Wednesday, April 26, 2017

കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും



ജോസഫ് പടന്നമാക്കൽ

ഒരു രാജ്യത്തിന്റെ സാംസ്ക്കാരികതയും പൗരാണികതയും സംബന്ധിച്ച പഠനം നടത്തുമ്പോൾ ചരിത്രകുതുകികൾ അതാത് രാജ്യങ്ങളിലുള്ള ഐതിഹാസിക കഥകളും പരിഗണിക്കാറുണ്ട്. കൊറിയയുടെ ചരിത്രവും തുടങ്ങുന്നത് വീര സാഹസിക നായകനായ ഡാൻ ഗുൺ (Dan-gun) എന്ന കഥാപാത്രത്തിൽക്കൂടിയാണ്. 2033 ബി.സി. മുതൽ തികച്ചും അവിശ്വസിനീയമായ കഥകളിൽക്കൂടി കൊറിയൻ ഇതിഹാസവും ആരംഭിക്കുന്നു. ജപ്പാൻ രാജവംശവുമായി കൊറിയ ലയിക്കുന്നതിനുമുമ്പ് ആ രാജ്യം ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേക രാജകീയ പരമ്പരകൾ ഉൾപ്പെട്ടതായിരുന്നു. എ.ഡി.1397 മുതൽ 1897 വരെ വിവിധ വംശങ്ങളിലുള്ള രാജാക്കന്മാർ രാജ്യം വാണിരുന്നു. കൊറിയൻ സംസ്ക്കാര പാരമ്പരകളിൽക്കൂടി കണ്ണോടിക്കുന്നുവെങ്കിൽ കൊറിയക്കാർ മദ്ധ്യ സൈബീരിയായിൽ നിന്നുള്ള കുടിയേറ്റക്കാരെന്നു മനസിലാക്കാൻ സാധിക്കും. പ്രാകൃത കൊറിയക്കാർ പ്രകൃതി ശക്തികളെയും മൃഗങ്ങളെയും ആരാധിച്ചിരുന്നു. പ്രധാനമായും കടുവായെയും പുലിയെയും പൂജിച്ചിരുന്ന ഗോത്ര വർഗക്കാർ ചരിത്രാതീത കാലത്ത് കൊറിയയിൽ അധിവസിച്ചിരുന്നു.

എ.ഡി.1392-ൽ ജനറൽ 'യി സിയോങ്ഗയ' (General Yi Seong-gye) എന്നയാൾ 'ജോസേൺ' രാജപരമ്പര സ്ഥാപിച്ചു. എ.ഡി. 1418 മുതൽ 1450 വരെ ഭരിച്ചിരുന്ന സെജോങ് (Sejong the Great) എന്ന മഹാനായ രാജാവ് രാജ്യത്ത് സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങളിൽക്കൂടി ഭരണ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയിരുന്നു. രണ്ടു നൂറ്റാണ്ടോളം രാജകീയ ഭരണം നിർവഹിച്ചിരുന്ന ജോസേൺ രാജഭരണത്തിന് വിദേശ ആക്രമണങ്ങളെ കൂടെക്കൂടെ നേരിടേണ്ടി വന്നു. 1592 മുതൽ 1637 വരെ രാജ്യത്ത് ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. കാലക്രമേണ രാജവംശം ക്ഷയിക്കാനും തുടങ്ങി. ഇടവിടാതെ ഭരണ സ്തംഭനങ്ങളും സംഭവിച്ചുകൊണ്ടിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ 'ജോസേൺ' രാജവംശത്തിനു ശക്തി ക്ഷയിച്ചു. രാജ്യ പരിരക്ഷക്കായി ചൈനയുമായി രാജവംശം സഖ്യത്തിലേർപ്പെട്ടിരുന്നു. മദ്ധ്യകാലത്തിനുശേഷം കൊറിയ, ചൈനയുടെ   അധീനതയിലായി. ജപ്പാൻ ചൈനയെ തോൽപ്പിച്ചതോടെ കൊറിയൻ സാമ്രാജ്യം രൂപപ്പെട്ടു. എന്നാൽ ഈ രാജ്യം പെട്ടെന്ന് റഷ്യയുടെ അധീനതയിലായി. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പ്യൻമാരുടെ അധികാരം കൊറിയയിലും വ്യാപിക്കാൻ തുടങ്ങി. കൊറിയയുടെ സംരക്ഷണത്തിനായി വിദേശ ശക്തികളുമായി ഉടമ്പടികൾ വെക്കേണ്ടി വന്നു. 1910ൽ ജപ്പാൻ റഷ്യയെ പരാജയപ്പെടുത്തി കൊറിയൻ സാമ്രാജ്യം പിടിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കും വടക്കുമുൾപ്പെട്ട കൊറിയ, ജപ്പാൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്റെ സ്വാധീനം കൊറിയയിൽ ഇല്ലാതാക്കാൻ സോവിയറ്റ് യൂണിയനും അമേരിക്കയുമൊത്ത് കൊറിയയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. വടക്കേ കൊറിയ ചൈനയും സോവിയറ്റ് യൂണിയനും പങ്കിടുകയും തെക്കേ കൊറിയ അമേരിക്കയുടെ ചുമതലയിലുമായി. പിന്നീട് ഈ രാജ്യങ്ങൾ തെക്ക്-വടക്ക് എന്നിങ്ങനെ രണ്ടു കൊറിയകളായി അറിയപ്പെടാൻ തുടങ്ങി. കൊറിയൻ ഉപദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിൽ പ്രതീക്ഷിക്കാതെ വന്ന ഒരു രാജ്യമായിരുന്നു. 1945 മുതൽ തെക്കേ കൊറിയ അമേരിക്കയുടെ നിയന്ത്രണത്തിലും വടക്കേ കൊറിയാ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും ഭരണ കാര്യങ്ങൾ നിർവഹിച്ചുവന്നു.

കൊറിയൻ ഉപദ്വീപ് രണ്ടായ ശേക്ഷം രണ്ടു കൊറിയകളും ഏകാധിപതികളുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തെക്കേ കൊറിയ കമ്മ്യൂണിസ്റ്റ് വിരോധിയായ സിംഗ്മാൻ റീ (SYNGMAN RHEE) യുടെ അധികാരത്തിലായിരുന്നു. അദ്ദേഹത്തിന് രാജ്യ പുരോഗതിക്കായുള്ള എല്ലാ സഹായങ്ങളും അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് ലഭിച്ചിരുന്നു. വടക്കേ കൊറിയയിലെ ഏകാധിപതി 'കിം ഇൽ  സുങ് രണ്ടാമന്‌' (KIM IL SUNG) സോവിയറ്റ് യൂണിയനിൽ നിന്നും സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.  യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ രണ്ടു രാജ്യങ്ങളും തമ്മിൽ പരസ്പ്പരം ഏറ്റുമുട്ടലുകളുമുണ്ടായിരുന്നു. അതുമൂലം അവിടെ പതിനായിരക്കണക്കിന് ജനം മരിച്ചുവീണു.

അമേരിക്കയെ സംബന്ധിച്ചടത്തോളം അവരുടെ കൊറിയയിലുള്ള ഭരണ നിയന്ത്രണങ്ങളും ഇടപാടുകളും താൽക്കാലികമായിരുന്നു. അതേസമയം വടക്കേ കൊറിയയിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനത്തിൽ അവിടെ ഭീകര ഭരണം ആരംഭിച്ചിരുന്നു. അതുമൂലം പതിനായിരക്കണക്കിന് അഭയാർഥികൾ വടക്കേ കൊറിയയിൽ നിന്നും തെക്കേ കൊറിയയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ഏകീകൃത കൊറിയയ്ക്കായി അവർക്ക് ഒരു ഫോർമുല ഉണ്ടാക്കാൻ സാധിച്ചില്ല. തെക്കേ കൊറിയയും വടക്കേ കൊറിയയും മത്സരമനോഭാവത്തിൽ സൈനിക ശക്തി വർദ്ധിപ്പിക്കാനും ആരംഭിച്ചു. ഇതിനിടയിൽ കിം സുങ് (Kim Il-sung) വടക്കേ കൊറിയയുടെയും പട്ടാളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നിയന്ത്രണം ഏറ്റെടുത്തു. ഇരു രാജ്യങ്ങളിലും പട്ടാള ശക്തിയും വർദ്ധിപ്പിച്ചു.1947-ൽ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഹാരീസ് ട്രൂമാൻ കൊറിയയുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് യുണൈറ്റഡ് നാഷനോട് ആവശ്യപ്പെട്ടു.

1949-ൽ കിം സുങ് രണ്ടാമൻ (Kim Il-sung) മോസ്കോയിൽ സോവിയറ്റ് നേതാവായ ജോസഫ് സ്റ്റാലിനുമായി തെക്കേ കൊറിയയെ ആക്രമിക്കുന്നതു സംബന്ധിച്ചു ചർച്ചകൾ നടത്തി. വടക്കേ കൊറിയയുടെ ആയുധങ്ങൾ തെക്കേ കൊറിയയെ ആക്രമിക്കാനായി അപര്യാപ്തമെന്നും ആക്രമണം ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്നും പറഞ്ഞുകൊണ്ടു സ്റ്റാലിൻ യുദ്ധത്തെ നിരുത്സാഹപ്പെടുത്തി. 1950 ആയപ്പോൾ വടക്കേ കൊറിയ ആയുധങ്ങൾ സംഭരിക്കുകയും തെക്കേ കൊറിയയേക്കാൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. 1950 മാർച്ചിൽ കിം വീണ്ടും യുദ്ധ മോഹങ്ങളുമായി മോസ്‌ക്കോ സന്ദർശിച്ചപ്പോൾ സ്റ്റാലിൻ തെക്കേ കൊറിയയെ ആക്രമിക്കാൻ അനുവാദം കൊടുക്കുകയുണ്ടായി.

1950 ജൂൺ ഇരുപത്തിയഞ്ചാം തിയതി വടക്കേ കൊറിയയുടെ പട്ടാളം തെക്കേ കൊറിയയെ ആക്രമിച്ചു. 53000 പട്ടാളക്കാർ 'ഇജിം' നദി കടന്ന് സാഹുളിനെ ലക്ഷ്യമാക്കി നീങ്ങി. തെക്കേ കൊറിയയുടെ രണ്ടു വശങ്ങളിൽ നിന്നുമാണ് ആക്രമണം ആരംഭിച്ചത്. ആദ്യം തെക്കേ കൊറിയൻ സൈന്യം ആക്രമം പ്രതിരോധിക്കുക മാത്രമാണുണ്ടായത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധത്തിന് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നില്ല. പ്രസിഡന്റ് ട്രൂമാൻ അവിടുത്തെ അമേരിക്കൻ സൈന്യാധിപനായ 'മാക് ആർതറിനോട്' യുദ്ധഭൂമിയായ റോക്കയിലേയ്ക്ക് വേണ്ടത്ര ആയുധങ്ങളെത്തിക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷിതമായ സംരക്ഷണം  കൊടുക്കാനുള്ള നിർദ്ദേശങ്ങളും നൽകി.

സോവിയറ്റ് യൂണിയന്റെ ഉപദേശമനുസരിച്ച് 1950 ജൂൺ മാസത്തിൽ വടക്കേ കൊറിയ തെക്കേ കൊറിയയെ ആക്രമിച്ചപ്പോൾ ഇരു രാജ്യങ്ങളുമായുള്ള യുദ്ധം ആഗോള ഇടപെടലിന് കാരണമായി. വടക്കേ കൊറിയയ്ക്ക് സോവിയറ്റ് യൂണിയൻ ആയുധങ്ങൾ നൽകിക്കൊണ്ടിരുന്നു. രണ്ടു കൊറിയകളും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ യുണൈറ്റഡ് നേഷന്റെ സഹായത്തോടെ അമേരിക്കാ യുദ്ധത്തിൽ തെക്കേ കൊറിയയുടെ ഭാഗം ചേർന്നു. ചൈനാ റിപ്പബ്ലിക്ക് വടക്കേ കൊറിയയുടെ സഹായത്തിനുമെത്തി.

അമേരിക്കൻ ഭരണാധികാരികൾക്ക് കൊറിയൻ യുദ്ധം ആദ്യഘട്ടങ്ങളിൽ വിസ്മയകരങ്ങളായിരുന്നെങ്കിലും അത് തികച്ചും ഒരു അതിർത്തി യുദ്ധമായിരുന്നുവെന്ന് അവർ കരുതിയിരുന്നില്ല. ഭൂമിയുടെ മറുഭാഗത്ത് താമസിക്കുന്ന അവരെ സംബന്ധിച്ച് സ്ഥിരതയില്ലാത്ത രണ്ടു ഏകാധിപതികൾ തമ്മിലുള്ള അതിർത്തി തർക്കമായിരുന്നില്ല. ലോകം മുഴുവൻ കമ്മ്യുണിസത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ഈ യുദ്ധമെന്ന് അമേരിക്കാ കണക്കാക്കി. അതുകൊണ്ടു രണ്ടു കൊറിയകൾ തമ്മിലുള്ള വഴക്കുകളിൽ ഇടപെടേണ്ടത് അമേരിക്കയെ സംബന്ധിച്ച് ആവശ്യമായി വന്നു. കമ്മ്യുണിസ്റ്റ് സാമ്രാജ്യങ്ങളുടെ സ്വാധീന ശക്തി യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്നും ഭയപ്പെട്ടു. ഹാരിസ് ട്രൂമാൻ പറഞ്ഞു, "തെക്കേ കൊറിയ യുദ്ധത്തിൽ നിലം പതിക്കുകയാണെങ്കിൽ, നാം അതിന് അനുവദിക്കുമെങ്കിൽ, ആ രാജ്യത്തെയും ഒപ്പം മറ്റു രാജ്യങ്ങളെയും കമ്മ്യുണിസം ഒന്നൊന്നായി വിഴുങ്ങാനാരംഭിക്കും. കൊറിയൻ യുദ്ധം താത്ത്വികമായി ചിന്തിക്കുകയാണെങ്കിൽ കിഴക്കും പടിഞ്ഞാറും തമ്മിലും നന്മയും തിന്മയും തമ്മിലുമുള്ള ഒരു യുദ്ധമായിരിക്കും." വടക്കേ കൊറിയയുടെ സൈന്യം തെക്കേ കൊറിയയുടെ തലസ്ഥാനമായ സാവൂളിൽ നീങ്ങിയപ്പോൾ കമ്മ്യൂണിസത്തിനെതിരായി തന്നെ അമേരിക്കാ ഒരു തുറന്ന യുദ്ധത്തിനു തയ്യാറാവുകയായിരുന്നു.

യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ട്രൂമാൻ യുണൈറ്റഡ് നാഷൻറെ അംഗീകാരം നേടാൻ ശ്രമിച്ചു. ജൂൺ ഇരുപത്തിയഞ്ചാം തിയതി യുണൈറ്റഡ് നേഷൻസ് വടക്കേ കൊറിയയോട് അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യുണൈറ്റഡ് നാഷനിൽ അംഗങ്ങളായവർ തെക്കേ കൊറിയയ്ക്ക്, വേണ്ടത്ര സൈനിക സഹായങ്ങൾ കൊടുക്കാനും ആവശ്യപ്പെട്ടു. അക്കാലത്ത് ചൈന സെക്യൂരിറ്റി കൗൺസിലിൽ അംഗത്വം ശ്രമിച്ചുകൊണ്ടിരുന്ന  കാലങ്ങളായിരുന്നു. ചൈനയ്ക്ക് സെക്യൂരിറ്റി കൗൺസിലിൽ അംഗത്വം നൽകാൻ മറ്റു ശാക്തിക രാജ്യങ്ങൾ സമ്മതിക്കാത്തതിനാൽ റഷ്യ കൗൺസിലിൽ വോട്ടു രേഖപ്പെടുത്തുവാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടു പ്രമേയം വീറ്റോ ചെയ്യാനും സാധിച്ചില്ല. അമേരിക്കയിലും പൊതുവെ ജനാഭിപ്രായമുണ്ടായിരുന്നത് യുദ്ധം വേണമെന്നായിരുന്നു. അമേരിക്കൻ കോൺഗ്രസിലും പ്രമേയം പാസാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

തെക്കേ കൊറിയയിൽ ലെഫ്റ്റനെന്റ് ജനറൽ 'വാൾട്ടൻ എച്ച് വാൾക്കറിന്റെ' (Walton H. Walker)നേതൃത്വത്തിലുള്ള സൈന്യം 1944-ൽ രണ്ടാം ലോക മഹായുദ്ധത്തിൽ നല്ല മികവ് പ്രകടിപ്പിച്ചിരുന്നു.  അദ്ദേഹത്തിൻറെ കീഴിലുള്ള അന്നത്തെ സൈന്യം യൂറോപ്പിലെ ഏറ്റവും മികച്ചതുമായിരുന്നു.   റോക്കയിലെ മേജർ ജനറൽ ചുങ് വൺന്റെ (Major General Chung Il-kwon)നേതൃത്വത്തിലുള്ള സൈന്യം വിജയകരമായി മുന്നേറിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് തെക്കേ കൊറിയക്കാരും ജപ്പാൻകാരും തൊഴിലാളികളും പട്ടാളക്കാർക്കാവശ്യമുള്ള ഭക്ഷണ വിഭവങ്ങളും സാങ്കേതിക സഹായങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

വടക്കേ കൊറിയക്കാരുടെ പട്ടാളത്തെയും ടാങ്കുകളെയും തടയാനും ആയുധപ്പുരകൾ നശിപ്പിക്കാനും ജനറൽ വാൾക്കർ യുദ്ധഭൂമികളിൽ മീഡിയം ടാങ്കുകളും റോക്കറ്റുകളും ഇറക്കിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന പി 51, ബി 26, ബി 29 എന്നീ ശക്തമായ ബോംബുകളുടെ ശേഖരങ്ങളും ഉണ്ടായിരുന്നു. കാലാൾപ്പടയുടെ നിർദേശം അനുസരിച്ചു എവിടെവേണമെങ്കിലും നശീകരണ ബോംബുകളുമായി പറക്കാൻ കഴിവുള്ള ചെറു വിമാനങ്ങളും നാവികരുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. കൂടാതെ അമേരിക്കയിൽ നിന്ന് മാറ്റം വരുന്ന ടെക്‌നോളജിയനുസരിച്ച് നിർമ്മിതമായ നശീകരണ ആയുധങ്ങൾ നിറച്ച കപ്പലുകൾ വന്നു കൊണ്ടിരുന്നു. ബ്രിട്ടീഷ് കോമൺ വെല്ത്ത് രാജ്യങ്ങളുടെ (British Common Wealth Countries) കീഴിലുള്ള വിവിധ രാജ്യങ്ങളും ആയുധങ്ങൾ എത്തിച്ചുകൊണ്ടിരുന്നു. തെക്കേ കൊറിയയിലെ യുവജനങ്ങൾ യുദ്ധത്തിൽ വോളന്റീയർമാരായി പങ്കെടുത്തിരുന്നു. ആഗസ്റ്റ് പതിനെട്ടാം തിയതി മുതൽ ഇരുപത്തിയാറാം വരെ തബു ഡോങ്കിൽ (Tabu-dong) നടന്ന യുദ്ധത്തിൽ അമേരിക്കൻ പട്ടാളം വടക്കേ കൊറിയൻ പട്ടാളത്തെ പരാജയപ്പെടുത്തി. അന്ന് 60000 പട്ടാളത്തെയും അവരുടെ ടാങ്കുകളെയും നശിപ്പിച്ചു. വടക്കേ കൊറിയയുടെ അവശേഷിച്ച പട്ടാളം പിന്തിരിഞ്ഞോടുകയും ചെയ്തു.

ആദ്യമൊക്കെ യുദ്ധമുന്നണിയിൽ അമേരിക്കാ കുതിച്ചുകൊണ്ടു വിജയിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങൾമൂലം പിന്നീടുള്ള യുദ്ധഭൂമികളിൽ പട്ടാളക്കാർക്ക് മനോവീര്യം കുറഞ്ഞുകൊണ്ടിരുന്നു. പുതിയൊരു രാജ്യത്തു വന്നെത്തിയ അമേരിക്കൻ പട്ടാളത്തിന് യുദ്ധം ചെയ്യാൻ പ്രകൃതിയോട് മല്ലിടണമായിരുന്നു. കൊറിയയിലെ ഭൂപ്രകൃതിയും ചൂടുള്ള വേനലും ചെളി പിടിച്ച പാടങ്ങളും ചതുപ്പു നിലങ്ങളും കുന്നുകളും മലകളും അമേരിക്കൻ പട്ടാളത്തെ സംബന്ധിച്ച് അതിജീവിക്കാൻ പ്രയാസമായിരുന്നു. 'സൈനികർക്ക് മുന്നേറാൻ സാഹചര്യങ്ങളില്ലാത്ത  ഒരു ഭൂപ്രദേശം ലോകത്തുണ്ടെങ്കിൽ അത് കൊറിയ ആയിരിക്കുമെന്ന്' യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡീൻ അക്കേസൻ അക്കാലങ്ങളിൽ അഭിപ്രായപ്പെടുകയുണ്ടായി.

രാഷ്ട്രീയമായ അംഗീകാരമുണ്ടായിരുന്നെങ്കിലും യുദ്ധത്തിനായി ഐക്യരാഷ്ട്ര സഭ പച്ചക്കൊടി കാട്ടിയെങ്കിലും വടക്കേ കൊറിയയെ ആക്രമിക്കാനുള്ള വേണ്ടത്ര തയ്യാറെടുപ്പ് അമേരിക്കയ്ക്ക് ഇല്ലാതെ പോയതും ട്രൂമാനെ അസന്തുഷ്ടനാക്കിയിരുന്നു. 'മാക് ആർതർ' മൂന്നു ഡിവിഷൻ പട്ടാളക്കാരെ ജപ്പാനിൽ നിന്ന് സംഘടിപ്പിച്ചു. യുദ്ധത്തിൽ ശത്രുക്കളെ തോൽപ്പിക്കാമെന്ന ഉദ്ദേശത്തിൽ അമേരിക്കൻ കാലാൾ പടയെ വികസിപ്പിച്ചു. 'കും നദിയുടെ' തീരത്ത് ഒസാനുസമീപം അമേരിക്കൻ പട്ടാളക്കാർ ശത്രുവിനെതിരെ അണിനിരന്നുകൊണ്ടു യുദ്ധം ചെയ്തു. യുദ്ധത്തിൽ അനേകം അമേരിക്കക്കാർ മരണമടഞ്ഞു. അനേകായിരം അമേരിക്കൻ പട്ടാളം ഓടി രക്ഷപെട്ടു. അമേരിക്കൻ പടയുടെ കാര്യക്ഷമമില്ലായ്മയും ആവശ്യത്തിന് ആയുധമില്ലാത്തതും യുദ്ധത്തിൽനിന്നും പിന്മാറാൻ കാരണമായിരുന്നു. പടയെ നയിക്കാൻ കഴിവുള്ള സൈന്യാധിപന്മാരും ഉണ്ടായിരുന്നില്ല. തെക്കോട്ടുള്ള വഴികളിൽ നിയന്ത്രിക്കാൻ പാടില്ലാത്ത വിധം അഭയാർഥി പ്രവാഹവുമുണ്ടായിരുന്നു. അതുമൂലം ശത്രു പക്ഷത്തുനിന്നും ഗറില്ലാകളും നുഴഞ്ഞുകയറി. ഗറില്ലാകളുടെ ഒളിഞ്ഞിരുന്ന പോരാട്ടങ്ങളെയും നേരിടേണ്ടി വന്നു. അപ്രതീക്ഷിതമായ ഗറില്ലാ ആക്രമണത്തിൽ ആയിരക്കണക്കിന് പൗര ജനങ്ങളും കൊല്ലപ്പെട്ടിരുന്നു. ജൂലൈ അവസാന ദിവസങ്ങളിൽ നക്‌ടോങ് നദിയുടെ തീരത്ത് നോഗൺറി (NOGUN-RI) ഗ്രാമത്തിനു സമീപം റെയിൽവേ റോഡിൽ അതുമൂലം ദിനംപ്രതിയുള്ള വെടിവെപ്പിൽ നൂറു കണക്കിന് ജനം മരിച്ചു വീണുകൊണ്ടിരുന്നു.

അമേരിക്കയ്ക്ക് യുദ്ധത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ കമ്മ്യൂണിസത്തെ പുറത്താക്കണമെന്നുള്ള ലക്ഷ്യം  മാത്രമേയുണ്ടായിരുന്നുള്ളൂ. വടക്കേകൊറിയയുടെ ആക്രമണത്തിനെതിരെ പ്രതിരോധത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ സഖ്യകഷികൾക്കു കനത്ത തിരിച്ചടിയാണ് കിട്ടിയത്. വടക്കേ കൊറിയയുടെ പട്ടാളം വളരെയധികം കാര്യക്ഷമതയുള്ളതായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും നേടിയ ആധുനിക ആയുധങ്ങൾ സഹിതം പരിശീലനം ലഭിച്ചവരുമായിരുന്നു. പകരം ദക്ഷിണ കൊറിയയുടെ നേതൃത്വം വഹിച്ചിരുന്ന റീയുടെ പട്ടാളം വടക്കേ കൊറിയയുടെ അതിശക്തമായ മുന്നേറ്റത്തെ ഭയപ്പെടാനും തുടങ്ങി. യുദ്ധക്കളത്തിൽ നിന്ന് പ്രതിരോധം സാധ്യമാകാതെ പിൻവാങ്ങാനും തുടങ്ങി. കൂടാതെ ഏറ്റവും ചൂടുള്ള സമയമായിരുന്നതു കൊണ്ട് അമേരിക്കൻ പട്ടാളത്തിനു പ്രതികൂലമായ കാലാവസ്ഥകളെ അഭിമുഖീകരിക്കാൻ കഴിയുമായിരുന്നില്ല. യുദ്ധക്കളത്തിൽ അടുത്തുള്ള നെൽപ്പാടത്തിലെ ചെളി വെള്ളം കുടിച്ചു് പട്ടാളത്തിനു ദാഹം തീർക്കേണ്ടി വന്നു. അവിടം മനുഷ്യ കാഷ്ടം ഉപയോഗിച്ച് നെൽകൃഷി ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു. തൽഫലമായി പട്ടാളക്കാർക്ക് 'കുടൽ' രോഗവും കൂടെ കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. പകർച്ചവ്യാധികളും അവരുടെയിടയിൽ പടർന്നു പിടിച്ചു.

ചൈനയുടെ ഭൂപ്രദേശങ്ങളിൽക്കൂടി പട്ടാളം കടന്നു കയറി യുദ്ധം ചെയ്യരുതെന്നുള്ള പ്രസിഡന്റ് ട്രൂമാന്റെ അറിയിപ്പുണ്ടായിരുന്നു. എങ്കിലും അമേരിക്കൻ ട്രൂപ്പുകളുടെ നീക്കം ചൈനായുടെ ഭൂമിയിൽക്കൂടിയായിരുന്നു. ചൈനയെ അത് പ്രകോപനത്തിന് കാരണമാക്കി. ആദ്യമെല്ലാം തെക്കേ കൊറിയയുടെ സഖ്യകക്ഷികൾ വിജയം കൈവരിച്ചെങ്കിലും ചൈനയുടെ പട്ടാളം യുദ്ധത്തിനിറങ്ങിയത് മാക് ആർതറിന്റെ കണക്കുകൂട്ടലുകൾക്കു തെറ്റുപറ്റാൻ കാരണമായി. 'യാലു നദി' കടക്കുമ്പോൾ പട്ടാളത്തിന് ചൈനയുടെ അതിർത്തിയും കടക്കണമായിരുന്നു. ചൈനയുടെ ഭൂപ്രദേശത്ത് പട്ടാളം കടന്നപ്പോൾ അക്രമം ചൈനയ്‌ക്കെതിരെയെന്നു വ്യാഖ്യാനിച്ചു. ചൈനീസ് നേതാവായ മാവോ സേതുങ് വടക്കേ കൊറിയയിൽ പട്ടാളത്തെ അയച്ചുകൊണ്ടു 'ട്രൂപ്പിനെ ആ പ്രദേശത്തു നിന്ന് പിൻവലിച്ചില്ലെങ്കിൽ വലിയ തോതിലുള്ള യുദ്ധം പ്രഖ്യാപിക്കുമെന്നും' അമേരിക്കയെ അറിയിച്ചു.

ചൈന യുദ്ധത്തിൽ ഇടപെട്ടതോടെ ട്രൂമാന് യുദ്ധം തുടരാൻ താല്പര്യമുണ്ടായില്ല. അതുമൂലം സോവിയറ്റ് യൂണിയൻ ഇടപെടുന്നതിന് കാരണമാകുമെന്നും യൂറോപ്പ് മുഴുവൻ ന്യുക്‌ളീയർ ബോംബ് വർഷിക്കുമെന്നും മില്യൻ കണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്നും ട്രൂമാൻ ഭയപ്പെട്ടു. എന്നാൽ 'മാക് ആർതർ' കമ്മ്യൂണിസത്തെ നശിപ്പിക്കാൻ വലിയ തോതിൽ യുദ്ധം വേണമെന്നും ആഗ്രഹിച്ചു. വിജയത്തിന് പകരമായി മറ്റൊരു ഒത്തുതീർപ്പിനും ആ സൈന്യാധിപൻ തയ്യാറായില്ല. ചൈനയുമായി ഏറ്റു മുട്ടരുതെന്നു ട്രൂമാൻ പറയുന്ന സമയമെല്ലാം 'മാക് ആർതർ' പ്രസിഡണ്ടിന്റെ അഭിപ്രായത്തിനു എതിരു നിൽക്കുകയായിരുന്നു. 1951 മാർച്ചിൽ 'മാക് ആർതർ' സെനറ്റർ 'ജോസഫ് മാർട്ടിന്' വ്യാപകമായ യുദ്ധം തുടരാനുള്ള പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടു ഒരു കത്തെഴുതിയിരുന്നു. യുദ്ധത്തിൽ വിജയിക്കാതെ മടങ്ങുന്ന പ്രശ്നവുമില്ലെന്നും അദ്ദേഹം എഴുതി. സെനറ്റർ ജോസഫ് മാർട്ടിൻ പൂർണ്ണമായ ഒരു യുദ്ധത്തിനുള്ള പിന്തുണ നൽകുകയും ചെയ്തു. പ്രസിഡണ്ടിന്റെ അധികാരത്തെ ലംഘിച്ചുകൊണ്ടുള്ള മാക് ആർതറിന്റെ കത്തിന്റെ വിവരം പ്രസിഡന്റ് ട്രൂമാൻ മനസിലാക്കി. ഉടൻ തന്നെ ജനറലിനെ സൈനിക ചുമതലകളിൽനിന്നും പിരിച്ചുവിടുകയും ചെയ്തു. "നിർണ്ണായക ഘട്ടങ്ങളിലെല്ലാം രാജ്യത്തിനു വേണ്ടി ധീരപൂർവം പൊരുതിയ ശക്തനായ ജനറൽ 'മാക് ആർതറെ' ജോലിയിൽനിന്നു പിരിച്ചുവിടുന്നതിൽ അത്യഗാധമായ ദുഃഖമുണ്ടെങ്കിലും വ്യക്തി താൽപ്പര്യങ്ങളെക്കാളും ലോകസമാധാനം താൻ കാംഷിക്കുന്നുവെന്നും" പ്രസിഡന്റ് ട്രൂമാൻ പറഞ്ഞു.

1951 ജൂലൈയിൽ, പാൻമുൻജോം എന്ന സ്ഥലത്ത് (PANMUNJOM) പ്രസിഡന്റ് ട്രൂമാൻ പുതിയതായി  നിയമിച്ച മിലിറ്ററി കമാണ്ടർമാരുമൊത്തു വടക്കേ കൊറിയയുമായി സമാധാനത്തിനായുള്ള സംഭാഷണം ആരംഭിച്ചു. രണ്ടു കൂട്ടരും വെടിനിർത്തലിന് ഒത്തുതീർപ്പായി. എങ്കിലും തടവുകാരെ സംബന്ധിച്ച ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല. ഒടുവിൽ നീണ്ട രണ്ടു വർഷത്തെ ചർച്ചകൾക്കു ശേഷം തടവുകാർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാമെന്നുള്ള തീരുമാനമായി. 1953 ജൂലൈ ഇരുപത്തിയേഴാം തിയതി സമാധാനത്തിനായുള്ള ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുദ്ധത്തടവുകാർക്ക് തെക്കേ കൊറിയയിലോ വടക്കേ കോറിയയിലോ താമസിക്കാമെന്നായിരുന്നു തീരുമാനം. ഒരു പുതിയ അതിർത്തി തീരുമാനിക്കുകയും തെക്കേ കൊറിയായ്ക്ക് 1500 ചതുരശ്ര മൈൽ കൂടുതൽ സ്ഥലം നൽകുകയും ചെയ്തു. അതിർത്തിയിൽനിന്നും രണ്ടു മൈൽ അകലം പാലിച്ച് സൈന്യം പരസ്പ്പരം മാറി നിൽക്കണമെന്ന വ്യവസ്ഥകളുമുണ്ടായി.

യുദ്ധത്തിന്റെ പ്രതിഫലനമായി വടക്കേ കൊറിയയിലും തെക്കേ കൊറിയയിലും മില്യൻ കണക്കിന് ജനങ്ങളുടെ ജീവനും നാശ നഷ്ടങ്ങളും സംഭവിച്ചു. ഒരു രാജ്യത്തിന്റെ ശക്തിയേയും ചെറുതായി കാണരുതെന്നുള്ള വിവരവും അമേരിക്കാ ഈ യുദ്ധത്തിൽക്കൂടി പഠിച്ചു. 1953-ൽ യുദ്ധം അവസാനിച്ചെങ്കിലും തെക്കേ കൊറിയയും വടക്കേ കൊറിയയും രണ്ടു ശത്രു രാജ്യങ്ങളായി ചേരിതിരിഞ്ഞു പോരുകൾ തുടർന്നുകൊണ്ടിരുന്നു. ഇരു രാജ്യങ്ങളുടെയും അതിർത്തികൾ സംബന്ധിച്ച തീരുമാനങ്ങൾക്കായി 1954-ൽ ചർച്ചകളുണ്ടായെങ്കിലും യാതൊരു പുരോഗതിയും കൈവരിക്കാൻ സാധിച്ചില്ല.

കൊറിയൻ യുദ്ധം രക്തപങ്കിലമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വടക്കേ കൊറിയയും തെക്കേ കൊറിയയും തമ്മിൽ നടന്ന യുദ്ധത്തിൽ ഏകദേശം രണ്ടര മില്യൻ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. അവരിൽ പകുതിയോളം സിവിലിയൻ ജനതയായിരുന്നു. കൊറിയയിലെ യുദ്ധക്കളത്തിൽ 40000 അമേരിക്കൻ പട്ടാളം മരിക്കുകയും ഒരു ലക്ഷത്തിൽപ്പരം അമേരിക്കക്കാർക്കു മുറിവേൽക്കുകയുമുണ്ടായി.

ഇന്ന്, കിഴക്കേ ഏഷ്യയിലുള്ള വടക്കേ കൊറിയയെ  ഭരിക്കുന്നത് 'കിം ജോംഗ് യൂൺ ' (Kim Jong-Un) എന്ന മുപ്പത്തിമൂന്നു വയസുകാരനായ ഏകാധിപതിയാണ്. പിതാവ് 'കിം ജോംഗ് രണ്ടാമനിൽ നിന്നും (Kim Jong-Il) മുത്തച്ഛൻ കിം രണ്ടാമൻ സുങ്ങിൽ നിന്നും (Kim Il-Sung) രാജ്യം അയാൾക്ക്  ലഭിച്ചു. രണ്ടരക്കോടി ജനങ്ങൾ ആ രാജ്യത്തു വസിക്കുന്നു. ലോകത്തിലേക്കും വെച്ച് അഴിമതി നിറഞ്ഞ രാജ്യമെന്നും അറിയപ്പെടുന്നു. ജയിലിൽ കിടക്കുന്ന കുറ്റവാളികളിൽ നാൽപ്പത് ശതമാനം ഭക്ഷണം ലഭിക്കാതെ മരിക്കുന്നു. നിഷ്കളങ്കരായവരെ കുറ്റം ബലമായി സമ്മതിപ്പിച്ചു വധശിക്ഷ നടപ്പാലാക്കലുമുണ്ട്.  2006 മുതൽ ആറിൽപ്പരം ന്യുക്‌ളീയർ പരീക്ഷണങ്ങൾ നടത്തി. രാജ്യത്തിലെ പൗര ജനങ്ങൾക്ക് പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുന്നു. ഇന്റർ നെറ്റില്ലാത്ത രാജ്യമായും അറിയപ്പെടുന്നു. ക്രിസ്ത്യാനികളെ കൂട്ടമായി കൊല്ലുന്നതും പതിവാണ്.  ബൈബിൾ കൈവശം കണ്ടാൽ വധശിക്ഷ ലഭിക്കും. അവിടെ അമേരിക്കയുടെ കോൺസുലേറ്റില്ല. ശീത സമരം അവസാനിക്കാത്ത ഏക രാജ്യമാണ് വടക്കേ കൊറിയ.  എന്ത് ചെയ്താലും നിയമ വിരുദ്ധം. തെക്കേ കൊറിയയുടെ ടെലിവിഷൻ കണ്ടാൽ ഒരു കൊല്ലം ജയിൽ ശിക്ഷ  കിട്ടും. അവിടേയ്ക്കു  യാത്ര ചെയ്‌താൽ മരണ ശിക്ഷയും ഉറപ്പാണ്.  മനുഷ്യനായി വടക്കേ കൊറിയയിൽ ജനിച്ചവൻ സ്വയം വെറുക്കപ്പെടും.  രാജ്യത്തുള്ള ഭൂരിഭാഗം ജനങ്ങളും ദുഷിച്ചവരെന്നു പറയുന്നില്ല.  രാജ്യം നശിപ്പിക്കണമെന്നും പറയുന്നില്ല. അത് അമേരിക്കയ്ക്കും ക്ഷീണം സംഭവിക്കും. ഏകാധിപത്യം അവസാനിപ്പിച്ചുകൊണ്ട്  വിപ്ലത്തിൽക്കൂടി രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കണം. അത് സംഭവിക്കുമെന്നും തോന്നുന്നില്ല.





(Kim Jong-Un) 

Kim-Jong-II

Stalin and Kim II Sung
Presidend Truman and MacArthur 
US troops in Naktong River area

US Troops at port of Saoul

M26 Perishing Tank 

Mac Arthur observing the attacke SKoria

Mobile Army Surgical Hospital 

Saturday, April 15, 2017

ഗോവധം നിരോധിക്കാം. പക്ഷെ വേദങ്ങളിലെ ചരിത്രം...!



ജോസഫ് പടന്നമാക്കൽ

സനാതനകാലം മുതൽ  ഹിന്ദുമതം പശുവിനെ  ഒരു വിശുദ്ധ മൃഗമായി ആദരിച്ചു വരുന്നു.   ഭക്ത ജനങ്ങൾക്ക് 'പശു' ഒരു ദേവിയും അമ്മയുമാണ്.   തീർച്ചയായും   മതത്തിന്റെ ശ്രീകോവിലിൽനിന്നുമുള്ള ഈ ചിന്താഗതികളെ നാം ആദരിക്കണം. രാഷ്ട്രീയക്കാർ അത്തരം വീക്ഷണങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോഴാണ് മതത്തിലുള്ള  വിശ്വാസങ്ങളുടെ വാസ്‌തവികതയെ ചോദ്യം ചെയ്യേണ്ടി  വരുന്നത്. ഇത്തരം ആചാരങ്ങൾക്ക് ചരിത്രപരമായ ബന്ധമോ നീതികരണമോ ഉണ്ടായിരിക്കില്ല. മതവും രാഷ്ട്രീയവും അനുയായികളെ ചൂഷണം ചെയ്യുന്നതല്ലാതെ അവരുടെ  കപടവിശ്വാസങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ അനുവദിക്കില്ല. ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ചരിത്രകാരനുമായ ഡി.എൻ.ജ്ജാ (D.N.Jh) വേദങ്ങളിലുള്ള വിശുദ്ധ പശുക്കളെപ്പറ്റി നിരൂപണ രൂപേണ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധ ഭീഷണികൾ ഉയർന്നിരുന്നു.  പുരാതന ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുമായിരുന്നുവെന്ന ഗവേഷണങ്ങളാണ് പ്രൊഫസർ ഡി.എൻ. ജജായുടെ ഗ്രന്ഥത്തിലുള്ളത്. ബീഫ് കഴിക്കരുതെന്നുള്ള വിശ്വാസത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചാൽ അത് മതനിന്ദയുമാകും.

ഹിന്ദുക്കൾ പൗരാണിക കാലങ്ങളിൽ മാട്ടിറച്ചി കഴിച്ചിരുന്നുവോ ? ചാതുർ വർണ്യത്തിൽ  തൊട്ടുകൂടാ ജാതികളെന്നും തൊടാവുന്ന ജാതികളെന്നും രണ്ടു വിഭാഗങ്ങളായി മനുഷ്യരെ തരം തിരിച്ചിട്ടുണ്ട്. തൊടാവുന്ന ജാതികളായ ബ്രാഹ്മണർ ഒരു കാലത്തും മാട്ടിറച്ചി കഴിച്ചിട്ടില്ലെന്നു പറയും. ഒരു പക്ഷെ അവരുടെ അവകാശവാദം ശരിയായിരിക്കാം. ഒരു കാലഘട്ടത്തിലും  സവർണ്ണ ഹിന്ദുക്കൾ മാട്ടിറച്ചി കഴിച്ചിട്ടില്ലായിരിക്കാം! ഇങ്ങനെ തൊട്ടു ജീവിക്കാവുന്ന ഹിന്ദുക്കൾ അവകാശവാദം പുറപ്പെടുവിക്കുന്നെങ്കിൽ യുക്തിവാദത്തിന്റെ പേരിൽ എതിർക്കേണ്ട ആവശ്യമില്ല. പക്ഷെ ജ്ഞാനിയായ ഒരു ബ്രാഹ്മണൻ ഹിന്ദുക്കൾ മാട്ടിറച്ചി കഴിക്കാതിരിക്കുക മാത്രമല്ല അവർ എക്കാലവും പശുവിനെ വിശുദ്ധമായി കരുതിയിരുന്നുവെന്നും പശുവിനെ കൊല്ലുന്നത് എതിർത്തിരുന്നുവെന്നും പറയുമ്പോഴാണ് സമ്മതിക്കാൻ സാധിക്കാത്തത്.

സസ്യാഹാര രീതി ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ഹിന്ദുക്കളുടെയിടയിൽ വ്യാപിച്ചുവെന്നു അനുമാനിക്കുന്നു. വിശിഷ്ടാതിഥികൾ വരുമ്പോൾ അവർക്ക് മാട്ടിറച്ചി ഒരു വിശേഷ ഭക്ഷണമായി വിളമ്പിയിരുന്നു. പൗരാണിക വേദ വാക്യങ്ങളിൽ മാട്ടിറച്ചി തിന്നാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക വ്യാജ ചരിത്രകാരന്മാർ സത്യത്തെ അംഗീകരിക്കാൻ തയാറാവുകയില്ല. വേദങ്ങളിലും പുരാണങ്ങളിലും പശുവധം സംബന്ധിച്ച ന്യായികരണങ്ങൾ കണ്ടാൽ അത് ബ്രിട്ടീഷുകാർ തിരുത്തിയതെന്നു പറയും. എന്നാൽ അറിവും പാണ്ഡിത്യവുമുള്ളവർ വേദകാലം മുതൽ ബ്രാഹ്മണർ ഇറച്ചി കഴിച്ചിരുന്നുവെന്ന സത്യത്തെ അംഗീകരിച്ചിട്ടുമുണ്ട്.

സ്വാമി വിവേകാനന്ദനെ ഹൈന്ദവ നവോധ്വാനത്തിന്റെ മഹാപ്രതിഭയായി കരുതുന്നു. അദ്ദേഹം പൗരാണിക ഹിന്ദുക്കൾ മാംസം കഴിച്ചിരുന്നുവെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. വിവേകാനന്ദൻ പറഞ്ഞു, "ഞാൻ ഒരു സത്യം പറയുകയാണെങ്കിൽ വേദകാലത്തുണ്ടായിരുന്നവർ നല്ല ഹിന്ദുക്കളല്ലായിരുന്നുവെന്ന്, നിങ്ങൾ പറയും. പഴയ ആചാരങ്ങളിൽ ഹിന്ദുക്കൾ മാടിനെ  ബലിയർപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു." ഇന്ത്യയിൽ ഒരു കാലത്ത് മാട്ടിറച്ചി തിന്നാത്തവനെ ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു. ഹിന്ദു വേദങ്ങളിലെ തെളിവുകളിൽ അത് സ്ഥിതികരിക്കുന്നുണ്ട്. 'ഹിന്ദു മതത്തിലുള്ളവർ മാട്ടിറച്ചി തിന്നുക മാത്രമല്ല അവരുടെ അനുയായികൾ മാടിനെ ദൈവങ്ങൾക്ക് ബലിയുമർപ്പിച്ചിരുന്നു.' (വിവേകാനന്ദൻ ഗ്രന്ഥം) 

വേദങ്ങളിലെ ആര്യന്മാർ ആടുകളെയും മാടുകളെയും മേയ്ച്ചു നടന്നിരുന്ന നാടോടികളായിരുന്നു. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ അവർ ദൈവത്തിനു കാഴ്ച വെക്കുമായിരുന്നു. ഒരാളിന്റെ ധനം നിശ്ചയിച്ചിരുന്നത് കന്നുകാലികളുടെ എണ്ണത്തിലായിരുന്നു. ദൈവങ്ങളിൽ ഇന്ദിരന് കാളയിറച്ചിയായിരുന്നു പ്രിയമായിരുന്നത്. അഗ്നി ദേവന് കാളയും പശുവും ഇഷ്ടമായിരുന്നു. മാരുതി ദേവനും അശ്വിൻ ദേവനും പശു ഇറച്ചി ബലിയായി അർപ്പിക്കുമായിരുന്നു. ഋഗ് വേദത്തിൽ  (X.72.6) പശുക്കളെ വാളുകൊണ്ടോ കോടാലി കൊണ്ടോ കൊന്നിരുന്നുവെന്നും പരാമർശിച്ചിട്ടുണ്ട്. തൈത്രിയ ബ്രാഹ്മണയിൽ ദൈവങ്ങൾക്ക് ബലികൊടുക്കാൻ ലക്ഷണമൊത്ത കാളകളെയും പശുക്കളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ കാളകളെ വിഷ്ണുവിന് ബലി അർപ്പിക്കുന്നു. കൊമ്പുള്ള കാള ഇന്ദിരനും കറുത്ത പശു പുഷനും ചുവന്ന പശു രുദ്രനുമുള്ള ബലി മൃഗങ്ങളാണ്. 'ഒരാൾ മരിച്ചാൽ ഒരു മൃഗത്തെയും ഒപ്പം കൊല്ലണമെന്നുള്ളത്' പുരാതന ഇൻഡോ ആര്യന്മാരിലെ ആചാരമായിരുന്നു. ഗ്രഹസൂത്രയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് കൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിക്കുന്ന മാമൂലുകളുമുണ്ടായിരുന്നു.

മഹാഭാരതത്തിൽ 'രണ്ടിദേവ' എന്ന രാജാവിനെപ്പറ്റിയുളള പരാമർശമുണ്ട്. അദ്ദേഹം ധാന്യങ്ങളും മാട്ടിറച്ചിയും ബ്രാഹ്മണർക്ക് വിതരണം ചെയ്തതു വഴി പ്രസിദ്ധനായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്.  തത്രിയാ ബ്രാഹ്മണന്മാരുടെ ശ്ലോകം , 'അതോ അന്നം വയ ഗൗ' ; പശു ഭക്ഷണമാകുന്നുവെന്നാണ്. ബ്രാഹ്മണരുടെ ഗ്രന്ഥങ്ങളിൽ മാട്ടിറച്ചി തിന്നിരുന്നുവെന്ന തെളിവുകളുണ്ട്. മാട്ടിറച്ചി തിന്നരുതെന്നു മനുസ്മൃതിയിലും സൂചിപ്പിച്ചിട്ടില്ല.

ആരോഗ്യരക്ഷ സംബന്ധിച്ച ഗ്രന്ഥമായ 'ചാരക സംഹിതയിൽ' പശുവിന്റെ പച്ചമാംസം നാനാവിധ രോഗ നിവാരണങ്ങൾക്കുള്ള മരുന്നായും നിർദ്ദേശിച്ചിട്ടുണ്ട്. പശുവിന്റെ മാംസവും എല്ലുംകൂട്ടി  തിളപ്പിച്ചു സൂപ്പാക്കി ഔഷധമായി കുടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടെ കൂടെ വരുന്ന പനിയും ചുമയും ഇല്ലാതാകാൻ പശുവിറച്ചി നല്ലതെന്നും മാംസത്തിലെ നെയ്യ് വാതരോഗങ്ങൾ ശമിക്കാൻ ഉത്തമമെന്നും ഗ്രന്ഥത്തിലുണ്ട്.

അർത്ഥ ശാസ്ത്രത്തിൽ പാലു കറക്കാത്ത പശുവിന്റെ മാംസം കഴിക്കുന്നത് നിയമപരമെന്ന് ലിഖിതപ്പെടുത്തിയിട്ടുണ്ട്. അറവുശാലകളിൽ അറക്കപ്പെടാതെ സ്വാഭാവികമായി ചത്തു പോകുന്ന കന്നുകാലികളുടെ മാംസം തിന്നുകയും ഇറച്ചി ഉണക്കി വിൽക്കുകയും ചെയ്തിരുന്നു. ഹിന്ദു മതത്തിൽ പോത്തിന്റെയും എരുമയുടെയും ഇറച്ചി തിന്നുന്നതിൽ ഒരിക്കലും വിലക്കുണ്ടായിരുന്നില്ല. രാഷ്ട്രീയക്കളരികളിൽ പശുക്കളെ കൊല്ലുന്നതിൽ വിലക്ക് നൽകുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ കാരണമാകും. തീവ്രവാദികളായ ഹിന്ദുക്കളുടെ മദ്ധ്യകാല ചിന്തകളെ പരിഷ്കൃതലോകം പരിഹസിക്കുകയും ചെയ്യുന്നു. 

പുരാണങ്ങളായ രാമായണമോ മഹാഭാരതമോ സസ്യാഹാരം പാലിക്കണമെന്ന് പഠിപ്പിക്കുന്നില്ല. വാസ്തവത്തിൽ രണ്ടു പുരാണങ്ങളിലും മാംസം സാധാരണ ഭക്ഷണമായിരുന്നുവെന്ന സൂചനകളുമുണ്ട്. ഈ ഗ്രന്ഥങ്ങളുടെ പേരിൽ വലിയ വാദ വിവാദങ്ങൾ നടക്കുന്നുമില്ല. ശ്രീരാമൻ മാനിനെയും കാട്ടുപന്നികളെയും കൃഷ്ണ മൃഗങ്ങളെയും കാട്ടിൽ താമസിച്ചിരുന്ന നാളുകളിൽ കൊന്നു തിന്നതായി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീ ആനന്ദ ഗുരുജി എഴുതിയ ഗ്രന്ഥത്തിലുണ്ട്. ഇന്ത്യയിലെ ആര്യന്മാർ സസ്യാഹാരികൾ ആയിരുന്നില്ല. രാമായണത്തിലെ ഭരതൻ നൽകിയ പാർട്ടിയിൽ മത്സ്യവും മാംസവും നൽകിയതായി വിവരിച്ചിട്ടുണ്ട്. മാംസം ശ്രീരാമനും സീതയും വളരെ സ്വാദോടെ തിന്നതായി രാമായണത്തിൽ ഒരു ശ്ലോകവുമുണ്ട്. 'മാംസവുമായി രാമൻ ഒരു പാറപുറത്തിരുന്നുകൊണ്ടു പറയുന്നു, "സീത, ഈ ഇറച്ചി തിന്നാൻ വളരെ രുചിയുള്ളതാണ്. ഇപ്പോൾ തീയിൽ ചുട്ടതേയുള്ളൂ." ഭരദ്വാജായുടെ വാസസ്ഥലത്തിൽ ഭരതന്റെ പട്ടാളക്കാർക്ക് വേട്ടയാടി കിട്ടിയ ആടിന്റേയും മാടിന്റെയും മയിലുകളുടെയും ഇറച്ചികളും നൽകിയിരുന്നു. കുംഭകർണ്ണൻ ആടുമാടുകളുടെയും പന്നികളുടെയും ഇറച്ചി ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തിരുന്നു. 

സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടല്ല ആദി ബ്രാഹ്മണർ ജീവിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിലാണ് സസ്യാഹാരം ബ്രാഹ്മണർ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായി കരുതാൻ തുടങ്ങിയത്. സസ്യാഹാരം ആദ്ധ്യാത്മികതയുടെ ഭാഗമായി കരുതുന്നുണ്ടെങ്കിലും ഋഷിവര്യം സ്വീകരിച്ചവരായ ബ്രാഹ്മണർ പോലും സസ്യാഹാരികളായിരുന്നില്ല. അഗസ്ത്യ മുനിയും വസിഷ്ട മുനിയും മാംസം കഴിച്ചിരുന്നു. ഇന്നും ബ്രാഹ്മണരായ കാശ്മീർ പണ്ഡിറ്റുകൾ മാംസാഹാരികളാണ്.  

ബുദ്ധന്റെ കാലത്ത് ബ്രാഹ്മണർ സസ്യാഹാരം പാലിച്ചിരുന്നതായി യാതൊരു തെളിവുകളുമില്ല. വേദങ്ങളുടെ കാലത്തുള്ള മൃഗബലി ഇന്നും തുടരുന്നു. ബ്രാഹ്മണരുടെ മൃഗബലികളെപ്പറ്റി ബുദ്ധന്മാരുടെ പാളി കാനോനയിലുള്ള തിപിടകയിൽ (tipitaka) രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം മാസത്തിൽ മൃഗങ്ങളെ കൊല്ലാമെന്നും കൊല്ലരുതെന്നും വിനായകയിൽ എഴുതിയിരിക്കുന്നു. കാമസൂത്രയിൽ പട്ടിയിറച്ചി ഒരുവന്റെ പൗരുഷവും ഉത്ഭാദന ശേഷിയും വർധിപ്പിക്കുമെന്നും എഴുതിയിട്ടുണ്ട്. എന്നാൽ നല്ല കരുത്തുള്ളവരും വിവേചന ബുദ്ധിയുള്ളവരും അമിതമായി മാംസം കഴിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഹൈന്ദവ ജനവിഭാഗങ്ങളുടെ പൂർവികർ മാംസം കഴിച്ചിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിക്കും. 

കാർഷിക പുരോഗതി കൈവരിച്ചതോടെ മൃഗങ്ങളുടെ ബലിയിലും മാറ്റങ്ങൾ വന്നു. അക്കാലത്ത് ബ്രാഹ്മണരെ തിരിച്ചറിഞ്ഞിരുന്നതും മൃഗങ്ങളുടെ ബലികളിൽക്കൂടിയായിരുന്നു. മൃഗബലികളെ ബുദ്ധമത അനുയായികൾ എതിർത്തിരുന്നു. അഞ്ചൂറുവീതം കാളകളെയും കാളക്കിടാക്കളെയും പശുക്കിടാക്കളെയും ആടുകളെയും  മരത്തിൽകെട്ടി ബ്രാഹ്മണർ ബലിയർപ്പിച്ചിരുന്നു. മൃഗബലികളോടെയുള്ള അശ്വമേധവും, പുരുഷമേധവും നല്ല ഫലങ്ങൾ പുറപ്പെടുവിക്കില്ലെന്നു ബുദ്ധ മതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അശോക മഹാരാജാവ് ബുദ്ധമതത്തിൽ ചേർന്ന ശേഷവും മാംസാഹാരം ഉപേക്ഷിച്ചില്ലായിരുന്നു. രാജകീയ അടുക്കളയിൽ മൃഗങ്ങളെ കൊല്ലുന്നതു നിയന്ത്രിക്കുക മാത്രമേ ചെയ്തുള്ളൂ. ബുദ്ധമതക്കാരുടെ ആവീർഭാവത്തോടെ ബ്രാഹ്മണരുടെ സാമൂഹിക സംസ്‌കാരങ്ങളെ വിലമതിക്കാതെയായി. താണ ജാതികൾ ബുദ്ധമതത്തിൽ ചേരാൻ തുടങ്ങി. ശങ്കരന്റെ കാലം വന്നപ്പോൾ തത്ത്വ ചിന്തകളിൽക്കൂടി ബ്രാഹ്മണരുടെ സാമൂഹിക സംസ്ക്കാരത്തെ പ്രകീർത്തിക്കാൻ ആരംഭിച്ചു.  കന്നുകാലി സമ്പത്ത് കൃഷിയാവശ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ബുദ്ധ മതത്തിന്റെ തത്ത്വം ബ്രാഹ്മണരും സ്വീകരിക്കാൻ തുടങ്ങി.  അങ്ങനെ ബ്രാഹ്മണിസത്തിനു ബുദ്ധമതത്തെ താത്ത്വീക ചിന്തകളിൽക്കൂടി ഇന്ത്യയിൽനിന്നും തുടച്ചുമാറ്റാൻ സാധിച്ചു. അഹിംസയും മൃഗസംരക്ഷണവും കരുണയുടെ പേരിൽ  ബുദ്ധമതക്കാർ തിരഞ്ഞെടുത്തപ്പോൾ ബ്രാഹ്മണർ അത് വെറും പ്രതീകാത്മകമായി (Symbolism) പിന്തുടർന്നു. ബുദ്ധന്മാരുടെ അഹിംസാ സിദ്ധാന്തത്തെ എതിർത്തിരുന്ന ബ്രാഹ്മണരിൽ നവീകരിച്ച ബ്രാഹ്മണിസം മനഃപരിവർത്തനമുണ്ടാക്കുകയും ചെയ്തു.

ഹിന്ദുക്കൾ  മാട്ടിറച്ചി തിന്നിരുന്നതായി ബുദ്ധന്മാരുടെ വേദസൂതങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധസൂതങ്ങൾ എഴുതിയതെല്ലാം വേദങ്ങളുടെ ആവിർഭാവത്തിനു ശേഷമാണ്.  ബുദ്ധൻ  പറഞ്ഞിരിക്കുന്നു, "ബ്രാഹ്മണരെ, നിങ്ങളുടെ ബലികളിൽ ആട്,മാട്, കാളകൾ പന്നികൾ ഇത്യാദി മൃഗങ്ങളെയോ പക്ഷികളെയോ ജീവനുള്ള ഒന്നിനേയോ കൊല്ലരുത്‌. ബലിക്കായി മരങ്ങൾ മുറിക്കരുത്. അടിമകളെ ഉപദ്രവിക്കുകയോ, വടികൾ വീശി ഓടിച്ചു ഭയപ്പെടുത്തുകയോ അരുത്. വിങ്ങിപ്പൊട്ടുന്ന ദുഖങ്ങളോടെയും ചേതനയറ്റ മുഖ ഭാവങ്ങളോടെയും കണ്ണുനീരോടെയും അവരെ ജോലി ചെയ്യിപ്പിക്കരുത്. അടിമകളോടും മൃഗങ്ങളോടും സ്നേഹമായി പെരുമാറണം."

 മൃഗബലിക്കായി തയ്യാറായി നിന്ന ഒരു ബ്രാഹ്മണൻ ബുദ്ധഭഗവാനോട് പറയുന്നു,  "ഗൗതമ! അങ്ങയുടെ മാർഗം ഞാനും സ്വീകരിക്കുന്നു.   എന്നെ അങ്ങയുടെ ശിക്ഷ്യനായി സ്വീകരിച്ചാലും. എനിക്കുള്ള എഴുന്നൂറു കാളകളെയും എഴുന്നൂറു മൂരിക്കിടാങ്ങളെയും എഴുന്നൂറു പശുക്കുട്ടികളെയും, എഴുന്നൂറു ആടുകളെയും എഴുന്നൂറു മുട്ടനാടുകളെയും ബലിയിൽനിന്ന് സ്വതന്ത്രമാക്കുന്നു. കൊല്ലാതെ അവയുടെ ജീവൻ നിലനിർത്തുന്നു. ശുദ്ധമായ വെള്ളം കുടിച്ചും പ്രകൃതിയുടെ വായു ശ്വസിച്ചും പർവത നിരകളിലെയും താഴ്വരകളിലെയും പുല്ലുകൾ തിന്നും ഇന്നുമുതൽ അവകൾ സ്വച്ഛന്ദം സഞ്ചരിക്കട്ടെ. സ്വതന്ത്രമായി മേഞ്ഞു നടക്കാനും അനുവദിക്കുന്നു."  

ബ്രാഹ്മിണിസം വർണ്ണാശ്രമ ധർമ്മത്തെ നിയന്ത്രിച്ചിരുന്നതുകൊണ്ട് മുഗളന്മാരിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന 'ബാബർ' തന്റെ മരണപത്രത്തിൽ 'പശുവിനെ ബഹുമാനിക്കണമെന്നും പശു വധം നിരോധിക്കണമെന്നും' മകൻ ഹുമയൂണിനെഴുതിയിരുന്നു. ഹിന്ദുത്വയുടെ ആശയങ്ങൾ വളർന്നതോടെ പശുവധം നിരോധിക്കണമെന്നുള്ള ആവശ്യങ്ങൾ വീണ്ടും പൊന്തിവന്നു. സ്വാതന്ത്ര്യം കിട്ടിയനാൾ മുതൽ ആർ. എസ്‌. എസ്‌ പോലുള്ള മത മൗലിക സംഘടനകൾ പശുവധം നിരോധിക്കണമെന്ന ആവശ്യമായി വന്നെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്നാൽ 1980 മുതൽ രാഷ്ട്രീയ പരിവർത്തനങ്ങളുണ്ടാവുകയും അവരുടെ ശ്രമങ്ങൾക്ക് ഫലം കണ്ടെത്തുകയും ചെയ്തു.


പശുവിനെ 'അഘ്ന്യ' (Aghnya) എന്ന് സംസ്കൃതത്തിൽ പറയാറുണ്ട്. വേദ സാഹിത്യത്തിൽ 'അഘ്ന്യ' എന്ന വാക്ക് ധ്വാനിക്കുന്നത് കൊല്ലാൻ പാടില്ലാന്നാണ്. അതുകൊണ്ടു പശുവിനെ ഹനിക്കരുതെന്ന വാദം ഉന്നയിക്കുന്നു. യജുർവേദത്തിലും പശുവിനെ കൊല്ലരുതെന്നും സംരക്ഷണം നൽകണമെന്നും പറഞ്ഞിട്ടുണ്ട്. (Yajurveda 13.49) ഋഗ് വേദത്തിലും പശുവിനെ കൊല്ലുന്നത് കുറ്റകരമെന്നും ശിക്ഷിക്കണമെന്നും പറയുന്നുണ്ട്. (Rigveda 1.164.40) അഘ്ന്യ കല്പിച്ചിട്ടുള്ള  പശുക്കളെ ഒരു സാഹചര്യത്തിലും കൊല്ലരുതെന്നും വെള്ളവും പച്ചപ്പുല്ലും കൊടുത്ത് വളർത്തണമെന്നും അതുമൂലം നമുക്ക് നന്മയും ധനവും ക്ഷേമവും ഉണ്ടാകുമെന്നും വേദങ്ങളിലുണ്ട്. പശുവിനെ അഘ്ന്യയെന്ന് വിളിക്കുന്നതുകൊണ്ടു കൊല്ലരുതെന്നാണ് വാദഗതി. അഘ്ന്യയുടെ നാമ വിശേഷണത്തിലുള്ള അർത്ഥം കൊല്ലാൻ അനുയോജ്യമല്ലെന്നാണ്. പാലും മറ്റു വിഭവങ്ങളും തരുന്ന പശുക്കളെ കൊല്ലരുതെന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. കാരണം അത്തരം പശുക്കൾ ലാഭമുണ്ടാക്കി തരുന്നു. അതേ സമയം പശു ആദായകരമല്ലെങ്കിൽ കൊല്ലാൻ അനുവദനീയവുമാണ്. അതുകൊണ്ട് 'അഘ്ന്യ' എന്ന പദം എല്ലാ പശുക്കൾക്കും ബാധകമല്ല. 

ബ്രിഹദാരണ്യക ഉപനിഷത്ത്  (Brihadaranyak Upanishad 6/4/18) പറയുന്നു "ഒരുവൻ ബുദ്ധിയും അറിവും പാണ്ഡിത്യവും ഉള്ള മകനെ ആഗ്രഹിക്കുന്നുവെങ്കിൽ വേദങ്ങളിൽ ജ്ഞാനിയാകണമെങ്കിൽ ജീവിതം സന്തോഷപ്രദമാക്കണമെങ്കിൽ ചോറും മാംസവും ചെറിയ കാളക്കുട്ടികളെയും ഭക്ഷിക്കണം. അയാളുടെ ഭാര്യ മാംസഭക്ഷണം കൂടാതെ വെണ്ണയും കഴിക്കണം. എങ്കിൽ ബുദ്ധിമാനായ ഒരു മകനെ അവർക്ക് ലഭിക്കും.' മനുസ്മൃതി (Manu Smriti 5/56) പറയുന്നു, മാംസം കഴിച്ചതുകൊണ്ടു ഒരു പാപവും ഇല്ല. പശുവിനെ രുദ്രായുടെ മാതാവായും വാസുവിന്റെ മകളായും ആദിത്യായുടെ സഹോദരിയായും കരുതുന്നു. മറ്റൊരിടത്തു ഋഗ്‌വേദത്തിൽ പശുവിനെ ദേവിയെന്നും വിളിച്ചിട്ടുണ്ട്. 

ജുർവേദ 13/48 ലെ വാക്യമനുസരിച്ച് പശുക്കളെ കൊല്ലരുതെന്ന നിയമം അനുശാസിക്കുന്നില്ല. ഈ വേദങ്ങളിലെ ശ്ലോകങ്ങൾ പശുക്കളെ സംരക്ഷിക്കാനുള്ള പ്രാർത്ഥനകൾ മാത്രമാണ്. "അഗ്നി ഭഗവാനെ, ഞങ്ങളുടെ പശുക്കൾക്ക് യാതൊരു ആപത്തും വന്നു ഭവിക്കരുതേ. സുഖത്തിനും  ഐശ്വര്യത്തിനുമായി പശുക്കൾ ഞങ്ങളെ സഹായിക്കുന്നു. പാലും നെയ്യും ഞങ്ങളുടെ ജനങ്ങൾക്ക് നൽകുന്നു. വനത്തിലെ പശുക്കളെ അങ്ങയെ ഞങ്ങൾ ചൂണ്ടി കാണിക്കട്ടെ. വനത്തിൽ നാഥനില്ലാതെ മേയുന്ന പശുക്കളോട് അങ്ങയുടെ കാരുണ്യം ആവശ്യമില്ല. വനമൃഗങ്ങളായി വിഹരിക്കുന്ന പശുക്കളെ അങ്ങേയ്ക്ക് ഉപദ്രവിക്കാം." യജുർ വാക്യം 46-ലും ഭക്ഷണത്തിനുവേണ്ടി പശുവിനെ കൊല്ലുന്നതിൽ നിയമ തടസമില്ല.

എല്ലാ പശുപാലകരും തങ്ങളുടെ പശുക്കളെ സംരക്ഷിക്കണമെന്ന് പ്രാർത്ഥന ചൊല്ലും. അതുമൂലം അവർക്ക് പാലും പശുക്കളിൽ നിന്നുള്ള മറ്റു വിഭവങ്ങളും മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. ഇറച്ചിക്കായി പശുക്കളെ കൊല്ലാൻ പാടില്ലാന്നു നിയമം ഇല്ല. ഈ വേദ വാക്യങ്ങൾ പശുക്കളെ കൊല്ലാൻ പാടില്ലാന്നു കല്പിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് വനത്തിലെ മേഞ്ഞു നടക്കുന്ന പശുക്കളെ കൊല്ലാമെന്നും വേദവാക്യത്തിൽ പറയുന്നു. ജ്ഞാനമുള്ളവർ പറയുന്നു, 'വേദ വാക്യങ്ങളെ മുഴുവനായി മനസിലാക്കുന്നവർ പശുവിനെ കൊല്ലരുതെന്ന് വേദങ്ങളിലുണ്ടെന്നു പറയില്ല. അതുകൊണ്ടാണ് പശു ഭക്തരായവർ വേദങ്ങളുടെ മുഴുവൻ വാക്യങ്ങളും കേൾവിക്കാരെ കേൾപ്പിക്കാൻ തയ്യാറാകാത്തതും.

ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും പൂർവികരുടെ ഭക്ഷണ രീതികളെയാണ് വർജിക്കുന്നത്. മാംസം കഴിച്ചിരുന്ന ഒരു പാരമ്പര്യ തലമുറയിൽ നിന്ന് ജനിച്ചവരാണ് ഭാരതത്തിലെ ആകമാന ഹിന്ദുക്കളും. പുരാവസ്തു ശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും നിഷേധിക്കുന്നു. അവരുടെ എഴുതപ്പെട്ട മതഗ്രന്ഥങ്ങൾക്കും പഴയ സാഹിത്യ കൃതികൾക്കും പ്രാധാന്യം നൽകുന്നില്ല. ചരിത്ര പഠനങ്ങളെ തെറ്റായ രീതിയിൽ കാണുന്നു. അതിതീവ്ര ദേശീയതയും മതവിദ്വെഷവും വ്യക്തിരാഷ്ട്രീയവും പശു ഭക്തരെ വളർത്തുകയും ചെയ്യുന്നു. ഗോവധ നിയമങ്ങൾക്ക് ചരിത്ര സത്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുമൂലം വർഗീയ രാഷ്ട്രീയം വളരുന്നു. അപക്വമായ ജനവികാര വേലിയേറ്റങ്ങൾക്കുമുമ്പിൽ ലിബറൽ ചിന്താഗതി പുലർത്തുന്നവർക്ക് സ്ഥാനമില്ലാതായി. ദൈവങ്ങളുടെ പേരിൽ വിശ്വവിഖ്യാതമായ ഹുസ്സൈന്റെ ച്ഛായാ ചിത്രങ്ങൾ (MF Hussain Paintings) കത്തിച്ചു കളയുന്നു. കലാമൂല്യങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു. വർഗീയ ചിന്താഗതിക്കാർ സ്നേഹത്തിന്റെ പ്രതീകാത്മകമായ 'വാലന്റൈൻ (Valentine) ദിനത്തെയും എതിർക്കുന്നു. 







Hindu Bali 











Saturday, April 8, 2017

ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ



(2013 മാർച്ച് ഇരുപത്തിയഞ്ചാം തിയതി അല്മയശബ്ദം ബ്ലോഗിൽ പ്രസിദ്ധികരിച്ചത്)

ജോസഫ് പടന്നമാക്കൽ

എന്താണ് ഹിന്ദു മതം? വേദങ്ങൾ, വേദാംഗങ്ങൾ, പുരാണങ്ങൾ, ഉപപുരാണങ്ങൾ, ഉപനിഷത്തുക്കൾ, ബ്രാഹ്മണങ്ങൾ, ഇതിഹാസങ്ങൾ, തത്വങ്ങൾ, യോഗാ, മീമാംസ, അർത്ഥശാസ്ത്രം, വേദാന്തം, ത്രിമൂർത്തികൾ, സൃഷ്ടി, എന്നിങ്ങനെ വർണ്ണിക്കാൻ സാധിക്കാത്ത വിജ്ഞാന ശാഖകളുടെ ബൃഹത്തായ ഒരു ദേവാലയമാണ് ഹിന്ദുമതം. ലോകത്തിലുള്ള എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനുള്ള സഹിഷ്ണതമനോഭാവം സനാതനത്തിൽ നിന്ന് പൊട്ടിമുളച്ച ഹിന്ദുമതത്തിനുണ്ട്.

ഹിന്ദു ഗ്രന്ഥങ്ങളിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ 'ജ്ഞാനം' എന്നത് സുപ്രധാനമായ ഒരു വാക്കായി കാണാം. ജ്ഞാനം ലഭിക്കുവാൻ പുസ്തകം മുഴുവൻ വായിക്കണമെന്നില്ല. താൽപര്യമില്ലാത്ത അദ്ധ്യായങ്ങൾ വിട്ടുകളഞ്ഞിട്ട്‌ നമ്മുടെ മനസ് ഇഷ്ടപ്പെടുന്നത് വായിക്കുകയെന്നതാണ് ഉത്തമം. നമ്മുടെ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഗ്രന്ഥങ്ങൾ ഹൈന്ദവമതത്തിനുള്ളത് ഈ മതത്തെ മറ്റു മതങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നിരീശ്വരവാദിയ്ക്കുപോലും ഉൾക്കൊള്ളാനുള്ള ജ്ഞാനം ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പണ്ടുകാലങ്ങളിൽ വേദങ്ങളും ഉപനിഷത്തുക്കളും ഗുരുവിനൊപ്പം വർഷങ്ങൾ ചെലവഴിച്ചു പഠിച്ചായിരുന്നു വിദ്യനേടിയിരുന്നത്. ഗുരുവിനൊപ്പം രണ്ടുംമൂന്നും പതിറ്റാണ്ടുകൾ പഠിച്ചുവന്ന ഗുരുക്കന്മാരുമുണ്ട്. അന്ന് അറിവുകൾ ഗുരുക്കന്മാർ ശിക്ഷ്യരിലേക്ക് പകരുകയായിരുന്നു. സംസ്കൃതശ്ലോകങ്ങളും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും മനപാഠമാക്കണമായിരുന്നു. പാഠങ്ങൾ മുഴുവൻ ഹൃദ്യസ്ഥമാക്കാൻ കഴിവുള്ളവരെ  അറിവും പാകതയും ബുദ്ധിയുമുള്ളവരായി  പണ്ടുള്ളവർ   കരുതിയിരുന്നു.

ഉപനിഷത്തുക്കളെന്നു പറയുന്നത് ജ്ഞാനത്തിന്റെ എഴുത്തുപുസ്തകങ്ങളെയാണ്. മനസിനെ തുറന്ന ഹൃദയത്തോടെ കണ്ട് വിജ്ഞാനത്തിൽക്കൂടി ഒളിഞ്ഞിരിക്കുന്ന 'ഞാൻ' എന്ന സത്തയിലേക്കും പിന്നീട് അദൃശ്യമായതിനെ തേടിയുള്ള സത്യത്തിലേക്കുമുള്ള വഴി തുറന്നുകൊടുക്കുന്നു. എങ്കിലും ഉപനിഷത്തുകൾ നിലവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തിന്റെ പ്രകാശമാണ്. വിവേകിയുടെ കണ്ടെത്തലുകളും അതിലുണ്ട്. വേദാന്തം നിറഞ്ഞിരിക്കുന്ന ഉപനിഷത്തുക്കൾ മനസിലാക്കുക ബുദ്ധിമുട്ടാണ്. കാരണം താളുകൾ നിറയെ പൌരാണികപദങ്ങൾ കുന്നുകൂടിയിരിക്കുന്നു. പലതും കാലഹരണപ്പെട്ടതാണ്. മറ്റനേക പദപ്രയോഗങ്ങളാൽ സങ്കരിതമായതാണ്. ഋഷിഗണങ്ങൾ നൂറ്റാണ്ടുകളോടെ രചിച്ച ഉപനിഷത്തുക്കൾ ഭാരതത്തിന്റെ മഹത്തായ സാംസ്ക്കാരിക പാരമ്പര്യത്തെ ലോകത്തിന്റെ മുമ്പിൽ മഹത്വപ്പെടുത്തുകയും ഉയർത്തി കാണിക്കുകയും ചെയ്യുന്നു.

ഉപനിഷത്തുക്കളിൽ വിവിധങ്ങളായ ഭാവനകൾ കാലത്തിനൊത്തു കുത്തിനിറച്ചിട്ടുമുണ്ട്. ഉപനിഷത്തുക്കൾ പഠിക്കുവാൻ ഇന്ന് ഗുരു വേണ്ടാ. അറിവിന്‌ പണവും മുടക്കണ്ടാ. സൈബർ പേജുകളിൽ എല്ലാ ഉപനിഷത്തുകളും ലഭ്യമാണ്. ഉപനിഷത്തുകൾ വായിക്കുവാൻ രാവിലത്തെ കുളിയും ജപവും ആവശ്യമില്ല. കൗപീനം ധരിച്ച് ഗുരുവിന്റെ മുമ്പിൽ ഇരിക്കണ്ടാ. ഗുരുവിനെ ബഹുമാനിക്കേണ്ടതുമില്ല. ഗൌരവമായി വായിക്കണമെന്നുമില്ല. ആദ്ധ്യാത്മികഗുരുക്കൾ സൈബർ ലോകത്തിലെ സൗജന്യപഠനം വെറുക്കുന്നു. സൈബർ ലോകത്തുനിന്നും ലഭിക്കുന്ന വിജ്ഞാനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നുവെന്നും ആധുനിക ഗുരുക്കൾ അഭിപ്രായപ്പെടുന്നു.

ഗുരുകുലകാലങ്ങളിൽ ഒരു സനാതനവിദ്യാർഥി ആയിരക്കണക്കിന് ശ്ലോകങ്ങൾ മനസിലുരുവിട്ടു പഠിക്കണമായിരുന്നു. പഠിക്കുന്നതിനൊപ്പം ബ്രഹ്മചര്യവും പാലിച്ചിരുന്നു. ധനികകുടുംബത്തിൽനിന്ന് വന്നവരെങ്കിലും ഭക്ഷണത്തിനായി ഗ്രാമങ്ങൾതോറും ഭിക്ഷയും യാജിച്ചിരുന്നു. കാലം മാറി. ഇന്ന് ഗുരുവിനെ വർഷങ്ങളോളം സേവിക്കണ്ട ആവശ്യമില്ല. ഉപനിഷത്ത് വായിക്കുവാൻ മനസ് പരിശുദ്ധമാക്കുകയും വേണ്ട. വായിക്കുന്നത് വിശ്വസിക്കണമെന്ന് ആർക്കും നിർബന്ധിക്കുവാനും സാധിക്കുകയില്ല. ശാസ്ത്രം വളർന്നതാണ് അതിന് മുഖ്യകാരണവും. ടെക്കനോളജിയുടെ കാലഘട്ടത്തിൽ  വേദാന്തം വായിക്കുവാൻ അധികമാരും സമയം മെനക്കെടുകയുമില്ല. മനുഷ്യൻ കലികാലയുഗത്തിൽനിന്നും സത്യയുഗത്തിൽ പോവണമെന്നുപറഞ്ഞാൽ ശ്രവിക്കാനുള്ള ക്ഷമയും ആധുനികതയിൽ ജീവിക്കുന്നവർക്ക് കാണില്ല. ടെക്കനോളജി വേണ്ടെന്നുവെച്ചാലും പഠിക്കാൻ അപകടംപിടിച്ച വനങ്ങൾ ഇന്ന് കുറവാണ്. ന്യൂക്ലീയർകുടുംബങ്ങളായി കഴിയുന്ന ഏതെങ്കിലും മാതാപിതാക്കൾ മക്കളെ വേദാന്തം പഠിപ്പിക്കുവാൻ സത്യയുഗത്തിലെ ഘോരവനങ്ങളിലേക്ക് വിടുമോ? വനത്തിൽപോയാലും വേദാന്തം പഠിപ്പിക്കണമെന്ന് യാജിക്കുവാൻ തപസു ചെയ്യുന്ന ഗുരുക്കന്മാരെയും കണ്ടെത്തുകയില്ല.

മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്താഗതികളോടെ,ലോകത്തെപ്പറ്റി സമചിത്തമായ മനസോടെയുള്ള  കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ  മതമൗലികവാദികൾക്കും  പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കും മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്നവർക്കുമുള്ളതല്ല. ദുർബല മനസോടുകൂടിയ മതവിശ്വാസികൾ തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ അന്യരുടെ ദൈവത്തെ വെറുക്കണമെന്നു ചിന്തിക്കുന്നു. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ അന്യദൈവത്തെപ്പറ്റി കേട്ടാൽ വൈകാരികത പൂണ്ട് മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ. വളർത്തുന്ന നായക്ക് ഭക്തിമൂത്ത മതഭ്രാന്തനേക്കാളും വിവേകമുള്ളതായി കാണാം. യജമാനൻ ഏതുവേഷത്തില്‍ വന്നാലും നായയുടെ വിവേകം യജമാനെ ശത്രുവായി  തെറ്റിദ്ധരിക്കുകയില്ല. ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല. ശരിയോ തെറ്റോ എന്നു തിരക്കാതെ  ജാതിനോക്കിയാണ് മതഭ്രാന്തൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.

ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹോദര്യങ്ങൾക്കുപരി  മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്‌. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനം എന്നു പറഞ്ഞാൽ നിത്യതയിലേക്കുള്ള ധർമ്മം അഥവാ കടമയെന്നാണ്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച് വിജ്ഞാന ലോകത്തിന് വേദങ്ങൾ ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും  മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി. ജൈനമതവും സനാതനത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിൽ വിശ്വസിക്കുന്നു. ബുദ്ധമതം സനാതനത്തിലെ ദൈവത്തെ തള്ളി പറയുന്നു.

ജീവന്റെ അസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും മൗലികതത്ത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും  യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്. ശരീരത്തിന്റെ നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്.  ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്ത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.

ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു. അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു. അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം, മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്. ഈ കോശങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്.

അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്. ദിവ്യമായ അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലുള്ളത് ആത്മമെന്നു സങ്കല്പ്പിക്കുന്ന  പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ 'മായ' എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.


 1.അന്നമയ കോശം:

ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്ന യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ. അന്നമയ ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്. പ്രാണന്റെ നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ വരളാതെ നിലനിർത്തുന്നു. ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്. ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും ഏതു നിമിഷവും പ്രാണനറ്റുപോവാം. യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :

പ്രാണമയകോശത്തിന്റെ പ്രത്യേകത ഭൌതികശരീരവും ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും ശരീരവുമായി ബന്ധിപ്പിക്കുന്നുവെന്നുള്ളതാണ്. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും ജ്ഞാനപാത്രത്തിനുള്ളിലിരുന്നു സ്വയം വിവേകമതികളാകുന്നു. ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനെ ദൃഢപ്പെടുത്തുകയാണ്. രക്ത മാംസത്തോടെയുള്ള മനുഷ്യനിൽ ആത്മമെന്ന മായാശക്തിയും അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.

പ്രാണവായു അഞ്ചു വിധമെന്ന് തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.

'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച് ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ, കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്. 'ഉദന' തലച്ചോറിനെയും തല, കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവകൾ അനുഭവപ്പെടും.

3.  മനോമയ കോശം

മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു മണ്ഡലങ്ങളിലെയും ഇന്ദ്രിയങ്ങൾ ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. 'ഞാൻ' എന്ന സത്തയും ഞാനാകുന്ന എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽക്കൂടി ആവഹിച്ച് അഹംബോധത്തെ  സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും  ഈ കോശമാണ്.

4. വിജ്ഞാനമയ കോശം

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്. ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. 'വിജ്ഞാനകോശം' എന്നുള്ളത് ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു. ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ ആന്തരിക ജ്ഞാനവും ജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത വിവേകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ, അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.

കോശങ്ങളിൽക്കൂടിയുള്ള കരകയറ്റം

ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ ഭൌതികശരീരത്തിൽ അന്നമയ കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.

പരിശുദ്ധമായ ആത്മാവിനെ പഞ്ചകോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. കോശങ്ങളെല്ലാം ഭൗതിക ശക്തിയിൽനിന്നും ഉണ്ടാകുന്നതാണ്. പരമ സ്വാത്വികരിൽ മാത്രമേ ആത്മാവിന്റെ വെളിച്ചം പ്രകാശിക്കുകയുള്ളൂ. മൂർച്ചയേറിയ ഒരു വാൾ സുരക്ഷിതമായ അതിന്റെ ഉറയിൽ സുരക്ഷിതമായിരിക്കും. അതുപോലെയാണ് പഞ്ചകോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. അരുവികളിലും തടാകങ്ങളിലും പായൽക്കൂട്ടങ്ങൾ ജലത്തിന്റെ അടിയിൽ വളരുന്നു. ജലത്തിന്റെ  ശുദ്ധതയെ പായൽ മറച്ചിരിക്കുന്നു. അതുപോലെയാണ് പഞ്ചകോശങ്ങളായ അന്നമയ,മനോമയ,പ്രാണമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ കോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. ജലം അവിടെ സ്ഥായിയായുണ്ട്. ജലത്തിൽനിന്നും പായൽ മാറ്റിക്കഴിയുമ്പോൾ ശുദ്ധമായ ജലം അവിടെ തെളിഞ്ഞു വരും. ഒരു സത്യാന്വേഷി പഞ്ചകോശങ്ങളെ നിഷേധിച്ചു കഴിയുമ്പോൾ നിർമ്മലവും പരിപാവനവും പരിശുദ്ധവുമായ ആത്മാവ് അവിടെ പ്രകാശിക്കുകയും ചെയ്യും.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...