Monday, February 24, 2014

പുസ്തകത്തെപ്പറ്റി ഒരു അവലോകനം


 

ജന്മം തന്ന   സഭയോടുള്ള   സ്നേഹമാണ് ഒരു  പുസ്തകം  രചിക്കാൻ   എന്നെ പ്രേരിപ്പിച്ചത്.  ബാല്യത്തിലെ ചില അനുഭവങ്ങളും  നൊമ്പരിപ്പിക്കുന്ന സത്യങ്ങളും ബലിപീഠങ്ങളെ തേടിയുള്ള  ഈ അന്വേഷണത്തിലുണ്ട്. കേരളമുൾപ്പടെ  ആഗോളതലങ്ങളിൽ  പണാപഹരണത്തിലും  ലൈംഗികപീഡനങ്ങളിലും   കുറ്റാരോപിതരായ  പുരോഹിതർക്കെതിരെ   എന്റെ തൂലിക   ചലിച്ചെങ്കിൽ   വായനക്കാർ  സദയം ക്ഷമിക്കുമെന്നും കരുതുന്നു. കത്തോലിക്കസ്കൂളുകളിൽ പഠിച്ചും  പഠിപ്പിച്ചുള്ളറിവും  പുരോഹിതരുമായുള്ള കഴിഞ്ഞകാല സമ്പർക്കവും ഈ   ഗ്രന്ഥം  രചിക്കുന്നതിന് എനിക്ക് സഹായകമായി.

നഷ്ടപ്പെട്ടുപോയ സഭയുടെ  ആദിമ ചൈതന്യം വീണ്ടെടുക്കണമെന്ന  ചിന്തയും എന്റെ മനസ്സിൽ ഒളിഞ്ഞിരുപ്പുണ്ട്.  'ക്രിസ്തുവില്ലാത്ത   ബലിപീഠങ്ങൾ' എന്ന  ഈ കൃതിയിൽ  സാമൂഹിക സാംസ്ക്കാരിക ചരിത്രപരമായ സഭയുടെ വിഷയങ്ങളും ചില  മൗലികസത്യങ്ങളുമാണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.  ഏതാനും   ലേഖനങ്ങളിൽ  എന്റെ ജീവിതാനുഭവങ്ങളുടെ പ്രതിഫലനങ്ങളുമുണ്ട്.  ചാൾസ് ഡിക്കൻസ്കുഞ്ഞായിരുന്നപ്പോൾ  ഒരു ഷൂ ഫാക്റ്ററിയിൽ  ജോലിചെയ്തിരുന്നു. സാമൂഹിക അനീതികളുടെയും  കാപട്യത്തിന്റെയും  അധാർമ്മികലോകത്ത്   ബാലനായിരുന്നപ്പോൾ  സഹിക്കേണ്ടിവന്ന പീഡനങ്ങൾ   അദ്ദേഹത്തിൻറെ കൃതികളിൽ   തെളിഞ്ഞുനിന്നിരുന്നു.  അതുപോലെ  മാർക്ക് റ്റ്വൈൻ   എന്ന എഴുത്തുകാരൻ  മിസ്സിസ്സിപ്പിനദിയുടെ തീരത്ത്‌ ബാല്യകാലം കഴിച്ചു കൂട്ടി. അദ്ദേഹത്തിന്റെ പ്രധാന കൃതികളിലെല്ലാം  നദിയും അതിനു ചുറ്റുമുള്ള ജീവിത സത്യങ്ങളും  പ്രതിഫലിപ്പിച്ചിരുന്നു.  

എന്റെ ബാല്യകാലത്ത്‌   ഒരു കത്തോലിക്കാ പുലയ സ്ത്രീയുടെ  ശവ സംസ്ക്കാര ചടങ്ങ് നിഷേധിച്ച   പുരോഹിതന്റെ അഹന്തയും എന്നെ  വേദനിപ്പിച്ചിരുന്നു.  എന്നും പള്ളിയിൽ കുർബാനകളിൽ മുടങ്ങാതെ പങ്കുകൊണ്ടിരുന്ന   അവരുടെ കുടുംബം താമസിച്ചിരുന്നത്  ഞങ്ങളുടെ പുരയിടത്തിലായിരുന്നു.  ഭർത്താവ് ദുർനടപ്പുകാരനെന്നു പറഞ്ഞ് പള്ളിപ്പറമ്പിൽ  ശവം  മറവുചെയ്യാൻ പുരോഹിതൻ സമ്മതിച്ചില്ല. എട്ടു ദിവസത്തിൽപ്പരം  മൃതദേഹം ആ കുടിലിനുമുമ്പിൽ കിടത്തിയിട്ടും ദുർഗന്ധം വമിച്ചിട്ടും പുരോഹിതന്റെ മനസലിഞ്ഞില്ല.  ഒടുവിൽ ഞങ്ങളുടെ കുടുംബവക പുരയിടത്തിൽ  ശവം മറവുചെയ്തതും  എന്റെ  ഒർമ്മയിലുണ്ട്. അന്നും ഇന്നും ദളിതരോട്  സഭ നീതി പുലർത്തിയിട്ടില്ല.  ദളിതരോടുള്ള സഭയുടെ നയം ക്രിസ്ത്യൻ മാനവികതയുടെ  ഒരു കളങ്കവുമാണ്.  അത്തരം ദളിതചിന്തകളടങ്ങിയ  എന്റെ ലേഖനം   ഈ പുസ്തകത്തിന് വെളിച്ചം നല്കുന്നു. 

വേദങ്ങളെയും   ഉപനിഷത്തുക്കളെയും   അടിസ്ഥാനമാക്കിയുള്ള  ലേഖനങ്ങളും  പരീസ്ഥിതിയെ സംബന്ധിച്ച  ഗാഡ്ഗിൽ കസ്തൂരി റിപ്പോർട്ടും     ഗ്രന്ഥത്തിലുണ്ട്. ക്രിസ്ത്യൻ വേദഗ്രന്ഥങ്ങളിൽ മാത്രമല്ല സർവ്വ  മതങ്ങളുടെ പൌരാണികകൃതികളിലും   ദൈവത്തിന്റെ ചൈതന്യം ജ്വലിക്കുന്നുണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നു. ദൈവം കത്തോലിക്കർക്ക് മാത്രമല്ലെന്നുള്ള  ഫ്രാൻസീസ് മാർപാപ്പയുടെ വാക്കുകളും  എന്നെ വികാരാധീനമാക്കിയിരുന്നു.  പ്രകൃതിയേയും മണ്ണിനെയും ചൂഷണം ചെയ്യുന്ന   വനം കൊള്ളക്കാരെയും മണൽ മാഫിയാകളെയും സഭ സഹായിക്കുന്നതും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.  

മുൻ സുപ്രീം കോടതി ജഡ്ജി  ശ്രീ കൃഷ്ണയ്യർ കൊണ്ടുവന്ന  ചർച്ച് ആക്റ്റ്നെ സംബന്ധിച്ച  ലേഖനം  സഭയുടെ അവകാശികൾ  വിശ്വാസസമൂഹമാണെന്നുള്ള  സത്യം   അംഗീകരിക്കണമെന്നുള്ള തത്ത്വത്തിൽ എഴുതിയതാണ്.  സഭാ പൌരന്മാർ  നയിക്കുന്ന  ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഒരു സഭയാണ് എന്റെ സ്വപ്നം. അതിനായി പൗരാഹിത്യ സ്വേച്ഛാധിപത്യത്തിൽ അടിമപ്പെട്ടുപോയ സഭയെ മോചിപ്പിക്കണം.  തികച്ചും ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിച്ചുകൊണ്ടുള്ള  ചർച്ച് ആക്റ്റ് നാളിതുവരെയായി പ്രാബല്യത്തിൽ  വന്നില്ലായെന്നതും ഖേദകരമാണ്.

 'കുർബാനയിലെ അപ്പം' സംബന്ധിച്ചുള്ള വിവാദപരമായ ഒരു ലേഖനത്തോടൊപ്പം  സഭയുടെ കാഴ്ചപ്പാടുകളും തത്ത്വങ്ങളുമടങ്ങിയ  മറ്റൊരു ലേഖനവും ഇതിലുണ്ട്.  സഭയുടെ വിശ്വാസങ്ങളെയോ  ദൈവശാസ്ത്രങ്ങളെയോ   ഞാൻ എതിർക്കുന്നില്ല. എന്നാൽ പൌരോഹിത്യ  യാഥാസ്ഥിതിക  മനോഭാവത്തോട്  യോജിക്കാനും  സാധിക്കുന്നില്ല. 'ക്രിസ്തുവില്ലാത്ത ബലിപീഠം' എന്ന  പുസ്തകത്തിലെ   അഭിപ്രായങ്ങളിൽ  പലർക്കും  വിയോജിപ്പുണ്ടാകാം. എങ്കിലും   നന്മതിന്മകളെ  വേർതിരിച്ച്  സ്വീകാര്യമായതിനെ   വായനക്കാർ അംഗീകരിക്കുമെന്ന ശുഭാപ്തി വിശ്വാസവും എനിയ്ക്കുണ്ട്.  ക്രിസ്തു വസിക്കുന്നത്  ഹൃദയമായ ദേവാലയത്തിലെന്ന് കണ്ടെത്തിയാൽ  പിന്നീടൊരിക്കലും ബലിപീഠങ്ങൾ തേടിയലയേണ്ടി വരില്ല. സർവ്വോപരി   ഫ്രാൻസീസ് മാർപാപ്പായുടെ  വിപ്ലവകരമായ സന്ദേശങ്ങൾ  ലോകത്തിന് ശാന്തിയും സമാധാനവും ക്രിസ്തുവിൽ  പ്രതീക്ഷകളും നല്കുന്നു. 

 

Saturday, February 15, 2014

മതത്തിന്റെ ധാർമ്മികതയും നാസ്തിക ചിന്തകളും




by ജോസഫ്  പടന്നമാക്കൽ 


 യുഗയുഗങ്ങളായി മനുഷ്യർ ദൈവത്തെത്തേടി അലയുന്നു. ബെത് ലേഹമിലും മെക്കയിലും ഹിമാലയസാനുക്കളിലും തീർഥാടനകേന്ദ്രങ്ങളിലും ദൈവനാമത്തിന്റെ മഹത്വം വാഴ്ത്തപ്പെടുന്നു.   യുക്തിയുക്തമായി ദൈവത്തിന്റെ അസ്തിത്വത്തെ പ്രാമാണ്യകരിക്കാറുമുണ്ട്‌. അതൊന്നും യുക്തിവാദികളുടെ സങ്കൽപ്പത്തിൽ വാസ്തവികമല്ല. കണ്ണുകൊണ്ട് നിരീക്ഷിച്ചാൽ മാത്രമേ സത്യമെന്തെന്ന് അവർ വിശ്വസിക്കുകയുള്ളൂ.പ്രാകൃതമനുഷ്യരുടെ ദൈവവും ആധുനിക ശാസ്ത്ര യുഗത്തിൽ ജീവിക്കുന്നവരുടെ ദൈവവും തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലുള്ള ദൈവസങ്കല്പ്പങ്ങളാണെന്ന് കാണാം. ജീവിത സാഹചര്യങ്ങളുടെയും മൂല്യബോധങ്ങളുടെയും ചലനങ്ങളനുസരിച്ച് മനുഷ്യന്റെ ദൈവസങ്കല്പ്പത്തിനും മാറ്റങ്ങൾ വരാം. നാം വസിക്കുന്ന ഈ കൊച്ചുലോകത്തിന് അതീതമായ ഒരു ശക്തി, ബഹുവർണ്ണങ്ങളായ ദൈവങ്ങൾ,   ഏകദൈവമായ ശക്തി ഇങ്ങനെ സമയകാല വികസനങ്ങളനുസരിച്ച് ദൈവത്തെപ്പറ്റിയുള്ള ഭാവനകളും സങ്കൽപ്പങ്ങളും മാറിമാറി വന്നു. ഇടിയും പ്രകൃതി ക്ഷോപവും കാളിയും ദൈവങ്ങളായി വിചാരിച്ച് പൂജാസമ്പ്രാദയവും തുടങ്ങി. അങ്ങനെ ദൈവമെന്നുള്ളത് മനുഷ്യൻ വികസിപ്പിച്ചെടുത്തതാണ്. അതിനൊപ്പം ഭാവനകളിൽ ആത്മാവും വികസിച്ചു. 


സന്മാർഗ ജീവിതമെന്നത് ദൈവത്തെയനുസരിച്ച് ജീവിക്കുകയെന്ന ഗുണവിശേഷമെങ്കിൽ അത്തരം സന്മാർഗികത മതവിശ്വാസികൾക്കേ കാണുകയുള്ളൂ. കാരണം നിരീശ്വരവാദികൾ ദൈവത്തെ അനുസരിക്കാറില്ല. എന്നാൽ സമൂഹത്തിന്റെ കെട്ടുറപ്പിന് സ്വീകാര്യമായ വസ്തുതകളെയാണ്  അവർ സന്മാർഗികതയായി കണക്കാക്കുന്നത്. മനുഷ്യനെന്ന് പറയുന്നത് ഒരു സാമൂഹിക  ജീവിയാണ്. പരസ്പരം സഹവർത്തിത  മനോഭാവം അവന്റെ നിലനില്പ്പിനും ആവശ്യമാണ്. ഭൂരിഭാഗം ദൈവവിശ്വാസമില്ലാത്തവർ പ്രകൃതിയേയും സൗന്ദര്യത്തേയും ദർശിക്കുന്നതായി കാണുന്നു. അവനിൽ സ്നേഹവും വികാരങ്ങളും ഉണ്ട്. അത് പ്രകൃതി അനുഗ്രഹിച്ച് നൽകുന്ന കഴിവാണ്. അസന്മാർഗികളായ നിരീശ്വരവാദികളും കണ്ടേക്കാം. എന്നാൽ അതേ അളവിൽ ദൈവവും വിശ്വാസവുമായി പുലർത്തുന്നവരിലും അസന്മാർഗികത കാണാം. 1992-ൽ അനേകരെ കൊന്ന കുറ്റവാളിയായ 'ജെഫെരി ദാമർ' അമേരിക്കയിലെ വിസ്കോണ്‍സിനിൽ കോടതിമുമ്പാകെ പറഞ്ഞതും ശ്രദ്ധേയമാണ്. അയാൾ  പറഞ്ഞു,"ഞാൻ വിശ്വസിക്കുന്നവനായ ഒരുവനുണ്ട്. യേശു പാപികൾക്കായി ഈ ലോകത്ത് വന്നു. സകലതും ക്ഷമിക്കുന്നവനായ യേശു നിത്യമായ മുക്തി എനിക്കു തരുമെന്ന് ഉറപ്പുണ്ട്.” ഇതിൽനിന്നും വ്യക്തമാകുന്നത് സന്മാർഗികത മതവിശ്വാസികളുടെ കുത്തകയല്ലന്നല്ലേ?


അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി, മതവിശ്വാസവുമായി അനുബന്ധിച്ച് ഒരു സർവ്വേ  ബോണ്‍ എഗയിൻ ക്രിസ്ത്യാനികളിൽ (Born again Christians) നടത്തുകയുണ്ടായി. ക്രിസ്തീയസമൂഹത്തിൽ ചേരുന്നതിനുമുമ്പ് പുതിയ വിശ്വാസം സ്വീകരിച്ച ഇവരിൽ നാലുശതമാനം മദ്യത്തിന് അടിമകളായിരുന്നു. മദ്യം പാടില്ലായെന്ന് അനുശാസിക്കുന്ന പുതിയ മതം സ്വീകരിച്ചുകഴിഞ്ഞ് കുടിയന്മാരുടെ എണ്ണം പന്ത്രണ്ട് ശതമാനമായി. മതത്തിൽ ചേരുന്നതിനുമുമ്പ് അഞ്ചു ശതമാനം മയക്കുമരുന്നിനടിമയായവർ ഒമ്പത് ശതമാനമായി വർദ്ധിച്ചു. മതം മാറുന്നതിനുമുമ്പ് രണ്ടുശതമാനം അസന്മാർഗികമായ ലൈംഗികത നടത്തിയവരുടെ എണ്ണം അഞ്ചു ശതമാനമായി. ഇവരിൽ കൂടുതൽപേരും കൗമാരപ്രായത്തിൽ മതം മാറിയവരാണ്. അപകടം പിടിച്ച യുവത്വകാലഘട്ടങ്ങളിലാണ് വഴിപിഴച്ച ജീവിതത്തിൽക്കൂടി ലൈംഗികതയിലും ഊർജത നേടുന്നത്. മുകളിൽ പറഞ്ഞ സർവ്വേയിലെ  തെളിവുകളുടെ ബലത്തിൽ ഇതില്നിന്നും മനസിലാക്കേണ്ടത് ക്രിസ്തുമതത്തിന് ഒരാളിന്റെ സന്മാർഗനിലവാരം മെച്ചമാക്കാൻ സാധിക്കുകയില്ലന്നല്ലേ?  


നാസ്തികർക്ക് ധാർമ്മികതയില്ലെന്ന്  ഈശ്വരനിരതരായവർ  പ്രചരിപ്പിക്കുന്നത് കാണാം. അത് ശരിയല്ല. മതത്തിൽ വിശ്വസിക്കുന്നവരെപ്പോലെ നാസ്തികരും തുല്യമായി ധാർമ്മികതയിൽ വിശ്വസിക്കുന്നുണ്ട്. എങ്കിൽ നാസ്തികരുടെ എഴുതപ്പെട്ട ധാർമ്മികനിയമങ്ങൾ എന്തെല്ലാമെന്നും അടുത്ത ചോദ്യം ഉദിച്ചേക്കാം. മതം കല്പ്പിക്കുന്നപോലെ കർശനമായ നിയമസംഹിതകളിലുള്ള ഒരു പുസ്തകത്തിൽ നാസ്തികൻ വിശ്വസിക്കുന്നില്ല. മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ അതേ ധാർമ്മികതയാണ് നാസ്തികനും പിന്തുടരുന്നത്. മനുഷ്യരുണ്ടാക്കുന്ന ധാർമ്മിക നിയമങ്ങളിൽ അവർ വിശ്വസിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ദൈവം മനുഷ്യനായി ജനിച്ചുതരുന്ന വചനങ്ങളോ ദൈവം മുഖേന പ്രവാചകർ കൽപ്പിക്കുന്ന നിയമങ്ങളോ നാസ്തികൻ വിശ്വസിക്കില്ല. നാസ്തികരായവർ ഭൂരിഭാഗവും അവിശ്വാസികളായത് മതം അവർക്ക് അനുയോജ്യമല്ലെന്ന് ബോദ്ധ്യമായതുകൊണ്ടാണ്. ഒന്നിൽക്കൂടുതൽ മതങ്ങളെ അഗാധമായി പഠിച്ചശേഷമായിരിക്കും സാധാരണഗതിയിൽ നാസ്തികർ തീരുമാനം എടുക്കാറുള്ളത്. മതവിശ്വാസങ്ങളെ തള്ളിക്കളയുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചശേഷമായിരിക്കും. 
 


 മതം മനുഷ്യജീവിതത്തിൽ പലപ്പോഴും ഉപദ്രവം ചെയ്യും. മനുഷ്യജാതിയ്ക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകളും വരുത്തും. മതവിശ്വാസം പുലർത്തുന്നത് കൂടാതെ സമ്പാദ്യത്തിലെ പങ്ക് പള്ളിപണികൾക്കും കൊടുക്കണം. പ്രാർത്ഥന കൂടാതെ അത്ഭുത രോഗശമന വിശ്വാസത്തിലും പണം നിക്ഷേപിക്കണം. പുരോഹിതൻ സുഖപ്പെടുത്തുമെന്നു പറഞ്ഞ് പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളും നിഷേധിക്കും. രക്തദാനവും സ്വീകരിക്കില്ല. മതം കുടുംബാസൂത്രണ പദ്ധതികളെ എതിർക്കുന്നു. മൂന്നാം ലോകത്തിലെ ജനസംഖ്യ കൂടിയാലും മതത്തിന് പ്രശ്നമല്ല. ഗർഭനിരോധന ഉറകൾ വില്ക്കുന്നതുമൂലം എയിഡ്സ് പോലുള്ള മാരകരോഗം പടരുന്നത് മതത്തിന് പ്രശ്നമല്ല. ദൈവവിശ്വാസമില്ലാത്തവരെ കൊല്ലാനും മതഭീകരർ മടിക്കില്ല. മറ്റുള്ള മതത്തിൽനിന്ന് വിവാഹം ചെയ്താലും തീയിട്ട് നശിപ്പിക്കുന്ന ചരിത്രങ്ങളും മതവാദികൾക്കുണ്ട്. മതനിന്ദനവും ചില രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്. മരണശിക്ഷവരെ നല്കും. മതത്തിന്റെ പേരിൽ നടന്ന യുദ്ധങ്ങൾക്ക് കണക്കില്ല. മതത്തിനുവേണ്ടിയുള്ള മൗലികവാദികളുടെ രക്ത ചൊരിച്ചിലുകൾക്ക് മതം നീതികരണവും നല്കും. കുരിശുയുദ്ധങ്ങളിലും ഹിന്ദു മുസ്ലിം ലഹളകളിലും മതത്തിന്റെ പേരിൽ പതിനായിരങ്ങളുടെ രക്തമൊഴുക്കി. ഈ രക്തപ്പുഴകളെല്ലാം ധാർമ്മികതയെന്നും വിശുദ്ധയുദ്ധമെന്നും അറിയപ്പെട്ടു.


ആരാണ് സത്യമായ ക്രിസ്ത്യാനി, അല്ലെങ്കിൽ വിശ്വാസി?  അനേക മതങ്ങളുണ്ടെങ്കിലും  ഏതാണ് സത്യമതമെന്ന് തിരിച്ചറിയാനും സാധിക്കില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് മതങ്ങൾ തമ്മിൽ പരസ്‌പരം മത്സരമാണ്. അങ്ങനെ മല്ലടിക്കുമ്പോൾ മതങ്ങളിലെ ധാർമ്മിക ചിന്തകളെവിടെയെന്നും ചിന്തിച്ചുപോവും. മതത്തിന്റെ പേരിൽ തമ്മിൽതമ്മിൽ കൊലകൾവരെ നടത്തും. അങ്ങനെയെങ്കിൽ ഒരു അന്വേഷിക്ക് സത്യമതം അല്ലെങ്കിൽ അധാർമ്മിക മതം ഏതെന്നും തിരിച്ചറിയാൻ കഴിയില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് നവീകരണസഭകളും കത്തോലിക്കരും തമ്മിൽ മത്സരത്തിലാണ്. ആ സാഹചര്യങ്ങളിലാണ് നാസ്തികൻ തന്റെ അനുഭവജ്ഞാനത്തിലൂടെ പ്രായോഗികമായി ചിന്തിക്കുന്നത്. ക്രിസ്തുമതം പരസ്പരവിരുദ്ധമായ തത്ത്വമൂല്യങ്ങളുള്ള മതമെന്നും നാസ്തികൻ ചിന്തിക്കും. അക്കൂടെ അധാർമ്മികമായി ജീവിക്കുന്ന ക്രിസ്ത്യാനികളെയും കാണാം. ചിലർ സ്വാർഥതാൽപര്യത്തിന്‌ മതവചനങ്ങളെ തെറ്റായും വ്യാഖ്യാനിക്കാറുണ്ട്‌. ബൈബിൾ ധാർമ്മിക നിയമങ്ങൾ മാത്രമുള്ള പുസ്തകമെങ്കിൽ വഴിപിഴച്ച ക്രിസ്ത്യാനിയ്ക്ക് സ്വന്തം താല്പര്യം സംരക്ഷിക്കാൻ ബൈബിളിനെ അവന്റെ യുക്തിയിൽ കൊണ്ടുവരാൻ സാധിക്കും. വിശുദ്ധ ബൈബിൾ ദൈവവചനമെങ്കിൽ എന്തുകൊണ്ട് മനസിലാകുന്ന ഭാഷയിൽ രചിച്ചില്ല. സ്വന്തം വിശ്വാസംതന്നെ ദൈവനിശ്ചയത്തിന്  എതിരെന്ന് എങ്ങനെ നാം മനസിലാക്കും?  ബൈബിളിനെ ഏതു വിധത്തിൽ വ്യാഖ്യാനിക്കുന്നവനും ക്രിസ്ത്യാനി തന്നെ. യേശുവിൽ വിശ്വസിക്കുന്നവൻ കൊലയും പിടിച്ചുപറിയും നടത്തിയാലും അയാൾ ക്രിസ്ത്യാനി തന്നെ. ബൈബിളിലെ വചനം അവന്റെ ന്യായികരണത്തിലും മൂർച്ച കൂട്ടും


 മതങ്ങൾക്കുള്ളതുപോലെ നാസ്തിക വിശ്വാസത്തിന് പ്രത്യേകമായ ഗ്രന്ഥങ്ങളോ നിയമ സംഹിതകളോയില്ല.എങ്കിലും സ്വീകാര്യമായ ചില ചിട്ടകൾ നാസ്തികനിൽ കാണാം. നാസ്തികരും ആശയങ്ങൾ പ്രചരിപ്പിക്കാറുണ്ട്. മതത്തിലെ നിയമങ്ങളെ അന്ധമായി അനുകരിക്കുന്നവരെക്കാളും നാസ്തികർ ധാർമികനിലവാരം പുലർത്തുന്നുണ്ട്. ജീവിതം അർത്ഥ പൂർണ്ണമാകണമെങ്കിൽ സ്വയം കണ്ടെത്തണമെന്ന്  ചിന്തിക്കുന്നു. നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സത്യത്തെ കണ്ടെത്തുക,സത്യമേതെന്ന് മനസിലായി ഉചിതമായത് തെരഞ്ഞെടുക്കുക,  നമുക്കുള്ളതുകൊണ്ട് ജീവിതം ആസ്വദിക്കുക, നമ്മെ സ്വയം ആത്മബോധം ഉള്ളവരാക്കുക, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം യുക്തമെന്നുള്ളത് കണ്ടെത്തുക, എന്നെല്ലാം നാസ്തികന്റെ എഴുതപ്പെടാത്ത നിയമങ്ങളാണ്. ഒന്നിനെ സത്യമാക്കാൻ അന്ധമായി വിശ്വസിക്കരുതെന്നും എന്തുവിശ്വാസമെങ്കിലും ചോദ്യം ചെയ്യണമെന്നും നാസ്തിക ഡയറിയിലുണ്ട്.


ലക്ഷ്യമില്ലാതെ അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബസിന്റെ കപ്പൽ സമുദ്രത്തിൽ അലഞ്ഞിരുന്ന സമയം അദ്ദേഹത്തിൻറെ കൂടെയുള്ളവരുടെ ക്ഷമ നശിച്ചിരുന്നു. ശേഖരിച്ചിരുന്ന ഭഷണവിഭവങ്ങളും തീർന്നിരുന്നു. ഒരു സമയത്ത് സഹയാത്രികർ കൊളംബസിന്റെ നേരെ തോക്കുയർത്തി. അവരുടെ വിശപ്പും ദാഹവും അക്ഷമയും സകല ധാർമ്മികതയേയും കാറ്റിൽ പറത്തിയിരുന്നു. ധാർമ്മികമായ ചിന്താഗതി ജീവജാലങ്ങളിൽ മനുഷ്യനുമാത്രമേ ജന്മസഹജമായി ലഭിച്ചിരിക്കുന്നതെന്ന് സെമറ്റിക്ക് മതങ്ങൾ വിശ്വസിക്കുന്നു. അത് സത്യമല്ല. മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും സഹജമായ വികാരങ്ങളുണ്ട്. കാട്ടിൽ ഗർജിച്ചുനടക്കുന്ന സിംഹം അതിന്റെ ഇരയെ പിടിക്കുന്നത്‌ വിശക്കുമ്പോഴാണ്‌. സിംഹത്തിന് വയറു നിറഞ്ഞിരിക്കുന്നെങ്കിൽ  അതൊരു ജീവിയേയും കൊല്ലാൻ മെനക്കെടില്ല. മാൻപേടകൾ  സിംഹത്തിനു ചുറ്റും കളിച്ചുനടക്കുന്നത് ഡിസ്ക്കവറി ചാനലിലും നാഷണൽ ജിയോ ഗ്രാഫിക്ക് മാസികകളിലും കാണാം. ‘നായ’ തമ്മിൽ കടി കൂടുമ്പോൾ ഒരു നായ് വാലും ചുരുട്ടി കീഴടങ്ങിയാൽ മറ്റേ നായ് പിന്നെ ഉപദ്രവിക്കില്ല. തള്ളക്കോഴി പരുന്തുകൾ വരുമ്പോൾ പിള്ളക്കോഴികളെ ചിറകിനുള്ളിൽ കാത്തുസൂക്ഷിക്കുന്നത് കാണാം. പക്ഷികൾ കൂടുവെയ്ക്കുന്നു. കുഞ്ഞുങ്ങൾക്ക് തീറ്റികൊടുക്കുന്നു. മനോഹരമായ കലാവിരുതുകളും പക്ഷികൂട്ടിന്മേൽ കാണാം. കൂടുതൽ സുരക്ഷിതത്വം തേടി തള്ളപ്പൂച്ച കുഞ്ഞുങ്ങളെയും കടിച്ചുതൂക്കി മറ്റൊരു താവളത്തിലെത്തിക്കുന്നു.   ഇതിൽ നിന്നെല്ലാം ധാർമ്മികതയുടെ അംശം മൃഗങ്ങളിലുണ്ടെന്നും ജന്മസിദ്ധമായ ഗുണമാണെന്നും സ്പഷ്ടമാണ്. ഇതിനെ ധാർമ്മികതയെന്ന് വിളിക്കാമോയെന്നറിയില്ല. 


മനുഷ്യന് കുറച്ചുകൂടി വിശാലമായ ധാർമ്മിക ബോധമുണ്ട്. അത് മനുഷ്യൻ വളർന്നുവന്ന സാഹചര്യങ്ങളിൽ പതിയെ പതിയെ  വികസിച്ചുവന്നതാണ്. ആദിമഗോത്രത്തിൽ കണ്ടിരുന്ന ധാർമ്മികതയല്ല കുറച്ചുകൂടി വികസിച്ച സമൂഹത്തിൽ കണ്ടിരുന്നത്‌. ഓരോ ഗോത്രത്തലവന്മാരും തങ്ങളുടെ ഗോത്രങ്ങളെ മാത്രം സംരക്ഷിക്കുന്നതായി പഴയനിയമത്തിൽ വായിക്കാം. ഗോത്രത്തിൽ പുറത്തുള്ളവരെയും സഹായിക്കുകയെന്ന ധാർമ്മികത വന്നത് മനുഷ്യന്റെ മനസ് വികസിച്ച ശേഷമാണ്. അന്യന്റെ ഭാര്യ, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നൊക്കെ എല്ലാ മതങ്ങളുടെയും പ്രത്യേകതയായിരുന്നു. ആദിമമനുഷ്യനിൽ അങ്ങനെ ഒരു അടിസ്ഥാന തത്ത്വം ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ വികസനഘട്ടത്തിലാണ് സ്വത്ത് സമ്പാദികയെന്നുള്ള ആശയം മനുഷ്യനിൽ ഉണ്ടായത്. 


ഗോത്രങ്ങൾ കൂട്ടമായി കൃഷിചെയ്ത് വികസിച്ചുകഴിഞ്ഞപ്പോൾ ഗോത്രങ്ങൾ തമ്മിൽ ഐക്യം വന്നു. മിച്ചമുള്ള ധാന്യങ്ങൾ മറ്റുഗോത്രങ്ങൾക്ക് കൈമാറുവാനും തുടങ്ങി. അവിടെയാണ് അന്യന്റെ മുതൽ കക്കരുത്, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നുള്ള ധാർമ്മിക തത്ത്വങ്ങൾ ഉടലെടുത്തത്. അതുകൊണ്ട് പത്തു പ്രമാണങ്ങളിൽ കാണുന്നപോലെ ഇതൊന്നും ദൈവികമായ മൂല്യങ്ങളല്ല. മനുഷ്യന്റെ വികസനഫലമായി മനുഷ്യൻ തന്നെ കണ്ടെത്തിയ മൂല്യങ്ങളാണ്‌. അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും കക്കരുതെന്നുമുള്ള ധാർമ്മികമൂല്യങ്ങൾ മനുഷ്യന്റെയിടയിൽ സാർവ്വത്രികമായി. അല്ലാതെ മോസസിന് ദൈവം കൊടുത്തതല്ല. ഓരോ രാജ്യത്തിലും ധാർമ്മിക മൂല്യങ്ങളിൽ വ്യത്യസ്തമായ നിയമങ്ങൾ കാണാം. സെമറ്റിക്ക് മതങ്ങളിൽ അടിമയോട് സ്നേഹത്തോടെ പെരുമാറാൻ പറയുന്നുണ്ട്. എന്നാൽ  അടിമത്തം  തെറ്റാണെന്ന്‌ അവരുടെ മതഗ്രന്ഥങ്ങളിൽ ഇല്ല. അടിമത്തം ഇല്ലാതാക്കിയത് മനുഷ്യൻ വികസിപ്പിച്ച ഒരു സാമൂഹികചിന്തയാണ്. ആ കാലഘട്ടത്തിന്റെ മൂല്യവും നാം അവിടെ കാണുന്നു. എല്ലാ മതപ്രവാചകരും അവതരിപ്പിച്ചത് അതാതുകാലത്തെ മൂല്യങ്ങളായിരുന്നു.


ശാസ്ത്രത്തിന്റെ പുരോഗതിയിലും കാലഘട്ടങ്ങളുടെ പരിവർത്തനങ്ങളിലും മനുഷ്യന്റെ മനസുകൾക്ക് മാറ്റം വരും. പഴയ തലമുറകൾ ചിന്തിച്ചിരുന്ന മാമൂലുകൾക്കു മാറ്റം വന്നത് അതിനുള്ള തെളിവുകളാണ്. കീഴ്ജാതിയും ഉയർന്ന ജാതിയും തമ്മിലുള്ള വേർതിരുവുകളിൽ വിടവുകൾ കുറഞ്ഞത് മതത്തിന്റെ നിർദ്ദേശം കൊണ്ടല്ല മറിച്ച് മനുഷ്യന്റെ സാമൂഹിക കാഴ്ചപ്പാടിൽ വന്ന വ്യത്യാസം കൊണ്ടാണ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ മനുഷ്യനും ചിന്തകൾക്കും വ്യതിയാനങ്ങൾ വരും. ഹൈന്ദവരുടെ കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് ന്യൂക്ലിയർ കുടുംബങ്ങൾ പടുത്തുയർത്തി. അന്ന് പ്രായത്തിൽ കൂടിയവരെയും സ്വന്തം അമ്മാവന്മാരെയും ബഹുമാനിക്കുകയെന്ന ചട്ടങ്ങൾ പാലിക്കണമായിരുന്നു. ഇന്ന് മുതിർന്നവരെ ആരാധിക്കുക, ബഹുമാനിക്കുകയെന്ന വ്യവസ്ഥിതി അടിച്ചേൽപ്പിക്കാൻ ചെന്നാൽ നടക്കില്ല. ഇതെല്ലാം നവോഥാന ചിന്തകളിലെ ധാർമ്മിക നേട്ടങ്ങളായിരുന്നു. മാറ്റങ്ങൾക്ക് മതം തടസം നിന്നിട്ടേയുള്ളൂ.


അമേരിക്കയിൽ കുറ്റവാളികളുടെയിടയിൽ നടത്തിയ ഒരു സർവ്വേയിൽ 92 ശതമാനം മതവിശ്വാസികളായി കാണുന്നു. വിശ്വാസംകൊണ്ട് അവരാരും നന്മയുള്ളവരായി കണ്ടില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നോർവേ, സ്വീഡൻ, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങൾ മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളാണ്. അവിടെയുള്ളവർ പള്ളിയിൽ പോവും. പക്ഷെ കൃസ്തു ഉയർത്തുവെന്നു പറഞ്ഞാൽ ചിരിക്കും. കന്യക പുരുഷനില്ലാതെ ഗർഭം ധരിച്ചെന്നു പറഞ്ഞാലും അവർ ചിരിക്കും. 80 ശതമാനം വിശ്വാസമില്ലാത്ത ജനതയാണവിടെയുള്ളത്. പള്ളിയും ആചാരങ്ങളും സാമൂഹിക ജീവിതത്തിന്റെ ഭാഗമെന്നുമാത്രം  കരുതുന്നു. എന്നാൽ ഇന്ന് ലോകത്തിൽ ഏറ്റവും സാമൂഹിക സുരക്ഷിതത്വമുള്ളത് മത വിശ്വാസമില്ലാത്ത ഈ രാജ്യങ്ങളിലാണ്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആ രാജ്യങ്ങളിൽ വിരളമായേ നടക്കാറുള്ളൂ. വിശ്വാസവും നന്മതിന്മകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നുള്ളത് ഈ രാജ്യങ്ങൾ തെളിവാണ്.


ചുരുക്കത്തിൽ ധാർമ്മികതയെന്നുള്ളത്  മതത്തിന്റെ കുത്തകയല്ല. മതത്തിൽ വിശ്വസിക്കുന്നവർ ധാർമ്മികമൂല്യങ്ങൾ  മതത്തിൽനിന്ന് നേടുന്നതുമല്ല.  നാമെല്ലാം  അടിമത്തത്തെ എതിർക്കുകയും  സ്ത്രീകൾക്ക് സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്യുന്നു. അതെല്ലാം  സ്വയം നേടിയ ധാർമ്മിക ബോധമാണ്. ധർമ്മാധർമ്മവിവേചനപരമായ  ഈ മൂല്യങ്ങൾ പ്രധാന മതങ്ങളെല്ലാം  ആവിർഭവിച്ചശേഷം  നടപ്പിലാക്കിയതാണ്. അത്തരം സാന്മാർഗ്ഗിക വ്യാഖ്യാനങ്ങൾക്ക് ഏതാനും നൂറ്റാണ്ടുകളുടെ ചരിത്രമേയുള്ളൂ. നമുക്കു ചുറ്റുമുള്ള   നാം ജീവിക്കുന്ന  ജീവിത സാഹചര്യങ്ങളിൽനിന്നും   ധർമ്മാചാര  ഗുണപാഠങ്ങൾ പഠിച്ചെടുക്കുന്നു.  നല്ല നല്ല നോവലുകളും പത്രങ്ങളും മാസികകളും മാതാപിതാക്കളുടെ ഉപദേശങ്ങളും ധാർമ്മികതയിലേക്കുള്ള  വഴികളാണ്.  മതത്തിന്റെ സ്വാധീനം   വളരെ പരിമിതമായേയുള്ളൂ.  മതവിശ്വാസിയുടെ  ധാർമ്മികതയും   നാസ്തികന്റെ ധാർമ്മികതയും  ഒരേ പ്രഭവകേന്ദ്രത്തിൽനിന്നും ഉത്ഭവിക്കുന്നു. അമേരിക്കയിൽ പതിനഞ്ചു ‌ ശതമാനമടുത്ത് നാസ്തികരുണ്ട്. മറ്റു  പല  ന്യൂനപക്ഷമതങ്ങളേക്കാൾ  എണ്ണത്തിൽ ഏറെയുണ്ടെങ്കിലും  ഇവർക്ക് രാഷ്ട്രീയ ലോബിയില്ല.  യഹൂദരെപ്പോലെ ശക്തി  പ്രാപിക്കാനൊ, രാഷ്ട്രീയ പങ്കാളിത്തമോ നേടാൻ സാധിച്ചിട്ടില്ല.  

EMalayalee.com
http://www.emalayalee.com/varthaFull.php?newsId=73179



 

 

 

Monday, February 3, 2014

മൻമോഹൻ സിംഗിന്റെ ഇന്ത്യയും മൻമോഹണോമിക്സും


 
By  ജോസഫ് പടന്നമാക്കൽ  

ആഗോളതലത്തിലെ സാമ്പത്തികശക്തിയായി കുതിച്ചുയരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലാണ് മൻമോഹൻ സിംഗ് തന്റെ രണ്ടാം ഊഴം പൂർത്തിയാക്കുന്നത്. മൂന്നാമതൊരു തവണ പ്രധാനമന്ത്രി സ്ഥാനത്തിനായി അദ്ദേഹം ശ്രമിക്കുന്നില്ല. മൻമോഹൻ സിംഗിനെപ്പോലെ ബുദ്ധിജീവിയായ ഒരു രാഷ്ട്രനേതാവ് സമീപകാലചരിത്രത്തിൽ കാണില്ല. അദ്ദേഹത്തിന്റെ ജനസമ്മതി അടുത്തനാളിൽ കുറഞ്ഞെങ്കിലും ലോകനേതാക്കന്മാരുടെയിടയിൽ അദ്ദേഹമിന്നും ആദരണീയനാണ്. "ഒരു രാജ്യത്തിന്റെ നേതാവെന്നതിലുപരി  മൻമോഹൻ സിംഗ് താൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണെണ്" അദ്ദേഹത്തിന്റെ  വൈറ്റ് ഹൌസ് സന്ദർശന വേളയിൽ ഒബാമ  പറയുകയുണ്ടായി.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  അമേരിക്കയും ഇന്ത്യയും ബിസിനസ് പങ്കാളികളാകാൻ കാരണവും മൻമോഹൻ സിംഗാണ്. അതുപോലെ ജപ്പാൻപ്രധാനമന്ത്രി ചിൻസോ അസ്സെ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽവെച്ച് മൻമോഹൻ സിംഗ് തന്റെ ഗുരുവും ആരാധകനുമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. സാമ്പത്തിക മുന്നേറ്റത്തിൽ ലോകത്തിന്റെയധിപനാകാൻ തയ്യാറെടുക്കുന്ന ചൈനയുടെ കുതിച്ചുപായലിൽ അസൂയാവഹമായി ഇന്ത്യയും ശക്തിപ്രാപിക്കാൻ കാരണം മൻമോഹൻ സിംഗാണെന്ന്  ജപ്പാൻപ്രധാനമന്ത്രി എടുത്തുപറഞ്ഞത്‌ ശ്രദ്ധേയമാണ്. ജപ്പാൻ ഇന്ത്യയുടെ ഉറ്റമിത്രവും സാമ്പത്തിക  പങ്കാളിയുമാണ്‌.


ഇന്ത്യയുടെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ സംബന്ധിച്ച് പ്രത്യേകമായ  ഒരു മുഖവുരയുടെ ആവശ്യമില്ല. ചരിത്രത്തിലെ  ഗ്രന്ഥപ്പുരയിലുള്ള ഭാരതശിൽപ്പികൾക്കൊപ്പം അദ്ദേഹത്തിൻറെ നാമവും  എഴുതപ്പെട്ടിരിക്കുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിപദം കാംഷിക്കുന്നില്ലെന്നു തീരുമാനിച്ചതും ഭാരത ജനതയുടെ സ്നേഹാദരവുകൾ നേടികൊണ്ടായിരുന്നു.  മൻമോഹൻ  ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ആദ്യത്തെ  സിക്കുകാരനായിരുന്നു.  അതിലുമുപരി നെഹ്രുവിനുശേഷം കാലാവധി പൂർത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി അതേ ഓഫീസിൽ ചുമതലകൾ വഹിച്ചുവെന്നുള്ളതും വിശേഷണമാണ്.


പാക്കിസ്ഥാനിലുള്ള 'ഗാഹ്' എന്ന അപ്രധാനമായ ഒരു ഗ്രാമത്തിലായിരുന്നു 1932 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി സിംഗ് ജനിച്ചത്‌. സിംഗിന്റെ പിതാവ് ഗുർമുഖസിംഗും മാതാവ് അമ്രിത കൌറുമായിരുന്നു.  മാതാവ് അമ്രിത നന്നേ ചെറുപ്പത്തിൽ മരിച്ചുപോയി. പിന്നീട് സിംഗിനെ വളർത്തിയത് പിതൃമാതാവായിരുന്നു. കഷ്ടിച്ചുജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ അംഗമായി മൻ മോഹനെന്ന ബാലൻ വളർന്നു. ആ ഗ്രാമത്തിൽ അന്ന് വൈദ്യുതിയൊ സ്കൂളോ ഹോസ്പ്പിറ്റലോ ഉണ്ടായിരുന്നില്ല. മൈലുകൾ കാൽനടയായി നടന്നാണ് സ്കൂളിൽ പോയിരുന്നത്. രാത്രികാലങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ സ്കൂളിലെ പാഠങ്ങൾ പഠിച്ചിരുന്നു. മണിക്കൂറോളം മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തിൽ പഠിച്ചതുകൊണ്ടാണ് തന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞതെന്നും മൻമോഹൻ ചിലപ്പോൾ നേരംപോക്കായി പറയാറുണ്ട്‌. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനശേഷം അദ്ദേഹത്തിൻറെ കുടുംബം ഉത്തര പ്രദേശിലുള്ള അമൃത്‌സറിൽ താമസം തുടങ്ങി. അവിടെ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 

 
'അങ്ങയുടെ ജീവിതത്തിലെ  വിജയരഹസ്യമെന്തെന്ന്ആരെങ്കിലും മൻമോഹനോട് ചോദിച്ചാൽ 'വിദ്യ ലഭിച്ചതുകൊണ്ടാണ് നിലവിലുള്ള തന്റെ നേട്ടങ്ങൾക്കെല്ലാം കാരണമെന്നു' പറയും. ഇന്നുള്ള യുവജനങ്ങൾക്ക്‌ മഹാനായ മൻമോഹൻ സിംഗ് ഒരു  മാതൃകയാണ്. പഠിച്ചുയരാൻ സ്വയം കഴിവുകളും അവസരങ്ങളും സ്വയമുണ്ടാക്കിയെന്നും തന്റെ ഉയർച്ചയിൽ ജന്മംതന്ന മാതാപിതാക്കളോടും ബന്ധുജനങ്ങളോടും കടപ്പാടുകളുമുണ്ടെന്നും മൻമോഹൻ വിശ്വസിക്കുന്നു. കോളേജുവിദ്യാഭ്യാസ കാലംമുതൽ പരീക്ഷകളിലെന്നും ഒന്നാമനായി പാസ്സായിക്കൊണ്ട് അർഹമായ എല്ലാ  സ്കോളർഷീപ്പുകളും  നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1954 -ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.  അവിടെനിന്ന് സ്കോളർഷിപ്പ്സഹിതം കേംബ്രിഡ്‌ജ് (Cambridge)യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റെഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നു പി.എച്ച്. ഡി.യും കരസ്ഥമാക്കി.

 
അക്കാഡമിക്ക് നിലവാരം പരിഗണിച്ച് 'ആഡം സ്മിത്ത്' സ്കോളർഷിപ്പും ലഭിച്ചിരുന്നു.  പഠിക്കുന്ന ക്ലാസുകളിൽ എന്നും ഒന്നാമനും ബുദ്ധിമാനുമായിരുന്നെങ്കിലും പൊതുസദസുകളിൽ അദ്ദേഹമൊരു നാണം കുണുങ്ങിയായിരുന്നു. ബി.ബി.സി. വാർത്താലേഖകൻ മാർക്ക് റ്റൂല്ലിയുമായ അഭിമുഖ സംഭാഷണത്തിൽ മൻമോഹൻ പറഞ്ഞു "ഇംഗ്ലണ്ടിൽ (Cambridge)) പഠിക്കുന്ന കാലത്ത് താൻ എന്നും തണുത്ത വെള്ളത്തിൽ കുളിച്ചിരുന്നു.  ഹോസ്റ്റലിൽ അക്കാലത്ത് ചൂടുവെള്ളം വരുന്ന നിമിഷത്തിൽ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു കുളിക്കാൻ വരുമായിരുന്നു. തന്റെ നീണ്ട തലമുടി അവരെ കാണിക്കാൻ എന്നും നാണമായിരുന്നു." പലപ്പോഴും ഹോസ്റ്റലിലെ ഏക സിക്കുകാരനെന്ന നിലയിൽ തലമുണ്ടുമായി മറ്റുള്ളവരോട് സംസാരിക്കാനും മടിയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് കേംബ്രിഡ്ജിലെയും ഓക്സ്ഫോർഡിലേയും അദ്ധ്യാപകർക്ക് മൻ മോഹനെന്ന വിദ്യാർത്ഥി പ്രിയങ്കരനുമായിരുന്നു. 

 
ഇംഗ്ലണ്ടിലെ പഠനശേഷം മൻമോഹൻ സിംഗ് തന്റെ നാടായ അമൃത്‌സറിൽ മടങ്ങിയെത്തി. അവിടെയദ്ദേഹം കോളേജദ്ധ്യാപകനായി ജോലിയാരംഭിച്ചു. ഒരിക്കൽ മൻമോഹൻ പ്രസിദ്ധ എഴുത്തുകാരനും അയൽക്കാരനുമായ മുല്ക്ക് രാജ് ആനന്ദുമൊന്നിച്ച് പണ്ഡിറ്റ് ജവർലാലിനെ  സന്ദർശിച്ചു. പണ്ഡിറ്റ്ജി ഒരു സർക്കാർജോലി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തെങ്കിലും അദ്ധ്യാപകജോലി തുടങ്ങിയതുകൊണ്ട് അതേ അക്കാഡമിക്ക് വർഷത്തിൽ  മറ്റൊരു ജോലി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. യുണൈറ്റഡ്‌ നാഷനിൽ രാഹുൽ പ്രഭീഷെന്ന വിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞന്റെ കീഴിൽ ജോലിനോക്കവേ അദ്ദേഹത്തിന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ലക്ച്ററായി നിയമനം ലഭിച്ചു. അക്കാലത്ത് യൂഎന്നിലെ അതിപ്രധാനമായ ഈ ജോലിക്കുവേണ്ടി സാമ്പത്തികവിദക്തർ മത്സരിക്കുമ്പോൾ മൻമോഹൻ തന്റെ ജോലിയിൽനിന്ന് രാജിവെയ്ക്കുന്ന വാർത്ത ഡോ. പ്രബീഷിനുതന്നെ വിസ്‌മയമുണ്ടായി. നിലവിലുള്ള മാന്യമായ യൂ.എൻ. ജോലി രാജിവെച്ച് അദ്ധ്യാപകനായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുന്നത് അവിവേകമെന്ന് അദ്ദേഹം മൻമോഹനെ ഒർമ്മിപ്പിച്ചപ്പോൾ ജീവിതത്തിലെ ചില കാലങ്ങളിൽ മണ്ടനായിരിക്കുന്നതും ബുദ്ധിപരമെന്ന് മറുപടി കൊടുത്തു.

 
മടങ്ങിവന്നശേഷം മൻമോഹൻ സിംഗ് ആദ്യം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിപ്പിച്ചു. അതിനുശേഷം സർക്കാർ സർവീസിൽ ജോലിയാരംഭിച്ചു. സാമ്പത്തിക മേഖലകളിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന മിക്ക പദവികളും വഹിച്ചിട്ടുണ്ട്‌. സർക്കാരിന്റെ പ്രധാന സാമ്പത്തികോപദേഷ്ടാവ്, ഫൈനാൻസ് സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണ്ണർ, പ്ലാനിംഗ് കമ്മീഷൻ ഡപ്യൂട്ടി ചെയർമാൻ, ഇന്ത്യയുടെ ധനകാര്യമന്ത്രി എന്നീ നിലകളിൽ സേവനമർപ്പിച്ചശേഷമാണ്‌  പ്രധാനമന്ത്രിപദം അദ്ദേഹം അലങ്കരിച്ചത്.

 
1958-ൽ മൻമോഹൻ സിംഗ് ഗുർഷറൽ കൌറിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ഉപീദ്രർ, ഡാമൻ, അമ്രീത് എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികൾ ജനിച്ചു. മൂത്ത മകൾ ഉപീദ്രർ ഡൽഹിയൂണിവേഴ്സിറ്റി പ്രൊഫസറും ആറേഴു ഗ്രന്ഥങ്ങളുടെ കർത്ത്രിയുമാണ്. രണ്ടാമത്തെ മകൾ ഡാമൻ ഡൽഹിയിലെ സെൻറ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ഗുജറാത്തിലെ റൂറൽ ഇൻസ്റ്റുട്ടിൽനിന്നും മറ്റൊരു ബിരുദവും നേടി. സാഹിത്യ കൃതികളിൽ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മൂന്നാമത്തെ മകൾ അമ്രീത് അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനിൽ അറ്റോർണിയും അമേരിക്കയിൽ സ്ഥിരതാമസക്കാരിയുമാണ്.

 
ഇന്ത്യയെ സംബന്ധിച്ച് 1991 കാലഘട്ടം സാമ്പത്തിക പ്രതിസന്ധികളുടെ നാളുകളായിരുന്നു. അന്ന് രാജ്യത്തിന്റെ രക്ഷകനായി ഉയർന്നുവന്ന നേതാവാണ്‌ മൻമോഹൻ സിംഗ്. പി.വി. നരസിംഹറാവു അദ്ദേഹത്തെ അന്നത്തെ ധനകാര്യമന്ത്രിയായി നിയമിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് പുത്തനായ രൂപം നല്കികൊണ്ട് തകർന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പുനർജീവിപ്പിച്ചതും സിംഗായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്ക്കാരനേട്ടങ്ങളിൽ ഇന്ത്യാ കുതിച്ചുയരുന്ന സമയത്ത് 1996-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് പാർട്ടി പരാജയപ്പെട്ടു. അതിനുശേഷം അടൽ ബിഹാരി ബാജ്പൈ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൻമോഹൻ രാജ്യസഭാ നേതാവായിരുന്നു. 2004-ൽ വീണ്ടും കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ കൂട്ടുമന്ത്രിസഭ വന്നപ്പോൾ സോണിയാ സ്വയം പ്രധാനമന്ത്രിപദം വേണ്ടെന്നുവെച്ച് മൻമോഹൻ സിംഗിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി  ചുമതലകളേൽപ്പിച്ചു. 


2005-ൽ കോലാലംപൂരിൽ നടന്ന ഇന്ത്യാ ഏഷ്യൻ രാഷ്ട്രത്തലവന്മാരുടെ  സമ്മേളനത്തിൽ മൻമോഹൻ സിംഗും പങ്കുചേർന്നിരുന്നു. അന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് 'സാമ്പത്തിക ബൌദ്ധികതലങ്ങളിൽ ആധികാരികമായി സംസാരിക്കാൻ യോഗ്യനായ ഇന്നുള്ള ലോകത്തിലെ രാഷ്ട്രത്തലവനെന്നായിരുന്നു'.   തീർച്ചയായും ഓരോ ഭാരതീയനും അദ്ദേഹത്തിൽ അഭിമാനിക്കണം.  അക്കാഡമിക്ക് നിലവാരത്തിൽ  അദ്ദേഹത്തിൻറെയത്രയും യോഗ്യതനേടിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ല. അദ്ദേഹത്തോളം ബൌദ്ധികതലങ്ങളിലുയർന്ന വേറൊരു രാഷ്ട്രത്തലവനും  ഭൂമുഖത്തില്ല.  അദ്ദേഹത്തിന്റേത് അത്രയ്ക്കും അങ്ങേയറ്റം റെക്കോർഡാക്കിയ ഉൽകൃഷ്ടമായ ജീവിതമായിരുന്നു. നേടിയ നേട്ടങ്ങൾക്കെല്ലാം കാലം അർഹമായ പ്രതിഫലം നല്കുകയും ചെയ്തു. 

 
വിദ്യയിൽക്കൂടി, കഠിനാദ്ധ്വാനത്തിൽക്കൂടി ജീവിതായോധനത്തിലെ നേട്ടങ്ങൾ കൈവരിക്കാനാഗ്രഹിക്കുന്ന യുവജനങ്ങൾക്ക്‌ മൻമോഹൻ സിംഗ് എന്നുമൊരു വഴികാട്ടിയും മാതൃകയും പ്രചോദനവുമായിരിക്കും. അദ്ദേഹത്തിന് ധനികരായ മാതാപിതാക്കളോ സ്വാധീനമുള്ള ബന്ധുക്കളോ ധനമോ പാരമ്പര്യസ്വത്തുക്കളോ ശുപാർശ നടത്താൻ സ്വാധീനമുള്ളവരോ ഉണ്ടായിരുന്നില്ല. എല്ലാം സ്വന്തമായി നേടിയെടുത്ത യോഗ്യതയും കഠിനാധ്വാനവുമായിരുന്നു. കൂടാതെ സത്യസന്ധതയും ബുദ്ധിശക്തിയും അദ്ദേഹത്തെയെന്നും കർമ്മനിരതനാക്കിയിരുന്നു.  മാതൃഭൂമിയോടുള്ള അടങ്ങാത്ത അമിതസ്നേഹം ഈ മഹാനെ രാജ്യത്തിന്റെ ഉന്നതപീഠംവരെയെത്തിച്ചു. 

 
സിംഗിന്റെ രാഷ്ട്രീയഭാവി എന്നും സങ്കീർണ്ണത നിറഞ്ഞതായിരുന്നു. മറ്റുള്ള രാഷ്ട്രീയപ്രഭകളെപ്പോലെ അദ്ദേഹത്തിന് നൈസർഗീകമായ ഒരു വ്യക്തിപ്രഭാവമോ അനുയായികളോ ഉണ്ടായിരുന്നില്ല. ഉന്നതരാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചയാളായിരുന്നില്ല. ആദ്യതവണ പ്രധാനമന്ത്രിയായി ഇന്ത്യയെ നയിച്ചെങ്കിലും ഇന്ത്യയുടെ വികസനപദ്ധതികളെ എതിർത്തുകൊണ്ടിരുന്ന രാഷ്ട്രീയ കൂട്ടുകെട്ടോടെയുള്ള സങ്കരമന്ത്രിസഭയെ സിംഗിനന്ന് നേതൃത്വം കൊടുക്കേണ്ടി വന്നു. എങ്കിലും അദ്ദേഹത്തിൻറെ നയപരമായ സമീപനംമൂലം ഇന്ത്യയുടെ സാമ്പത്തികഭദ്രത  കെട്ടുറപ്പുള്ളതായിക്കൊണ്ടിരുന്നു. കാശ്മീർ പ്രശ്നത്തിന് പുരോഗമനമുണ്ടായില്ലെങ്കിലും അയൽരാജ്യമായ പാക്കിസ്ഥാനുമായി കൂടുതൽ മൈത്രിയിലാകുവാനും ബന്ധം മെച്ചപ്പെടുത്തുവാനും സാധിച്ചു. അമേരിക്കയുമായി ശക്തമായ ഒരു വ്യവസായ പങ്കാളിത്തബന്ധം സ്ഥാപിക്കാൻ സാധിച്ചതും സിംഗിന്റെ നേട്ടമാണ്. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുവാൻ വിപ്ലവകരമായ പല പദ്ധതികളും നടപ്പിലാക്കി. ആഗോള തലത്തിൽ ഇന്ത്യാ ഇന്ന് സാമ്പത്തിക ശക്തിയെന്ന അംഗീകാരം നേടിയതും ചരിത്രപരമായ നേട്ടമാണ്. 


ഇന്ത്യൻ രാഷ്ട്രീയത്തിൽ സിംഗ് ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കുകയോ ഇന്ത്യയുടെ പാർലമെൻറ് അംഗമോ ആയിട്ടില്ല.  2010 ലെ ടൈംമാഗസിനിലെ ലിസ്റ്റനുസരിച്ച് മൻമോഹൻ ലോകത്തിലെ സുപ്രധാനമായ നൂറ് വ്യക്തികളിൽ ഒരാളായി കരുതുന്നു. അതുപോലെ ലോകരാഷ്ട്രത്തലവന്മാരിലെ പ്രശസ്തരായ വ്യക്തികളിൽ പത്തുപേരെ തെരഞ്ഞെടുത്തതിൽ ഒരാൾ സിംഗാണ്. കോണ്ഗ്രസ് പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും മൻമോഹൻസിംഗ് എക്കാലവും   കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. 1996 ലും 1998 ലും 1999 ലും കോണ്ഗ്രസിന്റെ തുടർച്ചയായ പരാജയവേളകളിലെല്ലാം മൻ മോഹൻ സിംഗ് തന്റെ കൂറ് എന്നും കോണ്ഗ്രസ് പാർട്ടിയോടൊപ്പം പ്രകടിപ്പിച്ചുകൊണ്ട് അടിയുറച്ചുനിന്നു. 

 
2013 ആഗസ്റ്റ് പതിനഞ്ചാംതിയതി ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഷ്ട്രത്തോടായി  മൻമോഹൻ ചെയ്ത പ്രസംഗം വികാരഭരിതമായിരുന്നു. പ്രകൃതിദുരന്തങ്ങളിൽ ജീവനും സ്വത്തും ഭവനങ്ങളും നഷ്ടപ്പെട്ടവർക്കായി കേഴുന്ന ഭാരതം ദുരിതമനുഭവിക്കുന്നവരോടു കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട അവരുടെ ഭവനങ്ങൾ പുനരുദ്ധരിക്കാനും അവരെ കർമ്മ മേഖലയിലേക്കു കൊണ്ടുവരുവാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചതായി പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യൻ നേവിയുടെ മുങ്ങപ്പെട്ട കപ്പ ലിൽ ജീവൻ നഷ്ടപ്പെട്ട പതിനെട്ടു നാവികരുടെ കുടുംബാംഗങ്ങളുടെ ദുഃഖം രാഷ്ട്രത്തിന്റെ ദുഖമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. 


ഭാരതം റിപ്പബ്ലിക്കായതുമുതൽ ഇന്ത്യയ്ക്കുണ്ടായ പുരോഗതികളെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു ചരിത്ര വിദ്യാർത്ഥിയ്ക്ക്‌ വളരെയധികം പ്രയോജനപ്പെടും. ഭാരതത്തിൽ ഓരോ ദശകത്തിലുമുണ്ടായ അഭിവൃദ്ധിയുടെ പാതകൾ പ്രസംഗത്തിലുടനീളമുണ്ട്. അദ്ദേഹത്തിൻറെ റിപ്പബ്ലിക്ക് ദിനപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ താഴെ വിവരിക്കുന്നു.

 

1.      1950-ൽ പണ്ഡിറ്റ്‌ ജവർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി. ആദ്യത്തെ പത്തു കൊല്ലത്തിനുള്ളിൽ സ്ഥാപിച്ച അറ്റോമിക്ക് എനർജികമ്മീഷൻപ്ലാനിംഗ് കമ്മീഷൻ, ഇലക്ഷൻ കമ്മീഷൻ എന്നീ സ്ഥാപനങ്ങൾ പിന്നീടുള്ള രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെട്ടു. ആദ്യതെരഞ്ഞെടുപ്പും പഞ്ചവത്സര പദ്ധതികളും ഈ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. 
 

2.      1960 മുതൽ അടുത്ത പത്തുവർഷത്തിലുള്ള നെഹ്രുവിന്റെ കാലഘട്ടത്തിൽ വ്യവസായങ്ങളും ഫാക്റ്ററികളും സ്ഥാപിച്ചു. ജലസേചന പദ്ധതികളും യൂണിവേഴ്സിറ്റികളും തുടങ്ങി. ശാസ്ത്രത്തിനും സാങ്കേതിക വിദ്യകൾക്കും പ്രാധാന്യം കൽപ്പിച്ചുകൊണ്ടുള്ള  നവഭാരതത്തിനായുള്ള പദ്ധതികളുടെ തുടക്കവും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. 
 

3.      1970-ൽ ഇന്ദിരാജി ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനിർമ്മിതമായ ഉപഗ്രഹം ശ്യൂന്യാകാശത്തിലയച്ചു. ഇന്ത്യയുടെ ഹരിതക വിപ്ലവത്തിന്റെ ഫലമായി ഭക്ഷണധാന്യങ്ങൾ ഉത്ഭാദിപ്പിക്കുന്നതിൽ നാം സ്വയം പര്യപ്തയായി. അന്നുവരെ ഭക്ഷണവിഭവങ്ങൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരുന്നു.


4.      1980 മുതലുള്ള ദശകങ്ങളിൽ പ്രധാനമന്ത്രി രജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ അടിസ്ഥാന സാങ്കേതിക വിദ്യയുടെയും സാമ്പത്തിക രാജ്യപരിപാലന ശാസ്ത്രത്തിന്റെയും പുരോഗമനമായിരുന്നു. പഞ്ചായത്ത് രാജും ഗ്രാമീണ ജനതയെ പുനരുദ്ധരിക്കുന്ന പദ്ധതികളും നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലാണ്.  

5.      1991 മുതലുളള നരസിംഹ റാവുവിന്റെ ഭരണ നാളുകൾ ഇന്ത്യാ സാമ്പത്തിക വിപ്ലവത്തിൽക്കൂടി വിജയം വരിച്ച കാലഘട്ടങ്ങളായിരുന്നു. ആരംഭത്തിൽ പ്രതിപക്ഷത്തിലെ രാഷ്ട്രീയപാർട്ടികൾ സാമ്പത്തിക നവീകരണപരിപാടികളുടെ പ്രായോഗികവശങ്ങളെ മനസിലാക്കാതെ എതിർത്തിരുന്നു. എങ്കിലും അന്നു തുടങ്ങിവെച്ച ഉദാരവല്ക്കരണ പദ്ധതികൾ ദേശീയ താല്പര്യമനുസരിച്ചായിരുന്നു. അതിനുശേഷം അധികാരത്തിൽ വന്ന എല്ലാ സർക്കാരുകളും ഉദാരവൽക്കരണ പദ്ധതികളുമായി മുമ്പോട്ടുപോയി. അന്നുമുതൽ നമ്മുടെ രാജ്യം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ശാക്തികചേരികളോടൊപ്പം പുരോഗമന പാതയിൽക്കൂടി മുമ്പോട്ടുകുതിക്കുന്നു. 


6.      വാജ്പേയി ഭരിച്ചിരുന്ന കഴിഞ്ഞ ദശകങ്ങളിലും സാമ്പത്തിക മേഖലയിൽ രാജ്യം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നു.
 

7.       ഈ ദശകത്തിലുളള  മൻമോഹൻ സിംഗിന്റെ കാലം രാഷ്ട്രത്തിന്റെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമായി കരുതുന്നു. ഒരു പതിറ്റാണ്ടിലും രാജ്യത്തിന്‌ ഇത്രമാത്രം പുരോഗതിയുണ്ടായിട്ടില്ല.


ആഗോളതലത്തിൽ പ്രസിദ്ധനായ മൻമോഹൻസിംഗിന് വിമർശനങ്ങളും വിമർശകരുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച അഞ്ചു ശതമാനം കുറഞ്ഞു. എന്നാൽ സാമ്പത്തിക അസമത്വങ്ങൾ ഇക്കഴിഞ്ഞ കാലങ്ങളിൽ ഒരു ആഗോളപ്രശ്നമായിരുന്നു. അത് ഇന്ത്യയുടെ മാത്രം പ്രശ്നമായിരുന്നില്ല. യൂറോപ്പ്യൻ രാജ്യങ്ങളാകെ സാമ്പത്തിക അരാജകത്തം മൂലം പുകയുന്നുണ്ടായിരുന്നു. മൂന്നാംചേരിയിലെ രാജ്യങ്ങളിൽ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പതുവർഷമായി ശരാശരി ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8 ശതമാനമായിരുന്നത് 'മൻമോഹണോമിക്സ'ത്തിന്റെ വിജയവും അഭിമാനിക്കത്തക്ക സാമ്പത്തിക ചരിത്രവുമായിരുന്നു.


ആഭ്യന്തര പ്രശ്നങ്ങളിലും ഇന്ത്യയ്ക്കകത്തും പുറത്തും വിമർശനങ്ങളുണ്ട്‌.  ഇന്ത്യയുടെ സുരക്ഷാപദ്ധതികൾ വിജയകരമായിരുന്നെങ്കിലും വർഗീയ ഭീകരതയും നക്സൽ ബാരിസവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വംമെന്ന ചിന്തകൾക്കും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിർത്തിയിൽനിന്നും നുഴഞ്ഞുകയറി ഭീകരർ ജവാന്മാരെ ആക്രമിക്കുകയെന്നതും സാധാരണമാണ്. അഴിമതികൾ നിവാരണം ചെയ്യാൻ ലോകപാൽബിൽ പാർലമെന്റ് പാസാക്കിയെങ്കിലും ആ ബില്ല് ഇന്നും രാജ്യസഭയുടെ പരിഗണനയിലിരിക്കുന്നു.  നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ മൊത്തം ശുദ്ധീകരണം നടത്താൻ ഈ ബില്ല് ഉപകാരപ്രദമായേക്കും.

 
 ഓരോ പതിറ്റാണ്ടുകളിലും ഈ രാജ്യത്ത് മാറ്റങ്ങളുണ്ടാകുന്നുണ്ടായിരുന്നു. എന്നാൽ മൻമോഹൻ യുഗത്തിലെ മാറ്റങ്ങൾ സർവ്വകാല റിക്കോർഡും ഭേദിച്ചുകൊണ്ടായിരുന്നു. അജ്ഞതയും വിശപ്പും ദാരിദ്ര്യവും ദൂരീകരിക്കുന്നകാലം ഇനി വിദൂരമല്ല. ഇന്ത്യാ പുരോഗമിക്കുന്നുണ്ട്. ആ പുരോഗമനത്തിൽ മതമോ ഭാഷയോ വിഭാഗീയ ചിന്തകളോ കണക്കാക്കാതെ ഭാരതത്തിലെ എല്ലാ പൌരന്മാരും പങ്കാളികളാവണം. ജനാധിപത്യശക്തികൾ ഇന്ന് ഒന്നായി രാഷ്ട്രത്തെ ബലപ്പെടുത്താൻ കർമ്മരംഗത്തുണ്ട്. എന്നിരുന്നാലും ഭാരതത്തിന്റെ സാമ്പത്തിക കലയിലെ പുനർനിർമ്മാണശിൽപ്പി മൻമോഹൻ സിംഗെന്ന് ഇതിനകം ചരിത്രത്തിന്റെ താളുകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.




British Pathram:

Malayalam Daily:

EMalayalee:

 










 


 


 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...