Tuesday, May 14, 2019

ഗാന്ധിയും ജനാധിപത്യ ചിന്തകളും-2



ജോസഫ് പടന്നമാക്കൽ

ന്യൂയോർക്കിൽ ക്യുൻസ് വില്ലേജിൽ, കേരള വിചാര സാംസ്ക്കാരിക വേദി നടത്തിയ ചർച്ചാവേദിയിൽ ഞാൻ അവതരിപ്പിച്ച പ്രഭാഷണവും അതിന്റെ ബാക്കിപത്രവുമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 'ഗാന്ധിയൻ ജനാധിപത്യവും ദേശീയ ജനാധിപത്യവും' എന്നതായിരുന്നു വിഷയം. ഗാന്ധിയുടെ ആദര്‍ശരാഷ്‌ട്രവാദപരമായ ജനാധിപത്യവും വര്‍ത്തമാനകാല ജനാധിപത്യവും തമ്മിലുള്ള ബന്ധം എന്തെന്നുള്ള വ്യക്തമായ ഒരു ഉത്തരം നൽകാൻ സാധിക്കുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയൻചേരികളും അമേരിക്കൻ ചേരികളും പരസ്പ്പരം ആയുധ മത്സരത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇരു ചേരികളിലും ചേരാതെആയുധ മത്സരങ്ങളിലും ഏർപ്പെടാതെ  ചേരിചേരാ നയങ്ങൾ സ്വീകരിച്ചു. 'ചേരിചേരാനയങ്ങൾ എന്നുള്ളത് തികച്ചും ഗാന്ധിയൻ ആശയങ്ങളായിരുന്നു. 

ആർ എസ് എസ്ബിജെപി നയങ്ങൾ ഗാന്ധി വധത്തിനു കാരണമെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം കോൺഗ്രസ്സ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധിജി നിർദ്ദേശിച്ചുവെന്ന് ബിജെപിയും പഴി ചാരുന്നു. ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തലിൽ ഇന്നും  ജനഹൃദയങ്ങളിൽ ജീവിക്കുന്നവനായ ഗാന്ധിജി ആരുടെ ഭാഗത്താണെന്നും വിധി പറയാൻ കഴിയില്ല. "നിങ്ങൾ എന്നെ മറന്നാലും സത്യത്തിന്റെ സാക്ഷിയാകാനെ എനിക്ക് സാധിക്കുള്ളൂ"വെന്ന ഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.  



1947-ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വാതന്ത്ര്യം നേടി. അതിനുശേഷം ഗാന്ധിയുടെ ജനാധിപത്യ ചിന്തകൾ ഒരു 'യുട്ടോപ്യൻസ്വപ്നം പോലെയായിരിന്നു. 1948 ജനുവരി മുപ്പതിന് ഗാന്ധി ഒരു മതഭ്രാന്തന്റെ വെടിയേറ്റ് മരിച്ചു. 1950- 'ജനുവരി ഇരുപത്തിയാറ്ഇന്ത്യയെ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോൾ ഗാന്ധിയൻ ചിന്തകൾ പ്രസക്തമല്ലാതായി തീർന്നിരുന്നു.

ഗാന്ധിജിയുടെ ജനാധിപത്യവും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യവും തമ്മിൽ തികച്ചും വ്യത്യസ്തമാണ്. ജനാധിപത്യത്തെപ്പറ്റി നിരവധി അഭിപ്രായങ്ങൾ അദ്ദേഹം 'യങ്ങ് ഇന്ത്യയിലും' 'ഹരിജനിലുംഎഴുതിയിട്ടുണ്ട്. ഗാന്ധിജി ജനാധിപത്യത്തെ അംഗീകരിച്ചിരുന്നുവെന്നതു ശരിതന്നെ. എന്നാൽ അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്ന ജനാധിപത്യം ബ്രിട്ടീഷ് പാർലമെന്ററി സമ്പ്രദായമോ അമേരിക്കൻ ജനാധിപത്യമോ ആയിരുന്നില്ല.

ഗാന്ധിയൻ ജനാധിപത്യത്തിൽ കർമ്മവും അഹിംസയുമുണ്ട്. ഇതിൽ ഗാന്ധിയുടെ കർമ്മവും അഹിംസയും നീക്കപ്പെട്ടാൽ ഇന്നുള്ള ജനാധിപത്യത്തെ നിർവചിക്കാൻ സാധിച്ചേക്കാം. മറ്റൊരു വ്യത്യാസംഗാന്ധിയൻ ജനാധിപത്യത്തിൽ വ്യക്തിക്ക് പൂർണ്ണ അധികാരവും രാഷ്ട്രത്തിന് നിയന്ത്രണാധികാരവുമാണുള്ളത്. അധികാര വികേന്ദ്രികരണവും കപടതയില്ലാത്ത പ്രത്യക്ഷമായ ജനാധിപത്യവും സമാധാനത്തിന്റെ വാതായനമായി അദ്ദേഹം ദർശിച്ചു. ഉയർന്നവനും താണവനുമെന്നുള്ള അധികാര ക്രമങ്ങൾ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ സമത്വം പാലിക്കണമെന്നു നിർദ്ദേശിച്ചു. ഓരോ വ്യക്തിയും സ്വയം ഭരണത്തിൽക്കൂടി ഭരണകർത്താക്കളെന്നും വിശ്വസിച്ചു.

ജനാധിപത്യത്തെ പ്രത്യക്ഷ ജനാധിപത്യവും (Direct democracy) പടിഞ്ഞാറൻ ജനാധിപത്യവുമായി തരം തിരിച്ചിരുന്നു. ഇന്ത്യ പടിഞ്ഞാറൻ ജനാധിപത്യ രീതിയിൽ ഭരണഘടന എഴുതിയുണ്ടാക്കി. പാർലമെന്ററി സമ്പ്രദായത്തെപ്പറ്റി ഗാന്ധി പറഞ്ഞുഇന്ത്യ ബ്രിട്ടന്റെ പാർലമെന്റ് ജനാധിപത്യ സമ്പ്രദായമാണ് അനുകരിക്കുന്നതെങ്കിൽ രാജ്യം അരാജകത്വത്തിൽ അകപ്പെടും. നാശമായിരിക്കും ഫലം. പാർലമെന്റ് രീതികൾ അടിമത്വത്തിന് തുല്യമാണ്. അമേരിക്കയിലെ ജനാധിപത്യ രീതികളിലും ഗാന്ധിജി തൃപ്തനായിരുന്നില്ല. ഭൂരിപക്ഷം അവിടെ ന്യുനപക്ഷത്തെ ചൂഷണം ചെയ്യുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. പടിഞ്ഞാറൻ ജനാധിപത്യത്തിൽ അധികാരം മുഴുവൻ രാജ്യം കേന്ദ്രികരിച്ചിരിക്കുന്നതുകൊണ്ട് അവിടങ്ങളിലെ ജനാധിപത്യം അക്രമങ്ങളിലേക്ക് നീങ്ങുന്നു.

ഇന്ത്യയിലെ കൊളോണിയൽ സാമ്രാജ്യത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയും നെഹ്രുവും സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിലും വ്യത്യസ്തമായ ആശയസംഹിതകൾ ഇവർ രണ്ടുപേരും പുലർത്തിയിരുന്നു. ഗാന്ധിയും നെഹ്രുവും പാണ്ഡിത്യം നിറഞ്ഞവരും പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ചവരും നിയമജ്ഞരുമായിരുന്നു. പോരാഞ്ഞ് ഗാന്ധിജി നെഹ്രുവിന്റെ ഒരു ആരാധ്യ നേതാവുമായിരുന്നു. ഗാന്ധിജി പൗരസ്ത്യ ചിന്താഗതികളിൽക്കൂടി ജീവിതം നയിക്കുമ്പോൾ നെഹ്‌റു പാശ്ചാത്യ സംസ്ക്കാരം അനുകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഗാന്ധിജി ഇന്ത്യയുടെ പാരമ്പര്യങ്ങളിൽ അഭിമാനം കൊണ്ടിരുന്നു. എന്നാൽ നെഹ്‌റു സംസ്‌കാരത്തിലും വേഷങ്ങളിലും പാശ്ചാത്യരെ പിന്തുടർന്നിരുന്നു. പടിഞ്ഞാറൻ വിദ്യാഭ്യാസം നെഹ്രുവിന്റെ പ്രവർത്തനമണ്ഡലങ്ങളിൽ കാര്യമായ സ്വാധീനം പുലർത്തിയിരുന്നു. നെഹ്രുവിന്റെ ആശയങ്ങൾ കൂടുതലും അനുഭവമൂല്യങ്ങൾ നിറഞ്ഞതും പ്രായോഗികവുമായിരുന്നു. അതേസമയം ഗാന്ധിജിയുടെ ചിന്തകൾ കൂടുതലും അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായിരുന്നു. സാധാരണക്കാരന്റെ ജീവിതത്തിൽ ഗാന്ധിയൻ ചിന്തകൾ പ്രതിഫലിപ്പിക്കാൻ സാധിക്കില്ലായിരുന്നു. അഴിമതിയും കപടതയുമില്ലാതെ ഒരു സമൂഹത്തിനായി ഗാന്ധിജി പദ്ധതിയിട്ടു. അത് അസാധ്യമാണെന്നും പ്രായോഗികമായി ഇന്നത്തെ ലോകത്ത് നടപ്പാക്കാൻ സാധിക്കില്ലെന്നു നെഹ്രുവും ചിന്തിച്ചു.  

നെഹ്‌റു ബ്രിട്ടീഷ് മോഡലിലുള്ള പാർലമെന്റ് ഡെമോക്രസിയിൽ വിശ്വസിച്ചിരുന്നു. ആഗോളതലങ്ങളിൽ സമ്മതിദായകരുടെ വോട്ടു രാഷ്ട്രീയത്തിൽ ജനാധിപത്യം വിജയിച്ചിരുന്നുവെന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. എന്നാൽ ഗാന്ധിജി വിശ്വസിച്ചിരുന്നത് സ്വയം പര്യാപ്ത സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. കുടിൽ വ്യവസായങ്ങൾ, നൂൽ നൂൽപ്പ്, ഖാദി മുതലായവകൾ ഗാന്ധിജിയുടെ ഭാവനകളിൽനിന്നുമുണ്ടായ ആശയങ്ങളാണ്. നെഹ്‌റു ജനാധിപത്യ സോഷ്യലിസത്തിൽ വിശ്വസിച്ചിരുന്നു. ശക്തമായ സാമ്പത്തിക കെട്ടുറപ്പിന് വ്യവസായവൽക്കരണവും ശാസ്ത്ര സാങ്കേതിക വളർച്ചയും നെഹ്‌റു പിന്തുടർന്നു. 

പ്രകൃതിയെ നശിപ്പിക്കുമെന്നുള്ള കാരണത്താൽ ഗാന്ധിജി വിദ്യുച്ഛക്തി ഉൽപ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള വൻകിട അണക്കെട്ടുകൾ നിർമ്മിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ മരണശേഷമാണ് നെഹ്‌റു 'ഭക്രാനംഗൽ' അണക്കെട്ട് പൂർത്തിയാക്കിയത്. വിദ്യുച്ഛക്തിയുടെയും ഊർജ്ജത്തിന്റെയും അഭാവത്തിൽ മനുഷ്യന് ഭാവിയിൽ ജീവിക്കാൻ സാധിക്കില്ലന്നുള്ള ദീർഘദർശനം നെഹൃവിനുണ്ടായിരുന്നു. അതുകൊണ്ട് ഗാന്ധിയൻ ദർശനങ്ങൾക്ക് നെഹ്‌റു പ്രാധാന്യം കല്പിച്ചില്ല. അന്തർദേശീയ പ്രസ്ഥാനങ്ങളിലും അവരുടെ നേട്ടങ്ങളിലും ഇന്ത്യ പങ്കുവെക്കുന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. അതേസമയം ലോക സമാധാനത്തിനായും രാജ്യാന്തര കാര്യങ്ങളിൽ ഇടപെട്ടും പരസ്പ്പരം സഹായിച്ചും പോരുന്ന നയങ്ങളായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ പുരോഗതിക്കു പരസ്പ്പരം രാജ്യാന്തര സഹായങ്ങൾ ആവശ്യമെന്നും നെഹ്‌റു കരുതിയിരുന്നു. 


ആദ്ധ്യാത്മിക തലങ്ങളിലുണ്ടായിരുന്ന ഗാന്ധിയൻ ചിന്തകൾ പ്രായോഗിക ജീവിതത്തിൽ അസാധ്യമായിരുന്നുവെന്ന് നെഹ്‌റു കണ്ടു. സത്യത്തിലധിഷ്ഠിതമായ അഹിംസയിലും വിശുദ്ധിയിലും  ഗാന്ധിജി ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. എന്നാൽ നെഹ്‌റുവിന് ആദ്ധ്യാത്മിക ചിന്തകൾ ഉണ്ടായിരുന്നില്ല. പ്രായോഗിക ചിന്തകളിൽ നെഹ്‌റു പ്രാധാന്യം നൽകി. അതുകൊണ്ടാണ് നെഹ്‌റു നല്ല ഒരു രാഷ്ട്രീയ നേതാവായത്. ഗാന്ധിജി ഇന്ത്യയുടെ മാമൂലുകളെ നിലനിർത്താൻ ആഗ്രഹിച്ചു. ലോകം പുരോഗമിച്ചാലും അതിനൊപ്പം മാറ്റങ്ങൾക്ക് തയ്യാറായിരുന്നില്ല. ആദ്ധ്യാത്മിക ചിന്തകളിൽ മുറുകെ പിടിച്ചിരുന്നതുകൊണ്ടാണ് ഗാന്ധി മഹാത്മാവായത്. ഭൗതികത കെട്ടിപ്പൊക്കാൻ ആഗ്രഹിച്ചിരുന്ന നെഹ്‌റുവിനെ രാഷ്ടശില്പിയെന്നും വിളിക്കുന്നു. കാരണം, നെഹൃവിനുണ്ടായിരുന്നത് മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനുപരിയായി കെട്ടുറപ്പുള്ള ഒരു നവഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 
  
രാജ്യത്തിനുള്ളിലെ സർവ്വവിധ രാഷ്ട്രീയാധികാരങ്ങളും നീക്കം ചെയ്ത് നിലവിലുള്ള ഭരണപരമായ അധികാരം ഓരോ വ്യക്തിയിലും നിക്ഷിപ്തമാക്കണമെന്ന് ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഓരോരുത്തരും ഭരിക്കുന്നവരായിരിക്കണം. ഒരു വ്യക്തിയും അയൽക്കാരന്റെ ജീവിതത്തിന് തടസമാകരുത്. അങ്ങനെ വ്യക്തികൾ സ്വയം നിയന്ത്രണത്തിലൂടെ ആത്മ  പരിവർത്തനം നടത്തുന്ന പക്ഷം സമൂഹമൊന്നാകെ മാറ്റങ്ങൾ സംഭവിക്കും. ഗാന്ധിജിയുടെ 'സ്വരാജ്'  ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിലാണ് അടിസ്ഥാനം കല്പിച്ചിരിക്കുന്നത്. 'സ്വരാജ്എന്നാൽ സ്വയം ഭരണാധികാരമെന്നാണ് അർത്ഥമാക്കുന്നത്. ഓരോ വ്യക്തിയും സ്വയം ഭരിക്കാൻ തയ്യാറായാൽ സ്വാഭാവികമായി ഇന്ത്യ മുഴുവൻ സ്വയം ഭരണ രാഷ്ട്രമായി അറിയപ്പെടും. നാം ഓരോരുത്തരും സ്വതന്ത്രരാണെങ്കിൽ ഇന്ത്യയും സ്വതന്ത്രമായിരിക്കും.

സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ്സ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധി ഉപദേശിച്ചു. ഗാന്ധി പറഞ്ഞു, "കോൺഗ്രസ്സ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം മേടിക്കണമെന്നുള്ള ലക്‌ഷ്യം പൂർത്തിയാക്കി. കോൺഗ്രസിന്റെ പ്രവർത്തനമണ്ഡലങ്ങൾ ഗ്രാമങ്ങളിലേക്ക് നീങ്ങണം. ഗ്രാമങ്ങളെ പുനർ ജീവിപ്പിച്ചുകൊണ്ടു പുത്തനായ സാമൂഹിക സാമ്പത്തിക അടിസ്ഥാന പദ്ധതികൾക്ക് തുടക്കമിടണം. എന്നാൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ അഭിപ്രായം മാനിച്ചില്ല. 1947-ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ് പിരിച്ചുവിട്ടില്ല.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോൾ ഗാന്ധിയുടെ ഭാവനയിലുള്ള ജനാധിപത്യം നടപ്പാകില്ലെന്നും അദ്ദേഹം മനസിലാക്കി. എങ്കിലും ദേശീയ അധികാരങ്ങൾ ലഘൂകരിച്ച് വിദ്യാഭ്യാസ പദ്ധതികൾക്ക്  മുൻഗണന നൽകാൻ ഉപദേശിച്ചു. ഗാന്ധിയൻ ആദർശങ്ങൾ തള്ളി കളഞ്ഞുകൊണ്ടുള്ള ഒരു ജനാധിപത്യ സംവിധാനമായിരുന്നു ഇന്ത്യ തിരഞ്ഞെടുത്തത്. ഓരോ വ്യക്തിയും ഒന്നാകുന്ന സമൂഹവും രാജ്യം മുഴുവനുമുള്ള വ്യക്തികളുടെ തുല്യമായ അധികാരത്തോടെയുള്ള ഒരു സംവിധാനവും നടപ്പില്ലെന്നു ഭാരതത്തിലെ ആദ്യശില്പികൾ മനസിലാക്കിയിരുന്നു.

ജന്മനാ മനോധർമ്മമുള്ള ഒരു ജനാധിപത്യവാദി സ്വയം നിയന്ത്രിക്കുന്നവനുമായിരിക്കും. അവനിൽ ജനാധിപത്യം സ്വാഭാവികമായി പ്രകടമാകുന്നു. അയാൾ നിയമങ്ങളെ ആദരിക്കുന്നു. മനുഷ്യത്വം സ്വാഭാവികമായി കുടികൊള്ളുകയും ചെയ്യും. ജനാധിപത്യത്തിൽജനകീയ സേവനത്തിൽ തീവ്ര ഉല്‍ക്കര്‍ഷച്ഛയുള്ളവർ ആദ്യമായി സ്വയം പരീക്ഷണങ്ങൾ നടത്തി യോഗ്യരാകട്ടെ. ഒരു ജനകീയനു സ്വാർത്ഥത പാടില്ല. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന ജനാധിപത്യം. എങ്കിൽ മാത്രമേ അയാൾക്ക് നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതികൾക്ക് അവകാശമുള്ളൂ.ഗാന്ധിയൻ പ്രത്യേയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഇന്നത്തെ കോൺഗ്രസുകാർക്ക് യഥാർത്ഥ ജനാധിപത്യവാദികളെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും. ആത്മനിയന്ത്രണമുള്ള സ്വാർത്ഥതയില്ലാത്ത ഗാന്ധിയന്മാർ ഇന്ത്യൻ ജനാധിപത്യത്തിൽനിന്നും തികച്ചും നീക്കംചെയ്യപ്പെട്ടു.  

ഗാന്ധി പറഞ്ഞു, "ഒരുവന്റെ ദൃഢവിശ്വസം ഇല്ലാതാക്കാനോ യാഥാർഥ്യത്തെ മൂടി വെക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യപരമായ അഭിപ്രായ വിത്യാസങ്ങളെ മാനിക്കുന്നു. അത് നമ്മുടെ ലക്ഷ്യത്തെ തകർക്കില്ല. എന്നാൽ അവസര വാദിത്വവും സത്യം മറക്കലും വഞ്ചനയും നടത്തുന്നവരുമായി ഒരിക്കലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജനാധിപത്യത്തിൽ പരസ്പ്പര വിശ്വസമാണ് ആവശ്യമായിട്ടുള്ളത്." ചതിയും വഞ്ചനയും കുതികാൽ വെട്ടലും നിയമ സാമാജികരെ ചാക്കിട്ടു പിടിക്കലും ഇന്ത്യൻ രാഷ്ട്രീയത്തിലെ നിത്യ സംഭവങ്ങളാണെന്നു നാം കാണുന്നു. ഇവിടെയാണ് ഗാന്ധിയുടെ ജനാധിപത്യത്തെപ്പറ്റിയുള്ള ദീർഘവീഷണങ്ങൾ നാം വിലയിരുത്തേണ്ടത്.


ജനാധിപത്യത്തിന്റെ കാതലായ ഒരു തത്ത്വം ദുർബലനും ബലവാനൊപ്പം നീതിപൂർവമായ തുല്യയവകാശം കൊടുക്കുകയെന്നതാണ്. സ്വയം ക്രമീകൃതമായ ജീവിതംസങ്കുചിത മനസ്ഥിതി ഇല്ലായ്മമറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾക്കു വിഘാതമാകാതിരിക്കുകപരസ്പ്പര സഹകരണം എന്നിവകൾ ഓരോരുത്തരുടെയും പ്രായോഗിക ജീവിതത്തിൽ നടപ്പാക്കേണ്ടതായുമുണ്ട്. നിലവിലുള്ള നമ്മുടെ ജനാധിപത്യത്തിൽ ഇത്തരം ഗാന്ധിയൻ വീക്ഷണങ്ങളെ പരിഗണിക്കാറില്ല.  ഇന്ത്യൻ കോടതികൾ പണക്കാർക്ക് മാത്രമുള്ളതാണ്.ദുർബലനു നീതി ലഭിക്കില്ല. മലയ്യായെപ്പോലുള്ള ശതകോടേശ്വരന്മാർ നികുതിപ്പണം കൊടുക്കാതെ ശതകോടികൾ വെട്ടിച്ച് വിദേശത്ത് സുഖവാസം നടത്തുന്നു.  

ജനാധിപത്യത്തെ ഗാന്ധിജി  ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ ജനാധിപത്യത്തിലെ  ദുരുപയോഗങ്ങൾ പരമാവധി ലഘൂകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ വാക്കുകളിൽ "അപകടങ്ങളില്ലാത്ത മാനുഷിക സ്ഥാപനങ്ങൾ ഇല്ല. ഒരു പ്രസ്ഥാനം അല്ലെങ്കിൽ സ്ഥാപനം വളരുന്നതിനോടൊപ്പം അത്രത്തോളം അതിലെ പ്രവർത്തന മണ്ഡലങ്ങളിലെ ദുരുപയോഗവും തുടർന്നുകൊണ്ടിരിക്കും. അതിനുള്ള പരിഹാരം ജനാധിപത്യം വേണ്ടെന്ന് വെക്കുകയല്ലഅതിന്റെ ദൗർബല്യങ്ങളും ദുരുപയോഗങ്ങളും കുറക്കാനുള്ള സാധ്യതകൾ ആരായുകയെന്നതാണ്." (Young India യങ് ഇന്ത്യ 1931) ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ പാർലമെന്റിനോടൊ മന്ത്രിസഭയോടുപോലുമോ പ്രധാനമന്ത്രി മോദിയും  പാർട്ടിയും ആലോചിക്കാറില്ല. റഫയേൽക്കരാർ അതിന് ഉദാഹരണമാണ്. മുൻസർക്കാർ ഉണ്ടാക്കിയ ഉടമ്പടി റദ്ദാക്കി മോദി സർക്കാർ ഫ്രാൻസിൽനിന്ന് യുദ്ധവിമാനങ്ങൾ ഇരട്ടിവിലകൊടുത്ത് വാങ്ങിയതും വിവാദവിഷയങ്ങളാണ്. ദുരുപയോഗങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഗാന്ധിയൻ ചിന്താഗതികളനുസരിച്ച് അധികാര ദുർവിനിയോഗം കുറയുന്നതായി കാണുന്നില്ല. അതേസമയം രാജ്യം അമ്പാനിമാർക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്നു.  

മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. "വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെങ്കിൽ നമുക്കെല്ലാം നഷ്ടപ്പെടും. സമൂഹത്തെ മാനിക്കാതെ ഒരുവനിൽ മാത്രം തീരുമാനങ്ങൾ ഉൾക്കൊണ്ടാൽഅയാൾ ഏകാധിപതിയാകുന്നു. അവിടെ സമൂഹം നശിക്കുന്നു." ഇന്ത്യൻ പാർലമെന്റ് സമ്പ്രാദായത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയ്ക്ക് മാത്രം അധികാരം ലഭിക്കുന്നു. എന്നാൽ ഗാന്ധിയൻ സ്വരാജിൽ ജനപ്രതിനിധികളില്ലാതെ ഓരോ വ്യക്തികൾക്കുമാണ് പൂർണ്ണ അധികാരം. വ്യക്തിസ്വാതന്ത്ര്യം നശിപ്പിച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ എമർജൻസി കാലങ്ങളും ഗാന്ധിയൻ സ്വപ്നങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു. 

ഗാന്ധിജി പറഞ്ഞു, " ഈ ലോകത്തിൽ ആരും ഭക്ഷണത്തിനായും വസ്ത്രത്തിനായും കഷ്ടപ്പെടരുത്. ജീവിതം കരുപ്പിടിപ്പിക്കാൻ ഏല്ലാവർക്കും തൊഴിലവസരങ്ങളുണ്ടാവണം. അത്യാവശ്യ സാധനങ്ങളുടെ ഉൽപ്പാദനം ജനങ്ങൾ മൊത്തമായി നിയന്ത്രിക്കണം. ദൈവത്തിന്റെ വായുവും വെള്ളവും പോലെ ഭക്ഷണവും സുലഭമായി ഉണ്ടായിരിക്കണം. നമുക്കാവശ്യമുള്ള വസ്ത്രവും ഭക്ഷണവും ഉൽപ്പാദിപ്പിക്കുന്നത് ഏതെങ്കിലും കുത്തക രാജ്യത്തിന്റെ അവകാശമാകാൻ പാടില്ല. ഒന്നും രണ്ടും പഞ്ചവത്സരപദ്ധതികളിലെ കാർഷിക വിപ്ലവം ഗാന്ധിയൻ ചിന്താഗതികൾക്കനുസരിച്ചായിരുന്നു. അതുമൂലം ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയും ചെയ്തു. "വ്യവസായവൽക്കരണവും ഉദാരവൽക്കരണവും വന്നതിൽപിന്നീട് ഇന്ത്യയുടെ ഉൽപ്പാദനമേഖലകളിൽ പലതും ഇന്ന് വിദേശമേൽക്കോയ്മയുടെ നിയന്ത്രണത്തിലാണ്. സ്വയംപര്യാപ്തതയിലേക്കുള്ള ഗാന്ധിയൻ നയങ്ങൾ ഇന്നത്തെ ഇന്ത്യൻ ജനാധിപത്യം പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.

ഒരു കാര്യം ഓർമ്മിക്കണംഇൻഡ്യ ഒരു മതേതര രാജ്യമായതിന്റെയും ഇന്ത്യയ്ക്ക് മതേതരത്വ  ഭരണഘടന ലഭിക്കാൻ സാധിച്ചതിന്റെയും പ്രഭവകേന്ദ്രം ഗാന്ധിജി തന്നെയാണ്. ബാലഗംഗാധര തിലകന്റെ കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു ഹിന്ദു സംഘടനയായി രൂപം പ്രാപിക്കുമ്പോഴാണ് സിക്ക്മുസ്ലിം മൈത്രിയുമായി ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി രംഗപ്രവേശനം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ മതമൈത്രിയുടെ ദിശയിലേക്ക് ഗാന്ധിജിക്ക് തിരിച്ചുവിടാൻ സാധിച്ചു. ഹിന്ദു സമൂഹത്തിൽ മത സൗഹാർദ്ദം വളർത്തിയെടുക്കുന്നതിൽ ഗാന്ധിജി വിജയിച്ചു.

തിലകന്റെ ശിക്ഷ്യനായിരുന്ന ഡോ. ഹെഡ്ഗേവാറും കൂട്ടരും ഗാന്ധിജിയുടെ മതസൗഹാർദ ശ്രമങ്ങളെ തിരസ്ക്കരിച്ചുകൊണ്ടു കോൺഗ്രസിൽനിന്നും പുറത്തുപോയി. കോൺഗ്രസിലെ വിഘടനവാദികൾ ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ 1925-ൽ ആർ.എസ്.എസ് സ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ അത് ഗാന്ധി വധത്തിലേക്ക് നയിക്കുകയും ചെയ്തു.

ഗാന്ധിജിയുണ്ടായിരുന്നെങ്കിൽ സിക്ക് സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. ബാബറി മസ്ജിദും തകർത്തതിൽ പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാ തലത്തിൽ ശക്തി പ്രാപിച്ചു. വി.പി. സിംഗിന്റെ കാലത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതോടെ ദളിത രാഷ്ട്രീയവും ഇന്ത്യൻ ജനാധിപത്യത്തിൽ കടന്നുകൂടി. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചു. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യമത്യമില്ലായ്മ വർഗീയ ഫാസിസ്റ്റ് പാർട്ടികൾ ശക്തി പ്രാപിക്കുന്നതിനും കാരണമായി. മതേതര ശക്തികളുടെ ഐക്യം വളർത്തിക്കൊണ്ടുവരുകയെന്നത്ഇന്നത്തെ  ജനാധിപത്യത്തിന്റെ വലിയൊരു വെല്ലുവിളി കൂടിയാണ്.

അസമത്വവും ജാതി വർഗീയ വിവേചനവും ഇല്ലാതാക്കാൻ ഗാന്ധിജി തന്റെ ജീവിത കാലം മുഴുവൻ ശബ്ദമുയർത്തിയിരുന്നു. എന്നാൽ മാറി മാറി വന്ന രാഷ്ട്രീയ ഭരണ മാറ്റങ്ങളിലും ബിജെപി ഭരണത്തിലും നിരവധി ജാതി കലാപവും ദളിത കൂട്ടക്കൊലകളും നടന്നു. അഴിമതിയില്ലാത്ത ഒരു ഭാരതമായിരുന്നു ഗാന്ധി കണ്ടിരുന്ന സ്വപ്നം. എങ്കിലും ഇന്ത്യയിലെ എക്കാലവുമുള്ള സർക്കാരുകൾ അഴിമതിയുടെ പ്രതിരൂപങ്ങളായിരുന്നു. പ്രതിരോധ സംവിധാനങ്ങളിലും ടെലികോം, ജലസേചന, കായിക മേഖലകളിലും അഴിമതി തീണ്ടാത്ത മേഖലകളില്ല. കൃഷിക്കാരുടെ പുരോഗമനത്തിനു പകരം അവരുടെ ജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇന്നത്തെ ജനാധിപത്യത്തിൽ തെളിഞ്ഞു നിൽക്കുന്നത്. കടംകേറി ജീവിതം തള്ളി നീക്കാനാവാതെ നിരവധിപേർ ആത്മഹത്യയുടെ വക്കിലും നട്ടം തിരിയുന്നു. ഗ്രാമീണ വികസനത്തിന് പകരം ജോലി തേടി പട്ടണങ്ങളിലേക്ക് തൊഴിൽ രഹിതർ അലയുന്ന ചിത്രവും കാണുന്നു. ആഡംബരങ്ങളും അധിക സ്വത്ത് സമ്പാദനവും ഗാന്ധിജി വെറുത്തിരുന്നു. അതിനു പകരം ആർഭാടങ്ങളും വൻകിട റീയൽ എസ്റ്റേറ്റും സമ്പാദിച്ച നേതാക്കന്മാരാണ് ഇന്ന് രാഷ്ട്രീയ തലങ്ങളിൽ കൂടുതലും. 

കോൺഗ്രസ് പാർട്ടിയും ബിജെപിയും ഇന്ത്യ ഭരിച്ചു. ഗാന്ധി ശിക്ഷ്യനായ ജയപ്രകാശിന്റെ അനുഗ്രഹത്തോടെ മൊറാർജിയും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട ജനാധിപത്യ ഭരണങ്ങളിൽ ഗാന്ധിയുടെ ചിന്തകൾ എന്നും പടിക്കു പുറത്തായിരുന്നു. ഭരണത്തിലുള്ളവർ രാജാക്കന്മാരും ഗാന്ധിജി സ്വപ്നം കണ്ട വ്യക്തി സമൂഹങ്ങൾ സ്വാതന്ത്ര്യമില്ലാത്ത  അടിമകളുമായിരുന്നു. ഹിംസയുടെ ചരിത്രമാണ് കൂടുതലും. ദളിതന്റെ ചുടുചോരകൾ തെരുവുകളിൽ നിത്യം ഒഴുകുന്നു. സ്ത്രീകളെ പച്ചക്ക് ചുട്ടുകരിക്കുന്നു. വ്യക്തഗത സാമ്പത്തികത്തിനു പകരം രാജ്യം അമ്പാനികൾക്ക് പണയപ്പെടുത്തി. മക്കൾ രാഷ്ട്രീയം പഴയ രാജഭരണത്തിന്റെ തുടർച്ചയെ ഓർമ്മിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വരാജ് എവിടെപാവങ്ങളെയും ഉൾപ്പെടുത്തിയുള്ള അധികാരവികീന്തിരികരണം എവിടെഗാന്ധിയുടെ ഗ്രാമീണ ജനാധിപത്യ സാമ്പത്തിക ശാസ്ത്രത്തെ തഴഞ്ഞുകൊണ്ടുള്ള സോഷ്യലിസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ഭരണകൂടങ്ങൾ മാറി മാറി വന്നു. അങ്ങനെ ഗാന്ധിയൻ തത്ത്വങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ വിസ്മൃതിയിലാവുകയും ചെയ്തു.  

അഹിംസയിൽ അടിസ്ഥാനമായ ആത്മനിയന്ത്രണമുള്ള ഒരു ജനതയെന്ന ഗാന്ധിജിയുടെ സ്വപ്നം ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാൻ സാധിക്കും. ഗാന്ധിജി നേടിയെടുത്ത ആ ചൈതന്യം സമസ്ത ലോകത്തും വ്യാപിക്കട്ടെ എന്ന പ്രത്യാശകൾ നമ്മെ ഇന്നും മുമ്പോട്ടുതന്നെ നയിക്കുന്നു.

***അവസാനിച്ചു*** 









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...