Sunday, April 20, 2014

ന്യൂറോഷൽ നെപ്റ്റ്യൂണ്‍ കമ്പനിയിലെ 1977 വെടിവെപ്പും വർഗീസ്‌ പരിയാരത്തിന്റെ അന്ത്യവും

By ജോസഫ് പടന്നമാക്കൽ 






ഫ്രെഡറിക്ക് കൊവാൻ
ഹഡ്സൻ  നദിയുടെ തീരത്തുള്ള ന്യൂറോഷലെന്ന  കൊച്ചുപട്ടണം ആദികാലത്തു വന്നിരുന്ന  മലയാളികളുടെ അഭയകേന്ദ്രമായിരുന്നു. ഫ്രാൻസിലെ 'ലാ റോഷൽ' എന്ന സ്ഥലത്തുനിന്നുള്ള  പ്രഞ്ചുകാർ സ്ഥാപിച്ചതാണ് ഈ പട്ടണം.1688-ൽ  കത്തോലിക്കാ പീഡനങ്ങൾമൂലം  ഫ്രാൻസിൽനിന്നും  രക്ഷപ്പെട്ട 'ഹുഗനോട്ടെന്ന' പ്രൊട്ടസ്റ്റന്റുകാരനാണ്  സ്ഥാപകൻ. ഇന്ത്യാക്കാർക്ക് തൊഴിലുകൾ  നല്കിക്കൊണ്ടിരുന്ന ഒരു ഹോസ്പിറ്റലും അനേക നേഴ്സിംഗ് ഹോമുകളും കമ്പനികളും ഉള്ളതുകൊണ്ട്  ഈ പട്ടണത്തിലേക്ക് മലയാളികളെ  ആകർഷിച്ചിരുന്നു. കൂടാതെ   പ്രൈവറ്റും പബ്ലിക്കുമായ പേരുകേട്ട  സ്കൂളുകളും താമസിക്കാനുള്ള  നല്ല അപ്പാർട്ട്മെന്റുകളും  യാത്രാ സൌകര്യങ്ങളും മെട്രോ നോർത്ത് ട്രെയിൻ സ്റ്റേഷനും  സുന്ദരമായ പാർക്കുകളുമുള്ളതുകൊണ്ട്  കുടുംബമായി താമസിക്കുന്നവർക്ക് അനുയോജ്യവും സുരക്ഷിതവുമായ
പ്രദേശമായിരുന്നു


എഴുപതുകളിലെ പ്രാരംഭകാലങ്ങളിൽ   ഭൂരിഭാഗം മലയാളീകുടിയേറ്റക്കാർക്കും സ്വപ്നഭൂമിയായ അമേരിക്കാ   പുതിയൊരു  രാജ്യമായിരുന്നു. എങ്കിലും പരസ്പരമുള്ള കൂട്ടായ്മ  പലർക്കും   സന്തോഷം നല്കിയിരുന്നു. സ്വന്തം കുഞ്ഞുങ്ങളെയും  നാട്ടിലെ സഹോദരീ സഹോദരങ്ങളെയും  പ്രായമായ  മാതാപിതാക്കളെയും സംരക്ഷിക്കാൻ  ഓരോരുത്തരും    ബാദ്ധ്യസ്ഥരുമായിരുന്നു. തെരഞ്ഞെടുത്ത ഈ രാജ്യത്ത് തനതായ പ്രശ്നങ്ങൾ പങ്കിട്ട് ഒത്തൊരുമയോടെ ഒരേ സമൂഹമായി മലയാളി കുടുംബങ്ങൾ  കഴിഞ്ഞിരുന്നു. പരസ്പരം തമ്മിൽക്കണ്ടും ടെലഫോണ്‍വഴിയും കുശലങ്ങളും ആശയവിനിമയങ്ങളിൽക്കൂടിയും  ഒരാത്മബന്ധവുമുണ്ടാക്കിയിരുന്നു. മാസത്തിലൊരിയ്ക്കൽ സമ്മേളനഹാളിൽ ഭക്ഷണവും പങ്കുവെച്ച് തീൻമേശകൾക്കുമുമ്പിൽ  നർമ്മരസങ്ങൾ കൈമാറിയിരുന്ന കാലവും ഒർമ്മയിൽ വരുന്നുണ്ട്.  പിന്നീട് കുടുംബങ്ങൾ വിപുലീകരിച്ചുകൊണ്ടിരുന്നു.   വിവാഹിതരായവരുടെ ഇണകളും വന്നുകൊണ്ടിരുന്നു.  മാതാപിതാക്കളും സഹോദരീസഹോദരങ്ങളും കുടുംബങ്ങളുംവഴി സമൂഹവും വലുതായി. പ്രശ്നസങ്കീർണ്ണങ്ങളായ  ജീവിത ആയോധനത്തിൽ  ആദ്യകാല സൌഹാർദ്ദബന്ധങ്ങളുടെ മാറ്റും പരിശുദ്ധിയും കുറയാനും തുടങ്ങി. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളും തിരക്കുപിടിച്ച ജീവിതവും പള്ളികളും പുരോഹിതരും സമൂഹത്തെ പലതായി വിഭജിക്കുകയും ചെയ്തു. ചിലരിൽ മതവും സ്വാർഥതയും മുളച്ചുപൊങ്ങി. അത് ആത്മബന്ധങ്ങളുടെയും സ്നേഹകൂട്ടായ്മയുടെയും ശുഭവസാനമായിരുന്നു.


വർഗീസ്‌- മണി ദമ്പതികൾ 1976 നവംബർമുതൽ ന്യൂറോഷലുള്ള 80 ഗയോണ്‍  അപ്പാർട്ട്മെന്റിൽ  താമസിച്ചിരുന്നു. അക്കാലത്ത് അവർ നവ   വധൂവരന്മാരായിരുന്നതുകൊണ്ട് വർഗീസിനെ പരിചയപ്പെടാൻ ഞാനൊരിക്കലും  ശ്രമിച്ചിട്ടില്ലായിരുന്നു.  മണിയും മണിയുടെ സഹോദരി സുമയും   ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായിരുന്നു. വഴിയിൽവെച്ച്  മണിയൊരിയ്ക്കൽ  ഭർത്താവായ വർഗീസ്‌ പരിയാരത്തിനെ പരിചയപ്പെടുത്തിയതായും ഓർക്കുന്നു. കാഴ്ചയിൽ ഇരു നിറവും ചുരുണ്ട തലമുടിക്കാരനുമായിരുന്നു. വർഗീസിന്റെ ചുരുണ്ട തലമുടിയും മലയാളീനിറവും  വരാനിരിക്കുന്ന  ഒരപകടത്തിന് മുന്നോടിയാവുകയും ചെയ്തു.കറുത്ത വർഗക്കാരന്റെ തലമുടിയും ഇരുണ്ട ദേഹവും കറുത്തവരോടും യഹൂദരോടും വിരോധമുള്ളവന്റെ  തോക്കിന്റെയുന്നം പിഴച്ചില്ല.


വർഗീസ്‌ മരിക്കുന്നതിന്  ഏതാനും ദിവങ്ങൾക്കുമുമ്പ്   80 ഗയോണിൽ  പതിവായി നടത്താറുണ്ടായിരുന്ന   പാർട്ടിയിൽ ‌  ഞാൻ  അദ്ദേഹത്തോട് സംസാരിച്ചതും ഓർക്കുന്നു.  ഒരേ മേശയിൽ വർഗീസും മറ്റൊരു സുഹൃത്തും തമ്മിൽ  അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകളിൽ  നിശബ്ദനായി  ഞാനും പങ്കുചേർന്നിരുന്നു. അന്ന് ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റി അജ്ഞനായിരുന്ന ഞാൻ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല.  അദ്ദേഹം ഇന്ദിരാ ഗാന്ധിയുടെ നയങ്ങൾക്കെതിരായി വീറോടെ വാദിക്കുന്നതും കേട്ടു. പ്രസിഡന്റ്  ഫക്രുതിൻ ആലി അഹമ്മദിന്റെ വിളംബരമനുസരിച്ച്  1975 മുതൽ 1977 വരെയുള്ള 21 മാസക്കാലം ഇന്ത്യയിൽ  ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്ന  കാലവുമായിരുന്നു.


1977ലെ വാലന്റയിൻദിനത്തിൽ നാസിപ്രേമിയും വെയിറ്റ് ലിഫ്റ്ററുമായ ഫ്രെഡി കൊവാനെന്ന (Frederick William Cowan) കുപ്രസിദ്ധനായ ഒരു  ഭീകരൻ  നെപ്റ്റ്യൂണ്‍ കമ്പനിയിലെ വെടിവെപ്പുമൂലം ന്യൂറോഷൽ നിവാസികളെയും അമേരിക്കൻ മലയാളീ  ലോകത്തെയും   ഞെട്ടിപ്പിച്ചുകൊണ്ട്  വാർത്തകളിൽ പ്രാധാന്യം നേടി. അയാളുടെ തോക്കിന്മുനയിൽ വർഗീസും ബലിയാടായി തീർന്നു. ഏ ബി.സി. യും സി.ബി.എസും നിറുത്താതെ ഈ ഭീകര വാർത്ത പ്രക്ഷോപണം ചെയ്തുകൊണ്ടിരുന്നു.    നാസിഭക്തനായ   ഭീകരനിൽനിന്നും പരിയാരത്ത് വർഗീസ്‌വെടിയേറ്റ സംഭവം  ഇന്നും ഇവിടുത്തെ പഴമക്കാരായ മലയാളികളുടെ മനസ്സിൽ  വിട്ടുമാറാതെയുണ്ട്.    അന്നവിടെയുണ്ടായിരുന്ന  നെപ്ട്യൂണ്‍  മൂവിംഗ് കമ്പനിയിൽ പത്തുപേരെ   അയാൾ  വെടിവെച്ചു. വെടിയുണ്ട തുളച്ച്   ഉടനടി അഞ്ചുപേർ സംഭവസ്ഥലത്ത്   മരിച്ചു വീഴുകയും ചെയ്തു.  ആറാമതൊരാൾ ഒരാഴ്ചയ്ക്കു  ശേഷവും മരിച്ചു.  തോക്കുധാരിയായ  ഫ്രെഡിയെപ്പറ്റി  സുഹൃത്തുക്കൾക്കുണ്ടായിരുന്ന ധാരണ വെറുമൊരു സാധാരണ മനുഷ്യനെന്നായിരുന്നു. കഠിനാദ്ധ്വാനിയായ ഫ്രെഡി  തന്റെ മാതാപിതാക്കളോടൊപ്പം യോങ്കെഴ്സിലായിരുന്നു  സംഭവനാളുകളിൽ  താമസിച്ചിരുന്നത്. 


ജർമ്മൻ ഏകാധിപതിയായിരുന്ന 'ഹിറ്റ്ലർ'  അയാളുടെ ആരാധ്യദേവനായിരുന്നു. നാസികളുടെ പോലുള്ള ആയുധങ്ങൾ ശേഖരിക്കുന്നത്  ഹോബിയുമായിരുന്നു.  ജർമ്മൻ ഹെൽമെറ്റ്‌ ധരിക്കാനും ഇഷ്ടപ്പെട്ടിരുന്നു.  ബെഡ്റൂമിൽ നിന്നും പോലീസ് കണ്ടെടുത്ത ഒരു നാസി പുസ്തകത്തിൽ 'മനുഷ്യ ജാതിയിൽ യഹൂദരും കറുത്ത വർഗക്കാരും അവരെ സംരക്ഷിക്കുന്ന പൊലീസുകാരുമാണ്  നികൃഷ്ട ജീവികളെ'ന്നും  ഫ്രെഡി കൊവാൻ   ഒരു കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു.  ഫ്രെഡിയൊരിക്കൽ   കുടിച്ചു ബൊധമില്ലാതിരുന്ന സമയത്ത് ഒരു പട്ടിയെ തൊഴിച്ചു കൊന്നു.  കാരണം ആ പട്ടി കറുത്തതായിരുന്നു. മറ്റൊരവസരത്തിൽ  ഒരു ബാറിൽ കയറി ഒരു യഹൂദസ്ത്രീയോട് സംസാരിക്കേണ്ടി വന്നതിൽ  അവിടുത്തെ ടെലിവിഷൻ  തല്ലി പൊട്ടിച്ചു. സമീപവാസിയായ ഒരു സ്ത്രീയുടെ കൂട്ടുകാരൻ കറുത്തവനായതുകൊണ്ട്  അവളെ തോക്കുചൂണ്ടികാണിച്ചു് പേടിപ്പിച്ചു. സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ച്  ഫ്രെഡിയ്ക്ക് സ്ത്രീകളോട് വലിയ  മമതയില്ലായിരുന്നു.  "നീ ഒരു പുരുഷനാണെങ്കിൽ തോക്ക് മേടിക്കൂവെന്ന്" അയാൾ സഹപ്രവർത്തകരെ  ഉപദേശിയ്ക്കുമായിരുന്നു. വർഗവിവേചന ഭ്രാന്തനായ ഫ്രെഡി  ചിലപ്പോൾ കൊലവിളികൾ  നടത്തുമ്പോൾ ചുറ്റുമുള്ളവരെ   ഭയവിഹ്വലരാക്കുകയും  ഞെട്ടിയ്ക്കുകയും ചെയ്തിരുന്നു. 


നെപ്റ്റ്യൂണിൽ  തോക്കുധാരിയായ  ഫ്രെഡി   പ്രവേശിച്ചത് അന്നൊരുദിവസം വാലന്റീയൻ ദിനത്തിൽ  രാവിലെ ഏഴര മണിയ്ക്കായിരുന്നു . അയാളുടെ ലക്‌ഷ്യം  താല്ക്കാലികമായി കമ്പനിയിൽനിന്നും  തന്നെ  പറഞ്ഞുവിട്ട  യഹൂദ സൂപർവൈസർ നോർമാൻ ബിങ്ങിനെ വക വരുത്തുകയെന്നതായിരുന്നു.   പ്രതികാരദാഹത്തോടെ   തോക്കുമായി കമ്പനിയ്ക്കുള്ളിൽ പ്രവേശിച്ച അയാളുടെ  വഴിയിൽ കാഫറ്റീരിയാ ലോബിയ്ക്കുള്ളിൽ  അന്നുകണ്ട മൂന്നു  കറുത്ത വർഗക്കാരെ  ഉടൻതന്നെ വെടിവെച്ചു കൊന്നു. അവിടെ കാപ്പികുടിച്ചുകൊണ്ടിരുന്ന നാലാമതു കണ്ട മലയാളിയായ വർഗീസ്‌ പരിയാരത്തിനെയും  വെടി വെച്ച് താഴെയിട്ടു. വർഗീസിന്റെ കാലിനിട്ടാണ് വെടിയേറ്റത്. മണിക്കൂറുകളോളം  ഫ്രെഡിയുടെ ചീറി പായുന്ന വെടിയുണ്ടകളിൽക്കൂടി  ആർക്കും   സമീപത്തടുക്കാൻ  സാധിക്കാത്ത കാരണം നിസഹായനായി രക്തം വാർന്നാണ്  വർഗീസ്  ‌ മരിച്ചത്.  ഭ്രാന്തൻഫ്രെഡി  കെട്ടിടത്തിലന്ന്  കയറുന്നത്‌   കണ്ടയുടൻ  അയാൾ തേടുന്നയിരയായ സൂപ്പർവൈസർ  'ബിംഗ്'  തന്റെ ഓഫീസ് മുറിയിൽനിന്നും രക്ഷപ്പെടാനായി  മറ്റൊരു മുറിയിലുള്ള മേശയുടെ താഴെയായി  ഒളിച്ചിരുന്നു. 


ആദ്യത്തെ പത്തുമിനിറ്റുനുള്ളിൽ  വെടിയുണ്ടകൾ ചീറി പായുന്നതിനിടെ  ഒരു പോലീസ് ഓഫീസർ സംഭവസ്ഥലത്തു വന്നിരുന്നു. അദ്ദേഹവും ഈ നര ദാഹിയുടെ തോക്കിന്റെ വെടിയുണ്ടയിൽ മരിച്ചു. വന്നെത്തിയ മറ്റു മൂന്നു  പോലീസുദ്യോസ്ഥരെയും മുറിവേൽപ്പിച്ചു. പോലീസ് വണ്ടിയുടെ കണ്ണാടികൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ജനാല്ക്കയില്ക്കൂടി അയാൾ  ഒളിഞ്ഞിരുന്ന് വെടിവെച്ച് തകർത്തു. സമീപത്തുള്ള സ്കൂൾ കെട്ടിടത്തിലെ ജനാലകളിലും വെടിയുണ്ടകൾ തുളച്ചു കയറ്റി.   ഉച്ചയോടുകൂടി 300 പോലീസ് ഓഫീസർമാർ  കെട്ടിടത്തിനു ചുറ്റുമുള്ള നിരത്തുകളിൽ നിരന്നിരുന്നു. ഫ്രെഡി കൊവാൻ  'തനിക്ക് വിശക്കുന്നുവെന്നും  പൊട്ടറ്റോ സലാഡ് വേണമെന്നും  താനാരെയും ഉപദ്രവിക്കില്ലെന്നും  പറഞ്ഞ്  ന്യൂറോഷൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു.  ചെയ്ത കുറ്റങ്ങൾക്ക് ക്ഷമയും ചോദിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയാൾ സ്വയം നെറ്റിയിൽ വെടി വെച്ച് ആത്മഹത്യ ചെയ്തു. കെട്ടിടത്തിൽ കയറിയ പോലീസിന് ഫ്രെഡി മരിച്ചോ ഇല്ലയോയെന്ന് വ്യക്തമല്ലായിരുന്നു. പേടിച്ചരണ്ട പതിനാല് ജോലിക്കാരും അവിടെ ഭയന്നുവിറച്ച്  ഭീകരനില്നിന്നും ഒളിച്ചിരിപ്പുണ്ടായിരുന്നു.


1943 ജൂണ്‍ മാസം ഒന്നാംതിയതി ഫ്രെഡറിക്ക് വില്യം കൊവാൻ  ന്യൂറോഷലിൽ ജനിച്ചു. ഒരു പോസ്റ്റലുദ്യോഗസ്ഥനായിരുന്ന  വില്ല്യമിന്റെയും ഡൊറോത്തിയുടെയും മകനായിരുന്നു അയാൾ. മാതാപിതാക്കളോടൊപ്പം  യോങ്കെഴ്സിൽ താമസിച്ചിരുന്നു. ഫ്രെഡിയ്ക്ക് രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു.  ബ്ലസഡ്‌   സാക്രമെന്റ്റ് എലിമെന്ററി സ്കൂളിൽ പഠിച്ച് 1957-ൽ അവിടെ പഠനം പൂർത്തിയാക്കി. സ്കൂൾ ജീവിതത്തിലെ എട്ടുവർഷക്കാലവും പഠിക്കാൻ നല്ല മിടുക്കനായിരുന്നു. 'നല്ല കയ്യക്ഷരത്തിന്റെ ഉടമയും ക്ലാസ്സിൽ മുടങ്ങാതെ വന്നിരുന്ന  കുട്ടിയുമായിരുന്നെന്ന്' ഫ്രെഡിയുടെ .ഒരു അദ്ധ്യാപകൻ സംഭവം കഴിഞ്ഞ്  വാർത്താ ലേഖകരോട് പറയുകയുണ്ടായി.  പിന്നീട് ഫ്രെഡി വൈറ്റ്പ്ലയിൻസിലുള്ള   സ്റ്റെഫനാക്ക് കത്തോലിക്കാ സ്കൂളിൽനിന്നും  ഹൈസ്കൂൾ പൂർത്തിയാക്കി. അവിടെ  അമേരിക്കൻ ഗയിമായ  ഫൂട്ബോൾ  കളിക്കാരനായിരുന്നു.1961- ൽ  വില്ലനോവാ യൂണിവേഴ്സിറ്റിയിൽ  എഞ്ചിനീയറിംഗിന് പഠിക്കാൻ തുടങ്ങി.  പഠനം പൂർത്തിയാക്കാതെ  1962 -ൽ മിലിട്ടറിയിൽ ചേർന്നു. ജർമ്മനിയിലെത്തിയ അദ്ദേഹം  വഴിയിൽ കിടന്ന ഒരു  വോള്സ് വാഗണ്‍ വണ്ടി സ്വയമുയർത്തി തലകീഴായി മറിച്ചിട്ട് കൈ കാലുകൾകൊണ്ട്‌ കേടുപാടുകളുണ്ടാക്കി.  അന്ന് പട്ടാളകോടതിയെ അഭിമുഖീകരിക്കേണ്ടി വന്നു. 1965-ൽ ഒരു കാറപകടമുണ്ടാക്കിയിട്ട് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതുമൂലം ജയിൽ ശിക്ഷയും  കിട്ടി.1965 മാർച്ച് മാസം അയാളെ  അമേരിക്കയിലേക്ക് മടക്കിയയച്ചു. 


കമ്പനിയിലെ തൊഴിലിൽ  വീഴ്ച വരുത്തിയതിന് രണ്ടാഴ്ച ത്തെയ്ക്കായിരുന്നു  ഫ്രെഡിയെ ജോലിയിൽനിന്ന് പുറത്താക്കിയത്. കമ്പനിയിൽ സ്ഥിരം വരുന്ന കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയെന്നതും കാരണമായിരുന്നു. ഒരു റെഫ്രിജരേറ്റർ  മാറ്റാൻ സൂപ്പർവൈസർ ഫ്രെഡിയോടാവശ്യപ്പെട്ടപ്പോൾ അനുസരിക്കാതിരുന്നതും  ഫ്രെഡി  കമ്പനിയുടെ കറുത്ത പട്ടികയിൽപ്പെടാൻ കാരണമായി. താല്ക്കാലികമായി  പിരിച്ചുവിട്ടതിന്റെ  കാലാവധി കഴിഞ്ഞ്  സംഭവത്തിൻറെ  തലേദിവസം  വീണ്ടും ജോലിയ്ക്ക് വരേണ്ടതായിരുന്നു. പക്ഷെ   അയാളന്ന്  കമ്പനിയിൽ  ഹാജരായില്ല.


250 പൌണ്ട് ഭാരവും ആറടി പൊക്കവുമുള്ള ഈ തോക്കുധാരി  പത്തു വർഷത്തോളം നെപ്ട്യൂണ്‍ കമ്പനിയിൽ ജോലിചെയ്തിരുന്നു. പോലീസുമായി  ഒരു മണിക്കൂറോളമന്ന്  പരസ്പരം വെടി വെച്ചുകൊണ്ടിരുന്നു. ദിവസം മുഴുവൻ വെടിവെയ്ക്കാനുള്ള വെടിയുണ്ടകൾ അയാളുടെ കൈവശമുണ്ടായിരുന്നു. റൊണാൾഡ്‌  കോവൽ എന്നൊരാൾ നെപ്ട്യൂണിന്റെ  ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പറയുന്നതിങ്ങനെ,  ' അന്ന് ഫ്രെഡി  കമ്പനിയ്ക്കുള്ളിൽ പ്രവേശിച്ചപ്പോൾ താൻ വാതിലിനൊരടി മാറി നില്ക്കുകയായിരുന്നു.  ഫ്രെഡിയുടെ ഉഗ്രമായ  മസിലും തോക്കും കണ്ടയുടൻ ഭയംകൊണ്ട് വിറച്ചിരുന്നു. ഒന്നും ചെയ്യരുതേയെന്ന് ജീവനുവേണ്ടി  താൻ  ഫ്രെഡിയോട്  യാജിച്ചു.''ഫ്രെഡി തോക്കും ചൂണ്ടി പറഞ്ഞു, "പോവൂ, ഇനിമേലിൽ  നെപ്ട്യൂണിലേക്ക്  നീ മടങ്ങി വരരുത്". ‍ "പിന്നീട്  പുറകോട്ട്  നോക്കിയില്ല. ജീവനും കൊണ്ട് ഓടിക്കൊണ്ടിരുന്നു."   സൂപർ വൈസർ 'നോർമാൻ ബിംഗിനെ'  വെടിവെക്കാൻ   'നോർമാനെവിടെ' യെന്നലറിക്കൊണ്ട് തോക്കുമായി ചുറ്റും തേടുന്നുണ്ടായിരുന്നു. അനേക മണിക്കൂറുകളോളം  ഒളിച്ചിരുന്ന 'നോർമാന്' പരിക്കുകളൊന്നും കിട്ടിയില്ല.



നാസി കാലത്തുണ്ടായിരുന്ന  കിട്ടാവുന്ന തരങ്ങളിലുള്ള തോക്കുകൾ   ഫ്രെഡി കൊവാൻ ശേഖരിക്കുമായിരുന്നു.  ഹിറ്റ്ലറെ  ആരാധിക്കുന്ന വിവരം മറ്റുള്ളവരിൽനിന്നും ഒളിച്ചും വെച്ചിരുന്നില്ല.   കുരിശുകൾ, കത്തികൾ, തലയോട്ടികൾ,സ്വാസ്തിക, നാസി കൊടികൾ  എന്നീ  പച്ച കുത്തിയ അടയാളങ്ങൾ അയാളുടെ കൈകളിലും ദേഹത്തും കാണാമായിരുന്നു. വെടിവെക്കുന്ന സമയം അയാളുടെ മാതാപിതാക്കളും  ബന്ധു ജനങ്ങളും സംഭവസ്ഥലത്തു വന്ന്  ഫ്രെഡി കൊവാനോട്‌  'മകനേ കീഴടങ്ങൂവെന്ന്'  കേണപേക്ഷിച്ചിട്ടും പ്രയോജനമുണ്ടായില്ല. ആദ്യത്തെ തുടർച്ചയായ വെടിവെപ്പിനു ശേഷം അനേക മണിക്കൂറുകളോളം  വെടിയുടെ  ശബ്ദമില്ലായിരുന്നു.  ഇടവേളയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് രണ്ടേമുക്കാൽ മണിയോടെ  വെടിയുടെ ഒരു ശബ്ദം  പുറം ലോകം കേട്ടു. അത് അയാൾ സ്വയം വെടിവെച്ചതായിരുന്നു.  അധികാരികൾ  ഫ്രെഡി കൊവാൻ  മരിച്ചുകിടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ ഭയപ്പെട്ടു.  അയാളുടെ കൈവശം പൊട്ടിത്തെറിക്കുന്ന ബോംബുണ്ടെന്നോർത്തിരുന്നു. എന്നാൽ അത്തരം ബോംബോ ഹാൻഡ് ഗ്രനേഡോ  അവിടെയുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെ  ഫ്രെഡി കൊവാന്റെ മൃതശരീരം പുറത്തെടുത്തു. 


പരിയാരം വർഗീസ്  നെപ്റ്റ്യൂണ്‍ കമ്പനിയിൽ അന്ന് ഇലക്ട്രിഷ്യനായിരുന്നു.   വർഗീസിന് ‌ കമ്പനിയിൽ ജോലി ലഭിച്ചത് ഒരാഴ്ച മുമ്പായിരുന്നു.  സുവർണ്ണ ഭൂമിയിലെ കിട്ടാനുണ്ടായിരുന്ന ആദ്യത്തെ പേചെക്കുപോലും ആ പാവം കണ്ടില്ല.  അമേരിക്കയിൽ   കുടിയേറിയതും ന്യൂറോഷലിൽ വന്നതും  മരിക്കുന്നതിന്  നാലുമാസം മുമ്പായീരുന്നു. താൻ  പഠിച്ച  തൊഴിലിൽ ജോലി കിട്ടിയതിൽ  വർഗീസ്‌ വളരെയേറെ സംതൃപ്തനുമായിരുന്നു.


നെപ്റ്റ്യൂണിലെ  വെടിവെപ്പിൽ ഞാനന്ന്  മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന് എന്റെകൂടെ ജോലി ചെയ്തിരുന്ന ഫ്രെഡ് ജോണ്‍സൻ എന്നയാൾ  റേഡിയോയിൽക്കൂടി  വാർത്ത ശ്രവിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് നെപ്റ്റ്യൂണിലെ വെടിവെപ്പിനെപ്പറ്റിയുള്ള വാർത്ത  കേട്ടത്.  കൊല്ലും കൊലയും അമേരിക്കയിൽ സ്ഥിരമായതുകൊണ്ട്  നെപ്ട്യൂണിലെ ‍ വാർത്തകൾക്കധികം  ഞാനന്ന് വലിയ പ്രാധാന്യവും കൽപ്പിച്ചില്ല.  പരിയാരത്ത് വർഗീസിന് വെടിയേറ്റ വാർത്തയും  കേട്ടു. അദ്ദേഹം ആ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നതും  അറിയില്ലായിരുന്നു. വർഗീസിന്റെ മരണം വിശ്വസിക്കാൻ സാധിക്കാതെ   മറ്റുള്ള സുഹൃത്തുക്കളിൽനിന്നും അന്വേഷിച്ച് അത് സത്യമാണെന്നും മനസിലാക്കി.  സംഭവിച്ചതറിയാനുള്ള ജിജ്ഞാസകാരണം  ജോലിയിൽനിന്നും  ഞാൻ ഉടൻതന്നെ നെപ്റ്റ്യൂണ്‍ കമ്പനി നിലകൊള്ളുന്ന സ്ഥലത്തേക്ക് കാറോടിച്ചു. നൂറുകണക്കിന് പോലീസ് വണ്ടികൾ നിരന്നുകിടക്കുന്ന നിരത്തിലേക്ക് അടുക്കാൻ സാധിച്ചില്ല. ഒരു സുഹൃത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും  സംഭവിച്ച ദുരന്തത്തെയോർത്ത്  മനസാകെ ദുഖവും വേവലാതിയുമുണ്ടായിരുന്നു.


വർഗീസിന്റെ മൃതദേഹം വല്ഹാല്ലാ ഹോസ്പിറ്റലിൽ കിടത്തിയിരിക്കുന്നതറിഞ്ഞ് അവിടേയ്ക്ക് തിരിച്ചു. അറിഞ്ഞുകേട്ട   മലയാളികൾ   ഹോസ്പിറ്റലിന്റെ  പരിസരങ്ങളിൽ ഉണ്ടായിരുന്നു. ആരെയും മൃതദേഹം കാണാൻ അനുവദിച്ചിരുന്നില്ല.  മരിച്ചയാളിന്റെ  സ്വന്തമാണെന്നു  തെറ്റിദ്ധരിച്ച്  മൃതദേഹം കാണാൻ എന്നെ അനുവദിച്ചു.  മൃതനായി കിടക്കുന്ന വർഗീസിന്റെ  ശരീരം ഒരു ജനാലയുടെ സമീപം കിടത്തിയിരിക്കുന്നത് കണ്ടു. ഉറങ്ങി കിടക്കുന്നുവെന്നേ തോന്നുമായിരുന്നുള്ളൂ. ഒരു നിമിഷം ദേഹി വെടിഞ്ഞ നിശ്ചലമായ ആ ദേഹത്തെ  ഞാനൊന്ന് നോക്കി. യാതൊരു കുറ്റവും ചെയ്യാതെ സത്യമായി ജീവിച്ച യുവാവായ ഒരു മനുഷ്യൻ അവിടെ വിശ്രമിക്കുന്നു. മനുഷ്യത്വമറ്റുപോയ ഒരുവന്റെ തോക്കുമുനയിൽ അവസാനിച്ച അവനിനി നിർവൃതിയിലായിരിക്കും.  ജീവിക്കുന്നവർക്ക് ഇനിയും ദൈവസ്ത്രോത്രങ്ങളും ഗാനങ്ങളും പാടിയേ തീരൂ. സ്വതന്ത്രനായ അവൻ  ഭാഗ്യവാനായി ദൈവത്തിങ്കലും. അവനെ നഷ്ടപ്പെട്ടവരായവർക്ക് ഓർമ്മകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. വേദനകൾക്ക് ശമനവും ഉണ്ടാവില്ല. എവിടെയോ ആ മുഖം  ഇന്നും മനസിലെവിടെയോ  ഒളിഞ്ഞിരിപ്പുണ്ട്. 



അന്നുള്ള മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും ബന്ധുക്കളുടെ വീർപ്പുമുട്ടലുകളും  അദ്ദേഹത്തിൻറെ വിധവയായ ഭാര്യയുടെ വിലാപവും  ഹൃദയം പൊട്ടുന്ന കാഴ്ചകളായിരുന്നു. തികച്ചും സുപരചിതനല്ലാതിരുന്ന വർഗീസിന്റെ മരണാനന്തര ചടങ്ങുകളിലെല്ലാം ആയിരക്കണക്കിന്   ജനങ്ങൾ സംബന്ധിച്ചു. അതിനുശേഷം മൃതദേഹം  ജനിച്ച നാട്ടിലേക്ക്  കൊണ്ടുപോയി; അവിടെയുള്ള സെമിത്തേരിയിൽ  കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്ക്കരിക്കുകയും ചെയ്തു.  ഫ്രെഡി കൊവാന്റെ തോക്കിൻമുനയിൽ നിശബ്ദനായ  വർഗീസിനെ  അമേരിക്കൻ മലയാളീ  കുടിയേറ്റചരിത്രത്തിന്റെ സുവർണ്ണതാളുകളിൽ  റ്റൈറ്റാനിക്ക് കഥപോലെ  രേഖപ്പെടുത്തിക്കഴിഞ്ഞു. 


വർണ്ണ വിവേചനം പുലർത്തുന്ന  ഒരു  ക്രൂരനിൽനിന്നാണ് നിസഹായരായ ഏതാനും പേരും അവരെ രക്ഷിക്കാൻ വന്ന നിയമ പാലകനും മരിച്ചത്. മരിച്ചവരുടെ കുഞ്ഞുങ്ങളായ മക്കൾ തങ്ങളുടെ പിതാവ് എന്തിന്റെ  പേരിൽ മരിച്ചെന്ന് ചോദിച്ചാൽ ചുറ്റുമുള്ള ബന്ധുക്കൾ എന്തുത്തരം പറയും? തങ്ങളുടെ പിതാവ് യഹൂദനായി, കറുത്ത വർഗക്കാരനായി, നിറമില്ലാത്ത   ഭാരതീയനായി ജനിച്ചത്‌ പാപമോ? ഇതു തന്നെയാണ് ഭാരതത്തിലെ  ദളിതരായവർക്കും  ഉന്നതകുല ജാതരായവരോട് ചോദിക്കാനുള്ളത്. വളരുന്ന മരിച്ചവരുടെ  മക്കളും ഇനി സംശയങ്ങളായി വരാം. ഒരുപക്ഷെ  ജീവിതസത്യങ്ങളെ  അവരുൾക്കൊണ്ടേക്കാം.  തന്റെ അപ്പന്റെ കഥ ഒളിച്ചുവെച്ചന്നോർത്ത് ഉറക്കമില്ലാത്ത രാത്രികൾ  അവനെ, അവളെ  ശാന്തമായി വേട്ടയാടുന്നുണ്ടാകാം.   മരണമെന്ന സത്യത്തിനുമുമ്പിലുള്ള  ഉറക്കമെന്താണ്? നിറത്തിന്റെ   പേരിൽ, വർഗത്തിന്റെ പേരിൽ മരിച്ചെന്ന്  മരിച്ചവരറിയുന്നില്ല. എന്നാൽ ഉറക്കമില്ലാതെ ജീവിക്കുന്നവരറിയുന്നു.  ദൈവ സൃഷ്ടിയിലൊന്നായ നാമെല്ലാം ഒന്നിച്ചോടുന്നു.  അത് സത്യമാണ്. ഇത്തരം വർണ്ണ വർഗ വിവേചനമുള്ള ഭ്രാന്തൻ ലോകമായിരുന്നെങ്കിൽ   എനിക്കോടാൻ സാധിക്കില്ലായിരുന്നു. ഈ ക്രൂരത മനുഷ്യജാതിയിൽനിന്നും വിട്ടകലണം.


 യുവാവായ വർഗീസ്‌ പ്രതീക്ഷകളോടെ  ഡോളറിന്റെ  നാട്ടിൽ വന്നു. ചെറുപ്പകാലത്തിലെ  ഊഷ്മളതയിൽ  സ്നേഹമുള്ള ഭാര്യ, മക്കൾ, കുടുംബം അങ്ങനെയേറെ സ്വപ്നങ്ങളുമായിട്ടാണ് ഈ നാടിന്റെ മണ്ണിൽ കാലുകുത്തിയത്. എന്നാൽ അവരുടെ ദാമ്പത്തിക ജീവിതം വെറും നാലുമാസത്തിനുള്ളിൽ അവസാനിച്ചു.  വിധി അദ്ദേഹത്തെ മാന്യമായി  മരിക്കാൻ അനുവദിച്ചില്ല.  ഒരു ഭീകരന്റെ തോക്കിൽനിന്നും വന്ന വെടിയുണ്ടകളിൽ ഇല്ലാതാക്കി. സൂര്യോദയ കിരണങ്ങളിൽ അന്നുണർന്ന വർഗീസ്‌ അന്നത്തെ സൂര്യാസ്തമയം താനില്ലാത്തതെന്ന് അറിഞ്ഞിരുന്നില്ല.




കൊവാൻ ഉപയോഗിച്ച ആയുധങ്ങൾ

 


പോലീസ് കാറിലെ  ബുള്ളറ്റ് ദ്വാരങ്ങൾ

കൊവാൻ ഉപയോഗിച്ച ആയുധങ്ങൾ

 

പോലീസ് ഓഫീസർ അല്ലൻ മക്കലെഡിന്റെ ശവസംസ്ക്കാരം
 
 
 
 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...