Sunday, January 19, 2014

പ്രിയപ്പെട്ട ഭാരതാംബെ നീ തെറ്റുകാരിയുടെ കൂടെയോ?


 


by ജോസഫ് പടന്നമാക്കൽ 
 
ന്യൂയോർക്കിലുള്ള  ഇന്ത്യാകോണ്സുലേറ്റിലെ ഡപ്യൂട്ടികോണ്സുലറായിരുന്ന ഡോ. ദേവയാനി ഖൊബ്രഗാഡെ അമേരിക്കനധികൃതരുടെ മുമ്പിൽ കുറ്റവാളിയായി അറിയപ്പെടുന്നെങ്കിലും ഇന്ത്യയിലവർ മടങ്ങിയെത്തി ഇതിനകം പ്രസിദ്ധി നേടിക്കഴിഞ്ഞു. അവർ ചുരുങ്ങിയ പ്രായത്തിനുള്ളിൽ നേടിയ നേട്ടങ്ങൾ അഭിമാനിക്കതക്കതാണ്. ഡോക്ടറായി പഠിച്ച് എം.ബി. ബി.എസ് പാസ്സായശേഷം ഐ.എഫ്.എസ്‌ നേടി വിദേശസർവിസിൽ പ്രവേശിച്ചു. ദളിതസ്ത്രീയായിരുന്നതുകൊണ്ട് ഫ്രൊഫഷൽവളർച്ച  അതിവേഗമായിരുന്നു. പിതാവും ഐ.എ.എസ്. കാരനായ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ സകലവിധ സൌഭാഗ്യങ്ങളോടെ  അധികാരപദവികളുള്ള ഉദ്യോഗസ്ഥന്റെ മകളായി ദേവയാനി വളർന്നു. അവരുടെ അമ്മാവനും ഐ.എഫ്.എസ് കാരനായ സിവിലുദ്യോഗസ്ഥനായിരുന്നു. ദേവയാനി ഒരു പ്രഭ്വിയെപ്പോലെ ദളിത്‌ബാബുവായി ചുറ്റുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമിടയിൽ അറിയപ്പെട്ടിരുന്നു. പേരും പെരുമയുമുള്ള സ്കൂളിൽ പഠിച്ച് എം.ബി.ബി.എസ് ബിരുദവും നേടി. ഇംഗ്ലീഷ്, ജർമ്മൻ, ഹിന്ദി, മറാട്ടി ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യും.

 
ന്യൂയോർക്കിൽ ജനിച്ച പ്രൊഫ. ആകാശ് സിംഗ് റാത്തോറിനെ വിവാഹം ചെയ്തു. ജർമ്മനിയിൽവെച്ച്  ഇരുവരും ജർമ്മൻ ഭാഷ പഠിക്കുന്ന സമയം കണ്ടുമുട്ടി. അദ്ദേഹത്തിന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറെറ്റും നിയമത്തിൽ ബിരുദാനന്തര ഡിഗ്രിയുമുണ്ട്. സുന്ദരികളായ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഉല്ലാസവേളകളിലെ യാത്രകളും, സംഗീതവും, യോഗയും, ഡാൻസും ദേവയാനിയുടെ  അഭിരുചികളാണ്. ഇങ്ങനെയെല്ലാമുള്ള കലാചാതുര്യങ്ങളിൽ നിപുണയായിരുന്ന ഈ ഐ.എഫ്.എസ് പദവിയുള്ള ഉദ്യോഗസ്ഥ ധാർമ്മികമായ പെരുമാറ്റചട്ടങ്ങളിൽ പാപ്പരായിപ്പോയി.    

 

ദേവയാനീ ഖൊബ്രഗാഡെയും സംഗീതയുമായുള്ള കേസ് രാഷ്ട്രീയക്കളിയെന്ന് കരുതുന്നവരുണ്ട്. അവരുടെ കുടുംബം അധകൃത സമുദായത്തിൽപ്പെട്ടതാണ്. പൂർവിക കുടുംബങ്ങൾ വഴിയോരങ്ങളും തെരുവുകളും തുടച്ച് ചപ്പുചവറുകൾ നീക്കി ജീവിച്ചിരുന്നു. എന്നാൽ ദേവയാനിയും പിതൃകുടുംബവും  സമൂഹത്തിലെ അറിയപ്പെടുന്നവരും ബഹുമാനിതരുമായി. ചരിത്രാതീതകാലംമുതൽ ദളിതർ അടിച്ചമർത്തപ്പെട്ട സമുദായമായിരുന്നതുകൊണ്ട് എക്കാലവും അവരിൽ അപകർഷാബോധമുണ്ടായിരുന്നു. വികാരങ്ങളിൽ അടിമപ്പെട്ട് ദളിത് സമൂഹങ്ങളിൽ പൊട്ടിത്തെറികളുണ്ടാവുന്നതും സാധാരണമാണ്. ഇന്നവരുടെ സമുദായം രാജ്യത്തിന്റെ പതിനഞ്ചു ശതമാനം വോട്ടുബാങ്ക് നേടി സംഘിടതമായിരിക്കുന്നു. രാജ്യത്തിന്റെ ഭരണാധികാരി ആരെന്ന് നിശ്ചയിക്കാനുള്ള ശക്തിയുമുണ്ട്. ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പ് അടുത്ത മേയ്മാസത്തിലാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ഭരണകൂടത്തിന് വിജയസാധ്യതയും വളരെക്കുറവാണ്. അമേരിക്കയുമായി ശക്തമായ ഒരു രാഷ്ട്രീയക്കളി കളിച്ചാൽ ദളിതരുടെ വോട്ട് നേടാൻ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ദളിതരിൽ ദേശീയ ഉണർവുവരുത്തി പാർട്ടിയെ രക്ഷപ്പെടുത്താമെന്നുള്ള മനോഭാവമാണ് കൊണ്‍ഗ്രസിനുള്ളത്. ഇതിന്റെ വെളിച്ചത്തിൽ ദേവയാനിയുടെ പിതാവ് ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിൽക്കാമെന്നുള്ള വാഗ്ദാനവും നല്കിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രസിദ്ധരായവരുടെ വസ്ത്രങ്ങളഴിച്ച് സുരക്ഷിതാ പരിശോധന നടത്തിയ കഥകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുൻപ്രസിഡനറ് അബ്ദുൽക്കലാമിന്റെയും ബോളിവുഡ് ആക്റ്റർ ഷരൂക്ക് ഖാന്റെയും വസ്ത്രങ്ങളഴിച്ച് അമേരിക്കയിലെ വിമാനസുരക്ഷാപരിശോധകർ പരിശോധന നടത്തിയിരുന്നു. അവർമൂലം മുസ്ലിം വോട്ടുകൾ നേടാമായിരുന്നെങ്കിലും അന്നൊന്നും ജനവികാരം ഇത്രമാത്രം ഇളകിയില്ല.    

 

ദേവയാനി രാജ്യം വിട്ടതറിഞ്ഞയുടൻ അന്നുവരെ പ്രതികാരിക്കാതെ നിശബ്ദതയിലായിരുന്ന അവരുടെ സംഗീതയെന്ന ആയമ്മ ശബ്ദിക്കാനും തുടങ്ങി. അവർ പറയുന്നു,  “ദേവയാനിയോടൊത്തുള്ള തന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു.   ഒരു സ്ത്രീ സഹിക്കാവുന്നതിലധികം അവർക്കടിമയായി ജീവിച്ചു. വീട്ടിലുള്ള ജോലി കഠിനമായിരുന്നു. ഊണും ഉറക്കവുമില്ലാതെ പണി ചെയ്യണമായിരുന്നു. ഇനിമേൽ നയതന്ത്രജ്ഞരുടെ വീട്ടുജോലിക്കായി വരുന്നവർ ചൂഷിത വലയത്തിൽപ്പെടാതിരിക്കാനും ഞാനൊരു ബലിയാടാവുകയാണ്. എന്റെ രാജ്യത്ത് മടങ്ങിപ്പോയാൽ എനിക്കിനി ജീവൻ അപകടത്തിലാകും. ഇന്ത്യയിൽനിന്ന് ആദ്യമായി യാത്ര തിരിക്കുമ്പോൾ ഏതാനും വർഷങ്ങൾ ഈ രാജ്യത്ത് ജോലിചെയ്ത് മടങ്ങിപ്പൊവണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ദരിദ്രരായ എന്റെ കുടുംബത്തെയും എനിക്ക് പുലർത്തണമായിരുന്നു. ഇത്രമാത്രം ജീവിതം അസഹ്യമായിരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സമയമില്ലാതെയുള്ള ക്ലേശകരമായ ജോലിമൂലം ഉറങ്ങാനും ഭക്ഷണം കഴിക്കാൻപോലും നേരമില്ലായിരുന്നു. എന്റേതായ മനസിനുന്മേഷം നൽകുന്ന സ്വതന്ത്രമായ  ഒരു സമയവും തന്നിരുന്നില്ല. വീട്ടുജോലികളിൽ കഷ്ടപ്പെട്ടിരുന്ന എന്നെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയെന്ന് പലതവണ കേണഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. നയതന്ത്രജ്ഞരുടെ വീടുകളിൽ ജോലിചെയ്യുന്ന എന്നെപ്പോലെ കഷ്ടപ്പെടുന്ന അനേകരുണ്ട്. അവരോടെനിക്ക് പറയാനുള്ളത് എല്ലാ അവകാശങ്ങളും ഈ രാജ്യം തരുമ്പോൾ നിങ്ങളെന്തിന് ചൂഷണം അനുവദിക്കണം? അമേരിക്കാ, അവസരങ്ങളുടെ നാടാണ്. ഈ രാജ്യത്ത് ശക്തമായ തൊഴിൽനിയമങ്ങൾ ഉണ്ട്. തൊഴിൽ ചെയ്യുന്നവരെ ചൂഷണം ചെയ്യാൻ രാജ്യം അനുവദിക്കില്ല. ലോകമാകമാനമുള്ള നയതന്ത്രജ്ഞർക്ക് എന്റെ അനുഭവങ്ങൾ പാഠമാകട്ടെ. യജമാനത്ത-തൊഴിലാളി മനൊഭാവമെന്ന അന്തരം കുറയണം.

 

ഇന്ത്യയിലെത്തിയ ദേവയാനിയും സംസാരിക്കാൻ തുടങ്ങി. കണ്ടുമുട്ടിയ ഒരു അമേരിക്കൻ നയതന്ത്രജ്ഞനോട് ദേവയാനി പറഞ്ഞു,  “നിങ്ങൾക്ക് നല്ലൊരു സുഹൃത്ത് നഷ്ടപ്പെട്ടു. തീർച്ചയായും അത് നിർഭാഗ്യകരമാണ്. പകരം ഒരു  വേലക്കാരിയേയും കള്ളുകുടിയൻ ഡ്രൈവറെയും ലഭിച്ചു. അവർ അകത്ത് ഞങ്ങൾ പുറത്ത്. ഒരിക്കൽ ഇന്ത്യയിലെ യാഥാസ്തികരായ ബാപ്പുലോകം ദേവയാനിയുടെ പൂർവികരെപ്പറ്റിയും ഇങ്ങനെ നിന്ദിച്ചു സംസാരിച്ചിരുന്നു. ഇന്ന് അതെ നാണയത്തിൽ ദേവയാനിയെന്ന ബാപ്പുവും തൊഴിൽചെയ്യുന്നവരുടെ വർഗത്തെ ഭർത്സിക്കുന്നു. ആകാശത്തിലെ തുത്തുപക്ഷി മരത്തിന്റെ മുകളിലിരുന്ന് ചെലക്കും. ലോകം മുഴുവൻ ആ പക്ഷിയുടെ അധീനതയിലെന്ന് ചിന്തിക്കുന്നുവെന്നും തോന്നിപ്പോവും. മഹത്തായ രണ്ടുരാജ്യങ്ങൾ തമ്മിലുള്ള സൌഹാർദം ദേവയാനിയെന്ന സ്ത്രീയിൽ ഒതുങ്ങുന്നതോ?  അവർ ശബ്ദിച്ചാൽ തകരുന്ന സൗഹാർദ്ദമെങ്കിൽ നഷ്ടപ്പെടുന്നതും ഇന്ത്യക്കായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളൊന്നാകെ നിലംപതിക്കും.

ദേവയാനിയുടെ പിതാവ് 'ഉത്തം ഖൊബ്രഗാഡെ സംഗീതയെ സി.ഐ.ഏ.(CIA) ഏജന്റായി ചിത്രീകരിച്ചിട്ടുണ്ട്. ഉയർന്ന റാങ്കിലുണ്ടായിരുന്ന ഈ സിവിൽ ഉദ്യോഗസ്ഥന് സംഗീതയുടെ കുടുംബം ഇന്ത്യയിലായിരുന്നെങ്കിൽ കേസുകളിൽ കുടുക്കി ക്ലേശങ്ങൾ കൊടുത്ത് പീഡിപ്പിക്കാൻ സാധിക്കുമായിരുന്നു.    
 


അമേരിക്കൻ നയതന്ത്ര കാര്യാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട 'വെയിൻ മേയ്ക്കിനും  കഥകൾ പറയാനുണ്ട്. 'ഇന്ത്യയിലെ ജീവിതം ആരോഗ്യപരമല്ല. വെല്ലുവിളികൾ ധാരാളം. വെള്ളവും വായുവും മലിനമാണ്‌. പകർച്ചവ്യാധികൾ ഏതു സമയത്തും വരാം. വഴികൾ നിറയെ നിയന്ത്രണാധീതമായ വാഹനങ്ങൾമൂലം അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. തിങ്ങിനിറഞ്ഞ ജനം വസിക്കുന്ന ലോകത്ത് ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭീകരരും കുറ്റവാളികളും ആ രാജ്യത്തിന്‌ വെല്ലുവിളിയുമാണ്. ഈ നയതന്ത്രജ്ഞൻവഴി സംഗീതയുടെ ഭർത്താവിനെ അമേരിക്കയിലെത്തിക്കാൻ രഹസ്യമായി സഹായിച്ചുവെന്ന് ഇന്ത്യാ കുറ്റാരോപണം നടത്തുന്നു. ഇന്ത്യൻജനതയെ അവമാനിക്കുന്ന ഭാഷയിലാണ്  നയതന്ത്രജ്ഞൻ യാത്ര പുറപ്പെടുന്നതിനുമുമ്പ് സംസാരിച്ചത്. "സസ്യാഹാരികളായ ഇന്ത്യാക്കാർ ബലാൽസംഗത്തിനും സ്ത്രീകളെ തട്ടികൊണ്ടുപോയി ദുരുപയോഗം ചെയ്യാനും വിരുതരാണ്.  ഞങ്ങളുടെ 'പാക്കോ' നായയ്ക്ക്‌ പൂന്തോട്ടക്കാരനെക്കാ പോഷകാഹാരം ലഭിക്കുന്നകാരണം 'നായ'  അയാളേക്കാൾ കൊഴുത്തിരിക്കുന്നു." 


നിയമക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ സംഗീതയ്ക്ക് 1375 ഡോളർ മാസം കൊടുത്തിരുന്ന കണക്കുമായി ദേവയാനിയും നിയമവക്കീലന്മാരും രംഗത്തുണ്ട്. അതിന്റെകൂടെ സംഗീതയ്ക്ക് വിലകൂടിയ പെർഫ്യൂം, ടെലിവിഷൻ സെറ്റ്, ഇലക്ട്രിസിറ്റി ബില്ലുകൾ, കേബിൾ ബില്ലുകൾ എന്നിവ ദേവയാനി കൊടുത്തിരുന്നതായി അവകാശപ്പെടുന്നു. ഇങ്ങനെയുള്ള ചിലവുകൾ കണക്കിൽ വരുമ്പോൾ മിനിമം കൂലിയെക്കാൾ കൂടുതൽ വരുമെന്നാണ് അവകാശവാദം. ഉറങ്ങാനും ഊണുകഴിക്കാനും സമയംകൊടുക്കാത്ത ദേവയാനി  തന്റെ ദാസിക്ക് വിലകൂടിയ സാധനങ്ങൾ മേടിച്ചുകൊടുത്ത് ശമ്പളത്തിൽ കണക്കെഴുതിയാലുള്ള നിയമസാധുതയും മനസിലാകുന്നില്ല. ദേവയാനിക്കും ഇങ്ങനെയുള്ള വിലകൂടിയ വസ്തുക്കളിൽക്കൂടിയാണോ ശമ്പളം ലഭിച്ചിരുന്നത്. പൌരാണിക കാലഘട്ടംപോലെ പശുവും തേങ്ങയും ടീവിയും സേവനത്തിന് പകരമായി കൊടുത്തുള്ള ബാർട്ടർധനതത്ത്വ ശാസ്ത്രത്തിൽ ദേവയാനി വിശ്വസിക്കുന്നു. സംഗീതയുടെ പേ റോളിൽ (Pay Roll) ടീവി, കേബിൾ, ഇലക്ട്രിസിറ്റി എന്നൊക്കെ പൂരിപ്പിക്കാൻ സാധിക്കുമായിരുന്നൊ? ഈ തെളിവുകളുമായി കോടതിയിൽ ചെന്നാൽ ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങളായിരിക്കുമെന്നും മനസിലാക്കണം. അതെല്ലാം സമ്മാനങ്ങളായി കോടതിതന്നെ കണക്കിൽക്കൊള്ളിക്കാതെ തള്ളിക്കളയാനാണ് സാധ്യതയുള്ളത്.

 
പരസ്പരധാരണയിലുള്ള ഇന്ത്യാ അമേരിക്കാ ബന്ധത്തിൽ സമീപകാലത്തൊന്നും ഇത്രമാത്രം മുറിവുകൾ പറ്റിയിട്ടുണ്ടെന്നും തോന്നുന്നില്ല. സംഗീതയ്ക്ക് വിസായ്ക്കായി ഫയൽ ചെയ്തപ്പോൾ തെറ്റായ വിവരങ്ങൾ ദേവയാനി നല്കിയെന്നുള്ളതാണ് അവരുടെ പേരിലുള്ള കുറ്റാരോപണം. ഈ രാജ്യത്ത് നടപ്പിലുള്ള നിശ്ചിതവേതനം സംഗീതയ്ക്ക് നിഷേധിച്ചുവെന്നതും ദേവയാനിയുടെ പേരിലുള്ള കുറ്റാരോപണങ്ങളിലുണ്ട്. ഒരു വ്യക്തിയുടെ സ്വാർഥതാൽപര്യ വിഷയത്തിൽ രാജ്യങ്ങൾ തമ്മിലുള്ള മര്യാദലംഘനം ഇന്ത്യാ നടത്തുന്നതും അമേരിക്കയെ വിസ്മയിപ്പിക്കുന്നു.

ദേവയാനി, അവരുടെ ബന്ധുക്കൾക്കെഴുതിയ ഒരു കത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. "യാതൊരു മാന്യതയും കല്പ്പിക്കാതെ എന്റെ കൈകളിൾ പലതവണകൾ കയ്യാമം വെച്ചു. വസ്ത്രങ്ങളുരിഞ്ഞ് കുറ്റവാളികളെപ്പോലെ ദേഹമാകെ പരിശോധിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ടവരൊപ്പം ജയിലിലടച്ചു. എന്റെ നയതന്ത്രജ്ഞയെന്ന പദവി കണക്കാക്കിയില്ല." എന്നാൽ ജയിലധികൃതർക്ക് പറയാനുള്ളത് മറ്റൊന്നാണ്. അവർ രാജ്യത്തുള്ള നിയമം നടപ്പിലാക്കി. കുറ്റവാളികളെങ്കിലും നിയമത്തിന്റെ ചുവടുവെപ്പിൽ തുല്യനീതി അവർക്കും വേണം." യുക്തിപൂർവ്വം ചിന്തിച്ചാൽ ജയിലധികൃതരും പറഞ്ഞത് ശരിതന്നെയാണ്. അവിടെ വർണ്ണവർഗ്ഗ വിവേചനമില്ല. ഈ രാജ്യത്ത് ജാതിവ്യവസ്ഥയോ ഉദ്യോഗസ്ഥ വാരുണ്യവർഗമോയില്ല. ആശ്രിതയായ    സംഗീതയും യജമാനത്തിയായ ദേവയാനിയും അനുസരിക്കേണ്ട നിയമം ഒന്നുതന്നെയാണ്.  

 

ഇന്ത്യൻ സമൂഹത്തിൽ വേദങ്ങളിലും പുരാണങ്ങളിലും സ്ത്രീയ്ക്ക് മാന്യത കല്പ്പിച്ചിട്ടുണ്ട്. പുരാണങ്ങൾ സ്ത്രീയെ ദൈവതുല്യമായി കല്പ്പിച്ചിരിക്കുന്നു. ഒരു സ്ത്രീയെ ബാലാല്ക്കാരം ചെയ്താലും സമൂഹത്തെ ഭയന്ന് അവർ പുറത്തുപറയുകയില്ല. പുരുഷന്റെ പീഡനങ്ങളും സ്ത്രീ ഒളിച്ചുവെയ്ക്കും. ഒളിഞ്ഞിരിക്കുന്ന കന്യകത്വത്തിന് ഇന്ത്യൻസമൂഹം വില കല്പ്പിക്കുന്നു. ഒരു സ്ത്രീയെ കുറ്റവാളിയെപ്പോലെ വസ്ത്രങ്ങളഴിച്ച് പരിശോധിച്ചപ്പോൾ ഇന്ത്യൻ സമൂഹമൊന്നാകെ വികാരങ്ങൾക്ക് കീഴ്പ്പെട്ടു. ഒരു ഇന്ത്യൻ നയതന്ത്രജ്ഞയെ പിടികൂടുന്നത് ആദ്യസംഭവമല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മീനാ മൽഹോത്ര തന്റെ  ജോലിക്കാരിയോട്‌ ക്രൂരമായി പെരുമാറിയതിന് വലിയൊരു തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നു. എന്നാൽ ജയിലോ, വസ്ത്രമൂരി പരിശോധനയോ ഇല്ലാത്തതിനാൽ ജനങ്ങളുടെ കയ്യേറ്റങ്ങളോ പ്രക്ഷോപണങ്ങളോ അന്നുണ്ടായില്ല.

 

നയതന്ത്രജ്ഞയായ ഒരു സ്ത്രീയെ തന്റെ ജോലിക്കാരത്തിയ്ക്ക് വേതനം കൊടുത്തത് കുറഞ്ഞതിന്റെ പേരിൽ അറസ്റ്റ്ചെയ്ത കഥ ഇന്ത്യയിലുണ്ടാവുകയില്ല. അങ്ങനെയുള്ള സംഭവങ്ങൾ സാംസ്ക്കാരിക സാമൂഹിക കാഴ്ച്ചപ്പാടുകൾക്ക്‌ അവിടെ യോജിച്ചതായിരിക്കില്ല. ദളിതരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയെന്നതും സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. ഒരു ദിവസം പന്ത്രണ്ടുമണിക്കൂർ ജോലിയെന്ന കണക്കിൽ ആറുദിവസത്തേക്ക് ഒരു കുക്കിന്റെ ശമ്പളം 4000 രൂപ മുതൽ 10000 രൂപാ  വരെയായിരിക്കും. ഇന്ത്യയിൽ ഭക്ഷണം പാകം ചെയ്യുവാനും സ്വന്തം കാറ് ഓടിക്കാനും വ്യക്തിപരമായി ഓരോരുത്തർക്കും ജോലിക്കാർ  കാണും. എന്നാൽ അമേരിക്കയെ സംബന്ധിച്ച് അതെല്ലാം ആഡംബരങ്ങളാണ്. അമേരിക്കയിൽ ചുരുക്കം ചിലർക്കുമാത്രമേ അങ്ങനെയുള്ള ജീവിതസൌകര്യങ്ങളിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. ജോലിക്കാരിസ്ത്രീയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചെന്ന് കേസില്ല. നിയമാനുസൃതമായ വേതനം കൊടുത്തില്ലെന്നുള്ളതാണ് കേസിനുകാരണം. അക്കാരണത്താൽ സമൂഹത്തിൽ മാന്യമായ ഒരു സ്ത്രീയെ ഇന്ത്യയിൽ ജയിലിൽ അടയ്ക്കുകയെന്നത് സംഭവിക്കാൻ സാധ്യതയില്ല. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെപ്പോലെ പ്രഭുത്വചിന്താഗതി ഒന്നാംക്ലാസ്  ഉദ്യോഗസ്ഥർ പുലർത്തുന്നതുമൂലം താഴേക്കിടയിലുള്ള ജോലിക്കാർക്ക് നീതിയും ലഭിക്കുകയില്ല. അത്തരം ഈഗോകൾ അമേരിക്കയിലെ നിലവിലുള്ള നിയമങ്ങൾക്ക് താങ്ങാൻ സാധിക്കുകയുമില്ല.

 

ദേവയാനിയെന്ന വ്യക്തിയിൽ ആരംഭിച്ച കേസ് ഇന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര നിലവാരത്തിലെത്തി. അമേരിക്കൻ അംബാസിഡർ നാൻസിപോളിനെ വിളിച്ച് ഇന്ത്യാ പരാതി സമർപ്പിച്ചു. അവിടെ അമേരിക്കൻ എംബസ്സിക്ക് മുമ്പിലുണ്ടായിരുന്ന രക്ഷാകവചങ്ങൾ എടുത്തുകളഞ്ഞു. മദ്യം വിദേശത്തുനിന്നും ഇറക്കുമതി പാടില്ലാന്നും നിയമമുണ്ടാക്കി. ഇന്ത്യയിലെ നേതാക്കന്മാർ അമേരിക്കൻ പ്രതിനിധിസംഘത്തെ കാണാൻപോലും തയ്യാറായില്ല. സ്വവർഗരതിക്കാരായ അമേരിക്കക്കാരോട് നിയമപരമായ നടപടികളെടുക്കുമെന്നും ഇന്ത്യാ ഭീഷണിപ്പെടുത്തി. 

 

കുറ്റവാളിയായ ദേവയാനിയുടെ കുടുംബവും അവരുടെ ചരിത്രവുമടങ്ങിയ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് താൽപര്യമായിരുന്നു. ദേവയാനിയുടെ വീടും കാത്ത് കുട്ടികളെയും നോക്കി പീഡനം സഹിച്ചുജീവിച്ച സംഗീതയ്ക്കുവേണ്ടി വാദിക്കാൻ ആർക്കും താല്പര്യമില്ല. വാർത്തകളിൽ തൊഴിലാളിയായ സംഗീതയ്ക്ക് പ്രാധാന്യം കല്പ്പിക്കാതെ  അവരെ വില്ലത്തിയെപ്പോലെയാണ്  ചിത്രികരിച്ചിരിക്കുന്നത്.  ഇന്ത്യാ തെറ്റുചെയ്ത സ്ത്രീയോടൊപ്പം ന്യായവാദങ്ങളുമായി ലോകത്തിന്റെ മുമ്പിൽ പ്രഹസനം കളിക്കുകയാണ്. കൊടുക്കാനുദ്ദേശിക്കുന്ന ശമ്പളം പെരുപ്പിച്ചുകാണിച്ചും വിസാഫോമിൽ  കള്ളം പറഞ്ഞും നിയമത്തെ ലംഘിച്ചും താഴ്ന്നവേതനം നല്കിയും അടിമയെപ്പോലെ സംഗീതയെക്കൊണ്ട് പണിചെയ്യിപ്പിച്ചു. ഇങ്ങനെയെല്ലാം ഒരു സ്ത്രീയ്ക്ക് കടുംയാതനകൾ കൊടുത്ത അവരെ കുറ്റവാളിയാക്കരുതെന്ന് ഇന്ത്യസർക്കാർ ആവശ്യപ്പെടുന്നു. ആ പാവപ്പെട്ട സ്ത്രീയ്ക്കായി വാദിക്കാൻ ഇന്ത്യയിൽ ആരുമില്ലെന്നുള്ളതാണ് സത്യം. ഇന്ത്യൻ പ്രധാനമന്ത്രിപോലും കുറ്റക്കാരിയായ സ്ത്രീയ്ക്കുവേണ്ടി സംസാരിച്ചു. അത് നയതന്ത്ര വിജയത്തിനായിരുന്നുവെന്ന് സങ്കൽപ്പിക്കാം. എന്നാൽ പ്രമുഖ രാഷ്ട്രീയപർട്ടികളോ സാംസ്ക്കാരിക സ്ത്രീസംഘടനകളോ രാഷ്ട്രീയനേതൃത്വമോ സംഗീതയ്ക്കുവേണ്ടി സംസാരിക്കുന്നില്ല.  

 

ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രതികരണം നീതികരിക്കാവുന്നതല്ല. അഴിമതിരഹിതമായ ഒരു നല്ല ഭരണത്തിനായി ഉയർന്നുവന്ന 'ആം ആദ്മി' പാർട്ടി ശക്തരായ രണ്ട് രാഷ്ട്രീയചേരികളെ പിന്തള്ളിക്കൊണ്ട് ഡൽഹിയുടെ ഭരണം പിടിച്ചുകഴിഞ്ഞു. എങ്കിൽ അഴിമതികൾ വെറുക്കുന്ന ഇന്ത്യൻജനത എന്തുകൊണ്ട് എല്ലാവിധ സൌഭാഗ്യങ്ങളോടെയും ജീവിക്കുന്ന തെറ്റുകാരിയായ ഒരു സ്ത്രീക്കൊപ്പം നില്ക്കുന്നു. അവരെയും ഒരു പൊതുകുറ്റവാളിയായി കണ്ടുകൂടെ? അധികാരത്തിലുള്ളവർ തൊഴിലാളികളെ ചൂഷണം ചെയ്യുകയെന്നത് ഇന്ത്യൻപാരമ്പര്യമാണ്. ബ്രിട്ടീഷ് വ്യവസ്ഥയുടെ അവസാനത്തെ വിഴുപ്പ് ഇന്നും ഇത്തരം സിവിൽ സർവീസ് സേവകർ ചുമക്കുന്നു. ഇന്ത്യൻനിയമം എന്നും ഒന്നാംകിട ശ്രേണിയിൽ ജീവിതം നയിക്കുന്നവരെ സംരക്ഷിക്കും. താണവരും വലിയവരുമെന്ന സാമൂഹിക കാഴ്ച്ചപ്പാടിനെ പുറംലോകം പരിഹസിക്കുകയേയുള്ളൂ. എങ്കിലും അഴിമതിക്കെതിരായ ഒരു പാർട്ടി ഇന്ത്യയിൽ ഉദയം ചെയ്തതും ആശ്വാസം നല്കുന്നുണ്ട്. ഒരു വർഷംമുമ്പ് ഡൽഹിയിലെ കൂട്ട ബലാൽസംഗത്തിനെതിരായി ആഗോളതലങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് ജനം ബലാൽസംഗത്തിനിരയായ സ്ത്രീയ്ക്കൊപ്പം നിന്നു. എന്നാൽ ഇന്ത്യൻജനത ഇന്ന് തെറ്റായ സ്ത്രീയോടൊപ്പം നില്ക്കുന്നു. രാജ്യം സദാചാരവിരുദ്ധമായി നീങ്ങുന്നുവെന്നല്ലെ ഇതിൽനിന്നും മനസിലാക്കേണ്ടത്.   


 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...