Friday, January 13, 2017

പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം)



ജോസഫ് പടന്നമാക്കൽ 

ഭാരതീയ ജനതാ പാർട്ടി അംഗവും പതിനാറാമത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും  മുതിർന്ന നേതാവുമായ ശ്രീമതി സുഷമ സ്വരാജ്,  ചരിത്രം തിളങ്ങുന്ന നേട്ടങ്ങളുമായി ലോകമാകമാനമുള്ള പ്രവാസി സമൂഹങ്ങളുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നു.  രാഷ്ട്രീയത്തിൽ പരാജയങ്ങളും വിജയങ്ങളും  ഒന്നുപോലെ രുചിച്ചറിഞ്ഞശേഷം ഭാരതീയ ജനതാ പാർട്ടിയിൽക്കൂടി ഉയർന്നു വന്ന ഒരു പ്രതിഭയാണവർ.   ഇപ്പോൾ മോദി  സർക്കാരിലെ പ്രഗത്ഭയായ വിദേശകാര്യ മന്ത്രിയും. ആറു പ്രാവിശ്യം ഇന്ത്യൻ പാർലമെന്റിൽ സേവനം ചെയ്തു. പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. 1977 മുതൽ 1982 വരെ ഹരിയാനയുടെ എം.എൽ. എ ആയിരുന്നു. 1998-ൽ ഡൽഹിയുടെ എം എൽ. എ യായും സേവനം ചെയ്തു. അതേ വർഷംതന്നെ  ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. എക്കാലവും രാഷ്ട്രീയപരമായി വിവാദങ്ങളടങ്ങിയ നേട്ടങ്ങൾ കൊയ്തുകൊണ്ടുള്ള ജീവിതമായിരുന്നു അവർക്കുണ്ടായിരുന്നത്. ഭരിക്കുന്ന സർക്കാരുകളിലും  പ്രതിപക്ഷത്തും ഒരുപോലെ പ്രധാനപ്പെട്ട  സ്ഥാനമാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഓരോ കാലഘട്ടങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ, പ്രഗത്ഭരായ സ്ത്രീകൾ ഭരണ സംവിധാനങ്ങളിൽ നേതൃത്വം കൊടുത്തിരുന്നതായി കാണാം. അവരിൽ പ്രമുഖരായ ഇന്ദിരാ ഗാന്ധി, സിരി മാവോ, ഗോൾഡാ മേയർ, മാർഗരറ്റ് താച്ചർ എന്നിവർ ലോകനേതാക്കളുടെ പട്ടികകളിൽ ഉൾപ്പെടുന്നു.  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽനാൾ പ്രസിഡന്റ് പദം അലങ്കരിച്ച നേതാവ് സോണിയാ ഗാന്ധിയാണ്. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭവതികളായ സ്ത്രീ നേതാക്കളിൽ 'അക്കമ്മ ചെറിയാനും' 'കെ.ആർ. ഗൗരിയും' പ്രഥമ ഗണങ്ങളിൽപ്പെടുന്നു.  തമിഴ് നാട്ടിലെ ജയ ലളിത, യു പി. യിലെ മായാവതി, ബംഗാളിലെ മമതാ ബാനർജി, ദൽഹി മുഖ്യ മന്ത്രിയും കേരളാ ഗവർണ്ണറുമായിരുന്ന ഷൈല ദിക്ഷിത്, എന്നിവരുടെ പേരുകൾ എടുത്തുപറയേണ്ടിയിരിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും നിറം പകർത്തുന്ന യുവതികളായ എം.പി.മാരും മറ്റു രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര സ്കിൻഡ്യയാ, മഹാരാഷ്ട്രയിലെ പവാറിന്റെ മകൾ സുപ്രിയാ സുലെ, ലോകസഭാ സ്പീക്കറായിരുന്ന സംഗമയുടെ മകൾ അഗതാ സംഗമ എന്നിവർ യുവതികളായ നേതാക്കളുടെ  ഗണത്തിൽപ്പെടുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഈ വനിതാ നേതാക്കൾക്ക് നാടിനും സമൂഹത്തിനും വേണ്ടി പ്രവർത്തിച്ച ആദർശവാദികളെന്ന ലേബലുകളുണ്ടെങ്കിലും  ശക്തമായ വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവർ രാജ്യത്തിനു വേണ്ടി നൽകിയ സംഭാവനകളെ ചെറുതാക്കുന്നതും അഭികാമ്യമല്ല.

ഇന്നുള്ള  ഇന്ത്യയിലെ സ്ത്രീ രാഷ്ട്രീയക്കാരുടെയിടയിലുള്ള  ബലവത്തായ  സുഷമാജി, പ്രവാസി സമൂഹങ്ങൾക്കുവേണ്ടി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വക്താവുംകൂടിയാണ്. 1952-ഫെബ്രുവരി പതിനാലാം തിയതി അമ്പാല കന്റോണ്മെന്റിലുള്ള ശ്രീ ഹർദേവ് ശർമയുടെയും ശ്രീമതി ലക്ഷ്മി ദേവിയുടെയും മകളായി 'സുഷമാ സ്വരാജ്' ജനിച്ചു. അവരുടെ പിതാവ് ആർ.എസ്.എസ്' സംഘടനയിൽ പ്രവർത്തിച്ചിരുന്നു. അമ്പാല കന്റോണ്മെന്റിലുളള എസ്.ഡി കോളേജിൽനിന്നും  രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും സംസ്കൃതത്തിലും ബി.എ.ഡിഗ്രികൾ കരസ്ഥമാക്കി. പഞ്ചാബിലുള്ള ചാണ്ഡിഗർ യൂണിവേഴ്സിറ്റിയിൽനിന്നു എൽ.എൽ.ബി. ഡിഗ്രിയും നേടി. 1970-ൽ എസ്‌.ഡി. കോളേജിൽനിന്നും പഠിക്കാനേറ്റവും സമർത്ഥയായിരുന്ന വിദ്യാർഥിനിയെന്നനിലയിൽ  അവാർഡുകളും നേടിയിരുന്നു.

പാഠ്യേതരമായ വിഷയങ്ങളിലും അവർ അതിമിടുക്കിയായിരുന്നു. ക്ലാസിക്കൽ സംഗീതം, നാടകം മുതലായ കലാ പ്രകടനങ്ങളിൽ മികച്ച കഴിവുകൾ കാഴ്ച വെച്ചിട്ടുണ്ട്. കവിതകളും എഴുതുമായിരുന്നു. സാഹിത്യത്തിലും അഭിരുചിയുണ്ടായിരുന്നു. എസ്‌.ഡി.കോളേജിലെ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഏറ്റവും മികച്ച വനിതാ എൻ.സി.സി. കേഡറ്റായി അവരെ തെരഞ്ഞെടുത്തിരുന്നു. ഹരിയാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും  സംസ്ഥാന നിലവാരങ്ങളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ ഹിന്ദിയിലെ ഏറ്റവും നല്ല പ്രാസംഗികയായി അറിയപ്പെട്ടിരുന്നു. കൂടാതെ തുടർച്ചയായി അവാർഡുകളും  നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും ഏറ്റവും പ്രാവീണ്യം നേടിയ  പ്രാസംഗികയായിരുന്നു. പദ്യപാരായണത്തിലും, വാദപ്രതിവാദങ്ങളിലും, യുക്തി ചിന്തകളിലും സാംസ്ക്കാരിക കലകളിലും അവാർഡുകളുടെ ഒരു കൂമ്പാരം തന്നെ നേടിക്കൊണ്ടിരുന്നു. നാലു വർഷത്തോളം ഹരിയാന സ്റ്റേറ്റിലെ ഹിന്ദി സാഹിത്യ സംഘടനകളുടെ അദ്ധ്യക്ഷയുമായിരുന്നു.

സുഷമ പഠിക്കുന്ന കാലങ്ങളിൽ വിദ്യാർഥി യൂണിയൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നുതുകൊണ്ടു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരുവിനും കാരണമായി. 1970ൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. ഇന്ദിരാ ഗാന്ധിജിക്കെതിരെ അവരുടെ നേതൃത്വത്തിൽ തുടർച്ചയായ പ്രതിക്ഷേധ പ്രകടനങ്ങളും   സംഘടിപ്പിച്ചിരുന്നു. അനേകായിരങ്ങളെ ആകർഷിക്കത്തക്ക പ്രസംഗ വൈഭവവും അവർക്കുണ്ടായിരുന്നു. ജനതാ പാർട്ടിയിൽ ചേർന്ന് അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടിരുന്നു. നല്ലയൊരു സംഘാടകയെന്നും തെളിയിച്ചു. ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവുമായി. ഇരുപത്തിയേഴാം വയസ്സിൽ പാർട്ടിയുടെ ഹരിയാന സ്റ്റേറ്റ് പ്രസിഡണ്ടായി പ്രവർത്തിച്ചു.

1975 ജൂലൈ പതിമൂന്നാംതിയതി സുപ്രീം കോടതി അറ്റോർണി ശ്രീ സ്വരാജ് കൗശലിനെ വിവാഹം ചെയ്തു. ശ്രീ കൗശൽ ക്രിമിനൽ നിയമങ്ങളിൽ വിദഗ്ദ്ധനായിരുന്നു. 1990-ൽ കൗശൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണ്ണറായിരുന്നു. കൂടാതെ 1990 മുതൽ 2004 വരെ അദ്ദേഹം പാർലമെന്റ് അംഗവുമായിരുന്നു. അവരുടെ മകൾ ബാൻസുരി കൗശൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാരിസ്റ്റർ അറ്റ് ലോ (Barrister at Law) ബിരുദമെടുത്തു.

 'സുഷമ'  1973-ൽ സുപ്രീം കോടതിയിൽ അഡ്വക്കേറ്റായി പരിശീലനം തുടങ്ങി. ലോകസഭാ മത്സരത്തിൽ അവർ 1980 ലും 1984 ലും 1989-ലും പരാജയപ്പെട്ടു. ഓരോ പ്രാവശ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയോടാണ് തോറ്റത്. 1996-ൽ അവർ ലോകസഭയിൽ  ജയിക്കുകയും ചുരുങ്ങിയ ദിവസങ്ങൾ മാത്രം (13 days) വാജ്‌പേയി മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്ക്യാസ്റ്റിങ്ങ് (Information and Broadcasting) മന്ത്രിയാവുകയുമുണ്ടായി. 1998-ൽ വീണ്ടും തെരഞ്ഞെടുക്കുകയും അതെ വർഷം മാർച്ച് മുതൽ ഒക്ടോബർ വരെ മന്ത്രിയാവുകയും ചെയ്തു.  മന്ത്രിസ്ഥാനം അവർ രാജിവെക്കുകയും ഡൽഹി മുഖ്യമന്ത്രിയെന്ന ചുമതലയേറ്റെടുക്കുകയും ചെയ്തു. 1998-ൽ ഡൽഹി  അസംബ്ലി മത്സരത്തിൽ ബി.ജെ.പി. പരാജയപ്പെട്ടപ്പോൾ 'സുഷമ സ്വരാജ്' വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ വന്നു.

സോണിയാ ഗാന്ധിക്കെതിരെ കർണ്ണാടകയിലെ ബെല്ലാരി നിയോജകമണ്ഡലത്തിൽ നിന്നും 'സുഷമ സ്വരാജ്' മത്സരിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. അവിടം എക്കാലവും കോൺഗ്രസ്സ് പാർട്ടിയുടെ കുത്തകയായിരുന്ന ഒരു പാർലമെന്റ് മണ്ഡലമായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറിയ അവർക്ക് മൂന്നു ലക്ഷത്തി അമ്പത്തിയെണ്ണായിരം വോട്ടുകൾ നേടാൻ കഴിഞ്ഞു. വെറും അയ്യായിരത്തി അറുനൂറു വോട്ടിന്റെ കുറവുകൊണ്ടാണ് സുഷമ  അന്നു സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടത്. എങ്കിലും ബി. ജെ. പി യെ സംബന്ധിച്ച് കർണ്ണാടകയിൽ രാഷ്ട്രീയ വേരുകളുറപ്പിക്കാൻ സുഷമയുടെ ഈ മത്സരം സഹായകമായിരുന്നു.

'ഒരു ഇറ്റാലിയൻ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്ന ഘട്ടം വന്നപ്പോൾ അതിനെ ഏറ്റവുമധികം എതിർത്ത വ്യക്തി സുഷമാ സ്വരാജായിരുന്നു. ഭാരതത്തിന്റെ മണ്ണിൽ ഒരു വിദേശസ്ത്രീ പ്രധാനമന്ത്രിയാകുന്നപക്ഷം താൻ തല മുണ്ഡനം ചെയ്യുമെന്നും വെറും തറയിൽ കിടക്കുമെന്നും വെള്ള സാരിയുടുത്തുകൊണ്ടു ധാന്യങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുമെന്നും' അവർ പ്രഖ്യാപിച്ചു. അവരുടെ ഈ പ്രസ്താവന രാജ്യമാകെ കോളിളക്കമുണ്ടാക്കിയിരുന്നു. നാനാഭാഗത്തുനിന്നും വിമർശനങ്ങളും നേരിടേണ്ടി വന്നു. വിമർശനങ്ങൾ അവർ ചെവികൊണ്ടില്ല. 'താൻ ധീര യോദ്ധാവായിരുന്ന മഹാറാണാ പ്രതാപിന്റെ കാലടികളെ പിന്തുടരുന്ന രാജ്യസ്നേഹിയെന്നും' അവർ വിമർശകർക്ക് മറുപടി കൊടുത്തു.

2006 ഏപ്രിലിൽ സുഷമ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയും രാജ്യസഭയുടെ ഉപാദ്ധ്യക്ഷയെന്ന സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സുഷമയെ ട്വിറ്റർ താരമെന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയായിലെ താരം സുഷമയാണ്. ട്വിറ്ററിൽക്കൂടി സഹായം അഭ്യർദ്ധിച്ചു വരുന്നവരെ നിരാശപ്പെടുത്താൻ  അവർ  ഒരിക്കലും ആഗ്രഹിക്കില്ല. സഹായത്തിനെത്തുന്നവരുടെയും  ദുഃഖിതരാവുന്നവരുടെയും മുമ്പിൽ അടിപതറുന്ന ശുദ്ധമായ ഒരു മനസാണ്  അവർക്കുള്ളത്. ആഗോള പ്രശ്നങ്ങൾ അവർ നേരിട്ട് കൈകാര്യം ചെയ്യുന്നതുകൂടാതെ ഓൺലൈൻ വഴി അനേകരുടെ വ്യക്തിഗതമായ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം സർക്കാരിലെ ചുവപ്പുനാടകളുടെ ഒളിച്ചുകളികൾക്ക് നിർവാഹകമാവുകയും ചെയ്യുന്നു.

ട്വിറ്ററിൽക്കൂടി ആയിരക്കണക്കിന് സഹായം അഭ്യർഥിച്ചവരുടെ ആവശ്യങ്ങളാണ് അവർ ഇതിനോടകം നിറവേറ്റിയത്. 2016 ഒക്ടോബർ പത്തൊമ്പതാം തിയതി ന്യുജേഴ്സിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന ഹരി ഓം  പാണ്ഡെ  (Hariom Pandey)  മരിച്ചു. പാണ്ഡെയുടെ മരണശേഷം ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിൻറെ ഭാര്യ  'ദീപക്'  ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി ചെലവുകളെല്ലാം അവരുടെ സുഹൃത്തുക്കൾ വഹിച്ചെങ്കിലും ജീവിക്കാൻ അവർക്ക് മടങ്ങി പോയേ മതിയാവുമായിരുന്നുള്ളൂ. അതിനായി ജനിച്ച കുഞ്ഞിന് ഇന്ത്യയിൽ പോവാൻ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ കാലതാമസമുണ്ടാകുമെന്നു മനസിലായി. ട്വിറ്ററിൽക്കൂടി അവർ സുഷമയുമായി ബന്ധപ്പെട്ടു. നവംബർ എട്ടാം തിയതി രാത്രിയിൽ എത്തിയ അപേക്ഷയ്ക്ക് ഒമ്പതാം തിയതി രാവിലെതന്നെ പ്രതികരണവും ലഭിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു, "ദീപിക, നിങ്ങൾ അഭിമുഖീകരിക്കുന്ന ഈ വിഷമഘട്ടത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യൻ എംബസിയോട് നിങ്ങളെ അടിയന്തിരമായി സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്." മന്ത്രിയുടെ ഇടപെടൽ മൂലം ഒരു ദിവസം കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. മാനസികമായും ശാരീരികമായും തളർന്നുപോയ ആ യുവതിയ്ക്ക് സുഷമയുടെ സഹായം ഒരു ആശ്വാസമായിരുന്നു.

ആഭ്യന്തര യുദ്ധങ്ങളിൽ അകപ്പെട്ട യെമൻ പ്രശ്നങ്ങളിൽ ഇന്ത്യക്കാർ അവിടെ കുടുങ്ങിയപ്പോൾ അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സുഷമാജിക്കൊരു വെല്ലുവിളിയായിരുന്നു. സുരക്ഷിതമായിത്തന്നെ അവരുടെ രാജ്യത്തുനിന്ന് അടിയന്തിരമായി തിരിച്ചു കൊണ്ടുവന്നതും സാഹസികതയായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കുകയും ചെയ്തു. അവിടെ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ ഇന്ത്യൻ എയർ ഫോഴ്സ് രണ്ടു വിമാനങ്ങളയച്ചു. 1100 വീതം യാത്രക്കാരെ കൊണ്ടുവരാൻ രണ്ടു കപ്പലുകളും അയച്ചു. ഇന്ത്യൻ നേവിയുടെ  സുമിത്ര, മുംബൈ, തർകാഷ് എന്നിങ്ങനെ മൂന്നു യുദ്ധക്കപ്പലുകളും യെമനിലെത്തി. യാത്രാ രേഖകളുടെ അഭാവത്തിൽ ആരുടെയും ഇന്ത്യയിലേക്കുള്ള യാത്രകൾ നിഷേധിച്ചില്ല. യെമനിൽ കുടുങ്ങി കിടന്ന മൂന്നു പാക്കിസ്ഥാനികളെ രക്ഷിക്കുകയും അവരെ പാക്കിസ്ഥാനിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ആപത്തിൽ കുടുങ്ങികിടക്കുമ്പോൾ ശത്രു രാജ്യമാണെങ്കിലും മാനുഷിക പരിഗണനങ്ങളെയായിരുന്നു അവർ മാനിച്ചിരുന്നത്.

അതിർത്തികൾക്കിടയിലെ അകലങ്ങളിൽ ജീവിക്കുന്നവർക്കും സുഷമ സ്വരാജ് ഒരു ആശ്രയമാണ്.  ഇന്ത്യൻ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിച്ച പാക്കിസ്ഥാൻ പെൺകുട്ടികൾക്ക് ചുവപ്പുനാടകളിടപെടാതെ ഇന്ത്യയിലേക്കുള്ള സുഗമമായ യാത്രക്കായി ഉടനടി തന്നെ വിസാ നൽകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പുതിയതായി ജനിച്ച കുഞ്ഞുങ്ങൾക്കും രോഗവും മരണവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്കും താമസമില്ലാതെ പാസ്പോർട്ട് നൽകാനുള്ള സുഷമയുടെ ട്വിറ്ററിൽ കൂടിയുള്ള സംവിധാനവും ഇടപെടലുകളും വിദേശത്തു ജീവിക്കുന്നവർക്ക് ഒരു ആശ്വാസമാണ്.

2017 ജനുവരിയിൽ ഏറ്റവും ഒടുവിലായി കിട്ടിയ ഒരു വാർത്തയിൽ കുവൈറ്റിലെ ഫറവാനിയ ആശുപത്രിയിൽ രോഗിയായി അബോധാവസ്ഥയിൽ ഗുരുതരമായി കഴിയുന്ന ഒരു മലയാളി സ്ത്രീയെപ്പറ്റിയുള്ള അന്വേഷണങ്ങളുമായി സുഷമാ സ്വരാജ് എത്തിയെന്നുള്ളതാണ്.  കുവൈറ്റ് ഇന്ത്യൻ എമ്പസിയിൽ നിന്നും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. കൊല്ലം, കുണ്ടറ സ്വദേശി കുവൈറ്റിൽ ജോലി ചെയ്യുന്ന ജോൺ ജോർജിന്റെ ഭാര്യ ആനി കൊച്ചുകുഞ്ഞാണ്‌ അവർ. ആനിയുടെ മകൻ സച്ചിൻ ഇന്ത്യയിൽ പട്ടാളത്തിൽ ജോലിചെയ്യുന്നു. തീവ്ര പരിചരണത്തിൽ ആശുപത്രിയിൽ കഴിയുന്ന അവരെ ഉടനടി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും സുഷമ നിർദ്ദേശിച്ചു കഴിഞ്ഞു.

പാർലമെന്റിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെപോലും സ്‌നേഹാദരവുകൾ  സുഷമാജിയ്ക്ക് ലഭിക്കുന്നുണ്ട്. എതിർ പാർട്ടികളിലുള്ളവരുടെയും  ബഹുമതികൾ ലഭിച്ച ഒരു കേന്ദ്ര മന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുള്ളൂ. 'ആം ആദ്മി പാർട്ടി'യിലെ' 'ഭഗവാൻ വാണി' പാർലമെന്റിൽ സുഷമയെ പുകഴ്ത്തികൊണ്ട് സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. "സുഷമാജി, നിങ്ങൾക്ക് എന്റെ നന്ദി, നമ്മുടെ ജനങ്ങളെ വിദേശരാജ്യങ്ങളിലുള്ള ആഭ്യന്തര കലാപങ്ങളിൽനിന്നും രക്ഷപെടുത്തുന്നതിൽ നിങ്ങൾ രാഷ്ട്രത്തിനായി ചെയ്ത സേവനങ്ങൾ അതുല്യങ്ങളെന്നും അതുമൂലം രാഷ്ട്രമെന്നും നിങ്ങളോടു കടപ്പെട്ടിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

മറ്റൊരു പാർലമെന്റ് അംഗമായ  'മാൻ', തന്റെ മണ്ഡലത്തിൽനിന്നും പതിമൂന്നുപേരെ സൗദി അറേബ്യയായിൽ അടിമകളായി പാർപ്പിച്ചതും സുഷമയുടെ തക്ക സമയത്തുള്ള ഇടപെടൽ മൂലം അവരെയും മറ്റു എട്ടു പേരെയും അവിടെനിന്നു രക്ഷപെടുത്തി നാട്ടിൽ സുരക്ഷിതമായി കൊണ്ടുവരുകയും ചെയ്ത കഥകളും വിവരിച്ചു. അദ്ദേഹവും സുഷമാജിയോട് നന്ദി പറഞ്ഞു. .എ.പി. അംഗം 'ധരം വീർ ഗാന്ധി'യ്ക്ക് 'യാതൊരു ചോദ്യവും ചോദിക്കാനില്ലെന്നും സുഷമയോട് നന്ദി മാത്രം പറഞ്ഞാൽ മതിയെന്നും' പറഞ്ഞു. 'എന്താവശ്യമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അവർ സഹായിച്ചിട്ടുള്ള ചരിത്രം മാത്രമേയുള്ളൂവെന്നും പഞ്ചാബിനുവേണ്ടി അവർ ചെയ്ത സേവനങ്ങൾക്ക് കണക്കു ബോധിപ്പിക്കാൻ സാധിക്കില്ലാന്നും' പറഞ്ഞു. ബി.ജെ.പി. നേതാവായ ബി.ജെ. പാണ്ഡെ സുഷമാജിയെ നോക്കിക്കൊണ്ടു പറഞ്ഞത്, "എന്തു  ചോദ്യങ്ങൾ ചോദിച്ചാലും അവർ വളരെ സരളമായി ഹിന്ദിയിൽ മറുപടി പറയും. ഇംഗ്ലീഷിൽ ചോദിച്ചാലും മറുപടി ഹിന്ദിയിൽ തന്നെ കിട്ടും. പാർലമെന്റിൽ ഹിന്ദി അറിയാവുന്നവർപോലും ഇംഗ്ളീഷിൽ മാത്രമേ മറുപടി പറയുള്ളൂവെന്നും പാണ്ഡെ ചൂണ്ടി കാണിച്ചു. മന്ദസ്മിതത്തോടെ കൈകൾ കൂപ്പിക്കൊണ്ട് സുഷമാജി എല്ലാവർക്കും അന്നേദിവസം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

2016 നവംബർ പതിനാറാം തിയതി സുഷമ തന്റെ 'കിഡ്‌നി' പ്രവർത്തന രഹിതമായതുകൊണ്ടു രോഗബാധിതയായി ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (All India Medical Institute) പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു ട്വിറ്റ് ചെയ്തിരുന്നു. 2016 നവംബർ ഏഴാംതീയതി അവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവരോടുള്ള സ്നേഹാദര സൂചകമായി രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളവർ അവർക്ക് കിഡ്‌നി ദാനം ചെയ്യാൻ തയ്യാറായി വന്നിരുന്നു. ബന്ധുജനങ്ങളുടെ കിഡ്‌നികൾ അവരുടെ ശരീരത്തിന് യോജിച്ചതായിരുന്നില്ല. കിഡ്‌നിയ്ക്ക് പ്രശ്നമായതു ഡയബിറ്റിസ് മൂർച്ഛിച്ചതുകൊണ്ടായിരുന്നു. മീഡിയാകളിൽനിന്ന്  നൂറു കണക്കിന് ജനമാണ് അവർക്ക്  കിഡ്‌നി ദാനമായുള്ള വാഗ്ദാനങ്ങളുമായി  രംഗത്തു വന്നത്. പാക്കിസ്ഥാൻ ഹൈകമ്മീഷണർ ഉൾപ്പടെ പ്രമുഖരായ പലരും എത്രയും വേഗന്ന് രോഗ വിമുക്തയാകാൻ അവർക്ക് ആശംസകളർപ്പിച്ചിരുന്നു.

നവംബർ പത്തൊമ്പതാം തിയതി ഒരു മുസ്ലിം യുവാവ് കിഡ്‌നി ദാനം ചെയ്യാനായിട്ടു തയ്യാറായി വന്നു.  'കിഡ്‌നിയ്ക്ക് യാതൊരു മതവുമില്ലെന്നു' അവർ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര പ്രദേശിലെ ഒരു മുൻമന്ത്രിയും സുഷമാജിക്കു  കിഡ്‌നി നൽകാനാഗ്രഹിച്ചു.   മുൻമന്ത്രി പറഞ്ഞു, "എന്റെ കിഡ്‌നി സുഷമ സ്വരാജിന് ദാനം ചെയ്യാൻ  ആഗ്രഹിക്കുന്നു. അവരുടെ സത്യസന്ധത, രാജ്യത്തോടുള്ള കർമ്മനിരത  നിറഞ്ഞ  പ്രവർത്തനങ്ങൾ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രയത്നങ്ങൾ, എന്നീ കാര്യങ്ങളിൽ അവർ നമ്മുടെ രാജ്യത്തിനുതന്നെ ഒരു മാതൃകയാണ്. തന്റെ കിഡ്‌നി സുഷമയ്ക്ക് സ്വീകാര്യമാകണമേയെന്നും ആഗ്രഹിക്കുന്നു."  അപരിചിതയായ നാല്പത്തിരണ്ടു വയസുള്ള ഒരു സ്ത്രീയുടെ കിഡ്‌നി അവർക്ക് പാകമായിരുന്നു.  കിഡ്‌നി മാറ്റാൻ രാവിലെ ഒമ്പതുമണി മുതൽ തുടങ്ങിയ പ്രവർത്തനം രണ്ടര മണി വരെ നീണ്ടുനിന്നു. ഏകദേശം അമ്പത് ഡോക്ടർമാരോളം സമീപത്തുണ്ടായിരുന്നു.

രാഷ്ട്ര നേതാക്കൾ സംബന്ധിച്ചിരുന്ന നേതൃ സമ്മേളനത്തിൽ സുഷമ യുണൈറ്റഡ് നാഷനിൽ ചെയ്ത പ്രസംഗം പ്രത്യേകം ശ്രദ്ധേയമായിരുന്നു.  ശാക്തിക ചേരികളിലെ രാഷ്ട്രങ്ങളുൾപ്പടെ ലോക നേതാക്കൾ  പ്രസംഗം കേൾക്കുകയും കയ്യടികൾ നേടുകയും ചെയ്തു. അവരുടെ മുൾമുന വെച്ചുകൊണ്ടുള്ള സംസാരശൈലിയിൽ പാക്കിസ്ഥാൻ പ്രതിനിധിയ്ക്ക് ഉത്തരമില്ലാതായി. അവർ ലോക നേതാക്കളോടായി പറഞ്ഞു, "ഇന്ത്യാ  എത്രമാത്രം സഹിഷ്ണതയും സഹകരണ മനോഭാവവും പാക്കിസ്ഥാനോട് പ്രകടിപ്പിച്ചാലും ആ രാജ്യം എക്കാലവും ഭീകരത തങ്ങളുടെ രാജ്യത്തിൻമേൽ അഴിച്ചുവിടാനാണ് ശ്രമിച്ചിട്ടുള്ളത്.  പത്താൻക്കോട്ടിലും യൂറിയിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അവർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ജനജീവിതം തകർക്കുന്നു. ഇന്ത്യൻ പട്ടാളത്തെയും രാജ്യത്തിലെ പൗരന്മാരെയും ആക്രമിക്കുന്നു. ഭീഷണികളും മുഴക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതി കാശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ഭീകരർ അരാജകത്വവും സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ ഗ്രാമീണരെയും വധിക്കുന്നു."

'സമാധാനത്തിൽ അധിഷ്ഠിതമായ ഇന്ത്യാ  എക്കാലവും പാക്കിസ്ഥാനോട് സൗഹാർദ്ദത്തിൽ കഴിയാനാണ് ആഗ്രഹിച്ചിരുന്നതെന്നും' അവർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. പ്രധാന മന്ത്രി മോദിയുടെ സത്യപ്രതിജ്ഞ വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാഷ് ഷെരീഫിനെ ക്ഷണിച്ചതും അഫ്‍ഗാനിസ്ഥാനിൽനിന്ന് മടങ്ങി വരും വഴി ഷെരീഫിന്റെ ജന്മദിനത്തിൽ മോദി പങ്കെടുത്തതും സുഷമ പ്രസംഗ മദ്ധ്യേ  പറഞ്ഞിരുന്നു. ' മോദിയുടെ പാക്കിസ്ഥാൻ സന്ദർശനം വഴി ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിന്റെ അടിത്തറ പാകാനും സൗഹാർദ്ദം സ്ഥാപിക്കാനും നടത്തിയ ശ്രമങ്ങളായിരുന്നുവെന്നും' അവർ ലോകത്തെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യാ  ലോകത്തിലുള്ള എല്ലാ രാജ്യങ്ങളോടും സൗഹാർദ്ദ മനോഭാവമാണ് പുലർത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യയ്ക്കെന്നും ലോകസമാധാനത്തിനായി പ്രവർത്തിച്ച ചരിത്രമാണുള്ളതെന്നും  ലോക രാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു.

ലോകത്തുള്ള എല്ലാ ഭീകരാക്രമണങ്ങൾക്കും പുറകിൽ പാക്കിസ്ഥാന്റെ ശക്തമായ കറുത്ത കൈകളുണ്ടെന്നും അവർ പറഞ്ഞു.  'എ.കെ. 47 റൈഫിൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒരു പാക്കിസ്ഥാൻ ഭീകരൻ അവരുടെ ആരാധകനെന്നും അതേ സമയം രാജ്യം രക്ഷിക്കാൻ അതിർത്തി കാക്കുന്ന ഒരു ഇന്ത്യൻ ജവാൻ അവരെ സംബന്ധിച്ചു കൊലയാളിയെന്നും പാക്കിസ്ഥാൻ കരുതുന്നതായി' പ്രസംഗ മദ്ധ്യേ സുഷമ ലോകരാഷ്ട്രങ്ങളെയറിയിച്ചു. 'ബുർഹാൻ വാണി'യെന്ന ഒരു ഭീകരനെ പാക്കിസ്ഥാൻ അവരുടെ ഹീറോയായി കരുതുന്നു. അങ്ങനെയുള്ള ഒരു ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്തു പ്രതീക്ഷിക്കാൻ സാധിക്കുമെന്നും  പാക്കിസ്ഥാനെന്നുള്ളത് ഒരു പരാജയപ്പെട്ട രാജ്യമെന്നും' സുഷമ പറഞ്ഞപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നാകെ സുഷമയുടെ വാക്കുകളെ ശരിവെച്ചു.

ഹഫീസ് സെയിദിനെപ്പോലുള്ള ഭീകരരുടെ ഉദ്ധരണികൾ ആവർത്തിച്ചുകൊണ്ടാണ്, പാക്കിസ്ഥാനിലെ പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നും  പാക്കിസ്ഥാനെന്നതു ഭീകരരുടെ നാടാണെന്നും ഭീകര സംഘടനകൾ പാക്കിസ്ഥാൻ തെരുവുകളിൽക്കൂടി പ്രകനങ്ങൾ സംഘടിപ്പിക്കുന്നതും സാധാരണമാണെന്നുള്ള സുഷമയുടെ വാക്കുകൾ അർത്ഥ ഗംഭീരങ്ങളായിരുന്നു. ലോകം സുഷമയുടെ പാക്കിസ്ഥാനെ ഖണ്ഡിച്ചുള്ള പ്രഭാഷണം ശരി വെക്കുകയും ചെയ്തു. 'ഒസാമാ ബിൻ ലാദനും താലിബാൻ ചീഫും പാക്കിസ്ഥാനിൽ അഭയസ്ഥാനം കണ്ടെത്തിയെന്നും അങ്ങനെയുള്ള ഒരു രാജ്യം ഭീകര രാഷ്ട്രമായിരുന്നുവെന്നുള്ള മറ്റെന്തു തെളിവുകളാണ് വേണ്ടതെന്നും' ചോദിച്ചു.  'കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അവിടം  അങ്ങനെയായിരിക്കുമെന്നും' അവർ തറപ്പിച്ചു പറഞ്ഞു.

സുഷമയുടെ പ്രസംഗം അതിർത്തികടന്നുള്ള പാക്കിസ്ഥാന്റെ അടുത്തയിടയിലുണ്ടായ ഭീകരാക്രമണത്തിന് ഒരു തിരിച്ചടിയും ശക്തമായ സന്ദേശവുമായിരുന്നു. ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം ശരിവെക്കുകയും ചെയ്തു. ഇനി ഇന്ത്യാ  ശാന്തമായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. ലോകം മുഴുവനുമുള്ള സമൂഹം സുഷമയുടെ പ്രസംഗത്തെ പിന്താങ്ങി. ഇതിനേക്കാളും രാഷ്ട്രത്തിനായി മറ്റൊന്നും ചെയ്യാനില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.










wedding viral photo

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...