Tuesday, November 29, 2016

മാൽത്തൂസിയൻ സിദ്ധാന്തങ്ങളും ജനസംഖ്യാവിസ്ഫോടനങ്ങളും



ജോസഫ് പടന്നമാക്കൽ

ക്ലാസ്സിക്കൽ  ഇക്കണോമിസ്റ്റായ 'തോമസ് മാൽത്തസ്'  (Thomas R. Malthus) ജനസംഖ്യയുടെ വർദ്ധനയും അതിനനുപാതമായ ഭക്ഷ്യവിഭവങ്ങളും ആടിസ്ഥാനപ്പെടുത്തി 1798-ൽ ജനസാന്ദ്രതയുടെ മൗലിക തത്ത്വങ്ങളെന്ന (Principle of Population) ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തുണ്ടാകുന്ന മഹാദുരന്തങ്ങൾ ബന്ധപ്പെടുത്തികൊണ്ടുള്ള തോമസ് മാൽത്തസിന്റെ പ്രബന്ധം സാമ്പത്തിക വിദഗ്ദ്ധരുടെയിടയിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ക്ലാസിക്കൽ കൃതികളെ കാലഹരണപ്പെട്ടതെന്നു വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ ഇന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളെ പ്രകീർത്തിക്കുന്നതായി കാണാം. മാൽത്തൂസിയൻ തത്ത്വങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യപാഠം മുതൽ ഗവേഷണ വിദ്യാർത്ഥികൾക്കു വരെ എക്കാലവും പഠനവിഷയങ്ങളായിരുന്നു. ജനന മരണ നിയന്ത്രണങ്ങളുടെ അടിസ്ഥാന മൂലക്കല്ലും അദ്ദേഹം രചിച്ച പ്രബന്ധം തന്നെയെന്നതിലും സംശയമില്ല.

'തോമസ് മാൽത്തസ്' ബ്രിട്ടനിലെ 'സുറയ്' എന്ന സ്ഥലത്ത് 1766 ഫെബ്രുവരി പതിനാലാം തിയതി ജനിച്ചു.  ഒരു ധനിക ബ്രിട്ടീഷ് കുടുംബത്തിലെ ഏഴു മക്കളിൽ ആറാമനായിരുന്നു. 1791-ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. 1805-ൽ കേംബ്രിഡ്ജിൽ ചരിത്രത്തിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലും പ്രൊഫസറായി നിയമിതനായി. മരണംവരെ അദ്ധ്യാപക ജോലി തുടർന്നുകൊണ്ടിരുന്നു. 1819-ൽ അദ്ദേഹത്തെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി (fellow of the Royal Society) അംഗമായി തെരഞ്ഞെടുത്തു. രണ്ടു വർഷം കഴിഞ്ഞു പൊളിറ്റിക്കൽ ഇക്കണോമിക്സ് ക്ലബിലെ അംഗമായി. ആ ക്ലബിൽ അക്കാലത്തെ സുപ്രസിദ്ധ ക്ലാസ്സിക്കൽ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ് റിക്കാർഡോയും ജെയിംസ് മില്ലും അംഗങ്ങളായിരുന്നു. കൂടാതെ അദ്ദേഹം ആംഗ്ലിക്കൻ പുരോഹിതനുമായിരുന്നു.      

ഇരുനൂറു കൊല്ലം മുമ്പ് ജനസംഖ്യയെപ്പറ്റി എഴുതിയ മാൽത്തസിന്റെ  പ്രബന്ധം വിപ്ലവകരമോ, കാലത്തിനനുയോജ്യമോ എന്നത് ഇന്നും വിവാദപരമാണ്. 1798-ൽ ലോക ജനസംഖ്യ 90 മില്യനായിരുന്നത്  ഇന്ന് എട്ടു ബില്യൻ അടുത്തായി. അദ്ദേഹത്തിൻറെ അധരങ്ങൾ തടിച്ചതും  മുച്ചുണ്ടോടുകൂടിയ വൈകല്യങ്ങളുമുണ്ടായിരുന്നതിനാൽ  തന്റെ ഛായാ പടങ്ങൾ വരക്കാൻ ആരെയും അനുവദിക്കില്ലായിരുന്നു.   1833-ൽ മരിക്കുന്നതിന് ഒരു വർഷം മുമ്പ് സർജറി മുഖേന ചുണ്ടു ശരിയാക്കി. അന്നുമുതലുള്ള   ജീവിച്ചിരുന്ന കാലത്തെ പടങ്ങൾ വളരെ അപൂർവമായി മാത്രമേ സൂക്ഷിച്ചിട്ടുള്ളൂ.1834 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയെട്ടാം വയസിൽ അദ്ദേഹം മരണമടഞ്ഞു.

ജനസംഖ്യ വർദ്ധനവിന്റെയും അതനുസരിച്ചുള്ള ഭക്ഷ്യ വിതരണശേഷികളുടെയും തത്ത്വങ്ങൾ (Essay on the Principle of Population)അടങ്ങിയതാണ് മാൽത്തൂസിയൻ പ്രബന്ധം. ജനനനിരക്ക് ഗുണിതങ്ങളായി വർദ്ധിക്കുമ്പോൾ ഭക്ഷണവിഭവങ്ങൾ സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യാം. അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഭക്ഷ്യവിഭവങ്ങൾ ലോകത്തു വർദ്ധിക്കുന്നത് ഒരേ നിരയിലുള്ള ഗണിത സംഖ്യകളുടെ ശ്രണിയിലെന്നാണ്. ഉദാഹരണമായി 1 2 3 4 5 etc എന്നീ സംഖ്യകളുടെ തുടർച്ചയായ അക്കങ്ങൾ കണക്കാക്കാം. അതിനെ മാൽത്തസ് 'അരിത്തമറ്റിക്ക് പ്രോഗ്രഷൻ' (Arithametic Progression)  എന്നു വിളിച്ചു. അതേസമയം ഭക്ഷ്യവിളകളോടൊപ്പം ജനസംഖ്യ വർദ്ധിക്കുന്നത് ഗുണോത്തര ശ്രണികളായിട്ടായിരിക്കും.1, 2, 4, 8, 16 etc എന്നീ തുടർച്ചയായ ഗുണിത സംഖ്യകൾ അഥവാ ജോമട്രിക്കൽ പ്രോഗ്രഷൻ (Geometrical Progression) നിദര്‍ശനങ്ങളായി കണക്കാക്കാം.

ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തിൽ വർദ്ധിച്ചില്ലെങ്കിൽ ലോകത്തു മഹാദുരുന്തങ്ങളുണ്ടാകുമെന്നു മാൽത്തസ് പ്രവചിക്കുന്നു. ഗുണിത ശ്രണികളിൽ ജനസംഖ്യ  വർദ്ധിക്കുന്നതിനൊപ്പം ക്രമാനുസരണമായി ഭക്ഷ്യവിളകൾ വർദ്ധിച്ചില്ലെങ്കിൽ പഞ്ഞം,പട,വസന്ത, മാരക യുദ്ധങ്ങൾ, മഹാദുരന്തങ്ങൾ മുതലായവകൾ സംഭവിക്കുമെന്നും തന്മൂലം ജനസംഖ്യയുടെ വർദ്ധനവ് കുറയുമെന്നും മാൽത്തസ്‌ അനുമാനിച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ നിന്നും മനുഷ്യ ഗണങ്ങൾക്ക് സമയാസമയങ്ങളിൽ പരിരക്ഷയാവശ്യമെന്നും  അഭിപ്രായപ്പെട്ടിരുന്നു. അതിനായി ഭക്ഷ്യ വിഭവങ്ങളുടെ ഉൽപ്പാദനമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം അത്യന്താപേക്ഷിതമെന്നും അദ്ദേഹം കരുതിയിരുന്നു. സന്താനോൽപ്പാദനം തടയാനായി സ്വയം നിയന്ത്രണമോ, മറ്റുള്ളവരിൽനിന്നുമുള്ള പ്രേരണയോ നിയമം മൂലമോ ആവാമെന്നും മാൽത്തസ് വിശ്വസിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനസംഖ്യാ വർദ്ധനവിന്റെ ഒരു മഹാ വിസ്പോടനത്തെ മാൽത്തസ് പ്രവചിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ പ്രവചനങ്ങളൊന്നും ശരിയായി ഭവിച്ചില്ല. 1820 നു ശേഷം ജനസംഖ്യ അനേകമിരട്ടികൾ വർദ്ധിച്ചെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം പതിന്മടങ്ങ് വർദ്ധിക്കുകയാണുണ്ടായത്. നിയമമോ പ്രേരണയോയില്ലാതെ ഓരോ കുടുംബങ്ങളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും ആധുനിക മാൽത്തൂസിൻ ചിന്താഗതിക്കാർ ജനസംഖ്യയുടെ വർദ്ധനമൂലം വരുന്ന  മഹാദുരന്തത്തെ ഭാവിയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്തതായും കാണുന്നു.

ആധുനിക രീതികളിലുള്ള കൃഷിമൂലം ഭക്ഷ്യവിളകളുടെ ഉത്ഭാദനം പതിന്മടങ്ങു വർദ്ധിക്കുകയും   പടിഞ്ഞാറുള്ള ജനതയുടെ വിശപ്പിനെ വിസ്മയകരമാം വിധം ഇല്ലാതാക്കുകയും ചെയ്തു.  ഫോസ്സിലുകളിൽനിന്നും പുതിയതരം ഊർജവും കണ്ടുപിടിച്ചു. ട്രാക്റ്ററുകളും കൃഷിയിടങ്ങളിലിറക്കി. ഊർജത്തിന്റെ സഹായത്താൽ ഉൽപ്പാദന മേഖലകളിലെല്ലാം അത്യന്തമായ പുരോഗതികളുണ്ടായി. ഭൂമിയും പരിസ്ഥിതികളും കൂടുതൽ പഠന വിഷയങ്ങളാക്കി. മാൽത്തൂസിൻറെ കണക്കനുസരിച്ചുള്ള ജനസംഖ്യാ വർദ്ധനയ്ക്ക് തുല്യമായ ഭക്ഷ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം കണക്കുകൂട്ടിയതുപോലുള്ള ക്രമാധീതമായി ദുരന്തങ്ങൾ നിറഞ്ഞ മാറ്റങ്ങളൊന്നും സമൂഹത്തിനുണ്ടായില്ല. എന്നാൽ ജനസംഖ്യയനുസരിച്ചു ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വിഭവങ്ങൾ കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്തു.

വരുമാനമനുസരിച്ചുള്ള ജീവിതം ബൗദ്ധികതലങ്ങളിലുള്ള ഭൂരിഭാഗം ജനതയും തെരഞ്ഞെടുത്തു. അതനുസരിച്ചു ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. വ്യവസായികമായ ഒരു സമൂഹത്തിൽ കുഞ്ഞുങ്ങളെ വളർത്തുകയെന്നതും വളരെ ചെലവുള്ളതായി തീർന്നു. അത് 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'മെന്ന ആശയം പ്രബലമാകാനും കാരണമായി. പുരോഗമിച്ച രാഷ്ട്രങ്ങൾ അഭിവൃദ്ധി നേടിയതുമൂലം അവിടുത്തെ ജനങ്ങൾക്കാവശ്യമുള്ള വിഭവങ്ങളും ഉത്ഭാദനങ്ങളും വർദ്ധിച്ചു. തന്മൂലം രാജ്യങ്ങളുടെയും അവിടെയുള്ള ജനതയുടെയും ജീവിത നിലവാരം ഉയരുകയുണ്ടായി. സുരക്ഷിതമായ ആരോഗ്യപരിപാലനം മൂലം ശിശു മരണനിരക്കും കുറഞ്ഞു. കുഞ്ഞുങ്ങളെ വളർത്താനും അവരുടെ ചെലവുകൾക്കുമായി കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടുമിരുന്നു. ഒരു കാലത്ത് ഒരു കുടുംബം നിലനിർത്താൻ ബാലവേലകൾ ആവശ്യമായിരുന്നു. ആധുനികതയുടെ നേട്ടങ്ങളോടെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം ബാലവേലകൾ നിയമവിരുദ്ധമാക്കി. കുട്ടികളെ വളർത്തുക പ്രയാസമായതുകൊണ്ടും അവരുടെ ചെലവുകൾ അധികമായതുകൊണ്ടും മാതാപിതാക്കൾക്ക് സാമ്പത്തിക അവസരങ്ങളും കുറഞ്ഞു വന്നു. അതും ചെറിയ കുടുംബം ലക്ഷ്യമിട്ടുകൊണ്ടുള്ള സന്താന നിയന്ത്രണങ്ങൾക്കു കാരണവുമായി. ഒരു ചെറിയ വിഭാഗം മക്കൾ മാതാപിതാക്കളെ വയസു കാലത്തു നോക്കിയിരുന്നു. എങ്കിലും അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിൽ ക്ഷേമ നിധികളും സാമൂഹിക സുരക്ഷിതത്വവും നല്കുന്നതുകൊണ്ട്‌ ആരോഗ്യ പരിപാലനവും ആയുസിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.

ക്യാപിറ്റലിസം അഥവാ മുതലാളിത്ത തത്ത്വങ്ങളിലുള്ള ഒരു വ്യവസ്ഥിതി ഉൽപ്പാദന മേഖലകളെ കൂടുതൽ ഉൽപ്പാദനങ്ങൾക്കായി പരിപോഷിപ്പിക്കാറുണ്ട്. മാൽത്തൂസിൻ കാഴ്ചപ്പാടിൽ ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങൾ വളരെ ക്ലിപ്തമാണ്‌. ഭൂമിയും അതിന്റെ ഊർജവും വിഭവങ്ങളും ഭൂമിയിലേക്ക് വരുന്ന ഓരോ മനുഷ്യനും  ജീവിക്കാനാവശ്യമാണ്. എന്നാൽ മനുഷ്യന്റെ വിനിമയപരമായ മൂല്യങ്ങൾക്ക് സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു സാമ്പത്തിക കഴിവുകളും വരുമാനങ്ങളും ഉണ്ടാകണം. ഓരോ കുട്ടി ജനിക്കുമ്പോഴും ഉല്പന്നങ്ങൾക്കും വിഭവങ്ങൾക്കും ആവശ്യകത വരുകയും വാങ്ങാനുള്ളവർ കൂടുകയും ചെയ്യുന്നു. ഓരോരുത്തർക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ള പുതിയതായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മുടെ ജീവിത നിലവാരം ഉയരുന്നതുമൂലം ഇന്നു നിലവിലുള്ള വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുമുണ്ട്. ടെക്കനോളജിയുടെ സഹായത്തോടെ നാം നിത്യേന ഉപയോഗിക്കുന്നതായ വിഭവങ്ങൾ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ടാകുന്നു. അത്തരം ഉൽപ്പാദനങ്ങൾക്കായി കൂടുതൽ പാടവത്തോടെ അതിനുള്ള മാർഗങ്ങളും മനുഷ്യർ കണ്ടെത്തുന്നു. സ്വതന്ത്രമായ ഒരു സമൂഹത്തിൽക്കൂടി മൂലധനം വർദ്ധിക്കുന്നതുകൊണ്ടാണ് മാറ്റങ്ങളുടെതായ പുതിയ ലോകം എന്നും കാണപ്പെടുന്നത്. വ്യവസായികൾക്ക് ഉൽപ്പന്നം മെച്ചമാക്കാൻ വേണ്ടത്ര അറിവും ലഭിക്കുന്നു. മനുഷ്യന്റെ ജീവിത നിലവാരം അതുമൂലം ഉയരുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. അവിടെയെല്ലാം മാൽത്തൂസിയൻ തത്ത്വങ്ങൾ പരാജയപ്പെടുകയായിരുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളിൽ ചില അനുകൂല ചിന്താഗതികളും  ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഈ തത്ത്വങ്ങൾ മൃഗങ്ങൾക്ക് ബാധകമെന്നു ചാൾസ്  ഡാർവിൻ വിശ്വസിച്ചിരുന്നു. കാരണം, മൃഗങ്ങൾക്ക് സ്വയം സന്താന നിയന്ത്രണം നടത്താൻ സാധിക്കില്ല. അവരുടെ ഉൽപ്പാദനം സ്വന്തം ശരീരഘടനയനുസരിച്ചായിരിക്കും. പരിസ്ഥിതി അനുകൂലമല്ലെങ്കിൽ മൃഗങ്ങളുടെ ഉൽപ്പാദനം സാധ്യമല്ല. വനനശീകരണവും മൃഗങ്ങൾക്കായുള്ള  ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തതയും മനുഷ്യന്റെ വേട്ടയാടലും തുടർന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും മൃഗസംരക്ഷണം പ്രയാസമുള്ളതായി തീരുകയും ചെയ്യും. ഡാർവിനുമായി സഹകരിച്ചുകൊണ്ട് മാൽത്തസ് പ്രകൃതിയേയും ജീവജാലങ്ങളെയും വിലയിരുത്തി പഠിച്ചതു കാരണം 'ഡാർവിൻറെ പരിണാമ തത്ത്വങ്ങളും' അദ്ദേഹത്തെ ആകർഷിച്ചിരുന്നു.   അതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധനവിനെപ്പറ്റിയും ഗവേഷണങ്ങൾ നടത്തിയിരുന്നു. മാൽത്തസിനെ ഇക്കണോമിസ്റ്റുകൾ പലപ്പോഴും തെറ്റായ വിധത്തിൽ വിമർശിച്ചിരുന്നു. എങ്കിലും ഇരുപതാംനൂറ്റാണ്ടിൽ  സാമ്പത്തിക ശാസ്ത്രത്തിലെ 'കെയിനിസം  തത്ത്വങ്ങളുടെ 'ആവിർഭാവത്തോടെ മാൽത്തൂസിന്റെ കാഴ്ചപ്പാടുകൾ വീണ്ടും പ്രശസ്തങ്ങളായിത്തീർന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി മാൽത്തസ് ചില കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. ധര്‍മ്മാനുരൂപമായ സ്വയം നിയന്ത്രണം അതിലൊന്നായിരുന്നു. സ്ത്രീയെ കാണുമ്പോഴുള്ള വികാരാവേശത്തിൽ നിന്നും ആദ്യം മുതൽ മനുഷ്യൻ ആത്മനിയന്ത്രണം പാലിച്ചു ഒഴിഞ്ഞു നിൽക്കണം.  അതായത് ഒരു കുടുംബം നോക്കാൻ കഴിവുണ്ടാകുന്ന പക്ഷം വിവാഹിതരാകുക എന്ന തീരുമാനം പുരുഷനും സ്ത്രീയും കൈക്കൊള്ളണം. സന്താന നിയന്ത്രണങ്ങൾ വരുത്തി ചെറിയ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി കഴിയണം. മാൽത്തസ് വൈവാഹിക ജീവിതത്തിലെ ജനന നിയന്ത്രണത്തെ എതിർത്തിരുന്നു. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ തടയാൻ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല. വിവാഹം കഴിക്കാൻ ദീർഘിക്കുംതോറും നിയമാനുസൃതമല്ലാത്ത കുഞ്ഞുങ്ങളും പെരുകുമെന്ന കാര്യവും മാൽത്തസ് ചിന്തിച്ചിരുന്നു. എന്നാൽ നിയന്ത്രണാധീതമായ ജനസംഖ്യയെ കണക്കാക്കുമ്പോൾ അത്തരം പ്രശ്നങ്ങൾ അപ്രധാനമെന്നും  കണക്കു കൂട്ടിയിരുന്നു.

മനുഷ്യന്റെ ആയുസു കുറയുന്ന ഘട്ടങ്ങളിലും ജനസംഖ്യ കുറയുമെന്നും അദ്ദേഹം കണ്ടു. ദരിദ്രമായ അവസ്ഥയിലുള്ള ജീവിതവും ജോലിയുടെ സാഹചര്യങ്ങളും സുഖക്കേടിനെ നിയന്ത്രിക്കാനുള്ള കഴിവുകേടുകളും രോഗങ്ങളും യുദ്ധവും ക്ഷാമവും അതിനു കാരണങ്ങളാണ്. പിന്നീടുള്ള ചിന്തകരായ  എഴുത്തുകാർ അദ്ദേഹത്തിൻറെ ആശയങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരുവന്റെ ജീവിതത്തിലെ താമസിച്ചുള്ള വിവാഹങ്ങൾക്ക് സർക്കാരിന്റെ ഇടപെടലുകൾ ആവശ്യമെന്നും ചിലർ വാദിച്ചു. വിവാഹത്തിനുശേഷവും സന്താന നിയന്ത്രണം വേണമെന്നുള്ള നിഗമനത്തിൽ അനുകൂലികളും പ്രതികൂല ചിന്താഗതിക്കാരുമുണ്ടായിരുന്നു. മാൽത്തസിന്റെ അനുയായികളിൽ 'മാൽത്തൂസിൻ ലീഗെന്ന'   (Malthusian League) പ്രവർത്തകർ കൃത്രിമമായ ജനന നിയന്ത്രണത്തിനായി ശക്തിയായി വാദിക്കുന്നു. ഇത് മാൽത്തസ്  പറഞ്ഞ തത്ത്വങ്ങൾക്കും എതിരായിരുന്നു.

സ്വയം നിയന്ത്രണത്തിലൂടെ സന്താന നിയന്ത്രണമെന്ന മാൽത്തസിന്റെ കുടുംബാസൂത്രണം ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ പ്രജനന ശേഷിയെ മനഃപൂർവം നിയന്ത്രിക്കുന്നത് സഭ എക്കാലവും എതിർത്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടനകളുടെ നേതൃത്വത്തെയും കുടുംബാസൂത്രണം പോലുള്ള രാഷ്ട്രത്തിന്റെ തീരുമാനങ്ങളെയും സഭയ്ക്കൊരിക്കലും  ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നും വത്തിക്കാൻ ഭരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും യാഥാസ്ഥിതികരായ വത്തിക്കാന്റെ ഹൈറാർക്കിയാണ്. ഗർഭച്ഛിദ്രം, കൃത്രിമ ഗർഭനിരോധക ഉപാധികൾ  മുതാലായ ജനന നിയന്ത്രണ മാർഗങ്ങൾ സഭയ്ക്കുൾക്കൊള്ളുവാൻ സാധിക്കുന്നില്ല. അത്തരം സന്താന നിയന്ത്രണങ്ങളെല്ലാം സഭയുടെ ദൃഷ്ടിയിൽ പാപമാണ്. ഇവിടെ സഭയും മാൽത്തസിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്ന പ്രകൃതിനിയമങ്ങളിൽ വിശ്വസിക്കുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളെ ഏറ്റവുമധികം പ്രാവർത്തികമാക്കിയ രാജ്യം ചൈനയാണ്. ഭാരതവും ജനത്തെ നിയന്ത്രിക്കാനായി ഭീമമായ തുകകൾ ചെലവാക്കുന്നുണ്ട്. നാം രണ്ടെന്നുള്ള രണ്ടിൽ തുടങ്ങി ഭാരത കുടുംബാസൂത്രണത്തിൽ നാം ഒന്നെന്നുള്ള തീരുമാനങ്ങൾ വരെയായി. ഇപ്പോൾ നാം ഒന്ന് പിന്നെ മറ്റൊന്ന് എന്തിനെന്നും ചോദിക്കുന്ന സ്വാർഥമതികളുടെ ലോകം വരെയായി, സന്താന നിയന്ത്രണത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. 'അരിത്തമറ്റിക്ക് പ്രോഗ്രഷനും' 'ജോമട്രിക്ക് പ്രോഗ്രഷനും' പ്രകാരം  ജനസംഖ്യ കൂടുകയും ഭൂമിയുടെ വിഭവങ്ങൾ കുറയുകയും ചെയ്യുമെന്ന് ചൈനയും ഇന്ത്യയും പോലുള്ള ജനപ്പെരുപ്പമുള്ള രാജ്യങ്ങൾ     ഭയപ്പെട്ടിരുന്നു. വിഭവങ്ങൾ ഇല്ലാതെ എണ്ണം കൂടിയാൽ ഭക്ഷ്യദൗർലഭ്യം മൂലം മനുഷ്യർ കൂട്ടത്തോടെ ചാകും. പഞ്ഞം, പട, വസന്ത, യുദ്ധം മുതലായ മഹാദുരന്തങ്ങൾ സംഭവിക്കുമെന്ന  മാൽത്തസിന്റെ ഭയാനക തത്ത്വങ്ങളും ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

മാൽത്തൂസിയൻ തത്ത്വങ്ങൾ തെറ്റെന്ന് ഇക്കണോമിസ്റ്റുകൾ വിവിധ കാഴ്ചപ്പാടുകളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നു. അമേരിക്കയിൽ അമിത ഭക്ഷണം മൂലം എഴുപതു ശതമാനം ജനങ്ങളും തടിച്ചു കൊഴുത്തിരിക്കുന്നു. ചൈനയിൽ പന്ത്രണ്ടു ശതമാനം ജനങ്ങളും അമിത ഭാരമുള്ള ശരീരം വഹിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇന്ത്യയിൽ പത്തു ശതമാനം ജനങ്ങൾ ഭക്ഷണത്തിന്റെ ക്രമീകരണമില്ലാത്തതിനാൽ പ്രമേഹ  രോഗികളായി കാണപ്പെടുന്നു. ആരോഗ്യപരമല്ലാത്തതും അമിത  ഭക്ഷണവും കഴിക്കുന്നതു കാരണം വിചിത്രങ്ങളായ രോഗങ്ങളും സാധാരണമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ തെരുവുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ കൂമ്പാരം തന്നെ കാണാം. വർദ്ധിച്ചു വരുന്ന ജനതയെക്കാൾ ഭക്ഷണ വിഭവങ്ങൾ ഇന്ന് ലോകത്തുണ്ട്. ജനസംഖ്യ കുറയ്‌ക്കുന്ന പദ്ധതികളുമായി രാജ്യങ്ങൾ മുമ്പോട്ടു പോകുന്നുവെങ്കിൽ അമിതമായി കുന്നുകൂടിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താക്കൾ ഇല്ലാതാകും. മാൽത്തസിന്റെ തത്ത്വങ്ങൾ നാം തെറ്റാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അമിത ഭക്ഷണംമൂലം സംഭവിക്കുന്ന 'ഡയബെറ്റിസ്', 'ഹൈപ്പർ ടെൻഷൻ' മുതലായ രോഗങ്ങൾ മരണനിരക്ക് കൂട്ടുകയും  അദ്ദേഹത്തിൻറെ ചിന്തകൾ ബലവത്താകുകയും ചെയ്യുന്നു.  മാൽത്തസിന്റെ തത്ത്വങ്ങൾക്കെതിരായ പ്രകൃതിവിരുദ്ധമായ ഭക്ഷ്യയുൽപ്പാദനങ്ങളാണ്  അതിനു കാരണമെന്നുള്ളതും ഇവിടെ വ്യക്തമാണ്.

ആധുനിക നരവംശ ശാസ്ത്രത്തിന്റെ നിഗമനപ്രകാരം മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ച വിധേയമായ വിവിധതരം പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്‍ഷികസംസ്‌കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയായിരുന്നു. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി മാറി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല.   അതിന്റെ ഫലമായി പ്രാകൃത മനുഷ്യർ വേട്ടയാടി ജീവിച്ചിരുന്നു. കാറ്റും മഴയും പ്രകൃതിയുമായി മല്ലിട്ടു ജീവിച്ചിരുന്ന ഗുഹായുഗ മനുഷ്യൻ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടാനും പഠിച്ചു. നിത്യേന മാംസഭുക്കായ മനുഷ്യന് കാട്ടിലെ മൃഗങ്ങൾ പോരാതെ വന്നു. മൃഗങ്ങളുടെ എണ്ണത്തിലും സാരമായ കുറവുകൾ സംഭവിക്കാനും തുടങ്ങി. ഇരകൾക്ക് ക്ഷാമം വന്നപ്പോൾ ആഹാരത്തിന്റെ കുറവ് കാരണം മനുഷ്യരുടെ എണ്ണവും കുറയാൻ തുടങ്ങി. ശിശുമരണവും കാരണമായിരുന്നു. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം തിട്ടപ്പെടുത്തുന്നതും പ്രകൃതിനിയമം ആയിരുന്നു. മാൽതസിന്റെ കണക്കുകൂട്ടലും ഈ പ്രകൃതി നിയമം അനുസരിച്ചായിരുന്നു. പക്ഷെ മനുഷ്യനെന്നും ബുദ്ധി ശക്തിയാലും ചിന്താശക്തിയാലും ജീവിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ തേടിയുള്ള ജൈത്രയാത്ര അവൻ ആരംഭിച്ചു. വനങ്ങൾ വെട്ടിത്തെളിച്ചും കൃഷിയിടങ്ങൾ ഉണ്ടാക്കിയും അവൻ ഭക്ഷണത്തിനായുള്ള കൃഷി തുടങ്ങി. പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും നട്ടു വളർത്തി. വേട്ടക്കാരനായ മനുഷ്യൻ ഇരകളുടെ എണ്ണമനുസരിച്ചു തൃപ്തിയാവാതെ കൂടുതൽ ജനതയ്ക്കായുള്ള ഭക്ഷണ വിഭവങ്ങളും കണ്ടെത്താൻ തുടങ്ങി. അവിടെയവൻ മാൽത്തസിന്റെ തത്ത്വമായ പ്രകൃതി നിയമം ലംഘിക്കുകയായിരുന്നു. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും മാൽത്തസിന്റ ഗുണിതങ്ങളും സമതുലിതങ്ങളുമല്ലെന്നു തെളിയിച്ചതോടുകൂടി അദ്ദേഹത്തിൻറെ തത്ത്വങ്ങൾ ശരിയായ കണക്കുകൂട്ടലുകളോടെയല്ലെന്നും വ്യക്തമായി. പ്രകൃതി നിയമത്തിനു വിരുദ്ധമായി കാർഷിക സംസ്ക്കാരത്തിന്റെ നവോദ്ധാന ചിന്തകളും അവിടെനിന്നു രൂപം പ്രാപിച്ചു.

നാം വസിക്കുന്ന ഈ ഭൂമി സസ്യങ്ങളുടെ ഭൂയിഷ്‌ഠതയ്‌ക്കായി ജൈവവളങ്ങൾ നിറഞ്ഞതാണ്. രാസവളങ്ങളൊന്നും മാൽത്തൂസിന്റെ കാലത്തു കണ്ടുപിടിച്ചിരുന്നില്ല. ജൈവ വളങ്ങളുടെ വീര്യം കുറയുമ്പോൾ ഭക്ഷ്യവിളകൾ താനേ കുറയുമെന്ന ഒരു ധാരണയുമുണ്ടായിരുന്നു. ജനങ്ങളുടെ എണ്ണം അനുസരിച്ചു ഭക്ഷ്യവിളകൾ കുറയുമെന്നും അതുമൂലം രൂക്ഷമായ ക്ഷാമം ഉണ്ടാകുമെന്നും മാൽത്തസിന്റെ കണക്കുകൂട്ടലുകൾ അന്നത്തെ സമൂഹവും വിശ്വസിച്ചിരുന്നു. വാസ്തവത്തിൽ മാൽത്തസ് പറഞ്ഞത് ഒരു പ്രകൃതി നിയമമായിരുന്നു. പക്ഷെ അദ്ദേഹം പ്രവചിച്ചത് സംഭവിച്ചില്ല. പ്രകൃതി നിശ്ചയം പോലെ നടന്നിരുന്നെങ്കിൽ മാൽത്തസിന്റെ തത്ത്വങ്ങൾ ശരിയാകുമായിരുന്നു. വളർന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ കഴിവുകളെയും ബുദ്ധിവൈഭവത്തെയും മാൽത്തസിനു ചിന്തിക്കാൻ സാധിച്ചില്ല. മനുഷ്യൻ മണ്ണിനാവശ്യമായ പുതിയ രാസവളങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു. പത്തും പതിനഞ്ചും മേനി വിളയുന്ന 'വിത്ത്' വിളകളും കൃഷിസ്ഥലങ്ങളിലിറക്കി. ഹരിതക വിപ്ലവങ്ങളും ധവളവിപ്ലവങ്ങളും മാൽത്തസ്സിന്റെ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. ജനസംഖ്യയുടെ അനുമാനത്തേക്കാൾ ഇരട്ടിയും പത്തിരട്ടിയും ഭക്ഷ്യവിളകളും നാണ്യവിളകളും മനുഷ്യനു നേടാൻ സാധിച്ചു. അവിടെ മാൽത്തസിന്റെ തത്ത്വങ്ങൾ അർത്ഥമില്ലാതെയായി.

മാൽത്തസിനെ കൂടാതെ ഇതുപോലെ അദ്ദേഹത്തെ അനുകരിച്ച മറ്റനേക ചിന്തകരും സാമ്പത്തിക ശാസ്ത്രങ്ങളുടെ ചുരുളകൾ അഴിക്കുകയും അഭിപ്രായങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ലോകം ഭക്ഷ്യക്ഷാമത്തിൽ മുങ്ങിക്കുളിക്കുമെന്നും മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും  ഭൂമിയുടെ  ഭൂരിഭാഗവും വരൾച്ചയനുഭവപ്പെടുമെന്നും മനുഷ്യന്റെ ആയുർദൈർഘ്യം കുറയുമെന്നും ജനങ്ങൾ മരിച്ചുവീഴുമെന്നും ജനസംഖ്യ കുറയുമെന്നൊക്കെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലന്നുള്ളതാണ് സത്യം. മനുഷ്യന്റെ ബുദ്ധിവൈഭവത്താലും കഠിന പ്രയത്നങ്ങൾകൊണ്ടും ആ പ്രവചനങ്ങളെയെല്ലാം നിഷ്ക്രിയങ്ങളാക്കി .  ലോകരാഷ്ട്രങ്ങളിൽ പൊതുവേ ജനസംഖ്യക്കനുപാതമായി ഭക്ഷ്യോത്ഭാദനം അനേക മടങ്ങുകൾ വർദ്ധിച്ചു.   ഇൻഡ്യ ഇന്ന് ഒന്നേകാൽ ബില്യൻ ജനങ്ങളെ  തീറ്റിപോറ്റിയശേഷം രാജ്യത്തുൽപ്പാദിപ്പിക്കുന്ന ധാന്യവിളകൾ വലിയ തോതിൽ പുറംലോകത്തേയ്ക്ക് കയറ്റുമതിയും ചെയ്യുന്നു. അവിടെയെല്ലാം മാൽത്തസിന്റെ തത്ത്വങ്ങൾക്ക് പ്രസക്തിയില്ലാതെയാവുകയായിരുന്നു.







Proving Thomas Malthus wrong.  


Charls Darwin








EMalayalee:

malayalam Daily News

Joychan Puthukkulam 

Kalavedi Online 


Wednesday, November 23, 2016

ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാർഗ ചിന്തകളും, ഒരു പഠനം



ജോസഫ് പടന്നമാക്കൽ

സ്‌കോട്ടിഷ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവുമായ 'ആഡം സ്മിത്തി'നെപ്പറ്റി ധനതത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ  (Economics) പഠിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഇക്കണോമിക്സിന്റെ പ്രാരംഭ പാഠമായി ആഡം സ്മിത്ത് തത്ത്വങ്ങൾ സ്‌കൂൾ തലങ്ങൾ മുതൽ സർവകലാശാല വരെ പഠിപ്പിക്കുന്നു. ഇന്നും ആയിരക്കണക്കിന് ഗവേഷണ വിദ്യാർത്ഥികൾ സ്മിത്തിന്റെ തത്ത്വങ്ങളെ വിലയിരുത്താറുണ്ട്. അദ്ദേഹത്തിൻറെ 'വെല്ത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന സാമ്പത്തിക ശാസ്ത്രം മുതലാളിത്ത വ്യവസ്ഥിതിയുടെ (Capitalism) ബൈബിളായി അറിയപ്പെടുന്നു. രാഷ്ട്ര ചിന്താഗതികൾക്കനസ്യൂതമായി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളുടെ ശാസ്ത്രമായി ആഡം സ്മിത്തിന്റെ ഈ കൃതിയെ ഇക്കണോമിക്സ് വിദ്യാർത്ഥികൾ വിലമതിക്കുന്നു.    

ആഡം സ്മിത്ത് ജനിച്ച ദിവസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാർഗരറ്റ് ഡഗ്ലസായിരുന്നു അമ്മ. സ്മിത്ത് ജനിക്കുന്നതിനു ആറുമാസം മുമ്പ് പിതാവ് മരിച്ചുപോയിരുന്നു. 1723 ജൂൺ അഞ്ചാം തിയതി സ്കോട്ട്ലൻഡിലുള്ള കിർക്ക്യാൽഡി എന്ന സ്ഥലത്തു അദ്ദേഹത്തെ മാമ്മോദിസാ മുക്കിയതായി പള്ളിയുടെ രജിസ്റ്ററിലുണ്ട്. അവിടെ ബർഗ് സ്‌കൂളിൽ നിന്നും ലാറ്റിനും കണക്കും ചരിത്രവും പഠിച്ചു. പതിനാലാം വയസിൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ പഠനമാരംഭിച്ചു. 1740-ൽ ഉന്നത പഠനത്തിനായി ഓക്സ്ഫോർഡിൽ ചേർന്നു. 1748 മുതൽ ആഡംസ്മിത്ത് തുടർച്ചയായി എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അക്കാലത്തു ആഗോള പ്രസിദ്ധരായ തത്ത്വചിന്തകരും സാമ്പത്തിക വിദഗ്ദ്ധരുമായി സഹവർത്തിത്വമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഉറ്റമിത്രമായ തത്ത്വചിന്തകൻ ഡേവിഡ് ഹ്യൂമിനെയും അക്കാലങ്ങളിലാണ് കണ്ടുമുട്ടിയത്. ഹ്യുമുമായുള്ള സൗഹാർദബന്ധം മൂലം 1751-ൽ സ്മിത്ത് ഗ്ലാസ്‌ഗോ യൂണിവേഴ്‌സ്‌സിറ്റിയുടെ ഫാക്കൽറ്റി മെമ്പറായി നിയമിതനാകാൻ കാരണമായി.

1759-ൽ സദാചാര തത്ത്വങ്ങളടങ്ങിയ 'ദി തീയറി ഓഫ് മോറൽ സെന്റിമെന്റ്സ്' (The theory of Moral Sentiments) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണശേഷം യൂറോപ്പ് മുഴുവൻ പ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അനേക രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. ആ കാലഘട്ടങ്ങളിലാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ, ഫ്രഞ്ച് ധനതത്ത്വ ശാസ്ത്രജ്ഞൻ ടർഗോട്ട് എന്നിവരായി സൗഹാർദ ബന്ധത്തിലായത്. ബെഞ്ചമിൻ ഫ്രാങ്കലിൻ അമേരിക്കയുടെ ആദ്യകാല രാഷ്ട്രശില്പികളിൽ ഒരാളും രാഷ്ട്രീയ തത്ത്വ ചിന്തകനും ശാസ്ത്രജ്ഞനും വൈദുതി കണ്ടുപിടിച്ചയാളുമായിരുന്നു.  

ഫ്രാൻസിൽ കുറച്ചുകാലം സ്മിത്ത് പഠിപ്പിച്ച ശേഷം 1776-ൽ ലണ്ടനിൽ താമസമാക്കി. അവിടെനിന്നാണ് ലോകപ്രസിദ്ധമായ 'വെൽത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന ഗ്രന്ഥം എഴുതിയത്. അദ്ദേഹത്തിൻറെ വെൽത്ത് ഓഫ് നാഷനിൽക്കൂടിയുള്ള വിപ്ലവകരമായ ആശയങ്ങൾ അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക ചിന്താഗതികൾക്ക് പുത്തനായ മാറ്റങ്ങൾ വരുത്തിയിരുന്നു. അത് രാഷ്ട്രങ്ങളുടെ സാമ്പത്തികപരമായ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമായിരുന്നു. ഒരു രാഷ്ട്രത്തിനാവശ്യമായ സാമ്പത്തിക പഠനത്തിന്റെ ആദ്യത്തെ ഗ്രന്ഥമായും സ്മിത്തിന്റെ ധനതത്ത്വ ശാസ്ത്ര ഗ്രന്ഥത്തെ കരുതുന്നു.  സ്മിത്തിന്റെ കാലഘട്ടത്തിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക മാനദണ്ഡം നിശ്ചയിച്ചിരുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും നിക്ഷേപത്തിന്റെ അളവു തൂക്കത്തിലായിരുന്നു. ഏതൊരു രാഷ്ട്രത്തിന്റെയും മൂലധനം നിശ്ചയിക്കുന്നത് അത്തരം അളവുകോലു കൊണ്ടല്ലെന്നു സ്മിത്ത് ന്യായികരിച്ചു. അതിനെപ്പറ്റി തുടർച്ചയായി പ്രബന്ധങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം നിശ്ചയിക്കുന്നത് രാഷ്ട്രത്തിന്റെ മൊത്തം മൂലധനത്തോടൊപ്പം ഉൽപ്പാദനവും വാണിജ്യവും വ്യവസായവും ഉൾപ്പെടുത്തണമെന്നും അതനുസരിച്ചു നിലവിലുള്ള സാമ്പത്തിക അളവുകോലുകൾക്കു മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്മിത്തിന്റെ ഈ തത്ത്വമാണ് പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ 'ജി.ഡി.പി.' അഥവാ 'ഗ്രോസ് നാഷണൽ പ്രോഡക്റ്റ്' എന്നെല്ലാം അറിയപ്പെടാൻ തുടങ്ങിയത്.

'വെൽത്ത് ഓഫ് നാഷൻസ്' പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് യൂറോപ്പിൽ വ്യവസായിക വാണിജ്യപരമായ വിഷയങ്ങളിൽ സർക്കാരുകൾ തമ്മിൽ പ്രത്യേകമായ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. വാണിജ്യ കാര്യങ്ങളിൽ രാജ്യങ്ങളുടെ താല്പര്യങ്ങളനുസരിച്ചു നിയന്ത്രണങ്ങളുമുണ്ടായിരുന്നു. സാമ്പത്തിക തലങ്ങളിൽ രാഷ്ട്രങ്ങൾ തമ്മിൽ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇറക്കുമതി, കയറ്റുമതി നികുതികൾ നടപ്പാക്കിയിരുന്നു. സാധനങ്ങൾക്ക് നിശ്ചിതമായ ഒരു വിലയും കല്പിച്ചിരുന്നു. കുത്തക വ്യാപാരം (Monopoly) വ്യവസായ മാനദണ്ഡങ്ങളായിരുന്നു. തൊഴിലാളികൾക്ക് ജോലി സമയം ക്ലിപ്തപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ കര്‍ത്തൃത്വമുള്ള 'വെൽത്ത് ഓഫ് നാഷൻസ്' കുത്തക വ്യാപാര വ്യവസായങ്ങളുടെ മാറ്റങ്ങളുടേതായ ഒരു വെല്ലുവിളിയുമായിരുന്നു. 

'ലെയ്‌സെ ഫെയർ'  ക്യാപിറ്റലിസത്തിന്റെയും (Laissez Faire Capitalism) പിതാവ് ആഡം സ്മിത്താണ്. 'ലെയ്‌സെ ഫെയർ ' എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. 'സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന കാര്യങ്ങളിൽ 'സർക്കാർ' ഉപഭോക്താക്കളെ അവരുടെ തീരുമാനത്തിന് വിടൂ'വെന്നാണ് അതിന്റെ അർത്ഥം. ഈ തത്ത്വം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും (economy) സർക്കാരിനെയും രണ്ടു തട്ടിൽ നിർത്തുന്നു. 'അമിതമായുള്ള സർക്കാരിന്റെ അധികാരങ്ങളുപയോഗിച്ചു സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആദ്യത്തേതും രണ്ടാമത്തേത് സാമൂഹിക മനോഭാവത്തോടെയും സഹകരണ മനോഭാവത്തോടെയുമുള്ള സർക്കാരിന്റെ വ്യവസായിക തീരുമാനങ്ങളുമായിരുന്നു. 'ലെയ്‌സെ ഫെയർ ക്യാപിറ്റലിസത്തിൽ' ഈ രണ്ടു തീരുമാനങ്ങളും സ്വീകാര്യമല്ല. സർക്കാരിന്റെ യാതൊരു നിയന്ത്രണവും ഈ തത്ത്വമനുസരിച്ചുള്ള ചിന്തയിൽ അനുവദനീയവുമല്ല. സർക്കാരിന്റെ ഇടപെടൽ ഇല്ലാതെ പരിപൂർണ്ണമായും മുതലാളിത്ത വ്യവസ്ഥയിലുള്ള കോർപ്പറേറ്റ് സംവിധാനങ്ങളെയാണ് 'ലെയ്‌സെ ഫെയർ' ചിന്തകൾകൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളുടെയും ഭരണപരമായ പ്രവർത്തനങ്ങൾക്ക് പൗരജനങ്ങളിൽനിന്നും നികുതി ചുമത്താറുണ്ട്. എന്നാൽ ഓരോ രാജ്യത്തും നികുതി പിരിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും. നികുതി പിരിക്കുന്നതും ചില സാമ്പത്തിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാകാതെ നികുതി ഈടാക്കുന്നതു ലളിതമായിരിക്കണമെന്നുണ്ട്. 'ആഡം സ്മിത്ത്' വിഭാവന ചെയ്ത തത്ത്വസംഹിതകൾ സ്വകാര്യ മേഖലകൾക്ക് പരമാവധി പ്രയോജനപ്പെടുന്നതായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് സർക്കാരിന്റെ നിയന്ത്രണത്തെക്കാൾ സ്വകാര്യമേഖലയാണ് കാര്യക്ഷമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സർക്കാരിന്റെ ജോലി ആഭ്യന്തര പരിപാലനവും ക്രമ സമാധാനവും വിദേശികളുടെ ആക്രമത്തിൽനിന്നും രാജ്യത്തെ പരിപാലിക്കുകയെന്നതുമാണ്. ജനങ്ങളിൽ നികുതി ഭാരം ചുമത്തുമ്പോൾ തുല്യമായ പ്രയോജനം സർക്കാരിൽനിന്നും ജനങ്ങൾക്കു ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നിയമം. നികുതിയടയ്‌ക്കേണ്ട സമയം, നികുതി തുകകൾ മുതലായ സമ്പൂർണ്ണ വിവരങ്ങൾ നികുതി ദായകന് നൽകണമെന്നും നിർദ്ദേശിക്കുന്നു. നികുതി ദായകന്റെ സമയ സൗകര്യങ്ങൾ അനുസരിച്ചു നികുതി ചുമത്തണമെന്നും സ്മിത്ത് അനുശാസിക്കുന്നുണ്ട്. പിരിക്കുന്ന നികുതി പരമാവധി ഖജനാവിൽ എത്തുന്നവിധം നികുതി പിരിവുകൾ ലളിതവും ചെലവുകൾ കുറഞ്ഞുമിരിക്കണമെന്നുള്ളതാണ് സ്മിത്തിന്റെ മറ്റൊരു കാനോനിക നിയമം. 

തൊഴിലാളികളുടെ വൈദഗ്‌ദ്ധ്യമനുസരിച്ചുള്ള തൊഴിൽ വിഭജനവും (Division of labor) അദ്ദേഹത്തിൻറെ നിർദേശങ്ങളിൽ ഒന്നാണ്. അത്തരം തൊഴിൽ വിഭജനം ഉൽപ്പാദനത്തിന്റെ മേന്മ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കരുതി. മാർക്കറ്റിലിറക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തോടൊപ്പം മേന്മയുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ആവിഷ്‌ക്കരിക്കാനും സ്മിത്തിന്റെ തത്ത്വങ്ങൾ പിൽക്കാലങ്ങളിൽ സഹായകമായി തീർന്നു. അദ്ദേഹത്തിൻറെ വിപ്ലവകരമായ ആശയങ്ങൾ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അത് വ്യവസായ വിപ്ലവത്തിന് ഒരു ചൂണ്ടുപലകയുമായിരുന്നു. സ്വതന്ത്രമായ മാർക്കറ്റിങ് ധനതത്ത്വ ശാസ്ത്രത്തിന്റെ തുടക്കത്തിനും മുതലാളിത്ത വ്യവസ്ഥിതിയ്ക്ക് അടിത്തറയിടാനും കാരണങ്ങളുമായിരുന്നു. സമൂഹത്തിനു ഗുണപ്രദമായ വൈദഗ്ദ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിൻറെ തത്ത്വങ്ങൾ വഴിയൊരുക്കി. കാലത്തിനനുസരിച്ചു രാഷ്ട്രങ്ങളുടെ സാമ്പത്തിക നിലവാരം ഉയർന്നപ്പോൾ സ്മിത്തിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടുകയും ചെയ്തു.  

'ഇൻവിസിബിൾ ഹാൻഡ്' (Invisible hand) എന്നു പറഞ്ഞാൽ, സ്വതന്ത്ര മാർക്കറ്റുകളെ വിജയത്തിലേക്ക് നയിക്കുന്ന കാണപ്പെടാൻ സാധിക്കാത്ത ശക്തികളെന്നാണ്. കച്ചവട വസ്തുക്കളുടെ ഡിമാൻഡും സപ്ലൈയും അജ്ഞാത കരങ്ങളുടെ സഹായത്തോടെ സമതുലിതാവസ്ഥയിൽ എത്തിക്കുന്നു. 'വെൽത്ത് ഓഫ് നാഷനിൽ' ആഡം സ്മിത്താണ് ഈ തത്ത്വം ആദ്യമായി ആവിഷ്ക്കരിച്ചത്. സാമ്പത്തിക വളർച്ച സ്വതന്ത്ര മാർക്കറ്റിൽ ഫലവത്താകുന്നത് ഉൽപ്പാദകരും ഉപഭോക്താക്കളും ഒരുപോലെ സ്വയം ഉയർച്ചയ്‌ക്കായി സ്വാർഥതാല്പര്യങ്ങൾ പ്രകടമാക്കുമ്പോഴാണ്. സർക്കാർ, ഉൽപ്പാദന മേഖലയിലുള്ളവരെയും ഉപഭോക്താക്കളെയും വ്യവസായിക താല്പര്യങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമ്പോൾ സാമ്പത്തിക ശാസ്ത്രം പുരോഗമിക്കും. സർക്കാരിന്റെ ഇടപെടൽ വ്യവസായ താൽപര്യങ്ങളിൽ ഉണ്ടാവരുത്. വാങ്ങലിലും വില്പനകളിലുമുള്ള അധികാരം ഉപഭോക്താക്കൾക്ക് മാത്രം. ജനങ്ങളെ സ്വതന്ത്രമായി ബിസിനസ് നടത്താൻ അനുവദിച്ചാൽ സ്വാർത്ഥമതികളായ ബിസിനസുകാർ മാർക്കറ്റിൽ വരുകയും പരസ്പരം ബിസിനസിൽ മത്സരിയ്ക്കുകയും ചെയ്യും. അത് മാർക്കറ്റിനെ വിജയത്തിലേക്ക് നയിക്കുകയും ഇൻവിസിബിൾ ഹാൻഡിന്റെ സഹായത്താൽ നല്ല ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വരുകയും ചെയ്യും. സ്വതന്ത്രമായ മാർക്കറ്റിൽ സർക്കാർ യാതൊരു നിയന്ത്രണവും അവരുടെമേൽ അടിച്ചേൽപ്പിക്കുന്നില്ലെങ്കിൽ ഉൽപ്പന്നങ്ങൾ വില കുറച്ചു നൽകുമെങ്കിൽ ഉപഭോക്താക്കൾ അവരിൽ നിന്നും സാധനങ്ങൾ മേടിക്കും. അതുമൂലം ഉൽപ്പാദകരും വ്യവസായികളും ഉൽപ്പന്നങ്ങൾക്ക് വില കുറയ്‌ക്കേണ്ടി വരും. മത്സരിക്കുന്ന മറ്റു ബിസിനസുകാരേക്കാളും നിലവാരമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ഏതെങ്കിലും സാധനങ്ങൾക്ക് ഡിമാൻഡ് ഉണ്ടാകുമ്പോൾ അത് മാർക്കറ്റിൽ അതിവേഗം ചെലവാകും. അങ്ങനെ വാങ്ങുന്നവരും വിൽപ്പനക്കാരും ഒരുപോലെ സന്തുഷ്ടരാവുകയും ചെയ്യും. വില്പനക്കാരന് ന്യായമായ വിലയും കിട്ടും. വാങ്ങിക്കുന്നവനു ഗുണനിലവാരമുള്ള സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാവുകയും ചെയ്യുന്നു.അത് ഇൻവിസിബിൾ ഹാൻഡിന്റെ പ്രവർത്തന മൂല്യങ്ങളായി കരുതുന്നു. 

സ്മിത്ത്, സ്വതന്ത്രമായ ക്രയവിക്രയ സാമ്പത്തിക ശാസ്ത്രത്തിനു പിന്തുണ നൽകിയിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങളെ  എതിർത്തിരുന്നു. 'ലെയ്‌സെ ഫെയർ' സാമ്പത്തിക തത്ത്വങ്ങൾക്ക് പിന്തുണ നൽകി. വ്യാവസായിക വാണിഭത്തിനുതകുംവിധം വില്പനക്കാർക്കും വാങ്ങുന്നവർക്കും എല്ലാവിധ സാമ്പത്തികയിടപാടുകളിലും സർക്കാരിന്റെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം കൽപ്പിച്ചു. അതുമൂലം കുത്തക വ്യവസായങ്ങൾ അവസാനിച്ച് വാണിജ്യ മത്സരങ്ങൾക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു. വാണിജ്യപരമായ ഉപഭോക്ത സാധനങ്ങൾക്കു പരിപൂർണ്ണമായ വില കുറക്കാൻ കഴിയുകയും ചെയ്തു. കച്ചവട വാണിജ്യ സാധനങ്ങൾക്ക് വിലക്കുറവുണ്ടായതുമൂലം ഉപഭോക്താക്കൾക്ക് കൂടുതൽ വിഭവങ്ങൾ വാങ്ങി കൂട്ടാനും സാധിച്ചു. ഉൽപ്പാദന മേഖലകളിൽ ശക്തരായവർക്കും വൻകിട കോർപ്പറേറ്റു സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾ ലാഭത്തിൽ തുടരാനും കഴിഞ്ഞു. വ്യവസായ മത്സരം മൂലം സാധനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുകയും നല്ല ഉപഭോക്ത വസ്തുക്കൾ മാത്രം മാർക്കറ്റിൽ ചെലവാക്കാൻ സാധിക്കുകയുമുണ്ടായി. അത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരവുമായിരുന്നു. 

സ്മിത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ 'ആൽഫ്രഡ്‌ മാർഷൽ' എന്ന വിശ്വവിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞൻ വിമർശിച്ചിരുന്നു. ധനം പോലെ മനുഷ്യരും തുല്യരെന്നും കച്ചവട വസ്തുക്കൾ (Commodities) പോലെ ഒരുവന്റെ സേവനവും തുല്യമെന്നും അവിടെ ധനത്തെപ്പറ്റി മാത്രമുള്ള ശാസ്ത്രത്തോടൊപ്പം തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും കണക്കാക്കണമെന്നു മാർഷൽ വിശദീകരിക്കുന്നു. സ്മിത്തിന്റെ ഇൻവിസിബിൾ ഹാൻഡെന്ന (invisible hand) തത്ത്വങ്ങൾ പ്രായോഗികമാകണമെങ്കിൽ ഉൽപ്പാദനവും ഉപഭോഗവും ഒരുപോലെ സ്വതന്ത്രമായ ക്രയവിക്രയങ്ങളുള്ള ധനതത്വശാസ്ത്രമായിരിക്കണം. കുത്തക വ്യാപാരത്തിൽ (monopoly) ഇൻവിസിബിൾ ഹാൻഡ് പരാജയപ്പെടും. 

സ്മിത്തിന്റെ കൃതികൾ പൗരാണിക സാമ്പത്തിക ശാസ്ത്രം കൂടാതെ സന്മാർഗത്തിന്റെ അടിത്തറയായും കരുതുന്നു. അദ്ദേഹമെഴുതിയ 'സന്മാർഗ ശാസ്ത്രത്തിൽ' (The theory of moral sentiments) എങ്ങനെ നാം സന്മാർഗനിരതരാകാമെന്നു വിവരിച്ചിട്ടുണ്ട്. അതുപോലെ വ്യക്തിപരമായ നിലയിലും സാമൂഹിക തലങ്ങളിലും വൈകാരിക നിലയിൽ സന്മാർഗം എങ്ങനെ നടപ്പാക്കണമെന്നും വിശദീകരിച്ചിരിക്കുന്നു. സന്മാർഗത്തിനു വിപരീതമായ ശക്തിവിശേഷങ്ങളെ ഗവേഷണ കാഴ്ചപ്പാടോടെ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. സന്മാർഗമെന്ന വൈകാരിക ചിന്തകൾ ഒരുവനിൽ പ്രത്യക്ഷമായോ പരോക്ഷമായോ സംജാതമാകുന്നത് മറ്റുള്ളവരോട് കരുണയുണ്ടാകുമ്പോഴാണെന്ന് അദ്ദേഹം തീർപ്പു കല്പിച്ചിരിക്കുന്നു. ആത്മപ്രശംസകൾ ഒരുവൻ ആഗ്രഹിക്കുന്നതൊപ്പം മറ്റുള്ളവരെ പ്രശംസിക്കാനും തയാറാകണം. പ്രശംസിക്കുമ്പോൾ അവർ പ്രശംസകൾക്ക് അർഹരുമായിരിക്കണം. പരസ്പരം കുറ്റാരോപണങ്ങളും പഴിചാരലും സന്മാർഗ ശാസ്ത്രത്തിനു വിലങ്ങുതടികളാണ്. അത്തരം മറ്റുള്ളവരെ ചെറുതാക്കുന്ന പ്രവണതകളും ഇല്ലാതാകണം. മനുഷ്യരെല്ലാം പൊതുവെ സ്വാർത്ഥ തല്പരരാണ്. ഈ താല്പര്യത്തിന്റെ പേരിൽ സമ്പത്തും സൗഭാഗ്യവും തേടി നാം പുറപ്പെടും. അങ്ങനെ സന്മാർഗ ശാസ്ത്രത്തെ അദ്ദേഹം സാമ്പത്തിക ശാസ്ത്രമായി ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. സന്മാർഗനിരതമായ ഒരു ശാസ്ത്രത്തിൽ  അഹംബോധവും അഹങ്കാരവും ഒരു വിലങ്ങുതടിയാണ്. സമൂഹത്തിന്റെ നന്മ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ നമ്മെ സന്മാർഗനിരതരാക്കണം.

സമൂഹത്തിന്റെ നന്മയുടെ ലക്ഷ്യത്തിനായും നിലനിൽപ്പിനായും സ്മിത്ത് ദൈവത്തിന്റെ ശക്തിവിശേഷങ്ങളിലും കാരുണ്യത്തിലും വിശ്വസിച്ചിരുന്നു. നമ്മുടെ സന്മാർഗമെന്നു പറയുന്നത് ദൈവികവും ജന്മസിദ്ധവുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ ചൈതന്യം ഒരു ഘടികാരംപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയിലും പരസ്പര യോജിപ്പോടെ പ്രവർത്തിക്കാനുള്ള സവിശേഷതകളുണ്ട്. ദൈവം രൂപം നൽകപ്പെട്ട നന്മയുടെ വശങ്ങൾ ഓരോ വ്യക്തിയിലുമുണ്ട്. അതിനെ മനോഹരമായിട്ടാണ് ദൈവം വാർത്തെടുത്തിരിക്കുന്നത്. സന്മാർഗശാസ്ത്രം ഒരുവനിൽ കുടികൊള്ളണമെങ്കിൽ ദൈവികമായ ശക്തിവിശേഷം അവനിലുണ്ടായിരിക്കണമെന്നും സ്മിത്ത് വിശ്വസിച്ചിരുന്നു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ചരാചരങ്ങളും അതിലെ സവിശേഷതകളും ദൈവികമെന്നും അവകളെല്ലാം ഒരുവനെ സന്മാർഗത്തിൽ നയിക്കുന്നുവെന്നും സ്മിത്തിന്റെ ഭാവനകളിലുണ്ടായിരുന്നു. 

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമേരിക്കയിലുള്ള കോളനി വാഴ്ചക്കാലത്ത് സ്മിത്തിന്റെ സാമ്പത്തിക തത്ത്വങ്ങൾ അക്കാലത്തെ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. 'വെല്ത്ത് ഓഫ് നാഷൻസ്‌' രാഷ്ട്രീയ നയരൂപീകരണത്തിനു സഹായകവുമായിരുന്നു. 'വെൽത്ത് ഓഫ് നാഷനിനിൽ നിന്നും കൊളോണിയൽ വ്യവസ്ഥിതിയെപ്പറ്റിയും സ്മിത്തിന്റെ നിർദ്ദേശങ്ങളെപ്പറ്റിയും വ്യക്തമായി മനസിലാക്കാൻ സാധിക്കില്ല. പുസ്തകത്തിലെ കോളിനികളെപ്പറ്റിയുള്ള അദ്ധ്യായത്തിൽ അമേരിക്കയുടെ പതിമൂന്നു കോളനികളുടെ പ്രശ്നങ്ങളെ വിലയിരുത്തുന്നുണ്ട്. കോളനികളുടെ പ്രശ്നങ്ങളും അവിടെയുള്ള സംഘർഷങ്ങളും അവസാനിപ്പിക്കാൻ സ്മിത്ത് രണ്ടു തരത്തിലുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നു. സൗഹാർദ്ദപരമായ നിലപാടിൽ കോളനികൾക്ക് പരിപൂർണ്ണമായ സ്വാതന്ത്ര്യം കൊടുക്കുകയെന്നതു ആദ്യത്തെ നിർദ്ദേശമായിരുന്നു. അങ്ങനെയൊരു തീരുമാനം ബ്രിട്ടന്റെ രാജകീയ സർക്കാർ സ്വീകരിക്കുമെങ്കിൽ കോളനികളുമായി സുദൃഢവും സ്വതന്ത്രവുമായ വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുമെന്നു സ്മിത്ത് വിശ്വസിച്ചിരുന്നു. കൂടാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ബ്രിട്ടന്റെ പട്ടാളവും കൊളോണിയൽ പട്ടാളവും പരസ്പ്പരം സഹകരിക്കാനും സാധിക്കും. സ്മിത്തിന്റെ രണ്ടാമത്തെ നിർദേശം, 'പരമാധികാരമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ഫെഡറൽ സംവിധാനം കോളനികളുടെമേൽ സൃഷ്ടിക്കുകയെന്നതായിരുന്നു.' അത്തരത്തിലുള്ള സംവിധാനം ബ്രിട്ടീഷ് സാമ്രാജ്യവുമായി പരസ്പര ധാരണയ്ക്ക് വഴി തെളിയിക്കുകയും ബ്രിട്ടീഷ് മോഡലിൽ അമേരിക്കയിൽ ഒരു പാർലമെന്ററി സംവിധാനം നടപ്പാക്കാൻ സാധിക്കുകയും ചെയ്യുമെന്നു സ്മിത്ത് ചിന്തിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ കോളനികൾക്ക് സ്വതന്ത്രമായ വ്യവസായങ്ങൾ ആരംഭിക്കാനും സാധിക്കുമായിരുന്നു.  

സ്മിത്തിന്റെ മതപരമായ കാഴ്ചപ്പാടുകളെപ്പറ്റിയും ചിന്തകരുടെയിടയിൽ ചർച്ചകൾ നടക്കാറുണ്ട്. അദ്ദേഹത്തിൻറെ  പിതാവ് സ്കോട്ട്ലാൻഡ് ചർച്ചിന്റെ സഭയിലെ ക്രിസ്ത്യാനിയായി ജീവിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായുള്ള പ്രവർത്തന മേഖലകൾ കണ്ടെത്താനായി സ്മിത്ത് ഇംഗ്ലണ്ടിൽ പോയിയെന്നും പറയുന്നു. ഏകദൈവത്തിൽ വിശ്വസിക്കാതെ അദ്ദേഹത്തെ ദ്വയിത ചിന്തകനെന്നും അറിയപ്പെടുന്നു. പ്രപഞ്ച ശക്തിയും പ്രകൃതിയും വിശ്വസിച്ചിരുന്ന അസ്തികനായും ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റു ചിലർ അദ്ദേഹം വ്യക്തിഗത ദൈവത്തിൽ വിശ്വസിച്ചിരുന്നുവെന്നും കരുതുന്നു. 

ചില ചിന്തകർ സ്മിത്തിന്റെ സാമൂഹിക, സാമ്പത്തിക തത്ത്വചിന്തകൾ ദൈവശാസ്ത്രങ്ങൾക്ക് സമാനമായും ചിത്രീകരിച്ചിരിക്കുന്നതു കാണാം. പ്രകൃതിയും ദൈവവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ തത്ത്വചിന്തകളെന്നു മറ്റുചില ചിന്താഗതിക്കാർ വാദിക്കുന്നു. അക്കാലത്തെ പ്രസിദ്ധനും നാസ്തികനുമായിരുന്ന ചിന്തകൻ 'ഹ്യൂം' അദ്ദേഹത്തിൻറെ ഉറ്റ മിത്രവുമായിരുന്നു. 1777-ൽ ഹ്യൂം മരിച്ചു. മതവും ദൈവവുമില്ലാത്ത, ഒരിക്കലും വിശ്വസിച്ചിരുന്നില്ലാത്ത 'ഹ്യൂം' മരണസമയത്തും ദൈവത്തെ നിഷേധിച്ചിരുന്നു. ഹ്യൂമിന്റെ മരണസമയത്തുപോലുമുള്ള ധൈര്യത്തെ സ്മിത്ത് പുകഴ്ത്തുന്നുണ്ട്. അവസാന ശ്വാസത്തിലും മതത്തിൽ ഹ്യൂം വിശ്വസം പുലർത്തിയിരുന്നില്ല. 

സ്മിത്തിന്റെ കാലത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽനിന്നുള്ള അറിവുകളല്ലാതെ അദ്ദേഹത്തിൻറെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആധുനിക ലോകത്തിനു ലഭ്യമല്ല. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അദ്ദേഹം രചിച്ച മാനുസ്ക്രിപ്റ്റുകളും അഭിപ്രായങ്ങളും മരണത്തിനു മുമ്പ് നശിപ്പിച്ചു കളഞ്ഞിരുന്നു. 'മനസ്' മറ്റെങ്ങോ ചഞ്ചലിക്കുന്ന ഒരാളായിരുന്നു സ്മിത്തെന്നു അദ്ദേഹത്തിൻറെ സമകാലീകർ പറയുമായിരുന്നു. പ്രത്യേക തരം നടത്തവും സംസാര രീതികളും, സൗമ്യ മനോഭാവവും അദ്ദേഹത്തിൻറെ സവിശേഷതകളായിരുന്നു. ചെറുപ്പകാലം മുതൽ സ്വയം വർത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. മതിമറന്നു ചിരിച്ചുകൊണ്ട് അദൃശ്യമായ കൂട്ടുകാരോട് അവർ  സമീപത്തുണ്ടെന്നു കരുതി ഭ്രാന്തനെപ്പോലെ സംസാരിക്കുമായിരുന്നു. 'സ്മിത്ത്' വിവാഹിതനായിരുന്നില്ല. അമ്മയുമായി മരിക്കുംവരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം മരിക്കുന്നതിനു ആറു വർഷം മുമ്പ് തന്റെ 'അമ്മ മരിച്ചുപോയിരുന്നു. 1787-ൽ സ്മിത്ത് ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ റെക്ടറായി നിയമിതനായി. അതിനു മൂന്നു വർഷത്തിനുശേഷം 1790-ൽ അറുപത്തിയേഴാം വയസിൽ അദ്ദേഹം നിര്യാതനായി. 'അനിശ്ചിതത്വത്തിന്റെ നഗരവീഥികളിൽക്കൂടി എനിക്കെന്നും അസ്‌പഷ്ടതയുടെ താഴ്വരയിലേക്ക് ഏകനായി സഞ്ചരിക്കണമായിരുന്നു'വെന്ന സ്മിത്തിന്റെ ഉദ്ധരണി അന്ന് പൂർത്തികരിക്കുകയായിരുന്നു. 












Adam Smith Institute 



Emalayalee:
Malayalam Daily News
Kalavedi Online
JP News

Wednesday, November 16, 2016

ഗാന്ധിയുടെ തലയുള്ള വിലയില്ലാത്ത കറൻസികളും അനുകൂല-പ്രതികൂല വാദമുഖങ്ങളും




ജോസഫ് പടന്നമാക്കൽ

2016 നവംബർ എട്ടാംതീയതി ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേദ്ര മോദി  ഇന്ത്യയുടെ അഞ്ഞൂറും ആയിരവും  വിലയുള്ള കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത് അഭിനവ ഭാരതത്തിലെ സാമ്പത്തിക പരിവർത്തനങ്ങളുടെ പുത്തനായ ഒരു വെല്ലുവിളിയായിരുന്നു. നികുതി കൊടുക്കാതെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ രഹസ്യവിവരങ്ങൾ പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യവും  നോട്ടുകളുടെ മൂല്യമില്ലാതാക്കാനുള്ള   കാരണമായിരുന്നു. സർക്കാരിന്റെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള  വിപ്ലവകരമായ മാറ്റങ്ങൾ രാഷ്ട്രമാകെ പ്രതിഫലിച്ചിരിക്കുന്നതായി കാണാം. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും സാംസ്ക്കാരിക തലങ്ങളിലും ജനമദ്ധ്യങ്ങളുടെയിടയിലും ഒന്നുപോലെ മോദി സർക്കാരിന്റെ 'കറൻസി അസാധുവാക്കൽ'  സുപ്രധാന സംസാര വിഷയമായി മാറിക്കഴിഞ്ഞതും ഒരു സമകാലിക ചരിത്രം തന്നെ.

ഇന്ത്യയുടെ ചരിത്രത്തിൽ  കറന്‍സികള്‍ അസാധുവാക്കുന്നതു ആദ്യത്തെ സംഭവമല്ല. 1946 ജനുവരിയില്‍ ബ്രിട്ടീഷ് സർക്കാർ 10000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചിരുന്നു.  1978 ജനുവരി പതിനാറാം തിയതി അർദ്ധരാത്രിമുതൽ മൊറാർജി ദേശായി ഭരണകൂടം 1000, 5000, 10000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് തീരുമാനമെടുത്തിരുന്നു. എന്നാൽ 1946ല്‍ മാത്രമല്ല 1978ലും നോട്ടുകള്‍ റദ്ദാക്കിയത് സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നില്ല. അന്ന് ഭൂരിപക്ഷം പേരും ആ നോട്ടുകള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 1978ല്‍ 1000 രൂപ പോലും വലിയ മൂല്യമുള്ളതായിരുന്നു.

രൂപയുടെ കള്ള നോട്ടുകൾ ഗ്രാമങ്ങൾ മുതൽ ഇന്ത്യയുടെ അതിർത്തികൾ വരെ വ്യാപിച്ചു കിടപ്പുണ്ട്. കള്ളപ്പണം കൊണ്ട് തീവ്രവാദികൾ ആയുധങ്ങൾ സ്വരൂപിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ദുരവസ്ഥയാണ് രാജ്യം മുഴുവൻ നേരിടുന്നത്. ചാരവൃത്തി നടത്തുന്നതും കള്ളപ്പണം കൊണ്ടാണ്. മയക്കുമരുന്ന് കച്ചവടക്കാരും അമിത തോതിൽ കള്ളപ്പണം ഉപയോഗിക്കുന്നു. നിയമവിരുദ്ധമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന വ്യാജ ചരക്കുകൾക്കും പുതിയ സാമ്പത്തിക  പരിഷ്‌ക്കാരം തടസ്സമിടും.  അത്തരുണത്തിൽ മോദിയുടെ തീരുമാനം സുധീരമായിരുന്നുവെന്നു കണക്കാക്കണം.

നോട്ടുകളുടെ പിൻവലിക്കൽ മൂലം ഏറ്റവുമധികം  ബാധിച്ചിരിക്കുന്നത് അനധികൃതമായി 'ബ്ളാക്ക് മണി' പൂഴ്ത്തിവെച്ചിരിക്കുന്നവരെയാണ്. അവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം നികുതി കൊടുക്കാതെയോ നിയമപരമല്ലാതെയോ അല്ലെങ്കിൽ കൈക്കൂലി വഴിയോ സമ്പാദിച്ചതാകാം. എത്രമാത്രം ബ്ളാക്ക് മണിയുണ്ടെന്ന് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധരുടെയിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. 2007 ലെ വേൾഡ് ബാങ്കിലെ കണക്കിൻ പ്രകാരം ഇന്ത്യയിലെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 24 ശതമാനം കള്ളപ്പണമെന്നാണ് അനുമാനിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരുപയോഗമാക്കിയത് കള്ളപ്പണം മാറ്റി സ്വർണ്ണം പോലുള്ള സ്വത്തുക്കൾ കൈവശം വെക്കാതിരിക്കാൻ വേണ്ടിയും കൂടിയായിരുന്നു.

രാജ്യത്താകമാനമുള്ള സ്വർണ്ണക്കച്ചവടക്കാർ നവംബർ എട്ടാം തിയതി രാത്രി മുതൽ ഒമ്പതാം തിയതി വരെ കറൻസി മാറിക്കൊടുത്തുകൊണ്ടു സ്വർണ്ണം വിൽക്കുന്നുണ്ടായിരുന്നു.  സ്വർണ്ണക്കച്ചവടക്കാർ മോദിയുടെ കറൻസികൾ അസാധുവാക്കിയ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായി കാണാം. കറൻസി നോട്ടുകളേക്കാൾ ഇന്ന് ജനത്തിനു വിശ്വാസം സ്വർണ്ണത്തോടായിയെന്നുള്ളതാണ് വസ്തുത. അതുകൊണ്ടു സ്വർണ്ണത്തിന്റെ ഡിമാൻഡ് കൂടിയതായും കാണാം. ഇതുമൂലം അരാജകത്വം ആദ്യകാലങ്ങളിൽ രാജ്യത്തു സംഭവിക്കാം. എങ്കിലും പിന്നീട് കറൻസിയുടെ സ്ഥിരത വ്യവസായ വളർച്ചയെ സഹായിക്കുമെന്നതിൽ സംശയമില്ല.

അടുത്ത മൂന്നു നാലാഴ്ചകൾക്കുള്ളിൽ സാമ്പത്തിക തലങ്ങളുടെ ഉന്നമനം കണക്കാക്കി പുതിയ രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ മാർക്കറ്റിൽ ഇറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്ളാക്കുപണം കൈവശമുള്ളവർ പുതിയ കറൻസികൾ മാറാൻ ശ്രമിക്കും.  അവരുടെ കൈവശമുള്ള നിയമപരമല്ലാത്ത പഴയ പണം ബാങ്കിൽ വെളുപ്പിച്ച പണമാക്കാൻ  സാധിക്കില്ല. അനധികൃത പണം കൈവശമുണ്ടെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇൻകം ടാക്സ് വകുപ്പിൽ നിന്ന് ചോദ്യങ്ങൾ വരാം. കള്ളപ്പണം കണ്ടെടുക്കുകമൂലം സർക്കാരിന്റെ വരുമാനവും കൂടുമെന്ന കണക്കുകൂട്ടലുണ്ട്. അക്കൊണ്ടിൽ പെടാത്ത പണം ബാങ്കിൽ വന്നാലും കാലക്രമത്തിൽ നികുതി ചുമത്താൻ സാധിക്കും. പണം മാർക്കറ്റിൽ ക്രയവിക്രയം നടക്കാത്ത സ്ഥിതിക്ക് പണത്തിന്റെ മൂല്യം കുറയുന്നമൂലം താൽക്കാലികമായി വിലപ്പെരുപ്പവും തടയാൻ സാധിക്കും. സാമ്പത്തിക മാന്ദ്യവും അനുഭവപ്പെടാം.

വസ്തുക്കൾ കച്ചവടം നടത്തുന്നവരെയും റീയൽ എസ്റ്റേറ്റ് ബിസിനസുകാരെയും കറൻസി പിൻവലിച്ചത് ബാധിക്കുന്നു. സ്ഥലങ്ങളോ കെട്ടിടങ്ങളോ മേടിക്കുമ്പോൾ പലരും ബാങ്കിലെ അക്കൗണ്ടിൽ കൂടിയല്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സഹിതമുള്ള പണം രൊക്കം കൊടുക്കുകയാണ് പതിവ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആയിരം അഞ്ഞൂറു നോട്ടുകൾ നിയമ വിരുദ്ധമായതിനാൽ ബാങ്കിലിടാനോ, മാർക്കറ്റിൽ പണം ഉപയോഗിക്കാനോ സാധിക്കാതെ വരുന്നു. അതുമൂലം റീയൽ എസ്റ്റേറ്റിന്റെ വിലയും ഇടിയും. അങ്ങനെയുള്ള സ്ഥിതിവിശേഷത്തിൽ സാധാരണക്കാർക്ക് റീയൽ എസ്റ്റേറ്റ് കൈവശമാക്കാൻ എളുപ്പവുമാകുന്നു. പണത്തിന്റെ മൂല്യം സുസ്ഥിരമാകുമ്പോൾ കാലക്രമത്തിൽ റീയൽ എസ്റ്റേറ്റിന്റെ മാർക്കറ്റ് കൂടുകയും ചെയ്യും.നിയമപരമല്ലാത്ത കെട്ടിട നിർമ്മാണക്കാരെയും റിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നവരെയും മോദിയുടെ ഈ തീരുമാനം ബാധിച്ചേക്കാം. വിലപ്പെരുപ്പത്തിനെ തടയിട്ടുകൊണ്ട് സാധനങ്ങൾക്ക് വിലയിടിയുവാനും സാധ്യതയേറുന്നു. നാണ്യ മൂല്യങ്ങളുടെ വിലയും കുറയും. അടുത്ത ആറേഴു മാസങ്ങൾക്കുള്ളിൽ  കെട്ടിട നിർമ്മാണ സാമഗ്രികൾക്കു വില കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കണക്കു കൂട്ടുന്നു.

അടുത്ത കാലത്തെ ഒരു പഠനത്തിൽ നിന്നും ഇന്ത്യയിൽ മുപ്പതു ലക്ഷം കോടി രൂപ ബ്ളാക്ക് മണിയുണ്ടെന്നു കണക്കായിരിക്കുന്നു. അത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ (Gross National Product) ഇരുപതു ശതമാനത്തോളം വരും. സർക്കാരിന്റെ ഔദ്യോഗികമായ ഈ തീരുമാനത്തിൽ പണം പൂഴ്ത്തി വെക്കുന്നവർ ഒന്നുകിൽ പണം ബാങ്കിൽ നിക്ഷേപിച്ചു വരുമാനമായി കണക്കാക്കണം. അല്ലെങ്കിൽ വിലയില്ലാത്ത അവരുടെ പണം സ്വന്തം വീട്ടിൽ തന്നെ ഒളിച്ചു വെക്കണം. ബാങ്കിൽ നിക്ഷേപിച്ചാൽ ആ പണം വരുമാനമായി പരസ്യമാക്കേണ്ടിയും വരും. ബാങ്കിൽ വന്ന വരുമാനം എങ്ങനെയുണ്ടായിയെന്നും ചോദ്യം വരും. നികുതിയിൽ ഉൾപ്പെടുത്താത്ത പണമാണെങ്കിൽ മുപ്പതു ശതമാനം നികുതിയ്ക്കു പുറമെ പിഴയും അടക്കേണ്ടി വരും. മൊത്തം വെളിപ്പെടുത്തുന്ന പണത്തിന്റെ അറുപതു ശതമാനം നികുതിയും കൊടുക്കണം. 2002 മുതൽ 2011 വരെ ബില്ല്യൻ കണക്കിന് അനധികൃത ഫണ്ടുകൾ വിദേശത്തുനിന്നും ഇന്ത്യയിൽ ഒഴുകിയതായി സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നു.  ഇന്ത്യയിലെ ഭീകരർ കൂടുതലായും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്   ഉപയോഗിക്കുന്നത്. അതിർത്തിയിലുള്ള ശത്രുക്കളും ഇന്ത്യയുടെ നാണയമൂല്യം കുറയ്ക്കാൻ കള്ളനോട്ടുകൾ വിതരണം ചെയ്യാറുണ്ട്. വർഷങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ മൊത്തം കറൻസികളിൽ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ   ഏകദേശം 86 ശതമാനത്തോളം  ക്രയവിക്രയങ്ങൾക്കായി മാർക്കറ്റിലുണ്ടായിരുന്നു. നോട്ടുകൾ  അസാധുവാക്കിയതുമൂലം ബാങ്കുകളുടെ ഡിപ്പോസിറ്റ് വർദ്ധിക്കാൻ കാരണമാകുന്നു. നിയമപരമായി സമ്പാദിച്ച പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ടു വരുകയില്ല. അതിന്റെ കാലാവധി 2016 ഡിസംബർ മുപ്പത്തിയൊന്നാം തിയതിവരെയായിരിക്കും. ബിസിനസുകാർക്ക് നിയമപരമായ പണം ധാരാളം കൈവശം കാണും. അങ്ങനെ അസാധാരണമായി ബാങ്കുകളുടെ ഡിപ്പോസിറ്റുകൾ വർദ്ധിക്കുന്നു. അതുമൂലം ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കായി പണം വായ്പയായി നൽകാനും സാധിക്കുന്നു. എ. റ്റി.എം കാർഡിൽ ഒരു പ്രാവിശ്യം രണ്ടായിരം രൂപാ മാത്രം പിൻവലിക്കാം. ഒരു ദിവസം പതിനായിരം രൂപയും, ആഴ്ചയിൽ ഇരുപതിനായിരം രൂപയും പിൻവലിക്കാമെന്നുള്ള സംവിധാനമാണ് എ. റ്റി.എമ്മിലുള്ളത്.  ചുരുക്കി പറഞ്ഞാൽ ക്രെഡിറ്റ് കാർഡിന്റെ പരിധിയേക്കാൾ  ജനത്തിനു രൊക്കം പണം കൊടുത്തുകൊണ്ടുള്ള ഇടപാടുകൾ ദൈനംദിന ജീവിതത്തിൽ ആവശ്യമാണ്.


കറൻസികൾ അസാധുവാക്കിയതുമൂലം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കുഴൽപ്പണം, ബ്ലേഡ് പലിശക്കാർ, നിയമവിധേയമല്ലാത്ത ബാങ്കുകൾ നടത്തുന്നവർ,ഹവാല മാഫിയക്കാർ,റീയൽ എസ്റ്റേറ്റ് മാഫിയാക്കാർ എന്നിവരെയാണ്. അഴിമതിക്കാരെയും കപട ചൂഷകരായ രാഷ്ട്രീയക്കാരെയും കള്ളപ്പണം ക്രയവിക്രയം നടത്തുന്നവരെയും സർക്കാരിന്റെ ഈ തീരുമാനം കുഴപ്പത്തിലാക്കും.  സഹകരണബാങ്കുകൾ, നികുതി വെട്ടിച്ച കള്ളപ്പണക്കാർ എന്നിവരും രക്ഷപെടാനുളള പഴുതുകൾ തേടിക്കൊണ്ടിരിക്കുന്നു. അധോ ലോകത്തിന്റെയും ഭീകരവാദികളുടെയും പണത്തിന്റെ  സ്രോതസുകൾക്കു പാളീച്ചകൾ സംഭവിക്കാം.

പച്ചക്കറിക്കടക്കാരും ഗ്രാമത്തിലുള്ള ഗ്രോസറിക്കടക്കാരും പാലും പഴവർഗങ്ങൾ വിൽക്കുന്നവരും കറൻസികളുടെ അഭാവം മൂലം നിത്യോപയോഗ സാധനങ്ങൾ ചെലവാക്കാൻ ബുദ്ധിമുട്ടുന്നു. അത്തരം ബിസിനസുകാർക്ക് അഞ്ഞൂറ് രൂപയും ആയിരം നോട്ടുകളും നിരസിക്കുക ബുദ്ധിമുട്ടാകും. സർക്കാർ ഹോസ്പിറ്റലുകൾ ഈ നോട്ടുകൾ വാങ്ങുമെങ്കിലും മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ടി വരും. അത്തരം ക്രയവിക്രയങ്ങൾ അസാധ്യവുമാകുന്നു. എൺപതു ശതമാനം ഹോസ്പിറ്റലുകളും പ്രൈവറ്റ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സിങ് ഹോമുകളും സ്വകാര്യ മേഖലകളുടെ നിയന്ത്രണത്തിലാണ്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ തീവ്ര പരിചരണത്തിലുള്ളവരും സർജറി പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കായി മനുഷ്യ ജീവനെ രക്ഷിക്കുന്നവരും കറൻസികളുടെ അപര്യാക്തതമൂലം പണമെങ്ങനെ കൊടുക്കുമെന്നതും പ്രശ്നമാകും. ഇന്ത്യയിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയും കറൻസികളുടെ അസാധു ബുദ്ധിമുട്ടിലാക്കും. അവരെങ്ങനെ ബാങ്കിൽനിന്ന് പണം മേടിക്കുന്നതെന്ന കാര്യവും  സർക്കാർ ഭാഗത്തുനിന്നും കേട്ടില്ല.  രൂപാ കിട്ടാൻ എല്ലാ യാത്രക്കാർക്കും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറോളം ലൈൻ നിൽക്കണം.

ഇന്ത്യയിൽ പത്തു ശതമാനം ജനതയ്ക്കു മാത്രമേ ഏ.റ്റി.എം ഉപയോഗിക്കാൻ അറിയുള്ളൂ. അതുകൊണ്ടു ബാങ്കിന്റെ മുമ്പിൽ എന്നും നീണ്ട ലൈൻ തന്നെ കാണും. ചില ബിസിനസ്സ് സ്ഥാപനങ്ങളിൽ കടത്തിൽ കച്ചവടങ്ങൾ നടത്താറുണ്ട്. കടമായി സാധനങ്ങൾ മേടിച്ചവർക്കു കറൻസിയുടെ അഭാവം മൂലം പണം മടക്കി കൊടുക്കാനും ബുദ്ധിമുട്ടാവുന്നു.  ചില പിതാക്കന്മാർക്ക് ഒഴിച്ചു കൂടാനാവാത്തവിധം അടിയന്തിരമായി പെണ്മക്കളുടെ കല്യാണാവശ്യത്തിനു പണം പിൻവലിക്കേണ്ടതായി വരും. സ്ത്രീധനം നിയമവിരുദ്ധമായതുകൊണ്ട് അക്കൗണ്ടിൽക്കൂടി കൊടുക്കാൻ സാധിക്കുകയുമില്ല. അതുമൂലം നിശ്ചയിച്ചിരിക്കുന്ന കല്യാണങ്ങൾ വരെ മുടങ്ങാനും സാധ്യതകളുണ്ട്.

ബാങ്കുകളിൽ പണം ഒഴുകുന്നതോടെ വായ്പ്പക്കാർക്കുള്ള പലിശ നിരക്ക് കുറയും. വിലപ്പെരുപ്പം തടയുന്നതുകൊണ്ടു  സമ്പദ് വ്യവസ്ഥയും വർദ്ധിക്കും. ബാങ്കുകളിലേക്കുള്ള പണമൊഴുക്ക്, പണം നിക്ഷേപിക്കുന്നവരെ സംബന്ധിച്ചടത്തോളം അനുകൂലമായിരിക്കില്ല. ബാങ്കുകളിൽ പലിശ കുറയും. അതുമൂലം കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ പണം നിക്ഷേപിക്കേണ്ടി വരും.

കള്ളപ്പണത്തെ നേരിടാനുള്ള മോദി സര്‍ക്കാറിന്റെ ഈ നീക്കം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചുവെന്നുള്ളതാണ് വാസ്തവം. കള്ളപ്പണത്തിൽ മുഴുകിയിരിക്കുന്നവർ കൂടുതലും പണമിടപാടുകൾ  വിദേശ ബാങ്കുകൾ വഴിയാണ് നടത്തുന്നത്. വിദേശത്തു നടക്കുന്ന ബാങ്കിംഗ് ഇടപാടുകളിൽ സർക്കാരിന് കാര്യമായിയൊന്നും നടപടികളെടുക്കാനും സാധിക്കില്ല.

പഴയ നോട്ടുകൾ പിൻവലിക്കുന്നതുമൂലം പുതിയതു വരുന്നവരെ പണത്തിന്റെ  ക്രയവിക്രയങ്ങൾ കുറയും. ആഡംബര സാധനങ്ങൾ മേടിക്കാനും പ്രയാസം വരും. ടെക്കനോളജിയുടെ അറിവുകേടുമൂലം ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കാറില്ല. രാജ്യത്തു കൂടുതലും രൊക്കം പണം കൊടുത്തുള്ള ബിസിനസുകളാണ് നടക്കാറുള്ളത്. ക്രെഡിറ്റ് കാർഡുകൾ രാജ്യമാകമാനം വ്യാപകമായി പ്രചരിച്ചിട്ടുമില്ല. ഇന്ത്യയിലെ ജനങ്ങളിൽ 86 ശതമാനവും കൈവശമുള്ള പണം കൊടുത്താണ് സാധാരണ ഇടപാടുകൾ നടത്താറുള്ളത്.

വില കൂടിയ നോട്ടുകൾ പിൻവലിച്ചുകൊണ്ടു അതെ വിലയുള്ള നോട്ടുകൾ പുറത്തിറക്കുന്നത് സാമ്പത്തിക അരാജകത്വങ്ങൾക്ക് പരിഹാരമാണെന്നാണ് വെപ്പ്. എന്നാൽ ഇത് ഗ്രാമീണ ജനതയുടെ നിത്യ ജീവിതത്തെ ബാധിക്കുന്നു. ഇൻഡ്യ മൊത്തമായി ഏകദേശം പത്തു ലക്ഷം ബാങ്കുകൾ ഉണ്ട്. ലക്ഷകണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിനകാര്യങ്ങളിൽ കറൻസി ക്രയവിക്രയങ്ങൾ അനേക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗ്രാമീണ വാസികൾക്ക് ബാങ്കിങ്ങ് എന്നത് എന്തെന്നുപോലും അറിയില്ല. അങ്ങനെയുള്ള വിദ്യാഹീനരായ ജനങ്ങൾക്ക് കറൻസി പിൻവലിക്കൽ ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു. ടെക്കനോളജി ക്രയവിക്രയങ്ങളിൽക്കൂടി ഇന്ത്യ മുഴുവൻ പണം കൈമാറ്റ പ്രക്രിയകൾ നടപ്പാക്കാൻ ഇനിയും കാലങ്ങളെടുത്തേക്കാം. ചുരുക്കത്തിൽ ഗ്രാമത്തിൽ വസിക്കുന്നവരുടെ കൈവശമുള്ള 500, 1000 നോട്ടുകൾ മാറാൻ, കൂടാതെ അവരുടെ വരുമാന സ്രോതസുകൾ ബോധ്യപ്പെടുത്താൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും.ഇന്ത്യ മുഴുവനും ബാങ്കുകളുടെ പ്രവർത്തന ശൃങ്കലകളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വളരെ വിരളമായേ  ബാങ്കിങ്ങ് സൗകര്യങ്ങളുള്ളൂ. പഴയ നോട്ടുകൾ മാറാനുള്ള  സൗകര്യങ്ങൾ ഗ്രാമങ്ങളിൽ കുറവാണ്. ഇന്ത്യയിലെ 27 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ അഞ്ചു കിലോമീറ്ററിനുള്ളിൽ ബാങ്കുകളുടെ പ്രവർത്തനങ്ങളുള്ളൂ.

മുമ്പുണ്ടായിരുന്ന കാലങ്ങളിൽ നോട്ടുകൾ പിൻവലിച്ചപ്പോൾ ധനികരെയും, കള്ളക്കടത്തുകാരെയും മാത്രം ബാധിച്ചിരുന്നു. എന്നാൽ ഇന്ന് 500 / 1000 നോട്ടുകൾ പിൻവലിച്ച വഴി ഇന്ത്യയിലുള്ള എല്ലാ ജനങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങൾ ചെലുത്തുകയും ചെയ്തു. ഗ്രോസറി സ്റ്റോർ നടത്തുന്നവരെയും ചായ വാലാക്കാരെയും തൊഴിലാളികളെയും മൊത്തം ബാധിച്ചിരിക്കുന്നു. പലരും ബിസിനസ്സ് തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലുമാണ്. ബാങ്കിൽ പണം നിക്ഷേപിക്കാൻ മണിക്കൂറുകളോളം ലൈനിൽ നിന്നു കഷ്ടപ്പെടണം. നികുതി വെട്ടിപ്പുകാരെയും വിദേശത്തു പണം നിക്ഷേപിച്ചവരെയും പിടികൂടാൻ എളുപ്പവുമല്ല. 'ബ്ളാക്ക് പണ'ത്തിന്റെ വലിയ ഒരു പങ്ക് സ്വർണ്ണമായും വിദേശപ്പണമായും പൂഴ്ത്തി വെച്ചിരിക്കുന്നു. സ്വിസ് ബാങ്കിലും പനാമ ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന പണം വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കില്ല. പൊളിറ്റിക്കൽ പാർട്ടികളുടെ നിയമപരമല്ലാത്ത തെരഞ്ഞെടുപ്പ് ഫണ്ടുകളും പ്രശ്നങ്ങളാണ്.

റിസേർവ് ബാങ്ക് ഗവർണറായിരുന്ന 'രഘു റാം രാജൻ' പറഞ്ഞത് "സർക്കാർ ബ്ളാക്ക് പണം കണ്ടെത്താൻ അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ള ഭീക്ഷണികൾ നേരിടുന്നുവെങ്കിൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ഒരു നടപടി മാത്രം ഗുണപ്രദമാവില്ല. നാണയത്തിന്റെ മൂല്യം കുറയ്ക്കാനും നാണയമില്ലാതാക്കാനും മറ്റു മാർഗങ്ങളുണ്ട്. ഒരു ദിവസംകൊണ്ടു ബ്ളാക്ക് പണം ഇല്ലാതാക്കാൻ സാധ്യമല്ല. സ്വർണ്ണം പൂഴ്ത്തി വെക്കുന്നവരെ കണ്ടുപിടിക്കാനും എളുപ്പമല്ല."  ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വരുമാനമുള്ളവരെ കണ്ടെത്തുകയെന്നതാണ് പ്രധാനമായുള്ളത്. അവർ നികുതി കൊടുക്കുന്ന കാര്യം മാത്രം അന്വേഷിച്ചാൽ പോരാ. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്നറിയാൻ ടെക്കനോളജിയുടെ സഹായത്തോടെ നികുതി പിരിക്കുന്ന പുതിയ സംവിധാനമാണ് ഏർപ്പെടുത്തേണ്ടത്. രൊക്കം പണം നൽകി ക്രയവിക്രയങ്ങൾ നടത്തുന്നതിനേക്കാളുപരി രാജ്യം മുഴുവൻ പണപരമായ ഇടപാടുകൾക്കായി ഇലക്ട്രോ സംവിധാനങ്ങൾ ഏർപ്പെടുത്തണം. 'ബ്ളാക്ക് മണിയെ' ചൊല്ലിയാണ് മിക്ക രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലും വിവാദങ്ങൾ സൃഷ്ട്ടിക്കാറുള്ളത്. 'പണം പൂഴ്ത്തി വെയ്പ്പൽ' ഇല്ലാതാക്കുമെന്ന്  പല രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പു കാലങ്ങളിലുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

സർക്കാരിന്റെ കറൻസി അസാധുവാക്കിയ ഈ സാഹചര്യങ്ങളിൽ മറ്റൊരു പുതിയ  തീരുമാനമാകുംവരെ പൊതുജനങ്ങൾ തിരക്ക് കൂട്ടാതിരിക്കുകയായിരിക്കും നല്ലത്. 2016 ഡിസംബർ മുപ്പതു വരെ രൂപാ മാറ്റാനോ ഡിപ്പോസിറ്റ് ചെയ്യാനോ സാവകാശമുണ്ട്. 2017 മാർച്ചു വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിൽ മാറ്റാനും സാധിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ നോട്ടിഫിക്കേഷനും ഇതിനിടയിൽ പുറപ്പെടുവിക്കാതിരിക്കില്ല. അതുകൊണ്ടു കുറച്ചു ദിവസങ്ങൾകൂടി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത്. നീണ്ട ലൈനുകളുടെ തിരക്കുകൾ  ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. ബാങ്കിലെ പണമിടപാടുകൾ സുഗമമാവുകയും ചെയ്യും.

ഇൻഡ്യയാകമാനം കള്ളപ്പണത്തിന്റെ പ്രവാഹം തടയാൻ സാധിക്കാത്ത വിധം അസാധ്യമായതുകൊണ്ടാണ് മോദി സർക്കാർ ഇത്തരം ഒരു തീരുമാനത്തിന് മുതിർന്നത്. കോടികൾ ചെലവാക്കി ബോളിവുഡ് സിനിമകൾ നിർമ്മിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു. ആഡംബര വിവാഹാഘോഷങ്ങൾ, വില്ലാകൾ, മത വർഗീയ രാഷ്ട്രീയ നേതാക്കന്മാരുടെ കണക്കില്ലാത്ത ആസ്തികൾ മുതലായവകൾ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയായി കരുതുന്നു. സത്യത്തിൽ ഇതൊന്നും രാജ്യപുരോഗതിയായി കണക്കാക്കാൻ സാധിക്കില്ല. ഭൂരിഭാഗം ജനങ്ങളും അസമാധാനത്തോടെ കഴിയുമ്പോൾ കള്ളപ്പണക്കാരും അഴിമതിക്കാരും സുഭിക്ഷിതമായി കഴിയുന്നതും സമാധാനത്തിനു തന്നെ തടസമാണ്. ഇന്ത്യ മൊത്തമായി അഴിമതിയിൽ കുളിച്ചിരുന്ന കാര്യങ്ങൾ സാധാരണക്കാരിൽ ഭൂരിഭാഗവും ജനങ്ങൾ അറിഞ്ഞിരുന്നുമില്ല. മോദിയുടെ കറൻസി പിൻവലിച്ചുകൊണ്ടുള്ള തീരുമാനം രാഷ്ട്രത്തെ മൊത്തമായി അമ്പരപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ  കറുത്തു കൊഴുത്ത സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും മോചനം നേടി വെളുത്ത സാമ്പത്തിക മേഖലകളിലേക്കുള്ള ഈ കുതിച്ചുചാട്ടം സ്വാതന്ത്ര്യത്തിനു ശേഷമുള്ള സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. ബ്രിട്ടീഷുകാർ ഇൻഡ്യാ വിട്ടതിൽ പിന്നീട് സാമ്പത്തിക തലങ്ങളിൽ കാര്യമായ പ്രരിവർത്തനങ്ങളൊന്നും ഉണ്ടായില്ല. അഴിമതികൾ നിറഞ്ഞ ഭരണകൂടങ്ങൾ മാറി മാറി വന്നു. ഏകാധിപത്യ വ്യവസ്ഥയിലുള്ള ഒരു ധനതത്ത്വ ശാസ്ത്രത്തിൽ രാഷ്ട്രത്തിന്റെ സ്വത്തുക്കളിൽ ഏറിയ പങ്കും ഒരു വിഭാഗം ജനങ്ങളിൽ മാത്രം നിഷിപ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുധീരമായ ഈ തീരുമാനത്തെ രാഷ്ട്രം ഒന്നടങ്കം അനുമോദിക്കുന്നുണ്ട്. വിലപ്പെരുപ്പം തടയാനും ബാങ്കുകളുടെ മൂലധനം വർദ്ധിക്കാനും പലിശ നിരക്ക് കുറയ്ക്കാനും തരളിതമായ ഒരു സാമ്പത്തിക പുഷ്പീകരണത്തിനും മോദിജിയുടെ ഈ തീരുമാനം സഹായകമാണ്. രാജ്യത്തിലെ മൂന്നു ശതമാനം ജനങ്ങളാണ് ഇന്ന് നികുതി കൊടുക്കുന്നത്. രൂപായുടെ മൂല്യം കുറച്ചുള്ള ഈ പദ്ധതി വിജയിച്ചാൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുമെന്നതിൽ സംശയമില്ല.






New Currency 

OLD Note

Prime Minister Modi's Mother 






Wednesday, November 9, 2016

ലിബർട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും




ജോസഫ് പടന്നമാക്കൽ


അമേരിക്കയുടെ പൗരാണിക സ്വത്തായ 'ലിബർട്ടി ബെൽ' (Liberty Bell) മാനവിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 1776 ജൂലൈ എട്ടാം തിയതി ഫിലാഡൽഫിയായിലെ സ്റ്റെറ്റുവക ഗോപുരവാതിൽക്കൽനിന്നും 'ലിബർട്ടിബെൽ' പതിമൂന്നു തവണകൾ സ്വാതന്ത്ര്യത്തിന്റെ മണിനാദങ്ങൾ മുഴക്കിയിരുന്നു. അന്ന് കൊളോണിയൽ സാമ്രാജ്യത്തിൽനിന്ന് പതിമൂന്നു കോളനികൾ വിമുക്തമായ ദിനവുമായിരുന്നു. ഇമ്പമേറിയ സ്വാതന്ത്ര്യത്തിന്റെ ആ മണിനാദം നഗരവാസികളുടെ കർണ്ണങ്ങളിൽ മുഴങ്ങി കേൾക്കാമായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരെ ഔദ്യോഗികമായി വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ദിനവും കൊണ്ടാടിയിരുന്നു. ആകാശം മുട്ടെ ശബ്ദതരംഗങ്ങൾ നിറഞ്ഞ മണിമുഴക്കത്തിനൊപ്പം കേണൽ ജോൺ നിക്‌സൺ അന്നേ ദിവസം തിങ്ങിക്കൂടിയ ജനത്തോടായി സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി പിറന്ന വാർത്തയും അറിയിച്ചു. ലിബർട്ടി ബെല്ലിലെ താളക്രമങ്ങളോടെയുള്ള മണിനാദം ഒരു ചരിത്ര മുഹൂർത്തവുമായി മാറി. നാനാ ദിക്കിൽ നിന്നും  തടിച്ചുകൂടിയ ജനം കേണലിന്റെ ഈ വിളംബരം കാതോർത്തു കേൾക്കുന്നുണ്ടായിരുന്നു. അമേരിക്കൻ ജനതയ്ക്ക് ലഭിച്ച 'ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്' (Decleration of Independence) എന്നറിയപ്പെടുന്ന ആദ്യത്തെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും അന്നായിരുന്നു.

'ലിബർട്ടി ബെൽ' സ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മകമായി അമേരിക്ക മുഴുവനായും അറിയപ്പെടുന്നു. അടിമത്വം അവസാനിപ്പിച്ചതിൻറെ അടയാളവുമായി കണക്കാക്കുന്നു. പൗരാണിക കൊത്തുപണികളാൽ തീർത്ത ലിബർട്ടി ബെൽ കാലങ്ങളെയും അതിജീവിച്ച് സ്വാതന്ത്ര്യ ദാഹികളിൽ അര്‍ത്ഥസൂചകമാം വിധം എന്നുമെന്നും ആവേശവും കൊള്ളിച്ചുകൊണ്ടിരിക്കുന്നു. 'സ്റ്റേറ്റ് ഹൌസ് ടൗവറി'ൽ (State House Tower) അക്കാലങ്ങളിൽ ബെൽ തൂക്കിയിട്ടിരുന്നെങ്കിലും ചരിത്രകാർ ആരും തന്നെ അത്‌ രേഖപ്പെടുത്തിയിട്ടില്ല. പെൻസിൽവേനിയായിലെ കോൺഗ്രസിലും അങ്ങനെയൊരു സംഭവത്തെ സൂചിപ്പിച്ചിട്ടുമില്ല. സ്വാതന്ത്ര്യം കിട്ടിയ വാർത്ത പൊതുജനങ്ങളിൽ എത്തിയതെങ്ങനെയെന്നും ചരിത്രകാർക്ക് അറിഞ്ഞു കൂടാ. കോൺഗ്രസിന്റെ ജേർണൽ അനുസരിച്ചു അമേരിക്കയുടെ സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ രണ്ടാം തിയതിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ നാലാം തിയതിയെന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിന്റെ ഡോക്കുമെന്റുകൾ ഒപ്പിട്ടത് വളരെ ദിവസങ്ങൾ കഴിഞ്ഞാണ്. സ്റ്റേറ്റ് ഹൌസ് കോർട്ടുയാർഡിൽ ആ വിളംബരം പൊതുജനങ്ങളുടെ അറിവിനായി ജൂലൈ എട്ടാം തിയതിക്ക് മുമ്പ് വായിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളം  ലിബർട്ടി ബെൽ നിരവധി ഐതിഹാസികമായ കഥകൾകൊണ്ട് ആവരണം ചെയ്തിരിക്കുകയായിരുന്നു. 1753-ൽ ഇൻഡിപെൻഡന്റ് ഹാൾ (Independence Hall) എന്നറിയപ്പെടുന്ന പെൻസിൽവേനിയായുടെ ടൗവ്വർ ഹൌസിനു മുകളിൽ 'ലിബർട്ടി ബെൽ' നാടിന്റെ നാനാഭാഗത്തും ശബ്ദം കേൾക്കത്തക്കവിധം പ്രതിഷ്ഠിച്ചിരുന്നു. 1852-ൽ ഈ 'ബെൽ' ടവ്വർഹൌസിൽനിന്നും വീണ്ടും താഴെയിറക്കി. അതിനുശേഷം ബെല്ലിൽ നിന്നും ഒരിക്കലും മണിനാദം മുഴങ്ങിയിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് 'ലിബർട്ടി ബെൽ' രൂപകൽപ്പന ചെയ്തതെന്നാണ് വിശ്വാസം. പെൻസിൽവേനിയാ അസംബ്ലിയുടെ നിർദ്ദേശമനുസരിച്ച് 1752-ലാണ് ലോഹമുരുക്കി ഈ ബെല്ല് വാർത്തെടുത്തത്. ഫിലാഡെൽഫിയായിലുള്ള ജനങ്ങളെ വിശേഷകാര്യങ്ങൾ അറിയിക്കാനും ആഘോഷങ്ങളിൽ പൗരന്മാരെ പങ്കെടുപ്പിക്കാനും പേരും പെരുമയുമുള്ളവരുടെ മരിച്ച വാർത്തകൾ ജനങ്ങളിൽ എത്തിക്കാനും ലിബർട്ടി ബെല്ലിലെ മണിയടികൾ ഉപകരിച്ചിരുന്നു. 

1701-ൽ 'വില്യം പെൻ' പെൻസിൽവേനിയായ്‍ക്ക് തനതായ ഒരു ഭരണഘടനയുണ്ടാക്കി. സാംസ്ക്കാരിക സാമൂഹിക പ്രവർത്തകനായിരുന്ന അദ്ദേഹം പെൻസിൽവേനിയായുടെ ഭരണ കർത്താക്കളിൽ ഒരാളായിരുന്നു. അന്നുണ്ടാക്കിയ നിയമ നിർമ്മാണങ്ങളുടെ സ്മരണ നിലനിർത്താൻ അതിന്റെ അമ്പതാം വാർഷികത്തിൽ, 1751-ൽ പെൻസിൽവേനിയാ അസംബ്ലി യോഗം ചേർന്ന് ചരിത്ര പ്രതീകമായ 'ലിബർട്ടി ബെൽ' ഓർഡർ ചെയ്തു. മനുഷ്യ സ്നേഹിയായ 'വില്യം പെൻ' എഴുതിയുണ്ടാക്കിയ ഭരണഘടന കറുത്തവരുടെയും സ്വദേശികളായ റെഡ് ഇന്ത്യൻ ജനതയുടെയും സാസ്‌കാരിക പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടും മനുഷ്യാവകാശങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ളതുമായിരുന്നു. ലോകം മുഴുവൻ ഉത്‌ഘോഷിക്കുന്ന സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മഹനീയ തത്വങ്ങളും ആ മഹാന്റെ ആശയ സംഹിതകളിൽ നിറഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങളുടെ സവിശേഷതകൾ ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹമുണ്ടാക്കിയ ഭരണഘടനയിൽ മതസ്വാതന്ത്ര്യം ഉയർത്തിയും കാണിച്ചിട്ടുണ്ട്. റെഡ് ഇന്ത്യൻസിനോടുള്ള മൃദുലമായ സമീപനവും ആ മനുഷ്യ സ്നേഹിയിൽ പ്രകടമായി കാണാമായിരുന്നു. പൗരാവകാശ നിയമങ്ങൾ ആദ്യമായി അമേരിക്കയിൽ വിഭാവന ചെയ്തതും അദ്ദേഹംതന്നെ.

പഴയ നിയമത്തിലെ ഉദ്ധൃതഭാഗങ്ങളും വില്യം പെന്റെ നിയമ സംഹിതകളിലുണ്ടായിരുന്നു. അന്ന് മുഴങ്ങിയ മണിനാദത്തോടൊപ്പം ലേവ്യായുടെ  ഇരുപത്തിയഞ്ചാം അദ്ധ്യായം പത്താം വാക്യവും സുവർണ്ണ ജൂബിലിയിൽ  വായിച്ചിരുന്നു. "അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. (ലേവ്യാ 25:10) അങ്ങനെ അമേരിക്കയുടെ നൂറ്റാണ്ടുകളുടെ  ചരിത്രം ആ നാദ സുന്ദരിക്ക് പറയാനുണ്ട്.

ഫിലാഡൽഫിയായിലുള്ള സ്റ്റേറ്റ് ഹൌസിനു വേണ്ടി വാങ്ങിയ ബെല്ലിനെ അന്ന് 'പെൻസിൽവേനിയാ അസംബ്ലി ബെല്ലെ'ന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിബർട്ടി ബെല്ലിൽ കൊത്തിവെച്ചിരിക്കുന്ന ഉദ്ധരണിയിൽ ഇന്നുള്ള പെൻസിൽവേനിയായുടെ സ്പെല്ലിങ്ങുമായി വ്യത്യസ്തമായി കാണുന്നു.  പെൻസിൽവേനിയായുടെ (Pensylvania) സ്‌പെല്ലിംഗ് അക്കാലത്ത് ആഗോളതലങ്ങളിൽ  അംഗീകരിക്കപ്പെട്ടിരുന്നില്ല. ഫിലാഡൽഫിയായിലെ ഇൻഡിപെൻഡൻസ് ഹാൾ (Independence Hall)സന്ദർശിക്കുന്നവർ അവിടെയുള്ള മാപ്പിൽ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയാൽ പെൻസിൽവേനിയായുടെ അന്നത്തെ സ്പെല്ലിംഗ് (Pensylvania) ഇന്നു നിലവിലുള്ള സ്പെല്ലിങ്ങുമായി (pennsylvania) വ്യത്യസ്തമായിരുന്നുവെന്നും കാണാം. ബെല്ലിന്റെ മദ്ധ്യഭാഗത്ത് പാസ് ആൻഡ് സ്റ്റോ ഫിലഡ എം ഡി സി സി എൽ 111 ("Pass and Stow / Philada / MDCCLIII." ) എന്നും ഇംഗ്ലീഷ് അക്ഷരത്തിൽ കൊത്തി വെച്ചിട്ടുണ്ട്. ലിബർട്ടി ബെൽ എന്നറിയപ്പെടുന്ന ഈ മണി കപ്പലിൽ ഒളിച്ചു കടത്തിയതെന്നുള്ള അർത്ഥമാവാമെന്നും അതിൽ കൊത്തിവെച്ച വാക്കുകളിൽ ധ്വാനിക്കുന്നുണ്ട്.

പെൻസിൽവേനിയായിലെ കൊളോണിയൽ ഏജന്റ്, സ്റ്റേറ്റ് ഹൌസിനുവേണ്ടി ഔദ്യോഗികമായ ഒരു 'ബെൽ' മേടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു ലണ്ടനിലെ റോബർട്ട് ചാൾസിന് 1751 നവംബർ ഒന്നാംതീയതി ഒരു കത്തയച്ചിരുന്നു. ഐസക്ക് നോറിസ്, തോമസ് ലീച്, എഡ്വേർഡ് വാർണർ എന്നിവർ അന്ന് ആ കത്തിൽ ഒപ്പിട്ടിരുന്നു.  വൈറ്റ് ചാപ്പൽ ഫൗണ്ടറിയിൽ നിന്നായിരുന്നു ബെൽ ഓർഡർ ചെയ്തത്. 1752 സെപ്റ്റംബർ ഒന്നാം തിയതി ബ്രിട്ടനിൽ നിന്നും കടൽതാണ്ടി ഭീമാകാരമായ ആ 'ബെൽ' ഫിലാഡൽഫിയായിലെത്തി. 1753 മാർച്ചു പത്താം തിയതിവരെ അത് ഒരു സ്ഥലത്തും തൂക്കിയിട്ടിരുന്നില്ല. 'മണിനാദം കേൾക്കുന്ന സമയങ്ങളിലെല്ലാം ഒരു പൊട്ടിയ മണിയുടെ അനുഭൂതിയാണ് തനിക്കുണ്ടാകുന്നതെന്നു' ഐസക്ക് നോറീസ് കോൺഗ്രസിനെഴുതിയ ഒരു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മണിയുടെ നിർമ്മാണത്തിൽ സംഭവിച്ച പാകപ്പിഴകൾ കാരണം പൊട്ടിയ ശബ്ദം മണിയിൽനിന്നും പുറപ്പെടുന്നുവെന്നു അന്നുള്ളവർ ചിന്തിച്ചിരുന്നു. അറ്റകുറ്റപ്പണികൾകൊണ്ട് മണിയുടെ വിചിത്രമായ ശബ്ദം പരിഹരിക്കാമെന്നും കണക്കാക്കിയിരുന്നു. മൂശാരിപ്പണി ചെയ്തിരുന്ന 'ജോൺ പാസ്', 'ജോൺ സ്റ്റോ' എന്ന രണ്ടു ഫിലാഡൽഫിയാക്കാർ ആ മണിയുടെ പൊട്ടിയ ഭാഗങ്ങൾ ഉരുക്കി നന്നാക്കിയിരുന്നു. അവർ ഏതാനും ഔൺസ് ചെമ്പുകളും ചേർത്ത് വിള്ളലേറ്റ ഭാഗം കൂട്ടിയോജിപ്പിച്ചു. മണി നന്നാക്കാനായി അന്നത്തെ തൊഴിൽക്കൂലി മുപ്പത്തിയാറു പൗണ്ടായിരുന്നു.

1753 മാർച്ചു ഇരുപത്തിയൊമ്പതാം തിയതി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം ഈ 'ബെൽ' ബെൽഫ്രിഡിൽ സ്ഥാപിച്ചു. ആവശ്യത്തിലധികം ചെമ്പു (copper) കേടുപാടുകൾ നികത്താനായി മണിയിൽ ചേർത്തതുമൂലം മണിയടിയിലെ ശബ്ദവ്യത്യാസങ്ങൾക്കു കോട്ടം തട്ടാൻ കാരണമായി. പട്ടണം മുഴുവൻ അതൊരു സംസാരവിഷയവും ജനങ്ങളുടെ പരിഹാസവുമായി മാറിയിരുന്നു. റോബർട്ട് ചാൾസിന്റെ ഏജന്റ് ഐസക് നോറിസിനെ ജനം മണിയടിയിൽനിന്നും വരുന്ന ശബ്ദത്തിന്റെ പോരായ്മകളിൽ കുറ്റപ്പെടുത്തുകയുമുണ്ടായി. ബെല്ലിൽനിന്നും പുറപ്പെടുവിച്ചിരുന്ന മണിനാദത്തിൽ ആരും സന്തുഷ്ടരായിരുന്നില്ല. പിന്നീട് ബെല്ല് വലിച്ചുകൊണ്ടു പോയി വീണ്ടും നന്നാക്കാൻ ശ്രമിച്ചു. കേടായ ഭാഗങ്ങൾ പൊട്ടിച്ച് ഉടച്ചു വാർത്തു.1753 ജൂൺ പതിനൊന്നാം തിയതി നന്നാക്കിയ പുതിയ ബെല്ല് 2080 പൗണ്ടുള്ളതായി 'ന്യൂയോർക്ക് മെർക്കുറി' റിപ്പോർട്ട് ചെയ്തിരുന്നു. അത് സ്റ്റേറ്റ് ഹൌസിന്റെ മുകളിൽ ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്തു. 

പെൻസിൽവേനിയായുടെ അസംബ്ലി കൂടുന്ന സമയങ്ങളിലും ഭരണസംവിധാനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നേരിടുമ്പോഴും ജനങ്ങളെ ബോധവാന്മാരാക്കുവാനും അറിയിക്കാനും കൂട്ടമണിയടി അക്കാലങ്ങളിലെ പതിവായിരുന്നു.  കൊളോണിയൽ ഭരണകാലങ്ങളിലെ പ്രശ്ന പരിഹാരങ്ങൾക്കായി ബെഞ്ചമിൻ ഫ്രാങ്കലിനെ ഇംഗ്ലണ്ടിൽ അയച്ചപ്പോഴും മണിയടിച്ചു. 1761-ൽ ജോർജ് മൂന്നാമൻ രാജാവ് കിരീടം ധരിച്ചപ്പോഴും ലിബർട്ടി ബെല്ലിൽ നിന്ന് കൂട്ട മണി മുഴങ്ങിയിരുന്നു. 1764-ൽ ഷുഗർ ആക്റ്റും 1765 സ്റ്റാമ്പ് ആക്റ്റും പാസാക്കിയ   പ്രാവർത്തികമായ സമയങ്ങളിലും ബെല്ലിൽനിന്നു മണിനാദങ്ങൾ മുഴങ്ങിയിരുന്നു. 1776-ജൂലൈ നാലാം തിയതിയിലെ കൊളോണിയൽ സാമ്രാജ്യത്തിൽനിന്നുള്ള സ്വാതന്ത്ര്യ വിളംബരം ഈ ബെല്ലിൽ നിന്നും പുറപ്പെട്ട മണിയടിയോടെയായിരുന്നുവെന്നതും ചരിത്രമാണ്. അന്നുമുതലാണ് ഈ ബെല്ലിനു 'ലിബർട്ടി ബെൽ' എന്ന പേര് ലഭിച്ചത്.

ലിബർട്ടി ബെല്ലിൽ നിന്നുള്ള തുടർച്ചയായുള്ള മണിമുഴക്കങ്ങൾ സമീപ വാസികൾക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നു കാണിച്ച് ഒരു കൂട്ട ഹർജി സമർപ്പിച്ചിരുന്നു. ജനങ്ങളുടെ പരാതികളെ അധികൃതർ പരിഗണിച്ചിരുന്നില്ല. 1775-ലെ ലെക്സിങ്ങ്ടൺ, കോൺകോർഡ് (the Battle of Lexington and Concord in 1775) യുദ്ധങ്ങൾവരെ മണിയടികൾ തുടർന്നുകൊണ്ടിരുന്നു. ഗോപുരം അക്കാലങ്ങളിൽ ജീർണ്ണിച്ച അവസ്ഥയിലായിരുന്നതിനാലും അറ്റകുറ്റപ്പണികൾ ഉണ്ടായിരുന്നതുകൊണ്ടും ഈ കഥകളൊക്കെ സത്യങ്ങളായിരുന്നുവോയെന്നും നിശ്ചയമില്ല. ചരിത്രകാരുടെയിടയിൽ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്.     

1777-ഒക്ടോബറിൽ ബ്രിട്ടീഷുകാർ ഫിലാഡൽഫിയ ആക്രമിച്ചു കയ്യടക്കി. അതിനു ഏതാനും ആഴ്ചകൾക്കു മുമ്പ് 'ലിബർട്ടി ബെൽ' ഉൾപ്പടെ പട്ടണത്തിലുള്ള ബെല്ലുകൾ മുഴുവനും നീക്കം ചെയ്തിരുന്നു. പട്ടണത്തിൽ ആ ബെൽ ഉണ്ടായിരുന്നെങ്കിൽ അവർ അത് തകർക്കുമായിരുന്നുവെന്നും മനസിലാക്കിയിരുന്നു. ബെല്ലിലുള്ള 'മെറ്റൽ' പട്ടാളധികൃതർ പീരങ്കിയ്ക്ക് ഉപയോഗിക്കുമായിരുന്നുവെന്നും അറിയാമായിരുന്നു. പെൻസിൽവേനിയായിലുള്ള അലൻടൗണിൽ സയോൺ റീഫോംഡ് ചർച്ചിന്റെ (Zion Reformed Church - Liberty Bell Shrine) അടിഭാഗത്തായി ഈ ബെല്ല് ഒളിച്ചുവെച്ചിരുന്നു. അവിടെയും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി സന്ദർശകർ നിത്യം എത്താറുണ്ട്. 

1790 മുതൽ 1800 വരെ സുപ്രധാന തീരുമാങ്ങളുണ്ടാകുന്ന വേളകളിലും പുതിയ സംഭവവികാസങ്ങളിലും ബെൽ ഉപയോഗിച്ചുകൊണ്ടിരുന്നു. അന്ന് ഫിലാഡെൽഫിയായായിരുന്നു ക്യാപിറ്റൽ. ഓരോ നിയമ നിർമ്മാണങ്ങൾ ഉണ്ടാകുമ്പോഴും ജനങ്ങൾ സ്റ്റേറ്റ് ഹൌസിലേക്ക് വോട്ടു ചെയ്യുമ്പോഴും ജോർജ് വാഷിംഗ്‌ടൺന്റെ ജന്മ ദിവസവും ജൂലൈ നാലാം തിയതിയും ബെല്ലിലെ മണിനാദം മുഴങ്ങിക്കൊണ്ടിരുന്നുവെന്നും ചരിത്രത്തിന്റെ അനുമാനങ്ങളിലുണ്ട്.  

1839-ൽ അടിമത്വ വിരുദ്ധ പോരാളികൾ ലിബർട്ടി ബെല്ലിനു ചുറ്റും സമ്മേളിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി വിപ്ലവങ്ങൾ സംഘടിപ്പിച്ചവരും പ്രവർത്തിച്ചവരും അക്കാലങ്ങളിൽ ബെല്ലിന്റെ പടങ്ങൾ വഹിച്ചിരുന്നു. അടിമകളെ സ്വതന്ത്രമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് അതേ ബെൽ തന്നെ നാനാവിധമായ സ്വാതന്ത്ര്യ മോഹങ്ങൾക്കായും നിലകൊണ്ടിരുന്നു. 1835 ജൂലൈ എട്ടാം തിയതി ജോൺ മാർഷൽ എന്ന ജഡ്ജി മരിച്ച വിവരം മണിയടിച്ചറിയിച്ചപ്പോഴായിരുന്നു മണി പിളർന്നതെന്നും പറയപ്പെടുന്നു. എന്നാൽ പൊട്ടിയത് മണിയുടെ ഉള്ളിൽ നിന്നായിരുന്നതിനാൽ ആർക്കും വിള്ളൽ ഭാഗം കാണാൻ സാധിച്ചിരുന്നില്ല. അകത്തുണ്ടായ വിടവ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വലുതായി തീർന്നിരുന്നു. ഒടുവിൽ ശബ്ദം തന്നെ ഇല്ലാതെയായി. റിപ്പയർ ചെയ്ത ശേഷം ബെൽ 1846 വരെ ഉപയോഗിക്കുന്നുണ്ടായിരുന്നു.  

ലിബർട്ടി ബെല്ലിനു ആദ്യമായി വിള്ളലുണ്ടായ കൃത്യമായ ഒരു ദിനം എന്നെന്നുള്ളത് വ്യക്തമല്ല. അതിൽ ചരിത്രകാരുടെയിടയിൽ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ബെല്ലിലുള്ള നേരിയ പിളർപ്പ് കൂടുതൽ വിടരാതിരിക്കാൻ അതാത് കാലങ്ങളിൽ നന്നാക്കിയതായും രേഖകളിലുണ്ട്. 1846-ൽ ജോർജ് വാഷിംഗ്‌ടൻറെ ജന്മദിനത്തിൽ ബെല്ലിന്മേൽ പിളർപ്പുണ്ടായതിനുശേഷം പിന്നീടൊരിക്കലും മണിയടിക്കാതെയുമായി. 1846-ഫെബ്രുവരി 26ൽ ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ജേർണലിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. 

ഐതിഹാസിക കഥകൾ ലിബർട്ടി ബെല്ലുമായി ബന്ധിച്ചുള്ളതിനാൽ ശരിയായ ഒരു കാഴ്ചപ്പാടിൽ അതിന്റെ ചരിത്രം കുറിക്കാനും പ്രയാസമാണ്. 1847-ൽ 'ജോർജ് ലിപ്പാഡ്' ഈ ബെല്ലിനെ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു നോവലെഴുതിയിട്ടുണ്ട്. ഒരിയ്ക്കൽ കുതിരയെ തീറ്റിപ്പോറ്റിയും പരിപാലിച്ചുകൊണ്ടുമിരുന്ന ഒരാൾ സ്റ്റേറ്റ് ഹൌസിലെ ബെല്ലടിയ്ക്കാൻ ചുമതലപ്പെട്ട അവിടെ കാത്തിരുന്ന വൃദ്ധനായ ഒരു മനുഷ്യനോട് 'കൊളോണിയൽ സാമ്രാജ്യത്തിന്റെ കിരാത ഭരണത്തിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചുവെന്ന്' ഉച്ചത്തിൽ പ്രഖ്യാപിക്കാൻ പറഞ്ഞു. അങ്ങനെ പറയാൻ അയാൾക്കു മനസ്സുവന്നില്ല. കുതിരക്കാരന്റെ വാക്കു കേട്ട് കേൾക്കാത്ത മട്ടിൽ അയാൾ നിശബ്ദനായി മടിച്ചു നിന്നു. പെട്ടെന്ന് മണിനാദം മുഴക്കിക്കൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ കൊച്ചുപുത്രൻ വാതിൽക്കൽ പ്രത്യക്ഷപ്പെടുകയും 'എന്റെ വല്യപ്പച്ചാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞുകൊണ്ട് ഉച്ചത്തിൽ വിളിച്ചുപറയൂ, ഒപ്പം കൂട്ടമണിയുമടിക്കൂ! ലോകം ഉണർന്ന് അതുകേട്ടു ശ്രവിക്കട്ടെയെന്നും' അവൻ പറഞ്ഞു. കൊച്ചുമകന്റെ വാക്കുകൾ കേട്ട് വൃദ്ധൻ മണിയടിച്ചു. ദേശം മുഴുവനും സ്വാതന്ത്ര്യത്തിന്റെ ആ മോഹന സ്വപ്നങ്ങളിൽ ലയിച്ചു. പിന്നീട് സംഭവിക്കാത്ത ആ കഥ ചുറ്റുമുള്ള ജനത്തിന്റെ ഭാവനയിലാവുകയും ചെയ്തു. ലിബർട്ടി ബെൽ അന്നുമുതൽ 'ഡിക്ലറേഷൻ ഓഫ് ഇന്ഡിപെന്ഡെന്സിന്റെ' (Declaration of Independence) ചിഹ്നവിജ്ഞാന നിഘണ്ടുവിലെഴുതി ചേർക്കുകയുമുണ്ടായി. 1847-ൽ നോവലിൽ എഴുതപ്പെട്ട വൃദ്ധന്റെ ഈ കഥ ഭാവനയിൽ കുരുത്തതെന്നും സത്യമല്ലെന്നും ചരിത്രകാർ വിശ്വസിക്കുന്നു. എന്താണെങ്കിലും ഡിക്ലറേഷൻ ഓഫ് ഇന്ഡിപെന്ഡെൻസിനെ (Declaration of Independence) സംബന്ധിച്ചുള്ള ഈ ഐതിഹാസിക കഥ വളരെയധികം പ്രസിദ്ധമാണ്.

1856-ൽ ലിബർട്ടി ബെൽ അമേരിക്കയുടെ അടിമത്വം അവസാനിപ്പിച്ച സുദിനത്തിന്റെ പ്രതീകമായി അംഗീകരിച്ചു. അതിനുമുമ്പ് ആ ബെല്ലിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ 'ലിബർട്ടിബെൽ' അറിയപ്പെട്ടിരുന്നത് സ്റ്റേറ്റ് ഹൌസ്‌ ബെല്ല'ന്നായിരുന്നു. ലിബർട്ടി ബെല്ലിലുള്ള ആ വലിയ വിള്ളൽ കറുത്തവരായ ഒരു ജനതയുടെ ഉണങ്ങാത്ത മുറിവുകളാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. ആ വിടവുകളെ സ്വാതന്ത്ര്യത്തിന്റെ സ്പോടനമായും കറുത്ത ജനത കണക്കാക്കുന്നു.      

ഓരോ അമ്പത് വർഷം കഴിയുമ്പോഴും അടിമകളെയും ജയിലിൽ കഴിയുന്നവരെയും മോചിപ്പിക്കണമെന്നുള്ള ബൈബിളിലെ വചനം അടിമത്വം അവസാനിപ്പിക്കുന്നവർ മനസിലാക്കിയിരുന്നു. വില്യം ല്യൂയിഡ് ഗാരിസന്റെ (William Lloyd Garrison's) 'ബെൽ' എന്ന കവിതയിൽ "ലിബർട്ടി ബെൽ" സ്വാതന്ത്ര്യത്തിന്റെ ഒരു നിയോഗംപോലെ പ്രതിഫലിക്കുന്നത് കാണാം. "ഇത് നിന്നെ സംബന്ധിച്ച് ഒരു സുവർണ്ണ ജയന്തിയാണ്. സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ഓരോ മനുഷ്യരിലും ആ ജയന്തിയുടെ സുവർണ്ണ രേഖ കുടികൊള്ളും. അവരുടെ കുടുംബങ്ങളും സ്വാതന്ത്ര്യത്തിന്റെ രുചിയനുഭവിക്കും." ഒരു പക്ഷെ ഒരു കവിയുടെ ഹൃദയത്തിൽ നിന്നും ലിബർട്ടി ബെല്ലിനെപ്പറ്റി, അതിന്റെ ആന്തരാർത്ഥത്തെപ്പറ്റി ഒഴുകി വന്ന ആദ്യത്തെ രൂപകൽപ്പനയുമാകാം. 

അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യമൊന്നാകെ ഐക്യമത്യത്തിന്റെ പ്രതീകമായി ഒരു ചിഹ്നം തെരയുന്നുണ്ടായിരുന്നു. 'അമേരിക്കൻ പതാക ഒരു അടയാളമായിരുന്നു. 'ലിബർട്ടി ബെൽ' മറ്റൊന്നും. യുദ്ധത്തിന്റെ മുറിവുകളുണങ്ങാനും സഹായിക്കാനും അന്നുള്ള ജനത 'ലിബർട്ടി ബെൽ' രാജ്യം മുഴുവൻ പ്രദർശിപ്പിച്ചിരുന്നു. 1880 മുതൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ലിബർട്ടി ബെല്ലുമായി സ്വാതന്ത്ര്യ പ്രവർത്തകരായ ജനത രാജ്യത്താകമാനം സഞ്ചരിക്കുകയുമുണ്ടായി. അനേകായിരങ്ങൾ അതുമൂലം ദേശാഭിമാനഭരിതരായി ഒരു നവയുഗത്തിനായി പ്രവർത്തിക്കാനും തുടങ്ങി. 

1915-ൽ സ്ത്രീകളുടെ സംഘടനയായ സഫറാഗ് മുന്നേറ്റത്തിനായി ലിബർട്ടി ബെല്ലിന്റെ ഒരു മാതൃകയുണ്ടാക്കിയിരുന്നു. തങ്ങളുടെ വോട്ടവകാശത്തിനായി സ്ത്രീകൾ അതുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു. 1920- സെപ്റ്റംബർ ഇരുപത്തിയഞ്ചാം തിയതി അത് ഇൻഡിപെൻഡൻസ് ഹാളിൽ (Independence Hall) കൊണ്ടുവരുകയും പൗരസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. പിന്നീട് സ്ത്രീകൾക്കും തുല്യാവകാശമായി പൗരനിയമങ്ങൾ മാറ്റുകയുണ്ടായി. അതിന്റെ ആഘോഷങ്ങൾ നാടാകെ കൊണ്ടാടിയതു ലിബർട്ടി ബെല്ലിനെ പ്രതീകാത്മകമായി കണക്കാക്കിക്കൊണ്ടായിരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾ നാളിതുവരെയുള്ള കാലങ്ങളിലെല്ലാം ലിബർട്ടി ബെല്ലിന്റെ മുമ്പിൽ വന്നു ശബ്ദം മുഴക്കിയിട്ടുണ്ട്.   

2003-ഒക്ടോബറിൽ 'ലിബർട്ടി ബെൽ സെന്റർ' (Liberty bell center) തുറന്നു. 24 മണിക്കൂറും ഏതു സമയത്തും സന്ദർശകർക്ക് 'ബെൽ' കാണുവാൻ സാധിക്കുന്നു. വർഷത്തിലൊരിക്കൽ ജൂലൈ നാലാം തിയതി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് ഒപ്പിട്ടവരുടെ പിന്തലമുറക്കാർ പതിമൂന്നു തവണകൾ ബെല്ലിനെ സ്പർശിച്ചു ആദരിക്കാറുണ്ട്. ആ സമയം പതിമൂന്നു കോളനികളെ ഓർമ്മിക്കാൻ ഒപ്പം മറ്റു ബെല്ലുകൾ പതിമൂന്നു തവണകൾ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും അടിച്ചുകൊണ്ടിരിക്കും. മാർട്ടിൻ ലൂതർ കിംഗിന്റെ ഓർമ്മ ദിവസവും ബെല്ലിൽ സ്പർശിച്ചുകൊണ്ട് ആദരവ്‌ പ്രകടിപ്പിക്കാറുണ്ട്. 1986-ൽ മാർട്ടിൻ ലൂഥർ കിംഗിന്റെ ഭാര്യ കൊറേട്ടാ സ്‌കോട്ട് കിംഗിന്റെ (Coretta Scott King) അഭ്യർത്ഥന പ്രകാരമാണ് അങ്ങനെയൊരു ആചാരം കറുത്തവരായ സ്വാതന്ത്ര്യ ദാഹികളിൽ ആരംഭിച്ചത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് വിദേശികളും അമേരിക്കക്കാരും 'ലിബർട്ടി ബെൽ' കാണാനായി ദിനംപ്രതി സന്ദർശിക്കാറുണ്ട്. ഈ സ്മാരക ചിഹ്നം ലക്ഷോപലക്ഷം ജനങ്ങളുടെ മനസിനെ തലമുറകളായി താലോലിച്ചുകൊണ്ടിരിക്കുന്നു. ലോകമാകമാനമുള്ള സ്വാതന്ത്ര്യ ദാഹികളുടെ പ്രതീകമായി, മനുഷ്യ മനസുകളിൽ വികാര രൂപങ്ങളായി, തലമുറകൾക്കു സാക്ഷിയായി ഈ ചിഹ്നരൂപം ഇന്നും നിലകൊള്ളുന്നു. മാർട്ടിൻ ലൂതർ കിംഗിന്റെ സ്വപ്നവും തുടങ്ങുന്നത് ഇവിടെനിന്നാണ്. സ്വാതന്ത്ര്യത്തിന്റെ ആ നാദം ഫിലാഡെൽഫിയാ മുതൽ ന്യൂഹാംപ്‌ഷെയർ, ന്യൂയോർക്ക്, കാലിഫോർണിയാ, ജോർജ്ജിയാ, ടെന്നസി, മിസിസിപ്പി എന്നിവിടങ്ങളിലെ കുന്നിൻമുകളിലും മഞ്ഞുമലകളിലും പാറമേടകളിലും നാടിന്റെ നാനാഭാഗങ്ങളിലും കൊളോറാഡോയിലെ റോക്കി പർവതനിരകളിലും ഒരുപോലെ മുഴങ്ങിക്കേട്ടിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ മണിനാദം മുഴങ്ങുമ്പോൾ സ്വപ്നഭൂമിയായ അമേരിക്കയുടെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള കറുത്തവരും വെളുത്തവരുമായ ദൈവത്തിന്റെ എല്ലാ മക്കളും യഹൂദരും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ കൈകോർത്തുകൊണ്ടു നീഗ്രോയുടെ പഴങ്കാല സ്തുതിഗീതങ്ങൾ 'ഒടുക്കമിതാ നാം സ്വതന്ത്രരായി, ദൈവത്തെ സ്തുതിക്കൂ'വെന്നു ആലപിക്കാൻ പറഞ്ഞതും മാർട്ടിൻ ലൂഥർ കിംഗായിരുന്നു. 
Legendary civil rights leader Dorothy Height



Presidend Truman 



William Penn


Independence Hall
Coretta Scott King

Zion Reformed Church - Liberty Bell Shrine

JPL News
kalavedionline
EMalayalee
Malayalam Daily News

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...