Tuesday, June 23, 2015

കൈകളിൽ വിളക്കേന്തിയ 'ഫ്ലോറൻസ് നൈറ്റിംഗ് ഗലെന്ന ' മാലാഖയും ആതുര ശുശ്രൂഷകളും




By ജോസഫ് പടന്നമാക്കൽ

ആതുര  ശുശ്രൂഷാലോകത്തിൽ  എന്നും ഓർമ്മിക്കുന്ന   'ഫ്ലോറൻസ് നൈറ്റിംഗ് ഗലെന്ന ' മാലാഖ  ആരാണ്?  അവർ  പതിനെട്ടാം നൂറ്റാണ്ടിലെ രാത്രികാലങ്ങളിൽ കയ്യിൽ തൂക്കിയ വിളക്കുമായി കേഴുന്ന  രോഗികളുടെ ശയനശാലകളിലും അഴുക്കു ചാനലിൽക്കൂടിയും   സഞ്ചരിച്ച് രോഗികൾക്കാശ്വാസം നല്കിയ പരിശുദ്ധമായൊരു  ആത്മാവിന്റെ ഉടമയായിരുന്നു. ആയിരക്കണക്കിന് വോളിയങ്ങളുള്ള ബുക്കുക്കളും  ജീവചരിത്ര ഗ്രന്ഥങ്ങളും കാരുണ്യത്തിന്റെ ആ ദേവതയെപ്പറ്റി  എഴുതിയിട്ടുണ്ട്. ആ പുണ്യ ശ്രേയസിയുടെ   വികാര വിചാരങ്ങളും  തുടങ്ങിവെച്ച ആശയങ്ങളും അവർ പാടിയ  സങ്കീർത്തനങ്ങളും പരിവർത്തന വിധേയമായ   കാലങ്ങൾക്കുമപ്പുറം സഞ്ചരിക്കുന്നു.  അവർ ജനിച്ചപ്പോൾ അനസ്തീഷ്യയായോ, ആന്റി സെപ്സ്സീസ്സോ, തെർമോ മീറ്ററോ, ഐവിയോ, ആന്റി ബയോട്ടീസോ, ഓക്സിജൻ സൌകര്യങ്ങളോ ഉപയോഗത്തിലുണ്ടായിരുന്നില്ല. കൈകാലുകൾ   മിനിറ്റുകൾക്കുള്ളിൽ മുറിക്കുന്ന  ഡോക്ടറെ കഴിവും മികവുമുള്ളവരായി   കരുതിയിരുന്നു.  വയറ്റിൽ അപ്പൻഡിക്സ്  വന്നാൽ  അന്ന് മരണം ഉറപ്പായിരുന്നു.

ആധുനിക നേഴ്സിംഗ് ശാസ്ത്രത്തിന്റെ അടിസ്ഥാനമിട്ട ഫ്ലോറൻസ് നൈറ്റിംഗ് ഗൽ  1820 മെയ് പന്ത്രണ്ടാം തിയതി ഇറ്റലിയിൽ ജനിച്ചു. 'ഫ്ലോറൻസ്' എന്ന പട്ടണത്തെ ആദരിച്ചുകൊണ്ട്  ഇംഗ്ലീഷുകാരായ  അവരുടെ മാതാപിതാക്കൾ ഫ്ലോറൻസ് എന്ന നാമം നല്കി. ആരോഗ്യ മേഖലകളുടെ വിപ്ലവ ചൈതന്യം പൊന്തി വന്നിരുന്ന കാലഘട്ടത്തിലാണ് അവർ വളർന്നത്.അവരുടെ പിതാവ് വില്ലിം നൈറ്റിംഗ് ഗൽ  ഇംഗ്ലണ്ടിലെ പ്രഭു കുടുംബത്തിൽപ്പെട്ട ഒരു  വൻകിട  ഭൂവുടമയായിരുന്നു. പൂർവിക തലമുറകൾ മുതൽ പാരമ്പര്യമായി ലഭിച്ച  ഡർബി ഷെയർ എസ്റ്റേറ്റും നിരവധി സ്വത്തുക്കളും   കൈവശവുമുണ്ടായിരുന്നു. അദ്ദേഹവും ഭാര്യ 'ഫാന്നിയും 'സാമൂഹിക കാഴ്ച്ചപ്പാടിൽ ഉന്നത ജീവിത നിലവാരമായിരുന്നു പുലർത്തിയിരുന്നത്. ധനികരായ അവരുടെ  ഭവനത്തിൽ ഭക്ഷണം പാകം ചെയ്യാനും പുറം ജോലികൾ നടത്താനും ധാരാളം ജോലിക്കാരുണ്ടായിരുന്നു. അദ്ധ്യാപകർ സ്വന്തം വീട്ടിൽ വന്ന് ഫ്ലോറൻസിനും സഹോദരിക്കും വിദ്യാഭ്യാസം നല്കിയിരുന്നു. വിവിധ ഭാഷകൾ പഠിക്കാൻ നിപുണയായിരുന്ന ഫ്ലോറൻസ്‌ ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ  ഭാഷകൾ വശമാക്കി.  ഒപ്പം ചരിത്രവും കണക്കും സംഗീതവും പഠിച്ചു. പതിനേഴു വയസുള്ളപ്പോൾ വിവാഹം ചെയ്യാൻ ഫ്ലോറൻസിനെ  മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലും അവർ സമ്മതിച്ചില്ല.  വരുന്ന വിവാഹങ്ങളെല്ലാം എതിർത്തിരുന്നു. ദു:ഖിക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കണമെന്ന ഉൾവിളികളുമായി നടന്നിരുന്ന ആ കൗമാര കുട്ടിയ്ക്ക് വിവാഹം കഴിക്കേണ്ടായിരുന്നു. രോഗികളെയും സാധുക്കളെയും സേവിച്ചുകൊണ്ട് ഹോസ്പിറ്റലുകളിൽ നേഴ്സായി ആതുര സേവനം ചെയ്യാനായിരുന്നു അവർക്ക് താല്പര്യം. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ധനിക കുടുംബങ്ങളിൽ നിന്ന് നേഴ്സാകുവാൻ ആരും പോകുമായിരുന്നില്ല. കുശിനിക്കാരുടെയും  താണ ജോലി ചെയ്യുന്നവരുടെയും  മക്കളായിരുന്നു അക്കാലങ്ങളിൽ നെഴ്സിംഗിനു  പോയിരുന്നത്. നേഴ്സിംഗിന് പോകാൻ അനുവദിച്ചില്ലെങ്കിൽ വീട് വിട്ടു  മറ്റു   വീടുകൾ വൃത്തിയാക്കാനും കുശിനിക്കായും പോവുമെന്ന്  അവർ മാതാ പിതാക്കൾക്ക്  മുന്നറിയിപ്പ്  നല്കുമായിരുന്നു. നെഴ്സിംഗിനു പഠിക്കുന്നതിന്  അനുവാദം കൊടുക്കാൻ   മാതാ പിതാക്കളെ  നിർബന്ധിച്ചുകൊണ്ടിരുന്നു.  അവസരം കിട്ടുന്ന നമയങ്ങളിൽ  പ്രൈവറ്റ് സ്ഥാപനങ്ങളിൽ നെഴസിംഗ് പരിശീ ലനവും നടത്തിയിരുന്നു. അവസാനം  അവരുടെ ദൌത്യം വിജയിച്ചു. മാതാപിതാക്കൾ  നേഴ്സിംഗ് പഠനത്തിനു പണം നല്കാമെന്നു സമ്മതിക്കുകയും ചെയ്തു. അതിനായി ഒരു ഹോസ്പിറ്റൽ തിരഞ്ഞെടുക്കുകയും അവരുടെ അഭിലാഷങ്ങൾ  സഫലമാവുകയും ചെയ്തു.

ഫ്ലോറൻസിന്റെ ആത്മകഥാ കുറിപ്പിൽ പറയുന്നു, "ഒരു ഉയർന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചത്‌. എന്റെ അമ്മ ആഡംബര ഭ്രമിയായി ജീവിച്ചപ്പോൾ  ഞാൻ തെരഞ്ഞെടുത്തത്, ലളിതമായ ഒരു ജീവിതമായിരുന്നു.  എന്റെ സഹോദരി ഫ്രാൻസീസ് പെൻലോപ്പിന് എന്നെക്കാളും രണ്ടു വയസ് കൂടുതലുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒരിക്കലും രമ്യതയിലായിരുന്നില്ല. സാമൂഹികമായി അന്ന് നിലവിലുണ്ടായിരുന്ന കുലമഹിമയിൽ ഞങ്ങൾക്കു വ്യത്യസ്ഥമായ   കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഞാനൊരു നെഴ്സാകുന്നതിൽ എന്റെ സഹോദരി എതിർത്തിരുന്നു. വിക്ടോറിയൻ സ്റ്റൈലിൽ പതിനഞ്ചു മുറികളുള്ള വിശാലമായ ഹാളോടുകൂടിയ  പുതിയ ഭവനവും അതിനോടനുബന്ധിച്ച പൂന്തോട്ടങ്ങളും എന്റെ അമ്മയ്ക്ക് മതിയാവില്ലായിരുന്നു."

1853-മുതൽ 1856 വരെ റക്ഷ്യയും ഓട്ടോമൻ സാമ്രാജ്യവും തമ്മിൽ  പാലസ്തീന്റെയും 'ബ്ലാക്ക് സീയുടെയും ' അധീനത്തിനായി  ക്രിമിയായിൽ യുദ്ധം നടക്കുന്ന കാലമായിരുന്നു. ബ്രിട്ടനും ഫ്രാൻസും,സർദീനായും  ഓട്ടോമൻ സാമ്രാജ്യത്തിനോടൊപ്പം  റക്ഷ്യയ്ക്കെതിരെ  യുദ്ധം പ്രഖ്യാപിച്ചു. 1854-ൽ  ഫ്ലോറൻസ് നൈറ്റിംഗ് ഗൽസിന് ബ്രിട്ടീഷ്  യുദ്ധകാല സെക്രട്ടറി ഹെർബെർട്ട് സിഡ്നിയിൽ നിന്നും ക്രിമിയായിൽ   മുറിവേറ്റവരെയും രോഗികളെയും സഹായിക്കാൻ നെഴ്സസിന്റെ ഒരു യൂണിറ്റിനെ സഹായത്തിനായി വിടാൻ ഒരു കത്ത്  കിട്ടി. യുദ്ധ കാലം ആരംഭിച്ച സമയങ്ങളിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗൽ ആതുര സേവന രംഗങ്ങളിൽ രാജ്യമെങ്ങും പ്രസിദ്ധി നേടിയ സമയവുമായിരുന്നു.   അവർ 34 സഹകാരികളായ നെഴ്സസിനെ സംഘടിപ്പിച്ചുകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രിമായായിലെയ്ക്ക് കപ്പൽ യാത്ര ചെയ്തു.  അവിടുത്തെ പരിതസ്ഥിതികളും  അന്തരീക്ഷവും വളരെ ദുരിതം പിടിച്ചതാണെന്ന്  മുന്നറിയിപ്പുണ്ടായിട്ടും അത് ഗൗനിക്കാതെ കോണ്സ്റ്റാനോപ്പിളിലെ  ‍ ബ്രിട്ടീഷ് ഹോസ്പിറ്റലിൽ ഫ്ലോറൻസിന്റെ സംഘം എത്തി. മലിന വെള്ളം നിറഞ്ഞ ഒരു വലിയ കുളക്കരയുടെ അക്കരയായിരുന്നു ഹോസ്പിറ്റൽ സ്ഥിതി ചെയ്തിരുന്നത്.   മലമൂത്രങ്ങൾ വിസർജനം ചെയ്തത് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഹാൾ വെയിലും രോഗികളുടെ കിടക്കകളിലും ചിതറി നിറഞ്ഞു കിടന്നിരുന്നു. എവിടെയും മലിനമായ ഈച്ചകളും  കൊതുകുകളും അതിനു ചുറ്റും പാറി കളിച്ചിരുന്നു. രോഗികൾക്ക് ആവശ്യമായ ബാൻഡേജോ   സോപ്പോ വളരെ പരിമിതമായെ ഉണ്ടായിരുന്നുള്ളൂ. മുറിവേറ്റ് രക്തം വമിക്കുന്ന പട്ടാളക്കാർ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു.  വെള്ളം പോലും  ആവശ്യത്തിനില്ലാതെ റേഷനായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവരായവ്ർ പകർച്ച വ്യാധികൾ പിടിച്ചു ദിനം [പ്രതി മരിച്ചുകൊണ്ടിരുന്നു.

എന്താണെന്ന് ചെയ്യേണ്ടതെന്നറിയാതെ  വേദനകൊണ്ട് പുളയുന്ന പട്ടാളക്കാരെ  കണ്ടമാത്രയിൽ ഫ്ലോറൻസ്   ജോലികളാരംഭിച്ചു. ഓരോ മിനിറ്റുകളും പാഴാക്കാതെ അവർ പട്ടാളക്കാർക്കു വേണ്ടി സേവനം ചെയ്തു. ഫ്ലോറൻസും സഹപ്രവർത്തകരുമൊത്ത് ചീഞ്ഞളിഞ്ഞ ബ്രിട്ടീഷ് ഹോസ്പിറ്റലിന്റെ അകവും പുറവം, മുറിവേറ്റ പട്ടാളക്കാരുടെ ദുർഗന്ധം വമിക്കുന്ന കിടക്കകളും വൃത്തിയാക്കി  പരിചരിച്ചു കൊണ്ടിരുന്നു. ദിനം പ്രതി മരിക്കുന്ന പട്ടാളക്കാരും അവരുടെ  ദീന രോദനങ്ങളും കണ്ട് അടിപതറാതെ  അവർക്കായി  രാത്രിയും പകലും കഠിനാദ്ധ്വാനം ചെയ്തു. വൈകുന്നേരം കൈകളിൽ റാന്തൽ വിളക്കുമായി  ഹാൾ വെയികളിൽ ഓരോ രോഗിയേയും പരിചരിച്ചു കൊണ്ട് ചുറ്റും കറങ്ങുമായിരുന്നു. അവരുടെ പുഞ്ചിരിയിലും സ്നേഹത്തിലും പരിചരണത്തിലും പട്ടാളക്കാർ ആനന്ദം കണ്ടെത്തിയിരുന്നു.  രോഗികളായി കിടക്കകളിൽ കഴിയുന്നവർ അവരെ ക്രിമിയായിലെ മാലാഖായെന്നും  വെളിച്ചത്തിന്റെ ദേവതയെന്നും വിളിച്ചു. അവരുടെ വിശ്രമമില്ലാത്ത സേവനം മൂലം മൂന്നിൽ രണ്ടു പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഹോസ്പിറ്റലിന്റെ ശുചിത്വ നിലവാരം വളരെയധികം മെച്ചമായി. ഓരോരുത്തരുടെയം മെഡിക്കൽ നിലവാരമനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക തരം അടുക്കളകളും നിർമ്മിച്ചു.  രോഗികൾക്ക് തുണികൾ വൃത്തിയാക്കാൻ  അലക്കു മുറികളും പണി കഴിപ്പിച്ചു. രോഗികളുടെ ബൌദ്ധിക നിലവാരം ഉയരാൻ  വായനാ മുറികളും ലൈബ്രറികളും സ്ഥാപിച്ചു. കളിസ്ഥലങ്ങളും മറ്റു ഉല്ലാസ സങ്കേതങ്ങളും ഉണ്ടാക്കി.

ആതുര സേവനത്തിന്റെ ചവിട്ടു പടികളിൽ ഇരുന്നുകൊണ്ട് അവർ കുറിച്ചു വെച്ച നോട്ടുകൾ  ഏറ്റവും വിറ്റഴിയുന്ന പുസ്തകങ്ങളായി  ആഗോള പുസ്തക ശാലകളിൽ സ്ഥാനം പിടിച്ചു.  പുസ്തകങ്ങൾ ഇന്നും  പുതുമ നശിക്കാതെ സേവനത്തിന്റെ മാർഗ ദീപമായി ഗ്രന്ഥ പ്പുരകളിൽ സൂക്ഷിക്കുന്നു. അവരുടെ പ്രയത്നത്താൽ 1860-ൽ നേഴ്സിംഗിന് പരിശീലനം കൊടുക്കാനായി ' സെന്റ് തോമസ് ഹോസ്പിറ്റൽ നൈറ്റിംഗ് ഗൽ സ്കൂൾ' ആരംഭിച്ചു.

ക്രിമിയൻ യുദ്ധകാലങ്ങളിൽ മുറിവേറ്റ പട്ടാളക്കാരുടെയിടയിൽ സേവനം ചെയ്തിരുന്ന നാളുകളിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗലിന് ഒരിക്കലും സുഖമാകാതെ മാറാത്ത   ഒരു രോഗം പട്ടാള ക്യാമ്പിൽ നിന്നു സംക്രമിച്ചിരുന്നു. അന്നവർക്ക് 38 വയസ് പ്രായം .  പിന്നീട് കിടന്ന കിടപ്പിൽ തന്നെ ശേഷിച്ച കാലം ജീവിച്ചു. എങ്കിലും കിടക്കയിൽ കിടന്നുകൊണ്ടുതന്നെ ഉറച്ച തീരുമാനത്തോടെ  ആരോഗ്യ രക്ഷാപരമായ പദ്ധതികൾ  ആവിഷ്ക്കരിക്കുകയും കഷ്ടപ്പെടുന്ന  രോഗികളെ  പരിചരിച്ചുകൊണ്ട്   സേവനം തുടരുകയും ചെയ്തു .  ആധികാരികമായി ഹെൽത്ത് കെയർ പരിഷ്ക്കരണങ്ങളിൽ പ്രവർത്തിക്കാനും തുടങ്ങി. ബെഡിൽ കിടന്നു കൊണ്ട് ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യക്തികളുമായി അഭിമുഖ സംഭാഷണങ്ങളും നടത്തിയിരുന്നു. സിവിലിയൻ ഹോസ്പിറ്റലുകൾ എങ്ങനെ നടത്തണമെന്ന് വിവരിച്ചുകൊണ്ട് 1859-ൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.  അവരുടെ സേവനം വിദേശ രാജ്യങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ആഭ്യന്തര കലാപകാലത്ത്  ഹോസ്പിറ്റലുകൾ  കാര്യക്ഷമമായി നടത്തുന്നതെങ്ങനെയെന്നും  ഹെൽത്ത് കെയർ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.   ഇന്ത്യാ ഒരിക്കലും സന്ദർശിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ പൊതു ജനാരോഗ്യത്തിലും പട്ടാള ക്യാമ്പിലും ശുചീകരണ പ്രവർത്തനങ്ങളെ സംബന്ധിച്ച്  ക്രിയാത്മകമായ ഉപദേശങ്ങൾ നല്കി സഹായിച്ചിരുന്നു.  1908-ൽ എണ്‍പത്തിയെട്ടാം വയസിൽ  ഇംഗ്ലണ്ടിലേ എഡ്വേർഡ് രാജാവിൽ നിന്ന് ' മെരിറ്റ് ഓഫ് ഹോണർ'  പദവി ലഭിച്ചു.  1910-ൽ ജോർജ് രാജാവ് തൊണ്ണൂറാം വയസിൽ അവരെ അനുമോദിച്ചുകൊണ്ട് സന്ദേശമയച്ചു.

ക്രിമിയായിൽ പട്ടാളക്കാരെ സേവിക്കാനായി പോയ നാളുകളിൽ  ഫ്ലോറൻസ് ആ ഹോസ്പിറ്റലിലെ ആരോഗ്യ നിലവാരം, കാര്യക്ഷമത, ഹോസ്പിറ്റലിലെ പരിതാപകര അവസ്ഥ , ബ്രിട്ടീഷ് പട്ടാള ഹോസ്പിറ്റൽ ഭരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് 830 പേജുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ആ ബുക്കിന്റെ   പ്രതിഫലനമായി  1857-ൽ ഗവർന്മെന്റ് പട്ടാളക്കാരുടെ ക്ഷേമത്തിനായി  ഭരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ഒന്നര വർഷത്തോളം നൈറ്റിംഗ് ഗൽ  അവിടെ  പട്ടാളക്കാർക്ക് വേണ്ടി സേവനം ചെയ്തിരുന്നു. ക്രിമിയായിലെ യുദ്ധം അവസാനിച്ചപ്പോൾ 1856-ൽ  അവർ അവിടെനിന്നും സ്വന്തം നാട്ടിൽ പോയി ചെറുപ്പകാലത്ത് താമസിച്ചിരുന്ന 'ലീയാ ഹർസ്റ്റിൽ' താമസിച്ചു. ലളിതമായ ജീവിതം എന്നും തുടരണമെന്നാഗ്രഹിച്ച   അവരുടെ ആഗ്രഹം വകവെക്കാതെ സ്വന്തം നാട്ടുകാർ  അവരെ രാജകീയമായ സ്വീകരണം നല്കി ബഹുമാനിക്കുകയുണ്ടായി.  ബ്രിട്ടീഷ് രാജ്ഞി പേരു കൊത്തിയ ആഭരണങ്ങളും 2,50,000 ഡോളറും പാരിതോഷികമായി  നല്കി അവരെ ആദരിച്ചു. ആ പണം ആതുര സേവനത്തിനായി  മാറ്റി വെച്ചു.  നൈറ്റിംഗ് ഗൽ  ഇതിനോടകം രാജ്യത്തിലെ വിശിഷ്ട വ്യക്തികളിൽ ഒരാളായി മാറി. അവർ രാജ്ഞിയെ പ്രകീർത്തിച്ച് കവിതകളും പാട്ടുകളും എഴുതിയിരുന്നു. ഉന്നത കുലത്തിൽ ജനിച്ച  ഇവർ മനുഷ്യർ പുച്ഛിച്ച  ഒരു തൊഴിലിൽ ആത്മാഭിമാനം കണ്ടെത്തിക്കൊണ്ട്  രാജ്യത്തിലെ ആദരണീയ വനിതയായി മാറി. നേഴ്സിംഗിനെ അന്തസ്സും അഭിമാനവുമുള്ള  ഒരു പ്രൊഫഷണൽ തൊഴിലാക്കിയതിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗലിനോട്  ലോകമെമ്പാടുമുള്ള ആതുരസേവനത്തിൽ മുഴുകിയിരിക്കുന്നവർ   കടപ്പെട്ടവരായിരിക്കും.

1910-ൽ ഫ്ലോറൻസ് നൈറ്റിംഗ് ഗൽ  അസുഖത്താൽ തീർത്തും കിടപ്പിലായി. ഒരാഴ്ചയ്ക്ക് ശേഷം 1910- ആഗസ്റ്റ് പന്ത്രണ്ടാം തിയതി ലണ്ടനിലെ ഭവനത്തിൽ വെച്ചു അവർ മരണമടഞ്ഞു. അവർ മരിക്കുന്ന കാലത്ത് വൈദ്യ ശാസ്ത്രം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞിരുന്നു. കോളറായ്ക്കും ടൈപ്പൊയിഡിനും വസന്തയ്ക്കും കുത്തി വെയ്പ്പുണ്ടായി. ലാബോറട്ടറി സൌകര്യങ്ങളും മെഡിക്കൽ സൌകര്യങ്ങളും വർദ്ധിച്ചു. ആരാധകരായ പൊതു ജനങ്ങൾക്ക് അവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ആഘോഷമായി നടത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നു.  എന്നാൽ ഫ്ലോറൻസ് ജീവിച്ചിരുന്നപ്പോൾ മരണാനന്തര ചടങ്ങുകൾ ലളിതമായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. അവരുടെ വാക്കുകളെ മാനിച്ച് സ്റ്റേറ്റ് ശവ സംസ്ക്കാരാചാരങ്ങൾ ബന്ധുക്കൾ നിരസിച്ചു. ഇംഗ്ലണ്ടിലെ ഹാം ഷെയറിൽ സെന്റ് മാർഗരെറ്റ്  പള്ളിയുടെ കുടുംബ കല്ലറയിൽ കൈകളിൽ വിളക്കുമായി നടന്ന ആ സ്ത്രീ രത്നം അന്ത്യ വിശ്രമം കൊള്ളുന്നു.

അമേരിക്കൻ  കവിയത്രി എമിലി ഡിക്കിൻസൻ  പാടിയ കവിതയുടെ സംഗ്രഹമിങ്ങനെയായിരുന്നു. "നിലച്ചു പോകുന്ന ഒരു ഹൃദയം തുടിപ്പിക്കാൻ   സാധിച്ചാൽ ,  വേദനിക്കുന്നവന് ആശ്വാസം നൽകിയാൽ,  അവന്റെ വേദനകളെ ശമിപ്പിച്ചാൽ, അല്ലെങ്കിൽ തളർന്ന  ഒരു കുരുവിയുടെ  ജീവനുണർവ്  നല്കി   അതിന്റെ കൂട്ടിലേയ്ക്ക്‌ പറപ്പിച്ചാൽ 'ഞാനായ' ജീവിതം ധന്യമായി. പാഴായതല്ല."  അതായിരുന്നു ഫ്ലോറൻസ് നൈറ്റിംഗ് ഗലെന്ന '  മരിക്കാത്ത പ്രാഭവമുള്ള  ഒരു നേഴ്സിന്റെ   ദൗത്യവും.
Mrs Frances Nightingale with her daughters Penlope and Florence

Florence and her sister as young children 





Tuesday, June 16, 2015

സർജൻ ജനറൽ ഡോ. വിവേക് മൂർത്തി - ഒരു അവലോകനം

 
By ജോസഫ് പടന്നമാക്കൽ

മുപ്പത്തിയേഴ് വയസുള്ള  ഡോ. വിവേക് മൂർത്തി 2014 ഡിസംബർ പതിനഞ്ചാം തിയതി  അമേരിക്കയുടെ പത്തൊൻപതാം വൈസ് അഡ്മിറൽ സർജൻ  ജനറലായി വൈസ് പ്രസിഡന്റ്  'ജോ ബൈഡൻ' മുമ്പാകെ   സത്യപ്രതിജ്ഞ ചെയ്തു. 'യോഗ' പരിശീലിക്കുന്ന ഇന്ത്യൻ അമേരിക്കൻ, പാവങ്ങൾക്ക് മെഡിക്കൽ ശുശ്രുഷ നല്കാൻ വർഷം തോറും ഇന്ത്യാ സന്ദർശിക്കുന്ന ഭിഷ്വഗ്രൻ, അമേരിക്കയുടെ ചരിത്രത്തിലെ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സർജൻ ജനറൽ എന്നീ നിലകളിൽ ശ്രീ വിവേക് മൂർത്തിയെ  അറിയപ്പെടുന്നു. ബോസ്റ്റണിൽ  ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പ്പിറ്റലിലെ  ഭിഷ്വഗ്വരനും ഹാർവാർഡ്  മെഡിക്കൽ സ്കൂളിലെ അദ്ധ്യാപകനുമായ ഡോ.മൂർത്തിയുടെ ഈ നിയമനം ശരിപ്പെടുത്താൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുത്തു.

മെഡിക്കൽ പരമായ വിഷയങ്ങളിലും പ്രശ്നങ്ങളിലും  സർജൻ ജനറൽ അമേരിക്കയുടെ പ്രധാന വക്താവായിരിക്കും. ആരോഗ്യ രക്ഷാ കാര്യങ്ങളിൽ രാജ്യത്തിലെ പൗരന്മാരെ ബോധവാൻമാരാക്കുക,   സുപ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ  രാജ്യത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കുക മുതലായവ അദ്ദേഹത്തിൻറെ ചുമതലകളാണ്. നാലു  വർഷമാണ്  നിയമന കാലാവധി.

ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന്റെ ശക്തിയെന്ന് ഡോ. മൂർത്തി വിശ്വസിക്കുന്നു. ഇന്ന് നിലവിലുള്ള പാരമ്പര്യമായ ആരോഗ്യ സംവിധാനങ്ങൾക്ക്  മാറ്റങ്ങൾ വരുത്തി അമേരിക്കയെ ആരോഗ്യ സുരക്ഷാ മേഖലയായി രൂപാന്തരപ്പെടുത്തുകയെന്നത്   ഒരു വെല്ലുവിളിയാണെന്നും  ഡോ.മൂർത്തി കരുതുന്നു. സമൂഹത്തിന്റെ കെട്ടുറപ്പും അചഞ്ചലമായ വിശ്വാസവും അർപ്പിച്ചാലെ രോഗ വിമുക്തമായ ഒരു അമേരിക്കയെ കണ്ടെത്താൻ സാധിക്കുള്ളൂവെന്നും  അദ്ദേഹം വിശ്വസിക്കുന്നു. അതിനായി തൊഴിൽ ശാലകളിലും   വിദ്യാ നിലയങ്ങളിലും  ആരാധനാലയങ്ങളിലും  ആരോഗ്യപരമായ വ്യായാമ ശാലകൾകൂടി  ഉൾപ്പെടുത്താൻ  ഡോ .മൂർത്തി ആഗ്രഹിക്കുന്നു. സമൂഹം ഒത്തൊരുമിച്ചുള്ള  വ്യായാമങ്ങൾ മാനസികമായ ഉല്ലാസത്തെയും പ്രദാനം ചെയ്യും.

ശാസ്ത്രീയ മുന്നേറ്റത്തിൽ വൈദ്യശാസ്ത്രം നേടുന്ന നേട്ടങ്ങളെ പരിചിന്തനം ചെയ്ത് ഔദ്യോഗികമായി രാഷ്ട്രത്തെ അറിയിക്കേണ്ട ചുമതല അമേരിക്കയുടെ സുപ്രധാന ഡോക്ടറെന്ന  നിലയിൽ  ഇനിമേൽ ഡോക്ടർ  മൂർത്തിയ്ക്കായിരിക്കും.  അദ്ദേഹത്തിന് രാഷ്ട്രത്തിന്റെ മുഴുവനായ  ആരോഗ്യ മേഖലകളുടെ  പുരോഗതി തേടേണ്ടതുമായ ചുമതലകളുമുണ്ട്.  കൂടാതെ   6700 മിലിറ്ററി യൂണിഫോമിലുള്ള  ഡോക്ടർമാരുടെ  ചുമതലയുള്ള വൈസ് അഡ്മിറൽ കൂടിയായിരിക്കും.  വൈസ് അഡ് മിറലിന്റെ  നിയന്ത്രണത്തിലുള്ള ഡോക്ടർമാർ   ആരോഗ്യ  പരിപാലനത്തിനായി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  800 സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്‌.

പൊതു ജനാരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി ഡോ. മൂർത്തി അനേക  ക്ലിനിക്കുകളിലും ഗവേഷണങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും  ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിച്ചിട്ടുണ്ട്‌. മൂർത്തി ജനിച്ചത്  ഇംഗ്ള ണ്ടിലായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസുള്ളപ്പോൾ കുടുംബം ഫ്ളോറിഡായിലുള്ള  മയാമിയിൽ കുടിയേറി. അദ്ദേഹത്തിൻറെ പിതാവും പൂർവിക കുടുംബവും കർണ്ണാടകയിലെ   ഒരു ഗ്രാമ പ്രദേശത്തുനിന്നുള്ളവരായിരുന്നു.  ഹാർവാർഡു  യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയ ഉടനെ ഇന്ത്യയിലും അമേരിക്കയിലും എയിഡ്സ് ബാധകൾ തടയാനായി 'വിഷൻ ഓഫ് വേൾഡ് വൈഡ്' എന്ന സംഘടനയുടെ  ഉപസ്ഥാപകനായി പ്രവർത്തിച്ചു.   വർഷം തോറും ഈ ഡോക്ടർ ഇന്ത്യാ സന്ദർശിച്ച്  പാവങ്ങള്ക്ക് സൗജന്യ ചീകത്സ നല്കിയിരുന്നു.

കുടിയേറ്റക്കാരുടെ മകനായ ഡോക്ടർ മൂർത്തി വൈദ്യ ശാസ്ത്ര  ശുശ്രൂഷകളിലും  ആതുര സേവന  മേഖലകളിലും എന്നും തല്പ്പരനായിരുന്നു. ബാലനായിരുന്നപ്പോൾ മുതൽ  ഒഴിവുള്ള  ദിവസങ്ങളിൽ  ഫ്ലോറിഡായിലെ മയാമിയിൽ അദ്ദേഹത്തിൻറെ പിതാവിന്റെ മെഡിക്കൽ ക്ലിനിക്കലിൽ ഗവേഷണ കൌതുകത്തോടെ  സമയം ചിലവഴിക്കുമായിരുന്നു. മയാമിയിലുള്ള പാൽമെറ്റോ സീനിയർ ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയശേഷം ഡിഗ്രീ പഠനം ഹാർവാർഡിലായിരുന്നു.   യേൽ യൂണിവേഴ്സിറ്റിയിൽ   എം.ഡി.യും എം.ബി..ഏ   യും ഒന്നിച്ചു പൂർത്തിയാക്കി. അവിടെ ഇന്റേർനൽ മെഡിസിനിൽ റെസിഡന്റായും അദ്ധ്യാപകനായും സേവനം ചെയ്തു. ക്ലിനിക്കൽ വിദ്യാഭ്യാസ പ്രവർത്തകനായി ആയിരക്കണക്കിന് രോഗികളെ  ശുശ്രൂഷിച്ചു.   നൂറു കണക്കിന് റസിഡൻസിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും  പ്രായോഗിക പരിശീലനം  നല്കി. അനേകായിരം രോഗികളെ പരിചരിക്കാൻ സാധിച്ചതിൽ ഡോക്ടർ മൂർത്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളായി കരുതുന്നു.  

ഡോക് ടർ  മൂർത്തി  ക്ലീനിക്കൽ സേവനങ്ങൾക്കുപരി  രണ്ടു പതിറ്റാണ്ട് കാലത്തോളം ലോകമാകമാനമുള്ള സമൂഹത്തിൽ ആരോഗ്യ രക്ഷാ പരിപാലന സേവനത്തിലും മുഴുകിയിരുന്നു. ഇന്ത്യയിലും അമേരിക്കയിലും  എയിഡ്സ് രോഗ ബാധിതരെ ബോധവാന്മാരാക്കുന്നതിനും അറിവുകൾ പ്രദാനം ചെയ്യുന്നതിനും എച്ച് ഐവി,  എയിഡ്സ്  പദ്ധതികളും  അതിനായുള്ള  സ്ഥാപനങ്ങളും ആരംഭിച്ചു.  ഏകദേശം എട്ടു വർഷക്കാലത്തോളം  അങ്ങനെയുള്ള പ്രസ്ഥാനങ്ങളിൽ നേതൃത്വവും  കൊടുത്തു.  നിരവധി  സംഘടനകളുടെ  പ്രസിഡന്റായി   നൂറു കണക്കിന് വോളന്റീയർമാരുടെ   സഹായത്തോടെ ആതുര സേവനത്തിൽ 45000  യുവ ജനങ്ങൾക്ക് ഇന്ത്യയിലും അമേരിക്കയിലുമായി  പ്രായോഗിക പരിശീലനവും നല്കിയിരുന്നു.    ആരോഗ്യ പരിപാലനത്തിനായുള്ള  'സ്വാസ്ത്തിയ' എന്ന പദ്ധതിയുടെ സഹ സ്ഥാപകൻ ഡോക്ടർ മൂർത്തിയാണ്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലുള്ള  സ്ത്രീകളെ  ഉദ്ദേശിച്ച്   ആരോഗ്യ രക്ഷാകാര്യങ്ങളിൽ  പരിശീലന കേന്ദ്രങ്ങളും തുടങ്ങി.  അഞ്ചു വർഷത്തെ അദ്ദേഹത്തിൻറെ  ഇന്ത്യയിലെ സേവന കാലയളവിൽ പതിനായിരക്കണക്കിന് ഗ്രാമീണ ജനങ്ങൾക്ക്  വൈദ്യ സഹായവും  ശുശ്രൂഷകളും  ലഭിച്ചു.
വൈദ്യശാസ്ത്രത്തിലെ  ഗവേഷകനെന്ന നിലയിൽ ഡോ.മൂർത്തി   ശാസ്ത്ര മാസികകളിലും അമേരിക്കൻ മെഡിക്കൽ അസൊസിയേഷൻ  ബുള്ളറ്റിലിലും നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  ജെർണലിലും  ലേഖനങ്ങൾ   പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ ആവശ്യങ്ങൾക്കായി   ഒരു സോഫ്റ്റുവെയറും  വികസിപ്പിച്ചെടുത്തു. ലോകം മുഴുവനും മൂർത്തിയുടെ ക്ലിനിക്കൽ  സോഫ്റ്റ് വെയർ  പ്രയോജനപ്പെടുത്തുന്നു.  അദ്ദേഹം  ആരോഗ്യ മേഖലയിലെ  ഒരു വ്യവസായ  പ്രമുഖനും  വിദഗ്ധനുമായി അറിയപ്പെടാനും തുടങ്ങി. 75 രാജ്യങ്ങളിലായി അമ്പതിനായിരം രോഗികൾക്ക്  ഈ സോഫ്റ്റ് വെയർ  കമ്പനി കൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ട്. അമ്പത് സ്റ്റേറ്റിൽ നിന്നായി 16000 ഡോക്ടർമാരുള്ള സംഘടനയുടെ പ്രസിഡന്റായും  സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അമേരിക്കയിലും  ലോകം മുഴുവനുമുള്ള പുകയില ദുരുപയോഗം, മാനസിക രോഗം, ആരോഗ്യ രക്ഷക്കായുള്ള വാസിനേഷൻ  മുതലായ പദ്ധതികൾക്കായും ഡോ.മൂർത്തി  സർജന്റ് ജനറൽ എന്ന നിലയിൽ പരിപാടിയിടുന്നുണ്ട്. അമേരിക്കൻ ജനതയുടെയും ലോകത്തുള്ള മറ്റു ജനതയുടെയും ആരോഗ്യ പരിപാലനമാണ് തന്റെ ലക്ഷ്യമെന്നും  മൂർത്തി കൂടെ കൂടെ   പറയാറുണ്ട്‌.  അദ്ദേഹത്തെ സർജൻ  ജനറലായി  നോമിനേറ്റു ചെയ്തുകൊണ്ട് പ്രസിഡന്റ്  ഒബാമ പറഞ്ഞു, "അമേരിക്കയുടെ ഡോക്ടർ എന്ന നിലയിൽ  'വിവേക്' ഓരോ അമേരിക്കനും അവരുടെ കുടുംബങ്ങൾക്കും  ആരോഗ്യ പരിപാലന സുരക്ഷാ വിവരങ്ങൾക്ക് വഴികാട്ടിയായിരിക്കും. രാജ്യത്തിലെ പൌരന്മാരുടെ ആരോഗ്യ രക്ഷയ്ക്കായി അദ്ദേഹത്തിൻറെ പ്രായോഗിക ജീവിതത്തിൽ നേടിയ നേട്ടങ്ങൾ വിനിയോഗിക്കുകയും ചെയ്യും. പുതിയ രോഗങ്ങൾ നിയന്ത്രിക്കാനും കുട്ടികൾ ആരോഗ്യത്തോടെ വളരാനും അദ്ദേഹത്തിൻറെ സേവനങ്ങൾക്ക് മുൻഗണന നൽകും "

 ഡോ.  മൂർത്തി ഹാർവാർഡു യൂണി വേഴ്സിറ്റിയുടെ ഫാക്കുൽറ്റി  അംഗമായിരുന്നു. സർജൻ ജനറലായിരുന്ന  ബോറിസ് ഡി ലൂഷ്നിയാക്കിന്റെ പിന്ഗാമിയായി ഈ സ്ഥാനം വഹിക്കുന്നു.   മൂർത്തി അവിവാഹിതനാണ്.  സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹത്തിൻറെ  ഫ്രിഡ്ജിനുള്ളിൽ   ആൽമണ്ട് മിൽക്ക്, പച്ച കാരറ്റ്, പ്രോട്ടീനുള്ള മറ്റു ധാന്യങ്ങൾ മുതലായ  ആഹാര പദാർത്ഥങ്ങൾ  നിറച്ചിരിക്കും.  കൂടാതെ യോഗയും ധ്യാനവും അദ്ദേഹത്തിൻറെ  നിത്യ ജീവിതത്തിന്റെ ഭാഗമാണ്.  ചുരുക്കത്തിൽ രാജ്യത്തിന്റെ ഉന്നത പോസ്റ്റിൽ നിയമിതനായിരിക്കുന്ന ഈ യുവാവിൽ അമേരിക്കൻ ജനതയ്ക്കാവശ്യമായ   എല്ലാ ആരോഗ്യ പരിപാലന വിവരങ്ങളുമുണ്ട്.

ഇന്നുള്ള വ്യവസ്ഥിതികളിൽ നിന്നും  ഹെൽത്ത്കെയർ നയങ്ങളിൽ  മാറ്റം വരുത്തി രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആവിഷ്ക്കരിക്കണമെന്ന്   ഡോ.മൂർത്തി  ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ നിയമനം സെനറ്റ് ഒരു വർഷത്തോളം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.  തോക്കുകൾക്ക് നിയന്ത്രണം വേണമെന്നുള്ള  അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ  യഥാസ്ഥിതിക റിപ്പബ്ലിക്കൻ ലോകം അംഗീകരിക്കാൻ തയാറായില്ല. തോക്കുധാരികളുടെ നിയമ ലംഘനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സഥിതിവിശേഷങ്ങൾ ജനങ്ങളുടെ ആരോഗ്യ പ്രശ്നമായി കരുതണമെന്ന മൂർത്തിയുടെ പ്രസ്താവന വിവാദമായി തീരുകയും ചെയ്തു.  തോക്കുകൾ കൈവശം വെയ്ക്കുന്നവർ ദുരുപയോഗം ചെയ്യുന്നത് പൊതു ജനാരോഗ്യ പ്രശ്നമായി കരുതണമെന്നാണ്   മൂർത്തി  ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷിതയുടെ പേരിൽ  തോക്കുധാരികൾ അനേകരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു. കൈകാലുകൾ വിച്ഛേദിക്കപ്പെടുന്നു.  പ്രതിരോധ  നിവാരണങ്ങൾ നടത്താറുള്ള ഡയബിറ്റീസ് പോലെയോ ഹൃദയാഘാതം പോലെയോ തോക്കുകളെ നിയന്ത്രിക്കണമെന്ന്  മൂർത്തി പറയുന്നു. തോക്കുകളെ നിയന്ത്രിച്ച് നിവാരണ മാർഗങ്ങൾ ആരാഞ്ഞാൽ അനേകരുടെ ജീവനെ രക്ഷപ്പെടുത്താൻ സാധിക്കും. മോട്ടോർ അപകടങ്ങളും  പൊതു നിരത്തിലെ ആക്രമങ്ങളും  ഒഴിവാക്കാൻ  നിയമങ്ങളുണ്ട്. അതുപോലെ തോക്കുകൾ കൈവശം വെക്കുന്നവരുടെ കാര്യത്തിലും നിയന്ത്രണം വേണമെന്ന വാദഗതിയിൽ   ഇന്നും അദ്ദേഹം ഉറച്ചു നില്ക്കുന്നു.   തോക്കുകൾ മൂലം പ്രതിരോധമില്ലാതെ അനേകർ മരിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിന്റെ  പ്രശ്നമാണ്. ജീവന്റെ വെല്ലുവിളികളിൽ നല്ലൊരു ഡോക്ടർ അതിന്റെ മദ്ധ്യ വഴിയേ  തന്നെ സഞ്ചരിക്കും.

സർജന്റ് ജനറലായി   സത്യ പ്രതിജ്ഞ ചെയ്ത ശേഷം ഡോ. മൂർത്തി പറഞ്ഞു, "രാജ്യത്തിലെ ഓരോ പൌരനും  ഇവിടെ  നിലകൊള്ളുന്ന ഓരോ സ്ഥാപനങ്ങളും ഭരണ സംവിധാന ഘടകങ്ങളും  സ്വയം ചോദിക്കേണ്ട ചോദ്യം,  നമ്മുടെ രാജ്യത്തിന്റെ  ശക്തിയും ആരോഗ്യവും എങ്ങനെ വർദ്ധിപ്പിക്കണമെന്നുള്ളതായിരിക്കണം. നാം ഇന്നു നേരിടുന്ന ആരോഗ്യ രക്ഷാ വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് ആവശ്യമായുള്ളതു  കൂടുതൽ ഹോസ്പിറ്റലുകളും ക്ളിനിക്കലുകളുമല്ല . എന്റെ ജീവിതാനുഭവത്തിൽ  അനേകായിരം രോഗികളെ ഞാൻ കണ്ടിട്ടുണ്ട്.  രോഗങ്ങളാൽ വലയുന്ന രോഗികളുടെ വേദനകളും ദുഖങ്ങളും ഞാൻ കാണുന്നു. അവരിൽ ഭൂരിഭാഗം പേരുടെയും രോഗ നിവാരണത്തിനുള്ള മാർഗങ്ങൾ മുൻ കൂട്ടി കണ്ടിരുന്നുവെങ്കിൽ  നിത്യേന കഷ്ടപ്പെടുന്നവരായ ഈ രോഗികൾ ദുരിതങ്ങളും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു.  നമുക്ക് രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ പദ്ധതികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാണുന്ന രോഗങ്ങളെല്ലാം അമേരിക്കൻ മണ്ണിൽനിന്നു തുടച്ചു മാറ്റാൻ കഴിയുമായിരുന്നു. ഇത്രമാത്രം ഭീമമായ ആരോഗ്യ പദ്ധതികൾക്കായുള്ള ഫണ്ടുകൾ സർക്കാർ ചെലവാക്കേണ്ടി വരില്ലായിരുന്നു. "  

ഒരു രോഗ നിവാരണ  സമൂഹം കെട്ടി പെടുക്കുവാനുള്ള ഉദ്യമത്തിൽ  ഹോസ്പിറ്റൽ, ക്ലിനിക്കൽ, വിദ്യാലയങ്ങൾ , തൊഴിൽ ദാദാവ്,  മത സ്ഥാപനങ്ങൾ എന്തു തന്നെയാവട്ടെ ഓരോ സ്ഥാപനങ്ങൾക്കും  രാഷ്ട്രത്തിന്റെ ആരോഗ്യ പരിപാലനത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കുമെന്നും മൂർത്തി കരുതുന്നു.  ഹോസ്പിറ്റലുകളും  ക്ലിനിക്കും പാരമ്പര്യമായി ആരോഗ്യ മേഖലകളിലെ  പങ്കാളികളാണെങ്കിലും ഓരോരുത്തരുടെയും സ്വകാര്യ ജീവിതം നിയന്ത്രിക്കുന്നത് അവരവരു തന്നെയാണ്.  എന്താണ് ഭക്ഷിക്കേണ്ടത്, സിഗററ്റ് വലിക്കണോ, മയക്കു മരുന്നുകളുടെ ഉപയോഗം മുതലായ വ്യക്തിഗത തീരുമാനങ്ങൾ ഹോസ്പ്പിറ്റലുകളുടെയോ  ക്ലിനിക്കലുകളുടെയോ സ്വാധീന വലയത്തിൽ  പെടുന്നതല്ല.  പലപ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനവും കാണാം. ജോലിസ്ഥലത്തു  കാഫീറ്റിരിയായിൽ നിന്നു ലഭിക്കുന  ഭക്ഷണം  നമ്മുടെ ഭക്ഷണ രീതികൾക്ക് മാറ്റം വരുത്താം.സ്കൂളിൽ ആണെങ്കിലും എന്ത് കഴിക്കണമെന്നതും മറ്റുള്ളവരുടെ സ്വാധീന വലയങ്ങളിൽ ഉൾപ്പെടാം. കൂട്ടുകാരും കുടുംബത്തിലെ മറ്റു ചിലരുടെ പ്രവർത്തനങ്ങളും സ്വാധിനിച്ചേക്കാം. അങ്ങനെ സമൂഹത്തിൻറെ  സ്വാധീന വലയത്തിൽപ്പെട്ടും നമ്മുടെ ആരോഗ്യത്തിന്റെ ഹാനിയിൽ പ്രതിഫലനമുണ്ടാകാം.  അതിനായി സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ രക്ഷയ്ക്കായി ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.  ഡോക്ടർ മൂർത്തി  ഓരോ വ്യവസായ ശാലകളിലും വ്യായാമ പരിശീലനങ്ങൾ  ആരംഭിക്കാൻ ആഗ്രഹിക്കുന്നു.  ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനു  പകരം നടന്നു കൊണ്ട്  ജോലി ചെയ്യുന്ന പദ്ധതികളും ആവിഷ്ക്കരിക്കാൻ താല്പര്യപ്പെടുന്നു. വ്യായാമത്തിൽക്കൂടി ദേഹ പരിപാലന മാത്രമല്ല മാനസികമായ ഒരു ഉല്ലാസവും ലഭിക്കുമെന്ന് ഡോ മൂർത്തി കരുതുന്നു .

 മതം പ്രസംഗിക്കുന്നവർ രോഗങ്ങളെയും മാനസിക രോഗങ്ങളെയും പറ്റി തെറ്റായ ധാരണകൾ രോഗികളെ ധരിപ്പിക്കുന്നതും  ആരോഗ്യ പ്രതിരോധത്തിന് തടസമാണെന്ന്  മൂർത്തി അഭിപ്രായപ്പെട്ടു. മാനസിക അസുഖം ഉള്ളവരെ പിശാചിന്റെ ബാധയെന്നു  പറഞ്ഞ് പരസ്പര വിരുദ്ധമായി രോഗ വിവരങ്ങൾ നല്കി അവരെ പീഡിപ്പിക്കാറുണ്ട്. അവർക്കാവശ്യമുള്ള മാനസികാരോഗ്യം  മത വചന പ്രഘോഷകർ കൊടുക്കാറുമില്ല.  തെറ്റായ വിവരങ്ങൾ നല്കുന്ന  മത പ്രഭാഷകരെ  സമൂഹം ഒറ്റപ്പെടുത്തണം.  മാനസിക അസുഖമെന്നുള്ളത് എല്ലാ മനുഷ്യർക്കും ഓരോ വിധത്തിലുള്ളതാണ്. മാനസിക സമതുലനാവസ്ഥ നഷ്ടപ്പെട്ടവരും  അവരുടെ കുടുംബാംഗങ്ങളും ഈ അസുഖത്തെ  ആദ്യത്തെ സ്റ്റേജിൽ  ഒളിച്ചുവെക്കാറുണ്ട്. അത്തരം രോഗങ്ങളെ രോഗമായി കണ്ട് സമൂഹത്തെ ബോധവാന്മാരാക്കി മനസിനെ ആരോഗ്യപ്രദമാക്കാനുള്ള  പ്രായോഗിക വശങ്ങളും  ഡോ.  മൂർത്തി ആരായുന്നുണ്ട്.

സർജൻ ജനറലെന്ന നിലയിൽ ആരോഗ്യ രക്ഷാപരിപാലനത്തിനായി  ജനങ്ങളെ ബോധവൽക്കരിക്കുകയും  അവർക്ക് നേതൃത്വം കൊടുത്ത്, പ്രവർത്തനങ്ങളെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യാപിപ്പിക്കുകയുമെന്നതാണ് മൂർത്തിയുടെ ലക്ഷ്യം. അതിനായി സംഘടനാ തലങ്ങളിലുള്ളവരെയും തൊഴിൽ ദാതാക്കളെയും സമൂഹത്തെയും ഒരേ മേശയ്ക്കു ചുറ്റുമിരുത്തി ചർച്ചകളും ആവശ്യമാണ്. 'ഇരുന്നു കൊണ്ടുള്ള മീറ്റിംഗുകളെക്കാൾ  നടന്നുകൊണ്ടുള്ള മീറ്റിംഗ്,  തൊഴിൽ ശാലകളിൽ നടപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുക,   കമ്പനികളിലെ കാഫീറ്റീരിയായിലും   മെഷീനുകളിലും ആരോഗ്യ പ്രദമായ  ഭക്ഷണം വിതരണം ചെയ്യുക,  തൊഴിൽ ചെയ്യുന്നവർക്ക്  ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തിൽ കമ്പനികളും സ്ഥാപനങ്ങളും കർശനമായ വ്യവസ്ഥകൾ പാലിക്കുക മുതലായവകൾ ഡോ. മൂർത്തിയുടെ നിർദ്ദേശങ്ങളാണ്. സ്കൂൾ കുട്ടികളുടെയിടയിൽ സിഗരറ്റ് വലിയിൽ നിന്നും മുക്തി നേടാൻ വ്യാപകമായ  'ഈ- സിഗരറ്റ്'  ഉപയോഗത്തിലുണ്ട്.  'ഈ-സിഗരറ്റിന്റെ ദൂഷ്യ ഫലങ്ങളെ ശാസ്ത്രീയമായി വിലയിരുത്തണമെന്ന് ഡോ.മൂർത്തി അഭിപ്രായപ്പെടുന്നു. സ്ഥിരമായി സിഗരറ്റ്  വലിക്കുന്നവർക്ക്  പുകവലി നിർത്താൻ 'ഈ   സിഗരറ്റ്' പ്രയോജനപ്പെടുമോയെന്ന്  ഇനിയും ഗവേഷണങ്ങൾ  നടത്തേണ്ടതായുണ്ട്. ശാസ്ത്രീയ കാഴ്ചപ്പാടിൽ  'ഈ സിഗരറ്റിന്' മറ്റു ദോഷ വശങ്ങളില്ലെങ്കിൽ  മാർക്കറ്റിൽ ആകാമെന്നും മൂർത്തി അഭിപ്രായപ്പെട്ടു.

വിവാദങ്ങളിൽ നീണ്ട  കാലം കുരുങ്ങി കിടന്ന   മൂർത്തിയുടെ പുതിയ സ്ഥാനലബ്ധിയിൽ വിമർശകരുമുണ്ട്. 2009-ൽ  ഡോ. സജയ ഗുപ്തയെ സർജന്റ്  ജനറൽ സ്ഥാനത്തേയ്ക്ക് നോമിനേറ്റു ചെയ്യാൻ തീരുമാനങ്ങളുണ്ടായിരുനു.   അനേക വർഷങ്ങൾ ന്യൂറോ സർജനായി  മെഡിക്കൽ ലോകത്ത് പ്രവർത്തിച്ച അദ്ദേഹം  ആ സ്ഥാനത്തേയ്ക്ക് അർഹനായിരുന്നു.  കൂടാതെ ലോകം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ നല്ലവണ്ണം വിലയിരുത്തിയ അമേരിക്കയുടെ പ്രതാപവാനായ ഒരു ഡോക്ടറുമായിരുന്നു. എന്തുകൊണ്ടും ആ സ്ഥാനത്തിന് യോഗ്യനായ അദ്ദേഹത്തെ രാഷ്ട്രീയ ബലിയാടാക്കുകയാണുണ്ടായത്.

ഡോ.മൂർത്തി രാജ്യത്തിന്റെ മഹാ ഡോക്ടറാകാൻ യോഗ്യനല്ലെന്നാണ് മാധ്യമങ്ങളിൽ പലരും  അഭിപ്രായപ്പെട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വയസുകാരനായ അദ്ദേഹം ലോകപ്രസിദ്ധമായ ഹാർവാർഡ്, യേൽ  യൂണിവെഴ്സിറ്റികളിൽ നിന്നും ഡിഗ്രീയെടുത്തുവെന്നത് ശരി തന്നെ.   അതിനുള്ള ക്രഡിറ്റും അദ്ദേഹത്തിനു കൊടുക്കണം. പക്ഷെ പേരു കേട്ട ഒരു മെഡിക്കൽ സ്കൂൾ നല്ലൊരു ഡോക്ടറെ  സൃഷ്ടിക്കണമെന്നില്ല.   ഒരു ഡോക്ടറെന്നു പറഞ്ഞാൽ  സ്വന്തം ജീവിതം മുഴുവൻ രോഗികളെ സുഖപ്പെടുത്തുന്നതിനു വേണ്ടി  അർപ്പിതമായ മനസോടെ പ്രവർത്തിക്കുന്ന ആളായിരിക്കണം. ഒറ്റ രാത്രി കൊണ്ട് ആ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കില്ല. അമേരിക്കയുടെ സർജൻ ജനറലിന്റെ  പ്രധാന കടമ രോഗങ്ങളെ തടയാനുള്ള ശാസ്ത്രീയ വശങ്ങൾ  പൊതു ജനങ്ങളെ ബോധവല്ക്കരിക്കുകയെന്നതാണ്.കൂടാതെ സ്വന്തം നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന നൂറു കണക്കിന് യൂണിഫോം ധരിച്ച മെഡിക്കൽ ഡോക്ടർമാരുടെ നിയന്ത്രണവും സർജന്റ്  ജനറാലിന്റെ ചുമതലകളിലുള്ളതാണ്.  വോളന്റീയേഴ്സും  രാജ്യത്തെ രോഗ വിമുക്തമാക്കുന്ന സന്നദ്ധ സേനയിൽ പ്രവർത്തിക്കുന്നുണ്ട്.  അവരുടെ ചുമതലകളും സർജന്റ് ജനറലിനാണ്.  ഇതെല്ലാം നിയന്ത്രിക്കാൻ മൂർത്തി യോഗ്യനോയെന്നാണ്  വിവാദമായിരിക്കുന്നത്. വിമർശകരുടെ  കാഴ്ചപ്പാടിൽ ഒരു   മെഡിക്കൽ ഡിപ്പാർട്ട്മെന്റിന്റെ   ഭരണത്തിൽ ഇരിക്കാൻ പോലും അദ്ദേഹം  യോഗ്യനല്ല.

സാധാരണ, ഒരു യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ  മെഡിസിൻ, സർജറി,  അനസ്തിയോളജി, ട്രൌമ എന്നിങ്ങനെ അനേക ഡിപ്പാർട്ടുമെന്റുകളായി  തരം  തിരിച്ചിരിക്കും.  ഒരേ കെട്ടിടത്തിനുള്ളിൽ ചില ഡിപ്പാർട്ടുമെന്റിൽ രണ്ടും മൂന്നും ഡോക്ടർമാരും മറ്റു ചിലയിടങ്ങളിൽ നൂറു കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും ജോലി ചെയ്യുന്നുണ്ട്. ഓരോ ഡിപ്പാർട്ട്മെന്റിനും  അതാതു വിഷയങ്ങളിൽ നിപുണരായ   ചെയർമാന്മാരും  കാണും.  അനേക വർഷങ്ങൾ ക്ലിനിക്കൽ പരിചയമുള്ളവരാണ്  അത്തരം സ്ഥാനങ്ങൾ വഹിക്കാറുള്ളത്. ചെയർമാനെ   സാധാരണ  ക്ലിനിക്കൽ പരിചയമുള്ളവരും ശാസ്ത്രജ്ഞരും  കൂടിയ കമ്മറ്റിയാണ് തെരഞ്ഞെടുക്കാറുള്ളത്. യുവാവായ മൂർത്തി   ഒരു മെഡിക്കൽ ഡിപ്പാർട്ട്മെന്റ്   നിയന്ത്രിക്കാനോ അക്കാഡമിക്ക്    മെഡിക്കൽ സെന്റർ മാനേജു ചെയ്യാൻ പോലുമോ യോഗ്യനല്ല. ഡോക്ടറെന്ന നിലയിൽ  സമൂഹത്തിന് കാര്യമായ ഒന്നും അദ്ദേഹത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു മെഡിക്കൽ നേതാവാകാൻ കാര്യമായ മെഡിക്കൽ ബുക്കുകളോ, മെഡിക്കൽ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുമില്ല.

2008 മുതൽ ഡോ. മൂർത്തിയുടെ ഔദ്യോഗിക ജോലികൾ രാഷ്ട്രീയ അജണ്ടയിൽ അർപ്പിച്ചുകൊണ്ടുള്ളതായിരുന്നു. അമേരിക്കയിൽ ഡോകടർമാരുടെ ഗ്രൂപ്പുണ്ടാക്കിയും അവരുടെ സഹായത്തോടെ ഒബാമാ കെയറിനുവേണ്ടി പ്രചരണം നടത്തുകയുമായിരുന്നു. അന്നത്തെ രാഷ്ട്രീയ പ്രചരണം കൊണ്ട് വിസ്മയകരമായ വിധം ഡോ. മൂർത്തിയ്ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തു. തന്മൂലം 'വൈസ് അഡ്മിറൽ- സർജൻ ജനറൽ' എന്ന ഔദ്യോഗിക സ്ഥാനം   നേടുകയും ചെയ്തു. 'ഹെൽത്ത് കെയർ' എന്നുള്ളത് രാഷ്ട്രീയമായി മാറി. ഉത്തരവാദിത്തപ്പെട്ട ഈ വലിയ പോസ്റ്റ് രാഷ്ട്രീയത്തെക്കാളുപരി ശാസ്ത്രീയ നേട്ടങ്ങൾക്ക് പരിഗണന നൽകണമായിരുന്നു. ഡോ മൂർത്തിക്ക് ലഭിച്ച അമേരിക്കയുടെ ഈ വലിയ ഔദ്യോഗിക പദവി തികച്ചും രാഷ്ട്രീയത്തിൽ അടിമപ്പെട്ട വ്യക്തിപരമായ നിയമനം മാത്രമായി നിരീക്ഷകർ കരുതുന്നു.















Saturday, June 6, 2015

അമേരിക്കനായ ബോബി ജിൻഡാലും പൈതൃകത്വവും



By ജോസഫ് പടന്നമാക്കൽ
 പഞ്ചാബിൽനിന്നും കുടിയേറിയവരുടെ മകനായി ജനിച്ച 'ബോബി ജിൻഡാൽ' കുടിയേറ്റക്കാരുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്തോ അമേരിക്കൻ ഗവർണ്ണറായിരുന്നു. ലൂയിസിയാനയിലെ ബാറ്റൻ റോഗിൽ 1971 ജൂണ്‍ പത്താം തിയതി ജനിച്ചു. ജനനപേര് പിയൂസെന്നായിരുന്നു. പിന്നീട് ബോബിയെന്ന ഒമനപേര് അദ്ദേഹം തന്നെ മാറ്റിയെടുത്തതാണ്. ഹിന്ദുവായി ജനിച്ച അദ്ദേഹം കൗമാര പ്രായത്തിൽ കത്തോലിക്കാ മതം സ്വീകരിച്ചു. യുവാവായ അദ്ദേഹം മതം മാറിയശേഷം ബൌദ്ധിക വൈകാരിക തലങ്ങളിൽ അദ്ധ്യാത്മികതയെ സംബന്ധിച്ചും ക്രിസ്തീയ മൂല്യങ്ങളെ വിലയിരുത്തിയും ലേഖനങ്ങൾ തുടർച്ചയായി കത്തോലിക്കാ മാസികകളിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 1987-ൽ ബാറ്റൻ റോഗ് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ബ്രൌണ്‍  യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണേഴ് സഹിതം ബയോളജിയിൽ ബിരുദം നേടി. ഹാർവാർഡിലും യേൽ യൂണിവേഴ്സിറ്റിയിലും മെഡിക്കൽ നിയമ ബിരുദങ്ങൾക്ക് പ്രവേശനം കിട്ടിയെങ്കിലും അത് വേണ്ടെന്നു വെച്ച് റോഡ്സ്കോളർ ആയി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ഓക്സ്ഫോർഡിൽ പഠിക്കുന്ന കാലങ്ങളിൽ ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നുള്ള ആഗ്രഹവും അദ്ദേഹത്തിൽ കടന്നുകൂടി. പിന്നീട് പൌരോഹിത്യം അദ്ദേഹത്തിന് യോജിച്ചതല്ലെന്നും മനസിലാക്കി. 

1997--ൽ ബോബി ജിൻഡാൽ 'സുപ്രിയയെ' വിവാഹം ചെയ്തു. ലൂയിസിയാനയിലെ 'മെറ്ററീ' എന്ന സ്ഥലത്താണ് അവർ ജനിച്ചത്‌. ബേറ്റൻ റോഗിലുള്ള ഹൈസ്കൂളിൽ ജിൻഡാളുമൊത്ത് ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ 1996- വരെ അവർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. അവരുടെ മാതാപിതാക്കൾ ഇൻഡ്യയിലാണ് ജനിച്ചത്. ആദ്യകാലങ്ങളിൽ ജിൻഡാളിന്റെ കൂട്ടുകാരിയാകാൻ അവർ വിസമ്മതിക്കുകയാണുണ്ടായത്. ഈ ദമ്പതികൾക്ക് 'സെലിയാ' എന്ന മകളും 'ഷോണ്‍', 'സ്ലേഡ്' എന്ന പേരുളള രണ്ടു ആണ്‍മക്കളുമുണ്ട്. 

ബോബി 'ജിൻഡാൽ' ലൂയിസിയാന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരിൽ അമ്പത്തിയഞ്ചാം ഗവർണ്ണരാണ്. ഒക്സോഫോർഡിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം 'മാക് കിൻസെ കമ്പനിയിൽ' പരിശീലനമാരഭിച്ചു. 1996-ൽ 'ഗവർണ്ണർ മർഫി' അദ്ദേഹത്തെ ലൂയിസിയാന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹോസ്പിറ്റല്സിന്റെ സെക്രട്ടറിയായി നിയമിച്ചു. 1999- ൽ ലൂയിസിയാന യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായും നിയമിതനായി. 2001-ൽ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തെ ഹെൽത്ത് ആൻഡ് ഹുമൻ സർവീസിൽ ടോം തോമ്സന്റെ പ്രധാന ഉപദേശകനായി നിയമിച്ചു. ജനനം കൊണ്ടും സംസ്ക്കാരം കൊണ്ടും വിശ്വാസം കൊണ്ടും തനി അമേരിക്കനെന്നു വിശ്വസിക്കുന്ന ജിൻഡാൽ യുവാവായിരുന്നപ്പോൾ തന്നെ ലൂയിസിയാന സംസ്ഥാനത്തിന്റെ ഗവർണ്ണറായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ഇൻഡോ അമേരിക്കൻ ഗവർണ്ണർ എന്ന നിലയിലും അറിയപ്പെടുന്നു. ഒബാമയുടെ  സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിന് വിവാദ വിമർശനങ്ങളിൽക്കൂടി ശക്തിയായി മറുപടി നല്കിയതും അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ ഒരു തുടക്കം മാത്രം. പബ്ലിക്ക് ഹെൽത്ത് വിഷയങ്ങളിൽ അതികായ വിദഗ്ദ്ധനും ബുദ്ധിമാനുമായ ഈ യാഥാസ്ഥിതികൻ അമേരിക്കയിലെ ദേശീയ റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടി ഉയർന്നുവന്ന ഒരു താരമാണ്. റേഡിയോ വാർത്തകൾ പ്രക്ഷോപണം ചെയ്യുന്ന 'റൂഷ് ലിംബൊ' ഒരിയ്ക്കലൊരു കമന്ററിയിൽ അദ്ദേഹത്തെ 'ഭാവിയിലെ റൊണാൾഡ് റേഗനെന്നു' വിശേഷിപ്പിക്കുകയും ചെയ്തു.

2003-ൽ ലൂയിസിയാനയിലെ ഡെമോക്റാറ്റ് ഗവർണ്ണറായിരുന്ന കാതലീൻ ബ്ലാങ്കോയുമായി ഗവർണ്ണർ സ്ഥാനത്ത് ജിൻഡാൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ലൂയിസിയാന ഗവർണ്ണറായി തെരഞ്ഞെടുത്ത സമയം അദ്ദേഹത്തിന് 37 വയസ്സ് പ്രായമാണുണ്ടായിരുന്നത്.   ആകാര ഭംഗിയിൽ ചെറിയ മനുഷ്യനായ അദ്ദേഹം   ഗവർണ്ണറായ സമയം ഇട്ടിരുന്ന പാന്റിന്റെ അരഭാഗം വലിപ്പം ഇരുപത്തിയെട്ടിഞ്ചായിരുന്നു. ചിലപ്പോൾ അളവൊത്ത പാന്റ് കിട്ടണമെങ്കിൽ കുട്ടികളുടെ ഡിപ്പാർട്ട് മെന്റിൽ പോകണമായിരുന്നു. പലപ്പോഴും പ്രശ്ന സങ്കീർണ്ണങ്ങളായ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നത് തന്റെ ശോഷിച്ച വിരലുകൾ ചൂണ്ടിക്കൊണ്ടായിരിക്കും. മാതാവ് രാജ് ഗുപ്താ ജിൻഡാലിനെപ്പോലെ ഇലകൾ പോലെ വിടർന്ന ചെവികളും വ്യതസ്തമായ മൂക്കും പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്. 

അമ്മ രാജ ഗുപ്താ ഒരു ബാങ്ക് മാനേജരിന്റെ മകളായിരുന്നു. 1970-ൽ അവർ ഇന്ത്യയിൽ നിന്നു ലൂയിസിയാന യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് സഹിതം ഡോക്റ്റെറെറ്റിന് പഠിക്കാൻ വന്നു. ആ സമയം ജനിച്ചിട്ടില്ലാത്ത ജിൻഡാലിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് അവർ മൂന്നു മാസം ഗർഭിണിയായിരുന്നു. പ്രേമിച്ചു വിവാഹിതരായ ഭർത്താവ് അമർ ജിൻഡാലിനെയും പിന്നീട് സ്പോണ്‍സർ ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നു. ഗവേഷണം നടത്തുന്ന യൂണിവെഴ്സിറ്റിയുടെ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു മുമ്പ് 'രാജ്' ഗർഭിണിയായതിനാൽ പ്രസവത്തിനുള്ള ചെലവുകൾ മുഴുവനായി സ്വയം വഹിക്കേണ്ടി വന്നു. എങ്കിലും ശമ്പളത്തോടുകൂടി യൂണിവെഴ്സിറ്റി ഒരു മാസത്തെ അവധി കൊടുത്തു.

ബനിയാ സമുദായത്തിൽപ്പെട്ട ഒരു കർഷകന്റെ ഒമ്പത് മക്കളിൽ ഒരു മകനായിരുന്നു അമർ. ആ കുടുംബത്തിൽ 'അമർ' മാത്രമേ മക്കളിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് പ്രൊഫസറായി നല്ല നിലയിൽ കഴിഞ്ഞിരുന്നതുകൊണ്ട് അമറിന് അമേരിക്കയിൽ കുടിയേറാൻ താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം അമർ ജിൻഡാൽ കുടുംബം വടക്കേ ഇന്ത്യയിലെ സൗകര്യങ്ങളൊന്നുമില്ലാത്ത, വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു കുഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കൃഷിയായിരുന്നു അവരുടെ ഉപജീവന മാർഗം. ഒമ്പതു മക്കളുള്ള അമറിന്റെ മാതാപിതാക്കൾ വളരെയധികം പരിതാപകരമായിട്ടായിരുന്നു ജീവിച്ചിരുന്നത്. അടുപ്പിൽ തീ കത്തിക്കാൻ ഉണങ്ങിയ ചാണകമായിരുന്നു ഉപയോഗിച്ചിരുന്നത്. അമറിന്റെ അമ്മ അക്ഷരാഭ്യാസം ഇല്ലാത്ത സ്ത്രീയായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ 'അമർ' ഡിഗ്രീയെടുത്തു. അദ്ദേഹത്തിൻറെ സഹപാഠിയുടെ സഹോദരി രാജിനെ വിവാഹം ചെയ്തു. രാജിന് മാസ്റ്റെഴ്സ് ഡിഗ്രീയുണ്ടായിരുന്നു. 

1971-ലെ കുടിയേറ്റക്കാരെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ ലൂയിസിയാന അവർക്ക് സ്വർഗതുല്യമായിരുന്നു. ഓയിലും ഗ്യാസും സുലഭമായുള്ള സ്ഥലം. കൂടാതെ തിങ്ങി നിറഞ്ഞിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളുമുണ്ടായിരുന്ന സംസ്ഥാനവുമായിരുന്നു. മക്കൾക്ക് പഠിക്കാൻ അനുയോജ്യമായ സ്കൂളുകളും ഒരു കുടിയേറ്റക്കാരനെ സംബന്ധിച്ച് പ്രാധാന്യവുമായിരുന്നു. പ്രധാന തുറമുഖങ്ങളും,റയിൽവേകളും സമീപ സ്ഥലങ്ങളിലുണ്ടായിരുന്നു. റയിൽവേയിൽ അമറിനു നല്ല ജോലിയും കിട്ടി. രാജ് ന്യൂക്ലീയർ ഫിസ്ക്സിൽ നിന്നും കമ്പ്യൂട്ടർ സയൻസ് മേഖലകളിൽ ജോലിയാരംഭിച്ചു. പിന്നീട് ലൂയിസിയാന സ്റ്റേറ്റ് അവരെ ആദ്യ ബാച്ചിലെ ഐ.റ്റി. ജോലിക്കാരിയായി തെരഞ്ഞെടുത്തു. സംസ്ഥാന ഗവർണ്ണറെന്ന നിലയിൽ സാങ്കേതികമായി പറഞ്ഞാൽ ബോബി ജിൻഡാൽ അവരുടെ ബോസും കൂടിയാണ്. 

ബോബിയുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനികളായിരുന്നു. ആദ്യകാലങ്ങളിൽ അവർക്ക് കാർ ഉണ്ടായിരുന്നില്ല. ജോലിക്കു പോകാനും മറ്റു ഉല്ലാസവേളകൾക്കായും എവിടെയും ബസ്സിൽ സഞ്ചരിക്കുമായിരുന്നു. ബസ് യാത്രയും കഴിഞ്ഞ് ക്ഷീണിതനാണെങ്കിലും രാത്രികാലങ്ങളിൽ അപ്പൻ മകന് പുസ്തകം വായിച്ചു കൊടുക്കുക പതിവുമായിരുന്നു. ചിലപ്പോൾ പാഠപുസ്തകം വായിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഉറങ്ങിപോവുന്ന അപ്പനെയും, ചിരിച്ചുകൊണ്ട് തന്റെ അപ്പൻ ഉറങ്ങിയ കാര്യം അമ്മയോട് റിപ്പോർട്ട് ചെയ്യുന്നതും ബോബി തന്റെ ഒർമ്മക്കുറിപ്പുകളിൽ കുറിച്ചിട്ടുണ്ട്.

മക്കൾക്ക്  ഏതെങ്കിലും വിഷയത്തിൽ 'എ' ഗ്രേഡെങ്കിൽ അദ്ദേഹം ദുഖിതനാവുമായിരുന്നു. എപ്പോഴും 'A ' പ്ലസ് വേണം. ബോബി ചെറുപ്പമായിരുന്നപ്പോൾ തന്നെ ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ബോബിയുടെ കുടുംബം മുഴുവൻ ഹിന്ദു യാഥാസ്ഥിതികരായിരുന്നു. പൂജകളും പ്രാർത്ഥനകളും എന്നും വീട്ടിൽ നിർബന്ധമായിരുന്നു. അടുത്ത് അമ്പലങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പൂജയിൽ സംബന്ധിക്കാൻ സുഹൃത്തുക്കളുടെ വീടുകളിൽ പോവുമായിരുന്നു.   വേദിക്ക് ശ്ലോകങ്ങളും പുരാണങ്ങളും ഭഗവത് ഗീതയും പൂജാ സമയങ്ങളിൽ വായിക്കും. അന്നത്തെ കുടിയേറ്റക്കാരായ മക്കളുടെ ജീവിതരീതികൾ ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. 

ബോബിയ്ക്ക് ഏഴു വയസുള്ളപ്പോൾ മുതൽ മാതാപിതാക്കൾക്കൊപ്പം മാറി മാറി ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏഴു വയസു വിത്യാസമുള്ള അനുജൻ നികേഷ് വാഷിംഗ്ടണിൽ അറ്റോർണിയാണ്. നികേഷ് പഠിച്ചത് 'യേൽ', 'ഡാർമൂത്തു' യൂണിവേഴ്സിറ്റികളിലായിരുന്നു. ബോബിയെപ്പോലെ അനുജന്റെ ഭാഷയ്ക്ക് തെക്കരുടെ ചുവയില്ല. ഗവർണ്ണരുടെ കുടുംബ സമ്മേളനങ്ങളിൽ ന്യൂസ് റിപ്പോർട്ടർമാർ മാതാപിതാക്കളെയോ നികെഷിനെയോ ഇന്റർവ്യൂ ചെയ്യാൻ ചെന്നാൽ അവർ ഒഴിഞ്ഞു മാറുകയാണ് പതിവ്. പരിചയക്കുറവുകൊണ്ട് ക്യാമറയുടെ മുമ്പിൽ അഭിമുഖ സംഭാഷണം നടത്താൻ അവരെന്നും മടി കാണിച്ചിരുന്നു.  

ബോബി, ബാറ്റൻറോഗ് മാഗ് നെറ്റ് ഹൈസ്കൂളിൽ പതിമൂന്നാം വയസിൽ ചേർന്നു. യുവാവായിരുന്നപ്പോൾ നിറവിത്യാസത്തിന്റെ പേരിൽ ആരും തന്നോട് സങ്കുചിത മനസ് പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മാഗ് നെറ്റ് ഹൈസ്കൂൾ പഠിക്കാൻ സമർത്ഥരായവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പഠനത്തിൽ മറ്റാരേക്കാളും അദ്ദേഹം എന്നും ഒന്നാമനായി തിളങ്ങിയിരുന്നു. തന്റെ  ഹൈന്ദവ വിശ്വാസത്തെ തനതായ പഠനത്തിൽനിന്നും ചോദ്യം ചെയ്യാൻ തുടങ്ങിയതും ഏതാണ്ട് ഇക്കാലത്തായിരുന്നു. ബോണ്‍ എഗൈൻ (Born again Christian) ക്രിസ്ത്യാനിയായ 'കെന്റ്' എന്ന ഒരു സുഹൃത്ത് ഒരിക്കൽ ഒരു ബൈബിൾ സമ്മാനിച്ച കാലം മുതലാണ് ക്രിസ്തീയ വിശ്വാസം അദ്ദേഹത്തിൽ മുളയെടുത്തത്. ഈ രണ്ടു കൂട്ടുകാരും തമ്മിൽ മതപരമായ കാര്യങ്ങളിൽ മണിക്കൂറോളം വിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഭഗവദ് ഗീതയും ബൈബിളും അഗാധമായി പഠിച്ചായിരുന്നു ബോബി ചർച്ചകളിൽ പങ്കു കൊണ്ടിരുന്നത്. 

അക്കാലത്തു 'കാത്തിയെന്ന' ഒരു കത്തോലിക്കാ പെണ്‍ക്കുട്ടിയുമായി 'ബോബി' ഇഷ്ടത്തിലായി. അവൾ സുവർണ്ണ തലമുടിയോടുകൂടിയ സുന്ദരിയും ആരെയും ആകർഷിക്കുന്നവളുമായിരുന്നു. ബോബി ജിൻഡാലിന്റെ കുറിപ്പുകളിൽ ഈ പ്രേമത്തിന്റെ കഥ വിവരിക്കുന്നുണ്ട്. ഒരിക്കൽ ഹൈസ്ക്കൂൾ ഡാൻസിനുശേഷം കാത്തിയുമൊന്നിച്ച് ലൂയിസിയാനയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ പോവുകയും ഹോട്ടൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് ആദ്യമായി പ്രേമസല്ലാപത്തിൽ അവർ മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തു. കാത്തിയോടൊപ്പം അദ്ദേഹം കത്തോലിക്കാ പള്ളിയിൽ മിക്ക ദിവസങ്ങളിലും കുർബാന കാണാൻ പോകുമായിരുന്നു. പള്ളിയിൽ പോകാൻവേണ്ടി താൻ പാർട്ടിക്ക് പോവുകയാണെന്ന് അന്ന് മാതാപിതാക്കളോട് കള്ളം പറയുമായിരുന്നു. കത്തോലിക്കാ വിശ്വാസം അദ്ദേഹത്തിൽ ജ്വലിച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് അക്കാലങ്ങളിൽ 'ന്യൂ ഓക്സ്ഫോർഡ് റിവ്യൂ'പോലുള്ള മാസികകളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ആ പ്രേമം അധിക കാലം നീണ്ടുനിന്നില്ല. രണ്ടു മത വിശ്വാസികളായ ഇരുകൂട്ടരുടെയും മാതാപിതാക്കൾ വിവരമറിഞ്ഞ് ബോബിയും കാത്തിയുമായുള്ള പ്രേമത്തെ തല്ലിതകർത്തു. വ്യത്യസ്തങ്ങളായ മത സാംസ്ക്കാരിക ചൂഴിയിൽ സ്വന്തം മാതാപിതാക്കളുടെ പ്രേരണയാൽ തന്റെ കൂട്ടുകാരിയുമായുള്ള അനുരാഗബന്ധം വേർപെട്ടു പോയതിൽ ബോബിയെന്നും ദുഖിതനായിരുന്നു. അതിനുശേഷം പല പെണ്‍കുട്ടികളും ബോബിയുടെ ജീവിതത്തിൽ കടന്നു വന്നെങ്കിലും മറ്റൊരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹമെന്നും ഭയപ്പെട്ടിരുന്നു. 

ബോബി പറയുന്നു, "നാല്പ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് എന്റെ മാതാപിതാക്കൾ ഒന്നുമില്ലാത്തവരായി അമേരിക്കായെന്ന സ്വപ്ന ഭൂമിയിൽ വന്നെത്തി. സ്വതന്ത്രമായ ഈ രാജ്യത്ത് അവർ അവസരങ്ങൾ തേടി വന്നു. അന്നവരുടെ തീരുമാനം ശരിയായിരുന്നു. അടുത്ത തലമുറകൾ തങ്ങളുടെ മാതാപിതാക്കളെപ്പോലെ അവസരങ്ങൾ കുറവുള്ളവരല്ല. നമുക്കു ലഭിച്ചിരിക്കുന്ന ഭാഗ്യത്തിന്മേൽ കൂടുതൽ അവസരങ്ങൾക്കായി ഇനിയും നാം പോരാടണം." നിറഭേദങ്ങളിൽ മനുഷ്യരെ രണ്ടായി കാണുന്നതിലും അദ്ദേഹം വെറുക്കുന്നു. അത്തരം ചിന്താഗതിക്കാർക്കെതിരായും ബോബി ആഞ്ഞടിച്ചു പറയും, 'മനുഷ്യനെ നിറത്തിന്റെ പേരിൽ രണ്ടായി കാണുന്നത് നികൃഷ്ടമായ ഒന്നാണ്. വിചാരശൂന്യരായവർ അങ്ങനെ ചിന്തിക്കുന്നു. നാമെല്ലാം അമേരിക്കക്കാരെന്നു ചിന്തിക്കണം. മഹത്തായ ഈ രാജ്യത്ത് വർഗവിവേചനം അവസാനിപ്പിക്കാൻ സമയമായി. അക്കാര്യത്തിൽ അമേരിക്കാ വളരെയധികം പുരോഗതിയിലുമായി കഴിഞ്ഞിരിക്കുന്നു.'  

ഒബാമാ ഭരണകൂടത്തിനെതിരെ നിശിതമായി വിമർശിച്ചുകൊണ്ട് ബോബി പറഞ്ഞു, "ഒബാമയുടെ വിദേശനയം പരാജയമായിരുന്നു. രാജ്യം കടക്കെണിയിൽ മുങ്ങി കിടക്കുന്ന കാലഘട്ടത്തിൽ അമേരിക്കൻ യോദ്ധാക്കളെ സിറിയായിലും ഇറാക്കിലും പോരാടാൻ അയക്കരുതായിരുന്നു." അടുത്ത അമേരിക്കൻ പ്രസിഡൻഡ് പദവി സ്വപ്നം കണ്ടുകൊണ്ട് ന്യൂനപക്ഷങ്ങളുടെയും യുവജനങ്ങളുടെയും പിന്തുണയ്ക്കായി അദ്ദേഹം പ്രചരണം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളോടായി ബോബി പറയും, "രാഷ്ട്രീയ നേതാക്കന്മാർ നിലവിലുള്ള ഭരണകൂടത്തിൽ നിന്നും മാറ്റങ്ങൾ ആഗ്രഹിക്കുമ്പോൾ താൻ ആഗ്രഹിക്കുന്നത് ഒബാമാ കെയറിനെ ഇല്ലാതാക്കി പകരം മറ്റൊരു മെച്ചമായ ആരോഗ്യാ സുരക്ഷിതാ പദ്ധതി പുനസ്ഥാപിക്കുകയെന്നതാണ്. അമേരിക്കയുടെ പ്രതിരോധം ശക്തിപ്പെടുത്തണം. ഊർജത്തിൽ സ്വതന്ത്രമാവണം. ഇന്ന് നിലവിലുള്ള രീതികളിൽനിന്നും സമൂലമായ വിദ്യാഭ്യാസ പരിഷ്ക്കാരം നടപ്പാക്കണം." ഭാവി പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന ബോബി ജിൻഡാലിന്റെ നയപരിപാടികളിൽ മാറ്റത്തിനായുള്ള മുറവിളിയുമായി ബഹുവിധ പദ്ധതികളുമുണ്ട്.  

സൈബർ ലോക ടെക്കനോളജിയിൽ അത്ഭുതങ്ങൾ കാഴ്ച്ചവെച്ച ഭരണാധികാരി, രാഷ്ട്രീയക്കാരനെക്കാളുപരി പ്രശ്നങ്ങളെ സ്വയം കൈകാര്യം ചെയ്യാൻ കഴിവുള്ള തന്ത്രജ്ഞൻ, സൌത്ത് ഏഷ്യാക്കാർക്കെല്ലാം അഭിമാനി, പൂർവിക പാരമ്പര്യത്തെ മറന്ന് 'അമേരിക്കനെന്നു മാത്രം ചിന്തിക്കുന്ന ദേശാഭിമാനി, കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം വെളുമ്പനെന്ന തോന്നൽ, യാഥാസ്ഥിതികനായ ഉറച്ച ക്രിസ്ത്യൻ, കത്തോലിക്കാ തീവ്രവാദി എന്നീ നിലകളിൽ ജനം ജിൻഡാളിനെ വിലയിരുത്തുന്നു. 

ലൂയിസിയാനയിലെ ഗവർണ്ണറിനു വേണ്ടിയുള്ള മത്സര വേളയിൽ വാഗ്ദാനം ചെയ്ത ബില്ലുകൾ പലതും സംസ്ഥാനത്തിന്റെ നിയമ നിർമ്മാണക്കൾ പാസ്സാക്കി. നികുതിയിളവ്, ലൂയിസിയാന നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം, അവരുടെ പുനരധിവാസം, നശിച്ചു പോയ സംസ്ഥാനത്ത് ബിസിനസ് കോർപ്പറെറ്റ്, മൾട്ടി നാഷണൽ കമ്പനികളെ ആകർഷിക്കാനുള്ള പദ്ധതികൾ, പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് 'ഇൻകം ടാക്സ്' ഇളവ് എന്നിവകളെല്ലാം യുവ ഗവർണ്ണറായ ജിൻഡാളിന്റെ നേട്ടങ്ങളായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്ക് ആശ്ചര്യകരമായവിധം നേട്ടങ്ങൾ കൊയ്യുന്ന ഒരു മാതൃകാ ഭരണാധികാരിയായി ഈ യുവാവ് അറിയപ്പെടുകയും ചെയ്തു. 

അമേരിക്കൻ സംസ്ക്കാരത്തിലും അമേരിക്കൻ മൂല്യങ്ങളിലും ജനിച്ചു വളർന്ന ബോബി ജിൻഡാൽ തീർച്ചയായും അമേരിക്കയെ സ്നേഹിക്കണം. വൈവിദ്ധ്യങ്ങളായ രണ്ടു സംസ്ക്കാരങ്ങളുടെ നടുവിൽ ഒരു ഭരണാധികാരിക്ക് മനസിനെ വൃണപ്പെടുത്തിക്കൊണ്ട് ഭരിക്കാൻ സാധിക്കില്ല. അമേരിക്കൻ സംസ്ക്കാരത്തിൽ ഒരുവന്റെ രക്തമല്ല പ്രധാനം. പിറന്ന മണ്ണിന്റെ രക്തത്തിന്റെ പേരിൽ അമേരിക്കനെന്നു പറയാൻ ഈ മണ്ണിന്റെ ദേശീയ ഇന്ത്യൻസിനു (റെഡ് ഇന്ത്യൻസ്) മാത്രമേ  സാധിക്കുള്ളൂ. മറ്റെല്ലാവരും കുടിയേറ്റക്കാരായവരും അവരുടെ സന്തതി പരമ്പരകളുമാണ്. ഇവിടെ ജനിച്ചു വളർന്നവരുടെ രാജ്യവും സംസ്ക്കാരവും അവരുടെ മാതാപിതാക്കൾ ജനിച്ച സ്ഥലങ്ങളല്ല. പുതിയ തലമുറകളിൽനിന്നു ഭാരതീയനായി ജീവിക്കാൻ പ്രതീക്ഷിക്കുന്നതും ശരിയല്ല. നൂറു ശതമാനം അമേരിക്കനായി ഈ സുന്ദര സ്വപ്നഭൂമിയിൽ വളർന്ന ബോബി ജിൻഡാൽ അമേരിക്കനായി തന്നെ അഭിമാനം കൊള്ളുന്നു.   













കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...