Thursday, August 28, 2014

പ്രവീണ്‍ വർഗീസ്‌ കൊല ചെയ്യപ്പെട്ടതോ? നീതി തേടി മാതാപിതാക്കൾ



By ജോസഫ് പടന്നമാക്കൽ 

ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക പശ്ചാത്തലത്തിൽ ന്യൂനപക്ഷമായ  സമൂഹങ്ങൾ  ഉയരുന്നത് ഭൂരിപക്ഷ സമുദായത്തിന് രസിച്ചെന്നിരിക്കില്ല. അമേരിക്കയിലെ  യൂണിവേഴ്സിറ്റികളിൽ സമർത്ഥരായ ഇന്ത്യൻ പിള്ളേരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് തലമുറകളായി ഇവിടെ താമസിക്കുന്ന ഭൂരിപക്ഷ ജനതയിൽ അസൂയയുടെ വിത്തുകൾ പാകും. ബൌദ്ധികതലങ്ങളിൽ അടിച്ചമർത്താൻ സാധിക്കാത്തതുകൊണ്ട് മിടുക്കരായ നമ്മുടെ യുവജനങ്ങളെ ഇല്ലാതാക്കാൻ  ചില തല്പ്പരകഷികൾ ശ്രമിക്കുന്നുണ്ടോയെന്നും അവർക്കു  കൂടെക്കൂടെ  സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്നും തോന്നിപ്പോവാറുണ്ട്. പിന്നീടവർ ദുരന്തങ്ങളിൽ അകപ്പെട്ടവരെ ആത്മഹത്യ ചെയ്ത കഥകളാക്കി മാറ്റും. മയക്കു മരുന്നനടിമയായിരുന്നുവെന്നോ അല്ലെങ്കിൽ തണുപ്പിൽ അകപ്പെട്ടു മരിച്ചുവെന്നോ കഥകളുമായി അവരെപ്പറ്റി വാർത്തകളിൽ നിറയുന്നതും കാണാം. പഠിക്കുന്ന യൂണിവേഴ്സിറ്റികൾ അവരുടെ   സ്ഥാപനങ്ങളുടെ  അന്തസ്സു  നിലനിർത്താൻ കൊന്നവനൊപ്പമേ സഹായിക്കാനായി നില്ക്കുകയുള്ളൂ. മുടന്തൻ ന്യായങ്ങളും പറഞ്ഞ്   കയ്യൊഴിയുന്ന കഥകളാണ് അടുത്ത കാലത്തായി കേൾക്കുന്നത്. ഇതിനെതിരായി ഇനിയെങ്കിലും നമ്മുടെ സമൂഹം ഉണർന്നേ തീരൂ. നീതി താമസിക്കുംതോറും കൂടുതൽ വാളുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ തലയ്ക്ക് മീതെ വീശും. കാരണം, നീതിക്കുവേണ്ടി പൊരുതുന്നവർക്ക് നീതി ലഭിക്കാൻ താമസിക്കുന്നു. നമ്മുടെ അവകാശമായ, നമുക്കു ലഭിക്കേണ്ട നീതി ആർക്കും  വിൽക്കാൻ  തയ്യാറാകരുത്. മാർട്ടിൻ ലൂതർ കിംഗിന്റെ നീണ്ട പദയാത്രകൾ നീതിക്കുവേണ്ടിയുള്ള മുറവിളികളായിരുന്നു. ബിഗാംണ്ടൻ  ജയിലറകളിൽ നിന്ന് അദ്ദേഹമെഴുതി " അമേരിക്കായെന്ന സ്വപ്ന ഭൂമിയിൽ  കറുത്തവർക്കായ ആഫ്രോ ജനതയ്ക്ക് തലമുറകളായി  നീതി  നിഷേധിക്കുന്നു. ഒരേ സാഹോദര്യത്തിൽ ജീവിക്കേണ്ട വെളുത്തവനും കറുത്തവനും ഒരുപോലെ നീതി ലഭിക്കണം. ആർക്കും നീതി നിഷേധിക്കാൻ പാടില്ല. അവകാശങ്ങളും നീതിയും ഇനിമേൽ നീളാനും പാടില്ല."


അടുത്ത കാലത്തായി അമേരിക്കയിലെ  മലയാളിപിള്ളേരുടെ ദുരൂഹ സാഹചര്യങ്ങളിലുളള മരണവും തീരോധാനവും സമൂഹമാകെ ഞെട്ടലുകളും ചിന്താക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.  കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം നിയമക്കുരുക്കിൽനിന്നും എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് ചുമതലപ്പെട്ടവർ  ചിന്തിക്കുന്നത്. ലോകത്തിലെ ഏറ്റവും പരിഷ്കൃതരാജ്യമെന്ന് വിചാരിക്കുന്ന അമേരിക്കൻമണ്ണിൽ നാം കേട്ടുകൊണ്ടിരിക്കുന്ന,  നമ്മുടെ മക്കൾക്ക്‌ സംഭവിച്ച ക്രൂരതകളുടെ സംഭവപരമ്പരകൾ രാജ്യത്തിന് കളങ്കക്കുറികൾ ചാർത്തിക്കൊണ്ടിരിക്കുന്നതാണ്. ജീവന്റെ വില നിസാരമായി കരുതുന്ന നിയമപാലകർ കുറ്റവാളികളുടെ ക്രൂരകൃത്യങ്ങൾക്കു ബലിയാടാവുന്നവരുടെ വികാരങ്ങൾക്ക് തെല്ലുവില പോലും കല്പ്പിക്കാതെ കേസിനെ മായിച്ചുകളയാനാണ് ശ്രമിക്കുന്നത്. സ്കൂളിൽ പോയിട്ട് മടങ്ങി വരാത്ത യുവജീവിതങ്ങളുടെ ജീവന്റെ കഥകൾ സമൂഹത്തിലും നിത്യസംഭവങ്ങളായി മാറി കഴിഞ്ഞു.  മുടന്തൻന്യായങ്ങൾ പറഞ്ഞ് അധികാരികൾ കേസിനെ ഇല്ലാതാക്കുകയും .കുറ്റവാളികളെ മാന്യതയുടെ മൂടുപടം അണിയിച്ചു കൊണ്ട് സ്വതന്ത്രരായി  അഴിച്ചു വിടുകയും ചെയ്യും.  സമൂഹത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ വീരാളന്മാരും യൂണിവേഴ്സിറ്റി അധികൃതരും ഹോസ്പിറ്റൽ ഭിഷ്വഗരന്മാരും ഒന്നുപോലെ കുറ്റവാളികൾക്കൊപ്പം പ്രവർത്തിച്ചെന്നറിയുമ്പോൾ ആധുനിക മാനവിക ചിന്തകൾക്കുതന്നെ ഗ്രഹിക്കാൻ സാധിച്ചെന്നിരിക്കില്ല. ജീവൻ  നഷ്ടപ്പെടുന്നവരുടെ സാഹചര്യങ്ങൾ പലപ്പോഴും അധികാരവർഗം പൊതുജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്ന കഥകളാണ് നാം പത്രങ്ങളിൽ അടുത്തയിട വായിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവീണ്‍  വർഗീസെന്ന കുട്ടിയുടെ മാതാപിതാക്കളുടെ  ഹൃദയത്തുടിപ്പുകൾ സമൂഹം അറിഞ്ഞില്ലെന്നു നടിക്കരുത്. ഇന്നും അവരുടെ കുടുംബം സത്യം തേടിയുള്ള തീർത്ഥയാത്രയിലാണ്. 


2014  ഫെബ്രുവരി മാസം പ്രവീണ്‍ വർഗീസ് എന്ന പത്തൊമ്പതുകാരൻ ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂൾക്യാമ്പസിനു സമീപം ഒരു കൊടുംവനത്തിൽ ഘോരരാത്രിയിലെ അതിശൈത്യത്തിൽ മരിച്ചു കിടക്കുന്നത്  കണ്ടു. അവസാനത്തെ മണിക്കൂറുകളിൽ അവന് സംഭവിച്ചത്   എന്തെന്നറിയാതെ അവനെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും തീവ്രമായ അന്വേഷണത്തിലാണ്.  പ്രാരംഭത്തിൽ സംശയിച്ചതിനെക്കാളും അവന്റെ മരണത്തിൽ മറ്റു പലതും അധികാരികൾ ഒളിച്ചു വെയ്ക്കുന്നുവെന്ന് അവനു ചുറ്റുമുള്ളവരും സമൂഹമാകെയും ചിന്തിക്കുന്നു. മരിച്ചുകിടന്ന ആ രാത്രി അവൻ തണുപ്പിനെ പ്രതിരോധിക്കാൻ ഡ്രസ്സുകൾ ധരിക്കാതെ മരവിച്ചു മരിച്ചുവെന്നാണ് മരണവുമായി അന്വേഷണ ചുമതലയുള്ളവർ അന്ന് വിധിയെഴുതിയത്.  പിന്നീടുള്ള ചോദ്യങ്ങൾക്ക് അവർ ഉത്തരം പറയാൻ തയ്യാറുമല്ല.


പ്രവീണിന്റെ കാട്ടിലെ മരണകാരണം ഇന്നും നിഗൂഢതയിൽ ഒളിഞ്ഞിരിക്കുകയാണ്. വിജനമായ കാട്ടിൽ ആറാം ദിവസം മരിച്ച ശരീരം കണ്ടതായി മാത്രം എല്ലാവർക്കും അറിയാം. ആരോഗ്യവാനായ ആ ചെക്കൻ ദുരൂഹസാഹചര്യത്തിൽ എങ്ങനെ മരിച്ചുവെന്നറിയാൻ അവനെ ചുറ്റിയുള്ള ബന്ധുജനങ്ങളും കേഴുന്ന മാതാപിതാക്കളും മലയാളിസമൂഹവും ഒത്തൊരുമിച്ച് സംഘടിതമായി പ്രവർത്തിക്കുന്നുണ്ട്. കാട്ടിന്റെ കൂരിരിട്ടിൽ വിറങ്ങലിക്കുന്ന കൊടുംതണുപ്പത്ത് അവൻ മരിച്ചു കിടക്കുന്നതായി പോലീസ് കണ്ടെത്തി.  തണുപ്പിൻറെ അതികഠോരതയിൽ മരിച്ചുവെന്ന് പോലീസ് വിധിയെഴുതി. നഷ്ടപ്പെട്ടുപോയ മകനെയോർത്തു വിലപിക്കുന്ന അവന്റെ മാതാപിതാക്കളുടെ ദുഃഖം പോലീസ് ഉദ്യോഗസ്ഥർക്ക് അറിയേണ്ട ആവശ്യവുമില്ല. അതിശൈത്യം അവനെ കൊന്നുവെന്ന് വിധി പറഞ്ഞ് പോലീസ് അവരുടെ ജോലി തീർക്കുകയും ചെയ്തു. നഷ്ടപ്പെട്ടത് അവനെ വലുതാക്കിയ മാതാപിതാക്കൾക്കും സ്നേഹിക്കുന്ന അവനോടൊപ്പം വളർന്ന കുഞ്ഞിപെങ്ങമാർക്കുമാണ്.നിർജീവമായ അവന്റെ ശരീരം കണ്ട് കണ്ണുകൾക്കുപോലും വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. സംഭവം അത്ര ഭയാനകവും ഞെട്ടിക്കുന്നതുമായിരുന്നു.   അവന്റെ മരണം എങ്ങനെയെന്ന് ഇന്നും ആർക്കും ശരിയായി വിവരിക്കാൻ സാധിക്കുന്നില്ല. സർക്കാരും പോസ്റ്റ് മാർട്ടവും പോലീസും ഒരുപോലെ അവനുളള  നീതി നിക്ഷേധിച്ചു. പ്രവീണ്‍ കൊല്ലപ്പെട്ടെന്ന സത്യവുമായി പുറത്തുവന്ന രണ്ടാമത്തെ ഓട്ടോപ്സി റിപ്പോർട്ടനുസരിച്ച് ആദ്യം വന്ന റിപ്പോർട്ടിൽ പോലീസും ഡോക്ടർമാരും ഈ കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ ഒരുപോലെ മെനക്കെട്ടുവെന്നു കണക്കാക്കണം. നാളിതുവരെയായി കുറ്റവാളികളെ തേടുകയോ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.



പ്രവീണ്‍  ഒരു പാർട്ടി കഴിഞ്ഞ് കാറിൽ മടങ്ങിപോവുകയും മരിച്ച ശരീരം കണ്ട സ്ഥലത്തിനു സമീപമായി ഇറങ്ങുകയും ചെയ്തുവെന്ന് കാറിൽ ഒപ്പം യാത്ര ചെയ്ത ഡ്രൈവർ രേഖപ്പെടുത്തി. അവൻ കാട്ടിനുള്ളിൽ ഓടുന്നതിനു മുമ്പ് ഒപ്പം സഞ്ചരിച്ച  ഈ ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടായിയെന്നും അയാൾ പോലീസിൽ മൊഴി നല്കിയിട്ടുണ്ട്. പ്രവീണ്‍ അന്ന് പാർട്ടിയിൽ കുടിച്ചിരുന്നുവെന്ന്  ആരംഭത്തിൽ ആരോപണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം കള്ളങ്ങളാണെന്നും പിന്നീട് തെളിഞ്ഞു.


ആദ്യത്തെ പോസ്റ്റ്മാർട്ട റിപ്പോർട്ടിൽ ദുരൂഹതകൾ ഏറെ നിറഞ്ഞിരുന്നതുകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളുടെ ചെലവിൽ രണ്ടാമതും മരിച്ച ച്ഛിന്നമായ ശരീരത്തിന്റെ പരിശോധന നടത്തി. വീണ്ടും നടത്തിയ ശവനിരീക്ഷണത്തിൽ ആ പയ്യന് മരിക്കുന്നതിനുമുമ്പ് ബലപ്രയൊഗമൂലം മാരകമായ മൂന്നു മുറിവുകൾ  പറ്റിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വലത്തെ കൈകളിലും അനേക മുറിവുകൾ ഉണ്ടായിരുന്നു. ആ രാത്രിയിൽ നിസഹായനായ അവൻ ജീവൻ രക്ഷിക്കാൻ വലത്തെ കൈകൾകൊണ്ട് പ്രതിരോധം നടത്തിയെന്നു വേണം ഇതിൽ നിന്ന് അനുമാനിക്കാൻ. തലയ്ക്കടിച്ച പാടും ഉണ്ട്.


ഇന്നും പേര് വെളിപ്പെടുത്താത്ത ആരോ ആണ് പ്രവീണ്‍ വർഗീസിന് അന്നത്തെ മടക്കയാത്രയിൽ സവാരി കൊടുത്തത്. അജ്ഞാതനായ അയാളുടെ പേര് അധികൃതർ വെളിപ്പെടുത്താതിൽ പ്രവീണിന്റെ കുടുംബത്തിന് കടുത്ത അമർഷവുമുണ്ട്. യാതൊരു പ്രേരണയും കൂടാതെ സംഭവിച്ചതെന്തെന്ന് സംഭവിച്ചതുപോലെ ആരോ സ്വയം റിപ്പോർട്ട് ചെയ്തെന്നായിരുന്നു പോലീസ് അധികാരികൾ പറഞ്ഞത്. പ്രവീണ്‍  കാറിൽനിന്ന് കാട്ടിലേക്ക് ഇറങ്ങി പോവുന്നതിനുമുമ്പ് ഡ്രൈവറെ  ഉന്തിയെന്നും കാറിന് ഗ്യാസടിക്കാൻ പണം ചോദിച്ചതായിരുന്നു കാരണമെന്നും അയാൾ പോലീസിൽ മൊഴി നല്കി. ഇന്നും പോലീസ് അയാളെ സംശയിക്കുന്നില്ല. ചോദ്യം ചെയ്തതല്ലാതെ നാളിതുവരെ അറസ്റ്റ് ചെയ്തില്ല.  ഈ കേസിനെ ഇല്ലാതാക്കാനുള്ള താല്പര്യമാണ് ആദ്യംമുതൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും കണ്ടു വന്നത്.



പ്രവീണിന്റെ  മരണം ദുരഹ സാഹചര്യത്തിലെന്നു പകൽപോലെ വ്യക്തമായിട്ടും മരണം അവന്റെ തന്നെ കുറ്റംകൊണ്ടെന്ന് നിയമപാലകർ ഇന്നും വിട്ടു വീഴ്ചയില്ലാതെയുള്ള തീരുമാനത്തിൽ തന്നെ നില്ക്കുന്നു. കൂടുതലായി അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോഴെല്ലാം പോലീസ് നിസഹകരിക്കുകയാണുണ്ടായത്. പ്രവീണിന്റെ മരണവുമായുള്ള തെളിവുകൾ തിരസ്ക്കരിച്ച് ആ കേസ് തള്ളി കളയുകയാണ് പോലീസ് ചെയ്തത്. അതുമൂലം പ്രവീണിന്റെ മാതാപിതാക്കൾ നീതിക്കായി സ്വന്തം നിലയിൽ തന്നെ, മകൻ  കൊല്ലപ്പെട്ടതെന്ന അനുമാനത്തിൽ തന്നെ ഇന്നും കിട്ടാവുന്ന വിവരങ്ങൾ തേടി തീവ്രമായ അന്വേഷണത്തിലാണ്. പ്രവീണിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അവൻ കുടിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ഉണ്ടായില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.



ഈ നാടിന്റെ മണ്ണിൽ ജനിച്ചു വളർന്ന ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്ന ബുദ്ധിമുട്ടുകൾ കുടിയേറ്റക്കാരായി ഇവിടെ വസിക്കുന്നവർക്കെല്ലാം അറിയാം. അവർക്കുവേണ്ടി നാം അനുഭവിച്ച യാതനകൾ അവർണ്ണനീയമാണ്. ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കായി രാവും പകലും അദ്ധ്വാനിച്ചിട്ടുണ്ട്.അവരുടെ കൈ വളരുന്നതും കാലു വളരുന്നതും പ്രത്യേകിച്ച് അമ്മമാർ നോക്കി നില്ക്കും. ഒരു തറവാടിന്റെ മഹിമയിലും മാന്യതയിലും അന്തസ്സായി  തന്നെയാണ് പ്രവീണിനെ അവന്റെ മാതാപിതാകൾ  വളർത്തിയത്. അവനും മാതാപിതാക്കളും തമ്മിൽ  ച ങ്ങാതിമാരെപ്പോലെയായിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ പരസ്പരമുള്ള ബന്ധം നോക്കിനില്ക്കുന്ന മറ്റു കുടുംബങ്ങളിലും  തീക്ഷ്ണതയുണ്ടാക്കുമായിരുന്നു. എവിടെപ്പോയാലും അവർ കുടുംബം ഒന്നിച്ചേ പോവൂ. പ്രാർത്ഥിക്കാനും പള്ളിയിൽ പോയാലും വിനോദ സഞ്ചാരത്തിനു പോയാലും കുടുംബമൊന്നാകെ കൈകോർത്തു നടക്കുമായിരുന്നു. പ്രവീണിന്റെ അമ്മ  അവനുവേണ്ടിയുള്ള അനുശോചന പ്രസംഗത്തിൽ പറഞ്ഞു, "അവനെക്കൂടാതെ ഞങ്ങൾ ഒരു സ്ഥലത്തും പോവില്ലായിരുന്നു. അവൻ ഈ വീടിന്റെ പ്രകാശമായിരുന്നു. ഞങ്ങളെ ചിരിപ്പിക്കാൻ എന്ത് കൊപ്രായവും കാട്ടും. ഇനിമേൽ ഞങ്ങൾക്ക് ഓർമ്മകളുമായി മുമ്പോട്ടു പോകുവാൻ അവന്റെ വളർച്ചയുടെതായ കാലഘട്ടവും പത്തൊമ്പത് വയസുവരെയുള്ള ക്ഷണികങ്ങളായ ജീവിതവും മാത്രം മതി."


സ്നേഹിച്ച ബന്ധുജനങ്ങൾക്കും മാതാപിതാക്കൾക്കും ഒരിക്കലുമൊരിക്കലും മറക്കാനാവാത്ത ഓർമ്മകളുമായി അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. സ്വന്തം കാര്യം മറന്നുപോലും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേരാനും അവരെ സഹായിക്കാനും അവനെന്നും മുമ്പിലുണ്ടായിരുന്നു. അതിനായി കരകൾതോറും  കൂട്ടുകാരുമൊത്തു കറങ്ങുമായിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ അവന്റെ മൃതശരീരം ദർശിക്കാൻ തിങ്ങിക്കൂടിയ കാരണവും അതായിരുന്നു. വിധിയെ മാനിച്ചേ തീരൂ. പൊന്നോമന മകന്റെ ഓർമ്മകളുമായി അവന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നറിയാൻ പ്രവീണിന്റെ മാതാപിതാക്കൾ തീവ്രശ്രമത്തിലാണ്. അവന്റെ മാതാപിതാകൾക്ക് അവനില്ലാത്ത ഭവനം ശൂന്യതയിലെവിടെയോ ആഞ്ഞടിക്കുന്ന കൊടും കാറ്റുപോലെയായിരുന്നു. തണുപ്പത്തു വിറങ്ങലിക്കുന്ന ക്രൂരഘോര വനത്തി ലായിരുന്നു വിധി അവന്റെ മരണം നിശ്ചയിച്ചത്. സ്നേഹിക്കുന്ന നിസഹായരായവർക്ക് അന്നത്തെ രാത്രിയിലെ അവന്റെ രോദനം ശ്രവിക്കാൻ സാധിച്ചില്ല.


കൗമാര പ്രായം തൊട്ട്  അമേരിക്കൻ സംസ്ക്കാരത്തിൽ കുട്ടികളെ വളർത്തുക പ്രയാസമുള്ള കാര്യമാണ്. സമ്മിശ്രമായ ഒരു സംസ്ക്കാരത്തിൽ വളരുന്ന കുട്ടികൾ തന്നെ വിവിധ സംസ്ക്കാരത്തിൽ വളരുമ്പോൾ മാനസികമായ പിരിമുറുക്കങ്ങൾ അവരിൽ ഉണ്ടാവും. അവർ വളർന്നുവെന്ന അവരുടെ തോന്നൽ ചിലപ്പോൾ മാതാപിതാക്കളെ ധിക്കരിച്ചു പ്രവർത്തിച്ചെന്നു വരാം.  അക്കാലയളവിൽ മാതാപിതാക്കൾക്ക് കുട്ടികളെ നേരായ ജീവിതം നയിക്കാനും നന്മതിന്മകളെപ്പറ്റി ഉപദേശിക്കാനുമേ സാധിക്കുകയുള്ളൂ. ലഹരി ഉപയോഗിക്കാൻ പ്രായമാകാത്ത ഒരു ചെറുക്കൻ എന്തിന് രാത്രിയിൽ ക്ലബുകളിൽ സമയം ചിലവഴിച്ചുവെന്ന് പലരും ചോദിക്കുന്ന ചോദ്യമായിരിക്കാം. അവന്റെ സമപ്രായക്കാരുടെ സ്വാധീനവും അതിന്റെ പിന്നിൽ കാണാം. കൂട്ടുകാരൊത്തു മേളിക്കാൻ പോയില്ലെങ്കിൽ അവനു ലഭിക്കുന്നതും ഒറ്റപ്പെട്ട ജീവിതമായിരിക്കാം. മാതാപിതാക്കളുടെ സമ്മർദം ഒരു വശത്തും സമപ്രായക്കാരുടെ സമ്മർദം മറു ഭാഗത്തും വരുമ്പോൾ അവന്റെ സാമൂഹിക ജീവതത്തെ മാതാപിതാക്കളിൽ നിന്ന് ഒളിച്ചു വെയ്ക്കേണ്ടി വരുന്നു. എന്തെല്ലാം കാരണങ്ങളെങ്കിലും മക്കൾ കോളേജിൽ ആയാൽ മാതാപിതാക്കൾ അവരുടെ  സാമൂഹിക ജീവിതത്തിൽ ഇടപെടാൻ താല്പര്യപ്പെട്ടെന്നു വരില്ല.


പ്രവീണിനെ സംബന്ധിച്ച് അവന്റെ മാതാപിതാക്കൾക്ക് നല്ല മതിപ്പായിരുന്നുണ്ടായിരുന്നത്. എവിടെയായിരുന്നുവെങ്കിലും പ്രവീണ്‍ ദിവസവും മാതാപിതാക്കളെ വിളിക്കുമായിരുന്നു. കൂടെക്കൂടെ വീട്ടിൽ വന്ന് മാതാപിതാക്കളും അവന്റെ പെങ്ങന്മാരുമൊത്ത് സമയം ചെലവഴിക്കുമായിരുന്നു. കുടുംബവും കൂട്ടുകാരും ഒരുപോലെ ഒത്തൊരുമിച്ച ഒരു സാമൂഹിക ജീവിതമായിരുന്നു പ്രവീണ്‍  തെരഞ്ഞെടുത്തത്. അവന്റെ അമ്മയുടെ അഭിപ്രായത്തിൽ ഒരിക്കലും വാക്കു തർക്കമോ തറുതലയോ പറയുന്ന സ്വഭാവം അവനുണ്ടായിരുന്നില്ല. ദ്വേഷ്യം വന്നാൽ ആരോടും ഒന്നും മിണ്ടാതെ കതകടച്ച് നിശബ്ദനായി കിടന്ന ശേഷം വീണ്ടും വന്ന് ഒന്നുമറിയാത്തപോലെ കളിചിരിയുമായി അന്നത്തെ ദിവസം മേളയാക്കുമായിരുന്നുവെന്നും അവന്റെ അമ്മ പറയുന്നു. 


പ്രവീണിനെ പരിചയമുള്ളവരെല്ലാം അവൻ സമൂഹത്തിലെ മാതൃകാപരമായ കുട്ടിയെന്ന് ഒരേ സ്വരത്തിൽ പറയും. എന്നും കുടുംബത്തിനെ അനുസരിച്ച്, കൂടപ്പിറപ്പുകളെ സ്നേഹിച്ച് ഉത്തരവാദിത്തത്തോടെയുള്ള ജീവിതമായിരുന്നു അവൻ നയിച്ചിരുന്നത്. അവനെ സ്നേഹിക്കുന്ന  സുഹൃത്തുക്കളുടെ വലിയ ഒരു വലയംതന്നെ എന്നും അവനു ചുറ്റുമുണ്ടായിരുന്നു. മതപരമായ കാര്യങ്ങളിലും ഭക്തിയിലും അവനിൽ പ്രത്യേക നിഷ്കർഷതയുമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും എന്നും അവനിൽ മതിപ്പുണ്ടായിരുന്നു. പള്ളിയിലെ മതപരമായ പ്രവർത്തനങ്ങളിലും   അവനിൽ ഒരു നേതൃപാടവം ബാലനായിരുന്നപ്പോൾ തന്നെ തെളിഞ്ഞു നിന്നിരുന്നു. 


ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയെന്നത് നമ്മുടെ ഭാവനയ്ക്കുപോലും ചിന്തിക്കാൻ സാധിക്കില്ല. കോളേജ് പഠനത്തിൽ അപകടം പിടിച്ച പ്രായത്തിൽ അവൻ കാണിക്കുന്ന വികൃതികളൊന്നും മാതാപിതാക്കൾ അറിഞ്ഞെന്നിരിക്കില്ല. ഒരുവൻ പ്രശ്നത്തിലായാൽ ചിലപ്പോൾ ആത്മാർത്ഥമായ കൂട്ടുകാർക്ക് അവനെ സഹായിക്കാൻ സാധിക്കും. മറച്ചു വെച്ചിരിക്കുന്ന അവനിലെ അപകടം പിടിച്ച രഹസ്യങ്ങളെ മാതാപിതാക്കളെ അറിയിക്കുക, അതാണ് സ്നേഹമുള്ള നല്ല ഒരു കൂട്ടുകാരന്റെ കടമയും. എങ്ങോട്ടും വഴുതി പോവാവുന്ന പ്രായം. ആ കാലഘട്ടത്തിൽ അവരോട് മാതാപിതാക്കൾ ശത്രുതാ മനോഭാവമല്ല കാണിയ്ക്കേണ്ടത്. നല്ല സുഹൃത്തുക്കളായി സ്നേഹംകൊണ്ട് അവരെ കീഴടക്കണം.   ആണ്‍ മക്കളായ കുട്ടികളെങ്കിൽ പിതാക്കന്മാർക്ക് മക്കളെ നേരായി തിരിച്ചു വിടാൻ വലിയ കടപ്പാടുണ്ട്. അപ്പനും മകനും തമ്മിൽ സുഹൃത്തുക്കളെങ്കിൽ അതിൽ കൂടുതൽ മറ്റൊരു ഭാഗ്യം ആ കുടുംബത്തിന് ലഭിക്കാനില്ല. തുറന്ന  ഹൃദയത്തോടെയുള്ള സംസാരം പിന്നീട് വലിയ വിപത്തുകൾ ഒഴിവാക്കാൻ സാധിക്കും.  


പ്രവീണിന്റെ  മാതാപിതാക്കൾ മകന്റെ മരണത്തിനു കാരണമായ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ തീവ്രശ്രമത്തിലാണ്. അവരോടൊപ്പം അനേകം സാമൂഹിക സംഘടനകളുമുണ്ട്. മലയാളി  സമൂഹത്തിലെ കുട്ടികൾക്ക് അടിക്കടി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതും ഖേദകരമാണ്. നമ്മുടെ കുട്ടികളുടെ ജീവൻ അധികാരികൾ നിസാരമായും കരുതുന്ന മനോഭാവവുമാണ് നാം കണ്ടു വരുന്നത്. എല്ലാ പൌരന്മാരെയും തുല്യമായി കരുതുന്ന ഒരു വ്യവസ്ഥിതിയുള്ള രാജ്യത്ത് നീതിയുടെ കവാടം നമുക്കു വേണ്ടിയും തുറക്കപ്പെടണം. രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി ഈ നാടിന്റെ മണ്ണിൽ നമ്മുടെ സമൂഹവും വിയർപ്പൊഴുക്കിയവരാണ്. ജീവന്റെ സുരക്ഷക്കായി നികുതി കൊടുക്കുന്നവരാണ്. അവകാശങ്ങൾ അടങ്ങിയ നിയമവ്യവസ്ഥകൾ തുല്യമായി പങ്കിടാൻ  സമൂഹം ഉണർന്നേ മതിയാവൂ. നിശബ്ദരായി നമ്മളിരുന്നാൽ ഇന്നൊരു പ്രവീണിന്റെ സ്ഥാനത്തു നാളെ നമ്മുടെ നൂറു മക്കൾക്കായിരിക്കും നീതി നിഷേധിക്കപ്പെടുന്നത്.  നമ്മുടെ കാതുകളിൽ ഇന്ന് കേൾക്കുന്നത് തകർന്ന ഒരു കുടുംബത്തിന്റെ കണ്ണുനീരിന്റെ കഥയാണ്. അവരുടെ ദുഃഖം  സമൂഹമാകെ കരയിപ്പിക്കുന്നുമുണ്ട്.


പ്രവീണിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത അനേക ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനു കാരണം ഉത്തരവാദിത്തപ്പെട്ടവരുടെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉദാസീനതയാണ്. നീതി അവനു ലഭിച്ചിട്ടില്ല. നീതി നിഷേധിച്ച അവന്റെ മാതാപിതാക്കൾ സത്യം അറിയാൻ ഏതറ്റവും വരെ പോകാൻ തയ്യാറായി നില്പ്പുണ്ട്. പരസ്പര വിരുദ്ധങ്ങളായ കഥകൾകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന മനോഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സമൂഹത്തിന് ഇത് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. നാളെ എന്റെയും നിങ്ങളുടെയും മക്കളും  കുഞ്ഞുമക്കളുമാണ് ഇത്തരം ദുരന്തങ്ങളിൽ അടിമപ്പെടാൻ പോകുന്നത്. നാം പരാജയപ്പെട്ടാൽ മോഹന പ്രതീക്ഷകളുമായി വന്നെത്തിയ നമ്മുടെ ഈ വാഗ്ദാന ഭൂമിയിലെ നീതിയുടെ പരാജയമായിരിക്കും സംഭവിക്കുന്നത്‌. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ രാജ്യത്തിൽ ജനിച്ചു വളർന്ന മറ്റുള്ള സമൂഹങ്ങളിലെ കുഞ്ഞുങ്ങളെപ്പോലെ അന്തസ്സോടെയും  അഭിമാനത്തോടെയും ജീവിക്കണം. പ്രവീണിനെ നഷ്ടപ്പെട്ടത് അവന്റെ മാതാപിതാക്കൾക്കാണ്. നീതി കിട്ടാതെ അവന്റെ ആത്മാവ് ഇന്നും ദുരൂഹതയിൽ തത്തി കളിക്കുന്നു. അവൻ അന്ത്യവിശ്രമം കൊള്ളുന്ന ശവക്കല്ലറയിങ്കൽ സമാധാനമായി പ്രാർഥിക്കാൻ നീതിയുടെ ത്രാസ് തിരിച്ചു വിടുന്നവരെ സമൂഹവും വിശ്രമിക്കാൻ പാടില്ല. അവന്റെ മാതാപിതാക്കളുടെ ഉറങ്ങാത്ത രാത്രികളെ ഇല്ലാതാക്കി ശാന്തതയും  കൈവരിക്കണം. ഇതൊരു മാനുഷിക പ്രശ്നമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യമാക്കുകയും വേണം.  


സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ  ചിന്തകളിൽ  അടിസ്ഥാനമായ ഒരു രാജ്യത്തു തന്നെയാണ് നാമും ജീവിക്കുന്നത്. ഈ രാജ്യത്തിലെ സ്വതന്ത്ര മണ്ണിൽ ജീവിക്കുന്ന നമുക്കും വിശ്വോത്തരമായ  ഈ തത്വങ്ങളുടെ പങ്കു പറ്റണം. അമേരിക്കായെന്ന സ്വപ്നഭൂമിയിൽ ജീവിക്കുന്നവരായ നാം ഓരോരുത്തരും ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ നിയമവും നിയമ വ്യവസ്ഥിതികളും ഏതാനും വ്യവസ്ഥാപിത താല്പര്യക്കാരുടെ കൈകളിലമരാൻ  അനുവദിക്കരുത്. അതിനായി പൊരുതുകയെന്നത്  ദേശസ്നേഹമുള്ള ഓരോരുത്തരുടെയും കടമയാണ്. കൊടുംകാട്ടിൽ തണുപ്പിന്റെ കാഠിന്യത്തിൽ തലയ്ക്കടി കിട്ടി ദുരൂഹ സാഹചര്യത്തിൽ ക്രൂരമായി കൊല്ലപ്പെട്ട പ്രവീണിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരായി നമ്മുടെ സമൂഹം  ഉണർന്നില്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങൾ ക്ഷമിച്ചെന്നിരിക്കില്ല.  പ്രവീണിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷകൾ വിധി ന്യായാധിപനിൽ നിന്നും കല്പ്പിക്കാതെ  ശാന്തരായിരിക്കാൻ പാടില്ല. നിയമത്തിന്റെ പാളീച്ചകൾ അവസാനിപ്പിച്ച് നീതിയുടെ വിധിന്യായങ്ങൾ സമൂഹത്തിന് മൊത്തമായി  നല്കുന്നതായിരിക്കണം. രാജ്യത്തിന്റെ പൌരന്മാരെന്ന നിലയിൽ അഭിമാനത്തോടെ തന്നെ നമുക്കും നമ്മുടെ മക്കൾക്കും മക്കളുടെ മക്കൾക്കും  ഈ നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണം.



 മകന്റെ വേർപാടിൽ ഉറങ്ങാത്ത ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ, നിയമം നിഷേധിച്ച പ്രവീണിന്റെ മാതാപിതാക്കൾക്കുണ്ടായ അനുഭവം മറ്റൊരു കുടുംബത്തിന് ഇനിമേൽ ഉണ്ടാവാൻ പാടില്ല. കാണാതായ ഒരു കുട്ടിയെ കഴിവിനടിസ്ഥാനമായി അന്വേഷിക്കുന്ന സംവിധാനവും മെച്ചമാക്കണം. രാജ്യത്തിന്റെ  നിയമങ്ങളെ നാം മാനിക്കുന്നു. പക്ഷെ നിയമങ്ങൾ സമൂഹത്തിന്റെ നന്മക്കായി ഒരുപോലെ പ്രയോജനപ്പെടണം. നിയമങ്ങൾ ഓരോ പൌരന്റെയും സുരക്ഷിതത്വം ഉറപ്പാക്കണം.  പ്രവീണിന്റെ കാര്യത്തിൽ അവനു ലഭിക്കേണ്ട നീതി പരാജയപ്പെട്ടിരിക്കുന്നു. മൂകമായ ശ്മശാനത്തിൽ  അന്തിയുറങ്ങുന്ന തങ്ങളുടെ പൊന്നോമന മകന്റെ ശവ കുടീരത്തിൽ സമാധാനത്തോടെ പ്രാർത്ഥിക്കാൻ അവന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അവന്റെ നഷ്ടം സമൂഹത്തിന്റെ നഷ്ടമായി കണ്ട്  എഴുതപ്പെട്ട നിയമത്തിലെ നീതിയിൽ നാളെ മറ്റൊരുവന്റെ തകർന്ന കുടുംബത്തെങ്കിലും സമാധാനം കണ്ടെത്തുമെന്നും അവർ വിശ്വസിക്കുന്നു.  തങ്ങളുടെ മകന് എന്തു സംഭവിച്ചെന്ന് ഈ കുടുംബത്തിനറിഞ്ഞാൽ മതി. ഇനിയും രഹസ്യങ്ങളിൽ പൊതിഞ്ഞിരിക്കുന്ന അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി. സമാധാനം കണ്ടെത്താൻ മറ്റൊന്നും ഈ കുടുംബം ആവശ്യപ്പെടുന്നില്ല.


Malayalam Daily News: http://www.malayalamdailynews.com/?p=109331

Kerala News Live.com http://www.keralanewslive.com/?p=22864
Joychan Puthukkulam: http://www.joychenputhukulam.com/newsMore.php?newsId=42684

 



 



Wednesday, August 20, 2014

യേശുവിന്റെ അമ്മയായ മേരി ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ


 

 

By ജോസഫ് പടന്നമാക്കൽ 

യേശുവിന്റെ അമ്മയായ മേരിയ്ക്ക് വിശുദ്ധ ഖുറാൻ വളരെയധികം പവിത്രത കല്പ്പിച്ചിട്ടുണ്ട്. അറബിയിൽ ആ പരിശുദ്ധയെ 'മിരിയാം' എന്നു വിളിക്കും. അവൾ യേശുവിന്റെ അമ്മയെന്നുപരി സമസ്തലോകത്തിനായുള്ള നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഉറവിടം കൂടിയായിരുന്നു. സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളായ അവൾ സകലജാതി സ്ത്രീകൾക്കും മാതൃകയായിരുന്നു. ഉത്തമയും  ധർമ്മബോധമുള്ളവളുമായി മേരി വളർന്നു. മേരിയെ വാഴ്ത്തിക്കൊണ്ടുള്ള വിശുദ്ധ വചനങ്ങൾ ഖുറാനിലെ പത്തൊൻപതാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. മേരിയുടെ പുത്രനായ യേശു ജനിക്കുന്നതിനു മുമ്പ് അനേക പ്രവാചകർ ലോകത്തുനിന്നും കടന്നുപോയിരുന്നു. യേശുവിന്റെ അമ്മ സത്യത്തിന്റെ നിറകുടവും സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളുമായിരുന്നു.അമ്മയും മകനുമൊന്നിച്ച്  ഭക്ഷണം കഴിച്ചിരുന്നു. ദൈവം അവർക്ക് നിത്യവും പ്രവാചക ദൌത്യത്തിന്റെ അടയാളങ്ങൾ നല്കിയിരുന്നു. മേരിയെ ബൈബിളിൽ ഉള്ളതിനേക്കാൾ കൂടുതലായി ഖുറാനിൽ വിശേഷിപ്പിച്ചിട്ടുണ്ട്.   സൂറായിൽ യേശുവിന്റെ അമ്മയായ മേരിയെ അങ്ങേയറ്റം പൂജ്യതയായി ചിത്രീകരിച്ചിരിക്കുന്നതും കാണാം.
 

ഒരിക്കൽ അവളുടെ വീട്ടിൽനിന്നും അങ്ങകലെ കിഴക്ക് ഏകയായി ധ്യാനിച്ചിരുന്ന സമയത്ത് ദൈവദൂതൻ അവൾക്കുമാത്രം പ്രത്യക്ഷപ്പെട്ടു. വെട്ടിത്തിളങ്ങുന്ന ദൈവികപ്രഭയുള്ള മാലാഖയുടെ രൂപം കണ്ട് മേരിയുടെ കണ്ണഞ്ചിപ്പോയിരുന്നു. ഒരു പുരുക്ഷനായി അവതാരം പൂണ്ട  പ്രകാശധാരയോടെ ദൈവദൂതൻ അവൾക്കു മുമ്പിൽ നിന്നു. അവളെ നമസ്ക്കരിച്ച് 'മേരി നിനക്ക് സ്വസ്തിയെന്നു പറഞ്ഞു. ദൂതന്റെ രൂപം കണ്ടു മേരി പറഞ്ഞു, "ദൈവകൃപ നല്കുന്നവനായവനെ ഞാൻ അങ്ങിൽ അഭയം തേടട്ടയോ! മാലാഖ പറഞ്ഞു, നീ ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ അരുത്, എന്റെയടുത്ത് വരരുത്. ഞാൻ വെറും സന്ദേശവാഹകനായി വന്ന ദൈവദൂതൻ മാത്രം. ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നിന്റെ ഉദരത്തിൽ ജനിക്കാനിരിക്കുന്ന നിനക്കു ലഭിക്കുന്ന സമ്മാനമായ പരിശുദ്ധ പുത്രനെപ്പറ്റി വിളംബരം ചെയ്യാൻ ഞാൻ വന്നതാണ്. അവൾ പറഞ്ഞു, "പ്രഭോ എനിക്കെങ്ങനെ പുത്രനുണ്ടാകും. നാളിതുവരെ ഒരു പുരുഷനും എന്നെ സ്പർശിച്ചിട്ടില്ലല്ലോ. പരിശുദ്ധയായി ഞാൻ എന്റെ കന്യകാത്വം നിത്യം  കാത്തു സൂക്ഷിക്കുന്നവളാണ്. മാലാഖ പറഞ്ഞൂ, 'അങ്ങനെയായിരിക്കട്ടെയെന്ന് ദൈവം പറയുന്നു', "ദൈവത്തിന്  അസാധ്യമായത് ഒന്നുമില്ലല്ലോ.നിന്നെ സർവ്വശക്തനായ ദൈവം തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. നിർമ്മലവും പരിശുദ്ധയുമായി നീ എന്നും അറിയപ്പെടും. സർവ്വജാതി സ്ത്രീ ജനങ്ങളിലും നിന്റെ നാമം  അവരെക്കാളും ഉപരിയും പരിപാവനവുമായിരിക്കും. ദൈവമായ സൃഷ്ടികർത്താവിനെ നീ പൂജിക്കൂ. നിന്റെ പ്രാർത്ഥനയിൽ അവനിൽ സാഷ്ടാംഗം വീണ് വന്ദിക്കൂ. (3, 42-43) മനസാ വാചാ കർമ്മണാ ശുദ്ധിയുള്ള നിർമ്മലമായ നിന്റെ മനസിനെ എന്നും കാത്തു സൂക്ഷിച്ച് സൃഷ്ടാവായ ദൈവത്തെ മാത്രം മനസ്സിൽ ധ്യാനിക്കുക. നിന്റെ കന്യാകത്വത്തെ ഒരു പോറലുപോലുമേൽക്കാതെ കാത്തുസൂക്ഷിച്ചവനായ ദൈവത്തെ എന്നും സ്തുതിക്കുക. പരിശുദ്ധമായ ആത്മാവ് നിന്നിൽ നിറഞ്ഞിരിക്കുന്നു. മനുഷ്യജാതിക്കാകമാനം ജാതനാകുന്ന പുത്രൻ അടയാളമായിരിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. നിനക്ക് ജനിക്കാൻ പോകുന്ന പുത്രൻ മനുഷ്യരുടെ അടയാളമായി, കരുണയുടെ  വഴികാട്ടിയായി അധർമ്മത്തിനെതിരായ പ്രവാചകനായി ദൈവം അയക്കുന്നവനാണ്". ഖുറാനിൽ പത്തൊമ്പതാം അധ്യായത്തിൽ പതിനാറു മുതൽ ഇരുപത്തിയൊന്നു വരെയുള്ള വാക്യങ്ങളിൽ ഈ സത്യം വിവരിച്ചിട്ടുണ്ട്. 
 

സമൂഹത്തിൽ മറ്റുള്ളവർക്ക് മാതൃകയായി മേരിയും കുടുംബവും ജീവിച്ചു. ഇമ്രാന്റെ മകളായ മേരി അവളുടെ പരിശുദ്ധിയും ചാരിത്രവും എന്നും കാത്തു സൂക്ഷിച്ചിരുന്നു. ദൈവത്തിന്റെ ശക്തിപ്രവാഹത്തിൽ പരിശുദ്ധാത്മാവ് അവളിൽ ആവഹിച്ചിരുന്നു. ജനിക്കാനിരിക്കുന്ന സത്യത്തിന്റെ പ്രകാശം അവൾക്ക് വെളിപാടുകളിൽക്കൂടി നിത്യവും ലഭിക്കുന്നുണ്ടായിരുന്നു.
 

ഒരുവൻ അല്ലെങ്കിൽ ഒരുവൾ  ജനിക്കുമ്പോൾതന്നെ പ്രകൃതിയുടെ വികൃതിമൂലം കുറവുകളും പാപവും ഇസ്ലാമും കല്പ്പിക്കുന്നുണ്ട്. ജനിക്കുന്ന കുഞ്ഞിനെ ശാത്താൻ സ്പർശിക്കുന്നതുകൊണ്ടാണ് കുഞ്ഞ് കരയുന്നതെന്ന് ഇസ്ലാം വിശ്വസിക്കുന്നു. മേരിയും യേശുവും  ജനിച്ചപ്പോൾ പ്രകൃതിപോലും അവരെ അനുഗ്രഹിച്ചിരുന്നു. അവർ ജനിച്ചപ്പോൾ ശാത്താന്റെ കരങ്ങൾ സ്പർശിച്ചില്ലായിരുന്നു. ജനിച്ചസമയം മേരി കരഞ്ഞില്ല. പാപരഹിതനായ യേശുവും  ജനിച്ചപ്പോൾ കരഞ്ഞില്ലായിരുന്നു. അവിടെയാണ് ഇസ്ലാമിക വിശുദ്ധഗ്രന്ഥങ്ങൾ മേരിയുടെ മഹത്വം പ്രകീർത്തിക്കുന്നത്. ആദാമിന്റെ ജന്മപാപം ജനിക്കുന്ന കുഞ്ഞുങ്ങളിൽ തുടരുമെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല. അത് ക്രൈസ്തവ വിശ്വാസം മാത്രം. ഇസ്ലാമിക ഗ്രന്ഥമായ ഹാഡിത്തിൽ പറഞ്ഞിട്ടുണ്ട്, "ജനിക്കുന്ന ഓരോ കുഞ്ഞിനെയും ജനിച്ച നിമിഷത്തിൽ തന്നെ പിശാച് സ്പർശിക്കും. ജനിക്കുന്ന കുഞ്ഞ് കരയുന്ന കാരണവും അതാണ്. മേരിയും മേരിയുടെ പുത്രനായ യേശുവും കുഞ്ഞായി ജനിച്ചപ്പോൾ കരഞ്ഞില്ല. ദൈവം മേരിയേയും മേരിയുടെ മകനായ യേശുവിനെയും പരിശൂദ്ധമായി ജനിപ്പിച്ചതുകൊണ്ട്  പിശാച് അവരെ സ്പർശിച്ചില്ലായിരുന്നു. ഇസ്ലാമിക പാരമ്പര്യങ്ങളിലും  വിശുദ്ധഗ്രന്ഥങ്ങളിലും മേരിയുടെ ജീവിതം വിസ്മയകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ദൈവിക പരിപാലന അവളോടൊപ്പം എന്നുമുണ്ടായിരുന്നു. കുഞ്ഞുനാൾ തൊട്ട് മേരി വളരുന്ന കാലങ്ങളിലെല്ലാം മാലഖാമാർ അവളെ പരിപാലിക്കുകയും  ദൈവത്തിന്റെ സന്ദേശം അവൾക്ക് കൂടെകൂടെ ലഭിക്കുകയും ചെയ്തിരുന്നു.     

 
ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ വളർത്തുപിതാവ്  ജോസഫിനെപ്പറ്റി ഖുറാനിലോ ഇസ്ലാമിന്റെ മറ്റേതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളിലോ സൂചിപ്പിച്ചിട്ടില്ല. യേശു ജനിച്ച കാലിത്തൊഴുത്തോ  ഹെറോദോസിന്റെ കല്പ്പനപ്രകാരം ബത് ലഹേമിലെക്കുള്ള  ജോസഫിന്റെയും മേരിയുടെയും യാത്രയോ ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടില്ല. ഇസ്ലാമിക വിശ്വാസപ്രകാരം മേരി ജനങ്ങളിൽനിന്നും അകന്ന് എന്നും ധ്യാനനിരതയായിരുന്നുവെന്ന് പറയുന്നുണ്ട്. വിദൂരതയിലുള്ള ബത് ലേഹേമിൽ നീണ്ടയൊരു യാത്രയ്ക്കുശേഷം ഒരു ഈത്തപ്പനയുടെ തണലിൽ ഉണ്ണിയായ യേശുവിന് ജന്മം കൊടുത്തുവെന്നും പറയുന്നുണ്ട്. ഖുറാൻ പറയുന്നു, ആദ്യത്തെ മനുഷ്യനായ ആദം പുരുഷനോ സ്ത്രീയോയില്ലാതെ ജനിച്ചു. സ്വാഭാവിക അമ്മയോ അപ്പനോ ആദാമിന് ഉണ്ടായിരുന്നില്ല. അതുപോലെ യേശുവിന്റെ അത്ഭുതകരമായ ജനനത്തിലും പുരുഷനും സ്ത്രീയും പങ്കാളിയല്ല. ദൈവം അങ്ങനെയായിരിക്കട്ടെയെന്ന് കല്പ്പിച്ചു. യേശു ജനിച്ചു. ഇസ്ലാമിൽ യേശു ദൈവപുത്രനായിട്ടല്ല ജനിച്ചത്. ആദാമിനെപ്പോലെ അത്ഭുതകരമായി യേശുവും ഉണ്ടായി. മണ്ണിൽനിന്നും ആദമിനെ സൃഷ്ടിച്ചു, 'നീ'  ആയിരിക്കട്ടെഎന്ന് ദൈവം അരുളി ചെയ്തു. അവൻ ആദമായി ജനിച്ചു. (3::9)
 

ഇസ്ലാമിൽ മേരിയെ ഇമ്രാന്റെ മകളായും യേശുവിന്റെ അമ്മയായും അറിയുന്നു. സക്കറിയായുടെ വളർത്തുമകളായിരുന്നതുകൊണ്ട് അവൾ വളർന്നത് ദേവാലയത്തിലെ കർമ്മാദികളിൽ  സേവനം ചെയ്തുകൊണ്ടായിരുന്നു. ദൈവം ആദാമിനേയും നോവായെയും അബ്രാഹാമിന്റെയും ഇമ്രാന്റെയും കുടുംബങ്ങളെയും  തെരഞ്ഞെടുത്തവരായി ഖുറാനിൽ പറയുന്നുണ്ട്. (ഖുറാൻ 3:31) ഇമറാന്റെ കുടുംബം അബ്രഹാമിന്റെ വംശാവലിയായിരുന്നു. അബ്രാഹാമിന്റെ കുടുംബം നോഹായുടെയും നോഹായുടെത് ആദമിന്റെയും വംശാവലിയായിരുന്നു. ഇമ്രാന്റെ കുടുംബത്തിൽ അനേകം പേർ ക്രിസ്ത്യൻ പാരമ്പര്യം ഉള്ളവരായിരുന്നു. സക്കറിയാ പ്രവാചകനും സ്നാപക യോഹന്നാനും യേശുവിന്റെ അമ്മ മേരിയും ഇമ്രാന്റെ വംശപരമ്പരയിൽപ്പെട്ടവരായിരുന്നു.
 

"ഇമ്രാന്റെ മകൾ മേരി സ്ത്രീകളിൽ ഉത്തമയാണെന്ന് പ്രവാചകൻ   മൊഹമ്മദ്‌  പറഞ്ഞിരുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നു" ആലി അബു താലിബ് (Ali ibn Abu Talib) രേഖപ്പെടുത്തിയിട്ടുണ്ട്. (Saheeh Al-Bukhari) മരിയം എന്ന വാക്കിൽ അറബിയിൽ അർത്ഥം ദൈവത്തിന്റെ ദാസിയെന്നാണ്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ  അവളുടെ അമ്മ അവളെ ദൈവത്തിന് സമർപ്പിച്ചിരുന്നു. ബൈബിളിൽ മേരിയുടെ ജനനത്തെപ്പറ്റി വ്യക്തമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ ഖുറാനിൽ ഉണ്ട്. ഇമ്രാന്റെ ഭാര്യ ഹന്നാ  ജനിക്കാനിരിക്കുന്ന കൊച്ചിനെ ദൈവസേവനത്തിനായി അർപ്പിച്ചിട്ടുണ്ടായിരുന്നു. ഇമ്രാന്റെ ഭാര്യയും മേരിയുടെ അമ്മയുമായ ഹന്നാ, സക്കറിയാപ്രവാചകന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. ഹന്നായും അവരുടെ ഭർത്താവ് ഇമ്രാനും വിചാരിച്ചിരുന്നത് അവർക്കൊരിക്കലും കുട്ടികൾ ജനിക്കില്ലെന്നായിരുന്നു. ഒരിക്കൽ ഹന്നാ ദൈവത്തോട് ഒരു കുഞ്ഞിനായി യാജിച്ചു. ജെറുസലേമിലെ ദേവാലയത്തിൽ തന്റെ കുഞ്ഞ് സേവനം ചെയ്തുകൊള്ളാമെന്നും ഹന്നാ ദൈവത്തിന് വാക്കു കൊടുത്തു. ദൈവം അവരുടെ വാക്കുകൾ കേട്ടു. ഹന്നാ ഗർഭിണിയായി. ഈ മംഗളവാർത്ത കേട്ടയുടൻ ഹന്നാ ദൈവത്തെ സാഷ്ടാംഗം നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞു, "എന്റെ പ്രിയപ്പെട്ടവനായ ദൈവമേ, ഞാൻ അവിടുത്തെ നമസ്ക്കരിക്കുന്നു. ഞാൻ പ്രതിജ്ഞ ചെയ്തതുപോലെ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് നിനക്കായി സേവനം ചെയ്യും. എന്നിൽനിന്ന് എന്റെ വാഗ്ദാനങ്ങൾ അങ്ങ് സ്വീകരിച്ചാലും. സർവ്വശക്തനായ ദൈവമേ അങ്ങ് ഞങ്ങളെ ശ്രവിക്കുന്നു, സർവ്വതും അറിയുന്നവനും അങ്ങു മാത്രം." (ഖുറാൻ 3:35).

 
ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഭൌതിക ജീവിതത്തിൽനിന്നും മുക്തി കൊടുത്ത് ദൈവത്തിനായി നിയോഗിക്കപ്പെട്ടവളാകുവാൻ ഹന്നാ നിത്യവും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.  ജീവിതാനുഭവങ്ങളിലുള്ള സ്വാതന്ത്ര്യം മനുഷ്യരെല്ലാം  ആഗ്രഹിക്കുന്നു. എന്നാൽ ഹന്നായുടെ വിശ്വാസം ഒരുവന്റെ സ്വാത്രന്ത്ര്യമെന്നത് സ്വയം ദൈവത്തിന്   അർപ്പിക്കുകയെന്നതായിരുന്നു. ജനിക്കാൻ പോവുന്ന കുഞ്ഞ് എല്ലാ മനുഷ്യരിൽനിന്നും സ്വതന്ത്രയായിരിക്കണമെന്നും ഹന്നാ ആഗ്രഹിച്ചു.  കുഞ്ഞ് മനുഷ്യരാരുടെയും അടിമയാകരുതെന്നും ദൈവത്തോട് അവർ പ്രാർത്ഥിച്ചിരുന്നു. അലൗകികമായ ഒരു ജീവിതം കുഞ്ഞിൽ അവർ സ്വപ്നം കണ്ടു. ദൈവത്തിനടിമയായ ഒരു കുഞ്ഞിനെ മാത്രം അവർക്ക്  മതിയായിരുന്നു. എന്നാൽ ഹന്നായുടെ ആഗ്രഹങ്ങൾക്ക് വിപരീതമായി അവർ ഒരു പെണ്കുഞ്ഞിനെ പ്രസവിച്ചു. പെണ്കുഞ്ഞ് പിറന്നുവെന്ന്  അറിഞ്ഞയുടൻ ഹന്നാ ദൈവത്തോട്  പ്രാർത്ഥിച്ചു, "ദൈവമേ എനിയ്ക്ക് ജനിച്ചത് ഒരു പെണ്കുഞ്ഞാണ്. ദൈവത്തെ സേവിക്കാൻ ആണ്കുഞ്ഞുങ്ങളെപ്പോലെ പെണ്‍കുഞ്ഞുങ്ങൾക്ക് സാധിക്കില്ല."

 
മേരിയെ സമയമായപ്പോൾ പരിപാലിക്കാൻ അനേകം പേർ തയ്യാറായി വന്നിരുന്നു. കാരണം അവൾ ദൈവത്തിന്റെ പ്രിയദാസിയും നന്മനിറഞ്ഞവളുമായിരുന്നു. സക്കറിയാ പ്രവാചകന്റെ സംരക്ഷണയിൽ ഇമ്രാന്റെ മകളായ മേരി ജീവിക്കണമെന്നായിരുന്നു ദൈവം നിശ്ച്ചയിച്ചിരുന്നത്. മേരി ജനിക്കുന്നതിനു മുമ്പുതന്നെ പിതാവ് ഇമ്രാൻ മരിച്ചുപോയിരുന്നു. ഹന്നായുടെ സഹോദരി ഭർത്താവായ  സക്കറിയായുടെ സംരക്ഷണയിൽ മേരി വളർന്നു. സക്കറിയാ ഹന്നായെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ജനിക്കാൻ പോവുന്ന കുഞ്ഞ് പെണ്ണായിരിക്കുമെന്നത് ദൈവനിശ്ചയമായിരുന്നുവെന്നും സക്കറിയാ ഹന്നായെ ഓർമ്മപ്പെടുത്തിയിരുന്നു. "ദൈവം ഇമ്രാന്റെ മകൾ മേരിയെ സ്വീകരിച്ചു. അവൾക്ക് നന്മയുടെ വഴികൾ മാത്രം കാണിച്ചുകൊടുത്തു.  സക്കറിയായുടെ സംരക്ഷണം അവൾക്ക് നല്കി" (ഖുറാൻ 3:37) ദൈവത്തിന്റെ ആലയത്തിൽ ദേവാലയശുശ്രുഷകളും പ്രാർത്ഥനയുമായി അവൾ സമയം ചെലവഴിച്ചു.  

 
  പ്രവാചകനായ സക്കറിയായും ദേവാലയത്തിൽ സേവനം ചെയ്തിരുന്നു. അക്കാലത്തെ അറിവും വിവേകവുമുള്ള അദ്ദേഹം സ്വജനങ്ങളുടെ ഇടയിൽ വളരെയേറെ പ്രസിദ്ധിയും മതിപ്പും സമ്പാദിച്ചിരുന്നു. ദൈവവചനങ്ങളെ നിത്യവും ദേവാലയത്തിൽ വരുന്നവരെ പഠിപ്പിച്ചിരുന്നു. മേരിയ്ക്ക് ദൈവത്തിൽ അർപ്പിച്ച് പ്രാർത്ഥനയുമായി കഴിഞ്ഞുകൂടാൻ പാർപ്പിടവും പണി ചെയ്തു കൊടുത്തിരുന്നു.  രക്ഷാകർത്താവെന്ന നിലയിൽ മേരിയെ സക്കറിയാ ദിനംപ്രതി സന്ദർശിച്ച് ദൈവികഗീതങ്ങൾ ഉപദേശിച്ചു കൊടുക്കുമായിരുന്നു. ഒരിയ്ക്കൽ അവളുടെ മുറിയിൽ പഴവർഗതോട്ടത്തിൽനിന്ന് പറിച്ചുകൊണ്ടുവന്ന  മധുരമുള്ള പഴങ്ങൾ കണ്ടതിൽ സക്കറിയായ്ക്ക് ആശ്ചര്യമുണ്ടായി. തണുപ്പുകാലങ്ങളിൽ ശിശിരകാലത്തിലെ പഴവർഗങ്ങളും ശിശിരകാലങ്ങളിൽ തണുപ്പുകാലങ്ങളിലെ പഴവർഗങ്ങളും അവളുടെ മുറിയിൽ കാണപ്പെടുക സാധാരണമായിരുന്നുവെന്നും പറയുന്നു.  "എങ്ങനെയാണ് മോളെ ഈ പഴവർഗങ്ങൾ നിനക്ക് ലഭിച്ചതെന്ന് സക്കറിയാ ചോദിച്ചപ്പോൾ കരുണ നിറഞ്ഞവനായ ദൈവം എന്നെ പാലിച്ചുകൊണ്ട് തരുന്ന കായ്കനികളാണിതെന്നും മേരി ഉത്തരം നല്കി. (ഖുറാൻ 3:37) ദൈവത്തോടുള്ള മേരിയുടെ അമിതഭക്തി അവർണ്ണനീയമായിരുന്നു. അവളുടെ വിശ്വാസത്തിന് വെല്ലുവിളിയെന്നോണം പലപ്പോഴും പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

 
മേരിയേയും യേശുവിനെയും ഇസ്ലാംജനത അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികളുടെ ത്രികാലതത്ത്വങ്ങളെ  ഇസ്ലാം എതിർക്കുന്നു, യേശു ദൈവമാണെന്നുള്ള ക്രിസ്ത്യൻ ദൈവികശാസ്ത്രത്തെയും ഇസ്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെയും മേരിയേയും ദൈവത്തെപ്പോലെ ആരാധിക്കാൻ ഇസ്ലാംമതം അനുവദിക്കില്ല. ഖുറാൻ പറയുന്നു, ദൈവം ഉണ്ട്, അത് ഏകദൈവമാണ്.അവൻ സകല സൃഷ്ടികളുടെയും സൃഷ്ടാവാണ്.നാഥനായ ഏകദൈവത്തെ വന്ദിക്കൂ. (ഖുറാൻ 6:102) പ്രവാചകരെ സ്നേഹിക്കണമെന്നുള്ളതും ഇസ്ലാമിക ധർമ്മമാണ്. യേശുവിനും മേരിയ്ക്കും ഇസ്ലാമിക ധർമ്മത്തിൽ ശ്രേഷ്ഠമായ സ്ഥാനങ്ങളാണ് കല്പ്പിച്ചിട്ടുള്ളത്. 

 
ബൈബിളിലും ഖുറാനിലും മേരിയെപ്പറ്റിയുള്ള പരാമർശങ്ങളിൽ  സാമ്യതകൾ ഉണ്ടെങ്കിലും മേരി ജോസഫിനെ വിവാഹം  കഴിച്ചുവെന്നുള്ള ക്രിസ്തീയവിശ്വാസം ഇസ്ലാം പരിപൂർണ്ണമായും  തള്ളിക്കളഞ്ഞിരിക്കുന്നു. യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് നടക്കുന്ന മേരി പ്രസവകാലസമയം അടുക്കുംതോറും ചുറ്റുമുള്ള ജനങ്ങളെയും അവരുടെ കിംവദന്തികളെയും ഭയപ്പെട്ടിരുന്നു. മറ്റൊരു പുരുഷൻ അവളെ സ്പർശിച്ചിട്ടില്ലെന്ന് എങ്ങനെ വ്യക്തമാക്കുമെന്നും അവൾക്കറിയില്ലായിരുന്നു. യേശു ജനിക്കാൻ സമയമായപ്പോൾ ജെറുസ്ലേമിൽനിന്ന് ബെതലഹേമിലേക്ക് മേരി യാത്ര ചെയ്തു. ദൈവത്തിന്റെ വചനങ്ങൾ മേരിയിൽ ഉരുവിടുന്നുവെങ്കിലും ഉറച്ച വിശ്വാസം അവളെ നയിച്ചിരുന്നുവെങ്കിലും യുവതിയായ മേരി അസ്വസ്തയായിരുന്നു. ഗബ്രിയേൽ ദൈവദൂതൻ മേരിയ്ക്ക് ആശ്വാസവും പ്രതീക്ഷകളും നല്കിക്കൊണ്ടിരുന്നു. ഗബ്രിയേൽ പറഞ്ഞു "വാഴ്ത്തപ്പെട്ടവളായ മേരി ദൈവം നിനക്ക് വചനത്താൽ ഒരു പുത്രനെ തരുന്നു. മേരിയുടെ പുത്രൻ പ്രവാചകനായ യേശുവെന്നറിയപ്പെടും. അവൻ ലോകം മുഴുവൻ ബഹുമാനിതനായിരിക്കും. ദൈവത്തിന്റെ സാമിപ്യം അവനെന്നും ഉണ്ടാകും." (ഖുറാൻ 3:45)


ഒരു പനമരത്തിൻറെ ചുവട്ടിൽ വിശ്രമമെടുക്കവേ പ്രസവത്തിനായുള്ള കഠിനമായ വേദന മേരിയിൽ അനുഭവപ്പെട്ടു. "ഞാൻ ഇവിടെ മരിച്ചു വീഴുമോ, എന്നെ നയിക്കുന്നവൻ എനിക്ക് പ്രതീക്ഷ നൽകുന്നവൻ എന്തേ എന്നെ മറന്നുപോയോ" മേരി ദുഃഖംകൊണ്ടും വേദനകൊണ്ടും  നിലവിളിച്ചുകൊണ്ടിരുന്നു. അവൾ ഒരു കുഞ്ഞിനെ പനമരത്തിന്റെ ചുവട്ടിൽ പ്രസവിച്ചു. കുഞ്ഞ് ജനിച്ചയുടൻ അവൾ വളരെയേറെ  ക്ഷീണിതയായിരുന്നു. ഭയവും ദുഖവും ഒരുപോലെ അവളിൽ വേട്ടയാടിക്കൊണ്ടിരുന്നു. പെട്ടെന്ന് അവൾക്കു മുമ്പിൽ ദൈവികശബ്ദം കേട്ടു. "മേരി നീ ദുഖിതയാവണ്ടാ, ദൈവം നിന്നിൽ പ്രസാധിച്ച്  അവിടുന്ന് നല്കിയ ശുദ്ധജലം നിറഞ്ഞ ഒരു നീരുറവ നിനക്കായി പൊട്ടിയൊഴുകുന്നത് നോക്കൂ. നിനക്കു കുടിക്കാൻ, ദാഹം അകറ്റാൻ ദൈവം തന്നതാണ്. പനമരത്തിന്റെ ശിഖരങ്ങൾ കുലുക്കൂ, ഭക്ഷിക്കാൻ രുചിയുള്ള പഴം  മരത്തിൽനിന്ന് വീഴും. സന്തോഷത്തോടെ ദാഹജലവും കുടിച്ച് മരത്തിലെ പഴങ്ങളും തിന്ന് നിന്റെ ദൈവമായ കർത്താവിനെ വാഴ്ത്തൂ. പ്രസവത്തോടെ ക്ഷീണിതയായ മേരി മരം കുലുക്കാൻ ഭയപ്പെട്ടു. ദൈവം അവൾക്ക് വെള്ളവും ഭക്ഷണവും കൊടുത്തുകൊണ്ടിരുന്നു.  
 

ദൈവിക തേജസ് ഉൾക്കൊള്ളുന്ന മേരിക്ക് പനമരം  കുലുക്കേണ്ടി വന്നില്ല. അവളെ സംബന്ധിച്ച് അത് അസാധ്യമായിരുന്നു. പന കുലുക്കാൻ ശ്രമം നടത്തിയാൽ മതിയായിരുന്നു. ദൈവത്തിന്റെ വചനം അനുസരിച്ച് അവൾ പനമരം കുലുക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഭക്ഷിക്കാൻ രുചിയുള്ള 'പനമ്പഴം' അത്ഭുതകരമായി വീണുകൊണ്ടിരുന്നു. "നീ പാനിയം കുടിച്ച് പഴവും തിന്ന് സന്തോഷവതിയാകൂ" വെന്ന് ദൈവം അവളെ സ്വാന്തനിപ്പിച്ചു. ജനിച്ച കുഞ്ഞിനെക്കൊണ്ട് അവള്ക്കിനി സ്വന്തം ഭവനത്തിൽ പോവേണ്ടതായി ഉണ്ട്. കുടുംബത്തിലുള്ളവരെയും സ്വന്തപ്പെട്ടവരെയും അഭിമുഖീകരിക്കണം. തീർച്ചയായും അവൾ ജനത്തെ ഭയപ്പെട്ടിരുന്നു. ദൈവം അവളുടെ പരിഭവവും ഹിതവും  അറിഞ്ഞിരുന്നു. ജനം ചോദ്യങ്ങൾ ചോദിച്ചാൽ ഒന്നും സംസാരിക്കാതെ നിശബ്ദയായിരിക്കണമെന്നും അവളോട് ദൈവം നിർദ്ദേശിച്ചു. ഒരു കുഞ്ഞിന്റെ അമ്മയായത് എങ്ങനെയെന്ന് മേരിക്ക് വിവരിക്കാൻ സാധിക്കുമായിരുന്നില്ല. അവൾ അവിവാഹിതയായിരുന്ന കന്യകയായിരുന്നതുകൊണ്ട് ചുറ്റുമുള്ള ജനം വിശ്വസിക്കുകയുമില്ലായിരുന്നു. ദൈവം കന്യകയായ മേരിയോട് പറഞ്ഞു, "പരിശുദ്ധയായ മേരി ആരെയെങ്കിലും നീ കാണുന്നുവെങ്കിൽ  ദൈവത്തോടുള്ള പ്രതിജ്ഞയനുസരിച്ച് നീ നോമ്പിലാണ്, സംസാരിക്കാൻ പാടില്ലായെന്ന് പറയൂ."

 
 കുഞ്ഞിനേയും എടുത്തുകൊണ്ട് മേരി അവളുടെ ജനത്തിന്റെ സമീപം ചെന്നു. ജനം അവളെ കുറ്റപ്പെടുത്താൻ തുടങ്ങി. “നീ  പാരമ്പര്യമായ പേരും പെരുമയുമുള്ള  നല്ലയൊരു കുടുംബത്തിൽ ജനിച്ചിട്ടും നിന്റെ മാതാപിതാക്കൾ ഉത്തമരായിരുന്നിട്ടും നിനക്ക് എങ്ങനെ ഇത് സംഭവിച്ചൂവെന്ന്”കണ്ടുനിന്ന ജനം മാറിമാറി ചോദിച്ചു.


ദൈവം അവളോട് പ്രതികരിക്കാതെ നിശബ്ദയായിരിക്കാൻ   കല്പ്പിച്ചിട്ടുള്ളതുകൊണ്ട് അവളതെല്ലാം കേട്ട് ജനത്തിനെ നോക്കി മൌനം പാലിച്ചു. അവൾ വഹിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാത്രം ചൂണ്ടികാണിച്ചു. മേരിയുടെ പുത്രനായ നവജാതൻ 'യേശു' ഉടൻ സംസാരിക്കാൻ തുടങ്ങി. അത് ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ ആദ്യത്തെ അത്ഭുതമായിരുന്നു. ദൈവത്തിന്റെ അനുവാദത്തോടെ യേശു പറഞ്ഞു, "പ്രിയപ്പെട്ടവരേ ഞാൻ ദൈവത്തിന്റെ അടിമയാകുന്നു. അവൻ എനിക്ക് വചനങ്ങൾ തന്നിട്ടുണ്ട്. അവിടുത്തെ ഹിതമനുസരിച്ച് ഞാൻ നിങ്ങളുടെ പ്രവാചകനാണ്. അവൻ എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. എന്റെ അമ്മയോട് കർത്തവ്യപ്പെട്ട് ജീവിക്കാൻ ഞാൻ കടപ്പെട്ടവനാണ്. ഞാൻ വന്നത് ലോകത്ത് സമാധാനം കൈവരിക്കാനാണ്.എന്റെ മരണത്തിലും വീണ്ടും വരവിലും നിങ്ങൾക്ക് സമാധാനം ഉളവാകും.”


ഖുറാനിൽ മേരിയെ 'സിദ്ധാ' യെന്ന അർത്ഥത്തിൽ സത്യവതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സത്യം മാത്രം പ്രവർത്തന മണ്ഡലങ്ങളിൽ സ്വീകരിച്ചിട്ടുള്ള നീതീമാന്മാരിൽ നീതിമാന്മാർക്കേ ഇത്തരം സ്ഥാനങ്ങൾ കല്പ്പിക്കാറുള്ളൂ. അതിന്റെയർത്ഥം സ്വയം സത്യവതിയായി മറ്റുള്ളവരോടും ദൈവത്തോടും ഒരുപോലെ നീതി പുലർത്തണമെന്നുള്ളതാണ്. ദൈവഹിതം പൂർത്തിയാക്കുന്നതിനായി മേരി ഈ ലോകത്ത് ജനിച്ചു. ദൈവത്തിന് പരിപൂർണ്ണമായി കീഴ്പ്പെട്ട് അവൾ ജീവിച്ചു. അവൾ പരിശുദ്ധയും, നന്മനിറഞ്ഞവളും ദൈവത്തിൽ സദാ ഭക്തയും കന്യകയും സ്ത്രീകളിൽ തെരഞ്ഞെടുക്കപ്പെട്ടവളുമായിരുന്നു. ഇമ്രറാന്റെ മകളായ മേരി യേശുവിന്റെ അമ്മയെന്ന നിലയിൽ സ്ത്രീകളിൽ ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണ്.

Malayalam Daily News:http://www.malayalamdailynews.com/?p=107303
EMalayalee.com          http://www.emalayalee.com/varthaFull.php?newsId=83291
 

Wednesday, August 13, 2014

കബളിപ്പിക്കപ്പെട്ട മാർത്തോമ്മാ ചരിത്രവും തരൂരിന്റെ മിത്തും.


By ജോസഫ് പടന്നമാക്കൽ 

കാളിന്ദി നദിയിൽനിന്നും കാളിയാസർപ്പത്തെ വകവരുത്തി വിജയ ശ്രീലാളിതനായി വന്ന ശ്രീ കൃഷ്ണഭഗവാനെ ഓടക്കുഴൽ ഊതി 'രാധ' സ്വീകരിച്ചത് പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. അതുപോലെ തോമസ് പുരാണവും ശ്രീ ശശി തരൂരിന്റെ ഭാവനയിൽ രചിക്കപ്പെട്ടു. അറേബ്യൻ തിരമാലകൾ ഭേദിച്ച് കാറ്റിനോടും മഴയോടും സൂര്യതാപത്തോടും  മല്ലിട്ട്  സിറിയായിൽനിന്നും പാക്കപ്പലിൽ ബഹുദൂരം യാത്ര ചെയ്ത് ക്രിസ്തുശിക്ഷ്യനായ തോമ്മാശ്ലീഹാ കൊടുങ്ങല്ലൂർ വന്നെത്തിയെന്ന് കേരളക്രൈസ്തവ ലോകമൊന്നാകെ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സന്ദേശവുമായി കൊടുങ്ങല്ലൂർ എത്തിയ റാബി പുത്രനായ തോമ്മാ ശ്ലീഹായെ സ്വീകരിക്കാൻ ഒരു യഹൂദ പെണ്‍ക്കുട്ടി  ഒടക്കുഴലൂതിക്കൊണ്ട് തുറമുഖ പട്ടണമായ മുസ്സോറിയിൽ  ഉണ്ടായിരുന്നുവെന്ന് ശ്രീ ശശി തരൂർ തന്റെ ഗവേഷണ പ്രബന്ധത്തിൽ എഴുതി ചേർത്തിരിക്കുന്നു. ശശി തരൂരിന്റെ ഈ കണ്ടുപിടിത്തംമൂലം  തോമസിനെപ്പറ്റിയുള്ള ഇത്രയും കാലത്തെ ചരിത്രകഥകൾ  അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. ‘പാക്സ് ഇന്ഡിക: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ 'ഇന്ത്യയും ലോകവും' എന്ന പുസ്തകത്തിലാണ് തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ ഒരു ചരിത്ര വസ്തുതയായി ചിത്രീകരിക്കുന്നത്. ഉന്നതകുല ബ്രാഹ്മണജാതിയിൽനിന്നും  അദ്ദേഹം നിരവധിപേരെ ക്രിസ്ത്യാനികളായി മതം മാറ്റിയെന്നും വിശ്വസിക്കുന്നു.  യൂറോപ്പിൽ ക്രിസ്തുമതം വരുന്നതിനുമുമ്പ് കേരളത്തിലെ  സുറിയാനി ക്രിസ്ത്യാനികളുടെ പൂർവ്വികർ ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെന്ന് ശ്രീ  ശശി തരൂർ തറപ്പിച്ചു പറയുന്നു. ഇതുകേട്ടു ക്രിസ്ത്യൻ പണ്ഡിതരും  തരൂരിന്റെ ഗവേഷണത്തെ  അവരുടെ ഗ്രന്ഥപ്പുരയിലെ  ചരിത്രതാളുകളോടൊപ്പം  ചേർത്തുകഴിഞ്ഞു. ക്രിസ്തുമതത്തെ എതിർക്കാനും ആക്ഷേപിക്കാനും ചിലർ തോമ്മാ ശ്ലീഹായുടെ വരവ് കെട്ടുകഥയായി  ചിത്രീകരിക്കാറുണ്ടെന്നും സഭാചരിത്രകാരന്മാർ അവരെ  കുറ്റപ്പെടുത്താറുണ്ട്. 


തോമ്മാ ശ്ലീഹാ  കേരളത്തിൽ  എ.ഡി. 52-ൽ വന്നുവെന്നും  നമ്പൂതിരി കുടുംബങ്ങളെ മാനസാന്തരപ്പെടുത്തി  ക്രിസ്ത്യാനികളായി   മതം മാറ്റിയത്  ചരിത്ര സത്യമായിരുന്നുവെന്നും പരമ്പരാഗതമായി  ആകമാന സുറിയാനി ക്രിസ്ത്യാനികൾ വിശ്വസിച്ചുവരുന്നു. സഭ അങ്ങനെ സഭാമക്കളെ  പഠിപ്പിച്ചും വരുന്നു. ഭാരതത്തിലെ രാഷ്ട്രീയനേതാക്കന്മാർ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ  ക്രിസ്തുമതം യൂറോപ്പിൽ വരുന്നതിനുമുമ്പ് ഇന്ത്യയിൽ  ഉണ്ടായിരുന്നുവെന്ന്  വളരെ ആവേശപരമായി  പറയാറുണ്ട്. അടുത്തയിടെ ശ്രീ തരൂർ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇന്ത്യൻ ക്രിസ്ത്യാനികളുടെ  തോമസ് പാരമ്പര്യം യൂറോപ്യൻ പാരമ്പര്യത്തിനെക്കാളും പഴക്കമേറിയതെന്നും  പ്രസ്താവിച്ചിട്ടുണ്ട്. 'യൂറോപ്പിൽ ക്രിസ്തുമതം വരുന്നതിനുമുമ്പ് ഇന്ത്യയിൽ ക്രിസ്തുമതം  വേരൂന്നിയെന്നു വാദിക്കുന്ന  ഈ പണ്ഡിതന്മാരോടെല്ലാം ഒരു ചോദ്യമുണ്ട്. വസ്തുതകൾ ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന ഈ ചരിത്രം ഒരു സത്യമാണോ? 



 അപ്പോസ്തോലൻ പോളിന്റെ വിവരണത്തിൽ അദ്ദേഹം സ്പെയിനിൽ യാത്ര ചെയ്യുവാൻ പദ്ധതിയിടുന്നുവെന്ന്  വചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (റോമൻസ്:15:24 & 15:28)  പൌലോസ് ശ്ലീഹാ എഫേസൂസ് വഴി ഗ്രീസിലും മാസിഡോണിയായിലും  ജെറുസ്ലേമിലും  റോമിലും യാത്ര ചെയ്തതായി വേദപുസ്തകം പറയുന്നു.  പോൾ  ഈ സുവിശേഷം എഴുതിയത് ക്രിസ്തു വർഷം 40 നും 44 നും ഇടയ്ക്കെന്ന് ചരിത്രകാരന്മാർ പറയുന്നു. എ.ഡി. 52-ൽ തോമ്മാ ശ്ലീഹാ ഇന്ത്യയിൽ വന്നുവെന്ന് സമ്മതിച്ചാൽ തന്നെയും ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രം യൂറോപ്പിനെക്കാളും പാരമ്പര്യമുള്ള വാദമെന്ന് എങ്ങനെ ന്യായികരിക്കാൻ സാധിക്കും?   യൂറോപ്പിൽ  ക്രിസ്തീയ മതം ഉണ്ടായി കഴിഞ്ഞ് ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് ഭാരതത്തിൽ  ക്രിസ്തുമതം ഉണ്ടായതെന്നും  സമ്മതിക്കേണ്ടി വരും.


ഒന്നാം നൂറ്റാണ്ടു മുതൽ  ക്രിസ്ത്യാനികളെ സെന്റ് തോമസ്  ക്രിസ്ത്യാനികളെന്ന് അറിയപ്പെട്ടിരുന്നുവെന്ന കഥയിലും സത്യമില്ല. സുറിയാനി ക്രിസ്ത്യാനികളെ നസ്രായന്മാരെന്നും യൂറോപ്യന്മാർ നെസ്തോറിയൻകാരെന്നും പതിനാലാം നൂറ്റാണ്ടുവരെ വിളിച്ചിരുന്നു. 1348-ൽ  മാർപ്പാപ്പായുടെ പ്രതിനിധിയായ ഫ്രാൻസിസ്ക്കൻ സഭയിലെ ബിഷപ്പ് ജീയോവാന്നി ഡേ മരിഗോളി ആദ്യമായി ദേശീയക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികളെന്നു വിളിച്ചുവെന്ന് ചരിത്രം പറയുന്നു. സമൂഹത്തിൽ താണവരായ ജനങ്ങളെ ക്രിസ്ത്യാനികളായി മതപരിവർത്തനം  നടത്തുന്നതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ തുടങ്ങി.   
'ആക്ട്റ്റ് ഓഫ് തോമസ്' എന്ന പുരാതന കൃതിയാണ് തോമ്മാശ്ലീഹാ  ഇന്ത്യയിൽ വന്നുവെന്നുള്ള വാദം ഉന്നയിക്കുന്നത്. 'പാർത്ത്യാ' യും (പേർഷ്യാ)  ഗാന്ധാരയും (പാക്കിസ്ഥാൻ) ജൂഡസ് തോമസും അബാനെന്ന കച്ചവട പ്രമാണിയും വന്നെത്തിയ ഭൂപ്രദേശങ്ങളെന്ന് ഈ പൌരാണിക കൃതികൾ വ്യക്തമാക്കുന്നു.    

കർദ്ദിനാൾ വർക്കി വിതയത്തിൽ ‘സ്റ്റോണ് ദി സിൻ (stone the sin')’ എന്ന ലേഖനത്തിൽ ക്രിസ്ത്യാനികളുടെ ഉറവിടം ബ്രാഹ്മണരിൽനിന്നുമെന്ന കഥ  അർഥമില്ലാത്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ  ബ്രാഹ്മണചരിത്രം വെറും കെട്ടുകഥയെന്നും കർദ്ദിനാൾ വർക്കി വിതയത്തിൽ വിശ്വസിച്ചിരുന്നു.  


തോമ്മാശ്ലീഹാ   ഒന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചെന്നും  ഉയർന്ന ജാതിയിലുള്ള നമ്പൂതിരിമാരെ മതം മാറ്റിയെന്നുമാണ് ഒരു വിശ്വാസം. മറ്റുള്ള താണവരായ ജാതികളെ ക്രിസ്ത്യാനികൾ ആക്കിയിട്ടില്ലെന്നും വിശ്വസിക്കുന്നു. ഇത്തരം കെട്ടുകഥകൾ കേൾക്കുന്ന അക്രൈസ്തവർ  ക്രിസ്ത്യാനികളെ പരിഹസിക്കുന്നതിൽ   എന്താണ് തെറ്റ്?  ക്രൈസ്തവ തത്ത്വങ്ങളെയോ ഭാരത ചരിത്രത്തെപ്പറ്റിയോ അറിവില്ലാത്തവരാണ്  ഇത്തരം നുണ കഥകളുമായി ദേവാലയ മണിയടി മുഴക്കികൊണ്ട്  അല്മായ ജനങ്ങളെ ബോധവാന്മാരാക്കുന്നത്. ക്രിസ്തു ശിഷ്യനായ  തോമ്മാ ശ്ലീഹായെ വർണ്ണ വർഗീയ വാദിയായി ചിത്രീകരിക്കുന്നത തന്നെ ക്രിസ്തീയമല്ലെന്നും  ബ്രാഹ്മണ ക്രിസ്തീയ വാദികൾ മനസിലാക്കണം. ഇരമ്പുന്ന കടൽത്തീരത്തും  മുക്കവക്കുടിലിലും  മലയോരങ്ങളിലും വിശ്രമമില്ലാതെ വേദം പ്രസംഗിച്ച   സമൂഹത്തിൽ താഴ്ന്നവർക്കും  കുഷ്ഠ രോഗികൾക്കും പാവങ്ങൾക്കും വേണ്ടി പട പൊരുതിയ ക്രിസ്തുവിന്റെ ഒരു ശിക്ഷ്യനെ  സവർണ്ണ ജാതികളുടെ വക്താവായി ചിത്രീകരിക്കുന്നതിൽ യുക്തിയെവിടെ ?.



ബ്രാഹ്മണർ കേരളത്തിലേയ്ക്ക് കുടിയേറാൻ തുടങ്ങിയത് ഏഴാം നൂറ്റാണ്ടിനു ശേഷമാണ്. തോമ്മാ ശ്ലീഹാ വന്ന കാലങ്ങളിൽ കേരളം മുഴുവൻ കാട്ടു പ്രദേശങ്ങളും  വന്യ മൃഗങ്ങളും നിറഞ്ഞ സങ്കേതങ്ങളായിരുന്നു.  കേരളം തമിഴകത്തിന്റെ ഭാഗമായിരിക്കണം. തോമസ് വന്ന കാലങ്ങൾ എവിടെയും ആദിവാസികൾ തിങ്ങി നിറഞ്ഞ പ്രദേശങ്ങളായിരുന്നു. ഏ .ഡി. 52-ൽ വൃദ്ധനായ തോമ്മാശ്ലീഹാ താമര കുരിശും വഹിച്ച്  ഈ സ്ഥലങ്ങളിൽ പോയി  ഏഴര പള്ളികൾ സ്ഥാപിച്ചെന്ന കഥകൾ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്നതല്ല. കേരളം  തോമസ് വന്ന കാലങ്ങളിൽ തമിഴകത്തിന്റെ  ഭാഗമെന്ന നിലയ്ക്ക് തമിഴിലെ തിരുക്കുരുളിലോ  ചിലപ്പതികാരത്തിലോ കേരള ക്രൈസ്തവ സഭകളെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.  



ആരാണ് അപ്പസ്തോലനായ തോമസ്? എന്തുകൊണ്ട് ആ പേര് ക്രിസ്ത്യൻ പ്രാർഥനകളിൽ പ്രസിദ്ധമായി. സഭ അംഗീകരിക്കാത്ത 'ആക്റ്റ്സ്  ഒഫ് തോമസ്, തോമസിന്റെ സുവിശേഷങ്ങൾ' എന്നീ പൌരാണിക ഗ്രന്ഥങ്ങളാണ് അപ്പോസ്തോലന്റെ ഭാരതത്തിലെക്കുള്ള വരവിന് തെളിവുകളായി കണക്കാക്കിയിട്ടുള്ളത്. തോമസ് അപ്പസ്തോലൻ  യേശുവിന്റെ ഇരട്ട സഹോദരൻ എന്നാണ് ഈ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവിക ശാസ്ത്രങ്ങൾക്ക് വിപരീതമായ ഈ ബുക്കുകളെ വത്തിക്കാൻ  അംഗീകരിച്ചിട്ടില്ല.. ഏകജാതനായ യേശുവിന് സഹോദരൻ ഉണ്ടെന്നുള്ളതും സഭയുടെ വിശ്വാസസത്യത്തിന് എതിരാണ്. ഗ്രീക്കിൽ ഇരട്ടസഹോദരൻ എന്ന അർത്ഥത്തിൽ 'തോമസ് എന്ന പേരിനെ 'ഡിഡിമസ്' എന്ന് വിളിക്കുന്നു. മൈലാപ്പൂരിൽ തോമ്മാശ്ലീഹായുടെ ഭൌതികാവശിഷ്ടം അടങ്ങിയ കബറിടം  ഉണ്ട്. പ്രശ്നം എന്തെന്നാൽ വിശുദ്ധ തോമസിനെ അടക്കിയതെന്ന് വിശ്വസിക്കുന്ന കബറിടങ്ങൾ പേർഷ്യയിൽ ഉടനീളവും ഇസ്രായേലിലും  ഉണ്ട്. പലയിടത്തും വിശുദ്ധൻ  മരിച്ച വർഷം വ്യത്യസ്ത തിയതികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(റഫ: ഈശ്വർ ഷരൻ)



തോമ്മാശ്ലീഹായുടെ ഭാരതവരവിനെ സംബന്ധിച്ച കെട്ടുകഥകൾ  കാനേഡിയൻ പണ്ഡിതനായ 'ഈശ്വർ ഷരൻ' അദ്ദേഹത്തിൻറെ പ്രസിദ്ധ ബുക്കായ 'ദി മിത്ത് ഓഫ് സെന്റ്.തോമസ് ആൻഡ് ദി മൈലാപ്പൂർ ശിവ റ്റെമ്പിൾ(The Myth of St. Thomas and the Mylapore Shiva Temple)എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. മിഷ്യനറിമാരുടെ വരവുകാലത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാൻ യേശുവിനെപ്പോലെ  ഒരു രക്തസാക്ഷിയെ ഭാരതത്തിൽ സൃഷ്ടിക്കണമായിരുന്നു. എങ്കിലേ സഹതാപം കൊണ്ട് സഭയ്ക്ക്  വളരാൻ സാധ്യതയുണ്ടായിരുന്നുള്ളൂവെന്നും വിദേശ മിഷ്യനറിമാർ കണക്കാക്കി. അതുകൊണ്ട് വിശുദ്ധ തോമസിനെ രണ്ടു ബ്രാഹ്മണർ കുന്തംകൊണ്ട് കുത്തി കൊല്ലപ്പെട്ട ഒരു രക്തസാക്ഷിയായി വാർത്തെടുത്തു.    
അൾത്താരയിലെ തോമ്മാശ്ലീഹായുടെ രൂപങ്ങളുടെ കൈകളിൽ ബൈബിൾ  പിടിപ്പിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. വാസ്തവത്തിൽ വിശുദ്ധന്റെ കാലത്ത് യേശുവിന്റെ വചനങ്ങൾ അടങ്ങിയ ബൈബിൾ എഴുതിയിട്ടുണ്ടായിരുന്നില്ല. മതം മാറിയ ക്രിസ്ത്യാനികളെ പുതിയ നിയമങ്ങൾ പഠിപ്പിച്ചു കാണാൻ സാധ്യതയില്ല. പുതിയ നിയമം കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലാണ്.എ.ഡി. 325--ൽ നിക്കാ സുനഹദോസിനുശേഷം കോണ്സ്റ്റാൻറിൻ ചക്രവർത്തിയുടെ കാലത്താണ് പുതിയ നിയമത്തിന്റെ പ്രസക്തഭാഗങ്ങൾ ക്രോഡീകരിച്ചത്. 



യൂറോപ്പിലെ കത്തോലിക്കാ യൂണിവേഴ്സിറ്റികളിൽ തോമ്മാശ്ലീഹാ ഇന്ത്യയിൽ വന്നുവെന്ന കെട്ടുകഥ ചരിത്രകഥയായി പഠിപ്പിക്കുന്നില്ലന്നാണ് ഈശ്വർ ശരന്റെ ബുക്കിന് ആമുഖമായി ബൽജിയം പണ്ഡിതനായ കോണ്റാഡ് എല്സ്റ്റ്റ് എഴുതിയത്. എന്നാൽ ഇന്ത്യയിലെ  എഴുത്തുകാർ തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേക്കുള്ള വരവ് ചരിത്ര സത്യങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. ശ്രീരാമന്റെ അയോദ്ധ്യായെ കെട്ടുകഥയായി വിശേഷിപ്പിക്കുന്ന ഹൈന്ദവ മതത്തിലെ മതേതര ചിന്താഗതിക്കാരും വോട്ടുബാങ്ക് തേടി തോമ്മാശ്ലീഹായുടെ കെട്ടുകഥയെ സത്യമാണെന്ന് ധരിപ്പിച്ച്  ചായം പൂശാറുണ്ട്. തോമ്മാശ്ലീഹായെ രക്തസാക്ഷിയാക്കുകയും  ബ്രാഹ്മണരെ മതഭ്രാന്തരായി ചിത്രീകരിക്കുകയും ചെയ്താൽ   മതപരിവർത്തനം സുഗമമായി നടക്കുമെന്ന് അന്ന് മിഷ്യനറിമാർ കണക്കുകൂട്ടിയിരുന്നു.   



ഹാർവാർഡ്  യൂണിവേഴ്സിറ്റി  പ്രൊഫസറും ദൈവശാസ്ത്ര പണ്ഡിതനുമായ  ഫാദർ ഫ്രാൻസീസ് കൂൾന തോമ്മാ ശ്ലീഹാ ബ്രസീലിൽ വന്ന് വേദം പ്രസംഗിച്ചുവെന്നു പ്രബന്ധം എഴുതിയിരിക്കുന്നു.   'മനുഷ്യരാരും എത്തുവാൻ സാധ്യതയില്ലാത്ത കാലത്ത് സെന്റ് തോമസ് ബ്രസീലിൽ വന്ന് വേദം പ്രസംഗിച്ചു വെന്നാണ് അദ്ദേഹം സ്ഥിതികരിച്ചിരിക്കുന്നത്. 'പെറു'വിലും തോമ്മാശ്ലീഹാ വന്നുവെന്ന് പെറു വാസികളുടെ ഇടയിലും കഥയുണ്ട്. അങ്ങനെ തോമ്മാ ശ്ലീഹായെ തെക്കേ അമേരിക്കാ മുഴുവനും വേദ പ്രചാരകനായി സ്ഥാപിച്ചിരിക്കുകയാണ്.



പതിനാറാം നൂറ്റാണ്ടിൽ കടൽക്കൊള്ളക്കാരായി വന്ന  പോർട്ടുഗീസ്സുകാരാണ് തോമസിന്റെ കെട്ടുകഥ  ആദ്യമായി ഉണ്ടാക്കിയത്.  2006  സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി പതിനാറാം ബെനഡിക്റ്റ് മാർപ്പാപ്പാ  വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തിലെ തീർഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ ഒരു പ്രസംഗത്തിൽ,  പറഞ്ഞത് " വിശുദ്ധ തോമസ് ആദ്യം സിറിയായിലും പേർഷ്യയിലും പിന്നീടു ഉൾപർവത നിരകളിൽക്കൂടി സഞ്ചരിച്ച്  അങ്ങു  പടിഞ്ഞാറു ഭാരതംവരെ യാത്ര ചെയ്തിരിക്കാമെന്നാണ്.  അവിടെനിന്നും അനേകകാലങ്ങൾക്കു ശേഷം  മറ്റു മിഷനറിമാരുടെ സഹായത്തോടെ  തെക്കേ ഭാരതത്തിലേക്കു ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം". ഈ വാർത്ത ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും ദുഖിതരാക്കി.  മാർപാപ്പയുടെ ഈ പ്രസ്താവന  ആകമാന ക്രിസ്ത്യാനികളുടെ  പരമ്പരാഗതമായ വിശ്വാസത്തിന്  എതിരായ ഒരു പ്രഖ്യാപനമായിരുന്നു. അതുമൂലം ഭാരതസഭയിലൊന്നാകെ കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ വത്തിക്കാന്റെ  വെബ്സൈറ്റിൽ  മാർപ്പാപ്പയുടെ അഭിപ്രായത്തെ  സെന്റ് തോമസ് ഭാരതത്തിൽ , വന്നിട്ടുണ്ടായിരുന്നുവെന്ന്  തിരുത്തിയെഴുതി. മാർപാപ്പയുടെ പ്രസംഗത്തിലെ സാരം അനുസരിച്ച്  തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണ്  പ്രേഷിതപ്രവർത്തനം നടത്തിയെന്ന്  അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ് 'തോമസ് ആക്റ്റും' സൂചിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്കു ഭാരത ക്രിസ്ത്യാനികളെ പോപ്പു വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ രാജ്യത്തു  സുവിശേഷം പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വർഷത്തെ ദർശനങ്ങളങ്ങനെ ഇടിച്ചു പൊളിച്ചെഴുതി..



1952 നവമ്പർ  13 നു വത്തിക്കാൻ, കേരള ക്രിസ്ത്യാനികൾക്കായി ഒരു സന്ദേശം അയച്ചിരുന്നു. അതിലെ ഉള്ളടക്കം, തോമ്മാശ്ലീഹാ എ.ഡി 52 കാലഘട്ടത്തു ഭാരതത്തിലെ കൊടുങ്ങല്ലൂരിനടുത്ത് വന്നുവെന്ന്  യാതൊരു തെളിവും കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.  1952 ലെ വത്തിക്കാൻറെ  അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാനായി ചിലർ  ചോദ്യങ്ങളുമായി 1996ൽ വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാൻ, നിരസിക്കുകയാണുണ്ടായത്. കര്ദ്ദിനാൾ സംഘത്തിന്റെ് പ്രീഫെക്റ്റിനു ഈ വിഷയം സംബന്ധിച്ചു കൂടുതലായ വിവരം ആവശ്യപ്പെട്ട്  ഗവേഷകർ വത്തിക്കാനു കത്തുകളയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തോമ്മാശ്ലീഹായുടെ ജീവിതം ചരിത്രകാരുടെ ഗവേഷണ പരിധിയിലുള്ളതാണെന്നും  കർദ്ദിനാൾതിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരല്ലന്നും വ്യക്തമാക്കി സ്വയം കൈകഴുകുകയാണുണ്ടായത്. (റഫ: ഈശ്വർ ശരത്ത്)



1729 ൽ, അന്നുണ്ടായിരുന്ന  മൈലാപ്പൂർ  ബിഷപ്പ്, സാന്തോം  കത്തീഡ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തിൽ   സംശയം പ്രകടിപ്പിച്ചുകൊണ്ടു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാനായി  റോമിലെ കർദ്ദിനാൾ    തിരുസംഘത്തിന്   ഒരു കത്തെഴുതി. എന്നാൽ  റോമിന്റെ മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല..ഇതിൽനിന്നും മനസ്സിലാക്കേണ്ടത്  മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്. എങ്കിലും  മദ്രാസിലെ മൈലാപ്പൂരുള്ള റോമൻകത്തോലിക്കാ അധികാരികൾ  1871ൽ,  തോമസിന്റെ സ്മാരകങ്ങളെല്ലാം പോർട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു വാദിച്ചതായും ചരിത്രമുണ്ട്.



വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള  'ആക്റ്റ്സ് ഓഫ് തോമസ്' എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്. ഈ ഗ്രന്ഥത്തിലുടനീളം സുവിശേഷങ്ങളും  യേശുവിൻറെ  ജീവചരിത്രവുമായി ബന്ധമില്ലാതെ  ധാരാളം വൈരുദ്ധ്യങ്ങളു൦ കാണാം. സഭ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല.  തോമ്മാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്റെ  യാത്രകളെ ചരിത്രമായിട്ടു  കരുതണമെങ്കിൽ  മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തിൽ, സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്, പാലസതീൻ  വിട്ടതു ജീസസ്, തന്റെ  ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന്  ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നർഥം വരുന്ന  'ഡിഡിമാസ്' എന്നും വിശുദ്ധനു പേരുണ്ട്.


 'ആക്ട് ഓഫ് തോമസ്' വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു

1. തോമസ്, ജീസസിനെ ധിക്കരിച്ച ഒരു സാമൂഹിക വിരുദ്ധനായിരുന്നു.
 2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
 3. തോമസ് ജീസസിന്റെ ഇരട്ട സഹോദരനായിരുന്നു.
 4. കാനോൻ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
 5. തോമസ് ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്റെ് ഏകജാതനല്ല.


ചുരുക്കത്തിൽ, തോമസിൻറെ  ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവർക്ക് സഭയുടെ മൌലികങ്ങളായ  തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും. കൂടാതെ തോമസ്, പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും.വിശുദ്ധ തോമസിൻറെ ആദ്യത്തെ അത്ഭുതം ഒരിക്കൽ, തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്റെ മന്ത്രവാദം കൊണ്ടു സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവു തോമസിൻറെ  പ്രവർത്തനങ്ങളിൽ  അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ച് അവരെ ചാക്കിനകത്തു കെട്ടി ചാരവുമിട്ടു മുറികളിലടച്ചു പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളു൦ പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവു ക്ഷമ നശിച്ച് തോമസിനെ വധിച്ചെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണജനം വധിച്ചുവെന്നുള്ള   കെട്ടുകഥ മാറ്റി എഴുതേണ്ടതായും വരും.



തോമ്മാശ്ലീഹായില് നിന്നു സ്നാനമേറ്റ ക്രിസ്ത്യാനികള് രണ്ടായിരം വർഷങ്ങളിലെ പാരമ്പര്യം അവകാശപ്പെട്ട് സവർണ്ണജാതികളെപ്പോലെ കേരളത്തിൽ  ജീവിക്കുന്നു. കബളിപ്പിക്കപ്പെട്ട മാർത്തോമ്മാ ചരിത്രം മുഴുവൻ  സത്യമെന്നും കേരള ക്രിസ്ത്യാനികൾ  വിശ്വസിക്കുന്നു. A.D. 52 മുതലുള്ള കൊളോണിയൽ മിഷിനറിമാരുടെ പ്രഭാഷണങ്ങളൊഴിച്ചു മലയാള സാഹിത്യപുരോഗതിക്കു ക്രിസ്ത്യാനികളുടെ പങ്ക് ഒന്നും തന്നെയില്ല. ആ സ്ഥിതിക്ക് അവർ ചരിത്രബോധം ഇല്ലാത്ത ഒരു തലമുറയായി വളർന്നതു സ്വാഭാവികമാണ്. കൂടാതെ കലാസാംസ്കാരിക രംഗങ്ങളിലും വിസ്മയകരങ്ങളായ യാതൊരു പാടവങ്ങളും കേരള ക്രിസ്ത്യാനികൾ  കാഴ്ച്ച വെച്ചിട്ടില്ല. ഏതായാലും ഈ രാജ്യത്തിന്റെ ഹൈന്ദവ കലാരൂപങ്ങളെ സംബന്ധിച്ചുള്ള കുറേ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങളോളം ഈ നാട്ടിൽ ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി കണക്കാക്കാവുന്നത്.



മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യർക്കും തുല്യഅവകാശങ്ങളുണ്ടെന്നും വിശ്വസിക്കുന്ന ഒരു തത്ത്വസംഹിതയാണ് ക്രിസ്തുമതത്തിനുള്ളത്. അവിടെ തോമാശ്ലീഹായുടെ കരങ്ങൾകൊണ്ട് മുക്കിയ ജനങ്ങളുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഭിമാനത്തോടെയുള്ള വീമ്പടികൾ ക്രിസ്തീയതയല്ല. ചരിത്രസത്യങ്ങളെ വക്രീകരിച്ച്  ഹൈന്ദവരുടെ അടയാളങ്ങൾ ഒന്നൊന്നായി ക്രിസ്തീയ സഭകൾ ചോർത്തിയെടുക്കുന്ന കാഴ്ചയാണ് കേരള ക്രിസ്ത്യൻ സഭകളിൽ കാണുന്നത്. താമര, നിലവിളക്ക്, രുദ്രാക്ഷ, കൂടാതെ ഇപ്പോൾ ഒടക്കുഴലുമായി യഹൂദപ്പെണ്ണ് തോമ്മാശ്ലീഹായെയും സ്വീകരിച്ചുവെന്ന് ബുദ്ധിജീവിയായ തരൂരിന്റെ പുസ്തകത്തിൽ എഴിതിയിരിക്കുന്നു. തരൂരിന്റെ ഈ അഭിപ്രായത്തെ വെറും രാഷ്ട്രീയ കുതിരകച്ചവടം എന്നല്ലാതെ എന്താണ് വിലയിരുത്തുകയെന്നും അറിയത്തില്ല.

Malayalam Daily News:
http://www.malayalamdailynews.com/?p=105638
 

Emalayalee : http://www.emalayalee.com/varthaFull.php?newsId=82735






Monday, August 4, 2014

ഫ്രാൻസീസ് മാർപ്പാപ്പായുടെ ധർമ്മിഷ്ഠ തേരോട്ടങ്ങളും പത്ത് ദർശന ചിന്തകളും




By ജോസഫ് പടന്നമാക്കൽ 

ഫ്രാൻസീസ് മാർപാപ്പാ എഴുതിയ പത്തു കൽപ്പനകൾ ആഗോള മാധ്യമങ്ങളിൽ ഇന്ന് ചരിത്രം കുറിച്ച പ്രധാന വാർത്തകളിൽ ഒന്നായി തീർന്നിരിക്കുന്നു. വിശാലമനസ്ക്കത നിറഞ്ഞ സരളിത ഹൃദയത്തോടുകൂടിയ അദ്ദേഹത്തിൻറെ ഈ കല്പ്പനകൾ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നും പകർത്തിയെടുത്തതാണ്. മനുഷ്യ മനസുകളെ നേരായി നയിക്കാനുതകുന്ന അറിവിന്റെയും ആത്മീയ വെളിച്ചത്തിന്റെയും ചൂണ്ടുപലകയെന്ന് മാർപ്പാപ്പാ രചിച്ച ഈ പ്രമാണങ്ങളെ വിളിക്കാം. സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നിറകുടമായി ലോകം ജനങ്ങളുടെ ഈ മാർപ്പാപ്പയെ  കാണുകയും ചെയ്യുന്നു. വ്യത്യസ്തനായ ഈ മാർപാപ്പാ തുറന്ന ഹൃദയത്തോടെയാണ് സത്യത്തിന്റെ ദീപമായ യേശുവിന്റെ വഴിയേ സഞ്ചരിക്കുന്നത്. ഒരുവന്റെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ട  മാതൃകാപരമായ സാരോപദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കത്തിലുള്ളത്. ലളിതമായ ജീവിതത്തിൽക്കൂടി  ചുരുങ്ങിയ സാമ്പത്തിക ശാസ്ത്രത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താമെന്നു അദ്ദേഹത്തിൻറെ പ്രമാണങ്ങളിൽ വിവരിക്കുന്നുണ്ട്. 

കാലത്തിനനുസരിച്ച് ഓരോ നല്ല മനുഷ്യരും അറിഞ്ഞിരിക്കേണ്ട മാർപ്പാപ്പയുടെ ഈ പ്രമാണങ്ങളെ  ചുരുക്കമായി വിലയിരുത്താം. ഈ ചിന്തകൾ എത്രമാത്രം അദ്ദേഹത്തിൻറെ ജീവിതത്തിൽ സ്വധീനിച്ചുവെന്നും അറിയാൻ സാധിക്കും. താഴെ പറയുന്ന സൂചികളിൽ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ വിവരിക്കുന്നത്, ഓരോരുത്തരുടെയും ജീവിതബോധത്തിലേക്ക് പകർത്തുന്നതിന് ഉപകരിക്കുന്നതാണ്. .

1. 'ജീവിക്കുകയും  ജീവിക്കാൻ  അനുവദിക്കുകയും ചെയ്യുകയെന്നത് മനുഷ്യ ധർമ്മമാണ്. ഇത്  മൂല്യങ്ങളായി എടുക്കേണ്ട മാനവിക തത്ത്വമാണെന്നും' മാർപ്പാപ്പാ പറഞ്ഞു. റോമ്മാ പട്ടണത്തിൽ ഒരു ചൊല്ലുണ്ട്, 'മുമ്പോട്ടു ചലിക്കൂ. മറ്റുള്ളവരെയും ജീവിത മുന്നേറ്റത്തോടൊപ്പം കുതിക്കാൻ  അനുവദിക്കുക.' അവിടെ സമാധാനത്ത്ന്റെ ദീപം പ്രകാശിക്കപ്പെടും.'

2.' നാം നമ്മെ തന്നെ മറ്റുള്ളവർക്കായി അർപ്പിക്കൂ.' സ്വന്തം നേട്ടങ്ങളോടൊപ്പം അന്യന്റെ സുഖദുഖങ്ങളിലും പങ്ക് ചേരൂ. അതിനവൻ  സ്വതന്ത്ര ഹൃദയനായിരിക്കണം. ചുറ്റുമുള്ളവർക്കും പ്രയോജനപ്പെടുന്നവനുമായിരിക്കണം. സങ്കുചിതമനസ് മാറ്റി വിശാല ഹൃദയമുള്ളവനായിരിക്കണം. അവിടെ സ്വാർത്ഥമനസുമായി പിന്തിരിയുന്നുവെങ്കിൽ തന്റെ മനസിനെ    അഹന്താനുഷ്ഠമാക്കുകയാണ്. ഒഴുക്കില്ലാ വെള്ളത്തിൽ മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നപോലെ സ്വന്തം മനസും അഹന്തയിൽ ജീർണ്ണിച്ചു പോവും.

3. 'ജീവിത  നൗകകളെ  ശാന്തമായി നാം ഓരോരുത്തരും തുഴയാൻ' മാർപ്പാപ്പാ ഉപദേശിക്കുന്നു.  അദ്ദേഹം ഹൈസ്കൂളിൽ സാഹിത്യം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ ഒരു നോവലിനുള്ളിലെ  കഥാപാത്രമായ വീരയോദ്ധാവിന്റെ ജീവിതാനുഭവത്തിലെ ശാന്തമായ ജീവിതത്തെപ്പറ്റി കുട്ടികളെ പഠിപ്പിക്കുമായിരുന്നു. നോവലിലെ ഈ കഥാപാത്രത്തിലെ മാധുര്യതയെ നുകർന്ന് തിരമാലകൾ ആഞ്ഞടിക്കാത്ത ശാന്തതയെ എന്നും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

4 'മനസിനെ പുഷ്ടിപ്പെടുത്തി വിശ്രമവേളകളിൽ ആരോഗ്യപരമായ ജീവിതത്തിനായി ഉല്ലാസമായ ജീവിതം നയിക്കാനും' മാർപ്പാപ്പ പറഞ്ഞു. സുലഭമായി ഉപഭോഗ വസ്തുക്കൾ വാങ്ങാനുള്ള  കഴിവുകൾ മനുഷ്യനെ അമിതമായി പണം പാഴാക്കാൻ വഴി തെളിയിക്കുന്നു. കുഞ്ഞുങ്ങളുമായി ഒന്നിച്ച് സമയം ചെലവഴിച്ച് അവരോടൊത്ത് കളിക്കാനും സമയം കണ്ടെത്താനും മാർപാപ്പാ  മാതാപിതാക്കളെ ഉപദേശിച്ചു. 'കുഞ്ഞുങ്ങൾ ഭക്ഷിക്കാൻ ഇരിക്കുമ്പോൾ അവരെ ടെലിവിഷൻ കാണാൻ അനുവദിക്കരുത്. കുഞ്ഞു മനസുകളിൽ ആ സമയം സ്നേഹത്തിന്റെ വിത്തുകൾ വിതയ്ക്കണം.'

5. 'സാധിക്കുമെങ്കിൽ ഞായറാഴ്ചകൾ പരിപൂർണ്ണമായും ഓരോരുത്തർക്കും വിശ്രമ ദിനങ്ങളായിരിക്കട്ടെ'. തൊഴിലാളികൾ ഞായറാഴ്ചകളെ തൊഴിൽ ദിനമായി ആചരിക്കരുത്.  മാതാപിതാക്കളും കുഞ്ഞുങ്ങളും സഹോദരി സഹോദരങ്ങളും അന്നത്തെ ദിവസം ഒത്തൊരുമയോടെ ആഹ്ലാദം പങ്കു വെയ്ക്കണം.'

6. 'യുവജനങ്ങൾക്ക് അഭിരുചിയനുസരിച്ച് അന്തസോടെ ജീവിക്കാൻ ക്രിയാത്മകമായ തൊഴിലുകൾ സൃഷ്ടിക്കുകയും കണ്ടെത്തുകയും ചെയ്യണം. ഇന്നത്തെ യുവ ജനങ്ങളെ നാം അതിനായി പ്രാപ്തരാക്കേണ്ടതുണ്ട്.' അവസരങ്ങൾ നേടി കൊടുത്തില്ലെങ്കിൽ മയക്കു മരുന്നിലേക്ക് അവരുടെ മനസുകൾ പതറിയേക്കാം. ദുരിത പൂർണ്ണമായ ആത്മഹത്യാ പ്രവണതകളിലേക്കും അവരെ നയിച്ചേക്കാ'മെന്നും മാർപാപ്പാ പറഞ്ഞു. .   

7.'പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയുടെ സമതുലനാവസ്ഥ നില നിർത്തുകയും ചെയ്യൂ!  പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യരാശിയ്ക്ക് ഒരു വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. മാർപ്പാപ്പാ പറഞ്ഞു, 'നമ്മോടായി നാം ചോദിക്കാത്ത ഒരു ചോദ്യം ഉണ്ട്. കൊടും ഭീകരതയോടെ ഈ പ്രകൃതിയെ നശിപ്പിക്കുന്നതുമൂലം നാം സ്വയം ആത്മാഹൂതി നടത്തുകയാണ്. പ്രകൃതിയെ നശിപ്പിക്കൽ തികച്ചും വിവേചനപരവും വരും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരതയുമായിരിക്കും.' 

8. 'സ്വന്തം തെറ്റുകൾ മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകൾ മാത്രം നാം കാണരുത്. അത്തരം ചിന്തകൾ ഇല്ലാതാക്കൂ.' മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുന്ന പ്രവണത നമ്മുടെ  അഭിമാനത്തിനുതന്നെ കോട്ടം തട്ടും. നമ്മിൽ തന്നെയുള്ള തെറ്റുകളെ തിരുത്തുന്നതിനു പകരം അന്യന്റെ തെറ്റുകളെ മാത്രം കണ്ടാൽ നാം തന്നെ സ്വയം ചെറുതാകുകയാണ്. നിഷേധാത്മകമായ ചിന്തകളിൽനിന്നും അകന്ന് ആരോഗ്യപരമായ ഒരു മനസിനെയും സ്വയം സൃഷ്ടിക്കണം.

9. 'അന്യമതത്തിൽ വിശ്വസിക്കുന്നവരെ മത പരിവർത്തനത്തിനായി പ്രേരിപ്പിക്കരുത്. മറ്റുള്ള  മതക്കാരെ പ്രോത്സാഹിപ്പിച്ച് അവരുടെ വിശ്വാസത്തെ മാനിക്കണം. അവരോടൊത്ത് സഹവസിച്ച്  പരസ്പരം ആശയവിനിമയം നടത്തണം. അങ്ങനെ മതമൈത്രി വളർത്തി നമുക്കൊത്തൊരുമിച്ചു  വളരാം. സമുദായങ്ങൾ തമ്മിൽ മതപരിവർത്തനം എന്നും എതിർപ്പുകൾ ഉണ്ടാക്കും. ശതൃതയും ഉണ്ടാക്കും. അത് നമ്മെ, നമ്മുടെ ആന്തരിക വളർച്ചയെ തളർത്തും. സഭ വളരേണ്ടത് സഭയുടെ വിശ്വാസ സത്യങ്ങളിൽ അടിയുറച്ചുകൊണ്ടാണ്. നമ്മിലുള്ള നന്മയുടെ സത്ത മറ്റുള്ള മതങ്ങളെയും ആകർഷിക്കണം. അല്ലാതെ മത പരിവർത്തനത്തിൽക്കൂടിയല്ല വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതെന്നും' മാർപ്പാപ്പ പറഞ്ഞു. 

10. ‘സമാധാനം കാംക്ഷിക്കൂ. അതിനായി യത്നിക്കൂ.’ യുദ്ധങ്ങളുടെ അഗ്നിജ്വാലകളിലാണ് ലോകമിന്ന് നിലകൊള്ളുന്നത്. കാർ മേഘങ്ങൾ നിറഞ്ഞ ഈ ലോകത്ത് പൊട്ടിത്തെറികൾ ഏതു നിമിഷവും ഉണ്ടാകാം. സമാധാനത്തിനായി നാം അലയണം. സമാധാനം എന്നത് നിശബ്ദരാകണമെന്നല്ല. കർമ്മോന്മുഖരായി മാറ്റങ്ങൾക്കനുസരിച്ച് കാലോചിതമായി പ്രവർത്തിച്ചു കൊണ്ടിരിക്കണം.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രാൻസീസ് അസ്സീസിയും മത പരിവർത്തനത്തിന് എതിരായിരുന്നു. അദ്ദേഹം അനുയായികളെ ഇക്കാര്യം കൂടെ കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. കത്തോലിക്കാസഭ അനേക വർഷങ്ങൾ ഈ ആശയങ്ങളിൽ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന്റെ തത്ത്വങ്ങൾ പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണമെന്ന് ഫ്രാൻസീസ് അസ്സീസി  പറയുമായിരുന്നു. സത്യവും സമാധാനവും കണ്ടെത്തുവാൻ മാർപ്പാപ്പായുടെ ഈ പ്രമാണങ്ങൾ ഇന്ന് സമകാലിക ലോകത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.രണ്ടായിരം വർഷങ്ങളായുള്ള മതപരിവർത്തന ശേഷമാണ് ഒരു മാർപ്പാപ്പയിൽനിന്നും ഇങ്ങനെയൊരു ഉണർവുണ്ടായത്. മാർപ്പാപ്പാ പറയുന്നതെല്ലാം സത്യത്തിന്റെ പ്രഭാഷണങ്ങളെങ്കിലും നല്ലതിനെ ഉപദേശിച്ചാലും യാഥാസ്ഥിതികതയും പാരമ്പര്യവും മുറുകെപ്പിടിച്ചിരിക്കുന്ന ഒരു സഭയ്ക്കുള്ളിൽ ഇത്തരം അഭിപ്രായങ്ങൾ വിലപ്പൊവുമെന്നു തോന്നുന്നില്ല. പരസ്പരം സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ വചനം മതങ്ങൾ തമ്മിലുള്ള സൌഹാർദത്തിനു വഴിത്തിരിവായിരിക്കുമെന്നും മാർപാപ്പ വിശ്വസിക്കുന്നു.

സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രസംഗങ്ങളിലും മതനേതാക്കന്മാരുടെ പ്രഭാഷണങ്ങളിലും ആദർശം പ്രസംഗിക്കുകയും അതേ സമയം സ്വയം ജീവിതത്തിൽ വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു കാണാം. അതിൽ നിന്നും വ്യത്യസ്തമായി ഫ്രാൻസീസ് മാർപ്പാപ്പാ ആദർശങ്ങളെ മറ്റുള്ളവർക്കു മാതൃകയായി തന്റെ പ്രായോഗിക ജീവിതത്തിലും പ്രതിഫലിപ്പിച്ചു കാണിക്കുന്നു. മഹാത്മാ ഗാന്ധിജിയും ആദർശങ്ങളെ മുറുകെ പിടിക്കുകയും അതനുസരിച്ചു കർമ്മ നിരതനായി ജീവിക്കുകയും ചെയ്തതായി ചരിത്രം സാക്ഷിപ്പെടുത്തുന്നു. ഗാന്ധിജിയെപ്പോലെ തന്നെ സഭയ്ക്ക് കിട്ടിയിരിക്കുന്ന ഒരു മഹാനാണ്, ഫ്രാൻസീസ് മാർപാപ്പാ.  യാഥാസ്ഥിതികരടങ്ങിയ കർദ്ദിനാൾ കോളേജിൽ വ്യക്തിപരമായ അദ്ദേഹത്തിൻറെ അഭിപ്രായങ്ങള്ക്ക് വില കല്പ്പിക്കുകയില്ലെങ്കിലും അദ്ദേഹം പറഞ്ഞതെല്ലാം ഇന്ന് സഭയുടെ നൂതന വിപ്ലവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ആഡംബരങ്ങൾ ത്യജിച്ച് പാഴ്ചിലവുകൾ ഇല്ലാതാക്കാൻ മാർപ്പാപ്പാ കൂടെകൂടെ ഉപദേശിക്കാറുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയെയും കുറ്റപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു, 'ലോകത്തിന്റെ സാമ്പത്തിക പുരോഗമനങ്ങൾ പാവങ്ങളെ വഴിയാധാരമാക്കുന്നതാണ്. ഉപഭോഗവസ്തുക്കൾ വാങ്ങികൂട്ടാൻ സമ്പന്നർക്കെ സാധിക്കുകയുള്ളൂ. മനുഷ്യൻ പാഴ്ചിലവുകളായി പണം  ചെലവാക്കിക്കൊണ്ടിരിക്കുന്നു. പണമില്ലാത്ത പാവങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും കഴിയുന്നില്ല.' മനുഷ്യനെ അളവില്ലാത്ത ഉപഭോഗ വസ്തുക്കൾ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന  വ്യവസ്ഥയ്ക്ക് മാറ്റം വരണമെന്നും മാർപ്പാപ്പാ പറയുന്നു. പണമാണ് നമ്മുടെ യജമാനൻ എന്ന് ചിലർ ചിന്തിക്കുന്നു. പണം നമ്മെ നയിക്കുന്നുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു.  പണത്തിന്റെ അടിമയാകുമ്പോൾ സ്നേഹം അവിടെ ഇല്ലാതാവുകയാണ്.

ഒരിക്കൽ മാർപ്പാപ്പാ വണ്ടിയിൽ സഞ്ചരിക്കുമ്പോൾ ബുദ്ധി വികസിക്കാത്ത മന്ദബുദ്ധിയായ പതിനേഴുവയസുള്ള ഒരു യുവാവിനെ വഴിയരികിൽ കണ്ടു. വാത്സല്യത്തോടെ അവനെ  മാർപ്പായ്ക്കൊപ്പം വണ്ടിയിൽ കയറ്റി. ആയിരങ്ങൾ ആ കാഴ്ച അന്ന് കണ്ടുകൊണ്ടിരുന്നു. ആ യുവാവിനെയും അവന്റെ പിതാവിനെയും മാർപ്പാപ്പാ ആലിംഗനം ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന ജനങ്ങൾ വികാരാധീനരായി അന്ന് ആ കാഴ്ച നോക്കി നിന്നു. മറ്റൊരു അവസരത്തിൽ മാർപ്പാപ്പാ സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ഒരു കുഞ്ഞ് അദ്ദേഹത്തെ ഓടിവന്ന് കെട്ടി പിടിച്ചു. കുഞ്ഞിനെ മാറ്റാൻ സുരക്ഷിതാ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. കുഞ്ഞ് അവിടെ നില്ക്കട്ടെയെന്ന് മറുപടി നല്കി. "അവരെ തടയരുതൊരു നാളും" എന്ന ക്രിസ്തു വചനമായിരുന്നു ശിശുഹൃദയമുള്ള അദ്ദേഹത്തിൽ അന്ന് ജനം കണ്ടത്.

മാർപാപ്പാ ഒരു ദിവസം പേപ്പൽ വാഹനത്തിൽ സഞ്ചരിക്കവേ വഴിയരുകിൽ ദേഹമാസകാലവും മുഖവും തലയും തടിച്ച കുരുവുമായുള്ള വികൃതനായ ഒരു മനുഷ്യനെ കണ്ടു. അയാളോട് മാർപാപ്പ   കാണിച്ച ദീനാനുകമ്പയും വാത്സല്യവും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. അയാളുടെ പേര് ‘വിൻഷിയൊ റിവാൾ’ എന്നായിരുന്നു. ജന്മനാ ഉണ്ടാകുന്ന ഒരു തരം ഭയമുണ്ടാക്കുന്ന രോഗമാണ് അയാളിലുണ്ടായിരുന്നത്. ദിവസവും വേദനകൾകൊണ്ട് വീർപ്പുമുട്ടുന്ന ആ രോഗിയുടെ സമീപം പോയി മാർപാപ്പാ അയാളെ ആലിംഗനം ചെയ്തു. "ജനം നിത്യം പരിഹസിക്കുമ്പോൾ പാപ്പാ എന്നെ കെട്ടിപിടിച്ചുവെന്ന്' അഭിമാനത്തോടെ ജനത്തെ നോക്കി ആ മനുഷ്യൻ അന്ന് പറഞ്ഞത് നിയന്ത്രിക്കാൻ പറ്റാത്ത അയാളുടെ കണ്ണീരോടെയായിരുന്നു.

ഒരു വിശുദ്ധ വാരത്തിൽ വത്തിക്കാനിൽ മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്നതിനു പകരം ജയിലറകളിൽ കഴിയുന്ന യുവജനങ്ങൾക്കായ ജയിലിലെ ചാപ്പലിൽ കുർബാന അർപ്പിച്ചു. അന്ന് പന്ത്രണ്ട് കുറ്റവാളികളുടെ കാലുകൾ കഴുകി അവരുടെ പാദങ്ങളിൽ ഉമ്മ വെച്ചു. മനുഷ്യത്വത്തിന്റെ പ്രതീകമായി അന്ത്യ അത്താഴത്തിനുശേഷം നാഥനായ ക്രിസ്തു ശിക്ഷ്യരുടെ കാലുകൾ കഴുകിയ പ്രതീതിപോലെ ആ കാഴ്ച ജനം അന്ന് നോക്കി നിന്നു. ദിവ്യമായ ആ ചടങ്ങിൽ സ്ത്രീകളുടെയും മുസ്ലിമുകളുടെയും കാലുകൾ കഴുകിയവഴി പരമ്പരാഗതമായ മാമൂലുകളെ മാർപ്പാപ്പാ അന്ന് മറി കടക്കുകയായിരുന്നു.

സ്വവർഗ രതിയിൽ ജീവിക്കുന്നവർ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മ പ്രകടമെങ്കിൽ അവനെ വിധിക്കാൻ ഞാൻ ആരെന്ന് മാർപ്പാപ്പാ ബ്രസീലിലേക്കുള്ള യാത്രാമദ്ധ്യേ വാർത്താ ലേഖകരോടായി പറഞ്ഞു. സ്വവർഗ രതിക്കാരായ സ്ത്രീ പുരുഷന്മാരുടെ ആത്മീയതയിൽ കൈകടത്താൻ സഭയ്ക്ക് യാതൊരു അവകാശവും ഇല്ലെന്ന് പല തവണകൾ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ അവരെ വിധിച്ച് പരിഹസിക്കരുതെന്നും മുന്നറിയിപ്പ് നല്കി. സ്വവർഗ രതികളായവരോട് സഹാനുഭൂതിയോടെ മനുഷ്യത്വത്തിന്റെ ശബ്ദം പുറപ്പെടുവിച്ച മാർപ്പാപ്പയെ 2013 ലെ ഏറ്റവും ജനസമ്മതമുള്ള വ്യക്തിയായി 'ടയിം'  മാഗസിനും' ' ഗേ റൈറ്റ്സ്' മാഗസിനും തിരഞ്ഞടുത്തിരുന്നു. അവരങ്ങനെ സ്വവർഗ രതികളായി ജനിച്ചത് അവരുടെ കുറ്റം കൊണ്ടല്ലന്നും  മാർപ്പാപ്പാ വിശ്വസിക്കുന്നു.

ബലാൽസംഗത്തിന് ഇരയായ ഒരു അർജന്റീന സ്ത്രീയേയും മാർപാപ്പാ നേരിട്ട് സമാധാനിപ്പിച്ചു. നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീയെ ഒരു പോലീസുകാരൻ ബലമായി പീഡിപ്പിച്ചതിൽ അവർ ദുഖിതയായിരുന്നു. ആയിരക്കണക്കിന് എഴുത്തുകൾക്കുള്ളിൽ ആ സ്ത്രീയുടെ ഒരു എഴുത്ത് മാർപ്പാപ്പാ  കണ്ടു. ഫ്രാൻസീസ് മാർപ്പാപ്പയിൽനിന്ന് നേരിട്ട് അതിന്റെ പ്രതികരണമായി ഒരു ടെലഫോൺ വിളി വന്നപ്പോൾ അന്ന് ആ സ്ത്രീയിൽ അമിതമായ സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. 'നിങ്ങൾ ഒറ്റയ്ക്കല്ല സമാധാനമായിരിക്കൂവെന്ന്' മാർപാപ്പാ അന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും  സ്ത്രീയിൽ ആശ്വാസം ഉണ്ടായി.

ബ്രസീലിലെ സന്ദർശന വേളയിൽ ആമസോൺ വനാന്തരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കാൻ മാർപാപ്പാ അവിടുത്തെ ജനങ്ങളോടും ഭരണ നേതൃത്വത്തോടും പറഞ്ഞു. അവിടെയുള്ള റെഡ്ഇന്ത്യൻ ആദിവാസികളുമായി അദ്ദേഹം അന്നു സമയം ചെലവഴിച്ചു. അവർ വസിക്കുന്ന ഭൂമിയെ സ്വാർത്ഥമതികളായവർ കവർന്നെടുക്കുന്നതിലും ദുഃഖം രേഖപ്പെടുത്തി. ആമസോൺ വനങ്ങളെ  പൂങ്കാവനങ്ങൾ പോലെ പരിപാലിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അവിടുത്തെ വനപ്രദേശങ്ങളെയും ദേശീയരായ റെഡ്ഇന്ത്യൻ ജനതയെയും അവരുടെ സംസ്ക്കാരങ്ങളെയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. 

പലപ്പോഴും രാത്രികാലങ്ങളിൽ ആരുമറിയാതെ മാർപാപ്പ വേഷംമാറി ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യാൻ പോവാറുണ്ട്. ഒരു സാധാരണ പുരോഹിതനെപ്പോലെ ആർച്ച് ബിഷപ്പ് കോൺറാഡ് ക്രാജെവ്സ്കിയുമായി പാവങ്ങൾക്ക് ഭക്ഷണം എന്നും വിതരണം ചെയ്യുന്നത്, അടുത്തനാളിലാണ് പുറം ലോകം അറിഞ്ഞത്. സ്വന്തമായി ഒരു മോട്ടോർ സൈക്കിൾ അദ്ദേഹത്തിനുണ്ടായിരുന്നത് ലേലം വിളിച്ച് ഭവനരഹിതരായവർക്ക് ദാനം ചെയ്യുകയുണ്ടായി. ആ പണം പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായും ഉപകരിച്ചു. 2013 ഡിസംബർ പതിനേഴാം തിയതി അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ വന്നെത്തിയത് ക്ഷണിക്കപ്പെട്ട ദരിദ്രരരായ ഭവനരഹിതരായിരുന്നു. ലളിതമായ ഒരു ജന്മദിന ചടങ്ങായിരുന്നു അന്ന് വത്തിക്കാനിൽ ആഘോഷിച്ചത്. പണം പാഴായി ചിലവാക്കാതെ നന്മ ചെയ്യൂവെന്ന് അദ്ദേഹം അന്ന് ജന്മ ദിനത്തിൽ പങ്കെടുത്തവരോടായി പറഞ്ഞു. പുതിയതായി ഒരു മാർപ്പായെ തെരഞ്ഞെടുക്കുന്ന സമയം വത്തിക്കാനിലെ ഉദ്യോഗസ്ഥർക്ക് ബോണസ് നല്കുന്നത് ഒരു കീഴ്വഴക്കമായിരുന്നു. അത്തരം പാരമ്പര്യനിയമം മറികടന്ന് മാർപ്പായായി അദ്ദേഹത്തെ തിരഞ്ഞെടുത്തയുടനെ ബോണസ് പണം ദരിദ്രർക്കായി അദ്ദേഹം നേരിട്ട് ദാനം ചെയ്തു. വത്തിക്കാൻ ബ്യൂറോക്രസിയും അവിടുത്തെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അസന്തുഷ്ടരായിരുന്നു.

യുദ്ധത്തെ മാർപ്പാപ്പാ എന്നും വെറുത്തിരുന്നു. സിറിയായിലും ഇറാക്കിലും മദ്ധ്യ പൂർവ്വ ദേശങ്ങളിലും നടക്കുന്ന യുദ്ധങ്ങളെ ശക്തിയായ ഭാഷയിൽ അപലപിച്ചു. കെമിക്കൽ ആയുധങ്ങൾ നിരായുധരുടെമേൽ പതിച്ചപ്പോൾ ഹൃദയം കലങ്ങിയ ഭാഷയിലാണ് മാർപ്പാപ്പാ സംസാരിച്ചത്. അദ്ദേഹം പറഞ്ഞു, "യുദ്ധം പാടില്ല, അക്രമത്തിൽക്കൂടി സമാധാനം ഒരിക്കലും നേടില്ല. യുദ്ധം യുദ്ധത്തെ നയിക്കും. അക്രമം അക്രമത്തിലേക്ക് നീങ്ങും."ഒരിക്കൽ ഇസ്ലാമികളുടെ പുണ്യ റമദാൻ ദിനത്തിൽ മാർപ്പാപ്പാ സംബന്ധിക്കവേ അദ്ദേഹം പറഞ്ഞു, 'ക്രിസ്ത്യാനികളും മുസ്ലിമുകളും ഒരേ ദൈവത്തെയാണ് വന്ദിക്കുന്നത്. പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും ഈ രണ്ടു മതങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. മഹത്തായ ഈ രണ്ടു മതങ്ങളും ലോകസമാധാനത്തിനായി സാഹോദര്യ ബന്ധം നിലനിർത്തണം.' ക്രിസ്ത്യാനികളും മുസ്ലിമുകളും സ്നേഹത്തിന്റെ കൊടിക്കീഴിൽ ഒന്നായി പ്രവർത്തിക്കുന്ന കാലം അദ്ദേഹം സ്വപ്നം കാണുന്നു.

 ലോകത്തിന് മാർപ്പാപ്പാ നല്കിയ ഉപദേശങ്ങൾ പ്രായോഗിക ജീവിതത്തിൽ ഫലവത്താക്കാൻ  പ്രയാസമുള്ളതല്ല. കുടുംബങ്ങൾ തമ്മിൽ പരസ്പരധാരണയോടെ വിശ്വാസം ആർജിച്ച് സ്നേഹത്തിൽ കഴിയാനും അദ്ദേഹത്തിൻറെ ഉപദ്ദേശങ്ങൾ സഹായകമാകും. കുഞ്ഞു മനസുകൾ ടെലിവിഷനിൽ അടിമപ്പെടുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നുണ്ട്. സ്നേഹത്തിന്റെ വിരുന്നിൽ ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ടെലിവിഷൻ പരിപാടികൾ കുഞ്ഞുങ്ങളെ കാണാൻ സമ്മതിക്കരുതെന്നും മാതാപിതാക്കളെ ഒർമ്മിപ്പിക്കുന്നുണ്ട്. വാർത്തകൾ അറിവുകൾ പകരുന്നുവെങ്കിലും ഊണുമേശയുടെ മുമ്പിൽ മാതാപിതാക്കളും മക്കളും സ്നേഹിതരുമൊന്നിച്ച് സ്നേഹ സംഭാഷണങ്ങൾക്ക് സമയം കണ്ടെത്തണം. അവിടെയാണ് ഈശ്വരന്റെ കൃപയിലുള്ള ഒരു കുടുംബം പടുത്തുയർത്തേണ്ടതെന്നും മാർപാപ്പാ കരുതുന്നു. ഒരു കുടുംബത്തിനുള്ളിൽ മാതാപിതാക്കളും മക്കളും തമ്മിൽ ഒത്തൊരുമിച്ചുള്ള സ്നേഹ സംഭാഷണങ്ങൾക്ക് ടെലിവിഷനുകൾ തടസമാകാറുണ്ട്. മതങ്ങൾ തമ്മിലുള്ള മൈത്രി കൈവരിക്കുന്നതിനെപ്പറ്റിയും മാർപ്പാപ്പായുടെ പ്രമാണങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മതചിന്താഗതികളിൽ താണുപോയ മനസ്സുകളെ മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കാതിരിക്കാനും മൗലികചിന്തകൾ ഇല്ലായ്മ ചെയ്യാനും മാർപാപ്പ പുറപ്പെടുവിച്ച നിർദ്ദേശക പത്രികയിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മതങ്ങൾ തമ്മിൽ വിദ്വേഷത്തിന് അടിമപ്പെടാതെ പരസ്പര ധാരണയോടെ  ജീവിക്കാൻ ശ്രമിക്കും. ജീവിക്കുകയും ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യകുലത്തിന്റെ കാതലായ തത്ത്വമെന്ന് മാർപ്പാപ്പാ വിശ്വസിക്കുന്നു.










കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...