Monday, August 26, 2019

സിസ്റ്റർ ലൂസി കളപ്പുരയും മാറ്റങ്ങൾക്കുവേണ്ടി സഭയോടുള്ള പോരാട്ടങ്ങളും



ജോസഫ് പടന്നമാക്കൽ

വയനാട്, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍! കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരിയായി സഭാ നേതൃത്വം അവരെ കാണുന്നു. ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസീസ് അസീസിയുടെ ദാരിദ്ര്യവ്രതം സ്വീകരിച്ച 'ക്ലാര' എന്ന കന്യാസ്ത്രി സ്ഥാപിച്ച മഠം ആണ് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് മഠം. തങ്ങൾക്കുള്ളതെല്ലാം ദരിദ്രർക്ക് ദാനം ചെയ്തിട്ടായിരുന്നു ഫ്രാൻസിസും ക്ലാരയും സന്യസ്ത ജീവിതം ആരംഭിച്ചത്. അവർ ധനവും സ്വത്തുക്കളും ദരിദ്രർക്ക് കൊടുത്തിട്ട് സ്വയം പരിത്യാഗികളായി ദരിദ്രരരെ സേവനം ചെയ്തിരുന്നു.

സിസ്റ്റർ ലൂസി കളപ്പുരയുടെ സന്യാസിനി മഠം ക്ലാരിസ്റ്റ് തത്ത്വചിന്തകൾ ഉൾക്കൊള്ളുന്നില്ല. മഠത്തിൽ ചേരുന്ന ഒരു കന്യാസ്ത്രീയുടെ കുടുംബവീതം മഠം അടിച്ചെടുക്കും. കന്യാസ്ത്രികൾ ജോലി ചെയ്യുന്ന പണവും തട്ടിയെടുക്കും. ദരിദ്ര വീടുകളിൽനിന്നും വരുന്ന പെണ്ണുങ്ങളെക്കൊണ്ട് മഠത്തിലെ കുശിനിപ്പണി, ടോയ്‌ലറ്റ് വൃത്തിയാക്കൽ, അലക്കുപണി, പുരോഹിതർക്ക് ഭക്ഷണം പാകം ചെയ്യൽ മുതലായ ജോലികൾ ചെയ്യിപ്പിക്കും. മഠത്തിൽ ഭക്ഷണം കഴിക്കാൻ വരുന്ന പുരോഹിതരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചെറു കന്യാസ്ത്രീകളുടെ നിലനിൽപ്പ് തന്നെ ചോദ്യമാകും. പലപ്പോഴും അസാന്മാർഗികളായ പുരോഹിതർമൂലം അവരുടെ ചാരിത്രത്തിന് കളങ്കം ചാർത്തികൊണ്ട് വലിയ വിലയും നൽകേണ്ടി വരുന്നു. മഠത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു വീതം പുരോഹിതരെയും ബിഷപ്പിനെയും ഏൽപ്പിക്കണം. വ്രതങ്ങള്‍ സ്ത്രീകൾക്ക് മാത്രം. പുരോഹിതൻ എന്നും സ്വതന്ത്രർ. കന്യാസ്ത്രികൾ അവരുടെ പാദസേവകരും ദേവദാസികളുമായി കഴിയണം.

സഭയുടെയും മഠം അധികാരികളുടെയും ചൂഷണങ്ങൾക്കെതിരെ ധീരമായ നിലപാടുകളെടുത്ത ഒരു കന്യസ്ത്രിയാണ് ലൂസി കളപ്പുരക്കൽ. അവർക്കെതിരെയുള്ള ആരോപണങ്ങൾ 'കാർ ഓടിക്കാൻ ലൈസെൻസെടുത്തു' ; 'കാർ മേടിച്ചു'; സമര പന്തലിൽ പോയി; ഫ്രാങ്കോയ്ക്കെതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു; ചൂരിദാർ ധരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു എന്നെല്ലാമാണ്. സിസ്റ്റർ ലൂസി തന്നെ മഠത്തിൽനിന്നു പുറത്താക്കിയതിൽ ഭയപ്പെടുന്നില്ല. "ഇന്നുവരെ താൻ സഭയുടെ മാത്രം കന്യാസ്ത്രിയായിരുന്നുവെന്നും ഇനിമുതൽ ലോകത്തിന്റ തന്നെ കന്യാസ്ത്രീയും സർവരുടെയും സഹോദരിയായിരിക്കുമെന്നും" സിസ്റ്റർ പറയുന്നു. സഭയെന്നാൽ അധികാരം, രാഷ്ട്രീയ സ്വാധീനം, ധനം, ഭൂസ്വത്ത് എന്നെല്ലാം നിറയെ ഉള്ളതാണ്. സഭയോട്, ഒറ്റയാനയായി ഏറ്റുമുട്ടുക എളുപ്പമല്ല. യേശു ദുഃഖിതരോടൊപ്പമായിരുന്നു. സിസ്റ്റർ പറയുന്നു, "തന്നെ സംബന്ധിച്ച് ഫ്രാങ്കോയ്ക്ക് എതിരായി സമര പന്തലിൽ ഉണ്ടായിരുന്നവർ അവഗണിക്കപ്പെട്ട കന്യാസ്ത്രികളായിരുന്നു. അവർ ദരിദ്രരായിരുന്നു." അവഗണിക്കപ്പെട്ടവരോടൊപ്പം ഒരു സമര പന്തിലിൽ ഇരുന്നാൽ പാപമല്ലെന്നുള്ള നിഗമനമാണ് സിസ്റ്ററിനുള്ളത്. ക്രൈസ്തവേതര മാസികകളിൽ എഴുതി, ചാനലുടകളോട് സംസാരിച്ചു ഇതൊക്കെയാണ് ചുമത്തപ്പെട്ട മറ്റു കുറ്റങ്ങൾ. കൃസ്തുവിൽ ജാതിയോ മതമോ തിരിച്ചുവ്യത്യാസമോ ഇല്ലായിരുന്നുവെന്നു ലൂസി ചിന്തിക്കുന്നു. സിസ്റ്ററിൽ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങൾ പുരോഹിതർക്കാകാം. വണ്ടി ഓടിക്കുന്ന പുരോഹിതരുണ്ട്. ക്രൈസ്തവേതര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവരുണ്ട്. വാസ്തവത്തിൽ 'എഴുതുക' എന്നുള്ളത് പ്രകൃതി തന്നിരിക്കുന്ന ഒരു വരദാനമാണ്. അത് പാടില്ലാന്നു വിലക്കുന്നതും സിസ്റ്ററെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത കാര്യങ്ങളുമാണ്.

സിസ്റ്റർ ലൂസി കളപ്പുരയെ തേജോവധം ചെയ്തുകൊണ്ടുള്ള ഫാദർ നോബിൾ പാറക്കലിന്റെ ഒരു വീഡിയോ കാണാനിടയായി. ലുസിക്കെതിരെയുള്ള നോബിളിന്റെ അപവാദങ്ങൾ തികച്ചും സംസ്ക്കാരരഹിതമായിരുന്നു. നോബിൾ ഇംഗ്ളീഷ് സാഹിത്യത്തിൽ ഒരു ഗവേഷക വിദ്യാർഥികൂടിയാണ്. വിദ്യാഭ്യാസമുള്ള ഒരു പുരോഹിതനെന്ന നിലയിൽ, ഒരു സ്ത്രീയുടെ ചാരിത്രത്തെ അപമാനിക്കുമ്പോൾ സ്വന്തം പൗരാഹിത്യത്തിന്റെ വില ഇടിക്കുന്നുവെന്നും അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. സിസ്റ്റർ ലൂസിയുടെ കോൺവെന്റിൽ രണ്ടു മാദ്ധ്യമ പ്രവർത്തകർ സന്ദർശകരായി വന്നപ്പോൾ ഫാദർ നോബിളിനു ചാനലുകളിലും സ്വന്തം വീഡിയോകളിലും അപവാദങ്ങൾ പ്രചരിപ്പിക്കാൻ വിഷയമായി. വട്ടായി ഖാൻ എന്ന ധ്യാനഗുരു നോബിളിന്റെ ബാലിശമായ അഭിപ്രായങ്ങൾ ശരിവെക്കുകയും ചെയ്തു. വാർത്താ റിപ്പോർട്ടർമാർക്കു പകരം കുപ്പായം ധരിച്ച രണ്ടു പുരോഹിതരായിരുന്നു സന്ദർശകരെങ്കിൽ അവരെ വിശുദ്ധ കൂട്ടുകെട്ടായി നോബിൾ പരിഗണിക്കുമായിരുന്നു.

സന്യസ്ത ആശ്രമങ്ങളിൽ ചില നിയമങ്ങളുണ്ടെന്നും നിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവർ സഭാവസ്ത്രം ഊരി പുറത്തുപോകണമെന്നും നോബിൾ ഉപദേശിക്കുന്നു. ഇദ്ദേഹം കന്യാസ്ത്രീകളുടെ വക്താവായത് എങ്ങനെയെന്നറിയില്ല. നിയമങ്ങൾ ഏതു പ്രസ്ഥാനങ്ങൾക്കും ബാധകമാണ്. എന്നാൽ ഒരാളിന്റെ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരിക്കരുത്. കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ പൗരാവകാശങ്ങളെ കൈകടത്തിയുള്ള നിയമങ്ങളാണ്. അടിമത്വത്തിനു സമാനമാണ്! ഒരു കോൺ വെന്റിനുള്ളിൽ സ്ത്രീകൾക്ക് ശബ്ദിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മാനവികതയ്ക്ക് ചേരുന്നതല്ല. ഇന്ത്യൻ ഭരണഘടനയേക്കാളുപരി മറ്റൊരു നിയമമില്ല. കാനോൻ നിയമങ്ങൾ കന്യാസ്ത്രികളുടെമേൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഭരണഘടനയോടുള്ള അവഹേളനമാണ്‌.

'പട്ടാളക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, വക്കീലന്മാർ മുതൽപേർ യൂണിഫോം ധരിക്കുന്നപോലെ സഭയുടെ നിയമപ്രകാരം കന്യാസ്ത്രികളും യൂണിഫോം ധരിക്കണമെന്നു' നോബിൾ ഉപദേശിക്കുന്നു. പട്ടാളക്കാർ രാജ്യം കാക്കുന്നവരാണ്. അതിർത്തിയിൽ അവരെ നഷ്ട്ടപ്പെട്ടാൽ തിരിച്ചറിയലിന് യൂണിഫോം സഹായകമാകും. ഒരു രോഗിക്ക് ഡോക്ടറേയും നേഴ്സ്നെയും തിരിച്ചറിയലിന് യൂണിഫോം വേണം. പ്രതിക്കൂട്ടിലിരിക്കുന്നവർക്ക് വക്കീലന്മാരെ തിരിച്ചറിയാനും യൂണിഫോം സഹായകമാണ്. അവരെല്ലാം ഔദ്യോഗിക ജോലികളിൽ മാത്രമേ യൂണിഫോം ധരിക്കാറുള്ളൂ. പോലീസുകാരനും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നു. എന്നാൽ ഒരു കന്യാസ്ത്രിയ്ക്ക് സഭാവസ്ത്രം ധരിക്കാൻ സമയപരിധിയില്ല. ഒരു കന്യാസ്ത്രി 'ചൂരിദാർ' ഇട്ടാൽ അവരുടെ ആത്മീയത ഇടിഞ്ഞു പോകുമെന്ന് നോബിൾ പാറക്കൻ വിശ്വസിക്കുന്നു. ഉഷ്‌ണമുള്ള കാലങ്ങളിലും തണുപ്പിലും വെയിലിലും രാത്രിയും പകലും വ്യത്യാസമില്ലാതെ കന്യാസ്ത്രീകൾ സഭാവസ്ത്രം ധരിച്ചുകൊണ്ട് നടക്കണം. വഴികളിൽ സഞ്ചരിക്കുമ്പോൾ കന്യാസ്ത്രികൾക്ക് ചൂരിദാറും സാരികളും ധരിക്കണമെന്ന മോഹങ്ങളുണ്ട്. എന്നാൽ മഠത്തിലെ നിയമങ്ങൾ മാന്യമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കില്ല. ലൂസി, ചൂരിദാർ ധരിച്ചെങ്കിൽ സഭയ്ക്കുള്ളിലെ അപരിഷ്കൃത നിയമങ്ങൾക്ക് മാറ്റങ്ങൾ  ആഗ്രഹിക്കുന്നുവെന്നു കരുതണം. യാഥാസ്ഥിതികരായ പുരോഹിതരുടെ അധികാര സമൂഹം മാറ്റങ്ങളെ ഉൾക്കൊള്ളുകയില്ല. 

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, '24 ന്യൂസ് ജനകീയ കോടതിയിലുടെ' സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ചാനലിൽ പ്രതികരിച്ചിരുന്നു. സരസമായി ഭാഷ കൈകാര്യം ചെയ്തു പ്രസംഗിക്കാൻ കഴിയുന്ന പുത്തൻപുരയ്ക്കൽ അച്ചനെ സോഷ്യൽ മീഡിയകൾ വളരെ ആദരവോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ അസ്ഥാനത്തുള്ള അദ്ദേഹത്തിൻറെ ലൂസിക്കെതിരായ കമന്റ് വലിയ പ്രത്യാഘാതത്തിന് കാരണമായി. സിസ്റ്റർ ലൂസിയെ വാസ്തവത്തിൽ അദ്ദേഹം വ്യക്തിഹത്യ ചെയ്യുകയായിരുന്നു. സിസ്റ്റർ ലൂസിയുടെ സ്ത്രീത്വത്തെ അപമാനിക്കലുമായിരുന്നു. ലൂസിക്കെതിരെ പലതും പറയാൻ സാധിക്കാത്ത കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നുള്ള പുത്തൻപുരയ്ക്കൽ അച്ചന്റെ പ്രസ്താവനകളെ ലൂസി വെല്ലുവിളിച്ചിട്ടുണ്ട്.

അധികാരം കേന്ദ്രികരിച്ചിരിക്കുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ലോകം ഇന്ന് ക്രൂരതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അഭയായെ ഒരു കന്യാസ്ത്രീയും രണ്ടു പുരോഹിതരുംകൂടി കിണറ്റിൽ തള്ളിയിട്ടു. റോബിനെന്ന പുരോഹിതൻ പതിനാലുകാരത്തിയെ ഗർഭിണിയാക്കി. അവൾ പ്രസവിച്ചപ്പോൾ ഗർഭത്തിൻറെ ഉത്തരവാദിത്വം അവളുടെ സ്വന്തം പിതാവിൽ ചാർത്തി. സീറോ മലബാർ സഭയുടെ പരമ്പരാഗതമായി നേടിയെടുത്ത ഭൂമി വിറ്റു നശിപ്പിച്ചു. കുരിശു കൃഷി, വ്യാജരേഖ വിവാദം എന്നിങ്ങനെ സഭയിലുണ്ടായപ്പോൾ സഭ നിശബ്ദത പാലിച്ചു. എന്നാൽ ലൂസിക്കെതിരെ പാതിരിവർഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ലൂസി സമരം ചെയ്തത് സ്വന്തം കന്യകാത്വം തെളിയിക്കാനുള്ള ബദ്ധപ്പാടിലല്ലായിരുന്നു. മറിച്ച്, നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ കന്യകാത്വം കവർന്നുകൊണ്ടു പോയ 'ഫ്രാങ്കോ' എന്ന ബിഷപ്പിനെതിരെ സമരത്തിൽ പങ്കെടുത്തതിനാണ് അവരുടെ മേൽ സഭ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'സ്ത്രീകൾ' കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ പുരുഷന്മാരെക്കാളും മുമ്പിലെന്ന ഒരു  സങ്കല്പമുണ്ട്. എന്നാൽ അപവാദങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യ നടത്താനും പുരോഹിതർ മറ്റെല്ലാവരേക്കാളും സമർത്ഥരാണ്. പുരോഹിതരിൽ പൊതുവെ യുക്തിയോടെ ചിന്തിക്കുന്നവർ കുറവാണ്. അടിച്ചമർത്തപ്പെട്ട സെമിനാരി ജീവിതം അവരെ ദുർബലരാക്കിയിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതികളുമായി അവർ അകന്നു ജീവിക്കുന്നതിനാൽ സ്ത്രീ ജനങ്ങളെ ഇടിച്ചു താഴ്ത്തി സംസാരിക്കുകയെന്നത് അവരുടെ ഒരു വിനോദമാണ്‌. അവരുടെ അയുക്തികളെ കേൾവിക്കാർ അംഗീകരിക്കണമെന്നാണ് പ്രമാണം. പുരുഷ മേധാവിത്വം ഭൂരിഭാഗം പുരോഹിതരിലുമുണ്ട്.  കന്യാസ്ത്രികൾ മാനഹാനിയെ ഭയന്ന് പുരോഹിതരിൽനിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾ പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കുന്നു. തെറ്റുകൾ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അവരെ ഇല്ലാതാക്കാൻ അധികാരം കയ്യാളുന്നവർ ശ്രമിക്കും.

സിസ്റ്റർ ലൂസിയെ വിഘടന വാദിയായി കരുതാൻ തുടങ്ങിയത്, അവർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച നാളുകൾ മുതലാണ്. ഫ്രാങ്കോയ്ക്കെതിരെയുള്ള കന്യാസ്ത്രികളുടെ  സമരങ്ങൾക്ക് അവർ പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഠത്തിൽ നടന്നുകൊണ്ടിരുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചു. അത്, മഠം അധികാരികളിൽ കോളിളക്കമുണ്ടാക്കി. പ്രശ്നങ്ങൾ സമാധാനമായി പരിഹരിക്കുന്നതിനു പകരം പ്രതികാര നടപടികൾക്കാണ് മഠം മുൻഗണന നൽകിയത്. സഭയ്ക്കുള്ളിലെ ചട്ടക്കൂട്ടിൽ പുരുഷനിർമ്മിതമായ നിയമങ്ങളാണ് നിലവിലുള്ളത്. 'സ്ത്രീ' വെറും അടിമ. സത്യങ്ങൾ മുഴുവനും സഭയ്ക്കുള്ളിൽ മൂടി വെക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ കല്ലെറിയാനാണ് പൗരാഹിത്യ ലോകം ശ്രമിച്ചത്. ലൂസി ചെയ്ത തെറ്റ് പീഡനത്തിന് വിധേയയായ കന്യാസ്ത്രീയെ  പിന്തുണച്ചുകൊണ്ട് സത്യാഗ്രഹം അനുഷ്ടിച്ചുവെന്നുള്ളതാണ്. സിസ്റ്റർ ലൂസിയെ പുറത്താക്കിക്കൊണ്ടുള്ള പ്രതികാരനടപടികൾ നടപ്പാക്കുകയും ചെയ്തു. സഭയിലെ മേല്പട്ടക്കാരെയോ, ബാലപീഡകരായ വൈദികരേയോ സഭ പുറത്താക്കുന്നതായ ഒരു കീഴ്വഴക്കമില്ല. സഭയുടെ നേതൃത്വം വഹിക്കുന്നത്! മനഃസാക്ഷിയില്ലാത്ത പൗരാഹിത്യമാണ്.  നിയമങ്ങൾ ആധുനിക കയ്യപ്പാസുമാർ കയ്യടക്കി വെച്ചിരിക്കുന്നു.  കന്യാസ്ത്രികൾ അനുസരണ വ്രതം, ദാരിദ്ര വ്രതം ബ്രഹ്മചര്യം എന്നിങ്ങനെയുള്ള അരുചികരമായ നിയമങ്ങൾ ജീവിതകാലം മുഴുവൻ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. സ്ത്രീ വിരുദ്ധ ശക്തികളുടെ കൂട്ടായ്മകൾ സ്ത്രീകളുടെമേൽ അസ്വാതന്ത്ര്യമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ത്യൻ നീതി ന്യായവ്യവസ്ഥ കുറ്റം ആരോപിച്ചു. എങ്കിലും സീറോ മലബാർസഭ ഫ്രാങ്കോ മുളക്കലിന്റെ കുറ്റങ്ങളെപ്പറ്റി യാതൊന്നും പ്രതികരിച്ചിട്ടില്ല. ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ട് കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ പിതാവിലർപ്പിക്കാൻ ശ്രമിച്ച റോബിനെ പിന്താങ്ങുന്ന ഒരു സഭാനേതൃത്വമാണ് ഇപ്പോഴുള്ളത്. പാപത്തെ വെറുക്കണമെന്നും റോബിനെയും ഫ്രാങ്കോയെയും പോലുള്ളവരെ പിന്തുടരുതെന്നും പറയാനുള്ള ചങ്കുറപ്പ് സഭയ്ക്കില്ലാതെ പോയി. "തെറ്റുകൾ അംഗീകരിക്കുന്നത് അഭിമാനമാണ്. അപമാനമല്ല"; അത് എന്തുകൊണ്ട് സഭാ നേതൃത്വം തയാറാകുന്നില്ലെന്നു സിസ്റ്റർ ലൂസി ചോദിക്കുന്നു.

സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് സ്വതന്ത്രമായി ചിന്തിക്കുന്ന കന്യാസ്ത്രീകളെ  ബലിയാടാക്കണോ? മുസ്ലിം സമുദായത്തിലുള്ള 'മുത്തലാക്ക്' നിരോധിച്ചു. അതുപോലെ കന്യാസ്ത്രി മഠം സ്വീകരിച്ചിരിക്കുന്ന അനുസരണ വ്രതവും ദാരിദ്ര വ്രതവും നിരോധിക്കേണ്ടതായുണ്ട്. കുടുംബത്തിൽ നിന്നുള്ള സമ്പത്ത് മുഴുവൻ കൈക്കലാക്കി സ്ത്രീകളെ ദരിദ്രർ ആക്കുന്ന ഈ വ്യവസ്ഥിതി അതിക്രൂരമാണ്. സാമൂഹിക വിരുദ്ധവുമാണ്.  മഠവും അരമനകളും കൊഴുക്കുന്നു. 'പാവപ്പെട്ട കന്യാസ്ത്രികൾ അടിവസ്ത്രത്തിനുപോലും ജനറാളാമ്മയുടെ മുമ്പിൽ കൈനീട്ടണമെന്ന്' സിസ്റ്റർ ജെസ്മി പറയുന്നു.

"സൈനികരും ഡോക്ടർ-നേഴ്‌സുമാരും യൂണിഫോം ധരിക്കുന്നപോലെ കന്യാസ്ത്രികൾ യൂണിഫോം നിർബന്ധമായി ധരിക്കണമെന്നു" ഫാദർ നോബിൾ പാറക്കൽ പറയുന്നു. നേഴ്സിനും ഡോക്ടറിനും പട്ടാളക്കാർക്കും ഔദ്യോഗിക ജോലി സമയത്ത് യൂണിഫോം ധരിച്ചാൽ മതി. സാമൂഹിക കൂടിച്ചേരലുകളിലും മറ്റു മംഗള പരിപാടികളിലും വിവാഹാഘോഷങ്ങളിലും സംബന്ധിക്കുമ്പോൾ അവരാരും യൂണിഫോമിൽ വരാറില്ല. ഉഷ്ണം പിടിച്ച ഒരു രാജ്യത്ത് സന്യസ്തരെപ്പോലെ കോമാളി വേഷങ്ങൾ അണിഞ്ഞു കൊണ്ട് നടക്കാറുമില്ല. ഇന്ത്യയുടെ വായു ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കാൻ കന്യാസ്ത്രികൾക്കും അവകാശമുണ്ട്. സഭാധികാരികൾ കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ മിലിറ്ററി നിയമങ്ങൾപോലെ നടപ്പാക്കുന്നു. ദൈവം സ്നേഹമാണെങ്കിൽ സ്നേഹത്തിനുപരി മറ്റു മനുഷ്യ നിയമങ്ങൾ അടിച്ചേൽപ്പിക്കേണ്ട ആവശ്യമുണ്ടോ? മിലിറ്ററിയിൽ പ്രത്യേകമായ നിയമങ്ങളുണ്ട്. യുദ്ധം ചെയ്യാൻ പറഞ്ഞാൽ പോവണം. നേഴ്സ്, ഡോക്‌ടേഴ്സിനുള്ള യൂണിഫോം ഒരു രോഗിക്ക് അവരെ തിരിച്ചറിയലിനാവശ്യമാണ്. എന്നാൽ, കന്യസ്ത്രികളും പുരോഹിതരും യൂണിഫോം ധരിക്കാതെ നടന്നാൽ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല. രാത്രിയും പകലും വ്യത്യാസമില്ലാതെ യൂണിഫോം ധരിച്ചു നടക്കുന്ന ഒരു സമൂഹം കത്തോലിക്ക സഭയിൽ മാത്രമേയുള്ളൂ. വാസ്തവത്തിൽ, മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസം വരുന്ന സഭയുടെ സന്യസ്ത നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ലംഘനവുമാണ്‌. ഒരു കന്യാസ്ത്രീയുടെ യുവത്വം കഴിയുന്ന കാലം മുതൽ മഠം അധികൃതർ പീഡനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. വാർദ്ധക്യത്തിൽ അടിമയെപ്പോലെ കഴിഞ്ഞില്ലെങ്കിൽ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയും ചെയ്യും.

സിസ്റ്റർ ലൂസി കളപ്പുര മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ  ഗവേഷണങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. അത്തരം ഒരു കന്യാസ്ത്രിയിൽനിന്നുള്ള തീരുമാനം സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സഭയ്‌ക്കെതിരെ വിമർശനങ്ങളുമായി നടക്കുന്ന സിസ്റ്റർ ലൂസിയെ തെമ്മാടിക്കുഴിയിൽ അടക്കുമെന്നുവരെ ഭീഷണികൾ നിലനിൽക്കുന്നു. അത്തരക്കാരോട്, തന്റെ ശരീരം തെമ്മാടിക്കുഴിയിൽ അടക്കാനുള്ളതല്ലെന്നും മരണശേഷം അവർക്ക് ഒപ്പീസുകളോ പുരോഹിതരുടെ കപട പ്രസംഗങ്ങളോ ആവശ്യമില്ലെന്നും ലൂസി പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി അപമാനിച്ചു. മരണശേഷം അവർ മാലാഖ ആയിരുന്നുവെന്ന വിളികൾ എന്തിനെന്നുമാണ് അവർ ചോദിക്കുന്നത്.

ഒരു കന്യാസ്ത്രിയെ ഫ്രാങ്കോ പീഡിപ്പിച്ച വിവരങ്ങൾ അതിനു ബലിയാടായ കന്യാസ്ത്രി കണ്ണുനീരോടെ കർദ്ദിനാൾ ആലഞ്ചേരിയോട് പരാതി പറഞ്ഞപ്പോൾ 'പീഡിപ്പിച്ച കാര്യം മറ്റാരോടും പറയണ്ട' എന്നുള്ള ഉപദേശങ്ങളാണ് കൊടുത്തത്. ആഡംബര കാറുകളിൽ സഞ്ചരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും അരമനകളിൽ താമസിച്ചും കഴിയുന്ന പുരോഹിതർക്ക് പാവപ്പെട്ടവന്റെ വിയർപ്പിന്റ വില അറിയേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ കണ്ണുനീരിന്റെ വിലയ്‌ക്കോ മാനത്തിനോ അവർ വില കല്പിക്കാറില്ല. കുറ്റകൃത്യങ്ങളിൽ മനുഷ്യത്വമുള്ളവർ ഇരക്കൊപ്പം നിൽക്കും. എന്നാൽ ഫ്രാങ്കോ കേസിൽ സഭ ഇരയ്‌ക്കൊപ്പം നിൽക്കുന്നില്ലെന്നു മാതമല്ല ഇരയെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനാജനകമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കന്യാസ്ത്രീകളെ ആശ്വസിപ്പിക്കത്തക്ക ഒരു വാക്കുപോലും പറഞ്ഞില്ലെന്നുള്ളതാണ് സത്യം. ആലഞ്ചേരി, ബലിയാടായ സിസ്റ്ററെ അനുകൂലിച്ച് സംസാരിച്ചാൽ സഭയിൽ കോളിളക്കമുണ്ടാവുമെന്നും ഭയപ്പെടുന്നു. സഭയിൽ ഒളിഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളും പുറത്തു വരാം. 

സിസ്റ്റർ ലൂസി പറയുന്നു, "ആദ്യകാലത്ത് ക്രിസ്ത്യൻ സഭകൾ സ്‌കൂളുകൾ നടത്തിക്കൊണ്ടിരുന്നത് ഇല്ലായ്മയിൽ നിന്നായിരുന്നു; എന്നാൽ ഇന്ന് എല്ലാമുണ്ട്; അതുകൊണ്ട് ക്രിസ്ത്യൻ സ്ക്കൂളുകളുടെ വിദ്യാഭാസ നിലവാരം താണുപോയി; ലക്ഷങ്ങൾ കോഴ കൊടുത്ത് നിയമിതരായ അദ്ധ്യാപകരാണ് കത്തോലിക്കാ സ്‌കൂളുകളിൽ ഉള്ളത്." നിലവാരം താണുപോയ ഈ സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്ന ചിന്താഗതിയാണ് സിസ്റ്ററിനുള്ളത്. നിയമനം പിഎസ്‌സി വഴി വേണമെന്നും അവർ നിർദേശിക്കുന്നു.

ചെറിയ കുട്ടികൾ പുരോഹിതരെ അഭിമുഖീകരിക്കരുതെന്ന കേരളബിഷപ്പ് സംഘടനയുടെ തീരുമാനം സഭയിലെ പുരോഹിതർ എത്രമാത്രം അധപതിച്ചുവെന്നുള്ള തെളിവാണെന്നും സിസ്റ്റർ ലൂസി ചാനലുകാരോട് പറയുന്നുണ്ട്. ഒരിക്കൽ ലൂസി 'ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരൻ പള്ളിയിൽ പോകാത്ത കാര്യം അന്വേഷിച്ചപ്പോൾ' അയാളെ ഒമ്പതാം ക്‌ളാസിൽ വെച്ച് ഒരു പുരോഹിതൻ സ്വവർഗരതി ചെയ്ത കാര്യം അറിയിച്ചു. അങ്ങനെയുള്ളവരെ എങ്ങനെ പള്ളിയിൽ പോകാൻ നിർബന്ധിക്കുമെന്നാണ് ലൂസി ചോദിക്കുന്നത്. അവന്റെ വേദനകൾ ഉണങ്ങണം. അങ്ങനെ പോസിറ്റിവ് ആയ കാഴ്ചപ്പാടുകളിൽ സഭ മുന്നേറേണ്ടതായുണ്ട്.

നാൽപ്പതു വർഷങ്ങളോളം സഭയ്ക്കുവേണ്ടി ജീവിച്ച, കഠിനാദ്ധ്വാനത്തിൽക്കൂടി ജീവിതം പണയം വെച്ച ഒരു കന്യാസ്ത്രിക്കെതിരെയാണ് അസഭ്യ ശകാരങ്ങൾ പുരോഹിതവർഗം വർഷിച്ചതെന്നും   ചിന്തിക്കണം. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്ക് ലൂസിയെ എത്തിച്ചിരിക്കുകയാണ്. തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തെറ്റുകൾ തിരുത്താനല്ല സഭ ശ്രമിക്കുന്നത്. അവരെ ഇല്ലാതാക്കണമെന്നുള്ള വിചാരമാണ് സഭയ്ക്കുള്ളത്. പുരുഷമേധാവിത്വമാണ് സഭയെ നയിക്കുന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികൾവരെ ലൂസിക്കെതിരെ സഭാധികൃതർ നടത്തിയിരുന്നു. ഒരിക്കൽ അവരെ മഠത്തിനുള്ളിൽ പൂട്ടിയിട്ടു. അവരുടെ ജീവനു തന്നെ ഭീഷണിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സഭയുടെ വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത തരത്തിലുള്ള ക്രൂരമായ സമീപനത്തിനെതിരെ ധീരയായ ലൂസി കളപ്പുരക്കൽ എന്ന കന്യാസ്ത്രീക്ക് ശക്തമായ പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ സാമൂഹികമായ ഒരു ബാധ്യത കൂടിയാണ്.

'പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയുന്നില്ല' എന്ന യേശുവിന്റെ കല്പനകൾ  ലംഘിച്ചുകൊണ്ടാണ് മഠവും ചില അധാർമ്മിക പുരോഹിതരും 'ലുസി'ക്കെതിരെ യുദ്ധ പ്രഖ്യാപനങ്ങളുമായി അങ്കം വെട്ടാൻ വന്നിരിക്കുന്നത്. മാന്യയായ ഒരു സ്ത്രീയെ പുരോഹിതരും  ചില ധ്യാനഗുരുക്കന്മാരും അപമാനിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം സാക്ഷി നിർത്തി നൽകിയ സിസ്റ്ററെന്ന പദവിയെ 'കുമാരി' എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന നോബിളിനെപ്പോലുള്ള പുരോഹിതരുടെ സഭ്യതയും സംസ്ക്കാരവും എവിടെ? ഇതാണോ, സ്നേഹം പഠിപ്പിച്ച യേശു ദേവന്റെ പ്രമാണം?









Friday, August 23, 2019

ജോൺ വേറ്റം എഴുതിയ കാലത്തിന്റെ കാൽപ്പാടുകൾ, ചിന്താക്കുറിപ്പുകൾ


ജോസഫ് പടന്നമാക്കൽ

ശ്രീ ജോൺ വേറ്റത്തിന്റെ 'കാലത്തിന്റെ കാൽപ്പാടുകൾ' എന്ന കഥാസമാഹാരം ലളിതമായ ഭാഷാശൈലിയും മനോഹാരിത നിറഞ്ഞതുമായ ഒരു ചെറുകഥാ പുസ്തകമാണ്. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അവതാരിക ഗ്രന്ഥത്തിന് ഗാംഭീരതയും  നൽകുന്നു. ഓരോ മനുഷ്യ ജീവിതവും നിരവധി കഥകൾകൊണ്ട് കോർത്തിണക്കിയതാണ്. അതിൽ സ്നേഹമുണ്ട്, ദുഖമുണ്ട്, ഏറ്റുമുട്ടലുകളും കലഹങ്ങളും സ്വാർഥതയും കഥകളിൽ സ്പുരിച്ചിരിക്കുന്നതു കാണാം. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരും അതോടൊപ്പം സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരും ഓരോ കഥകളിലും   ശ്രദ്ധേയമാണ്.  കാലത്തിന്റെ മാറ്റൊലിയുൾക്കൊള്ളുന്ന ഈ കൃതി പലരുടെയും അനുഭവതീരങ്ങളിൽക്കൂടി സഞ്ചരിക്കുന്നുമുണ്ട്.

ഒരു പ്രവാസി എന്നും വിമർശന വിധേയനായിരിക്കും. വർഷത്തിലൊരിക്കൽ കൈനിറച്ചു സമ്മാനങ്ങളായി നാട്ടിലെത്തിയാലും ആരും തൃപ്തരാവില്ല. ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ചില നേരംകൊല്ലികളും അവരുടെയിടയിലുണ്ട്.  ബന്ധുജനങ്ങളുടെ വീടുകളിൽ പോവാൻ  കുന്നും മലകളും കയറണം. ഭാര്യയെ ഒപ്പം കൂട്ടാതെ ബന്ധുക്കളെ കാണാൻ പോയാലും കുറ്റം. 'അമേരിക്കൻ കിളവൻ ഭാര്യയെക്കൂടാതെ വന്നുവെന്നു' കമന്റ് പാസാക്കുന്ന ചില അധമന്മാരെ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. അവർക്കറിയേണ്ടത്, മക്കളുടെ സ്വന്തം ജാതി വിട്ടുള്ള വിവാഹം, മക്കളുടെ പരാജയങ്ങൾ, വിവാഹ മോചനം എന്നിവകളാണ്. മറ്റുള്ളവരുടെ സൗഹാർദത്തിൽ ചിന്തിക്കാതെ തകർച്ചയിൽ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.  കുടുംബ രഹസ്യങ്ങൾ അറിയാനുള്ള വ്യഗ്രത, സൗഭാഗ്യത്തിൽ അസൂയ, വീഴ്ചയിൽ സന്തോഷം;  അങ്ങനെയങ്ങനെ വിമർശനങ്ങളുടെ ലോകത്തിൽക്കൂടി ഒരു പ്രവാസിക്ക് സഞ്ചരിക്കേണ്ടതായുണ്ട്.   അത്തരം   വിവരദോഷികളുടെ പ്രത്യേകതകൾ കഥകളിലുടനീളം പ്രതിഫലിക്കുന്നു.

'അമേരിക്ക' എന്ന സ്വപ്ന ഭൂമിയിൽ വന്നെത്തിയ നേഴ്‌സുമാരുടെ മഹത്വം ശ്രീ വേറ്റത്തിന്റെ കഥകളിൽ നന്നായി പകർത്തിയിരിക്കുന്നു. ആതുര ശുശ്രുഷ ചെയ്യുന്ന ഈ മാലാഖമാരുടെ ദീനദയാലുതയും സ്നേഹവും സ്പർശിക്കണമെങ്കിൽ നാം തന്നെ രോഗിയായി അവരുടെ പരിചരണത്തിൽ കിടന്ന അനുഭവങ്ങളുണ്ടായിരിക്കണം. പത്തുവർഷങ്ങൾക്കു മുമ്പ് രണ്ട്‌ ആഫ്രോ അമേരിക്കരുടെ ക്രൂര മർദ്ദനങ്ങൾക്ക് ഞാനും ഇരയായതോർക്കുന്നു. അവശനായി രക്തം വാർന്ന് അന്ന് ന്യൂറോഷൽ സൗണ്ട് ഷോർ  ഹോസ്പിറ്റലിൽ കിടന്ന സമയം എന്നെ പരിചരിച്ചത് 'ജോളി' എന്ന യുവതിയായ ഒരു നേഴ്സായിരുന്നു.  ഒരിക്കലും മറക്കാത്ത പരിചരണമായിരുന്നു എനിക്ക് ലഭിച്ചത്. സ്‌നേഹപൂർവമായ പെരുമാറ്റങ്ങൾ നമ്മുടെ വേദനകളെ ഇല്ലാതാക്കുമെന്ന് അന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു രാത്രി മുഴുവൻ ആർദ്രതയോടെ ജോളിയും സഹപ്രവർത്തകരും  എന്നെത്തന്നെ ശുശ്രുഷിച്ചതും നന്ദിയോടെ ഞാൻ ഓർമ്മിക്കുന്നു.

ശ്രീ വേറ്റത്തിന്റെ   ചെറുകഥകളുടെ തുടക്കം വാനമ്പാടി എന്ന കഥയിലൂടെയാണ്. കഥയിലെ നായിക 'സാറാ' എന്ന നേഴ്സായിരുന്നു. കഥയിൽ അവൾ പാട്ടു പാടുന്നതായി കാണുന്നില്ല.  പാടാത്ത പൈങ്കിളിയായിരുന്നു.  എങ്കിലും സ്നേഹവും കരുണയും അവളുടെ ആതുരശുശ്രുഷകളിൽ നിത്യവും പ്രതിഫലിച്ചിരുന്നു. അവളുടെ ജീവിതം അങ്ങനെ സ്നേഹ സാഗരമായ ഒരു സംഗീതമായിരുന്നു.  സാധാരണ ഒരു പെൺക്കുട്ടിയെപ്പോലെ അവളും സ്നേഹത്തിന്റെ സ്വപ്ന കൂടാരങ്ങൾ പടുത്തുയർത്തിയിരുന്നു. ഭാരിച്ച കർമ്മ വീഥികളിൽകൂടിയുള്ള ജൈത്രയാത്രയിൽ ജീവിക്കാൻ മറന്നുപോയ പാവം ഒരു പെൺകുട്ടിയുടെ കഥയാണിത്. ഒരു ചെറുപ്പക്കാരനെ അവളും സ്നേഹിച്ചിരുന്നു. ഹോസ്പിറ്റൽ ബെഡിൽ ഗുരുതരമായ രോഗവുമായി മല്ലിടുന്ന ബേബിയെന്ന ചെറുപ്പകാരനിൽ അവൾ ഹൃദയം പണയം വെച്ചു. പരസ്പരം ഒന്നാകാൻ കൊതിച്ചു. വിധി ബേബിയുടെ ജീവൻ ഒരു വിമാനാപകടത്തിൽക്കൂടി കവർന്നെടുത്തു..

'ശിഥിലബന്ധം' എന്ന ചെറുകഥ മാനുഷിക ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ്. സമ്പത്തും പ്രതാപവുമുള്ള കൃഷ്‌ണപിള്ളമാർ ഇന്നും നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഉണ്ട്. ജന്മിത്വ വ്യവസ്ഥയിൽ അടിയാന്റെ പെണ്മക്കൾ യജമാനന്റെ കാമാർത്തികളെ ശമിപ്പിക്കുന്ന കാലം.  കൃഷ്ണപിള്ളയും വേലക്കാരത്തി കൊച്ചായ കമലമ്മയെ പ്രേമിച്ചു. താണ ജാതിക്കാരിയായ കമലമ്മ അവളെ മുഴുവനായി അയാൾക്ക് അടിയറ വെച്ചു. അവളിൽ അയാൾ ഒരു ജീവനെയും സൃഷ്ടിച്ചു. ഒടുവിൽ അവളുടെ വിവാഹം വന്നപ്പോൾ അയാൾ അവളെ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ചു. അവൾ പാവപ്പെട്ടവളായിരുന്നു. അബലയായിരുന്നു. അയാൾ അവളുടെ സ്ത്രീത്വം മുഴുവനായി കവർന്നെടുത്തു. അവൾ പോയി. അതിനുശേഷം അയാളുടെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഭാര്യയായി വന്നു. കാലചക്രങ്ങൾ തിരിഞ്ഞുകൊണ്ടിരുന്നു. ഭാര്യയും മക്കളും അയാളെ പുച്ഛിച്ചു. നൈരാശ്യനായ അയാൾ വീടുവിട്ടുപോയി, അലഞ്ഞു നടന്നു. ഒടുവിൽ രോഗിയായി, അനാഥനായി മരിക്കുന്നതായിട്ടാണ് കഥ. കമലമ്മ എന്ന വേലക്കാരത്തിക്കുട്ടി ഇന്നും പ്രഭുകുടുംബങ്ങളിൽ ജീവിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്. ഒരു സ്ത്രീയുടെ മാനത്തിന് വിലകല്പിക്കാത്ത ലോകത്ത് കമലമ്മ ബലിയാടായി എവിടെയോ ജീവിക്കുന്നു. കൃഷ്ണപിള്ളമാർ ചുടുകാടുകളിലും അവശേഷിക്കുന്നു.

'ആലിപ്പഴം' ബാബുവെന്ന കഥാപാത്ര സൃഷ്ടിയുടെ പ്രവാസ ജീവിതത്തിലെ കഥയാണ്. ഇതൊരു കഥയാണെങ്കിലും നൂറു കണക്കിന് ബാബുമാർ അമേരിക്കയിൽ കുടിയേറിയവരായുണ്ട്. ഭാര്യ ഡബിൾ ജോലി. ഭർത്താവിന്റെ വിനോദം ചീട്ടുകളിയും സംഘടനാ പ്രവർത്തനങ്ങളും. ഭാര്യയുടെ കിട്ടുന്ന ശമ്പളം മുഴുവൻ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ. പരസ്പ്പരം സ്നേഹബന്ധങ്ങളില്ലാത്ത കുടുംബങ്ങൾ നിരവധി. വിവാഹം കഴിപ്പിക്കാതെ വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകളെ കറവ പശുക്കളായി പണം ഊറ്റുന്ന മാതാപിതാക്കൾ! കുടുംബഭാരങ്ങൾക്ക് ശമനം വരുത്തിയ ശേഷം   മുപ്പതും മുപ്പത്തിയഞ്ചും വയസായി നാട്ടിൽ വരുന്ന സ്ത്രീകൾക്ക് പ്രായത്തിനൊത്ത വരന്മാരെ ലഭിക്കാതെ വരുന്നു. നാലും അഞ്ചും വയസ് പ്രായം കുറഞ്ഞ  ഭർത്താക്കന്മാരേയും അമേരിക്കയിൽ എത്തിക്കുന്നു.   കുടുംബ ബന്ധങ്ങൾ' ബന്ധനങ്ങൾ പോലെയാകുമ്പോൾ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും കലഹങ്ങളും ആരംഭിക്കും. 'ആലിപ്പഴം' എന്ന ചെറുകഥയിൽക്കൂടി ഗ്രന്ഥകാരൻ പ്രവാസികളുടെ ഒരു കാലഘട്ടത്തിലെ ജീവിതത്തെപ്പറ്റി നന്നായി കഥാരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

പ്രകൃതിയെയും പ്രഭാതത്തെയും ഇരുളിനെയും ഹൃദ്യമായ ഭാഷയിൽ 'ഇരുളിന്റെ പ്രഭാതമെന്ന' കഥയിൽ ശ്രീ വേറ്റം വർണ്ണിക്കുന്നു. ഈ കഥ കൂടുതലും താത്ത്വികമായുള്ളതാണ്.  ആസ്വാദകന്റെ ആധ്യാത്മിക ചൈതന്യത്തെ ഉത്തേജിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ വേദനകളെ തലോടുന്നു. വേറ്റത്തിൻറെ ശീതളമായ കുഞ്ഞിളം കാറ്റും വായനക്കാരിൽ അനുഭൂതികളുണ്ടാക്കുന്നു. എഴുപതുകളിലും എൺപതുകളിലും ജീവിക്കാൻ വേണ്ടി വന്നെത്തിയ ഓരോ പ്രവാസി മലയാളിയുടെയും അനുഭവങ്ങളെ കഥാകൃത്ത് തന്മയത്വമായി വിവരിച്ചിട്ടുണ്ട്. അമ്മയുടെ പരിലാളനയിൽ ചാണകം മെഴുകിയ തറയിൽ തലയിണയില്ലാതെ കിടന്ന കാലങ്ങളും അമേരിക്കൻ ജീവിതവും ജീവിക്കാൻ മറന്നുപോയ മത്തായിയും ഈ കഥാസാഗരത്തിലുണ്ട്. ഒരു മകൾ ആഫ്രോ അമേരിക്കനെ വിവാഹം ചെയ്തു. മകൻ മെക്സിക്കനേയും. ഉത്തരം കിട്ടാത്ത അമേരിക്കൻ ജീവിതപടയോട്ടത്തിൽ പഴി മുഴുവൻ മത്തായിക്കും. ഹൃദ്യമായ പ്രാർത്ഥനകളൊന്നും അയാളിലെ ആത്മീയത ജ്വലിപ്പിച്ചില്ല. പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നതിനിടയിൽ മത്തായി ജീവിക്കാൻ മറന്നുപോയി. ഭാര്യ വിവാഹമോചനം നേടുന്നു. മക്കളും ഭാര്യയും നഷ്ടപ്പെട്ടപ്പോൾ മത്തായിയുടെ ജീവിതം മദ്യത്തിലടിമപ്പെട്ടു. അങ്ങനെ പ്രഭാതത്തെ ഇരുട്ടാക്കുന്ന നിരവധി മത്തായിമാരുടെ പ്രവാസജീവിതമാണ് ഇരുളുന്ന പ്രഭാതങ്ങളെന്ന കഥയിൽക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്.

'അനേകർക്കുവേണ്ടിയുള്ള' കഥയിൽ ഒരു തങ്കച്ചനാണ് കഥാപാത്രം. ഗോസിപ്പുകാരുടെ ചുറ്റുമുള്ള ഒരു ലോകത്തിൽക്കൂടിയാണ് തങ്കച്ചന്റെ തുടക്കം. മനുഷ്യന്റെ ബലഹീനതകളെ പൊക്കിയുണർത്തുകയെന്നതു സാഡിസ്റ്റ് ലോകത്തിന്റെ പ്രത്യേകതയാണ്. ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവർ...! തങ്കച്ചൻ മൂന്നു നാലു മാസങ്ങൾ തുടർച്ചയായി നാട്ടിൽ താമസിക്കുന്നു. തങ്കച്ചനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്ന കിംവദന്തികൾ പ്രചരിപ്പിക്കലും ചിലരുടെ ഹോബിയാണ്. ഭക്തിപരമായ ഒരു ജീവിതം തെരഞ്ഞെടുത്ത തങ്കച്ചൻ ഏകനായി ജീവിക്കാൻ ആഗ്രഹിച്ചു. എങ്കിലും പഴയ കാമുകിയെ കണ്ടുമുട്ടിയപ്പോൾ അയാളിൽ വികാരങ്ങളുടെ ഒരു വേലിയൊഴുക്കുകൾ  സൃഷ്ടിക്കുന്നു. സമർപ്പിതമായ ഒരു അർപ്പണബോധം വിലങ്ങുതടിയായി നിൽക്കുമ്പോൾ തനിക്ക് അനുരാഗം അനുവദനീയമോ എന്ന ചിന്തകളും തങ്കച്ചനെ അലട്ടുന്നുണ്ട്. സെമിനാരിയിൽ മടങ്ങി പോവാതെ നിൽക്കുന്ന അമ്മപോലും സഹികെട്ടു. ഒരു പട്ടക്കാരനാകണമെന്ന സ്വപ്നമായിരുന്നു അമ്മയ്ക്കും ഉണ്ടായിരുന്നത്. പതിനെട്ടു വയസിൽ വിവാഹം കഴിച്ചെങ്കിലും മുപ്പത്തി മൂന്നു വയസുവരെ പ്രസവിക്കാതിരുന്ന ഒരു അമ്മയുടെ പുത്രൻ. അവർ മകനെ പുരോഹിതനാക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങളുണ്ടാകാതിരുന്ന കാലത്ത് അവരെ 'മച്ചി' എന്ന് ജനങ്ങൾ പരിഹസിച്ചിരുന്നു. നേർച്ചകൾ മനുഷ്യ ജീവിതത്തെ ബന്ധിപ്പിക്കുന്നതും അഭിലാഷങ്ങൾക്ക് തടസം നിൽക്കുന്നതുമെന്ന് തങ്കച്ചൻ ചിന്തിച്ചു. അത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസം വരുത്തുന്നതാണ്. മനുഷ്യന്റ മൗലികാവകാശം ധിക്കരിക്കുകയും നിത്യ ദുഃഖം സൃഷ്ടിക്കുകയും ചെയ്യുന്നു. താൻ നേർച്ചയുടെ മകനാണെന്നുള്ള അന്തരംഗം തങ്കച്ചനെ അലട്ടിക്കൊണ്ടിരുന്നു.

'ജലപ്പരപ്പിലെ കാൽപ്പാടുകൾ' എന്ന കഥയിലും ഒരു തങ്കച്ചനാണ് കഥാപാത്രം. പ്രവാസികളുടെ ജീവിതസ്പന്ദനം നന്നായി ഈ കഥയിൽ കുറിച്ചിരിക്കുന്നു. ന്യൂയോർക്കിലെ സമ്പത്തിന്റെ നടുവിലും തങ്കച്ചന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവുന്നുണ്ട്. പട്ടാളത്തിൽ നിന്നും കിട്ടുന്ന വേതനം കൊണ്ട് കുടുംബത്തെ സംരക്ഷിച്ചു വന്നു. അപ്പനും അമ്മയും ഒരു സഹോദരനും സഹോദരിയുമടങ്ങിയ കുടുംബം. തനിക്ക് കിട്ടിയ സ്ത്രീധനം കൊണ്ട് സഹോദരിയെ കെട്ടിക്കുന്നു. അനുജൻ പൊന്നച്ചനും വിവാഹിതനായതോടെ പൊട്ടിത്തെറികൾ കുടുംബത്തിലുണ്ടാവുകയാണ്. നാല് മക്കളും തങ്കച്ചന്റെ ഭാര്യയുമായുള്ള തറവാട്ടിലെ താമസം മാതാപിതാക്കളെയും പൊന്നച്ചനെയും അയാളുടെ ഭാര്യയേയും അസ്വസ്ഥനാക്കുന്നു. ഒടുവിൽ തങ്കച്ചന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിനു പുറത്തുള്ള കന്നുകാലിക്കൂട്ടിൽ പാർപ്പിക്കുന്നു. അവധിക്കു വന്ന തങ്കച്ചൻ കാണുന്നത് വയറ്റിളക്കവും ചൊറിയും പിടിച്ച മക്കൾ, യാതൊരു പരാതിയുമില്ലാത്ത ആദർശവതിയായ ഭാര്യ...! വൈകാരിക സംഘട്ടനങ്ങൾ തങ്കച്ചനിൽ പൊട്ടിത്തെറിയുണ്ടാക്കി. അമ്മയും മറ്റു മക്കളും ഒരു വശത്തും മറുവശത്ത് നിസഹായരായ തങ്കച്ചനും കുടുംബവും. വീടുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ട് തങ്കച്ചൻ അവിടെനിന്നും പടിയിറങ്ങുന്നു. പ്രവാസിയായി അമേരിക്കയിൽ 33 വർഷങ്ങൾ താമസിച്ചിട്ടും സമൃദ്ധിയുടെ കൊടുമുടിയിൽ എത്തിയിട്ടും മനസെന്നും സ്വന്തം വീടും നാടുമായിരുന്നു. തകർന്ന ഒരു പ്രവാസിയുടെ സ്വപ്നങ്ങൾ അവിടെ കുടുംബബന്ധത്തിന്റെ പേരിൽ തകരുകയാണ്.

'വെളിച്ചം വിളിക്കുന്നു' എന്ന വേറ്റത്തിന്റെ കഥ അവശനായി കിടക്കുന്ന ഒരു രോഗിയുടെ ചിന്തകളാണ്. മരണത്തോട് മല്ലടിക്കുമ്പോഴും അയാളിലെ യുക്തി ചിന്തകൾക്ക് മാറ്റം വരുന്നില്ല. ദൈവമെന്ന അസ്തിത്വ ബോധം അയാളെ ഉണർത്തുന്നില്ലായിരുന്നു. ഒടുവിൽ ഒരു പുരോഹിതന്റെ സ്നേഹസ്പർശനങ്ങൾ അയാളിലെ യുക്തിചിന്തകൾക്ക് മങ്ങലേൽപ്പിക്കുന്നു. പിന്നീട് ദൈവവുമായുള്ള ഒരു സംവാദമാണ് മനസ്സിൽ ആഞ്ഞടിച്ചത്. ഓപ്പറേഷൻ തീയറ്ററിൽ പോവുമ്പോഴും പുരോഹിതന്റെ കൈവെപ്പു പ്രാർത്ഥന അയാൾ സ്വീകരിക്കുന്നുണ്ട്. ഒടുവിൽ അയാളിലെ വെളിച്ചം അസ്തമിച്ചു. അവിടെ ശാസ്ത്രം പരാജയപ്പെടുന്നു.  ജീവൻ നിത്യതയിലേക്കെന്ന സങ്കല്പത്തിലും. രക്ഷയുടെ ദൗത്യമെന്ന മനോഹര സ്വപ്നം അയാളിലെ  ഹൃദയത്തിൽ പതിയുകയാണ്. അതിലെ സത്യവും മിഥ്യയും തിരിച്ചറിയുന്നതിനു മുമ്പ് അയാൾ ഇല്ലാതാകുന്നു. മായയാകുന്നു.

സമ്പത്തിന്റെ നടുവിൽ ജീവിച്ച അച്ചാമ്മ എന്ന കഥാപാത്രത്തെ 'പുണ്യദിശ' എന്ന കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. സാഹചര്യങ്ങൾ അവരെ കുട്ടികളെ പരിചരിക്കുന്ന ഒരു നേഴ്സാക്കുകയായിരുന്നു. ഓരോ ക്രിസ്തുമസ് രാവിലും അവരുടെ ലോല ഹൃദയത്ത കാർമേഘങ്ങൾകൊണ്ട് നിറക്കുമായിരുന്നു. ഒരിക്കൽ ഒരു പോലീസുകാരൻ വഴിയിൽ കിട്ടിയ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിൽ വന്നു. ആ കുഞ്ഞിനെ മാറോട് ചേർത്തുവെച്ചപ്പോൾ അവരിലെ മാതൃഹൃദയം തുടിച്ചിരുന്നു. പിന്നീട്, ഭൂതകാലത്തിലേക്കുള്ള ചിന്തകളിലേക്ക് അച്ചാമ്മ സഞ്ചരിക്കുകയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് അവരുടെ കൊച്ചമ്മയുടെ മകനുമായി അരുതാത്തത് പലതും അവർ ചെയ്തു. ഒരു സുപ്രഭാതത്തിൽ അയാൾ അപ്രത്യക്ഷമായി. അവളുടെ ഉദരത്തിൽ വളർന്ന കുഞ്ഞിന്റെ വിവരം മാതാപിതാക്കളും അറിഞ്ഞു. അവർ ആ കുഞ്ഞിനെ എവിടെയോ ഏൽപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിരിക്കാം! സംഭവിച്ചത് ഒരു ക്രിസ്തുമസ് രാത്രിയിലായിരുന്നു. കുഞ്ഞിനെ ഒരു നോക്കു കാണാൻ സാധിക്കാത്തതിൽ ആ മാതൃഹൃദയം നിത്യവും കരഞ്ഞു. അവർക്കു വന്ന കല്യാണലോചനകൾ നിരസിച്ചുകൊണ്ടിരുന്നു. വിവാഹം കഴിക്കാതെ തന്റെ കന്യകാത്വം അപരനു നൽകിയ കുറ്റബോധം അച്ചാമ്മയെ വേട്ടയാടിക്കൊണ്ടിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്ത ചെറുപ്രായത്തിൽ സംഭവിച്ചുപോയ  തെറ്റിന് സ്വന്തം ജീവിതംതന്നെ അവർക്ക് പണയപ്പെടുത്തേണ്ടി വന്നു.

നാട്ടിൽനിന്ന് മാതാപിതാക്കളെ അമേരിക്കയിൽ കൊണ്ടുവരുകയും പിന്നീട് തിരിച്ചുപോകാൻ സാധിക്കാത്ത വിധം മക്കളുടെ അടിമയായി ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് 'നഷ്ടപുത്രനിലെ' കഥ. കുട്ടികളെ നോക്കാനുണ്ടായിരുന്നതുകൊണ്ട് 'ത്രസ്യാ' നാട്ടിൽ മടങ്ങാതെ മക്കളോടൊപ്പം കഴിഞ്ഞു. അമേരിക്കൻ ജീവിതം ഇഷ്ടപ്പെടാത്തതിനാൽ പിതാവ് നാട്ടിൽ മടങ്ങിപോവുകയും ചെയ്തു. അറുപതു വർഷത്തോളം പാപ്പിയും ത്രസ്യായും ഒന്നിച്ചു ജീവിച്ചു. ഇണപിരിയാത്ത ഇണപ്രാവുകളെപ്പോലെ! ത്രസ്യാ മരുമകളുടെ പോരിനിരയാകുന്നു. അമ്മയെ ഒരു വേലക്കാരത്തിയെപ്പോലെ കണക്കാക്കുന്നു. നാട്ടിൽ ഭർത്താവുമൊത്ത് താമസിക്കാൻ മടങ്ങി പോവണമെന്ന അവരുടെ ആഗ്രഹങ്ങളെ മരുമകൾ പുച്ഛിച്ചു തള്ളുന്നു. ഒടുവിൽ ത്രസ്യാ രോഗിയാവുന്നു. ആശുപത്രീ കിടക്കയിൽ തന്റെ ശവം നാട്ടിൽ സംസ്ക്കരിക്കണമെന്ന് മകനോട് പറയുന്നു. അവർ മരിക്കുന്നു. അമ്മയുടെ ആഗ്രഹം അനുസരിച്ച് ശവം നാട്ടിൽ കൊണ്ടുപോവാൻ ഭാര്യ സമ്മതിക്കില്ല. ഒടുവിൽ സ്വയം തീരുമാനമെടുത്ത് മകൻ ബാബു അമ്മയുടെ ശവശരീരമായി നാട്ടിലേക്ക് വിമാനം കയറുന്നതാണ് കഥ. വാർദ്ധക്യത്തിലെ ഏകാന്തത അമേരിക്കയിൽ വന്നെത്തുന്ന കുടിയേറിയവരുടെ മാതാപിതാക്കളിൽ  പ്രകടമാണ്. ത്രസ്യായുടെ ജീവിതം ഒരു അമേരിക്കൻ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആഗ്രഹങ്ങൾ സഫലമാകാതെ നൂറുകണക്കിന് അമ്മമാർ നൈരാശ്യത്തോടെ മക്കളുടെ നിയന്ത്രണത്തിൽ കഴിയുന്നതും ജീവിതം ഇവിടെ അവസാനിപ്പിക്കുന്നതും നാം കാണുന്നു. പ്രായമായ മാതാപിതാക്കളുടെ ദുരവസ്ഥയെ ഈ ചെറുകഥയിൽക്കൂടി ശ്രീ വേറ്റം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.

'മുഖങ്ങൾ' ഒരു പട്ടാളക്കാരന്റെ ഹൃദ്യമായ കഥയാണ്. യുവത്വം മുറ്റി നിന്നിരുന്ന നാളുകളിൽ ഇന്ത്യ ചൈന അതിർത്തിയിലുള്ള ഒരു ക്യാംപിനു (Camp)സമീപം ഒരു നേപ്പാളി പെണ്ണുമായി അയാൾ പ്രേമത്തിലാകുന്നു. അവൾ അയാളെ വിശ്വസിച്ചു. അയാളെ സ്വന്തമാക്കണമെന്നു പെണ്ണും ആഗ്രഹിച്ചു. മറ്റൊരു സ്ഥലത്തേക്ക് അയാൾക്ക് സ്ഥലം മാറ്റം കിട്ടി. അയാളുടെ പ്രേമം കപടമല്ലായിരുന്നെങ്കിലും ദുർബലനിമിഷങ്ങളിൽ അയാൾ അവിടെനിന്നും താമസം മാറുന്ന വിവരം അവളോട് പറഞ്ഞില്ല. കുറ്റബോധം അയാളെ അലട്ടുന്നു. വിവാഹത്തിന് പ്രേരിപ്പിക്കുന്ന അമ്മയോട് അയാൾ കാര്യങ്ങൾ പറഞ്ഞു. അവളുടെ ഉദരത്തിൽ അയാളുടെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.
അമ്മയുടെ നിർദേശപ്രകാരം വീണ്ടും മൂന്നു മാസങ്ങൾക്കു ശേഷം അയാൾ അവളെ അന്വേഷിച്ച് അതിർത്തിയിലെത്തി. എന്നാൽ ആ നേപ്പാൾ പെൺകുട്ടിയെ കണ്ടുമുട്ടാനായില്ല. ചതിയിൽ അകപ്പെട്ടെന്നു  മനസിലായ അവൾ നേപ്പാളിലേക്ക് മടങ്ങി പോയിരുന്നു. അവളെ കണ്ടുമുട്ടാനാവാതെ അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കുട്ടികൾ വേണമെന്ന ഭാര്യയുടെ മോഹം അയാൾക്ക് സാധിച്ചുകൊടുക്കാൻ കഴിയാതെ വരുന്നു. ചൈനാക്കാരുടെ വെടിയുണ്ടയേറ്റു ജീവൻ തിരിച്ചുകിട്ടിയ അയാൾക്ക് ഒരു കുട്ടിയ്ക്കു ജന്മം നൽകാൻ സാധിക്കില്ലെന്നുള്ള സത്യം ഭാര്യയോട് തുറന്നു പറഞ്ഞു. തന്റെ യൗവന കാലത്തുണ്ടായ നേപ്പാളി പെണ്ണുമായുള്ള പ്രേമത്തിന്റെ കഥയും പറഞ്ഞു.  പിന്നീടുള്ള വൈകാരിക നിമിഷങ്ങൾ!  സരളമനോഹരമായ ഭാഷയിൽ വിവരിച്ചിട്ടുണ്ട്. വായനക്കാരിൽ സന്ദിഗ്‌ദ്ധാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.

'വഴികൾ' എന്ന കഥയിൽ പത്‌നാഭൻ പിള്ള എന്ന പ്രവാസിയാണ് നായകൻ. അയാൾ സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നു. അപ്പന്റെ മദ്യപാനം കാരണം സർവ്വതും നശിച്ചു. ദാരിദ്രം ആ കുടുംബത്തെ കീഴ്പ്പെടുത്തിയെങ്കിലും അഭിമാനത്തിനു കുറവു വന്നില്ല. അത്താഴപ്പട്ടിണിയിൽ ജീവിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടു അയാളുടെ സ്വന്തം അമ്മാവൻ പതിനഞ്ചു രൂപ പത്‌നാഭന്റെ കൈവശം ഏൽപ്പിക്കുന്നു. അതിന്റെ പേരിൽ അഭിമാനിയായ അപ്പനുമായി മകൻ ഏറ്റുമുട്ടലാരംഭിക്കുന്നു. വാക്കുതർക്കങ്ങളും കയ്യേറ്റങ്ങളുമുണ്ടായിട്ടും ആ പണം തിരികെ മാതുലനെ ഏൽപ്പിക്കാൻ തയ്യാറായില്ല. അപ്പനെ ഭയന്ന് അയാൾ നാട് വിടുന്നു. ഹോട്ടൽ പണിയും ചുമട്ടു തൊഴിലാളിയുമായി ബോംബയിൽ തൊഴിൽ ജീവിതം തുടങ്ങി. അവിടെ 'ഡാർലിംഗ്' എന്ന നേഴ്സ് പെൺകുട്ടിയുമായി പ്രേമത്തിലാകുന്നു. പിതാവിൽ നിന്നും ഒളിച്ചോടിപ്പോയ കുറ്റബോധം അയാളെ അലട്ടുന്നു. ഒടുവിൽ,നാടുവിട്ട നാളുകളിൽ പിതാവ് ആത്മഹത്യ ചെയ്ത വാർത്ത അയാളെ അസ്വസ്ഥനാക്കുന്നു. ഡാർലിയുമായി വിവാഹിതനായ  ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കി. അഞ്ചു പതിറ്റാണ്ടിനുശേഷമുള്ള അയാളുടെ ജീവിത കഥകൾ അയവിറക്കുന്ന പശ്ചാത്തലമാണ് ഈ ചെറുകഥതയുടെ സാരം.

'കനലുകൾ' സജിയെന്ന പ്രവാസിയുടെ മറ്റൊരു കഥാരൂപമാണ്. ദാരിദ്രം കൊണ്ട് ഹൈസ്‌കൂളിൽ  പഠനം അയാൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കാനായി എട്ടു സെന്റ് സ്ഥലം വിറ്റ കാലം മുതൽ കിടപ്പാടമില്ലാതെ വളർന്ന യുവാവ്. നേഴ്‌സായി അമേരിക്കയിൽ പോയ സഹോദരിമൂലം അയാൾ അമേരിക്കയിലെത്തി. അപ്പോഴേക്കും പ്രായം 34. ഒരു 32 വയസുകാരിയെ വിവാഹം കഴിക്കുന്നു. ഭാര്യ വന്ധീകരണം ചെയ്തതുമൂലം പിള്ളേരുണ്ടാകില്ലെന്ന് അറിയുന്നു. ദുർബലമായ നിമിഷത്തിൽ കൂടെ ജോലി ചെയ്യുന്ന ഒരാളിന്റെ കാമർത്തിക്കുമുമ്പിൽ അവൾ കീഴ്പ്പെട്ട കഥ സജിയെ അറിയിക്കുന്നു. അന്ന് അയാളുടെ മനസ്സിൽ വൈകാരിക ഭാവങ്ങൾ നിറഞ്ഞ കൊടുങ്കാറ്റുണ്ടായി. ഒരു ദിവസം സഹോദരന്റെ വീട്ടിലെന്നു പറഞ്ഞു ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. എഴുത്തുകൾക്ക് മറുപടി നൽകാതെ അവർ ഒഴിഞ്ഞു മാറുന്നു. ഒരിക്കൽ രജിസ്റ്റെർഡായി ആയി അയാൾക്ക്' ഒരു കത്തു വന്നു. അത് അവരുമായുള്ള വിവാഹമോചനത്തിനായിരുന്നു. 
         
'പ്രവാസി' എന്ന കഥയിൽ നേഴ്സായ സുധയുടെ സംശയരോഗം ഷിബുവിനെ അമ്പരിപ്പിക്കുകയാണ്. കിംവദന്തികളുടെ പേരിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നു. ചെയ്യാത്ത കുറ്റങ്ങൾക്ക് കാര്യം അറിയാതെ ഷിബു പരവശനാവുന്നു. സുധയുടെ അഭിമാനം വേദനിക്കുന്നുവെന്നും പറയുന്നു. ഭർത്താവിനെ വെറുക്കാൻ മാത്രം കലഹം സൃഷ്ടിച്ചവർ ആരെന്നറിയാനുള്ള ജിജ്ഞാസയും ഷിബുവിനുണ്ടായി. കുടുംബ രഹസ്യങ്ങൾ  മറ്റൊരു സ്ത്രീ സുധയോട് പറഞ്ഞപ്പോൾ ഷിബുവിന് ആ സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തെറ്റിധാരണയുമുണ്ടായി. രണ്ടു പെണ്മക്കൾ ഉണ്ടായിരുന്ന അവർ മൂന്നാമതൊരു ആൺകുഞ്ഞിനായി ശ്രമിച്ചു. പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി പെൺകുഞ്ഞെന്നറിഞ്ഞപ്പോൾ അവർ ഗർഭചിന്ദ്രത്തിൽക്കൂടി ആ കുഞ്ഞിനെ ഇല്ലാതാക്കി. അത് അതീവ രഹസ്യമായി ഈ ദമ്പതികൾ സൂക്ഷിച്ചിരുന്നു. അക്കാര്യമാണ് മറ്റൊരു സ്ത്രീയിൽ നിന്നും ഭാര്യ അറിഞ്ഞത്. 'കുടുംബരഹസ്യങ്ങൾ പുറത്തുവിട്ട സ്ത്രീയുടെ ഭർത്താവാണ് അക്കാര്യം  പറഞ്ഞതെന്ന് അറിയിച്ചിട്ടും' സുധയുടെ പരിഭവം മാറിയിരുന്നില്ല. പാപബോധം കൊണ്ട് സുധ സ്വയം പള്ളിയിൽ ചെറു ശബ്ദത്തിൽ പ്രാർത്ഥിച്ചപ്പോൾ ആരോ കേട്ട കുടുംബ രഹസ്യങ്ങൾ കിംവദന്തികളായി മാറുകയായിരുന്നു.   

കുടുംബപ്രശ്നങ്ങൾ വരുമ്പോൾ പ്രശ്ന പരിഹാരത്തിനായി മന്ത്രവാദവും കൂടോത്രവും ഏലസ് കെട്ടുകയും ചെയ്യുന്ന  ഒരു കഥയാണ് 'കൂട്ടുകൃഷി'. അതുമൂലം കുടുംബജീവിതത്തിലും പോറലേക്കുന്നുണ്ട്. ദൈവഭക്തിയും പള്ളിയും പുരോഹിതരുമായി നടക്കുന്ന ഭാര്യ, കൂടോത്രങ്ങളിൽ വിശ്വസിക്കുന്ന ഭർത്താവ്, അങ്ങനെ വ്യത്യസ്ത ചിന്താഗതികളിൽ പോവുന്ന ഒരു കുടുംബത്തിന്റെ 'കഥ' കഥാകൃത്ത് തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.

അമേരിക്കൻ ജീവിതത്തിൽ ഭാര്യമാർ രണ്ടു ജോലി ചെയ്യുകയും ഭർത്താക്കന്മാർ ഭർത്താവ് ഉദ്യോഗസ്ഥരോ ചെറിയ ജോലികൊണ്ടോ കഴിയുന്നവരെന്നും പരക്കെ ആക്ഷേപമുണ്ട്. നാട്ടിലുള്ള ബന്ധു ജനങ്ങളെ കൊണ്ടുവരുകയും അവരുടെ സംരക്ഷണ ചുമതലകൾ വഹിക്കുകയും ചെയ്യേണ്ടത് ഇവിടെ വന്ന ആദ്യകാല കുടിയേറ്റക്കാരുടെ കർത്തവ്യമായിരുന്നു. ജോലിയും  കൂലിയും ഇല്ലാതെ നിരാശരായ ഭർത്താക്കന്മാർ നാട്ടിൽ മടങ്ങി പോവാനും ആഗ്രഹിക്കാറുണ്ട്. നല്ല വരുമാനമുള്ള ഭാര്യ അത്തരം സാഹസങ്ങൾക്ക് തയ്യാറാകുകയുമില്ല.  തങ്ങളുടെ കുടുംബപാരമ്പര്യം പിന്തലമുറ തുടങ്ങണമെന്നും ആഗ്രഹിക്കുന്നു. അമേരിക്കൻ സാംസ്ക്കാരികത  ഭയപ്പെടുന്നവരും മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ആശയ വൈരുദ്ധ്യങ്ങൾ നിറഞ്ഞ കഥയാണ് 'ശിലകൾ'. സ്വദേശാചാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നു ഭർത്താവും അതിന് എതിരുനിൽക്കുന്ന ഭാര്യ സരസയുമായുള്ള വഴക്കുകൾ കഥയെ തന്മയത്വരൂപിതമാക്കുന്നു.

അവസാന താളുകളിൽ 'ഭ്രമണം' എന്ന കഥയാണ്. വർഷങ്ങൾ ജയിലിനുള്ളിൽ കിടന്ന ശേഷം പുറത്തിറങ്ങിയ ഒരു നാരായണപിള്ളയുടെ കഥ. സമ്പത്തിന്റെ നടുവിൽ ജീവിച്ച അയാളെ സാഹചര്യങ്ങൾമൂലം ഒരു കൊലപാതകിയുടെ പരിവേഷം അണിയിച്ചു. ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മകളുടെ കിടപ്പറയിൽ കണ്ട ഒരു യുവാവിനെ നാരായണ പിള്ള കൊലപ്പെടുത്തി. ശിക്ഷ കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അയാൾ പുറത്തിറങ്ങുന്നു. ആരും അയാളെ സ്വീകരിക്കാൻ ഉണ്ടായിരുന്നില്ല. നാടാകെ  മാറിയിരിക്കുന്നു. പടിപ്പുരകളോടുകൂടിയ അയാളുടെ വീട് ജീർണ്ണിച്ച അവസ്ഥയിൽ കാണുന്നു. ഒരു മനുഷ്യനവിടെ പുക വലിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകളോട് അയാൾ ക്ഷമിച്ചിരുന്നു. ഭാര്യയെ കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം അയാളെ ആ വീട്ടിൽ എത്തിച്ചു. എങ്കിലും നിരാശനായി അയാൾ മടങ്ങി പോവുന്നു. എങ്ങോട്ട്? അറിയില്ല! കഥയവിടെ അവസാനിക്കുകയാണ്.

താത്ത്വികവും ആശയസമ്പുഷ്ടവുമായ ചെറുകഥാ സമാഹാരങ്ങളടങ്ങിയ 'കാലത്തിന്റെ കാൽപ്പാടുകൾ' രചിച്ച ശ്രീ ജോൺ വേറ്റത്തിന് എന്റെ അനുമോദനങ്ങൾ. അങ്ങ് എഴുതിയ പുസ്തകം കയ്യപ്പോടെ, ഉപചാര വചനങ്ങളോടെ തപാലിൽ അയച്ചു തന്ന അങ്ങേയ്ക്ക് എന്റെ നന്ദിയും. അതുപോലെ, ഈമലയാളി പത്രാധിപർ ശ്രീ ജോർജ് ജോസഫ്, പ്രസിദ്ധ സാഹിത്യകാരനായ ഡോ. എം.കാരശേരി എന്നിവരുടെ സന്നിധാനത്തിൽ നടത്തിയ പുസ്തകപ്രകാശനവും അമേരിക്കൻ മലയാള സാഹിത്യത്തിലേയും പ്രവാസി ചരിത്രത്തിലെയും ധന്യമായ നിമിഷങ്ങളായിരുന്നു.   



Wednesday, August 14, 2019

കെസിആർഎം നോർത്ത് അമേരിക്ക സമ്മേളനവും എന്റെ പ്രഭാഷണവും



ജോസഫ് പടന്നമാക്കൽ

2019 ആഗസ്റ്റ് പത്താം തിയതി ഷിക്കാഗോയിൽ മലയാളി അസോസിയേഷൻ ഹാളിൽ കേരളാ കത്തോലിക്ക നവീകരണ പ്രസ്ഥാനം നടത്തിയ സമ്മേളനത്തിൽ ഞാനും സംബന്ധിക്കുകയുണ്ടായി. നവീകരണാശയങ്ങളുൾക്കൊണ്ട പ്രസിദ്ധരായ നിരവധി പേർ സമ്മേളനത്തിലുണ്ടായിരുന്നു.  നവീകരണ ചിന്തകനും എഴുത്തുകാരനുമായ ശ്രീ ചാക്കോ കളരിക്കൽ സംഘടിപ്പിച്ച ഈ സമ്മേളനം എന്തുകൊണ്ടും ബൗദ്ധിക ചിന്താധാരയിലുള്ളവർക്ക് ഉത്തേജനം നൽകുന്നതായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീ എബ്രാഹം നെടുങ്ങാട്ട് സമ്മേളനത്തിൽ മുഖ്യ അതിഥിയായി പ്രഭാഷണം നടത്തി.

അന്തരിച്ച നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായ വി.ആർ. കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ച് ആക്റ്റ് നടപ്പാക്കാത്തതിലും മാറി മാറി വന്ന സർക്കാരുകൾ ബില്ലിനെ ഗൗനിക്കാത്തതിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ കൃഷ്‌ണയ്യരുടെ ബില്ലിനെപ്പറ്റി ഗാഢമായി ചർച്ചകൾ നടത്തുകയും സമ്മേളനത്തിൽ പങ്കുചേർന്നവർ നിരവധി നിർദേശങ്ങൾ മുമ്പോട്ട് വെക്കുകയും ചെയ്തു. സഭ നേരിടുന്ന ദുരൂഹ സാഹചര്യങ്ങൾ തരണം ചെയ്യാൻ ചർച്ച് ആക്റ്റ് അനിവാര്യമെന്നും അഭിപ്രായപ്പെട്ടു. സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പൗരാഹിത്യ ലോകം സ്വത്തുവിവരങ്ങൾ അല്മെനികളിൽ നിന്നും രഹസ്യമായി സൂക്ഷിക്കുന്നതിലും യോഗം ആശങ്കപ്പെട്ടിരുന്നു. ഇന്ന് നിലനിൽക്കുന്ന സഭാതർക്കങ്ങൾക്കെല്ലാം കാരണം ചർച്ച് ആക്റ്റിന്റെ അഭാവമെന്നും അഭിപ്രായപ്പെട്ടു.

സഭാനവീകരണത്തിനായി എന്നും മുന്നിട്ടു പ്രവർത്തിച്ച പ്രസിദ്ധരായവർക്കുള്ള പൊന്നാടകളും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സംഘടനയ്ക്കുവേണ്ടി തീവ്രമായി പ്രവർത്തിച്ച ശ്രീ ചാക്കോ കളരിക്കലിന് അപ്രതീക്ഷിതമായി നൽകിയ പൊന്നാട സദസ്യരുടെ പ്രത്യേക കയ്യടി നേടി. സഭാനവീകരണ ചിന്തകളിൽ വ്യക്തി പ്രഭാവം നേടിയ സുപ്രസിദ്ധ എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളുമടങ്ങിയ മനോഹരമായ സുവനീറിന്റെ ഉത്‌ഘാടനവും സമ്മേളനത്തോടൊപ്പം നിർവഹിച്ചു. കൂടാതെ ഡോ. ജെയിംസ് കോട്ടൂരിന്റെ മകൾ ശ്രീമതി ശാന്തിയുടെ സംഗീതാലാപം സദസിനെ മോഡി പിടിപ്പിക്കുകയും ചെയ്‌തു.

നവീകരണ വാഗ്മികളോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എന്റെ പ്രഭാഷണമാണ് താഴെ കുറിച്ചിരിക്കുന്നത്. 

സുഹൃത്തുക്കളെ,

കേരളാ ചർച്ച് റീഫോം മൂവ്മെന്റ്, North America സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ സംസാരിക്കാൻ അവസരം തന്ന, എന്നെ ക്ഷണിച്ച ശ്രീ കളരിക്കലിനും ഇതിലെ  പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. പലരും ദൂരദേശങ്ങളിൽനിന്നു ഇവിടെ വന്നെത്തിയതു സഭയോടുള്ള സ്നേഹം കൊണ്ടാണ്. തങ്ങളുടെ സഭാമാതാവ് തെറ്റായ വഴികളിൽക്കൂടി സഞ്ചരിക്കുന്ന ദുഖവും പ്രകടമായി കാണാം. പ്രത്യേകമായ ലക്ഷ്യബോധത്തോടെയും ഉദ്ദേശത്തോടെയുമാണ് നാം ഇന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.സഭയുടെ നവീകരണ ഘടകമായ ചർച്ച് ആക്റ്റ് ഈ സമ്മേളനത്തിലെ പ്രധാന വിഷയമാണ്. അതുപോലെ പ്രശസ്തരായ നാല് വ്യക്തികളെ ആദരിക്കലും.

സംഘടനയുടെ പ്രസിഡന്റ് ശ്രീ ചാക്കോ കളരിക്കൽ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കഴിഞ്ഞ ആറേഴു വർഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷെ ആദ്യമായിട്ടാണ് ഞങ്ങൾ തമ്മിൽ മുഖാ മുഖം കാണുന്നത്. പറഞ്ഞു വന്നപ്പോൾ കുടുംബക്കാരെപ്പോലെയായി. എന്റെ ബന്ധുക്കളിൽ ചിലർ അദ്ദേഹത്തിന്റെയും ബന്ധുക്കൾ. ഞങ്ങൾ രണ്ടു നസ്രാണി കോട്ടകളിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ജീവിച്ച ക്രിസ്ത്യാനികൾ. ഞാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും അദ്ദേഹം പാലായിൽ നിന്നും. കെസിആർഎം അമേരിക്കയ്ക്ക് ധീരമായി നേതൃത്വം കൊടുക്കുന്ന ശ്രീ കളരിക്കലിന് എന്റെ അഭിവാദനങ്ങൾ. ശബ്ദിക്കാത്തവരുടെ ശബ്ദമാണദ്ദേഹം.

ഇവിടെ കൂടിയിരിക്കുന്ന സദസ്യരായ നമ്മൾ ടെലി കോൺഫറൻസുകൾ വഴി ചർച്ചകൾ  നടത്തിക്കൊണ്ടിരുന്നു. മിക്കവരും അറിയുന്ന ചങ്ങാതികൾ. എങ്കിലും പുതിയ മുഖങ്ങൾ, ഒരേ ലക്ഷ്യങ്ങൾക്കായി പൊരുതുന്നവർ, വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ സാഹചര്യങ്ങളിൽ നിന്നും വന്നവരാണ് നാം. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ മലകളും നീങ്ങിപ്പോവുമെന്ന് വചനം തന്നെ പറയുന്നുണ്ട്. പക്ഷെ സാത്താനാണ് സഭയിൽ കുടികൊണ്ടിരിക്കുന്നത്. നരകവും സാത്താനും ഇല്ലെന്നു ഫ്രാൻസീസ് മാർപാപ്പാ പറയുന്നു. സാത്താനുണ്ടെങ്കിൽ സീറോ മലബാർ സഭയെ ഇന്നു ചെളിക്കുണ്ടിലിട്ടു നാറ്റിക്കുന്നതു അവൻ തന്നെ!

ഏകദേശം ഏഴെട്ടു വർഷങ്ങൾക്കുമുമ്പ് കെ.സി.ആർ.എം പാലായിലെ ഒരു സദസിൽ അന്തരിച്ച ശ്രീ ജോസഫ് പുലിക്കുന്നേൽ സാറും ഒന്നിച്ച് ഒരേ സ്റ്റേജിൽ ഇരുന്നതും ഞാൻ ഓർമ്മിക്കുന്നു. അന്ന് സത്യജ്വാലയുടെ ആദ്യത്തെ എഡിഷന്റെ ഉത്‌ഘാടനമായിരുന്നു. സഭാ നവീകരണവുമായി ബന്ധപ്പെട്ട പ്രഗത്ഭരായ പലരെയും പാലായിൽ പരിചയപ്പെടാനുമിടയായി. സഭയ്ക്കും സമുദായ പരിഷ്‌ക്കരണത്തിനും വേണ്ടി നിലകൊണ്ട 'ശ്രീ ജോസഫ് പുലിക്കുന്നേൽ' സാർ ഇന്ന് നമ്മോടുകൂടി ജീവിച്ചിരിപ്പില്ല. ആ ധീരാത്മാവിന്റെ മുമ്പിൽ ഒരു നിമിഷം ഞാൻ എന്റെ ശിരസ്സ് നമിക്കട്ടെ! സഭയുടെ നവീകരണത്തിനായി, അഴിമതി, കോഴ, പൗരാഹിത്യ മേൽക്കോയ്മ്മകൾക്കെതിരെ ഒറ്റയാനയായി പുലിക്കുന്നേൽസാർ പൊരുതി. അദ്ദേഹം തുടങ്ങിവെച്ച വിപ്ലവവീര്യങ്ങൾക്ക് മങ്ങലേൽക്കാതെ ഒരു തുടർക്കഥയെന്നോണം കെസിആർഎം പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നു. വാസ്തവത്തിൽ കെസിആർഎം സംഘടനയെ നയിക്കുന്നത് ഒരു ബൗദ്ധിക ലോകമാണ്. 1990-ലാണ് കേരള കത്തോലിക്ക റീഫോർമേഷൻ മൂവ്മെന്റ് സ്ഥാപിച്ചത്.

ആദരണീയനായ ഡോ ജെയിംസ് കോട്ടൂർ! അങ്ങൊരു ചരിത്രമാണ്. അങ്ങേയ്ക്ക് നൽകുന്ന ഈ പൊന്നാട തീർച്ചയായും ഞങ്ങളുടെയും അഭിമാനമാണ്. ധന്യമായ ഒരു ജീവിതം താങ്കൾക്ക് എന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്. നിരവധി ജന്മങ്ങൾകൊണ്ട് നേടേണ്ട നേട്ടങ്ങൾ അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഗർജിക്കുന്ന സിംഹമാണ് ശ്രീ കോട്ടൂർ. കർദ്ദിനാൾ ആലഞ്ചേരി ജെയിംസ്‌ കോട്ടൂരിന്റെ സുഹൃത്താണ്. സഭാ നവീകരണം വിഷയമാക്കി അദ്ദേഹം നിരവധി കത്തുകൾ ആലഞ്ചേരിക്ക് അയച്ചെങ്കിലും ഒരു കത്തിനു പോലും മറുപടി കിട്ടിയില്ലെന്നാണ് അറിവ്!യാഥാസ്ഥിതികനായ ആലഞ്ചേരി സഭാ നവീകരണം ആഗ്രഹിക്കുന്നില്ലായെന്നതാണ് കാരണം. നൂറു കണക്കിന് പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങളുടെ കർത്താവാണ് ജെയിംസ് കോട്ടൂർ. ഓരോ ലേഖനവും പൗരാഹിത്യത്തെ ഇരുമ്പാണികൾകൊണ്ട് അടിച്ചുറപ്പിച്ചിരിക്കുകയാണ്. കാരിരുമ്പിനേക്കാളൂം ശക്തിയേറിയ അദ്ദേഹത്തിൻറെ ലേഖനങ്ങൾ സഭയുടെയും കർദ്ദിനാൾ ആലഞ്ചേരിയുടെയും ഉറക്കവും കെടുത്തുന്നു. ഡോക്ടർ കോട്ടൂർ എഴുതിയ ജീവിതാനുഭവ കഥ വായിച്ചപ്പോൾ ഗാന്ധിജിയുടെ സത്യാന്വേഷണ കഥകളാണ് എനിക്ക് ഓർമ്മ വന്നത്. ഒരു തുറന്ന പുസ്തകംപോലെ അദ്ദേഹത്തിന്റെ അനുഭവ കഥകൾ വിവരിച്ചിട്ടുണ്ട്. സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും പാളീച്ചകളും വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന് സ്നേഹമുള്ള ഒരു കുടുംബമുണ്ട്. സ്നേഹിക്കുന്ന ഒരു ഭാര്യയുണ്ട്. സംഗീത ലോകത്തിലെ വാനമ്പാടികളായ മൂന്നു പെൺമക്കളും അവരുടെ കൊച്ചുമക്കളുമായി സന്തോഷമായി കഴിയുന്നു. കൂടാതെ ഏകമകൻ ഡോക്ടറുമാണ്. ദീർഘായുഷ്മാനായി ഭാവിയിൽ ഇനിയും നിരവധി പൊന്നാടകൾ അണിയുന്നതിനുള്ള ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.

ശ്രീ ഏ.സി. ജോർജ് എന്റെ സുഹൃത്താണ്. നാല് പതിറ്റാണ്ടിൽപ്പരമായി എനിക്ക് അദ്ദേഹത്തെ അറിയാം. ന്യൂയോർക്കിലെ മിക്ക സംഘടനകളുടെയും പ്രവർത്തകനും നേതാവും ആദ്യകാല ശില്പിയുമായിരുന്നു. ചുക്കില്ലാത്ത കഷായമില്ലെന്ന് പറഞ്ഞപോലെ ശ്രീ എ.സി. ജോർജ് ഇടപെടാത്ത സംഘടനകളില്ല. പ്രസിദ്ധനായ വാഗ്മി, എഴുത്തുകാരൻ, നർമ്മ കവി, പ്രഭാഷകൻ എന്നുവേണ്ട ഒരു സർവകലാ വല്ലഭനാണ്. സാമൂഹികമായാലും രാഷ്ട്രീയമായാലും മതപരമായാലും ചർച്ചകളിൽ മോഡറേറ്റ് ചെയ്യാനുള്ള അദ്ദേഹത്തിൻറെ കഴിവ് അസാധാരണമാണ്. ആകാശത്തിനുതാഴെയുള്ള എന്തിനെപ്പറ്റിയും ആധികാരികമായി സംസാരിക്കും.

ശ്രീ ജോർജ് മൂലെച്ചാലും എന്റെ സുഹൃത്താണ്. എഴുത്തിന്റെ ലോകത്തിലെ രാജാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ അദ്ദേഹം സത്യജ്വാല സ്ഥാപിച്ച വ്യക്തിയും അതിന്റെ പത്രാധിപരുമാണ്. കെസിആർഎം-ന്റെ ആരംഭകാലം മുതലുള്ള പ്രവർത്തകനും അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. നീണ്ട വ്യാഴവട്ടക്കാലങ്ങൾ 'ശ്രീ ജോർജ് മൂലേച്ചാൽ' സഭാ നവീകരണത്തിനായി പൊരുതി. ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച് സത്യജ്വാല പത്രം നടത്തുന്നു. ഇത്തരം പ്രസ്ഥാനങ്ങളുടെ നടത്തിപ്പുവഴി അദ്ദേഹത്തിന് വിമർശകരുമുണ്ട്, മിത്രങ്ങളുമുണ്ട്. നീണ്ട കാലം പുലിക്കുന്നേൽ സാറിന്റെ വലംകൈ ആയി പ്രവർത്തിച്ചിരുന്നു. പള്ളിയിൽ ദളിതന് ശവസംസ്ക്കാരം നിഷേധിക്കുമ്പോഴും ഭൂമി വിവാദം നടന്നപ്പോഴും ഇളങ്ങുളത്തെ പൗരാണിക പള്ളി പൊളിച്ചപ്പോഴും അറയ്ക്കൽ തിരുമേനി ഫ്രാങ്കോ തിരുമേനിയെ കൃസ്തുവാക്കിയപ്പോഴും വാക്കുകൾകൊണ്ടു ശരാഭിഷേകം നടത്താൻ  അദ്ദേഹം മുമ്പിലുണ്ടായിരുന്നു. പൗരാഹിത്യ ക്രമക്കേടുകൾക്കും അനീതിക്കുമെതിരായി നിരവധി സമരങ്ങൾക്ക് നേതൃത്വവും നൽകിയിട്ടുണ്ട്. വഴി നീളെ കുരിശുകൾ സ്ഥാപിച്ച് ട്രാഫിക്ക് ബ്ലോക്കാക്കുന്നതിനെയും ആഡംബരപ്പള്ളികളും കൂറ്റൻ കെട്ടിടങ്ങളും പണിയുന്നതിനെയും പരിസ്ഥിതിവാദിയെന്ന നിലയിൽ  വനം നശിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു. ശ്രീ ജോർജ് മൂലേച്ചാലിനെ കെസിആർഎം നോർത്ത് അമേരിക്ക പൊന്നാട നൽകി അംഗീകാരം നൽകിയതിലും അഭിനന്ദിക്കുന്നു.

ഫ്ലോറിഡയിൽ സ്ഥിരതാമസക്കാരനായ ജോർജ്ജ് നെടുവേലിയേയും കുടുംബത്തെയും എനിക്കറിയാം. അദ്ദേഹം ഒരു യാത്രാപ്രിയനാണ്. സഞ്ചാരകൃതികളും എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ 'ഡാന്യൂ ബിന്റെ നാട്ടിലെന്ന പുസ്തകം' വായിച്ചതും അതിന്റെ അഭിപ്രായം ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചതും ഓർമ്മിക്കുന്നു. ആ പുസ്തകം വെറുമൊരു സഞ്ചാര കൃതി മാത്രമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത നിരവധി സാമ്രാജ്യങ്ങളുടെ കഥയാണ്. സാമൂഹിക സേവനത്തിൽ വ്യക്തിമുദ്ര പതിച്ച അദ്ദേഹത്തിൻറെ സഹധർമ്മണി ആനി ജേക്കബിനുള്ള ഈ അവാർഡിൽ തികച്ചും അഭിമാനിക്കുന്നു. പുരുഷാധിപത്യത്തിൽ സാധാരണ സ്ത്രീകളുടെ കഴിവുകളെ തഴയുകയാണ് പതിവ്. എന്നാൽ ഇവിടെ ഈ വിശിഷ്ടമായ അവാർഡിൽക്കൂടി സ്ത്രീകൾ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. നല്ല മനസുള്ളവർക്കേ സാമൂഹിക സേവനത്തിൽക്കൂടി മറ്റുള്ളവരുടെ ഹൃദയം പിടിച്ചു പറ്റാൻ കഴിയുള്ളൂ. 'ആനി'യെന്ന സാമൂഹിക പ്രവർത്തക അങ്ങനെയൊരു സാമാന്യ സങ്കല്പം നമ്മിൽ പതിപ്പിച്ചിരിക്കുന്നു.

ചരിത്രത്തിലാദ്യമായി സീറോ മലബാർസഭ ദുരൂഹമായ സാഹചര്യങ്ങളിൽക്കൂടിയാണ്  കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങൾക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു. സഭയ്ക്കുള്ളിൽ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തിൽ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികൾ തന്നെ! ഭൂമിവിവാദത്തിൽക്കൂടി സഭയ്ക്ക് ധാർമ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികൾ ചോദ്യം ചെയ്യാൻ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.

തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കർദ്ദിനാൾ ചേരിയിൽ നിലകൊള്ളുന്നു.

സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മിൽ സ്ഥാനമഹിമകൾ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാർത്തകളാണ് പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങൾ സഭയെ രക്ഷിക്കണമേയെന്നും പ്രാർത്ഥിക്കുന്നു.

മാറ്റങ്ങൾ മനുഷ്യ ജീവിതത്തിൽ സഹജമാണ്. അല്ലെങ്കിൽ അത് പ്രകൃതി നിയമമാണ്. 'സംഭവാമി യുഗേ, യുഗേ' സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ. എന്നാൽ മാറ്റങ്ങൾ വരാത്ത ഒന്നുണ്ട്, സഭാ നേതൃത്വം. ഗോത്രകാല തത്ത്വങ്ങൾ ഇന്നും അവർ പിന്തുടരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവർ അവരെ പിന്തുടരുന്ന കാലത്തോളം സഭയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാനായും സാധിക്കില്ല. അംശവടിയും, കൂന്തൻ തൊപ്പിയും രാജകീയ കുപ്പായങ്ങളും അണിഞ്ഞാൽ അവർ സ്വർഗത്തിലേക്കുള്ള ഏണിപ്പടികളെന്നു ചിന്തിക്കും. വിശ്വസിക്കാത്തവരെ അജ്ഞാനികളെന്നു വിളിക്കും. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ച് മനുഷ്യരെ പേടിപ്പിക്കും. ഇല്ലാത്ത നരകമുണ്ടെന്നും അവിടെ അട്ടയും തേളുമാണെന്നു പറഞ്ഞു നേർച്ച പെട്ടി കാണിക്കകളായി കൊണ്ടുവരും. കൊടുത്തില്ലെങ്കിൽ പണ്ട് മഹറോൻ ഉറപ്പായിരുന്നു. ഇല്ലാത്തവനും കടം മേടിച്ച് അവരുടെ കീശ വീർപ്പിച്ചുകൊണ്ടിരിക്കണം.

മരണശേഷമുള്ള സ്വർഗമാണ് പൗരാഹിത്യം വാഗ്ദാനം ചെയ്യുന്നത്. അവിടെ  സുഖതാമസത്തിനായി അടിമയായ അല്മേനി പണം നിക്ഷേപിച്ചുകൊണ്ടിരിക്കണം. അടിമയിൽനിന്ന് കിട്ടുന്ന പണത്തിനു  കണക്കുണ്ട്. എന്നാൽ ചെലവാക്കുന്ന പണത്തിന് കണക്കില്ല. സ്വരൂപിക്കുന്ന സ്വത്തു മുഴുവൻ മെത്രാന്റെ അധീനതയിലാണ്. ഭൂമി വിവാദത്തിൽ ഇന്ത്യൻ നിയമത്തെക്കാൾ കാനോൻ നിയമം പ്രധാനമെന്ന് ആലഞ്ചേരി കോടതിയിൽ പറയുകയുണ്ടായി. സ്വത്ത് നൽകുന്നവന്, അതിന്റെ കണക്ക് ചോദിക്കാൻ അവകാശമുണ്ടെന്നു മാത്രമേ ചർച്ച് ആക്റ്റ് നിർദേശിക്കുന്നുള്ളൂ.

ഫാദർ റോബിനെയും ഫാദർ പുതുർക്കയെയും സിസ്റ്റർ സെഫിയെയും ബിഷപ്പ് ഫ്രാങ്കോയെയും കുറ്റവിമുക്തരാക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കും അല്മെനിക്കറിയണ്ടേ! പാവപ്പെട്ട വിധവയുടെ കൊച്ചു കാശു വരെയുള്ള നിക്ഷേപങ്ങളാണ് പൗരാഹിത്യ ലോകം തിന്നു കുടിച്ച്, മദാലസകളുമായി മദിച്ചുല്ലസിച്ചു നടക്കുന്നത്. അവർക്കൊരു കടിഞ്ഞാണിടുകയാണ് ചർച്ച് ആക്റ്റിന്റെ ലക്ഷ്യം. സഭയുടെ അഴിമതികളെ തടയണം. പതിമൂന്ന് ക്രിമിനൽ കേസുകളാണ് ആലഞ്ചേരിക്കെതിരെയുള്ളത്. എത്രയെത്ര കോടികൾ സഭ ചിലവാക്കിയെന്ന് ആർക്കും അറിഞ്ഞു കൂടാ. സഭയുടെ കണക്കിന്മേൽ അല്മെനിയ്ക്കും പങ്കാളിത്വമുള്ള ശക്തമായ ഓഡിറ്റ് കൂടിയേ തീരൂ. അവിടെയാണ്, ചർച്ച് ആക്ടിന്റെ പ്രസക്തി വന്നെത്തുന്നത്!

ഷിക്കാഗോ രൂപത അധ്യക്ഷനായ മാർ അങ്ങാടിയത്തിന് ചർച്ച് ആക്റ്റിനെപ്പറ്റി വലിയ കാര്യവിവരമില്ല. അങ്ങനെയൊരു നിയമം സഭയിൽ കൊണ്ടുവരുന്നതിനെപ്പറ്റി അദ്ദേഹം കേട്ടിരിക്കാനും സാധ്യതയില്ല. ചർച്ച് ആക്റ്റിനെതിരെ മണ്ടത്തരം നിറഞ്ഞ പ്രസ്താവനകൾ ഷിക്കാഗോ രൂപതയും അവരുടെ പള്ളി സംഘടനകളും പുറത്തിറക്കിയിരുന്നു. തലശേരി രൂപത ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള പഠിച്ച വിരുതരായ മെത്രാന്മാർ ചർച്ച് ആക്റ്റിനെപ്പറ്റി തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. സഭയും സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രസ്താവനകൾ ബിഷപ്പ് പാംപ്ലാനി കൂടെ കൂടെ പുറപ്പെടുവിക്കുന്നതു കാണാം. ചർച്ച് ആക്റ്റിനെതിരെ ബിഷപ്പുമാർ അബദ്ധ ജടിലങ്ങളായ  മണ്ടത്തരങ്ങൾ നിറഞ്ഞ ഇടയലേഖനങ്ങളും പള്ളികളിൽ വായിക്കാറുണ്ട്.

ഹ്യൂസ്റ്റണിൽ കർദ്ദിനാൾ ആലഞ്ചേരി ഹിൽട്ടൺ ഹോട്ടലിന്റെ പരവതാനിയിൽക്കൂടി രണ്ടു തോക്കു ധാരികളുടെ അകമ്പടികളോടെയായിരുന്നു നടപ്പ്. അൾത്താരയുടെ മുമ്പിൽ കുർബാന അർപ്പിച്ചതും   തോക്കുധാരികളുടെ നടുവിലായിരുന്നു. പോലീസകമ്പടിയില്ലാതെ ഒരു സഭയെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ആലഞ്ചേരിയെപ്പോലുള്ള ഒരാൾ സഭാനേതൃത്വത്തിന് ആവശ്യമുണ്ടോ? സ്വന്തം സഹപ്രവർത്തകരായ രണ്ടു മെത്രാന്മാരെയാണ് കോടതിയിൽ പ്രതിക്കൂട്ടിൽ കയറ്റിയിരിക്കുന്നത്.  ഐഐടി യിൽ ഗവേഷകനായ ഒരു യുവാവിനെ തല്ലി ചതച്ചപ്പോൾ അഭിനവ നീറോ ചക്രവർത്തിമാർ സഭാതലപ്പത്തിരുന്നുകൊണ്ട് വീണ വായിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ പ്രതിനിധിയാണ് തോക്കുധാരികളുടെ നടുവിൽ നിൽക്കുന്നതെന്നും ഓർമിക്കണം. യേശു ബലിയർപ്പിച്ചിരുന്നത് നിസ്സഹായരും നിരായുധരുമായ ശിക്ഷ്യമാരുടെ നടുവിൽ മലമുകളിലും. കർദ്ദിനാൾ ബലിയർപ്പിക്കുന്നതു  പ്രവാസി പ്രഭുക്കളുടെ നടുവിൽ, ഹിൽട്ടൺ ഹോട്ടലിലെന്നതും വിരോധാഭാസം തന്നെ.

സർക്കാരും കോടതിയുമെല്ലാം സഭ വിലക്ക് മേടിച്ചിരിക്കുകയാണ്. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സഭക്കറിയാം. ഭൂമി വിവാദം, ഭൂമിക്കച്ചവടം, കൊള്ള, കോഴ, കൈക്കൂലി എന്നിങ്ങനെ സഭാ നേതൃത്വം അധപതിച്ചുകൊണ്ടിരിക്കുന്നു. എന്തു സന്ദേശമാണ് ഞാൻ നിങ്ങൾക്ക് തരേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ! എനിക്ക് പറയാനുള്ളത്, ആരെ നാം ഭയപ്പെടണം? ആത്മ വീര്യത്തെക്കാളു൦‍ ഭയമോ? എന്തു തന്നെയാണെങ്കിലും വിശ്വാസമല്ലേ സഭയുടെഅടിത്തറ? വിശ്വാസമെന്നാൽ അന്ധമാകരുത്. അത് സത്യമായിരിക്കണം. ആത്മനവീകരണ ലോകത്ത്‌' സഭ ഇന്ന് നൂറ്റാണ്ടുകളോളം പിന്നിലാണ്.

സിസ്റ്റർ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിച്ചു സഭയുടെ അർത്ഥിനി സമൂഹത്തിൽ നിന്നും പുറത്താക്കി. അവർ ചെയ്ത തെറ്റെന്താണ്? കാമവെറിയന്മാരായ ചുവന്നതൊപ്പിക്കാരുടെ താളത്തിനൊത്ത് അവർ കൂട്ടുനിന്നില്ല. സിസ്റ്റർ ലൂസിക്ക് കെസിആർഎം പൂർണ്ണ പിന്തുണ കൊടുക്കണം. സഭയിലെ കൊള്ള, കൊല, സ്ത്രീ പീഡനം, വ്യപിചാരം എല്ലാം അപ്പോഴപ്പോൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ക്രിസ്തുവിന്റെ പേരുംപറഞ്ഞു പിച്ചതെണ്ടുന്ന ഇവരുടെ സത്യവും ന്യായവും എവിടെ? ലൂസിക്ക് കെസിആർഎം ശക്തമായ പിന്തുണ നൽകുന്നതും ഇന്നത്തെ നമ്മുടെ സന്ദേശമാവട്ടെ. അവർ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ പലിശ സഹിതം മടക്കികൊടുക്കാൻ സഭ ബാധ്യസ്ഥമാണ്.

അവർ കവിത എഴുതിയതും പുസ്തകം സ്വന്തം ചിലവിൽ പ്രസിദ്ധീകരിച്ചതും കന്യാസ്ത്രിയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതും സ്വന്തമായി കാറ് മേടിച്ചതും അവർക്കെതിരെയുള്ള കുറ്റാരോപണങ്ങളായിരുന്നു. പുരോഹിതർക്കും ബിഷപ്പുമാർക്കും ആഡംബര ജീവിതം ആവുകയും ചെയ്യാം. കന്യാസ്ത്രി മഠത്തിലേക്ക് മാതാപിതാക്കൾ ഒരു കുട്ടിയെ വിടുന്നത് കന്നുകാലികളെ അറവു ശാലകളിൽ അയക്കുന്നതിന് തുല്യമെന്നു മനസിലാക്കുന്നില്ല. ദാരിദ്ര വ്രതം അവരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. മഠം മതിൽക്കെട്ടിനകം പുറംലോകം അറിയാത്ത ക്രൂരതയുടെ രഹസ്യങ്ങൾ നിറച്ചിരിക്കുകയാണ്. ഒരു കുട്ടിയെ മഠത്തിലേക്ക് വിടുമ്പോൾ കുടുംബത്തിൽ നിന്നും ഒരു ഭാരം ഒഴിച്ച മട്ടിലാണ് ഭൂരിഭാഗം മാതാപിതാക്കളും.

കൗമാരവും യൗവനവും മുറ്റിനിൽക്കുന്ന കന്യാസ്ത്രീകളെ കുളത്തിൽ തള്ളിയാലും ആത്മഹത്യയായി വിധി എഴുതും. സഭയെന്നും ഇരയ്‌ക്കെതിരെ പൊരുതും. മറിയക്കുട്ടിയെ നീചമായ കുത്തിക്കൊന്ന ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നു. കന്യാസ്ത്രീകളെ പീഡിപ്പിച്ച പീഡനവീരൻ ബിഷപ്പ് ഫ്രാങ്കോ ക്രിസ്തുവാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജേക്കബ് അറക്കൻ പത്രപ്രസ്താവന നടത്തി. അഭയയെ കിണറ്റിൽ തള്ളിയ പുരോഹിതരെ രക്ഷിക്കാൻ സഭ ഇതിനോടകം 500 കോടി രൂപ ചിലവാക്കിയിരിക്കുന്നു. കൊക്കനും പുതുക്കയും സെഫിയുമെല്ലാം സഭയുടെ ഭാവി വിശുദ്ധരായിരിക്കും.

സഭ എന്തേ, മാർട്ടിൻ ലൂഥർ ചോദിച്ച ബാബിലോണിയായിലെ വേശ്യയോ? ക്രിസ്തുവിൽ ഒരിക്കലും പൗരാഹിത്യം ഉണ്ടായിരുന്നില്ല. ക്രിസ്തു അന്ന് പുരോഹിതരെ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് വിളിച്ചു. ചാട്ടവാറുകൾ കൊണ്ടടിച്ചു. മഞ്ചെട്ടി വിഷങ്ങളാണവർ! നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിൻ സ്ഥാപിച്ച രാജപാരമ്പര്യമാണ് സഭയുടെ തലപ്പത്തുള്ളവർ വഹിക്കുന്നത്. പാവപ്പെട്ട കന്യാസ്ത്രീകളെ അവരുടെ ദേവദാസിമാരായി കരുതുന്നു. അധികാരത്തിലിരിക്കുന്ന കന്യാസ്ത്രികൾ പുരോഹിതരുടെ കൂട്ടിക്കൊടിപ്പുകാരും.

എന്താണ്, അനീതിയുടെ ഈ ചട്ടക്കൂട്ടിലൊതുങ്ങിയിരിക്കുന്ന സഭയ്ക്കെതിരെ ആരും പ്രതികരിക്കാത്തത്? എന്തുകൊണ്ട്, മാറ്റത്തിന്‍റെ മുറവിളിയുമായി ജനങ്ങളിന്നു വിപ്ലവകാഹളം മുഴക്കുന്നില്ല. ധൈര്യം, പ്രത്യാശ ഒക്കെ നമ്മെ നവജീവിതത്തിലേക്കു നയിക്കുന്നു. ഒരേയൊരു ചോദ്യം നിങ്ങളോടായി എനിക്കു ചോദിക്കുവാനുള്ളതു നമ്മുടെ സഭയുടെ പരിശുദ്ധി വീണ്ടെടുക്കുവാനായി കര്‍മ്മമാര്‍ഗങ്ങളിൽക്കൂടി നിങ്ങൾക്ക്‌ എന്തു വാഗ്ദാനം നല്‍കുവാനായി സാധിക്കും? സഭയിലൊളിഞ്ഞിരിക്കുന്ന അഴുക്കു ചാനലുകളെ തുടച്ചുമാറ്റി പരിശുദ്ധമാക്കുവാനായി എന്തെല്ലാം മാർഗങ്ങൾ നമുക്ക് ഉൾക്കൊള്ളുവാൻ സാധിക്കുമെന്നും ചിന്തിക്കണം. ആദ്യംവേണ്ടതു സഭയുടെ ചിന്താഗതിയിലെ പരിവര്‍ത്തനമാണ്. തെറ്റുകളറിഞ്ഞു സമൂലവിപ്ലവത്തിന്‍റെതായ ഒരു പാതതന്നെ വെട്ടിത്തുറക്കണം. സീറോ മലബാർ സഭയിലെ കർദ്ദിനാൾ മുതൽ മെത്രാൻ-പുരോഹിതര്‍വരെ തെറ്റുകളെ തിരുത്തി ഭാവിയിലേക്കു കുതിച്ചു ചാടേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്.

എവിടെയും ശൂന്യത നിറഞ്ഞിരിക്കുകയാണ്. അധികാരമത്തു പിടിച്ചവർ, സഭയെ കീഴ്പ്പെടുത്തി. സഭയുടെ ആചാരങ്ങളിലും കര്‍മ്മങ്ങളിലും വേഷഭൂഷാദകളിലും നാം ഇന്നു കാണുന്നതു വെറും ആഢഠബരഭ്രമങ്ങളെ മാത്രം! ആത്മീയതയെ കപടതകൊണ്ടു മറച്ചു വെച്ച ഇത്തരം ആചാരങ്ങളെ നമുക്ക് ആവശ്യമുണ്ടോ? ഇവരുടെ സുഖ നിദ്രകളിന്നു വിശ്വാസികളുടെ തോളിന്മേലായി വീണ്ടും വീണ്ടും ഭാരം അര്‍പ്പിക്കുന്നു.

എന്റെ വാക്കുകൾ ക്ഷമയോടെ ശ്രവിച്ച ഏവർക്കും നന്ദി. ഈ സമ്മേളനത്തിൽ വന്നുചേരാനും നിങ്ങളോടൊപ്പം സമയം ചെലവഴിച്ചതിലും അതിയായി സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചടത്തോളം  എന്റെ ആശയങ്ങൾ ഈ സമ്മേളനത്തിൽ കൈമാറാൻ സാധിച്ചത് ഒരു അഭിമാന പുരസ്‌ക്കാരമായി കരുതുന്നു. ഏവർക്കും എന്റെ നന്ദിയും. Thank you and have wonderful evening..







Sunday, August 4, 2019

പ്രവാസികളും നാടിനു നൽകുന്ന സംഭാവനകളും


ജോസഫ് പടന്നമാക്കൽ

വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ രാജ്യത്തോടു കൂറുള്ളവരല്ലെന്നുള്ള ഒരു സാങ്കൽപ്പിക ഭാവന സാമാന്യ ജനങ്ങളുടെയിടയിലുണ്ട്. അവർ മറ്റു ദേശങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവരാണെന്നും  രാജ്യത്തിനുവേണ്ടി കാര്യമായ സംഭാവനകൾ' ചെയ്യുന്നവരല്ലെന്നുമാണ് വെപ്പ്. അടുത്തയിടെ ഒരു ഫേസ് ബുക്ക് സുഹൃത്ത് 'നിങ്ങൾക്ക് അമേരിക്കയോടല്ലേ കൂറെന്നും മറ്റു ദേശത്ത് വസിക്കുന്ന നിങ്ങൾക്ക് ഇന്ത്യൻ ദേശീയതയെപ്പറ്റി സംസാരിക്കുവാൻ! എന്തവകാശമെന്നും' ചോദിച്ചു. 'ആണ്ടുവട്ടം മുഴുവൻ സ്വന്തം രാജ്യത്ത് ജോലി ചെയ്തു ജീവിക്കുന്ന തങ്ങൾ മാത്രം രാജ്യസ്നേഹികളെന്നും' അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ ഒരു അജ്ഞാത സുഹൃത്തിൽനിന്നുമുള്ള ചോദ്യംമൂലം ഈ ലേഖനമെഴുതാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതിനെയൊന്നും ഞാൻ ഖണ്ഡിക്കുന്നില്ല; തീർച്ചയായും ആണ്ടുവട്ടത്തിന്റെ 365 ദിവസങ്ങളും ഇന്ത്യയുടെ വായു ശ്വസിക്കുകയും ഇന്ത്യയുടെ മണ്ണിൽനിന്ന് വിളയിച്ച ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം രാഷ്ട്രത്തോട് കടപ്പെട്ടവരാണ്. അവർ ദേശസ്നേഹികളായിരിക്കുകയും വേണം. അവരുടെ സ്വത്തും സ്ഥാവര വസ്തുക്കൾക്കും സർക്കാർ സംരക്ഷണം നൽകുന്നു. സ്വന്തം സുരക്ഷിതയ്ക്ക് പോലീസും പട്ടാളവും നിയമവും അവർക്കൊപ്പമുണ്ട്. അവരുടെ മക്കൾക്ക് രാജ്യം വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നു. ജീവിക്കാനുള്ള തൊഴിലവസരങ്ങൾ രാജ്യം സൃഷ്ടിക്കുന്നു. അന്നം തരുന്ന യജമാനനെ തീർച്ചയായും സ്നേഹിച്ചേ മതിയാകൂ.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു രാഷ്ട്രത്തോടായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, "രാജ്യം നിങ്ങൾക്ക് എന്ത് നല്കിയെന്നുള്ളതല്ല, മറിച്ച് രാജ്യത്തിനുവേണ്ടി നിങ്ങൾ എന്ത് സംഭാവനകൾ നൽകിയെന്നാണ് ചിന്തിക്കേണ്ടത്"! നെഹ്രുവിന്റെ ഈ ചോദ്യത്തിനു മുന്നിൽ രാഷ്ട്രസേവന  തല്പരരായി ജീവിക്കുന്ന എത്ര രാജ്യസ്നേഹികൾ ഇന്ത്യയിൽ വസിക്കുന്നുണ്ടെന്നും അറിഞ്ഞുകൂടാ! നെഹ്‌റുവിന്റെ  ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും കർത്തവ്യ ബോധത്തെ ഉണർത്തുന്നു. മഞ്ഞും വെയിലുമുൾക്കൊണ്ട് പട്ടാളക്കാർ അതിർത്തി കാക്കുന്നു. പാടത്തും പണിശാലകളിലും അന്നത്തിനായി കൃഷിക്കാർ കഠിനാധ്വാനം ചെയ്യുന്നു. അവർ തങ്ങളുടെ ധർമ്മനിഷ്ഠയോടെ കർത്തവ്യനിരതരായി രാജ്യസ്നേഹം പ്രകടിപ്പിക്കുന്നു. എന്നാൽ ഭൂരിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും ഖജനാവ് കാലിയാക്കി രാജ്യത്തെ ചൂഷണം ചെയ്തു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം, കോഴ, കൊള്ള എന്നീ സാമൂഹിക ദ്രോഹങ്ങൾ പതിവാണ്. അങ്ങനെയുള്ളവരെ ദേശസ്നേഹികളുടെ വകുപ്പിലുൾപ്പെടുത്താതെ സാമൂഹിക ദ്രോഹികളായും കാണേണ്ടിയിരിക്കുന്നു.

മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ അംബേദ്ക്കർ, സുബാഷ് ചന്ദ്രബോസ്, സരോജിനി നായിഡു എന്നീ സ്വാതന്ത്ര്യ സമര യോദ്ധാക്കൾ ഓരോ കാലത്ത് പ്രവാസി നാടുകളിലായിരുന്നു  ജീവിച്ചിരുന്നത്. ഏകദേശം എൺപതു വർഷങ്ങൾക്ക് മുമ്പ് പ്രവാസികളായ ജവാഹർലാൽ നെഹ്രുവും എം.കെ ഗാന്ധിയും മാതൃരാജ്യത്തേക്ക് മടങ്ങി വരുകയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പടപൊരുതുകയും ചെയ്തു. പ്രവാസി നാടുകളിൽനിന്നും നേടിയെടുത്ത സ്വാതന്ത്ര്യമോഹം അവർ ഭാരതത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു. ഇന്ന് പ്രവാസികൾക്ക് നാടിനെ സാമ്പത്തിക മേഖലകളിൽ ഉയർത്താനും സഹായിക്കാനും സാധിക്കുന്നു. അവർക്ക് അവസരങ്ങൾ നൽകിയാൽ നാടിന് മാറ്റങ്ങളും പ്രതീക്ഷിക്കാം. സ്വാതന്ത്ര്യ ബോധം അവരിലുദിച്ചത് സ്വതന്ത്രമായ രാജ്യങ്ങളിൽ ജീവിച്ച അനുഭവങ്ങളിൽ നിന്നായിരുന്നു. 'സാം പെട്രോഡായെ'പ്പോലുള്ള പ്രവാസികൾ ഇന്ത്യയെ ടെക്കനോളജിക്കൽ രാഷ്ട്രമായി ഉയർത്തി. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന ആശയങ്ങൾ ഗ്രീക്ക് ചിന്തകരിൽ നിന്നും കടമെടുത്തതാണ്. ടോൾസ്റ്റോയുടെയും ജോൺ റസ്‌ക്കിന്റെയും (John Ruskin) വൈദേശിക ചിന്തകൾ ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. സ്വരാജ്യം എന്ന ബോധം തന്നെ വൈദേശികമാണ്‌.

പ്രവാസികളിൽ പേരും പെരുമയും ആർജിച്ച പ്രസിദ്ധരായവരെയും ഈ അവസരത്തിൽ സ്മരിക്കുന്നത് നന്നായിരിക്കും. ഇന്ത്യയുടെ കാർഷിക വിപ്ളവത്തിന് പ്രധാന കാരണക്കാരൻ പ്രവാസിയായ ഡോ. ഡി ദത്ത (Dr. De Datta) എന്ന ശാസ്ത്രജ്ഞനായിരുന്നു. അതുമൂലം അരിയുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമായി. ഉൽപ്പാദന ശേഷിയുള്ള വിത്തുകൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളിൽക്കൂടി കണ്ടുപിടിച്ചു. അത് മില്യൺ കണക്കിന് ഇന്ത്യൻ ജനതയെ തീറ്റുന്നതിനും ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്തിക്കും കാരണമായി. ഗോതമ്പ് വിപ്ലവം ഡോ നോർമൻ ബോർലാന്ഗ് (Dr. Norman Borlaug) തുടങ്ങിയെങ്കിൽ ഉൽപ്പാദനശേഷിയുള്ള നെൽവിത്തുകളുടെ വിപ്ലവത്തിനു തുടക്കമിട്ടത് ഡോക്ടർ ദത്താണ്‌. ഇവർ രണ്ടുപേരുമാണ് ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ടുവന്നത്. അങ്ങനെ ഇന്ത്യയിൽ മറക്കപ്പെട്ട നിരവധി പ്രവാസി പ്രതിഭകളുണ്ട്.

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള സാമ്പത്തിക ഒഴുക്കുകളും നിക്ഷേപങ്ങളും രാജ്യത്തിന്റെ പുരോഗമന പദ്ധതികളെ സഹായിക്കുന്നു. ഇന്ത്യയിൽ പണം നിക്ഷേപിക്കാനായി പ്രവാസികളെ പ്രേരിപ്പിക്കുന്ന വസ്തുതകൾ എന്തെല്ലാം? ഏതെല്ലാം വഴികളിൽ പ്രവാസികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നു? ഇന്ത്യയിൽ എത്രമാത്രം നിക്ഷേപം അവർ കൊണ്ടുവരുന്നു? പ്രവാസികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ സമ്പത്ത് വർദ്ധിക്കുന്നുണ്ടോ? നമ്മുടെ വിദേശ നയങ്ങളുടെ നയരൂപീകരങ്ങളിൽ പ്രവാസികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനായി വിഷയത്തെ സാമാന്യമായി അവലോകനം ചെയ്യേണ്ടതുണ്ട്.

ലോകത്തിൽ ഏറ്റവുമധികം പ്രവാസികളും ഇന്ത്യക്കാരാണ്. അവർ മുഖേന ശരാശരി വർഷംതോറും 70-80 ബില്യൺ ഡോളർ വിദേശപ്പണം രാജ്യത്തിനു ലഭിക്കുന്നു. ഓരോ വർഷവും ശരാശരി പത്തു ശതമാനം വിദേശപ്പണത്തിന്റെ ഒഴുക്ക് വർദ്ധിക്കുന്നുമുണ്ട്. ഇന്ത്യയുടെ ആന്തരിക പദ്ധതികൾക്കുവേണ്ടിയുള്ള ചിലവുകൾ 94 ബില്യൺ ഡോളറാണെന്നിരിക്കെ ഇത് പ്രവാസികളിൽനിന്നും കിട്ടുന്ന വലിയ ഒരു നിക്ഷേപ തുക തന്നെയാണ്. പ്രവാസികൾ ഇന്ത്യയുടെ വരുമാനത്തോളം തുല്യമായ നല്ലൊരു തുക നാട്ടിൽ നിക്ഷേപിക്കുന്നു. യുണൈറ്റഡ് നാഷന്റെ ഒരു പഠന റിപ്പോർട്ടിൽ ഏകദേശം 15 മില്യൺ ഇന്ത്യക്കാർ പുറംനാടുകളിൽ ജീവിക്കുന്നുവെന്നു കാണുന്നു.

ഇന്ത്യൻ ഡോളറിന് 70 രൂപയെന്ന നിരക്കിൽ മാർക്കറ്റ് നിലനിൽക്കുന്നു. ഇന്ത്യൻ രൂപ വില കുറയുന്ന സമയം പ്രവാസികൾ അത് പ്രയോജനപ്പെടുത്താറുണ്ട്. പ്രവാസികളുടെ കറൻസിക്ക് കൂടുതൽ രൂപ ലഭിക്കുകയും ചെയ്യും. അങ്ങനെ ഇന്ത്യയിൽ വിദേശപ്പണത്തിന്റെ വരവും വർദ്ധിക്കുന്നു. പ്രവാസികളുടെ പണം ഇന്ത്യയിൽ ലഭിക്കാനായി സർക്കാർ മറ്റു നടപടികളും സ്വീകരിക്കാറുണ്ട്. ആകർഷണീയമായ പലിശ നിരക്കും ബാങ്കുകൾ നൽകുന്നു. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വവും ഉറപ്പും നല്കുന്നുണ്ട്.

ഇന്ത്യയുടെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമേ പ്രവാസികളുള്ളൂ. എന്നാൽ അവരുടെ സേവനം അതുല്യമാണ്. അളവില്ലാത്ത പ്രയോജനങ്ങളാണ് പ്രവാസികൾ രാഷ്ട്രത്തിന്റെ വികസനത്തിനായി  നല്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സന്ദർശിച്ച വേളയിൽ പറഞ്ഞു; "താൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അമേരിക്കയിൽ വരുന്നത് അമേരിക്കൻ പ്രസിഡന്റിനെ കാണുവാനല്ല, മറിച്ച് പ്രവാസി വ്യവസായികളെയും പ്രവാസി കോർപ്പറേറ്റുകളെയും കാണാനാണ്. ഇന്ത്യയുടെ വികസന പദ്ധതികൾ അവരിൽക്കൂടി വിജയപ്രദമാകുന്നു"

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാനങ്ങളായ നിരവധി മേഖലകളിൽ പങ്കാളികളാകാൻ പ്രവാസികൾക്കു സാധിക്കും. ഓരോ വർഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാർ ജോലിയന്വേഷിച്ചു മറുനാടുകളിൽ കുടിയേറുന്നു. അവർക്ക് മടങ്ങി വരുമ്പോൾ വിദേശത്തുനിന്നും ലഭിക്കുന്ന അറിവുകൾ ഗ്രാമപ്രദേശങ്ങൾമുതൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പകർന്നു നൽകാൻ സാധിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബിസിനസ്സുകൾ തുടങ്ങാനും സാധിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ തുടച്ചുമാറ്റി നവമായ ചിന്തകളും അറിവുകളും ജനങ്ങളിലേക്ക് പകർത്താനും ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും സർക്കാരിനൊപ്പം പ്രവർത്തിക്കാനും കഴിയുകയും ചെയ്യും.

ഒരു പ്രവാസി രാജ്യത്തിനുവേണ്ടി എന്തു ചെയ്തുവെന്നു ചോദിച്ചാൽ ഭൂരിഭാഗം പേർക്കും ഉത്തരം കാണും. ലോകമാകമാനമുള്ള പ്രവാസികൾ ഇന്ത്യയിൽ മടങ്ങി വരുന്നുവെന്ന് ചിന്തിക്കുക! അത്തരം ഒരു സ്ഥിതിവിശേഷം വന്നാൽ ഒരു വലിയ ജനതയെ താങ്ങാനുള്ള ശേഷി രാഷ്ട്രത്തിനുണ്ടായിരിക്കില്ല.  അവരുടെ പുനരധിവാസവും തൊഴിലുകളും രാജ്യത്തിൻറെ പദ്ധതികളെ താറുമാറാക്കും. വാസ്തവത്തിൽ ഓരോ പ്രവാസിയും രാജ്യത്തിനു വന്നേക്കാവുന്ന ഈ ഭാരവും ക്ലേശങ്ങളും ഇല്ലാതാക്കുകയാണ്. സ്വയം തൊഴിൽ തേടി പുറം രാജ്യങ്ങളിൽ പോവുന്നമൂലം അവർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ അവർമൂലം രാജ്യത്തിനും സ്വന്തം ജനത്തിനും ആശ്വാസവും ലഭിക്കുന്നു. അത് സർക്കാരിന്റെ ഭാവി പദ്ധതികൾക്കായി പ്രവാസികൾ  നൽകുന്ന സംഭാവനയായും കരുതണം.

വിദേശത്തുനിന്നു നേടിയെടുക്കുന്ന അറിവുകളും ടെക്കനോളജിക്കൽ പരിശീലനങ്ങളും പ്രവാസികൾ  നാടിനുവേണ്ടിയും  ഉപകാരപ്പെടുത്തുന്നു. നിരവധി പ്രൊഫസർമാരും ശാസ്ത്രജ്ഞരും തങ്ങൾക്കു കിട്ടിയ അറിവുകൾ നാടിനും പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. സർക്കാരിന് പുത്തനായ ശാസ്ത്ര, ടെക്കനോളജിക്കൽ വിവരങ്ങൾ അതാത് കാലത്ത് കൈമാറുന്നു. അതുപോലെ  പ്രവാസികളുടെ ചാരിറ്റബിൾ സംഘടനകൾ രാഷ്ട്രത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നു. പ്രവാസികളായ ഡോക്ടർമാർ ജോലികളിൽനിന്നും വിരമിച്ചശേഷം മടങ്ങിവന്നു ഇന്ത്യയുടെ ആതുര സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നതും കാണാം.

നാടിനെയും നാട്ടുകാരെയും സഹായിച്ച ഒരു ചരിത്രമാണ് പ്രവാസികൾക്കുള്ളത്. കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോൾ സഹായ ഹസ്തമായി നാനാ രാജ്യങ്ങളിലുമുള്ള പ്രവാസികൾ മുമ്പിലുണ്ടായിരുന്നു. കുടുംബത്തിൽ സഹോദരങ്ങൾക്കും മാതാ പിതാക്കൾക്കും ഭൂമി പണയപ്പെടുത്തി കടമുണ്ടാകുമ്പോഴും പെൺകുട്ടികളെ കെട്ടിക്കാൻ സമയമാവുമ്പോഴും കുടുംബത്തിന് അത്താണി ആയിരിക്കുന്നതും പ്രവാസികളായിരിക്കും. പ്രളയ കാലത്ത് ഭവനങ്ങൾ നിർമ്മിക്കുന്ന പദ്ധകൾക്ക് പ്രവാസികളുടെ സംഭാവനകൾ നിസ്തർക്കമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുരസേവനങ്ങൾക്കും അവർ എക്കാലവും മുന്നിൽ തന്നെയുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്കും ബന്ധുജനങ്ങൾക്കും പണം അയക്കുന്നതുമൂലം അവർ സമ്പാദിച്ച വിദേശപ്പണം നാടിനും ഉപകാരപ്പെടുന്നു. വിദേശത്തുള്ള തൊഴിലിൽനിന്നും ലഭിക്കുന്ന വേതനം മക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും പ്രയോജനപ്പെടുന്നതിനു പുറമെ മിച്ചമുള്ള തുകകൾ അവർ ഇന്ത്യയിലെ സേവിങ്സ് ബാങ്കിലും നിക്ഷേപിക്കുന്നു.

ധനം സമാഹരിക്കുംതോറും കുടുംബങ്ങളുടെ ജീവിത നിലവാരവും ഉയരുന്നു. അത് രാഷ്ട്രത്തിന്റെ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. രാജ്യത്തേയ്ക്ക് പണം എത്തുംതോറും ഉപഭോഗ വസ്തുക്കൾ വാങ്ങാനുള്ള ശേഷി (Purchasing power) വർദ്ധിക്കുകായും ചെയ്യും. വിദേശപ്പണം എത്തുന്നതോടെ ഇന്ത്യയുടെ അന്തർദേശീയ നിലയിലുള്ള ക്രെഡിറ്റ് റേറ്റ് (Credit rate) നന്നാകുന്നു. അതുമൂലം ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് വേൾഡ് ബാങ്ക് കുറഞ്ഞ നിരക്കിൽ വായ്‌പകൾ നൽകുകയും ചെയ്യുന്നു. വർഷംതോറും വിദേശപ്പണം പ്രവാസികൾ ഇന്ത്യയിൽ നിക്ഷേപ്പിക്കുന്ന മൂലം ഇന്ത്യയുടെ ജിഡിപി 3% ശരാശരി വർദ്ധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഇരുപതു വർഷങ്ങളായി ലോകത്തിൽ ഏറ്റവും കൂടുതൽ എൻ.ആർ.എ പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 1994 മുതൽ ഇന്ത്യയ്ക്ക് ആ പദവിയുണ്ട്. ഈജിപ്റ്റും ഫ്രാൻസും, ജർമനിയും മെക്സിക്കോയും വിദേശപ്പണം ശേഖരിക്കുന്നതിൽ ഇന്ത്യയുടെ താഴെ നിൽക്കുന്നു. ഇതിനിടയിൽ മൂന്നു പ്രാവശ്യം മാത്രമേ കൂടുതൽ വിദേശപ്പണം സമാഹരിക്കുന്നതിൽ നിന്നും ഇന്ത്യ പുറകോട്ടു പോയിട്ടുള്ളൂ. 1998-ൽ ഫ്രാൻസ് ചെറിയ മാർജിനിൽ ഇന്ത്യയേക്കാൾ കൂടുതൽ വിദേശപ്പണം നേടി. 2005-ലും 2007-ലും ചൈന ഇന്ത്യയെ കടത്തിവെട്ടി കൂടുതൽ പണം ശേഖരിച്ചിരുന്നു. അതിനുശേഷം പ്രവാസിപ്പണം ശേഖരിക്കുന്നതിൽ ഇന്ത്യ എന്നും മുമ്പിൽ തന്നെയായിരുന്നു. 2014-ലെ കണക്കിൽ ലോകത്തുള്ള എൻ.ആർ.എ കളിൽ മൊത്തം തുകയിൽ 12.1 ശതമാനം വിദേശപ്പണം നേടിയത് ഇന്ത്യയായിരുന്നു. ഇന്ത്യയ്ക്ക് ലഭിക്കുന്ന പണം കൂടുതലും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളായ യുണൈറ്റഡ് അറബ് രാജ്യങ്ങൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. യു.എ.ഇ യിൽ നിന്നുതന്നെ 12 .6 ബില്യൺ ഡോളർ ലഭിക്കുന്നു. സൗദി, അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ ബഹറിൻ നിന്ന് 37 ബില്യൺ ഡോളറും നേടുന്നു. കൂടുതലും നിക്ഷേപങ്ങൾ വന്നെത്തുന്നത് പ്രവാസികളുടെ ബന്ധുക്കളുടെ പേരിലാണ്. എക്സ്ചേഞ്ച് റേറ്റ് (Exchange rate) കൂടുന്ന സമയമെല്ലാം പ്രവാസികളുടെ കൂടുതൽ ഫണ്ടുകൾ ഇന്ത്യൻ ബാങ്കുകളിൽ എത്താറുണ്ട്.

പ്രവാസികളായ ഇന്ത്യക്കാർക്കും ഇന്ത്യയിൽ താമസിക്കുന്നവർക്കും ഇന്ത്യ പുരോഗമിക്കണമെന്ന ലക്ഷ്യമാണുള്ളത്. പ്രധാനമന്ത്രി മോദി ഈ രണ്ടു ജനവിഭാഗങ്ങളും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാനായും ശ്രമിക്കുന്നു. ലോക കറൻസിയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് ഡോളറിലാണ്. കൂടുതൽ ഡോളർ രാജ്യം നിക്ഷേപങ്ങളിൽക്കൂടി നേടുന്നതിൽക്കൂടി ഇന്ത്യൻ രൂപയുടെ വിലയെ നിയന്ത്രിക്കാനും സാധിക്കുന്നു. ക്രയവിക്രയങ്ങളിൽക്കൂടിയും നിക്ഷേപങ്ങളിൽക്കൂടിയും രാജ്യം ഡോളർ സമാഹരിക്കുംതോറും ഇന്ത്യൻ കറൻസിയുടെ വിലയും ശക്തമായിരിക്കും. രാജ്യത്ത് വിലപ്പെരുപ്പവും നിയന്ത്രണത്തിലാവും. രൊക്കം പണം കൊടുത്തുള്ള ഇറക്കുമതികൾക്കും ക്രയവിക്രയങ്ങൾക്കുള്ള വിലപേശലുകൾക്കും ഡോളർ സഹായകമാവുകയും ചെയ്യും.

1990-ൽ പ്രധാനമന്ത്രി ചന്ദ്രശേഖറിൻറെ കാലത്ത് 'ഡോളർ' അപര്യാപ്തത ഇന്ത്യയുടെ സാമ്പത്തിക മേഖലകളെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തെ മാന്ദ്യത്തിൽ ഇന്ത്യ സ്വർണ്ണം വിറ്റു ഡോളറാക്കിയ ചരിത്രവുമുണ്ട്. ഗുരുതരമായ സാമ്പത്തിക ദുരവസ്ഥകളിൽ പ്രവാസി ലോകം നിക്ഷേപങ്ങൾ വഴി രാഷ്ട്രത്തെ സഹായിച്ചുകൊണ്ടുമിരുന്നു. അന്നുമുതൽ അത്തരമൊരു സ്ഥിതിവിശേഷം ഇനിമേൽ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധകാലങ്ങളിൽ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രവാസികളിൽനിന്നു നിക്ഷേപങ്ങളും മറ്റു സഹകരണങ്ങളും ലഭിച്ചിരുന്നു. വിദേശപ്പണങ്ങളുടെ മാനദണ്ഡമായ ഡോളറു കൊണ്ട് നമുക്ക് ഓയിൽ, മെഷിനറി, വെജിറ്റബിൾ, മുതലായവ മറ്റു രാജ്യങ്ങളിൽനിന്നും വാങ്ങേണ്ടിയിരുന്നു. അടിയന്തിരമായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നസങ്കീർണ്ണമായ കാലങ്ങളിലെല്ലാം ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക രക്ഷക്കായി മുമ്പോട്ട് വരുകയും ചെയ്തിട്ടുണ്ട്. വിദേശപ്പണം ലഭിക്കാൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഉദാരവൽക്കരണം സഹായമായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്ക്കരണം ഇന്ത്യയെ കടക്കെണിയിൽനിന്നു കരകയറ്റി.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യൻ കറൻസിയുടെ വിലയിടിയാനിടയായി. ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു കാരണം. അതുമൂലം ഓയിലിന്റെ വില ക്രമാധീതമായി വർദ്ധിച്ചു. ആഭ്യന്തര കലാപങ്ങൾമൂലം പ്രവാസി രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം കുറയുമ്പോൾ അത് ഇന്ത്യൻ കറൻസിയെയും ബാധിക്കും. ഡോളർ ആഗോള മാർക്കറ്റിൽ ഇടിഞ്ഞാലും ഇന്ത്യൻ കറൻസിയുടെയും വിലയിടിയും. അതുമൂലം വിലയിടിവ് (devaluation) കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇന്ത്യൻ കറൻസിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അമേരിക്കയിൽ ഗവണ്‍മെന്റ്‌ പ്രവർത്തന രഹിതമായപ്പോൾ ('ഷട്ട് ഡൌൺ') അത് ആഗോള മാർക്കറ്റിനെയും ഇന്ത്യൻ കമ്പോള നിലവാരങ്ങളെയും ബാധിച്ചിരുന്നു.

പ്രവാസി ഇന്ത്യക്കാർ ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിനും കാരണമാകുന്നു. പ്രവാസികളുടെ വിദേശങ്ങളിലുള്ള രാഷ്ട്രീയ സംഘടനകൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.  ഇന്ത്യൻ വംശജർക്ക്, അമേരിക്കൻ രാഷ്ട്രീയത്തിൽ മുമ്പെങ്ങുമില്ലാത്തപോലെ ഇന്നു നല്ല സ്വാധീനവുമുണ്ട്. നിരവധി പേർ അമേരിക്കൻ ഫെഡറൽ സിസ്റ്റത്തിൽ ഉയർന്ന തസ്തികയിൽ സേവനം ചെയ്യുന്നു. ഇന്ത്യൻ വംശജരായ സ്റ്റേറ്റ് സെനറ്റർമാർ, ജഡ്‌ജിമാർ വരെ അമേരിക്കൻ സംവിധാനങ്ങളുടെ ഭാഗമായിരിക്കുന്നു. അങ്ങനെ പ്രവാസികൾമൂലം അമേരിക്കയും ഇന്ത്യയും തമ്മിൽ സുദൃഢമായ ഒരു ബന്ധം  സ്ഥാപിക്കാനുള്ള അവസരങ്ങൾ വന്നുചേർന്നിട്ടുണ്ട്.

പ്രവാസികൾ രാജ്യമൊന്നാകെ 'ടുറിസം' വ്യവസായ വികസനത്തിന് സഹായിക്കുന്നു. നിരവധി വിദേശത്തു താമസിക്കുന്ന സ്ഥിരതാമസക്കാർ തങ്ങളുടെ ബന്ധു ജനങ്ങളും സുഹൃത്തുക്കളുമൊത്ത് ഇന്ത്യ സന്ദർശിക്കാറുണ്ട്. അവരുമൊത്ത്  വിവാഹാഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. ഇന്ത്യ മുഴുവൻ വിനോദ യാത്ര നടത്തുകയും ഡോളർ രാജ്യത്ത് കൊണ്ടു വരുകയും ചിലവഴിക്കുകയും ചെയ്യുന്നു. അങ്ങനെ, പ്രവാസികൾ ഇന്ത്യയുടെ ടൂറിസം വ്യവസായവൽക്കരണത്തിനും വികസനത്തിനും കാരണമാകുന്നു. അതുവഴി വിദേശപ്പണവും ഇന്ത്യയിലെത്തുന്നു.

പ്രവാസികളിൽ അനേകമാളുകൾ മടങ്ങി വന്നു ഇന്ത്യയിൽ പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നു. കൂടാതെ ഇന്ത്യയും അമേരിക്കയുമായുള്ള കോർപ്പറേറ്റ് ബന്ധങ്ങൾക്ക് പ്രവാസികൾ കണ്ണികളായി പ്രവർത്തിക്കുന്നുമുണ്ട്. പ്രവാസികൾക്ക് ഭാവിയിലും തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽക്കൂടി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഉദാഹരണമായി രണ്ടുലക്ഷം പ്രവാസികളോളം കഴിഞ്ഞ വർഷങ്ങളിൽ ജോലിയിൽ നിന്നും വിരമിച്ചിട്ടുണ്ട്. അവരിൽ അനേകർ ടൂറിസ്റ്റ് വ്യവസായങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നു. 'ടുറിസം' എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് കോടിക്കണക്കിനുള്ള ഡോളറിന്റെ ആദായ മാർഗമായ വ്യവസായമാണ്. ടുറിസം വ്യവസായങ്ങൾ പരിപോഷിപ്പിക്കാൻ ഇന്ത്യ എയർപോർട്ടിൽ നിന്നും ബസ് യാത്ര സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതായുണ്ട്. വിദേശികൾക്ക് സൗകര്യപ്രദമായ 3-4 സ്റ്റാർ ഹോട്ടലുകളും നിർമ്മിക്കേണ്ടിയിരിക്കുന്നു. പരസ്പ്പരം സിറ്റികൾ ബന്ധിച്ചുള്ള വിമാന സർവീസുകളും തുടങ്ങേണ്ടതായുണ്ട്.

വിദേശത്തു താമസിക്കുന്നവരിൽ ജോലിയിൽനിന്നും വിരമിച്ച ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ ഡോക്ടർമാരും എഞ്ചിനീയർമാരും അദ്ധ്യാപകരുമുണ്ട്. പ്രവാസികളായ സാമ്പത്തിക വിദഗ്ദ്ധരുടെയും എംബിഎ ക്കാരുടെയും സേവനങ്ങൾ രാഷ്ട്രത്തിന് പ്രയോജനപ്പെടുത്തുകയുമാവാം. നിരവധിപേർ വോളന്റീയർ ജോലിക്കും തയ്യാറായി നിൽക്കുന്നു. വിദേശത്തു നേടിയ അവരുടെ വൈദഗ്ദ്ധ്യം നാടിനുപകാരപ്പെടുകയും ചെയ്യും. ഇന്ത്യയിലെ പ്രൊഫഷണൽ  സ്‌കൂളുകളിലും ലബോറട്ടറികളിലും വോളന്റീയറായി പ്രവർത്തിക്കാനും സാധിക്കുന്നു.  ഇത്തരം പ്രവാസികളെക്കൊണ്ട് പ്രയോജനപ്രദമായ കാര്യങ്ങൾ നാളിതുവരെ സർക്കാർ തലങ്ങളിൽ ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. പ്രൈവറ്റ് കൊളേജുകൾക്ക് ശാസ്ത്ര വിജ്ഞാനികളായ ഗവേഷകരുടെ സേവനം ലഭിക്കാനും സാധിക്കും. അമേരിക്കയിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും 'ഗസ്റ്റ് അദ്ധ്യാപകർ' എത്താറുണ്ട്. അതുപോലുള്ള സംവിധാനങ്ങൾ ഇന്ത്യയിലും നടപ്പായാൽ വിദ്യാഭ്യാസ നിലവാരത്തിനും മാറ്റങ്ങളുണ്ടാവാം. ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിൽ അത്തരം ഒരു ഉദ്യമത്തിന് പ്രോത്സാഹനം നൽകില്ല. 'വിദേശം' എന്നു കേൾക്കുന്നത് പലതും കൈപ്പാണെന്നുള്ള മനോഭാവമാണ് അതിനു കാരണം. ഇന്ത്യയിലെ പിന്തിരിപ്പൻ നയങ്ങളും ചിന്തകളും മാറ്റപ്പെട്ടാൽ പുത്തനായ ഒരു ബൗദ്ധിക സംസ്ക്കാരം രാജ്യത്തിനുള്ളിൽ നടപ്പാക്കാൻ സാധിക്കുമെന്നത് തർക്കമറ്റ സംഗതിയാണ്.

ഇന്ത്യയുടെ സാംസ്ക്കാരിക ജീവിതവും ചരിത്രവും വേദപാരമ്പര്യ നേട്ടങ്ങളും പുറം ലോകത്തെ മനസിലാക്കുന്നതു പ്രവാസികളാണ്. പ്രവാസി ഇന്ത്യക്കാരും അമേരിക്കയിലെ വെളുത്തവരും കറുത്തവരുമായുള്ള  വിവാഹങ്ങൾ അമ്പലങ്ങളിലും പള്ളികളിലുംവെച്ച് നടത്തുന്നതും പതിവാണ്. ഇവിടെ രണ്ടു സംസ്‌കാരങ്ങൾ തമ്മിലുള്ള ഒത്തുചേരലിൽക്കൂടി രാജ്യത്തിന്റെ മഹത്വവും ഉയരുന്നു. അമേരിക്കൻ ജനതയ്ക്ക് ഇന്ത്യൻ സംസ്ക്കാരത്തെപ്പറ്റി പഠിക്കാൻ തീക്ഷ്ണമായ ആഗ്രഹങ്ങളുണ്ട്. പ്രവാസികൾ അവരെ വീടുകളിൽ ക്ഷണിച്ച് നമ്മെത്തന്നെ പരിചയപ്പെടുത്തുന്നു. അങ്ങനെ രണ്ടു ജനതകൾ തമ്മിൽ പരസ്പ്പരം അറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ഇന്ന് ഓരോ പട്ടണ പ്രദേശങ്ങളിലും ഇന്ത്യൻ അമ്പലങ്ങൾ കാണാം. വിവിധ സംസ്‌കാരങ്ങളുൾപ്പെട്ട   ജനവിഭാഗങ്ങളുടെ നിരവധി ഭാരതീയമായ കലാ സാംസ്ക്കാരിക നിലയങ്ങളും ദൃശ്യമാണ്. ഭരതനാട്യവും കൂത്തും കർണ്ണാട്ടിക് സംഗീതവും അമേരിക്കൻ ജനതയ്ക്കും പ്രിയങ്കരമാണ്. കേരളത്തിലെ തനതായ സാംസ്ക്കാരിക കലയായ കഥകളിയിലും അവർ ആകൃഷ്ടരാണ്.പ്രവാസികൾ കൊണ്ടുവന്ന  യോഗയും അമേരിക്കക്കാർ അഭ്യസിക്കുന്നു.

വിദേശ രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ സർക്കാർ, നിരവധി പ്രോത്സാഹനങ്ങളും നൽകാറുണ്ട്. ഇന്ത്യയിൽ വ്യവസായങ്ങൾക്ക് മൂലധനം ഒഴുകാൻ വേണ്ടി പ്രവാസികൾക്കു തങ്ങളുടെ ജോലി ചെയ്യുന്ന രാജ്യത്തിലെ കറൻസിയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു. ലൈഫ് ടൈം വിസ നടപ്പാക്കിയത് നരേന്ദ മോദിജി ഭരണമാണ്. പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കുന്ന കാലത്ത് മുൻകാലങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. പുതിയ നിയമം അനുസരിച്ച് അങ്ങനെയൊരു ബാധ്യത മോദി സർക്കാർ എടുത്തുകളഞ്ഞു. വിദേശത്തു ജോലിചെയ്തു താമസിക്കുന്നവർ മടങ്ങിവരുമ്പോൾ സ്വന്തം രാജ്യത്ത് വേണ്ട അംഗീകാരം നൽകാനുള്ള  ശ്രമങ്ങളും നടക്കുന്നുണ്ട്. ഇരട്ട പൗരത്വവും പുതിയ ഭരണകൂടത്തിന്റെ നയപരിപാടികളിൽപ്പെട്ടതാണ്.

പ്രവാസികൾ ഇന്ത്യയിൽ വസ്തു വകകൾ മേടിക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറും അമേരിക്കയിലും കാനഡയിലും വസ്തുക്കൾ മേടിച്ചാൽ വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരില്ല. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വസ്തു ക്രയവിക്രയം സംബന്ധിച്ച കാര്യങ്ങൾ വ്യത്യസ്തമാണ്. വിദേശത്തു താമസിക്കുന്നവരുടെ പാരമ്പര്യമായ സ്വത്തുക്കൾ ബന്ധുജനങ്ങൾ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താറുമുണ്ട്. അവരുടെ സ്വാധീനത്തിന്റെ പേരിൽ സ്ഥലത്തെ ഉദ്യോഗസ്ഥരുമായി പലപ്പോഴും ശണ്ഠ കൂടേണ്ടിയും വരുന്നു. പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കളിൽ പുതിയ സർക്കാർ  ഗൗരവപൂർവം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതായുമുണ്ട്.




കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...