Friday, October 28, 2016

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും


ജോസഫ് പടന്നമാക്കൽ

അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാർട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാർട്ടിയെ ആദ്യകാലങ്ങളിൽ ജെഫേഴ്‌സൺ റിപ്പബ്ലിക്കൻ  പാർട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824-ൽ തോമസ് ജെഫേഴ്‌സൻ ഈ പാർട്ടിയ്‌ക്ക് രൂപകൽപ്പന നൽകിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാർട്ടിയിൽ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാർട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നൽകാൻ കാരണമായി. പാർട്ടിയുടെ തുടക്ക കാലങ്ങളിൽ ഡമോക്രറ്റുകൾ അടിമത്വത്തിനു അനുകൂലികളായിരുന്നു. കഴുതയെ അടയാളമായി പാർട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.

യാഥാർഥ്യബോധമുൾക്കൊണ്ടുകൊണ്ട് ചിന്തിക്കുകയാണെങ്കിൽ ഡെമോക്രറ്റ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ താത്ത്വികമായി വലിയ വ്യത്യാസമില്ലെന്നു കാണാം. രണ്ടു പാർട്ടികളും പരസ്പര ചേരികളായി നിന്നുകൊണ്ട് അധികാരത്തിനായി വടംവലി കൂടുന്നു.  ഒരിക്കൽ പ്രസിഡണ്ടായി തെരഞ്ഞെടുത്താൽ വീണ്ടും തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കും. ഈ രാഷ്ട്രീയ പാർട്ടികൾ  വോട്ടു ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ തിന്മ കുറവുള്ളതാർക്കാണോ അവർക്കു വോട്ടു രേഖപ്പെടുത്തുകയായിരിക്കും യുക്തി. ജനങ്ങളുടെ പ്രശ്നപരിഹാരത്തെക്കാൾ പാർട്ടിക്കുവേണ്ടിയുള്ള ഫണ്ട് ശേഖരിക്കാനാണ് രണ്ടു പാർട്ടികളും താൽപ്പര്യപ്പെടുന്നത്. കക്ഷിഭേദമേന്യേ നേതാക്കന്മാർ സ്വന്തം താല്പര്യം സംരക്ഷിക്കാനും നിലകൊള്ളുന്നു. ധനികരായവരുടെ ഭീമമായ ഡൊണേഷനും പ്രതീക്ഷിക്കും. ജനങ്ങൾക്കുവേണ്ടി ഭരിക്കാൻ ഒരു നേതാവും ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും പാർട്ടിക്ക് ഇടതുപക്ഷ ചിന്താഗതിയുണ്ടോയെന്നു നിർണ്ണയിക്കാനും സാധിക്കില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസം, തുല്യ ജോലിക്ക് തുല്യ വേതനം, എല്ലാവർക്കും വേണ്ടിയുള്ള മുതലാളിത്വ വ്യവസ്ഥകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ പരിഗണിച്ചാൽ രണ്ടു പാർട്ടികളും ഇടതുപക്ഷ ചിന്താഗതിക്കാരല്ലെന്നു മനസിലാക്കാം. പാർട്ടികളുടെ ആശയങ്ങൾ കാലത്തിനനുസരിച്ചു മാറുകയും ചെയ്യും. ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയുടെ വടക്കുള്ളവരും പടിഞ്ഞാറുള്ളവരും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തിരുന്നു. തെക്കുള്ളവരും കുടിയേറ്റക്കാരും ഡെമോക്രറ്റുകളെയായിരുന്നു പിന്തുണച്ചിരുന്നത്.  പിന്നീട്  ഡെമോക്രറ്റ് പാർട്ടി ബ്ലൂകോളർ ജോലിക്കാരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വെള്ളക്കാരുടെമേലും പ്രബലരായി. 1960-കളിൽ ഡെമോക്രറ്റുകൾ കറുത്തവരുടെ പിന്തുണ മുഴുവൻ നേടുകയും തെക്കുള്ള വെളുത്തവരുടെ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെടുന്നതിനു മുമ്പുതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രമാരംഭിച്ചിരുന്നു.  അതുകൊണ്ടാണ് ജി. ഓ. പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടിയെ പറയുന്നത്. അടിമത്വം അവസാനിപ്പിക്കുകയെന്നത് ഈ പാർട്ടിയുടെ ലക്ഷ്യമായിരുന്നു. 1860-ൽ എബ്രഹാം ലിങ്കൺ പ്രസിഡണ്ടായ നാൾ മുതലാണ് റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മഹത്വം വന്നത്. 1874-ൽ ഈ പാർട്ടിയെ നിയന്ത്രിച്ചിരുന്നവർ ആനയെ പാർട്ടിചിഹ്നമായി സ്വീകരിച്ചിരുന്നു.

ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വോട്ടു ബാങ്കിനായി ഇരു പാർട്ടികളും നികുതിയിളവുകളെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. അത്തരം നികുതിയിൽ വരുന്ന മാറ്റങ്ങൾക്ക് വ്യത്യസ്തങ്ങളായ നിലപാടുകളാണ് രണ്ടു പാർട്ടികൾക്കുമുള്ളത്. മിഡിൽ ക്ലാസ്സിനും താണ വരുമാനക്കാർക്കും ഉദാരമായ നികുതിയിളവ് നൽകണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വൻകിട കോർപ്പറേഷനും ധനികരായ വ്യക്തികൾക്കും തുല്യമായിത്തന്നെ നികുതിയിളവ് നൽകണമെന്നു വാദിക്കുന്നു. വരുമാനത്തിന്റെ അടിസ്ഥാനം കൽപ്പിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ തുല്യമായ നികുതിയിളവ് നൽകാനാണ് റിപ്പബ്ലിക്കൻ പാർട്ടി ചിന്തിക്കാറുള്ളത്.

സാമൂഹികമായ മാറ്റങ്ങളിലും ഡമോക്രറ്റുകളും റിപ്പബ്ലിക്കൻ പാർട്ടികളും തമ്മിൽ വലിയ അന്തരമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടികൾക്ക് കൂടുതലും യാഥാസ്ഥിക മനസ്സാണുള്ളത്. ഇവരെ വലതുപക്ഷ ചിന്താഗതിക്കാരെന്നു പറയാമോയെന്നറിയില്ല. റിപ്പബ്ലിക്കൻ പാർട്ടി സ്വവർഗ വിവാഹങ്ങളെ എതിർക്കുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾക്കു മാത്രം പ്രോത്സാഹനം നൽകുന്നു. ഗർഭച്ഛിദ്രത്തെ എതിർക്കുന്നു. തോക്കുകൾ സ്വന്തം ആക്കുന്നതിലും അതിന്റെ നിയന്ത്രണവും പാലിക്കുന്നു. തികച്ചും യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടുതലായുമുള്ളത്.

ജോലിസ്ഥലങ്ങളിൽ കുറഞ്ഞ വേതനം (minimum wage) വർദ്ധിപ്പിക്കുന്ന ചർച്ചകളിൽ പൊതുവെ റിപ്പബ്ലിക്കന്മാർ എതിർക്കുകയാണ് പതിവ്. ബിസിനസുകാരുടെ ബാധ്യത കൂടുകയും അതുമൂലം ബിസിനസുകളും കോർപ്പറേഷനുകളും ആദായമില്ലാതെയോ നഷ്ടത്തിലോടുകയോ ചെയ്യുമെന്നും ബിസിനസുകൾ നിർത്തലാക്കേണ്ടി വരുമെന്നും റിപ്പബ്ലിക്കന്മാർ വാദിക്കുന്നു. മിനിമം വേജ് വർദ്ധനയുണ്ടായില്ലെങ്കിൽ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ അവസരമുണ്ടാകുമെന്നും കരുതുന്നു.  ബിസിനസുകളും കോർപ്പറേഷനുകളും ലാഭത്തിൽ കൊണ്ടുവരാനും സാധിക്കും. വിലപ്പെരുപ്പം തടയാനും ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വില കുറച്ചു വിൽക്കാനും സാധിക്കും. റിപ്പബ്ലിക്കൻ പാർട്ടി പൊതുവെ  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. കമ്പനികളുടെയും വ്യവസായങ്ങളുടെയും ചെലവുകൾ കുറയ്ക്കാനുള്ള സാഹചര്യങ്ങൾ പ്രദാനം ചെയ്യുകയും ബിസിനസ്സുകൾ ആദായകരമാക്കാനുള്ള പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. അതേ സമയം ഡെമോക്രറ്റുകൾ മിനിമം വേതനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ സാധാരണക്കാരുടെ കൈവശവും വരുമാനം വർദ്ധിക്കുകവഴി ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കാനുള്ള വിഭവശേഷിയുമുണ്ടാകും. കമ്പനികളിൽ ജോലിക്കാരെ പിരിച്ചുവിടാതെ ജോലിസ്ഥിരതയും സംരക്ഷണവും ശ്രദ്ധിക്കുന്നു. ഡെമോക്രറ്റുകൾ ആരോഗ്യ സുരക്ഷാപദ്ധതികളിൽ (Health care) കൂടുതൽ പ്രാധാന്യം കൽപ്പിക്കുകയും സർക്കാരിന്റെ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ഒബാമയുടെ അഫോർഡബിൾ ഹെൽത്ത് പ്ലാൻ (Affordable Health Plan)അതിലൊന്നാണ്. അതനുസരിച്ചു ആരോഗ്യ സുരക്ഷാ പദ്ധതി എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.  എന്നാൽ റിപ്പബ്ലിക്കൻകാർ ചിന്തിക്കുന്നത് ഒബാമയുടെ സുരക്ഷതാപദ്ധതികൾ ഉപഭോക്താക്കൾക്ക് കാര്യമായി ഗുണപ്രദമാകില്ലന്നാണ്. സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തവിധം വലിയ പ്രീമിയവും കോ പേയ്മെന്റും ആരോഗ്യ സുരക്ഷിതാ പദ്ധതികൾക്ക്(Health Insurance)  നൽകണം.

ഡെമോക്രറ്റുകൾ സാധാരണക്കാർക്കും ഇടത്തരക്കാർക്കുമായി കൂടുതൽ സാമ്പത്തിക സഹായ ക്ഷേമ പരിപാടികൾ നടപ്പാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നു. തൊഴിലില്ലായ്മ വേതനം, ഫുഡ് സ്റ്റാമ്പ്, മെഡിക്കെയിഡ്, ദുർബലരായവർക്കുള്ള സഹായം മുതലാവകൾ ഡെമോക്രറ്റ് അനുകൂലിക്കുന്നു. ജനങ്ങളിൽ നിന്ന് സംഭരിക്കുന്ന നികുതി കൂടുതലും അത്തരം ക്ഷേമകാര്യങ്ങളിൽ വിനിയോഗിക്കാനുള്ള നയങ്ങളാണ് ഡമോക്രറ്റുകൾക്കുള്ളത്. റിപ്പബ്ലിക്കൻസും ഈ സാമൂഹിക പദ്ധതികൾ  അംഗീകരിക്കുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ ഫണ്ട് കുറക്കുകയും കൂടുതൽ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ക്ഷേമ പദ്ധതികൾ മാനേജ് ചെയ്യാൻ പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുകയും സർക്കാരിന്റെ ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിദേശ നയങ്ങളിലും നയരൂപീകരണങ്ങളിലും  രണ്ടു പാർട്ടികളും സമദൂരം പാലിക്കുന്നതായി കാണാം. വിദേശ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  അവിടെ അമേരിക്കയുടെ പട്ടാളയിടപെടൽ ആവശ്യമായി വരുകയാണെങ്കിൽ ഡെമോക്രറ്റുകൾ പൊതുവെ പ്രശ്നമുള്ള സ്ഥലത്തേയ്ക്ക് മാത്രമേ പട്ടാളത്തെ അയക്കാൻ താല്പര്യപ്പെടുകയുള്ളൂ. ചുരുങ്ങിയ പട്ടാളശക്തിയെ മാത്രമേ പ്രശ്ന സങ്കീർണ്ണമായ പ്രദേശത്തേയ്ക്ക് അയക്കാറുള്ളൂ. എന്നാൽ റിപ്പബ്ലിക്കൻ ചരിത്രം അങ്ങനെയല്ല. ആ രാജ്യത്തിന്റെ ഭരിക്കുന്ന ഏകാധിപതിയെ പുറത്താക്കാൻ വലിയ സൈന്യവ്യൂഹത്തിനെ പ്രശ്നങ്ങളുള്ള രാജ്യത്തിലേക്ക് അയക്കും. ഇറാഖിലെയും ലിബിയായിലെയും ചരിത്ര സംഭവങ്ങൾ അതിനുദാഹരണങ്ങളാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ഏകാധിപതികൾ സ്വന്തം ജനതയ്ക്കും അയൽരാജ്യങ്ങൾക്കും ഭീക്ഷണിയുമായിരിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ വിദേശ രാജ്യങ്ങളിൽ സഹായം എത്തിക്കാൻ രണ്ടു പാർട്ടികൾക്കും താല്പര്യമാണ്. എന്നാൽ ആ സഹായം ആർക്ക്, എങ്ങനെയെന്നുള്ള തീരുമാനങ്ങളിൽ പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും ഊർജത്തെപ്പറ്റിയുമുള്ള വിഷയങ്ങളിൽ ഇരുപാർട്ടികളും തുറന്ന സംവാദങ്ങളും ഏറ്റുമുട്ടലുകളും നടത്താറുണ്ട്. ഓയിലുകളും പെട്രോളിയം ഉൽപ്പന്നങ്ങളും കൽക്കരിയും അമേരിക്കൻ മണ്ണിൽനിന്നു ഖനനം ചെയ്യുന്നതിൽ ഡെമോക്രറ്റുകൾക്കു താല്പര്യമില്ല. ഫോസ്സിലുകളും മറ്റു ദ്രവവസ്തുക്കളും കൈകാര്യം ചെയ്യുന്ന മൂലം ഈ ഭൂമിയും പരിസ്ഥിതിയും പാടെ നശിക്കാനിടയാകുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പരിസ്ഥിതി ഒരു പ്രശ്നമല്ല. ഊർജം സ്വയം സമാഹരിക്കുന്നതിൽക്കൂടി സാമ്പത്തികം കൈവരിക്കണമെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അമേരിക്കൻ മണ്ണിൽനിന്നും ഊർജം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. അതുമൂലം പെട്രോൾ ഉൽപ്പന്നങ്ങൾ അമേരിക്കൻ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കുകയും ചെയ്യും. പരിസ്ഥിതി വാദികളുടെ വൈകാരികതയെ അവർ കണക്കാക്കുന്നുമില്ല. ഊർജ്ജത്തിനു പകരമായി സോളാർ എനർജിയും മറ്റും ഉൽപ്പാദിപ്പിക്കാൻ ഡെമോക്രറ്റുകൾ പദ്ധതികളിടുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അത് പ്രായോഗികമല്ലെന്ന് വാദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ നയങ്ങളെ സംബന്ധിച്ച് ഇരു പാർട്ടികളും പുരോഗമനപരമായ പരിവർത്തനങ്ങൾ വേണമെന്നുള്ള അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു. ആശയ വൈരുദ്ധ്യങ്ങൾ റിപ്പബ്ലിക്കരിലും ഡെമോക്രറ്റിലും ഒരുപോലെ പ്രകടമാണെന്നു മാത്രം. പാരമ്പര്യത്തെ മുറുകെ പിടിച്ചുള്ള യാഥാസ്ഥിതിക ചിന്താഗതികളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. അതിൽ മതപഠനവും ഉൾപ്പെടും. സ്‌കൂൾ തലങ്ങളിലും കോളേജ് തലങ്ങളിലും കൂടുതൽ വിഷയങ്ങളിൽ പ്രാവീണ്യം നേടാനും വിദ്യാർഥികളുടെ തൊഴിലധിഷ്ഠിതമായ പ്രായോഗിക പദ്ധതികൾ നടപ്പാക്കാനുമാണ് റിപ്പബ്ലിക്കൻ പാർട്ടി ആഗ്രഹിക്കുന്നത്. പഠിക്കുന്ന വിഷയങ്ങൾ കൂടാതെ മാനസിക വികസനത്തിനായുള്ള കൂടുതൽ പ്രോഗ്രാമുകളും വിദ്യാഭ്യാസ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും റിപ്പബ്ലിക്കർ ചിന്തിക്കുന്നു.  അതിനായി കൂടുതൽ മണിക്കൂറുകൾ വിദ്യാർഥികൾ സ്‌കൂളുകളിൽ ചെലവാക്കേണ്ടി വരും. വിദ്യാഭ്യാസപരമായ വായ്പ്പകളും ഗ്രാന്റും നൽകുന്നതിലും രണ്ടു പാർട്ടികളിലും  അഭിപ്രായ ഭിന്നതകളുണ്ട്.  ഡെമോക്രറ്റ് പാർട്ടി സർക്കാരിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ വായ്‌പ്പയും ഗ്രാന്റും നൽകാനാഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻപാർട്ടി അത്തരം സാമ്പത്തിക കാര്യങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ താല്പര്യപ്പെടുന്നു.

കുറ്റകൃത്യങ്ങളിൽ വ്യാപൃതരാവുന്നവരെ കഠിനമായി ശിക്ഷിക്കണമെന്ന മനോഭാവമാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. മയക്കു മരുന്ന് ബിസിനസുമായി മുഴുകിയിരിക്കുന്നവർക്ക്,  കഠിനമായ ശിക്ഷയും നൽകണമെന്നു വാദിക്കുന്നു. തൂക്കിക്കൊലയ്ക്കും അനുകൂലമാണ്. ഡെമോക്രറ്റുകൾ അക്കാര്യത്തിൽ കൂടുതൽ വിശാലമനസ്ക്കതയോടെ ചിന്തിക്കുന്നവരാണ്. മയക്കുമരുന്നിനടിമപ്പെടുന്നവർ രാജ്യത്തിനു അപകടകാരികളല്ലെന്നുള്ള വാദമാണ് ഡെമോക്രറ്റിനുള്ളത്. അവരെ പുനരധിവസിപ്പിക്കുകയോ ചെറിയ ശിക്ഷകൾ നൽകി മാതൃകാപരമായി ജീവിക്കാൻ സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ വേണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുന്നു. അതിനായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളുമുണ്ട്.  വധശിക്ഷയെ പൂർണ്ണമായും എതിർക്കുകയും ചെയ്യുന്നു.

ഹില്ലരി ക്ലിന്റണും ഡൊണാൾഡ് ട്രമ്പുമായുള്ള രണ്ടാമത്തെ ഡിബേറ്റിൽ ഹില്ലരിയുടെ ഇമെയിൽ (email) വിവാദം ചർച്ചകളിൽ വന്നിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ ഇമെയിൽ ആരോപണങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും അതിനായി അന്വേഷിക്കാൻ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നുമുള്ള ട്രമ്പിന്റെ ഭീക്ഷണികളും ഡിബേറ്റിനെ ചൂടുള്ളതാക്കുകയും അത് വ്യക്തിപരമായ ആക്രമങ്ങളിലേയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഔദ്യോഗിക കാര്യങ്ങളിലെ എഴുത്തുകുത്തുകൾ സർക്കാരിന്റെ ഈമെയിൽ സെർവറിൽക്കൂടി കൈകാര്യം ചെയ്യേണ്ടത് ഹിലരി തന്റെ സ്വകാര്യ ഈമെയിലിൽക്കൂടി നിർവഹിച്ചത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ക്രിമിനൽ കുറ്റങ്ങളിലേയ്ക്കുവരെ വഴിയൊരുക്കുന്ന സങ്കീർണ്ണമായ പ്രശ്നമായി തീരുകയും ചെയ്തു. ഇമെയിൽ വിവാദമെന്നുള്ളത് സാധാരണക്കാർക്ക് മനസിലാക്കുക പ്രയാസമാണ്. അതൊരു കുറ്റാരോപണമാകുന്നതെങ്ങനെയെന്നും ചിന്താ വിഷയമാകാം. സാധാരണ പോസ്റ്റ് ഓഫീസുകളിൽ എഴുത്തു കുത്തുകൾ വരുന്നപോലെ തന്നെയാണ് കംപ്യൂട്ടറുകളിലുള്ള ഡിജിറ്റൽ മെയിലുകളുടെ പ്രവർത്തനവും. സെർവറുകളിൽ വരുന്ന മെയിലുകൾ സോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ പോസ്റ്റ് മാസ്റ്ററും കാണും. അയാളുടെ ജോലി പോസ്റ്റാഫിസിനു തുല്യം തന്നെയാണ്. സഹായിക്കാൻ സഹായികളും കാണും. അവർ ഇമെയിൽ നിയന്ത്രിക്കാൻ പ്രഗത്ഭരുമായിരിക്കണം. ഹിലരിയ്ക്ക് സ്വന്തം പേരിന്റെകൂടെ 'കോം' അഡ്രസ് ഉൾപ്പെടുത്തി സ്വകാര്യമായ ഈമെയിൽ സെർവറുണ്ടായിരുന്നു. വരുന്ന ഇമെയിലുകളും പോവുന്ന ഇമെയിലുകളും കൈകാര്യം ചെയ്യാൻ ജോലിക്കാരുമുണ്ടായിരുന്നു. സ്വകാര്യ ഇമെയിൽ സെർവറായതുകൊണ്ടു ആവശ്യമായ സുരക്ഷിതാ സംവിധാനം ഉണ്ടായിരുന്നുവോയെന്നും വ്യക്തമല്ല. ഹിലരി, സ്റ്റേറ്റിന്റെ സെക്രട്ടറിയെന്ന നിലയിൽ ഈ ജോലി പരിചയമുള്ള ഫെഡറൽ ഗവണ്മെന്റ് ജോലിക്കാരായിരുന്നു മാനേജ് ചെയ്യേണ്ടിയിരുന്നത്. സ്റ്റേറ്റിന്റെ കമ്പ്യൂട്ടർ സെർവറിൽക്കൂടി ഇമെയിലുകൾ വരുകയും പോവുന്നതിനും പകരം ആ ജോലി നിർവഹിച്ചിരുന്നത് ഹിലരിയുടെ കമ്പ്യൂട്ടറിലുള്ള സ്വന്തം സെർവറായിരുന്നു.

ഹിലരിയ്ക്കു സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇമെയിൽ അഡ്രസ് ലഭിച്ചപ്പോൾ അവരുടെ സ്റ്റാഫ് അത് ഉപയോഗിക്കുകയുണ്ടായില്ല. പകരം സ്വകാര്യ സെർവറിൽ വരുന്ന കത്തിടപാടുകൾ കൈകാര്യം ചെയ്തിരുന്നു. സർക്കാരിനു വരുന്ന ഔദ്യോഗിക ഇമെയിലുകൾ മുഴുവൻ റീഡയറക്റ്റ് (Re-direct)ചെയ്ത് സ്വന്തം ഇമെയിൽ സെർവറിൽ എത്തുമായിരുന്നു. ഇമെയിലുകൾ കൈകാര്യം ചെയ്യാൻ പാർട്ട് ടൈം ജോലിക്കാരുമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഹിലരി പ്രൈവറ്റ് സെർവർ ഉപയോഗിച്ചതെന്ന് തർക്കവിഷയമാണ്. ആർക്കും വ്യക്തമായ ഒരു ഉത്തരം നൽകാനും സാധിക്കുന്നില്ല.  അവർക്ക് സ്റ്റേറ്റിന്റെ വകയും സ്വന്തമായുള്ളതുമായ രണ്ടു ടെലഫോൺ ഒരേ സമയം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകളും കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഫോണിൽ സ്റ്റേറ്റിനോടനുബന്ധിച്ചുള്ള ഇമെയിലുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഹിലരി ക്ലിന്റന്റെ ഫോണിൽ പ്രൈവറ്റായ ഇമെയിലും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഇമെയിലും ഒന്നിച്ചായപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായി.  ക്ലിന്റന്റെ സ്വകാര്യ ഈമെയിൽ സെർവർ സ്റ്റേറ്റിന്റെ ഇമെയിൽ സെർവറിനെപ്പോലെ   സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടു ശത്രു രാജ്യങ്ങളിലെ ചാരന്മാർ സ്വകാര്യ സെർവറിൽനിന്നു രഹസ്യങ്ങൾ ചോർന്നുവോയെന്നും സംശയങ്ങൾ നിഴലിക്കുന്നുണ്ട്.ഹിലരി ക്ലിന്റന്റെ സ്വകാര്യ സെർവർ ആരെങ്കിലും ഹായ്ക്ക് ചെയ്തുവോയെന്നും തെളിവുകളില്ല. എന്നാൽ ഹാക്ക് ചെയ്യുന്നവർ ഇമെയിൽ പോകുന്ന വഴികൾ മറച്ചുവെയ്ക്കുന്നതിനും സമർത്ഥരാണ്. ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും എഫ്. ബി.ഐ വിചാരിക്കുന്നു. 2016 ജൂലൈയിൽ എഫ്. ബി. ഐ നടത്തിയ അന്വേഷണത്തിൽ 81 ഇമെയിലുകൾ അതി രഹസ്യങ്ങളായതു കണ്ടു. പക്ഷെ ആ ഇമെയിലുകൾ ദേശീയ സുരക്ഷിതത്വത്തിനു ഭീക്ഷണിയായിരുന്നുവോയെന്ന് വ്യക്തമല്ല. ക്ലിന്റന്റെ ഭാഗത്തുനിന്നും അസാധാരണമായ വീഴ്ചവരുത്തലും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് എഫ്. ബി. ഐ ചൂണ്ടി കാണിച്ചിരുന്നു.

എഫ്. ബി. ഐ അന്വേഷണം തുടങ്ങിയപ്പോൾ ക്ലിന്റന്റെ സ്വകാര്യ കമ്പ്യൂട്ടർ സെർവറിൽനിന്നും ഇമെയിലുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു. ക്ലിന്റൺ ഫൗണ്ടേഷനു ലഭിച്ച ഡൊണേഷനിൽ തിരിമറികളുണ്ടെന്നും അതു പുറംലോകം അറിയാതിരിക്കാനാണ് ഇമെയിലുകൾ സെർവറിൽ നിന്നും നീക്കം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.

ട്രംപിനെപ്പറ്റിയുള്ള അധിക്ഷേപങ്ങളിൽ  മുഖ്യമായുള്ളത് ലൈംഗികപരമായിട്ടുള്ളതാണ്. വാഷിംഗ്ടൺ പോസ്റ്റ് ഒരു വീഡിയോ പുറത്തിറക്കിയ സമയം മുതലാണ് ട്രംപ് ലൈംഗിക അപവാദങ്ങളുമായി പ്രശ്നങ്ങളിൽ അകപ്പെട്ടത്. അതിലുള്ള സംഭാഷണങ്ങളാണ് അദ്ദേഹത്തെ ലൈംഗിക കുരുക്കിൽ അകപ്പെടുത്തിയത്. ട്രംപിന്റെ സംഭാഷണം തികച്ചും ലൈംഗികത നിറഞ്ഞതും ജുഗുപ്സാവഹവുമായിരുന്നു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള വാക്കുകളും സംഭാഷണത്തിലുണ്ടായിരുന്നു. ഇതിൽ കുപിതരായ റിപ്പബ്ലിക്കിലെ നേതാക്കൾ പലരും ട്രംപിനുള്ള പിന്തുണ പിൻവലിച്ചു. ഈ സംഭാഷണം രഹസ്യമായ മുറിയിൽ വെച്ചായിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം മുഴുവൻ അലയടിച്ചിരുന്നു. ഇരുപതും മുപ്പതും വർഷങ്ങളോളം രഹസ്യയറകളിൽ സൂക്ഷിച്ചുവെച്ചശേഷം പുറത്തുവിട്ട ഈ ആരോപണങ്ങൾ ട്രംപിന്റെ വ്യക്തിജീവിതത്തെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ബാധിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഡിബേറ്റിൽ ആൻഡേഴ്സൺ കൂപ്പറോട് (CNN host Anderson Cooper) ട്രംപ് ഒരു സ്ത്രീകളെയും പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞു. ഉടൻതന്നെ ന്യുയോർക്ക് ടൈംസ് ട്രംപ് പീഡിപ്പിച്ച രണ്ടു സ്ത്രീകളുടെ കഥകളുമായി പത്രറിപ്പോർട്ട് ചെയ്തു. ഒരു സംഭവം 1980-ലും മറ്റേ സംഭവം 2005-ലുമായിരുന്നു. ഇതെല്ലാം പ്രതിയോഗികൾക്ക് ലൈംഗികതയുടെ പേരിൽ ബ്ളാക്ക് മെയിലു ചെയ്യാനും ട്രംപിന്റെ വിജയസാദ്ധ്യതകൾക്ക് മങ്ങലേൽപ്പിക്കാനും സാധിച്ചു. പത്രവാർത്തകൾ മുഴുവൻ തന്നെ ട്രംപിന് അനുകൂലമല്ല. അദ്ദേഹത്തെപ്പറ്റിയുള്ള ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതങ്ങളെന്നു പറഞ്ഞുകൊണ്ട് ആരോപണങ്ങളെല്ലാം റിപ്പബ്ലിക്കൻ പാർട്ടി തള്ളിക്കളഞ്ഞു. വർഷങ്ങൾക്കു മുമ്പ് ട്രംപിന്റെ ആദ്യ ഭാര്യയായ ഐവാനെയും വൈവാഹിക ബന്ധത്തിൽ പീഡിപ്പിച്ചിരുന്നുവെന്നു ആരോപണം ഉണ്ടായിരുന്നു. ഇങ്ങനെ അപവാദങ്ങളുടെ നീണ്ട ഒരു കഥ തന്നെ ട്രംപിനുണ്ട്. ഇതെല്ലാം രാഷ്ട്രീയ ബ്ളാക്ക് മെയിലോ സത്യങ്ങളോയെന്നു നാളിതുവരെ തെളിഞ്ഞിട്ടില്ല. ആരോപണങ്ങൾ സ്ഥിതികരിക്കാൻ ഒരു ഡോക്കുമെന്റും ഹാജരാക്കിയിട്ടുമില്ല.

ട്രംപ് സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റ് വിഷയങ്ങളെപ്പറ്റി പഠിപ്പിക്കാൻ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിയിരുന്നു. റീയൽ എസ്റ്റേറ്റിൽ എങ്ങനെ ലാഭമുണ്ടാക്കാമെന്ന രഹസ്യങ്ങളടങ്ങിയ കോഴ്‌സുകൾ പഠിപ്പിക്കുമെന്നും വാഗ്ദാനങ്ങളിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം കബളിപ്പിക്കലായിരുന്നുവെന്നു അവിടെ പഠിച്ച വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. 35000 ഡോളറായിരുന്നു ഒരാളിന്റെ ഫീസ്. യൂണിവേഴ്സിറ്റിയെ സംബന്ധിച്ചുള്ള മറ്റു അഴിമതികളും പുറത്തുവന്നു. അത് സർക്കാരിന്റെ നിബന്ധനങ്ങൾ അനുസരിച്ചു രജിസ്റ്റർ ചെയ്ത യൂണിവേഴ്‌സിറ്റിയായിരുന്നില്ല. ലൈസൻസില്ലാത്ത സ്‌കൂളായതുകൊണ്ടു യൂണിവേഴ്‌സിറ്റിയുടെ പേര് പിന്നീട് 'ട്രമ്പ് എന്റർപ്രെന്യൂർ ഇനിഷ്യയെറ്റിവ് ലൈസൻസ്' (“Trump Entrepreneur Initiative,”) എന്നാക്കി.  2010 -ൽ സ്‌കൂൾ നിർത്തൽ ചെയ്തു. വിദ്യാർത്ഥികൾ ട്യൂഷൻ ഫീ മടക്കികിട്ടാനായി യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2016-ൽ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് മത്സരം ബഹുജനധാർമ്മിക രോഷമുണര്‍ത്തുന്ന പ്രവൃത്തികളുടെയും മാനഹാനികളുടെയും അപകീർത്തിപ്പെടുത്തലുകളുടെയും തെരഞ്ഞെടുപ്പ് വർഷമായിരുന്നു. ദുഷിച്ച പ്രചരണങ്ങളോടുകൂടിയ ഈ തെരഞ്ഞടുപ്പ് 1884-നു ശേഷം ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. 1884 -ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ബ്ലായിന്റെ (James blaine) ബിസിനസിലെ അഴിമതികളും പ്രസിഡണ്ടായി വിജയിച്ച ഡെമോക്രറ്റിക് സ്ഥാനാർഥി ഗ്രോവർ ക്ളീവുലന്ഡിന്റെ (Grover Cleveland) അവിഹിത ബന്ധത്തിലുള്ള കുട്ടിയെപ്പറ്റിയും അന്നത്തെ തെരഞ്ഞെടുപ്പു വേളകളിലുള്ള ചർച്ചാ വിഷയങ്ങളായിരുന്നു. നമുക്കാവശ്യമായുള്ളത് ജനങ്ങളുടെ മനസിനെ ഉൾക്കൊള്ളാനും താല്പര്യങ്ങൾ സംരക്ഷിക്കാനും തീരുമാനങ്ങളെടുക്കാൻ കഴിവുള്ളതുമായ ഒരു പ്രസിഡണ്ടിനെയാണ്. ഉചിതമായ അത്തരം തീരുമാനങ്ങൾ സമയകാലധിഷ്ഠിതമനുസരിച്ച് യാഥാസ്ഥിതികമോ ലിബറലോ ആയിരിക്കാം. വോട്ടു ചെയ്യുന്നവർ ആരുടേയും വൈകാരികമായ നയപരിപാടികളല്ല ഉൾക്കൊള്ളേണ്ടത്. നാം അവരുടെ വേതാള വാഗ്ദാനങ്ങൾ ശ്രവിക്കേണ്ടയാവശ്യവുമില്ല.

FBI Director James Comey  about Clinton email server

Oil price-bargaining
Ivanka-First wife
CNN host Anderson Cooper
Emalayalee

Malayalam Daily News

JP News

Kalavedi Online

TrueMax

Saturday, October 22, 2016

യൂണിഫോം സിവിൽ കോഡ് അഥവാ ഏകീകൃത സിവിൽ നിയമം, ഒരു പരിചിന്തനം



ജോസഫ് പടന്നമാക്കൽ


ഇന്ത്യയുടെ ജനസംഖ്യയിൽ എൺപത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു മതങ്ങളും ഉൾപ്പെടുന്നു.  മതങ്ങൾക്കെല്ലാം തുല്യമായ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കണമെന്നുള്ളത് ബിജെപി സർക്കാരിന്റെ ഒരു അജണ്ടയായിരുന്നു.  ഒരുരാഷ്ട്രം, ഒരു ജനത, ഒരു നിയമം   കൈവരിക്കാൻ സാമൂഹിക സാംസ്ക്കാരിക വാദികളെയും പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിർമ്മാണത്തിൽ മഹത്തായ ആശയങ്ങൾ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തിൽ അത്തരമൊരു നിയമം നടപ്പാക്കുക എളുപ്പമല്ല. മതവും മത തീവ്രതയും രാഷ്ട്രീയവുമാണ് വിലങ്ങുതടികൾ. സ്വാതന്ത്ര്യം കിട്ടിയ നാളുമുതൽ മാറി മാറി വന്ന സർക്കാരുകൾ,  മതമാമൂലുകളെ അടിസ്ഥാനമാക്കിയുള്ള  നിയമങ്ങളെ ഇല്ലാതാക്കി സർവ്വർക്കും പ്രയോജനപ്രദമായ നിയമം നടപ്പാക്കുന്നതിന് ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം രാഷ്ട്രീയവും മതവും ഒന്നായി ഏകീകൃത സിവിൽ നിയമത്തെ എതിർക്കുകയാണുണ്ടായത്.

കൊളോണിയൽ കാലത്ത് ബ്രിട്ടീഷ്കാർ മതങ്ങളുടെ നിഷ്ടൂരമായ ആചാരങ്ങളെ ഇല്ലാതാക്കാൻ പലവിധ സാമൂഹിക പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. ബംഗാളിലെ ഗവർണറായിരുന്ന വില്യം ബെനറ്റിൻക് (William Bentinck) ഹൈന്ദവരുടെയിടയിലുണ്ടായിരുന്ന 'സതി' നിർത്തലാക്കി. അതുവരെ വിധവയായ സ്ത്രീ ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യണമായിരുന്നു. 1829-ൽ ബംഗാളിൽ സതി നിരോധ നിയമം പാസാക്കി. പിന്നീട് ആ നിയമം ഇംഗ്ലീഷ്കാർ വസിക്കുന്ന ഭൂവിഭാഗങ്ങളിൽ മുഴുവനായി വ്യാപിപ്പിച്ചു. 

രാജ്യത്തു ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഹിന്ദുക്കൾക്കും വ്യത്യസ്‌തങ്ങളായുള്ള  സിവിൽ നിയമങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഹിന്ദുക്കളുടെ സിവിൽ നിയമങ്ങളാണ് കൂടുതൽ നീതിയും മനുഷ്യത്വപരവുമായിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഹൈന്ദവർക്കു വേണ്ടിയുള്ള പരിഷ്‌ക്കരിച്ച സിവിൽ നിയമങ്ങൾ നടപ്പാക്കാൻ കാരണമായത് അംബേദ്ക്കറായിരുന്നുവെന്നതും സ്മരണീയമാണ്. ക്രൈസ്തവർക്കും ഇസ്‌ലാമികൾക്കുമായുള്ള മറ്റു രണ്ടു നിയമങ്ങളും മതങ്ങളുടെ മൗലിക വിശ്വാസത്തിൽ എഴുതപ്പെട്ടതായിരുന്നു. ഇന്ത്യാ മൊത്തമായുള്ള ഏകീകൃത നിയമത്തിന്റെ അഭാവത്തിൽ മതങ്ങൾ അവരുടെ നിയമങ്ങൾ കാലാന്തരത്തിൽ പരിഷ്‌ക്കരിക്കുമെന്നു രാഷ്ട്രശില്പികൾ കരുതിയിരുന്നു. എന്നാൽ കഴിഞ്ഞ എഴുപതു വർഷങ്ങൾ കാത്തിരുന്നിട്ടും മതം തികച്ചും പരിവർത്തന വിധേയമാകാതെ പാരമ്പര്യ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു. ''ഇന്ത്യാ ലോ മിഷ്യൻ' പരിഷ്ക്കരണങ്ങൾക്കായി നിലകൊള്ളുന്നുവെങ്കിലും വിവാഹ മോചന കാര്യങ്ങളിലോ ജീവനാംശ കാര്യങ്ങളിലോ യാതൊരു പുരോഗതിയും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡിൽ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിക്ക് മുസ്ലിം ബോർഡിന് സമുദായ സാമൂഹിക പുരോഗമനത്തിനായുള്ള തീരുമാനങ്ങളെടുക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. 

വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തുക്കൾ, സ്ത്രീകൾക്കും തുല്യവകാശങ്ങൾ മുതലായ സാമൂഹിക മാറ്റങ്ങൾക്കായി ബില്ല് നിർമ്മിക്കാനുള്ള സാധ്യതകൾ തേടി സർക്കാർ ഒരു നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അത്തരമൊരു തീരുമാനം കാരണം വിവിധ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഭാരതത്തിൽ ഓരോ സമുദായത്തിനും പൗരനിയമങ്ങൾ വ്യത്യസ്തമായ രീതികളിലാണുള്ളത്. പാരമ്പര്യ സ്വത്തു വിഭജനകാര്യങ്ങളിലും വിവാഹം, വിവാഹമോചനത്തിലും ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിനും, ക്രിസ്ത്യാനിക്കും പാഴ്സിക്കും മറ്റു നിയമങ്ങളുമാണുള്ളത്. ഏകീകൃത സിവിൽ നിയമമെന്നാൽ നിലവിലുള്ള മതങ്ങളും ജാതികളും വേർതിരിച്ചുള്ള നിയമങ്ങൾ റദ്ദ് ചെയ്ത് രാജ്യത്തിനു പൊതുവായ ഒരു നിയമം സൃഷ്ടിക്കുകയെന്നതാണ്.

ഏകീകൃത സിവിൽ നിയമങ്ങൾ ഭാരതമാകെയും നടപ്പാക്കണമെന്ന ശ്രമങ്ങൾ കൊളോണിയൽ കാലം മുതൽ തുടങ്ങിയതാണ്. അവർ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും മതങ്ങളുടെ  എതിർപ്പുകൾ മൂലം അത്തരം സാമൂഹിക പരിഷ്‌ക്കാരങ്ങളൊന്നും നടപ്പാക്കാൻ സാധിച്ചില്ല. വലിയൊരു ജനസമൂഹത്തിന്റെ തീവ്ര ചിന്തകളെയും പ്രശ്നങ്ങളെയും പേടിച്ചു മതപരമായ കാര്യങ്ങളിൽ അവർ ഇടപെട്ടിരുന്നില്ല. ഒരേ മതത്തിലുള്ളവരുടെ വ്യക്തിഗത കാര്യങ്ങൾ അതാത് സ്ഥലത്തെ കോടതികൾ കൈകാര്യം ചെയ്തിരുന്നു. ഹിന്ദുക്കളുടെ കേസുകളാണെങ്കിലും വിവിധ സ്ഥലങ്ങളിൽ ജാതി തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളുണ്ടായിരുന്നു. 1937-ൽ ബ്രിട്ടീഷ് സർക്കാർ  ഷാരിയാ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിമുകൾക്ക് പ്രത്യേകമായ നിയമങ്ങൾ പാസാക്കി.

ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്ന വേളകളിൽ ഓരോ മതങ്ങളുടെയും വ്യക്തിഗത നിയമങ്ങളെ സൂക്ഷ്മമായി പഠിച്ചു വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകളുണ്ടായിരുന്നു. ഏകീകൃത നിയമം ഭാരതത്തിനു മൊത്തമായ ഐക്യബോധമുണ്ടാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ലഘുകരിക്കുമെന്നും അന്നുള്ളവരുടെയിടയിലും വാദങ്ങളുണ്ടായിരുന്നു. എന്നാൽ പുരോഗമനപരമായ മൂല്യങ്ങളെക്കാൾ എതിർപ്പുകാരായിരുന്നു കൂടുതലായുണ്ടായിരുന്നത്. ഒരോ മതങ്ങളുടെയും മൂല്യങ്ങളും സാംസ്ക്കാരികതയും അതുമൂലം നശിക്കാനിട വരുമെന്നും മതന്യൂന പക്ഷങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമാവുമെന്നും ബില്ലിനെ എതിർത്തവർ വാദിച്ചു. ഏകീകൃത സിവിൽ നിയമങ്ങൾക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതുമൂലം അത്തരമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി. ഹൈന്ദവർക്ക് മാത്രമായി ബില്ലുകൾ ഉണ്ടാക്കിയപ്പോൾ ബില്ലിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോപണങ്ങൾ ഉണ്ടായിരുന്നു.

ഏകീകൃത പൗരാവകാശ നിയമങ്ങളുടെ ലക്ഷ്യം മതങ്ങൾ അനുശാസിക്കുന്ന വ്യക്തിഗത നിയമങ്ങളെ മാറ്റി മനുഷ്യത്വപരമായ നിയമങ്ങൾ പ്രാബല്യമാക്കുക എന്നുള്ളതാണ്. അത്തരം ഒരു നിയമ ഭേദഗതിയെ ഭാരതീയ ജനതാ പാർട്ടിയും കമ്യൂണിസ്റ്റുകാരും പിന്താങ്ങുമ്പോൾ കോൺഗ്രസ്സും ആൾ ഇന്ത്യ മുസ്ലിം ബോർഡും എതിർക്കുന്നത് കാണാം. ഹിന്ദു മതത്തെ സംബന്ധിച്ച് വിവാഹമോചനം അനുവദനീയമല്ല. സ്ത്രീകൾക്ക് തുല്യ സ്വത്തുക്കൾ നൽകുന്നതു സംബന്ധിച്ചും തർക്കങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയെ തകർക്കുമെന്നും തീവ്ര ചിന്താഗതിക്കാർ വാദിച്ചു. ഹൈന്ദവ മതത്തെ മാത്രം പരിഷ്കരിക്കുന്ന നിയമങ്ങളും നീതിയല്ലെന്നു ചർച്ചകളിലുണ്ടായിരുന്നു. ഹിന്ദുക്കളിൽ ഐക്യമത്യം ഉണ്ടാക്കാൻ അത്തരം നിയമം ആവശ്യമെന്നായിരുന്നു നെഹ്രുവിന്റെ ചിന്താഗതി. ദേശീയ ഐക്യമത്യത്തിനു അത് ഉതകുമെന്നും നെഹ്‌റു മനസിലാക്കി. നെഹ്‌റു നിയമങ്ങളെ തന്നെ നാലായി വിഭജിച്ചു. വിവാഹം, വിവാഹ മോചനം പാരമ്പര്യ സ്വത്തു വിഭജനം, കുട്ടികളെ ദത്തെടുക്കുമ്പോൾ ഹിന്ദുക്കൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്നിവകൾ തരം തിരിച്ചു നിയമങ്ങൾ പാസാക്കി. 1950-ൽ ഹൈന്ദവ പരിഷ്‌കാര നിയമങ്ങൾ അധികം പ്രതിഷേധങ്ങളില്ലാതെ പാസാക്കാനും സാധിച്ചു.

1985-ലെ 'ഷാ ബാനോ' കേസിന്റെ സുപ്രീം കോടതി വിധി മുസ്ലിം വ്യക്തിഗത നിയമത്തിനെതിരായിരുന്നു. കേസിൽ സുപ്രീം കോടതിയുടെ തീരുമാനം യാഥാസ്ഥികരായ മുസ്ലിമുകളിൽ വലിയ ഒച്ചപ്പാടുകളുമുണ്ടാക്കി. ഇന്ത്യാ മുഴുവനായി ഏകീകൃത നിയമത്തിന്റെ ആവശ്യകതയും അന്നത്തെ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചു കുട്ടികളുടെ തള്ളയായ 'ഷാബാനോ'യെന്ന മുസ്ലിം സ്ത്രീയെ അവരുടെ ഭർത്താവ് ഇസ്‌ലാമിക ആചാരപ്രകാരം മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലി ഉപേക്ഷിക്കുകയുണ്ടായി. ഇസ്‌ലാമിക നിയമം അനുസരിച്ചു അവർ വീണ്ടും വിവാഹം കഴിച്ചില്ലെങ്കിൽ മൂന്നു മാസം വരെ  ജീവനാംശം കൊടുക്കാനെ അവരുടെ ഭർത്താവായിരുന്നയാൾക്ക് ബാദ്ധ്യതയുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിലെ ഹാഡിത്ത് നിയമമനുസരിച്ച് അയാൾ കോടതിയിൽ അങ്ങനെയുള്ള വാദങ്ങളുന്നയിച്ചു. കേസ് സുപ്രീം കോടതിയിൽവരെ പരിഗണനയിലുമെത്തി. അവർക്ക് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞതിനാൽ അവരുടെ പുനർവിവാഹം വരെയോ മരിക്കുന്നവരെയോ ജീവനാംശം കൊടുക്കാൻ ഇന്ത്യൻ പീനൽ കോഡ് 125 വകുപ്പുപ്രകാരം വിധിയുണ്ടായി. നിയമം ഏവർക്കും ഒരുപോലെ ബാധകമെന്ന സുപ്രിം കോടതിയുടെ തീരുമാനത്തിൽ മുസ്ലിം വ്യക്തിഗത  നിയമത്തിനു തിരിച്ചടിയും  കോടതിയിൽ വിലയില്ലാതെയുമായി. മത മൗലികവാദികളായ മുസ്ലിമുകൾ ഈ വിധി മതത്തിനെതിരായ വിധിയായി കരുതിയും ഇസ്‌ലാമിക നിയമത്തെ പരിഗണിക്കാത്തതിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. മുസ്ലിമുകളിൽനിന്നും വന്ന എതിർപ്പുകാരണം കോൺഗ്രസ്സ് സർക്കാർ 1986-ൽ സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച പുതിയ വകുപ്പ് പാർലമെന്റിൽ പാസാക്കുകയും  സുപ്രീം കോടതി വിധി അസാധുവാക്കുകയും ചെയ്തു. ഈ നിയമം അനുസരിച്ചു വിവാഹ മോചനം നേടിയ സ്ത്രീക്ക് മൂന്നു മാസം ചെലവിന് കൊടുത്താൽ മതിയാകും. 
മുസ്ലിം സമുദായവും ഷിയാ ബോർഡും ഈ വിധി അസാധുവാക്കിയതിൽ സർക്കാരിനെ അഭിനന്ദിക്കുകയും പുതിയ നിയമത്തിനു പിന്തുണ നൽകുകയുമുണ്ടായി. ഇന്ത്യാ ഒരു മതേതരത്വ രാജ്യമെന്ന നിലയിൽ മതത്തിന്റെയടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി ഖേദകരമായിട്ടാണ് സുപ്രീം കോടതി കണ്ടത്. മതത്തെ അകറ്റി നിർത്തുന്നതിനു പകരം ഈ നിയമം മൂലം ദേശീയ കാഴ്ചപ്പാട് തന്നെ അർത്ഥമില്ലാത്തതെന്നും വിലയിരുത്തി. ഇന്ത്യാ ഒന്നാണെന്നുള്ള ആദർശങ്ങൾക്കും വിലയില്ലാതെയായി. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ സാധിക്കുമെങ്കിലും വോട്ടു ബാങ്കുകൾ പ്രതീക്ഷിച്ച് സംസ്ഥാനങ്ങൾ തയ്യാറാകാത്തതിലും കോടതി കുറ്റപ്പെടുത്തി.
മുസ്ലിമുകളിൽ ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളെക്കാളും ബുദ്ധമതക്കാരെക്കാളും ആദിവാസികളെക്കാളും ബഹുഭാര്യത്വം അവരുടെയിടയിൽ കുറവെന്നും കാണാം. ഇന്ത്യയുടെ സെൻസസ് കണക്കുകൾ ഇത് വ്യക്തമാക്കുന്നുമുണ്ട്. മുസ്ലിം സമുദായത്തിൽ നിയമപരമായി ബഹു ഭാര്യത്വം അനുവദനീയമായതുകൊണ്ട് അനേകം പേർ ഇസ്ളാം മതം സ്വീകരിക്കാനും താത്പര്യപ്പെടുന്നു. ക്രിസ്ത്യാനികളിൽ മതപരമായ വിവാഹമോചനം എളുപ്പമല്ലാത്തതിനാൽ കോടതിവഴിയേ സാധിക്കുകയുള്ളൂ. അതിനായി ഭരണഘടനയിൽ പ്രത്യേക ചട്ടങ്ങൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്.
ഹിന്ദു നിയമം അനുസരിച്ച് ഒരു അമ്മയ്ക്ക് മക്കൾക്കൊപ്പം സ്വത്തുക്കളിൽ തുല്യവകാശമുണ്ട്. മരിച്ചുപോയ മകന്റെ സ്വത്തുക്കളിൽ അവകാശം മകന്റെ വിധവയ്ക്കായിരിക്കും. എന്നാൽ വിവാഹിതയായ മകൾ മരിക്കുകയാണെങ്കിൽ അവരുടെ മക്കൾക്കൊപ്പം അമ്മയ്ക്കും അവകാശം ലഭിക്കും. ഇങ്ങനെ മതങ്ങൾ തമ്മിലുള്ള വ്യക്തിഗതങ്ങളായ നിയമങ്ങളുടെ അന്തരം കാരണമാണ് ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യം വരുന്നത്. സ്ത്രീകൾക്ക് വിവാഹത്തിലും, വിവാഹമോചനത്തിലും, പാരമ്പര്യ സ്വത്തുക്കളിലും എല്ലാ മതങ്ങളിലും വിവേചനമാണുള്ളത്. 
ഇന്ത്യയെ സംബന്ധിച്ച് വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും മദ്ധ്യേ ഏകീകൃതമായ ഒരു നിയമം നടപ്പാക്കുക എളുപ്പമല്ല. 1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ചാണെങ്കിലും ഹിന്ദുവിന്റെ നിർവചനത്തിൽ വരുന്ന എല്ലാ ജാതികളുടെയും നിലവിലുള്ള ആചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തണം. മുസ്ലിമുകളെ സംബന്ധിച്ച് നീണ്ട ആചാരങ്ങൾ ഇല്ലെങ്കിലും ഷിയാകളുടെയും സുന്നികളുടെയും ഇടയിലുള്ള ആചാരങ്ങളിൽ വലിയ അന്തരമുണ്ട്. ഏകീകൃത നിയമം നടപ്പാക്കുന്നതിന് പ്രശ്നക്കാരായി മുമ്പിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരാണ്. ഏകീകൃത സിവിൽ കോഡുകൾ സംബന്ധിച്ച് ബി.ജെപി.യ്ക്കും കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും അവരുടേതായ നയങ്ങളുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും നിയമം എന്തെന്നുപോലും അറിയത്തില്ല. അത്തരക്കാരാണ് രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പ്രകടനങ്ങൾ നടത്തുന്നതും.    

ഏകീകൃത സിവിൽ കോഡിനെപ്പറ്റി പലർക്കും തെറ്റായ ധാരണകളുമുണ്ട്. ന്യൂന പക്ഷങ്ങളുടെ ഇടയിൽ ഇതേസംബന്ധിച്ചു ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് കാണാം. ഹിന്ദുക്കൾക്ക് മാത്രം ഈ നിയമം പ്രയോജനപ്പെടുന്നുവെന്നുള്ള മിഥ്യാധാരണകളും അജ്ഞരായ ജനത്തെ വഴിതെറ്റിക്കുന്നു. ഒരു പക്ഷെ സിവിൽ കോഡ് നിയമങ്ങൾ ഒറ്റയടിക്ക് നടപ്പിലായാൽ ദേശീയ തലങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം. സമുദായ മൈത്രിക്ക് കോട്ടം സംഭവിച്ചേക്കാം. പടിപടിയായുള്ള  ചെറിയ പരിഷ്‌ക്കാരങ്ങളിൽക്കൂടി യുക്തിപൂർവം നിയമം നടപ്പാക്കുകയായിരിക്കും നല്ലത്. നിയമങ്ങൾ ആധുനിക കാലത്തിനനുയോജ്യമായ വിധം മാറ്റങ്ങൾ വരുത്താനും ശ്രമിക്കാം. മതങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായിരിക്കണം ലക്‌ഷ്യം. അങ്ങനെ ഏകീകൃത നിയമങ്ങൾ പൂർണ്ണമായും പിന്നീടുള്ള കാലഘട്ടത്തിൽ നടപ്പാക്കാനും സാധിക്കും. ഇന്ത്യാ ഒരു മതേതര രാഷ്ട്രമെന്ന നിലയ്ക്ക് എന്തുകൊണ്ട് ഓരോ മതങ്ങൾക്കും വ്യത്യസ്ത നിയമങ്ങൾ എന്നതും ചർച്ചാ വിഷയമാണ്. രാഷ്ട്രീയക്കാരുടെ തെരുവുകളിലെ പ്രസംഗങ്ങളിൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമെങ്കിലും നിയമത്തിന്റെ പേജുകളിൽ മതമാണ് നിറഞ്ഞിരിക്കുന്നത്. നമുക്കൊരു ഏകീകൃത നിയമം രാജ്യത്തു നടപ്പാക്കാൻ സാധിക്കാതെ പോയത് മതഭ്രാന്തന്മാർ ഈ നാടിനെ ഭരിക്കുന്നതുകൊണ്ടായിരുന്നു. അവർ വെറുപ്പിന്റെ പ്രസംഗങ്ങളിൽക്കൂടി രാജ്യത്താകമാനം രക്തച്ചൊരിച്ചിലുകളുടെ വിപ്ലവങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

രാജ്യത്തുടനീളമുള്ള മുസ്ലിം വനിതാ സംഘടനകൾ ഇന്ന് നിലവിലുള്ള ഇസ്‌ലാമിന്റെ വ്യക്തിഗത നിയമങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കരുതുന്നു. തുല്യാവകാശങ്ങൾക്കായി പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒരു കാരണവും കൂടാതെ ഒരു മുസ്ലിം പുരുഷന് മൂന്നു പ്രാവിശ്യം തലാക്ക് ചൊല്ലി സ്ത്രീയെ വിവാഹ ജീവിതത്തിൽ നിന്നും പുറത്താക്കാം. അതേസമയം സ്ത്രീയ്ക്ക് പുരുഷനെ ഒഴിവാക്കണമെങ്കിൽ, അയാൾ എത്ര വെറികെട്ടവനാണെങ്കിലും കോടതിയുടെ സഹായവും വേണം. വിവാഹ മോചനം ലഭിക്കണമെങ്കിൽ അവർക്ക് വർഷങ്ങളോളം കോടതിയിൽ പട പൊരുതുകയും വേണം. ഭർത്താവിന്റെ ക്രൂരതയും വ്യപിചാരവുമെല്ലാം തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കേണ്ടിയും വരും. ഒരു സ്ത്രീയ്ക്ക് വിവാഹ മോചനം കോടതിവഴി നേടാൻ ദീർഘകാലവും ആവശ്യത്തിനുള്ള തെളിവുകളും ഹാജരാക്കേണ്ടപ്പോൾ പുരുഷന് യാതൊരു ചെലവുകളുമില്ലാതെ സ്ത്രീയിൽ നിന്നും വിവാഹമോചനം നേടാൻ സാധിക്കുന്നു. പുരുഷന് ഒരേ സമയം നാലു ഭാര്യമാരെ വിവാഹം കഴിക്കാം. സ്ത്രീയ്ക്ക് ഒരു ഭർത്താവേ പാടുള്ളൂ. ടെക്കനോളജിയുടെ വളർച്ചയോടെ ഒരു മുസ്ലിം മനുഷ്യന് നിമിഷങ്ങൾക്കുള്ളിൽ ഭാര്യയെ വിവാഹ മോചനം നടത്താം. പോസ്റ്റൽ വഴിയും, ഫോൺ, എസ്.എം.എസ്. മൊബയിൽ വഴിയും വിവാഹ മോചിതരാവുന്നുണ്ട്. ഇങ്ങനെ മനുഷ്യത്വ രഹിതമായ വിവാഹ മോചന രീതികൾ ഇസ്‌ലാമിക്ക് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ വരെയും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്നും ഇസ്‌ലാമികളുടെയിടയിൽ അത്തരം ആചാരം തുടരുന്നു.

ക്രിസ്ത്യാനികൾക്കുള്ള നിയമം 1872- ൽ പാസാക്കിയ ക്രിസ്ത്യൻ നിയമവ്യവസ്ഥയനുസരിച്ചായിരിക്കും. എന്നാൽ ഗോവയിൽ എല്ലാ മതങ്ങൾക്കും തുല്യമായ ഏകീകൃത പൊതു നിയമങ്ങളുണ്ട്. വിവാഹ മോചനം സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് 1869-ൽ പാസാക്കിയ ക്രിസ്തീയ വിവാഹമോചന നിയമം ബാധകമായിരിക്കും. ആ നിയമം ഗോവയിൽ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഏകീകൃത നിയമം  ക്രിസ്ത്യാനികൾക്കും ബാധകമാക്കി. അവിടെ 1954-ലെ സിവിൽ നിയമപ്രകാരം മതത്തിനു വെളിയിലും സിവിൽ വിവാഹം അനുവദിച്ചിട്ടുണ്ട്. 

സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് പൊതുവായി കത്തോലിക്കസഭ എതിർത്തിരിക്കുകയാണ്. സഭയ്ക്ക് ആത്മീയ കാര്യങ്ങൾ പരിഗണിക്കാൻ കാനോൻ നിയമങ്ങളുണ്ട്; വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, മുതലായവകൾ കൈകാര്യം ചെയ്യുന്നത് സഭയുടെ കോടതികളാണെന്നാണ്' വരാനിരിക്കുന്ന ഈ നിയമത്തിനെതിരെ കാത്തലിക് സെക്യൂലർ ഫോം ജനറൽ സെക്രട്ടറിയായ ശ്രീ ജോസഫ് ഡിയാസ് പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷ താല്പര്യത്തിനായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ശ്രമിക്കുന്നതെന്നു കർദ്ദിനാൾ ക്ളീമിയസ് ബസിലിയോസും (Baselios Cleemis Thottunkal) ആരോപണമുന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ അധീനതയിലുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനും മത നേതൃത്വങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ പ്രയത്നിക്കുന്നതെന്നു പറഞ്ഞു കുറ്റപ്പെടുത്തി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ക്രിസ്ത്യാനികൾ ഈ നിയമത്തിനെതിരാണെന്നു തറപ്പിച്ചു പറയുകയും ചെയ്തു. 

സ്വത്തവകാശത്തിന്റെ പേരിൽ ട്രാവൻകൂർ സർക്കാർ 1916-ലും കൊച്ചി സർക്കാർ 1921-ലും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ പാസാക്കിയിരുന്നു. വിവാഹിതരാകാത്ത സ്ത്രീ ജനങ്ങൾക്കു പുരുഷന്മാർക്കുള്ള സ്വത്തിന്റെ പകുതി അവകാശമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ വിവാഹിതരായാൽ പൂർവിക സ്വത്തിന്മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'മേരി റോയി' എന്ന വിധവയായ സ്ത്രീയെ കുടുംബത്തിന്റെ സ്വത്തുക്കൾ ഒന്നും കൊടുക്കാതെ അവരുടെ സഹോദരൻ വീട്ടിൽ നിന്നും പുറത്താക്കി. അയാൾക്കെതിരായി മേരി റോയി കേസ് ഫയൽ ചെയ്യുകയും കോടതി അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. രാജഭരണം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറും കൊച്ചിയും സ്റ്റേറ്റുകൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചതുകൊണ്ടു രാജനിയമങ്ങൾ അസാധുവെന്നായിരുന്നു വിധി. ഇന്ത്യാ നിയമങ്ങളനുസരിച്ചു ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികളെപ്പോലെ സ്വത്തുക്കളുടെ തുല്യമായ വീതം മേരി റോയിക്ക് നൽകാൻ വിധിയുമുണ്ടായി. ഇതനുസരിച്ചു ക്രിസ്ത്യൻ സ്ത്രീകൾക്കും സ്വത്തിന്റെ അവകാശം ലഭിക്കാൻ തുടങ്ങി. 

മുസ്ലിം സമൂഹത്തിൽ ഏകീകൃത സിവിൽ നിയമത്തിനെതിരെ തീവ്രമായ ചർച്ചകളുണ്ടെങ്കിലും  ക്രിസ്ത്യൻ സമൂഹം അത്തരം ഒരു നിയമത്തെ കാര്യമായി ഗൗനിക്കുന്നില്ല. ബഹുഭാര്യത്വം ക്രിസ്ത്യൻ സഭയിൽ അനുവദനീയമല്ല. വിവാഹ മോചനം സഭ അസാധാരണ സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുന്നതു കൊണ്ട് വിവാഹമോചനങ്ങൾക്കായി കോടതികളെ ആശ്രയിക്കാം. ഇസ്ലാം മതത്തിലെപ്പോലെ 'തലാക്ക്' ചൊല്ലി സ്ത്രീയെ പുറത്താക്കാൻ സാധിക്കില്ല. രണ്ടു കൂട്ടരുടെയും ഉഭയസമ്മത പ്രകാരം സ്വത്തുക്കളിലും വിവാഹമോചനത്തിനും തീരുമാനങ്ങളെടുക്കാൻ കോടതി വഴികളിൽ സാധിക്കും. പാരമ്പര്യ സ്വത്തുക്കളിലും ഒരു കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെപ്പോലെ  സ്ത്രീയ്ക്കും തുല്യാവകാശമുണ്ട്. ഏകീകൃത നിയമം കൊണ്ട് ഇന്നുള്ള നിയമത്തിനെക്കാളും വ്യത്യസ്തമായതു സംഭവിച്ചെങ്കിൽ മാത്രമേ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമാവുന്നുള്ളൂ.

ഏകീകൃത നിയമത്തിൽ സ്ത്രീകൾക്ക് നീതി കിട്ടുമെങ്കിലും മാറ്റങ്ങൾക്കായുള്ള ശ്രമങ്ങൾ വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഇത്തരം ഒരു നിയമത്തിനായി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് സമുദായ പരിഷ്ക്കർത്താക്കളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷെ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾക്ക് മുതിർന്നാൽ തന്നെ മതനിയമങ്ങൾ അവിടെ തടസമാകും. ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തണമെങ്കിൽ സ്ത്രീ ശക്തികരണം ആവശ്യമാണ്. അതിനുള്ള ബോധവൽക്കരണവും സ്ത്രീകളിലുണ്ടാവണം. അഫ്‍ഗാനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങൾ പോലെ ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾക്ക് മതം വിദ്യാഭ്യാസം നിഷേധിക്കാത്തത് ഒരു ആശ്വാസമാണ്. അതിന് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായ 'സർ സെയ്ദ്' പോലുള്ള മഹാന്മാരോട് കടപ്പെട്ടിരിക്കുന്നു. 

















Sunday, October 16, 2016

ഫ്രാൻസിസ് മാർപാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും



ജോസഫ് പടന്നമാക്കൽ

യാഥാസ്ഥിതിക ലോകം ഫ്രാൻസിസ്  മാർപാപ്പയുടെ   വിവാദപരമായ അഭിപ്രായങ്ങളിൽ  തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിൻറെ സ്വാഭിപ്രായങ്ങൾ  അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും  പറഞ്ഞുകൊണ്ട് മാർപാപ്പയ്ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്.  മാർപാപ്പാമാരിൽ ബെനഡിക്റ്റ് പതിനാറാമനും ജോൺ പോൾ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങൾ പിന്തുടരുന്ന വൃദ്ധരായ കർദ്ദിനാൾ സംഘത്തെ മറികടന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ  സങ്കുചിത  മനഃസ്ഥിതിയുളളവർ   ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്.

ഒരു വിഭാഗം യാഥാസ്ഥിതികർ   മാർപാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികൾ കേരളത്തിലെ സീറോ മലബാർ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാർപാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാർഥനകൾ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യൽ മീഡിയാകളിൽ വായിക്കാൻ സാധിക്കും. 1599-ലെ ഉദയംപേരൂർ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ കൂടുതലും നെസ്തോറിയന്മാരായിരുന്നു. അവരെ റോമ്മാസഭ പാഷണ്ഡികളായി കരുതിയിരുന്നു. നെസ്തോറിയൻ, ഓർത്തോഡോക്സ് വിശ്വാസങ്ങളിൽനിന്നും  പൊട്ടിമുളച്ച സീറോ മലബാർ സഭ ധാർമ്മിക ബോധമില്ലാത്ത യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുംതോറും സഭയുടെ കാലത്തിനനുയോജ്യമായ നയങ്ങളുടെ രൂപീകരണം വളരെ സാവധാനമെന്നും കാണാം. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സങ്കുചിത മനോഭാവമുള്ളവർ സഭയുടെ ഭരണകാര്യങ്ങൾ വഹിക്കുന്നതുകൊണ്ട് സഭ പരിവർത്തന കാലഘട്ടത്തിൽക്കൂടി  കടന്നുപോവുന്നുമില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ വിവാദപരവും വിപ്ലവകരവുമായ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ആഗോള പത്രവാർത്തകളിൽ കാണപ്പെടാറുള്ളത്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള  അദ്ദേഹത്തിൻറെ പ്രഖ്യാപനം സഭയുടെ പാരമ്പര്യ വിശ്വാസങ്ങൾക്കൊരു വെല്ലുവിളിയായിരുന്നു.  നരകവും നരകത്തിന്റെ ഭാവനകളും മനുഷ്യന്റെ സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ഇത്തരം പ്രസ്താവനകൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ വത്തിക്കാൻ നിഷേധിക്കുകയാണ് പതിവ്. മാർപാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നു പറഞ്ഞ്, വത്തിക്കാൻ  പ്രസ്താവനകളുമിറക്കും.  മാർപാപ്പയെ സംബന്ധിച്ച  അത്തരം  വാർത്തകൾ സീറോ മലബാർ പോലുള്ള യാഥാസ്ഥിതിക ഉപാന്തര സഭകൾ അറിഞ്ഞ ഭാവം നടിക്കുകയുമില്ല. സർവ്വമത മൈത്രിക്കായി മാർപാപ്പാ ലോകത്തിലെ എല്ലാ മതാചാര്യന്മാരുമായി നല്ല സൗഹാർദബന്ധവും സ്ഥാപിക്കുന്നു.

വണക്കത്തിലൂടെയും പ്രാർത്ഥനയുടെ മനനത്തിലും വിനയഭാവത്തിലൂടെയും അത്മാവിന്റെ സത്തയിലും അന്വേഷണത്തിലും നാം മനസുനിറയെ തത്ത്വസംഹിതകൾ ആർജ്ജിച്ചിട്ടുണ്ട്. പലരും പുതിയ കാഴ്ചപ്പാടിൽ ഇത്തരം വിഷയങ്ങളെ അവലോകനവും ചെയ്യുന്നു. മനുഷ്യൻ ഭാവനകളിൽ സൃഷ്ടിച്ച   നരകവും അവിടെ ആത്മാക്കൾ കഷ്ടപ്പെടുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും അംഗീകരിക്കാൻ സാധിക്കില്ലെന്നു മാർപാപ്പാ പറയുന്നു. ദൈവസ്നേഹത്തിലേക്കുള്ള ജൈത്രയാത്രയിൽ നരകമെന്ന ബാലിശമായ ചിന്തകൾ സഭയുടെ വിശ്വാസ സംഹിതകളിൽ എന്നുമുണ്ടായിരുന്നു. ഭയത്തിൽനിന്നും ദൈവസ്നേഹത്തെ വളർത്തുകയെന്നത് എക്കാലവുമായിരുന്ന അടവുകളുമായിരുന്നു.  പ്രകൃതിയും ഈശ്വരനും അസ്തിത്വവുമടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ചിന്തിക്കുന്നവരുടെ മനോബോധത്തെപ്പോലും അടച്ചിടാനാണ് സഭയെന്നും ശ്രമിച്ചിട്ടുള്ളത്. ദൈവത്തെ ഒരു വിധികർത്താവായി കാണരുതെന്നും ദൈവം നമ്മുടെ സുഹൃത്തായും അനന്തമായ  സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉറവിടവുമായി കരുതണമെന്നു' മാർപാപ്പാ പറഞ്ഞു. 'ദൈവമെന്നു പറയുന്നത് മനുഷ്യനെ സ്നേഹംകൊണ്ട് പുണരുന്നവനാണ്. അല്ലാതെ വിധിക്കുന്നവനല്ല. ഏദൻ തോട്ടത്തിലെ ആദവും അവ്വായെയുംപറ്റി നാം വായിക്കുന്നത് വെറും അമാനുഷ്യക കഥാപാത്രങ്ങളായിട്ടാണ്. അവിടെ നാം നരകവും കാണുന്നു. പക്ഷെ അതെല്ലാം പഴങ്കാലത്തിലെ സാഹിത്യമയമായ ഭാവനകളിൽ വന്ന കൃതികളാണ്. 'അലഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് ഭാവനയിൽ മനുഷ്യൻ കണ്ടെത്തിയ ഒരു സങ്കേതമാണ് നരകമെന്നുള്ളത്. എല്ലാ ആത്മാക്കളും പരമാത്മാവായ ദൈവത്തിങ്കലെ സ്നേഹാരൂപിയിൽ അലിഞ്ഞു ചേരുമെന്നും മാർപാപ്പാ വിശ്വസിക്കുന്നു.

ഫ്രാൻസിസ്  മാർപാപ്പയുടെ  ചിന്താഗതികളും പ്രസംഗങ്ങളും ആഗോള കത്തോലിക്കാ സഭയിൽ ഒരു വിപ്ലവ ചൈതന്യം തന്നെ സൃഷ്ടിക്കുന്നതായി കാണാം. "എല്ലാ മതങ്ങളും സത്യമെന്നും അപ്രകാരം  വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളും സത്യമെന്നു" മാർപാപ്പാ  അവകാശപ്പെടുന്നു.  'മറ്റെന്തു സത്യമാണുള്ളത്? കഴിഞ്ഞ കാലത്ത് സഭ മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റെന്നും പാപമെന്നും കഠിനമായ ഭാഷകളിൽ വിധിയെഴുതിയിരുന്നു. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ദൈവത്തിന്റെ മുമ്പിൽ വിധിക്കാനായി മനുഷ്യരായ നാം ആര്? സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ നമ്മുടെ കുഞ്ഞുങ്ങളെ നാം വിധിക്കാറില്ല. ഭ്രൂണഹത്യയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സ്വവർഗ രതിക്കാരും സ്ത്രീ പുരുഷ രതിക്കാരും നിറഞ്ഞ ബൃഹത്തായ ഒരു സഭയാണ് നമ്മുടേത്. യാഥാസ്ഥിതികരെയും പുരോഗമന വാദികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും കമ്മ്യൂണിസ്റ്റുകാരേയും നാം സഭയിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തിന്റെ അരൂപിയിൽ മനുഷ്യജാതിയെ ഒന്നായി കാണണം. നാം  ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'

വ്യക്തിഗതമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും അമാന്തം  കാണിച്ചിട്ടില്ല. പറയുന്ന വസ്തുതകൾ പത്രങ്ങളിൽ വന്നു കഴിയുമ്പോൾ അതിന്റെ പരിണിതഫലങ്ങൾ ലോകവ്യാപകമായി വ്യാപിക്കുകയും ചെയ്യും. ഉടൻതന്നെ യാഥാസ്ഥിതികനായ വത്തിക്കാന്റെ ഏതെങ്കിലും വക്താവ്  മാർപാപ്പാ  പറഞ്ഞതിനെ പത്രങ്ങൾ വളച്ചൊടിച്ചതാണെന്ന് ഒരു പ്രസ്താവനയും നടത്തും. ഇത്രമാത്രം സഭയുടെ മാമൂലുകൾക്കെതിരെ ഒരു ആദ്ധ്യാത്മിക നേതാവെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രസ്താവനകൾ നടത്തിയ ഒരു മാർപാപ്പാ ചരിത്രത്തിലുണ്ടാവുകയില്ല. അത്തരം പ്രസ്താവനകൾ ചിലരിൽ വിവാദങ്ങളായും മറ്റു ചിലരെ കുപിതരാക്കിക്കൊണ്ടുമിരുന്നു. പുരോഗമന ചിന്താഗതിക്കാരെ സന്തുഷ്ടരുമാക്കിയിരുന്നു.

മാധ്യമ ലോകം അദ്ദേഹത്തെ ഒരു ആദ്ധ്യാത്മിക നേതാവെന്നതിലുപരി പ്രസിദ്ധനായ (Celebrity) ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ടൈം മാഗസിൻ അദ്ദേഹത്തെ 2013 -ൽ മാൻ ഓഫ് ദി ഇയർ (Man of the year) എന്ന കീർത്തിയുടെ കിരീടമണിയിച്ചാദരിക്കുകയും ചെയ്തു. അനേകർക്ക് ഫ്രാൻസിസ്  മാർപാപ്പാ ഒരു നവീകരണ വാദിയും സഭയുടെ പരിഷ്കർത്താവുമാണ്. വത്തിക്കാന്റെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരെ ഭയരഹിതനായി  സംസാരിക്കുകയും ചെയ്യുന്നു. മാർപാപ്പായുടെ വാക്കുകൾ ചിലപ്പോൾ കലർപ്പും കലർത്തി ലോകമാധ്യമങ്ങൾ അമിതമായ പ്രചാരവും നടത്തുന്നുണ്ട്. ഗർഭഛിദ്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെയും പരീസ്ഥിതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു കഴിഞ്ഞു. കത്തോലിക്കാ ലോകത്തിൽ വലിയ ഒച്ചപ്പാടുകളുണ്ടാകുകയും ചെയ്തു.

മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ കൂടുതലായും സംസാരിച്ചുകൊണ്ടിരുന്നത് സഭയുടെ പാരമ്പര്യമായ വിശ്വാസങ്ങളെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും ഗർഭഛിദ്രങ്ങളെ സംബന്ധിച്ചുമായിരുന്നു. വിശ്വാസസത്യങ്ങൾക്കുപരി ഒരു മാർപാപ്പയും   തെല്ലും പിന്തിരിയാൻ തയ്യാറുമല്ലായിരുന്നു. പൊറുക്കപ്പെടാൻ പാടില്ലാത്ത ഒരു പാപവും ഇല്ലെന്നും കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതൻ ഗർഭച്ഛിദ്രവും പൊറുക്കപ്പെടാൻ കഴിയുന്ന പാപമാണെന്നു കരുതണമെന്നും  മാർപാപ്പാ  പറഞ്ഞു.  മാർപാപ്പാ ഏറ്റവും വലിയ പാപമായി കരുതുന്നത് പരിസ്ഥിതി മലിനീകരണമാണ്. മുമ്പുള്ള മാർപാപ്പമാർക്കെല്ലാം ആഡംബരത്തിൽ ജീവിക്കേണ്ട യൂറോപ്യൻ ചിന്താഗതികളായിരുന്നുണ്ടായിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചാത്തലം ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം ജനിച്ചു വളർന്നത് പാവപ്പെട്ട ഒരു രാജ്യമായ അർജന്റീനായിലായിരുന്നു. അദ്ദേഹത്തിൻറെ ചിന്തകൾ മുഴുവനും ബാല്യം മുതൽ വളർന്ന തന്റെ ദാരിദ്ര്യം നിറഞ്ഞ ലത്തീൻ രാജ്യങ്ങളായിരുന്നു. അവിടെയാണ് ലിബറേഷൻ ദൈവിക ശാസ്ത്രത്തിന്റെ ഉത്ഭവവും. ദരിദ്രരായവർക്കും സമൂഹത്തിൽ പീഡിപ്പിക്കപ്പെട്ടവർക്കുമായി ലിബറേഷൻ തീയോളജി ഉറച്ചു നിൽക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഊന്നൽ കൊടുക്കുന്നത്. കാരണം, പ്രകൃതിയുടെ നശീകരണത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവർ പാവങ്ങളായ ജനങ്ങളാണ്. ലൈംഗിക പീഡനം മൂലം തകരുന്ന സഭയെ രക്ഷിക്കാൻ പുരോഹിതരോട് യാതൊരു കാരുണ്യവുമില്ലാത്ത ശിക്ഷാനടപടികളാണ് ഫ്രാൻസിസ് മാർപാപ്പ തുടരുന്നത്. സഭയുടെ നയങ്ങളിൽ മാറ്റം വരുത്തി നൂതനമായ ചിന്താഗതികളോടെ ഭരിക്കുന്ന കാരണം അദ്ദേഹത്തിൻറെ ജീവനുതന്നെ അപകടകരമായ വെല്ലുവിളികളുമുണ്ട്.

2013-ൽ മാർപാപ്പ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഒരുവൻ സ്വവർഗാനുരാഗിയെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ നന്മയുള്ളവനെങ്കിൽ അവനെ വിധിക്കാൻ ഞാനാര്?' 2014-ൽ അദ്ദേഹം പറഞ്ഞു, 'സഭ സ്വവർഗാനുരാഗികളുടെ ജീവിത ബന്ധങ്ങളെ  തുറന്ന മനസോടെ കാണണം. എങ്കിലും വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നും' കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം അദ്ദേഹം പറഞ്ഞു, 'കരുണയുടെ വർഷത്തിൽ ലോകമാകമാനമുള്ള പുരോഹിതർ ഗർഭച്ഛിദ്രമെന്ന പാപവും ക്ഷമിക്കാൻ തയാറാകണം. അവർക്ക് കൂദാശകൾ വിലക്കരുത്. 'ലോകത്തിന്റെ വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ചും മാർപാപ്പ കടുത്ത വിമർശകനാണ്. അദ്ദേഹം പറഞ്ഞു, 'ഒരു മനുഷ്യന്റെ വിഗ്രഹമെന്നു പറയുന്നത് പണമാണ്. ലോകത്തിലെ ധനതത്ത്വ ശാസ്ത്രജ്ഞരിൽ ചിലർ ചിന്തിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് തത്ത്വങ്ങളിൽക്കൂടി സാമ്പത്തിക വളർച്ചയെ കൈവരിക്കാമെന്നുള്ളതാണ്.'  അസമത്വം ഇല്ലാതാക്കാനും ലോകത്തിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുമുള്ള പദ്ധതികൾക്ക് ആസൂത്രണം ചെയ്യാനും മാർപാപ്പ നിർദ്ദേശിക്കുന്നു.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച് സാമൂഹിക നീതി നടപ്പാക്കണം. സ്വതന്ത്രമായ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു സമൂഹം മാത്രം സാമ്പത്തികശക്തി സമാഹരിക്കുന്നതും കാണാം. അവരുടെ വിജയകരമായ സാമ്പത്തികനേട്ടത്തിൽ നന്മയെന്ന വസ്തുത കാണില്ല. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർ പരിതാപകരമായി അധഃപതിക്കുന്നതായും കാണുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണ് സ്വതന്ത്ര സാമ്പത്തിക ശാസ്ത്രത്തിൽ  കൂടുതലായും കാണപ്പെടുന്നത്.

പരിസ്ഥിതി നശിപ്പിക്കുന്ന പ്രധാന കാരണക്കാരായവരിൽ മാർപാപ്പാ വൻകിട കോർപ്പറേറ്റ് കമ്പനികളെയും ഊർജം ഉത്ഭാദിപ്പിക്കുന്ന കമ്പനികളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. അനിയന്ത്രിതമായ സാമ്പത്തിക വളർച്ച ധനതത്ത്വ ചിന്തകർ ഇഷ്ടപ്പെടുന്നു. എന്നാൽ അതോടൊപ്പം ഭൂമിയിലെ അതിരറ്റ ധാതുക്കളും ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് ഈ പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ അപകടമാക്കുന്നു. ഭൂമിയെ തന്നെ വരൾച്ച ബാധിച്ചതാക്കുന്നു. വനം നശീകരണവും വൻകിട കെട്ടിട നിർമ്മാണവും പാഴായ വസ്തുക്കൾ അശാസ്ത്രീയമായി വലിച്ചെറിയലും നദികളെ മലിനപ്പെടുത്തലും വഴി പരിസ്ഥിതിയെയും അവിടെ ദുർവിനിയോഗം  ചെയ്യുകയാണ്.

അടുത്ത കാലത്തു വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള മാർപാപ്പായുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പുരോഹിതർ പള്ളികളിൽ ആശീർവദിക്കുന്ന വിവാഹങ്ങൾ പലതും ആത്മീയാരൂപിയില്ലാത്തതെന്നും മാർപാപ്പ പറഞ്ഞു. "വിവാഹത്തിന്റെ പരിപാവനത ഗൗനിക്കാതെയാണ് പലരും വിവാഹം കഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടായിരുന്ന വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാതെയാണ് അവർ വിവാഹം ചെയ്തത്. അവരുടെ വിവാഹമെന്ന കൂദാശയിൽ ദൈവത്തിന്റെ കൃപ ഉണ്ടോയെന്നും സംശയിക്കുന്നു. ഒരു പുരോഹിതൻ സ്വന്തം വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നുവോയെന്ന സംശയംപോലെ വിവാഹിതരിലും അത്തരം സംശയങ്ങൾ സാധാരണമാണ്. അവിടെ ദൈവം അവരുടെ ബലഹീനതകളെ കാണിച്ചുകൊടുക്കുകയാണെന്നും" മാർപാപ്പ പറഞ്ഞു.

 വിശ്വാസികളുടെ വിവാഹം സംബന്ധിച്ച  മാർപാപ്പായുടെ ഈ പ്രസ്താവന കത്തോലിക്കാ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.  പിശാച് മാർപാപ്പായിൽ കുടികൊള്ളുന്നുവെന്നു യാഥാസ്ഥിതികരായ കത്തോലിക്കർ അദ്ദേഹത്തിനെതിരെ പ്രചാരണവും  നടത്തുന്നു. 'നമ്മൾ കത്തോലിക്കരാണ്, സഭയുടെ നിയമമനുസരിച്ച് വിവാഹിതരായി. വിവാഹമെന്നത് മരണം വരെയുള്ള കൂദാശയെന്ന പ്രതിജ്ഞയ്ക്ക് വിപരീതമായിട്ടാണ് മാർപാപ്പായുടെ പ്രസ്താവനകളെന്നു' യാഥാസ്ഥിതിക ലോകം ചിന്തിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും നിയമാനുസൃതമല്ലെന്നുള്ള പ്രസ്താവന മൂലം വിവാഹിതരായവരിൽ അനേകർക്കു ആശയക്കുഴപ്പങ്ങളുണ്ടാകുന്നുമുണ്ട്.  മാർപാപ്പായുടെ ഈ പ്രസ്താവന വിവാഹ ജീവിതം ഉപേക്ഷിക്കാൻ പലരെയും പ്രേരിപ്പിക്കുമെന്നുള്ള വിമർശനങ്ങൾ നാനാഭാഗത്തുനിന്നും പ്രതിഫലിക്കുന്നുമുണ്ട്. വിവാഹമെന്ന കൂദാശ സഭയുടെ നിയമത്തിനധീനമല്ലെങ്കിൽ  ഒരു ജീവിതം മുഴുവൻ പുലർത്തേണ്ട പ്രതിജ്ഞാ ബദ്ധത ദമ്പതികൾക്ക് മനസിലാകുന്നില്ലെങ്കിൽ വൈദിക പട്ടവും കൂദാശകളും ശരിയോയെന്നും ചോദ്യങ്ങളുയരുന്നു. സഭയുടെ കാതലായ നിയമങ്ങളെ ഫ്രാൻസിസ് മാർപാപ്പ തെറ്റിക്കുന്നുവെന്നും എതിർപ്പുകാർ കരുതുന്നു.

കുടുംബങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വർഷം വത്തിക്കാൻ നടത്തിയ സിനഡിൽ സ്വവർഗ രതിക്കാർക്കും വിവാഹ മോചിതർക്കും പുനർവിവാഹം ചെയ്തവർക്കും കൂദാശകൾ സ്വീകരിക്കാമെന്നുള്ള ആശയങ്ങൾക്ക് കൂടുതൽ ശക്തി നേടിയിരുന്നു. ഈ വർഷം ഫ്രാൻസിസ് മാർപാപ്പാ എഴുതിയ ഒരു കുറിപ്പിൽ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും ചില സാഹചര്യങ്ങളിൽ കൂദാശകൾ സ്വീകരിക്കാമെന്നും കുറിച്ചുവെച്ചത് യാഥാസ്ഥിതിക ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ വത്തിക്കാന്റെ വക്താവ് അത്തരം മാർപാപ്പായുടെ കുറിപ്പിനെപ്പറ്റി നിരസിക്കുകയും ചെയ്തു.  ഇന്ന് തീവ്ര മതവിശ്വാസികളായവർ 'ഫ്രാൻസിസ് മാർപാപ്പാ കത്തോലിക്കാ സഭയെ നയിക്കുവാൻ യോഗ്യനോയെന്നു ചോദ്യങ്ങളുയർത്തുന്നു. സഭയ്ക്ക്  ജോർജ് ബെർഗോളി അറുതിയില്ലാത്ത ദോഷം വരുത്തിയെന്നും അതിൽനിന്നും സഭയിനി മോചനം നേടണമെങ്കിൽ പതിറ്റാണ്ടുകൾ വേണമെന്നും കുറ്റമാരോപിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ രാജി വെച്ചെങ്കിൽ മാത്രമേ നാശത്തിൽ നിന്നും മാർപാപ്പായുടെ തെറ്റായ ഉപദേശത്തിൽനിന്നും പേപ്പസിയെ രക്ഷപെടുത്താൻ സാധിക്കുള്ളൂവെന്നു യാഥാസ്ഥിതികർ പ്രചാരണം  നടത്തുന്നു.

2016 മെയ്മാസത്തിൽ ഫ്രാൻസിന്റെ പത്രപ്രവർത്തകരുമായുള്ള പ്രസ് സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പാ തന്റെ മുൻഗാമികളുടെ അഭിപ്രായങ്ങൾക്കുപരിയായി രാഷ്ട്രങ്ങൾ മതേതരത്വത്തിൽ അടിയുറച്ചതായിരിക്കണമെന്നു പറയുകയുണ്ടായി. 'ഒരു രാഷ്ട്രമെന്നു പറയുന്നത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം. മതപുരോഹിതരുടെ നിയന്ത്രണമുള്ള രാഷ്ട്രങ്ങൾക്ക്  അധഃപതനം സംഭവിക്കും.' അതേ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം ഇസ്‌ലാമിക വിശ്വസികളെയും ക്രിസ്ത്യാനികളെയും താരതമ്യപ്പെടുത്തി പറഞ്ഞു, 'ഇരുമതങ്ങളും ചരിത്രത്തിൽ അക്രമം നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ അയച്ചത് എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കാനായിരുന്നുവെന്നു മാത്യുവിന്റെ സുവിശേഷത്തിൽനിന്നും  വ്യാഖ്യാനിക്കാൻ സാധിക്കും.' ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളായ അഭിപ്രായങ്ങളിൽക്കൂടി കുരിശു യുദ്ധങ്ങളിലെയും തെറ്റുകൾ മാർപാപ്പ പരോക്ഷമായി സമ്മതിക്കുകയാണെന്നും തോന്നിപ്പോവും.

ലാ റിപ്പബ്ലിക്കായെന്ന പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ  മാർപാപ്പ പറയുകയുണ്ടായി, 'ഇന്ന് ലോകത്തിന്റെ ഏറ്റവും ദുഃഖകരമായ വസ്തുത യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതുപോലെ വൃദ്ധരായ ജനങ്ങളുടെ ഏകാന്തതയും.' അതേ സംഭാഷണത്തിൽ അദ്ദേഹം വീണ്ടും പറഞ്ഞു, 'മതപരിവർത്തനമെന്നുള്ളത് തികച്ചും യുക്തിരഹിതമാണ്‌. നിരർത്ഥകവുമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമെന്നതൊന്നില്ല. ദൈവം ഉണ്ട്. യേശുവിൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ പുനരുദ്ധാരണത്തിലും.'

2005 ജനുവരിയിൽ മനിലാ വിമാനത്താവളത്തിൽ വെച്ച് എട്ടാമതു ഗർഭിണിയായ ഒരു സാധുസ്ത്രീയെ കണ്ടുമുട്ടി അവരെ ശകാരിച്ചുകൊണ്ടു പറഞ്ഞു, 'യുവതിയായ സ്ത്രീയെ, നീ മുയലുകളെപ്പോലെ  കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. എന്തേ, നീ മറ്റുള്ള ഏഴു കുഞ്ഞുങ്ങളെയും അനാഥരാക്കുന്നുവോ? അത് ദൈവത്തിനു നിരക്കാത്തതാണ്. ദൈവത്തിന്റെ മുമ്പിൽ മാതാപിതാക്കൾക്ക് കടമകളും കർത്തവ്യങ്ങളുമാണ് വേണ്ടതെന്നും' മാർപാപ്പ ഓർമ്മപ്പെടുത്തി.

2015 മാർച്ചിൽ റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari)പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ മാർപാപ്പ പറഞ്ഞു, "ആരും നരകത്തിൽ പോകുന്നില്ല. എന്നാൽ ദൈവത്തെ നിഷേധിക്കുന്നവൻ ആത്മസംഹാരം ചെയ്യുന്നു. അവൻ നിശേഷം ഇല്ലാതാകുന്നു. നഷ്ടപ്പെട്ട ആത്മാവിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ആത്മാവിനെ ശിക്ഷിക്കുമോയെന്നായിരുന്നു ഉത്തരം. എങ്കിൽ എങ്ങനെയത് സംഭവിക്കും. മാർപാപ്പ തുടർന്നും പറഞ്ഞു, 'അങ്ങനെയൊരു ശിക്ഷയില്ല. ആത്മാവ് അതോടെ നശിക്കുകയാണ്. മറ്റുള്ളവരെല്ലാം പിതാവിനൊപ്പം സൗന്ദര്യം ദർശിക്കും. ലക്ഷ്യങ്ങളിലെത്തി പരമാനന്ദം പ്രാപിക്കും. ആത്മാവിൽ നിദ്രപ്രാപിച്ചവൻ പിതാവിനൊപ്പം ഔദ്യോഗിക വിരുന്നു സൽക്കാരത്തിൽ ഉണ്ടായിരിക്കില്ല. ഭൗതിക ശരീരം മരിച്ചതോടെ അവന്റെ യാത്രയും അവസാനിച്ചു.'

റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari) വാർത്താ ലേഖകരുമായുള്ള അഭിമുഖസംഭാഷണം തികച്ചും വിവാദപരമായിരുന്നു. വത്തിക്കാൻ അവരുമായുള്ള അഭിമുഖ സംഭാഷണം നിരാകരിക്കുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. വത്തിക്കാൻ പത്രത്തിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിച്ചുമില്ല. 'നരകത്തിൽ ആരും പോവുകയില്ല, ആരെയും വിധിക്കില്ല, എല്ലാവർക്കും  നിത്യതയുണ്ടെന്ന' മാർപാപ്പയുടെ വാക്കുകൾ സുവിശേഷ വചനങ്ങൾക്ക് പൊരുത്തപ്പെടുന്നതല്ലായിരുന്നു.

Monday, October 10, 2016

സാമുവലിന്റെ സുവിശേഷം



ജോസഫ് പടന്നമാക്കൽ
ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും.  ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി വിവരിച്ചിരിക്കുന്നു.  ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ  ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ പുസ്തകം  നെയ്തുണ്ടാക്കിയിരിക്കുന്നത്.

അനുഗ്രഹീതനായ ഒരു കലാകാരനും കവിയും സാഹിത്യകാരനുമാണ്‌ ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു ഗായകനുംകൂടിയാണ്.  ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു  കേൾക്കാം.    

മോശയ്ക്ക് പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന് വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്.

മനുഷ്യജാതിയുടെ ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും. ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ  തന്റെ പ്രവാചക ദൗത്യം നിർവഹിക്കുന്നത്.

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം"

'ഹേ അർജുനാ എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു, ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി.  നാമിന്നു കടന്നുപോവുന്നതു കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്. സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ  ഹിന്ദുമതം ഒരു മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. വീണ്ടും സനാതനം പുണരാൻ സാമുവലെന്ന  തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട് അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന് സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

ജീവന്റെ തുടിപ്പിൽ  ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ   വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ  ഒരുവൻ  ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു. നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ദേവാലയങ്ങളിൽ പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ് അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ ലയിച്ചിരിക്കുന്നു.  ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ  രോഷം മുഴുവൻ തന്റെ സുവിശേഷമൊന്നാകെ  പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.

ക്രിസ്ത്യൻ സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും  പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും ചെയ്യുന്നു. സാമുവൽ  ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല.  എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക് വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ലോകത്ത് അസമാധാനവുമുണ്ടാകും.'

സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ? പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു. ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ യാഥാർഥ്യമാവുന്നുമുണ്ട്.

 വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ,  ഫ്രാൻസീസ് മാർപ്പായുടെ വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി. ആർ. എം.സംഘടനയുടെ  വിജയകരമായ  പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ അടിച്ചേൽപ്പിക്കുന്നതറിയാൻ  ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം. സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കും.   അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും  ഉത്തേജിപ്പിക്കാൻ  ദീർഘായുസും നേരുന്നു.  ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.

http://www.kalavedionline.com/index.php?news=3176&cat=lekhanam

Friday, October 7, 2016

ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും ഗർഭഛിന്ദ്ര നയങ്ങളും.


ജോസഫ് പടന്നമാക്കൽ

2016 നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യയും ഗർഭച്ഛിദ്രവും ഏറെ ചർച്ച ചെയ്യപ്പെട്ട സുപ്രധാനങ്ങളായ വിഷയങ്ങളായിരുന്നു. പ്രതിപാദ്യവിഷയത്തിൽ  വ്യത്യസ്തങ്ങളായ നിലപാടുകളാണ് ഇരു പാർട്ടികൾക്കുമുള്ളത്. ഭ്രൂണഹത്യയും ഗർഭഛിന്ദ്രവും അനുകൂലിച്ചുകൊണ്ട് ഡെമോക്രാറ്റുകൾ പ്രവർത്തിക്കുമ്പോൾ അത് പാടില്ലാന്നു റിപ്പബ്ലിക്കൻ പാർട്ടി പ്രസ്താവനകളിറക്കിയും പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി മതമൗലിക വിശ്വാസങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായങ്ങളും താല്പര്യവുമനുസരിച്ചു പ്രവർത്തിക്കുന്നു. ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഭൂരിഭാഗവും ഇസ്‌ലാം മതവും ഭ്രൂണഹത്യയെയും ഗർഭച്ഛിദ്രത്തെയും എതിർക്കുന്നതായും കാണാം. .

റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റിക്‌ പാർട്ടിയിലും ഗർഭഛിദ്രം സംബന്ധിച്ചുള്ള പ്ലാറ്റഫോമുകളിലുയരുന്ന ആശയങ്ങളിൽ വലിയ അന്തരമുണ്ട്. ജനിക്കാത്ത കുഞ്ഞിനും ഈ ഭൂമിയിൽ ജീവിക്കാനും ഈ മണ്ണിലെ ശുദ്ധവായു ശ്വസിക്കാനും  മൗലികമായ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു. നികുതി നല്കുന്നവന്റെ പണംകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നതിലും എതിർക്കുന്നു. ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘടനകളും സ്ഥാപനങ്ങളും അവരുടെ പ്രചരണങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഗർഭഛിദ്രം നടപ്പാക്കാനുള്ള നിയമനിർമ്മാണങ്ങളിലും എതിർപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്.

ഡെമോക്രാറ്റിക്‌ പാർട്ടി അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ ഗർഭഛിദ്രത്തിന് എന്നും അനുകൂലികളായിരുന്നു.  ഗർഭഛിദ്രം നടപ്പാക്കി നിയമപരിരക്ഷണം നൽകണമെന്നു പ്ലാറ്റ്‌ഫോമുകളിൽ ഡമോക്രാറ്റിക് പാർട്ടിയിലുള്ളവർ  ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഗർഭച്ഛിദ്രത്തിനെതിരായ 'ഹൈഡ് അമൻഡ്മെന്റ്' മാറ്റി ഗർഭച്ഛിദ്രത്തിനനുകൂലമായി ഭേദഗതി ചെയ്യാനും ആവശ്യപ്പെടുന്നു. അതുപ്രകാരം ഗർഭച്ഛിദ്രത്തിനുതകുംവിധം ഫെഡറൽ ഫണ്ട് അനുവദിക്കാനും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനും നിർദ്ദേശിക്കുന്നുണ്ട്. ഹിലരിയുടെ പ്ലാറ്റ് ഫോമുകളിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള ഇത്തരം നയങ്ങൾ മുഴങ്ങി കേൾക്കാം.

ഭ്രൂണഹത്യയെയും, ഗർച്ഛിദ്രങ്ങളെയും അനുകൂലിക്കുന്നവർ ചിന്തിക്കുന്നതിങ്ങനെ, ' ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തിൽ എന്തും ചെയ്യുവാൻ എനിക്കവകാശമുണ്ട്.  ഒരുവന്‍റെ സന്താനോത്ഭാതന കാര്യങ്ങളിൽ സ്വയം അനിയന്ത്രിതമായി തീരുമാനമെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.' ഭ്രൂണം എന്നുള്ളത്‌ ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ ആരംഭിക്കുന്നതു എന്നാണെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് എപ്പോളെന്നു ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.' . ഹിലരിയും വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്ത  'റ്റിം കെയിനും' (Tim Kain) ഇത് ശരി വെയ്ക്കുന്നു.

'ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക്  അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന്  ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം.' അത്തരം സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നതിന് ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻ പാർട്ടികൾക്കും ഏക അഭിപ്രായമാണുള്ളത്.

ഭ്രൂണഹത്യയെ ഡൊണാൾഡ് ട്രംപ് അനുകൂലിക്കിന്നില്ല. അദ്ദേഹം അത്തരം തീരുമാനങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. ഭ്രൂണം അലസിപ്പിക്കാതെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജീവൻ നിലനിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന്  ഒരിക്കലും അനുകൂലിയായിരുന്നില്ല. ഗർഭഛിദ്രത്തിനനുകൂലമായി വരുന്ന എല്ലാ ദേശീയ തീരുമാനങ്ങളെയും ട്രംപ് എതിർത്തുകൊണ്ടിരിക്കുന്നു. തനിക്ക് ഓരോ കുഞ്ഞുണ്ടായ സമയങ്ങളിലും അത് ദൈവത്തിന്റെ ദാനമായിട്ടു കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗർഭഛിന്ദ്രം സംബന്ധിച്ചുള്ള ഹിലരിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. 'റോ വേഴ്സസ് വേഡ്' എന്ന സുപ്രധാന കേസിലെ സുപ്രീം കോടതി തീരുമാനത്തിൽ ഹിലരി ക്ലിന്റൺ ഗർഭഛിന്ദ്രം നിയമമാക്കാൻ വോട്ടു ചെയ്തു. ഭൂമിയിലേയ്ക്ക് വരാത്ത ജനിക്കാൻ പോകുന്ന കുഞ്ഞിന് ഭരണഘടനാവകാശമില്ലെന്നുള്ള വാദഗതിയാണ് ഹിലരിയ്ക്കുള്ളത്. ജനിച്ചു ഭൂമിയിൽ വീണുകഴിഞ്ഞു മാത്രമേ പൗരാവകാശങ്ങൾ ഒരു കുഞ്ഞിന് നേടാൻ സാധിക്കുള്ളൂവെന്നും അവരുടെ വിവാദങ്ങളിലുണ്ട്. അതുവരെ കുട്ടിയെ വേണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയെ ഗർഭപാത്രത്തിൽ വഹിക്കുന്ന സ്ത്രീയെന്നാണ് ഹിലരിയുടെ അഭിപ്രായം.

വളർച്ച പ്രാപിച്ച ഗർഭ ശിശുവിനെ പുറത്തെടുത്തുള്ള ഗർഭഛിദ്രം പാടില്ലാന്നു സുപ്രീം കോടതിയുടെ 2007-ൽ നടന്ന ഒരു വിധിന്യായത്തിലുണ്ടായിരുന്നു. ഒമ്പതു ജഡ്ജിമാരിൽ അഞ്ചുപേരും അന്ന് ആ വിധി നടപ്പാക്കുന്നതിന് അനുകൂലിച്ചിരുന്നു. താൻ ഗർഭച്ഛിദ്രത്തെ എതിർക്കുന്നുവെന്നു 2000-മാണ്ടിൽ എഴുതിയ 'ദി അമേരിക്ക വി ഡിസർവെ'ന്ന (The America We Deserve)പുസ്തകത്തിൽ ട്രംപ് പറഞ്ഞിട്ടുണ്ട്. 2003 മുതൽ കിട്ടുന്ന അവസരങ്ങളിലെല്ലാം പാർഷ്യൽ അബോർഷൻ ബാൻ ആക്ടിനെ (Partial abortion ban act)എതിർത്തുകൊണ്ടുള്ള നയമായിരുന്നു ഹിലരി സ്വീകരിച്ചിരുന്നത്.

സാധാരണ ഗർഭചിന്ദ്രം രണ്ടു വിധത്തിലാണുള്ളത്. ഗർഭപാത്രത്തിൽ വളർച്ചപ്രാപിക്കാത്ത ഭ്രൂണം ഇല്ലാതാക്കുന്നതാണ് ആദ്യത്തെ രീതി. അത് ശിശു വെറും ഭ്രൂണമായിരിക്കുന്ന സമയത്തെ ചെയ്യാൻ സാധിക്കുള്ളൂ. രണ്ടാമത്തെരീതി ഗർഭത്തിൽ അഞ്ചാം മാസം മുതൽ ചെയ്യുന്നതാണ്. കുട്ടിയുടെ ശരീരവും കൈകാലുകളും രൂപം പ്രാപിച്ചശേഷം ഗർഭത്തിലുള്ള ശിശുവിന്റെ കാലുകൾ വലിച്ചെടുത്ത് ശിശുവിനെ ഇല്ലാതാക്കുന്ന രീതിയാണ്. ഇതിനെ പാർഷ്യൽ അബോർഷൻ (ഭാഗീക ഗർഭം അലസിപ്പിക്കൽ)എന്ന് പറയും. ഇത്തരം ഗർഭം അലസിപ്പിക്കൽ നിയമവിരുദ്ധമാണ്.

പാർഷ്യൽ ബർത്ത് അബോർഷൻ (Partial birth abortion) എന്നത് ഒരു രാഷ്ട്രീയ പദമാണ്. മെഡിക്കൽ നിഘണ്ടുവിൽ അങ്ങനെയൊരു പ്രയോഗം കാണില്ല. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിനു മുമ്പായുള്ള അഞ്ചാം മാസത്തിൽ അതായത് പകുതി പ്രായമുള്ള ഗർഭത്തിലുള്ള ശിശുവിനെ ഇല്ലാതെയാക്കുന്നതിനെയാണ് പാർഷ്യൽ അബോർഷനെന്നു പറയുന്നത്. രാഷ്ട്രീയ നയങ്ങളിൽ പ്രചാരണം ലഭിച്ച പാർഷ്യൽ അബോർഷനെ ഡൈലേഷൻ ആൻഡ് എക്സ്ട്രാക്ഷൻ ("dilation and extraction" and "D&X.") എന്നു മെഡിക്കൽ ലോകത്തിൽ അറിയപ്പെടുന്നു. നിലവിലുള്ള നിയമമനുസരിച്ചു ഗർഭം അലസിപ്പിക്കൽ സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ നടത്താറുള്ളൂ. സുപ്രീം കോടതിയുടെ നിർവചനത്തിൽ മാനസിക അസുഖമുള്ളവരും ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. അങ്ങനെയുള്ളവർക്കും കുഞ്ഞിനെ അബോർട്ടു ചെയ്യുന്നതിൽ നിയമം തടസ്സമാവില്ല.

2016-ൽ തെരഞ്ഞെടുക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന് സുപ്രീം കോടതിയിൽ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് ഗർഭഛിദ്രത്തിനെതിരായ പതിനൊന്നു ജഡ്ജിമാരുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതിയിൽ അത്രയും ഒഴിവുകൾ അടുത്ത നാലുവർഷത്തിനുള്ളിൽ വരുമെന്ന് കണക്കാക്കുന്നു. ഈ ജഡ്ജിമാരെല്ലാം ഗർഭത്തിൽ വളരുന്ന  ശിശുക്കളുടെ ജീവനനുകൂലികളാണ്.

മതപരമായി ചിന്തിക്കുന്നവർ ഹിലരിയുടെയും ട്രമ്പിന്റെയും നയപരിപാടികൾ സൂക്ഷ്മമായി പഠിക്കേണ്ടതായുണ്ട്. ഗർഭഛിന്ദ്രത്തെ അനുകൂലിക്കുകയും നിയമപരമാക്കാൻ തീരുമാനമെടുക്കുന്നവരെയും മാത്രമേ സുപ്രീം കോടതി ജഡ്ജിമാരാക്കുകയുള്ളൂവെന്നു ഹിലരി പറഞ്ഞുകഴിഞ്ഞു. 'റോ വേഴ്സസ് വേഡ്' കേസിൽ നിയമം പ്രാബല്യത്തിലായുള്ള വിധിയുണ്ടായിരുന്നു. ആ തീരുമാനത്തെ മാനിക്കാതെ ഒരാളിനെയും ജഡ്ജിമാരായി നിയമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്ന ഇന്ത്യാന ഗവർണ്ണർ മൈക്ക് പെൻസ്  (Mike Pence) ഗർഭഛിദ്രത്തിന് എതിരാണ്. ഭൂമിയിലേക്കുള്ള ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെ അദ്ദേഹം എതിർക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ജീവന് അനുകൂലമായുള്ള തീരുമാനങ്ങളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഗർഭച്ഛിദ്രത്തിനുള്ള പ്രമേയങ്ങൾ വന്നിരുന്ന കാലങ്ങളിൽ ശക്തിയായി എതിർക്കുമായിരുന്നു. ഗവർണ്ണർ എന്ന നിലയിൽ ജീവന് അനുകൂലമായ  ശക്തിയേറിയ പ്രചരണങ്ങൾകാരണം ഗർഭത്തിലെ ജീവന്റെ നിലനിൽപ്പിനായുള്ള സമരനായകനായി അദ്ദേഹത്തെ അറിയപ്പെടുന്നു.

ഹിലരി ക്ലിന്റനൊപ്പം തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ 'റ്റിം കെയിൻ' ഭ്രൂണഹത്യക്ക് അനുകൂലമായ നയങ്ങൾ എന്നും പിന്തുടർന്നിരുന്നു. ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള കോൺഗ്രസ്സിലെ സുപ്രധാനമായ തീരുമാനങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ പിന്തുണയുണ്ടായിരുന്നു. ആവശ്യമില്ലാത്ത ഗർഭത്തിലെ ജീവൻ നിലനിർത്തുന്നതിനു (പ്രൊ ലൈഫിന്) അദ്ദേഹം അനുകൂലമല്ല. ഗർഭഛിന്ദ്രം എല്ലാ സ്റ്റേറ്റുകളിലും നിയമപരമായി നടപ്പാക്കാൻ സെനറ്ററെന്ന നിലയിൽ കോൺഗ്രസിൽ ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംസ്ഥാനം ഗർഭഛിദ്രം എതിർക്കുന്നുവെങ്കിൽ അവരുടെ നിലവിലുള്ള നിയമം അസാധുവാകുന്ന ഫെഡറൽ വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. (S.217)

അമേരിക്കയിൽ 56 ശതമാനം ജനങ്ങൾ ഗർഭച്ഛിന്ദ്രത്തെ അനുകൂലിക്കുമ്പോൾ 41 ശതമാനം ജനങ്ങൾ മാത്രമേ ഗർഭച്ഛിദ്രത്തെ പ്രതികൂലിക്കുന്നുള്ളൂ. ബലാൽ സംഗത്തിലോ നിഷിദ്ധ സംഗമത്തിൽ നിന്നോ, വ്യപിചാരത്തിൽ നിന്നോ, അമ്മയുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടങ്ങളിലോ ഗർഭഛിദ്രം നടത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കും അനുകൂലമായ നിലപാടാണുള്ളത്. പ്ലാൻഡ് പേരന്റ് ഹുഡ് (Planned parent hood) പോലുള്ള സംഘടനകൾ കുടുംബാസൂത്രണ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതും നിർത്തൽ ചെയ്യാൻ ആവശ്യപ്പെടുന്നു. അത്തരം സ്ഥാപനങ്ങളിൽ ഗർഭം അലസിപ്പിക്കൽ ക്ലിനിക്കുകളുമുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടു നിർത്തലാക്കണമെന്നും ട്രംപിന്റെ പ്രസംഗങ്ങളിൽ ശ്രവിക്കാം. കുടുംബാസൂത്രണത്തിന്റെ ഭാഗമായ  ഗർഭനിരോധക ഗുളികകളും നിരോധക ഉറകളും മറ്റു ശാസ്ത്രീയ മാർഗങ്ങളും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാർ എതിർക്കുന്നുണ്ടെങ്കിലും അത് പാർട്ടിയുടെ നയമല്ല. സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലിൽ സ്ത്രീ സംഘടനകളിൽ നിന്നു പ്രതിഷേധ ശബ്ദങ്ങളും ഉയരുന്നുണ്ട്. ഗർഭഛിദ്രം അവകാശമായി കരുതി സ്ത്രീസംഘടനകൾ പ്രതിഷേധ റാലികളും സംഘടിപ്പിക്കാറുണ്ട്.

'ഗർഭത്തിൽ കിടക്കുന്ന അഞ്ചുമാസം പ്രായമായ ശിശുവിന് ജീവനുണ്ടെന്നും ആ ജീവനെ ഇല്ലാതാക്കുന്നത് ക്രൂരതയും തന്നിൽ വെറുപ്പുമുണ്ടാക്കുന്നുവെന്നും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി  മൈക്ക്  പെൻസ് പ്ലാറ്റ്ഫോമുകൾ പങ്കിട്ടുകൊണ്ട് കൂടെ കൂടെ സംസാരിക്കാറുണ്ട്. ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമങ്ങൾ രാഷ്ട്രത്തിനു ശാപമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകുന്നു.

ഗർഭത്തിലുള്ള ശിശുക്കളെ കൊല്ലുകയെന്നത് സാമൂഹിക മാനദണ്ഡങ്ങളിൽ അങ്ങേയറ്റം  നികൃഷ്ടമായിട്ടുള്ള ഒന്നാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ ഗർഭപാത്രത്തിൽ  വളരുന്ന കുഞ്ഞുമുതൽ ആരംഭിക്കേണ്ടതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കതയുള്ള മറ്റെന്താണുള്ളത്? നമ്മൾ വാർത്തകളിൽ 'ജിഷാ'യെന്ന ദളിതയുവതിയെ ക്രൂരമായി കൊന്ന കഥ വായിച്ചു. ഗോവിന്ദച്ചാമിയെന്നയാൾ സൗമ്യയായെന്ന പെൺകുട്ടിയെ അതിക്രൂരമാം വിധം പീഡിപ്പിച്ചു കൊന്നതും കേട്ടു. നിഷ്കളങ്കരായ നമ്മുടെ കുട്ടികൾ അമേരിക്കയിലെ കോളേജുകളിലും ക്യാമ്പസുകളിൽനിന്നും അപ്രത്യക്ഷരായി മൃഗീയമായി കൊല്ലപ്പെടുന്നു. തോക്കുകൾകൊണ്ട് വെർജീനിയ ടെക്കിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ മനസുകളിലും ദുഃഖം നിറഞ്ഞു. ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവർക്ക് അതേ ദുഃഖങ്ങൾ പേറിയുള്ള കാഴ്ചകൾ തന്നെയാണുള്ളത്. കൊലപാതകികൾക്കും ബലാത്സംഗക്കാർക്കും ജയിൽശിക്ഷയുണ്ട്. ചെറുതും വലുതുമായുള്ള ഏതു കൊലപാതകവും പൊറുക്കാൻ പാടില്ലാത്ത അനീതിയാണ്. അത് വയറ്റിൽ കിടക്കുന്ന ഗർഭത്തിലുള്ള കുഞ്ഞാണെങ്കിൽ പോലും അതേ നിയമത്തിനനുഷ്ഠിതമായിരിക്കണം.  ഗർഭച്ഛിദ്രത്തിൽക്കൂടി മനുഷ്യൻ നിസ്സഹായവരായവരെ കൊല്ലുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം നൽകിയ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കാളും മറ്റൊരു നിഷ്കളങ്കത ഒരിടത്തുമില്ല.

തൊട്ടുള്ള അയൽവാസികളുടെ വീടുകളിൽ ഗർഭത്തിലുള്ള ശിശുക്കൾ കൊല്ലപ്പെട്ടാൽ ആരുമറിയില്ല. ആരും ശ്രദ്ധിക്കുകയുമില്ല. കൊല്ലപ്പെട്ട ആ കുഞ്ഞിന് സംസാരിക്കാൻ കൂട്ടുകാരില്ല. കുറ്റവാളികളുടെ ബലിയാടാകുന്ന ആ കുഞ്ഞിനുവേണ്ടി നീതിക്കായി വാദിക്കാൻ വക്കീലന്മാരുമില്ല. ഗർഭഛിദ്രം ഗർഭപാത്രത്തിലെ രഹസ്യമായ ഒരു കൊലയാണ്. ഗർഭച്ഛിദ്രത്തിൽക്കൂടി കൊലചെയ്യുന്നത്‌ ശീതീകരിച്ച മുറികളിൽനിന്നുമാവാം. ജനിക്കാത്ത ആ കുഞ്ഞിന് നിലവിളിക്കാൻപോലും കഴിവില്ല. അതുകൊണ്ട് ആരും സഹായത്തിനായും രക്ഷിക്കാനായും എത്തില്ല. അഥവാ കരഞ്ഞാൽത്തന്നെ ആരും കേൾക്കാനും കാണില്ല. ആ കുഞ്ഞിന് ഓടാനൊരിടവുമില്ല. കുഞ്ഞിനെ പോറ്റിക്കൊണ്ടിരുന്ന സുരക്ഷിതമായിരുന്ന ആ അമ്മയുടെ ഗർഭപാത്രം ശ്മശാന ഭൂമിയിലെ ശവകുടീരംപോലെയാവുകയാണ്. പ്രായപൂർത്തിയായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളെ കൊല്ലുന്ന അത്യാധുനിക ഉപകരണങ്ങളുമായി വന്നെത്തുമ്പോൾ ആ കുഞ്ഞിന്റെ 'അമ്മ' അയാൾക്കായി കാലുകൾ വിടർത്തുകയും ഗർഭഛിദ്രം നടത്തുന്ന അയാളെക്കൊണ്ട് ഈ ഭീകര പ്രവർത്തി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. നിസ്സഹായത പൊട്ടിയുയരുന്ന  ആ കുഞ്ഞിന് ജീവിക്കാനവസരമില്ല.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നീതിക്കായി മനുഷ്യൻ പോരാടുന്നതായി കാണാം. പ്രശ്നസങ്കീർണ്ണമായ ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയവസാനിപ്പിക്കണം. ഭവനരഹിതരെ പുനരധിവസിപ്പിക്കണം. മൂന്നാം ലോകത്തിലുള്ള മാരകമായ എയ്ഡ്സ് രോഗങ്ങളെ തടയണം. ലോകത്തിന്റെ ഭൗതിക വളർച്ചക്കായി ഈ സാമൂഹിക അനീതികൾക്കെല്ലാം പോരാടുക തന്നെ വേണം. എന്നാൽ നമ്മുടെ തലമുറയിലുള്ള ഗർഭച്ഛിദ്രത്തിനെതിരായുള്ള  ഈ നിർണ്ണായക സമരം അതി ശ്രേഷ്ഠവും വിധിനിർണ്ണായകവുമാണ്. മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്‍റെ ചുമതലയാണെന്ന് ഗർഭഛിദ്രത്തിനെതിരായവർ   ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല.

ജനിക്കാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്.  മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും വ്യത്യസ്ത അവസ്ഥകളിലാണ്  ഗർഭസ്ഥശിശുവിൽ കാണുന്നത്. അതുപോലെ ജനിച്ചുവീണ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല കാലഘട്ടങ്ങളിലായി പൂർണ്ണനായ മനുഷ്യനുമാകുന്നു.

മതങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തെ എതിർക്കുന്നവർ പറയുന്നു, 'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്‍റെ ഉദരത്തിൽ ജനിക്കുകയാണ്. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിലുള്ള കുഞ്ഞിനെ പിച്ചിക്കീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽ‍സംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം? ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം.' മതങ്ങളുടെ ഇത്തരം മൗലിക ചിന്താഗതികൾ മുഴുവനായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്‌ പാർട്ടിയും  സ്വീകരിച്ചിട്ടില്ല. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സമയങ്ങളിൽ ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് ട്രമ്പിനും വൈസ് പ്രസിഡണ്ടിനുമുള്ളത്. മതം എതിർക്കുന്ന കുടുംബാസൂത്രണ രീതികളായ ഗർഭനിരോധക ഗുളികകൾക്കും നിരോധക ഉറകൾക്കും മറ്റു ശാസ്ത്രീയ മാർഗങ്ങൾക്കും ഇരു പാർട്ടികളും എതിരല്ല.

ഗർഭച്ഛിദ്ര ഫോട്ടോകൾ കണ്ടാൽ മനസിനാഘാതം ലഭിക്കാത്തവർ ആരും കാണില്ല. അത്തരം ഫോട്ടോകൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇഷ്ടപ്പെട്ടെന്നും വരില്ല.  ജനിക്കാനിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മുറിഞ്ഞ കൈകാലുകളും ശരീരവും മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്. ഇത്തരം ഫോട്ടോകൾ കണ്ട് നിരാശരാവുന്നവർ എന്തുകൊണ്ട് ഗർഭച്ഛിന്ദ്രത്തിൽ അവരുടെ മനഃസാക്ഷിയെ ഉണർത്തുന്നില്ല. ഗർഭച്ഛിദ്രം മൂലം ജനിക്കാതിരുന്ന കുഞ്ഞുങ്ങളുടെ ഈ പടങ്ങൾ നാസിക്യാമ്പിലെ ക്രൂരമായ കൂട്ടക്കൊലകളെക്കാളും ഭീകരവും ഭയാനകവുമായി തോന്നും. ജനിക്കാനിരുന്ന ഈ കുഞ്ഞുങ്ങളെ ജീവിക്കാനുവദിക്കാതെ കഷണങ്ങളായി മുറിച്ചവരും അതിനുത്തരവാദികളായവരും മൃതരായ ആ കുഞ്ഞുങ്ങളുടെ ഘാതകരും കൂടിയെന്നുള്ള വസ്തുത അവരറിയുന്നില്ല. ബീജസങ്കലനം കഴിഞ്ഞുള്ള ഓരോ ആഴ്ചകളിലെയും ഗർഭത്തിൽ മൃതരാക്കിയ പടങ്ങൾ മനസിനെ മുറിവേൽപ്പിക്കുന്നതാണ്. എങ്കിലും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അത്തരം ഫോട്ടോകൾ ഉണർവും ബോധവൽക്കരണവും നൽകും.
.

Saturday, October 1, 2016

ബ്രിട്ടനിലെ പുതിയ മെത്രാച്ചനും കുഞ്ഞാടുകളും പിശാചുക്കളും






ജോസഫ് പടന്നമാക്കൽ

ബ്രിട്ടനിൽനിന്നും പുരോഹിതർ നടത്തുന്നതായ  'പ്രവാചക ശബ്ദമെന്ന' ഓൺലൈൻ പത്രത്തിൽ 'സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന തലക്കെട്ടിൽ നീണ്ടയൊരു ലേഖനമുണ്ടായിരുന്നു. ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനോ യോജിക്കാനോ കഴിയുന്നില്ല.   സ്ഥലപരിമിതിമൂലം വിശദമായ ഒരു മറുപടിയെഴുതാനും പ്രയാസമാണ്. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ലേഖകൻ പിശാചുക്കളെ തേടുന്നതും. "പിശാചിന്റെ പ്രേരണയാൽ ഒരു കൂട്ടമാളുകൾ സോഷ്യൽ മീഡിയാവഴി ബിട്ടനിൽ പുതിയതായി രൂപീകരിക്കുന്ന രൂപതയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ലേഖകൻ അവർക്കെതിരായി ഉന്നയിച്ച വാദഗതികളെല്ലാം വെറും അർത്ഥശൂന്യങ്ങളും തമാശയായും മാത്രമേ യുക്തിയോടെ വായിക്കുന്നവർക്ക് തോന്നുകയുള്ളൂ.

സഭയുടെ നിയമങ്ങളനുസരിച്ച് സംശയങ്ങളോ സഭയെ വിമർശിക്കാനോ പാടില്ലാന്നുണ്ട്. അത്തരത്തിലാണ് ലേഖകൻ ചിന്തിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമെന്തെന്നറിയില്ല. ആഗോള സഭയിൽനിന്നും വ്യത്യസ്തമായി സീറോ മലബാർ സഭയെ പ്രത്യേകമായ സാരൂപ്യത്തോടെയാണല്ലോ സഭാ മാതാവെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള ആഗോള കത്തോലിക്കാ സഭയെ പരിഹസിക്കുന്ന ലേഖകന് സഭാ മക്കൾക്കു   എത്ര അമ്മമാരുണ്ടെന്നു വ്യക്തമാക്കാമോ? കത്തോലിക്കാ സഭയെന്നു പറയുന്നത് ലോകത്തിന്റെ ഒരു ചെറിയ വട്ടത്തിൽ താമസിക്കുന്ന സീറോ മലബാർ സഭയോ? ബ്രിട്ടനിൽ മാർത്തോമ്മാ എത്തിയതായും അറിവില്ല. പിന്നെയെങ്ങനെ ബ്രിട്ടീഷ് ഇന്ത്യൻ  പൗരന്മാരായി വളരുന്ന കുട്ടികൾ മാർത്തോമ്മായുടെ പാരമ്പര്യത്തിൽപ്പെട്ടവരാകും. വിഡ്ഢിത്തരമല്ലേ പുരോഹിതർ പ്രചരിപ്പിക്കുന്നത്. സീറോ മലബാർ സഭയെന്ന അമ്മയുടെ മക്കളായിരുന്നെങ്കിൽ, ഈ 'അമ്മ പ്രവാസി നാടുകളിൽ വരുന്നതിനുമുമ്പ് മക്കൾ വളർന്നത് രണ്ടാനമ്മയുടെ കൂടെയായിരുന്നോ? പുതിയ അമ്മയെ ബ്രിട്ടനിൽ കാണുമ്പോൾ പാലൂട്ടിയ ആഗോള സഭയിലെ അമ്മ വേശ്യയായിരുന്നുവെന്നു ഉച്ചത്തിൽ വിളിച്ചു കൂവണമായിരുന്നുവോ? അതു തന്നെയല്ലേ തന്റെ  ലേഖനത്തിൽക്കൂടി ലേഖകൻ സ്ഥാപിച്ചിരിക്കുന്നതും.

സീറോ മലബാർ സഭയെ സത്യവിശ്വാസമെന്നു ലേഖകൻ കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നു.ഈ  സഭയ്ക്ക് പുറത്തുള്ള ആഗോളസഭ അങ്ങനെയെങ്കിൽ അസത്യവിശ്വാസികളെന്നു കരുതണം. മാർപ്പാപ്പാ സംസാരിക്കുന്നതും അസത്യമാകണം. പുരോഹിതർ സത്യമെന്ന നിർവചനം എന്തെന്ന് ആദ്യം പഠിക്കേണ്ടിയിരിക്കുന്നു. ലേഖനം വായിച്ചാൽ വിശ്വാസത്തിനുതന്നെ ഒരു അളവുകോലുണ്ടെന്നു തോന്നിപ്പോവും. ചിലർക്ക് രാത്രിയും പകലും പ്രാർത്ഥിച്ചാലെ വിശ്വാസം വരൂ. കൂടാതെ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും നാടുമുഴുവൻ കൂടണം. മൈക്കിൽക്കൂടി ഉച്ചത്തിൽ പ്രാർത്ഥിക്കണം. അമ്പത്തി മൂന്നുമണി ജപം നൂറ്റിയമ്പത്തിമൂന്നുമണി ജപം എന്നിങ്ങനെ പ്രാർത്ഥനകളുടെ വ്യാപ്തി കൂടുന്നതനുസരിച്ചു വിശ്വാസത്തിന്റെ അളവുകോലും നീണ്ടുപോവുകയാണ്. 'നീ ഏകാന്തമായി പ്രാർത്ഥിക്കുകയെന്ന' ക്രിസ്തു വചനം തിരസ്ക്കരിച്ചുകൊണ്ടുള്ള ഒരു സത്യവിശ്വാസമാണ് ലേഖകന്റെ സത്യസഭയിലുള്ളത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത ചെണ്ടകൊട്ടും, മുത്തുക്കുട ആചാരവും, മെത്രാനെ എഴുന്നെള്ളിപ്പും വെടിക്കെട്ടുകളുമെല്ലാം സത്യവിശ്വസിയുടെ അവിഭാജ്യ ഘടകമാണ്. അയൽക്കാരന്റെ സ്വൈര്യ ജീവിതത്തെ തകർക്കലും സത്യവിശ്വാസം തന്നെ.

ബ്രിട്ടനിൽ രൂപതയുണ്ടാകുന്നതോടനുബന്ധിച്ചുള്ള തദ്ദേശവാസികളുടെ അഭിപ്രായപ്രകടനങ്ങളും ബ്ലോഗുകളും ലേഖകനിൽ നീരസമുണ്ടാക്കിയിരിക്കുന്നു. സഭയ്‌ക്കെതിരെ ആരോപണമുന്നയിച്ചുവെന്നാണ് ലേഖകൻ തന്റെ പേരുവെക്കാത്ത സ്വ.ലെ. ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. ഒരു പുരോഹിതന്റെ കൊള്ളരുതായ്മകളെയോ ലൈംഗിക കുറ്റങ്ങളെയോ ബ്രിട്ടനിലുള്ളവർ ഫേസ് ബുക്കിലോ ബ്ലോഗിലോ എഴുതിയിട്ടില്ല. പിന്നെ എന്ത് ആരോപണങ്ങളാണ് ലേഖകൻ കണ്ടതെന്നും വിശദീകരിക്കുന്നില്ല. എല്ലാവിധ ആർഭാടങ്ങളോടെ കരുണയുടെ വർഷത്തിൽ മെത്രാനെ എഴുന്നള്ളിക്കുന്നതിൽ അവിടെയുള്ളവർ പരിഹസിച്ചാൽ അവരെങ്ങനെ കുറ്റാരോപിതരാകും.

സഭാനേതൃത്വം പറയുന്നത് പഞ്ചപുച്ഛമടക്കിക്കൊണ്ടു സഭയെന്തു തെറ്റ് ചെയ്താലും  നിശബ്ദരായിരിക്കണമെന്നാണ്. അത്തരം ചിന്താഗതികൾ പുരോഹിതർ മാറ്റിയെടുക്കേണ്ടതുമുണ്ട്. ഭൂമി പരന്നതെന്നു പുരോഹിതമതം പഠിപ്പിച്ചാൽ കാണാതെ വിശ്വസിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നേരിൽക്കണ്ട് ശാസ്ത്രീയമായി തെളിഞ്ഞാൽ മാത്രമേ യുക്തിയുള്ളവർ വിശ്വസിക്കുള്ളൂ. അതിനു അവിശ്വാസിയായ തോമസ് ചെയ്തതുപോലെ കർത്താവിന്റെ തിരുമുറിവുകളെ തൊട്ടു വിശ്വസിക്കുക തന്നെ വേണം.' കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെന്ന' മറ്റൊരു ആപ്ത വാക്യവും പുരോഹിതന്റെ സൗകാര്യത്തിനായി പുതിയ നിയമത്തിൽ ചേർത്തിട്ടുമുണ്ട്. ഇത്തരം തത്ത്വങ്ങളൊന്നും ചിന്തിക്കുന്ന പുത്തനായ തലമുറകളിൽ ചെലവാകില്ല.

'സീറോ മലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പോടെയാണ് ലേഖനം തുടങ്ങുന്നത്. പിശാചാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്നും ലേഖകൻ വിശ്വസിക്കുന്നു. ഏദൻ തോട്ടവും ആദവും അവ്വായും പഴം തിന്നാൻ പ്രേരിപ്പിച്ച പിശാചും വെറും സങ്കൽപ്പമെന്നു മാർപ്പാപ്പാവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകാശം മുട്ടിയുള്ള പള്ളികളെയും ആഡംബരമേറിയ മെത്രാന്റെ വേഷങ്ങളെയും സഞ്ചരിക്കുന്ന വിലകൂടിയ വാഹനങ്ങളെയും മാർപ്പാപ്പാ വിമർശിച്ച വിവരവും ലേഖകൻ പരിഗണിക്കുമെന്നു വിശ്വസിക്കുന്നു. കർദ്ദിനാൾമാരുടെ രാജകീയ ജീവിതത്തെയും മാർപ്പാപ്പാപ്പാ വിമർശിച്ചു കഴിഞ്ഞു. എല്ലാവിധ ആഡംബരങ്ങളെയും അദ്ദേഹം വെറുക്കുന്നു. ഇങ്ങനെയെല്ലാം വിമർശിക്കുന്ന മാർപ്പാപ്പായെ ഏതു പിശാചാണ് ബാധിച്ചതെന്നും അറിഞ്ഞുകൂടാ. മനസും ശരീരവുമൊക്കെയുണ്ടെങ്കിലേ ഒരാൾക്ക് മറ്റൊരാളെ പ്രേരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം പിശാചിനുമുണ്ടെന്നു യുക്തിരഹിതമായി ചിന്തിക്കുന്ന ലേഖകന്റെ ബുദ്ധിവൈഭവത്തെ ചോദ്യം ചെയ്യുന്നില്ല.

ബൈബിൾ വചനങ്ങൾ ലേഖനത്തിലുടനീളം കാണാം. "അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത്" (മത്തായി 4:3-8). പിശാച് യേശുവിനെ പരീക്ഷിച്ചതുപോലെ സീറോ മലബാർ സഭയെ പ്രശസ്തിയ്ക്കുവേണ്ടി ചിലർ ചെളിവാരിയെറിയുന്നു"വെന്നാണ്  ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ദബുദ്ധി നിറഞ്ഞ ഇത്തരം തുറുപ്പുചീട്ട് കാണിച്ചു ബുദ്ധിയും വിവേകവുമുള്ളവരെ നേരെയാക്കാമെന്നും ലേഖകൻ കരുതുന്നുണ്ടാവാം. കുഞ്ഞായിരിക്കുമ്പോൾ  ദൈവവും പിശാചും  കുഞ്ഞുമനസുകളിൽ ചലനം സൃഷ്ടിക്കുമായിരുന്നു.. ഇത്തരം വചനങ്ങൾ പൊള്ളയായി വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇനി ബിഷപ്പ് സ്രാമ്പിക്കലും കൂട്ടരും ബ്രിട്ടനിലെ കുഞ്ഞാടുകളുടെയിടയിൽ പ്രവർത്തിക്കാൻ പോവുന്നത്. പിശാചിന്റെ ദൈവത്തിനെതിരായ യുദ്ധങ്ങൾ സ്വർഗ്ഗം വരെയുണ്ടായിരുന്നു. ഗബ്രിയേലിന്റെ നേതൃത്വത്തിലുള്ള മാലാഖമാർ ലൂസിഫറിനെയും മറ്റു പിശാചുക്കളെയും സ്വർഗ്ഗത്തിൽ നിന്നും അടിച്ചു പുറത്താക്കി. സീറോ മലബാർ സഭ വേരൂന്നിയതോടെ ബ്രിട്ടനിലെ വളർന്നുവരുന്ന കുട്ടികളും ഇത്തരം പൊട്ടക്കഥകൾ ഇനി വിശ്വസിക്കണം. അനേകായിരം സ്പോടനങ്ങളിലെ വെറുമൊരു പരമാണു ഗോളമാണ് ഭൂമിയെന്നുള്ള വസ്തുത പുരോഹിതരുടെയോ കുഞ്ഞാടുകളുടെയോ യുക്തിബോധത്തിലേയ്ക്ക് തറച്ചുകയറില്ല. മാർപാപ്പാവരെയും വിസ്പോടനങ്ങളെ വിലയിരുത്തി അടുത്ത നാളിൽ സംസാരിച്ചിരുന്നു. സ്പോടനങ്ങളെല്ലാം സംഭവിച്ചത് ദൈവത്തിന്റെ ശക്തിവിശേഷമാണെങ്കിൽത്തന്നെയും അവിടെ  പുരോഹിതർ ഭാവന കാണുന്ന പിശാചിന്റെ ജോലി വ്യക്തമല്ല.

നൂറു കണക്കിന് ഡോളർ സിനിമാ താരങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളിൽ ചെലവാക്കുന്നവർ ആത്മീയ കാര്യങ്ങൾക്കായി ഇരുപത്തിയഞ്ചു ഡോളർ ചോദിച്ചതിന് ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നത് പിശാചിന്റെ പരീക്ഷണമാണെന്നാണ് ഈ പണ്ഡിതന്റെ അഭിപ്രായം. സീറോ മലബാർ സഭയുടെ വക്താവായ ഇദ്ദേഹം സഭയുടെ കഴിഞ്ഞകാല കഥകളൊക്കെ അവഗണിക്കുന്നുമുണ്ട്. ഒരു കല്യാണക്കുറി മേടിക്കാൻ ചെന്നാൽ ആയിരക്കണക്കിന് ഡോളർ കുടിശിഖയുണ്ടെന്നു പറഞ്ഞു ബില്ലുകളുമായി ചെല്ലും. അത്തരം കളികൾ ഇനിമേൽ നടക്കില്ലെന്ന് ഷിക്കാഗോ രൂപതാ മെത്രാൻ അങ്ങാടിയത്തിനു മനസിലായി. ഭീമമായ തുക നവദമ്പതികളിൽ നിന്നും വസൂലാക്കാൻ ശ്രമിച്ച ഷിക്കാഗോരൂപതയുടെ മെത്രാൻ ഒരു വക്കീൽ നോട്ടീസ് കിട്ടിയപാടെ വരന്റെ വീട്ടിൽ കുറിയെത്തിക്കുകയും ചെയ്തു. അതിനേക്കാളും വലിയ പിശാചുക്കളുടെ നാടാണ് ബ്രിട്ടനെന്ന വസ്തുത പുതിയ രൂപതയും മെത്രാനും ശിങ്കിടികളും മനസിലാക്കുന്നതും നന്നായിരിക്കും. എങ്കിൽ അത്തരം  പിശാചുക്കളുടെ പരീക്ഷണങ്ങൾ ഒഴിവാക്കാം. ഒരുവൻ അദ്ധ്വാനിച്ച പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ധ്വാനിക്കുന്നവനു കൊടുക്കുകയല്ലേ നല്ലത്. അവിടെയുള്ള കുടുംബങ്ങൾ പണം മുടക്കി കലാപരിപാടികൾക്ക് പോവുന്നുവെങ്കിൽ ലേഖകനോ സഭയ്‌ക്കോ എന്താണ് നഷ്ടപ്പെടാൻ പോകുന്നത്. ഒരു കുടുംബവുമായുള്ള സ്വരുമ കലാമേളകളിൽ ലഭിക്കുന്നപോലെ ദേവാലയങ്ങളിൽ നിന്നും ലഭിക്കില്ല. പകരം അത്മീയ കച്ചവടക്കാർ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും പ്രാർഥനകളും ഉപവാസങ്ങളും വഴി കുഞ്ഞാടുകളെ കരുവാക്കി ഭ്രാന്തന്മാരുടെ ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വട്ടുപിടിച്ച ധ്യാനഗുരുക്കന്മാർ സീറോ മലബാർ പള്ളികളുടെ ഒത്താശയോടെ അമേരിക്കയിലും യൂറോപ്പിലും കറങ്ങി നടക്കുന്നുണ്ട്. എല്ലാവരുടെയും ഒരേ ലക്ഷ്യം, മാലാഖാമാരായ കുഞ്ഞാടുകളുടെ പോക്കറ്റിൽ നിന്നും പണം തട്ടിയെടുക്കൽ മാത്രം. അത് ചോദ്യം ചെയ്യുന്നവർ പിശാചുക്കളും. പുതിയതായി പള്ളിയിൽ ചാർജെടുക്കുന്ന വികാരിയുടെ ഫ്രിഡ്ജ് നിറക്കാൻ ബ്രിട്ടനിലെ വീട്ടമ്മമാരും ഇനി മത്സരം തുടങ്ങും.

സോഷ്യൽ മീഡിയാകൾ കാരണം പുരോഹിതരാകാനും കന്യാസ്ത്രികളാകാനും യുവതികളും യുവാക്കളും മടിക്കുന്നുവെന്നു കർദ്ദിനാൾ ആലഞ്ചേരിപറയുകയുണ്ടായി. ഇപ്പോൾ പ്രവാചക ശബ്ദത്തിലെ ലേഖകനും അതുതന്നെ പറയുന്നു. സഭയുടെ കൊള്ളരുതായ്മകൾ പച്ചയായി വിളിച്ചുപറയുന്ന സോഷ്യൽ മീഡിയാകളെ പ്രതിക്കൂട്ടിൽ കയറ്റാൻ ലേഖകൻ ശ്രമിക്കുകയാണ്. എന്നിട്ടും പുരോഹിതരുടെയിടയിലുള്ള കൊള്ളയ്ക്കും കള്ളത്തരത്തിനും കുറവില്ലതാനും. ഇവർ കാണിക്കുന്ന അനീതികൾ കണ്ടാലും കേട്ടാലും നിശബ്ദരായിരുന്നുകൊള്ളണം. ബ്ലോഗുകളും വീഡിയോകളും പിശാചിന്റെ പ്രവർത്തനങ്ങളെന്നാണ് പുരോഹിതർ അല്മെനികളെ പഠിപ്പിക്കുന്നത്. എങ്കിലേ അല്മെനിയുടെ അജ്ഞതയിൽനിന്നും മുതലെടുക്കാൻ അവർക്കു കഴിയുകയുള്ളൂ.

ശാസ്ത്രീയ നേട്ടങ്ങളെ എന്നും പഴിചാരുന്ന ഒരു പ്രവണതയാണ് സഭയ്ക്കുള്ളത്. ചരിത്രത്തിലാദ്യമായി ഒരു മാർപ്പാപ്പാ ശാസ്ത്രത്തോടു കൂടുതൽ യോജിക്കാൻ തുടങ്ങി. എങ്കിലും സീറോ മലബാറിലെ മെത്രാന്മാരും പുരോഹിതരും നൂറ്റാണ്ടുകൾ പിന്നെയും പുറകോട്ടു പോകാനാണഗ്രഹിക്കുന്നത്. അല്മെനികളുമായി നേരിട്ടു പ്രശ്നങ്ങളെ ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ മീഡിയാ. പക്ഷെ സോഷ്യൽ മീഡിയായെ പിശാചായി കാണുന്ന ഇവരുടെ അജ്ഞതയെ പുച്ഛിച്ചു തള്ളുകയേ പറ്റുകയുള്ളൂ. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും കമ്പ്യൂട്ടർ എന്തെന്നോ ഒരു ഇമെയിലിന്റെ പ്രസക്തിയോ അറിയില്ല. ഇവർക്കെതിരായി സംസാരിക്കുന്ന മാധ്യമങ്ങളെയും പിശാചുക്കളായി കാണുന്നു. ഇത്തരം ബൗദ്ധികചിന്താഗതികളിൽ പുറകോട്ടു ചിന്തിക്കുന്ന യാഥാസ്ഥിതികരായവരാണ് കുഞ്ഞാടുകളുടെ അദ്ധ്യാത്മിക പരിപാലനത്തിനായി  ബ്രിട്ടനിലെത്തിയിരിക്കുന്നത്. അവിടെ വളരുന്ന കുഞ്ഞുങ്ങളിൽ കലർത്താൻ പോവുന്ന ആത്മീയ വിഷത്തെപ്പറ്റി തികച്ചും അജ്ഞരായി   ജീവിക്കുന്നവർക്ക് മനസിലാവുകയുമില്ല.അവർക്കു പള്ളിയും പട്ടക്കാരും മാത്രം മതി.

സഭയെ വിമർശിക്കുന്നത് പിശാചിന്റെ പ്രവർത്തിയെന്നുള്ള ലേഖകന്റെ വാദം തികച്ചും ബാലിശമാണ്. അടുത്തകാലത്തായി പിശാചിന്റെ പ്രവർത്തനം മൂലം ബലഹീനർ കൂടുതൽ ശക്തിയേറുന്നതും ശ്രദ്ധേയമാകുന്നു. സമീപകാലങ്ങളിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ ബലഹീനരുടെ ശക്തിവിശേഷം മനസിലാക്കാൻ സാധിക്കും. ഈ പിശാചുക്കൾ സഭയുടെ പല കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരാൻ തുടങ്ങി. ഇറ്റലിയിൽ നിന്നും നടുപാതിരായ്ക്ക് മഠത്തിൽ നിന്നും ഇറക്കിവിട്ട അനീറ്റയെന്ന യുവകന്യാസ്ത്രിക്ക് അവരുടെ കന്യകാത്വത്തിനു വിലയായി പത്തു ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. അവരെ ലൈംഗിക കാര്യങ്ങൾക്കായി ഒരു പുരോഹിതൻ പ്രേരിപ്പിച്ചപ്പോൾ അതിനു വഴങ്ങാത്ത പ്രതികാരമായിരുന്നു യുവതിയായ ആ കന്യാസ്ത്രീയെ മഠത്തിൽ നിന്നും പുറത്താക്കാൻ കാരണമായത്. അതിനുത്തരവാദിയായ പുരോഹിതൻ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു. പാലായിലെ ചേർപ്പുങ്കൽ കന്യാസ്ത്രിയെ പീഡിപ്പിച്ച കഥ കേരളത്തിലെ മുഖ്യ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയാകളിലെയും വാർത്തയായിരുന്നു. നാളിതുവരെയുള്ള സഭാ  ചരിത്രത്തെ മറികടന്ന് അവർക്കും അഞ്ചുലക്ഷം രൂപാ കൊടുക്കേണ്ടി വന്നു. സോഷ്യൽ മീഡിയാകൾ രൂക്ഷമായ വിമർശനങ്ങൾ അന്നൊക്കെ തൊടുത്തു വിട്ടില്ലായിരുന്നെങ്കിൽ വെറും കയ്യോടെ ഈ കന്യാസ്ത്രിക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കുമായിരുന്നു.

"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15). ഈ വചനപ്രകാരം പുതിയതായി ഒരു പുതിയ ദേശത്തുവരുന്ന സ്രാമ്പിക്കൽ മെത്രാനെ സ്വീകരിക്കണമെന്ന സാരോപദേശവുമുണ്ട്. അദ്ദേഹം സാക്ഷാൽ തോമ്മാശ്ലീഹായുടെ പിൻഗാമിയെന്ന അവകാശവാദവും ലേഖനത്തിൽ നിന്നും മനസിലാക്കാം.

മത്തായിയുടെ വചനംകൊണ്ടു വിശ്വാസികളെ പേടിപ്പിക്കുകയാണ്. കൂന്തൻ തൊപ്പിയും അംശവടി പിടിച്ചും വിലയേറിയ കുപ്പായവുമിട്ടും ആഡംബര കാറുകളിൽ സഞ്ചരിച്ചും നടക്കുന്ന ഈ അഭിഷിക്തരെ ക്രിസ്തു വിളിച്ചിരുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെന്നായിരുന്നു. മുത്തുക്കുട പിടിക്കാനോ, വെഞ്ചാമരംകൊണ്ട് വീശാനൊ, യേശുവിനാരുമുണ്ടായിരുന്നില്ല. ആർഭാടമേറിയ കൊട്ടാരമോ എഴുന്നള്ളിക്കാൻ കുഞ്ഞാടുകളോ സേവകരോ യേശുവിനില്ലായിരുന്നു. തൊഴുത്തിൽ പിറന്നു ജീവിച്ച ആശാരി ചെറുക്കൻ എന്നും ദരിദ്രനും ദരിദ്രരോടപ്പവുമായിരുന്നു.അവന്റെ ശിക്ഷ്യന്മാരെ ആരും പിതാവെന്ന് വിളിച്ചില്ല. മത്തായിയുടെ സുവിശേഷ വചനത്തിലെപ്പോലെ ആരെയും പിതാവെന്ന് വിളിക്കരുതെന്ന് അവൻ പഠിപ്പിച്ചിരുന്നു.

ഒരു മെത്രാനെന്നയാൾ ശ്ലീഹന്മാരുടെ പിൻഗാമികളാണുപോലും. "എൻറെ നാമം പ്രസംഗിക്കുമ്പോൾ നിങ്ങളോടു വസ്ത്രം ചോദിക്കുന്നവർക്ക് പുറംകുപ്പായവും ഊരിക്കൊടുക്കാനാണ് യേശു പറഞ്ഞത്. അവിടുത്തെ ശിഷ്യരുടെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കോതമംഗലം രൂപതയുടെ മെത്രാൻ തൊടുപുഴയിലെ കൈവെട്ടുകേസിൽ ഇരയായ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ തല പാത്രത്തിലിട്ട് പൂജിക്കുന്നുണ്ടാകാം. കാഞ്ഞിരപ്പള്ളി ശ്ലീഹാ തട്ടിപ്പു വീരപരാക്രമങ്ങൾ ഉപേക്ഷിച്ച് മോനിക്കായുടെ കണ്ണുനീർ എന്നാണോ ഒപ്പുന്നതെന്നും അറിഞ്ഞുകൂടാ. തൃശൂരുള്ള ഒരു മെത്രാൻ പള്ളിപിടിച്ചെടുക്കലും പ്രതിക്ഷേധിക്കുന്നവരെ ഗുണ്ടകളെക്കൊണ്ടു തല്ലിച്ചും സ്ലൈഹിക ദൗത്യം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഇടുക്കിയിലെ മെത്രാൻ, ജ്വാലിയൻവാലാ മെത്രാൻ, മകളെ ദത്തെടുത്ത കൊച്ചിയിലെ പുറത്താക്കപ്പെട്ട തട്ടിൽ മെത്രാൻ, കൊലക്കേസിൽ പ്രതിയായ കോയമ്പത്തൂർ മെത്രാൻ അങ്ങനെ ശ്ലീഹന്മാരുടെ കൈവെപ്പു കർമ്മം കിട്ടിയ മെത്രാന്മാരുടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ഇടുക്കി മെത്രാന് മലയാളത്തിൽ പച്ചത്തെറി വിളിക്കാനുമറിയാം. മറ്റൊരു തൃശൂരുള്ള ശ്ലീഹായ്ക്ക് പ്രേമിക്കാനും സഭാവസ്ത്രമൂരിയ ജസ്മിക്ക് പ്രേമലേഖനങ്ങൾ അയക്കാനുമറിയാമായിരുന്നു.

മെത്രാൻ അധിവസിക്കുന്ന  'രൂപത'യെന്നാൽ എന്തെന്ന് ലേഖകൻ നിർവചിച്ചിട്ടുണ്ട്. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക്‌ വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25)." ഇതിനിടയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഇടയ്ക്കു കയറി വീണതു ലേഖകൻ വിസ്മരിക്കുന്നു. ചക്രവർത്തിയുടെ കാലം മുതൽ മെത്രാനെ രാജകിരീടങ്ങളും അണിയിച്ചു. സ്വർഗ്ഗത്തിനിടയിൽ ശുദ്ധീകരണ സ്ഥലമെന്ന മറ്റൊരു ലോകവുമുണ്ടാക്കി. അത് വിറ്റു മണിഗോപുരങ്ങളും സൗധങ്ങളും വത്തിക്കാൻ കൊട്ടാരവുംവരെ പടുത്തുയർത്തി. അനേകായിരം വിധവകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടു ഇവർ യേശുവിനെ വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ദളിതൻ മരിച്ചാൽ അവന്റെ കുടീരം സെമിത്തേരിക്കു പുറത്ത്. ലക്ഷങ്ങളും കോടികളും വരെ ശവക്കല്ലറയ്ക്ക് വിലപറയുന്നു. ദരിദ്രന്റെ ശവത്തെ പള്ളിപ്പറമ്പിലെ കുഴിമാടങ്ങളിലടക്കാതെ കഴുകനെപ്പോലെ ശവത്തെയും കുത്തും.

ഒരമ്മയുടെ ശവം പള്ളിപ്പറമ്പിൽ അടക്കാൻ വിസമ്മതിച്ച പുരോഹിതനെ വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സംസ്ക്കാര കർമ്മങ്ങൾ നടത്തി അമ്മയുടെ ശവം ദഹിപ്പിച്ചതും സീറോ മലബാർ പുരോഹിതർ നട്ടു വളർത്തിയ ഒരു സംസ്ക്കാരത്തിന്റെ പ്രതിഫലനമായിരുന്നു.  സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കാവൽക്കാരായ മെത്രാൻ പ്രഭുക്കളുടെ അധികാരം ആ ചെറുപ്പക്കാരന്റെ മുമ്പിൽ അന്ന് തീയായി ചാമ്പലായി തീർന്നു, ഷിജു. ഉഴുവ സെന്റ്‌ അന്നാസ്‌ കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്നു. അന്തരിച്ച എം. പി. ലീലാമ്മ ടീച്ചറുടെ മകന്‍. അമ്മയുടെ മൃതദേഹം വെച്ച് വിലപേശാന്‍ വന്ന വികാരിയുടെ മുന്നില്‍  പൊരുതിക്കൊണ്ടു പുരോഹിത വെല്ലുവിളിക്കുത്തരം കൊടുത്തു.   . ഈ കഥയൊക്കെ ലേഖകൻ മനസിലാക്കുന്നതും നന്നായിരിക്കും. അതിനുശേഷം ബ്രിട്ടനിൽ വളരുന്ന കുട്ടികളെ സംസ്ക്കാര സാമ്പന്നരുമാക്കാം.

"മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണെന്നാണ്" സഭയുടെ പ്രമാണം. ഇവിടെ വിശ്വാസമെന്നുപറഞ്ഞാൽ അല്മായനുമാത്രം. പുരോഹിതനു  ബാധകമല്ല. ഇങ്ങനെ ലേഖകന്റെ കുഞ്ഞാടുകളോടുള്ള ഉപദേശവും കേൾക്കാൻ സുഖം തന്നെ. ബ്രിട്ടനിൽ കുഞ്ഞാടുകൾക്കു ലഭിച്ച സൗഭാഗ്യത്തിനുള്ള കാരണം ദൈവത്തിന്റെ അനുഗ്രഹമെന്നു അവിടെയുള്ള പുരോഹിതർ കുഞ്ഞാടുകളെ ധരിപ്പിക്കാൻ തുടങ്ങി. ദൈവത്തിന്റെ വീതം പത്തു ശതമാനം തരൂവെന്നു അവകാശപ്പെട്ടുള്ള ഇടയലേഖനവും തയ്യാറായിക്കാണും. ശൈശവ ദിശയിൽ മാത്രം പ്രവർത്തിക്കുന്ന ബ്രിട്ടനിൽ മെത്രാസന മന്ദിരം പണിയണം. അതിനിനി പിരിവെടുക്കണം. സായിപ്പിനെ മറികടന്ന്  ഉയരത്തിലുള്ള  കത്തീഡ്രലുകൾ  പണിയണം. ഇത്തരം മെത്രാന്റെ ഭാവികാര്യങ്ങളൊന്നും ലേഖനത്തിൽ വിശദീകരിച്ചിട്ടില്ല.

അമേരിക്കൻ പള്ളികളിൽ പൊയ്ക്കൊണ്ടിരുന്ന ആദ്യകാല മലയാളികളുടെ കുടുംബ ബന്ധങ്ങൾ തകർന്നുവെന്നും അവരുടെ മക്കളുടെ വിവാഹ ജീവിതം ദുരിതപൂർണ്ണമായതുകൊണ്ട് പല മാതാപിതാക്കളും കണ്ണുനീരു കുടിക്കുന്നുവെന്നുമാണ് മറ്റൊരു കണ്ടുപിടുത്തം. അമേരിക്കയിലും സീറോ മലബാർ പള്ളികളിൽ തകൃതിയായിത്തന്നെ കുരിശുയുദ്ധങ്ങളുണ്ട്. ഇറാക്കിലെ കൊലപാതികളെ തൂക്കിയിരുന്ന മാനിക്കേയിൻ കുരിശ്, കുരിശിൽ താമരയെന്നൊക്കെ പേരിലാണ് ഇവിടെ തല്ലുപിടുത്തമുള്ളത്. കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കാൻ കേരളത്തിൽനിന്നും വിദഗ്ദ്ധരായ അനേക പുരോഹിതരെയും ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കൻ പള്ളികളിൽ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കുഞ്ഞാടുകളെ സേവിക്കാൻ നാട്ടിൽനിന്നും ഒരു കൂട്ടം പുരോഹിതരെ ഈ നാട്ടിലെത്തിച്ചത്. അവരിൽ പലരും ഇന്നാട്ടിൽനിന്നു സ്ത്രീകളെ കണ്ടുമുട്ടി വിവാഹിതരുമായി. ചിലർ  അമേരിക്കൻ മണ്ണിൽതന്നെ സ്ഥിരതാമസമാക്കി. ഒരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ വികാരി നാട്ടിൽ ആ സ്ത്രീയുമായി ജീവിക്കുന്നു. സമാധാനമായി  ജീവിച്ചിരുന്ന പല കുടുംബങ്ങളെയും കൂട്ടിയടുപ്പിച്ചു അസമാധാനം സൃഷ്ടിക്കാൻ നാടൻ പുരോഹിതർ വിരുതരാണ്.  ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി ഇടവക ഭരിക്കുകയെന്നതാണ് നയവും. കുർബാനപ്പണം അമ്പതും നൂറും ഡോളർ ഓരോരുത്തരിൽനിന്നും കൈപ്പറ്റും. നാട്ടിലുള്ള പാവപ്പെട്ട പുരോഹിതർക്ക് ചെറിയൊരു തുക കൊടുത്ത് ബാക്കിയുള്ള പണം ഇവർ പോക്കറ്റിലുമിടും. ഒരു വികാരിയ്‌ക്കെതിരെ മറ്റൊരു വികാരി പാരവെക്കാനും മിടുക്കനാണ്. ഇങ്ങനെ പോകുന്നു അമേരിക്കയിലെ വാഴ്ത്തപ്പെട്ട ക്രിസ്തു ശിക്ഷ്യരായവരുടെ കഥകൾ.

സീറോ മലബാർ പള്ളികളുടെ അഭാവത്തിൽ അമേരിക്കൻ മലയാളി പിള്ളേർ വഴിപിഴച്ചു പോവുമെന്ന ലേഖകന്റെ വാദം വിചിത്രം തന്നെ. കുട്ടികൾ വളർന്നു കഴിയുമ്പോൾ അവർ സീറോ മലബാർ പള്ളികളിൽ പോകില്ലന്നുള്ളതാണ് മറ്റൊരു സത്യം. നാട്ടിൽനിന്നും വന്ന ഇംഗ്ലീഷറിയാൻ പാടില്ലാത്ത പുരോഹിതരുടെ ഭാഷ കുട്ടികൾക്ക് പ്രശ്നമാണ്. മാർത്തോമ്മായുടെ പൊട്ടക്കഥയൊന്നും ബ്രിട്ടനിലും അമേരിക്കയിലും വളരുന്ന പിള്ളേർക്കറിയാൻ താൽപ്പര്യവും കാണില്ല. സീറോ മലബാർ പള്ളികളിൽ സ്ഥിരം പൊയ്ക്കോണ്ടിരുന്ന  മാതാപിതാക്കളുടെ മക്കൾ പലരും മയക്കു മരുന്നിന്റെ അടിമകളുമായി. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവർ ചുരുക്കവും. സീറോ മലബാർ രൂപതയും പള്ളികളും തീയേറ്ററുകളാകാനും അധിക കാലം വേണ്ടിവരില്ല. ഒരു തലമുറയുടെ പ്രയത്നം പാഴായി പോയ ചരിത്രവും  വരുംകാലതലമുറകൾക്ക്  രചിക്കുകയും ചെയ്യാം.








http://www.kalavedionline.com/index.php?cat=Special&news=2983
പ്രവാചക ശബ്ദം : http://pravachakasabdam.com/index.php/site/news/2696

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...