Thursday, September 11, 2014

പായ്‌ വഞ്ചിയിൽ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികൻ



By ജോസഫ് പടന്നമാക്കൽ 

നാവിക കമാണ്ടർ അഭിലാഷ് ടോമി ഒരു പായ് വഞ്ചിയിൽ ഏകനായി  ഭൂഗോളത്തെ ചുറ്റിക്കറങ്ങിയത് ഭാരതചരിത്രത്തിന്റെ താളുകളിൽ  പുതിയതായ ഒരു അദ്ധ്യായം കുറിച്ചുകൊണ്ടായിരുന്നു.   ഭൂഗോളത്തെ ചുറ്റുന്ന  ആദ്യത്തെ ഇന്ത്യൻ, രണ്ടാമത്തെ ഏഷ്യൻ, എഴുപത്തിയൊമ്പതാമത്തെ ലോകസഞ്ചാരി എന്നീ അതുല്യ നേട്ടങ്ങൾ കൈവരിച്ചു. നാവിക വണ്ടി നിറുത്താതെ  സമുദ്രത്തിൽക്കൂടെ വിശ്രമമില്ലാതെ യാത്ര ചെയ്തതും സാഹസികനായ  അഭിലാഷിന്റെ  നേട്ടമായിരുന്നു. ചരിത്രത്തിൽ ആറായിരം പേർ എവറസ്റ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. അറുന്നൂറു പേർ  ബാഹ്യാകാശ യാത്രികരുമായി അറിയപ്പെടുന്നു. എന്നാൽ കരകാണാകടൽ കീഴടക്കിയവർ ലോകപുസ്തകത്തിൽ എഴുപത്തിയൊമ്പതു പേർ മാത്രമേയുള്ളൂ. മനുഷ്യചരിത്രത്തിൽ തന്നെ അഭിലാഷിന്റെ ഏകനായ നാവികസഞ്ചാരം  ഒരു വിസ്മയമായിരുന്നു. അനേക തുറകളിൽ കഴിവുകൾ നിറഞ്ഞ ഒരു പ്രതിഭയാണദ്ദേഹം. വായനാശീലം ചെറുപ്പകാലം മുതൽ സ്വയം പരിപോഷിപ്പിച്ചിരുന്നു. കൂടാതെ ഫോട്ടോ ഗ്രാഫിയിലും കൈനോട്ടത്തിലും നൈപുണ്യം നേടിയിട്ടുണ്ട്. 'അഭിലാഷ് ടോമി' വിമാനമോടിക്കുന്ന ഒരു പൈലറ്റുകൂടിയാണ്. .


ആലപ്പുഴ ജില്ലയിൽ ചേന്നങ്കരിയിൽ കാലാക്കൽ വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെയും നെടുങ്കുന്നം പുത്തൻപറമ്പിൽ  അന്നമ്മ (വത്സമ്മ) യുടെയും  മകനാണ് അഭിലാഷ് ടോമി. പച്ചവിരിച്ച കുട്ടനാടൻ നെല്പ്പാടത്തും കായലോരത്തുമായി  അദ്ദേഹത്തിൻറെ പൂർവിക തലമുറകൾ   വസിച്ചിരുന്നു..സാഗർ പരികർമ്മ ll (രണ്ട്) എന്നു പേരിട്ട നാവികപദ്ധതി പ്രകാരം അലറുന്ന കടലുകളെ കീഴടക്കി നാലു ലക്ഷത്തോളം കിലോ മീറ്റർ താണ്ടി 150 ദിവസം യാത്ര ചെയ്ത് അഭിലാഷ് തന്റെ ദൌത്യം പൂർത്തിയാക്കിക്കൊണ്ട്  മുംബയിൽ  മടങ്ങി വന്നത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമായിരുന്നു. 


ചെറുപ്പം മുതലേ  വിവിധ  മേഖലകളിൽ അസാധാരണമായ ബുദ്ധി സാമർദ്ധ്യവും നൈപുണ്യവും  അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.  സ്കൂൾ തലങ്ങൾ മുതൽ പഠിക്കാനും മിടുക്കനായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് നേവി ഉദ്യോഗസ്തനായിരുന്നതു കൊണ്ട് സ്വാഭാവികമായും വെള്ളവും സമുദ്രവുമായ ഒരു ജീവിതത്തിൽ  മനസ് അലിഞ്ഞു ചേർന്നിരുന്നു. കൂടാതെ തലമുറകളായി പൂർവിക പിതാക്കന്മാർ കുട്ടനാട്ടിലെ    വെള്ളവും കായലുമായി ജീവിച്ചിരുന്ന കർഷക കുടുംബങ്ങളായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മെഡിക്കൽ എഞ്ചി നീയറിംഗ്  വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിൽ തന്നെ  പ്രവേശന പരീക്ഷകൾ പാസായെങ്കിലും അദ്ദേഹം അതൊന്നും സ്വീകരിക്കാതെ നേവിയിൽ  ചേരുകയാണുണ്ടായത്. കുടുംബക്കാരും സുഹൃത്തുക്കളും ഒന്നുപോലെ അഭിലാഷിന്റെ ഈ തീരുമാനത്തെ നിരുത്സാപ്പെടുത്തിയെങ്കിലും  അദ്ദേഹം വെള്ളവുമായി മനസിനിണങ്ങിയ  തൊഴിൽ സ്വീകരിക്കുകയാണുണ്ടായത്.  സ്വന്തം ജീവിതം കരുപിടിപ്പിക്കാനുള്ള എളുപ്പവഴികൾ മുമ്പിൽ തെളിഞ്ഞിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വെച്ച്  ജീവിതത്തെ   ഒരു വെല്ലുവിളിയോടെ നേരിട്ട്   കഠിനമായ  ഒരു തൊഴിൽ സ്വീകരിക്കുകയാണുണ്ടായത്.


ഇതിനുമുമ്പും അഭിലാഷ് കേപ് ടൌണിൽനിന്ന് ഗോവയിലേക്ക് പായ്  വഞ്ചിയിൽ യാത്ര നടത്തിയിട്ടുണ്ട്. റിയോഡി ജനിറോയിൽ നിന്ന് കേപ് ടൗണിലെക്കായിരുന്നു മറ്റൊരു സമുദ്രയാത്ര. കടലിനെ ഭയപ്പെടുന്ന ഭൂരിപക്ഷത്തിനു മുമ്പിൽ വേറിട്ട മനുഷ്യനായി പുത്തനായ ഒരു സന്ദേശം നൽകിക്കൊണ്ട് അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചുകൊടുത്തു. പായ് വഞ്ചിയിൽ  ലോകം മുഴുവൻ കറങ്ങിയ അഭിലാഷിനെ ഭാരതം കീർത്തിമുദ്ര നല്കി ബഹുമാനിച്ചു. ഇത് രാഷ്ട്രത്തിന്റെ സമാധാനത്തിനായുള്ള രണ്ടാമത്തെ വലിയ ബഹുമതിയാണ്. 2013 ആഗസ്റ്റ് പതിനഞ്ചാം തിയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റിൽനിന്നും ഈ മുദ്ര അഭിലാഷ് നേരിട്ടു വാങ്ങി. തീരം തൊടാതെ ലോകം ചുറ്റിയ മലയാളി നാവികനായ    അഭിലാഷിനു ദക്ഷിണനാവിക സേനയുടെ  സല്യൂട്ടോടു കൂടിയ ആദരണവും ലഭിച്ചിരുന്നു.


ദുർഘടവും അപായപ്പെടുത്തുന്നതുമായ ഒരു പായ് വഞ്ചി യാത്രയായിരുന്നു അഭിലാഷ് പൂർത്തിയാക്കിയത്.  തിരമാലകൾ ചിലപ്പോൾ ഏഴു നിലകളുള്ള കെട്ടിടത്തിനെക്കാളും ഉയരത്തിൽ  ആഞ്ഞടിച്ചു പൊങ്ങുമായിരുന്നു. അഭിലാഷങ്ങൾ ആകാശത്തോളമുണ്ടായിരുന്ന  അദ്ദേഹത്തിന് വെറും പായ് വഞ്ചിയിൽ  ലോകം ചുറ്റി കറങ്ങാൻ  ഭാഗ്യമുണ്ടായി. ചരിത്രത്തിലാദ്യമായി ഇന്ത്യൻ പതാക കേപ് ഹോണിൽ ഉയർത്തിയ ഇന്ത്യാക്കാരനും അദ്ദേഹമാണ്. 2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി യാത്ര ചെയ്ത് മടങ്ങി വന്നപ്പോൾ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുക്കർജി അദ്ദേഹത്തെ സ്വീകരിക്കാൻ മുംബൈ  തുറമുഖത്തുണ്ടായിരുന്നു.   ഇന്ത്യയുടെ രാഷ്ട്രപതി നേരിട്ട് സ്വീകരിക്കാനെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ അഭിലാഷിനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്നുകിട്ടിയ സ്വീകരണ സമ്മേളനത്തിൽ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു, "2008-ൽ ഞാൻ  ഒരു ഗാർഡ് ഓഫ് ഓണറിന്റെ കമാണ്ടർ എന്ന നിലയിൽ  അദ്ദേഹത്തെ വരവേല്ക്കാൻ  മുംബൈയിൽ പോയിരുന്നു. രാഷ്ട്രപതി  എന്നെ വരവേല്ക്കുകയെന്നത്  ഒരു നാവികസേനാ ലഫ്റ്റനന്റ് കമാന്ഡറായ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്."




വെള്ളത്തിൽക്കൂടിയുള്ള സവാരി കുഞ്ഞായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിനിഷ്ടമായിരുന്നു. വിമാനം ഓടിക്കാൻ പഠിച്ചതും യാദൃശ്ചികമെന്ന്  അദ്ദേഹം പറയുന്നു. അതുപോലെ കൈനോട്ടവും ഫോട്ടോ ഗ്രാഫിയും മറ്റൊരു ഹോബിയാണ്. വിമാനം പറപ്പിക്കാൻ വോളന്റീർ ചെയ്യുന്നതിന് കൈപൊക്കാൻ നേവി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം കൈപൊക്കി അവസരങ്ങൾ മുതലാക്കിയെന്നും   പറയുന്നു. വൈസ് അഡ്മിറൽ  മനോഹർ ആവതി,  സാഗർപരിക്രമ എന്ന പദ്ധതിക്ക് പരിപാടിയിട്ടപ്പോൾ   പായ് നൌകയിൽ  ഏകനായി ലോകസഞ്ചാരം  നടത്താൻ തയ്യാറുള്ള  ഒരാളെ നേവിയിൽനിന്നും അന്വേഷിച്ചിരുന്നു.   കമാണ്ടർ 'ദലിസ് ഡോണ്ടേയെ'  ആ പ്രൊജക്റ്റിലേയ്ക്ക് അന്ന് തെരഞ്ഞെടുത്തു. അഭിലാഷിനെ  ഈ പ്രൊജക്റ്റിലേക്ക് അദ്ദേഹത്തെ സഹായിക്കാൻ രണ്ടാമനായും തെരഞ്ഞെടുത്തു. കമാണ്ടർ ഡോണ്ടേ (Dhonde)  അന്ന് ഭൂമിയെ   വിജയകരമായി വലയം വെച്ചെങ്കിലും   അദ്ദേഹം നാലു സ്ഥലങ്ങളിൽ യാത്ര മുടക്കി വിശ്രമിക്കേണ്ടി വന്നു. കൂടുതൽ സാഹസികതയോടെ സാഗർ പരിക്രമയെ രണ്ടാമതും കമ്മീഷൻ ചെയ്യുവാൻ നേവി തീരുമാനിച്ചു. 



അഭിലാഷ് പറയുന്നു, "സാഗർ പരിക്രമയിൽ കമാണ്ടർ ഡോണ്ടേക്കൊപ്പം രണ്ടാമനായി തെരഞ്ഞെടുത്തപ്പോൾ  ഈ പദ്ധതിയുടെ പ്രാധാന്യത്തെയും രാജ്യത്തിൻറെ  ചരിത്രമാകുന്ന മുഹൂർത്തത്തെയും   അന്ന് ഞാൻ മനസിലാക്കി.  സാഗർ പരിക്രമ  പദ്ധതിയിലൂടെ ലോകം ചുറ്റിയുള്ള  ഈ സഞ്ചാരം ഭാരത സാഹസീക ചരിത്രത്തിന്റെ എഴുതപ്പെടുന്ന  നാഴികക്കല്ലായിരിക്കുമെന്നും അറിഞ്ഞതുകൊണ്ട്‌ ഞാൻ എന്നെ തന്നെ അതിന്റെ ഭാഗമായി സ്വയം തയ്യാറാക്കുകയായിരുന്നു."


സാഗർ പരിക്രമപദ്ധതിയ്ക്കുള്ള   പരിശീലനം നേടി വേണ്ടവിധം തയ്യാറെടുപ്പു നടത്തിയെങ്കിലും, മറ്റുള്ളവരെപ്പോലെ  അതിനായി അഭിലാഷ്  സമയം ചെലവഴിച്ചില്ല.  ലോകം ചുറ്റി കറങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന  അതികായന്മാരുടെ ഒരു മസ്സിൽ ഗ്രൂപ്പുതന്നെ അവിടെയുണ്ടായിരുന്നു. ഈ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി ദിവസം നൂറു കിലോ ഭാരം തന്നെ എടുക്കുകയും താഴത്തു വെക്കുകയും ചെയ്യണമായിരുന്നു. മൂന്നു വർഷത്തോളം അതിനായി പ്രായോഗിക പരിശീലനം നേടി. മുംബൈ പോർട്ടിൽ നിന്ന്  2012 നവംബറിൽ ആദ്യത്തെ പായ്  വഞ്ചി  യാത്ര നടത്തിയിരുന്നു .  ആ യാത്രയ്ക്ക് പ്രശ്നങ്ങൾ അധികമില്ലായിരുന്നെങ്കിലും പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാൻ ഏറെ  ബുദ്ധി മുട്ടുള്ളതായിരുന്നു. 


അഭിലാഷ് ടോമി ആദ്യത്തെ യാത്രയിൽ ഡോണ്ട യുടെ സഹായിയായിരുന്നു.  ആ യാത്രയിൽ നാലു പ്രാവിശ്യം വിവിധ സ്ഥലങ്ങളിൽ നിറുത്തേണ്ടി വന്നു. രണ്ടാം സാഗർ പരിക്രമയിലെ  വഞ്ചി യാത്ര  മുറിയാതെ ഒരിടത്തും നിറുത്താതെയായിരുന്നു. യാത്ര പൂർത്തിയാക്കാൻ ഏകദേശം 150 ദിവസങ്ങൾ വേണ്ടി വന്നു. സൌത്ത് ആഫ്രിക്കയിലും ഗോവായിലും   'പായ വഞ്ചിയിൽ'   യാത്രാ പരിചയമുള്ളതുകൊണ്ട് ഇന്ത്യൻ നേവി അഭിലാഷിനു  ഈ ദൌത്യം നിർവഹിക്കാൻ അവസരങ്ങൾ കൊടുത്തു. ഉണങ്ങിയ മരവിച്ച ഭക്ഷണവും യാത്രകളിൽ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ നേവിയുടെ മേൽനോട്ടത്തിൽ  കസ്റ്റം ബിൽറ്റായി ഉണ്ടാക്കിയ വണ്ടിയിലാണ് വെള്ളത്തിൽക്കൂടി അഭിലാഷ് യാത്ര ചെയ്തത്. ഈ വഞ്ചിക്ക് അമ്പത്തിയാറടി നീളമുണ്ട്. ഐ.എൻ.എസ്.വി. മാദെയി .(INSV Mhadei) എന്ന് ഈ വഞ്ചിക്ക് നാമകരണം നല്കി. ഗോവായിലാണ് 'മാദേയി' എന്ന പേരോടുകൂടിയ ഈ 'പായ വഞ്ചി' നിർമ്മിച്ചത്.  ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. സാഹസ ദിനങ്ങൾ കടന്ന് നൗക തീരത്തു മടക്കി കൊണ്ടുവന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നും  അഭിലാഷ്.പറഞ്ഞു. 


രാത്രിയും പകലുമില്ലാതെ  കടലിലേക്ക് കണ്ണുകളുറപ്പിച്ച്,  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളിൽക്കൂടി  വഞ്ചിയെ നിയന്ത്രിച്ച്  തിരമാലകളും കാറ്റും കൊടുങ്കാറ്റും തണുപ്പും ചൂടും താണ്ടി  സമുദ്രാന്തർ ഭാഗത്ത് സഞ്ചരിക്കുന്ന യാത്രികന്റെ ഒരു ദിവസം എങ്ങനെയെന്ന് മനസ്സിൽ പൊന്തി വരാവുന്ന ഒരു ചോദ്യചിന്ഹമാണ്.  വെള്ളത്തിനു മീതേ ദൃഷ്ടികൾ പതറാതെ യാത്ര തുടർന്ന അഭിലാഷ് തന്റെ ഡയറി കുറിപ്പിൽക്കൂടി  ഇതിനു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ‘’ഓരോ ദിവസത്തെയും  സമയപരിപാടി കൃത്യമായി തന്നെ ഞാൻ അനുഷ്ടിച്ചിരുന്നു. ഉറങ്ങാൻ പ്രത്യേകമായ ഒരു സമയമുണ്ടായിരുന്നില്ല.  പായ വഞ്ചി  എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും. അതൊരിടത്തും നിറുത്തില്ല. അവസരം കിട്ടിയാൽ പതിനഞ്ചും മുപ്പതും മിനിറ്റ് ഉറങ്ങും. അങ്ങനെ നാലഞ്ചു മണിക്കൂറുകൾ ഒരു ദിവസം ഉറങ്ങിയെങ്കിലായി.  ഓരോ ദിവസവും ആരംഭിക്കുന്നത് സൂര്യനെ  കാണുന്നതനുസരിച്ചായിരുന്നു. അരമണിക്കൂർ ധ്യാന നിരതനാകുമ്പോൾ  ഒരു ഗ്ലാസ് പാല് കുടിച്ചെങ്കിലായി.  ഓരോ മണിക്കൂറിലും സംഭവിക്കാവുന്ന കാലാവസ്തകളുടെ ചാർട്ടുകൾ പരിശോധിക്കും.  എട്ടു മണിയാകുമ്പോൾ അതാതു ദിവസത്തെ റിപ്പോർട്ടുകളും സമുദ്രത്തിലെ കാഴ്ചകളും നേവൽ ഓഫീസ്സിൽ അറിയിക്കണമായിരുന്നു. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ജോലികളെല്ലാം പൂർത്തിയാക്കുകയും വേണമായിരുന്നു. പ്രഭാതത്തിലെ  ഭക്ഷണം കഴിഞ്ഞ് ചെയ്യാനുള്ള  ജോലി ഞാൻ പൂർത്തിയാക്കിയിരുന്നു. ഉച്ചയാകുമ്പോഴേക്കും  സമുദ്ര യാത്രയിലെ  പുതിയ കാഴ്ചകളും നിരീക്ഷിച്ചുകൊണ്ടിരിക്കും. രണ്ടു മണിയാകുമ്പോൾ ഉച്ച ഭക്ഷണം കഴിക്കും. അതിനു ശേഷം സൂര്യാസ്തമയം വരെ വഞ്ചിയിൽ എന്റെ ജോലി തുടർന്നു കൊണ്ടിരിക്കും. കാലാവസ്തകളെയും നിരീക്ഷിച്ചു കൊണ്ടിരിക്കും.രാത്രി എട്ടുമണിയാകുമ്പോൾ അന്ന് സംഭവിച്ചതെല്ലാമുള്ള റിപ്പോർട്ട്  രണ്ടാമതും തയ്യാറാക്കണം. ഇതിനിടയിൽ വീഡിയോയിൽ പടങ്ങളെടുക്കണം,ബ്ലോഗിലും യാത്രാ വിവരണങ്ങൾ അപ്പോഴപ്പോൾ എഴുതിയിരുന്നു. വാർത്താ റിപ്പോർട്ടുകൾ,  യാത്രയുടെ മാറ്റങ്ങൾ, പായ് വഞ്ചിക്കെന്തെങ്കിലും   തകരാറുണ്ടായാൽ നന്നാക്കൽ എന്നിങ്ങനെ ദിനംപ്രതിയുള്ള  ജോലിയുടെ ഭാഗങ്ങളായിരുന്നു."

  
25 മീറ്ററോളം ഉയരമുള്ള പായ്മരത്തിൽ  അള്ളിപ്പിടിച്ചുകൊണ്ട്  മുകളിൽ  കയറിയതും അതിന്റെ  അറ്റകുറ്റപ്പണികൾ നടത്തിയതും ഭീമാകാരമായ  ചരക്കുകപ്പലുകളുടെ പാതയിൽ  അകപ്പെട്ടുപോയതും അഭിലാഷിനു മറക്കാനാവാത്ത  അനുഭവങ്ങളായിരുന്നു.  മൗറീഷ്യസ് തീരം കടന്നുപോയപ്പോൾ  ടാങ്കിലെ വെളളം മലിനമായി കഴിഞ്ഞിരുന്നു. പായ് വഞ്ചിക്കു മീതെ വിരിക്കുന്ന ഷീറ്റും കാറ്റുപിടിക്കാനുള്ള പായും ഉപയോഗിച്ച് മഴവെള്ളം ശേഖരിക്കുകയാണുണ്ടായത്. മരണത്തെ അഭിമുഖീകരിച്ച അനുഭവംവരെ യാത്രയിൽ  ഉണ്ടായതായി അഭിലാഷ് പറയുന്നു. കേപ് ഓഫ് ഗുഡ് ഹോപ്  വെച്ചായിരുന്നു മരണത്തോട് മല്ലിടേണ്ടി  വന്നത്. 130 കിലോമീറ്റ വേഗത്തിൽ  ആഞ്ഞടിച്ച കാറ്റിൽ പായ് വഞ്ചി ആടിയുലയുകയായിരുന്നു. കാറ്റ് ഒട്ടുമില്ലാത്തതും കൊടുങ്കാറ്റ് വീശുന്നപോലെ വെല്ലുവിളി നിറഞ്ഞതാണ്. കാറ്റില്ലെങ്കിൽ പായ് വഞ്ചിക്ക് മുന്നോട്ടുപോകാനാവില്ല. അത്തരം അവസ്ഥകളും അഭിലാഷിന് തരണംചെയ്യേണ്ടിവന്നു.
 
സമുദ്രത്തിലെ ജീവിതം സുഖമാണെന്നു ആരാണ് പറഞ്ഞത്? കാറ്റിനഭിമുഖമായിപ്പോവുന്ന പായ് വഞ്ചിയിലെ  കൊടും  സമുദ്ര യാത്രയിൽ യാതനകളേറെയുണ്ട്. യാത്ര ചെയ്യുമ്പോൾ ചെറിയ കാറ്റുകൾ അപ്രതീക്ഷിതമായി ചിലപ്പോൾ കൊടുങ്കാറ്റായി മാറും. താപനില 40 ഡിഗ്രിയിൽ നിന്ന് പൂജ്യം ഡിഗ്രിയായി മാറാം. 'അഭിലാഷ്'  തന്റെ സ്വപ്നങ്ങൾ  പൂർത്തികരിക്കാൻ   ഭൂമി ഗോളത്തിലെ   കരകളായ കരകളെല്ലാം വീക്ഷിച്ച്  സമുദ്രത്തിൽക്കൂടി സഞ്ചരിച്ചു. യാതൊരു നിയമങ്ങളുമില്ലാതെ ദൈവത്തെപ്പോലും  ചിന്തിക്കാൻ സമയമില്ലാതെ  സുബൊധം പോലുമില്ലാതെയുള്ള യാത്രയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ഗുഡ് ഹോപ്പ്   മുനമ്പുകൾ  കപ്പലുകളുടെ ശവക്കുഴികളെന്നാണ് അറിയപ്പെടുന്നത്. അതിശക്തിയായ കൊടുങ്കാറ്റിനെ ഭേദിച്ച് അദ്ദേഹത്തിൻറെ  പായ് വഞ്ചി നീങ്ങികൊണ്ടിരുന്നു. തിരമാലകൾ ആഞ്ഞടിച്ചിരുന്നത് പതിനഞ്ചു മീറ്ററിലും ഉയരത്തിലായിരുന്നു . കേപ്പ് ഓഫ് ഗുഡ് ഹോപ്പ്  കടന്നപ്പോളുണ്ടായ അനുഭവത്തിൽ   അതിനിർണ്ണായമായ ഒരു സുന്ദരദിനവും  അഭിലാഷ് ഡയറിയിൽ വിവരിക്കുന്നുണ്ട്.  സമുദ്രങ്ങളുടെ എവറസ്റ്റ് കൊടുമുടിയെന്നും  ആ സമുദ്രച്ചുഴികളെ പറയും. സമുദ്ര യാത്രക്കാരുടെ ഏറ്റവും ബുദ്ധിമുട്ടേറിയ നാവിക ചുഴിയിൽക്കൂടി  കടന്നു പോയപ്പോഴായിരുന്നു ഇന്ത്യയുടെ  ത്രിവർണ്ണ പതാക റിപബ്ലിക്ക് ദിനത്തിൽ  പായ് വഞ്ചിയുടെ  അമരത്തിൽ അന്നുയർത്തിയത്. 

   
കരകാണാ കടലിലെ വിസ്തൃതമായ ജലവിതാനങ്ങളിൽക്കൂടി 150 ദിവസങ്ങൾ  അദ്ദേഹം കഴിച്ചുകൂട്ടി.  ഏകാന്തതയുടെ ചുരുളുകളഴിഞ്ഞുള്ള ദിനരാത്രങ്ങളിൽ ചങ്ങാതികളായി  കടൽജന്തുക്കളും കടൽപക്ഷികളും ഡോൾഫിനുകളും കൂട്ടുകാരായി ഉണ്ടായിരുന്നു. അഞ്ചുമാസത്തോളം മനുഷ്യരുമായി സഹവാസമില്ലാത്ത ഒരു ജീവിതം വിചിത്രമായ ഒരു ലോകമെന്നു കേൾക്കുന്നവർക്ക് തോന്നാം. യാത്രികനെന്നതിലുമുപരി പായ് വഞ്ചിക്കുള്ളിലെ ജോലികളെല്ലാം സ്വയം ചെയ്യണമായിരുന്നു. രാത്രിയോ  പകലോ  വിത്യാസം കൽപ്പിക്കാതെ ജോലികൾ ദിനചര്യകളോടൊപ്പം തുടർന്നുകൊണ്ടിരിക്കണം. വഞ്ചിക്കകം  ദിവസവും അടിച്ചു വൃത്തിയാക്കണം, വഞ്ചിയുടെ കേടുപാടുകൾ വൈദഗ്ദ്ധ്യത്തോടെ സ്വയം പരിഹരിക്കണം, വാർത്താ വിനിമയം കൈകാര്യം ചെയ്യണം, ഓടുന്ന വഞ്ചിയിൽനിന്നും കടലിന്റെ പടങ്ങളെടുക്കണം. അഭിലാഷിന്റെ കടലിലെ ഓരോ ദിവസങ്ങളിലും ജോലികൾ കൃത്യമായി ചെയ്യണമായിരുന്നു. എഴുത്തുകാരനും  ഫോട്ടോസ്പെഷ്യലിസ്റ്റുമായ  അദ്ദേഹം തന്റെ പാടവം  എന്നും തെളിയിച്ചുകൊണ്ടിരുന്നു. കൂടാതെ കടലിന്റെ ഇമ്പത്തിൽ തിരമാലകളിൽക്കൂടി വഞ്ചി നീങ്ങുമ്പോൾ നിശബ്ദതയിൽ മനസ് ചഞ്ചലിക്കുമ്പോൾ  സ്വരമാധുരിയോടെ അദ്ദേഹം പാടുമായിരുന്നു. വെട്ടിത്തിളങ്ങുന്ന പൂനിലാവിലെ നീല സമുദ്രത്തെ നോക്കിയും തെളിമയാർന്ന  നക്ഷത്ര സമൂഹങ്ങളുള്ള ആകാശത്തെ നോക്കിയും ചിറകുകളുണ്ടായിരുന്നെങ്കിൽ മാലാഖമാരെപ്പോലെ തത്തി കളിക്കാമായിരുന്നുവെന്ന്  അദ്ദേഹത്തിനു തോന്നിക്കാണും ..   




പതിനായിരങ്ങളുടെ മനം കവർന്ന അഭിലാഷ് ടോമി ഈ സാഹസ യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ  വിവരിക്കുന്നത് ഇങ്ങനെ, "ആരംഭത്തിൽ  ഈ സാഹസത്തിന് തടസങ്ങളേറെയുണ്ടായിരുന്നു. സ്വന്തത്തിൽപ്പെട്ടവരും  സുഹൃത്തുക്കളും മാതാപിതാക്കളും ഒരുപോലെയെതിർത്തു. ലോകത്തിലുള്ള ഒരു മാതാപിതാക്കളും തങ്ങളുടെ മകന്റെ ജീവൻ പണയം വെച്ചുകൊണ്ടുള്ള ഇത്തരം ഒരു സാഹസത്തിന് പോകാനാഗ്രഹിക്കില്ല. കൂട്ടുകാരും എന്നെ നിരുത്സാഹപ്പെടുത്തി. ഞാൻ ഇന്ത്യൻ നേവിയുടെ പൈലറ്റാണ്. സൂര്യതാപവും കഠിനമായ കാലാവസ്ഥയും വകവെക്കാതെ പല തവണകൾ സമുദ്ര യാത്രകൾ നടത്തിയിട്ടുണ്ടായിരുന്നു. മനുഷ്യസഹജമായ മരണഭയം എനിക്കുമുണ്ടായിരുന്നു. പക്ഷെ അതെന്റെ യാത്രയ്ക്ക് തടസമാകാൻ മനസനുവദിച്ചില്ല. എന്റെ യത്നം ഉപേക്ഷിക്കാൻ സത്യമായും ഞാനൊരിക്കലും ആഗ്രഹിച്ചില്ല. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ദിനങ്ങളുണ്ടായിരുന്നെങ്കിലും എന്നെയത് നിരാശനാക്കിയില്ല. നൈരാശ്യമല്ല പ്രത്യാശകളാണ് ജീവിത വിജയത്തിന്  വേണ്ടതെന്ന പ്രമാണത്തിൽ ഞാൻ വിശ്വസിച്ചു. എനിയ്ക്ക് ധൈര്യം തന്നത് എന്റെ ധ്യാനവും സമുദ്രത്തെ കാക്കുന്ന മാദെയിലുമുള്ള വിശ്വാസവുമായിരുന്നു. "



ഭാവിയിലേക്കും അഭിലാഷിന് പദ്ധതികളേറെയുണ്ട്. ഒരു കുഞ്ഞുവിമാനത്തിൽ ഏകനായി ഭൂഗോളം കറങ്ങാനാണ് മനസ്സിൽ പദ്ധതികൾ ഇട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ  വെള്ളത്തിലും ആകാശത്തിനു മീതെയും   ഒരുപോലെ യാത്ര ചെയ്തു ഭൂഗോളം  കീഴടക്കിയ ആദ്യത്തെ യാത്രികനെന്ന സ്ഥാനം അദ്ദേഹത്തിനു  നേടാൻ സാധിക്കും. മുമ്പോട്ട് കുതിക്കാൻ സ്വപ്നങ്ങൾ നെയ്തെടുക്കുന്നവർക്ക് അഭിലാഷിന് ഒരു അഭ്യർത്ഥനയുണ്ട് 'ഏകനായി ജീവിക്കൂ'



 ഭാരതത്തിന്റെ യശസ് ലോകത്തിന്റെ മുമ്പിലുയർത്തിയ ഈ കുട്ടനാട്ടുകാരൻ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. കഠിനമായ യാതനകളിൽക്കൂടി നേടിയെടുത്ത അദ്ദേഹത്തിൻറെ നേട്ടം ഇന്ത്യയുടെ സ്വപ്നമായിരുന്നു. ഭാരതത്തിന്റെ കായിക നേട്ടത്തിൽ അതൊരു  തിളക്കം  ചാർത്തിയ ദിനമായിരുന്നു.  നേട്ടങ്ങൾ കൈവരിച്ചിട്ടും മനസ്സിലങ്ങനെയൊന്നു  നേടിയെന്നു ചിന്തിക്കാതെ   ലാളിത്യത്തിന്റെയും എളിമയുടെയും   ജീവിതമാണ്  അഭിലാഷ് എന്നും   നയിക്കുന്നത്. വെള്ളവും കരയും  ചുറ്റിയ ജീവിത കഥകളുടെ  ഒരു ബാല്യമായിരുന്നു അഭിലാഷിൽ പ്രകാശിച്ചിരുന്നെങ്കിലും  കുട്ടനാടിന്റെ ഐശ്വര്യവും ലാളിത്യവും കുലീനത്വവും  അദ്ദേഹത്തിൻറെ മുഖത്ത് സദാ പ്രസരിക്കുന്നതും   കാണാം.  വിനയത്തിന്റെയും സൗഹാർദത്തിന്റെയും    ഉടമയാണ് അദ്ദേഹമെന്ന്  വ്യക്തമായി ഒരാൾക്ക്  കാണാൻ സാധിക്കും. 
 
 
അഭിലാഷിന്റെ നൗക പോയ  ഭൂവിഭാഗങ്ങളുടെയും സമുദ്ര വിസ്മയങ്ങളുടെയും നൂറുകണക്കിന് ഫോട്ടോകളും വീഡിയോകളും  സൈബർ പേജുകളിൽ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേർന്നിരിക്കുന്ന ചിത്രങ്ങൾ മനുഷ്യമനസുകളിൽ ദൈവവുമായ ഒരു  ബന്ധം സൃഷ്ടിക്കും. ചിത്രങ്ങൾ കണ്ടാൽ സ്വപ്നാടന ലോകമോ ഹോളിവുഡ് സിനിമായോ എന്ന് ഓർത്തുപോകും. യാത്രകളുടെ പടങ്ങൾ കാണുന്നവർ അങ്ങനെ തെറ്റിദ്ധരിക്കും. പ്രകൃതിയും സത്യവും അലിഞ്ഞു ചേർന്ന കഥയുമായി  ലോകം ചുറ്റിയുള്ള സാഹസികതയുടെ യാത്രയാണ് അഭിലാഷിന് പറയാനുള്ളത്. കടലിന്റെ ഇരമ്പും  കാറ്റും കൊടുങ്കാറ്റും  തിരമാലകളുടെ ആഞ്ഞടിയും യാത്രികന്റെ ഹൃദയ സ്പന്ദനവും പകർത്തിയെടുത്ത  പടങ്ങൾ  ആത്മാവിന്  അനുഭൂതികൾ നല്കുന്നതാണ്. ദൈവവുമായ ഒരു സംവാദവും അവിടെ കാണാം.


Malayalam Daily News:
 
EMalayalee: http://emalayalee.com/varthaFull.php?newsId=84724




 

 







 

1 comment:

  1. Congratulations, Abhilash.
    Jose, thanks for publishing this beautiful article.

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...