Tuesday, April 7, 2015

ശ്രീ പി.സി.ചാക്കോ പടന്നമാക്കൽ, എന്റെ ഓർമ്മക്കുറിപ്പുകൾ

   
ക്ലാസിക്കൽ നോവൽ  രചയിതാക്കളിൽ പ്രസിദ്ധനായിരുന്ന   ശ്രീ പി.സി.ചാക്കോ, പടന്നമാക്കലിനെപ്പറ്റിയുള്ള ഓർമ്മകൾ ഞാനിവിടെ കുറിക്കട്ടെ.  ജീവിച്ചിരുന്ന കാലങ്ങളിൽ അദ്ദേഹം എന്നും  പ്രിയപ്പെട്ട എന്റെയൊരു അമ്മാവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ്‌  കുടുംബചരിത്രത്തിൽ എന്റേതായ ശൈലിയിൽ  ഞാൻ എഴുതിയിട്ടുണ്ട്. അക്കാലത്തെ  ഫാഷൻ ലോകത്തിനനുയോജ്യമായി  വേഷങ്ങൾ  ധരിച്ച് പൊതുസദസുകളിൽ കാണപ്പെട്ടിരുന്ന അദ്ദേഹം ഏവരുടെയും പ്രിയങ്കരനും സമകാലികരാൽ ആദരണീയനുമായിരുന്നു. കാഞ്ഞിരപ്പള്ളി കുന്നുഭാഗത്തുള്ള സർക്കാർ ആശുപത്രിയ്ക്കു സമീപം കെ.കെ. റോഡിനഭിമുഖമായി കാണുന്ന മൂന്ന് പോർട്ടിക്കോകളോടു കൂടിയ വീട്ടിലായിരുന്നു അദ്ദേഹത്തിൻറെ  അന്ത്യനാളുകളിൽ കഴിച്ചു കൂട്ടിയിരുന്നത്.  അന്നത്തെ പ്രധാന സുഹൃത്തുക്കൾ കാഞ്ഞിരപ്പള്ളിയിലെ പൂവഞ്ചി തോമ്മാച്ചനും കരിപ്പാപറമ്പിൽ മൈക്കിൾ വക്കീലും പറമ്പിൽ തോമ്മാച്ചനും, കിഴക്കെമുറിയിൽ ചെറിയാൻ സാറും മടുക്കക്കുഴി മാണിക്കുട്ടി വൈദ്യനുമായിരുന്നു. മരിക്കുന്നസമയം കാഞ്ഞിരപ്പള്ളി ഫൊറോനായുടെ ട്രസ്റ്റിയും  കൂടാതെ  കോളേജിന്റെ മാനേജ്മെന്റ് കമ്മറ്റിയിലെ ചുമതലകളും വഹിച്ചിരുന്നു.


എന്റെ ബാല്യകാല  ചിന്തകളിലേയ്ക്ക്  പിന്തിരിഞ്ഞു നോക്കുമ്പോൾ  ഞാനന്ന്   ഭാഗ്യവാനായിരുന്നുവെന്ന് പലപ്പോഴും ഓർത്തു പോയിട്ടുണ്ട്.  കുഞ്ഞൂഞ്ഞു പാപ്പൻ, കുട്ടിച്ചായൻ, ഇഞ്ചിക്കാല പേരമ്മ, മറിയേളമ്മ  എന്നിവരെല്ലാം  ജീവിച്ചിരുന്ന കാലങ്ങളിൽ എന്നോട്  പ്രത്യേകമായ വാത്സല്യം പുലർത്തിയിരുന്നു. ഒരു അമ്മായിമാരും  അമ്മാവന്മാരും വിദ്യോഷത്തോടെയോ സ്നേഹമില്ലാതെയോ ഒരിയ്ക്കലും പെരുമാറിയിട്ടില്ല.   ഓരോരുത്തരെയും പ്രത്യേകമായി  വിലയിരുത്തി പറയാനും   കഥകളേറെയുണ്ട്. എന്റെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള വസ്തുതകൾ  ഓർമ്മകളുടെ സുവർണ്ണ കൂടാരത്തിൽ ഇന്നും സുരക്ഷിതമായി തന്നെ സൂക്ഷിച്ചിരിക്കുന്നു. ഓളങ്ങളും താളങ്ങളും ഇടിനാദങ്ങളും മിന്നലുകളും ഘോര ഘോര രാത്രികളും കടന്ന് ഞാനും ഇന്ന് വാർദ്ധക്യത്തിന്റെ ചെങ്കോൽ കൈകളിൽ പിടിക്കാൻ തുടങ്ങി. അപ്പോഴാണ് പഴങ്കാല ഓർമ്മകൾ എന്റെ മനസ്സിൽ വീണ്ടും  കൂടു കെട്ടാൻ തുടങ്ങിയത്.


തൊടുപുഴ   മാർത്തോമ്മായുടെയും  മറ്റനേക എസ്റ്റെറ്റുകളുടെയും  ചുമതലയോടെ കുട്ടിച്ചായൻ (പി.സി.ചാക്കോ)  സൂപ്രണ്ടട്, ഡയറരക്റ്റർ   എന്നീ നിലകളിൽ ചുമതലകൾ വഹിച്ചിരുന്ന  കാലത്ത്  അദ്ദേഹത്തിനു സഞ്ചരിക്കാൻ  ആധുനിക രീതിയിലുള്ള  പുത്തനായ  ഒരു പോണ്ടിയാക്ക് കാറുമുണ്ടായിരുന്നു. ഓടിക്കാൻ സ്ഥിരം ഒരു ഡ്രൈവറും.  കാറിൽ അദ്ദേഹം സഞ്ചരിക്കുമ്പോൾ  ദൈവം പോലെയോ ഒരു വി.ഐ.പി. പോകുന്നപോലെയോ  ജനം നാലു വശത്തൂനിന്നും ഉപചാര പൂർവ്വം നോക്കി നിൽക്കുന്നതും ഓർക്കുന്നുണ്ട്.' യേമ്മാൻ' എന്നായിരുന്നു അന്നത്തെ റൈറ്റർമാർ തൊട്ടു  തോട്ടം തൊഴിലാളികൾ വരെ ഈ ഇച്ചായനെ  സംബോധന ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം പോണ്ടിയാക്ക് കാറിൽ ഞാനും സഞ്ചരിക്കുമ്പോൾ കയ്യിൽ ഒന്നുമില്ലാത്ത എന്നെയും ജനം ഒരു കുട്ടി പണക്കാരനെപ്പോലെ ആദരിച്ചിരുന്നതും ഓർക്കുന്നു. ചില ദളിതരായ തൊഴിലാളികൾ  തമ്പുരാൻ കുട്ടിയെന്നു വിളിയ്ക്കുമ്പോൾ ഞാനും ഞെളിഞ്ഞിരുന്നു. അത്തരം അപരിഷ്കൃത വിളികൾ കാലത്തിന്റെ മുന്നോട്ടത്തിൽ കേരള മണ്ണിൽനിന്നും  തുടച്ചു മാറ്റിയതിലും അഭിമാനവുമുണ്ട്.  ചാതുർവർണ്യത്തിൽ  അവരുടേതല്ലാത്ത കുറ്റങ്ങൾകൊണ്ട്  അടിച്ചമർത്തപ്പെട്ട  ഒരു   ജനതയുടെ വറ്റാത്ത കണ്ണുനീരും ആ പ്രദേശങ്ങളിൽ ഇന്നും  തളം കെട്ടി നിൽക്കുന്നുണ്ടാവാം.


ഓർമ്മയിൽ  ആദ്യമായിട്ട്  ആശുപത്രി പടിക്കൽ ഇച്ചായനെപ്പറ്റി  ഞാൻ കേൾക്കുന്നത് എന്റെ അമ്മച്ചിയിൽ നിന്നായിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള  ഒർമ്മകൾതുടങ്ങുന്നതും കാഞ്ഞിരപ്പള്ളിയിൽ കടമപ്പുഴപ്പാലത്തിനു സമീപമുള്ള വീട്ടിൽ എന്റെ ഇച്ചായനും അമ്മച്ചിയുമൊത്തു  താമസിക്കുന്ന കാലങ്ങളിലായിരുന്നു.  അന്നെനിയ്ക്ക് നാലിനും അഞ്ചിനുമിടയിൽ പ്രായം. കുന്നുംഭാഗത്തു സർക്കാർ ആശുപത്രിയ്ക്കു  സമീപമുള്ള വിസ്തൃതമായ പുരയിടത്തോടുകൂടിയ മൂന്നു പോർട്ടിക്കോ സഹിതമുള്ള  തറവാട്ടു വീട്ടിൽ അന്ന്  പി.സി. ചാക്കോ കുടുംബസഹിതം താമസിച്ചിരുന്നു. ഇച്ചായന്റെ ചേട്ടനായ അദ്ദേഹത്തെയും   ഇച്ചായനെന്നു  ഞാനും വിളിച്ചിരുന്നു. തിരിച്ചറിയാൻ പേരിന്റെ കൂടെ 'ആശുപത്രിപ്പടിക്കൽ ഇച്ചായൻ' എന്നും ചേർത്തിരുന്നു. എന്റെ അന്തരിച്ച ചേട്ടൻ ചാക്കൊച്ചൻ   സമയം  ചിലവഴിച്ചിരുന്നത് സ്ഥിരം ആശുപത്രി പടിക്കൽ വീട്ടിലായിരുന്നു . അവിടുത്തെ തോമ്മാച്ചൻ മുതലുള്ള കസ്യൻസ്  എന്റെ ചേട്ടൻ  ചാക്കോച്ചന്റെ   ബെസ്റ്റ് ബഡീസായിരുന്നു. ഇളയമക്കളായ  കസ്യൻസ്  ജോർജുകുട്ടിയും  ചാണ്ടിക്കുഞ്ഞും എന്റെ കളിക്കൂട്ടുകാരും. നാലും അഞ്ചും വയസുള്ള  അവരുടെ  സമപ്രായക്കാരനായ ഞാൻ  കാൽപ്പാദം വരെയുള്ള  ഷർട്ടിട്ടു അവരോടൊപ്പം കളിക്കുന്നതും ഓർമ്മിക്കുന്നുണ്ട്.


എന്റെ അമ്മച്ചിയുടെ കൈകളിൽ പിടിച്ച് ആശുപത്രി പടിക്കൽ പുളിമാക്കൽ ഉണ്ടായിരുന്ന വീട്ടിൽ നിന്നും  ഒരു ഇടവഴിയിൽക്കൂടി നടന്നുപോവുന്നതും  ഇന്നലെകളിലെ കഥകളായി  മനസ്സിൽ  അവശേഷിക്കുന്നു.  കാലത്തിന്റെ പുരോഗതിയിൽ ആ വഴികൾ  ഇന്ന് താറിട്ട പെരുവഴികളായി മാറിക്കഴിഞ്ഞു.  ഒരു ചെട്ടിയുടെ കടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞുള്ള  കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിൽക്കൂടി   മടുക്കക്കുഴി കുഞ്ഞെപ്പു ചേട്ടന്റെയും മാണിക്കുട്ടി വൈദ്യന്റെയും  വെളുത്ത ചൊവോന്റെയും പടന്നമാക്കൽ  കുഞ്ഞാക്കൊ പാപ്പന്റെയും വീടുകൾ കടന്ന് ഇച്ചായന്റെ കുന്നു ഭാഗത്തുള്ള ഭവനത്തിൽ അന്ന് എത്തിയിരുന്നതും  ഓർക്കുന്നു.


എന്റെ  അമ്മച്ചിയും  എന്റെ  ഇച്ചായനും തമ്മിൽ വഴക്കടിക്കുമ്പോൾ എന്നെ കയ്യേൽ പിടിച്ചു അമ്മച്ചി കുന്നുംഭാഗത്തുള്ള  വീട്ടിൽ  ഓടുന്നതും ഓർക്കുന്നുണ്ട്.   വാശിയുടെ കാര്യത്തിൽ പടിഞ്ഞാറുകാരത്തി  അമ്മച്ചി ഒട്ടും പുറകിലല്ലായിരുന്നു. വഴക്കു കഴിഞ്ഞു  ഇച്ചായന്റെ ദ്വേഷ്യം പോയാലും  ഏതാനും ദിവസങ്ങൾ കഴിഞ്ഞാലും  അമ്മച്ചിടെ വാശി പോവില്ലായിരുന്നു. ഒരാഴ്ചയിൽ കൂടുതൽ അമ്മച്ചി അവരുടെ വീട്ടിൽ  താമസിക്കും.  ഇച്ചായൻ പല പ്രാവിശ്യം ജോലിക്കാരെ വിട്ടു വിളിപ്പിച്ചാലും പോവില്ല. അവിടുത്തെ ജന്നാൽ പടികളിൽ നിന്ന്  എന്തൊക്കെയോ പറഞ്ഞ് അവരെ അമ്മച്ചി മടക്കിയയക്കുമായിരുന്നു. ഒടുവിൽ 'പെണ്ണമ്മേ  നീ പുളിമാക്കൽ പോ, അയൽവക്കക്കാർ  പെണ്ണമ്മ പെണങ്ങി വന്നതെന്ന് ചോദിക്കുന്നുവെന്ന് "ആശുപത്രി പടിക്കൽ ഇച്ചായൻ പറഞ്ഞാലെ   എന്റെ അമ്മച്ചി അനുസരിച്ചിരുന്നുള്ളൂ.  എന്റെ ഇച്ചായനു  തോറ്റു കൊടുത്തുവെന്ന  മിഥ്യാഭിമാനത്തോടെ മടങ്ങി വരുന്ന അമ്മച്ചിയോട് അന്നേ ദിവസം ഇച്ചായൻ  വഴക്കുണ്ടാക്കുമായിരുന്നില്ല.


കുട്ടിച്ചായനെ എന്റെ കസ്യൻസിൽ ചിലർ പേരപ്പനെന്നു വിളിച്ചിരുന്നു. ആ വിളി അദ്ദേഹത്തിന്   ഇഷ്ടപ്പെടുമായിരുന്നില്ല. ഇച്ചായനെന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. എന്റെ ഇച്ചായനും അതേ സ്വഭാവം തന്നെയായിരുന്നു. അങ്ങനെയാരെങ്കിലും വിളിച്ചാൽ ചുറ്റുപാടുകൾ നോക്കാതെ മലയാളത്തിലെ ആദ്യത്തെ അക്ഷരം മുതലുള്ള അറിയാവുന്ന സരസ്വതി പുരാണം ഞങ്ങളുടെ ഇച്ചായൻ ഉരുവിടുന്നത് കേൾക്കാമായിരുന്നു. കുട്ടിച്ചായനു സമൂഹത്തിൽ ഉയർന്നവരുമായി മാത്രം ബന്ധങ്ങളുണ്ടായിരുന്നതിനാൽ ഇത്തരം നീരസങ്ങളായ കാര്യങ്ങളിൽ പ്രതികരിക്കില്ലായിരുന്നു. എങ്കിലും മനസ്സിൽ സൂക്ഷിക്കുമായിരുന്നു.


ഇന്നുള്ളവരിൽ ചിലർ കൊച്ചാണെന്നറിയിക്കാൻ ഇളയത്തുങ്ങളെയും ചേച്ചി, ചേട്ടനെന്നു വിളിക്കുന്നത്‌ കാണാം. അമേരിക്കൻ ഐക്യനാടുകളിൽ എത്ര പ്രായം കൂടിയവരെയും പേരാണ് വിളിക്കാറുള്ളത്‌. അങ്കിളെന്നു വിളിച്ചാൽപ്പോലും സായിപ്പ് ചൂടാകും. അതുപോലെ ഞങ്ങളുടെ തലമുറയും ഇച്ചായന്റെ തലമുറയും പ്രായം കൂടിയവരെയും പേരുമാത്രം വിളിച്ചിരുന്നു. ഞങ്ങൾ സഹോദരങ്ങളും കസ്യൻസ് തമ്മിലും പ്രായവിത്യാസം ഉണ്ടെങ്കിലും ചേട്ടാ,ചേച്ചി കൂട്ടി ഒരു വിളിയില്ലായിരുന്നു. പതിനേഴു വയസു മൂപ്പുകൂടുതലുള്ള ചേട്ടൻ ഇച്ചായനെ എന്റെ ഇച്ചായൻ ഒരു പേരും വിളിക്കുന്നത് കേട്ടിട്ടില്ല. ചെറുപ്പകാലത്ത് എന്റെ ഇച്ചായനും അദ്ദേഹത്തെ കുട്ടിയെന്ന് വിളിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. പത്തു വയസ്മൂപ്പുള്ള കുഞ്ഞൂഞ്ഞു പാപ്പനെ കുഞ്ഞൂഞ്ഞെന്നും എട്ടുവയസു മൂപ്പുകൂടുതലുള്ള ഒരു പെങ്ങളെ പെണ്ണെന്നും ഞങ്ങളുടെ ഇച്ചായൻ വിളിച്ചിരുന്നു. ബന്ധമില്ലാത്തവരെ ചേട്ടാ, ചേടത്തിയെന്നൊക്കെ വിളിച്ചിരുന്നെങ്കിലും പുലയ ജാതികളെ പേരു മാത്രമേ അക്കാലത്തു വിളിച്ചിരുന്നുള്ളൂ. പ്രായം കൂടിയ പുലയരെ മുതുക്കനെന്നും പേരിന്റെ വാലായി ചേർത്തു വിളിച്ചിരുന്നു.


തൊടുപുഴ മാർത്തോമ്മാ എസ്റ്റേറ്റിൽനിന്നും ഒരിക്കൽ ഈ ഇച്ചായനുമൊത്ത് 'പോണ്ടിയാക്ക്' കാറിൽ ഒപ്പം സഞ്ചരിക്കുന്നതും ഓർമ്മ വരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലവും. ഇപ്പോൾ  കാണുന്ന പാലാപാലം ഉത്ഘാടന വേളയായതുകൊണ്ട് പാലത്തിനു അഭിമുഖമായ രണ്ടു കരകളും ജനപ്രളയമായിരുന്നതും  ഓർക്കുന്നുണ്ട്. പാലം ഉത്ഘാടകൻ തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്നു. പോലീസ്, നിരത്തിൽക്കൂടി നടന്ന് ജനങ്ങളെ നിയന്ത്രിക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് പാലാ പാലത്തിനു സമീപമെത്തിയ അന്നത്തെ കമ്പനിവക 'പോണ്ടിയാക്ക്' കാറ് പൊതു ശ്രദ്ധയിൽപ്പെട്ടത്. 'പോണ്ടിയാക്ക്' അക്കാലത്തെ പുതിയ മോഡൽ കാറായിരുന്നതും കാഴ്ചക്കാർക്ക്‌ ഒരു ഹരമായിരുന്നു. ഒരു പോലീസുദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ സഞ്ചരിച്ച കാറ് രാജപ്രമുഖന്റെ രാജകീയ കാറിനു തൊട്ടു പിന്നാലെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന എന്റെ ഇച്ചായനു ഏതോ കാര്യം നേടിയപോലെ കാഞ്ഞിരപ്പള്ളിയിലെ നാട്ടുകാരോടും ഈ കഥകൾ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. രാജാവിന്റെ ആൾക്കാരും അന്നത്തെ പ്രമുഖ വ്യക്തികളും കാറിനടുത്തു വന്ന് അഭിനന്ദിക്കുന്നുമുണ്ടായിരുന്നു. ഞാനും ഏതോ സ്വപ്ന ലോകത്തിൽ അന്നത്തെ വിദേശനിർമ്മിതമായ കാറിൽ ഇരുന്ന് അഭിമാനിച്ചിരുന്നു. സാധാരണക്കാരന്റെ മകനായ ഞാൻ ഒരു കുബേര കുമാരനെന്നും തോന്നിപ്പോയി. മന്ത്രിമാരുടെ അക്കാലത്തെ കാറുകൾ കണ്ടാൽ തകരപ്പാട്ട പോലിരിക്കുമായിരുന്നു.


മാർത്തോമ്മാ എസ്റ്റേറ്റിലെ അവധിക്കാല ദിനങ്ങളിൽ   കസ്യൻസുമൊത്തു കൂടുന്ന വേളകളിൽ അവിടെയെന്നും ഒരു ഉത്സവം തന്നെയായിരുന്നു. കളിയും ചിരിയും ഓട്ടവും കായിക മത്സരങ്ങളും അന്നത്തെ പകലുകൾക്ക് അഴകും നല്കിയിരുന്നു. കൊച്ചുവെളുപ്പാൻ കാലത്ത് മാമ്പഴം പെറുക്കാൻ പോവുകയെന്നത് എന്റെ ഹോബിയും. കുട്ട നിറയെ മാമ്പഴം കൊണ്ടുവരുമായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അന്നത്തെ മാമ്പഴക്കഥ അവിടുത്തെ ഇച്ചായൻ മരിക്കുന്നവരെ ഓർമ്മിപ്പിക്കുമായിരുന്നു.


തോട്ടം തൊഴിലാളികൾ കുറ്റം കാണിക്കുമ്പോൾ അവരെ  ഈ ഇച്ചായൻ ശകാരിക്കുന്നതു വെളുപ്പാൻ കാലത്തെ  കാഴ്ചയായിരുന്നു. താമസിച്ചു വരുന്ന തൊഴിലാളികളെ ചൂരൽ വടികൾകൊണ്ട് കങ്കാണിമാർ അടിക്കുകയും ചെയ്തിരുന്നു. പത്തും പതിനഞ്ചും തൊഴിലാളികൾ നിശബ്ദമായി മുട്ടു വിറച്ചുകൊണ്ടായിരുന്നു ഇച്ചായന്റെ ശകാരങ്ങളെ ശ്രദ്ധിച്ച് ബംഗ്ലാവിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്നത്. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞ വ്യത്യസ്തങ്ങളായ ഒരു കാലഘട്ടത്തെ ഞാനിവിടെ ചിത്രികരിച്ചെന്നു മാത്രം. എന്നാൽ സ്ഥിതിഗതികൾ ഇന്നാകെ മാറിപ്പോയിരിക്കുന്നു.  


ആശുപത്രി പടിക്കൽ ഇച്ചായൻ മുഖേനയാണ് എന്റെ അമ്മച്ചിയുടെയും ഇച്ചായന്റെയും വിവാഹം നടന്നതെന്നും കേട്ടിട്ടുണ്ട്. അമ്മച്ചിടെ ആങ്ങളയായ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനും (പി.സി.ചാക്കോ) ആദ്യകാലങ്ങളിൽ ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹത്തിനു മുമ്പ് നന്നേ ചെറുപ്പമായിരുന്ന കാലത്ത് ഒരിയ്ക്കൽ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനുമൊത്ത് എന്റെ അമ്മച്ചി ആലപ്പുഴ ചങ്ങനാശേരി വഴിയുള്ള ബോട്ടിൽ യാത്ര ചെയ്തിരുന്നതായും അമ്മച്ചിയില്നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയാണ് എന്റെ അമ്മച്ചിയെ കുട്ടിച്ചായൻ ആദ്യമായി കണ്ടത്. അമ്മച്ചിയെ ഞങ്ങളുടെ ഇച്ചായനുവേണ്ടി കല്യാണം ആലോചിക്കുകയും ചെയ്തു. കുട്ടിച്ചായന്റെയും തോമ്മാച്ചൻ ഇച്ചായന്റെയും 'ബോസ്'  ഒരു ബ്രിട്ടീഷ് സായിപ്പായിരുന്നു. സായിപ്പും കുട്ടിച്ചായനും ഒന്നിച്ചു നടന്നാൽ രണ്ടുപേരും സായിപ്പെന്നേ  പറയുമായിരുന്നുള്ളൂവെന്ന് ഞങ്ങളുടെ  അമ്മച്ചി  പറയുമായിരുന്നു.


ഇച്ചായൻ എഴുതിയ 'കുബേരവൃത്തം' എന്ന മലയാളത്തിലെ ക്ലാസ്സിക്കൽ നോവൽ പഴയ തലമുറകളുടെ ഒരു സംസാര വിഷയമായിരുന്നു. പള്ളിയേയും പണക്കാരെയും ഒരുപോലെ വെറുപ്പിച്ച നോവലുമായിരുന്നു. വാസ്തവത്തിൽ പള്ളിയ്ക്കെതിരായി ഒന്നുംതന്നെ ആ നോവലിൽ ഉണ്ടായിരുന്നില്ല. പണക്കാർ പള്ളിയെ കൂട്ടുപിടിക്കാൻ കാരണമുണ്ടാക്കി നോവലിനെതെരെ അതിലെ ചില വാചകങ്ങൾ ആയുധങ്ങളാക്കി പ്രചാരണങ്ങൾ നടത്തിയിരുന്നു. അന്നത്തെ വികാരിയച്ചനെ പരിഹസിച്ചുള്ള ഒരു പ്രസംഗം മാത്രംഅതിലുണ്ട്.


പള്ളിയുടെ ശവക്കോട്ടയിൽ സാമ്പത്തികാടിസ്ഥാനത്തിൽ ഒന്നുതോട്ടു നാലുവരെയുള്ള ശവക്കല്ലറകളും   പാവങ്ങൾക്കുള്ള നിരയും സഭയ്ക്ക് കൊള്ളരുതാത്തവർക്കുള്ള തെമ്മാടിക്കുഴിയും നോവലിൽ വർണ്ണിച്ചിട്ടുണ്ട്. കുഴിമാടങ്ങളുടെ വില നിശ്ചയിച്ചിരുന്നത് നിരകളുടെ നമ്പർ അനുസരിച്ചായിരുന്നു. ഒന്നാം നിരയിലുള്ള കുഴിമാടങ്ങൾക്കു കൂടുതൽ തുകയും നിശ്ചയിച്ചിരുന്നു. ശവക്കോട്ട വിപുലീകരിച്ചപ്പോൾ കുട്ടിച്ചായന്റെ കല്ലറ പണക്കാർ അന്തിവിശ്രമം കൊള്ളുന്ന ഒന്നാംനിര കല്ലറകളുടെ മുകളിലായതും വിരോധാഭാസമായിരുന്നു. പുരുഷന്മാർ മുമ്പിലും സ്ത്രീകൾ പുറകിലുമിരുന്നായിരുന്നു പള്ളിയിൽ കുർബാന കണ്ടിരുന്നത്‌. ഇത് സ്ത്രീ വിവേചനമായി കണ്ട് സ്ത്രീകൾ പള്ളിക്കുള്ളിൽ വലത്തുഭാഗത്തും പുരുഷന്മാർ ഇടത്തുഭാഗത്തും നിന്ന് കുർബാന കാണണമെന്ന നിർദേശവും നോവലിൽ വിവരിച്ചിട്ടുണ്ട്. അതിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി പള്ളിയിൽ സ്ത്രീകൾ ഇടത്തും വലത്തുമായി കുർബാന കാണുന്ന രീതി പ്രാവർത്തികമായതും ഒരു ദീർഘദർശിയുടെ കാഴ്ചപ്പാടായി കുബേരാവൃത്തം നോവൽ വായിക്കുന്നവർക്ക് തോന്നിപ്പോവും.


ആദ്യമിറക്കിയ പുസ്തകത്തിന്റെ കോപ്പികൾ മുഴുവൻ പണക്കാർ  മാർക്കറ്റിൽ നിന്നു വാങ്ങി   നശിപ്പിച്ചു കളഞ്ഞിരുന്നു.  പള്ളിവഴിയും സർക്കാർ വഴിയും പുസ്തകം നിരോധിക്കാൻ ശ്രമിച്ചിരുന്നു. അക്കാലത്തെ വലിയ വീട്ടിലെ കൊച്ചമ്മമാരുടെയും  അടുക്കള രഹസ്യങ്ങളെപ്പറ്റിയും പുസ്തകത്തിൽ സരസമായി വിവരിച്ചിട്ടുണ്ട്.  കുബേര വൃത്തത്തിലെ  മലയാളഭാഷ ഇന്നുള്ളവർക്ക് മനസിലാക്കാനും ബുദ്ധിമുട്ടാണ്.  ഭാഷയ്ക്കും  സമൂലമായ മാറ്റം  സംഭവിച്ചിരിക്കുന്നു. അമിതമായ വർണ്ണനകൾ നിറഞ്ഞ ഈ പുസ്തകം ഇന്നു വായിക്കുന്നവർക്കു ബോറടിയായിരിക്കും.  


കുട്ടിച്ചായന്റെ  വീട്ടിൽ ദിവസവും   പ്രാർത്ഥനയും അമ്പത്തുമൂന്നു മണി ജപമാലയും ചൊല്ലുമായിരുന്നു.  .  അന്നത്തെ കാലത്തും  കാറിലെ പള്ളിയിൽ പോകുവായിരുന്നുള്ളൂ. അവരോടൊപ്പം എന്നെയും പള്ളിയിൽ കൊണ്ടുപോയിട്ടുണ്ട്.  ഒരിയ്ക്കൽ  ശബ്ദമുണ്ടാക്കിക്കൊണ്ട്  വീടിനു ചുറ്റും  നടന്ന  എന്നെ കുട്ടിച്ചായൻ  തുറിച്ചു നോക്കുന്നതും ഓർക്കുന്നു. ഞാനും തിരിച്ചു തുറിച്ചു നോക്കിയപ്പോൾ ആ വലിയ ഗൌരവക്കാരന്റെ മുഖത്ത് പുഞ്ചിരി വിതറിയതും  ഓർമ്മിക്കുന്നു. എന്റെ  പ്രതികരണമേറ്റ  കുട്ടിച്ചായൻ  കാഞ്ഞിരപ്പള്ളിയിൽ വന്നപ്പോൾ എന്റെ ഇച്ചായനോട്  ഈ കഥ പറഞ്ഞതും ഓർക്കുന്നു.


കുട്ടിച്ചായന്റെ  നടപ്പും ഭാവവും കണ്ട്  ഒരിക്കൽ  മുമ്പിൽ ചെന്ന് " ഇച്ചായൻ വലിയ മുതലാളിയാ അല്ലെയെന്നു"   ഞാൻ  ചോദിച്ചു, "അതെന്താടാ നീ അങ്ങനെ പറഞ്ഞന്നായി" അദ്ദേഹത്തിൻറെ മറു ചോദ്യം. "നിങ്ങൾക്ക് വലിയ ബംഗ്ലാവ്, പാലു തരുന്ന മൂന്നാല് പശുക്കൾ, വീടിനു ചുറ്റും കോഴികൾ, പ്രാവിൻ കൂട് ഇതൊക്കെ ഞാൻ കൊല്ലംകുളം കുട്ടിയച്ചന്റെ വീട്ടിലെ കണ്ടിട്ടുള്ളൂവെന്നു മറുപടി പറഞ്ഞു. " നിനക്കു പണക്കാരനാകണമെങ്കിൽ കോഴികളെ  പിടിച്ചുകൊണ്ടു  പൊയ്ക്കൊള്ളാൻ ഇച്ചായൻ ചിരിച്ചു കൊണ്ടു  മറുപടി പറഞ്ഞു.   എല്ലാവർക്കും  എന്നെ കളിയാക്കാൻ  പിന്നീടതൊരു  വിഷയവുമായിരുന്നു.


അവസാന കാലങ്ങളിൽ അദ്ദേഹമൊത്തു ഏതാനും മാസങ്ങൾ ഞാൻ ചിലവഴിച്ചതും ഓർക്കുന്നു. കുടുംബ ഭാഗവുടമ്പടികൾ കഴിഞ്ഞ് മക്കൾക്കു സ്വത്തുക്കൾ പങ്കുവെച്ചു കൊടുത്തെങ്കിലും കാഞ്ഞിരപ്പള്ളിയിലെ പുരയിടവും മലബാറിലെ ചില പുരയിടങ്ങളും വീതം വെക്കാനുള്ള മരണപത്രം എന്നെക്കൊണ്ടായിരുന്നു എഴുതിച്ചിരുന്നത്.കൈകൾക്ക് വിറകൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എഴുതാൻ ബുദ്ധിമുട്ടായിരുന്നു. എന്നെ കൂടെയിരുത്തി മരണപത്രത്തിലെ ഉള്ളടക്കം പറഞ്ഞ് എഴുതിക്കുമായിരുന്നു. പ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ മുമ്പിൽ മലയാളം അക്ഷരങ്ങൾ പെറുക്കി എഴുതുവാനും എനിക്കന്നു പേടിയായിരുന്നു. എങ്കിലും അക്ഷര തെറ്റുകൾ അദ്ദേഹം വായിച്ചു തിരുത്തുമായിരുന്നു. "നിന്നെ പഠിപ്പിച്ച മലയാളം അദ്ധ്യാപകൻ ആരെന്നും"  ചോദിക്കും. മുതിർന്നവനായ എന്നിലെ ചെറുപ്പകാല കുസൃതികൾ അന്ന് അസ്തമിച്ചിരുന്നു. കുടുംബചരിത്രം എഴുതണമെന്നും അദ്ദേഹത്തിന് വലിയ മോഹമുണ്ടായിരുന്നു. ആ ആഗ്രഹം പില്ക്കാലത്ത് ഞാനാണ് പൂർത്തികരിച്ചത്.


വടക്കേ ഇന്ത്യയിൽ ഞാൻ പഠിക്കുന്ന കാലത്ത് അവധിയ്ക്ക് വന്നപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ടതും ഓർക്കുന്നു. മരിക്കുന്ന സമയം ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അദ്ദേഹത്തിൻറെ മരണം ഒരു ഞെട്ടൽ തന്നെയായിരുന്നു.  എന്റെ  ഇച്ചായനു തുല്യമായി ഞാൻ സ്നേഹിച്ചിരുന്ന ആ വലിയ മനുഷ്യന്റെ മരണം അന്നെന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു.  അലിഗഡ് യൂണിവേഴ്സിറ്റിയിൽ  ക്ലാസുമുറികളിൽ  ഇരിക്കുമ്പോഴും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു.  കോമേഴ്സിൽ ഞാനൊരു  മാസ്റ്റർ ബിരുദം എടുക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും ഈ ഇച്ചായനായിരുന്നു.  അതിനുവേണ്ടി എന്റെ ഇച്ചായനെ അദ്ദേഹം  പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.  അക്കാലത്ത് മാസ്റ്റർ ബിരുദം നേടിയവർ കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. ആ ക്രെഡിറ്റ് പിന്നീട് എനിയ്ക്ക് ലഭിക്കുകയും ചെയ്തു.   

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...