Friday, January 22, 2016

ഐൻസ്റ്റിന്റെ മതവും ശാസ്ത്രവും ഒരു അവലോകനം



By ജോസഫ് പടന്നമാക്കൽ

ശാസ്ത്രലോകത്തിലെ ആരാധ്യ നായകനായ  ആൽബെർട്ട് ഐൻസ്റ്റീൻ, ദൈവത്തെപ്പറ്റിയോ  ലോകോത്പത്തിയെ സംബന്ധിച്ചോ  യാതൊന്നും അറിയില്ലെന്നു  വാദിച്ചിരുന്ന   അജ്ഞയതാവാദിയായിരുന്നു.   ഇരുപതാം നൂറ്റാണ്ടിലെ  പ്രസിദ്ധനായ ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ ചിന്തകൻ, സാമൂഹിക ചിന്തകൻ, വൈജ്ഞാനികൻ, നോബൽ സമ്മാന ജേതാവ്  എന്നീ നിലകളിൽ അദ്ദേഹം വിഖ്യാതനായിരുന്നു. ശാസ്ത്രത്തിന്റെ നെടുംതൂണുകളിൽ ഒന്നായ ആപേക്ഷികതാസിദ്ധാന്ത തത്ത്വങ്ങൾ വികസിപ്പിച്ചത് ഐൻസ്റ്റീനായിരുന്നു. അന്നത്തെ ജനസമൂഹത്തിന്റെ അജ്ഞതയെ നീക്കി ബോധവാന്മാരാക്കുകയെന്ന ദൗത്യവും അദ്ദേഹം നിർവഹിച്ചിരുന്നു. ഐൻസ്റ്റീന്റെ ചിന്തകളും മതപരമായ കാഴ്ചപ്പാടുകളും  എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്നും  മനസിലാക്കാൻ സാധിക്കും.  അദ്ദേഹം പറഞ്ഞു,  'ദൈവമെന്നാൽ ഒരു ചൂതുകളിക്കാരനല്ല.  ഞാൻ വിശ്വസിക്കുന്നത് 'സ്പിനോസാ' ഭാവന ചെയ്ത ദൈവത്തെയാണ്." ഈ പ്രപഞ്ചവും അതിന്റെ നിലനില്പ്പും ക്രമത്തിലും ചിട്ടയിലുമുള്ള  പൊരുത്തവും  മനുഷ്യന്റെ ചിന്തകളിൽ ഉൾക്കൊള്ളുന്നതല്ല.  പ്രപഞ്ചവും പ്രപഞ്ചത്തിനു മീതെ പ്രപഞ്ചങ്ങളുമടങ്ങിയ മായാജാലങ്ങളുടെ  സൃഷ്ടാവ് മനുഷ്യനിൽ മാത്രം ഒതുങ്ങുന്നതല്ല.  മനുഷ്യനെ  വിധിക്കാനും അവന്റെ  പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള  മതദൈവങ്ങളെ ഐൻസ്റ്റിൻ നിരാകരിച്ചിരുന്നു.

1879 മാർച്ച് പതിനാലാം തിയതി യഹൂദ ദമ്പതികളായ ഹെർമാന്റെയും പൌളിന്റെയും മൂത്ത മകനായി ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ചു. 1880 ജൂണിൽ അദ്ദേഹത്തിൻറെ കുടുംബം മ്യൂണിച്ചിൽ സ്ഥിരതാമസമാക്കി. ഒരു സാധാരണ ബാലനെപ്പോലെയാണ് ഐൻസ്റ്റീൻ വളർന്നത്. അദ്ദേഹം സംസാരിക്കാൻ പഠിച്ചത് താമസിച്ചായിരുന്നതുകൊണ്ട് മാതാപിതാക്കൾ അസ്വസ്ഥരായിരുന്നു. ബാല്യത്തിൽ പ്രൈമറി വിദ്യാഭ്യാസത്തിനൊപ്പം വയലിനും പഠിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയത് കത്തോലിക്കാ സ്കൂളിൽ നിന്നായിരുന്നു. യഹൂദ മതപഠനം സ്വന്തം വീട്ടിൽ നിന്നും ലഭിച്ചു. രണ്ടു മതങ്ങളും തമ്മിൽ താത്ത്വികമായ വിത്യാസങ്ങൾ ഇല്ലായെന്ന ചിന്തകളായിരുന്നു ഐൻസ്റ്റീനുണ്ടായിരുന്നത്. ഹീബ്രൂ ബൈബിളിലും യേശുവിന്റെ കഥകളിലും ബാല്യത്തിൽ അദ്ദേഹം ആവേശ ഭരിതനായിരുന്നു. കത്തോലിക്കാ സ്കൂളിൽ ലഭിച്ചിരുന്ന മത പഠനങ്ങളും  ഇഷ്ടപ്പെട്ടിരുന്നു. ചിലരിൽ ആന്റി സെമറ്റിസം ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം അദ്ധ്യാപകർക്കും  കുട്ടികളുടെ മേൽ മതവിവേചനമുണ്ടായിരുന്നില്ല. എങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ കുറിപ്പിൽ തന്റെ സ്കൂൾ ജീവിതത്തിലെ ഒരു സംഭവം രേഖപ്പെടുത്തി'യിട്ടുണ്ട്. ഐൻസ്റ്റീന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ ഒരിയ്ക്കൽ ഒരു നീണ്ട 'മുള്ളാണി' കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് കൊണ്ടുവന്നു.  അത്തരത്തിലുള്ള  ആണികൾ കൊണ്ട് യേശുവിന്റെ കൈകാലുകൾ യഹൂദർ കുരിശിൽ തറച്ചുവെന്ന് അദ്ധ്യാപകൻ ക്ലാസ്സിൽ പറഞ്ഞു. അതുമൂലം കുട്ടികളിൽ യഹൂദ വിരോധം രൂക്ഷമായി. വീടുകളിൽ സ്കൂളുകൾ വിട്ടു പോവുന്ന സമയം കുട്ടികൾ തമ്മിൽ തല്ലുകൂടിയിരുന്നു. അധിക്ഷേപ വാക്കുകളും പരസ്പ്പരം ചീത്ത പറച്ചിലും സ്കൂൾ പരിസരങ്ങളിൽ പതിവായി തുടർന്നു. എങ്കിലും ഭൂരിഭാഗം സഹപാഠികളും മതസഹിഷ്ണതയുള്ളവരായിരുന്നുവെന്നും ഐൻസ്റ്റീന്റെ ജീവചരിത്രത്തിലുണ്ട്.  പിന്നീടുള്ള ജീവിതത്തിൽ സ്വതന്ത്ര ചിന്തകനായ ഐൻസ്റ്റീൻ, മതതത്ത്വങ്ങൾ അപ്പാടെ തള്ളി കളഞ്ഞിരുന്നു.


അമിതമായ മതവിശ്വാസം പുലർത്താത്ത ഒരു സാധാരണ യഹൂദ കുടുംബത്തിലായിരുന്നു ഐൻസ്റ്റീൻ ജനിച്ചതും വളർന്നതും. ബാല്യത്തിൽ തന്നെ മതത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. 'മത വിശ്വാസമില്ലാത്ത മാതാപിതാക്കളിൽ താൻ വളർന്നെങ്കിലും ബാല്യത്തിൽ വിശ്വാസിയായിരുന്നുവെന്നും എന്നാൽ കാലത്തിന്റെ ഒഴുക്കിൽ തന്റെ ചിന്താശക്തി വർദ്ധിക്കുന്നതിനൊപ്പം മതവിശ്വാസം  കുറഞ്ഞുവെന്നും പന്ത്രാണ്ടാം വയസിൽ തികഞ്ഞ ഒരു അവിശ്വാസിയായെന്നും' അദ്ദേഹം തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ബൈബിളിൽ പറഞ്ഞിരിക്കുന്ന കഥകളെല്ലാം വെറും വ്യാജങ്ങളെന്നു ശാസ്ത്രീയ പുസ്തകങ്ങളുടെ വായനയിൽക്കൂടി അദ്ദേഹം മനസിലാക്കി. സ്വതന്ത്രമായ ചിന്തകളെ തടസമിട്ടുകൊണ്ട് തന്റെ ബാലമനസു  നിറയെ കള്ളങ്ങൾ നിറച്ചിരിക്കുകയായിരുന്നുവെന്ന ബോധോദയവും അദ്ദേഹത്തെ അലട്ടിയിരുന്നു.  മതപുരോഹിതർ പഠിപ്പിച്ച അബദ്ധ സിദ്ധാന്തങ്ങൾ മൂലം പിന്നീടുള്ള കാലങ്ങളിൽ അറിവുള്ളവർ എന്തു പറഞ്ഞാലും അദ്ദേഹത്തിനു ഉൾക്കൊള്ളാനോ വിശ്വസിക്കാനോ സാധിക്കില്ലായിരുന്നു.   യുവത്വത്തിലുണ്ടായിരുന്ന മതങ്ങളുടെ സ്വർഗമെന്ന ഭാവനയൊക്കെ നഷ്ടപ്പെട്ട് പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറുകയായിരുന്നു. വിസ്തൃതമായ ലോകവും പ്രപഞ്ചവും ഭാഗികമായിയെങ്കിലും പരിശോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചിന്തിച്ചു. 'സ്വർഗത്തിലേയ്ക്കുള്ള പാതകൾക്കു പകരം ശാസ്ത്രീയാന്വേഷണങ്ങളിൽ വ്യാപൃതനായതിൽ  അദ്ദേഹം ഒരിയ്ക്കലും നിരാശനല്ലായിരുന്നു.


ഐൻസ്റ്റിൻ  1903-ൽ  'മിലെവ മാരിക്' (Mileva Marić)എന്നു പേരുള്ള സെർബിയൻ ഡോക്ടറെ  വിവാഹം ചെയ്തു. വിവാഹത്തിനുമുമ്പ് 'ലൈസെൽ' എന്ന പേരുള്ള ഒരു കുട്ടി അവർക്ക് ജനിച്ചിരുന്നു. ആ കുട്ടി ചെറുപ്രായത്തിൽ മരിച്ചു പോയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും ദത്തെടുത്തിരിക്കാം. വിവാഹശേഷം 'ഹാൻസ് ആൽബർട്ടെന്നും' 'എഡ്വേർഡെന്നും' രണ്ട് ആണ്മക്കളും ജനിച്ചിരുന്നു. 1914-ൽ അവർ വിവാഹ മോചനം നേടി. കുട്ടികളെയും കൊണ്ട് 'മാരിക്' ബർലിനിൽ മടങ്ങി പോവുകയും ചെയ്തു. 1921-ൽ ഐൻസ്റ്റീനു ലഭിച്ച നോബൽ സമ്മാന തുക മൂഴുവൻ അവർക്കും മക്കൾക്കും വേണ്ടി ചെലവിനു നല്കി. രണ്ടാം ഭാര്യ 'എല്സായെ' ഐൻസ്റ്റിൻ വിവാഹം കഴിച്ച ശേഷവും ആദ്യ ഭാര്യയുടെ കുടുംബ ചെലവുകൾ വഹിച്ചിരുന്നു.


ഐൻസ്റ്റീൻ സ്വന്തം കുറിപ്പുകളിൽ തന്റെ വിശ്വാസത്തെപ്പറ്റി എഴുതി: " ദൈവത്തിലുള്ള എന്റെ വിശ്വാസം 'ബാറുവാ സ്പിനോസാ' വിഭാവന ചെയ്ത അദ്വൈതത്തിലാണ്. ഒരു വ്യക്തിയെ ദൈവമായി ഞാൻ കരുതുന്നില്ല. ഞാൻ ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലാത്ത  സംശയാലുവായ  ഒരു ആജ്ഞേയവാദിയാണ്." ദൈവത്തിന്റെ ഘടനയോ സവിശേഷതകളൊ മനുഷ്യന് മനസിലാകില്ലെന്നുള്ള വിശ്വാസമായിരുന്നു ഐൻസ്റ്റീനുണ്ടായിരുന്നത്.1930 -ൽ പ്രസിദ്ധീകരിച്ച 'വൈറെക്കിന്റെ' 'ഗ്ലിംസസ് ഓഫ് ഗ്രേറ്റ്‌' (Glimpses of the Great)  എന്ന ബുക്കിൽ ഐൻസ്റ്റീനുമായുള്ള ഒരു അഭിമുഖ സംഭാഷണമുണ്ട്. അതിൽ ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം 'താൻ ഒരു അദ്വൈത വാദിയാണോ അല്ലയോ യെന്ന്‌ വിശേഷിപ്പിക്കാൻ സാധിക്കുന്നില്ലെന്ന്' പറയുന്നു. 'ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമുള്ളതെങ്കിലും താനൊരു നിരീശ്വരവാദിയല്ലെന്നും' അദ്ദേഹം പറഞ്ഞു.


'സ്പിനോസാ'യെന്ന  താത്ത്വികൻ  ഭൌതിക പ്രപഞ്ചവുമായി ദൈവത്തെ താരതമ്യപ്പെടുത്തിയിരുന്നു. സ്പിനോസായെ പ്രവാചകനെന്നും രാജകുമാരനെന്നും അക്കാലത്തുള്ളവർ വിളിച്ചിരുന്നു.  സർവതും ബ്രഹ്മമയമെന്ന വാദത്തിന്റെ പ്രവാചകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഈ പ്രപഞ്ചത്തിൽ മാത്രം കാണപ്പെടാത്ത കോടാനുകോടി വിശേഷണങ്ങൾ അടങ്ങിയ ദൈവം അനന്തമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്വൈതത്തിലും വിശ്വസിച്ചിരുന്നു.  ദൈവം  മനുഷ്യന്റെ വിധിയെ നിർണ്ണയിക്കുന്നില്ലെന്നും അദ്ദേഹത്തിൻറെ തത്ത്വങ്ങളിലുണ്ട്.  ആത്മാവും ശരീരവും ഒന്നാണെന്നും രണ്ടല്ലെന്നുമുള്ള തത്ത്വചിന്തകൾ പടിഞ്ഞാറൻ ലോകത്ത് ആദ്യം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.


1933-ൽ അഡോൾഫ്  ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ  യഹൂദനായിരുന്ന ഐൻസ്റ്റീനു  മടങ്ങി പോകാൻ സാധിക്കില്ലായിരുന്നു. അവിടെ ബെർലിൻ അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറായിരുന്നു. 1940-ൽ  പൌരത്വ മെടുത്തുകൊണ്ട്  അമേരിക്കയിൽ സ്ഥിരതാമസമാക്കി. പിന്നീട് 1955 മരണം വരെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയോടനുബന്ധിച്ചുള്ള ഗവേഷണ കേന്ദ്രങ്ങളുടെ ചുമതലകൾ വഹിച്ചിരുന്നു.


ആൽബർട്ട് ഐൻസ്റ്റീൻ ദൈവത്തിൽ വിശ്വസിച്ചിരുന്നുവോ? ഐൻസ്റ്റീൻ നല്ലൊരു ശാസ്ത്രജ്ഞനെന്നതിലുപരി   അവരെപ്പോലെ  ദൈവ വിശ്വാസിയായിരുന്നുവെന്നു മത വാദികൾ പറയും.  'ശാസ്ത്രവും മതവും സഞ്ചരിക്കുന്നത് രണ്ടു ധ്രുവങ്ങളിലെന്നും   മതവുമായി ശാസ്ത്രം പൊരുത്തപ്പെടില്ലെന്നും  ശാസ്ത്രം ദൈവത്തിൻറെ  അസ്തിത്വത്തെ അംഗികരിക്കില്ലെന്നും മത സങ്കൽപ്പമില്ലാത്തവർ   പറയും.  ദൈവം ഒരു വ്യക്തിയെന്ന സങ്കല്പ്പത്തെ ഐൻസ്റ്റീൻ എതിർത്തിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾക്കും അതിനുള്ള പരിഹാരങ്ങൾക്കും  ദൈവത്തോടുള്ള പ്രാർത്ഥന നിരർത്ഥകമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതേ സമയം മതത്തിന്റെ വികാരങ്ങളെ  കണക്കാക്കിയിട്ടുമുണ്ട്.നന്മ തിന്മകളെ വിധിക്കാൻ സ്വർഗവും നരകവുമുണ്ടെന്ന ധാരണ വെറും മിഥ്യയെന്നും വിശ്വസിച്ചിരുന്നു.   മരണശേഷം ആത്മാവുണ്ടെന്ന മതങ്ങളുടെ വിശ്വാസവും തള്ളിക്കളഞ്ഞു. ഐൻസ്റ്റിന്റെ ഇത്തരത്തിലുള്ള  വിശ്വാസങ്ങൾ  ഒരു മതത്തിനും ഉൾക്കൊള്ളാൻ  സാധിക്കില്ല. അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവം പ്രപഞ്ചത്തെയും പ്രപഞ്ച രഹസ്യങ്ങളെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു. തെളിവുകളില്ലാതെ അജ്ഞേയമായ വിശ്വാസ സംഹിതകളായ മതങ്ങളോട് ഐൻസ്റ്റീൻ ഒരിക്കലും യോജിച്ചിരുന്നില്ല. ഇന്നുള്ള  മതങ്ങളിലെ വിശ്വാസിലോകം  ഐൻസ്റ്റിന്റെ മതനിരീക്ഷണം പോലെ ചിന്തിച്ചിരുന്നെങ്കിൽ മതത്തിന്റെ പൊള്ളയായ  അന്ധവിശ്വാസങ്ങളും കച്ചവടങ്ങളും ഒരു പക്ഷെ ഇല്ലാതാകുമായിരുന്നു.  ലോകത്ത് സമാധാനവും ഉണ്ടാകുമായിരുന്നു.


ഐൻസ്റ്റിന്റെ മതവിശ്വാസത്തെപ്പറ്റി  1954-ൽ അദ്ദേഹമെഴുതിയ ഒരു കത്ത് വളരെയേറെ പ്രസിദ്ധമാണ്.  മതത്തിലെ യാഥാസ്ഥികരായ  വിശ്വാസികൾക്ക് ഈ  കത്തുമൂലം ഐൻസ്റ്റിനെ വെറുക്കാനും  കാരണമായി.  ഐൻസ്റ്റിൻ എഴുതി,  'ദൈവമെന്നത്  മനുഷ്യന്റെ ബലഹീനതയിൽ നിന്നു  വന്ന ഒരു സങ്കല്പ്പമാണ്.  തീർച്ചയായും ബൈബിളിലുള്ള നല്ല കാര്യങ്ങളെ ആദരിക്കണം. എങ്കിലും ആ പുസ്തകം അപരിഷ്കൃതവും പുരാവൃത്ത കെട്ടുകഥകൾ നിറഞ്ഞതുമാണ്.'  ഐൻസ്റ്റിന്റെ മതത്തിനോടുള്ള ശത്രുതാ മനോഭാവം പുതുമയുള്ളതൊന്നുമല്ല . 1930-ലെ ന്യൂയോർക്ക് ടൈംസ്  മാഗസിനിൽ അദ്ദേഹം എഴുതി, "ചരിത്രാതിത കാലത്തുണ്ടായിരുന്ന സംസ്ക്കാരം സിദ്ധിച്ചിട്ടില്ലാത്ത മനുഷ്യരിൽ മതങ്ങളെന്ന വികാരങ്ങളുണർത്തി. കൂടാതെ വിശപ്പിനോടും  വന്യ മൃഗങ്ങളോടും  രോഗങ്ങളോടുമുള്ള  ഭയവും അവനെ ദൈവമെന്ന സങ്കൽപ്പത്തിൽ എത്തിച്ചു.  മതം പിന്നീട് സാമൂഹിക പ്രശ്നങ്ങളും മത ബോധവൽക്കരണവുമായി രംഗ പ്രവേശനം ചെയ്തു." ഐൻസ്റ്റിന്റെ ഈ കാഴ്ചപ്പാട് സാമൂഹിക ശാസ്ത്രജ്ഞർ മുഖവിലയ്ക്കെടുത്തു. ദൈവത്തെപ്പറ്റിയുള്ള വിലയിരുത്തലുകൾ വൈജ്ഞാനിക  ലോകത്തിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ ചിന്തിക്കാനുമാരംഭിച്ചു. ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ മതവീക്ഷണങ്ങളെ  തുലനം ചെയ്യാനും തുടങ്ങി.


ശാസ്ത്രവും മതവും തമ്മിലുള്ള  അഭിപ്രായ വിത്യാസങ്ങളെ സംബന്ധിച്ച് ഐൻസ്റ്റിനു  പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. മതത്തിന്റെ വിശ്വാസങ്ങളിലുള്ള  അടിസ്ഥാന തെറ്റുകളെ ശാസ്ത്രം വിലയിരുത്തുന്നു. ശാസ്ത്രം അതിന്റെ വഴിക്ക് പോകാനും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യണ്ടാന്നും മതവും പറയുന്നു. ഈ വിധത്തിൽ ശാസ്ത്രവും മതവും തമ്മിൽ സംഘട്ടനം ആവശ്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്നു  ഐൻസ്റ്റീൻ പറയുന്നു. അതെ സമയം ശാസ്ത്രവും മതവും തമ്മിൽ സംഘട്ടനങ്ങൾ സംഭവിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ശാസ്ത്രവുമായി പൊരുത്തപ്പെടുന്ന സത്യമായ ഒരു മതമുണ്ടെങ്കിൽ ശാസ്ത്രവും മതവും തമ്മിൽ ഒരു സംഘട്ടനം വരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


സാമൂഹിക രാഷ്ട്രീയ ചിന്തകളെപ്പറ്റിയും ഐൻസ്റ്റീൻ പരാമർശിച്ചിട്ടുണ്ട്. ഐൻസ്റ്റീൻ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചിന്തകനായിരുന്നുവെന്നു   മതവാദികൾ  പറയും. യാഥാസ്ഥികരായ ക്രിസ്ത്യാനികളെ ഐൻസ്റ്റിന്റെ ചിന്തകളെ വെറുപ്പിക്കുന്നുവെന്നതാണ് സത്യം. ഒരു പക്ഷെ മിതവാദികളായ കൃസ്ത്യാനികൾക്കും അദ്ദേഹത്തോട് യോജിക്കാൻ സാധിക്കില്ല.  അദ്ദേഹം മുതലാളിത്ത  വ്യവസ്ഥയോട് എതിർപ്പുള്ള ആളായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ഐൻസ്റ്റീൻ വിശ്വസിച്ചിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ എതിർത്തിരുന്നതു മൂലം യാഥാസ്ഥിതികരായവർ  അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകളെ  പാരമ്പര്യ മതങ്ങളോടുള്ള  വെല്ലുവിളിയായി കണക്കാക്കിയിരുന്നു.


1936-ൽ, 'ശാസ്ത്രജ്ഞർ പ്രാർഥിക്കുമോയെന്ന' ചോദ്യവുമായി  ഐൻസ്റ്റിനു 'ഫിലിസെന്ന' ഒരു കൊച്ചുകുട്ടി  കത്തെഴുതി. "പ്രിയപ്പെട്ട ഡോക്ടർ ഐൻസ്റ്റീൻ, 'ശാസ്ത്രജ്ഞർ  പ്രാർഥിക്കുമോ? എന്താണ് അവർ സാധാരണ പ്രാർത്ഥിക്കുന്നത്?' ഞങ്ങൾ കുട്ടികൾക്ക് 'ശാസ്ത്രവും മതവും ഒരു പോലെ വിശ്വസിക്കാൻ സാധിക്കുമോ'യെന്ന് വേദപാഠം ക്ലാസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു. ഉത്തരം കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർക്കും മറ്റു പ്രമുഖ വ്യക്തികള്ക്കും ഞങ്ങൾ കത്തുകൾ എഴുതിക്കൊണ്ടിരിക്കുന്നു. ആദരണീയനായ അങ്ങ് കുട്ടികളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകിയാൽ അത് ഞങ്ങളെ സംബന്ധിച്ച് തികച്ചും അഭിമാനർഹമായിരിക്കും. ഞങ്ങൾ ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ്. അങ്ങയുടെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ, ഫിലിസ്."


അഞ്ചു  ദിവസങ്ങൾക്കു ശേഷം 1936 ജനുവരി ഇരുപത്തിനാലാം തിയതി ശാസ്ത്രവും മതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഐൻസ്റ്റീൻ ആ കുട്ടിയ്ക്ക് മറുപടി എഴുതി.


"പ്രിയപ്പെട്ട ഫിലിസ്, കുട്ടിയുടെ കത്തിന് മറുപടിയായി എന്നാൽ കഴിയുംവിധം ലളിതമായ ഭാഷയിൽ  ഞാൻ എഴുതുന്നു. ശാസ്ത്രജ്ഞർ മാനുഷിക ജീവിത പ്രശ്നങ്ങളുൾപ്പടെയുള്ള ഓരോ സംഭവ വികാസങ്ങളിലും പ്രകൃതിയുടെ നിയമങ്ങൾക്ക് കീഴ്പ്പെട്ടവരാണ്.   അതുകൊണ്ട് പ്രാർത്ഥനകൾ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന വിശ്വാസം ശാസ്ത്രജ്ഞർക്ക്‌ അനുകൂലിക്കാൻ സാധിക്കില്ല. പ്രാർത്ഥകളിൽക്കൂടി ആഗ്രഹങ്ങൾ സഫലീകരിക്കാമെന്നുള്ള ചിന്തകൾ പ്രകൃതിക്കും പ്രകൃത്യതീതശക്തിയ്ക്കും ഉപരിയായുള്ള ഇന്ദ്രിയഗോചരങ്ങളുടെ മോഹങ്ങളാണ്. ഇക്കാര്യത്തിൽ മനുഷ്യന് പരിമിതമായ അറിവേയുള്ളൂവെന്നു നാം സമ്മതിച്ചേ മതിയാവൂ. അതുകൊണ്ട് ദൈവമുണ്ടെന്നുള്ള നമ്മുടെ ധാരണകൾ ഉത്തരം കിട്ടാത്ത ആ വിശ്വാസത്തിൽ അധിഷ്ടിതമായിരിക്കുന്നു. മനുഷ്യന്റെ ചിന്തകൾക്കുമപ്പുറമുള്ള ദൈവിക ശക്തിയെന്ന അപൂർണ്ണമായ വിശ്വാസം അവസാന ഉത്തരമായി ഓരോരുത്തരുടെയും മനസ്സിൽ കുടികൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും ആ വിശ്വാസം തന്നെ ലോക മനസുകളിൽ നിറഞ്ഞിരിക്കുകയാണ്. എങ്കിലും ശാസ്ത്രത്തിൽ മുഴുകിയിരിക്കുന്ന ഓരോരുത്തരും പ്രകൃതി നിയമങ്ങളിൽ ഏതോ അജ്ഞാതമായ ശക്തി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അത് എന്തെന്ന് മനുഷ്യന്റെ ചിന്തകൾക്കും അതീതമാണ്. ശാസ്ത്രവും മതവും തമ്മിലുള്ള ഐക്യരൂപ്യം ഇത്തരത്തിലാണെങ്കിലും ഭീരുക്കളായ മതവിശ്വാസികളുടെ മതാന്ധതയെ ശാസ്ത്രമൊരിക്കലും അംഗീകരിക്കില്ല. എല്ലാവിധ മംഗളങ്ങളോടെ, നിങ്ങളുടെ ഐൻസ്റ്റീൻ."


ശാസ്ത്രത്തിലും സാമൂഹിക തലങ്ങളിലും ഒരുപോലെ ഭീമാകായനായിരുന്ന ഒരു മഹാൻ ഒരു കൊച്ചു കുട്ടിയ്ക്ക് കത്തെഴുതിയത് ചരിത്ര പുസ്തകങ്ങളിൽ വളരെ പ്രാധാന്യത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറുപടി അയച്ചതും ശാസ്ത്രത്തിന്റെ വൈകാരികമായ ഉൾക്കാഴ്ച്ചയോടെയായിരുന്നു.


ഐൻസ്റ്റിന്റെ ദൈവത്തെപ്പറ്റിയുള്ള വിവാദപരമായ പരാമർശങ്ങൾ അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരങ്ങളിൽ നെടുനീളം നിഴലിക്കുന്നുണ്ട്. അദ്ദേഹമെഴുതി; "ദൈവത്തെപ്പറ്റി, ദൈവത്തിന്റെ അസ്ഥിത്വത്തെപ്പറ്റി വിവരിക്കുകയെന്നത് അസാധ്യമാണ്. ദൈവസത്തയെന്ന മാനുഷിക സങ്കല്പം നമ്മുടെ കൊച്ചു മനസ്സിൽ ഒതുങ്ങുന്ന ഒന്നല്ല. ഒരു മനുഷ്യന്റെ മനസ് എത്രമാത്രം പരിശീലിപ്പിച്ചാലും ഈ പ്രപഞ്ചത്തിന്റെ ഗൂഢത മനസിലാക്കാൻ സാധിക്കില്ല. ഉപമകൾ വഴി അതിനുത്തരം നല്കാനും സാധിക്കില്ല. നമ്മളൊരു കൊച്ചു കുഞ്ഞിനെപ്പോലെയാണ്. ഒരു കുഞ്ഞ് വിസ്തൃതമായ ഗ്രന്ഥശേഖരങ്ങൾ നിറഞ്ഞ ഒരു ലൈബ്രറിയിൽ പ്രവേശിക്കുന്നുവെന്നു വിചാരിക്കുക. അനേക ഭാഷകളിലുള്ള പുസ്തകങ്ങൾ ആ ഗ്രന്ഥ ശേഖരങ്ങളിലുണ്ട്. ആരോ ഈ പുസ്തകങ്ങൾ എഴുതിയെന്നു കുഞ്ഞിനറിയാം. ആരാണ്,എന്താണ് എഴുതിയതെന്ന് അറിഞ്ഞുകൂടാ. അതിലെഴുതിയിരിക്കുന്ന ഭാഷയേതെന്നും കുഞ്ഞിനറിഞ്ഞു കൂടാ. പുസ്തകം ക്രമമായി അടുക്കി വെച്ചിട്ടുണ്ടെന്നുമറിയാം. വിസ്മയകരമായ രീതിയിൽ നിറഞ്ഞിരിക്കുന്ന പുസ്തകത്തിനുള്ളിൽ എന്തെന്ന് ചെറിയ സംശയങ്ങളല്ലാതെ കുഞ്ഞിനൊന്നും മനസിലാവില്ല. അതു തന്നെയാണ് ദൈവത്തെപ്പറ്റിയുള്ള എത്ര സംസ്ക്കാരമുള്ളവരുടെയും ബുദ്ധിജീവികളുടെയും മനുഷ്യ മനസിലുള്ള അറിവുകൾ. ഈ പ്രപഞ്ചം മുഴുവൻ വിസ്മയകരമായി അടുക്കി വെച്ചിരിക്കുകയാണ്. പ്രപഞ്ചത്തിനും നിയമങ്ങളുണ്ട്. പക്ഷെ ആ നിയമങ്ങളെപ്പറ്റി വളരെ പരിമിതമായേ മനുഷ്യൻ  മനസിലാക്കുകയുള്ളൂ. നമ്മുടെ ചുരുങ്ങിയ മനസിനുള്ളിൽ  നിഗൂഢാത്മകമായ പ്രപഞ്ചവും ചലിക്കുന്ന  നക്ഷത്ര സമൂഹങ്ങളും അതിനൊടനുബന്ധിച്ച പ്രകൃതി നിയമങ്ങളും ഉൾക്കൊള്ളാനാവില്ല."


ഐൻസ്റ്റീൻ  പറഞ്ഞു, "ഒരു  മതത്തിന്റെ നിർവചനത്തിലുള്ള  ഒരു ദൈവത്തെ എനിയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല.  ഞാൻ അറിവു  വെച്ച കാലം മുതൽ മതങ്ങൾ പഠിപ്പിച്ചിരുന്ന തത്ത്വങ്ങളെ നീരസത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഒരു വ്യക്തി ദൈവമെന്ന് എനിയ്ക്ക് തെളിയിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള ഒരു ദൈവത്തെപ്പറ്റി  സംസാരിക്കുകയാണെങ്കിൽ ഞാൻ കള്ളം പറയുന്നവനെന്നു സ്വയം എന്റെ മനസാക്ഷിയോട് പറയേണ്ടി വരും.  ദൈവ ശാസ്ത്രത്തിലെ എഴുതപ്പെട്ടിരിക്കുന്ന ദൈവം  തിന്മകൾക്ക്‌ ശിക്ഷ വിധിക്കുമെന്നും  എനിയ്ക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ദൈവത്തിന്റെ പ്രപഞ്ചവും സൃഷ്ടിയും   മനുഷ്യന്റെ  ആഗ്രഹങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുന്നതല്ല.   എന്നാൽ പരിവർത്തന വിധേയമല്ലാത്ത, സ്ഥായിയായ നിയമങ്ങൾ ഈ പ്രപഞ്ചത്തിനൊപ്പമുണ്ട്. "


ലോകമാകമാനമുള്ള ജനവിഭാഗങ്ങളെ തരം തിരിച്ചാൽ   ദരിദ്ര രാജ്യങ്ങളിൽ ഭൂരിഭാഗം പേരെയും മത വിശ്വാസികളായും  വികസിത രാജ്യങ്ങൾ മതത്തിൽ വിശ്വസിക്കാത്തവരായും കാണാം. ജീവിത സാഹചര്യങ്ങളിൽ കഷ്ടത അനുഭവിക്കുന്ന  രാജ്യങ്ങളിൽ  അക്രമണങ്ങളും കൊള്ളയും അഴിമതികളും സാധാരണമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളിൽ  ഭൂരിഭാഗവും  ദൈവ വിശ്വാസികളാണ്. വികസിത രാജ്യങ്ങളായ സ്വീഡനിൽ 64 ശതമാനവും ഡെന്മാർക്കിൽ 48 ശതമാനവും ഫ്രാൻസിൽ 44 ശതമാനവും   ജർമ്മനിയിൽ 42 ശതമാനവും അവിശ്വാസികളെന്നു കാണാം.  അതേ സമയം ആഫ്രിക്കൻ രാജ്യങ്ങളിൽ അവിശ്വാസികളായവർ  ഒരു ശതമാനത്തിൽ താഴെയുള്ളൂ.


എന്താണ് ദാരിദ്ര്യംകൊണ്ട് താറുമാറായ  രാജ്യങ്ങളിൽ മതവിശ്വാസികളും വികസിത രാജ്യങ്ങളിൽ ദൈവഭയമില്ലാത്തവരും  കൂടുതലായി കാണുവാൻ കാരണം?  ദുരിതം നിറഞ്ഞ ജീവിതവും  കഷ്ടപ്പാടുകളും മനുഷ്യരെ  ദൈവ ഭയവും മത ഭക്തിയുള്ളവരുമാക്കുന്നു. മതപരമായ ആചാരങ്ങളും പ്രാർത്ഥനകളും ചിലർക്ക്  മനസിന്‌ സമാധാനം ലഭിക്കുന്നു.  പരിഷ്കൃത രാജ്യങ്ങളിൽ ഭാവിയെപ്പറ്റി കുറച്ചു  ഭയമേയുള്ളൂ. അവിടെ സാമൂഹിക പദ്ധതികളും  ആരോഗ്യ സുരക്ഷാ പദ്ധതികളും മറ്റു ആനുകൂല്യങ്ങളും നല്കുന്നു. ചെറു പ്രായത്തിൽ മരിക്കുന്നവരുടെ എണ്ണവും കുറവാണ്. ജീവിത സാഹചര്യങ്ങൾ മെച്ചമായതുകൊണ്ട് അവർക്ക് മതം ആവശ്യമില്ലായെന്ന തോന്നലുമുണ്ടാകും.  വികസിത രാജ്യങ്ങളിൽ ആകാശം മുട്ടെ പണി കഴിപ്പിച്ച പള്ളികൾ വിശ്വാസികളുടെ അഭാവത്താൽ അപ്രത്യക്ഷമാകുന്നു. പള്ളികൾക്കു പകരം മാനസിക സുഖം ലഭിക്കാൻ അത്തരം രാജ്യങ്ങളിൽ ബഹുവിധ പദ്ധതികളും കാണും.  വൈകാരിക സമ്മർദം അവസാനിപ്പിക്കാനുള്ള ഗുളികകൾ, മാനസിക ചീകത്സകൾ, യോഗാ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവകൾ  മതാചാരങ്ങൾക്ക് പകരമായി കാണുന്നു.  കായിക വിനോദങ്ങളും കലാമേളകളും  മതത്തെ ജനജീവിതത്തിൽനിന്നും അകറ്റി നിർത്തുന്നു.


1955 ഏപ്രിൽ പതിനഞ്ചാംതിയതി ഗുരുതരമായ ഉദരരോഗം പിടിപെട്ട് ഐസ്റ്റിനെ  പ്രിൻസ്റ്റനിലുള്ള ഒരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  1955 ഏപ്രിൽ പതിനെട്ടാം തിയതി എഴുപത്തിയാറാം  വയസ്സിൽ  അദ്ദേഹം മരിച്ചു. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം ഭൌതിക ശരീരം ദഹിപ്പിക്കുകയും രണ്ടാഴ്ചക്കു ശേഷം ചാരം ഏതോ  അജ്ഞാതമായ നദിയിൽ നിമജ്ജനം ചെയ്യപ്പെടുകയും ചെയ്തു.  അന്ന് ശാസ്ത്രത്തിനു നഷ്ടപ്പെട്ടത് അത്യുന്നതനായ ഒരു ചിന്തകനെയും ലോകത്തിനു നഷ്ടപ്പെട്ടത് സമാധാനത്തിനായി പട പൊരുതിയ ഒരു യോദ്ധാവിനെയുമായിരുന്നു.

Malayalam Daily News: http://www.malayalamdailynews.com/?p=201048

EMalayalee: http://emalayalee.com/varthaFull.php?newsId=114417






First wife Mileva Mari
Parents




Letter from Einstin 


Friday, January 15, 2016

ഗാന്ധിസവും ഗാന്ധിയൻ ചിന്തകളും



By ജോസഫ് പടന്നമാക്കൽ

മഹാനായ ഗുജറാത്തി, പ്രമുഖനായ ഇന്ത്യൻ, ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാനുഭാവനായ ഏഷ്യൻ, ആഢ്യനായഹിന്ദു, ഇതിനെല്ലാമുപരി മനുഷ്യത്വത്തെ ദർശിച്ച ലോകൈക മഹാത്മാവ് എന്നീ നിലകളിൽ മഹാത്മാ ഗാന്ധിജിയെ അറിയപ്പെടുന്നു. മഹാനെന്ന നിർവചനത്തിൽ  മഹാന്മാരിൽ പരമോന്നതനുമാണ്. യുഗ പുരുഷനായ ഗാന്ധിജിയെക്കാളും മഹാനായ ഒരു വ്യക്തി ലോകത്ത് ജീവിച്ചിട്ടില്ല. ചർച്ചിലും റൂസ് വെൽറ്റും ലെനിനും മാവോയും നെഹ്രുവും  ഐൻസ്റ്റീനും മഹാന്മാരെങ്കിലും അവർക്കാർക്കും ഗാന്ധിജിയെപ്പോലെ മനുഷ്യത്വത്തെ ദർശിക്കാൻ സാധിച്ചിട്ടില്ല. അവരെക്കാളുമുപരി  ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹം ഒരു വിശ്വ പൌരനായിരുന്നു.  കാലത്തിനെയും അതിജീവിച്ച് ഇന്നും അനേകായിരങ്ങൾക്ക് ആ മഹാൻ ആവേശം നല്കിക്കൊണ്ടിരിക്കുന്നു.


ഗാന്ധിജിയെപ്പറ്റി ഓർമ്മിക്കുമ്പോൾ 1947-മുതലുള്ള സംഭവ ബഹുലമായ രണ്ടു കാര്യങ്ങൾ  പ്രാധാന്യം അർഹിക്കുന്നു. ആദ്യത്തേത്, ഹിന്ദു മുസ്ലിം കൂട്ടക്കൊലകൾ കൊണ്ട് താറുമാറായ കത്തിയെരിയുന്ന കല്ക്കട്ടാ നഗരം മഹാത്മാ ഗാന്ധിജിയുടെ മനസിനെ തളർത്തി. അവിടെ വേദനിക്കുന്ന ഒരു ജനതയ്ക്കൊപ്പം അവരുടെ മുറിവുകളുണങ്ങാൻ ആ മഹാത്മാവ് പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇരുണ്ട കൽക്കട്ടാ നഗരത്തിലെ ക്രൂര കൂട്ടക്കൊലകളും രക്തമൊഴുക്കലും സമൂഹമനസാക്ഷിയ്ക്കു തന്നെ ഒരു വെല്ലുവിളിയായിരുന്നു. രണ്ടാമത്തേത്, 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി അർദ്ധ രാത്രിസമയം സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ  ഡൽഹി നഗരം ഉജ്ജ്വലപ്രഭയാൽ പ്രകാശിതമായിരുന്നു. മിന്നുന്ന പ്രകാശ സ്രോതസ്സിൽ 'ജയ്‌ ഹിന്ദ്‌' എന്ന മുദ്രാ വാക്യം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് കാവ്യാത്മകമായി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു,' "താലോലിക്കുന്ന ഇന്നത്തെ രാത്രിയുടെ അന്ത്യയാമത്തിൽ ലോകം ഉറങ്ങുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിലേന്തി ഭാരതം ഉണർന്നിരിക്കുന്നു. നീണ്ട കാലം അടിമത്വത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു മുറിവുകളേറ്റ ഇന്ത്യയുടെ ആത്മാവ് പാരതന്ത്ര്യത്തിൽ നിന്നും മുക്തി നേടി. കല്ക്കട്ടായിലെ ഇരുണ്ട ദിനങ്ങളെ ഞാൻ ഓർമ്മിക്കുന്നു. ഗാന്ധിജിയുടെ മരണതുല്യമായ യാതനകളും ഓർമ്മിക്കുന്നു."


ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനത്തിന്റെ പാതകളിലും പ്രായോഗിക ഗാന്ധിസത്തിനായി പ്രയത്നിക്കുമായിരുന്നു.  ലോകത്തുള്ള സംഘട്ടനങ്ങളെ സമാധാനത്തിന്റെ വഴികളിലൂടെ  പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് ഗാന്ധിസം അപ്രത്യക്ഷമായിരിക്കുന്നു. വിഭാഗിക ചിന്തകൾ ഗാന്ധിസത്തെ കവർന്നെടുത്തു. സത്യാഗ്രഹവും  അക്രമരാഹിത്യ ചിന്തകളും  ഗാന്ധിജിയുടെ മാനവിക സംഭാവനകളാണ്. ലോകം മുഴുവനും ഗാന്ധിയൻ തത്ത്വങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്യുന്നു. ഗാന്ധിജിയുടെ മരണശേഷം അമേരിക്കൻ ഗാന്ധിയെന്ന പേരിൽ അമേരിക്കൻ ഐക്യ നാടുകളിൽ മാർട്ടിൻ ലൂതർ കിംഗ്‌ ഉയർത്തെഴുന്നേറ്റു.തെക്കേ കൊറിയായിൽ  ഹാം സോക്ക് ഹോണും പാലസ്തീനിൽ അവാദ് മുബാറക്കും അതാതു രാജ്യങ്ങളിലെ ഗാന്ധിയന്മാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ 'ഖാൻ അബ്ദുൾ ഗാഫർഖാൻ' അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്നു.  ജനകീയ സ്വാതന്ത്ര്യ മുന്നേറ്റത്തിനായുള്ള  ചൈനയിലെ വിദ്യാർത്ഥി പ്രക്ഷോപണ  കാലത്തും ഗാന്ധിജിയുടെ ചൈതന്യം അവിടെ പ്രതിഫലിച്ചിരുന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരായ ലഹളകളിലും ഗാന്ധിജി ഒരു ഉത്തേജനമായിരുന്നു.  നെൽസൻ മണ്ഡാലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും  ഗാന്ധി ചൈതന്യമുണ്ടായിരുന്നു.


രാജകോട്ടിലോ ബോംബെയിലോ നല്ലയൊരു വക്കീലായി ഗാന്ധിജി ശോഭിച്ചിരുന്നെങ്കിൽ, തെക്കേ ആഫ്രിക്കയിൽ പോകാതെ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ യുഗപുരുഷനായ ഒരു മഹാത്മാവിനെ, ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ഇന്ത്യയ്ക്ക് ലഭിക്കില്ലായിരുന്നു. അദ്ദേഹത്തിൻറെ വക്കീലെന്നുള്ള ഇടപാടുകാരും  സാധാരണക്കാരായ ഹിന്ദുക്കളും അവരിൽ ഗുജറാത്തികളും മാത്രമായി അദ്ദേഹത്തിൻറെ ജീവിതം ഒതുങ്ങുമായിരുന്നു. സ്വന്തം തൊഴിലിന്റെ പരാജയത്തിൽ നിന്നും ലോകത്തിനു കിട്ടിയത്  ഹൈന്ദവ യാഥാസ്തിതിക ചിന്താഗതിക്കാരനായ ഒരു യുഗ പുരുഷനെയായിരുന്നു.


ആഫ്രിക്കയിൽ അദ്ദേഹം സേവനം ചെയ്തിരുന്ന പറ്റുവരവുകാർ ജീവിതത്തിന്റെ എല്ലാ  സാമൂഹിക മണ്ഡലങ്ങളിലും  വെളുത്ത വർഗക്കാരായവരുടെ വിവേചനം അനുഭവിക്കുന്നവരായിരുന്നു. സ്വന്തം വക്കീൽത്തൊഴിലിനൊപ്പം അദ്ദേഹം ഒരു സാമൂഹിക പ്രവർത്തകനായും പ്രവർത്തനം ആരംഭിച്ചു. ഭാരതത്തിൽ നിന്നും ആഫ്രിക്കയിൽ താമസിച്ചിരുന്നവർ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജനതയെങ്കിലും ഭാഷകളും മതവും അവരെ  സ്വന്തം രാജ്യത്തെപ്പറ്റി ആത്മാഭിമാനികളാക്കിയിരുന്നു. ആഫ്രിക്കൻ ജീവിതത്തിൽ ഗാന്ധിജി ഒരു ചിന്തകനായി മാറി. തെക്കേ ആഫ്രിക്കയിലെ വക്കീലെന്നതിലുപരി ചുറ്റുമുള്ള സമൂഹത്തിൽ ഒരു നേതാവായി  അറിയപ്പെടാനും തുടങ്ങി. അവിടെനിന്നാണ് അന്നുവരെ ബ്രിട്ടീഷ് ചിന്താഗതിയുണ്ടായിരുന്ന അദ്ദേഹം തനി ഭാരതീയ ദേശാഭിമാനിയായത്. സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം നല്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോടു പോരാടിയ  ഗാന്ധിജിയ്ക്ക്  പടിഞ്ഞാറൻ ജനതയോട് ശത്രുതയുണ്ടായിരുന്നില്ല.വെളുത്തവരായ ഹെന്റി സോൾട്ട്, ജോൺ റസ്ക്കിൻ, ടോൾസ്റ്റോയ്  എന്നീ ചിന്തകരിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും  ലണ്ടനിൽ  ബോംബു ചെയ്തപ്പോൾ ഗാന്ധിജി ദുഖിതനായിരുന്നു.


1893-മുതൽ 1914 വരെ അദ്ദേഹത്തിൻറെ യുവത്വകാലം  തെക്കേ ആഫ്രിക്കയിൽ ചെലവഴിച്ചു.  അവിടെ കൂടുതൽ സമയം ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിലും വക്കീലെന്ന നിലയിലും ജനസേവനത്തിനായി സമയം കണ്ടെത്തിയിരുന്നു. അന്ന് തെക്കേ ആഫ്രിക്കാ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അവിടെ ഡച്ചുകാരായ ആഫ്രിക്കാക്കാരും, കറുത്ത വർഗക്കാരായ സ്വദേശികളും ഇന്ത്യയിലെ കരാറനുസരിച്ച് വന്ന കൂലിത്തൊഴിലാളികളും പ്രൊഫഷണലുകളും ചുറ്റുമുണ്ടായിരുന്നു. ഗാന്ധി തെക്കേ ആഫ്രിക്കയിൽ വന്നപ്പോൾ നീതികിട്ടാത്ത ഒരു ജനതയുടെയിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അപരിചിതമായ ആ സാഹചര്യങ്ങളിൽ  നിന്നും ഗാന്ധിജി പിന്നീട് സ്വാതന്ത്ര്യ യോദ്ധാവ്, സാമൂഹിക പരിഷ്കർത്താവ്‌,  മത ചിന്തകൻ, തത്ത്വജ്ഞാനി, പ്രവാചകൻ   എന്നീ നിലകളിൽ  ഉയർന്നു വന്നു. തെക്കേ ആഫ്രിക്കയിലെ വർണ്ണ വിവേചനത്തെ അദ്ദേഹം എതിർത്തു. അതിനായി അവിടെയുള്ള എല്ലാ സമൂഹങ്ങളുടെയിടയിലും പ്രവർത്തിച്ചിരുന്നു. യഹൂദരും ക്രിസ്ത്യാനികളും രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട കച്ചവടക്കാരും അക്കൂടെയുണ്ടായിരുന്നു.  ഇന്ത്യയിലെ അപ്രസിദ്ധനായിരുന്ന  'മോഹൻദാസ്‌ കരൻ ചന്ദ്  ഗാന്ധി'യെന്ന  കേസില്ലാ വക്കീൽ അതിമിടുക്കനും ചിന്തകനും സാമൂഹിക പ്രവർത്തകനും ജ്ഞാനിയും വിവേകവുമുള്ള വലിയ ഒരു മനുഷ്യനായി അറിയപ്പെടാൻ തുടങ്ങി.


ആഡംബരങ്ങൾ വെടിഞ്ഞ് ലളിതമായി ജീവിതം നയിക്കുന്നവരുടെയിടയിൽ ഗാന്ധിജി  ഇന്നും ജീവിക്കുന്നു. തെക്കേ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധി ആശ്രമങ്ങൾ  ലാളിത്യത്തിലും അനാഡംഭരത്തിലും   ജീവിക്കുന്നവർക്കുള്ളതായിരുന്നു. ഭാരതത്തിലെ ഹരിതക വിപ്ലവത്തിലും പ്രകൃതിയുടെ സംരക്ഷണത്തിലും ഗാന്ധിജിയുടെ പ്രതിഫലനം മുഴങ്ങുന്നു. പരീസ്ഥിതി സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ രീതി, സസ്യാഹാരം ഇവിടെയെല്ലാം ഗാന്ധിജി  ജീവിക്കുന്നു. മതങ്ങൾ തമ്മിലുള്ള വൈരങ്ങൾ ഇല്ലാതാക്കി, മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേർതിരിവുകൾ മാററി ,   പരസ്പരധാരണയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ലോകമതങ്ങളിലും ഗാന്ധിജിയുടെ ചൈതന്യം പ്രസരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒത്തു കൂടുക, കൃസ്ത്യാനികളും യഹൂദരും തമ്മിൽ പരസ്പര വിശ്വാസം പുലർത്തുക, മതങ്ങൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവകളിലെല്ലാം  ഗാന്ധിജിയുണ്ട്.  ആഗോള സമാധാനത്തിനായുള്ള ഒത്തുചേരലിലും ഗാന്ധിജിയുടെ  ആത്മചൈതന്യം വെട്ടിത്തിളങ്ങുന്നു. .


നശീകരണ ലോകായുധങ്ങളും  ന്യൂക്ലിയർ ബോംബുകളും  ഇല്ലായ്മ ചെയ്യണമെന്ന വിപ്ലവമുന്നേറ്റത്തിലും ഗാന്ധിജി  നമ്മോടൊത്ത് ജീവിക്കുന്നു. എവിടെ യുദ്ധമുണ്ടോ അസമാധനമുണ്ടോ അവിടെയെല്ലാം ഗാന്ധിജി സമാധാന ദൂതനായി ഉണ്ട്.  നൂക്ലിയർ ലോകത്ത് അദ്ദേഹം 29 മാസം ജീവിച്ചു. ലോക നിരായുധീകരണത്തിനായി ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ  മരണശേഷം കെന്നഡിയും  ക്രൂഷ്ചേവും നിരായുധീകരണത്തിനായി ശ്രമിച്ചു. പിന്നീട് ഗോർബച്ചോവുമായും നിരായുധീകരണ സമാധാന ഉടമ്പടികളുണ്ടായി.  ഗാന്ധിജിയിൽ അവേശഭരിതരായി പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളിൽ  അനേകമനേക സമാധാന പ്രകടന ജാഥാകളുണ്ടായിരുന്നു.   അതാതു രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ പ്രകടനക്കാർ  ഗാന്ധിജിയുടെ പടങ്ങൾ വഹിച്ചിരുന്നു.


ഗാന്ധി പ്രതിമകളും ഗാന്ധി മ്യൂസിയമുകളും  ഗാന്ധി എക്സിബിഷനും ഗാന്ധി സിനിമാകളും  ഓർമ്മകൾ പുതുക്കാൻ ഉപകരിക്കുന്നു. പുതിയ തലമുറകൾക്കും  അദ്ദേഹത്തെപ്പറ്റി ഓർമ്മിക്കാൻ  സാധിക്കും.  90 വാല്യങ്ങളിലായി (Volumes) അദ്ദേഹത്തിൻറെ  കൃതികളടങ്ങിയ പുസ്തകങ്ങൾ ലോകം മുഴുവൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അക്കൂടെ ഗാന്ധിജിയെപ്പറ്റി കുട്ടികൾക്കായുള്ള  പുസ്തകങ്ങളുമുണ്ട്. അങ്ങനെ എല്ലാ വിഭാഗങ്ങളിലും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലും എല്ലാ രാജ്യങ്ങളിലും ഒരു പക്ഷെ ഇന്ത്യയിലെക്കാൾ കൂടുതലായി പുറം രാജ്യങ്ങളിലും  ജാതിമത ഭേദമേന്യേ  അബാല വൃദ്ധ  ജനകോടികൾ ഗാന്ധിജിയെ സ്മരിക്കുന്നു.


ഗാന്ധിജിയെ വധിച്ചത് ഇന്ത്യാ   മുപ്പതു കോടി രൂപാ പാക്കിസ്ഥാനു കൊടുക്കാൻ കരാറുണ്ടാക്കിയ കാരണംകൊണ്ടെന്നു   അദ്ദേഹത്തിൻറെ എതിരാളികൾ പറയും. സത്യത്തിൽ അത് ശരിയല്ല. ഗാന്ധിജി  ജാതി വ്യവസ്ഥകൾക്ക് എതിരായി സംസാരിച്ചതു കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത്. തീണ്ടലും തൊടീലും സമൂഹത്തിൽ ഇല്ലാതാക്കാൻ 'അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കണമെന്ന ചിന്താഗതികൾക്ക് ഏറെക്കാലം മുമ്പേ 'നത്തുറാം  ഗോഡ്സെ' ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ചിരുന്നു. 1935 മുതൽ നാലു  പ്രാവശ്യം   ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.


'സത്യത്തിൽ അന്നത്തെ കോൺഗ്രസടക്കമുള്ള  നേതാക്കന്മാർക്കും സർക്കാരിലെ ചുവപ്പു നാടകൾക്കും  ഗാന്ധിജിയെ വധിക്കുന്ന വിവരം അറിയാമായിരുന്നുവെന്നും അവർ അറിയാത്ത ഭാവത്തിൽ കണ്ണടച്ചെന്നും അവർക്കാവശ്യം ജീവിച്ചിരിക്കുന്ന ഗാന്ധിയേക്കാൾ രക്ത സാക്ഷിയായിരുന്ന ഗാന്ധിജിയെ യായിരുന്നുവെന്നും' ഗാന്ധിജിയുടെ കൊച്ചുമകൻ അരുൺ ഗാന്ധി   ബീ ബി. സി.യു മായുള്ള അഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി. ജീവിച്ചിരുന്ന ഏതാനും ആഴ്ചകൾക്കു മുമ്പ് ഗാന്ധിജി ഒരു ബ്രിട്ടീഷ്  ജേർണ ലിസ്റ്റിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു; 'ഞാൻ ജീവിച്ചിരിക്കുമ്പോൾ ഭാരതീയ ജനത എന്നെ പിന്തുടരും. മരിക്കുമ്പോൾ എന്നെ ആരാധിക്കും. പക്ഷെ എന്റെ ലക്ഷ്യങ്ങളായിരിക്കില്ല അവരുടെ ലക്ഷ്യം. എന്റെ  ചിന്തകൾ അപ്പാടെ തിരസ്ക്കരിക്കും.' ഒരു പ്രവാചകന്റെ  പ്രവചനം പോലെ അതെല്ലാം സത്യങ്ങളായി ഭവിച്ചു. കോൺഗ്രസ്സ്  പാർട്ടിയും ഇന്ത്യയിലെ പ്രമുഖ മറ്റു രാഷ്ട്രീയ പാർട്ടികളും ബ്രിട്ടീഷ് സാമ്രാജ്യ ഭരണം അവസാനിപ്പിച്ച് ഇന്ത്യൻ സാമ്രാജ്യ വാദികളായി. പൊങ്ങച്ചവും ആഡംബര പൂർണ്ണമായ പ്രകടനങ്ങളും ആഡംബര ജീവിതവും സാധാരണ ജനതയുമായുള്ള അകൽച്ചയും ജീവിക്കുന്ന ഗാന്ധിജി സമ്മതിക്കില്ലായിരുന്നു. ജീവിക്കുന്ന ഗാന്ധിജിയെ ഭയപ്പെട്ടതുകൊണ്ട് ഗാന്ധി വധത്തിൽ നിശബ്ദരായി തന്നെ  അവരും  കൂട്ടുനിന്നു.


അനേക മതങ്ങളുള്ള ഭാരതത്തിൽ ഒരു മതത്തിനും  രാഷ്ട്രീയത്തിൽ പ്രാധാന്യം കല്പ്പിക്കരുതായിരുന്നു. മതത്തെ പ്പറ്റിയുള്ള നമ്മുടെ മനസിലാക്കലും സങ്കുചിതമാണ്. മതങ്ങളെന്നു പറഞ്ഞാൽ അസഹിഷ്ണതയുടെ ഉറവിടങ്ങളാണ്.  പരസ്പര ധാരണയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കന്നതിനു പകരം മതങ്ങൾ തമ്മിൽ മല്ലടിച്ചുകൊണ്ട് വെറുപ്പിന്റെ ഭാഷ പഠിപ്പിക്കുന്നു. മഹാത്മാ ഗാന്ധിജി അഭിമാനിയായ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം മറ്റുള്ള മതങ്ങളുടെ നല്ല സാരാംശങ്ങളെയും സ്വീകരിച്ചിരുന്നു. അമ്പല പൂജാരികളുടെ അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാൽ വേദങ്ങളിലെ വാക്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും അവകളെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹം സ്വന്തം മതത്തെ സ്നേഹിച്ചപോലെ മറ്റുള്ള മതങ്ങളെയും തുല്യമായി സ്നേഹിച്ചിരുന്നു. മതേതരത്വമെന്നാൽ സ്വന്തം മതത്തെ തിരസ്ക്കരിക്കയെന്നല്ല എല്ലാ മതങ്ങളെയും ഉൾക്കൊള്ളുക യെന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മതമെന്നു  പറയുന്നത് വലിയ ഒരു പർവ്വതം കയറുന്നതിനു തുല്യമായിരുന്നു. നാമെല്ലാം ഒരേ പർവത ശിഖരത്തിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കിൽ പർവതത്തിന്റെ ഏതു വശത്തുനിന്നു യാത്ര ചെയ്താലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണെന്നു  ഗാന്ധിജി പറയുമായിരുന്നു.


1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പ് പണ്ഡിറ്റ്‌ നെഹ്രുവിന്റെയും സർദാർ പട്ടേലിന്റെയും ദൌത്യവുമായി ഒരു സംഘം കൽക്കട്ടയിൽ ഗാന്ധിജിയെ കാണാനെത്തി. ഗാന്ധിജി ആ സമയങ്ങളിൽ ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടിയും സമാധാനത്തിനായും ശ്രമിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വന്നെത്തിയ അവർ നെഹ്രുവിന്റെയും പട്ടേലിന്റെയും കത്തുകൾ ഗാന്ധിജിയ്ക്ക് കൈമാറി. വന്ന അതിഥികൾക്ക് ഭക്ഷണം കൊടുത്ത ശേഷം ഗാന്ധിജി ആ കത്തുകൾ പൊട്ടിച്ചു. കത്തിൽ  അവർ എഴുതിയിരുന്നു: "ബാപ്പുജി അങ്ങ് രാഷ്ട്ര പിതാവാണ്. 1947- ആഗസ്റ്റ് പതിനഞ്ചാം തിയതി ആദ്യത്തെ സ്വാതന്ത്ര്യ ദിനമായിരിക്കും. അങ്ങ് ഡൽഹിയിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കണം." ഗാന്ധി പറഞ്ഞു, 'എന്തു വിഡ്ഢിത്വം, ബംഗാൾ കത്തിയെരിയുമ്പോൾ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം കൊലകൾ നടത്തുമ്പോൾ കൽക്കട്ടയിലെ ഇരുണ്ട ഈ രാത്രിയിൽ ദയനീയമായ അവരുടെ യാതനകളെ ഞാൻ ശ്രവിക്കുന്നു. വെട്ടിത്തിളങ്ങുന്ന ദീപങ്ങളുടെ നടുവിൽ മുറിവേറ്റ ഭാരതാത്മാവിന്റെ വേദനകളും ആവഹിച്ചുകൊണ്ട് ഞാൻ എങ്ങനെ ഡൽഹിക്കു വരും?" ഇത് ഗാന്ധിജിയുടെ ഹൃദയ സ്പർശമായ വാക്കുകളായിരുന്നു. ഗാന്ധിജി പറഞ്ഞു, 'ബംഗാളിൽ സമാധാനം ഉണ്ടാക്കുന്നതിന് എനിയ്ക്കിവിടെ ജീവിക്കേണ്ടതായുണ്ട്. അവരിൽ സൗഹാർദവും സമാധാനവും കൈവരിക്കാൻ എന്റെ ജീവൻതന്നെ ബലി കഴിച്ചേക്കാം.'


സുപ്രഭാതമായപ്പോൾ നെഹ്രുവിന്റെയും പട്ടേലിന്റെയും  ദൗത്യ സംഘത്തെ ഗാന്ധിജി മടക്കി അയച്ചു. അദ്ദേഹം ഒരു മരത്തിന്റെ കീഴെ നില്ക്കുകയായിരുന്നു. ഒരു വരണ്ട ഇല മുകളിൽ നിന്ന് താഴെ വീണു. ഗാന്ധിജി അത് പെറുക്കിയെടുത്ത് ഉള്ളം കൈകളിലാക്കിക്കൊണ്ട് പറഞ്ഞു, "ചങ്ങാതിമാരെ നിങ്ങൾ ഡൽഹിക്ക് മടങ്ങി പോവുകയല്ലേ? നെഹ്രുവിനും പട്ടേലിനും സമ്മാനങ്ങൾ നല്കാൻ എന്റെ കൈവശം ഒന്നും തന്നെയില്ല. ഞാൻ അധികാരവും പണവുമില്ലാത്ത ഒരു സാധു മനുഷ്യനാണ്. സ്വാതന്ത്ര്യദിന സമ്മാനമായി ഈ ഉണങ്ങിയ ഇല നെഹ്രുവിനും പട്ടേലിനും സമ്മാനിക്കൂ. ഗാന്ധിജി ഇത് പറയുമ്പോൾ വന്ന അതിഥികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തമാശരൂപേണ ഗാന്ധിജി വീണ്ടും പറഞ്ഞു, "ദൈവം എത്ര മഹത്വപ്പെട്ടതാകുന്നു. അവിടുന്നു നിങ്ങളുടെ  'ഗാന്ധി' ഉണങ്ങിയ ഇല കൊടുക്കാൻ ആഗ്രഹിക്കുന്നില്ല." ഗാന്ധിജി ഒരു നിമിഷം ധ്യാനനിരതനായ ശേഷം ഉണങ്ങിയ ഇലയിൽ വെള്ളം ഒഴിച്ചു. ഒരു ചിരിയോടെ അദ്ദേഹം "ഈ ഇല ഇപ്പോൾ മിന്നി തിളങ്ങുന്നില്ലേയെന്നു" ചോദിച്ചു. കണ്ണുനീരുകൾ നിറഞ്ഞ 'ഇല' എന്റെ സമ്മാനമായി അവർക്കു നല്കൂ. അതായിരുന്നു ഗാന്ധിജിയുടെ ഹൃദയ സ്പർശമായ മാനവിക വികാരം.


അബലകളായ സ്ത്രീകളുടെ കരളലിയിക്കുന്ന പ്രശ്നങ്ങൾ ഗാന്ധിജിയെ സ്പർശിച്ചിരുന്നു. 'ചമ്പരാൻ' ജില്ലയിൽ, പ്രശ്നങ്ങൾ പഠിക്കാൻ ഗാന്ധിജി ഏതാനും പേരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ കൊണ്ടുവന്ന റിപ്പോർട്ടിൽ സ്ത്രീകളുടെ  പ്രശ്നങ്ങളൊന്നും പരാമർശിച്ചില്ലായിരുന്നു. സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള ഒരു റിപ്പോർട്ട് എങ്ങനെ പൂർണ്ണമാകുമെന്നും ഗാന്ധിജി ചോദിച്ചു. സ്ത്രീകൾ ലജ്ജാവതികളായതുകൊണ്ട് വീടിനു പുറത്തിറങ്ങുകയില്ലെന്നും ആരെയും കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ട്  തയ്യാറാക്കിയവർ ഗാന്ധിജിയോട് മറുപടി പറഞ്ഞു. ഗാന്ധിജി ഉടൻ കസ്തൂർബാ ഗാന്ധിയേയും അവാന്റികബായി ഗോഖലെ എന്ന ഒരു സ്ത്രീയേയും സ്ത്രീകളുടെ യാതനകളറിയാൻ ചമ്പരാൻ പ്രദേശങ്ങളിൽ അയച്ചു. ചമ്പരാനിലെ സ്ത്രീകൾ അവരെ കാണുകയോ വാതിൽ തുറക്കുകയോ ഉണ്ടായില്ല. സൂര്യാസ്തമനമായപ്പോൾ കസ്തൂർബാ ഗാന്ധി ഒരു വീടിന്റെ വാതിലിൽ മുട്ടിയിട്ടു അകത്തുള്ള സ്ത്രീയോട് പറഞ്ഞു, "ഞങ്ങൾ സൂര്യോദയം മുതൽ അസ്തമയം വരെ ഈ ഗ്രാമത്തിൽ അലഞ്ഞു നടക്കുകയാണ്. ഞങ്ങൾക്ക് ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തരുമോ?" സാവധാനം ഒരു വാതിൽ പകുതിയായി തുറന്നു. ഒരു സ്ത്രീ വാതിലിനു മറവിൽ ഒളിച്ചിരുന്നുകൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി കൈകൾ നീട്ടി. കസ്തൂർബാ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു, സഹോദരി, ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടുള്ള നിങ്ങളുടെ കൈകൾ മാത്രം കാണുന്നു. എന്നാൽ കൈകൾക്ക് പുറകിലുള്ള നിങ്ങളെയാണ് ഞങ്ങൾക്ക് കാണേണ്ടത്." അകത്തുള്ള സ്ത്രീ പറഞ്ഞു, "ഈ വീട്ടിലുള്ള മൂന്നു സ്ത്രീകൾക്ക് ആകെയുള്ളത് കീറാത്ത ഒരു സാരി മാത്രമാണ്. ഒരാൾ ആ സാരിയുമുടുത്തുകൊണ്ട് പുറത്തിറങ്ങിയാൽ മറ്റുള്ള സ്ത്രീകൾ അർദ്ധ നഗ്നകളായി നിങ്ങൾക്ക് വാതിലെങ്ങനെ  തുറന്നു തരും." കരയുന്ന ആ സ്ത്രീയോട് കസ്തൂർബാ പറഞ്ഞൂ, "വാതിലടയ്ക്കൂ സഹോദരീ, നിങ്ങളുടെ ഹൃദയ വാതിലുകൾ തുറന്നിരിക്കുന്നു." ഹൃദയ സ്പർശമായ ഈ റിപ്പോർട്ടുമായി കസ്തൂർബായും അവാന്റിഭായിയും ഗാന്ധിജിയുടെ അടുത്തെത്തി. സ്ത്രീകളുടെ ആദരവു വർദ്ധിപ്പിച്ചുകൊണ്ട് അവർക്കായി പ്രവർത്തിക്കുമെന്നും അതുവരെ താൻ വിശ്രമിക്കില്ലെന്നും ഗാന്ധി അന്ന് പ്രതിജ്ഞ ചെയ്തു.

2002-ലെ ഗുജറാത്ത് കലാപം  നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ഹീനമായ ഒരു സംഭവമായിരുന്നു. അതു  സംഭവിച്ചത് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലായിരുന്നു. യാതൊരു തത്ത്വങ്ങളുമില്ലാത്ത രാഷ്ട്രീയക്കളികൾമൂലം അനേക മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടു.  അധികാരം നിലനിർത്താൻ ഏതു മൃഗീയമായ  പ്രവർത്തികളും ഇത്തരക്കാർ രാഷ്ട്രീയത്തിൽ കളിക്കും. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഗുജറാത്ത് സംഭവത്തിൽ അദ്ദേഹം അപമാനിതനാവുമായിരുന്നു. ഗുജറാത്തിയെന്നോ ഇന്ത്യനെന്നോ പറയാൻ മടിക്കുമായിരുന്നു.


കപടത നിറഞ്ഞ രാഷ്ട്രീയ ചൂതുക്കളിക്കാരുടെ  ലോകത്തിൽ ഗാന്ധിജിയുടെ ചിന്തകൾ  കൈവെടിഞ്ഞെങ്കിലും രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്നവരുടെ  സാമൂഹിക തലങ്ങളിലും  വിവിധ മാനുഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിലും   അനേകായിരങ്ങളിലും ഗാന്ധിയൻ തത്ത്വങ്ങൾ ഉത്തേജനം നല്കിക്കൊണ്ടിരിക്കുന്നു.  അവർ ആതുര സേവനങ്ങളിലും ഗ്രാമീണ ഉദ്ധാരണങ്ങളിലും  സ്ത്രീകളുടെ നവോത്വാന മേഖലകളിലും പരീസ്ഥിതി ക്രമീകരണങ്ങളിലും  ശുദ്ധീകരണ മേഖലകളിലും പ്രവർത്തിക്കുന്നു. ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും  ഇന്നും കാലത്തിനനുയോജ്യമെന്നു  കാണാം.  ഇന്ത്യയ്ക്കു  മാത്രമല്ല ലോകത്തിനു മുഴുവനായും അദ്ദേഹത്തിന്റെ ചൈതന്യം  അണയാത്ത ദീപമായി ശോഭിക്കുന്നു.  അനീതിയ്ക്കെതിരെ , ഏകാധിപത്യ പ്രവണതകളുള്ള   സർക്കാരുകൾക്കെതിരെ  അദ്ദേഹത്തിൻറെ അക്രമരാഹിത്യ സമര മുറകൾ വിവിധ  രാജ്യങ്ങൾക്ക് മാർഗദർശനം നല്കി.   മത സഹിഷ്ണതയും മതങ്ങൾ തമ്മിലുള്ള പരസ്പര സഹവർത്തിത്വവും ഗാന്ധിസത്തിന്റെ ഭാഗമാണ്. ഗാന്ധി വിഭാവന ചെയ്ത  പ്രകൃതിയെ നശിപ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം ഇന്നും കാലത്തിനനുയോജ്യം തന്നെ.  സമാധാനത്തിലധിഷ്ടിതമായ ചർച്ചകളിൽ കൂടി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗാന്ധിയൻ ആശയങ്ങളെ പരിഷ്കൃത ലോകങ്ങൾ  ആദരിക്കുന്നു.


ആല്ബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, 'ഈ ഭൂമിയിൽ  രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി  'ഗാന്ധിയെന്ന'  ഒരു മഹാൻ ജീവിച്ചിരുന്നുവെന്ന് തലമുറകൾ കടന്നു പോവുമ്പോൾ അവിശ്വസനീയമായി തോന്നും.'  ഗാന്ധിജി മരിച്ചു. ആ ദീപം പൊലിഞ്ഞു. അദ്ദേഹം ജീവിച്ച ഭൂമിയിലാണ് നാമിന്നു  ജീവിക്കുന്നത്. മനുഷ്യത്വത്തെയും ആക്രമണ രാഹിത്യത്തെയും ബഹുമാനിച്ചാൽ ഗാന്ധിജിയുടെ   ചൈതന്യം  നിത്യം ലോകത്തു വെളിച്ചം നല്കിക്കൊണ്ട് സമാധാനം ഉളവാകും.  അദ്ദേഹത്തിൻറെ ജീവിക്കുന്ന ചൈതന്യം ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ ദാഹികളായ ജനങ്ങളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നുണ്ട്.






Kasthurba and children 

















Friday, January 8, 2016

എന്റെ 'പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന ' അപൂർവ രോഗം


By ജോസഫ് പടന്നമാക്കൽ
മെഡിക്കൽ സംബന്ധമായി കാര്യമായ  യാതൊരറിവും എനിയ്ക്കില്ലെങ്കിലും  ഞാനനുഭവിക്കുന്ന  എന്റെ രോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ  ആധാരമാക്കിയാണ് ഈ ലേഖനം രചിച്ചിരിക്കുന്നത്. ചില മെഡിക്കൽ പദങ്ങൾക്ക്‌ അനുയോജ്യമായ വാക്കുകൾ മലയാളത്തിൽ കണ്ടുപിടിക്കുക പ്രയാസമാണ്.  അറിയാൻ പാടില്ലാത്ത ഒരു വിഷയത്തെപ്പറ്റി  ഒരു ലേഖനം എഴുതിയെങ്കിൽ അത് എന്റെയൊരു  സാഹസം മാത്രമെന്നു കരുതിയാൽ മതിയാകും. ഈ ലേഖനം തയ്യാറാക്കുന്നതിൽ  ഒരു രോഗിയെന്ന നിലയിലുള്ള എന്റെ അനുഭവജ്ഞാനം വളരെയേറെ ഉപകരിച്ചിട്ടുണ്ട്. രോഗത്തെപ്പറ്റി അറിവില്ലാത്തവർക്കും രോഗം ബാധിച്ചവർക്കും   അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും  എന്റെ ലേഖനം ഉപകരിക്കുമെന്നു  വിശ്വസിക്കട്ടെ.


2015 ജൂണ്‍ മാസത്തിലാണ്  പി ആർ പി (Pityriasis Rubra Pilaris)യെന്ന   രോഗം എന്നിൽ പിടി കൂടിയത്. ഹെൽത്ത് ഇൻഷുറൻസിന്റെ  നിയമമനുസരിച്ച് ഒരു സ്പഷ്യലിസ്റ്റ്  ഡോക്ടറെ കാണാൻ  പ്രൈമറി ഡോക്റ്ററുടെ റഫറലാവശ്യമായിരുന്നു.   ഇതിനായി ഫാമിലി പ്രാക്റ്റീസ് ചെയ്യുന്ന  മലയാളീയായ ഒരു വനിതാ ഡോക്ടറെ സമീപിച്ചു. അവരുടെ ഓഫീസ് സന്ദർശന വേളയിൽ റഫറലിനായി പല വിധ ആരോഗ്യപരമായ ടെസ്റ്റുകളുടെ കടമ്പകൾ കടക്കണമായിരുന്നു. അന്നെന്റെ തൂക്കം 160 പൌണ്ടും. കൊളോസ്ട്രോൾ കൂടുതലായതു കൊണ്ട്  അവരുടെ നിർദേശമനുസരിച്ച്  മരുന്നുകളും കഴിക്കാൻ തുടങ്ങി. 'ക്രെസ്റ്ററെ'ന്ന   മരുന്നിന്റെ പാർശ്വ ഫലമെന്നോണം  രണ്ടാഴ്ചയ്ക്കുള്ളിൽ   ദേഹം മുഴുവൻ ചുവന്നു തടിച്ച് കടുത്ത ചൊറിച്ചിലുമായി  'ഹൈവുസെന്ന' (hives) രോഗം കാണപ്പെട്ടു. ആ രോഗം ഭേദപ്പെട്ടു കഴിഞ്ഞ് അതിന്റെ തുടർച്ചയെന്നോണം ഒരു മാസം കഴിഞ്ഞപ്പോൾ  ശരീരത്തിലെ ചർമ്മങ്ങൾ മുഴുവൻ വരളാനും പൊഴിയാനും ആരംഭിച്ചു. കാലിന്റെ പാദങ്ങളും  ഉള്ളം കൈകളും കറുത്തു തടിക്കാനും തുടങ്ങി. കൈകാലുകളിലെ രോമവും പൊഴിഞ്ഞു. തലമുടി പൊഴിയുകയും വളരാതെ വളരെ ഘനം കുറഞ്ഞതുമായി. കാലുകളിലെ നീരു കാരണം പര സഹായം കൂടാതെ നടക്കാനും ബുദ്ധിമുട്ടായി. ശരീര  ഭാരം കുത്തനെ മുപ്പതു പൌണ്ട് കുറഞ്ഞു.


അനങ്ങാനോ തിരിയാനോ സാധിക്കാതെ മറ്റുള്ളവരുടെ സഹായം നിത്യേന ആവശ്യമായി വന്നു. എന്റെ കൈകൾ കൊണ്ട് എന്തെങ്കിലും ചെയ്യാനോ ഷേവു ചെയ്യാനോ, ഷൂവിന്റെ വള്ളികൾ കെട്ടാനോ   സാധിക്കുമായിരുന്നില്ല. തോലുപോലെ കഠിനമായിരിക്കുന്ന കൈകൾ കൊണ്ട് ചോറുണ്ണാനോ എഴുതുവാനോ പറ്റില്ലായിരുന്നു. എങ്കിലും റ്റൈപ്പു ചെയ്യാൻ സാധിച്ചിരുന്നതുകൊണ്ട്  എന്റെ ഹോബിയായ എഴുത്തിലും വായനയിലും ശ്രദ്ധിക്കാൻ സാധിച്ചു. ദിവസവും വിശ്രമമില്ലാതെ  ദേഹമാകെയുള്ള   ചൊറിച്ചിൽ എന്റെ ചിന്താശക്തിക്കും മങ്ങലേൽപ്പിച്ചിരുന്നു.  ശരീരം മൊത്തമായുള്ള ചർമ്മങ്ങൾ വെളുത്ത മഞ്ഞുപോലെ  എന്റെ വസ്ത്രങ്ങളിലും ബെഡിലും, കമ്പൂട്ടർ ഡസ്ക്കിലും എവിടെയും  കാണുമ്പോൾ എന്നെ  ദുഖിതനാക്കിയിരുന്നു. 'വാക്കും ക്ലീനർ' നിറയെ  ചർമ്മങ്ങൾ പൊടി രൂപത്തിൽ  നിറയുന്നതും കാണാം.ആശ്വാസത്തിനായി 'ഒട്ട് മീൽ' കുളികൾ നടത്തും. മണിക്കൂറുകൾ വെള്ളത്തിൽ കിടന്ന് ചൊറിയുന്ന ചർമ്മങ്ങൾ പൊളിച്ചു കളയുമായിരുന്നു. കിട്ടാവുന്ന ക്രീമുകൾ ദേഹത്ത് പുരട്ടിക്കൊണ്ടിരുന്നു. വലിയ ആശ്വാസമൊന്നും കിട്ടിയില്ല.


രോഗം വന്നു കഴിഞ്ഞ് കണ്ണാടിയിലെ എന്റെ വിരൂപമായ  രൂപവും നീരുകൾ കൊണ്ട് ബലൂണ്‍ പോലെ വീർത്തിരിക്കുന്ന വരണ്ടു കീറിയ പാദങ്ങളുടെ പാർശ്വ വശങ്ങളും  കണ്ടപ്പോൾ ഞാനൊരു ഭ്രാന്തനായോയെന്നും തോന്നിപ്പോയി. കൈകളിലെ പത്തു വിരലുകളും സ്വാധീനമില്ലാതെ മരച്ചിരുന്നു. ബാഹ്യ ചർമ്മങ്ങൾ പൊട്ടിയും  വരണ്ടുമിരുന്നിരുന്നു. കണ്‍ പുരികങ്ങളും അതുപോലെ തന്നെ. അടുത്തുള്ള ഹോസ്പറ്റലിലെ എമർജൻസി വിഭാഗത്തിൽ എന്നെ പ്രവേശിപ്പിച്ചെങ്കിലും ഈ രോഗമെന്തെന്നു ആർക്കുമൊന്നും പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ ഇത്തരം രോഗം ഒരിയ്ക്കലും കണ്ടിട്ടില്ലെന്നും ഏതെങ്കിലും മെഡിക്കൽ വിദ്യാർത്ഥികളെ  പഠിപ്പിക്കുന്ന ഹോസ്പിറ്റലിൽ പോകാനും ഉപദേശിച്ചു. പുകച്ചിലും ചൊറിച്ചിലും അനുഭവിക്കുന്ന എന്റെ രോഗത്തിന് ഒരു കാരണം നിശ്ചയിക്കാതെ അന്നു തന്നെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു.


പി ആർ പി (Pityriasis Rubra Pilaris)യെന്നത് അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന  ഒരു രോഗമാണ്. വളരെ പ്രാവീണ്യമുള്ള ത്വക്കു രോഗ വിദഗ്ദ്ധരായവർക്കു  മാത്രമേ ഈ രോഗത്തെ തിരിച്ചറിയാനും രോഗ നിവാരണ മാർഗങ്ങൾ നിർണ്ണയിക്കാനും   സാധിക്കുള്ളൂ. ഈ രോഗം ബാധിച്ചവർ ദൈനം ദിന ജീവിതചര്യകളിൽ സ്വയം ജീവിതത്തെ ചെറുത്തു നില്ക്കാനും പ്രയാസപ്പെടും. അയ്യായിരം ത്വക്കു രോഗികളിൽ ഒരാളെ മാത്രമേ ഇത്തരം രോഗമുള്ളവരായി  രേഖപ്പെടുത്തിയിട്ടുള്ളൂ. കഴിയുന്നതും  മെഡിക്കൽ വാക്കുകൾ ബ്രായ്ക്കറ്റിലിട്ട് സാങ്കേതികമല്ലാത്ത മലയാള ഭാഷയിൽ  രോഗത്തെപ്പറ്റി വിവരിക്കാനും  ശ്രമിച്ചിട്ടുണ്ട്. എന്റെ അനുഭവ ജ്ഞാനം കൊണ്ട് രോഗത്തെപ്പറ്റി  വിവരിക്കുന്നുവെങ്കിലും  ഇതിന്റെ ചീകത്സാ വിധികൾ നടത്തുന്നത് ത്വക്ക് രോഗ  വിദഗ്ദ്ധരായവരാണ്. എങ്കിലും ഒരു രോഗത്തെപ്പറ്റി ഗഹനമായി പഠിക്കാൻ അതനുഭവിക്കുന്ന രോഗികൾക്കും സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഡോക്ടർമാർ കുറിച്ചു തരുന്ന  മരുന്നുകളുടെ പാർശ്വ ഫലങ്ങൾ മനസിലാക്കി അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമോ രോഗികൾക്കുണ്ട്.  ഡോക്ടർമാരെ തെരഞ്ഞെടുക്കുമ്പോൾ അഹങ്കാരികളല്ലാത്തവരും  രോഗികളുടെ സംശയങ്ങൾ വ്യക്തമാക്കുന്നവരും ബെഡ് സൈഡു മര്യാദകളുമുള്ളവരായിരിക്കണം.  വൈകാരികമായി ദീർഘകാലം ഈ രോഗത്തോട് നാം മല്ലിടേണ്ടവരാണ്. മനസിനിഷ്ടപ്പെടാത്ത ഡോക്ടർമാരുടെ സേവനം  രോഗം കൂടുതൽ വഷളാക്കാനെ ഉപകരിക്കുള്ളൂ.

പി ആർ പി അപൂർവമായ രോഗമാണെങ്കിലും കുടുംബ പാരമ്പര്യങ്ങളിൽനിന്നും ലഭിക്കാം. ഭൂരിഭാഗം  ഡോകടർമാർക്കും ഈ രോഗത്തെപ്പറ്റിയോ ചീകത്സാ രീതികളെ പ്പറ്റിയോ അറിവുണ്ടായിരിക്കില്ല. രോഗം ബാധിച്ചവരെ  ഡോക്ടർമാർ  മാറി മാറി പല  ചീകത്സാ സമ്പ്രദായങ്ങളും പരീക്ഷിക്കും. അത്തരം ശ്രമങ്ങൾ  പി ആർ പി യെ സംബന്ധിച്ച് വലിയ പ്രയോജനമുണ്ടാവുകയില്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ മറ്റുള്ള ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രോഗമുള്ളവർ സമർത്ഥനായ ഒരു ത്വക്കുരോഗ  ഡോക്ടറുടെ സഹായം തേടേണ്ട ആവശ്യവുമുണ്ട്. കഴിവും പ്രാവണ്യവുമുള്ള പ്രസിദ്ധനായ ഒരു ഡോക്ടറുടെ  സേവനം എനിയ്ക്ക് ലഭിക്കുന്നതുകൊണ്ട് രോഗത്തിന്‌  വളരെയേറ ആശ്വാസം ലഭിച്ചു. എത്ര ജോലിത്തിരക്കിലും അദ്ദേഹത്തിൻറെ ഓഫീസ് സന്ദർശിക്കുന്ന സമയം  എന്റെ രോഗത്തിന്റെ പുരോഗമനവും വിവരവുമറിയാൻ  ഓടി വരും.അപൂർവമായ എന്റെ രോഗം എന്തെന്നു നിർണ്ണയിച്ച ദിവസം അദ്ദേഹത്തിന് ചീകത്സകൾ നടത്താൻ പ്രത്യേകമായ ഒരു ഉത്സാഹമായിരുന്നു. രോഗശമനത്തിനായി ആഴ്ചയിൽ മൂന്നു ദിവസം ലൈറ്റ് ബോക്സ് തെറാഫിയ്ക്ക് പോവണം.   'സൊറാറ്റയിൻ എന്ന ക്യാപ്സൂൾ ഗുളിക ദിവസം രണ്ടു പ്രാവശ്യം കഴിക്കണം.


പി.ആർ.പി.    (Pityriasis Rubra Pilaris)  ജീവന് അപകടകരമായ ഒരു അസുഖമല്ല. മറ്റുള്ളവർക്ക് പകരുന്ന രോഗവുമല്ല.  ഈ അസുഖത്തിന്റെ ഉത്ഭവം എവിടെനിന്നെന്നും വ്യക്തമല്ല. 1800--ൽ ഒരു മെഡിക്കൽ സമൂഹമാണ് ആദ്യമായി ഈ സുഖക്കേട്‌ എന്താണെന്നുള്ള വിവരം പുറത്തുവിട്ടത്. 'പിറ്റിറിയാസിസ് റൂബ്രാ പിലാരീസ്'( പി ആർ പി) എന്ന രോഗത്തിന്റെ പേരിന്റെ കൂടി തന്നെ അർത്ഥവത്തായ  വിവരണവുമുണ്ട്. 'പിറ്റിറിയാസിസ്' എന്നാൽ പകിട്ടാർന്നതും നേർത്ത പൊറ്റകളുമുള്ള   ചെറുതുമായ ഉരിയുന്നപോലുള്ള ചർമ്മങ്ങളെന്നു  അർത്ഥം കൽപ്പിച്ചിരിക്കുന്നു. 'റൂബ്രാ'യെന്നാൽ ചുവപ്പെന്നർത്ഥം. 'പിലാരിസ്' എന്നാൽ രോമമൂലത്തിലുള്ള ചെറു ഗ്രന്ഥി യെന്നർത്ഥം.  'പി ആർ പി' വന്നുപെട്ടാൽ പിന്നീടത്‌  വിട്ടു മാറാത്ത ഒരു രോഗമായി മാറും. മോണയിൽക്കൂടി പല്ലു മുളച്ചു വരുന്നപോലെ തൊലികളിലെ ഓരോ ടിഷ്യൂവിലും പുതിയ  തൊലി മുളയ്ക്കുകയും പൊഴിയുകയുമെന്ന ക്രിയകൾ  തുടർച്ചയായി ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കും.    തൊലിക്കു പുറത്തു ആവരണം പോലെ മറ്റു തൊലികൾ വന്നു കൂടും. ആവരണം ചെയ്യുന്ന തൊലികളുടെ  നിറം ചുവപ്പോ ഒറഞ്ചു നിറമോ ആയിരിക്കും.


പി അർ പി മൂലം ശരീരത്തിലെ തൊലികൾ വരളുമ്പോൾ കഠിനമായ ചൊറിച്ചിലുകൾ അനുഭവപ്പെടും.  താല്ക്കാലിക ശമനത്തിനുപകരിക്കുന്ന ധാരാളം ക്രീമുകൾ മാർക്കറ്റിലുണ്ട്.  ശരീരത്തിലെ ഈർപ്പം തടയാനും ചൊറിച്ചിൽ തടയാനും ദിവസം രണ്ടു തവണകൾ ക്രീമുകളൊ ലോഷനുകളൊ ദേഹത്ത് ഇടവിടാതെ പുരട്ടിക്കൊണ്ടിരിക്കണം.  പെർഫ്യൂമിൽ  ആൽക്കഹോൾ അടങ്ങിയ ലോഷൻസ്‌ പി ആർ പി രോഗികൾക്ക് നന്നല്ല. ശരീരത്തിലെ ചർമ്മ പുഷ്ടിക്ക് ധാരാളം വെള്ളവും കുടിക്കണം. നീണ്ട നേരം 'റ്റബിൽ' കിടക്കാതെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പ്രയോജനപ്പെടും. ചൂടു വെള്ളത്തിൽ കുളിയ്ക്കുന്നതുകൊണ്ട് സുഖം അനുഭവപ്പെടുമെങ്കിലും ദീർഘ നേരത്തിലെ സ്നാനം ദേഹത്തിലെ തൊലി പെട്ടെന്ന് വരളാനിടയാകും.


പി ആർ പി എന്ന അജ്ഞാത രോഗത്തിന്റെ കാര്യ കാരണങ്ങളെപ്പറ്റി വ്യക്തമായി  ഒരു ഉത്തരം ആർക്കും നല്കാൻ സാധിക്കില്ല.  പാരമ്പര്യമായോ  മാതാവിൽനിന്നൊ പിതാവിൽ നിന്നോ അല്ലെങ്കിൽ മറ്റു യാതൊരു കാരണവു മില്ലാതെയോ ഈ രോഗം പിടിപെടാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. വൈറൽ മൂലമൊ ബാക്റ്റീരിയാ മൂലമൊ ഉണ്ടാകാമെന്നും ചില ഗവേഷണങ്ങൾ പറയുന്നു. ആന്റി ബയോട്ടിക്സ്, ശരീരത്തിലുണ്ടാകുന്ന   മാനസികാഘാതം,  പ്രധാന സർജറി,  അമിതമായ  സൂര്യ താപം, വൈകാരിക ദുഃഖ ങ്ങൾ എന്നീ കാരണങ്ങളുമാകാം.  നാളിതു വരെ പി ആർ പി രോഗത്തെ ഭേദപ്പെടുത്തുന്ന ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.  എന്നാൽ ഭേദമാകുകയും പിന്നീട് രോഗം ആവർത്തിക്കുകയും ചെയ്യുന്ന ചീകത്സാ മാർഗങ്ങളുണ്ട്. വളരെയധികം അപൂർവ രോഗമായതുകൊണ്ട് പി.ആർ.പി യ്ക്ക് കാര്യമായ ഗവേഷണങ്ങൾ നടത്തിയിട്ടില്ല. എങ്കിലും ഇതിനോട് സാമ്യമുള്ള സോറായിസിസ് ചീകത്സകൾ പി ആർ പി ചീകത്സകൾക്കും പ്രയോജനപ്രദമായിട്ടുണ്ട്.


പി ആർ പി ആദ്യം തുടങ്ങുന്നത് ദേഹമാസകലം സഹിക്കാൻ സാധിക്കാത്ത ചൊറിച്ചിലിലൂടെയായിരിക്കും.  ശരീരത്തിലാകമാനം മഞ്ഞ നിറത്തിലുള്ള ചൊറിയുന്ന മുള്ളുകൾ പോലുള്ള കുരുക്കളുണ്ടാകും.  പുറത്തും കൈമുട്ടുകളിലും ദേഹത്തിന്റെ ഏതു ഭാഗത്തുമുണ്ടാകാം. ഈ കുരുക്കൾ ഒന്നിച്ച് വളർന്നു ‌ കഴിയുമ്പോൾ തൊലികൾ പൊരിഞ്ചു പിടിച്ചതു പോലെ വരണ്ടിരിക്കും. കൈകൾ കൊണ്ട് പതുക്കെ തടവിയാലും വരണ്ട തൊലികൾ അടർന്നു വീഴും. ദേഹത്തെ രോമവും തലമുടിയും പൊഴിയുകയോ ഘനം കുറയുകയോ ചെയ്യും. പി ആർ പി രോഗികൾക്ക്  ഉള്ളം കൈകളിലും പാദത്തിന്റെ  അടിവശങ്ങളിലും  വേദനയോടെയുള്ള തൊലികളായിരിക്കും ഉണ്ടാവുക.   ശരീര ഭാഗങ്ങളിൽ മുമ്പുണ്ടായിരുന്ന  സോറൈസീസിൽ നിന്നോ എക്സിമായിൽനിന്നോ രോഗം വ്യാപിക്കും. ശരീരം സ്വീകരിക്കാത്ത ചില മരുന്നുകളുടെ പ്രത്യാഘാതാവും രോഗത്തിന് കാരണമാകാം.  ശരീരത്തിലുള്ള തൊലികൾ ഇടവിടാതെ പൊഴിഞ്ഞു പോവുന്നതുകൊണ്ട് (exfoliation) കഠിനമായ ചൊറിച്ചിലും ദേഹം മുഴുവൻ പുകച്ചിലുമുണ്ടാകും. സദാ സമയവും സുഖമില്ലാതെ തോന്നുക, അതിക്ഷീണവും തളർച്ചയും അനുഭവപ്പെടുക, ചൂടാണെങ്കിലും തണുപ്പായി വിറക്കുകയും , ദേഹത്തിന്റെ ചൂടിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരുകയും ചെയ്യുകയെന്നുള്ളത് രോഗത്തിന്റെ ലക്ഷണങ്ങളാണ്.  ധാരാളം ജലം ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നതുകൊണ്ട് ശരീരത്തിന്റെ ആന്തരിക അവയവങ്ങൾക്കും പ്രശ്നങ്ങളുണ്ടാകാം. കരൾ വലുതാകാം.


ലക്ഷണങ്ങൾ കണ്ട് രോഗം നിർണ്ണയിക്കേണ്ടത്  ആരാണെന്നുള്ളതിൽ രോഗിയുടെ മനസ്സിൽ അങ്കലാപ്പുണ്ടാക്കാം. ആദ്യഘട്ടം മുതൽ ത്വക്ക് രോഗ വിദഗ്ദ്ധനാണ് രോഗമെന്തെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്. പല ഡോക്ടർമാരും  പി ആർ പി യെന്ന ഈ രോഗം സോറായിസിസെന്നു കരുതി ചീകത്സ തുടങ്ങും. അല്ലെങ്കിൽ 'എരിത്രോ ഡെർമാ  ' (Erythroderma)
എന്ന ത്വക്ക് രോഗങ്ങളുടെ വകഭേദമെന്നു  വിചാരിച്ച് തെറ്റായ ചീകത്സ തുടങ്ങും.  രോഗം നിർണ്ണായത്തിനായി  ചർമ്മത്തിന്റെ ദ്രവ ഭാഗം (ബൈയോപ്സി) പരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. അതിന് നല്ല യോഗ്യതയും കഴിവുമുള്ള  ത്വക്കു രോഗലക്ഷണശാസ്ത്രവിദഗ്ദ്ധന്‍ (പതാലജസ്റ്റ്) ആവശ്യമാണ്.  ഭൂരിഭാഗവും ത്വക്കുരോഗ ഡോക്ടർമാർ 'പതാലജസ്റ്റ്' ഡോക്ടർമാരുടെ സഹായത്തോടെയാണ് ഈ രോഗം ആധികാരികമായി നിർണ്ണയിക്കുന്നത്.


ത്വക്ക്‌ രോഗ നിവാരണ ഡോക്ടർ രോഗം നിർണ്ണയിച്ച ശേഷം അടുത്ത പടി ഏതു തരം പി.അർ.പി എന്നറിയിക്കും. പി ആർ പി തന്നെ പല വിധമുണ്ട്. ഓരോരുത്തരുടെയും വ്യക്തിപരമായ മെഡിക്കൽ ചരിത്രമനുസരിച്ച് ചീകത്സാ വിധികളും ഡോക്ടർ  നിശ്ചയിക്കും.  പലവിധ ചീകത്സാ സമ്പ്രദായങ്ങൾ നിലവിലുണ്ടെങ്കിലും ഡോക്ടർ ഒന്നോ ഒന്നിൽ കൂടുതൽ മരുന്നുകളോ രോഗിയ്ക്ക്  നിശ്ചയിക്കും. ചില രോഗികൾ മരുന്നുകളെടുക്കാൻ വിസമ്മതിക്കും. മരുന്നുകളില്ലാതെ ചിലർക്കു രോഗം സ്വയം ഭേദമാവാറുണ്ട്.
മരുന്നുകളെടുക്കുന്ന സമയം  ചില അനുഷ്ടാനങ്ങളിൽ  രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. മാസം തോറും ലാബറട്ടറികളിൽ പോയി   രക്തം പരിശോധിക്കണം. റെട്ടിനോയിഡോ ഇമ്മ്യൂണോ സപ്രസന്റ്റ് മരുന്നുകളോ എടുക്കുന്നുവെങ്കിൽ പാർശ്വ ഫലങ്ങളായ കൊളോസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ പാർശ്വ ഫലങ്ങളും ശ്രദ്ധിക്കേണ്ടതായി വരും. ഈ മരുന്നുകളും അസുഖം തന്നെയും ദേഹത്തിലെ ചർമ്മ കോശങ്ങൾ   ശക്തിയായി പൊളിയാൻ കാരണമാകുന്നു. രോഗികൾ  ധാരാളം വെള്ളം കുടിക്കാനും  ശ്രമിക്കണം. ഓരോ മാസവും രക്ത പരിശോധന ഏതെല്ലാം വേണമെന്ന് ഡോക്ടർ  നിർദേശിക്കും.


പി ആർ പി രോഗത്താൽ ദുരിതമനുഭവിക്കുന്നവർ അവരുടെ വൈകാരിക പ്രശ്നങ്ങളിലും  ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്. മാനസികമായ ആരോഗ്യം ശരീരാരോഗ്യം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. വ്യത്യസ്തങ്ങളായ ഈ രണ്ടു ആരോഗ്യ ഘടനകളെയും വേർതിരിക്കാനും സാധിക്കില്ല.   നമുക്കു ചുറ്റുമുള്ള ബന്ധു ജനങ്ങളും സുഹൃത്തുക്കളും മാനസികമായ പിന്തുണ നൽകുന്നുവെങ്കിൽ രോഗത്തെ ചെറുത്തു നില്ക്കാൻ സാധിക്കും. നമുക്ക് വിശ്വസിക്കാവുന്നവരോട് ഈ രോഗത്തെപ്പറ്റി സംസാരിക്കണം.നമുക്കുണ്ടാകുന്ന മാനസിക സംഘട്ടനങ്ങളെയും പരിഗണിക്കണം. സുഹൃത്തുക്കളും രോഗിയുടെ മനസിന്റെ സമതല തെറ്റുന്നുണ്ടോയെന്ന്  നോക്കണം. മാനസിക സമനില തെറ്റുന്നവർ ഡോക്ടർമാരുടെ സഹായം തേടേണ്ടി വരും. പി ആർ പി യുള്ളവർ പലരും മനസിന്റെ സമനില തെറ്റുന്നവരെന്ന്  സ്ഥിതിവിവര കണക്കുകളിൽ കാണുന്നു. നമ്മോടുകൂടി ഒപ്പം സഞ്ചരിക്കുന്നവർക്കേ നമ്മുടെ മാനസിക പ്രശ്നങ്ങളെ വിലയിരുത്താൻ സാധിക്കുള്ളൂ.


ഏതു കാലാവസ്ഥയിലും ചൂടത്തും ഈ രോഗമുള്ളവർ വിയർക്കാതിരിക്കുന്നതും കാണാം.  അതിന്റെ കാരണമെന്തെന്ന് വൈദ്യ ശാസ്ത്രം വ്യക്തമാക്കുന്നില്ല. ദേഹത്തിലെ ചർമ്മം നഷ്ടപ്പെടുന്നതു കൊണ്ടായിരിക്കാം. വിയർപ്പ് നമ്മുടെ ശരീരത്തിന്റെ താപ നിലയെ നിയന്ത്രിക്കുന്നു. ചർമ്മങ്ങൾ നഷ്ടമാകുംതോറും  തണുപ്പു സഹിക്കാൻ സാധിക്കാതെ വരുന്നു. ചൂടും സഹിക്കാൻ സാധിക്കാതെ വരുന്നു. ദേഹത്തുള്ള ചർമ്മവും ഇൻസുലിനും നഷ്ടപ്പെടുന്നതാണ് അതിനു കാരണം.   നമ്മുടെ ശരീര താപ നില നിയന്ത്രിക്കേണ്ടതായുണ്ട്.  പി ആർ പി രോഗികളെ സംബന്ധിച്ച് ഇതേറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം രോഗികൾ ചൂടിലും തണുപ്പിലും തണുക്കുന്നുവെന്ന് പരാതിപ്പെടും. കടകളിലെയും തീയറ്ററുകളിലെയും   എയർ കണ്ടീഷനും പി ആർ പി ക്കാരെ കൂടുതൽ തണുപ്പുള്ളവരാക്കും. ഏതു കാലാവസ്ഥയിലും ജാക്കറ്റും സ്വറ്ററും ബ്ലാങ്കറ്റും സഞ്ചരിക്കുമ്പോൾ കൂടെ കൊണ്ടുപോവേണ്ടതായി വരും.   കാറിൽ സഞ്ചരിക്കുന്ന മറ്റുള്ളവർ എയർ കണ്ടീഷൻ ആസ്വദിക്കുമ്പോൾ പി ആർ പി ക്കാർ  ബ്ലാങ്കറ്റും പുതച്ച് കാറിൽ ഇരിക്കേണ്ടി വരും.  സദാ സമയവും ചൊറിച്ചിലെന്നു പറയുന്നത് ഒരു പക്ഷെ നമ്മുടെ സാമൂഹിക ജീവിതത്തെ ഏറ്റവുമധികം അലങ്കോലപ്പെടുത്തുന്നതാകാം.  ചൊറിയുന്ന സമയം ശരീരം മുറിഞ്ഞാൽ മറ്റു പ്രശ്നങ്ങളും ഉണ്ടാകാം. മുറിവിൽ അണുബാധ (ഇൻഫഷൻ) യുണ്ടാകാം.  കുളിക്കുന്ന സമയം  'ടബിൽ' കൂടുതൽ നേരം കിടക്കുന്നതും നന്നല്ല. അത് ചർമ്മം വരളാൻ മാത്രമേ സഹായിക്കുള്ളൂ. ധാരാളം  ക്രീമും ലോഷനും ചൊറിച്ചിലിനെ തടയാൻ ഉപയോഗിക്കേണ്ടി വരും.  ചർമ്മങ്ങൾ മഴ പോലെ പൊഴിയുന്ന കാരണം 'വാക്കും ക്ലീനർ'  സമീപത്തു തന്നെ വേണ്ടി വരും. കറുത്ത വേഷങ്ങൾ ധരിക്കാൻ പ്രയാസമാകും. കാരണം പൊഴിഞ്ഞു പോകുന്ന വെളുത്ത ചർമ്മങ്ങൾ  നാം ധരിക്കുന്ന കറുത്ത വേഷത്തിൽ വ്യക്തമായി കാണാൻ സാധിക്കും.  മറ്റുള്ളവരുടെ മുമ്പിൽ നിരന്തരമായ ചർമ്മങ്ങളുടെ പൊഴിച്ചിൽ  പരിഹാസമാകാം. എങ്കിലും ചർമ്മങ്ങൾ പൊഴിയുന്നതു ഒരനുഗ്രഹം കൂടിയായി കണക്കാക്കണം. പുതിയ തൊലി വളരുന്നതു കൊണ്ട് നമ്മുടെ ശരീരവും കൂടുതൽ വെടിപ്പുള്ളതാകും. ചെറുപ്പകാലത്തിലെ തിളക്കം പുതിയ ചർമ്മങ്ങളിൽ പ്രകടമാകുന്നതു മനസിന്‌ ഉന്മേഷം നല്കും.


പി ആർ പി ക്കാർ  തങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനായി പോഷകാഹാരമുള്ള ഭക്ഷണം കഴിക്കേണ്ടതായുണ്ട്.  ചർമ്മങ്ങൾ തുടർച്ചയായി  ശരീരത്തിൽനിന്നും  പോവുന്നതിനാൽ ഫലം നിറഞ്ഞ ഭക്ഷണ വിഭവങ്ങൾ ശരീരത്തിന്  ആവശ്യമായി വരുന്നു. പഴ വർഗങ്ങളും പച്ചക്കറികളും  ശരീര പുഷ്ടിക്ക് നല്ലതാണ്.  അമിതമായി ഉപ്പുള്ള പൊട്ടെറ്റോ ചിപ്സ്  ഫലമില്ലാത്തതും 'എഡിമ' യുണ്ടാകുന്നതുമാണ്. ന്യൂട്രിഷൻ ഡോക്ടറെ കാണുന്നവർ തങ്ങൾക്കുള്ള അപൂർവമായ പി ആർ പി യുടെ രോഗ വിവരങ്ങൾ അറിയിക്കണം.  പി. അർ പിയെ പ്പറ്റി ന്യൂട്രിഷൻ ഡോക്ടർ കേട്ടിട്ടുണ്ടാകാൻ സാധ്യതയില്ല. സൂര്യ പ്രകാശം കഴിയുന്നതും എല്ക്കാതിരിക്കാൻ ശ്രമിക്കണം. സൂര്യന്റെ പ്രകാശം പുറമെയുള്ള തൊലിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.   നീണ്ട കൈകളുള്ള ഷർട്ടുകൾ ധരിക്കേണ്ടി വരും. തലയിൽ തൊപ്പി ധരിച്ചാൽ സൂര്യ പ്രകാശം തടയാൻ സാധിക്കും.


എന്നെ സംബന്ധിച്ചടത്തോളം 'പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന '   ഈ മൂന്നു വാക്കുകളെ  ആഹ്ലാദത്തോടെ  പറയാൻ   കഴിയുന്നില്ല.  എങ്കിലും ഇതനുഭവിക്കുന്നവരുടെ ചർമ്മങ്ങൾ ഇടവിടാതെ പൊഴിയുന്ന കാരണം ശരീരമാകെ ചുവന്ന തെളിമയുള്ളതായി  മാറുന്നു.  വികാര വിചിന്തനമായ ഇത്തരം ശുദ്ധീകരണം ആരും ആഗ്രഹിക്കില്ല. മദ്ധ്യവയസു കഴിയുന്നവർക്കാണ്  സാധാരണ ഈ രോഗങ്ങൾ  പിടിപെടാറുള്ളത്.   ഈ രോഗത്തിനടിമയാകുമ്പോൾ ജീവിതത്തിലെ നമ്മുടെ മോഹങ്ങൾക്കെല്ലാം ഒരു വിരാമവും വരുകയാണ്. കണ്ണാടിയുടെ മുമ്പിൽനിന്ന് കണ്ണൂനീരുകൾ പൊഴിക്കാതിരിക്കില്ല.  വർഷങ്ങളോളം കണ്ണുനീർ  തുള്ളികൾ താഴെ വീണു കൊണ്ടിരിക്കും. ഇത്തരം അപൂർവങ്ങളിൽ അപൂർവമായ രോഗത്തിന്റെ കാരണം  തികച്ചും അജ്ഞാതമാണ്. സൌഖ്യം പ്രാപിക്കാനുള്ള പൂർണ്ണമായ ഒരു ചീകത്സാ സമ്പ്രദായം നാളിതുവരെ ഗവേഷകരുടെ പണിപ്പുരയിൽ നിന്നും പുറത്തു വന്നിട്ടില്ല.


പി ആർ പി യെന്ന രോഗം വരുന്നവരുടെ വിരലുകൾ ശോഷിക്കാം. നഖങ്ങൾ ദ്രവിക്കാം.  ഉള്ളം കൈകൾ തുകലുകൾ പോലെയോ  തടി കഷണം പോലെയോ ആവാം. കണ്ണിന്റെ ഇമകൾ ഒട്ടിയിരിക്കാം. ശരീരത്തിലെ ചൂടുള്ള തൊലികൾ തിളങ്ങിയിരിക്കുമെങ്കിലും  രോഗം അനുഭവിക്കുന്നവന്റെ അകം പൊട്ടുകയാണ്‌. തലയിലുള്ള 'ഡാൻഡ്രഫ്'   മഞ്ഞുപോലെ പറന്നു കൊണ്ടിരിക്കും. കാല്പാദങ്ങൾ  നീരു വെച്ചിരിക്കും. ഇടവിടാതെയുള്ള ചൊറിച്ചിലുകൾ  ജീവിതത്തിന്റെ ഭാഗമായി തീരും.  രോഗം ഭേദപ്പെടുമെന്ന് സുഹൃത്തുക്കൾ  കൂടെ കൂടെ നമ്മോടു പറയും. പക്ഷെ എപ്പോളെന്നു ആർക്കും പ്രവചിക്കാൻ കഴിയില്ല. ചില ദിനങ്ങളിൽ അസുഖം ഭേദമായിയെന്നു തോന്നും. ഉടൻ വീണ്ടും തൊലികൾ പൊളിഞ്ഞ്  പുതിയ തൊലികൾ വരും. വീണ്ടും മനസ്സിൽ പൊട്ടുന്നത് ലഡുവല്ല  തീക്കട്ടകളാണ്. പഴയതു പോലെ വീണ്ടും ചൊറിച്ചിലും. ഇട്ടിരിക്കുന്ന  വസ്ത്രങ്ങൾ മുഴുവൻ ശരീരത്തിലെ പൊടി കാരണം രൂക്ഷവുമായിരിക്കും.  മറ്റുള്ളവരുടെ മുമ്പിൽ  പോവാനും സങ്കോചമുണ്ടാവാം.   എങ്കിലും സപ്ത വർഷങ്ങൾ ഞാൻ ആരോഗ്യവാനയിരുന്നതിലും സംതൃപ്തനാണ്. എന്നിലുണ്ടായിരുന്ന  കോപ ജ്വാലകൾ കത്തിയെരിഞ്ഞ് ഞാനിന്നു ശാന്തനായ മനുഷ്യനായി രൂപാന്തരപ്പെട്ടു. പി.ആർ.പി രോഗമെന്നാൽ  ഒരു തമാശയല്ല. ഈ രോഗത്തിന്റെ ചീകത്സയും നമ്മെ സാമ്പത്തികമായി തകർക്കും. എങ്കിലും ഈ രോഗം കാൻസറിനേക്കാളും ഹൃദയ രോഗത്തെക്കാളും   ഉത്തമമെന്നു പറയാം.


കര കവിഞ്ഞൊഴുകുന്ന ദുഃഖങ്ങളും പേറി പി ആർ പി രോഗത്തോടു മല്ലടിക്കുന്ന സമയത്തും  കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോഴും   മുഖത്തുള്ള വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറമാർന്ന തൊലികളാൽ ആവരണം ചെയ്ത് അപ്രത്യക്ഷമായതായി തോന്നും. മുഖത്തിലെയും  ദേഹമാകെയുമുള്ള ചർമ്മങ്ങൾ  വരണ്ടു പൊഴിയുന്നതു കൊണ്ട് യുവത്വത്തിന്റെ ഓർമ്മകളും മനസിനെ താലോലിച്ചുകൊണ്ടിരിക്കും. വാർദ്ധക്യത്തെ, മുളച്ചു വരുന്ന പുതിയ ചർമ്മങ്ങളിൽ  ഒളിച്ചു വെയ്ക്കുന്നതായും തോന്നിപ്പോവും.ഏറെക്കാലം മുമ്പ്  പി ആർ പി ബാധിച്ച 'മൈക്കിൾ ഒട്ടോർബിനെ'ന്ന ഒരാളിന്റെ മകൾ അപ്പനോട് 'പി.ആർ പി' യെന്നാൽ 'പ്രറ്റി റെഡ് പീപ്പിൾ' (Pretty red people) എന്നല്ലെയെന്നു ചോദിച്ചു. മൈക്കിനെ ആ വാക്കുകൾ ചിരിപ്പിച്ചു. ശൈലിയിലുള്ള ആ പദങ്ങൾ അമേരിക്കൻ ചൊല്ലായി മാറിക്കൊണ്ട്  രോഗം ബാധിച്ചവരെയെല്ലാം ചിരിപ്പിച്ചു.  ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാനും ചിരിക്കുന്നു. രോഗമായി മല്ലിടുന്ന എനിയ്ക്ക് എന്റെ സഹനങ്ങളിൽ എന്നോടൊത്തു ആശ്വസിപ്പിക്കാൻ  എന്റെ കുടുംബത്തിന്റെയും മക്കളുടെയും നല്ലവരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  പിന്തുണയുണ്ട്. രോഗം  ഭേദപ്പെടുമെന്ന് സംശയാതീതമായി  എനിയ്ക്ക് വിശ്വാസവുമുണ്ട്‌. ആ വിശ്വാസം എന്നെ ഞാനായി മുമ്പോട്ടു നയിപ്പിക്കുന്നു.


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...