Sunday, November 3, 2013

കർമ്മാനുഷ്ഠാനങ്ങളിലൂടെ അദ്ധ്യാത്മികതയും ലളിതജീവിതവും

By Joseph Padannamakkel



വിശ്വതത്ത്വ ചിന്തകരായവർ തങ്ങളുടെ ചിന്താധാരകളിൽ ധ്യാനത്തിന്റെ ആവശ്യകതയെ എക്കാലവും ഊന്നിപ്പറയുമായിരുന്നു. പതിനെട്ടാംനൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോറോ, ബൈബിളിലെ മാർത്തായുടെയും മേരിയുടെയും കഥയെ സംഗ്രഹിച്ചിരിക്കുന്നതും മഹത്തായ ഈ ആശയത്തെ കേന്ദ്രീകരിച്ചാണ്. യേശു ഈ സഹോദരികളുടെ ഭവനത്തിൽ വന്നപ്പോൾ മാർത്താ അവനായി ഭക്ഷണം പാകം ചെയ്യുകയും വീട്ടുജോലികൾ ചെയ്യുകയുമായിരുന്നു.  ഒന്നും സഹായിക്കാതെ, ജോലി ഒന്നും ചെയ്യാതെ നടക്കുന്ന അവളുടെ സഹോദരി  മേരിയിൽ മാർത്താ അതൃപ്തയായിരുന്നു. എന്നാൽ മേരി അഥിതിയായി വന്നിരിക്കുന്ന യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്താക്ക് പിന്നീട് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. മേരിയിൽ അമർഷം പൂണ്ട് വികാരങ്ങൾ അമർത്തിപ്പിടിച്ചുകൊണ്ട് വിരുന്നിനായി വന്ന യേശുവിനോട് അവൾ ഇങ്ങനെ പരാതിപ്പെട്ടു. "നാഥാ അവൾ ഒരു ജോലിയും ഇവിടെ ചെയ്തില്ല. ക്ഷണിക്കപ്പെട്ട വിരുന്നുകാരനായ അങ്ങയെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ മറുപടി മാർത്തായെ അതിശയിപ്പിച്ചു. മാർത്തായുടെ വാദഗതികൾക്കൊന്നും യേശു വിലകൽപ്പിച്ചില്ല. യേശു പറഞ്ഞു, " മാർത്താ മാർത്താ   നൂറായിരം കാര്യങ്ങളുമായി നിന്റെ മനസ് പതറിയിരിക്കുന്നു. നിനക്ക് ആവശ്യമായത് ഒന്നു മാത്രം. മേരി നന്മയുടെ ഭാഗം തെരഞ്ഞെടുത്തു. എനിക്ക് അവളിൽനിന്ന് അത് എടുക്കപ്പെടാൻ സാധിക്കുകയില്ല."


ഇവിടെ മാർത്തായെ കർമ്മനിരതയായും മേരിയെ ധ്യാനിക്കുന്നവളായും കാണുന്നു. യേശു അന്ന് മാർത്തായോട് പറഞ്ഞത്  അധ്യാത്മിക ധ്യാനത്തെപ്പറ്റിയായിരുന്നു. തത്ത്വചിന്തകനായ തോറോ മേരിയുടെ നന്മയെ എതിർക്കുന്നില്ല. അതെസമയം  കർമ്മത്തിൽ വിശ്വസിച്ചിരുന്ന മാർത്തായുടെ നന്മകളെയും കണ്ടെത്തുന്നുണ്ട്.  ഇവിടെ കർമ്മവും ധ്യാനവും എന്നീ  തത്ത്വചിന്തകളിൽ ചിന്താകുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബൌദ്ധികതലങ്ങളിൽ ഉയരാനും ആത്മാവിനെ സമ്പുഷ്ടമാക്കുവാനും ധ്യാനം ഊർജം നൽകുമെന്ന് യേശു പഠിപ്പിച്ചെന്നും അനുമാനിക്കണം.


ലളിതജീവിതമെന്ന് പറയുന്നത് കിഴക്കിന്റെ തത്ത്വമാണ്. ഇതൊന്നും പടിഞ്ഞാറുള്ളവർക്ക് മനസിലാവുകയില്ല. യോഗായും ചെറിയ മുറിയിൽ ഒതുങ്ങി താമസിക്കലും ദീപം അണച്ച് ഏകാന്തമായ ധ്യാനവും പ്രാർഥനയും ലളിതമായ ഭക്ഷണവും നല്ല സംസാരവും ഭാരതസംസ്ക്കാരത്തിൽനിന്ന് ഉടലെടുത്തതാണ്.  ഊർജം ലാഭിക്കാൻ ചൂടുവെള്ളത്തിനുപകരം തണുപ്പുവെള്ളത്തിൽ കുളിക്കുക, ലളിതമായ വസ്ത്രധാരണം, വാഹനങ്ങൾക്ക് പകരം കാൽനട യാത്രകൾ എന്നീ ജീവിതരീതികൾ തീർച്ചയായും പിന്നീട് ദരിദ്രനായി മറ്റുള്ളവരോട് ഇരന്നുനടക്കുന്നതിലും ഭേദമാണ്. വെള്ളം ഇല്ല, ഇലക്ട്രിസിറ്റിയില്ലായെന്ന് പിന്നീട് പരാതിയും വരുകയില്ല. ഒരുവന്റെ കടക്കാരനായാൽ നാം അവൻറെ അടിമയാവുകയാണ്. ഇന്നത്തെ തലമുറക്ക്‌ ലോകമഹായുദ്ധങ്ങളിൽ നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയും കെടുതികളെപ്പറ്റിയും വിവരിച്ചാൽ   മനസിലാവുകയില്ല.

അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരെ നോക്കൂ? ഭൂരിഭാഗവും ബുദ്ധിഹീനരാണ്. ഇന്ന് ഏറ്റവും സുഖസൗകര്യങ്ങളോടെയും  ആർഭാടങ്ങളോടെയും ജീവിക്കുന്നത് ഇവരും അഭിഷിക്ത ലോകവുമാണ്. ധനികന് ലളിതമായോ ആഡംബരമായോ   ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു ജീവിക്കാൻ സാധിക്കും. എന്നാൽ  ദരിദ്രന് ലളിതജീവിതം മാത്രമേ സാധിക്കുകയുള്ളൂ. ധനികന് രണ്ടും സാധിക്കുമെങ്കിലും നന്മ അവിടെ ഉണ്ടായിരിക്കണമെന്നില്ല. പിശുക്കനായ ഒരു ധനികൻ ആർക്കും ഒന്നും കൊടുക്കാതെ സ്വത്തുക്കൾ മരവിപ്പിച്ചെങ്കിൽ അവിടെ എന്ത് നന്മ?

ആഡബരത്തോടെ ജീവിക്കുന്ന ഒരു ധനികനെ എങ്ങനെ പിന്തിരിപ്പിക്കും? കുടിലിൽ ഭക്ഷണം ഉണ്ടാക്കുന്ന ദരിദ്രരിൽ പലരും ധനികരേക്കാളും സന്തോഷമായി കഴിയുന്നത്‌ കാണാം. ഒരുവന്റെ മനസാണ് നന്മയോ തിന്മയോ എന്ന് തീരുമാനിക്കുന്നത്. ലളിതമായ ജീവിതം, നല്ല കുടുംബം, വൃത്തിയായ ഒരു വീട്, ജീവിക്കാൻ ജോലി, പെൻഷൻ പറ്റുമ്പോൾ സേവിംഗ്, ഇതൊക്കെ സാമാന്യജനത്തിന് ഇന്നാവശ്യമാണ്. കാട്ടിലെ മുനിയെപ്പോലെ ലളിതമായി കൗപീനം ധരിച്ച് ഇന്നു നടന്നാൽ കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും തീർച്ചയാണ്. ടെൻഷൻ ഇല്ലാത്ത, പ്രശ്നങ്ങളില്ലാത്ത സാധാരണജീവിതം ഒരുവൻ നയിക്കുന്നുവെങ്കിൽ അവൻ ഭാഗ്യവാൻ.

ആഡംബരത്തിലും ലളിതജീവിതത്തിലും അതിനിടക്കുള്ള ജീവിതത്തിലും നന്മ ചെയ്യുന്നവന്റെ ജീവിതം ഉത്തമം തന്നെയാണ്. ലോകത്തിലെ ധനികനായ ബിൽഗേറ്റ്സ് ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടി കണക്കിന് ഡോളർ ചിലവാക്കുന്നു. അയാളുടെ സ്വർഗത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സ്രഷ്ടാവിനെ സൃഷ്ടിച്ചവന് തെറ്റുപറ്റിയെന്ന് ഞാൻ പറയും. ധനികന്റെയും ദരിദ്രന്റെയും സുഖദുഃഖങ്ങൾ ഭൌതികസ്വത്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ദരിദ്രന്റെ കുടിലിലെ പിച്ചക്കാശിൽ ധനികന്റെ കൂമ്പാരംപോലുള്ള സ്വത്തിനെക്കാൾ സന്തോഷം ചിലപ്പോൾ കാണും. യേശു പറഞ്ഞ വിധവയുടെ കൊച്ചുകാശിന്റെ ഉപമയും അതുതന്നെയായിരുന്നു.

മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തും ആധുനികതയെ കാണുന്നു. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ പിന്തലമുറകൾക്കും നല്കിയ ആത്മീയതയുടെ ഭൂമിയെ തുളച്ചും പാറ പൊട്ടിച്ചും മണ്ണുവാരിയും വനങ്ങൾ നശിപ്പിച്ചും ഔഷധച്ചെടികളെ ഉന്മൂലനം ചെയ്തും , കത്തീഡ്രലുകൾ പണുതും  ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 
ദൈവത്തിന്റെ ശാപത്താൽ ബാബിലോണിയായിലെ ഗോപുരം തകർന്നുവെന്ന് നാം വായിച്ചിട്ടുണ്ട്.  ഏത് പടുകൂറ്റൻ സൌധങ്ങളുടെയും സംസ്ക്കാരങ്ങളുടെയും പിന്നിൽ ദുഖകരമായ അനേക കഥകളും ഉണ്ട്. താജ്മഹൽ പണുത ശിൽപ്പിയുടെ കൈകൾ മുറിച്ച ഷാജഹാന്റെ അന്ത്യവും ജയിൽ അറകളായിരുന്നു. ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പ്രകൃതിയെ ചൂഷണം ചെയ്ത് താജ്മഹൽപോലെ വീണ്ടും അനേക സൌധങ്ങൾ പണിയാനായിരുന്നു ഷാജഹാൻ ചക്രവർത്തിയുടെ മോഹം. ഇതിൽ കുപിതനായ മകൻ ഔറംഗസീബ് തന്റെ അപ്പന്റെ അപകടം നിറഞ്ഞ രാജ്യഭരണ രീതികളെ അനുകൂലിച്ചില്ല. ബ്രിട്ടീഷ്കാർ ഔറംഗ സീബിന്റെ ബലഹീനതകൾമാത്രം കാണിച്ച് അദ്ദേഹത്തെ ചരിത്രത്തിലെ ക്രൂരനാക്കി.

ചൂഷകർ എപ്പോഴും ചൂഷകർക്ക് അനുകൂലമായേ ചരിത്രം എഴുതുകയുള്ളൂ. സത്യത്തിൽ ചൂഷണം ചെയ്തുകൊണ്ടിരുന്ന ഷാജഹാനിൽ നിന്നും മകൻ പ്രകൃതിയെയും ജനത്തെയും രക്ഷിക്കുകയായിരുന്നു. ഔറംഗസീബ് ഇസ്ലാമിന്റെ ആത്മീയപാതയും ലളിതജീവിതവും തെരഞ്ഞെടുത്തുവെന്നാണ് ഇസ്ലാമികപണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അനേക സംസ്ക്കാരങ്ങൾ ഈ ഭൂമുഖത്ത് വന്നും പോയികൊണ്ടും ഇരുന്നു. സംസ്ക്കാരങ്ങളുടെ വേലിയേറ്റത്തിൽ ഈജിപ്റ്റ്‌ സംസ്ക്കാരവും മുമ്പിൽത്തന്നെയുണ്ട്. അദൃശ്യമായ പ്രകാശമാണ് ഭൂമിയുടെ നിലനിൽപ്പെന്ന് അവർ വിശ്വസിച്ചു. അദ്ധ്യാത്മികതയിൽ പിരമിഡുകളിൽക്കൂടി അവർ ദർശിച്ചത് സൃഷ്ടാവിനെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു. 2500 ബീ സി യിൽ പിരമിഡുകൾ നിർമ്മിച്ച ഒരു കൂഫുചക്രവർത്തിയേയും ചരിത്രം ക്രൂരമായി ചിത്രീകരിക്കുന്നത് കാണാം. അയാളും ജനങ്ങളെ തളർത്തി പ്രകൃതിയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുകയായിരുന്നു. ആഡംബരപ്രിയരായ അന്നത്തെ ഫറോൻ രാജജനതയ്ക്ക് ഇങ്ങനെയുള്ള സ്തൂപങ്ങൾ പണിയുന്നതിലായിരുന്നു അന്ന് താല്പര്യം.


ഗാന്ധിജി നയിച്ചത് ഒരു സന്യാസജീവിതമായിരുന്നു. ആത്മം തേടി സന്യസ്തം സ്വീകരിക്കുന്ന ഒരുവൻ ആദ്യം ആഡംബരത്തെ ത്യജിക്കണം. സന്യസ്തനായവന് അവിടെ സന്തോഷം ലഭിക്കുന്നു. ലളിതമായ ജീവിതം ഒരുവനെ നിർബന്ധിച്ച് ചെയ്യിപ്പിക്കുവാനുള്ളതല്ല. ലളിതജീവിതം ഒരുവൻ സ്വയം തെരഞ്ഞെടുത്തില്ലെങ്കിൽ അവൻ സന്തോഷത്തെ കണ്ടെത്തുകയില്ല. പകരം ദു:ഖം നല്കും. സ്വയം എളിമയുടെ വഴികൾ തെളിയിച്ച ഗാന്ധിജിക്ക്  മറ്റുള്ളവരെ ആ മാർഗം തുടരാൻ    നിർബന്ധിച്ചത് അദ്ദേഹത്തിന് പറ്റിയ തെറ്റായിരുന്നു.


ഗാന്ധിജി തന്റെ തെറ്റുകൾ സമ്മതിച്ചുകൊണ്ട് കസ്തൂർബായോട് താൻ നീതി പുലർത്തിയില്ലായെന്നും ആത്മകഥയിൽ  എഴുതിയിട്ടുണ്ട്‌. ഗാന്ധിജി കസ്തൂർബായെ വിപ്ലവാശയങ്ങൾ എന്നും അടിച്ചേൽപ്പിക്കുകയായിരുന്നു. "ബ്രഹ്മചര്യം, ലളിതമായ ജീവിതം, സാമൂഹിക വിരുദ്ധമായ തീണ്ടലും തൊടീലും ഇല്ലാതാക്കുക എന്നീ വിപ്ലാശയങ്ങളെ കസ്തൂർബായിൽ  പ്രായോഗികമാക്കിയ ക്രൂരനായ ഒരു ഭർത്താവായിരുന്നു താനെന്ന്" ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. "ഞാൻ അവളുടെ ഗുരുവായിരുന്നു.  അന്ധമായ എന്റെ സ്നേഹം മൂലം ഞാൻ അവളെ പീഡിപ്പിച്ചിട്ടുണ്ട്. അവൾക്ക് ലഭിച്ച സമ്മാനങ്ങളും ആഭരണങ്ങളും ബലമായി വാങ്ങി കഴുത്തിൽ ഒന്നും അണിയിക്കാതെ അവളെ  നടത്തി. എനിക്കുവേണ്ടി ത്യജിച്ച ആഭരണങ്ങളെല്ലാം അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ അവൾക്ക് സമ്മാനിച്ചതായിരുന്നു. "

"എന്റെയൊപ്പം സഞ്ചരിച്ചിരുന്ന മറ്റു ശിക്ഷ്യരെയും ബ്രഹ്മചര്യം കല്പ്പിക്കുകയും അവരുടെ ഭാര്യമാരുടെ ആഭരണങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. "ആരോ ഒരിക്കൽ കസ്തൂർബാക്ക്‌ ഒരു നെക്കലസ് സമ്മാനിച്ചപ്പോൾ ഗാന്ധിജി ചോദിച്ചു "നിനക്ക് ലഭിച്ച ഈ സമ്മാനം എന്റെ സേവനത്തിനോ നിന്റെ സേവനത്തിനോ?" കസ്തൂർബാ പരിശുദ്ധിയുടെ ഭാഷയിൽതന്നെ  മറുപടി പറഞ്ഞു. "അങ്ങ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അങ്ങ് എനിക്കായി ചെയ്ത സേവനങ്ങളെപ്പോലെ തുല്യമായി ഞാനും അങ്ങേക്ക് ചെയ്തിട്ടുണ്ട്. രാത്രിയും പകലുമില്ലാതെ എന്റെ വിയർപ്പുകളും ഇവിടെ ഒഴുക്കിയിട്ടുണ്ട്‌. അതൊന്നും സേവനമല്ലയോ?  അങ്ങ് എന്നെ ബലമായി എന്റെ മനസ് കാണാതെ ഇഷ്ടപ്പെടാത്ത ജോലികളൊക്കെ ചെയ്യിപ്പിച്ചു. എന്റെ കണ്ണുനീരിന് ഒട്ടും വില കൽപ്പിച്ചില്ല. തീണ്ടലും തൊടീലും ഉള്ളവരെ സേവിച്ച് ഞാൻ അവർക്കും അടിമയായി. അങ്ങയുടെ ആജ്ഞ അനുസരിച്ച് ഉത്തമഭാര്യയായി തന്നെ ഞാൻ ജീവിച്ചു."  കസ്തൂർബായുടെ   ഭാര്യാധർമ്മത്തിന്റെ ഈ വാക്കുകൾ ഭാരതസ്ത്രീയെന്ന നിലയിൽ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ ചേർത്തു കഴിഞ്ഞു.

പാശ്ചാത്യരാജ്യങ്ങളിലും അമേരിക്കയിലും ചെറുപ്പക്കാർ ആവശ്യമില്ലാതെ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്  സാധനങ്ങൾ അങ്ങനെ എല്ലാം വാരിക്കൂട്ടി മേടിക്കും. ഇങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത ഉപഭോഗവസ്തുക്കൾ (Materialistic consumption of want and buy) രാജ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഉല്പ്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്യും. സാധാരണക്കാരന് തന്മൂലം വിലകൂടിയ വസ്തുക്കൾ വിലകുറച്ച് മാർക്കറ്റിൽനിന്ന് വാങ്ങുവാനും സാധിക്കും. എങ്കിലും ഒരു വ്യക്തിയെ ഇത് സ്വയം നാശത്തിലേക്ക് നയിക്കും. സ്റ്റീരിയോ, ടെലിവിഷൻ, കമ്പ്യൂട്ടർ അങ്ങനെ കിട്ടാവുന്നത് മുഴുവൻ വാങ്ങിക്കൂട്ടി ക്രെഡിറ്റ് കാർഡുകൾ നിറക്കും. താങ്ങാനാവാത്ത വലിയ വീടുകളും ആർഭാടമേറിയ കാറുകളും മേടിച്ച്  നിസ്വാൻ  ആകേണ്ട എല്ലാ വഴികളും തുറന്നിടും. ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെടും. പിന്നീട് മിതമായ തൊഴിലില്ലാ വേതനംകൊണ്ട് ജീവിക്കണം. പണമില്ലാതെ വരുമ്പോൾ കുടുംബത്തെ പോറ്റാൻ  നിവൃത്തിയില്ലാതെ  അസമാധാനമായി, പിന്നീട് വിവാഹമോചനമായി. കടം എടുത്ത പണം തിരികെ കൊടുക്കാൻ ആവാതെ പാപ്പരായി (Bankruptcy) പ്രഖ്യാപിക്കുകയും അങ്ങനെ മാനസികമായി തകരുകയും ചെയ്യും. ഓരോ ബില്ലുകൾ വരുമ്പോഴും സ്വയം തലമുടി പറിച്ച് അലറാൻ തുടങ്ങും. തൊഴിലില്ലാതെ വന്നാലും ഇലക്ട്രിസിറ്റി, വെള്ളം, മോർട്ട്ഗേജ് എന്നീ തുകകൾ അടച്ചേ മതിയാവൂ.

ചുരുക്കത്തിൽ, ലളിത ജീവിതമെന്തെന്നാൽ ആർഭാടമായ ഉപഭോഗവസ്തുക്കളിൽനിന്നും സ്വതന്ത്രമാവുകയെന്നതാണ്.  ഭാരത മുദ്രാവാക്യമായ "സത്യമേവ ജയതേ" എന്ന മുണ്ടാകാ ഉപനിഷത്തിലെ വേദൊച്ഛാരണം ഒരോ മനസിനും കുളിർമ്മ  നല്കും.    ഭൂമിയേയും ഭൂമിയിലുള്ള ജീവജാലങ്ങളെയും സ്നേഹിക്കുക, ആദ്ധ്യാത്മികമായി മനസിനെ പവിത്രീകരിക്കുക, സദാചാര തത്ത്വങ്ങളിൽ ഉറച്ചു വിശ്വസീക്കുക എന്നിവകളും ലളിതജീവിതത്തിന്റെ അനുഷ്ഠാന ഘടകങ്ങളാണ്. ബാഹ്യമായ ജീവിതം ലളിതമായിരിക്കുന്നതുപോലെ മനസും ധന്യമായിരിക്കണം. പരീസ്ഥിതിയെപ്പറ്റി പരിപൂർണ്ണമായി ബോധവാന്മാരായിരിക്കണം. ജീവിതം മനുഷ്യത്വത്തിന്റെ അളവുകോലുകൾകൊണ്ട് അളക്കണം. ഫ്രാൻസീസ് അസ്സീസിയുടെയും ഗാന്ധിജിയുടെയും തോറോയുടെയും സന്ദേശങ്ങൾ ലളിതജീവിതത്തിന് വഴി തെളിയിക്കും. താത്ത്വികമായ ലളിതജീവിതത്തിൽ ലോകത്തിലെ വിഭവങ്ങൾ  തുല്യമായി പങ്കുവെക്കാനും സാധിക്കും. ഉപഭോഗവസ്തുക്കളുടെ ദുർവിനിയോഗം പ്രകൃതിയേയും നശിപ്പിക്കും. ഈ ഭൂമി നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ്. ലളിതജീവിതം നടപ്പിലാക്കണമെങ്കിൽ ഉല്പ്പാദനമേഖലകളിലും സമൂലമായ മാറ്റം വരണം. മനുഷ്യന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന ഒരു സാമ്പത്തികവിപ്ലവം വന്നാലെ ലളിത ജീവിതമെന്ന ധനതത്ത്വശാസ്ത്രം സഫലമാവുകയുള്ളൂ.


ഭൌതിക സംസ്ക്കാരത്തെ വകവെക്കാതെ ആത്മീയസംസ്ക്കാരത്തിന്റെ പടവുകളിൽക്കൂടി പുറകോട്ടു യാത്രചെയ്ത് മനസാക്ഷിയെ ചികഞ്ഞ് ലാളിത്യത്തിന്റെ മാർഗം കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്‌ഷ്യം. "ആധുനികമായാലും പൗരാണികമായാലും ലാളിത്യമില്ലാത്ത ഒരു സംസ്ക്കാരവും പരിപൂർണ്ണമല്ലാ"യെന്ന് ചൈനയിലെ തത്ത്വചിന്തകനായ ലിൻ യൂറ്റാന്ഗ്(Lin Yutang) പറഞ്ഞിട്ടുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു സംസ്ക്കാരം തന്നെയാണ് ആധുനികതയിലും നാം കാണുന്നത്. ലളിതമായ ഒരു സംസ്ക്കാരത്തിന് മനസിനെയും ചിന്തകളെയും പാകപ്പെടുത്തേണ്ടതായുണ്ട്. മനസിനെ അലട്ടുന്ന പ്രശ്നങ്ങളെയും അസ്വസ്ഥതകളെയും ഇല്ലാതാക്കുകയെന്നതാണ് ലളിത ജീവിതത്തിന്റെ കാതലായ തത്ത്വം.

പഴമയുടെ സംസ്ക്കാരത്തിലേക്ക് മനുഷ്യൻ ചിന്തിക്കുന്നതും എത്തിനോക്കുന്നതും പ്രകൃതിയെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ്. ചലിക്കുന്ന ലോകം, മുറിക്കപ്പെട്ട ബന്ധങ്ങൾ, ഏകാന്തത, രാഷ്ട്രീയക്കളികൾ, കുതികാൽവെട്ട്, സാങ്കേതികവളർച്ച എന്നിവകളെല്ലാം ലാളിത്യത്തിന് വിലങ്ങുതടികളാണ്. സമൂഹം ഒന്നാകെ ഇന്നത്തെ ചിന്താഗതിയെ മാറ്റിയെടുക്കണം. ലളിതജീവിതത്തിന്റെ ആദ്ധ്യാത്മിക ദർശനത്തിലേക്കുള്ള കൈചൂണ്ടൽ നാം കാണുന്നത് അവിടെയാണ്.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...