Saturday, May 23, 2015

യോഗായും ഹൈന്ദവ ദർശനവും

By ജോസഫ് പടന്നമാക്കൽ


ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്. സിന്ധുനദി തടത്തിലെ സംസ്ക്കാരമെന്ന അർത്ഥത്തിൽ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന് വിദേശികളാണ് ആദ്യം വിളിച്ചത്. വൈദിക മതങ്ങളെ പ്രധാനമായും  ആറു ദാർശനീക  സ്കൂളുകളായി അറിയപ്പെടുന്നു.    സംഖ്യാ,യോഗാ, ന്യായാ, വൈശേഷികാ, മീമാംസ, വേദാന്താ എന്നിങ്ങനെ വേദിക്ക് പാരമ്പര്യ സിദ്ധാന്തങ്ങളായി  വൈദിക സ്കൂളുകളെ തരം തിരിച്ചിരിക്കുകയാണ്.  ബഹുമുഖങ്ങളായ  നദികൾ നാനാ ദിക്കുകളിൽനിന്നായി നോക്കെത്താത്ത സമുദ്രത്തിൽ പതിക്കുന്നപോലെ  ഏക ദൈവത്തെ പ്രാപിക്കാനായി പല മാർഗങ്ങളാണ്  ഹൈന്ദവ മതം വിഭാവന ചെയ്തിരിക്കുന്നത്.  അതിൽ 'യോഗാ' ഒരു വഴിയാണ്. ദൈവം നാനാ ജാതി മനുഷ്യരിലും ജീവജാലങ്ങളിലും കുടികൊള്ളുന്നുവെന്ന്  ഹൈന്ദവമതം വിശ്വസിക്കുന്നു. മതമോ ജാതിയോ, സ്ത്രീ പുരുഷ വ്യത്യാസമോയില്ലാതെ  ദൈവത്തിന്റെ ചൈതന്യം   എവിടെയും പ്രസരിക്കുന്നുവെന്നും ഓരോരുത്തരുടെയും കർമ്മഫലമനുസരിച്ച്  മോക്ഷം ലഭിക്കുന്നുവെന്നും പരമ സത്യത്തിൽ അലിഞ്ഞു ചേരുന്നുവെന്നും ഹൈന്ദവ മതം വിശ്വസിക്കുന്നു. നീതിയും സത്യവും  ധർമ്മവും  കൈകൊണ്ടവർ കർമ്മ ഫലങ്ങൾക്കനുസരണമായി പരബ്രഹ്മം പ്രാപിക്കുന്നതായി ഹൈന്ദവ മത സിദ്ധാന്തങ്ങളിൽ പറയുന്നു.  ഹൈന്ദവം  ആരെയും രക്ഷിക്കുന്നും  വിധിക്കുന്നുമില്ല. എന്നാൽ അദ്ധ്യാത്മികതയുടെ അളവു കോലുകൾ ജന്മജന്മാന്തരങ്ങളിൽക്കൂടി ഒരുവനെ മോക്ഷ പ്രാപ്തിയ്ക്ക് പ്രാപ്തനാക്കുന്നു. യോഗായെ വിലയിരുത്തേണ്ടത് വൈദികകാലം മുതൽ പാരമ്പര്യമായി നേടിയ ജ്ഞാന വിജ്ഞാന കോശത്തിലെ ഉള്ളടക്കമനുസരിച്ചായിരിക്കണം.


സംസ്കൃതത്തിലെ 'യുജു്' എന്ന പദത്തിൽനിന്നുമാണ്  'യോഗാ' എന്ന  വാക്കിന്റെ ഉത്ഭവം. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനർത്ഥം കല്പ്പിക്കാം.  ഇന്ദ്രിയങ്ങളെ  നിയന്ത്രിച്ച്  മനശക്തി  എങ്ങനെ പ്രാപിക്കാമെന്നു  ഹൈന്ദവ പുരാണങ്ങൾ  യോഗായെപ്പറ്റി  വർണ്ണിച്ചിരിക്കുന്നു. ക്രിസ്തുവിന് നൂറ്റാണ്ടുകൾക്കപ്പുറമെഴുതിയ ഭഗവത് ഗീതയിലും ഭഗവാൻ കൃഷ്ണൻ   നാലുതരം യോഗാകളെപ്പറ്റി പറയുന്നുണ്ട്.  ഭക്തി, ജ്ഞാനം, കർമ്മം, ധ്യാനം എന്നീ  യോഗാദികളെയാണ് ഭഗവദ് ഗീതയിൽ വിവരിച്ചിരിക്കുന്നത്.  ഹൈന്ദവ പുരാണങ്ങളിൽ ഈ നാല് സത്ഗുണങ്ങൾ മോക്ഷ പ്രാപ്തിക്ക് അത്യാവിശ്യമെന്നു കരുതുന്നു. യോഗാദികളിലെ നാലെണ്ണത്തിൽ  ഏറ്റവും അറിയപ്പെടുന്നത് 'ധ്യാന യോഗായാണ്.  മനസിനെ പുഷ്ടിപ്പെടുത്തി വിചാര വികാരങ്ങൾക്കതീതമായി മനസിനെ നിയന്ത്രിക്കുമ്പോൾ എകാഗ്ര ചിന്തയിൽ മാത്രം ലയിക്കുമ്പോൾ 'ധ്യാന'യോഗയാകും. ഏകാന്തതയിൽ ഒരു ഇരിപ്പിടത്തിലിരുന്ന് മനസിനെ പരിശുദ്ധമാക്കാനുള്ള പ്രായോഗിക പരിശീലനമാണ്  ധ്യാനയോഗകൊണ്ട് ഉദ്ദേശിക്കുന്നത്.  ശരീരമൊന്നാകെ  നിശ്ചലമാക്കിക്കൊണ്ട്  കഴുത്തും തലയും  നേരെ പിടിച്ച്,  അനങ്ങാതെ,  കണ്ണുകൾ  മാറ്റാതെ   ഒരേ  ദിശയിൽക്കൂടി  മൂക്കിനെ മാത്രം  ദൃഷ്ടി പതിപ്പിച്ചുകൊണ്ട് മനസിനെ  സമചിത്തമാക്കാൻ,ധ്യാനനിരതനാകാൻ    ഭഗവത് ഗീതയിൽ,   ആറാം അധ്യായത്തിൽ 12-13 ശ്ലോകത്തിൽ കൃഷണ ഭഗവാൻ പറയുന്നുണ്ട്‌.


നാല് ദിശകളിലായി യോഗായെ വിവരിക്കുന്നുവെങ്കിലും യോഗാദികൾ തമ്മിൽ പരസ്പ്പരം ബന്ധപ്പെട്ടതാണ്.   ഏതെങ്കിലുമൊന്നിൽ  മുഴുവനായി പഠിക്കുന്നവർ മറ്റു മൂന്നു യോഗ കർമ്മാദികളെയും പ്രായോഗിക തലത്തിൽ കൊണ്ടുവരേണ്ടതായുണ്ട്.   സ്വാമി ചിന്മയാനന്ദൻ പറഞ്ഞിരിക്കുന്നത് 'യോഗായിലെ നാലു സൂത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രാവിണ്യം നേടുന്നവൻ അതോടൊപ്പം മറ്റു മൂന്നു യോഗാ മാർഗങ്ങളും അറിഞ്ഞിരിക്കുമെന്നാണ്. ' ബുദ്ധിമാൻ യോഗാദികളിൽ പ്രാവീണ്യം നേടി  സ്വയം ആത്മത്തെ കണ്ടെത്തും.  നാം നമ്മെത്തന്നെ  സ്വയം മനസിലാക്കാനായി  യോഗായുടെ നാലു വഴികളും മനസിലാക്കണം.  ഏതു മാർഗങ്ങളിൽക്കൂടി സഞ്ചരിച്ചാലും യോഗായെന്നത്  ജീവിതകാലം മുഴുവൻ    അർപ്പിതമനോഭാവത്തോടെ  കൈവെടിയാതെ സംരക്ഷിക്കേണ്ട ഒന്നാണ്. യോഗായിൽ വിദ്യ നേടാൻ    ദൈവഭക്തിയും സ്ഥിരമായ സമ ചിത്തതയോടെയുള്ള പരിശീലനവും ആവശ്യമാണ്.


യോഗാ സൂത്രങ്ങളുടെ ആദ്യ രചയിതാവ് ബി.സി.  രണ്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന 'പതാഞ്ചലി മുനി'യാണെന്ന് വിശ്വസിക്കുന്നു. പതാഞ്ചലി യോഗായിൽ 195 സൂത്രങ്ങളുണ്ട്. പതാഞ്ചലിയെന്ന മുനി ആരെന്നോ ഏതു കാലത്ത് ജീവിച്ചിരുന്നുവെന്നോ  കൃത്യമായ ഒരുത്തരം തരുവാൻ കഴിയില്ല. പതാഞ്ചലി മുനിയുടെ പേരിൽ അനേക സംസ്കൃത ഗ്രന്ഥങ്ങളും ആയുർവേദ ഗ്രന്ഥങ്ങളുമുണ്ട്.  കൂടാതെ സംസ്കൃത ഭാഷയെ നവീകരിച്ചുകൊണ്ട്  ഗ്രാമറു പുസ്തകവും എഴുതിയിട്ടുണ്ട്. പൗരാണിക കാലത്തിലെ മറ്റനേക പ്രസിദ്ധരായവരെപ്പോലെ  പതാഞ്ചലിയെ ചുറ്റിയും ഇതിഹാസ കഥകൾ രചിച്ചിരിക്കുന്നതു കാണാം . ആയിരം തലകളുള്ള അനന്ത സർപ്പ സ്വരൂപത്തിന്റെ മുകളിൽ വിഷ്ണു ഭഗവാൻ ഇരുന്നരുളുന്നപൊലെ  ഭൂമിയിലുള്ളവരെ യോഗാ പഠിപ്പിക്കാൻ സ്വർഗത്തിൽ നിന്ന് പതാഞ്ചലിയെന്ന  ദേവൻ ഒരു കുഞ്ഞു സർപ്പത്തിന്റെ രൂപത്തിൽ താഴേയ്ക്കു പതിച്ചുവെന്ന ഒരു കഥയുമുണ്ട്.  പതാഞ്ചലി എഴുതിയ ഗ്രന്ഥങ്ങൾ സ്വന്തമായി എഴുതിയതെന്നു വിശ്വസിക്കാൻ സാധിക്കില്ല.  ഗുരുക്കന്മാർ തങ്ങളുടെ രചനകൾ സ്വന്തം പേരിലെഴുതാൻ ആഗ്രഹിക്കാതെ പ്രസിദ്ധരായ പൂർവിക ഗുരുക്കന്മാരുടെ പേരുകളിൽ  എഴുതുക സാധാരണമായിരുന്നു.   പലരു കൂടി സഹകരണത്തോടെ ഗ്രന്ഥങ്ങൾ രചിക്കുന്ന സമയം പ്രസിദ്ധരായവരുടെ  പേരുകളിൽ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയെന്നതും കീഴ്വഴക്കമായിരിക്കാം.


ബി.സി.  600-ൽ എഴുതിയതെന്നു വിചാരിക്കുന്ന ശ്വേതവതാര ഉപനിഷത്തിൽ തീവ്രമായ യോഗായിൽ മുഴുകിയിരിക്കുന്നവരുടെ  പരാമർശനങ്ങളുണ്ട്.  ഉപനിഷത്ത്  പറയുന്നു,   "വായൂ, ഭൂമി, വെള്ളം, അഗ്നി, എന്നീ പദാർത്ഥങ്ങൾ  കൊണ്ട് ശരീരം സമ്പുഷ്ടമെങ്കിൽ ആ ശരീരം അഗ്നി പോലെ ജ്വലിക്കുന്ന  യോഗാകൊണ്ട് നിറഞ്ഞിരിക്കും. രോഗമോ, വാർദ്ധ്യക്യമോ മരണമോ ആ ശരീരത്തെ കീഴടക്കില്ല. ആരോഗ്യം, ഉണർവ്, പൂർണ്ണമായ ശബ്ദം, ശരീരത്തിൽ ദുർഗന്ധം വമിക്കാതിരിക്കുക, എന്നിവകൾ യോഗാ അനുഷ്ടിക്കുന്നവർക്ക്  ലഭ്യമാണ് . ഒരു കണ്ണാടി വൃത്തിയാക്കുന്നപോലെ  യോഗാസനങ്ങളിൽക്കൂടി മനസിനെ പവിത്രമാക്കി  ആത്മത്തെ കണ്ടെത്തുന്ന  യോഗി സ്വന്തം ശരീരത്തെ   നിയന്ത്രണാധീതമാക്കി ദുഖങ്ങളെയും   ഇല്ലാതാക്കും. "


വിവേകാനന്ദൻ യോഗാസനയെപ്പറ്റി പറഞ്ഞത് " സൌകര്യപ്രദമായ ഒരു ഇരുപ്പിടം ലഭിച്ചാലേ   ശ്വാസോച്ഛാസ വ്യായാമങ്ങൾ   പ്രായോഗിക തലങ്ങളിൽ ഫലപ്രദമാവുകയുള്ളൂ.  ശരീരത്തിന്റെ അസ്ഥിത്വം ഉണ്ടെന്നുള്ള അനുഭൂതികൾ നമ്മിൽ ഉണ്ടാവരുത്.   ആരംഭത്തിൽ യോഗാ  അഭ്യസിക്കുന്നവന്റെ ശരീരത്തിൽ   തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എന്നാൽ അറിയുക, സ്ഥായിയായ ശരീര ദർശനത്തെക്കാളുപരിയായി നമ്മുടെ മനസിനെ പരിവർത്തന വിധേയമാക്കുന്നുവെങ്കിൽ ശരീരത്തിൽ  ഇന്ദ്രീയാനുഭൂതികൾ ഇല്ലാത്തതായ  ഒരു സ്ഥിതിവിശേഷം വരും.  സ്വന്തം ശരീരത്തെ   നമ്മുടെ നിയന്ത്രണത്തിലാക്കി  കീഴ്പ്പെടുത്താൻ കഴിഞ്ഞാൽ, ഉറച്ച നിശ്ചലാവസ്തയിൽ ശരീരത്തെ പ്രതിഷ്ടിച്ചാൽ യോഗാഭ്യാസ വ്യായാമങ്ങൾ അടിയുറച്ചതായിരിക്കും. എന്നാൽ, ശരീരത്തിന് ബാഹ്യമായ തടസങ്ങളുണ്ടായാൽ  നാഡി വ്യൂഹങ്ങൾ തടസപ്പെടും. മനസും അസ്വസ്ഥമായിക്കൊണ്ടിരിക്കും."          


യോഗാ ഒരു വ്യായാമം മാത്രമെന്നും  മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയിൽ വിന്യസിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നുള്ള  തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്. ആരോഗ്യപരമായ അനേക ഗുണങ്ങൾ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിനു ലഭിക്കാറുണ്ട്. രക്ത സമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നു. വാത രോഗങ്ങള്ക്കും പുറം വേദനകൾക്കും ഗുണപ്രദമാകും. ശരീരത്തിൽ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത കാലത്തെ പഠനത്തിൽ യോഗാ കൊണ്ട് കുട്ടികളുടെ ക്ലാസ്സിലെ ഗ്രേഡ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.


ക്രമമായ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ആരോഗ്യാവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിലും യോഗായിലെ പരമമായ ലക്ഷ്യം അതല്ല.  ആധുനിക കാലത്തെ യോഗാ ഗുരുക്കളിൽ സുപ്രധാന രണ്ടു വ്യക്തികളാണ് ശ്രീ ബി .കെ.എസ്  അയ്യങ്കാരും പട്ടാബി ജോയിസും. അവരുടെ അഭിപ്രായത്തിൽ 'യോഗാസനമെന്നാൽ  വെറും വ്യായാമത്തിനായുള്ളതല്ല. എന്നാലത് ഊർജത്തിന്റെ ഘടകങ്ങളെ ആവഹിക്കാനുള്ളതാണ്.' ശരീരത്തിൽ ഊർജത്തെ സമതുലനാവസ്തയിൽ എങ്ങനെ സമാഹരിക്കാം?  ഊർജത്തിന്റെ  ഘടകങ്ങളെ നിയന്ത്രിക്കണം. മനസിന്റെ വ്യതിയാനങ്ങളെയും തടയണം. യോഗാദി ഗുണങ്ങളെ തിരിച്ചറിഞ്ഞ് അനുഭവസ്തമാക്കണം. നമ്മിൽ തന്നെ ഒരു സ്വയം ബോധവല്ക്കരണം ഉണ്ടാവുകയെന്നതാണ് യോഗായുടെ ലക്ഷ്യം .ശാരീരികമായ അഭ്യാസംകൊണ്ടു  മാത്രം യോഗായുടെ സത്ത ലഭിക്കില്ല. യോഗാഭ്യാസം ചെയ്തു കുറച്ചു വിയർത്തതുകൊണ്ടോ നീണ്ട ശ്വാസോച്ഛാസ പ്രക്രിയകൾ നടത്തിയതുകൊണ്ടോ പ്രയോജനം നേടില്ല.  യോഗായിൽ ശാരീരിക വ്യായമത്തെക്കാളും ആദ്ധ്യാത്മികതയാണ് പ്രാധാന്യം. സപ്ത നാഡികളെ നിയന്ത്രിച്ചുകൊണ്ട് മനസിനെ പരിപാവനമാക്കിയാലെ യോഗായുടെ ഗുണമേന്മ കണ്ടെത്താൻ സാധിക്കുള്ളൂ. എങ്കിൽ 'ഞാനെന്ന' സത്യത്തെ അനുഭവ സമ്പത്താക്കാൻ സാധിക്കുമെന്നു  പ്രസിദ്ധ യോഗാ ഗുരു നോയ്സ് പറയുന്നു.


യോഗാ അഭ്യസിക്കുന്ന ഒരുവന്  ശരിയായ  ഉൾകാഴ്ച ആവശ്യമാണ്.  ഗുരുവില്ലാത്ത യോഗാഭ്യാസങ്ങൾ തികച്ചും  നിരർത്ഥകവും യോഗായുടെ പരിപാവനമായ മൂല്യങ്ങളെ മനസിലാക്കാത്തതുമാണ്. അങ്ങനെയുള്ള യോഗാകൾ വെറും വ്യായാമം മാത്രമായിരിക്കും. മില്ല്യൻ കണക്കിന് ജനങ്ങൾ യോഗാസനങ്ങൾ അഭ്യസിക്കുന്നുണ്ടെങ്കിലും വാസ്തവത്തിൽ അത് ഈശ്വര ദർശനമില്ലാത്ത, യോഗായുടെ സത്തയില്ലാത്ത വെറും അഭ്യാസം മാത്രമെന്ന് ആധികാരികമായി യോഗാ കൈകാര്യം ചെയ്യുന്ന ഗുരുക്കൾ അഭിപ്രായപ്പെടുന്നു.


ഹൈന്ദവ തത്ത്വ സംഹിതകളിൽ ഗുരുവിന് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ഒരു ഗുരു തന്റെ ശിക്ഷ്യന്മാരെ പഠിപ്പിക്കേണ്ടത് പാരമ്പര്യത്തിനു വിധേയമായിട്ടായിരിക്കണം. മറിച്ചുള്ള ചിന്താഗതികളിൽ ഗുരുവിന് യുക്തമെന്നു തോന്നുന്ന പോലെ പഠിപ്പിച്ചാൽ അത്  'ഞാൻ' എന്ന  അഹം ഭാവം കൊണ്ടായിരിക്കാം.  തങ്ങളുടെ ഗുരുവിൽ നിന്ന് നേടിയ പാരമ്പര്യമായ    അറിവുകൾ   ശിക്ഷ്യഗണത്തിനു പകർന്നു കൊടുക്കുമ്പോഴാണ് യോഗായുടെ പരിശുദ്ധി ദൃശ്യമാകുന്നത്. പാശ്ചാത്യർ ഗുരുവെന്ന പദമുപയോഗിക്കുന്നത് ഹൈന്ദവ പാരമ്പര്യത്തിന്റെ പരിശുദ്ധിയില്ലാതെയാണ്. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി ജ്ഞാനം നല്കുന്നയാളാണ്  ഗുരു. ഗുരുവെന്നാൽ വെറുമൊരു അദ്ധ്യാപകൻ മാത്രമായിരിക്കില്ല.  ഗുരുക്കന്മാർ ശിക്ഷ്യഗണങ്ങളെ നയിക്കുന്നതോടൊപ്പം അവരുടെ  അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂർത്തികരിക്കാനും     തയ്യാറാവണം. ശിക്ഷ്യഗണങ്ങളുടെ ആദ്ധ്യാത്മികതയിലെ ഉൾക്കാഴ്ചകൾ ഉണർത്താൻ കഴിവുമുണ്ടായിരിക്കണം.  ഉപനിഷത്തുകൾ പറയുന്നു, 'ഗുരുവെന്നാൽ ദൈവമാണ്; ഗുരു തന്നെയാണ്,  ബ്രഹ്മാവും, വിഷ്ണുവും, പരമ ശിവനും. ആ ഗുരുവിനെ ഈശ്വരതുല്യമായി നമസ്ക്കരിച്ചു നിത്യവും വന്ദിക്കണം.   അദ്ദേഹം നമ്മുടെ കണ്മുമ്പിലുള്ള  പരബ്രഹ്മമാണ്. (വിഷ് വാസര തരം ) ഗുരു ശിക്ഷ്യ ബന്ധത്തിലും ഹൈന്ദവ പുരാണങ്ങൾ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ഹൈന്ദവ ഇതിഹാസ പുരാണമായ മഹാഭാരതം അതിനു തെളിവാണ്. ഗുരുവിനെ ആദരിക്കാനും സ്നേഹിക്കാനും ഭക്തി പ്രകടിപ്പിക്കാനും അർജുനനെ മാത്രമല്ല ദുര്യോദനനെയും പഠിപ്പിക്കുന്നുണ്ട്.


യോഗായുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ  ഗുരു പാരമ്പര്യത്തിൽ നിന്നും വരുന്ന ഒരു ഗുരുവിന്റെ കീഴിൽ  യോഗാ  അഭ്യസിക്കണമെന്നുമുണ്ട്. ഗുരുകുല വിദ്യാഭ്യാസ കാലയളവിൽ  ഗുരു തന്റെ ശിക്ഷ്യന്മാരുടെ വഴികാട്ടിയായിരുന്നു. യോഗാദികൾ  അഭ്യസിപ്പിക്കാൻ   പരിചയസമ്പന്നനായ ഒരു ഗുരു ആവശ്യമാണെന്നു   പഴം പുരാണങ്ങളും ഹതയോഗാ ടെക്സ്റ്റുകളും  വായനക്കാരെ ഓർമ്മിപ്പിക്കുന്നു.  ആധുനിക കാലത്ത് ഉപനിഷത്തുക്കൾ കല്പ്പിക്കുന്ന പ്രകാരം ഒരു ഗുരുവിനെ കണ്ടെത്തുകയെന്നതും എളുപ്പമല്ല. ഒന്നും രണ്ടും ആഴ്ചകൾ കൊണ്ട് യോഗാ പഠിപ്പിക്കുന്ന സ്കൂളുകളും ചിലർ നടത്തുന്നു. അവിടെ പഠിച്ചവർ യോഗാ അദ്ധ്യാപകരായി  മാറുന്നതും ഹൈന്ദവ ശാസ്ത്രങ്ങൾക്ക് വിരോധാഭാസമാണ്. അനേക വർഷങ്ങൾ അർപ്പിത മനോഭാവത്തോടെ യോഗാ പരിശീലിച്ചവർക്കു മാത്രമേ നല്ല ഗുരുവാകാൻ കഴിയുള്ളൂവെന്നു യോഗാഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.  പതാഞ്ചലി  യോഗാ  സൂത്രായിൽ (1-14) നിരന്തരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്. 'യോഗാ ഒരുവൻ  ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാലെ  സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂവെന്നു' 'പതാഞ്ചലി' വ്യക്തമാക്കിയിട്ടുണ്ട്. ആറു വർഷം തൊട്ടു പത്തു വർഷം വരെയെങ്കിലും, പരിശീലനക്കളരിയിൽ യോഗാ അഭ്യസിച്ചവർക്കേ  നല്ലൊരു യോഗാ ഗുരുവാകാൻ സാധിക്കൂ.  അഷ്ടാംഗ യോഗായിൽ ഗുരു പാരമ്പര്യം കർശനമായി   അനുശാസിക്കുന്നു.


യോഗായുടെ പ്രസിദ്ധരായ ഗുരുക്കന്മാർ യോഗാസനങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്ക്കുന്നുണ്ടെങ്കിലും ഒരു രോഗിയ്ക്കോ  ശരീരത്തിൽ   തീവ്രമായ മുറിവുള്ളവനോ യോഗാ പരിശീലനം കൊണ്ട് നേട്ടങ്ങളുണ്ടാകാൻ പോവുന്നില്ല. യോഗാസനങ്ങൾ നല്ല  പരിജ്ഞാനമുള്ള ഗുരുവിൽ നിന്ന് പരിശീലിക്കണമെന്ന്  യോഗായെ   ആധികാരികമായി കൈകാര്യം ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു.  പരിജ്ഞാനമുള്ള ഗുരുക്കൾ  യോഗായുടെ പവിത്രീകരണത്തിന്  ആവശ്യവുമാണ്. 'പ്രാണായാമാ' പോലുള്ള ആസനങ്ങൾ പഠിക്കാൻ ശരീരത്തെ മുഴുവനായും സപ്ത നാഡികളെയും   പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതായുമുണ്ട്. എങ്കിലേ  ഉപബോധ മനസിനുള്ളിലെ ആത്മത്തെ ഉണർത്തി അനുഭവ സമ്പത്താക്കാൻ   സാധിക്കുകയുള്ളൂവെന്നു യോഗികൾ വിശ്വസിക്കുന്നു.   ലോകത്തിന്റെ  പ്രകാശമെന്നത്  ആത്മസത്തയെ കണ്ടെത്തുകയാണെന്നും പ്രസിദ്ധരായ യോഗാചാര്യന്മാർ  രേഖപ്പെടുത്തിയിട്ടുണ്ട്.
പാരമ്പര്യ യോഗാചിന്തകൾ പ്രായോഗിക ജീവിതത്തിൽ നടപ്പാക്കുക എളുപ്പമല്ല. കാരണം ഇന്നത്തെ യോഗാസംസ്ക്കാരം  പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. യോഗായെ തികച്ചും ഉത്ഭാദന മേഖല പോലെ വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം.


മനുഷ്യർ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തോടെയും  ജീവിക്കാനുതകുന്ന യോഗായെന്ന ശാസ്ത്രത്തെ  വ്യവസായ സംരംഭമാക്കിയ വഴി  അതിന്റെ  പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  ആധുനിക കാലത്തെ  വിവിധ സംസ്ക്കാരങ്ങളിൽ  കാണുന്ന യോഗാകൾ യോഗസൂത്രാദി ഗ്രന്ഥങ്ങളിൽ  വിവരിച്ചിട്ടുള്ളതല്ല.  വൈദിക കാലങ്ങളിലെ പൗരാണിക പുസ്തകങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുള്ളതുമല്ല. ഭക്തിയോ വിശ്വാസമോ അദ്ധ്യാത്മികതയോ വ്യാവസായിക യോഗായിൽ കാണില്ല. മായം ചേർത്ത് ഒപ്പിയെടുത്ത യോഗാക്കളരികളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും യോഗായുടെ പവിത്രതയെപ്പറ്റി വ്യക്തമായി മനസിലാക്കുന്നില്ല. ഇന്ന് അഭ്യസിപ്പിക്കുന്ന  ഭൂരിഭാഗം കളരികളിലെ യോഗാ  വെറും പാഴായ വ്യായാമം മാത്രമാണ്. യോഗായുടെ പുതിയ ഇനങ്ങൾ ആരംഭിക്കുകയും പ്രയോജന രഹിതങ്ങളായ  അത്തരം യോഗാകൾ താമസിയാതെ ഇല്ലാതാവുകയും ചെയ്യുന്നു. ലാഭേച്ഛയോടെയുള്ള   യോഗാ പാഠങ്ങൾ  ഭഗവത് ഗീതയുമായൊ ഉപനിഷത്തുക്കളുമായൊ   പൌരാണിക യോഗ സൂത്രാദികളുമായൊ യാതൊരു ബന്ധവും കാണില്ല. ആധുനിക കാലത്തെ വ്യാവസായിക യോഗാ പൂർവിക പിതാക്കന്മാരുടെ പാരമ്പര്യ യോഗായെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.  പരിശുദ്ധിയില്ലാത്ത കച്ചവട യോഗാ  ആദ്ധ്യാത്മിക വീഥിയിൽനിന്നും വഴുതി മാറി   പകരം  വ്യവസായിക മുതലാളിമാരുടെ  കുത്തകയായി മാറി.


ക്രിസ്തുവിനു മുമ്പു മുതൽ പരമ്പരാഗതമായി  കാത്തു സൂക്ഷിച്ച  യോഗായുടെ പവിത്രതയെ നശിപ്പിച്ചുകൊണ്ടുള്ള ആധുനിക യോഗാസന മുറകൾ മനുഷ്യ നന്മയ്ക്ക് ഗുണപ്രദമായിരിക്കില്ല. യോഗായുടെ പരിശുദ്ധി നിറഞ്ഞ  ഗുണങ്ങൾ ലഭിക്കണമെങ്കിൽ ദൈവിക വഴിയെ മാത്രം ചിന്തിക്കണമെന്ന് ഉപനിഷത്തുക്കൾ ഉരുവിടുന്നു.  സർവ്വ കർമ്മങ്ങളിലും സത്യം മുഴങ്ങി കേള്ക്കണം. വ്യവസായിക യോഗാകളിൽ പണത്തോടുള്ള ആസക്തി കാരണം സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നല്കുന്നു. അത്തരം യോഗാകൾ സമൂഹത്തിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ഹിന്ദുക്കളെ സംബന്ധിച്ച് യോഗാ ഒരു പാരമ്പര്യ സ്വത്താണ്. അതിന്റെയർത്ഥം യോഗായുടെ അവകാശം ഹിന്ദുക്കൾക്ക് മാത്രമെന്നല്ല. യോഗായെന്നുള്ളത് ഒരു മതത്തിന്റെയും രാജ്യത്തിന്റെയും കുത്തകയെന്നു കരുതാനും കഴിയില്ല. ഇത് സനാതന ധർമ്മത്തിൽ നിന്നും പരിവർത്തന വിധേയമായി വന്ന വിദ്യയാണ്. ജാതി മത വിഭാഗിയതകൾക്കതീതമായി  പൂർവിക തലമുറകളിൽ നിന്നും  അണയാതെ കാത്തു സൂക്ഷിച്ച പവിത്രമായ സനാതനത്വത്തിൽ ഓരോ ഭാരതിയനും തുല്ല്യയവകാശമാണുള്ളത്.


പണ്ടു കാലത്ത് രാജ പ്രഭുതികളും പുരോഹിതരും അമ്പല തമ്പുരാക്കന്മാരും യോഗായെ കുത്തകയായി കരുതിയിരുന്നു. പകരം,   യോഗായിന്ന്  വ്യവസായികളുടെയും കോർപ്പറെറ്റുകളുടെയും  നിയന്ത്രണത്തിലേക്ക്  വഴുതി മാറുന്നതും  കാണാം. ചില ക്രിസ്ത്യൻ ഗുരുക്കൾ പാരമ്പര്യ യോഗായെ   ക്രിസ്ത്യൻ യോഗായെന്നു പേരിട്ടു വിളിക്കാറുണ്ട്.  യോഗായെന്നുള്ളത് ജൂഡോ ക്രിസ്ത്യൻ വാക്കല്ല. റോമൻ കത്തോലിക്കാ സഭയുടെയോ  നവീകരണ സഭകളുടെയോ ഗ്രന്ഥങ്ങളിൽ  യോഗായെപ്പറ്റി പറഞ്ഞിട്ടില്ല.   യോഗായെന്ന  വാക്ക് 'കിംഗ് വേർഷൻ' ബൈബിളിലും ഇല്ല. 'യോഗാ'യെന്നുള്ളത് വേദിക്ക് സംസ്ക്കാരത്തിൽ കടന്നു കൂടിയ സംസ്കൃത വാക്കാണ്.


ക്രിസ്ത്യാനികൾ യോഗാ പഠിക്കാൻ ഒരുമ്പെടുന്നുവെങ്കിൽ വേദിക്ക് സംസ്ക്കാരത്തിന്റെ അടിത്തറയിലേക്ക് പോകുന്നുവെന്ന് മനസിലാക്കണം. മറിച്ചുള്ള ചിന്തകളിൽ യോഗാ അഭ്യസിക്കുന്നവർ മാർക്കറ്റിംഗ് ഗുരുക്കളുടെ മായം ചേർത്ത യോഗായാണ് പഠിച്ചതെന്നു   കരുതിയാൽ മതി.  പാശ്ചാത്യ ആദ്ധ്യാത്മികതയിൽ കാണാത്ത പലതും കിഴക്കിന്റെ ആത്മീയ മണ്ഡലങ്ങളിൽ ഒളിഞ്ഞു കിടക്കുന്നതു  കാണാം. ആത്മീയത തേടി കിഴക്കിന്റെ ഉപനിഷത്തുക്കൾ ചികയാൻ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർ ഭാരതത്തിൽ വന്നെത്താറുണ്ട്. കിഴക്കിന്റെ ആദ്ധ്യാത്മികതയിൽ ആരെയും നിത്യ നരകത്തിൽ തള്ളിവിടാറില്ല. പാപിയെന്ന് ആരെയും മുദ്ര കുത്തുകയോ, അവർക്കായി  പ്രാർത്ഥിക്കുകയോ ഇല്ല. എന്നാൽ യോഗായെന്നുള്ളത്  ദൈവവുമായി സല്ലപിക്കാനുള്ള ഒരു പ്രായോഗിക വഴിയാണ്. 'ഞാൻ വഴിയും സത്യവുമെന്ന് ' യേശു പറഞ്ഞതുപോലെ യോഗാദികളും  ഈശ്വരനിൽ ലയിക്കാൻ ഹൈന്ദവ വിശ്വാസത്തിലെ  മറ്റൊരു വഴിയാണ്. യേശു മാത്രമേ ദൈവത്തിങ്കലേയ്ക്കുള്ള വഴിയെന്നു ചിന്തിക്കുന്നവർക്ക്  യോഗായുടെ ആന്തരികാർത്ഥം മനസിലാക്കാൻ സാധിക്കില്ല. മത മൗലിക ക്രിസ്ത്യൻ ചിന്തകളിൽ ആദ്ധ്യാത്മികതയുടെ ഉത്തരം  വചനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. മതപുരോഹിതരുടെ വാക്കുകളിൽ അടിമപ്പെട്ടും കിടക്കുന്നു. സത്യമായ യോഗായിലെ അഭ്യാസങ്ങൾ ക്രിസ്ത്യാനികളുടെ ചിന്തകളെയും സനാതന  തത്ത്വത്തിലേക്ക്  വഴി തിരിച്ചു വിടും. യോഗാ അഭ്യസിക്കുന്നവർ ക്രിസ്ത്യൻ പാരമ്പര്യം പരിത്യജിക്കണമെന്നില്ല.  യോഗായെ സ്വീകരിക്കുന്ന മൂലം ഭാരതീയ സംസ്ക്കാരത്തെ ഉൾക്കൊള്ളാനുള്ള   ആന്തരിക ജ്ഞാനം  ക്രിസ്ത്യാനികളിലും ഉണ്ടാവുകയാണ്. ഭാരതവും, രാജ്യത്തിലെ സ്നേഹമുള്ള  ജനങ്ങളും രാജാക്കന്മാരും എല്ലാക്കാലത്തും  വിദേശ സംസ്ക്കാരത്തെ സ്വീകരിച്ചിട്ടേയുള്ളൂ. പടിഞ്ഞാറേ സഹോദരരെ ആദരപൂർവമേ കണ്ടിട്ടുള്ളൂ. പകരം സംഭവിച്ചത് പടിഞ്ഞാറുള്ളവർ അമ്പലങ്ങളടിച്ചു തകർത്തു.  ഭാരത സംസ്ക്കാരത്തെ നശിപ്പിക്കാനെ പുറത്തുനിന്നുള്ളവർ ശ്രമിച്ചിട്ടുള്ളൂ. മതത്തിന്റെ പേരിൽ  കുടുംബങ്ങളെ തല്ലിപ്പിച്ച് പല വിഭാഗങ്ങളാക്കി. ഒരുവന്റെ യോഗായിലെക്കുള്ള വരവുവഴി വേദിക്ക് തത്ത്വങ്ങളിലേയ്ക്ക് എത്തുകയാണ്. യോഗാ, ഹിന്ദു മതത്തിന്റെ ഭാഗമായി തീർന്നെങ്കിൽ യോഗാ പരിശീലിക്കുന്നവർ ഹിന്ദുവാകണമെന്നില്ല. പക്ഷെ, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നവർ യോഗായുടെ ആരംഭം സനാതന തത്ത്വങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്നു മനസിലാക്കുകയും ചെയ്യും.







Tuesday, May 12, 2015

ഐ.എസ്.ഐ.എസ് ഇബിലീസുകളും ഭീകരനാടും




By ജോസഫ് പടന്നമാക്കൽ

ഇസ്ലാം മതത്തിന്റെ രണ്ടു വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള പരസ്പര മത്സരങ്ങളും  പോരാട്ടങ്ങളും പ്രവാചകന്റെ കാലശേഷം മുതൽ  തുടങ്ങിയതാണ്. ഷിയാകൾ ലോക മുസ്ലിം ജനസംഖ്യയുടെ പതിമൂന്നു ശതമാനത്തോളം വരും. ഇറാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ  ഷിയാകളും   പാക്കിസ്ഥാൻ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിൽ  സുന്നികളും ഭൂരിപക്ഷമായി  വസിക്കുന്നു. പ്രവാചകൻ  മുഹമ്മദ് നബിയുടെ  ചിന്തകൾക്കനുകൂലമായ  കാലിഫായ്ക്ക് വേണ്ടിയുള്ള മത്സരം മുസ്ലിം ലോകം മുഴുവൻ വ്യാപിച്ചിരുന്നു. അധികാരത്തിനുവേണ്ടി  മുസ്ലിമുകൾ രണ്ടു വിഭാഗങ്ങളായി  യുദ്ധങ്ങളും തുടങ്ങി. കർബാല യുദ്ധത്തിൽ 'ഹുസൈൻ  ഇബി ആലിയേയും' അദ്ദേഹത്തിൻറെ കുടുംബത്തെയും അന്നത്തെ  ഭരണാധികാരിയായ  ' കാലിഫാ ഉമയദ് യസിദി വധിച്ചതുമുതൽ ആദിമ ഇസ്ലാമിക ലോകം രണ്ടു ചേരികളായി പരസ്പരം പോരാട്ടം തുടങ്ങി. ഖുറാനെ വിശുദ്ധ ഗ്രന്ഥമായി രണ്ടു കൂട്ടരും സ്വീകരിച്ചുവെങ്കിലും മറ്റൊരു വിശുദ്ധ ഗ്രന്ഥമായ 'ഹാഡിത്തിന്റെ'  വിലയിരുത്തലിൽ രണ്ടു വിഭാഗങ്ങൾക്കും വ്യത്യസ്തങ്ങളായ  അഭിപ്രായങ്ങളാണുള്ളത്.  ഇന്നും ലോകം മുഴുവൻ  സുന്നികളും ഷിയാകളും  തമ്മിൽ  ആശയ സംഘട്ടനങ്ങളും മത്സരങ്ങളും അങ്കം വെട്ടുകളുമായി കഴിയുന്നു.  ഇറാക്കിലേയും സിറിയായിലെയും യുദ്ധങ്ങളും ഐ.എസ്.ഐ.എസ് സംഘടനയുടെ ആവീർഭാവവും  ഷിയാ-സുന്നി ദ്വന്ദ യുദ്ധങ്ങളുടെ പ്രതിഫലനങ്ങളാണ്.  പ്രവാചകൻ  നബിയുടെ ഭാര്യ ഐഷയുടെ പിതാവ് 'അബു ബേക്കർ'    പ്രവാചകന്റെ  പിന്തുടർച്ചക്കാരനെന്നു  സുന്നികൾ വിശ്വസിക്കുന്നു.  പ്രവാചകനു ലഭിച്ച ദൈവത്തിന്റെ വെളിപാടുകൊണ്ട് സ്വന്തം കസ്യനെയും മരുമകനെയും തുടർന്നുള്ള  കാലീഫാമാരായി പ്രവാചകൻ നേരിട്ട് തിരഞ്ഞെടുത്തുവെന്ന്  ഷിയാകളുടെ വിശ്വാസ പ്രമാണത്തിലും  പറയുന്നു.


അല്‍ ഖ്വയ്ദ  ഭീകരതയിൽനിന്നും രൂപംകൊണ്ട ഐ.എസ്.ഐ.എസ്. ന്റെ സമീപ കാലത്തെ വളർച്ച  അതിശീഘ്രമായിരുന്നു. ഇറാക്കിലും സിറിയായിലും വ്യാപിച്ചിരിക്കുന്ന ഇവരുടെ സംഘടനയുടെ ലക്ഷ്യം വർഷങ്ങളായുള്ള അമേരിക്കൻ ഇറാക്കി സൈന്യക കൂട്ടുകെട്ടിനെ തകർക്കുകയെന്നതാണ്. അനേക പാശ്ചാത്യ അമേരിക്കൻ പ്രതിഭകളെയും ജേർണലിസ്റ്റുകളെയും വധിച്ചതുവഴി ഈ ഭീകര സംഘടന ലോക മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. ഒബാമ പറഞ്ഞതുപോലെ  "ഗ്രാമങ്ങളും പട്ടണങ്ങളും തകർത്തുകൊണ്ട്, നിരായുധരും നിഷ്കളങ്കരുമായ സ്ത്രീകളടക്കമുള്ള ജനതയെ വധിച്ചുകൊണ്ട് ഭീരുക്കളായ ഐ.എസ് .ഐ.എസ്  അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ഇവർ വരുത്തിവെച്ച  മുറിവുകൾ ഇന്നലെയുടെയും വർത്തമാന കാലത്തിന്റെയും നാളയുടെയും ഒരു ദൈവവും പൊറുക്കില്ല. ഓരോ ദിനവും കൊടും ഭീകരതയുടെ ചരിത്രം ആവർത്തിക്കുകയും ചെയ്യുന്നു."


'ഐ.എസ്.ഐ എസ്' (ISIS)   അഥവാ 'ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്കി ആൻഡ് ലെവന്റ്' ഇന്ന്  ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഭീകര സംഘടനയായി മാറിയിരിക്കുന്നു.  ഇറാക്കി യുദ്ധത്തിന്റെ ആരംഭകാലത്ത് സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപകൻ 'അബു മുസ്താബ്  സർക്കാവി'യാണ്. ലോകവാർത്തകളിൽ  നിറഞ്ഞിരിക്കുന്ന  ഈ ഭീകര സംഘടന ആഗോള സമാധാനത്തിന് ഭീക്ഷണിയായി തുടരുന്നു.    ഇസ്ലാമിക്ക് തത്ത്വങ്ങളിലധിഷ്ടിതമായ  കാലിഫെറ്റ് സാമ്രാജ്യം പടുത്തുയർത്തുകയെന്നതാണ് ഇവരുടെ പരമമായ ലക്ഷ്യം.  ആഗോളാതിർത്തികൾ കണക്കാക്കാതെ സിറിയായുടെ മെഡിറ്ററെനിയൻ  തീരങ്ങൾ മുതൽ തെക്ക് ബാഗ്ദാദ് വരെ നൂറു കണക്കിന്  ചതുരശ്ര മൈലുകൾ വിസ്തൃതമായ ഭൂമികൾ  'ഐ.എസ് .ഐ എസിന്റെ '  അധീനതയിലായി. ഷാരിയാ നിയമങ്ങൾ നടപ്പാക്കാൻ 'ഐ.എസ്.ഐ. എസ്'  ആഗ്രഹിക്കുന്നു. ഓയിൽ ഉത്ഭാദനം, കള്ളക്കടത്ത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട്  പോകൽ, മോഷ്ടിച്ച കലാ വസ്തുക്കൾ വിൽക്കുക, പരസ്യമായുള്ള അതിക്രൂരവും കഠിനവുമായ  പിടിച്ചു പറികൾ എന്നിവകളാണ് ഐ.എസ്.ഐ. എസിന്റെ പ്രധാന വരുമാന മാർഗം. സദാം ഹുസയിന്റെ കാലത്തുണ്ടായിരുന്ന പട്ടാളത്തിലുണ്ടായിരുന്നവർ  ഇന്ന് ഐ.എസ്.ഐ.എസിന്റെ ഭാഗമായി തീർന്നു.   ഇവരുടെ നേതാവായ 'അബു ബേക്കർ അല്-ബാഗ്ദാദി', ബാഗ്ദാദ് യൂണി വെഴ്സിറ്റിയിൽ നിന്നും ഇസ്ലാമിക്ക് സ്റ്റഡീസിൽ  ഡോക്റ്ററെറ്റ്  ബിരുദം നേടിയിട്ടുണ്ട്. അല്‍ ഖ്വയ്ദായിൽ  ബാഗ്ദാദി  ചേരുന്നതിനു മുമ്പ് ഇറാക്കിന്റെ തെക്കു ഭാഗത്തുള്ള പ്രോവിനസുകളിൽ രാജ്യം പിടിച്ചെടുക്കാനുള്ള  ഒരു ഭീകര സംഘടനയുണ്ടാക്കിയിരുന്നു.


ഐ എസ് ഐ എസ് ന്റെ ആശയ സംഘടനം 2004 മുതൽ ഇറാക്കിലെ അബു മുസാബ് അൽ- സർക്കാവി നയിച്ച സമരം മുതൽ കാണാം.  അൽ-സർക്കാവി അതിനായി അല്‍ ഖ്വയ്ദാ
 സ്ഥാപകൻ ഒസാമാ ബിൻ ലാദനുമായി ഉടമ്പടിയുണ്ടാക്കി.   രണ്ടു നദി തടങ്ങളിലെ രാജ്യങ്ങൾ തമ്മിലുള്ള സംഘടനയെന്നർത്ഥത്തിൽ ടാൻസിം അല്‍ ഖ്വയ്ദാ  ഫിബിലാദ് അല് രഫിദയ്  (Tanzim Al Qaeda fi Bilad al-Rafidayn) എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഇറാക്കിലെ അല്‍ ഖ്വയ്ദായെന്നാണ് പൊതുവെ ഈ സംഘടനയെ അറിയപ്പെട്ടിരുന്നത്.


തത്ത്വത്തിൽ ഇറാക്കി അല്‍ ഖ്വയ്ദാ പ്രവാചകന്റെ  കാലത്തുണ്ടായിരുന്നവരുടെയും അവരുടെ പിൻഗാമികളുടെയും ആശയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്.   ഇസ്ലാമിക്ക് സ്റ്റേറ്റ്  അഥവാ കാലിഫൈറ്റ്  ആശയങ്ങൾ പ്രവാചകന്റെ കാലത്ത് നടപ്പിലായിരുന്ന നിയമങ്ങളായിരുന്നു. ഏക ദൈവത്തിൽ മാത്രമുള്ള വിശ്വാസത്തിന് പ്രാധാന്യം നല്കുന്നു. ദൈവം മാത്രം സൃഷ്ടികർത്താവെന്നും മറ്റുള്ള വിശ്വാസികളെ അവിശ്വാസികളായും (കാഫിർ)  കരുതിയിരുന്നു. ഖുറാനു  പുറമേ അക്കാലത്തെ ആചാര നിയമങ്ങളടങ്ങിയ സുന്നായും വേദ ഗ്രന്ഥങ്ങളായി അംഗീകരിച്ചു. അതിലെ സാരാംശങ്ങൾ അക്ഷരാർത്ഥത്തിൽ കണക്കാക്കുകയും ചെയ്യുന്നു. ഒരു പ്രവാചകൻ, ഏക ദൈവം, ദൈവം പല പേരുകളിൽ അറിയപ്പെടുന്നുവെന്ന തത്വമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ബിംബാരാധാനക്കാർക്കെതിരെ   ഈ സംഘടന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
\

ഭീകര സംഘടനകൾ പൊതുവെ ക്ലിപ്തമല്ലാത്ത  നയപരിപാടികൾ  അനുവർത്തിക്കുന്നവരായിരിക്കും. അല്‍ ഖ്വയ്ദായിലെ സുന്നി ഭീകരതയിൽ നിന്നാണ് ഈ സംഘടന ഉദയം ചെയ്തത്. പ്രത്യേകിച്ച് ഇറാക്കി അല്‍ ഖ്വയ്ദായിൽനിന്ന് വേർപെട്ടവർ വ്യക്തമായ ലക്ഷ്യമില്ലാതെ യോജിക്കുകയായിരുന്നു. ഇറാക്കിലെ അമേരിക്കൻ ആക്രമണശേഷം അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ അനേക സ്പോടന പരമ്പരകളും ബോംബുകളും മനുഷ്യരെ തട്ടിക്കൊണ്ടു പോവലും തല വെട്ടൽ പ്രസ്ഥാനവും തുടർന്നുകൊണ്ടിരുന്നു. 2006-ൽ ഇറാക്കി അല്‍ ഖ്വയ്ദാ സ്ഥാപിച്ച അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ  ഷിയാ ഭൂരിഭാഗത്തിനെതിരെ വിഭാഗീയ വർഗീയ യുദ്ധമാരംഭിച്ചു. 2006-ൽ തന്നെ അമേരിക്കൻ ബോംബിൽ  അബു മൂസ്സാബ് അൽ സർക്കാവി  കൊല്ലപ്പെട്ടു.  2006 ജൂണ്‍  മാസത്തിൽ അബൂ അയൂബ് അൽ മസറി  ഇറാക്കി അല്‍ ഖ്വയ്ദായുടെ നേതൃത്വം ഏറ്റെടുത്തു. 2006-ഒക്ടോബർ മാസം അബു അയൂബ് അൽ മസാറി യുടെ നേതൃത്വത്തിൽ പുതിയ സംഘടനയായ ഐ.എസ്.ഐ.  സ്ഥാപിച്ചു. അബു ഒമർ അൽ ബാഗ്ദാദിയെ നേതാവായി തെരഞ്ഞെടുത്തു. അബു ഒമർ ബാഗ്ദാദിയും അബു അയൂബ് അൽ മസാറിയും കൊല്ലപ്പെട്ടു. 2006-ൽ അമേരിക്കയുടെ യുദ്ധവിമാനത്തിൽ നിന്നും പതിച്ച ബോംബിൽ   അൽ സർക്കാവി കൊല്ലപ്പെട്ടശേഷം സംഘടനയുടെ നേതൃത്വം പരിചയ സമ്പന്നനായ ഭീകരൻ അബു ബേക്കർ അൽ ബാഗ്ദാദി ഏറ്റെടുത്തു. ഒരിയ്ക്കൽ അയാൾ അമേരിക്കൻ കസ്റ്റഡിയിലായിരുന്നു.


2011-ൽ  സിറിയായിൽ വിപ്ലവമുണ്ടായപ്പോൾ അല്‍ ഖ്വയ്ദാ സിറിയൻ അതിർത്തിയിലേക്ക് നീങ്ങുകയും അവരുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 2013-ൽ  ഐ.എസ്.ഐ സിറിയാ അല്‍ ഖ്വയ്ദായുമായി യോജിച്ചു.  2013-ൽ സിറിയായിലെ വിപ്ലവകാരികളെയും അണിനിരത്തി  ഐ.സി.ഐ.എസ് സ്ഥാപിച്ചു. അന്നുതൊട്ട് ഗ്രൂപ്പിനെ ഐ എസ് ഐ ആൻഡ് ലെവന്റ്റ് (ഐ എസ്.ഐഎസ്) എന്നറിയപ്പെടാൻ തുടങ്ങി. 2014-ൽ അൽ -ബാഗ്ദാദി ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ  കാലിഫയായി സ്വയം പ്രഖ്യാപിച്ചു.


2014- മെയ് മാസത്തിൽ ഐ.എസ്.ഐ.എസ്. 140 സ്കൂൾ കുട്ടികളെ തട്ടിയെടുത്തു. സിറിയായിൽ ഇസ്ലാമിക വിപ്ലവ തത്ത്വങ്ങൾ ബലമായി പഠിപ്പിച്ചു.  2014 മുതൽ തുടങ്ങിയ  യുദ്ധക്കെടുതിയിൽ വീടും നാടും വിട്ട് പലായനം ചെയ്ത ഒരു മില്ല്യൻ ഇറാക്കി ജനത ഭവനരഹിതരായി അഭയാർത്ഥി  ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. 2014- ജൂണ്‍ ഒമ്പതാം തിയതി   ഐ എസ് ഐ എസ്  മൊസൂൾ എയർപോർട്ട്  പിടിച്ചെടുത്തു. ടീവി. സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും അവരുടെ അധീനതയിലായി. ജയിലിൽ കിടന്ന ആയിരം തടവുകാരെ മോചിപ്പിച്ചു. മൊസൂളിന്റെ നിയന്ത്രണം മുഴുവൻ കൈക്കലാക്കി മുന്നേറിക്കൊണ്ടിരുന്നു.  2014 ജൂണ്‍ ഇരുപത്തിയൊന്നാം തിയതി  'തികൃത്' പട്ടണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. സിറിയായുടെ അതിർത്തിയിലുള്ള 'അല്ക്കൊയാം' പട്ടണവും   'അൽ  ഒമാർ'  എന്ന സിറിയൻ ഓയിൽ ഫീൽഡും  പിടിച്ചെടുത്തു.  75000 ബാറൽ ഓയിൽ ദിവസേന അവിടെ ഉത്ഭാദിപ്പിക്കുന്നു. പിന്നീട് 'ജോനാസ്' വിശുദ്ധ ഗോപുരം തകർത്തു. ഇറാക്കി ടൌണ്‍  'സിഞ്ചാർ' തകർത്തുകൊണ്ട് നൂറു കണക്കിന് യാസിദി സ്ത്രീകളെയും പുരുഷന്മാരെയും കൊന്നു. .


അല്‍ ഖ്വയ്ദാ പരാജയപ്പെട്ടടത്തെല്ലാം  ഐ എസ് ഐ എസ്  നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. സിറിയായിലും ഇറാക്കിലും  ഇസ്ലാമിക്ക് കാലിഫൈറ്റ് സാമ്രാജ്യമാണ് ഐ എസ് ഐ എസ്  തീവ്ര മതവാദികൾ  വിഭാവന ചെയ്യുന്നത്. അബു ബേക്കർ അൽ- ബാഗ്ദാദി,  ഐ എസ് ഐ എസിൻറെ  നേതാവും കാലിഫ് ഇബ്രാഹിമായും അറിയപ്പെടുന്നു.  ബാഗ്ദാദിയുടെ  ആദർശങ്ങളും  നയപരിപാടികളുമാണ്  ഈ തീവ്ര സംഘടനയിൽ നടപ്പാക്കിയിരിക്കുന്നത്. സ്വന്തം സംഘടനയെ നയിക്കാനുള്ള  അസാമാന്യമായ കഴിവും ബാഗ്ദാദിയ്ക്കുണ്ട്. അല്‍ ഖ്വയ്ദായിൽ  മുമ്പ് അംഗങ്ങളായിരുന്നവർ  ഇന്ന് ഐ. എസ്. ഐ.എസ്. തീവ്ര മുന്നേറ്റത്തിൽ പ്രവർത്തിക്കുന്നു.  സലാഫി ജിഹാദികൾ  അല്‍ ഖ്വയ്ദായ്ക്ക്  പകരമായി അതേ യാഥാസ്ഥിതിക മത ചിന്തകളോടെയാണ് പോരാടുന്നത്.   ഇവർ വിജയിച്ചാൽ   രാജ്യങ്ങളുടെ  രാഷ്ട്രീയ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടേണ്ടി വരും.


ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളിന്റെ പതനവും മറ്റു സുന്നി  മതവിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കലും പിന്നീടുള്ള കൂട്ടക്കൊലകളും വാഷിംഗ്ണ്ടനെയും  ബാഗ്ദാദിനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ഐ എസ്  ഐ എസിന്റെ  മുന്നേറ്റം   പാശ്ചാത്യ രാജ്യങ്ങളെയും  അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു.    ആഗോള സമാധാനത്തിനു വെല്ലുവിളിയായി  ശക്തി പ്രാപിച്ച ഐ. എസ്. ഐ. എസ്  ഭീകര സംഘടനയെ തടഞ്ഞു നിർത്തേണ്ടത്  രാജ്യങ്ങളുടെ  ആവശ്യമായും വന്നു. ഐ. എസ് ഐ. എസിന്റെ  മുന്നേറ്റത്തിനെതിരെ   ഇറാക്കി പട്ടാളത്തിന് ആത്മബലം കൊടുക്കാൻ അമേരിക്കാ മുന്നൂറു പട്ടാളക്കാരെക്കൂടി ഇറാക്കിലയച്ച്   സൈന്യബലം എണ്ണൂറാക്കി.


അമേരിക്കയുടെയും പാശ്ചാത്യ ലോകങ്ങളുടെയും കണക്കുകൂട്ടലിൽ ഐ.സി.ഐ.എസിന് 30000 ഭീകരരുണ്ടെന്നു കരുതുന്നു. കൂടാതെ ദേശീയ തലങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും വസിക്കുന്ന അനേക ജനങ്ങൾ അവർക്ക് പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. വിദേശത്തുനിന്നും   അനേകമാളുകൾ  പിന്തുണയുമായി ഐ.എസ്.ഐ. എസ്സിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 90 രാജ്യങ്ങളിൽ നിന്നായി 20000 യോദ്ധാക്കൾ  ഇറാക്ക് സിറിയാ മേഖലകളിൽ   ഐ.എസ് ഐ എസിലുണ്ട്. പാശ്ചാത്യ നാടുകളിൽ നിന്ന് 3400 പേരും അമേരിക്കയിൽ നിന്ന് 150 പേരും ഐ.എസ്.ഐ.എസ് സംഘടനയിൽ യുദ്ധ മേഖലകളിൽ   പ്രവർത്തിക്കുന്നു.


ഐ.എസ് ഐ.എസ്  മിലിറ്റന്റ് നേതാവ് അൽ -ബാഗ്ദാദി  അമേരിക്കയെ ഭീക്ഷണിപ്പെടുത്തുന്നുവെങ്കിലും  ബാഗ്ദാദിയുടെ  ലക്ഷ്യം ഇറാക്ക് സിറിയാ മേഖലകളിൽ ദേശീയ ഭരണാധികാരം പിടിച്ചെടുക്കുകയെന്നതാണ്.  ഇറാക്കിലും സിറിയായിലും പ്രവർത്തിക്കുന്ന വിദേശ മിലിറ്റന്റ്  കൂടുതൽ പേരും യുദ്ധ തന്ത്രങ്ങൾ പഠിച്ചവരാണ്. ആധുനിക ആയുധങ്ങൾ സമാഹരിച്ചുകൊണ്ട്  വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഭരിക്കുന്ന സർക്കാരിനെ വിപുലമായ തോതിൽ  ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്.  


കഴിഞ്ഞ വർഷം   2014-ൽ ഐ.എസ്.ഐ. എസ് . യുദ്ധമുന്നണിയിൽ തുടർച്ചയായി വിജയങ്ങൾ  നേടിയിരുന്നു. ഇറാക്കി പട്ടാളത്തിൽ കൂടുതലായുള്ളത് സുന്നി മുസ്ലിമുകളടങ്ങിയ പട്ടാളമാണ്. ഐ.സി.ഐ. എസിനെതിരെ  യുദ്ധം ചെയ്യുവാനുള്ള മനോവീര്യം സ്വന്തം സമുദായത്തിലുള്ള ഇറാക്കി സുന്നി പട്ടാളത്തിനില്ലായിരുന്നു. ഐ.സി.എസ് നേടിയ നേട്ടങ്ങൾ കൂടുതലും സുന്നി മുസ്ലിമുകൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇറാക്കി പട്ടാളം    സ്ഥലവാസികളുടെ സഹകരണമില്ലായ്മ മൂലം അങ്ങനെയുള്ള പ്രദേശങ്ങളിൽ കാര്യമായി പ്രതിരോധിച്ചില്ലായിരുന്നു.   തന്മൂലം സുന്നി പ്രദേശങ്ങളിൽ ഐ എസ്  ഐ എസിന്  അധികാരം സ്ഥാപിക്കാൻ സാധിച്ചു.


2014 സെപ്റ്റംബർ മുതൽ അമേരിക്കാ സിറിയായിൽ ബോംബിംഗ് ശക്തമാക്കാൻ തുടങ്ങി. ദിനംപ്രതി തുടർച്ചയായി ഭീകരർക്കെതിരെ ബോംബിട്ടുകൊണ്ടിരിക്കുന്നു.  ഐ. എസ്. ഐ.എസിന്റെ  ശക്തി കേന്ദ്രങ്ങൾ പ്രതിരോധിക്കാൻ സാധിക്കാതെ 2015 ഫെബ്രുവരി മുതൽ അവർക്ക് ഇറാക്കിന്റെമേൽ സ്വാധീനം കുറഞ്ഞു വരുന്നതായി അമേരിക്കൻ വക്താക്കൾ കണക്കാക്കുന്നു. 2015 ജനുവരിയിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കു ചേർന്നത് അല്‍ ഖ്വയ്ദാ ഗ്രൂപ്പായിരുന്നെങ്കിലും ഐ.എസ് ഐ .എസിലെ ഒരു ഭീകരനും അക്കൂടെയുണ്ടായിരുന്നു. പാരീസ് സംഭവത്തിനു ശേഷം  ഐ.എസ് ഐ .എസിനെ  പിന്തുണയ്ക്കുന്ന  ഒരു ഒഹായോക്കാരനെ അമേരിക്കാ അറസ്റ്റു ചെയ്തു. യൂ എസിലെ പ്രധാന നഗരങ്ങളിൽ അയാൾക്ക് ബോംബിടാൻ പദ്ധതികളുണ്ടായിരുന്നു. സിറിയായിലേക്കും ഇറാക്കിലേക്കും യാത്ര ചെയ്യുന്ന പാശ്ചാത്യ അമേരിക്കൻ പൌരന്മാരിൽ അനേക ഐ.എസ് ഐ അനുഭാവികളുള്ളതും ആശങ്കയ്ക്ക് കാരണമാകുന്നു. വിദേശത്ത് വിമാനം പറപ്പിക്കലും ബോംബു സ്പോടനത്തിലും  യുദ്ധ പ്രാവിണ്യം നേടിയവർ ഐ എസ് ഐ യോടൊപ്പം പ്രവർത്തിക്കുന്നത് പടിഞ്ഞാറൻ  രാജ്യങ്ങളെയും അമേരിക്കയേയും നോട്ടമിട്ടുകൊണ്ടെന്നും ഐ എസ് ഐ യെ വിലയിരുത്തുന്നവർ ഭയപ്പെടുന്നു.


ക്രിസ്ത്യാനികൾ ഉൾപ്പടെ ന്യൂന പക്ഷങ്ങളോട് ഐ  എസ്.ഐ.എസ്   വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്.  ന്യൂനപക്ഷങ്ങളിൽപ്പെട്ട നൂറു കണക്കിന് ജനങ്ങൾ  മൃഗീയമായി കൊല്ലപ്പെട്ടു. അക്കൂടെ എണ്ണം തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധം കൃസ് ത്യാനികളും യെസിദികളുമുണ്ട്. സിർജാർ മലയിടുക്കുകളിൽ 40000 ത്തിൽപ്പരം  മനുഷ്യർ കുറച്ചു ഭക്ഷണവും കഴിച്ച് കുടുങ്ങി കിടന്നിരുന്നു. അവരുടെ സ്ത്രീകളെ അടിമകളായി വിൽക്കുകയും ബലാൽ സംഘത്തിനിരയാക്കുകയും  ചെയ്തു. 2014 ആഗസ്റ്റിൽ കുർഡീസ്  പട്ടാളം അവരെ  രക്ഷപ്പെടുത്തി. നൂറ്റാണ്ടുകളായി അതാതു പ്രദേശങ്ങളിൽ സ്വന്തം ഭവനങ്ങളിൽ താമസിച്ചിരുന്നവരായ ഇവർ അഭയാർത്ഥികളായി മറ്റു പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നു. ഷിയാകളെ കൂടാതെ മത തീക്ഷ്ണതയോടെ ജീവിക്കാത്ത സ്വന്തം സമുദായം സുന്നികളെയും ഐ.എസ്. ഐ.എസ്  പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പൌരാണികവും വിശുദ്ധവുമായ പല പള്ളികളും ഭൂപ്രദേശങ്ങളും അവർ നശിപ്പിച്ചു. അവിശ്വാസികളായ സ്ത്രീകളെ അടിമകളാക്കി ബലാൽ സംഘം ചെയ്യാനും  ലൈംഗികമായി പീഡിപ്പിക്കാനും ഐ.സി.ഐ. എസ് ലഘു ലേഖകൾ വിതരണം ചെയ്തുകൊണ്ടുമിരിക്കുന്നു.


2012 നവംബറിൽ അമേരിക്കൻ  വാർത്താ ലേഖകനായ 'ജെയിംസ് ഫോളിയെ'  ഗ്ലോബൽ പോസ്റ്റിനുവേണ്ടി വാർത്തകൾ റിപ്പൊർട്ട്  ചെയ്യുന്ന സമയം 'ഐ.എസ്.ഐ.എസ്' ഭീകരർ തട്ടിക്കൊണ്ടുപോയി. തടവുകാരനായി ബന്ധിച്ച് പിന്നീട്   വീഡിയോ ക്യാമറയുടെ മുമ്പിൽ ലോകം കാണത്തക്ക വിധം വധിക്കുകയും ചെയ്തു. 2013 ജനുവരിവരെ ഫോളിയെ തട്ടിക്കൊണ്ടു പോയ വിവരം രഹസ്യാന്വേഷണ വകുപ്പ് അതീവ രഹസ്യമായി വെച്ചിരുന്നു. ഫോളിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചിരുന്നു. അമേരിക്കൻ രഹസ്യവിഭാഗം ഫോളിയെ കണ്ടുപിടിക്കാൻ എല്ലാ വഴികളും ശ്രമിച്ചിട്ടും സാധിച്ചില്ല. 2014 ആഗസ്റ്റിൽ അമേരിക്കാ ബോംബിട്ടു  കഴിഞ്ഞാണ് ക്യാമറായുടെ മുമ്പിൽ വെച്ച് ഭീകരർ  ഫോളിയെ വധിച്ചത്. പണം കൊണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഐ.എസ് ഐ.എസ്.  ഗൌരവപൂർവം അത് പരിഗണിച്ചില്ല.


ജെയിംസ് ഫോളിയുടെ വധത്തിനു ശേഷം സ്റ്റീവൻ സോട്ട്  ലോവ് (Steven Sot Loft) എന്ന വാർത്താ ലേഖകനെയും ക്യാമറയുടെ മുമ്പിൽ വെച്ചു വധിച്ചു.  സോട്ട്  ലോവ്  ടൈം മാഗസിന്റെ റിപ്പോർട്ടറായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. 2013-ൽ അദ്ദേഹം അപ്രത്യക്ഷ്യനായി.  സോട്ട്  ലോവിന്റെ അമ്മ 'ഷെർലി' ഐ.എസ്.ഐ. എസ് നേതാവ് അൽ ബാഗ്ദാദിയോട്  മകനെ കൊല്ലല്ലേയെന്നു കേണപേക്ഷിച്ചിട്ടും കരുണയുണ്ടായില്ല. സോട്ട് ലോവിനെ വധിച്ച വീഡിയോ കാണിച്ച ശേഷം മുട്ടു കുത്തി നില്ക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുന്ന രംഗമാണ് കാണിക്കുന്നത്. " ഒരു ഭീകരൻ അക്രോശിക്കുന്നത് കേൾക്കാം 'തിന്മയുടെ രാജ്യമായ അമേരിക്കയുമൊത്തു പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ശത്രുക്കൾക്കുമുള്ള അനുഭവ പാഠമാണിതെന്ന് അറിയുക ; ഞങ്ങളുടെ ജനങ്ങളെ വെറുതെ വിടൂ!' ഭീകരരുടെ വാക്കുകൾക്ക് വിലകൊടുക്കാതെ അമേരിക്കൻബോംബിംഗ്   തുടർന്നുകൊണ്ടിരുന്നു.  മറ്റു പാശ്ചാത്യ റിപ്പോർട്ടർമാരെയും ക്യാമറായുടെ മുമ്പിൽ ഐ.എസ്.ഐ.എസ്  വധിക്കുന്ന രംഗം കാണിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പൌരൻ ഡേവിഡ് ഹേൻസ്, അലൻ ഹെന്നിംഗ്, അമേരിക്കക്കാരൻ പീറ്റർ കാസിംഗ് എന്നിവർ ക്യാമറയുടെ മുമ്പിൽ മരണപ്പെട്ടവരാണ്. 2015 ആരംഭത്തിൽ തടവിലാക്കപ്പെട്ട രണ്ടു ജപ്പാൻ പൌരന്മാരെയും  വധിക്കുന്ന രംഗം വീഡിയോയിലുണ്ടായിരുന്നു. ഒരു ജോർദാനിയൻ പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന രംഗവും കാണിക്കുന്നുണ്ട്.


26 വയസുള്ള അമേരിക്കൻ യുവതി കെയ്ലോ മുള്ളറും ഭീകരരുടെ കൈകളിൽ മരണമടഞ്ഞു.  അവരെങ്ങനെ മരിച്ചെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൌസിൽ നിന്നും ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി  അറിയിക്കുകയുണ്ടായി. ആതുര സേവനത്തിൽ ആകൃഷ്ടയായി മുള്ളർ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പാവങ്ങളുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു.  ദുഖിതരും കഷ്ടപ്പെടുന്നവരുമൊത്ത് സഹവസിച്ച് പ്രവർത്തിക്കുകയെന്നത് അവരുടെ ജീവിത ലക്ഷ്യമായിരുന്നു. 'താൻ വളർന്നത് സുഭിഷിതമായ ഒരു രാജ്യത്തായിരുന്നെന്നും അതിനുള്ള അവസരം ജനിച്ചപ്പോൾമുതൽ  ലഭിച്ചെന്നും ദൈവം തന്ന  ഈ സൌഭാഗ്യത്തിന്മേൽ മറ്റുള്ളവരെ സഹായിച്ചും പരോപകാര പ്രവർത്തികൾ ചെയ്തും ജീവിതം ധന്യമാക്കുകയെന്നത്  തന്റെ  നിയൊഗമാണെന്നും  താൻ ജീവിക്കുന്ന കാലത്തോളം ചുറ്റുമുള്ളവരെ സ്നേഹിച്ചും തന്നാലാവുന്ന വിധം സഹായിച്ചും   മറ്റുള്ളവർക്കുവേണ്ടി  ജീവിക്കുകയെന്നത്   തന്റെ ജീവിത ലക്ഷ്യമാണെന്നും ' മുള്ളർ കൂടെ കൂടെ പറയുമായിരുന്നു.


ഐ.എസ്.ഐ.എസ്  വക്താക്കൾ സംസാരിക്കുന്നത് മനുഷ്യത്വമില്ലാത്ത ഫ്ലാറ്റ് ഫോറങ്ങളിൽ നിന്നാണ്. കിരാതയുഗത്തിൽ നടപ്പിലായിരുന്ന മൃഗീയമായ വഴികൾ  അവർ തിരഞ്ഞെടുത്തിരിക്കുന്നു. 'ക്രിസ്ത്യാനികൾ മതം മാറുകയോ 'ജിസിയാ'  നല്കുകയോ ഭവനങ്ങൾ ഉപേക്ഷിക്കുകയോ സ്വയം മരിക്കാൻ തയ്യാറാവുകയോ ചെയ്യുകയെന്ന്  ഐ.എസ്.ഐ യുടെ  ആഹ്വാനവുമുണ്ട്. 'ജിസിയാ'യെന്നാൽ  ആദിമ ഇസ്ലാമിക ഭരണ സംവിധാനത്തിൽ  ക്രിസ്ത്യാനികളുടെ സുരക്ഷിതത്വത്തിനും പള്ളികൾ സംരക്ഷിക്കുന്നതിനും  വേണ്ടി ശേഖരിച്ചിരുന്ന ഫണ്ടായിരുന്നു. മൊസൂളിലെ 1800 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തല്ലി തകർത്തത്  വേദനാ ജനകവും  ഖുറാനിലെ ഓരോ വചന തത്ത്വങ്ങൾക്കു  വിപരീതവുമാണ്. ഖുറാൻ 22:41 വാക്യത്തിൽ 'മുസ്ലിമുകൾ ക്രിസ്ത്യാനികളുടെ പള്ളികളെ നാശനഷ്ടങ്ങളുണ്ടാകാതെ സംരക്ഷിക്കണമെന്ന്' പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക ലോകമോ പ്രവാചകനോ ഇത്തരം മൃഗീയമായ  മനുഷ്യവേട്ടകളെ  അംഗീകരിക്കില്ല. വാസ്തവത്തിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്ക്  ആൻഡ് സിറിയായെന്ന ഈ ഭീകര സംഘടന ലോകമാകമാനമുള്ള ഒന്നര ബില്ലിയൻ മുസ്ലിമുകൾക്ക് അപമാനകരമാണ്. കൃത്യമായി പറഞ്ഞാൽ ഇവരെ വെറിപിടിച്ച  മനുഷ്യത്വം നശിച്ച കാട്ടാള മ്ലേച്ഛന്മാരെന്നു വിളിക്കാം.  










കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...