Saturday, November 30, 2013

അഭയായും മഗ്ദലനായും അനാദ്യന്ത സ്നേഹമായ യേശുവിന്റ പാദത്തിങ്കൽ





ഇ-മലയാളിയുടെ പ്രണയ സുദിനങ്ങളിലെ ഈ വാരങ്ങളിൽ ദിവ്യമായ ഒരു പ്രേമസാഗരത്തിലേക്ക് എന്നെ എത്തിക്കുന്നു. യേശുദേവനും മഗ്ദലന മറിയവും തമ്മിലുള്ള വിശ്വപ്രേമത്തിന്റെ കഥയാണിത്. അവിടേക്കാണ് പ്രേമമെന്ന സങ്കൽപ്പലോകത്തിൽ ജീവിതം തഴച്ചുവളരുന്നതിനു മുമ്പ് പൊലിഞ്ഞുപോയ 'അഭയ' എന്ന പെൺക്കുട്ടിയും മണവാട്ടിയായി യേശുസന്നിധിയിൽ എത്തുന്നത്.

യേശുവും മഗ്ദലാനായുമായുള്ള പ്രേമകഥ ഒരു സാങ്കൽപ്പികത്തിൽ മെനഞ്ഞെടുത്തതാണ്. ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശവും ഞാൻ ജനിച്ചുവളർന്ന ഗ്രാമത്തിലെ ചെറുപ്രായവും ഓർമ്മവന്നു. സ്ത്രീയും പുരുഷനുമായ ദൈവികപ്രേമത്തിൽക്കൂടി നിത്യതയുടെ അർത്ഥ വ്യാപ്തിയിൽ അവരിവിടെ ജ്വലിക്കുന്ന ദീപങ്ങളാവുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോൾ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. 'ദി ഏറ്റെർനൽ ഹാർട്ട് ഓഫ് ലവ്' എന്ന പുസ്തകവും എഴുത്തിനു ആധാരമായുണ്ട്. കോൺവെന്റിനുള്ളിലെ കിണറ്റിൽ തള്ളിയിട്ടു കൊന്ന 'അഭയാ' എന്ന ഒരു പെൺകുട്ടിയുടെ കഥയും സാങ്കൽപ്പിക രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കഥയ്ക്ക്  ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ബൈബിളിലെ വചനങ്ങളോടും കടപ്പാടില്ല.

ഏകാന്തമായ ഒരു രാത്രിയിൽ കോൺവെന്റിനുള്ളിലെ അകത്തളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ട് 'അഭയ' എന്ന കന്യാസ്ത്രിക്കുട്ടി പഠിക്കാനുള്ള പാഠപുസ്തകം വായിക്കുകയായിരുന്നു. ചെറു വൈദ്യുതിയുടെ മങ്ങിയ വെളിച്ചത്തിൽ കൊന്തയുമുരുട്ടി അവളുടെ മണവാളനായ യേശുവിന്റെ നാമവും ഉരുവിടുന്നുണ്ടായിരുന്നു. മുഷിഞ്ഞ ആ രാത്രിയിൽ ശബ്ദരഹിതമായ പാദസ്പർശനങ്ങളോടെ അവൾ ദാഹജലത്തിനായി പടിയിറങ്ങി താഴെയെത്തി. അടുക്കളയുടെ പടിവാതിൽക്കൽ കണ്ട കാഴ്ചകൾ അവളെ ഞെട്ടിച്ചു. അവിടെ ഒരു സ്ത്രീ രൂപവും രണ്ടു പുരുഷരൂപങ്ങളും പുണർന്നുകിടക്കുന്നു. സർപ്പങ്ങളെപ്പോലെ...! 

അവൾ മനസ്സിൽ ഉരുവിട്ടുകാണാം...ദൈവമേ അരുതാത്തത് ഇവർ ചെയ്തുകൊണ്ടിരിക്കുന്നു... മാലാഖാമാരായി കരുതിയ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും പിശാചുക്കളായി...ഒരുവൾ സ്ത്രീ രൂപവും മറ്റു രണ്ടുപേർ പുരുഷന്മാരായ പിശാചുക്കളുടെ രൂപത്തിലും...! 

അവൾ ചിന്തിച്ചു കാണും, പാവനമായ അൾത്താരയുടെ മുമ്പിൽ കുഞ്ഞാടുകളെ നയിക്കേണ്ട ഇടയന്റെ വേഷത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന ചെന്നായ്ക്കളോ ഇവർ! അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രി, നീയോ നരകവാതിലിന്റെ കാവൽക്കാരിയെന്നും പാവമവൾ മന്ത്രിച്ചുകാണും.

കന്യാസ്ത്രി വേഷമണിഞ്ഞ പിശാചായ സ്ത്രീ ചെരവകൊണ്ട് അവളുടെ തലക്കിട്ടടിച്ചു. കൂടെയുണ്ടായിരുന്ന കറപുരണ്ട കുപ്പായങ്ങൾ ധരിച്ച പുരുഷപിശാചുക്കൾ അവളെ കിണറ്റിലേക്കും വലിച്ചെറിഞ്ഞു. 

നിശബ്ദതയുടെ ഒന്നുമല്ലാത്ത ലോകത്തിൽ അവൾ മനസ്സിൽ നെയ്തെടുത്തിരുന്ന മണവാളനായ യേശുസന്നിധിയിൽ അപ്പോഴേ അവൾ എത്തിക്കാണും. മരണത്തിന്റെ പടിവാതിൽക്കൽനിന്നും കിണറ്റിലേക്ക് വലിച്ചെറിഞ്ഞ അവൾ നിത്യനിദ്രയിൽനിന്നും എവിടെനിന്നോ ഒരു ശബ്ദംകേട്ടു. ആ ശബ്ദം അവളുടെ ഉള്ളിന്റെയുള്ളിൽ മന്ത്രിച്ചുകൊണ്ടിരുന്ന മണവാളന്റേതായിരുന്നു. 

മണവാളൻ കൈകൾ നീട്ടി 'വരൂ' യെന്നു പറഞ്ഞു. "ശങ്കിക്കേണ്ട മോളെ, ഞാനാണ് നീ കാത്തിരുന്ന മണവാളനായ യേശു. എഴുതപ്പെടാത്ത എന്റെ കഥ നിനക്ക് കേൾക്കണമോ? വാസ്തവത്തിൽ നിന്നെ എന്റെ മണവാട്ടിയാക്കി ഭൂമിയിലെ ഫരീസിയർ കബളിപ്പിക്കുകയായിരുന്നു. നിന്നെപ്പോലെ ആയിരങ്ങൾ എന്നെയും പ്രതീക്ഷിച്ച് ഈ ഭൂമിയിൽത്തന്നെ സ്വപ്‍ന ലോകത്തിൽ ജീവിക്കുന്നു. മണവാളനും മണവാട്ടിയുമെന്ന സാങ്കൽപ്പിക ലോകത്തിൽ നീ ജീവിച്ചു. നിത്യതയിൽ അങ്ങനെയൊന്നില്ല കുട്ടി!"

യേശു പറഞ്ഞു, "ഞാൻ വീണ്ടും വന്നിരിക്കുന്നു. എന്റെ മണവാട്ടിയുടെ പേര് മഗ്ദലനയെന്നായിരുന്നു. ഞാൻ മണവാളനും. അവൾ എന്റെ നിത്യപ്രേമത്തിന്റെ കൂട്ടുകാരിയും. എന്റെ സ്വർഗ്ഗയാത്രയിൽ ദൈവിക പ്രഭയിൽ അവളുടെ മുമ്പിൽ ഞാൻ എത്തിയിരുന്നു. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ച അവൾ നിത്യ വിശുദ്ധയായിരുന്നു. എങ്കിലും ആരും അവളെ രൂപക്കൂട്ടിൽ വെച്ച് ആരാധിച്ചില്ല.

ഒരിക്കൽ ഫരീസിയർ അവളെ കല്ലെറിഞ്ഞപ്പോൾ ജീവന്റെ രക്ഷക്കായി അവളെന്റെ പക്കലോടിയെത്തി. 'നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെയെന്ന്' അവരോട് ഞാൻ പറഞ്ഞു. അഭയാ, അതേ ഫരീസിയർ നിന്നെ കൊന്നു. പാപങ്ങളും പേറി നിലയില്ലാ വെള്ളത്തിൽ, ആഴക്കടലിനുള്ളിൽ അവർ രക്ഷക്കായി തുഴയുന്നു.  

ഓർക്കുന്നില്ലേ കുട്ടീ, കാർകൂന്തലുകൾകൊണ്ട് കണ്ണുനീരിനാൽ എന്റെ പാദങ്ങൾ എന്റെ പ്രിയ സഖി  മഗ്ദലന തുടച്ചതും എഴുന്നേൽക്കൂയെന്നു ഞാൻ പറഞ്ഞതും! ഭൂമിയിൽ മാലാഖയായി ജനിച്ച പ്രിയമുള്ള അഭയാ, ഞാൻ ആരെന്ന് നിനക്കറിയണ്ടേ!

അഭയ കണ്ണും തുറന്ന് ചുറ്റും നോക്കി. അവൾക്കു ചുറ്റും വിസ്‌മയകരമായ ഒരു ലോകം! അവിടെ കണ്ണുനീരില്ല. വേദനകളില്ല, ദുഖങ്ങളുമില്ല. കൺമുമ്പിൽ നാഥനായ യേശുവും.

യേശു പറഞ്ഞു, ’ഞാൻ വീണ്ടും വന്നിരിക്കുന്നു. ശങ്കിക്കേണ്ടാ, രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ജീവിച്ച അതേ യേശുതന്നെ സത്യത്തിന്റെ ചുരുൾ അഴിക്കുവാൻ വീണ്ടും വന്നതാണ്. ഞാനാണ് നീ അറിയുന്ന യേശു. ഭൂമിയിൽ ഞാൻ ഉണ്ടായിരുന്ന കാലത്തെ കഥകൾ പറയട്ടെ! 

മഗ്ദലനാ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. മഗ്ദാലനായെന്നു വിളിക്കുന്ന മേരിയുമായുള്ള ദിഗംബരങ്ങൾ മുഴങ്ങേണ്ട എന്റെ പ്രേമത്തിന്റെ കഥ, ഞാൻ മണവാളനായിരുന്ന കഥ, അക്കഥ ഞാൻ തന്നെ പറയാം. നീ ഇന്ന് സ്വർഗ്ഗപടിവാതിൽക്കലേക്കുള്ള യാത്രയിൽ ദൈവവുമായുള്ള ഒരു ചൈതന്യ സംയോഗത്തിലാണ്. 

മഗ്ദലനായുടെയും എന്റെയും വിശ്വപ്രേമത്തിന്റെ കഥ തെറ്റിദ്ധരിക്കപ്പെട്ടതും എഴുതപ്പെടാത്ത കഥയുമായി മാറിയിരിക്കുന്നു. ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട ഈ കഥയിലെ നായകൻ  യേശുവായ ഞാനും നായിക മഗ്ദലനായെന്നു വിളിക്കുന്ന മേരിയുമായിരുന്നു. ഭക്തി കൂടുമ്പോൾ അവൾ എന്നെ നാഥായെന്നും പ്രേമത്തിന്റെ ലഹരിയിൽ ജെഷുവായെന്നും വിളിച്ചിരുന്നു. 

യുഗങ്ങളായി അലഞ്ഞ് കാലചക്രങ്ങൾ തിരിഞ്ഞ് ലോകംതന്നെ പ്രേമത്തിന്റെ ഗീതം പാടുമ്പോൾ, മക്കളേ! ഞാൻ ആരെന്നും ഒർമ്മിക്കാൻ സമയമായി. അതിനായി ഞാനിതാ വാഗ്ദാനഭൂമിയായ വാസസ്ഥലത്തുനിന്നും വീണ്ടും വന്നിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോഴെ മഗ്ദലന മേരിയും ഞാനും പരസ്പ്പരം അറിയുമായിരുന്നു. സത്യത്തിൽ, ആറുവയസു മുതൽ ഞങ്ങൾ തമ്മിൽ സ്നേഹിച്ചിരുന്നു. അത് പ്രേമം മൊട്ടിടുന്നതിനുമുമ്പുള്ള വിശുദ്ധമായ സ്നേഹമായിരുന്നു. ബാല്യത്തിലെ ഹൃദയഹാരിയായ മനോഹാരിതയിൽ അവൾ എന്നെയും ഞാൻ അവളെയും സ്നേഹിച്ചു. അന്നും അവൾ എന്റെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്നും അറിയാമായിരുന്നു. കുട്ടിക്കാലംമുതൽ കറയറ്റ ആ സ്നേഹം പരിശുദ്ധവും പരിപാവനവും ആയിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെ വൈകാരികതയും തത്ത്വങ്ങളും ഹൃദയങ്ങൾ തമ്മിൽ കൈമാറിക്കൊണ്ടിരുന്നു. ഞങ്ങൾ പരസ്പ്പരം മനസിലാക്കുന്നുമുണ്ടായിരുന്നു.

കുഞ്ഞാടുകളുമായി മലകളിലും താഴ്വരകളിലും ഞങ്ങൾ നിത്യം ചുറ്റി കറങ്ങിയിരുന്നു. നൃത്തം ചെയ്തുകൊണ്ട് ഞാനും അവളോടൊപ്പം മരം ചുറ്റുകയും അക്കുകളിക്കുകയും പതിവായിരുന്നു. ഓടിച്ചാടി കുട്ടിയും കോലും കളിക്കാൻ അവളെന്നും ഒപ്പം കാണും. പൂമ്പാറ്റകളെയും പിടിക്കും. കണ്ണുപൊത്തിക്കളിയും കള്ളനും പോലീസും, അങ്ങനെ അവൾ പോലീസും ഞാൻ കള്ളനുമാകുമായിരുന്നു. 

മൊട്ടിട്ട പച്ചകുന്നുകളും വിളവാർന്ന താഴ്വരകളും ചുറ്റും പ്രകൃതിയും ഒപ്പം ശിശിരകാലവും കൌമാര സ്നേഹത്തിന്റെ സാക്ഷിയായി മാറി. സത്യത്തിന്റെ കാഹളമൂതിക്കൊണ്ട് വസന്തകാലത്തിലെ കുസുമതല്ലജങ്ങൾ പുഞ്ചിരിച്ചുതൂകി ഞങ്ങളുടെ ഈ പ്രേമസല്ലാപത്തിൽ എന്നുമന്ന് ഒപ്പം നൃത്തം ചെയ്തിരുന്നു. അസ്തമയ സൂര്യൻ എന്റെയും അവളുടെയും പേരുകൾ ചൊല്ലി നിദ്രയിൽ അണയുന്നതും നോക്കി നിൽക്കും. സൃഷ്ടാവിന്റെ സ്നേഹം ഹൃദയമന്ത്രങ്ങളായി മനസിനക്കരെയും ഇക്കരെയും ഓടി നടന്നിരുന്നു. ഒജസുള്ള പ്രഭാത കിരണങ്ങൾക്കായി പിന്നെയും ഞങ്ങൾ കാത്തിരിക്കുമായിരുന്നു.  

സുപ്രഭാതത്തിൽ കുരുവികൾ പ്രകൃതിയുടെ ഗാനങ്ങൾ ഉരുവിടുമ്പോൾ ഞാൻ ഉണർന്ന് തോട്ടിൻകരയിൽ എത്തും. അവിടെനിന്ന് കിഴക്കാൻ തൂക്കായി ഒഴുകിവരുന്ന മലവെള്ള പാച്ചിലിന്റെ മാറ്റൊലി കൂട്ടാക്കാതെ 'മരിയാ'യെന്ന് ഞാനെന്നും ഉറക്കെ വിളിക്കുമായിരുന്നു. എന്റെ ശബ്ദം കേൾക്കുവാൻ  അവൾ അകലെ കാതോർത്ത് നിൽക്കുമായിരുന്നു. നാഥാ ‘ജെഷുവാ’യെന്ന അവളുടെ അങ്ങകലത്തുള്ള ഇമ്പമേറിയ ശബ്ദം മനസിന് കുളിർമ്മ നൽകിയിരുന്നു. അതുപോലെ അവളും ഹൃദയാനുഭൂതികൾകൊണ്ട് സ്നേഹഗീതങ്ങൾ പാടുമായിരുന്നു.

അവളോടി വരും. എനിക്കായി അവൾ തന്നെയുണ്ടാക്കിയ കപ്പയും മീനും പ്രഭാതത്തിൽ ഒന്നിച്ച് മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്നു കഴിക്കും. വാഴയിലയിൽ പൊതിഞ്ഞ ചോറും കറിയും ഉച്ച ഭക്ഷണത്തിനായി അവൾ കരുതിയിട്ടുണ്ടാകും. എന്റെ അമ്മ മേരിക്കും അവളെ ഇഷ്ടമായിരുന്നു. ഞാനും അവളും തോളിൽ സഞ്ചികൾ തൂക്കികൊണ്ട് കുന്നിൻ മലകളിൽ കുശലം പറഞ്ഞിരിക്കും. 

പ്രഭാത സൂര്യനറെ കിരണങ്ങൾ കവിളത്തു പതിയുമ്പോൾ നിഷ്കളങ്കതയുടെ സൌന്ദര്യം അവളിൽ പൊട്ടിവിരിയുമായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കും, ചിരിക്കും, പൊട്ടിച്ചിരിക്കും, പാട്ടു പാടും. അവളുടെ കൈകളിൽ ഞാൻ പിടിക്കുമ്പോൾ അവളെന്റെ കവിളത്ത് കുളിർമ്മയേറിയ ചുംബനങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മാലാഖയെ ഞാൻ ഇമ വെട്ടാതെ നോക്കി നിൽക്കും. അവളും ഞാനും പാടിയത് സൃഷ്ടാവിന്റെ സ്തോത്ര ഗാനങ്ങളായിരുന്നു. പിന്നെ താലോലിക്കുന്ന ഭൂമിദേവിക്കായി പൊട്ടാത്ത വീണകമ്പികളിൽ പിടിച്ച് താളം തെറ്റാതെ ഈണമിട്ട ഗാനങ്ങൾ പാടുമായിരുന്നു.

ഋഗുഭേദങ്ങൾ ഭേദിച്ച് കാലചക്രങ്ങൾ തിരിഞ്ഞുകൊണ്ടിരുന്നു. ഒമനത്വമുള്ള പെണ്‍കുട്ടിയായി അവൾ വളർന്നു കഴിഞ്ഞിരുന്നു. അവളുടെ ചാരിത്രശുദ്ധിയെ, വെള്ളയടിച്ച കുഴിമാടങ്ങളായ ഫാരീസിയർ വിമർശിച്ചിരുന്നു. നിഷ്കളങ്കയായ അവളിൽ ചിലർ പിശാചുണ്ടെന്നു പറഞ്ഞു. ചിലർ  വേശ്യായെന്നും വിളിച്ചു. ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ പിന്നീടേതോ കാലത്തെ പുരോഹിതൻ സ്ത്രീയെ താറടിക്കുവാൻ വചനമായി കൂട്ടിചേർത്തു. 

സ്നേഹത്തിന്റെ മുമ്പിൽ പ്രകൃതിതന്നെ തല കുമ്പിട്ടു നിൽക്കുമ്പോൾ നാഥൻ തന്നെ അരികിലുള്ളപ്പോൾ ഞാൻ ആരെ പേടിക്കണമെന്ന് അവൾ ഉച്ചത്തിൽ ജനക്കൂട്ടത്തോട്‌ ചോദിച്ചിരുന്നു!

ഒരിക്കൽ, പൊടിപടലങ്ങൾ നിറഞ്ഞ തെരുവിന്റെ നടുവിൽ അവൾ നിൽക്കുകയായിരുന്നു. അവളുടെ കറുത്തുനീണ്ട തഴച്ച തലമുടി മാറിടംചുറ്റി അഗ്നിപോലെ ജ്വലിച്ചുകൊണ്ട് മുട്ടുവരെയുണ്ടായിരുന്നു. ആയിരം സൂര്യോദയംപോലെ തേജാസ്സാർന്ന അവളുടെ മുഖം വെട്ടി തിളങ്ങിയിരുന്നു. നയനസുഭഗമായ ആ പൊന്നിൻ തങ്കത്തിന്റെ ഹൃദയാമൃതം, കരകവിഞ്ഞ സ്നേഹം, അവളിൽ ഞാൻ  മാത്രമായിരുന്നു. ആദരസമന്വിതമായ ഭയഭക്തിയോടെ വിനീതയായി അവളെന്റെയടുത്ത് നാഥായെന്നു വിളിച്ചുകൊണ്ട് ഓടിവന്നപ്പോൾ അറിയാതെയെന്റെ കണ്ണുകൾ കണ്ണുനീർ തുള്ളികൾകൊണ്ട് പൊട്ടിവീണു.

എന്റെ കൈകളെ അവൾ അമർത്തി പിടിച്ചു. എന്റെ കണ്ണുകളെ നോക്കി ചിരിച്ചപ്പോൾ മേരിയെന്നു ഞാൻ വിളിച്ചു. അവളുടെ തല പിന്തിരിഞ്ഞ് അങ്ങകലെ നീലാകാശത്തെ ചൂണ്ടി എന്നോടു പറഞ്ഞു; 'നാഥാ അവിടുന്ന് പോകുന്ന സ്ഥലത്ത് എന്നെയും കൊണ്ടുപോവില്ലേ? 

ഈറനണിഞ്ഞ അവളുടെ സമൃദ്ധമായ മുടി അവളെ തടവികൊണ്ട്‌ ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. അവൾ പിന്നെയും ചിരിച്ചു. താളക്രമത്തിൽ ഉയരുന്ന മണിനാദം പോലെ സംഗീതം ആലപിച്ചു. ഞാനും കൂടെ പാടി. കുസൃതി നിറഞ്ഞ ഇളംകാറ്റും അവളുടെ കാർകൂന്തലിനെ പാറിച്ചുകൊണ്ട് ഞങ്ങളോടൊപ്പം കൂടി.

അവൾ പറഞ്ഞു, 'ജെഷുവാ, എഴുന്നേൽക്കൂ. സമയമാം രഥത്തിൽ ഞാനും നിന്നോടൊപ്പം ഉണ്ട്. നാം എന്നുമായിരുന്നതുപോലെ എന്റെയടുത്തു വരൂ. രണ്ടായ നാം ഒരേ ഹൃദയത്തുടിപ്പോടെ ഞാൻ നിനക്കും നീ എനിക്കുമുള്ളതല്ലേ. എന്നും ആയിരിക്കട്ടെ, നിത്യമായും ആയിരിക്കും. പവിത്രമായ ഈ പ്രേമത്തിന്റെ മുമ്പിൽ നീ അരികിലുള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം. വിശ്വപ്രേമത്തിന്റെ മൃദലമായ വികാരങ്ങൾ തുടിച്ചുനില്ക്കുന്ന ഈ മംഗളമുഹൂർത്തിൽ നനഞ്ഞു കുതിർന്ന എന്റെ അഴകാർന്ന മുടികൊണ്ട് നിന്റെ പാദങ്ങൾ ഞാൻ തടവട്ടെ. നാഥാ ക്ഷമിച്ചാലും.’

യേശു പറഞ്ഞു, 'കുട്ടീ കല്ലറകൾ പൊട്ടിത്തുറന്ന് ഞാൻ ഉയർത്തെഴുന്നേറ്റ സമയം നീ അവിടെയുണ്ടായിരുന്നു. പിതാവിങ്കലെക്കുള്ള യാത്രയിൽ എന്നെ തൊടരുതെന്ന് പറഞ്ഞു. അന്ന് നീ എനിക്കായി നിലവിളിച്ചുകൊണ്ട് ഭൂമിയിലായിരുന്നു. ഇനിമേൽ നീ കരയേണ്ട. ഇന്ന് നീ ആത്മാവാണ്. വരൂ, നിത്യമായ പിതാവിങ്കൽ ഇന്നുമുതൽ നീ എന്റെ ഭവനത്തിലാണ്. നിന്റെ വാസസ്ഥലം അവിടെ ഞാൻ ഒരുക്കിയിട്ടുണ്ട്.'

അഭയായോടായി യേശു പറഞ്ഞു, 'ഭൂമിയിൽ നീ വിശുദ്ധയായി ജീവിച്ചു. പ്രണയം ചുറ്റി കാമദേവൻ ഭൂമിയിൽ കറങ്ങിയപ്പോൾ നീ അവിടെയില്ലായിരുന്നു. പ്രേമത്തിന്റെ പാനപാത്രം നുകരാൻ നീയുൾപ്പെട്ട സമൂഹം നിന്നെ അനുവദിച്ചില്ല. പ്രേമത്തിന്റെ ലഹരി എന്തെന്ന് നീ അറിഞ്ഞില്ല. നിന്റെ മരണത്തിൽ നിന്റെ മാതാപിതാക്കളും കുറ്റക്കാരാണ്. കുടുംബ ജീവിതമെന്ന പവിത്രമായ പുണ്യജീവിതം നിനക്കു നിഷേധിച്ചു. അത് നിന്റെ വിധിയായിരുന്നു. നേർച്ചക്കോഴിയായി അവർ നിന്നെ എന്റെ മണവാട്ടിയാക്കി കബളിപ്പിച്ചു. നീ എത്തിയതോ മണവാളനും മണവാട്ടികളും ചമഞ്ഞ പിശാചുക്കളുടെ നടുവിലും. ജനം നിന്നെ അറിഞ്ഞില്ല. നീതി നിനക്ക് ലഭിച്ചില്ല.. നിന്റെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കാൻ പാടില്ല. വരൂ മോളെ, നിത്യതയുടെ പ്രേമമെന്ന മുന്തിരിച്ചാർ നുകർന്നുകൊണ്ട് ഞാനും നീയുമടങ്ങിയ ആ വാഗ്ദാന ഭൂമിയിൽ വസിച്ചാലും."




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...