Wednesday, November 27, 2013

ജോസഫിന്റെ ദുഃഖവും മേരിയുടെ സ്വപ്നവും



ബാല്യംമുതൽ ഞാൻ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ കന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”.  അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും  ബാല്യകാലത്ത് അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളിൽ തങ്ങിനിൽക്കുന്നു. മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ പ്രേരണയായിരിക്കാം.

 

സ്കൂളിൽ പഠിക്കുമ്പോൾ മേരിക്കു പൂക്കൾ  അര്‍പ്പിക്കുവാൻ പുഴയുടെ അക്കരയൊരു പള്ളിയിൽ ഞാൻ നിത്യസന്ദര്‍ശകനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയിൽ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാൻ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പിൽ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസ്സാകുന്ന സമതലത്തില് ഒതുങ്ങാത്തവിധം അര്‍ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില് ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങൾ നൂറായിരം തരത്തിൽ മാറ്റിയും മറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നവരിൽനിന്നു വിമുക്തരായി,  സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാൻ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാൻ യേശുവിന്റെ ഈ ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.

 

ഞാൻ താമസിക്കുന്ന വീടിനുചുറ്റും  മാൻ‍കൂട്ടങ്ങൾ വരാറുണ്ട്. പക്ഷികൾ കൂടുവെച്ചു മുട്ടവിരിഞ്ഞു പോകുന്നതും കാണാറുണ്ട്‌. മുയലുകളും ടർക്കിപക്ഷികളും നിത്യേന എന്റെ സന്ദർശകരാണ്.   അമ്മയുടെ സ്നേഹംപോലെ പ്രകൃതിതന്നെ സ്നേഹമല്ലേ. പക്ഷികൂട്ടങ്ങൾ സുരക്ഷിതരായി എന്റെ ഭവനത്തിനു ചുറ്റും കൂടുവെയ്ക്കുമ്പോൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതിയും നമ്മെ സ്നേഹിക്കുമെന്നു ഞാൻ ചിന്തിക്കാറുണ്ട്. ഈ സ്നേഹത്തെക്കാൾ ഉപരിയായ ഒരു പ്രാർഥന നമുക്ക് ആവശ്യമുണ്ടോ?

 

സുപ്രഭാതത്തിലും രാത്രിയാമങ്ങളിലും ആരും കാണാതെ എന്തൊക്കെയോ ഈ അമ്മയോടും കുഞ്ഞിനോടും മനസ്സുകൊണ്ട് ഞാൻ വർത്തമാനം പറയും. ബാല്യം മുതലുള്ള എന്റെ ഒരു കിറുക്ക്. പ്രാർ‍ഥനയൊന്നും ചൊല്ലുകയില്ല. ഓർ‍മ്മ വെച്ച കാലംമുതൽ സുന്ദരിയുടെ മുഖത്തിനു യാതൊരു മാറ്റവുമില്ല. അവൾ അന്നും ഇന്നും നിത്യകന്യക തന്നെ. ഇന്നും നിത്യസുന്ദരി, പ്രകൃതിയുടെ സുന്ദരി, അവളിൽക്കൂടി ഞാൻ പ്രകൃതിയെയും അനശ്വരമായ സത്യത്തെയും ദർശിക്കുവാൻ ശ്രമിക്കാറുണ്ട്. അമ്മച്ചിയുടെ സ്നേഹവും സമസ്ത ലോകത്തിലെ അമ്മച്ചിമാരുടെയും സ്നേഹവും അവളിൽ മാറ്റമില്ലാതെ കുടികൊള്ളുന്നു. യുഗങ്ങളോളം തുടരുകയുംചെയ്യും.

 

യേശുവിന്റെ അമ്മയായ മേരിയെ വിവിധ ജാതിമതസ്ഥർ ഒരുപോലെ സ്തുതിക്കുന്നു. സഭയ്ക്കവൾ നന്മയുടെ പ്രകാശനാളമാണ്. രക്ഷകനായ യേശുവിനെ ഉദരത്തിൽ പേറാൻ ഭാഗ്യം ജനിച്ചതും ഈ സുന്ദരിയ്ക്കാണ്. ഉന്നതങ്ങളിലെ മഹത്വത്തിൽ അനുഗ്രഹീതയായ അവൾ സർവലോക നാഥന്റെ അമ്മയായി തെരഞ്ഞെടുക്കപ്പെട്ടു. നിത്യതയുടെ പരമ പീഠത്തിലേക്ക് അവളുടെ ചൈതന്യം രക്ഷകനായ കുമാരനൊപ്പം നമ്മളിലും സ്പുരിക്കുന്നു.

 

കൌമാരത്തിന്റെ ലാവണ്യത്തിൽ തത്തിക്കളിക്കുന്ന പ്രായത്തിൽ ജോസഫെന്ന ആശാരി ചെറുക്കനുമായി അവൾക്കു വിവാഹം നിശ്ചയിരുന്നു. സാധാരണ യഹൂദ പെണ്‍ക്കുട്ടികളെപ്പൊലെ അവളും ഭാവിവരനെപ്പറ്റി സ്വപ്നങ്ങളന്ന് നെയ്തുകാണും. പാവം അവളുടെ വിധി ലോകത്തിന്റെ വിധിയായ മാറ്റത്തിന്റെ മറ്റൊരു യുഗമായിരുന്നു.  

 

ഏകാന്തമായ ധ്യാനത്തിൽ മനസങ്ങനെ പാറിനടക്കവേ ദൈവദൂതനായ ഗബ്രിയേൽ അവൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അന്നവളുടെ മനസ് ഭയംകൊണ്ട് കൊടുംകാറ്റായി മാറിയിരുന്നു. പ്രത്യക്ഷനായിരിക്കുന്ന മാലാഖയുടെ മുമ്പിൽ അവളുടെ മനസ് പതറിയിരുന്നു. ഭീതി ജനിപ്പിക്കുന്ന അശരീരിയും ശ്രവിച്ചു." വാഴ്ത്തപ്പെട്ടവളേ, നിനക്കൊരു പുത്രൻ ജനിക്കും. അവൻ ലോകത്തിന്റെ രക്ഷകനായിരിക്കുമെന്ന്  ഗബ്രിയേൽ അവളോട്‌ പറഞ്ഞു.

 

വരാനിരിക്കുന്ന രക്ഷകനെ ഉദരത്തിൽ സ്വീകരിക്കുന്ന വാർത്ത  അവൾക്കന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ദൈവത്തിൽ പൂർണ്ണമായും അടിമപ്പെട്ട് അനുസരണയോടെ അവൾ ഗബ്രിയേലിന്റെ വാക്കുകളെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. അമ്മയാകാൻ പോവുന്ന ആ സുന്ദരിയുടെ ഹൃദയം മധുരമായി പുഞ്ചിരിച്ചു. സ്നേഹമുതിർന്ന് നാഥനെ സ്തുതിച്ച് കണ്ണുകൾ ആകാശത്തിലേക്കുയർത്തി. സ്വപ്നം കാണുന്ന അവളുടെ ദിവ്യമാതൃത്വത്തിനു ചുറ്റും വസന്തവും പൂക്കളും പൂമ്പാറ്റകളും ശീതളമായ ഇളംകാറ്റും ഒരുപോലെ നൃത്തം ചെയ്ത് തലോടിക്കൊണ്ടിരുന്നു. ഉദരത്തിൽ വളരുന്ന ദിവ്യയുണ്ണിയുടെ രഹസ്യം അവളാരോടു പറയും!

 

കൈകൾ ഉയർത്തി പിതാവിനെ മഹത്വപ്പെടുത്തുന്ന സുന്ദരി നിനക്കുചുറ്റും മാലാഖമാരോടൊപ്പം ഞാനും നൃത്തം ചെയ്യട്ടെ. ആത്മാവിൽ പുണർന്ന ജീവന്റെ ജലമായി നിന്റെ സുതൻ ദിഗംബരങ്ങൾ ഞെട്ടിച്ചുകൊണ്ട് പിതാവിന്റെ സന്ദേശം എത്തിക്കും.  സ്നേഹത്തിന്റെ വഴിയേ നീയും ഞങ്ങളെ നിന്റെ പുത്രനൊപ്പം കൂട്ടുമെങ്കിൽ ഹൃദയത്തിലേക്ക് അവനെ സ്വാഗതം ചെയ്യാൻ ഞങ്ങളിവിടെയുണ്ട്. നിന്റെ മഹത്വം അറിയാതെ കന്യകയായ നിന്നെ അന്ന് യഹൂദജനം പരിഹസിച്ചു. ഇന്നിതാ കൊട്ടും കുരവയുമായി ഹല്ലേലിയാ പാടുന്നവർ നിനെക്കെതിരെ ദൂഷണമായി കുഴലൂതുന്നു. അമ്മയും കുഞ്ഞുമെന്ന കലാകാരന്റെ മൃദുലവികാരങ്ങളാൽ കോർത്തിണക്കിയ ഗാനത്തിന്റെ വീണകമ്പികൾ നീട്ടിയാലും    കഠിനഹൃദയങ്ങൾ അലിയുകയില്ല. അവളുടെ രക്തമല്ലാത്ത മറ്റൊരു ക്രിസ്തുവിനെ ദൈവമായി സ്തുതിക്കുന്നുവർ വചനത്തിൽ മായം കലർത്തി ഉപജീവനവും തേടുന്നു. 

 
 

ഗബ്രിയെൽ മാലാഖ അപ്രത്യക്ഷമായി കഴിഞ്ഞ് മേരിയുടെ മനസ് ചഞ്ചലിച്ചുകൊണ്ടിരുന്നു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ജോസഫിനോട് എന്തു പറയുമെന്നായിരുന്നു അവളുടെ ചിന്ത.  ജനാൽപ്പടികളിൽക്കൂടി വിദൂരതയിലേക്ക് നോക്കി നില്ക്കെ അവളുടെ പ്രിയപ്പെട്ടവനായ ജോസഫ് അന്നവളെ കാണാൻ വന്നു. അവനവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. അവനോട് കഥകൾ തുറന്നു പറയാൻ അവള്ക്ക് സാധിച്ചില്ല. അവൻ ചോദിച്ചു "പ്രിയേ നീ എന്തേ വിഷണ്ണയായി കാണുന്നു. നിന്റെ പുഞ്ചിരിക്കുന്ന മുഖമെവിടെ?  നീ എന്നോടൊന്നും പറയുന്നില്ലല്ലോ" അവൾ ഒരു നിമിഷം ഗബ്രിയേലിനോട് പറഞ്ഞതോർത്തു. "പ്രഭോ അതെങ്ങനെ സംഭവിക്കുന്നു. ഞാൻ വിവാഹിതയല്ലല്ലോ." ഗബ്രിയേൽ പറഞ്ഞതും ഓർത്തു. "നീ അവന് യേശുവെന്ന് നാമം ഇടണം. ദൈവത്തിനസാദ്ധ്യമായത് ഒന്നുമില്ലല്ലോ." ജോസഫ് മേരിയെ ആലിംഗനം ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകളിൽ നോക്കിക്കൊണ്ട്‌ പറഞ്ഞു, "കുട്ടീ നീ ഒന്ന് ചിരിച്ചേ, നിനക്കെന്ത് സംഭവിച്ചെന്ന് എനിക്കൊന്നും മനസിലാവുന്നില്ല. ഞാൻ നിന്റെ ഇളയമ്മ എലിസബത്തിനെ കാണുന്നുണ്ട്. നമ്മുടെ വിവാഹം ഉടനുണ്ടാകും." ഹൃദയത്തിലെ ദുഃഖങ്ങൾ അടക്കാൻ വയ്യാതെ മേരി പൊട്ടിക്കരഞ്ഞു. അവൾ പറഞ്ഞു,  "ജോസഫ് എന്നോട് ക്ഷമിച്ചാലും. ഞാൻ വിവാഹിതയാവുന്നില്ല. എന്റെ ജീവിതത്തിന് ഞാൻ എങ്ങനെയിനി പദ്ധതികളിടും. എന്റെ കാര്യം ദൈവത്തിനറിയാം. എന്റെ പ്രിയനേ, നീ എന്നെ വിശ്വസിക്കണമെന്ന് പറയാനേ എനിക്ക് സാധിക്കുന്നുള്ളൂ." നിശബ്ദനായ ജോസഫ് ഒരു ഞെട്ടലോടെയാണ് മേരിയുടെ വാക്കുകൾ ശ്രവിച്ചത്.   ജോസഫ് പറഞ്ഞു "നിനക്കെല്ലാം കാര്യം നിസാരം.  ഞാൻ അങ്ങനെയല്ല. നീ എന്തേ എന്റെ കാര്യം ചിന്തിക്കാത്തത്. നിന്നെപ്പോലെ വ്യത്യസ്തമായ ഒരു മനസ് എനിക്കുമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്കത് സാധിക്കില്ല. മേരി പറഞ്ഞു, "നാം തമ്മിൽ ഇനി കാണരുത്. പോവൂ. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ." അവനൊരു നിമിഷം അവളെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ പോയി കഴിഞ്ഞ് മേരി കൂടുതൽ ദുഖിതയായി. മേരി സ്വയം പറഞ്ഞു "അവനെ ഞാൻ എങ്ങനെ എന്റെ ഹൃദയരഹസ്യങ്ങൾ മനസിലാക്കും. എനിക്കവനെ കാണാതിരിക്കാൻ സാധിക്കില്ല. ദൈവദൂതന്മാർക്കേ അവനെ മനസിലാക്കാൻ സാധിക്കുകയുള്ളൂ." മേരി പിന്നെയും ദിവസങ്ങളോളം അവനെ കാത്തിരുന്നു. ആ തച്ചൻ വന്നില്ല.   

  

ഒരിക്കൽ ജോർദാൻ നദിയുടെ തീരത്ത് മേരി അവളുടെ തച്ചൻ പണികഴിഞ്ഞു വരുന്ന വഴിയേ കാത്തുനിന്നു. അവൻ അവളെ ദൂരേന്നെ കണ്ടു. അവൻ അടുത്തുവന്നപ്പോൾ ജോർദാൻനദിയും കരകവിഞ്ഞ് പ്രേമത്തിന്റെതായ സാഗരം അവനുചുറ്റും ഒഴുകുന്നതായി തോന്നിപ്പോയി. അവൾ അവനോട് ഗബ്രിയേൽ മാലാഖ പ്രത്യേക്ഷപ്പെട്ടതും അശരീരിയും ഉദരത്തിൽ കൊണ്ടുനടക്കുന്ന ദിവ്യാ ഉണ്ണിയുടെയും കഥ പറഞ്ഞു. ഗൌരവം വിടാത്ത ഭാവത്തിൽ ജോസഫ് മേരിയോട് ചോദിച്ചു, "നീ എന്താണ് സംസാരിക്കുന്നതെന്ന് നിനക്കറിയാമോ? മേരി പറഞ്ഞു,  "തീർച്ചയായും ജോസഫ്; സത്യമായും ഞാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളാണ്. ഇത് ദൈവത്തിന്റെ ദിവ്യാത്ഭുതത്താലുള്ള കുഞ്ഞാണ്."  ജോസഫിന് വാക്കുകളില്ലാതെയായി. ജോസഫ് ചോദിച്ചു "മേരി, അപ്പോൾ നീ ഗർഭിണിയാണല്ലേ?" താൻ ഗർഭിണിയാണെന്ന് മേരി വീണ്ടും തറപ്പിച്ചു പറഞ്ഞു.  കറുത്ത കാർമേഘങ്ങൾ നിറഞ്ഞ ഭൂമി തനിക്കുചുറ്റും കറങ്ങുന്നതായി ജോസഫിന് തോന്നി. അവൻ പറഞ്ഞു "എനിക്ക് നിന്റെ പുരുഷനാരെന്നറിയണം. നീ എന്നെ കേൾക്കുന്നുണ്ടോ? അവിശ്വനീയമായത് എന്നെ തെറ്റിധരിപ്പിച്ച് നീ അങ്ങനെ മിടുക്കിയാകേണ്ട. നിന്നെ ഞാൻ ഈ നദിതീരത്ത് ഏകയായി ചുറ്റിക്കറങ്ങാൻ അനുവദിച്ചു. അതെന്റെ തെറ്റായിരുന്നു. നിന്നിൽ ഇങ്ങനെ ഒരു രഹസ്യമുണ്ടെന്ന് എനിക്കറിയത്തില്ലായിരുന്നു. മേരി പറഞ്ഞൂ, "എനിക്കതെല്ലാം അറിയാം. ജോസഫ്, നീ എന്നെ വിശ്വസിക്കൂ! അവൻ പറഞ്ഞു, പ്രിയേ എനിക്കങ്ങനെ വിശ്വസിക്കണമെന്ന് ആഗ്രഹമുണ്ട്. സാധിക്കുന്നില്ല. എന്നെ വിടൂ. ഞാൻ സ്വതന്ത്രനായി തനിയേ പോവട്ടെ.  നിഷകളങ്കമായ കണ്ണുകൾകൊണ്ട് മേരി അവനെ നോക്കീട്ടു പറഞ്ഞു, ജോസഫ് നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ പൊയ്ക്കൊള്ളുക. പാവനമായ നമ്മുടെ ഹൃദയബന്ധം ദൈവത്തിന് മാത്രം അറിയാം. അവിടത്തേക്ക് മാത്രം നിന്നെ ബോദ്ധ്യപ്പെടുത്താൻ കഴിയും. 

  

അന്ന് രാത്രി ജോസഫിന് ഒരു സ്വപ്നമുണ്ടായി. "ജോസഫ്, മേരിയെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ നീ ഭയപ്പെടേണ്ടാ. അവൾ ഗർഭം ധരിച്ചത് പരിശുദ്ധാത്മാവിനാലാണ്. ജോസഫ് ഉറക്കത്തിൽനിന്ന് ഉണർന്നപ്പോൾ ദൈവദൂതൻ അവനോട് സംസാരിച്ചു കഴിഞ്ഞിരുന്നു. അവൻ മേരിയെ ഭാര്യയായി സ്വീകരിച്ചു.

 
വിരുന്നുണ്ണാൻ മേരിയും ജോസഫുമൊത്ത് അവളുടെ ഇളയമ്മയായ എലിസബത്തിനെ കാണാൻ പോയി.  എലിസബത്ത് അന്ന് പൂർണ്ണ ഗർഭിണിയായിരുന്നു. മേരിയുടെ ഗർഭത്തിലെ കുഞ്ഞിനെ ദർശിച്ച മാത്രയിൽ എലിസബത്തിന്റെ ഉദരത്തിൽ ഉണ്ടായിരുന്ന യോഹന്നാൻ സ്നാപകൻ ഗർഭപാത്രത്തിനുള്ളിൽ തുള്ളിച്ചാടി. ഗർഭത്തിനുള്ളിലെ ജീവന്റെ തുടിപ്പിലും ജനിക്കുമ്പോഴും പരിശുദ്ധാത്മാവ് കുഞ്ഞിനെ തലോടും. ജനിച്ച കുഞ്ഞിന്റെ സ്നാനത്തിലും പരിശുദ്ധാത്മാവുണ്ട്. നാഥൻ സഞ്ചരിക്കുന്ന ഊടുവഴികൾ നാളെ തെളിക്കേണ്ടവൻ സ്നാപകനായവനാണ്. അവൻ വനാന്തരങ്ങളിൽ കായ്കനികളും തേനും ഭക്ഷിച്ച് വിളിച്ചുപറയും "എന്നെക്കാൾ ബലവാൻ ഏറിയവൻ എന്റെ പിന്നാലെ വരുന്നു. ഞാൻ അവന്റെ ചെരുപ്പുകളുടെ വാറുകൾ അഴിക്കാൻ പോലും അയോഗ്യനാണ്. ഞാൻ നിങ്ങളെ വെള്ളംകൊണ്ട് ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്നു. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യിപ്പിക്കും."


2 comments:

  1. "മേരിയുടെ സ്വപ്നവും ജോസഫിന്റെ ദുഃഖവും" - രക്ഷകന്റെ പിറവിക്കായി കാത്തിരിക്കുന്നവർക്കായി വേറിട്ട ക്രിസ്തുമസ് ചിന്തകൾ
    കൌമാരത്തിന്റെ ലാവണ്യത്തിൽ തത്തിക്കളിക്കുന്ന പ്രായത്തിൽ ജോസഫെന്ന ആശാരി ചെറുക്കനുമായി അവൾക്കു വിവാഹം നിശ്ചയിരുന്നു. സാധാരണ യഹൂദ പെണ്‍കുട്ടികളെപ്പോലെ അവളും ഭാവിവരനെപ്പറ്റി സ്വപ്നങ്ങളന്ന് നെയ്തുകാണും. ഏകാന്തമായ ധ്യാനത്തിൽ മനസങ്ങനെ പാറിനടക്കവേ അന്നവളുടെ മനസ് ഭയംകൊണ്ട് കൊടുംകാറ്റായി മാറിയിരുന്നു. പ്രത്യക്ഷനായിരിക്കുന്ന മാലാഖയുടെ മുമ്പിൽ അവളുടെ മനസ് പതറിയിരുന്നു. ....... തുടർന്നു വായിക്കുക..
    http://britishpathram.com/index.php?page=newsDetail&id=29066

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...