Friday, October 31, 2014

ഫ്രാൻസീസ് മാർപാപ്പയും മഹാവിസ്ഫോടന സിദ്ധാന്തവും പരിണാമവും പൊട്ടിത്തെറികളും



By ജോസഫ് പടന്നമാക്കൽ
മഹാവിസ്ഫോടന തത്ത്വങ്ങളെപ്പറ്റിയും പരിണാമ സിദ്ധാന്തങ്ങളെപ്പറ്റിയും മാർപാപ്പ  വത്തിക്കാനിലെ  പൊന്തിഫിക്കൽ ശാസ്ത്ര സമ്മേളനത്തിൽ സംസാരിച്ചത് കത്തോലിക്കാ സഭയിൽ തന്നെ ഒരു സ്ഫോടനം  ഉണ്ടായി.  ഇന്ന് ആഗോള തലത്തിൽ ഈ വിഷയം  ഗഹനമായി ചർച്ചയ്ക്ക് വിധേമായിരിക്കുകയാണ്.   ഈ രണ്ടു സിദ്ധാന്തങ്ങളും സത്യമാണെന്നും ദൈവമെന്നു  പറയുന്നത് മാന്ത്രിക വടി കൊണ്ട് നടക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും മാർപാപ്പ പറഞ്ഞതായി സൈബർ ലോകവും അച്ചടി മാധ്യമങ്ങളും ഒന്നായി പ്രചരിപ്പിക്കുന്നുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവന സഭയുടെ പാരമ്പര്യമായ വിശ്വാസ സത്യങ്ങൾക്ക് എതിരാണെന്ന വാദവുമായി ലോകമാകമാനം  ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നാണ്.


ബൈബിളിലെ പ്രപഞ്ചോത്ഭത്തിയും  ഉൽപ്പത്തി പുസ്തകവും തിരുത്തുന്ന വിധത്തിലാണ് മാർപാപ്പയുടെ പ്രതികരണമെന്നു പറഞ്ഞു ലോകത്തിലെ പ്രമുഖരായവർ  വിമർശനവുമായി രംഗത്തുണ്ട്. ഉൽപ്പത്തി പുസ്തകം മാർപാപ്പ തള്ളിക്കളയുന്നു, മഹാവിസ്ഫോടനവും പരിണാമവും ശരിയെന്നു പറയുന്നു, ദൈവത്തിന്റെ സൃഷ്ടിവാദത്തെ തിരസ്ക്കരിക്കുന്നു  എന്നെല്ലാമാണ് കഴമ്പില്ലാത്ത ആരോപണങ്ങൾ. ദൈവസങ്കൽപ്പത്തെ  വിശദീകരിക്കാൻ ഇന്ന് ശാസ്ത്രവും ആവശ്യമെന്ന്  മാർപാപ്പാ  പറയുന്നു.



ശാസ്ത്ര ലോകമായി  നിത്യേന ഇടപഴുകുന്ന യൂറോപ്പിലെയോ അമേരിക്കയിലെയോ ക്രിസ്ത്യാനികൾക്ക്  മാർപാപ്പയുടെ പ്രസ്താവനയിൽ അമിത പ്രാധാന്യം തോന്നിയില്ല. മാത്രവുമല്ല പരിഷ്കൃത രാജ്യങ്ങളിലെ വൻകിട മാദ്ധ്യമങ്ങൾ ഈ വാർത്ത വലിയ   പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല. മാർപാപ്പയുടെ വാക്കുകളിൽ പൊട്ടിത്തെറിയുണ്ടായത് കേരളത്തിലെ ക്രിസ്തീയേതര  ടെലിവിഷൻ പത്ര മീഡിയാകൾ വഴിയാണ്.  കർദ്ദിനാൾ ആലഞ്ചേരിയും   പ്രമുഖരായ സഭയുടെ മെത്രാന്മാരും പുരോഹിതരും മാർപാപ്പയുടെ വാക്കുകളെ   ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന്  പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.


ചങ്ങനാശേരി അതിരൂപതയിലെ വികാരി ജനറാൾ ഫാദർ മാണി പുതിയിടം പറഞ്ഞത് ഇവിടെ ഉദ്ധരിക്കട്ടെ. "മാർപ്പാപ്പായുടെ വാക്കുകളെ തെറ്റായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. സഭയുടെ പരമ്പരാഗതമായ പഠനം  പ്രപഞ്ച സൃഷ്ടി കർമ്മങ്ങളിൽ ദൈവമാണ് നിദാനമെന്നാണ്.  മനുഷ്യന്റെ സൃഷ്ടികർമ്മത്തിൽ ദൈവത്തിൻറെ  പ്രത്യേക ഇടപെടൽ ഉണ്ടെന്നുള്ള വിശ്വാസസത്യത്തിന് ഒരിയ്ക്കലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.അത് ഫ്രാൻസീസ് മാർപാപ്പയുടെ പഠനത്തിലും ഉണ്ടായിട്ടില്ല. പാപ്പാ പറഞ്ഞത് ഒരു മാന്ത്രികന്റെ വടി കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നുള്ള ധാരണ  ബൈബിൾ പാരായണത്തിൽ ഉണ്ടാകാൻ പാടില്ലായെന്നാണ്. പരിണാമ സിദ്ധാന്തവും  വിസ്ഫോടനവുമെല്ലാം ഒരു അനുമാനം മാത്രമാണ്. അത് തെളിഞ്ഞാൽ തന്നെയും സഭയുടെ വിശ്വാസത്തിന് എതിരല്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്നും മനസിലാക്കണം. അതുകൊണ്ട് മാർപാപ്പയുടെ വാക്കുകളെ തെറ്റായി ചിത്രികരിച്ച് വേദ പുസ്തകത്തിലെ ഉൽപ്പത്തി പുസ്തകത്തെ ദുർ വ്യാഖ്യാനം ചെയ്യുന്നുവെന്നു വേണം അനുമാനിക്കാൻ."   ഫാദർ പുതിയിടത്തിന്റെ വാക്കുകളിൽ യോജിക്കാനെ സാധിക്കുകയുള്ളൂ. എബ്രാഹമിക്ക് മതങ്ങളുടെ മുഴുവനായ വിശ്വാസമായ ഉൽപ്പത്തിയിലെ സൃഷ്ടി കർമ്മങ്ങളെ തുറന്നടിച്ചെതിർക്കാൻ  ലോകം ആദരിക്കുന്ന മഹാനായ ഫ്രാൻസീസ് മാർപാപ്പാ ഒരുമ്പെടുമെന്നും  തോന്നുന്നില്ല. മാത്രവുമല്ല, മഹാസ്ഫോടന തത്ത്വവും  പരിണാമ സിദ്ധാന്തവും  ശാസ്ത്രത്തിനു നാളിതു വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.  ഇന്നും ശാസ്ത്രത്തിന്റെ ഈ നിഗമനം തെളിവുകളില്ലാത്ത വെറും അനുമാനം മാത്രമാണ്.


മാർപാപ്പയുടെ വാക്കുകളെ നാം വിശകലനം ചെയ്ത് മനസിലാക്കേണ്ടതുണ്ട്. " സൃഷ്ടാവായ ദൈവം  മനുഷ്യ കുലങ്ങളെ സൃഷ്ടിച്ചു.  ഭൌതിക നിയമങ്ങളനുസരിച്ച് മനുഷ്യന് പുരോഗതിയുണ്ടായി. മഹാസ്ഫോടനം വഴി ലോകത്തിന്റെ ആരംഭവും ആകാം.  അത് സൃഷ്ടിക്ക് പരസ്പര വിരുദ്ധമാവുന്നില്ല. മഹാസ്ഫോടനവും സൃഷ്ടികളുടെ ഭാഗമായിരുന്നു. അതുപോലെ പരിണാമ ക്രിയകൾ ശരിയെന്ന് സ്ഥാപിച്ചാൽ തന്നെയും അതും സൃഷ്ടിയുടെ  ഘടകം തന്നെയാണ്. അവിടെയും സ്രഷ്ടാവിന്റെ അഭാവം കാണുന്നില്ല." മാർപാപ്പാ  ഇവിടെ   പരിണാമ സിദ്ധാന്തത്തെയോ മഹാസ്ഫോടനത്തെയോ പിന്താങ്ങുന്നതായി അദ്ദേഹത്തിന്റെ വാക്കുകളിൽ ധ്വനിക്കുന്നില്ല. ഇവിടെയെല്ലാം സൃഷ്ടാവിന്റെ മഹത്വത്തെപ്പറ്റിയാണ്  അദ്ദേഹം വിവരിക്കുന്നത്.


ശാസ്ത്രവും കത്തോലിക്കാ സഭയും തമ്മിൽ അടുക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അഭിനന്ദനീയമാണ്. മാർപാപ്പായുടെ ഈ പ്രസ്ഥാവന പുതുമ നിറഞ്ഞതായിരുന്നില്ല.   തന്റെ മുൻഗാമികളായ പന്ത്രണ്ടാം പിയൂസും ജോണ്‍  പോളും ഓരോരോ  കാലങ്ങളിൽ ശരി വെച്ചിട്ടുള്ളതാണ്. മുമ്പു  പറഞ്ഞിട്ടുള്ളതുമാണ്.  ഇവിടെ ഫ്രാൻസീസ് മാർപാപ്പാ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ല.  ലോകത്തിന്റെ തുടക്കം ദൈവസ്നേഹത്തിൽ നിന്നാണെന്നു മാർപാപ്പാ പറഞ്ഞു. മഹാസ്ഫോടനം  ലോകത്തിന്റെ ആരംഭമെന്ന് തെളിഞ്ഞാൽ തന്നെയും ദൈവത്തിന്റെ സൃഷ്ടികർമ്മങ്ങളോടുള്ള ചോദ്യമാവുകയില്ല. പകരം ദൈവത്തിനെ അവിടെയും ആവശ്യമുണ്ട്. പരിണാമ തത്ത്വങ്ങളും ദൈവ നിശ്ചയങ്ങൾക്ക് എതിരാവണമെന്നില്ല. കാരണം സൃഷ്ടി കർമ്മങ്ങളുടെ പൂർത്തികരണത്തിന് പരിണാമ തത്ത്വവും ആവശ്യമാണ്. ദൈവ ശാസ്ത്രവും ശാസ്ത്രത്തിന്റെ നേട്ടങ്ങളും അവിടെ ഒത്തു ചേരുകയാണ്. ശാസ്ത്രീയ തത്ത്വങ്ങളനുസരിച്ച് 13.7 ബില്ല്യൻ വർഷങ്ങൾക്കപ്പുറം മഹാസ്ഫോടനം  ഉണ്ടായിയെന്ന് കണക്കാക്കുന്നു.


 തെളിയപ്പെടാത്ത  അനുമാനങ്ങൾ നിറഞ്ഞിരിക്കുന്ന പരിണാമ വാദത്തെ  വേദവിജ്ഞാനത്തിനു തുല്യമായി സഭയുടെ ചട്ടക്കൂട്ടിൽ ഫ്രാൻസീസ് മാർപാപ്പാ  പ്രതിഷ്ടിച്ചുവെന്ന വാദം  ശുദ്ധ അബദ്ധമെന്നേ പറയാൻ സാധിക്കുകയുള്ളൂ.  ഡാർവിൻ  തന്നെ പറഞ്ഞിരിക്കുന്നത് ഒരു ജീവിയുടെ പരിണാമ ക്രിയയിൽ  മറ്റൊരു പരിവർത്തന തലത്തിൽ എത്താൻ ആയിരക്കണക്കിന് മദ്ധ്യജീവികളുടെ ആവശ്യമുണ്ടെന്നാണ്. അത്തരം മദ്ധ്യജീവികളെ കാലാന്തരത്തിൽ കണ്ടു പിടിക്കുമെന്നാണ് അദ്ദേഹം കണക്കു കൂട്ടിയിരിക്കുന്നത്. അറിയേണ്ട ആയിരക്കണക്കിന്  ഇടയ്ക്കുള്ള ജീവികളുടെ രഹസ്യം നാളിതുവരെയായി ആർക്കും വിവരിക്കാൻ സാധിക്കുന്നില്ല. സാധിച്ചിട്ടുമില്ല. ഭൂമിയിൽ നിന്നും ഇല്ലാതായ ആ ജീവികളുമായുള്ള കണ്ണികൾ യോജിപ്പിക്കാൻ സാധിക്കാത്ത ഡാർവിന്റെ പരിണാമത്തെ ഇന്നും ശാസ്ത്ര ലോകത്തിന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല.


ചാർല്സ് ഡാർവിൻ  തന്റെ പരിണാമ  സിദ്ധാന്തം  ശാസ്ത്ര ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചപ്പോൾ  സഭയിൽ നിന്നുള്ള എതിർപ്പുകൾ  ധാരാളം നേരിടേണ്ടി വന്നിരുന്നു. മനുഷ്യ ജാതിയും പരിണാമവംശാവലിയുടെ ഭാഗമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിനെതിരെയുള്ള  വ്യാഖ്യാനങ്ങളായി  കണക്കാക്കി സഭ അദ്ദേഹത്തെ മത ദ്രോഹിയായി പ്രഖ്യാപിച്ചു. കേസുകൾ എടുത്ത് അദ്ദേഹത്തിന് എല്ലാ വിധ പീഡനങ്ങളും നല്കി. സഭയുമായി ഏറ്റുമുട്ടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണങ്ങളിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാര്യ ഒരു ഭക്തസ്ത്രീയായിരുന്നതു കൊണ്ട് ഡാർവിന്റെ  കുടുംബ ബന്ധങ്ങളിലും പാളീച്ചകളുണ്ടായിരുന്നു. ബൈബിളിനെതിരെ  പ്രവർത്തിക്കുന്ന ഡാർവിൻ നരകത്തിൽ പോവുമെന്ന് അവർ കൂടെ കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. ഡാർവിൻ ദൈവ വിശ്വാസിയായിരുന്നില്ല.  മനുഷ്യൻ കുരങ്ങിൽനിന്നു പരിണാമം ചെയ്തുവെന്ന് അദ്ദേഹം സ്ഥാപിച്ചപ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടായി. ഡാർവിന്റെ 'തല' ഒരു കുരങ്ങിന്റെ ദേഹത്തോട് ഘടിപ്പിച്ച കാർട്ടൂണുകളും അക്കാലങ്ങളിലുണ്ടായിരുന്ന  പത്രങ്ങളിൽ സാധാരണമായിരുന്നു.


ഡാർവിൻ ജീവിച്ചിരുന്ന നാളുകളിൽ സഭയെന്നും അദ്ദേഹത്തെയും പരിണാമ തത്ത്വങ്ങളെയും  കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പുരോഹിതരുടെയും തന്റെ ഭാര്യയുടെയും വെല്ലുവിളികൾ പരിഗണിക്കാതെ തന്റെ  തത്ത്വങ്ങൾ ശരിയെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്നും സഭയിൽ ഡാർവിന്റെ തത്ത്വങ്ങളിൽ വിവാദങ്ങൾ നടക്കുന്നുണ്ട്. അമേരിക്കയിലെ  ക്രിസ്ത്യൻ വിഭാഗത്തിൽ ഭൂരിഭാഗം ഡാർവിന്റെ പരിണാമ സിദ്ധാന്തവാദം സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന്  ശഠിച്ചിരുന്നു. സ്റ്റേറ്റ് സർക്കാരുകളെയും  പരിണാമവാദം പഠിപ്പിക്കുന്നതിനെതിരെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഇന്നും പല സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വം പഠിപ്പിക്കാൻ പാടില്ലന്ന നിയന്ത്രണമുണ്ട്. ചില സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വങ്ങൾ  പഠിപ്പിക്കേണ്ടത് ബൈബിളിന്റെ വിവരണത്തോടെയായിരിക്കണമെന്നും നിയമം ഉണ്ട്.


പാരമ്പര്യ സങ്കുചിത മനസുള്ള സഭയുടെ യാഥാസ്ഥികരുടെ എതിർപ്പുകൾ അവഗണിച്ച്  ഫ്രാൻസീസ്  മാർപാപ്പാ  ശാസ്ത്രവും മതവും തമ്മിൽ അടുപ്പിക്കുന്നത് അഭിനന്ദിനീയമാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു സ്ഥാപിച്ച ഗലീലിയോയെ പീഡിപ്പിച്ച തെറ്റുകൾ സഭ വളരെ വൈകിയാണ് മനസിലാക്കിയത്. സംഘടിത മതങ്ങളോട് ഇന്ന് വിശ്വാസികൾക്കും ഗണ്യമായ മാറ്റം വരുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും വിശ്വാസം നശിച്ച് പള്ളികളും മതസ്ഥാപനങ്ങളും തീയേറ്ററുകളായി മാറുന്നു. സഭയുടെ പഴഞ്ചനായ തത്ത്വങ്ങൾ മാറ്റി ആധുനികതയുടെ ശബ്ദമുയരാൻ ഫ്രാൻസീസ് മാർപാപ്പാ   ഇവിടെ ആഗ്രഹിച്ചുവെന്നും കണക്കാക്കണം.



സഭയുടെ കഴിഞ്ഞ കാല ചരിത്രം നോക്കുകയാണെങ്കിൽ  സഭയെന്നും ശാസ്ത്രത്തെ അവഗണിച്ചതായി കാണാം. സഭയുടെ തെറ്റുകൾ  തിരുത്തി  ശാസ്ത്രത്തിനു മാർപാപ്പാ വാതിൽ  തുറന്നുകൊടുക്കുകയാണുണ്ടായത്. ഭൂമി സൂര്യനെ  ചുറ്റുന്നുവെന്ന  തത്ത്വങ്ങൾ ആവിഷ്ക്കരിച്ച ഗലീലിയോയെ സഭ പീഡിപ്പിച്ച്  ജയിലറകളിലടച്ചു. ശാസ്ത്രത്തിന്റെ  നേട്ടങ്ങൾ തിരസ്ക്കരിച്ച് ഗലീലിയോയെ മത വിദ്വേഷിയായി  സഭയുടെ ചരിത്ര താളുകളിൽ കുറിച്ചുവെച്ചു. ആധുനിക മാർപാപ്പാമാർ പൊതുവെ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു അനുകൂലമായിരുന്നു. ഫ്രാൻസീസ് മാർപാപ്പായുടെ ഈ ശാസ്ത്രീയ വീക്ഷണം പന്ത്രണ്ടാം പിയൂസ് മാർപാപ്പായ്ക്കുമുണ്ടായിരുന്നു. പരിണാമ സിദ്ധാന്ത  വാദത്തിന്റെ ശാസ്ത്രീയ പുരോഗതികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.   "പരിണാമ തത്ത്വം അനുമാനത്തെക്കാളും കൂടുതലായി നാം ചിന്തിക്കേണ്ടതായി  ഉണ്ടെന്ന്" 1995-ൽ  ജോണ്‍   പോൾ മാർപാപ്പാ പറഞ്ഞു.  പരിണാമ തത്ത്വം  നാളിതുവരെ തെളിയിക്കപ്പെട്ടില്ലെങ്കിലും  സഭയുടെ  നിലപാട്  എന്നും ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.


പ്രമുഖരായ പല ശാസ്ത്രജ്ഞരും  ഫ്രാൻസീസ് മാർപാപ്പയുടെ  ശാസ്ത്രീയ വീക്ഷണങ്ങളെ  അഭിനന്ദിച്ചിട്ടുണ്ട്.   "മാർപ്പായുടെ   ഈ പ്രസ്താവന വർത്തമാന ലോകത്തിൽ  അതിപ്രാധാന്യം അർഹിക്കുന്നുവെന്നും  നാമെല്ലാം മഹാസ്ഫോടനം കൊണ്ട് സംഭവിച്ച  ഈ ഭൂമിയിലെ  ജീവ സൃഷ്ടികളിൽപ്പെട്ടതാണെന്നും  സൃഷ്ട്ടിയിൽ നിന്നാണ് പിന്നീട് പരിണാമ തത്ത്വങ്ങൾ ഉണ്ടായതെന്നും" ഇറ്റലിയിലെ ആസ്ട്രോ ഫിസിക്സ് പ്രൊഫസർ 'ജിയോ വാന്നി ബിഗ് നാറ്റി' ഇറ്റാലിയൻ വാർത്താ ലേഖകരോട് പറഞ്ഞു.   അതുപോലെ  മിലാൻ യൂണിവേഴ്സിറ്റിയിലെ 'ജൂലിയോ ജോറോല്ലോ'  എന്ന ശാസ്ത്രജ്ഞൻ  പറഞ്ഞത് ' ഫ്രാൻസീസ് മാർപാപ്പാ മതവും ശാസ്ത്രവും തമ്മിലുള്ള വിടവുകൾ നികത്തുന്നു'വെന്നാണ്.


ഒരു ജീവിയുടെ പരിണാമത്തിൽ നിന്നും മറ്റൊരു പരിണാമത്തിൽ എത്തുന്നതിലുള്ള പ്രയാണത്തിൽ അതിന്റെ ഇടയ്ക്കുള്ള ജീവികളുടെ ഫോസില്സ് സംബന്ധിച്ചുള്ള വിവരങ്ങൾ നാളിതുവരെ  ഗവേഷകരുടെ പണിപ്പുരയിൽ എത്തിയിട്ടില്ല. പരിണാമ ശാസ്ത്രം തെളിയിക്കണമെങ്കിൽ പരിണാമ ക്രിയകളിലെ   രണ്ടു ജീവികളുടെ മദ്ധ്യേ യോജിപ്പിക്കുന്ന   ജീവന്റെ കണ്ണികൾ  ആവശ്യമാണ്. ഒരു ജീവിയുടെ കൈകൾ ചിറകുകളായി മാറ്റം വരുന്നതോ മത്സ്യങ്ങൾക്ക് കാലുകൾ കിട്ടുന്നതോ പല്ലി, പാമ്പ് പോലുള്ള  ഇഴ ജീവികൾക്ക് രോമങ്ങൾ ലഭിക്കുന്നതോ   ആയ യാതൊരു അടിസ്ഥാന ഫോസ്സിൽസും കണ്ടെത്തിയിട്ടില്ല. തെളിവുകളില്ലെങ്കിൽ   പരിണാമം ശാസ്ത്രമായി കണക്കാക്കാൻ സാധിക്കില്ല. വെറും അനുമാനമായി മാത്രമേ കരുതാൻ സാധിക്കുകയുള്ളൂ. പരിണാമം സത്യമെങ്കിൽ പരിണാമ ക്രിയകൾ സംഭവിച്ച ജീവ ജാലങ്ങൾക്കുള്ള തെളിവുകളെവിടെ ? പൂച്ചയും പട്ടിയും കുതിരയും മറ്റൊരു മൃഗത്തിൽ  നിന്നു വന്നെങ്കിൽ എന്തുകൊണ്ട് ഒരു ഫോസ്സിലെങ്കിലും ലഭിക്കുന്നില്ല.?  ഡാർവിന്റെ  ബുക്കിലും തെളിവുകളില്ലാത്ത അനുമാനങ്ങൾ മാത്രമേയുള്ളൂ. തത്ത്വങ്ങൾ മുഴുവൻ അനുമാനത്തെ അടിസ്ഥാനമാക്കി രചിച്ചതാണ്. പരിണാമം  ബുദ്ധിജീവികളുടെ  തത്ത്വമാണെങ്കിലും  നാളിതുവരെ വസ്തുതകൾ മുഴുവനായി ഉൾക്കൊള്ളിച്ച് പൂർണ്ണമായ ഒരു നിഗമനത്തിൽ പരിണാമ തത്ത്വങ്ങൾക്കെത്താൻ  സാധിച്ചിട്ടില്ല.


ജീവനു  മാത്രമേ മറ്റൊരു ജീവനെ ഉത്ഭാദിപ്പിക്കാൻ സാധിക്കുള്ളൂവെന്നു ജീവ ശാസ്ത്രത്തിൽ നാം പഠിച്ചിട്ടുണ്ട്. ആദ്യം വന്നത് കോഴിയോ മുട്ടയോ എന്നുള്ള   ചോദ്യം നാമെല്ലാം കേട്ടിരിക്കാം. അതിനുത്തരം നല്കുക സാധ്യമല്ല. ഒരു മുട്ട കോഴിയിൽനിന്നു വരുന്നു. അതുപോലെ കോഴി, മുട്ടയിൽ നിന്നു വരുന്നു. മറ്റൊന്നുള്ളത് മുട്ടയിൽ നിന്ന്  കോഴിയുണ്ടാവണമെങ്കിൽ പിടക്കോഴിയും  പൂവൻ കോഴിയുമായി  ഇണ ചേരണം. ഒരേ വംശത്തിലുള്ള  ജീവ ജാലങ്ങളിൽ നിന്നു മാത്രമേ ഉത്പാദന ശേഷിയുള്ള ബീജ സംയോഗം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ജീവന്റെ ആരംഭം ഇന്നും പരിണാമ വാദികൾക്ക് അജ്ഞാതമാണ്.


ഒരു ജീവിയുടെ തുടർച്ചയായ പെരുകലിന് മറ്റൊരു ജീവിയുടെ സഹായം ആവശ്യം വരാം. ഉദാഹരണത്തിന് വണ്ടുകളും തേനീച്ചകളും പുഷ്പങ്ങളും തമ്മിലുള്ള പരാഗം കണക്കാക്കിയാൽ മതിയാകും. തേനീച്ചകൾക്ക് നിലനില്ക്കാൻ പുഷ്പങ്ങളിലുള്ള തേൻ ആവശ്യമാണ്. അതുപോലെ പുഷ്പങ്ങൾക്ക് പരാഗം നടത്താനും  തേനിച്ചകൾ ആവശ്യമാണ്. നിലനിൽപ്പിന് തേനീച്ചകളും പുഷ്പങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  വണ്ടുകളും ഈച്ചകളും ഇല്ലാതെ എങ്ങനെ പരാഗണം നടക്കുമെന്ന ചോദ്യത്തിന് പരിണാമവാദികൾക്ക് ഉത്തരം കാണില്ല.


എല്ലാ ജീവജാലങ്ങളിലും സൃഷ്ടാവിന്റെ അളവുകൾ തെറ്റാതെയുള്ള കരവേലകൾ ഉണ്ട്. ഒരു ബാക്ട്റ്റീരിയായെ   സൃഷ്ടിച്ചതാണെങ്കിലും മനുഷ്യശരീരത്തിന്റെ നിലനില്പ്പിനാണെന്നും കാണാം. ഒരു മായപോലെ  അതങ്ങനെ സംഭവിച്ചെന്ന്  പരിണാമ വാദികളും വാദിക്കുന്നു.  അതിന്റെ  പിന്നിൽ സാങ്കേതിക വിദ്യ നടത്തിയവർ മറ്റാരുമല്ല  ദൈവമാണ്.' വാസ്തവികത' എന്ന് പറയുന്നത് മായയല്ലായെന്ന്  ദൈവവിശ്വാസികൾ വിശ്വസിക്കുന്നു. ഓരോ ജീവ ജാലങ്ങളും അനേകായിരം പ്രവർത്തനങ്ങളോടെ  നിലനില്ക്കുന്നു. ഒരേ സമയത്ത് ഓരോ നിമിഷത്തിലും സങ്കീർണ്ണമായ ജീവന്റെ ഉള്ളറയിൽ അനേകായിരം പ്രശ്നങ്ങളുണ്ട്.  പരിണാമ വാദത്തിലെ മില്ല്യൻ വർഷങ്ങൾ കൊണ്ടുള്ള മാറ്റങ്ങൾ ജീവന്റെ ഉള്ളറയിലെ  സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക്  ഉത്തരമാകില്ല. വളർന്ന ഒരു മരത്തിന്റെ സാങ്കേതികതയെപ്പറ്റി ചിന്തിക്കൂ. മരങ്ങൾ ശ്വസിക്കാൻ വായു തരുന്നു. അതുപോലെ അന്തരീക്ഷം മുഴുവൻ കാർബണ്‍  ഡൈ ഓക്സൈഡ് ഉണ്ടാകാനും കാരണമാകുന്നു. മരങ്ങളുടെ തടികളിലുള്ള  ജീവന്റെ ഫോസിലുകളുമായി കണ്ണികളുണ്ടാക്കാൻ ഭൂമുഖത്തില്ലാത്ത  ആയിരമായിരം വിവിധ തരങ്ങളിലുള്ള    സസ്യ ജീവജാലങ്ങൾ ആവശ്യമാണ്.  പക്ഷികൾ സ്വയം കൂടുവെയ്ക്കുന്നു. മരങ്ങളുടെ വേരുകൾ  മണ്ണൊലിപ്പു  തടയുന്നു. പഴവർഗങ്ങളും വിത്തുകളും തിന്നാനും ഉപയോഗിക്കുന്നു. ആഞ്ഞിലിക്കുരു  വലുതായി  വൃക്ഷമാകുന്നു.  ഇത്ര മാത്രം സങ്കീർണ്ണങ്ങളായ  ജീവന്റെ അംശമുള്ള വൃക്ഷലതാതികളെയും ജീവജാലങ്ങളെയും എങ്ങനെ പരിണാമ തത്ത്വങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. എത്രയോ ആയിരമായിരം ജീവജാലങ്ങൾ പരിണാമ പരിവർത്തനങ്ങളിൽക്കൂടി   അപ്രത്യക്ഷമായിരിക്കണം. അങ്ങനെ സംഭവിക്കുന്നതിനു മതത്തിന്റെ വിശ്വാസത്തെക്കാളും സർവ്വശക്തനെക്കാളും  പതിന്മടങ്ങ് പരിണാമത്തെയും വിശ്വസിക്കണം.


മഹാസ്ഫോടനമെന്നത്  (big bang)  പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട   മറ്റൊരു കഥയാണ്. ബില്ല്യൻ വർഷങ്ങൾക്കു മുമ്പ് ഈ പ്രപഞ്ചം മുഴുവൻ ചൂടു പിടിച്ച  ഒരു അവസ്ഥയിലായിരുന്നു. സൌരയുധങ്ങളും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഒന്നായ ഊർജത്തിൽ അടങ്ങിയിരുന്നു. മഹാസ്പോടനങ്ങളിൽക്കൂടി പൊട്ടിത്തെറിച്ച് ഗ്രഹ വ്യൂഹങ്ങളും ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാമുണ്ടായെന്ന് സ്ഫോടന തത്ത്വവാദികൾ  വിശ്വസിക്കുന്നു. നക്ഷത്ര ജാലങ്ങളെല്ലാം പ്രപഞ്ചത്തിലെ കണ്ണികളായി പൊട്ടിത്തെറിച്ചുണ്ടായതെന്നും അനുമാനിക്കുന്നു. പൊട്ടിത്തെറിച്ച  അനേക ഘടകങ്ങൾ യോജിച്ച് ഭൂമിയുണ്ടായെന്നും ശാസ്ത്ര  കണ്ടുപിടുത്തങ്ങളുടെ നിഗമനത്തിലുണ്ട്. വാസ്തവത്തിൽ ഇതൊരു ശാസ്ത്രമല്ല കഥ മാത്രം. മഹാസ്ഫോടനത്തിന്റെ  ഈ കഥയെ അനേകർ വിശ്വസിക്കുന്നുണ്ട്. ഇത്തരം അനുമാനത്തിൽക്കൂടിയുള്ള കഥകൾ  ഫ്രാൻസീസ് മാർപാപ്പാ  അംഗീകരിക്കുന്നുവെന്നു പറഞ്ഞ്  ലോകമീഡിയാകൾ  അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കേറ്റിയിരിക്കുകയാണ്.  മാർപാപ്പാ പറയാത്തതു പറഞ്ഞെന്നു പറഞ്ഞ്  സ്ഥാപിച്ചെടുക്കുന്ന  ഈ വാർത്തകൾ പത്രധർമ്മം എത്രമാത്രം താണു പോയിയെന്നുള്ളതിനുള്ള  തെളിവുകളാണ്. ബൈബിളും മഹാസ്ഫോടന  തത്ത്വവുമായി പൊരുത്തപ്പെട്ടു പോവുക പ്രയാസമാണ്. മഹാസ്ഫോടനമെന്നുള്ളത് മതത്തിനുപരിയായി ചിന്തിക്കുന്നവരുടെ ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമെന്നു പറയാം.  മഹാസ്ഫോടനതത്ത്വം ആദ്യം   ദൈവമില്ലാതെ പ്രകൃതിയെ സൃഷ്ടിച്ചത് എങ്ങനെയെന്ന  ഒരന്വേഷണമായിരുന്നു . വാസ്തവത്തിൽ മഹാസ്ഫോടനം ഇന്ന് ബൈബിളിനു പകരമായ ഒരു ദൈവിക തത്ത്വം കൂടിയാണ്. അതുകൊണ്ട് പുതിയതായി യാതൊന്നും ഈ തത്ത്വങ്ങൾ ബൈബിളിനൊപ്പം ചേർക്കേണ്ട ആവശ്യമില്ല. അതു തന്നെയാണ് ഫ്രാൻസീസ് മാർപാപ്പാ ഉദ്ദേശിച്ചതും.


ബൈബിളിന്റെ ആന്തരികതയും മഹാസ്ഫോടന തത്ത്വവുമായി ഒന്ന് തുലനം ചെയ്യാം.

(1) ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഉൽപ്പത്തി പുസ്തകം പറയുന്നു.  രാത്രിയും പകലും 24 മണിക്കൂറും സെക്കന്റും മിനിറ്റുമെല്ലാം ആ ദിവസങ്ങളിൽ കാണണം. എന്നാൽ  ഈ പ്രപഞ്ചം സൃഷ്ടിച്ചത്  ബില്ല്യൻ വർഷങ്ങൾക്കപ്പുറമെന്നും മഹാസ്ഫോടനം
സ്ഥാപിക്കുന്നു.
(2)ബൈബിൾ പറയുന്നു, നക്ഷത്രങ്ങൾ  ഉണ്ടാകുന്നതിനു മുമ്പ് ഭൂമിയെ സൃഷ്ടിച്ചു. സൂര്യനുണ്ടാകുന്നതിനു മുമ്പ് മരങ്ങളെ സൃഷ്ടിച്ചു. എന്നാൽ മഹാസ്ഫോടന തത്ത്വം തികച്ചും പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്നു.
(3)ഭൂമിയെ സൃഷ്ടിച്ചത് സ്വർഗം പോലെയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ ഭൂമിയുണ്ടായത് തിളച്ചു കൊഴുത്ത ദ്രാവകം  ഘനമായി രൂപാന്തരം പ്രാപിച്ചാണെന്ന്  മഹാസ്ഫോടനം പറയുന്നു. മഹാസ്ഫോടനം ബില്ല്യൻ വർഷങ്ങൾക്കു  മുമ്പുള്ള കഥയായിരിക്കാം. എന്നാൽ സത്യം അറിയാൻ ഈ കഥ ഭാവിയിലേക്കും  എത്തി നോക്കുന്നുണ്ട്.
(4)  ബൈബിൾ പഠിപ്പിക്കുന്നു,' അന്ത്യനാളിൽ ലോകം വിധിക്കപ്പെടും. മനുഷ്യജാതിയുടെ നന്മ തിന്മയനുസരിച്ച് ജനത്തെയും വേർതിരിക്കും. സ്വർഗവും  നരകവും നിശ്ചയിക്കപ്പെടും'. എന്നാൽ നിർണ്ണായകമായ ഈ വേദഗ്രന്ഥം മഹാസ്ഫോടന  തത്ത്വം നിരസിക്കുന്നു.
(5) മഹാസ്ഫോടന  തത്ത്വം പഠിപ്പിക്കുന്നതായത്, പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ വികസന പരിണാമത്തിൽ ജീവന്റെ നിലനില്പ്പിനാവശ്യമായ ഊർജം ഒരിക്കലില്ലാതാകും. അങ്ങനെയൊരിക്കൽ ഊർജം നശിച്ച പ്രപഞ്ചത്തിൽ ജീവനില്ലാതാകും. ബൈബിളിൽ ഈ തത്ത്വമായി യാതൊരു അടിസ്ഥാന ബന്ധവും  കാണുന്നില്ല.


മഹാസ്ഫോടനതത്ത്വത്തെ ശാസ്ത്ര ലോകത്തിലുള്ള അനേകർ എതിർക്കുന്നുണ്ട്. കൂടുതലും തെളിയിക്കപ്പെടാത്ത തത്ത്വങ്ങളെന്ന്  ശാസ്ത്രം വാദിക്കുന്നു. പ്രപഞ്ചത്തിന്റെ വികസനമോ അന്ധകാരമോ ഊർജത്തിന്റെ അഭാവമോ പരീക്ഷണ വിധേയങ്ങളാക്കാത്ത തത്ത്വങ്ങളും അനുമാനങ്ങളുമാണ്‌ മഹാസ്ഫോടന തത്ത്വത്തിൽ ഉള്ളത്. അനുമാനങ്ങളെ ഒരിക്കലും ഊർജ ശാസ്ത്രം  അംഗീകരിക്കാറില്ല. തീയറിയും ഒബ്സർവേഷനും  സയൻസിന്റെ  അവിഭാജ്യഘടകമാണ്.


ഇന്ന്  മഹാസ്ഫോടന തത്ത്വത്തെ   ശാസ്ത്രജ്ഞരിൽ അധികമാരും  ഗൌരവമായി എടുത്തിട്ടില്ല. ഈ തത്ത്വം തിരസ്ക്കരിക്കുകയാണെങ്കിൽ ബൈബിളും മഹാസ്ഫോടന തത്ത്വവും തമ്മിലുള്ള  സമതുല്യ അഭിപ്രായങ്ങൾക്ക് മങ്ങലേക്കും. വീണ്ടും  ഈ  തത്ത്വം പഠിപ്പിക്കുന്നില്ലന്നു പറയേണ്ടി വരും. ദൈവത്തിന്റെ വചനമായ ബൈബിളും സ്ഫോടന തത്ത്വവും ഒരേ ത്രാസ്സിലെ രണ്ട് അന്ധവിശ്വാസങ്ങളായി കണക്കാക്കേണ്ടി വരും.ബൈബിളിലെ ദൈവത്തിന്റെ വാക്കുകൾക്ക് മാറ്റം വരുത്തി  തിരുത്തിയും എഴുതേണ്ടി വരും.

EMalayalee: http://emalayalee.com/varthaFull.php?newsId=88285


Malayalam Daily News: http://www.malayalamdailynews.com/?p=122629








Darwin Cartoon


Sunday, October 19, 2014

കോഹന്റെ വ്യവസായ സാമ്രാജ്യത്തിൽ വീണുപോയ മാർതോമയുടെ കുടുംബം


By ജോസഫ് പടന്നമാക്കൽ

അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിലെ   നിയമാനുസൃതമല്ലാത്ത സ്റ്റോക്കു വ്യാപാരത്തിൽ  പോർട്ട്‌ഫോളിയോ  മാനേജരായിരുന്ന ശ്രീ മാർതോമ്മാ  മാത്യു  കുറ്റകൃത്യങ്ങൾ നടത്തിയെന്നു പറഞ്ഞ്  ഫെഡറൽ കോടതി ഒമ്പതു വർഷം  അദ്ദേഹത്തെ   ശിക്ഷിച്ചത് വാൾസ്ട്രീറ്റിന്റെ സ്റ്റോക്കുവ്യാപാരത്തിലെ സുപ്രധാനമായ ഒരു ചരിത്രവാർത്തയായിരുന്നു. മാധ്യമങ്ങൾ മുഴുവൻ രംഗം അന്ന് പകർത്തിയെടുത്തുപ്രമാദമായ  കേസ്സിൽ പ്രതിയെ ശിക്ഷിക്കാൻ കോടതിയ്ക്ക് പല ന്യായവാദങ്ങളുണ്ടെങ്കിലും   അദ്ദേഹത്തെ അറിയാവുന്ന സുഹൃത്തുക്കൾക്കും  ബന്ധുക്കൾക്കും അതുൾക്കൊള്ളാൻ സാധിക്കുന്നില്ല. ആർക്കോ വേണ്ടി മാർതൊമ്മാ ബലിയാടാവുകയായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ വിശ്വസിക്കുന്നു. നിയമത്തിന്റെ ന്യായവാദങ്ങൾ കേട്ട  ഒരു കേസിന്റെ വിധിയെ  പൌരനെന്ന നിലയിൽ മാനിച്ചേ തീരൂ. ഇനി അദ്ദേഹം നിഷ്കളങ്കനാണെന്ന് തുടർന്നുള്ള  അപ്പീലിൽക്കൂടി തെളിയിക്കണം.   


പ്രമാദമായ കേസിന്റെ കഥ ആദ്യം ആരംഭിക്കുന്നത്  വൈദ്യശാസ്ത്ര ലോകത്തിലെ  പ്രസിദ്ധനായ ഡോ. ഗില്മാനിൽ നിന്നുമായിരുന്നു. അല്സേമേഴ്സ് എന്ന രോഗനിവാരണത്തിനുള്ള  ശാസ്ത്രീയ ഗവേഷണം നടത്തിയിരുന്നത് ഡോ . ഗില്മാന്റെ  നേതൃത്വ ത്തിലായിരുന്നു. നാളിതുവരെ രോഗത്തിന് ഫലവത്തായ  മരുന്നൊന്നും   കണ്ടുപിടിച്ചിട്ടില്ല. അതിനായി പരീക്ഷണങ്ങൾ അനേക തവണകൾ നടത്തിയെങ്കിലും  എല്ലാം പരാജയപ്പെടുകയായിരുന്നു.  എന്നാൽ  'എലൻ'  എന്നും  വൈത്ത്  എന്നും  രണ്ടു കമ്പനികൾ രോഗത്തിനു  ശമനം ലഭിക്കാൻ ഗവേഷണങ്ങളുമായി രംഗത്തു  വന്നു. 'ബാപി' യെന്ന ചുരുക്കപേരിൽ മരുന്നിനെ വിളിച്ചിരുന്നു. അതിന്റെ മെഡിക്കൽ പേര് 'ബാപിനെയൂഴുമാബ് (Bapineuzumab)' എന്നാണ്. ആദ്യം എലികളിൽ പരീക്ഷണമായി  മരുന്നു പ്രയോഗിച്ചപ്പോൾ വിജയകരമായി കണ്ടു. രണ്ടാം പരീക്ഷണം 240 മനുഷ്യരിലായിരുന്നു. പരീക്ഷണങ്ങൾ മനുഷ്യരിലും വിജയമായിരുന്നു. അൽസാമെഴ്സുമായി ബന്ധപ്പെട്ട ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും  ഡോ. ഗിൽമാന്റെ  നേത്രുത്വത്തിലായിരുന്നു നടത്തിയത്. രണ്ടാ ഘട്ടത്തിലെ വിജയം ഡോ. ഗിൽമാൻ പൊതുജനങ്ങളെ അറിയിക്കാൻ ഒരുമ്പെടുന്ന സമയവുമായിരുന്നു.


അമേരിക്കയിൽ അഞ്ചു മില്ല്യനിൽപ്പരം അല്സേമെഴ്ഷ് രോഗികളുണ്ട്. ജനങ്ങളുടെ വർദ്ധനവനുസരിച്ച് രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രോഗനിവാരണത്തിനായുള്ള ഒരു മരുന്നു കണ്ടുപിടിച്ചിരുന്നെങ്കിൽ അമേരിക്കൻ വൈദ്യശാസ്ത്രത്തിനു തന്നെ അതൊരു   നേട്ടമാകുമായിരുന്നു. സ്റ്റോക്കിൽ  പണം നിക്ഷേപിക്കുന്നവർക്ക് ലാഭം കൊയ്യാൻ നല്ലൊരവസരമായിരുന്നു. 'എലൻ' കമ്പനിയും 'വൈത് 'കമ്പനിയും  'ബാപി' യുടെ പരീക്ഷണ നിരീക്ഷണങ്ങൾക്കായി നൂറു മില്ല്യനിൽ അധികം   ഡോളർ ചിലവാക്കിക്കൊണ്ടിരുന്നു. 'ബാപി'യിൽ പണം നിക്ഷേപിക്കുന്നവർക്ക് പ്രതീക്ഷകളുമുണ്ടാവാൻ തുടങ്ങി. 'ലിപ്പിറ്റൊർ' പോലെ 'ബാപി' മരുന്നും ആഗോള പ്രസിദ്ധമാകുമെന്ന   വിശ്വാസവും ജനങ്ങളിൽ ഉണ്ടാവാൻ തുടങ്ങി. അമേരിക്കൻ മെഡിക്കൽ മാസികകൾ 'ബാപി'യുടെ വിജയസാധ്യതയെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. 
സ്റ്റോക്ക് ഹെഡ്ജ് മാർക്കറ്റിലെ അതികായനായി അറിയപ്പെടുന്ന മിസ്റ്റർ സ്റ്റീഫൻ ഏ കോഹൻ നൂറു കണക്കിനു മില്ല്യൻ ഡോളർ വിലവരുന്ന 'ബാപി' സ്റ്റോക്കുകൾ എലൻ കമ്പനിയിൽ നിന്നും വൈത്തു കമ്പനിയിൽ നിന്നും മേടിച്ചത് 'ബാപി'യുടെ വിജയത്തിന്റെ സൂചനയായി നിക്ഷേപർ കരുതി. 'ബാപി'യുടെ പരീക്ഷണങ്ങൾ എല്ലാ ഘട്ടത്തിലും വിജയിച്ചാൽ അതിന്റെ നേട്ടം പറഞ്ഞറിയിക്കാൻ സാധിക്കാത്തവണ്ണമായിരുന്നു.


എന്നാൽ 'ബാപി'യുടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ചില രോഗികളിൽ പ്രായോഗികമായി വിജയിച്ചെങ്കിലും എല്ലാവരിലും വിജയം കണ്ടെത്തുവാൻ സാധിച്ചില്ല. ഗില്മാന്റെ ഈ പരീക്ഷണങ്ങളിൽ   സ്റ്റോക്കുനിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. എലൻ മാർക്കറ്റ് നാൽപ്പതു ശതമാനവും വൈത്തു മാർക്കറ്റ് ഇരുപതു ശതമാനവും വിലയിടിഞ്ഞു. ഇതിനുള്ളിൽത്തന്നെ കോഹൻ രണ്ടു കമ്പനികളിലും ഉണ്ടായിരുന്ന 700 മില്ല്യൻ ഡോളറിന്റെ സ്റ്റോക്കുകൾ ഉടനടി വിൽക്കുകയും ചെയ്തു. ഈ സ്റ്റോക്ക് വ്യാപാരത്തിൽ കോഹന് 275 മില്ല്യൻ ഡോളർ ലാഭവുമുണ്ടായി. വളരെ രഹസ്യമായി വെച്ചിരുന്ന ഈ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പരാജയവിവരം കോഹനു ലഭിച്ചതെങ്ങനെയെന്നു രണ്ടു ഫാർമോട്ടിക്കൽ കമ്പനികൾക്കും വിസ്മയമായിരുന്നു. കോഹന്റെ സ്റ്റോക്കിനെപ്പറ്റിയുള്ള നിരീക്ഷണപാടവമാണ് അതിന്റെ പിന്നിലുള്ളതെന്നു മറ്റു നിക്ഷേപകരും സ്റ്റോക്ക് മാർക്കറ്റുമായി ബന്ധമുള്ളവരും കരുതി. 


 ഫെഡറൽ  അധികാരികൾക്ക് കഥകൾ മറ്റൊരു തരത്തിലായിരുന്നു പറയാനുണ്ടായിരുന്നത്. 'ബാപി'യുടെ ഗവേഷണ  പരാജയവിവരങ്ങൾ രഹസ്യമായി ഗില്മാനിൽ നിന്ന്  ചോർത്തിയെടുത്ത് കോഹനെ ധരിപ്പിച്ചത് പോർട്ട്‌ ഫോളിയോ  മാനേജരായിരുന്ന മാർതോമായായിരുന്നുവെന്നു  അവർ ആരോപിക്കുന്നു. ബൌദ്ധികതലങ്ങളിലുളള ഇത്തരം വിവരങ്ങൾ ചോർത്തിയെടുത്ത  തെളിവുകളായി കോഹനും 
മാർതോമായുമായുള്ള  സംഭാഷണങ്ങളും ഈമെയിലുകളുമുണ്ടെന്നു   ഫെഡറൽ അധികാരികൾ ആരോപിച്ചെങ്കിലും അത്തരം തെളിവുകൾ  കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. ഒരു സ്റ്റോക്ക്  പോർട്ട്‌ ഫോളിയോ മാനേജരെന്ന നിലയിൽ 'ബാപി'യുടെ പുരോഗതിയെപ്പറ്റി  തീവ്രമായ അന്വേഷണങ്ങൾ  മാർതോമാ നടത്തിയെങ്കിലും  'ബാപി' യുടെ ഗവേഷണ പരാജയവിവരങ്ങൾ ഏതെങ്കിലും ഡോകടർമാരിൽ നിന്ന് ലഭിച്ചതായ രേഖകളും കോടതിയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.  ആദ്യം പ്രതിസ്ഥാനത്തായിരുന്ന  ഗില്മാനെ  സാക്ഷിയാക്കി  പിന്നീട് കുറ്റം മുഴുവൻ   മാർതോമായിൽ  ആരോപിക്കുകയായിരുന്നു. 

ഡോക്ടർ ഗില്മാൻ  ന്യൂറോളജിയിൽ ഫ്രോഫാസറാണെങ്കിലും  രണ്ടുതരം വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. കോടതിയിൽ  അദ്ദേഹത്തിൻറെ വിസ്താര വേളയിലും പ്രായാധിക്യം കാരണം മാനസിക പരിഭ്രമം വ്യക്തമായി കാഴ്ചക്കാർക്ക് കാണാമായിരുന്നു.  ഇന്നു പറയുന്നത് മറ്റൊരു ദിവസം വേറൊരു തരത്തിൽ  പറയുന്ന സ്വഭാവ വിശേഷം ഇദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ തെളിഞ്ഞുകാണാം. പ്രതിയായിരുന്ന സമയത്ത് മാർതോമായ്ക്ക്    അനുകൂലമായി പറഞ്ഞ അദ്ദേഹത്തെ കോടതി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതെല്ലാം വ്യത്യസ്തമായ രീതിയിൽ മാർതോമായ്ക്കെതിരായി ആയിരുന്നു. ന്യൂറോളജിയിലെ ആധികാരികമായ ഡോക്ടർ എന്ന നിലയിൽ  അദ്ദേഹത്തിന്റെ സാക്ഷിമൊഴികൾ കോടതിയ്ക്ക് വിശ്വസിനീയവുമായിരുന്നുപ്രതിയായിരുന്നപ്പോൾ പറഞ്ഞതെല്ലാം പാടെ തള്ളി കളയുകയും ചെയ്തു.

ഗിൽമാൻ 1977- മിഷിഗണ്  യൂണിവേഴ്സിറ്റിയിൽ ന്യൂറോളജി  പ്രൊഫസറുടെ ചുമതല വഹിച്ചിരുന്നു. ന്യൂറോളജി  ഡോക്ടറായിരുന്ന ഗില്മാന്റെ ജീവിതം എന്നും മാനസിക പാളീച്ചകൾ  നിറഞ്ഞതായിരുന്നു. ദുഖകരമായ അനുഭവങ്ങൾ അദ്ദേഹത്തിനു ധാരാളമുണ്ട്. 1980-  അദ്ദേഹത്തെ  ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയി. മൂത്ത മകനായ 'ജെഫ്' ഒരു മാനസിക രോഗിയായി മാറി. 1983- അമിതമായ ഗുളികകൾ കഴിച്ച് 'ജെഫ്' ആത്മഹത്യ ചെയ്തു. ജെഫിന്റെ മരണ ശേഷം നിരാശനായ അദ്ദേഹം  ജോലി രാജി വെച്ചു. 1984-  രണ്ടാമതും വിവാഹം കഴിച്ചു. ആദ്യത്തെ വിവാഹത്തിൽ ജനിച്ച മകൻ  'റ്റോടും' അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.


ഗിൽമാൻ യൂണി വേഴ്സിറ്റി  പ്രൊഫസറെന്നതിലുപരി  ജി.എൽ.സി എന്ന കമ്പനിയുടെ മെഡിക്കൽ സ്റ്റോക്ക് സംബന്ധിച്ച കണ്‍സൾ ട്ടന്റും ആയിരുന്നു. അങ്ങനെ  മെഡിക്കൽ  സ്റ്റോക്ക്  ഉപദേശകനെന്ന നിലയിൽ  മാർതോമായിൽ നിന്നും ഒരിയ്ക്കൽ അദ്ദേഹത്തിനു ഒരു ടെലഫോണ്‍  വന്നുമെഡിക്കൽ സംബന്ധമായി സ്റ്റോക്കുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹം കോഹന്റെ കമ്പനിയിൽ നിയമിതനായ വിവരവും ഡോക്ടർ  ഗിൽമാനെ അറിയിച്ചു ഗവേഷണത്തിലിരിക്കുന്ന 'ബാപി ' യെ പ്പറ്റിയും  അല്സാമെഴ്സ് രോഗത്തെപ്പറ്റിയും അദ്ദേഹമന്ന് സംസാരിച്ചിരുന്നു. മാർതോമായുടെ അമ്മയും ഭാര്യയും ഡോക്ടർമാരായതുകൊണ്ട് പ്രായോഗിക ജീവിതത്തിനു വേണ്ട സാമാന്യ മെഡിക്കൽ വിവരങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. മാർതോമയ്ക്ക് അല്സാമെഴ്സ് രോഗത്തെപ്പറ്റി സംസാരിക്കാൻ ധാരാളമുണ്ടായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹോസ്പ്പിറ്റലുകളിൽ ചാരിറ്റബിൾ സംഘടനയ്ക്കായി കാന്റി(candy) വിൽക്കാൻ പോവുന്ന കാര്യവും  മാർതോമ്മാ   ഗിൽമാനോട് സംസാരിച്ചിട്ടുണ്ട്.    

മാർതോമാ എസ്.എ. സിയിൽ വരുന്നതിനു മുമ്പ് സിരിയോസ് ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന ചെറിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പോർട്ട് ഫോളിയോ മാനേജരെന്ന നിലയിൽ മാർതോമയുടെ ഫ്രൊഫഷണൽ വളർച്ചയ്ക്ക് എസ്.എ.സി കമ്പനി അനുയോജ്യമായ സ്ഥലമെന്നും അദ്ദേഹം വിചാരിച്ചു. കമ്പനിക്ക് തുടർച്ചയായി ലാഭമുണ്ടാക്കുന്നവർ അവിടെ പെട്ടെന്നു പണക്കാരാകും. കമ്പനിയ്ക്ക് നഷ്ടമുണ്ടാക്കുന്ന സമയം അവിടെനിന്നു പുറത്താകുകയും ചെയ്യും. വളരെ കഴിവും പ്രാപ്തിയുമുള്ളവരെയും അക്കാദമിക്ക് നിലവാരം നോക്കിയുമേ അവിടെ ജോലിക്കായി നിയമിക്കുകയുള്ളൂ. മാർതോമയെ സംബന്ധിച്ച് അദ്ദേഹത്തിന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രീയുണ്ടായിരുന്നു. അനേക വർഷങ്ങൾകൊണ്ട് വളരെയധികം   അദ്ധ്വാനഫലമായി അല്സേമഴ്സിനെ സംബന്ധിച്ചുള്ള പേപ്പറുകളും ഹാർവാർഡ് യൂണിവെഴ്സിറ്റിയിൽ തയാറാക്കിയിരുന്നു.നിയമഡിഗ്രിയ്ക്ക് ഡോക്ടറെറ്റിന് പഠിക്കാൻ ഹാർവാർഡു യൂണിവേഴ്സിറ്റിയിൽ തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീടദ്ദേഹം സ്റ്റാൻഫോർഡിൽനിന്ന് എം.ബി.എ. ബിരുദമെടുത്തു. എസ്.ഏ. സി യുടെ പുരോഗതിക്കായി മാർതോമ അതീവ ഗവേഷണ ചാതുരിയും കഠിനാധ്വാനിയുമായിരുന്നു. അവിടെ ജോലിയെടുത്ത നാളുമുതൽ അദ്ദേഹത്തെ ആകർഷിച്ചത് 'ബാപി' യുടെ പുരോഗതിയായിരുന്നു. ആ ഡ്രഗുമായി ബന്ധപ്പെട്ട അനേകം ഡോക്ടർമാരുമായി അദ്ദേഹം സംസാരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പുരോഗതിയെപ്പറ്റി പറയുവാൻ ഡോക്ടർമാർ തയാറായിരുന്നില്ല. ഗില്മാനും മാർതോമായുമായുള്ള സംഭാഷണത്തിന്റെ വെളിച്ചത്തിൽ അഞ്ചുമില്ല്യൻ ഡോളർ വിലയുള്ള 'ബാപി'യുടെ സ്റ്റോക്ക് എസ്.എ .സി. വാങ്ങിക്കാൻ തയാറായി.    


'ന്യൂയോർക്കറെന്ന' അമേരിക്കൻ വാരികയിലെ ഒരു ലേഖകനും റോസ് മേരിയുമായുള്ള അഭിമുഖ സംഭാഷണംത്തിൽ റോസ് മേരി മനസു തുറന്ന് സംസാരിക്കുന്നുണ്ട്. റോസ് മേരി പറയുന്നു, "മാത്യൂ ഒരിക്കലും തന്റെ ജോലികൾ സ്വയമായിട്ടായിരുന്നില്ല ചെയ്തിരുന്നത്. ഓരോ തീരുമാനവും എടുക്കുന്നത് സഹപ്രവർത്തകരും ബോസുമാരുമായി ആലോചിച്ച് ഒരു ഗ്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു. വിശ്രമമില്ലാതെ സദാസമയവും ഏഴുതരം ജോലി ചെയ്യണമായിരുന്നു. രാവിലെ നാലുമണിക്കെഴുന്നേൽക്കും. യൂറോപ്യൻ മാർക്കറ്റ് ശ്രവിച്ചു കഴിഞ്ഞ് ന്യൂയോർക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുന്നവരെ ജോലി ചെയ്തുകൊണ്ടിരുന്നു. വിജയകരമായി കൈകാര്യം ചെയ്യാമായിരുന്ന മറ്റനേക സ്റ്റോക്കുകളുണ്ടായിരുന്നെങ്കിലും 'ബാപി' യായിരുന്നു അദ്ദേഹത്തിൻറെ പ്രതീക്ഷകൾ മുഴുവനും. ഒരു പോർട്ട്‌ഫോളിയോ മാനേജരെന്ന നിലയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടാകും. ഓരോതരം സ്റ്റോക്കുകളും അവരുടെ കുഞ്ഞുങ്ങളാണ്. അതിനെ പരിപോഷിപ്പിച്ച് വളർത്തിക്കൊണ്ടിരിക്കണം. സ്റ്റോക്കിന്റെ വളർച്ചയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും അന്വേഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുകയെന്നത് കമ്പനിയുടെ താൽപര്യവും സ്വന്തം പ്രൊഫഷണിലസത്തിന്റെ വളർച്ചക്കുമാവശ്യവുമാണ്. ഗില്മാനും മാർതോമായുമായി 42 അഭിമുഖ സംഭാഷണങ്ങൾ നടന്നതായി കോടതിയിൽ സാക്ഷി പറഞ്ഞിട്ടുണ്ട്. കൂടാതെ അനേക ഡോക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും 'ബാപി'യുടെ പരാജയത്തെപ്പറ്റിയോ പാർശ്വഫലങ്ങളെപ്പറ്റിയോ അദ്ദേഹത്തോട് സംസാരിച്ചതായി അറിവില്ല.  

 1974- ഫ്ലോറിഡായിൽ മെറിറ്റ്  ഐലൻഡിൽ മാർതോമാ ജനിച്ചു. അജയ മാത്യൂ തോമസെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. മാത്യൂവിന്റെ പിതാവ് അവിടെ ഡ്രൈ ക്ലീനിംഗ് ബിസിനസ് നടത്തിയിരുന്നു. മകന്റെ പഠനത്തിലും അക്കാഡമിക്ക്  വളർച്ചയിലും  അതി കർശനക്കാരനായിരുന്നു. ഏതെങ്കിലും വിഷയത്തിൽ മകന് 'ബി' ഗ്രേഡായാൽ  അപ്പനു സഹിക്കുമായിരുന്നില്ല. ആദികുടിയേറ്റക്കാരായ ഭൂരി ഭാഗം മാതാപിതാക്കളും മക്കൾ ഹാർവാർഡിൽ പഠിക്കണം അല്ലെങ്കിൽ ഡോക്ടറാകണമെന്ന ചിന്താഗതിക്കാരായിരുന്നു.  മൂത്ത മകനായ  'അജയ' എന്ന' മാർതോമാ'  ഹാർവാർഡിൽ പഠിക്കണമെന്നത്  അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.   മാർതോമാ, ഹൈസ്കൂൾ പാസായത് 'എ' ഗ്രേഡോടെ ഒന്നാമനായിട്ടായിരുന്നു. എങ്കിലും അന്ന് തെരഞ്ഞെടുത്തത് ഡ്യൂക്ക് യൂണിവെഴ്സിറ്റിയായിരുന്നു. ഡ്യൂക്ക് യൂണിവെഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തും അൽസെമെഴ്സിനെ സംബന്ധിച്ചുള്ള മെഡിക്കൽ പഠനത്തിനായി വോളണ്ടീയർ ജോലി ചെയ്യുമായിരുന്നു. പഠിച്ചു മിടുക്കനായി ജീവിതത്തിന് അർത്ഥവും വ്യക്തിപ്രഭാവമുള്ളവനുമായി വളരണമെന്ന തീവ്രമായ ഉൽക്കർഷേച്ഛ എന്നുമദ്ദേഹത്തെ നയിച്ചിരുന്നു. ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ  പഠിക്കുന്ന കാലത്ത് അദ്ദേഹത്തിൻറെ  പി.എച് ഡി. തിസീസിന്റെ അഡ്വൈസർ ഡോക്ടർ റൊണാള്ഡ്  ഗ്രീൻ  പറഞ്ഞത് "സ്വഭാവ ഗുണത്തിലും പഠനത്തിലും അർപ്പണബോധത്തിലും ഒരുപോലെ മികവു പ്രകടിപ്പിച്ചിരുന്ന മാത്യൂ മാർതോമയെ തന്റെ വളർത്തു പുത്രനാക്കാൻ ആഗ്രഹിക്കുന്നു"വെന്നായിരുന്നു.  (റെഫ. ന്യൂയോർക്കർ  പത്രം, ഒക്റ്റോബർ 3)   

സ്റ്റാൻഫോർഡിൽ പഠിക്കുമ്പോഴാണ് മാത്യൂ മാർതോമാ റോസ് മേരിയെന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പാലായിലെ പേരും പെരുമയുമുള്ള അതിപുരാതനമായ കുടുംബത്തിലെ അംഗമായ റോസ് മേരി മാതാപിതാക്കളോടൊപ്പം വളർന്നത്‌ ന്യൂ സെലെണ്ടിലും. റോസ് മേരി അന്ന് യൂ.എസ്സിൽ പ്രാക്റ്റീസ് ചെയ്യാൻ മെഡിക്കൽ ബോർഡിനു പഠിക്കുകയായിരുന്നു. മാർതോമായെ കണ്ടുമുട്ടിയതുമുതൽ അവർതമ്മിൽ അടുപ്പമാവുകയും ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. റോസ് മേരിയുടെ മാതാപിതാക്കൾ കേരളത്തിൽ വളർന്നെങ്കിലും ഉദ്യൊഗമായി മറുനാടുകളിലായിരുന്നതുകൊണ്ട് കൂടുതലും പാശ്ചാത്യ ചിന്താഗതിക്കാരായിരുന്നു. മാർതോമാ റോസ്മേരിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ ബഹുമാനിച്ചിരുന്നു. വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗമായ ഒരു ഓർത്തോഡോക്സ് യുവാവുമായുള്ള വിവാഹം മാതാപിതാക്കൾ സമ്മതിക്കുമോയെന്നും റോസ് മേരിയുടെ മനസിനെ അന്ന് അലട്ടിയിരുന്നു. അവരുടെ മാതാപിതാക്കൾക്കും മാർതോമായെ വളരെയേറെ ഇഷ്ടമായിരുന്നു. അവർ പൂർണ്ണസമ്മതത്തോടെ ഈ വിവാഹം അംഗീകരിച്ചു. 2003-ൽ റോസ്മേരിയും മാർതോമായും ഓർത്തോഡോക്സ് ആചാരപ്രകാരം വിവാഹിതരായി. ജോലിസംബന്ധമായി കണക്റ്റിക്കട്ടിൽ താമസമാക്കിയ കാലം, ആദ്യത്തെ കുഞ്ഞു ജനിച്ചതുകൊണ്ട് റോസ് മേരി ജോലി നിറുത്തി. പിന്നീടു മാത്യുവിന്റെ തൊഴിലിനേയും സഹായിച്ചുകൊണ്ട് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു. 

ഗില്മാനും മാർതോമായുമായുള്ള ബന്ധം കൂടുതലും ബൌദ്ധിക തലങ്ങളിലുള്ളതായിരുന്നു. അൽസേമാഴ്സിനെ സംബന്ധിച്ച വിവിധ തരം ഡ്രഗുകളെപ്പറ്റി  ചർച്ച ചെയ്യുമായിരുന്നു. അറിയാനുള്ള ജിജ്ഞാസ കാരണം മാർതോമായ്ക്ക് ഗിൽമാനെ കണ്ടുമുട്ടുമ്പോഴെല്ലാം അനേക ചോദ്യങ്ങളുമുണ്ടായിരുന്നു.  താൻ പഠിപ്പിക്കുന്ന  ബുദ്ധിമാന്മാരായ വിദ്യാർത്ഥികളെക്കാൾ  ബുദ്ധിശക്തിയിൽ  വളരെയേറെ മികച്ച വ്യക്തിയാണ് മാർതോമായെന്ന്  ഗില്മാൻ പറയുമായിരുന്നു.  2010 - മാർതോമായ്ക്ക് എസ്. .സി കമ്പനിയിൽനിന്നും പണം നഷ്ടപ്പെടുകയാണുണ്ടായത്. വർഷം ജോലിയും നഷ്ടപ്പെട്ടു. അതിനു ശേഷം മാർതോമാ കുടുംബം 1.9  മില്ല്യൻ ഡോളറോളം വില വരുന്ന മനോഹരമായ ഒരു വീട് ഫ്ലോറിഡായിൽ വാങ്ങിച്ചു.  കൂടാതെ 'മാത്യൂ റോസ് മേരി'യെന്ന ഒരു ജീവകാരുണ്യ ഫൗണ്ടേഷനും സ്ഥാപിച്ചു. പഠിക്കുന്ന കാലങ്ങളിലും മാത്യു ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായിരുന്നു. ഒരു മില്ല്യൻ ഡോളറിൽ കൂടുതൽ ജീവ കാരുണ്യത്തിനായി നല്കിയിട്ടുണ്ടെന്നും റോസ് മേരി അവകാശപ്പെടുന്നു.   

2011 നവംബർ  രണ്ടാം തിയതി മാർത്തോമാ  സായംകാലത്തെ സവാരി കഴിഞ്ഞു മടങ്ങിവരവേ  അദ്ദേഹത്തെ  കാത്ത് രണ്ടു എഫ്.ബി.. ഉദ്യോഗസ്ഥർ  വീടിനു പരിസരത്തുണ്ടായിരുന്നു. രണ്ടു പേരും സ്റ്റീഫൻ കോഹന്റെ രഹസ്യവിവരങ്ങൾ അന്വേഷിക്കാൻ വന്നവരായിരുന്നു.  'മാർക്ക്  തിരുത്തി താങ്കൾ ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയില്ലേ'യെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ  മാർതോമാ ഉടനടി ബോധരഹിതനാവുകയാണുണ്ടായത്

മാർതോമാ  ഹാർവാർഡ്  യൂണിവേ ഴ്സിറ്റിയിൽ  നിയമ പഠനത്തിന് അഡ്മിഷൻ മേടിച്ചപ്പോൾ അതിലേറ്റവുമധികം സന്തോഷിച്ചത് അദ്ദേഹത്തിൻറെ പിതാവായിരുന്നു.  അവിടെ  മാർതോമാ  ലോ ആൻഡ് ടെക്കനോളജി  മാസികയുടെ എഡിറ്ററായിരുന്നു.  യൂണി വേഴ്സിറ്റിയിൽ  സൊസൈറ്റി ആൻഡ് ലോ ഫൌണ്ടേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. വർഷം അദ്ദേഹം ജുഡീഷ്യൽ  ക്ലർക്ക് ഷിപ്പിനുള്ള  അപേക്ഷ അയച്ചിരുന്നു. എന്നാൽ അവിടെ ഒരു ജഡ്ജിയുടെ ക്ലർക്ക് മാർതോമായുടെ  ഡ്യൂക്ക് യൂണി വേഴ്സിറ്റിയിലെ കൃത്രിമത്വം   കാണിച്ച  മാർക്കിന്റെ കോപ്പി  കണ്ടെത്തി.  രണ്ടു 'ബി' യുള്ളതിൽ '' യായി തിരുത്തിയിരിക്കുന്നു. മാർതോമാ അറ്റോർണിയെ വെച്ച് പ്രതികരിച്ചെങ്കിലും യൂണി വേഴ്സിറ്റിയിൽ   നിന്നും പുറത്താക്കുകയാണുണ്ടായത്.   ഇതിൽ മാർതോമ്മയുടെ വിശദീകരണം മറ്റൊരു തരത്തിലാണ്. അദ്ദേഹം ട്രാൻസ് ക്രിപ്റ്റ് തിരുത്തിയത് യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയല്ലായിരുന്നു. മാതാപിതാക്കളുടെ ചോദ്യ ശരങ്ങളിൽനിന്നും രക്ഷപ്പെടാനായിരുന്നു. 'ബി' ഗ്രേഡു  കാണിച്ചാൽ മാതാപിതാക്കളുടെ വഴക്കു കിട്ടുമായിരുന്നു. അവരുടെ വികാരങ്ങളെ മാർതോമാ ഭയപ്പെട്ടിരുന്നു. അന്ന് എന്തോ ആവശ്യത്തിന്  മാർതോമായ്ക്ക് യാത്ര ചെയ്യണമായിരുന്നു. അദ്ദേഹത്തിൻറെ ഇളയ സഹോദരനോട് തന്റെ അഡ്മിഷനുള്ള   പൂരിപ്പിച്ച അപ്പ്ളിക്കേഷൻ തയാറാക്കാനും പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ തിരുത്തിയ മാർക്ക് ലിസ്റ്റിന്റെ  ട്രാൻസ്ക്രിപ്റ്റാണ്   കൂടെ അയച്ചത്. യൂണിവേഴ്സിറ്റിയുടെ  തീരുമാനത്തിനെതിരെ കോടതിയിൽ വക്കീലിനെ വെച്ച് വാദിച്ചെങ്കിലും വിജയിച്ചില്ല.  മാതാപിതാക്കളെയും സഹോദരനെയും ഇതിനായി വിസ്തരിച്ചിരുന്നു. സംഭവം മാർതോമായെ സംബന്ധിച്ച് തികച്ചും അപമാനമായിരുന്നു. കൂട്ടുകാരോടും മറച്ചു വെച്ചു. റോസ്മേരിയെ  കണ്ടുമുട്ടിയ നാളുകളിലും രഹസ്യമായി തന്നെ മനസ്സിൽ സൂക്ഷിച്ചു. ഹാർവാർഡ്  സംഭവം എന്നും   പേടി സ്വപ്നവുമായിരുന്നു. എസ് സി യിൽ ചേർന്ന കാലത്തും കമ്പനി കണ്ടുപിടിക്കുമോയെന്നും പേടിയുണ്ടായിരുന്നു. സംഭവം കമ്പനിക്ക് അറിയാമായിരുന്നെങ്കിലും കമ്പനി വിവരം പുറത്തു വിട്ടില്ല.


മാർതോമായ്ക്ക് ബോധം തെളിഞ്ഞപ്പോൾ 2008-ലെ എസ്. .സി. യുമായുള്ള സ്റ്റോക്ക്  വിവാദങ്ങൾ എഫ്.ബി.. യ്ക്ക് അറിയാമായിരുന്നുവെന്ന് വന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്. ബി.. ഉദ്യോഗസ്ഥൻ മാർതോമായോടായി പറഞ്ഞു,  'നിന്റെ ശേഷിച്ച ജീവിതം നാശത്തിലേക്കാണ് പോവുന്നത്. നിനക്കുള്ള എല്ലാ സുഹൃത്തുക്കളും നഷ്ടപ്പെടും. നിന്റെ വളർന്നുവരുന്ന മക്കൾ നിന്നെ വെറുക്കും. കാരണം ശേഷിച്ച ജീവിതം മുഴുവൻ നിനക്കിനി  ജയിലിൽ കഴിയേണ്ടി വരും. നീ ഞങ്ങളോട് സഹകരിച്ചില്ലെങ്കിൽ സർക്കാർ നിന്നെ ഒന്നുമില്ലാതാക്കും. ഞങ്ങൾക്കു  വേണ്ടത് സ്റ്റീവൻ കോഹനും ഗില്മാനും നീയുമൊന്നിച്ചു നടത്തിയ 'ബാപി' രഹസ്യങ്ങൾ ചോർത്തിയ കഥകളാണ്." ഇതെല്ലാം കേട്ടിട്ടും മാർതോമാ ഉത്തരം പറയാതെ നിശബ്ദനായി നിന്നതേയുള്ളൂ. 

എഫ്.ബി.ഐ. ഉദ്യോഗസ്ഥർ ഗില്മാനെ ചോദ്യം ചെയ്തപ്പോഴും താനാർക്കും, മാർതോമായ്ക്കും  'ബാബി'യുടെ രഹസ്യം ഒരിക്കലും ചോർന്നു കൊടുത്തില്ലെന്നു പറഞ്ഞു.  പിന്നീട് അദ്ദേഹത്തിൻറെ പേരിൽ കേസെടുക്കുകയില്ലെന്നും പ്രതിയാക്കാതെ സാക്ഷി മാത്രമേയാക്കൂള്ളൂവെന്നു പറഞ്ഞപ്പോൾ ഗില്മാന്റെ അഭിപ്രായങ്ങൾക്കും മാറ്റം വന്നു. അദ്ദേഹം പറഞ്ഞു, "ഞാൻ എന്റെ സഹപ്രവർത്തകരെ ചതിച്ചു. എന്നെയും എന്റെ യൂണിവേഴ്സിറ്റിയെയും. എഫ്.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു,  "അങ്ങു  ഭയപ്പെടേണ്ടാ, വൻ മണൽകൂമ്പാരത്തിലെ ഒരു തരിപോലെയെ താങ്കളിൽ ഞങ്ങൾ കുറ്റം കാണുന്നുള്ളൂ. ഒരു ബലഹീനമായ നിമിഷത്തിൽ അറിയാതെ വന്ന വാക്കു പിഴവാണെന്നും കരുതിയാൽ മതി. ഗില്മാന്റെ പേരിൽ കേസെടുക്കില്ലന്നുള്ള ഉറപ്പിൽ സർക്കാരിനോട് സഹകരിക്കാമെന്നും  ഉറപ്പു കൊടുത്തു. അവർക്കു വേണ്ടത് യഥാർത്ഥ കുറ്റവാളിയെയാണെന്നും പറഞ്ഞു. ഗില്മാനിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ചാണ് മാർതോമായെ  തേടി അന്വേഷണം ആരംഭിച്ചത്.   



മാർതോമാ ഒന്നിനും സഹകരിക്കുന്നില്ലന്നറിഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ മുമ്പിൽ അദ്ദേഹത്തിന്റെ കൈകളിൽ വിലങ്ങു വെച്ച് അറസ്റ്റു ചെയ്തു. ആഗോള ഫിനാൻഷ്യൽ ലോകവും നിയമജ്ഞരും ഒന്നുപോലെ ഒരു ചോദ്യം ചോദിക്കുന്നു, "എന്തുകൊണ്ട്മാർതോമാ രക്ഷപെടാൻ പഴുതുകളുണ്ടായിട്ടം  താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടുന്നു"  ഒരു പക്ഷെ  ചെയ്യാത്ത കുറ്റത്തിന് കോഹനെ  ഒറ്റുകൊടുക്കാൻ മാർതോമായ്ക്ക് താല്പര്യമില്ലായിരിക്കാം.  കോഹൻ, ട്രോപ്പിക്കൽ രാജ്യങ്ങളിൽ  പലതരം അക്കൗണ്ടുകൾ മാർതോമായ്ക്ക് തുറക്കുമെന്ന്  ചിലർ പറയുന്നു. അദ്ദേഹം അത്ര ബുദ്ധി മോശം കാണിക്കുമോ? ബ്ലാക്ക് മെയിൽ ചെയ്യാൻ  തനിക്കു നേരെ സ്വയം തോക്കിൽ വെടിമരുന്നു നിറയ്ക്കാൻ അദ്ദേഹം തയാറാകുമോ?  


റോസ് മേരിയെ സംബന്ധിച്ച് മാർതോമായുമായി വേർപെട്ട് ജീവിക്കുന്നതിനു ചിന്തിക്കാൻപോലും അവർക്കു കഴിയുന്നില്ല. ബോസ്റ്റണിൽ മെഡിക്കൽ റസിഡൻസിയിലായിരുന്ന കാലത്തേയ്ക്കും അവരുടെ ഓർമ്മകൾ ഓടിപാഞ്ഞു." ണ്‍ കോളുള്ള രാത്രികാലങ്ങളിൽ താൻ ഒറ്റയ്ക്കെന്നുള്ള ചിന്തകൾ മാർതോമായെ   അലട്ടിയിരുന്നതുകൊണ്ട് . ഹോസ്പിറ്റലിൽ തനിയ്ക്കന്നു കൂട്ടുനൽകാൻ  വരുമായിരുന്നു.  അദ്ദേഹം ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും പ്രിയങ്കരനാണ്.  ഞങ്ങളുടെ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ  കലങ്ങി തെളിഞ്ഞ കണ്ണുകളിലേക്ക് നോക്കൂ. അവരുടെ ഹൃദയങ്ങൾ ഇപ്പോഴും പൊട്ടി കരയുന്നതായി കാണാം.  'അവനു വേണ്ടി ഞാൻ ഇരുമ്പഴികളിൽ  കിടന്നുകൊള്ളാമെന്ന്' മാത്യൂവിന്റെ അമ്മ  പറയും. ഞാനും ഇതുപോലെ മാത്യുവിനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുലയൂട്ടി വളർത്തിയ ആ പാവം  അമ്മയുടെ കണ്ണുനീരിനു വില കൽപ്പിക്കാൻ സാധിക്കില്ല."



റോസ് മേരി തന്റെ കുടുംബ കഥകളും പറയാൻ തുടങ്ങി. "എന്റെ മുത്തച്ചൻ ഗാന്ധിജിയോടൊപ്പം സമരം ചെയ്ത ധീരനായ ഒരു സേനാനിയായിരുന്നു. ജയിലറകളിലെ  കാരിരുമ്പിനുള്ളിൽ  അനേക വർഷങ്ങൾ ചിലവഴിച്ചു.  ബ്രിട്ടീഷ് പതാകയെ വന്ദിക്കാത്തതിന്  ജയിലിനുള്ളിൽ ശിക്ഷകൾ വേറെയും കിട്ടിയിരുന്നു.   കോളറാ പിടിപെട്ട്  ഭേദമാകാത്തവണ്ണം  മരിക്കുംവരെ  എന്റെ മുത്തച്ചൻ അവശതയനുഭവിച്ചിരുന്നു. " റോസ് മേരിയുടെ അമ്മ ജഡ്ജ് ഗാർഡപ്പായ്ക്കെഴുതി. " മാത്യൂ   അവന്റെ ഭാര്യ റോസ് മേരിക്കെന്നും  അവളുടെ മുത്തച്ഛന്റെ ധൈര്യം കൊടുത്തുകൊണ്ട്  സമാശ്വസിപ്പിക്കാറുണ്ട്. മഹത്തായ ആദർശത്തിനുവേണ്ടിയും സത്യത്തിനു വേണ്ടിയും അവളുടെ മുത്തച്ഛൻ യാതനകളനുഭവിച്ചു. അതുപോലെ മാത്യുവും ഒരു തത്ത്വത്തിനു വേണ്ടി നിലകൊള്ളുന്നു. സത്യം  നിഷ്കളങ്കനായ  അവനിൽ പതിഞ്ഞിരിക്കുന്നു."


ഭാവിയിലേക്ക് ഇനിയെന്തെന്ന ഒരു റിപ്പോർട്ടറുടെ  ചോദ്യത്തിന് റോസ് മേരി ഒരു നിമിഷം ചിന്താമഗ്നയായി കണ്ടു. കരഞ്ഞുകൊണ്ട് "എനിക്കതിന് ഉത്തരമില്ലായെന്നു പറഞ്ഞു. ഇന്നെന്റെ ലക്ഷ്യം അതിനുത്തരം കണ്ടുപിടിക്കുകയെന്നതാണെന്ന് നിങ്ങൾക്കെല്ലാമറിയാം.  അതിനായി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞുങ്ങൾക്കു ജന്മം നല്കിയത്  പ്രിയപ്പെട്ട നാടാണ്. മറ്റെല്ലാ കുടിയേറ്റക്കാരെപ്പോലെ ഞാനും അമേരിക്കായെന്ന സുന്ദരമായ സ്വപ്നഭൂമിയിൽ വന്നെത്തി.  ഞാൻ സ്വീകരിച്ചതായ   നാട് അതിനുള്ള അവസരം ഒരുക്കിതരട്ടെ. രാജ്യത്തിന്റെ മക്കളായി ഞങ്ങൾക്കും അന്തസായി ജീവിക്കണം. ഞാൻ ആഗ്രഹിക്കുന്നത് അതിമോഹമോ?


മാർതോമായുടെ  മയാമിയിലുള്ള ജയിൽ വാസം അടുത്ത മാസം നവംബറിൽ തുടങ്ങും. റോസ് മേരിയോട് എങ്ങനെയാണ് കുഞ്ഞുങ്ങളുമായുള്ള ഇനിയുള്ള ജീവിതമെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു, "എനിക്കറിയത്തില്ല" എന്റെ കുഞ്ഞുങ്ങൾ ഒമ്പതും ഏഴും അഞ്ചും വയസുള്ളവരാണ്. ഡാഡി ജയിലിലേക്കു പോകുന്നുവെന്ന് അവർക്കറിയാം. ഞാനൊരു സ്ത്രീയെന്ന നിലയിൽ  എന്റെ ജീവിതമിനി എങ്ങോട്ടെന്നു  മനസിലാക്കാൻ ബുദ്ധി മുട്ടുണ്ട്.  ഭർത്താവിന്റെ കുടുംബങ്ങളിൽ നിന്നോ എന്റെ കുടുംബത്തിൽനിന്നോ അവർക്കിനി കൊടുക്കാനൊരു സമ്പാദ്യവുമില്ല.  മുമ്പോട്ടുള്ള നിലനില്പ്പിന് നാളേയ്ക്കായി സ്റ്റീവ് കോഹനുമായി സംസാരിക്കാൻ ഞങ്ങളില്ല. ഒരിക്കലുമില്ല. ഒരിക്കലുമില്ലായിരുന്നു. ഇനി ഒരിക്കലുമുണ്ടാവില്ല. 


EMalayalee:  http://emalayalee.com/varthaFull.php?newsId=87265

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...