Wednesday, January 30, 2013

28. മേരി ചാണ്ടിയെന്ന ചേവായൂരിലെ മരിയാ ഗോരെത്തി









സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മ നിറഞ്ഞവരേ സ്വസ്തി"യെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന  അനുഭവങ്ങള്‍നിറഞ്ഞ ജീവിതകഥകളുമായിട്ടാണ് അച്ചടിച്ചു പുറത്തുവന്നത്. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗിക വാര്‍ത്തകളുമായി ഗ്രന്ഥപ്പുരയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു അത്‌.  നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതില്‍ക്കൂട്ടിനുള്ളില്‍, ജീവിതം ഹോമിച്ച്  സന്യാസിനീജീവിതം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീയുടെ  കഥയാണിതിലെ ഉള്ളടക്കം.

കരളലിയിക്കുന്ന കഥകളുമായി ഒരു മുന്‍കന്യാസ്ത്രീയുടെ ആത്മകഥ വെളിച്ചത്തു വന്നത് ഇരുട്ടിന്‍റെ  മറവില്‍ ജീവിക്കുന്ന നിസ്സഹായരായ ഒരു പറ്റം സ്ത്രീകളുടെ ജീവിതവുമായിട്ടായിരുന്നു. കഥകള്‍, വായിച്ചു രസിക്കുവാന്‍ ജനത്തിന് ഇഷ്ടം. കന്യാസ്ത്രീമന്ദിരങ്ങളില്‍, പീഡനങ്ങൾ  സാധാരണമെന്നു പകല്‍പോലെ കാലങ്ങളായി അധികാരലോകത്തിനറിയാം. ഉരുളുന്ന വീപ്പക്കുറ്റിയിലെ പൊള്ളുന്ന ടാറുപോലെ ജീവിതം ഹോമിക്കുന്ന ഈ സഹോദരികളെ രക്ഷിക്കുവാന്‍ അന്നൊന്നും ഒരു സാമൂഹികസംഘടനയും മുമ്പോട്ടു വരുന്നതു കണ്ടിട്ടില്ല. പൊടിപ്പും തൊങ്ങലുകളും വെച്ചു കുറേ വാര്‍ത്തകള്‍ വരും. അതിന്‍റെ പേരില്‍, കുറേ മീഡിയാകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ഒച്ചവെക്കും. സംഭവം അവിടെ തീരും. എഴുതുന്നവരും പുസ്തകം പ്രസിദ്ധീകരിക്കുന്നവരും കുറച്ചു പണം ഉണ്ടാക്കും. പിന്നീട് ഈ കഥയും വിസ്മൃതിയില്‍ അലിയും.

പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങളെല്ലാം  സാധാരണ പുറത്തുവരുന്നതിനുമുമ്പു ആ കഥതന്നെ നാമാശേഷമാകും. അരമനക്കു പണം ഉള്ളടത്തോളംകാലം കന്യാസ്ത്രീമതില്‍ക്കെട്ടിലുള്ളിലെ അരമനരഹസ്യങ്ങളും ക്രൂരതകളും  തുടരുക തന്നെചെയ്യും. അതിലൊരു സര്‍ക്കാരിനും ജനത്തിനും ഒരു ചുക്കും ചെയ്യുവാനൊട്ടു സാധിക്കുകയുമില്ല. അഥവാ പിടിക്കപ്പെട്ടാല്‍തന്നെ ക്രൂശിക്കപ്പെട്ട ആ കുറ്റവാളി വിശുദ്ധ അല്ലെങ്കില്‍ വിശുദ്ധനായി അല്ത്താരക്കകത്തു സ്ഥാനംപിടിക്കും. സഭ അങ്ങനെ ഇതാ സഹനത്തിന്‍റെ ദാസന്‍, ദാസിയെന്നൊക്കെ  പറഞ്ഞു പണവും കൊയ്യും.

കന്യാസ്ത്രീ മഠങ്ങളിലെയും സെമിനാരികളിലെയും  പീഡനകഥകൾ പലതും ഇറങ്ങിയിട്ടുണ്ടെങ്കിലും  മേരിചാണ്ടിയുടെ കഥ വിത്യസ്തമാണ്. വായിച്ചിടത്തോളം അവരുടെ കഥയില്‍, സ്വാര്‍ഥത കാണുന്നില്ല. മരിയാഗോരത്തി പുണ്യവതിയെപ്പോലെ സ്വന്തം ചാരിത്രം കാത്തുസൂക്ഷിക്കുവാന്‍ അവര്‍ പൊരുതിയ കഥ ഏവരുടെയും ഹൃദയത്തില്‍ ആഞ്ഞടിക്കുന്നതാണ്. സഭയില്‍നിന്നു പുറത്തുപോയെങ്കിലും അനാഥാലയം നടത്തി അവര്‍ സ്നേഹിക്കുന്ന യേശുവില്‍തന്നെ ഇന്നും സമാധാനം കണ്ടെത്തുന്നു. ഒരു ഉത്തമകന്യാസ്ത്രീയുടെ ജീവിതമാണ്, ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നത്. അതുകൊണ്ട്  ഈ പുസ്തകപ്രസിദ്ധീകരണത്തില്‍ക്കൂടി മെത്രാൻ പുരോഹിതവർഗം ദുഖിതരാവേണ്ട ആവശ്യമില്ല. 

ദുഷിച്ച അച്ചന്മാരുടെ കാമഭ്രാന്തു പൂർത്തികരിക്കുന്ന ഒരു സങ്കേതമാണ് കന്യാസ്ത്രീമഠം എന്നു ജനം വിധി എഴുതിക്കഴിഞ്ഞു. ഇതിൽ നിന്നു മുക്തിനേടുവാൻ, സഭയുടെ നവീകരണ ചിന്താഗതിക്കാരുമായി മെത്രാൻ ലോകം ആലോചിച്ചു തീരുമാനങ്ങൾ കൈകൊള്ളുക എന്നതായിരിക്കും ഇതിനുള്ള പരിഹാരമാര്‍ഗം.

ജുഗുപ്സാവഹമായ കഥകളുമായി പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്(1999) താന്‍, തെരഞ്ഞെടുത്ത നിത്യവൃതത്തില്‍നിന്ന് മേരി സഭയോടു വിടവാങ്ങി. 'നന്മ നിറഞ്ഞവരേ നിനക്കു സ്വസ്തി' എന്ന പുസ്തകത്തിന്‍റെ തലവാചകങ്ങള്‍ വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പുസ്തകം ജനവും കാത്തിരുന്നു വായിച്ചു. കുന്നുകൂടിയിരിക്കുന്ന സന്യാസിനീ അന്തപുരങ്ങളിലെ കളങ്കം ചാര്‍ത്തിയ വൈക്കോല്‍ക്കൂനയിലെ കച്ചിത്തുരുമ്പുകള്‍ തപ്പിയെടുക്കുവാനായി ഒപ്പം മതവൈരികളും വിഭിന്ന മൌലികവാദികളും കൊഞ്ഞനം കാട്ടുന്ന മാധ്യമ ഉപനാളങ്ങളുമുണ്ട്.

സിസ്റ്റര്‍ മേരി മാനസികമായും ശാരീരികമായും അനുഭവിച്ച ജീവിതയാതനകളുടെ ചുരുക്കമാണ് പുസ്തകമായി രൂപം കൊണ്ടിരിക്കുന്നത്. ഈ പുസ്തകക്കടലാസ്സുകള്‍ക്കുള്ളില്‍  പുരോഹിത, കന്യാസ്ത്രീകളും അവരുടെ മേലാധികാരികളും വില്ലന്മാരും വില്ലത്തികളുമാണ്. ഇവിടെ, സ്വന്തം പവിത്രമായ ചാരിത്രത്തെ കാത്തു സൂക്ഷിക്കുവാന്‍ കന്യാസ്ത്രീമഠംമതില്‍ക്കെട്ടിനുള്ളിലെ കാമഭ്രാന്തന്മാരോടു നടത്തിയ  ഏറ്റുമുട്ടല്‍ ഏറെയുണ്ട്. അതെ, ഈ മുൻ  സന്യാസിനിയുടെ മൊത്തം ജീവിതവും ആശ്രമജീവിതത്തിലെ നിലനില്‍പ്പിനു വേണ്ടിയുള്ള പൊരുതലുകളുടെ കഥയായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ആത്മീയജീവിതത്തിനു കളങ്കം വരുത്തുന്ന അനേകം കന്യാസ്ത്രീ  ജീവിതങ്ങളെപ്പറ്റിയും പുസ്തകം പരാമര്‍ശിച്ചിരിക്കുന്നു. ചില കന്യാസ്ത്രീകള്‍, മുറികളടച്ചു വഷളായ ലൈംഗികപുസ്തകങ്ങള്‍, വായിക്കുമായിരുന്നു. നഗ്നരായ സ്ത്രീപുരുഷന്മാരുടെ ലൈംഗിക ഭോഗചിത്രങ്ങൾ  കണ്ട്  ആനന്ദിക്കുമായിരുന്നു.  അവ  കൈവശം എത്തുന്നതു പുരോഹിതരില്‍ക്കൂടിയാകാനേ  സാധ്യതയുള്ളൂ. കന്യാസ്ത്രീകള്‍ ലൈംഗിക പുസ്തകങ്ങളെ സൂക്ഷിക്കുന്നത്  ഈ സിസ്റ്ററിന്‍റെ മനസ്സാക്ഷിയെ വേദനിപ്പിച്ചിരുന്നു. കര്‍ത്താവിനുവേണ്ടി വ്രതമെടുത്ത പരിശുദ്ധമായ കൈകള്‍കൊണ്ട്  ഇത്തരം കാമ ലീലകളുള്ള കൊച്ചുപുസ്തകങ്ങള്‍, സ്പര്‍ശിക്കുന്നതും സിസ്റ്ററില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. അങ്ങനെയുള്ള  കാഴ്ചകളു൦ നിത്യസംഭവങ്ങളായിരുന്നു.

ഒരിക്കല്‍, ഒരു കന്യാസ്ത്രീ  മുറിയടച്ചു കുറ്റിയിട്ടു എന്നും പുറത്തുവരാതെ കഴിയുന്നത്  തന്‍റെ  ശ്രദ്ധയില്‍പ്പെട്ടതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അവര്‍, സുന്ദരിയായിരുന്നു.  ഏതു ജോലികളിലും ഏറെ മിടുക്കിയും. എന്നാല്‍ തിരുവസ്ത്രം ധരിച്ചുകൊണ്ടു അവളിനുള്ളിലെ മലിനമായ കാര്യങ്ങളറിയുവാനും മേരിക്കു ജിഞാസയായി.

ഒരു ദിവസം ആ സുന്ദരി അശ്ലീലം നിറഞ്ഞ മാസികകൾ  വായിക്കുന്നതു മേരി കണ്ടു. നഗ്നരായ സ്ത്രീപുരുഷന്മാരുടെ ലൈംഗികവേഴ്ചയുടെ ചിത്രങ്ങളുള്ള മാസിക. ഇതു  കണ്ടു ദുഖിതയായി മേരി ആ കന്യാസ്ത്രീയെ ശകാരിച്ചു. ഇത്തരം ഹീനപ്രലോഭനങ്ങള്‍, സഭാവസ്ത്രത്തോടുള്ള വാഗ്ദാന ലംഘനമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇങ്ങനെ ചെയ്യരുതെന്നും ഇനി ഇത്തരം അഴുക്കുനിറഞ്ഞ പുസ്തകങ്ങള്‍ കാണുന്നപക്ഷം  മേലാധികാരി കന്യാസ്ത്രീകളെ വിവരം ധരിപ്പിക്കുമെന്നും മൃദുവായി ശകാരിച്ചു. ഈ കഥ മറ്റാരോടും പറയുകയില്ലന്ന്  ഉറപ്പു കൊടുക്കുകയും ചെയ്തു.

കോട്ടയം ജില്ലയിലെ പാലായിലാണു മേരിയെന്ന ഈ മുന്‍കന്യാസ്ത്രീ  ജനിച്ചത്‌. പതിമൂന്നാംവയസ്സില്‍, കന്യാസ്ത്രീയാകണമെന്നുള്ള ആഗ്രഹം അവരുടെ മനസ്സിലുദിച്ചു. സ്വന്തം വീട്ടില്‍നിന്നും ഒളിച്ചോടി ഒരു കത്തോലിക്കാ  ആശ്രമത്തില്‍ അഭയം തേടി. ദൈവത്തിന്‍റെ ബലിപീഠം കണ്ടു സേവനത്തിനായി വന്ന ഈ സഹോദരി പതിറ്റാണ്ടുകളുടെ കയ്പ്പേറിയ അനുഭവങ്ങളാണു അവിടെ അനുഭവിച്ചത്.  ഈ പുസ്തകത്തിന്‍റെ പേജുകളില്‍ ചതിയുടെയും നിരാശകളുടെയും ദുരിതങ്ങളുടെയും കഥകളാണേറെയും. എല്ലാംകണ്ടു സഹിക്കുവാൻ  സാധിക്കാതെ 1999 ല്‍, ഇവര്‍ സഭാവസ്ത്രം ഉപേക്ഷിച്ചു. എങ്കിലും വയനാട്ടില്‍, സ്വന്തമായി ഒരു അനാഥാലയം നടത്തി ഇന്നും ആതുരസേവനം നടത്തുന്നു. വീടുകള്‍തോറും ചിലപ്പോള്‍  തനിയെ നടന്നു പിരിവുകളു൦ മറ്റുളളവരുടെ സഹകരണങ്ങളും സാമ്പത്തികസഹായങ്ങളും വാങ്ങി  അനാഥക്കുട്ടികളെ പോറ്റുന്നു. ഒരു സന്യാസിനി ആശ്രമമതില്‍ക്കൂട്ടിനുള്ളിലെ സേവനത്തെക്കാള്‍, ദൈവത്തിനുവേണ്ടി ഈ അനാഥാലയത്തില്‍ സ്വയം ജീവിതം അര്‍പ്പിച്ചതിൽ  മേരി അഭിമാനിക്കുന്നു. പുറത്താക്കപ്പെട്ട ഈ മുന്‍സന്യാസിനി ഇന്നു സമൂഹം തള്ളികളഞ്ഞ അനേകം  കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്.

അസഹ്യമായ അപമാനത്തിന്‍റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെണ്‍കൊടികള്‍, ആശ്രമത്തില്‍‍നിന്നും രക്ഷപ്പെട്ട്  ഒളിച്ചോടുന്നു. മറ്റു ചിലർ   ആത്മഹത്യ ചെയ്യുന്നു. യേശുവിന്‍റെ പാതകളില്‍ സഞ്ചരിക്കണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹമായിരുന്നു ഇത്രയും കാലം അവരെ അവിടെ പിടിച്ചുനില്‍ക്കുവാനായി പ്രേരിപ്പിച്ചത്. ആദ്യമായി വ്രതമെടുത്തപ്പോള്‍, അന്നു വചനം ചൊല്ലി സത്യം ചെയ്ത്   ആത്മീയജീവിതം മുമ്പോട്ടു നയിക്കുവാൻ   ഇവരെ പ്രേരിപ്പിച്ചിരുന്നു. അന്ന്  ഈ സന്യാസിനിയുടെ ഹൃദയത്തില്‍ ‍പതിഞ്ഞ യേശുവിന്‍റെ പ്രതിബിംബമായിരുന്നു, മുമ്പോട്ടുള്ള ജീവിതത്തിന്  ഉത്തേജനം നല്കിയതും. അതുപോലെ അനേകം അനാഥക്കുട്ടികളുടെ അമ്മയായി സേവനം ചെയ്യുവാന്‍, അവസരം നേടിയതുo യേശുവിന്  അര്‍പ്പിച്ച ഒരു നിയോഗമായിരുന്നുവെന്ന്  ഈ സഹോദരി പറയുന്നു.

പുരോഹിതര്‍, കാരണമില്ലാതെ സദാസമയവും മഠത്തിനുള്ളില്‍ വരുന്നതു മേരിയില്‍ ‍വെറുപ്പുളവാക്കിയതായി ആത്മകഥയിലുണ്ട്. അച്ചന്‍ വന്നാല്‍ കന്യാസ്ത്രീകള്‍ ‍കൂട്ടത്തോടെ മണിക്കൂറുകളോളം ശ്രുംഗാരംനടത്തുക പതിവായിരുന്നു. സന്യാസിനിസമൂഹത്തിനു കളങ്കം വരുമെന്നു ഭയന്ന്  ഇവര്‍ ആദ്യമാദ്യമൊക്കെ നിശബ്ദമായി കാഴ്ചകളൊക്കെ നോക്കി നില്‍ക്കുമായിരുന്നു. അനേകം തവണ ‍മദറിനോട്  ഈ വിഷയങ്ങള്‍ ചര്‍‍ച്ച നടത്തിയെങ്കിലും ആശ്രമാധികാരികള്‍ ‍ചെവിക്കൊള്ളാതെ  ശ്രുംഗാരക്കാഴ്ച്ചകളെ കണ്ടില്ലെന്നും നടിക്കുമായിരുന്നു.

പലരുടെയും മുറികളില്‍ ‍യാദൃച്ഛികമായി പ്രവേശിച്ചാൽ  അവരില്‍ കുറ്റബോധം  കാണുക സാധാരണമായിരുന്നു. പരിശുദ്ധിയുള്ള കന്യാസ്ത്രീകള്‍ ‍വിരലില്‍ എണ്ണാന്‍പോലും ആശ്രമത്തില്‍ ഉണ്ടായിരുന്നില്ലെന്ന സത്യവും ഈ മുന്‍‍കന്യാസ്ത്രീ  തന്‍റെ ആത്മകഥയില്‍ ‍വെളിപ്പെടുത്തിയിരിക്കുന്നു. കന്യകയായി ആശ്രമത്തില്‍ വന്നവൾ എന്നും കന്യകയായിരിക്കണമെന്ന സ്വയംചിന്തകളു൦ ഇവരെ ആശ്രമജീവിതമാകെ വെറുപ്പുളവാക്കി.

ഈ സഹോദരി സേവനം ചെയ്തിരുന്ന കന്യാസ്ത്രീമന്ദിരത്തിനു സമീപം ഒരു ഹോസ്പിറ്റലും ഉണ്ടായിരുന്നു. പള്ളിയോടു ചേര്‍‍ന്നുണ്ടായിരുന്ന ഹോസ്പിറ്റലിലെ ഒരു ഡോകടരും മറ്റൊരു കന്യാസ്ത്രീയും പരസ്പരം  സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും മേരി മനസ്സിലാക്കി. ഒരിക്കല്‍, ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തില്‍ കൊണ്ടുവന്നു. തത്സമയം ഹോസ്പിറ്റലില്‍ അന്നു ചുമതലയുണ്ടായിരുന്ന ഡോക്ടറെ എവിടെയാണെന്നും കണ്ടെത്താനായില്ല.

കന്യാസ്ത്രീകള്‍, ഡോക്ടറെവിടെയെന്നു കണ്ടു പിടിക്കുവാൻ   അതിയായി തിരക്കിട്ടു അന്വേഷണവും തുടങ്ങി. എന്നാല്‍ ‍അയാള്‍, ‍എവിടെയും ഉണ്ടായിരുന്നില്ല. കന്യാസ്ത്രീയും ഡോക്ടറും തമ്മിലുള്ള അടുപ്പം കണക്കാക്കി എവിടെയെങ്കിലും അവര്‍ മുറിഅടച്ചിട്ടിരുന്നു സല്ലപിക്കുന്നുവെന്ന് മേരി മനസ്സില്‍കരുതി. അവസാനം ഒരു മുറിയില്‍‍നിന്നും ഒതുക്കിയ പിറുപിറുത്തുള്ള സംസാരം കേട്ടു. അവരെ മുറിയില്‍നിന്നു പുറത്താക്കി ഇത്തരം അനാശാസ്യ പ്രവര്‍‍ത്തനങ്ങള്‍, ‍ഇവിടെ സാധ്യമല്ലെന്നു മുന്നറിയുപ്പുകൊടുത്തു. ആപത്തില്‍ വരുന്ന ഒരു രോഗിയെ പരിശോധിക്കുക വൈദ്യശാസ്ത്രത്തിലെ ഒരു ഡോക്ടറുടെ ധർമ്മമാണെന്നും അതു നിറവേറ്റാത്തവന്‍ ഈ ജോലിക്ക്‌  അനുയോജ്യനല്ലെന്നും ഓര്‍‍മ്മപ്പെടുത്തി. എന്താണ് ആ മുറിയില്‍, ‍സംഭവിച്ചിരുന്നതെന്നു വ്യക്തമല്ലെങ്കിലും സംഭവിക്കേണ്ടാത്തതു സംഭവിച്ചുവെന്നു മേരി വിചാരിക്കുന്നു. 

അവരുടെ പ്രേമബന്ധം തുടര്‍ന്നതുമൂലം സഭയെ നാണം കെടുത്താതെ കുപ്പായം ഊരി പുറത്തുപോകുവാൻ പലരും അവരെ ഉപദേശിച്ചിട്ടും പ്രയോജനമുണ്ടായില്ല. പഴയവഴിതന്നെ ആരെയും കൂസാതെ ഡോക്റ്ററും കന്യാസ്ത്രീയും ബന്ധം തുടര്‍‍ന്നു. ഒരിക്കല്‍ ആ ഡോക്റ്റര്‍ മേരിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആശ്രമാധികൃതര്‍, പലരും ഇവരുടെ പ്രേമബന്ധം കണ്ണടച്ചതുമൂലം ആരും ഗൌനിക്കാതെയായി. ഒടുവില്‍ ആ കന്യാസ്ത്രീ സഭാവസ്ത്രം ഉപേക്ഷിച്ചു ഡോക്ടറുമായി വിവാഹിതയായി.

പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രീവളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ ‍കുറ്റവാളിയായ പുരോഹിതനൊപ്പമേ സഹകന്യാസ്ത്രീകളും നില്‍ക്കുകയുള്ളൂ. ഒരു പുരോഹിതന്‍റെ ബലാല്‍സംഗകഥയും പ്രതികരണങ്ങളും ഈ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. പുരോഹിതനെ അനുസരിക്കാത്ത കന്യാസ്ത്രീകള്‍ മറ്റ്  അധികാരമുള്ള കന്യാസ്ത്രീകളുടെ നോട്ടപ്പുള്ളിയാകുമായിരുന്നു. മാനസികമായി എല്ലാവിധത്തിലും ‍പീഡിപ്പിക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീയുടെ കുപ്പായം അണിഞ്ഞാല്‍ അവര്‍ പിന്നെ പുരോഹിതരുടെ ദാസികളെന്നു ചിലര്‍ വിചാരിക്കുന്നു.  

ഈ സഹോദരിയുടെ സന്യാസിനീജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആറാംവയസ്സുമുതല്‍ യേശുവിനെമാത്രം ഹൃദയത്തിലെന്നും താലോലിച്ചുനടന്ന ഈ സഹോദരിയെ ഒരു പുരോഹിതന്‍  ബലാല്‍സംഗം ചെയ്യാനായി  ശ്രമിച്ചതും സംഭവിക്കരുതാത്ത  ഒരു അനുഭവം ആയിരുന്നു. ‍തന്‍റെ ചാരിത്രത്തിനു കളങ്കം വരുത്തുവാന്‍ ശ്രമിച്ച അയാളെ മേരി നല്ലവണ്ണം കൈകാര്യം  ചെയ്തു. മേലുംകീഴും നോക്കാതെ സ്വയരക്ഷക്കുവേണ്ടി തടികൊണ്ടുള്ള സ്റ്റൂള്‍കൊണ്ട്  അയാളുടെ തലക്കിട്ട്  അടിച്ചതു  മഠം അധികാരികളെ ഞെട്ടിച്ച ഒരു കഥയായി. അന്നു മഠം ഒന്നാകെ ഇവരെ ദ്രോഹിയായും കുറ്റവാളിയായും ചിത്രീകരിച്ചു.

സന്യാസിനിമഠംഅനുഷ്ടിച്ചിരുന്നതു, പുരോഹിതനെന്തു തെറ്റുചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമമായിരുന്നു. അന്നു മേരിക്കു പ്രായം ഇരുപതുവയസ്സു മാത്രം. ചേവായൂര്‍മഠം ആശ്രമത്തിലാണു ബലാല്‍സംഗത്തിനു പുരോഹിതൻ തുനിഞ്ഞത്.  ഒരു  സുപ്രഭാതത്തില്‍ കുര്‍‍ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം. പുരോഹിതന്‍റെ കള്ളനോട്ടം കണ്ടപ്പോഴേ മേരി  വിറക്കുവാൻ  തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണം കൊടുക്കാതെ പിന്‍‍വാങ്ങാൻ  ശ്രമിച്ചു. പുരോഹിതന്‍, ‍കസേരയില്‍നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. "മേരി നിനക്ക്  ഇതൊക്കെ അറിയില്ലേ " എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടമര്‍‍ത്തി. തന്‍റെ നിലവിളിച്ചുള്ള കരച്ചിലിന്  ആരും ചെവികൊടുത്തില്ല. അയാളില്‍നിന്നും വിടുവിച്ച്  ഓടിയ ഈ സഹോദരിയുടെ പിന്നാലെ പിടിക്കുവാന്‍ അയാൾ വീണ്ടും വന്നു. അപ്പോഴാണു കയ്യില്‍കിട്ടിയ സ്റ്റൂള്‍വെച്ച് നിര്‍ദ്ദയമായി  പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെ നെറ്റിത്തടത്തില്‍നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു.

സ്വയം രക്ഷക്കുവേണ്ടി ചെയ്തതെങ്കിലുംഒരു പുരോഹിതനെന്ന നിലയിൽ, ‍ മേരിയെ അയാളുടെ പ്രവർത്തി  വേദനിപ്പിച്ചുവെന്നും ജീവിതകഥയിലുണ്ട്. ഉച്ചത്തിൽ കാറി പുറത്തുചാടിയ ഇവരുടെ ന്യായവാദങ്ങൾകേള്‍‍ക്കുവാനായി അന്നു ആരും ഉണ്ടായിരുന്നില്ല. എന്നും അധികാരികളുടെ മുമ്പിൽ മേരി കുറ്റവാളി തന്നെയായിരുന്നു. 

മേരിചാണ്ടിയുടെ അഭിപ്രായത്തിൽ,‍ പുരോഹിതർ  ‍ കുറുനരികളെപ്പോലെയാണ്. കന്യാസ്ത്രീസദനങ്ങളിലുടനീളം ‍ കയറിയിറങ്ങുന്നത്തിനു പൂർ‍ണ്ണസ്വാതന്ത്ര്യം ഉണ്ട്. അവർക്ക് അവരെ ഒന്നടങ്കം സമൂഹവിവാഹം ചെയ്യിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പുടവ കൊടുത്താൽ, ഇവരെ വിവാഹം കഴിക്കാൻ  കന്യാസ്ത്രീകളും ഏറെക്കാണും. മാന്യയായ  ഒരു കന്യാസ്ത്രീക്കും സ്വന്തം ചാരിത്രത്തെ കാത്തുസൂക്ഷിക്കുക ബുദ്ധിമുട്ടാണ്. 
രണ്ടുവർ‍ഷം മുമ്പ്  ആത്മകഥ എഴുതിയ മുൻ‍കന്യാസ്ത്രീ ജെസ്മിയുടെ ചോദ്യമാണ് ഇവിടെ ഓർ‍മ്മ വരുന്നത്." ഒരു സ്ത്രീയുടെ ചാരിത്രം കവർ‍ന്നെടുത്താൽ, ലൈംഗികമായി പീഡിപ്പിച്ചാൽ ‍ പ്രതികരിക്കുന്നവരില്ലേ ആയിരത്തിലൊരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ  സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസ്സഹായരായ അവർ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാൽ,‍ സന്യാസിനിജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു."


മേരി ചാണ്ടി തുടരുന്നു. "കന്യാസ്ത്രീകൾ, ഗർ‍ഭിണിയാകുന്നതും ഉണ്ടാകുന്ന കുഞ്ഞിനെ കൊല്ലുന്നതും വാർ‍ത്തകളേ  അല്ലാതായിരിക്കുന്നു. ഒരിക്കൽ  ഒരു   കന്യാസ്ത്രീയില്‍നിന്നു ടോയിലറ്റിലുള്ളിൽ ‍ കൊല്ലാനായി ‍കൊണ്ടുപോയ കുഞ്ഞിനെ ‍ രക്ഷപ്പെടുത്തിയെന്നും  മേരി അവകാശപ്പെടുന്നു.

മേരി ഇന്നും ഒരു കന്യാസ്ത്രീയെപ്പോലെ ജീവിക്കുന്നു. ഇവരുടെ മേൽ‍നോട്ടത്തിൽ,‍ പതിനേഴ്  അനാഥക്കുഞ്ഞുങ്ങളുമുണ്ട്. ഈ ആത്മകഥ‍ പലരെയും വേദനിപ്പിക്കുമെങ്കിലും സത്യം പുറത്തു പറയേണ്ടത്‌  തന്‍റെ  കടമയായി അവർ കരുതുന്നു. പതിമൂന്നു വർ‍ഷങ്ങൾ‍ക്കു മുമ്പുതന്നെ ‍ തന്‍റെ അനുഭവകഥകളെഴുതണമെന്ന്  ആഗ്രഹിച്ചിരുന്നെങ്കിലും ജീവിക്കുവാൻ‍വേണ്ടിയുള്ള സമരത്തിൽ, ‍ പുസ്തകം എഴുത്തു മേരി മാറ്റിവെച്ചുവെന്നും പറയുന്നു.  അനാഥക്കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട വലിയ ഉത്തരവാദിത്തവും അവരിലുണ്ടായിരുന്നു. എങ്കിലും കന്യാസ്ത്രീമഠത്തിലനുഭവിച്ച വേദനകളെ ലോകത്തിനു മുമ്പിലായി പങ്കുവെച്ചതിൽ  അഭിമാനിക്കുന്നുവെന്നു മേരി കരുതുന്നു. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുട്ടികൾ‍ക്കു സ്വർ‍ഗീയമായ ജയിലറകൾ,‍ വാഗ്ദാനം ചെയ്തുകൊണ്ടു  സന്യാസിനിമഠം ഒരു അറവുശാലയായി മാറിയിരിക്കുകയാണ്. തൂങ്ങിമരണങ്ങളും ആത്മഹത്യകളും ഒളിച്ചോട്ടവും വിഷംകഴിക്കലും കിണറ്റിൽചാടലും ചൂടുവെള്ളമൊഴിക്കലും എന്നിങ്ങനെ ഈ അറവുശാലകളിലെ നൂറുനൂറു വാർ‍ത്തകളുണ്ട്.

അടച്ചു പൂട്ടിയ കന്യാകാമഠങ്ങളിൽ  അരുതാത്തതു സംഭവിക്കുന്നതു ഭരിക്കുന്ന പാർട്ടിയുടെയും രാക്ഷ്ട്രീയക്കാരുടെയും മൌനസമ്മതത്തിലാണ്. മതിൽക്കെട്ടിനുള്ളിലെ സംഭവങ്ങളെ തിരക്കുവാനായിഒരുസാമൂഹിക പ്രവർത്തകർക്കു൦ അവിടെ പ്രവേശനമില്ല.  മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനങ്ങളായി അവ വ്യാഖ്യാനിക്കപ്പെടും.

ധനികരാജ്യങ്ങളിൽ    കന്യാസ്ത്രീകളുടെ എണ്ണം വളരെയേറെ കുറഞ്ഞു.  ഇതു പരിഹരിക്കുവാൻ   ദാരിദ്ര്യത്തെ ചൂഷണംചെയ്തു കേരളത്തില്‍നിന്ന്  ആയിരകണക്കിനു പെണ്‍പിള്ളേരെയാണു പഞ്ചാരവാക്കുകള്‍കൊണ്ടു പറഞ്ഞു മയക്കി കന്യാസ്ത്രീമന്ദിരങ്ങളിലേക്ക് തട്ടികൊണ്ടു പോവുന്നത്.  കെട്ടിക്കാനായി പാടുപെടുന്ന മാതാപിതാക്കളുണ്ടെന്നു മണത്തറിയാനും മാതാപിതാക്കളെ പറഞ്ഞു കബളിപ്പിക്കുവാനും പെണ്‍കുട്ടികളെ മഠത്തിലേക്കു  റിക്രൂട്ടു ചെയ്യുവാനായി വരുന്നവരും വിരുതരാണ്. 

ലക്ഷക്കണക്കിനു പണം ചെലവാക്കി ഒരു വശത്തു ധനികർ ‍ വിവാഹം ആഘോഷിച്ചു കൂത്താടുമ്പോൾ, കന്യാസ്ത്രീജയിലറകളിലുള്ളില്‍ ‍ ജീവിക്കുന്ന ഈ പാവം പെണ്‍കൊടികൾ ആരോടും പറയാതെ ഉള്ളിലൊതുക്കിയ കണ്ണുനീരുമായി കഴിയും. സാമ്പത്തികമായി മോശപ്പെട്ട  കുടുംബങ്ങൾ‍ക്കു മകളുടെ വിവാഹം സ്വപ്നംപോലും കാണുവാൻ  ‍ സാധിക്കുകയില്ല. അവിടെയാണു കഴുകരെപ്പോലെ കൊത്തുവാനായി അറവുശാലയിലേക്കു കന്യാസ്ത്രീകൾ കൊച്ചുകുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നത്. പിന്നീട് ഇവരുടെ യവ്വനവും ചാരിത്രവും രക്തരക്ഷസ്സുകളെപ്പോലെ പിച്ചിക്കീറും. പിമ്പുകളെപ്പോലെ ഈ കുട്ടികളോടു പെരുമാറുന്ന വിവരങ്ങളെല്ലാം മേരി ചാണ്ടി വിവരിച്ചിട്ടുണ്ട്. നിയമത്തെയോ പോലീസിനെയോ ഇവർ‍ക്ക് പേടിക്കേണ്ട.  രാഷ്ട്രീയക്കാർ‍ക്കു വോട്ടുകളും ഇവരിൽ‍നിന്നും കൊയ്യാമല്ലോ.




കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...