Tuesday, November 28, 2017

സനാതന ധർമ്മം ഒരു പഠനം



ജോസഫ് പടന്നമാക്കൽ

ഹിന്ദു മതത്തെ സനാതന ധർമ്മമെന്നാണ് വിളിക്കുന്നത്. സനാതനമെന്നു  പറഞ്ഞാൽ 'അനാദ്യന്തമായ' എന്ന അർത്ഥമാണ് ധ്വാനിക്കുന്നത്. ആദിയും അന്തവുമില്ലാത്ത നിത്യതയുടെ ബ്രഹ്മനാണ് സനാതനം. സർവ്വ സൃഷ്ടി ജാലങ്ങൾക്കും അഖില സ്രഷ്ടാവായ ബ്രഹ്മത്തിൽ ചില കടമകൾ നിഷിപ്തമായിട്ടുണ്ട്. അതായത് അനന്ത കാലത്തേയ്ക്കുള്ള ധർമ്മം. ഹിന്ദു മതത്തിലെ അടിസ്ഥാന തത്ത്വം തന്നെ സനാതന ധർമ്മത്തിൽ അധിഷ്ടിതമാണ്.  സത്യത്തിൽ ഭൂരിഭാഗം ഹിന്ദുക്കൾക്കും എന്താണ് ധർമ്മം അല്ലെങ്കിൽ എന്താണ് സനാതനം, എന്തുകൊണ്ട് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നതെന്ന് അറിയില്ലന്നുള്ളതാണ് സത്യം. സനാതന ധർമ്മത്തിന് ഒരു നിർവചനം കൊടുക്കുക എളുപ്പമല്ല. ദൈവത്തോടുള്ള കടപ്പാടായി അല്ലെങ്കിൽ പ്രകൃതി കൽപ്പിച്ച 'നിശ്ചിതമായി' സനാതനത്തെ ദർശിക്കാൻ സാധിക്കും. ഓരോ ജീവജാലങ്ങൾക്കും ദൈവവുമായുള്ള ധർമ്മം വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു. ആ ധർമ്മം ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല, സകല സൃഷ്ടി ജീവജാലങ്ങൾക്കും ഒരു പോലെ അത് ബാധകമാണ്.

ആരാണ് ഹിന്ദു? അമ്പലത്തിൽ നിത്യം പൂജകളുമായി പോവുന്നവർ ഹിന്ദുക്കളാണ്. സനാതനിയായ ഹിന്ദുവാകണമെന്നില്ല. സമ ജീവജാലങ്ങളെ സ്നേഹിക്കാതെ പശുക്കളെയും ബിംബങ്ങളെയും മാത്രം പൂജിക്കുന്നവനും സനാതനിയാകണമെന്നില്ല. ദൈവം കൽപ്പിച്ച ധർമ്മങ്ങൾ പാലിക്കുന്നവനും സ്വന്തം ജീവിതം ബ്രഹ്മത്തിനു അർപ്പിക്കുന്നവനും സനാതനത്തിന്റെ നിർവചനത്തിൽ വരുന്നു. നീ സ്വാർഥതയില്ലാതെ ജീവിക്കുന്നുവെങ്കിൽ നിന്റെ പ്രവർത്തനങ്ങളിലും സ്വാർത്ഥതയില്ലെങ്കിൽ സനാതനി ഹിന്ദുവായി കരുതാം. നീ മറ്റുള്ളവരെ സഹായിക്കുന്നതും കർമ്മാനുഷ്ഠാനങ്ങളോടെ ദൈവത്തിനുള്ള സേവനങ്ങളിൽ മുഴുകിയിരിക്കുന്നതും സനാതനിയായ ഒരു ഹിന്ദുവിന്റെ നിർവചനത്തിൽ വരും. ദൈവത്തിന്റെ സൃഷ്ടികളുടെ സമ സ്നേഹത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകുന്നവനും ഹിന്ദുവാണ്, സനാതനിയാണ്.

ഭൂരിഭാഗം ഹിന്ദുക്കൾക്കും സത്യമായ സനാതന രഹസ്യം എന്തെന്ന് അറിവില്ല! മത പരിവർത്തനം ചെയ്യാനും അവർക്ക് അനുയായികളെ കിട്ടാനും സനാതനത്തിൽ വിശ്വസിക്കുന്നവർ ശ്രമിക്കാറില്ല. അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്നവരും വിശ്വാസിക്കാത്തവരും ദൈവത്തിന്റെ പങ്കാളികളാണ്. ദൈവത്തോടൊപ്പം നിത്യമായ കടമകൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അവിടെ ഒരു മത പരിവർത്തനത്തിനാവശ്യമില്ല. സനാതനിയായവൻ  നമ്മുടെ കടമകൾ ദൈവത്തിൽ നിന്ന് വന്നതെന്നു  വിശ്വസിക്കുന്നു. സനാതന ധർമ്മത്തിൽ മറ്റുള്ളവരെ മതം മാറ്റാൻ പറഞ്ഞിട്ടില്ല. എന്നാൽ ഉത്തരവാദിത്വത്തോടെ തന്റെ കർമ്മങ്ങൾ നിർവഹിക്കാൻ പറഞ്ഞിട്ടുണ്ട്. സ്വാർത്ഥതയോടെയുള്ള എന്തു പ്രവർത്തികളെയും തിരസ്ക്കരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുവിന്റെ ലോകത്തിൽ രണ്ടുതരം മതങ്ങളേയുള്ളൂ. നന്മയും തിന്മയുമാണ് മതങ്ങൾ. നന്മയെ ദൈവം എന്ന് പറയുന്നു. തിന്മയെ അസുരയെന്നും പറയുന്നു. സ്വാർത്ഥയില്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ദൈവികമാകും. നമുക്കുവേണ്ടി മാത്രം ജീവിച്ചാൽ തിന്മ (അസുര) യുമാകും.

ഹിന്ദുമതത്തിൽ ഒരുവന് എങ്ങനെ വേണമെങ്കിലും ജീവിക്കാം. സ്വാർത്ഥമതിയായി ജീവിക്കാം. ഭൗതിക ആഗ്രഹങ്ങളോടെ ജീവിക്കാം. ഭൂരിഭാഗവും ഭൗതിക ചിന്തകളിൽ ജീവിക്കുന്നു. എന്നാൽ അതിന്റെ വില കർമ്മഫലത്തിൽക്കൂടി കൊടുക്കേണ്ടി വരുമെന്നു ഹിന്ദു മതം വിശ്വസിക്കുന്നു. ആദ്ധ്യാത്മിക ചിന്തകളിൽ ജീവിക്കാം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാം. ദൈവികമായ ആത്മം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നും വിശ്വസിക്കാം. അങ്ങനെ ഒരുവൻ ഏതു വിധത്തിലും ദൈവത്തെ തേടുന്നതിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നമുക്ക് ഒരു ജീവിതമേയുള്ളൂവെന്ന് ചിന്തിച്ചു സുഖിച്ചു ജീവിക്കാം. ഇന്നുള്ള ജീവിതം അടുത്ത ജന്മത്തിനായുള്ള തയ്യാറെടുപ്പെന്ന ധാരണയിലും ജീവിക്കാം. ശരിയായ ജീവിതത്തിനും അവകാശമുണ്ട്. തെറ്റായ ജീവിതത്തിനും അവകാശമുണ്ട്. അന്ധകാരവും പ്രകാശവും നിറഞ്ഞ ജീവിതം നയിക്കാൻ അവകാശമുണ്ട്. ഇതെല്ലാം ദൈവം മനുഷ്യന് നൽകിയിട്ടുള്ള അവസരങ്ങളാണ്. ദൈവത്തിനു പോലും ഉയർന്ന സമതലങ്ങളിൽ സഞ്ചരിച്ചു അഭിവൃത്തിനേടാമെന്നും പറയുന്നു. ഭൂമിയിൽ മനുഷ്യനായി ജനിച്ചു ധർമ്മം പ്രായോഗികമാക്കാമെന്നും വിശ്വസിക്കുന്നു.

സനാതന ധർമ്മം എല്ലാ മനുഷ്യ ജാതികൾക്കും സകല ജീവജാലങ്ങൾക്കും വൃക്ഷലതാതികൾക്കും പ്രകൃതിയ്ക്കും തുല്യമായുള്ളതാണ്. പഞ്ച ഭൂതങ്ങളടങ്ങിയ ഈ മണ്ണിനും ഭൂമിക്കും സനാതന ധർമ്മത്തിൽ പങ്കുണ്ട്. ധർമ്മം മാർഗ്ഗദീപമായിക്കൊണ്ട് സന്മാർഗ നിയമങ്ങളെയും കാത്തു സൂക്ഷിക്കുന്നു. സനാതന ധർമ്മങ്ങളെ ചിലർ മതത്തിന്റെ നിയമങ്ങളായും തെറ്റി ധരിക്കുന്നുണ്ട്. ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ കാത്തു സൂക്ഷിക്കുകയെന്നതാണ് ധർമ്മത്തിന്റെ ജോലി. നാം അധിവസിക്കുന്ന ലോകത്തോടുള്ള കടമകളിൽ സന്മാർഗവും മതവും നമ്മെ നയിക്കുന്ന ഘടകങ്ങൾ മാത്രമാണ്. അതേ സമയം ലോകം നിലനിൽക്കുന്നത് ദൈവത്തിന്റെ പദ്ധതിയായ ധർമ്മത്തിൽ നിന്നാണ്. അതാണ് സനാതനധർമ്മത്തിന്റെ കാതലായ, നിത്യമായ സത്യം.

'അഹം ബ്രഹ്മാസ്മി' യെന്നത് ഹിന്ദുക്കൾ സാധാരണ ഉരുവിടുന്ന ഒരു ശ്ലോകമാണ്‌. സനാതന ധർമ്മം മുഴുവനായി ഉൾക്കൊണ്ടുവെന്നാണ് അതിന്റെ അർത്ഥം. 'സകല ചരാചരങ്ങളും ഞാനാകുന്നു. ഞാനാകുന്നു ബ്രഹ്മമെന്ന്' പൂർണ്ണമായി അവൻ വിളിച്ചുപറയുകയാണ്. ജനന മരണത്തിൽ നിന്നും രക്ഷ തേടി സ്വർഗ്ഗമുണ്ടോയെന്നു ഒരു സനാതനിയോടു ചോദിച്ചാൽ ഇല്ലായെന്ന് ഉത്തരം പറയും. സ്വർഗ്ഗമെന്നതു സങ്കൽപ്പമെന്നും അങ്ങനെയൊന്നു ഇല്ലെന്നും സനാതനി അവകാശപ്പെടും. പരിപൂർണ്ണ സ്വതന്ത്രമായ ഒരു ആനന്ദം അയാൾ അനുഭവിക്കുന്നു. ജ്ഞാനം അവൻ കരസ്ഥമാക്കിയത് പലതരം കടമ്പകൾ കടന്നായിരുന്നു. സനാതനി പഞ്ചഭൂതങ്ങൾക്ക് സാക്ഷിയെന്നു പറയുന്നു. അവന്റെ ആരംഭത്തെപ്പറ്റിയും അവിടേക്കുള്ള മടക്ക യാത്രയെപ്പറ്റിയും വിചിന്തനം ചെയ്യുന്നുമുണ്ട്.  ലോകത്തിന്റെ ഊർജവും ബ്രഹ്മവും  താനാണെന്നു സനാതനി വിശ്വസിക്കുന്നു.

സനാതന ധർമ്മം എന്തെന്ന് ഭാരതത്തിലെ ഋഷിമാർ ആത്മാന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ജ്ഞാനമാണ്. സനാതനം എന്നത് മനുഷ്യ മനസുകളിൽ അനുഭൂതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഭീമൻ കോട്ടയാണ്. അനുഭൂതികൾ നാം സ്വയം അനുഭവിച്ചു തന്നെ അറിയണം. ഇത് നീണ്ട ഒരു ആത്മീയ അന്വേഷണവുമാണ്. നാം എവിടെനിന്നു വന്നുവോ അവിടേക്കുള്ള ഒരു മടക്ക യാത്ര. ആ യാത്രയിൽ നിതാന്തമായ ധ്യാനത്തിൽ ഏർപ്പെടേണ്ടതായി ഉണ്ട്. സകല വേദനകളും ദുഃഖങ്ങളും വെടിയണം. മനസ് പൂർണ്ണമായും ശാന്തി നേടണം. അശാന്തിയിൽക്കൂടി സനാതനത്തിലേക്കുള്ള യാത്ര സാധിക്കില്ല.

കണ്ണടച്ച് ഏകാന്തമായി നമ്മെ തന്നെ ദർശിക്കാൻ ശ്രമിക്കുമ്പോൾ നാം വന്നത് അമ്മയുടെ ഉദരത്തിൽ നിന്ന് ഉത്തരം കിട്ടും. അവിടെയാണ് നമ്മുടെ യാത്രയുടെ തുടക്കം. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്നപ്പോഴുള്ള വേദനകളും പുറത്തു വരുവാനുള്ള ശ്രമങ്ങളും യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നു.   അങ്ങനെയാകട്ടെ! ചോദ്യങ്ങൾ പിന്നെയും മനസ്സിൽ പൊന്തിവരും. അമ്മയുടെ ഗർഭപാത്രത്തിൽ എത്തുന്നതിനു മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ‍ എങ്ങനെയാണ് ഞാൻ എത്തപ്പെട്ടത്? മനസാകുന്ന സഞ്ചാരവീഥിയിൽക്കൂടി സഞ്ചരിക്കുമ്പോൾ അതിനും നമുക്ക് ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും. 'നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ നീ പതിച്ചു. അത് വളര്‍ന്നാണ് നീ മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലെത്തിയത്. നിന്റെ പിതാവിന്റെ ജലരൂപമുള്ള ശുക്ലത്തിൽ നിന്ന് നീ ആയവൻ നിന്റെ മാതാവിന്റെ ഉദരത്തിൽ വന്നു. നീ സൂക്ഷ്മ കണികയായ ഒരു പരമാണുവായി നിന്റെ പിതാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ആത്മീയാന്വേഷിയുടെ ചോദ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. 'ഞാൻ എങ്ങനെ ജലകണങ്ങളായി എന്റെ പിതാവിന്റെ ശുക്ലത്തിൽ അനുവാദം കൂടാതെ വലിഞ്ഞു കയറി? എന്റെ ഈ യാത്രയുടെ അന്വേഷണം വീണ്ടും തുടരുകയാണ്. 'ഞാൻ' എന്ന വ്യക്തിയെ തേടി പുറപ്പെട്ട ഞാൻ പുറകോട്ടാണ് യാത്ര ചെയ്യുന്നത്.

എന്റെ അച്ഛൻ കഴിച്ച ഭക്ഷണത്തിൽ ഞാനുണ്ടായിരുന്നു. അച്ഛൻ കഴിച്ച ഭക്ഷണം രക്തമായി മാറി. ആ രക്തത്തിൽ ഞാനുണ്ടായിരുന്നു. രക്തം ശുക്ലമായപ്പോൾ എന്റെ വാസസ്ഥലം അവിടെയായി. ഞാനുണ്ടായിരുന്ന അച്ഛൻ കഴിച്ച ഭക്ഷണം ഏതെന്ന് എനിക്ക് അറിഞ്ഞുകൂടാ. അച്ഛൻ കഴിച്ച ഭക്ഷണം ഏതെങ്കിലും കായ്കനികളാകാം. അപ്പോൾ ഞാൻ ഈ പ്രകൃതിയുടെ ഭാഗമായി സസ്യ വൃക്ഷ ലതാതികളിലുണ്ടായിരുന്നു. ഞാൻ ഈ സസ്യങ്ങളിൽ ഏതെങ്കിലും ഒന്നിലുണ്ടായിരുന്നുവോ!; സസ്യം വലിച്ചെടുത്ത ജല കണികളിലായിരുന്നുവോ ഞാൻ? അങ്ങനെയെങ്കിൽ എന്റെ ജീവന്റെ കണികയുമായുള്ള യാത്ര വെള്ളത്തിൽ നിന്നോ? വെള്ളം ഭൂമിയിൽ നിന്നുമാണ് ഉണ്ടായത്. ഭൂമി പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഞാൻ ഈ പഞ്ച ഭൂതങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ ജന്മ ജന്മാന്തരങ്ങളിൽക്കൂടിയായിരിക്കാം.  ഈ മനുഷ്യ ജന്മം ഉദയം ചെയ്യുന്നതിനു മുമ്പ് ഞാൻ പട്ടിയിലും പൂച്ചയിലും പശുവിലും വസിച്ചിരുന്നിരിക്കാം.

ഒരിക്കൽ പഞ്ചഭൂതങ്ങളടങ്ങിയ ഈ ശരീരം മണ്ണിനോട് അടിഞ്ഞുകൂടും. വീണ്ടുമത് ജലകണങ്ങളിൽക്കൂടി മറ്റൊരു ശരീരത്തിന് രൂപം നൽകും. ഈ യാത്രക്കിടയിൽ നാം ചെയ്തു കൂട്ടുന്ന പാപങ്ങളെയും ക്രൂരതകളെയും തിരിച്ചറിയുമ്പോൾ നമ്മെ തന്നെ അവിടെ പരിശുദ്ധമാക്കുകയാണ്. നമ്മിലൊരു ജ്ഞാനോദയം ഉണ്ടാവുകയാണ്. സനാതന ധർമ്മത്തിന്റെ ബാലപാഠം അവിടെ തിരിച്ചറിയുന്നു.

നാം ജല കണങ്ങളിൽ അലിഞ്ഞിരുന്ന കാലത്ത് ഈ പ്രകൃതിയും വൃക്ഷങ്ങളും പഴവർഗങ്ങളും ജീവജാലങ്ങളും നമുക്ക് ഭക്ഷണം തന്നിരിക്കാം. നാം അമ്മയുടെ വയറ്റിൽ വരുന്നതിനുമുമ്പ് നമ്മുടെ വാസസ്ഥലം സുന്ദരമായ ഈ പ്രകൃതിയിൽ അലിഞ്ഞിരുപ്പുണ്ടായിരുന്നു. നമുക്ക് ഭക്ഷണവും സ്നേഹവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്കുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അമ്മയെ സ്നേഹിക്കുന്നപോലെ നമ്മുടെ ഋഷിവര്യന്മാർ പ്രകൃതിയെയും സ്നേഹിച്ചിരുന്നത്. പുഴകളെയും മലകളെയും ജീവജാലങ്ങൾ വരെയും അവർ കൈകൂപ്പി വന്ദിച്ചിരുന്നു. അത് ആത്മീയതയുടെ ഒരു അനുഭവവും സനാതനത്തെ തിരിച്ചറിയലുമായിരുന്നു. ഈശ്വരൻ കൽപ്പിച്ച പ്രകൃതിയുടെ ധർമ്മം സ്നേഹത്തിന്റെ രൂപേണ നാം തിരിച്ചറിയുമ്പോൾ സനാതന ധർമ്മം അവിടെ അനുഭവിക്കുകയാണ്. ഈ ലോകത്തുതന്നെ പഞ്ചഭൂതങ്ങളിൽ നാം ലയിക്കും. എല്ലാം എന്റേതു തന്നെയെന്ന് നാം ചിന്തിക്കുന്നുണ്ടെങ്കിൽ സർവ്വതും വെട്ടി പിടിച്ച് കീർത്തിമാനാകാൻ എന്തിനാഗ്രഹിക്കുന്നു. ഈ അറിവില്ലായ്‍മ  തിരിച്ചറിയുന്നുവെങ്കിൽ സനാതനം അവിടെ നമ്മെ ആശ്ലേഷിക്കുന്നു.

സനാതനത്തിൽ ജാതിയില്ല, മതമില്ല. മനുഷ്യനെ ഒന്നായി കാണുന്നു. ഒരു മനുഷ്യനുള്ളതുപോലെ   ഇഴഞ്ഞു നടക്കുന്ന ജീവികൾക്കും തുല്യമായ അവകാശങ്ങളുണ്ട്. എനിക്കു മാത്രം സുഖിക്കാനുള്ളതെന്ന ചിന്ത വരുന്നുവെങ്കിൽ അത് സ്വാർത്ഥതയാണ്. അസുരമാണ്.  സ്വാർത്ഥത കൈവെടിഞ്ഞുള്ള അനുഭവ ജ്ഞാനവും സനാതന ധർമ്മമാണ്. ജീവനും ജീവനില്ലാത്ത വസ്തുക്കളിലും ദൈവത്തിന്റെ അംശമുണ്ട്. ചേതനകളും അചേതനങ്ങളുമായ സകലതും സൃഷ്ടിയുടെ പൂർത്തികരണമാണ്.  ദൈവത്തിന്റെ നിത്യമായ ധർമ്മം പുഴുക്കൾ തൊട്ടു മനുഷ്യർ വരെ മുറിയാതെ  തുടർന്നുകൊണ്ടിരിക്കും. കാലഭേദങ്ങളെയും അതിക്രമിച്ച് ധർമ്മം നിലനിർത്തിക്കൊണ്ടു  പോവും.

സംസ്കൃതത്തിൽ ഒരു ചൊല്ലുണ്ട്, 'ധര്‍മ്മോ രക്ഷതി രക്ഷിതഃ'- ധര്‍മ്മം പാലിക്കുന്നവരെ ധര്‍മ്മവും പരിപാലിക്കും. സംസ്കൃതത്തിലെ  'ധർമ്മ'ത്തിന് തുല്യമായ ഒരു പദം മറ്റൊരു ഭാഷയിലില്ല. ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് ആ വാക്കിൽ അനേകം അർത്ഥങ്ങൾ ധ്വാനിച്ചിരിക്കുന്നത് കാണാം. പ്രകൃതി അനുഗ്രഹിച്ച പ്രവർത്തനങ്ങളും ഉന്‍മുഖതകളും ധർമ്മത്തിന്റെ വ്യാപ്തിയിൽ അടങ്ങിയിരിക്കുന്നു. ധർമ്മം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്. തിന്നുക, പ്രജനനംചെയ്യപ്പെടുക, മനുഷ്യനോട് സൗഹാർദ്ദമായിരിക്കുക എന്നിങ്ങനെ ഒരു നായയുടെ ധർമ്മമായി കരുതുന്നു. ഭയത്തിൽനിന്നും അത് കുരയ്ക്കുകയും കടിക്കുകയും മറ്റു നായകളോട് മല്ലിടുകയും ചെയ്യുന്നു. അത് പ്രകൃതി നിശ്ചയിച്ചിരിക്കുന്ന നായുടെ ധർമമാണ്. ഒരു പാമ്പിന്റെ ധർമ്മം ഇഴയുക, ഇരുണ്ട സ്ഥലങ്ങളിൽ വസിക്കുക, പല്ലിൽ വിഷം നിറയ്ക്കുക, അതിനെ ഉപദ്രവിക്കുന്നവരെ കടിക്കുകയെന്നതാണ്. മൃഗങ്ങളെ സംബന്ധിച്ച് ധർമ്മം സൃഷ്ടിയോടനുബന്ധിച്ചു തന്നെയുണ്ട്. പ്രകൃതി നിശ്ചയിച്ചതുപോലെ അവകൾ ജീവിക്കുന്നു. ഭക്ഷിക്കാനും പ്രകൃതിയോട് മല്ലിട്ട് അവകൾ ജീവിക്കുന്നു.  അവയ്ക്കു ബുദ്ധിയുടെ അഭാവത്താൽ പ്രകൃതിയുടെ ധർമ്മമനുസരിച്ച് ജീവിക്കേണ്ടതായുണ്ട്.

മനുഷ്യനെ സംബന്ധിച്ചുള്ള ധാർമ്മിക നിയമങ്ങൾ മറ്റുള്ളവരെ സഹായിക്കുകയും ധർമ്മം നടപ്പാക്കുന്നതിനുള്ള ദൈവിക നിയമങ്ങൾ പാലിക്കുകയെന്നതുമാണ്. തിന്മയിൽ നിന്നും മറ്റുള്ളവരെ സംരക്ഷിക്കുകയും ലോകത്ത് നീതി നടപ്പാക്കുകയെന്നതും നിയതി നിശ്ചയിച്ച ധർമ്മമാണ്. പ്രകൃതി അനുഗ്രഹിച്ചു തന്ന വിവേകവും ജ്ഞാനവുമുള്ള മനുഷ്യനിൽ മൃഗീയത ഒരിക്കലും പാടില്ല.  മനുഷ്യനെന്നു പറയുന്നത് യുക്തി ബോധമുള്ളവരെയും  കാര്യ കാരണ സഹിതം ചിന്തിക്കാൻ കഴിവു പ്രകടിപ്പിക്കുന്നവരെയുമാണ്.   പ്രകൃതി അനുഗ്രഹിച്ചു നൽകിയ വിശേഷ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി ജീവിക്കുകയെന്നതാണ് മനുഷ്യനു ലഭിച്ച സനാതനമായ ധർമ്മം.  നമ്മിലുള്ള സ്വാഭാവികമായ മൃഗീയതയെ നിയന്ത്രിക്കുകയും വേണം. ഒരു ധാർമ്മികനായ മനുഷ്യൻ തന്നെ  ആശ്രയിച്ചു ജീവിക്കുന്നവരെ സംരക്ഷിക്കുകയും തീറ്റി പോറ്റുകയും ചെയ്യും. ചുറ്റുമുള്ള സമൂഹത്തോടും ഈ ലോകത്തോടു  തന്നെയും സനാതനത്വത്തിന്റെ കടപ്പാടുകളുമുണ്ട്.

ലോകത്തുള്ള എല്ലാ മതങ്ങളെയും അവലോകനം ചെയ്യുകയാണെങ്കിൽ സ്വർഗ്ഗമെന്ന സങ്കൽപ്പത്തിൽ വിശ്വസിക്കണമെന്നത് ഒരു പൊതുവായ തത്ത്വമാണെന്നു കാണാം.  സ്വർഗം പ്രാപിക്കാനുള്ള ആചാരങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. സ്വർഗ്ഗത്തിലുള്ള ദൈവത്തെ പ്രാപിക്കാൻ കഠിനമായ വ്രതങ്ങളും പ്രാർത്ഥനകളും വേണം. ദൈവത്തെ പ്രീതിപ്പെടുത്താൻ നന്മ ചെയ്യാനും ഉപദേശിക്കും. ഓരോ മതക്കാർക്കും അവരുടേതായ രീതിയിൽ ആദ്ധ്യാത്മിക കടമകളുമുണ്ട്. സന്മാർഗ നിരതനായി ജീവിക്കാനും ഉപദേശിക്കും. തിന്മകളെയും അസന്മാർഗിക ജീവിതത്തെയും നിയന്ത്രിക്കാനും പഠിപ്പിക്കും. ഭാഷകൾക്കു  വ്യത്യാസമുണ്ടെങ്കിലും എല്ലാ മതങ്ങളും ഒന്നുതന്നെ പഠിപ്പിക്കുന്നതെന്നും കാണാം. പൗരാണിക കാലങ്ങളിൽ ആദർശപരമായ ഒരു ജീവിതം നയിക്കാനായിരുന്നു മതങ്ങൾ നിഷ്ക്കർഷിരുന്നത്. മതപരമായ കടമകൾ ധർമ്മവുമായി ബന്ധിപ്പിച്ചിരുന്നു. അതേ പാരമ്പര്യം അനുസരിച്ച് ജൈനന്മാർ ജൈന ധർമ്മമെന്നും ബുദ്ധന്മാർ ബുദ്ധ ധർമ്മമെന്നും പഠിപ്പിച്ചു.

ഓരോ മതങ്ങളും അവരവരുടെ ധർമ്മമാണ് മെച്ചമെന്നുള്ള വാദഗതികൾ കൊണ്ടുവരും. സനാതന ധർമ്മത്തിലെ ചിന്തകൾക്കും അതിന്റേതായ വിലയുണ്ട്. സനാതനത്തിൽ എല്ലാ കടമകളും ദൈവത്തിൽ നിന്ന് പ്രവഹിക്കുന്നു. അതുപോലെ ധർമ്മവും. ഓരോ ധർമ്മത്തിനും അതിന്റേതായ ലക്ഷ്യവുമുണ്ട്. ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ അനന്തമായ ധർമ്മത്തിനെ പ്രതിനിധാനം ചെയ്യുന്നു. മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. അവരുടെ വിശ്വാസങ്ങളെ തരം താഴ്ത്തുന്നതും അധർമ്മമാണ്. നമുക്കുള്ള കടമകൾ തുല്യമല്ലെങ്കിലും ദൈവത്തിൽ നിന്ന് ധർമ്മങ്ങൾ പ്രവഹിക്കുന്നതുകൊണ്ടു ഓരോ കടമകളും പരിശുദ്ധമാണ്. നമ്മുടെ പ്രവർത്തനങ്ങൾ  സ്വാർത്ഥതയില്ലാതെ മരണം വരെ ചെയ്യുന്നില്ലെങ്കിൽ നമ്മൾ ദൈവത്തോടുള്ള കടമകൾ പൂർത്തികരിക്കുന്നില്ലെന്ന് ഗൗനിക്കേണ്ടി വരും. തിന്മയിലൂടെയുള്ള കർമ്മങ്ങളുടെ പരിണിത ഫലങ്ങൾ അനുഭവിക്കാനും ഇടയാകും.

മൃഗങ്ങളുടെ പ്രവർത്തന മണ്ഡലങ്ങൾ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. മനുഷ്യനുള്ളതുപോലെ അവർക്ക് കർമ്മം ഇല്ല. മൃഗങ്ങൾക്ക് ബുദ്ധിയില്ലാത്തതുകൊണ്ടു നന്മയോ തിന്മയോ ആവാം.  മനുഷ്യനെ സംബന്ധിച്ച ഏറ്റവും വലിയ ധർമ്മം എന്തായിരിക്കും? സനാതനത്തിൽ അങ്ങനെയൊരു തിരിച്ചു വ്യത്യാസമില്ല.  സനാതനമനുസരിച്ച്  ഓരോരുത്തർക്കും കടമകളുണ്ട്. കടമകൾ നമുക്കുവേണ്ടിയും കുടുംബത്തിനായും ആയിരിക്കണം. കടമകൾ നമ്മുടെ സമൂഹത്തിനും പൂർവികർക്കും ആയിരിക്കണം. നമ്മിൽ തന്നെ സമാധാനവും ദൃഢതയും പുലർത്തുന്നതിനാണ് ഈ കടമകൾ നിർവഹിക്കേണ്ടത്. കൂടെ മറ്റുള്ളവർക്കും ലോകത്തിനു പൊതുവായും നമ്മാൽ കഴിയുന്നതും ചെയ്യേണ്ടിയിരിക്കുന്നു. അതാണ് സനാതന ധർമ്മം നിഷ്ക്കർഷിക്കുന്നത്.

ധർമ്മം കാത്തു സൂക്ഷിക്കുന്നതും പ്രപഞ്ചം നിയന്ത്രിക്കുന്നതും ഈശ്വരനാണ്. അഗ്നി ആളിക്കത്തുന്നതും  കാറ്റടിക്കുന്നതും വെള്ളം ഒഴുകുന്നതും ജലപ്രളയവും ദൈവിക ധർമ്മം മാത്രമാണ്. ജീവ ജാലങ്ങളുടെമേൽ ധർമ്മത്തിന്റെ  നിയമങ്ങൾ ഈശ്വരൻ പ്രാബല്യത്തിലാക്കുന്നു. ഓരോരുത്തരുടെയും പ്രകൃതിയാൽ ഉള്ള കഴിവുകളനുസരിച്ച് കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിർദ്ദേശിക്കുന്നു. ലോകം അരാജകത്വമാകുമ്പോൾ നിയമ വ്യവസ്ഥ തകരുമ്പോൾ സാക്ഷാൽ ഈശ്വരൻ തന്നെ ഭൂമിയിൽ ഭഗവാന്റെ രൂപത്തിൽ രൂപം പ്രാപിക്കുന്നു. ധർമ്മവും നമ്മുടെ ജനന കാലങ്ങൾ അനുസരിച്ചും നാം ജീവിക്കുന്ന സാഹചര്യങ്ങൾ അനുസരിച്ചും നമ്മുടെ തൊഴിലനുസരിച്ചും പിന്തുടരുന്നു. നമുക്ക് പ്രകൃതിയാൽ തന്നിരിക്കുന്ന കഴിവുകളനുസരിച്ചു നമ്മുടെ തൊഴിലുകൾ തിരഞ്ഞെടുക്കുന്നതും ഉത്തമമായിരിക്കും. എന്തുതന്നെ തൊഴിലുകളാണെങ്കിലും നമുക്ക് ചെയ്യാൻ കഴിവില്ലെങ്കിലും നമ്മളാൽ കഴിയുന്നപോലെ ആത്മാർത്ഥമായും കാര്യ ഗൗരവത്തോടെയും സമർപ്പണ ബോധത്തോടെയും ഉത്തരവാദിത്ത   ബോധത്തോടെയും ചെയ്യാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അത് ദൈവത്തിനുള്ള സമർപ്പണവും ഉപഹാരവുമാണ്.

ഒരു വ്യക്തിയെന്ന നിലയിൽ നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ കോർത്തിണക്കപ്പെട്ട ഓരോ  കണ്ണികളാണ്. നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരും ലോകം തന്നെയും സഹിക്കുന്നു. നാം എന്തു മതം തന്നെ പിന്തുടർന്നാലും, വ്യത്യസ്തങ്ങളായ തത്ത്വചിന്തകൾ പുലർത്തുന്നവരാണെങ്കിലും പ്രകൃതി ധർമ്മങ്ങളായ സമാധാനവും സഹവർത്തിത്വവും പാലിക്കുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതായുണ്ട്.   നമുക്കും മറ്റുള്ളവർക്കും നാം ഉപദ്രവമാകരുത്. ഭഗവദ് ഗീതയനുസരിച്ച് ഒരു യോഗി മറ്റുള്ളവർക്ക് ശല്യമോ അല്ലെങ്കിൽ മറ്റുള്ളവർ യോഗിക്കു ശല്യമോ ആവില്ല. അന്യരെ നിയന്ത്രിക്കാതെ യോഗി സമാധാനമായി ജീവിക്കുന്നു. എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്യും. അങ്ങനെയുള്ളവരാണ് യഥാർത്ഥ യോഗി. യോഗായുടെ ലക്ഷ്യവും അതു  തന്നെയാണ്. 'നീ സമാധാനമുള്ളവനെങ്കിൽ മറ്റുളളവരോടൊപ്പം ഐക്യബോധത്തോടെ ജീവിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിലും ചുറ്റുപാടും നന്മ മാത്രം നടപ്പാക്കുന്നുവെങ്കിൽ നീ ആദ്ധ്യാത്മികതയിലേക്കുള്ള വഴിയിൽ നിന്റെ ധർമ്മം കാത്തു പരിപാലിക്കുന്നുണ്ടെന്നു കരുതണം'. നാം ആരാധിക്കുന്ന ദൈവം നമ്മോടു കൂടിയും നമ്മെ പ്രീതിപ്പെടുത്തുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനകളിലുള്ള ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യും.

ധർമ്മം പരിപാലിക്കാൻ നമ്മുടെ മൃഗീയ ആഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടതായുണ്ട്. നാം സ്വയം ആരെന്നു മനസിലാക്കണം. നാം ശരീരവുമല്ല മനസുമല്ല നിത്യമായ ആത്മമാണ്. ജീവിത ചക്രവാളത്തിൽ കഠിനമായ പ്രയത്നത്തോടെ ആത്മത്തെ കണ്ടെത്തുന്നു. നാം സ്നേഹിക്കുന്ന ദൈവനിശ്ചിതമായ കർമ്മങ്ങൾ അനുഷ്ഠിക്കുക, ജീവിതം തന്നെ ദൈവത്തിനു കാഴ്ച വെക്കുക, സർവ്വതും പരിത്യജിക്കുക മുതലായാവകൾ ഒരു സനാതനി അനുഷ്ഠിക്കുന്നു. എങ്കിൽ വൈകാരിക തലത്തിൽ നാം കൂടുതൽ ദൃഢമായ മനസ്സും സമാധാനവും പ്രാപിക്കും. തെറ്റിനെ ഇല്ലാതാക്കി നന്മയുടെ സത്തയെ പ്രാപിക്കുമെങ്കിൽ നമുക്ക് ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കാൻ സാധിക്കും. മറ്റുള്ള ജീവജാലങ്ങളോടു കാരുണ്യവും അഹിംസയും പുലർത്തുക. അധാർമ്മികമായ ചിന്തകളെ മനസ്സിൽ നിന്നും ദൂരീകരിക്കുക. അതിനായി ധ്യാനവും യോഗയും പരിശീലിക്കണം. എങ്കിൽ നിന്നിൽ തന്നെ സമാധാനം കൈവരിക്കും. നിന്റെ ദൈവങ്ങളെ ഉപബോധ മണ്ഡലത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കുക. നാം കടമകൾ ചെയ്യുമ്പോൾ മറ്റുള്ളവരിൽ നിന്നും പ്രതിഫലം ഇച്ഛിക്കരുത്. നമ്മുടെ കടമകൾ പൂർത്തികരിക്കുകയും വേണം. നമ്മുടെ മനസിനെ സാക്ഷത്തായ ആദ്ധ്യാത്മിക ചിന്തകൾ കൊണ്ട് നിറയ്ക്കണം. നല്ലതു മാത്രം സംസാരിക്കുക, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രം അനുഷ്ഠിക്കുക. ഇതൊന്നുമില്ലാതെ ഒരു ഹിന്ദു സനാതനിയെന്നു പറഞ്ഞാൽ അയാൾ നുണ പറയുന്നുവെന്നു കരുതിയാൽ മതി.

സനാതനം ഒരു മതമല്ലന്നു നാം കണ്ടുകഴിഞ്ഞു. യുക്തികൾ നിറഞ്ഞ ധാർമ്മിക ചിന്തകൾ സനാതനത്തെ പവിത്രീകരിച്ചിരിക്കുന്നു. മതങ്ങളിൽ അടങ്ങിയിരിക്കുന്ന വിശ്വാസമല്ല സനാതന ധർമ്മത്തെ  നയിക്കുന്നത്. ദൈവത്തെ കൂടുതൽ അറിയുകയും സനാതനിയാകാൻ അറിവ് തേടുകയെന്നുമാണ് പഠിപ്പിക്കുന്നത്. ദൈവമെന്ന വിശ്വാസത്തിൽ മതം നമ്മെ ഭയത്തിനടിമയാക്കുന്നു. എന്നാൽ ജ്ഞാനിയായ ഒരുവൻ ദൈവത്തെ ഭയപ്പെടുന്നില്ല. സനാതനിയെന്നാൽ ജ്ഞാനം നിറഞ്ഞവനെന്നും കൂടി മനസിലാക്കണം. അറിവുള്ളവർക്ക് മതം കൽപ്പിക്കുന്ന ഭയം ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. മതങ്ങളെല്ലാം വ്യക്ത്യാധിഷ്ഠിതമായ വിചാര ധാരയിൽ മുഴുകിയിരിക്കുമ്പോൾ സനാതന ധർമ്മം നിതാന്തമായ അനശ്വരതയിൽ നിലകൊള്ളുന്നു. മനുഷ്യരെ പാപികളായി കണക്കാക്കാത്ത ഒരു സംസ്‌കാരമാണ് സനാതന ധർമ്മത്തിനുള്ളത്. എല്ലാവരിലും തുല്യമായി ഈശ്വര ചൈതന്യം പ്രകാശിക്കുന്നുവെന്നും സ്വർഗ്ഗവും നരകവും വിദൂരത്തല്ല മറിച്ചു നമ്മുടെ ഉള്ളിലുണരുന്ന ആന്തരിക ചൈതന്യമാണെന്നും പഠിപ്പിച്ച ഭാരത സംസ്ക്കാരം കൂടിയാണ് സനാതന ധർമ്മം.






Friday, November 24, 2017

താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരവും സാമൂഹിക പ്രതികാരവും


ജോസഫ് പടന്നമാക്കൽ

നമ്പൂതിരി സമുദായത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ പോരാടിയ ഒരു പെൺപുലിയായി  കുരിയേടെത്തു താത്രിക്കുട്ടിയെ അറിയപ്പെടുന്നു. അവളെ സാവിത്രിക്കുട്ടിയെന്നും വിളിച്ചിരുന്നു. അവൾ സുന്ദരിയും ധീരയുമായിരുന്നു. സവർണ്ണ മേധാവിത്വത്തിന്റെ ഭാഷയിൽ അവൾ 'വേശ്യ' അല്ലെങ്കിൽ 'സാധനമായി' അറിയപ്പെട്ടിരുന്നു. സ്ത്രീകൾക്കുമേലെയുള്ള ലൈംഗിക പീഡനത്തിനെതിരെ കേരളമണ്ണിൽ നിന്നും ആദ്യമായി ശബ്ദമുയർത്തിയ സ്ത്രീയും താത്രിക്കുട്ടിയായിരുന്നു. അതുമൂലം നമ്പൂതിരി സമുദായത്തിലെ പൊള്ളയായ പല ദുരാചാരങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി കരുതിയിരുന്ന അക്കാലത്തെ പുരുഷന്മാർക്ക് താത്രിക്കുട്ടി ഒരു പേടിസ്വപ്നമായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളെ വിചിന്തനം ചെയ്യുകയാണെങ്കിൽ അവർ കാലത്തിന്റെ പരിവർത്തനത്തിനായി പോരാടിയ ഒരു ധീര വനിതയായി കാണേണ്ടി വരും.

താത്രിക്കുട്ടിയുടെ ജനനത്തീയതി കൃത്യമായി എന്നാണെന്ന് നിശ്ചയമില്ല. എന്നാൽ 'ഭ്രഷ്ട്ട്' കൽപ്പിച്ചത് 1905 ജൂലൈ പതിമൂന്നാം തിയതി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹം പതിമൂന്നാം വയസ്സിലെന്നും പ്രമാണികരിച്ചിരിക്കുന്നു.  താത്രിക്കുട്ടിയുടെ ജനനം 1870-1880 കാലങ്ങളിലെ ഏതെങ്കിലും വർഷത്തിലാകാം. അവൾ  ജനിച്ച ദിവസം കുട്ടിയുടെ പിതാവ് 'കല്പകശ്ശേരി അഷ്ടമൂർത്തി' എന്ന ഒരു ജ്യോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞു തറവാട് നശിപ്പിക്കുമെന്ന് ജോത്സ്യൻ പ്രവചിക്കുകയുമുണ്ടായി. മൂന്നു വർഷത്തിനു ശേഷം മറ്റൊരു പെൺക്കുട്ടിയും ആ വീട്ടിലുണ്ടായി. അതിനുശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയിൽ നിന്ന് പരിലാളന ഇല്ലാതാവുകയും ഇളയ കുട്ടിയ്ക്ക് അവർ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്തു. ജ്യോത്സ്യന്റെ പ്രവചനം മൂലം കുടുംബാംഗങ്ങളും കുട്ടിയെ വെറുക്കാൻ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ കൽപ്പകശേരി ഇല്ലത്തു ജീവിച്ചിരുന്ന അവൾ അക്കാലത്തെ ഏറ്റവും സുന്ദരിയായിരുന്നു. സമൂഹം വേശ്യയാക്കിയ അവൾ പ്രതികാര ദാഹത്തോടെ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പിട്ടിരുന്നവരെയെല്ലാം സ്മാർത്ത വിചാരണയ്ക്ക് വിധേയമാക്കി. താത്രിക്കുട്ടിയടക്കം അന്നത്തെ പ്രസിദ്ധരായ ഉന്നത കുല ജാതരെ 'ഭ്രഷ്ട്ട്' കൽപ്പിച്ചുകൊണ്ട് സമൂഹത്തിൽനിന്നും പുറത്താക്കിയത് കോളിളക്കം സൃഷ്ടിച്ച വാർത്തകളായിരുന്നു. അക്കാലത്ത് പാതിവ്രതയല്ലാത്ത സ്ത്രീകളെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന വ്യവസ്ഥിതിയെ 'ഭ്രഷ്ട്' എന്നും അതിനു തീരുമാനമെടുക്കുന്ന നമ്പൂതിരി കൂട്ടായ്മയെ 'സ്മാർത്തവിചാരം ' (പാതിവൃത വിചാരം) എന്നും പറഞ്ഞിരുന്നു.

ജന്മനാ  വളരെ കഴിവും ബുദ്ധിയുമുണ്ടായിരുന്ന താത്രിക്കുട്ടി സ്‌കൂളിൽ പഠിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങൾ പെൺക്കുട്ടികളെ വീടിനു പുറത്തു വിട്ടു പഠിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. എഴുതാനും വായിക്കാനും അവളുടെ സഹോദരരിൽ നിന്നും പഠിച്ചു. കൂടാതെ കഥകളിയിലും സംഗീതത്തിലും അവൾ പ്രാവിണ്യം നേടിയിരുന്നു. 'അപ്പൻ നമ്പൂതിരി'യെന്നറിയപ്പെട്ടിരുന്ന 'ചെമ്മൺ തട്ട കുറിയേടത്ത് രാമൻ നമ്പൂതിരിയെ' താത്രിക്കുട്ടി പതിമൂന്നാം വയസ്സിൽ വിവാഹം ചെയ്തു. അപ്പൻ നമ്പൂതിരിക്ക് അപ്പോൾ താത്രിക്കുട്ടിയുടെ അപ്പന്റെയൊപ്പം പ്രായമുണ്ടായിരുന്നു. വിവാഹത്തിനുശേഷം കുറച്ചുകാലത്തേയ്ക്ക് താത്രിക്കുട്ടിയെപ്പറ്റി പുറം ലോകത്തിനു വലിയ അറിവുണ്ടായിരുന്നില്ല. നമ്പൂതിരീ അന്തർജനക്കുട്ടികളെ വിവാഹത്തിനുമുമ്പും വിവാഹശേഷവും അടച്ചു പൂട്ടി വളർത്തുകയെന്ന പാരമ്പര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.

താത്രിക്കുട്ടിയെപ്പറ്റി രണ്ടുമൂന്നു സിനിമകളും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളുമുണ്ട്.  ആലങ്കോട് ലീലാകൃഷ്‌ണൻ എഴുതിയ 'താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം', വി.ടി. നന്ദകുമാർ എഴുതിയ 'കുരിയേടത്തു താത്രി', ലളിതാംബിക അന്തർജ്ജനം എഴുതിയ "കാസറ്റ് മി ഔട്ട് ഇഫ് യു വിൽ" മാടമ്പ് കുഞ്ഞിക്കുട്ടൻ എഴുതിയ 'ഭ്രഷ്ട്ട്' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധങ്ങളാണ്. ഇവരിൽ മാടമ്പു കുഞ്ഞിക്കുട്ടന്റെ മുത്തച്ഛനായിരുന്നു, താത്രിക്കുട്ടിയെ അന്നു വിചാരണ നടത്തിയ സ്മാർത്തൻ. കൂടാതെ ലളിതാംബിക അന്തർജനത്തിന്റെ 'പ്രതികാര ദേവതയും' താത്രിക്കുട്ടിയുടെ വിചാരണ സംബന്ധിച്ച പ്രസിദ്ധികരണമാണ്.

യാത്രാ സൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ    യാഥാസ്ഥിതിക കുടുംബത്തിലെ ഒരു കുഗ്രാമത്തിൽ വളർന്ന പെൺകുട്ടിയിൽനിന്നും ഇങ്ങനെയൊരു ചരിത്രം ഉണ്ടാവുകയെന്നത് തികച്ചും അവിശ്വസിനീയമായിരുന്നു. രണ്ടു ഗ്രാമങ്ങളുടെ ഇടയിലായ ഒരു നമ്പൂതിരി വീട്ടിലാണ് ഈ കഥ സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ വേർതിരിച്ചുകൊണ്ടുള്ള ഒരു ഇടറോഡുമുണ്ടായിരുന്നു. ഒരു വശത്തുള്ള റോഡ് പാലക്കാട് ജില്ലയിലുള്ള ഏഴുമങ്ങാട് ഗ്രാമവും മറ്റേ വശം തൃശൂരിൽ തലപ്പള്ളി താലൂക്ക്, ദേശമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ടതുമായിരുന്നു. ചുറ്റും നെൽപ്പാടങ്ങൾ നിറഞ്ഞ സുന്ദരമായ ഒരു ഗ്രാമം. ഫല വൃക്ഷങ്ങൾ തഴച്ചു വളർന്നിരുന്ന ഭൂപ്രദേശമായിരുന്നു അവിടം. നാലമ്പലങ്ങളും ചുറ്റും ശുദ്ധ ജലങ്ങൾ നിറഞ്ഞ തടാകങ്ങളും ഉണ്ടായിരുന്നു. കൽപ്പകശേരി ഇല്ലമെന്നായിരുന്നു ആ നമ്പൂതിരി കുടുംബത്തെ അറിയപ്പെട്ടിരുന്നത്. കഥ നടക്കുന്ന കാലത്ത് അനേകം ഭൂവുടമകൾ ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. ആ സ്ഥലത്തിന് നാലഞ്ചേക്കർ വിസ്തൃതിയുമുണ്ടായിരുന്നു. ഒരു ധനിക കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന വീടായിരുന്നു അത്. ഈ നമ്പൂതിരി മന 'കാർത്തികേയ ദേവി അമ്പലത്തിനു' തൊട്ട് എതിർവശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.

താത്രിക്കുട്ടിയുടെ ഭർത്താവിന് മറ്റു ഭാര്യമാരും ഉണ്ടായിരുന്നു. അയാൾക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളിൽ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല. വളരെ സുന്ദരിയായതുകൊണ്ടു ആർക്കും അവരെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും മോഹങ്ങളുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും അവളുടെ മാദക സൗന്ദര്യത്തിനുമുമ്പിൽ പുരുഷലോകം മുഴുവൻ കീഴ്പ്പെട്ടിരുന്നു. അവളുമായി സമയം ചെലവഴിക്കാൻ ആരും താൽപ്പര്യപ്പെട്ടിരുന്നു. അതുപോലെ സൗകര്യപൂർവ്വം ഒരിക്കലെങ്കിലും ലൈംഗികതയിലും ഏർപ്പെട്ടിരുന്നു. ഭർത്താവറിയാതെ അവരുടെ സ്വകാര്യജീവിതത്തിനും ലൈംഗിക താല്പര്യത്തിനുമായി  സൗകര്യപ്രദമായ ഒരു വീടും വീടിനുള്ളിൽ ഒരു ഇഷ്ട തൊഴിയും അവർക്കുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവർക്കിഷ്ടം.

ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ അവരെ സന്ദർശിച്ചു. താത്രിക്കുട്ടിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് അവരെ സ്വന്തമാക്കണമെന്ന മോഹമുണ്ടായി. അവർ ധരിച്ചിരുന്ന മുഖം മൂടി അയാളൊന്നു മാറ്റി നോക്കിയപ്പോൾ ആ മനുഷ്യൻ ഞെട്ടിപ്പോയി. അത് അയാൾ വിവാഹം കഴിച്ചിരുന്ന താത്രിക്കുട്ടിയായിരുന്നു. അയാൾ ശബ്ദം വെച്ച് പുറത്തു ചാടിയപ്പോൾ അനേകം ജനം അവിടെ തടിച്ചു കൂടി. അവരുടെ ഭർത്താവ് അവർക്കുവേണ്ട അനുചിതമായ ശിക്ഷ നൽകാൻ തീരുമാനിച്ചു. താത്രിക്കുട്ടിയെ സ്മാർത്ത വിചാരം  ചെയ്യാനായുള്ള അപേക്ഷ അന്ന് ഭരിച്ചിരുന്ന രാജാവിൽ സമർപ്പിച്ചു. അവരുമായി ലൈംഗികതയിലേർപ്പെട്ട മൂന്നു നാല് ബ്രാഹ്മണരുടെ പേരും നൽകി.

താത്രിക്കുട്ടിയുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടു നമ്പൂതിരി സമുദായത്തിൽനിന്നും ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. വിവാഹിതയായ അവർ പരപുരുഷ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു അവരുടെ പേരിലുണ്ടായിരുന്ന ആരോപണം. പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവരുടെ 65 ജാരന്മാരും അടങ്ങിയ വിചാരണ കഥ അക്കാലങ്ങളിൽ രാജ്യം മുഴുവൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. താത്രിക്കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിൽ മാന്യന്മാരും പ്രസിദ്ധരായവരുമായിരുന്നു. ചെമ്മന്തിട്ട, പള്ളിമന, ഇരിഞ്ഞാലക്കുട എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി താത്രിക്കുട്ടിയുടെയും ജാരന്മാരുടെയും വിചാരണ നടന്നു. ഈ വിചാരണ കേരളം മാത്രമല്ല അടുത്തുള്ള സ്റ്റേറ്റുകളും ഇന്ത്യ മുഴുവനും ശ്രദ്ധേയമായി തീർന്നിരുന്നു. അന്നത്തെ നിലവിലുണ്ടായിരുന്ന മദ്രാസ് ഹൈക്കോടതി ഈ സ്മാർത്ത വിചാരം  നിയമ വിരുദ്ധമായി വിധിച്ചെങ്കിലും വിധി വരുന്നതിനു മുമ്പുതന്നെ വിചാരണയിലെ തീരുമാനങ്ങൾ നടപ്പാക്കി കഴിഞ്ഞിരുന്നു. അക്കാലങ്ങളിൽ നമ്പൂതിരി സമൂഹങ്ങളിലെ തീരുമാനങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ലായിരുന്നു. സ്മാർത്ത വിചാരണയിൽ കുറ്റക്കാരായവർക്കെല്ലാം 'ഭ്രഷ്ട്' കൽപ്പിക്കുകയും ചെയ്തു.

വിചാരണ ചെയ്തിരുന്ന അഞ്ചംഗ കമ്മറ്റിയുടെ പ്രധാന സ്മാർത്തൻ 'ജെതവേദൻ തിരുമേനി' എന്ന ഒരു നമ്പൂതിരിയായിരുന്നു. ജെതവേദൻ തിരുമേനിയുടെ സഹോദരന്മാരും പീഡനക്കേസിലെ  പ്രതികളായിരുന്നു. അവർക്കും 'ഭ്രഷ്ട്ട്' കല്പിക്കുകയുണ്ടായി. അക്കാലങ്ങളിലെ  പ്രസിദ്ധരായിരുന്നവരെയാണ്, താത്രിക്കുട്ടി കുരുക്കിൽപ്പെടുത്തിയത്. അക്കൂടെ തിരുക്കൊച്ചി, മലബാർ പ്രദേശങ്ങളിലുള്ള പേരുകേട്ട പണ്ഡിതർ, സംഗീതജ്ഞർ, കഥകളി കലാകാരന്മാർ മുതലായവർ അവരോടൊപ്പം കിടക്ക പങ്കിട്ടവരായുണ്ടായിരുന്നു. കഥകളി കലാകാരന്മാരായിരുന്ന കാവുങ്കൽ ശങ്കര പണിക്കർ, കാറ്റാലത് മാധവൻ നായർ, പനങ്കാവിൽ നാരായണ നമ്പിയാർ, അച്യുത പൊതുവാൾ എന്നിവർ മാനക്കേടുകൊണ്ടു അവരുടെ തൊഴിൽ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു. അവർ ആ പ്രദേശത്തുനിന്നും ദൂരെയെവിടെയോ നാടുവിട്ടു പോവുകയും ചെയ്തു.

ഒരു നമ്പൂതിരി സ്ത്രീ പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി പിടിക്കപ്പെട്ടാൽ അവർ പിന്നീട് സ്മാർത്ത വിചാരണ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. അവരെ പാർപ്പിക്കുന്ന വീടിന് 'പച്ച ഓലപ്പുര' അല്ലെങ്കിൽ 'അച്ഛൻ പുര' എന്നു പറയും. കുറ്റാരോപണ വിധേയയായ സ്ത്രീയെ സഹായിക്കാനായി ഒരു ദാസിയെയും കൊടുക്കുക പതിവാണ്. സ്മാർത്തന്മാരെയും സഹ സ്മാർത്തന്മാരെയും നിയമിക്കുന്നത് കൊച്ചി രാജാക്കന്മാരാണ്. ഭ്രഷ്ട്ട് കല്പിക്കുന്നവരെ 'സാധനം' എന്നാണ് അറിയപ്പെടുന്നത്. സ്മാർത്ത വിചാരം നിരീക്ഷിക്കാൻ അകക്കോയിമ്മ, പുറക്കോയിമ്മ എന്നിങ്ങനെ നിരീക്ഷകരുമുണ്ടായിരുന്നു. ആദ്യം ദാസിയെ വിസ്തരിച്ചു റിപ്പോർട്ട് തയ്യാറാക്കുക്കുകയെന്നത് അവരുടെ ജോലിയാണ്. അതിനെ ദാസി വിചാരണയെന്നു പറയും.

താത്രിക്കുട്ടിയോട് സ്മാർത്ത വിചാരണക്കാർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പരപുരുഷ ബന്ധം ഉണ്ടായിരുന്നുവെന്ന് അവർ സമ്മതിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്ന  പുരുഷന്മാരോടൊപ്പം ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും താത്രിക്കുട്ടി അറിയിച്ചു. എന്നാൽ അക്കാലം വരെ പുരുഷന്മാർക്ക് ലൈംഗിക കുറ്റങ്ങൾക്കു ശിക്ഷയില്ലായിരുന്നു. പുരുഷന്മാരെ വിസ്തരിക്കാൻ സ്മാർത്തൻമാർ (കുറ്റം വിധിക്കുന്നവർ) തയ്യാറല്ലായിരുന്നു. ധീരയായ അവർ ചുറ്റുപാടുമുള്ള ജനങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധിച്ചു. അവർക്ക് പിന്തുണ നൽകിക്കൊണ്ട് അനേകർ രംഗത്തു വന്നു. സ്മാർത്ത വിചാരണയിൽ ഏർപ്പെട്ടിരുന്നവർ ഈ പ്രശ്‍നം കൊച്ചിയിലെ രാജാവിന്റെ മുമ്പിൽ എത്തിച്ചു.  സ്മാർത്ത വിചാരം  നടത്തുന്നവരോട് താത്രിക്കുട്ടി പറഞ്ഞു, "താനുമായി അനേകം പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അവരുടെയെല്ലാം പേരും വിവരങ്ങളും തരാൻ തയ്യാറാണ്. ഓരോരുത്തരെയും സമയമെടുത്ത് പ്രത്യേകമായി വിസ്തരിക്കണം." കൊച്ചിരാജാവിന്റെ കൽപ്പന അനുസരിച്ച് താത്രിക്കുട്ടിയുമായി ബന്ധത്തിലേർപ്പിട്ടിരുന്ന എല്ലാ പുരുഷന്മാരെയും വിചാരണ നടത്താനും തീരുമാനമെടുത്തു.

ഓരോ പുരുഷന്റെയും രഹസ്യഭാഗങ്ങളിലുണ്ടായിരുന്ന അടയാളങ്ങളും പേരുകളും മറ്റു വിവരങ്ങളും അവർ തെളിവുകളായി വിചാരണ സംഘത്തിന് നൽകിക്കൊണ്ടിരുന്നു. ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങൾ കൃത്യമായി നല്കിയിരുന്നതുകൊണ്ടു ആർക്കും വിചാരണയിൽനിന്നു രക്ഷപെടാൻ സാധിക്കില്ലായിരുന്നു. അടയാളങ്ങൾ കൂടാതെ ഇവരിൽ പലരുടെയും കത്തുകളും താത്രിക്കുട്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവർ അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരും പ്രസ്താവിച്ചപ്പോൾ ഗ്രാമം മുഴുവനും അടുത്തുള്ള ഗ്രാമത്തിലെ പ്രശസ്തരായ കുടുംബങ്ങളും ഭയപ്പെട്ടു. അവരുടെ കുടുംബങ്ങളിലെയും പുരുഷന്മാർ താത്രിക്കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംശയിച്ചു. ഗ്രാമങ്ങൾ മുഴുവൻ വാർത്തകൾ ചൂട് പിടിക്കുകയും വിചാരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു അറുപത്തിയഞ്ചുപേരെ മാത്രം കുറ്റക്കാരാക്കി കേസ് വിസ്തരിച്ചു. അവളുടെ ജാരന്മാരായി മുപ്പത് നമ്പൂതിരിമാരും, പത്ത് അയ്യൻമാരും പരദേശി ബ്രാഹ്മണരും പട്ടന്മാരുമുണ്ടായിരുന്നു. കൂടെ പതിമൂന്നു അമ്പലവാസികളുടെയും പതിനൊന്ന് നായന്മാരുടെയും പേരുകൾ അവർ നൽകിയിരുന്നു. കഥകളി, കൂത്ത് മുതലായ കലാപരിപാടികൾ നടത്തുന്ന പ്രസിദ്ധരായവരും അക്കൂടെയുണ്ടായിരുന്നു.

വിചാരണ നടക്കുന്ന സമയങ്ങളിൽ താത്രിക്കുട്ടിയെ ഏകാന്തമായ ഒരു വീട്ടിൽ മറ്റാരോടും സംസാരിക്കാൻ അനുവദിക്കാതെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിസ്താര വേളയിൽ അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയുന്നതും രഹസ്യ സങ്കേതങ്ങളിൽ വെച്ചായിരുന്നു. അവരെ  മറ്റാർക്കും കാണുവാനോ ചോദ്യോത്തരങ്ങൾ എന്തെല്ലാമെന്ന് അറിയാനോ കഴിയില്ലായിരുന്നു. കുറ്റം ചുമത്തപ്പെട്ട സ്ത്രീയെ കഠിനമായി പീഡിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത പീഡന മുറകളുമുണ്ടായിരുന്നു. കുറ്റം ചെയ്ത സ്ത്രീയെ പനയോലയിൽ മരിച്ചവരെപ്പോലെ ചുരുട്ടി നിലത്തുകൂടി ഉരുട്ടുകയെന്ന രീതികളും പുലർത്തിയിരുന്നു. ചിലപ്പോൾ പാമ്പുകളും ഇഴജന്തുക്കളുമുള്ള മുറിയിൽ ഏകാന്തമായി പാർപ്പിക്കുമായിരുന്നു. മനുഷ്യരെ പിഴപ്പിച്ച പിശാചായ സ്ത്രീയെന്നും വിളിച്ചു അത്തരക്കാരെ പരിഹസിക്കുമായിരുന്നു. താത്രിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അവരെ അത്തരം ഹീനമായ മൂന്നാം മുറകൾ നടത്തിയതായി അറിവില്ല.

താത്രിക്കുട്ടിയെ സമുദായത്തിൽനിന്നും ഭ്രഷ്ടാക്കിയശേഷം അവരെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ പുറം ലോകത്തിനു ലഭിച്ചിട്ടില്ല. അവരോടൊപ്പം ഭ്രഷ്ടായവരെ നമ്പൂതിരി സമുദായത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ തോഴി അവരെ മന്നാരന്മാരുടെ വീട്ടിൽ കൊണ്ടുപോയി ആശ്രയം കൊടുത്തുവെന്നും നമ്പൂതിരി യുവതിയായിരുന്നതുകൊണ്ട് അവരെ സുരക്ഷിതമായി നോക്കിയെന്നും പറയുന്നു. പോത്തനൂർ റയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരുന്ന ഒരു ആംഗ്ലോ ഇന്ത്യനുമായി ഒന്നിച്ചു താമസിച്ചെന്നും കിംവദന്തിയുണ്ട്. കോയമ്പത്തൂരിന് സമീപമായി എൺപതു വയസുവരെ അവർ ജീവിച്ചെന്നും ഊഹങ്ങളുണ്ട്.

താത്രിക്കുട്ടിയുടെ വിചാരണവരെ സ്ത്രീകളെ മാത്രമേ അക്കാലത്ത് ഭ്രഷ്ട് കല്പിക്കുമായിരുന്നുള്ളൂ. അതിനുശേഷം ഭ്രഷ്ടിനു ഇരയാകുന്നവരെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കുമായിരുന്നു. അവർ പിന്നെ തോഴിമാരെപ്പോലെ ജാതിക്ക് പുറത്ത് ജീവിക്കണമായിരുന്നു. സമുദായത്തിൽനിന്ന് പുറത്താക്കിയവർക്കായി ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെപ്പോലെ കർമ്മങ്ങളും നടത്തിയിരുന്നു.  കർമ്മങ്ങൾക്ക് പിണ്ഡം ഇരുത്തുകയെന്നു പറയും. ഈ ഭ്രഷ്ടിനു ശേഷം അവരെ പിന്നീട് മനുഷ്യ സ്ത്രീയായി കരുതുമായിരുന്നില്ല. 'സാധനം' എന്നായിരുന്നു ഭ്രഷ്ടാകുന്നവരെ സംബോധന ചെയ്തിരുന്നത്. അതിനു ശേഷം എന്തും അവർക്ക് സംഭവിക്കാം.

താത്രിക്കുട്ടിയെ ഭ്രഷ്ട് കല്പിച്ചയുടൻ അവരുടെ പിതാവ് ആത്മഹത്യ ചെയ്തു. മറ്റുള്ള കുടുംബാംഗങ്ങൾ ഗ്രാമം വിട്ടുപോയി ആരുമായി സൗഹാർദ്ദമില്ലാതെ രഹസ്യമായി ജീവിച്ചു. ഉപേക്ഷിച്ചു പോയ വസ്തു വകകൾ പലരായി പിന്നീട് കയ്യേറി. അമ്പലത്തിന്റെ മുൻഭാഗമുള്ള ഭൂമി മുഴുവൻ മരുഭൂമി പോലെയായിരുന്നു. മുഴുവൻ നശിച്ചതുപോലെ കിടക്കുകയായിരുന്നു. ആ ഭൂമികൾ ആരും മേടിക്കാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവിടെയുള്ള വലിയ മരങ്ങളിൽ വവ്വാലുകൾ കൂടുകെട്ടി കിടക്കുന്നു. രാത്രികളിൽ നത്തുകളും മൂങ്ങാകളും മൂളുമ്പോൾ ആളുകൾ ഭയപ്പെട്ടിരുന്നു. അക്കാലത്ത് വൈദ്യുതിയോ ടോർച്ചോ ഉണ്ടായിരുന്നില്ല. കാലങ്കോഴി കൂവുന്ന ശബ്ദവും കേൾക്കുന്നുവെന്ന വിശ്വാസമുണ്ട്. ഭ്രഷ്ട് ലഭിച്ച 65 കുടുംബങ്ങളും മാനം നഷ്ടപ്പെട്ടതുകൊണ്ടു ആ ഗ്രാമം ഉപേക്ഷിച്ചു മറ്റെവിടെയോ താമസമാരംഭിച്ചു. അവരെല്ലാം ഉന്നത കുടുംബക്കാരും വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ചിലർ യാചകരായി ജീവിക്കേണ്ടി വന്നു. ചിലർ മാറാരോഗം കൊണ്ട് കഷ്ടപ്പെട്ടു. സമുദായം അവരെ നികൃഷ്ടരായി കണ്ടിരുന്നു. അവർക്ക് മറ്റു ബ്രാഹ്മണരെ കണ്ടാൽ മുപ്പതടി മാറി നടക്കണമായിരുന്നു.

ഇന്ന് ആ മനയുടെ ചില നാശനഷ്ടങ്ങൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മനയിലെ കുടുംബങ്ങൾ ആരാധിച്ചിരുന്ന ചില ബിംബങ്ങളും അവിടെയുണ്ട്. രണ്ടു കിണറുകളിൽ ഒന്ന് അടുക്കളയുടെ സമീപത്തും മറ്റൊന്ന് പുറത്തുമായും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുളിച്ചിരുന്ന രണ്ടു കുളങ്ങൾ ചെളി നിറഞ്ഞു കിടക്കുന്നു. നട്ടുച്ചക്കുപോലും ആ പ്രദേശത്തിൽക്കൂടി മനുഷ്യർക്ക് നടക്കാൻ ഭയമാണ്. താത്രിക്കുട്ടിയുടെ വീട് അവിടെയില്ലെങ്കിലും സർപ്പക്കാവുകൾ ഉണ്ട്. ചില ദേവന്മാരുടെ കൊത്തുപണികളും അലഞ്ഞു നടക്കുന്ന നായകളും ഉണ്ട്. മൂക്കൻ ചാത്തനെന്നുള്ളത് സർപ്പദൈവങ്ങളായിരിക്കാം. നാലഞ്ചേക്കർ വിസ്താരമുള്ള പുരയിടമാണത്. ഗ്രാനൈറ്റുകൊണ്ടാണ് ചില ദേവന്മാരെ നിർമ്മിച്ചിരിക്കുന്നത്. അത് കുടുംബത്തിൽ മരിച്ചുപോയ ബ്രാഹ്മണരുടെ ചൈതന്യം ആണെന്ന് പറയുന്നു.

ധാത്രിക്കുട്ടിയ്ക്ക് സമൂഹത്തിനെതിരെ പ്രതികരിക്കാനുള്ള ശേഷി എങ്ങനെയുണ്ടായി? ഇന്നത്തെ കാലത്തെ പെൺക്കുട്ടികൾ പോലും അങ്ങനെയൊരു സാഹസത്തിനു മുതിരുകയില്ല. സ്ത്രീകളോട് സമൂഹം ക്രൂരമായി പെരുമാറിയിരുന്ന ഒരു കാലവുമായിരുന്നു അന്ന്. അവർക്കെതിരെ പലവിധ അന്ധവിശ്വാസങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സ്ത്രീകളെ ശബ്ദിക്കാൻ പാടില്ലാത്തവരായി തളച്ചിട്ടിരിക്കുകയായിരുന്നു. സമുദായത്തിന്റെ കീഴ്വഴക്കമനുസരിച്ച് താത്രിക്കുട്ടിയെ സ്‌കൂളിൽ  പഠിക്കാൻ അനുവദിക്കാതിരുന്നതും അവരിൽ വെറുപ്പ് പ്രതിഫലിച്ചിരിക്കാം. സമൂഹത്തിൽ അന്ന് ഭർത്താക്കന്മാർക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. പതിനൊന്നു വയസ്സുമുതൽ കൗമാര പ്രായത്തിൽ  പെൺക്കുട്ടികളെ വൃദ്ധന്മാരായവരെക്കൊണ്ടു വിവാഹം കഴിപ്പിച്ചിരുന്നു. പിന്നീടവർ പുറം ലോകം കാണാതെ അടച്ചുകെട്ടിയ ഇല്ലത്തിനുള്ളിൽ ജീവിതം തള്ളി നീക്കിയിരുന്നു. 

താത്രിക്കുട്ടിയുടെ സൗന്ദര്യവും ധൈര്യവും ബുദ്ധിയും കാരണങ്ങളാൽ അവരുടെ ഭർത്താവിനും  അവരോട് അസൂയയായിരുന്നവെന്നും പറയപ്പെടുന്നു. ഒരിക്കൽ അയാൾ ധാത്രിക്കുട്ടിയുടെ മുമ്പിൽ ഒരു വേശ്യയെ കൊണ്ടുവന്നു സമയം ചെലവഴിച്ചശേഷം പറഞ്ഞയച്ചു. താത്രിക്കുട്ടി അക്കാലത്തെ പ്രശസ്തരായ പുരുഷന്മാരെ മാത്രം വലയിലാക്കാനുള്ള കാരണവും അജ്ഞാതമാണ്. ഒരു വേശ്യ എന്ന നിലയിൽ ഭർത്താവ് അവർക്കെതിരെ പരാതി കൊടുത്തപ്പോൾ, സമൂഹം അവരെ ഒറ്റപ്പെടുത്തിയപ്പോൾ പുരുഷ ലോകത്തോട് അവർക്ക് അങ്ങേയറ്റം രോഷം വന്നിരിക്കാം.

താത്രിക്കുട്ടിയുടെ വിചാരണ ശേഷം നമ്പൂതിരി സമുദായത്തിൽ തന്നെ മാറ്റങ്ങളുടേതായ തുടക്കങ്ങൾക്ക് കാരണമായി. ഒരു സമുദായമെന്ന നിലയിൽ നമ്പൂതിരിമാർ സംഘടനകളുണ്ടാക്കി പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു. അവരുടെ സമുദായത്തിലെ വിവാഹ സമ്പ്രദായ മാറ്റങ്ങളായിരുന്നു പ്രധാന തീരുമാനം. ഒരു കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് സ്ത്രീകളെ എത്ര വേണമെങ്കിലും  വിവാഹം കഴിക്കാനും അതേസമയം ഇളയ നമ്പൂതിരിമാർക്ക് വിവാഹിതരാകാൻ അവകാശവുമില്ലായിരുന്നു. അനേകം നമ്പൂതിരി പെൺക്കുട്ടികൾ വിവാഹം കഴിക്കാതെ നിൽക്കുകയും വിവാഹം കഴിച്ചവർ ലൈംഗിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾ ചെറുപ്പമായിരിക്കുമ്പോൾ തന്നെ വൃദ്ധരായ ഭർത്താക്കന്മാർ മരണപ്പെടുന്നതും സാധാരണമായിരുന്നു. അവരിൽ പതിനൊന്ന് വയസുമുതലുള്ള വിധവകളുമുണ്ടായിരുന്നു.

ഇത്രമാത്രം ക്രൂരമായ ഒരു നിയമ വ്യവസ്ഥ മനുഷ്യ സമൂഹത്തിൽ എങ്ങനെയുണ്ടായിയെന്ന് ഇന്നത്തെ യുവതലമുറകൾക്ക് മനസിലാവില്ല. അക്കാലം ജന്മിത്വത്തിന്റെ ഏറ്റവും നീചമായ കിരാത വ്യവസ്ഥ നിലവിലുണ്ടായിരുന്ന കാലമായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഭൂവുടമകളും ജന്മികളും എഴുതിയിരുന്ന നിയമങ്ങളായിരുന്നു നാട്ടു വ്യവസ്ഥിതികളിലുണ്ടായിരുന്നത്. ബ്രാഹ്മണർക്ക് മറ്റുള്ള ജാതികളെ ശിക്ഷിക്കാൻ വരെ അധികാരമുണ്ടായിരുന്നു. നമ്പൂതിരികളിൽ മൂത്ത മകനു മാത്രമേ വിവാഹം കഴിക്കാനും മക്കളുണ്ടാകാനും പാടുള്ളൂവെന്നായിരുന്നു നിയമം.  മറ്റുള്ള ഇളയ മക്കൾക്ക് വിവാഹം കഴിക്കാൻ പാടില്ലെന്ന വ്യവസ്ഥ നമ്പൂതിരി കുടുംബങ്ങളിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

യുവതികളായ അന്തർജനങ്ങളുടെ ജീവിതം അതി ദുരന്തം നിറഞ്ഞതായിരുന്നു. അനേകം സ്ത്രീകൾക്ക് വിവാഹം ചെയ്യാൻ അവസരം കിട്ടാതെ ജീവിതകാലം മുഴുവൻ അവിവാഹിതയായി ജീവിക്കണമായിരുന്നു. അതുമൂലം ചില സ്ത്രീകൾക്ക് വഴി പിഴച്ച ജീവിതം നയിക്കേണ്ടി വന്നു. അങ്ങനെ അസാന്മാർഗികമായി ജീവിക്കുന്നവരെ കണ്ടുപിടിച്ചാൽ നമ്പൂതിരി സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കുകയും ചെയ്തിരുന്നു. അവരെ നമ്പൂതിരി വീട്ടിൽ നിന്നും പെരുവഴിയിൽ ഇറക്കി വിട്ടിരുന്നു. ചിലർ താണ ജാതികളെ വിവാഹം കഴിച്ചുകൊണ്ടു അവരോടൊത്ത് കഴിഞ്ഞുകൂടി. ചിലരെ പുരുഷന്മാർ വെപ്പാട്ടികളാക്കി കൂടെ പാർപ്പിച്ചിരുന്നു. മറ്റു ചിലർ ഭക്ഷണത്തിനായി തെരുവുകളിൽ യാചനയും നടത്തിയിരുന്നു.

നമ്പൂതിരി സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങളുണ്ടായിരുന്നു. അമ്പലത്തിലോ സ്വന്തം ബന്ധു ജനങ്ങളുടെ വീട്ടിലോ മാത്രമേ അവർക്ക് പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അമ്പലത്തിൽ പോവുകയാണെങ്കിലും ഒരു നായർ സ്ത്രീയായ തോഴി എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കണം. നമ്പൂതിരിയുടെ അന്തസ്സിന്റെ അടയാളമായും ആ വ്യവസ്ഥിതിയെ കണ്ടിരുന്നു. സ്ത്രീകൾ പുറത്തു പോവുകയാണെങ്കിലും അവരുടെ തലയും മാറിടവും ഓലക്കുടകൊണ്ടു മറച്ചിരിക്കുകയും വേണമായിരുന്നു. നമ്പൂതിരി സ്ത്രീയോടൊപ്പം ഒരു നായർ സ്ത്രീ മുമ്പിലും മറ്റു നായർ സ്ത്രീകൾ രണ്ടു വശങ്ങളിലായും പിന്നാലെയും നടന്നിരുന്നു. അവരെ മുഖം മൂടിയും ധരിപ്പിച്ചിരുന്നതു കൊണ്ട് മറ്റുള്ളവർക്ക് മുഖം കാണാൻ സാധിക്കില്ലായിരുന്നു. മുമ്പിൽ നടക്കുന്ന തോഴിയായ സ്ത്രീയുടെ പാദങ്ങളുടെ ചലനങ്ങൾ നോക്കി വഴികളിൽക്കൂടി നമ്പൂതിരിപ്പെണ്ണിനു നടക്കണമായിരുന്നു.

വിവാഹം കഴിക്കാത്ത നമ്പൂതിരികളുടെയിടയിൽ 'സംബന്ധ'മെന്ന സമ്പ്രദായം നടപ്പിലുണ്ടായിരുന്നു.  താഴ്ന്ന ജാതിക്കാരായ നായന്മാരുമായി ബ്രാഹ്മണർ അത്തരം ബന്ധം സ്ഥാപിച്ചിരുന്നു. 'സംബന്ധ'മെന്നു പറഞ്ഞാൽ വീടിനകത്തുള്ളവരുടെ സമ്മതത്തോടെ പുരുഷന്മാർക്ക് പെണ്ണുങ്ങളെ കൂടെ താമസിപ്പിക്കാമെന്നുള്ള (Living together) ഒരു വ്യവസ്ഥിതിയായിരുന്നു. ഏതെങ്കിലും ഇഷ്ടപ്പെട്ട സ്ത്രീക്ക് ഒരു പുടവ കൊടുത്താൽ സംബന്ധമാകും. സംബന്ധത്തിൽക്കൂടി വരുന്ന സ്ത്രീക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമേയുള്ളൂ. ഒരാൾക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും സംബന്ധം ചെയ്യാം. വിവാഹമായി രജിസ്റ്റർ ചെയ്യില്ല. അവർക്കുണ്ടാകുന്ന മക്കളിൽ കുടുംബവക സ്വത്തുക്കളുടെ വീതം കിട്ടുകയില്ല. സംബന്ധത്തിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം പോലും കൊടുക്കാൻ ബാധ്യതയില്ല. ഏതു സമയത്തും ബന്ധം വേണ്ടെന്നു വെച്ചാൽ സംബന്ധം അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു. കാരണം ബ്രാഹ്മണന്റെ സംബന്ധത്തിനു നിയമപരമായ സാധുത കൽപ്പിച്ചിട്ടില്ലായിരുന്നു. ബ്രാഹ്മണരുടെയിടയിൽ 'മരുമക്കത്തായം' പ്രാബല്യത്തിലുണ്ടായിരുന്നതിനാൽ സംബന്ധം ചെയ്ത സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും വസ്തുവകകളുടെ വീതം ലഭിക്കില്ലായിരുന്നു. നമ്പൂതിരിമാരുടെ പിൽക്കാലത്തുള്ള സാമൂഹിക മുന്നേറ്റങ്ങൾക്കു താത്രിക്കുട്ടി ഒരു നിമിത്തമായിരുന്നുവെന്ന് ചരിത്രം അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.









Wednesday, November 15, 2017

അനശ്വര നടൻ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും



ജോസഫ് പടന്നമാക്കൽ

മലയാള സിനിമയുടെ ചരിത്ര താളുകളിൽ എഴുതപ്പെട്ട അഭിനയ ചക്രവർത്തിയായിരുന്ന സത്യൻ, രണ്ടുപതിറ്റാണ്ടോളം ഈ കർമ്മഭൂമിയുടെ മണ്ണിൽ ജ്വലിക്കുന്ന താരമായി തിളങ്ങി നിന്നിരുന്നു. ഇന്നും അനശ്വരനായി ജനഹൃദയങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ കലാ ചാതുര്യമുണ്ടായിരുന്ന ആ അതുല്യ നടനു സമാനമായ മറ്റൊരു നടൻ നാളിതുവരെ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. 1950-മുതൽ 1971 വരെ  സത്യന്റെ സാന്നിദ്ധ്യം അഭ്രപാളികളിൽ തെളിഞ്ഞു നിന്നിരുന്നു. മലയാള സിനിമകളെ ആദ്യകാലങ്ങളിൽ നിയന്ത്രിച്ചിരുന്നത് തിക്കുറുശി സുകുമാരൻ നായരും പ്രേം നസീറും സത്യനുമായിരുന്നു. സത്യനെപ്പറ്റി പറയുമ്പോൾ മധുവിനും ശാരദയ്ക്കും ആയിരം നാവുകളാണുള്ളത്. "തന്റെ ആത്മാവിനോട് ചേർന്നുനിൽക്കുന്ന ഉത്തമ സുഹൃത്തായിരുന്നു സത്യൻ മാസ്റ്ററെന്നു" മധു പറയും. ശാരദയുടെ വാക്കുകളിലും സത്യൻ മാസ്റ്ററോടുള്ള ആരാധന നിറഞ്ഞിരിക്കുന്നു. "എന്റെ  ആദ്യത്തെ സിനിമയായ ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ മാസ്റ്റർക്ക് പ്രായം അമ്പതും എനിക്ക് പ്രായം പത്തൊമ്പതും. അത്രയും ചെറിയകുട്ടിയായി അഭിനയിച്ചിട്ടും പ്രേക്ഷകർ ഞങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു."

നാല്പത്തിയാറു വർഷം കഴിഞ്ഞിട്ടും ഇന്നും പ്രസരിപ്പോടെയുള്ള സത്യന്റെ മുഖം മലയാളികളുടെ മനസ്സിൽ മങ്ങലേൽക്കാതെ നിഴലിച്ചു തന്നെ നിൽക്കുന്നു. സത്യൻ അഭ്രപാളികളിൽ തുടങ്ങിവെച്ച മലയാള സിനിമ ഇന്ന് വളരെയേറെ മുന്നേറിയെങ്കിലും സത്യന്റെ ആ വ്യക്തിപ്രഭയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. സത്യൻ അലങ്കരിച്ച ആ സിംഹാസനത്തിൽ ഇരിക്കാൻ ഇന്നുവരെ ആരും യോഗ്യനുമായിട്ടില്ല. അറുപതു വയസ്സു കഴിഞ്ഞവർക്കെല്ലാം സത്യനെപ്പറ്റിയുള്ള ഓർമ്മകളും സത്യന്റെ സിനിമകളും മനസ്സിൽ കുടികൊള്ളുന്നുണ്ടാകാം. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കൻപാട്ടിലെ വീരനായകനായ സത്യനെ, തെമ്മാടിയായ സത്യനെ അങ്ങനെ ഓർമ്മകളുടെ തീരത്തുകൂടി സത്യൻ എന്ന കഥാപാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിരവധി കഥാപാത്രങ്ങൾ മനസിനുള്ളിൽ കയറി വരുകയും ചെയ്യുന്നു.

തിരുനവന്തപുരത്ത് തൃക്കണ്ണാപുരത്ത് നാടാർ ക്രിസ്ത്യൻ കുടുംബത്തിൽ ചെറുവിളകത്തു വീട്ടിൽ മാനുവേലിന്റെയും എമിലിയുടേയും  മകനായി 1912 നവംബർ ഒമ്പതാംതീയതി സത്യൻ ജനിച്ചു. അദ്ദേഹത്തിൻറെ യഥാർത്ഥ പേര്, മാനുവേൽ സത്യനേശൻ നാടാർ എന്നായിരുന്നു. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് മൂന്നിനായിരുന്നു അവരുടെ വിവാഹം. അദ്ദേഹത്തിന് സഹോദരി സഹോദരന്മാരായി അഞ്ചുപേരും കൂടിയുണ്ടായിരുന്നു. അക്കാലത്ത് മലയാളം വിദ്വാൻ പാസ്സായ ശേഷം തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് കേരളാ സെക്രട്ടറിയേറ്റിൽ ഒരു ക്ലർക്കായി ജോലി കിട്ടി. അവിടെ ഒരു വർഷത്തോളം ജോലി ചെയ്തു. 1941-ൽ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ഇന്ത്യൻ വൈസ്രോയുടെ കമ്മീഷൻ ഓഫിസറായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിൽ മണിപ്പൂർ, ബർമ്മ, മലയാ, എന്നീ സ്ഥലങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജോലി ചെയ്തു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടാളത്തിലെ ജോലി അവസാനിക്കുകയും സ്വന്തം നാട്ടിൽ മടങ്ങി വരുകയും ചെയ്തു. പിന്നീട് ട്രാവൻകൂർ പോലീസ് ഇൻസ്പെക്റ്ററായി ജോലി ചെയ്തു. 1947–1948-ൽ കമ്മ്യുണിസ്റ്റ് വിപ്ലവം ഉണ്ടായപ്പോൾ സത്യൻ അന്ന് ആലപ്പുഴയിലെ ട്രാവൻകൂർ സ്റ്റേറ്റ് പോലീസിൽ ഓഫീസറായിരുന്നു.

സത്യൻ ജെസ്സി ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ ജനിച്ചു. പ്രകാശ്, സതീഷ്, ജീവൻ എന്നിവർ ; മക്കൾ കൂടാതെ  അന്നമ്മ ജീവൻ എന്ന മരുമകളും ആശാ ജീവൻ എന്ന പേരക്കിടാവും അടങ്ങിയ മാതൃകാ കുടുംബം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം എന്നും ഗൗരവക്കാരനും പരുക്കൻ സ്വഭാവക്കാരനുമായിരുന്നെങ്കിലും കാരുണ്യം നിറഞ്ഞ വിശാല മനസ്ഥിതിയുടെ  ഉടമയുംകൂടിയായിരുന്നു. സാധുക്കളെ സഹായിക്കുന്നതിൽ എന്നും മുമ്പിൽ തന്നെയുണ്ടായിരുന്നു. ഹൃദയ ശുദ്ധി, ധീരത, കൃത്യനിഷ്ഠ, ചെയ്യുന്ന ജോലികളിൽ അത്മാർത്ഥത എന്നീ വ്യക്തിഗുണങ്ങളും അദ്ദേഹത്തിൻറെ വിജയത്തിന് കാരണങ്ങളായിരുന്നു.

പോലീസ് ഓഫിസർ ആയിരുന്ന കാലത്തു തന്നെ സത്യൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി.  സിനിമയിൽ യാദൃശ്ചികമായിട്ടാണ് വന്നെത്തിയത്. ആലപ്പുഴ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കാലത്ത് അന്നത്തെ സുപ്രസിദ്ധ ഗായകനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതർ സത്യനെ സിനിമാ വ്യവസായത്തിലുണ്ടായിരുന്ന അനേകരെ പരിചയപ്പെടുത്തി. ഒരു സിനിമാ നിർമ്മാതാവ് സത്യന് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതുണ്ടായില്ല. കൗമുദിയുടെ പത്രാധിപരായിരുന്ന കെ.ബാല കൃഷ്ണൻ സ്വന്തം ഉടമയിൽ സിനിമാ നിർമ്മിക്കാൻ പോകുന്ന വിവരം സത്യൻ അറിഞ്ഞു. അദ്ദേഹം ബാലകൃഷ്‌ണനെ കാണുകയും ബാലകൃഷ്ണനു സത്യനോട് നല്ല അഭിപ്രായങ്ങൾ ഉണ്ടാവുകയും ചെയ്തു. സത്യനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് 'ത്യാഗ സീമാ' എന്ന പേരിൽ ഒരു സിനിമ നിർമ്മിച്ചു. കഥ എഴുതിയതും ബാലകൃഷ്ണൻ തന്നെയായിരുന്നു.  എന്നിരുന്നാലും ആ സിനിമാ ഒരിക്കലും അഭ്രപാളികളിൽ പുറത്തു വന്നില്ല. അതിനുശേഷം സത്യൻ പോലീസ് ഓഫീസർ എന്ന നിലയിൽ ജോലി രാജി വെച്ചു. 1951-ലാണ് അദ്ദേഹത്തിൻറെ സിനിമാ ജീവിതം ആരംഭിച്ചത്.

സത്യൻ ഏകദേശം രണ്ടു തമിഴ് സിനിമകൾ ഉൾപ്പടെ 150 സിനിമകളോളം അഭിനയിച്ചിട്ടുണ്ട്. പരുക്കനായ ഒരു അഭിനേതാവായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബഹുമാനപൂർവ്വം ആരാധകർ അദ്ദേഹത്തെ സത്യൻ മാസ്റ്റർ എന്ന് വിളിച്ചിരുന്നു. ജീവിതത്തിന്റെ യാഥാർഥ്യ വശങ്ങളെ തന്മയത്വമായി അഭിനയിച്ചിരുന്ന, ബഹുമുഖങ്ങളായ വൈദഗ്‌ദ്ധ്യങ്ങളുള്ള ഒരു കലാകാരനായിട്ടാണ് സത്യനെ അറിയപ്പെടുന്നത്. അവാർഡുകളുടെ കാലങ്ങളല്ലായിരുന്ന കാലഘട്ടത്തിൽ രണ്ടു പ്രാവിശ്യം അദ്ദേഹം സ്റ്റേറ്റ് അവാർഡ് നേടിയിരുന്നു. വീര്യവത്തായ പൗരുഷ ഗുണങ്ങളുള്ള ഒരു നടനായിട്ടായിരുന്നു അദ്ദേഹം അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതേ സമയം പ്രേംനസീർ എപ്പോഴും ഒരു പ്രേമ നായകനായും കാണപ്പെട്ടിരുന്നു. 1954-ലെ നീലക്കുയിലിലെ ശ്രീധരൻ നായർ, 1964-ലെ തച്ചോളി ഒതേനനിലെ ഒതേനൻ, 1965-ലെ ഓടയിൽ നിന്നുള്ള പപ്പു, യക്ഷിയിലെ പ്രൊഫസർ ശ്രീനിവാസൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, കര കാണാ കടലിലെ തോമ്മാ, എന്നിങ്ങനെ വ്യക്തിവൈശിഷ്‌ട്യം തെളിഞ്ഞു നിൽക്കുന്ന അനേകം പുരുഷ കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെ നേട്ടങ്ങളിലുണ്ട്. സേതു മാധവൻ, വിൻസെന്റ്, രാമു കാര്യാട്ട്, പി. വേണു മുതലായ പ്രസിദ്ധരായ സിനിമാ നിർമ്മാതാക്കളുടെ പ്രിയ അഭിനയ കഥാപാത്രവുമായിരുന്നു, അദ്ദേഹം.

1952-ൽ സത്യൻ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രമായ 'ആത്മസഖി' പ്രദർശനത്തിനായി പ്രകാശനം ചെയ്തു. അന്ന് അദ്ദേഹത്തിന് മുപ്പത്തിയൊമ്പതു വയസു പ്രായം. 1954-ൽ 'നീലക്കുയിൽ' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ്, സത്യനെന്ന നടൻ ഒരു ഐതിഹാസിക കഥാപാത്രമായി അറിയപ്പെടാൻ തുടങ്ങിയത്. ആധികാരികമായ ഒരു കഥയുടെ പശ്ചാത്തലത്തിലൂടെ മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ സിനിമയായിരുന്നു 'നീലക്കുയിൽ'. അന്നുവരെ മേധാവിത്വം പുലർത്തിയിരുന്ന  ഹിന്ദി സിനിമകളെ പിന്തള്ളിക്കൊണ്ടുള്ള നേട്ടമായിരുന്നു നീലക്കുയിലിലൂടെ സത്യൻ പ്രകടിപ്പിച്ചത്. അത് ദേശീയ തലത്തിൽ അംഗീകരിച്ച അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമയായിരുന്നു. സാഹിത്യകാരനായ ഉറൂബായിരുന്നു നീലക്കുയിലിന്റെ കഥയെഴുതിയത്. രാമു കാര്യാട്ടും പി.ഭാസ്ക്കരനും സിനിമാ ഡയറക്റ്റ് ചെയ്തു. പാട്ടുകൾ പി. ഭാസ്ക്കരന്റെതായിരുന്നു. പാട്ടുകൾക്ക് ശബ്ദം കൊടുത്തത് കെ.രാഘവൻ ആയിരുന്നു. സിനിമയും പാട്ടുകളും സൂപ്പർ ഹിറ്റാവുകയും ചെയ്തു. അവാർഡ് നേടിയ ഈ സിനിമയുടെ വിജയത്തോടെയാണ് മിസ് കുമാരിയുടെയും സത്യന്റേയും പേരുകൾ നടീ നടന്മാരെന്ന നിലയിൽ പ്രസിദ്ധമായത്.

ആലപ്പുഴ കടൽത്തീരത്തുനിന്നു എടുത്ത പ്രേമ കഥയായ ചെമ്മീനിൽ സത്യന്റെ അഭിനയത്തിന് അവാർഡ് കിട്ടിയില്ല. ചെമ്മീനിൽ, അദ്ദേഹം പളനിയെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിലെ പ്രധാന ഒരു  നടനെന്ന നിലയിൽ അദ്ദേഹത്തിൻറെ പേര് ഇന്ത്യ മുഴുവൻ പ്രസിദ്ധമായി കഴിഞ്ഞിരുന്നു. 1965-ലെ ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നുമുള്ള ഗോൾഡ് മെഡലിനും ചെമ്മീനെന്ന   സിനിമ അർഹമായി. 1969-ൽ കടൽപ്പാലം അഭിനയിച്ചതിൽ അദ്ദേഹത്തിന് അവാർഡ് കിട്ടിയിരുന്നു. കടൽപ്പാലം അക്കാലത്തെ ഏറ്റവും കൂടുതൽ നാളുകൾ തീയേറ്ററിൽ ഓടിയ സിനിമയായിരുന്നു. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്ന സമയത്തായിരുന്നു 'പ്രവാചകന്മാരെ' എന്ന പാട്ടിലെ ഭാവ വികാരങ്ങളും വേദനയും അഭിനയത്തിൽക്കൂടി പ്രകടിപ്പിച്ചത്. ആ ഭാവാഭിനയം അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചിരുന്ന വേദനയായിരുന്നുവെന്നും പറയപ്പെടുന്നു. 1971-ൽ 'കരകാണാ കടൽ' അഭിനയിച്ചതിനു അവാർഡ് ലഭിച്ചത് മരണശേഷമായിരുന്നു. ഒരു മാനസിക ശാസ്ത്രജ്ഞനായി യക്ഷിയിൽ അദ്ദേഹം അഭിനയിച്ചിരുന്നു.  മമ്മൂട്ടിയും സുരേഷ് ഗോപിയും കുട്ടികളായി സത്യന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി 'അനുഭവങ്ങൾ പാളീച്ചകളിലും' സുരേഷ് ഗോപി 'ഓടയിൽ നിന്ന്' എന്ന സിനിമയിലും സത്യനോടൊപ്പമുണ്ടായിരുന്നു.

സത്യനെന്ന നടന്റെ തേജസുള്ള മുഖം കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ തന്നെ നിലനിൽക്കുന്നു. കേരള മനസ്സിൽ പതിഞ്ഞുപോയ മലയാളത്തിലെ ഒരേയൊരു നടൻ സത്യൻ മാത്രമേയുള്ളൂ. അദ്ദേഹം ഒരു റൊമാന്റിക്ക് ഹീറോ ആയിരുന്നില്ല. കൂടുതലും നാം കണ്ടുമുട്ടുന്ന പരുക്കരും വഴക്കാളികളും പ്രശ്നക്കാരുമായ മനുഷ്യരുടെ വേഷങ്ങൾ അണിയാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അതുപോലുള്ള കഥാ പാത്രങ്ങൾ ഇന്നുള്ള സിനിമകളിൽ ഉണ്ടാകാത്ത കാരണങ്ങളും പലരും ചിന്തിക്കാറുണ്ട്. സത്യൻ നടനായിരുന്നപ്പോൾ മലയാള ഭാഷയിൽ ക്ലാസ്സിക്കൽ എഴുത്തുകാരുടെ കാലവുമായിരുന്നു. തകഴി, കേശവ ദേവ്, ഉറൂബ് മുതൽപേരുടെ നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളികളിൽ ഒപ്പിയെടുക്കാൻ സത്യനല്ലാതെ മറ്റൊരു നടനും കഴിയുമായിരുന്നില്ല.

സത്യന്റെ കാലത്തുള്ള എഴുത്തുകാരുടെ കൃതികൾ കൂടുതലും അദ്ധ്വാനിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും മണ്ണിനോട് പട വെട്ടുന്നവരുടെയും ജീവിത പ്രശ്നങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. അദ്ദേഹത്തിൻറെ മിക്ക അഭിനയ കഥാപാത്രങ്ങളിലും വിയർപ്പിന്റെയും മണ്ണിന്റെയും മണമുണ്ടായിരുന്നു. മാനത്തു നോക്കി കടലമ്മ കോപിക്കുമോയെന്നു ചിന്തിക്കുന്ന ചെമ്മീനിലെ മത്സ്യത്തൊഴിലാളിയായ പളനിയുടെ ചിത്രം മലയാളി മനസ്സിൽനിന്നും ഒരിക്കലും മാഞ്ഞു പോവില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സത്യനല്ലാതെ മറ്റൊരു നടനും സാധിക്കില്ലായിരുന്നു. ഓടയിൽ നിന്നുള്ള നോവൽ സിനിമയാക്കിയപ്പോൾ സത്യനല്ലാതെ മറ്റാരെയും 'പപ്പു'വായി അഭിനയിക്കാൻ കേശവ ദേവ് സമ്മതിക്കില്ലായിരുന്നു. നോവലിലെ തനി കഥാപാത്രമായ പപ്പുവെന്ന 'റിക്ഷാ' വലിക്കുന്ന തൊഴിലാളിയെ സത്യൻ തന്മയത്വമായി അവതരിപ്പിക്കുകയും ചെയ്തു.

അമ്പതുകളിൽ സിനിമകൾ പൊതുവെ പ്രതിഫലിച്ചിരുന്നത് ഒരു നാടക രൂപത്തിലായിരുന്നു. ഇന്നത്തെപ്പോലെ നായകൻ നായികയുടെ പിന്നാലെ പാട്ടു പാടി മരം ചുറ്റുകയും താളത്തിനൊത്ത് നൃത്തമാടുകയും ഉണ്ടായിരുന്നില്ല. അന്നുവരെയുണ്ടായിരുന്ന നാടക സ്റ്റയിലിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയം സിനിമാ ലോകത്ത് ആദ്യമായി കാഴ്ച്ച വെച്ചത് സത്യനായിരുന്നു. സത്യൻ ഒരു കഥാപാത്രം അവതരിപ്പിക്കുകയാണെങ്കിൽ ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിരുന്നു. മനുഷ്യ ജീവിതത്തിന്റെ അഗാധതയിൽ നുഴഞ്ഞിറങ്ങി ജീവിതവുമായി പടപൊരുതി അഭിനയിക്കാനുള്ള അദ്ദേഹത്തിൻറെ അനിയന്ത്രിതമായ കഴിവ് മറ്റാർക്കുമുണ്ടായിരുന്നില്ല.

സിനിമാ ലോകത്തിലെ ഭൂരിഭാഗം നായിക നായകന്മാർ ഇഷ്ടപ്പെടുന്നത് ഗ്ളാമറിന്റ മേഖലകളിൽ അഭിനയിക്കാനാണ്. എന്നാൽ സത്യനെന്ന നായകനിൽ കൂടുതലായും പ്രകടമായി കണ്ടിരുന്നത് മനുഷ്യന്റെ വേദനകളും, കഷ്ടപ്പാടുകളും ജീവിത പ്രശ്നങ്ങളും അവതരിപ്പിക്കുന്നതിലായിരുന്നു. 'അനുഭവങ്ങൾ പാളീച്ചകൾ' എന്ന ഹിറ്റ് സിനിമാ അതിനൊരു ഉദാഹരണമാണ്. ജീവിതവുമായി മല്ലിടുന്ന ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളുടെ കഥയാണ് അനുഭവങ്ങൾ പാളിച്ചകൾ. അതിൽ അദ്ദേഹം നായകനായിരുന്നു. അതിനുള്ളിലെ സത്യനെപ്പോലുള്ള ഒരു സ്വാഭാവിക നടനെ അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ജനിച്ചിട്ടില്ല.  പലരും സത്യനെപ്പോലെ അഭിനയിക്കാൻ ശ്രമിച്ചിട്ടും ആരും വിജയിച്ചില്ലെന്നുള്ളതാണ് സത്യം. അതിലെ പോക്കിറിയും തെമ്മാടിയുമായ ചെല്ലപ്പനെന്ന നടനിലെ വെറുപ്പും വിദ്വേഷവും  കരുണയും, സ്നേഹവും ചിരിയും ദുഃഖങ്ങളും കണ്ണുനീരുമടങ്ങിയ തന്മയത്വപരമായ രംഗങ്ങൾ  മനുഷ്യഹൃദയങ്ങളിൽനിന്നു ഒരിക്കലും മാഞ്ഞുപോവില്ല. 

ഇന്നത്തെ സിനിമാ നടന്മാർ ഫാൻസുകളുടെ ലോകത്താണ് ജീവിക്കുന്നത്. മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌, സുരേഷ് ഗോപി ഫാൻസ്‌, ദിലീപ് ഫാൻസ്‌ എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള ആരാധകരാണ് ഓരോ നടന്മാർക്കുമുള്ളത്. ഇഷ്ടമില്ലാത്ത നടന്മാരുടെ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ അവിടെ ഒച്ചവെക്കാനും കൂവാനും ഫാൻസുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂവാൻ നടന്മാരുടെ പിന്തുണകളും ലഭിക്കും. എന്നാൽ ഒരു ആരാധക ലോകവുമില്ലാതെ ജനം മുഴുവനായി ഒന്നുപോലെ സ്നേഹിച്ചിരുന്ന  മഹാ നടനായിരുന്നു സത്യൻ. അദ്ദേഹം, ഇന്നുള്ള നടന്മാരെപ്പോലെ  സ്നേഹം പിടിച്ചുപറ്റാൻ പണം വാരി എറിഞ്ഞിട്ടില്ല. എന്നിട്ടും അബാല വൃദ്ധം ജനങ്ങളുടെ മനസുകൾ ഒന്നുപോലെ പിടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടങ്ങളെല്ലാം  തന്റെ സ്വന്തം കഴിവും അഭിനയ ശൈലിയും കൊണ്ട് നേടിയതായിരുന്നു.

ഇന്നത്തെ മലയാളത്തിലെ നടന്മാർ നായകസ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ്. സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതു മുതൽ നിർമ്മാണം അവസാനിക്കുന്നവരെ നായകൻറെ താല്പര്യവും അഭിരുചിയും നോക്കണം. ഒരു സിനിമയിൽ അഭിനയിക്കാനുള്ള വ്യവസ്ഥയിൽ നായകസ്ഥാനം വേണമെന്ന വാശി സത്യനില്ലായിരുന്നു. 'അരനാഴിക നേരം' മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി അഭിനയിക്കാൻ സത്യനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. അര നാഴിക നേരത്തിലെ 'കുഞ്ഞെനാച്ചൻ' ആയി അഭിനയിക്കാൻ എന്തുകൊണ്ടും യോഗ്യൻ 'കൊട്ടാരക്കര ശ്രീധരൻ നായരെ'ന്ന് നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹം ആ സിനിമയിലെ അപ്രധാനമായ ഒരു വേഷത്തിൽ അഭിനയിക്കുകയാണുണ്ടായത്. ഇന്നത്തെ നടന്മാരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം സത്യൻ അവിടെ പ്രകടിപ്പിക്കുകയുമുണ്ടായി.   

സത്യനോടൊപ്പം പ്രേംനസീറും അക്കാലത്ത് സിനിമയിൽ തിളങ്ങിയിരുന്നു. പ്രേംനസീർ പാട്ടും പാടി അഭിനയിക്കുമ്പോൾ സത്യൻ ഒരിക്കലും അദ്ദേഹത്തോട് അഭിനയ രംഗത്ത് മത്സരിക്കാൻ നിന്നില്ല. ഇന്നുള്ള നടന്മാരെല്ലാം നായകനാകാനുള്ള മത്സരത്തിലാണ്. മറ്റൊരു പ്രധാനപ്പെട്ട നടൻ വന്നാൽ അവർ അഭിനയിക്കാൻ തയ്യാറാവുകയില്ല. എന്നാൽ സത്യന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ സിനിമാ തന്നെ അനുഭവ സാക്ഷ്യങ്ങളാണ്. തന്നെക്കാൾ മെച്ചമായി അഭിനയിക്കാൻ കഴിവുള്ളവർ വന്നാൽ അഭിനയിക്കട്ടെയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സത്യനെന്ന നടൻ ഒരു സിനിമയുടെ മുഴുവനായ വിജയത്തെയാണ് കണ്ടിരുന്നത്. ഇന്നത്ത നടന്മാരെപ്പോലെ നടന്റെ വിജയം മാത്രമല്ല, അദ്ദേഹം ചിന്തിച്ചിരുന്നത്. 'ഞാൻ' മാത്രം തെളിഞ്ഞു നിൽക്കണമെന്ന മനോഭാവമാണ് ഭൂരിഭാഗം നടന്മാരുടെയും മനസുകളിൽ നിറഞ്ഞിരിക്കുന്നത്. ആ അഹന്ത സത്യനുണ്ടായിരുന്നില്ല. സങ്കുചിതമായ മനസോടെ അവരെ മാത്രം ആകർഷിക്കാൻ സൂപ്പർ നടന്മാർ വരെ ചിന്തിക്കുന്നു. ഇന്നുള്ള സൂപ്പർ നടന്മാരെ സിനിമാ നിർമ്മിക്കുന്നവർ വളർത്തിയെങ്കിൽ സത്യനെന്ന നടനെ വളർത്തിയത് അദ്ദേഹത്തിന്റെ അഭിനയ ചാതുര്യമായിരുന്നു. 

സത്യൻ ഒരു നടനെന്നതിനേക്കാളുപരി കർത്തവ്യനിരതനായ ഒരു കുടുംബ നാഥനും കൂടിയായിരുന്നു. കുടുംബ കാര്യങ്ങളിൽ വളരെ കർശനക്കാരനായിരുന്നെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ഭർത്താവും കുട്ടികൾക്ക് സ്നേഹമുള്ള ഒരു അപ്പനുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ സതീശന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു, "ഞങ്ങൾക്ക് പപ്പായെന്നു വെച്ചാൽ ജീവനായിരുന്നു. കുട്ടികളും അച്ഛനുമൊത്ത് കളിക്കും. ഒന്നിച്ച് പാട്ടു പാടും. കളിയാക്കും. കുട്ടികളും തിരിച്ചു കളിയാക്കും. ഞങ്ങൾ തമ്മിൽ കൈകൊട്ടിക്കളിയുമുണ്ടായിരുന്നു. സ്നേഹം വാരിക്കോരി തരുന്ന അപൂർവം പിതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അതായിരുന്നു സത്യനെന്ന സരസനായ പപ്പാ. മദ്രാസ്സിൽ ഷൂട്ടിങ്ങുള്ള സമയം പപ്പാ എത്ര തിരക്കിലാണെങ്കിലും ഞങ്ങൾക്കെല്ലാം മാറി മാറി കത്തുകളയക്കുമായിരുന്നു. ഇംഗ്ളീഷിലായിരുന്നു കത്തുകൾ എഴുതിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിൽ യാത്രയാകുന്ന വേളകളിൽ മക്കൾ മൂന്നുപേരുടെയും കവിളിൽ ഉമ്മ തരുമായിരുന്നു. അവസാന ദിവസവും യാത്രയാകുന്ന ദിനങ്ങളിൽ അദ്ദേഹം ഉമ്മ തരുവാൻ മറന്നില്ല. മരണസമയത്തിനു മുമ്പ് സ്വത്തുക്കളിൽ മരണപത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ 'എന്റെ മക്കൾക്കു സ്വത്തുവീതം  വെക്കുന്നതിനുള്ള പ്രമാണം ആവശ്യമില്ലെന്നായിരുന്നു' അദ്ദേഹത്തിൻറെ മറുപടി. അങ്ങനെ മാതൃകാപരമായ ഒരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്."

സത്യൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മറ്റു മേലാധികാരികളെ കണ്ടാൽ സല്യൂട്ട് ചെയ്യില്ലായിരുന്നു. അങ്ങനെയുള്ള മനസിന്റെ ദൃഢതയും ശക്തിയും പിൽക്കാലത്ത് സിനിമയിലും പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ മൂന്നു മക്കളും അന്ധരായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലുടനീളം അദ്ദേഹത്തിൽ കുഞ്ഞുങ്ങളെപ്പറ്റിയുള്ള ആ ദുഃഖം നിഴലിച്ചിരുന്നു. ക്യാമറായുടെ മുമ്പിൽ നിൽക്കുമ്പോഴും ദുഃഖങ്ങളെല്ലാം മറ്റുള്ളവരിൽ പ്രകടമാക്കാതെ അമർത്തി പിടിച്ചിരുന്നു. ഷൂട്ടിങ്ങ് കഴിയുമ്പോഴേ അദ്ദേഹം കുഞ്ഞുങ്ങളുടെ ചീകിത്സാ കാര്യങ്ങൾക്കായി ഓടുമായിരുന്നു. ക്യാൻസർ ബാധിതനായ വാർത്ത അറിഞ്ഞിട്ടും ദൈവത്തെ വിളിച്ചു വിലപിക്കാതെ കർമ്മ നിരതനായി തന്റെ ജോലി തുടർന്നിരുന്നു. ഒന്നും സംഭവിക്കാത്തപോലെ ആരെയും പഴി ചാരാതെ തമാശകൾ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരുമായി സൗഹാർദ്ദത്തിലായിരുന്നെങ്കിലും സ്വന്തം അനുഭവങ്ങളിൽക്കൂടി കടന്നുപോയിരുന്ന ദുഃഖങ്ങളെ അദ്ദേഹം കൂട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു.

സൗന്ദര്യമോ ആകാരഭംഗിയോ അല്ല കാര്യമെന്നു തെളിയിച്ചുകൊണ്ട് ഭാവാഭിനയത്തിൽക്കൂടി മലയാളി മനസിനെ കീഴടക്കിയ ഒരു ഉജ്ജ്വല നടനായിരുന്നു സത്യൻ. സർ സിപിയുടെ കാലത്തെ വില്ലനായ ഈ പോലീസുകാരന്റെ കാക്കിക്കുപ്പായത്തിനുള്ളിൽ സരളമായ ഒരു കലാഹൃദയവുമുണ്ടായിരുന്നു. സത്യൻ അഭിനയിച്ചിരുന്ന കാലത്ത് സിനിമാഭിനയം ഇന്നത്തെപോലെ ആദായകരമായ ഒരു തൊഴിലായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹനടന്മാരെ സഹായിക്കാൻ അദ്ദേഹം എന്നും തല്പരനായിരുന്നു. വില്ലൻ സ്വഭാവമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ കരുണാദ്രമായ കലാഹൃദയത്തിലേക്കുള്ള ഒരു പരിവർത്തനമായിരുന്നു അത്.  സാഹിത്യ നിരൂപകനായ കെ.പി. അപ്പൻ ഒരിക്കൽ എഴുതി, "കമ്യുണിസ്റ്റുകാരിൽ കലി പൂണ്ടിരുന്ന സതീശൻ നാടാർ എന്ന ഈ പോലീസ് സബ് ഇൻസ്‌പെക്ടർ അവരെ നടുറോഡിലിട്ട് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് സിനിമയിൽക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. ഓടയിൽനിന്നുള്ള പപ്പുവിനേയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനെയും ചെമ്മീനിലെ പളനിയെയും കണ്ടു. പോലീസുകാരനിൽ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു." 

സത്യനെ ബാധിച്ചിരുന്ന മാരക രോഗം തടഞ്ഞുകൊണ്ടും അദ്ദേഹം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഷൂട്ടിങ്ങിനിടയിൽ വായിൽക്കൂടിയും മൂക്കിൽക്കൂടിയും രക്തസ്രാവം ഉണ്ടാവുമ്പോൾ അത് തുടച്ചുകൊണ്ട് അദ്ദേഹം ക്യാമറായെ അഭിമുഖീകരിച്ചിരുന്നു. ഒരു ദിവസം രോഗം മൂലം ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഷൂട്ടിങ്ങ് കഴിഞ്ഞശേഷം കാർ സ്വയം ചെന്നൈയിൽക്കൂടി ഡ്രൈവു ചെയ്തു ഹോസ്പിറ്റലിലെത്തി. അന്നുതന്നെ 1971 ജൂൺ പതിനഞ്ചാം തിയതി സത്യൻ മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം തിരുവനന്തപുരത്തു കൊണ്ടുവരുകയും എല്ലാ സംസ്ഥാന ബഹുമതികളോടെ സംസ്ക്കാര കർമ്മങ്ങൾ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിനു ജനം ആ മഹാനടന്റെ ഭൗതിക ശരീരം ദർശിക്കാൻ തിരുവനന്തപുരത്ത് തിങ്ങിക്കൂടിയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ പതിനാറു വർഷങ്ങൾ കൂടി ജീവിച്ച ശേഷം 1987-ൽ മരണമടഞ്ഞു. മൂത്ത മകൻ പ്രകാശ് സത്യൻ 2014-ൽ ഒരു വിഷു ദിവസം മരിച്ചു. 

സത്യനെപ്പോലെ അനുഗുണമായ  ഒരു നടൻ മലയാളമണ്ണിൽ ജനിച്ചിട്ടില്ല. ഇനി അങ്ങനെയുള്ള ഒരു നടനെ ഉടനെങ്ങും പ്രതീക്ഷിക്കാനും സാധിക്കില്ല. മലയാള സിനിമകളിലെ ചക്രവർത്തിയായിരുന്ന സത്യന്റെ കിരീടം അണിയാൻ, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കാൻ നാളിതുവരെ ആരും യോഗ്യരായിട്ടില്ല. സത്യനും നസീറും സിനിമാ ലോകത്ത് ഏതാണ്ട് ഒരേ കാലത്ത് വന്നവരാണ്. സത്യൻ ജീവിച്ചിരുന്ന കാലത്ത് നസീർ എന്നും രണ്ടാമനായിരുന്നു. സത്യൻ സഞ്ചരിച്ചിരുന്നത് ഇന്നത്തെ നടന്മാരെപ്പോലെ വാരിക്കൂട്ടുന്ന അവാർഡുകൾക്കു മീതെയായിരുന്നില്ല. സ്വാധീനവും പണവും അവാർഡുകളുടെ ഒരു മാനദണ്ഡം കൂടിയാണ്.  സത്യം മാത്രം കൈമുതലുള്ള സത്യനെന്ന നടൻ ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ കാലത്തിനതീതമായും നിത്യം ജീവിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞാലും സത്യനെന്ന നടനെ പ്രേക്ഷക ലോകം  മറക്കില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങൾ അഭ്രപാളികളിൽ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ലക്ഷണമൊത്ത ഈ യുഗനായകനെപ്പറ്റിയുള്ള ഓർമ്മകൾ  ജനമനസുകളിൽ നിത്യം ജീവിക്കുന്നു. 







സതീശൻ സത്യൻ 


നീലക്കുയിൽ 



Friday, November 10, 2017

അടിച്ചമർത്തപ്പെട്ട സ്ത്രീകളും സാമൂഹിക മാറ്റങ്ങളും




ജോസഫ് പടന്നമാക്കൽ

'പെണ്ണായി ജനിക്കുന്നവൾ ബാല്യത്തിൽ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തിൽ  ഭർത്താവിന്റെയും വാർദ്ധക്യത്തിൽ മക്കളുടെയും സംരക്ഷണയിലായിരിക്കണമെന്ന്'  മനുസ്മൃതി പറയുന്നു. മതത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ സ്വാതന്ത്ര്യം മോഹിച്ചു ജീവിക്കുന്ന അവൾ ഒരിക്കലും മോചിതയാവില്ല. സ്ത്രീയെ സൃഷ്ടിച്ചത് ബ്രഹ്മനെന്നു ഹൈന്ദവ പുരാണങ്ങൾ പറയുന്നു. ഒരേ സൃഷ്ടിയിൽ സ്ത്രീയും പുരുഷനുമായി ദ്വൈതഭാവമാണുള്ളത്. സന്താനോത്ഭാദനശക്തി, വംശപരമ്പരകൾ മുതലായവകൾ പുരുഷനും സ്ത്രീയുമായുള്ള ഈ സൃഷ്ടി വൈഭവത്തിൽ അടങ്ങിയിരിക്കുന്നു. സ്ത്രീയെന്നാൽ പ്രകൃതിയുടെ വരദാനമെന്നും ഭൂമിദേവിയുടെ മൂർത്തീകരണമെന്നുമെല്ലാം ഹിന്ദു ഗ്രന്ഥങ്ങളിൽ വായിക്കാം. ശക്തി സ്വരൂപണിയെന്നാണ് അവളുടെ മറ്റൊരു പേര്. അവളിൽ പരിശുദ്ധിയുടെ ഊർജം നിലകൊള്ളുന്നു. അവൾ മാതാവും 'അമ്മ ദേവതയും ദേവിയുമെല്ലാമാണ്.

ഇന്നുള്ള ലോകത്തിലെ മിക്ക മതങ്ങളും പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോൾ ഹിന്ദുക്കൾ സ്ത്രീ ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു.   ഭൂമി ദേവിയെ സ്ത്രീയുടെ പ്രതിച്ഛായയിൽ കാണുന്നു. ദൈവത്തിനും അനേകം കൂട്ടുകാരികളായി ദേവിമാരുമുണ്ട്. സ്ത്രീകളെ വാക്കാൽപോലും പീഡിപ്പിക്കാൻ പാടില്ലെന്ന് ഹിന്ദു നിയമസംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ട്. ജീവിതാവസാനം വരെ സ്ത്രീകളെ സംരക്ഷിക്കുകയെന്നതും പുരുഷന്റെ കടമയാണ്. അവളെ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലെന്നും ദൈവസന്നിധിയിൽ പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ പ്രായമായ അമ്മയെയും ആശ്രയിച്ചു കഴിയുന്ന മക്കളെയും നോക്കാനുള്ള കടമയുമുണ്ട്. അങ്ങനെ പൗരാണിക തത്ത്വങ്ങളിൽ സ്ത്രീയെ വാനോളം പുകഴ്ത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും സ്ത്രീയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തിൽ ഭൂരിഭാഗം സ്ത്രീകളുടെ ജീവിതം കഷ്ടമാണ്. അവൾ ദേവിയായിട്ടല്ല ഭർത്താവിന്റെ സേവികയായിട്ടാണ് ജീവിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാ മതങ്ങൾപോലെ ഹിന്ദുമതവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. സ്ത്രീകൾക്ക് കുടുംബത്തിൽ രണ്ടാം സ്ഥാനമേയുള്ളൂ. സ്ത്രീയുടെ പ്രാഥമിക കടമ ഭർത്താവിനെ സഹായിക്കുകയെന്നു സ്മൃതികളും പുരാണങ്ങളും  പറയുന്നു.

സ്ത്രീയെ ശക്തിയും ദേവിയുമായി പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ത്രീയുടെ സ്ഥാനം എന്നും സമൂഹത്തിൽ താണ നിലവാരത്തിലായിരുന്നു. അവൾ ശക്തിയുടെ മൂർത്തികരണമായിരിക്കാം. എന്നാൽ അവളുടെ ശക്തിയുടെ ഏജന്റ് എക്കാലവും പുരുഷനായിരിക്കും. അങ്ങനെ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും സ്ത്രീയ്ക്ക്  പ്രഭാതം മുതൽ ജോലി ചെയ്യണം. ദേശീയ തലത്തിൽ സ്ത്രീകളും പുരുഷന്മാരുമായുള്ള എണ്ണത്തിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാരെക്കാളും സ്ത്രീകളുടെ ആയുസും കുറവായി കാണുന്നു.  വർഷംതോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ആയിരം പുരുഷന്മാർക്ക്  തൊള്ളായിരം സ്ത്രീകളുള്ള അനുപാതമാണ് നിലവിലുള്ളത്.

ഭാര്യ ഭർത്താക്കന്മാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും ചെയ്യേണ്ട ജോലികളെന്തെല്ലാമെന്ന് സ്മൃതികളിൽ വിവരിച്ചിട്ടുണ്ട്. ഭാര്യയെക്കാൾ ഭർത്താവിനാണ് കൂടുതലും ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും നിഷിപ്തമായിരിക്കുന്നത്. വേദങ്ങൾ പ്രകാരമുള്ള മതാചാരങ്ങൾ അനുഷ്ഠിക്കുന്നത് പുരുഷന്മാർ മാത്രം. മതാനുഷ്ഠാനങ്ങളിൽ അവർ നേതൃത്വം കൊടുക്കണം. പൂജാ കർമ്മങ്ങൾ സ്ത്രീകൾക്ക് ചെയ്യാൻ പാടില്ല. വീടിനുള്ളിൽ സ്ത്രീകൾക്ക് പൂജ ചെയ്യാം. എന്നിരുന്നാലും ബലിയിടുന്ന കർമ്മങ്ങൾ പുരുഷന്മാർക്കു മാത്രമേ ചെയ്യാൻ അവകാശമുള്ളൂ. സ്ത്രീ എന്നും പുരുഷന്റെ സംരക്ഷണയിലും ആശ്രയത്തിലുമായിരിക്കും. അമ്മയെന്ന നിലയിൽ അവർക്ക് കുഞ്ഞുങ്ങളെയും സംരക്ഷിക്കണം. ഭർത്താവിന്റെ പങ്കാളിയായി ഭർത്താവിനെയും, ഭർത്താവിന്റെ മാതാപിതാക്കളെയും ശുശ്രുഷിക്കണം.

പുരാണത്തിലെ ചാരിത്രവതികളായ സീതയെപ്പോലെയുള്ള സ്ത്രീകളെയാണ് മാതൃകയായി കാണുന്നത്. സ്ത്രീ മഹത്വത്തെപ്പറ്റി വാചാലമാകുമ്പോൾ സീതയും സത്യവതിയും പാഞ്ചാലിയും, ഗംഗയും കുന്തിയും ശകുന്തളയും വിഷയങ്ങളായി വരും. സ്വകാര്യ ജീവിതത്തിലും സ്ത്രീകൾ മഹത്തുക്കളായ ദേവിമാരെ  മാതൃകയാക്കാനാണ് ഗുരുക്കന്മാരും ഉപദേശിക്കുന്നത്. ശ്രീ രാമന്റെ സീതയ്ക്കും പാഞ്ചാലിക്കും കുന്തിക്കും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അത്തരം പരീക്ഷണങ്ങൾ ഒരു സ്ത്രീ നേരിടാൻ തയ്യാറായിരിക്കണം. വിവാഹിതയായ ഹിന്ദു സ്ത്രീ ദാസിയെപ്പോലെയായിരിക്കണം. ഉത്തരവാദിത്വമുള്ള അമ്മയായിരിക്കണം. കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങൾ നോക്കി പരിചരിക്കുകയും അവരെ സ്നേഹിക്കുകയും വേണം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയും  'സതി'യെന്ന ആചാരത്തിന്റെ വെളിച്ചത്തിൽ  ഒരു സ്ത്രീയുടെ ഭർത്താവു മരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ ചിതയിൽ  ഭാര്യയും ചാടി ആത്മാഹുതി ചെയ്യണമായിരുന്നു. ബ്രിട്ടീഷ് സർക്കാർ നിയമം മൂലം പിന്നീട് സതി നിരോധിക്കുകയാണുണ്ടായത്.  1829-ൽ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ബെനഡിക് (Lord Bentinck) പ്രഭുവാണ്  'സതി' നിർത്തൽ ചെയ്തത്. വിധവകൾക്ക് വിവാഹം കഴിക്കാനുള്ള നിയമം 1856-ൽ പാസായി. വിവാഹിതരായുള്ള സ്ത്രീകളുടെ സ്വത്തവകാശ നിയമം 1874-ൽ പ്രാബല്യത്തിലും വന്നു. 1929-ൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം (ശാരദ ആക്ട്) നിരോധിച്ചു. അടുത്ത കാലത്തെ പരിഷ്ക്കരണമനുസരിച്ച് വിവാഹിതരാകാൻ പെൺക്കുട്ടികൾക്ക് പതിനെട്ടും ആൺക്കുട്ടികൾക്ക് ഇരുപത്തൊന്നും വയസുണ്ടായിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നൽകണമെന്ന നിയമവും നടപ്പിലാക്കി. സാമൂഹിക ചിന്തനീയമായ വിവിധ തരം നിയമങ്ങൾ കാലാകാലങ്ങളിൽ പാസായിട്ടും യാഥാസ്ഥിതിക മനോഭാവം പുലർത്തുന്നവരിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാരമ്പര്യ ചിന്തകളെ മുറുകെ പിടിക്കാനാണ് ഹൈന്ദവരിലെ തീവ്ര മതതീക്ഷ്ണതയുള്ളവർ എക്കാലവും ചിന്തിച്ചിരുന്നത്.

സതി നിർത്തൽ ചെയ്ത ശേഷവും സ്ത്രീകളുടെ അവസ്ഥകൾ പഴയതിനേക്കാളും പരിതാപകരമായിരുന്നു. ഭർത്താവ് മരിച്ചു വിധവയായാൽ സമൂഹത്തിൽ നിന്നു അവർ തിരസ്ക്കരിക്കപ്പെടുമായിരുന്നു. വിധവയായ സ്ത്രീയ്ക്ക് യാതൊരു അന്തസ്സും കൽപ്പിച്ചിരുന്നില്ല. അവരുടെ മക്കളുടെ നിയന്ത്രണത്തിലോ ബന്ധുക്കളുടെ നിയന്ത്രണത്തിലോ കഴിച്ചുകൂട്ടണമായിരുന്നു. അവരെ എല്ലാ വിധത്തിലും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജീവിതം നിത്യവും യാതനകളിൽക്കൂടി കടന്നുപോയിരുന്നു. ചെറുപ്പക്കാരികളായ വിധവകളെങ്കിൽ ജീവിതം കൂടുതൽ അരാജകത്വം നിറഞ്ഞതുമായിരിക്കും. ഭർത്താവ് ചെറുപ്പത്തിലേ മരിക്കുന്നുവെങ്കിൽ അയാളുടെ അടുത്ത ബന്ധുക്കൾ വിധവയായി തീർന്ന സ്ത്രീയെ പഴിചാരുകയും കുടുംബത്തിനു വന്ന ദൗർഭാഗ്യവസ്ഥയ്ക്കു കാരണം സ്‌ത്രീയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ വലത്തുകാൽ കുത്തിയുള്ള ഭവന പ്രവേശനം കാലന്റെ വരവായും ചിത്രീകരിച്ചിരുന്നു. അങ്ങനെ വിധവകളുടെ ജീവിതം ക്ലേശകരവും ദുരിതങ്ങൾ നിറഞ്ഞതുമായിരുന്നു.

ഗുപ്ത രാജാക്കന്മാരുടെ കാലത്ത് സ്ത്രീകൾ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു.  രാജകീയ ഭരണ സംവിധാനങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളും പങ്കാളികളായിരുന്നു. ഉത്തരവാദിത്വങ്ങളുള്ള  ജോലികൾ  സ്ത്രീകൾ കൈകാര്യം ചെയ്തിരുന്നു. രാജകീയ ചർച്ചകളിൽ അവരും  പങ്കു ചേർന്നിരുന്നു. എന്നാൽ അങ്ങനെയുള്ള സ്ത്രീകളുടെ കാര്യനിർവഹണങ്ങൾ സമൂഹത്തിൽ ഉയർന്ന ജാതികൾക്ക് മാത്രമുള്ളതായിരുന്നു. താണ  ജാതികളിൽ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ചാതുർവർണ്യം കൽപ്പിച്ചിരുന്ന ഭാരതത്തിൽ പുരുഷന്മാർക്കായിരുന്നു പ്രാമാണ്യമുണ്ടായിരുന്നത്. സ്ത്രീകൾക്ക് എന്തെങ്കിലും ബഹുമാനം കല്പിച്ചിരുന്നത് അവർ മകളായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും, ഭാര്യയായിരിക്കുമ്പോഴും മാത്രമായിരുന്നു.

സ്വാതന്ത്ര്യം കിട്ടുന്നവരെ ഹിന്ദുക്കൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം ചെയ്യാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ സ്ത്രീകളെ സ്വന്തം വീട്ടിൽ വെപ്പാട്ടികളായി താമസിപ്പിക്കാൻ സാധിക്കുമായിരുന്നു. സമൂഹത്തിലെ ഉന്നതരും ഭൂപ്രഭുക്കളും, കച്ചവടക്കാരും മന്ത്രിമാരും വലിയ ഉദ്യോഗങ്ങൾ വഹിക്കുന്നവരും യാതൊരു സങ്കോചവും കൂടാതെ വ്യപിചാര ശാലകളിലും പോയിരുന്നു. അതേ സമയം വീട്ടിലുള്ള സ്ത്രീകളെ ജയിലറകൾക്ക് തുല്യമായി പാർപ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ പര പുരുഷന്മാരുമായി സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല. ഇത്തരം വൈകൃതങ്ങളായ നിയമങ്ങൾ മനുസ്മൃതിയിലും ഹിന്ദു പുരാണങ്ങളിലും എഴുതി ചേർത്തിട്ടുണ്ട്.  മനുസ്മൃതിയുടെ നിയമങ്ങൾ സ്ത്രീകളോട് യാതൊരു ദയയും പ്രകടിപ്പിക്കുന്നില്ല. അതിലെ സ്ത്രീ വിരുദ്ധങ്ങളായ നിയമങ്ങൾ ഹിന്ദുക്കൾ പാലിക്കാറില്ലെങ്കിലും രാജാക്കന്മാരുടെ കാലത്തു അത്തരം നിയമങ്ങൾ കർശനമായിരുന്നു. ഉയർന്ന ജാതികളിലെ കൊച്ചു പെൺപിള്ളേർ വൃദ്ധ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വ്യവസ്ഥിതികളുമുണ്ടായിരുന്നു. ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺക്കുട്ടികളുടെ ജീവിതവും അങ്ങേയറ്റം ശോചനീയവും കഷ്ടതകൾ നിറഞ്ഞതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹിക പരിഷ്കർത്താക്കൾ സ്ത്രീകളുടെ നേരെയുളള വിവേചനങ്ങളെപ്പറ്റി ആദ്യമായി ശബ്ദം ഉയർത്തുവാൻ ആരംഭിച്ചത്. അവരിൽ രാജാ റാം  മോഹൻറായി,  ഈശ്വര ചന്ദ്ര വിദ്യാസാഗർ, ജ്യോതി ഫുലെ, എന്നിവർ ഉൾപ്പെടുന്നു. സ്ത്രീകളുടെ പൗര സ്വാതന്ത്ര്യം ഉയർത്തണമെന്നുള്ള ചിന്താഗതികളുമായി ദേശീയ തലത്തിലും സാമൂഹിക തലത്തിലും പരിഷ്‌കാര ചിന്താഗതിക്കാരായ ആചാര്യന്മാർ രംഗത്തു വന്നിരുന്നു. മഹാത്മാ ഗാന്ധിയും സാമൂഹിക  പരിഷ്കർത്താക്കളോടൊപ്പം മുമ്പിൽ തന്നെയുണ്ടായിരുന്നു. അതനുസരിച്ച് സ്ത്രീകൾ അടച്ചിട്ടിരുന്ന  മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യ സമരത്തിലും പ്രവർത്തിക്കാൻ തുടങ്ങി. സ്വതന്ത്ര്യം കിട്ടി കഴിഞ്ഞു ഭരണഘടന എഴുതിയുണ്ടാക്കുകയും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നിലകളിൽ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും നിയമാനുസൃതമാക്കുകയും  ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാനും ആരാധിക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങൾ നൽകി. ഭരണഘടന സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ അനുവദിച്ച വഴി സ്ത്രീകൾക്കും തങ്ങളുടെ അവകാശങ്ങൾ നേടുന്നതിനെപ്പറ്റി ഒരു ഉൾബോധവുമുണ്ടായി.

അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും വിവിധ തുറകളിൽ പരിഹാരം കാണാനും സാധിച്ചു. സരോജിനി നായിഡു, കമലാദേവി, ചതോപത്യയായ മുതലായ പേരുകേട്ട വനിതകളും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു വന്നു. വിജയ ലക്ഷ്മി പണ്ഡിറ്റ്, രേണു ചക്രവർത്തി മുതലായ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉയർന്നപ്പോൾ സ്ത്രീ ജനങ്ങളിൽ മാറ്റത്തിന്റേതായ ഒരു തുടക്കവും കുറിച്ചു . എന്നിരുന്നാലും സ്ത്രീകളിൽനിന്നും വരുമാനം ഇല്ലായ്‌മ, ജാതി വ്യവസ്ഥ, കുറഞ്ഞ വിദ്യാഭ്യാസം എന്നിവകൾ സ്ത്രീകളെ അപകർഷതാബോധത്തോടെ നയിച്ചിരുന്നു. ഒരു ദളിത സ്ത്രീ ഉയർന്ന ജാതിയിലുള്ള സ്ത്രീകളെക്കാൾ ഇരട്ടി വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഫാക്റ്ററി തൊഴിലാളികളെ ഫാക്ടറി ഉടമകൾ ചൂഷണം ചെയ്തു കൊണ്ടിരുന്നു. സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം കൊടുത്തിരുന്നു. ഭരണഘടന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീയെ എന്നും താഴ്ത്തികെട്ടുന്ന വ്യവസ്ഥകളാണ് സമൂഹം എന്നും  പുലർത്തിയിരുന്നത്.

സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്ന മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജോലിസ്ഥലത്തും വെല്ലുവിളികളെ പലപ്പോഴും നേരിടേണ്ടി വരുന്നു. ജാതിക്കു പുറത്തുള്ള സമൂഹത്തിൽ നിന്നും വിവാഹം കഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാവാം. ചില സമയങ്ങളിൽ വിവാഹിതരായവരെ കൊലയും ചെയ്യാറുണ്ട്. അല്ലെങ്കിൽ ഗ്രാമീണത്തലവന്മാർ അവരെ സമൂഹത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ തങ്ങളുടെ മകൾ എന്ത് പഠിക്കണമെന്ന കാര്യത്തിലും നിർബന്ധ സ്വഭാവം പ്രകടിപ്പിക്കുന്നു. ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തിലും മാതാപിതാക്കളുടെ താല്പര്യവും കൂടി പരിഗണിക്കണം.

സ്വന്തം ഭവനത്തിലെ ബന്ധു ജനങ്ങളിൽ നിന്നുള്ള പീഡനവും സ്ത്രീകളെ അലട്ടുന്നു. സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുമില്ല.  വധുവിനെ കത്തിക്കലും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ഇന്ത്യയിൽ വളരെയേറെയാണ്. പെൺകുഞ്ഞു ജനിക്കുകയാണെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കുന്നതും വടക്കേ ഇന്ത്യയിൽ സാധാരണമാണ്. കുഞ്ഞായിരിക്കുന്ന കാലങ്ങളിലും ആൺപിള്ളേർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. പെൺകുട്ടികളെ വേണ്ടവിധം മാതാപിതാക്കൾ സംരക്ഷിക്കുകയുമില്ല. സ്ത്രീ വിവേചനം ഗർഭപാത്രം മുതൽ തുടങ്ങുന്നതുകൊണ്ട് സ്ത്രീകൾ വളരെ കുറവായ അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗിക ജോലിക്കായി മാതാപിതാക്കൾ വിൽക്കുന്നു. അല്ലെങ്കിൽ അടിമ ജോലിക്കായി അയക്കുന്നു.

സ്ത്രീകൾക്കായി ചില പ്രത്യേക ജോലികൾ പാരമ്പര്യമായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതലും ബുദ്ധിമുട്ടും പ്രശ്നങ്ങൾ നിറഞ്ഞ ജോലികളും സ്ത്രീകൾക്കു ലഭിക്കുന്നു.  ദരിദ്രരായവർക്ക് കുടുംബം നില നിർത്തണമെങ്കിൽ സ്ത്രീകളും പുരുഷന്മാർക്കൊപ്പം കൂലിപ്പണിക്ക് പോവേണ്ടതായുണ്ട്. കൃഷിയിലും മരാമത്ത് പണികളിലും സ്ത്രീകൾ നിത്യവൃത്തിക്കായി ജോലി ചെയ്യുന്നു. സ്വകാര്യ കുടുംബ ബിസിനസിലും സ്ത്രീകൾ പങ്ക് വഹിക്കുന്നുണ്ട്. ടെക്സ്റ്റയിൽ, ചണം, കൽക്കരി, തോട്ട വ്യവസായങ്ങളിലും അനേക സ്ത്രീ തൊഴിലാളികളുണ്ട്. വീട്ടിലെ ജോലിയും, കന്നുകാലി വളർത്തലും കൃഷിയിൽ ഭർത്താവിനെ സഹായിക്കലും ഭക്ഷണം പാകം ചെയ്യലും സ്ത്രീകൾ ചെയ്യുന്നു. അടുപ്പിൽ തീ കത്തിക്കാൻ വിറകും പാത്രത്തിൽ വെള്ളവും ദൂരസ്ഥലങ്ങളിൽനിന്നു അവർ ചുമന്നു കൊണ്ട് വരണം. തൊഴിൽസ്ഥലത്തും സ്ത്രീ തൊഴിലാളികൾ സുരക്ഷിതരുമല്ല. നീണ്ട മണിക്കൂർ ജോലിയും തുച്ഛമായ പ്രതിഫലവും അവർക്ക് ലഭിക്കുന്നു.

ഭാരതീയ സംസ്ക്കാരത്തിൽ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിന് അമൂല്യമായ വില കല്പിച്ചിട്ടുണ്ട്. ചെറു പ്രായത്തിലുള്ള വിവാഹവും ജീവിതാവസാനം വരെയുള്ള ഭാര്യ ഭർത്താക്കന്മാരുടെ വൈവാഹിക ബന്ധവും ഭാരതീയ കാഴ്ചപ്പാടുകളാണ്. വിവാഹം വേർപെടുത്തലും വിധവയായി ജീവിക്കലും ഒരു സ്ത്രീയെ ദൗർഭാഗ്യകരമായ അവസ്ഥയിൽ എത്തിക്കുന്നു. സ്ത്രീധനവും ആർത്തി പിടിച്ച പുരുഷന്റെ ധനമോഹവും സ്ത്രീയുടെ വൈവാഹിക ബന്ധത്തിന്റെ ഭാഗമാണ്. പുരുഷന്മാരിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും സർക്കാർ ജോലിക്കാരും പ്രൊഫഷണൽ തൊഴിലുള്ളവരും വിവാഹിതരാകുമ്പോൾ വൻതുകകൾ സ്ത്രീധനം ആവശ്യപ്പെടുന്നു. വരുമാനമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവദിക്കാതെ ചില മാതാപിതാക്കൾ അവരെ ചൂഷണം ചെയ്യാറുമുണ്ട്. പെൺക്കുട്ടികൾക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിലുണ്ടെങ്കിലും സ്ത്രീധനത്തിന് കുറവ് വരില്ല. സ്ത്രീധനത്തിന്റെ അപര്യാപ്തതയിൽ വധുവിനെ കൊലചെയ്യുന്നതും നിത്യ സംഭവങ്ങളാണ്. വധു വീട്ടുകാർ കൂടെക്കൂടെ ഭർത്താവിന്റെ കുടുംബത്തിൽ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും എത്തിച്ചില്ലെങ്കിൽ യുവതിയായ ഭാര്യയെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പീഡിപ്പിക്കുകയും ചെയ്യുന്നു. ജനിക്കുന്ന കുട്ടി പെണ്ണായാലും പഴി സ്ത്രീക്കായിരിക്കും. ചിലപ്പോൾ പുത്തൻ വധുവിനെവരെയും വീട്ടിൽനിന്നും പുറത്താക്കും. ഭർത്താവിന്റെ കുടുംബത്തിലെ പീഡനമേറ്റ മകളെ അവരുടെ മാതാപിതാക്കൾ സ്വന്തം വീട്ടിൽ കയറ്റാതെയുമിരിക്കും. ഭർത്താവുമായി വഴക്കുകൂടി മടങ്ങി വരുന്ന മകളെ അഭിമാന പ്രശ്നമായതിനാൽ തിരിച്ചു സ്വീകരിക്കാൻ തയ്യാറാവുകയുമില്ല. അവസാനം അവൾ ആത്മഹത്യ ചെയ്യുകയോ ബന്ധുജനങ്ങളാൽ കൊല ചെയ്യപ്പെടുകയോ ചെയ്യും.

ആധുനിക കാലത്തു സ്ത്രീകളെപ്പറ്റിയുള്ള പുരുഷലോകത്തിന്റെ സാമൂഹിക ചിന്താഗതികളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസപ്രദമാണ്. സ്ത്രീകളുടെ ഇന്നത്തെ സാമൂഹികമായ വ്യവസ്ഥിതികൾ വിവരിക്കാൻ പ്രയാസമാണ്. നാനാവിധ സമൂഹങ്ങൾ ഇന്ന് സങ്കീർണ്ണങ്ങളായ ചിന്താഗതികളാണ് പുലർത്തിവരുന്നത്. ഗ്രാമീണരുടെ ജീവിതചര്യകളെക്കാൾ വ്യത്യസ്തമാണ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതം. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിത രീതി മറ്റൊരു തരത്തിലുമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയന്ത്രണങ്ങൾ ഗ്രാമീണ പ്രദേശങ്ങളിൽ നിലവിലുണ്ട്. അതുപോലെ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീകളും പാരമ്പര്യ വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികരാൽ അസ്വസ്ഥരാണ്. ഇക്കാര്യത്തിൽ സ്ത്രീകളുടെ സാമ്പത്തികമായ സുസ്ഥിരത ഒരു പ്രധാന ഘടകമായും കരുതണം.  അവരുടെ മെച്ചമായ വിദ്യാഭ്യാസം ചിലപ്പോൾ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബത്തിലെ മറ്റുള്ളവരുമായി സഹമനോഭാവത്തോടെ  ജീവിക്കാൻ സഹായകമാവുകയും ചെയ്യുന്നു.

കാലം മാറിയപ്പോൾ വിധവകൾക്കും മെച്ചമായ ജീവിതവും സൗകര്യങ്ങളും ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. വിധവകൾക്ക് പഴയ മാമൂലുകൾ ഭേദിച്ച് വീണ്ടും വിവാഹിതരാവുകയും ചെയ്യാം. ഇന്ന് ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മറ്റുള്ളവരിൽനിന്ന് സഹതാപവും ലഭിക്കുന്നു. എന്നാലും കുടുംബത്തിൽ മറ്റു വിവാഹങ്ങൾ വരുമ്പോൾ ഇന്നും അവർക്കെതിരെ വിവേചനങ്ങളുണ്ട്. വിവാഹം പോലുള്ള  ആചാരങ്ങളിൽ അവരെ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തും. വിവാഹിതരായി ഭർത്താവ് ഉള്ളവരെ മാത്രമേ ആചാരങ്ങളിൽ പങ്കു കൊള്ളാനും ചില കർമ്മങ്ങളിൽ പങ്കാളിയാവാനും അനുവദിക്കുള്ളൂ.

ഗ്രാമീണ ജീവിതവുമായി കണക്കാക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിത നിലവാരം വളരെയധികം വ്യത്യസ്തമാണെന്നു കാണാം. പട്ടണത്തിൽ താമസിക്കുന്നവരിൽ ഉന്നത ജോലികളുള്ളവരിൽ സ്ത്രീകളെയും കാണാം. ഡോക്ടർ, എൻജിനീയർ എന്നീ നിലകളിൽ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന അനേകം സ്ത്രീകളുമുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും വഹിക്കണം. പുരുഷന്മാരായിരിക്കും കുടുംബത്തെ നിയന്ത്രിക്കുന്നത്. നല്ല ശമ്പളത്തോടെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും കുടുംബ ഭാരത്തിൽ നിന്നും അവർ മുക്തരായിരിക്കില്ല. കുട്ടികളുടെ കാര്യവും അടുക്കള ജോലിയുടെ ചുമതലയും  വഹിക്കേണ്ടത് സ്ത്രീകളായിരിക്കണമെന്നുള്ള സാമൂഹിക കാഴ്ചപ്പാടിന് മാറ്റവും വന്നിട്ടില്ല.

സ്വതന്ത്ര  ഇന്ത്യ ടെക്കനോളജിക്കൽ യുഗത്തിൽക്കൂടി പരിവർത്തന വിധേയമായി കടന്നുപോവുന്നു. അതോടൊപ്പം സ്ത്രീകളുടെ സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകിയിട്ടുണ്ട്.  കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം  സ്ത്രീകൾക്കുവേണ്ടിയുള്ള  വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ അവരുടെ പുരോഗമനങ്ങൾക്കും   കാരണമായിരുന്നു. കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ സ്ത്രീകൾ സാമൂഹികമായി വളരെയധികം മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ലാന്നു ചിന്തിക്കുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. വീട്ടു ജോലികൾ മാത്രം സ്ത്രീകൾ പഠിക്കുകയെന്ന ചിന്താഗതികളായിരുന്നു പുരുഷ ലോകത്തിനുണ്ടായിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുമെങ്കിൽ അവൾ വിധവയാകുമെന്ന അന്ധവിശ്വാസവും ചിലർ പൂലർത്തിയിരുന്നു. ഇത്തരം വിശ്വാസങ്ങൾ പുലർത്തുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾക്കും വിദ്യാഭ്യാസം നേടാനുള്ള വഴികൾ തുറന്നു കൊടുത്തിരുന്നത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കൾക്ക് സ്ത്രീകൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുകയെന്നത് എളുപ്പമായിരുന്നില്ല. അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. പിന്നീട് സ്ത്രീകളെ മിഡിൽ സ്‌കൂളിനപ്പുറം പഠിപ്പിക്കരുതെന്നായി. വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകിയാൽ പുരാതനകാലം മുതൽ കാത്തു സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടുമെന്ന വിശ്വസമായിരുന്നു യാഥാസ്ഥിതിക ലോകത്തുണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ  സ്ത്രീകൾക്ക് പുരോഗമനപാതയിൽ മാറ്റങ്ങളുണ്ടായെങ്കിലും ആഗോള നിലവാരത്തിൽ നോക്കുമ്പോൾ ഇന്ത്യൻ സ്ത്രീകൾ സാംസ്ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നിലായിരുന്നു.  ഗ്രാമീണ പ്രദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസ നിലവാരം പട്ടണപ്രദേശങ്ങളിൽ നിന്നും വളരെയധികം താഴെയാണ്. പെൺക്കുട്ടികളെ സ്‌കൂളിൽ അയക്കാത്ത കാരണം സാമൂഹികമായ പ്രശ്നങ്ങളും ഉടലെടുക്കുന്നു. പെൺക്കുട്ടികൾ വീടിനെ സഹായിക്കേണ്ടവരെന്ന ഒരു കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ട വീട്ടിൽ ആൺമക്കളെ മാത്രം സ്‌കൂളിൽ വിടുവാൻ മാതാപിതാക്കൾ താല്പര്യപ്പെടുന്നു. പെൺക്കുട്ടികൾ അവരുടെ ഇളയത്തുങ്ങളെ നോക്കിയും വീട്ടു ജോലികളും ചെയ്തു കഴിയുകയും വേണം.   പെൺക്കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതും അവരുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിനു തടസ്സമാകുന്നു. ചില സാമൂഹിക നിയന്ത്രണങ്ങളും അവരെ സ്‌കൂൾ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്‌കൂളുകൾ വളരെയധികം ദൂരെയായിരിക്കുമെന്നതും മറ്റൊരു കാരണമാണ്.

ഭാരതത്തിലെ സ്ത്രീകൾ സ്വതന്ത്രരാവണമെങ്കിൽ ഇനിയും നീണ്ട പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും. ഇന്നുള്ളവരും അവരുടെ മനസ്ഥിതിയും സമൂലം ഇല്ലാതാകണം. ഇന്ത്യ മുഴുവനായുള്ള പുരുഷന്മാരുടെ മനസുകളിൽ പാരമ്പര്യം നിറഞ്ഞിരിക്കുന്നു. സ്ത്രീ, പുരുഷന്റെ ലൈംഗികാവശ്യത്തിനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ മാത്രമുള്ളവരെന്നും കരുതുന്നു. സ്ത്രീയെ അബലയായി കരുതുകയും തീരുമാനങ്ങൾ പുരുഷൻ മാത്രം  എടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രരാക്കുകയും ആത്മാഭിമാനമുള്ളവരാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം.  അവർക്ക് സ്വന്തം നിലയിൽ പരാശ്രയം കൂടാതെ ജീവിക്കാൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുടുംബം മാത്രം നോക്കുകയാണ് സ്ത്രീകളുടെ ജോലിയെന്ന മിഥ്യാ ധാരണയ്ക്കും മാറ്റങ്ങൾ കൂടെയേതീരൂ.












Thursday, November 2, 2017

സൂഫിസവും വീക്ഷ്‌ണഗതികളും ഇസ്ളാമിന്റെ ഖണ്ഡനങ്ങളും




ജോസഫ് പടന്നമാക്കൽ

സൂഫിസം, ഇസ്‌ലാമിന്റെ മൗലികതയിൽനിന്നും വളർന്നു വന്ന വ്യത്യസ്ത ചിന്തകളുള്ള ഒരു മതവിശ്വാസമാണ്. സൂഫികൾ ആത്മജ്ഞാനമുൾക്കൊണ്ട് പരിത്യാഗികളായി ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചും ഇസ്‌ലാമിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകളോടെ  ജീവിക്കുന്നു. പേർഷ്യൻ, അറേബ്യൻ ലോകത്തിൽനിന്നും ദൈവത്തെ സ്തുതിച്ചിരുന്ന യാഥാസ്ഥിതികരായ ഇസ്‌ലാമിക ചിന്തകരിൽനിന്നുമായിരുന്നു സൂഫിസത്തിന്റെ ആരംഭം. ഭൗതിക ജീവിതത്തെ മൊത്തമായി തിരസ്ക്കരിക്കുന്നു. പരമമായ സത്യം തേടി യോഗാത്മക ചിന്തകളോടെ അവർ ഇസ്‌ലാം മതത്തെ പരിപോഷിപ്പിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിലെ യാഥാസ്ഥിതിക ആചാരങ്ങളെ മുറുകെ പിടിക്കുകയും ചിലതിനെ തിരസ്ക്കരിക്കുകയും ചെയ്തിരുന്നു. ഖുറാന്റെ പ്രബോധനത്തോടെ, ജീവിക്കുന്ന കാലഘട്ടങ്ങളിൽ ആത്മാവിൽ ശക്തി പ്രാപിക്കുമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്.

സൂഫിയെന്നാൽ കമ്പളി വസ്ത്രം ധരിക്കുന്നവരെന്നാണ് അർത്ഥം. ദാരിദ്ര്യവ്രതമാണ് അവർ അനുഷ്ഠിക്കുന്നത്. സ്നേഹമാണ് ദൈവത്തിലേക്കുള്ള ഏകവഴിയെന്നു  വിശ്വസിക്കുന്നു. സൂഫികൾ കൂടുതൽ സമയവും ദൈവിക കാര്യങ്ങൾക്കായി നീക്കിവെക്കുന്നു. കവിതകൾ, സംഗീതം ഡാൻസ് എന്നിവകൾ അവരുടെ ആരാധനകളുടെ  ഭാഗമാണ്. അഞ്ചു നേരം നമസ്ക്കരിക്കൽ, ഹജ് യാത്ര, ബ്രഹ്മചര്യം എന്നിവകൾക്ക് സൂഫികൾ പ്രാധാന്യം നൽകാറില്ല. അതുകൊണ്ടാണ് യാഥാസ്ഥിതികരായ മുസ്ലിമുകൾ അവരെ തെറ്റിദ്ധരിക്കുന്നതും. സൂഫികളുടെ മധുരമായ സംഗീതത്തിന്റെ ശബ്ദതരംഗങ്ങൾ ആത്മാവിനു പുളകമേറി ദൈവവുമായി സല്ലപിക്കുന്നതായി തോന്നിപ്പോവും. അവരുടെ ആരാധന രീതികളിൽ സംഗീതവും നൃത്തവും ഉണ്ടായിരിക്കും. ആരാധനയ്‌ക്കൊപ്പം ആടിയും വശത്തിലേക്ക് ചെരിഞ്ഞും വട്ടത്തിൽ കൂട്ടമായും നൃത്തങ്ങൾ ചെയ്യും. സൂഫികൾ ഇത്തരം ആചാരങ്ങളെ നൃത്തമായി പരിഗണിക്കാറില്ല. ആത്മീയതയിൽ അലിഞ്ഞ ചലനങ്ങൾ മാത്രമെന്നാണ് അവരുടെ വിശദീകരണം.

സൂഫിസത്തിന്റെ ആരംഭം എങ്ങനെയെന്ന് പണ്ഡിതരുടെയിടയിൽ വിവിധ അഭിപ്രായങ്ങളാണുള്ളത്. സൂഫികൾക്കുപോലും അതിൽ വ്യക്തമായ ഒരു ധാരണയില്ല. ഇസ്‌ലാമിന്റെ യോഗാത്മക ദർശനപരമായ ഒരു സ്‌കൂളാണ് സൂഫിസം എന്നാണ് പാരമ്പര്യമായ വിശ്വസം. സൂഫികൾ ധ്യാനത്തിന്റെ ആവശ്യകതയെ പരിപൂർണ്ണമായി വിശ്വസിക്കുന്നവരാണ്. പ്രവാചകൻ മുഹമ്മദ് നബി 'ഹിറാ ഗുഹ'യിൽ ധ്യാനത്തിനായി പോയിരുന്ന ചരിത്രവും ഇതിനടിസ്ഥാനമായി ചൂണ്ടി കാണിക്കുന്നു. സൂഫിസത്തിന്റെ ആരംഭം പ്രവാചകനിൽ നിന്നുമെന്നും പിന്നീട് 'അലി' വഴി 'ഹസൻ ബസ്വരി'യിലേക്കും 'അബൂഹാശിമി'ലേക്കും പകർന്നുവെന്നു അവരുടെ വിശ്വാസത്തിലുണ്ട്. ഭൂരിഭാഗം സൂഫികളും മുസ്ലിമുകളാണ്. മുസ്ലിമുകൾ അല്ലാത്തവർക്ക് സൂഫികൾ ആകാൻ സാധിക്കില്ലെന്ന് അവർ വിശ്വസിക്കുന്നു. മറ്റു ചില വീക്ഷണങ്ങളും പണ്ഡിതരുടെയിടയിലുണ്ട്. സിറിയായിലും ഈജിപ്റ്റിലുമുണ്ടായിരുന്ന ക്രിസ്ത്യൻ ആത്മജ്ഞാനികളുടെ തുടർച്ചയെന്ന വാദവും ഉണ്ട്. ഈജിപ്തുകാരുടെയും സൊറാസ്ട്രിയൻകാരുടെയുമിടയിലും സൂഫിസം പോലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. 1907-ൽ 'സൂഫി ഇനായത് ഖാൻ' ആണ് സൂഫിസം പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു, 'ലോകത്തിൽ എല്ലാക്കാലത്തും ആത്മീയ ഉണർവുണ്ടായിരുന്നു. ആരുടേയും ജ്ഞാനത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. ഒരു സ്ഥലങ്ങളിലും സാധിക്കില്ല. അതുകൊണ്ടു സൂഫിസത്തിന്റെ ആരംഭം നിശ്ചയിക്കുക എന്നത് എളുപ്പമല്ല.'

ആയുധം എടുക്കുന്നവരെ ഇവർ എതിർക്കുകയും സമാധാനം കാംഷിക്കുകയും ചെയ്തിരുന്നു. സമാധാനം ദൈവികമായ കടമയായും ചിന്തിച്ചിരുന്നു. പ്രവാചകൻ മുഹമ്മദിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സ്വയം മനഃസാക്ഷിയേയും ആത്മത്തെയും മനസിലാക്കി സ്വതന്ത്രമായ ചിന്തകളോടെ അവർ ദൈവത്തെ ഉൾക്കൊണ്ടിരുന്നു. നീണ്ടകാലത്തെ അദ്ധ്യാത്മിക പരിശീലനത്തിൽക്കൂടി ആത്മബോധനം ഉൾക്കൊള്ളാമെന്നും അതുവഴി സന്തുഷ്ടത നേടാമെന്നും അവർ ചിന്തിക്കുന്നു. ഒരിക്കൽ ആത്മബോധനം ഉള്ളിൽ തട്ടിയാൽ ഒരു യോഗിയെപ്പോലെ ബാഹ്യമായ ആഡംബരങ്ങൾ സർവ്വതും ഇവർ പരിത്യജിക്കും. സൂഫിസത്തിന്റെ ശക്തിയെന്നാൽ ബാഹ്യചിന്തകൾ വെടിഞ്ഞു യോഗാത്മക ചിന്തകൾ മനസ്സിൽ ഉറപ്പിക്കുകയെന്നതാണ്.

സൂഫിസത്തിന്റെ തത്ത്വങ്ങളെ മാനിക്കാതെ മഹനീയമായ അതിന്റെ ചിന്തകളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. താടിയും മുടിയും വെച്ച് സൂഫിയെന്നും പറഞ്ഞു കഞ്ചാവടിച്ചു നടക്കുന്നവരെയും കാണാം. കുളിക്കാതെ പച്ച കമ്പളിയും പുതച്ച് ഹിപ്പികളെ പോലെ ലക്ഷ്യമില്ലാതെ നടക്കും. അതുകൊണ്ടു സത്യമായ സൂഫിസ തത്ത്വങ്ങളെ പലരും തെറ്റിദ്ധരിക്കുന്നു. വിശ്വാസത്തോടെ അവനവന്റെ കണ്ണാടിയിൽക്കൂടി സ്വയം ആത്മാവിൽ അവനെ പഠിക്കുകയെന്നതാണ് സൂഫിസം. നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അഹങ്കാരം, കോപം, അമിതമായ ആഗ്രഹങ്ങൾ, ധനമോഹം ഇവകളെല്ലാം ഒരു നല്ല സുഫിയാകാൻ വർജിക്കേണ്ടതായുണ്ട്. സ്വയം ബുദ്ധികൊണ്ട് ആത്മാവിനെ നേർവഴിക്കു സഞ്ചരിപ്പിക്കാനുള്ള ശക്തിയും സമാഹരിക്കണം. അധികാരം, സ്വത്ത്, കാമം ഇതൊന്നും സ്ഥായിയല്ല. മനുഷ്യരിൽ സംതൃപ്തിയും ഉളവാകില്ല. ദൈവത്തോട് കൂടുതൽ അടുക്കുംതോറും ദൈവികമായ ഒരു പ്രണയാവസ്ഥ കരസ്ഥമാക്കും. അപ്പോഴാണ് മനുഷ്യരിൽ സംതൃപ്തി ഉണ്ടാകുന്നതെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഇത് പരമമായ സംതൃപ്തിയാണ്. ആ പരമാനന്ദം കണ്ടെത്തുന്ന സത്യാന്വേഷി അവന്റെ ജീവിത ലക്‌ഷ്യം അവിടെ പൂർത്തികരിക്കുകയാണ്.

മനസ്സാകുന്ന അകവും ഭൗതികമായ പുറവും ശുദ്ധിയാകുന്ന അവസ്ഥ ദൈവവുമായുള്ള പ്രണയത്തിൽ കൂടി ലഭിക്കുന്നതാണെന്ന് സൂഫികൾ വിശ്വസിക്കുന്നു. ആത്മാവിന്റെ നേർവഴിയിൽ സഞ്ചരിക്കുന്നവർ കറയില്ലാത്ത സ്നേഹത്തോടെ ജീവിക്കും. മഹത്തായ ദർശനങ്ങൾ നൽകുന്ന മഹാന്മാരെ ആദരിക്കും. അധികാര സുഖങ്ങൾ ത്യജിച്ച ഒരു ആത്മീയാന്വേഷി ഉള്ളിന്റെ ഉള്ളിൽ  വിശുദ്ധ യുദ്ധം നടത്തുന്നു. ഉണർന്ന ഒരു ബോധമാണ് അവർ കൈവരിച്ചിരിക്കുന്നത്. ഗ്രന്ഥങ്ങളിലെ അറിവുമാത്രം  ഉൾക്കൊണ്ടുകൊണ്ട് വാദപ്രതിവാദങ്ങൾ നടത്തുന്നവർ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. സൂഫികൾ സ്വയം ആത്മമെന്ന സത്തയോടുള്ള വെല്ലുവിളി കൂടിയാണ് നടത്തുന്നത്. സ്വയം നമ്മെ തെറ്റു തിരുത്താതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് നമ്മുടെ പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാകുന്നത്. ശാന്തിയും സ്നേഹവും നേടാത്തത് ദുർബോധം ബാധിച്ച മനുഷ്യന്റെ ചിന്തകൾ കാരണമാണെന്നും അവർ വിശ്വസിക്കുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവത്തെ ആരാധിക്കലാണ് ഒരു മനുഷ്യന്റെ ധർമ്മം. ഒരു യജമാനനും ഒരു അടിമയും തമ്മിലുള്ള ബന്ധമാണ് ഒരു ഭക്തനും ദൈവവുമായി ഉണ്ടാവേണ്ടത്. ദൈവത്തെ അറിഞ്ഞു നല്ല മാർഗ്ഗത്തോടെ ജീവിക്കുന്നവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് വിധി ദിനത്തിൽ നരകവും ഇസ്ലാം ദൈവിക ശാസ്ത്രം കൽപ്പിക്കുന്നു. എന്നാൽ സൂഫികൾ തിരഞ്ഞെടുത്തിരിക്കുന്ന മാർഗം ഇസ്‌ലാമിന്റെ ഈ അടിസ്ഥാന തത്ത്വത്തിന് എതിരായിട്ടാണ്. ദൈവത്തെ ഭയപ്പെടാതെ ദൈവത്തെ പ്രണയിച്ച് ദൈവ സാമിപ്യം നേടാമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്. ഒരു 'സൂഫി' പാരമ്പര്യമനുസരിച്ചു മഹത്വീകരിച്ച  ശരിയത്ത് നിയമങ്ങൾ പാലിക്കണം. ദൈവത്തിനു സമർപ്പണം ചെയ്തു ദൈവത്തെ അനുഭവിക്കുകയെന്നതാണ് അവരുടെ ദൈവിക ശാസ്ത്രം. പല സ്റ്റേജുകളിൽക്കൂടിയാണ് ഒരുവൻ സൂഫിയാകുന്നത്. ഉന്നത തലങ്ങളിൽ സൂഫിയാകേണ്ടവർ ഒരു ഗുരുവിനെ കണ്ടെത്തേണ്ടതായുമുണ്ട്. ഗുരുവിന്റെ കീഴിൽ ആത്മീയ പരിശീലനം നേടുകയും വേണം.

യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിൽ നിന്നാണ് സൂഫിസത്തിന്റെ ആദ്ധ്യാത്മിക ചിന്തകൾ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ആചാരങ്ങൾ കൂടുതലും ഷാരിയ അനുസരിച്ചാണ്. ദിവസവുമുള്ള പ്രാർത്ഥന, ഉപവാസം, അർഹരായവർക്ക് ദാനം കൊടുക്കുക, മെക്കായിലേക്കുള്ള പുണ്യയാത്ര എന്നിവകൾ ആ നിയമസംഹിതകളിൽ ഉൾപ്പെടും. ഈ ആചാരങ്ങളോടൊപ്പം ബാഹ്യവും ആന്തരികവുമായ ചിന്തകളും ഉൾപ്പെടണമെന്നാണ് സൂഫികൾ ചിന്തിക്കുന്നത്. മതപരമായ കടപ്പാടുകൾ ബാഹ്യവും ആദ്ധ്യാത്മികത ആന്തരികവുമായിരുന്നു. പ്രാർത്ഥനകൾ മാത്രം ആദ്ധ്യാത്മികതയ്ക്ക് അപര്യാപ്തമെന്നു സൂഫികൾ വിശ്വസിക്കുന്നു. ഹൃദയശുദ്ധി വളർത്താതെ അമ്പതു വർഷങ്ങൾ  പ്രാർഥിച്ചാലും പ്രയോജനം ലഭിക്കില്ലെന്നുള്ള ധാരണയാണ് സൂഫികൾക്കുള്ളത്.

 'ഷാരിയ' അനുസരിച്ചുള്ള ബാഹ്യാചാരങ്ങൾക്കൊപ്പം ആത്മജ്ഞാനം കൈവരിക്കുകയെന്നത് സൂഫിസത്തിന്റെ ഒരു ഭാഗമാണ്. അതിനു മനസുകൊണ്ട് ധ്യാനിച്ച് യോഗാത്മക ദർശനം കൈവരിക്കണം. ആത്മജ്ഞാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും ഷാരിയ പരിശീലിച്ചുകൊണ്ടിരിക്കണം. എന്നാൽ അദ്ധ്യാത്മിക തലത്തിൽ പ്രവേശിക്കുകയും മനസിനെ ബലവത്തുമാക്കിക്കൊണ്ടിരിക്കണം.  സത്യമെന്തെന്നും ദൈവത്തെ അറിയുകയെന്നതും അടുത്ത ഘട്ടമാണ്. ഈ ഘട്ടത്തിലാണ് ദൈവവുമായി അടുക്കുന്നതും മനസ്സിൽ പ്രതിഷ്ഠിക്കുന്ന ദൈവവുമായി ആശയ വിനിമയം നടത്തുന്നതും. ഒരിക്കൽ ദൈവത്തെ മനസാ വരിച്ചു കഴിഞ്ഞാൽ, ആ വ്യക്തിക്ക് ദൈവവുമായി നേരിട്ട് അറിവ് ലഭിക്കുന്നു. പിന്നീട് ഒരു ഗുരുവിന്റെയും അടിമയല്ല. എങ്കിലും സൂഫികൾക്ക് ആത്മീയതലത്തിൽ ഒരു പടികൂടി മുമ്പോട്ട് പോവേണ്ടതായുണ്ട്. അവർ അതിനെ 'ഗ്‌നോസിസ്' എന്ന് പറയുന്നു. അതാണ് അദ്ധ്യാത്മിക തലത്തിൽ ഏറ്റവും ഉയർന്ന സ്ഥലം. ദൈവത്തിന്റെ സന്ദേശകരുടെയും വിശുദ്ധരുടെയും യോഗാത്മക ദർശകരുടെയും സഹകരണത്തിൽ അദ്ധ്യത്മികത അവിടെ പൂർണ്ണമായും കൈവരിക്കുകയാണ്.

സൂഫികൾ കല്ലറകളുടെ മുമ്പിൽ വിളക്കു കത്തിക്കലും എണ്ണയും ഭസ്മവും നൽകലും പുഷ്പങ്ങൾ സമർപ്പിക്കലും ചെയ്യാറുണ്ട്. 'പട്ട്' കാണിക്കയായി നൽകുകയും സാഷ്ടാംഗ നമസ്ക്കാരം ചെയ്യുകയും ചെയ്യുന്നു. ചില സൂഫികൾ മരിക്കുമ്പോൾ ഭക്തജനങ്ങൾ അവരുടെ ശവകുടീരത്തിൽ വന്നു അനുഗ്രഹങ്ങൾ മേടിക്കാറുമുണ്ട്. മരിച്ചവരുടെ ശക്തി ഉള്ളിലേക്ക് ആവഹിക്കുകയും ചെയ്യുന്നുവെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഒരു ആത്മീയശക്തി ശവകുടീരത്തിൽ നിന്നും ലഭിച്ചുവെന്ന അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ശവകുടീരങ്ങളിൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവം പ്രത്യേകമായ വാത്സല്യം നൽകുന്നുവെന്നും വിശ്വസിക്കുന്നു. ഒരു സൂഫിയുടെ ശവകുടീരത്തിൽനിന്നുള്ള അത്ഭുതങ്ങൾ പ്രസിദ്ധമാകുമ്പോൾ അനുഗ്രഹങ്ങൾ തേടി അനേകായിരങ്ങൾ അവിടെ എത്താറുണ്ട്. അവിടെ ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും മുസ്ലിമുകളും സമ്മേളിക്കുന്നു. മരിച്ച സൂഫികളെ പ്രകീർത്തിച്ചു പ്രത്യേകമായ പാട്ടുകളും ഉണ്ടായിരിക്കും. പാട്ടുകൾ രചിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ മൂല്യങ്ങളിൽ ആയിരിക്കും. സ്നേഹവും ഭക്തിയും നിറഞ്ഞ ഗാനങ്ങളാവും ഉണ്ടാവുക.

ഇസ്‌ലാമിക ഗ്രുപ്പായ 'താലിബൻകാർ' ശവകുടീരം ആരാധനയെ എതിർക്കുന്നു. ഡാൻസ് ചെയ്യുന്നതും പാട്ടു പാടുന്നതും ഇസ്‌ലാമിന്റെ തത്ത്വങ്ങൾക്ക് എതിരെന്നും പാട്ടുകൾ ബിംബാരാധനയ്ക്കു തുല്യമെന്നും ശവകുടീരങ്ങളോടുള്ള ഭക്തി അന്ധവിശ്വാസമെന്നും കരുതുന്നു. ബിംബങ്ങളെ ആരാധിക്കുന്നതിനു തുല്യമായും അവരെ കുറ്റപ്പെടുത്തുന്നു. ശവ കുടീരങ്ങളിൽ പൂജകരെ സൃഷ്ടിക്കുന്ന പേരിൽ സൂഫികൾ സൗദി അറേബ്യയായിൽ കൊല്ലപ്പെടാറുണ്ട്. സൂഫികളെ കൂട്ടമായി കൊലചെയ്യപ്പെടുന്ന അവസരങ്ങളിൽ അവർ ആയുധം എടുക്കില്ല. ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്നവർക്കെതിരെ ആയുധം എടുക്കരുതെന്ന തത്ത്വത്തെ മാനിച്ച് കീഴടങ്ങുന്ന പതിവാണ് അവർക്കുള്ളത്. അതുകൊണ്ടു സൂഫികൾ സാധാരണ സായുധ കലാപത്തിന് ഒരുമ്പെടാറില്ല.

സൂഫികളെ സാഹോദര്യം (tariqas) എന്തെന്നു പഠിപ്പിക്കാൻ ഗുരുക്കന്മാർ അവർക്കു പ്രത്യേക ക്ളാസുകൾ നടത്താറുണ്ട്. സൂഫികളിൽ ചിലർ അത്ഭുതങ്ങളും കാണിക്കുന്നു. അസുഖങ്ങൾ ഭേദപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലിം ജനതയിൽ അനേകർ സൂഫികളുടെ ആചാരങ്ങളെ അഭിമാനത്തോടെ കാണുന്നവരുമുണ്ട്. ശവകുടീരങ്ങളിൽ ഉള്ള ആരാധന മുസ്ലിമല്ലാത്തവരെ ആകർഷിക്കുന്നതിനാൽ അവിടെ ഒരു ആഗോള മതസൗഹാർദ്ദത്തിന് അടിസ്ഥാനമിടുകയാണ്. മതങ്ങൾ തമ്മിൽ സമാധാനം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ദൈവത്തെ സ്നേഹിക്കുക എന്ന ഇസ്‌ലാമിക മൂല്യങ്ങൾക്ക് അങ്ങനെയുള്ള ആചാരങ്ങൾ സഹായകമാകുമെന്ന് പുരോഗമന വാദികളായ മുസ്ലിമുകൾ ചിന്തിക്കുന്നു.

ഇസ്‌ലാമിന്റെ തത്ത്വചിന്തകളിൽ സാഹോദര്യത്വമാണ്, പുലർത്തുന്നതെങ്കിലും മദ്ധ്യകാലത്തെ മുസ്ലിമുകൾക്ക് ഇന്ത്യയിലെ ഹിന്ദുക്കളുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ലായിരുന്നു. ഹിന്ദുക്കളുടെ നീണ്ട മതാചാരങ്ങളും, ബഹു ദൈവങ്ങളും ബിംബങ്ങളും മുസ്ലിമുകളുടെ വിശ്വാസങ്ങൾക്കു എതിരായിരുന്നു. വേദ ഉപനിഷത്തുക്കളെപ്പറ്റിയുള്ള അഗാധമായ അറിവിലേക്ക് അവർ പഠിക്കാൻ മെനക്കെട്ടുമില്ല. ഇസ്‌ലാം ഭരണാധികാരികളും മത പുരോഹിതരും ഇസ്‌ലാമിക മതം പ്രചരിപ്പിക്കാനും താല്പര്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനവുമുണ്ടായിരുന്നു. മുസ്ലിം സുൽത്താന്മാർ ഹിന്ദുക്കളോട് സഹിഷ്ണതയോടെ പെരുമാറിയിരുന്നില്ല. ചില മുസ്ലിം രാജാക്കന്മാർ ഹിന്ദുക്കളുടെ അമ്പലങ്ങളും തകർത്തിരുന്നു. രണ്ടു മതങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ പരസ്പ്പരം വെറുപ്പുകൾ കാരണം നാട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിലാണ് ചിന്തകരായ സൂഫികൾ ഇന്ത്യയിൽ കാണപ്പെടാൻ തുടങ്ങിയത്. സൂഫികൾ അവിടെ ഇരു മതങ്ങളിലും സാഹോദര്യം, സ്നേഹം, സൗഹാർദം എന്നീ തത്ത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സൂഫികളുടെ ഇത്തരത്തിലുള്ള നയങ്ങൾ മദ്ധ്യകാലയുഗങ്ങളിൽ വളരെയധികം ഫലപ്രദമാവുകയും ചെയ്തു.

ഇന്ത്യയിൽ സൂഫിസം പ്രചരിപ്പിച്ചിരുന്നവരിൽ കൂടുതലും യാഥാസ്ഥിതികരല്ലാത്ത നവീകരണേച്ഛുക്കളായ മുസ്ലിമുകളായിരുന്നു. അവർ ബുദ്ധമതത്തെ പറ്റിയും വേദാന്തങ്ങളെപ്പറ്റിയും പഠിച്ചവരായിരുന്നു. അതുപോലെ അക്കാലങ്ങളിലുള്ള പ്രസിദ്ധരായ ഹൈന്ദവ സന്യാസിമാരുമായും അവർക്ക് സമ്പർക്കം ഉണ്ടായിരുന്നു. ഹൈന്ദവ മതത്തിലെ അദ്വൈത തത്ത്വചിന്തകളുടെയും സൂഫിസത്തിന്റെ ആന്തരിക സത്തയുടെയും തത്ത്വങ്ങൾക്ക് സാമ്യമുണ്ടായിരുന്നു. അതനുസരിച്ചു ഇന്ത്യയിലും സൂഫി മുന്നേറ്റമാരംഭിച്ചു.

വാസ്തവത്തിൽ ഇന്ത്യയിൽ സൂഫി മുന്നേറ്റത്തിൽ ഹിന്ദുക്കളുടെ സ്വാധീനവുമുണ്ടായിരുന്നു. ഈ മുന്നേറ്റം ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പൊതുവായ ഒരു പ്ലാറ്റ്ഫോമിനായുള്ള പ്രേരണയാവുകയും ചെയ്തു. സൂഫികളും ഇസ്‌ലാമിൽ വളരെയധികം ദൈവിക കാര്യങ്ങൾക്കായി സമർപ്പിതരായിരുന്നെങ്കിലും യാഥാസ്ഥിതിക മുസ്ലിമുകളുമായി അവർക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സൂഫികൾ ആന്തരിക പരിശുദ്ധിയിൽ വിശ്വസിച്ചിരുന്നുവെങ്കിൽ യാഥാസ്ഥിതിക  മുസ്ലിമുകൾ കൂടുതലും ഭൗതിക കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു. ആത്മാവും ദൈവവുമായുള്ള ഒത്തുചേരൽ, സ്നേഹത്തിലും ഭക്തിയിലുംകൂടിയെന്നു സൂഫികൾ വിശ്വസിച്ചു. ലോകത്തിലെ ഭൗതിക സുഖങ്ങൾ ത്യജിക്ക വഴി ദൈവത്തെ പ്രാപിക്കാമെന്ന് അവരുടെ വിശ്വാസമായിരുന്നു. മറ്റു സമൂഹങ്ങളിൽ നിന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു സൂഫികൾ നയിച്ചിരുന്നത്.

ഭാരതത്തിൽ ഇസ്ലാം മതം പ്രചരിക്കാൻ സൂഫികൾ ഒരു നിമിത്തമായിട്ടുണ്ട്. ഹിന്ദുക്കളുടെ ജാതിവ്യവസ്ഥ, തൊട്ടുകൂടാനയം എന്നീ സാമൂഹിക ഉച്ഛനീചത്വങ്ങൾ മൂലം അവരിൽ നല്ലയൊരു വിഭാഗം ഇസ്‌ലാമായി മതം മാറിയിരുന്നു. അവരുടെ സ്നേഹവും സത്യവുമുൾക്കൊണ്ട ആത്മാർത്ഥമായ പെരുമാറ്റം അനേകം ഹിന്ദുക്കളെ ആ മതത്തിലേക്ക് ആകർഷിക്കുന്നതിനു  കാരണമായി. അവരുടെ പ്രയത്നം കൊണ്ട് കാശ്മീരിൽ ഭൂരിഭാഗം ജനം ഇസ്‌ലാം സ്വീകരിച്ചു.  സൂഫികൾ വ്യാപകമായി ഇന്ത്യയിൽ പ്രചരിച്ചത് മുഗൾ ചക്രവർത്തിമാരുടെ കാലത്തായിരുന്നു. ഹൈന്ദവ രജപുത്രരുമായി വിവാഹ ബന്ധത്തിലേർപ്പിട്ടിരുന്ന മുഗളമാർ സൂഫിസ ചിന്തകൾ ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിന് കാരണക്കാരുമായിരുന്നു. സൂഫി കലകളും സാഹിത്യവും സംഗീതവും ഹൈന്ദവ മുസ്ലിം ചിന്തകളിൽ ഒരു ഐക്യബോധമുണ്ടാക്കാനും കഴിഞ്ഞു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിൽ മതസൗഹാർദം സൃഷ്ടിക്കാൻ സൂഫികൾ ഒരു കാരണമായിരുന്നു. മുഗൾ കാലഘട്ടത്തിൽ സൂഫിമാർഗം പ്രചരിച്ചപ്പോൾ സൂഫികൾ മൗലിക വാദികളായ മുസ്ലിം പണ്ഡിതരുടെ അഭിപ്രായങ്ങൾ തള്ളിക്കളയുകയും ചെയ്തു. അവരുടെ ആരാധന സ്ഥലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും ഹൈന്ദവ ജനതകളും സമ്മേളിക്കാൻ തുടങ്ങി. ഹിന്ദുക്കുട്ടികൾ മദ്രസാകളിൽ വിദ്യാഭ്യാസവും ചെയ്തിരുന്നു. ബ്രിട്ടീഷ്കാർക്കെതിരെ സൂഫികൾ പൊരുതിയതുകൊണ്ടു അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ സൂഫിസം ഇന്ത്യയിൽ പ്രചരിപ്പിക്കാനും ബുദ്ധിമുട്ടായി തീർന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിലുള്ള മൗലിക വാദികളുടെ എതിർപ്പുകളും സൂഫിസം പ്രചരിപ്പിക്കുന്നതിന് തടസമായിരുന്നു.

സൂഫി വിശ്വാസവും അദ്വൈത വിശ്വാസവുമായി വ്യത്യാസമുണ്ട്. പലരും ഒന്നാണെന്ന തെറ്റിധാരണയും പുലർത്തുന്നു. അദ്വൈത സിദ്ധാന്തങ്ങളിൽ സർവ്വ സൃഷ്ടികളിലും വസ്തുക്കളിലും ദൈവിക ചൈതന്യമുണ്ടെന്നും അത് അനശ്വരമെന്നുമാണ് വിശ്വാസം. സൂഫികളും എല്ലാ സൃഷ്ടികളും ദൈവ സൃഷ്ടിയെന്നും അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതുപോലെയെന്നും വിശ്വസിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ അദ്വൈതമെന്നു തോന്നിപ്പോവും. ദ്വൈതവാദത്തിൽ പ്രകൃതിയും പ്രപഞ്ചവും ആത്മാവും അനശ്വരമായ അസ്തിത്വമുള്ളതാണ്. ഇതെല്ലാം ദൈവത്തിന്റെ പ്രതിഫലനമെന്നു അദ്വൈതവും പറയുന്നു. എന്നാൽ സൂഫികൾ വിശ്വസിക്കുന്നത് പ്രപഞ്ചം നശ്വരമെന്നും ദൈവം അനശ്വരമെന്നുമാണ്. ഈ കാണുന്ന നാം വിശ്വസിക്കുന്ന നശ്വരമെന്നുള്ളത് മിഥ്യയല്ലെന്നും എന്നാൽ മിഥ്യയെന്നുള്ളത് നശ്വരമെന്നും സൂഫികളുടെ വിശ്വാസമാണ്.

സൂഫിസം നാടിനും സമൂഹത്തിനും വളരെയധികം ഗുണങ്ങൾ ചെയ്തിട്ടുണ്ട്. 'സൂഫിസം' കാരണം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനിടയാക്കി. സൂഫികളായി മരിച്ച വിശുദ്ധരുടെ ശവകുടീരങ്ങൾ ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഒരുപോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളായി മാറി. സൂഫികൾ ഒന്നിച്ചുകൂട്ടമായി സമ്മേളിക്കുന്ന സമയം ഹിന്ദു ശ്ലോകങ്ങളും പൂജാ പ്രാർത്ഥനകളും ഉരുവിടുകയെന്നതും പതിവാണ്. അത് ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനു സഹായകമായിരുന്നു. സൂഫി വിശുദ്ധരുടെ ഉർദുവിലുള്ള പ്രസംഗങ്ങളും പ്രഭാഷണങ്ങളും എല്ലാ ജാതികളിലുംപെട്ട ജനാവലികൾ ശ്രവിച്ചുകൊണ്ടിരുന്നു. സൂഫികളിലെ വിശുദ്ധന്മാർ നയിച്ചിരുന്നതും ലളിതമായ ജീവിതമായിരുന്നു. സാധാരക്കാരുടെ ജീവിതത്തിൽ അങ്ങനെയുള്ള ലളിത ജീവിതം പകർത്തുന്നതിനു സൂഫിസം ഒരു നിമിത്തമായിത്തീർന്നിരുന്നു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'സൂഫി റാബിയ 'അൽ-ആദവിയ്യ' എന്ന ഒരു സ്ത്രീ ഇറാഖിലുള്ള തന്റെ സ്വദേശമായ ബസ്രയിൽക്കൂടി നടക്കുകയായിരുന്നു. ഒരു കയ്യിൽ കത്തുന്ന വിളക്കും മറ്റേ കയ്യിൽ ഒരു തൊട്ടി വെള്ളവുമുണ്ടായിരുന്നു. ഇത് എന്തിനാന്നെന്ന് ചോദ്യം വന്നപ്പോൾ മറുപടി പറഞ്ഞത്, 'അവർക്ക് സ്വർഗം കത്തിച്ചു താഴെയിടണമെന്നും വെള്ളം ഒഴിച്ച് നരകത്തിലെ തീ ശമിപ്പിക്കണമെന്നു'മായിരുന്നു. അങ്ങനെയെങ്കിൽ മനുഷ്യർക്ക് നരകമെന്ന ശിക്ഷയോ സ്വർഗ്ഗമെന്ന പ്രതിഫലമോ ഇല്ലാതെ ദൈവത്തെ സ്തുതിച്ച് സ്നേഹിച്ചു ജീവിക്കാൻ സാധിക്കും. ദൈവത്തോട് സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാൻ ചില സൂഫികൾ കവിതകളും എഴുതുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സൂഫി ഡാറ്റ ഗഞ്ച ബാഖ്‌ഷ് (Data Ganj Bakhsh) എന്നയാൾ  വളരെയധികം സങ്കീർണ്ണമായ സൂഫികളുടെ ദൈവശാസ്ത്രം എഴുതിക്കൊണ്ടിരുന്നു. അതിനുത്തരം പറയാൻ ഇസ്‌ലാം പണ്ഡിതർക്ക് സാധിക്കാതെയും വന്നിരുന്നു.

കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ ഏകാന്തതയിൽ കവിയായ സൂഫി വിലപിച്ചു; 'ലോകം തന്നെ അടയ്ക്കപ്പെട്ട ഒരു ശവപേടകം പോലെയാണ്. അതിനുള്ളിൽ നമ്മെ അടച്ചിട്ടിരിക്കുന്നു. ഒപ്പം അജ്ഞതയും നിറച്ചിട്ടുണ്ട്. മൂഢതയിലും ഏകാന്തതയിലും ജീവിതം തള്ളി നീക്കുന്നു. മരണം പാഞ്ഞെത്തുമ്പോൾ ശവപേടകത്തിൽ നിന്നും ചിറകുള്ളവർ നിത്യതയിലേക്ക് പറന്നുയരുന്നു. ചിറകില്ലാത്തവർ ശവപേടകത്തിനുള്ളിൽ അടയുന്നു. കൂട്ടുകാരെ, മരണത്തിന്റെ ശവപേടകം തുറക്കുന്നതിനു മുമ്പ് ദൈവത്തിങ്കലേയ്ക്ക്! പറന്നുയരാനുള്ള പക്ഷികളാകാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങളിലെ അഭിമാനകരമായ നേട്ടങ്ങളടങ്ങിയ പക്ഷിത്തൂവലുകളുടെയും  ചിറകുകളുടെയും ബലം വർദ്ധിപ്പിക്കുകയും വേണം!' സൂഫികളുടെ സുഭാഷിതങ്ങളിൽ പറയുന്നു, 'അന്വേഷിപ്പിൻ കണ്ടെത്തും! ഞാൻ ദൈവത്തെ അന്വേഷിച്ചു. കണ്ടെത്തിയത് എന്നെത്തന്നെയായിരുന്നു. എന്നെത്തന്നെ അന്വേഷിച്ചു. എന്നിൽ സത്യവും സ്നേഹവുമായ ദൈവത്തെ മാത്രം കണ്ടു.'











കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...