Monday, November 25, 2019

പ്രസിഡന്റ് ട്രംപും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും



ജോസഫ് പടന്നമാക്കൽ

ലോകമാകമാനമുള്ള മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും പത്രങ്ങളും പ്രസിഡന്റ് ട്രംപിന്റെ 'ഇമ്പീച്ച്മെന്റ്' നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ അതീവ ജാഗ്രതയിലും മത്സരത്തിലുമാണ്. അദ്ദേഹത്തെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കം ചെയ്യാനായി കാത്തിരിക്കുന്ന വലിയ ഒരു ശത്രുനിര തന്നെ പൊതുരംഗത്തുണ്ട്. പ്രസിഡണ്ടിനെ ഔദ്യോഗിക ചുമതലകളിൽനിന്നും നീക്കം  ചെയ്യാനുള്ള കാരണങ്ങൾ അവ്യക്തതകൾ നിറഞ്ഞതാണ്. എങ്കിലും അഴിമതിയാരോപണങ്ങൾ ചുമത്തപ്പെട്ട ഒരു പ്രസിഡന്റ് രാജ്യം ഭരിക്കുകയെന്നത്, ശക്തിയേറിയ ജനാധിപത്യ രാജ്യമായ അമേരിക്കയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ പ്രശ്നവുംകൂടിയാണ്. ജനാധിപത്യം ഇവിടെ ക്രൂശിക്കപ്പെടുന്നുവോ വിജയിക്കുന്നുവോ എന്നത് വ്യക്തമാകാൻ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ആറു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകളുടെ അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചതുമൂലം ആ രാജ്യങ്ങളിലുള്ളവർ ട്രംപിന്റെ പതനം ആഗ്രഹിക്കുന്നു. കുടിയേറ്റക്കാർക്കെതിരെ കൂറ്റൻ മതിൽ   സൃഷ്ടിക്കുന്നതിലും, കുടിയേറ്റം നിർമ്മാജനം ചെയ്യാൻ ശ്രമിക്കുന്നതിലും അതൃപ്തരായ വലിയ ഒരു ജനവിഭാഗമുണ്ട്. എന്തെല്ലാം പ്രത്യാഘാതങ്ങൾ തരണം ചെയ്യേണ്ടി വന്നാലും 2020-ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിയാകണമെന്ന ഒറ്റ ഒരു ലക്ഷ്യം മാത്രമേ പ്രസിഡന്റ് ട്രംപിനുള്ളു.

അടുത്ത ഏതാനും മാസങ്ങൾ അമേരിക്കയെ സംബന്ധിച്ചടത്തോളം രാഷ്ട്രീയ കലുഷിതമായ സംഭവവികാസങ്ങളടങ്ങിയ നാളുകളായിരിക്കാം! ഡൊണാൾഡ് ട്രംപ് 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരുപ്രാവശ്യം കൂടി അമേരിക്കൻ പ്രസിഡന്റാകാൻ മത്സരരംഗത്തുണ്ട്. എന്നാൽ, അതിനുമുമ്പുള്ള 'ഇമ്പീച്ച്‌മെന്റ്' എന്ന കടമ്പ അദ്ദേഹം കടക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്! ട്രംപിനെ 'ഇമ്പീച്ച്' ചെയ്താലും അധികാര സ്ഥാനത്തുനിന്ന് പുറത്താക്കാൻ സാധിക്കുമോയെന്നാണ് അടുത്ത വിഷയം! അമേരിക്കൻ മാദ്ധ്യമങ്ങൾ മുഴുവൻ ട്രംപിന് എതിരായതുകൊണ്ട് ശരിയായ വിവരങ്ങളടങ്ങിയ ഒരു വിലയിരുത്തൽ നടത്താനും ബുദ്ധിമുട്ടാണ്.

അമേരിക്കയിൽ ഇതിനുമുമ്പും പ്രസിഡന്റ്മാരെ ഇമ്പീച്ചു ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 'പ്രസിഡന്റ് നിക്‌സൺ 'ഇമ്പിച്ച്മെന്റ് അഭിമുഖീകരിക്കുന്നതിനു മുമ്പുതന്നെ  രാജിവെച്ചു. വാട്ടർഗേറ്റ് അഴിമതിയിൽ നിക്‌സൺ കുടുങ്ങിപ്പോവുകയായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡൊണാൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാനായി സെനറ്റും കോൺഗ്രസും തയ്യാറാവുന്നത്. ഇന്നത്തെ അമേരിക്കൻ രാഷ്ട്രീയ സാഹചര്യത്തിൽ സത്യമേതെന്ന് വിലയിരുത്താനും പ്രയാസമാണ്. ട്രംപ്, മീഡിയകളെ മൊത്തമായി 'ഫേക്ക്' വാർത്തകളെന്നും വിശേഷിപ്പിക്കുന്നു. ഇത്രമാത്രം വിമർശനങ്ങൾ അഭിമുഖീകരിച്ച മറ്റൊരു പ്രസിഡന്റ് അമേരിക്കയുടെ ചരിത്രപേജുകളിൽ കയറിയിട്ടുണ്ടോയെന്നും സംശയമാണ്.

സ്വന്തം നേട്ടങ്ങൾക്കായി പ്രസിഡന്റ് പദവിയും അധികാരവും ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹത്തിനെതിരെ പരാതികൾ ഉയരുന്നു. പ്രസിഡന്റെന്ന നിലയിൽ ധാർമ്മിക മൂല്യങ്ങളെ ഗൗനിക്കാതെ തന്നിഷ്ടം പ്രവർത്തിക്കുന്നുവെന്ന ആരോപണവുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്നും ശത്രു ചേരിയിലായിരുന്ന റക്ഷ്യയുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയ കള്ളക്കളികളും ചില രഹസ്യ കൂട്ടുകെട്ടുകളും ട്രംപിനെ  വെട്ടിലാക്കിയിരുന്നു. അതിന്റെ പേരിൽ എതിർ സ്ഥാനാർഥിയായ 'ഹിലരി ക്ലിന്റനെ' തേജോവധം ചെയ്യുകയും ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. അതിൽ വ്ലാദിമിർ പുട്ടിന്റെ സഹായമുണ്ടെന്നുള്ള ആക്ഷേപവും ഇന്നും നിലനിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തുള്ള റക്ഷ്യയുടെ ഇടപെടൽ സംബന്ധിച്ച അന്വേഷണങ്ങൾ  പൂർത്തിയാകാതെ, മറുപടി കണ്ടെത്താതെ തുടരുകയും ചെയ്യുന്നു.അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അഴിമതി പിടിച്ച പ്രസിഡന്റ് ട്രംപാണെന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു.

മുൻ പ്രസിഡന്റ് 'ജെറാൾഡ് ഫോർഡ്' തന്റെ പ്രസിഡൻഷ്യൽ അധികാരമുപയോഗിച്ചുള്ള മാപ്പ് നിക്സണു കൊടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹം നിരവധി ക്രിമിനൽ കുറ്റങ്ങൾക്കു കോടതികളിൽ വിസ്താരം തേടേണ്ടി വരുമായിരുന്നു. അത്തവണ പ്രസിഡന്റ് പദത്തിന് ശ്രമിച്ച 'ഫോർഡ്' തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും നിക്സണ് നിരുപാധികം മാപ്പുനല്കിയ തീരുമാനമായിരുന്നുവെന്നും പറയപ്പെടുന്നു.

സാഹചര്യങ്ങൾ നിക്സണ് അമേരിക്കൻ പ്രസിഡന്റായി തുടരാൻ അനുകൂലമല്ലായിരുന്നെങ്കിലും അദ്ദേഹം അസാധാരണ കഴിവുണ്ടായിരുന്ന ഒരു പ്രസിഡന്റായിരുന്നു. ട്രംപിനെ അഴിമതിക്കാരനായി പത്രങ്ങൾ വിശേഷിപ്പിക്കുന്നുവെങ്കിലും ആരും ക്രിമിനൽ കുറ്റവാളിയായി ചിത്രീകരിക്കുന്നില്ല. എന്നാൽ നിക്‌സന്റെ പേരിലുള്ള ആരോപണങ്ങൾ ക്രിമിനൽ സ്വഭാവമുള്ളതായിരുന്നു. നിക്‌സൺ ചരിത്രത്തിലെ  പ്രഗത്ഭനായ പ്രസിഡണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉള്ളിൽ പൈശാചികതയുണ്ടായിരുന്നു. ഡെമോക്രറ്റിക്ക് ഹെഡ്ക്വാർട്ടേഴ്സിൽ' പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാനും ഡെമോക്രറ്റുകളുടെ ശബ്ദങ്ങൾ രേഖപ്പെടുത്താനും ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ചാരന്മാർ സംഘടിപ്പിച്ചപ്പോൾ, അവരെ പിടികൂടിയപ്പോൾ പ്രസിഡന്റ് നിക്‌സൺ അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് നിക്സണിൽ ചില അപാകതകൾ ജനങ്ങൾ ശ്രദ്ധിച്ചെങ്കിലും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയാണുണ്ടായത്. അതിബുദ്ധിമാനും, രാജ്യത്തിന് വളരെയധികം പ്രതീക്ഷകൾ നല്കിയ ആളുമായ പ്രസിഡന്റ് നിക്‌സൺ ശുദ്ധമായ മനസോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. നിക്‌സനെ ജനങ്ങളല്ല പരാജയപ്പെടുത്തിയത്! അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു നിന്നുകൊണ്ട് അഴിമതികൾ കാട്ടി അദ്ദേഹം സ്വയം പരാജയപ്പെടുകയായിരുന്നു. നിക്‌സനും അദ്ദേഹത്തിൻറെ ഭരണകൂടവും അഴിമതി നിറഞ്ഞതെന്നു അമേരിക്കൻ ജനതയ്ക്ക് അറിഞ്ഞു കൂടായിരുന്നു. പ്രതിയോഗികളെ അടിച്ചമർത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നിക്സൻറെ ഭാഗത്തുനിന്നുമുണ്ടായത്. ദുരുദ്ദേശപരമായ നിക്സൻറെ കൗശലങ്ങൾ അന്നു വിജയിച്ചില്ല. അമേരിക്കയുടെ ചരിത്രത്തിൽ വാട്ടർ ഗേറ്റ് സംഭവം നിക്‌സനെ ഒരു കുപ്രസിദ്ധ പ്രസിഡന്റാക്കുകയുമുണ്ടായി.

ഇതിനുമുമ്പും ഇമ്പീച്ച്മെന്റ് സാഹചര്യങ്ങൾ ട്രംപിനുണ്ടായിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ പേരിൽ ആറു രാജ്യങ്ങളിലുള്ളവർക്ക് വിസ നിഷേധിച്ചതും വെള്ളക്കാരല്ലാത്ത നാലു വനിതകളോടു അവരുടെ പട്ടിണി രാജ്യങ്ങളിൽ മടങ്ങി പോവാൻ പറഞ്ഞതും ട്രംപിന്റെ വ്യക്തിത്വത്തിന് ഇടിവ് തട്ടിയിരുന്നു.  സെനറ്റിനോട് ആലോചിക്കാതെ ബഡ്ജറ്റിലെ പണം ചെലവഴിച്ച സാഹചര്യങ്ങളും നിലവിലുണ്ട്.  ഇത്തരം അധികാര ദുർ'വിനിയോഗങ്ങൾക്കെതിരെ ജനപ്രതിനിധി സഭകൾക്ക് കാര്യമായ തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കാൻ സാധിച്ചില്ല. ഇപ്പോഴാണ്, അമേരിക്കൻ ജനപ്രതിനിധി സഭകളുടെ മൂന്നു  കമ്മറ്റികൾ ട്രംപിന്റെ അഴിമതിയാരോപണങ്ങൾക്കെതിരെ തെളിവെടുപ്പിനായി ഒരുമ്പെട്ടിരിക്കുന്നത്.

'ആഭ്യന്തരയുദ്ധം (സിവിൽവാർ)' ആരംഭിച്ചപ്പോൾ ടെന്നസിയിൽ വെസ്റ്റ് എച്ച് ഹുംഫ്രേയ്‌സ് (West H. Humphreys) എന്ന ജഡ്ജി കോടതിയിൽ നീതിന്യായം പ്രഖ്യാപിക്കുന്നതിൽനിന്നു പിൻവാങ്ങുകയും യുണൈറ്റഡ് സ്റ്റേറ്റിനെതിരെ കോൺഫെഡറേസിയ്ക്ക് പിന്തുണ നൽകുകയും ചെയ്തു. അദ്ദേഹത്തെ ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചതിന് ഇമ്പീച്ച് ചെയ്തു. 1913-ൽ റോബർട്ട് ഡബ്ലിയു അർച്ചബാൾഡ് (Robert W. Archbald), എന്ന ജഡ്ജിയെ ലൂയിസിയാന സർക്കാർ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതുകൊണ്ടും അഴിമതി നടത്തിയതിനും ഡീബാർ ചെയ്തു. അതുപോലെ 2010-ൽ ലൂയിസിയാനയിലെ തോമസ് പോർട്സ് ജൂനിയറിനെയും സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചതിന് (G. Thomas Porteous Jr.) നീക്കം ചെയ്തിരുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ പതിനേഴ് ജഡ്ജിമാരെയും ഉയർന്ന ഔദ്യോഗിക ഭാരവാഹികളെയും പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് വിസ്താരങ്ങൾ നടത്തിയിട്ടുണ്ട്. പതിനാലു ജഡ്ജിമാരെ സെനറ്റിൽ വിസ്തരിക്കുകയും എട്ടുപേരെ കുറ്റവാളികളായി വിധിക്കുകയും ചെയ്തു. ഭാവിയിൽ ഓഫീസ് സ്ഥാനം അലങ്കരിക്കാൻ പാടില്ലെന്ന് അവരിൽ മൂന്നുപേർക്ക് വിലക്ക് കൽപ്പിക്കുകയും ചെയ്തു.

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പിനു രണ്ടു വർഷം മുമ്പുതന്നെ ആരംഭിക്കുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രറ്റിക് എന്ന രണ്ടു പാർട്ടികളും പ്രസിഡന്റ് സ്ഥാനം ലഭിക്കാനായി കടുത്ത മത്സരങ്ങളിലുമാണ്.  ചിലപ്പോൾ അതിരുവിട്ട പ്രകോപനപരമായ പ്രസ്താവനകളും വാക് സമരങ്ങളുമുണ്ടാകാറുണ്ട്.

ഡെമോക്രറ്റിക് സ്ഥാനാർത്ഥിയായി മുൻ വൈസ്പ്രസിഡന്റ് 'ജോ ബൈഡൻ' മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ താമസിച്ചാണ്' മത്സരത്തിനായി രംഗത്ത് പ്രവേശിച്ചിരിക്കുന്നത്. ബൈഡന്റെ പ്രസിഡന്റ് മോഹമെന്ന വളർച്ചയെ തടയേണ്ടതും ട്രംപിന്റെ വിജയത്തിനാവശ്യമായി തീർന്നു. വൈസ് പ്രസിഡണ്ടെന്ന നിലയിലും നീണ്ട കാലത്തോളം സെനറ്റർ പദവി അലങ്കരിച്ചതിനാലും വൈറ്റ് ഹൌസ്സിന്റെ ഭരണ സംവിധാനത്തെപ്പറ്റി ബൈഡനു നല്ല അറിവുമുണ്ട്. ട്രംപിന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ബൈഡൻ ഒരു വെല്ലുവിളിയും കൂടിയാണ്. ബൈഡനെപ്പറ്റി ഉയർന്നു വരുന്ന ജനസ്വാധീനം ഇല്ലാതാക്കാനുള്ള മാർഗങ്ങളും അദ്ദേഹം ആരാഞ്ഞുകൊണ്ടിരുന്നു. രഹസ്യ വിവരങ്ങൾ അന്വേഷിക്കാനായി ട്രംപിന്റെ അനുയായികൾ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രൂപീകരിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു.

ട്രംപിനെ പിന്താങ്ങുന്ന അദ്ദേഹത്തിൻറെ ചാരന്മാർ എതിർ സ്ഥാനാർഥി ബൈഡന്റെ ചെയ്തികളെപ്പറ്റി അന്വേഷിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഈ രഹസ്യന്വേഷണത്തിനുള്ള പണം മുഴുവൻ ജനങ്ങളുടെ നികുതി നിക്ഷേപത്തിൽ നിന്നായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. പൊതു ഖജനാവിൽനിന്നും ട്രംപിന്റെ പ്രവർത്തനങ്ങൾക്കായി പണം ഉപയോഗിച്ചുവെന്നും നല്ലൊരു വിഭാഗം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും കരുതുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയങ്ങൾക്കായി പ്രവർത്തിക്കുന്നവർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും രഹസ്യാന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിനുള്ള വണ്ടിച്ചെലവിന് പൊതുഖജനാവ്‌ തുറന്നുവച്ചിട്ടുള്ളതുകൊണ്ട് ഇതിനായി അവര്‍ക്ക് ട്രംപിന്റെ സ്വകാര്യപ്പണം ‍ കയ്യിടേണ്ടിവന്നുമില്ല. അവരുടെ പ്രയത്‌നം വൃഥാവിലായതുമില്ല. ബൈഡന്റെ മകന്‍ 'ഹണ്ടര്‍ ബൈഡൻ'  ഉക്രെയിനിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി മുതൽമുടക്കിയതും സർക്കാരിന്റെ ഫണ്ടിൽനിന്നുള്ള നികുതിപ്പണമായിരുന്നുവെന്നു ആരോപണങ്ങളുയരുന്നു. 'ഹണ്ടർ' ഉക്രൈനിൽ  വൻതോതിൽ ബിസിനസ്സ് നടത്തുന്ന വിവരങ്ങൾ ട്രംപിന്റെ ടീമിന് മനസിലാക്കാനും സാധിച്ചു. ഉക്രൈനിൽ 'ഹണ്ടർ ബൈഡൻ' ബിസിനസ്സ് നടത്തുന്ന വിവരം ട്രംപും കൂട്ടരും വ്യക്തമായി അറിയുകയും ചെയ്തു. ഹണ്ടറിന്റെ ബിസിനസിലെ പാകപ്പിഴകളും അഴിമതികളും 'ട്രംപ്' ചാര സംഘടനകൾമുഖേന രഹസ്യമായി മനസിലാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി  ഉക്രൈൻ പ്രസിഡണ്ടിന്റെ സഹായം തേടുകയുമുണ്ടായി.

ഉക്രൈന്റെ പ്രസിഡണ്ടായ 'വ്ലാദിമിർ സെലിൻസ്‌ക്' രാഷ്ട്രീയമായി പാകതയോ പരിചയമോയുള്ള ആളല്ല. 'ഉക്രൈൻ' അമേരിക്കയുടെ സൈനിക സഹായം തേടിക്കൊണ്ടിരുന്ന കാലമായിരുന്നു. പത്തു കോടി വില വരുന്ന സൈനികോപകരണങ്ങൾ അവർക്കു വേണമായിരുന്നു. ഈ ഫണ്ട് അനുവദിക്കണമെങ്കിൽ ഹണ്ടറിനെപ്പറ്റിയുള്ള വിവരങ്ങളോ ബിസിനസ്സ് കാര്യങ്ങളോ അറിയിക്കണമെന്ന് ട്രംപ് ഡിമാൻഡും ചെയ്തു. ട്രംപിന്റെ ചാരന്മാർ ഈ വിവരം 'സെലാൻസ്‌കിയെ' അറിയിക്കുകയും ചെയ്തു. രണ്ടു പ്രസിഡന്റുമാരും ബിസിനസ്സ് സംബന്ധിച്ച കാര്യങ്ങളും ടെലിഫോണിൽ കൂടി സംസാരിച്ചിരുന്നു. ഇരുവരും ടെലിഫോണിൽക്കൂടി സംസാരിച്ച സംഗതികൾ വിവാദമായി പുറത്തു വരുകയുമുണ്ടായി. ഉക്രൈൻ പ്രസിഡണ്ടുമായുള്ള ടെലിഫോൺ സംഭാഷണങ്ങളാണ്‌ ട്രംപിനെ ഇമ്പീച്ച് ചെയ്യുന്ന ഘട്ടങ്ങൾവരെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ 2019 ജൂലൈയിൽ, പ്രസിഡന്റ് ട്രംപ് ഉക്രൈയിൻ പ്രസിഡന്റിനെ ടെലിഫോണിൽ വിളിച്ചതായുള്ള തെളിവുകൾ ലഭിച്ചു കഴിഞ്ഞു. അക്കാര്യം ട്രംപ് നിഷേധിക്കുന്നുമില്ല. പ്രസിഡണ്ടിന്റെ അഭിഭാഷകനായ 'റൂഡി ജൂലിയാനി' കഴിഞ്ഞ 2019 ഓഗസ്റ്റുമാസത്തിൽ ഉക്രൈൻ പ്രസിഡന്റുമായി സ്പെയിനിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളുടെ പരിണിതഫലമായി ഉക്രൈൻ സർക്കാർ  ആവശ്യപ്പെട്ട സാമ്പത്തിക സഹായം അമേരിക്ക അവിടെ എത്തിക്കുകയും ചെയ്തു. ട്രംപും ഉക്രൈൻ പ്രസിഡണ്ടുമായുള്ള രഹസ്യധാരണ ഈ സഹായങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് കമ്മറ്റി പ്രവർത്തിക്കുന്നത്.

ജനപ്രതിനിധി സഭയിൽ ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രമേയം പാസായേക്കാം. എന്നാൽ ഇതുസംബന്ധിച്ചുള്ള അവസാന തീരുമാനമെടുക്കേണ്ടത് ഉപരി സഭയായ സെനറ്റാണ്. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ സാധിക്കുള്ളൂ. റിപ്പബ്ലിക്കന്മാർക്ക് നാലഞ്ചു പേരുടെ ഭൂരിപക്ഷമുള്ള ആ സഭയിൽ അങ്ങനെ ഒരു പ്രമേയം പാസാക്കാൻ എളുപ്പമല്ല. സെനറ്റിൽ കുറ്റവിചാരണ നടക്കുന്നമൂലം അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന്റെ വിജയസാധ്യതകൾക്കു മങ്ങലുമേൽക്കുന്നു.

'ഡൊണാൾഡ് ട്രംപ്' പ്രസിഡന്റായ ശേഷം അമേരിക്കയുടെ സാമ്പത്തിക മേഖലകളിൽ വലിയതോതിൽ നേട്ടങ്ങളുണ്ടായിട്ടുണ്ട്. തൊഴിൽ മേഖലകളിൽ നാലു മില്യൺ ജോലിയവസരങ്ങൾ സൃഷ്ടിച്ചുവെന്നും ചരിത്രത്തിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ ഉണ്ടാക്കിയത് ഈ ഭരണകൂടമാണെന്നും അവകാശപ്പെടുന്നു. ഉത്ഭാദന രംഗത്ത് തൊഴിലവസരങ്ങൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളേക്കാൾ അധികമെന്നും ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു.  തൊഴിലില്ലായ്മ കഴിഞ്ഞ അമ്പതു വർഷങ്ങളുടെ സ്ഥിതി വിവര കണക്കുകളേക്കാൾ കുറവായും കാണുന്നു. സാമ്പത്തിക വളർച്ച കഴിഞ്ഞ ക്വാർട്ടറിൽ 4.2 ശതമാനം വർദ്ധിച്ചു. ദേശീയ ലെവലിൽ ഇടത്തരക്കാരുടെ വരുമാന വർദ്ധനവ് മുൻ വർഷങ്ങളെക്കാളും അധികമായിരുന്നു. ആഫ്രിക്കൻ അമേരിക്കരുടെയിടയിലും ഹിസ്പ്പാനിക്ക്, ഏഷ്യൻ അമേരിക്കരുടെയിടയിലും തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്ത്രീകളുടെയിടയിലുള്ള തൊഴിലില്ലായ്മ കഴിഞ്ഞ 25 വർഷങ്ങളെ തുലനം ചെയ്യുമ്പോൾ വളരെയധികം കുറഞ്ഞിരിക്കുന്നു. യുവാക്കളുടെയും ഹൈസ്‌കൂൾ ഡിപ്ലോമാ പോലും കരസ്ഥമാക്കാത്തവരുടെയും തൊഴിലില്ലായ്മ കുറയുകയും കഴിഞ്ഞ അമ്പതു വർഷങ്ങളേക്കാൾ റെക്കോർഡ് ഭേദിക്കുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം നാലു മില്യൺ ഫുഡ്സ്റ്റാമ്പ് മേടിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ചെറുകിട വ്യവസായികളുടെ വളർച്ച ആറു ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 80 വർഷങ്ങൾക്കുള്ളിൽ നൽകിയ  റിക്കോർഡ് ഭേദിച്ചുകൊണ്ടുള്ള നികുതിയിളവുകളും ചെറുകിട വ്യവസായങ്ങൾക്ക് നൽകി. ക്രെഡിറ്റ് യൂണിയനുകളുടെയും കമ്മ്യുണിറ്റി ബാങ്കുകളുടെയും വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ഫെഡറൽ സർക്കാർ ചെയ്തു കൊടുത്തു. ഹെൽത്ത് പ്ലാൻ പരിഷ്‌ക്കരിച്ചു. സാധാരണക്കാർക്കും ചെലവുകൾ വഹിക്കത്തക്ക വിധം കൂടുതൽ ജനറിക്ക് മെഡിസിനുകൾ മാർക്കറ്റിൽ ഇറക്കി. ഹെൽത്ത് കമ്പനികളെക്കൊണ്ട് നിരവധി മരുന്നുകളുടെ വിലകൾ കുറപ്പിച്ചു.

മുമ്പുള്ള വർഷങ്ങളെക്കാളും 60 ശതമാനം അധികം കൽക്കരി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പാരീസ് പരിസ്ഥിതിയുടമ്പടിയിൽ നിന്നു പിൻവാങ്ങിയതും അമേരിക്കയ്ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി. ലോക രാജ്യങ്ങൾ എന്തുതരം ഉടമ്പടികളുണ്ടാക്കിയാലും അതിൽ ഭൂരിഭാഗവും ഫണ്ട് കൊടുക്കേണ്ട ബാധ്യത അമേരിക്കയ്ക്കായിരിന്നു. ആഗോള പരിസ്ഥിതി സംരക്ഷണത്തിലും ഏറ്റവുമധികം ഫണ്ട് കൊടുക്കേണ്ട ബാധ്യതയും അമേരിക്കയ്ക്കുതന്നെ. വിദേശ രാജ്യങ്ങൾക്കുള്ള ഫണ്ടുകൾ രാജ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും തുടങ്ങി. വിദേശ ഫണ്ടുകൾ നൽകുമ്പോൾ രാജ്യത്തിന് ഗുണപ്രദമായത് ആദ്യം പരിഗണിക്കും.

അമേരിക്കൻ എംബസ്സി ജെറുസലേമിലേക്ക് മാറ്റിയതും ട്രംപ് ഭരണകൂടമാണ്. മെക്സിക്കോയുമായി ചരിത്രപരമായ വ്യവസായ ഉടമ്പടികളിൽ ഒപ്പു വെച്ചതും നേട്ടമായിരുന്നു. കയറ്റുമതികൾ വർദ്ധിക്കാനായി യൂറോപ്പ്യൻ യൂണിയനുമായി ഉടമ്പടികളിൽ ഒപ്പു വെച്ചു. ദേശീയ താൽപ്പര്യമനുസരിച്ച് വിദേശ അലുമിനിയം, സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വ്യവസായ ഇറക്കുമതി നികുതികളേർപ്പെടുത്തി. ചൈനയുടെ നിയമ പരമല്ലാത്ത വ്യവസായ നയങ്ങൾക്ക് തടസങ്ങൾ സൃഷ്ടിച്ചു. ഉൽപ്പന്നങ്ങളുടെ കയറ്റുമതികളിൽക്കൂടി 59 ബില്യൺ ഡോളർ വർദ്ധിപ്പിച്ചു.

അഭയാർഥികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെക്സിക്കോയുടെ അതിർത്തികളിൽ  ശക്തമായ മതിൽ വേണമെന്ന നയങ്ങളുമായി ട്രംപ് പോവുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നത് നിയമപരമല്ലാത്ത കുടിയേറ്റക്കാർ അമേരിക്കയിൽ കടന്നു കൂടുന്നതുകൊണ്ടെന്നും ട്രംപ് ഭരണകൂടം വിചാരിക്കുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് ഭരണനേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും  കുറ്റവിചാരണ ആരംഭിച്ചതോടെ 'അമേരിക്ക' ഇന്നു  പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന പ്രതീതിയാണ് നിലവിലുള്ളത്‌. അമേരിക്ക ഭരിച്ചിരുന്ന നിരവധി പ്രസിഡന്റുമാർക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ വേണമെന്നുള്ള ശബ്ദമുയർന്നിരുന്നെങ്കിലും ചരിത്രത്തിൽ മൂന്നു പ്രസിഡന്റുമാർക്കെതിരെ മാത്രമേ നാളിതുവരെ കുറ്റവിചാരണകൾ നടന്നിട്ടുള്ളൂ. ബിൽക്ലിന്റനും, റിച്ചാർഡ് നിക്‌സണും, ആൻഡ്രു ജാക്സണും അതാതു കാലങ്ങളിൽ കുറ്റ വിസ്താരങ്ങളെ നേരിട്ടിരുന്നു. അവരിൽ ആരെയും സെനറ്റ് കുറ്റക്കാരനെന്നു വിധിച്ചില്ല. രണ്ടാമതൊരു തിരഞ്ഞെടുപ്പിനെ അവർ അഭിമുഖീകരിച്ചുമില്ല. കുറ്റാരോപിതനായുള്ള വിചാരണയ്ക്കു ശേഷം 'ആൻഡ്രു ജാക്സനു' പാർട്ടിയുടെ നോമിനേഷൻ വീണ്ടും കൊടുത്തില്ല. നിക്സണും ക്ലിന്റനും രണ്ടാം മുഴം പ്രസിഡണ്ടായിരുന്ന സമയത്ത്, കോൺഗ്രസ്സ് ഇമ്പീച്ച്മെന്റ് നടപടികൾ തുടങ്ങിയതുകൊണ്ട് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അവർക്കു നേരിടേണ്ടി വന്നുമില്ല. നിക്സണും ക്ലിന്റണും രണ്ടാം തവണകൾ പ്രസിഡന്റായിരുന്ന സമയത്ത് ഇമ്പീച്ച്മെന്റ് അഭിമുഖീകരിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് ആദ്യ തവണതന്നെ അത് നേരിടേണ്ടി വരുന്നു. ഇമ്പീച്ച്മെന്റിൽ ട്രംപ് പ്രസിഡന്റ് പദവിയിൽനിന്നു പുറത്തുപോയാലും അദ്ദേഹത്തിന് രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തടസമുണ്ടാവുകയില്ല. 2020-ൽ ജനങ്ങളുടെ പിന്തുണയുണ്ടായാൽ വീണ്ടും അദ്ദേഹത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിനു നിയമതടസമില്ലെന്നും മനസിലാക്കുന്നു.

1788-ൽ അമേരിക്കൻ ഭരണഘടനയുണ്ടാക്കിയവർ അഴിമതിക്കാരായ ഭരണാധിപന്മാരുടെ   ഇംപീച്ച്മെന്റ് ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഭരണത്തിലിരിക്കുന്നവരെ ഇമ്പീച്ചുചെയ്താൽ   ഭരണാധിപന്മാർ തങ്ങളുടെ സ്വാധീനമുപയോഗിച്ച് രാജ്യത്ത് കുഴപ്പവും അരാജകത്വവും സൃഷ്ടിക്കുമെന്ന വാദഗതികളും ഉയർന്നിരുന്നു. അതിനാൽ, ഭരണഘടന രചിച്ചവർ 'ഇമ്പീച്ച്മെന്റ്' എന്തിനെല്ലാം നടത്തുന്നുവെന്ന കാര്യത്തിൽ നിർവചനം നൽകുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ഏകാധിപതികളായ രാജാക്കന്മാരുടെ ചരിത്രമായിരുന്നു ഇത്തരം ഒരു ഭരണഘടന രചിക്കാൻ അന്നവരെ പ്രേരിതരാക്കിയത്.

ഒരു പ്രസിഡണ്ടിനെ പുറത്താക്കാൻ സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുകയും ചെയ്തു. സെനറ്റിനു പ്രസിഡണ്ടിനെ പുറത്താക്കാനുള്ള പൂർണ്ണാധികാരം നൽകുകയും ചെയ്തു. സെനറ്റും കോൺഗ്രസുമെടുക്കുന്ന ഇമ്പിച്ച്മെന്റ് നടപടികൾക്കെതിരെയുള്ള പ്രസിഡണ്ടിന്റെ അധികാരമായ 'പാർഡൻ' അനുവദനീയമല്ലെന്നും തീരുമാനിച്ചിരുന്നു.

സെനറ്റിന്, പ്രസിഡണ്ടിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. സ്റ്റേറ്റിന്റെ ഔദ്യോഗിക നിലവാരമുള്ള സ്ഥാന മാനങ്ങൾ പിന്നീട് അവർക്ക് നൽകില്ല. എന്നാൽ, അതെല്ലാം താൽക്കാലികമാണ്. അത്തരം തീരുമാനങ്ങൾ നടപ്പാക്കാൻ അവർ കൈകാര്യം ചെയ്തിരുന്ന ഓഫീസ് സംവിധാനങ്ങൾക്കേ സാധിക്കുള്ളൂ. ഇമ്പീച്ച് ചെയ്ത പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സെനറ്റിന് ഒന്നും ചെയ്യാനാവില്ല. കുറ്റക്കാരനായി കോടതി വിധിക്കാത്തിടത്തോളം ഭാവി ഭരണകൂടങ്ങളുടെ ഓഫീസ് പദങ്ങൾ പ്രസിഡന്റിനു സ്വീകരിക്കുകയും ചെയ്യാം.

ഇമ്പീച്ച് ചെയ്ത ഒരു പ്രസിഡണ്ടിന് രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലാന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ഒഹായോ സ്റ്റെറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ വില്യം ഫോളി (William Foley) ചൂണ്ടിക്കാണിച്ചിരിക്കുന്നു. 'സെനറ്റ്' വീണ്ടും കൂടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ കുറ്റങ്ങൾക്ക് പെനാൽറ്റി നൽകിയാൽ തിരഞ്ഞെടുപ്പ് മത്സരത്തിൽ പ്രസിഡന്റിനെ  അയോഗ്യനാക്കാൻ സാധിച്ചേക്കാം. പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്താലും കുറ്റാരോപിതനാക്കിയാലും നീക്കം ചെയ്ത ഓഫീസിൽ തന്നെ അദ്ദേഹത്തിന് മത്സരിക്കുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാം.


Joe Biden and Son Hunter Biden


Ukraine President Zelensky, Trump









Wednesday, November 20, 2019

എന്റെ ഓർമ്മക്കുറിപ്പുകൾ

(പി.സി. മാത്യു പടന്നമാക്കൽ (My father) സ്വന്തം കൈപ്പടയിലെഴുതിയ ആത്മകഥയുടെ ഒരു കുറിപ്പ് അക്ഷര ലോകത്തിലെ പുതുതലമുറക്കാരുടെ ജിജ്ഞാസയ്ക്കായി, വായനക്കായി എന്റെ ബ്ലോഗിൽ ചേർക്കുന്നു. ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന  പൂർവിക ബന്ധുക്കളും അവരുടെ അസൂയ നിറഞ്ഞ പോരുകളും ആത്മകഥയിൽ ഇച്ചായൻ നന്നായി വിവരിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് എഴുതിയ കടലാസുകൾ, പൊടിഞ്ഞിരിക്കുന്നതിനാൽ വായിച്ചെടുക്കാനും നന്നേ ബുദ്ധിമുട്ടി. സംഭവം നടന്നത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കു മുമ്പായിരുന്നുവെന്നും ഓർക്കണം. യുദ്ധക്കെടുതിയിൽ ജീവിച്ചിരുന്ന ഒരു ജനതയുടെ  ജീവിതവും ഹൃദയസ്പന്ദനങ്ങളും സ്വന്തം കഥയിൽ ഹൃദയഹാരിയായ മനോഹാരിതയോടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ‘എന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന തലക്കെട്ടിലാണ് എഴുത്ത് തുടങ്ങുന്നത്. ഇന്നത്തെ പുതിയ തലമുറകൾക്ക് പഴയ തലമുറകൾ ചൊരിഞ്ഞ കണ്ണുനീരിന്റെ യാഥാർഥ്യങ്ങളെ വിവരിച്ചാലും മനസിലാവില്ല. ഞാൻ ഓർമ്മിക്കുന്ന നാളുകളിൽ എന്റെ ഇച്ചായൻ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനുമുമ്പ് ഇച്ചായന്‌ കണ്ണുനീരിന്റേതായ, ആഴമേറിയ ഒരു കഥയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിൻറെ കഥ ഇന്നത്തെ കമ്പ്യൂട്ടർ ഫോണ്ടുകളുടെ ശൈലിയിൽ വെബ്പേജുകളുടെ ഈ യുഗത്തിൽ തിളങ്ങുകയും ചെയ്യുന്നു. കൊഴിഞ്ഞുപോയ പൂർവികരായ ഒരു തലമുറയുടെ കഥയുംകൂടിയാണിത്. )

“എന്റെ ഓർമ്മക്കുറിപ്പുകൾ” (By പി.സി.മാത്യു പടന്നമാക്കൽ)


ബാല്യത്തിലെ ഏഴുവയസിനുശേഷമുള്ള അനുഭവകഥകൾ വ്യക്തമായി എനിക്കോർമ്മയുണ്ട്. അതിനുമുമ്പുള്ള കാര്യങ്ങളിൽ അവ്യക്തതകൾ കാണാം. മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള അറിവുകളും ഈ കഥയിലുണ്ട്. ഓർമ്മയിൽ പൊന്തിവന്ന വിവരങ്ങൾ കൂട്ടി ചേർത്താണ് ഈ ആത്മകഥാക്കുറിപ്പ്   രചിച്ചിരിക്കുന്നത്. എത്രയെത്ര എന്റെ കഥകൾ വിവരിച്ചാലും ഞങ്ങൾ അനുഭവിച്ചതായ ബാല്യത്തിലെ യാതനകൾ, മക്കൾ തലമുറകൾക്ക് ഒരിക്കലും മനസിലാവുമായിരുന്നില്ല. മനസിൽക്കൂടി ഓടിവന്ന വിവരങ്ങൾ നൂലാമാലകൾ പോലെ കൂട്ടിയിണക്കി എന്റെ ആത്മസംതൃപ്തിക്കായി ഇവിടെ പകർത്തി വെക്കുന്നുവെന്നു മാത്രം. ആരോടും പകയില്ലാതെ, സംഭവിച്ചതെല്ലാം അതേപടി ഈ ചെറുകുറിപ്പിൽ   അവതരിപ്പിക്കുന്നു. മക്കളും അവരുടെ മക്കളും സ്നേഹത്തിന്റ ഭാഷ എന്താണെന്നും അറിയണം! അതാണ് നമ്മുടെ ക്രിസ്തീയ ധർമ്മവും!

എന്റെ ഇ.എസ്.എസ്.എൽ.സി സ്‌കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച് ഞാൻ ജനിച്ചത് കൊല്ലവർഷം 1086 മകരം ഏഴാം തിയതിയായിരുന്നു. പാലാ സെന്റ് തോമസ് സ്‌കൂളിലാണ് ഹൈസ്ക്കൂൾ പഠനം നടത്തിയത്. അന്ന് സ്‌കൂളിന്റെ മുകളിൽത്തന്നെ കുട്ടികൾ താമസിച്ച് പഠിച്ചിരുന്നു. ബോർഡിങ്ങിനുള്ളിൽ ഒന്നിച്ച് ഒരേ മുറിയിൽ താമസിച്ച തലശേരി രൂപത ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളി എന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു. ആ ബന്ധം സുദീർഘമായ എന്റെ ജീവിതത്തിൽ ഇന്നും തുടരുന്നു. അക്കാലങ്ങളിൽ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിലും ചങ്ങനാശേരി ബിഷപ്പ് മാത്യു കാവുകാട്ടും എന്നോടൊപ്പം ബോർഡിങ്ങിൽ താമസിക്കുന്നുണ്ടായിരുന്നു. പിൽക്കാലത്ത് പ്രസിദ്ധരായ പല പ്രതിഭകളും അന്ന് അവിടെ താമസിച്ചും വീട്ടിൽനിന്ന് വന്നും പോയും  പഠിച്ചിരുന്നു.

1089 ഇടവം പത്താംതീയതി ശനിയാഴ്ച പകൽ പന്ത്രണ്ടു മണിക്ക് എന്റെ 'അമ്മ വായ്പ്പൂർ അറക്കൽ പോത്തന്റെ മകൾ ത്രസ്യാമ്മ വസൂരി രോഗം മൂലം മരിച്ചു. 'അമ്മ മരിക്കുന്നത് എനിക്കോർമ്മയില്ല. അന്ന് എന്റെ പ്രായം മൂന്ന് വയസ്. മറിയ (കണ്ടങ്കരി) ഒന്നര വയസും പെണ്ണ് (ഇഞ്ചിക്കാല) എട്ടുവയസും കുഞ്ഞൂഞ്ഞ് പതിനൊന്നു വയസും 'കുട്ടി' പതിനേഴു വയസും പ്രായമുള്ളവരായിരുന്നു.  എന്റെ ഇച്ചായൻ (വല്യ കുഞ്ഞു) അന്നത്തെ കണക്കുപുസ്തകത്തിൽ 'കുട്ടിയുടെ 'അമ്മ 1089- ഇടവം പത്താംതീയതി ശനിയാഴ്ച്ച പകൽ പന്ത്രണ്ടു മണിക്ക്' മരിച്ചു എന്ന് എഴുതിയിട്ടിരുന്നത് പിൽക്കാലത്ത് കാണുകയും അത് ഞാൻ ഓർത്തിരിക്കുകയും ചെയ്തിരുന്നു.

'അച്ച' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന എന്റെ വല്യപ്പൻ മാത്തുണ്ണി ചാക്കോയേയും, അനുജൻ മാത്തുണ്ണി കുഞ്ഞു വർക്കിയെയും ഞാൻ നേരിൽ കാണുകയും അവരുടെയും ഭാര്യമാരുടെയും ശവസംസ്ക്കാരം, പുലകുളി, മുതലായ അടിയന്തിരങ്ങളിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്. കൂടാതെ മത്തായി എന്നൊരു അനുജൻ ഉണ്ടായിരുന്നതായും മരിച്ചു പോയതായും അറിയാം. വല്യപ്പന് ഏഴു പെങ്ങന്മാരുണ്ടായിരുന്നതായി ഇച്ചായൻ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇച്ചായന്റെ വല്യപ്പനായിരിക്കാം. എന്റെ വല്യപ്പൻ 'അച്ചക്ക്' പെങ്ങന്മാർ ഉണ്ടായിരുന്നതായി അറിവില്ല. ഉണ്ടായിരുന്നെങ്കിൽ അവരിൽ ആരെങ്കിലുമോ, അവരുടെ മക്കളിൽ ആരെങ്കിലുമോ കുടുംബത്തിലുള്ളവർ മരണപ്പെടുമ്പോൾ ശവമടക്കിനെങ്കിലും വരാതിരിക്കില്ലല്ലോ!

ഞാൻ പള്ളിവാസലിൽ ജോലിയായിരിക്കുന്ന കാലത്താണ് ഇച്ചായന്റെ ഇളയ ചിറ്റപ്പനായ മാത്തുണ്ണി കുഞ്ഞു വർക്കി മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അതിനുശേഷം മൂന്നു കൊല്ലം കൂടി ജീവിച്ചിരുന്നു. ഈ മാത്തുണ്ണി കുഞ്ഞു വർക്കിയുടെ ശവ സംസ്ക്കാര ചിലവുകൾ മുഴുവൻ വഹിച്ചത് ഞങ്ങളായിരുന്നു. വല്യപ്പൻ 'അച്ച' ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്തും വല്യമ്മ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്തും മരിച്ചു. എന്റെ വല്യപ്പൻ, ഇച്ചായന്റെ അനുജന്മാർ, എന്നിവരുടെ വിവരങ്ങളും ഈ കുറിപ്പിൽ ചേർത്തിട്ടുണ്ട്.

വല്യപ്പൻ വിവാഹം കഴിച്ചിരുന്നത്, വാഴൂർ, കാരയ്ക്കാട്ടു കുടുംബത്തിൽനിന്നായിരുന്നു. ഒരിക്കലും മറക്കാൻ സാധിക്കാത്ത അദ്ദേഹത്തെപ്പറ്റിയുള്ള ചില ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ ഓളം തല്ലുന്നുണ്ട്. ശൈശവ പ്രായത്തിൽ എന്റെ 'അമ്മ മരിച്ച വിവരം ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. 'അമ്മ മരിച്ചതിൽ പിന്നീട് കുടുംബത്തു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. ഇച്ചായൻ കിഴക്കുള്ള സ്ഥലങ്ങളിൽ വ്യാപാരത്തിനായി പോയിരുന്നതുകൊണ്ടു നോക്കാനും അന്വേഷിക്കാനും ആളില്ലാതെ വീട് അനാഥമായതുപോലെയായിരുന്നു. ഭക്ഷണത്തിനുള്ള സാധനങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിൽ തന്നെയും പാകപ്പെടുത്തി തരുവാൻ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ കുട്ടികൾ തന്നെ അയൽക്കാരെ രാത്രികാലങ്ങളിൽ കൂട്ടിനു വിളിച്ച് കിടന്നുറങ്ങുമായിരുന്നു. എന്റെ ചിറ്റപ്പൻ, കൊച്ചായന്റെ (ഇച്ചായന്റെ നേരെ അനുജൻ) വീട്ടിലായിരുന്നു വല്യപ്പൻ താമസിച്ചിരുന്നത്. വിശക്കുമ്പോൾ ഞാൻ ഓടി അവിടെ ചെല്ലും. അപ്പന് ഉണ്ടാക്കി കൊടുക്കുന്ന കൊഴിക്കോട്ട ആരും കാണാതെ തലയിണയുടെ അടിയിൽനിന്നും എടുത്തു തരും. അക്കാലത്ത് ഒരു ചിറ്റപ്പൻമാരും അമ്മയില്ലാതെ വളർന്ന ഞങ്ങളെ തിരിഞ്ഞു നോക്കിയിരുന്നില്ല. പകരം ഞങ്ങളെ എങ്ങനെയെങ്കിലും ഉപദ്രവിക്കണമെന്ന മനസ്ഥിതിയായിരുന്നു അവരുടെ ഭാര്യമാരായിരുന്ന ചിറ്റമ്മമാർക്കുണ്ടായിരുന്നത്.

ഞങ്ങളുടേതുൾപ്പടെ വീതമായുണ്ടായിരുന്ന മുഴുവൻ വസ്തുക്കളുടെയും മേലാദായം വല്യപ്പന്റെ ചെലവിനും കറുപ്പുതീറ്റിക്കുമായി മാറ്റി വെച്ചിരുന്നു. ഇതൊന്നും അറിവില്ലാത്ത ഞാനും എന്റെ മൂത്ത പെങ്ങളും ചേട്ടൻ കുഞ്ഞൂഞ്ഞും കൂടി ഞങ്ങളുടെ വീതത്തിലുള്ള പറമ്പിൽനിന്നും നിറയെ ചക്കകളുണ്ടായിരുന്ന ഒരു കൂഴ പ്ലാവിൽ നിന്നും ഒരു തരത്തിൽ തോട്ടി കെട്ടി ഒരു ചക്ക താഴെയിട്ടു. മേൽപ്പറഞ്ഞ കൊച്ചായന്റെ ഭാര്യ ഇതറിഞ്ഞുകൊണ്ടു ഓടിവന്ന് ഞങ്ങളെ തള്ളിയിടുകയും 'പെണ്ണിനെ' (ഇഞ്ചിക്കാല) അടിക്കുകയും ചെയ്തു. കള്ളാ, കള്ളിയെന്നു ആക്രോശിച്ചുകൊണ്ടു എന്നെ തള്ളിയിട്ട ശേഷം അവർ ചക്കയുമായി പോയി. ഭാര്യ മരിച്ചു ദുഃഖത്തിലായിരുന്ന പാവം ഇച്ചായൻ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല.

ഇച്ചായൻ വീട്ടിൽ വന്നയുടനെ സംഭവിച്ചതെല്ലാം ഞങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അര മണിക്കൂറോളം ഇച്ചായൻ ആരോടും സംസാരിക്കാതെ, താടിക്ക് കൈയും കൊടുത്ത്, നിശബ്ദനായി മുമ്പിലത്തെ ബഞ്ചിൽ ഇരിക്കുന്നതു കണ്ടു. ആ പിതാവിന്റെ മുഖത്തുണ്ടായ അന്നത്തെ ദുഃഖഭാവത്തെ എനിക്ക് വർണ്ണിക്കാൻ സാധിക്കുന്നില്ല. കുറച്ചു നേരത്തിനുശേഷം അദ്ദേഹം സ്വയം പൊട്ടിത്തെറിച്ചു. 'നമുക്ക് വീതം വെച്ചിരിക്കുന്ന സ്വന്തം പറമ്പിലെ പ്ലാവിൽനിന്നും ഒരു കൂഴച്ചക്ക പറിച്ചതിന് എന്റെ മക്കളെ തല്ലുകയും ചക്കയുംകൊണ്ട്  പോവുകയും ചെയ്ത ആ സ്ത്രീ ഒരു ദുഷ്ട തന്നെയെന്നും' ഇച്ചായൻ ഉറക്കെ പറഞ്ഞു. പിന്നെ വീട്ടിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് എവിടെ നിന്നോ രണ്ടു ചക്ക വാങ്ങിക്കൊണ്ടുവന്നു. ഇച്ചായൻ തന്നെ അത് വെട്ടിമുറിച്ച് ഞങ്ങൾക്കെല്ലാം അതിന്റെ ചുളകൾ അടർത്തി തന്നു.

അന്ന്, പാവം ഇച്ചായൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു. "മക്കളെ, നിങ്ങൾ പ്രയാസപ്പെടേണ്ട! നിങ്ങളുടെ 'അമ്മ' ത്രസ്യാമ്മയുണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അവളുണ്ടായിരുന്നപ്പോൾ ഈ സ്ത്രീ നമ്മുടെ വീട്ടിൽ വന്നു മൂന്നു നേരവും ഭക്ഷണം കഴിക്കാൻ വരുമായിരുന്നു. പലഹാരങ്ങൾ പൊതിഞ്ഞു നിങ്ങളുടെ 'അമ്മ അവർക്കും അവരുടെ മക്കൾക്കും കൊടുക്കുമായിരുന്നു. പിള്ളേരെ! നിങ്ങൾ കാത്തിരുന്നു കാണുക, ഒരിക്കൽ, അല്ലെങ്കിൽ നിങ്ങൾ വളരുമ്പോൾ, ആ സ്ത്രീ നിങ്ങളോട് ചക്ക ചോദിച്ചു വരുന്ന കാലം വരും!!! ഞാൻ അടിവരയിട്ടു പറയുന്നു".

ഇച്ചായൻ പറഞ്ഞ വാക്കുകൾ പിന്നീട് സത്യമാവുകയും ചെയ്തു. ഞാൻ മൂന്നാറ്റിൽ, ജോലിയും കോൺട്രാക്റ്റുപണികളുമായി താമസിക്കുന്ന കാലത്തായിരുന്നു കാഞ്ഞിരപ്പള്ളിയിൽ പൂവഞ്ചി തോമ്മാച്ചനു കൊടുത്ത പത്തേക്കർ സ്ഥലം വാങ്ങിയത്. ഉദ്യോഗമായിരുന്ന എന്റെ കാഞ്ഞിരപ്പള്ളിയിലെ ആ സ്ഥലത്തിന്റെ മേൽനോട്ടം ഇവരെയാണ് ഏൽപ്പിച്ചത്. അതറിഞ്ഞുകൊണ്ട് വെള്ളിയാമറ്റത്ത് ജോലിയായിരുന്ന ജേഷ്ടൻ കുട്ടിയുടെ (പി.സി.ചാക്കോ) വാക്കുകളും ഓർക്കുന്നു. "നീ ചെയ്തത് നന്നായി. ഒരു കാലത്ത് ആ സ്ത്രീ അനാഥരായിരുന്ന നിങ്ങളോട് ചക്ക പിടിച്ചു വാങ്ങിയില്ലേ! അതിന് പ്രതികാരമെന്നോണം പതിനെട്ടു പ്ലാവുകൾ നിറയെ ചക്ക അവർക്ക് നൽകിയിരിക്കുന്നു.” ആയിരത്തിൽ കുറയാതെ ചക്കകൾ ആ പറമ്പിൽ വിളയുമായിരുന്നു. ആ ചിറ്റമ്മയെ രണ്ടു വർഷം ചക്ക തീറ്റിച്ചു പകരം വീട്ടിയതും കാലത്തിന്റെ ഒരു വിധിതന്നെയായിരുന്നു. മധുരമായ ഒരു പ്രതികാരവും! ഇതിനു സാക്ഷിയെന്നോണം സത്യമായ ദൈവം എന്നോടൊപ്പമുണ്ടായിരുന്നു. അന്നു ഞങ്ങളുടെ കുടുംബത്തിനുണ്ടായ മാനഹാനിക്ക് വിലയിടാനും സാധിക്കില്ലായിരുന്നു.

ഞാൻ ജോലിസ്ഥലത്തുനിന്നും കാഞ്ഞി പ്പള്ളിയിലായിരുന്ന സമയത്തായിരുന്നു ആ ചിറ്റമ്മ മരിച്ചത്. ഹൃദായാഘാതമായിരുന്നു കാരണം. ചിറ്റമ്മ മരിച്ച സമയമോ ശവസംസ്ക്കാര ചടങ്ങിനുപോലുമോ മക്കളാരും സ്ഥലത്തില്ലായിരുന്നു. സംസ്ക്കാര ചടങ്ങുകളുടെ മുഴുവൻ ചുമതലയും ഞാനാണ് ഏറ്റു നടത്തിയത്. അവരുടെ മൂത്ത മകൻ പുള്ളിക്കാനത്തു എസ്റ്റേറ്റിൽ ജോലിയും രണ്ടാമൻ പട്ടാളത്തിലുമായിരുന്നു. അവരുടെ 'കൊച്ച്' എന്നു പേരായ മൂത്ത മകനു  എസ്റ്റേറ്റിൽ ജോലി മേടിച്ചു കൊടുത്തതും ഞാനായിരുന്നു.

ഇച്ചായന്റെ അനുജൻ കൊച്ചായൻ സ്നേഹമുള്ള ആളായിരുന്നു. ശാന്തനും വെറും പാവവുമായ പ്രകൃതക്കാരൻ! ഭാര്യയായിരുന്ന ഈ സ്ത്രീയെ പേടിയായിരുന്നതിനാൽ ഒന്നും മിണ്ടില്ലായിരുന്നു. കൊച്ചായന്റെ ശവസംസ്ക്കാരത്തിനും മേൽപ്പറഞ്ഞ രണ്ടു മക്കളും സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിൻറെ ശവസംസ്ക്കാരം മൂത്ത ജേഷ്ഠനും ഞാനും കൂടി നടത്തി. ഇതെല്ലാം കാലത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ അനുഭവ സാക്ഷ്യങ്ങളായി നടന്ന സംഭവങ്ങളാണ്.

എന്റെ വല്യപ്പൻ 'അച്ച' ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു പോയി. ശവസംസ്ക്കാരത്തിനു സംബന്ധിക്കുന്നതും ഓർമ്മിക്കുന്നുണ്ട്. പുലക്കുളി, പതിനേഴടിയന്തിരങ്ങൾ, എന്നീ ചടങ്ങുകളിൽ സംബന്ധിക്കാൻ കാഞ്ഞിരപ്പള്ളി, ചിറക്കടവുഭാഗങ്ങളിലുള്ള മുഴുവൻ വീട്ടുകാരെയും വിളിച്ചിരുന്നു. അക്കാലത്ത് പുലക്കുളി, അടിയന്തിരം എന്നിവകൾ കരയടച്ചു വിളിക്കുന്ന പതിവുകളുണ്ടായിരുന്നു. ഏത്തക്ക, ചക്ക, മുതലായവയും നെയ്യപ്പവും പെൺവീട്ടുകാർ വലിയ വല്ലക്കുട്ടകൾ നിറയെ കൊണ്ടുവന്നിരുന്നു. ആനച്ചുവടൻ വലിയ പപ്പടം, സാധാരണ പപ്പടം, ഇവകൾ അഞ്ചും ആറും  കുട്ടകൾ നിറയെ എത്തിച്ചു. 500 തേങ്ങായാണ് ആട്ടിച്ച് എണ്ണയാക്കിയത്. വീതിയും നീളവുമുള്ള വലിയ ഒരു പന്തലും മുറ്റത്തു കെട്ടി. വല്യപ്പന്റെ ആഘോഷപൂർവ്വമായ ഈ ശവസംസ്ക്കാര ചടങ്ങുകൾ ഞാൻ ശരിയായി ഓർമ്മിക്കുന്നു.

അമ്മയുടെ മരണശേഷം ഇച്ചായന്റെ പ്രസരിപ്പും ഉത്സാഹവും എല്ലാം അസ്തമിച്ചിരുന്നു. ഞങ്ങളുടെ പട്ടിണിയും ജേഷ്ഠന്റെ മാന്നാനത്ത് താമസിച്ചുള്ള പഠനവുമോർത്ത് രണ്ടു മൂന്നു കൊല്ലങ്ങൾ കൂടി കിഴക്കൻ പ്രദേശങ്ങളിൽ ഇച്ചായൻ കച്ചവടങ്ങൾ നടത്തിയിരുന്നു. കാളകൾ വലിക്കുന്ന ആറു ഭാരവണ്ടികളും ഒരു സവാരി വണ്ടിയുമുൾപ്പടെ ഏഴു വണ്ടികളും രണ്ടു പകരത്തിനുള്ള കാളകളുമുൾപ്പടെ പതിനാറ് ഒന്നാം തരം വണ്ടിക്കാളകളുമുണ്ടായിരുന്നു. അന്ന് ലോറിയും മറ്റും നിരത്തിലിറങ്ങിയിട്ടില്ലാതിരുന്ന കാലവുമായിരുന്നു. മോട്ടോർ വാഹനങ്ങൾ ഞങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിലുണ്ടായിരുന്നില്ല. കോട്ടയത്തു നിന്നും പീരുമേട്ടിലുള്ള യൂറോപ്യൻ തോട്ടങ്ങളിലേക്ക് അരി സാമാനങ്ങളും കുമ്മായം വളം മുതലായവ പീരുമേട്ടിനും ഇങ്ങോട്ട് തേയിലപ്പെട്ടികളും ഭാരമായി കയറ്റും. അന്നുണ്ടായിരുന്ന റോഡുകൾ കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. മോശമായ റോഡിൽക്കൂടി യാത്രകളും ദുഷ്ക്കരമായിരുന്നു. വില്ലുവണ്ടി കല്യാണത്തിനും മറ്റും വാടകയ്ക്ക് കൊടുത്തിരുന്നു. ദിവാന്റേയും മറ്റു പ്രതിഭകളായവരുടെയും പീരുമേട് യാത്രക്ക് ഈ വില്ലുവണ്ടി സർക്കാരും വാടകയ്ക്ക് കൊണ്ടുപോയിരുന്നു.
ഈ ഭാരവണ്ടികൾ കോട്ടയത്തുനിന്നും കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ അതുകൾക്ക് ആവശ്യത്തിനുള്ള കഞ്ഞി, തവിട്, പുല്ല്, മുതലായവകൾ വീട്ടിൽ തയ്യാറാക്കണം. അതിന് ജോലിക്കാരുണ്ടെങ്കിലും എല്ലാം അന്ന് ജീവിച്ചിരുന്ന അമ്മയായിരുന്നു നിയന്ത്രിച്ചിരുന്നത്. ഇച്ചായനു പോലും അമ്മയുടെ ഒപ്പം പ്രാപ്തിയോ കഴിവോ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

അമ്മയുടെ മരണശേഷം സാമ്പത്തികമായി ഞങ്ങളുടെ കുടുംബം തകരാൻ തുടങ്ങി. ഞങ്ങൾക്ക് അന്നുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. വണ്ടിക്കാർ എല്ലാവരും മറ്റു തൊഴിലുകൾ തേടി പോയി. കിളിക്കൊമ്പന്മാർ എന്നു വളരെക്കാലം നാട്ടുകാർ പറഞ്ഞറിവുള്ള ഒരു ജോഡി പേരുകേട്ട കാളമൂരികൾ വില്ലുവണ്ടിക്ക് ഉണ്ടായിരുന്നതായി അറിയാം. സുന്ദരമായ ആ കാളകൾ മണിക്കൂറിൽ പതിനഞ്ചു മൈൽ വേഗതയിൽ സഞ്ചരിക്കുമായിരുന്നു. എല്ലാം അമ്മയുടെ മരണത്തോടെ നഷ്ടപ്പെട്ടു. ഞങ്ങളുടെ വീടിന്റെ നട്ടെല്ലായിരുന്ന അമ്മയും നഷ്ടപ്പെട്ടു. പതിനഞ്ചു വയസിനു താഴെയുള്ള ഞങ്ങൾ അഞ്ചുപേരും ആരുടേയും സഹായമില്ലാതെ പട്ടിണികിടന്നും തമ്മിൽ തല്ലിയും ഓരോ ദിനരാത്രങ്ങൾ കടന്നും  വളർന്നു. ഞങ്ങളുടെ വളർച്ചയെപ്പറ്റിയുള്ള നേട്ടങ്ങൾ ആർക്കും അവകാശപ്പെടാനും സാധിക്കില്ല.  എങ്ങനെ കുഞ്ഞുങ്ങളായ ഞങ്ങൾ ജീവിക്കുന്നുവെന്നറിയാൻ തൊട്ടടുത്തു താമസിക്കുന്ന  ബന്ധുജനങ്ങൾക്കുപോലും താല്പര്യമില്ലായിരുന്നു. 

എന്റെ 'അമ്മ മരിക്കുന്ന സമയത്ത് ജെഷ്ട്ടത്തി വാളക്കയത്തു പേരമ്മ എന്നെയും കൊച്ചുപെങ്ങളേയും കൊണ്ടുപോയി വളർത്തിക്കൊള്ളാമെന്ന് വാക്കു കൊടുത്തിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മരിച്ചു മൂന്നാംപൊക്കം പേരമ്മ സ്ഥലം വിട്ടു. ഞങ്ങൾക്ക് പണമുണ്ടായപ്പോൾ മാത്രമാണ് പിന്നീട് പേരമ്മ വീട്ടിൽ വരാൻ തുടങ്ങിയത്.

ജേഷ്ഠൻ മാന്നാനത്ത് മെട്രിക്കുലേഷൻ ക്ലാസ്സിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം പിടിപെട്ട് വഷളായി തീർന്നിരുന്നു. ഇച്ചായൻ ആശുപത്രിയിൽ കൂട്ടുകിടക്കാൻ പോയി. കോട്ടയത്തു ആശുപത്രിയിൽ കിടന്നു, രണ്ടുമാസത്തോളമുള്ള ചീകത്സയുണ്ടായിരുന്നു. ഇച്ചായനും കൂടെ താമസിച്ചിരുന്നു. മഞ്ഞപ്പിത്തവും മറ്റെന്തൊക്കെയോ രോഗങ്ങളും പിടിപെട്ടിരുന്നു. അന്നത്തെ മാന്നാനം കൊവേന്തയുടെ പ്രിയോരായിരുന്ന ഫാദർ ഹില്ലായോസ് എല്ലാ വിധ സഹായവും ചെയ്തു തന്നു.

ഇച്ചായൻ വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ ഞങ്ങൾക്കു വേണ്ടുന്ന അരിയും സാധനങ്ങളും കരിപ്പാപ്പറമ്പിൽ ദുമ്മിനി വക്കീൽ വാങ്ങിപ്പിച്ച് വീട്ടിൽ എത്തിച്ചു തന്നിരുന്നു. ഒരു വിഷമവുമില്ലാതെ ഇച്ചായൻ വരുന്നവരെ ആ നല്ല മനുഷ്യൻ ഞങ്ങളെ സഹായിച്ചു. കച്ചേരിയിൽ പോവുന്ന വഴി വീട്ടിൽ കയറി അരിയുടെ പാത്രം തുറന്നു നോക്കും. 'അരി' കുറവാണെങ്കിൽ അന്നു തന്നെ ഗുമസ്തൻ അരി സാമാനങ്ങൾ വീട്ടിൽ കൊണ്ടുവന്നു തന്നിരുന്നു.

ജേഷ്ഠൻ മെട്രിക്കുലേഷൻ കഴിഞ്ഞ് മജിസ്‌ട്രേറ്റ് കോടതിയിൽ ജോലിയായ ശേഷം വലിയ അല്ലലില്ലാതെ കുടുംബം കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ ജേഷ്ഠൻ 'കുഞ്ഞൂഞ്ഞ്' പള്ളി സ്‌കൂളിലും ഞാൻ വെട്ടിയാങ്കൽ ആശാന്റെ കളരിയിലും വിദ്യാഭ്യാസമാരംഭിച്ചു. അന്നൊക്കെ ചിറ്റപ്പന്മാരും അവരുടെ ഭാര്യമാരും ഞങ്ങളെ വഴിയിൽ കണ്ടാൽപ്പോലും ഗൗനിക്കില്ലായിരുന്നു. തക്കങ്ങൾ കിട്ടിയാൽ കുറ്റങ്ങൾ കണ്ടുപിടിച്ച് തരം താഴ്ത്താനും ശ്രമിച്ചിരുന്നു. സാമ്പത്തികമായി എല്ലാവരും കര കയറിയ ശേഷമാണ് പിന്നീട് മൈത്രിയുമായി അവരെല്ലാം വരാനും തുടങ്ങിയത്. സാമ്പത്തിക പരാധീനതയുള്ള അർഹമായവർക്ക് ഇച്ചായൻ സഹായങ്ങളും നൽകി ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തു.







Sunday, November 10, 2019

യാക്കോബായ-ഓർത്തോഡോക്സ് തർക്കങ്ങൾക്ക് കാരണം


ജോസഫ് പടന്നമാക്കൽ 

 യാക്കോബായ- ഓർത്തോഡോക്സ് സഭകളിലുള്ള ഈ കലഹം 1599-ൽ ഉദയം പേരൂർ സൂനഹദോസ് മുതൽ തുടങ്ങിയതാണ്. ഉദയംപേരൂർ സുനഹദോസിനു ശേഷമാണ്, ക്രിസ്ത്യാനികളിൽ ഒരു വിഭാഗം   അന്ത്യോഖ്യ നിയമങ്ങൾ പാലിച്ചത്. അന്ത്യോഖ്യബാവായുടെ കീഴിൽ സഭ വളരുകയും ചെയ്‌തു.

ഒന്നായിരുന്ന യാക്കോബായ സഭയിലുണ്ടായിരുന്ന വട്ടശേരി മാർ ദിവ്യനോസിനെ 1908-ൽ അന്ത്യോഖ്യ പാത്രിയാക്കീസ് മുടക്കിയതായിരുന്നു സഭ രണ്ടായി പ്രവർത്തിക്കാനിടയായത്.

യാക്കോബായ സഭയുടെയും ഓർത്തോഡോക് സഭയുടെയും വഴക്കിന്റ ഉത്ഭവ കാരണവും പണം തന്നെയാണ്. യാക്കോബായ സഭകളുടെ 'മാർത്തോമ്മ ആറാം മെത്രാപോലിത്ത' സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് ബാങ്കിൽ പണം നിക്ഷേപിക്കുന്നുണ്ടായിരുന്നു. ഏഴാം മാർത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളർന്നു. ബ്രിട്ടീഷ് ബാങ്കിലെ ഈ നിക്ഷേപത്തെ വട്ടിപ്പണം എന്ന് പറഞ്ഞിരുന്നു.

'വട്ടി' എന്ന് പറഞ്ഞാൽ പലിശയെന്നു അർത്ഥം. ഈ നിക്ഷേപമോ, അതിന്റെ പലിശയോ പിൻവലിക്കാനുള്ള അധികാരം അതാത് കാലത്തെ മെത്രാപ്പോലീത്താമാർക്കായിരുന്നു. അതിനിടയിലാണ് വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടായിരുന്ന വട്ടശേരിയെ, അന്ത്യോഖ്യ പാത്രിയാർക്കീസ് മുടക്കിയത്.

വട്ടശേരിക്ക് പണം പിൻവലിക്കാൻ അധികാരമില്ലെന്നുള്ള അന്ത്യോഖ്യ പാത്രിയാക്കീസിന്റെ കൽപ്പനയ്‌ക്കെതിരെ കേസ് കോടതിയിൽ എത്തി. എന്നാൽ ജസ്റ്റീസ് രാഘവയ്യരുടെ വിധി മെത്രാൻ കക്ഷിയായ വട്ടശേരിക്കെതിരായിരുന്നു. വീണ്ടും അപ്പീൽ നൽകി. 1928-ലെ വിധി വട്ടശേരിക്ക് അനുകൂലവുമായി വന്നു. 1934 വരെ ഗ്രൂപ്പ് തിരിഞ്ഞു അധികം വഴക്കില്ലാതെ സമാധാനമായി ഇരുകൂട്ടരും കഴിഞ്ഞിരുന്നു.

1934-ൽ ഇരു ഗ്രുപ്പുകളും ബസേലിയോസ് ഗീവർഗീസിനെ കേരളസഭയുടെ കാതോലിക്കയായി  തെരഞ്ഞെടുക്കാൻ കോട്ടയത്ത് ചേർന്നിരുന്നു. തെരഞ്ഞെടുക്കുന്ന ബാവ അന്ത്യോഖ്യ ബാവായുടെ കീഴിലായിരിക്കില്ലെന്നു മെത്രാൻ കക്ഷിയായ ഓർത്തോഡോക്‌സുകാരുടെ വ്യവസ്ഥയുണ്ടായിരുന്നു.

അധികാരം മുഴുവൻ കോട്ടയം ബിഷപ്പിനും അന്ത്യോഖ്യ ബാവക്ക് ആത്മീയ അധികാരം  മാത്രമെന്നുമായിരുന്നു പ്രമാണത്തിൽ എഴുതിയിരുന്നത്. അതായത് സാമ്പത്തിക ഇടപാടുകളിലും  അന്ത്യോഖ്യ ബാവക്ക് സഭാ മക്കളുടെമേൽ അധികാരം ഇല്ലെന്നുള്ള ഉടമ്പടിയായിരുന്നു അത്.

അന്ന്, ഓർത്തോഡോക്സ് സഭക്ക് കണ്ടത്തിൽ വർഗീസ് മാപ്പിള, മാമ്മൻ മാപ്പിള പോലുള്ള പ്രഗത്ഭ ചിന്തകരുണ്ടായിരുന്നു. അവരുടെ ബുദ്ധി വൈഭവവും ഈ ഉടമ്പടി നിർമ്മിക്കുന്നതിലുണ്ടായിരുന്നു.   യാക്കോബായ നേതൃത്വം ഇതുമൂലം ഭാവിയിൽ സംഭവിക്കാൻ പോവുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാതെ ഉടമ്പടിയിൽ ഒപ്പിട്ടു. പിന്നീടു വന്ന സഭാ വക കേസുകൾ ഓർത്തോഡോക്സുകാർക്ക് അനുകൂലമായി വിധി വന്നുകൊണ്ടിരുന്നതും അന്ത്യോഖ്യ ബാവയ്ക്ക് ആത്മീയ നേതൃത്വം മാത്രമെന്നുള്ള ഉടമ്പടിയിൽ ഒപ്പിട്ടമൂലമായിരുന്നു. 1958-ൽ ഇരുസഭകളും സമാധാനം ഉണ്ടാക്കി. 1964-ൽ മെത്രാൻ കക്ഷിയിലുള്ള  ബാവായെ വാഴിച്ചത് അന്ത്യോഖ്യ ബാവയായിരുന്നു.

1975-ൽ തർക്കം വീണ്ടും മൂത്തു. അത് പിളർപ്പിലെത്തി. അന്ത്യോക്യയുടെ അംഗീകാരമില്ലാതെ കോട്ടയത്ത് പുതിയ ബാവയെ വാ ഴിക്കുകയും ചെയ്തു. 'മോർ ഫിലിക്‌സിനോസ്' മെത്രാപ്പോലീത്തായെ അന്തിയോക്യയുടെ പുതിയ ബാവായായി വാഴിച്ചു. മെത്രാൻ കക്ഷിയിലെ ദേവാലലോകം അരമനയിൽ പിളർപ്പിന് മുമ്പുണ്ടായിരുന്ന 'ഔഗേൻ ഒന്നാമൻ'...മെത്രാൻ കക്ഷിയുടെ കാതോലിക്കായായി തുടരുകയും ചെയ്യുന്നു. സുപ്രീം കോടതി വിധികളിൽക്കൂടി യാക്കോബായ പള്ളി സ്വത്തുക്കൾ മെത്രാൻ കക്ഷിയുടെ അധീനത്തിലുമായി.

യാക്കോബായ സഭ ഇന്ന് നിലനിൽപ്പിനായി സമരം ചെയ്യുന്നു. അവരുടെ അസ്‌തിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തമായ ഒരു തീരുമാനം യാക്കോബാ സഭ ഇതുവരെ എടുത്തിട്ടില്ല. ഒരു ഇടവകയിൽ ബഹുഭൂരിപക്ഷവും ജനങ്ങൾ യാക്കോബായക്കാരാണെങ്കിലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളികൾ ഓർത്തോഡോക്സ്കാർക്ക് ലഭിക്കുന്നു. ഓർത്തോഡോക്സ് സഭ അന്ത്യോക്യൻ സഭയുടെ പള്ളികൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത് വേദനാജനകമാണ്.

ഒന്നായിരുന്നപ്പോൾ സഭകൾ പണിതുണ്ടാക്കിയ യാക്കോബായ പള്ളികളിൽ ശവം അടക്കുന്നതുപോലും ഓർത്തോഡോക്സ് സഭ എതിർക്കുന്നു. പ്രശ്നങ്ങളും അക്രമങ്ങളും സൃഷ്ടിക്കുന്നു. ഇത് തികച്ചും പൈശാചികമാണ്‌. ക്രിസ്തീയ സഭകൾക്കെല്ലാം ഒന്നായ നാണക്കേടാണ്. ഇന്നുള്ള നിയമങ്ങൾ ഭേദഗതി ചെയ്തു സർക്കാർ പ്രത്യേക ബില്ലുണ്ടാക്കി യാക്കോബായ സഭയുടെ അസ്തിത്വം വീണ്ടെടുക്കാൻ സഹായിക്കേണ്ടതായുണ്ട്. സഭകളിൽ ശ്വാശ്വത സമാധാനം കണ്ടെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കേരളം, മറ്റൊരു സിറിയയായി ആവർത്തിക്കപ്പെടാനും സാധ്യതയുണ്ട്.

Saturday, November 9, 2019

മാവോയിസവും വേട്ടകളും ഏറ്റുമുട്ടലുകളും






ജോസഫ്  പടന്നമാക്കൽ

ജനകീയ സർക്കാരുകളുടെ നിയന്ത്രണത്തിൽനിന്നും  സായുധ വിപ്ലവത്തിൽക്കൂടി ഭരണാധികാരം  പിടിച്ചെടുക്കുകയെന്നതാണ് മാവോ സിദ്ധാന്തത്തിന്റെ അത്യന്തികമായ ലക്ഷ്യം. ജനാധിപത്യത്തിന്റെ ഭാഷ ഇവർക്ക് സ്വീകാര്യമല്ല. തീവ്രചിന്തകൾ  അവരെ പിന്തുണയ്ക്കുന്നവരിലും അണികളിലും സ്വാധീനം ചെലുത്തുന്നു. ലക്ഷ്യം നേടാൻ അക്രമ മാർഗങ്ങളും കൈക്കൊള്ളാറുണ്ട്. കമ്മ്യുണിസത്തിന്റെ ഉപജ്ഞാതാവ് മാവോ സേതുങ്ങിനെയാണ് മാതൃകയാക്കുന്നതെങ്കിലും മാവോ പോലും സങ്കല്പിക്കാത്ത പ്രവർത്തനമേഖലകളാണ്  ഇവർ  അനുവർത്തിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും ശക്തിമത്തായ മാവോഗ്രുപ്പിനെ 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ്' എന്ന് വിളിക്കുന്നു. 1967-ൽ പാസാക്കിയ നിയമം അനുസരിച്ച് ഈ സംഘടന നിയമാനുസൃതമല്ലാത്ത ഭീകര സംഘടനയായി കരുതുന്നു. 2004-മുതൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള മാവോയിസ്റ്റുകൾ  കേന്ദ്രീകൃതമായ അവരുടെ സംഘടനയോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. ഓരോ വിപ്ലവകാരിയും കലാപമുന്നണികളിൽ പോരാടാൻ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡൽ യുദ്ധത്തിൽ അവർക്ക്‌ സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള സാമൂഹിക, ഭരണ വ്യവസ്ഥിതികളെയും സമൂലമായി എതിർത്തുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകളിൽ ധാരാളം സ്ത്രീകളും പ്രവർത്തിക്കുന്നുണ്ട്‌.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ കാലങ്ങളിൽ മാവോയിസ്റ്റുകൾ ആഭ്യന്തര സുരക്ഷിതത്വത്തിന് ഒരു ഭീക്ഷണിയായിരുന്നില്ല. എന്നാൽ കാലക്രമേണ ഏതാനും സ്റ്റേറ്റുകളിൽ ആദിവാസികളുടെയിടയിൽ മാവോ സിദ്ധാന്തങ്ങൾ ശക്തി പ്രാപിച്ചു വന്നു. സാധാരണ ഗതിയിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേരാൻ യാത്രാസൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. അതുമൂലം സ്റ്റേറ്റിന്റെ സ്ഥാപനങ്ങൾ അവിടെനിന്ന് നീക്കം ചെയ്തുകൊണ്ടിരുന്നു. ഇത് അവസരമാണെന്നു കണ്ട മാവോയിസ്റ്റുകൾ സർക്കാരിനു ബദലായുള്ള ഭരണ സംവിധാനങ്ങൾ രൂപീകരിക്കുകയും ആദിവാസികളുടെയിടയിൽ ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അധികാരമുറപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിലവിലുള്ള കമ്മ്യുണിസ്റ്റ് പാർട്ടികൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽനിന്നും മാറി സാമ്രാജ്യത്വ ശക്തികൾക്കൊപ്പമെന്ന് മാവോയിസ്റ്റുകൾ ചിന്തിക്കുന്നു. മാവോയിസ്റ്റുകളുടെ മറ്റൊരു പേരാണ് നക്സലിസം. അവർ ലോകത്തെയും സമൂഹത്തെയും വീക്ഷിക്കുന്നത് മാർക്സിയൻ ചിന്താഗതികളിൽക്കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം മുഴുവൻ അരക്ഷിതാവസ്ഥയിലായിരുന്നു. തൊഴിലില്ലായ്മയും രൂക്ഷമായ സാമ്പത്തിക ഞെരുക്കങ്ങളുമുള്ള കാലത്ത് മാർക്സിയൻ ചിന്തകൾ ലോകത്ത് നവോദ്ധാനം സൃഷ്ഠിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഇന്നും മാവോകൾ ചിന്തിക്കുന്നത് ലോകം മുഴുവൻ വലിയ വിപ്ലവത്തിന്റെ വക്കിലെന്നാണ്. ദക്ഷിണേഷ്യയിൽ ആകെ അരാജകത്വം നിറഞ്ഞ വിപ്ലവം മുന്നേറുന്നുവെന്നും ചിന്തിക്കുന്നു. സാമ്രാജ്യത്വം അവസാനിച്ച് കൊടികുത്തി വാഴാമെന്നാണ് അവർ കരുതുന്നത്. സാമ്രാജ്യ ശക്തിയായ അമേരിക്കയെ തകർക്കുമെന്നാണ്, മാവോകൾ വീമ്പടിക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും ശ്രീലങ്കയും ഇന്ന് അമേരിക്കയുടെ സൗഹാർദ രാജ്യങ്ങളാണ്. പാകിസ്ഥാന് അമേരിക്കയുടെ സഹായമില്ലാതെ നിലനിൽക്കാൻ സാധിക്കില്ല. ഒരു സായുധ വിപ്ലവത്തിൽ കൂടി ഈ രാജ്യങ്ങൾ കീഴടക്കി അമേരിക്കൻ സാമ്രാജ്യത്വം ഇല്ലാതാക്കാമെന്ന ഭൂതിയാണ് മാവോ വാദികൾക്കുള്ളത്. സാമ്രാജിത്വവും നാറ്റോയും ഇന്ന് ലോകത്തിലുള്ള ഏതു ഭീക്ഷണികളും നേരിടാൻ ത്രാണിയുള്ളവരാണ്. മാവോയിസ്റ്റുകൾ സാമ്രാജ്യത്തെ തൂത്തെറിയാൻ പോവുന്നതു എവിടെയെന്നും വ്യക്തമല്ല.

സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ  ശക്തമായ ബുർഷാ സമ്പ്രദായമുള്ള രാജ്യമായിട്ടായിരുന്നു വളർന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അടിത്തറ ഇന്ത്യയിൽ നന്നായി വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികസനത്തെ മാവോയിസ്റ്റുകൾ നിഷേധിക്കുന്നു. മുതലാളിത്വ കാർഷിക നയങ്ങളെ തകർക്കുകയെന്നതും മാവോയിസ്റ്റ് ചിന്താഗതിയിലുള്ളതാണ്. ലഷ്‌ക്കറുപോലെ ഭീകര സംഘടനയായിട്ടാണ് മാവോയിസ്റ്റുകളെ കരുതിയിരിക്കുന്നത്. ലഷ്ക്കറും ഹുജിയും നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. അവർക്ക് രാഷ്ട്രീയത്തിൽ പ്രത്യേകമായ ഒരു പ്രത്യേയശാസ്ത്രമില്ല. എന്നാൽ മാവോയിസ്റ്റുകളുടെ കാര്യം വ്യത്യസ്തമാണ്. അവർക്ക് രാജ്യഭരണം കൈക്കലാക്കണമെന്ന ലക്ഷ്യമാണുള്ളത്. മാവോയുടെ പ്രത്യേയശാസ്ത്രവും പിന്തുടരുന്നുവെന്നു അവർ അവകാശപ്പെടുന്നു

മാവോയിസ്റ്റുകൾ ഇന്ത്യയിൽ അനുദിനമെന്നോണം ശക്തി പ്രാപിക്കുന്ന വാർത്തകളാണ് നാം  മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്നത്. ഇന്ത്യൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയിൽ നിന്നും 1960 കളിൽ മാവോയിസ്റ്റുകൾ രൂപം പ്രാപിച്ചു. ഇന്ത്യയിലെ യഥാർത്ഥമായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളുടേതു മാത്രമെന്ന് അവർ അവകാശപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ഭരണകൂടത്തെ തകർക്കുകയെന്നാണ് ലക്‌ഷ്യം. ഒപ്പം സാമ്രാജിത്വവും ഫ്യൂഡലിസവും നശിക്കുകയും വേണം. അതിനായി  ജനങ്ങളെ അണിനിരത്തിക്കൊണ്ട് വിപ്ലവപ്രസ്ഥാനങ്ങൾ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തിനായി അനുപേക്ഷണീയങ്ങളായ സാധനസാമഗ്രികളും ആയുധങ്ങളും കൈക്കലാക്കി അധികാരം പിടിച്ചെടുക്കാൻ മാവോകൾ തന്ത്രപൂർവം ജനങ്ങളെയും ഇളക്കിക്കൊണ്ടിരിക്കുന്നു. ലഖുലേഖകൾ വഴി മാവോയിസം പ്രചരിപ്പിക്കുകയും സമത്വ സുന്ദരമായ 'ഒരു നാളെ' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. രക്തപങ്കിലമായ ഒരു വിപ്ലവത്തിന് നേതൃത്വവും നൽകുന്നു. രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാർഗങ്ങളായി സ്വീകരിക്കുന്നു. ഓരോ വിപ്ലവകാരിയും പോരാടാൻ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡൽ യുദ്ധത്തിൽ അവർക്ക്‌ സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കും. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെയും ഭരണ സംവിധാനങ്ങളെയും സമൂലമായി എതിർത്തുകൊണ്ടുമിരിക്കുന്നു. പട്ടാള അട്ടിമറിയിലൂടെ, സായുധ മിലിട്ടറി സന്നാഹങ്ങളോടെ അധികാരം കൈക്കലാക്കണമെന്ന് ജനങ്ങളെ ബോധ്യമാക്കിക്കൊണ്ടുമിരിക്കുന്നു.

പാർട്ടിയുടെ ആന്തരീക ചട്ടക്കൂട് ഇന്ന് വളരെ ശക്തമാണ്. വിദേശശക്തികളായ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങൾ ഇന്ത്യയിൽ മാവോയിസം പ്രചരിപ്പിക്കുന്നതിന് വഴിയുമൊരുക്കുന്നു.  മാവോ സംഘടനകൾ ശക്തി പ്രാപിച്ച് ഏകദേശം ഇരുപത് സ്റ്റേറ്റുകളിലോളം പ്രവർത്തിക്കുന്നുണ്ട്. ജാർഖണ്ഡ്, ഒറീസ, ബിഹാർ എന്നീ സ്റ്റേറ്റുകളിൽ ബലവത്തായ മാവോ സംഘടനകളുണ്ട്. വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, എന്നിവടങ്ങളിൽ മാവോയിസം ഭാഗികമായി നിലനിൽക്കുന്നു.   യുപിയിലും എംപിയിലും നുഴഞ്ഞു കയറാൻ തുടങ്ങിയിരിക്കുന്നു. ആന്ധ്രപ്രദേശിൽ ഇവരുടെ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ ശക്തമായിരുന്നെങ്കിലും ഇപ്പോൾ ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.  മാവോ വാദികൾ കേരളവും, കർണാടകയും തമിഴ് നാടും പടിഞ്ഞാറും കിഴക്കുമുള്ള സ്‌റ്റേറ്റുകളുമായി ബന്ധങ്ങൾ പുലർത്തുന്നു. ആസ്സാം, അരുണാചലപ്രദേശങ്ങളിൽ! പ്രതീക്ഷിക്കാതെയുള്ള ആക്രമണങ്ങളും കടന്നാക്രമണങ്ങളും സാധാരണമാണ്.

ഇന്ത്യയിൽ ഇങ്ങനെ ഒരു പ്രസ്ഥാനം എന്തുകൊണ്ടു, എങ്ങനെ  വളർന്നുവെന്നതും ചിന്തിക്കേണ്ടതുണ്ട്. കമ്മ്യുണിസം വളർന്ന നാടുകളിലെല്ലാം അരാജകത്വവും വിഭാഗിതയും ആദ്യകാലങ്ങളിൽ സംഭവിക്കാറുണ്ടായിരുന്നു.  റഷ്യയിൽ ലെനിൻ ഭരിക്കുന്ന നാളുകളിൽ രാജ്യത്ത് താറുമാറായ ജനജീവിതമായിരുന്നുണ്ടായിരുന്നത്. അത്, ബുർഷാകളുടെ കൈകളിൽ നിന്നും അധികാരമേറ്റശേഷം ജനങ്ങളിൽ ബുർഷ ചിന്താഗതികൾ അടിഞ്ഞു കൂടിയിരിക്കുന്നതായിരുന്നു കാരണം. അതിന്റെ ഫലമായി ലെനിനിസ്റ്റ് മാർക്സിസത്തിന്റെ ബുർഷാ  ചിന്താഗതികളിൽ നിന്നും മോചനം നേടി ചൈനയിൽ മാവോ സിദ്ധാന്ധം രൂപമെടുത്തു. ഇന്ത്യയിൽ 1960 മുതൽ തീവ്ര മാർക്സിയൻ മാവോ സിദ്ധാന്തങ്ങൾ വേരൂന്നാൻ തുടങ്ങി. അടുത്ത കാലത്തായി മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ചിന്തിക്കുമ്പോൾ ഈ സംഘടനയെയും ഭീകരരായി കരുതാവുന്നതാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഇവർ അക്രമാസക്‌തരായി ഭീകരാക്രമണങ്ങൾ നടത്തുന്നു. എന്നിരുന്നാലും മാവോയിസ്റ്റുകളെ അടിസ്ഥാനപരമായി ഭീകരരായി കണക്കാക്കാനും സാധിക്കില്ല. അവരുടെ ചരിതം ഇടതു പക്ഷത്തിന്റെ പ്രത്യേയ ശാസ്ത്രം തന്നെയാണ്.

1980-കളിൽ ആയുധങ്ങളും സ്ഫോടന വസ്തുക്കളും മാവോയിസ്റ്റുകൾക്കു ലഭിച്ചുകൊണ്ടിരുന്നത് ശ്രീ ലങ്കൻ എൽ.റ്റി.റ്റിയിൽ നിന്നായിരുന്നു. മാവോയിസ്റ്റുകൾ എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞെന്നും  സാംസ്ക്കാരിക വിപ്ലവം ഇന്ത്യയാകെ മുഴങ്ങുന്നുവെന്നും മാവോയിസത്തിന്റെ വസന്തം വന്നെത്തിയെന്നും, അധികാരത്തിൽ വരാൻപോവുന്നുവെന്നുമൊക്കെയുള്ള പൊള്ളയായ വാദങ്ങളും ഇവർ മുഴക്കാറുണ്ട്. അത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും യാഥാർഥ്യമാവുകയുമില്ല.

മാവോയിസ്റ് പാർട്ടിക്ക് ഒരു സെൻട്രൽ കമ്മിറ്റി, കാര്യങ്ങൾ നിർവഹിക്കാൻ കേന്ദ്ര നിർവാക സമിതി, സെൻട്രൽ മിലിറ്ററി കമ്മീഷൻ എന്നീ ഘടകങ്ങളുണ്ട്. സെൻട്രൽ മിലിറ്ററി കമ്മീഷന്റെ കീഴിലാണ് നരഹത്യകളും ഒളിക്കൊലകളും നടത്തുന്നത്. ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ പ്രത്യേക പ്രസിദ്ധീകരണ ശാലകളുമുണ്ട്. ഗറില്ലാ പട്ടാളത്തെ നിയന്ത്രിക്കാനും  ഡിപ്പാർട്ടമെന്റ് ഉണ്ട്. സ്റ്റേറ്റ്' ലവലിലും മിലിറ്ററി കമ്മിഷൻ ഉണ്ട്. ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംഘടന ശക്തിയായി പ്രവർത്തിക്കുന്നു. വിപ്ലവകാരികളെ തെരഞ്ഞെടുക്കാനും ഓഫിസുകളുണ്ട്. ആത്മരക്ഷയും അതുപോലെ സ്വയം പ്രതിരോധത്തിനായുമുള്ള പ്രായോഗിക പരിശീലനവും മാവോയിസ്റ്റുകൾ' തങ്ങളുടെ അണികൾക്ക് നൽകുന്നു.

ഏതെങ്കിലും തരത്തിൽ മാവോയിസ്റ്റുകളെ പിടികൂടിയാൽ അവർക്ക് ശക്തമായ നിയമ പരിരക്ഷ നൽകാനുള്ള ഭരണ വിഭാഗങ്ങളുമുണ്ട്. രഹസ്യാന്വഷണ മേഖലയിലും അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കും പ്രൊഫഷണലായവരെ റിക്രൂട്ട് ചെയ്യുന്നു. ഫണ്ട് ശേഖരിക്കലിനു സമൂഹത്തിൽ സ്വാധീനമായുള്ളവർ മുന്‍കൈയെടുക്കുന്നു. വിപ്ലവകാരികൾക്ക് നിയമ സഹായം, സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങൾ മുതലായവകൾ തയ്യാറാക്കി കൊടുക്കുന്നു.

മാവോയിസ്റ്റുകൾ 2004 മുതൽ ഇന്നുവരെ പതിനായിരത്തിൽപ്പരം സിവിലിയൻസിനെ കൊന്നൊടുക്കിയിട്ടുണ്ട്. അവരുടെ പരമമായ ലക്ഷ്യം രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുകയാണെങ്കിലും സാധാരണക്കാരായ പൗരന്മാരെ വധിക്കുന്ന വാർത്തകളും ദിനംപ്രതി കേൾക്കുന്നു. തങ്ങളർപ്പിക്കുന്ന ആദർശങ്ങളെ പിന്തുടരാത്തവരെയാണ്, അവർ ലക്ഷ്യമിടുന്നത്.  അവരുടെ  രഹസ്യ പദ്ധതികളെ  മനസിലാക്കി വിവരങ്ങൾ പൊലീസിനു നൽകിക്കൊണ്ട് അവരെ ഒറ്റികൊടുക്കുന്നവരെയും ഇല്ലാതാക്കാൻ ശ്രമിക്കും.  കൊല ചെയ്യുന്നതും പോലീസുകാർ, ബുർഷാകൾ, രാഷ്ട്രീയ ശത്രുക്കൾ മുതൽപേരുള്ള വർഗ ശത്രുക്കളെയായിരിക്കും. തൊഴിലാളികളോട് നീചമായി പെരുമാറുന്നവരുടെയും വിവരങ്ങൾ  ശേഖരിച്ചിരിക്കും. ഇങ്ങനെ നിഷ്കളങ്കരായവരെയും അവരുമായി ഒത്തു പ്രവർത്തിക്കുന്നവരെയും കൊല്ലുകയെന്നതും അവരുടെ അജണ്ടയാണ്. ഒടുവിൽ അധികാരം പിടിച്ചെടുക്കാൻ രാഷ്ട്രീയത്തിലെ പ്രമുഖരെയും അധികാരത്തിലിരിക്കുന്നവരെയും വധിക്കാനുള്ള ലിസ്റ്റും തയ്യാറാക്കും.

മാവോയിസ്റ്റുകൾ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കുന്നതു സാധാരണമാണ്. സ്‌കൂളുകളിലെ പഠനംമൂലം കുട്ടികളെ മാവോ ചിന്താഗതികൾക്കെതിരാക്കുമെന്നുള്ള ആശങ്ക അവരെ  അലട്ടുന്നുമുണ്ട്. നിലനിൽപ്പിനും, ആശയങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാനുമാണ് സ്‌കൂളുകളെ അക്രമിക്കാനുള്ള മനോഭാവം മാവോകൾ പുലർത്തുന്നത്.  മാവോയിസ്റുകളിൽ പ്രവർത്തിക്കുന്നവരിലധികവും, തൊഴിലില്ലാത്തവരുടെ സമൂഹങ്ങളിൽനിന്നുള്ളവരാണ്.  തൊഴിലവസരങ്ങൾ കൂടുംതോറും പ്രസ്ഥാനങ്ങൾക്ക് കോട്ടം വരുമെന്നും ഭയപ്പെടുന്നു. രാജ്യത്തിനുള്ളിലെ ആന്തരികഘടകങ്ങളെ, വികസന പ്രവർത്തനങ്ങളെ തകർക്കാനും ശ്രമിക്കുന്നു. രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നതും മാവോയിസ്റ്റുകൾ ഇഷ്ടപ്പെടില്ല. പാലങ്ങളും കെട്ടിടങ്ങളും തകർക്കലും റോഡുകൾ നാശമാക്കലും നിത്യസംഭവങ്ങളാണ്‌. ജനങ്ങളെ ജീവിത സൗകര്യങ്ങളിൽനിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും മാവോയിസ്റ്റുകളുടെ അജണ്ടകളിലുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്നതിനും പരസ്പ്പരം ഒറ്റപ്പെടുത്തുന്നതിനുമായി ടെലിഫോണും മറ്റു നെറ്റ് വർക്കുകളും നശിപ്പിക്കുന്ന പ്രവണതകൾ മാവോയിസ്റ്റുകളിൽ വർദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മാവോയിസ്‌റ്റുകൾക്ക് പ്രത്യേകമായ പ്രത്യേയ ശാസ്ത്രമോ ലക്ഷ്യങ്ങളോ കാണുമെന്നു തോന്നുന്നില്ല. തൊഴിലാളികൾക്കും കർഷകരുടെ സേവനത്തിനുമായി ഇവർ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ മാവോയിസ്റ്റുകൾ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികൾക്കു വേണ്ടിയും കർഷകർക്കു വേണ്ടിയും സംഘടനകൾ രൂപീകരിച്ചതായോ, സമരങ്ങൾ നടത്തിയതായോ ചരിത്രമില്ല. കർഷക ജനതയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്നു മാവോയിസ്റ്റുകൾ വാതോരാതെ പറയാറുണ്ട്. എന്നാൽ അവർ ശക്തി പ്രാപിച്ചിരിക്കുന്നത് ആദിവാസികളും ഗിരിവർഗക്കാരും കൂടുതലായുള്ള ബീഹാർ, ഒറീസാ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവടങ്ങളിലുള്ള വനം പ്രദേശങ്ങളിൽ മാത്രമാണ്. യാതൊരു വികസനവുമില്ലാത്ത മേഖലകൾ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുന്നു. വിപ്ലവ പ്രസ്ഥാനം കർഷക ജനതയ്ക്കും തൊഴിലാളികൾക്കും വേണ്ടിയെന്ന് മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടെങ്കിലും അവർക്കുവേണ്ടി കാര്യമായതൊന്നും നടപ്പാക്കിയിട്ടില്ല. അവർ വർഗശത്രുക്കളായി പോലീസുകാരെയും ഭരിക്കുന്ന ഗവണ്മെന്റുകളെയും കാണുന്നു. പൊലീസുകാരെയും നിഷ്കളങ്കരായ ഗ്രാമീണരെയും കൊല്ലുക എന്നതും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു.

സായുധ ആക്രമങ്ങളിൽക്കൂടി ജനജീവിതത്തെ സ്തംബിപ്പിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ആന്ധ്രാപ്രദേശിൽ പോലീസിനെയും അവർക്ക് വിവരങ്ങൾ നൽകുന്ന ഏജന്റുമാരെയും കൊന്നും ഗ്രാമീണരെയും കൊന്നും മുന്നേറിയ അവരുടെ പ്രസ്ഥാനം അവിടെ പരാജയപ്പെടുകയാണുണ്ടായത്. അതിനുശേഷമായിരുന്നു അവർ ചത്തീസ്ഗഢ്‌ഢിലേൽക്കും പശ്ചിമ ബംഗാളിന്റെ അതിർത്തിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നീങ്ങിയത്.

അക്രമം അഴിച്ചുവിടുമ്പോൾ അത് ഏറ്റവും ബാധിക്കുന്നത് ഗിരി വർഗക്കാരെയാണ്. അവിടെയാണ് മാവോയിസ്റ്റുകൾ കൂടുതൽ താവളം അടിച്ചിരിക്കുന്നതും. മാവോയിസ്റ്റുകൾ പൊലീസുകാരെ കൊല്ലുകയും പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തശേഷം ഉൾവനങ്ങളിൽ ഒളിക്കാറാണ് പതിവ്. അതിനെതിരെ ഭരണകൂടം തിരിച്ചടിക്കുമ്പോൾ സ്വത്തും ജീവഹാനിയും വീടുകളും നഷ്ടപ്പെടുന്നത് പാവപ്പെട്ട ഗിരിവർക്കാർക്കാണ്. അവർക്ക് പിന്നീട് വളരെക്കാലത്തേക്ക് അവകാശങ്ങൾക്കായി സമരം ചെയ്യാനും സാധിക്കില്ല. അനുദിനമെന്നോണം അവരുടെ ദുരിതങ്ങൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകൾ ആക്രമം കഴിഞ്ഞശേഷം ഉൾവനത്തിലേക്ക് ഓടുകയാണ് പതിവ്. അതുകൊണ്ട് അവരെ നേരിടുക എളുപ്പമല്ല. പട്ടാളം വന്നാൽ അവർക്ക് സുപരിചിതമല്ലാത്ത പ്രദേശങ്ങൾ ആയതുകൊണ്ട് കണ്ണിൽ കണ്ടവരെയെല്ലാം വെടി വെക്കുകയാണ് പതിവ്. പട്ടാള നടപടികൾ നേരിടേണ്ടി വരുന്നത് അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളായിരിക്കും. പുറത്തുനിന്ന് വരുന്ന പട്ടാളത്തിന് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാനും സാധിക്കില്ല. അവർ കണ്ണിൽ കണ്ടവരെയെല്ലാം വെടി വെച്ച് വീഴ്ത്തുകയും ചെയ്യും.

ജാർഖണ്ഡിലും ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും കുട്ടികളെ മാവോയിസ്‌റ്റുകൾ  സായുധ  പരിശീലനങ്ങൾക്കായി തെരഞ്ഞെടുക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളിൽ, നിയമ നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാകുന്നതുമൂലം കുട്ടികളെ സായുധരാക്കാൻ മാവോയിസ്റ്റുകൾ താല്പര്യപ്പെടുന്നു.  കൂടാതെ, കുഞ്ഞായിരിക്കുമ്പോഴേ ആശയങ്ങൾ കുഞ്ഞുമനസുകളിൽ നിറച്ചാൽ മാവോ പ്രസ്ഥാനം വളരുമെന്നും കണക്കുകൂട്ടുന്നു. ആദിവാസികളെ ഭീക്ഷണിപ്പെടുത്തി അവരുടെ കുട്ടികളെ പ്രസ്ഥാനത്തിൽ ചേർക്കുകയും ചെയ്യും. ആദിവാസികളിൽ നിരവധി പേർ തങ്ങളുടെ പെൺകുട്ടികളെ അക്രമ പരിശീലനത്തിനായി മാവോയിസ്റ്റുകളെ ഏൽപ്പിക്കാറുണ്ട്. മാവോയിസ്റ്റുകളോടുള്ള ഭയംമൂലവും ഭീഷണിമൂലവും മാതാപിതാക്കൾ പെൺകുട്ടികളെ അവരുടെയടുത്തു വിടുന്നു. ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങൾ മാവോ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ താല്പര്യപ്പെടുകയുമില്ല. എങ്കിലും പട്ടിണിയും ദാരിദ്ര്യവുമൂലം കുട്ടികളെ മാവോയിസ്റ്റുകളുടെ ക്യാമ്പിലയക്കാൻ നിർബന്ധിതരാവുകയും ചെയ്യും. അപകടം പിടിച്ച കലാപങ്ങളിൽ കുട്ടികളെ ശത്രുനിരകളുടെ മുമ്പിൽ നിർത്തുകയും ചെയ്യും.

ഗിരി വർഗക്കാരോട് നീതി പുലർത്താൻ സർക്കാരിനു കഴിയുന്നില്ല. വികസനവും അടിസ്ഥാന സൗകര്യങ്ങളും ഗിരി വർഗ്ഗക്കാരുടെയിടയിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. മാവോയിസത്തിന്റെ വളർച്ചക്കും അത് കാരണമായി തീർന്നു. ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ വിദേശികളും സ്വദേശികളും ശക്തമായി ഖനന വ്യവസായങ്ങളിൽ ഏർപ്പെടുന്നു. വനവിഭവങ്ങൾ ചൂഷണം ചെയ്യുന്നു. തന്മൂലം നിരവധി ആദിവാസികളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ഒറീസയിലും ചത്തീസ്ഗഢിലും അതാണ് സംഭവിക്കുന്നത്. അവരുടെ ഉപജീവന മാർഗ്ഗങ്ങളും പരമ്പരാഗത വനവാസസ്ഥലങ്ങളും നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായി അവർ മാവോയിസത്തിൽ തല്പരരാകും. ഗോത്രസമൂഹമെന്ന അവരുടെ അസ്തിത്വം തന്നെ വ്യവസായവൽക്കരണത്തിൽക്കൂടി  നഷ്ടമാകുന്നു.

 സർക്കാർ ഈ പ്രദേശങ്ങളിൽ സാമൂഹിക സാമ്പത്തിക പരിപാടികൾ വികസിപ്പിക്കേണ്ടതായുണ്ട്.  ഗിരിവർഗ്ഗക്കാരുടെ പ്രാഥമികാവകാശങ്ങൾ നേടിക്കൊടുക്കുകയും വേണം. അവരെ സംബന്ധിച്ചുള്ള വികസനമെന്നാൽ തങ്ങളുടെ പൂർവിക തലമുറകൾ മുതൽ വസിച്ചിരുന്ന സ്ഥലങ്ങൾ വീണ്ടെടുക്കുകയെന്നതാണ്.   പണിയെടുത്തു ജീവിക്കാൻ അനുകൂലമായ സാഹചര്യങ്ങളും സൃഷ്ടിക്കണം. റോഡുകളും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എല്ലാ പൗരന്മാർക്കും ഉള്ളതുപോലെ അവർക്കും ആവശ്യമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാവോയിസ്റ്റുകളുടെ വളർച്ച ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഇത് ദേശീയ പുരോഗതിക്ക് തടസമായി വന്നു. അതുമൂലം സുരക്ഷിതത്വത്തിനായി നിരവധി പ്രതിരോധ സംവിധാനങ്ങളും സർക്കാർ ഏർപ്പെടുത്തി.  ഇന്ത്യയുടെ മർമ്മപ്രധാനങ്ങളായ സ്ഥലങ്ങളുടെ സുരക്ഷിതത്തിനായി തീവ്രമായ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രശ്ന സങ്കീർണ്ണത നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റേറ്റുവക പോലീസുകാരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. മാവോകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ,  റോഡുകളും പൊതുഗതാഗതങ്ങളും വർദ്ധിപ്പിക്കുന്നതുമൂലം ഭീകരപ്രവർത്തനങ്ങൾക്ക് തടസവുമാകുന്നു. പട്ടാളവും സ്റ്റേറ്റ് അധികാരികളും വനം പ്രദേശങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. വനവിഭവങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള ആന്തരീക വികസനപ്രവർത്തനങ്ങൾ മാവോയിസത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. തന്മൂലം പുതിയ സ്ഥലങ്ങളിലേക്ക് അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തടസവുമായി. മാവോയിസ്റ്റുകളുടെ ആധിപത്യം ചുരുങ്ങുകയുമുണ്ടായി.

മാവോയിസ്‌റ്റുകൾക്ക് ഇന്ത്യയിൽ നിരവധി സംഘടനകളും വിദേശ ഭീകര പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. ജമ്മു കാശ്മീരിലെ ഭീകരരുമായി അടുത്ത സമ്പർക്കം പുലർത്തുന്നു. മണിപ്പുർ മേഖലകളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വളരെ ശക്തമാണ്. ഫിലിപ്പീൻസ്, തുർക്കി എന്നീ രാജ്യങ്ങളുമായും ഇവർ സഹകരിക്കുന്നു. ഇന്ത്യയെ തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് ഇവരെ സഹായിക്കുന്നത്. നേപ്പാളിന്റെ അതിരിലും ഇന്ത്യബംഗ്ലാദേശ് അതിർത്തികളിലും മാവോ പ്രവർത്തനങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ബംഗ്ളാ ദേശിൽനിന്ന് ഇവർക്ക് അനുകൂലമായവരെ കുടിയേറാനും സഹായിക്കുന്നു. അതിർത്തിയിൽ വെടിവെപ്പുണ്ടാകുമ്പോൾ മാവോയിസ്റ്റുകൾ ശത്രുപക്ഷങ്ങളെ സഹായിക്കുകയും അവരോടൊപ്പം സായുധ സൈന്യമെന്നപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.

കമ്മ്യുണിസ്റ്റ്പാർട്ടിയുടെ ഇടതുപക്ഷ ചിന്താഗതിയായിരുന്ന കാലത്തുള്ള ആശയങ്ങൾ മുഴുവനായി മാവോയിസ്റ്റുകൾ കടം എടുത്തിരിക്കുകയാണ്. മാവോയിസ്റ്റുകൾക്ക് ഗിരി വർഗക്കാർ കൂടാതെ പട്ടണങ്ങളിലുള്ള ചില ബുദ്ധിജീവികളെയും അനുയായികളായി ലഭിക്കാറുണ്ട്. അവരോട് അനുഭാവം പുലർത്തുന്ന നിരവധിപ്പേർ പട്ടണപ്രദേശങ്ങളിലുമുണ്ട്. പാവപ്പെട്ടവർക്കും മർദ്ദിതർക്കും വേണ്ടി പോരാടുന്നുവെന്ന് ന്യായികരിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങളെന്നു പറഞ്ഞു പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുമുണ്ട്. അവരോടുള്ള സ്നേഹപ്രകടനങ്ങൾ മാധ്യമങ്ങളിലൂടെ സജീവവുമായിരിക്കും. രാഷ്ട്രീയമായും പ്രത്യേയ ശാസ്‌ത്രമായും മാവോയിസത്തിനെ അനുകൂലിക്കുകയും ചെയ്യുന്നു.

മാവോയിസ്‌റ്റുകളുടെ വളർച്ച തടയാൻ രാജ്യത്തിലെ ഓരോ പൗരനും കടമയുണ്ട്. മാവോ വിപ്ലവകാരികളുടെ ക്രൂരതകളിൽ പ്രതിക്ഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യണം. സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മാവോയിസത്തിന്റെ ഏകാധിപത്യ ചിന്തകളെ പരിപൂർണ്ണമായി എതിർക്കുകയും വേണം. അതാണ് ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരനും പാലിക്കേണ്ട കടമയും!








 

Friday, November 1, 2019

അൽ-ബാഗ്ദാദിയുടെ തകർന്ന ഖാലിഫസാമ്രാജ്യവും അന്ത്യവും


President Trump; Abu Bakr al-Baghdadi. (Photos: Manuel Balce Ceneta/AP, Islamic State Group/Al Furqan Media Network/Reuters TV via Reuters)

ജോസഫ്  പടന്നമാക്കൽ 

 'ഇബ്രാഹിം ഔവാദ് അൽ ബദ്രി' എന്നു പേരുണ്ടായിരുന്ന 'അബു ബക്കർ അൽ ബാഗ്ദാദി' ഇറാക്കിൽ സമാറയ്ക്ക് സമീപം 1971 ജൂലയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അയാളുടെ ശരിയായ പേര് 'ഇബ്രാഹിം അൽ-സമർറായി' (Ibrahim al-Samarrai) എന്നായിരുന്നു. മാതാപിതാക്കൾക്ക് മക്കളിൽ  മൂന്നാമത്തെ പുത്രനായിരുന്നു.

'അൽ-ബു ബാദ്‌രി' വർഗ്ഗത്തിൽ പെട്ടയാളായിരുന്നു അയാൾ. ഈ ഗോത്രത്തിന്റെ ഉപവിഭാഗങ്ങൾ രാധാവിയ്യഹ് (Radhawiyyah,) ഹുസ്സയിനിയ്യഹ (Husseiniyyah) അഡ്നാനിയ്യഹ് (Adnaniyyah) ഖുറേയ്ഷ എന്നിവകൾ ഉൾപ്പെടുന്നു. അൽ-ബാഗ്ദാദി, ഖുറേയ്ഷ വർഗ്ഗത്തിൽ ജനിച്ചു. അയാളുടെ  പിതൃ പിതാവ് 'ഹജ് ഇബ്രാഹിം അലി അൽ-ബദരി' 94 വയസുവരെ ജീവിച്ചിരുന്നുവെന്നു 'ആബിദ് ഹുമാം അൽ-അതാരി' (Abid Humam al-Athari) യുടെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. പിതൃപിതാവ്, ഇറാഖിലെ അമേരിക്കൻ ആക്രമണത്തിനും സാക്ഷിയായിരുന്നു. ബാഗ്ദാദിയുടെ പിതാവ് 'ഷെയ്ഖ് ഔവാദുവിന് (Sheikh Awwad) തന്റെ മകൻ മതപരമായ കാര്യങ്ങൾ കർശനമായി അനുഷ്ഠിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു.  കൗമാരക്കാരനായ ബാഗ്ദാദിയെ ചിട്ടയോടെ മതപഠനങ്ങൾ പഠിപ്പിക്കുമായിരുന്നു. മതം പഠിപ്പിക്കാനുള്ള അദ്ധ്യാപകനായും ബാഗ്ദാദി പിന്നീടു യോഗ്യത നേടി.

2013 ജൂലൈ മാസം 'ബഹ്‌റൈനി ഐഡിയോലോഗി ടർക്കി അൽ-ബിനാലി' എന്ന ഇറാഖി എഴുത്തുകാരൻ തന്റെ തൂലികാ നാമത്തിൽ ബാഗ്ദാദിയെ സംബന്ധിച്ച് ജീവചരിത്രമെഴുതിയിരുന്നു. ആദ്യഭാഗങ്ങൾ തുടങ്ങുന്നത് ബാഗ്ദാദിയുടെ കുടുംബചരിത്ര വിവരണങ്ങളോടെയാണ്. പ്രവാചകൻ മുഹമ്മദിന്റെ പാരമ്പര്യത്തിൽനിന്നാണ് ബാഗ്ദാദി കുടുംബത്തിന്റെ വേരുകളെന്നും ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നു. പ്രവാചകന്റെ കുടുംബപാരമ്പര്യത്തിള്ളവർക്കു മാത്രമേ 'ഖാലിഫ'യാകാൻ സാധിക്കുള്ളൂ. 'ഖാലിഫ'യെന്നാൽ!ചരിത്രപരമായി ലോകമാകമാന  മുസ്ലിമുകളുടെ നേതാവെന്നാണ് അർത്ഥം. 'അൽ-ബു ബാദ്‌രി ഗോത്ര' വർഗ്ഗത്തിൽനിന്നുള്ളതാണ് ബാഗ്ദാദി. ഈ വർഗ്ഗങ്ങൾ പ്രധാനമായും കാണപ്പെടുന്നത് ബാഗ്ദാദിന് വടക്കു കിഴക്കുള്ള സമാറ, ദിയാല എന്ന സ്ഥലങ്ങളിലാണ്. ചരിത്രപരമായി അവർ മുഹമ്മദിന്റെ പിന്തലമുറക്കാർ എന്നവകാശപ്പെടുന്നു.

ഖുറാൻ പാരായണത്തിനും പഠിക്കാനുമായി തൊട്ടടുത്തുള്ള കുട്ടികൾ ബാഗ്ദാദിയുടെ വീട്ടിൽ  വരുമായിരുന്നു. അയാളുടെ പിതാവും മുത്തച്ഛനും കൃഷിക്കാരായിരുന്നു. അമ്മയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. മതപരമായ ജീവിതം ചെറുപ്പം മുതലേ അനുഷ്ടിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവർ. അവർ പ്രസിദ്ധിയേറിയ 'അൽ ബദ്റി' എന്ന ഗോത്ര  വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു. ബാഗ്ദാദിയുടെ അമ്മാവൻ' ഇറാക്കിന്റെ ഏകാധിപതിയായിരുന്ന സദാം ഹുസൈന്റെ മിലിട്ടറിയിൽ പ്രവർത്തിച്ചിരുന്നു. ഒരു സഹോദരൻ ഇറാക്ക് സൈന്യത്തിൽ ഓഫീസറായിരുന്നു. മറ്റൊരു സഹോദരൻ ഇറാക്ക് യുദ്ധത്തിലോ ഗൾഫ് യുദ്ധത്തിലോ മരണപ്പെട്ടു. ഇറാക്ക് മിലിറ്ററിയിൽ സേവനം ചെയ്യവെയാണ് സഹോദരൻ മരിച്ചത്. മറ്റൊരു സഹോദരൻ 'ജോമാ'! ബാഗ്ദാദിയ്ക്ക് വാത്സല്യമുള്ളവനും പ്രിയപ്പെട്ടവനുമായിരുന്നു. ബാഗ്ദാദിയ്ക്ക് അയാൾ അംഗരക്ഷകനായി പ്രവർത്തിച്ചിരുന്നു. ബാഗ്ദാദിയുടെ മറ്റൊരു സഹോദരൻ ഷംസീ(Shamsi)യുമായി പരസ്പ്പരം വഴക്കിടീലും സാധാരണമായിരുന്നു. ജിഹാദികളുടെ പ്രവർത്തനങ്ങളെ ഈ സഹോദരൻ എതിർത്തിരുന്നു. 'ഷംസിയെ' ഇറാക്ക് പട്ടാളവും അമേരിക്കൻ പട്ടാളവും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ഷംസിയുടെ ആരോഗ്യം വഷളാവുകയും സാമ്പത്തികമായി തകരുകയുമുണ്ടായി.

'സമാറ' ഹൈസ്‌കൂളിലെ റിക്കോർഡു പ്രകാരം 'അൽ ബാഗ്ദാദി' 1991ൽ ഹൈസ്‌കൂൾ പരാജയപ്പെടുകയും വീണ്ടും രണ്ടാം തവണയും പരീക്ഷയെടുക്കേണ്ടതായും വന്നു. അറൂന്നൂറു മാർക്കിൽ അദ്ദേഹം നേടിയത് 481 മാർക്കുകളുടെ സ്കോർ ആയിരുന്നു. അടുത്തു കാണാനുള്ള ശേഷി തന്റെ കണ്ണുകൾക്കു കുറവായിരുന്നതിനാൽ മിലിട്ടറിയിൽ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഹൈസ്കൂൾ ഗ്രേഡ് മോശമായതിനാൽ നിയമമോ, വിദ്യഭ്യാസ വിഷയങ്ങളോ ശാസ്ത്ര വിഷയങ്ങളോ പഠിക്കാൻ ബാഗ്ദാദ് യൂണിവേഴ്സിറ്റിയിൽ അയാൾക്ക് പ്രവേശനം ലഭിച്ചില്ല. ബാഗ്ദാദിലുള്ള ഇസ്‌ലാമിക്ക് യൂണിവേഴ്സിറ്റിയിൽ ചേരുകയും ഇസ്‌ലാമിക്ക് നിയമങ്ങളും ഖുറാനും പഠിക്കുകയും ചെയ്തു. ബാഗ്ദാദിൽ സദാം യുണിവേഴ്സിറ്റിയിൽനിന്ന് 2004-ൽ ബാഗ്ദാദി! ഇസ്‌ലാമിക്ക് സ്റ്റഡീസിൽ ഡോക്ടറേറ്റ് ബിരുദമെടുത്തുവെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസി വെളിപ്പെടുത്തുകയുണ്ടായി. 2013-ൽ തീവ്ര ഐഎസ്‌ഐ   പുറപ്പെടുവിച്ച പ്രസ്താവനയിൽ അയാൾക്ക് ബിഎ, എംഎ, പിഎച്ച്ഡി  ഡിഗ്രികൾ ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിക സംസ്ക്കാരവും ചരിത്രവും ഷാരിയാ നിയമങ്ങളുമായിരുന്നു അയാളുടെ ഗവേഷണ വിഷയങ്ങൾ.

സമാറായിൽ 'ഇമാം അഹമ്മദ് ഐബിൻ ഹാൻബൽ മോസ്‌ക്കിൽ' അയാൾ മതം പഠിപ്പിച്ചുകൊണ്ടിരുന്നു. കെയ്‌റോയിൽ 'അൽ-അസർ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന അല്ലെങ്കിൽ സൗദി അറേബ്യയിൽ മെദീനയിൽ നിന്നും നേടുന്ന ആദരിക്കപ്പെടേണ്ട ബിരുദങ്ങൾ ബാഗ്ദാദിയ്ക്കുണ്ടായിരുന്നില്ല. 'ഒസാമ ബിൻ ലാദനും അതിനു മുമ്പുള്ള നേതൃത്വത്തിനും ആദരണീയമായ ഇസ്‌ലാമിക ഡിഗ്രികൾ ഉണ്ടായിരുന്നു. ബാഗ്‌ദാദിയെ സംബന്ധിച്ച് വെറും ഒരു സാധാരണ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡിഗ്രികൾ മാത്രമേയുണ്ടായിരുന്നുള്ളൂ. 'ബിൻലാദൻ' എൻജിനീയറായിരുന്നു. 'അയ്‌മെൻ അൽ-സവാഹിരി' ഡോക്ടറുമായിരുന്നു. ഇസ്‌ലാമിക് ഡിഗ്രിയുള്ളതുകൊണ്ട് ബാഗ്ദാദിക്ക് തന്റെ അനുയായികളിൽ നിന്നും സമ്പൂർണ്ണ വിശ്വാസവും ആദരവുമുണ്ടായിരുന്നു.

നീണ്ടകാലം ഇസ്ലാമിക സ്റ്റേറ്റിന്റെ നിലനില്പിൽ സംഘടനയ്ക്ക് സന്ദേഹമുണ്ടായിരുന്നെങ്കിലും പുതിയതായി ചുമതലയേറ്റ  ബാഗ്ദാദി വളരെ വൈദഗ്ദ്ധ്യത്തോടെ ഇസ്‌ലാമിക സ്റ്റേറ്റ് ഗ്രുപ്പിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ആ വർഷം ജൂലൈ അഞ്ചാം തിയതി 'ഖാലിഫ് ഇബ്രാഹിം' എന്നറിയപ്പെട്ടിരുന്ന അബു ബക്കർ അൽ ബാഗ്ദാദി അപ്രത്യക്ഷമാവുകയും പിന്നീട് ഇറാക്കിൽ മസൂളിൽ വളരെ അപൂർവ സന്ദർഭങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഇറാക്കിൽ മൊസൂളിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പടങ്ങൾ ലോക ശ്രദ്ധയിൽ വന്നതുകൊണ്ട് നാലു വർഷങ്ങൾ അയാൾ ഒളിച്ചു താമസിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പരമോന്നത നേതാവായതിനുശേഷമാണ്' അയാളുടെ പടങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. 2011-നു മുമ്പ് ബാഗ്ദാദി സംഘടനയ്ക്കുവേണ്ടിയുള്ള റേഡിയോ സന്ദേശങ്ങൾ ഒന്നും തന്നെ അയച്ചിരുന്നില്ല. 2011 മെയ്മാസം അയാൾ പുറപ്പെടുവിച്ച സന്ദേശം 'ഒസാമ ബിൻ ലാദന്റെ' മരണത്തിലുള്ള അനുശോചന സന്ദേശമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാവി വിജയം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഓഡിയോ 2012-ൽ പുറത്തു വിട്ടിരുന്നു. ഗ്രൂപ്പിന്റെ ഒളിപ്പോരുകൾ ശക്തമായതോടെ 'ബാഗ്ദാദി' ഓഡിയോ സന്ദേശങ്ങൾ കൂടെക്കൂടെ അയച്ചുകൊണ്ടിരുന്നു.

2015-ൽ ബാഗ്ദാദി ഒരു ജർമ്മൻ കൗമാരക്കാരി പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2016 ഫെബ്രുവരിയിൽ അവർ ഇറാക്കിൽ നിന്നും മറ്റു രണ്ടു സ്ത്രീകളുമായി രാജ്യം കടന്നുവെന്നും പറയപ്പെടുന്നു. അവരുടെ പേര് ദിയാൻ ക്രുഗർ (Diane Kruger) എന്നും അറിയുന്നു. 2000-ത്തിൽ ബാഗ്ദാദി ഒരു ഇറാഖി സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. ഡോക്ട്രേറ്റ് കഴിഞ്ഞയുടനെയായിരുന്നു വിവാഹം. ഈ വിവാഹത്തിൽ പതിനാറു വയസുള്ള ഒരു കുട്ടിയുണ്ട്. ബാഗ്ദാദിയുടെ അവിഹിത ബന്ധത്തിലുണ്ടായ മകൾ 'ഹാഗാർ' എന്ന പെൺകുട്ടിയേയും അവരുടെ അമ്മ 'സജ അൽ ദുലൈമി'യേയും (Saja al-Dulaimi) ലബനോൻ ജയിലിൽ അടക്കപ്പെടുകയുണ്ടായി. 2014-ൽ ആ കുട്ടിക്ക് എട്ടുവയസ് പ്രായമുണ്ടായിരുന്നു. ബാഗ്ദാദിയുടെ ഒരു പുത്രൻ 'ഹുദയഫാഹ് അൽ ബാദ്രി (Hudhayfah al-Badri) 2018 -ൽ സിറിയൻ യുദ്ധത്തിൽ മരിച്ചുപോയി.

2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചശേഷം ബാഗ്ദാദിയും സഹകാരികളും 'ജമാഅത് ജെയ്ഷ് അഹ്ൽ അൽ സൂന്നഹ വാ-ല്-ജമാഅഃ' എന്ന പേരിൽ ഒരു പട്ടാള സംഘടന രൂപീകരിച്ചു. സുന്നികളുടെ ഈ പട്ടാളം സമാറ, ദിയാല, ബാഗ്ദാദ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഷാരിയ നിയമങ്ങൾ നടപ്പാക്കുന്ന കമ്മിറ്റിയുടെ തലവൻ 'ബാഗ്ദാദി' യായിരുന്നു. 2003-ൽ വടക്കും മദ്ധ്യ ഇറാക്കിലും യു.എസ് ട്രൂപ്പിനെതിരെ യുദ്ധം ചെയ്തു. 2004 ഫെബ്രുവരിയിൽ യു.എസ്. പട്ടാളം അയാളെ പിടികൂടുകയും ജയിലിൽ ഇടുകയും ബുക്കാ ക്യാമ്പിൽ പാർപ്പിക്കുകയും ചെയ്‌തു. അവിടെ ഡിസംബർ 2006വരെ മറ്റുതടവുകാരോടൊപ്പം കഴിഞ്ഞു. യുദ്ധത്തിൽ പങ്കെടുത്തെങ്കിലും അയാളുടെ പേരിൽ ഗൗരവപരമായ കുറ്റാരോപണങ്ങൾ ഇല്ലായിരുന്നതിനാൽ തടവിൽനിന്നും മോചനം കൊടുത്തു.

2006-ൽ അല്‍ഖ്വയ്ദ ഭീകര സംഘടന (രണ്ടു നദികളുടെ സ്ഥലം) മജ്‌ലിസ് ഷുര അൽ-മുജാഹിദിൻ  (മുജാഹിദിൻ ഷുര കൌൺസിൽ) ആയി മാറുകയും പുതിയ സംഘടന പ്രത്യേക ലക്ഷ്യങ്ങളോടെ പ്രതിജ്ഞകൾ എടുക്കുകയും ചെയ്തു. താമസിയാതെ തന്നെ ഈ സംഘടനയുടെ പേര് ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI) എന്നായി മാറി. ബാഗ്ദാദി ഷാരിയ കമ്മറ്റിയുടെ തലവനുപരി ഐഎസ്‌ഐ യുടെ സീനിയർ ഉപദേഷ്ടാവുമായിരുന്നു. ഇറാക്കിലെ അമേരിക്കൻ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാൻ 2006-ൽ അല്‍ഖ്വയ്ദയുടെ ഉപവിഭാഗമായ ഇസ്‌ലാമിക്ക് സ്റ്റേറ്റിൽ ചേർന്നു. 2010 ഏപ്രിലിൽ ഐഎസ്‌ഐ യുടെ നേതാവ് അബു-ഉമർ-അൽ ബാഗ്ദാദി മരിച്ചുകഴിഞ്ഞപ്പോൾ അബു ബക്കർ അൽ ബാഗ്ദാദി ഐഎസ്‌ഐ യുടെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു. സിറിയായിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ദൈവിക രാജ്യമായി പ്രഖ്യാപിച്ചു. ബാഗ്ദാദി ആ രാജ്യത്തിന്റെ ഖാലിഫായായും അറിയപ്പെട്ടു. ഖാലിഫ് ഇബ്രാഹിം എന്ന പേരും സ്വീകരിച്ചു.

ഇസ്ലാമിക സ്റ്റേറ്റ് വ്യാപിച്ചു കിടക്കുന്നതു യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ തീരത്തെന്നും കാണാം. കൂടാതെ ഇറാക്കിലും സിറിയയിലുമുള്ള ഓയിൽ റിസർവുള്ള സ്ഥലങ്ങളാണ് അവർ കൈവശപ്പെടുത്തിയിരുന്നതും. ഇസ്‌ലാമിക സ്റ്റേറ്റ് നേതൃത്വവും, ബാഗ്ദാദിയും സ്ഥലങ്ങൾ കൈവശപ്പെടുത്തുമ്പോൾ ഇത്തരമുള്ള ഓയിൽ സുലഭതയും സാമ്പത്തിക വരുമാന വിഭവങ്ങളും കണക്കുകൂട്ടുമായിരുന്നു. ഊർജത്തിന്റെ കുത്തക വ്യാപാരം ഇവരുടെയധീനതയിൽ വേണമെന്നും ചിന്തിച്ചിരുന്നു. ഭാവിയിൽ സംഭവിക്കാൻ പോവുന്നതെന്തെന്നു ചിന്തിക്കാതെ ബാഗ്ദാദിയുടെ നേതൃത്വം വളരെ ശക്തമായി മുന്നേറിയിരുന്നു. ഇസ്‌ലാമിക സ്റ്റേറ്റിനാവശ്യമുള്ള വിഭവങ്ങൾ ശേഖരിച്ച് പട്ടാളത്തെ ശക്തമാക്കിയതിൽ 'ബാഗ്ദാദി' വിജയിക്കുകയും ചെയ്തു. ഐഎസ്‌ഐ യുടെ സമ്മതനായ  നേതാവായി വളരുകയും പ്രസ്ഥാനത്തിന്റെ സ്ഥാപകൻ 'അബു മുസാബ് അൽ-സാർഖിയവി'നെക്കാൾ പ്രസിദ്ധി നേടുകയും ചെയ്തിരുന്നു.

ഇസ്ലാമിക സ്റ്റേറ്റിന്റെ (ISI) നേതൃത്വം ഏറ്റെടുത്തശേഷം ചിതറി കിടന്ന സംഘടനയെ ഏകോപിച്ച്  കൂടുതൽ ശക്തിയാർജിക്കാൻ ബാഗ്ദാദിക്കു സാധിച്ചു. യുഎസ് മിലിറ്ററി ആക്രമണത്തിനെതിരെ സജ്ജമാക്കത്തക്കവിധം സേനയെ ഊർജിതമാക്കിക്കൊണ്ടിരുന്നു. 'ബിൻ ലാദന്റെ' മരണശേഷം ഒരു നേതൃനിരയെ കണ്ടെത്താൻ പ്രയാസമായിരുന്നു. പിന്നീടു വന്നവരുടെ കാലത്തെല്ലാം ഐസിഎസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. എന്നാൽ ബാഗ്ദാദിയ്ക്ക് 'ഖാലീഫ' സ്ഥാനവും ലഭ്യമായതോടെ ഒരു പ്രവാചകനെപ്പോലെ അയാൾ പ്രസിദ്ധനാവുകയുമുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടിലെ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഭരണസംവിധാനങ്ങൾ ക്രൂരമായ നയങ്ങളായിരുന്നു പിന്തുടർന്നതെങ്കിൽ ബാഗ്ദാദി ഭരണം അതിനു വ്യത്യസ്തമായി മൃദലമായ നയങ്ങളുൾപ്പെട്ട മാർഗ്ഗങ്ങളായിരുന്നു കൈക്കൊണ്ടിരുന്നത്.  മുമ്പ്, ഇസ്‌ലാമിക സ്റ്റേറ്റ് അവരുടെ നേതാക്കന്മാരെപ്പോലും വധിക്കുകയോ അല്ലെങ്കിൽ പശ്ചാത്താപത്തോടെ സംഘടനയിൽ വന്നെത്തുന്നവരെ തിരിയെ എടുക്കുകയോ ചെയ്യുകയെന്നുള്ള നയങ്ങൾ തുടർന്നിരുന്നു. ഇത്, ഇസ്‌ലാമിക്ക് ശക്തിയെ വളർത്തുന്നതിന് സഹായകമായി. എങ്കിലും, ചില ഗോത്രക്കാർ  പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ല. എന്നാൽ പുതിയ നേതൃത്വം കൂടുതൽ മൃദുവായ സമീപനം സ്വീകരിക്കുകയും ക്രൂരമായ വധശിക്ഷകൾ കുറയ്ക്കുകയും ചെയ്തു.

2019 ഒക്ടോബർ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷൻ സ്‌ക്വാഡിൽ നിന്നും രക്ഷപെടാൻ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്ഫോടനത്തിൽ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാൻ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തിൽ  നിലവിളിക്കുന്നുണ്ടായിരുന്നു.

'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കൻ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളർ' എന്നായിരുന്നു. കൈലയുടെ അമ്മ 'മാർഷാ മുള്ളർ' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോൾ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങൾക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു.'കൈലയെ മറക്കാതെ തങ്ങളെ സഹായിച്ച അമേരിക്കൻ ഭരണകൂടത്തെയും തങ്ങൾക്കു പുകഴ്ത്താതെ വയ്യാന്നും' ആ 'അമ്മ പറഞ്ഞു.  2013 ആഗസ്റ്റിലാണ് സിറിയയുടെ അതിർത്തിയിൽ വെച്ച് മുള്ളർ പിടിക്കപ്പെട്ടത്. 2012-മുതൽ അഭയാർത്ഥികൾക്കുവേണ്ടി അവർ സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015-ൽ അവർ കൊല്ലപ്പെട്ടു. ഓപ്പറേഷനു ശേഷം പ്രസിഡന്റ് ട്രംപുമായി മുള്ളർ കുടുംബം നേരിട്ട് സംസാരിച്ചെന്നും കൈല മുള്ളറുടെ മാതാപിതാക്കൾ പറഞ്ഞു. കൈലയെ  എവിടെയാണ് അടക്കിയതെന്നുള്ള വിവരങ്ങളും കൊല്ലപ്പെട്ട സാഹചര്യങ്ങളും അന്വേഷണവിധേയമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ബാഗ്‌ദാദിയുടെ മരണത്തിൽ സിറിയായിലെ ജനങ്ങൾ പൊതുവെ സന്തോഷത്തിലാണ്. അയാളുടെ  മരണവാർത്തകൾ അവർ വളരെ കാര്യഗൗരവത്തോടെ കാണുന്നു. എൻബിസിയോടും സിബിഎസ്സിനോടും സിറിയയിലെ ദൃക്‌സാക്ഷി വിവരങ്ങൾ പറയുന്നത് കേൾക്കുമ്പോൾ അവരുടെ സന്തോഷം എത്രമാത്രമെന്നും മനസിലാക്കാനും സാധിക്കും. ഒരു മോസ്‌ക്കിന്റെ മുമ്പിൽ വെച്ച് ഒരാളിന്റെ തലവെട്ടുന്നത് കാണാൻ ഐസിഎസ് ഭീകരർ പ്രേരിപ്പിക്കുമായിരുന്നുവെന്നും 'ഡെയർ എസ- സോറി' എന്നയാൾ ചാനലുകാരോട് പറയുന്നുണ്ട്. 'അവർ മുസ്ലിമുകളല്ല; തീവ്രവാദികളാണ്. അവരുടെ ഖലീഫയായ  'ഇയാൾ' കത്തിയെരിയണമെന്നുള്ളത് സിറിയയിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. എങ്കിലും ഭീകരരുടെ ഈ ഗ്രുപ് വീണ്ടും മടങ്ങി വരുമോയെന്നുള്ള ആശങ്ക പലർക്കുമുണ്ട്. അമേരിക്കൻ പട്ടാളം അവിടെനിന്ന് പിൻതിരിഞ്ഞാൽ രാജ്യം അപകടത്തിലാകുമെന്നും ഐഎസ്‌ഐ വീണ്ടും ശക്തിപ്രാപിക്കുന്നമെന്നും അവർ ഭയപ്പെടുന്നു.

ബുക്കായിൽ യുഎസ് ക്യാമ്പിൽനിന്ന് ബാഗ്ദാദി 'മോചനം' നേടിയ ശേഷമുള്ള കാലങ്ങൾക്കുശേഷം  അയാൾക്ക് നിന്ദ്യവും ക്രൂരവുമായ മാനുഷികകുരുതികളുടെ ചരിത്രം മാത്രമേയുണ്ടായിരുന്നുള്ളൂ. യസീദികളുടെ കൂട്ടക്കൊല, വ്യാപകമായ ലൈംഗിക ആക്രമണങ്ങൾ, കൂട്ടത്തോടെയുള്ള സംഘിടിത ബലാത്സംഗങ്ങൾ, ചമ്മട്ടി കൊണ്ടുള്ള പ്രഹരം, നിത്യനെയുള്ള വധിക്കൽ എന്നിവകൾ ഭീകരരുടെ നിത്യ പൈശാചിക പ്രവർത്തികളായിരുന്നു. ഭീകര പ്രവർത്തനങ്ങളിലും കൊലകളിലും ഇയാൾ ചുക്കാൻ പിടിച്ചുകൊണ്ടിരുന്നു. ഹീനമായ പൈശാചിക പ്രവർത്തികളും ക്രൂരതകളും അയാളുടെ സംഘടനയുടെ പ്രചരണത്തിനും കൂടിയായിരുന്നു. കൂട്ടമായി കുരിശിൽ തറക്കുന്നതും കല്ലെറിഞ്ഞും തീ കത്തിച്ചും കൊല്ലുന്നതും വീഡിയോകളിൽ പ്രദർശിപ്പിച്ചിരുന്നു. 2011 മുതൽ അയാളെപ്പറ്റി വിവരം നല്കുന്നവർക്കോ, പിടിക്കാൻ സഹായിക്കുന്നവർക്കോ 10 മില്യൺ മുതൽ 25 മില്യൺ ഡോളർ വരെ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.

'ഇറാക്കിലും സിറിയായിലും അതിക്രൂരമായി കൊല്ലപ്പെട്ട അമേരിക്കക്കാരോടു നീതി പുലർത്താൻ സാധിച്ചുവെന്നും' പ്രസിഡൻഡ് ട്രംപ് പറഞ്ഞു. ലോകം മുഴുവനും ബാഗ്ദാദി ഭീകരത അഴിച്ചുവിട്ടിരുന്നു. 2014-ൽ ഇസ്‌ലാമിക്ക് സ്റേറ്റിന്റ തടവറയിൽ! കൊല്ലപ്പെട്ട 'ജെയിംസ് ഫോളിയുടെ' അമ്മയും അമേരിക്കയുടെ ഈ വിജയത്തിൽ സന്തോഷിച്ചു. അതുപോലെ ജേർണലിസ്റ്റ് 'ഓസ്റ്റിൻ ടൈസ്' 2012-ൽ സിറിയയിൽ കാണാതായി. സൈക്കോ തെറാപ്പിസ്റ്റ് 'മാജിദ് കമൽമസ്' സിറിയയിൽ 2017 മുതൽ അപ്രത്യക്ഷമായി. ഭീകരരുടെ നിയന്ത്രണത്തിൽ, ലോകം മുഴുവനും അമേരിക്കക്കാരെ തടവുകാരായി പാർപ്പിച്ചിട്ടുണ്ട്. അവരെയും മോചിപ്പിക്കാനായുള്ള ശ്രമങ്ങളിൽ അമേരിക്ക ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നു. സിറിയയിൽ തന്നെ ഒരു ഡസൻ അമേരിക്കൻ തടവുകാരുണ്ട്. 'സ്റ്റീവൻ സോട്ലോഫ്' എന്ന അമേരിക്കൻ ജേർണലിസ്റ്റ് 2013-ൽ സിറിയയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടുന്നതായി ഐഎസ്ഐയുടെ വീഡിയോയിൽ കാണിക്കുകയുണ്ടായി. ബാഗ്ദാദിയെ ഇല്ലാതാക്കിയതോടെ സ്റ്റീവൻ സോട്ലോഫിൻറെ മാതാപിതാക്കളായ 'ആർട്ടും' 'ഷേർളിയും' അത്യധികം സന്തോഷത്തിലാണ്. ബാഗ്ദാദിയെ കൊന്നവരോട് പ്രത്യേകമായ നന്ദിയും രേഖപ്പെടുത്തി. ഐഎസ്എസ് ഭീകരരോട് തുടർന്നും യുദ്ധം ചെയ്യാനും അവർ ആവശ്യപ്പെട്ടു.

'യസീദിസ്' എന്ന മതവിഭാഗമാണ് ഏറ്റവുമധികം ഐഎസ്ഐ ഭീകരർ മൂലം ദുരിതം അനുഭവിച്ചവർ! ഇറാഖിന്റെ പർവത നിരകളിൽ വസിക്കുന്ന ആയിരക്കണക്കിന് യസി‌ദീസുകളെ ഇവർ കൊന്നൊടുക്കി. അവരുടെ സ്ത്രീകളെ പട്ടാളക്കാരുടെ ലൈംഗിക അടിമകൾക്കായി ഐഎസ്ഐ  പിടിച്ചുകൊണ്ടുപോയിരുന്നു. "തങ്ങളുടെ  സമുദായത്തിൽ ഐഎസ്‌ഐ ഭീകരർ കടുത്ത മുറിവുകൾ ഏൽപ്പിച്ചിരുന്നു. അതൊരിക്കലും സുഖപ്പെടില്ലെന്നും" അഭയാർഥിയായ 'സാദിഖ് ഖുട്ടെടാ' പറയുകയുണ്ടായി. കൂടാതെ ഖുട്ടേടയുടെ രണ്ടു കസിൻസ് നഷ്ടപ്പെട്ടുവെന്നും ഭീകരർ അവരെ കൊന്നുവെന്നും പറഞ്ഞു. 'യസീദി' സ്ത്രീകളെ ഭീകരർ ബലാൽസംഗം ചെയ്യുന്നതും, മറ്റു ലൈംഗിക ആക്രമണങ്ങൾ നടത്തലും നിത്യസംഭവങ്ങളാണ്. അവരുടെ സമൂഹത്തെ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഭീകരർക്കുണ്ട്. അതിനായി യസിദീകളെ ഒന്നൊടുങ്ങാതെ കൊന്നൊടുക്കികൊണ്ടിരുന്നു. യുവതികളെ തട്ടിക്കൊണ്ടുപോയി ഭീകരരുടെ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നു. ആൺകുട്ടികളെ അടിമപ്പണിക്ക് കൊണ്ടുപോയിരുന്നു. ലോകത്തിലെ കൊടും ഭീകരനും കുറ്റവാളിയുമായ ബാഗ്ദാദിയെ  പിടിച്ചതിൽ യസീദി ജനങ്ങൾ മൊത്തം സന്തോഷത്തിലാണ്. ബാഗ്ദാദിയുടെ മരണം ഐഎസ്ഐയുടെ  അന്ത്യമല്ലെന്നും അവർക്കെതിരെ യുദ്ധം തുടരണമെന്നും യസീദികൾ ആഗ്രഹിക്കുന്നു.

പ്രസിഡന്റ് ട്രംപ് ചൂണ്ടികാണിച്ചപോലെ 'നായയാണ്' ബാഗ്ദാദിയെ രക്ഷപെടാനുള്ള അവസരങ്ങൾക്ക് തടസ്സമായത്. അതുമൂലം ആത്മഹത്യ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചു. അയാളുടെ രണ്ടു കുട്ടികളും ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബോംബുപൊട്ടി മരിക്കുകയും ചെയ്തു. ഇസ്‌ലാമിക യഹൂദ ആചാരമനുസരിച്ച് 'നായയെ' ശുദ്ധമല്ലാത്ത ഒരു മൃഗമായി കണക്കാക്കുന്നു. നായയെ വെറുക്കുന്ന സാംസ്‌കാരികാന്തരീക്ഷത്തിൽ വളർന്ന ബാഗ്ദാദിയെ നായ ആയിരിക്കാം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.

നായ അശുദ്ധമെന്ന് ഇസ്‌ലാമിന്റെ പരമ്പരാഗതമുള്ള വിശ്വാസമാണ്. പ്രാർത്ഥനാ സമയം നായയെ കണ്ടാൽ പ്രാർത്ഥന പോലും വിലയില്ലാത്തതാകുമെന്നുള്ള വിശ്വാസമാണ് ഇസ്‌ലാമിനുള്ളത്. എങ്കിലും നായയും മതചിന്തകളും ഓരോ കാലങ്ങളിലും ഓരോ സംസ്ക്കാരങ്ങളിലും വ്യത്യസ്തങ്ങളായി  കാണുന്നു. ആദ്യകാല മുസ്ലിമുകൾ നായകളെ  വളർത്തിയിരുന്നതായി ചരിത്രരേഖകളിൽ കാണാം.  പ്രവാചകൻ മുഹമ്മദും നായകൾ പരിസരങ്ങളിലുള്ള സമയം നിസ്ക്കാരം നടത്തിയ തെളിവുകളുമുണ്ട്. പ്രവാചകന്റെ കാലത്ത് മെദീന മോസ്‌ക്കിന്റെ സമീപ പ്രദേശങ്ങളിൽ ധാരാളം നായകൾ ഉണ്ടായിരുന്നു. ഇന്നും നിരവധി രാജ്യങ്ങളിൽ മുസ്ലിമുകളിൽ നായകളെ വളർത്തുന്നവരുണ്ട്. അതുപോലെ സാമ്പത്തികമായി ഉയർന്ന മുസ്ലിം രാജ്യങ്ങളിൽ നല്ല നായയുള്ളത് അവരുടെ അഭിമാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്നു.

പ്രസിഡന്റ് ട്രംപും നായകളെ ഇഷ്ടമുള്ള ആളല്ല. അതേസമയം ബാഗ്ദാദിയെ പിടിച്ച നായയെ പ്രസിഡന്റ് ട്രംപ് അത്യധികം പുകഴ്ത്തുകയും ചെയ്തു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പ്രസിഡന്റിന്റെ നായകളോടുള്ള സ്നേഹം ഇല്ലാതാവുകയും ചെയ്തു. "ഐഎസ്ഐ നേതാവായ ബാഗ്ദാദി  ഒരു പട്ടിയെപ്പോലെ ചത്തു, ഒരു ഭീരുവിനെപ്പോലെ ചത്തു, ലോകം ഇന്ന് കൂടുതൽ സുരക്ഷിതമെന്നുള്ള" പ്രസിഡന്റ് ട്രംപിന്റെ കമന്റ് ആഗോള ജനത  സന്തോഷാരവത്തോടെ ശ്രവിക്കുകയുമുണ്ടായി.

The parents of aid worker Kayla Mueller, who died in ISIS captivity in 2015, were relieved to learn about the death of ISIS leader Abu Bakr al-Baghdadi.
Kayla Mueller
Image may contain: dog


ISIS map September 2015
2004-ൽ ബാഗ്ദാദി പിടിക്കപ്പെട്ടപ്പോൾ  

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...