Friday, April 24, 2015

ശ്രീ ജോസഫ് പുലിക്കുന്നേലും ചിന്തകളും ഭാരതവല്ക്കരണവും

By ജോസഫ് പടന്നമാക്കൽ


ഭാരതീയ ക്രിസ്ത്യൻ സഭകളെ വൈദേശിക സംസ്ക്കാരത്തിൽ നിന്നും മോചിപ്പിക്കണമെന്നുളള  മുറവിളിയുമായി ആർ.എസ് എസ്. പോലുള്ള സംഘടനകൾ സമീപകാല രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതു കാണാം. കർദ്ദിനാൾ  ജോസഫ് പാറേക്കാട്ടിലിനു  സഭയെ ഭാരതീവൽക്കരിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്സ്റ്റാന്റിനാചാരങ്ങളെ  മതം മാറിയ  ഒരു പുതു ക്രിസ്ത്യാനിയ്ക്കും  സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്തവനായ  ഒരാൾ മതം സ്വീകരിക്കുമ്പോൾ മതം മാറ്റത്തോടൊപ്പം   മനസാക്ഷിക്കെതിരെ അന്നുവരെ പുലർത്തിയിരുന്ന സംസ്ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങൾക്കതീതമായ മറ്റൊരു  സംസ്ക്കാരത്തെ മതം മാറുന്നയാൾ  സ്വീകരിക്കാൻ  നിർബന്ധിതവുമാവുന്നു. വിദേശചിന്തകൾ, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങൾ മുതലാവകൾ മതം മാറുന്നവന് അന്യമായിരിക്കും. ഭാരതീയനായി  ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്   മതം മാറ്റം വാദികൾ ചോദ്യം ചെയ്യുന്നത്. സഭയെ വിമർശിക്കാൻ പാടില്ലായെന്ന സഭയുടെ അറിവില്ലായ്മയെ ഇന്ന് ബൌദ്ധിക തലങ്ങളിലുള്ളവർ പുച്ഛിച്ച്  തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ് പുലിക്കുന്നേൽ കേരള നവീകരണ ചരിത്രത്തിൽ ആധുനിക കേരളം കണ്ടതിൽ വെച്ച്  ഉജ്ജ്വലനായൊരു  വ്യക്തി പ്രഭാവമാണ്. അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളിൽ കോഴിക്കോടുള്ള ദേവഗിരി  സെന്റ് ജോസഫ്സ് കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും   എം.പി. പോളിനെയുംപ്പോലെ  കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളിൽ മനം നൊന്ത് അദ്ദേഹത്തിനും ജോലിയിൽനിന്നു പിരിയേണ്ടി വന്നു.  1975-ൽ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ  ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങൾകൊണ്ട്  നിറഞ്ഞതാണ്.  ഭാരതീയ ക്രൈസ്ത ചൈതന്യം എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങൾ  ഈ മാസികയ്ക്ക് മാറ്റു കൂട്ടുന്നു.  ശ്രീ പുലിക്കുന്നേൽ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്.

നവീകരണാശയങ്ങളുമായി പ്രവർത്തന  ശൈലിയുള്ള 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്'  എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേൽ  സ്ഥാപിച്ചതാണ്.   ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്. അധികാരം മുഴുവൻ സ്വന്തം കൈകളിൽ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താൻ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാൻ ലോകത്തിന് ഇൻസ്റ്റിറ്റ്യൂട്ട്   ഒരു വെല്ലുവിളി തന്നെയാണ്.
ശ്രീ പുലിക്കുന്നേൽ പറയുന്നു ,  "അല്മായർക്ക് യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂർണ്ണമായും പൌരാഹിത്യ മേല്ക്കോയ്മയും ഏകാധിപത്യവുമാണ് സഭയിലുള്ളത്. ആദ്ധ്യാത്മികതയിൽ ഭാരത ക്രിസ്ത്യാനികളെ സംബന്ധിച്ച്  പൌരാണികമായ ഒരു പാരമ്പര്യം  ഉണ്ട്. കൃസ്തുമതത്തിന്റെ ആരംഭം മുതൽ സഭയ്ക്ക് ദൈവിക വീക്ഷണങ്ങളോടെയുള്ള  ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈവസ്തവമായ വസ്തുതകളെ  വെളിച്ചത്തു കൊണ്ടുവരുകയെന്നത് സ്ഥാപനത്തിന്റെ  പരമമായ ലക്ഷ്യമാണ്."

കൃസ്തുവിന്റെ ആശയങ്ങളെ  വക്രീകരിച്ച് ക്രിസ്തുവിനെതിരെയാണ് സഭ പ്രവർത്തിക്കുന്നത്. ഒരിക്കൽ ബൈബിളും ദൈവശാസ്ത്രവും പുരോഹിതർക്കു മാത്രമുള്ളതായിരുന്നു.  ഹൈന്ദവ തത്ത്വങ്ങളിൽ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികൾ പഴഞ്ചൻ ഗുഹകളിൽ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്ത്യൻ സമൂഹങ്ങളിൽ അതേ ബ്രാഹ്മണീസ ചിന്താഗതികൾ പിന്തുടരുന്നതായി കാണാം. 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' (IIOC) എന്നസ്ഥാപനം തുടങ്ങിയ കാലത്ത് ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താൻ പുരോഹിതർ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവർ  അദ്ദേഹത്തിന് എന്നും പിന്തുണ നല്കിയിരുന്നു. എപ്പിസ്ക്കോപ്പൽ സഭകളിലെ ചിന്തകരായവരും  ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്   പൌരാഹിത്യ മേധാവിത്വത്തെ എതിർത്തുകൊണ്ട് തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്തു.

ക്രിസ്തുവിനെ അറിയുകയും ക്രിസ്തു മാർഗത്തിലെ സത്യം കണ്ടെത്തുകയും   ചൈതന്യം ഉള്ക്കൊള്ളുകയും ചെയ്യുകയെന്ന  ദൌത്യമാണ് ഈ സ്ഥാപനം വിഭാവന ചെയ്തിരിക്കുന്നത്.  അതിനായി ക്രിസ്ത്യാനികൾ ഇന്നുള്ള അവസ്തയിൽനിന്നും ബൌദ്ധിക തലങ്ങളിൽ ഉയരേണ്ടതായുമുണ്ട്. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തിൽ സഭയെന്നാൽ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത് അല്മായരാൽ നിർമ്മിതമാണ്. കാര്യ പ്രസക്തമായ സഭയുടെ ചർച്ചകളിൽ പങ്കെടുക്കേണ്ടത് സഭാ മക്കളാണ്. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്, "ദേശീയ തലത്തിൽ സർവ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചർച്ചകളിൽ പങ്കു കൊള്ളിപ്പിക്കണം;  സഭയിലെ  99.1 ശതമാനവും അംഗങ്ങളുടെ  അഭിപ്രായങ്ങൾ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി  കണക്കാക്കാൻ   സാധിക്കുന്നു. കഴിയുമെങ്കിൽ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചർച്ചയിൽ പങ്കു കൊള്ളാൻ അല്മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്. "   പുരോഹിതർ മാത്രം ഉൾക്കൊള്ളുന്ന   ഔദ്യോഗിക തീരുമാനങ്ങൾ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്. പ്രകൃതിരമണീയമായ ഭരണങ്ങാനമടുത്ത്  പത്തേക്കർ വിസ്തൃതമായ പുരയിടത്തിൽ നിലകൊള്ളുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് പുസ്തകങ്ങൾ  സമാഹരിച്ച ഒരു ലൈബ്രറിയും  പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്.

ശ്രീ  ജോസഫ്  പുലിക്കുന്നേൽ   'സഭയും ഭാരതവൽക്കരണവും' എന്ന  വിഷയത്തെപ്പറ്റി  ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌  താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ''ഹൈന്ദവ കേരളം' വെബ്സൈറ്റിൽ  ശ്രീ പ്രതീപ്  കൃഷ്ണൻ  വിശദമായ ഒരു ലേഖനം ഇംഗ്ലീഷിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമത സംസ്ക്കാരം ക്രിസ്തുമതത്തോളം പഴക്കമുണ്ട്. യൂറോപ്പിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഭാരത മണ്ണിൽ ക്രിസ്തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ  സംസ്ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്തുമത സംസ്ക്കാരവും അലിഞ്ഞു  ചേർന്നിരുന്നു. മത പരിവർത്തന കോളനികൾക്ക് തുടക്കമിട്ടത് പോർട്ടുഗീസ്കാരായിരുന്നു. 1655-ലെ  ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്ത്യാനികളായവർ പോർട്ടുഗീസുകാരുടെ കീഴിൽ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തു. ഒരു പക്ഷെ കൂനൻ കുരിശു സത്യം പാശ്ചാത്യർക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റാൻ പോർട്ടുഗീസുകാർ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്ത്യാനികൾ ശബ്ദമുയർത്തിയത്. ക്രിസ്ത്യാനികളുടെ പോർട്ടുഗീസുകാർക്കെതിരെയുള്ള സമര പ്രഖ്യാപനം  പോർട്ടുഗീസുകാർ  കേരളം വിടാൻ കാരണമായി.

ദേശീയ ക്രിസ്ത്യാനികളുടെയിടയിൽ പ്രാബല്യത്തിലിരുന്നത് 'തോമസ് നിയമങ്ങളായിരുന്നു. തോമസ് നിയമങ്ങളനുസരിച്ച് സഭ സ്വതന്ത്രമായിരുന്നു.  സഭയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനായി  മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.  സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാൻ യാതൊരു അവകാശങ്ങളും പുരോഹിതർക്കുണ്ടായിരുന്നില്ല.

പോർട്ടുഗീസുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചു. കേരള നസ്രാണികൾ അതിനെ എതിർത്തിരുന്നു. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് സഭയുടെ ഭൌതിക കാര്യങ്ങളിൽ ബിഷപ്പുമാർക്ക് യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല.   ഇന്നുള്ള ബിഷപ്പുമാർ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങൾ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു.   ദേശീയപരമായ ഏതാശയങ്ങൾക്കും ബിഷപ്പുമാർ എതിരാണ്. കാരണം  മാർപ്പാപ്പാ അനുവദിച്ച  ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു   അവർക്കറിയാം. മാർപ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളിൽമേൽ മാർപ്പായ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലായെന്നേ'  വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

"മാധ്യമങ്ങൾ, പുരോഹിതരെ  സഭയുടെ നേതാക്കന്മാരായി വാർത്തെടുക്കുന്നു.  'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതർക്ക് സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്തവത്തിൽ അവർ ക്രിസ്ത്യൻ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ  വെറും കൂട്ടാളികൾ മാത്രമാണ്. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ് സഭയ്ക്കുള്ളത്.   ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികൾ തിരഞ്ഞെടുത്തവരല്ല. അവർക്ക് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേതൃത്വം ചമഞ്ഞ് ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാർപ്പാപ്പാ റോമിൽ നിന്ന് ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവർ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത് എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ  സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ   പൊതുജനങ്ങൾക്കും   സർക്കാരുകൾക്കുപോലും  യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ  പിൻഗാമിയായ മാർപ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്. ക്രിസ്തുവിന് ഭൗതികമായ സ്വത്തുക്കൾ യാതോന്നുമില്ലായിരുന്നു. അവൻ   ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു.  രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പിൽ നടക്കാൻ പരവതാനികൾ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതൽ സഭ രാജകീയമായി  റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീർന്നു. ആത്മീയതയെക്കാളുപരി   സഭയുടെ പ്രവർത്തനങ്ങൾ ഭൌതിക മണ്ഡലങ്ങളിലേയ്ക്ക് തിരിഞ്ഞു.  യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം  രാജ്യ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ് ഔദ്യോഗികമായി മാർപ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്. പടിഞ്ഞാറ് പേപ്പസ്സി  ഒരു രാജ്യമായി ഉയർന്നു.   പോപ്പ് ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങൾ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതൽ 1870 വരെ മാർപ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ് ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്. ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസികൾക്ക് സംസാരിക്കാൻ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങൾ നടത്താൻ ഓരോ രൂപതകൾക്കും ഭീമമായ തുകകൾ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്. കാനോൻ നിയമപ്രകാരം  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ബിഷപ്പുമാർ  സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്.  നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് രാജാവിനോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ബിഷപ്പുമാർ റോമ്മിലെ മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. വാസ്തവത്തിൽ ഇതൊരു ദേശദ്രോഹം കൂടിയാണ്.

ബിഷപ്പുമാർ മാർപ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയിൽ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിർക്കും.  ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്   ഇതുപോലെ  ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്  ഇന്ത്യൻ ദേശീയതയെ എതിർത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട  സഭയിലെ ഓരോ രൂപതയ്ക്കും  ആകാശം മുട്ടെയുള്ള പള്ളികൾ കൂടാതെ സ്കൂളുകളും ഹോസ്പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കണക്കില്ലാത്ത കോടി കണക്കിന് വാർഷിക വരുമാനവുമുണ്ട്. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിൻമേൽ സുരക്ഷിതവുമാണ്.  കാനോൻ നിയമം അനുസരിച്ച് ബിഷപ്പ് സഭയെ ഭരിക്കുന്നു.  അധികാര വികീന്ദ്രികരണമില്ലാതെ സർവ്വതും ബിഷപ്പിൽ നിഷിപ്തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാർപ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്. വിശ്വാസികൾ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളിൽ ബിഷപ്പുമാർക്ക് ക്രിസ്തു സഭകളിൽ യാതൊരു ഭൌതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങൾ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവൽക്കരിക്കുകയെന്നാൽ  സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ചും  നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സഭയിൽ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്മൃതിപോലെ കാനോൻ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്.   അല്മായർ സഭയ്ക്കുള്ളിൽ  ചണ്ഡാലന്മാർക്കു തുല്യവും.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്. അതേ സമയം പുരോഹിതർക്ക് ബന്ധപ്പെട്ട കുറ്റ വാളികളെ മറച്ചുവെച്ചുകൊണ്ട്  സർക്കാരിനെ  ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും.  ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറിൽ വായിക്കാറുണ്ട്. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാർക്ക് വടക്കേന്ത്യയിൽ എവിടെയെങ്കിലും ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടാൽ ക്രിസ്ത്യൻ മത പീഡനമെന്നു പറഞ്ഞ് പരേഡ് നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളിൽ നിന്നും ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവർക്ക് പണം ശേഖരിക്കാൻ പാലാ ബിഷപ്പ് ലോകത്തുള്ളവർക്കെല്ലാം ഈമെയിൽ അയച്ചു. മലയോരങ്ങളിലും  സഹ്യന്റെ താഴ്വരകളിലും  സുനാമി വരുക അസംഭാവ്യമാണ്. ഇങ്ങനെ സഭാധികാരികൾ നുണ പറഞ്ഞ് പടിഞ്ഞാറൻ രാജ്യങ്ങളെ പറ്റിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും  ഇന്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവർക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി  വരാറില്ല. ഒരു കുളിമുറിയ്ക്കകത്തു കന്യാസ്ത്രി മരിച്ചു കിടന്നു. വിഷം വയറ്റിൽ കണ്ടെങ്കിൽ വായിൽ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽക്കൂടി വിഷം കൊടുത്തുവെന്ന് ഇത് വ്യക്തമായ തെളിവാണ്.  അന്വേഷണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ  പോലീസ് ഉദ്യോഗസ്ഥർ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്. പോട്ടയിൽ ദുരൂഹ സാഹചര്യങ്ങളിൽ അനേകർ മരിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മരണങ്ങളിൽ പുരോഹിതർക്ക് കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്തു സഭകളും രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരിൽ നിന്നും ഒരു വിമോചന മുന്നണിയാണ് ഇന്ന് കാലത്തിന്റെ ആവശ്യം.  സമൂഹത്തിന്റെ ഭീമമായ സ്വത്ത് പുരോഹിത കൈവശമാണ്. സഭയുടെ സ്വത്തുക്കൾ പ്രിവിപെഴ്സെന്ന വിധം  അവരുടെയിഷ്ടത്തിനനുസരിച്ച് ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വൻ സ്വത്തുക്കൾ  കൈകാര്യം ചെയ്തു കൊണ്ട്  അവർ രാഷ്ട്രീയത്തിലേയ്ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും   ബ്ലായ്ക്ക് മെയിൽ ചെയ്യുന്നു. ചില രാഷ്ട്രീയക്കാർ അവരോടൊത്ത് നൃത്തം ചെയ്യുന്നു. ക്രിസ്ത്യാനിറ്റിയെന്നു പറഞ്ഞാൽ തികച്ചും ചർച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി.  ക്രിസ്ത്യൻ പുരോഹിതർ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്  ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളിൽ ആദ്ധ്യാത്മികത എവിടെയാണ് നിഴലിച്ചിരിക്കുന്നത്? കപടഭക്തരെയെന്ന് യേശു ക്രിസ്തു ഇവരെയാണ് വിളിച്ചത്. അന്ധൻ അന്ധനെ നയിക്കുന്നു. ക്രിസ്തു  ഇനി  വരുകയാണെങ്കിൽ സഭയുടെ കപടതയ്ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ പള്ളിയിൽ പോവുന്നവർ ചുരുക്കം. ദേവാലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്ത്ത് മൂന്നാം ലോകത്തിലാണ് കാണുന്നത്. ഒരിക്കൽ യൂറോപ്പിൽ കത്തോലിക്കാ സഭ വൻശക്തിയായിരുന്നു.  സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് മാർപ്പാപ്പായ്ക്ക് യൂറോപ്പ്യൻ  രാജ്യങ്ങളിൽ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്  സഭയിലെണ്ണം കൂട്ടാൻ  സഭയുടെ പ്രവർത്തനങ്ങൾ മൂന്നാം ലോകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.  അവർക്ക് സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്. അവരാഗ്രഹിക്കുന്നത് മത കൊളോണീലിസമാണ്.

സഭയുടെ പേരും പറഞ്ഞ് ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്കിയിട്ടുള്ളതാണ്. എന്നാൽ പുരോഹിതരും കന്യാസ്ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ  മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കർക്കും സ്കൂളുകളിലെ  ഭരണപരമായ അവകാശങ്ങളിൽ യാതൊരു പങ്കും നല്കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരിൽ മാത്രം നിക്ഷിപ്തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്ത നിയമങ്ങൾക്കെതിരാണ്. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച് പുരോഹിതർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം  സംരക്ഷിക്കേണ്ടതാണ്.നൂറു വർഷത്തിൽപ്പരമായ  കോളേജു ചരിത്രത്തിലും പ്രിൻസിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതർക്കു മാത്രം.  ബിൻലാദൻ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും  ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കി ഭരണം നടത്താൻ സാധിക്കും. വിദേശസംസ്ക്കാരം ഉൾപ്പെട്ട ഒരു സംസ്ക്കാരം ന്യൂനപക്ഷ സംസ്ക്കാരമാകുന്നതെങ്ങനെ?  ന്യൂനപക്ഷ സംസ്ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ   സംസ്ക്കാരം നിലനിർത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്ക്കാരം നശിപ്പിക്കുന്നവർക്കാകരുത്.    

കഴിഞ്ഞകാലങ്ങളിൽ  കൊളോണിയൽ അധികാരികളും മിഷ്യനറിമാരും  ഭാരതത്തിൽ മതം മാറ്റത്തിന് ശ്രമിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുക്കളിൽ നിന്നും കാര്യമായ മതം മാറ്റം ക്രിസ്ത്യാനികൾക്ക്  സാധിച്ചില്ല. വിവിധ സഭകൾ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്  മത പരിവർത്തനം  ചെയ്തത്. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതിൽ അവർ താൽപര്യം കാണിച്ചില്ല. അവർ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാൽ സംസാരിച്ചത്  യേശുവിനെപ്പറ്റിയല്ലായിരുന്നു.  യൂറോപ്പിൽ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്തുവില്ലായിരുന്നു.  

സെമറ്റിക്ക് മതങ്ങളും ഇന്ത്യൻ മതങ്ങളും തമ്മിൽ വലിയ വിത്യാസമുണ്ട്. പൌരാണിക സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക  ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യർ അളന്നിരുന്നത്  ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തിൽ പൊതുവായി ഇന്ന് മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്. യഹൂദ, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുൾപ്പെട്ട സെമറ്റിക്ക് മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക് മതങ്ങളിൽ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത് കാണാം. പല കാരണങ്ങളാൽ സ്ത്രീകളെ അടിച്ചു താഴ്ത്തുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും സ്ത്രീകൾക്ക്  സമത്വം കൽപ്പിക്കാത്തത് അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമൻ നിയമങ്ങൾ ക്രിസ്ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യൻ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളിൽ ഷാരിയാത്ത്  നിയമങ്ങളാണ് നടപ്പിലുള്ളത്.

ഭാരതീയ ആര്യ  ദ്രാവിഡ സംസ്ക്കാരത്തിലെ  ദേവി ദൈവങ്ങൾ കിഴക്കിന്റെ തത്ത്വങ്ങളാണ്. ദേവതകൾ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളർന്നിട്ടില്ല. ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവം പകുതി സ്ത്രീയും പകുതി പുരുഷനുമായി കാണാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള   തത്ത്വങ്ങൾ ഭാരതത്തിലെ ഋഷിമാരുടെ  ബൌദ്ധിക തലങ്ങളിൽനിന്നും പൊന്തി വന്ന ആശയങ്ങളാണ്. 'പരമാത്മാവെന്ന സങ്കല്പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക ആവശ്യങ്ങളിൽനിന്നും  ഉടലെടുത്തതാണ്. കിഴക്കിന്റെ മതങ്ങളിൽ ദേവതകൾ ദൈവത്തിനു തുല്യവുമാണ്. മനുഷ്യ സംസ്ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട് സൈബറനിക്ക്  യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തിൽ ശക്തിമാൻ   ശ്രേഷ്ഠനെന്നതു മാറി  ബൌദ്ധിക തലങ്ങളിലേക്ക് ശ്രേഷ്ഠത കല്പ്പിക്കാൻ തുടങ്ങി. ആധുനിക സമൂഹങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ലോകം തന്നെ ഇന്ന് അർദ്ധനാരീശ്വര  തത്ത്വത്തിലേയ്ക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ് കൃഷ്ണൻ, ഹൈന്ദവ  കേരളം.






Monday, April 13, 2015

ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ഒരു അവലോകനം



By ജോസഫ് പടന്നമാക്കൽ

മാർത്തോമ്മ സഭയുടെ  തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ഫീലിപ്പോസ് ക്രിസോസ്റ്റം  നാനാജാതി മതസ്ഥരടങ്ങുന്ന ഒരു ജനതയുടെ  പ്രിയങ്കരനും സഭയുടെ   ആത്മീയ നേതാവും  പൈതൃകമായ  പാരമ്പര്യത്തിലെ അപൂർവ്വ  വ്യക്തിത്വത്തിന്റെ ഉടമയുമാണ്.  ഒരു മുത്തച്ഛന്റെ സ്നേഹ വാത്സല്യങ്ങളോടെ   നീണ്ട കാലം സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത ശേഷം സഭയുടെ ഔദ്യോഗിക സ്ഥാന മാനങ്ങളിൽ നിന്നും സ്വയം സ്ഥാന ത്യാഗം ചെയ്യുകയാണുണ്ടായത്. സദാ പ്രസന്ന ഭാവത്തോടെ ജനങ്ങളുടെ മുമ്പിൽ വരുന്ന ഈ വലിയ  ആത്മീയ ആചാര്യന്  നർമ്മ ഭാവനകളോടെ  മറ്റുള്ളവരെ അസാമാന്യമായി ചിരിപ്പിക്കാനുള്ള കഴിവുമുണ്ട്. അത്   ജന്മസിദ്ധവുമാണ്. ഓരോ ഫലിതത്തിലും ആത്മാവിനു കുളിർമ്മ നല്കുന്ന ആത്മീയ മൂല്യങ്ങളും നിറഞ്ഞിരിക്കും. അസാധാരണമായ ഈ വ്യക്തി പ്രഭയെ  ജാതി മത ഭേദ മേന്യേ ആകമാന ജനം സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.


ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്താ (ഫിലിഫ്  ഉമ്മൻ) 1918 ഏപ്രിൽ 27 ന്  ജനിച്ചു.  അദ്ദേഹത്തിനു 97 വയസ് തികയുന്നു. 67 വർഷത്തോളം സഭയുടെ മെത്രാൻ പദവി അലങ്കരിച്ചു. അത് ഭാരത മെത്രാന്മാരുടെയിടയിൽ ഏറ്റവും നീണ്ട ഒരു കാലഘട്ടമാണ്. അജപാലകനായി ഭാരത ക്രിസ്ത്യൻ സഭകളിൽ മറ്റാരെക്കാളും  ദീർഘകാലം സഭയെ സേവിച്ചുവെന്നുള്ള   വ്യക്തിമുദ്രയും അദ്ദേഹത്തിനുണ്ട്.  ക്രിസോസ്റ്റം തിരുമേനി അല്ലെങ്കിൽ വലിയ തിരുമേനിയെന്ന് അജഗണങ്ങൾ   സംബോധന ചെയ്യുന്നു.  അദ്ദേഹത്തിന്റെ പിതാവ്  കെ.ഇ . ഉമ്മൻ കുമ്പനാട്ട് പള്ളിയിലെ വികാരിയായിരുന്നു.  അമ്മ ശോശാമ്മ കാർത്തികപ്പള്ളി  നടുക്കേൽ വീട്ടിൽ അംഗമായിരുന്നു. ഇരവിപൂരിലും കോഴഞ്ചേരിയിലും സ്കൂൾ വിദ്യാഭ്യാസം നടത്തി. ആലുവാ യൂണിയൻ  ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദമെടുത്തു. ചെറുപ്പകാലത്ത് സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലമായിരുന്നു. അക്കാലത്ത് സാമൂഹിക പരമായ പല പ്രസ്ഥാനങ്ങളിലും   ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടിരുന്നു.   ഇത്തരം സേവനങ്ങൾ അദ്ദേഹത്തെ സുവിശേഷ ജോലികളിൽ പ്രവർത്തിക്കാൻ കാരണമാക്കി.


1944 ജനുവരിയിൽ  മാർത്തോമ്മാ സഭയുടെ ഡീക്കനായും  പിന്നീട് അതേ വർഷം ജൂണിൽ കശീശായായും വാഴിച്ചു.  1953 ൽ റമ്പാച്ചനുമായി. 1953-ൽ  യൂഹന്നാൻ മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തിന് എപ്പിസ്ക്കൊപ്പൽ സ്ഥാനം കൊടുത്തു. 1954ൽ ബ്രിട്ടനിലെ കാൻബെറിയിലുള്ള സെന്റ്. അഗസ്റ്റിൻ കോളേജിൽ ദൈവ ശാസ്ത്രം പഠിച്ച് ബിരുദം നേടി. 1999-ൽ അലക്സാണ്ടർ മാർ മെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്തപ്പോൾ അദ്ദേഹത്തെ സഭയുടെ ഏറ്റവും ഉന്നത പദവിയായ  വലിയ മെത്രാപ്പോലീത്തായായി വാഴിച്ചു.


മാർ  ക്രിസോസ്റ്റം   ഹൃദയശുദ്ധി നിറഞ്ഞ, കപടതയറിയാത്ത   തുറന്നൊരു  പുസ്തകം പോലെയാണ്. ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ മഹനീയ വ്യക്തി പ്രഭാവമുള്ള ആദ്ധ്യാത്മിക ഗുരുവെന്നു പറഞ്ഞാലും അധികമാവില്ല. കുഞ്ഞുങ്ങളുടെ മനസുള്ള അദ്ദേഹത്തിൽ  ജ്വലിക്കുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണ്.  കാലത്തിനനുയോജ്യമായി സഭയെ നവീകരിക്കണമെന്ന സ്വപ്നമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ കാല ചിന്തകളെ താലോലിച്ചു കൊണ്ടുള്ള  സ്തുതിപാഠകരല്ല  സഭയ്ക്കാവിശ്യം മറിച്ച് തെറ്റുകളെ തിരുത്തി സഭയുടെ പരിശുദ്ധി വീണ്ടെടുക്കാൻ, നേരായ വഴിയെ നയിക്കാൻ  കഴിവും പ്രാപ്തിയുമുള്ള നേതൃത്വമാണ് സഭയ്ക്കാവശ്യമെന്നും  വിശ്വസിക്കുന്നു.


കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റിയും ചരിത്ര പശ്ചാത്തലത്തെപ്പറ്റിയും  ക്രിസോസ്റ്റത്തിനു പലതും പറയാനുണ്ട്.  ചരിത്രകാരുടെ കാഴ്ചപ്പാടിൽ എബ്രാഹം മൽപ്പാനു  രണ്ടു തരത്തിലുള്ള താല്പര്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മിഷിനറിമാരോടൊത്തുള്ള സഭാ പ്രവർത്തനമായിരുന്നു. രണ്ടാമത് അതിൽനിന്നും വ്യത്യസ്തമായി  മിഷിനറി  പ്രവർത്തനങ്ങളിൽ ഇടപെടാതെ  സ്വതന്ത്രമായ ഒരു സഭയായിരുന്നു. എന്നാൽ,  മിഷിനറിമാരിൽനിന്നും വേറിട്ട് സ്വതന്ത്രമായ ഒരു സഭയാണ് അന്നത്തെ നവീകരണ മാർത്തോമ്മാ സഭ തിരഞ്ഞെടുത്തത്.  വാസ്തവത്തിൽ ദളിതരോടുള്ള  വെറുപ്പുപോലെ  സഭയിലെ അംഗങ്ങൾക്ക്  മിഷിനറിമാരോടുണ്ടായിരുന്നില്ല.   സ്വാതന്ത്ര്യത്തെ  മാനിച്ചതു കൊണ്ടല്ല;  ദളിതരായവരെ സഭാകാര്യങ്ങളിൽ പങ്കുകൊള്ളിക്കാതെ ഒഴിവാക്കണമെന്ന ചിന്ത സഭയ്ക്കുണ്ടായിരുന്നുവെന്നും  ചിലർ  അനുമാനിക്കുന്നു.  'സഭയെ വിമർശിക്കുന്നതു  അംഗികരിക്കുന്നില്ലെങ്കിലും  അങ്ങനെയുള്ള അന്നത്തെ തീരുമാനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നു  ഗഹനമായി ചിന്തിക്കണമെന്നും' മാർ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ  സഭാ മക്കളോട്പറയുകയുണ്ടായി.


സുദീർഘമായ  സഭാ ഭരണത്തിന് വിരാമം കൽപ്പിച്ച്  തന്റെ സ്ഥാനമാനങ്ങളെല്ലാം പിൻഗാമിയെ എൽപ്പിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു, " സഭയെ നയിക്കാൻ താനിന്നും ശക്തനാണ്.  പക്ഷെ,  കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനമാണ് സഭയ്ക്കുള്ളത്. താൻ സഭയുടെ തലവനായി ആദ്യം ചുമതലയെടുത്ത നാളുകളിൽ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു കറിയാച്ചനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സഭയുടെ നന്മയ്ക്കായുള്ള സുപ്രധാന തീരുമാനങ്ങളിൽ ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല.  ഇന്നത്തെ സ്ഥിതി  അതല്ല. കറിയാച്ചന്മാരെക്കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു.  ദൈവ കൃപയും അരൂപിയും പഴയ കാല തീരുമാനങ്ങൾക്കൊപ്പം  സഭയിലുണ്ടായിരുന്നു. കാലം മാറി. കറിയാച്ചന്മാരുടെ  എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. തീരുമാനങ്ങൾ നടപ്പാക്കാൻ നൂറു കണക്കിന് കറിയാച്ചന്മാരുണ്ടായി." സ്വന്തം സഭയുടെ ഭാവിയിൽ ഈ ഋഷിവര്യൻ അസ്വസ്ഥനാണ്. സമാധാനവും സഹവർത്തിത്വവും  ഉൾക്കൊണ്ട  യേശു വിഭാവന ചെയ്ത സഭ അദ്ദേഹം മോഹിക്കുന്നു.   ഗ്രാമീണ ജനതകളുടെ ഹൃദയ സ്പന്ദനങ്ങൾ ആരും തിരിച്ചറിയുന്നില്ല. അവരുടെ അഭിപ്രായങ്ങൾ സഭ  ശ്രവിക്കാത്തതും  വില  കല്പ്പിക്കാത്തതും  ഈ അഭിവന്ദ്യ മെത്രാപ്പോലീത്തയെ  വേദനിപ്പിക്കുന്നുമുണ്ട്.


'സഭയിന്ന്  തത്ത്വങ്ങളെ ബലികഴിക്കുന്നുവെന്നും കള്ളം  മാത്രം പറയുന്ന ഒരു നേതൃത്വമാണ് സഭയെ നിയന്ത്രിക്കുന്നതെന്നും' മെത്രാപ്പോലീത്താ അടുത്തയിട കുറ്റപ്പെടുത്തുകയുണ്ടായി . താൻ സ്ഥാന മാനങ്ങളെ ഉപേക്ഷിച്ചത് കള്ളം പറയാൻ ബുദ്ധി മുട്ടായതുകൊണ്ടെന്നും അദ്ദേഹത്തെ അഭിമുഖ സംഭാഷണം നടത്തിയവരോട് പറയുകയുണ്ടായി. സത്യം മാത്രം കൈമുതലായുള്ള ഗ്രാമ വാസികളുടെ ഇടയിൽ സേവനമാണ് ശേഷിച്ച കാലം അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ  പരിശുദ്ധമായ സ്നേഹവും വാത്സല്യവും അദ്ദേഹത്തെ കൂടുതൽ കാലം ജീവിക്കാനും പ്രേരിപ്പിക്കുന്നു.


'മെത്രാപ്പോലീത്തായും കള്ളം പറയില്ലേയെന്നു' ആരോ അദ്ദേഹത്തോട് ചോദിച്ചു. ' ആരാണ് ഈ സത്യവാൻ'?    'ബാലനായിരുന്ന സമയം  താനും ഒരു കൊച്ചു കള്ളനായിരുന്നുവെന്നു' പറഞ്ഞു. കുസൃതി ചെറുക്കനും കള്ളന്മാരുടെ രാജാവുമായിരുന്നു. കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.സ്വന്തം അപ്പനോടും അമ്മയോടും ദൈവത്തോടുപോലും കള്ളം പറയുമായിരുന്നു.  മാരാമണ്‍  കണ്‍വൻഷൻ വരുമ്പോൾ അമ്മ നേർച്ചയിടാൻ ഒരണ (10 പൈസ) തരുമായിരുന്നു.  അമ്മേ  കപ്പലണ്ടി മുട്ടായി മേടിക്കാൻ ഒരണ കൂടി തരൂവെന്നു പറഞ്ഞാൽ 'അമ്മ' കേൾക്കില്ല, തരില്ല.  ഈ കൊച്ചു കള്ളൻ അരയണ ദൈവത്തിനു കൊടുക്കും. ദൈവത്തിന്റെ ബാക്കി അരയണ  കട്ട്  കപ്പലണ്ടി മുട്ടായി മേടിക്കുമായിരുന്നു.' കുരുത്തം കെട്ട  ഈ കൊച്ചുതെമ്മാടിയാണ് പിന്നീട്  മാർത്തോമ്മ സഭയുടെ അത്യുന്നത  പീഠം  അലങ്കരിച്ച് അജഗണങ്ങളെ  നയിച്ചതെന്നു  കേൾക്കുമ്പോൾ വിസ്മയം തോന്നും. 'ദൈവത്തിനെന്തിനാണ്,  പണമെന്ന്  ഇന്നും ഈ ആത്മീയ വിപ്ലവകാരി ചോദിക്കാറുണ്ട്.  ദൈവത്തിന്റെ പണം കട്ടവനേയെന്നു ആരെങ്കിലും പരിഹസിച്ചാൽ  കുസൃതി മാറാത്ത മായാത്ത  പുഞ്ചിരിയുമായി ഈ മുത്തച്ഛൻ മെത്രാപ്പോലീത്താ പറയും, 'മോനെ,  മനസറിഞ്ഞുകൊണ്ട്  ദൈവത്തിനു നാം പണം കൊടുക്കുന്നു. അവിടുന്നു  പണം ചോദിക്കുമോ?


യുവാവായിരുന്നപ്പോൾ തമിഴ്നാട്ടിലെ ഷോലാർ പേട്ടയിലെ റയിൽവേ  സ്റ്റേഷനിൽ പോർട്ടറായും ജോലി ചെയ്തു. അദ്ധ്വാനിച്ചും വിയർത്തും ഭക്ഷിച്ചാൽ അതിന് പ്രത്യേക രുചിയുണ്ടെന്നും പറയും. പെട്ടിക്കൂലിയുണ്ടാക്കാൻ ട്രെയിൻ വരുന്നത് കാത്തിരിക്കും.  ഒരിയ്ക്കൽ  പ്ലാറ്റ് ഫോമിൽ നില്ക്കവേ  പെട്ടി ചുമക്കാൻ പോർട്ടറെ നോക്കി  തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ ചുറ്റും നോക്കുന്നതു  കണ്ടു. ഈ പോർട്ടറു ചെറുക്കൻ അടുത്തു ചെന്നപ്പോൾ 'കൂലി എത്ര വേണമെന്ന്' തൊപ്പിക്കാരൻ  സാറ് ചോദിച്ചു. അങ്ങയുടെ ജോലിയിൽ  അര മണിക്കൂറുകൊണ്ട്   അങ്ങേയ്ക്കെന്തു ലഭിക്കുന്നുവോ  ആ  വേതനം തരൂവെന്നു ഈ  ചെക്കൻ മറുപടി പറഞ്ഞു. ഏതായാലും തൊപ്പിക്കാരനായ  യാത്രക്കാരൻ ആദ്യം നെറ്റി ചുളിച്ചെങ്കിലും  മറുപടി  നന്നേ ഇഷ്ടപ്പെടുകയും 'പെട്ടി' ചെക്കനെക്കൊണ്ട് ചുമപ്പിക്കുകയും ചെയ്തു. ചോദിക്കാതെ തന്നെ അധിക കൂലി കൊടുത്തപ്പോൾ അത് തിരിച്ചു കൊടുത്തുകൊണ്ട് 'സാറേ എനിയ്ക്ക് ജോലിക്കുള്ള കൂലി മതിയെന്നു' പറഞ്ഞു,  പെട്ടി ചുമന്ന യുവാവിനെ  യാത്രക്കാരൻ  അഭിനന്ദിക്കുകയും ചെയ്തു. കാലം മാറിയപ്പോൾ മനുഷ്യർ  ഗുണ്ടായിസം കളിച്ച്  നോക്കുകൂലിയെന്നു പറഞ്ഞും യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുന്നു.  പീഡിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഈ വന്ദ്യ പുരോഹിതനെ അവർ മാതൃകയാക്കിയിരുന്നെങ്കിൽ  നമ്മുടെ നാട് എത്ര മനോഹരമാകുമായിരുന്നു.


 യുവാവായിരുന്ന  കാലങ്ങളിൽ മെത്രാപ്പോലീത്താ  രണ്ടു പെണ്‍ കുട്ടികളെ  പ്രേമിച്ച കാര്യവും പറയും. ക്രിസോസ്റ്റം  പറയുന്നു, 'സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെവളോട് മൊട്ടിട്ട പ്രേമമായിരുന്നു. ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചിരുന്നു. ഈ പ്രേമം ഞങ്ങളാരോടും പുറത്തു പറഞ്ഞില്ല. അവൾ അവളുടെ വഴിയെ പോയി.'   ഒരിക്കൽ കുർബാന വേളയിൽ കണ്ണുകളുടെ ചിമ്മലുകൾ  കൊണ്ട് അവളെ നോക്കിയ കാര്യവും ഫലിത പ്രിയനായ  മെത്രാപ്പോലീത്തായ്ക്ക് തുറന്നു പറയാനും മടിയില്ല. ഒരു ദളിത യുവതിയോട് പ്രേമമുണ്ടായിരുന്ന  കഥയും പറയും. അവളന്നു  വീട്ടു ജോലി ചെയ്യാൻ വരുന്ന ജോലിക്കാരിയായിരുന്നു. 'യുവത്വത്തിന്റെ ലഹരിയിൽ തിളച്ചുവന്ന  ആ  പ്രേമത്തിന്റെ വില്ലന്മാർ തന്റെ മാതാപിതാക്കളും സഹോദരരുമായിരുന്നുവെന്നു' മെത്രാപ്പോലീത്താ  ഇന്നും  പറയും. അക്കാലത്ത്  സ്നേഹിക്കുകയെന്നത് സാമൂഹിക  മാമൂലുകളുടെ കാഴ്ച്ചപ്പാടിൽ  കുറ്റകരമായിരുന്നു. ജാതി വ്യവസ്ഥതിയുടെ സങ്കീർണ്ണതയിൽ  ഒരു ദളിത പെണ്ണിനെ വിവാഹം കഴിച്ചാൽ സ്വന്തം കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമായിരുന്നു.   പ്രേമത്തിന്റെ പേരിൽ ഒരു കൊടുംകാറ്റുതന്നെ  അന്ന് ആ വീട്ടിൽ ഉണ്ടായി. മനുഷ്യൻ മനുഷ്യനെ രണ്ടായി കാണുന്ന കാലവും. അതുകൊണ്ട് അഴകപ്പനെന്ന ദളിതന്റെ മകളെ  വിവാഹം കഴിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.  മാതാപിതാക്കളുടെയും  കൂടപ്പിറപ്പായ ഒരു സഹോദരന്റെയും  ശക്തിയായ പ്രേരണ അവരുടെ പ്രേമത്തെ തകർത്തു കളഞ്ഞു.  ഈ കഥ പറയുമ്പോഴും ആ വന്ദ്യ വയോധികന്റെ തിളക്കമാർന്ന കണ്ണുകൾക്ക്   ഒരു പ്രത്യേകതയും കാണാം.


'സദാ സമയവും  ദൈവമേയെന്നു വിളിച്ച് ദൈവത്തെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നതെന്നും'   മെത്രാപ്പോലീത്താ  ചോദിക്കുന്നു. 'നമുക്കാവശ്യമുള്ളത് എന്തെന്ന് ദൈവത്തിനറിയാം. തുടർച്ചയായി ദൈവത്തെ വിളിച്ച്  മുറവിളി കൂട്ടുന്ന സമയം കർമ്മ നിരതനാവൂയെന്ന്' ഈ ആചാര്യൻ സഭാ മക്കളെ ഉപദേശിയ്ക്കുന്നു.  'കടമകൾ പൂർത്തിയാക്കൂയെന്നു പറഞ്ഞാൽ സർവ്വതിനും  ദൈവത്തോടായി പ്രാർത്ഥിക്കുന്ന ജനത്തിന് മനസിലാവില്ലെന്നും' അദ്ദേഹം പറയുന്നു.  'കറിയാച്ചന്മാരുടെ ഒഴുക്കു കാരണം   മെത്രാപ്പോലീത്തായെ ആരും ശ്രദ്ധിക്കുകയുമില്ല.  സഭ ശരിയായ ദിശയിലല്ല  പോവുന്നതെന്നും കറിയാച്ചന്മാർക്ക് മനസിലാവുമില്ല. അധികാര ഭ്രാന്തു പിടിച്ചവരാൽ സഭ നിറഞ്ഞിരിക്കുന്നു.'


ക്രിസോസ്റ്റം   മെത്രാപ്പോലീത്ത പറഞ്ഞ  ഒരുപമ  ചിന്തനീയവും രസാവഹവുമായിരിക്കുന്നു.  'പണ്ടു കാലങ്ങളിൽ തിരുവനന്തപുരത്തു പോവുന്നവർ അവിടുത്തെ നിരവധി കാഴ്ചകൾ കാണുമായിരുന്നു. രാജകീയ വീഥികൾ, കാഴ്ച ബംഗ്ലാവ്, കവടിയാർ, കനകക്കുന്നു കൊട്ടാരങ്ങൾ, പത്മാനാഭ ക്ഷേത്രം, ആറാട്ടുത്സവം   അങ്ങനെയങ്ങനെ  പലതും പോവുന്നവരുടെ ദൃഷ്ടിയിൽ ഹരമായിരുന്നു. എന്നാൽ നമ്മുടെ മഹാനായ മോനിച്ചൻ പോയപ്പോൾ വരിക്ക പ്ലാവും അതിലെ ചക്കകളും അതിൽ ചാരിയിരിക്കുന്ന എണിയുമേ  കണ്ടുള്ളൂ. മറ്റൊന്നും മോനിച്ചന് കാണേണ്ടാ. അറിയേണ്ടാ. എല്ലാ കറിയാച്ചന്മാരും ഇതേ സ്വഭാവ ഗുണങ്ങളുള്ളവരാണ്. അവരെല്ലാം കണ്ടില്ലാന്നു നടിക്കുന്ന ഏതോ നേത്ര രോഗം ബാധിച്ചവരെപ്പോലെയാണ്.  ലോകത്തിന്റെ മാറ്റങ്ങളും കാഴ്ചപ്പാടുകളും  ഗ്രഹിക്കാതെ, ഗൗനിക്കാതെ യാഥാസ്ഥിതിക ലോകത്ത് ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്നു.'


2008-ൽ  ഫീലിപ്പോസ് മാർ ക്രിസോസ്റ്റം   വലിയ മെത്രാപ്പോലീത്തായ്ക്ക്  90 വയസ് തികഞ്ഞതിന്റെ സ്മാരകമായി  ജാതി മത ഭേദ മേന്യേ 1500 ദരിദ്ര കുടുംബങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതിയാരംഭിച്ചു.  നവതി പ്രോജക്റ്റെന്ന പേരിൽ  ഈ സാമൂഹിക പ്രസ്ഥാനത്തെ അറിയപ്പെടുന്നു. ഓരോ വീടിന്റെയും നിർമ്മാണ ചെലവ് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയായിരുന്നു. സഭയിലെ അംഗങ്ങൾ ഉദാരമായി സംഭാവന ചെയ്യുകയും  പ്രോജക്റ്റ് വിജയ പ്രദമാക്കുകയും ചെയ്തു. മത സൗഹാർദത്തിന്റെ പ്രതീകമായി ഇന്ന് നവതി പ്രൊജക്റ്റ്  നിലകൊള്ളുന്നു.


മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലോ ഒരു പ്രത്യേക ജാതിയിലോ  ഒതുങ്ങി നില്ക്കുന്നതല്ല റെവ. മാർ  ക്രിസോസ്റ്റം    മെത്രാപ്പോലീത്തായുടെ  ലോകം. അദ്ദേഹത്തിൻറെ അജഗണങ്ങളിൽ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ  വിത്യാസമില്ല.  അമൃതപുരിയിൽ സുധാമണിയമ്മയുടെ ആശ്രമത്തിൽ പോയി അവിടുത്തെ ഭജനയിൽ പങ്കുകൊണ്ടതും അതിനൊരു ഉദാഹരണമാണ്. സുധാമണിയമ്മയെ  ക്രിസോസ്റ്റം    മെത്രാപൊലീത്ത അഭിനന്ദിക്കുകയും ചെയ്തു. 'ആശ്രമത്തിലെ ഈ അമ്മയ്ക്ക് ലോകം മുഴുവൻ ഒറ്റ കുടുംബമായി കാണാൻ സാധിച്ചുവെന്നും' മാർ ക്രിസോസ്റ്റം  പറഞ്ഞു. പരസ്‌പരം യുദ്ധം ചെയ്യുന്ന ഒരു ലോകത്തെപ്പറ്റി പത്രങ്ങളിൽ നാം വായിക്കുമ്പോൾ ജാതി മത ഭേദമില്ലാതെ ഈ ആശ്രമ വളപ്പിൽ ജനം തടിച്ചു കൂടുന്നതും  മെത്രാപ്പോലീത്തായെ ആകർഷിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ ജനതകളെ ഉദ്ധരിക്കുന്ന പദ്ധതികളിലും  ബൃഹത്തായ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളിലും  കർമ്മ നിരതയായി പ്രവർത്തിക്കുന്ന  സുധാമണിയമ്മയെ  വിലമതിക്കുകയും ചെയ്തു.  സുനാമി വന്നപ്പോൾ  ഭവനരഹിതരായവർക്ക്   ആയിരക്കണക്കിന് വീടുകൾ വെച്ചു കൊടുത്തതും ആലപ്പാട് പഞ്ചായത്തിൽ ആശ്രമം വക പാലം തീർത്തതും പരോപാകാര പ്രവർത്തികളായി  കാണാനുള്ള സഹൃദയ മനസ് മെത്രാപ്പോലീത്തായ്ക്കുണ്ടായിരുന്നു. ആശ്രമങ്ങളിലെ ഭജനകളിൽ  ഒരു ബിഷപ്പ്  സംബന്ധിക്കുകയെന്നതും അദ്ദേഹത്തിൻറെ വിശാല മനസ്ക്കതയെ കാണിക്കുന്നു.


മെത്രാപ്പോലിത്തൻ ക്രിസോസ്റ്റനെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളുമായി  ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകൾ ഇനിയും നിറയാനിരിക്കുന്നു.  അദ്ദേഹവുമായി ആത്മാർത്ഥമായി  ഇടപെടുന്നവർക്ക്  തങ്ങളുടെ വീക്ഷണ ചിന്താഗതിയിലും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും   ദൈവ ശാസ്ത്രത്തിലും മാറ്റങ്ങൾ  സംഭവിച്ചു പോകും.  ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ഭജനയിലൊ ഉത്സവങ്ങളിലോ ഓണത്തിനോ സംബന്ധിച്ചാൽ സഭയിൽ നിന്ന് വിലക്ക് കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. കുംബമേളയും ഗംഗാ സ്നാനവും ത്രിവേണി സംഗമവും ക്രിസ്ത്യാനികൾക്ക് നിഷിദ്ധങ്ങളാണ്.


ഒരു പുരോഹിതന്റെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി.  ക്രിസോസ്റ്റത്തെപ്പറ്റിയുള്ള  പരാമർശനമാണ്  അതിലുള്ളത്. അന്ന് ആ പുരോഹിതനു കൽക്കട്ടായിൽ മിഷനറി പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ടായി. അതിനായി അനേക ആശ്രമങ്ങൾ സന്ദർശിച്ചു.  ഹിന്ദു പണ്ഡിതരുമായി വാദ വിവാദങ്ങളിൽ ഏർപ്പെട്ട്  ഹൈന്ദവതത്ത്വങ്ങളെപ്പറ്റി പഠിക്കണമെന്നും ആഗ്രഹിച്ചു.  ഒടുവിൽ 'സത്നാ ആശ്രമത്തിൽ' ചേരാനുള്ള  അനുവാദം സഭയോട് ചോദിച്ചു. അത്തരം ഒരു തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ കല്ക്കട്ടായിലെ ഈ പുരോഹിതന്റെ ഇടവക  സന്ദർശിച്ചിരുന്നു.  മിഷനറിയാകാനുള്ള തന്റെ ആഗ്രഹത്തിനെതിരെ മെത്രാപ്പോലീത്താ കടും പിടുത്തം പിടിക്കുമെന്നാണ് ഓർത്തത്.  തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ക്രിസോസ്റ്റം മെത്രാപോലീത്താ  അർത്ഥവത്തായി  പുഞ്ചിരിച്ചുകൊണ്ട് മൗനാനുവാദം നൽകുകയാണുണ്ടായത്. അതിനായി 'പ്രയാഗിൽ' പോവണമെന്നറിയച്ചപ്പോൾ  ക്രിസോസ്റ്റത്തിനും കൂടെ പോവണമായിരുന്നു. പുരോഹിത വേഷത്തിൽ രണ്ടു പേരെ കണ്ടാൽ മറ്റുള്ള സന്യാസിമാർ എന്തു വിചാരിക്കുമെന്നുള്ള ചിന്തകളും അലട്ടിയിരുന്നു. അത്യാഹ്ലാദത്തോടെ  കുംബമേളയിൽ ക്രിസോസ്റ്റം   സംബന്ധിച്ചതും പുരോഹിതനിൽ അതിശയമുണ്ടാക്കി. മെത്രാപ്പോലീത്ത  അന്നവിടെ കണ്ട  ഓരോ സന്യാസിമാരോടും  ഹലോ പറഞ്ഞു. മേളയിൽനിന്നു  ഗീതയും പുരാണങ്ങളും മറ്റു വിശുദ്ധ പുസ്തകങ്ങളും വാങ്ങിച്ചു. ചില സ്വാമിമാരുടെ പ്രസാദവും മധുര വിഭവങ്ങളും ബഹുമാന പൂർവ്വം വാങ്ങി ഭക്ഷിച്ചു.  കൂടെയുണ്ടായിരുന്ന പുരോഹിതൻ പ്രസാദം മേടിക്കാൻ മടി കാണിച്ചപ്പോൾ ക്രിസോസ്റ്റം  തല കുലുക്കി കണ്ണുകാണിച്ച് മേടിക്കാൻ പറഞ്ഞു. പ്രസാദം കളയാൻ തുടങ്ങിയപ്പോൾ 'ഇതു നല്ല രുചിയുള്ളതാണ്, കഴിക്കാൻ' ആവശ്യപ്പെട്ടു. ഭക്ഷണ വസ്തുക്കൾ അവിശുദ്ധങ്ങളായി ദൈവം കൽപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. അന്നുമുതൽ കൂടെ നടന്ന  പുരോഹിതന്റെ മനസ്സിലുണ്ടായിരുന്ന സങ്കുചിത ചിന്താഗതികൾക്ക് മാറ്റം വന്നുവെന്നും ആ കുറിപ്പിലുണ്ട്.


യാഥാസ്ഥിതിക  ലോകത്തെ ഇത്രമാത്രം വെല്ലു വിളിച്ച മറ്റൊരു മെത്രാൻ ഭാരത സഭകളിൽ ഉണ്ടായിരിക്കില്ല.തൊണ്ണൂറ്റിയേഴാം  പിറന്നാളിന്റെ കൈത്തിരിയുമായി എത്തുന്നവരോട് ഈ അജപാലകന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിങ്ങനെ,  എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം ,  അസുഖം വരുമ്പോൾ ചീകത്സിക്കാനുള്ള സൌകര്യങ്ങൾ, ആശുപത്രികൾ, ഇത്രയും കാര്യങ്ങൾ  സ്വപ്നം കാണുന്നു.   ഇത് മാർ ക്രിസോസ്റ്റമെന്ന, വിശ്വാസത്തിന്റെ പാത താണ്ടിയ ഒരു നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഏതു സമുദായത്തിനും സ്വീകാര്യനായ ഒരു വ്യക്തി ആരെന്നു ചോദിച്ചാൽ അത് മാർത്തോമ്മാ സഭയുടെ പുണ്യാചാര്യനായ ക്രിസോസ്റ്റം വലിയ തിരുമേനി മാത്രമെന്നാണ്  ഉത്തരം.  

1952 Photo of Chrysostom  




Tuesday, April 7, 2015

ശ്രീ പി.സി.ചാക്കോ പടന്നമാക്കൽ, എന്റെ ഓർമ്മക്കുറിപ്പുകൾ

   
ക്ലാസിക്കൽ നോവൽ  രചയിതാക്കളിൽ പ്രസിദ്ധനായിരുന്ന   ശ്രീ പി.സി.ചാക്കോ, പടന്നമാക്കലിനെപ്പറ്റിയുള്ള ഓർമ്മകൾ ഞാനിവിടെ കുറിക്കട്ടെ.  ജീവിച്ചിരുന്ന കാലങ്ങളിൽ അദ്ദേഹം എന്നും  പ്രിയപ്പെട്ട എന്റെയൊരു അമ്മാവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ്‌  കുടുംബചരിത്രത്തിൽ എന്റേതായ ശൈലിയിൽ  ഞാൻ എഴുതിയിട്ടുണ്ട്. അക്കാലത്തെ  ഫാഷൻ ലോകത്തിനനുയോജ്യമായി  വേഷങ്ങൾ  ധരിച്ച് പൊതുസദസുകളിൽ കാണപ്പെട്ടിരുന്ന അദ്ദേഹം ഏവരുടെയും പ്രിയങ്കരനും സമകാലികരാൽ ആദരണീയനുമായിരുന്നു. കാഞ്ഞിരപ്പള്ളി കുന്നുഭാഗത്തുള്ള സർക്കാർ ആശുപത്രിയ്ക്കു സമീപം കെ.കെ. റോഡിനഭിമുഖമായി കാണുന്ന മൂന്ന് പോർട്ടിക്കോകളോടു കൂടിയ വീട്ടിലായിരുന്നു അദ്ദേഹത്തിൻറെ  അന്ത്യനാളുകളിൽ കഴിച്ചു കൂട്ടിയിരുന്നത്.  അന്നത്തെ പ്രധാന സുഹൃത്തുക്കൾ കാഞ്ഞിരപ്പള്ളിയിലെ പൂവഞ്ചി തോമ്മാച്ചനും കരിപ്പാപറമ്പിൽ മൈക്കിൾ വക്കീലും പറമ്പിൽ തോമ്മാച്ചനും, കിഴക്കെമുറിയിൽ ചെറിയാൻ സാറും മടുക്കക്കുഴി മാണിക്കുട്ടി വൈദ്യനുമായിരുന്നു. മരിക്കുന്നസമയം കാഞ്ഞിരപ്പള്ളി ഫൊറോനായുടെ ട്രസ്റ്റിയും  കൂടാതെ  കോളേജിന്റെ മാനേജ്മെന്റ് കമ്മറ്റിയിലെ ചുമതലകളും വഹിച്ചിരുന്നു.


എന്റെ ബാല്യകാല  ചിന്തകളിലേയ്ക്ക്  പിന്തിരിഞ്ഞു നോക്കുമ്പോൾ  ഞാനന്ന്   ഭാഗ്യവാനായിരുന്നുവെന്ന് പലപ്പോഴും ഓർത്തു പോയിട്ടുണ്ട്.  കുഞ്ഞൂഞ്ഞു പാപ്പൻ, കുട്ടിച്ചായൻ, ഇഞ്ചിക്കാല പേരമ്മ, മറിയേളമ്മ  എന്നിവരെല്ലാം  ജീവിച്ചിരുന്ന കാലങ്ങളിൽ എന്നോട്  പ്രത്യേകമായ വാത്സല്യം പുലർത്തിയിരുന്നു. ഒരു അമ്മായിമാരും  അമ്മാവന്മാരും വിദ്യോഷത്തോടെയോ സ്നേഹമില്ലാതെയോ ഒരിയ്ക്കലും പെരുമാറിയിട്ടില്ല.   ഓരോരുത്തരെയും പ്രത്യേകമായി  വിലയിരുത്തി പറയാനും   കഥകളേറെയുണ്ട്. എന്റെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള വസ്തുതകൾ  ഓർമ്മകളുടെ സുവർണ്ണ കൂടാരത്തിൽ ഇന്നും സുരക്ഷിതമായി തന്നെ സൂക്ഷിച്ചിരിക്കുന്നു. ഓളങ്ങളും താളങ്ങളും ഇടിനാദങ്ങളും മിന്നലുകളും ഘോര ഘോര രാത്രികളും കടന്ന് ഞാനും ഇന്ന് വാർദ്ധക്യത്തിന്റെ ചെങ്കോൽ കൈകളിൽ പിടിക്കാൻ തുടങ്ങി. അപ്പോഴാണ് പഴങ്കാല ഓർമ്മകൾ എന്റെ മനസ്സിൽ വീണ്ടും  കൂടു കെട്ടാൻ തുടങ്ങിയത്.


തൊടുപുഴ   മാർത്തോമ്മായുടെയും  മറ്റനേക എസ്റ്റെറ്റുകളുടെയും  ചുമതലയോടെ കുട്ടിച്ചായൻ (പി.സി.ചാക്കോ)  സൂപ്രണ്ടട്, ഡയറരക്റ്റർ   എന്നീ നിലകളിൽ ചുമതലകൾ വഹിച്ചിരുന്ന  കാലത്ത്  അദ്ദേഹത്തിനു സഞ്ചരിക്കാൻ  ആധുനിക രീതിയിലുള്ള  പുത്തനായ  ഒരു പോണ്ടിയാക്ക് കാറുമുണ്ടായിരുന്നു. ഓടിക്കാൻ സ്ഥിരം ഒരു ഡ്രൈവറും.  കാറിൽ അദ്ദേഹം സഞ്ചരിക്കുമ്പോൾ  ദൈവം പോലെയോ ഒരു വി.ഐ.പി. പോകുന്നപോലെയോ  ജനം നാലു വശത്തൂനിന്നും ഉപചാര പൂർവ്വം നോക്കി നിൽക്കുന്നതും ഓർക്കുന്നുണ്ട്.' യേമ്മാൻ' എന്നായിരുന്നു അന്നത്തെ റൈറ്റർമാർ തൊട്ടു  തോട്ടം തൊഴിലാളികൾ വരെ ഈ ഇച്ചായനെ  സംബോധന ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം പോണ്ടിയാക്ക് കാറിൽ ഞാനും സഞ്ചരിക്കുമ്പോൾ കയ്യിൽ ഒന്നുമില്ലാത്ത എന്നെയും ജനം ഒരു കുട്ടി പണക്കാരനെപ്പോലെ ആദരിച്ചിരുന്നതും ഓർക്കുന്നു. ചില ദളിതരായ തൊഴിലാളികൾ  തമ്പുരാൻ കുട്ടിയെന്നു വിളിയ്ക്കുമ്പോൾ ഞാനും ഞെളിഞ്ഞിരുന്നു. അത്തരം അപരിഷ്കൃത വിളികൾ കാലത്തിന്റെ മുന്നോട്ടത്തിൽ കേരള മണ്ണിൽനിന്നും  തുടച്ചു മാറ്റിയതിലും അഭിമാനവുമുണ്ട്.  ചാതുർവർണ്യത്തിൽ  അവരുടേതല്ലാത്ത കുറ്റങ്ങൾകൊണ്ട്  അടിച്ചമർത്തപ്പെട്ട  ഒരു   ജനതയുടെ വറ്റാത്ത കണ്ണുനീരും ആ പ്രദേശങ്ങളിൽ ഇന്നും  തളം കെട്ടി നിൽക്കുന്നുണ്ടാവാം.


ഓർമ്മയിൽ  ആദ്യമായിട്ട്  ആശുപത്രി പടിക്കൽ ഇച്ചായനെപ്പറ്റി  ഞാൻ കേൾക്കുന്നത് എന്റെ അമ്മച്ചിയിൽ നിന്നായിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള  ഒർമ്മകൾതുടങ്ങുന്നതും കാഞ്ഞിരപ്പള്ളിയിൽ കടമപ്പുഴപ്പാലത്തിനു സമീപമുള്ള വീട്ടിൽ എന്റെ ഇച്ചായനും അമ്മച്ചിയുമൊത്തു  താമസിക്കുന്ന കാലങ്ങളിലായിരുന്നു.  അന്നെനിയ്ക്ക് നാലിനും അഞ്ചിനുമിടയിൽ പ്രായം. കുന്നുംഭാഗത്തു സർക്കാർ ആശുപത്രിയ്ക്കു  സമീപമുള്ള വിസ്തൃതമായ പുരയിടത്തോടുകൂടിയ മൂന്നു പോർട്ടിക്കോ സഹിതമുള്ള  തറവാട്ടു വീട്ടിൽ അന്ന്  പി.സി. ചാക്കോ കുടുംബസഹിതം താമസിച്ചിരുന്നു. ഇച്ചായന്റെ ചേട്ടനായ അദ്ദേഹത്തെയും   ഇച്ചായനെന്നു  ഞാനും വിളിച്ചിരുന്നു. തിരിച്ചറിയാൻ പേരിന്റെ കൂടെ 'ആശുപത്രിപ്പടിക്കൽ ഇച്ചായൻ' എന്നും ചേർത്തിരുന്നു. എന്റെ അന്തരിച്ച ചേട്ടൻ ചാക്കൊച്ചൻ   സമയം  ചിലവഴിച്ചിരുന്നത് സ്ഥിരം ആശുപത്രി പടിക്കൽ വീട്ടിലായിരുന്നു . അവിടുത്തെ തോമ്മാച്ചൻ മുതലുള്ള കസ്യൻസ്  എന്റെ ചേട്ടൻ  ചാക്കോച്ചന്റെ   ബെസ്റ്റ് ബഡീസായിരുന്നു. ഇളയമക്കളായ  കസ്യൻസ്  ജോർജുകുട്ടിയും  ചാണ്ടിക്കുഞ്ഞും എന്റെ കളിക്കൂട്ടുകാരും. നാലും അഞ്ചും വയസുള്ള  അവരുടെ  സമപ്രായക്കാരനായ ഞാൻ  കാൽപ്പാദം വരെയുള്ള  ഷർട്ടിട്ടു അവരോടൊപ്പം കളിക്കുന്നതും ഓർമ്മിക്കുന്നുണ്ട്.


എന്റെ അമ്മച്ചിയുടെ കൈകളിൽ പിടിച്ച് ആശുപത്രി പടിക്കൽ പുളിമാക്കൽ ഉണ്ടായിരുന്ന വീട്ടിൽ നിന്നും  ഒരു ഇടവഴിയിൽക്കൂടി നടന്നുപോവുന്നതും  ഇന്നലെകളിലെ കഥകളായി  മനസ്സിൽ  അവശേഷിക്കുന്നു.  കാലത്തിന്റെ പുരോഗതിയിൽ ആ വഴികൾ  ഇന്ന് താറിട്ട പെരുവഴികളായി മാറിക്കഴിഞ്ഞു.  ഒരു ചെട്ടിയുടെ കടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞുള്ള  കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിൽക്കൂടി   മടുക്കക്കുഴി കുഞ്ഞെപ്പു ചേട്ടന്റെയും മാണിക്കുട്ടി വൈദ്യന്റെയും  വെളുത്ത ചൊവോന്റെയും പടന്നമാക്കൽ  കുഞ്ഞാക്കൊ പാപ്പന്റെയും വീടുകൾ കടന്ന് ഇച്ചായന്റെ കുന്നു ഭാഗത്തുള്ള ഭവനത്തിൽ അന്ന് എത്തിയിരുന്നതും  ഓർക്കുന്നു.


എന്റെ  അമ്മച്ചിയും  എന്റെ  ഇച്ചായനും തമ്മിൽ വഴക്കടിക്കുമ്പോൾ എന്നെ കയ്യേൽ പിടിച്ചു അമ്മച്ചി കുന്നുംഭാഗത്തുള്ള  വീട്ടിൽ  ഓടുന്നതും ഓർക്കുന്നുണ്ട്.   വാശിയുടെ കാര്യത്തിൽ പടിഞ്ഞാറുകാരത്തി  അമ്മച്ചി ഒട്ടും പുറകിലല്ലായിരുന്നു. വഴക്കു കഴിഞ്ഞു  ഇച്ചായന്റെ ദ്വേഷ്യം പോയാലും  ഏതാനും ദിവസങ്ങൾ കഴിഞ്ഞാലും  അമ്മച്ചിടെ വാശി പോവില്ലായിരുന്നു. ഒരാഴ്ചയിൽ കൂടുതൽ അമ്മച്ചി അവരുടെ വീട്ടിൽ  താമസിക്കും.  ഇച്ചായൻ പല പ്രാവിശ്യം ജോലിക്കാരെ വിട്ടു വിളിപ്പിച്ചാലും പോവില്ല. അവിടുത്തെ ജന്നാൽ പടികളിൽ നിന്ന്  എന്തൊക്കെയോ പറഞ്ഞ് അവരെ അമ്മച്ചി മടക്കിയയക്കുമായിരുന്നു. ഒടുവിൽ 'പെണ്ണമ്മേ  നീ പുളിമാക്കൽ പോ, അയൽവക്കക്കാർ  പെണ്ണമ്മ പെണങ്ങി വന്നതെന്ന് ചോദിക്കുന്നുവെന്ന് "ആശുപത്രി പടിക്കൽ ഇച്ചായൻ പറഞ്ഞാലെ   എന്റെ അമ്മച്ചി അനുസരിച്ചിരുന്നുള്ളൂ.  എന്റെ ഇച്ചായനു  തോറ്റു കൊടുത്തുവെന്ന  മിഥ്യാഭിമാനത്തോടെ മടങ്ങി വരുന്ന അമ്മച്ചിയോട് അന്നേ ദിവസം ഇച്ചായൻ  വഴക്കുണ്ടാക്കുമായിരുന്നില്ല.


കുട്ടിച്ചായനെ എന്റെ കസ്യൻസിൽ ചിലർ പേരപ്പനെന്നു വിളിച്ചിരുന്നു. ആ വിളി അദ്ദേഹത്തിന്   ഇഷ്ടപ്പെടുമായിരുന്നില്ല. ഇച്ചായനെന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. എന്റെ ഇച്ചായനും അതേ സ്വഭാവം തന്നെയായിരുന്നു. അങ്ങനെയാരെങ്കിലും വിളിച്ചാൽ ചുറ്റുപാടുകൾ നോക്കാതെ മലയാളത്തിലെ ആദ്യത്തെ അക്ഷരം മുതലുള്ള അറിയാവുന്ന സരസ്വതി പുരാണം ഞങ്ങളുടെ ഇച്ചായൻ ഉരുവിടുന്നത് കേൾക്കാമായിരുന്നു. കുട്ടിച്ചായനു സമൂഹത്തിൽ ഉയർന്നവരുമായി മാത്രം ബന്ധങ്ങളുണ്ടായിരുന്നതിനാൽ ഇത്തരം നീരസങ്ങളായ കാര്യങ്ങളിൽ പ്രതികരിക്കില്ലായിരുന്നു. എങ്കിലും മനസ്സിൽ സൂക്ഷിക്കുമായിരുന്നു.


ഇന്നുള്ളവരിൽ ചിലർ കൊച്ചാണെന്നറിയിക്കാൻ ഇളയത്തുങ്ങളെയും ചേച്ചി, ചേട്ടനെന്നു വിളിക്കുന്നത്‌ കാണാം. അമേരിക്കൻ ഐക്യനാടുകളിൽ എത്ര പ്രായം കൂടിയവരെയും പേരാണ് വിളിക്കാറുള്ളത്‌. അങ്കിളെന്നു വിളിച്ചാൽപ്പോലും സായിപ്പ് ചൂടാകും. അതുപോലെ ഞങ്ങളുടെ തലമുറയും ഇച്ചായന്റെ തലമുറയും പ്രായം കൂടിയവരെയും പേരുമാത്രം വിളിച്ചിരുന്നു. ഞങ്ങൾ സഹോദരങ്ങളും കസ്യൻസ് തമ്മിലും പ്രായവിത്യാസം ഉണ്ടെങ്കിലും ചേട്ടാ,ചേച്ചി കൂട്ടി ഒരു വിളിയില്ലായിരുന്നു. പതിനേഴു വയസു മൂപ്പുകൂടുതലുള്ള ചേട്ടൻ ഇച്ചായനെ എന്റെ ഇച്ചായൻ ഒരു പേരും വിളിക്കുന്നത് കേട്ടിട്ടില്ല. ചെറുപ്പകാലത്ത് എന്റെ ഇച്ചായനും അദ്ദേഹത്തെ കുട്ടിയെന്ന് വിളിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. പത്തു വയസ്മൂപ്പുള്ള കുഞ്ഞൂഞ്ഞു പാപ്പനെ കുഞ്ഞൂഞ്ഞെന്നും എട്ടുവയസു മൂപ്പുകൂടുതലുള്ള ഒരു പെങ്ങളെ പെണ്ണെന്നും ഞങ്ങളുടെ ഇച്ചായൻ വിളിച്ചിരുന്നു. ബന്ധമില്ലാത്തവരെ ചേട്ടാ, ചേടത്തിയെന്നൊക്കെ വിളിച്ചിരുന്നെങ്കിലും പുലയ ജാതികളെ പേരു മാത്രമേ അക്കാലത്തു വിളിച്ചിരുന്നുള്ളൂ. പ്രായം കൂടിയ പുലയരെ മുതുക്കനെന്നും പേരിന്റെ വാലായി ചേർത്തു വിളിച്ചിരുന്നു.


തൊടുപുഴ മാർത്തോമ്മാ എസ്റ്റേറ്റിൽനിന്നും ഒരിക്കൽ ഈ ഇച്ചായനുമൊത്ത് 'പോണ്ടിയാക്ക്' കാറിൽ ഒപ്പം സഞ്ചരിക്കുന്നതും ഓർമ്മ വരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലവും. ഇപ്പോൾ  കാണുന്ന പാലാപാലം ഉത്ഘാടന വേളയായതുകൊണ്ട് പാലത്തിനു അഭിമുഖമായ രണ്ടു കരകളും ജനപ്രളയമായിരുന്നതും  ഓർക്കുന്നുണ്ട്. പാലം ഉത്ഘാടകൻ തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്നു. പോലീസ്, നിരത്തിൽക്കൂടി നടന്ന് ജനങ്ങളെ നിയന്ത്രിക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് പാലാ പാലത്തിനു സമീപമെത്തിയ അന്നത്തെ കമ്പനിവക 'പോണ്ടിയാക്ക്' കാറ് പൊതു ശ്രദ്ധയിൽപ്പെട്ടത്. 'പോണ്ടിയാക്ക്' അക്കാലത്തെ പുതിയ മോഡൽ കാറായിരുന്നതും കാഴ്ചക്കാർക്ക്‌ ഒരു ഹരമായിരുന്നു. ഒരു പോലീസുദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ സഞ്ചരിച്ച കാറ് രാജപ്രമുഖന്റെ രാജകീയ കാറിനു തൊട്ടു പിന്നാലെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന എന്റെ ഇച്ചായനു ഏതോ കാര്യം നേടിയപോലെ കാഞ്ഞിരപ്പള്ളിയിലെ നാട്ടുകാരോടും ഈ കഥകൾ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. രാജാവിന്റെ ആൾക്കാരും അന്നത്തെ പ്രമുഖ വ്യക്തികളും കാറിനടുത്തു വന്ന് അഭിനന്ദിക്കുന്നുമുണ്ടായിരുന്നു. ഞാനും ഏതോ സ്വപ്ന ലോകത്തിൽ അന്നത്തെ വിദേശനിർമ്മിതമായ കാറിൽ ഇരുന്ന് അഭിമാനിച്ചിരുന്നു. സാധാരണക്കാരന്റെ മകനായ ഞാൻ ഒരു കുബേര കുമാരനെന്നും തോന്നിപ്പോയി. മന്ത്രിമാരുടെ അക്കാലത്തെ കാറുകൾ കണ്ടാൽ തകരപ്പാട്ട പോലിരിക്കുമായിരുന്നു.


മാർത്തോമ്മാ എസ്റ്റേറ്റിലെ അവധിക്കാല ദിനങ്ങളിൽ   കസ്യൻസുമൊത്തു കൂടുന്ന വേളകളിൽ അവിടെയെന്നും ഒരു ഉത്സവം തന്നെയായിരുന്നു. കളിയും ചിരിയും ഓട്ടവും കായിക മത്സരങ്ങളും അന്നത്തെ പകലുകൾക്ക് അഴകും നല്കിയിരുന്നു. കൊച്ചുവെളുപ്പാൻ കാലത്ത് മാമ്പഴം പെറുക്കാൻ പോവുകയെന്നത് എന്റെ ഹോബിയും. കുട്ട നിറയെ മാമ്പഴം കൊണ്ടുവരുമായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അന്നത്തെ മാമ്പഴക്കഥ അവിടുത്തെ ഇച്ചായൻ മരിക്കുന്നവരെ ഓർമ്മിപ്പിക്കുമായിരുന്നു.


തോട്ടം തൊഴിലാളികൾ കുറ്റം കാണിക്കുമ്പോൾ അവരെ  ഈ ഇച്ചായൻ ശകാരിക്കുന്നതു വെളുപ്പാൻ കാലത്തെ  കാഴ്ചയായിരുന്നു. താമസിച്ചു വരുന്ന തൊഴിലാളികളെ ചൂരൽ വടികൾകൊണ്ട് കങ്കാണിമാർ അടിക്കുകയും ചെയ്തിരുന്നു. പത്തും പതിനഞ്ചും തൊഴിലാളികൾ നിശബ്ദമായി മുട്ടു വിറച്ചുകൊണ്ടായിരുന്നു ഇച്ചായന്റെ ശകാരങ്ങളെ ശ്രദ്ധിച്ച് ബംഗ്ലാവിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്നത്. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞ വ്യത്യസ്തങ്ങളായ ഒരു കാലഘട്ടത്തെ ഞാനിവിടെ ചിത്രികരിച്ചെന്നു മാത്രം. എന്നാൽ സ്ഥിതിഗതികൾ ഇന്നാകെ മാറിപ്പോയിരിക്കുന്നു.  


ആശുപത്രി പടിക്കൽ ഇച്ചായൻ മുഖേനയാണ് എന്റെ അമ്മച്ചിയുടെയും ഇച്ചായന്റെയും വിവാഹം നടന്നതെന്നും കേട്ടിട്ടുണ്ട്. അമ്മച്ചിടെ ആങ്ങളയായ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനും (പി.സി.ചാക്കോ) ആദ്യകാലങ്ങളിൽ ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹത്തിനു മുമ്പ് നന്നേ ചെറുപ്പമായിരുന്ന കാലത്ത് ഒരിയ്ക്കൽ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനുമൊത്ത് എന്റെ അമ്മച്ചി ആലപ്പുഴ ചങ്ങനാശേരി വഴിയുള്ള ബോട്ടിൽ യാത്ര ചെയ്തിരുന്നതായും അമ്മച്ചിയില്നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയാണ് എന്റെ അമ്മച്ചിയെ കുട്ടിച്ചായൻ ആദ്യമായി കണ്ടത്. അമ്മച്ചിയെ ഞങ്ങളുടെ ഇച്ചായനുവേണ്ടി കല്യാണം ആലോചിക്കുകയും ചെയ്തു. കുട്ടിച്ചായന്റെയും തോമ്മാച്ചൻ ഇച്ചായന്റെയും 'ബോസ്'  ഒരു ബ്രിട്ടീഷ് സായിപ്പായിരുന്നു. സായിപ്പും കുട്ടിച്ചായനും ഒന്നിച്ചു നടന്നാൽ രണ്ടുപേരും സായിപ്പെന്നേ  പറയുമായിരുന്നുള്ളൂവെന്ന് ഞങ്ങളുടെ  അമ്മച്ചി  പറയുമായിരുന്നു.


ഇച്ചായൻ എഴുതിയ 'കുബേരവൃത്തം' എന്ന മലയാളത്തിലെ ക്ലാസ്സിക്കൽ നോവൽ പഴയ തലമുറകളുടെ ഒരു സംസാര വിഷയമായിരുന്നു. പള്ളിയേയും പണക്കാരെയും ഒരുപോലെ വെറുപ്പിച്ച നോവലുമായിരുന്നു. വാസ്തവത്തിൽ പള്ളിയ്ക്കെതിരായി ഒന്നുംതന്നെ ആ നോവലിൽ ഉണ്ടായിരുന്നില്ല. പണക്കാർ പള്ളിയെ കൂട്ടുപിടിക്കാൻ കാരണമുണ്ടാക്കി നോവലിനെതെരെ അതിലെ ചില വാചകങ്ങൾ ആയുധങ്ങളാക്കി പ്രചാരണങ്ങൾ നടത്തിയിരുന്നു. അന്നത്തെ വികാരിയച്ചനെ പരിഹസിച്ചുള്ള ഒരു പ്രസംഗം മാത്രംഅതിലുണ്ട്.


പള്ളിയുടെ ശവക്കോട്ടയിൽ സാമ്പത്തികാടിസ്ഥാനത്തിൽ ഒന്നുതോട്ടു നാലുവരെയുള്ള ശവക്കല്ലറകളും   പാവങ്ങൾക്കുള്ള നിരയും സഭയ്ക്ക് കൊള്ളരുതാത്തവർക്കുള്ള തെമ്മാടിക്കുഴിയും നോവലിൽ വർണ്ണിച്ചിട്ടുണ്ട്. കുഴിമാടങ്ങളുടെ വില നിശ്ചയിച്ചിരുന്നത് നിരകളുടെ നമ്പർ അനുസരിച്ചായിരുന്നു. ഒന്നാം നിരയിലുള്ള കുഴിമാടങ്ങൾക്കു കൂടുതൽ തുകയും നിശ്ചയിച്ചിരുന്നു. ശവക്കോട്ട വിപുലീകരിച്ചപ്പോൾ കുട്ടിച്ചായന്റെ കല്ലറ പണക്കാർ അന്തിവിശ്രമം കൊള്ളുന്ന ഒന്നാംനിര കല്ലറകളുടെ മുകളിലായതും വിരോധാഭാസമായിരുന്നു. പുരുഷന്മാർ മുമ്പിലും സ്ത്രീകൾ പുറകിലുമിരുന്നായിരുന്നു പള്ളിയിൽ കുർബാന കണ്ടിരുന്നത്‌. ഇത് സ്ത്രീ വിവേചനമായി കണ്ട് സ്ത്രീകൾ പള്ളിക്കുള്ളിൽ വലത്തുഭാഗത്തും പുരുഷന്മാർ ഇടത്തുഭാഗത്തും നിന്ന് കുർബാന കാണണമെന്ന നിർദേശവും നോവലിൽ വിവരിച്ചിട്ടുണ്ട്. അതിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി പള്ളിയിൽ സ്ത്രീകൾ ഇടത്തും വലത്തുമായി കുർബാന കാണുന്ന രീതി പ്രാവർത്തികമായതും ഒരു ദീർഘദർശിയുടെ കാഴ്ചപ്പാടായി കുബേരാവൃത്തം നോവൽ വായിക്കുന്നവർക്ക് തോന്നിപ്പോവും.


ആദ്യമിറക്കിയ പുസ്തകത്തിന്റെ കോപ്പികൾ മുഴുവൻ പണക്കാർ  മാർക്കറ്റിൽ നിന്നു വാങ്ങി   നശിപ്പിച്ചു കളഞ്ഞിരുന്നു.  പള്ളിവഴിയും സർക്കാർ വഴിയും പുസ്തകം നിരോധിക്കാൻ ശ്രമിച്ചിരുന്നു. അക്കാലത്തെ വലിയ വീട്ടിലെ കൊച്ചമ്മമാരുടെയും  അടുക്കള രഹസ്യങ്ങളെപ്പറ്റിയും പുസ്തകത്തിൽ സരസമായി വിവരിച്ചിട്ടുണ്ട്.  കുബേര വൃത്തത്തിലെ  മലയാളഭാഷ ഇന്നുള്ളവർക്ക് മനസിലാക്കാനും ബുദ്ധിമുട്ടാണ്.  ഭാഷയ്ക്കും  സമൂലമായ മാറ്റം  സംഭവിച്ചിരിക്കുന്നു. അമിതമായ വർണ്ണനകൾ നിറഞ്ഞ ഈ പുസ്തകം ഇന്നു വായിക്കുന്നവർക്കു ബോറടിയായിരിക്കും.  


കുട്ടിച്ചായന്റെ  വീട്ടിൽ ദിവസവും   പ്രാർത്ഥനയും അമ്പത്തുമൂന്നു മണി ജപമാലയും ചൊല്ലുമായിരുന്നു.  .  അന്നത്തെ കാലത്തും  കാറിലെ പള്ളിയിൽ പോകുവായിരുന്നുള്ളൂ. അവരോടൊപ്പം എന്നെയും പള്ളിയിൽ കൊണ്ടുപോയിട്ടുണ്ട്.  ഒരിയ്ക്കൽ  ശബ്ദമുണ്ടാക്കിക്കൊണ്ട്  വീടിനു ചുറ്റും  നടന്ന  എന്നെ കുട്ടിച്ചായൻ  തുറിച്ചു നോക്കുന്നതും ഓർക്കുന്നു. ഞാനും തിരിച്ചു തുറിച്ചു നോക്കിയപ്പോൾ ആ വലിയ ഗൌരവക്കാരന്റെ മുഖത്ത് പുഞ്ചിരി വിതറിയതും  ഓർമ്മിക്കുന്നു. എന്റെ  പ്രതികരണമേറ്റ  കുട്ടിച്ചായൻ  കാഞ്ഞിരപ്പള്ളിയിൽ വന്നപ്പോൾ എന്റെ ഇച്ചായനോട്  ഈ കഥ പറഞ്ഞതും ഓർക്കുന്നു.


കുട്ടിച്ചായന്റെ  നടപ്പും ഭാവവും കണ്ട്  ഒരിക്കൽ  മുമ്പിൽ ചെന്ന് " ഇച്ചായൻ വലിയ മുതലാളിയാ അല്ലെയെന്നു"   ഞാൻ  ചോദിച്ചു, "അതെന്താടാ നീ അങ്ങനെ പറഞ്ഞന്നായി" അദ്ദേഹത്തിൻറെ മറു ചോദ്യം. "നിങ്ങൾക്ക് വലിയ ബംഗ്ലാവ്, പാലു തരുന്ന മൂന്നാല് പശുക്കൾ, വീടിനു ചുറ്റും കോഴികൾ, പ്രാവിൻ കൂട് ഇതൊക്കെ ഞാൻ കൊല്ലംകുളം കുട്ടിയച്ചന്റെ വീട്ടിലെ കണ്ടിട്ടുള്ളൂവെന്നു മറുപടി പറഞ്ഞു. " നിനക്കു പണക്കാരനാകണമെങ്കിൽ കോഴികളെ  പിടിച്ചുകൊണ്ടു  പൊയ്ക്കൊള്ളാൻ ഇച്ചായൻ ചിരിച്ചു കൊണ്ടു  മറുപടി പറഞ്ഞു.   എല്ലാവർക്കും  എന്നെ കളിയാക്കാൻ  പിന്നീടതൊരു  വിഷയവുമായിരുന്നു.


അവസാന കാലങ്ങളിൽ അദ്ദേഹമൊത്തു ഏതാനും മാസങ്ങൾ ഞാൻ ചിലവഴിച്ചതും ഓർക്കുന്നു. കുടുംബ ഭാഗവുടമ്പടികൾ കഴിഞ്ഞ് മക്കൾക്കു സ്വത്തുക്കൾ പങ്കുവെച്ചു കൊടുത്തെങ്കിലും കാഞ്ഞിരപ്പള്ളിയിലെ പുരയിടവും മലബാറിലെ ചില പുരയിടങ്ങളും വീതം വെക്കാനുള്ള മരണപത്രം എന്നെക്കൊണ്ടായിരുന്നു എഴുതിച്ചിരുന്നത്.കൈകൾക്ക് വിറകൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എഴുതാൻ ബുദ്ധിമുട്ടായിരുന്നു. എന്നെ കൂടെയിരുത്തി മരണപത്രത്തിലെ ഉള്ളടക്കം പറഞ്ഞ് എഴുതിക്കുമായിരുന്നു. പ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ മുമ്പിൽ മലയാളം അക്ഷരങ്ങൾ പെറുക്കി എഴുതുവാനും എനിക്കന്നു പേടിയായിരുന്നു. എങ്കിലും അക്ഷര തെറ്റുകൾ അദ്ദേഹം വായിച്ചു തിരുത്തുമായിരുന്നു. "നിന്നെ പഠിപ്പിച്ച മലയാളം അദ്ധ്യാപകൻ ആരെന്നും"  ചോദിക്കും. മുതിർന്നവനായ എന്നിലെ ചെറുപ്പകാല കുസൃതികൾ അന്ന് അസ്തമിച്ചിരുന്നു. കുടുംബചരിത്രം എഴുതണമെന്നും അദ്ദേഹത്തിന് വലിയ മോഹമുണ്ടായിരുന്നു. ആ ആഗ്രഹം പില്ക്കാലത്ത് ഞാനാണ് പൂർത്തികരിച്ചത്.


വടക്കേ ഇന്ത്യയിൽ ഞാൻ പഠിക്കുന്ന കാലത്ത് അവധിയ്ക്ക് വന്നപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ടതും ഓർക്കുന്നു. മരിക്കുന്ന സമയം ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അദ്ദേഹത്തിൻറെ മരണം ഒരു ഞെട്ടൽ തന്നെയായിരുന്നു.  എന്റെ  ഇച്ചായനു തുല്യമായി ഞാൻ സ്നേഹിച്ചിരുന്ന ആ വലിയ മനുഷ്യന്റെ മരണം അന്നെന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു.  അലിഗഡ് യൂണിവേഴ്സിറ്റിയിൽ  ക്ലാസുമുറികളിൽ  ഇരിക്കുമ്പോഴും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു.  കോമേഴ്സിൽ ഞാനൊരു  മാസ്റ്റർ ബിരുദം എടുക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും ഈ ഇച്ചായനായിരുന്നു.  അതിനുവേണ്ടി എന്റെ ഇച്ചായനെ അദ്ദേഹം  പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.  അക്കാലത്ത് മാസ്റ്റർ ബിരുദം നേടിയവർ കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. ആ ക്രെഡിറ്റ് പിന്നീട് എനിയ്ക്ക് ലഭിക്കുകയും ചെയ്തു.   

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...