Thursday, January 30, 2020

ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം



ജോസഫ് പടന്നമാക്കൽ

പത്രപ്രവർത്തകനായ ശ്രീ ഫ്രാൻസീസ്‌ തടത്തിലിന്റെ  'നാലാം തൂണിനപ്പുറം' എന്ന ഗ്രന്ഥം വളരെയേറെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്. അദ്ദേഹത്തിൻറെ  ജീവിതത്തെ സ്പർശിക്കുന്ന വിവരങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറയുകയും മുമ്പോട്ടുള്ള പേജുകൾ മറിക്കാൻ  സാധിക്കാതെ  മനസുരുകുകയും ചെയ്തു.  ഈ ചെറു ജീവിതത്തിനുള്ളിൽ  നേടിയ നേട്ടങ്ങളിൽ  വിസ്മയഭരിതനാവുകയും ചെയ്തു.  രോഗവുമായി മല്ലിട്ടു ജീവിക്കുമ്പോഴും സ്വന്തം ജീവിതം തന്നെ വെല്ലുവിളിയായിരുന്നപ്പോഴും ജീവിതത്തെ ഒരിക്കലും പരാജയത്തിന് വിട്ടുകൊടുക്കില്ലെന്നുള്ള ദൃഢനിശ്ചയവുമുണ്ടായിരുന്നു.  സമകാലീക രാഷ്ട്രീയവും അധികാര ദുർവിനിയോഗവും കോടതികളും കേസുകളും എന്നുവേണ്ട സമസ്ത മേഖലകളിലും ഈ പത്രപ്രവർത്തകൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫഷണലിസം മെച്ചമാക്കാനുള്ള മത്സരയോട്ടം ഓരോ അദ്ധ്യായത്തിലും  പ്രതിഫലിച്ചു കാണാം.  ഒരു പത്രപ്രവർത്തകന്റെ ധർമ്മം ഇത്രമാത്രം കാഠിന്യമേറിയതെന്നും ആഴത്തിലുള്ളതെന്നും  മനസ്സിലായതും ഈ പുസ്തകത്തിൽകൂടിയാണ്. രാവെന്നോ പകലെന്നോ  വ്യത്യാസമില്ലാതെ കഠിനമായ പ്രയത്നങ്ങളും യാതനകളും ഒരു  പത്രപ്രവർത്തകന്റെ വിജയത്തിനാവിശ്യമെന്നും മനസിലാക്കുന്നു. സ്നേഹവും ജീവകാരുണ്യവും സ്വന്തം തൊഴിലിനോടുള്ള ആത്മാർത്ഥതയും ഒത്തു ചേർന്നുള്ള ഒരു ത്രിവേണി സംഗമമാണ്  ഈ ഗ്രന്ഥം.

അകാലത്തിൽ തന്നെ അർബുദരോഗം പിടിപെട്ട്  ജീവിതവുമായി പടപൊരുതിയ ഫ്രാൻസീസിന്റെ ഈ പുസ്തകം കണ്ണുകൾ  ഈറനായി മാത്രമേ  വായനക്കാർക്ക് വായിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ! സ്വന്തം തൊഴിലിൽ  ഉയരങ്ങൾ കീഴടക്കിയ കാലഘട്ടത്തിലായിരുന്നു അദ്ദേഹം  രോഗബാധിതനായത്. എങ്കിലും   മനസു  പതറാതെ ജീവിതത്തെ തന്നെ ഒരു വെല്ലുവിളിയായി അദ്ദേഹം  സ്വീകരിച്ചു.  എന്നും നേട്ടങ്ങളുടേതായ ഒരു ഘോഷയാത്ര തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  കൂടാതെ സ്നേഹനിധിയായ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് അദ്ദേഹത്തിൻറെ കുടുംബം.

ശ്രീ ഫ്രാൻസീസ് തടത്തിലിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇ-മലയാളിയുടെ അവാർഡ് ചടങ്ങിൽ വെച്ചു ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി.  എങ്ങനെയോ  ഒരു ആത്മബന്ധം ഈ ചെറുപ്പക്കാരനുമായി അന്നെനിക്ക്  സ്ഥാപിക്കാൻ സാധിച്ചു.  അദ്ദേഹം, കോഴിക്കോട് ദേവഗിരി കോളേജിന്റെ പ്രൊഫസറായിരുന്ന എന്റെ പ്രിയ ഗുരുനാഥൻ മാണിസാറിന്റെ മകനാണെന്നറിഞ്ഞപ്പോൾ ഫ്രാൻസീസിൽ ഞാനും അഭിമാനം കൊണ്ടു.  യുവത്വത്തിൽതന്നെ നിരവധി നേട്ടങ്ങൾ നേടിയ   ജ്ഞാനിയായ  ഈ ചെറുപ്പക്കാരന്റെ മുമ്പിൽ ഞാനൊന്നും അല്ലെന്നു തോന്നി. അവാർഡുകളുടെ കൂമ്പാരങ്ങൾ നേടിയ ഫ്രാൻസീസ് തടത്തിലിന്റെ വ്യക്തി മാഹാത്മ്യം ഈ പുസ്തകത്തിലുള്ള  പ്രസിദ്ധരായവരുടെ അഭിപ്രായങ്ങളിൽനിന്നും മനസിലാക്കാൻ സാധിക്കും. ഇ-മലയാളി എഡിറ്റർ ശ്രീ ജോർജ് ജോസഫിന്റെ സൗന്ദര്യാത്മകമായ ഭാഷയോടെയുള്ള അവതാരികയോടെയാണ്  പുസ്തകത്തിന്റെ തുടക്കം.

 ''ഒരു രക്തബന്ധത്തിന്റെ കഥ"എന്നാണ്, ആദ്യ അദ്ധ്യായത്തിനു  പേരു  കൊടുത്തിരിക്കുന്നത്.  പത്രപ്രവർത്തകനെന്നതിലുപരി  ആർദ്രതയുടെയും സഹാനുഭൂതിയുടെയും നിർമ്മല ഹൃദയംകൊണ്ടു ആവരണം ചെയ്ത ഒരു  ഫ്രാൻസിസിനെയാണ്  കാണാൻ സാധിക്കുന്നത്.  അതിരപ്പള്ളി വൈദ്യുതി പദ്ധതിക്ക് പത്രറിപ്പോർട്ട് തയാറാക്കിയ ഫ്രാൻസീസിന്റെ നേരെ ആക്രോശിക്കുന്ന കട്ടക്കൊമ്പൻ  മീശക്കാരൻ ഫ്രാങ്കോ ലൂയിസിനെയാണ്   ആദ്യം പരിചയപ്പെടുത്തുന്നത്.  പത്തുപേജുള്ള റിപ്പോർട്ട് ഏഴു പ്രാവിശ്യം എഴുതിയിട്ടും തൃപ്തി വരാത്ത മീശക്കാരനിലെ ലോല ഹൃദയം ഫ്രാൻസീസിന് മനസിലാവുന്നത്,  അയാളുമൊത്ത് റസ്റ്റോറന്റ് ബാറിൽ ഹൃദയം തുറന്നു സംസാരിച്ച  ശേഷമാണ്.

ഫ്രാൻസീസിനോടുള്ള  കടപ്പാടും ഫ്രാങ്കോ ലൂയീസ് അന്ന് അറിയിക്കുന്നു.  ഫ്രാങ്കോയുടെ പിതാവ് മരിക്കുന്ന സമയം ഒരു സർജറിക്ക് വിധേയമായിരുന്നു. ഫ്രാങ്കോയുടെ കൂട്ടുകാരന്റെ കൂട്ടുകാരനെന്ന  നിലയിൽ രാത്രി മുഴുവൻ സഞ്ചരിച്ച് പതിനഞ്ചു കുപ്പി രക്തത്തോളം  പിതാവിനുവേണ്ടി ഫ്രാൻസീസ് ശേഖരിച്ചു. ഫ്രാൻസീസ് എന്ന യുവ പത്രപ്രവർത്തകന്റെ മനുഷ്യ സ്നേഹത്തിനു  മുമ്പിൽ കട്ട കൊമ്പൻ മീശക്കാരൻ ഫ്രാങ്കോ കീഴടങ്ങുന്ന കഥ വികാരാധീനമായി വിവരിച്ചിരിക്കുന്നു. പിന്നീട് ഫ്രാൻസിസിന്റെ എല്ലാ നേട്ടങ്ങളുടെയും പുറകിൽ ഫ്രാങ്കോ ലൂയിസിന്റെ  പിന്തുണയുമുണ്ടായിരുന്നു. രക്തത്തിൽ കുതിർത്ത, രക്താവരണം കൊണ്ട് എഴുതിവെച്ച  ഒരു ആത്മബന്ധമായിരുന്നു ഇത്. ഓർക്കാപ്പുറത്ത് ഫ്രാൻസീസിനെ  ബ്ലഡ് ക്യാൻസർ രോഗിയായി ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ഏറ്റവും വാവിട്ടു കരഞ്ഞ വ്യക്തിയും ഫ്രാങ്കോ സാറായിരുന്നു. തുടക്കം മുതൽ  ജീവിതവുമായുള്ള ഏറ്റുമുട്ടലുകളിൽ എന്നും സഹായമായി നിലകൊണ്ടതും ഫ്രാൻസീസിന്റെ ഈ ഗുരു തന്നെ. ആവശ്യത്തിനുതകുന്നവനാണ് യഥാർത്ഥ  സുഹൃത്തെന്ന പൗരാണിക ചിന്തകളും ഫ്രാങ്കോയിൽക്കൂടി അർത്ഥവത്താവുകയാണ്. ഫ്രാൻസീസ് എഴുതിയ അതിരപ്പള്ളി, വാഴച്ചാൽ റിപ്പോർട്ട് ദീപികയിൽ പേരു  വെച്ച് പ്രസിദ്ധീകരിച്ചതും  അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ നേടിയതും അദ്ദേഹത്തന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഓരോ കാൽചുവടുകളും പ്രസിദ്ധനായ ഒരു ജേർണലിസ്റ്റിലേക്കുള്ള വളർച്ചയായിരുന്നു.  ഫ്രാങ്കോ ലൂയീസ്  അദ്ദേഹത്തെ  ഹൃദയത്തോട് ചേർത്തുപിടിച്ച് എല്ലാവിധ പ്രോത്സാഹനങ്ങളും  സ്‌നേഹാദരവുകളും നൽകിയിരുന്നു.

'ആദ്യ സ്‌കൂപ്പ് വരമൊഴിയായി' എന്നാണ് രണ്ടാം അദ്ധ്യായത്തിന്റെ തലവാചകം. ജേർണലിസം കോഴ്‌സുകൾ പൂർത്തിയാക്കി കോട്ടയത്തുനിന്നും തൃശൂർ ട്രെയിനിൽ  ഇടിച്ചു കയറുന്ന സമയം. ഒരു ഭീമാ കായനായ മനുഷ്യനെ അവിടെ ബന്ധിച്ചിട്ടിരിക്കുന്നതു കണ്ടു. അയാൾ പത്തു പവൻ മാല മോഷ്ടിച്ച ശേഷം ട്രെയിനിനുള്ളിൽ 'സെലീനാമ്മ' എന്ന സ്ത്രീയെ  കൊന്നു. ഈ വാർത്ത ദീപികയിൽ വിളിച്ചറിയച്ചപ്പോൾ വാർത്തകളുടെ പൂർണ്ണവിവരം റിപ്പോർട്ട് ചെയ്യുവാൻ ചുമതലപ്പെടുത്തിയത് ഫ്രാൻസിസിനെയായിരുന്നു. എന്നാൽ ട്രെയിനിങ് കഴിഞ്ഞു വീട്ടിൽ പോവാൻ ധൃതി വെച്ചിരുന്ന അദ്ദേഹം ഒഴിവു കഴിവു പറഞ്ഞു വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. അടുത്ത ദിവസം  വാർത്ത  ദീപികയിൽ വന്നപ്പോഴാണ് അവസരങ്ങൾ തേടിവന്നിട്ടും താൻ അത് സ്വീകരിക്കാതെ പോയാല്ലോയെന്ന നഷ്ടബോധമുണ്ടായത്.

തൃശൂർ ദീപിക ഓഫീസിലാണ് ഫ്രാൻസീസ് ജോലി ആരംഭിക്കുന്നത്. തൃശൂരിന്റെ നാടോടി ഭാഷ മനസിലാക്കാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം വിവരിക്കുന്നുണ്ട്.  പൂരപ്പറമ്പിലുള്ള ആൽ മരത്തിൽ ഒരാൾ തൂങ്ങി മരിച്ചുവെന്ന വാർത്ത പോലീസ് ഓഫിസർ ജോസഫ് നൽകിയത് ''നമ്മുടെ മണികണ്ഠനാലിന്റെ മേലേരാളു ഞാന്നു കിടക്കുന്നു." പത്രക്കെട്ടുകൾ മെത്തയാക്കി കിടന്നുറങ്ങുന്ന കാലവുമായിരുന്നു അന്ന്.  ഫ്രാൻസീസിനു  കിട്ടുന്ന ആദ്യത്തെ വാർത്തയും.  മൂന്നു നാല് മാസങ്ങൾക്കുള്ളിൽ തൃശൂർ ഭാഷ വശമാക്കുകയുമുണ്ടായി. ആദ്യത്തെ വാർത്ത തന്ന ജോസഫിനോടുമുള്ള നന്ദി പ്രകടനവും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.

1200 രൂപ ശമ്പളം ഉണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടിൽ നിന്നും 500 രൂപ കൂടി ചെലവിന് കിട്ടിയാൽ മാത്രമേ ജീവിച്ചു പോവാൻ സാധിക്കുമായിരുന്നുള്ളൂ. മറ്റു കൂട്ടുകാർ തുച്ഛമായ ഈ ശമ്പളം കൊണ്ട് ജീവിക്കുമായിരുന്നു. അന്നൊക്കെ ഫ്രാൻസിസും കൂട്ടുകാരും ചില കല്യാണ മണ്ഡപങ്ങളിൽ പോയി കുശാലായി ശാപ്പാട് കഴിക്കുമായിരുന്നു. വരന്റെയോ  വധുവിന്റെയോ പേരിൽ, കല്ല്യാണ മണ്ഡപങ്ങളിൽ  ചക്കാത്തിൽ ഊണ് കഴിക്കുന്ന സമയങ്ങളിൽ ലജ്ജ തോന്നിയിരുന്നില്ല. വിശക്കുന്ന വയറിനു എന്തിനു നാണിക്കണമെന്ന ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്. രാജൻ ചേട്ടന്റെ കടയിലെ ചെലവ് കുറഞ്ഞ ഊണും കല്യാണ മണ്ഡപങ്ങളിലെ സദ്യയും  കഴിച്ചുകൊണ്ടുള്ള പ്രൊഫഷണൽ ജീവിതം സന്തോഷപ്രദമായിരുന്നുവെന്നും ഫ്രാൻസീസ് കുറിച്ചിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ 'ചാണക്യൻ' എന്നറിയപ്പെടുന്ന ബുദ്ധിശാലിയായ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ രാഷ്ട്രീയ ചരിത്രമാണ് 'കരുണാകരൻ എന്ന ന്യൂസ് മേക്കറിൽ കൂടി' ഫ്രാൻസീസ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഭീമാചാര്യനായിരുന്ന കരുണാകരന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽക്കൂടിയാണ് 'ഫ്രാൻസിസ് തടത്തിൽ' എന്ന ജേർണലിസ്റ്റിന്റെ വളർച്ചയെന്നും മനസിലാക്കുന്നു.  കരുണാകരന്റെ പത്ര സമ്മേളങ്ങളിൽ സംബന്ധിക്കുക  മാത്രമല്ല അദ്ദേഹത്തിൻറെ വാക്കുകളും നോട്ടങ്ങളും ചേഷ്ടകളും വരെ അടിമുടി പഠിക്കുകയെന്നതും  ഫ്രാൻസീസിന് താല്പര്യമേറിയ കാര്യമായിരുന്നു.  ചാണക്യനെന്നു പേരിനു  തികച്ചും  കരുണാകരൻ അർഹനായിരുന്നു. തിരുവനന്തപുരം രാമനിലയത്തിൽ പത്രക്കാരോട് ഒന്ന് പറയും; പിന്നീട് തിരുവനന്തപുരത്ത് എത്തുമ്പോൾ താൻ അങ്ങനെ പറഞ്ഞില്ലെന്നും അത് പത്രക്കാരുടെ മെനഞ്ഞെടുത്ത  കഥയാണെന്നും പറഞ്ഞുകൊണ്ട്  അഭിപ്രായങ്ങളെ മാറ്റി പറയുകയും ചെയ്യുമായിരുന്നു. പലപ്പോഴും പത്രസമ്മേളനങ്ങളിൽ കരുണാകരനു ചുറ്റും തിക്കും തിരക്കുമായിരിക്കും. വളരെ പതുങ്ങിയ സ്വരത്തിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ  വാക്കുകൾ ഒപ്പിയെടുക്കാൻ പ്രയാസമായിരുന്നുവെന്നും ഫ്രാൻസീസ് പറയുന്നു. ഒരിക്കൽ കരുണാകരന്റെ തൊട്ടടുത്തിരിക്കാനും റിപ്പോർട്ട് തയാറാക്കാനും കഴിഞ്ഞത്,  ഫ്രാൻസീസ് വളരെ അഭിമാനത്തോടെയാണ് ഓർമ്മിക്കുന്നത്.  'പത്രപ്രവർത്തകരോട്  ഇത്രമാത്രം സൗഹാർദ്ദം പുലർത്തിയിട്ടുള്ള മറ്റൊരു നേതാവ്' ഇല്ലെന്നും  ഫ്രാൻസീസ് പറയുന്നു. കരുണാകരനുമായി പത്ര സമ്മേളനങ്ങളിൽ വാർത്തകൾ ശേഖരിക്കാനും ദീപികയുടെ സായാന്ഹ പത്രത്തിൽ ഉടനടി പ്രസിദ്ധീകരിക്കാൻ സാധിച്ചിരുന്നതും അദ്ദേഹത്തിൻറെ ജേർണലിസ  വിജയത്തിന്റെ  ചുവടുവെപ്പുകളായിരുന്നു.  ലീഡറോട് ബുദ്ധിപൂർവമായ ചോദ്യങ്ങൾ ചോദിക്കുന്ന കാര്യത്തിലും ഫ്രാൻസീസ് ശ്രദ്ധാലുവായിരുന്നു. മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരിക്കൽ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയത്തിൽ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നും വേണം നിയമസാമാജികരെ തിരഞ്ഞെടുക്കേണ്ടതെന്നും കരുണാകരൻ പറഞ്ഞു. ലീഡറോട്, വെറും വീട്ടമ്മയായ പത്മജയുടെ രാഷ്ട്രീയ പ്രവേശനവും  കാര്യമായ രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത മുരളിയുടെ കാര്യവും ചോദിക്കുന്നുണ്ട്. പത്മജയുടെ കാര്യം ഒന്നും പറയാതെ മുരളി മുൻ'മന്ത്രിയെന്ന നിലയിലും കെപിസിസി പ്രസിഡണ്ടെന്ന നിലയിലും  തിരഞ്ഞെടുപ്പിൽ നിൽക്കാൻ യോഗ്യനെന്നും കരുണാകരൻ ഉത്തരം നൽകുന്നുണ്ട്.

മാളയിൽ കരുണാകരന്റെ പരാജയം അദ്ദേഹത്തെ  വല്ലാതെ വേദനിപ്പിച്ചിരുന്നു. സ്വന്തം അണികളിൽനിന്നുമുള്ള കുതികാൽ വെട്ടായിരുന്നു കാരണം.  ഫ്രാൻസീസ്,  ഫ്രാങ്കോ സാറും കരുണാകരനുമായുള്ള അന്നത്തെ പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. 'തിരഞ്ഞെടുപ്പു  പരാജയത്തെ എങ്ങനെ കാണുന്നുവെന്ന' ചോദ്യത്തിനും ലീഡറിന്റെ മറുപടി "തന്നെ പിന്നിൽ നിന്നും കുത്തിയെന്നായിരുന്നു". ലീഡറിന്റെ പരാജയം കാണാൻ കൊതിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു കൃഷി മന്ത്രി രാജനും മറ്റൊരു വ്യക്തിയായ നവാബ് രാജനും.  ഇവർ രണ്ടുപേരും കരുണാകരനോട് ചെയ്ത പ്രതികാരം വളരെ തന്മയത്വമായി തന്നെ ശ്രീ തടത്തിൽ  വിവരിച്ചിട്ടുണ്ട്. കരുണാകരനോട് നിത്യ ശത്രുത പുലർത്തിയിരുന്ന നവാബ് രാജേന്ദ്രനെപ്പറ്റി പ്രത്യേകം അദ്ധ്യായങ്ങൾ തന്നെയുണ്ട്. വ്യവഹാരങ്ങളുടെ തോഴനെന്നാണ് രാജേന്ദ്രനെ ശ്രീ തടത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

കരുണാകരനെതിരെയും മറ്റു അഴിമതിക്കാർക്കെതിരെയും വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരുന്ന നവാബ് രാജേന്ദന്റെ ജീവിത കഥ 'നവാബിന്റെ കുടിപ്പക' എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. നല്ലയൊരു മദ്യപാനിയാണയാൾ. എന്നും വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജേന്ദ്രൻ, ഫ്രാൻസിസിനെ സംബന്ധിച്ചടത്തോളം വലിയ ഒരു സഹായിയായിരുന്നു.  മുഖ്യമന്ത്രി കരുണാകരനോട് തീർത്താൽ തീരാത്ത പക മൂലം രാജേന്ദ്രന്റെ വ്യവഹാരമായുള്ള  വാർത്തകൾ ഫ്രാൻസിസും മാദ്ധ്യമങ്ങളും ആഘോഷിച്ചിരുന്നു.  'നവാബ് ' പത്രത്തിന്റെ' ഉടമസ്ഥനായ രാജേന്ദ്രനെ  അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ അടയ്ക്കുകയും കരുണാകരന്റെ പോലീസ് മൃഗീയമായി അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. അന്നു തുടങ്ങിയതാണ് കരുണാകരനോടുള്ള പക. അന്ന് അയാളുടെ പ്രായം 25  വയസ്സ്!  55 വയസ്സായപ്പോൾ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കുകയും അതുവരെ നിയമ യുദ്ധങ്ങളുമായി പോരാടുകയും ചെയ്തു.

രാജേന്ദ്രന്റെ സ്വത്തുക്കളും ബന്ധുക്കളും ധനവും എല്ലാം നഷ്ടപ്പെടാനുള്ള കാരണം അടിയന്തിരാവസ്ഥ കാലത്തെ കരുണാകരന്റെ ക്രൂരതയായിരിന്നു. ഫ്രാൻസീസ് ഇക്കാര്യങ്ങൾ വളരെ ഭാഷാ സൗകുമാര്യത്തോടെ വർണ്ണിച്ചിട്ടുണ്ട്. 'മണ്ണൂത്തി' സർവ്വകലാശാലയിൽ ഭൂമിയെടുപ്പും സ്ഥലവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപ കരുണാകരനും അനുയായികളും തട്ടിയെടുത്തതും  രാജേന്ദ്രന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ക്രൂരന്മാരായ പോലീസ് മേധാവികൾ, ജയറാം പടിക്കൽ, ലക്ഷ്മണൻ എന്നിവരുടെ ക്രൂര പീഡനങ്ങളും മനുഷ്യത്വത്തെ ചവുട്ടി മെതിക്കും വിധമായിരുന്നു. രേഖകൾ മുഴുവൻ അഴീക്കോടൻ രാഘവന്റെ കൈവശമായിരുന്നതിനാൽ രാജേന്ദ്രനിൽ നിന്നും രേഖകൾ പൊലീസിന് കൈവശപ്പെടുത്താൻ സാധിച്ചില്ല. 'അഴീക്കോടനെ'  ഗുണ്ടാകൾ കൊലപ്പെടുത്തുകയും ചെയ്തു. ' ഈശ്വര വാരിയ'രുടെ മകൻ രാജൻ വധവും രാജന്റെ മരണത്തിനുത്തരവാദികൾ ലക്ഷ്മണയും ജയരാജ് പടിക്കലുമെന്ന  സത്യവും രാജേന്ദ്രൻ എന്ന പത്രാധിപർ വിവരിക്കുന്നുണ്ട്. ശ്രീ ഫ്രാൻസീസ് തടത്തിൽ ഓരോ സംഭവങ്ങളും  ഭംഗിയായി  ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. ഫ്രാൻസീസ് എഴുതിയിട്ടുള്ള ലേഖനങ്ങളിൽ  ഏറ്റവും മികച്ച ഒരു സംഭവശകലമായി  രാജേന്ദ്രനുമായുള്ള അഭിമുഖ സംഭാഷണത്തെ വിലയിരുത്താൻ സാധിക്കും.

'വിലാസം: നവാബ് രാജേന്ദ്രൻ,തൃശൂർ' എന്ന  അദ്ധ്യായത്തിനു കൊടുത്ത തലക്കെട്ട്  വളരെ കൗതുകം ഉണർത്തുന്നു.  കരുണാകരൻ കാരണം ഏതാണ്ട് ഹോംലെസ്സ്  പോലെ (വീടില്ലാത്തവനെപ്പോലെ) ജീവിക്കുന്ന രാജേന്ദ്രനുമായുള്ള ചങ്ങാത്തം ഫ്രാൻസീസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മദ്യഷാപ്പുകളിലും പാർക്കുകളിലും മാത്രമേ  അലയുന്ന സന്യാസിയെപ്പോലെ ജീവിക്കുന്ന രാജേന്ദനെ കണ്ടുമുട്ടുവാൻ സാധിക്കുള്ളു.  ഈ മനുഷ്യനിൽ നിന്നു  കിട്ടിയ വിവരങ്ങളാണ് ഫ്രാൻസിസിനെ ഒരു സുപ്രസിദ്ധ പത്ര ലേഖകനാക്കിയത്. വ്യവഹാരങ്ങളുടെ ലോകത്തു ജീവിക്കുന്ന രാജേന്ദ്രൻ മൂലം മന്ത്രിക്കസേരകൾ വരെ തെറിച്ചിട്ടുണ്ട്.  കരുണാകരനോടുള്ള കടുത്ത വിരോധമായിരുന്നു  അദ്ദേഹത്തെ ഈ സാഹസത്തിനെല്ലാം പ്രേരിപ്പിച്ചിരുന്നത്. പൈപ്പ് കുംഭകോണ കേസിൽ മന്ത്രി ഗംഗാധരനെ കുടുക്കിയതും രാജേന്ദ്രനാണ്. അതുപോലെ പതിനെട്ടു വയസുപോലുമില്ലാത്ത മകളെ 'മന്ത്രി' കെട്ടിച്ചതും  കേസിൽ കുടുങ്ങാൻ കാരണമായി. നിയമം നടപ്പാക്കേണ്ടവർ നിയമ ലംഘകരാകുന്നുവെന്ന കോടതിയുടെ പ്രതികരണം മന്ത്രി ഗംഗാധരനു  ലഭിക്കുകയും ചെയ്തു. ആഘോഷപൂർവം നടത്തിയ മകളുടെ വിവാഹം അസാധുവാകുകയും ചെയ്തു.  ഇതായിരുന്നു രാജേന്ദ്രൻ എന്ന വ്യവഹാരിയുടെ ജീവിതവും ഫ്രാൻസീസ് തടത്തിലിന്റെ പ്രൊഫഷണലിവും!

ഒരു കാലത്ത് ഇന്ത്യൻ റയിൽവേയിൽ അകത്തും പ്ലാറ്റ്'ഫോറത്തിലും ലഭിച്ചിരുന്ന കുടിവെള്ളത്തിന്റെ തീവില കുറയ്ക്കാൻ കാരണവും രാജേന്ദ്രൻ തന്നെ. കരുണാകരന്റെ ഉറ്റസുഹൃത്തുക്കളായ 'കല്യാൺ സിൽക്ക് ഹൌസു'മായുള്ള ഒരു കേസ് സുപ്രീം കോടതി വരെ പോയി  വ്യവഹാരം നടത്തി. കോടിക്കണക്കിന് രൂപ അവർക്ക് നഷ്ടമുണ്ടാക്കി. 'കല്യാൺ   സിൽക്ക് ഹൌസ്'  കെട്ടിടം പണിതപ്പോൾ കെട്ടിടം പബ്ലിക്ക് റോഡിൽ നാലടി മുന്തിയിരുന്നുവെന്നായിരുന്നു കേസ്. നിയമ സഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, രാഷ്ട്രീയ പ്രമുഖർ, എക്സൈസ് ഉദ്യോഗസ്‌ഥർ, എംഎൽഎ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർ എന്നിങ്ങനെ സമൂഹത്തിലെ പ്രമുഖരായ നിരവധി പേരെ ഈ കൃശാഗ്ര മനുഷ്യൻ കുടുക്കിയിട്ടുണ്ട്.  വാർത്തകൾ മുഴുവനായി അറിയണമെങ്കിൽ  ഫ്രാൻസീസിന്റെ  പുസ്തകം തന്നെ വായിക്കണം.  ട്രെയിന്റെ ഉള്ളിലും  പുറത്തും പുക വലി നിരോധനം, പബ്ലിക്ക് സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്തുള്ള മദ്യപാനം മുതലായവകൾ  നിർത്തൽ ചെയ്തതും രാജേന്ദ്രന്റെ വ്യവഹാരഫലമാണ്. കരുണാകരൻ മാളയിൽ തോറ്റപ്പോൾ  രാജേന്ദ്രനെ സംബന്ധിച്ച്  അന്നൊരു  ഉത്സവമായിരുന്നു. അതിന്റെ പിന്നിൽ കഠിനമായി പരിശ്രമിച്ചതും രാജേന്ദ്രനായിരുന്നു.

'കടുവയെ പിടിച്ച കിടുവാകൾ' എന്ന ജിഞ്ജാസ വർദ്ധിപ്പിക്കുന്ന ഫ്രാൻസിസ് തടത്തിലിന്റെ ഒരു ലേഖനം ഉണ്ട്.  അതിൽ  ഫ്രാൻസിസും, കളക്ക്റ്റർ 'ടിക്ക റാം  മീന'യും ഡിഐജി സന്ധ്യയും മുഖ്യ താരങ്ങളാണ്. പത്രവാർത്തകളിൽ മുഖ്യസ്ഥാനം നേടാൻ അവരോടൊപ്പം  ഫ്രാൻസിസും  പ്രവർത്തിച്ചിരുന്നു.  ഒരു വാർത്ത ലഭിക്കുന്നതിനായി അങ്ങേയറ്റം  പരിശ്രമിക്കുമെന്ന് ഈ ജേർണലിസ്റ്റിന്റെ  അനുഭവകഥകളിൽ നിന്നും മനസിലാക്കാൻ സാധിക്കും.  എന്തെങ്കിലും വാർത്തയുടെ സൂചന കിട്ടിയാൽ മതി അത് കളക്റ്ററാണെങ്കിലും ഡിഐജിയാണെങ്കിലും വാർത്ത സ്വന്തം പോക്കറ്റിൽ വരുന്നവരെ ശല്യപ്പെടുത്തുന്ന സ്വഭാവവും ഈ ചെറുപ്പക്കാരനിലുണ്ട്. വ്യാജ കള്ളു വിറ്റുകൊണ്ടിരുന്ന പ്രമുഖ അബ്‌കാരി കോൺട്രാക്റ്റർ അശോകന്റെ വീട്ടിൽ നടന്ന റെയ്ഡും (Raid)അശോകൻ ഒളിവിൽ പോയ കഥയുമാണ് ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. ഒരു തുള്ളി കള്ളൂപോലും ഉപയോഗിക്കാതെ കെമിക്കലുകൾ, മറ്റു രാസ വസ്തുക്കൾ  ഉപയോഗിച്ച് വ്യാജ കള്ളു  നിർമ്മിക്കുന്ന 'ഗോഡൗൺ' എക്സൈസ് അധികാരികൾ  പിടിച്ചെടുത്തു. നിരവധി പത്രങ്ങളുടെ റിപ്പോർട്ടർമാർ അവിടെയുണ്ടായിരുന്നെങ്കിലും കളക്റ്റർ 'ടിക്കറാം', ഫ്രാൻസിസിനെ വിളിച്ച് വ്യക്തിപരമായി തന്നെ വിവരങ്ങൾ നല്കുകയായിരുന്നു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന കടുത്ത മയക്കു മരുന്നുകളും ഈ കൃത്രിമ കള്ളിൽ ചേർക്കാറുണ്ടായിരുന്നു. കൂടാതെ അനധികൃത സ്വത്തു സമ്പാദിച്ച തെളിവുകളും കിട്ടിയിരുന്നു.  ഏതായാലും രാഷ്ട്രദീപികയ്ക്ക് ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഇതൊരു കവർ പേജ് വാർത്തയായിരുന്നു.  പല വൻ പാർട്ടികളും മാഫിയാകളും  പോലീസ് ഉദ്യോഗസ്ഥരും  വ്യാജവാറ്റിന്  സഹായിച്ചിരുന്നുവെന്ന സൂചനകളും ലഭിച്ചിരുന്നു.  ഇതിനിടെ അശോകന്റെ ഗുണ്ടകൾ ശ്രീ ഫ്രാൻസിസിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

വ്യാജക്കള്ളു നിർമ്മാണത്തിനുപയോഗിച്ച രാസവസ്തുക്കൾ പരീക്ഷണ വിധേയമാക്കാൻ ബാംഗ്ളൂർ ലാബിൽ അയച്ചിരുന്നു. കൂടാതെ മറ്റു സ്വകാര്യ ലാബുകളിലും കള്ളിലെ മായം പരീക്ഷണ വിധേയമാക്കിയത് കള്ളുലോബികൾ അറിഞ്ഞിരുന്നില്ല. 'ബാംഗളൂർ ലാബ്' കള്ളിൽ മായമില്ലെന്ന് സർട്ടിഫൈ ചെയ്‌തെങ്കിലും അത് പണവും സ്വാധീനത്തിന്റെയും പുറത്താണെന്ന് കോടതി കണ്ടെത്തി.  ഹൈദ്രബാദ് ഫോറൻസിക്ക്' ലാബിലെ പരീക്ഷണവും ഹാജരാക്കിയതോടെ അശോകന്റെ സുപ്രസിദ്ധനായ വക്കീലിന്റെ ചിറകൊടിഞ്ഞു. ഈ സംഭവങ്ങൾ ഭാവനാധീതമായി  വിവരിക്കാൻ, ഫ്രാൻസീസിനെപ്പോലുള്ള  പാകത വന്ന  ഒരു ജേർണലിസ്റ്റിനു  മാത്രമേ കഴിയുള്ളൂ. ഇവിടെ, ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ കലക്റ്റർ ടിക്കറാം അഭിമാന പുളകിതനാകുന്നുമുണ്ട്. വാർത്തകൾ സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യുന്ന ഫ്രാൻസീസിനും ക്രെഡിറ്റ് ലഭിക്കുന്നു.  സമ്പത്താണോ അധികാരമാണോ എന്ന് ശ്രീ ഫ്രാൻസീസ് തടത്തിൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുത്തരവും ഈ അദ്ധ്യായത്തിൽ തന്നെയുണ്ട്. പണത്തിന്റെ മീതെ പരുന്തു പറക്കില്ലായെന്ന സംവിധാനമാണ് ഇന്ത്യൻ രാഷ്ട്രീയമൊന്നാകെയുള്ളത്. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. രണ്ടു മാസത്തെ ജയിൽ മോചനശേഷം അശോകൻ വീണ്ടും ഇതേ വ്യവസായത്തിൽ പ്രവേശിക്കുന്നുമുണ്ട്.

തൃശൂർ കളക്റ്ററായി വന്ന  നാരായണസ്വാമി  വിഖ്യാതനായ, സിവിൽ റാങ്കുനേടിയ  ഒരു ഐഎഎസ് കാരനായിരുന്നു.  ഒരു ബുദ്ധിജീവിയായും അറിയപ്പെട്ടിരുന്നു. സത്യസന്ധനായ ഈ ഓഫിസർ, തിന്മകൾക്കെതിരെ പോരാടിയതിന് അദ്ദേഹത്തിനു വലിയ വില കൊടുക്കേണ്ടിയും  വന്നു.  അനീതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്ത അദ്ദേഹത്തിൻറെ ഒന്നാം നമ്പർ ശത്രു ഭാര്യാപിതാവായിരുന്നു. ഒടുവിൽ വിവാഹ മോചനത്തിലും അവസാനിച്ചു. എങ്കിലും അദ്ദേഹം തളർന്നില്ല. നൈരാശ്യ ബോധം വരുമ്പോഴെല്ലാം  സഹായം അഭ്യർത്ഥിച്ചിരുന്നത് ഫ്രാൻസീസ് തടത്തിലിനോടായിരുന്നു. ഭാര്യവീട്ടുകാർ നാരായണസ്വാമിക്കെതിരെ അപമാന കഥകൾ പ്രചരിപ്പിക്കുമ്പോഴും ഫ്രാൻസീസ് എന്ന മനുഷ്യ സ്നേഹിയുടെ ശരിയായ പത്രപ്രവർത്തനവും വായനക്കാരനു  ആകാംഷ നൽകുന്നു. ഫ്രാൻസീസിന്റെ മുമ്പിൽ പ്രസിദ്ധനായ ഈ ഐഎ എസ്  ഓഫിസർ ചിലപ്പോൾ ഏങ്ങലടിച്ചു കരയുന്നുമുണ്ട്.  ഫ്രാൻസീസ് അദ്ദേഹത്തിൻറെ മുഖ്യ ഉപദേശകനായി മാറുന്നതും നാം കാണുന്നു. ഒരു ജില്ലാ കലക്റ്റർ പ്രസിദ്ധി നേടുന്നത് പത്രപ്രസ്താവനയിൽക്കൂടിയല്ല പ്രവർത്തിയിൽക്കൂടിയെന്ന തത്ത്വവും  ഫ്രാൻസീസ് ഇവിടെ എടുത്തു പറയുന്നുണ്ട്. സ്വാമിയുടെ എടുത്തുചാട്ടം മൂലം അദ്ദേഹം പല അബദ്ധങ്ങളിൽ പെട്ട കഥകളും വിവരിക്കുന്നുണ്ട്. സ്വാമിയുടെ നെഗറ്റിവ് പബ്ലിസിറ്റിയും   ജേർണലിസ്റ്റായ ഫ്രാൻസീസിന് ഗുണം ചെയ്യാറുമുണ്ട്. നാരായണ സ്വാമിയും  മന്ത്രിമാരുമായുള്ള ഏറ്റുമുട്ടലുകളും പലപ്പോഴും അപമാനിതനാകുന്നതും 'താൻ എന്ത് കലക്റ്റർ' എന്ന് ഒരു മന്ത്രി ചോദിക്കുന്ന സാഹചര്യങ്ങളും   തടത്തിലിന്റെ ഈ ജേർണലിസം പുസ്തകം വിവരിക്കുന്നു..

'മാനം മുട്ടെ അഗ്നികുണ്ഡം' എന്ന കഥയിലെ സ്ഫോടന അദ്ധ്യായം  ഞെട്ടിക്കുന്ന സംഭവവിവരണങ്ങളോടെയുള്ളതാണ്. അത് 'സ്റ്റോപ്പ് ദി പ്രസ്സ്' വാർത്തയായിരുന്നു. അന്നത്തെ സ്ഫോടന ശബ്ദം തൃശൂർ പട്ടണം മുഴുവൻ ഞടുക്കിയിരുന്നു. ഫ്രാൻസിസും കൂട്ടരും സംഭവസ്ഥലത്ത് പാഞ്ഞു ചെല്ലുമ്പോൾ കെട്ടിടങ്ങൾ മുഴുവൻ കത്തി  ചാമ്പലായി നിലം പതിച്ചു കിടക്കുന്നതാണ് കാണുന്നത്. ശക്തമായ കരിമരുന്നിന്റെ പുകയും പുകപടലങ്ങളും എങ്ങും. നാലുപേർ കൊല്ലപ്പെട്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചില്ല. കടത്തിണ്ണകളിൽ കിടന്നുറങ്ങിയിരുന്നവർ  യാചകരായിരിക്കാമെന്ന അനുമാനങ്ങളാണുള്ളത്.  പൊടിപടലങ്ങൾ മൂലം ഒന്നും കാണാൻ സാധിക്കാത്തതിനാൽ  മനുഷ്യ ശരീരത്തിന്റെ മുകളിൽ ഫ്രാൻസിസും കൂട്ടരും അറിയാതെ നിന്ന കാര്യവും ഉദ്യോഗജനകമാണ്‌. ഭയം ജനിപ്പിക്കുന്നതുമാണ്. അവർ ഞെട്ടി വിറച്ചുകൊണ്ട് അവിടെ നിന്നും ചാടിയിറങ്ങുന്നു. അടർന്നു കിടക്കുന്ന കൈയും  കണ്ണിൽ പെട്ടു . ഇതെല്ലാം ശേഖരിച്ച് വാർത്തയാക്കിയപ്പോൾ ദീപികയുടെ ഫ്രണ്ട്  പേജിൽ തന്നെ വാർത്തകൾ സ്ഥാനം നേടി.   സായാഹ്നത്തിൽ വിൽക്കാൻ ഇരുപതിനായിരം പത്രങ്ങൾ അച്ചടിച്ചെങ്കിലും  ഏജന്റുമാരില്ലാത്തതുകൊണ്ട് ആ ജോലി ഫ്രാൻസിസും കൂട്ടരും ഏറ്റെടുത്തു. 300 രൂപ പ്രതിഫലം കിട്ടിയതും കുശാലായി അന്നത്തെ ദിവസങ്ങൾ ആഘോഷിക്കാൻ സാധിച്ചതും വിവരിക്കുന്നുണ്ട്.

തൃശൂർ ജില്ലയിലെ പീച്ചിക്കടുത്തുള്ള മറ്റൊരു ദുരന്തവും വിവരിക്കുന്നുണ്ട്.  മനുഷ്യ മാംസങ്ങൾ ഒരു കുടിലിനു മുമ്പിൽ തൂങ്ങി കിടക്കുന്ന ഭീഭത്സ രംഗങ്ങളും ക്യാമറായിൽ പകർത്തിയിരുന്നു.  ചുറ്റിനും പച്ചമാംസങ്ങൾ കരിയുന്ന  മണവും സഹിക്കണമായിരുന്നു. അരോചകമാം വിധം കരിഞ്ഞ മാംസക്കഷണങ്ങൾ എവിടെയും ദൃശ്യമായിരുന്നു. തൃശൂർ ജില്ലയിലെ 28 വയസുള്ള ഒരു യുവാവ്, 'തന്നെ' വഞ്ചിച്ച കാമുകിയെ ഉന്മൂലനം ചെയ്യാൻ വേണ്ടി അയാൾ സ്വയം ചാവേറായി ചെയ്ത കടുംകൈ ആയിരുന്നു ഇത്.  ദരിദ്രകുടുംബത്തിൽ പിറന്ന സുന്ദരിയായ മേഴ്സിയെ ഈ യുവാവ് പഠിപ്പിച്ചു നേഴ്സാക്കി. അവർ തമ്മിൽ പ്രേമമായിരുന്നു. അവളെ കുവൈറ്റിൽ മറ്റൊരുവൻ  വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അയാളിലെ പ്രതികാരാഗ്നി  ആളിക്കത്തി.  അവളുണ്ടെന്നു കരുതിയ അവളുടെ വീട്ടിൽ അന്ന് അവളില്ലായിരുന്നു. അവളുടെ മാതാവും സഹോദരികളും ദാരുണമായി ബലിയാടുകളാകുകയായിരുന്നു.  പ്രേമം എന്ന ഭ്രാന്തൻ ജല്പനങ്ങളിൽ ഒരു കുടുംബം മുഴുവൻ ഇല്ലാതാവുകയായിരുന്നു. പണവും പ്രശസ്തിയും വന്നു ചേർന്നപ്പോൾ മെഴ്‌സിക്ക് പൂർവ കാമുകനെ ഉപേഷിച്ച് മറ്റൊരു കാമുകൻ ഡോക്ടറോടൊപ്പം പോകാൻ യാതൊരു സങ്കോചവുമില്ലായിരുന്നു.  അപകടശേഷം ഫ്രാൻസീസ് ഒരു റെസ്റ്റോറിന്റിൽ നിന്നും പൊറോട്ട കഴിച്ചുകൊണ്ടിരുന്നപ്പോൾ ഷൂസിനടിയിൽ മനുഷ്യ മാംസം ഒട്ടിയിരുന്നതും ഓക്കാനിച്ചു ശർദ്ദിച്ചതും വിവരിക്കുന്നുണ്ട്.  'നീയാടാ യഥാർത്ഥ പത്രപ്രവർത്തകൻ' എന്നും പറഞ്ഞുകൊണ്ടുള്ള സഹപ്രവർത്തകരുടെ അഭിനന്ദനങ്ങളും ഫ്രാൻസിസിനെ സ്വന്തം തൊഴിലിൽ അഭിമാനപുളകിതനാക്കുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഉഗ്ര സ്ഫോടനം റിപ്പോർട്ട് ചെയ്യാൻ പോവുമ്പോൾ വഴിയിൽ ഒരു കണ്ണ് അടർന്നു വീണു കിടക്കുന്നതും സംഭവബഹുലമായ ഒരു വാർത്തയായിരുന്നു.  പത്തുപേർ കൊല്ലപ്പെടുകയും 46 പേർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൃശൂർ നഗരത്തിൽ ബോംബ് സ്ഫോടനങ്ങളും വെടിക്കെട്ടു സംഭവങ്ങളും ഒരുകാലത്ത് നിത്യ സംഭവങ്ങളായിരുന്നു. 1988 -ലെ തൃശൂർ പൂരത്തോടനുബന്ധിച്ച   വെടിക്കെട്ടും അപകടങ്ങളും വിവരിക്കുന്നുണ്ട്.  കൺമുമ്പിൽ നിന്ന് മനുഷ്യർ മരിക്കുന്നതും ദീനരോദനങ്ങളും ഈ ജേർണലിസ്റ്റിനെ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്നതും സഹാനുഭൂതി നിറഞ്ഞതുമായിരുന്നു.  സംസാരിക്കുന്ന 'ആൾ' നിമിഷങ്ങൾക്കകം നിത്യതയിൽ പോവുന്ന സംഭവങ്ങൾ വികാരപരമായി വർണ്ണിച്ചിട്ടുണ്ട്. കൂട്ട നിലവിളികളും 70 ശതമാനം പൊള്ളലേറ്റവരും മരണത്തോടടുക്കുന്നവരും  ഫ്രാൻസീസ് എന്ന പത്രപ്രവർത്തകന്റെ ഡയറിയിൽ സ്ഥാനം പിടിച്ചിരുന്നു.

നവാബ്  രാജേന്ദ്രന്റെ പിൻഗാമി  പി.ഡി. ജോസഫിന്റെ കോടതി വ്യവഹാരങ്ങളുമായുള്ള ഒറ്റയാൾ പോരാട്ടങ്ങളും ഒരു അദ്ധ്യായം മുഴുവനായി വിവരിച്ചിരിക്കുന്നു. ജോസഫിന്റെ തൊഴിൽ, ഹോട്ടൽ ഉടമകൾക്ക് അച്ചാർ ഉണ്ടാക്കുന്ന പണിയും. അദ്ദേഹം അയച്ച ഒരു ടെലഗ്രാം സന്ദേശം ഹൈക്കോടതി സ്വീകരിക്കുകയും 'സുശീൽ ശർമ്മ'യെന്ന യുവ കോൺഗ്രസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഹൈകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.  മാതൃഭുമി, ദേശാഭിമാനി, മനോരമ , ഇന്ത്യൻ എക്സ്പ്രസ്സ് പത്രക്കാർക്കെല്ലാം ജോസഫ് ഒരു വാർത്തയായി മാറുകയാണ്. 'തിരൂരുള്ള' അയാളുടെ വീട് നിറയെ വാർത്താലേഖകരെക്കൊണ്ട് നിറയാറുമുണ്ട്. ടെലിഗ്രാഫിൽക്കൂടി 'ഹൈക്കോടതി  റിട്ട്' ഫയലിൽ സ്വീകരിച്ച വിവരം ഇന്ത്യയിലെ ദേശീയ പത്രങ്ങൾ ഒന്നാകെ പ്രസിദ്ധീകരിച്ചിരുന്നു. സംശയരോഗിയായ  സുശീൽ കുമാർ സ്വന്തം ഭാര്യയെ കൊന്നശേഷം ഒളിവിൽ താമസിക്കുകയായിരുന്നു. ഹൈക്കോടതി അയാളെ തൂക്കാൻ വിധിച്ചെങ്കിലും സുപ്രീം കോടതി അയാളുടെ ശിക്ഷ ജീവപര്യന്തമാക്കി. വാർത്തകൾ ശേഖരിക്കാൻ ഫ്രാൻസിസും  ചങ്ങാതികളും ജോസഫിനെ തേടി തിരൂരു  പോവുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളും കൗതുകമേറിയതാണ്.  കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് പാലം ഉത്‌ഘാടനം ചെയ്യാൻ ശവപ്പെട്ടിയിൽ കിടന്നുള്ള ജോസഫിന്റെ ഉപവാസം പ്രസിദ്ധമായിരുന്നു.  കൊതുകു നിവാരണത്തിനു  വേണ്ടി കവറിനുള്ളിൽ  കൊതുകിന്റെ കൂത്താടികൾ പൊതിഞ്ഞു കൗൺസിലർമാർക്കും പഞ്ചായത്തു മെമ്പർമാർക്കും  കൊടുത്തതും  പകരം അടി കിട്ടിയതും ചൂടുള്ള വാർത്തകളായിരുന്നു. 

ശ്രീ  തടത്തിലിന്റെ സുഹൃത്തായ ഫാദർ ഡോ. ഫ്രാൻസീസ് ആലപ്പാടിൻറെ  മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളും പ്രത്യേകം ശ്രദ്ധ പതിയുന്നു.  'കേരള ബ്ലഡ് ഡോണേഴ്സ് ഫോറം' എന്ന സംഘടന സ്ഥാപിച്ചതിലൂടെ   കൊല്ലും കൊലയ്ക്കും കുപ്രസിദ്ധമായ  'ഇരവി മംഗലം' ഗ്രാമത്തിന്റെ സമാധാന ദൂതനാവുകയാണ് ഈ വന്ദ്യ പുരോഹിതൻ. പരസ്പ്പരം മല്ലടിച്ചു പ്രതികാരവുമായി കഴിയുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അച്ചന്റെ  കഴിവു അപാരമായിരുന്നു. ആ ഗ്രാമത്തിലെ അബാലവൃദ്ധ ജനങ്ങളുടെ രക്തഗ്രൂപ്പ് നിർണ്ണയ്ക്കാനുള്ള സംവിധാനം വഴി ആവശ്യക്കാർക്ക്  രക്തവും എത്തിച്ചിരുന്നു. വർഗ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ഈ അച്ചന്റെ  കഴിവും അപാരമായിരുന്നു. 'സമ്പൂർണ്ണ രക്തഗ്രൂപ്പ് സാക്ഷരത' കൈവരിച്ച ലോകത്തിലെ ആദ്യത്തെ ഗ്രാമമായും ഇരവിമംഗലം  പ്രസിദ്ധമായി. രക്തച്ചൊരിച്ചിലിലൂടെ കുടിപ്പക തീർത്തുകൊണ്ടിരുന്ന ഒരു ഗ്രാമത്തെ സ്നേഹത്തിന്റെ അത്യുജലമായ  പ്രതീകമാക്കിയത് ജീവകാരുണ്യ പ്രവർത്തകനായ  ഈ ഡോക്ടർ വൈദികനായിരുന്നു. അച്ചനുമായി സഹോദര തുല്യമായുള്ള ഫ്രാൻസീസിന്റെ സ്നേഹവും അച്ചന്റെ വൈകാരിക ജീവിതവും  ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ തൂലികയിൽ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. കാലഘട്ടത്തിനാവശ്യമായ പുരോഹിതർക്ക് ആലപ്പാട്ടച്ചൻ  എന്ന ജീവകാരുണ്യ പ്രവർത്തകൻ  ഒരു മാതൃകകൂടിയാണ്.

വയറ്റിൽ കിടക്കുമ്പോൾ 'അമ്മ മകനെ, മകളെ സ്വപ്‍നം കാണും. കൈ വളരുന്നതും കാലു വളരുന്നതും നോക്കി നിൽക്കും. കുഞ്ഞിന്റെ പുഞ്ചിരിയിൽ 'അമ്മ സന്തോഷിക്കും. കുഞ്ഞിനെ ലാളിച്ചുകൊണ്ട് പിച്ച പിച്ച നടത്തിക്കും. അമ്മയോടൊപ്പം മാത്രം അവനു, അവൾക്കു കിടന്നാൽ മതിയായിരുന്നു. ഇന്നവന് അമ്മയെ വേണ്ട. ഭാര്യയുടെ തലയിണ മന്ത്രം അവനു വേദവാക്യം. 'അമ്മ അവനു ഭാരവും. അമ്മയുടെ കണ്ണുനീർ അവനു ഗൗനിക്കേണ്ടതില്ല. 'അമ്മ താഴെ തറയിൽ പായിൽ കിടക്കുമ്പോൾ അവൻ മെത്തയിലും കിടക്കും. അമ്മയെന്ന സ്നേഹത്തിന്റെ ആഴത്തിലേക്ക് 'മകനെ നിനക്കായി മാത്രം' എന്ന അദ്ധ്യായം നീക്കിവെച്ചിരിക്കുന്നു. സാമാന്യം സമ്പത്തും പ്രതാപവുമുള്ള വീട്ടിൽ നിന്നും സ്വത്തുക്കൾ മുഴവൻ കൈക്കലാക്കിയ മക്കൾ ഇറക്കി വിട്ട പാവം ഒരു അമ്മയുടെയും ഒരു മകന്റെയും തെരുവു ജീവിതത്തെപ്പറ്റി ഫ്രാൻസീസ് നന്നായി പ്രതികരിച്ചിട്ടുണ്ട്. അമ്മയോടൊപ്പം തെരുവുകൾ തോറും നടന്നിരുന്ന മകൻ മനസികരോഗിയും വിദ്യാസമ്പന്നനുമായിരുന്നു. അവരെ അറിയാത്ത തൃശൂർ നിവാസികൾ വിരളമായിരുന്നു. ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ വൈകാരികത ഈ ലേഖനത്തിൽ നിറകവിഞ്ഞൊഴുകുന്നു. മാനസിക നില തെറ്റിയ മകൻ അമ്മയോട് വഴക്കടിക്കും. അമ്മയെ ഉന്തിയിടും. വീണ്ടും ലക്ഷ്യമില്ലാതെ അമ്മയുടെയും മകന്റെയും യാത്ര തുടരും. ഈ അമ്മയും മകനും എവിടേക്കാണ് അലഞ്ഞു തിരിഞ്ഞു പോവുന്നതെന്ന ജിജ്ഞാസയോടെ ഫ്രാൻസിസും അവരുടെ പിന്നാലെ നടന്നിട്ടുണ്ട്.   ഒരിക്കൽ നിശബ്ദമായ ലോകത്തിൽ ആ അമ്മയും മകനും ഇല്ലാതായി.

ഇവിടെ ശ്രീ ഫ്രാൻസീസ് തടത്തിൽ തന്റെ സ്വന്തം അമ്മയിൽക്കൂടി അലഞ്ഞു തിരിഞ്ഞു നടന്ന അമ്മയെ കാണുന്നു. അമ്മയുടെ ഉടുത്തിരിക്കുന്ന കച്ചമുറിയുടെ  വാലിൽ തൂങ്ങുന്നതും ഒക്കത്തിരിക്കുന്നതുമായ ഓർമ്മകൾ  അദ്ദേഹം പകർത്തുന്നു. ചാച്ചനും അമ്മച്ചിക്കും ഒപ്പം കിടന്നുറങ്ങിയ രാത്രികളും വറുത്ത മീനോ ചിക്കനോ  ഉണ്ടാക്കിയാൽ മോനെയെന്നു വിളിച്ചുകൊണ്ടു മറ്റു സഹോദരങ്ങളെക്കാൾ പ്രത്യേക പരിഗണന നൽകുന്ന നാളുകളും ഫ്രാന്സീസിനെ വികാരഭരിതനാക്കുന്നു.

പ്രിയ ഫ്രാൻസീസ് തടത്തിൽ, താങ്കളുടെ ചാച്ചൻ എനിക്ക്  പ്രിയപ്പെട്ട  ഒരു അദ്ധ്യാപകനായിരുന്നു. എന്നെയും ഇഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന നാളുകളിൽ സ്നേഹമുള്ള താങ്കളുടെ അമ്മയെയും ഞാൻ ഓർമ്മിക്കുന്നുണ്ട്.  അവരുടെ പ്രിയപ്പെട്ട മകനായ ശ്രീ ഫ്രാൻസീസ് തടത്തിലിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്മകൾ മാത്രം പകർന്നു നൽകുന്ന താങ്കളുടെ യത്നം എന്നും തുടരട്ടെയെന്നും അഭിലഷിക്കുന്നു. വായനക്കാരന്റെ മനസിനെ പിടിച്ചുകുലുക്കുന്ന  അനുഭവകഥകൾ അടങ്ങുന്ന ഈ പുസ്തകം ഭാവി തലമുറകൾക്കും ഒരു ഉത്തേജനമാണ്. യുവത്വത്തിന്റെ മാദക ലഹരിയിൽ താങ്കൾ പിടിച്ചെടുത്തത് വിജ്ഞാനത്തിന്റെ വലിയ ഒരു ശ്രീകോവിലായിരുന്നു. അറിവുകൾ പകർന്നു നൽകുന്ന ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിലും താങ്കളുടെ തൂലികയിൽ വിടരട്ടെയെന്നും  ദൃഢമായ മനസും ആരോഗ്യവും താങ്കളെ നയിക്കട്ടെയെന്നും അഭിലഷിക്കുന്നു.


Francis-thadathil

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...