Friday, July 17, 2015

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പറഞ്ഞിട്ടില്ലാത്ത കഥകളും ദുരൂഹതകളും


By ജോസഫ് പടന്നമാക്കൽ

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വീര പടനായകൻ, ജനഹൃദയങ്ങളെ കിടിലം കൊള്ളിച്ച വിപ്ലവകാരി, ബ്രിട്ടീഷ് ഭരണത്തെ ഭാരത മണ്ണിൽനിന്നും തുരത്താൻ പട പൊരുതിയ ധീര ദേശാഭിമാനി, എന്നീ നിലകളിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് കാലത്തിന്റെ ചുവരെഴുത്തിങ്കൽ നിത്യവും വെട്ടി തിളങ്ങിക്കൊണ്ടിരിക്കുന്നു. 'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരാമെന്ന്' സ്വാതന്ത്ര്യ ദാഹികളായവരെ കോരി തരിപ്പിച്ചുകൊണ്ട് ആ മഹാൻ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു പറയുമായിരുന്നു. ഗാന്ധിജി, നെഹ്റുജി എന്നീ മിതവാദികളുടെ ചിന്താഗതികൾക്കുപരിയായി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച തീവ്രവാദിയായിരുന്നു. 'ഭാരതത്തിനു ‌ വേണ്ടത് ഭാഗികമായ സ്വാതന്ത്ര്യമല്ല പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമെന്നു ബ്രിട്ടീഷ് സർക്കാരിനോട് ആ കർമ്മയോഗി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മിതവാദികളായ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വീക്ഷണങ്ങൾക്കുപരി വ്യത്യസ്തമായി ചിന്തിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങളിൽ അവരുടെ അതേ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുമുണ്ടായിരുന്നത്. ഐ.എൻ ഐ യുടെ മുന്നേറ്റം ബ്രിട്ടീഷ്കാർക്ക് ഇന്ത്യയിൽ ഭരണം മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നു. നേതാജി പടനായകനായ ഐ.എൻ ഐ പട്ടാളത്തിന്റെ വീര്യം ബ്രിട്ടീഷ് സർക്കാരിനെ ക്ഷയിപ്പിച്ചതുകൊണ്ടാണ് ക്ലമന്റ് ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം നല്കാൻ തീരുമാനിച്ചെതെന്ന സത്യം ചരിത്രത്തിനൊരിക്കലും മൂടിവെയ്ക്കാൻ സാധിക്കില്ല. 

സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും പതിനാലു മക്കളിൽ ഒമ്പതാമനായി കല്ക്കട്ടായിലുള്ള കട്ടക്കിൽ ജനിച്ചു. ജാനകിനാഥ ബോസ് കട്ടക്കിലെ പേരുകേട്ട ഒരു വക്കീലായിരുന്നു. ' റായ് ബഹാദൂർ' എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബംഗാൾ ലെജിസ്ലേറ്റിവ് കൌണ്സിൽ അംഗവുമായിരുന്നു. 

സുഭാഷ് ചന്ദ്രബോസ് ബുദ്ധിമാനും പഠിക്കാൻ അതി മിടുക്കനുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ തത്ത്വസംഹിതകളിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു. വിദ്യാർത്ഥിയായിരുന്നപ്പോഴും അമിതമായ ദേശഭക്തി അദ്ദേഹത്തിൽ ജ്വലിച്ചിരുന്നു. തന്റെ അധ്യാത്മിക ഗുരുവായി വിവേകാനന്ദനെ ഹൃദയത്തിൽ പ്രതിഷ്ടിച്ചിരുന്നു. ബോസ് യുവാവായിരുന്നപ്പോൾ തന്നെ ഭാരതീയ ജനതയെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യുന്നതിൽ കുപിതനായിരുന്നു. ഏതു വിധേനയും പ്രതികാരം ചെയ്യണമെന്ന ചിന്തകളുമായി പ്രവർത്തനങ്ങളാരംഭിച്ചു. പ്രസിഡൻസി കോളേജിൽ ബോസ് പഠിച്ചിരുന്ന കാലത്ത്   ഒരു ബ്രിട്ടീഷദ്ധ്യാപകനായ 'ഇ.എഫ് ഒട്ടൻ'  ഇന്ത്യാക്കാരെ അധിഷേപിച്ചു സംസാരിച്ചതിൽ കുപിതനായി അയാളെ ദേഹോപദ്രവം ചെയ്തു. അതുമൂലം അവിടുത്തെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ആ സംഭവത്തിൽ കല്ക്കട്ടാ യൂണിവേഴ്സിറ്റിയും അദ്ദേഹത്തെ ഡീബാർ ചെയ്തു. അന്നുമുതൽ ബോസ് ബ്രിട്ടീഷധികാരികളുടെയും നോട്ടപുള്ളിയായി ഒരു വിഘടനവാദിയായി അറിയപ്പെട്ടു. ബോസ് പിന്നീട് സ്കൊട്ടീഷ് ചർച്ച് കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബി.എ ഡിഗ്രീ നേടി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടുകയും ഐ.സി.എസ് (ഇന്ത്യൻ സിവിൽ സർവീസ്) പരീക്ഷ പാസാകുകയും ചെയ്തു. സ്വന്തം പിതാവിന്റെ ആഗ്രഹം അനുസരിച്ച് സർക്കാരിൽ ജോലിയിൽ പ്രവേശിച്ചു. ഒരു വിദേശ സർക്കാരിന്റെ കീഴിൽ ജോലി തുടരാൻ ആത്മാഭിമാനമുള്ള ബോസിന് സാധിക്കില്ലായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഉള്ള തൊഴിലുകൾ വാഗ്ദാനം ചെയ്തെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച് ബോസ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേരുകയാണുണ്ടായത്. 

സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽ താമസിക്കുന്ന കാലത്ത് എമിലി ഷെങ്കിയെന്ന (Emilie Schenki) ഓസ്ട്രിയൻ കത്തോലിക്കാ വനിതയെ വിവാഹം ചെയ്തിരുന്നു. അവർക്ക് 'അനിതാ പഫ്' (Anita Schenkl Pfaff) എന്ന പേരുള്ള ഒരു മകൾ ജനിച്ചിരുന്നു. ഇന്നവർക്ക് 73 വയസ്സ് പ്രായമുണ്ട്. ധനതത്ത്വ ശാസ്ത്രജ്ഞയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. ആഗ്സ് ബെർഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്നു. അവർ രാഷ്ട്രീയ പ്രവർത്തകനും ജർമ്മൻ പാർലമെന്റ് മെമ്പറുമായിരുന്ന മാർട്ടിനെ വിവാഹം ചെയുതു. അവർക്ക് പീറ്റർ അരുണ്‍, തോമസ് കൃഷ്ണാ, മായാ കരീനാ എന്നിങ്ങനെ പേരുകളിൽ മൂന്നു മക്കളുണ്ട്. അനിതയുടെ പിതാവായ ബോസ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നതുകൊണ്ട് അനിത കുഞ്ഞായിരുന്നപ്പോൾ തന്നെ വീടുവിട്ടു പോയിരുന്നു. പിന്നീട് പിതാവില്ലാതെ അമ്മ എമിലി ഷെങ്കിയുടെ സംരക്ഷണയിൽ അവർ വളർന്നു."യുദ്ധത്തിൽ താൻ മരിച്ചു പോവുകയാണെങ്കിൽ തന്റെ കുഞ്ഞിനേയും ഭാര്യയേയും കുടുംബത്തിലേയ്ക്ക് സ്വീകരിക്കണമെന്നു"  ബോസ് തന്റെ സഹോദരൻ ശരദ് ബോസിന് എഴുതിയിട്ടുണ്ടായിരുന്നു. എമിലിയും മകളും ശരദ് ബോസിനെ 1948 ൽ വിയന്നായിൽ വെച്ചു കാണുകയും അവരെ ശരദ് ബോസ് കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.  

ബോസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മഹാത്മാ ഗാന്ധിജിയിൽ ആവേശഭരിതനായിരുന്നു. വെയില്സിലെ രാജകുമാരന്റെ പേരിലുള്ള ആഘോഷങ്ങളെ തടസപ്പെടുത്തിയതിൽ 1921-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. അദ്ദേഹം 1921-ൽ ഗാന്ധിജിയുമായി പരസ്പരം കണ്ടുമുട്ടി. ഭാരത ചരിത്രത്തിലേയ്ക്ക് രണ്ടു മഹാന്മാരുടെ കൂടികാഴ്ചയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ആരംഭിച്ചത് അന്നുമുതലാണ്. ബോസിന് ഗാന്ധിജിയെക്കാളും 28 വയസ് പ്രായക്കുറവുണ്ടായിരുന്നു. കേംബ്രിഡ്ജിൽ നിന്നും ഐ.സി.എസ്. നേടി സർവ്വവിധ സുഖ സൌകര്യങ്ങളോടെയും ജീവിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വെച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം അദ്ദേഹം ഒരു സാധാരണ കോണ്‍ഗ്രസ്കാരനായി പ്രവർത്തനം ആരംഭിച്ചു.   അക്കാലത്ത് ഗാന്ധിജിയുടെയും സി. ആർ.ദാസിന്റെയും പത്രങ്ങളിൽ വരുന്ന സ്വാതന്ത്ര്യ ദാഹത്തിനായുള്ള ലേഖനങ്ങളിലും ആകൃഷ്ടനായിരുന്നു. 

ഗാന്ധിജി 1915 മുതൽ ഇന്ത്യൻനാഷണൽ കോണ്‍ഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ കാലത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്നത് ഗോപാല കൃഷ്ണ ഗോഖലെയായിരുന്നു. വിപ്ലവ മാർഗങ്ങളില്ലാതെ സമാധാനപരമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടണമെന്നായിരുന്നു ഗോപാല കൃഷ്ണ ഗോഖലെയും കൂട്ടരും ചിന്തിച്ചിരുന്നത്. ഗോഖലയുടെ ഗ്രൂപ്പിൽ ഗാന്ധിജിയും പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആഹ്വാനങ്ങളിൽ ബോസും അക്കാലങ്ങളിൽ ആവേശഭരിതനായിരുന്നു. 

കോണ്‍ഗ്രസ്സിൽ ചേർന്ന ശേഷം ഒരു ദേശീയ നേതാവെന്ന നിലയിലുള്ള  ബോസിന്റെ വളർച്ച അതിവേഗമായിരുന്നു. സി.ആർ.ദാസിന്റെ ഇഷ്ടതോഴനായി അദ്ദേഹം കൽക്കട്ടായിൽ പ്രവർത്തനം ആരംഭിച്ചു. കൽക്കട്ടാ പട്ടണത്തിൽ അറിയപ്പെടുന്ന നേതാവായി ഉയർന്നു. യുവജന കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1927-ൽ ജയിൽ വാസം ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. ജവർലാൽ നെഹ്രുവുമായി സൗഹാർദ ബന്ധം സ്ഥാപിച്ചത് അക്കാലത്താണ്. ബ്രിട്ടീഷുകാരുടെ സിവിൽ സർവീസിനെ പരിഹസിച്ചുകൊണ്ട് നെഹ്റു പറഞ്ഞ അഭിപ്രായം ബോസിനെ ചിന്താവിഷ്ടനാക്കിയിരുന്നു. 'രാജ്യത്തിനപമാനകരമായ 'ഇന്ത്യൻ സിവിൽ സർവീസെന്ന' വാക്കിൽ നിന്നും 'ഇന്ത്യനോ', 'സിവിലോ' 'സേവനമോ'യെന്ന അർത്ഥം ധ്വനിക്കുന്നില്ലന്നുള്ളത്' പ്രസംഗ പീഠങ്ങളിൽ നെഹ്രുവിന്റെ ഒരു പല്ലവിയായിരുന്നു. നെഹ്രുവിന്റെ ഈ വാക്കുകൾ ബോസിനെ ഐ.സി.എസ് സേവനത്തിൽ നിന്നും വിരമിക്കാനും ഗാന്ധിയോടും കോണ്‍ഗ്രസിനോടുമൊത്തു പ്രവർത്തിക്കാനും പ്രേരിപ്പിച്ചു.    
ഗാന്ധിജിയും ബോസുമായി ആദ്യം അഭിപ്രായ വിത്യാസമുണ്ടായത് സൈമണ്‍ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയ്ക്ക് ഭാഗികമായ സ്വാതന്ത്ര്യം നല്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള സർക്കാരുമൊത്ത് ഇന്ത്യാക്കാർ ഭരണകാര്യങ്ങളിൽ ഇടപെടുകയെന്നതായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം. ഗാന്ധിയുടെ അന്നത്തെ നേതൃത്വം റിപ്പോർട്ടിനെ അംഗീകരിക്കാനുള്ള തീരുമാനമായിരുന്നു കൈകൊണ്ടത്. എന്നാൽ തീവ്രവാദിയായ ബോസിന്റെ ഗ്രൂപ്പ് ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ വ്യവസ്ഥകളിൽ ഒത്തുതീർപ്പിന് തയ്യാറായില്ല. ബോസിന്റെ ഈ തീരുമാനത്തിൽ ഗാന്ധിജിയെ കുപിതനാക്കിയിരുന്നു. അതിന്റെ പേരിൽ ഗാന്ധിജിയും ബോസും തമ്മിൽ വിവാദ പ്രസ്താവനകൾ നടത്താനും തുടങ്ങി. ആശയപരമായ പ്രസ്താവനകളല്ലാതെ ഇരുകൂട്ടരും വ്യക്തിപരമായി പഴിചാരിയിരുന്നില്ല. ബോസ് കൂടുതലായും തീവ്രവാദിയായ ബാലഗംഗാധര തിലകന്റെ അനുയായിയായിരുന്നെങ്കിൽ ഗാന്ധിജി മിതവാദിയായ ഗോപാലകൃഷണ ഗോഖലെയുടെ ആശയങ്ങളിൽ പിന്തുടർന്നിരുന്നു. അക്കാലങ്ങളിൽ നെഹ്രുവും ബോസും ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. അവർ രണ്ടുപേരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. അതേസമയം രാജാജിയും രാജേന്ദ്ര പ്രസാദും വല്ലഭായി പട്ടേലും വലതു പക്ഷ ചിന്താഗതിക്കാരും. കോണ്‍ഗ്രസ് അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുമായി മുമ്പോട്ട് നീങ്ങി. കോണ്‍ഗ്രസ്പ്രസിഡന്റ് സ്ഥാനം നെഹ്റു-ബോസ് ഗ്രൂപ്പിൽ നിന്നും മാത്രമായിരുന്നു നേടിയിരുന്നത്. വലതുപക്ഷ ചിന്താഗതിക്കാരായവർക്ക് നെഹ്റു-ബോസ് ഗ്രൂപ്പുകളുടെ ശക്തിയുടെ മുമ്പിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.    

രാജ്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം അവകാശപ്പെട്ടുകൊണ്ട് 1927-ൽ ബോസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്   'പൂർണ്ണ സ്വരാജ്' പ്രമേയം പാസാക്കി. എന്നാൽ 1928-ൽ മിതവാദികൾ ആ പ്രമേയത്തെ പരാജയപ്പെടുത്തി. ഗാന്ധിജി നയതന്ത്രത്തിൽക്കൂടി 1929-ൽ നെഹ്രുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി.1930-ലെ 'ദണ്ഡി ഉപ്പു സത്യാഗ്രഹ' മാർച്ചിനെ ബോസും കൂട്ടരും അഭിനന്ദിച്ചിരുന്നു. നെപ്പോളിയൻ പാരീസിൽ നടത്തിയ മാർച്ചിനു തുല്യമായി ഉപമിച്ചുകൊണ്ടു ബോസ് പറഞ്ഞു, "ദണ്ഡി ഉപ്പു യാത്ര ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എന്നുമെന്നും മായാതെ ലിഖിതം ചെയ്യപ്പെടും." ചരിത്ര ഗവേഷകർക്ക് കൌതുകമാകത്തക്കവണ്ണം അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഉപ്പു സത്യാഗ്രഹത്തിൻറെ പേരിൽ പ്ലാറ്റ് ഫോറങ്ങളിൽ നെഹ്റു അക്കാലങ്ങളിൽ വളരെ വാചാലനായിരുന്നു. 1931-ൽ ബ്രിട്ടനിലെ രണ്ടാം വട്ട മേശ സമ്മേളനത്തിൽ ബ്രിട്ടനിലെ ജോർജ് രാജാവ് കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജിയെ ക്ഷണിച്ചിരുന്നു. സരോജിനി നായിഡുവുമായി ഒന്നിച്ചായിരുന്നു ഗാന്ധിജി ആ സമ്മേളനത്തിൽ അന്ന് പങ്കു ചേർന്നത്. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാതെ അംബേദ്ക്കറിന്റെ ആവശ്യങ്ങളും   ന്യൂന പക്ഷങ്ങളെപ്പറ്റിയുമാണ് ഗാന്ധിജി വട്ടമേശ സമ്മേളനത്തിൽ സംസാരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാൻ സാധിക്കാത്ത ഗാന്ധിജിയുടെ ഭീരുത്വത്തിൽ ബോസ് നിരാശനാവുകയും ചെയ്തു. 'വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാൻ ഗാന്ധിജി പരാജയപ്പെട്ടെന്നും അദ്ദേഹത്തിൻറെ പ്രധാന പ്രശ്നം  ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളാണെന്നും' പറഞ്ഞ് ബോസ് പ്ലാറ്റ് ഫോറങ്ങളിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സംഭവത്തിനു ശേഷം ബോസ് മാനസികമായി തകരുകയും സ്വയം സമാധാനം തേടി അനേക യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം അക്കാലത്ത് ഇറ്റലിയിൽ മുസോളിനിയേയും ജർമ്മനിയിൽ ഹിറ്റ്ലറെയും സന്ദർശിച്ചു. അക്കാലയളവിലായിരുന്നു അദ്ദേഹത്തിൻറെ ജർമ്മനിയിൽ വെച്ചുള്ള വിവാഹം നടന്നത്. ഗാരിബാൾഡിന്റെ ചിന്തകളിലും അദ്ദേഹം മുഴുകിയിരുന്നു. "ഞാൻ നിങ്ങൾക്ക്‌ പതിഫലമോ വാസസ്ഥലമോ ഭക്ഷണമോ വാഗ്ദാനം ചെയ്യുന്നില്ല. പകരം വിശപ്പും ദാഹവും നിർബന്ധിത കാൽ നടപ്പും, യുദ്ധവും, വീരമരണവും തരുന്നു." ഗാരിബാൾഡിന്റെ ഈ വാക്കുകൾ കടമെടുത്തുകൊണ്ടു ബോസ് ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അധരങ്ങൾ കൊണ്ട് മാത്രം ഉരിയാടാതെ പൂർണ്ണ ഹൃദയത്തോടെ രാജ്യത്തെ സ്നേഹിക്കുന്നവൻ എന്റെ പിന്നാലെ വരൂവെന്നു ബോസ് അനുയായിളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ മാറ്റൊലികളും   ഗാരിബാൾഡിന്റെ തത്ത്വചിന്തകളും നേതാജി ബോസിനെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1938-ൽ ഇന്ത്യയിൽ മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന് ഗാന്ധിജിയോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. എങ്കിലും ആശയപരമായി ഗാന്ധിജിയെ വിമർശിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയുടെ പഴഞ്ചനായ ചർക്കാ വ്യവസായമല്ല ഇന്ന് ഭാരതത്തിനു വേണ്ടത് മറിച്ചു യൂറോപ്പ്യൻ രീതിയിലുള്ള വ്യവസായവൽക്കരണമാണ് നാടിന്റെ പുരോഗതിക്കാവശ്യമെന്നും അദ്ദേഹം തന്റെ അനുയായികളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ആധുനിക വ്യവസായ വിപ്ലവത്തിൽക്കൂടി ഇന്ത്യാ ജീവിക്കണമെന്നും കാളവണ്ടി യുഗത്തിൽനിന്ന് മുക്തി നേടണമെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. ഫാസിസം തത്ത്വ ചിന്തകളിൽ ബോസ് മുഴുകിയിരുന്നെങ്കിലും സോഷ്യലിസമായിരുന്നു അദ്ദേഹം കൂടുതലും വിഭാവന ചെയ്തത്. വർഗീയതയും ഹൈന്ദവ മേധാവിത്വവുമില്ലാത്ത ഒരു ഭരണ സംവിധാനം ഭാവന ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളോടും മുസ്ലിമുകളോടും സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു. സത്യത്തിൽ അധിഷ്ടിതമായ ഒരു രാഷ്ട്രീയമാണ് അദ്ദേഹമാഗ്രഹിച്ചത്. 1939-ൽ കോണ്ഗ്രസ് പ്രസിഡന്റായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ബോസിന്റെ തീവ്രമായ ആശയങ്ങളിൽ ഗാന്ധിജി എതിർത്തുകൊണ്ടിരുന്നു. 1939-ൽ വ്യാവസായിക പ്രമുഖരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു കോണ്ഗ്രസ് കമ്മിറ്റി ബോസിന്റെ നേതൃത്വത്തിൽ   രൂപികരിക്കുകയും ചെയ്തു. അക്കാലത്തെല്ലാം ജവഹർലാൽ നെഹ്റു ബോസിന് പിന്തുണ നല്കുമായിരുന്നു. 

ഗാന്ധിജിയുടെ രക്തരഹിത സമാധാന തത്ത്വങ്ങളൊന്നും ബോസിനെ  ആകർഷിച്ചില്ല. രക്തരഹിത വിപ്ലവങ്ങൾ കൂടുതൽ രക്തം ചൊരിയാനിടയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ലക്ഷ്യബോധങ്ങളിലും കർമ്മ മണ്ഡലങ്ങളിലും ബ്രിട്ടീഷ്കാരോട് സഹകരിച്ചുള്ളതെന്നതിലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ബോസിന്റെ വിപ്ലവകരമായ അഭിപ്രായങ്ങളിൽ ഗാന്ധിജി അസന്തുഷ്ടനായിരുന്നു. അടുത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഗാന്ധിജി പട്ടാഭി സീതാ രാമായ്യായെ പ്രസിഡൻന്റ് സ്ഥാനാർത്ഥിയായി നോമിനേറ്റു ചെയ്തു. ഒരു മത്സരം ഉണ്ടാകാതിരിക്കാൻ ബോസിനോട് ആ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പിൻതിരിയാനും ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആവശ്യം ബോസ് നിരസിക്കുകയും കോണ്‍ഗ്രസിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ ബോസ് വിജയിക്കുകയും ചെയ്തു. പട്ടാഭിയുടെ പരാജയം ഗാന്ധിജി വ്യക്തിപരമായി കണക്കാക്കി ബോസിനെ വിമർശിക്കാനും തുടങ്ങി. ഗാന്ധിജിയിൽ നിരാശനായ ബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് എന്ന മറ്റൊരു സംഘടന രൂപികരിക്കുകയും ചെയ്തു. നെഹ്റു ബോസിനൊപ്പം നിൽക്കാതെ ഗാന്ധിജിയ്ക്കൊപ്പം നിന്നു. അതിനുശേഷം നെഹ്രുവും ബോസുമായുള്ള സൗഹാർദ്ദത്തിനും മങ്ങലേറ്റു.

രാഷ്ട്രീയത്തിൽ സംഭവ വികാസങ്ങൾ പലതും സംഭവിച്ചെങ്കിലും ബോസും നെഹ്രുവും തമ്മിൽ പരസ്പര ബഹുമാനത്തോടെ വ്യത്യസ്ത ചിന്താഗതികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. യുദ്ധകാലവസരങ്ങൾ മുതലാക്കി ബ്രിട്ടനെതിരെ ബോസ് പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധം കഴിയുമ്പോൾ ജയിച്ചാലും തോറ്റാലും ബ്രിട്ടൻ ക്ഷയിക്കുമെന്നും അങ്ങനെ ഇന്ത്യാ സ്വതന്ത്രമാകുമെന്നും ഗാന്ധിജി വിശ്വസിച്ചു. ബോസിന്റെ പദ്ധതിപ്രകാരമുള്ള ഒരു രക്തചൊരിച്ചിൽ ഇല്ലാതാക്കാൻ ഗാന്ധിജി ആഗ്രഹിച്ചു. ഇന്ത്യൻ പട്ടാളം ബ്രിട്ടീഷ്കാർക്കുവേണ്ടി യുദ്ധം ചെയ്യുന്നതിലും ബോസ് എതിർത്തു. ബ്രിട്ടീഷ്സർക്കാർ ബോസിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി. 1941 ജനുവരി പതിനേഴാം തിയതി വീട്ടു തടങ്കലിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടു. പിന്നീടുള്ള ബോസിന്റെ കഥകളെല്ലാം ഊഹോപാഹങ്ങൾ നിറഞ്ഞ ചരിത്രമാണ്.

പുറംരാജ്യങ്ങളുടെ പിന്തുണ ലഭിക്കാനായി അദ്ദേഹം ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രണ്ടാം ലോക മഹായുദ്ധകാലങ്ങളിൽ സന്ദർശിക്കുകയും അവിടങ്ങളിൽനിന്നും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടുമിരുന്നു. ജവർഹാർലാൽ നെഹ്‌റു, സുഭാഷിന്റെ വിപ്ലവ ചിന്താഗതിയിൽ തികച്ചും വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. 'അന്യനാടുകളിൽ നിന്നും സുഭാഷ് ഇന്ത്യയിൽ പട്ടാളത്തെ കൊണ്ടുവന്നാൽ അവരെയെതിർത്ത് അവർക്കെതിരായി വാളെടുക്കുന്ന ആദ്യത്തെവൻ താനായിരിക്കുമെന്നു' നെഹ്റു അക്കാലങ്ങളിൽ പറയുമായിരുന്നു. 

നിറയെ ആൾക്കാരുമായി വന്ന ഒരു വിമാനാപകടത്തിൽ സുബാഷ് ചന്ദ്ര ബോസ് മരണപ്പെട്ടുവെന്നാണ് പൊതുവായ വിശ്വാസം. വിമാനം ഗ്രൗണ്ടിൽ താണപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യപന്തം പോലെ പുറത്തേക്ക് വരുന്ന ബോസിനെ കണ്ടതായി പറയപ്പെടുന്നു. കത്തിയ ശരീരത്തെ അടുത്തുള്ള ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ 1945 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹം മരണ മടഞ്ഞെന്നും പൊതുവായി വിശ്വസിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തിൻറെ ശരീരം ചാമ്പലാക്കുകയും ചാരം ടോക്കിയോയിൽ പ്രതിഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും ബോസ് ആ വിമാനാപകടത്തിൽ മരിച്ചിട്ടില്ലന്ന്' ലരും അവകാശപ്പെടുന്നു. ബോസ് തന്നെ മരണത്തിന്റെ കഥ ഉണ്ടാക്കിയതെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി ബംഗാളിലെ ഷൗൽമരി ആശ്രമത്തിൽ ഒരു സന്യാസിയായി ശിഷ്ടകാലം കഴിഞ്ഞുവെന്നും ധരിക്കുന്നു.
വിമാനാപകടത്തിനുശേഷം സോവിയറ്റ് യൂണിയനിൽ ബോസ് അഭയം തേടിയെന്നുള്ള കണകൂട്ടലുകളുമുണ്ട്. ഗാന്ധിയുടെയും നെഹ്രുവിന്റെയും സംസ്ക്കാര ചടങ്ങുകളിൽ ബോസ് സംബന്ധിച്ചിരുന്നുവെന്നും ഒരു വിശ്വാസവുമുണ്ട്. ഇന്ത്യയുടെ സോവിയറ്റ് നയപരിപാടികൾ മാറ്റിയാൽ ബോസിന്റെ സത്യം വെളിപ്പെടുത്തുമെന്ന് സോവിയറ്റ് യൂണിയൻ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയേയും ബ്ലാക്ക് മെയിൽ ചെയ്തതായും ഊഹങ്ങൾ ഉണ്ട്. ബോസിന്റെ തീരോധാനത്തിനുശേഷം ചൈനീസ് റെഡ് ആർമിയോടൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തിയെന്നു പറയുന്നു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന് മരണാനന്തര ബഹുമതിയായി രാഷ്ട്രത്തിന്റെ ഏറ്റവും വലിയ അംഗീകാരമായ ഭാരത രത്നം നല്കിയിരുന്നു. എങ്കിലും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ എതിർപ്പുമൂലം ആ ബഹുമതി രാഷ്ട്രം പിൻവലിക്കുകയാണുണ്ടായത്. മഹാത്മാ ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തിനു സേവനം ചെയ്ത അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഭാരത രത്നത്തെക്കാൾ ഉപരിയാണെന്ന് ബന്ധുക്കൾ വിലയിരുത്തി. വെസ്റ്റ് ബംഗാൾ നിയമസഭാ മന്ദിരത്തിനു മുമ്പിലായി അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇന്ത്യൻ പാർലമെന്റിന്റെ ഭിത്തിയിൽ ഒരു പടവും പ്രതിഷ്ടിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ബോസിന്റെ ജീവ ചരിത്രങ്ങളും സംഭവ വികാസങ്ങളും ചരിത്രകാരന്മാർ പ്രസിദ്ധീകരിക്കാൻ താല്പര്യം കാണിക്കുന്നതും ശ്രദ്ധേയമാണ്. ഈ ദേശീയ നേതാവിനെ സംബന്ധിച്ച് അനേക ഡോക്കുമെന്ററി ഫിലിമുകളും ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയുള്ള ഒളിഞ്ഞിരിക്കുന്ന ചരിത്രങ്ങൾ വെളിച്ചത്തു കൊണ്ടുവരാനുള്ള തീഷ്ണത പുതിയ രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കുന്നതായും കാണാം.

ബോസ് എവിടെയോ സുരക്ഷിതമായി ഉണ്ടെന്നും സമയമാകുമ്പോൾ വന്നെത്തുമെന്നും ബോസിന്റെ കുടുബാംഗങ്ങൾ അനേക തവണകൾ പൊതുജന മദ്ധ്യേ പ്രഖ്യാപിച്ചിരുന്നു. 1966-ൽ അദ്ദേഹത്തിൻറെ സഹോദരൻ സുരേഷ് ബോസ് ഒരു പ്രസ്കോണ്ഫ്രാൻസിൽ സുഭാഷ് ചന്ദ്രബോസ് അക്കൊല്ലം മാർച്ചിൽ വന്നെത്തുമെന്ന് പറയുകയുണ്ടായി. തായ്'വാനിലെ വിമാന അപകടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ നാളിതുവരെ മറ്റു യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നുള്ളതാണ് സത്യം. എന്നാൽ ബോസിനെപ്പറ്റിയുള്ള ദുർഗ്രാഹ്യങ്ങളായ കഥകൾ സമൂഹ മദ്ധ്യത്തിൽ ഇന്നും സജീവമാണ്. ജനങ്ങളുടെ ഊഹോപാഹങ്ങൾക്ക് ശമനം കിട്ടാൻ സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ ഭാഗത്തു നിന്നും അനേക അന്വേഷണ കമ്മീഷനുകളെ  നിയമിച്ചിട്ടുണ്ട്. വ്യക്തമായ ഒരുത്തരം കിട്ടാതെ ഊഹങ്ങൾ ഇന്നും സമൂഹ മധ്യത്തിൽ തുടരുന്നു.

2015 ആഗസ്റ്റ് പതിനഞ്ചാം തിയതിയിലെ  സ്വാതന്ത്ര്യ പുലരിയിൽ രാഷ്ട്രം നേതാജിയുടെ ശബ്ദം ശ്രവിച്ചിട്ട്, അല്ലെങ്കിൽ നേതാജി ജീവിക്കുന്നുവെന്ന തെളിവുകൾ തേടിയുള്ള അന്വേഷണത്തിൽ, ഇന്നേയ്ക്ക് 70 വർഷമാകുന്നു. ബ്രിട്ടീഷ് ഭരണം ഇന്നില്ലെങ്കിലും അഴിമതി നിറഞ്ഞ പുതിയ വില്ലന്മാരുടെ ഭരണകൂടങ്ങൾ ഭാരതാംബികയെ കാർന്നു കഴിഞ്ഞു. ആർക്കും ആ മഹാനെ കണ്ടുപിടിക്കാൻ സാധിക്കാതെ ഇന്നും പുസ്തക താളുകളിൽ കുഴിച്ചിട്ടിരിക്കുകയാണ്. തോക്കു ചൂണ്ടേണ്ടത് 
നമ്മെ തന്നെയാണ്; തിന്മ നിറഞ്ഞ കൊളോണിയൽ ഭരണത്തിനെതിരെയല്ല. രാഷ്ട്രത്തിനുവേണ്ടി ആത്മാഹൂതി ചെയ്ത ധീരന്മാരുടെരക്തം ഇന്ത്യയിലെ ചരിത്രത്തിലെ താളുകളിൽ മാത്രമായി അവശേഷിക്കുന്നു.  














Anita (daughter) Emile (Wife) 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...