Friday, March 28, 2014

മാർപ്പാപ്പായെ ധിക്കരിച്ച് പ്രത്യക്ഷരാഷ്ട്രീയവുമായി കേരള മെത്രാന്മാർ





കേരളസഭ പരസ്യമായി കേരളരാഷ്ട്രീയത്തിൽ വോട്ടുപിടുത്തം ആരംഭിച്ചുവെന്നു സൈബർപത്രങ്ങളിൽ വായിക്കുന്നു. അതിനായി  ഇടയലേഖനങ്ങളിറക്കിത്തുടങ്ങിയെന്നും  വാർത്തകളിലറിഞ്ഞു. താൻ മാർപാപ്പായായി തുടരുന്ന കാലത്തോളമെങ്കിലും  സഭ പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുകയില്ലെന്നു പ്രഖ്യാപിച്ച ഫ്രാൻസീസ് മാർപ്പാപ്പായോടുള്ള  ധിക്കാരമല്ലേ ഇതെന്ന് കേരളത്തിലെ ക്രൈസ്തവർ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, എല്ലാവിധ അവകാശങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്ന സഭയിലെ പൌരന്മാരോട് അവരുടെ സമ്മതിദാനവകാശം തങ്ങളാഗ്രഹിക്കുന്നവർക്കു നൽകണമെന്നു പറയാൻ എന്തവകാശമാണ്  മെത്രാന്മാർക്കുള്ളത്?  കൂന്തതൊപ്പിയും അംശവടിയും കാണിച്ച്  ഈ 'അഭിഷിക്തർ' ജനാധിപത്യവ്യവസ്ഥയ്ക്കു  തുരങ്കം വെയ്ക്കുകയാണ്. ഇടയലേഖനത്തിൽക്കൂടി,   ഗാഡ്ഗിൽ- കസ്തൂരി രങ്കൻ  റിപ്പോർട്ടുകളെ  അനുകൂലിക്കുന്നവരെ സഭയുടെ ശത്രുക്കളായി  കാണണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇവർ  മലയോര- തീരദേശജനതകൾക്കുവേണ്ടി  നിലകൊള്ളുന്നവർക്ക് വോട്ടുചെയ്യണമെന്നും അഭ്യർഥിക്കുന്നു. ഇതു കേട്ടാൽ, ഗാഡ്ഗിലും പര്സ്ഥിതി പ്രവർത്തകരും 'ആം ആദ്മി' പാർട്ടിയുമെല്ലാം ഈ ജനതകൾക്കെതിരാണെന്നും തോന്നിപ്പോകും.  സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ദളിതരെ ചതിച്ച സഭ  ഇന്നു മലയോരകർഷകർക്കുവേണ്ടിയും   മുതലകണ്ണീരൊഴുക്കുകയാണ്. തങ്ങൾ കാട്ടിയ വഞ്ചന മറച്ചുവച്ചുകൊണ്ട്, ദളിതർക്കുവേണ്ടിയും ഇടയലേഖനത്തിൽ മെത്രാന്മാർ കണ്ണുനീർ പൊഴിക്കുന്നുണ്ട്‌.  ഹിന്ദുദളിതരെപ്പോലെ ക്രിസ്ത്യൻ ദളിതർക്കും സംവരണവകാശം  നേടിയെടുക്കണമെന്നാണ് ആഹ്വാനം.  കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങളിൽ ദളിതർക്ക് കൊടുക്കുന്ന തൊഴിൽ  തൂപ്പുജോലി  മാത്രമാണ്. യോഗ്യതയുള്ള വിദ്യാസമ്പന്നർ ദളിതരുടെയിടയിലുണ്ടെങ്കിലും സഭയുടെ ഉയർന്ന തസ്തികയിലുള്ള ജോലികൾ സവർണ്ണർ'ക്കു  മാത്രമായി  സംവരണം ചെയ്തിരിക്കുകയാണെന്ന സത്യം  ഇടയലേഖനത്തിൽ ഒളിച്ചുവെയ്ക്കുന്നു.


തീവ്രവാദത്തെയും  ഭീകരപ്രവർത്തനങ്ങളെയും  എതിർക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. ഇതൊരു അന്തർദേശീയ കാഴ്ച്ചപ്പാടെന്ന കാര്യത്തിൽ  സംശയമില്ല. ഏന്നാൽ, തൊടുപുഴകോളേജിലെ പ്രൊഫസറിന്റെ കൈവെട്ടിയ തീവ്രവാദികൾക്കൊപ്പംനിന്ന് അദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് ഭീകരപ്രവർത്തനമായിരുന്നു എന്ന   സത്യം  സഭ മറന്നുപോയി. പ്രോഫസറിന്റെ കുടുംബത്തെ അനാഥമാക്കിയ പാപം എങ്ങനെ ഇല്ലാതാക്കും? പ്രൊഫസറിന്റെ ജീവൻമരണപോരാട്ടസമയത്ത്  കോതമംഗലം രൂപതാ ബിഷപ്പ്  അരമനയിലിരുന്ന് നീറോയായി  വീണവായിച്ചുകൊണ്ടിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും പ്രൊഫസർ ടി.ജെ. ജോസഫിനെ  തിരിച്ചെടുക്കാൻ തയ്യാറാകാത്ത രൂപതാധികാരമാണ്  ഇടയലേഖനത്തിൽക്കൂടി തീവ്രവാദികൾക്കെതിരെ പോരാടാൻ ആഹ്വാനിക്കുന്നത് !


പതിവുപല്ലവികളായ 'മതേതരത്വം' അപകടത്തിൽ, 'വർഗീയശക്തികളുടെ വളർച്ച', 'മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം', 'ഗർഭചിന്ദ്രവും, ദയാവധവും' എന്നിങ്ങനെ വിവിധവിഷയങ്ങൾ മെത്രാന്മാരുടെ കല്പ്പനയിലുണ്ട്. മദ്യപാനം, മയക്കുമരുന്നുപയോഗം, സ്ത്രീകൾക്കെതിരെ ആക്രമണം എന്നീ വിഷയങ്ങളിലും അവർ പതിവുപോലെ കല്പനകൾ നിരത്തിയിട്ടുണ്ട്.  ഇത്തരം ദുശീലങ്ങൾ സാധാരണ കാണുന്നത് വൈദികരുടെയും അവരെ  ചുറ്റുപ്പറ്റി നടക്കുന്ന കപടപള്ളിഭക്തരുടെയുമിടയിലാണെന്ന   വസ്തുത ഇടയലേഖനം പുറപ്പെടുവിക്കുന്നവർ മറക്കുന്നു.


ഇടയലേഖനങ്ങളിൽക്കൂടി  സഭാ പൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു  കരുതുന്ന ഈ   അഭിഷിക്തർ,  അതിനു രണ്ടുദിവസംമുമ്പ്  അഭിഷിക്തർക്കായി  പോപ്പ് നല്കിയ സന്ദേശം  വായിച്ചു കാണില്ല.  കർദ്ദിനാൾസംഘത്തോട് പാപ്പാ പറഞ്ഞു: "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം  കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം  എന്നിവയെല്ലം  രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ  ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല.  പകരം  മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്."


കേരളാഭിഷിക്തർ പാപ്പയുടെ വാക്കുകളെ ധിക്കരിച്ചുനടക്കുന്ന ആഗോളസഭയുടെ ഇത്തികണ്ണികളായി മാറികഴിഞ്ഞു. അവരുടെ ആഡംബരരോഗത്തിന് പാപ്പാ കൊടുക്കുന്ന  മരുന്നുകളുടെ  ഡോസുകളൊന്നും ഏക്കുന്നില്ല. ഈ സീറോസഭയുടെ ശവക്കുഴി തോണ്ടുകയാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത,
 ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന  ഈ അഭിഷിക്ത 'കൾട്ടു'കൾക്ക് സ്വതന്ത്രമായി വേർപിരിഞ്ഞ് മറ്റൊരു സഭയാകരുതോ? ചിന്നിച്ചിതറി കിടക്കുന്ന മറ്റുസഭകൾ നിങ്ങളെ സ്വാഗതം ചെയ്തുകൊള്ളും. പിരിഞ്ഞുപോകുന്ന സമയം സഭാസ്വത്തുക്കൾ കൊണ്ടുപോകാമെന്നു നിങ്ങൾ വ്യാമോഹിക്കേണ്ടാ. അവകാശികളായ സഭാപൗരർ സുപ്രീംകോടതിവരെ അതിനകം പോയിരിക്കും.


ഗാന്ധിയെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു മഹാനാണ് പാപ്പാ. അദ്ദേഹത്തിൻറെ പേരുപോലും ഉച്ചരിക്കാൻ കേരളസുറിയാനി കത്തോലിക്കാഭിഷിക്തർക്ക് അർഹതയില്ല. സഭയിൽ എല്ലാവരും തുല്യരെന്ന വിചാരത്തോടെ,  വലിയ ഒരു വികാരിയച്ചനെപ്പോലെ തോളിൽത്തട്ടി ഹൃദ്യമായി പെരുമാറുന്ന ആ മഹാനറെ കീഴിൽ സേവനം ചെയ്യാൻ കേരളത്തിലെ ഒരു അഭിഷിക്തനും യോഗ്യനല്ല.  ഇവരുടെ കൈവിരലിലെ വിലകെട്ട മോതിരം മുത്താൻ തിരക്കുകാട്ടുന്ന  കപടപള്ളിഭക്തർക്കുള്ളത്ര  വിലമാത്രമേ ഇന്നിവർക്ക് സമൂഹത്തിലുള്ളൂ.


മുമ്പുള്ള മാർപാപ്പാമാർ വത്തിക്കാൻ വിട്ട് അകലെയുള്ള സ്ഥലങ്ങളിൽ  ഇടയ്ക്കിടെ സുഖവാസത്തിനായി പോവുമായിരുന്നു. എന്നാൽ നാളിതുവരെയായി ആ  കീഴ്വഴക്കം ഈ മാർപാപ്പാ പാലിച്ചിട്ടില്ല. അദ്ദേഹത്തിനു  വിശ്രമിക്കാൻ ഒരു സുഖവാസകേന്ദ്രവും  ആവശ്യമില്ല. അസുരചിന്താഗതിക്കാരായ 'അഭിഷിക്തർക്കാണ്' അതിന്റെയൊക്കെ ആവശ്യം.  മഹനീയവ്യക്തിത്വങ്ങൾ  സേവനനിരതരായിരിക്കുമ്പോഴും വിശ്രമവും വിശ്രാന്തിയും അനുഭവിക്കുന്നു.  അത്തരം ഒരു മഹനീയവ്യക്തിപോലും കേരളകത്തോലിക്ക സഭയിലില്ല എന്നതു  ഖേദകരമാണ്.

Sunday, March 23, 2014

പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം

 By ജോസഫ്‌ പടന്നമാക്കൽ

 

 
പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.  കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്. സർവ്വോപരി ജോസഫിനെ ഒറ്റികൊടുത്ത് ആദിതോട്ട് അവസാനം വരെയുള്ള സംഭവങ്ങൾക്കു ചുക്കാൻ പിടിച്ചത് അദ്ദേഹത്തിൻറെ  ജൂണിയറായിരുന്ന ഒരു പുരോഹിതനായിരുന്നു.  അയാളുടെ അധികാരഭ്രമവും അതിമോഹവും ഒരു കുടുംബത്തെ കണ്ണുനീരിലേക്കും ദുരന്തത്തിലേക്കും നയിച്ചു. പ്രൊഫസറിന്റെ വകുപ്പു മേധാവിയെന്ന സ്ഥാനം തട്ടിയെടുക്കണമെന്ന ദുഷ്ടലക്ഷ്യമായിരുന്നു എന്നും അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരുന്നത്. അതിനുള്ള സുവർണ്ണാവസരം കൊയ്യുകയും ചെയ്തു. കഥ സമാപിക്കുന്നത് ജോസഫിനെ തിരിയെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള കോതമംഗലം ബിഷപ്പിന്റെ പുതിയ വാഗ്ദാനമായിട്ടാണ്. അതുമൂലം പെൻഷനും പ്രോവിഡന്റ് ഫണ്ടും അദ്ദേഹത്തിനു കിട്ടും. മനസാക്ഷിയുടെ പേരിലാണ് ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് ബിഷപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എങ്കിൽ സഭയോടൊരു ചോദ്യം, നിങ്ങൾമൂലം മനസുതകർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ജീവൻ നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുമോ? നിങ്ങൾമൂലം മനസ്സുതകർന്ന് ആത്മഹ്യത്യചെയ്ത പാവം സലോമിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ?
 

നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു.  കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.

 
പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ  ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു.  "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി.  പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.

 
2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.


2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.


പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി  ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ പശു പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ  സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.


ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ  തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു.  ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ  കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ,  ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
 

യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ?  കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും  ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു  സലോമി സ്വന്തം രക്തം പകർന്നു   കൊടുത്തുകൊണ്ട്  സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം,  വിശ്വസിച്ചു  ജോലിചെയ്ത സ്ഥാപനം   ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ  മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.

 

കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട്‌ ഞാനിന്ന്   യാത്ര പറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"

 

മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി,  മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി   ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത  അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.  

 

രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന്  അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി  കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന്  രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട,  ഇനി സഹായിക്കാൻ പറ്റില്ല,  ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട്‌ ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല,  എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
 

വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത്‌ സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ,  എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."


 
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ  കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ  സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹിയില്നിന്നും ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല,  അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.

Malayalam Daily News:
http://www.malayalamdailynews.com/?p=81106#comment-10694



Friday, March 21, 2014

മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും




















ജോസഫ്‌ പടന്നമാക്കൽ
പഴയ തലമുറകളുടെ ചിന്താഗതികളെ ഇന്നുള്ള യുവതലമുറകൾ പഴഞ്ചനായും കാലഹരണപ്പെട്ടതായും  ചിത്രീകരീക്കാറുണ്ട്. മാതാപിതാക്കളും മക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങളുള്ളത് സാധാരണമാണ്. തലമുറകൾ തമ്മിലുള്ള വിടവെന്നു പറഞ്ഞ് മുതിർന്ന തലമുറകൾ ആശ്വസിക്കാറുണ്ട്. ഈ വിടവുകളുടെ ആഴവും പരപ്പും ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതികളിലായിരിക്കും. ഒരു നൂറ്റാണ്ടുമുമ്പ് കൂട്ടുകുടുംബ വ്യവസ്ഥിതി ഭാരതത്തിലുണ്ടായിരുന്നു. പരസ്പരം സുഖദുഃഖങ്ങൾ പങ്കുവെച്ചിരുന്ന ആ കാലഘട്ടത്തിൽ അഭിപ്രായങ്ങളിൽ ഐക്യരൂപ്യം കണ്ടെന്നിരിക്കാം. വാസ്‌തവത്തിൽ തലമുറകൾ തമ്മിലുള്ള വിടവെന്നു പറയുന്നത് വെറും മാനസിക വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. അപ്പനും മക്കളും മുതിർന്നവരും പരസ്പരമുള്ള വൈകാരികമായ ഒരു അകൽച്ചയെന്നു മാത്രമേ ഈ വിടവിനെ കരുതാൻ സാധിക്കുള്ളൂ. തലമുറകൾതമ്മിൽ അത്തരം അന്തരം വരുന്നത് മിക്കപ്പോഴും തെറ്റിദ്ധാരണ കാരണമാണ്. മക്കളും മാതാപിതാക്കളുമായുള്ള സഹവർത്തിത്വത്തിന്റെ അഭാവമാണ് ഇത്തരം അകൽച്ചകൾ സംഭവിക്കാൻ കാരണമാകുന്നതും. മക്കളുമായുള്ള മാനസിക വ്യത്യാസങ്ങൾ ലഘുകരിക്കാൻ സാധിക്കുന്നതാണ് മാതാപിതാക്കളുടെ വിജയം. വ്യത്യസ്തകളിൽ ഗൌരവമായി ചിന്തിക്കാതെ, ഗൗനിക്കാതിരിക്കുന്നതും യുക്തിയായിരിക്കും.


സമൂഹം പുരോഗമിക്കുംതോറും തലമുറകൾ തമ്മിലുള്ള വിടവുകളും വർദ്ധിക്കും. പഴയകാലങ്ങളിൽ ഒന്നും രണ്ടും തലമുറകൾ ഒരേ രീതിയിലുള്ള ജീവിതരീതികൾ പിന്തുടർന്നിരുന്നു. അന്ന് ലോകത്തിന്റെ പുരോഗമനം പതിയെ പതിയെയായിരുന്നു. ഇന്ന് വ്യവസായ ടെക്കനിക്കൽ കാലഘട്ടങ്ങളിൽക്കൂടി ഇന്നലെയുടെ ദിനംവരെ കാലഹരണപ്പെട്ടു പോയി. സമീപകാലങ്ങളുടെ നേട്ടങ്ങൾ അപ്രത്യക്ഷമായിക്കൊണ്ട് പകരം പുതിയത് അവിടെ സ്ഥാനം പിടിച്ചു. മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും നിത്യവും പുരോഗമനവീഥികളിൽക്കൂടി കുതിച്ചുകൊണ്ടിരിക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ആധുനിക ടെക്കനോളജികളുടെ വളർച്ച മുതിർന്ന തലമുറകൾക്ക് തികച്ചും അജ്ഞാതവുമാണ്. ടെക്നോളജിയിലുള്ള പ്രാവീണ്യക്കുറവ് മാതാപിതാക്കളും മക്കളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നു. അതെസമയം കുട്ടികളുടെ ലോകം ഹൈടെക്ക് യുഗമായി മാറ്റപ്പെട്ടു. അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളും ഉപകരണങ്ങളും എന്തെന്നുപോലും മാതാപിതാക്കൾക്ക് അറിയില്ല. വിവരസാങ്കേതികതയിലെ അറിവിലെ പാപ്പരത്വം മാതാപിതാക്കളെ മക്കളുടെ മുമ്പിൽ എന്നും ചെറുതാക്കിക്കൊണ്ടിരിക്കും.

മാതാപിതാക്കളും മക്കളും തമ്മിലുള്ള വിടവുകൾ നോക്കിയും കണ്ടും ഇല്ലാതാക്കുന്നത് ആരോഗ്യപരമായ ഒരു കുടുംബബന്ധത്തിന് അനിവാര്യമാണ്. ഇതിന് ഒരു മനശാസ്ത്രജ്ഞന്റെയും സഹായം ആവശ്യമില്ല. നമ്മൾ തന്നെ മനസുവച്ചാൽ മതിയാകും. നിങ്ങളുടെ മകൻ നിങ്ങളോട് ഒരു സംശയം ചോദിക്കുമ്പോൾ നിങ്ങൾക്കറിയത്തില്ലാന്നു പറഞ്ഞ് അകന്നുപോയാൽ നിങ്ങളെ മകൻ അറിവില്ലാത്തവനെന്നും കാലഹരണപ്പെട്ടവനെന്നും വിധിയെഴുതും. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ കാലത്തിനൊത്ത അറിവുകൾ പൂർണ്ണമായും സമ്പാദിക്കാൻ ശ്രമിക്കണം. വിവര സാങ്കേതിക വിദ്യകളെയും പഠിക്കാൻ ശ്രമിക്കണം.നമ്മൾ പഴഞ്ചനെന്ന് ഒരു തോന്നൽ മക്കളിൽ ഒരിക്കലും വരുത്തരുത്. മക്കൾ അറിവിനെതേടി നിങ്ങളെ സമീപിക്കുമ്പോൾ അറിവിൽ പാപ്പരായി അവരുടെ മുമ്പിൽ നിൽക്കാനിടവരാതെ വർത്തമാന ലോകത്തിന്റെ ചിന്താഗതികളുമായി ഒത്തിണങ്ങിപ്പോവാൻ ശ്രമിക്കണം. ചില പഴഞ്ചനായ പൂർവികരുടെ ചിന്തകളും ആചാരങ്ങളും കാലത്തിന് അനുയോജ്യമല്ലെങ്കിൽ അവകൾ ഉപേക്ഷിക്കണം. പാരമ്പര്യമായി പുലർത്തിവരുന്ന പല അന്ധവിശ്വാസങ്ങളിൽനിന്ന് വിടുതലും ആവശ്യമാണ്. ഇന്നത്തെ സാമൂഹിക വ്യവസ്ഥക്കനുയോജ്യമായത് നാം തെരഞ്ഞെടുക്കണം. സാമാന്യം സ്വന്തം മാതൃഭാഷയിൽ ആശയവിനിമയം ചെയ്യാൻ മക്കളെ പഠിപ്പിക്കണം. വീട്ടിൽ ഹൃദ്യമായ സ്വന്തം ഭാഷ മക്കളോട് സംസാരിച്ചാൽ അവിടെ മക്കളുമായി ഒരു ആത്മബന്ധവും സൃഷ്ടിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും താമസിക്കുന്ന പ്രവാസികളായ മാതാപിതാക്കൾ വികൃതമായ ഇംഗ്ലീഷ്ഭാഷയിൽ മക്കളോട് സംസാരിച്ചാൽ മക്കളുടെ ഭാഷയുടെ ഉച്ഛാരണഭംഗിയും നഷ്ടപ്പെടും. അവിടെ മക്കൾ അവരുടെ സമൂഹത്തിൽ പരിഹാസമാകും.  

ചില മാതാപിതാക്കൾ തങ്ങൾ മക്കളുടെ പ്രായത്തിൽ ജീവിച്ചിരുന്ന സാഹചര്യങ്ങളെ ഇന്നത്തെ ആധുനിക സൌകര്യങ്ങളുമായി തുലനം ചെയ്യാറുണ്ട്. മാതാപിതാക്കളുടെ പതിനാറ് വയസുമുതലുള്ള സമയകാലങ്ങളിൽ അവരുടെ ആവശ്യം കൂടിയാൽ ഒരു ബൈസിക്കിൾ മാത്രമായിരിക്കും. എന്നാൽ ഇന്ന് അതേ പ്രായത്തിലുള്ള കുട്ടികൾക്ക് കാർ മുതൽ ആധുനികങ്ങളായ വിവിധ സൌകര്യങ്ങളും ആവശ്യമായി വരും. കാലത്തിനനുസരിച്ച് കുട്ടികളുടെ ആവശ്യം മനസിലാക്കിയാൽ അവരെത്തന്നെ പഠിക്കാൻ സാധിക്കും. കാലഹരണപ്പെട്ട മാതാപിതാക്കളെന്ന് പറയിപ്പിക്കാതെ ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും.


മക്കളെ സുഹൃത്തുക്കളെപ്പോലെ കാണാൻ ശ്രമിക്കണം. അവരെ തൊട്ടതിനും പിടിച്ചതിനും ശകാരങ്ങൾ വർഷിച്ചാൽ പില്ക്കാല ജീവിതത്തിൽ നിങ്ങളെ അവർ അവഗണിക്കും. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നിങ്ങളോട് പറയട്ടെ. ഇത് പരസ്പരമുള്ള ബന്ധത്തിനും ഉപകരിക്കും. മക്കൾ വഴിവിട്ടു പോവുന്നെങ്കിൽ നേരായ വിധത്തിൽ അവരെ മനസിലാക്കി നയിക്കാനും സാധിക്കും. അവരുമായുള്ള ആരോഗ്യപരമായ സൌഹാർദം കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തുകയാണ്. മക്കളുടെ ഹൃദയവികാരങ്ങളെ മനസിലാക്കി പ്രവർത്തിച്ചാൽ, അവരെ വ്യക്തിയെന്ന നിലയിൽ ബഹുമാനിച്ചാൽ തിരിച്ച് അതേ രീതിയിൽ അതേ നാണയത്തിൽ നിങ്ങളെയും അവർ ആദരിക്കും.
മാതാപിതാക്കളുടെ പെരുമാറ്റരീതി എങ്ങനെയായിരിക്കണമെന്ന് സത്യത്തിൽ പൊതുവായ ഒരു മാനദണ്ഡം ഇല്ല. മനുഷ്യന്റെ സ്വഭാവങ്ങൾ അനുസരിച്ച് ഓരോരുത്തരുടെയും മനസ്ഥിതിയിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങൾ വരും. ഒരേ പ്രായത്തിലുള്ളവരെങ്കിലും ചിന്താഗതികളും അഭിപ്രായങ്ങളും പല വിധത്തിലായിരിക്കും. വ്യത്യസ്ത ചിന്തകളോടെയുള്ള മക്കളുമായി നേരായ വിധത്തിൽ ആശയ വിനിമയമുണ്ടെങ്കിൽ നല്ല ബന്ധം സ്ഥാപിക്കുന്നുവെങ്കിൽ വ്യത്യസ്തയിലും സന്തോഷവും അഭിപ്രായസാമ്യവും സൃഷ്ടിക്കാൻ സാധിക്കും. മാതാപിതാക്കളും മക്കളും തമ്മിൽ പരസ്പരം മനസിലാക്കി സൌഹാർദത്തിൽ ജീവിച്ചാൽ പ്രശ്നങ്ങൾ ലഘുകരിച്ച് ജീവിതം സുഗമമായി മുമ്പോട്ട്‌ കൊണ്ടുപോവാനും കഴിയും.

പഴഞ്ചൻ രീതിയിലുള്ള മാതാപിതാക്കളുടെ ജീവിതരീതികളും വസ്ത്രങ്ങൾ ധരിക്കലും മക്കൾക്ക് നീരസം ഉണ്ടാക്കും. മാതാപിതാക്കൾ അവർക്ക്  അപമാനമെന്നും തോന്നും. അത്തരം ജീവിത സാഹചര്യങ്ങളിൽ നിന്നും അകന്ന് കാലത്തിനൊത്തുള്ള പരിഷ്ക്കാര മുന്നേറ്റത്തിൽ മാതാപിതാക്കളും ഒപ്പം സഞ്ചരിച്ചില്ലെങ്കിൽ തലമുറകൾ തമ്മിലുള്ള വിടവുകൾക്ക് അന്തരം വർദ്ധിക്കും. അപരിഷ്കൃതരായ മാതാപിതാക്കളെന്ന് മക്കളുടെ മനസ്സിൽ തോന്നാൻ അനുവദിക്കരുത്. എന്നിരുന്നാലും മക്കളുടെ ആർഭാട ജീവിതത്തെ അംഗീകരിക്കാനും പ്രയാസമായിരിക്കും. മുഴുക്കുടിയും വിടുവായും പൊങ്ങച്ച വർത്തമാനവുമായി നടക്കുന്ന മാതാപിതാക്കളെയും കാണാം. മക്കളുടെ കൂട്ടുകാരുടെ മുമ്പിലും അങ്ങനെയുള്ള മാതാപിതാക്കൾ ഒരു അപമാനമായിരിക്കും. മാതാപിതാക്കളെ അത്തരം സാഹചര്യങ്ങളിൽ മക്കൾ ബഹുമാനിച്ചെന്ന് വരില്ല. അകന്ന ബന്ധുക്കളെപ്പോലെ മാറിനില്ക്കും.

മക്കൾ വളരുംതോറും മാതാപിതാക്കൾ മാനസികമായി പാകതനേടി അവരെ മനസിലാക്കി യുക്തിപൂർവ്വം പ്രവർത്തിക്കാൻ കഴിവുണ്ടാക്കണം. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച് അവരുടെ ചിന്താശക്തിയിലും മാറ്റങ്ങളുണ്ടാകും. ഇരുപതു വയസുകാരൻ യുവാവിനെ അഞ്ചു വയസുകാരനെപ്പോലെ കാണരുത്. പല മാതാപിതാക്കളും പ്രായപൂർത്തിയായ മക്കളിൽ അതൃപ്തരായി കാണാറുണ്ട്. മാതാപിതാക്കൾ പറയുന്നത് ചെറുപ്രായത്തിൽ അവർ ശ്രവിക്കുന്നപോലെ പ്രായപൂർത്തിയായാൽ ചെവികൊള്ളണമെന്നില്ല. അവിടെ പരസ്പരം ആശയ വിനിമയമാണ്‌ ആവശ്യം. അനേക വർഷങ്ങൾ നാം അവരുടെമേൽ അധികാരത്തോടെ തീരുമാനമെടുത്തു. പ്രായപൂർത്തിയായി കഴിഞ്ഞാൽ ആ അവകാശം നമ്മിൽനിന്ന് നഷ്ടമാകും. അവിടെ മാതാപിതാക്കളെന്ന നിലയിൽ സംയമനം പാലിച്ച് മക്കളുമായി പാകത വന്ന ബന്ധമാണ് സ്ഥാപിക്കേണ്ടത്. മക്കൾ സംശമായി എന്തെങ്കിലും ചോദിച്ചുകൊണ്ടുവന്നാൽ പഴയ അച്ഛായഭാവം മറന്ന് സമഭാവനയോടെ പ്രതികരിക്കുകയാണ് വേണ്ടത്. മാതാപിതാക്കൾ എടുത്തുചാടി മുൻകോപം പ്രകടിപ്പിക്കുന്നവരല്ലെന്ന് മുതിർന്ന മക്കൾക്ക് ബോധ്യമായാൽ സ്വതന്ത്രമായി എന്തും സംസാരിക്കാൻ അവർ താല്പര്യപ്പെടും. അത്തരം മക്കളുമായുള്ള സുഗമമായ ബന്ധത്തിൽകൂടി പരസ്പരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

മുതിർന്ന മക്കളോട് എന്നും സൗഹാർദവും സന്തോഷവുമായി പെരുമാറുകയും അവർ പറയുന്ന നല്ല വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യുന്നത്‌ കെട്ടുറപ്പുള്ള കുടുംബബന്ധത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അവർ ചിലപ്പോൾ ലോക വാർത്തകളായിരിക്കാം നിങ്ങളോട് പറയുന്നത്. വിഭിന്നമായ മതരാഷ്ട്രീയ ചിന്താഗതികളും വിഷയങ്ങളായിരിക്കാം. ഈ സാഹചര്യങ്ങളിലും അവരുടെ അഭിപ്രായങ്ങളെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുകയും അംഗീകരിക്കുകയുമായിരിക്കും ഉചിതം. കലാനൈപുണ്യവും സ്പോർട്സ് താല്പര്യവും ക്ഷമയോടെ കേട്ട് അവരോടൊപ്പം സന്തോഷിക്കാനും മാതാപിതാക്കൾക്ക് കഴിവുണ്ടാകണം. വ്യക്തിജീവിതത്തിലെ നേട്ടങ്ങളെ കുടുംബത്തിന്റെ വിജയമായി കണ്ട് അവരിൽ ആത്മാഭിമാനം വളർത്തണം. ആത്മാർത്ഥമായി പുകഴ്ത്തുകയും ചെയ്യണം. ചെറിയ വിജയങ്ങളാണെങ്കിലും അവരുമൊത്ത് ആഘോഷിക്കാനും തയ്യാറാകണം. അവിടെ അമ്പത്താറുചീട്ടു കളിച്ച് കൂട്ടുകാരുമൊത്ത് സമയം പാഴാക്കാതെ അറിവുകളും ലോകവിവരവും തേടി മക്കളുമായി വൈകാരികമായ ആത്മീയ ബന്ധവും സ്നേഹ കൂട്ടായ്മയും സ്ഥാപിക്കുകയാണ് വേണ്ടത്. മക്കളോട് സ്നേഹത്തോടെ ഒരു സമീപനം നടത്തിയില്ലെങ്കിൽ അവർ മാതാപിതാക്കളോട് കൂട്ടുകൂടാൻ വന്നെന്ന് വരില്ല.

മക്കൾ ഒരു കൂട്ടുകാരിയെ അല്ലെങ്കിൽ കൂട്ടുകാരനെ കണ്ടുമുട്ടി സൌഹാർദം സ്ഥാപിക്കുന്ന നാളിൽ മാതാപിതാക്കളിൽനിന്നും ഒളിച്ചുവെക്കാൻ താല്പര്യപ്പെടുന്നു. അവരുടെ ഭാവിജീവിതത്തിലെ കണക്കുകൂട്ടലിൽ മാതാപിതാക്കൾ തടസമാകുമോയെന്ന ഭയമായിരിക്കാം അവരെ അലട്ടുന്നത്. രണ്ടും മൂന്നും വർഷം ഡേറ്റിംഗ് കഴിഞ്ഞായിരിക്കും വിവാഹത്തിനുള്ള തീരുമാനങ്ങൾ എടുക്കുക. അവരുടെ രഹസ്യബന്ധങ്ങൾ അവസാന നിമിഷത്തിൽ അറിയുന്ന സമയം ചിലപ്പോൾ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. കുടുംബവും ജാതിയും പാരമ്പര്യവുമൊക്കെ പറഞ്ഞ് കുടുംബാന്തരീക്ഷം തന്നെ ഇല്ലാതാകാൻ കാരണമാകാം. മക്കൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ വീടിനുള്ളിൽ പരിപൂർണ്ണ സ്വാതന്ത്ര്യം കൊടുക്കാത്തതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്‌. അവരുടെതായ ചെറിയ പാർട്ടികൾ വീടിനുള്ളിൽ അനുവദിച്ചാൽ അവരുടെ  സൗഹാർദബന്ധവും നീക്കവും മനസിലാക്കാൻ സാധിക്കും. പരസ്പര ധാരണയിൽ അവർ കണ്ടെത്തുന്ന ഇണയെ അംഗീകരിക്കാനും സാധിക്കും. അനുയോജ്യമായ പങ്കാളിയെങ്കിൽ ജാതിയോ മതമോ ചിന്തിക്കാതെ സങ്കുചിത മനസ്ഥിതി വെടിഞ്ഞ് മക്കളെ മനസിലാക്കി തലമുറവിടവുകൾ മനസിലാക്കാൻ സാധിക്കും. വിശേഷദിവസങ്ങളായ താങ്ക്സ് ഗിവിങ്ങും ക്രിസ്തുമസ്സും എല്ലാ അംഗങ്ങളുമൊത്ത് ആഘോഷിച്ചാൽ കുടുംബബന്ധം ഊഷ്മളമായ സ്നേഹത്തിന്റെ അന്തരീക്ഷത്തിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം.

മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ കഴിവിനെക്കാളും അമിതമായി അവരിൽനിന്നു പ്രതീക്ഷിക്കുന്നതും ദോഷം വരുത്തും. അവരുടെമേലുള്ള അതിരുവിട്ട പ്രതീക്ഷകൾ മിക്ക കുടുംബങ്ങളിലും കാണാം. എല്ലാ മാതാപിതാക്കളും മക്കൾ ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച് എന്നും ഒന്നാമനാകണമെന്ന്! ചിന്തിക്കും. അത് തികച്ചും സ്വാർഥതയാണ്. അവരിൽ മത്സരബോധം ഉണ്ടാക്കുന്നത്‌ നല്ലത് തന്നെ. അവർ നല്ല നിലയിലാകണമെന്നുള്ള മാതാപിതാക്കളുടെ അമിതാഗ്രഹമെന്നതും ശരിയാണ്. എന്നാൽ  കഴിവിനുപരിയായി സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ മേടിക്കാൻ സ്വാധീനം ചെലുത്തുന്നതും മാനസികമായ വളർച്ചയ്ക്ക് നല്ലതല്ല. ജന്മനാ ഓരോ പിള്ളേർക്കും വ്യത്യസ്തമായ കഴിവുകളായിരിക്കും കൊടുത്തിരിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഒരുപോലെ നൂറുമാർക്കും മെടിക്കണമെന്ന മാതാപിതാക്കളുടെ നിർബന്ധം കുട്ടികളുടെ ഭാവിജീവിതത്തിന് ദോഷമേ ചെയ്യുകയുള്ളൂ.

പഠനം കൂടാതെ കായിക മത്സരങ്ങളിലും ഗെയിംസിലും സ്വന്തം മക്കൾക്കുമാത്രം സമ്മാനവും ലഭിക്കണം. ഗോൾഡ്‌ മെഡലും നേടണം. അയൽവക്കത്തുള്ള പയ്യൻ ഒന്നാമനായി നേട്ടങ്ങൾ കൊയ്താൽ സഹിക്കില്ല. അവനെ താരതമ്യം ചെയ്തു ചില മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ക്ലാസ്സിൽ പഠിക്കാൻ ഒരു കുട്ടി പുറകോട്ടെങ്കിൽ അവൻ ശരിയായി പഠിക്കുന്നില്ലായെന്നു പറഞ്ഞ് കുറ്റപ്പെടുത്താൻ ആരംഭിക്കും. കഠിനമായി പഠിച്ച് മാതാപിതാക്കൾക്ക് മാർക്ക് മാത്രം മതി. എത്ര മാർക്ക്‌ മേടിച്ചാലും തൃപ്തി വരില്ല. ക്ലാസിൽ പഠിക്കാൻ മോശമെങ്കിൽ അവനെന്തോ കുഴപ്പമുണ്ടെന്നു കുറ്റാരോപണങ്ങളും തുടങ്ങും. ജന്മനാ പഠിക്കാനുള്ള കഴിവ് ഒരുവന് ലഭിച്ചില്ലെങ്കിൽ മാതാപിതാക്കൾ എത്രമാത്രം ശ്രമിച്ചാലും അവനിൽ കാര്യമായ മാറ്റം ഉണ്ടാവാൻ പോവുന്നില്ല. അതിന്റെയർത്ഥം,  അവൻ ബുദ്ധിയില്ലാത്തവനെന്നല്ല. അവന്റെ ഭാവി ഇരുളടഞ്ഞതെന്നുമല്ല. ഉറങ്ങി കിടക്കുന്ന അവന്റെ കഴിവുകളെ, ഒരു മനഃശാസ്ത്രജ്ഞന്റെ തീക്ഷണതയോടെ, തട്ടിയുണർത്താൻ ശ്രമിക്കണം.  

അവൻ അല്ലെങ്കിൽ അവളുടെ അഭിരുചിയനുസരിച്ച് എന്തെല്ലാം തൊഴിലുകൾ കിടക്കുന്നു. ജനിക്കുന്ന ഓരോ കുഞ്ഞും ഓരോ വിധത്തിൽ ജന്മനാ കഴിവുള്ളവരായിരിക്കും. ഒരു പക്ഷെ പഠനത്തിലായിരിക്കില്ല. കലയോ, സംഗീതമോ, സ്പോർട്ട്സോ ആയിരിക്കാം പ്രിയപ്പെട്ടത്. മാതാപിതാക്കൾ കല്പ്പിക്കുന്ന ഡോക്ടർ എഞ്ചിനീയർ അദ്ധ്യാപകൻ എന്നീ തൊഴിലുകളെക്കാൾ ജീവിതത്തിലുയരാൻ മറ്റു തുറകളുമുണ്ടെന്ന് അവർ മനസിലാക്കുന്നില്ല. മക്കൾ എന്താകാൻ പോകുന്നുവെന്ന് രണ്ടു മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടിയാൽ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഡോക്ടർ, എഞ്ചിനീയറെന്നു പറഞ്ഞാൽ ഉത്തമതൊഴിലായി സർട്ടിഫിക്കേറ്റും കൊടുക്കും. ഇവിടെ മാതാപിതാക്കൾ വിശാല മനസ്ക്കരാകേണ്ടതുണ്ട്. മക്കളുടെ താല്പര്യവും അറിയേണ്ടതായി ഉണ്ട്. അല്ലാതെ അവരെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം എന്ന മർക്കടമുഷ്ടിയിൽ നിർബന്ധിച്ച് മാനസികമായി പീഡിപ്പിക്കുകയല്ല വേണ്ടത്. 
മാതാപിതാക്കൾ നിർദ്ദേശിക്കുന്ന പാരമ്പര്യ വിവാഹമാണ് ഒരു പക്ഷെ മക്കളുമായി ഏറ്റുമുട്ടാൻ മറ്റൊരു കാരണമാവുന്നത്. കുടുംബം, കുടുംബ മഹിമയൊക്കെ വിഷയമാക്കി കൊണ്ടുവരും. അവിടെ സ്നേഹവും മതത്തിന്റെ നിയമങ്ങളും തമ്മിൽ അതിരുകൾ തിരിച്ചിരിക്കുന്നു. എന്താണ് മാതാപിതാക്കൾ കൽപ്പിക്കുന്ന പാരമ്പര്യ വിവാഹം? അപരന്റെ പണത്തേലും സ്വത്തിലും ആഗ്രഹിക്കുന്ന ഒരു വ്യവസ്ഥിയെന്നു പറയാം. വർഗ വർണ്ണ ജാതി വ്യവസ്ഥയനുസരിച്ച് മക്കളും വിവാഹം കഴിക്കുവാൻ പോകുന്നവരെ സ്നേഹിച്ചുകൊള്ളണം! പഴഞ്ചൻ മാമൂലുകളെ പിന്തുടരണം പോലും. ഇത് തികച്ചും ബാലീശവും യുക്തിഹീനവുമായ വ്യവസ്ഥിതിയെന്നു പുതിയ തലമുറകൾ ചിന്തിക്കും. പാരമ്പര്യ വിവാഹങ്ങളിൽ ഭൂരിഭാഗവും വിജയകരമായി പോവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും ഒത്തൊരുമിച്ചു നടത്തുന്ന വിവാഹം രസകരം തന്നെ. വിവാഹപരസ്യങ്ങൾ കൊടുത്തും ഫോട്ടോകൾ നോക്കിയും അന്വേഷിച്ചും അവർ കണ്ടെത്തുന്നവരിൽ ഒരാളെ തെരഞ്ഞെടുക്കാം. തലമുറകളുടെ വിടവിൽ ഇതെല്ലാം അമേരിക്കൻ ജീവിതത്തിൽ പുതുമയായി അനുഭവപ്പെടും. ഇവിടെ ഇഷ്ടപ്പെട്ടവരെയോ പാരമ്പര്യത്തിൽ അടിസ്ഥാനമാക്കിയോ വരനെ അല്ലെങ്കിൽ വധുവിനെ തീരുമാനിക്കാം. അത്തരം മാതാപിതാക്കളുടെ തന്നിഷ്ട താല്പര്യങ്ങൾ ഒരാളിന്റെ വ്യക്തിപരമായ അവകാശത്തിലുള്ള കൈകടത്തലായും പുതിയ തലമുറ കരുതും. ഇവിടെ സ്നേഹിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചും ഭൂരിപക്ഷം അനുസരിച്ചും വേണം. വിവാഹജീവിതം വിജയിക്കുകയോ, പരാജയപ്പെടുകയോ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യാം. എങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാൻ വിവാഹിതർക്കുമാത്രം പൂർണ്ണാധികാരം കൊടുക്കേണ്ടതാണ്. മാതാപിതാക്കൾ മക്കളെ സിനിമാകൾ കാണിക്കാറുണ്ട്. നായകനും നായികയും തമ്മിൽ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതും സിനിമാകളിൽ കാണാം. അത് ലോകത്ത് നടക്കുന്ന യാഥാർത്ഥ്യമായി മക്കൾ ചിന്തിക്കും. എന്തുകൊണ്ട് അവരുടെ ജീവിതത്തിലും അങ്ങനെയായി കൂടായെന്നുള്ള ചിന്തകളും യുവമനസുകളെ വേട്ടയാടും.   

അന്ധമായ സ്നേഹത്തിൽ മതത്തിനോ പാരമ്പര്യത്തിനോ സ്ഥാനം കൊടുക്കാറില്ല. മക്കളുമായി മല്ലടിക്കൽ ആരംഭിക്കുന്നത് അവർ വ്യത്യസ്തമായ മതത്തിൽനിന്നോ സമൂഹത്തിൽനിന്നോ വിവാഹിതരാകുമ്പോഴാണ്. മതം മനുഷ്യജീവിതത്തിലെ പ്രധാനമായ ഒരു ഘടകമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. ഒരു സമൂഹത്തെ മുഴുവനായി വെറുപ്പിച്ച് സ്വസ്ഥമായ ഒരു വിവാഹജീവിതം പടുത്തുയർത്താനും പ്രയാസമായിരിക്കും. പക്ഷെ നാം മാനുഷിക വശങ്ങളും ചിന്തിക്കണം. അനേക സ്വഭാവ ഗുണങ്ങളോടെയുള്ള ദൈവങ്ങളോട് പ്രാർഥിക്കുന്നതിലുപരി നല്ല മനുഷ്യരുമായി സഹകരിക്കുകയെന്നതാണ് പ്രധാനം. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഒരേ തൊലിയും ഒരേ  അവയവങ്ങളും ബുദ്ധിയും വികാര വിചാരങ്ങളുമായിട്ടാണ്. മതത്തിന്റെയും ജാതിയുടെയും വരമ്പിൽക്കൂടി ഒരാളെ നാം കാണുന്നതും ശരിയല്ല. വിദേശത്ത് ജീവിക്കുമ്പോൾ അത്തരം സങ്കുചിത മനസ്തിയിൽനിന്നും മാതാപിതാക്കൾക്ക് ഒരു മോചനവും ആവശ്യമാണ്.


ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം അവന്റെ അല്ലെങ്കിൽ അവളുടെ വളർന്നു വരുന്ന വ്യക്തിത്വത്തെയും പഠിക്കണം. മക്കളുടെ ജീവിതരീതിയും ചുറ്റുമുള്ള ലോകത്തിലെ ഫാഷനുമനുസരിച്ചും അവരെ സ്വതന്ത്രമായി വിടുക. അവരുടെ തലമുടിവെട്ടലും വസ്ത്രധാരണ രീതികളും കാതിൽ കടുക്കനും ഇഷ്ടപ്പെട്ടില്ലെന്നു വരാം. അവരെ വെറുതെ വിടൂ! അവർ ജീവിക്കുന്നത് മാതാപിതാക്കളുടെ സമൂഹത്തിലല്ല. മുതിർന്നവരുടെ ആഘോഷങ്ങളിലും പള്ളിപരിപാടികളിലും താൽപര്യം കണ്ടെന്നിരിക്കില്ല. അവർ ജീവിക്കുന്ന സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി നാം ജീവിക്കുന്നുവെങ്കിൽ നമുക്കുള്ള സന്തോഷം എന്ന് ലഭിക്കും? നമ്മുടെതന്നെ മക്കളുടെമേലുള്ള കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ കണ്ടാൽ അവരോട് സങ്കോചം കൂടാതെ ചർച്ച ചെയ്യുക. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഓടിയൊളിക്കരുത്. ധൈര്യപൂർവ്വം നേരിടണം. മക്കൾ വളരട്ടെ. അവരിൽ ആഗോള ചിന്തകളും വികസിക്കണം. യുവതിയുവാക്കൾ തുറന്ന മനസായ ചൈതന്യത്തിൽ വളരണം. മാതാപിതാക്കളുടെ വിജയരഹസ്യം മക്കളുടെ വിശ്വാസം നേടുകയെന്നുള്ളതാണ്. 
















  

Tuesday, March 18, 2014

ചരിത്രം മറന്ന സ്വാതന്ത്ര്യ ഭടൻ ചെമ്പകരാമനും പോരാട്ടങ്ങളും


 By  ജോസഫ്  പടന്നമാക്കൽ
    
ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ചെമ്പക രാമൻപിള്ള   ചരിത്രത്തിന്റെ  ഇരുണ്ടതാളുകളിൽ  ഒളിഞ്ഞിരിക്കുന്ന  ഒരു ധീര ദേശാഭിമാനിയും ഭാരതത്തിന്റെ  ശബ്ദം   പുറംനാടുകളിൽ വ്യാപിപ്പിച്ച   മഹാനായ  വിപ്ലവകാരിയുമായിരുന്നു. ഇംഗ്ലീഷ്കാരുടെ ശതൃരാജ്യമായ ജർമ്മനിയുമായി കൂട്ടുകൂടിക്കൊണ്ട്   അവർക്കെതിരെ  പട്ടാളമുണ്ടാക്കി പടപൊരുതി വീരചരമം പ്രാപിച്ച ഈ സാഹസികനെ ചരിത്രം വേണ്ടവിധം ഗൗനിച്ചിട്ടില്ല. സത്യവും നീതിയും ചരിത്രത്തിൽ ഉണ്ടായിരിക്കണമെന്നില്ല. ചരിത്രം എന്നും ജയിക്കുന്നവരുടെ കൂടെയായിരിക്കും. പരാജിതരാകുന്ന മഹാന്മാരെ ചരിത്രതാളുകളിൽനിന്നും ഉന്മൂലനം ചെയ്യാറുമുണ്ട്.  ചെമ്പക രാമൻപിള്ളയും പരാജിതയായ ജർമ്മനിയിൽനിന്നും ഉയർന്നുവന്ന   ഒരു ദേശീയ നേതാവായിരുന്നു. നാസികളുടെ ക്രൂരമർദ്ദനത്തിനിരയായ അദ്ദേഹത്തെ പുകഴ്ത്താൻ ചരിത്രകാരോ കവികളോ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം രാഷ്ട്രം എന്തുകൊണ്ടോ ചെമ്പകരാമനെ മറന്നു.


ഭാരതത്തിന്റെ ' ജയ്‌ ഹിന്ദ്‌'  മുദ്രാവാക്യത്തിന്റെ പിതാവ്  ചെമ്പകരാമൻ പിള്ളയെന്നത് വളരെ ചുരുക്കം  ജനതയ്ക്കേ അറിയുള്ളൂ. ദേശീയഭക്തി പ്രകടിപ്പിക്കുന്നതിനും  പ്രസംഗത്തിൽ അഭിവാദനം  ചെയ്യുന്നതിനും  ഭാരതീയർ ആദരവോടെ   ജയ്‌ ഹിന്ദെന്നു   വിളിച്ചു പറയാറുണ്ട്‌.  ഇന്ത്യാ ജയിക്കട്ടെ, ഇന്ത്യാ നീണാൾ വാഴട്ടെ എന്നാണ്  വാക്കുകളുടെ  അർത്ഥം.  ഈ ദേശീയ അഭിവാദനത്തിന്റെ ഉപജ്ഞാതാവ്‌ ചെമ്പക രാമനാണെന്നത്  ഭൂരിഭാഗം തിരുവനന്തപുരം നിവാസികൾക്കുപോലും അറിയാമെന്നു തോന്നുന്നില്ല.  ഇത് പിന്നീട് സുഭാഷ്‌ ചന്ദ്രബോസിന്റെ  നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ ആർമിയുടെ കാഹള മുദ്രാവാക്യമായി മാറി. ഗാന്ധിജി വെടിയേറ്റ ദിവസം 'ആ ദീപം അണഞ്ഞു' വെന്ന  നെഹ്രുവിന്റെ രാഷ്ട്രത്തോടായ പ്രസംഗത്തിലും മുഴങ്ങി കേട്ടത് ഇന്ത്യാ ജയിക്കട്ടെ, 'ജയ്‌ ഹിന്ദെ'ന്ന  ഈ മുദ്രാവാക്യമായിരുന്നു.



'എംഡെൻ പിള്ള' യെന്ന മറുപേരിലും ചെമ്പക രാമൻപിള്ള അറിയപ്പെട്ടിരുന്നു.  കർമ്മനിരതനായിരുന്ന ഈ വീരയോദ്ധാവിന്റെ കഥ വിസ്മൃതിയിലായതു കാരണം അദ്ദേഹത്തെപ്പറ്റിയറിയാൻ ചരിത്രത്തിന്റെ താളുകളിൽ തേടിയാലും അധികമൊന്നും ലഭിക്കില്ല. പിൽക്കാല തലമുറകൾ അർഹമായ സ്ഥാനമാനങ്ങളോ കീർത്തിയോ അദ്ദേഹത്തിന് നല്കാതെ പോയത് ഒരു മലയാളിയായി   ജനിച്ചതുകൊണ്ടായിരിക്കാം. മലയാളനാടിനെ തമിഴകമാക്കി ചിലർ അദ്ദേഹത്തെ തമിഴനായി ചരിത്രമെഴുതിയിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും  സ്വാതന്ത്ര്യസമരത്തിൽ ചരിത്രം കുറിക്കുന്നതിനുമുമ്പ് മുൻനിരയിലെ ഒരു പോരാളിയായി ചെമ്പകരാമനുണ്ടായിരുന്നു.
  

1891 സെപ്റ്റംബർ പതിനഞ്ചാംതിയതി ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി പിള്ള തിരുവനന്തപുരത്ത് ജനിച്ചു. പൂർവികകുടുംബം തമിഴ്നാട്ടിൽനിന്ന് വന്ന വെള്ളാള സമുദായത്തിൽപ്പെട്ടവരായിരുന്നു. തിരുവനന്തപുരത്തുള്ള തൈക്കാട്ടിൽ പേരും പെരുമയുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്‌. അദ്ദേഹത്തിൻറെ പിതാവ് തിരുവിതാകൂർ രാജകീയഭരണത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതാൻ  പിള്ളയിൽ ആവേശമുണ്ടാക്കിയത്‌ ബാലഗംഗാധര തിലകന്റെ പ്രഭാഷണങ്ങളും തിലകൻ പ്രസിദ്ധീകരിച്ചിരുന്ന കേസരിപത്രവുമായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്രാരംഭിക വിദ്യാഭ്യാസം ചെയ്തു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ സസ്യശാസ്ത്രജ്ഞനായ  ബ്രിട്ടീഷ്കാരൻ 'സർ വാല്ടർ സ്റ്റ്രിക്ക് ലാൻഡ്‌നെ' (Sir Walter Strickland, a British biologist) പരിചയപ്പെടാൻ ഇടയായി. സസ്യങ്ങളുടെ ഗവേഷണപഠനത്തിനായി അദ്ദേഹമന്ന് തിരുവനന്തപുരത്ത് സന്ദർശകനായിരുന്നു. പഠിക്കാൻ സമർത്ഥനും  പതിനഞ്ച് വയസുകാരനുമായ ചെമ്പകരാമൻ അദ്ദേഹത്തോടൊപ്പം യൂറോപ്പിൽ പോയി. തന്റെ കസ്യൻ പത്മനാഭനും കൂടെയുണ്ടായിരുന്നു. എന്നാൽ പകുതിവഴി കൊളംബോയിലെത്തിയപ്പോൾ പത്മനാഭൻ യൂറോപ്പുയാത്ര വേണ്ടെന്നുവെച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നു. അതിനുശേഷം രണ്ടുവർഷം ചെമ്പകരാമൻ കൊളംബോയിൽ താമസിച്ചെന്നും പറയുന്നു.  ഓസ്ട്രിയായിലെ ഒരു സ്കൂളിൽനിന്ന് ഹൈസ്കൂൾ പൂർത്തിയാക്കി.
  

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം ചെമ്പക രാമൻപിള്ള 'സൂറിച്ച്' കേന്ദ്രമാക്കി ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ഒരു സംഘടന (Pro -India Committee)രൂപികരിച്ചു. അദ്ദേഹം ആ സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അക്കാലത്ത് ബർലിനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായുള്ള  മറ്റനേക സംഘടനകളുമുണ്ടായിരുന്നു.അന്ന് വിദേശരാജ്യങ്ങളിൽ താമസമാക്കിയിരുന്ന വീരേന്ദ്രനാഥ് ചാതോപത്യയാ, മഹാത്മാഗാന്ധി, മൗലവി ബാർകാത്തുള്ള, ബീരേന്ദ്ര സർക്കാർ, ഭൂപേന്ദ്ര ഗുപ്ത, ചന്ദ്രകാന്ത് ചക്രവർത്തി, എം.പ്രഭാകർ, ഹെരംബലാൽ ഗുപ്താ എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു. 1914-ൽ പിള്ള ബർലിനിൽ താമസമാക്കികൊണ്ട്  ബർലിൻ ഇന്ത്യാസംഘടനയിൽ പ്രവർത്തനമാരംഭിച്ചു. അവിടെനിന്നും അദ്ദേഹം  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബർലിൻ സമരസംഘടനയെ യൂറോപ്പ് മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു വിപ്ലവമുന്നണിയുമായി യോജിപ്പിച്ചു. ആ മുന്നണിയിൽ അന്ന് ലാലാ ഹർ ദയാലുമുണ്ടായിരുന്നു. ഈ സംഘടന പിന്നീട് അംസ്റ്റാർഡാം, സ്റ്റൊക്ക്ഹോം മുതൽ യൂറോപ്പിന്റെ പ്രമുഖപട്ടണങ്ങളും അമേരിക്കയിലെ  വാഷിംഗ്‌ടൻ വരെയും  പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.


യൂറോപ്പിൽ ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ചെമ്പകരാമൻ സമരമുന്നണിയിലായിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിൽ  ഭരണ സംവിധാനത്തിനായി പ്രാദേശികളടങ്ങിയ ഒരു സർക്കാർ രൂപീകരിച്ചിരുന്നു. ചെമ്പകരാമൻ ആ സർക്കാരിൽ വിദേശമന്ത്രിയായിരുന്നു. കാബൂളിൽനിന്ന് രാജാ മഹേന്ദ്രസിംഗ് പ്രസിഡന്റും മൗലാനാ ബാർഖത്തുള്ള പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യാ-ബ്രിട്ടീഷ് സർക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയെന്ന ബഹുമതിയും അദ്ദേഹം നേടി.   


ചെമ്പക രാമൻപിള്ള യൂറോപ്പിൽ സ്കൂൾ വിദ്യാഭ്യാസാനന്തരം ടെക്കനിക്കൽ സ്കൂളിൽ പഠിച്ച് ഡിഗ്രികൾ നേടിയിരുന്നു. പഠിക്കുന്ന കാലഘട്ടങ്ങളിലും സ്വന്തം മാതൃരാജ്യത്തുനിന്നകന്ന് വിദൂരരാജ്യത്തു നിന്നുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ്കാർക്കെതിരെ പോരാടി.  സുഭാഷ് ചന്ദ്ര ബോസിന് ഉത്തേജനം ലഭിച്ചത് മഹാനായ പിള്ളയിൽ നിന്നായിരുന്നു. ജർമ്മനിയിൽ സ്ഥിര താമസമാക്കുന്നതിനുമുമ്പ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലുമായി പഠനം പൂർത്തിയാക്കി. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യുമായിരുന്നു. ബർലിനിൽനിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി നേടിയശേഷം  എഞ്ചിനീയറിങ്ങിലും  ധനതത്ത്വ ശാസത്രത്തിലും  ഡോക്ട്രേറ്റ് ബിരുദങ്ങളും നേടിയിരുന്നു. ആ കാലഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്‌. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനും  ബ്രിട്ടീഷുകാരോട് പൊരുതാനും   ഒന്നാം ലോകമഹായുദ്ധം   അനുയോജ്യസമയമായി അദ്ദേഹം കരുതി. ബർലിനിൽ സ്വാതന്ത്ര്യദാഹികളായ ഇന്ത്യാക്കാരുടെ പാർട്ടിയുണ്ടാക്കിയശേഷം അദ്ദേഹം ലാലാ ഹര ദയാലിന്റെ നേതൃത്വത്തിലുള്ള 'ഗാദർ 'പാർട്ടി'യിൽ സജീവാംഗമായി. ഈ പാർട്ടിയുടെയും ലക്‌ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. അക്കാലയളവിൽ അമേരിക്കയിലെ 'ഗാദർ പാർട്ടി'യും ഹിന്ദുമുന്നണിയും ജർമ്മൻ സർക്കാരും ഒരുമിച്ചുകൊണ്ട് ബ്രിട്ടനെതിരായി നീക്കങ്ങളും തുടങ്ങിയിരുന്നു. ചെമ്പകരാമന്റെ ബുദ്ധിശക്തിയും നേതൃവൈഭവവും സംഘടനാപ്രവർത്തനവും ജർമ്മൻ ഭരണാധികാരി കൈസറിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആ വിശ്വാസമായിരുന്നു അദ്ദേഹത്തെ ജർമ്മൻനേവിയെ നയിക്കാൻ നിയോഗിച്ചത്. 


അക്കാലത്ത് ജർമ്മൻകപ്പലായ 'എംഡന്റെ'  ഉപക്യാപ്റ്റനായി അദ്ദേഹത്തിന് നിയമനം കിട്ടി. ഒന്നാം ലോക മഹായുദ്ധത്തിൽ അനേക ബ്രിട്ടീഷ്കപ്പലുകളെ 'എംഡൻ' തകർത്തു. എങ്കിലും ബ്രിട്ടീഷ്കാർക്ക് അദ്ദേഹത്തെ പിടികൂടാൻ സാധിച്ചില്ല. മറ്റു മാർഗങ്ങൾ കാണാതെ ചെമ്പകരാമനെ പിടികൂടുന്നവർക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ്സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1914 സെപ്റ്റംബർ 22 ന്  മദ്രാസ് നഗരം ഇരുട്ടിലായിരിക്കവേ  'എംഡൻ കപ്പൽ' നഗരത്തിനെ ലക്ഷ്യമാക്കി വെടിവെച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന ബ്രിട്ടീഷ്കാരടക്കം  ജനം  ജീവനുംകൊണ്ട് ഓടി. ബർമ്മാ ഓയിൽ കമ്പനി പാടെ തകർത്തു. അന്നുതന്നെ 4,25,000 ഗ്യാലൻ ഗ്യാസ് കത്തിപ്പോയി. മദ്രാസ് പട്ടണത്തിലും ഷെല്ലുകൾ വീണിരുന്നു. പിള്ളയടക്കമുള്ള അപ്രതീക്ഷിതമായ ഈ ജർമ്മൻ ആക്രമം ബ്രിട്ടീഷ്കാരെ തളർത്തിയിരുന്നു. അന്നുതന്നെ കപ്പൽ കൊച്ചിയിൽ എത്തി. കൊച്ചിയിൽനിന്നും  മലേറിയാ രോഗത്തിനുള്ള   മരുന്നുകൾ  മേടിച്ചു. ചില യഹൂദ കുടുംബങ്ങൾ   കപ്പലിൽനിന്ന് വന്നവരേയും പിള്ളയെയും സല്ക്കരിച്ചു. ഒരുപക്ഷെ പിള്ളയുടെ നയതന്ത്ര വിജയംകൊണ്ട് ജർമ്മൻ നാവികർ കൊച്ചിയെ ബോംബു ചെയ്യരുതെന്ന് തീരുമാനം എടുത്തിരിക്കാം. യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്കെതിരെ ഫ്രാൻസിലെ ഇന്ത്യൻ പട്ടാളത്തിന് വീര്യം പകരാൻ  വിമാനത്തേൽ ലഘുലേഖകൾ വിതറിയിരുന്നു. പിള്ളയന്നു ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടാൻ വേണ്ട പ്രോത്സാഹനങ്ങളും നല്കിക്കൊണ്ടിരുന്നു. 

ബൌദ്ധിക പാടവങ്ങളോടെ  ജർമ്മൻ  കപ്പലിനെ നയിച്ച  കപ്പലിന്റെ ഉപക്യാപ്റ്റൻ ചെമ്പക രാമനെന്ന    ഈ സ്വാതന്ത്ര്യ പ്രേമിയെ  വലയിലാക്കാൻ ബ്രിട്ടീഷ് സർക്കാരിന് സാധിച്ചില്ല. ഇന്ത്യയുടെ ശതൃക്കളെ നശിപ്പിക്കാൻ അദ്ദേഹം രാഷ് ബിഹാരി ബോസും സുഭാഷ് ചന്ദ്രബോസും നയിക്കുന്ന മിലിറ്റന്റ് സംഘടനയിലും അംഗമായിരുന്നു. 1919-ൽ ഈ സംഘടനയ്ക്ക് മിലിട്ടറി നിയമങ്ങളും യൂണിഫോമും നല്കിയിരുന്നു. വിയന്നായിൽ സുഭാഷ്‌ ചന്ദ്രബോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  അവിടെവച്ച് ബ്രിട്ടീഷ്കാരെ രാജ്യത്തിൽനിന്നും തുരത്തി സ്വാതന്ത്ര്യം നേടാനുള്ള പോംവഴികളും ആരാഞ്ഞിരുന്നു. അന്ന് ചെമ്പകരാമൻ കൊടുത്ത ഉപദേശങ്ങളാണ്‌ പില്ക്കാലത്ത് സുഭാഷ്ബോസിനെ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
യുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തോടെ വിപ്ലവകാരികളുടെ ആവേശത്തിലും  കോട്ടം സംഭവിച്ചു. ജർമ്മനി  ഇന്ത്യാ വിപ്ലവകാരികളെ  യുദ്ധകാലങ്ങളിൽ  സഹായിച്ചിരുന്നത് സ്വാർഥതമൂലമായിരുന്നു. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടപ്പോൾ വിപ്ലവകാരികളെ ഗൌനിക്കാതെയായി. ഇന്ത്യാക്കാർ ബ്രിട്ടീഷ് ചാരന്മാരെന്ന സംശയവുമുണ്ടായി. അങ്ങനെ വിപ്ലവകാരികളും ജർമ്മനിയുമായുള്ള ബന്ധത്തിനുലച്ചിൽ വന്നു.


1933-ൽ അഡോൾഫ് ഹിറ്റ്ലർ  ജർമ്മൻ ചാൻസലറായി അധികാരത്തിൽ വന്നു. യുദ്ധകാലശേഷം ചെമ്പകരാമൻ ജർമ്മനിയിൽ ഹിറ്റ്ലറിന്റെ നാഷണൽ പാർട്ടിയുടെ അംഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ചെമ്പകരാമൻ പിള്ള ഹിറ്റ്‌ലറുമായി ഒരു സൗഹാർദബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാൻ ആ ഏകാധിപതി സഹായിക്കുമെന്ന് പിള്ളയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ചെമ്പകരാമൻ പിള്ള ബ്രിട്ടീഷ്  രഹസ്യാന്വേഷകരുടെ  പിടികിട്ടേണ്ടും പുള്ളിയായിരുന്നു. 'അബ്ദുള്ള ബിൻ മൻസൂർ' എന്ന പേരിലായിരുന്നു അദ്ദേഹം ജർമ്മൻ സർക്കാരിനുവേണ്ടി ജോലി ചെയ്തിരുന്നത്.


"ഇന്ത്യാ ഭരിക്കേണ്ടത്  ബ്രിട്ടീഷുകാരാണ്; കറുത്ത വർഗക്കാരായ ഇന്ത്യാക്കാർ ആര്യന്മാരല്ല." എന്നായിരുന്നു ഹിറ്റ്ലറിന്റെ അന്നത്തെ ഇന്ത്യക്കെതിരായ പരാമർശം. ഇന്ത്യാക്കാർക്ക് സ്വയം രാജ്യം ഭരിക്കാൻ കഴിവില്ലെന്ന് ഹിറ്റ്ലർ വിശ്വസിച്ചിരുന്നു. ചെമ്പകരാമൻ പിള്ള അന്ന് ഹിറ്റ്ലറെ വിമർശിച്ചുകൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്തി. ഭാരതത്തെയും ഭാരതീയരെയും അപമാനിച്ചുള്ള പ്രസ്താവനയിൽ മാപ്പ് പറയാനും പിള്ള ഹിറ്റ്‌ലറിനോട് ആവശ്യപ്പെട്ടു. ഹിറ്റ്ലറിനെതിരായ പ്രസ്ഥാവനയിൽക്കൂടി  പിള്ള വലിയ വിലയും കൊടുക്കേണ്ടി വന്നു. അന്നുമുതൽ അദ്ദേഹം നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. ഇന്ത്യയെ  അവഹേളിച്ചശേഷം ഹിറ്റ്ലറും പിള്ളയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരുന്നു. കുപിതനായ ഹിറ്റ്‌ലറിന്റെ ഭരണകൂടം പിള്ളയുടെ വീടുൾപ്പടെയുള്ള സ്വത്തുക്കൾ പിടിച്ചെടുത്തു. ഈ സംഭവം പിള്ളയെ  വേദനപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. 


മണിപൂരുകാരി ലക്ഷ്മി ബായിയെ ചെമ്പകരാമൻ 1931-ൽ വിവാഹം ചെയ്തിരുന്നു. അവർ പരസ്പരം കണ്ടുമുട്ടിയതും ബർലിനിൽ വെച്ചായിരുന്നു. ലക്ഷ്മിയും ചെമ്പകരാമൻ പിള്ളയുമൊത്തുള്ള ജീവിതം ഹൃസ്വവും മാതൃകാപരവുമായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഭർത്താവിന്റെ ശ്രമങ്ങൾക്ക് അവർ എല്ലാവിധ ധാർമ്മികപിന്തുണയും നല്കിയിരുന്നു. എന്നാൽ വിധി പിള്ളയെ മാരകമായ ഏതോ രോഗത്തിലെത്തിച്ചു. പതിയെ പതിയെ ജീവൻ കാർന്നുതിന്നുന്ന വിഷം അദ്ദേഹത്തിന്റെയുള്ളിൽ ചെന്നിരുന്നു. ചീകത്സക്കായി ഇറ്റലിയിൽ പോയെങ്കിലും രോഗം ഭേദമാകാതെ ജർമ്മനിയിൽ മടങ്ങിവന്നു. 1934 മെയ് ഇരുപത്തിനാലാം തിയതി ചെമ്പകരാമൻപിള്ള അകാലചരമം പ്രാപിച്ചു. നാസികളുടെയും ഹിറ്റ്ലറിന്റെയും അപ്രീതി സമ്പാദിച്ച ചെമ്പകരാമന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഹിറ്റ്‌ലറിന്റെ നിർദേശമനുസരിച്ച് നാസികൾ അദ്ദേഹത്തെ വിഷംകൊടുത്തു കൊന്നുവെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിന് അന്ന് 42 വയസ് പ്രായം. 



പിള്ളയുടെ മരണശേഷം നാസികൾ അദ്ദേഹത്തിന്റെ ഭാര്യക്ക് നിരന്തരം  പീഡനങ്ങളും കൊടുത്തിരുന്നു. 
മരിച്ചുകഴിഞ്ഞാൽ തന്റെ ഭൌതികാവിശിഷ്ടമടങ്ങിയ ചാരം ജനിച്ചനാട്ടിൽ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.  തന്റെ ചിതാഭസ്മം കന്യാകുമാരിയിലും തിരുവനന്തപുരം കരമനപ്പുഴയിലും ലയിപ്പിക്കണമെന്നുള്ള   ആഗ്രഹപ്രകാരം  അദ്ദേഹത്തിൻറെ  വിധവയായ ഭാര്യ ചാരം ഭദ്രമായി സൂക്ഷിച്ചിരുന്നു. പിള്ളയുടെ ആഗ്രഹം സഫലമാക്കാൻ പിന്നീട് 33 വർഷങ്ങൾ  വേണ്ടി വന്നു. 1966-ൽ അദ്ദേഹത്തിൻറെ ഡയറിയും രഹസ്യ ഡോക്കുമെന്റും ചിതാഭസ്മവുമായി അദ്ദേഹത്തിൻറെ  വിധവയായ ഭാര്യ ലക്ഷ്മി ബായി ബോംബെയിലെത്തി. അവിടെനിന്നും ഇന്ത്യൻനേവി ആഘോഷസഹിതം  ചിതാഭസ്മം 1966 സെപ്റ്റംബർ പതിനാറാംതിയതി കൊച്ചിയിലെത്തിച്ചു. ഐ.എൻ. ഐ (INI) ഡൽഹിയെന്നുള്ള കൂറ്റൻകപ്പലിൽ സ്വതന്ത്ര ഇൻഡ്യയുടെ പതാക അന്ന് പാറിപറക്കുന്നുണ്ടായിരുന്നു. 



ചിതാഭസ്മവുമായി കൊച്ചിയിലെത്തിയ ലക്ഷ്മിബായിയുടെ വാക്കുകൾ  ഹൃദയസ്പർശമായിരുന്നു.
" അവർ പറഞ്ഞു, നാളിതുവരെയായി  ജർമ്മനിയിലുള്ള എന്റെ ഭവനത്തിൽ ഭർത്താവിന്റെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിനു‌വേണ്ടി ബലിയർപ്പിച്ച ഒരു ധീരയോദ്ധാവിന് അർഹമായ ബഹുമാനവും ആദരവും വെണമെന്നുള്ള  ചിന്തകളും എന്നെ അലട്ടിയിരുന്നു. സ്വതന്ത്രഇന്ത്യയുടെ പതാക പാറിപറക്കുന്ന ശക്തമായ ഒരു കപ്പലിലെ താനിനി സ്വന്തംരാജ്യത്തിലേക്ക് മടങ്ങിപോവുള്ളൂവെന്ന് അദ്ദേഹത്തിന് പ്രതിജ്ഞയുണ്ടായിരുന്നു. വിധി അദ്ദേഹത്തിന്റെ ജീവൻ  കവർന്നെടുത്തു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത മുറിവേറ്റ ഒരു പട്ടാളക്കാരനെപ്പോലെയാണ് അദ്ദേഹം മരിച്ചത്.  ഇന്ത്യയെ അപമാനിച്ചതിന് എന്റെ ഭർത്താവ് ഹിറ്റലറിനെ വെല്ലുവിളിച്ചു സംസാരിച്ച ധീരനായ ഏക ഭാരതീയനായിരുന്നു. തന്മൂലം ഞങ്ങളുടെ ജീവിതം ദുരിതവും കഠിനവും യാതനകൾ നിറഞ്ഞതുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടുൾപ്പടെ സർവ്വതും നശിച്ചുപോയിരുന്നു. ഇന്ന് ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തിനായി  ഒരായുസ് മുഴുവനും ത്യാഗങ്ങളിൽക്കൂടി  കർമ്മനിരതനായി ജീവിച്ച ഈ മഹാന്റെ ചിതാഭസ്മം ഇന്ത്യൻ നേവിയുടെ പാറിപറക്കുന്ന ദേശീയപതാകയുമായി പടുകൂറ്റൻ കപ്പലിൽ കൊച്ചിയിൽ കൊണ്ടുവന്നതും  മഹത്തായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി  അദ്ദേഹത്തിൻറെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ സ്വപ്നഭൂമിക്കു വേണ്ടി പടപൊരുതിയ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ലഭിച്ചില്ല. അതിനുശേഷം ഏകയായ ജീവിതം ഞാൻ നയിച്ചു. എന്നോടു കൂടിയുണ്ടായിരുന്ന ഡോ. പിള്ളയുടെ ചിതാഭസ്മത്തിന് അർഹമായ ബഹുമതി കിട്ടിയതിൽ കൃതജ്ഞതയോടെ ഞാൻ രാഷ്ട്രത്തെ സ്മരിക്കുന്നു. രാജ്യം സ്വതന്ത്രയാകുമ്പോൾ അത് നേടിയെടുത്തവരെ മറക്കുവാൻ സാധിക്കുകയില്ല. മഹാനായ ഡോ. പിള്ള സ്വാതന്ത്ര്യത്തിനുവേണ്ടി  ദാഹിക്കുന്ന രാജ്യങ്ങളുടെയെല്ലാം  ജ്വലിക്കുന്ന  ദീപവുമായിരുന്നു."


ഡോ.ചെമ്പക രാമൻപിള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടുകൊണ്ട് ബ്രിട്ടീഷ്സാമ്രാജ്യത്തോട് പൊരുതിയ ധീരനായ ഒരു പ്രവാസി മലയാളിയായിരുന്നു.  അദ്ദേഹം ജീവനെ പണയപ്പെടുത്തി നാസി ജർമ്മനിയോടും പൊരുതി. ആ യോദ്ധാവിന് അർഹമായ ഒരു സ്ഥാനം രാജ്യം നല്കിയില്ലെന്നതും ഒരു സത്യമാണ്. എന്നും  പ്രവാസികളെ തഴഞ്ഞുകൊണ്ടുള്ള നയമായിരുന്നു  ഭാരതസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമുണ്ടായിരുന്നത്. ബ്രിട്ടീഷ്സർക്കാരിനു സ്വയം കീഴടങ്ങിക്കൊണ്ട്   തന്നെ  ജയിൽ വിമുക്തനാക്കാൻ  കേണപേക്ഷിച്ച 'സവർക്കറിന്റെ' പടവും ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലുണ്ട്. അവിടെയും ഈ ധീരദേശാഭിമാനിയുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടില്ല. എങ്കിലും മാതൃഭൂമിയുടെ ബലിപീഠത്തിങ്കൽ ആ ദീപം അണയാതെയുണ്ട്.



ഭയരഹിതമായ ഒരു മനസിന്റെ ഉടമയായിരുന്ന  ചെമ്പകരാമൻ നാസിപ്പടയുടെ ചലിക്കുന്ന ഭീരങ്കിപോലും ഭയപ്പെടാതെ തലയുയർത്തിനിന്നു.   മുമ്പോട്ടു കുതിക്കുന്ന മനസുകൾ സ്വർഗത്തോളം സ്വാതന്ത്ര്യം മോഹിക്കും. സത്യവും ധർമ്മവും  നിറഞ്ഞ തെളിമയാർന്ന ജല നിരപ്പില്ക്കൂടി സഞ്ചരിക്കുന്നവൻ അധികാരപടയുടെ   വരണ്ട മണലാരണ്യങ്ങളിൽക്കൂടി സഞ്ചരിച്ചാലും നീതിക്കായി  അവൻ പട  പൊരുതിക്കൊണ്ടിരിക്കും. വഞ്ചിഭൂമി  ജന്മം നല്കിയ   ചെമ്പകരാമൻ എന്ന  ഭാരത  യോദ്ധാവിന്റെ ചരിത്രവും അതു തന്നെയായിരുന്നു.  പ്രിയ ഭാരതാംബികയെ  അവിടുത്തെ മഹാനായ ഈ പുത്രൻ മറക്കപ്പെട്ടെങ്കിലും  ജനകോടികൾക്ക് 'ജയ ഹിന്ദ്‌' എന്ന പവിത്ര വാക്കുകളുടെ ഉറവിടമറിയില്ലെങ്കിലും  ഭാരത ഭൂമിയിലെവിടെയും  'ജയ ഹിന്ദ്'  വാക്കുകൾ ഉച്ചത്തിലുച്ചത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്.  ഇന്ത്യാ നീണാൾ വാഴുന്ന കാലത്തോളം ' ജയ  ഹിന്ദ്‌' വാക്കുകളുടെ  പിതാവായ ചെമ്പകരാമനും  ഈ  പവിത്രഭൂമിയിൽ  പൂജിതനായിരിക്കും. അറബിക്കടലിന്റെ തീരത്തുനിന്നും ബ്രിട്ടീഷുകാർക്കെതിരെ ഭീരങ്കി വെടിയുടെ  ധീരശബ്ദം മുഴക്കിയ  ആ മുറിവേറ്റ  പടയാളി  ഓരോ  ഭാരതിയന്റെയും അഭിമാനവും കൂടിയാണ്. 










Emdon


brought Pillai's ashes to Cochin on September 16, 1966.
ഡോ. ചെമ്പകരാമന്റെ ചെന്നയിലെ പ്രതിമ  

Sunday, March 16, 2014

സത്യ ജ്വാല, (March 2014)

പാലായിൽനിന്നും പ്രസിദ്ധീകരിക്കുന്ന മാസിക 

കേരളത്തിലെ സഭാനവീകരണത്തിനായി പ്രയത്നിക്കുന്ന പുലിക്കുന്നേൽസാർ മുതൽ പ്രസിദ്ധ എഴുത്തുകാർ അണിനിരന്നിരിക്കുന്ന മനോഹരമായ ഈ മാസിക പാലായിൽനിന്ന് പ്രസിദ്ധീകരിക്കുന്നു. പേജ് 29-ൽ ലേഖനം, 'മാർപ്പാപ്പയെ ധിക്കരിച്ച് പ്രത്യക്ഷ രാഷ്ട്രീയവുമായി കേരള മെത്രാന്മാർ' By ജോസഫ് പടന്നമാക്കൽ .

സത്യ ജ്വാല, (March 2014)

http://1drv.ms/OjNiKQ

Monday, March 10, 2014

വിശുദ്ധ നരകത്തിലെ അമ്മയും മകളും കിംവദന്തികളും

 
 
 

Mathaa Amruthanandamai
 
 
By  ജോസഫ് പടന്നമാക്കൽ 
ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച സുധാമണി,   'അമ്മ' യെന്ന പേരിൽ രണ്ടു വ്യാഴവട്ടക്കാലം  കൊണ്ട് ലക്ഷോപലക്ഷം  ഭക്തജനങ്ങളുടെ ആശ്ചര്യദേവിയായി മാറി. ആസ്ട്രേലിയായിൽനിന്ന് വന്ന യുവതിയായിരുന്ന ഗെയിൽ ട്രെഡ് വെൽ  ഭൌതികസുഖങ്ങളിലെ സകല ഇച്ഛാശക്തിയും ത്യജിച്ച്   ഗായത്രിയെന്ന പേര് സ്വീകരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം  ജീവിതമാരംഭിച്ചു.   അമ്മയ്ക്ക് മനസും  ജീവിതവും സമർപ്പിച്ചുകൊണ്ട്  20 വർഷം ആശ്രമത്തിലെ ചുമതലകളിൽ ഏർപ്പെട്ട് ജീവിച്ചു.  അതിനുശേഷം  അമ്മയിൽനിന്നും മോചനം നേടുവാനുള്ള  പോരാട്ടങ്ങളുടെ കഥ ഗെയ്ൽ ട്രെഡവെൽ എഴുതിയ   'ഹോളി ഹെൽ’ അഥവാ ‘വിശുദ്ധ നരക'മെന്ന അത്മകഥയിൽ വിവരിച്ചിരിക്കുന്നു.   ആശ്രമജീവിതവും ആദ്ധ്യാത്മീകവും  സ്നേഹവും പ്രേമവും  ചിരിയും കണ്ണുനീരും സാമൂഹിക രാഷ്ട്രീയവും ഗ്രന്ഥകാരി യുക്തിയുക്തമായി പുസ്തകത്തിൽ  മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗെയ്ൽ  ഒറ്റയ്ക്ക് പരിചിതമല്ലാത്ത ഒരു രാജ്യത്ത് അമ്മയുടെ ആശ്രമത്തിൽ ജീവിക്കാൻ വന്നത് ഭാരതീയ സനാതനത്തെയും ഈശ്വരനെയും തേടിയായിരുന്നു.  ഈ നാട്ടിൽ വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ   ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും സ്വന്തം കാലിൽ നിൽക്കാൻ  സാധിക്കില്ല. ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്.  ഇരുപതുവർഷം പണിയെടുത്ത ആശ്രമത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.


‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാ അമൃതാനന്ദ ('അമ്മ'). ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയെന്ന അമൃതാനന്ദ ദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു.


സാമൂഹിക  രാഷ്ട്രീയ മണ്ഡലങ്ങളിലെയും   സിനിമാ ലോകത്തിലെയും പ്രശസ്തരായവർ  അമ്മഭക്തരാണെങ്കിലും ബൌദ്ധിക ലോകത്തിൽ അനേകർ അമ്മയ്ക്കെതിരായവരുമുണ്ട്. ബുദ്ധിജീവികളിൽനിന്നും  ഇതിനുമുമ്പും അമൃതാനന്ദമയിക്ക്  വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്.   ഏതാനും വർഷംമുമ്പ്  എ .കെ.ആന്റണി അമ്മയെ ആലിംഗനം ചെയ്തപ്പോൾ മരിച്ചുപോയ സ്വന്തം അമ്മയുടെ അനുഭൂതിയുണ്ടായിയെന്നു  പറഞ്ഞു. ഞങ്ങൾ ഇതിനെ ഞരമ്പുരോഗമെന്ന്  പറയുമെന്ന് സുകുമാർ അഴിക്കോടും പറഞ്ഞു. അതുപോലെ സിനിമാതാരം മോഹൻ ലാൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യർ എന്നിവരും   അമ്മയിൽനിന്ന് ഈശ്വരചൈതന്യം ലഭിച്ചവരെന്ന് അവകാശപ്പെടുന്നു.


കേരളയുക്തിവാദി നേതാവായ ശ്രീനി പട്ടത്താനം 1985-ൽ  മാതാ അമൃതാനന്ദമയിയുടെ വിശുദ്ധകഥകളും അത്ഭുതങ്ങളും വ്യാജങ്ങളെന്നു   വിമർശിച്ച് ഒരു പുസ്തകം ഏഴുതിയിരുന്നു.   മഠത്തിനുള്ളിൽ ഉണ്ടാവുന്ന സംശയകരമായ മരണങ്ങളെയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002- ൽ ദേശാഭിമാനി പത്രം   അത് ആവർത്തിച്ചെഴുതിയപ്പോൾ  മഠത്തിന്റെ പ്രതിക്ഷേധാഗ്നിയിൽ റിപ്പൊർട്ട് പിൻവലിച്ച് മാപ്പ് പറയേണ്ടി വന്നു. വിവാദപരമായ ആ പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്  ക്രിമിനൽ നടപടികളും ശ്രീ പട്ടത്താനത്തിനെതിരായി ഉണ്ടായി.  അതുപോലെ നോവലിസ്റ്റ് പോൾ സക്കറിയ, സുകുമാർ അഴിക്കോട് എന്നിവരും മഠത്തിന്റെ അമിത വരുമാനത്തിന്റെയും വിദേശ പണത്തിന്റെയും   വരവിനെ  അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ടവരാണ്. 



'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ ഗെയ്ൽ ട്രെഡവെൽ   ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും അവിടെ വസിക്കുന്ന സ്വാമിമാരെപ്പറ്റിയും   കുറ്റാരോപണങ്ങളുടെ  അനേക കഥകൾ പുറത്തു വന്നു.  ആത്മകഥാ രൂപത്തിൽ എഴുതിയ ഗെയിലിന്റെ പുസ്തകം വായിച്ചാൽ  ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു.  ആരോപണങ്ങളുടെമേൽ വിവാദപരമായി   ലോകമെമ്പാടും നടക്കുന്ന ചർച്ചകളിൽ ആശ്രമാധികാരികളുടെ നിസഹകരണം മൂലം സത്യമേത് അസത്യമേതെന്ന് വായനക്കാർക്ക് തിരിച്ചറിയുവാനും പ്രയാസമാണ്. ഒരു തുറന്ന ചർച്ചക്കോ നിയമപരമായ തെളിവുകൾ ശേഖരിക്കാനോ ആശ്രമാധികാരികൾ തയാറായിട്ടില്ല.. 


ആശ്രമത്തിലെ രഹസ്യങ്ങളും ദുരൂഹതനിറഞ്ഞ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ വായിക്കാം.  നന്മതിന്മകളിൽനിന്ന് മുക്തിനേടാൻ  അവതാര മൂർത്തിയായ അമ്മയിൽ  സ്വയം അർപ്പിക്കൂവെന്ന് സ്വാമിനിയായിരുന്ന ഗായത്രി (ഗെയ്ൽ)  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രസംഗിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രി പിൽക്കാല ജീവിതത്തിൽ  (ഗെയ്ൽ) സമ്മതിച്ചിട്ടുണ്ട്. അധികം താമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച്  അമ്മ   പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.


ആശ്രമത്തിലെ സാമൂഹികാചാരങ്ങളുമായും ചിട്ടകളുമായും ഒത്തുപോകാൻ ആദികാലങ്ങളിൽ ഗായത്രിക്ക്(ഗെയ്ൽ) നന്നേ പാടുപെടേണ്ടി വന്നു. വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്നുള്ള  ക്രമരീതികളും പടിഞ്ഞാറൻ പെണ്ണിന് അന്ന് പുതുമയായിരുന്നു.  ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള ഒരു കുടിലിൽ കിടക്കണമായിരുന്നു.  ഒരിക്കൽ ഭക്ഷണം കിട്ടാതെ വന്നപ്പോൾ  പട്ടി ഈ കൂട്ടിലുണ്ടെന്നു ഗായത്രി  ഉറക്കെ  വിളിച്ചു പറയുന്നതും സരസമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം   പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ അമ്മയുടെ കാപട്യത്തെ ആത്മകഥയില്ക്കൂടി വെളിപ്പെടുത്തുന്നുമുണ്ട്.   


ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്” ഉപനിഷത്തുകൾ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും."  ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക “എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രി(ഗെയിൽ) വിശ്വസിച്ചിരുന്നു."


ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ)  ദൃക്സാക്ഷിയാവുന്ന കഥകളും ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഒരിക്കൽ  ബാലുവും  അമ്മയുമായുള്ള രഹസ്യരതിയിലെ പുരുഷബീജങ്ങളടങ്ങിയ ടവ്വൽ  അമ്മയുടെ മുറിയിൽ നിന്ന് ഗായത്രി (ഗെയിൽ) കണ്ടെത്തി. അന്ന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാലു രക്ഷപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറിയിരുന്നതായും ഗായത്രി (ഗെയിൽ)ആരോപിക്കുന്നു. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നതും ചൂണ്ടികാണിക്കുന്നു.  ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി  (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലുവും  മറ്റൊരു സ്വാമി  റാവുവും  അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്ന തെളിവുകളുമുണ്ട്.   മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട്   അമ്മയുടെ മുറിതുറക്കുന്നത് ഗായത്രി (ഗെയിൽ) കണ്ടിട്ടുണ്ട്.ഒരു വിദേശ യാത്രയിൽ   അമ്മ താമസിച്ചിരുന്ന മുറിയിൽനിന്നും  ബാലുവും അമ്മയുമായി രതി ക്രിയകൾ നടത്തുന്നത്  ഗായത്രി മറ്റൊരു മുറിയിൽ നിന്ന് കാണുന്നതും ആത്മകഥയിലുണ്ട്. 


ബാലുസ്വാമി എന്നും അമ്മയുടെ പ്രിയശിഷ്യനായിരുന്നു. കാമ ഭ്രാന്തു മൂത്ത് സെക്സിനായി  ഗായത്രിയെ(ഗെയിൽ) സമീപിക്കുമായിരുന്നു. അത് അവർക്ക്   അസഹ്യമായ ശല്യമായിരുന്നു.  അനേക തവണകൾ  ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാളുടെ ഉരുക്കുള്ള മസിലുകളെ  തടയാൻ  ഗായത്രിക്ക്(ഗെയിൽ) സാധിച്ചിരുന്നില്ല.   സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ)  പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ (ഗെയിൽ)വാക്കുകൾ അയാൾ ചെവികൊണ്ടില്ല. ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു.



ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന  കുസുമമെന്ന  ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഗായത്രി സകലരെയും കണ്ണുവെട്ടിച്ച്  സന്യാസിനി ജീവിതത്തിൽനിന്നും ഓടിരക്ഷപെട്ട  കഥ അവരുടെ 'വിശുദ്ധ നരകമെന്ന' ആത്മകഥയിൽ  വിവരിച്ചിട്ടുണ്ട്.   കുസുമം എന്നു വിളിക്കുന്ന ഗ്രെച്ചൻ മാക് ഗ്രെഗർ ( Gretchen McGregor )  ഗെയിലിനെ ആശ്രമത്തിൽനിന്ന് രക്ഷപെടുവാൻ സഹായിച്ചുവെന്നത്   നുണയാണെന്ന് പറഞ്ഞ്  നിഷേധിച്ചുകൊണ്ട്  പത്രക്കുറിപ്പുമിറക്കി.  ആദികാലം മുതൽ ഗെയിലുമായി അടുപ്പിത്തിലായിരുന്ന  ഇവർ  ഗെയിലിന്റെ വ്യക്തിപരമായ സ്വഭാവ ദൂഷ്യത്തെയും വിവരിച്ചിട്ടുണ്ട്.  ആസ്ട്രേലിയായിൽ  അന്നത്തെ കാലത്തെ ചെറുപ്പക്കാരികളുടെയും ഗെയിലിന്റെയും   വിനോദമായിരുന്ന ഒരു മത്സരക്കളിയുടെ കഥ ഗെയിൽ  തന്നോട് പറഞ്ഞത് കുസുമം  വിവരിക്കുന്നുണ്ട് . 'പുലിവാലിൽ പിടിക്കുക' യെന്ന് ഈ ഗെയിം അറിയപ്പെട്ടിരുന്നു.  'പട്ടണത്തിൽ പോയി പുരുഷന്മാരെ വശീകരിച്ച് രാത്രികാലങ്ങളിൽ അവരൊന്നിച്ച് ശയിക്കുകയും  ഏറ്റവും കൂടുതൽ  ആ ആഴ്ചയിൽ പുരുഷന്മാരുമായി ശയിക്കുന്നവരെ   ജേതാവായി പ്രഖ്യാപിക്കുന്നതുമായ '  ഗെയിമായിരുന്നു അത്. ആ ഗെയിമിൽ 'ഗെയിൽ' സജീവമായി പങ്കെടുത്തിരുന്നു. ഇത്തരക്കാരി ഒരു പെണ്ണ് ആശ്രമജീവിതം എങ്ങനെ തെരഞ്ഞെടുത്തുവെന്നും അന്ന് കുസുമത്തിന് വിസ്മയമുണ്ടാക്കിയിരുന്നു.  1999 ൽ  സാൻറാമോണിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കവേ  കുസുമവുമായി ഗെയിൽ അന്ന് ചിരകാല സൌഹാർദം  പുതുക്കിയിരുന്നു. ആശ്രമജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞതല്ലാതെ പുസ്തകത്തിൽ കാണുന്ന കുറ്റാരോപണങ്ങളോ   അമ്മയ്ക്കെതിരായി യാതൊരു പരാതിയോ  സ്വന്തം ആശ്രമ ജീവിതത്തിലെ കഷ്ടപ്പാടുകളോ ലൈംഗിക അഴിമതികളോ  ഗെയിൽ സംസാരിച്ചില്ലെന്നും കുസുമം എഴുതിയിട്ടുണ്ട്.  സാൻറാമോണിൽ  ധ്യാനം നടക്കുന്ന വേളയിൽ  കുസുമത്തിനു  ഒരു പ്രാവിശ്യം  ടൌണിൽ പോകേണ്ടി വന്നു. ഗെയിലിന്റെ സുഹൃത്തിന് ഗെയിൽ തന്നുവിട്ട ഒരു ബ്ലാങ്കറ്റ് പോവുന്ന വഴിയിൽ കൊണ്ടുപോയി കൊടുത്തുവെന്നല്ലാതെ ഗെയിൽ രക്ഷപ്പെടാൻ കുസുമം യാതൊരു സഹായവും ചെയ്തില്ലെന്ന് പറയുന്നു. " ആശ്രമത്തിൽനിന്ന് ഓടിപ്പോവാൻ ‍ അവർ  പങ്കാളിയെന്നുള്ള പുസ്തകത്തിലെ പരാമർശം തികച്ചും കള്ളമെന്നും"  കുസുമം കുറ്റപ്പെടുത്തിയിട്ടുണ്ട്.  രക്ഷപെടാൻ ഗെയിലിന്റെ ലാബ്ടോപ്പും തുണികളും ബുക്കുകളും ബാഗുകളും  എടുത്തുകൊണ്ടു പോകാൻ സഹായിച്ചുവെന്നത് ശുദ്ധ അസത്യമാണെന്നും കുസുമം ആരോപിച്ചിരിക്കുന്നു.


മീറായെന്ന  പടിഞ്ഞാറൻ മുൻ ആശ്രമ വാസിക്കും ഗെയിലിനെപ്പറ്റി കഥകൾ പറയാനുണ്ട്.  അമ്മയില്ലാത്ത സമയം ഒരു ഏകാധിപതിയെപ്പോലെ  ഗെയിൽ മറ്റുള്ളവരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്നാണ് ആരോപണം.അവർ ഇങ്ങനെ എഴുതിയിരിക്കുന്നു,  "  ദുഷിച്ച തെറി വാക്കുകൾ ഗെയിലിന്റെ പതിവായ ആശ്രമശൈലിയായിരുന്നു. ഒരിക്കൽ പട്ടിയെന്ന് വിളിച്ചതിൽ മറുത്തു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു. ഗെയിലിന്റെ അടിയും ഇടിയും തൊഴിയും അന്നേ ദിവസം സഹിക്കേണ്ടിവന്നു. തലമുടിയ്ക്ക് പിടിച്ച് നിലത്തുകൂടി ഇഴക്കാനും മടിച്ചില്ല.   കൂടാതെ ആശ്രമത്തിൽ അനേക ശിക്ഷണ നടപടികളും തന്നു. തീവ്രമായ അസുഖം ബാധിച്ചു കിടക്കുന്ന സമയവും  തന്നെ അസഭ്യവാക്കുകളിൽ പരിഹസിക്കുന്നതും അവരുടെ വിനോദമായിരുന്നു.  മറ്റൊരു സന്യാസിനി ലക്ഷ്മിയേയും  അതിക്രൂരമായി  ഉപദ്രവിക്കുമായിരുന്നു.   അവരുടെ മുഖത്തിനിട്ടടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും നിത്യസംഭവങ്ങളായിരുന്നു.  ഒരിക്കൽ ലക്ഷ്മിയുടെ ദേഹത്ത് ചൂടുളള തേപ്പുപെട്ടി എറിയുകയും അന്ന് മുഖത്തുനിന്ന്  രക്തം വാർന്നുപോവുന്നതു കണ്ടതായും മീറാ എഴുതിയിരിക്കുന്നു."


ലക്ഷ്മിക്കും ഗെയിലിനെപ്പറ്റി കഥ പറയാനുണ്ട്. ഹോളണ്ടുകാരത്തിയായ ലക്ഷ്മി കഴിഞ്ഞ 30 വർഷമായി  അമ്മയെ സേവിച്ചുകൊണ്ട് ഇപ്പോഴും  ആശ്രമത്തിൽ കഴിയുന്നു. ഗെയിലിന്റെ മൃഗീയമായ പെരുമാറ്റങ്ങളെ ലക്ഷ്മി വിവരീക്കുന്നുണ്ട്. "1981ല്‍ ഗെയില്‍ ആദ്യമായി അമ്മയെ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിപോലും ഉണ്ടായിരുന്നില്ല. അന്ന്  എല്ലാവർക്കും  താമസിക്കാനുള്ളയിടം അമ്മയുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ  ചുമതലകളും ഗെയിലിനെ ഏല്പിച്ചു. അന്നുമുതല്‍, ആശ്രമം വിട്ടുപോകുന്നവരെ ഒരു രാജ്ഞിയെപ്പോലെയാണ് അവർ   ജീവിച്ചത്.‍  എപ്പോഴും   അവരെ അനുസരിച്ചിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ കൂടെ നിറുത്തിയിരുന്നു.  അനിയന്ത്രിത കോപവും  ആക്രമണവും ലക്ഷ്മിയുടെ മേൽ പതിവായിരുന്നു. ഗെയിൽ അമ്മയുടെ ഒരു അമേരിക്കൻ  ഭക്തനുമായി പ്രേമത്തിലായിരുന്നു. അമ്മ ഭക്തനായ ആ ബ്രഹ്മചാരിയെ അമ്മയിൽ നിന്നകത്തുവാൻ ഗെയിൽ ശ്രമിച്ചു. വിജയിച്ചില്ല. അമ്മ ആ പ്രേമബന്ധം തകർത്തുവെന്നുള്ള  തെറ്റിധാരണ ഗെയിലിനെ അമ്മയോടുള്ള പകയും  വിരോധിയുമാക്കി.  സ്വീഡനിൽ വെച്ച് അമ്മയെ ഒരു വള്ളത്തിൽ കയറ്റി കൊല്ലാൻ ശ്രമിച്ചതും ലക്ഷ്മിയുടെ ലേഖനത്തിലുണ്ട്. മറ്റൊരു പ്രാവശ്യം കൂണിൽ വിഷം കലർത്തി അമ്മയെ വധിക്കാൻ ശ്രമിച്ച കാര്യവും ലക്ഷ്മി വിവരിച്ചിരിക്കുന്നു. 


മഠത്തിനു വിദേശത്തു ബാങ്ക് അക്കൗണ്ടുകള്‍ ഒന്നുമില്ലന്ന് അമൃതാനന്ദശ്രമം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള  സ്ഥാപനങ്ങൾ ആ രാജ്യങ്ങളിലെ നിയമം അനുസരിച്ച് അതാതു  ട്രസ്റ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.  അവിടങ്ങളിലെ  ട്രസ്റ്റികളിൽ അമൃതാനന്ദമയിയുടെ  പേരില്ല.  കരുതല്‍ പണം നാനൂറു കോടി ഡോളറെന്നുള്ളതും പൊലിപ്പിച്ച വാർത്തകളാണ്. നൂറു മില്ല്യന്‍ ഡോളര്‍ പോലുമില്ല. ഇരുപത്തഞ്ചു വര്‍ഷമായി നിയമാനുസൃതം മാറ്റിവച്ച കുറച്ചു തുകയുണ്ട്.  ഭാവിയില്‍ എന്തെങ്കിലും വലിയ പ്രകൃതിദുരന്തമോ മറ്റോ സംഭവിച്ചാല്‍ സേവനത്തിനായി ഉപയോഗിക്കാന്‍ കൂടിയാണ്  ഈ കരുതൽ ധനമെന്നും മഠം വ്യക്തമാക്കി.


ഇവിടെ ഒരു ചോദ്യം ഉയരുന്നു, ആരാണ് കള്ളം പറയുന്നത്,ഗായത്രിയോ (Gail) മഠമോ? ഗായത്രിയാണ് കള്ളം പറയുന്നെങ്കിൽ അവരുടെ ഉദ്ദെശ്യം പ്രേമം തട്ടി തെറിപ്പിച്ചതിലുള്ള അമ്മയോടുള്ള പകയോ ഒരു വലിയ ആത്മീയപ്രസ്ഥാനത്തെ തകർത്ത് ധനം നേടാനോ ആയിരിക്കാം. നോബൽ സമ്മാനത്തിനുതന്നെ അർഹമായിക്കൊണ്ട് പ്രസിദ്ധീയിലേക്ക് കുതിക്കുന്ന അമൃതാനന്ദമയിയെ തേജോവധം ചെയ്യാൻ ആഗോള തല്പ്പരകക്ഷികളുടെ കൂട്ടായ്മയുംഉണ്ടാകാം. ആശ്രമത്തിനെതിരായി അസൂയ പൂണ്ട മതവൈരികളും ഇതിന് പുറകിൽ പ്രവർത്തിക്കുന്നുണ്ടാകാം. ഗായത്രി ശരിയും മഠം തെറ്റുമെങ്കിൽ ദരിദ്രരരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നുവെന്ന മാതാ അമൃതാനന്ദയുടെ  വാക്കുകൾക്ക് എന്ത് ആത്മാർഥതയാണുള്ളത്?  വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിയമപരമായ  നടപടികൾ എടുത്താൽ  തെറ്റിനെയില്ലാതാക്കുവാൻ സാധിക്കുമോ? ആത്മീയ വ്യക്തിത്വമെന്നയപ്പെടുന്ന അമൃതായുടെത് വ്യാജവ്യക്തിത്വമെന്നും വരും. പുസ്തകത്തിലെ വിവാദങ്ങളനുസരിച്ച് ആശ്രമത്തിന് ഭൌതിക സ്വത്തുക്കളോടാണ് ആസക്തിയെന്നും  തെളിയും. ആശ്രമത്തിനും ആത്മീയ വ്യക്തിത്വങ്ങൾക്കുമെതിരായുള്ള ഗെയിലിന്റെ കുറ്റപ്പെടുത്തലുകളിൽ  അമൃതാനന്ദമയി  ഇതുവരെ പ്രതികരിച്ചില്ല.  നിഷേധിച്ചിട്ടുമില്ല.

കേസുകളും എതിരാളികളുടെ നാവടയ്ക്കുന്ന തന്ത്രങ്ങളുമാണ് മഠം എന്നും ആവിഷ്ക്കരിച്ചിരുന്നത്.  ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ആത്മീയത്തിലെ ഉന്നതർ കുപ്രചരണങ്ങളും നടത്തുന്നുവെന്ന് ഗെയ്ൽ തന്റെ ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ പ്രസിദ്ധ വാർത്താ ലേഖകനായ ശ്രീ ജോണ് ബ്രിട്ടാസിന്റെ വാക്കുകൾ പ്രസക്തമാണ്. "കേസ് നൽകുകയോ ബ്ലായ്ക് മെയിൽ തന്ത്രമോ ഉപയോഗിക്കുകയോ ചെയ്യാതെ അവർക്ക് മുന്നോട്ട് വന്ന് ഗെയിലിനെ വെല്ലു വിളിക്കാവുന്നതാണ്. ഗെയിലിന്റെ അഭിമുഖത്തിന് മുമ്പോ ശേഷമോ അമൃതാനന്ദമയിയുടെയോ അമൃതസ്വരൂപാനന്ദയുടെയോ (ബാലു) അഭിമുഖം നല്കാൻ തയാറായിരുന്നു."  ആശ്രമം ഇതുവരെയും അങ്ങനെയൊരു അഭിമുഖത്തിന് തയാറാവാത്തതും  ഗെയിലിന്റെ ആരോപണങ്ങൾക്ക് ശക്തി നല്കുന്നു.


സത്യം മാത്രം ജയിക്കന്നു;മറ്റൊന്നും (അസത്യം ) ഒരിക്കലും ജയിക്കില്ല. സത്യമാകുന്ന വഴിയിലൂടെയാണ്  മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും പൂർത്തികരിച്ച്  പരമസത്യത്തെയും പ്രാപിക്കുന്നു. 'സത്യമേവ ജയതേ ' സത്യം മാത്രം ജയിക്കുന്നു. ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യമായ മുണ്ടകാ ഉപനിഷത്തിലെ ഒരു മന്ത്രമാണിത്.





Laksmi
 
Meera
Amrita Svaroopananda  (Balu)
 


Kusumam

 

Matha Amruthanandamai
 
Gail Treadwell (Gayathri)
 





Matha Amruthanandamai
 
Malayalam Daily News:
http://www.malayalamdailynews.com/?p=78614




 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...