Thursday, December 10, 2015

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്രപ്രവർത്തനവും




By ജോസഫ് പടന്നമാക്കൽ

കഴിഞ്ഞ നൂറ്റാണ്ടിൽ, 1878 മുതൽ മുപ്പത്തിയെട്ടു വയസ്സുവരെ മാത്രം  ഹൃസ്വകാലം ജീവിച്ച രാമകൃഷ്ണ പിള്ള  അനേക പത്രങ്ങളുടെയും വരാന്ത്യ പതിപ്പുകളുടെയും  എഡിറ്ററായിരുന്നു. അമൂല്യങ്ങളായ  സാംസ്ക്കാരിക രാഷ്ട്രീയ പുരോഗമനാശയങ്ങൾ വഞ്ചിഭൂമിയ്ക്കു സംഭാവന നല്കിക്കൊണ്ട് ധന്യമായ ജീവിച്ച ആ മഹാൻ ഇന്ന് ചരിത്രവിദ്യാർത്ഥികളുടെ ആരാധനപാത്രമായി മാറിയിരിക്കുന്നു. 1906 ജനുവരി മുതൽ 1910 വരെ അദ്ദേഹം എഡിറ്റ് ചെയ്ത സ്വദേശാഭിമാനി പത്രമാണ്‌ ചരിത്രത്തിലെ സ്മാരകമായി ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം, മറ്റേതു ഭാരതീയ ഭാഷകൾക്കു  മുമ്പേ കാറൽ മാർക്സിന്റെ ജീവചരിത്രം എഴുതിചരിത്രം കുറിച്ചു. ജീവിത സൌഭാഗ്യങ്ങൾ കൈവിട്ടുപോകുമെന്നു ഭയന്ന അധികാരവർഗത്തിനു പിള്ളയെന്ന പത്രാധിപർ  അന്നൊരു  പേടി സ്വപ്നമായിരുന്നു.


കമ്മ്യൂണിസം കേരള മണ്ണിലടിയുറയ്ക്കും മുമ്പ് നാടിന്റെ പുരോഗതിയ്ക്കായുള്ള സമത്വ സുന്ദരമായ ആശയങ്ങൾ ആദ്യമായി പ്രചരിപ്പിച്ചതും പിള്ളയായിരുന്നു.  "രാജ്യത്തിന്റെ മുതൽ വർദ്ധന പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയത്ന ഫലമായിട്ടും അവന്റെ കഷ്ടിയുള്ള ജീവിത വൃത്തിയ്ക്കു ലഭിക്കുന്ന കൂലിയല്ലാതെ ബാക്കിയുള്ളത് മുഴുവനും മുതൽ മുടക്കുന്ന മുതലാളിമാരുടെ കൈകളിൽ ചെന്നു ചേരുന്നു. മതാചാര്യന്മാരും മാടമ്പി പ്രഭുക്കന്മാരും ആഡംബരത്തിൽ ജീവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ  പ്രയത്നത്തെ ചൂഷണം ചെയ്താണ്." കാറൽ മാര്ക്സിന്റെ ഈ സിദ്ധാന്തത്തെ ആദ്യമായി മലയാളിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് രാമ കൃഷ്ണ പിള്ളയായിരുന്നു.
മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയും ലേഖങ്ങൾ എഴുതിയിരുന്നു.


1878 മെയ് ഇരുപത്തിയഞ്ചാം തിയതി നരസിംഹ പോറ്റിയുടെയും ചക്കിയമ്മയുടെയും ഇളയ മകനായി  കെ. രാമ കൃഷ്ണ പിള്ള ജനിച്ചു. ബ്രഹ്മശ്രീ നരസിംഹ പോറ്റി തിരുവിതാംകൂർ  പ്രദേശങ്ങളിൽ അക്കാലത്ത് അമ്പല പൂജാരിയായിരുന്നു. നെയ്യാറ്റിൻ കരയിലുള്ള അത്തിയന്നൂർ എന്ന സ്ഥലത്തുള്ള തെക്കേകോട് വീട്ടിലാണ് രാമകൃഷ്ണ പിള്ള   വളർന്നത്‌. കുടുംബത്തിലെ ഒരു പൂർവിക കാരണവർ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡ വർമ്മ  മഹാരാജാവിനെ  രാജാവാകുന്നതിനു മുമ്പ്   സേവിച്ചിരുന്നു. യുവ  മാർത്താണ്ഡ വർമ്മ   ശത്രുക്കൾക്കെതിരെ പടപൊരുതിയിരുന്ന നാളിൽ  സഹായിച്ചതുകൊണ്ട് അദ്ദേഹം രാജാവായപ്പോൾ പാരിതോഷികമായി അമ്പതേക്കർ പുരയിടവും ഒരു കൊട്ടാരവും കരംതിരിവായി നല്കിയിരുന്നു. കൂടാതെ പല വിധ രാജാവകാശങ്ങളും നല്കി ആ കുടുംബത്തെ ബഹുമാനിച്ചു. അതേ കുടുംബത്തിലാണ് നൂറു വർഷങ്ങൾക്കു ശേഷം രാമകൃഷ്ണ പിള്ള ജനിച്ചത്. മരുമക്കത്തായം നില നിന്നിരുന്ന കാലഘട്ടത്തിൽ രാമകൃഷ്ണ പിള്ള വളർന്നത് തന്റെ മാതുലനായ കേശവപിള്ള വക്കീലിനൊപ്പമായിരുന്നു. 1887-ൽ മലയാളം സ്കൂളിൽ  ചേർന്നു. അവിടുത്തെ  ആദ്യത്തെ അദ്ധ്യാപകൻ  കാട്ടുപ്പന നാഗനാഥയ്യരായിരുന്നു. 1887-ൽ നെയ്യാറ്റിൻ കര ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.അവിടെ വെലുപിള്ള പ്രധാന അദ്ധ്യാപകനും കേശപിള്ള   രണ്ടാം അദ്ധ്യാപകനുമായിരുന്നു. 1892-ൽ അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം രാജകീയ പാഠശാലയിൽ ചേർന്നു. അവിടെനിന്നാണ് പുസ്തക പാരായണവും പത്രങ്ങളും വായനകൾ തുടങ്ങിയത്. പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും കൂട്ടുകാരെ സമ്പാദിക്കുന്നതിലും 'പിള്ള'  തല്പ്പരനായിരുന്നു. സ്കൂളിൽ ഒരു നാണം കുണുങ്ങിയും ശാന്തനുമായിരുന്നു. പതിനാലു വയസുള്ളപ്പോൾ മെട്രിക്കുലേഷൻ പാസ്സായി.


എഫ്.എ യ്ക്ക് പഠിയ്ക്കുന്ന കാലത്തും വർത്തമാന പത്രങ്ങളോട് എന്നും ഒരു കമ്പമായിരുന്നു. തിരുവിതാംകൂർ, മലബാർ , കൊച്ചി എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ പത്രങ്ങളും തന്നെ അദ്ദേഹം വായിക്കുമായിരുന്നു. ലേഖനങ്ങളെഴുതാൻ തുടങ്ങിയതും ആ കാലഘട്ടത്തിലാണ്. അന്നത്തെ പേരുകേട്ട സാഹിത്യകാരുമായി വലിയ സൗഹർദ്ദത്തിലുമായിരുന്നു. കേരള വർമ്മ വലിയ കോയി തമ്പുരാൻ, എ ആർ രാജ രാജ വർമ്മ, ഉള്ളൂർ പരമേശ്വരയ്യർ, കണ്ടത്തിൽ വർഗീസ്‌ മാപ്പിള എന്നിവരുമായി വലിയ അടുപ്പമായിരുന്നു.  പത്രഭ്രമം  കൂടി പഠന കാര്യങ്ങളിൽ താൽപര്യമില്ലാതായി. അതുമൂലം അദ്ദേഹത്തിൻറെ അമ്മാവന്റെയും കുടുംബത്തിന്റെയും അപ്രീതി സമ്പാദിക്കേണ്ടി വന്നു. 1898-ൽ എഫ് എ പരീക്ഷ പാസ്സായി. ബി. എസ്. സി. യ്ക്ക് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേരാൻ പദ്ധതിയിട്ടെങ്കിലും അമ്മാവന്റെ നിർബന്ധപ്രകാരം ബി.എ യ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേരുകയാണുണ്ടായത്.


അക്കാലത്ത് രാമകൃഷ്ണ പിള്ളയ്ക്കും പത്ര പ്രവർത്തനത്തിൽ താല്പര്യമുള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കൾക്കും തിരുവിതാംകൂറിൽ നിന്ന് ഒരു പത്രം തുടങ്ങണമെന്ന്  ആഗ്രഹമുണ്ടായി. 1900-ൽ  കേരള ദർപ്പണമെന്നും  വഞ്ചി വിഭൂജിക എന്നും പേരുകളിൽ രണ്ടു പത്രങ്ങൾ അവരുടെ സഹകരണങ്ങളോടെ തുടങ്ങി. അതിൽ കേരള ദർപ്പണത്തിന്റെ എഡിറ്റർ ചുമതല രാമകൃഷ്ണ പിള്ള വഹിക്കണമെന്നു അദ്ദേഹത്തിൻറെ കൂട്ടുകാരും അഭ്യുദയകാംക്ഷികളും   നിർബന്ധിക്കാൻ തുടങ്ങി.  അമ്മാവൻ കേശവ പിള്ളയുമായി അഭിപ്രായ വിത്യാസം ഉണ്ടായതിനാൽ പിള്ളയ്ക്ക് അദ്ദേഹത്തിൻറെ ഭവനത്തിൽ നിന്നും മാറി താമസിക്കേണ്ടി വന്നു. നിലനില്പ്പിനായി ഒരു ജോലിയും അന്വേഷിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ബി എ യ്ക്ക് പഠിക്കാനും പത്രത്തിന്റെ എഡിറ്റർ ജോലി നടത്താനും നന്നേ കഷ്ടപ്പെട്ടു. ബി എ  മലയാളം ഒന്നാം റാങ്കിൽ പാസ്സായി. ഏറ്റവും നല്ല അക്കാദമിക്ക് നിലവാരത്തിനു കേരള വർമ്മ പുരസ്ക്കാരവും ലഭിച്ചു.


തലമുറകളായി നിലനിന്നിരുന്ന ഹിന്ദു സമുദായത്തിലെ  അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ അദ്ദേഹം എഴുതി.  വാക്കുകളെക്കാളും പ്രവർത്തികളിൽ  വിശ്വസിച്ചു.  ജാതി വ്യവസ്ഥ സമൂഹത്തിൽ തീരാശാപമായിരുന്ന കാലത്തിൽ, തന്നെക്കാളും താണ ജാതിയിലുള്ള  ഒരു നായർ സ്ത്രീയെ വിവാഹം കഴിച്ചതും വലിയ ഒച്ചപ്പാടിനു കാരണമായി. തിരുവനന്തപുരം ജില്ലയിലുള്ള പാലിക്കുളങ്ങര തൂപ്പൂവീട്ടിൽ നാണിക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. അവരെ 1901-ൽ വിവാഹം കഴിച്ചു.  ഏതായാലും ആ വൈവാഹിക ജീവിതം അധികകാലം നീണ്ടു നിന്നില്ല. പിള്ളയുടെ ജീവിതത്തിൽ ശോകമയം  പകർത്തികൊണ്ട് തന്റെ പ്രിയപ്പെട്ട ഭാര്യ അധികം താമസിയാതെ  1904-ൽ മരിച്ചുപോയി.
നാണിക്കുട്ടിയമ്മ,  കേരള ദർപ്പണം പത്രത്തിന്റെ ഉടമസ്ഥനായിരുന്ന പരമേശ്വര പിള്ളയുടെ  ബന്ധുവായിരുന്നു.   പിന്നീട് ബന്ധുക്കളുടെ സമ്മർദത്തോടെ തന്റെ സാഹിത്യ യാത്രയിലെ സഖിയായിരുന്ന വഞ്ചിയൂർ കുളിവിളാകത്ത് കല്യാണിയമ്മയെ വിവാഹം ചെയ്തു.


1901-ൽ  കേരള ദർപ്പണവും വഞ്ചി വിഭൂജികയും യോജിച്ച്  ശ്രീ മാർത്താണ്ഡ തമ്പിയുടെ നേതൃത്വത്തിൽ കേരള പഞ്ചിക (Kerala panjhika) പത്രം തുടങ്ങി. 1901 മുതൽ 1903 വരെ രാമകൃഷ്ണ പിള്ള ആ പത്രത്തിന്റെ എഡിറ്ററായി തുടർന്നു. പത്രാധിപ ധർമ്മത്തോടൊപ്പം കേരള ജനതയുടെ സാമൂഹിക വശങ്ങളെ പഠിക്കാൻ അദ്ദേഹം നാടാകെ യാത്ര ചെയ്തിരുന്നു.  കേരള പഞ്ചിക പത്രത്തിൽനിന്നു  1903 ഫെബ്രുവരിയിൽ  അദ്ദേഹം  രാജി വെച്ചു. നസ്രാണി ദീപികയിലും മലയാളി പത്രങ്ങളിലും പിന്നീട്   എഴുതിക്കൊണ്ടിരുന്നു.   മലയാളീ പത്രത്തിന്റെ എഡിറ്ററായി ജോലി സ്വീകരിച്ച് 1904-ൽ  കൊല്ലത്ത് താമസമാക്കി. തിരുവിതാംകൂറിലെ പൌരന്മാരുടെ അവകാശങ്ങളെയും കടമകളെയുംപ്പറ്റി അക്കാലത്ത് അദ്ദേഹം പത്രങ്ങളിൽ മുഖ പ്രസംഗങ്ങൾ എഴുതി.  പൊതു സമ്മേളനങ്ങളിൽ സാമൂഹിക തിന്മകളെ അപലപിച്ച് പ്രസംഗിക്കുമായിരുന്നു.


സമൂഹത്തിൽ അന്നു നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രാമകൃഷ്ണ പിള്ള  ആരുടേയും മുഖം നോക്കാതെ എതിർത്തിരുന്നു.  ജീവനെപ്പോലും പണയപ്പെടുത്തി തന്റെ ആശയങ്ങളെ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിച്ചു.  ' അരജനെ കെടുത്തി ഒരു വാക്കും പറഞ്ഞുകൂടാ'' എന്ന  ആപ്തവാക്യം പ്രചരണത്തിലിരുന്ന കാലഘട്ടത്തിലാണ് 'പിള്ള' തന്റെ ശക്തിയേറിയ തൂലികകൊണ്ട്  വിപ്ലവ കൊടുങ്കാറ്റ്  അക്കാലത്തു തൊടുത്തു വിട്ടത്.  അദ്ദേഹവും സ്വന്തം കുടുംബവും അതിനു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കാലഘട്ടത്തിൽ 'പിള്ള' മലയാളിയുടെയും കേരളപത്രികയുടെയും പത്രാധിപരായിരുന്നു. അതിനു ശേഷം 'കേരളൻ' എന്ന പേരിൽ സ്വന്തമായി മാസിക തുടങ്ങി. അദ്ദേഹത്തിൻറെ 'കേരളൻ'  വഴിയുള്ള ഉഗ്രമായ വിമർശനങ്ങൾ അന്നത്തെ അഴിമതി വീരന്മാരായ രാജകീയ ഉദ്യോഗസ്ഥരെ കുപിതരാക്കിയിരുന്നു. ചുറ്റും ശത്രു വലയം സൃഷ്ടിക്കുകയും ചെയ്തു. ഏതായാലും അധികകാലം ആ മാസിക നീണ്ടു നിന്നില്ല. മാസിക നിർത്തൽ ചെയ്തതിനുശേഷം തത്ത്വ ശാസ്ത്രത്തിൽ ബി.എ ഡിഗ്രി യ്ക്ക് പഠിക്കാൻ അദ്ദേഹം മദ്രാസിലേയ്ക്ക് താമസം മാറ്റി.


അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ പുതിയ പുതുമകളോടെ ചരിത്രകുതുകികളായ മലയാളി മനസ്സുകളിൽ  തലമുറകളായി കടന്നു പോവുന്നു.  സംഭവ ബഹുലമായ ആ കാലഘട്ടങ്ങൾക്ക് സാക്ഷിയായി പന്ത്രണ്ടു വർഷത്തോളം ഒത്തൊരുമിച്ച് അദ്ദേഹത്തിൻറെ ഭാര്യ കല്യാണിയമ്മ ജീവിച്ചു. വൈകാരികവും ബൌദ്ധികവുമായി ഒന്നിച്ചു ജീവിച്ച ആ കാലഘട്ടത്തെ വിവരിച്ചുകൊണ്ട് അവർ എഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ചരിത്ര വിദ്യാർത്ഥികൾക്ക്  വില തീരാത്ത ഒരു അമൂല്യ പുസ്തകമാണ്. രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മലയാളക്കരയിലുണ്ടായ ഒരു സാംസ്ക്കാരിക പരിവർത്തനത്തിന്റെ കാലഘട്ടമായി കല്യാണിയമ്മയുടെ വ്യാഴവട്ട സ്മരണകളെ കണക്കിലാക്കാം.


1884 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി തിരുവനന്തപുരത്തുള്ള കുതിരവട്ടത്തു കുഴിവിലാക്കാത്ത് വീട്ടിലാണ് കല്യാണിയമ്മ ജനിച്ചത്‌. സുബ്രഹ്മണ്യം പോറ്റിയും ഭഗവതിയമ്മയുമായിരുന്നു അവരുടെ മാതാപിതാക്കൾ. ഒരു പാരമ്പര്യ കുടുംബത്തിൽ വളർന്ന അവർ 1905-ൽ രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്തു. വിവാഹത്തിനു മുമ്പ് സാഹിത്യ വാസനയുണ്ടായിരുന്ന ഇരുവരും കൂടുതലും സാഹിത്യപരമായ വിഷയങ്ങൾ പരസ്പരം കത്തിൽ കൂടി കൈമാറുമായിരുന്നു. പരസ്പരം ചർച്ചകളും നടത്തുമായിരുന്നു. സാമൂഹിക പരിഷ്ക്കാരങ്ങൾക്കായി  പേനാ ചലിപ്പിച്ചിരുന്ന അവരുടെ ജീവിതം കൂടുതലും പ്രശ്ന സങ്കീർണ്ണങ്ങളായിരുന്നു. രാമകൃഷ്ണ പിള്ളയുടെ സാമൂഹിക  വിപ്ലവത്തിന് അവർ എല്ലാ പിന്തുണയും നല്കിയിരുന്നു. മാറ്റങ്ങൾ സമൂഹത്തിൽ വന്നില്ലെങ്കിൽ, വക്ര ബുദ്ധികളായ അധികാരികളുടെ അഴിമതികളെ ഉന്മൂലനം ചെയ്തില്ലെങ്കിൽ രാജ്യം പുരോഗമിക്കുകയില്ലായെന്ന ചിന്തകളായിരുന്നു  അവർ ഇരുവരിലുമുണ്ടായിരുന്നത്.


പുരുഷമേധാവിത്വം നിറഞ്ഞിരിക്കുന്ന എഴുത്തു ലോകത്തിൽ സ്ത്രീയെഴുത്തുകാരെ ഉയരുവാൻ സാധാരണ അനുവദിക്കില്ല.  ബി കല്യാണിയമ്മയുടെ ഭർത്താവിനെക്കുറിച്ചെഴുതിയ 'വ്യാഴ വട്ട സ്മരണകൾ' ഇന്ന് ക്ലാസ്സിക്കൽ ബുക്കുകളിൽ  പ്രാധാന്യം അർഹിക്കുന്നു. ആദ്യകാലത്ത് സ്ത്രീകളുടെ ഇത്തരം കൃതികളെ  വിധവയുടെ വിലാപം', 'പെണ്ണെഴുത്ത്' എന്നീ പദങ്ങൾ കൊണ്ട് പുരുഷന്മാരായവർ  പരിഹസിക്കുമായിരുന്നു.   വ്യാഴവട്ട സ്മരണകൾ' എഴുതി നൂറു വർഷങ്ങളായിട്ടും ആ കൊച്ചു പുസ്തകം ഗവേഷകരുടെ  ഗ്രന്ഥപ്പുരകളിലും ചിന്തകരുടെ മനസിനുള്ളിലും  കാലങ്ങളെ അതിജീവിച്ചും  സ്ഥാനം പിടിച്ചുകഴിഞ്ഞു. കാരണം,  മനുഷ്യ മനസുകളെ ഇളക്കി,  കേരളത്തിന്റെ സാമൂഹിക വ്യവസ്ഥകളെ  തകിടം മറിച്ചുകൊണ്ട് ഒരു വ്യാഴവട്ട കാലത്തിലെ വൈകാരിക സ്മരണകളാണ്  സ്പോടനാത്മകാം വിധം ആ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.


കല്യാണിയമ്മ മറ്റനേക  പുസ്തകങ്ങളുടെ ഗ്രന്ഥകർത്രി കൂടിയാണ്. ഓർമ്മയിൽ നിന്ന്, മഹതികൾ, താമരശേരി, കർമ്മ ഫലം, വീട്ടിലും പുറത്തും ആരോഗ്യ ശാസ്ത്രം, ആരോഗ്യ ശാസ്ത്രവും ഗ്രഹഭരണവും, അങ്ങനെ അനേക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  ശ്രീ രാമൻ വനവാസത്തിൽ പോയപ്പോൾ സീത പിന്തുടർന്ന പോലെ സ്വന്തം ഭർത്താവിന്റെ സുഖ ദുഖങ്ങളിലും നാടുകടത്തൽ വാസസ്ഥലങ്ങളിലും  കല്യാണിയമ്മയും ഒപ്പമുണ്ടായിരുന്നു. 1979- ൽ പിള്ളയുടെയും കല്യാണിയമ്മയുടെയും മകൾ ഗോമതിയമ്മ എഴുതിയ 'ധന്യമായി ഞാൻ' എന്ന പുസ്തകത്തിലും പിള്ളയുടെ വൈകാരികത നിറഞ്ഞ  സംഭവ ബഹുലമായ ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്.


1905 ജനുവരി പത്തൊമ്പതാം തിയതി 'വക്കം  മൗലവി' എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനി  'വക്കം  മുഹമ്മദ്‌ അബ്ദുൽ ഖാദർ' ഒരു ആഴ്ച്ചപ്പതിപ്പ് തുടങ്ങിയിരുന്നു. തിരുവിതാം കൂർ  സർക്കാരിന്റെ അഴിമതികളെ തുറന്നു കാണിച്ചുകൊണ്ട്  മൌലവിയുടെ പത്രം ദിനംപ്രതി വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അന്നത്തെ കാലത്ത് ലഭിക്കാവുന്ന നവീകരണമായ ഒരു അച്ചടി യന്ത്രം അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നു  വരുത്തി. ശ്രീ രാമകൃഷ്ണ പിള്ള  പത്രത്തിന്റെ പത്രാധിപരാകുന്നതിനു  മുമ്പ് സി.പി. ഗോവിന്ദ പിള്ള പത്രത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു.  സ്വന്തമായി തുടങ്ങിയ സ്വദേശാഭിമാനി പത്രം നടത്താൻ 'മൗലവി' ധീരനായ ഒരു പത്രാധിപരെ തേടിയിരുന്നു. ഒടുവിൽ രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടുകയും മുഖ്യ പത്രാധിപരായി നിയമിക്കുകയും ചെയ്തു. 1906 ജനുവരിയിൽ പത്രത്തിന്റെ പത്രാധിപർ സ്ഥാനം വഹിക്കാൻ രാമകൃഷ്ണ പിള്ളയും കുടുംബവും  പത്ര ഓഫീസ് സ്ഥിതി ചെയ്തിരുന്ന വൈക്കം താലൂക്കിലുള്ള ചിറയിങ്കലിലേയ്ക്ക് താമസം മാറ്റി.


അക്കാലങ്ങളിൽ മുമ്പുള്ള പത്രാധിപ സമിതികളിൽ രാമകൃഷ്ണ പിള്ള ചുമതലകൾ വഹിച്ചിരുന്നപ്പോൾ  ‌ സ്വന്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നില്ല.  അതിൽ അദ്ദേഹം നിരാശനായിരുന്നു. ചില പ്രസിദ്ധീകരണങ്ങൾ നിന്ന് പോവുകയും മറ്റു ചില പ്രസിദ്ധീകരണങ്ങളിൽ നിന്ന്  അഭിപ്രായ വിത്യാസങ്ങൾ മൂലം പിരിഞ്ഞു പോവുകയും ചെയ്തിരുന്നു.  സാമൂഹിക മാറ്റങ്ങളിലും  രാഷ്ട്രീയ തത്ത്വ സംഹിതകളിലും  വിദ്യാഭ്യാസ പരിചിന്തനങ്ങളിലും പരിഷ്ക്കാരങ്ങളിലും അദ്ദേഹത്തിന്റേതായ ചിന്താഗതികളും അഭിപ്രായങ്ങളും ആദർശങ്ങളുമുണ്ടായിരുന്നു. രാജാവിനെ പിന്താങ്ങിക്കൊണ്ട്, സ്തോത്ര ഗീതങ്ങൾ പാടിക്കൊണ്ടുള്ള  സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപെടുത്താത്ത പത്രങ്ങളും വാർത്താ മീഡിയാകളുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.


വക്കം   മൌലവിയുടെ ദേശസ്നേഹവും പാണ്ഡിത്യവും പിള്ളയെ അഗാധമായി ആകർഷിച്ചിരുന്നു. അവർ തമ്മിൽ ഒരേ ആശയങ്ങൾക്കായി പൊരുതുന്ന വലിയ സുഹൃത്തുകളായി മാറി. രണ്ടു പേരും ഒരു പോലെ പത്രത്തിന്റെ വളർച്ചക്കായി കഠിനാധ്വാനം ചെയ്തു. ആഴ്ചപതിപ്പ് പിന്നീട് ആഴ്ചയിൽ മൂന്നു ദിവസം പ്രസിദ്ധീകരിക്കാൻ തുടങ്ങി. ശത്രുക്കളെയും അവരുടെ ഭീഷണികളെയും ഇരുവരും വക വെക്കാതെ സത്യധർമ്മങ്ങളിൽ അധിഷ്ടിതമായ  പത്രപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഒന്നും രണ്ടും ഭാഗങ്ങളായി എഴുതിയ 'പാറപ്പുറം' എന്ന ഗദ്യ കാവ്യവും അക്കാലത്ത് വലിയ ഒച്ച പ്പാടുകൾ സൃഷ്ടിച്ചു.


1907- ജൂലൈ മാസത്തിൽ  രാമകൃഷ്ണ പിള്ളയും കുടുംബവും വൈക്കത്തു നിന്നും  തിരുവനന്തപുരത്തേയ്ക്ക് താമസമാക്കി.  സ്വദേശാഭിമാനി പത്രവും അച്ചുകൂടവും അതോടൊപ്പം തിരുവനന്തപുരത്തു സ്ഥാപിച്ചു. പിള്ള തിരുവനന്തപുരത്തു നിയമ പഠനവും തുടങ്ങി. 'വനിതാ'യെന്ന മാസികയും ആരംഭിച്ചു. രാജാവിനെയും പ്രഭുക്കളെയും അവരുടെ ദുഷ്ടപ്രവർത്തികളെയും  വിമർശിച്ചുകൊണ്ടിരുന്നതിനാൽ പിള്ള അധികാരികളുടെ നോട്ടപ്പുള്ളിയുമായി.  രാജ്യം ഭരിച്ചിരുന്ന ദിവാനെവരെ പ്രതിക്കൂട്ടിൽ കൊണ്ടുവന്ന് രാജ്യത്തിലെ അഴിമതികൾ ഓരോന്നായി സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. വക്കം  മൗലവി, പത്രത്തിന്റെ ഉടമയായിരുന്നെങ്കിലും  രാമകൃഷ്ണ പിള്ളയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങളനുസരിച്ചു പത്രം നടത്തുവാൻ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും നല്കിയിയിരുന്നു. പണപരമായ ബാധ്യതകൾ മുഴുവൻ വഹിച്ചിരുന്നത് മൌലവിയും.


വ്യത്യസ്ത  ലക്ഷ്യങ്ങളോടെ  പ്രവർത്തിക്കുന്ന പത്രങ്ങളിലും  അദ്ദേഹം എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. 'ഉപാധ്യായൻ' മാസികയിൽ  വിദ്യാഭ്യാസ പരമായ വിഷയങ്ങളായിരുന്നു കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്. അതേ സമയം 'കേരള ദർപ്പണത്തിൽ' പൊതു ജനങ്ങൾക്കു  താൽപ്പര്യമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള  എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. മൌലവിയുടെ സ്വദേശഭിമാനിയിൽ കൂടുതലും രാഷ്ട്രീയ സാമൂഹിക വശങ്ങളെ  സംബന്ധിച്ച ലേഖനങ്ങളും വാർത്തകളുമായിരുന്നുണ്ടായിരുന്നത്. സ്വദേശാശിഭിമാനി പത്രത്തിൽ ആദ്യത്തെ പേജിൽ എഴുതിയിരുന്നത് ഭയരഹിതമായി സത്യത്തിലടിയുറച്ച്   വാർത്തകൾ പ്രസിദ്ധീകരിക്കുകയെന്നതു പത്രത്തിന്റെ ധർമ്മവും  ലക്ഷ്യങ്ങളും നയങ്ങളുമെന്നാ'യിരുന്നു. പത്രത്തിനുണ്ടായിരുന്ന മൂല്യങ്ങളെ, അടിസ്ഥാന തത്ത്വങ്ങളെ  അവസാന ദിവസം വരെ കാത്തു സൂക്ഷിക്കുകയും ചെയ്തു. ജനവികാരങ്ങളെ ഇളക്കത്തക്കവണ്ണം ശക്തമായ ആശയങ്ങൾ നിറഞ്ഞ സ്വദേശാഭിമാനി പത്രത്തിൽ ആവേശഭരിതരായി അനേക ജനവിഭാഗങ്ങളും സാമൂഹിക സംഘടനകളും  രൂപമെടുത്തു. ജനങ്ങളിൽ ഒരു നവോധ്വാനത്തിന്റെതായ  ചൈതന്യം സ്വദേശാഭിമാനി പത്രത്തിനു വാർത്തെടുക്കാൻ സാധിച്ചു.  ജനത്തിനു പൊതുവായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും സ്വതന്ത്ര ചിന്താഗതികളും സൃഷ്ടിക്കാൻ സാധിച്ചു. നമ്പൂതിരി സമുദായത്തിന്റെ ദുരാചാരങ്ങളും ശ്രീ നാരായണ ഗുരു ചൈതന്യവും സ്വദേശാഭിമാനി പത്രത്തിൽ പ്രതിഫലിച്ചിരുന്നു. പിന്നീട് സ്വദേശാഭിമാനി പത്രത്തെ പിന്തുടർന്ന് എസ് എൻ ഡി പി യുടെ വിവേകോദയവും ഉണ്ണി നമ്പൂതിരി പ്രസിദ്ധീകരണവും കേരള സമൂഹത്തിൽ പുത്തനായ കാഴ്ചപ്പാടുകളുമായി ജനങ്ങളെ സ്വാധീനിച്ചിരുന്നു.


വക്കം  അബ്ദുൽ ഖാദർ മൗലവിയുടെയും  സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും  ദേശീയ നവോത്വാനത്തിനായി  തുടക്കമിട്ടുകൊണ്ടുള്ള ഒത്തൊരുമുച്ചുള്ള പ്രവർത്തനങ്ങൾ  മറക്കാനാവാത്ത വാർത്താ മാധ്യമങ്ങളുടെ ഒരു ചരിത്രം തന്നെ കുറിച്ചു. ആശയപരമായി ഐക്യരൂപ്യമുണ്ടായിരുന്ന അവർ ഒത്തൊരുമിച്ചു വിശ്രമമില്ലാതെ മാറ്റങ്ങൾക്കായി പൊരുതിയിരുന്നു. അവർ തുടങ്ങി വെച്ച നവോധ്വാന ചൈതന്യം  ഭാരതത്തിലെ പത്രപ്രവർത്തനത്തിൽ ഒരു വിപ്ലവ കൊടുങ്കാറ്റു തന്നെ  സൃഷ്ടിച്ചു.   ദിവാന്റെ അഴിമതി വാർത്തകൾ യാതൊരു മായവും ചേർക്കാതെ സത്യമായി തന്നെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മൗലവിയുടെയും  രാമകൃഷ്ണ പിള്ളയുടെയും  പ്രയത്നഫലമായി നവീകരണാശയങ്ങളുടെ  ഒരു പ്രവാഹം തന്നെ ജനമധ്യത്തിൽ പ്രവഹിച്ചുകൊണ്ടിരുന്നു.  ദിവാനെതിരായി എന്തും എഴുതുവാൻ പിള്ളയ്ക്ക് സാധിച്ചതും മൌലവിയുടെ പൂർണ്ണ സഹകരണത്തോടെയായിരുന്നു. അധികാരികളിൽ നിന്ന് ശിക്ഷ കിട്ടുമെന്ന് ബോധ്യമായിരുന്നിട്ടും വക വെയ്ക്കാതെ അവരുടെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരുന്നു. ശിക്ഷ കിട്ടിയിട്ടും തന്റെ പ്രസ്സ് നഷ്ടപ്പെട്ടിട്ടും മൌലവിയ്ക്ക് സങ്കടം വന്നില്ല. എന്നാൽ അധികാര വേട്ട മൂലം തന്റെ വിശ്വസ്തരായ സഹപ്രവർത്തകരുടെ  ദുരന്തത്തിൽ അദ്ദേഹം ദുഖിതനായിരുന്നു. പിള്ളയെ നാട് കടത്തിയപ്പോഴും അസുഖമായിരുന്ന കാലഘട്ടത്തിലും മൗലവി സാമ്പത്തികമായി തകർന്നിരുന്നു. അദ്ദേഹം നേടിയ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടു. പിന്നീട് ദാരിദ്ര്യാവസ്തയിലാണ് കഴിഞ്ഞിരുന്നത്.


തിരുവിതാംകൂർ ദിവാൻ പി രാജ ഗോപാലാചാരിയ്ക്കെതിരെയായിരുന്നു 'പിള്ള'  അക്കാലത്ത് വിമർശനങ്ങളിൽ ക്കൂടി പത്രത്തിൽ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നത്. മഹാരാജാവ് ശ്രീ മൂലം തിരുനാളിനെയും രാജ ഭരണത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.  'രാജാവ് സ്വയം വിശ്വസിക്കുന്നത് ദൈവത്തിന്റെ പുനരവതാരമെന്നും സ്വന്തം പ്രമാണങ്ങൾ  മറ്റുള്ളവരെ അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നുവെന്നും' അദ്ദേഹം പത്രത്തിൽ എഴുതി. " ഇത് നീചമാണ്,  ദൈവം രാജാവിന്റെ പ്രത്യേക പട്ടികളെ സൃഷ്ടിച്ചിട്ടുണ്ടോ. അല്ലെങ്കിൽ വിശേഷപ്പെട്ട ആനയെക്കൊണ്ട്‌  ആനകളെ നയിക്കാൻ കല്പ്പിച്ചിട്ടുണ്ടോ"യെന്നുള്ള ചോദ്യങ്ങളും രാജാവിനെ കുപിതനാക്കിയിരുന്നു. പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചു കൊട്ടാരങ്ങൾ പണിയുന്നതിലും മഹാ രാജാവിന്റെ മകളുടെ വിവാഹം ആഘോഷമായി നടത്തി ഖജനാവ് കാലിയാക്കുന്നതിലും രാമകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നു. ശ്രീമൂലം പ്രജാസഭയിൽ അവർണ്ണ ജാതികൾക്കായി സംസാരിക്കാൻ ജനപ്രതിനിധിയായി പി. കെ. ഗോവിന്ദപിള്ളയെ നിയമിച്ചപ്പോൾ ശ്രീ രാമകൃഷ്ണ പിള്ളയുടെ സ്വദേശാഭിമാനി പത്രം എതിർത്തിരുന്നു. പുലയർക്കും പറയർക്കും  സ്വന്തം പ്രതിനിധി തന്നെ വേണമെന്ന് രാമകൃഷ്ണ പിള്ള വാദിച്ചു.


1910 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി  മുന്നറിയുപ്പു കൂടാതെ രാജാവിന്റെ പോലീസ്  പിള്ളയെ അറസ്റ്റും ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്നു തിരുന്നൽവേലിക്ക് വിചാരണ കൂടാതെ നാടു കടത്തി. മൌലവിയുടെ പ്രസ്സും ഉപകരണങ്ങളും ജപ്തി ചെയ്തു.  അതിനു ശേഷം രാജാവിനോട് മാപ്പ് പറഞ്ഞു ശിക്ഷ ഇളവു മേടിക്കാൻ പലരും ആവശ്യപ്പെട്ടിട്ടും പിള്ള വഴങ്ങിയില്ല. കൊച്ചിയിലും മലബാറിലുമുള്ള പത്രയുടമകൾ  പത്രാധിപസ്ഥാനം  വാഗ്ദാനം ചെയ്തെങ്കിലും  അദ്ദേഹം സ്വീകരിച്ചില്ല. പിള്ളയുടെ നാടുകടത്തൽ പത്ര പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ കുടുംബം അനുഭവിച്ച യാതനകൾ അവർണ്ണനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1957-ൽ ഇ എം എസ്  മന്ത്രിസഭയുടെ കേരള സർക്കാർ മൗലവി കുടുംബത്തിലെ   അദ്ദേഹത്തിന്റെ പുത്രനായ അബ്ദുൽ ഖാദറിനു  പ്രസും ഉപകരണങ്ങളും മടക്കി നല്കി. അവസാന നാളുകളിൽ പിള്ളയും കുടുംബവും കണ്ണൂരു  താമസിച്ചു.  1916 മാര്‍ച്ച് 28 ന് അദ്ദേഹം കണ്ണൂരില്‍ വെച്ചു   മരിച്ചു. അഴിമതിക്കെതിരെ പോരാടിക്കൊണ്ട് ഭയരഹിതനായി  പത്രപ്രവർത്തനം നടത്തിയ കേരളത്തിന്റെ ഈ ധീരപുത്രൻ കണ്ണൂരുള്ള പയ്യമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Ramakrishna Pilla house 

Ramakrishna Pilla 

Maulavi

Maulavi

B.Kalyani Amma
Diwan Raja Gopalachari
Sree Moolam Thirunnaal


Ramakrishna Pilla



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...