Wednesday, December 30, 2015

ജയിൽ ബന്ധനം അഭിമുഖീകരിക്കുന്ന സനൽ ഇടമറുകും സഭയുടെ ഫാത് വായും


By ജോസഫ് പടന്നമാക്കൽ

യുക്തി വാദിയും  ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനൽ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കിൽപ്പെട്ട് സ്വന്തം രാജ്യത്തു വരാൻ സാധിക്കാതെ യൂറോപ്പിലുള്ള  ഫിൻലാൻഡിൽ  പ്രവാസ ജീവിതം നയിക്കുകയാണ്.ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തിൽനിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം  അത്ഭുതമല്ലെന്നു  തെളിയിച്ചതുകൊണ്ടാണ് സഭയുടെ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ വിമർശിച്ചതിന് 'മതനിന്ദ'യെന്ന (ബ്ലാസ്പ്പമി) നിയമത്തിന്റെ മറവിൽ മൂന്നു വർഷം ജയിൽ ശിക്ഷയും ഭീമമായ പിഴയും കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരായ കേസുകൾ ഇന്ന് നിലവിലുള്ളത്. ഇന്ത്യൻ യുക്തി വാദി സംഘടനകളുടെ പ്രസിഡണ്ടെന്ന നിലയിലും ഒരു സാമൂഹിക സേവകനെന്ന നിലയിലും അദ്ദേഹം ഇതിനോടകം പ്രസിദ്ധനായി തീർന്നിരിക്കുന്നു.  ബാബാമാരുടെയും പുരോഹിതരുടെയും ജനങ്ങളെ പറ്റിക്കുന്ന അത്ഭുതങ്ങളുടെ ചുരുളുകളഴിച്ചുകൊണ്ട് ടെലിവിഷൻ മീഡിയാകളിൽ കൂടി സത്യം ബോധ്യപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു ശ്രീ സനൽ നിർവഹിച്ചു കൊണ്ടിരുന്നത്.


2013 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൂമാനിസ്റ്റ്റ് മാഗസിനിൽ സനൽ ഇടമറുകും ജെർണലിസ്റ്റ് 'റയൻ ഷാഫറു'മായുള്ള  ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സംഭാഷണ രൂപേണയുള്ള പ്രസ്തുത ലേഖനത്തിൽ  സനൽ ഇടമറുകിന്റെ  വ്യക്തിപരമായ ജീവിതവും വളർച്ചയും സഭയിൽ നിന്നും നിയമത്തിന്റെ കുരുക്കില്നിന്നും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും  വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പിതാവ് പ്രസിദ്ധ യുക്തിവാദിയായ ജോസഫ് ഇടമറുകും മാതാവ്  ഹൈന്ദവ കുടുംബത്തിൽ ജനിച്ച  സോലെയുമായിരുന്നു.   അവരുടെ ഗ്രാമത്തിന്റെ പേരായ  'ഇടമറുക്' പിന്നീട് പേരിന്റെ കൂടി കൂട്ടിച്ചേർത്തതാണ്. അദ്ദേഹത്തിൻറെ മാതാപിതാക്കൾ വ്യത്യസ്ത മതക്കാരായതുകൊണ്ട് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അക്കാലങ്ങളിൽ ശക്തമായ എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. സനൽ ജനിക്കുന്ന സമയം ക്രിസ്ത്യാനികളായി   മതം മാറാൻ  ശക്തമായ പ്രേരണ വന്നതിനാൽ  മാതാപിതാക്കൾ അവിടെ നിന്നും നാട് വിടുകയാണുണ്ടായത്. എവിടെ പോകണമെന്നറിയാതെ  മഴയുള്ള ഒരു രാത്രിയിൽ, തുറന്ന ആകാശത്തിൽ,  ജനിച്ചു വീണ കുഞ്ഞായ സനലിനെയും വഹിച്ചുകൊണ്ട് മാതാപിതാക്കൾ  സ്വന്തം കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട കഥ സനൽ തന്നെ അദ്ദേഹത്തിൻറെ അഭിമുഖക്കുറിപ്പുകളിൽ  വിവരിക്കുന്നുണ്ട്.


ഓർത്തോഡോക്സ്  സഭയിൽ നിന്നു വളരെയേറെ പീഡനങ്ങൾ സഹിച്ച ഒരു കുടുംബ പശ്ചാത്തലത്തിലാണ് 'സനൽ' മാതാപിതാക്കൾക്കൊപ്പം വളർന്നത്‌. അദ്ദേഹത്തിൻറെ അമ്മാവൻ ഓർത്തോഡോക്സ് സഭയിലെ ബിഷപ്പായിരുന്നു. സനലിന്റെ പിതാവിനെ ( ജോസഫ് ഇടമറുക് ) 'യേശു ഒരു മനുഷ്യാനായിരുന്നുവെന്ന' ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കി. വിവാദപരമായ  ഈ പുസ്തകം എഴുതിയതുമൂലം സമൂഹം മുഴുവൻ ജോസഫ് ഇടമറുകിനോട് അക്കാലങ്ങളിൽ ശത്രുതാ മനോഭാവം പുലർത്തിയിരുന്നു. കുടുംബത്തിനു പേരുദോഷം വരുത്തിയെന്നു പറഞ്ഞ്  ജീവനു ഭീഷണികളുമുണ്ടായി. അവിടെനിന്നും രക്ഷപ്പെട്ട് ഒരു ഹിന്ദു പണ്ഡിതനൊപ്പം പിന്നീട് ഇവരുടെ കുടുംബം താമസം തുടങ്ങി.


സനലിനെ സംബന്ധിച്ചടത്തോളം അദ്ദേഹമെന്നും സ്വന്തം പിതാവിൽ ആവേശഭരിതനായിരുന്നു.  ജീവിച്ചിരുന്ന നാളുകളിൽ,  തനതായ ആദർശങ്ങൾ ബലി കഴിച്ചുകൊണ്ട് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹത്തിൻറെ പിതാവ് തയ്യാറല്ലായിരുന്നു. തന്മൂലം നിയമത്തിന്റെ കുരുക്കിൽ  അനേക തവണകൾ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1970-ൽ പിതാവായ ഇടമറുക് തന്റെ വിവാദപരമായ പുസ്തം പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ് വിലയ്ക്ക് വാങ്ങി. പ്രസ്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയം നിസാര കാരണങ്ങൾ പറഞ്ഞ് അപ്രതീക്ഷിതമായി  പിതാവിനെ അറസ്റ്റ് ചെയ്യുകയും പ്രസ് കണ്ടു കെട്ടുകയും ചെയ്തു. പോലീസ് അക്കാലത്ത് അദ്ദേഹത്തിൻറെ പിതാവിനെ മൃഗീയമായി ഉപദ്രവിക്കുകയും എഴുത്തുകൾ അവസാനിപ്പിച്ചില്ലെങ്കിൽ വിരലുകൾ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.  ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു പത്രത്തിന്റെ എഡിറ്ററായതു കാരണം 1975-ൽ  അടിയന്തിരാവസ്ഥ കാലത്തു വീണ്ടും  അറസ്റ്റു ചെയ്തു. അക്കാലത്ത് അടിയന്തരാവസ്ഥയുടെ പേരിൽ കേരളത്തിൽ നിന്നും അറസ്റ്റ്  ചെയ്ത ഏക പത്രാധിപർ അദ്ദേഹം മാത്രമായിരുന്നു.


സനൽ, ചെറുപ്പകാലം മുതൽ സംഗീതത്തിലും കേരളത്തിലെ പാരമ്പര്യ കലകളിലും കഥകളിയിലും തല്പ്പരനായിരുന്നു. കഥകളിയിൽ വിജയകരമായി പഠനം പൂർത്തിയാക്കി നല്ലയൊരു കലാകാരനുമായി അറിയപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ ലൈബ്രറിയിൽ നിന്നും യുക്തി ചിന്തകളെ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കുകയെന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. അക്കാലങ്ങളിൽ ഉണ്ടായിരുന്ന യുക്തിവാദികളും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും  ഗഹനമായ ചർച്ചകൾ നടത്തിയിരുന്നതും  അദ്ദേഹത്തിൻറെ പിത്രുഭവനത്തിലായിരുന്നു.  ദൈവ വിശ്വാസമില്ലാതെ സനൽ വളർന്നെങ്കിലും മാതാപിതാക്കൾ ഒരിയ്ക്കലും അങ്ങനെയുള്ള ചിന്താഗതികൾക്ക് പ്രേരിപ്പിച്ചിരുന്നില്ല. സനൽ യുക്തിവാദിയാകാനുള്ള സാഹചര്യവും അദ്ദേഹം തന്നെ  വിവരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അയൽവക്കത്തുണ്ടായിരുന്ന സൂസനെന്ന യുവതിയായ ദേശീയ സ്പോർട്സ് താരം കാൻസർ രോഗത്തിന് അടിമപ്പെട്ടു. പ്രാർത്ഥനകളിൽ മാത്രം വിശ്വസിച്ചിരുന്ന  വെന്തിക്കോസ് വിഭാഗത്തിലെ തീവ്ര മതവിശ്വാസികളായ  മാതാപിതാക്കൾ  സൂസന് ചീകത്സ നല്കാൻ സമ്മതിച്ചില്ല. ആ യുവതിയുടെ മരണം  അന്നു ബാലനായിരുന്ന സനലിനെ വേദനിപ്പിക്കുകയും ഒരു യുക്തിവാദി  ചിന്തകനാക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഇടയിൽ യുക്തി വാദികളുടെ സംഘടന രൂപികരിക്കുകയും അന്ധ വിശ്വാസങ്ങൾക്കെതിരെ പോരാടുകയും ചെയ്തു.


സനൽ പറയുന്നു , "ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചില്ല. ഞാനൊരിയ്ക്കലും മാമ്മോദീസാ മുങ്ങിയിട്ടില്ല. എനിക്കൊരു മതമില്ല. ദൈവത്തിലോ പിശാചിലോ യഹോവായിലോ, യേശുവിലോ അള്ളായിലോ ശിവനിലോ  ജൂപ്പിറ്ററിലോ  ബഹു ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഞാനൊരു യുക്തിവാദിയാണ്.ആരും ഒരു മതത്തിൽ ജനിക്കുന്നുമില്ല. എന്റെ മാതാപിതാക്കൾ  യാതൊരു മതത്തിലും വിശ്വസിക്കാതിരുന്ന യുക്തിവാദികളായിരുന്നു. യേശു കരയുന്നുവെന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ നിങ്ങൾക്കു  തെറ്റു പറ്റി, അവിടെ ക്രൂശിതനായ രൂപം കരയുന്ന കാരണം പ്ലംബിഗ് തകരാറു കൊണ്ടായിരുന്നു." ഈ ഉറച്ച തീരുമാനത്തിൽ മാറ്റമില്ലാതെ  നില്ക്കുന്ന കാരണം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സ്വന്തം രാജ്യത്തു പ്രവേശിക്കാനാവാതെ സനൽ  ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്.


2012-ൽ  ബോംബയിലെ  വേളാങ്കണ്ണി പള്ളിയിലെ  ക്രൂശിത രൂപത്തിൽ നിന്നും വിശുദ്ധ ജലം വരുന്ന അത്ഭുത ക്രിയകളെ  അദ്ദേഹം  വീക്ഷിച്ചുകൊണ്ടിരുന്നു. കുരിശു രൂപം നിലകൊള്ളുന്ന ഭിത്തിയിൽ നിന്നുമാണ് വെള്ളം കുരിശു രൂപത്തിൽക്കൂടി പുറത്തു വരുന്നതെന്ന് കണ്ടു പിടിച്ചു. ഈ സത്യം ശ്രീ സനൽ ഇടമറുക് ടീ.വിയിൽ റിപ്പോർട്ട് ചെയ്യുകയും ശാസ്ത്രത്തിനെതിരായ ഇത്തരം അത്ഭുതങ്ങൾ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതിൽ വിമർശിക്കുകയും ചെയ്തു. അദ്ദേഹം  കത്തോലിക്കാ സഭയെ വിമർശിച്ചതുമൂലം പ്രശ്നം സങ്കീർണ്ണമാവുകയും സഭയ്ക്കുള്ളിൽ വലിയ ഒച്ചപ്പാടാവുകയും ചെയ്തു. കുപിതരായ വിശ്വാസികൾ  അദ്ദേഹത്തിനെതിരെ ശത്രുതാ മനോഭാവം പുലർത്തുകയും ഔദ്യോഗിക തലങ്ങളിൽ  പരാതികൾ അയക്കുകയുമുണ്ടായി.  ഇന്ത്യൻ ശിക്ഷാ നിയമം 295 (എ)   അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ്സുകൾ സഭ ഫയൽ ചെയ്യുകയും ചെയ്തു. മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന പേരിൽ  'മത നിന്ദ ' (ബ്ലാസ്പ്പമി) നിയമവും കേസിനോടൊപ്പം ഉള്പ്പെടുത്തി. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന  അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കുറ്റാരോപണങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ വക്കീലന്മാർ വാദഗതികളുമായി രംഗത്തുണ്ട്. ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാൽ ഇന്ത്യയിൽ  വരാൻ കഴിയാതെ   അദ്ദേഹത്തിന് പ്രവാസിയായി യൂറോപ്പിൽ കഴിയേണ്ടി വരുന്നു.


2012 ജൂലൈ നാലാം തിയതി ഡൽഹി പോലീസ് സനലിനെ അറസ്റ്റ് ചെയ്യുന്നതിനായി  അദ്ദേഹത്തിൻറെ  വസതിയിൽ എത്തിയിരുന്നു. ബോംബെ മെട്രോപൊളിറ്റൻ മജിസ്ട്രെറ്റിന്റെ  വാറന്റ് സഹിതം ഡൽഹി കോർട്ടിന്റെ ആജ്ഞ പ്രകാരമാണ് പോലീസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്ന് സനൽ വീട്ടിലുണ്ടായിരുന്നെങ്കിൽ  അറസ്റ്റു വരിച്ച് ജയിലിൽ പോകേണ്ടി വരുമായിരുന്നു. അദ്ദേഹം  വിദേശ യാത്രയിലായിരുന്നതു കൊണ്ട് കയ്യാമം വെക്കാൻ സാധിച്ചില്ല. അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്ന് പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞുമില്ല. നാടകീയമായ ഈ സംഭവങ്ങൾക്കുശേഷം സനലിനെതിരെയുള്ള പീഡനങ്ങൾ അതീവ ഗുരുതരമാവുകയും ചെയ്തു. കുരിശിൽ കൂടിയുള്ള വെള്ളമൊഴുക്കൽ അത്ഭുതമല്ലെന്നും പ്ളംമ്പിംഗ്  തകരാറെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് അദ്ദേഹത്തിനെതിരായ മത നിന്ദ വകുപ്പനുസരിച്ചുള്ള കുറ്റാരോപണമായി സഭ കരുതി. ക്ഷമിക്കാൻ സാധിക്കാത്തവിധം സഭാധികാരികൾ നടപടികൾക്ക് തുടക്കമിട്ടു. അന്നു ഭരിച്ചിരുന്ന ഇന്ത്യാ സർക്കാരിന്റെ പൂർണ്ണമായ പിന്തുണ സഭയ്ക്കു  ലഭിക്കുകയും ചെയ്തു. ഭാരതത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ ഒരു ന്യൂന സമുദായമെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള കേസുകളിൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യൻ സഭകളുടെ പിന്തുണ സഭയ്ക്കു ലഭിയ്ക്കാറുണ്ട്. പാശ്ചാത്യ സഭയിൽ നഷ്ടപ്പെട്ട പ്രതാപം ഭാരത സഭയില്ക്കൂടി വീണ്ടെടുക്കാനാണ് സഭ ശ്രമിക്കുന്നത്. കറുത്ത യുഗങ്ങൾ ഇന്ത്യയിൽ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് 'സനൽ' ഒരു ടീവി പ്രോഗ്രാമിൽ പറയുകയുമുണ്ടായി.


സഭയും സനലുമായി നടക്കുന്ന  വിവാദപരമായ ഈ പ്രശ്നത്തിൽ സനലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വാർത്തകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. യുക്തിബോധമുള്ളവർ സനലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും നല്കിവരുന്നു. ക്രൂശിതനായ രൂപത്തിൽക്കൂടി ഒഴുകിയത് അത്ഭുത വെള്ളമല്ലെന്നുള്ള സത്യം  പൊതു ജനങ്ങളുടെ മുമ്പിലായിരുന്നു അദ്ദേഹം തെളിയിച്ചത്. സ്വതന്ത്രമായി സംസാരിക്കാനുള്ള പൂർണ്ണാവകാശം ഭാരതത്തിലെ  ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ  അറിവുകൾ ജനങ്ങളിൽ പകർന്നു കൊടുക്കുന്നത് ഒരു കുറ്റമായി കരുതാനും സാധിക്കില്ല.   ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് പ്രകാരം  മാനുഷിക സാംസ്ക്കാരിക മുന്നേറ്റങ്ങൾക്കായുള്ള സനലിന്റെ പ്രവർത്തനങ്ങൾ തികച്ചും  നിയമത്തിന്റെ വ്യവസ്ഥകളിലും  അടിസ്ഥാനത്തിലും തന്നെയായിരുന്നു.  ആഗോള മനുഷ്യാവകാശ തത്ത്വങ്ങളുടെ ലംഘനമാണ് സഭയുടെ സനലിനെതിരെയുള്ള ഈ കുറ്റാരോപണമെന്നതിലും സംശയമില്ല. അധികാരവും പണവുമുള്ള സഭയുമായി ഏറ്റു മുട്ടുമ്പോൾ പ്രതികാരത്തിനായി മോഹിക്കുന്ന സഭാ ഭാഗത്തുനിന്നും പലവിധ കള്ളക്കേസുകളും  പ്രതീക്ഷിക്കാം. പതിനായിരക്കണക്കിനു ഒപ്പുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  യുക്തിവാദി സംഘടനകൾ  വത്തിക്കാനിൽ പെറ്റീഷനുകൾ അയച്ചിട്ടും പ്രയോജനമില്ലാതെ  സഭ നിശബ്ദത പാലിക്കുന്നതും മനുഷ്യത്വത്തോട് ചെയ്യുന്ന ഒരു കൊടും ക്രൂരത തന്നെയാണ്. കരുണയുടെ കണികപോലും കാണികാണാത്ത കഠിന ഹൃദയരാണ് '2015-2016' വർഷത്തെ കരുണയുടെ വർഷമായി' ആഘോഷിക്കുന്നതെന്നും ഓർക്കണം.


യേശുവിന്റെ പ്രതിമയിൽ സംഭവിക്കുന്ന  ഈ വെള്ളമൊഴുക്കലിനെ സ്ഥലവാസികൾ ഒരു അത്ഭുതമെന്നു പ്രഖ്യാപിച്ചു. അനേകർ വെള്ളം പരിശൂദ്ധമെന്നു കരുതി ശേഖരിക്കാനും തുടങ്ങി. ബോംബയിലെ വേളാങ്കണ്ണി പള്ളി ഒരു തീർത്ഥാടക കേന്ദ്രമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. സനൽ,  'ഇത് വിശുദ്ധ ജലമല്ല പ്ലംബിഗ് തകരാറെന്നു  പ്രഖ്യാപിച്ചപ്പോൾ' അതിന്റെ പ്രത്യാഘാതം  ഭയങ്കരമായിരുന്നു. ഭാവിയിൽ ഒരു തീർത്ഥാടക കേന്ദ്രം വഴി സഭയ്ക്ക് നേടാവുന്ന സമ്പത്താണ് അവിടെ നഷ്ടപ്പെട്ടത്. "ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ കുരിശു രൂപത്തിൽനിന്നും അടർന്നു വീഴുന്ന വെള്ളത്തിനെ ചൊല്ലിയുള്ള  കബളിപ്പിക്കലുകൾ  പുറം ലോകത്തെ അറിയിച്ചത്  പൊതു ജനാരോഗ്യം കണക്കിൽപ്പെടുത്തിയും കൂടിയാണെന്നും " സനൽ പറഞ്ഞു. രോഗം ഭേദപ്പെടുമെന്നു വിചാരിച്ച്
വിശ്വാസികൾ ആ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.  കുഴൽ വാഹിനികളിലെ തകരാറുമൂലം അഴുക്കു ചാലുകളിൽ നിന്ന് മലിന വെള്ളം ഭിത്തി വഴി ക്രൂശിത രൂപത്തിൽ ക്കൂടി വരുന്നതെന്ന വസ്തുത അവർക്കറിയില്ലായിരുന്നു. പരിശുദ്ധ ജലമെന്നു കരുതി  കുരിശു രൂപത്തിൽനിന്നും വരുന്ന  അഴുക്കു വെള്ളം കുടിച്ചാൽ  ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സനൽ അന്ന് കണ്ടുനിന്നവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കരുണയുടെ ഈ വർഷത്തിലും  പ്രതികാര മനോഭാവത്തോടെ   സഭ സനിലെനെതിരെ  നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.


സനലിനെതിരെയുള്ള  കേസുകൾ  പിൻവലിക്കാൻ  ഇന്ത്യൻ  സർക്കാരിനെ സ്വാധീനിക്കണമെന്ന് സനലും യൂറോപ്പിലെ യുക്തിവാദി സംഘടനകളും യൂറോപ്യൻ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'മതനിന്ദ' അഥവാ 'ബ്ലാസ്പ്പമി'   ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഒരു അപരിഷ്കൃത നിയമമാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിയമങ്ങൾക്കു ഭേദഗതി വരാതെ ഇന്നും 'മതനിന്ദാ നിയമം' ഇന്ത്യൻ ഭരണഘടനയിൽ ഒരു അപവാദമായി തുടരുന്നു. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസമാകുന്നു.  കൊളോണിയൽ കാലത്തെ ഈ 'മതനിന്ദ' നിയമം മാറ്റപ്പെട്ടില്ലെങ്കിൽ മതത്തിനെതിരെ സംസാരിക്കുന്ന ആരെയും കുഴപ്പത്തിലാക്കാം.  "പാകിസ്ഥാനിൽ ഒരു പെണ്‍കുട്ടി മത നിന്ദ നടത്തിയെങ്കിൽ അതിൽ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും" സനൽ ഇടമറുക് പറഞ്ഞു. കാരണം മത നിന്ദയെന്നാരോപിച്ച്  ഈ രാജ്യത്തിലെ പൌര ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയിലും സംഭവിക്കുന്നത്‌. ഇതൊരു കാലഹരണപ്പെട്ട നിയമമാണ്.അതിന്റെ മറവിൽ  ഹിന്ദു, മുസ്ലിം ക്രിസ്ത്യാനികളായ മതഭ്രാന്തർ നിയമത്തെ വളച്ചൊടിച്ച് ബലഹീനരെ അടിച്ചമർത്താൻ ശ്രമിക്കുന്നു. വിരോധം തീർക്കാനും മത നിന്ദയുടെ ഈ നിയമത്തെ ആയുധമാക്കുന്നു.


കുരിശു രൂപത്തിലെ അത്ഭുതങ്ങളെ അവഹേളിച്ചതിന് ക്ഷമാപണം നടത്തിയാൽ കേസുകൾ ഇല്ലാതാക്കാമെന്ന്  ബോംബയിലെ ആർച്ച് ബിഷപ്പ് ഗ്രേഷിയസ്  ഓസ്‌വാൾഡ്  പറഞ്ഞിരുന്നു.  സനൽ, കർദ്ദിനാളിന്റെ ക്ഷമാപണാവശ്യം നിരസിക്കുകയാണുണ്ടായത്. തെറ്റുകൾ ചെയ്യാത്ത താനെന്തിനു ക്ഷമ ചോദിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം  ഉറച്ചു തന്നെ നില്ക്കുന്നു.   യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കൾ  സനലിന്റെ ഈ നിലപാടിനെയും ചിന്താഗതികളെയും പിന്താങ്ങുന്നതു അദ്ദേഹത്തിന്  ബലം നല്കുന്നു.  ഈ പ്രശ്നത്തിൽ എന്തു വില കൊടുത്തും പൊരുതാൻ തന്നെയാണ് അദ്ദേഹം  തീരുമാനിച്ചിരിക്കുന്നത്. സനലിനെപ്പോലെ  പ്രസിദ്ധനായ ഒരാൾക്ക് മതത്തിന്റെ സ്വാധീനത്തിൽ പ്രവാസിയായി കഴിയേണ്ടി വന്നെങ്കിൽ  മതനിന്ദ നടത്തിയ സാധാരണക്കാരന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ  ചോദിക്കാനാരുമില്ലാതെ  ജാമ്യമില്ലാതെ അവരെ നേരെ ജയിലിൽ അയക്കുമായിരുന്നു.


'മതനിന്ദ' ഇന്ത്യൻ ഭരണഘടന വ്യവസ്ഥയിലെ ബാലിശമായ ഒരു നിയമമാണ്. യുക്തിചിന്തയില്ലാത്തവർ എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ പോരായ്മയാണ് ഇത് കാണിക്കുന്നത്. 'മതനിന്ദ'  നിയമങ്ങളുടെ കുരുക്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ  ജയിലിൽ അടയ്ക്കുകയോ വധിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ സനലിന്റെ കേസ്സിൽ ഒരു  അത്ഭുതം വെറും കള്ളമെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അത്ഭുതങ്ങൾ ബാബാമാരും മത പുരോഹിതരും ജനങ്ങളിൽ കുത്തി വെയ്ക്കുന്നതുമൂലം അവരിൽ   ഒരു തരം ഹിസ്റ്റീരിയാ വ്യാപിക്കുന്നു. മാനാസികാടിമത്വം സൃഷ്ടിക്കുന്നു. ഭ്രാന്തു പിടിച്ച ലോകം ഇവരുടെ മായാവേലകൾ  അപ്പാടെ വിശ്വസിക്കുകയും ചെയ്യുന്നു.


മതത്തെ ചോദ്യം ചെയ്യുന്ന ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഈ നിയമത്തിന്റെ മറവിൽ നിശബ്ദരാക്കുന്ന ചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്.  ഈ നിയമത്തിന്റെ അപകടമെന്തന്നാൽ ഏതൊരു വർഗീയ ചിന്താഗതിക്കാരനും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച്  മറ്റൊരാളെ നിയമത്തിന്റെ മറവിൽക്കൂടി കുഴപ്പത്തിലാക്കാനും സാധിക്കുന്നു. മത നിന്ദാരോപണത്തിന്റെ പേരിൽ സംശയമുള്ളവരെ പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കോടതിയുടെ കുറ്റ വിമുക്തനെന്ന തീരുമാനം വരെ ജയിലിലും കിടക്കണം.  ചിലപ്പോൾ കോടതിയുടെ ഒരു തീരുമാനത്തിനായി വർഷങ്ങൾ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഈ നിയമത്തിന്റെ അപകടം കോടതിവിധിയല്ല, കോടതിയുടെ തീരുമാനത്തിനു മുമ്പുള്ള നീണ്ടകാല വിസ്താരമാണ്. ഇന്ത്യയുടെ മതനിന്ദ നിയമത്തിൽക്കൂടി പ്രസിദ്ധരായ പലരെയും കുറ്റവാളികളായി കോടതി വിധിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രസിദ്ധ യുക്തി ചിന്തകനായിരുന്ന ഇ.വീ. രാമസ്വാമി നായിക്കരെ മതനിന്ദ നിയമത്തിന്റെ പേരിൽ കീഴ്കൊടതിയും  സുപ്രീം കോടതിയും കുറ്റവാളിയായി വിധിച്ചു. സല്മാൻ റഷ്ഡിയുടെ സാറ്റനിക്ക് വേഴ്സസ് പോലെ അനേക പുസ്തകങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.


കുരിശു  രൂപത്തിൽനിന്നും  വെള്ളം വരുന്നത്   അത്ഭുതമല്ലെന്നു  തെളിയിച്ചിട്ടും  സനലിന്റെ വാദഗതികളെ സഭാധികാരികൾ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വെള്ളം വരുന്നതെങ്ങനെയെന്ന സനലിന്റെ വിവരണം  ശ്രദ്ധിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. വിവാദപരമായ ടി.വി. വാർത്തകൾ സഭാധികാരികൾ നിരസിക്കുകയും സനലിന്റെ യുക്തിപരമായ  വാദങ്ങളിൽ യാതൊരു അർത്ഥവുമില്ലെന്നു വാദിക്കുകയും ചെയ്തു. ഈ പ്രശ്നം കൂടുതൽ രാഷ്ട്രീയ വൽക്കരിക്കാനാണ് സഭ ശ്രമിച്ചത്. വത്തിക്കാൻ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.  സനലിന്റെ കേസ്സിൽ ബോംബെ ഹൈക്കോർട്ടും ഡൽഹി ഹൈക്കോർട്ടും  ജാമ്യം നിഷേധിച്ചിരിക്കുകയാണ്.


ഇന്ത്യയിലെ നിയമ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞതെന്നും  സമൂലമായ മാറ്റങ്ങളാവശ്യമെന്നും സനൽ പറയുന്നു. നീതി എന്നും  അധികാരവും പണവും രാഷ്ട്രീയ സാമൂഹിക സാമുദായിക പിന്തുണയുള്ളവരുടെയും  പക്ഷത്തുമായിരിക്കും. മതഭ്രാന്തരെയും  സമുദായ പ്രമാണികളെയും പ്രീതിപ്പെടുത്തിക്കൊണ്ട്  പോലീസ് എക്കാലവും വിവേകമില്ലാതെ പ്രവർത്തിക്കും. സനൽ ചെയ്ത കുറ്റം സഭ വിശ്വസിക്കുന്ന ഒരു രൂപത്തിലെ വ്യാജ അത്ഭുതത്തിന്റെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുകയും അതിനെ  വിമർശിച്ചുവെന്നതുമാണ്. മത വിശ്വാസികളായ പൗരന്മാരെ സംരക്ഷിക്കുകയെന്നതു സർക്കാരിന്റെ ചുമതല തന്നെ. അതെ സമയം മതത്തെ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമല്ല. മതമെന്നു പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. മതങ്ങൾ തമ്മിൽ വൈരാഗ്യം സൃഷ്ടിക്കുന്നത്  മത രാഷ്ട്രീയ പുരോഹിതരുടെ ചരടുവലിയിലുമായിരിക്കും. വിശ്വാസികളുടെമേൽ മാനസ്സികാടിമത്വം അടിച്ചേൽപ്പിച്ചിരിക്കുന്നതുകൊണ്ട് നീതിയും നിയമവും എന്നും പൌരാഹിത്യത്തിനൊപ്പമായിരിക്കും.  വോട്ടുബാങ്കിനായി രാഷ്ട്രീയക്കാരുടെ കൈകളിലും 'മതനിന്ദാ നിയമം'  ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ '51 എ' വകുപ്പ് അനുശാസിക്കുന്നത്  'ഏതൊരു പൗരനും ശാസ്ത്രീയ ഗവേഷണത്തിനും മാനുഷിക പുരോഗതിക്കും അന്വേഷണത്തിനും സാമൂഹിക പരിഷ്ക്കാരങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ്. ബോംബയിലെ തന്റെ പ്രവർത്തനം, സാധാരണക്കാരെ സാംസ്ക്കാരിക മുന്നേറ്റത്തിനായി  ബോധവൽക്കരിക്കുക മാത്രമായിരുന്നുവെന്ന് സനൽ അവകാശപ്പെടുന്നു.




Joseph Edamaruk



Saturday, December 19, 2015

ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമർശനങ്ങളും


By ജോസഫ് പടന്നമാക്കൽ



ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമസിനെ അദ്ധ്യാത്മികതയുടെയും പരിശുദ്ധിയുടെയും ദിനമായി  ആചരിച്ചു വരുന്നു. 'ക്രിസ്തുമസ്'  വിവിധ രാജ്യങ്ങളുടെ  മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ  ആഘോഷ ദിനമാണ്. എങ്കിലും  ആധുനിക ലോകം ക്രിസ്തുമസിനെ  വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം. സമ്മാനങ്ങൾ കൈമാറുക, ക്രിസ്തുമസ് മരം അലങ്കരിക്കുക, പള്ളിയിൽ പോവുക, ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണം പങ്കു വെക്കുക, സാന്റാ ക്ലോസിന്റെ വരവ് കാത്തിരിക്കുക  എന്നിങ്ങനെയുള്ള  ക്രിസ്തുമസ് ദിനത്തിലെ പരമ്പരാഗതങ്ങളായ  ആചാരങ്ങൾ നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്നു.ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ജന്മദിനം ഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ്  സഭാധികാരികൾ യേശുവിന്റെ ജന്മ ദിനാ ഘോഷത്തിനു തുടക്കമിട്ടത്.


2012-ലെ ക്രിസ്തുമസ് കാലത്ത്   ബനഡിക്റ്റ്  മാർപാപ്പാ യേശുവിന്റെ ശൈശവ കാലങ്ങളെ വിവരിച്ചുകൊണ്ടു  'നസ്രത്തിലെ യേശു'വെന്ന (ജീസസ് ഓഫ് നസറത്ത്)  ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ആറാം  നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ,'ഡയോനിസിയസ്  എക്സിഗൂസ്' എന്നു പേരുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ തയ്യാറാക്കിയ ക്രിസ്ത്യൻ കലണ്ടർ തികച്ചും അബദ്ധങ്ങൾ നിറഞ്ഞതാണെന്നു"   മാർപാപ്പായുടെ  പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സഭ അംഗികരിച്ച  ഈ കലണ്ടറിലുള്ള  യേശുവിന്റെ ജനനതിയതിയും മാസവും വർഷവും  ശരിയല്ലെന്നും  അനേക വർഷങ്ങളുടെ വ്യത്യാസത്തിലാണ് കലണ്ടറുണ്ടാക്കിയിരിക്കുന്നതെന്നും  ബനഡിക്റ്റിന്റെ ഈ ഗവേഷണ ഗ്രന്ഥത്തിലുണ്ട്. ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി ആഘോഷിക്കുന്നത് തികച്ചും നിരർത്ഥകമാണെന്നു മാർപാപ്പായുടെ  പുസ്തകത്തിൽ നിന്നും മനസിലാക്കാം. ഉണ്ണിയേശു പിറന്നപ്പോൾ മാലാഖമാർ ഗാനങ്ങൾ ആലപിച്ചുവെന്നത്  തെറ്റായ വിശ്വാസമായും  മാർപാപ്പയുടെ പുസ്തകത്തിലുണ്ട്. ഭാവനകളിൽ നെയ്തെടുത്ത ക്രിസ്തുമസ് ഗാനങ്ങൾ ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ളതല്ല.  സ്വർഗത്തിൽ വസിക്കുന്ന മനുഷ്യനെപ്പോലുള്ള ചിറകുള്ള  മാലാഖമാർ   യേശു ജനിച്ച സമയം ചുറ്റിനുമുണ്ടായിരുന്നുവെന്നത് വെറും കെട്ടു കഥകളായും കരുതണം.  മാലാഖമാർ പാടിയെന്നനുമാനിക്കുന്ന കരോളുകളും  ക്രിസ്തുമസ് സംബന്ധിച്ചുള്ള മറ്റു കൂത്താട്ടങ്ങളും ചരിത്രത്തിലെ യേശുവുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല.


ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിൽ വ്യക്തമായി ഒന്നും സൂചിപ്പിച്ചിട്ടില്ല. ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ജനനം വസന്തകാലത്തിലോ മഴക്കാലത്തിലോ ആയിരിക്കാം. രണ്ടു പ്രധാന കാരണങ്ങളാണ് അതിനു തെളിവുകളായി ചൂണ്ടി കാണിക്കുന്നത്. ഒന്നാമത്തേതു ക്രിസ്തു ജനിച്ച സമയം ആട്ടിടയർ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ട് മേച്ചിൽ സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നു ലൂക്കിന്റെ സുവിശേഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആട്ടിടയന്മാർ ശൈത്യ കാലത്ത് ആടു മാടുകളെ മേയിച്ചിരുന്നുവെന്നത്  തികച്ചും  യുക്തിക്കു ചേരുന്നതുമല്ല.  കന്നുകാലികൾ മേയുന്നത് സാധാരണ പുല്ലുകൾ നിറഞ്ഞ വസന്തത്തിലോ  മഴക്കാലങ്ങളിലോ ആയിരിക്കും. ഡിസംബർ മാസം യഹൂദാദേശം മുഴുവൻ ശൈത്യം നിറഞ്ഞ പ്രദേശങ്ങളാണ്. രണ്ടാമത്, തണുപ്പുകാലത്ത് യേശുവിന്റെ മാതാപിതാക്കൾ സെൻസസ് വിവരങ്ങൾ  രജിസ്റ്റർ ചെയ്യാൻ ബെദലഹേമിൽ വരാനും   സാധ്യതയില്ല. ജനങ്ങൾക്കു  അനുയോജ്യമായ കാലാവസ്ഥകളും കണക്കാക്കി മാത്രമേ ഇങ്ങനെയുള്ള രാജവിളംബരങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുള്ളൂ. ഡിസംബർ മാസത്തിലെ ശൈത്യത്തിൽ   നടന്നു പോവുന്ന വഴികൾ കുണ്ടും കുഴികളും ചെളികളും നിറഞ്ഞതായിരിക്കും. ദുർഘടമായ വഴികളിൽക്കൂടി രാജ്യം മുഴുവനുമുള്ള ജനം  നടന്ന് സെൻസസ് എടുക്കുകയെന്ന രാജ വിളംബരവും  പ്രായോഗികമായിരിക്കില്ല. രോഗം ബാധിച്ചവരും കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവരും കഠിനമായ  ശൈത്യത്തിലകപ്പെട്ടു അപകടപ്പെടാനാണ് സാധ്യത.  ഇക്കാരണങ്ങൾകൊണ്ട് പേഗൻ മതങ്ങളെ തൃപ്തിപ്പെടുത്താൻ ഡിസംബർ ഇരുപത്തിയഞ്ചാം  തിയതി ക്രിസ്തു ജനിച്ച ദിവസമായി തെരഞ്ഞെടുത്തതായിരിക്കണം.


ഡിസംബർ ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ സൂര്യന്റെ ജന്മദിനമായി പുരാതന റോമ്മാക്കാർ ആചരിച്ചിരുന്നു. പേഗൻ മതങ്ങളെ ആകർഷിക്കാൻ  അന്നേ ദിവസം സഭാധികാരികൾ സൌകര്യപൂർവ്വം ക്രിസ്തു ജനിച്ച ദിനവുമാക്കി. ബൈബിൾ പ്രകാരം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിക്കാൻ സാധ്യതയുണ്ടോ?  ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിലോ പുരാതന ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. യുക്തിപൂർവ്വം ചിന്തിക്കുകയാണെങ്കിൽ 'ഡിസംബർ ഇരുപത്തിയഞ്ച്'  ക്രിസ്തു ജനിച്ച ദിനമായി ഗണിക്കാനും സാധിക്കില്ല.


യൂറോപ്പും ലോകത്തിലെ മറ്റു ശൈത്യ ഭൂവിഭാഗങ്ങളും സാധാരണ ആഘോഷങ്ങൾ കൊണ്ടാടുന്നത്  ഡിസംബറിനോടടുത്ത  മാസങ്ങളിലാണ്. യൂറോപ്യൻ ജനത യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തണുപ്പ് കാലത്തിലെ രാത്രി കാലങ്ങൾ കൊണ്ടാടുവാൻ വിളക്കുകൾ കത്തിക്കുമായിരുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതോറും രാത്രിയെ വെളിച്ചമാക്കി അവർ ആഘോഷിച്ചിരുന്നതായി  കാണാം. സ്കാൻഡിനേവിയൻ  രാജ്യങ്ങളിൽ നോർക്സ് വർഗക്കാർ ഡിസംബർ ഇരുപത്തിയൊന്നാം തിയതി ഒരു പവിത്ര ദിനമായി ആചരിച്ചിരുന്നു.  രാത്രി കാലങ്ങളിൽ അസ്തമിച്ച സൂര്യൻ മടങ്ങി വരാൻ വേണ്ടി ഓരോ വീടുകളിലും അപ്പനും മക്കളുംമൊത്ത്  തടിക്കഷണങ്ങൾ  ശേഖരിച്ചു  കൂമ്പാരങ്ങളാക്കി   കത്തിക്കുമായിരുന്നു. ജ്വലിക്കുന്ന തീയെ നോക്കിക്കൊണ്ട്‌ തടികൾ കത്തി തീരുന്നവരെ  അന്നേ ദിനങ്ങളിൽ  ഉത്സവമായി കൊണ്ടാടിയിരുന്നു.   സാധാരണ രണ്ടാഴ്ച കാലത്തോളം  ആഘോഷങ്ങൾ നീണ്ടു നിന്നിരുന്നു. കത്തുന്ന തീയിലെ ഓരോ തീ നാളവും പുതുവർഷത്തിൽ ജനിക്കാൻ പോകുന്ന ഒരു പന്നികുട്ടിയുടെയോ പശുകുട്ടിയുടെയോ   ജനനത്തെ സൂചിപ്പിക്കുന്നതായി നോർക്സ് വർഗക്കാർ വിശ്വസിച്ചിരുന്നു.


യൂറോപ്യരെ  സംബന്ധിച്ച് ഇത്തരം ആഘോഷങ്ങൾക്കുള്ള അനുയോജ്യമായ സമയം ശൈത്യകാലമായ ഡിസംബർ  മാസത്തിലെ അവസാന നാളുകളായിരുന്നു. കന്നുകാലികളെ കൂടുതലായും കൊല്ലുന്നതും ശൈത്യകാലത്തായിരിക്കും. വിറങ്ങലിച്ച തണുപ്പത്ത് കന്നുകാലികൾക്ക് തീറ്റ തേടി  പോവേണ്ട ബുദ്ധിമുട്ടുകളും  വരില്ല. പച്ചയായ നല്ല മാംസം ലഭിക്കുന്നതും ഡിസംബർ മാസത്തിലായിരിക്കും. വസന്തകാലത്തിലും ശിശിരകാലത്തിലും സൂക്ഷിച്ചു വെച്ച  വൈൻ കുടിക്കാൻ പാകമാകുന്നതും ഡിസംബർ  മാസത്തിലായിരിക്കും.


ജർമ്മനിയിലുണ്ടായിരുന്നവർ പേഗൻ ദൈവമായ  ' ഓടനെ' ആരാധിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.  ശക്തനായ 'ഒടൻ' ദൈവത്തെ ജർമ്മനിയിലുള്ളവർ  ഭയപ്പെട്ടിരുന്നു. ഈ ദൈവം രാത്രികാലങ്ങളിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നുവെന്നും ഭൂമിയിലെ ജനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ആരൊക്കെ ഐശ്വര്യം കൈവരിക്കണമെന്നും നശിക്കണമെന്നും തീരുമാനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. ശൂന്യാകാശത്തിൽ  ദൈവമായ 'ഒടൻ'  സഞ്ചരിക്കുന്നതുകൊണ്ട് മനുഷ്യരെല്ലാം വീടിനു പുറത്തിറങ്ങാതെ രാത്രികാലങ്ങളിൽ സുരക്ഷിതരായി  വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിഞ്ഞിരുന്നു.


റോമിൽ  കൃഷിയുടെ ദേവനായ ശനിഗ്രഹത്തിന്റെ  ആഘോഷങ്ങളും നടത്തിയിരുന്നത് ഡിസംബർ  മാസത്തിലായിരുന്നു.  ശൈത്യം തുടങ്ങുന്ന കാലം മുതൽ ആ മാസത്തിലെ പൂർണ്ണ ചന്ദ്രനെ കാണുന്നവരെ ആഘോഷം തുടർന്നിരുന്നു. അന്നേ ദിവസം ഭക്ഷണവും ലഹരി പദാർത്ഥങ്ങളും ഓരോ വീടുകളിലും ധാരാളമായി ശേഖരിച്ചിരുന്നു. അടിമകളെ മോചിപ്പിച്ച് അവരെ ഈ ദിവസങ്ങളിൽ  യജമാനൻമാരാക്കുന്ന ചടങ്ങുകളും  ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. കൃഷിക്കാർ പട്ടണങ്ങളിലെത്തി പട്ടണജനങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊള്ളുമായിരുന്നു. ഡിസംബർ മാസത്തിലെ ശൈത്യകാലങ്ങളിൽ  കുട്ടികൾക്കായും ആഘോഷങ്ങളുണ്ടായിരുന്നു. കൂടാതെ സൂര്യ ദേവനായ 'മിത്രാ'യെ പൂജിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.' മിത്രാ'  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ഒരു പാറപ്പുറത്തു ജനിച്ചുവെന്നാണ് വിശ്വാസം. മിത്രാ ദൈവത്തിന്റെ ജനനം ഏറ്റവും പരിശുദ്ധമായ ദിനമായി റോമ്മാക്കാർ കരുതിയിരുന്നു.


പൌരാണിക കാലം മുതൽ റോമിൽ ഡിസംബർ  മാസം  ഇരുപത്തിയഞ്ചാം തിയതി പവിത്രദിനമായി ആചരിച്ചിരുന്നു. നന്മ നേരാനുള്ള അവസരവും കൂടാതെ  സാധുക്കളോട് ദയയോടെ പെരുമാറുകയും അവരെ സഹായിക്കുകയും  സമ്മാനങ്ങൾ കൈമാറുകയും ചെയ്യുകയെന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. മരങ്ങളും അലങ്കരിക്കുമായിരുന്നു. റോമ്മാക്കാരുടെ ഈ ആഘോഷ വേളകളിൽ ക്രിസ്തു ജനിച്ചിട്ടുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. അവരുടെ അന്നുണ്ടായിരുന്ന ആഘോഷങ്ങളെ 'സാറ്റുനർലിയാ' എന്നു പറഞ്ഞിരുന്നു. ഇത് പേഗൻ മതക്കാരുടെ ശൈത്യകാല ഉത്സവമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള  ഉത്സവങ്ങൾ  'സാറ്റുനർലിയാ'യുടെ തുടർച്ചയാണ്. 'സാറ്റുനർലിയാ' ആചരിക്കുന്ന വേളയിൽ ധനികരായവർ താമസിക്കാൻ ഇടമില്ലാത്തവർക്കു  പാർപ്പിടവും വാടകയുക്ക് താമസിക്കുന്നവർക്കു  ഒരു മാസത്തെ വാടകയും  നല്കിയിരുന്നു. യാതൊരു ബിസിനസ്സും അന്നേ ദിവസം അനുവദിച്ചിരുന്നില്ല. കളി തമാശുകൾ, കുളി, നഗ്നരായി പാട്ടും കൂത്തും  തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.


'സാറ്റുനർലിയാ'  കൃഷിക്കാരുടെ ഉത്സവമായി ആദ്യം ആരംഭിച്ചു.  അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തു  ഡിസംബർ  പതിനേഴുമുതൽ രണ്ടു ദിവസത്തെ ആഘോഷമായിരുന്നത് പിൽക്കാലങ്ങളിൽ ഏഴു ദിവസങ്ങളാക്കിക്കൊണ്ട് മാറ്റങ്ങൾ വരുത്തി.  ആചാരങ്ങൾ  പിന്നീട് ഡിസംബർ ഇരുപത്തിയഞ്ചാതിയതി മുതൽ  തുടങ്ങി.  ആഘോഷ വേളകളിൽ വധ ശിക്ഷ നടപ്പാക്കിയിരുന്നില്ല. യുദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കോണ്‍സ്റ്റാന്റിൻ  ചക്രവർത്തിയുടെ മതപരിവർത്തനത്തോടെ ക്രിസ്ത്യാനികൾക്കെതിരെയുള്ള മതപീഡനങ്ങൾ അവസാനിച്ചു. എങ്കിലും ഏറെ നാളത്തേയ്ക്ക് ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൻറെ ഔദ്യോഗിക മതമായിരുന്നില്ല.  ക്രിസ്തുമതാഘോഷങ്ങളും പേഗനാഘോഷങ്ങളും ഒരേ കാലത്ത് ഒന്നിച്ചു കൊണ്ടാടിയിരുന്നു. കോണ്‍സ്റ്റാന്റിനു ശേഷം ഒരു നൂറ്റാണ്ടു കൂടി 'സാറ്റുനർലിയാ' ദിനങ്ങൾ  ക്രിസ്ത്യാനികളും പേഗൻ വിശ്വാസികളും, ഒന്നിച്ചാഘോഷിച്ചിരുന്നു.


റോമ്മാക്കാരുടെ പേഗൻദൈവമായ  'സാറ്റുനർലിയാ' ആഘോഷദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചരിത്രം ചൂണ്ടി കാണിക്കുന്നു. ഡിസംബർ ഇരുപത്തിയഞ്ച് ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുത്തത് സഭയിലേയ്ക്ക ആകൃഷ്ടരായ റോമ്മാക്കാരുടെ  പാരമ്പര്യങ്ങളും മാമൂലുകളും അതേപടി സ്വീകരിക്കുവാനായിരുന്നു. സഭയിൽ  പോപ്പ് ജൂലിയസ് ഒന്നാമനാണ്‌  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി പ്രഖ്യാപിച്ചത്. 'ദേശീയ ജനതയുടെ ആഘോഷമെന്നായിരുന്നു' ആദ്യകാലങ്ങളിൽ ഈ ദിനത്തെ വിളിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടിൽ ഈ ആഘോഷം ഈജിപ്റ്റിലും പിന്നീട് ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും വ്യാപിച്ചു. എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയാ മുഴുവനായും ക്രിസ്തുമസാഘോഷങ്ങൾ പടർന്നു. ഗ്രീക്ക്, റഷ്യൻ ഓർത്തോഡോക്സ് സഭകൾ ഡിസംബർ ഇരുപത്തിയഞ്ച് കഴിഞ്ഞു പതിമൂന്നു ദിവസങ്ങൾക്കു ശേഷം ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏതാണ്ട് ഈ സമയങ്ങളിലാണ് മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷിക്കാറുള്ളത്‌. ഈ ദിനങ്ങളിൽ കിഴക്കുനിന്നുള്ള മൂന്നു ബുദ്ധി ജീവികൾ പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെ വന്നു കണ്ടുവെന്ന് വിശ്വസിക്കുന്നു.


റോമ്മായുടെ  പാരമ്പര്യമായി ആഘോഷിച്ചിരുന്ന ശൈത്യകാലാഘോഷങ്ങൾ കൃസ്തുമസ് ദിനമാക്കിയാൽ കൂടുതൽ സ്വാഗതാത്മകമായിരിക്കുമെന്നും സഭാധികാരികൾ കരുതി കാണും. മദ്ധ്യകാലമായപ്പോഴേയ്ക്കും പേഗൻ മതങ്ങളുടെ സ്ഥാനത്തു ക്രിസ്തു മതം  തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം പെഗനീസത്തിലുണ്ടായിരുന്ന മദ്യ ലഹരികളും ആഘോഷങ്ങളുടെ ഭാഗമായി. ക്രിസ്ത്യാനികൾ പള്ളികളിലെ കർമ്മങ്ങളിൽ പങ്കെടുത്തശേഷം ആദ്യകാലാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു യാജകനെ അധികാര ദുർവിനിയോഗിയായ രാജാവിന്റെ വേഷം കെട്ടിക്കുകയും  ദരിദ്രരായവർ പണക്കാരുടെ വീടുകളിൽ പോവുകയും നല്ല ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടുടമകൾ ഭക്ഷണം നല്കാൻ തയ്യാറായില്ലെങ്കിൽ  അവരുടെ വീട് കൊള്ളയടിക്കുകയും സാധാരണമായിരുന്നു. സമൂഹത്തിൽ പണക്കാരായവർ പാവങ്ങളെ സഹായിക്കുകയും അവരുടെ കടങ്ങൾ വീട്ടി കൊ ടുക്കുകയും ക്രിസ്തുമസ്  കാലത്ത് പേഗൻ മതങ്ങളുടെ തുടർച്ചയെന്നോണം  ചെയ്തിരുന്നു.


ബൈബിളിൽ ക്രിസ്തുവിന്റെ ജന്മദിവസത്തെപ്പറ്റി യാതൊന്നും പരാമർശിച്ചിട്ടില്ലാത്തതു കൊണ്ടും  ക്രിസ്തു ജനിച്ച വ്യക്തമായ ദിനം ചരിത്രത്തിൽ രേഖപ്പെടുത്താതുകൊണ്ടും  ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായ പ്യൂരിറ്റൻ മതക്കാർ  ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ക്രിസ്തുമസാഘോഷങ്ങളിൽ പലവിധ  പരിവർത്തനങ്ങളും വന്നു. 1645-ൽ 'ഒലിവര് ക്രോം വെൽ' യൂറോപ്പിൻറെ രാജാവായി. പ്യൂരിറ്റൻ മതവിശ്വാസിയായ അദ്ദേഹം ക്രിസ്തുമസാഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ചാൾസ്  രണ്ടാമൻ രാജാവായപ്പോൾ വീണ്ടും ആഘോഷങ്ങൾ തുടങ്ങുകയും ക്രിസ്തുമസ് ദിനം പൊതു ഒഴിവു ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.


1620 ൽ  രാജ്യത്തോട് വിട വാങ്ങിയ തീർഥാടകരായ അമേരിക്കൻ കുടിയേറ്റക്കാർ ക്രോം വെൽ രാജാവിനെക്കാളും തീവ്രമായ പ്യൂരിറ്റൻ മതവിശ്വാസികളായിരുന്നു. അതിന്റെ പരിണിതഫലമായി കുടിയേറ്റ പ്യൂരിറ്റൻ തലമുറക്കാരുടെ സ്വാധീനത്തിൻമേൽ 1659 മുതൽ 1681- വരെ ക്രിസ്തുമസ് ബോസ്റ്റണിൽ  നിരോധിച്ചിരുന്നു. ആരെങ്കിലും ക്രിസ്തുമസ് ദിനമാഘോഷിച്ചാൽ അഞ്ചു ഷില്ലിംഗ് പിഴ ശിക്ഷ നല്കിയിരുന്നു. അമേരിക്കൻ വിപ്ലവ ശേഷം ക്രിസ്തുമസാഘോഷങ്ങൾ പുനസ്ഥാപിച്ചു. 1870 ജൂണ്‍ ഇരുപത്തിയാറു വരെ അമേരിക്കൻ ഐക്യനാടുകളിൽ ക്രിസ്തുമസ് ഒരു ഫെഡറൽ അവധി ദിനമായിരുന്നില്ല.  അമേരിക്കയിൽ വ്യാപകമായി ക്രിസ്തുമസാഘോഷങ്ങൾ  കൊണ്ടാടുവാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടുമുതലാണ്‌.  വെറും സാധാരണ അവധി ദിവസത്തെക്കാൾ ക്രിസ്തുമസ് ദിനത്തെ കുടുംബങ്ങൾ ഒത്തൊരുമിച്ചുള്ള ആഘോഷദിനമാക്കി മാറ്റിയെടുക്കുകയും ചെയ്തു.  ക്രിസ്തുമസാഘോഷങ്ങളെ സമാധാനത്തിന്റെ പ്രതീകമായി പരിഗണിക്കാനും തുടങ്ങി. പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വർഗസമരം അമേരിക്കാ മുഴുവനായുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ  സമയവുമായിരുന്നു. അസഹയീനതയും അസഹിഷ്ണതയും  ജനങ്ങളെ ക്രിസ്തുമസ് കാലങ്ങളിൽ കൊള്ളകൾക്ക് പ്രേരിപ്പിച്ചു. ക്രിസ്തുമസ് കാലത്തുള്ള ആക്രമണവും കൊള്ളയും കാരണം ന്യൂയോർക്കു പട്ടണത്തിൽ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി. സമൂഹത്തിലെ  ഉയർന്നവരായവർ   പൊതു സ്ഥലങ്ങളിൽ ക്രിസ്തുമസാഘോഷിക്കാതെ  സുരക്ഷിതത്വത്തിന്റെ പേരിൽ  വീടുകളിൽ മാത്രമാക്കുകയും ചെയ്തു.


പാവങ്ങളോടുള്ള സഹാനുഭൂതിയും ത്യാഗ മനസ്തിതിയുടെ അടിസ്ഥാനവുമായി ക്രിസ്തുമസ് കരോളിനെ കരുതുന്നു. ക്രിസ്തുമസിന്റെ പ്രാധാന്യത്തെ മനസിലാക്കാനും  കുട്ടികളും മുതിർന്നവരുമായി   വൈകാരിക ഐക്യത്തിനും മുൻഗണന നല്കിക്കൊണ്ട്  1800- കളിൽ കുട്ടികൾക്ക് ക്രിസ്തുമസ് കാലങ്ങളിൽ  സമ്മാനങ്ങളും നല്കാൻ തുടങ്ങി. പുതിയതായി വന്ന കുടിയേറ്റക്കാരുടെയും കത്തോലിക്കരുടെയും എപ്പിസ്ക്കൊപ്പൽകാരുടെയും ആചാര രീതികളെയും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമാക്കി. ക്രിസ്തുമസാഘോഷങ്ങളിലെ പിന്നീടുള്ള  നൂറു വർഷങ്ങൾ   വിവിധ സംസ്ക്കാരങ്ങളിൽ നിന്നും ആചാരങ്ങളിൽനിന്നും  പകർത്തിയെടുത്തതായിരുന്നു. ക്രിസ്തുമസ് മരങ്ങൾ അലങ്കരിക്കലും കാർഡുകൾ അയയ്ക്കലും സമ്മാനങ്ങൾ നല്കലും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായി. തുടങ്ങി. വളരുന്ന രാഷ്ട്രത്തിൽ പുതിയതായി വന്ന കുടിയേറ്റക്കാരുടെ താല്പര്യവും ക്രിസ്തുമസാഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിച്ചിരുന്നതു കാണാമായിരുന്നു.

Constantine

God Mithra

Thursday, December 10, 2015

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്രപ്രവർത്തനവും




By ജോസഫ് പടന്നമാക്കൽ

കഴിഞ്ഞ നൂറ്റാണ്ടിൽ, 1878 മുതൽ മുപ്പത്തിയെട്ടു വയസ്സുവരെ മാത്രം  ഹൃസ്വകാലം ജീവിച്ച രാമകൃഷ്ണ പിള്ള  അനേക പത്രങ്ങളുടെയും വരാന്ത്യ പതിപ്പുകളുടെയും  എഡിറ്ററായിരുന്നു. അമൂല്യങ്ങളായ  സാംസ്ക്കാരിക രാഷ്ട്രീയ പുരോഗമനാശയങ്ങൾ വഞ്ചിഭൂമിയ്ക്കു സംഭാവന നല്കിക്കൊണ്ട് ധന്യമായ ജീവിച്ച ആ മഹാൻ ഇന്ന് ചരിത്രവിദ്യാർത്ഥികളുടെ ആരാധനപാത്രമായി മാറിയിരിക്കുന്നു. 1906 ജനുവരി മുതൽ 1910 വരെ അദ്ദേഹം എഡിറ്റ് ചെയ്ത സ്വദേശാഭിമാനി പത്രമാണ്‌ ചരിത്രത്തിലെ സ്മാരകമായി ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം, മറ്റേതു ഭാരതീയ ഭാഷകൾക്കു  മുമ്പേ കാറൽ മാർക്സിന്റെ ജീവചരിത്രം എഴുതിചരിത്രം കുറിച്ചു. ജീവിത സൌഭാഗ്യങ്ങൾ കൈവിട്ടുപോകുമെന്നു ഭയന്ന അധികാരവർഗത്തിനു പിള്ളയെന്ന പത്രാധിപർ  അന്നൊരു  പേടി സ്വപ്നമായിരുന്നു.


കമ്മ്യൂണിസം കേരള മണ്ണിലടിയുറയ്ക്കും മുമ്പ് നാടിന്റെ പുരോഗതിയ്ക്കായുള്ള സമത്വ സുന്ദരമായ ആശയങ്ങൾ ആദ്യമായി പ്രചരിപ്പിച്ചതും പിള്ളയായിരുന്നു.  "രാജ്യത്തിന്റെ മുതൽ വർദ്ധന പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയത്ന ഫലമായിട്ടും അവന്റെ കഷ്ടിയുള്ള ജീവിത വൃത്തിയ്ക്കു ലഭിക്കുന്ന കൂലിയല്ലാതെ ബാക്കിയുള്ളത് മുഴുവനും മുതൽ മുടക്കുന്ന മുതലാളിമാരുടെ കൈകളിൽ ചെന്നു ചേരുന്നു. മതാചാര്യന്മാരും മാടമ്പി പ്രഭുക്കന്മാരും ആഡംബരത്തിൽ ജീവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ  പ്രയത്നത്തെ ചൂഷണം ചെയ്താണ്." കാറൽ മാര്ക്സിന്റെ ഈ സിദ്ധാന്തത്തെ ആദ്യമായി മലയാളിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് രാമ കൃഷ്ണ പിള്ളയായിരുന്നു.
മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയും ലേഖങ്ങൾ എഴുതിയിരുന്നു.


1878 മെയ് ഇരുപത്തിയഞ്ചാം തിയതി നരസിംഹ പോറ്റിയുടെയും ചക്കിയമ്മയുടെയും ഇളയ മകനായി  കെ. രാമ കൃഷ്ണ പിള്ള ജനിച്ചു. ബ്രഹ്മശ്രീ നരസിംഹ പോറ്റി തിരുവിതാംകൂർ  പ്രദേശങ്ങളിൽ അക്കാലത്ത് അമ്പല പൂജാരിയായിരുന്നു. നെയ്യാറ്റിൻ കരയിലുള്ള അത്തിയന്നൂർ എന്ന സ്ഥലത്തുള്ള തെക്കേകോട് വീട്ടിലാണ് രാമകൃഷ്ണ പിള്ള   വളർന്നത്‌. കുടുംബത്തിലെ ഒരു പൂർവിക കാരണവർ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡ വർമ്മ  മഹാരാജാവിനെ  രാജാവാകുന്നതിനു മുമ്പ്   സേവിച്ചിരുന്നു. യുവ  മാർത്താണ്ഡ വർമ്മ   ശത്രുക്കൾക്കെതിരെ പടപൊരുതിയിരുന്ന നാളിൽ  സഹായിച്ചതുകൊണ്ട് അദ്ദേഹം രാജാവായപ്പോൾ പാരിതോഷികമായി അമ്പതേക്കർ പുരയിടവും ഒരു കൊട്ടാരവും കരംതിരിവായി നല്കിയിരുന്നു. കൂടാതെ പല വിധ രാജാവകാശങ്ങളും നല്കി ആ കുടുംബത്തെ ബഹുമാനിച്ചു. അതേ കുടുംബത്തിലാണ് നൂറു വർഷങ്ങൾക്കു ശേഷം രാമകൃഷ്ണ പിള്ള ജനിച്ചത്. മരുമക്കത്തായം നില നിന്നിരുന്ന കാലഘട്ടത്തിൽ രാമകൃഷ്ണ പിള്ള വളർന്നത് തന്റെ മാതുലനായ കേശവപിള്ള വക്കീലിനൊപ്പമായിരുന്നു. 1887-ൽ മലയാളം സ്കൂളിൽ  ചേർന്നു. അവിടുത്തെ  ആദ്യത്തെ അദ്ധ്യാപകൻ  കാട്ടുപ്പന നാഗനാഥയ്യരായിരുന്നു. 1887-ൽ നെയ്യാറ്റിൻ കര ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.അവിടെ വെലുപിള്ള പ്രധാന അദ്ധ്യാപകനും കേശപിള്ള   രണ്ടാം അദ്ധ്യാപകനുമായിരുന്നു. 1892-ൽ അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം രാജകീയ പാഠശാലയിൽ ചേർന്നു. അവിടെനിന്നാണ് പുസ്തക പാരായണവും പത്രങ്ങളും വായനകൾ തുടങ്ങിയത്. പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും കൂട്ടുകാരെ സമ്പാദിക്കുന്നതിലും 'പിള്ള'  തല്പ്പരനായിരുന്നു. സ്കൂളിൽ ഒരു നാണം കുണുങ്ങിയും ശാന്തനുമായിരുന്നു. പതിനാലു വയസുള്ളപ്പോൾ മെട്രിക്കുലേഷൻ പാസ്സായി.


എഫ്.എ യ്ക്ക് പഠിയ്ക്കുന്ന കാലത്തും വർത്തമാന പത്രങ്ങളോട് എന്നും ഒരു കമ്പമായിരുന്നു. തിരുവിതാംകൂർ, മലബാർ , കൊച്ചി എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ പത്രങ്ങളും തന്നെ അദ്ദേഹം വായിക്കുമായിരുന്നു. ലേഖനങ്ങളെഴുതാൻ തുടങ്ങിയതും ആ കാലഘട്ടത്തിലാണ്. അന്നത്തെ പേരുകേട്ട സാഹിത്യകാരുമായി വലിയ സൗഹർദ്ദത്തിലുമായിരുന്നു. കേരള വർമ്മ വലിയ കോയി തമ്പുരാൻ, എ ആർ രാജ രാജ വർമ്മ, ഉള്ളൂർ പരമേശ്വരയ്യർ, കണ്ടത്തിൽ വർഗീസ്‌ മാപ്പിള എന്നിവരുമായി വലിയ അടുപ്പമായിരുന്നു.  പത്രഭ്രമം  കൂടി പഠന കാര്യങ്ങളിൽ താൽപര്യമില്ലാതായി. അതുമൂലം അദ്ദേഹത്തിൻറെ അമ്മാവന്റെയും കുടുംബത്തിന്റെയും അപ്രീതി സമ്പാദിക്കേണ്ടി വന്നു. 1898-ൽ എഫ് എ പരീക്ഷ പാസ്സായി. ബി. എസ്. സി. യ്ക്ക് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേരാൻ പദ്ധതിയിട്ടെങ്കിലും അമ്മാവന്റെ നിർബന്ധപ്രകാരം ബി.എ യ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേരുകയാണുണ്ടായത്.


അക്കാലത്ത് രാമകൃഷ്ണ പിള്ളയ്ക്കും പത്ര പ്രവർത്തനത്തിൽ താല്പര്യമുള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കൾക്കും തിരുവിതാംകൂറിൽ നിന്ന് ഒരു പത്രം തുടങ്ങണമെന്ന്  ആഗ്രഹമുണ്ടായി. 1900-ൽ  കേരള ദർപ്പണമെന്നും  വഞ്ചി വിഭൂജിക എന്നും പേരുകളിൽ രണ്ടു പത്രങ്ങൾ അവരുടെ സഹകരണങ്ങളോടെ തുടങ്ങി. അതിൽ കേരള ദർപ്പണത്തിന്റെ എഡിറ്റർ ചുമതല രാമകൃഷ്ണ പിള്ള വഹിക്കണമെന്നു അദ്ദേഹത്തിൻറെ കൂട്ടുകാരും അഭ്യുദയകാംക്ഷികളും   നിർബന്ധിക്കാൻ തുടങ്ങി.  അമ്മാവൻ കേശവ പിള്ളയുമായി അഭിപ്രായ വിത്യാസം ഉണ്ടായതിനാൽ പിള്ളയ്ക്ക് അദ്ദേഹത്തിൻറെ ഭവനത്തിൽ നിന്നും മാറി താമസിക്കേണ്ടി വന്നു. നിലനില്പ്പിനായി ഒരു ജോലിയും അന്വേഷിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ബി എ യ്ക്ക് പഠിക്കാനും പത്രത്തിന്റെ എഡിറ്റർ ജോലി നടത്താനും നന്നേ കഷ്ടപ്പെട്ടു. ബി എ  മലയാളം ഒന്നാം റാങ്കിൽ പാസ്സായി. ഏറ്റവും നല്ല അക്കാദമിക്ക് നിലവാരത്തിനു കേരള വർമ്മ പുരസ്ക്കാരവും ലഭിച്ചു.


തലമുറകളായി നിലനിന്നിരുന്ന ഹിന്ദു സമുദായത്തിലെ  അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ അദ്ദേഹം എഴുതി.  വാക്കുകളെക്കാളും പ്രവർത്തികളിൽ  വിശ്വസിച്ചു.  ജാതി വ്യവസ്ഥ സമൂഹത്തിൽ തീരാശാപമായിരുന്ന കാലത്തിൽ, തന്നെക്കാളും താണ ജാതിയിലുള്ള  ഒരു നായർ സ്ത്രീയെ വിവാഹം കഴിച്ചതും വലിയ ഒച്ചപ്പാടിനു കാരണമായി. തിരുവനന്തപുരം ജില്ലയിലുള്ള പാലിക്കുളങ്ങര തൂപ്പൂവീട്ടിൽ നാണിക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. അവരെ 1901-ൽ വിവാഹം കഴിച്ചു.  ഏതായാലും ആ വൈവാഹിക ജീവിതം അധികകാലം നീണ്ടു നിന്നില്ല. പിള്ളയുടെ ജീവിതത്തിൽ ശോകമയം  പകർത്തികൊണ്ട് തന്റെ പ്രിയപ്പെട്ട ഭാര്യ അധികം താമസിയാതെ  1904-ൽ മരിച്ചുപോയി.
നാണിക്കുട്ടിയമ്മ,  കേരള ദർപ്പണം പത്രത്തിന്റെ ഉടമസ്ഥനായിരുന്ന പരമേശ്വര പിള്ളയുടെ  ബന്ധുവായിരുന്നു.   പിന്നീട് ബന്ധുക്കളുടെ സമ്മർദത്തോടെ തന്റെ സാഹിത്യ യാത്രയിലെ സഖിയായിരുന്ന വഞ്ചിയൂർ കുളിവിളാകത്ത് കല്യാണിയമ്മയെ വിവാഹം ചെയ്തു.


1901-ൽ  കേരള ദർപ്പണവും വഞ്ചി വിഭൂജികയും യോജിച്ച്  ശ്രീ മാർത്താണ്ഡ തമ്പിയുടെ നേതൃത്വത്തിൽ കേരള പഞ്ചിക (Kerala panjhika) പത്രം തുടങ്ങി. 1901 മുതൽ 1903 വരെ രാമകൃഷ്ണ പിള്ള ആ പത്രത്തിന്റെ എഡിറ്ററായി തുടർന്നു. പത്രാധിപ ധർമ്മത്തോടൊപ്പം കേരള ജനതയുടെ സാമൂഹിക വശങ്ങളെ പഠിക്കാൻ അദ്ദേഹം നാടാകെ യാത്ര ചെയ്തിരുന്നു.  കേരള പഞ്ചിക പത്രത്തിൽനിന്നു  1903 ഫെബ്രുവരിയിൽ  അദ്ദേഹം  രാജി വെച്ചു. നസ്രാണി ദീപികയിലും മലയാളി പത്രങ്ങളിലും പിന്നീട്   എഴുതിക്കൊണ്ടിരുന്നു.   മലയാളീ പത്രത്തിന്റെ എഡിറ്ററായി ജോലി സ്വീകരിച്ച് 1904-ൽ  കൊല്ലത്ത് താമസമാക്കി. തിരുവിതാംകൂറിലെ പൌരന്മാരുടെ അവകാശങ്ങളെയും കടമകളെയുംപ്പറ്റി അക്കാലത്ത് അദ്ദേഹം പത്രങ്ങളിൽ മുഖ പ്രസംഗങ്ങൾ എഴുതി.  പൊതു സമ്മേളനങ്ങളിൽ സാമൂഹിക തിന്മകളെ അപലപിച്ച് പ്രസംഗിക്കുമായിരുന്നു.


സമൂഹത്തിൽ അന്നു നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രാമകൃഷ്ണ പിള്ള  ആരുടേയും മുഖം നോക്കാതെ എതിർത്തിരുന്നു.  ജീവനെപ്പോലും പണയപ്പെടുത്തി തന്റെ ആശയങ്ങളെ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിച്ചു.  ' അരജനെ കെടുത്തി ഒരു വാക്കും പറഞ്ഞുകൂടാ'' എന്ന  ആപ്തവാക്യം പ്രചരണത്തിലിരുന്ന കാലഘട്ടത്തിലാണ് 'പിള്ള' തന്റെ ശക്തിയേറിയ തൂലികകൊണ്ട്  വിപ്ലവ കൊടുങ്കാറ്റ്  അക്കാലത്തു തൊടുത്തു വിട്ടത്.  അദ്ദേഹവും സ്വന്തം കുടുംബവും അതിനു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കാലഘട്ടത്തിൽ 'പിള്ള' മലയാളിയുടെയും കേരളപത്രികയുടെയും പത്രാധിപരായിരുന്നു. അതിനു ശേഷം 'കേരളൻ' എന്ന പേരിൽ സ്വന്തമായി മാസിക തുടങ്ങി. അദ്ദേഹത്തിൻറെ 'കേരളൻ'  വഴിയുള്ള ഉഗ്രമായ വിമർശനങ്ങൾ അന്നത്തെ അഴിമതി വീരന്മാരായ രാജകീയ ഉദ്യോഗസ്ഥരെ കുപിതരാക്കിയിരുന്നു. ചുറ്റും ശത്രു വലയം സൃഷ്ടിക്കുകയും ചെയ്തു. ഏതായാലും അധികകാലം ആ മാസിക നീണ്ടു നിന്നില്ല. മാസിക നിർത്തൽ ചെയ്തതിനുശേഷം തത്ത്വ ശാസ്ത്രത്തിൽ ബി.എ ഡിഗ്രി യ്ക്ക് പഠിക്കാൻ അദ്ദേഹം മദ്രാസിലേയ്ക്ക് താമസം മാറ്റി.


അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ പുതിയ പുതുമകളോടെ ചരിത്രകുതുകികളായ മലയാളി മനസ്സുകളിൽ  തലമുറകളായി കടന്നു പോവുന്നു.  സംഭവ ബഹുലമായ ആ കാലഘട്ടങ്ങൾക്ക് സാക്ഷിയായി പന്ത്രണ്ടു വർഷത്തോളം ഒത്തൊരുമിച്ച് അദ്ദേഹത്തിൻറെ ഭാര്യ കല്യാണിയമ്മ ജീവിച്ചു. വൈകാരികവും ബൌദ്ധികവുമായി ഒന്നിച്ചു ജീവിച്ച ആ കാലഘട്ടത്തെ വിവരിച്ചുകൊണ്ട് അവർ എഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ചരിത്ര വിദ്യാർത്ഥികൾക്ക്  വില തീരാത്ത ഒരു അമൂല്യ പുസ്തകമാണ്. രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മലയാളക്കരയിലുണ്ടായ ഒരു സാംസ്ക്കാരിക പരിവർത്തനത്തിന്റെ കാലഘട്ടമായി കല്യാണിയമ്മയുടെ വ്യാഴവട്ട സ്മരണകളെ കണക്കിലാക്കാം.


1884 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി തിരുവനന്തപുരത്തുള്ള കുതിരവട്ടത്തു കുഴിവിലാക്കാത്ത് വീട്ടിലാണ് കല്യാണിയമ്മ ജനിച്ചത്‌. സുബ്രഹ്മണ്യം പോറ്റിയും ഭഗവതിയമ്മയുമായിരുന്നു അവരുടെ മാതാപിതാക്കൾ. ഒരു പാരമ്പര്യ കുടുംബത്തിൽ വളർന്ന അവർ 1905-ൽ രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്തു. വിവാഹത്തിനു മുമ്പ് സാഹിത്യ വാസനയുണ്ടായിരുന്ന ഇരുവരും കൂടുതലും സാഹിത്യപരമായ വിഷയങ്ങൾ പരസ്പരം കത്തിൽ കൂടി കൈമാറുമായിരുന്നു. പരസ്പരം ചർച്ചകളും നടത്തുമായിരുന്നു. സാമൂഹിക പരിഷ്ക്കാരങ്ങൾക്കായി  പേനാ ചലിപ്പിച്ചിരുന്ന അവരുടെ ജീവിതം കൂടുതലും പ്രശ്ന സങ്കീർണ്ണങ്ങളായിരുന്നു. രാമകൃഷ്ണ പിള്ളയുടെ സാമൂഹിക  വിപ്ലവത്തിന് അവർ എല്ലാ പിന്തുണയും നല്കിയിരുന്നു. മാറ്റങ്ങൾ സമൂഹത്തിൽ വന്നില്ലെങ്കിൽ, വക്ര ബുദ്ധികളായ അധികാരികളുടെ അഴിമതികളെ ഉന്മൂലനം ചെയ്തില്ലെങ്കിൽ രാജ്യം പുരോഗമിക്കുകയില്ലായെന്ന ചിന്തകളായിരുന്നു  അവർ ഇരുവരിലുമുണ്ടായിരുന്നത്.


പുരുഷമേധാവിത്വം നിറഞ്ഞിരിക്കുന്ന എഴുത്തു ലോകത്തിൽ സ്ത്രീയെഴുത്തുകാരെ ഉയരുവാൻ സാധാരണ അനുവദിക്കില്ല.  ബി കല്യാണിയമ്മയുടെ ഭർത്താവിനെക്കുറിച്ചെഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ക്ലാസ്സിക്കൽ ബുക്കുകളിൽ  പ്രാധാന്യം അർഹിക്കുന്നു. ആദ്യകാലത്ത് സ്ത്രീകളുടെ ഇത്തരം കൃതികളെ  വിധവയുടെ വിലാപം', 'പെണ്ണെഴുത്ത്' എന്നീ പദങ്ങൾ കൊണ്ട് പുരുഷന്മാരായവർ  പരിഹസിക്കുമായിരുന്നു.   വ്യാഴവട്ട സ്മരണകൾ' എഴുതി നൂറു വർഷങ്ങളായിട്ടും ആ കൊച്ചു പുസ്തകം ഗവേഷകരുടെ  ഗ്രന്ഥപ്പുരകളിലും ചിന്തകരുടെ മനസിനുള്ളിലും  കാലങ്ങളെ അതിജീവിച്ചും  സ്ഥാനം പിടിച്ചുകഴിഞ്ഞു. കാരണം,  മനുഷ്യ മനസുകളെ ഇളക്കി,  കേരളത്തിന്റെ സാമൂഹിക വ്യവസ്ഥകളെ  തകിടം മറിച്ചുകൊണ്ട് ഒരു വ്യാഴവട്ട കാലത്തിലെ വൈകാരിക സ്മരണകളാണ്  സ്പോടനാത്മകാം വിധം ആ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.


കല്യാണിയമ്മ മറ്റനേക  പുസ്തകങ്ങളുടെ ഗ്രന്ഥകർത്രി കൂടിയാണ്. ഓർമ്മയിൽ നിന്ന്, മഹതികൾ, താമരശേരി, കർമ്മ ഫലം, വീട്ടിലും പുറത്തും ആരോഗ്യ ശാസ്ത്രം, ആരോഗ്യ ശാസ്ത്രവും ഗ്രഹഭരണവും, അങ്ങനെ അനേക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  ശ്രീ രാമൻ വനവാസത്തിൽ പോയപ്പോൾ സീത പിന്തുടർന്ന പോലെ സ്വന്തം ഭർത്താവിന്റെ സുഖ ദുഖങ്ങളിലും നാടുകടത്തൽ വാസസ്ഥലങ്ങളിലും  കല്യാണിയമ്മയും ഒപ്പമുണ്ടായിരുന്നു. 1979- ൽ പിള്ളയുടെയും കല്യാണിയമ്മയുടെയും മകൾ ഗോമതിയമ്മ എഴുതിയ 'ധന്യമായി ഞാൻ' എന്ന പുസ്തകത്തിലും പിള്ളയുടെ വൈകാരികത നിറഞ്ഞ  സംഭവ ബഹുലമായ ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്.


1905 ജനുവരി പത്തൊമ്പതാം തിയതി 'വക്കം  മൗലവി' എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനി  'വക്കം  മുഹമ്മദ്‌ അബ്ദുൽ ഖാദർ' ഒരു ആഴ്ച്ചപ്പതിപ്പ് തുടങ്ങിയിരുന്നു. തിരുവിതാം കൂർ  സർക്കാരിന്റെ അഴിമതികളെ തുറന്നു കാണിച്ചുകൊണ്ട്  മൌലവിയുടെ പത്രം ദിനംപ്രതി വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അന്നത്തെ കാലത്ത് ലഭിക്കാവുന്ന നവീകരണമായ ഒരു അച്ചടി യന്ത്രം അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നു  വരുത്തി. ശ്രീ രാമകൃഷ്ണ പിള്ള  പത്രത്തിന്റെ പത്രാധിപരാകുന്നതിനു  മുമ്പ് സി.പി. ഗോവിന്ദ പിള്ള പത്രത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു.  സ്വന്തമായി തുടങ്ങിയ സ്വദേശാഭിമാനി പത്രം നടത്താൻ 'മൗലവി' ധീരനായ ഒരു പത്രാധിപരെ തേടിയിരുന്നു. ഒടുവിൽ രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടുകയും മുഖ്യ പത്രാധിപരായി നിയമിക്കുകയും ചെയ്തു. 1906 ജനുവരിയിൽ പത്രത്തിന്റെ പത്രാധിപർ സ്ഥാനം വഹിക്കാൻ രാമകൃഷ്ണ പിള്ളയും കുടുംബവും  പത്ര ഓഫീസ് സ്ഥിതി ചെയ്തിരുന്ന വൈക്കം താലൂക്കിലുള്ള ചിറയിങ്കലിലേയ്ക്ക് താമസം മാറ്റി.


അക്കാലങ്ങളിൽ മുമ്പുള്ള പത്രാധിപ സമിതികളിൽ രാമകൃഷ്ണ പിള്ള ചുമതലകൾ വഹിച്ചിരുന്നപ്പോൾ  ‌ സ്വന്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നില്ല.  അതിൽ അദ്ദേഹം നിരാശനായിരുന്നു. ചില പ്രസിദ്ധീകരണങ്ങൾ നിന്ന് പോവുകയും മറ്റു ചില പ്രസിദ്ധീകരണങ്ങളിൽ നിന്ന്  അഭിപ്രായ വിത്യാസങ്ങൾ മൂലം പിരിഞ്ഞു പോവുകയും ചെയ്തിരുന്നു.  സാമൂഹിക മാറ്റങ്ങളിലും  രാഷ്ട്രീയ തത്ത്വ സംഹിതകളിലും  വിദ്യാഭ്യാസ പരിചിന്തനങ്ങളിലും പരിഷ്ക്കാരങ്ങളിലും അദ്ദേഹത്തിന്റേതായ ചിന്താഗതികളും അഭിപ്രായങ്ങളും ആദർശങ്ങളുമുണ്ടായിരുന്നു. രാജാവിനെ പിന്താങ്ങിക്കൊണ്ട്, സ്തോത്ര ഗീതങ്ങൾ പാടിക്കൊണ്ടുള്ള  സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപെടുത്താത്ത പത്രങ്ങളും വാർത്താ മീഡിയാകളുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.


വക്കം   മൌലവിയുടെ ദേശസ്നേഹവും പാണ്ഡിത്യവും പിള്ളയെ അഗാധമായി ആകർഷിച്ചിരുന്നു. അവർ തമ്മിൽ ഒരേ ആശയങ്ങൾക്കായി പൊരുതുന്ന വലിയ സുഹൃത്തുകളായി മാറി. രണ്ടു പേരും ഒരു പോലെ പത്രത്തിന്റെ വളർച്ചക്കായി കഠിനാധ്വാനം ചെയ്തു. ആഴ്ചപതിപ്പ് പിന്നീട് ആഴ്ചയിൽ മൂന്നു ദിവസം പ്രസിദ്ധീകരിക്കാൻ തുടങ്ങി. ശത്രുക്കളെയും അവരുടെ ഭീഷണികളെയും ഇരുവരും വക വെക്കാതെ സത്യധർമ്മങ്ങളിൽ അധിഷ്ടിതമായ  പത്രപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഒന്നും രണ്ടും ഭാഗങ്ങളായി എഴുതിയ 'പാറപ്പുറം' എന്ന ഗദ്യ കാവ്യവും അക്കാലത്ത് വലിയ ഒച്ച പ്പാടുകൾ സൃഷ്ടിച്ചു.


1907- ജൂലൈ മാസത്തിൽ  രാമകൃഷ്ണ പിള്ളയും കുടുംബവും വൈക്കത്തു നിന്നും  തിരുവനന്തപുരത്തേയ്ക്ക് താമസമാക്കി.  സ്വദേശാഭിമാനി പത്രവും അച്ചുകൂടവും അതോടൊപ്പം തിരുവനന്തപുരത്തു സ്ഥാപിച്ചു. പിള്ള തിരുവനന്തപുരത്തു നിയമ പഠനവും തുടങ്ങി. 'വനിതാ'യെന്ന മാസികയും ആരംഭിച്ചു. രാജാവിനെയും പ്രഭുക്കളെയും അവരുടെ ദുഷ്ടപ്രവർത്തികളെയും  വിമർശിച്ചുകൊണ്ടിരുന്നതിനാൽ പിള്ള അധികാരികളുടെ നോട്ടപ്പുള്ളിയുമായി.  രാജ്യം ഭരിച്ചിരുന്ന ദിവാനെവരെ പ്രതിക്കൂട്ടിൽ കൊണ്ടുവന്ന് രാജ്യത്തിലെ അഴിമതികൾ ഓരോന്നായി സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. വക്കം  മൗലവി, പത്രത്തിന്റെ ഉടമയായിരുന്നെങ്കിലും  രാമകൃഷ്ണ പിള്ളയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങളനുസരിച്ചു പത്രം നടത്തുവാൻ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും നല്കിയിയിരുന്നു. പണപരമായ ബാധ്യതകൾ മുഴുവൻ വഹിച്ചിരുന്നത് മൌലവിയും.


വ്യത്യസ്ത  ലക്ഷ്യങ്ങളോടെ  പ്രവർത്തിക്കുന്ന പത്രങ്ങളിലും  അദ്ദേഹം എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. 'ഉപാധ്യായൻ' മാസികയിൽ  വിദ്യാഭ്യാസ പരമായ വിഷയങ്ങളായിരുന്നു കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്. അതേ സമയം 'കേരള ദർപ്പണത്തിൽ' പൊതു ജനങ്ങൾക്കു  താൽപ്പര്യമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള  എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. മൌലവിയുടെ സ്വദേശഭിമാനിയിൽ കൂടുതലും രാഷ്ട്രീയ സാമൂഹിക വശങ്ങളെ  സംബന്ധിച്ച ലേഖനങ്ങളും വാർത്തകളുമായിരുന്നുണ്ടായിരുന്നത്. സ്വദേശാശിഭിമാനി പത്രത്തിൽ ആദ്യത്തെ പേജിൽ എഴുതിയിരുന്നത് ഭയരഹിതമായി സത്യത്തിലടിയുറച്ച്   വാർത്തകൾ പ്രസിദ്ധീകരിക്കുകയെന്നതു പത്രത്തിന്റെ ധർമ്മവും  ലക്ഷ്യങ്ങളും നയങ്ങളുമെന്നാ'യിരുന്നു. പത്രത്തിനുണ്ടായിരുന്ന മൂല്യങ്ങളെ, അടിസ്ഥാന തത്ത്വങ്ങളെ  അവസാന ദിവസം വരെ കാത്തു സൂക്ഷിക്കുകയും ചെയ്തു. ജനവികാരങ്ങളെ ഇളക്കത്തക്കവണ്ണം ശക്തമായ ആശയങ്ങൾ നിറഞ്ഞ സ്വദേശാഭിമാനി പത്രത്തിൽ ആവേശഭരിതരായി അനേക ജനവിഭാഗങ്ങളും സാമൂഹിക സംഘടനകളും  രൂപമെടുത്തു. ജനങ്ങളിൽ ഒരു നവോധ്വാനത്തിന്റെതായ  ചൈതന്യം സ്വദേശാഭിമാനി പത്രത്തിനു വാർത്തെടുക്കാൻ സാധിച്ചു.  ജനത്തിനു പൊതുവായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും സ്വതന്ത്ര ചിന്താഗതികളും സൃഷ്ടിക്കാൻ സാധിച്ചു. നമ്പൂതിരി സമുദായത്തിന്റെ ദുരാചാരങ്ങളും ശ്രീ നാരായണ ഗുരു ചൈതന്യവും സ്വദേശാഭിമാനി പത്രത്തിൽ പ്രതിഫലിച്ചിരുന്നു. പിന്നീട് സ്വദേശാഭിമാനി പത്രത്തെ പിന്തുടർന്ന് എസ് എൻ ഡി പി യുടെ വിവേകോദയവും ഉണ്ണി നമ്പൂതിരി പ്രസിദ്ധീകരണവും കേരള സമൂഹത്തിൽ പുത്തനായ കാഴ്ചപ്പാടുകളുമായി ജനങ്ങളെ സ്വാധീനിച്ചിരുന്നു.


വക്കം  അബ്ദുൽ ഖാദർ മൗലവിയുടെയും  സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും  ദേശീയ നവോത്വാനത്തിനായി  തുടക്കമിട്ടുകൊണ്ടുള്ള ഒത്തൊരുമുച്ചുള്ള പ്രവർത്തനങ്ങൾ  മറക്കാനാവാത്ത വാർത്താ മാധ്യമങ്ങളുടെ ഒരു ചരിത്രം തന്നെ കുറിച്ചു. ആശയപരമായി ഐക്യരൂപ്യമുണ്ടായിരുന്ന അവർ ഒത്തൊരുമിച്ചു വിശ്രമമില്ലാതെ മാറ്റങ്ങൾക്കായി പൊരുതിയിരുന്നു. അവർ തുടങ്ങി വെച്ച നവോധ്വാന ചൈതന്യം  ഭാരതത്തിലെ പത്രപ്രവർത്തനത്തിൽ ഒരു വിപ്ലവ കൊടുങ്കാറ്റു തന്നെ  സൃഷ്ടിച്ചു.   ദിവാന്റെ അഴിമതി വാർത്തകൾ യാതൊരു മായവും ചേർക്കാതെ സത്യമായി തന്നെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മൗലവിയുടെയും  രാമകൃഷ്ണ പിള്ളയുടെയും  പ്രയത്നഫലമായി നവീകരണാശയങ്ങളുടെ  ഒരു പ്രവാഹം തന്നെ ജനമധ്യത്തിൽ പ്രവഹിച്ചുകൊണ്ടിരുന്നു.  ദിവാനെതിരായി എന്തും എഴുതുവാൻ പിള്ളയ്ക്ക് സാധിച്ചതും മൌലവിയുടെ പൂർണ്ണ സഹകരണത്തോടെയായിരുന്നു. അധികാരികളിൽ നിന്ന് ശിക്ഷ കിട്ടുമെന്ന് ബോധ്യമായിരുന്നിട്ടും വക വെയ്ക്കാതെ അവരുടെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരുന്നു. ശിക്ഷ കിട്ടിയിട്ടും തന്റെ പ്രസ്സ് നഷ്ടപ്പെട്ടിട്ടും മൌലവിയ്ക്ക് സങ്കടം വന്നില്ല. എന്നാൽ അധികാര വേട്ട മൂലം തന്റെ വിശ്വസ്തരായ സഹപ്രവർത്തകരുടെ  ദുരന്തത്തിൽ അദ്ദേഹം ദുഖിതനായിരുന്നു. പിള്ളയെ നാട് കടത്തിയപ്പോഴും അസുഖമായിരുന്ന കാലഘട്ടത്തിലും മൗലവി സാമ്പത്തികമായി തകർന്നിരുന്നു. അദ്ദേഹം നേടിയ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടു. പിന്നീട് ദാരിദ്ര്യാവസ്തയിലാണ് കഴിഞ്ഞിരുന്നത്.


തിരുവിതാംകൂർ ദിവാൻ പി രാജ ഗോപാലാചാരിയ്ക്കെതിരെയായിരുന്നു 'പിള്ള'  അക്കാലത്ത് വിമർശനങ്ങളിൽ ക്കൂടി പത്രത്തിൽ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നത്. മഹാരാജാവ് ശ്രീ മൂലം തിരുനാളിനെയും രാജ ഭരണത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.  'രാജാവ് സ്വയം വിശ്വസിക്കുന്നത് ദൈവത്തിന്റെ പുനരവതാരമെന്നും സ്വന്തം പ്രമാണങ്ങൾ  മറ്റുള്ളവരെ അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നുവെന്നും' അദ്ദേഹം പത്രത്തിൽ എഴുതി. " ഇത് നീചമാണ്,  ദൈവം രാജാവിന്റെ പ്രത്യേക പട്ടികളെ സൃഷ്ടിച്ചിട്ടുണ്ടോ. അല്ലെങ്കിൽ വിശേഷപ്പെട്ട ആനയെക്കൊണ്ട്‌  ആനകളെ നയിക്കാൻ കല്പ്പിച്ചിട്ടുണ്ടോ"യെന്നുള്ള ചോദ്യങ്ങളും രാജാവിനെ കുപിതനാക്കിയിരുന്നു. പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചു കൊട്ടാരങ്ങൾ പണിയുന്നതിലും മഹാ രാജാവിന്റെ മകളുടെ വിവാഹം ആഘോഷമായി നടത്തി ഖജനാവ് കാലിയാക്കുന്നതിലും രാമകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നു. ശ്രീമൂലം പ്രജാസഭയിൽ അവർണ്ണ ജാതികൾക്കായി സംസാരിക്കാൻ ജനപ്രതിനിധിയായി പി. കെ. ഗോവിന്ദപിള്ളയെ നിയമിച്ചപ്പോൾ ശ്രീ രാമകൃഷ്ണ പിള്ളയുടെ സ്വദേശാഭിമാനി പത്രം എതിർത്തിരുന്നു. പുലയർക്കും പറയർക്കും  സ്വന്തം പ്രതിനിധി തന്നെ വേണമെന്ന് രാമകൃഷ്ണ പിള്ള വാദിച്ചു.


1910 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി  മുന്നറിയുപ്പു കൂടാതെ രാജാവിന്റെ പോലീസ്  പിള്ളയെ അറസ്റ്റും ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്നു തിരുന്നൽവേലിക്ക് വിചാരണ കൂടാതെ നാടു കടത്തി. മൌലവിയുടെ പ്രസ്സും ഉപകരണങ്ങളും ജപ്തി ചെയ്തു.  അതിനു ശേഷം രാജാവിനോട് മാപ്പ് പറഞ്ഞു ശിക്ഷ ഇളവു മേടിക്കാൻ പലരും ആവശ്യപ്പെട്ടിട്ടും പിള്ള വഴങ്ങിയില്ല. കൊച്ചിയിലും മലബാറിലുമുള്ള പത്രയുടമകൾ  പത്രാധിപസ്ഥാനം  വാഗ്ദാനം ചെയ്തെങ്കിലും  അദ്ദേഹം സ്വീകരിച്ചില്ല. പിള്ളയുടെ നാടുകടത്തൽ പത്ര പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ കുടുംബം അനുഭവിച്ച യാതനകൾ അവർണ്ണനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1957-ൽ ഇ എം എസ്  മന്ത്രിസഭയുടെ കേരള സർക്കാർ മൗലവി കുടുംബത്തിലെ   അദ്ദേഹത്തിന്റെ പുത്രനായ അബ്ദുൽ ഖാദറിനു  പ്രസും ഉപകരണങ്ങളും മടക്കി നല്കി. അവസാന നാളുകളിൽ പിള്ളയും കുടുംബവും കണ്ണൂരു  താമസിച്ചു.  1916 മാര്‍ച്ച് 28 ന് അദ്ദേഹം കണ്ണൂരില്‍ വെച്ചു   മരിച്ചു. അഴിമതിക്കെതിരെ പോരാടിക്കൊണ്ട് ഭയരഹിതനായി  പത്രപ്രവർത്തനം നടത്തിയ കേരളത്തിന്റെ ഈ ധീരപുത്രൻ കണ്ണൂരുള്ള പയ്യമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Ramakrishna Pilla house 

Ramakrishna Pilla 

Maulavi

Maulavi

B.Kalyani Amma
Diwan Raja Gopalachari
Sree Moolam Thirunnaal


Ramakrishna Pilla



കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...