Tuesday, June 21, 2016

മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും




By ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും ആദരിക്കുന്ന മദർ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജനിച്ചു. അടുത്ത ദിവസം തന്നെ മാമ്മോദീസ്സാ ലഭിക്കുകയും 'ആഗ്നസ്' എന്ന നാമം നൽകുകയും ചെയ്തു. അവരുടെ മാതാപിതാക്കൾ 'നിക്കോളാ ബൊജാക്സിനും' 'ഡ്രൻഡോഫിലെ 'യുമായിരുന്നു. പിതാവ്, നിക്കോളാ കെട്ടിട നിർമ്മാണ കോൺട്രാക്റ്ററും മെഡിസിനും വൈദ്യോപകരണങ്ങൾ വിൽക്കുന്ന ഒരു വ്യവസായിയുമായിരുന്നു. കുടുംബം മൊത്തമായും  അൽബേനിയൻ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസികളും പള്ളി പ്രവർത്തനങ്ങളിൽ തല്പരരുമായിരുന്നു. കുടുംബത്തിലെ നിത്യവുമുണ്ടായിരുന്ന ഭക്തി നിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ ബാലികയായിരുന്ന ആഗ്നസിന് ആത്മീയ വെളിച്ചം നൽകിക്കൊണ്ടിരുന്നു. ആഗ്നസിന്റെ പിതാവിന് പള്ളി പ്രവർത്തനം കൂടാതെ രാഷ്ട്രീയവുമുണ്ടായിരുന്നു.


1919-ൽ ആഗ്നസിനു എട്ടു വയസു പ്രായമുണ്ടായിരുന്നപ്പോൾ അവരുടെ പിതാവ്, നിക്കോളാ ഏതോ അസുഖം ബാധിച്ചു മരിച്ചു പോയി. മരണകാരണം എന്തെന്ന് ആർക്കും അറിഞ്ഞു കൂടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ വിഷം കൊടുത്തുവെന്നും പറയുന്നു. പിതാവിന്റെ മരണശേഷം ആഗ്നസ് അമ്മയുടെ (ഡ്രൻഡോഫിലെ) പരിലാളനയിൽ വളർന്നു. 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവിതത്തിൽ മുൻഗണന നൽകണമെന്ന' അമ്മയുടെ ഉപദേശം ആഗ്നസിൽ പ്രത്യേകമായ ആവേശം പകർന്നിരുന്നു. സ്വന്തം അമ്മയുടെ വിശ്രമമില്ലാത്ത പരോപകാര പ്രവർത്തികൾ ആ ബാലികയുടെ  ജീവിതത്തിലെ വഴിത്തിരുവുകളായി മാറി.  അമ്മയെ എന്നും  സ്വന്തം ജീവിതത്തിൽ മാതൃകയാക്കുവാനും  ശ്രമിച്ചിരുന്നു.


കന്യാസ്ത്രികൾ നടത്തിയിരുന്ന ഒരു കോൺവെന്റ് സ്‌കൂളിലായിരുന്നു ;ആഗ്നസ്‌' പ്രൈമറി  വിദ്യാഭ്യാസം നടത്തിയിരുന്നത്. പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസം സർക്കാർ സ്‌കൂളിലും.  കുഞ്ഞായിരുന്നപ്പോൾ മുതൽ സ്വരമാധുരിയിൽ പാടിക്കൊണ്ടിരുന്ന നല്ലയൊരു പാട്ടുകാരിയായിരുന്നു. ഒരു കുഞ്ഞു മാലാഖയെപ്പോലെ ആഗ്നസെന്ന കുട്ടി ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾക്ക് നേതൃത്വവും  കൊടുത്തിരുന്നു. 1928-ൽ പതിനെട്ടാം വയസിൽ കന്യാസ്ത്രി മഠത്തിൽ ചേർന്നു. മഠത്തിൽ ആതുരസേവനം ചെയ്യുന്ന ഒരു സഹോദരിയാകണമെന്ന അഭിലാഷമൊഴിച്ച് ജീവിതത്തിലെ മറ്റു തുറകളിൽ പ്രവർത്തിക്കാനുള്ള അതിമോഹങ്ങളൊന്നും ആ സഹോദരിയിലുണ്ടായിരുന്നില്ല. അയർലണ്ടിൽ ഡ്യുബ്ലിനിലുള്ള 'സ്റ്റേഴ്സ് ഓഫ് ലൊറേറ്റോ മഠത്തിൽ' അർത്ഥിനിയായി സന്യസ്ത ജീവിതമാരംഭിച്ചു. അവിടെ നിന്നായിരുന്നു സിസ്റ്റർ മേരി തെരേസായെന്ന പേര് സ്വീകരിച്ചത്.


മഠത്തിൽ ചേർന്ന് ഒരു വർഷത്തിനുശേഷം ഇൻഡ്യയിലുള്ള ഡാർജലിങ്ങിൽ നോവീഷ്യത്തിനായി താമസമാക്കി. പിന്നീട്  പ്രാഥമിക വൃത വാഗ്ദാനത്തിനു ശേഷം കൽക്കട്ടായിൽ വന്നു. അവിടെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പെൺക്കുട്ടികളെ പഠിപ്പിക്കുന്ന ജോലിയാരംഭിച്ചു. ബംഗാളി കുടുംബങ്ങളിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ലോറോട്ടോ സിസ്റ്റേഴ്സ്  ആ സ്‌കൂൾ നടത്തിയിരുന്നു. സിസ്റ്റർ തെരേസാ ഹിന്ദിയും ബംഗാളിയും നല്ലവണ്ണം പഠിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും കുട്ടികളെ പഠിപ്പിച്ചിരുന്നു. 1937-ൽ അവസാനത്തെ വ്രതം പൂർത്തിയാക്കിയ ശേഷം മദർ തെരേസായെന്ന നാമം തെരഞ്ഞെടുത്തു. 1944 വരെ അവർ സെന്റ് മേരീസിൽ പഠിപ്പിച്ച ശേഷം ആ സ്‌കൂളിന്റെ പ്രിൻസിപ്പാളായി ചുമതലയെടുത്തു.


1950-ൽ കൽക്കട്ടായിൽ ആദ്യത്തെ മിഷ്യനറി ഓഫ് ചാരിറ്റീസ് ഭവനം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അതിനുശേഷം നൂറു കണക്കിന് ശാഖകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. മിഷ്യൻ പ്രവർത്തനം വിപുലമായപ്പോൾ കോടിക്കണക്കിന് വിദേശ ഡോളറുകൾ അവരുടെ സ്ഥാപനത്തിലേക്ക് ഒഴുകാൻ തുടങ്ങി. തത്ത്വത്തിൽ ഈ പണം മുഴുവൻ പാവങ്ങളെ സഹായിക്കുകയെന്നതല്ലായിരുന്നു.


മദർ തെരേസായെ ചരിത്രം വിശേഷിപ്പിച്ചിരിക്കുന്നത് നിസ്വാർത്ഥ സേവന നിരതയായിരുന്ന ഒരു സന്യാസിനിയെന്നാണ്. പരക്ഷേമകാംക്ഷയുടെ പ്രതിബിംബമായി അവരെ ചിത്രീകരിച്ചിരിക്കുന്നു.  ജീവിതകാലം മുഴുവൻ പാവങ്ങൾക്കായി പ്രവർത്തിച്ചുവെന്നു പുസ്തകത്താളുകൾ നിറയെ എഴുതിയും വെച്ചിട്ടുണ്ട്. മദർ തെരേസ എന്ന പേരിന്റെ ചുരുക്കം നന്മയുടെ ഉറവിടമെന്നാണ്. കരുണയും ഹൃദയ വിശാലതയും നിസ്വാർഥതയും ആ മഹനീയ നാമത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതായി കാണാം. എന്നാൽ ദൗർഭാഗ്യവശാൽ യഥാർഥ മദർ തെരേസായ്ക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു.  ചിന്തകരുടെ ദൃഷ്ടിയിൽ അവരുടെ മനസ്‌ വക്രത നിറഞ്ഞതായിരുന്നു. സത്യത്തിനു വിരുദ്ധമായി മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത തെരേസായെ സ്തുതി പാടുവാൻ ചുറ്റും നൂറു കണക്കിന് ജനവുമുണ്ടായിരുന്നു.


മദർ തെരേസായെ വിശുദ്ധയായി മാർപ്പാപ്പാ ഈ വരുന്ന 2016 സെപ്റ്റംബറിൽ ഉയർത്തുന്നതിൽ വിവാദങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പൊന്തി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രിട്ടനിൽ താമസിക്കുന്ന എഴുത്തുകാരനായ ഡോ.അരുൺ ചാറ്റർജി എഴുതിയ ഗ്രന്ഥത്തിൽ തെരേസായുടെ വിശുദ്ധ പദവിയേയും നോബൽ സമ്മാന പുരസ്‌ക്കാരത്തെയും ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ 'സിറ്റി ഓഫ് ജോയി'യിൽ മദർ തെരേസായെ വിമര്‍ശനവിഷയകമായി നിരൂപിച്ചിരിക്കുന്നതു കാണാം. പുസ്തകം ബെസ്റ്റ് സെല്ലറായി യൂറോപ്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു. നോബൽ സമ്മാനം മദർ തെരസായ്ക്ക് കൊടുത്തതും സത്യത്തിൽ മായം കലർത്തിയാണെന്ന് ചാറ്റർജി പറയുന്നു. നോബൽ കമ്മറ്റിയിൽ സ്വാധീനത്തിന്റെ പുറത്താണ് അത്തരം ഒരു പുരസ്ക്കാരം നൽകിയത്. അർഹപ്പെട്ടവർ പലരും ഉണ്ടായിട്ടും നോബൽ കമ്മിറ്റി അവരുടെ പേരുകൾ പരിഗണിച്ചില്ലെന്നും വിവരിക്കുന്നുണ്ട്. മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനത്തെപ്പറ്റിയും പാവങ്ങളെ സഹായിക്കുന്നതിനെപ്പറ്റിയും ലോകത്തെ തെറ്റി ധരിപ്പിച്ചിരുന്ന വിവരങ്ങൾ ചാറ്റർജി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.


ഡോ.അരുൺ ചാറ്റർജി മദർ തെരേസായുടെ ഭവനത്തിൽ കുറച്ചുകാലം താമസിച്ച് തെരേസായുടെ ഓർഡറിനെപ്പറ്റിയും തെരേസായുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും നിരീക്ഷിച്ചിരുന്നു. 1994-ൽ പത്രപ്രവർത്തകരായ ക്രിസ്റ്റഫർ ഹിച്ചൻസും താരിക്ക്  ആലിയും പങ്കാളികളായിക്കൊണ്ട് ശ്രീ ചാറ്റർജി എഴുതിയ 'ഹെല്സ് ഏഞ്ചൽസ്‌' എന്ന പുസ്തകം ഒരു ഡോക്കുമെന്ററി ഫിലിമാക്കിയിരുന്നു. ബി.ബി.സിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. പിറ്റേ വർഷം ക്രിസ്റ്റഫർ ഹിച്ചൻസ് തെരേസായുടെ മിഷ്യനറി പ്രവർത്തനങ്ങളെ സമഗ്രമായി വിമർശിച്ചുകൊണ്ടു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഉള്ളടക്കവും ബി.ബി.സി ഡോക്കുമെന്ററിൽ ദൃശ്യമായിരുന്ന തെരേസായെപ്പറ്റിയുള്ള കുറ്റാരോപണങ്ങളുടെ ആവർത്തനം തന്നെയായിരുന്നു. അങ്ങനെ തെരേസായുടെ പൊള്ളയായ പ്രവർത്തനങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ലോകത്തെയറിയിക്കാൻ ചാറ്റർജിയ്ക്കും ഹിച്ചിൻസിനും കഴിഞ്ഞു. അവരുടെ ബൗദ്ധിക കൃതികൾ അതിന് സഹായകമാവുകയും ചെയ്തു.


തെരേസായുടെ  ആതുര സേവനത്തിന്റെ ഗുണങ്ങൾ നൂറു കണക്കിന് ദരിദ്രർക്ക് ലഭിക്കുന്നുണ്ടെന്നതും ശരിതന്നെ.  1998-ൽ കൽക്കട്ടായിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു സംഘടനകളുടെ സ്ഥിതി വിവര കണക്കുകൾ എടുത്തപ്പോൾ മദർ തെരേസായുടെ സംഘടന അതിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. അവരുടെ മിഷ്യനറി ഓഫ് ചാരിറ്റി മുന്നൂറിൽപ്പരം ദരിദരർക്ക് ഭക്ഷണം നൽകുമ്പോൾ അസ്സംബ്ലി ഓഫ് ഗോഡ് ചാരിറ്റി അതേ സമയം ദിവസം 18000 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ടായിരുന്നു. തെരേസായുടെ പ്രവർത്തനങ്ങൾ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നു ഇതിൽ നിന്നും വ്യക്തമാണ്.


മദർ തെരേസായോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു  രോഗിയുടെ ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്നത് വത്തിക്കാൻ  സ്ഥിതികരിച്ചിരുന്നു. തെരേസായെ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്താൻ  തീരുമാനിച്ചത്‌ ഈ അത്ഭുതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ  അസുഖം ഭേദമായത് അത്ഭുതം കൊണ്ടല്ല മറിച്ച് മെഡിക്കൽ ചീകത്സ കൊണ്ടെന്ന് രോഗി അവകാശപ്പെട്ടു.  വിശുദ്ധ പദവിയിലെത്തുന്നതിനു മുമ്പ് ഒരാളിന്റെ അത്ഭുതം സ്ഥിതികരിച്ചശേഷം നിരസിക്കുന്ന വാർത്ത വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. കൽക്കട്ടായിൽനിന്നു അഞ്ഞൂറു മൈലുകൾക്കപ്പുറമുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 'മോനിക്കാ ബെസറാ' എന്ന സ്ത്രീയുടെ സാക്ഷി പത്രമനുസരിച്ചായിരുന്നു തെരേസായെ വിശുദ്ധയാക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. 1998 സെപ്റ്റംബർ ആറാംതീയതി മദർ തെരേസായുടെ ചരമ വാർഷിക ദിനത്തിൽ രണ്ടു കന്യാസ്ത്രികളുടെ നിത്യേനയുള്ള പ്രാർത്ഥനാഫലമായി ബസ്റായുടെ പടർന്നു പിടിച്ചിരുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ചു. മദറിന്റെ മരിച്ച ശരീരത്തിൽ സ്പർശിച്ച രണ്ടു കാശു രൂപങ്ങൾ രോഗിയിൽ അണിയിച്ചായിരുന്നു പ്രാർത്ഥനകൾ നടത്തിയിരുന്നത്. എന്നാൽ 2003 ഒക്ടോബർ പത്തൊമ്പതാം തിയതി തെരേസായെ  ദൈവദാസിയെന്ന് വിളിച്ചശേഷം തെരേസായുടെ അത്ഭുതത്തെ ബസറാ നിഷേധിച്ചു. രോഗം ഭേദപ്പെടാൻ മെഡിക്കൽ ശുശ്രുഷയാണ് കാരണമെന്ന് അവർ പ്രഖ്യാപിച്ചു. വത്തിക്കാന്റെ തെരേസായുടെ വിശുദ്ധയെന്ന സ്ഥിതികരണം പാളി പോയി. അത്തരം സാഹചര്യത്തിൽ തെരേസായുടെ മറ്റൊരു പുതിയ അത്ഭുദം കണ്ടു പിടിക്കുന്നതിനായി ശ്രമിക്കണമെന്ന്  വിശുദ്ധീകരണ ചുമതലകൾ വഹിക്കുന്ന  ഫാദർ  ബ്രയൻ കൊലോടിചുക് അഭിപ്രായപ്പെടുകയുണ്ടായി.


കൽക്കട്ടായിൽ നടന്ന അത്ഭുതമെന്നു പറയുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടത് മെഡിക്കൽ ശുശ്രുഷകൾകൊണ്ടെന്ന് ഡോക്ടർമാരും ഹോസ്പിറ്റലും അവകാശപ്പെട്ടിട്ടും വകവെക്കാതെ തെരേസായെ പുണ്യവതിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണുണ്ടായത്. പിന്നീടുള്ള നടപടികൾ രഹസ്യമായിരുന്നു. മദർ തെരേസായെ 2016 സെപ്റ്റമ്പറിൽ വിശുദ്ധയെന്ന് വിളിക്കുമെന്ന് 2015 ഡിസംബറിൽ വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ അത്ഭുതവും തെളിഞ്ഞുവെന്നായിരുന്നു വാദം. ഒരു ബ്രസീലിയൻ മനുഷ്യന്റെ ക്യാൻസർ മദർ തെരേസായോട് അയാളുടെ ഭാര്യ പ്രാർതഥിച്ചതു കൊണ്ടു ഭേദമായിയെന്നായിരുന്നു രണ്ടാമത്തെ അത്ഭുതം.  2008-ൽ ക്യാൻസർ രോഗം ഭേദപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ വിശുദ്ധയാകുന്ന അവസാന നിമിഷം വരെ ലോകത്തോട് പറയാതെ പരമരഹസ്യമായി വത്തിക്കാൻ  സൂക്ഷിക്കുന്നു. തെരേസായുടെ ആദ്യത്തെ അത്ഭുതത്തിൽ വന്നുപോയ പാളീച്ചകളും തെറ്റുകളും  ആവർത്തിക്കാൻ വത്തിക്കാൻ താല്പര്യപ്പെടുന്നില്ല.


ഒരുവന്റെ മതം നോക്കാതെ, ആഗ്രഹങ്ങൾ ചോദിക്കാതെ മദർ തെരേസായും സഹോദരികളും മരിക്കാൻ പോകുന്നവരെ രഹസ്യമായി ക്രിസ്ത്യാനികളായി മാമ്മോദീസാ  നല്കുമായിരുന്നുവെന്നു അവിടെ നിന്നു പിരിഞ്ഞുപോയ 'സൂസൻ ഷീൽഡേ'യെന്നു പേരുള്ള ഒരു കന്യാസ്ത്രി എഴുതിയ പുസ്തകത്തിലുണ്ട്. മരിക്കാൻ പോവുന്നവരോട് സ്വർഗത്തിൽ പോകാനുള്ള ടിക്കറ്റ് വേണമോയെന്നും അവിടുത്തെ കന്യാസ്ത്രികൾ ചോദിക്കുമായിരുന്നു. നിശബ്ദമായിരിക്കുന്നവരുടെ തലയിൽ വെള്ളമൊഴിച്ച് തല തോർത്തുന്നതായി കാഴ്ചക്കാർക്ക് തോന്നുമെങ്കിലും അവരെയവിടെ പ്രാർത്ഥനകൾ സഹിതം മാമ്മോദീസാ മുക്കി മത പരിവർത്തനം ചെയ്തിരുന്നുവെന്നും സൂസൻ ഷീൽഡേ എഴുതിയ പുസ്തകത്തിലുണ്ട്. ഹിന്ദുക്കളെയും മുസ്ലിമുകളെയും മാമ്മോദീസാ മുക്കിയെന്ന് പുറംലോകം അറിയുകയുമില്ലായിരുന്നു. രോഗികൾക്ക് മാമ്മോദീസാ എന്തെന്നുള്ള വിവരങ്ങളും നൽകിയിരുന്നില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നുമില്ല.


1981-ൽ തെരേസാ ഹെയ്റ്റിയിലെ പരമോന്നത അവാർഡായ ലീജിയൻ ഓഫ് ഹോണർ സ്വീകരിക്കാൻ ആ രാജ്യത്തു വന്നെത്തി. അക്കാലങ്ങളിൽ അവിടം ഭരിച്ചിരുന്നത് 'ജീൻ ക്ളോഡ് ഡുവാലിയർ'  എന്ന ക്രൂരനായ ഏകാധിപതിയായിരുന്നു. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തുനിന്നും മില്യൻ  കണക്കിന് ഡോളർ മോഷ്ടിച്ചതിന് അയാളെ പിന്നീട് സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അയാളെ വാനോളം പുകഴ്ത്താനും തെരേസാ മറന്നില്ല. അസത്യത്തിനെതിരായ യേശുവിന്റെ മാനവിക തത്ത്വങ്ങളെ മാനിക്കാതെ തെരേസാ ഇത്തരം കള്ളനും കൊള്ളക്കാരനും ഏകാധിപതിയ്ക്കും കൂട്ടുനിന്നതും ക്രൈസ്തവ ധർമ്മമായിരുന്നില്ല. 1989 ആഗസ്റ്റിൽ അവർ അൽബേനിയ സന്ദർശിച്ചിരുന്നു. അന്നവരെ സ്വീകരിച്ചത് 'എൻവർ ഹോക്‌സാ'യുടെ വിധവ 'നെക്സ്മിജേയ്' ആയിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ കൊന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോക്‌സായുടെ ശവകുടീരത്തിൽ, തെരേസാ പുഷ്പങ്ങൾ അർപ്പിക്കുകയുമുണ്ടായി. കൊല ചെയ്യപ്പെട്ടവരിൽ  കന്യാസ്ത്രികളും പുരോഹിതരുമുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റിയോ കമ്മ്യുണിസ്റ്റ് ഭീകരതകളെ സംബന്ധിച്ചോ മതപീഡനങ്ങളെ വിലയിരുത്തിയോ തെരേസാ സംസാരിച്ചില്ല.


മിഷ്യണറിയെന്ന നിലയിൽ തെരേസാ അൽബേനിയായിലെ  ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി 'എൻവർ ഹോക്‌സായെ'  പിന്താങ്ങിയത് ക്രിസ്റ്റഫർ ഹിച്ചിൻസ് എഴുതിയ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്നാലും ഓരോരുത്തരുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായങ്ങൾ അതാതു  കാലത്തു ഭരിക്കുന്നവരുടെ വികാരങ്ങൾക്കനുസൃതമായി പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തെരേസായെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. അവരുടെ മരണ സമയം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മിഷണറി ഓഫ് ചാരിറ്റിയുടെ മഠങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അവർ ബ്രിട്ടീഷ് പ്രസിദ്ധീകരണ പ്രസാധകനായിരുന്ന റോബർട്ട്  മാക്‌സ്‌വെല്ലിൽ നിന്നു പണം സ്വീകരിക്കുമായിരുന്നു. മാക്‌സ്‌വെൽ 450 മില്യൻ  ബ്രിട്ടീഷ് ഫൗണ്ട് തൊഴിലാളികളുടെ പെൻഷൻ ഫണ്ടിൽ നിന്നും അപഹരിച്ച് കുറ്റാരോപണ വിധേയനായി കുപ്രസിദ്ധനായിരുന്ന കാലവുമായിരുന്നു. ചാറൽസ് കെറ്റിങ്ങിൽനിന്നും അവർ പണം സ്വീകരിച്ചതിൽ വിമർശനങ്ങളുണ്ടായിരുന്നു. കേറ്റിങ് സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നടത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിച്ച വ്യക്തിയാണ്. അയാൾ മില്യൻ  കണക്കിന് ഡോളർ മദർ തെരസായ്ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്. മദർ തെരേസാ അമേരിക്കാ സന്ദർശിക്കുന്ന വേളകളിൽ അവർക്കു യാത്ര ചെയ്യാൻ കേറ്റിങ് തന്റെ പ്രൈവറ്റ് ജെറ്റ് വിമാനം കൊടുക്കുമായിരുന്നു. അഴിമതിക്കാരനായ കേറ്റിങ്ങിനെ പുകഴ്ത്താനും മദർ തെരേസാ താല്പര്യം കാണിച്ചിരുന്നു.


മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടിൽ തൊണ്ണൂറു ശതമാനവും ചാരിറ്റിയ്ക്കു പകരം മിഷ്യനറി പ്രവർത്തനങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്നു.  ഗയാനായിൽ പ്രവർത്തിക്കുന്ന അവരുടെ സന്യാസിനി സമൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ മതപരിവർത്തനം മാത്രമാണ്. ഫണ്ട് ലഭിക്കുന്നത് ചാരിറ്റിയുടെ പേരിലെന്ന വസ്തുതയും മറച്ചുവെച്ചിരുന്നു. മദർ തെരേസായുടെ സംഘടന ഒരു കൾട്ട് മാത്രമെന്ന് ക്രിസ്റ്റഫർ ഹിച്ചിൻസ് വിവരിച്ചിരിക്കുന്നു. തെരേസായുടെ സമൂഹം കൂടുതൽ ദാരിദ്ര്യം ആഗ്രഹിക്കുന്നതല്ലാതെ ദരിദരരെ സഹായിക്കാറില്ല. സഹനം ദൈവത്തിങ്കലേയ്ക്ക്  അടുപ്പുക്കുമെന്നു പറഞ്ഞുകൊണ്ട് ദുഃഖിതരും രോഗികളുമായവരെ കൂടുതൽ കഷ്ടപ്പാടുകളിലേയ്ക്ക് നയിക്കുമായിരുന്നു.  'പാവങ്ങളെ നിങ്ങൾ സഹനശക്തി പഠിപ്പിക്കുന്നുണ്ടോ'യെന്നുള്ള ഒരു വാർത്താ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു, 'ക്രിസ്തുവിനെപ്പോലെ കഷ്ടാനുഭവങ്ങൾ അവർ സ്വീകരിക്കുമ്പോഴാണ് സഹനത്തിന്റെ മനോഹാരിത ദൃശ്യമാകുന്നത്. ദരിദ്രരുടെ ദുഃഖങ്ങളും സഹനങ്ങളും  ലോകത്തിനും ഗുണപ്രദമായിരിക്കും."


1993-ൽ അവർ രണ്ടരമില്യൻ ഡോളർ വത്തിക്കാനിലേയ്ക്ക് നിക്ഷേപിച്ചുവെന്നു അരൂൺ ചാറ്റർജിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ഈ പണം ഡയാന രാജകുമാരിയിൽ നിന്നും റേഗൻ, ക്ലിന്റൺ, യാസർ അറാഫത് എന്നിവരിൽ നിന്നും ലഭിച്ചതായിരുന്നു. എന്തുകൊണ്ട് അവർ ജീവകാരുണ്യത്തിനായി ലഭിച്ച പണമുപയോഗിച്ച് ഇന്ത്യയിൽ  ആധുനിക രീതിയിലുള്ള ഒരു ഹോസ്പിറ്റൽ പടുത്തുയർത്തുവാൻ ശ്രമിച്ചില്ലായെന്നതും വിമർശകരുടെ ചിന്താഗതിയിലുണ്ട്.


1991-ൽബ്രിട്ടീഷ് മെഡിക്കൽ ജേർണൽ എഡിറ്ററായ റോബിൻ ഫോക്സ് മദർ തെരേസായുടെ കൽക്കട്ടായിലുള്ള രോഗികളുടെ ഭവനം സന്ദർശിച്ചു. രോഗികൾക്ക് കാര്യമായ മെഡിക്കൽ സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്ത, യാതൊരു വൃത്തിയുമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന ദരിദ്രരുടെ  സഹന പീഡനങ്ങളാണ് അവിടെ കണ്ടത്. തെരേസായോടൊപ്പം വസിക്കുന്ന സിസ്റ്റെഴ്‌സിനും വോളന്റീയഴ്സിനും മെഡിക്കൽ സംബന്ധമായി യാതൊരുവിധ അറിവുകളുമുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ അഭാവത്തിൽ രോഗികളുടെ മെഡിക്കൽ തീരുമാനങ്ങൾ എടുത്തിരുന്നതും ഈ സിസ്റ്റേഴ്‌സായിരുന്നു. ശരിയായ ശുശ്രുഷ  ലഭിക്കാതെ അവിടെ രോഗികൾ മരിച്ചു വീഴുന്നുണ്ടായിരുന്നു. പലരും പകർച്ച വ്യാധി പിടിപെട്ടു മരണപ്പെട്ടിരുന്നു. വൃത്തിയില്ലായ്മയും മുറിവുകളും വ്രണവും, വേദന കൊണ്ടുള്ള രോഗികളുടെ ദീനരോദനങ്ങളും അവിടുത്തെ കാഴ്ചകളായിരുന്നു. ക്ഷയം ഉള്ള രോഗികളെ പ്രത്യേകമായി മാറ്റി പാർപ്പിച്ചിരുന്നില്ല. ശുശ്രുഷിക്കുന്നവരുടെ ഭവനത്തിനു പകരം മരിക്കുന്നവരുടെ ഭവനമെന്നായിരുന്നു മദർ തെരേസാ ആ ഭവനത്തെ വിളിച്ചിരുന്നത്. മിഷ്യനറിമാർ ശുശ്രുഷകൾക്കുപരി ഓരോ രോഗിയുടെയും സഹനത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ക്ഷയം ബാധിച്ചവരെയും മറ്റു പകർച്ചവ്യാധിയുള്ളവരെയും രോഗ ബാധിതരല്ലാത്തവർക്കൊപ്പം താമസിപ്പിച്ചിരുന്നു. വൃത്തികേടു നിറഞ്ഞ കാലഹരണപ്പെട്ട മെഡിക്കലുപകരണങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. എച്. ഐ. വി പകർന്ന നീഡിലുകൾ വരെ സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും രോഗികളിൽ ഉപയോഗിക്കുന്നു. ഉപയോഗിച്ച നീഡിലുകൾ പച്ചവെള്ളത്തിലാണ് കഴുകുന്നത്. ചോദ്യം ചെയ്യാൻ പാടില്ലാത്ത അനുസരണ ശീലത്തിന്റെ മറവിൽ എല്ലാം പുറംലോകമറിയാതെ രഹസ്യമായി സൂക്ഷിക്കുന്നു. വേദനയ്ക്കുള്ള മെഡിസിൻ കൊടുക്കാതെ ദൈവത്തിനു കാഴ്ച്ച വെച്ചു സഹിക്കാൻ പറയുമായിരുന്നു. സഹനം ദൈവത്തോട് കൂടുതൽ അടുപ്പിക്കുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും ദൈവത്തിനു കാഴ്ച വെയ്ക്കണമെന്നും‌ അവർ വിശ്വസിച്ചിരുന്നു.


തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന ഡൊണേഷൻ മുഴുവനായി നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ മിഷ്യണറി പ്രസ്ഥാനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. 'സ്‌റ്റേൺ' എന്ന ജർമ്മൻ മാസിക റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർക്കു ലഭിച്ചിരുന്ന ഡൊണേഷനുകളിൽ ഏഴു ശതമാനം പോലും ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു. കിട്ടുന്ന പണത്തിലേറെയും രഹസ്യ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്ന പണം കൂടുതൽ മിഷ്യണറി സ്ഥാപനങ്ങൾ വ്യാപിപ്പിക്കുന്നതിനു വിനിയോഗിച്ചിരുന്നു. തെരേസായുടെ ഭവനത്തിലുള്ളവർക്ക്‌ ഈ പണമുപയോഗിച്ചു ഭക്ഷണംപോലും വാങ്ങിക്കില്ലായിരുന്നുവെന്നും  റിപ്പോർട്ടുണ്ട്. പകരം ആരെങ്കിലും ഓരോ ദിവസവും ഭക്ഷണം അവിടെ ദാനം  ചെയ്യുകയാണ് പതിവ്.


ഒരു പക്ഷെ അവർ നേടിയ സൗഭാഗ്യവും കീർത്തി മുദ്രകളും അനേകം പേരെ നന്മയുടെ വഴിയേ തിരിച്ചേക്കാം. എന്നാൽ അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ നന്മകളധികം നിറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു വർഷം അവരുടെ സ്ഥാപനങ്ങൾ നടത്തുന്നതിന് ഇരുപത്തൊമ്പതു മില്ലിൻ ഡോളർ ബഡ്‌ജറ്റ്‌ ഉണ്ട്. ഇന്ത്യയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി നൂറു കണക്കിന് ജനം മരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ ഭവന രഹിതരായി. അക്കാലങ്ങളിൽ അവർക്കു കിട്ടിയിരുന്ന പണം എവിടെ പോയി? പകരം ദുരിതമനുഭവിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകൾ മാത്രം വാഗ്ദാനം ചെയ്തു.


ജീവിച്ചിരിക്കുന്ന വിശുദ്ധയെന്ന വിശേഷണങ്ങളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ മദർ തെരേസായെ വാഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ലായിരുന്നു.  തെരേസാ ഒരു ഏകാധിപതിയേപ്പോലെ ജീവകാരുണ്യ സ്ഥാപനം നടത്തി വന്നിരുന്നുവെന്ന് അവിടെ സേവനം ചെയ്തവരിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ ബെഡിൽ കെട്ടി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൾട്ട് നേതാവിനെപ്പോലെ ക്രൂരതയുടെ മൂർത്തികരണ ഭാവമായി തെരേസായുടെ പ്രവർത്തനങ്ങൾ അവിടെ തുടർന്നു കൊണ്ടിരുന്നു.ഇംഗ്ളീഷിൽ ഒരു പഴഞ്ചൊല്ലിൽ പറയുംപോലെ ദരിദ്രരായവർക്ക് തെരേസായെപ്പോലെ ഒരു കൂട്ടുകാരിയുണ്ടെങ്കിൽ അവർക്ക് പിന്നീട് കൂടുതൽ ശത്രുക്കളെ ആവശ്യം വരില്ല.









Friday, June 10, 2016

ഹിലാരി ക്ലിന്റനും ചരിത്രം കുറിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ തീർച്ചയായിരിക്കുന്നു. ഒരു വനിത അമേരിക്കയിലെ സുപ്രധാനമായ ഒരു പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയാകുന്നതും ചരിത്രം കുറിക്കുന്നതാണ്. ഒരു മുൻ പ്രസിഡന്റിന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ ഈ പോരാട്ടം മറ്റൊരു ചരിത്രനിയോഗം തന്നെ. ഒബാമയുമായുള്ള മത്സരത്തിൽ 2008-ലെ  തിരഞ്ഞെടുപ്പിൽ അവർ  പരാജയപ്പെട്ടെങ്കിലും പിന്നീട് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലകൾ വഹിച്ചിരുന്നു.


റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്‌ ട്രമ്പുമായി ഹിലാരി ക്ലിന്റൺ മത്സരക്കളത്തിൽ ഇനി അങ്കം വെട്ടണം. രാഷ്ട്രീയക്കളരിയിൽ പാകതയും പക്വതയും പഴക്കവുമുള്ള ഹിലാരി ക്ലിന്റൻ പുതിയതായി രാഷ്ട്രീയത്തിൽ പിച്ചവെച്ചു കയറിയ ഡൊണാൾഡ് ട്രമ്പുമായി ശക്തിയേറിയ ആശയ സംഘട്ടനങ്ങളിലും മത്സരിക്കേണ്ടതായുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആരു പ്രസിഡണ്ടായി വിജയിക്കുമെന്ന് വ്യക്തമായി ആർക്കും പ്രവചിക്കാൻ സാധിക്കില്ല. രണ്ടുപേരും ജനപിന്തുണ നേടിയ തുല്യശക്തിയുള്ള നേതാക്കന്മാരാണെന്നുളളതാണ് 2016 നവംബറിൽ നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.


വിദ്യാഭ്യാസവും പാണ്ഡ്യത്യവും കണക്കാക്കിയാൽ ഹിലാരി ക്ലിന്റൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രമ്പിനെക്കാളും വളരെയേറെ മുമ്പിലാണ്. ട്രമ്പ്‌ ഒരിക്കലും ഒരു രാഷ്ട്രീയ പോസ്റ്റ്‌ അലങ്കരിച്ചിട്ടില്ല. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും പെൻസിൽവേനിയായിലെ വാർട്ടൻ സ്കൂളിൽ നിന്നും ധനതത്വ ശാസ്ത്രത്തിലും റീയൽ എസ്റ്റേറ്റിലും ട്രമ്പ്‌ ബി.എസ് ഡിഗ്രി നേടിയിട്ടുണ്ട്.  അദ്ദേഹം  ട്രമ്പ്‌ ഹോട്ടലുകളുടെയും കാസിനോകളുടെയും ട്രമ്പ്‌ പ്രസ്ഥാനങ്ങളുടെയും ചെയർമാനാണ്. ഹിലാരി ക്ലിന്റൻ 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് നിയമത്തിൽ ബിരുദം നേടിയശേഷം 1975-ൽ ആർക്കൻസാ യൂണിവേഴ്സിറ്റിയിൽ ലോ കോളേജു പ്രൊഫസറും റോസ് ലോ ഫേമിൽ സുപ്രസിദ്ധയായ ഒരു അറ്റോർണിയുമായിരുന്നു. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


ഹിലാരി ക്ലിന്റൺ, ഗര്‍ഭച്ഛിദ്രം ഒരു സ്ത്രീയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്നു വാദിക്കുമ്പോൾ ഗര്‍ഭച്ഛിദ്രം പാടില്ലാന്നുള്ള നിലപാടാണ് ട്രമ്പിനുള്ളത്. സ്വവർഗ വിവാഹം അനുവദിക്കാൻ ഹിലാരി പ്രചരണം നടത്തുമ്പോൾ ട്രമ്പ്‌ അത് പ്രകൃതി വിരുദ്ധമെന്നു പറഞ്ഞ് എതിർക്കുന്നു. പൊതുസ്ഥലങ്ങളിലും പബ്ലിക്ക് സ്കൂളിലും മതപഠനം പാടില്ലായെന്നുള്ള ഹിലാരിയുടെ നയത്തെയും ട്രമ്പ്‌ എതിർക്കുന്നതായി കാണാം. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും തോക്കിനു നിയന്ത്രണം വേണമെന്നും 'ഒബാമാ കെയർ' വിപുലീകരിക്കണമെന്നുമുള്ള ഹിലാരിയുടെ അഭിപ്രായങ്ങളെ ട്രമ്പ്‌ ശക്തിയായി മറുത്തു പറയുന്നു. പ്രകൃതി വാതകവും സോളാർ എനർജിയും ഹിലാരി അനുകൂലിക്കുമ്പോൾ ട്രമ്പ്‌ നിഷേധപ്രസ്‌താവനകൾ നടത്തുന്നതും കാണാം. കുടിയേറ്റക്കാരെ ഹിലാരി പ്രോത്സാഹിപ്പിക്കുമ്പോൾ ട്രമ്പ്‌ അവരിലെ കുറ്റവാളികളെ കാണുന്നു.


ഹിലാരി റോഡം വളർന്നത്‌ ഷിക്കാഗോയിലാണ്. വെല്ലസ്ലി കോളേജിൽ നിന്ന് 1969-ൽ ഡിഗ്രി നേടിയശേഷം 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് 1973-ൽ ജെ.ഡി. നിയമ ബിരുദം നേടി. അതിനുശേഷം ആർക്കൻസായിൽ താമസം മാറ്റുകയും 1975-ൽ ബിൽ ക്ലിന്റനെ വിവാഹം ചെയ്യുകയും ചെയ്തു.1979-81, 1983-92 കാലങ്ങളിൽ ബിൽ ക്ലിന്റൻ അർക്കൻസാ സ്റ്റേറ്റിന്റെ ഗവർണ്ണറായിരിക്കേ പ്രഥമ വനിതയെന്ന സ്ഥാനം  ഹിലാരി വഹിച്ചതും അവരുടെ ജീവിതത്തിലെ അഭിമാന നേട്ടങ്ങളായിരുന്നു.  പിന്നീട് അമേരിക്കയിലെ പ്രസിദ്ധിയേറിയ റോസ് ലോ ഫൌണ്ടേഷന്റെ പങ്കാളിയായിരുന്നു. അറ്റോർണിയെന്ന നിലയിലും അവരുടെ തൊഴിലിൽ പ്രകാശിച്ചു നിന്നിരുന്നു.രണ്ടു പ്രാവിശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ വനിതയായി ഭർത്താവിനൊപ്പം സഹകരിച്ചു.


ഹിലാരിയുടെ പിതാവ് 'ഹുഗ് എല്സ് വർത്ത്' അമേരിക്കൻ വ്യവസായിയായിരുന്നു.1942-ൽ അദ്ദേഹം ഒരു തുണിക്കടയിലെ സെയില്സ് പെണ്ണായിരുന്ന ഡോറോത്തിഎമ്മാ ഹോവൽനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടനിൽ ദുർഹാം കൌണ്ടിയിൽ നിന്നു വന്ന കുടിയേറ്റക്കാരനായിരുന്നു. അമ്മ ബ്രിട്ടനിൽ നിന്നും വന്ന കുടിയേറ്റക്കാരുടെ മകളും. അവർ കല്ക്കരി തൊഴിലാളികളുടെ മക്കളായിരുന്നു. അവർക്ക്  മൂന്നു മക്കൾ. ഹിലാരി 1947-ൽ ജനിച്ചു. ഹ്യൂഗ് 1950 ലും ടോണി 1954-ലും ജനിച്ചു. അതിനുശേഷം അവർ ഷിക്കാഗോയിൽ പാർക്ക് റിഡ്ജ് എന്ന സ്ഥലത്തിൽ താമസം മാറ്റി. 1993-ഏപ്രിൽ ഏഴാം തിയതി ഹിലാരിയുടെ പിതാവ് മരിച്ചു.


ഹിലാരി ഒരു റിപ്പബ്ലിക്കനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. ഇല്ലിനോയിലാണ് വളർന്നത്. റിപ്പബ്ലിക്കൻ നേതാവായിരുന്ന അവരുടെ പിതാവും ചരിത്രം പഠിപ്പിച്ച അദ്ധ്യാപകൻ പോൾകാൾസനും അവരുടെ   രാഷ്ട്രീയ ചിന്താഗതികൾക്ക് മാർഗവും കാരണവുമായിരുന്നു. യുവതിയായിരുന്ന ഹിലാരി അന്നത്തെ യാഥാസ്ഥിതിക നേതാവായിരുന്ന ഗോൾഡ്‌ വാട്ടറിന്റെ ആരാധികയായിരുന്നു. ഗോൾഡ്‌ വാട്ടർ  എഴുതിയ ബുക്കുകൾ വായിക്കാൻ ചരിത്ര അദ്ധ്യാപകൻ പ്രോത്സാഹനം കൊടുക്കുമായിരുന്നു. അവർ സ്കൂളിൽ സമർപ്പിച്ച പ്രോജക്റ്റ് റിപ്പോർട്ടും അമേരിക്കയുടെ റിപ്പബ്ലിക്കൻ യാഥാസ്ഥിതിക നീക്കങ്ങളെപ്പറ്റിയായിരുന്നു. വെല്ലസ്ലി കോളേജിൽ ആദ്യവർഷം വിദ്യാർത്ഥിനിയായിരുന്നപ്പോൾ  യുവതികൾക്കായുള്ള റിപ്പബ്ലിക്കൻ ക്ലബിന്റെ പ്രസിഡണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലങ്ങളിൽ, 1966-ൽ അവരെ അറിയപ്പെട്ടിരുന്നത് റോക്ഫെല്ലർ റിപ്പബ്ലിക്കനെന്നായിരുന്നുവെന്ന് കാറൽ ബെർന്സ്റ്റൈൻ എഴുതിയ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ പരിണാമം വന്നാണ് അവർ ഡെമോക്രാറ്റായത്.


ഹിലാരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ അമേരിക്കൻ ജനതയ്ക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്. അന്തസായി ജീവിക്കാനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നല്ല വേതനവും നല്കാൻ വാഗ്ദാനങ്ങളിലുണ്ട്. തൊഴിൽ ചെയ്യുന്ന കുടുംബങ്ങള്ക്ക് വേതന വർദ്ധനവ്,  നികുതിയിളവ്, വിലപ്പെരുപ്പം തടയുക എന്നിവകൾ അവർ പ്രസിഡണ്ടെന്ന നിലയിൽ നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളായിരിക്കും.  ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ഗവേഷണങ്ങൾക്ക് മുൻഗണന നല്കും. കമ്പനികളും വൻകിട കോർപ്പറേറ്റുകളും നിയമ പഴുതുകളിൽക്കൂടി ദുരുപയോഗം ചെയ്യുന്ന നികുതിയിളവുകൾ ഇല്ലാതാക്കും. ആത്മാർത്ഥമായി സ്ഥിരോത്സാഹത്തോടെ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ നല്കണമെന്നും അവരുടെ പ്രകടന പത്രികയിലുണ്ട്.  വ്യക്തികൾ തുടങ്ങുന്ന ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ ജോലികൾ സൃഷ്ടിച്ച് രാജ്യത്ത് തൊഴിൽരഹിതരായവർ കാണരുതെന്നും പ്രസിഡണ്ടായി ചുമതലയെടുക്കുന്ന നാൾ മുതൽ അതിനായി അവർ ശ്രമിക്കുമെന്നും നയപരിപാടികളിൽ വ്യക്തമാക്കിയിട്ടുണ്ട്.


കോളേജു പഠന ചെലവുകൾക്കായി 2500 ഡോളർ വരെ നികുതിയിളവ് ഒരു കുടുംബത്തിൽ ഓരോ കുട്ടിയ്ക്കും നല്കും. ബിസിനസ്സിന്റെ ലാഭവീതം തൊഴിലാളികൾക്കും നല്കാൻ പ്രോത്സാഹനം നല്കും. ചെറുകിട ബിസിനസുകൾ തൊഴിൽ മേഖലകളിൽ പ്രധാന സ്ഥാനം വഹിക്കുന്നുവെന്നും ഹിലാരിക്കറിയാം. അമേരിക്കയുടെ വളർച്ചയ്ക്കു നിദാനം ചെറുകിട വ്യവസായങ്ങളെന്നു ഹിലാരി വിശ്വസിക്കുന്നു. അത്തരം ബിസിനസുകൾക്ക് നികുതിയിളവ് നല്കുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. അതുമൂലം ഓരോരുത്തരുടെയും സേവീങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യാം.


സ്ത്രീകൾക്കു വേണ്ടിയും ഹിലാരി ശബ്ദം ഉയർത്തുന്നുണ്ട്. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളും അവർ ആരായുന്നു. തുല്യ വേതനം, ശമ്പളത്തോടുകൂടിയ അവധി, കുട്ടികളെ കഴിവനനുസരിച്ച് ചെലവു കുറഞ്ഞ രീതിയിൽ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവകളെല്ലാം സ്ത്രീകളുടെ പ്രശ്നങ്ങളാണ്. ഇത്തരം കാഴ്ച്ചപ്പാടുകൾ  ഒരു കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ഹിലാരി വിശ്വസിക്കുന്നു.


രാജ്യത്തുള്ള ഭൂരിഭാഗം ചെറുകിട കമ്പനികളുടെയും വൻകിട കമ്പനികളുടെയും പ്രവർത്തന മേഖലകളിലുള്ള ലാഭവീതം തൊഴിലാളികള്ക്ക് നല്കാറില്ല. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി  മുതലാളിത്ത രാജ്യമായ അമേരിക്കയിലുമുണ്ട്. കമ്പനികളുടെ ലാഭവീതം തൊഴിലാളികളുടെ ശമ്പളം വർദ്ധിക്കുന്നതിനൊപ്പം നല്കാൻ ഹിലാരി ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കമ്പനികൾക്ക് പതിനഞ്ചു ശതമാനം നികുതിയിളവു അനുവദിക്കാനും ഹിലാരി പ്രസിഡന്റായാൽ നിയമങ്ങളുണ്ടാക്കും. ഫെഡറൽ മിനിമം വേതനം മണിക്കൂറിൽ  പന്ത്രണ്ടു ഡോളറായി വർദ്ധിക്കുന്നതിനൊപ്പം സ്റ്റേറ്റുകളോടും അത്തരം നിർദേശങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെടും. ധനികരായവർ അർഹമായ നികുതി നല്കാനുമുള്ള പരിഷ്ക്കാരങ്ങൾ വരുത്തും. ധനികർക്ക് ചെലവുകൾ പെരുപ്പിച്ച് പലവിധ പഴുതുകളിൽക്കൂടി നികുതിയിളവു നേടാൻ സാധിക്കുന്നു. അത്തരം ആനുകൂല്യങ്ങൾ നിറുത്തി എല്ലാവർക്കും തുല്യവും നീതിപൂർവവുമായ നികുതി സമ്പ്രദായം നടപ്പാക്കും. ഒരു ധനികനോ അല്ലെങ്കിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവോ അയാളുടെ സെക്രട്ടറിയേക്കാൾ കുറഞ്ഞ നികുതി കൊടുക്കാൻ അനുവദിക്കില്ലന്നും ഹിലാരി  പറയുന്നു.


'ജനാധിപത്യം ധനികർക്ക് മാത്രമുള്ളതല്ല, അതിന്റെ പങ്കും പ്രയോജനവും രാജ്യത്തുള്ള എല്ലാ ജനങ്ങൾക്കും ലഭ്യവും ഉപകാരപ്രദവുമായിരിക്കണമെന്നു' ഹിലാരി വിശ്വസിക്കുന്നു. 'രാഷ്ട്രീയത്തിൽ രഹസ്യ പണവും കള്ളപ്പണവും ഒഴുകുന്നത്‌ നിരോധിക്കും. അമേരിക്കയിലെ ഓരോ വോട്ടർമാരെയും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ, ഏവരുടെയും ശബ്ദം ഭരണതലങ്ങളിൽ മുഴങ്ങി കേള്ക്കാൻ, ചെറിയ ഡോണേഷനുകൾ മാത്രം തിരഞ്ഞെടുപ്പുകാലങ്ങളിൽ സ്വീകരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ധനികരുടെ തിരഞ്ഞെടുപ്പിലെ പണമൊഴുക്ക് രാഷ്ട്രീയ സംവിധാനങ്ങളെ അഴിമതിയ്ക്ക് വിധേയമാക്കുന്നു. ധനികർ തിരഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാതിരിക്കാൻ സുപ്രീം കോടതി ജഡ്ജിമാരെ രാജ്യതന്ത്ര ഭരണപരമായ കാര്യങ്ങളിൽ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തും. ഭരണഘടനയിൽ മാറ്റം വരുത്താൻ വേണ്ട സ്വാധീനം കോൺഗ്രസിൽ ചുമതലപ്പെടുത്തും. കമ്പനികൾ രാഷ്ട്രീയ കാര്യങ്ങളിൽ പണം ചെലവാക്കിയാൽ അക്കാര്യം കമ്പനിയുടെ ഷെയറുള്ളവരെയും അറിയിക്കാൻ നിയമങ്ങൾ കൊണ്ടുവരും.'


കോളേജുകളിലും ക്യാമ്പസ്സിനുള്ളിലും സ്ത്രീപീഡനങ്ങൾ വർദ്ധിച്ചു വരുന്നു. അത്തരം ദുഃഖകരമായ സംഭവ വികാസങ്ങളിൽ അപലപിച്ചാൽ മാത്രം പോരന്നും അതിനൊരു ശ്വാശ്വത പരിഹാരം കണ്ട് പീഡനങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗങ്ങളും കണ്ടെത്തണമെന്ന് ഹിലാരി  പറയുന്നു. 'പീഡനത്തിനിരയാകുന്നവർക്ക് മാനസിക പിന്തുണ നല്കുക, ക്യാമ്പസ്സിലെ നിയമങ്ങളെ വിദ്യാർത്ഥികളിൽ കൂടുതൽ ബോധവാന്മാരാക്കുക, ആവശ്യത്തിനുള്ള ലൈംഗിക വിദ്യാഭാസം നല്കുക' എന്നിവകൾ ഹിലാരി നിർദേശിക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന അഞ്ചു സ്ത്രീകളിൽ ഒരാൾ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നു സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്നവർ ഭൂരുഭാഗം പേരും റിപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുമെന്നും ഹിലാരിയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്.


'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ ശുദ്ധമായ ഊർജം നിറഞ്ഞതും സംഭരിച്ചതുമായ ഒരു രാജ്യമായി മാറ്റപ്പെടുമെന്നും' ഹിലാരി വാഗ്ദാനം നല്കുന്നുണ്ട്. 500 മില്ല്യൻ സോളാർ പാനൽ സ്ഥാപിക്കാനാണ് അവരുടെ പദ്ധതി. അതുമൂലം ഓരോ വീടുകളിലും സ്കൂളിലും ഹോസ്പിറ്റലിലും വൈദ്യുതിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചിലവും മൂന്നിലൊന്നായി കുറയും. കൂടുതൽ വരുമാനകരമായ തൊഴിലുകളുമുണ്ടാകും. മലിനമായ അന്തരീക്ഷവും ശുദ്ധികരിക്കപ്പെടും.  കാലാവസ്ഥ വ്യതിയാനം അമേരിക്കയെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ആഗോള മലിനീകരണ ദൂരികരണത്തിനായി പാരീസീൽ പരീസ്ഥിതി കോൺഫറൻസിൽ 13.5 ട്രില്ല്യൻ ഡോളർ മുടക്കണമെന്നുള്ള തീരുമാനത്തിൽ അമേരിക്കയും പങ്കാളിയാണ്. ഹിലാരി അധികാരത്തിലെത്തിയാൽ ആദ്യദിവസം മുതൽ ശുദ്ധമായ പ്രകൃതിയ്ക്കായുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ഈ ഭൂമിയെന്നുള്ളത് ജനിക്കാൻ പോകുന്ന പരമ്പര തലമുറകൾക്കും വേണ്ടിയുള്ളതാണ്. സ്വാർത്ഥമതികളായ മനുഷ്യർ ഈ ഭൂമിയും അതിന്റെ അന്തരീക്ഷവും മലിനമാക്കിയിരിക്കുന്നു. പത്തു കൊല്ലത്തെ പദ്ധതികൾക്ക് രൂപകല്പ്പന ചെയ്ത് അതൊരു ദേശീയ പ്രശ്നമായും കണക്കാക്കുവാനും ഹിലാരി ഉദ്ദേശിക്കുന്നു. അവരുടെ  ആദ്യത്തെ നാലുവർഷ ഭരണകാലം കഴിയുമ്പോൾ അമേരിക്കയുടെ കെട്ടിടങ്ങളിൽ അര ബില്ല്യൻ സോളാർ പാനൽ നിർമ്മിച്ചു കഴിഞ്ഞിരിക്കും. ലോകത്തിലെവിടെയുമുള്ള രാജ്യങ്ങളെക്കാൾ ശുദ്ധമായ ഊർജ സംവിധാനമുള്ള രാജ്യവും അമേരിക്കയായിരിക്കും. നല്ല ഊർജത്തിലോടുന്ന കാറുകൾ, ശുചീകരണ ബോയിലറുകൾ, ട്രക്കുകൾ എന്നിവ ശക്തിയേറിയ ഊർജിത അമേരിക്കയുടെ മാറ്റങ്ങളായിരിക്കും. ഊർജത്തിന്റെ സംഭരണവും വിതരണവും മൂന്നിലൊന്നു വിലയ്ക്ക് സുലഭവുമായിരിക്കും. ഹിലാരിയുടെ 2050 വരെ ദീർഘവീക്ഷണത്തോടെയുള്ള ഈ പദ്ധതി നടപ്പിലായാൽ, കോൺഗ്രസ്സ് അതിനോട് യോജിച്ച് നിയമം പാസ്സാക്കിയാൽ ആയിരക്കണക്കിന് പുതിയ ജോലികൾ കണ്ടെത്തും. വർഷത്തിൽ നാലായിരം ശിശുമരണങ്ങൾ ഒഴിവാകും. ഓരോ വർഷവും ലക്ഷക്കണക്കിനു രോഗികൾക്ക് ആസ്മായുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. 75 ബില്ല്യൻ ഡോളറിന്റെ ബിസിനസ് ഒരു വർഷം നടപ്പാകും. ഇന്ന് ഓയിൽ ആൻഡ്‌ കമ്പനികൾ ബില്ല്യൻ കണക്കിന് നികുതിയിളവ് നേടുന്നുണ്ട്. പുതിയതായ ഹിലാരിയുടെ ഊർജനയത്തിൽ അത്തരത്തിലുള്ള നികുതിയിളവ് നിറുത്തലാക്കി സോളാർ, ഫോസ്സിൽ മുതലായ ഊർജത്തിനായി മുതൽ മുടക്കും. 'അമേരിക്കയിലെ ഓരോ കുടുംബവും ഓരോ കുഞ്ഞും ശുദ്ധമായ വായു ശ്വസിക്കണം. നല്ല വെള്ളം കുടിക്കണം. ആരോഗ്യപരമായ പരീസ്ഥിതിയിൽ ജീവിക്കണം. അത് നീതിയാണ്. സാമൂഹിക പ്രശ്നവും പൌരന്റെ അവകാശവുമാണ്. താൻ പ്രസിഡന്റെന്ന നിലയിൽ അത് ദേശീയ മുൻഗണനയായും കണക്കാക്കുമെന്നും' ഹിലാരി തറപ്പിച്ചു പറയുന്നു.


'സോഷ്യൽ സെക്യൂരിറ്റിയും മെഡിക്കെയറും നിലനിർത്തുകയും അതിനെ ശക്തിപ്പെടുത്തുകയും വേണമെന്ന്' ഹിലാരി വിശ്വസിക്കുന്നു. മെഡിക്കെയറും സോഷ്യൽ സെക്യൂരിറ്റിയും പ്രൈവറ്റാക്കി അതിന്റെ മൂല്യം ഇല്ലാതാക്കാൻ റിപ്പബ്ലിക്കൻകാർ ശ്രമിക്കുന്നത് അവർ ശക്തമായി എതിർക്കുന്നു. മെഡിക്കേയർ ലഭിക്കുന്നവർക്ക് മരുന്നുകളുടെ വില കുറയ്ക്കാനും ശ്രമിക്കും. രോഗ ബാധിതരായവർക്കും വിധവകൾക്കും കൂടുതൽ ഗുണപ്രദമായ സുരക്ഷാ പദ്ധതികൾ ഹിലാരിയുടെ ഭരണ കാലങ്ങളിൽ ആസൂത്രണം ചെയ്യുമെന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.'ഒബാമാ കെയർ' അതിന്റെ ആന്തരിക ചൈതന്യത്തിൽ തന്നെ നിലനിർത്തും.


അമേരിക്കയുടെ നീതിന്യായ വ്യവസ്ഥ താറുമാറാണെന്നും ഹിലാരി  വിശ്വസിക്കുന്നു. നിയമ വ്യവസ്ഥ കറുത്തവരോട് നീതി പുലർത്തുന്നില്ലായെന്നതും പരമ സത്യമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലേറ്റവും കൂടുതൽ ജനം ജയിലിൽ കിടക്കുന്നത് അമേരിക്കയിലാണ്. ആഫ്രിക്കൻ അമേരിക്കൻ ജനതയോട് കുറ്റകൃത്യ കാര്യങ്ങളിൽ പോലീസുകാർ നീതി കാണിക്കാറില്ല. അവരുടെ മേൽ കുറ്റാരോപണങ്ങൾ നടത്തി കൂടുതൽകാലം ജയിൽ ശിക്ഷ നല്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങളാണ് നാളിതുവരെ നാം കണ്ടത്. കറുത്തവരെങ്കിൽ കർശനമായ നിയമ നടപടികളെടുക്കാനും നിയമ പാലകർ ശ്രമിക്കുന്നു. അതേ കുറ്റങ്ങൾക്ക് വെളുത്തവരായവർ ജയിൽ ശിക്ഷയിൽനിന്നു രക്ഷപെടുകയും ചെയ്യുന്നു. വാക്കുകളെക്കാളും പ്രവർത്തികളിൽ നാം കാണിച്ചു കൊടുക്കണമെന്നും നീതിയും സത്യവും  നമുക്കുണ്ടായിരിക്കണമെന്നും സാമ്പത്തിക അവസരങ്ങൾ തുല്യമായി എല്ലാവർക്കും നല്കണമെന്നും ഹിലാരി ആഗ്രഹിക്കുന്നു.


'അമേരിക്കയിലുള്ള എല്ലാ ജനവിഭാഗത്തിനും ഒരുപോലെ അവസരങ്ങൾ നല്കുമെന്നും ബലഹീനരും വികലാംഗരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവർക്ക് അവരുടെ അഭിരുചിയനുസരിച്ചുള്ള തൊഴിലവസരങ്ങൾക്ക് മുൻഗണന നല്കുകയും ചെയ്യുമെന്നും' ഹിലാരിയുടെ ചിന്തകളിലുണ്ട്.  'ബന്ധു ജനങ്ങളെയോ കുടുംബത്തിലുള്ള പ്രായമായവരെയോ നോക്കുന്നവർക്ക് നികുതിയിളവ് നല്കും. മില്ല്യൻ കണക്കിനു ജനവിഭാഗങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കും.  ശാരീരിക വൈകല്യമുള്ളവർക്കായുള്ള ഡിസബിലിറ്റി നിയമം കൊണ്ട് മാറ്റങ്ങൾ പലതും നാം നേടിയിട്ടുണ്ട്. വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ എല്ലാ അമേരിക്കക്കാർക്കും ലഭിച്ചു. അവർക്ക് സൗജന്യമായ ഗതാഗത സൌകര്യങ്ങളുണ്ട്. കെട്ടിടത്തിൽ കയറാനും സഹായം ലഭിക്കുന്നു. അവശതയുടെ പേരിൽ ജോലി നിഷേധിക്കുന്നതും നിയമ വിരുദ്ധമാണ്.  നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അക്ഷരം പ്രതി പ്രായോഗിക തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കും. എല്ലാ അമേരിക്കക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കാൻ സംവിധാനങ്ങളുമുണ്ടാക്കും.'


ഹിലാരിയുടെ ആരംഭം മുതലുള്ള പ്രവർത്തന മേഖലകൾ കൂടുതലായും സമൂഹത്തിലെ ബലഹീനരും ദുർബലരുമായ ജനങ്ങൾക്കു വേണ്ടിയായിരുന്നു. അവരുടെ ആദ്യത്തെ ജോലി കുട്ടികളുടെ സംരഷണമായിരുന്നു. കുട്ടികളുള്ള വീടുകൾ സന്ദർശിക്കുകയെന്നതും അവരുടെ സാമൂഹിക ക്ഷേമാന്വേഷണങ്ങൾ ആരായുകയെന്നുള്ളതും തൊഴിലിന്റെ ഭാഗമായിരുന്നു. എന്തുകൊണ്ട് അവർ സ്കൂളിൽ പോവുന്നില്ലായെന്ന് വാതിലുകൾ തോറും മുട്ടി അന്വേഷിക്കുമായിരുന്നു. മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാത്തത് ബലഹീനരായ കുട്ടികൾക്കുള്ള സൌകര്യങ്ങൾ സ്കൂളധികാരികൾ നല്കാത്തതുകൊണ്ടെന്നും അവർ മനസിലാക്കി. സെനറ്ററായിരുന്ന കാലയളവുകളിൽ തെളിവുകൾ അവർ കോൺഗ്രസിൽ കൊണ്ടുവരുകയും അവശതയനുഭവിക്കുന്നവർക്കായി നിയമങ്ങൾ പാസാക്കാനുള്ള പഴുതുകൾ സൃഷ്ടിക്കുകയും ചെയ്തു. നിയമങ്ങളുണ്ടെങ്കിലും അവശരായ ജനവിഭാഗത്തിനു  കഴിവനുസരിച്ചുള്ള ജോലി നിഷേധിക്കുന്നതും ഒരു യാഥാർത്ഥ്യമാണ്. ഹിലാരിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ അത്തരക്കാരെ സഹായിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.


തോക്കുകൾക്ക് നിയന്ത്രണമാവശ്യമെന്നും അത് നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും ഹിലാരി വിശ്വസിക്കുന്നു. തോക്കുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി തന്റെ പ്രസിഡന്റ് കാലം പ്രയോജനപ്പെടുത്തുമെന്ന് വാഗ്ദാനവും ചെയ്യുന്നു.  'തോക്കുകൾക്ക് ലൈസന്സ് നൽകുന്നതിനു മുമ്പായി ഒരുവന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി സമഗ്രമായ പരിശോധനകൾ നടത്തുമെന്നും' അവർ പറയുന്നു.  അവർ തുടരുന്നു, "നിയമത്തിൽനിന്നു രക്ഷപ്പെടാനുള്ള ഇന്നത്തെ അപകടകരമായ പഴുതുകൾ അടയ്ക്കും. ഉത്തരവാദിത്വമില്ലാതെ തോക്കു കച്ചവടം നടത്തുന്നവരുടെ പേരിലും നിർമ്മിക്കുന്നവരുടെ പേരിലും നടപടികളെടുക്കും. ഭീകരരിൽ നിന്നും കുറ്റവാളികളിൽ നിന്നും മാനസിക വിഭ്രാന്തിയുള്ളവരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കും. വെടിവെപ്പിനു പിന്നാലെ വെടിവെപ്പു കഴിഞ്ഞിട്ടും നാം നിശബ്ദരായിരിക്കുന്നു. എന്തുകൊണ്ട് നടപടികൾ എടുക്കുന്നില്ലായെന്നതിലും  വിസ്മയമുളവാക്കുന്നു. എത്രയെത്ര മനുഷ്യർ കൊല്ലപ്പെടുന്നു. അവർ ബൈബിൾ പഠനത്തിനു പോയവരായിക്കാം, സിനിമാ കാണാനോ സ്വന്തം തൊഴിലുകൾ ചെയ്യുന്ന സമയമോ ആയിരിക്കാം. " അനേകർ തോക്കുകൾ കൈവശം വെക്കുന്നുണ്ടെങ്കിലും അതുമൂലം ആയിരക്കണക്കിനു അമേരിക്കൻ കുടുംബങ്ങൾ കഷ്ടപ്പെടുന്നു. തോക്കുമൂലം ഓരോ വർഷവും 33000 അമേരിക്കക്കാർ കൊല്ലപ്പെടുന്നുണ്ട്.


 നീതിയിലധിഷ്ടിതമായ  ഒരു കുടിയേറ്റ നിയമം നടപ്പാക്കാൻ ഹിലാരി ആഗ്രഹിക്കുന്നു.  രാഷ്ട്രത്തിന്റെ അടിസ്ഥാന തുടക്കം മുതൽ കുടിയേറ്റക്കാരും അവരുടെ തലമുറകളും ഈ രാജ്യത്തിന് അനേക സംഭാവനകൾ നല്കിക്കൊണ്ടിരിക്കുകയും രാജ്യത്തെ ഭദ്രമാക്കുകയും ചെയ്തിരുന്നു. അവർ മുഖേന സാമ്പത്തിക വളർച്ചയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളും കുടിയേറ്റ ജനതയുടെ സംഭാവനകളാണ്.  കുടിയേറ്റക്കാരും അവരുടെ മക്കളും വിദേശത്തും രാജ്യത്തിനുള്ളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. അമേരിക്കയെന്ന രാജ്യം പടുത്തുയർത്തിയത് അവരുടെ രക്തം ചീന്തിയുള്ള അദ്ധ്വാനം കൊണ്ടും വിയർപ്പിന്റെ ഫലം കൊണ്ടുമായിരുന്നു. അവർ വളരെ മിതമായ വേതനം സ്വീകരിച്ചുകൊണ്ട് ഈ രാജ്യത്തിനായി സ്വന്തം ജീവിതം പണയം വെച്ചു. രാജ്യം അവർക്ക് ആവശ്യത്തിനു വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും നല്കിയില്ല. അവർക്കുമുമ്പെ ഈ രാജ്യത്തു വന്നവരുടെ അവഹേളനവും വിവേചനവും അനുഭവിച്ചിരുന്നു. ശരിയായ ഡോക്കുമെന്റില്ലാതെ മില്ല്യൻ  കണക്കിനു കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. അവരും  ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയോട് അലിഞ്ഞു ചേർന്നവരാണ്. അനധികൃതമായി ശരിയായ രേഖകളില്ലാതെ  ജീവിക്കുന്ന അവരെ രാജ്യത്തിൽനിന്നും പുറത്താക്കുമെന്ന ഭയത്തിൽ ജീവിക്കുന്നു. അവരുടെ കുടുംബങ്ങളിൽ നിന്നു വേർപെടുമെന്നും ഭയപ്പെടുന്നു. അനധികൃതമാണെങ്കിലും അമേരിക്കയിൽ താമസിക്കുന്ന ഓരോരുത്തർക്കും അവസരങ്ങൾ നൽകണമെന്ന് ഹിലാരി ചിന്തിക്കുന്നു. കുടുംബത്തിന്റെ നിലനില്പ്പിനായി കഠിനമായി തൊഴിൽ ചെയ്യുന്നവരെയും അനേക കാലം ഈ രാജ്യത്ത് ജീവിച്ച് നിയമത്തെ അനുസരിക്കുന്നവരെയും കുടുംബങ്ങളായി താമസിക്കാൻ അനുവദിക്കുമെന്ന് ഹിലാരി പറയുന്നു.


നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർക്കായി ഹിലാരിയുടെ സന്ദേശമിങ്ങനെ,   "മനുഷ്യത്വപരമായ ഒരു കുടിയേറ്റ സമ്പ്രദായം ഞാൻ പ്രസിഡണ്ടാകുന്ന വേളകളിൽ ഈ രാജ്യത്ത് നടപ്പാക്കും. ഇവിടെ പഠിച്ചു വളർന്ന കുട്ടികൾക്കു ഗ്രീൻ കാർഡ് നല്കും. മില്ല്യൻ കണക്കിന് ജനങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ഈ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കും."







Friday, June 3, 2016

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും



By ജോസഫ് പടന്നമാക്കൽ 

ഇടയലേഖനങ്ങളിൽക്കൂടി സഭാപൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു  കരുതുന്ന അഭിഷിക്തർക്കായി ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു സന്ദേശമുണ്ട്. "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലാം   രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. പകരം  മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്." പാപ്പായുടെ വാക്കുകൾ മാനിക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായ പാലാ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ വൃക്ക  ഹിന്ദുയുവാവിനു ദാനം ചെയ്തവഴി  കേരള സഭാചരിത്രത്തിൽ ഒരു തങ്കപ്പൊട്ടു ചാർത്തിയിരിക്കുന്നു. ഭാരതത്തിലെ അഭിഷിക്ത ലോകത്തിനും പുരോഹിത ലോകത്തിനും ആത്മീയത തിളച്ചു മറിയുന്നവർക്കും അദ്ദേഹം ഒരു അനുകരണീയനാണെന്നതിലും സംശയമില്ല.


മഹാമനസ്ക്കരും മാനുഷിക ധർമ്മം നിറഞ്ഞവരും മനുഷ്യ ഹൃദയങ്ങളിൽ നിത്യം പ്രകാശിക്കുന്നവരാണ്. ജീവിതത്തിൽ എത്രമാത്രമുയർന്നാലും അനുഗ്രഹീതമായ ഹൃദയ വിശാലതയോടുകൂടിയവർ നമ്മെയെന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. അത്തരം ഏതാനും മഹാപ്രതിഭകളെ കേരള സുറിയാനി കത്തോലിക്കാ സഭയിലെ പുരോഹിതരിൽനീന്നും കണ്ടെത്തിയതിൽ നമുക്കഭിമാനിക്കാം. ഫ്രാൻസീസ് മാർപ്പാപ്പാ 2016-നെ കാരുണ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിലെ അർത്ഥവ്യാപ്തി അല്മായരിൽ മാത്രം നടപ്പാക്കാനാണ് കേരള സഭാനേതൃത്വം തുനിയുന്നത്. എന്നാൽ മാർപ്പാപ്പായുടെ മാനസിക വികാരങ്ങൾ ശരിയ്ക്കും മനസിലാക്കിയ മഹാപുരോഹിതരാണ് വൃക്ക ദാനം ചെയ്ത  പാലാ ബിഷപ്പ് ജേക്കബ് മുരിക്കനും ഫാദർ ഡേവീഡ്  ചിറമേലും അദ്ദേഹത്തിൻറെ സഹകാരികളായ ഏതാനും പുരോഹിതരും കന്യാസ്ത്രികളും ഫാദർ സെബാസ്റ്റ്യനുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇവരിൽ ബിഷപ്പ് മുരിക്കനും ഫാദർ ചിറമേലും സ്വന്തം വൃക്കകൾ ഹൈന്ദവ സഹോദരർക്ക് ദാനം ചെയ്തപ്പോൾ ഫാദർ സെബാസ്റ്റ്യൻ തന്റെ വൃക്ക ഒരു ഇസ്ലാമിക യുവാവിനു നല്കി. വാസ്തവത്തിൽ ഇവർ കാരുണ്യത്തിന്റെ മഹാദേവനായ യേശുവിന്റെ സന്ദേശം ലോകത്തിനു നല്കുകയായിരുന്നു. യേശു കുടികൊള്ളുന്നത് ദരിദ്രരുടെ കുടിലുകളിലാണെന്നും അവിടെ ജാതിയോ മതമോയില്ലെന്നും തെളിയിച്ചുകൊണ്ട്‌ ഈ സന്യസ്തർ  സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നു. മനുഷ്യത്വം എന്തെന്നു വഴി കാട്ടിയ പാലാ രൂപതയുടെ സഹായ മെത്രാനായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.


2016 ജൂൺ ഒന്നാം തിയതി ഒരു കത്തോലിക്കാ ബിഷപ്പ് തന്റെ കിഡ്നി കാരുണ്യത്തിന്റെ മികവിൽ ദാനം ചെയ്തപ്പോൾ അത് സീറോ മലബാർ സഭയുടെ തന്നെ ചരിത്രമാവുകയായിരുന്നു. ഒരു പക്ഷെ ഒരു ബിഷപ്പിന്റെ ഹൃദയസ്‌പര്‍ശിയായ ഈ കാരുണ്യം ലോക ചരിത്രത്തിലെ സംഭവങ്ങളിൽ ആദ്യത്തെതുമാകാം. കൊച്ചിയിലെ ലേയ്ക്ക്ഷോർ ഹോസ്പിറ്റലിലാണ് കിഡ്നി മാറ്റുന്നതിനായി അദ്ദേഹം സർജറിയ്ക്ക് വിധേയനായത്. ഉടൻതന്നെ ഒരു ഹിന്ദു യുവാവായ സൂരജിന്റെ ശരീരത്തിൽ ബിഷപ്പിന്റെ കിഡ്നി മാറ്റി വെക്കുകയും ചെയ്തു. ആ യുവാവിൽ ജീവന്റെ തുടിപ്പുമായി ബിഷപ്പ് മുരിക്കന്റെ വൃക്ക നല്ലവണ്ണം പ്രവർത്തിക്കുന്നു.


കഴിഞ്ഞ പതിനെട്ടു മാസമായി സുരജെന്ന  ദരിദ്ര യുവാവ് കിഡ്നി പ്രശ്നം കൊണ്ട് ജീവിതവുമായി മല്ലിടുകയായിരുന്നു. സമർത്ഥരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ഈ സർജറി വിജയകരമായിരുന്നു. ബിഷപ്പും സൂരജും അവരുടെ നിരീക്ഷണത്തിൽ പൂർണ്ണമായും ആരോഗ്യമായി കഴിയുന്നു. ബിഷപ്പ് മുരിക്കൻ ഓപ്പറേഷൻ തീയറ്ററിൽ പോവുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ഹോസ്പിറ്റൽ ചാപ്പലിൽ ദിവ്യകാരുണ്യം അർപ്പിച്ചിരുന്നു. രാവിലെ പത്തര മണിയ്ക്ക് ആരംഭിച്ച സർജറി ഏകദേശം ഉച്ചവരെ നീണ്ടു നിന്നിരുന്നു. അദ്ദേഹത്തിൻറെ മൂന്നു സഹോദരരും സൂരജിന്റെ ഭാര്യയും അവരുടെ കുടുംബങ്ങളും സർജറി സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. ബിഷപ്പിന്റെ മാതൃകാപരമായ ഈ സ്വയം ത്യാഗം കൂടുതൽ ജനങ്ങളെ കിഡ്നി ദാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാരുണ്യ വർഷം ആതുര സേവനത്തിനായും ദീന ദയാ പ്രവർത്തനങ്ങൾക്കായും അർപ്പിക്കണമെന്ന മാർപ്പായുടെ ആഹ്വാനമാണ് കിഡ്നി ദാനം നല്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും' ബിഷപ്പ് മുരിക്കൻ ചുറ്റും നിന്നവരോടായി പറയുകയുമുണ്ടായി.


മുപ്പതു വയസുകാരനായ സൂരജിന് ജന്മനാ തന്നെ കിഡ്നിയ്ക്ക് പ്രശ്നവും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഡയാലിസീസ് ചെയ്തുകൊണ്ടിരുന്ന അയാളുടെ  രണ്ട് കിഡ്നികളും തകരാറിലായിരുന്നു. സൂരജിന്റെ ഈ രോഗവിവരം ബിഷപ്പ് മുരിക്കനോട് ആദ്യം പറഞ്ഞത് ഫാദർ ചിറമേലായിരുന്നു. ഫാദർ ചിറമേൽ ഇന്ത്യ കിഡ്നി ഫൌണ്ടേഷൻ ഡിറക്റ്ററാണ്. 2009-ൽ അയൽവക്കത്തുള്ള ഹിന്ദുവായ ഒരു യുവാവിന് കിഡ്നി ദാനം ചെയ്തവഴി ഫാദർ ചിറമേൽ കേരള സഭാ ചരിത്രത്തിൽ സുപ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അദ്ദേഹം കിഡ്നി രോഗ ബാധിതരായവരെ സഹായിക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കിഡ്നി ദാനം ചെയ്ത പുരോഹിതനെന്ന ബഹുമതിയും ഫാദർ ചിറമേലിനുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ അമ്പത്തിയാറ് വയസ് പ്രായമുണ്ട്. അദ്ദേഹത്തെ അനുകരിച്ച്  അനേകം പുരോഹിതരും കന്യാസ്ത്രികളും ഇന്ത്യാ കിഡ്നി ഫൌണ്ടേഷനിൽക്കൂടി സാധുക്കൾക്ക് കിഡ്നി ദാനം ചെയ്തു.    


2016 ജൂൺ പതിനാറാം തിയതി അമ്പത്തി മൂന്നു വയസു തികയുന്ന ബിഷപ്പ് മുരിക്കൻ ലാളിത്യവും  സന്മാര്‍ഗനിഷ്‌ഠയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം വൃദ്ധസദനങ്ങളിലും പ്രായമായ പുരോഹിതരെ നോക്കുന്ന ചുമതലകളിലും ഏർപ്പെട്ടിരിക്കുന്നു. ആഡംബരമേറിയ കാറുകളിൽ യാത്രയൊഴിവാക്കി സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. അദ്ദേഹത്തിനു കിട്ടുന്ന കേയ്ക്കുകളും മറ്റു സമ്മാനങ്ങളും മാനസിക രോഗികൾ വസിക്കുന്ന മരിയാ സെന്ററിൽ കൊണ്ടുപോയി കൊടുക്കും.1963 ജൂൺ പതിനാറാം തിയതി മുട്ടുചിറയിൽ അദ്ദേഹം ജനിച്ചു. ധനതത്വ ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം പാലായിലുള്ള ഗുഡ് ഷെപ്പേർഡ്‌ മൈനർ സെമിനാരിയിൽ പഠിച്ചു. അതിനുശേഷം കോട്ടയത്തുള്ള സെന്റ്‌ തോമസ്‌ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി. 1993 ഡിസംബർ ഇരുപത്തിയേഴാം തിയതി പുരോഹിതനായി പട്ടമേറ്റു.  അദ്ദേഹത്തിൻറെ മുട്ടുചിറയിലുള്ള ഇടവകയിൽ ബിഷപ്പ് പള്ളിക്കാപ്പറമ്പന്റെ കാർമ്മികത്വത്തിൽ പുത്തൻ കുർബാന ചൊല്ലി. കുറച്ചു കാലം കുറവിലങ്ങാട്ടുള്ള പള്ളിയിൽ സഹവികാരിയായിരുന്നു. പിന്നീട് നീലൂരുള്ള സാവിയോ ഹോം ബോർഡിംഗ് ചുമതലകൾ വഹിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ റെക്റ്ററായിരുന്നു. മൈനർ സെമിനാരിയുടെ പ്രൊഫസറായി ജോലി ചെയ്തു. പാലാരൂപതയുടെ വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് മാനേജ്മെന്റ് സെക്രട്ടറിയായിരുന്നു. ചമ്പക്കുളത്തും നീലൂരും വികാരിയായി സേവനം ചെയ്തു. 2012 ആഗസ്റ്റ് പന്ത്രണ്ടാം തിയതി പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബർ ഒന്നാംതിയതി പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ അദ്ദേഹത്തിൻറെ മെത്രാൻ സ്ഥാനാരോഹണ ചടങ്ങുകൾ ആഘോഷമായി കൊണ്ടാടിയിരുന്നു.


2013 സെപ്റ്റംബർ പതിമൂന്നാം തിയതി അദ്ദേഹവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി പുതിയതായി വാഴിച്ച മെത്രന്മാരും മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിൽ സമ്മേളിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചു മുതൽ പന്ത്രണ്ടുവരെ കത്തോലിക്കാ ബിഷപ്പ് കൊൺഫ്രൻസിന്റെ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2016 കാരുണ്യ വർഷമായി പ്രഖ്യാപിച്ച മാർപ്പാപ്പായുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം തന്റെ കിഡ്നി ഒരു ഹിന്ദു യുവാവിന് ദാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത് ടയിംസ്സ് ഓഫ് ഇന്ത്യ ദിനപത്രമായിരുന്നു. വാർത്ത പ്രസിദ്ധമാകുന്നതിനു മുമ്പുതന്നെ അതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നു.


മലപ്പുറം കോട്ടയ്ക്കലിലുള്ള മുപ്പതു വയസുകാരൻ ഈശ്വര  സൂരജിനു കിഡ്നി ദാനം ചെയ്യാൻ തീരുമാനിച്ചയുടൻ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരും സർക്കാർ ഉദ്യോഗസ്ഥരുമായി ഇതേ സംബന്ധിച്ച് മാർ മുരിക്കൻ ചർച്ച നടത്തിയിരുന്നു.  സൂരജ് നിർദ്ധന കുടുംബത്തിൽപ്പെട്ടതായിരുന്നു. ഡയാലീസിസിന് പണം കണ്ടെത്താൻ കഴിവില്ലാത്തതിനാൽ സാധുക്കളെ കിഡ്നി മാറ്റിവെക്കാൻ സഹായിക്കുന്ന സംഘടനയായ കിഡ്നീ ഫൌണ്ടേഷൻ ഓഫ് ഇന്ത്യാ എന്ന സംഘടനയിൽ സഹായം അഭ്യർദ്ധിച്ചിരുന്നു. ഈ സാമൂഹിക സംഘടന സ്ഥാപിച്ചത് ഫാദർ ഡേവീസ് ചിറമേൽ ആണ്.  വിവരം മനസിലാക്കിയ ബിഷപ്പ് മുരിക്കൻ തന്റെ കിഡ്നി സൂരജിന് ദാനം ചെയ്യാൻ തയാറാവുകയായിരുന്നു.


പാവപ്പെട്ടവനായ സൂരജ് തന്റെ അമ്മയും ഭാര്യയുമടങ്ങിയ കുടുംബം പോറ്റാനുള്ള ഏക ആശ്രയമായിരുന്നു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ജോലി ചെയ്തിരുന്ന വേളയിൽ കിഡ്നി തകരാറുണ്ടെന്നു രണ്ടു വർഷം മുമ്പ് മനസിലാക്കിയിരുന്നു. ഭാര്യ ബേബി രമണിയും അമ്മ പാർവതിയും അടങ്ങിയ കുടുംബത്തിൽ നാലുവർഷം മുമ്പ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റു മരിച്ചു പോയി. ഒരു സഹോദരനും ഹൃദയാഘാതം മൂലം ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. "ഫാദർ ചിറമേൽ രണ്ടു വർഷം മുമ്പ് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തെ  മാതൃകയാക്കാൻ താനും ആവേശഭരിതനായെന്നും തന്റെ കിഡ്നിയും പാവപ്പെട്ട ആർക്കെങ്കിലും ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും കാരുണ്യത്തിന്റെ വർഷത്തിൽ പറ്റുന്ന സഹായം നല്കണമെന്ന ചിന്തകൾ അലട്ടിക്കൊണ്ടിരുന്നുവെന്നും ഒരു ദൈവിക സന്ദേശം തന്നിൽ ജ്വലിക്കുന്നതായി  തോന്നിയെന്നും ." ബിഷപ്പ് മുരിക്കൻ പറയുന്നു. ആ യുവാവിനെപ്പറ്റി ബിഷപ്പ് ആദ്യമായി കേട്ടത് ഫാദർ ചിറമേലിൽ നിന്നുമായിരുന്നു.


ദൈവദൂതനെപ്പോലെ വന്ന ഒരു ബിഷപ്പാണ് തനിയ്ക്ക് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ  സൂരജിന്റെ കണ്ണുകളിൽ വികാരാവേശത്താൽ മിഴിനീർത്തുള്ളികൾ നിറഞ്ഞിരുന്നു. ആ യുവാവ് ഇതറിഞ്ഞയുടൻ പറഞ്ഞു, " ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് എനിയ്ക്ക് വൃക്കയിലുള്ള രോഗം വഷളായപ്പോൾ ഇതിനുള്ള ചീകത്സ തുടങ്ങിയിരുന്നു. ഒരു ബിഷപ്പാണ് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ഈശ്വരൻ ഭൂമിയിൽ താണുവന്ന് അനുഗ്രഹിച്ചതായും തോന്നി. ഇത് ദൈവത്തിന്റെ ഇടപെടലായി എനിക്കനുഭവപ്പെടുന്നു." "കിഡ്നി സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണെങ്കിലും തന്നെ സംബന്ധിച്ച് അത് പ്രശ്നമല്ലെന്നും സഭാപുത്രനെന്ന നിലയിൽ കാരുണ്യത്തിന്റെ ഈ വർഷത്തിൽ ഇതെന്റെ കടമയായി കരുതുന്നുവെന്നും" ബിഷപ്പ് പറഞ്ഞു. "ഞാനുൾപ്പെടുന്ന എന്റെ സഭയും മാർപ്പാപ്പയും അത്തരം മഹത്തായ ദാനങ്ങൾക്കായി അഭിലക്ഷിക്കുന്നുവെന്നും ഇത് സഭയുടെ ചൈതന്യമാണെന്നും എനിയ്ക്ക് ചുറ്റുമുള്ള ജനത്തിനായുള്ള ശക്തമായ ഒരു സന്ദേശമാണിതെന്നും എന്നിലുള്ള ക്രിസ്തീയത ഇവിടെ പ്രതിഫലിക്കുന്നുവെന്നും" ബിഷപ്പിന്റെ വാമൊഴിയിലുണ്ടായിരുന്നു.


ക്രൈസ്തവധർമ്മത്തിന്റെ അടിസ്ഥാനമായ സ്നേഹമെന്ന തത്ത്വത്തിൽ അധിഷ്ടിതമായ ഈ ധാർമ്മീക പ്രവർത്തനങ്ങൾക്ക് പുറകിലുള്ള മനുഷ്യൻ ഫാദർ ചിറമേലായിരുന്നു. സ്വന്തം വൃക്ക ദാനം ചെയ്യണമെന്ന സാഹസം പൌരാഹിത്യ ശൃംഖലകളിൽ ആദ്യമായി തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ബിഷപ്പ് തുടരുന്നു, "ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ കിഡ്നി സ്വീകരിക്കുന്ന വ്യക്തിയുടെ കുടുംബത്തിൽ നിന്നാരെങ്കിലും മറ്റൊരു വ്യക്തിക്ക് കിഡ്നി ദാനം ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ കാര്യത്തിൽ അത് സാധ്യമല്ലായിരുന്നു. ആ കുടുംബത്തിലുള്ളവർ അനാരോഗ്യമുള്ളവരായിരുന്നു. അതിനാൽ അത്തരം ഒരു വ്യവസ്ഥ പ്രാവർത്തികമായിരുന്നില്ല. ഞങ്ങൾ അത് മനസിലാക്കിയിരുന്നു."


എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബൈബിൾ സമ്മേളനത്തിൽ വൃക്ക ദാനം ചെയ്യുന്ന ദൈവിക ദൗത്യത്തെ സംബന്ധിച്ചു കിഡ്നി ഫൌണ്ടേഷൻ സ്ഥാപകനായ ഫാദർ ഡേവീഡ് ചിറമേലിന്റെ വികാരപരമായ ഒരു പ്രസംഗം ബിഷപ്പ് മുരിക്കനെ ആവേശഭരിതനാക്കിയിരുന്നു. ജ്വലിക്കുന്ന സ്നേഹാഗ്നി നിറഞ്ഞ മനസുമായി അപ്പോൾതന്നെ തന്റെ കിഡ്നി ദാനം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം ഫാദർ ചിറമേലിനെ അറിയിക്കുകയും ചെയ്തു. ഫാദർ ചിറമേലും സ്വന്തം അനുഭവ കഥകൾ പകർത്തി. അദ്ദേഹം ഇത്തരമൊരു സാഹസത്തിനൊരുങ്ങിയ സമയം എതിർപ്പുകൾ നാനാഭാഗത്തു നിന്നുമുണ്ടായിരുന്ന വിവരവും ബിഷപ്പിനെ അറിയിച്ചു. മെത്രാന്മാർക്കും ചിറമേലിന്റെ തീരുമാനം പുതുമയായിരുന്നു. എന്തിനാണ് ശരീരഭാഗം മുറിച്ചു കൊടുത്ത് സ്വയം ത്യാഗത്തിലേയ്ക്ക് ഒരുമ്പെടുന്നതെന്നും ചോദ്യങ്ങൾ നാനാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പത്രക്കാർ പുതിയൊരു വാർത്ത കിട്ടിയതുപോലെ ചുറ്റും വന്ന് ചോദ്യങ്ങൾ ചോദിച്ചതും മടുപ്പിക്കുന്ന കാര്യങ്ങളും ഫാദർ ചിറമേൽ വിവരിക്കുന്നു.


ഫാദർ ചിറമേലിൽ പ്രേരിതനായി വൃക്ക ദാനം ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതനാണ് കോട്ടയംകാരനായ ഫാദർ സെബാസ്റ്റ്യൻ.  ഒരു ബസ് യാത്രയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ  ഫാദർ സെബാസ്റ്റ്യൻ ഒരു മുസ്ലിം യുവാവിന് തന്റെ വൃക്ക ദാനമായി നല്കുകയുണ്ടായി. രണ്ടുപേരും അപരിചിതരായിരുന്നു. യാത്രയ്ക്കിടയിൽ വ്യത്യസ്ഥ മതങ്ങളായ ഇരുവരുടെയും ദൈവിക വിശ്വാസം ചർച്ചയ്ക്കു കാരണമായി. അത് കാരുണ്യത്തിന്റെയും ദയയുടെയും കഥയായി മാറുകയായിരുന്നു. ഈ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിന്റെ പുത്തനായ മാറ്റങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. നാല്പ്പത്തിയൊന്നു വയസുള്ള ഫാദർ സെബാസ്റ്റ്യൻ മുപ്പതു വയസുള്ള റസാക്ക് മുഹമ്മദിന് തന്റെ വൃക്ക സമ്മാനിച്ചപ്പോൾ മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഊഷ്മളത അവിടെ പങ്കുവെക്കുകയായിരുന്നു. ആലപ്പുഴക്കാരനായ റസാക്ക് വൃക്ക തകരാറുമൂലം ജീവിതവുമായി പടവെട്ടുന്ന സമയവുമായിരുന്നു. രണ്ടുപേരും അവരവരുടെ മതത്തിൽ തീവ്രമായ മതവിശ്വാസികളും. ഒന്നിച്ചുള്ള ബസിലെ യാത്രയിൽ ഫാദർ സെബാസ്റ്റ്യൻ, റസാക്കിന് തന്റെ കിഡ്നി ദാനം നല്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവം തന്നെ ഒരു പുരോഹിതന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വൃക്ക ദാനം ചെയ്ത് പുതിയൊരു ജീവിതം തനിക്കു നല്കിയെന്ന് റസാക്ക് വിശ്വസിക്കുന്നു.


യാഥാസ്ഥികരായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫാദർ സെബാസ്റ്റ്യൻ വളർന്നത്‌. മതകാര്യങ്ങളിൽ വളരെ കർശനമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കുന്ന കാലങ്ങളിൽ സ്കൂളിലും ജില്ലാതലത്തിലും എന്നും ഒന്നാമനായിരുന്നെങ്കിലും ഒരു പുരോഹിതനാകണമെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുരോഹിതനായാലും ആതുര സേവനത്തിനായിരുന്നു മുൻഗണന നല്കിയത്. ആരെങ്കിലും രോഗികളെയോ വേദനകൊണ്ട് കരയുന്നവരെയോ കണ്ടാൽ അദ്ദേഹത്തിൻറെ കണ്ണുകളും നിറയുമായിരുന്നു. മരണം നടക്കുന്ന വീടുകളിൽ പ്രാർത്ഥിക്കാൻ അദ്ദേഹത്തിനു പ്രയാസമായിരുന്നുവെന്നും  പറയുമായിരുന്നു. "കുടുംബത്തിലുള്ളവർ കരയുമ്പോൾ തന്റെ കണ്ണുകളും നിറയുമെന്നും അവരുടെ കണ്ണുകളിൽ നോക്കാതെയാണ്‌ താൻ പ്രാർത്ഥിക്കുന്നതെന്നും" അദ്ദേഹം പറയുന്നു. ഫാദർ ഡേവീസ്‌ ചിറമേൽ ഒരു ഹിന്ദുയുവാവിനു വൃക്ക ദാനം ചെയ്തതുമുതലായിരുന്നു ഫാദർ സെബാസ്റ്റ്യനും അത്തരമൊരു കാരുണ്യ പ്രവർത്തനത്തിനു  മോഹമുണ്ടായത്. അതുപോലുള്ള അവസരങ്ങൾക്കായി നീണ്ട കാലത്തോളം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 'തന്റെ സീറ്റിലിരുന്ന മുസ്ലിം യുവാവ് തികച്ചും അതിന് അനുയോജ്യനാണെന്നും തന്റെ വൃക്ക അയാൾക്ക്‌ യോജിക്കുമെന്നും' ഫാദർ സെബാസ്റ്റ്യൻ മനസിലാക്കിക്കൊണ്ട് 2013 -ൽ അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്യുകയായിരുന്നു.


ഫാദർ ചിറമേൽ തുടങ്ങി വെച്ച വൃക്കദാന സംരംഭം അത്ഭുതകരമായ നേട്ടങ്ങളാണുണ്ടായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പതിനഞ്ചു വൈദികരും എട്ടു കന്യാസ്ത്രികളും വൃക്ക സമൂഹത്തിനായി ദാനം ചെയ്തു. ദാനങ്ങൾ പലവിധത്തിലാകാം. സമ്പത്തുകൊണ്ടും വിദ്യകൊണ്ടും മറ്റുള്ളവരെ സഹായിക്കാൻ പറ്റും. പക്ഷെ രക്തം ചിന്തിക്കൊണ്ടുള്ള ഒരു ദാനത്തിന് ഫാദർ ചിറമേൽ ഉള്പ്പടെയുള്ള വൈദികരും കന്യാസ്ത്രികളും ബിഷപ്പ് മുരിക്കനും ഒരുമ്പെട്ടത് ക്രൈസ്തവീക വികാരങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ക്രൂരമായ കൂട്ടക്കൊലകൾ നടത്തി ഭീകരർ തിന്മയുടെ രക്തച്ചൊരിച്ചിലുകൾ ലോകത്തു സൃഷ്ടിക്കുന്നു. വൃക്ക ദാനം വഴി നന്മയുടെ രക്തച്ചൊരിച്ചിലുകൾക്കു തയാറാകാൻ ഫാദർ ചിറമേൽ ആഹ്വാനം ചെയ്യുന്നുണ്ട്. അവരെ തടയരുതെന്ന് യേശു നാഥൻ പറഞ്ഞതുപോലെ വൃക്ക ദാനം ചെയ്യുന്നവരെ തടയരുതെന്നും ഹൃദയ ശുദ്ധിയുള്ളവർക്കു മാത്രമേ ഇത്തരം പരിപാവനമായ പുണ്യകർമ്മം ചെയ്യാൻ സാധിക്കുള്ളൂവെന്നും ഫാദർ ചിറമേൽ വിശ്വസിക്കുന്നു. ജാതിയും മതത്തിനുമുപരിയായി  മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള തത്ത്വ ചിന്തകൾ ബിഷപ്പ് മുരിക്കനും ചിറമേലും അദ്ദേഹത്തോടൊപ്പമുള്ള മറ്റു പുരോഹിതരും ലോകത്തിനു കാണിച്ചു കൊടുക്കുകയാണുണ്ടായത്. നിശ്ചലമായ അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ചീകത്സിക്കാൻ നിവൃത്തിയില്ലാതെ ആയിരക്കണക്കിന് ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ മഹാ പുരോഹിതർ നല്കിയ സന്ദേശം എല്ലാ മത വിശ്വാസികൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശകളാണ് നല്കുന്നത്. ബലിയല്ല സ്നേഹമാണ് വേണ്ടതെന്നു ക്രിസ്തു തത്ത്വം പറയുന്നു. സത്യമായ രക്തം ചീന്തിയുള്ള ഒരു 'ബലി',  സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ബലി  സമൂഹത്തിനു വേണ്ടി അർപ്പിക്കാൻ തയാറായ ബിഷപ്പ് മുരിക്കന്റെയും ചിറമേലിന്റെയും മറ്റു പുരോഹിതരുടെയും കന്യാസ്ത്രീ സഹോദരികളുടെയും മാർഗങ്ങൾ പിന്തുടരാൻ അനേകർക്കും അല്മായ ലോകത്തിനും ആവേശം നൽകുമെന്നതിൽ സംശയമില്ല. "അവയവം തരൂവെന്ന് നമുക്കാരോടും ആവശ്യപ്പെടാൻ സാധിക്കില്ലന്നും അത് സ്വയം ചെയ്യേണ്ട കർമ്മമാണെന്നും മനസ് പാകപ്പെടുത്തിയാലെ ഇത്തരമൊരു പുണ്യ കർമ്മത്തിനു സാധ്യമാവുള്ളൂവെന്നും" ബിഷപ്പ് മുരിക്കൻ പറയുന്നു.



Fr. Sebastian and Rasak






Fr.Chiramel


Bishop Murickan and Suraj

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...