Saturday, December 31, 2016

ഇന്ത്യയെ സമ്പന്നമാക്കാൻ സ്വപ്നം കണ്ട മുൻ രാഷ്ട്രപതി അബ്ദുൾ കലാം



ജോസഫ് പടന്നമാക്കൽ 

അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം 1931 ഒക്ടോബർ പതിനഞ്ചാം തിയതി  ക്ഷേത്രങ്ങളുടെ നഗരമായ തമിഴ്നാട്ടിലെ പമ്പൻ ഐലൻഡിലെ പുണ്യസ്ഥലമായ രാമേശ്വരത്ത് ധനുഷ്കോടിയിൽ ജനിച്ചു. അന്ന് ആ ഭൂവിഭാഗം മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു.  ഇന്ത്യയുടെ മിസൈൽ മനുഷ്യനെന്നായിരുന്നു  അറിയപ്പെട്ടിരുന്നത്. ലോകത്തിലെ ഏതു മിസൈലുകളോടും കിട പിടിക്കുന്നതായ പൃത്ഥി, തൃശൂൽ, ആകാശ്, അഗ്നി മുതലായ അനേക മിസൈലുകളുടെ വിജയത്തിനും കാരണക്കാരൻ അദ്ദേഹമായിരുന്നു.  ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാം 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിച്ചു. അദ്ദേഹം ഐ.ഐ.റ്റി. യിലെ പഠനം കഴിഞ്ഞു ഇന്ത്യയുടെ പ്രതിരോധത്തിൽ ശാസ്ത്രജ്ഞനായി ചേർന്നു. ഇന്ത്യയുടെ ന്യുക്‌ളീയർ വികസിപ്പിക്കുന്ന യത്നത്തിൽ പ്രധാന വ്യക്തിയായിരുന്നു. 1998-ൽ തുടർച്ചയായ ന്യൂക്ലിയർ പരീക്ഷണ വിജയങ്ങളിൽ കിരീടമണിഞ്ഞ ശേഷം അദ്ദേഹം അംഗീകരിച്ച ഒരു ദേശീയ നേതാവായും വളർന്നു കഴിഞ്ഞിരുന്നു. ഒരു പ്രാവശ്യമേ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ളൂ.

അദ്ദേഹത്തിൻറെ പിതാവ് ജൈനുലബുദീൻ ഒരു ബോട്ടുടമയായിരുന്നു. സമീപത്തുള്ള മോസ്‌ക്കിന്റെ 'ഇമാ'മുമായിരുന്നു.  മാതാവ് 'ആഷിയമ്മ' വീട്ടുകാര്യങ്ങളിലും മക്കളെയും നോക്കി കാലങ്ങൾ അതിജീവിച്ചിരുന്നു. രാമേശ്വരത്തു വരുന്ന ഹിന്ദുക്കളായ പുണ്യയാത്രക്കാരെ അക്കരയും ഇക്കരയുമെത്തിക്കാൻ അദ്ദേഹത്തിൻറെ പിതാവിനു കടത്തു വള്ളങ്ങളുണ്ടായിരുന്നു. കലാം, നാലു സഹോദരരിൽ ഏറ്റവും ഇളയവനായിരുന്നു. ഒരു സഹോദരിയുമുണ്ടായിരുന്നു. പൂർവികർ ഭൂസ്വത്തുള്ളവരും ധനികരും കച്ചവടക്കാരും ഗ്രോസറി പലചരക്കുകളിൽ മൊത്ത വ്യാപാരികളുമായിരുന്നു. ശ്രീ ലങ്കവരെ അവരുടെ ബിസിനസ് വ്യാപിച്ചു കിടന്നിരുന്നു. 'മര കലാം ഇയാക്കിവർ' (തടികൊണ്ടുള്ള ബോട്ട് ഓടിക്കുന്നവർ) എന്ന ഒരു കുടുംബപ്പേരും അവർക്കുണ്ടായിരുന്നു. കാലക്രമത്തിൽ അത് ലോപിച്ചു 'മരക്കാറായി' ചുരുങ്ങുകയും ചെയ്തു.

രാമാനന്തപുരത്തുളള സ്‌ക്വേർട്സ് സ്‌കൂളിൽ നിന്നും ഹയർ സെക്കണ്ടറി പാസായ ശേഷം മദ്രാസ് സർവകലാശാലയുടെ കീഴിലുള്ള തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളേജിൽ നിന്നും 1954 -ൽ ഫിസിക്സിൽ ഡിഗ്രി കരസ്ഥമാക്കി. ഏറോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കാനായി 1955-ൽ മദ്രാസിൽ താമസമാക്കുകയും മദ്രാസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡിഗ്രി നേടുകയൂം ചെയ്തു. കലാം, സീനിയർ ക്ലാസ്സിൽ പഠിക്കുന്ന സമയം അദ്ദേഹത്തിൻറെ 'ഡീൻ' (Dean)കലാമിന്റെ പഠന പുരോഗതിയിൽ തൃപ്തനായിരുന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയില്ലെങ്കിൽ അദ്ദേഹത്തിൻറെ സ്കോളർഷിപ് തടയുമെന്നും ഭീഷണിപ്പെടുത്തി. ഡീനിനെ തൃപ്തിപ്പെടുത്താൻ ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹം ഭംഗിയായി പ്രോജക്റ്റ് പൂർത്തിയാക്കി 'ഡീനിനു' സമർപ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ ഡീൻ അതിൽ പ്രതികരിച്ചുകൊണ്ട് 'കലാമിന്റെ കഴിവ് എത്രമാത്രമെന്നറിയാനായുള്ള ഒരു പരീക്ഷണമായിരുന്നുവെന്നും മനഃപൂർവം മനഃക്ലേശമുണ്ടാക്കിയതാണെന്നും' അദ്ദേഹത്തോടു പറയുകയുണ്ടായി.

പഠനം പൂർത്തിയാക്കിയ ശേഷം പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തിൽ (Defense Research and Development Organization,DRDO) 1958 -ൽ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. എയർ ഫോഴ്സിൽ ഒരു പൈലറ്റാകാനുള്ള മോഹം നടന്നില്ല. എട്ടുപേരെ ആവശ്യമുള്ളേടത്തു അദ്ദേഹം ഒമ്പതാമനായിരുന്നു. പിന്നീട് ഐ.എസ്.ആർ.ഒ. യിൽ, 1969-ൽ പ്രൊജക്റ്റ് ഡയറക്റ്ററായി ചുമതലയെടുത്തു. ആദ്യത്തെ സാറ്റലൈറ്റ് ആയ എസ്.എൽ.വി-1 ഇന്ത്യൻ മണ്ണിൽ തന്നെ നിർമ്മിക്കാനുള്ള ഡിസൈൻ ചെയ്തു. 1982-ൽ അദ്ദേഹം വീണ്ടും ഡി.ആർ.ഡി. ഓ യിൽ മടങ്ങി വന്നു. അവിടെനിന്നു കൂടുതൽ പരിഷ്കൃതങ്ങളായ മിസൈലിന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും  തുടർന്നുകൊണ്ടിരുന്നു. അവിടെ 1992 -ൽ പ്രതിരോധ വകുപ്പിൽ സീനിയർ സയന്റിഫിക് അഡ്വൈസർ ആയി ചാർജെടുത്തു. ശാസ്ത്രീയമായ നേട്ടങ്ങൾക്കായി ഇന്ത്യ ന്യൂക്ലീയർ ടെസ്റ്റ് നടത്തണമെന്ന പ്രചരണങ്ങളും ആരംഭിച്ചു. 1998 -ലെ പൊക്രാൻ-2 ന്യുക്ലിയർ വിസ്പോടനത്തിന്റെ പ്രധാന സൂത്രകാരനായിരുന്നു. അന്നേ ദിവസം അഞ്ചു ന്യുക്ലിയർ ഡിവൈസുകൾ തുടർച്ചയായി രാജസ്ഥാനിലെ മരുഭൂമിയിൽ പരീക്ഷിച്ചു. മറ്റുള്ള രാജ്യങ്ങൾ ഇന്ത്യയുടെമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെങ്കിലും അന്നുമുതൽ കലാമിനെ രാജ്യത്തിന്റെ ദേശീയ നേതാവായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയെന്ന അംഗീകാരത്തോടെ രാഷ്ട്രത്തിന്റെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.

ഔദ്യോഗിക ജോലികളിൽ വിശ്രമമില്ലാതെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു. ഒരു മിനിറ്റും പാഴാക്കാൻ  ഇഷ്ടപ്പെട്ടിരുന്നില്ല.  ഉന്നത ഡിഗ്രികളുണ്ടായിട്ടും സാമ്പത്തികമായ മെച്ചപ്പെട്ട ജോലികൾ വിദേശത്തുനിന്നും വാഗ്ദാനങ്ങൾ വന്നിട്ടും പുറം രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഒരിക്കലും അദ്ദേഹം താല്പര്യപ്പെട്ടില്ല. സ്വന്തം മാതൃരാജ്യത്തെ സേവിക്കുകയെന്നത് ജീവിത ലക്ഷ്യമായിരുന്നു.  ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈദും ബക്രീദും പോലുള്ള ആഘോഷങ്ങളിൽ പങ്കുചേരാതെ തനിക്കു കിട്ടുന്ന ശമ്പളത്തിന്റെ വീതം ആ നാളുകളിൽ അനാഥാലയങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനായി കൊടുക്കുമായിരുന്നു. ഏകനായി ജീവിച്ചിരുന്ന അദ്ദേഹം ഒരിക്കലും  വിവാഹിതനായിരുന്നില്ല. എല്ലാക്കാലവും സസ്യാഹാരമേ കഴിക്കുമായിരുന്നുള്ളൂ.

കലാം അഭിമാനിയും അടിയുറച്ചതുമായ ഒരു മുസ്ലിം വിശ്വാസിയായിരുന്നു. ദിവസവും അഞ്ചു തവണ പ്രാർഥിക്കുകയും റമ്ദാൻ നാളുകളിൽ നോമ്പു നോക്കുകയും ചെയ്തിരുന്നു. എങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും മറ്റുള്ള മതങ്ങളുടെ തത്ത്വങ്ങളെ പഠിക്കുകയും ചെയ്തിരുന്നു.   വിവിധ സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന ഭാരതത്തിൽ മത സാമൂഹിക രാഷ്ട്രീയമായ സഹകരണം ആവശ്യമെന്നും കലാം വളരെ ചെറുപ്പകാലങ്ങളിൽ തന്നെ മനസിലാക്കിയിരുന്നു. മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയെന്നതു ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമാണെന്നു അദ്ദേഹത്തിൻറെ  വിശ്വാസപ്രമാണത്തിലുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു, "മഹാന്മാർക്കും ചിന്തകർക്കും മതം സൗഹാർദവും സാഹോദര്യവും വളർത്തുന്നു. എങ്കിലും ചെറിയ വിഭാഗം ജനത്തിനു മതം കലഹമുണ്ടാക്കാൻ ഒരു ഉപകരണവുമാകുന്നു."

ഖുറാനും ഇസ്‌ലാമിക വിശ്വാസങ്ങളും നെഞ്ചോടു ചേർത്തു വെച്ചിരുന്നെങ്കിലും ഭാരതത്തിന്റെ പൈതൃക മതമായ ഹൈന്ദവത്വത്തിൽ അദ്ദേഹത്തിനു അഗാധമായ പാണ്ഡ്യത്യവുമുണ്ടായിരുന്നു. സംഗീതത്തിൽ അതീവ പ്രിയങ്കരനായിരുന്നു. സംസ്കൃതം പഠിക്കുകയും ഭഗവത് ഗീത സംസ്കൃതത്തിൽ വായിക്കുകയും ചെയ്യുമായിരുന്നു. തമിഴിൽ കവിതകൾ എഴുതുന്നതിലും താല്പര്യപ്പെട്ടിരുന്നു. വീണ വായിക്കുകയും ദിവസവും കർണ്ണാട്ടിക്ക് ഗാനങ്ങൾ ശ്രവിക്കുകയും ചെയ്യുമായിരുന്നു. എല്ലാ മതങ്ങളും ഒന്നായി ഇന്ത്യയുടെ ഒരേ ശബ്ദമായി, ഒരേ ആത്മാവിൽ പരിണമിക്കാനും അദ്ദേഹം ആഗ്രഹിച്ചു.  ഖുറാനും ഗീതയും വായിക്കുകയെന്നത് അദ്ദേഹത്തിൻറെ ജീവിതനിഷ്ഠയിലുള്ളതായിരുന്നു. ഇസ്‌ലാമിക ചിന്തകളിലും ആചാരങ്ങളിലും ജീവിച്ചിരുന്നെങ്കിലും ഒരിക്കലും തീവ്ര മനോഭാവമോ യാഥാസ്ഥിതികത്വമോ പുലർത്തിയിരുന്നില്ല.

ഭാരതത്തിന്റെ റോക്കറ്റു നിർമ്മാണത്തിനോടനുബന്ധിച്ചുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിന്റെ ആദ്യത്തെ ഡയറക്ടറുമായിരുന്നു. റോക്കെറ്റ് ചരിത്ര പരമ്പരകളിലെ നേട്ടങ്ങളായിരുന്ന എസ്.എൽ.വി, രോഹിണി എന്നിവകൾ വിജയകരമായി വിക്ഷേപിക്കുന്നതിനുള്ള പ്രധാന പങ്കാളിത്തവും വഹിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ന്യുക്‌ളീയർ ബോംബ് നിർമ്മാക്കാനുള്ള സംരംഭത്തെ ആസൂത്രണം ചെയ്ത ബുദ്ധിവിദഗ്ദ്ധനുമായിരുന്നു. പൊക്രാൻ ന്യുക്‌ളീയർ ടെസ്റ്റുകളുടെ വിജയം ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ ശക്തി തെളിയിക്കാനും യശസ് ഉയർത്താനും സാധിച്ചു. കൂടാതെ അദ്ദേഹത്തിൻറെ ശാസ്ത്രീയ വിജയങ്ങൾ ഭാരതത്തിലെ പട്ടാളത്തിനൊരു നേട്ടവുമായിരുന്നു. അതിനുശേഷം പ്രോമോദ് റോക്കറ്റുകളുടെ പരീക്ഷണം നടത്തി.

ഐ.എസ്.ആർ.ഒ.യിൽ നിന്നും വിശ്രമ ജീവിതത്തിൽ പ്രവേശിച്ചപ്പോഴും വിദ്യാർഥികൾക്കൊപ്പം കൂടുതൽ സമയവും ചെലവഴിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടിരുന്നത്. 2020 ആകുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രങ്ങളിൽ ഒന്നാകണമെന്നായിരുന്നു സ്വപ്നം. വികസിത രാഷ്ട്രമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ യുവജനങ്ങൾക്ക് ആവേശം നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഒരാൾ ഇന്ന് ഒരു യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറാണ്. അദ്ദേഹമെഴുതുന്ന പുസ്തകങ്ങൾ യുവാക്കൾക്ക് ആവേശം നൽകുന്നതും ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ സന്ദേശങ്ങളും ഉദ്ധരണികളുമടങ്ങിയതായിരുന്നു. മില്യൻ കണക്കിന് ജനങ്ങൾ   പുസ്തകങ്ങൾ വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

2002-ൽ ഭരണകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പ്രതിപക്ഷസ്ഥാനാർത്ഥി 'ലക്ഷ്മി സാഗലിനെ'തിരായി അബ്ദുൽ കലാമിനെ ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി മത്സരിക്കാൻ തെരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്തു. ഒരു രാഷ്ട്രപതിയെന്നുള്ളത് അലംകൃതമായ പോസ്റ്റാണെങ്കിലും അദ്ദേഹത്തെ ജനകീയ പ്രസിഡണ്ടായി ജനങ്ങൾ അവരുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. രാജ്യത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡണ്ടും കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനല്ലാത്ത പ്രസിഡണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയത്തിലും അംഗമായിരുന്നില്ല. അദ്ദേഹത്തിൻറെ അഞ്ചു വർഷ പ്രസിഡന്റ് ഭരണകാലയളവിൽ ലക്ഷക്കണക്കിന് യുവജനങ്ങളുമായി ഇടപഴുകുകയും അവരുടെ കാഴ്ചപ്പാടുകളെ ദർശിക്കുകയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഭാവി, യുവജനങ്ങളിൽ അധിഷ്ഠിതമെന്നു വിശ്വസിച്ചിരുന്നു. 2003-ലും2006-ലും എം.ടി.വി. അദ്ദേഹത്തെ യുവജനങ്ങളുടെ ഐക്കോണായി (Icon) തെരഞ്ഞെടുത്തു.

സ്നേഹത്തോടെ ആരു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയാലും നിരസിക്കില്ലായിരുന്നു. സമ്മാനം കൊടുക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലായിരുന്നു. ശേഖരിച്ചു വെച്ചിരിക്കുന്ന സമ്മാനങ്ങൾ മുഴുവൻ പിന്നീട് രാജ്യത്തിലെ മ്യൂസിയമുകൾക്ക് നൽകുമായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ ബന്ധുജനങ്ങളിൽപ്പെട്ട അമ്പതുപേരെ രാഷ്ടപതി ഭവനിൽ ക്ഷണിക്കുകയും അവിടെ ഏതാനും ദിവസങ്ങൾ അവരോടൊപ്പം താമസിക്കുകയുമുണ്ടായി. അവർക്കുവേണ്ടി സർക്കാർ ചെലവാക്കിയ പണം അദ്ദേഹം സ്വന്തം ശമ്പളത്തിൽനിന്നും മടക്കിക്കൊടുക്കുകയാണുണ്ടായത്. അങ്ങനെ ചരിത്രത്തിൽ മറ്റൊരു പ്രസിഡണ്ടും ചെയ്തിട്ടില്ല. അദ്ദേഹത്തിൻറെ ബന്ധുജനങ്ങൾ ഇന്നും സാധാരണ ജനങ്ങളാണ്. ഇതെല്ലാം ആ എളിയ ജീവിതത്തിന്റെ വിശ്വസ്തതയും ആത്മാർത്ഥതയും സത്യസന്ധതയുമാണ് വെളിവാക്കുന്നത്. ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ വീതം ബന്ധുജനങ്ങൾക്കും കൃത്യമായി അയച്ചുകൊടുക്കുമായിരുന്നു. സ്വന്തം വ്യക്തിപരമായ ചെലവുകൾക്കായി സർക്കാർ ഫണ്ടുകൾ ഒരിക്കലും വിനിയോഗിച്ചിട്ടില്ല. ഒരിക്കലും അദ്ദേഹം അവധി എടുക്കില്ലായിരുന്നു. പകരം വിശ്രമ വേളകളിൽ ഇന്ത്യൻ പട്ടാളത്തോടും വിദ്യാർഥികളോടൊപ്പവും സമയം ചെലവഴിച്ചിരുന്നു.

അബ്ദുൾ കലാം, 2007-ൽ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തിരുന്നു. 2011-ൽ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി  ഒരു സംഘടന രൂപീകരിച്ചു. 2012-ൽ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള ഹെൽത്ത് കെയറിനും ശ്രമിച്ചു കൊണ്ടിരുന്നു.
2020-ൽ ഇന്ത്യയെ ഒരു മഹാശക്തിയാക്കാനുള്ള പ്രവർത്തനമണ്ഡലങ്ങളെപ്പറ്റി അദ്ദേഹം അനേകതവണകൾ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ന്യൂക്ലിയറായുധങ്ങളുടെ പദ്ധതികൾ വികസിപ്പികയെന്നതാണ് പോംവഴിയെന്നും എങ്കിലേ ശാക്തിക കച്ചേരികളിൽ നമുക്കു വന്നെത്താൻ സാധിക്കൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മഹാശക്തിയാകാൻ മറ്റു മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. 'കൃഷിയും ഭക്ഷ്യോത്ഭാതനവും വർദ്ധിപ്പിക്കുക, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയും മറ്റു ടെക്നൊളജികളും കാലത്തിനനുയോജ്യമായി വികസിപ്പിക്കുക, രാജ്യാന്തര ഘടനകളിലെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളും വരുത്തുക, വൈദ്യുതി ശക്തി എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക, നിർണ്ണായകമായ ടെക്‌നോളജിയിൽ മറ്റുള്ളവരെ ആശ്രയിക്കാതെയുള്ള നയങ്ങൾ തുടരുക' മുതലായ വസ്തുതകൾ അദ്ദേഹം എന്നും ഊന്നിപ്പറയുമായിരുന്നു. അങ്ങനെയെങ്കിൽ ഭാരതം സാമ്പത്തികമായും ദേശീയ സുരക്ഷിത മേഖലകളിലും പരിപൂർണ്ണത നേടുമെന്നു കലാം വിശ്വസിച്ചിരുന്നു.

ഡോക്ടർ കലാം 2015 ജൂലൈ ഇരുപത്തിയേഴാം തിയതി തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായി  മരണമടഞ്ഞു. അദ്ദേഹം ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്‌മെന്റ് സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരിക്കുമ്പോൾ എൺപത്തി മൂന്നു വയസു പ്രായമുണ്ടായിരുന്നു. അബ്ദുൾകലാമിന്റെ ഭൗതിക ശരീരം രാമേശ്വരത്തുള്ള പേയി കരിമ്പു മൈതാനത്തു പൂർണ്ണമായ രാഷ്ട്ര ബഹുമതികളോടെയും കര നാവിക വൈമാനിക സൈനിക അകമ്പടികളോടെയും  സംസ്‌ക്കരിച്ചു. നാലു ലക്ഷം ജനങ്ങളോളം  സംസ്ക്കാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. രാഷ്ട്രം പൂർണ്ണമായ ബഹുമതിയും അർപ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലുള്ള ഗവർണ്ണർമാരും മുഖ്യ മന്ത്രിമാരും ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.സകലവിധ രാഷ്ട്രീയ ബഹുമാനങ്ങളോടെ ജൂലൈ 30-നു സലാമിന്റെ ഭൗതിക ശരീരം മറവു ചെയ്തു.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയെന്ന നിലയിലും ശാസ്ത്രജ്ഞനെന്ന നിലയിലും തമിഴ് നാട് അദ്ദേഹത്തിൻറെ പേരിൽ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തിലും മാനുഷിക പരിഗണനയിലും വൈദഗ്ദ്ധ്യം നേടിയ യുവാക്കൾക്കായുള്ള അവാർഡാണത്. കലാമിന്റെ ജന്മദിനമായ ഒക്ടോബർ പതിനഞ്ചാം തിയതി യുവാക്കളുടെ ദിനമായി സർക്കാർ അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മറവു ചെയ്ത സ്ഥലത്ത് ഒരു മെമ്മോറിയൽ സൗധം പണിയാനുള്ള ആലോചനകളും അരങ്ങേറുന്നുണ്ട്. കൂടാതെ രാഷ്ട്രത്തിന്റെ അംഗീകാരമായി ബഹുവിധ ഉന്നത ബഹുമതികൾ ജീവിച്ചിരുന്ന നാളുകളിൽ നേടിയിട്ടുണ്ട്. നാൽപ്പതിൽപ്പരം യൂണിവേഴ്‌സിറ്റികളിൽ നിന്നും ഹോണററി ഡോക്ടറേറ്റ് നൽകി. 1981-ൽ പത്മഭൂഷണും 1990 -ൽ പത്മവിഭൂഷണും ലഭിച്ചു. 1997-ൽ ഏറ്റവും വലിയ അവാർഡായി ഭാരത രത്നയും നേടി. ഇന്ത്യയുടെ ആധുനിവൽക്കരിച്ച പ്രതിരോധ ടെക്കനോളജിയുടെ പിതാവെന്ന നിലയിൽ രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹം അനേക ബുക്കുകളും എഴുതിയിട്ടുണ്ട്. 1999-ൽ വിങ്‌സ് ഓഫ് ഫയർ (Wings of fire) എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു.

"കലാം! ഇന്ത്യയെ കണ്ട സമ്പൂർണ്ണനായ മഹാനും മാതൃകാപരമായി ജീവിച്ച ഒരു ഭാരതീയനും യുഗപുരുഷനുമായിരുന്നുവെന്നു കലാമിനെപ്പറ്റി ശശിതരൂർ പറഞ്ഞു. അദ്ദേഹം, അനേക മതങ്ങളില്‍നിന്നു വാസ്തവികതയെ ആരാഞ്ഞ, ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു അതുല്യ പ്രതിഭയുമായിരുന്നു. അഡ്‌വാനി പറഞ്ഞത് "ഇന്ത്യയുടെ പൗരാണികവും പാരമ്പര്യവും ഹൃദയത്തിൽ അർപ്പിച്ചുകൊണ്ട് നാനാത്വത്തിൽ ഏകത്വം അദ്ദേഹം കണ്ടു." പ്രമുഖനായ ഒരു ഹൈന്ദവാചാര്യ സ്വാമിയുമായി പങ്കുചേർന്ന് കലാം ഒരു പുസ്തകം എഴുതിയിരുന്നു. മൈ സ്പിരിറ്റൽ എക്സ്പീരിയൻസ് വിത്ത് പ്രമുഖ സ്വാമിയെന്ന (My Spiritual Experiences with Pramukh Swami) ഈ പുസ്തകം അദ്ദേഹം എത്രത്തോളം ഹൈന്ദവ ചിന്താഗതികളിലും അഗാധമായി ചിന്തിച്ചിരുന്നുവെന്നതിനു തെളിവുമാണ്. "ആദ്ധ്യാത്മികമായി എന്നെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരുന്നത് 'പ്രമുഖസ്വാമി'യായിരുന്നവെന്നു "കലാം പറയുമായിരുന്നു.

ഒരാൾക്ക് ഒരു ജീവിതത്തിനുള്ളിൽത്തന്നെ നേടാവുന്ന നേട്ടങ്ങൾ മുഴുവൻ കൊയ്‌തുകൊണ്ടാണ് മഹാനായ അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന പ്രതിഭ കാലത്തോട് വിടപറഞ്ഞത്. കർമ്മോന്മുഖമായ ജീവിത വെല്ലുവിളികളെ ധീരമായി തരണം ചെയ്തുകൊണ്ട് ലോകത്തിനു മാതൃക കാണിച്ച ഒരു മഹാനായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന സ്വപനങ്ങളുടേതായ ലോകത്ത് യുവജനങ്ങൾക്ക് മാർഗ്ഗദീപമായി പ്രശോഭിച്ച തികച്ചും ജനകീയനായ വലിയൊരു നേതാവ് കൂടിയായിരുന്നു. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കാരണവും ഈ മനുഷ്യനായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇൻഡ്യയെന്ന രാജ്യം വെറും മൂന്നാംകിട രാഷ്ട്രങ്ങളിൽ ഒന്നായിട്ടായിരുന്നു കരുതിയിരുന്നത്. അതിനു മാറ്റം വരുത്തിയത് ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന അബ്ദുൾ കലാം തന്നെയായിരുന്നു.

രാഷ്ട്രത്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തു ജീവിച്ച ആ മഹാൻ ഭാരതത്തിന്റെ തെക്കേ ദിക്കിൽ ജനിക്കുകയും വടക്കുനിന്നും ഭാരതത്തെ നയിക്കുകയും കിഴക്കുനിന്നും നമ്മിൽ നിന്നും വേർപിരിയുകയൂം ചെയ്തു. കാശ്മീർ മുതൽ കന്യാകുമാരിവരെ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളും മത രാഷ്ട്രീയ ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിച്ചു. അബ്ദുൾ കലാമെന്ന ആ ശാസ്ത്ര ദീപം ഓരോരുത്തരുടെയും മനസുകളിൽ കുടികൊള്ളുന്ന ഒരു മാതൃകാ ഭാരതീയനായിരുന്നു. രാഷ്ട്രത്തിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിലും അദ്ദേഹം രാജ്യം മുഴുവനുമുള്ള കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും സുഹൃത്തായിരുന്നു. യുവാക്കളോടായി  പറയുമായിരുന്നു, "പ്രിയപ്പെട്ടവരേ, സ്വപ്നങ്ങളിൽ സ്വപ്നങ്ങൾ നെയ്‌തെടുക്കൂ, സ്വപനങ്ങളെ ചിന്തകളായി മാറ്റപ്പെടണം,അവകൾ പ്രവർത്തന മണ്ഡലങ്ങളിലെത്തിക്കണം. നമ്മുടെ ലക്ഷ്യങ്ങൾ സ്വായത്തമാക്കാൻ കർമ്മോന്മുഖരാകൂ, കഠിനാധ്വാനമായിരിക്കണം നമ്മുടെ പ്രമാണം!"

ജനിച്ചു വീണ നാട്ടിൽ തെരുവുകളിലെ ഓർമ്മകളുമായി പമ്പൻ പാലത്തിന്റെ പതനവും ദർശിച്ച് പിതാവിന്റെ ബിസിനസും തകരുന്നത് കണ്ട് ദാരിദ്ര്യം എന്തെന്നനുഭവിച്ച ഈ ബാലൻ ഉയരങ്ങൾ താണ്ടിക്കൊണ്ടു ഇന്ത്യയുടെ മിസൈൽ മാനും ഭാരതത്തിന്റെ പ്രഥമ പൗരനെന്ന സ്ഥാനവും അലങ്കരിച്ചു. പത്രക്കെട്ടുകളുമായി തെരുവുകളിൽ നടന്ന ബാലൻ ഇന്ത്യയുടെ മിസൈലുകൾ നിർമ്മിക്കാൻ കൈകളേന്തിയതും അത്ഭുത പ്രതിഭാസമെന്നെ പറയാൻ സാധിക്കുള്ളൂ. കാലം അതിനു ദൃക്‌സാക്ഷിയാവുകയും ചെയ്തു. അദ്ദേഹം നെഞ്ചോട് ചേർത്ത സ്വപ്നങ്ങൾ മധുരങ്ങളായി  ഭാരതത്തിലെ ഓരോ യുവാക്കളിലും പകർന്നു കഴിഞ്ഞു. ലോകം കണ്ടതിൽ വെച്ച് വലിയൊരു ശാസ്ത്ര പണ്ഡിതനായിരുന്നെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിരുന്നെങ്കിലും എന്നും സുന്ദരവും ലളിതവുമായ ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാനായ, ജനകീയനായ അബ്ദുൾ കലാം വിട പറഞ്ഞിട്ടും ചരിത്രമെന്നും ആ സൗമ്യനായ മനുഷ്യനൊപ്പമുണ്ട്. ഉയരങ്ങൾ എത്തിപിടിക്കണമെന്ന മോഹങ്ങളുമായി കഴിയുന്ന ഭാരതത്തിലെ ഓരോ യുവാവിനും ആ ധന്യജീവിതം പ്രചോദനമരുളും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനായിരുന്നു കലാം. അദ്ദേഹത്തെപ്പോലെ ക്രാന്ത ദാർശനികനായി ഇന്ത്യ കണ്ട മറ്റൊരു മഹാനില്ല. ഭാരതജനത ഒന്നടങ്കം ആ വലിയ മനുഷ്യന്റെ അഭാവം അറിയുന്നു. പവിത്രമായ അദ്ദേഹത്തിന്റെ ആത്മാവ് ലോകം മുഴുവനും ചുറ്റി കറങ്ങുന്നുണ്ട്. സർ അങ്ങയുടെ അഭാവം ഞങ്ങൾ അറിയുന്നു. അങ്ങ് ധർമ്മത്തെ ബലമായി പിടിച്ച ഭാരതീയനെന്നും അഭിമാനത്തോടെ കുറിക്കട്ടെ.!














Dream 2020



Tuesday, December 27, 2016

ശ്രീ ജോർജ് നെടുവേലിയുടെ 'ഡാന്യൂബിൻറെ നാട്ടിൽ' (പുസ്തക അഭിപ്രായം)




ജോസഫ് പടന്നമാക്കൽ 

ഗ്രന്ഥകാരനായ ശ്രീ ജോർജ് നെടുവേലിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഏകദേശം രണ്ടാഴ്ചയോളം ഡാന്യൂബ് നദിയിൽക്കൂടി ബോട്ടു യാത്ര ചെയ്തിരുന്നു. അതിലെ വിവരങ്ങളും അതിനോടനുബന്ധിച്ച ഓർമ്മക്കുറിപ്പുകളും 'ഡാന്യൂബിന്റെ നാട്ടിലെന്ന' പുസ്തകത്തിൽ അദ്ദേഹം ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഓരോ പേജുകളും  വായനക്കാരനെ നദിയിൽക്കൂടി യാത്രക്കാരനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ യാത്രാ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയല്ല ഞാൻ. യാത്രാവിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളിൽ കൂടുതലായും മുമ്പു കേട്ടിട്ടുള്ള അതേ പല്ലവികൾ തന്നെയാണ് ആവർത്തിക്കുന്നതെന്നും  തോന്നിപ്പോവാറുണ്ട്. എങ്കിലും കേരളത്തിന്റെ പൗരാണിക സഞ്ചാര സാഹിത്യകൃതിയായ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ 'വർത്തമാനപുസ്തകം' എന്നെ ആകർഷിച്ച ഒരു കൃതിയാണ്. അതുപോലെ ശ്രീ ജോർജ് നെടുവേലിയുടെ ഇരുനൂറു പേജുകളടങ്ങിയ യാത്രാ വിവരണ ഗ്രന്ഥം സഞ്ചാരസാഹിത്യത്തിനുപരി നിശബ്തയിൽ നിശ്ചലമായിരിക്കുന്ന ചരിത്രത്തിന്റെ കാഴ്ചപ്പാടായിതന്നെയാണ് എനിക്കനുഭവപ്പെട്ടത്.

മലയാളത്തിൽ സാധാരണ രചിക്കപ്പെടുന്ന സഞ്ചാര കൃതികൾ കൂടുതലും പുണ്യസ്ഥലങ്ങളെ തേടിയുള്ളതായിരിക്കും. അത്തരം സാഹിത്യ കൃതികൾക്ക് ദിവ്യത്വവും കല്പിക്കാറുണ്ട്. ദേവി ദേവന്മാരുടെ നാടോടി കഥകളോ, അല്ലെങ്കിൽ പുണ്യസ്ഥലങ്ങളായ പലസ്തിൻ, ജറുസലേം, ലൂർദ്, വത്തിക്കാൻ, വേളാങ്കണ്ണി മാതാവ് എന്നിവടങ്ങളിലുള്ള അത്ഭുത കഥകളോ, വർണ്ണിക്കുന്ന സഞ്ചാരകൃതികളാണ് കൂടുതലായും ഗ്രന്ഥശേഖരങ്ങളിലുള്ളത്. ചെറുപ്രായം മുതൽ കേൾക്കുന്ന അത്തരം കഥകൾ വായനക്കാരെ മുഷിപ്പിക്കുന്നുവെന്നുള്ള വസ്തുതകളും എഴുതുന്നവർ മനസിലാക്കുന്നില്ല. ഭാരതത്തിൽ തന്നെ നാം കണ്ണോടിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം സാംസ്ക്കാരികതയിലും പൗരാണികതയിലും കലകളിലും ശിൽപ്പ വൈഭവത്തിലും സമ്പന്നരെന്നു കാണാം. അതൊന്നും ഭൂരിഭാഗം ഒരു യാത്രികന്റെ കണ്ണിൽപ്പെടാറില്ല.

ശ്രീ ജോർജ് നെടുവേലി എഴുതിയ ഈ പുസ്തകം വെറുമൊരു യാത്രാ വിവരണമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത അനേക സാമ്രാജ്യങ്ങളുടെ കഥകളാണ് ജോർജിന്റെ തൂലികയിൽനിന്നും നെയ്തെടുത്ത മനോഹരമായ ഈ പുസ്തകം. അതിനുള്ളിൽ പ്രേമമുണ്ട്, ചിരിയുണ്ട്, കണ്ണുനീരുണ്ട്. രക്തച്ചൊരിച്ചിലുകളും രക്തസാക്ഷികളുമുണ്ട്. വികാര വിചാര വീഥികളിൽക്കൂടി വായനക്കാർ നിറുത്താതെ ഈ പുസ്തകം വായിച്ചുതീർക്കുമെന്നതിൽ തർക്കമില്ല.  വൈവിധ്യമാർന്ന സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും രക്തപ്പുഴകളുടെയും കഥകൾ ഈ നദിയ്ക്ക് പറയാനുണ്ട്. ആ കഥകൾ മനസിനെയുണർത്തണമെങ്കിൽ ജോർജിന്റെ ഹൃദ്യമായ മലയാളത്തിൽ എഴുതിയ ഈ പുസ്തകം സഹായകമാകും. പുസ്തകം വായിച്ചുകഴിയുമ്പോൾ നമ്മുടെ വിജ്ഞാനത്തിന്റെ പരിധി എത്രമാത്രമെന്നും മനസിലാക്കാൻ സാധിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തയാറാക്കിയ ഒരു ഗവേഷണ ഗ്രന്ഥമാണിത്. ഇതിലെ ഉള്ളടക്കത്തിലുള്ള വിഷയങ്ങൾ പലതും സ്‌കൂളിൽ പഠിക്കാൻ സാധിച്ചെന്നു വരില്ല. ഒരു പണ്ഡിതന്റെ വൈദഗ്ദ്ധ്യത്തോടെ ഗഹനമായി പഠിച്ചശേഷമാണ് ശ്രീ ജോർജ് ഈ പുസ്തകം തയാറാക്കിയത്. ഇത് വെറും യാത്രാവിവരണം മാത്രമല്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും ഹിറ്റ്ലറിൻറെ വളർച്ചയും തളർച്ചയും യഹൂദ കൂട്ടക്കൊലകളും ന്യൂറൻ ബെർഗ് വിസ്താരങ്ങളും ഒരു സമ്പൂർണ്ണ ചരിത്രകാരന്റെ വീക്ഷണത്തോടെ പുസ്തകത്തിലുടനീളം പരാമർശിച്ചിട്ടുണ്ട്.

റോമൻ ഇതിഹാസത്തിലെ സമുദ്രദേവതയായ 'ഡാന്യൂബിയൂസിൽ'നിന്നും (Danubius) ഡാന്യൂബ് എന്ന പേരിനു തുടക്കമിട്ടു.  ഡാന്യൂബ് നദി പ്രധാനമായും ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രോയേറ്റിയ, സെർബിയ, റൊമാനിയ, ബൾഗേറിയ, മൊൾഡോവ എന്നീ ഭൂവിഭാഗങ്ങളിക്കൂടി ഒഴുകുന്നു.  ഡാന്യൂബിന്റെ കഥയിൽ ഗ്രന്ഥകാരൻ ദേവി ദേവന്മാരേയോ ദൈവങ്ങളെയോ അവരുടെ നാടോടി കഥകളെയോ വിശുദ്ധരെയോ ചേർത്തിട്ടില്ല. അതേ സമയം ദേവീ ദേവന്മാരോടനുബന്ധിച്ചുള്ള പൗരാണികതയും കലകളും ശില്പവിദ്യകളും ഹൃദ്യമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. സുഗന്ധം പരത്തുന്ന പുഷ്പലതാതികളും ഹരിതക പച്ച നിറഞ്ഞ കുന്നുകളും മേടുകളും തടാകങ്ങളും താഴ്വരകളും ഡാന്യൂബ് എന്ന നീല നദിയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. വായനക്കാരനും ഗ്രന്ഥകാരനൊപ്പം യാത്ര ചെയ്യുന്നു. ഈ നദിയുടെ തീരത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേകമനേക രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കഥകൾ ഇതിലുണ്ട്. അതിൽ അസ്തമിച്ചു പോയ റോമാ സാമ്രാജ്യവും ഓട്ടോമൻ സാമ്രാജ്യവും കിഴക്കേ യൂറോപ്പിലെയൊന്നാകെയുള്ള തകർന്ന രാജ്യങ്ങളുടെ ചരിത്രങ്ങളുമുൾപ്പെടും. ഉദിച്ചുയർന്ന നദിതട സംസ്ക്കാരവും പൗരാണിക യുഗങ്ങളിലെ മനുഷ്യന്റെ ജീവിത പ്രയാണ യാത്രകളും ഇതിലുണ്ട്. ആധുനികതയുടെ മുഖഛായയും പ്രതിഫലിക്കുന്നുണ്ട്. അവസാനം ബർലിൻ വാളിനെ ഗ്രന്ഥകാരൻ ശുഭകരമായിത്തന്നെ തകർക്കുന്നു.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും മുസോളിനിയുടെയും ഹിറ്റലറിന്റെയും വളർച്ചയും പതനവും വായിക്കാം. സാര്‍വ്വത്രികവും സാര്‍വ്വകാലീകവുമായ മൂല്യങ്ങളുള്ള കലാസൃഷ്‌ടികളും വിവരിച്ചിരിക്കുന്നു. ജർമ്മനിയുടെ ഉയർച്ചയുടെയും താഴ്ചയുടെയും കാലങ്ങളിലെയും ഹിറ്റ്ലർ യുഗത്തിലെ സാമ്പത്തിക ശാസ്ത്രവും ഭംഗിയായി വിവരിച്ചിട്ടുണ്ട്. ശീതസമരം ഉണ്ടായ കഥയും തന്മയത്വമായി വർണ്ണിച്ചിരിക്കുന്നു. ഓരോ അദ്ധ്യായങ്ങളും ചരിത്ര കുതുകികളായവർക്ക് വിജ്ഞാനമുളവാക്കുന്നതുമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ സാംസ്ക്കാരിക നഗരങ്ങൾ കടന്നുപോവുന്ന 2600 കിലോമീറ്ററോളം നീളമുള്ള ഒരു നദിയാണ് ഡാന്യൂബ്. ജർമ്മനിയിലെ ചുടല കരിങ്കാട്ടിൽനിന്നും   ആരംഭിച്ച് കറുത്ത കടലെന്നർത്ഥമുള്ള 'ബ്ളാക്ക് സീയിൽ' ഈ നദി അവസാനിക്കുന്നു. യൂറോപ്പിന്റെ അതിമനോഹരമായ കാഴ്ചകളും സാംസ്ക്കാരിക സ്തൂപങ്ങളും കലാസങ്കേതങ്ങളും നിറഞ്ഞ തീരപ്രദേശത്തുകൂടിയാണ്  നദിയൊഴുകുന്നത്.

പത്തു രാജ്യാതിർത്തികൾ കടന്നുകൊണ്ട് ഡാന്യൂബ് നദി സ്വച്ഛമായി എന്നുമെന്നപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്. യൂറോപ്പ് കടന്നുപോവുന്ന റഷ്യയുടെ വോൾഗാ നദി ഏറ്റവും നീളം കൂടിയ നദിയായി കരുതപ്പെടുന്നു. നദിയൊഴുകുന്ന മുപ്പതു ശതമാനത്തോളം ഭൂവിഭാഗങ്ങൾ ഹംഗറിയിലാണ്. വാസ്തവത്തിൽ ജർമ്മനിയിൽ നിന്ന് തുടങ്ങുന്ന നദിയുടെ താലോലിക്കുന്ന ഭവനം ഹംഗറിയെന്നു പറയാം. യൂറോപ്പിലെ പത്തുമില്യൻ ജനങ്ങൾ കുടിവെള്ളത്തെ ആശ്രയിക്കുന്നത് ഈ നദിയെയാണ്. തെളിമയാർന്ന വെള്ളമാണ് ഡാന്യൂബു നദിയിൽക്കൂടി ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കപ്പൽ സഞ്ചാരം മൂലം നദിയുടെ കുറെ ഭാഗങ്ങൾ മലിനമായിട്ടുമുണ്ട്. ആയിരക്കണക്കിന് വിദേശികളായ വിനോദ യാത്രക്കാരാണ് ദിനം പ്രതി ഈ നദിയിൽക്കൂടി യാത്ര ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശങ്ങളാണ് നദിയുടെ ഇരു കരകളിലുമുള്ളത്.

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിക യാത്രാ വഴിയായിരുന്നു ഡാന്യൂബ്.  മലകളും കാടുകളും ഇടകലർന്ന ഭൂപ്രദേശങ്ങൾ ഡാന്യൂബ് നദിയുടെ നീണ്ടുകിടക്കുന്ന ഇരുകരകളിലും ദൃശ്യമാണ്. നീലിമയാർന്ന ഈ നദി ജർമ്മനിയിൽ നിന്നും ചെറിയ നദികളായി ആരംഭിക്കുന്നു. പിന്നീട് യൂറോപ്പിൽ അത് വൻനദിയായി തീരുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട ജലഗതാഗതങ്ങളുമായി സന്ധിക്കുന്നുമുണ്ട്. വിയന്നാ മുതൽ ബുഡാപെസ്റ്റ് വരെയുള്ള സാംസ്ക്കാരിക നഗരങ്ങളിൽക്കൂടിയും നദി പ്രവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഡാന്യൂബ്നദി ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിക്കഴിഞ്ഞത്.

ഡാന്യുബ് നദിക്ക് നിറഭേദങ്ങളോടെയുള്ള പല മുഖങ്ങളുണ്ട്. റോമ്മായുടെ ശില്പകലകളിൽ ഡാന്യുബിനെ മുഖശ്രീയുള്ള ഒരു പുരുഷനായി ചമയിച്ചുകൊണ്ട് പ്രതിമകളുണ്ടാക്കുന്നു. താടിയുള്ള ബുദ്ധിമാനായ ദൈവമായിട്ടാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നതും. മറ്റെല്ലായിടത്തും അവളൊരു സുന്ദരിയായ സ്ത്രീ. സൗകുമാര്യത്തിന്റെയും കൃപയുടെയും ആകർഷത്വത്തിന്റെയും ദേവതയായും കാണപ്പെടും. രക്തപ്പുഴകളൊഴുകിയ നാളുകളിൽ അവളുടെ മുഖം ദുഃഖങ്ങൾ അമർത്തിക്കൊണ്ടുള്ളതായിരിക്കാം. ഡോണറ്റ്സ്‍ച്ചിങ്ങെന്ന (Donaueschingen)  റോമായിലെ ഈ നദീ തീരത്തുള്ള പട്ടണത്തിൽ, കറുത്ത വനങ്ങളിൽ അവളൊരു കൗമാരിയായ ബാലികയാണ്. അമ്മയെ നോക്കി ഉത്ഘണ്ടയോടെ നോക്കി നിൽക്കുന്ന പ്രതിരൂപമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. 'അമ്മ അവിടെ ഡാന്യൂബ് നദിയിൽ നിന്നും വരുന്ന വെള്ളം കൊണ്ട് താഴ്വരകളെ സംരക്ഷിക്കുന്നതായും തീറ്റുന്നതായുമുള്ള പ്രതീകമാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്. മകളോട് കിഴക്കിലേയ്ക്ക് സഞ്ചരിക്കാനുള്ള വഴികളും ചൂണ്ടിക്കാണിക്കുന്നു.

കവികളുടെ ഭാവനയിൽ അവളുടെ നിറത്തെ അതാത് രാജ്യങ്ങളിലെ സംസ്ക്കാരമനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. സൗന്ദര്യമെന്നത് ഓരോരുത്തരും മനസ്സിൽ സൃഷ്ടിക്കുന്ന വികാരങ്ങൾക്കനുസരിച്ചിരിക്കും. 1866-ൽ ജോൺ സ്ട്രൗസ്‌ (Johann Strauss II ) രചിച്ച കവിതയിൽ അവളൊരു നീല സുന്ദരിയാണ്. ഓസ്ട്രിയൻ കവിയായ അദ്ദേഹം പ്രഷ്യയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട, അവിടെ  അകപ്പെട്ട ജനത്തിനെ രക്ഷിച്ച ഡാന്യൂബ് നദിയെയാണ് വർണ്ണിക്കുന്നത്. പ്രഷ്യയും ഓസ്ട്രിയയുമായി ഏഴാഴ്ചക്കാലത്തോളം യുദ്ധമുണ്ടായിരുന്നു. യുദ്ധത്തിൽ ഓസ്ട്രിയ പരാജയപ്പെടുകയാണുണ്ടായത്. ബൾഗേറിയക്കാർക്ക് അവളൊരു വെളുത്ത സുന്ദരി. ഹംഗറിക്കാർ  അവളെ സുവർണ്ണ തലമുടികളോടെയുള്ള 'ബ്ലോണ്ട് റ്റിസ്സാ'യെന്ന് വിളിക്കുന്നു. സെർബിയാക്കാർക്കു അവൾ വെള്ളിനക്ഷത്രം പോലെ നിറമുള്ള സുന്ദരിയും.

വിവിധ സംസ്‌ക്കാരങ്ങളാൽ സമ്മിശ്രമായ വിശാല ഹൃദയമുള്ളവരുടെ നദിയാണിത്. പത്തു രാജ്യങ്ങളുടെ ഹരിതക പച്ച നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് അവൾ ജീവന്റെ ജലം നൽകുന്നു. അവളെക്കാൾ നീളമുള്ള വോൾഗാ നദിക്ക് 2290 മൈൽ നീളമുണ്ട്‌. പക്ഷെ വോൾഗാ നദി റക്ഷ്യയെ മാത്രമേ നനയ്ക്കുന്നുള്ളൂ. പൗരാണിക കാലംമുതൽ ഈ നദിയിൽക്കൂടി കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റക്കാർ വന്നുംപോയും വിവിധ ഭൂവിഭാഗങ്ങൾ കീഴടക്കിയും അധിവസിച്ചിരുന്നു. കൊള്ളക്കാരും സാഹസികരും ഈ നദിയുടെ ഹൃദയഭാഗത്തുകൂടി സഞ്ചരിച്ചിരുന്നു. മാറി മാറി വരുന്ന ആചാരങ്ങൾക്കും ആശയങ്ങൾക്കും മാറ്റങ്ങളുടേതായ ചരിത്രവീഥികൾക്കും അവളെന്നും സാക്ഷിയായിരുന്നു. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് ടർക്കികൾ അവിടെ ഇരുമ്പ്, വെള്ളി പോലുള്ള ലോഹങ്ങൾകൊണ്ട് ആയുധങ്ങളും കലാവസ്തുക്കളും നിർമ്മിച്ചിരുന്നു. കച്ചവടങ്ങളും കൃഷികളും ചെയ്തിരുന്നതായി പുരാവസ്തു ശാസ്ത്രങ്ങളിലുണ്ട്. പുതിയ ഇനം മരങ്ങളും ചെടികളും പഴവർഗങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചിരുന്നു. പഴങ്കാല ചരിത്രത്തിലെ കിഴക്കേ യൂറോപ്പിനെ ടർക്കികൾ ആക്രമിക്കുകയും നദിതീരത്തുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.  ട്യൂലിപ് (Tulip) പോലുള്ള മനോഹര പുഷ്പ്പങ്ങളും കോൺസ്റ്റാന്റിനോപ്പിളിൽ (Constantinople) നിന്നുവന്ന കുടിയേറ്റക്കാർ അവിടെയുള്ള താഴ്വരകളിൽ നട്ടു വളർത്തിയിരുന്നു.

ന്യുറം ബർഗിലെ കൊട്ടാര സന്ദർശന വിവരങ്ങളടങ്ങുന്ന പ്രത്യേകമായ ഒരു  അദ്ധ്യായം ജോർജിന്റെ ഈ യാത്രാവിവരണ പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്.  നാസി ഭരണകാലങ്ങളിൽ അവിടം നാസികളുടെ ഒരു സങ്കേതമായിരുന്നു. അവിടെനിന്നായിരുന്നു നാസികൾ ലോകമഹായുദ്ധ കാലങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും. ദേശീയ ഭീകരത വളർത്താൻ കൊട്ടാരത്തിന്റെ മുമ്പിൽക്കൂടി വമ്പിച്ച റാലികളും നടത്തിയിരുന്നത് ചരിത്രമാണ്. ഹിറ്റ്ലർ നാസികളെ വൈകാരികമായ പ്രസംഗങ്ങളിൽക്കൂടി സംബോധന ചെയ്തുകൊണ്ടിരുന്നതിനും ഭീകര കിരാതത്വം നാടുമുഴുവൻ വ്യപിപ്പിയ്ക്കാൻ ആഹ്വാനം ചെയ്യുന്നതിനും ന്യുറൻ ബെർഗ് സാക്ഷ്യമായിരുന്നു. നാസികുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അനുയോജ്യമായ ഒരു സ്ഥലമായി ന്യുറൻബർഗ് തെരഞ്ഞെടുക്കാനും അത് കാരണമായി.

പ്രതിഭാഗത്തിനായി പ്രസിദ്ധരായ ജർമ്മൻ വക്കീലന്മാരും ഹാജരായിരുന്നു. കുറ്റക്കാരായി മുദ്രകുത്തിയവർ രാജ്യത്തിലെ നിയമം മാത്രം അനുസരിച്ചുള്ളുവെന്ന വാദങ്ങളൊന്നും കോടതി ചെവികൊണ്ടില്ല. 1946 ഒക്ടോബർ പതിനാറിനുമുമ്പ് പത്തുപേരെ തൂക്കിലേറ്റി ശിക്ഷാവിധി നടപ്പാക്കി. തുക്കാനുള്ള മരണവിധി നടപ്പാക്കിയത് 'സർജൻ മാസ്റ്റർ ജോൺ വുഡ്‌സ് (1903-50)' ആയിരുന്നു. 'കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള ജോലി തന്നെ ഏൽപ്പിച്ചതിൽ 'വുഡ്‌സ്' സന്തുഷ്ടാനാണെന്നും താൻ ചെയ്തില്ലെങ്കിൽ അത് മറ്റാരെങ്കിലും ചെയ്യാൻ നിർബന്ധിതനാകുമെന്നും പത്തു മനുഷ്യരെ 103 മിനിറ്റിനുള്ളിൽ ഇല്ലാതാക്കണമെന്നും' അയാൾ ടൈം മാഗസിനോട് അന്നു പറഞ്ഞു.

1942 ഡിസംബറിൽ സഖ്യകക്ഷികളായ ഗ്രേറ്റ് ബ്രിട്ടനും യുണൈറ്റഡ് സ്റ്റേറ്റും സോവിയറ്റ് യൂണിയനുമൊത്ത് പൗരജനങ്ങളെ കൊന്നവർക്കെതിരെ ജൂറിയെ നിയമിക്കാൻ തീരുമാനിച്ചു. ലക്ഷക്കണക്കിന് ജർമ്മൻ ഉദ്യോഗസ്ഥരെ വിസ്താരമില്ലാതെ വധിക്കാനായിരുന്നു സ്റ്റാലിൻ നിർദ്ദേശിച്ചത്. വിൻസ്റ്റൺ ചർച്ചിലും അതിന്റെ സാധ്യതയെ ആരാഞ്ഞിരുന്നു. എന്നാൽ അമേരിക്ക ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ നിരാകരിച്ചു. ഒടുവിൽ ഉയർന്ന ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാൽ മതിയാകുമെന്നും തീരുമാനമെടുത്തു. കുറ്റവാളികളെ വിസ്തരിക്കുമ്പോൾ ശരിയായ ഡോക്യൂമെന്റുകളും വേണമെന്ന് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാൻ പാടില്ലാന്നും അമേരിക്കാ ശഠിച്ചു.

ഡാന്യൂബിന്റെ കഥകളിലുൾപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധകുറ്റവാളികളെ വിസ്തരിക്കുന്നതായ 'ന്യുറൻ ബർഗ് ട്രയൽ' ആരെയും വികാരാധീനമാക്കുന്നതാണ്. വിജയിച്ചവന്റെ നീതിയായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. 1945 നും 1949 നുമിടയിലായി പതിമൂന്നു ന്യായവിചാരങ്ങൾ ന്യുറൻബെർഗ് നിയമ പീഠത്തിങ്കലുണ്ടായിരുന്നു. അവരിൽ നാസിപാർട്ടിയിലെ  ഉയർന്ന ഔദ്യോഗിക ഉദ്യോഗസ്ഥരും പട്ടാള മേധാവികളും, ജർമ്മൻ വ്യവസായികളും അറ്റോർണിമാരും ഡോക്ടർമാരുമുൾപ്പെട്ട യുദ്ധകുറ്റവാളികളുമുണ്ടായിരുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനുമെതിരായ കുറ്റങ്ങളായിരുന്നു അവരിൽ ആരോപിച്ചത്.1945-ൽ അഡോൾഫ് ഹിറ്റ്ലർ വിചാരണയ്ക്കുമുമ്പ് തന്നെ ആത്മഹത്യ ചെയ്തു. ന്യുറൻബെർഗ് വിചാരണ അന്തർദേശീയ കോടതികൾക്കുള്ള മാർഗ ചരിത്രമായി തീരുകയും ചെയ്തു. ഈ കെട്ടിടത്തിനുള്ളൽത്തന്നെ അന്തർദേശീയ കുറ്റവാളികൾക്കുള്ള ഒരു കോടതി 1975 നവംബർ ഇരുപതാം തിയതി ആരംഭിച്ചു. പിന്നീടുള്ള കാലങ്ങളിൽ മനുഷ്യത്വത്തിനെതിരെയുള്ള അന്തർദേശീയ കൂട്ടക്കൊലകൾക്കെല്ലാം ഈ നീതിപീഠത്തിൽനിന്നും വിധി കൽപ്പിച്ചിരുന്നു.

1961 ആഗസ്റ്റ് പതിമൂന്നാം തിയതി കിഴക്കേ ജർമ്മനി കിഴക്കും പടിഞ്ഞാറും വേർതിരിച്ചുകൊണ്ടുള്ള മതിൽക്കെട്ടിന്റെ നിർമ്മാണങ്ങൾ ആരംഭിച്ചു. ആദ്യം മുള്ളുവേലികൾ കൊണ്ടു അതിരു തിരിച്ചിരുന്നു. നെടുനീളെ ആയുധധാരികളായ പട്ടാളക്കാർ കാവലും നിന്നിരുന്നു. പടിഞ്ഞാറ് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേർ മുള്ളുവേലികൾ ചാടി കിഴക്കേ ജർമ്മനിയിൽ രക്ഷപെട്ടു. ഏതാനും ആഴ്ചകൾക്കുള്ളിൽ മുള്ളുവേലികൾ കോൺക്രീറ്റ് ഭിത്തികളാക്കി. 1962 ജൂൺ മാസം രണ്ടാമതൊരു മതിലും ആദ്യത്തെ മതിലിനു സമാനമായി തീർത്തു. കിഴക്കേ ജർമ്മനിയിൽ നിന്നും പടിഞ്ഞാറെ ജർമ്മനിക്ക് പലായനം ചെയ്യുന്നവരെ കാഴ്ചയിൽ തന്നെ വെടി വെച്ചിടുമായിരുന്നു. രണ്ടു മതിലുകൾക്കും ഇടയിലുള്ള ഇടനാഴികളെ 'മരണത്തിന്റെ ഇടനാഴി'യെന്നറിയപ്പെട്ടിരുന്നു. മതിലുകൾ നല്ല ഉറപ്പോടെയും സുരക്ഷയോടെയും പണി തീർത്തിരുന്നു. 'ബോർഡർ വാൾ' എന്നറിയപ്പെടുന്ന മതിലുകൾ പണിതുയർത്താൻ അഞ്ചു വർഷമെടുത്തു. 1975-ൽ മതിലുകൾ പൂർത്തിയാക്കിയതുകൊണ്ടു ബോർഡർ വാൾ-75 എന്നും ഈ മതിലുകൾ അറിയപ്പെടുന്നു. മതിലുകൾ മൊത്തം 45000 കോൺക്രീറ്റ് കട്ടകൾകൊണ്ടാണ് നിർമ്മിച്ചത്. ഓരോ കട്ടയ്ക്കും 3.2 അടി വീതിയും 12 അടി പൊക്കവും മൂന്നു ടൺ ഭാരവുമുണ്ടായിരുന്നു. മുപ്പതു വർഷത്തോളം ശീതസമരത്തിന്റെ പ്രതീകമായി ജർമ്മൻ മതിൽക്കെട്ടുകളെ കരുതിയിരുന്നു. 79 മൈലുകൾ ദീർഘദൂരത്തോളം മതിൽക്കെട്ടിനു നീളമുണ്ട്‌.

ഏകദേശം 300 നിരീക്ഷണസ്തുപങ്ങളും (watch towers൦) മതിലുകളുടെ സമീപങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. 250-ൽപ്പരം പ്രത്യേകം പരിചയം നേടിയ ജർമ്മൻ നായ്ക്കളും മതിലിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 29 ബങ്കറുകളും കിടങ്ങുകളും മതിലിനുടനീളം കുഴിച്ചിട്ടുണ്ട്. 65  മൈലുകൾ ദൂരം വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാനും ഭടന്മാർക്ക് ഒളിച്ചിരിക്കാനുമുള്ള കിടങ്ങുകളുമുണ്ട്. എന്നിട്ടും സ്വാതന്ത്ര്യത്തിനായി മോഹിക്കുന്ന 5000 ജനങ്ങളോളം രക്ഷപെട്ടു. അങ്ങനെ രക്ഷപെടാൻ ശ്രമിച്ചവരിൽ നൂറു കണക്കിന് ജനം മരിക്കുകയും ചെയ്തു. 1987 ജൂണിൽ മതിലുകൾക്കു മുമ്പിൽ നിന്ന് 'റൊണാൾഡ് റീഗൻ' ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്തു. രണ്ടു വർഷത്തിനുശേഷം ആയിരക്കണക്കിന് കിഴക്കും പടിഞ്ഞാറും ജർമ്മനിയിലുള്ളവർ മതിലിടിച്ചു തകർക്കാനും മതിൽക്കെട്ടുകൾ മറി കടന്നു ചാടാനും തുടങ്ങി. 1990 ഒക്ടോബർ മൂന്നാം തിയതി കിഴക്കും പടിഞ്ഞാറുമുള്ള ജർമ്മനികൾ ഒന്നായി, ഒരേ ജനതയായി വിളംബരം ചെയ്തു. മുപ്പതു വർഷങ്ങൾ രണ്ടു ജനതയുടെ മറയായി നിന്ന ചരിത്രത്തിന്റെ ആ മതിൽക്കെട്ടുകൾ മുഴുവനായി തകർക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങൾ ലോകമാകമാനമുള്ള മ്യൂസിയത്തിൽ ഇന്ന് സൂക്ഷിക്കുന്നു. എങ്കിലും ആ പാഴ്‌വസ്‌തുക്കൾ പുനരുത്‌പാദനം (recycling)നടത്തുകയും ജർമ്മനിയുടെ നിർമ്മാണപദ്ധതികൾക്കായി ഉപയോഗിക്കുകയുമുണ്ടായി.

കേരളത്തിലെ സഞ്ചാരസാഹിത്യത്തെപ്പറ്റി ചുരുക്കമായി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ റോമാ വിവരണമുൾപ്പെട്ട വർത്തമാന പുസ്തകം  ഇന്ത്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യമായി വിലയിരുത്തുന്നു. 1790-ൽ എഴുതിയ ഈ കൃതി പ്രസിദ്ധീകരിച്ചത് 1936-ലായിരുന്നു.  ഒരു കാലഘട്ടത്തിന്റെ സാംസ്‌ക്കാരികവും ഉപരിപ്ലവങ്ങളുമടങ്ങിയ വർത്തമാന പുസ്തകം ഒരു സഞ്ചാര ഡയറിയെക്കാൾ  ചരിത്ര പുസ്തകമായി കരുതുകയായിരിക്കും ഉചിതം.1895-ൽ 'പരുമല ബിഷപ്പ് ഗ്രിഗോറിയോസ്' എഴുതിയ 'ഓശ്ലോം യാത്ര'യുടെ  മലയാള പരിവർത്തനം  അച്ചടിച്ച സഞ്ചാര സാഹിത്യത്തിന്റെ ആദ്യത്തെ കൃതിയായി കരുതുന്നു. പദ്യത്തിൽ എഴുതിയ ആദ്യത്തെ യാത്രാ വിവരണം ധർമ്മ രാജാവിന്റെ രാജേശ്വരം യാത്രയാണ്. മലയാളത്തിലെ സഞ്ചാരസാഹിത്യ നായകരിൽ പ്രമുഖനായി എസ്.കെ. പൊറ്റക്കാടിനെ വിലമതിക്കുന്നു.  കൂടാതെ കെ.പി. കേശവമേനോൻ, കെ.എം. പണിക്കർ, ഡോ.കെ.എം. ജോർജ്, നിത്യ ചൈതന്യ യതി, ഇ.എംഎസ് എന്നിവരും സഞ്ചാര സാഹിത്യത്തിൽ തിളങ്ങിനിന്നവരാണ്.

പ്രസിദ്ധരായ  യാത്രാവിവരണങ്ങൾ നൽകിയ  സാഹിത്യകാരുടെ കൃതികളോടൊപ്പം  ശ്രീ ജോർജ് നെടുവേലിയുടെ 'ഡാന്യൂബിന്റെ നാട്ടിൽ' എന്ന സഞ്ചാരഗ്രന്ഥവും വളരെ ഉയർന്നനിലവാരം പുലർത്തുന്നു. ശ്രീ ജോർജ്, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഉസ്മാനിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. പുളിങ്കുന്നിലാണ് ജനിച്ചത്. പിതാവ് പ്രസിദ്ധ ആയുർവേദ വൈദ്യനായിരുന്ന വൈദ്യ കലാനിധി ചെറിയാൻ വൈദ്യനും മാതാവ് മറിയാമ്മ ചെറിയാനും. നൈജീരിയയിൽ പത്തു വർഷം സാമ്പത്തിക ശാസ്ത്രവും നിയമവും പഠിപ്പിച്ചിരുന്നു. ഇപ്പോൾ കുടുംബമായി ഫ്ലോറിഡയിൽ താമസിക്കുന്നു. മലയാള സഞ്ചാരസാഹിത്യത്തെ മനോഹരമായ ഒരു കൃതിയിൽക്കൂടി പൊൻതിലകക്കുറിയണിയിച്ച ജോർജ് നെടുവേലിക്ക് സർവ്വവിധ മംഗളങ്ങളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിൻറെ ശക്തമായ തൂലികയിൽനിന്നും ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിൽ പ്രസിദ്ധീകരിക്കാനും അഭിലഷിക്കുന്നു. അമേരിക്കൻ പ്രവാസി സാഹിത്യത്തിനും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.






Danubius and Vindobona

Thursday, December 22, 2016

മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും





ജോസഫ് പടന്നമാക്കൽ 

പഴയകാലങ്ങളിൽ പുരോഹിതരായിരുന്നവർ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നും ജനിച്ചു വളർന്നവരായിരുന്നു. അമ്പലപൂജാദി കർമ്മങ്ങൾ  നമ്പൂതിരിമാർ കൈവശപ്പെടുത്തിയതുപോലെ ക്രിസ്ത്യൻ പൗരാഹിത്യത്തിന്റെ കുത്തകയും ഉയർന്ന കുടുംബ മഹിമയുള്ളവരിൽ നിക്ഷിപ്തമായിരുന്നു. കുടുംബത്ത് ഡോക്ടർ, എഞ്ചിനീയർ പോലെ പുരോഹിതനും സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല, പത്താം ക്ലാസ് പാസാകുന്ന ആർക്കും ഏതു തെമ്മാടിയുടെയും ഷൈലോക്കുകളുടെയും മക്കൾക്ക് പുരോഹിതരാകാമെന്നായി. പൗരാഹിത്യന്റെ വിലയിടിഞ്ഞതും അത്തരക്കാരുടെ തള്ളിക്കയറ്റത്തിനു ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചടത്തോളം മറിയക്കുട്ടിക്കൊലക്കേസ് മുതൽ  അധഃപതിച്ച പുരോഹിതരെയും മാന്യന്മാരായവരോടൊപ്പം ജനം ശ്രദ്ധിക്കാൻ തുടങ്ങി.

കുപ്രസിദ്ധമായ മറിയക്കുട്ടി കൊലക്കേസിന്റെ വിസ്താര നാളുകളിൽ ദീപികയും മനോരമയും ഒരുപോലെ ഫാദർ ബെനഡിക്റ്റ് നിരപരാധിയെന്ന് വിധിയെഴുതി. എങ്കിലും അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാർ മാത്യു കാവുകാട്ട്, "നീതിയും സത്യവും അതിന്റെ വഴിക്കു നടക്കട്ടെ, കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നു" പറഞ്ഞതും ഓർക്കുന്നു. കാവുകാട്ട് ബിഷപ്പിനെപ്പോലെ ദിവ്യന്മാരായ മഹാന്മാരും ഈ സഭയിലുണ്ടായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. അതേ രൂപതയിലുള്ള ഒരു വൈദികനായ ഫാദർ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ സുപ്രസിദ്ധ സാഹിത്യകാരനായ ബെന്യാമിനുള്ള മറുപടി തികച്ചും രുചികരമായിരുന്നില്ല.

പുരോഹിതരുൾപ്പടെയുള്ള  എല്ലാ ക്രിമിനൽ കേസുകളിലും മനോരമ എക്കാലവും കത്തോലിക്കാസഭയ്‌ക്കൊപ്പമുണ്ടായിരുന്നു.  കോട്ടയം കോൺവെന്റിൽ അന്തേവാസിയായിരുന്ന അഭയായെന്ന യുവതിയായ കന്യാസ്ത്രിയെ കൊന്നു കിണറ്റിലിട്ടപ്പോഴും മനോരമ പത്രം പുരോഹിതരെ രക്ഷിക്കാൻ ശ്രമിച്ചു. ഇങ്ങനെ നീതികേടു കാണിക്കുന്ന പുരോഹിതരുടെ ധാർമ്മിക ബോധം എത്രമാത്രം അധഃപതിച്ചതെന്നും കേരളത്തിലെ കഴിഞ്ഞകാല സംഭവപരമ്പരകളിൽനിന്നും വ്യക്തമാണ്.

ഫാദർ ഇലഞ്ഞിമറ്റം ലൈംഗിക ചുവകൾ കലർത്തിയുള്ള ഒരു മറുപടിയാണ് ബെന്യാമിന് അയച്ചത്. ശ്രീ ബെന്യാമിനും അത്തരത്തിലുള്ള ഒരു ലേഖനം എഴുതിയില്ലേയെന്നു ചോദ്യം വരാം. മിക്ക  സാഹിത്യകാരന്മാരുടെ കൃതികളും ലൈംഗിക ചുവ കലർന്നിട്ടുള്ളതാണ്. ബഷീറിന്റെയും കേശവദേവിന്റെയും കൃതികളിൽ ലൈംഗിക വികാരങ്ങൾ പച്ചയായി വിവരിച്ചിരിക്കുന്നത് കാണാം. അങ്ങനെയൊരു അവകാശം മാത്രമേ സാഹിത്യകാരനായ ബെന്യാമിനുമെടുത്തുള്ളൂ. സദാചാരം പഠിപ്പിക്കാൻ അദ്ദേഹം സദാചാരവാദിയോ പുരോഹിതനോ അല്ല. അക്കാര്യം അദ്ദേഹത്തിൻറെ മറുപടിയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം കപട സംസ്ക്കാരങ്ങളെ മറച്ചുവെച്ചുകൊണ്ടു നടക്കുന്ന സഭയിലെ ഏതാനും ചില പുരോഹിതർക്ക് ഒരു സ്ത്രീയുടെ മാറിടത്തിന്റെ ചിത്രം കണ്ടപ്പോൾ കലിയിളകിയെന്നും മനസിലാക്കണം.

ബെന്യാമിൻ പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ്.  എഴുത്തുലോകത്തിൽ കുരു പൊട്ടുവോ, ലൈംഗിക ചുവയുള്ള കാര്യങ്ങളോ എഴുതാം.  ഒരു എഴുത്തുകാരന്റെ ചിന്തകൾ ഭൗതിക ലോകത്തെപ്പറ്റിയാണ്. തന്റെ ഭാര്യ ഗർഭിണിയായിരുന്ന കാലഘട്ടങ്ങളിൽ വികാരങ്ങളെ എങ്ങനെ കീഴ്പ്പെടുത്താമെന്നു ശ്രീ ബെന്യാമിൻ തന്മയത്വമായി എഴുതിയിട്ടുമുണ്ട്. ഒരു എഴുത്തുകാരനു ഒരു ജനതയെ സാംസ്‌കാരികമായോ ആദ്ധ്യാത്മികമായോ പരിവർത്തനം ചെയ്യാനുള്ള കടമയില്ല. ജനങ്ങളുടെ മനോധർമ്മത്തിനനുസരിച്ചു എഴുതുകയെന്നതാണ് അയാളുടെ ജോലി. അയാളൊരു സാംസ്ക്കാരിക ചിന്തകനായിരിക്കണമെന്നില്ല. എന്നാൽ ഒരു സമൂഹത്തിനെ ദൈവത്തിങ്കിലേയ്ക്ക് അടുപ്പിക്കണമെന്നും സാംസ്ക്കാരികവും ആദ്ധ്യാത്മികവുമായ കാഴ്ചപ്പാട് സമൂഹത്തിനു കാഴ്ച വെക്കണമെന്നുമാണ് പുരോഹിതൻ ചിന്തിക്കേണ്ടത്.

സൽമാൻ റഷ്ദിയുടെ തലയ്ക്ക് വിലപറഞ്ഞ ഇസ്‌ലാമിക ഭീകരവാദികളെക്കാളും പുരോഹിതരുടെ സാംസ്ക്കാരികത താണു പോയതിന്റെ തെളിവാണ് ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള   മറുപടി. അതിനദ്ദേഹം അല്മായർ ചെയ്യുന്ന കുറ്റകൃത്യങ്ങളുമായി തുലനംചെയ്തു തടിതപ്പാൻ ശ്രമിക്കുകയാണ്. ജിഷാക്കൊലക്കേസും അഭയാക്കൊലക്കേസും ഒരേ ത്രാസിൽ അളക്കാനും ഇലഞ്ഞിമറ്റം  ശ്രമിക്കുന്നു. ഇസ്‌ലാമിക മതത്തെ മൊത്തം അധിക്ഷേപിച്ചുകൊണ്ടുള്ള മറുപടിയും ഈ പുരോഹിതന്റെ ലേഖനത്തിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഭീകരരുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഭീകരർ ക്രിസ്ത്യാനികളായിരുന്നു. ഈ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളും ക്രിസ്ത്യൻ രാജ്യങ്ങളും മറ്റൊരു ഭീകര സംഘടനയെ സൃഷ്ടിച്ചുവെന്നു മാത്രം. 'ഇസ്‌ലാമിക ഭീകരരെങ്കിൽ ബെന്യാമിന്റെ തലയ്ക്ക് കോടികൾ വിലമതിക്കുമായിരുന്നവെന്ന 'ആശ്വാസമാണ് ഫാദർ ഇലഞ്ഞിമറ്റത്തിനുള്ളത്. കോതമംഗലം ബിഷപ്പിന്റെയും തൊടുപുഴ ന്യുമാൻ കോളേജ് മലയാളം വകുപ്പുമേധാവിയായ ഒരു പുരോഹിതന്റെയും അനുഗ്രഹത്തോടെ പ്രൊഫസർ ജോസഫ് സാറിന്റെ   കൈവെട്ടിയതും അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ആത്മഹത്യയും ആ കുടുംബത്തോട് കാണിച്ച സഭയുടെ ക്രൂരതയും കേരള മനസാക്ഷിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സത്യങ്ങളാണ്.

പിതാവേ ഇവരോട് ക്ഷമിക്കുകയെന്നു പറഞ്ഞ ഗുരുവിന്റെ പിൻഗാമികൾ വെളുത്ത കുപ്പായങ്ങളും ധരിച്ചുകൊണ്ടാണ് ചന്തകളിൽക്കൂടി പ്രതിക്ഷേധങ്ങളുമായി മുന്നേറുന്നതെന്നും ഓർക്കണം. കേരളത്തിൽ പണ്ട് മാറ് മറക്കാനുള്ള സമരം അധഃകൃത സമുദായങ്ങൾ നടത്തിയിരുന്നു. ഇത് സ്ത്രീയുടെ മാറു കണ്ടുവെന്ന പൗരാഹിത്യത്തിന്റെ സമരകാഹളമായും ചരിത്രത്തിൽ വിശേഷിപ്പിക്കാം. അല്ലെങ്കിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന മാതാ ഹരിയെന്ന നർത്തകിയുടെ മാറിടത്തിന്റെ പടം കണ്ടപ്പോൾ ക്രിസ്തുവാണെന്നു തോന്നിക്കാണാം.

സദാചാരം പഠിപ്പിക്കാനിറങ്ങുന്ന പുരോഹിതരുടെ പ്രകടനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ശ്രീ ബെന്യാമിന്റെ മറുപടി ഫാദർ ഇലഞ്ഞിമറ്റത്തിനു ഏറ്റിട്ടുണ്ടെന്നുള്ളതും വ്യക്തമാണ്.  1957 കാലങ്ങളിൽ കേശവദേവിന്റെ 'ഓടയിൽനിന്നുള്ള' പുസ്തകം സ്‌കൂളുകളിൽ പാഠപുസ്തകമാക്കിയപ്പോൾ പുരോഹിതരിൽനിന്നും ശക്തമായ പ്രതിക്ഷേധങ്ങളുണ്ടായിരുന്നു. അതിലെ കഥാപാത്രങ്ങളായ നായകനും നായികയും കിടക്ക പങ്കുവെച്ചെന്നുള്ള പരാമർശനമായിരുന്നു പുരോഹിതരെ ചൊടിപ്പിച്ചത്. അന്നും ശ്രീ ബെന്യാമിനെപ്പോലെ പ്രസിദ്ധരായ എഴുത്തുകാർ പുരോഹിതരുടെ ബാലിശമായ വക്രചിന്തകളെ എതിർത്തുകൊണ്ട് രംഗത്തു വന്നിരുന്നു. 'ബൈബിളിലെ അശ്ളീല കഥകൾ ആദ്യം നീക്കം ചെയ്യാനായിരുന്നു' അക്കാലങ്ങളിൽ കേശവ് ദേവ് പുരോഹിതരോടാവശ്യപ്പെട്ടത്.

ബ്രഹ്മചരിയെന്നു അഭിമാനിച്ചുകൊണ്ട് കുപ്പായമിട്ടിരിക്കുന്ന ഇലഞ്ഞിമറ്റത്തിന്റെ ചോദ്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ, ഭാര്യയിൽനിന്ന് അകന്നു ജീവിക്കുമ്പോൾ കുരു പൊട്ടുവോയെന്നുള്ള ചോദ്യങ്ങൾ എന്നും പവിത്രമായ അൾത്താരയിൽ കുർബാന ചെല്ലുന്ന ഒരു പുരോഹിതന്റെ അന്തസ്സിനു ചേർന്നതാണോ? ആദ്ധ്യാത്മികത എന്തെന്നു മറ്റുള്ളവരെ കാണിച്ചുകൊടുക്കേണ്ട ഒരു പുരോഹിതന്റെ അല്ലെങ്കിൽ അതേ പാതയിൽ സഞ്ചരിക്കേണ്ട ഒരു ബ്രഹ്മചര്യന്റെ ചോദ്യങ്ങളാണെന്നും മനസിലാക്കണം. പ്രകൃതിയേയും ഈശ്വരനെയും സൃഷ്ട്ടികർമ്മങ്ങളെയും മനസിലാക്കിയിരുന്ന ബ്രഹ്മചരിയായ ഒരു പുരോഹിതൻ ഇത്തരം വിഡ്ഢിചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു.

പുരോഹിതരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്തതിലുള്ള അമർഷം മുഴുവനായും ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള മറുപടിയിൽ വ്യക്തമായിരുന്നു. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ  ഇലഞ്ഞിമറ്റം തെറ്റായി ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. അവിവാഹിതനായി ജീവിക്കുന്നുവെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഹൈന്ദവ ആചാര്യന്മാർ പവിത്രമായി കരുതുന്ന ബ്രഹ്മചര്യം എന്ന വാക്കുപയോഗിക്കാൻ തന്നെ ക്രൈസ്തവ പുരോഹിതർക്കവകാശമില്ല.
ഹൈന്ദവത്തിൽ ബ്രഹ്മചര്യം ജീവിതകാലം മുഴുവൻ നോക്കണമെന്ന പ്രതിജ്ഞയുമില്ല.

മതത്തിന്റെ കപടതയെ എഴുത്തുകാർ മറച്ചുവെക്കണമെന്നാണ് ഇലഞ്ഞിമറ്റത്തിനെപ്പോലുള്ള  പുരോഹിതർ ചിന്തിക്കുന്നത്. ശ്രീ എം.പി. പോൾ, മുണ്ടശേരി, പൊൻകുന്നം വർക്കി, എന്നിവരെ തേജോവധം ചെയ്യാൻ പുരോഹിതർ ആവുന്നത്ര ശ്രമിച്ചു. പുരോഹിതരുടെ കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എഴുത്തുകാർ അവരുടെ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ്  ആഗ്രഹിക്കുന്നത്‌. അല്ലെങ്കിൽ കൂദാശകൾ മുടക്കാനുള്ള അധികാരം പ്രയോഗിക്കും. ഒന്നുരണ്ടു കോടതിക്കേസുകൾ പുരോഹിതർക്ക് പ്രതികൂലമായി വന്നതിനാൽ അത്തരം നീചമായ തീരുമാനങ്ങൾ ഇനി നടപ്പാക്കാൻ പ്രയാസമാണ്. മഹാനായ എം.പി. പോളിന്റെ ശവത്തെ അപമാനിച്ച കഥ കേരള കത്തോലിക്കാ സഭയുടെ കറുത്ത അദ്ധ്യായത്തിലുമുണ്ട്.

അദ്ധ്യാത്മികതയെ നാലുവിധേനയുള്ള ആശ്രമങ്ങളായി വേദങ്ങൾ തരം തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യസ്‌തം, എന്നിവകളാണ് ചതുരാശ്രമങ്ങളായി  ഗണിച്ചിരിക്കുന്നത്. അതിൽ ബ്രഹ്മചര്യമെന്നുള്ളത് അദ്ധ്യാത്മികതയിലെ ഒരു വഴിമാത്രമേയുള്ളൂ. പുരോഹിതർക്ക് ആ വാക്ക് ഉപയോഗിക്കാൻ തന്നെ അവകാശമില്ല. ബൈബിളിൽ ബ്രഹ്മചര്യത്തെപ്പറ്റി ഒരു സ്ഥലത്തും പറഞ്ഞിട്ടുമില്ല. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ ബ്രഹ്മനെയറിയുന്ന ആചാര്യനെന്നാണ്. അല്ലാതെ സ്ത്രീയുടെ മാറിടവും മാറിടത്തിന്റെ പടവും പഠിക്കുന്നവനെന്നല്ല. ഈശ്വരനെ അല്ലെങ്കിൽ ആത്മത്തെ തേടുന്നവനെയാണ് ബ്രഹ്മചര്യനെന്നു പറയുന്നത്.

ക്രിസ്തീയ സഭകളിൽ ബിംബാരാധന ഇല്ലെന്നു പറയും. പിന്നെയെന്തിനാണ് പുരോഹിതർ ക്രിസ്തുവിനെ ലൈംഗിക ചുവ പൂശിക്കൊണ്ടു സമരത്തിനിറങ്ങുന്നതെന്നു മനസിലാകുന്നില്ല. ഈ സമരം ആദ്ധ്യാത്മികതയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് പുരോഹിതർക്ക് മറ്റു ലക്ഷ്യങ്ങളും കാണാം. ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനമായ മനോരമയെ തകർക്കുക വഴി അനേകരെ തൊഴിലില്ലാതെയാക്കാനും സാധിക്കുമെന്ന് ഇവർ ചിന്തിക്കുന്നുണ്ടാകാം. ചരമയറിയിപ്പ് മാത്രം വായിക്കാൻ കൊള്ളാവുന്ന നിലവാരം കുറഞ്ഞ ദീപിക പത്രത്തിന്റെ പ്രചാരവും വർദ്ധിപ്പിക്കാമെന്നു പുരോഹിതർ കരുതുന്നുണ്ടാവാം. മെത്രാനെ വാഴ്ത്തുന്നതും പുരോഹിതന്റെ പുത്തൻ കുർബാനയുടെ വാർത്തകൾക്ക് മാത്രം പ്രാധാന്യം കൽപ്പിക്കുന്നതുമായ ദീപികയെന്ന പുരോഹിത പത്രത്തിന് സാംസ്ക്കാരിക കേരളം വലിയ പ്രാധാന്യം കൽപ്പിക്കുമെന്നും തോന്നുന്നില്ല. സർ സി.പി.യുടെ ആജ്ഞപ്രകാരം പത്രം മുടക്കി മുദ്രവെച്ചുകൊണ്ടുള്ള കാലങ്ങളെയും അതിജീവിച്ച പത്രമാണ് മലയാള മനോരമയെന്നും  മനസിലാക്കണം.

ഒരു പത്രധർമ്മമെന്നു പറഞ്ഞാൽ പ്രത്യേകമായ ഒരു ജാതിയെ
പ്രീതിപ്പെടുത്താനുള്ളതല്ല. വാർത്തകളും അറിവുകളും പകർന്നു കൊടുക്കുകയെന്നത് ഒരു പത്രത്തിന്റെ മൗലികാവകാശമാണ്. കാരണം, വായനക്കാരിൽ യുക്തിവാദികളും, കലാകാരന്മാരും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും മുസ്ലിമുകളും കാണും. മദ്ധ്യകാല യുഗങ്ങളിൽ ഏതോ കലാകാരൻ വരച്ച അന്ത്യയത്താഴത്തിലെ ക്രിസ്തുവിന്റെ ചിത്രം ബേതലഹേമിൽ ജീവിച്ചിരുന്ന യഥാർത്ഥ ക്രിസ്തുവിന്റെതല്ല. ജീവിച്ചിരുന്ന ക്രിസ്തു യഹൂദനായിരുന്നു. ഇന്ന് മാർക്കറ്റിൽ വിൽക്കാനിട്ടിരിക്കുന്ന പടങ്ങളിൽ നടുക്കിരിക്കുന്ന ക്രിസ്തു  യൂറോപ്യനായ ഒരാളിന്റെ ഭാവനയിലുണ്ടായ പടമാണ്. അതുപോലെ ആഫ്രിക്കൻ ക്രിസ്തുവിന്റെ പടങ്ങളും കാണാം. ചിലർ മേരിയെ സാരിയുടുപ്പിക്കുകയും ഗർഭിണിയാക്കി പ്രതിമകളുമുണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ കലയെ സ്നേഹിക്കുന്നവർ നർത്തകിയായിരുന്ന മാതാ ഹരിയുടെയും പടങ്ങൾ നടുക്കു വെച്ച് ഭാവനകൾ സൃഷ്ടിച്ചെന്ന് വരാം. അതിൽ പുരോഹിത ലോകം ഇത്രമാത്രം കലികൊള്ളേണ്ട കാര്യമില്ല. രവി വർമ്മയുടെ പടങ്ങളിൽ ഒരു യുവതി മാറിടം കാണിച്ചുകൊണ്ട് കുഞ്ഞിന് മുലയൂട്ടുന്നതായുണ്ട്. അതുപോലെ മേരിയും ശിശുവായ യേശുവിനു മാറിടം കാണിച്ചുകൊണ്ട് മുലയൂട്ടുന്നതായ കലാമൂല്യങ്ങൾ മദ്ധ്യകാല യുഗങ്ങൾ മുതലുണ്ട്. അതിലൊന്നും പുരോഹിതർക്ക് പ്രതിക്ഷേധമില്ല. അറിവും കലാചിന്തകളുമുള്ളവർ ഒരു പടം കണ്ടാൽ വികാരക്ഷോപിതരാകുകയല്ല വേണ്ടത്, മറിച്ചു ആ കലാമൂല്യങ്ങളെ കലയുടെ മഹത്വത്തിൽത്തന്നെ ആദരിക്കുകയാണ് ചെയ്യേണ്ടത്.

സ്ത്രീകളുടെ മാറിടം കാണിച്ചുകൊണ്ടുള്ള കലാമൂല്യങ്ങളായ ചിത്രങ്ങൾ കണ്ടാൽ  സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം ഇടിഞ്ഞുപോകുമെന്ന പുരോഹിത സങ്കൽപ്പത്തിന് മാറ്റം വരണം. അത്തരം ചിന്തകൾ അവരിലുണ്ടാകുന്നത് സെമിനാരികളിലെ അടച്ചുപൂട്ടിയ വാതിലുകൾക്കുള്ളിൽ വികാരങ്ങൾ കീഴ്‌പ്പെടുത്തി കൗമാരം ചെലവഴിച്ചതുകൊണ്ടാണ്. അശ്ലീലമെന്നു പ്രചരിപ്പിച്ചുകൊണ്ടു പുരോഹിതർ നടത്തുന്ന പ്രകടനങ്ങൾ മൂന്നാം ക്ലാസ് രാഷ്ട്രീയക്കാരേക്കാളും തരം താണതാണ്.   കുപ്പായങ്ങളണിഞ്ഞുകൊണ്ടുള്ള ഇവരുടെ പ്രകടനങ്ങൾ കത്തോലിക്കാ സഭയെ ലോകത്തിന്റെ മുമ്പിൽ കരിതേക്കുകയും ചെയ്യുന്നു.ഇന്റർനെറ്റ് തേടിയാൽ ഇതുമാതിരിയുള്ള അനേക ചിത്രങ്ങൾ കാണാം. അക്കൂടെ യേശുവിനെ നഗ്നമായി നിർത്തികൊണ്ടുള്ള അന്ത്യ അത്താഴ പടങ്ങളുമുണ്ട്. മാറിടം കാണിച്ചുകൊണ്ടുള്ള കന്യാസ്ത്രീകളുടെ നടുവിൽ യേശു ബാറിലിരുന്ന് മദ്യപിക്കുന്നതായുള്ള പടങ്ങളും കാണാം. ഇതിനൊക്കെ പ്രതിക്ഷേധിക്കാൻ പോയാൽ പുരോഹിതർ എത്രമാത്രം പോകുമെന്നും അറിഞ്ഞുകൂടാ.

പ്രകൃതിയും ജീവജാലങ്ങളും പുരുഷനും സ്ത്രീയും സൃഷ്ടി കർമ്മങ്ങളിൽ ഉള്ളതാണ്. സ്ത്രീയെ കാണുമ്പോൾ പുരുഷനുണ്ടാകുന്ന വികാരം പ്രകൃതിയുടെയും ഈശ്വരന്റെയും വരദാനവുമാണ്. അതിനെ നിഷേധിച്ചുകൊണ്ട് സ്ത്രീയെ കാണുമ്പോൾ അടക്കിപിടിച്ചുകൊണ്ടുള്ള പുരോഹിതന്റെ ജീവിതം പ്രകൃതി വിരുദ്ധവുമാണ്. പന്ത്രണ്ടുമാസവും വൈകാരിക ജീവിതം അമർത്തിപ്പിടിച്ചു ജീവിക്കുന്നതുകൊണ്ടാണ് സ്ത്രീയുടെ മാറിടത്തിന്റെ പടം കണ്ടാൽ പുരോഹിതർക്ക് കലിയിളകുന്നത്. ദേവി ദേവന്മാരുടെ മാറിടങ്ങളുള്ള ബിംബങ്ങൾ നിത്യം അമ്പലപൂജാരികൾ പൂജാവേളകളിൽ ദർശിക്കുന്നതുകൊണ്ടു അവർക്കങ്ങനെയൊരു വൈകാരികത സംഭവിക്കാൻ സാധ്യത കുറവാണ്.  മേരിയുടെ നഗ്നമായ മാറിടത്തിൽ നിന്നും ഉണ്ണിയേശുവിനു മുല കൊടുക്കുന്നതായ ലോകപ്രസിദ്ധങ്ങളായ കലാമൂല്യങ്ങളുണ്ട്. അതിലൊന്നും പുരോഹിതർ വ്യാകുലരല്ല.

ഒരു സാധാരണ മനുഷ്യൻ വ്യപിചാരം ചെയ്‌താൽ അത് അയാളുടെ കുടുംബത്തെയും ഭാര്യയേയും കുഞ്ഞുങ്ങളെയുമെ ബാധിക്കുള്ളൂ. പക്ഷെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ അയാളൊരു വ്യക്തിയല്ല. ഒരു സമൂഹത്തിനെയാണ് പ്രതിനിധികരിക്കുന്നത്. അയാൾ തെറ്റു ചെയ്‌താൽ സമൂഹമൊന്നാകെ പേരുദോഷമുണ്ടാക്കും. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരിൽ ഒരാൾ പിഴച്ചുവെന്നാണ് പുരോഹിതരുടെ വാദം. ക്രിസ്തു ശിക്ഷ്യനായ യൂദാ സ്കറിയാത്തായിൽ വ്യപിചാരകുറ്റങ്ങൾ ചാർത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടില്ല. പണത്തോടുള്ള ആർത്തി മൂലം യൂദാ ഗുരുവിനെ ഒറ്റി കൊടുത്തു. ഒരു കാലത്തു സഭയേയും കത്തോലിക്കാ പുരോഹിതരെയും പിന്തുണച്ചിരുന്ന മനോരമയെ ഒറ്റികൊടുക്കാനും യൂദാസുകളായ പുരോഹിതർ ഇന്ന് മുമ്പിലുണ്ട്. അഭിനവ യൂദാമാർ കോളേജുകളും ഹോസ്പിറ്റലുകളും നടത്തി ഒറ്റുകാരനായ യൂദായെപ്പോലെ യേശുവാകുന്ന സഭയുടെ പേരിൽ കോഴ, കൈക്കൂലിവഴി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആത്മാക്കളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു നടക്കുന്ന പുരോഹിതരുടെ കപടത നിറഞ്ഞ പാപങ്ങൾ നോക്കുമ്പോൾ ക്രിസ്തു ശിക്ഷ്യനായ യൂദായുടെ പാപം വെറും നിസാരമെന്നും കാണാം.

ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ഭാവനയിൽ മുളച്ചുവന്ന  പടം ഫ്രാൻസിലെ പ്രസിദ്ധ നർത്തകിയായിരുന്ന
മാർഗരേത ഗീർട്രുയിഡാ  (Margaretha Geertruida Zelle) എന്ന ഒരു ഡച്ച് വനിതയുടെയായിരുന്നു. അവരുടെ സ്റ്റേജിലെ പേര് മാതാ ഹരിയെന്നായിരുന്നു. നഗ്നനർത്തകിയെന്ന നിലയിൽ അവർ അക്കാലങ്ങളിൽ പ്രസിദ്ധയായിരുന്നു. സമൂഹത്തിൽ പേരും പെരുമയുമുണ്ടായിരുന്നവരുടെയും ധനികരുടെയും പ്രഭുക്കന്മാരുടെയും കിടക്കകളും പങ്കിട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളിൽ അവർ ജർമ്മനിയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ ഫ്രഞ്ച് സർക്കാർ  അവരെ അറസ്റ്റു ചെയ്തു. കുറ്റക്കാരിയെന്നു വിധിച്ചതിനാൽ ഫ്രഞ്ച് പട്ടാളക്കോടതി വെടിവെച്ചു കൊല്ലാൻ ഉത്തരവിടുകയാണുണ്ടായത്.

1876 ആഗസ്റ്റ് ഏഴാം തിയതി  അവർ ആഡം സെല്ലെയുടെയും (Adam Zelle) അഞ്ചേ വാൻ മെലന്റെയും (Antje van der Meulen) നാലുമക്കളിൽ മൂത്തവളായി ജനിച്ചു. പിതാവ് ഒരു ബിസിനസുകാരനും ധനികനുമായിരുന്നതു കൊണ്ട് നല്ലൊരു ബാല്യം അവർക്കുണ്ടായിരുന്നു. 1889-ൽ മാർഗരേതന്റെ പിതാവ് സാമ്പത്തികമായി തകരുകയും വിവാഹമോചിതനാവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാർഗരേത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.  1891-ൽ 'അമ്മ മരിക്കുകയും അവർ 'മിസ്റ്റർ വിസർ' എന്ന തലതൊട്ടപ്പനുമൊത്തു താമസമാക്കുകയുമുണ്ടായി. അവിടെയവർ ചെറുകുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററുമായി പ്രേമ ബന്ധത്തിൽ ആയതിനാൽ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. വിസറിന്റെ   നിർദ്ദേശപ്രകാരമാണ് ജോലി പോയതും. അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടമില്ലായിരുന്നു. അവിടെനിന്നും പിന്നീട് മാർഗരേത തന്റെ അമ്മാവന്റെ വീട്ടിൽ താമസമാക്കി.

1896-ൽ മാർഗരേത അവരെക്കാൾ ഇരുപതു വയസു പ്രായക്കൂടുതലുണ്ടായിരുന്ന ഒരു ഡച്ച് ആർമി ഓഫിസറിനെ വിവാഹം ചെയ്തു. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരു കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി. മാർഗരേതന്റെ ഭർത്താവ് അവരിൽ നിന്ന് വിവാഹമോചനം നേടുകയും മകളുടെ സംരക്ഷണ ചുമതല ഭർത്താവിന് ലഭിക്കുകയും ചെയ്തു. അമ്പലങ്ങളിൽ നൃത്തം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഹിന്ദു അദ്ധ്യാപകനെ മാർഗരേത കണ്ടുമുട്ടി.അദ്ദേഹം അവരെ അമ്പല നർത്തകികളെപ്പോലെ രതി ഭാവാദികളടങ്ങിയ കൂത്തുകളും ഡാൻസുകളും  പഠിപ്പിച്ചു.  കാമവികാരങ്ങൾ ഉണർത്തുന്ന വിധേനയുള്ള നഗ്നനൃത്തങ്ങളായിരുന്നു അവർ അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാരീസിലും ബെർലിനിലും വിയന്നയിലും യുറോപ്പിയൻ പട്ടണങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകരുടെ മുമ്പിൽ അവർ നൃത്തം ചെയ്യുമായിരുന്നു.

ജർമ്മനിയുമായുള്ള അവരുടെ ബന്ധം ഫ്രാൻസിലെ അധികാരികൾ വീക്ഷിച്ചുകൊണ്ടിരുന്നു. 1917- ൽ  ജർമ്മനിയിൽ നിന്നു മടങ്ങി വന്നയുടനെ അവരെ അറസ്റ്റ് ചെയ്തു. ജർമ്മനിക്കുവേണ്ടി  ചാരപ്രവർത്തി നടത്തുന്നവരായി   മുദ്രകുത്തുകയും ചെയ്തു. കാര്യമായ തെളിവുകൾ ഒന്നും അവരുടെ പേരിൽ ഉണ്ടായിരുന്നില്ലെങ്കിലും ഫ്രഞ്ചു പട്ടാളക്കോടതി വെടി വെച്ച് കൊല്ലുകയാണുണ്ടായത്. അവരുടെ സ്വന്തം നിലപാടിനെപ്പറ്റി വിവരിക്കുവാനും അന്നവർക്കു കഴിഞ്ഞില്ല.

ജയിലിൽ ആയിരുന്നപ്പോൾ ജയിലിലെ വാർഡനും ജോലിക്കാരും കന്യാസ്ത്രികളായിരുന്നു. വെടിവെച്ചു കൊല്ലാൻ പോകുന്ന അന്ത്യസമയത്തു ജയിൽവാർഡനായ കന്യാസ്ത്രി അവർക്ക് അന്ത്യ ചുമ്പനം അർപ്പിക്കുന്നുണ്ട്. വിധിയുടേതായ അന്നത്തെ ഒക്ടോബർ പതിനഞ്ചിലെ സുപ്രഭാതത്തിൽ മാതാ ഹരി ഉണരുകയും അവരെ പാരിസിലെ ജയിലിൽനിന്നും കൊണ്ടുപോയി തുറസായ ഒരു സ്ഥലത്തിട്ടു വെടിവെച്ചു കൊല്ലുകയും ചെയ്തു. 

മരണത്തെ സ്വപ്നം കാണുന്ന മാതാഹരിയെന്ന നർത്തകിയുടെ വൈകാരിക ഭാവങ്ങളെ ശ്രീ വൈലോപ്പള്ളി ശ്രീധരമേനോൻ അദ്ദേഹത്തിൻറെ കാവ്യ ഭാവനകളിൽ വർണ്ണിച്ചിട്ടുണ്ട്. ജീവിക്കാനുള്ള മോഹങ്ങളുമായി അവസാനനിമിഷം വരെയും സുന്ദരിയായ ആ നർത്തകി തന്റെ ജീവനുവേണ്ടി നീതിപീഠത്തോടപേക്ഷിച്ചിരുന്നു. അവർക്കുവേണ്ടി കണ്ണീരർപ്പിക്കാൻ ഏതാനും നിഷ്കളങ്കരായ കന്യാസ്ത്രികൾ ചുറ്റുമുണ്ടായിരുന്നു. നർത്തകിയുടെ താളം വെച്ചുള്ള അവസാനത്തെ നൃത്തംകണ്ടു കന്യാസ്ത്രികൾ അലൗകികമായ ആനന്ദ ലഹരിയിൽ ലയിച്ചുപോയിരുന്നു. മാതാ ഹരിയെന്ന മദാലസയായ നർത്തകിയെ ക്രിസ്തുവായി സീറോ മലബാർ സഭ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.  









Friday, December 16, 2016

അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും



ജോസഫ് പടന്നമാക്കൽ


അഞ്ചു വർഷങ്ങൾക്കു മുമ്പ് പാലായിൽ സത്യജ്വാലയുടെ പ്രകാശനകർമ്മത്തിനായി കെ.സി.ആർ. എം. സംഘടിപ്പിച്ച സമ്മേളന ഹാളിൽ ഞാനുമുണ്ടായിരുന്നു. അന്ന് വന്നെത്തിയ പ്രമുഖരായ വ്യക്തികളോടൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതും ഓർക്കുന്നു. ശ്രീ ജോസഫ് പുലിക്കുന്നേലായിരുന്നു സത്യജ്വാലയുടെ ഔപചാരികമായ പ്രകാശനകർമ്മം നിലവിളക്കു കൊളുത്തിക്കൊണ്ടു നിർവഹിച്ചത്. കേരള ക്രിസ്ത്യൻ സഭകളുടെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ശ്രീ പുലിക്കുന്നേൽ സാറുമൊത്തു കുറച്ചു സമയം ചെലവഴിക്കാൻ സാധിച്ചതും ജീവിതത്തിന്റെ അഭിമാനമുഹൂർത്തമായി തന്നെ കരുതുന്നു. അഞ്ചു വർഷമെന്നുള്ളത് ഒരു സഭയെ സംബന്ധിച്ച് അത്ര പ്രധാനമായ കാര്യമല്ല. പക്ഷെ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് സഭയുടെ ചീഞ്ഞളിഞ്ഞ ചരിത്ര സംഭവങ്ങളെ പച്ചയായി പുറത്തുകൊണ്ടുവരാൻ സത്യജ്വാല വഹിച്ച ധീരമായ പങ്കിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ലോകത്തിലെ മറ്റൊരു പത്രത്തിനും സാധിക്കാത്ത നേട്ടങ്ങളായിരുന്നു ശ്രീ ജോർജ് മൂലേച്ചാലിന്റെ നേതൃത്വത്തിലുള്ള സത്യജ്വാല കൈവരിച്ചതെന്നുള്ളതും സഭാമക്കൾക്ക് എന്നും അഭിമാനിക്കാവുന്നതാണ്. 

സത്യജ്വാലയുടെ തുടക്കത്തിനുമുമ്പുതന്നെ അല്മായ ശബ്ദത്തിലെ പ്രമുഖ എഴുത്തുകാരായ ശ്രീ ജോർജ് മൂലേച്ചാലിൽ, സാക്ക് നെടുങ്കനാൽ, റോഷൻ ഫ്രാൻസിസ്, ജോസഫ് മറ്റപ്പള്ളിൽ, ചാക്കോ കളരിക്കൽ, ജെയിസ് കോട്ടൂർ, ജോസ് ആന്റണി, പിപിലാദൻ, സാമുവൽ കൂടൽ എന്നിവരെ എഴുത്തിൽക്കൂടി പരിചയമുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലരെ നേരിട്ടു കണ്ടത് അന്നുകൂടിയ സമ്മേളനത്തിൽ വെച്ചായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ചിന്തകനാണ് സാക്ക്. വേദങ്ങളുടേയും ഉപനിഷത്തുക്കളുടെയും പാണ്ഡ്യത്യത്തോടെയാണ് ശ്രീ സാക്ക് നെടുങ്കനാൽ തന്റെ ലേഖനങ്ങൾ വായനക്കാർക്കായി കാഴ്ച വെക്കുന്നത്. അദ്ദേഹത്തിൻറെ ഓരോ ലേഖനങ്ങളും പ്രകൃതിയും ദൈവവുമായുള്ള സംവാദങ്ങളെന്നു തോന്നി പോവും. കൂടലും ജോസ് ആന്റണിയും പ്രസിദ്ധ കവികളാണ്. കൂടലിന്റെ ഉഗ്രശൈലിയുള്ള ചില കവിതകളും ലേഖനങ്ങളും ശരിക്കും പൗരാഹിത്യ ദുഷ്പ്രവണതകളുടെ മർമ്മത്തടിച്ചുകൊണ്ടുള്ളതാണ്. എന്റെ സുഹൃത്തായ ജയിംസ് കോട്ടൂരിന്റെ അത്യുജ്ജലങ്ങളായ ലേഖനങ്ങൾ നവീകരണ പ്രസ്ഥാനങ്ങൾക്ക് ജീവനും ഓജസ്സും നൽകിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവർ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നതും തികച്ചും അഭിനന്ദനീയമാണ്. ശ്രീ മറ്റപ്പള്ളി താത്ത്വികമായി എഴുതുമ്പോൾ ശ്രീ റോഷൻ ഫ്രാൻസിസ് അവതരിപ്പിക്കുന്ന ലേഖനങ്ങൾ സദാ ചിരിയും കളിയുമായിട്ടായിരിക്കും. അദ്ദേഹത്തിൻറെ നർമ്മരസങ്ങളായ ലേഖനങ്ങൾ സഹൃദയരെ ചിരിപ്പിക്കുന്നതിനൊപ്പം പൗരാഹിത്യ ലോകത്തെ വീർപ്പു മുട്ടിക്കുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന എഴുത്തിന്റെ വൈഭവമാണ് അദ്ദേഹത്തിനുള്ളത്.  

സത്യജ്വാല ആരംഭിക്കുന്നതിനു മുമ്പ് അതിന്റെ മുന്നോടിയായിരുന്ന കെ സി ആർ എം സംഘടനയുടെ ബ്ലോഗായ അല്മായ ശബ്ദത്തിലെ ഒരു എഴുത്തുകാരനായിരുന്നു ഈ ലേഖകൻ. ശ്രീ ചാക്കോ കളരിക്കലാണ് എന്നെ എഴുത്തിന്റെ ലോകത്തിൽ ഈ ബ്ലോഗിലേക്ക് എത്തിച്ചത്. അമേരിക്കൻ ജീവിതത്തിലെ എന്റെ തിരക്കുപിടിച്ച ജീവിതത്തിൽ മലയാളത്തിലെ ലേഖനങ്ങളൊക്കെ വായിക്കാൻ ചുരുക്കമായേ അവസരം ലഭിച്ചിരുന്നുള്ളൂ. ശ്രീ കളരിക്കൽ എഴുതിയ പുസ്തകങ്ങളാണ് വാസ്തവത്തിൽ എന്നെ സഭയുടെ നവോത്ഥാന ചിന്താഗതികളോടെയുളള എഴുത്തിന്റെ ലോകത്തിലെത്തിച്ചത്. കുത്തഴിഞ്ഞ ഒരു സഭയുടെ ചുരുളുകൾ അഴിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ പുസ്തകങ്ങളിലെ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങൾ തികച്ചും വിസ്മയകരമായിരുന്നു. സഭയുടെ പണ്ഡിതോചിതമായ ലേഖനങ്ങളാണ് ശ്രീ ചാക്കോ കളരിക്കൽ അല്മായശബ്ദത്തിനും സത്യജ്വാലയ്ക്കും കാഴ്ചവെച്ചുകൊണ്ടിരുന്നത്. സ്വതവേ പള്ളിയും പട്ടക്കാരനുമായി അകന്നു നിന്നിരുന്ന എന്നെ സംബന്ധിച്ചെടത്തോളം ആ പുസ്തകങ്ങൾ ചിന്തനീയവും എന്റെ ചിന്താഗതികളെ ശരിവെക്കുന്നതുമായിരുന്നു. അദ്ദേഹം വഴിയാണ് സഭയെ ആശയസമരങ്ങൾവഴി കിടുകിടാ വിറപ്പിക്കുന്ന അലക്സ് കണിയാംപറമ്പിൽ, ഇപ്പൻ, എന്നിവർ എഴുത്തിന്റെ ലോകത്തുണ്ടെന്നറിയുന്നത്. പ്രഗല്പ്പരായ മറ്റനേക സ്ഥിരമായി എഴുതുന്ന എഴുത്തുകാരും സത്യജ്വാലയ്ക്കുണ്ട്. ഓരോരുത്തരുടെയും സഹജമായ കഴിവുകളും ഓരോ ലേഖനങ്ങളിലും വ്യക്തമായിരുന്നു. സാമൂഹികമായ പ്രശ്നങ്ങളെ സംബന്ധിച്ച് ശ്രീ റജി ഞള്ളാനി എഴുതുമ്പോൾ ശ്രീമതി ഇന്ദുലേഖ സഭാ സ്വത്തുക്കളിൽ ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയെപ്പറ്റിയും വായനക്കാരെ ബോധ്യമാക്കുന്നു. സത്യജ്വാലയിലെ വായനക്കാർ സ്വീകരിച്ച എല്ലാ ലേഖകരെയും എടുത്തുപറയണമെന്നുണ്ട്. വാസ്തവത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടതു സത്യജ്വാലയ്ക്ക് ജീവനും ഭക്ഷണവും നൽകിയ ഇതിലെ ഓരോ വായനക്കാരെയും എഴുത്തുകാരെയുമാണ്. 

ശ്രീ ജോർജ് മൂലേച്ചാലിന്റെ പ്രൗഢഗംഭീര്യവും ഹൃദ്യവും വ്യത്യസ്ത വിഷയങ്ങളിലുമുള്ള എഡിറ്റോറിയലുകൾ സത്യജ്വാലയിലെ ഓരോ പതിപ്പുകളിലും അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഓരോ ലേഖനവും കേരളത്തിലെ ഏതു സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെക്കാൾ മികവുറ്റതുമാണ്. സഭയെയും പൗരാഹിത്യത്തെയും വിമർശിക്കുന്ന കാരണം സാഹിത്യ ലോകത്തുനിന്നും അർഹമായ അങ്ങനെയൊരു അംഗീകാരത്തിനായി അദ്ദേഹത്തിനു ഇനിയും കാത്തിരിക്കണം. പാകതയും പക്വതയും നിറഞ്ഞ ഒരു വ്യക്തിത്വം ജോർജിനുണ്ട്. അദ്ദേഹം സത്യജ്വാലയിലെഴുതുന്ന മിക്ക ലേഖനങ്ങളിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചിരിക്കുന്നതും കാര്യകാരണ സഹിതം സഭയോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നതും കാണാം. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ പുരോഹിതലോകം അഭിപ്രായങ്ങൾ പറയാതെ നിശബ്ദരായിരിക്കുന്നത് അവർക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ്. ജീർണ്ണിച്ച സഭയെ നന്നാക്കുക എളുപ്പമല്ലെന്ന് പുരോഹിതർക്കും അറിയാം. അതിനുള്ള അവരുടെ തന്ത്രം ബുദ്ധിജീവികളുടെ നാവടപ്പിക്കുകയെന്നതാണ്. ജോർജിന്റെ ഈടുറ്റ ലേഖനങ്ങൾ സഭയെ സംബന്ധിച്ചുള്ള വിഷയങ്ങളുടെ ആധികാരികതയേയും വ്യക്തമാക്കുന്നു. ഞാറക്കൽ സംഭവത്തിൽ പള്ളി കളിച്ച കളികളൊന്നും മറക്കാൻ പറ്റില്ല. ദളിതന്റെ ശവത്തെ കുത്താൻ ഇനിമേൽ കോടതി അനുവദിക്കില്ല. ഇതിനോടകം പല കോടതി വിധികൾ അനുകൂലമായി വന്നതും അല്മായ മുന്നേറ്റത്തിന്റെ നേട്ടങ്ങളായിരുന്നു. അവരോടൊപ്പം പൊരുതാൻ ജോർജും സത്യജ്വാലയും എന്നുമുണ്ടായിരുന്നു.   

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരള സഭയിലും ആഗോള സഭയിലും മാറ്റങ്ങൾ വളരെയേറെ സംഭവിച്ചിട്ടുണ്ട്. യാഥാസ്ഥിതികനായ ബെനഡിക്റ്റ് മാർപ്പാപ്പാ സ്ഥാനത്യാഗം ചെയ്തതും സഭയിൽ വിപ്ലവ കൊടുങ്കാറ്റ് വാഗ്ദാനം ചെയ്ത ഫ്രാൻസീസ് മാർപ്പാപ്പ പത്രോസിന്റെ സിംഹാസനത്തിൽ സ്ഥാനാരോഹിതനായതും ഈ കാലഘട്ടത്തിലായിരുന്നു. ആഗോള സഭയിലെ പുരോഹിത ലൈംഗിക പീഡനങ്ങളുടെയും പ്രകൃതി വിരുദ്ധതയുടെയും വെളിച്ചത്തിൽ അതിനു ബലിയാടായവർക്ക് ബില്യൺ കണക്കിന് ഡോളറായിരുന്നു സഭയ്ക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്. പാപ്പരായിക്കൊണ്ടിരുന്ന ഒരു സഭയെ പിടിച്ചു നിർത്താൻ ബെനഡിക്റ്റ് മാർപ്പാപ്പാ പരാജയപ്പെട്ടിരുന്നതുകൊണ്ടാണ് അദ്ദേഹം രാജിവെക്കാൻ കാരണമെന്നും പറയുന്നു. കേരളത്തിലെ മാധ്യമങ്ങൾ പറയാൻ മടിച്ചിരുന്ന ഇത്തരം ചൂടുള്ള വാർത്തകൾ യഥാസമയം സത്യജ്വാല പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. പള്ളിയോടും പട്ടക്കാരോടും ചുറ്റിപ്പറ്റിയിരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്തരം വൈകാരികമായ വാർത്തകൾ പ്രസിദ്ധികരിച്ചാൽ അവരുടെ നിലനില്പിനും പ്രശ്നങ്ങൾ വരും. അടുത്തയിടെ ക്രിസ്തുവിന്റെ സ്ഥാനത്ത് മാറിടം കാണിച്ചുകൊണ്ടുള്ള ഒരു സ്ത്രീയുടെയും ശിക്ഷ്യഗണങ്ങളുടെയും അന്ത്യത്താഴത്തിന്റെ പടം മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. വാസ്തവത്തിൽ ആ ചിത്രം ഏതോ കലാകാരൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വരച്ചതായിരുന്നു. ക്രൈസ്തവ ലോകം മുഴുവൻ അതിനെതിരെ പ്രതികരിച്ചിരിക്കുന്നത് മനോരമയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സത്യജ്വാലയെ സംബന്ധിച്ച് സ്വതന്ത്ര പത്രമെന്ന നിലയിൽ ആശയ സമരങ്ങൾ നടത്തുന്നതുകൊണ്ടു ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. ധീരമായിതന്നെ അതിലെ പ്രവർത്തകർ പത്രധർമ്മമെന്ന ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു.      

സഭ ദൈവികമെന്നും സഭയെ വിമർശിക്കരുതെന്നുമാണ് ക്രൈസ്തവ സഭകൾ ഒന്നാകെ പഠിപ്പിക്കുന്നത്.  പോരാഞ്ഞു പാപ്പായ്ക്ക് തെറ്റാവരമുണ്ടെന്നും സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവെന്നുമാണ് സഭാ നേതൃത്വം അല്മായരെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരം ബാലിശമായ വിശ്വസങ്ങൾ സഭയുടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ ചെലവാകുമായിരുന്നു. പഴയ കാലങ്ങളിൽ കൃഷിയും തൂമ്പായുമായി നടന്നിരുന്ന കേരളത്തിലെ സീറോ മലബാർ ജനത പൊതുവെ വിദ്യാഭ്യാസം കുറവുള്ളവരായിരുന്നു. നിഷ്കളങ്കരും മണ്ണിനോട് പടവെട്ടിയും ജീവിച്ചിരുന്ന അവർ പുരോഹിതർ എന്തുപറഞ്ഞാലും ശരിയെന്നു വിശ്വസിക്കുമായിരുന്നു. അന്ധവിശ്വാസങ്ങൾ പുരോഹിത വർഗം അവരുടെയും അവരുടെ കുഞ്ഞുങ്ങളുടെമേലും അടിച്ചേൽപ്പിച്ചിട്ടുണ്ടായിരുന്നു. വളരുന്ന തലമുറകളെ ബൗദ്ധികമായി മസ്‌തിഷ്‌ക്ക പ്രഷാളനം ചെയ്തിരുന്നു. ഇടവകയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിനു തീർപ്പു കല്പിക്കുന്നതും ഇടവക വികാരി. അയാൾക്ക് മജിസ്‌ട്രേറ്റിനു തുല്യമായ പദവികളുണ്ടെന്നായിരുന്നു ജനം തെറ്റിദ്ധരിച്ചിരുന്നത്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി മാറ്റങ്ങളില്ലാതെ തുടർന്നു കൊണ്ടിരുന്നു. പക്ഷെ കാലം മാറിയ കാര്യം പൗരാഹിത്യം ചിന്തിക്കുന്നില്ല. പുരോഹിതരെക്കാളും മെച്ചമുള്ള പുത്തനായ തലമുറകൾ ബൗദ്ധിക ലോകം കീഴടക്കിയത് അവർക്കൊരു വെല്ലുവിളിയായിരുന്നു. എങ്കിലും അധികാരത്തിന്റെ കടിഞ്ഞാൺ പുരോഹിതരുടെ കൈകളിൽത്തന്നെയുള്ളതുകൊണ്ട് അവർ ഇന്നും സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചൂഷകർക്കെതിരായ ഒരു പരിചയായി സത്യജ്വാല പടപൊരുതുന്നതിന്റെ ഫലങ്ങൾ കാണാനും തുടങ്ങിയിട്ടുണ്ട്. കാലത്തിനനുയോജ്യമായി പുരോഗമനം ആഗ്രഹിക്കുന്ന പുരോഹിതർക്ക് ഈ മാഗസിൻ ഒരു വഴികാട്ടിയുമാണ്. പഴഞ്ചൻ കാനോനിക നിയമങ്ങൾ നമ്മെ പ്രാകൃത യുഗത്തിലേക്ക് നയിക്കുമെന്നും മനസിലാക്കണം.  

പാരമ്പര്യത്തിൽനിന്നും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ പുരോഹിത ലോകം അല്മായരെ എക്കാലവും അടിമപ്പാളയത്തിൽ തള്ളാനാഗ്രഹിക്കുന്നു. അതിനുദാഹരണമാണ് ഇടുക്കിയിലെ ബിഷപ്പായ ആനിക്കുഴിക്കാട്ടിലെ ചില പ്രസ്താവനകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഒരുവൻ വിദ്യ നേടുന്നതിലും പ്രധാനം വിവാഹം കഴിക്കുകയെന്നുള്ളതാണ്. നിയന്ത്രണമില്ലാതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും ബിഷപ്പ് ഇടയലേഖനമിറക്കിയിരുന്നു. ഒരുവന്റെ 'കുടുംബം' എന്ന മൗലികാവകാശത്തിനെതിരായ ഇടയലേഖനം കേരള സുറിയാനിസഭയുടെ പൊതു അജണ്ടായിലുള്ളതാണ്. കർദ്ദിനാൾ ആലഞ്ചേരി ഇക്കാര്യം അനേക തവണകൾ ആവർത്തിച്ചിട്ടുണ്ടായിരുന്നു. അതിനു മറ്റു മെത്രാന്മാർ ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെ ബലിയാടാക്കിയെന്നു മാത്രം. സഭയെന്നും ദരിദ്രരെ സൃഷ്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദരിദ്രരുണ്ടെങ്കിലേ സഭ വളരുകയുള്ളൂ. ദരിദ്രരില്ലാത്ത ഒരു ലോകം വന്നാൽ ഇവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വിദേശസഹായം നിലയ്ക്കും. അനാഥാലയങ്ങളുടെ  പ്രവർത്തനങ്ങളില്ലാതെയാകും. ഭക്ഷണവും പാർപ്പിടവുമില്ലാതെ കുട്ടികൾ തെരുവുകളിൽ അലഞ്ഞുനടന്നാലും ഇവർക്കതൊരു പ്രശ്നമല്ല. ഇങ്ങനെ അജ്ഞതയിലേയ്ക്ക് നയിക്കുന്ന സഭയെ മനസിലാക്കാൻ സത്യജ്വാലപോലുള്ള പത്രമാധ്യമങ്ങൾ ഇനിയും പൊരുതേണ്ടിയിരിക്കുന്നു. പുരോഹിതരുടെ സോഷ്യൽ മീഡിയാകളിള്ള പരിജ്ഞാനക്കുറവും സഭയുടെ മാറ്റങ്ങൾക്ക് തടസമാകുന്നു. 

ഒരു കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി മാതാപിതാക്കളും മുതിർന്ന മക്കളും തമ്മിൽ പരസ്പരം ചർച്ചകൾ ചെയ്യാറുണ്ട്. കുടുംബപ്രശ്നങ്ങൾ ആരോഗ്യപരമായി പരിഹരിക്കാറുമുണ്ട്. സഭയെന്നു പറയുന്നത് ദൈവമക്കളുടെ വലിയ കുടുംബമായിട്ടാണ് കരുതുന്നത്. പക്ഷെ സഭയ്ക്ക് ഒരു വിമർശനവും സ്വീകരിക്കാൻ സാധിക്കില്ല. അതിലെ വികാരിയും മെത്രാനും പറയുന്നത് ദൈവവാക്യമായി കരുതണമെന്നു സഭാധികാരികൾ ആഗ്രഹിക്കുന്നു.  സഭാ മക്കളെ ചൂഷണം ചെയ്തുകൊണ്ട് ആഡംബരത്തിൽ ജീവിക്കുന്ന കാഴ്ചകളാണ് ഇന്ന് ആകമാന സഭകളിൽ കാണുന്നത്. അവരെന്തു പറഞ്ഞാലും സഭാമക്കൾ വായും പൊത്തി ശ്രവിച്ചുകൊള്ളണം. എന്നാൽ സൈബർ ലോകത്തിന്റെ വളർച്ചയുടെയും അത്മായാശബ്ദം ബ്ലോഗുകളുടെയും സത്യജ്വാല മാസികയുടെയും ആവിർഭാവത്തോടെ മെത്രാനും പുരോഹിതരും സമൂഹത്തിന്റെ ഇത്തിക്കണ്ണികളെന്നും ചൂഷകരെന്നും സാമാന്യജനം മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. തലമുറകളായി വിശ്വാസികളിൽ നിന്നും സ്വരൂപിച്ച സഭാസ്വത്തുക്കളുടെ മേലുള്ള പുരോഹിതരുടെ പരമാധികാരം നഷ്ടപ്പെടുമോയെന്ന തോന്നലും അവരെ പരവശരാക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യജ്വാലയെ അഭിഷിക്തർക്ക് രുചിക്കാൻ സാധിക്കാതെ പോവുന്നത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സഭാമക്കൾ മുമ്പോട്ട് വരുന്നില്ലെങ്കിൽ സഭയുടെ ആത്മീയത വീണ്ടെടുക്കാൻ സാധിക്കുന്നതെങ്ങനെയെന്നും ചിന്തിക്കണം. തെറ്റിനെ തെറ്റായി കാണാൻ കഴിയാതെ അന്ധത പിടിച്ച പുരോഹിത ലോകം ലോകമാകമാനമുള്ള സഭാവിശ്വാസികളെ അന്ധകാരത്തിൽ നയിക്കാനാണ് ശ്രമിക്കുന്നത്. അഭിഷിക്തലോകത്തിന്റെ കുഞ്ഞാടുകളോടുള്ള പെരുമാറ്റം അൽപ്പനർത്ഥം കിട്ടിയതുപോലെയാണ്. നട്ടുച്ചക്കും ഇവരെ മുത്തുക്കുടകളും വെടിക്കെട്ടും ചെണ്ടകൊട്ടുകളുമായി എഴുന്നള്ളിപ്പിച്ചു നടത്തുന്ന കാഴ്ച ബോധവും വിവരവുമുള്ള ഒരു പരിഷ്കൃത ലോകത്തിന് അപമാനകരമാണ്. അത്തരം വൈകൃതങ്ങളായ ആചാരങ്ങൾ സത്യജ്വാല പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാണിച്ചാലും പുച്ഛത്തോടെയേ പുരോഹിത ലോകം ചെവികൊള്ളുകയുള്ളൂ. അഭിഷിക്തരുടെ തിമിരം നിറഞ്ഞ കാഴ്ചപ്പാടിനെ ഇല്ലാതാക്കി അവരെ നേരായ വഴിയേ നയിക്കാനായി ഒരു സർജിക്കൽ മാറ്റം ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളോളം അതിനായി സത്യജ്വാല ശബ്ദം മുഴക്കിയെന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.

സത്യജ്വാലയിൽ അവതരിപ്പിക്കുന്ന പ്രശ്നങ്ങൾക്കുത്തരം നൽകാനും പ്രതികരിക്കാനും ഒറ്റയൊരു പുരോഹിതനും മുമ്പോട്ട് വരുന്നതു കണ്ടിട്ടില്ല. അതിലെ ഓരോ ലേഖനങ്ങളും സത്യങ്ങളാണെന്നു പുരോഹിതർക്കറിയാം. അവരുടെ സ്ഥാപനങ്ങളിലുള്ള കോഴയും കള്ളത്തരവും അഴിമതികളും തുടരേണ്ടതുകൊണ്ട് ഇങ്ങനെയുള്ള ഒരു മാസികയെ സ്വീകരിക്കാനും കഴിയില്ല. പഴയകാലങ്ങളിൽ പുരോഹിത ലോകത്തുള്ള ഭൂരിഭാഗം പേരും മാതാപിതാക്കളുടെ നേർച്ചക്കോഴികളായി സേവനമാരംഭിച്ചവരായിരുന്നു. അക്കാലങ്ങളിൽ പുരോഹിതർക്ക് അമിതമായ ബഹുമാനവും വിശ്വാസികളിൽനിന്നു ലഭിച്ചിരുന്നു. അതുമൂലം അറിവും പാകതയുമില്ലാത്ത പഴയ തലമുറകളെ ചൂഷണം ചെയ്യാനും തുടങ്ങി. പള്ളിപ്പണിക്കെന്നു പറഞ്ഞാൽ പഴയ കാരണവന്മാർ പുരയിടങ്ങൾ പോലും വിൽക്കാൻ തയ്യാറായിരുന്നു. കൃഷിയിടങ്ങൾ പണയംവെപ്പിച്ചും ദരിദ്രന്റെ കന്നുകാലികളെയും ആടുമാടുകളെവരെയും വില്പ്പിച്ചും പുരോഹിതവർഗം പള്ളിമേടകളും കത്തീഡ്രലുകളും അളവില്ലാത്ത ഭൂസ്വത്തുമുണ്ടാക്കി. കൊട്ടാരസദൃശ്യമായ അരമനകളും പണിതു. അതുമൂലം സഭ കൊഴുത്തു. ദരിദ്രൻ കൂടുതൽ ദരിദ്രനായി. കൃഷിപാടങ്ങളും പുരയിടങ്ങളും സഭയുടെ അധീനതയിലുമായി. സഭ സ്വരൂപിച്ച സ്വത്തുക്കൾ ചോദ്യം ചെയ്യാൻ പോലും അതുണ്ടാക്കികൊടുത്ത സഭാമക്കൾക്ക് അവകാശമില്ല. ഹിന്ദു, മുസ്ലിം സ്ഥാവരസ്വത്തുക്കളിൽ സർക്കാരിന് നിയന്ത്രണമുള്ളപ്പോൾ ക്രിസ്ത്യൻ സ്വത്തുക്കളുടെ മേൽ സഭാധികാരികൾക്കു മാത്രമേ മേല്‍നോട്ടം വഹിക്കാൻ സാധിക്കുള്ളൂ. സത്യജ്വാലയിലെ ബൗദ്ധികതലങ്ങളിലുള്ള എഴുത്തുകാർ ഈ വിഷയങ്ങളെ സംബന്ധിച്ച് പലപ്പോഴായി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പരേതനായ ജസ്റ്റീസ് കൃഷ്ണയ്യരുടെ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള സർക്കാരിലവതരിപ്പിച്ച ബില്ലുകൾ നാളിതുവരെയായി പരിഗണനയിൽപ്പോലും എടുത്തിട്ടില്ല. ക്രിസ്ത്യാനികൾക്കു മാത്രമായ സഭാസ്വത്തുക്കളുടെ നിയന്ത്രണത്തിലുള്ള നിയമവിവേചനത്തിൽ സത്യജ്വാലയുടെ പോരാട്ടം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 

കഴിഞ്ഞ അഞ്ചുകൊല്ലങ്ങളും പുരോഹിതരുടെ കപട വേഷങ്ങളുടെ ഒന്നൊന്നായുളള കെട്ടുകളഴിക്കാൻ സത്യജ്വാലയ്ക്ക് സാധിച്ചിട്ടുണ്ട്. ഫേസ് ബുക്ക് നിറയെ ഇന്ന് ഇവർക്കെതിരെ വലിയൊരു ജനസമൂഹം പ്രതികരിക്കുന്നതും കാണാം. ഒരു മെത്രാന് വിഡ്ഢിത്തരം നിറഞ്ഞ ഇടയലേഖനംപോലും പള്ളികളിലവതരിപ്പിക്കാൻ പേടിയായി തുടങ്ങിയിരിക്കുന്നു. ദളിതന്റെ ശവം മറവു ചെയ്യാൻ വിസമ്മതിച്ച പുരോഹിതനും മോനിക്കായുടെ വസ്തുവകകൾ തട്ടിയെടുത്ത ബിഷപ്പും, തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയും അതിനു കാരണക്കാരായ കോതമംഗലം രൂപതയും ബിഷപ്പും കൊവേന്തക്കാരുടെ പള്ളികൾ തട്ടിയെടുക്കുന്ന തൃശൂർ ബിഷപ്പ് ആൻഡ്രുസ് താഴത്തും ജ്വാലിയൻവാലാ വിപ്ലവം മലയോരത്തുണ്ടാക്കുമെന്നു പ്രഖ്യാപിച്ച ബിഷപ്പും ഓരോ കാലത്ത് സത്യജ്വാലയുടെ ചൂടുള്ള വാർത്തകളിലുണ്ടായിരുന്നു. കൊക്കനും എഡ്വിനും പുതൃക്കയും തോമസ് കോട്ടൂരും സെഫിയും വാർത്തകളിൽ അതാതുകാലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഇവരിൽ ആർക്കാണ് 'മാൻ ഓഫ് ദി ഇയർ' അവാർഡ് നൽകേണ്ടതെന്ന് വായനക്കാരാണ് നിശ്ചയിക്കേണ്ടത്.ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ച  'അനിത'യെന്ന യുവ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് മഠത്തിൽനിന്നു പുറത്താക്കിയപ്പോൾ അവർക്കു നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതും അങ്ങനെ സഭയിൽ മാറ്റത്തിന്റേതായ കാറ്റു വീശുന്നുവെന്നുള്ളതും ആശ്വാസകരമാണ്. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ പുരോഹിതൻ ഇന്നും സഭയിൽ മാന്യനായി നടക്കുന്നു. അത്തരം സാംസ്‌കാരികമായി അധഃപതിച്ച പുരോഹിത പുംഗവന്മാരെ താലോലിക്കാൻ ഫാദർ തേലെക്കാടനെപ്പോലുള്ളവർ സഭയുടെ തലപ്പത്തുണ്ട്.

പാറകൾ പൊട്ടിച്ചും വനങ്ങൾ നശിപ്പിച്ചും മലകളിടിച്ചും കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതും മണൽ വാരിയും ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിച്ചും മലയോരങ്ങളിൽ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രകൃതി നശീകരണങ്ങളെപ്പറ്റി പ്രതികരിച്ചുകൊണ്ടുള്ള ലേഖനങ്ങളും സത്യജ്വാല പ്രസിദ്ധീകരിച്ചിരുന്നു. നന്മയുടെ പ്രതീകങ്ങളായ നല്ല പുരോഹിതരും സത്യജ്വാലയുടെ പേജുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 'കിഡ്‌നി' ദാനം ചെയ്ത ബിഷപ്പ് മുരിക്കനെയും ഫാദർ ചിറമേലിനേയും   ആദരിച്ചുകൊണ്ടുള്ള ലേഖനങ്ങളുമുണ്ടായിരുന്നു. സമൂഹത്തിൽ അധഃകൃതരായ ദളിത കൃസ്ത്യാനികളുടെ പ്രശ്നങ്ങളും ദളിത ബിഷപ്പിനെ തട്ടിക്കൊണ്ടു പോയപ്പോഴുള്ള സഭയുടെ മൗനവും ക്നനായക്കാരുടെ ശുദ്ധരക്ത വാദമെന്ന അസംബന്ധവും സംബന്ധിച്ചുള്ള വാർത്തകൾ വളരെയധികം ഗൗരവത്തോടെയാണ് ഈ മാസിക കൈകാര്യം ചെയ്തത്. 

ക്രിസ്തുവിന്റെ കാലം മുതൽ അന്ന് കൂട്ടായ്മയായിരുന്ന സഭയിലും പരസ്പ്പരം വിമർശനങ്ങൾ അനുവദിച്ചിരുന്നു. യേശുനാഥൻ ജീവിച്ചിരുന്നപ്പോഴും അപ്പോസ്തോലന്മാർക്കെതിരെയും സ്വന്തം ജനത്തിൽനിന്നും പുറം ജാതികളിൽ നിന്നും വിമർശനങ്ങൾ സാധാരണമായിരുന്നു. അപ്പോസ്തോല പദവിയില്ലാഞ്ഞ 'പോൾ'പോലും യഹൂദ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന പീറ്ററിനെ ശകാരിക്കുന്നതായി പുതിയ നിയമത്തിൽ വായിക്കാം. സുവിശേഷപ്രകാരം ജീവിക്കാത്ത പുരോഹിതരെ വിമർശിക്കാൻ സഭാമക്കൾക്ക് അധികാരമുണ്ട്. പീറ്റർ1, നാലാം അദ്ധ്യായം പതിനേഴാം വാക്യം പറയുന്നു, 'ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (1 Pet 4:17). ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്ത പൗരാഹിത്യത്തോടുള്ള ചോദ്യമാണിത്. ഓരോ കാലഘട്ടത്തിലും പ്രവാചകർ അവരുടെ പട്ടണത്തിലുള്ള ജനങ്ങൾക്കെതിരെയും രാഷ്ട്രത്തിനെതിരെയും മതത്തിനെതിരെയും വിമർശിക്കുന്നുണ്ടായിരുന്നു. ഇസ്രായിലിലെ അവിശ്വാസികളെപ്പോലെ ജീവിക്കരുതെന്നു ബോധ്യപ്പെടുത്താനായിരുന്നു പ്രവാചക ശ്രമം. അതേ ജോലികൾ മാത്രമേ പ്രവാചക ശബ്ദമായി സത്യജ്വാലയിലും പ്രതിഫലിക്കുന്നുള്ളു.

യേശുവിന്റെ വചനങ്ങളെ ധിക്കരിക്കുന്ന ഒരു പൗരാഹിത്യത്തെ വെറുക്കുന്ന കാലഘട്ടത്തിൽ സഭയുടെ നന്മയെ ഉത്തേജിപ്പിക്കാനാണ് സത്യജ്വാല ശ്രമിക്കുന്നത്. പക്ഷെ അതുൾക്കൊള്ളാൻ പൗരാഹിത്യത്തിനും അതിലെ അഭിഷിക്തർക്കും സാധിക്കാത്തത് അവർ യേശു പഠിപ്പിച്ച തത്ത്വങ്ങളിൽനിന്നും വളരെയധികം അകന്നു പോയതുകൊണ്ടാണ്. അവർ ദൈവത്തെ അറിയാത്തതുകൊണ്ടും തെറ്റായ വിശ്വാസപ്രമാണങ്ങൾ സഭാമക്കളെ പഠിപ്പിക്കുന്നതുകൊണ്ടുമാണ്. സത്യമെന്തെന്നു തിരിച്ചറിയാൻ അവർക്കൊട്ടു സാധിക്കുന്നുമില്ല. സത്യജ്വാല പോലുള്ള പത്രമാധ്യമങ്ങൾ അവരെ ഉപദേശിച്ചാൽ വ്യക്തി വൈരാഗ്യമായി കരുതുകയും ചെയ്യും. എങ്കിലും സത്യജ്വാല പ്രകാശിപ്പിച്ച ആശയങ്ങൾ ഇന്ന് ആഗോളവൽക്കരണമായതും സഭയെ ഭയപ്പെടുത്തുന്നുണ്ട്.

സഭയെ വിമർശിച്ചാൽ സഭാ പൗരന്മാരുടെയിടയിലെ ഐക്യം തകരുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. സഭയിൽ അത് ഐക്യമത്യം ഉണ്ടാവുകയേയുള്ളൂ. വിമർശനങ്ങൾ ശത്രുതാ മനോഭാവത്തിലെങ്കിൽ ഐക്യമത്യത്തിനു കോട്ടം വരാം. സ്നേഹത്തോടെയും പരസ്പരധാരണയോടെയുമുള്ള ക്രിയാത്മക വിമർശനങ്ങൾ സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. സഭയ്ക്കുള്ളിൽ വിമർശനങ്ങളില്ലാതെ 'അതെ അതെ' എന്നു  പറയുന്ന സമൂഹം മാത്രമാണുള്ളതെങ്കിൽ  അവരുടെ ഐക്യമെന്നു പറയുന്നത് വെറും വ്യാജമെന്ന് മാത്രമേ പറയാൻ സാധിക്കുള്ളൂ. അത്തരം ഐക്യം ആരെയോ ഭയപ്പെട്ടിട്ടുള്ളതായിരിക്കാം. പരസ്പര വിരുദ്ധങ്ങളായ ആശയപ്രമേയങ്ങളോടെയുള്ള ഐക്യം സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. അക്കാര്യത്തിൽ സത്യജ്വാല തുറന്നു തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സഭയ്ക്ക് എന്നും താക്കീതു കൊടുക്കുന്നുണ്ടായിരുന്നു. പുറമേയുള്ള ചിരിയും പുരോഹിതരെ കാണുമ്പോൾ കൈ കൂപ്പലും മുത്തലും കൈകൊടുക്കലും സഭയുടെ വളർച്ചക്കോ ഐക്യമത്യത്തിനോ സഹായകമല്ല. അതെല്ലാം സഭാഭക്തരുടെ ഭയത്തിൽനിന്നുദിച്ചു വരുന്ന വെറും കോമാളിത്തരങ്ങളാണ്.

മാർട്ടിൻ ലൂതർ,  സഭയുടെ നവോധ്വാന കാലങ്ങൾ ആരംഭിച്ചത് വലിയ വിമർശനങ്ങളിൽക്കൂടിയായിരുന്നു. ഇന്ന് സഭയ്ക്ക് മറ്റൊരു നവോധ്വാന മുന്നേറ്റം ആവശ്യമാണ്. ഇന്നു കാണുന്ന സഭപോലെയായിരിക്കില്ല അമ്പത് കൊല്ലങ്ങൾക്കുശേഷമുള്ള സഭ. ശാസ്ത്രത്തിന്റെയും ടെക്കനോളജിയുടെയും വളർച്ചമൂലം ബൗദ്ധികമായും ഓരോരുത്തരും വളർന്നു കഴിഞ്ഞു. എങ്കിലും ശാസ്ത്രവും ടെക്കനോളജികളും പുരോഗമിച്ചിട്ടും പുരോഹിത വർഗം മാത്രം വളർന്നിട്ടില്ല. സഭയെ നവീകരിക്കാൻ തടസമായിരിക്കുന്നത് പുരോഹിതരുടെ പഴഞ്ചനായ ആശയങ്ങൾ തന്നെയാണ്. മാറ്റങ്ങൾ കൂടിയേ തീരൂ. അതിനായി പുരോഹിതരും മെത്രാന്മാരും സത്യജ്വാല വായിക്കുന്ന സ്വഭാവം രൂപീകരിക്കണം. അവർക്കുപകാരപ്രദങ്ങളായ  അനേക ലേഖനങ്ങൾ സത്യജ്വാലയിൽ വരുന്ന വിവരം അവരറിയുന്നില്ല.  ബൗദ്ധിക ലോകത്തിൽ ഒരു മുന്നേറ്റമാണ് ഇന്നത്തെ പുരോഹിതർക്ക് ആവശ്യമായിട്ടുള്ളത്. ആഗോള സഭയെ തുലനം ചെയ്യുമ്പോൾ അജ്ഞത മുഴുവൻ നിറഞ്ഞിരിക്കുന്നത് കേരളസഭകളിൽ മാത്രമെന്നും കാണാം. അന്ധമായി വിശ്വസിക്കുന്ന പൗരാഹിത്യത്തിന്റെ കണ്ണുകൾകൊണ്ട് സഭയുടെ നവീകരണം കാണാൻ സാധിക്കില്ല. അതുകൊണ്ടാണ് സഭാപ്രവർത്തനങ്ങളിൽ അല്മായന്റെ പങ്കു കാലത്തിനനുയോജ്യമായി ആവശ്യമായി വരുന്നതും. ശക്തമായ ഒരു അല്മായ മുന്നേറ്റത്തിനു സത്യജ്വാല മാസിക കാരണവുമാകുന്നുണ്ട്.

അല്മായ ശബ്ദത്തിലെയോ സത്യജ്വാലയിലെയോ പ്രവർത്തകർക്കാർക്കും സഭയെ തകർക്കണമെന്നുള്ള ഉദ്ദേശ്യം ഇല്ല. എന്നാൽ സഭ യേശുവിന്റേതായിരിക്കണമെന്നുള്ള ആഗ്രഹവുമുണ്ട്. ആർക്കും സഭയോട് വെറുപ്പോ ദേഷ്യമോയില്ല. സഭയെന്നു പറയുന്നത് ക്രിസ്തുവിന്റെ മണവാട്ടിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടു യേശുവിനെ സ്നേഹിക്കുന്നവർ സഭയെയും സ്നേഹിക്കും. യേശുവിന്റെ താല്പര്യങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതെങ്ങനെയെന്നു സത്യജ്വാലയിലെ ഓരോ താളുകളും വിളിച്ചുപറയുന്നുണ്ട്. ആരെങ്കിലും സഭയെ ദർശിക്കുന്നുവെങ്കിൽ അത് യേശുവിനെ കാണുന്നപോലെയാകണമെന്നാണ് സത്യജ്വാല ഇച്ഛിക്കുന്നത്. പക്ഷെ കേരളത്തിലെ ഉൾനാടുമുതൽ ആഗോളതലം വരെ ചിന്തിക്കുകയാണെങ്കിൽ സഭയെന്നും  യേശുവിനെതിരായി പ്രവർത്തിച്ചിരുന്നുവെന്നു കാണാൻ സാധിക്കും. എല്ലാവർക്കും യേശുവിനെ സ്നേഹമുണ്ട്. പക്ഷെ ആരും അവിടുത്തെ കാണുന്നില്ല. ആരും അനുഗമിക്കുന്നുമില്ല. മനുഷ്യരുടെ ഹൃദയങ്ങളിൽ യേശുവും സഭയുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്നതും സത്യജ്വാലയുടെ ലക്ഷ്യമാണ്. അതിനു പള്ളികളിൽ അല്മായ സംഘടനകൾ ഉണ്ടല്ലോയെന്ന ചോദ്യങ്ങളും വരാം. പള്ളി സംഘടനകൾ എക്കാലവും പുരോഹിതന്റെ താല്പര്യങ്ങൾക്കേ വിലകല്പിക്കാറുള്ളൂ. പുരോഹിതനെ അല്മായന്റെ ജീവിതത്തിൽ നിന്നും പരിപൂർണ്ണമായി അടർത്തിയെടുക്കണമെന്നാണ് തീവ്രവാദികളായ നവീകരണ ചിന്താഗതിക്കാർ ആലോചിക്കുന്നത്. മതിയാവോളം അവർ സഭയെ ഉപദ്രവിച്ചു. ഒരു വിമോചന മുന്നണിയാണ് സഭയ്ക്ക് ഇന്നാവശ്യമായിട്ടുള്ളത്. അവിടെയാണ് സത്യജ്വാലയുടെ പ്രസക്തി നിലകൊള്ളുന്നതും. ജ്വലിക്കുന്ന ദീപമായി ഭാരതസഭകൾക്ക് വഴികാട്ടിയായി എന്നുമെന്നും പ്രശോഭിക്കാൻ സത്യജ്വാലയ്ക്ക് സർവ്വവിധ വിജയാശംസകളും നേരുന്നു.





Thursday, December 15, 2016

കൃഷ്ണനും ക്രിസ്തുവും വസുധൈവ കുടുംബകവും





ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീകൃഷ്ണനെ അവതാരങ്ങളിൽ പൂർണ്ണാവതാരമായി കണക്കാക്കുന്നു. അതായത് സാക്ഷാൽ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ക്രിസ്തു ദാവീദിന്റെ ഗോത്രത്തിൽ പിറന്നവനും ത്രിത്വത്തിലെ പുത്രൻ തമ്പുരാനും മേരിയുടെ പുത്രനും ജോസഫിന്റെ സംരക്ഷണയിൽ വളർന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു. കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളിൽ ജീവിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താൻ സ്നേഹിക്കുന്നപോലെ അയൽക്കാരനെയും സ്നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാർഥന, ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകൾ ഗീതയിലും ബൈബിളിലുമുണ്ട്.  

ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ മക്കളെന്നുള്ള വസ്തുത  മറക്കരുതെന്നുള്ള ഫ്രാൻസീസ് മാർപ്പാപ്പായുടെ ആഗോള മതസമ്മേളന വേദിയിൽവെച്ചുള്ള ഒരു   പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവിൽക്കൂടി മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കുള്ളുവെന്നായിരുന്നു നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും കാണാം.

മാർപ്പാപ്പാ പറഞ്ഞു, 'പരോപകാരവും സാമൂഹിക സേവനവും അയൽക്കാരനെ സ്നേഹിക്കുകയുംവഴി ദൈവത്തിൽ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്.' നാം അങ്ങനെ പരിവർത്തനങ്ങളിൽക്കൂടി പുതിയ ഒരു തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യൻ കൊടുംയാതനകൾ അനുഭവിക്കുമെന്ന നരകമെന്ന സങ്കൽപ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്നേഹമായി യോജിക്കുന്നതല്ല. ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന ആത്മാക്കൾക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്. മാർപ്പാപ്പായുടെ ക്രൈസ്തവമൂല്യങ്ങളിൽക്കൂടിയുള്ള നൂതനമായ ചിന്താഗതികൾ ഹൈന്ദവ ദർശനത്തിന്റെ പകർപ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും ദൈവസ്നേഹത്തിന്റെ മുമ്പിൽ ഒന്നായി പരബ്രഹ്മത്തിൽ ലയിക്കുമെന്നാണ് ഹൈന്ദവ തത്ത്വങ്ങളും പറയുന്നത്‌.

മാർപ്പാപ്പാ പറയുന്നു, "എല്ലാ മതങ്ങളും സത്യമാണ്. കാരണം, പാവനമായ മനസുകളിൽ അവരുടെ വിശ്വാസം അവർ സംരക്ഷിക്കുന്നു. അവരുടെ വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവർ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂർവം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ഒരു സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേൽ ശിക്ഷിക്കുന്നില്ല." ' യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാർവരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും' മാർപ്പാപ്പാ പറഞ്ഞു.  

യേശുവിന്റെ കഥയും കൃഷ്‌ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും ദൈവികാത്മാവിനാൽ ജനിച്ചു. ബാവാ, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയിൽ ജനിച്ചപ്പോൾ  ശിവ, വിഷ്ണു, ബ്രഹ്മാവു ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണൻ ജനിച്ചു. ഇരുവരുടെയും പിതാവു ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാർ കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളിൽ അവരെ ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ ജനനത്തിൽ പരിഭ്രാന്തനായ 'കംസൻ' നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവർത്തി നാടാകെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്. ആത്മീയതലങ്ങളിൽ ഉണർവുണ്ടാകാൻ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ രണ്ടു മഹാത്മാക്കളും  അത്ഭുതങ്ങൾ കാണിക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താൻ ക്രിസ്തുവും കൃഷ്ണനും സമാനമായ തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു. കൃഷ്ണൻ വേടനാൽ കൊല്ലപ്പെടുമെന്നു മുൻകൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീർഘദർശികളുടെ ദർശനങ്ങളും ചിന്തനീയമാണ്. കന്നുകാലികളും ആട്ടിൻ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന സമയങ്ങളിൽ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.

മനസുനിറയെ പരവശനായിരുന്ന അർജുനൻ ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തിൽനിന്നും ഭീരുവിനെപ്പോലെ ദുർബലഹൃദയനായി പിന്തിരിയാൻ ശ്രമിച്ചപ്പോഴും തേരിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാൻ കൃഷ്‌ണൻ അർജുനനുവേണ്ട ആത്മബലം നൽകിക്കൊണ്ടിരുന്നു. ‘സർവ്വ ചരാചരങ്ങളെയും ഭഗവാൻ  കൃഷ്ണൻ സൃഷ്ടിച്ചുവെന്നു ഭഗവദ് ഗീതയിൽ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വർഗീയ മഹത്വത്തിൽ സർവ്വതും നിലനിർത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ സൃഷ്ടാവുമാണ്. സർവത്തിന്റെയും ഉറവിടവും അസ്‌തിത്വവും ഭഗവാൻ കൃഷ്ണനിൽ നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, "ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ ആരംഭവും അവസാനവും എന്നിൽനിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാൻ തന്നെയാകുന്നു. ഞാനില്ലെങ്കിൽ ഒന്നുമില്ല, ജീവനുമില്ല. സർവ്വതും നിത്യമായ നിർജീവമായ ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’

പുതിയനിയമത്തിൽ ജോണിന്റെ സുവിശേഷം  ഒന്നാം അദ്ധ്യായത്തിൽ പഠിപ്പിക്കുന്നു, ‘ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു." ആദിയും അന്തവും അവൻതന്നെ, സർവ്വതും അവൻ സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീർന്നു. നമ്മിൽ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദർശിക്കുന്നു. പിതാവിങ്കലും അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനിൽ സത്യവും കൃപയും  നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ   സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ യേശുവിൽ മുഴങ്ങി കേൾക്കുന്നു.' പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കൾക്കും മുന്നേ അവനുണ്ടായിരുന്നു.

ഭഗവദ് ഗീത പഠിപ്പിക്കുന്നതു  കൃഷ്ണ ഭക്തനായ ഒരുവൻ നിത്യജീവിതത്തിൽ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനിൽ വിശ്വസിക്കുന്നവർ നശിക്കുന്നില്ല. നിത്യമായ ജീവിതം അവർക്കുണ്ട്.  

എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ യുക്തിയെന്തായിരിക്കണം? 'സർവ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്' രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും  പറയുന്നു. അതേ, ഒരേ സൃഷ്ടാവ് അവൻ തന്നെയാണ്; അവൻതന്നെ 'സത്യവും ജീവനുമാകുന്നു.  നിത്യതയിലേക്കുള്ള വഴി അവൻ മാത്രമെന്നും പറയുന്നു. അവനിൽക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ. ഒന്നുകിൽ ഈ രണ്ടു മതങ്ങളിൽ ഏതെങ്കിലുമൊരു മതം വ്യാജനിർമ്മിതമോ തട്ടിപ്പോ കപടതയോ, ആയിരിക്കാം. അല്ലെങ്കിൽ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട് രണ്ടുകാലങ്ങളായി, രണ്ടു സംസ്‌കാരങ്ങളിൽ, ചരിത്രത്തിന്റെ ഏടുകളിൽ ലിഖിതമായതായിരിക്കാം.

ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്‌താൽ ഒന്നുതന്നെയെന്നു തോന്നിപ്പോവും. 'ക്രിസ്റ്റോസെന്ന' ഗ്രീക്ക് പദത്തിൽനിന്നാണ് 'ക്രൈസ്റ്റെന്ന' പദമുണ്ടായത്. 'കൃഷ്ണാ'യെന്ന സംസ്കൃതവാക്കിന്റെ ശബ്‌ദോല്‍പത്തിയിൽ നിന്നും ഗ്രീക്കുപദമായ 'ക്രിസ്റ്റോസെന്ന' വാക്കുണ്ടായതായി ഭാഷാപണ്ഡിതർ വിശ്വസിക്കുന്നു. 'ക്രിസ്റ്റാ ക്രിസ്റ്റാ'യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്. 'കൃഷ്ണാ'യെന്നു പറഞ്ഞാൽ സംസ്കൃതത്തിൽ ആകർഷണ ശക്തിയെന്നും അർത്ഥമുണ്ട്. നാം ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോൾ ഒരേ സത്യത്തിന്റെ വഴിയിൽക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന  പ്രാർഥന സത്യത്തിൽ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകൾ നിറഞ്ഞതുമാകാം.

എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കൾ പറയാറുണ്ട്. ഒന്ന് ഒന്നിനേക്കാൾ മെച്ചമെന്നു പറയാൻ ബൗദ്ധിക തലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഹിന്ദു പറയാൻ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികൾ ഹൈന്ദവരുടെ ആ തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികൾ കാണുന്നത്. എല്ലാ മതങ്ങളെയും തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകൾ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങളായിരിക്കാം. എന്നാൽ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങൾ ഹിന്ദുമതത്തെ തുല്യമായി കാണാൻ ആഗ്രഹിക്കില്ല.

'മതങ്ങളെല്ലാം തുല്യമെന്ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു' ഹിന്ദു മതത്തിലുള്ളവർ പറയും. കൃസ്തുമതത്തെയും ഇസ്‌ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങൾ ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കൾ പറയും. വാസ്തവത്തിൽ ഹിന്ദു കുഞ്ഞുങ്ങൾ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങൾ ഹിന്ദുക്കളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങൾ പഠിപ്പിക്കാൻ മുതിർന്നാൽ തന്നെയും മറ്റുള്ള മതങ്ങൾക്ക് അത് വെറുപ്പ് ജനിപ്പിക്കാൻ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള മതങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.

ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്‌കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ് ഹിന്ദുക്കൾ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ  അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ക്രൈസ്തവ മതങ്ങളിലെ പുരോഹിതർ മുഖാമുഖം ഹൈന്ദവ മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തിൽ ഹൈന്ദവർ ചേർന്നില്ലെങ്കിൽ അവർ നരകത്തിൽ പോവുമെന്നും പ്രചരണം നടത്തും. 'അവർ പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങൾ അവരോടു പറഞ്ഞിരുന്നു. അവർ കേൾക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവർ തെറ്റായ ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു. അവർക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.' അതേ സമയം ഹൈന്ദവ തത്ത്വങ്ങൾ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്. മതങ്ങൾ മനുഷ്യനെ നേരായ വഴിയിൽക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു. 'വസുധൈവ  കുടുംബകമെന്ന ' വേദതത്ത്വങ്ങളുൾക്കൊണ്ടു മതങ്ങളുടെ സാരാംശം കൈക്കൊള്ളാൻ ഹൈന്ദവർ സർവ്വമത സമ്മേളനങ്ങളിൽ പങ്കുകൊള്ളാറുണ്ട്. എല്ലാ മതങ്ങൾക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങൾ പരസ്പര സ്പർത്തയോടെ പ്രവർത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളിൽ അവൻ ക്രിസ്ത്യാനി, മുസ്ലിം അല്ലെങ്കിൽ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ പുരോഹിതർ പഠിപ്പിക്കുന്നത്.

ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും  ഭാവനയിലുള്ള ദൈവത്തെ പൂജിക്കാൻ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു മുദ്രകുത്തി അവനെ വെറുപ്പിക്കാൻ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട കൂടുന്നവർ മതപരിവർത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദൻ പറഞ്ഞതുപോലെ 'ഒരുവൻ മറ്റൊരു മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ അവൻ സ്വന്തം വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ ശത്രു'വുമാകുകയാണ്.

ഭാരതീയ സന്യാസികൾ പുരാതനകാലം മുതൽ ദർശിച്ചിരുന്നത് നാനാത്വത്തിൽ ഏകത്വമായിരുന്നു. ദൈവത്തിന്റെ 'സത്ത' ഓരോരുത്തരുടെയും ഉപബോധമനസുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാൻ കഴിയുള്ളൂ.  അതിലേക്കുള്ള വഴികൾ കഠിനവും മുള്ളുകൾ നിറഞ്ഞതുമായിരിക്കാം. മുൾക്കിരീടമണിഞ്ഞ യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടിൽ ജനിക്കുകയും മരിക്കുകയുമെന്ന പ്രക്രീയകൾ യുഗങ്ങളായി അനുവർത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയിൽ വീഴുന്ന ഓരോരുത്തരും 'വസുധൈവ   കുടുംബകമെന്ന ' ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും ചെയ്യുന്നു.

ഉപബോധമനസിൽ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത ദൈവമെന്നുള്ളത് ദൈവത്തെയറിയാൻ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ ദൈവത്തെപ്പറ്റി സംസാരിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂവെന്നു' പറഞ്ഞു. എന്നാൽ ബൗദ്ധികതലങ്ങളിൽ ഒന്നുകൂടി ഉയർന്നവൻ ക്രിസ്തുവചനം മറ്റൊരു വിധത്തിൽ പറയും, "ഞാൻ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും." ആത്മത്തിൽ പൂർണ്ണത പ്രാപിച്ചവന്റെ നാവിൽനിന്നും  ക്രിസ്തുവചനം പറയുന്നതിങ്ങനെ, "ഞാനും പിതാവും ഒന്നാകുന്നു." ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ യാതനകളിൽക്കൂടി പിതാവിലും ലയിച്ചു. 'ഞാനും പിതാവും ഒന്നാണെന്നുള്ള' അതേ ക്രിസ്തുവചനങ്ങൾ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു.  

ശ്രീ രാമകൃഷ്ണ പരമഹംസൻ തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദൻ)  വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സിൽ കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ 'സത്ത'.  വാസ്തവത്തിൽ പരമപീഠങ്ങളിൽ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാർ പിൽക്കാലങ്ങളിൽ പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാർ പഠിപ്പിച്ചതിനു വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന ശിക്ഷ്യഗണങ്ങൾ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുർവ്യാഖ്യാനം ചെയ്യുന്നതും സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ അവർ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ മനുഷ്യരാക്കുന്നു.

വിവേകാനന്ദൻ ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. 'നസറത്തിലെ യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യൻ യേശുവിനോടായി, ഗുരോ അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്‌ടതയിലേക്കുള്ള വഴിയും സത്യവുമായി ഞാൻ വിശ്വസിക്കുന്നു. ഞാൻ അങ്ങയുടെ പിന്നാലെ വരാനും ആഗ്രഹിക്കുന്നു. എന്നാൽ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും, 'പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകൾക്ക് വില കൊടുത്താലും വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാൻ സത്യം പഠിപ്പിക്കുന്നു. സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.' എന്നാൽ അവിടുത്തെ ഇന്നുള്ള ശിക്ഷ്യന്മാർ പറയുന്നതിങ്ങനെ, 'നിങ്ങൾ ആ മനുഷ്യന്റെ വാക്കുകൾക്ക് വില കല്പിക്കുമോ? നിങ്ങൾ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാൽ രക്ഷപെടും. ഇല്ലായെങ്കിൽ നിങ്ങൾക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ മാടിവിളിക്കുന്നു. ഉണരുവിൻ, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.'

വിവേകാനന്ദൻ പറഞ്ഞു, 'ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത്‌  സ്വർഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. 'അത് നിന്നിൽത്തന്നെയുണ്ട്.' അതുതന്നെയാണ് ഗീതയുടെ സാരാംശവും. 'ഞാൻ മായയാണ്. എന്നെ തേടുന്നവൻ എന്നെ കണ്ടെത്തും. സർവ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.' യേശു പറഞ്ഞു 'എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണൻ കൗരവ പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അർജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു. അധർമ്മത്തെ നശിപ്പിച്ചുകൊണ്ടു ധർമ്മം സ്ഥാപിക്കാൻ  യുഗയുഗങ്ങളായി ഞാൻ ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തിൽ പോരാടുകയാണ് ഒരു ക്ഷത്രിയന്റെ ധർമ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അർജുനനെ ആവേശഭരിതനാക്കിയിരുന്നു.

നസ്രത്തുകാരൻ യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം പടിഞ്ഞാറുള്ളവർ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കിൽ മറ്റൊരു ജീവിതത്തിലെന്നു ക്രിസ്തു പറയുന്നുണ്ടെങ്കിൽ അവൻ സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു. അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികൾ തെളിച്ചവരുണ്ട്. അവനും അതേ വഴികളിൽ സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയിൽ എന്റെ പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു  പറഞ്ഞു. ചിലർ അവനെ തെറ്റിദ്ധരിച്ചു. മറ്റുചിലർ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങൾ ഒന്നുകൂടി എടുത്തു പറയട്ടെ, "നസ്രത്തിലെ യേശുവിന്റെ ദിനങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാൽപ്പാദങ്ങൾ കഴുകി നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളിൽ എക്കാലവും മുഴങ്ങുന്നുണ്ടായിരുന്നു. അവൻ കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ പവിത്രഭൂമിയിൽ ജീവിച്ചിരുന്നു."







കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...