Tuesday, June 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വപ്നങ്ങളും 2024 ഇന്ത്യയും



ജോസഫ് പടന്നമാക്കൽ

2019-ൽ രണ്ടാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന നരേന്ദ്ര മോദിയെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽക്കൂടി നാം വിലയിരുത്തേണ്ടിയിരിക്കുന്നു. 2014 മുതൽ അധികാരം ഏറ്റമുതലുള്ള പ്രതിജ്ഞകൾ എന്തെല്ലാമെന്നും ഇന്ത്യയുടെ വിഭവശേഷിയ്ക്കനുപാതമായ വളർച്ചയുടെ അളവുകോലിനെപ്പറ്റിയും സമഗ്രമായ ഒരു പഠനമാവിശ്യമാണ്. ജനസംഖ്യയിലും ആഗോള സാമ്പത്തിക പുരോഗതിയിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരിക്കേണ്ടത് ചൈനയോടാണ്. നരേന്ദ്ര മോദി 2014-ലെ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ച് ഭരണത്തിൽ കയറിയ നാൾമുതൽ ഇന്ത്യ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വളർന്നുവെന്നതിൽ സംശയമില്ല.  എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിരത്തുമ്പോൾ രാജ്യം നേടിയ പുരോഗമനം മതിയാകുന്നില്ല. കഴിഞ്ഞ അഞ്ചുവർഷങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെ മന്ദഗതിയിലായിരുന്നു. 2018-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ മദ്ധ്യത്തിലും ഇന്ത്യ ഏഷ്യയിലെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയെന്നതും ശരിതന്നെ . എങ്കിലും പുതിയ ഭരണകൂടത്തിലും ആകാംക്ഷകളും ആശങ്കകളുമേറെയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആറു ഭൂകണ്ഡങ്ങളിലും അറുപതിൽപ്പരം സൗഹാർദ്ദ രാജ്യങ്ങളിലും  ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. 'സഞ്ചാരപ്രിയനായ പ്രധാനമന്ത്രിയെന്നും' അദ്ദേഹത്തെ  അറിയപ്പെടുന്നു. തന്മൂലം അദ്ദേഹം ലോക നേതാക്കളുടെയും രാഷ്ട്രതന്ത്രജ്ഞരുടെയുമിടയിൽ സുപരിചിതനാണ്. ഓരോ രാജ്യങ്ങളിലുമുള്ള സന്ദർശനവേളകളിൽ തലയിലണിയുന്ന തൊപ്പികൾക്കും മാറ്റങ്ങൾ വരുത്തിയിരുന്നു. അതാത് പ്രദേശങ്ങളിലെ സാംസ്ക്കാരികതകൾക്കൊപ്പം തൊപ്പികളും ധരിച്ചിരുന്നു. അദ്ദേഹത്തിന്! പ്രമുഖ വ്യക്തികളുള്ള സദസുകളിൽ ചിറകുള്ള തൊപ്പി മുതൽ ഗാംഭീര്യം നിറഞ്ഞ ശിരോവസ്ത്രം വരെ തലയിൽ ചാർത്താനിഷ്ടമാണ്. വിദേശ യാത്രകളിൽ കണ്ടുമുട്ടുന്ന വിശിഷ്ടവ്യക്തികളെ ആലിംഗനം ചെയ്യുന്ന ഒരു കൊച്ചമ്മാവനാണദ്ദേഹം. വിമർശകർക്ക് തെല്ലും പ്രാധാന്യം നൽകുകയുമില്ല. സധൈര്യം പ്രതിരോധിക്കുകയും ചെയ്യും. അദ്ദേഹം, മത തീവ്രത  പുലർത്തുന്നവർക്ക് യതിയും ധർമ്മ ശീലവും ഈശ്വരഭക്തിയുമുള്ളവർക്ക് ധ്യാനനിരതനാകുന്ന യോഗിയുമാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന കർശനക്കാരനായ ചൗക്കിദാരുമാണ്. രാഷ്ട്രത്തിന്റെ ഈ ഉന്നത പദവിയിൽ വീണ്ടും തിരഞ്ഞെടുത്തതോടെ ആദ്യത്തെ അഞ്ചുവർഷത്തേക്കാൾ    ശക്തിമാനായ ഒരു പ്രധാനമന്ത്രിയായി തീർന്നിരിക്കുന്നു. മോദിജി ധരിക്കുന്ന ഏതു വേഷമാണ് ശരിയായ അദ്ദേഹത്തിൻറെ വ്യക്തിത്വം പ്രതിഫലിക്കുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ! പ്രതിപക്ഷം പാടെ തകർന്നു പോയിരിക്കുന്നതുകൊണ്ടു ചോദ്യം ചെയ്യാനും ആരുമില്ല. എങ്ങനെവേണമെങ്കിലും അദ്ദേഹത്തിനും പാർട്ടിക്കും രാജ്യത്തെ നയിക്കാൻ സാധിക്കും!

2024-ൽ ഇന്ത്യ 5 ട്രില്ലിയൻ ഡോളറിന്റെ സാമ്പത്തിക ശക്തിയാകുമെന്ന്'  നരേന്ദ്രമോദി  ഒരു മഹായോഗത്തിൽ' പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച വളർച്ചയുടെ പ്രവചനം നരേന്ദ്രമോദിയുടെ സ്വപ്നമാണെങ്കിലും വികസിച്ച ഒരു ഇന്ത്യയ്ക്കായി ഇനി അധിക ദൂരമില്ലെന്ന്! ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരും അവകാശപ്പെടുന്നു. സംസ്ഥാനങ്ങളുടെ സഹകരണങ്ങളും അതിന് ആവശ്യമാണ്. അങ്ങനെയുള്ള ഒരു ലക്ഷ്യപ്രാപ്തിക്കായി ജില്ലാ തലങ്ങൾ മുതൽ പ്രവർത്തിക്കേണ്ടതായുമുണ്ട്. ഈ വർഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് വളരെയധികം കുറയുകയാണുണ്ടായത്. രാജ്യം മുഴുവൻ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യത്തിൽ മോദി സർക്കാർ നടപ്പാക്കാൻ പോവുന്ന പരിഹാരമാർഗങ്ങൾ എന്തെല്ലാമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.! രാജ്യത്തിന്റെ വരൾച്ചയും കൃഷിഭൂമികളുടെ നാശവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകർത്തു. രാജ്യം മുഴുവൻ പൈപ്പ് ലൈൻ നീട്ടിയാൽ വെള്ളത്തിന്റെ ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മോദി കരുതുന്നു. വെള്ളത്തിന്റെ അപര്യാപ്തത രാജ്യത്തെ വലച്ചിരുന്നു.

സങ്കര പാർട്ടികൾ ഒത്തുചേർന്നതാണ്!ബിജെപി യെങ്കിലും മന്ത്രിസഭയിലെ പ്രധാന പോസ്റ്റുകൾ പൊതുവെ മോദിയുടെ ഇഷ്ടതോഴർക്ക് മാത്രമുള്ളതാണ്. മറ്റുള്ളവരുടെ കൂട്ടായ്‌മ കൂടാതെ തന്നെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തോട് കൂറ് പുലർത്തിയവർ മാത്രമാണ് കേന്ദ്ര മന്ത്രിസഭയിലെ 57 പേരും. അതിൽ നിരവധി ക്യാബിനറ്റ് അംഗങ്ങൾക്ക് മുൻകാല പരിചയമില്ലാത്തവരുമാണ്. പുതിയ വിദേശകാര്യമന്ത്രി സുബ്രമണ്യം ജയശങ്കർ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിങ്ങനെയുള്ള പ്രഗത്ഭരും മന്ത്രിസഭയ്ക്ക് ശക്തി നൽകുന്നു.

വിശ്രമമില്ലാതെ അമിതമായി ജോലിചെയ്യുന്ന മോദിയും ഷായും പതിറ്റാണ്ടുകളായി ഒരേലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു. അവർ പാർട്ടിയുടെ ശക്തരായ അനുയായികളും സുഹൃത്തുക്കളുമാണ്. പാർട്ടിയിൽ അച്ചടക്കം പാലിക്കുന്നതിലും നിയമങ്ങൾ നടപ്പാക്കുന്നതിലും കർശനക്കാരാണ്. ഷായുടെ സംഘടനാവൈഭവം പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആഭ്യന്തര മന്ത്രിയെന്ന ഷായുടെ വകുപ്പുമേധാവിത്വം മന്ത്രിസഭയിലെ രണ്ടാമത്തെ കമാണ്ടറെന്ന പദവിയിലെത്തിച്ചു. ജമ്മുവിലും കാശ്മീരിലും ഭീകര ജനതയുടെമേൽ ശക്തമായ നിലപാടുകൾ എടുക്കുമെന്നു പ്രതിജ്ഞയും ചെയ്തിരിക്കുന്നു. നിയമവിരുദ്ധമായി താമസിക്കുന്നവരുടെ വിവരങ്ങൾ അറിയാൻ രാജ്യത്താകെ പൗരന്മാരുടെ ഒരു ദേശീയ രജിസ്ട്രി തയ്യാറാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. 'നിയമാനുസൃതമല്ലാത്ത പൗരന്മാരെ ദേശീയ സുരക്ഷതയ്ക്ക് തടസമായി നിൽക്കുന്ന  ചിതൽപ്പുറ്റുകളെന്നാണ്' ഷാ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പുതിയ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നികുതി വകുപ്പു കൈകാര്യം ചെയ്തിരുന്ന  12 കുത്തക ചുവപ്പുനാട ഏജൻസികളെ തുടക്കത്തിലേ പുറത്താക്കി കഴിഞ്ഞു. ജൂലൈ മാസത്തിൽ അവതരിപ്പിക്കാൻ പോവുന്ന ബഡ്ജറ്റിന്റെ ഗുണദോഷഫലങ്ങളെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ഇതിനോടകം സ്വരൂപിച്ചു കഴിഞ്ഞു. ജി.എസ്.റ്റി യുടെ പോരായ്മകൾ പരിഹരിക്കാനുള്ള ആസൂത്രണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

സത്യപ്രതിജ്ഞ ചെയ്ത പുതിയ സർക്കാർ അടുത്ത അഞ്ചുവർഷം കൊണ്ട് നടപ്പാക്കേണ്ട നിരവധി  പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടുമാസം വിദേശ നേതാക്കന്മാരെ കാണുകയും നയതന്ത്ര ബന്ധങ്ങൾ! സ്ഥാപിക്കുകയും മുതലായ കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. അതിനുശേഷം ഇന്ത്യയുടെ അടുത്ത അഞ്ചുവർഷത്തേക്കു ഭരിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ പദ്ധതികളും കരടുരൂപങ്ങളും തയ്യാറാക്കും. തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളും വൈദ്യുതികരിക്കുമെന്ന വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. കൃഷിക്കാർക്ക് സാമ്പത്തിക സഹായവും, പാവങ്ങൾക്ക് മെഡിക്കൽ സഹായ നിധിയും മോദിയുടെ സാമൂഹിക പദ്ധതികളിലുൾപ്പെടുത്തിയിരിക്കുന്നു. 92 മില്യൺ ടോയ്‌ലെറ്റ് നിർമ്മാണങ്ങളുടെ പൂർത്തികരണവും  ഒന്നാം മുഴത്തിലെ ഭരണകാലങ്ങളിലെ ബാക്കി പത്രമായി അവശേഷിക്കുന്നു. പുതിയ സർക്കാരിന്റെ കുടിവെള്ള പദ്ധതിയും പ്രാധാന്യമേറിയതാണ്. 2024 ആവുമ്പോൾ ഇന്ത്യയിലെ സർവ ജനങ്ങൾക്കും പൈപ്പ് വെള്ളം എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിനായി നിരവധി ഏജൻസികളുമായി സർക്കാർ ചർച്ചകളാരംഭിച്ചു കഴിഞ്ഞു. ശുദ്ധജലം വീടുകളിൽ എത്തിക്കാനുള്ള പദ്ധതികൾക്കും സർക്കാർ തുടക്കമിടുന്നു. ഇന്ത്യയിലെ പ്രധാന നദികളുടെ കനാലുകൾ വഴി ശുദ്ധജലം ഗ്രാമങ്ങളിലും എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നു.

2019-ലെ ജനവിധി ശക്തമായ ഒരു ഭരണത്തിനായിരുന്നെങ്കിലും മുൻഭരണത്തിൽ ജനങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങൾ പൂർത്തിയാക്കാനുമുണ്ട്. 'അയോദ്ധ്യ രാമ ക്ഷേത്രം ഇന്നും പരിഹരിക്കാൻ സാധിക്കാതെ നീറുന്ന പ്രശ്നമായി തന്നെ അവശേഷിക്കുന്നു. 2014-2019 ഭരണകാലത്ത് വന്ന വീഴ്ചകൾ എങ്ങനെ പരിഹരിക്കാമെന്നതും പുതിയ സർക്കാരിന്റെ അജണ്ടായായിരിക്കും. അയോദ്ധ്യ ക്ഷേത്രത്തിന്റെ പരിഹാരം തീർക്കുവാൻ ഒരു സമയ പരിധിയും ആർ.എസ്.എസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കാശ്മീരിനെ സംബന്ധിച്ച ഭരണഘടന 35 -എ അനുസരിച്ച് കാശ്മീരി നിവാസികൾക്കു  നൽകുന്ന പ്രത്യേക അവകാശങ്ങൾ എടുത്തു കളയുന്ന ബില്ലുകളും പരിഗണനയിലുണ്ട്. കാശ്മീരിന്റെ  പ്രത്യേക പദവി ഭരണഘടനയിൽനിന്നു നീക്കം ചെയ്യുമെന്നുള്ളതും ബിജെപിയുടെ അജണ്ടയിലുള്ളതാണ്.

2024-നു മുമ്പ് രാജ്യത്തിന്റെ ആന്തരികഘടകങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി സർക്കാർ 100 ലക്ഷം കോടി രൂപായാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റോഡുകളുടെയും ഹൈവെയുകളുടെയും നീളം ഇരട്ടിയാക്കാനുള്ള പദ്ധതികളുണ്ട്. 2024-നു മുമ്പ് രണ്ടുലക്ഷം കിലോമീറ്റർ ഹൈവെ നിർമ്മാണങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുന്നു. അതിൽ 50000-60000 കിലോമീറ്റർ ഹൈവേകൾ  റെഡിയാണെന്നും അതിന്റെ ഉദ്ഘാടനം ഒന്നുരണ്ടു മാസത്തിനുള്ളിൽ നടത്തുമെന്നും അറിയുന്നു. ഗ്രാമീണ വികസനത്തിനായി പ്രധാനമന്ത്രി ഫണ്ടിലേക്ക് (PMGSY) ഒന്നേകാൽ ലക്ഷം കോടി രൂപ ബഡ്ജറ്റിൽ വകകൊള്ളിച്ചിരിക്കുന്നു. ആദ്യത്തെ നൂറു ദിവസ പരിപാടിയിൽ സാധുക്കൾക്ക് താമസിക്കാനുള്ള പാർപ്പിട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രൈബൽ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതികളാണ് മറ്റൊന്ന്.

അഴിമതി നിരോധനത്തിനെതിരെ ശക്തമായ നിലപാടുകൾ എടുക്കണമെന്ന് പുതിയ മന്ത്രിസഭ കരുതുന്നു. വിജയ് മല്യയും നിരവ് മോദിയും സാമ്പത്തിക കുറ്റങ്ങൾക്കു ശേഷം ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ടു. പിടികിട്ടാപ്പുള്ളികളായ ഈ കുറ്റവാളികളെ രാജ്യത്ത് തിരിച്ചു കൊണ്ടുവരാൻ സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തും. കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് എടുക്കും. കള്ളപ്പണം നടത്തുന്ന ബിനാമികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തും.

ജി.എസ്.റ്റി ഇപ്പോൾ 28 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. അതുകൊണ്ട് വ്യവസായ മാന്ദ്യവും അനുഭവപ്പെടുന്നു. ഉദാഹരണമായി കെട്ടിട നിർമ്മാണത്തിൽ സിമന്റിന് 28 ശതമാനമാണ് നികുതി. അതിന്റെ നിരക്ക് കുറച്ചാൽ കെട്ടിട നിർമ്മാണ വ്യവസായങ്ങൾക്ക് അഭിവൃത്തിയുണ്ടാവുകയും തൊഴിൽ രംഗത്ത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്യും. അതുപോലെ ഒരു കെട്ടിടം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും അമിതമായി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നു. കോർപ്പറേറ്റുകളുടെ കടവും പ്രധാന ഒരു വിഷയമാണ്. 150 ബില്യൺ രൂപ ബാങ്കിങ്ങ് മേഖലകൾക്ക് കിട്ടാക്കടമായി ലഭിക്കാനുണ്ട്. അത് അപകടകരമായ സാമ്പത്തിക അപര്യാപ്തതക്ക് വഴി തെളിയിക്കും.

വിദ്യാഭ്യാസ വ്യവസ്ഥകൾക്ക് സമൂലമായ മാറ്റങ്ങൾക്കൊരുങ്ങുന്നു. അതിനായി പ്രത്യേകമായ ദേശീയ നയം രൂപീകരിക്കും. മെച്ചവും മേന്മയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കപ്പെടും. പുതിയ അംഗീകൃത സമ്പ്രദായത്തോടെയുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനുകൾ നിയമിക്കും.

ജൂലൈ മാസത്തിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ പരോക്ഷ നികുതിയിൽ മാറ്റങ്ങൾ വന്നേക്കാം. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നികുതി കുറക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു. വ്യക്തിഗത നികുതി നിയമത്തിൽ അഞ്ചു ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയിളവ് നൽകിയേക്കാം. പ്രൈവറ്റ് മേഖലയിലുള്ള വ്യവസായങ്ങൾക്ക് ഉദാരമായ വായ്‌പ്പാ പദ്ധതികളും പരിപാടിയിടുന്നു. മൂലധനം വർദ്ധിപ്പിക്കലും അതുവഴി തൊഴിൽ മേഖലകൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.

നിലവിലുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ഗണങ്ങളിൽ മുമ്പിൽത്തന്നെ നിലകൊള്ളുന്നു. സാമ്പത്തിക മാന്ദ്യം നരേന്ദ്ര മോദിയുടെ രണ്ടാംമുഴം ഭരണത്തിലും നിഴൽപോലെ പിന്തുടരുമെന്നതിലും സംശയമില്ല. എന്നാൽ പുതിയ ഭരണമുന്നേറ്റത്തിൽ മന്ദതയുടെ നിഴൽ വീശുന്നത് വ്യത്യസ്ത മേഖലകളിലായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെയേറെ ആവശ്യമായി തീർന്നിരിക്കുന്നു. ജി.ഡി.പി താഴോട്ടുപോയതുകൊണ്ടു ഇന്ത്യയുടെ ആളോഹരി വരുമാനത്തിനും മാറ്റങ്ങൾ സംഭവിച്ചു. വളർന്നു വരുന്ന ജനസംഖ്യക്കനുപാതമായി തൊഴിലുകളും സൃഷ്ടിക്കണം. വാസ്തവത്തിൽ ഇന്ത്യ, ജനങ്ങളുടെ നിത്യവൃത്തിയ്ക്കുള്ള തൊഴിലുകൾ സൃഷ്ടിക്കാൻ കഠിനമായി പണിപ്പെടുകയാണ്. അതേസമയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അധികമായ തൊഴിലാളികളെ ഉൾക്കൊള്ളാനും മൂലധനവും കണ്ടെത്തണം.

മോദി സർക്കാരിന്റെ വിദേശനയം മുമ്പുള്ള സർക്കാരുകളുടെ നയങ്ങളെക്കാളും വേറിട്ടുള്ളതായിരുന്നു. നിത്യശത്രുക്കളായിരുന്ന പാക്കിസ്ഥാനെതിരെയും ചൈനക്കെതിരെയും ഇന്ത്യയ്ക്ക് അനുകൂലമായ ലോകാഭിപ്രായങ്ങൾ നേടാൻ സാധിച്ചു. മുൻ വിദേശകാര്യ സെക്രട്ടറി ജയശങ്കറാണ് പുതിയ വിദേശകാര്യമന്ത്രി. പ്രധാനമന്ത്രിക്ക് ഇന്ത്യ സന്ദർശിക്കുന്ന നിരവധി ലോകനേതാക്കന്മാരെ ഈ വർഷം സ്വീകരിക്കേണ്ടി വരുന്നു. സത്യപ്രതിജ്ഞ വേളയിലും ലോക നേതാക്കന്മാർ സംബന്ധിച്ചിരുന്നു. പ്രസിഡന്റ് ട്രമ്പ്, ചൈന പ്രസിഡന്റ് ചി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മുതലായ  നേതാക്കന്മാരുടെ സന്ദർശനങ്ങളും പ്രതീക്ഷിക്കുന്നു.

പതിറ്റാണ്ടുകളായി പഞ്ചശീല പദ്ധതികൾ, ചേരിചേരാ നയങ്ങൾ, വഷളായ അയൽവക്ക ബന്ധങ്ങൾ  എന്നിവകളിൽ കുടുങ്ങി ലോകരാഷ്ട്രങ്ങളിൽ നമ്മുടെ പ്രതിച്ഛായക്ക്  മങ്ങലേറ്റിരുന്നു. എന്നാൽ കാലം എല്ലാത്തിനും മാറ്റം വരുത്തിയിരിക്കുന്നു. ലോക രാഷ്ട്രങ്ങളുടെയിടയിൽ ഭാരതീയർക്ക് അഭിമാനകരമായി തലയുയർത്തി ജീവിക്കാൻ ഇന്ന് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്നവരുമായി ഗൗരവപൂർവമായ കാര്യങ്ങൾ ചർച്ചചെയ്യാനും, വിദേശ ഗവേഷകരുടെ സേവനം ഇന്ത്യയ്ക്ക് ലഭിക്കാനും, മോദിയുടെ വിദേശനയ രൂപീകരണത്തിന് കഴിഞ്ഞു. കൂടാതെ അയൽ രാജ്യങ്ങളുമായി സുദൃഢ ബന്ധം സ്ഥാപിക്കാനും സാംസ്‌കാരികമായി സഹകരിക്കാനും സാധിച്ചു.

വരുന്ന എസ്.സി.ഒ സമ്മേളനത്തിൽ പ്രധാനമന്ത്രി കിർഗിസ്ഥാൻ (Kyrgyzstan) സന്ദർശിക്കുന്നുണ്ട്. അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മുഖാമുഖം കാണുന്നു. പ്രധാനമന്ത്രിയായശേഷം ഇരുകൂട്ടരും ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും പാക്കിസ്ഥാനോടുള്ള നയങ്ങളിൽ  മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. സമാധാനപരമായ ഒരു ചർച്ചയ്ക്ക് പാക്കിസ്ഥാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതായുണ്ട്. ഉന്നതല സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് 'ചി ജിൻ പിങ്ങു'മായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വർഷം അവർ ഇരുവരും ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. രാജ്യാന്തര വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഗൗരവപൂർവം നേതാക്കൾ അന്ന് ചർച്ചചെയ്യുന്നതായിരിക്കും. 'ജി 20' രാഷ്ട്രങ്ങളുടെ സമ്മേളനം ജപ്പാനിലുള്ള ഒസാക്കയിൽ ജൂൺ 28-29 തീയതികളിൽ നടത്തുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമ്മേളനത്തിൽ പങ്കുചേരുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആഗോള പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചകൾ നടത്തുന്ന ഒരു വേദിയായിരിക്കും അത്. ആഗസ്റ്റ് 24 മുതൽ 26 വരെ നടത്തുന്ന ജി 7 നേതാക്കന്മാരുടെ സമ്മേളനത്തിൽ സംബന്ധിക്കാൻ മോദിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ വ്യവസായ നയം തൊഴിൽ രംഗത്തും ഉൽപ്പാദന രംഗത്തും വമ്പിച്ച പരിവർത്തനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിട്ടുള്ള നികുതി നയത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരഘടനകളിലും വമ്പിച്ച മാറ്റങ്ങൾക്കായുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി പരിഗണിക്കുന്നു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ചെയ്യേണ്ട നയപരികളെപ്പറ്റിയുള്ള ചർച്ചകളും ധൃതഗതിയിൽ നടക്കുന്നുണ്ട്. വിദേശികൾക്ക് വ്യവസായ മൂലധനവും സ്വകാര്യസ്ഥാപനങ്ങൾക്ക് ആഭ്യന്തര നിക്ഷേപവും സംബന്ധിച്ച നയങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അമേരിക്ക-ചൈന വ്യവസായ യുദ്ധങ്ങൾ കാരണം ചൈനയേക്കാൾ ഇന്ത്യയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ മുൻകൈ എടുക്കും.

വ്യവസായ വളർച്ചയുടെ ഘടകങ്ങൾ ഉല്പന്നവും ഉൽപ്പാദനവും മുടക്കുമുതലും നിർമ്മാണ ശക്തിയും തൊഴിലാളികളുമാണ്. ഇന്ത്യയെ സംബന്ധിച്ച് ആവശ്യത്തിൽ കൂടുതൽ തൊഴിൽമേഖലകളിൽ പണിചെയ്യുന്നവരുള്ളതുകൊണ്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെപ്പോലെ തൊഴിലാളികളുടെ അഭാവം ഒരു വെല്ലുവിളിയല്ല. എങ്കിലും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ദേശീയ പ്രശ്‍നം തന്നെയാണ്. വർഷംതോറും മില്യൺ കണക്കിന് തൊഴിലില്ലാത്തവർക്ക് തൊഴിൽ മേഖലകളിൽ ജോലി നൽകേണ്ടതായുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് തൊഴിൽ മേഖലയും ഉൽപ്പാദന മേഖലയും വികസിപ്പിക്കാൻ ആവശ്യത്തിന് മൂലധനവും വേണം.

ചൈനയിലെപ്പോലെ ഉൽപ്പാദനമേഖലകളിൽ തൊഴിലാളികളുടെ സഹകരണം വേണ്ടത്ര ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ഇന്ത്യയിൽ നിരവധി തൊഴിലാളികൾ ജോലിചെയ്യുന്നത് ക്രമരഹിതവും നിയമാനുസാരമല്ലാത്ത കമ്പനികളിലുമാണ്. അത്തരം കമ്പനികളിലെ ഉൽപ്പന്നങ്ങൾ നിലവാരം പുലർത്തുന്നതായിരിക്കില്ല. അനധികൃത കുടിയേറ്റക്കാരും നിയമാനുസൃതമല്ലാത്തവരും തൊഴിൽചെയ്യുന്നുണ്ട്. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ അർഹരല്ലാത്തവരും ജോലിചെയ്യുന്നു. എന്നാൽ ചൈനയിൽ അങ്ങനെ ഒരു സ്ഥിതിവിശേഷം കാണില്ല. അനധികൃതമായും നിയമാനുസാരമല്ലാതെയും തൊഴിൽ ചെയ്യുന്നവർ ചൈനയിൽ വിരളമായിരിക്കും. പുതിയ ഭരണത്തിന്റെ കാലയളവുകളിൽ നിയമദത്തമായ ജോലികൾ സൃഷ്ടിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ സാമ്പത്തിക സ്ഥിതിഗതികൾ വഷളാകാനെ സാധ്യതയുള്ളൂ.

നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ആഗോള വ്യവസായിക സൂചികയിൽ ഇന്ത്യ ഒരു വൻവ്യവസായ കേന്ദ്രമെന്നുള്ള അംഗീകാരവും നേടി. മുമ്പുണ്ടായിരുന്ന കർശന നിയമങ്ങൾക്കെല്ലാം അയവുകൾ വരുത്തി. ഭൂമിയിടപാടുകളും വസ്തു വിൽപ്പനവരെയും കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ സമ്പ്രദായത്തിൽക്കൂടിയാണ്. ഡിജിറ്റലിന്റെ വളർച്ച ഇന്ന് സാധാരണക്കാരന്റെ ദൈനം ദിന ജീവിതത്തിനു വരെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ വളർച്ചകാരണം ബാങ്കിങ്ങ് ഇടപാടുകൾ സാധാരണക്കാർക്കും പ്രയോജനപ്പെടുന്നു. ഓരോരുത്തരുടെയും ജീവിതം കൂടുതൽ സുഗമമായിക്കൊണ്ടിരിക്കുന്നു.

ഡിജിറ്റൽ എക്കണോമിയിൽ ഇന്ത്യയുടെ പുതിയ നയങ്ങളും നിയമങ്ങളുംവഴി  ഇന്ത്യൻ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടും. അതുമൂലം അമേരിക്കയുൾപ്പടെ വ്യവസായ രാജ്യങ്ങളുമായുള്ള നയങ്ങളിലും വ്യതിയാനങ്ങൾ സംഭവിക്കാം. ചുരുക്കത്തിൽ മോദിയുടെ നൂറു ദിവസത്തിലെ അജണ്ട ഇന്ത്യയുടെ വ്യവസായ നയത്തിലും ആഗോള മാർക്കറ്റിലും നിക്ഷേപങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിത നിലവാരങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാം. അതിവേഗം ഇന്ത്യയുടെ സാമ്പത്തികം കുതിച്ചുയരാൻ സർക്കാർ കാത്തിരിക്കുന്നു.

ഇന്ത്യയിൽ അമ്പതു ശതമാനത്തിൽ കൂടുതൽ ജനങ്ങൾ ജീവിക്കുന്നത് കാർഷികവൃത്തിയിൽക്കൂടിയാണ്. കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നുണ്ട്. അതുപോലെ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുള്ള പദ്ധതികളും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായിരുന്നു. കൃഷിക്കാർക്ക് ഉപജീവനത്തിനായി സാമ്പത്തിക പിന്തുണ നൽകാനുള്ള പദ്ധതികളുമുണ്ട്. ആരോഗ്യമേഖലകളിലും സാമൂഹ്യ മേഖലകളിലും തൊഴിൽ കണ്ടെത്തുകയെന്നതിലും സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.

ജനത്തിനു വേണ്ടി ജനജീവിതം മെച്ചമാക്കാൻ രാത്രിയും പകലുമൊരുപോലെ പണിയെടുക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്. നരേന്ദ്രമോദി ഒരു 'വർക്ക് ഹോളിക്ക്' എന്ന് പറയാം. സാധാരണക്കാരുടെയിടയിൽ സഹവർത്തിച്ച് അവരുടെ പ്രശ്നങ്ങളെ ആത്മാർത്ഥമായി കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ജനങ്ങളുമായി സഹവസിച്ച് അവരുമായി തമാശകളും പറഞ്ഞുകൊണ്ട് പ്രശ്നങ്ങളെ ചെവികൊള്ളുകയെന്ന മനസ്ഥിതിയും അദ്ദേഹത്തിനുണ്ട്. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും മോദിയുടെ സാന്നിദ്ധ്യമുണ്ട്. ജനങ്ങളുമായുള്ള സമ്പർക്കത്തിന് അദ്ദേഹം സോഷ്യൽ മീഡിയാകളെ ആശ്രയിക്കുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമാണ്. കൂടാതെ നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ് അദ്ദേഹം. കവിതകൾ രചിക്കുകയെന്നുള്ളത് മോദിയുടെ ഹരമാണ്. മനസിന് ശാന്തിയും ഉന്മേഷവും പകരാൻ രാവിലെ ഉണർന്നു കഴിഞ്ഞാലുടൻ യോഗ ചെയ്യും. തിരക്കിനിടയിലും ദിനം പ്രതി അനുഷ്ഠിക്കുന്ന കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വീഴ്ച വരുത്താറില്ല. ഇന്ത്യയെ ശക്തിമത്തായ ഒരു രാഷ്ട്രമാക്കണമെന്ന ദൃഢവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഭാവിയുടെ വാഗ്ദാനമായ ഭാരതമെന്ന സ്വപ്‍ന രാഷ്ട്രത്തിന്റെ പരിപാലനം രണ്ടാംമുഴവും മോദിജിയുടെ ശക്തമായ കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു. ഒന്നേകാൽ ബില്യൺ ജനങ്ങളാണ് പ്രഗത്ഭനായ ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയിൽ തങ്ങളുടെ വിശ്വാസം അർപ്പിച്ചിരിക്കുന്നത്.









Wednesday, June 19, 2019

ജോൺ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും



ജോസഫ് പടന്നമാക്കൽ

പ്രസിദ്ധ അമേരിക്കൻ മലയാളി സാഹിത്യകാരനായ ശ്രീ ജോൺ വേറ്റത്തിന്റെ 'അനുഭവതീരങ്ങളിൽ' എന്ന ഗ്രന്ഥം വളരെയേറെ ആസ്വദിച്ചും മനസിനുള്ളിൽ വൈകാരികഭാവങ്ങളെ സൃഷ്ടിച്ചുകൊണ്ടുമാണ് വായിച്ചു തീർത്തത്. 383 പേജുകളടങ്ങിയ  ഓരോ കാലഘട്ടത്തിലൂടെ കടന്നുപോയ നിരവധി സംഭവ പരമ്പരകളുമടങ്ങിയ ഈ പുസ്തകം അമേരിക്കൻ കുടിയേറ്റചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നതിൽ സംശയമില്ല. അര നൂറ്റാണ്ടിൽപ്പരം അനുഭവിച്ചറിഞ്ഞതും അദ്ദേഹം വസിച്ചിരുന്ന സ്ഥലങ്ങളിലെ വിവരണങ്ങളും  യാത്രകളും ആത്മബന്ധങ്ങളും പൊട്ടിത്തെറികളും പുസ്തകത്താളുകളിൽ നിറച്ചിരിക്കുന്നു. കണ്ടുമുട്ടിയ സുഹൃത്തുക്കളും പിന്നീട് ബദ്ധ വൈരികളാകുന്നതും വിസ്മയമുളവാക്കുന്നതാണ്. അധികാരമത്തു പിടിച്ച പുരോഹിതരും അവരോടൊപ്പം അധാർമ്മിക പ്രവർത്തികൾക്ക് കൂട്ടുനിൽക്കുന്നവരും അദ്ധ്യാത്മികതയിൽ മായം ചേർക്കുന്നതു കാണാം. മറുവശത്ത് ആദർശാത്മകമായ ജീവിതചര്യകൾ അനുഷ്ഠിക്കുന്ന മതവിശ്വാസികളും അതിന്റെയിടയിൽ വൈകാരിക ഭാവങ്ങളെ അടക്കിയൊതുക്കി ആദർശത്തിനുവേണ്ടി പടപൊരുതുന്ന ശ്രീ ജോൺ വേറ്റത്തിന്റെ ധീരമായ നിലപാടുകളും അഭിനന്ദിനീയമാണ്. തീർച്ചയായും ഈ ഗ്രന്ഥത്തിലെ കഥാനായകൻ ജോൺ വേറ്റം തന്നെ.

ശ്രീ വേറ്റം ഈ ഗ്രന്ഥത്തിലൂടെ തന്റെ അനുഭവകഥകളുടെ തുടക്കമിടുന്നത് ഇന്ത്യൻ വൈമാനിക സേനയിൽ പ്രവർത്തിച്ചിരുന്ന നാളുകൾ മുതലാണ്. അന്നും ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. നാടക രചനയിലും സംവിധാനം ചെയ്യുന്നതിലും അഭിനയിക്കുന്നതിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും എഴുത്തിന്റെ ലോകത്തിൽ അദ്ദേഹം നേടിയിട്ടുണ്ട്. മാനുഷിക മൂല്യങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് ആദർശ ധീരനായി സ്വന്തം സമുദായത്തിനും ആരാധിക്കാനുള്ള പള്ളി നിർമ്മാണത്തിനും വേണ്ടി പ്രവർത്തിച്ച ത്യാഗോജ്വലമായ ഒരു ചരിത്രം ഭാവനാധീതമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ഒപ്പം ജീവിച്ചതും സഞ്ചരിച്ചതുമായ സ്ഥലങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും പ്രകൃതി ഭംഗിയും നന്മതിന്മകൾ കോർത്തിണക്കിയ സഹകാരികളും പ്രവർത്തകരുമടങ്ങിയ ഒരു ചെറിയ ലോകം തന്നെയാണ് ഈ ഗ്രന്ഥം.

യാക്കോബായ, മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന കലഹങ്ങളും നേതൃത്വമത്സരങ്ങളും ഗ്രന്ഥകാരന്റെ മനസിനെ അഗാധമായി വേദനിപ്പിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കൻ മണ്ണിലും പ്രതിഫലിച്ചിരുന്നു. സഭാതത്ത്വങ്ങളിലും ആശയപരമായ ഐക്യത്തിലും ഒന്നായി ജീവിച്ചിരുന്ന രണ്ടു സഹോദര സഭകൾ തമ്മിലുള്ള പരസ്പ്പര മത്സരങ്ങൾ ക്രിസ്തീയ ചൈതന്യത്തിനു തന്നെ മങ്ങലേൽപ്പിച്ചിരിക്കുന്നതായി കാണാം. സഭകൾക്കുള്ളിൽത്തന്നെ മൂല്യ തകർച്ചകളും വന്നിരിക്കുന്നു. കുതികാൽ വെട്ട്, പരസ്പരമുള്ള ചതി, വഞ്ചന, പ്രതികാര ദാഹങ്ങൾ, പണം തട്ടിപ്പ്, കോടതി വ്യവഹാരങ്ങൾ, കള്ളക്കേസുകൾ, അപവാദം പ്രചരിപ്പിക്കൽ, പുരോഹിത കൗശലങ്ങൾ, അവരുടെ ധനം മോഹം, പൗരാഹിത്യത്തിലെ അധികാര വടം വലികൾ എന്നിങ്ങനെ ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിൽ അർഹമായ ഗൗരവത്തോടെ അക്ഷരങ്ങളെ കുറിച്ചിരിക്കുന്നു. ശത്രുക്കളിൽ നിന്നുള്ള അപവാദങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയപ്പോഴും ആദർശ നൈപുണ്യം നിറഞ്ഞ ശ്രീ ജോൺ വേറ്റത്തിനെ നയിച്ചിരുന്നത് ഒന്നല്ല ഏഴു പ്രാവിശ്യം ക്ഷമിക്കണമെന്ന ക്രൈസ്തവ മൂല്യങ്ങളിലുള്ള തത്ത്വചിന്തകളായിരുന്നു. അത് ഈ പുസ്തകത്തിലെ ഓരോ താളുകളിലും പ്രതിഫലിക്കുന്നുമുണ്ട്.

യാക്കോബായ, മലങ്കര ഓർത്തോഡോക്സ് സഭകൾ തമ്മിലുള്ള വഴക്ക് അരനൂറ്റാണ്ടുകളിൽപ്പരം പഴക്കമുണ്ട്. അവസാനം സുപ്രീം കോടതിയുടെ തീരുമാനത്തിലാണ് ഈ സഹോദര സഭകൾ തമ്മിലുള്ള കലഹത്തിന് ഒരു തീർപ്പുണ്ടായത്. ഇന്ന് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് സഭ മലങ്കര സഭയുടെ ഭാഗമല്ല. അവർക്ക് വെന്തിക്കൊസുകാരെപ്പോലെ സ്വതന്ത്രസഭയോ മലങ്കര സഭയോട് യോജിക്കുകയോ വേണം. സത്യം ആരുടെ പക്ഷത്തെന്നുള്ള വസ്തുത കണ്ടെത്താനും പ്രയാസമാണ്. സഭയ്ക്കുള്ളിലെ വഴക്കുകൾ ഉദയംപേരൂർ സൂനഹദോസ് മുതൽ തുടങ്ങിയതാണ്. ഉദയംപേരൂർ സൂനഹദോസിൽ മലബാർ കോസ്റ്റിലുള്ള സുറിയാനി ക്രിസ്ത്യാനികൾക്കായി ചില നിയമങ്ങൾ ഉണ്ടാക്കിയിരുന്നു. അന്ന് കത്തോലിക്കരുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു നിയമമായിരുന്നു രചിച്ചിരുന്നത്. എന്നിരുന്നാലും റോമ്മാ മാർപാപ്പായുടെ നിയന്ത്രണത്തിൽ വന്ന ക്രിസ്ത്യാനികളിൽ നിന്നും സിറിയൻ ഓർത്തോഡോക്സ് സഭകൾ വിഭജിക്കുകയാണുണ്ടായത്. അവർ റോമ്മാ മാർപാപ്പായ്ക്ക് പകരം തങ്ങളുടെ സഭ അന്ത്യോഖ്യ പാത്രീയാക്കീസിന് കീഴിലെന്നു  പ്രഖ്യാപിച്ചു.

1910-ൽ മലങ്കര സഭ വീണ്ടും രണ്ടായി വിഭജിച്ചു. ഒരു ഗ്രൂപ്പ് അന്ത്യോഖ്യ  പാത്രീയാർക്കീസിന്റ് കീഴിൽ സഭാ ഐക്യം പ്രഖ്യാപിച്ചു. അവരെ ബാവാ കക്ഷി അല്ലെങ്കിൽ യാക്കോബായ സുറിയാനി സഭയെന്നു വിളിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് കോട്ടയം ആസ്ഥാനമാക്കി ഭദ്രാസനം സ്ഥാപിച്ചു. അവരെ മെത്രാൻ കക്ഷി അല്ലെങ്കിൽ കേരള മലങ്കര ഓർത്തോഡോക്സ് സഭയെന്നു വിളിച്ചു. 1934 വരെ ഇരുസഭകളിലും കാര്യമായ കലഹമുണ്ടായിരുന്നില്ല. 1934-ൽ രണ്ടു വിഭാഗങ്ങളും യോജിച്ച് കോട്ടയത്തെ ബസേലിയോസ് ഗീവർഗീസ് കാതോലിക്കായെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ താൽക്കാലികമായി ഇരുകൂട്ടരും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കിയിരുന്നു. അന്ത്യോഖ്യ പാത്രിയാക്കീസിന്റെ നേതൃത്വം അംഗീകരിക്കാത്ത ഓർത്തോഡോക്സ് ക്രിസ്ത്യാനികളായിരുന്നു ഉടമ്പടി എഴുതിയുണ്ടാക്കിയത്. അധികാരം കോട്ടയത്തുള്ള ബാവായിൽ നിക്ഷിപ്തമാകണമെന്നും അവർ ആഗ്രഹിച്ചു. എന്നിരുന്നാലും അന്ത്യോഖ്യ പാത്രിയാക്കീസിനെയും പിന്താങ്ങുന്നുവെന്നു അവർ ബുദ്ധിപൂർവം ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു. പിന്തുണയുണ്ടെങ്കിലും മലങ്കര സഭകൾ അന്ത്യോഖ്യ പാത്രിയാർക്കീസിന്റെ അധികാരത്തിനു കീഴിലെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. പാത്രിയാർക്കീസിന് താൽക്കാലിക അധികാരം മാത്രമേയുള്ളുവെന്നും എഴുതിയിട്ടുണ്ടായിരുന്നു. അക്കാലത്ത് വിവരങ്ങൾ വ്യക്തമായി മനസിലാകാതെ യാക്കോബായക്കാരും ഉടമ്പടിയിൽ ഒപ്പുവെച്ചു.

1970 മുതൽ ബന്ധങ്ങൾ വഷളാവാൻ തുടങ്ങി. കേരളത്തിലെ സഭാകാര്യങ്ങളിൽ അന്ത്യോഖ്യ പാത്രീയാർക്കീസ് അമിതമായി ഇടപെടാൻ തുടങ്ങി. 1974-ൽ അന്ത്യോഖ്യ പാത്രീയാർക്കീസിന്റെ സ്വന്തം ഇഷ്ടപ്രകാരം മൂന്നു  ബിഷപ്പുമാരെ വാഴിച്ചു. അത് ഇരു സഭകളിലും കോലാഹലങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഇരുകൂട്ടരും തെരുവിലും തമ്മിൽ തല്ലാനും തുടങ്ങി. നൂറ്റാണ്ടുകളായി പൊതുവായിരുന്ന പള്ളികളും രണ്ടു ചേരികളായി  പിടിച്ചെടക്കാൻ തുടങ്ങി. 1995-ൽ കേസ് സുപ്രീം കോടതിയിൽ എത്തി. 1934-ൽ ഇരുസഭകളുമുണ്ടാക്കിയ ഉടമ്പടി മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് അനുകൂലമായി വന്നു. എല്ലാ പള്ളികളും ഭരിക്കേണ്ടത് മലങ്കര ഓർത്തോഡോക്സ്! സഭയെന്നും കോടതി വിധിച്ചു.

 2002-ൽ അന്ത്യോഖ്യാ പാത്രിയാർക്കീസിനെ പിന്താങ്ങിയവർ എറണാകുളം ഡിസ്ട്രിക്റ്റിലുള്ള പുത്തൻ കുരിശിൽ സമ്മേളിക്കുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന് നാമകരണം ചെയ്യുകയും ചെയ്തു. അവർക്കായി തന്നെ ഒരു നിയമാവലിയും തയാറാക്കി.  ഓർത്തോഡക്‌സ് പള്ളികൾ കോട്ടയം ദേവലോക അരമന കേന്ദ്രമായും യാക്കോബായ സഭ എറണാകുളം പുത്തൻകുരിശ്ശ് കേന്ദ്രമായും പ്രവർത്തിച്ചു. ഇരു സഭകളിലുമുള്ള പരസ്‌പര യുദ്ധം നീണ്ട വർഷങ്ങളോളം തുടർന്നു. പള്ളികൾ പൂട്ടേണ്ടി വന്നു. കോലഞ്ചേരി പള്ളി വർഷങ്ങളായി പൂട്ടി കിടക്കുന്നു.

അമേരിക്കയിലെ പ്രഥമ പള്ളിയായ സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോക്സ് പള്ളിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളാണ് ഗ്രന്ഥകാരൻ. അതിനുള്ള തെളിവുകൾ ഇൻകോർപറേറ്റ് ചെയ്ത രേഖകൾ തന്നെയാണ്. ഇത്തരം ഒരു മഹാസംരഭം ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ വളരെയേറെ മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിക്കുന്നവയായിരുന്നു. വിസ്മൃതിയിൽ മറഞ്ഞുപോയ നിരവധി സംഭവങ്ങൾ അതേപടി അദ്ദേഹം ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.

സ്റ്റാറ്റൻ ഐലണ്ടിന്റെ ചരിത്രവിവരണങ്ങളോടെയാണ് ആദ്യത്തെ അദ്ധ്യായം തുടങ്ങുന്നത്. എ.ഡി 1524-ൽ 'ജിയോവാന്നി വെരിസോണയാണ് സ്റ്റാറ്റൻ ഐലൻഡ്' എന്ന ഭൂപ്രദേശങ്ങൾ കണ്ടുപിടിച്ച് സ്ഥാപിച്ചത്. അതിനുശേഷം ലോകത്തിന്റ നാനാഭാഗത്തുനിന്നും അവിടം കുടിയേറ്റ പ്രവാഹങ്ങൾ ആരംഭിച്ചു. 1960-നു ശേഷമാണ് മലയാളി കുടിയേറ്റങ്ങൾ സ്റ്റാറ്റൻ ഐലൻഡിൽ ആരംഭിക്കുന്നത്.  എങ്കിലും മലയാളികളുടെ സാംസ്ക്കാരികവും മതപരവുമായ മുന്നേറ്റവും ആരംഭിച്ചത് 1970-കൾക്ക് ശേഷമായിരുന്നു. 1973-ൽ ഗ്രന്ഥകർത്താവ് ജോൺ വേറ്റം കുടുംബമായി സ്റ്റാറ്റൻ ഐലൻഡിൽ താമസമാക്കി. സമുദായ സേവനം ആത്മീയ മുദ്രകളായി കണക്കാക്കി അരനൂറ്റാണ്ടോളം സാമൂഹിക സാമുദായിക പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടുകൊണ്ടിരുന്നു. അജയ്യമായ നിരവധി നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹത്തിൻറെ ഈ ചരിത്രകൃതി വ്യക്തമാക്കുന്നു.

ശ്രീ വേറ്റത്തിന്റെ ഗ്രന്ഥം അമേരിക്കയിൽ വന്നെത്തിയ ആദ്യ മലയാളി കുടുംബങ്ങളുടെ കുടിയേറ്റ ചരിത്രം കൂടിയാണ്. ആദ്യമൊക്കെ ഇവിടെ എത്തിയവർ വൈദിക വിദ്യാർത്ഥികളും വെന്തിക്കോസ് വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു. 1948 നുശേഷം ഉപരിപഠനത്തിനായി മലയാളികൾ ഇവിടെ എത്തിയിരുന്നു. കുടിയേറ്റനിയമം പാസായിട്ടില്ലാത്തതിനാൽ പഠനം കഴിഞ്ഞാൽ അവർ തിരികെ പോവണമായിരുന്നു. പിന്നീട് 1960-മുതൽ വിദേശീയരായ നേഴ്‌സുമാർക്ക് ജോലിചെയ്യാനുള്ള അവസരം ലഭിച്ചു. വിയറ്റ്നാം യുദ്ധത്തിനുശേഷം അമേരിക്കയിൽ മുറിവേറ്റ സൈനികരെക്കൊണ്ട് ഹോസ്പ്പിറ്റലുകൾ നിറഞ്ഞിരുന്നു. നേഴ്‌സുമാരുടെ ജോലികൾക്ക് വലിയ ഡിമാൻഡ് ആയി. അങ്ങനെയാണ് അവരുടെ പ്രവാഹം അമേരിക്കയിൽ തുടക്കമിട്ടത്. 1970-നു മുമ്പ് എക്സ്ചേഞ്ച്  വിസയിൽ തൊഴിൽ തേടി നേഴ്‌സുമാർ വന്നിരുന്നു. പിന്നീട് തൊഴിൽ നിയമം മാറി സ്ഥിരം വിസയിൽ കുടിയേറ്റക്കാർ ഈ സ്വപ്നഭൂമിയിൽ വന്നെത്തുവാൻ തുടങ്ങി.

1973-ൽ ശ്രീ വേറ്റം കുടുംബമായി സ്റ്റാറ്റൻ ഐലൻഡിൽ  വന്ന കാലങ്ങളിൽ മലയാളി കുടുംബങ്ങൾ വളരെ കുറവായിരുന്നു. സ്വന്തമായി കാറോ വീടോ  അക്കാലങ്ങളിൽ മലയാളികൾക്കുണ്ടായിരുന്നില്ല. സുറിയാനിക്കാർക്കായി ദേവാലയങ്ങളുമില്ലായിരുന്നു.  ബോട്ടും ബസ്സും കയറി മൻഹാട്ടനിലുള്ള സുറിയാനി കൂട്ടായ്മകളിൽ ആരാധനയ്ക്കായി പോയിരുന്നു. ഓരോ കുടുംബങ്ങൾക്കും പ്രാരാബ്ധങ്ങളും നാട്ടിലുള്ള ബന്ധുജനങ്ങളെ സഹായിക്കുകയും മറ്റ് ഭാരിച്ച ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. ഒരു ദേവാലയത്തിന്റെ ആവശ്യകതയെ അന്നവർ പരിഗണിച്ചിരുന്നില്ല.

1974-ലാണ് ശ്രീ ജോൺ വേറ്റമുൾപ്പടെയുള്ള ഏതാനും സുഹൃത്തുക്കൾ ചേർന്ന് ഒരു പള്ളി വേണമെന്നുള്ള തീരുമാനത്തിലെത്തിയത്. അന്ന് യാക്കോബ സഭയും മലങ്കര ഓർത്തോഡോക്സ് സഭയും ഒന്നായിരുന്നു. കുർബാന ചെല്ലാൻ ഒരു ഫാദർ റ്റി. എം സക്കറിയാ തയ്യാറുമായിരുന്നു. 'ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ' എന്ന കത്തോലിക്ക പള്ളിയുടെ ചാപ്പലിൽ ഫാദർ സക്കറിയായുടെ കാർമ്മികകത്വത്തിൽ 1974 ആഗസ്റ്റ് പതിനൊന്നാം തിയതി ആദ്യത്തെ കുർബാന നടത്തി. സ്റ്റാറ്റൻ ഐലൻഡിലെ കുർബാനയുടെ വിവരം അറിഞ്ഞു പിറ്റേയാഴ്ചമുതൽ സമീപ പ്രദേശങ്ങളിൽ നിന്നും കുർബാനക്ക് ആൾക്കാർ വരുവാൻ തുടങ്ങി. സക്കറിയാസച്ചന്റെ നിർദേശപ്രകാരം ഈ കൂട്ടായ്മക്ക് 'സെന്റ് തോമസ് സിറിയൻ കോൺഗ്രഗേഷ'നെന്നു നാമകരണം നൽകി. അംഗങ്ങൾ വർദ്ധിക്കുകയും പള്ളി സാവധാനം പുരോഗമിക്കാനും തുടങ്ങി. സക്കറിയാസച്ചനു ആഴ്ചയിൽ പതിനഞ്ച് ഡോളർ വേതനവും കൊടുത്തിരുന്നു.

സക്കറിയാസ് അച്ചൻ സ്റ്റാറ്റൻ ഐലൻഡിൽ കുർബാന അർപ്പിക്കുന്നതിൽ സ്വന്തം പള്ളിയായ മൻഹാട്ടൻ സുറിയാനി പള്ളിക്കാർക്ക് ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. മൻഹാട്ടൻ പള്ളി സേവനത്തിൽ നിന്നും പിരിച്ചുവിടുമെന്നു ഭീഷണികളുമുണ്ടായി. സ്വന്തം നിലനിൽപ്പിനു ഭീഷണിയുണ്ടായിരുന്ന  സമയത്താണ് സക്കറിയാസ് അച്ചൻ സ്റ്റാറ്റൻ ഐലൻഡ് മലയാളി നിവാസികൾക്കായി സ്വന്തമായ ഒരു പള്ളിയുടെ ആവശ്യം ഉന്നയിച്ചത്. അതിന് ജോൺ വേറ്റത്തിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്ര ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ 'വേറ്റം' ആദ്യമൊന്നും തയ്യാറായിരുന്നില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സമ്മതം കൊടുക്കുകയും ചെയ്തു.

 പള്ളി ഇൻകോർപ്പറേറ്റഡ് ചെയ്യുന്ന ചുമതല വേറ്റത്തിനായിരുന്നു. അന്നത്തെ കാലത്ത് ഒരു പള്ളി രജിസ്റ്റർ ചെയ്യാനുള്ള നിയമവശങ്ങൾ ആർക്കും അറിയില്ലായിരുന്നു. അതിനായി അറ്റോർണിയുടെ സഹായം തേടുന്നതും നിരവധി തടസങ്ങളും ബുദ്ധിമുട്ടുകളും കടന്ന് ഒടുവിൽ പള്ളി രജിസ്റ്റർ ചെയ്യുന്നതുമായ വിവരങ്ങൾ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പിന്നീട്, പള്ളി ഇൻകോർപ്പറേറ്റ് ചെയ്യുന്നതിലും പള്ളിക്ക് ഭരണസംഹിതയും ഭരണഘടനയും സൃഷ്ടിക്കുന്നതിലും ഏറ്റവും എതിർത്തത് സക്കറിയാസച്ചനായിരുന്നു. മൻഹാട്ടൻ പള്ളിയുമായുള്ള അച്ചന്റെ ബന്ധം നിലനിർത്താനുള്ള സ്വാർത്ഥ താല്പര്യം പള്ളി രജിസ്റ്റർ ചെയ്യുന്നതിന് തടസമായിരുന്നു. പള്ളിയുടെ സ്ഥാപനം മുതലുള്ള അവകാശങ്ങളും പ്രാമാണ്യകതയും അച്ചനു മാത്രം വേണമെന്നുള്ള പിടിവാശിയുമുണ്ടായിരുന്നു. ഒരു ഏകാധിപതിയെപ്പോലെ അദ്ദേഹം പ്രവർത്തിക്കാനും തുടങ്ങി. പള്ളിയുടെ അഭിപ്രായ ഭിന്നതകളും സംഘർഷങ്ങളും ആരംഭിക്കുന്നത് ഈ പുരോഹിതനിൽനിന്നാണ്.

ഇൻകോർപ്പറേഷനും പള്ളിപണിയുമായുള്ള തർക്കത്തിൽ സക്കറിയാസച്ചന്റെ ആൾക്കാരും പള്ളിയുടെ ഭരണസംഹിത പ്രവർത്തകരും തമ്മിൽ കയ്യേറ്റം വരെയുണ്ടായിട്ടുണ്ട്. കുത്തിത്തിരുപ്പും കുടുംബങ്ങൾ കലക്കലും വിശ്വാസികൾ തമ്മിൽ തല്ലിയടിപ്പിക്കലും സക്കറിയാസച്ചന്റെ ഒരു ഹോബിയായിരുന്നു. സ്ത്രീകളുടെ അലർച്ചയും കരച്ചിലുകളും ഭർത്താക്കന്മാർക്ക് പിന്തുണയായുണ്ടായിരുന്നു. അച്ചനെ ഉപകരണമാക്കിക്കൊണ്ട് ഈ വഴക്കുകൾക്കെല്ലാം കാരണങ്ങൾ സൃഷ്ടിക്കുന്നതും മൻഹാട്ടൻ പള്ളിയായിരുന്നു. സ്റ്റാറ്റൻ ഐലൻഡിൽ ഒരു പള്ളി വന്നാൽ വരുമാനം കുറയുമെന്ന ഭയം അവരെ അലട്ടിയിരുന്നു. ജോൺ വേറ്റമുൾപ്പടെ എട്ടുപേരടങ്ങിയ ഭരണസമിതിയുടെ നേതൃത്വത്തിൽ പള്ളി 1975 ഫെബ്രുവരി മാസം ആറാം തിയതി ഇൻകോര്പറേറ്റു ചെയ്തു. പള്ളിക്ക് മാർ ഗ്രിഗോറിയസ് ഓർത്തോഡോക്സ് സിറിയൻ കോൺഗ്രഗേഷൻ ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്തു. അങ്ങനെ സ്റ്റാറ്റൻ ഐലൻഡിൽ സിറിയൻ പള്ളി നിലവിൽ വന്നു. പിന്നീട് സഭ പിരിഞ്ഞപ്പോൾ ഓർത്തോഡോക്‌സുകാരുടെ സ്റ്റാറ്റൻ ഐലൻഡിലെ ആദ്യത്തെ പള്ളിയുമായി അറിയപ്പെട്ടു.

ആദ്യം എട്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന പള്ളിക്ക് ശത്രുക്കൾ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു. മാർ ഗ്രിഗോറിയസ് പള്ളിയിലെ അംഗങ്ങളെ 'സാത്താൻ ഐലൻഡിലെ' ചെകുത്താൻമാരെന്നും എതിരാളികൾ അധിക്ഷേപിക്കുമായിരുന്നു. ആദ്യമൊക്കെ ഒരു പുരോഹിതൻ കുർബാന ചെല്ലാൻ ഇല്ലാത്ത അഭാവം അലട്ടിയിരുന്നു. എട്ടു കുടുംബങ്ങൾക്കു വേണ്ടി യാത്രാ ക്ലേശങ്ങൾ സഹിച്ച് കുർബാന ചെല്ലാനായി  പുരോഹിതരാരും തയ്യാറല്ലായിരുന്നു. ഭരണകാര്യ നിർവകർ ഒരു പുരോഹിതനെ ലഭിക്കാനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു.   സക്കറിയാ അച്ചനും ഗ്രിഗോറിയസ് കോൺഗ്രിഗേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ  മൂലമാണ് മറ്റൊരു പുരോഹിതനെ അന്വേഷിച്ചത്. ഭൂരിഭാഗവും സക്കറിയാസച്ചന്റെ നിലപാടിനോട് എതിർപ്പ്  പ്രകടിപ്പിച്ചിരുന്നു. സക്കറിയാസച്ചൻ ഒരു ബദൽ ഗ്രുപ്പുണ്ടാക്കി കത്തോലിക്കാ പള്ളിയിൽ തന്നെ കുർബാന അർപ്പിച്ചിരുന്നു.

സക്കറിയാസ് അച്ചൻ പിരിഞ്ഞു പോയ ശേഷം സഭ രണ്ടായി പ്രവർത്തിച്ചു. വേറ്റമുൾപ്പെട്ട കോൺഗ്രിഗേഷന് പട്ടക്കാരില്ലാതെ ഒരു വർഷത്തോളം കഴിഞ്ഞുകൂടി. എങ്ങനെ എവിടെനിന്ന് ഒരു പുരോഹിതനെ ലഭിക്കുമെന്നുള്ള തത്രപ്പാടിലായിരുന്നു കമ്മറ്റി അംഗങ്ങൾ. അതുകൊണ്ട് നാട്ടിൽനിന്നും ഒരു പുരോഹിതനെ വരുത്തുവാൻ തീരുമാനിച്ചു. സ്വന്തം ചിലവിൽ അമേരിക്കയിൽ വരുന്നതിനും ജോലി ചെയ്തു ജീവിക്കാനും കഴിവുള്ള ഒരു പുരോഹിതനെ നാട്ടിൽ നിന്നും സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതനുസരിച്ച് 'ജോൺ ജേക്കബ്' അച്ചനെ ഇമ്മിഗ്രെഷനിൽ കൊണ്ടുവരാൻ ആലോചിച്ചു. ഇതിനിടെ പള്ളിയുടെ പേര് മാറ്റുന്നതിനുള്ള പ്രമേയം വന്നു. പള്ളിയുടെ പേര് മാർ ഗ്രിഗോറിയസ് ചർച്ച് ഓഫ് ഇന്ത്യ എന്നത് 'മാർ ഗ്രിഗോറിയസ് സിറിയൻ ഓർത്തോഡോക്സ് ചർച്ച് (മലയാളം) 'എന്നാക്കി രജിസ്റ്റർ ചെയ്തു. പള്ളിയുടെ പ്രമാണം അന്തിയോഖ്യ പാത്രിയാർക്കീസിന്റെ കീഴിലായിട്ടായിരുന്നു രജിസ്റ്റർ ചെയ്തത്.

ജോൺ ജേക്കബ് അച്ചന് വിസ കിട്ടി ഒരു മാസത്തിനുള്ളിൽ വരുമെന്നും അറിയിച്ചു. അതനുസരിച്ച് അച്ചന് ഒരു ബുദ്ധിമുട്ടും വരുത്തരുതെന്ന ഉദ്ദേശത്തിൽ വേണ്ട നിത്യോപയോഗ സാധന സാമഗ്രികൾ വാങ്ങിയിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ വീടുപണി കഴിഞ്ഞ ശേഷമേ വരുവാൻ സാധിക്കുള്ളൂവെന്നും അറിയിച്ചു. വീണ്ടും പള്ളി പ്രവർത്തകരെ പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. കൂടാതെ കെട്ടിടം പണിയുന്നതിനുള്ള സാമ്പത്തിക ചെലവുകളും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ചതിക്കപ്പെടുമോയെന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും പണം പിരിവെടുത്ത് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഓരോ ഇടവക അംഗങ്ങളുടെയും വിയർപ്പൊഴുക്കിയ പണം അച്ചൻ ഇവിടെ വരുന്നതിനു മുമ്പ് തന്നെ കൈക്കലാക്കി. വിസാ കിട്ടുന്നവരെ എല്ലാം രഹസ്യമായി സൂക്ഷിച്ച അദ്ദേഹം പിന്നീട് എന്തോ ഔദാര്യം ചെയ്യുന്നതുപോലുള്ള വർത്തമാനശൈലികളും ആരംഭിച്ചു. അച്ചൻ, വീടും നാടും ഉപേക്ഷിച്ചുവരുന്നത് പള്ളിക്കാർക്കുവേണ്ടിയെന്നുള്ള അർത്ഥംവെച്ചുള്ള സംഭാഷണങ്ങളും സാധാരണമായിരുന്നു. 1977- മെയ് മാസത്തിൽ അച്ചനുള്ള വാടക മുറിയും സംഘടിപ്പിച്ചിരുന്നു. ഒരു പുരോഹിതനെ ഇമ്മിഗ്രന്റ് വിസയിൽ കൊണ്ടുവരാൻ സാധിച്ചതിൽ ഭദ്രാസനവും മെത്രാപ്പോലീത്തായും കമ്മിറ്റിയെ അനുമോദിക്കുകയും ചെയ്തു. ഇതിനായുള്ള സർവ്വവിധ എഴുത്തുകുത്തുകളും നേതൃത്വവും വഹിച്ചത് ജോൺ വേറ്റമായിരുന്നു.

'ജോൺ ജേക്കബ്' അച്ചൻ വിസ കിട്ടി വന്നശേഷം വിചിത്രമായ സ്വഭാവ രീതികളോടെയാണ് പള്ളി ഭരണ പ്രവർത്തകരോട് പെരുമാറിയിരുന്നത്. ബ്രൂക്കിലിനിൽ മറ്റൊരു പള്ളി സ്ഥാപിച്ച് വിശ്വാസികളെ വിഭജിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ജോൺ വേറ്റമുൾപ്പെട്ട ഭരണസംഹിതയുടെ നേതൃത്വത്തിൽ സ്റ്റാറ്റൻ ഐലൻഡിൽ 123 വർഷം വർഷം പഴക്കമുള്ള ഒരു വീട് പള്ളിക്കു വേണ്ടി വാങ്ങിച്ചു. മലങ്കര ഓർത്തോഡോക്സ് വിശ്വാസത്തിന് യോജിച്ച രീതിയിൽ വീണ്ടും പള്ളിയുടെ പേരുമാറ്റാനുള്ള നിർദ്ദേശം വന്നു. പുതിയ പേരുമാറ്റത്തിനും നിലവിലുള്ള ഭരണഘടന മാറ്റുന്നതിനും  ചുമതലപ്പെടുത്തിയത് 'ജോൺ ജേക്കബ്' അച്ചനെയായിരുന്നു. പള്ളിയുടെ രണ്ടാം വർഷ സുവനീർ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ അതിനെ അച്ചൻ എതിർത്തു. അച്ചൻ അമേരിക്കയിൽ വന്നതിനുശേഷമുള്ള പള്ളിയെന്ന് സ്ഥാപിക്കാൻ 'ഒന്നാം വർഷം' എന്ന് സുവനീറിൽ കുറിക്കാൻ നിർദ്ദേശിച്ചു. അച്ചൻ ഭരണസമിതിയുടെ എതിർപ്പിനെ അവഗണിച്ച് മെത്രാപ്പോലീത്തായെ സ്വാധീനം ചൊലുത്തിക്കൊണ്ടിരുന്നു. സുവനീർ പുറത്തിറങ്ങിയപ്പോൾ അതിൽ ഒന്നാം വാർഷികം എന്ന് അച്ചടിച്ചതും അച്ചന്റെ ഒരു വക്രബുദ്ധിയായിരുന്നു. അതിൽ പള്ളിയോട് കൂറുള്ള പ്രവർത്തകരെ  നീരസപ്പെടുത്തുകയും ചെയ്തു.

മറ്റു പള്ളികളിലും കുർബാന അർപ്പിക്കാനായി 'ജോൺ ജേക്കബ്' പോവുന്നതുകൊണ്ട് പലപ്പോഴും പ്രാർത്ഥനകൾ മുടങ്ങിയിരുന്നു. യാതൊരു ആത്മാർത്ഥതയും സ്പോൺസർ ചെയ്ത പള്ളിയോട് കാണിച്ചിരുന്നില്ല. ആരാധകർ കുറയുന്നതുകൊണ്ട് സാമ്പത്തിക വരുമാനവും നിലച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ജോൺ ജേക്കബിന്റെ അഭാവത്തിൽ അരമനയിൽ നിന്നും ഒരു പുന്നൂസച്ചനെ അയക്കുവാൻ തുടങ്ങി. അതിൽ വികാരി അസന്തുഷ്ടനായി. തന്റെ അഭാവത്തിൽ മറ്റൊരു പുരോഹിതൻ കുർബാന അർപ്പിക്കുന്നതിൽ അദ്ദേഹം എതിർത്തു. പള്ളിയിലെ വികാരിസ്ഥാനം കളയാതെ മറ്റു പള്ളികളിൽ പോയി വരുമാന മാർഗങ്ങൾ കണ്ടെത്തുകയെന്നത് വികാരിയുടെ ലക്ഷ്യമായിരുന്നു.

ആരാധനക്കായി ഒരു പള്ളി പണിയാൻ വിവിധ സ്ഥലങ്ങൾ അന്വേഷിച്ചതിന്റെ ഫലമായി ഒരു വീട് കച്ചവടം ചെയ്തു. അത് പാത്രിയാർക്കീസ് പക്ഷക്കാരെ സന്തോഷിപ്പിച്ചെങ്കിലും മറ്റു ചിലരെ അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു. അസൂയാലുക്കളുടെയും പരിഹാസകരുടെയും വലിയ ഒരു സമൂഹം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. പള്ളിക്ക് മോർട്ടഗേജ് കിട്ടുന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിന്റെയെല്ലാം മുന്നിൽ പ്രവർത്തിച്ചിരുന്നതും വീടു മേടിക്കാനുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്തിയതും ജോൺ വേറ്റത്തിന്റെ നേതൃത്വമായിരുന്നു. അങ്ങനെ അസാധ്യമെന്ന് കരുതിയ ഒരു ദേവാലയം സ്വന്തമായ ഒരു കെട്ടിടം കരസ്ഥമാക്കി. ഇതിനിടെ ഫാദർ ജോൺ ജേക്കബിനെ മെത്രാപ്പോലീത്തായായി ഉയർത്തുകയുമുണ്ടായി. പകരം മറ്റൊരു വികാരിയെ നാട്ടിൽനിന്നും സ്പോസർ ചെയ്യാൻ പൊതുയോഗത്തിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ജോർജുകുട്ടി എബ്രാഹാമിനെ വികാരിയായി നിയമിച്ചു. അദ്ദേഹം ഇടവകയ്ക്ക് ഇഷ്ടപ്പെട്ട ഒരു പട്ടക്കാരനായിരുന്നു. എങ്കിലും പെട്ടെന്ന് വികാരി സ്ഥാനം ഉപേക്ഷിച്ചു പോവുകയായിരുന്നു.

ജോൺ വേറ്റത്തിന്റെ ഈ ഗ്രന്ഥത്തിൽ ജോർദാൻ, ജെറുസലേം യാത്രകളെപ്പറ്റിയും വിവരിക്കുന്നുണ്ട്.  ജെറുസലേം മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് 'ഡയനീഷ്യസ് ബഹനാം ആരയു'മായുള്ള കൂടിക്കാഴ്ചയും ക്രിസ്തു സഞ്ചരിച്ചിരുന്ന പൗരാണിക സ്മാരകങ്ങളെയും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. യേശു സ്നാന മേറ്റ സ്ഥലങ്ങൾ, യേശുവിന്റെ ഖബറിടം, ദാവീദിന്റെ ഗോപുരം, മാലാഖമാർ ആട്ടിടയർക്ക് മംഗള വാർത്ത നൽകിയ സ്ഥലം, ലാസറിന്റ കബറിടം, ഇസ്രായേൽ മ്യൂസിയം എന്നിങ്ങനെ യേശുവിന്റെ ചരിത്രമായി ബന്ധപ്പെട്ട നിരവധി വസ്തുതകൾ ആധികാരികമായി വിവരിക്കാൻ ഒരു അദ്ധ്യായം തന്നെയുണ്ട്. ചാവുകടലിലെ ഗ്രന്ഥച്ചുരുളുകൾ നേരിട്ട് കാണുവാനുള്ള അസുലഭ അവസരവും ചുരുളിന്റ ഉള്ളടക്കവും ഒരു വായനക്കാരനെ വിജ്ഞാനത്തിന്റെ പാതകളിൽക്കൂടി നയിക്കുന്നു.

ഗ്രിഗോറിയസ് പള്ളിയിൽ  വിശ്വാസികളും വൈദികരും തമ്മിൽ ശത്രുക്കളെപ്പോലെ പെരുമാറുന്ന കാഴ്ചകളും നിത്യമായിരുന്നു. ഇതിനിടയിൽ ഗ്രിഗോറിയസ് പള്ളി വികാരിയായിരുന്ന ജോൺ ജേക്കബ് അച്ചൻ മലബാർ ഭദ്രാസനത്തിന്റെ മെത്രാനായി സ്ഥാനാരോഹണം ചെയ്തിരുന്നു. 'മാർ യോഹന്നാൻ ഫീലിക്സിനോസ്' എന്ന നാമകരണവും സ്വീകരിച്ചു. എന്നാൽ സ്ഥാനാരോഹണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഗ്രിഗോറിയസ് ചർച്ചിനെ അറിയിച്ചില്ല. അദ്ദേഹത്തിൻറെ ഉയർച്ചക്കും അമേരിക്കയിൽ വിസ നേടികൊടുക്കുന്നതിനും സഹായിച്ച ഗ്രിഗോറിയസ് ചർച്ചിനോനോടും  അദ്ദേഹം നന്ദികേട് കാണിക്കുകയായിരുന്നു. അമേരിക്കയിൽ കൊണ്ടുവരുകയും എട്ടുവർഷത്തോളം ദേവാലയത്തിൽ സേവനം ചെയ്യാൻ അവസരം കൊടുക്കുകയും ചെയ്ത മാർ ഫീലിക്‌സിനോസിന്റെ ധാർമ്മികതയും അങ്ങേയറ്റം പരിതാപകരമാണ്. ഗ്രിഗോറിയസ് ചർച്ച് രണ്ടായി പിരിഞ്ഞുപോവുന്നതിനുള്ള ആശയ ശില്പിയും അദ്ദേഹമായിരുന്നു.

ഇതിനിടയിൽ മലങ്കരയുമായുള്ള ബന്ധം വിച്‌ഛേദിക്കാനുള്ള പാത്രിയാർക്കീസിന്റെ കല്പനകളും ഭൂരിഭാഗം സമുദായങ്ങളെ കുപിതരാക്കിയിരുന്നു. ജീവിതഭാരം ചുമക്കുന്ന വേളയിലും ജോൺ വേറ്റവും ഉൾപ്പെട്ട സമുദായ അംഗങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ ഗ്രിഗോറിയസ് പള്ളി കോടതി വ്യവഹാരത്തോടെ മലങ്കര ഓർത്തോഡോക്സ് വിശ്വാസികൾക്ക് നഷ്ടപ്പെട്ടു. അതിനുശേഷം ഓർത്തോഡോക്സുകാർക്ക് ഒരു പള്ളി സ്വന്തമായി മേടിക്കാനുള്ള കഠിനാധ്വാനവും, യാതനകളും ഗ്രന്ഥകാരൻ പുസ്തകത്തിലുടനീളം ഭംഗിയായി വിവരിച്ചിട്ടുണ്ട്. ഓർത്തോഡോക്സുകാർക്കുവേണ്ടി വേറിട്ട പുതിയ പള്ളി രജിസ്റ്റർ ചെയ്യാനും പള്ളി നിർമ്മാണത്തിലും നേതൃത്വം നൽകിയ ശ്രീ ജോൺ വേറ്റത്തിന്റെ നിതാന്ത പരിശ്രമവും സമുദായത്തിനുവേണ്ടിയുള്ള സ്വയം സമർപ്പണവും കഠിനാധ്വാനവും അഭിനന്ദിനീയമാണ്‌.  കോടതികളിൽ നടന്ന വ്യവഹാരങ്ങളും കേസുകളും എതിർ ഗ്രൂപ്പുകാർ പള്ളിയിൽ ബലമായി കേറിയ കഥകളും പള്ളിക്കുള്ളിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതും പുരോഹിതർ തമ്മിലുള്ള ചേരിതിരിവും പരസ്പ്പരം വേലവെപ്പുകളും ശ്രീ വേറ്റം പുസ്തകത്തിലുടനീളം സ്പഷ്ടമായി വിവരിച്ചിരിക്കുന്നതും വായിക്കാം. എതിർകക്ഷികൾ കള്ളപ്രമാണങ്ങളും കള്ളരേഖകളുമുണ്ടാക്കി കോടതികളിൽക്കൂടി പണവും അപഹരിക്കുന്നുണ്ട്. അവസാനം മലങ്കര ഓർത്തോഡോക്സുകാർക്ക് സ്വന്തമായി ഒരു പള്ളി നേടി ആരാധന തുടങ്ങാൻ സാധിച്ചതും ശ്രീ വേറ്റത്തിന്റെയും കൂടി നേട്ടമായിരുന്നു. തന്റെ പ്രയത്നക്കൾക്ക് ഫലങ്ങൾ കണ്ടപ്പോൾ ഗ്രന്ഥകാരനിലുണ്ടായ സംതൃപ്തിയും വായനക്കാരെ ആശ്ചര്യഭരിതരാക്കുന്നു.

സ്റ്റാറ്റൻ ഐലൻഡിൽ 175 ബ്രിയാൽ അവന്യൂവിലെ ഒരു കെട്ടിടം വാങ്ങിയതോടെ, അത് പള്ളിയായി മാറ്റി ഇൻകോർപ്പറേറ്റ് ചെയ്തപ്പോഴും നോർത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളികളുടെ പള്ളിയായി സെന്റ് ഗ്രിഗോറിയസ് ഓർത്തോഡോസ് ചർച്ച് ഓഫ് ഇന്ത്യ രൂപാന്തരപ്പെട്ടപ്പോഴും  ഓർത്തോഡോക്സ് സഭയുടെ അഭിമാന പ്രതീകമായ നിമിഷങ്ങളായി എണ്ണപ്പെട്ടു.  ഒരു തലമുറയുടെ നിതാന്ത പരിശ്രമ ഫലമായി പടുത്തുയർത്തിയ ആ ദേവാലയം അമേരിക്കൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ  ആദ്ധ്യാത്മിക ചരിത്രസ്മാരകമായി നിത്യം വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു. ഒരു ചരിത്രകൃതി അമേരിക്കൻ മലയാളികൾക്കായി കാഴ്ച്ച വെച്ച ശ്രീ ജോൺ വേറ്റത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. ഹൃദ്യമായ ഭാഷയിൽ രചിച്ച ഈ ഗ്രന്ഥം ഭാവിയിൽ വൈജ്ഞാനിക  ഗവേഷകർക്കുള്ള ഒരു അമൂല്യസമർപ്പണമെന്നതിലും സംശയമില്ല.










Thursday, June 6, 2019

സീറോ മലബാർ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും



ജോസഫ് പടന്നമാക്കൽ

സീറോ മലബാർ സഭയുടെ പാരമ്പര്യം തോമ്മാശ്ലീഹായുടെ കാലംതൊട്ടു തുടങ്ങുന്നുവെന്ന് കേരളസുറിയാനി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടുവരെ ഭൂരിഭാഗം ക്രിസ്ത്യാനികളും നെസ്തോറിയൻ പൈതൃകം പിന്തുടർന്നിരുന്നു. 1923-ൽ സീറോ മലബാർ സഭയുടെ അസ്തിത്വം ഔദ്യോഗിമായി വത്തിക്കാൻ അംഗീകരിച്ചു. 1993-ൽ വത്തിക്കാൻ, സീറോ മലബാർ സഭയെ എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തി. വളർന്നു വന്ന ഈ സഭയിൽ 32 രൂപതകളിലായി പതിനായിരത്തിൽപ്പരം പുരോഹിതർ ആത്മീയ ശുശ്രുഷ ചെയ്യുന്നു. 

മലബാര്‍ ക്രിസ്ത്യാനികള്‍ അഥവാ സിറോ മലബാര്‍ ക്രിസ്ത്യാനികള്‍ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേര്‍ഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങള്‍ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയില്‍ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയന്‍ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങള്‍ അനുസരിച്ച് കുര്‍ബാന ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ചരിത്രകാരുടെ കണക്കുകൂട്ടലില്‍ നാലാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ കത്തോലിക്കരുടെമേൽ പാശ്ചാത്യ സംസ്ക്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അത് നാട്ടു ക്രിസ്ത്യാനികളുടെയിടയിൽ  പ്രതിക്ഷേധങ്ങൾക്കിടയായി. 1653-ൽ നടന്ന കൂനൻ കുരിശ് സത്യമെന്നറിയപ്പെടുന്ന പ്രതിക്ഷേധം പോർട്ടുഗീസ് മിഷ്യനറിമാർക്കെതിരായുള്ള പ്രതികരണമായിരുന്നു. മതഭ്രാന്തരായ പോർട്ടുഗീസ് മിഷ്യനറിമാർ  ക്രിസ്ത്യാനികളുടെ മേൽ ലാറ്റിൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതുവരെ കൽദായ ബിഷപ്പുമാരായിരുന്നു നൂറ്റാണ്ടുകളായി ക്രിസ്ത്യൻ സമൂഹങ്ങളെ സേവനം ചെയ്തുകൊണ്ടിരുന്നത്.  1896-ൽ ആദ്യത്തെ സീറോ വികാരിയാത്ത് സ്ഥാപിച്ചു. ഭൂരിഭാഗം കത്തോലിക്കരും ജെസ്യൂട്ട് പുരോഹിതരെ അനുസരിച്ച് ജീവിച്ചെങ്കിലും നല്ലൊരു ശതമാനം കത്തോലിക്കർ മതം ഉപേക്ഷിച്ച് പോവുകയും ചെയ്തു. അങ്ങനെ പിരിഞ്ഞു പോയവർ ഒരു വിഭാഗം കാലാന്തരത്തിൽ സീറോ മലങ്കര സഭയുണ്ടാക്കി മടങ്ങിവരുകയും ചെയ്തു.  ഇരുപതാം നൂറ്റാണ്ടായപ്പോൾ അവർ റോമിനോട് ചേരുകയുമുണ്ടായി.

1886ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തന്‍ അതിരൂപതയില്‍ നിന്നും സുറിയാനി സഭയെ വേര്‍പെടുത്തി. സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി പ്രത്യേകം വികാരിയത്തുകള്‍ ഏര്‍പ്പെടുത്തി. ഇംഗ്‌ളീഷുകാരനായ 'അഡോള്‍ഫ് മെഡിക്കോട്ട്' തൃശൂര്‍ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്‌സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതലകൾ  വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരില്‍ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷന്‍ അയച്ചുകൊണ്ടിരുന്നു. അവസാനം 1896ല്‍ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാര്‍ക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാര്‍ ജോണ്‍ മേനാച്ചേരി തൃശൂരും, മാര്‍ അലോഷ്യസ് പഴേപറമ്പില്‍ എറണാകുളത്തും, മാര്‍ മാത്യു മാക്കില്‍ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911ല്‍ തെക്കുംഭാഗം കത്തോലിക്കര്‍ക്കായി കോട്ടയം രൂപതയുണ്ടായപ്പോള്‍ 'മാക്കില്‍ മെത്രാന്‍' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാര്‍ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി സ്ഥാനം വഹിച്ചു.

ആശയവൈരുദ്ധ്യങ്ങൾമൂലം സീറോ മലബാർസഭ പതിറ്റാണ്ടുകളായി രണ്ടുചേരികളിലായി നിലകൊള്ളുന്നു. പൂർവിക പിതാക്കന്മാർ മുതൽ ആചരിച്ചുവന്നിരുന്ന കുരിശിന്റെ സ്ഥാനത്ത് സെന്റ് തോമസ് കുരിശു സ്ഥാപിച്ചത് വിവാദമായിരുന്നു. അലങ്കാരങ്ങൾ നിറഞ്ഞ കുരിശായതിനാൽ സെന്റ് തോമസ് കുരിശിനെ 'താമരകുരിശ്' എന്നും വിശേഷിപ്പിക്കുന്നു. ആദ്യനൂറ്റാണ്ടുകളിൽ സഭയുടെ പാഷണ്ഡികൾ ഉപയോഗിച്ചിരുന്ന കുരിശായിരുന്നു താമരകുരിശ്. സീറോ മലബാർ സഭയിലെ ഒരു വിഭാഗം വിശ്വാസികൾ ക്രിസ്തുവിന്റ രൂപമില്ലാത്ത അലംകൃതമായ ഈ കുരിശിനെ തിരസ്ക്കരിച്ചു കഴിഞ്ഞു. മെസൊപ്പൊട്ടോമിയയിൽ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാഷണ്ഡിത്വം കല്പിച്ചിരുന്ന മാനിക്കേയൻ വിഭാവന ചെയ്ത കുരിശായി സെന്റ് തോമസ് കുരിശിനെ വീക്ഷിക്കുന്നു. സെന്റ് തോമസ് കുരിശിന് യാതൊരുവിധ പാഷണ്ഡിത്വവും ഇല്ലെന്ന് കുരിശിനെ പ്രായോഗികമാക്കിയ ചങ്ങനാശേരി രൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന പവ്വത്ത് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റെല്ലാ കുരിശുകളുംപോലെ താമരയുടെ പടങ്ങൾ ലിഖിതം ചെയ്ത കുരിശുകളും പൂർണ്ണമായും പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസം ഉൾക്കൊള്ളുന്നതെന്ന് സമർത്ഥിക്കുകയും ചെയ്തു. സെന്റ് തോമസാണ് ഈ കുരിശിന്റെ രൂപം ആവിഷ്‌ക്കരിച്ചതെന്നും വിശ്വസിക്കുന്നു.

വിശ്വാസികളിൽ നല്ലൊരു വിഭാഗം സെന്റ് തോമസ് കുരിശിനെ മാനിക്കേയൻ  (Manichaeus) എന്ന പാഷണ്ഡിയെ സ്വാധീനിച്ചിരുന്ന കുരിശായും വിലയിരുത്തി. ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ലെന്നും മാലാഖമാർ സ്വർഗത്തിലേക്ക് നേരിട്ട് ഉയർത്തിക്കൊണ്ടുപോയിയെന്നുമുള്ള വിശ്വാസമായിരുന്നു ഈ പാഷണ്ഡിക്കുണ്ടായിരുന്നത്. മാനിക്കേയൻസിന് സഭാ ഭൃഷ്ട് കല്പിച്ചിട്ടുണ്ടായിരുന്നു. പ്രതിക്ഷേധക്കാരെ സീറോ മലബാർ സഭയിൽ ലത്തീനാചാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരായി ബിഷപ്പ് പവ്വത്തിൽ കാണുകയും അവർക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തു.

വിവാദമായ കുരിശിൽ താമര ഇതളുകളും ഒരു പ്രാവ് തലകീഴായുള്ള പടവും ഉണ്ട്. ഈ കുരിശ് 1548-ൽ മൈലാപ്പൂരിൽ നിന്ന് പോർട്ടുഗീസ് മിഷ്യനറിമാർ കണ്ടെടുക്കുകയായിരുന്നു. സീറോ മലബാർ സഭയുടെ വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളിൽ കുരിശിന്റെ പടവും ഉൾപ്പെടുത്തിയിട്ടുണ്ട്.  കാഞ്ഞിരപ്പളളി, ചങ്ങനാശേരി, പാലാ രൂപതകളിൽ സെന്റ് തോമസ് കുരിശുകൾ മാത്രമേ പള്ളികളിലും ആചാരങ്ങൾക്കായും  ഉപയോഗിക്കാറുള്ളൂ. ഉയിർപ്പിന്റെ പ്രതീകമെന്നു കുരിശിനെ അനുകൂലിക്കുന്നവർ കരുതുന്നു. പൗരസ്ത്യസഭകൾ ക്രിസ്തുവിന്റെ രൂപമടങ്ങിയ കുരിശിനെ വണങ്ങുന്നില്ലെന്നും പരിശുദ്ധാത്മാവിനാണ് സ്ഥാനം നൽകുന്നതെന്നും പവ്വത്ത് വാദിക്കുന്നു. വാസ്തവത്തിൽ ഈ കുരിശ് എന്തെന്നോ അതിന്റെ അർത്ഥമെന്തെന്നോ ഒരു വിശ്വാസിക്കും അറിയില്ല. പഠിച്ചിട്ടുമില്ല. 

സഭയ്ക്കുള്ളിൽ ഈ കുരിശുമൂലം ഉണ്ടാക്കിയ കലഹങ്ങളും ബുദ്ധിമുട്ടുകളും  വളരെയേറെയാണ്. ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം വിശ്വാസികൾ ഇനിയെന്തെന്നുള്ള വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മർദ്ദത്തിലാണ്‌. സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്.

1983 മാർച്ച് ഇരുപത്തിനാലാം തിയതി ശബരിമലയിലുള്ള അയ്യപ്പൻറെ പൂങ്കാവനത്തിൽ നിന്നും ആരോ സെന്റ് തോമസ് കുരിശു കുഴിച്ചിട്ടിരുന്നത് കണ്ടെത്തി. അത് സെന്റ് തോമസ് നാട്ടിയ കുരിശായി പത്രവാർത്തകളിലും നിറഞ്ഞു. അതുമൂലം നിലയ്ക്കലേക്കുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന പ്രവാഹവും ആരംഭിച്ചു. നിലയ്ക്കൽ മഹാദേവ അമ്പലത്തിന് സമീപം ഒരു പൗരാണിക പള്ളിയുണ്ടായിരുന്നുവെന്ന് പ്രചരണങ്ങളും തുടങ്ങി. വാസ്തവത്തിൽ ഹിന്ദുക്കൾക്ക് അങ്ങനെയുള്ള ചരിത്രത്തെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അയ്യപ്പൻറെ പൂങ്കാവനത്തിനു സമീപമുള്ള റോഡിന് സെന്റ് തോമസ് റോഡ് എന്ന് പേരുമിട്ടു. അന്ന് കരുണാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. കുരിശു കണ്ട സ്ഥലത്തേക്കുള്ള പ്രവേശന കവാടം പോലീസും ക്രിസ്ത്യൻ വോളന്റീയർമാരും തടഞ്ഞിരുന്നു.

ഭാരതീയ സംസ്‌കാരങ്ങളേയും ഹൈന്ദവാചാരങ്ങളെയും സീറോ മലബാർ സഭ പിന്തുടരുന്നുണ്ട്.  വിവാഹാചാരങ്ങൾ, വീട് വെഞ്ചരിപ്പ്, മരിച്ചടക്ക ശേഷം ഏഴാം ദിവസമുള്ള ഭക്ഷണം കൊടുക്കൽ ആദിയായവകൾ ഹിന്ദുപാരമ്പര്യങ്ങളാണ്.  ലത്തീൻ ആചാരപ്രകാരം ബുധനാഴ്ച്ചകളിൽ ആഘോഷിച്ചിരുന്ന വിഭൂതിദിനം തിങ്കളാഴ്ച ദിനത്തിലാക്കി. നാൽപ്പത് നോമ്പായി  ആചരിച്ചിരുന്ന നോമ്പുകൾ അമ്പത് ദിവസങ്ങളാക്കി. അതേസമയം  നിരവധി പുരോഹിതരും അത്മായരും ലത്തീൻ ആചാരങ്ങളെ മുറുകെ പിടിച്ചു. നാനൂറു വർഷങ്ങളായി സഭ പുലർത്തി വന്നിരുന്ന ആചാരങ്ങൾ മാറ്റം ചെയ്യുന്നതിൽ ശക്തമായ എതിർപ്പുകളും നേരിടേണ്ടി വന്നു.

1986-ൽ കൽദായ പാരമ്പര്യമനുസരിച്ചുള്ള പ്രാർത്ഥനാക്രമങ്ങൾ സീറോ മലബാർ സഭ എഴുതിയുണ്ടാക്കി. പുതിയതായി രചിച്ച പ്രാർത്ഥനകളും ആരാധനക്രമങ്ങളും റോം അംഗീകരിക്കുകയും ചെയ്തു. ഭൂരിഭാഗം സീറോ മലബാർ കത്തോലിക്ക വിശ്വാസികളും പുതിയ ആരാധനാക്രമങ്ങളെയും കൽദായ വാദങ്ങളെയും എതിർത്തു. കുർബാന ക്രമങ്ങളിലുള്ള തർക്കങ്ങൾ സഭയിൽ ഇന്നും നിലകൊള്ളുന്നു. ആചാരങ്ങൾക്കും പ്രാർത്ഥനാക്രമങ്ങൾക്കും നാളിതുവരെ ഐക്യം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഒരു ഗ്രൂപ്പ് പാരമ്പര്യമായി നിലനിന്നിരുന്ന പ്രാർത്ഥനാക്രമങ്ങൾ പുനഃസ്ഥാപിക്കണമെന്നും  മറ്റുചിലർ  പാരമ്പര്യത്തിൽ അധിഷ്ടിതമായ രീതികൾക്ക് മാറ്റങ്ങൾ വരുത്തി സഭയെ നവീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഭാരതീയ ചൈതന്യം ഉൾക്കൊണ്ടുള്ള പ്രാർത്ഥനാരീതികളും ഇഷ്ടപ്പെടുന്നു. യുക്രേനിയൻ സഭപോലെ സീറോ മലബാർ സഭയും ബിഷപ്പുമാരെ വാഴിക്കാനുള്ള അധികാരത്തിനായും  സ്വതന്ത്രസഭയ്ക്കായുള്ള പദവി നേടുന്നതിനായും ശ്രമങ്ങൾ  തുടരുന്നു.

ഭൂമിയിടപാടിലെ അഴിമതിയും ക്രമക്കേടുകളും മൂലം കേരള ഹൈക്കോടതി സീറോ മലബാർ സഭയുടെ അധിപനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ കേസ് ചാർജ് ചെയ്തിരിക്കുകയാണ്. കർദ്ദിനാൾ കൂടാതെ മറ്റു മൂന്നുപേരും ഈ കേസിൽ പ്രതികളായുണ്ട്. പ്രാഥമികമായ തെളിവുകൾ കിട്ടിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വസ്തു വിൽപ്പനയിൽ നികുതി വകുപ്പിനെ വെട്ടിച്ചുവെന്ന് പറഞ്ഞു മൂന്നു കോടി രൂപ സർക്കാരിന് നികുതിയടക്കാനും നോട്ടീസ് കിട്ടിയിരുന്നു. അതിൽ സഭയുടെ വക 51 ലക്ഷം രൂപ പിഴയായി സർക്കാരിൽ അടയ്ക്കുകയും ചെയ്തു. മാർ ആലഞ്ചേരിയും സിനഡും ഒരു വ്യാജരേഖയുടെ പേരിൽ! സത്യദീപം എഡിറ്ററായ പോൾ തേലെക്കാടനെതിരെ കേസ് കൊടുത്തിരിക്കുന്നു. അനേക മാസത്തെ അന്വേഷണശേഷം ഡോക്യൂമെന്റുകൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ വ്യാജ ഡോക്യൂമെന്റുകൾക്കുള്ള ഉത്തരവാദിത്വം ആർക്കെന്നുള്ളതിനും തെളിവുകളില്ല. അങ്ങനെ ആദ്ധ്യാത്മികതയുടെ വെളിച്ചത്തിൽ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്.  മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

സീറോ മലബാർ സഭയിലെ പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതചര്യമൂലം 'അധാർമ്മികത' സഭയിലുടനീളം വ്യാപിച്ചു കഴിഞ്ഞു. ഭൂമി വിവാദം, അഭിഷിക്തർ വ്യക്തിപരമായി സമ്പത്തു സമ്പാദിച്ചുവെന്ന ഡോക്യൂമെന്റുകൾ, വ്യജരേഖ വിവാദങ്ങൾ, കോഴ കോളേജുകൾ, കന്യാസ്ത്രി മഠങ്ങളിലെ ക്രൂരതകൾ, മഠങ്ങളിലെ പെരുകി വരുന്ന ആത്മഹത്യകൾ, പുരോഹിതരുൾപ്പെട്ട കൊലകൾ, ആത്മീയ പണം തട്ടിപ്പ്, അൺ എയ്ഡ് സ്‌കൂളിലെ അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമുള്ള കൊള്ള, സർക്കാരിൽനിന്നും കൊടുക്കുന്ന അദ്ധ്യാപകരുടെ ശമ്പളം കൈപ്പറ്റിയിട്ട് അവരെക്കൊണ്ട് പകുതി ശമ്പളത്തിൽ ജോലിചെയ്യിപ്പിക്കുക, നേഴ്‌സുമാരെ സമയപരിധിയില്ലാതെ കഠിനാദ്ധ്വാനം ചെയ്യിപ്പിച്ചശേഷം തുച്ഛമായ ശമ്പളം നൽകികൊണ്ടു ഹോസ്പിറ്റലുകളിൽ തീവെട്ടിക്കൊള്ള നടത്തുക മുതലായവകൾ സഭയുടെ അധാർമ്മികതകളുടെ ചൂണ്ടുപലകകളാണ്. ഷോപ്പിംഗ് കോംപ്ലെക്സും മരാമത്തുപണികളും ആഡംബരപ്പള്ളികളും പള്ളി പൊളിക്കലും, ശവക്കോട്ട, കപ്പേളകൾ പുതുക്കിപ്പണിയലും കല്ലറകൾക്ക് ലക്ഷക്കണക്കിന് രൂപ വിലമേടിക്കലും  വ്യവസായ പ്രമുഖരായ പുരോഹിതരുടെ മേൽനോട്ടത്തിൽ നടത്തുന്നു. പാവപ്പെട്ടവരും ദരിദ്രരും മരിച്ചാൽ ശവത്തിനുവരെ വില പറയും. ശവമടക്ക് നിഷേധിച്ച കഥകൾ നിരവധിയുണ്ട്.

മാടത്തരുവിക്കേസിലെ പ്രതി ബെനഡിക്റ്റ് ഓണംകുളം മുതൽ ബിഷപ്പ് ഫ്രാങ്കോവരെയുള്ള പീഡന  കഥകൾ സഭയുടെ സന്മാർഗിക നിലവാരത്തെ താഴ്ത്തിക്കെട്ടിയിരുന്നു. പതിന്നാലു വയസുള്ള പെണ്ണിനെ പീഡിപ്പിച്ചു ഗർഭണിയാക്കിയ ഫാദർ റോബിനെ കുറ്റക്കാരനായി കോടതി വിധിച്ചതുമൂലം അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുന്നു. കുഞ്ഞിന്റെ പിതൃത്വം പതിനാലുകാരി അമ്മയുടെ അപ്പനിൽ സ്ഥാപിക്കാനുള്ള റോബിന്റെ ശ്രമവും പരാജയപ്പെട്ടു. അഭയാക്കേസ് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായും തീരുമാനങ്ങൾ കാണാതെ നിലകൊള്ളുന്നു. ഇന്നുവരെയും അഭയയുടെ കൊലപാതകത്തിലെ നിഗുഢതകൾ കണ്ടുപിടിക്കാൻ നിയമത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും കൊലപാതകത്തിൽ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തി. പുരോഹിതരെയും കന്യാസ്‌ത്രിയെയും 2008 നവംബറിൽ അറസ്റ്റ് ചെയ്യുകയും അവരുടെ പേരിൽ കേസ് ചാർജ് ചെയ്യുകയും ചെയ്തു.

കൽദായ വാദത്തിനെതിരായി തുടങ്ങിയ പ്രതിഷേധങ്ങൾക്ക് നാളിതുവരെ ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. 'ഞങ്ങൾ കല്ദായക്കാരല്ല, ഇന്ത്യക്കാരാണ്' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പതിമൂന്ന് രൂപതകളിലുള്ള ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും തെരുവുകളിൽ പ്രകടനങ്ങൾ  നടത്തിയിരുന്നു. ഭാരതീയ ചിന്താധാരയിലുള്ളവരും കൽദായ ചിന്താഗതിക്കാരും തമ്മിലുള്ള  ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്. നാലാം നൂറ്റാണ്ടിൽ മെസൊപ്പെട്ടോമിയയിൽ നിന്നും 'ക്നായാ തൊമ്മൻ' എന്ന ഒരു യഹൂദ ക്രിസ്ത്യാനി വന്നെത്തിയെന്നും അതുവഴി കിഴക്കേ സിറിയക്കാരുടെ കുടിയേറ്റമുണ്ടായെന്നും കൽദായ വാദികളുടെ ഉത്ഭവം ആരംഭിച്ചുവെന്നും ചരിത്രകാർ എഴുതിയിരിക്കുന്നു.  എന്നാൽ കൽദായ വാദികൾ ഈ തത്ത്വത്തെ എതിർക്കുന്നു. ക്നാനായ തൊമ്മൻ വന്നത് എട്ടാം നൂറ്റാണ്ടിലെന്നും കൽദായ ചിന്താഗതികൾ സെന്റ് തോമസിന്റെ കാലം മുതലുണ്ടായിരുന്നുവെന്നും വാദിക്കുന്നു.

വാസ്തവത്തിൽ സഭയുടെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളിൽ സഭയ്ക്ക് സർക്കാരിൽ നികുതികൾ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാർഷിക റിപ്പോർട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകൾ പാസാക്കുന്നത് അംഗങ്ങളോ ജനറൽ  ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനക്കണക്കുകൾ സർക്കാർ നിയന്ത്രണത്തിലുള്ള രജിസ്റ്റർ ഓഫിസിൽ ബോധിപ്പിച്ചാൽ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവിൽ റിസേർവ് ബാങ്കിനുപോലും ചോദ്യം ചെയ്യാൻ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകൾക്ക് ഒരു അറുതി കണ്ടെത്താൻ ചർച്ച് ആൻഡ് പ്രോപ്പർട്ടി ആക്ട് (Church and property act) സഹായകമാകും. ചർച്ച് ആക്ട് നിയമം ആയാൽ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ട്രിബുണൽ കൈകാര്യം ചെയ്തുകൊള്ളും. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകൾ എത്ര കിട്ടിയെന്ന് പള്ളിയിൽ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്നുള്ള വിവരങ്ങൾ ഇവർ പുറത്തു വിടുകയുമില്ല. സർക്കാരിൽ നിന്നും വളഞ്ഞ വഴികളിൽ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആർക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകൾ വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കുകയുമില്ല.

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ  പുരോഹിതരും ബിഷപ്പുമാരും പ്രതിക്ഷേധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്! അല്മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേൽ പുരോഹിതർക്കുള്ള  ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സർക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സർക്കാരിൽ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവർ ഭയപ്പെടുന്നു. ചർച്ച് ആക്റ്റ് പാസായാൽ പള്ളികൾക്കും രൂപതകൾക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകൾ കൊടുക്കേണ്ടി വരും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങളും ബില്യൺ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്. അതിന്റെയെല്ലാം കണക്കുകൾ വിശ്വാസികളുടെ മുമ്പിൽ നിരത്തേണ്ടിയും വരും. മുൻസുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കമ്മിറ്റി തയാറാക്കിയ കേരള ചർച്ച് ആക്റ്റ് ബിൽ പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർച്ച് ആക്റ്റിനെ എതിർക്കുന്ന പുരോഹിതർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്?





Pope Leo XIII



Mar Makkil

Mar Thomas Kurialacherry 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...