Tuesday, August 30, 2016

പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം




ജോസഫ് പടന്നമാക്കൽ

ചരിത്രത്തിന്റെ നിയോഗമെന്നോണം 2008 നവമ്പറിൽ ബാറാക്ക് ഒബാമ അമേരിക്കയുടെ നാൽപ്പത്തി നാലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനായ അദ്ദേഹത്തിന്റെ കഥ അമേരിക്കയുടെ ചരിത്രംകൂടിയാണ്.
പൊട്ടിത്തകർന്ന കുടുംബബന്ധങ്ങളുമായി മല്ലടിച്ചു കഴിഞ്ഞിരുന്ന ഒരു ഇടത്തരം സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.  കഠിനാധ്വാനവും ഉന്നത വിദ്യാഭ്യാസവും അദ്ദേഹത്തെ വിസ്മയകരമാം വിധം ഉയരങ്ങളുടെ കൊടുമുടിയിലെത്തിച്ചു. പരോപകാര പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും  മറ്റുള്ളവർക്കു വേണ്ടിയുള്ള സ്വയം  ജീവിതാർപ്പണങ്ങളും   ഒബാമയെ അനുഗ്രഹീതനായ ഒരു  വ്യക്തിപ്രതിഭയാക്കി. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാലും മാതാപിതാക്കളുടെ വൈവാഹിക ബന്ധ തകർച്ചമൂലവും വളർത്തിയത് മുത്തച്ഛനും മൂത്തശ്ശിയുമായിരുന്നു. അക്കാലങ്ങളിൽ മുത്തച്ഛൻ പട്ടാളത്തിൽ ജോലിചെയ്തിരുന്നു.  മുത്തശ്ശി  ഒരു ബാങ്കിൽ മാനേജ്മെന്റ് കേഡറിൽ ജോലിക്കാരിയുമായിരുന്നു.


1961 ആഗസ്റ്റ് നാലാം തിയതി ഒബാമ ജനിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ കെൻസാസ്കാരി ആൻ ഡുൻഹാമും കെനിയാക്കാരൻ സീനിയർ ബാറാക്ക് ഒബാമയുമായിരുന്നു. 'അമ്മ വെളുമ്പിയും അപ്പൻ ആഫ്രിക്കൻ കറുത്തവനുമായിരുന്നു. സീനിയർ ബാറാക്ക് ഒബാമയും ആൻ ഡുൻഹാമും പരസ്പരം തമ്മിൽ കണ്ടു മുട്ടിയത് അവർ ഹാവായ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോൾ അപ്പൻ അമ്മയെ ഉപേക്ഷിച്ചു. പിന്നീട് സീനിയർ ഒബാമ ഹാർവാർഡിലെ പഠനശേഷം സ്വന്തം നാടായ കെനിയായിൽ മടങ്ങിപ്പോവുകയാണുണ്ടായത്.


ഒബാമയുടെ പിതാവ് ഒബാമ സീനിയറിനെപ്പറ്റി വിചിത്രങ്ങളായ കഥകളാണ് കേൾക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ആടുമാടുകളെ മേയിക്കുകയായിരുന്നു അദ്ദേഹത്തിൻറെ കെനിയായിലെ ജോലി. സ്‌കോളർഷിപ്പ് കിട്ടിയ കാരണം അമേരിക്കയിൽ പഠിക്കാനായി വന്നു. കെനിയായിൽ ഗർഭിണിയായ അദ്ദേഹത്തിൻറെ ആദ്യ ഭാര്യയെ കൂടെ കൊണ്ടുവന്നില്ല. അമേരിക്കയിൽ ഒബാമയുടെ അമ്മയെ വിവാഹം ചെയ്തതായി രേഖകളൊന്നുമില്ല. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോൾ അപ്പൻ ഒബാമ  ബോസ്റ്റണിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകാരണം അമ്മയെയും കുഞ്ഞിനേയും ബോസ്റ്റണിൽ കൊണ്ടുവന്നില്ല. കാലക്രമേണ അവരുടെ ബന്ധം അവസാനിപ്പിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തിരിക്കാം. പിതാവ് ഒബാമ സീനിയർ മറ്റൊരു അമേരിക്കക്കാരിയേയും കൊണ്ട് കെനിയായിൽ മടങ്ങി പോയി. അതിനുശേഷം നല്ല ജോലികൾ അവിടെ ചെയ്തിരുന്നെങ്കിലും ലഹരി പദാർത്ഥങ്ങൾക്കും മയക്കു മരുന്നുകൾക്കും അടിമയായിരുന്നു. പത്തൊമ്പതു വർഷങ്ങൾക്കുശേഷം   കെനിയായിൽ ഒരു മോട്ടോർ അപകടത്തിൽപ്പെട്ടു അദ്ദേഹം മരണമടയുകയാണുണ്ടായത്.


ഒബാമ സീനിയറുമായി ബന്ധം വേർപെടുത്തിയ ശേഷം ഒബാമയുടെ അമ്മ 'ആന്‍' ഇന്തോനേഷ്യക്കാരനായ 'ലോലോ സോട്ടോറോയെ' വിവാഹം ചെയ്തു. അന്നു ഇരുവരും യൂണിവേഴ്സിറ്റി ഓഫ് ഹവായിൽ പഠിക്കുകയായിരുന്നു. ഒബാമയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും രണ്ടാനപ്പന്റെയും ഒപ്പം ഇന്തോനേഷ്യക്ക് താമസം മാറ്റി. അവിടെ അദ്ദേഹം കത്തോലിക്കാ സ്‌കൂളിലും മുസ്ലിം സ്‌കൂളിലും പഠിച്ചു. ഒബാമയുടെ സഹോദരി 'മായ' അവിടെവച്ചാണ് ഉണ്ടാകുന്നത്. ഒബാമക്ക് 10 വയസ്സുള്ളപ്പോള്‍, അദ്ദെഹത്തെ ഹവായിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ 'ആൻ'  തീരുമാനിച്ചു. അഞ്ചാം ക്ലാസ് മുതൽ ഹൈസ്ക്കൂൾ പൂർത്തിയാക്കുംവരെ ഒബാമയുടെ മുത്തച്ഛൻ സ്റ്റാൻലിയുടെയും മുത്തശ്ശി  മെഡലിൻ ഡുൻഹാമിന്റെയും സംരക്ഷണയിൽ വളർന്നു. ഹാവായിലുള്ള പേരും പെരുമയുമുണ്ടായിരുന്ന പുനാഹ് സ്‌കൂളിൽ പഠിച്ചു. ഒബാമ പറയും "ഞാൻ ഒരു ഹാവായിക്കാരനും പിന്നീട് ഇൻഡോനേഷ്യൻ കുട്ടിയായും വളർന്നു. കൂടാതെ വ്യത്യസ്തങ്ങളായ രണ്ടു സാംസ്‌ക്കാരിക പശ്ചാത്തലങ്ങളിൽ കറുത്തവനും വെളുത്തവനുമായ കുട്ടിയായും വളർന്നു. " ഒബാമയുടെ അർദ്ധസഹോദരി ഡോ.മായാ സോടോറോ  ഹാവായി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി സ്പെഷ്യലിസ്റ്റാണ്.


മുത്തച്ഛനും  മൂത്തശ്ശിയുമായുള്ള താമസകാലങ്ങളിൽ അദ്ദേഹം അന്ന് പഠിക്കാൻ വലിയ നിപുണനായിരുന്നില്ല. 1970-ൽ സ്‌കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെയുള്ള ഗ്രേഡുകൾ മാത്രം ലഭിച്ചിരുന്നു. അദ്ദേഹം നല്ലവണ്ണം ബാസ്‌ക്കറ്റ്ബാൾ കളിക്കുമായിരുന്നു. മാതാപിതാക്കളുടെ കുടുംബ തകർച്ചയും അവരുടെ സ്വരച്ചേർച്ചയില്ലായ്മയും അദ്ദേഹത്തിൻറെ ബാല്യത്തെയും കൗമാരത്തെയും ബാധിച്ചിരുന്നു. പിന്നീട് ലക്ഷ്യമില്ലാതെ അശ്രദ്ധമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. മയക്കു മരുന്നുകളും ലഹരികളും ഉപയോഗിക്കാൻ തുടങ്ങി. മർവാണായും കൊക്കയിനും ഉപയോഗിക്കുമായിരുന്നു. മതകാര്യങ്ങളെ സംബന്ധിച്ച് ഒബാമ എഴുതി, "അദ്ദേഹത്തിൻറെ മാതാപിതാക്കളും മുത്തച്ഛനും മൂത്തശ്ശിയും ദൈവ വിശ്വാസികളല്ലായിരുന്നു. അതുകൊണ്ട് ഞാനും ഒരു മതവിശ്വാസിയായി വളർന്നില്ല." 1972-ൽ ഒബാമ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ രണ്ടാനപ്പനായ   'ലോലോ സോട്ടോ'യുമായുള്ള ബന്ധം ഒബാമയുടെ അമ്മ വേർപെടുത്തി. 1987 മാർച്ചു മൂന്നാംതിയതി ലോലോ സോട്ടോ ജാക്കർത്തായിൽവെച്ച് മരണമടഞ്ഞു.


ഹൈസ്‌കൂൾ കഴിഞ്ഞു ഒബാമ ലോസ് ഏഞ്ചൽസിലുള്ള ഓസിഡന്റൽ കോളേജിൽ ചേർന്നു. അവിടെ രണ്ടു വർഷം പഠിച്ച ശേഷം  കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ  (ന്യൂയോർക്ക്) പഠനം  തുടർന്നു. രാഷ്ട്രീയത്തെപ്പറ്റിയും ആഗോള കാര്യങ്ങളെയും അദ്ദേഹം അഗാധമായി പഠിക്കാനും ആരംഭിച്ചു. 1983 -ൽ പൊളിറ്റിക്കൽ സയൻസിൽ കൊളംബിയാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്തു. ഒരു വർഷം കൂടി ഗവേഷണത്തിനായി അദ്ദേഹം ന്യൂയോർക്കിൽ സമയം ചെലവഴിച്ചു. പിന്നീട് ഷിക്കാഗോയിൽ സാധുക്കളായ കറുത്ത വർഗ്ഗക്കാരുടെയിടയിൽ സോഷ്യൽ വർക്കാറായുള്ള ജോലി സ്വീകരിച്ചു. അങ്ങനെയാണ് അമേരിക്കയിലെ കറുത്തവരായവരുടെ ദുരവസ്ഥയെപ്പറ്റി ഒബാമ മനസിലാക്കാനും പഠിക്കാനും തുടങ്ങിയത്.


1995-ൽ ഗർഭപാത്രത്തിലുണ്ടായ കാൻസർ മൂലം  ഒബാമയുടെ 'അമ്മ  മരണമടഞ്ഞു.  'അമ്മ'  1995 -ൽ മരിക്കുംവരെ അങ്ങേയറ്റം ലിബറൽ ചിന്താഗതിക്കാരിയായിരുന്നു. 1950  ലെയും 1960 ലെയും പൗരാവകാശ സമരങ്ങളിൽ അവർ ആവേശഭരിതയായിരുന്നു. മകനെയും മനുഷ്യാവകാശങ്ങളുടെ മഹനീയത പഠിപ്പിക്കുമായിരുന്നു. ഒബാമ ഒരിക്കൽ എഴുതി, "ഒരു കറുത്തവനായിരിക്കുകയെന്നുള്ളത് ശ്രേഷ്ഠമായ ഒന്നാണ്. കറുത്തവനെപ്പോലെ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കറുത്തവനിൽ മഹത്തായ ഒരു സംസ്‌കാരത്തിന്റെയും പാരമ്പര്യം ഉൾക്കൊള്ളുന്നു. കറുത്തവനെന്നുള്ള ചിന്താഗതികൾ'  നമ്മെ പുണർന്ന ഈശ്വര വരദാനമാണ്.  മഹത്തായ കർത്തവ്യങ്ങളും ജീവിതായോധനത്തിലെ പോരാട്ടങ്ങളും  നമ്മിൽ നിഷിപ്തമായിരിക്കും."


ഹാവായിലെ ഒബാമയുടെ സമ്മിശ്രമായ സംസ്ക്കാര ജീവിതത്തിൽ ഒത്തൊരുമിച്ചു ജീവിക്കാൻ ആഫ്രിക്കൻ ജനത അവിടെ അധികമുണ്ടായിരുന്നില്ല. തന്റേതായ വ്യക്തിത്വവളർച്ചക്കായി മാതൃകാപരമായി അനുകരിക്കാൻ ഒരു അച്ഛനോ കുടുംബത്തിലെ മറ്റാരുമോ സമൂഹമോ ഉണ്ടായിരുന്നില്ല. വെളുത്തവനായ മുത്തച്ഛനുമായി ഒത്തിണങ്ങി പോവാനും ബുദ്ധിമുട്ടായിരുന്നു. ഒബാമ പിന്നീട് എഴുതി "അമേരിക്കയുടെ കറുത്തവനായി വളരാനാണ് ഞാൻ ശ്രമിച്ചത്. കറുത്തവനായ എന്റെ ആകാരമൊഴികെ ആർക്കും ഞാനങ്ങനെ ചിന്തിക്കുന്നുവെന്നും  മനസിലാകില്ലായിരുന്നു."


കൊളംബിയാ യൂണിവേഴ്സിറ്റിയിലെ പഠനശേഷം അദ്ദേഹം ഒരു  ക്രിസ്ത്യൻ   പള്ളിയോടനുബന്ധിച്ചുള്ള സ്ഥാപനത്തിൽ സോഷ്യൽ വർക്കാറായി ജോലി ചെയ്തു. സോഷ്യൽ വർക്കറെന്ന നിലയിൽ   ഒബാമയെ ഏൽപ്പിക്കപ്പെട്ട ചുമതല പള്ളിയുടെ നിക്ഷേപങ്ങളും ധനവും പാവങ്ങളായ കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്നായിരുന്നു. കറുത്തവർ താമസിക്കുന്ന കോളനികളിലും അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. കറുത്തവർക്ക് താമസിക്കാനുള്ള പ്രോജക്റ്റ് കെട്ടിടങ്ങൾ ശരിയായി നോട്ടമില്ലാതെ, കേടുപാടുകൾ തീർത്ത് സംരക്ഷിക്കാതെ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. അന്നത്തെ ചുമതലപ്പെട്ടവർ കെട്ടിടങ്ങൾ വേണ്ടത്ര പരിപാലിക്കുന്നില്ലായിരുന്നു. അദ്ദേഹത്തിൻറെ കറുത്തവർക്കായുള്ള ക്ഷേമ പ്രയത്നങ്ങൾക്ക് കുറച്ചു പ്രയോജനമുണ്ടായെങ്കിലും സിറ്റി ഭരണാധികാരികളുടെ അമിത മേധാവിത്വം പ്രൊജക്റ്റുകളുടെ  നടത്തിപ്പിന് തടസമായിരുന്നു. കറുത്തവരുടെ അർഹമായ അവകാശങ്ങൾക്കായി പോരാടാനും നിയമങ്ങളുടെ പഴുതുകളിൽക്കൂടി അവകാശങ്ങൾ നേടിയെടുക്കാനും തനിക്ക് ഒരു നിയമ ഡിഗ്രിയാവശ്യമെന്നും ഒബാമ മനസിലാക്കി.


1988-ൽ ഒബാമ ഹാർവാർഡിൽ നിയമ ബിരുദത്തിനു ചേർന്നു. അവിടെ ഏറ്റവും സമർത്ഥനായ വിദ്യാർഥിയായിരുന്നു. ഒബാമ 1990 -1991 അക്കാദമിക്ക് വർഷത്തിലെ   ഹാർവാർഡ് ലോ റിവ്യൂ”വിന്റെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റായിരുന്നു.  അന്നുമുതൽ അദ്ദേഹം  മീഡിയാകളുടെ ശ്രദ്ധകളിൽപ്പെടാനും തുടങ്ങി. 'റാൻഡം ഹാവ്സ്' എന്ന പ്രസിദ്ധീകരണ കമ്പനി വർഗ വർണ്ണ ബന്ധങ്ങളെ സംബന്ധിച്ച് ഒരു പുസ്തകം എഴുതാനുള്ള കോൺട്രാക്റ്റും കൊടുത്തു. ''എന്റെ പിതാവിൽ നിന്നുമാർജ്ജിച്ച സ്വപ്നങ്ങൾ" (Dreams from My Father) എന്ന ടൈറ്റിൽ പേജോടെ അദ്ദേഹം ഒരു പുസ്തകം എഴുതി. . ആഫ്രോ അമേരിക്കൻ  വർഗത്തിന്റെയും പാരമ്പര്യമായി ആർജ്ജിതമായ ഒരു സംസ്ക്കാരത്തിന്റെയും കഥയായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.1995-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു ആത്മകഥാരൂപത്തിലാണ് രചിച്ചിരിക്കുന്നത്. കറുത്ത ആഫ്രിക്കകാരനായ ഒരു അപ്പനിൽ നിന്നും ജനിച്ചതും അപ്പന്റെ അഭാവത്താൽ വെളുത്തവർ വളർത്തിയതും തന്റെ വ്യക്തിത്വം സ്ഥാപിക്കാനുള്ള പ്രതിസന്ധി ഘട്ടങ്ങളും   ഓർമ്മക്കുറിപ്പുകളിൽക്കൂടി  വിവരിച്ചിട്ടുണ്ട്.


മതപരമായ കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ആത്മീയ ഗുരു റെവറന്റ് ജെറീമിയ റൈറ്റായിരുന്നു.  റെവറന്റ് റൈറ്റ്‌ , ഷിക്കാഗോ ട്രിനിറ്റി യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് പള്ളിയുടെ പാസ്റ്ററായിരുന്നു. 1988-ൽ ഒബാമ മാമ്മോദീസ്സാ മുങ്ങിയത് ആ പള്ളിയിലായിരുന്നു. ഒബാമ,  ഓഡസിറ്റി ഓഫ് ഹോപ്പ് (audacity of hope) എന്ന പേരിൽ രണ്ടാമതൊരു ബുക്കും പ്രസിദ്ധീകരിച്ചു.  അദ്ദേഹം ദേശീയ തലങ്ങളിൽ പ്രസിദ്ധനായപ്പോൾ 'തോട്സ് ഓൺ റീക്ലെയിമിങ് അമേരിക്കൻ ഡ്രീം' (Thoughts on Reclaiming the American Dream (2006),) പുസ്തകവും പ്രസിദ്ധീകരിച്ചു.അത്  രാജ്യത്തു ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായിരുന്നു. മാമോദീസാ കൈക്കൊണ്ട ദിവസം ഒബാമയെഴുതി, 'ദൈവത്തിന്റെ ആത്മാവ് മാടി വിളിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അവന്റെ ഇഷ്ടം പൂർത്തികരിക്കാനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ഇന്നുമുതൽ എന്റേത് അവന്റെ സത്യത്തെ തേടിയുള്ള ഒരു അന്വേഷണവുമായിരിക്കും. കൂടാതെ ഈ ദിനം എന്റെ ആത്മീയ തീർത്ഥയാത്രയുടെ ആരംഭവും കൂടിയാണ്.'


ഹാർവാർഡിലെ ആദ്യവർഷ പഠനം കഴിഞ്ഞു ഷിക്കാഗോയിലെ സിഡ്‌ലി  ആൻഡ് ഓസ്റ്റിൻ ലോ ഫെമിൽ (sidley austin law firm) അദ്ദേഹം ട്രെയിനിങ് തുടങ്ങി. അവിടെയാണ് അദ്ദേഹത്തിൻറെ ഭാവി വധു മിഷാൽ  റോബിൻസൺനെ കണ്ടുമുട്ടിയത്. അവർ പ്രിൻസ്റ്റണിലെയും ഹാർവാർഡിലെയും ഡിഗ്രികൾ നേടിയവരായിരുന്നു. കൂടാതെ ഒബാമയ്ക്ക് പരിശീലനം കൊടുക്കുന്ന സൂപ്പർവൈസറുമായിരുന്നു.   നാലുവർഷത്തെ സൗഹാർദ്ദത്തിനുശേഷം 1992-ൽ അവർ വിവാഹിതരായി. കറുത്തവരും വെളുത്തവരുമായ സാധാരണക്കാർ താമസിക്കുന്ന ഷിക്കാഗോയിലെ ഒരു ഗ്രാമത്തിൽ ഈ ദമ്പതികൾ താമസമാക്കി. അവിടെ 1998-ൽ അവരുടെ ആദ്യത്തെ പുത്രി 'മലിയ ആൻ' ജനിച്ചു. രണ്ടാമത്തെ പുത്രി നടേഷാ 2001-ലും ജനിച്ചു.


1991-ൽ ഹാർവാർഡിലെ പഠനശേഷം ഷിക്കാഗോയിൽ തിരിച്ചെത്തിയ ഒബാമ ഡമോക്രാറ്റിക്‌ പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങി.  പൗരാവകാശ നിയമങ്ങളുടെ അറ്റോർണിയായും ജോലി തുടങ്ങി.  ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി ഭരണഘടനയെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരുന്നു.  പ്രശസ്ത നിയമസ്ഥാപനങ്ങളില്‍ മികച്ച ജോലികളില്‍ പ്രവേശിക്കാമായിരുന്നെങ്കിലും ഒബാമ നഗരത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം പാവപ്പെട്ട കറുത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഒരു പ്രോജെക്റ്റില്‍ അദ്ദേഹം പങ്കാളിയാവുകയും ആ പരിശ്രമം 1992-ല്‍ ബില്‍ ക്ലിന്റന്‍ ഇല്ലിനോയി സംസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കാനും കാരണമായി.  'കാരള്‍ മോസ്‌ലി ബ്രൌണ്‍' എന്ന കറുത്ത വര്‍ഗ്ഗക്കാരിയെ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു.


1995-ൽ ഒബാമ  ഇല്ലിനോയി സ്റ്റേറ്റ് സെനറ്റ് മത്സരത്തിൽ വിജയിയായി. എട്ടുവർഷം അദ്ദേഹം സ്റ്റേറ്റ് സെനറ്ററായിരുന്നു. അതിനിടയിൽ അമേരിക്കൻ കോൺഗ്രസ്‌ അംഗമാകാനുള്ള മത്സരത്തിൽ വളരെ പരിതാപകരമായ നിലയിൽ പരാജയപ്പെട്ടു. ആ  തിരഞ്ഞെടുപ്പിൽ സാമ്പത്തികമായി തകരുകയും ചെയ്തു. എങ്കിലും അടിപതറാതെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. 2004-ൽ നടക്കാൻ പോവുന്ന യൂ എസ് സെനറ്റർ മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ 2001-ൽ ആരംഭിച്ചു.  സ്വന്തം ഭാര്യ മിഷാൽ വരെ അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവർക്ക് ഒബാമയുടെ രാഷ്ട്രീയ ഭാവിയിൽ വിശ്വാസമുണ്ടായിരുന്നില്ല. 2002-ൽ ഇറാക്കിന്റെ അധിനിവേശത്തിനെതിരെ ഒബാമ ഒരു പ്രസംഗം ചെയ്തതോടെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി തെളിഞ്ഞു വന്നു. ഇറാക്ക് യുദ്ധത്തെ എതിർത്തിരുന്ന ലിബറൽ ഡമോക്രാറ്റുകളുടെ പിന്തുണ അങ്ങനെ അദ്ദേഹത്തിനു നേടാൻ സാധിച്ചു.  ഒരു ദേശീയ നേതാവിന്റെ മതിപ്പുണ്ടാകാൻ കാരണമായതും  യുദ്ധത്തെ എതിർത്തുകൊണ്ടുള്ള അദ്ദേഹത്തിൻറെ  പ്രസംഗ ചാതുര്യമായിരുന്നു.


കറുത്ത വർഗക്കാരനായ ബാറാക്ക് ഒബാമയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ജൈത്രയാത്ര അദ്ദേഹത്തിൻറെ ഒരു സ്വപ്നമായിരുന്നു. അൽഗോറിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷനിൽ ഇല്ലിനോയ് സെനറ്റർ എന്ന നിലയിൽ അദ്ദേഹം ലോസ് ഏഞ്ചൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിൻറെ ക്രെഡിറ് കാർഡിൽ പണമില്ലാത്തതിനാൽ സമ്മേളനസ്ഥലത്തിലേക്കുള്ള ടാക്സി പിടിക്കാൻ സാധിച്ചില്ല. ആരുടെയൊക്കെയോ സഹായത്താൽ പണം കടം മേടിച്ചു ടാക്സി പിടിച്ചു സമ്മേളന സ്ഥലത്തെത്തിയത് വളരെ താമസിച്ചാണ്. പാർട്ടിയിൽ അന്ന് അപ്രധാന വ്യക്തിയായതുകൊണ്ടു സുപ്രധാനമായ സമ്മേളനങ്ങളിലൊന്നും അദ്ദേഹത്തിന് പ്രവേശിക്കാൻ സാധിച്ചില്ല. നിരാശനായി അദ്ദേഹം സ്വന്തം സ്ഥലത്തേയ്ക്ക് അന്ന് മടങ്ങി പോവുകയാണുണ്ടായത്.


സ്റ്റേറ്റ്സെനറ്റർ എന്ന നിലയിൽ ചുമതലകൾ വഹിക്കവെ 2004 -ൽ തിരഞ്ഞെടുക്കാൻ പോകുന്ന യൂ എസ് സെനറ്ററെന്ന പദവിയിലേയ്ക്കും ഒബാമ നോട്ടമിട്ടു. 'പീറ്റർ ഫിറ്റസ് ജെറാൾഡ്' എന്ന ഒരു റിപ്പബ്ലിക്കനായിരുന്നു ആ സ്ഥാനം അന്ന് വഹിച്ചിരുന്നത്. അദ്ദേഹം വീണ്ടും സെനറ്ററായി മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. 2002-ൽ സാദം ഹുസൈനെതിരെ ഇറാക്കിൽ യുദ്ധം നടത്താനായുള്ള പ്രമേയം കോൺഗ്രസ്സ് പാസാക്കി. പ്രസിഡന്റ് ജോർജ് ബുഷിന് അതിനുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകുകയും ചെയ്തു. ഒബാമ യുദ്ധത്തിനെതിരായി റാലികൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. 'താൻ നല്ല കാര്യങ്ങൾക്കായുള്ള യുദ്ധത്തെ എതിർക്കുന്നില്ല. പക്ഷെ ഇറാക്കിലെ ഈ യുദ്ധം വിഡ്ഢിത്തരമാണെന്ന് 'ഒബാമ ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരുന്നു. രാജ്യത്തിനെ സാമ്പത്തികമായി തകർക്കുന്ന ഇത്തരം ഒരു യുദ്ധത്തിന് കൂട്ടുനിൽക്കാൻ സാധ്യമല്ലെന്നും ഒബാമ പ്രഖ്യാപിച്ചു. ബുഷിന്റെ യുദ്ധനയങ്ങൾക്കെതിരായി പ്രസംഗിച്ചുകൊണ്ടു പ്രസിഡന്റായി മത്സരിക്കാൻ തയാറായി നിൽക്കുന്ന ജോൺ കെറിയെയും നോർത്ത് കരോളിനായിലെ ജോൺ എഡ്വേർഡ്നെയും ഹിലാരി ക്ലിന്റനെയും ഒബാമ അനുകൂലിച്ചിരുന്നു. ആദ്യകാലങ്ങളിൽ യുദ്ധത്തിനെതിരായുള്ള ഒബാമയുടെ നീക്കം അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തിൻറെ നയം അനേകായിരങ്ങൾ പിന്തുടരുകയും പ്രസിദ്ധമാവുകയുമുണ്ടായി. അത് പിൽക്കാലത്തു അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി അരക്കിട്ടുറപ്പിക്കാൻ സഹായകമാവുകയും ചെയ്തു.


2004-ലെ  തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ,  ബോസ്റ്റണിൽ ''ജോൺ കെറിയെ തിരഞ്ഞെടുക്കാനുള്ള ദേശീയ സമ്മേളനത്തിൽ ഡമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ ഒബാമ നടത്തിയ ഒരു പ്രസംഗം ചരിത്രപ്രസിദ്ധമായിരുന്നു. അദ്ദേഹം പറഞ്ഞു, 'അമേരിക്കയിൽ ലിബറലോ, കൺസർവേറ്റിവോ എന്നിങ്ങനെ ഒരു തിരിച്ചുവിത്യാസമില്ല. ഒരേ ചിന്തകൾക്കധിഷ്ഠിതമായ അമേരിക്കൻ ഐക്യനാടുകളിൽ നാം അഭിമാനിക്കണം. കറുത്ത വർഗക്കാർക്കോ, വെളുത്തവർക്കോ ലാറ്റിനോകൾക്കോ ഏഷ്യാക്കാർക്കോ പ്രത്യേകമായ ഒരു അമേരിക്കയില്ല. അവിടെയെല്ലാം ഓരോരുത്തരുടെയും ബോധമണ്ഡലത്തിൽ ഈ സ്വപ്ന ഭൂമിയായ അമേരിക്കൻ ഐക്യനാടുകളുണ്ട്. രാജ്യത്തിന്റെ ഐക്യവും പ്രതീക്ഷകളുമാണ് നമുക്കിന്നു ആവശ്യമായിരിക്കുന്നത്.'  ഉജ്വലമായ ആ പ്രസംഗത്തിനു ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് ഒബാമ അതിവേഗം കുതിച്ചു കയറി. പിന്നീട് അദ്ദേഹം യു എസ് സെനറ്റിൽ മത്സരിച്ചപ്പോൾ വോട്ടർമാരുടെയിടയിൽ സംസാരവിഷയമായിരുന്നതു ഒബാമയുടെ ആകർഷണീയമായ ഈ പ്രസംഗമായിരുന്നു.


ഒബാമ യൂ എസ് സെനറ്റിൽ മത്സരിക്കാനായി ആഫ്രിക്കൻ അമേരിക്കൻ ജനതകളിൽ പ്രചരണം തുടങ്ങി. വെളുത്തവരായ ലിബറൽ ജനതയുടെ  പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമ്പത്തിമൂന്നു ശതമാനം വോട്ടുകൾ അദ്ദേഹത്തിനു ലഭിക്കുമെന്നത് തീർച്ചയായിരുന്നു. പ്രധാന എതിരാളിയായ 'ജാക്ക് റയാൻ' മത്സര രംഗത്തുനിന്നും പിന്മാറിയത് ഒബാമയ്ക്ക് നേട്ടമായി. വിവാഹ മോചനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരിലാണ് റയാനു മത്സര രംഗത്തുനിന്നും പിന്മാറേണ്ടി വന്നത്. റിപ്പബ്ലിക്കൻ കൺസർവേറ്റിവ് 'അലൻ കെയ്‌സ്നെ' പരാജയപ്പെടുത്തിക്കൊണ്ട് 70 ശതമാനം വോട്ടുകൾ നേടി ഒബാമ വിജയിയായി. ഒബാമയുടെ   യൂ.എസ്. സെനറ്റിലേക്കുള്ള മത്സരം   ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷം നേടിയ വിജയമായിരുന്നു. കറുത്ത വർഗക്കാരിൽ നിന്നും അമേരിക്കൻ സെനറ്ററായ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ഒബാമ.


കഠിനാധ്വാനത്തിലൂടെയും സ്വന്തം പ്രയത്നക്കളിൽക്കൂടിയും നേടിയെടുത്ത നേട്ടങ്ങളുടെ ചവിട്ടുപടികളാണ് ഒബാമയുടെ ജീവിതത്തിൽ കൂടി നാം ദർശിക്കുന്നത്. 2004-ലെ കൺവൻഷനിൽ നല്ലയൊരു വാഗ്മിയെന്ന നിലയിൽ അതിഗംഭീരമായ ഒരു പ്രസംഗം അദ്ദേഹം ചെയ്തപ്പോൾ ഭാവിയിലെ പ്രസിഡന്റ് എന്ന നിലയിൽ ജനം വിധിയെഴുതിക്കഴിഞ്ഞിരുന്നു. കറുത്ത വർഗക്കാരിൽ നിന്നും ഒരു പ്രസിഡന്റ് അമേരിക്കൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ലായിരുന്നു. അദ്ദേഹം പ്രസിഡന്റാകാൻ സാധ്യതയില്ലെന്നാണ് 2008-ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എല്ലാവിധ കണക്കുകൂട്ടലുകളും പ്രവചനങ്ങളും വ്യക്തമാക്കിയിരുന്നത്. നന്നേ ചെറുപ്പമായിരുന്നതും ദേശീയ തലത്തിൽ  രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിനു വേണ്ടത്ര പരിചയമില്ലാത്തതും ഒരു കുറവായിരുന്നു. എന്നാൽ അമേരിക്കയെ വിസ്മയിപ്പിച്ചുകൊണ്ടു അദ്ദേഹം ഡമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാവുകയാണുണ്ടായത്.


2008 നവംബർ നാലാം തിയതി അമേരിക്കയുടെ നാല്‌പ്പിത്തിനാലാം പ്രസിഡണ്ടായി ആഫ്രിക്കൻ അമേരിക്കനായ ബാറാക്ക് ഒബാമയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായ നാളുകളിൽ ഒബാമയ്ക്ക് നിയമ നിർമ്മാണ കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സെനറ്റ് നിയന്ത്രിച്ചിരുന്നത് റിപ്പബ്ലിക്കരായിരുന്നു. കറുത്ത വർഗ്ഗക്കാരായ ഡെമോക്രാറ്റുകൾപോലും അദ്ദേഹത്തോട് സഹകരിക്കാത്ത സ്ഥിതിവിശേഷമായിരുന്നുണ്ടായിരുന്നത്. എങ്കിലും അദ്ദേഹം രണ്ടു പാർട്ടികളിലെയും റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളുമായി നല്ല മൈത്രീബന്ധം സ്ഥാപിച്ചു. ഡെമോക്രാറ്റുകളുടെ നേതാവ് കറുത്ത വർഗക്കാരനായ 'എമിൽ ജോസ്' ഒബാമയുടെ വലിയ സുഹൃത്തും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉപദേഷ്ടാവുമായിരുന്നു. തിരഞ്ഞെടുപ്പുകളിൽ സാമ്പത്തിക പരിഷ്‌ക്കാരം വരുത്താൻ സാധിച്ചു. കുഞ്ഞുങ്ങളുടെ ക്ഷേമകാര്യങ്ങളും ആരോഗ്യ പരിപാലനങ്ങൾക്കുമായി അവരെ സഹായിക്കുന്ന ബില്ലുകളും സെനറ്റിൽ അവതരിപ്പിച്ചു. വൃദ്ധരായവരുടെയും തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ ന്യായമായ അവകാശങ്ങൾക്കായും ദരിദ്രരായവരുടെ സാമ്പത്തിക ഉന്നമനത്തിനായും ബില്ലുകൾ പാസ്സാക്കിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.


 2017 ജനുവരിയിൽ ഒബാമയുടെ  പ്രസിഡന്റ് കാലാവധി അവസാനിക്കും. ഡിജിറ്റൽ ക്യാമറാകൊണ്ടു വൈറ്റ് ഹൌസിൽ ഫോട്ടോകളെടുത്ത ആദ്യത്തെ പ്രസിഡന്റാണ് ബാറാക്ക് ഒബാമ. വിദ്യാഭ്യാസവും കഠിനാധ്വാനവും കൈമുതലായുള്ളവർക്ക് അമേരിക്കായെന്നും അവസരങ്ങളുടെ നാടായിരുന്നു. കറുത്തവനായ ഒരാൾ അമേരിക്കായെന്ന സ്വപ്നഭൂമിയിലെ അവസരങ്ങൾ മുതലാക്കിയതും   വിശ്വവിഖ്യാതമായ കൊളംബിയാ, ഹാർവാർഡ് യൂണിവേഴ്‌സിറ്റികളിൽനിന്നും റോഡ് സ്‌കോളറായി ബിരുദങ്ങൾ നേടിയതും ലോകത്തിലേക്കും ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനും മുഖ്യ സൈന്യാധിപനായതും ചരിത്രപ്രതിപത്തിയുള്ളവർക്കു ശുഷ്‌ക്കാന്തിയുളവാക്കുന്നതാണ്.  മഹാനായ ഒബാമയുടെ നേട്ടങ്ങളുടേതായ ജൈത്രയാത്രകൾ ഭാവി തലമുറകൾക്കു പ്രചോദനം നല്കുമെന്നതിൽ സംശയമില്ല.


Image result for obama childhood pictures


മുത്തച്ഛൻ സ്റ്റാൻലി, മുത്തശ്ശി  മെഡലിൻ ഡുൻഹാ

'ലോലോ സോട്ടോറോയും  ആന്‍'ഡുൻഹാമും





 സീനിയർ ബാറാക്ക് ഒബാമയും ആൻ ഡുൻഹാമും


.




Obama and half sister Dr. Maya


Sunday, August 21, 2016

നഗ്നസന്യാസികളും ഭാരതീയ ദര്‍ശനങ്ങളും



ജോസഫ് പടന്നമാക്കൽ

പ്രാചീനകാലം മുതൽ ഭാരതം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ ആചാരങ്ങളുടെ സംസ്ക്കാര .കേന്ദ്രങ്ങളായിരുന്നു.  നാനാത്വത്തിൽ ഏകത്വമെന്ന താത്ത്വികത അക്ഷരംപ്രതി യാഥാർഥ്യമാകുന്നതും വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും നാടായ ഭാരത ഭൂമിയിൽ തന്നെയാണ്. അന്ധവിശ്വാസങ്ങളടങ്ങിയ ആചാരങ്ങളും ഭാഷയും സംസ്ക്കാരവും ജാതിവ്യവസ്ഥകളും വസ്ത്രധാരണ രീതികളും ഭാരതത്തിലുടനീളം വ്യത്യസ്തമായി കാണാൻ സാധിക്കും. പാമ്പാട്ടികളും കുഴലൂത്തും പള്ളിപ്പെരുന്നാളും അമ്പല പൂരങ്ങളും ചെണ്ടകൊട്ടുകളും വെടിക്കെട്ടും ബാങ്ക് വിളികളും ജ്യോതിഷവും പ്രവചനവും അങ്ങനെയങ്ങനെ ഈ നാടിനെ വിവിധ സംസ്ക്കാര പാരമ്പര്യങ്ങളാൽ നിറമുള്ളതാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ദിഗംബരം സന്യാസികൾ വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലർത്തുന്നതും കാണാം. മോഷ പ്രാപ്തിക്കായി നഗ്നതയെ അവർ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകൾക്ക് മോഷമില്ല. ജന്മജന്മാന്തരങ്ങളിൽക്കൂടി അവർ പുരുഷന്മാരായി ജനിച്ചു നഗ്നത സ്വീകരിച്ചാൽ മാത്രമേ മോഷം ലഭിക്കുമെന്നും ദിഗംബര സന്യാസികൾ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവർ കൈക്കൊണ്ടിരിക്കുന്നത്.


ദിഗംബരന്മാരെപ്പറ്റിയും അവരുടെ നഗ്നത ജീവിതത്തെപ്പറ്റിയും പരിഹസിച്ചുള്ള ലേഖനങ്ങൾ പത്രങ്ങളിലും  മറ്റു മാധ്യമങ്ങളിലും സാധാരണമാണ്. താത്ത്വികമായി ചിന്തിക്കുകയാണെങ്കിൽ അവരുടെ ആത്മാവിൽ കുടികൊണ്ടിരിക്കുന്ന നഗ്നത പരബ്രഹ്മത്തിൽ ലയിക്കാനുള്ള ഒരു പ്രയാണമെന്നും കാണാം. സന്യാസിമാർ നഗ്നരായി നടക്കുന്ന കാര്യങ്ങളെപ്പറ്റി ധാരാളം ചോദ്യങ്ങൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൊന്തിവരാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ വളരെ താണ നിലവാരം മുതൽ ഉപനിഷത്തു വരെയുണ്ട്. അവർ നഗ്നരായി നടക്കുന്നത് സാംസ്ക്കാരികതയ്ക്ക് എതിരെങ്കിൽ സർക്കാരിന് നിയമപരമായ നടപടികൾ കൈക്കൊള്ളാൻ സാധിക്കുമായിരുന്നു. അങ്ങനെയൊരു നിയമം ഇല്ലാത്തതിനാൽ അവരുടെ നഗ്നതയെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കില്ല.


ചരിത്രത്തിലേക്ക് ഒന്ന് അവലോകനം ചെയ്യുകയാണെങ്കിൽ അനാദിയായ കാലം മുതൽ സന്യാസാശ്രമങ്ങൾ ഭാരതത്തിലുണ്ടായിരുന്നതായി കാണാൻ സാധിക്കും.  പാശ്ചാത്യരുടെ ചിന്താഗതികൾക്കുപരി സന്യാസജീവിതം ആരംഭിച്ചത് മനുഷ്യരാരും തുണി ധരിക്കാത്ത കാലങ്ങളിലായിരുന്നുവെന്നും അനുമാനിക്കുന്നു. തുണികൾ നെയ്തെടുക്കാൻ തുടങ്ങിയ കാലഘട്ടത്തിലും സിൽക്കിന്റ ആവീർഭാവത്തിലും സന്യാസിമാരുടെ നഗ്നത തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ ആദ്ധ്യാത്മിക ഗുരുക്കൾ അവരനുഷ്ഠിച്ചു വന്നിരുന്ന ആത്മീയാചാരങ്ങൾക്ക് മാറ്റങ്ങൾ വരുത്താതെ അതിന്റെ തനിമയിൽ നിലനിർത്താനാഗ്രഹിച്ചു. പിന്നീട് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റേതുമായ പരിവർത്തന കാലഘട്ടങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ അത്തരം ആചാരങ്ങളെ തിരസ്ക്കരിക്കുകയാണുണ്ടായത്.


വിവിധ സംസ്ക്കാരങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും നാടായ ഭാരതത്തിൽ അദ്ധ്യാത്മികതയുടെ പരിവേഷവുമായി കാണപ്പെടുന്ന നഗ്നസന്യാസികൾ ഗവേഷണ തല്പരരായവർക്കു കൗതുകകരമാണ്. ഭാരതത്തിലെ പൗരാണികമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അവരെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ആര്യന്മാരുടെ വേദമായ ഋഗ് വേദത്തിലും പുരാണങ്ങളിലും നഗ്‌ന ഗുരുക്കളെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വേദബ്രാഹ്മണർ നഗ്നഗുരുക്കളെ ശരിയായി മനസിലാക്കിയിട്ടില്ലെങ്കിലും എന്തോ ആത്മീയമായ ഒരു ശക്തിവിശേഷം അവരിലുണ്ടെന്നു വിശ്വസിച്ചിരുന്നു. ഭാരതത്തിൽ വേദിക്ക് മതങ്ങളുടെയും ആര്യൻ മതങ്ങളുടെയും ഉത്ഭവങ്ങൾക്കു മുമ്പുതന്നെ നഗ്ന സന്യാസിമാരുണ്ടായിരുന്നുവെന്നും അനുമാനിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളെ 'ആഗമാസ്(Agamas)' എന്ന് പറയുന്നു. ആഗമാസ്,(Agamas)ജൈനന്മാരുടെ ആചാര്യനായ തീർത്ഥങ്കര സ്വാമികളരുളിയ വേദപുരാണമാണ്. പിന്നീട് വൈദികകാലങ്ങളിലുണ്ടായ തന്ത്രശാസ്ത്രങ്ങളിലും  ഉൾക്കൊള്ളിച്ചിരിക്കുന്നത്'  അതേ തത്ത്വസംഹിതകൾ തന്നെയാണ്. ആദ്യകാലങ്ങളിലുണ്ടായിരുന്ന 'ആഗമാസ്' തത്ത്വങ്ങൾ സംഭാഷണരൂപത്തിലുള്ള കൃതികളായിരുന്നു.  പരമ ശിവന്റെ വായിൽനിന്നും പൊഴിയുന്ന  തത്ത്വങ്ങൾ  പാർവതിദേവി ഒരു ശിഷ്യയെപ്പോലെ സസൂഷ്മം ശ്രദ്ധിക്കുന്നതായിരുന്നു. അതേ  തത്ത്വങ്ങൾ വേദിക്ക് പുസ്തകങ്ങളിൽ ഉപനിഷത്തുകളിലുമുണ്ട്. ആഗമാസ് വേദഗ്രന്ഥം പറയുന്നത്, സന്യാസത്തിന്റെ അത്യുച്ഛകോടിയിൽ എത്തുന്നവർക്കേ നഗ്‌ന സന്യസ്‌തം സ്വീകരിക്കാൻ സാധിക്കൂവെന്നാണ്. പരിത്യാഗികളായി ലോകത്ത് ജീവിക്കുന്നവർക്ക് ഒരു പഴുന്തുണിയുടെ ആവശ്യംപോലുമില്ല.


മറ്റൊരു അഭിപ്രായമുള്ളത് ചിലർ വേദങ്ങളുടെ പ്രാഥമികതത്ത്വങ്ങള്‍ ഉപദേശിക്കും. എന്നിട്ടു അവരുടെ ലിംഗത്തെ ഒളിച്ചു വെക്കും. ലിംഗമെന്നു പറയുന്നത് പരമശിവനായ ദൈവത്തിന്റെ പരിശുദ്ധമായ അടയാളമെന്ന് അവർ മനസിലാക്കുന്നില്ല. 'ശിവലിംഗം' പ്രപഞ്ച സൃഷ്ടിയുടെയും അടയാളമാണ്. സുഖോപഭോഗനിഷേധം തത്വങ്ങളായി കണക്കാക്കി തപസു ചെയ്തുകൊണ്ടുള്ള സന്ന്യാസം വേദങ്ങൾക്കു മുമ്പുള്ള മതങ്ങൾ അനുവർത്തിച്ചു പോന്നിരുന്നു. ആഡംബരത്തെ ത്യജിച്ചുള്ള ഈശ്വരനിലേക്കുള്ള ഒരു വഴിയാണിത്. ഒരു വശത്തു ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളെ ത്യജിക്കുകയും മറുവശത്ത് വിഷയാസക്തി തിരസ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഈ സന്യാസിമാർ എന്തെങ്കിലും വാഗ്ദാനങ്ങളോ വൃതങ്ങളോ എടുക്കാറില്ല. നഗ്നമായി നടക്കുകയെന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമെങ്കിലും വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിയമത്തിനെതിരല്ല. തീവ്രമായ തണുപ്പിലും അസുഖം വരുമ്പോഴും അവർ വസ്ത്രങ്ങൾ ധരിക്കാറുണ്ട്.


മഹാവീര സ്ഥാപിച്ച  ജൈനന്മാരുടെ  പിൻഗാമികളിൽ  രണ്ടു ആത്മവിദ്യാലയങ്ങളാണ് ദിഗംബരയും  ശ്വേതംബരയും. ശ്വേതംബരക്കാരെ വെള്ളവസ്ത്രം ധരിച്ചവരെന്നും പറയും. ദിഗംബരയെ ആകാശം വസ്ത്രമായി ധരിച്ചവരെന്നും അറിയപ്പെടുന്നു.  സാധാരണ നഗ്നത എന്നാണ് ആ വാക്കിനർത്ഥം കല്പിക്കാറുള്ളത്.  'ദിഗംബരം' എന്ന പദത്തിനുള്ളിൽ നിഗൂഢമായ അർത്ഥങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.   ദിഗംബരയെന്നത് 'ദിഗം, അമ്പര' എന്നീ സംസ്കൃതത്തിലെ രണ്ടു വാക്കുകൾ ലോപിച്ചുണ്ടായതാണ്. 'ദിഗ്' എന്നു പറഞ്ഞാൽ 'ദിക്ക്' അല്ലെങ്കിൽ 'മാർഗ'മെന്നും 'അമ്പര' എന്നു പറഞ്ഞാൽ വസ്ത്രമെന്നുമാണ് അർത്ഥം. അവരുടെ വസ്ത്രങ്ങൾ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാല് ദിക്കുകളടങ്ങിയ നീലാകാശമാണ്. അവരുടെ സന്യാസികൾ വീണുകിടക്കുന്ന മയിൽപ്പീലികൾകൊണ്ട് നിർമ്മിച്ച ചൂലും വെള്ളം നിറച്ച പാത്രവും ഒപ്പം വേദ ഗ്രന്ഥവും കൂടെ കൊണ്ടുനടക്കുന്നു. ദിഗംബരന്മാരിൽ ഏറ്റവും പേരുകേട്ട പണ്ഡിതൻ 'കുണ്ട കുണ്ട' എന്ന സന്യാസിയാണ്. 'സമയ സാരാ', 'പ്രവചന സാരാ' എന്നീ പ്രാകൃത ഗ്രന്ഥങ്ങൾ രജിച്ചത് അദ്ദേഹമാണ്. 'ധവല'യെന്ന വേദഗ്രന്ഥം രജിച്ച വീരസേന മറ്റൊരു ആചാര്യനാണ്.


ഭൂരിഭാഗം സന്യാസിമാരും നഗ്നരായിരിക്കണമെന്ന നിയമ സംഹിതകളെപ്പറ്റി അറിവില്ല.  മഹാവീരായുടെയും ഗൗതമ ബുദ്ധന്റെയും കാലം മുതൽ തുടങ്ങിയ സന്യാസിമാരുടെ നഗ്നത്വം ഇന്നും തുടരുന്നുവെന്നതാണ് സത്യം. ശ്രീ ബുദ്ധൻ മരിക്കുന്നതുവരെ നഗ്നനായി ജീവിച്ചുവെന്നാണ് നഗ്ന ദിഗംബര സന്യാസികൾ വിശ്വസിക്കുന്നത്. ബുദ്ധന്റെ അനുയായികൾ പിന്നീട് കുപ്പായം നിർദേശിച്ചു കാണുമെന്നാണ് അനുമാനം. 'ശ്വേതംബര' ജൈനന്മാർ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ ദിഗംബരന്മാർ ചില സമയങ്ങളിൽ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ.  എന്നാൽ നഗ്നരായി സദാ ജീവിക്കണമെന്നും അവരുടെ മതം പ്രതീക്ഷിക്കുന്നുണ്ട്. ജൈനന്മാരിൽ സന്യാസികളല്ലാത്തവരായ സാധാരണക്കാർ ഒരിക്കലും നഗ്നത പരിപാലിച്ചിട്ടില്ല.


ഒരു ഗൃഹനാഥൻ അവന്റെ വസ്ത്രങ്ങളാൽ ബാഹ്യ പരിസ്ഥിതിയുമായി വേറിട്ടിരിക്കുന്നു. അവൻ വസ്ത്രങ്ങൾ മാറ്റുമ്പോൾ വസ്ത്രങ്ങളുടെ സ്ഥാനത്ത് ചർമ്മങ്ങൾ അവന്റെ ചുറ്റുമുള്ള പരിസ്ഥിതിയുമായി വേർതിരിക്കുന്നു. അവൻ ജീവന്റെയും പ്രകൃതിയുടെയും അഖണ്‌ഡതയെ മനസിലാക്കുന്നില്ല. എന്നാൽ ഒരു സന്യാസിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവൻ 'ദിഗംബരൻ' ആയിരിക്കുമ്പോൾ അവനെന്ന സത്തയിൽ ആത്മത്തെ തിരിച്ചറിയുന്നു. ഏകതാ മനോഭാവം പുലർത്തുന്നു. അവൻ സ്വയാധിപത്യമുള്ള പരിപൂർണ്ണനും എല്ലാമടങ്ങിയവനെന്നും വിശ്വസിക്കുന്നു. അവരിലെ അദ്ധ്യാത്മികതയെ കൂടുതൽ ഉറപ്പിച്ചുകൊണ്ട് മിഥ്യാബോധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.


ദിഗംബര ജൈനന്മാർ അവരുടെ ദേവനായ തീർത്ഥങ്കര സ്വാമികളുടെ നഗ്നപ്രതിമകളെ ആരാധിക്കുന്നു. തീർത്ഥങ്കര സ്വാമികൾ സര്‍വ്വജ്ഞരെന്നാണ് വെപ്പ്. ജൈനബിംബങ്ങൾ സാധാരണ യോഗാസന രീതികളിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിഗംബര ജൈനർ നഗ്നദേവ ബിംബങ്ങളുടെ മുമ്പിൽ നിന്നുകൊണ്ട് അവരുടെ ശേഷിച്ച ജീവിതം മുഴുവൻ പൂർണ്ണമായ നഗ്നരൂപങ്ങളായിരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. അവരുടേതായ നിയമ പരിപാലനങ്ങൾ കൂടുതലും വ്യക്തിഗതവും നിരുപാധികവുമാണ്. നഗ്നതയുടെ മാഹാത്മ്യത്തിൽക്കൂടി ഒരുവനിൽ എളിമയുണ്ടാക്കുന്നു.


വേദങ്ങൾക്കും മുമ്പുണ്ടായിരുന്ന ആദ്യഭാരതീയരുടെ വേദശാസ്ത്രമായ 'ആഗമാസിനു' പടിഞ്ഞാറുള്ള എഴുത്തുകാർ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. ഋഗ്‌വേദം, സാമവേദം പോലുള്ള ചതുർവേദങ്ങളുടെ തർജ്ജിമകൾക്കാണ് പാശ്ചാത്യർ സമയം ചെലവഴിച്ചിരുന്നത്. വേദങ്ങളുടെ ഗ്രന്ഥപ്പുരയിൽനിന്നും അടുക്കിവെച്ചിരുന്ന സനാതന കൃതികൾ ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന് തർജ്ജിമകൾ നടത്തിയതും യൂറോപ്യന്മാരായിരുന്നു. വാസ്തവത്തിൽ ഇന്ത്യയുടെ നാലായിരം വർഷത്തോളമുള്ള ചരിത്രത്തിൽ അദ്ധ്യാത്മകതയെ കാത്തു സൂക്ഷിച്ചിരുന്നത് ആഗമാസ്' പഠനങ്ങളായിരുന്നു. പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന തത്ത്വസംഹിതകൾ 'ആഗമാസ്' വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതെന്നും സ്പഷ്ടമാണ്. ഇന്ത്യയുടെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ഭഗവദ്ഗീതയോ അല്ല. 'ആഗമാസ്' വേദപുരാണങ്ങളെന്നു ചരിത്ര ഗവേഷകർ സാക്ഷ്യം വഹിക്കുന്നു. ആവാതു ഗീതയും ജീവന്മുക്തി ഗീതയും സാധാരണ സന്യാസിമാർ മാത്രമേ പഠിക്കുകയുള്ളൂ. ആദ്ധ്യാത്മികതയുടെ ഉയർന്ന പഠനങ്ങളായിട്ടാണ് ഈ കൃതികളെ കണക്കാക്കുന്നത്. ആര്യൻ വേദങ്ങൾ പഠിപ്പിക്കുന്നതിനെയെല്ലാം ഈ കൃതികൾ തിരസ്ക്കരിക്കുന്നതും കാണാം.


പ്രകൃതിയുമായി ഒത്തു ചേർന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്ത്വമാണ് നഗ്നസന്യാസികൾ അവലംബിച്ചിരിക്കുന്നത്. അവർക്കെന്നും പ്രചോദനം നൽകിയിരുന്നത് പ്രകൃതിയും പച്ച വിരിച്ച മലകളും വൃക്ഷലതാതികളടങ്ങിയ കാടുകളും പൂർണ്ണ ചന്ദ്രനും സൂര്യോദയവുമായിരുന്നു. എല്ലാ ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നത് വളരെ ലളിതവും എന്നാൽ അനിവാര്യമായ സത്യവുമെന്നും അവർ വിശ്വസിക്കുന്നുണ്ട്. നാമെല്ലാം സമായാധിഷ്ഠിതമായ, ഒരു പ്രത്യേക നിയമത്തിനധീനമായ മേനിയുടെ ചട്ടക്കൂട്ടിലുള്ളവരല്ല. എന്നാൽ നിത്യമായ ആത്മാവുമാകുന്നുവെന്ന് ഭഗവാൻ ശ്രീകൃഷ്ണനും പറയുന്നു. അതുകൊണ്ടു അനശ്വരമായ ആത്മത്തിനെ നാം എന്തിനു ഒളിച്ചുവെയ്ക്കണം. ആത്മാവും പ്രാപഞ്ചികത നിറഞ്ഞ മനുഷ്യനിൽ തന്നെ കുടി കൊള്ളുന്നു.


നഗ്‌നരായ ദിഗംബര സന്യാസികളാവുന്നവർക്ക് ചില വ്രതങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. അഹിംസാ സിദ്ധാന്തം അതിൽ പരമ പ്രാധാന്യം അർഹിക്കുന്നു. ഒരു ജീവജാലങ്ങളെപ്പോലും മുറിവേൽപ്പിക്കുകയോ കൊല്ലുവാനോ പാടില്ല. അങ്ങനെ ചിന്തിക്കുന്നതുപോലും പാപമാണ്. സദാ സത്യം മാത്രം പുലർത്തുകയും സംസാരിക്കുകയും വേണം . നന്മയുടെ പ്രവൃത്തികൾ മാത്രമേ പാടുള്ളൂ. അവരുടെ പ്രവർത്തികളും വാക്കുകളും നന്മ പ്രാദാനം ചെയ്യുന്നതും ആചാരോപചാരങ്ങളോടെയുമായിരിക്കണം. ഒരുവൻ സ്വമനസ്സാലെ തരാതെ യാതൊന്നും സ്വീകരിക്കരുത്. മറ്റുള്ളവരുടെ മനസിനെ ഒരിക്കലും വേദനിപ്പിക്കരുത്. സദാ കർമ്മനിരതരായിക്കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ചും ബ്രഹ്മചര്യവും അനുഷ്ടിക്കണം. ഒരു സന്യാസി സർവ്വതും ത്യജിച്ചുകൊണ്ടുള്ള  ആത്മത്യാഗപരമായ ഒരു ജീവിതമായിരിക്കണം നയിക്കേണ്ടത്. സന്യാസവൃതം ഒരിക്കൽ സ്വീകരിച്ചു കഴിഞ്ഞാൽ സ്വന്തം ജീവിതത്തെ ദർശിക്കേണ്ടത് അന്തഃസ്ഥിതവും ബാഹ്യവുമായ സംഗതികൾ കൈവെടിഞ്ഞും ഇഹലോകാസക്തി പൂർണ്ണമായും നിരസിച്ചുകൊണ്ടുമായിരിക്കണം.


ഇന്ത്യയിലെ ബനാറസ് പട്ടണത്തിൽക്കൂടി ആർക്കു വേണമെങ്കിലും നഗ്നരായി നടക്കാം. പുണ്യതീർത്ഥം തേടി വരുന്ന ജനമായതുകൊണ്ട് ആരും ആരെയും അവിടെ ശ്രദ്ധിക്കില്ല. യാചകരാണെങ്കിലും സർവ്വതും ത്യജിച്ചവരെപ്പോലെ ത്യാഗികളെപ്പോലെ തങ്ങളുടെ ലിംഗാവയവങ്ങളെ മറയ്ക്കാതെ നടക്കുന്നത് കാണാം. ബ്രഹ്മചര്യവും അവർ അനുഷ്ഠിക്കുന്നു.  കഠിനമായ കുറ്റകൃത്യങ്ങൾ ചെയ്തവരും കൊലയാളികളുംവരെ പാപ പരിഹാരാർത്ഥം ഗംഗയുടെ സമീപത്തുകൂടി നഗ്നരായി നടക്കും.


വിദേശത്തുനിന്ന് ഇന്ത്യയുടെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ ചരിത്രങ്ങളെ പഠനവിഷയങ്ങളാക്കാൻ വരുന്ന സന്ദർശകർക്ക് ഇന്ന് അധികമൊന്നും നഗ്നസന്യാസിമാരെ കാണാൻ സാധിക്കുന്നില്ല. വിദേശ സഞ്ചാരികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ പട്ടണ പ്രദേശങ്ങളിലോ ഇവർ ഇന്ന് സമ്മേളിക്കാറില്ലന്നുള്ളതാണ് കാരണം. ആധുനിക വിദ്യാഭ്യാസം മൂലവും സാക്ഷരത വർദ്ധിച്ചതുകൊണ്ടും പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനംമൂലവും ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളും യുവാക്കളും നഗ്നഗുരുക്കളെ കണ്ടാൽ പരിഹസിക്കുന്നതുകൊണ്ട്   പൊതുസ്ഥലങ്ങളിൽ അവർ അപ്രത്യക്ഷരാകാൻ  കാരണമായി. ജൈനന്മാർ നഗ്നത്വം ആദ്ധ്യാത്മികതയുടെ ഭാഗമായി ഇന്നും ആചരിക്കുന്നുണ്ടെങ്കിലും ഹിന്ദുക്കളായ നഗ്നഗുരുക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളിൽ കാണുന്ന നഗ്നഗുരുക്കൾ ഭൂരിഭാഗവും ജൈനന്മാരാണെന്നും കാണാം. പൊതുസ്ഥലങ്ങളിൽ നഗ്നത പാടില്ലാന്നു പല പട്ടണങ്ങളിലും നിയമം പാസ്സാക്കിയതും ഇവരുടെ എണ്ണത്തിനെ സാരമായി ബാധിച്ചു. പാശ്ചാത്യ ചിന്താഗതികളും പരിഷ്‌ക്കാരവും ചെറുപ്പക്കാരിൽ വന്നു കൂടിയതും നഗ്‌ന ഗുരുക്കളുടെ സഞ്ചാര വഴികൾക്ക് തടസമായി. ചില സിക്കുകാരായ യുവാക്കൾ ഇവരെ കണ്ടാൽ മർദ്ദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അതിരൂക്ഷ ധാര്‍മ്മികമതാചാരങ്ങളുള്ള ഭ്രാന്തന്‍മാർ ഭാരതത്തിനു അലങ്കാരികമല്ലെന്നും യുവതലമുറകൾക്ക് ബോധ്യമായി തുടങ്ങിയിരിക്കുന്നു.


സനാതന ധർമ്മത്തിലേയും ജൈനപാരമ്പര്യത്തിലെയും പ്രസിദ്ധരായ അനേക സന്യാസിമാർ നഗ്ന ഗുരുക്കളായിരുന്നുവെന്ന് ഭാരതത്തിന്റെ ചരിത്രം പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.  മുസ്ലിമുകൾ ഇന്ത്യയെ ആക്രമിച്ച നാളുകളിൽ ഇന്ത്യയിലുണ്ടായിരുന്ന ഇത്തരം പേഗൻ മതങ്ങളെ അവർക്ക് ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല. നഗ്നമായി കണ്ടിരുന്ന ദേവീ ദേവന്മാരുടെ ബിംബങ്ങളും അത്തരം ദേവപൂജ നടത്തിയിരുന്ന അമ്പലങ്ങളും അവർ അടിച്ചു തകർത്തിരുന്നു.  നഗ്നരായ സന്യാസികളെ വഴിയിൽ കണ്ടാൽ അവർ ബലമായി തുണി ഉടുപ്പിച്ചിരുന്നു. എങ്കിലും അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാൻ മുസ്ലിം ഭരണാധികാരികൾ ഭയപ്പെട്ടിരുന്നു. ഒരു പരിധിവരെ നഗ്നസന്യാസികളുടെ ജീവിത രീതികളിൽ അവർ കണ്ണടക്കുകയായിരുന്നു.


പരസ്യമായി നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് പൊതുവഴികളിൽക്കൂടി നൃത്തം ചെയ്തിരുന്ന ഒരാളിനെ  ഔറഗസീബ് ചക്രവർത്തി വധിച്ചതായി ചരിത്രത്തിലുണ്ട്. വധശിക്ഷ കിട്ടിയ നഗ്നനായിരുന്ന ആ മനുഷ്യൻ വാസ്തവത്തിൽ സന്യാസിയായിരുന്നില്ല. പേർഷ്യൻ യഹൂദനായിരുന്ന അയാൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയിരുന്നു. മുസ്ലിമായി ഇന്ത്യയിൽ വന്ന അയാൾ എംബ്രോയിഡറി ചെയ്ത തുണിത്തരങ്ങൾ വിറ്റ് ഡൽഹിയിൽ ഉപജീവനം നടത്തിയിരുന്നു. വീണ്ടും അയാൾ മതം മാറി ഹിന്ദുമതത്തിൽ ചേർന്നു. അതിനുശേഷം രാമന്റെ വലിയ ഭക്തനായി തീർന്നിരുന്നു. ദൈവത്തെ സ്തുതിച്ചുള്ള നല്ല നല്ല പാട്ടുകളും സ്തുതിഗീതങ്ങളും എഴുതാൻ തുടങ്ങി. ഇത്തരം കാര്യങ്ങൾ ആദ്യകാലങ്ങളിൽ ചക്രവർത്തിയുടെ ആൾക്കാർ കണ്ടില്ലെന്നു നടിക്കുമായിരുന്നു. എന്നാൽ അയാൾ തെരുവുകളിൽ നഗ്നനായി ഡാൻസും ചെയ്യാൻ തുടങ്ങി. ഒരു മുസ്ലിം മനുഷ്യൻ മറ്റൊരു മതത്തിൽ ചേർന്നാൽ മുസ്ലിമുകൾക്ക് സഹിക്കാൻ സാധിക്കില്ല. ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തി പരസ്യമായി തെരുവുകളിൽ ഡാൻസ് ചെയ്യുന്നുവെന്ന കുറ്റാരോപണത്തിലായിരുന്നു അന്ന് ചക്രവർത്തി അയാളെ വധിക്കാൻ ആജ്ഞ നൽകിയത്.


ഇന്ത്യയിലെ പേഗനീസം ഒരളവുവരെ ഇന്ത്യ മുഴുവനായും മുസ്ലിം സമുദായത്തെയും സ്വാധീനിച്ചിരുന്നു. ധാരാളം സൂഫികൾ നഗ്നത തെരഞ്ഞെടുത്തതായി കാണാം. സൂഫികളിൽ ഇന്നും നഗ്നരായ സന്യാസികളുണ്ട്. 'ഹിന്ദു' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് മുസ്ലിമുകളെന്നു പറയപ്പെടുന്നു. പിന്നീട് ബ്രിട്ടീഷുകാർ ആ പദം വിപുലീകരിക്കുകയായിരുന്നു. അതുകൊണ്ടു ഹിന്ദുവെന്ന വാക്കു തന്നെ ഇന്ത്യൻ നിഘണ്ടുവിൽ പുതിയതായി കടന്നു വന്നതാണ്. സിന്ധുനദി തീരത്ത് താമസിക്കുന്നവർ  എന്നർത്ഥത്തിലാണ് ഹിന്ദുവെന്ന വാക്ക് പ്രായോഗിക തലങ്ങളിൽ നടപ്പിലായത്. ഹിന്ദുവെന്ന പദം ലോകം മുഴുവൻ അംഗീകരിച്ചതെങ്കിലും ഹിന്ദുക്കളിൽ ആത്മീയ മണ്ഡലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നവർക്കും മറ്റനേക ആര്യബ്രാഹ്മണർക്കും  ആ പദം സ്വീകാര്യമല്ല. വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ ഭഗവദ് ഗീതയിലോ ഹിന്ദുവെന്ന വാക്ക് കാണുവാൻ സാധിക്കില്ല. ആര്യൻമാർ ഇന്ത്യയിൽ കുടിയേറാൻ തുടങ്ങിയതിൽ പിന്നീട് 'സനാതന ധർമ്മ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വേദിക്കും വേദിക്കുമല്ലാത്ത മതങ്ങൾ ഒന്നായപ്പോൾ 'സനാതനം' എന്ന വാക്ക് കൂടുതൽ പ്രാബല്യത്തിലാവുകയും ചെയ്തു. 'സനാതനം' എന്നാൽ 'അനാദ്യന്തമായ ജ്ഞാനം' എന്നാണർത്ഥം.


ആധുനിക ലോകത്തിൽ യൂറോപ്പ്യൻ നാടുകളിലും ഇന്ത്യയിലും വരെ സ്ത്രീകൾ അർദ്ധ  നഗ്‌നരായി നടക്കുന്നത് കാണാം. അതിലൊന്നും വേദനയില്ലാതെ ആത്മീയ ലോകത്തിൽ ഈ സന്യാസികൾ നഗ്നരായി നടക്കുന്നതുകൊണ്ടു എന്തിനു വേദനിക്കുന്നുവെന്നും ഈ നഗ്നതയെ പിന്താങ്ങുന്നവർ ചോദിക്കുന്നു. നഗ്നസന്യാസികളെ കാണേണ്ടവർ അവരെ കണ്ടിട്ട് പോവാം. അവരുടെ അവയവങ്ങൾ കാണാൻ വരുന്നവർക്കും അങ്ങനെയുമാകാം. അതിന്റെ പേരിൽ ഹിന്ദു ധർമ്മത്തെ സോഷ്യൽ മീഡിയാകളിൽ എന്തിനു അപമാനിക്കുന്നുവെന്നും മതാചാരങ്ങളുമായി ബന്ധപ്പെട്ടവർ ചോദിക്കുന്നു. ദിഗംബര വേദഗ്രന്ഥങ്ങളിൽ സാധാരണക്കാർക്ക് ദഹിക്കാത്ത വിചിത്രങ്ങളായ പലതും എഴുതി വെച്ചിട്ടുണ്ട്. പല്ലു തേക്കാൻ ടൂത് പൗഡറോ പേസ്റ്റോ ഉപയോഗിക്കരുത്. ഉറങ്ങുന്നത് വെറും തറയിലായിരിക്കണം. ഒരിക്കലും കുളിക്കരുത്. ഭക്ഷണം കഴിക്കുന്നത് നിന്നുകൊണ്ടായിരിക്കണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ദിവസത്തിൽ ഒരു പ്രാവിശ്യമെയാകാവൂ. തലയിലെ തലമുടിയും മുഖത്തെ രോമവും കൈകൾകൊണ്ട് വലിച്ചു പറിക്കണം. വീടിനുള്ളിലും സഞ്ചാര പാതയിലും ദിഗംബരനായവൻ നഗ്നനായിരിക്കണം. അവരുടെ വിജ്ഞാന കോശത്തിൽ ഇങ്ങനെ വിസ്മയകരങ്ങളായ പലതും കാണാൻ സാധിക്കും.


കുറച്ചുകാലങ്ങൾക്ക് മുമ്പ് വെറും ഒരു കോണകം മാത്രം ഉടുത്തുകൊണ്ടു കൃഷിക്കാർ പാടങ്ങളിലും പണിശാലകളിലും പണിയെടുത്തിരുന്നു. പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തിലെ മതിലുള്ളത് ആ കോണകത്തിൽ മാത്രമായിരുന്നു. യൂട്യൂബിൽ നോക്കിയാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വലിയൊരു വിഭാഗം ചരടുപോലുമില്ലാതെ ജീവിക്കുന്നുവെന്നു കാണാം. രമണ മഹർഷി കോണകമുടുത്തുകൊണ്ടായിരുന്നു ആയിരക്കണക്കിന് വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടിരുന്നത്. അതാണ് ഉപനിഷത്ത് പറയുന്നതും, അതായത് അറിവിന്റെ പരമകോടിയിലെത്തിയാൽ മന്ത്രം വേണ്ട, ത്യാഗം വേണ്ട, ശരീരമെന്നോ യജ്ഞമോ എന്നൊന്നില്ല. ഒന്നും വേണ്ടാത്ത ഒരവസ്ഥ വരുമ്പോൾ മനുഷ്യൻ പ്രകൃതിയുമായി അലിഞ്ഞു ജീവിക്കാൻ തുടങ്ങും. ഉപനിഷത്തുകളുടെ കാതലായ തത്ത്വങ്ങളും അവിടെ പൂർത്തികരിക്കുകയാണ്.
https://www.youtube.com/watch?v=GkVB6ImBYKA







Saturday, August 13, 2016

സഭാവസ്ത്രം ത്യജിച്ച സി.മേരി സെബാസ്റ്റ്യനും പുകയുന്ന മഠം ജീവിതവും


By ജോസഫ് പടന്നമാക്കൽ

"ആദ്ധ്യാത്മികമായ ജീവിതം നയിക്കാൻ,  ദൈവത്തെ സ്നേഹിക്കാൻ, സമൂഹത്തെ സേവിക്കാൻ ഞാനൊരു സന്യാസിനിയായി. എന്റെ പ്രതീക്ഷകൾ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളിൽ നിത്യവും ഞാൻ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതിൽക്കെട്ടിനുള്ളിൽ എന്റെ ജീവിതം അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സഹിക്കാവുന്നതിലും ഞാൻ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി ഇവരോടൊത്തുള്ള അടിമപ്പാളയത്തിൽ എനിക്കിനി ജീവിക്കാൻ കഴിയില്ല. ലോകത്തിന്റെ മുമ്പിൽ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കിൽ അവർ നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട് ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരിയല്ല. സത്യം നിങ്ങൾ മനസിലാക്കണം." ഇത് പറഞ്ഞത് പാലായിൽ ചേർപ്പുങ്കൽ കർമ്മീലിത്താ മഠത്തിൽനിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ മേരി സെബാസ്റ്റ്യനായിരുന്നു. ശിഷ്ടകാലം ജീവിക്കാനുള്ള സാമ്പത്തിക സഹായം സഭയോടാവശ്യപ്പെട്ടപ്പോൾ സഭയും പുരോഹിത ലോകവും അവർക്കെതിരെ ഭീക്ഷണികൾ മുഴക്കി. ക്രിമിനൽ കുറ്റങ്ങൾ ചാർത്തിക്കൊണ്ടുള്ള കള്ളക്കേസ്സുകൾ ഫയൽ ചെയ്തു. ഇന്ത്യാ മുഴുവനുമുള്ള വാർത്താ മീഡിയാകൾ സഭയുടെ ഈ പീഡനം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധങ്ങൾ നാനാ ഭാഗത്തുനിന്നുയർന്നപ്പോൾ അവരുടെ 25 വർഷത്തെ സേവനത്തിനു പ്രതിഫലമെന്നോണം സഭ അവർക്ക് തുച്ഛമായ അഞ്ചു ലക്ഷം രൂപാ കൊടുത്ത് പ്രശ്നങ്ങളവസാനിപ്പിച്ചു.  

സഭ പഠിപ്പിക്കുന്നത് കരുണയും ദയയും സ്നേഹവും സമസൃഷ്ടങ്ങളോടുള്ള സഹാനുഭൂതിയുമാണ്.  എന്നാൽ 45 വയസുള്ള സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠമധികാരികളെയും സഭയേയും ഭയപ്പെട്ടിരുന്നു.  മഠം അവരെ കേസുകളുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ജീവനു വിലപറഞ്ഞുകൊണ്ടുള്ള ഭീഷണികളും ചിലയിടങ്ങളിൽനിന്നു മുഴങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി അവർ ആ മഠത്തിൽ സേവനം ചെയ്തു. സഹനം മടുത്താണ് മഠമുപേക്ഷിക്കാൻ തീരുമാനിച്ചത്. സഭയെ കുറ്റപ്പെടുത്തുന്നവരോട് സഭയൊരിക്കലും കരുണ കാണിക്കില്ല. പീഡനം സഹിക്കാഞ്ഞ് ഈ വർഷം ജനുവരിയിൽ സഭയുപേക്ഷിക്കാൻ സിസ്റ്റർ മേരി തീരുമാനമെടുത്തു.

സന്യാസിനിയായി അവർ സേവനം ചെയ്തിരുന്നതു പാലായിൽ ചേർപ്പുങ്കലുള്ള കർമ്മിലീത്താ മഠത്തിലായിരുന്നു. കന്യാസ്ത്രിയായുള്ള സേവനത്തിൽനിന്നും വിരമിക്കുന്നതിനു മുമ്പ് മൂന്നു വർഷം സന്യാസിനി ജീവിതത്തിൽ നിന്നും വേറിട്ട്‌  സാധാരണക്കാരെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അനുവാദം അവർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ജീവിക്കാൻ സഭയുടെ നിയമം അനുശാസിക്കുന്നുണ്ട്. മറ്റുള്ളവരും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ട്‌ മേലധികാരികൾ അവരുടെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. മെയ് മാസത്തിൽ അവർക്ക് സഭ വിടുവാനുള്ള അനുവാദം കിട്ടി. സഭയിൽ തുടരാൻ സാധിക്കില്ലാത്ത സ്ഥിതിക്ക് ശിഷ്ടകാലം ജീവിക്കാനുള്ള നഷ്ടപരിഹാരവും അവർ ആവശ്യപ്പെട്ടു. എന്നാൽ അവരുടെ ആവശ്യങ്ങൾ അധികാരികൾ നിരസിക്കുകയാണുണ്ടായത്.

സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠമുപേക്ഷിക്കാൻ തീരുമാനിച്ചതുമൂലം മഠത്തിലെ അധികാരികളെ പ്രകോപിതരാക്കിയിരുന്നു. മഠം അവരെ മോഷണക്കുറ്റും ചുമത്തി കേസ് കൊടുത്തു. അനാഥാലയത്തിലെ കുട്ടികൾക്ക് പീഡനം നൽകിയെന്ന് പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പാകെ പച്ചക്കള്ളങ്ങൾ തൊടുത്തുവിട്ടു. കരുണയുടെ വർഷത്തിൽ ക്രൂരതകളെത്രമാത്രമാകാമോ അതെല്ലാം അവിടെയുള്ള കർമ്മലീത്താ കന്യാസ്ത്രികൾ സിസ്റ്റർ മേരി സെബാസ്റ്റ്യനോട് ചെയ്തു. അവരെ മഠം കന്യാസ്ത്രികൾ മറ്റുള്ളവരുടെ മുമ്പിൽ മാനസിക സമനില തെറ്റിയ കന്യാസ്‌ത്രിയായി ചിത്രീകരിച്ചു. കന്യാസ്ത്രീകളുടെ അധീനതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടർമാരെ സ്വാധീനിച്ച്  ഭ്രാന്തന്മാർക്കുള്ള ഗുളികകൾ തീറ്റിച്ചുവെന്നും അവർ പരാതിപ്പെടുന്നു.

സഭയിൽനിന്നു പിരിഞ്ഞുപോകുന്ന കന്യാസ്ത്രി ജീവിക്കാനായി ഒരു തുകയാവശ്യപ്പെട്ടപ്പോൾ  അധികാരികളെ കൂടുതൽ ക്ഷുപിതരാക്കി. മേരിയ്ക്ക് നാനാഭാഗത്തുനിന്നും ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നതിനാലും ജീവനെ ഭയന്നും പ്രശ്‍നം മനുഷ്യാവകാശ കമ്മീഷനെയും മഹിളാ സമാജങ്ങളെയും അറിയിച്ചു. സഭയിൽ നിന്ന് പുറത്തു ചാടിയെങ്കിലും അവരെ മഠത്തിലെ അധികാരികൾ ജീവിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. മാനസികമായി തകർക്കാൻ നാനാ ഭാഗത്തുനിന്നും പ്രതികാര നടപടികൾ എടുത്തുകൊണ്ടിരുന്നു. മഠം വക സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചു പോലീസിൽ കേസ് കൊടുത്തു. പോലീസുകാരും മഠത്തിനൊപ്പം നിന്ന് സിസ്റ്ററോട് ക്രൂരമായിട്ടാണ് പെരുമാറിയത്. അവർ മഠത്തിലായിരുന്ന സമയത്ത് മഠത്തിനോടനുബന്ധിച്ചുള്ള ശിശുഭവനിലെ കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും പറഞ്ഞ് മറ്റൊരു പരാതി ശിശുക്ഷേമ സമിതിയ്ക്കും മഠം കന്യാസ്ത്രികൾ കൊടുത്തിട്ടുണ്ട്.

കർത്താവിന്റെ മണവാട്ടികൾ മഠം മന്ദിരങ്ങളിൽ കത്തിയെരിയുന്ന വാർത്തകളാണ് നാം സമീപകാലത്തെ പത്രങ്ങളിലും  വാർത്താ മീഡിയാകളിലും കാണുന്നത്. മഠം മതിൽക്കൂട്ടിൽ ചിലർ പീഡിപ്പിക്കപ്പെടുന്നു. ചിലരെ പെരുവഴിയിൽ ഇറക്കി വിടുന്നു. മതം നിർദ്ദേശിക്കുന്ന അനുസരണയുടെ  ചട്ടക്കൂട്ടിനുള്ളിൽ  അവരെ ചവുട്ടി മെതിക്കുന്നു. കന്യാസ്ത്രി മഠങ്ങളിലെ ഇരുണ്ട ഇടനാഴികളിൽ സംഭവിക്കുന്ന കഥകൾ പുറം ലോകമറിയുകയില്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ, കന്യാസ്ത്രീയുടെ ജഡം കിണറ്റിൽ കണ്ടാൽ. തുടക്കത്തിൽ വാർത്തകൾ വലുതായി കാണും. പിന്നീട് വാർത്തകളുടെ പ്രാധാന്യം കുറഞ്ഞ് മഠത്തിനുള്ളിൽ  സംഭവിക്കുന്ന പീഡനങ്ങളുടെയും യാതനകളുടെയും ക്രൂര മരണങ്ങളുടെയും കഥകൾ വിസ്മൃതിയിലാണ്ടുപോവും

രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തലങ്ങളിൽ ശക്തവും സ്വാധീനവുമുള്ള കത്തോലിക്കാ സഭയ്‌ക്കെതിരെ പോരാടിയാലും വിജയം കാണുക പ്രയാസമാണ്. മനസാക്ഷിയെന്നത് സമൂലം നശിച്ച സഭാധികാരികൾ നിസ്സഹായരായവരുടെ വേദനകൾ ഗൗനിക്കുകയുമില്ല. അധികാര വർഗം എന്നും പുരോഹിത ലോകത്തിനൊപ്പമായിരിക്കും. ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ബിഷപ്പുമാരുടെയും മത മേധാവികളുടെയും താല്പര്യങ്ങൾക്കേ മുൻഗണന നൽകുകയള്ളൂ.

വർഷങ്ങൾക്കു മുമ്പ് മൂവാറ്റുപുഴയടുത്തുള്ള മാറിക മഠത്തിൽ അതിക്രൂരമായി ഒരു കന്യാസ്ത്രീയുടെ മുഖത്ത് മറ്റൊരു കന്യാസ്ത്രി തിളച്ച വെള്ളമൊഴിച്ച് മുഖം പൊള്ളിച്ചു. ആ കഥ വലിയ പ്രാധാന്യത്തോടെ അന്നത്തെ മാതൃഭൂമി, കേരള കൗമുദി പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അന്നു കുറ്റക്കാരായവരെയോ, അധികാരികളെയോ നിയമത്തിനു മുമ്പിൽ കൊണ്ടുവരാതേ സഭ മാറിക സംഭവം മറച്ചു വെച്ചു. മാത്രമല്ല പോലീസിൽ ചാർജ് ചെയ്ത ആ കേസ് പണം കൊടുത്ത് ഇല്ലാതാക്കുകയും ചെയ്തു. പാവപ്പെട്ട കന്യാസ്ത്രീകളുടെ ജീവന് പുൽക്കൊടിയുടെ വില പോലും കല്പിക്കാറില്ല. പ്രതിക്ഷേധിക്കുന്നവരെ മാനസിക രോഗിയെന്ന് മുദ്ര കുത്തും. അസുഖമെന്നു സ്ഥാപിക്കാൻ സഭയുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മാനസിക ഡോക്ടർമാരുണ്ട്.  അത്തരക്കാരായ ഡോക്ടർമാർ അവർ പ്രതിജ്ഞ ചെയ്ത മെഡിക്കൽ എത്തിക്സിന് യാതൊരു വിലയും കല്പിക്കാറില്ല.

2015 ഡിസംബർ ഒന്നാം തിയതി വാഗമണ്ണിന്‌ സമീപമുള്ള ഉളുപ്പുണിയിലെ മഠത്തിൽ ഒരു കന്യാസ്ത്രിയെ അതിദാരുണാം വിധം കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള കിണറ്റിൽ വലിച്ചെറിഞ്ഞു. സെന്റ് തെരേസാ കോൺവെന്റിലെ സിസ്റ്റർ ലിസായാണ് അന്ന് മരിച്ചത്. മഠത്തിലെ മറ്റു സഹ കന്യാസ്ത്രീകളുടെ മൊഴികളിൽ സിസ്റ്റർ ലിസാ മാനസിക രോഗിയായിരുന്നുവെന്നു സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇത്തരം നുണക്കഥകൾ തത്തമ്മ പറയുന്നപോലെ കൂടെയുള്ള കന്യാസ്ത്രികളും പറയും. കാരണം മഠങ്ങളിൽ അവരുടെ നിലനില്പിന്റെയും പ്രശ്നമാണ്. കിണറ്റിൽ മരിച്ചുകണ്ട കന്യാസ്ത്രിക്ക് മാനസിക സമ്മർദമുണ്ടായിരുന്നെന്നും കൗണ്സിലിംഗിന് പോയിരുന്നുവെന്നും സഹ കന്യാസ്ത്രീകൾ മൊഴി നൽകി. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നതിനാൽ കേസ് മാഞ്ഞു പോവുകയും ചെയ്തു.

ഒരു വൈദികന്റെ ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്ന് സഭ ഒരു യുവ കന്യാസ്ത്രിയെ പുറത്താക്കിയ കഥയും വാർത്തയായിരുന്നു. പീഡനങ്ങളും മാനസിക സമ്മർദവും സ്ഥലം മാറ്റങ്ങളും അടിയും തൊഴിയും ആ കന്യാസ്ത്രീയുടെ ജീവിതാനുഭവങ്ങളായിരുന്നു. കണ്ണൂര്‍ മേലെചൊവ്വ സ്വദേശിനിയായ കന്യാസ്ത്രീക്കാണ് ഈ ദുരനുഭവങ്ങൾ അന്ന് സംഭവിച്ചത്. പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ച സമയം അവരന്നു മദ്ധ്യപ്രദേശിൽ പാഞ്ചോരിൽ അധ്യാപികയായി ജോലി നോക്കുന്നുണ്ടായിരുന്നു. അന്നുമുതൽ ആ യുവകന്യാസ്ത്രിയെ സഭയിലെ മുരടിച്ച മുതിർന്ന കന്യാസ്ത്രികൾ നിരന്തരമായി ദ്രോഹിക്കാൻ തുടങ്ങി. പുരോഹിതന്റെ കാമലീലകളെ  മറച്ചു വെയ്ക്കാൻ അവരെ ഇറ്റലിയിലെ രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു. അവിടെ ടോയിലറ്റുകളും മുഷിഞ്ഞ വസ്ത്രങ്ങളും പാത്രങ്ങളും കഴുകി അടിമവേല ചെയ്യിപ്പിച്ചിരുന്നു. അവിടെനിന്നും പാതിരായ്ക്കിറക്കി വിട്ട അവർ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഇറ്റാലിയൻ തെരുവീഥികളിൽകൂടി ആരുമാരുമില്ലാതെ അലഞ്ഞു നടന്നു. ഒടുവിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ അവരുടെ ആലുവായിലുള്ള മാതൃസ്ഥാപനം അവരെ സ്വീകരിച്ചില്ല. തലമുണ്ടും കൈവശമുള്ള ബാഗും വലിച്ചെറിഞ്ഞു കൊണ്ട് അവിടുത്തെ കന്യാസ്ത്രികൾ 'സ്വന്തം വീട്ടിലേയ്ക്ക് പോടീയെന്നു' ആക്രോശിച്ചുകൊണ്ടു കഴുത്തിനു പിടിച്ചു പുറത്തു ചാടിച്ചു. പത്തു മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന കന്യാസ്ത്രിയെ നാട്ടുകാർ ആലുവാ ജനസേവക മന്ദിരത്തിൽ എത്തിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവർ ഈ കേസിൽ  താല്പര്യം കാണിച്ചില്ല. സഭാ വസ്ത്രം തിരിച്ചുമേടിച്ചുകൊണ്ടു അവരെ മഠത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ പുരോഹിതൻ ആരെന്നറിയാതെ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു.

സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ കഥയും ഏതാണ്ട് ഇതുപോലെ തന്നെ. പഠിക്കുന്ന കാലങ്ങളിൽ ഇവർ  ഒരു പുരോഹിതനെ സ്നേഹിച്ചുവെന്ന കിംവദന്തികളുടെ പേരിൽ അവർക്കെതിരെ മഠം തുടങ്ങിയ പീഡന കഥകൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എന്നാൽ അതിൽ സത്യമുണ്ടായിരുന്നില്ലെന്നും സിസ്റ്റർ പറയുന്നു. അഥവാ സ്നേഹിച്ചെങ്കിൽ തന്നെ മറ്റു കന്യാസ്ത്രികൾ എന്തിനു അസൂയപ്പെടണം?  ഒരു സ്ത്രീയും പുരുഷനും തമ്മിൽ പരസ്പരം കണ്ടാൽ ആകർഷണം വരാം. പ്രേമിച്ചെന്നും വരും. ഒരാളിന്റെ സമ്മതം കൂടാതെ കുപ്പായത്തിനുള്ളിൽ ഉരുണ്ടു കളിക്കാൻ വരുമ്പോഴാണ് പ്രശ്നങ്ങൾ വളരുന്നത്. പുരോഹിതരും കന്യാസ്ത്രികളും ഇട്ടിരിക്കുന്ന വസ്ത്രങ്ങളെ തിരുവസ്ത്രങ്ങളെന്നു  വിളിക്കുന്നു. തിരുവസ്ത്രത്തിൽ പ്രേമവും അശുദ്ധ ചിന്തകളും പാടില്ലാന്നാണ് വെപ്പ്.  പ്രകൃതി നൽകിയ പ്രേമമെന്ന വികാരം അശുദ്ധ ചിന്തയോ? മനസ്സിൽ വരുന്ന കാമവികാരങ്ങളെ ജീവിതകാലം മുഴുവൻ നിയന്ത്രിച്ചു ജീവിക്കുന്നതും പ്രകൃതി വിരുദ്ധമാണെന്നു മനസിലാക്കണം. ദൈവം തന്ന കഴിവുകളെ നേരായ വഴി ഉപയോഗിക്കാതിരിക്കുന്നതും ദൈവ നിന്ദയാണ്. ഒരു കന്യാസ്ത്രി മറ്റൊരാളെ സ്നേഹിച്ചുവെന്നുള്ള കുറ്റമാരോപിച്ചുകൊണ്ട് അവരെ ശിക്ഷിക്കുന്നതും ബാലിശമാണ്.

സിസ്റ്റർ മേരിയോട് മഠത്തിലെ മേലാധികാരികൾക്ക് വിദ്വെഷമുണ്ടാകാൻ മറ്റൊരു കാരണവുമുണ്ട്. പാലായിൽ ശാന്തി നിലയമെന്ന പേരിൽ ഒരു സ്‌പെഷ്യൽ സ്‌കൂൾ കന്യാസ്ത്രികൾ നടത്തുന്നുണ്ട്. സർക്കാർ  ഗ്രാന്റ് കിട്ടാൻ അവിടെയുള്ള കന്യാസ്ത്രീകളെ കള്ളപ്പേരിൽ അദ്ധ്യാപികരായി ചേർക്കുമായിരുന്നു. ഡോക്കുമെന്റുകൾ തിരുത്തി സർക്കാരിൽനിന്ന് കൂടുതൽ ഗ്രാന്റും  മേടിക്കുമായിരുന്നു. കന്യാസ്ത്രീകൾ സർക്കാരിനെ ചതിച്ചു പണമുണ്ടാക്കുന്നതിൽ സിസ്റ്റർ മേരി  പ്രതിക്ഷേധിച്ചിരുന്നു. ഇത് തെറ്റാണെന്നു പരസ്യമായി അവരോടു പറയുമായിരുന്നു. അന്നു മുതൽ വിവിധ സ്ഥലങ്ങളിലേക്ക് അവർക്ക് സ്ഥലമാറ്റം നൽകിക്കൊണ്ടിരുന്നു. കുട്ടികളെ പഠിപ്പിക്കാൻ അനുവദിക്കാതെ ഒരു അക്കാഡമിക്ക് വർഷം പൂർത്തിയാകുന്നതിനു മുമ്പും   അവർക്ക് സ്ഥലം മാറ്റം കൊടുത്തിരുന്നു. സ്ഥലം മാറ്റുന്ന കോൺവെന്റുകളുടെ നടത്തിപ്പുകാരും ഈ സിസ്റ്ററെ ദേഹോപദ്രവം ഉൾപ്പടെ എല്ലാവിധ പീഡനങ്ങളും കൊടുത്തിരുന്നു. ചെയ്യാത്ത കാര്യങ്ങൾക്കും കുറ്റങ്ങൾ ചാർത്തിക്കൊണ്ടു കള്ളിയെന്നു വിളിക്കുമായിരുന്നു. അവർക്കു വരുന്ന കത്തുകളും ഒളിച്ചു വെച്ചിരുന്നു. മേരി പറയുന്നു, 'ഞാൻ അവരോടു ക്ഷമിച്ചു. സഹിച്ചു, ഇനി എനിക്കു കഴിയില്ല.'

കാപട്യം നിറഞ്ഞ കന്യാസ്ത്രികൾ  ചിന്തിക്കാൻ പ്രായമാകാത്ത പതിനാറും പതിനേഴും വയസുള്ള  പെൺകുട്ടികളെ മയക്കി കന്യാസ്ത്രീ മഠത്തിൽ ചേർക്കും. അവരുടെ കുടുംബ വക ഓഹരികൾ തട്ടിയെടുക്കും. ദരിദ്ര കുടുംബത്തിൽ നിന്നു വന്ന കന്യാസ്ത്രികളെങ്കിൽ അവരെ അടിമകളെപ്പോലെ പണിയെടുപ്പിക്കും. മുതിർന്ന കന്യാസ്ത്രികളുടെയും പുരോഹിതരുടെയും അടിവസ്ത്രങ്ങൾ വരെ പാവപ്പെട്ട വീട്ടിൽ നിന്നു വരുന്ന കുട്ടികൾ കഴുകി കൊടുക്കണം. ഉദ്യോഗം നോക്കുന്ന കന്യാസ്ത്രികളെങ്കിൽ അവർ അദ്ധ്വാനിച്ചു നേടുന്ന പണവും തട്ടിയെടുക്കും. ഭവനങ്ങൾ മുറിച്ചും  തീവണ്ടികളും കൊള്ളയടിക്കുന്നവരെ ഭൗതിക കൊള്ളക്കാരെന്നു വിളിക്കാമെങ്കിൽ ഇവർ സഭയുടെ സംഘിടിതമായ ആത്മീയ കൊള്ളക്കാരാണ്. പാവപ്പെട്ട പെൺകുട്ടികളുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യുന്നതിനു പുറമെ അവരുടെ അനുസരണ ശീലവും വേണം പോലും. കൊച്ചുകുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കണം. എന്നാൽ മഠത്തിനുള്ളിലെ വൃദ്ധ കന്യാസ്ത്രികളെയും മദർ സുപ്പീരിയറെന്ന പൈശാചിക വേഷം ധരിച്ച സ്ത്രീയേയും നിലനിൽപ്പിനായി സദാ നമസ്ക്കരിച്ചുകൊണ്ടുമിരിക്കണം. മഠം നിയമങ്ങൾ തെറ്റിച്ചാൽ മനുഷ്യത്വമില്ലാതെ പട്ടിണിക്കിടുകയും കൊടുക്കാവുന്ന ശിക്ഷ മുഴുവൻ നൽകുകയും ചെയ്യും. ഇത്തരം ക്രൂരമായ സ്ത്രീകളുടെ അടിമത്വ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ സാമൂഹിക പ്രവർത്തകരോ മഹിളാ സമാജം പോലുള്ള സംഘടനകളോ വരാറില്ല. ഒരു കന്യാസ്ത്രീയുടെ ജീവനുപോലും ഇവർ വില കല്പിക്കാറില്ലെന്നുള്ള സത്യം സമീപകാല സംഭവങ്ങളിൽനിന്നും വ്യക്തമാണ്.

ചെറുപ്രായത്തിൽ മഠത്തിൽ ചേരുന്ന കുട്ടികൾ നിത്യവുമവിടെ ഒരു സ്വപ്ന ലോകത്തിലെന്നപോലെ മണവാളനെ കാത്തിരിക്കും. മണവാളനായ ഈശോയെ അവർ ഒരിക്കലും കാണില്ല. ഹൃദയം  പൊട്ടിയും തളർന്നും ഊണിലും ഉറക്കത്തിലും പ്രാർഥിച്ചുകൊണ്ടിരിക്കും. മണവാളനെന്ന സങ്കൽപ്പത്തിൽ നിന്നും മുക്തി നേടുമ്പോൾ ചിന്തകളുണരുമ്പോൾ അവരുടെ പടുത്തുയർത്തിയ സ്വപ്നങ്ങളെല്ലാം കൈവിട്ടുപോയിരിക്കും. പുറത്തിറങ്ങിയാലും ജീവിക്കാനും കഴിയില്ല. വെറുപ്പോടുകൂടിയ സമൂഹവും സ്വന്തം സഹോദരരും തള്ളിപ്പറയും. ഒടുവിൽ മഠമെന്ന ശവക്കല്ലറയ്ക്കുള്ളിൽ ജീവിതം ഹോമിച്ചു പാഴാക്കി നശിപ്പിച്ചു കളയേണ്ടിയും വരും. സ്വന്തമായി മാതാപിതാക്കളിൽനിന്ന് എന്തെങ്കിലും കിട്ടാനുള്ളത് മഠം തട്ടിയെടുത്തിരിക്കും. കുടുംബത്തിൽ ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ അത് കുടുംബത്തിലുള്ളവരുടെ അധീനതയിലുമായിരിക്കും.

മഠം മതിൽക്കൂട്ടിനുള്ളിൽ വികാരങ്ങളടക്കി വീർപ്പു മുട്ടാതെ  ഒരു പുരുഷനുമായി ജീവിക്കുകയാണ് ഉത്തമമെന്ന് മഠത്തിൽ ചേരണമെന്ന് ചിന്തിക്കുന്ന പെൺകുട്ടികൾ മനസിലാക്കണം. അക്കാര്യം സെന്റ് പോൾ വചനങ്ങളിലും പറഞ്ഞിട്ടുണ്ട്. 'കർത്താവിന്റെ മണവാട്ടിയെന്ന' സുന്ദരമായ പദങ്ങൾ   പുരോഹിതർ കുട്ടികളെ പ്രലോഭിപ്പിക്കാനുണ്ടാക്കിയ വാക്കുകളെന്നും മനസിലാക്കണം. മഠത്തിൽ ചേരുന്നതിനു മുമ്പ് ജനിപ്പിച്ച മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിക്കണമെന്ന സാരോപദേശവും ലഭിക്കും. പ്രകൃതി നൽകിയ ചെറുപ്പകാലത്തിലെ അഴകും സൗന്ദര്യവും നശിക്കുമ്പോൾ പിന്നെ പന്ത് പുരോഹിതരുടെയും മദർ സുപ്പീരിയരുടെയും കോർട്ടിലായിരിക്കും. പിന്നീടു ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്ത പാവം കന്യാസ്ത്രീകളെ എവിടെ വേണമെങ്കിലും പന്തു തട്ടാം. അധികാരമുള്ളവരുടെ ചെരുപ്പുകളും തുടച്ചു ജീവിച്ചില്ലെങ്കിൽ ഈ പെൺകുട്ടികളെ കരിയിലപോലെ തൂത്തെറിയുകയും ചെയ്യും.

കർത്താവൊരിക്കലും ആരോടും മണവാട്ടിയാകാൻ പറഞ്ഞിട്ടില്ല. വേദഗ്രന്ഥങ്ങൾ തപ്പിയാലും അങ്ങനെയുള്ള വചനങ്ങൾ കാണുകയുമില്ല. മനുഷ്യനുള്ള കൈകാലുകളും മറ്റു അവയവങ്ങളും ചിന്തിക്കാനുള്ള കഴിവുകളും പ്രകൃതി തന്നിരിക്കുന്നത് അവകളെ നിശ്ചലമാക്കാനല്ല. ഓരോ അവയവങ്ങൾക്കും അതിന്റേതായ പ്രവർത്തന ശക്തികളുണ്ട്. മനസിനുന്മേഷം തരുന്ന പ്രവർത്തനങ്ങളെ പ്രവർത്തനരഹിതമാക്കുന്നതും പ്രകൃതി വിരുദ്ധമാണ്. പ്രകൃതി തന്ന കഴിവുകളെ പ്രയോജനപ്പെടുത്തുന്നതിനു പകരം ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുകയല്ല വേണ്ടത്. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷൻ വേണമെന്നുള്ളത് പ്രകൃതി നിയമമാണ്. പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും അതിന്റെ ഇണയെ കണ്ടെത്തുന്നതായി കാണാം. പ്രകൃതിയുടെ ഇഷ്ടാനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിക്കുന്നതും ഈശ്വര സാക്ഷാത്ക്കരമാണ്‌. യേശുപോലും വികാരങ്ങളെയടക്കി ജീവിച്ചിരുന്ന ബ്രഹ്മചാരിയായിരുന്നുവെന്നു ചരിത്രത്തിൽ യാതൊരു തെളിവുകളുമില്ല.

മാതാപിതാക്കൾ കുട്ടികളെ ക്രിസ്തീയ സ്‌കൂളുകളിൽ പഠിപ്പിക്കാൻ വിടുന്നത്, കുട്ടികൾ വഴിപിഴച്ചു പോകാതിരിക്കാനെന്നു വിശ്വസിക്കുന്നു. അവിടെ സാമ്പത്തികമായി ഉയർന്ന കുട്ടികൾക്ക് വേണ്ട പരിഗണയും ശ്രദ്ധയും കൊടുക്കും. ദരിദ്ര കുടുംബത്തിൽപ്പെട്ടവരെങ്കിൽ ആ കുട്ടികളെ മാനസികമായി തകർക്കുകയും ചെയ്യും. പ്രസവിക്കാത്ത  ഈ സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും കുട്ടികളോട് സ്നേഹം കാണില്ല. കുഞ്ഞാടുകളുടെ കാര്യത്തിലും അവരുടെ പണത്തിലും നോട്ടമിട്ടിരിക്കുന്ന അഭിഷിക്തർ ആദ്യം കുഞ്ഞാടുകളെ സംരക്ഷിക്കാതെ മഠങ്ങളിൽ നടക്കുന്ന ക്രൂരതകൾക്കു പരിഹാരം കാണരുതോ?

ഒരു കന്യാസ്ത്രി ഒരു പുരുഷനോട് സംസാരിച്ചാൽ വലിയ കുറ്റം. അതെ സമയം ഒരു പുരോഹിതനായാൽ അയാൾക്ക് വ്യപിചാരം ചെയ്യാം, പ്രകൃതി വിരുദ്ധ പണികളും നടത്താം, അശ്ളീല പടങ്ങൾ കൊണ്ട് ലാപ്ടോപ് നിറച്ചു നടക്കാം. എതിർക്കുന്നവരെ ഗുണ്ടകളെക്കൊണ്ട് തല്ലിപ്പിക്കാം. കൊല്ലാം. ഈ സ്വപ്ന സഞ്ചാരികളായ പുരോഹിതർക്ക് ബലിയും അർപ്പിക്കാം. എങ്കിലും അയാൾ സമൂഹത്തിലെ മാന്യൻ തന്നെ. പക്ഷെ ഒരു സ്ത്രീ അല്ലെങ്കിൽ കന്യാസ്ത്രി അടി പതറിയാൽ അവരെ സമുദായ ഭ്രഷ്ട് കൽപ്പിക്കാൻ കഴുകന്മാർ അവസരം കാത്തു കിടക്കുകയാണ്. അഗ്നിപർവതം പോലെ പൊട്ടിയുരുകുന്ന ഹൃദയവുമായി മരിച്ചു ജീവിക്കുന്ന അവളെ ആത്മഹത്യയിൽ എത്തിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. കൈകൾ വളരുന്നതും കാലുകൾ വളരുന്നതും നോക്കി ഓമനിച്ചു വളർത്തിയ കുട്ടികൾ കാപട്യം നിറഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന വസ്തുതയും അവരുടെ  മാതാപിതാക്കളുമറിയുന്നില്ല.

"ഞാൻ എന്റെ ജീവിതത്തെ ഭയപ്പെടുന്നു. മഠം ഭരിക്കുന്നവർ അധികാരവും പണവുമുള്ളവരാണ്. അവർക്ക് ഏതു സമയത്തും എന്നെ ദേഹോപദ്രവം ചെയ്യാമെന്നു" വാർത്താ ലേഖകരോട് സിസ്റ്റർ മേരി പറഞ്ഞു. 'സഭയിൽ ചേർന്ന കാലം മുതൽ ചെയ്യാത്ത കുറ്റത്തിന് അവരെ എന്നും പഴി ചാരുമായിരുന്നുവെന്നും' പറഞ്ഞു. സിസ്റ്റർ തുടരുന്നു, '1997-ൽ സോഷ്യോളജിയിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്ന സമയം താൻ ഒരു പുരോഹിതനായി പ്രേമത്തിലാണെന്നും മറ്റു സഹ കന്യാസ്ത്രികൾ പറഞ്ഞുണ്ടാക്കി. അന്ന് എന്റെ ഭാഗത്തുനിന്നും സത്യം ഉൾക്കൊള്ളാൻ ആരുമുണ്ടായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് അവരെന്നെ ഒരു ധ്യാന കേന്ദ്രത്തിൽ അയച്ചു. അവിടെ എനിക്കന്നു ആരോടും സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പുറം ലോകമായി യാതൊരു സമ്പർക്കമില്ലാതെ അവരെന്നെ അന്ധകാരമായ മുറികളിൽ ഏകയാക്കിയിരുന്നു. അന്നുള്ള എന്റെ ജീവിതം ഭീകരവും  ഭയാനകവുമായിരുന്നു.'

സിസ്റ്റർ മേരി സെബാസ്റ്റ്യനു ലഭിച്ച  പീഡനം സഭാ ചരിത്രത്തിൽ ആദ്യത്തെതോ ഒറ്റപ്പെട്ടതായ സംഭവമോ അല്ല. അടുത്ത കാലത്തു സിസ്റ്റർ മേരി ചാണ്ടിയും സിസ്റ്റർ ജെസ്മിയും കന്യാസ്ത്രി ജീവിതത്തിലെ അവരുടെ ദുഖകരമായ കഥകളടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മേലാധികാരികളിൽ നിന്നും പീഡനം സഹിക്കാൻ മേലാതെ മുപ്പത്തിമൂന്നു വർഷത്തെ സേവന ശേഷം സിസ്റ്റർ ജെസ്മി സഭാ വസ്ത്രം ഉപേക്ഷിച്ചു. അവർ എഴുതിയ 'ആമേൻ' എന്ന ഗ്രന്ഥം വളരെയേറെ വിവാദപരമായിരുന്നു. സിസ്റ്റർ അഭയായുടെ മരണത്തിനുത്തരവാദികൾ രണ്ടു പുരോഹിതരായിരുന്നു. ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത് സഭ പരിശുദ്ധമല്ലെന്നാണ്.

സഭയിൽനിന്നു പുറത്തിറങ്ങിയ സിസ്റ്റർ മേരി സെബാസ്റ്റ്യന് ഇനി സ്വന്തം സമുദായത്തിൽനിന്നും കുടുംബക്കാരിൽനിന്നും വലിയ വെല്ലുവിളികളെയും നേരിടേണ്ടി വരും. 'മഠം ചാടി'യെന്ന പേരിന്റെ കൂടെ അനാശാസ്യ കഥകളും കിംവദന്തികളും പ്രചരിക്കും. ഇത്തരണത്തിൽ ഒരു സ്ത്രീ മഠത്തിനു വെളിയിൽ ജീവിതം തുടരണമെങ്കിൽ ആത്മധൈര്യവും വേണം. മേരിയുടെ കുടുംബത്തിലുള്ളവർ അവരെ സ്വീകരിക്കാൻ തയ്യാറല്ല. കാരണം ഒരു കന്യാസ്ത്രി മഠം ജീവിതം ഉപേക്ഷിച്ചു മടങ്ങി വരുന്നത് കുടുംബത്തിനും അപമാനമാണ്. ജനം അവരെ കാണുന്നത് യേശുവിനെ ചതിച്ച സ്ത്രീയെന്നാണ്. അവർ തുടങ്ങി വെച്ച ഈ സമരം യേശുവിനോടല്ല, ചട്ടങ്ങൾ മാറ്റപ്പെടാത്ത കാലഹരണപ്പെട്ട സഭയോടാണെന്നത് ജനം മനസിലാക്കുന്നുമില്ല.

മഠം വിട്ടുപോവുന്നവരുടെ ഇന്നുള്ള സാഹചര്യങ്ങൾക്ക് ശുഭപ്രതീക്ഷകളും നൽകുന്നുണ്ട്. ഇന്ന് നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും സന്യസ്ത ജീവിതം ഉപേക്ഷിച്ചവരായുണ്ട്. സഭയിൽ നിന്ന് വിട്ടുപോയവരുമായി സൗഹാർദ്ദങ്ങൾ പങ്കിട്ടു ആത്മബലം വർദ്ധിപ്പിക്കാനുള്ള സാഹചര്യങ്ങളുമുണ്ട്. സഭയിൽനിന്നു  പിരിഞ്ഞു പോയ പുരോഹിതരെയും കന്യാസ്ത്രികളെയും പുനരധിവസിപ്പിക്കാനുള്ള സാമൂഹിക സംഘടനയും പാലാ കേന്ദ്രമായി പ്രവർത്തിക്കുന്നു. ജീവിതകാലം മുഴുവൻ അടിമപ്പാളയത്തിൽ കഴിയുന്നതിലും സ്വന്തം ജീവിതത്തെ യാതനകളോടെയെങ്കിലും സ്വതന്ത്രമായ മനസോടെ കരു പിടിപ്പിക്കുന്നതാണ് നല്ലത്. മഠം പീഡനങ്ങളിൽ സഹികെട്ടു വീർപ്പു മുട്ടുന്നവർ സ്നേഹിക്കാനുതകുന്ന ഒരു പുരുഷനെ കണ്ടുപിടിച്ച് ജീവിതം മനോഹരമാക്കട്ടെ. ജീവിതം ഒന്നേയുള്ളൂ. ആ ജീവിതം പാഴാക്കി കന്യാസ്ത്രികളുടെയും പുരോഹിതരുടെയും  ആട്ടും പരിഹാസവും സഹിച്ചു ജീവിക്കാനുള്ളതല്ല. ഇക്കാര്യം പലരും മനസ്സിലാക്കുമ്പോൾ അവരുടെ നല്ല കാലവും കഴിഞ്ഞിരിക്കും.

Tuesday, August 2, 2016

റിയോ 2016: ഒളിമ്പിക്‌സും ചരിത്രവും



By ജോസഫ് പടന്നമാക്കൽ

പൗരാണിക കാലം മുതൽ തുടർന്നു വരുന്ന 'ഒളിമ്പിക്സ് കായിക മേളകൾ' ആധുനികതയിലും  പ്രകാശിതമായി തന്നെ നിലകൊള്ളുന്നു. ഇത് ഒരുവന്റെ ശക്തിയുടെയും മാനസിക ഉല്ലാസത്തിന്റെയും പരീക്ഷണമാണ്. ആദരവിന്റെയും യശസ്സിന്റെയും മാറ്റുനോക്കലാണ്.  നാലു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന കായിക മത്സരങ്ങളുടെ കേന്ദ്രീകരണ കൂട്ടായ്മയും.  ഗ്രീക്ക് സംസ്ക്കാരത്തിന്റെ പാരമ്പര്യത്തിൽനിന്നും നവീകരണാചാരത്തിന് അനുസൃതമായി പരിവർത്തനാത്മകമായ ഒളിമ്പിക്സ്  ലക്ഷോപലക്ഷം ജനങ്ങളിൽ ഉള്‍പ്പുളകമുണ്ടാക്കുന്നു. ഗുസ്തി, ജാവലിൻ, ഓട്ടം എന്നിങ്ങനെ വിവിധയിനം കായിക മല്‍സരക്കളികളുമായി വന്നെത്തുന്ന ഒളിമ്പിക്സ് താരങ്ങൾ അവർ വസിക്കുന്ന രാജ്യത്തിന്റെ യശസ്സുമുയർത്തുന്നു.


പഴങ്കാലത്തിലെ മനസ്സിൽ സൂക്ഷിച്ച കായിക സ്പന്ദനം പോലെ ആധുനികതയുടെ ഒളിമ്പിക്സ് ഗെയിംസിൽ കായിക പ്രേമികൾ അധികമൊന്നും താല്പര്യം കാണിക്കുന്നില്ല. ഇന്നുള്ള താരങ്ങൾക്ക് അന്നത്തെപ്പോലെ ആദരവും നൽകാറില്ല. അതലറ്റുകളിൽ ചിലർ ഉത്തേജനത്തിനടിമയാകുന്നു. ഒരുവന്റെ ശക്തി വർദ്ധിപ്പിക്കാനായി നിയമാനുസൃതമല്ലാത്ത ഉത്തേജനമരുന്നുകൾ ഉപയോഗിക്കുന്നു. അത്യാഗ്രഹ മോഹികളായ കായിക താരങ്ങളിൽ വർദ്ധിച്ചു വരുന്ന ഒരു ദുരവസ്ഥയാണിത്. അവരറിയാതെ തന്നെ സാവധാനമവരുടെ ആരോഗ്യവും നശിക്കുന്നു. ചിലർക്ക് ലിംഗ വ്യത്യാസങ്ങൾ തന്നെ സംഭവിക്കാം.


പഴയകാലത്ത് ഗ്രീക്ക് സംസാരിക്കുന്നവർ മാത്രമേ മത്സരത്തിൽ പങ്കെടുത്തിരുന്നുള്ളൂ. ഇന്ന് ഭാഷകൾക്കും വംശീയതയ്ക്കും ഭൂമിശാസ്ത്രത്തിനുമുപരി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും മത്സരാർത്ഥികൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. പണ്ടു കളികൾ ഒളിമ്പിയായിൽ മാത്രമേ നടത്തിയിരുന്നുള്ളൂ. ഇന്ന് ഓരോ നാലുവർഷങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളായി  അനുയോജ്യങ്ങളായ പട്ടണങ്ങൾ തിരഞ്ഞെടുത്ത് മത്സരങ്ങൾ നടത്തുന്നു. കാലത്തിന്റെ പരിവർത്തനങ്ങളിൽ ഇങ്ങനെയെല്ലാം വ്യത്യസ്‌തതകളുണ്ടെങ്കിലും ഒളിമ്പിക്സ്നെ ലോകം ആദരവോടെയാണ് എന്നും മാനിക്കുന്നത്.


ചരിത്രമൊന്നു അവലോകനം ചെയ്യുകയാണെങ്കിൽ ആദ്യത്തെ ഒളിമ്പിക്സ് ഗെയിംസിന്റെ തുടക്കം 776 ബി.സി.മുതലെന്നു കാണാം. മതത്തിന്റെ പ്രാചീന വിശ്വസത്തിൽ  അന്ന് നടത്തപ്പെട്ടിരുന്ന  കായിക പ്രകടനങ്ങൾ  ഒളിമ്പിയൻ ദൈവങ്ങൾക്ക് കാഴ്ച വെച്ചിരുന്നു. ഒളിമ്പിയായുടെ സമതല പ്രദേശങ്ങളിൽ അക്കാലങ്ങളിൽ ഒളിമ്പിക്സ്  ഗെയിമുകൾ നടത്തിയിരുന്നു. പന്ത്രണ്ടു നൂറ്റാണ്ടോളം ഒളിമ്പിക്സ് തുടർന്നുകൊണ്ടിരുന്നു. AD 393-ൽ തീയോഡോഷ്യസ് എന്ന ചക്രവർത്തി 'ഒളിമ്പിക്സ്' പേഗൻ വിശ്വാസങ്ങളിലുള്ള ആചാരങ്ങളെന്നു കൽപ്പിച്ച് രാജ വിളംബരത്തിൽക്കൂടി രാജ്യത്ത് ഒളിമ്പിക്സ് നടത്തുന്നത് നിരോധിച്ചു. പൗരാണിക കാലത്തു ഒളിമ്പിക്സ് ഗെയിംസ് ഒളിമ്പിയായിൽ നടത്തിയിരുന്നു.  പെലോപോന്നീസ്‌ ദ്വീപുകളുടെ സമീപമാണ് ഒളിമ്പിയ. ഗ്രീക്ക് ഇതിഹാസമനുസരിച്ചു ഈ ദ്വീപുകളുടെ സ്ഥാപകൻ 'പെലോപ്സ്' എന്ന ദേവനാണ്.  അമ്പലങ്ങളും, ക്ഷേത്രങ്ങളും, പുണ്യസങ്കേതങ്ങളും നിറഞ്ഞ നാടാണവിടം. വന്ദനീയമായ  സ്പോർട്സ് സൗകര്യങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവകൾകൊണ്ട് ആ ഭൂപ്രദേശങ്ങൾ വിസ്മയഭരിതമാണ്. പത്താം നൂറ്റാണ്ടുമുതൽ ഒളിമ്പിയാ നഗരം മതങ്ങളുടെ ആരാധന കേന്ദ്രങ്ങളും ആയ്രിരുന്നു. സെയൂസ് (Zeus) എന്ന ഗ്രീക്ക് ദേവന്റെ ക്ഷേത്രവും ഒളിമ്പിയായുടെ മധ്യഭാഗത്തുണ്ട്. ഹേരാ (Hera) യുടെ ക്ഷേത്രവും അവിടെ സ്ഥിതി ചെയ്യുന്നു. 'ഒളിമ്പിക്സ് ഗെയിംസ്' പുരാതന കാലങ്ങളിൽ  മതപരമായ ആഘോഷങ്ങളോടൊപ്പ മായിരുന്നു നടത്തിയിരുന്നത്. എങ്കിലും എല്ലാ മതവിശ്വാസങ്ങളും ഉൾപ്പെട്ട മതേതരത്വ കാഴ്ചപ്പാടും ഒളിമ്പിക്സ് കായിക മത്സരങ്ങളിൽ പ്രകടമായിരുന്നു.


പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ് ഒളിമ്പിക്സ് ആഗോള പ്രസിദ്ധമായി തീർന്നത്. ബി.സി. എട്ടാം നൂറ്റാണ്ടു മുതൽ എ.ഡി നാലാം നൂറ്റാണ്ടു വരെ ഓരോ നാലു വർഷം കൂടുംതോറും ഒളിമ്പിക്സ് അരങ്ങേറുമായിരുന്നു. ഗ്രീക്ക് ദേവൻ സീയൂസിന്റെ പേരിലായിരുന്നു ഒളിമ്പിക്സ് നടത്തിയിരുന്നത്.   1994 മുതൽ സമ്മർ, വിന്റർ ഒളിമ്പിക്സുകൾ ഓരോ ഈരണ്ടു വർഷങ്ങളായി കായിക പ്രഭയോടെ ആരംഭിച്ചു. സിയൂസിന്റെ (Zeus)മകൻ ഹെർക്കുലീസും അക്മെനെ  (Acmene) യെന്ന ദേവതയും ഒളിമ്പിക്സ് സ്ഥാപിച്ചെന്നു ഗ്രീക്ക് പുരാണങ്ങളിലും മറ്റു ഗതകാലകഥകളിലും പറയുന്നു. ബി. സി. ആറാം നൂറ്റാണ്ടായപ്പോൾ ഗ്രീക്കിലെ ഒളിമ്പിക്സ് വലിയൊരു  സ്പോർട്സ് ആഘോഷമായി മാറി. പഴയ കാലങ്ങളിലുള്ള ഒളിമ്പിക്സ് ആഗസ്റ്റ് ആറിനും സെപ്റ്റംബർ പത്തിനും മദ്ധ്യേ ഓരോ നാലു  വർഷങ്ങളിലും ആഘോഷിച്ചിരുന്നു. സിയൂസിന്റെ ആരാധനയായി മതപരമായ ആഘോഷമായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്. 1898-ൽ നടത്തിയ ഒളിമ്പിക്സ് ഗെയിംസിനെ ആദ്യത്തെ മാരത്തോൺ എന്നു പറയുന്നു. ഒരു ഗ്രീക്ക് പട്ടാളക്കാരൻ മാരത്തോണിൽ നിന്നും ഏതൻ‌സ് വരെ 25 മൈലുകളോളം ഓടി. 490 ബി.സി യിൽ സിയൂസ് പേർഷ്യാക്കാരെ തോൽപ്പിച്ച ആഘോഷമായും ഒളിമ്പിക്സിനെ കരുതി. പൗരാണിക ഒളിമ്പിക്സിൽ പുരുഷന്മാരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ.  മത്സരങ്ങൾ കാണാൻ പോലും സ്ത്രീകളെ അനുവദിച്ചിരുന്നില്ല.


1896-ൽ ഗ്രീസിലുള്ള ഏതൻസിൽ ആധുനിക ഒളിമ്പിക്സ് ആദ്യമായി നടത്തി. ജോർജിയോ ഒന്നാമൻ രാജാവായിരുന്നു പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പതിമൂന്നു രാജ്യങ്ങളിൽ നിന്നായി 280 പേര് ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുത്തു. കാഴ്ചക്കാരായി ഏകദേശം 60000 പേരുണ്ടായിരുന്നു. അന്ന് നടത്തിയ ഒളിമ്പിക്സിൽ  48 ഇനം കായിക മത്സരങ്ങളുണ്ടായിരുന്നു. അക്കൂടെ ട്രാക്കിലും പൊതുവീഥിയിൽ കൂടിയുമുള്ള ഓട്ടങ്ങളും ജിംനാസ്റ്റിക്കുകളും, നീന്തലും, ഗുസ്തിയും സൈക്ലിങും ഭാരം എടുക്കലും ഷൂട്ടിങ്ങും ഉണ്ടായിരുന്നു. അഞ്ചു പരസ്പര ബന്ധിതമായ മോതിരങ്ങളാണ് ഒളിമ്പിക്സിന്റെ ആധുനിക അടയാളങ്ങൾ.  ഈ അഞ്ചു മോതിരങ്ങളുടെ ചിന്ഹങ്ങൾ വടക്കും, തെക്കുമുള്ള  അമേരിക്കകൾ, ഏഷ്യാ, ആഫ്രിക്കാ, യൂറോപ്പ്, ആസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളെ  സൂചിപ്പിക്കുന്നു. 1920-ൽ അതലെറ്റുകൾ ആദ്യമായി വെള്ള നിറമുള്ള ഒളിമ്പിക്സ്  പതാക  കൈകളിലേന്തിക്കൊണ്ട്  കായിക മേളകൾക്കു തുടക്കമിട്ടു.


1924 ൽ പാരീസിൽ നടത്തിയ ഒളിമ്പിക്സിന്റെ   അരങ്ങേറ്റത്തിനു ശേഷമാണ് ആഗോള തലത്തിൽ ഒളിമ്പിക്‌സറിയപ്പെടാൻ  തുടങ്ങിയത്.  പാരീസിൽ നടത്തിയ മത്സരങ്ങളിൽ അന്ന് 3000 കായിക താരങ്ങൾ പങ്കെടുത്തിരുന്നു. നൂറിൽപ്പരം സ്ത്രീകളും ഉണ്ടായിരുന്നു. 44 രാഷ്ട്രങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ആദ്യമായി മത്സരങ്ങളുടെ പര്യവസാനമായി 'ക്ലോസിങ്ങ് സെറിമണി' ആചരിച്ചു.  ആ വർഷം തന്നെ വിന്റർ (Winter) ഒളിമ്പിക്‌സും ഉണ്ടായിരുന്നു. സ്‌കേറ്റിങ്, ഐസ് ഹോക്കി, എന്നീ ഗെയിമുകൾ വിന്റർ ഒളിമ്പിക്സുകളുടെ പ്രത്യേകതകളായിരുന്നു. എൺപതു വർഷങ്ങൾക്കുശേഷം 2004--ൽ ഏതൻസിൽ വീണ്ടും സമ്മർ ഒളിമ്പിക്സ് നടത്തിയത് മറ്റൊരു ചരിത്രത്തിനും മുഹൂർത്തം കുറിച്ചു. 201 രാജ്യങ്ങളിൽനിന്നും വന്നു ചേർന്ന   പതിനോരായിരത്തോളം കായികതാരങ്ങൾ അതിൽ പങ്കെടുത്തിരുന്നു. അക്കൊല്ലം ഷോട്പുട് (Shotput)  പുതിയ ഐറ്റമായി ഗെയിമുകൾക്കൊപ്പം ഉണ്ടായിരുന്നു.


2016-ആഗസ്റ്റ് അഞ്ചാം തിയതി മുതൽ ആഗസ്റ്റ് ഇരുപത്തിയൊന്നാം തിയതിവരെ ഒളിമ്പിക്സ് ‌ ഗെയിമുകൾ ബ്രസീലിലുള്ള റിയോ ഡി ജെനീറോയെന്ന (Rio de Janeiro) സ്ഥലത്തു നടത്തപ്പെടുന്നു. ബഹുവിധങ്ങളായ സ്പോർട്സ് ഐറ്റങ്ങളുമായി  ഈ വർഷം റെക്കോർഡ് ഭേദിച്ചുകൊണ്ട് അനേക രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്നതും ഒളിമ്പിക്സിന്റെ  പ്രത്യേകതയാണ്. പതിനായിരത്തിയഞ്ഞൂറിൽ കൂടുതൽ അതലറ്റുകൾ ഈ മഹനീയ അന്തർദേശീയ കായിക വേളകളിൽ പങ്കെടുക്കുന്നുണ്ട്. കൊസോവോയും സൗത്ത് സുഡാനും ഒളിമ്പിക്സിൽ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. 28 തരം സ്പോർട്സുകൾ  ഒളിമ്പിക്സിൽ അരങ്ങേറുന്നുണ്ട്. 306-ൽ പ്പരം മെഡലുകളും വിജയികളെ കാത്തിരിക്കുന്നു.


ഒളിമ്പിക്സ് നടത്തുന്ന തെക്കേ അമേരിക്കയിലെ ആദ്യത്തെ ഭൂപ്രദേശമാണ് ബ്രസീലിലുള്ള 'റിയോ' എന്ന നഗരം. ഭൂരിഭാഗം ജനങ്ങളും അവിടെ പോർട്ടുഗീസ് സംസാരിക്കുന്നു. അഴിമതികൾ നിറഞ്ഞിരുന്ന ഒരു രാജ്യമായതുകൊണ്ട് ഒളിമ്പിക്സ്‌ നടത്താൻ എതിർപ്പുകളുണ്ടായിരുന്നു. ആരോഗ്യപരമായ  പരീസ്ഥിതീയും ആ ഭൂപ്രദേശത്തില്ല. കൊതുകുകൾ കടിച്ചുണ്ടാകുന്ന 'സിക്കാ വൈറസ്'  (Zika virus) വ്യാപകമായി പെരുകിയതിലും സന്ദർശകരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. തെക്കേ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും റിയോ ഡി ജെനീറോയിലേക്ക് ആകർഷിച്ചിരിക്കുകയാണ്. 2016-ലെ ഒളിമ്പിക്സ് അവിടെ നടക്കുന്നതിനാൽ റിയോ  ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. റിയോ 2016 ഒളിമ്പിക്സെന്ന പേരിലാണ് ഈ കായിക മേള അറിയപ്പെടുന്നത്. നാലു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന  കായിക മേളകൾ സ്പോൺസർ ചെയ്യുന്ന ആതിഥേയ രാജ്യങ്ങൾ അത് ഭാഗ്യവുമായി കരുതുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ ഒളിമ്പിക്സിന് പലവിധ സാങ്കേതിക തടസങ്ങളും നേരിടേണ്ടതായി വന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളായിരുന്നു കാരണം. കൂടാതെ അവിടം കൊതുകുകളിൽ നിന്നും ലഭിക്കുന്ന ''സിക്കാ' (Zika virus)' യെന്ന പകർച്ചവാദി രോഗവും പ്രശ്നമായിരുന്നു.  ലോകത്തിന്റെ നാനാഭാഗത്തുമുള്ള അതലറ്റുകൾ 2016 ആഗസ്റ്റ്‌ അഞ്ചാം തിയതി 'മാറാകണ'യെന്ന (Maracanã Stadium) നിറമാർന്ന സ്റ്റേഡിയത്തിൽ ദീപങ്ങളും കത്തിച്ചുകൊണ്ട് അണിഞ്ഞൊരുങ്ങുന്നത് ഒരു ചരിത്രമുഹൂർത്തമായിരിക്കും. അന്നേ ദിവസം ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്സ് ദിനവുമായിരിക്കും.  ബില്ല്യൻ കണക്കിന് ഡോളർ ചെലവാക്കി നടത്തുന്ന ഒളിമ്പിക്സ് അതിന്റെ മൂല്യത്തിനനുസരിച്ചുകൊണ്ട് എന്ത് വൈശിഷ്ട്യമാണുള്ളതെന്നും ചോദ്യങ്ങൾ വരാറുണ്ട്. ഒളിമ്പിക്സ് നടത്തുന്ന രാജ്യങ്ങൾ ഭീമമായ തുകകൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചിലവാക്കേണ്ടി വരുന്നു. നൂറ്റാണ്ടുകളായി ആചരിക്കുന്ന പാരമ്പര്യമായതു കൊണ്ടും ഓരോ രാജ്യങ്ങളുടെയും അഭിമാന പ്രശ്നമായതുകൊണ്ടും ഒളിമ്പിക്സിനെ പരമാവധി ആഡംബരമാക്കാൻ ആതിഥേയ രാജ്യങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ ഒളിമ്പിക്സിൽ പരമ്പരാഗതമായ ആഡംബരങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. വില കൂടിയ സ്തൂപങ്ങൾ ഒഴിവാക്കി എല്ലാം താൽക്കാലികമായിട്ടാണ് കെട്ടി പൊക്കിയിരിക്കുന്നത്. 2004 ഏതൻസിലും 2008 ചൈനയിലും നടത്തിയ പ്രൗഢിയുടേതായ ഒളിമ്പിക്സ് ഇത്തവണ റിയോയിൽ ഉണ്ടായിരിക്കില്ല.


റിയോയിൽ 32 കായിക വേദികളിലായിട്ടാണ് ഒളിമ്പിക്സ് നടത്തുന്നത്. ഒരു ഒളിമ്പിക്സ് സ്റ്റേഡിയം തയ്യാറാക്കുകയെന്നത് ആ രാജ്യത്തെ സംബന്ധിച്ച് വളരെയധികം പണച്ചിലവും ബുദ്ധിമുട്ടുമുള്ള കാര്യമാണ്. ആയിരക്കണക്കിന് പ്രസിദ്ധരായ അതലറ്റുകൾക്ക് ഒന്നാം തരം സൗകര്യങ്ങളുണ്ടാക്കണം. ശാസ്ത്രീയമായ സാനിറ്റേഷൻ സൗകര്യങ്ങളുമുണ്ടാവണം. നല്ല ടോയ്‌ലെറ്റുകളും മറ്റു സൗകര്യങ്ങളും നിർമ്മിക്കണം. എങ്കിലും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതുകൊണ്ട് പല രാജ്യങ്ങളും ഒളിമ്പിക്സ് നടത്താൻ ഉത്സാഹം കാണിക്കുന്നു. വലിയ തുക ഇൻവെസ്റ്റ് ചെയ്താലും ടൂറിസ്റ്റുകളുടെ വരവുമൂലം ആ പണം വീണ്ടെടുക്കാമെന്നും കരുതുന്നു. റിയോയെ സംബന്ധിച്ച് അവിടം അത്യധികം പ്രകൃതി സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങളാണ്. തെളിമയാർന്ന വെള്ളം ഒഴുകുന്ന നദികളും, പച്ചവിരിച്ച പുൽത്തകിടികളും, ചെടികളും പുഷ്പങ്ങളും ഫലഭൂയിഷ്ഠങ്ങളായ  ഭൂപ്രദേശങ്ങളും വിനോദ യാത്രാക്കാരെ ആകർഷിക്കുന്നു. ആ രാജ്യം സാംസ്‌കാരികപരമായി വളരെയധികം പ്രാധാന്യമുള്ളതും പാരമ്പര്യാധിഷ്ഠിതവുമാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ആധുനിക രീതികളിലുള്ള ജീവിത സൗകര്യങ്ങൾ ആവശ്യമാണ്. സാനിറ്റേഷൻ സൗകര്യങ്ങൾ, മെച്ചമായ യാത്രാ സൗകര്യങ്ങൾ, പൊതു സുരക്ഷിതത്വം, താമസിക്കാൻ നല്ലയിടങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ മുതലായ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായുമുണ്ട്.


2016-ൽ അരങ്ങേറുന്ന റിയോ ഒളിപിക്‌സ് എന്തുകൊണ്ടും പരിതാപകരമായ തയ്യാറെപ്പുകളാണ് നടത്തിയിട്ടുള്ളതെന്നു ഒളിമ്പിക്സുമായി ബന്ധപ്പെട്ട വിദഗ്ദ്ധരായ  പലരും അഭിപ്രായപ്പെടുന്നു. 2014-ൽ ഒളിമ്പിക്സ് കമ്മറ്റി ഒളിമ്പിക്സിനായി ഈ രാജ്യം തിരഞ്ഞെടുത്തശേഷം അവിടെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു. രാജ്യം മുഴുവനുമായി അടിയന്തിരമായ സ്ഥിതിവിശേഷത്തിലുമായി. രാജ്യത്തിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അഴിമതിയാരോപണങ്ങളിൽപ്പെട്ടതു കാരണം രാജ്യം തന്നെ അരാജകത്വത്തിലായിരുന്നു. അവിടുത്തെ പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചു. എങ്കിലും കെട്ടിട നിർമ്മാണ പദ്ധതികൾ പരിമിതിക്കുള്ളിൽ തന്നെ നടത്തിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കൂടാതെ ''സിക്കാ '  (Zika virus)' എന്ന വൈറസ് പനി നാടു മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു  റിയോ ഡി ജെനീറോയിലുള്ള ഒളിമ്പിക്സ് പൊതുവെ അസന്തുഷ്ടി നിറഞ്ഞതാണ്. ഒളിമ്പിക്സിന്റെ നടത്തിപ്പിനുള്ള വരുമാനമായ ടിക്കറ്റുപോലും വിറ്റു തീർക്കാൻ സാധിക്കാഞ്ഞതും  ഒളിമ്പിക്സ് പ്രവർത്തകരെ ചിന്താ കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2004-ൽ ഏതൻസ് പോലും ഒളിമ്പിക്സിന്റെ പണികൾ അവസാന ദിവസമാണ് പൂർത്തിയാക്കിയതെങ്കിലും  ഇത്രമാത്രം പ്രശ്നങ്ങൾ അന്നുണ്ടായിരുന്നില്ല.


ഒരു കാലത്ത് ലോകത്തിൽ ഹോക്കിയിൽ ഏറ്റവും മികച്ച ടീമായി കരുതിയിരുന്നത് പാക്കിസ്ഥാനെയായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഇത്തവണത്തെ ഒളിമ്പിക്സ് ടീമിൽ പാക്കിസ്ഥാനിൽ നിന്നും കളിക്കാരായി ആരും യോഗ്യത നേടിയില്ല. പാക്കിസ്ഥാന് ഹോക്കിയിൽ കളിക്കാൻ യോഗ്യത നേടാൻ സാധിക്കാഞ്ഞത് ഇത് ആദ്യ തവണയാണ്. ഒളിമ്പിക്സിൽ യോഗ്യത നേടാത്തവർക്ക് ഒളിമ്പിക്സ് കമ്മറ്റി  വൈൽഡ് കാർഡ് ('wild card' )എന്ന പേരിൽ അവസരം നൽകാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ സാധാരണ നൽകുന്നത് ജൂഡോ, ഷൂട്ടിംഗ് എന്നിവകൾക്കാണ്, വൈൽഡ് കാർഡിൽ കളിച്ച കായികതാരങ്ങളും ഗോൾഡ് മെഡൽ നേടിയ ചരിത്രം ഒളിമ്പിക്സിലുണ്ടായിട്ടുണ്ട്. അങ്ങനെ അവസരം ലഭിച്ച ഏഴു കളിക്കാർ മാത്രമാണ് ഇത്തവണ പാക്കിസ്ഥാനെ പ്രതിനിധികരിച്ച് ഒളിമ്പിക്സിൽ സംബന്ധിക്കുന്നത്. 1992-ലാണ് പാകിസ്ഥാൻ അവസാനമായി ഒരു ഒളിമ്പിക്സ് മെഡൽ നേടുന്നത്. 1960-ൽ ഗുസ്തിയിലും 1988-ൽ ബോക്സിങ്ങിലും മെഡലുകൾ നേടി. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും കായിക താരങ്ങളുടെ താല്പര്യക്കുറവുമാണ് പാക്കിസ്ഥാനിൽ നിന്ന് ഒരു താരത്തിനും യോഗ്യത നേടാൻ കഴിയാഞ്ഞത്. രാജ്യത്തു അന്താരാഷ്ട്ര നിലവാരമുള്ള ഒരു കളിസ്ഥലമില്ലെന്നും കാരണമായി പറയുന്നു. പരിശീലനത്തിനായി വേണ്ടത്ര സാമ്പത്തിക സഹായം സർക്കാരിൽനിന്നു ലഭിക്കുന്നില്ലായെന്നും കളിക്കാർ പറയുന്നു. സ്പോർട്സ് കാര്യങ്ങളിൽ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന നയങ്ങളാണ് പാക്കിസ്ഥാനുള്ളത്. മത മൗലികതയുടെ ചട്ടക്കൂടിനുള്ളിൽ അവരെ കായികമായി വളരാൻ അനുവദിക്കില്ല.


1920 മുതൽ ഇന്ത്യൻ അതലെറ്റുകൾ ഒളിമ്പിക്സിൽ പങ്കു കൊള്ളുന്നുണ്ട്. ഈ വർഷം റിയോ ഒളിമ്പിക്സിലേയ്ക്ക് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 120 അതലറ്റുകളെ അയക്കുന്നു. 2012-ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യ അയച്ചതിനെക്കാളും ഇത്തവണത്തെ ഒളിമ്പിക്സിൽ മുപ്പത്തിയേഴു താരങ്ങൾ കൂടുതലായുണ്ട്. മൂന്നു ബോക്സേഴ്സും ഇന്ത്യയിൽനിന്ന് പങ്കെടുക്കാൻ യോഗ്യരായിരിക്കുന്നു. റക്ഷ്യയിലെയും മറ്റു പല രാജ്യങ്ങളിലെയും പോലെ ഇന്ത്യൻ ടീമുകളിലെ കളിക്കാരും ഉത്തേജനത്തിനു അടിമകളായവരുണ്ട്. ഒളിമ്പിക്സ് പ്രവർത്തക സമിതി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ താരങ്ങൾ ഉത്തേജനത്തിനു അടിമപ്പെട്ടതുകൊണ്ട് യോഗ്യതാ ടെസ്റ്റിൽ പരാജയപ്പെട്ടു. പോഡിയത്തിൽ ഉയർന്നു നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കാമെന്ന അത്യാഗ്രഹമാണ് പലരെയും ഉത്തേജനത്തിനു പ്രേരിപ്പിക്കുന്നത്. രക്തവും വിയർപ്പും കളഞ്ഞുണ്ടാക്കിയ അവരുടെ കരിയർ അതോടെ നശിക്കുമെന്ന വിചാരം ഉത്തേജനത്തിനടിമയാകുന്നവർ ചിന്തിക്കുകയില്ല.


125 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ നാളിതുവരെ ഒമ്പതു സ്വർണ്ണവും ആറു വെള്ളിയും പതിനൊന്നു വെങ്കിലവും ഉൾപ്പടെ 26 മെഡലുകളാണ് നേടിയിരിക്കുന്നത്. അതിൽ ഹോക്കിയിൽ നിന്നാണ് എട്ടു സ്വർണ്ണ മെഡലുകൾ നേടിയത്. ഗുസ്തി, ടെന്നീസ്, ഷൂട്ടിംഗ്,ബാറ്റ്മിന്റൻ എന്നീ ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡലുകൾ ലഭിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഇത്തരം മത്സരങ്ങൾ കൂടാതെ ഇത്തവണത്തെ മത്സരങ്ങളിൽ മറ്റിനങ്ങളിലും ഇന്ത്യയ്ക്ക് മെഡൽ കിട്ടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ സ്പോർട്സ് നിലവാരം ഉയർത്തണമെന്നു അഭിലഷിക്കുന്നു. സ്പോർട്സിന്റെ പുരോഗമനത്തിനായി സർക്കാർ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. പതിനഞ്ചു കായികയിനങ്ങളിലായി 118 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു ഇത്തവണ റിയോ 2016 ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അമ്പെയ്ത്തിൽ പ്രാവീണ്യം നേടിയ ദീപിക കുമാരിയും ബോംബയാലാ ദേവിയും മെഡൽ കിട്ടുമെന്നുള്ള ടീമിന്റെ പ്രതീക്ഷാ താരങ്ങളാണ്. വനിതാ ജിംനാസ്റ്റിക്കിൽ ത്രിപുരകാരി ദിപാ കർമ്മാക്കറും ഗോൾഫിന് കർണാടകക്കാരൻ അനിർബാൻ ലാഹരിയും റിയോയിലെ ഒളിമ്പിക്സിൽ മെഡൽ നേടുമെന്ന പ്രതീക്ഷകളിലാണ്. 'സിക്കാ' വൈറസു ഭയം മൂലം പ്രസിദ്ധരായ ലോകത്തിലെ അനേക സ്പോർട്സ് താരങ്ങൾ പങ്കെടുക്കുന്നില്ല. ആ സാഹചര്യത്തിൽ ഇന്ത്യ മുമ്പുള്ള വർഷങ്ങളേക്കാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു മെഡലുകൾ നേടുമെന്ന പ്രതീക്ഷകളിലുമാണ്.


സർക്കാരിന്റെ ഒത്താശയോടെ ഒളിമ്പിക്സിലെ ഏറ്റവും വലിയ ശക്തിയായ റക്ഷ്യയിലെ താരങ്ങൾ ഉത്തേജനം ഉപയോഗിച്ചതിന്റെ പേരിൽ അവരെ അയോഗ്യത കല്പിച്ചിരിക്കുകയാണ്. ഒട്ടും കളങ്കമില്ലാത്ത കളിക്കാരാണെങ്കിൽ തന്നെയും ഉത്തേജനത്തിന്റെ പേരിൽ പലരെയും സംശയത്തിന്റെ പേരിലാണ് ആൾക്കാർ വിലയിരുത്തുന്നത്. കാനഡായിലെ അതലറ്റ് താരം 'ബെൻ ജോൺസന്റെ' കഥയും ശോചനീയമാണ്. 1988-ൽ സിയോളിൽ വെച്ച് നടത്തിയ ഒളിമ്പിക്സിൽ ബെൻ ജോൺസൺ നൂറു മീറ്ററിൽ സ്വർണ്ണ മെഡൽ നേടി ലക്ഷക്കണക്കിന് ആരാധകരുടെ പ്രീതി സമ്പാദിച്ചിരുന്നു. പക്ഷെ ആ സന്തോഷം മൂന്നു ദിവസമേ നീണ്ടു നിന്നുള്ളൂ. ഉത്തേജന പരിശോധനയിൽ പരാജയപ്പെട്ടതോടെ അയാളുടെ സ്വപ്നങ്ങളൊക്കെ അന്നവിടെ തകരുകയായിരുന്നുണ്ടായത്. കിഴക്കൻ ജർമ്മനിയിലെ താരങ്ങളും എഴുപതുകളിൽ ഉത്തേജനത്തിനടിമപ്പെട്ട ചരിത്രമാണ് ഒളിമ്പിക്സിനുള്ളത്. 2010 മുതൽ 2014 വരെ റഷ്യൻ സർക്കാരിന്റെ ഒത്താശയോടെ നാലുവർഷത്തോളം ഉത്തേജക മരുന്നുപയോഗം നടന്നതിന്റെ പേരിൽ അന്താരാഷ്ട്ര ഉത്തേജന വിരുദ്ധ ഏജൻസി റഷ്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് എതിർത്തിരുന്നു. അമേരിക്കയും ജപ്പാനും കാനഡായും ജർമ്മനിയും റഷ്യായ്ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടാണ് അന്താരാഷ്ട്ര തർക്ക കോടതിയിൽ ഉന്നയിച്ചത്.


ഇത്തവണ ഒളിമ്പിക്സിൽ ഒരു പ്രത്യേകതകൂടിയുണ്ട്. 206 രാജ്യങ്ങളിലെ പതിനായിരത്തിലധികം താരങ്ങളോടൊപ്പം വീടും നാടുമില്ലാത്ത അഭയാർതഥികളായ പത്തു കായികാ താരങ്ങളും  മത്സരിക്കുന്നുണ്ട്. 'അഭയാർത്ഥികളുടെ സംഘ'മെന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. അവർക്ക് സ്വന്തമായി വീടില്ല. എങ്കിലും റിയോയിൽ ഒളിമ്പിക്സ് മത്സരങ്ങൾക്കായി അവർ വന്നെത്തുമ്പോൾ ഒരു വീട്ടിൽ താമസിക്കും. ആഗസ്റ്റ് അഞ്ചു മുതൽ ഇരുപത്തൊന്നുവരെ മത്സരങ്ങളിൽ പങ്കുകൊള്ളും. ലക്ഷ്യമില്ലാതെ അവർ പിന്നീട് പരസ്പരം വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞു പോകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളും ആഭ്യന്തര പ്രശ്നങ്ങളും കാരണം അനേകായിരങ്ങളോടൊപ്പം രാജ്യം വിട്ടവരാണ് ഇവർ. ആഭ്യന്തര വിപ്ലവം ശമിക്കുന്നവരെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയണം. അഭയാർത്ഥികളെയും ഒളിമ്പിക്സ് കമ്മറ്റി പരിഗണയിൽ എടുത്തതുകൊണ്ടാണ് ഇവർക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചത്. സ്വന്തമായി അഡ്രസില്ലാത്ത  താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതും ഒരു ചരിത്ര മുഹൂർത്തമാണ്. പ്രത്യേക രാജ്യങ്ങളില്ലാത്ത ഇവർ 'അഭയാർഥികളുടെ ഒളിമ്പിക്സ് റ്റീം' എന്ന ഒളിമ്പിക്സ് പതാകയുടെ ബാനറിലായിരിക്കും  മത്സരിക്കുക. ദക്ഷിണ സുഡാൻ, കോംഗോ, സിറിയ, എത്യോപിയാ എന്നീ പ്രദേശങ്ങളിലുള്ള നാൽപ്പത്തി മൂന്നു കായികതാരങ്ങളിൽനിന്നാണ് പത്തുപേരെ യോഗ്യത കൽപ്പിച്ചു ഒളിമ്പിക്സ് കമ്മറ്റി തിരഞ്ഞെടുത്തത്. ഒളിമ്പിക്സിൽ വർഷങ്ങളായി പരിശീലനം നടത്തുന്നവരും ഇവരോടൊപ്പമുണ്ട്.  അഭയാർത്ഥികളും മനുഷ്യരാണെന്ന സത്യം ഇവർ ലോകത്തിന്റെ മുമ്പിൽ കാഴ്ച്ച വെയ്ക്കുകയാണ്. ദുരന്തപൂർണ്ണമായ ഒരു ജീവിതം അവർ തരണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ കഴിവുകളെ ലോകത്തിന്റെ മുമ്പിൽ തെളിയിക്കുകയെന്ന ഒരു മാനുഷിക സമീപനമായിരുന്നു ഒളിമ്പിക്സ് കമ്മറ്റി സ്വീകരിച്ചത്. അതുമൂലം സമാധാനത്തിന്റെ ഒളിമ്പിക്സ് ദീപം കൈകളിൽ പിടിച്ചുകൊണ്ട്‌ അരങ്ങേറുന്ന അഭയാർത്ഥി കായിക താരങ്ങൾ ഇത്തവണ ലോകത്തിന്റെ ശ്രദ്ധയെതന്നെ ആകർഷിക്കുന്നു.

Zeus, God of Olybics 











കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...