Monday, February 26, 2018

അറപ്പോടെ അവരെ കാണണോ? ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും





 ജോസഫ് പടന്നമാക്കൽ 


സൃഷ്ടി ജാലങ്ങളിൽ ആൺ-പെൺ എന്നിങ്ങനെ മനുഷ്യനെ സൃഷ്ടിച്ചുവെന്ന സങ്കല്പങ്ങളാണ് നമുക്കേവർക്കുമുള്ളത്. എന്നാൽ അതിനുമപ്പുറത്ത് സ്ത്രീയുടെ വികാരാനുഭൂതികളോടെ നടക്കുന്ന മൂന്നാമതൊരു ലിംഗ വിഭാഗം കൂടിയുണ്ട്. അവരെ ട്രാൻസ് ജെൻഡേഴ്സ് അഥവാ ഹിജടകൾ എന്ന് വിളിക്കുന്നു. നപുംസകങ്ങൾ എന്നും അറിയപ്പെടുന്നു. തൊട്ടുകൂടാ ജാതികളെക്കാളും വെറുക്കപ്പെട്ട സമൂഹങ്ങളായി ഇവരെ ലോകം കരുതുന്നു. സ്ത്രീകളെപ്പോലെ വേഷഭൂഷാദികളണിഞ്ഞു കൊണ്ട് സ്ത്രീത്വവും സ്ത്രൈവണ ഭാവാദികളും പ്രകടിപ്പിക്കുന്ന മുഖമാണ് ഒരു ഹിജട തന്റെ സ്വത്തായി കരുതുന്നത്. അവരുടെ ചുണ്ടുകൾ വിലകുറഞ്ഞ ചായം കൊണ്ട് മിനുക്കി തേച്ചിരിക്കും. മുഖം നിറയെ പൗഡർ പൂശിയിരിക്കും. ദേഹത്തിനു അനുയോജ്യമായ ബ്ലൗസ്, നിറമുള്ള സാരി, വിചിത്രമായ സ്ത്രീ രൂപം എന്നിവകൾ ഹിജടകളുടെ പ്രത്യേകതകളാണ്.

അവർ കൂട്ടമായിട്ടാണ് തിരക്കുള്ള തെരുവുകളിൽക്കൂടി യാത്ര ചെയ്യുന്നത്. വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മേടിക്കും. തെരുവിൽ കാണുന്ന സാധാരണ ഭിക്ഷക്കാരല്ല അവർ. അവർക്ക് പുരുഷന്മാരുടെ ശബ്ദമായിരിക്കുമുണ്ടാകുന്നത്. ആശ്ചര്യകരമായ നിരർത്ഥക പദങ്ങൾകൊണ്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കും. കൈകൾ കൊട്ടിക്കൊണ്ടു നടക്കും. നടക്കുന്ന വഴിയേ മനസിനെ സ്പർശിക്കുന്ന പ്രാർത്ഥനകളും ഉരുവിടും. ധർമ്മം കൊടുത്തില്ലെങ്കിൽ യാത്രക്കാരെ അസഭ്യ വാക്കുകൾ വിളിക്കും. ചിലർ കൂട്ടത്തോടെ സാരി പൊക്കി ലിംഗ വിച്ഛേദനം ചെയ്ത ഭാഗം പൊക്കി കാണിച്ചും. കാൽ നടക്കാരുടെ മുഖത്തിനു നേരെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ചും പണം ശേഖരിക്കും. പൊതു നിരത്തിൽക്കൂടി ഹിജടകൾ കൂട്ടത്തോടെ വരുമ്പോൾ കാണുന്നവർക്കു ഭയവും ജ്വലിക്കുക സ്വാഭാവികമാണ്. ഭിക്ഷാടനം നടത്തിയും ലൈംഗിക തൊഴിലുകളിലും ഉപജീവനങ്ങളാക്കി ഹിജടകൾ ജീവിക്കുന്നു. ഇന്ത്യയിലാകെ ഏകദേശം ഇരുപതു ലക്ഷം ഹിജടകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലിംഗ വിച്ഛേദനം നടത്തിയ ഹിജടകൾ അഥവാ നപുംസകങ്ങൾ ഇന്ത്യയിൽ ബി.സി. ഒമ്പതാം നൂറ്റാണ്ടു മുതലുണ്ടെന്നു അനുമാനിക്കുന്നു. ഇംഗ്ളീഷിൽ ഇവരെ യൂനിക്സ് (Eunuchs) എന്ന് പറയും. ഈ പദം ഗ്രീക്കിൽ നിന്നും വന്നതാണ്. കിടക്കയുടെ കാവൽക്കാരനെന്ന അർത്ഥമാണുള്ളത്. കാരണം രാജകീയ അന്തപ്പുരങ്ങൾ കാത്തുകൊണ്ടിരുന്നത് പുരുഷ ഹിജടകളായിരുന്നു. ട്രാൻസ് ജെണ്ടർ (Trans gender) എന്നും പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നു.

ഹിജട സമൂഹങ്ങളെ  നൂറ്റാണ്ടിൽപ്പരം വർഷങ്ങളായി താന്തോന്നികളായും വഴിതെറ്റി നടക്കുന്നവരായും അറിയപ്പെടുന്നു. ലൈംഗിക താൽപര്യമുള്ളവരെ ഇരപിടിച്ചു നടക്കുന്ന വർഗമായി അവഹേളിക്കുകയും പൊതുസദസുകളിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്യും. സ്വവർഗ രതികളോട് മിതമായ സമീപനം അടുത്തകാലത്തു കാണിക്കാൻ തുടങ്ങിയെങ്കിലും ഹിജടകൾ (ട്രാൻസ് ജെൻഡർസ്) ഇന്നും സമൂഹത്തിൽ പരിഹാസപാത്രമായുള്ളവരാണ്. നിയമം ഉണ്ടാക്കുന്നവരും ഹിജടകളോട് നീതി പാലിക്കാതെ വിരോധ ഭാവം തുടരുന്നു. 'ഹിജട' എന്ന വ്യക്തിത്വം സ്ഥാപിക്കുന്ന മുതൽ കുടുംബവും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരും സാധാരണ അവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യും.

ചൈനയിൽ 'മിങ്ങ് രാജവംശ' കാലത്ത് ഹിജടകളെ രാജകൊട്ടാരങ്ങൾ സൂക്ഷിക്കാൻ ഏർപ്പെടുത്തിയിരുന്നു. അവിടെ ഹിജടകൾ 1930 വരെ ലക്ഷക്കണക്കിനുള്ളതായും തെളിവുകളുണ്ട്. 1930-ൽ ചൈനയിലെ അറുപതിനും എൺപത്തിനുമിടക്കുള്ള ഹിജടകളുമായി അമേരിക്കൻ റിപ്പോർട്ടർമാർ അഭിമുഖ സംഭാഷണങ്ങൾ നടത്തിയിരുന്നു. ചൈനയിലെ ഹിജടകളിൽ കൂടുതൽ പേരും പ്രത്യേക രീതിയിൽ തലമുടി കഴുത്തുവരെ നീട്ടി പിന്നിയിടുന്നവരും, തടിച്ച ചുണ്ടുള്ളവരും പരുക്കൻ ശബ്‌ദക്കാരുമായിരുന്നുവെന്നു അവരുടെ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നു. രാജസേവനം ചെയ്തുകൊണ്ടിരുന്ന ചൈനയിലെ അവസാനത്തെ ഹിജട 'സൺ യോയിങ്' 1996-ൽ തൊണ്ണൂറ്റി നാലാം വയസിൽ മരിച്ചു.

ഹിജടകളെ അമേരിക്കയിൽ 'ട്രാൻസ് ജെണ്ടർ' എന്നറിയപ്പെടുന്നു. ജീവിതത്തിന്റെ നാനാ തുറകളിലും കലാ സാംസ്ക്കാരിക മേഖലകളിലും അമേരിക്കൻ ഹിജടകൾ പ്രവർത്തിക്കുന്നുണ്ട്. ഹിജടകൾ അമേരിക്കയിലും അവഗണിക്കപ്പെട്ട വർഗമാണ്. അമേരിക്കയിലെ പ്രസിദ്ധ നടി 'ലാവെൻ കോക്സ്', എഴുത്തുകാരൻ 'ജാനറ്റ് മോക്ക്' മുതലായ പ്രസിദ്ധരായവരും ഹിജടകളായിരുന്നു. ഹിജടകളെപ്പറ്റി ഒരു കണക്ക് വ്യക്തമല്ലെങ്കിലും ഏകദേശം ഒരു മില്യൺ ഹിജടകൾ അമേരിക്കയിലുണ്ടെന്നു കരുതുന്നു. അവരുടെ ജനസംഖ്യയെപ്പറ്റി വ്യക്തമായ ഒരു കാഴ്ച്ചപ്പാടിനായി അധികമൊന്നും ഗവേഷണങ്ങൾ നടത്തിയിട്ടില്ല.

സാഹചര്യങ്ങൾ കൊണ്ടും നിയമപരമായ സംരക്ഷണമില്ലാത്തതിനാലും അമേരിക്കൻ ഹിജടകളുടെയിടയിൽ തൊഴിലില്ലായ്മാ ശക്തമാണ്. പതിനഞ്ചു ശതമാനം ജനം ജീവിക്കുന്നതും നിത്യ ദാരിദ്ര്യത്തിലും വാർഷിക വരുമാനം പതിനായിരം ഡോളറിനു താഴെയുമാണ്. 34 ശതമാനം കറുത്തവരും ഇരുപത്തിനാലു ശതമാനം ലാറ്റിനോ ഹിജടകളും തൊഴിലില്ലാത്തവരാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മായും കാരണം അവർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും അമേരിക്കയിൽ ലഭിക്കാറില്ല. കൂടുതലും ഭവനരഹിതരാണ്. ലൈംഗികത്തൊഴിലുകൾ ഉപജീവനമായി തിരഞ്ഞെടുത്തിരിക്കുന്നു. ചിലർ മയക്കുമരുന്ന് ബിസിനസിലും ഏർപ്പെട്ടിട്ടുണ്ട്. അതുമൂലം അവരുടെയിടയിൽ കൂടുതൽ അറസ്റ്റും ലഹളകളും സാധാരണമാണ്.

ഹിജടകൾക്കെതിരെ ക്രൂരകൃത്യങ്ങൾ അമേരിക്കയിലും സംഭവിക്കുന്നു. ഡസൻകണക്കിന് ഹിജട സ്ത്രീകൾ അമേരിക്കയിൽ ഓരോ വർഷവും കൊലചെയ്യപ്പെടുന്നുണ്ട്. കൂടുതലും അവരുടെ പങ്കാളികളോ അപരിചിതരോ, കത്തി കൊണ്ടോ, വെടിവെച്ചോ കഴുത്തു ഞെരിച്ചോ കൊല ചെയ്യുന്ന കഥകളാണ് കേൾക്കുന്നത്. നിയമവും പോലീസും ഇവർക്ക് തുല്യവും നീതിപൂർവമായ പരിഗണനകളും നൽകില്ല. അതുകൊണ്ട് അവർക്ക് പോലീസിൽ പരാതിപ്പെടാനും മടിയാണ്.

ഒരു സമൂഹത്തിൽ ജീവിക്കണമെങ്കിൽ ശരിയായ ഐഡന്റിഫിക്കേഷൻ വേണം. അതില്ലാതെ യാത്ര ചെയ്യാനോ സ്‌കൂളിൽ ചേരാനോ സാധിക്കില്ല. സമൂഹത്തിന്റെ എല്ലാ തുറകളിലും ജീവിക്കാൻ ശരിയായ തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ) ആവശ്യമാണ്. താമസിക്കാൻ വീടുകളോ കാറുകൾ വാടകയ്‌ക്കെടുക്കുന്നതിനോ തിരിച്ചറിയൽ കാർഡുകൾ ആവശ്യമായി വരുന്നു. അമേരിക്കയിൽ ഹിജടകളുടെ ലിംഗം സ്ഥാപിച്ചെടുക്കുന്നതിനായി അമിതമായി ഫീസും ചെലവുകളും വഹിക്കണം.  അവരുടെ ലിംഗപദവി (ജെണ്ടർ) സ്ഥാപിച്ചാലും പിന്നീട് പുതുക്കുവാൻ ചെലവുള്ളതിനാൽ മുപ്പത്തിരണ്ട് ശതമാനം ഹിജടകൾ തങ്ങളുടെ തിരിച്ചറിവ് കാർഡുകൾ (ഐഡന്റിറ്റി) പുതുക്കാറില്ല.

ഡൊണാൾഡ് ട്രംപിന്റെ മിലിറ്ററിയിൽ ഹിജട സമൂഹത്തെ നിരോധിച്ചത് അവർ എതിർത്തുകൊണ്ടിരിക്കുന്നു. ട്രംപിന്റെ മിലിറ്ററിപരിഷ്‌ക്കാരത്തിൽ സൈന്യത്തിൽ ജോലിചെയ്തിരുന്ന   ഹിജടകളെ പുറത്താക്കിയിരുന്നു. പുതിയതായി ഹിജടകളെ മിലിറ്ററിയിൽ റിക്രൂട്ട് ചെയ്യില്ല. ഹിജടയായി ലിംഗമാറ്റം നടത്താനുള്ള സർജറിയും അതിനോടനുബന്ധിച്ചുള്ള ഫണ്ടും അനുവദിക്കുന്നില്ല, ട്രംപിന്റെ പദ്ധതികളായ എച്ച്.ഐ.വി എയ്ഡ്സ് ഫണ്ട് കുറയ്ക്കുന്നതും ഫുഡ് സ്റ്റാംപ്സ്, ഹൌസിങ്. മെഡിക്കെയർ സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാം എന്നിവകൾക്കു നിയന്ത്രണം വരുത്തുന്നതും ഹിജട സമൂഹത്തിന്റെ ജീവിത നിലവാരത്തെ ബാധിക്കും. പൗരാവകാശ നിയമത്തിൽ, ലിംഗവ്യത്യാസം, നിറം, വർഗം, ജന്മം എന്നീ അടിസ്ഥാനത്തിൽ വിവേചനം പാടില്ലാന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹിജടകൾ നടത്തിയ കേസുകളിലൊന്നിലും അവർക്ക് അനുകൂലമായ വിധികൾ അമേരിക്കൻ കോടതികളിൽ നാളിതുവരെ ലഭിച്ചിട്ടില്ല.

ഹിജടകളുടെ പാരമ്പര്യം സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ന് അവർ രാജകുടുംബത്തിലെ സേവകരും വിശ്വസ്ഥരുമല്ലെങ്കിലും മില്യൺ കണക്കിന് ഹിജടകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇന്ന് ഹിജടകൾ ഒരു സമൂഹമായതുകൊണ്ടു അവർക്ക് വേണ്ടി സംസാരിക്കാനും സമൂഹത്തിലുള്ളവരുണ്ട്. ഹിജട സമൂഹം ഒരു ഗുരുവിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്നു. അവർക്കായി ചില നിയമങ്ങൾ ഉണ്ട്. സൂപ്പർവൈസർ മുതൽ ഗുരുവരെ അവരുടെ സമൂഹത്തെ നിയന്ത്രിക്കുന്നു. വടക്കേ ഇന്ത്യയിൽ ഹിജടകളുടെ വേഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിൽ തെക്കേ ഇന്ത്യയിൽ ഹിജടകൾക്ക് താല്പര്യമുള്ള വേഷങ്ങൾ ധരിക്കാം.

ഹിജടകൾ മറ്റുള്ളവരെ പേടിപ്പിച്ചു ജീവിക്കുന്ന ഒരു സമൂഹമായി അറിയപ്പെടുന്നു. ആരും അവരോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. പൊതുവഴികളിൽ യാത്രചെയ്യുന്നവരെ കണ്ടുമുട്ടിയാൽ കൈമുട്ടുകൾകൊണ്ടു തട്ടുകയോ മുഖത്ത് അടിക്കുകയോ ഇടിക്കുകയോ തലോടുകയോ ചെയ്യുന്ന പതിവുകളുണ്ട്. ധർമ്മം കൊടുക്കാത്തവരെ അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യും. യാചക വൃത്തി ചെയ്യുന്നതോടൊപ്പം യാത്രക്കാരിൽനിന്നും പണം തട്ടിയെടുക്കലും പതിവാണ്. കൈകൾ തിരിച്ചു ബലമായി പണം യാചിക്കുന്നതും നിത്യ സംഭവങ്ങളാണ്.

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഹിജടകളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയെന്നത് പാരമ്പര്യമായ ഒരു ആചാരമാണ്. അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞു ഹിജടയായി പോവുമെന്ന വിശ്വസവുമുണ്ട്. കാലുകളിൽ ചിലങ്കയുമിട്ട് പാട്ടും പാടി ഹിജടകൾ അവിടെയെത്തുക സാധാരണമാണ്. വീടിനു പുറത്ത് പാട്ടുപാടിയും ഡാൻസ് ചെയ്തും പലവിധ പരിപാടികൾ അവതാരിപ്പിക്കാറുണ്ട്. ചിലപ്പോൾ കുഞ്ഞുങ്ങളുടെ അമ്മമാർ കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കുംവരെ വീട്ടുകാർക്ക് ശല്യമായി കുഴപ്പങ്ങളും സൃഷ്ടിക്കും. ഒരു ഭവനത്തിൽ കല്യാണം വരുമ്പോഴും പുതിയ ഭവനത്തിൽ പ്രവേശിക്കുമ്പോഴും വിശേഷ ദിനങ്ങളിലും അവർ വന്നെത്തും. ഹിജടകൾക്ക് മാന്ത്രിക ശക്തിയുണ്ടെന്ന വിശ്വസവുമുണ്ട്. അവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്നാണ് വിശ്വാസം. അനുഗ്രഹ ചടങ്ങുകൾക്കായി വലിയ തുകയായ പ്രതിഫലവും ആവശ്യപ്പെടും. കുഞ്ഞിന്റെ ബാഹ്യ ചർമ്മങ്ങളും പരിശോധിക്കും. ജന്മനാ ഹിജടയായി ജനിച്ചെങ്കിൽ ആ കുഞ്ഞിനെ അവർക്ക് നല്കണമെന്ന് ഹിജടകൾ ആവശ്യപ്പെടും. അങ്ങനെയൊരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ സമൂഹത്തിൽ നാണക്കേട് പരിഹരിക്കാൻ പല കുടുംബങ്ങളും ആഗ്രഹിക്കുന്നു. ഹിജടകൾക്ക് കീഴ്‌വഴങ്ങുകയും ചെയ്യുന്നു. ഹിജടകളുടെ സമൂഹം ലിംഗവ്യത്യാസത്തോടെ ജനിക്കുന്ന കുഞ്ഞിനെ അവരുടെ വീടുകളിൽ കൊണ്ടുപോയി അവരിൽ ഒരാളായി വളർത്താറുമുണ്ട്. എല്ലാ സ്ത്രൈണവും ഏറ്റുവാങ്ങി ഒരിക്കലും പ്രസവിക്കാത്ത അമ്മയെന്ന സ്ഥാനവും ഇവർ വഹിക്കുന്നു.

ഹിജടകൾ താമസിക്കുന്ന തെരുവ് ഗ്രഹങ്ങളിൽ നടക്കുന്ന രഹസ്യങ്ങൾ പുറംലോകത്തിന് വളരെ കുറച്ചു മാത്രമേ അറിയുള്ളൂ. അവിടെ അവർ എങ്ങനെ വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ.  എങ്ങനെ ജനിച്ചുവെന്നും ചിലർ ചിന്തിക്കുന്നു. പൊതുവെ ഹിജിടകൾക്ക് സാമാന്യ ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരോട് പ്രതികാര മനോഭാവം കാണാം. ഹിജിടകളിൽ പലർക്കും നഷ്ടപ്പെടാൻ ഒന്നുമില്ലെന്നുള്ള ചിന്താഗതികളുമുണ്ട്. കാരണം, പരിഷ്കൃത സമൂഹം അവരോടു പെരുമാറുന്നത് തൊട്ടുകൂടാ ജാതികളെക്കാളും കഷ്ടമായിട്ടാണ്.

ഇന്ത്യയിലെ സംവരണങ്ങൾ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ആൺ-പെൺ എന്ന വിഭാഗങ്ങളായി വേർതിരിച്ചെടുത്തു. എന്നാൽ മൂന്നാമതൊരു വിഭാഗമായ ഹിജടകൾക്ക് വിദ്യാഭ്യാസത്തിലോ ഉദ്യോഗങ്ങളിലോ സാമൂഹിക ക്ഷേമങ്ങളിലോ സംരക്ഷണങ്ങളിലോ യാതൊരു പരിഗണനകളുമില്ല. അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളുമെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പുരുഷനും സ്ത്രീയ്ക്കും മാത്രം. ഹിജടകളെ ഹൈന്ദവ സംസ്ക്കാരത്തിൽ ഐശ്വര്യത്തിന്റെ ദേവികളെപ്പോലെ കരുതിയിരുന്നു. പുരാണങ്ങളിലും ഹിജടകൾക്ക് ദേവി സങ്കല്പങ്ങളാണ് നൽകിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലാണ് അവരെ തീണ്ടാ ജാതികളായി കരുതാൻ തുടങ്ങിയത്.

പകൽ മുഴുവൻ എവിടെയെങ്കിലും വിശ്രമിച്ച ശേഷം രാത്രിയാകുമ്പോൾ ഭിക്ഷാടനത്തിനും വേശ്യാവൃത്തിക്കും ഇറങ്ങും. വിശപ്പു സഹിക്ക വയ്യാതെ വരുമ്പോൾ ഹോട്ടലുകളുടെ പിന്നാമ്പുറത്തുനിന്നു ഉച്ചിഷ്ട ഭക്ഷണങ്ങൾ വരെ നക്കിത്തിന്നും. ചെറിയ തുകയ്ക്ക് ആർക്കും വേണ്ടാത്ത അവരുടെ ശരീരവും വിൽക്കും. ഹിജടകൾ തങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും പുറംലോകത്ത് വെളിപ്പെടുത്താതെ മറച്ചു വെക്കും. സ്ത്രീ പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു ജീവിക്കുന്ന ഇരു കാല മനുഷ്യരാണ് ഹിജടകളെന്ന ബോധം ഒരു സാമൂഹിക പ്രവർത്തകരെയും ഉണർത്തിയിട്ടില്ല.

ഹിജടകളുടെ സമൂഹത്തിൽ പുരുഷന്മാർക്ക് പുരുഷാവയവങ്ങൾ ഉണ്ടായിരിക്കില്ല. യൗവനം ആയിരുന്നപ്പോൾ ബലമായി വൃഷ്ണച്ഛേദം നടത്തിയവരും അക്കൂടെയുണ്ട്. സ്വാഭാവിക ജനനത്തോടെ ഷണ്‌ഡത പ്രാപിച്ചവരുമുണ്ട്. ഹിജടകളായവർ ഭൂരിഭാഗവും സ്വവർഗ രതികളിൽ താല്പര്യമുള്ളവരാണ്. മൂന്നാം ലിംഗവിഭാഗം (Third gender) എന്നറിയാൻ ഇവരുടെ സമൂഹം താല്പര്യപ്പെടുന്നു. കാരണം സ്വവർഗ രതിക്കാരെ സമൂഹം അംഗീകരിച്ചിട്ടില്ല. ജന്മനാ ഹിജിടയല്ലാത്തവർ സ്ത്രീകളെ വിവാഹം കഴിക്കുകയോ അവരിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാനോ താത്പര്യപ്പെട്ടിരുന്നില്ല.

ഹിജടകളായി ഓപ്പറേഷൻ നടത്തുന്ന ചടങ്ങുകൾ ആഘോഷമായി കൊണ്ടാടുന്നു. പാട്ടും ഡാൻസും സദ്യയും പാരമ്പര്യ ദേവി ദേവന്മാരോടനുബന്ധിച്ച നൃത്തങ്ങളും  അന്നുണ്ടായിരിക്കും. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഗുരുക്കന്മാരും കാണും. വൃഷണങ്ങളിൽ ശസ്ത്ര ക്രിയ ചെയ്യുന്നതും പ്രാകൃത രൂപത്തിലായിരിക്കും. ലിംഗ വിച്ഛേദനത്തിനുമുമ്പ് കുട്ടികളെ കറുപ്പും മയക്കുമരുന്നും പാലും കൊടുത്ത് മയക്കാറുണ്ട്. ചുറ്റും ഹിജടകൾ അവനെ തറയിൽ കിടത്തി ബലമായി പിടിച്ചുകൊണ്ടിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അവരുടെ സ്വകാര്യ അവയങ്ങളിൽനിന്ന് മണിക്കൂറോളം രക്തം പുറത്തു പോകും. അതോടെ പുരുഷത്വം അവിടെ അവസാനിക്കുകയാണ്.

ലിംഗ വിച്ഛേദനവും ആചാരങ്ങൾക്കും ശേഷം ഹിജടകളെ സമൂഹത്തിലെ പുതിയ അംഗമായി ചേർക്കുന്നു. യുവാവായ ഹിജട സമൂഹത്തിന്റെ ആചാരങ്ങളും പഠിക്കാനാരംഭിക്കും. ഗുരുവിന്റെ കാലുകൾ നമസ്ക്കരിക്കുകയും വേണം. സ്നേഹപൂർവമുള്ള അന്തരീക്ഷത്തിൽ ഹിജടക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി പരിപാലിക്കും. അവൻ സുരക്ഷിതമാകും വരെ സ്വയം കാലിൽ നിൽക്കുന്നവരെ എല്ലാ കാര്യങ്ങളും സമൂഹം നോക്കിക്കൊള്ളും.

ലതായെന്ന ഹിജടയുടെ കഥ സൈബർ പേജുകളിൽ വായിക്കുകയുണ്ടായി. ലത ബിഹാറിലെ ഒരു ആൺകുട്ടിയായി വളർന്നു. അവൻ ബാലനായപ്പോൾ ഒഴിഞ്ഞ ക്‌ളാസ് മുറിയിൽ കൊണ്ടുപോയി അവന്റെ സ്‌കൂൾ മാസ്റ്റർ പ്രകൃതി വിരുദ്ധ ലൈംഗികതകൾ ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് പുരുഷന്മാർക്ക് ഇഷ്ടമാണെന്നറിഞ്ഞ അവൻ കുറച്ചു പണമുണ്ടാക്കി ഷണ്ഡനായി ഓപ്പറേഷൻ ചെയ്തു. സ്ത്രീയായി വേഷങ്ങൾ ധരിക്കാൻ തുടങ്ങി. ഒരു ദിവസം സ്വന്തം ഭവനത്തിൽ നിന്നും ഒളിച്ചോടി ബോംബയിൽ ഹിജട സമൂഹത്തിൽ വന്നു ലൈംഗികത്തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തു.

മദ്രാസിനു ഇരുന്നൂറു മൈലുകൾക്കപ്പുറം 'കൂവാങ്കം' എന്ന സ്ഥലത്ത് ഹിജടകൾ ദേവപൂജകൾ നടത്തി ആണ്ടുതോറും ആഘോഷിക്കാറുണ്ട്. തമിഴ് കലണ്ടറനുസരിച്ചുള്ള പുതു വർഷത്തിൽ ഉറങ്ങി കിടക്കുന്ന ഈ ഗ്രാമം ഹിജടകളെ കൊണ്ട് ജനനിബിഢമാകും. വിവാഹാഘോഷങ്ങളും ഉടൻ തന്നെ വിധവകളുമാകുന്ന വർണ്ണമയമായ ഒരു ആഘോഷമാണത്. മഹാഭാരതത്തിലെ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള രംഗങ്ങളാണ് അവിടെ അനുഷ്ഠിക്കുന്നത്.

കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ സഹോദരന്മാർക്ക് യുദ്ധം ജയിക്കാൻ ഒരു യോദ്ധാവിനെ ബലി കൊടുക്കണമായിരുന്നു. അർജുനന്റെ മകനായ 'അരവണനെ' മഹാഭാരത യുദ്ധം ആസൂത്രണം ചെയ്തവർ തെരഞ്ഞെടുത്തു. ശ്രീകൃഷ്ണൻ പങ്കെടുക്കുന്ന ഒരു വിശുദ്ധ യുദ്ധത്തിൽ ബലിയാടാകാൻ ആ യുവാവിന് ഇഷ്ടമായിരുന്നു. ക്രൂരന്മാരും അധർമ്മം പ്രവർത്തിക്കുന്നവരുമായ കൗരവ സഹോദരന്മാരെ ഇല്ലാതാക്കണമെന്നത് അരവണന്റെ ലക്ഷ്യവുമായിരുന്നു. പക്ഷെ അതിനു മുമ്പ് അരവണനു വിവാഹം കഴിക്കണമെന്നും പറഞ്ഞു. അതും പ്രശ്നമായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞു യുദ്ധത്തിൽ മരിക്കാൻ പോവുന്ന ഒരു യുവാവിനെ വിവാഹം കഴിക്കാൻ ആരും തയ്യാറായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ ശ്രീ കൃഷ്‌ണൻ സുന്ദരിയായ മോഹിനിയായി രൂപാന്തരപ്പെട്ടു. മോഹിനി അരവണനെ വിവാഹം ചെയ്തു. പുരുഷനും സ്ത്രീയുമെന്നുള്ള മോഹിനി സംയോഗമാണ് ഹിജടകൾ ആഘോഷമായി കൊണ്ടാടുന്നത്.

കഴിഞ്ഞ അഞ്ഞൂറു വർഷങ്ങളായി അർജുനന്റെ മകൻ 'അരവണൻ' ഹിജടകളുടെ മനസ്സിൽ പതിഞ്ഞ ഒരു ദേവനാണ്. അന്നേ ദിവസം ഉത്സവത്തിന് ഹിജടകൾ മോഹിനിയായി വേഷം കെട്ടും. 'അരവണ' നായി വേഷം കെട്ടി അമ്പലത്തിലെ പൂജാരിയായ പുരോഹിതൻ എല്ലാ ഹിജടകളെയും വിവാഹം കഴിക്കും. അടുത്ത ദിവസം തന്നെ പുരോഹിതൻ ഹിജടകളുടെ കഴുത്തിൽ കെട്ടിയ മംഗള സൂത്രങ്ങൾ മുറിച്ചു കളയും. ഉടൻതന്നെ എല്ലാ ഹിജിടകളും വിധവകളാവുകയും ചെയ്യും. വിവാഹവും വിധവയും ആയ ശേഷം ഹിജടകൾ പിന്നീട് അവരുടെ പങ്കാളികളെ തേടാൻ തുടങ്ങും.

ഹിജടകൾക്കു ദേവി ദേവ ദൈവ സങ്കല്പങ്ങളുണ്ട്. ഒരിക്കൽ ഹിജടകളുടെ ദേവി ദൈവമായി കരുതുന്ന 'മാതാ ബഹുചര മാതായും' സഹോദരികളുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വെച്ച് 'ബാപ്പിയ' എന്ന ഒരു രാക്ഷസൻ അവരെ ആക്രമിച്ചു. ദേവി ദൈവവും സഹോദരികളും അവരുടെ മാറിടങ്ങൾ മുറിച്ചു എറിഞ്ഞുകൊടുത്തുകൊണ്ട് രാക്ഷസനായ ബാപ്പിയായെ ശപിച്ചുവെന്നു പുരാണങ്ങൾ പറയുന്നു. ശാപമേറ്റ രാക്ഷസനു ലൈംഗിക ശേഷി നഷ്ടപ്പെടുകയും സ്ത്രീ സ്വഭാവത്തോടെ പെരുമാറാൻ തുടങ്ങുകയും ചെയ്തു. ശാപമോക്ഷം ലഭിക്കാൻ നീണ്ടകാലം ബഹുചര മാതായേ ധ്യാനിച്ചുകൊണ്ട് തപസു ചെയ്യുകയും ശാപമോചനം ലഭിക്കുകയും ചെയ്തു. അതിന്റെ സ്മാരകമായി ഹിജടകൾ ബഹുചര മാതായേ ദൈവമായി ആരാധിക്കുന്നു.

വർഷത്തിലൊരിക്കൽ സൗന്ദര്യ മത്സരവും അവർ നടത്താറുണ്ട്. ആഭരണങ്ങൾ അണിഞ്ഞു, എംബ്രോയ്ഡറി ചെയ്ത സാരിയുമുടുത്ത് മേക്കപ്പ് ചെയ്തു സൗന്ദര്യ മത്സരത്തിൽ ഹിജിടകൾ പങ്കെടുക്കുന്നു. അങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് അവർ കയ്യടികളും നേടാറുണ്ട്. അടുത്ത കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന ഹിജടകളുടെ സൗന്ദര്യ മത്സരവും പൊതുജന ശ്രദ്ധ നേടിയിരുന്നു.  അത് ഇന്ത്യയുടെ ഫാഷൻ ലോകത്തും മീഡിയാകൾക്കും പുത്തനായ വാർത്തകളായിരുന്നു. ഇങ്ങനെയൊരു മത്സരം പൊതു ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുകയും ചെയ്തു. സൗന്ദര്യ മത്സര പരിപാടികൾ വമ്പിച്ച വിജയവുമായിരുന്നു. മിസ് ഇന്ത്യ മത്സരത്തിലും അവർക്ക് പങ്കു ചേരാമെന്നുള്ള സാധ്യതകളും തെളിഞ്ഞു വന്നിട്ടുണ്ട്.

ആധുനിക ഇന്ത്യയിൽ ഹിജടകളെ രക്ഷിക്കാൻ, അവരുടെ ക്ഷേമങ്ങളെ പടുത്തുയർത്താൻ ഒരു ഗാന്ധിയന്മാരും അവതരിച്ചിട്ടില്ല. 1871-ൽ ബ്രിട്ടീഷ് സർക്കാർ പാസാക്കിയ നിയമപ്രകാരം അവരെ കുറ്റവാളികളായി മുദ്ര കുത്തിയിരുന്നു. പൊതുജനങ്ങൾക്ക് നേരെ ആക്രമവും മാർഗ തടസവും അപമര്യാദകളും വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പാരതന്ത്ര്യത്തിൽ ജീവിച്ച ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഹിജടകളെ സാമൂഹിക ഉച്ഛനീചത്വങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്വതന്ത്രവും ക്ഷേമ പൂർണ്ണമായ ഒരു ജീവിതവും അവർക്കു നൽകാൻ മാറി മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുമില്ല.

ഹിജടകളെ മൂന്നാം തരം വർഗമായി തരം തിരിച്ച സുപ്രീം കോടതി വിധിയും സ്വാഗതാർഹമാണ്. എന്നാൽ നിയമത്തിന്റെ പഴുതുകളിൽക്കൂടി ഇവരെ രക്ഷിക്കാൻ സാധിക്കില്ല. ആദ്യം മനുഷ്യ മനസുകൾ തന്നെ മാറേണ്ടതായുണ്ട്. ഇവരോടുള്ള പരിഹാസവും വെറുപ്പും കലർന്ന മനുഷ്യന്റെ ചിന്തകൾക്കാണ് മാറ്റം വരുത്തേണ്ടത്. അതിനായി ഇവരെ ഐശ്വര്യത്തിന്റെ പ്രതീകമായി പൗരാണിക യുഗങ്ങളിൽ കണ്ടിരുന്ന കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതായുമുണ്ട്. ഹിജട സമൂഹം നമ്മുടെ സുഹൃത്തുക്കളും അയൽക്കാരും സഹപ്രവർത്തകരും കുടുംബത്തിലുള്ളവരുമായി കരുതുന്ന ഒരു സമൂഹത്തെയാണ് പുത്തൻ തലമുറകളിൽക്കൂടി വാർത്തെടുക്കേണ്ടത്. അതിനു ഓരോ ജനസമൂഹത്തിന്റെയും മാനസികാവസ്ഥയ്ക്കും മാറ്റം വരണം. രാത്രി കാലങ്ങളിൽ വിശപ്പകറ്റാൻ പൊതുനിരത്തുകളിൽ വന്നെത്തുന്ന ഹിജടകളോടുള്ള വെറുപ്പ് അകറ്റുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയ്ക്കു വേണ്ടിയുള്ള സ്വപ്നങ്ങൾ ഇന്നും വളരെയകലെയാണ്.












Sunday, February 18, 2018

ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷങ്ങളും അജപാലനവും


 ജോസഫ് പടന്നമാക്കൽ 

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ജോർജ് ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ)  1936 ഡിസംബർ പതിനേഴാം തിയതി അർജന്റീനയിൽ ബ്യൂണസ് അയേഴ്സ് (Buenos Aires) എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് മാരിയോയും പിതാവ് റജീന ബെർഗോളിയുമായിരുന്നു. 2013-ൽ മാർപാപ്പയായി ചുമതലയേറ്റപ്പോൾ അസ്സീസിയിലെ ഫ്രാൻസീസിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. യുറോപ്യൻ രാജ്യങ്ങളിൽ നിന്നല്ലാത്ത പ്രഥമ മാർപാപ്പയായി  അറിയപ്പെടുന്നു. അതുപോലെ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നും ആദ്യമായി മാർപാപ്പയുടെ കിരീടം അണിഞ്ഞുതും അദ്ദേഹമായിരുന്നു. ജെസ്യുട്ട്  സഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായും ചരിത്രം കുറിച്ചു.

ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിൽ സ്വന്തം നാട്ടിൽ കർദ്ദിനാളായിരുന്ന കാലത്തുപോലും സാധാരണക്കാരനെപ്പോലെ ജീവിച്ചിരുന്നു. കർദ്ദിനാൾമാർക്കുള്ള കൊട്ടാരത്തിൽ താമസിക്കാതെ ലളിതമായ അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. യാത്രകൾ ചെയ്തിരുന്നത് കൂടുതലും  ട്രെയിനിലും മറ്റു പൊതു വാഹനങ്ങളിലുമായിരുന്നു. സെമിനാരിയിൽ പഠിക്കുന്നതിനു മുമ്പ് അദ്ദേഹം കെമിക്കൽ എഞ്ചിനീയറായിരുന്നു. കൂടാതെ നിശാക്ലബിൽ അതിഥികളായി വരുന്നവരെ ശ്രദ്ധിക്കാനായി ബൗൺസർ ജോലിയും ചെയ്തിരുന്നു. 1969-ൽ പൗരാഹിത്യം സ്വീകരിച്ചു.  മാർപാപ്പയായി തിരഞ്ഞെടുത്തയുടൻ ലോകത്തെ അനുഗ്രഹിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. മുൻഗാമികൾ താമസിച്ചിരുന്ന മനോഹര രാജമന്ദിരത്തിൽ  താമസിയ്ക്കാതെ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ചെറിയ വീട്ടിൽ താമസവും ആരംഭിച്ചു. .

മാർപാപ്പ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് ക്രിയാത്മകവും പുരോഗമനപരവുമായ പ്രവർത്തനങ്ങളിൽക്കൂടി പ്രസിദ്ധനായി തീർന്നു. മാറ്റങ്ങളുടെ മാർപാപ്പയെന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മനുഷ്യൻ എന്തു ജാതിയാണെങ്കിലും ഏതു മതത്തിൽ വിശ്വസിച്ചാലും ലോകത്ത് നടമാടിയിരിക്കുന്ന അനീതിയിലും അക്രമത്തിലും ലജ്ജിക്കണമെന്നു മാർപാപ്പ പറയുന്നു. സമത്വപൂർണ്ണമായ ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

വിനയവും ലാളിത്യവും അദ്ദേഹത്തിൻറെ മുഖമുദ്രയാണ്‌. ദരിദ്ര ലോകത്തോടും രോഗികളോടും ഉത്‌കണ്‌ഠ പുലർത്തിക്കൊണ്ടുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.  വ്യത്യസ്തമായ  ജീവിതരീതികളും സാംസ്ക്കാരിക ദർശനങ്ങളും ലളിതമായ ജീവിതവും കാരണം ഫ്രാൻസീസ് മാർപാപ്പ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രിയപെട്ട പാപ്പയായി സ്ഥാനം പിടിച്ചു കഴിഞ്ഞു. ആഡംബര ജീവിതവും പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും എതിർക്കുന്നു. സ്വതന്ത്രമായ ഒരു സഭാന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ധര്‍മ്മപ്രബോധവും സന്മാർഗവുമായ ജീവിതവും  ലോകത്തിനുതന്നെ ഒരു മാതൃകയാണ്.

ആഗോളതലത്തിൽ മാർപാപ്പയുടെ പ്രയത്‌നം ഏറ്റവുമധികം സഫലമായത് അമേരിക്കൻ ഐക്യനാടുകളും ക്യൂബയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെയായിരുന്നു. അക്കാര്യത്തിൽ മാർപാപ്പയുടെ നേതൃത്വം ലോക സമാധാനത്തിനു നൽകിയ അനിവാര്യമായ ഒരു സംഭാവന തന്നെയാണ്.  ഒബാമ ഭരണകൂടവും ക്യൂബയുടെ  സർക്കാരും തമ്മിലുള്ള ഉടമ്പടികളുടെ ഗുണദോഷങ്ങളെപ്പറ്റി ട്രംപ് ഭരണകൂടത്തിൽ ഔപചാരികമായ ചർച്ചകളുണ്ടായിരുന്നു. എന്നിരുന്നാലും മാർപാപ്പയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടതും അതുവഴി ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതും അഭിനന്ദിനീയം തന്നെ.  2015 മെയ് ഇരുപത്തിയൊമ്പതാം തിയതി ക്യൂബായെ അമേരിക്കയുടെ ഭീകര ലിസ്റ്റിൽ നിന്ന് എടുത്തുകളയുകയും ചെയ്തു.  ശീത സമരത്തിനുശേഷം ക്യൂബായുമായുള്ള പ്രശ്നങ്ങൾക്ക് ഒരു ശമനമുണ്ടായതും ഫ്രാൻസീസ് മാർപാപ്പയുടെ  നേട്ടമായിരുന്നു.   മാർപാപ്പയുടെ ശ്രമഫലമായി ക്യൂബയിലും അമേരിക്കയിലും ജയിലിൽ കഴിയുന്ന തടവുകാരായ പൗരന്മാരെ മോചിപ്പിച്ചു. 2014 ഡിസംബറിൽ 'റൗൾ കാസ്ട്രോ' മാർപാപ്പയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് പരസ്യമായി നന്ദി രേഖപ്പെടുത്തിയതും ചരിത്രമായിരുന്നു. 1959-ൽ ക്യൂബയിൽ ഫിദൽ കാസ്ട്രോ പള്ളികൾ പണിയുന്നത് നിരോധിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പയുടെ നയതന്ത്ര ഫലമായി ആ ഉപരോധം നീക്കം ചെയ്യുകയും ചെയ്തു.

മാർപാപ്പയായി ചുമതലയേറ്റ ശേഷം ഏതാനും മാസത്തിനുള്ളിൽതന്നെ വത്തിക്കാൻ ബാങ്കിനുള്ളിലെ ക്രമക്കേടുകളെ ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വത്തിക്കാൻ ബാങ്കിൽ വമ്പിച്ച തോതിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടായിരുന്നു. ബാങ്കിങ്ങ് പ്രവർത്തനങ്ങളെ സമൂലമായി മാറ്റങ്ങൾക്കു വിധേയമാക്കിയും ബാങ്കിന്റെ വരവ് ചിലവുകളെപ്പറ്റി ശരിയായ ബാലൻസ്ഷീറ്റ് തയ്യാറാക്കിയും വത്തിക്കാൻ ബാങ്കിങ്ങ് വളരെയധികം കാര്യക്ഷമമുള്ളതാക്കി തീർത്തു. പരിഷ്ക്കരണങ്ങൾക്കായി പോപ്പ് ഫ്രാൻസിസ് ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. കമ്മറ്റി ബാങ്കിന്റെ മുഴുവനുമുള്ള അക്കൗണ്ടുകളും ബാങ്കിനെ സംബന്ധിച്ചുള്ള അഴിമതികളും കുറ്റാരോപണങ്ങളും പരിശോധിക്കുകയും ചെയ്തു. ബാങ്കിന്റെ സുപ്രധാന ചുമതലകളുണ്ടായിരുന്ന  നാലഞ്ച് കർദ്ദിനാളന്മാരെ അവരുടെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിരമിക്കുന്ന കാലത്ത് നിയമിച്ചവരായിരുന്നു. പകരം ബാങ്ക് നടത്താൻ കഴിവുള്ള വിദഗ്‌ദ്ധരെ അവരുടെ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു. ബാങ്കിൽ പരിഷ്‌ക്കാരങ്ങൾ സാധിച്ചില്ലെങ്കിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ വിജയപ്രദമായില്ലെങ്കിൽ വത്തിക്കാന്റെ ഈ സ്വകാര്യ ബാങ്ക് നിർത്തൽ ചെയ്യുമെന്നും ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് കൊടുത്തിരുന്നു.

ജോൺ ഇരുപത്തിമൂന്നാമനു‌ ശേഷം പാവങ്ങൾക്കു വേണ്ടി സംസാരിക്കുന്ന സഭയ്ക്കു ലഭിച്ച  ഒരു മാർപാപ്പയായി  ഫ്രാൻസിസ് മാർപാപ്പയെ ലോകം കാണുന്നു.  ലിബറലും കൺസർവേറ്റിവും റാഡിക്കലുമൊത്തുചേർന്ന ചിന്തകളുള്ള അദ്ദേഹത്തെ മുൻഗാമികളായ മറ്റു മാർപാപ്പാമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.  അദ്ദേഹം സഭയുടെ ഭരണമേറ്റെടുത്ത നാളുകൾ മുതൽ വിശ്വാസികൾക്ക് സഭയോട് അടിസ്ഥാനപരമായ ഒരു അടുപ്പത്തിനും ആത്മീയബോധനത്തിനും വഴിതെളിയിച്ചു. ശരീര മാസകലം വൃണങ്ങൾകൊണ്ട് വൈകൃതമായിരിക്കുന്നവനെ ആലിംഗനം ചെയ്യുന്ന കാഴ്ചകളൊക്കെ കാണുമ്പോൾ സഭയെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കണമെന്ന്, മാർപ്പാപ്പ ആഗ്രഹിക്കുന്നുവെന്നു വേണം കരുതാൻ. ദരിദ്രരോടുള്ള സമീപനം വാക്കുകളേക്കാൾ പ്രവർത്തിയിൽ മാർപാപ്പ കാണിക്കുന്നു.

മാർപാപ്പയുടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ ഭരണകാലത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾക്കും രൂപം നൽകിയിരുന്നു. ആഗോള ദാരിദ്ര്യത്തെപ്പറ്റിയുള്ള പരിഗണനകൾ വത്തിക്കാന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയിരുന്നു. സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതി വിശേഷങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യർത്ഥിച്ചു.  അടിമത്വത്തെ അദ്ദേഹം ലോകനേതാക്കന്മാരുമൊത്തു ചേർന്ന്  അപലപിച്ചു. 2020 ആകുമ്പോൾ ആഗോള തലത്തിലുള്ള അടിമത്വം മുഴുവനായി അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിൽ ലോകനേതാക്കന്മാരുമൊത്ത് ഒപ്പു വെക്കുകയും ചെയ്തു. 'അടിമത്വം മനുഷ്യത്വത്തോടുള്ള പാപമാണെന്നും' പ്രഖ്യാപിച്ചു. 'അടിമകളാക്കി ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തിനെപ്പറ്റിയും' അപലപിച്ചു. ഈ വിഷയം സംബന്ധിച്ച് 2015ലെ ആഗോള സമാധാന സന്ദേശത്തിൽ അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. 'അടിമത്വത്തിനെതിരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും ജനവിഭാഗങ്ങളും ഒരുപോലെ പോരാടാൻ' അദ്ദേഹം ആവശ്യപ്പെട്ടു. 'മനുഷ്യരെല്ലാം സഹോദരി സഹോദരരെന്നും സ്വതന്ത്രമായി ജീവിക്കാൻ ഓരോരുത്തർക്കും തുല്യ അവകാശമുണ്ടെന്നും' മാർപാപ്പ പറഞ്ഞു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെ മാർപാപ്പ വിമർശിക്കാറുണ്ട്. ഉപഭോക്താക്കളുടെ ഉപയോഗ വസ്തുക്കൾ അമിതമായി പാഴാക്കുന്ന രീതികളെ വിമർശിച്ചു. അത് പ്രത്യേകിച്ച് അമേരിക്കയെയാണ് ബാധിക്കുന്നത്. അമിതമായി പാഴ്ചിലവുകൾ നടത്തുന്ന രീതികളാണ് പൊതുവെ അമേരിക്കൻ സംസ്ക്കാരത്തിലുള്ളത്. സമ്പത്ത് വ്യവസ്ഥിതിയെന്നുള്ളത് സമത്വത്തിലടിസ്ഥാനമായിരിക്കണം. പാവപ്പെട്ട ഒരു മനുഷ്യൻ മരിച്ചാൽ വളർത്തു മൃഗത്തിന്റെ വിലപോലും നൽകില്ല. സ്റ്റോക്ക് മാർക്കറ്റ് രണ്ടുശതമാനം താഴ്ന്നാൽ ആഗോള വാർത്തയാകും. വൻ കോർപ്പറേറ്റുകളുടെ സ്വാർത്ഥത നിറഞ്ഞ അമിത ലാഭമോഹങ്ങളെയും മാർപാപ്പ വിമർശിച്ചു.

ബുദ്ധമതവും വത്തിക്കാനുമായി നല്ലബന്ധം സ്ഥാപിക്കാനും മാർപാപ്പ ശ്രമിക്കുന്നു. ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ആത്മീയ നേതാക്കളുടെ കൂടിക്കാഴ്‌ച വത്തിക്കാനിലുണ്ടായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലും അമേരിക്കയുടെ കാത്തലിക്ക് ബിഷപ്പ് കോൺഫെറൻസുമായിരുന്നു. ആഗോളതലങ്ങളിലുളള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധമതക്കാരും കത്തോലിക്കരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കോൺഫെറൻസിനുള്ളിൽ മാർപാപ്പയുടെ പ്രസംഗത്തിനുശേഷം ബുദ്ധ മതക്കാരുടെ ആത്മീയ നേതാക്കൾ കത്തോലിക്ക ആത്മീയ നേതൃത്വവുമായി ഒന്നിച്ചു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. പരസ്പ്പരം ആത്മീയ വെളിച്ചത്തിൽ അനുഗ്രഹാശീശുകൾ അർപ്പിക്കുകയും ചെയ്തു. 2017-നവംബർ ഇരുപത്തിയേഴാം തിയതി ഫ്രാൻസീസ് മാർപാപ്പ ബുദ്ധമതാനുയായികളുടെ രാജ്യമായ മ്യാൻമാർ സന്ദർശിച്ചു. അവിടുത്തെ രാജ്യഭരണാധികാരിയായ മിലിറ്ററി നേതാവായും കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ 'റോഹിൻഗ്യ' പ്രശ്നങ്ങളൊന്നും ചർച്ച ചെയ്തില്ല. തുടർന്ന് ലോക സമാധാനത്തിനായി ഭാവിയിലും ഇരുമതങ്ങൾ തമ്മിലുള്ള ചർച്ചകൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മ്യാൻമാറിൽ മാർപാപ്പ സന്ദർശിച്ചപ്പോൾ റോഹിങ്കരുടെ അഭയാർത്ഥി പ്രശ്നങ്ങൾ പരാമർശിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ രണ്ടുദിവസത്തെ ബംഗ്ളാദേശ് സന്ദർശന വേളയിൽ  'റോഹിങ്ക' മുസ്ലിമുകളോട് മാർപാപ്പ മാപ്പ് പറഞ്ഞു.  റോഹിങ്കർ  അഭയാർഥികളുമായി അഭിമുഖ സംഭാഷണം നടത്തി. അഭയാർഥികളുടെ പ്രതിനിധികളായി പതിനാല് പേർ മാർപാപ്പയെ സന്ദർശിച്ചിരുന്നു. അവരുടെ കൈകൾ പിടിച്ചുകൊണ്ട് അവർക്കുണ്ടായ കഷ്ടപ്പാടുകളുടെയും വേദനകളുടെയും കഥകൾ അദ്ദേഹം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകം കാട്ടുന്ന ക്രൂരതകളോട് പ്രതികാരത്തിനു പോയാൽ കൂടുതൽ ഭവിഷ്യത്തുക്കൾക്ക് ഇടയാക്കുമെന്നും പ്രശ്നങ്ങളെ സമാധാനമായും ക്ഷമയോടെയും നേരിടണമെന്നും മാർപാപ്പ അവരോട് പറഞ്ഞു.

ചൈനയും റോമുമായുള്ള ഒരു ഒത്തുതീർപ്പു ഫോർമുലായ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു. പരസ്പ്പരം നയതന്ത്രം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ചൈനയുമായി കത്തോലിക്ക സഭ ഒരു സൗഹാർദ്ദം സ്ഥാപിക്കുകയാണെങ്കിൽ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിരിക്കാം. വത്തിക്കാൻ ചൈനയിലെ നാസ്തിക സർക്കാരിന് കീഴടങ്ങുമോയെന്നതാണ് പ്രശ്‍നം. ചൈനയിൽ കത്തോലിക്ക ജനസംഖ്യ വളരെ കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സർക്കാരിന്റ ചുമതലയിലാണ്. ചൈനീസ് സർക്കാരിനെ പിന്താങ്ങുന്നവരും മാർപാപ്പയെ അനുകൂലിക്കുന്നവരുമായി കത്തോലിക്കർ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞുകൊണ്ടു ആരാധനകൾ നടത്തന്നു. മാർപാപ്പയെ അനുകൂലിക്കുന്നവർ രഹസ്യമായ സങ്കേതങ്ങളിൽ മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നു. ചൈനയുമായി ഒരു ഒത്തുതീർപ്പിൽ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകൾ മുഴുവനായി വത്തിക്കാൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ വരുകയാണെങ്കിൽ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാൻ   മാനിക്കേണ്ടി വരും. ഫ്രാൻസിസ് മാർപാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക് നൽകുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാൻ ഒരു നാസ്തിക സർക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.

മാർപാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ 1.4 ബില്യൺ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാൻ സാധിക്കും. മാർപാപ്പയെ അംഗീകരിക്കുന്ന പത്തു മില്യൺ കത്തോലിക്കർ മാത്രമേ ചൈനയിലുള്ളു. അവർ ആചാരങ്ങൾ നടത്തുന്നത് ഒളിവു സങ്കേതങ്ങളിൽ നിന്നുമാണ്. ചൈനയുടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യൺ കത്തോലിക്കരിൽ വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരിൽ പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സർക്കാർ കൂടുതൽ ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.

 ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളിൽ നടക്കുന്ന സംവാദങ്ങളും ചർച്ചകളും മാർപാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകൾ അവരുടെ അധികാരം ഉപയോഗിച്ച് മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങൾ പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ താൽപര്യങ്ങളിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാൻസിസ് മാർപാപ്പ നേരിട്ട് മാർപാപ്പയെ വിമർശിക്കുന്നവരെയും സിനഡിലേക്ക് ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാർക്ക് തുറന്ന അഭിപ്രായങ്ങളും ചർച്ചകളും നടത്താൻ കഴിയുന്നുവെന്നത് വത്തിക്കാനിലെ പുത്തൻ നടപടിക്രമങ്ങളിൽപ്പെട്ടതാണ്.

പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാൻ, രക്ഷിക്കാൻ ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാർപാപ്പയെ കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ വാരങ്ങളിൽ അക്രൈസ്തവരുടെയും രോഗികളുടെയും ജയിൽ അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകൾ കഴുകി പാരമ്പര്യത്തെ പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു.  ഇത്തരം വിനയപൂർവ്വമായ പ്രവർത്തികൾമൂലം  അദ്ദേഹത്തെ സ്നേഹത്തിന്റെ മൂർത്തികരണ ഭാവമായ മാർപാപ്പയെന്ന നിലയിൽ ലോകം ആദരിക്കാൻ തുടങ്ങി. മില്യൺ കണക്കിന് ചെറുപ്പക്കാരായ കത്തോലിക്കർ അദ്ദേഹത്തിൻറെ പടങ്ങളും നല്ല പ്രവർത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയിൽനിന്നു പിരിഞ്ഞു പോയ അനേകർ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.

ഗർഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാർപാപ്പ അതിന് മാറ്റം വരുത്തി അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാർപാപ്പ ഇടപെട്ടു. മുമ്പൊക്കെ പുനർവിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു. ഇന്ന് ഒരു വിവാഹം റദ്ദാക്കാൻ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവർക്കും സഭയുടെ വാതിൽ തുറന്നു കൊടുക്കാൻ മാർപാപ്പ പറഞ്ഞു.

സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ (transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. അവർ ദൈവത്തിന്റെ മക്കളെന്നു മാർപാപ്പ ഉച്ചത്തിൽ പറഞ്ഞു. മാർപാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ (Lejarrage) എന്ന ട്രാൻസ്‌ജെൻഡർ 'പാപ്പ' എനിക്ക് സഭയിൽ പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാർപാപ്പ അയാളുടെ സമീപത്തു ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.

മറ്റുള്ള മാർപാപ്പമാരിൽ നിന്നും വ്യത്യസ്തനായി സ്വവർഗ രതികളുടെ അവകാശങ്ങൾക്കായി ഫ്രാൻസീസ് മാർപാപ്പ വാദിക്കുന്നു. സ്വവർഗ രതികളുടെ നീതിക്കായി പോരാടുന്ന എൽ.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു. കത്തോലിക്ക സ്‌കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവർഗ രതികളുമായി സഹവർത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവർഗ സമൂഹങ്ങൾ മാർപാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ നിലവിലുള്ള നയങ്ങൾക്ക് മാറ്റങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2015 ജൂലൈയിൽ ബ്രസീലിൽ നിന്നുള്ള മടക്കയാത്രയിൽ സ്വവർഗ രതിക്കാരെപ്പറ്റി മാർപാപ്പ പറഞ്ഞു, "ഒരാൾ സ്വവർഗാനുരാഗിയെങ്കിൽ അയാൾ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മയുണ്ടെങ്കിൽ ഞാൻ ആര് അവനെ വിധിക്കാൻ." ബെനഡിക്റ്റ് പതിനാറാമൻ സ്വവർഗ രതിലീലകൾ ചാവു ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാർപാപ്പ, അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ സഭ സ്വവർഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകൾ നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യർക്കും സഭയിൽ ആത്മീയതയ്ക്കായുള്ള അവസരങ്ങൾ നല്കണമെന്നുള്ളതാണ്, ഫ്രാൻസീസ് മാർപാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻറെ പാസ്റ്ററൽ ശുശ്രുഷ ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികർക്കുപോലും സ്വർഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയർപ്പിച്ചത് കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും അതിൽ ഉൾപ്പെടും.

 ഫ്രാൻസീസ് മാർപാപ്പ സഭയുടെ ചരിത്രത്തിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയിൽ കടുത്ത യാഥാസ്ഥിതികമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗർഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളിൽ അദ്ദേഹം തന്റെ മുൻഗാമികളുടെ പാതകൾ തന്നെ പിന്തുടരുന്നു. മാറ്റങ്ങൾക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല.  സ്വവർഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും വത്തിക്കാന്റെ കീഴ്വഴക്കങ്ങൾക്കെതിരായി അദ്ദേഹം യാതൊരു പരിഷ്‌ക്കാരങ്ങൾക്കും മുതിർന്നിട്ടില്ല. സ്വവർഗ രതികൾ സഭയുടെ ദൃഷ്ടിയിൽ ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ലാറ്റിനമേരിക്കൻ നാടുകളിൽ കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം മാർക്സിയൻ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള  വിഷയങ്ങൾ സഭയൊന്നാകെ പ്രതിഫലിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാളായിരുന്ന നാളുകളിൽ മാർക്സിയൻ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലർന്ന തത്ത്വങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. മാർക്സിയൻ ചിന്താഗതികളെ എതിർത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു. അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു. അവരെ ഇല്ലാതാക്കാൻ, കമ്മ്യുണിസത്തെ ചെറുക്കാൻ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാൻസീസ് മാർപാപ്പ മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാർക്ക് വേണ്ടിയും ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മിലിട്ടറി ഭരണത്തിന്റെ ക്രൂരതയിൽ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത പാലിച്ചതിലും വിമർശനങ്ങളുണ്ട്.

ഒരു മാർപാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റർ ഇങ്ങനെ ലളിത ജീവിതം നയിക്കാൻ  പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത മതങ്ങളെല്ലാം 'അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള' തത്ത്വങ്ങളാണ് എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങൾ മനുഷ്യരെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ് ഫ്രാൻസീസ് മാർപാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്. മതത്തിന്റെ മൂല്യതയിൽ വിലമതിക്കാനും ഗർവ് കളഞ്ഞു വിനയശീലനാവാനും ഇത് സഭയിലുള്ള അംഗങ്ങൾക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക, നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങൾ പ്രാവർത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങൾ കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം (stem cell research) എന്നീ കാര്യങ്ങളിൽ സഭയൊന്നാകെ അഭിപ്രായ വിത്യാസങ്ങളിലാണ്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ മാർപാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
Pope Francis meets a group of Rohingya refugees in Dhaka



President Raúl Castro of Cuba, left, with Pope

Monday, February 12, 2018

എന്തുകൊണ്ട് ഞാൻ വിമർശന ദർശിയായ ക്രിസ്ത്യൻ?



ജോസഫ് പടന്നമാക്കൽ 

എന്തുകൊണ്ട് ഞാനൊരു ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന ചോദ്യം ചർച്ചാവിഷയമായി 'ഇ-മലയാളി' അവതരിപ്പിച്ചപ്പോൾ ഞാൻ ആരെന്ന് ഒരു നിമിഷം എന്നെപ്പറ്റി ചിന്തിച്ചുപോയി! ഈ ലേഖനം എഴുതുമ്പോഴും ശരിയായ ഒരു ഉത്തരം കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയെന്നു പറഞ്ഞാൽ എന്റെ ലേഖനം വായിക്കുന്നവർ പലരും അനുകൂലിച്ചെന്നു വരില്ല. പള്ളിയും പട്ടക്കാരും അവരോടു അടുത്തിരിക്കുന്നവരും ക്രിസ്തുവിനെ വിലയ്ക്കു മേടിച്ചിരിക്കുകയാണ്. നസ്രത്തിൽ പിറന്ന ക്രിസ്തുവിനെ പണ്ടേ അവർ പള്ളിയിൽനിന്ന് പുറത്താക്കി കഴിഞ്ഞിരുന്നു. യഥാർഥ ക്രിസ്തുവില്ലാത്ത ബലിപീഠങ്ങൾ കൈകാര്യം ചെയ്യുന്നത് ക്രിസ്തുവാണെന്നു പറഞ്ഞു സ്വയം പ്രഖ്യാപിതരായ പുരോഹിത ലോകമാണ്. ക്രിസ്തുവെന്ന ദിവ്യനായ ആചാര്യൻ ഒരിക്കലും പൗരാഹിത്യത്തെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഓർമ്മയായപ്പോൾ മുതൽ ഞാനൊരു കത്തോലിക്കനായ ക്രിസ്ത്യാനിയായിരുന്നു. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും അവർക്കു മുമ്പുണ്ടായിരുന്നവരും ക്രിസ്ത്യാനികളായി അറിയപ്പെട്ടിരുന്നു. പൂർവിക പിതാക്കന്മാരിൽ ആരെങ്കിലും നമ്പൂതിരിയാണെന്നോ തോമ്മാശ്ലീഹായിൽ ജ്ഞാനസ്നാനം ചെയ്തെന്നോ ചരിത്ര രേഖകളിലൊന്നിലും കാണുന്നില്ല. കോട്ടയത്തിനു കിഴക്ക് കാഞ്ഞിരപ്പള്ളിയെന്ന ഗ്രാമത്തിൽ കൂടുതലും നസ്രാണികളുള്ള പ്രദേശത്തായിരുന്നു വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. അന്നത്തെ ആചാരമനുസരിച്ച് ജനിച്ച ഏഴാം ദിവസം എന്നെ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്. അമേരിക്കയിൽ വരുന്നതിനുള്ള വിസായ്ക്കായി എനിക്ക് മാമ്മോദീസ സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഔദ്യോഗികമായി ക്രിസ്ത്യാനിയാണെന്ന ഏറ്റവും വലിയ തെളിവ് എന്റെ മാമ്മോദീസ സർട്ടിഫിക്കറ്റ് തന്നെയാണ്. ഏഴാം വയസിൽ ആദ്യകുർബാന കൈകൊണ്ടപ്പോഴും പത്താം വയസിൽ മാത്യു കാവുകാട്ട് ബിഷപ്പിൽനിന്ന് സ്ഥൈര്യലേപനം ലഭിച്ചപ്പോഴും ആധികാരയുക്തമായ എന്നിലെ ക്രിസ്തീയതയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയും പള്ളിയുടെ കൂദാശകൾ സ്വീകരിച്ചുകൊണ്ടും എന്റെ വിവാഹവും നടന്നു. ഈ ആചാരങ്ങളെല്ലാം എന്നിലെ ക്രിസ്തീയത്വം ദൃഢമാക്കുകയായിരുന്നു.

ആദ്യകുർബാന സമയത്ത് സുന്ദരിയായ ഒരു കന്യാസ്ത്രി ഒരു വെന്തിങ്ങ എന്റെ കഴുത്തിൽ അണിയിച്ചുകൊണ്ടു പറഞ്ഞതും ഓർക്കുന്നു "എടാ ചെറുക്കാ! ഇത് ഉത്തരീയ ഭക്തിയുടെ അടയാളമാണ്. കത്തോലിക്കരെല്ലാം വെന്തിങ്ങ ധരിക്കണമെന്നു സഭയുടെ നിയമമാണ്. നീ എന്നും മാതാവിനോടു ഉത്തരീയ ഭക്തിയുള്ളവനായിരിക്കണമെന്നും" പറഞ്ഞു. അന്നൊക്കെ ഭക്തിയെന്നും ഉത്തരീയമെന്നും പറഞ്ഞാൽ എനിക്ക് മനസിലാകില്ലായിരുന്നു. അങ്ങനെ ബാല്യകാലത്തിൽ വെന്തിങ്ങാ കഴുത്തിൽ ധരിച്ചു നടന്നതായും ഓർമ്മയുണ്ട്. 'വെന്തിങ്ങാ'യെപ്പറ്റിയും 'വെന്തിങ്ങാ ഭക്തി'യുടെ പ്രാധാന്യത്തെപ്പറ്റിയും ഒരു മിനിറ്റുളള പ്രസംഗം കാണാപാഠം പഠിച്ച് അദ്ധ്യാപകരുടെ മുമ്പിലും കുട്ടികളുടെ മുമ്പിലും അവതരിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകൾ പോലും വെന്തിങ്ങയിൽ തട്ടി തെറിച്ചുപോയ കഥ വണക്കമാസത്തിൽ വായിക്കുമ്പോൾ ഞാൻ ആവേശഭരിതനായിരുന്നു. ഒരിക്കൽ ഒരു പെരുന്നാളുദിവസം എന്റെ സ്വർണ്ണമാല കള്ളൻ തട്ടിപറിച്ചുകൊണ്ടു പോയപ്പോഴും വെന്തിങ്ങ സുരക്ഷിതമായി കഴുത്തിലുണ്ടായിരുന്നു. മാലയ്ക്കുപകരം അന്ന് വെന്തിങ്ങ കഴുത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ കൂടുതൽ ദുഃഖിതനാകുമായിരുന്നു.

ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ആചാരങ്ങൾ പലതും അനുഷ്ഠിക്കേണ്ടതായുണ്ട്. ഞായറാഴ്ചകളിൽ പള്ളിയിൽ പോവണം. വരുമാനത്തിന്റെ പത്തുശതമാനം പള്ളിക്കു കൊടുക്കണം. കുർബാന കാണുകയും പാപപൊറുതിക്കായി കൂടെക്കൂടെ കുമ്പസാരിക്കുകയും കുർബാന കൈക്കൊള്ളുകയും വേണം. ബാല്യം മുതലേ കുമ്പസാരിക്കാനും കുർബാന കൈക്കൊള്ളാനും ഞാൻ മടിയനായിരുന്നു. മാതാപിതാക്കളിൽ 'അമ്മ'  ഭക്തികാര്യങ്ങളിൽ വളരെ കർശനക്കാരിയായിരുന്നു. എന്റെ പിതാവിന് പട്ടക്കാരോടും പള്ളിയോടും വിശ്വസമില്ലായിരുന്നതിനാൽ സ്വതന്ത്രമായ ഒരു ജീവിതം നയിക്കാൻ എനിക്ക് സാധിച്ചിരുന്നു. എങ്കിലും കത്തോലിക്കനെന്നുള്ള അഭിമാനം എനിക്കും കുടുംബത്തിലുള്ള മറ്റെല്ലാവർക്കും ഒരുപോലെയുണ്ടായിരുന്നു.

പ്രൈമറി-മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളി പള്ളിവക കത്തോലിക്കാ സ്‌കൂളിലായിരുന്നതുകൊണ്ടു ഭൂരിഭാഗം കുട്ടികളും കത്തോലിക്കാ ഭവനത്തിൽനിന്നുമുള്ളവരായിരുന്നു. എന്നിലെ മത യാഥാസ്തികതയും ഒപ്പം വളർന്നുകൊണ്ടിരുന്നു. സ്‌കൂളിൽ മറ്റു വിഷയങ്ങളോടൊപ്പം ഒരു പീരിയഡ് വേദപാഠം പഠിപ്പിക്കുമായിരുന്നു. അന്നൊക്കെ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുന്ന കഥകളൊക്കെ അദ്ധ്യാപകൻ വിവരിക്കുമ്പോൾ കണ്ണുനിറയുന്നതും ഓർമ്മിക്കുന്നു. അക്കാലത്ത് എല്ലാ ഹിന്ദുക്കുട്ടികളുടെയും രണ്ടു കാതിലും കടുക്കനുണ്ടായിരുന്നു. വേഷവിധാനങ്ങളിൽക്കൂടി ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും തമ്മിൽ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. സാരികൾ വിരളമായിരുന്ന കാലവും. ക്രിസ്ത്യൻ സ്ത്രീകൾ ഭൂരിഭാഗം പേരും ചട്ടയും മുണ്ടും ധരിച്ചിരുന്നു.

അക്കാലത്ത് ഒരു കുരുത്തക്കേട് കാണിച്ചതുകൊണ്ടു പള്ളി വികാരിയും അന്നത്തെ കുഞ്ഞാടായ പ്രഥമാധ്യാപകനും ഒത്തുചേർന്ന് എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി. എന്റെ പ്രായം അന്നു പതിനൊന്ന്. ഒരു പക്ഷെ പള്ളിയിലെ പുരോഹിതരോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടതിന്റെ തുടക്കവും ഇവിടെനിന്നാകാം. പിന്നീടുള്ള കാലങ്ങളിൽ എനിക്ക് പള്ളിയിൽ പോക്കോ കുമ്പസാരമോ കുർബാന സ്വീകരിക്കുന്ന പതിവോ ഉണ്ടായിരുന്നില്ല. കത്തോലിക്കാ സ്‌കൂളിൽനിന്നു പുറത്താക്കിയശേഷം ദിവസം രണ്ടര മൈൽ നടന്നു സർക്കാർ സ്‌കൂളിൽ പഠിക്കേണ്ടി വന്നു.  ഞങ്ങളുടെ കുടുംബം വാഴൂർക്ക് താമസം മാറ്റിയതുകാരണം നായന്മാരുടെ വക സ്‌കൂളിൽ പഠിക്കാനും തുടങ്ങി. ഇതിനോടകം പള്ളിയും പട്ടക്കാരനുമില്ലാത്ത ഒരു ക്രിസ്ത്യാനിയായും മനസിനെ പൊരുത്തപ്പെടുത്തിയിരുന്നു. ആരും എന്നെ ചോദ്യം ചെയ്യാനും വന്നിരുന്നില്ല. പിന്നീട് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം വിവാഹ സമയത്ത് കുമ്പസാരിച്ചു കുർബാന കൈകൊണ്ട് കത്തോലിക്കനെന്നു തെളിയിച്ചു.

എന്റെ വിദ്യാഭ്യാസം പുരോഹിതർ നിയന്ത്രിക്കുന്ന കത്തോലിക്ക സ്ക്കൂളിൽ തുടർന്നിരുന്നെങ്കിൽ ഒരു പക്ഷെ ഞാനൊരു തികഞ്ഞ യാഥാസ്ഥിതികനായി മാറുമായിരുന്നു. ഹൈന്ദവ സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഹൈന്ദവരോട് എനിക്ക് കൂടുതൽ സ്നേഹവും ബഹുമാനവും വന്നത്. ഞാൻ ഒരു ഹിന്ദുവും കൂടിയാണെന്നുള്ള തോന്നലുമുണ്ടായി. ഹിന്ദു അദ്ധ്യാപകർ ഒരിക്കലും മറ്റു മതങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. ക്രിസ്തുവിനെ വളരെ ആദരവോടെ മാത്രമേ അവർ കണ്ടിരുന്നുള്ളൂ. ചെറുപുഴകൾ പല വഴികളിലായി മഹാസമുദ്രത്തിൽ ലയിക്കുന്നപോലെ എല്ലാ മതങ്ങളും സഞ്ചരിക്കുന്നത് ഒരേ സൃഷ്ടാവിന്റെ സന്നിധാനത്തിലേക്കെന്നുള്ള തത്ത്വമാണ് ഹിന്ദുമതത്തിനുള്ളത്. വേദങ്ങളും ഉപനിഷത്തുക്കളും ഇന്ത്യയുടെ പൗരാണിക സംസ്ക്കാരത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുമതം ഒരു മതമല്ല, ഒരു സംസ്‌ക്കാരമാണ്. സിന്ധു നദി തടത്തിൽ തഴച്ചുവളർന്ന വേദ സംസ്ക്കാരമായ ഹിന്ദുമതത്തിന് ക്രിസ്തീയ സംസ്ക്കാരത്തെയും ഉൾക്കൊള്ളാൻ സാധിച്ചുവെന്നത് ആ മതത്തിന്റെ പവിത്രതയെ മഹത്വപ്പെടുത്തുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തു ഇസ്‌ലാം മതത്തെ അടുത്തറിയാനും കാരണമായി. വലിയൊരു പരന്ന പാത്രത്തിൽ ചുറ്റിനുമിരുന്ന് സഹോദരരെപ്പോലെ അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എന്നെയും ക്ഷണിക്കുമായിരുന്നു. മുസ്ലിമും ക്രിസ്ത്യാനിയുമെന്ന വ്യത്യാസം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിമുകൾ എന്റെ മതം ചോദിക്കുന്ന സമയങ്ങളിലെല്ലാം 'നീ എന്റെ സഹോദരനെന്നു' പറയുന്നതും ഓർക്കുന്നു. ഇസ്ലാം മതവും ക്രിസ്ത്യൻ മതവും പരസ്പ്പരം സാമ്യങ്ങളുള്ള മതങ്ങളാണ്. രണ്ടു മതക്കാരും ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ദൈവത്തിന്റെ മക്കളെന്നു വിശ്വസിക്കുകയും ചെയ്യുന്നു. നോവ, എബ്രാഹം, മോസസ്, ദാവീദ്, ജോസഫ്, ജോൺ ബാപ്റ്റിസ്റ്റ് എന്നീ പ്രവാചകർ ഇസ്‌ലാമിന്റെ വിശ്വാസത്തിലുമുണ്ട്. പ്രവാചകൻ മുഹമ്മദിനെപ്പോലെ യേശുവിനും തുല്യമായ സ്ഥാനം മുസ്ലിമുകൾ കല്പിച്ചിരിക്കുന്നു. ബൈബിളും ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒന്നാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും ഒരുപോലെ മേരി കന്യകയായിരുന്നുവെന്നും യേശുവിനെ മേരി ദിവ്യഗർഭം ധരിച്ചുവെന്നും യേശു അത്ഭുതങ്ങൾ കാണിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. യേശു വാഗ്ദാനം ചെയ്ത രക്ഷകനായിരുന്നുവെന്നും അന്ത്യനാളിൽ യേശു വീണ്ടും വരുമെന്നും ഇരുമതങ്ങളും വിശ്വസിക്കുന്നു. ലോകാവസാനത്തിൽ തിന്മയുടെ പ്രതീകമായ അന്തി ക്രിസ്തുവിലും ഇസ്‌ലാമികൾ വിശ്വസിക്കുന്നുണ്ട്. ഭൂമിയിൽ ജീവിച്ചതനുസരിച്ച് തിന്മ ചെയ്യുന്നവർക്ക് നരകവും നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗവും ഇസ്‌ലാമിലുമുണ്ട്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പുരയിടത്തിൽ താമസിച്ചിരുന്ന 'മറിയ' എന്ന് പേരുള്ള ഒരു ദളിത സ്ത്രീ മരണമടഞ്ഞു. അവർ നിത്യം പള്ളിയിൽ പോയിക്കൊണ്ടിരുന്ന ഒരു സാധു പുലയ  സ്ത്രീയായിരുന്നു. കൂലിവേല ചെയ്തുകൊണ്ട് ആറേഴു മക്കളെ വളർത്തിക്കൊണ്ടിരുന്നു. ലത്തീൻ പള്ളി ഇടവക അംഗമായിരുന്ന അവർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ കൂലി പള്ളിക്ക് കൊടുക്കണമായിരുന്നു. അവരുടെ ഭർത്താവ് ദേവസ്യ പരസ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും  പറഞ്ഞു ലത്തീൻപള്ളിയിലെ വികാരി മൃതദേഹം സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കില്ലായിരുന്നു. എട്ടുദിവസം ദുർഗന്ധം വമിച്ചു അവരുടെ മൃതദേഹം ആ കുടിലിന്റെ മുമ്പിൽ കിടക്കുന്നതു ഇന്നും ഓർമ്മിക്കുന്നു. മനുഷ്യത്വം നശിച്ചുപോയ വികാരിയുടെ മുമ്പിൽ നാട്ടുകാർ ഒന്നടങ്കം കേണപേക്ഷിച്ചിട്ടും വികാരിയുടെ മനസ് തുറന്നില്ല. സെമിത്തേരിയിൽ മൃതദേഹം അടക്കാൻ അനുവദിച്ചില്ല. ഒടുവിൽ യാതൊരു ആചാരവുമില്ലാതെ ഞങ്ങളുടെ പറമ്പിനുള്ളിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. യേശുവിന്റെ അനുയായികളെന്ന് സ്വയം പ്രഖ്യാപിച്ച പുരോഹിത വർഗങ്ങളിലും കരുണയുടെ സ്ഥാനത്ത് ക്രൂരതയുടെ മുഖങ്ങളുമുണ്ടെന്ന് വ്യക്തമായി എനിക്കന്നു മനസിലാക്കാൻ സാധിച്ചു. അന്നുമുതൽ പള്ളിയോടും പൗരാഹിത്യ വ്യവസ്ഥിതിയോടുമുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയും ചെയ്തു.

ബൈബിൾ ഒരു സാഹിത്യ കൃതിയാണ്. അതിനുള്ളിലെ വാക്യങ്ങൾ ദൈവത്തിന്റെ അരുളപ്പാടെന്നു  പഠിപ്പിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് ദഹിക്കാൻ പ്രയാസമാണ്. ബൈബിളിൽ സുവിശേഷകർ എഴുതിയിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങൾ അപ്പാടെ ദൈവം അരുളിചെയ്തതെന്ന് വിശ്വസിച്ചാലെ പുരോഹിതന്റെ കണ്ണിലെ ക്രിസ്ത്യാനിയാവുള്ളൂ. യേശുവിന്റെ ജന്മസ്ഥലവും പൂർവിക തലമുറകളും വ്യത്യസ്തമായിട്ടാണ് സുവിശേഷകർ വിവരിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ വിവാഹം ചെയ്‌താൽ അവർ കന്യകയല്ലെന്നറിഞ്ഞാൽ അവരെ കൊന്നുകളയണമെന്നാണ് പഴയ നിയമം നിയമാവര്‍ത്തന (Deuteronomy 22:13-21) പുസ്തകത്തിലുള്ളത്. അങ്ങനെ യുക്തിചിന്തകൾ ചൂണ്ടി കാണിക്കുന്നതിനെ മതം മുഴുവനായി വിലക്കിയിരിക്കുകയാണ്. തെറ്റു തെറ്റാണെന്നു സമ്മതിക്കാൻ മതം നടപ്പാക്കിയിരിക്കുന്ന നീതിബോധം അനുവദിക്കില്ല.

യേശു മാത്രം വഴിയും സത്യവുമെന്ന് ബൈബിളും പറയുന്നു. എന്നാൽ ഒരു ഹിന്ദുവിന് മുഹമ്മദിനെയും യേശുവിനെയും വിശ്വസിച്ചാലും ഹിന്ദുവാകാൻ സാധിക്കും. ബൈബിളനുസരിച്ച് ദൈവം ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ഏഴുദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നാണ് ലിഖിതം ചെയ്തിരിക്കുന്നത്. പതിനായിരം വർഷങ്ങൾക്കു മുമ്പ് ഭൂമിയേയും പ്രപഞ്ചാദികളെയും ദൈവം സൃഷ്ടിച്ചു. എന്നാൽ മുകളിൽ പറഞ്ഞ ദിവസത്തിന് 24 മണിക്കൂറായിരുന്നില്ല. ഒരുപക്ഷേ ആയിരങ്ങളോ മില്ലിയനുകളോ വർഷങ്ങളെ ഒരു വർഷമായി ഗണിക്കാമെന്ന് മതം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഒരു ക്രിസ്ത്യാനി ബൈബിളിലെ വചനങ്ങൾ അപ്പാടെ ദിവ്യമായി സ്വീകരിക്കണം. അതിലെഴുതിയിരിക്കുന്ന ഒരു വചനത്തെയും വിമർശിക്കാൻ പാടില്ല. എഴുതിയിരിക്കുന്ന വചനങ്ങൾ  ലക്ഷോപലക്ഷം ജനങ്ങളിൽനിന്ന് തലമുറകളായി കൈമാറിയതാണ്. ദൈവിക വാക്കുകളെന്നു പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ കാലത്തിനനുസരിച്ച് മാറ്റപ്പെട്ടതെന്നു വ്യക്തമായി മനസിലാക്കാനും സാധിക്കും. ഏതു നൂറ്റാണ്ടിലാണ് ബൈബിൾ എഴുതിയതെന്ന് ആർക്കും അറിഞ്ഞുകൂടാ. ഭാഷകൾ മറ്റൊരു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അനുയോജ്യമായ സാഹിത്യ പദങ്ങൾ കണ്ടെന്നു വരില്ല. അതുമൂലം ആശയങ്ങൾക്കു തന്നെ വ്യത്യാസങ്ങളും വരാം. ഓരോ ജനതയുടെയും സാംസ്ക്കാരിക ചിന്തകളുടെ മാറ്റങ്ങളനുസരിച്ചും ബൈബിൾ തർജ്ജിമ ചെയ്യുന്നു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചിന്തകൾ തർജ്ജിമ ചെയ്യുന്നവരുടെ മനസ്സിൽ നിഴലിച്ചിരിക്കുന്നതും കാണാം. ആദ്യ പിതാക്കന്മാർ എഴുതിയ ബൈബിൾ തന്നെയാണോ നാം പാരായണം ചെയ്യുന്ന ബൈബിളെന്നതിലും വ്യക്തതയില്ല. വിശുദ്ധ പോളിനുണ്ടായ സ്വപ്നമാണ് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷങ്ങൾക്ക്  കാരണമായത്. ഒരുവൻ ഉറക്കത്തിൽ സ്വപ്നം കണ്ടാൽ ഉണർന്നു കഴിഞ്ഞശേഷം അതുപോലെ പകർത്താൻ ആർക്കെങ്കിലും സാധിക്കുമോ? പിന്നെയും ചോദ്യം വരുന്നു, ഈ സ്വപ്നം  വാസ്തവത്തിൽ ദൈവത്തിങ്കൽ നിന്നായിരുന്നുവോ? അതോ ദൈവത്തിങ്കൽ നിന്നായിരുന്നുവെന്ന് കഥയുണ്ടാക്കിയതോ? ഇത് പോളിനുണ്ടായ ഒരു മാനസിക വിഭ്രാന്തിയോ? ഏതോ നൂറ്റാണ്ടിൽ നടന്ന സുവിശേഷത്തിലെ പോളിനു കിട്ടിയ ദൈവത്തിന്റെ അശരീരി നൂറായിരം ജനങ്ങളിൽ കൈമറിഞ്ഞ ശേഷം നമ്മളോട് വിശുദ്ധ ഗ്രന്ഥം തുറന്നുകൊണ്ടു പുരോഹിതൻ പറയുന്നു, 'വിശ്വസിക്കുവിൻ, വിശ്വസിച്ചാൽ സ്വർഗം, അല്ലെങ്കിൽ നരകം!'

ബൈബിളിൽ നിന്ന് വചനമെടുത്തു വായിച്ചശേഷം പുരോഹിതൻ ആവർത്തിച്ചാൽ അതെങ്ങനെ സത്യമാകുന്നു. നാം അതെല്ലാം ശരിയെന്നു വിശ്വസിക്കണം. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വയം യുക്തിപൂർവം ചിന്തിക്കുന്നതല്ലേ നല്ലത്? വിശ്വസിക്കുന്നവരുടെ ചിന്തിക്കാനുള്ള കഴിവുകൾ നശിപ്പിച്ചുവെങ്കിൽ മാത്രമേ പള്ളിക്കും പുരോഹിതർക്കും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ. ചിലർ പറയും, വിശുദ്ധഗ്രന്ഥങ്ങൾ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടു വിശുദ്ധ ഗ്രന്ഥവും സത്യമായിരിക്കും. എന്നാൽ ശാസ്ത്രം എക്കാലവും ശരിയായിരിക്കണമെന്നില്ല. പുതിയവ കണ്ടുപിടിക്കുമ്പോൾ പഴയതിനെ ശാസ്ത്രത്തിൽനിന്നും നീക്കം ചെയ്യാറുണ്ട്. ശാസ്ത്രീയ തത്ത്വങ്ങളും വസ്തുതകളും പിന്നീട് തെറ്റാണെന്നും തെളിയിച്ചിട്ടുണ്ട്. കൂടാതെ നൂറായിരം കാര്യങ്ങൾ ശാസ്ത്രത്തിന് മനസിലാകുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം ഒന്നിനും അതിന്റെ അവസാനത്തെ തീർപ്പല്ല.

ക്രിസ്തുമതത്തെ ക്രിസ്തുപോലും സങ്കൽപ്പത്തിൽ കാണാഞ്ഞ അന്ധവിശ്വാസങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളും നിരത്തി വെച്ചുകൊണ്ട് കുരിശുരൂപത്തിന്റെ മുമ്പിൽ കരയാനാണ് സഭ പഠിപ്പിക്കുന്നത്. ക്രിസ്ത്യൻ കലകളെല്ലാം കുരിശിന്റെ വഴിയേ അനുസ്മരിക്കുന്ന രൂപങ്ങളായി കൊത്തിവെച്ചിരിക്കുന്നു. കുരിശുമരണത്തിനുമുമ്പിൽ കണ്ണീർ വാർക്കാനും വിലപിക്കാനും പഠിപ്പിക്കും. ക്രൂശിതനായ ക്രിസ്തുവിനെ സംബന്ധിച്ചുള്ള ദുഃഖകരമായ കഥകൾ ബാലമനസുകളിൽ അടിച്ചു കേറ്റും.  കോടാനുകോടി ജനങ്ങളാണ് ഇത്തരം വിശ്വാസങ്ങൾ പുലർത്തി വരുന്നത്. ബുദ്ധിജീവികളും ചിന്തിക്കുന്നവരും സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പാടില്ല.

1982-നു ശേഷം പ്രാർത്ഥനാ ഗ്രൂപ്പുകളും കരിഷ്മാറ്റിക്ക് ഗ്രുപ്പുകളും കേരളത്തിൽ കൂണുപോലെ പൊന്തിവന്നു. അതിനുശേഷം സീറോ മലബാർ സഭയുടെ രൂപവും ഭാവവും മൊത്തം ഉടച്ചു വാർക്കപ്പെട്ടു. മാനസിക വൈകല്യമുള്ളവരുടെ എണ്ണവും വർദ്ധിച്ചു. സീറോ മലബാർ പള്ളികളിൽ  കുർബാനയുടെ ദൈർഘ്യം ഇരുപതു മിനിറ്റിൽ നിന്ന് ഒന്നര മണിക്കൂറായി. അതിനിടെ പുരോഹിതരുടെ ബോറടിച്ച നീണ്ട പ്രസംഗവും. പള്ളി പൊളിച്ചുപണിയുന്ന കാര്യവും പിരിവിന്റെ കാര്യവും ഓർമ്മിപ്പിക്കും. സാധാരണക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടും ഞെക്കിപ്പിഴിഞ്ഞുകൊണ്ടും പണവും പിരിക്കും. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരുടെ തീവ്ര പ്രാർത്ഥനകളും രോഗസൗഖ്യങ്ങളും കേരളത്തിൽ പുരോഹിതരുടെ നിയന്ത്രണത്തിലുള്ള വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞു.

അമേരിക്കയിലെ ഒരു മെഡിക്കൽ ജേർണലിൽ  പ്രാർത്ഥനകളെപ്പറ്റി നടത്തിയ ഒരു ശാസ്ത്രീയ റിപ്പോർട്ടുണ്ട്. അവർ നടത്തിയ പഠനത്തിൽ പ്രാർത്ഥനകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു  കണ്ടെത്തിയിരിക്കുന്നു. രോഗികളെ മൂന്നായി തരം തിരിച്ച് ഒരു കൂട്ടം രോഗികൾക്കുവേണ്ടി കഠിനമായി പ്രാർത്ഥിക്കുകയും അതേസമയം മറ്റൊരു കൂട്ടം രോഗികൾക്കായി പ്രാർത്ഥിക്കാതെയും ഇരുന്നു. മൂന്നാമതുള്ള ഒരു പ്രാർത്ഥനാക്കൂട്ടം രോഗികളറിയാതെ രോഗികൾക്കുവേണ്ടി രഹസ്യമായി പ്രാർത്ഥിച്ചു. എന്നാൽ രോഗികളായവർക്കുവേണ്ടി പ്രാർത്ഥിച്ചവരുടെ രോഗം മറ്റു രണ്ടു കൂട്ടരേക്കാളും വഷളായിരിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടർ രോഗികളിൽ യാതൊരു വ്യത്യാസവും കണ്ടില്ല. "നിനക്ക് പ്രാർത്ഥിണമെന്നുണ്ടെങ്കിൽ ധ്യാന നിരതനായി ഏകാന്തമായ മുറിയിൽ പ്രാർത്ഥിക്കാൻ" യേശു പറഞ്ഞിട്ടുണ്ട്. പ്രാർത്ഥനയുടെ പേരിൽ കരിഷ്മാറ്റിക്ക് പുരോഹിതരുടെ ചെണ്ടകൊട്ടും മേളങ്ങളും ഒരു സമൂഹത്തെ മൊത്തമായി ഭ്രാന്തൻ ലോകത്തിലേക്ക് നയിക്കുകയേയുള്ളൂ. .

പ്രാർത്ഥനകൾക്ക് ഫലം കണ്ടുവെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്. ദൈവം അവരുടെ പ്രാർത്ഥന കേട്ടുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അവരുടെ പ്രാർത്ഥന കേട്ടാൽ തന്നെയും ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥന കേട്ടതെന്നും നിശ്ചയമില്ല. സത്യമെന്തന്നാൽ ഈ പ്രപഞ്ചമെന്നു പറയുന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്‌. കണികകളും പരമാണുകളും തന്മാത്രകളും വൈദ്യുത കാന്ത തരംഗങ്ങളും അതിന്റെ പ്രവർത്തനങ്ങളും ഉൾക്കൊണ്ടതാണ് ഈ പ്രപഞ്ചം. ഇതിലെ ജീവജാലങ്ങളും പ്രകൃതിയും ശാസ്ത്രത്തിനും അതീന്ദ്രങ്ങൾക്കും ഗ്രഹിക്കാൻ കഴിയുന്നതിനേക്കാൾ ബുദ്ധിവൈഭവമുള്ളതാണ്. ആൽബർട്ട് ഐൻസ്റ്റീൻ അതിനെ ദൈവമെന്നു വിളിച്ചു. അദ്ദേഹം കണ്ടത് യഹൂദന്റെ ദൈവമോ ക്രിസ്ത്യൻ ദൈവമോ ആയിരുന്നില്ല. ഈ പ്രപഞ്ചം അനന്തവും കലാപരമായി സൃഷ്ടിക്കപ്പെട്ടതുമാണ്. നാം വസിക്കുന്ന ഈ ഭൂമിയും നിഗൂഢാത്മകമായ സത്യങ്ങൾകൊണ്ട് കോർത്തിണക്കിയതാണ്. ചിലപ്പോൾ നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകൾ വഴി പ്രതിഫലിച്ചേക്കാം. സഫലീകൃതമാകാം. അത് യാദൃശ്ചികമായി സംഭവിക്കുന്നതുമാണ്. ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥനകൾ കേൾക്കുന്നതെന്നുള്ള ന്യായികരണങ്ങളും നീതിയുക്തമല്ല. പാകതയില്ലാത്ത മനസാണ് അങ്ങനെ ചിന്തിക്കുന്നതിനു കാരണമാവുന്നത്.

ഞാൻ വളരെ ചെറുപ്പകാലം മുതൽ ഗാന്ധിയൻ ചിന്തകളിലും ഗാന്ധിജിയുടെ മതങ്ങളോടുള്ള മനോഭാവത്തിലും തൽപ്പരനായിരുന്നു. സ്വന്തം മതത്തെപ്പോലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കണമെന്ന ചിന്തകളായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജി പറഞ്ഞിരുന്നു; "ഞാനൊരു ക്രിസ്ത്യനീയാണ്, ഹിന്ദുവാണ്, മുസ്ലിമാണ്, യഹൂദനാണ്. നിന്ദിക്കുന്നവനേയും തോക്കും മുനകൾ നെഞ്ചത്തു നീട്ടുന്നവനെയും സ്നേഹിക്കാൻ പഠിക്കണം. ഹിന്ദുവും മുസ്ലിമും സാഹോദര്യത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഒന്നായ ജനതയാണ്. എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, ക്രിസ്തുദേവന്റെ സന്ദേശങ്ങൾ എന്റെ ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു; എന്നാൽ ക്രിസ്ത്യാനികളെ ഇഷ്ടമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായ ഭാരതം ഒന്നിച്ചുനിന്നാൽ ഒരു വിദേശ ശക്തിയും നമ്മുടെമേൽ മേധാവിത്വം പുലർത്തില്ല."

ക്രിസ്തുമതത്തെപ്പറ്റി കൂടുതൽ പഠിക്കും തോറും ഇത്തരം ചിന്തകൾ ചിന്താശക്തിയുള്ള ക്രിസ്ത്യാനികൾക്കും ഉണ്ടാകാവുന്നതാണ്. സഭയെ വിമർശിക്കാൻ പാടില്ലെന്നുളളതാണ് പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്. വിമർശിക്കുന്നവരുടെ നാവടക്കാൻ എല്ലാവിധ തരികിട ഗുണ്ടായിസങ്ങളും പുരോഹിതർ പ്രയോഗിക്കും. ബുദ്ധിജീവികളായ ജോസഫ് പുലിക്കുന്നേൽ, എം.പി.പോൾ, ജോസഫ് മുണ്ടശേരി എന്നിവരോട് സഭ ചെയ്ത ദ്രോഹം കാലത്തിനുപോലും പൊറുക്കാൻ സാധിക്കില്ല. എം.പി. പോളിനെ തെമ്മാടിക്കുഴിയിൽ അടക്കിയ ചരിത്രമാണ് സഭയ്ക്കുള്ളത്. അധർമ്മം പ്രവർത്തിക്കുന്നവരും കക്കുന്നവരും കൊലചെയ്യുന്നവരും ക്രിസ്ത്യാനികളാണ്. എന്നാൽ സഭയെ വിമർശിച്ചാൽ വിമർശിക്കുന്നവരുടെ നാവടപ്പിക്കാൻ  പൗരാഹിത്യ ലോകം അവർക്കെതിരെ സകല അടവുകളും പ്രയോഗിക്കും.

ശാസ്ത്രം എന്തുകണ്ടുപിടിച്ചാലും അതിന്റെ നേട്ടങ്ങളുമായി മതവും മുമ്പിലെത്തുക പതിവാണ്. ജനാൽപ്പഴുതുകളിൽക്കൂടി നോക്കുകയാണെങ്കിൽ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ കണികകളുമെല്ലാം നമുക്ക് വിവരിക്കാൻ സാധിക്കും. നാം കാണുന്നതെല്ലാം സുപരിചിതവുമായിരിക്കാം. പലവിധത്തിൽ വ്യാഖ്യാനിക്കാം. മഴയും സ്നോയും പെയ്യുന്ന നാളുകളിൽ വഴികൾ ചെളിപിടിച്ചതെന്ന് വർണ്ണിച്ചേക്കാം. കുറച്ചു കഴിയുമ്പോൾ ഭൂമി വരണ്ടതാകും. മതവും അതിലെ അദ്ധ്യാത്മികതയും നാം വാതിലിനു പുറത്തുനോക്കുന്ന അതേ വൈകാരികതയിലാണ് ചഞ്ചലിക്കുന്നത്. പുറത്തേക്ക് നോക്കുമ്പോൾ  കാണപ്പെടാത്തതിനെ വിവരിക്കാൻ സാധിക്കില്ല. അതുപോലെ ഓരോ മതങ്ങളും ദൈവികത്വത്തെപ്പറ്റി അവരുടെ പരിമിതമായ അറിവിൽ നിന്ന് ഒരു ഭാഗം മാത്രം വിവരിക്കുന്നു. നാം ജനാലിൽക്കൂടി കണ്ടതിനെ വിവരിക്കുമ്പോൾ അവ്യക്തമായി നമുക്കു ലഭിച്ച അറിവുകൾ ശരിയെന്ന് മറ്റുള്ളവരിൽ സ്ഥാപിക്കാൻ ശ്രമിക്കും. അതുപോലെ ഓരോ മതത്തിന്റെയും ആത്മീയതയുടെ ഒരു വശം മാത്രം കാണുന്നുവെങ്കിൽ മറ്റുളള മതങ്ങളിലെ ആത്മീയ ചിന്തകൾ തെറ്റാണെന്നു വരുന്നില്ല. ഞാൻ തെറ്റാകണമെന്നില്ല, നിങ്ങളും തെറ്റാകണമെന്നില്ല. വ്യത്യസ്തങ്ങളായ സത്യങ്ങൾ നാം കാണുന്നുണ്ടെങ്കിലും ഞാനും നിങ്ങളും സത്യമാണെന്നു വിചാരിക്കണം. അതാണ് ഞാനെന്ന ക്രിസ്ത്യാനിയും, എന്റെ ക്രിസ്തീയതയും.



My Holy Communion 



Thursday, February 8, 2018

മുത്തച്ഛൻ വല്യകുഞ്ഞിനെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ


ജോസഫ് പടന്നമാക്കൽ 

കുടുംബചരിത്രത്തിൽ എഴുതാത്തതും മുതിർന്ന തലമുറകളിൽ നിന്നും കേട്ടറിവുള്ള കാര്യങ്ങളുമാണ്  ഓർമ്മക്കുറിപ്പുകളായി ഞാനിന്നു കുറിക്കുന്നത്.  കുടുംബത്തിലെ പഴങ്കാലകഥകൾ ചിലർക്കു കേൾക്കാൻ താല്പര്യമുണ്ടെന്നും അറിയാം. പഴയ കാലത്തുള്ളവരെ അനുസ്മരിക്കവഴി  ഒരു കാലഘട്ടത്തിന്റെ ചരിത്രബോധം നമ്മിലേക്ക് പകരുകയും ചെയ്യും. അനേക വർഷങ്ങളായി  അമേരിക്കയിൽ സ്ഥിരതാമസമായിരുന്നതുകൊണ്ടു കുടുംബത്തെപ്പറ്റിയുള്ള എന്റെ അറിവുകളും പരിമിതമായിരുന്നു. എങ്കിലും അന്വേഷണങ്ങളിൽക്കൂടി വളരെയേറെ കുടുംബ ബന്ധങ്ങളും ചരിത്രവും എനിക്ക് ചികഞ്ഞെടുക്കാൻ സാധിച്ചു. വിവര സാങ്കേതിക സഹായത്തോടെ അമൂല്യങ്ങളായ പല കുടുംബവിശേഷങ്ങളും കോർത്തിണക്കി 2007-ൽ നിറമാർന്ന ബൃഹത്തായ ഒരു കുടുംബ ചരിത്രം രചിക്കാൻ എനിക്കു സാധിച്ചതും ഭാഗ്യമായി കരുതുന്നു. 

പുറകോട്ടുള്ള കാലത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇന്ന് മനസ്സിൽ വന്ന രൂപം മുത്തച്ഛനായിരുന്ന(വല്ല്യച്ചായൻ) വല്യകുഞ്ഞിനെപ്പറ്റിയായിരുന്നു. അമേരിക്കയിൽ മഞ്ഞുപെയ്യുമ്പോഴും കഠോരമായ തണുപ്പുണ്ടാകുമ്പോഴും പഴയ ഗ്രാമീണ ജീവിതത്തിലേക്ക് മടങ്ങിപ്പോവാറുണ്ട്. ഓടിച്ചാടി നടന്നിരുന്ന കുന്നും മലകളും പ്രകൃതിയുടെ വൈകൃതങ്ങളായിരുന്ന വേനലും വസന്തവും മഴക്കാലവും ഓർമ്മകളിൽ വന്നെത്തും. മഞ്ഞു പെയ്യാത്ത മലകളും നദികളും എന്നും നിത്യ ഹരിതകം നിറഞ്ഞ നമ്മുടെ നാടിനെ ധന്യമാക്കിക്കൊണ്ടിരുന്നു. വല്ല്യച്ചായന്റെ കാലഘട്ടത്തിലെ കേരളം മുഴുവൻതന്നെ പച്ച നിറഞ്ഞ ഭൂപ്രദേശങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. അന്ന് മേലരിയാറും ചിറ്റാറും തെളിമയാർന്ന ശുദ്ധജലം കൊണ്ട് കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ബാല്യത്തിലെ കുസൃതി നിറഞ്ഞ ദിനങ്ങളിലായിരുന്നു വല്ല്യച്ചായനുമൊത്തുള്ള എന്റെ ജീവിതം. പിന്നീട് അദ്ദേഹം ജനിച്ചു വളർന്ന നാടിനെയും സുഹൃത്തുക്കളെയും വിട്ട് മലബാറിൽ താമസത്തിനു പോവുന്ന സമയം അവസാനമായി കുടുംബഫോട്ടോ എടുത്തതും അതിൽ വല്ല്യച്ചായനും മക്കളും കൊച്ചുമക്കളും ഫോട്ടോയിൽ പോസ് ചെയ്യുന്നന്നതും ഓർമ്മയിൽ വന്നെത്തി. യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്ന അന്ന് മലബാറെന്നു പറഞ്ഞാൽ ഏതോ വിദൂരമായ പ്രദേശങ്ങളെന്നു സങ്കല്പമായിരുന്നുണ്ടായിരുന്നത്.

വല്ല്യച്ചായനെ മലബാറിനു കൊണ്ടുപോകാൻ കുഞ്ഞൂഞ്ഞ് (ഡോ. പി.സി.എബ്രാഹം) കാറുംകൊണ്ടു  കാഞ്ഞിരപ്പള്ളി പുളിമാക്കൽ വീട്ടിൽ വരുന്നതും ഇന്നലെപോലെ ഓർക്കുന്നു. യാത്ര പറയുന്ന സമയം ഓരോരുത്തരെയും അദ്ദേഹം കെട്ടിപിടിച്ചു കരഞ്ഞു. എന്റെ അടുത്തു വന്നു 'മോനെ ഞാൻ മലബാറിന് പോവുന്നുവെന്നു' പറയുന്നതും ഇന്നലെപോലെ. ജനിച്ച നാടിനെയും  സുഹൃത്തുക്കളെയും ബന്ധുക്കളെയും പിരിഞ്ഞുകൊണ്ട്, അദ്ദേഹത്തിന് മലബാറിലേക്ക് പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നും കുട്ടികളുടെ കളിക്കൂട്ടുകാരനായ ആ മുത്തച്ഛനെ ഇനിയൊരിക്കലും കാണില്ലല്ലോയെന്നുള്ള വൈകാരിക മാനസിക സംഘട്ടനം എനിക്കുമുണ്ടായിരുന്നു. അതിനുശേഷം ഒരു വർഷം കൂടി കഴിഞ്ഞു മലബാറിൽ ശിവപുരം എസ്റ്റേറ്റിൽ വെച്ച് 1957 മാർച്ച് മുപ്പത്തിയൊന്നാം തിയതി ആ വലിയ മനുഷ്യൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. തലശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി കാർമ്മീകനായി പേരാവൂർ പള്ളിയിൽ ശവസംസ്ക്കാര കർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തു.

വല്ല്യച്ചായൻ ഞങ്ങൾക്ക് ഒരു കളിക്കൂട്ടുകാരനെപ്പോലെയായിരുന്നു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കഥകൾ കേൾക്കാൻ ഞങ്ങൾ പിള്ളേർ മിക്ക ദിവസങ്ങളും അദ്ദേഹത്തിനു  ചുറ്റും കൂടുമായിരുന്നു. നമ്മുടെ പൂർവികരുടെ ജീവിതാചാരങ്ങളെപ്പറ്റിയും മുത്തശ്ശി കഥകളും മുത്തച്ഛൻ കഥകളും അദ്ദേഹത്തിൽനിന്നും കേൾക്കാൻ വളരെ രസമായിരുന്നു. നർമ്മം നിറഞ്ഞ  പുഞ്ചിരിച്ചുകൊണ്ടുള്ള വർത്തമാനങ്ങൾ ഓർമ്മയിലെത്തുമ്പോൾ ഒരിക്കലും അദ്ദേഹം മരിക്കുന്നില്ലായെന്നുള്ള തോന്നലുകളും എനിക്കുണ്ടാകാറുണ്ട്.

ഗ്ളാക്കോമ (തിമിരം) വന്നു അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ ടോയ്‌ലെറ്റിലും പുറത്തേയ്ക്ക് ഒക്കെ നടക്കുന്നതിലും പരസഹായവും വടിയും വേണമായിരുന്നു. വെളുത്ത ഡബിൾക്കരയൻ മന്മൽമുണ്ടും കഴുത്തിൽ ഒരു ദാവണിയും ധരിച്ചു നടന്നിരുന്ന വല്ല്യച്ചായൻ ആകാരഭംഗിയോടെയുള്ള നല്ലയൊരു വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. സാമാന്യം നല്ല വെളുത്ത നിറവുമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ചില ച്ഛായാപടങ്ങൾ വരച്ചിരിക്കുന്നതിൽ വെന്തിങ്ങം ധരിപ്പിച്ചിരിക്കുന്നതായും കാണുന്നു. അത് അദ്ദേഹത്തിൻറെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു വിരോധാഭാസമായിരുന്നു. വെന്തിങ്ങം ഒരിക്കലും വല്ല്യച്ചായൻ ധരിക്കുമായിരുന്നില്ല. പ്രായമായവരുടെ കഴുത്തിൽ അന്ന് വെന്തിങ്ങ സാധാരണമായിരുന്നു. പടന്നമാക്കലെ കാരണവന്മാർ ഭൂരിഭാഗം പേരും വെന്തിങ്ങ ധരിക്കാത്ത പുരോഗമന വാദികളായിരുന്നു. വല്ല്യച്ചായന്റെ കൈവശം ഒരു കൊന്തയുണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. ആ കൊന്ത പത്താം പിയൂസ് മാർപ്പാപ്പാ വെഞ്ചരിച്ചതാണെന്നും പറയുമായിരുന്നു. ഞാൻ വളരുന്ന കാലഘട്ടത്തിൽ വീട്ടിൽ കുടുംബ പ്രാർത്ഥന  ചൊല്ലുമായിരുന്നില്ല. വല്ല്യച്ചായൻ ഒറ്റക്കിരുന്ന് അധരങ്ങളനക്കിക്കൊണ്ടു കൊന്തയുരുട്ടുന്നതും   ഓർക്കുന്നുണ്ട്. വീട്ടിൽ എന്റെ ഇച്ചായന്റെ വഴക്കടി ശക്തമാകുമ്പോൾ വല്യച്ചായന്റെ കൊന്തയുരുട്ടിന്റെ സ്പീഡും കൂടുമായിരുന്നു. ഒടുവിൽ സഹികെടുമ്പോൾ 'മതിയെടാ മത്തായി'യെന്നും പറയും.

കാഞ്ഞിരപ്പള്ളിയിലെ വല്ല്യച്ചായന്റെ അന്നത്തെ സുഹൃത്തുക്കൾ പണക്കാരായിരുന്ന ചില മുതിർന്ന കാരണവന്മാരെയും ഓർമ്മിക്കുന്നുണ്ട്. കടമപ്പുഴയിലെ മറിയാമ്മ ചേടത്തി അദ്ദേഹത്തിൻറെ കഥകൾ കേൾക്കാൻ എന്നും തന്നെ പുളിമാക്കൽ വീട്ടിൽ വരുമായിരുന്നു. ഡോക്ടർ ഈപ്പച്ചന്റെ അമ്മയായിരുന്നു മറിയാമ്മ ചേടത്തി. അവർ തമ്മിൽ കുടുംബ ചരിത്ര കഥകൾ പറയുക പതിവായിരുന്നു. കുടുംബ വിവരങ്ങളും ചരിത്രങ്ങളും സംസാരിക്കുമ്പോൾ ഞാനും താൽപ്പര്യത്തോടെ ശ്രവിക്കുമായിരുന്നു. എന്നാൽ അവർ പറയുന്നതൊന്നും ഗ്രഹിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. ഒരിക്കൽ മറിയാമ്മ ചേടത്തി എന്നോടായി പറഞ്ഞത് ഓർക്കുന്നുണ്ട്, 'എടാ നമ്മൾ ഒരു കുടുംബമാണ്. നമ്മൾ തമ്മിൽ അഞ്ചു തലമുറകളാണ് വ്യത്യാസമുള്ളത്.' അന്ന് അവരുടെ സംഭാഷണങ്ങളൊക്കെ കുറിച്ചുവെച്ചിരുന്നെങ്കിൽ കുടുംബ ചരിത്രത്തിൽ താല്പര്യമുള്ള പില്ക്കാല തലമുറകൾക്ക് അതെല്ലാം പ്രയോജനപ്പെടുമായിരുന്നു. കുടുംബ പാരമ്പര്യങ്ങളെപ്പറ്റി അഭിമാനപൂർവം സംസാരിക്കാൻ വല്യച്ചായന്‌ എന്നും താല്പര്യമായിരുന്നു.

സമപ്രായക്കാരെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കു വിലയും മാന്യതയും കല്പിച്ചിരുന്നു. മലയാളഭാഷ കൂടാതെ തമിഴും വട്ടെഴുത്തും എഴുതാനും വായിക്കാനുമറിയാമായിരുന്നു. ദൗർഭാഗ്യവശാൽ ഞാൻ വളരുന്ന കാലങ്ങളിൽ അദ്ദേഹത്തിന് കണ്ണിനുള്ള കാഴ്ച്ച നഷ്ടപ്പെട്ടതിനാൽ വട്ടെഴുത്തിന്റെയോ നാനം മോനം നാടോടി ഭാഷയുടെയോ അക്ഷരമാലകളൊന്നും കാണാൻ സാധിക്കാതെ പോയി. വല്ല്യച്ചായൻ പറയുന്ന കഥകൾ കേൾക്കാൻ അയൽവക്കത്തെ കുട്ടികളും വീട്ടിൽ വരുമായിരുന്നു. പുളിമാക്കൽ വീട്ടിൽ ചാവടി പോലുള്ള ഒരു മുറിയിലായിരുന്നു വിശ്രമിച്ചിരുന്നതും ഉറങ്ങിയിരുന്നതും. അദ്ദേഹത്തെ കാണാനായി വീട്ടിൽ എന്നും സന്ദർശകരുമുണ്ടായിരുന്നു.

ഒരിക്കൽ വല്ല്യച്ചായൻ ഇരുന്നിരുന്ന കട്ടിലിൽ ഒരു പയ്യൻ ഒപ്പം ഇരിക്കുന്നതു കണ്ട ഒരു കാരണവർ അവനെ ശാസിക്കുന്നതും ഓർക്കുന്നു. "നീ പ്രായമായവർക്കൊപ്പം ഇരിക്കുന്നുവോയെന്നു" അവനോടു ചോദിച്ചപ്പോൾ വല്ല്യച്ചായൻ അതിനു മറുപടിയും കൊടുത്തു. "എടോ, ഒരു തെങ്ങേൽ തേങ്ങായിടാൻ കയറുന്ന ആൾ ആദ്യം മൂത്ത തേങ്ങാ താഴെയിടും. ഇളം തേങ്ങാകൾ അപ്പോൾ മുകളിൽ ചിരിച്ചുകൊണ്ടിരിക്കും. ഒരു പ്ലാവിൽ പഴുത്ത ഇലകൾ ആദ്യം നിലത്തു വീഴും. പച്ച ഇലകൾ അപ്പോൾ പരിഹസിച്ചുകൊണ്ട് പ്ലാവിൽ തന്നെ കാണും. അതുകൊണ്ടു ആ കുട്ടി കട്ടിലിൽ ഇരിക്കട്ടെ. തനിക്കു വേണമെങ്കിൽ നിലത്തിരിക്കാം." അന്ന് അദ്ദേഹം സരസമായി ഇങ്ങനെ പറഞ്ഞെങ്കിലും അതിനുള്ളിൽ ഒരു തത്ത്വ ചിന്തയുണ്ടായിരുന്നുവെന്ന് പിൽക്കാലങ്ങളിൽ മനസിലാക്കാനും സാധിച്ചിരുന്നു.

വല്യമ്മ (വല്യച്ചായന്റെ ഭാര്യ അറക്കൽ ത്രസ്യാമ്മ) മരിക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയേഴു മുപ്പത്തിയെട്ടു വയസിൽ കൂടുതൽ പ്രായമുണ്ടായിരുന്നില്ല. 1915 -ലായിരിക്കണം വല്ല്യമ്മ മരിച്ചത്. വല്ല്യമ്മയുടെ മരണശേഷം വല്ല്യച്ചായൻ മാനസികമായി തകർന്നു പോയിരുന്നു. മക്കളെല്ലാം പറക്കപറ്റാത്ത കുഞ്ഞുങ്ങളുമായിരുന്നു. പിന്നീട് നിശബ്ദമായ ഒരു ജീവിതമാണ് ബാക്കികാലം മക്കളോടൊന്നിച്ചു കഴിഞ്ഞത്. ഭക്ഷണം ഉണ്ടാക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. മക്കളിൽ അന്ന് ഇച്ചായന്റെ (പി.സി.മാത്യൂ) പ്രായം മൂന്നു വയസും ഇളയ മകൾ മറിയെളമ്മയുടെ പ്രായം ഒന്നര വയസുമായിരുന്നു. ഒമ്പതു വയസുകാരിയായ ഇഞ്ചിക്കാല അമ്മായി ഒരു അമ്മയുടെ സ്ഥാനത്തുനിന്നുകൊണ്ടു വീട്ടിൽ ഭക്ഷണവും ഉണ്ടാക്കിയിരുന്നു.

വല്ല്യമ്മ വളരെയധികം കാര്യപ്രാപ്തിയുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു. വേനൽക്കാലത്ത് വെള്ളം ഒരു മൈൽദൂരെയുള്ള മേലരിത്തോട്ടിൽ നിന്ന് കൊണ്ടുവരണമായിരുന്നു. ഒരു തണ്ടിയക്കോലിൽ രണ്ടറ്റത്തും വെള്ളം നിറച്ച പാളകൾ തൂക്കിയിട്ടുകൊണ്ടു വെള്ളം ചുമന്നു വീട്ടിൽ വരുന്ന കഥകളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നുള്ള സ്ത്രീകൾക്ക് കഠിനമായി വീടിനുള്ളിൽ ജോലിചെയ്യണമായിരുന്നു.

ഒരിക്കൽ അടുത്തുള്ള പ്രമുഖ വീട്ടിലെ കാരണവരിൽനിന്നും ഒരു സ്വർണ്ണമാല വല്യമ്മ വിലയ്ക്കുവാങ്ങിയിരുന്നു. അതിന്റെ പേരിൽ ഒരു കോലാഹലമുണ്ടായ കഥ ഞാൻ എന്റെ ഇച്ചായനിൽനിന്നും കേട്ടിട്ടുണ്ട്. അയാളിൽനിന്നും വാങ്ങിച്ച സ്വർണ്ണം വ്യാജമായിരുന്നു. വ്യാജ സ്വർണ്ണമാല കൊടുത്തു കബളിപ്പിച്ച അയാളെ വല്ല്യമ്മ വഴിയിൽവെച്ച് പിടികൂടി. തണ്ടിയക്കോലിന് അയാളെ അടിക്കുന്ന ഘട്ടം വരെയെത്തിയിരുന്നു. നാട്ടുകാരുടെ മദ്ധ്യേ ആ മാന്യനിൽനിന്നും പണം മേടിക്കുകയും ചെയ്തു. ശാന്തനായിരുന്ന വല്യച്ചായന്റെ മക്കൾ പിൽക്കാലത്ത് ഉഗ്രകോപികളായത് എങ്ങനെയെന്ന് ഞാൻ ചിലപ്പോൾ ഓർക്കാറുണ്ട്. അവരുടെ ക്ഷിപ്ര കോപം വല്ല്യമ്മയിൽ നിന്ന് കിട്ടിയതായിരിക്കണം. എന്റെ ഓർമ്മയിൽ ഇഞ്ചിക്കാല അമ്മായിയൊഴിച്ചു മറ്റു നാല് മക്കളും അസാധാരണമായ മുൻകോപികളായിരുന്നു.

വല്ല്യമ്മയുടെ മരണശേഷം വല്യച്ചായന്‌ സാമ്പത്തികാധപതനം തുടങ്ങി. ഒന്നൊഴിയാതെ വസ്തുക്കളും വിൽക്കാൻ തുടങ്ങി. ഒടുവിൽ താമസിക്കുന്ന പുരയിടം മാത്രം മിച്ചം വന്നു. വല്യച്ചായന്റെ പിതാവായ അച്ഛ വസ്തുക്കളിൽമേലുള്ള മേലാദായം വെച്ചിരുന്നത് വല്ല്യച്ചായന്റെ അനുജൻ കൊച്ചായനായിരുന്നു. അതുകൊണ്ടു പൊഴിഞ്ഞു വീഴുന്ന തേങ്ങാവരെ കൊച്ചായന്റെ അമ്മായിയെ ഏൽപ്പിക്കണമായിരുന്നു. മേലാദായം വെച്ചിരുന്നത് അവർ അച്ഛയെ വാർദ്ധക്യകാലത്ത് നോക്കണമെന്ന വ്യവസ്ഥയിലായിരുന്നു.  കൊച്ചായന്റെ അമ്മായി ആദായം എടുത്തുകൊണ്ടിരുന്നു.

ഒരിക്കൽ പുരയിടത്തിൽ നിന്നും ഒമ്പതുവയസുകാരിയായിരുന്ന മകൾ ഇഞ്ചിക്കാല അമ്മായി ഒരു 'കടച്ചക്ക' പറിച്ചതിനു കൊച്ചായന്റെ അമ്മായി അവരെ തല്ലിയെന്നു കേട്ടിട്ടുണ്ട്. പുറത്തെവിടെയോ പോയിരുന്ന വല്യച്ചായൻ മടങ്ങി വന്നപ്പോൾ ഇഞ്ചിക്കാല അമ്മായി കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അമ്മയില്ലാതെ വളരുന്ന മകളുടെ ദുഃഖം കാണാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. സ്വന്തം പുരയിടത്തിലുള്ള ഒരു കടച്ചക്ക പറിച്ചതിനാണ് മേലാദായമെടുക്കാനുള്ള അവകാശത്തിന്മേൽ തല്ലിയതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിൽ കൊച്ചായന്റെ അമ്മായിയോടുള്ള കോപം ആളിക്കത്തി. അദ്ദേഹം ഒരു കോടാലി കൊണ്ടുവന്നു ആ കടപ്ലാവ്‌ മൂട്ടിൽനിന്ന് വെട്ടിക്കളഞ്ഞു. സമീപത്തുള്ള തെങ്ങിൽ വലിഞ്ഞുകയറി കരിക്കും കൂമ്പ് മുതൽ വെട്ടി താഴെയിട്ടു. അടുത്തുള്ള പ്ലാവിലെ ഇളംചക്കകളും പറിച്ചു താഴെയിട്ടു. കുലയ്ക്കാറായ വാഴകളും വെട്ടി നിരപ്പാക്കി കോപത്തിന് ശമനം വരുത്തി. അങ്ങനെ മക്കളോട് സ്നേഹമുള്ള ആ അപ്പൻ കൊച്ചായന്റെ അമ്മായിയോട് പ്രതികാരം ചെയ്ത കഥയും കേട്ടിട്ടുണ്ട്.

വല്ല്യച്ചായൻ നായാട്ടിനുപോയ ഒരു വീരകഥ കുടുംബത്തിനുള്ളിൽ ഒരു നാടോടി കഥയായി മാറിയിരുന്നു. അദ്ദേഹത്തിൻറെ ഭാവനയിൽ കുരുത്ത ഈ കഥ തന്മയത്വമായി കുട്ടികളോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കഥ ഇവിടെ കുറിക്കാം.

'ഒരിക്കൽ അദ്ദേഹവും ജോലിക്കാരനായിരുന്ന വെളുത്തച്ചോവോനുമൊത്ത് കാട്ടിൽക്കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് എതിരെ ഒരു കാട്ടാന വരുന്നതു കണ്ടത്. കാട്ടാനയെ  കണ്ടപ്പോഴേ ഇരുവരും തിരിഞ്ഞോടാൻ തുടങ്ങി. രക്ഷപെടാൻ ചുറ്റും നോക്കിയിട്ട് ഒരു മരവും കാണുന്നില്ലായിരുന്നു. ഒരു കുറുംതോട്ടി മരം കാണുകയും ഇരുവരും മരത്തിൽ അള്ളിപ്പിടിച്ച് മുകളിൽ കയറുകയും ചെയ്തു. ആന തുമ്പിക്കൈ നീട്ടി ഇവരെ പിടിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ തിരിഞ്ഞു നടക്കുകയും ചെയ്തു.' കുറുംതോട്ടി മരമെന്നൊക്കെ വിവരിക്കുമ്പോൾ അങ്ങനെയൊരു മരം ഉണ്ടെന്നുള്ള സങ്കല്പമായിരുന്നു ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ടു അദ്ദേഹത്തെ ആരും ചോദ്യം ചെയ്തുമില്ല. പിന്നീട് പ്രായപൂർത്തിയായി കഴിഞ്ഞപ്പോഴാണ്, കുറുംതോട്ടി എന്ന് പറയുന്നത് ആയുർവേദത്തിലെ ഒരു ഔഷധച്ചെടി മാത്രമാണെന്നു മനസിലായത്. ഈ കഥയ്ക്ക് പൊടിപ്പും ഭാവനകളും നൽകണമെങ്കിൽ വല്യച്ചായൻ തന്നെ വർണ്ണിക്കണമായിരുന്നു. കഥ ഇന്ന് കുടുംബത്തിനുള്ളിലെ ഒരു മുത്തച്ഛൻ കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.

അലവാങ്കുകൊണ്ടു ഭൂമികിഴിച്ചു അദ്ദേഹം അമേരിക്കയിൽ പോയ മറ്റൊരു കഥയുമുണ്ട്. വെളുത്തച്ചോവോനും ഒന്നിച്ചു രാത്രിയും പകലും ഭൂമി കുഴിച്ചു കൊണ്ടിരുന്നു. മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ ഭൂമിയുടെ അടിഭാഗം കാണാൻവേണ്ടി മണ്ണ് മാന്തിക്കൊണ്ടിരുന്നു. അങ്ങനെ കുഴിച്ചു കുഴിച്ചു ഭൂമിയുടെ അന്തർഭാഗം വരെ പോയപ്പോൾ പെട്ടെന്ന് വല്യച്ചായനും വെളുത്തചോവോനുമൊന്നിച്ച് താഴോട്ട് വീണു. ആ വീണ സ്ഥലം അമേരിക്കയായിരുന്നു. പരിചയമുള്ള ഒരു സായിപ്പിന്റെ മുമ്പിലേക്കാണ് വീണത്. 'ഹലോ വല്യകുഞ്ഞേട്ടാ സുഖമാണോയെന്ന്' സായിപ്പ് ചോദിച്ചു. സായിപ്പ് കുറേക്കാലം മുണ്ടക്കയത്ത് ഒരു തോട്ടത്തിൽ അന്ന് മകൻ പി.സി. ചാക്കോയ്ക്കുണ്ടായിരുന്ന ഒരു ബംഗ്ളാവിൽ സുഖവാസത്തിനായി താമസിക്കാൻ വരുമായിരുന്നു. വല്ല്യകുഞ്ഞു ബിസിനസ്സ് കാര്യങ്ങളിൽ സഞ്ചരിക്കുന്ന കാലങ്ങളിൽ ഈ സായിപ്പ് അദ്ദേഹത്തിൻറെ സുഹൃത്തായിരുന്നു. അമേരിക്കയിൽ സാഹസരൂപേണ വന്നെത്തിയ വല്യച്ചായനെയും വെളുത്ത ചോവോനെയും സായിപ്പ് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ചെണ്ടക്കപ്പയും ഉണക്കമീനും നൽകി സൽക്കരിച്ചെന്നൊക്കെ പറയുമ്പോൾ ഞങ്ങൾ പൊട്ടൻ പിള്ളേർ അതെല്ലാം സത്യമാണെന്നു വിചാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾക്കെല്ലാം നല്ലൊരു ബാല്യകാലമുണ്ടായിരുന്നു.

എൺപതു വയസിനുമുകളിൽ അന്ന് വല്ല്യച്ചായനു പ്രായമുണ്ടായിരുന്നെകിലും എന്നും നല്ല ആരോഗ്യവാനായിരുന്നു. ഒരു പല്ലിനു പോലും കേടില്ലാതെ സുന്ദരമായ പല്ലുകൾ മരിക്കുന്നവരെയുണ്ടായിരുന്നു. എണ്ണയും കുഴമ്പും പിരട്ടി ദിവസവും മുടക്കാതെ കുളിക്കുന്ന പതിവുമുണ്ടായിരുന്നു. നല്ല ഉമിക്കിരിയും ഉപ്പും ഉപയോഗിച്ച് സമയമെടുത്ത് പല്ലുകൾ വൃത്തിയാക്കിയിരുന്നു. നാലുവയസുകാരനായിരുന്ന കുഞ്ഞപ്പച്ചനായിരുന്നു കണ്ണ് കാണാൻ സാധിക്കാതിരുന്ന വല്യച്ചായനെ കൂടുതലും സഹായിച്ചുകൊണ്ടിരുന്നത്. കുഞ്ഞപ്പച്ചൻ വല്ല്യച്ചായന്റെ കൊച്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നതുകൊണ്ടു അദ്ദേഹത്തിന് പ്രത്യേകമായ ഒരു സ്നേഹം  അവനോടുണ്ടായിരുന്നു.

അമ്മച്ചി തല്ലാൻ വരുന്ന സമയം അന്നെല്ലാവരും അഭയം കാണുന്നത് വല്ല്യച്ചായന്റെ കട്ടിൽക്കീഴെയായിരുന്നു. ഇച്ചായൻ ഞങ്ങളെ തല്ലാറില്ലായിരുന്നു. എങ്കിലും കലിപൂണ്ടു ചീറ്റി തല്ലുന്നതുപോലെ വരുമ്പോഴും ഒളിച്ചിരിക്കാൻ അഭയം തേടിയിരുന്നത് വല്യച്ചായന്റെ കട്ടിൽ കീഴായിരുന്നു. പിള്ളേരെ ശിക്ഷിക്കാൻ മിടുക്കി അമ്മച്ചി തന്നെയായിരുന്നു. പുളയുന്ന വടികൊണ്ട് കൂടുതലും അടി കിട്ടിയിരുന്നത് എനിക്കിട്ടായിരുന്നു. ഞാനായിരുന്നു കൂടുതൽ കുസൃതിക്കാരനെന്നും അമ്മച്ചി പറയുമായിരുന്നു.

വല്യകുഞ്ഞു മരിച്ചിട്ട് അറുപതു വർഷം പിന്നിട്ടിരിക്കുന്നു. മാർച്ചു മുപ്പത്തിയൊന്നാം തിയതി അദ്ദേഹത്തിൻറെ ഓർമ്മദിനമാണ്‌. പേരാവൂർ സെന്റ് ജോസഫ്സ്‌ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട മുത്തച്ഛന്റെ ഓർമ്മകൾകൾക്ക് മുമ്പിൽ ഞാൻ സവിനയം എന്റെ ശിരസ്സു നമിക്കട്ടെ.

Sunday, February 4, 2018

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും



ജോസഫ് പടന്നമാക്കൽ 

ഡൊണാൾഡ് ട്രംപ്, 2018 ജനുവരി മുപ്പതാംതിയതി 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം  ചരിത്രപരവും ഹൃദ്യവുമായിരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും രാജ്യാന്തര വിഷയങ്ങളുമടങ്ങിയ  പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. അതിലെ പ്രസക്തഭാഗങ്ങളെപ്പറ്റി ഒരു അവലോകനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കരുതുന്നു. ഉത്‌കടമായ അഭിലാഷങ്ങളും ഘോഷോച്ചാരണങ്ങളും പ്രസംഗത്തിൽ ഉടനീളം പ്രകടമായിരുന്നു. ട്രംപിന്റെ പ്രസംഗം ദേശസ്നേഹം ഉത്തേജിപ്പിക്കുന്നതും അമേരിക്കൻ പൗരനെന്ന ആത്മാഭിമാനം ഉണർത്തുന്നതുമായിരുന്നു.  മനസിന് കുളിർമ്മ നൽകുന്ന പ്രസംഗത്തിന്റെ ചാരുത്വം വളരെയധികം വിലമതിക്കേണ്ടതും വിവേചിച്ചറിയേണ്ടതുമാണ്.

ട്രംപ് പറഞ്ഞു, "അമേരിക്കൻ ഐക്യനാടുകൾ എക്കാലത്തേക്കാൾ ശക്തമാണ്. നാം പൗരന്മാർ ശക്തരായതുകൊണ്ടു രാജ്യം ശക്തിപ്രാപിച്ചിരിക്കുന്നു. ഒന്നായി ഐക്യമഹാബലത്തോടെ സുരക്ഷിതവും ശക്തവും അഭിമാനഭരിതവുമായ അമേരിക്കയെ നമുക്ക് പടുത്തുയർത്തണം. അമേരിക്കൻ ജനതയെപ്പോലെ ഭയരഹിതരായി എന്തിനെയും അഭിമുഖീകരിക്കാൻ തയാറാകുന്ന ഒരു ജനം ലോകത്തുണ്ടായിരിക്കില്ല. നിശ്ചയദാർഢ്യമാണ് നമ്മെ നയിക്കുന്നത്. ഇന്നു രാത്രിയിൽ എന്നോടൊപ്പം എന്റെ പ്രസംഗം ശ്രവിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും ദിനം വളരെ വിലയേറിയതാണ്. നിങ്ങൾ എവിടെയാണെങ്കിലും എവിടെനിന്നു വരുന്നവരാണെങ്കിലും ഒരേ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ പരസ്പ്പരം സൗഹാർദം അർപ്പിക്കാൻ സാധിക്കും. യാതനകളോടെയും വിയർത്തും അദ്ധ്വാനിച്ചും നിങ്ങൾ കഠിനമായി ജോലി ചെയ്യുന്നവരാണെങ്കിൽ സ്വയം വിശ്വാസം നിങ്ങളിൽതന്നെ അർപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തിനെയും ഈ പുണ്യഭൂമിയെത്തന്നെയും സ്വപ്നം കാണാൻ സാധിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങൾ എന്താണെങ്കിലും  ഒന്നിച്ചു നേടാൻ സാധിക്കുകയും ചെയ്യുന്നു. നാം ഒരേ ഭവനത്തിൽനിന്നുള്ളവരും ഒരേ മനദൃഢതയോടെ ഒരേ ഈശ്വര സങ്കൽപ്പങ്ങളുള്ളവരുമാണ്.   പാറിപ്പറക്കുന്ന അമേരിക്കയുടെ ദേശീയ പതാകയും ഒരേ മനസോടെ പങ്കിടുന്നു. നമ്മുടെ വിശ്വാസവും നമ്മുടെ കുടുംബവുമാണ് അമേരിക്കൻ ജീവിതമെന്നും അറിയുന്നു. അല്ലാതെ ഗവൺമെന്റോ അധികാരത്തിന്റെ ചുവപ്പുനാടകളോ നമ്മെ നയിക്കുന്നില്ല.

പതിറ്റാണ്ടുകളായി നാം അഭിമുഖീകരിച്ചിരുന്നത് നീതിയുക്തമല്ലാത്ത ഒരു വാണിജ്യ വ്യവസ്ഥയായിരുന്നു. നമ്മുടെതന്നെ അഭിവൃത്തിക്ക് അത് തടസവുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ധനവും തൊഴിലുകളും തൊഴിലുടമകളും കമ്പനികളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. വരുമാന വിഭവങ്ങളെ മറ്റുള്ളവർക്ക് കീഴ്പ്പെടുത്തിക്കൊണ്ടുള്ള ആ യുഗം അവസാനിച്ചു. ഇന്നുമുതൽ നീതിപൂർവമായ ഒരു ആഗോള വ്യവസായ ബന്ധം പ്രതീക്ഷിക്കുന്നു. അത് പരസ്‌പര പ്രവര്‍ത്തനസൂചകമായ ധർമ്മത്തിലധിഷ്ഠിതമായിരിക്കണം. നമ്മുടെ പൗരന്മാരെ സർക്കാരിന്റെ സാമ്പത്തികാശ്രയത്തിൽനിന്നും മുക്തിനേടിപ്പിച്ച് ജോലി ചെയ്യുന്നവരാക്കണം. മറ്റുള്ളവരെ ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്നവരെ സ്വയം കാലിൽ നിൽക്കാനുള്ള ത്രാണിയുള്ളവരാക്കി അവരെ സ്വതന്ത്രരാക്കണം. ദാരിദ്ര്യത്തിൽനിന്ന് മുക്തി നൽകി സമ്പത്തിലേക്ക് ഉയർത്തണം.

അമേരിക്ക ശില്പികളുടെയും ആകാശം മുട്ടെയുളള മണിഗോപുര  കെട്ടിടം നിർമ്മാതാക്കളുടെയും നാടാണ്. ഒരു വർഷം കൊണ്ട് എമ്പയർ സ്റ്റേറ്റ് കെട്ടിടം പടുത്തുയർത്താൻ നമുക്ക് സാധിച്ചു. എന്നാൽ ഇന്ന് ഒരു ചെറിയ റോഡിന്റെ നിർമ്മാണത്തിന് അംഗീകാരം കിട്ടാൻപോലും പത്തു വർഷം എടുക്കുന്നത് രാഷ്ട്രത്തിന്റെ ഒരു പോരായ്മയല്ലേ? അത് നമ്മുടെ രാജ്യത്തിനുതന്നെ അപമാനഹേതുവാകുന്നില്ലേ?

അമേരിക്ക സാനുകമ്പ നിറഞ്ഞ മഹനീയമായ ഒരു രാഷ്ട്രമാണ്. നിലനിൽപ്പിനായി പൊരുതുന്നവർക്കും നിർദ്ധനർക്കും അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്കും  മറ്റേതു രാജ്യങ്ങളെക്കാളും ഉദാരമായി നാം സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റെന്ന നിലയിൽ എന്റെ കൂറും എന്റെ സഹാനുഭൂതിയും, എന്റെ ഉത്‌കണ്‌ഠകളും അമേരിക്കൻ കുഞ്ഞുങ്ങൾക്കും, കഷ്ടപ്പെടുന്ന തൊഴിൽവിഭാഗത്തിനും നാം മറന്നുപോയ സമൂഹത്തിലെ ദുഃഖിതരായവർക്കും വേണ്ടി മാത്രമാണ്. വലിയ വലിയ കാര്യങ്ങൾ നേടാനായി നമ്മുടെ യുവാക്കൾ വളരാനും ആഗ്രഹിക്കുന്നു. രാജ്യത്തിലെ ദരിദ്രരായവർക്ക് ഉയരാനുള്ള അവസരങ്ങൾക്കുവേണ്ടിയും  ഇച്ഛിക്കുന്നു."

പോഡിയത്തിനു അഭിമുഖമായിനിന്നുകൊണ്ട് ട്രംപ് നടത്തിയ സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിൽ പലയിടങ്ങളിലും അതിശയോക്തി കലർത്തിയിട്ടുണ്ടായിരുന്നു. ചാനലുകാരുടെയും വാർത്താ മാധ്യമങ്ങളുടെയും ശ്രദ്ധയിൽപ്പെട്ട ചില വസ്തുതകളെ വിമർശന രൂപേണ പരിശോധിക്കാം. ശരിയോ തെറ്റോയെന്നു നിശ്ചയിക്കുന്നത് ഓരോരുത്തരുടെയും യുക്തികൾക്കനുസരിച്ചായിരിക്കും. അവിടെ വ്യാജ വാർത്തകളും സത്യത്തെ വളച്ചൊടിക്കുന്നവരും രാഷ്ട്രീയ ചേരിതിരിഞ്ഞുള്ളവരും വിഭിന്ന അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവരുമുണ്ടാകാം. ജനാധിപത്യത്തിന്റെ വൈകൃതങ്ങളായ ചിന്തകളാണ് അവകളെല്ലാം.

'അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നികുതിയിളവുകളാണ് തന്റെ നികുതി പരിഷ്ക്കരണത്തിലുള്ളതെന്ന' ട്രംപിന്റെ പ്രസ്താവന തികച്ചും യാഥാർഥ്യത്തിൽനിന്നും ഘടകവിരുദ്ധമാണെന്നു' കാണാം.  വിലപ്പെരുപ്പം അനുപാതമായി എടുക്കുകയാണെകിൽ 1940 നു ശേഷം ഇത് നാലാമത്തെ ഏറ്റവും വലിയ നികുതിയിളവാണ്‌. ജി.ഡി.പിയുടെ അനുപാതത്തിലെങ്കിൽ ഏഴാമത്തേതും. 2017-ൽ $150 ബില്യനും 2012-ൽ 321 ബില്യനും 2010-ൽ 210 ബില്യനും 1981-ൽ 208 ബില്യനും നികുതിയിളവുകൾ നൽകിയിരുന്നു. ജി.ഡി.പി യുടെ അനുപാതത്തിൽ 2017 ലുണ്ടായ നികുതിയിളവ് 0 .9 ശതമാനമാണ്.  1945-ൽ 2.67 ശതമാനവും 1981-ൽ 2.89 ശതമാനവും 2010-ൽ 1.31 ശതമാനവും 2013ൽ 1.78 ശതമാനവും  നികുതിയിളവുകളുണ്ടായിരുന്നു. അവിടെ ട്രംപിന്റെ വാദത്തിന് പ്രസക്തിയില്ല. ധനികരായവർക്ക് 35 ശതമാനത്തിൽനിന്നും 21 ശതമാനത്തിലേക്ക് നികുതിയിളവ് കൊടുത്തത് നീതിയുക്തമല്ല. അത് രാജ്യത്തിലെ സാധാരണ പൗരന്മാരോടുള്ള അധാർമ്മികത കൂടിയാണ്.

'മൂന്നു മില്യൺ ജോലിക്കാർക്ക് നികുതിയാനുകൂല്യമുള്ള ബോണസ് ലഭിക്കുമെന്നും' ട്രംപ് പറയുന്നു. ബോണസുകൾ താൽക്കാലികമായ ഒരു ആശ്വാസം മാത്രമേ നൽകുകയുള്ളൂ. . നികുതിയിളവുകൾ കൊണ്ട് കോർപ്പറേഷനുകൾ തങ്ങളുടെ ബിസിനസുകൾ വിപുലപ്പെടുത്തി പുതിയ ഫാക്ടറികൾ നിർമ്മിക്കുന്നുണ്ടോ, കൂടുതൽ മെഷിനറികൾ വാങ്ങിക്കുന്നുണ്ടോ, പുതിയ തൊഴിലുകൾ സൃഷ്ടിക്കുമോ മുതലായ വസ്തുതകളും ചിന്തിക്കേണ്ടതാണ്‌. നികുതിയിളവുകൾ കൊണ്ട് അതിന്റെ ഫലം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. 'ചെറുകിട ബിസിനസുകാരുടെ വിശ്വാസം അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നുവെന്നും' ട്രംപ് പറഞ്ഞിരുന്നു.

'സാമ്പത്തിക പരിഷ്‌കാരങ്ങളും മാറ്റങ്ങളും മൂലം വർഷത്തിൽ 4000 ഡോളർ ഒരു കുടുംബത്തിന് ലഭിക്കാൻ സാധിക്കുമെന്നാണ്' ട്രംപിന്റെ പ്രസ്താവന. 4000 ഡോളർ അധിക വരുമാനമുണ്ടാകുമെന്ന കണക്കും വ്യക്തമല്ല. വൻകിട കോർപ്പറേഷനുകൾ നികുതിയിളവിൽ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പങ്ക് ജോലി ചെയ്യുന്നവർക്ക് കൊടുക്കണമെന്നില്ല. കമ്പനികൾക്ക് കിട്ടുന്ന ലാഭം ധനികരായവരുടെ പോക്കറ്റിൽ പോവുകയും ചെയ്യും. അതുകൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം?

'സ്റ്റോക്ക് മാർക്കറ്റ്, കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. അത് ചരിത്രത്തിലെ ഏറ്റവുമധികമുണ്ടായിരുന്ന നേട്ടമാണെന്നുമുള്ള' ട്രംപിന്റെ  പ്രസംഗവും ശ്രദ്ധേയമായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുവെന്നത് ശരിയാണ്. ട്രംപിന്റെ യൂണിയൻ അഡ്രസിനുശേഷം സ്റ്റോക്ക് താഴുന്ന വാർത്തകളും   വായിക്കുന്നു. 2013 മുതൽ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റോക്കിന്റെ വളർച്ചയുടെ ആരംഭമിട്ടത് ഒബാമയുടെ ഭരണകാലത്താണ്.

'വർഷങ്ങളോളം മരവിച്ചിരുന്ന തൊഴിൽ വേതനം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ള' ട്രംപിന്റെ പ്രസ്താവന മുഴുവൻ ശരിയല്ല. ട്രംപിന്റെ ഭരണത്തിൽ ആദ്യത്തെ ഒമ്പതു മാസത്തിൽ തൊഴിൽ വേതനം കൂടുന്നുണ്ടായിരുന്നു. എന്നാൽ അവസാന മൂന്നു മാസം വീണ്ടും വേതനം കുറഞ്ഞു. തൊഴിൽ വേതനം വർദ്ധിക്കാൻ ആരംഭിച്ചത് ഒബാമയുടെ അവസാന വർഷത്തെ ഭരണകാലങ്ങളിലായിരുന്നു. ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്ക് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള വർഷമാണെന്ന് ട്രംപ് അഭിമാനിക്കുന്നുണ്ടെങ്കിലും ഈ പുരോഗമനം ഒബാമയുടെ ഭരണകാലത്തിലെ തുടർച്ചയുംകൂടിയായിരുന്നു.  തൊഴിലില്ലായമയുടെ സാമ്പത്തിക വിഷയം പരിഗണിക്കുമ്പോൾ രാജ്യം മുഴുവനുള്ള ധനതത്ത്വശാസ്ത്രം ഗഹനമായി പഠിക്കേണ്ടതായുണ്ട്. ഉൽപ്പാദന മേഖലകളുടെ വളർച്ചയും സപ്ലൈ ആൻഡ് ഡിമാൻഡും മാർക്കറ്റിങ്ങും തൊഴിൽനിപുണതകളും സാമ്പത്തിക മേഖലകളുടെ ഭാഗമാണ്. തൊഴിൽ മേഖലകളുടെ പുരോഗമനവും തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതും ഒരു പ്രസിഡണ്ടിന്റെ കഴിവിൽ ഒതുങ്ങുന്നതല്ല.

വിസാ ലോട്ടറിയെപ്പറ്റി ട്രംപിന്റെ പരാമർശം ഇങ്ങനെ, " ലോട്ടറി വിസായിൽക്കൂടെ ഗ്രീൻകാർഡുകൾ ലഭിക്കുന്നവരുടെ തൊഴിലിലുള്ള നൈപുണ്യമോ കഴിവോ മാനദണ്ഡമായി കണക്കാക്കാറില്ല.  ക്രിമിനലുകളും അക്കൂടെ കാണും. അമേരിക്കയുടെ സുരക്ഷിതത്വവും കണക്കാക്കാൻ സാധിക്കില്ല."  ട്രംപിന്റെ പ്രസ്താവനയിൽ,  വൈരുദ്ധ്യങ്ങളുണ്ട്. ഗ്രീൻകാർഡിനുളള ഇത്തരം അപേക്ഷകരെ ലോട്ടറിപോലെ തിരഞ്ഞെടുക്കുന്നുവെങ്കിലും അതിന് അപേക്ഷിക്കുന്നവർ ചില വിദ്യാഭ്യാസ മാനദണ്ഡങ്ങളും പൂലർത്തണം. അപേക്ഷിക്കുന്നവർക്ക് മുൻകാല തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. അവർ അമേരിക്കയിൽ വരുന്നതിനുമുമ്പ് അവരുടെ ജീവിത പശ്ചാത്തല ചരിത്രവും അന്വേഷിക്കാറുണ്ട്. പന്ത്രണ്ട് വർഷമുള്ള സീനിയർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും രണ്ടുവർഷത്തെ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. ലോട്ടറി വിസാ കിട്ടുന്നവർക്ക് ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ടുവരാം.  കൂടെ വരുന്നവരെ  സൂക്ഷ്മ നിരീക്ഷണങ്ങളും നടത്താറുണ്ട്. പരിപൂർണ്ണമായി സ്‌ക്രീൻ ചെയ്യാതെ ആർക്കും ഈ രാജ്യത്തേക്ക് വിസാ കൊടുക്കാറില്ല.

'കുടിയേറ്റ നിയമം അനുസരിച്ച് ഒരു കുടിയേറ്റക്കാരന് എത്ര അകന്ന ബന്ധു ജനങ്ങളെയും  അമേരിക്കയിൽ കൊണ്ടുവരാൻ സാധിക്കുമെന്നുള്ള' ട്രംപിന്റെ ആരോപണം ശരിയല്ല. അമേരിക്കൻ കുടിയേറ്റക്കാർക്കോ പൗരന്മാർക്കോ അകന്ന ബന്ധുക്കളായ അമ്മായിമാരെയോ വല്യച്ഛൻ, വല്യമ്മ എന്നിവരെയോ കസിൻ, മരുമക്കൾ എന്നിവരെയോ കൊണ്ടുവരാൻ സാധിക്കില്ല. പൗരത്വമുള്ളവർക്ക്, സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയോ കൊണ്ടുവരാം. എന്നാൽ അവരുടെ വിസാ ലഭിക്കാനായി പതിമൂന്നിൽ കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ഗ്രീൻ കാർഡുകാർക്ക് അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയോ പ്രായപൂർത്തിയാകാത്ത മക്കളെയോ കൊണ്ടുവരാം.

'അപകടകാരികളായ ആയിരക്കണക്കിന് ഭീകരരെ തടവറകളിൽ നിന്നും ഇറാഖിൽനിന്നും നാം മോചിപ്പിച്ചിരുന്നുവെന്നും അവരിൽ ഐ.എസ്‌.ഐ,എസ് നേതാവ് 'അൽ ബാഗ്ദാദി'യുമുണ്ടായിരുന്നുവെന്നും  യുദ്ധക്കളത്തിൽനിന്നും പിടികൂടി പിന്നീട് തടവറയിൽ നിന്നും മോചിപ്പിച്ച അവർ വീണ്ടും നമ്മോട് ഏറ്റുമുട്ടിയെന്നുള്ള' ട്രംപിന്റെ പ്രസംഗം അതിശയോക്തി നിറഞ്ഞതാണ്. ആയിരക്കണക്കെന്ന കണക്കുകൾ ട്രംപ് പെരുപ്പിച്ചു പറഞ്ഞതെന്നു കരുതണം. 122 പേരെയാണ് മോചിതരാക്കിയത്. അൽ-ബാഗ്‌ദാദിയെ മോചിപ്പിച്ചത് അമേരിക്കയല്ല. 2004 -ൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് നേതാവിനെ ഇറാഖിന് കൈമാറിയിരുന്നു. അയാളെ ഇറാക്ക് പിന്നീട് മോചിതനാക്കി. കീഴടക്കുന്നവരെ ഇറാഖിന് കൈമാറണമെന്ന് അമേരിക്കയും ബ്രിട്ടനുമായി നിയമപരമായ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു.

'ഭരണമേറ്റെടുത്ത ഒരു വർഷത്തിനുള്ളിൽത്തന്നെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരസഘടനയെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ഇറാക്കിലും സിറിയയിലും അവർ കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ മോചിപ്പിച്ചുവെന്നും' ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അവകാശ വാദങ്ങളിൽ വാസ്തവമുണ്ട്. ഈ വിജയം ഒബാമയ്ക്കും അവകാശപ്പെട്ടതാണ്. ഒബാമയുടെ കാലത്താണ് അമേരിക്കൻ മിലിട്ടറി ഇസ്‌ലാമിക സ്റ്റേറ്റിനെതിരെ ശക്തിയായ ആക്രമണങ്ങൾ ആരംഭിച്ചത്.

'എമ്പയർ സ്റ്റേറ്റ് ഒരു വർഷം കൊണ്ട് പണിതീർത്തുവെന്നും ഇന്നൊരു റോഡ് നിർമ്മിക്കണമെങ്കിൽ അതിന്റെ അനുവാദത്തിനായി പത്തുവർഷം കാത്തിരിക്കണമെന്നുള്ള' കണക്കുകൂട്ടലുകളിൽ ചെറിയ മാറ്റങ്ങളും വരുത്തേണ്ടതായുണ്ട്. എമ്പയർ സ്റ്റേറ്റ് കെട്ടിടം പണി തീർക്കാൻ ഒരു വർഷവും നാൽപ്പത്തിയഞ്ച് ദിവസവും എടുത്തു. പത്തു വർഷം ഒരു റോഡ് പണിയാൻ സമയമെടുക്കുന്നുവെന്ന പ്രസ്താവനയിൽ! അതിശയോക്തിയുണ്ട്. അടുത്ത കാലത്തെ ഒരു പഠനത്തിൽനിന്നും റോഡ് പണിക്കുള്ള അനുവാദത്തിനായുള്ള സമയം നാലര വർഷം മുതൽ ആറര വർഷം വരെയെന്ന നിഗമനമാണുള്ളത്.

'അമേരിക്കയിൽ ഊർജ്ജത്തിനായുള്ള യുദ്ധം അവസാനിച്ചുവെന്നും ശുദ്ധമായ കൽക്കരി ഊർജ്ജത്തിലും നാം സ്വയംപര്യാപ്തി നേടിക്കഴിഞ്ഞുവെന്നും' ട്രംപ് പറഞ്ഞു. കൂടാതെ ലോകത്തിനു അമേരിക്ക ഊർജം കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് അവകാശപ്പെട്ടത്. ഇത് തെറ്റായ പ്രസ്താവനയാണ്. ഇന്നും അമേരിക്ക ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അടുത്ത പത്തുകൊല്ലത്തേക്ക് അതിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല.  കൽക്കരിയിൽ നിന്നുള്ള ശുദ്ധ വാതകത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഈ വ്യവസായത്തിൽ യാതൊരു പുരോഗമനവും കാണുന്നില്ല. പ്രകൃതി വാതകം അതിലും വിലകുറഞ്ഞു കിട്ടുന്നതാണ് കാരണം.

'അമേരിക്കയിൽ ആപ്പിൾ കമ്പനി 350 ബില്യൺ ഡോളർ മുതൽ മുടക്കാൻ പോകുന്നുവെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആപ്പിൾ 20,000 ജോലിക്കാരെ നിയമിക്കുകയും ചെയ്യുമെന്നുള്ള പ്രസ്താവനയും' തെറ്റിധാരണ ജനിപ്പിക്കുന്നതാണ്.ആപ്പിൾകമ്പനി 350 ബില്യൺ ഡോളർ തുക പദ്ധതിയിട്ടിരിക്കുന്നത് അവർക്ക് ബിസിനസ്സ് തുടങ്ങാനുള്ള അടിസ്ഥാന ധനവിനിയോഗങ്ങൾക്കു വേണ്ടിയാണ്.  അല്ലാതെ അത് മുതൽമുടക്കല്ല. പ്ലാന്റിനാവശ്യമുള്ള സ്ഥലത്തിനും കെട്ടിടങ്ങൾക്കും, മെഷീനുകൾക്കും പണം ചെലവാക്കിയശേഷം 37 ബില്യൺ ഡോളറിൽ കൂടുതൽ മിച്ചം വരില്ലെന്ന് സ്റ്റാഫോർഡ് ഗ്രാഡുവേറ്റ് പ്രൊഫസർ 'ചാൾസ് ലീ'  അഭിപ്രായപ്പെട്ടിരിക്കുന്നു. ആപ്പിളിന്റെ പ്രസ്സ് റിലീസിൽ ഇൻവെസ്റ്റുമെന്റിനായി മിച്ചം വരുന്ന തുക 34 ബില്യനായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

'ക്രൈസലറിന്റെ പ്രധാന പ്ലാന്റുകൾ മെക്സിക്കോയിൽനിന്ന് മിച്ചിഗനിലേയ്ക്ക് മാറുന്നുവെന്നു' ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഈ അഭിപ്രായത്തിൽ ശരിയുമുണ്ട്. തെറ്റുമുണ്ട്. ക്രൈസലർ തങ്ങളുടെ മെക്സിക്കോയിലുള്ള ട്രക്ക് നിർമാണം 2020-ൽ മിച്ചിഗനിലേക്ക് മാറ്റും. എന്നാൽ മെക്സിക്കോയിൽ മറ്റൊരു വാഹന നിർമ്മാണമാരംഭിക്കും. അവിടെനിന്നുള്ള തൊഴിൽക്കാരെ മെക്സിക്കോയിൽ തന്നെ നിലനിർത്തുകയും ചെയ്യും.

'അമേരിക്കയിൽ മുമ്പുള്ള പ്രസിഡന്റുമാരുടെ ഭരണകാലയളവിൽ പ്രാബല്യത്തിലിരുന്ന രാജ്യാന്തര വാണിജ്യ ഉടമ്പടികൾ നീതീകരിക്കാൻ സാധിക്കില്ലന്നും അമേരിക്കയുടെ അഭിവൃത്തിയെ തന്നെ തുരങ്കം വെച്ചിരുന്നുവെന്നും നമ്മുടെ കമ്പനികളും ജോലികളും ദേശീയ സമ്പത്തും വിദേശ രാജ്യങ്ങളിൽ പോയി മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നുവെന്നും' ട്രംപ് പ്രസംഗത്തിൽ ഊന്നി പറഞ്ഞിരുന്നു. 'അമേരിക്ക ആദ്യം, പിന്നെ മറ്റു രാജ്യങ്ങളെന്ന മുദ്രാവാക്യം പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും' അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യവസായ ഉടമ്പടികൾ വിദേശ രാജ്യങ്ങളുമായി ഒപ്പു വെക്കാൻ കാരണങ്ങളുണ്ടായിരുന്നു. ഉൽപ്പാദന മേഖലയിലെ തൊഴിലുകൾ കംപ്യുട്ടറിന്റെയും അതി യന്ത്രവൽക്കരണക്കരണത്തിന്റെയും ആവിർഭാവത്തോടെ ഇല്ലാതായി.  ചൈനയുടെ ലോക മാർക്കറ്റിലെ പ്രവേശനവും അമേരിക്കയുടെ വ്യവസായ തകർച്ചയ്ക്ക് കാരണമാക്കി.

ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലും അമേരിക്കൻ എംബസി ജെറുസലേമിൽ സ്ഥാപിക്കുന്നതിലും ട്രംപ് വാചാലനായിരുന്നു. അത്തരം ഒരു തീരുമാനത്തിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ലോക രാഷ്ട്രങ്ങളുടെയിടയിൽ അത് അമേരിക്കയെ ഒറ്റപ്പെടുത്താനും അതിന്റെ പേരിൽ മിഡിൽ ഈസ്റ്റിൽ ഒരു യുദ്ധത്തിനു വഴി തെളിയിക്കാനും കാരണമായി. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുകയെന്ന  പദ്ധതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. നിയമപരമല്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകാരെയും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് അതുകൊണ്ടു കരുതുന്നത്. എന്നാൽ മതിലു കെട്ടിയതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ തടയാൻ സാധിക്കില്ല. കുടിയേറ്റക്കാർ കൂടുതലായും കടന്നു വരുന്നത് മതിലുകളോ വേലികളോ ഉള്ള സ്ഥലങ്ങളിൽ നിന്നാണ്.

ടെലിവിഷൻ സ്റ്റാർ എന്ന നിലയിൽ ഡൊണാൾഡ് ട്രംപ് എന്നും തെളിഞ്ഞു നിന്നിരുന്നു. അതുപോലെ സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിൽ  ടെലിവിഷൻ ചാനലുകളിൽ പലതും നല്ല റേറ്റിംഗ് ട്രംപിന് കൊടുത്തിട്ടുണ്ട്. 45.6 മില്യൺ ജനങ്ങൾ അദ്ദേഹത്തിൻറെ ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം ശ്രദ്ധിച്ചുവെന്ന് അവകാശപ്പെടുന്നു. നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കെല്ലാം അദ്ദേഹം നന്ദിയും പറഞ്ഞു. 11.7 മില്യൺ ജനം ഫോക്സ് ന്യൂസ് ശ്രദ്ധിച്ചതും  ചരിത്ര റിക്കോർഡായിരുന്നു.  ടെലിവിഷൻ റേറ്റിംഗ് നടത്തുന്ന 'നിൽസേന കമ്പനിയുടെ റിപ്പോർട്ട്' ട്രംപിന്റെ ഈ റേറ്റിങ്ങിനെ  തിരസ്ക്കരിച്ചിരിക്കുന്നു. 1993 മുതൽ നെൽസൺ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ കാലം മുതലുള്ള റേറ്റിങ്ങിൽ ട്രംപിന് ആറാം സ്ഥാനമേ നൽകുന്നുള്ളൂ. ജോർജ് ബുഷ് 62 മില്യൺ (2003) ബില് ക്ലിന്റൺ 53 മില്യൺ (1998) ഡബ്ള്യൂ ബുഷ് 51.8 മില്യൺ (2002) ഒബാമ 48 മില്യൺ (2010) എന്നിങ്ങനെ ചാനൽ റേറ്റിംഗ് പോവുന്നു. എന്നാൽ കേബിൾ വാർത്തകളുടെ ചരിത്രത്തിൽ ട്രംപ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.

വാചാടോപത്തോടെ ട്രംപ് തന്റെ ആലങ്കാരികമായ ഭാഷയിൽ പറഞ്ഞു, "നമുക്കിടയിലുള്ള അഭിപ്രായ വിത്യാസങ്ങൾ മാറ്റി വെക്കുക. നമുക്കു വേണ്ടത് ഐക്യമത്യമാണ്. ജനം നമ്മെ തിരഞ്ഞെടുത്തത് ജനത്തെ സേവിക്കാനാണ്." വാസ്തവത്തിൽ ഐക്യമത്യത്തിനായുള്ള താല്പര്യം ട്രംപ് ഒരിക്കലും പ്രകടിപ്പിച്ചുട്ടുണ്ടായിരുന്നില്ല. രണ്ടായി ചിന്തിക്കുന്ന കോൺഗ്രസ് അംഗങ്ങളുടെയിടയിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും ആശയ വൈരുദ്ധ്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ട്രംപിന്റെ പ്രസ്താവനയെ കയ്യടിയോടെ സ്വാഗതം ചെയ്യുകയും ഒരു പുതുദിനത്തിന്റെ തുടക്കമായും വിലയിരുത്തുകയും ചെയ്തു.

ട്രംപ് പറയുന്നു, "അമേരിക്ക എക്കാലത്തേക്കാളും ശക്തമായിരിക്കുന്നത് നാം ശക്തമായതുകൊണ്ടാണ്. ദൗർബല്യങ്ങളും തളർച്ചകളും സംഘട്ടനങ്ങളുടെ വഴികൾ തുറക്കും. അതുല്യമായ നമ്മുടെ ശക്തി തീർച്ചയായും നമ്മുടെ പ്രതിരോധത്തിന്റെ മുഖാന്തരമാണ്‌. ചൈനയെയും റക്ഷ്യയെയും നാം കൈകാര്യം ചെയ്യുന്നതും നമ്മുടെ അജയ്യമായ ശക്തിയുടെ മാനദണ്ഡത്തിലാണ്. ഇസ്‌ലാമിക്ക് സ്റ്റേറ്റുമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത് അനുനയങ്ങളും അലംഭാവങ്ങളും ഔദാര്യങ്ങളും വിലപ്പോവില്ലെന്നായിരുന്നു. ശത്രുവിന്റെ കൈയേറ്റത്തെയും ആക്രമണങ്ങളെയും സഹികെട്ട് നമ്മുടെ ക്ഷമയെയും നശിപ്പിച്ചിരുന്നു. ശത്രു എക്കാലവും പ്രകോപനങ്ങളും  സൃഷ്ടിച്ചുകൊണ്ടിരുന്നു."

ട്രംപിന്റെ പ്രസംഗത്തിലുടനീളം രാജ്യസ്നേഹവും പൈതൃകമായ കാഴ്ചപ്പാടുകളും നിറഞ്ഞിരുന്നു. രാഷ്ട്ര ശില്പികളുടെ ഐതിഹാസിക സമരങ്ങളും രാജ്യത്തിനുവേണ്ടി ബലികഴിച്ചവരെപ്പറ്റിയുള്ള ഓർമ്മകളും കേൾവിക്കാരെ വികാരഭരിതരാക്കി.

 "അമേരിക്കക്കാർ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നവരാണ്. ക്യാപിറ്റോളിന്റെ താഴികക്കുടത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രതിമ മറ്റുള്ള സ്മാരകങ്ങളോടൊപ്പം തലയുയർത്തി തന്നെ അഭിമാനപൂർവം നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിന്റെ ദീപം പൊലിയാതെ അവളെ സംരക്ഷിക്കാനായി നമ്മുടെ പൂർവിക തലമുറകൾ ജീവിക്കുകയും പൊരുതുകയും ഈ മണ്ണിൽ മരിക്കുകയും ചെയ്തു. വാഷിംഗ്‌ടനും   ജെഫേഴ്സണും ലിങ്കണും കിങ്ങും സ്മാരകങ്ങളായി ഇവിടെ നിലകൊള്ളുന്നു. യോർക്ടൗണിലെയും സറടോഗയിലെയും (Yorktown and Saratoga) വീര ആരാധ്യ പുരുഷന്മാരും യുവാക്കളായ അമേരിക്കക്കാരും നോർമാൻഡിയുടെ തീരത്തും അതിനുമപ്പുറവും രക്തം ചൊരിഞ്ഞിരുന്നു. മറ്റുള്ളവർ പസഫിക്ക് സമുദ്രത്തിന്റെ ജലനിരപ്പിൽക്കൂടിയും ഏഷ്യയുടെ മീതെയുള്ള ആകാശത്തിൽക്കൂടിയും രാജ്യരക്ഷക്കായി യാത്ര ചെയ്തും യുദ്ധം ചെയ്തും രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. സ്വാതന്ത്ര്യം അവിടെ ഒന്നുകൂടി സ്മാരകമായി ഉയർന്നു നിൽക്കുന്നു. അഭിമാനത്തോടെ ഉയർന്നു നിൽക്കുന്ന ഈ ക്യാപിറ്റോൾ അമേരിക്കൻ ജനതയുടെ ജീവിക്കുന്ന സ്മാരകമാണ്. കഴിഞ്ഞ കാലത്തിലെ വീരപുരുഷന്മാർ മാത്രമല്ല അവിടെ ജീവിക്കുന്നത്.  ഇന്ന് നമുക്ക് ചുറ്റുമുള്ളവരും അമേരിക്കൻ വഴിയേ സഞ്ചരിക്കുന്നവരും നമ്മുടെ അഭിമാനത്തെയും പ്രതീക്ഷകളെയും കാത്തുസൂക്ഷിക്കുന്നവരും ഈ സ്മാരകത്തോടോപ്പം ജീവിക്കുന്നുണ്ട്. നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരിക മൂല്യങ്ങളിലും അന്തഃസത്തയിലും വിശ്വാസം പുലർത്തുകയും ദൈവത്തിൽ പ്രത്യാശകളുൾക്കൊള്ളുകയും ചെയ്താൽ നാം ഒരിക്കലും പരാജയപ്പെടില്ല."











കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...