Tuesday, November 12, 2013

കർമ്മഭൂമിയിലെ ദാമ്പത്തിക ജീവിതവും ഓർമ്മകളും


By Joseph Padannamakkel

നാല് പതിറ്റാണ്ടുകളിൽക്കൂടിയുള്ള ഒരു ദാമ്പത്യജീവിതത്തിന്റെ അവലോകനകഥ പുത്തൻ തലമുറകളുടെ ചിന്താതരംഗങ്ങളിൽനിന്ന് വേറിട്ടതായിരിക്കാം. എന്റെയും റോസക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ട് നാൽപ്പത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാകുന്നു. ഞങ്ങളുടെ വിവാഹം 1973 ഡിസംബർ പത്തൊമ്പതാം തിയതി ഒരു നോമ്പുകാലത്തായിരുന്നു. ഓർമ്മയിലെ അതിഘോരമായ ഒരു മഴയുടെ ദിനത്തിൽ വെറും ലളിതമായ അന്നത്തെ ചടങ്ങ് ഇന്നും മനസിനുള്ളിൽ തിരമാലകൾപോലെ തത്തികളിക്കുന്നുണ്ട്. പഴുതാര മീശയും കെന്നഡിസ്റ്റയിൽ മുടിയും നീണ്ട കൃതാപുമുണ്ടെങ്കിൽ അന്നൊരു ചെറുപ്പക്കാരനെ പരിഷ്ക്കാരിയായി കണക്കാക്കുമായിരുന്നു. കരയുള്ള മന്മലുമുണ്ടും അലക്കി തേച്ച നീലഷർട്ടും കൈയ്യേൽ വാച്ചും പാദത്തിൽ ചപ്പലുമിട്ട് പാലായ്ക്കടുത്ത് കൂട്ടക്കല്ലെന്ന കേട്ടിട്ടാല്ലാത്ത നാട്ടിൽ പെണ്ണുകാണാൻ പോയതും ഇന്നലെയുടെ ഓർമ്മകളിൽ ഉണ്ട്. വനാന്തരങ്ങളുടെ ഏകാന്തതയിൽ സമുദ്രനിരപ്പൽനിന്ന് 6000 അടി ഉയർന്നു നില്ക്കുന്ന പ്രസിദ്ധിയേറിയ ഇല്ലിക്കൽ മലയുടെ അടിവാരത്തിലാണ് ഈ ഗ്രാമം. താഴെ ഗ്രാമത്തിന്റെ സമീപത്തുകൂടി സ്വച്ഛമായി മീനച്ചിലാറ് ഒഴുകുന്നു. പ്രകൃതിയും മണ്ണുമായി അലിഞ്ഞുചേർന്ന നല്ലവരായ കർഷക ജനതയായിരുന്നു അന്ന് ആ ഗ്രാമത്തിലുണ്ടായിരുന്നത്

കഴിഞ്ഞകാല ജീവിതത്തിലെ സുപ്രധാനമായ ഒരു ക്രിസ്തുമസ് മംഗളദിനം ഏതെന്ന് എന്നോട് ചോദിച്ചാൽ 1973 ഡിസംബർ ഇരുപത്തിയഞ്ചാംതിയതിയെന്ന് ഞാൻ ഉച്ചത്തിൽ ഉത്തരം പറയും. മനസിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഓർമ്മകൾ പുതുക്കുന്ന ഡിസംബർ മാസം എന്നെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഞാൻ അമേരിക്കയിൽ വന്നതും വിവാഹം ചെയ്തതും എന്റെ മകൾ 'ജിജി' ജനിച്ചതും ഡിസംബർ മാസത്തിലായിരുന്നു. നോമ്പുകാലത്ത് വിവാഹം നടത്തുകയെന്നത് അക്കാലത്ത് ചിന്തിക്കാൻ പ്രയാസമുള്ള കാലമായിരുന്നു. അമേരിക്കയിലേക്ക് വിസാ കിട്ടിയ റോസകുട്ടിക്ക് വിവാഹം കഴിഞ്ഞയുടൻ യാത്രയാവണമായിരുന്നതുകൊണ്ട് വിവാഹദിനം മറ്റൊരു ദിനത്തിൽ മാറ്റാൻ സാധിക്കില്ലായിരുന്നു.


ഒരു സ്ത്രീ തന്റെ ജീവിതത്തിൽ മൂന്നു ഭർത്താക്കന്മാരെ തേടുന്നുവെന്ന് അന്നാരോ ചിന്തകൻ എഴുതിവെച്ച കഥകളും ഓർമ്മയിൽ വന്നു. ശരിയോ തെറ്റൊയെന്ന് ചിന്തിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. ചെറുപ്പമായിരിക്കുന്ന പെണ്ണ് സാഹസികനായ ഒരു ചെറുപ്പക്കാരനെ മനക്കോട്ട കാണുന്നു. എന്തിനും അവളോടൊപ്പം കൂത്താടുന്ന ഒരു ഭർത്താവിനെ അവൾക്ക് വേണം. അവൾ അമ്മയാകുമ്പോൾ കുഞ്ഞുങ്ങൾക്ക്‌ അപ്പനെന്ന ഭർത്താവിനെ വേണം. അവർ പ്രായമാകുമ്പോൾ നടുവളയാത്ത നേരെ നടക്കുന്ന ഒരു കൂട്ടുകാരനെ വേണം. പതിറ്റാണ്ടുകളിൽക്കൂടി ഈ ജീവിതനാടകങ്ങൾ കളിച്ചിട്ടുള്ളവർ ഭാഗ്യവാന്മാരാണ്. അങ്ങനെ ഞാനും ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഇന്നെത്തി. കൈകളിൽ വടിയേന്തി നടക്കാൻ മടിയുള്ളവർ കൂട്ടുകാരിയുടെ തോളിൽ അല്ലെങ്കിൽ കൂട്ടുകാരന്റെ തോളിൽ പിടിച്ചുനടക്കാൻ ഇഷ്ടപ്പെടുന്നു. അയ്യേ, എനിക്ക് നാണമാണ്.പണ്ടും ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു. കൗമാരപ്പിള്ളേർ കണ്ടാൽ എന്തോർക്കും. മുത്തച്ഛന്റെ കാട്ടിലെ വടി ആരും കാണാതെ കൈകളിൽ പിടിച്ചു നടന്ന മധുരമായ കുട്ടിക്കാലം. ഇനി അതേ കൈകളിൽ അധികം താമസിയാതെ പുത്തനായ വടികളുമേന്തി യാത്ര തുടരണം.   


 ' ഹണീ, പ്രിയേ എന്നെല്ലാം സംബോധന ചെയ്ത് ഞാൻ സ്നേഹിക്കുന്നുവെന്ന്' ഉരുവിട്ടുകൊണ്ട് പൂക്കൾ മേടിക്കാൻ കടയിൽ ഞാൻ പോയിട്ടില്ല. ബീച്ചിലും സ്വിമ്മിംഗ് പൂളിലും കൃത്രിമമായ സ്നേഹം നടിച്ച് ഓടി നടക്കുന്ന ഒരു ടെക്കനിക്കൽ യുഗം ഞങ്ങൾക്ക് വേണ്ടായിരുന്നു. ഒരു പക്ഷെ യാഥാസ്ഥിതിക സങ്കുചിത മനസ്ഥിതി എന്നെ അലട്ടിയിരിക്കാം. ഒരിക്കലുണ്ടായിരുന്ന ഗ്രാമീണ ജീവിതത്തിന്റെ പരിശുദ്ധിയുടെ ആ നാളുകളും ഇന്നും എന്നെ നയിക്കുന്നു. വിരിഞ്ഞിരിക്കുന്ന റോസാപൂക്കൾ പ്രകൃതിയുടെ സൌന്ദര്യമാണ്. അതടർത്തിയെടുത്ത്, മാറോട് ചേർത്ത് ഏച്ചുകെട്ടിയ സ്നേഹം പ്രകടിപ്പിക്കാനും എനിക്കറിയില്ലായിരുന്നു. സ്നേഹം ആത്മാവിന്റെ നിർവൃതിയിൽ നിന്നുള്ളതാണ്. സത്യവും വിശ്വസ്തവുമായ ഉപാധികളില്ലാത്ത സ്നേഹമാണ് ഒരുവന്റെ കുടുംബജീവിതം പിടിച്ചുനിർത്തുന്നത്. ഉയർച്ചകളും താഴ്ചകളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ദുഃഖവും സന്തോഷവും ഒത്തുചേർന്ന ജീവിതം ഒന്നുപോലെ പങ്കിട്ടു. എങ്കിലും ഒന്നായ ലക്ഷ്യബോധം ജീവിതത്തെ അർത്ഥസമ്പുഷ്ടമാക്കി.


വൈവാഹിക ജീവിതം ഉത്തമമെന്ന് സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടം ഒരുവനെ ഒത്തൊരുമിച്ചുള്ള ജീവിതത്തിൽക്കൂടി പാകതയുള്ള മനുഷ്യനാക്കുകയാണ്. അവിവാഹിതനായ ഒരുവനിൽ സ്വാർത്ഥനായ 'ഞാൻ' മാത്രം കുടികൊള്ളുന്നു. അവന്റെ ലോകം 'ഞാൻ ഞാൻ' തന്നെ. ഏകനായ അന്ന് ഞാൻ ചിന്തിച്ചിരുന്നത് 'എന്റെ നേട്ടം' എന്തെന്നായിരുന്നു. സ്വാർഥത വൈവാഹിക ജീവിതത്തിൽ നടപ്പില്ല. വിവാഹിതനായ ദിനത്തോടൊപ്പം ഞാനും വളർന്നു. ജീവിതത്തിന്റെ വൈകിയ വേളയിലുള്ള ഈ യാത്രയിലും സ്വാർഥതയിൽനിന്ന് നിസ്വാർഥനായി ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായ വിത്യാസങ്ങൾ ഞങ്ങളുടെ ഇടയിലുമുണ്ടായിരുന്നു. അതെല്ലാം പരസ്പരമുള്ള സ്നേഹബന്ധത്തിന്റെയും ദൃഢബന്ധത്തിന്റെയും അടിത്തറയായിരുന്നു. പിന്നീട് നിമിഷങ്ങൾ കഴിയുമ്പോൾ മുഴുവനായി മറന്ന് ഒന്നും സംഭവിക്കാത്തപോലെ ജീവിതയാത്രയെ ചരടിട്ട് പിടിച്ചുകൊണ്ടിരുന്നു.  


വിവാഹം കഴിച്ചതോടെ അവളുടെ കുടുംബത്തിലുള്ളവരും അവരുടെ സാമിപ്യവും  എന്നിലെ ആനന്ദം ഇരട്ടിപ്പിച്ചിരുന്നു. പുതിയൊരു വീട്ടിലെ അച്ഛനും അമ്മയും ചുറ്റും കൊച്ചനുജത്തിമാരും, കുഞ്ഞനുജത്തിമാരും അളിയനും ഞങ്ങളെ സല്ക്കരിക്കാൻ ഒരു മത്സരമായിരുന്നു. അവളുടെ സ്നേഹം ഉപാധികളില്ലാതെ കൂടപിറപ്പുകൾക്കും അപ്പനും അമ്മയ്ക്കും നൽകുമ്പോൾ ആ സ്നേഹത്തിന്റെ പങ്ക് പറ്റാൻ എനിക്കും സാധിച്ചിരുന്നു. സ്നേഹം എന്തിനെയും കീഴടക്കും. സ്നേഹിക്കാൻ എനിക്ക് ചുറ്റും പുതിയ ബന്ധുജനങ്ങളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു.  അവരിൽ കൊഴിഞ്ഞുപോയ ഇന്നലെയുടെ ആത്മാക്കളുമുണ്ട്. അവളുടെ ചാച്ചൻ, അമ്മച്ചി,  മുത്തച്ഛനായ കൊച്ചപ്പൻ എന്നിവർ ശിശിരത്തിലെ ഇലകൾ പോഴിയുംപോലെ നിത്യതയിൽ ലയിച്ചുപോയി. ഒരിക്കലുമൊരിക്കലും മറക്കാത്ത ഓർമ്മകളുമായി അവരെല്ലാം എന്റെ മനസ്സിൽ ഇന്നും കിടിലം കൊള്ളിക്കുന്നുണ്ട്. അതുപോലെ ഇന്ന് അനാദ്യന്തമായ ലോകത്ത് വസിക്കുന്ന എന്റെ പ്രിയപ്പെട്ടവരായ ഇച്ചായനും അമ്മച്ചിയും ചേട്ടനും ഒരേ ഭക്ഷണമേശക്കു ചുറ്റും ഉണ്ടായിരുന്നു.  

ഞങ്ങൾ ഒന്നിച്ചുള്ള ജീവിതത്തിലെ കൈത്തിരികളായി വന്ന രണ്ടുമക്കളും ഒന്നുപോലെ ആനന്ദത്തിന്റെ ദിനങ്ങളായ ഓർമ്മകളിൽ ഉണ്ട്. മക്കളോടുള്ള ബന്ധം ഒരു കുടുംബജീവിതത്തെ പിടിച്ചുനിർത്തുന്ന അവിഭാജ്യഘടകമാണ്. മകനെന്നും ആത്മീയമായ ബന്ധം അവന്റെ അമ്മയോടായിരുന്നു. എങ്കിലും ഞാൻ അവന്റെ അപ്പനായ ഉപദേശകനായിരുന്നു. അവനെക്കാലവും എന്നോട് മൽസരിക്കണമായിരുന്നു.  എന്റെ നടപ്പും സ്റ്റൈലും ഡ്രസ്സും അനുകരിച്ച് എന്നെ എന്നും മോഡലാക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു. ഏത് മാതാപിതാക്കളെ സംബന്ധിച്ചും ആണ്മക്കളെന്നും ആനന്ദം നല്കും. അതുപോലെ അവന്റെ വളർച്ചയും ജീവിതത്തിനെന്നും വെല്ലുവിളിയായിരിക്കും. ഇന്ന് ബഹുദൂരം ഞങ്ങൾ യാത്ര ചെയ്ത് പടികൾ കയറിയെങ്കിലും അങ്ങകലെ അതിർത്തി കാണുന്നുണ്ടെങ്കിലും ഞങ്ങളുടെ മക്കൾ യാത്രയുടെ തുടക്കമായതേയുള്ളൂ. വളഞ്ഞും തിരിഞ്ഞും റോള്ളർകോസ്റ്റിലുള്ള യാത്രയിൽ പാളീച്ചകളുമുണ്ടായിരുന്നു. ഭിഷ്വഗരനായ ഒരു ജീവിതം മകൻ തെരഞ്ഞെടുത്തവഴി ഞങ്ങളുടെ സ്വപ്നങ്ങളും സഫലമായിക്കൊണ്ടിരിക്കുകയാണ്. 

ഭാര്യയെ സ്നേഹിക്കുമ്പോൾ അവിടെ ആഗ്രഹങ്ങളും ഇച്ഛകളുമാണ് പ്രധാനമായും കണക്കാക്കുന്നത്. മകനെ സ്നേഹിക്കുമ്പോൾ അവനെന്താകണമെന്നുള്ള പളുങ്കുകൊട്ടാരം മനസ്സിൽ നെയ്തെടുക്കും. തീവ്രമായ അതിമോഹങ്ങളും കുടികൊള്ളും.എന്നാൽ മകളോ, അവളെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ല. അപ്പനും മകളുമെന്നപോലെ പരിശുദ്ധമായ ആത്മീയബന്ധം മറ്റൊന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല. മകൾക്കെന്നും എന്റെ സ്നേഹവും പരിലാളനയും വേണമായിരുന്നു. മകനടുത്തു വരുമ്പോൾ കല്ലുരുട്ടുന്നപോലെ അവനെ ഞാൻ നിലത്തുരുട്ടണമായിരുന്നു. അവനോടൊപ്പം ഞാനും ഓടിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചുമിരുന്നു. എന്നാൽ മകൾ വരുമ്പോൾ കൈകൾകൊണ്ട് ഞാനവളെ തോളിലെടുത്ത് തലോടുമായിരുന്നു. ആരോ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്, ജനിച്ചുവീണ പെണ്‍കുഞ്ഞിന്റെ കണ്ണുകളെ നോക്കുന്ന നിമിഷംമുതൽ ഒരു അപ്പൻ ആ കുഞ്ഞിനെ ആരാധിക്കാൻ തുടങ്ങും. ഒരു മകൻ അവന്റെ ഭാര്യയെ ലഭിക്കന്നവരെ അവൻ നിങ്ങളുടെ മകനാണ്. മകളോ ജീവിതാന്ത്യംവരെ അവൾ നിങ്ങളുടെ മകളായിരിക്കും.

അപ്പനായ എന്നിലും രണ്ട് സ്വഭാവ ഗുണങ്ങളുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മകളോടിവന്ന് ഉമ്മതരും. 'ഗുഡ് നൈറ്റ് ഡാഡി' യെന്നു പറയും. കെട്ടിപിടിക്കും. എന്നിട്ടവൾ ഉറങ്ങാൻ പോവും. മകനോ, അവന്റെ ശബ്ദം ഹൃദയത്തിൽ നിന്നായിരിക്കും. ചിലപ്പോൾ അവന്റെ തോളിൽ തമാശക്കായി മുഷ്ടികൾകൊണ്ട് ഞാൻ സ്പർശിക്കും. ഇന്നും എന്റെ മകളും മകനും രണ്ട് ധൃവങ്ങളിലായി സഞ്ചരിക്കുന്നു. എന്റെ മകൻ എവിടെയെന്നറിയാം. കാരണം, അവനെപ്പറ്റി ഞാൻ കേൾക്കുന്നു. എന്റെ മകളും എവിടെയെന്നെനിക്കറിയാം. കാരണം അവൾ എല്ലാം എന്നോട് തുറന്നുപറയുന്നു.

1970 -ന്റെ മദ്ധ്യവർഷങ്ങളിൽ ഞാൻ ഉൾപ്പെട്ട മലയാളി സമൂഹങ്ങളിൽ ഭൂരിഭാഗവും ഈ നാട്ടിലെ കുടിയേറ്റക്കാരായിരുന്നു. എന്നാൽ ഇന്ന് എന്റെ സമൂഹം സാമ്പത്തികമായി വളരെയേറെ മുന്നേറി. അന്നുണ്ടായിരുന്നവരുടെ മക്കളിൽ ഭൂരിഭാഗവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ബിരുദവും ഉന്നത നിലവാരമുള്ള തൊഴിലുകളും നേടി. എന്റെ കഥ ഈ നാട്ടില്നിന്നു തുടങ്ങി. ഞാനും എന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്തു. ഓരോ പ്രവാസിയുടെയും പ്രയത്നഫലം നമ്മുടെ ജന്മഭൂമിക്കും കർമ്മഭൂമിക്കും ഒരുപോലെ പ്രയോജനപ്പെട്ടു. ആദികാല കുടിയേറ്റക്കാരന്റെ വഴി കഠിനമായിരുന്നു. എങ്കിലും അവസരങ്ങൾ തന്ന് തുറന്ന കൈകളായി സ്വീകരിച്ച ഈ രാജ്യത്തെയും എന്റെതാക്കി. ഒരു കുടിയേറ്റക്കാരൻ സ്വന്തം നിലനിൽപ്പിന് പൈതൃകമായി ജനിച്ച ഈ നാട്ടുകാരെക്കാളും രണ്ടിരട്ടി ജോലിചെയ്യണമായിരുന്നു. ആ കഠിനാദ്ധാനം ഞാൻ ഇന്നും ഉപേക്ഷിച്ചിട്ടില്ല. ഇന്നും അമേരിക്കൻ മണ്ണിൽ അമേരിക്കൻദേശിയെന്നതിലുപരി കുടിയേറ്റക്കാരനെന്ന നിലയിൽ അറിയപ്പെടുന്നു. കുടിയേറ്റക്കാരിൽ എനിക്കുമുമ്പ് വന്നവർ സ്റ്റാറ്റ്യൂ ഓഫ് ലിബർട്ടി വഴി കപ്പലിൽ എത്തി. അവരുടെ ലക്‌ഷ്യം സ്വാതന്ത്ര്യദാഹമായിരുന്നു. എന്റെ സമൂഹം ആകാശത്തിൽകൂടി വിമാനംവഴി മെച്ചമായ ജീവിതസൌകര്യം തേടി അമേരിക്കയെന്ന സ്വപ്നഭൂമിയിലെത്തി. വന്നെത്തിയവരുടെ കൈവശമുണ്ടായിരുന്നത് എട്ടു ഡോളറും കുറെ അരിയുണ്ടകളും നാടൻ പലഹാരം നിറഞ്ഞ പെട്ടികളുമായിരുന്നു.     

അമേരിക്കയിലെ ആദികാല കുടിയേറ്റകാരിൽ ഭൂരിഭാഗം പേരുടെയും ഭദ്രമായ കുടുംബങ്ങളുടെ അടിസ്ഥാന കാരണം സ്ത്രീകളാണ്. അവരുടെ സഹനശക്തിയും ക്ഷമയും കഠിനാധ്വാനവും കേരളനാട്ടിലെ അനേകായിരം കുടംബങ്ങളെ രക്ഷപ്പെടുത്തിയെന്നുള്ളതും വെറും ചരിത്ര സത്യങ്ങളായി കാലം മാറ്റും. ഇവിടെവന്ന ഓരോ പുരുഷന്മാരും അന്നത്തെ സ്ത്രീകളെ എത്രമാത്രം പൂവിട്ടു പൂജിച്ചാലും കടപ്പാടുകൾ തീരില്ല. അവർമൂലം അവരുടെ കുടുംബങ്ങളും ഭർത്താവിന്റെ കുടുംബങ്ങളും കുടുംബങ്ങളുടെ കുടുംബങ്ങളും പ്രവാഹങ്ങളായി വന്ന് ഈ സ്വപ്നഭൂമിയിൽ വിയർപ്പുകൾ പൊടിച്ച് കുടുംബങ്ങളെ പടുത്തുയർത്തി. ഈ രാജ്യത്തിന്റെ ഭരണചക്രംവരെ തിരിക്കാൻ കഴിവുള്ളവരായ ഒരു പുതിയ തലമുറയെയും വാർത്തെടുത്തു. എന്റെ കുടുബത്തിന്റെയും നേട്ടങ്ങൾ എനിക്കഭിമാനിക്കാനായി അധികമില്ല. എല്ലാം എന്റെ ഭാര്യയുടെ കഠിനാധ്വാനവും ശ്രമവുമായിരുന്നു.  എങ്കിലും ഞങ്ങളൊന്നിച്ച് ഒരേ ലക്ഷ്യത്തോടെ മക്കളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിതയാത്ര തുടർന്നുകൊണ്ടിരുന്നു. പണം ഞങ്ങളുടെ ജീവിതത്തിലെ അഭിപ്രായ വിത്യാസത്തിന് ഒരിക്കലും കാരണമല്ലായിരുന്നു.

ഇതെല്ലാം എഴുതുമ്പോൾ എന്റേത് മാതൃകാ കുടുംബമെന്ന് ധരിക്കരുത്. കലഹങ്ങളും ഒച്ചപ്പാടുകളും അഭിപ്രായ വിത്യാസങ്ങളും നിത്യജീവിതത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉടൻതന്നെ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തതയും നിഴലിച്ചിരുന്നു.  വ്യത്യസ്തങ്ങളായ അഭിപ്രായ വ്യത്യാസങ്ങളെ ഞാൻ അതിന്റെ വഴിക്ക് വിട്ടിരിക്കുകയാണ്. അവളൊരു തികഞ്ഞ ഭക്തയും കഠിനമായ മത വൃതങ്ങളനുഷ്ടിക്കുന്നവളുമാണ്. എന്നെസംബന്ധിച്ച്
പ്രായോഗിക ജീവിതത്തിൽ മതമെന്നത് ഒരിക്കലും ചിന്തിക്കാത്ത വ്യക്തിയായിരുന്നു. മക്കളെയും അവരുടെ ചിന്താ സ്വാതന്ത്ര്യത്തിന്റെ വഴിക്ക് വിട്ടിരുന്നു. അവളെന്നും സമൂഹ പ്രാർത്ഥനകളും രാത്രിയിലെ ടെലഫോണിൽ ബന്ധിച്ച കൂട്ടകൊന്ത നമസ്ക്കാരവും പ്രാർത്ഥനാപ്പാട്ടുകളുമായി മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടിലും പ്രാർത്ഥനാഗീതങ്ങളുമായി ജനം വന്ന് ഈ ഭവനത്തെ ഒരു ദേവാലയം ആക്കാറുണ്ട്. എങ്കിലും തെക്കും വടക്കും പോലെ അരോചകമാംവിധം വ്യത്യസ്ഥങ്ങളായ ആശയവൈരുദ്ധ്യങ്ങൾ കുടുംബജീവിതത്തിന് ഒരിക്കലും പ്രശ്നമായിരുന്നില്ല. ‘പള്ളിയിൽ പോകാത്തവനായിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നുവെന്ന്’ മധുവിധു കാലങ്ങളിൽ തമാശയായി അവൾ പറയുമായിരുന്നു. അതൊന്നും എന്നിലെ തത്ത്വചിന്തകൾക്ക്‌ ഇളക്കം വരുത്തിയിട്ടില്ല. അവള്ക്കവളുടെ ദൈവം. യുക്തിയിൽ അധിഷ്ടിതമായ മറ്റൊരു ദൈവത്തെ ഹൃദയത്തിൽ ഞാൻ വഹിച്ചിരുന്നു. എങ്കിലും യേശു പൊതുവായി ഞങ്ങൾക്ക് മദ്ധ്യേ ഒരു ഗുരുവിനെപ്പോലെ മാർഗദർശിയായി ഉണ്ടായിരുന്നു. ജനിച്ചുവളർന്ന നാട്ടിൽ അക്കരെയൊരു മാതാവായ മേരിയുണ്ട്. അവിടെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്. നൂറ്റാണ്ടുകളായി പൂർവ്വികരുടെ പാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയാണവിടം. എന്റെ അമ്മച്ചിയും ഇച്ചായനും ബാല്യത്തിൽ എന്നെ കൈപിടിച്ചുകൊണ്ട് ആ ദേവതയുടെ മുമ്പിൽ നിശബ്ദനായി നിന്ന് പ്രാർഥിച്ച ദിനങ്ങളും ഇന്ന് ഓർമ്മയിൽ വരുന്നുണ്ട്.
 
ഇവിടെ ഒരു ചോദ്യം വരാം, വ്യതസ്തങ്ങളായ രണ്ടുതരം വിശ്വാസത്തിന്റെ മുമ്പിൽ എങ്ങനെ ഒരു കുടുംബ ജീവിതം പടുത്തുയർത്തി. എനിക്കും ഭാര്യക്കും പല വിശ്വാസങ്ങളിലും ഒന്നായ ധാരണയുണ്ടായിരുന്നു. മതത്തിന്റെ അമിത ഭക്തിയെ മാറ്റിവെച്ചാൽ അടിസ്ഥാന വിശ്വാസങ്ങളിൽ ഞങ്ങൾ ഒന്നായിരുന്നു. വ്യത്യസ്തതകളിൽ സന്തുഷ്ടമായ ഒരു കുടുംബം പടുത്തുയർത്തുന്നതും പ്രായോഗികജീവിതത്തിന്റെ ഒരു കലയാണ്.







 



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...