Friday, April 24, 2015

ശ്രീ ജോസഫ് പുലിക്കുന്നേലും ചിന്തകളും ഭാരതവല്ക്കരണവും

By ജോസഫ് പടന്നമാക്കൽ


ഭാരതീയ ക്രിസ്ത്യൻ സഭകളെ വൈദേശിക സംസ്ക്കാരത്തിൽ നിന്നും മോചിപ്പിക്കണമെന്നുളള  മുറവിളിയുമായി ആർ.എസ് എസ്. പോലുള്ള സംഘടനകൾ സമീപകാല രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതു കാണാം. കർദ്ദിനാൾ  ജോസഫ് പാറേക്കാട്ടിലിനു  സഭയെ ഭാരതീവൽക്കരിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്സ്റ്റാന്റിനാചാരങ്ങളെ  മതം മാറിയ  ഒരു പുതു ക്രിസ്ത്യാനിയ്ക്കും  സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്തവനായ  ഒരാൾ മതം സ്വീകരിക്കുമ്പോൾ മതം മാറ്റത്തോടൊപ്പം   മനസാക്ഷിക്കെതിരെ അന്നുവരെ പുലർത്തിയിരുന്ന സംസ്ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങൾക്കതീതമായ മറ്റൊരു  സംസ്ക്കാരത്തെ മതം മാറുന്നയാൾ  സ്വീകരിക്കാൻ  നിർബന്ധിതവുമാവുന്നു. വിദേശചിന്തകൾ, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങൾ മുതലാവകൾ മതം മാറുന്നവന് അന്യമായിരിക്കും. ഭാരതീയനായി  ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്   മതം മാറ്റം വാദികൾ ചോദ്യം ചെയ്യുന്നത്. സഭയെ വിമർശിക്കാൻ പാടില്ലായെന്ന സഭയുടെ അറിവില്ലായ്മയെ ഇന്ന് ബൌദ്ധിക തലങ്ങളിലുള്ളവർ പുച്ഛിച്ച്  തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ് പുലിക്കുന്നേൽ കേരള നവീകരണ ചരിത്രത്തിൽ ആധുനിക കേരളം കണ്ടതിൽ വെച്ച്  ഉജ്ജ്വലനായൊരു  വ്യക്തി പ്രഭാവമാണ്. അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളിൽ കോഴിക്കോടുള്ള ദേവഗിരി  സെന്റ് ജോസഫ്സ് കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും   എം.പി. പോളിനെയുംപ്പോലെ  കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളിൽ മനം നൊന്ത് അദ്ദേഹത്തിനും ജോലിയിൽനിന്നു പിരിയേണ്ടി വന്നു.  1975-ൽ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ  ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങൾകൊണ്ട്  നിറഞ്ഞതാണ്.  ഭാരതീയ ക്രൈസ്ത ചൈതന്യം എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങൾ  ഈ മാസികയ്ക്ക് മാറ്റു കൂട്ടുന്നു.  ശ്രീ പുലിക്കുന്നേൽ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്.

നവീകരണാശയങ്ങളുമായി പ്രവർത്തന  ശൈലിയുള്ള 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്'  എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേൽ  സ്ഥാപിച്ചതാണ്.   ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്. അധികാരം മുഴുവൻ സ്വന്തം കൈകളിൽ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താൻ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാൻ ലോകത്തിന് ഇൻസ്റ്റിറ്റ്യൂട്ട്   ഒരു വെല്ലുവിളി തന്നെയാണ്.
ശ്രീ പുലിക്കുന്നേൽ പറയുന്നു ,  "അല്മായർക്ക് യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂർണ്ണമായും പൌരാഹിത്യ മേല്ക്കോയ്മയും ഏകാധിപത്യവുമാണ് സഭയിലുള്ളത്. ആദ്ധ്യാത്മികതയിൽ ഭാരത ക്രിസ്ത്യാനികളെ സംബന്ധിച്ച്  പൌരാണികമായ ഒരു പാരമ്പര്യം  ഉണ്ട്. കൃസ്തുമതത്തിന്റെ ആരംഭം മുതൽ സഭയ്ക്ക് ദൈവിക വീക്ഷണങ്ങളോടെയുള്ള  ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈവസ്തവമായ വസ്തുതകളെ  വെളിച്ചത്തു കൊണ്ടുവരുകയെന്നത് സ്ഥാപനത്തിന്റെ  പരമമായ ലക്ഷ്യമാണ്."

കൃസ്തുവിന്റെ ആശയങ്ങളെ  വക്രീകരിച്ച് ക്രിസ്തുവിനെതിരെയാണ് സഭ പ്രവർത്തിക്കുന്നത്. ഒരിക്കൽ ബൈബിളും ദൈവശാസ്ത്രവും പുരോഹിതർക്കു മാത്രമുള്ളതായിരുന്നു.  ഹൈന്ദവ തത്ത്വങ്ങളിൽ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികൾ പഴഞ്ചൻ ഗുഹകളിൽ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്ത്യൻ സമൂഹങ്ങളിൽ അതേ ബ്രാഹ്മണീസ ചിന്താഗതികൾ പിന്തുടരുന്നതായി കാണാം. 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' (IIOC) എന്നസ്ഥാപനം തുടങ്ങിയ കാലത്ത് ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താൻ പുരോഹിതർ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവർ  അദ്ദേഹത്തിന് എന്നും പിന്തുണ നല്കിയിരുന്നു. എപ്പിസ്ക്കോപ്പൽ സഭകളിലെ ചിന്തകരായവരും  ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്   പൌരാഹിത്യ മേധാവിത്വത്തെ എതിർത്തുകൊണ്ട് തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്തു.

ക്രിസ്തുവിനെ അറിയുകയും ക്രിസ്തു മാർഗത്തിലെ സത്യം കണ്ടെത്തുകയും   ചൈതന്യം ഉള്ക്കൊള്ളുകയും ചെയ്യുകയെന്ന  ദൌത്യമാണ് ഈ സ്ഥാപനം വിഭാവന ചെയ്തിരിക്കുന്നത്.  അതിനായി ക്രിസ്ത്യാനികൾ ഇന്നുള്ള അവസ്തയിൽനിന്നും ബൌദ്ധിക തലങ്ങളിൽ ഉയരേണ്ടതായുമുണ്ട്. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തിൽ സഭയെന്നാൽ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത് അല്മായരാൽ നിർമ്മിതമാണ്. കാര്യ പ്രസക്തമായ സഭയുടെ ചർച്ചകളിൽ പങ്കെടുക്കേണ്ടത് സഭാ മക്കളാണ്. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്, "ദേശീയ തലത്തിൽ സർവ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചർച്ചകളിൽ പങ്കു കൊള്ളിപ്പിക്കണം;  സഭയിലെ  99.1 ശതമാനവും അംഗങ്ങളുടെ  അഭിപ്രായങ്ങൾ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി  കണക്കാക്കാൻ   സാധിക്കുന്നു. കഴിയുമെങ്കിൽ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചർച്ചയിൽ പങ്കു കൊള്ളാൻ അല്മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്. "   പുരോഹിതർ മാത്രം ഉൾക്കൊള്ളുന്ന   ഔദ്യോഗിക തീരുമാനങ്ങൾ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്. പ്രകൃതിരമണീയമായ ഭരണങ്ങാനമടുത്ത്  പത്തേക്കർ വിസ്തൃതമായ പുരയിടത്തിൽ നിലകൊള്ളുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് പുസ്തകങ്ങൾ  സമാഹരിച്ച ഒരു ലൈബ്രറിയും  പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്.

ശ്രീ  ജോസഫ്  പുലിക്കുന്നേൽ   'സഭയും ഭാരതവൽക്കരണവും' എന്ന  വിഷയത്തെപ്പറ്റി  ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌  താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ''ഹൈന്ദവ കേരളം' വെബ്സൈറ്റിൽ  ശ്രീ പ്രതീപ്  കൃഷ്ണൻ  വിശദമായ ഒരു ലേഖനം ഇംഗ്ലീഷിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമത സംസ്ക്കാരം ക്രിസ്തുമതത്തോളം പഴക്കമുണ്ട്. യൂറോപ്പിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഭാരത മണ്ണിൽ ക്രിസ്തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ  സംസ്ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്തുമത സംസ്ക്കാരവും അലിഞ്ഞു  ചേർന്നിരുന്നു. മത പരിവർത്തന കോളനികൾക്ക് തുടക്കമിട്ടത് പോർട്ടുഗീസ്കാരായിരുന്നു. 1655-ലെ  ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്ത്യാനികളായവർ പോർട്ടുഗീസുകാരുടെ കീഴിൽ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തു. ഒരു പക്ഷെ കൂനൻ കുരിശു സത്യം പാശ്ചാത്യർക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റാൻ പോർട്ടുഗീസുകാർ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്ത്യാനികൾ ശബ്ദമുയർത്തിയത്. ക്രിസ്ത്യാനികളുടെ പോർട്ടുഗീസുകാർക്കെതിരെയുള്ള സമര പ്രഖ്യാപനം  പോർട്ടുഗീസുകാർ  കേരളം വിടാൻ കാരണമായി.

ദേശീയ ക്രിസ്ത്യാനികളുടെയിടയിൽ പ്രാബല്യത്തിലിരുന്നത് 'തോമസ് നിയമങ്ങളായിരുന്നു. തോമസ് നിയമങ്ങളനുസരിച്ച് സഭ സ്വതന്ത്രമായിരുന്നു.  സഭയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനായി  മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.  സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാൻ യാതൊരു അവകാശങ്ങളും പുരോഹിതർക്കുണ്ടായിരുന്നില്ല.

പോർട്ടുഗീസുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചു. കേരള നസ്രാണികൾ അതിനെ എതിർത്തിരുന്നു. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് സഭയുടെ ഭൌതിക കാര്യങ്ങളിൽ ബിഷപ്പുമാർക്ക് യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല.   ഇന്നുള്ള ബിഷപ്പുമാർ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങൾ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു.   ദേശീയപരമായ ഏതാശയങ്ങൾക്കും ബിഷപ്പുമാർ എതിരാണ്. കാരണം  മാർപ്പാപ്പാ അനുവദിച്ച  ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു   അവർക്കറിയാം. മാർപ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളിൽമേൽ മാർപ്പായ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലായെന്നേ'  വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

"മാധ്യമങ്ങൾ, പുരോഹിതരെ  സഭയുടെ നേതാക്കന്മാരായി വാർത്തെടുക്കുന്നു.  'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതർക്ക് സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്തവത്തിൽ അവർ ക്രിസ്ത്യൻ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ  വെറും കൂട്ടാളികൾ മാത്രമാണ്. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ് സഭയ്ക്കുള്ളത്.   ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികൾ തിരഞ്ഞെടുത്തവരല്ല. അവർക്ക് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേതൃത്വം ചമഞ്ഞ് ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാർപ്പാപ്പാ റോമിൽ നിന്ന് ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവർ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത് എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ  സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ   പൊതുജനങ്ങൾക്കും   സർക്കാരുകൾക്കുപോലും  യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ  പിൻഗാമിയായ മാർപ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്. ക്രിസ്തുവിന് ഭൗതികമായ സ്വത്തുക്കൾ യാതോന്നുമില്ലായിരുന്നു. അവൻ   ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു.  രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പിൽ നടക്കാൻ പരവതാനികൾ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതൽ സഭ രാജകീയമായി  റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീർന്നു. ആത്മീയതയെക്കാളുപരി   സഭയുടെ പ്രവർത്തനങ്ങൾ ഭൌതിക മണ്ഡലങ്ങളിലേയ്ക്ക് തിരിഞ്ഞു.  യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം  രാജ്യ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ് ഔദ്യോഗികമായി മാർപ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്. പടിഞ്ഞാറ് പേപ്പസ്സി  ഒരു രാജ്യമായി ഉയർന്നു.   പോപ്പ് ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങൾ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതൽ 1870 വരെ മാർപ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ് ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്. ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസികൾക്ക് സംസാരിക്കാൻ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങൾ നടത്താൻ ഓരോ രൂപതകൾക്കും ഭീമമായ തുകകൾ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്. കാനോൻ നിയമപ്രകാരം  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ബിഷപ്പുമാർ  സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്.  നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് രാജാവിനോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ബിഷപ്പുമാർ റോമ്മിലെ മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. വാസ്തവത്തിൽ ഇതൊരു ദേശദ്രോഹം കൂടിയാണ്.

ബിഷപ്പുമാർ മാർപ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയിൽ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിർക്കും.  ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്   ഇതുപോലെ  ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്  ഇന്ത്യൻ ദേശീയതയെ എതിർത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട  സഭയിലെ ഓരോ രൂപതയ്ക്കും  ആകാശം മുട്ടെയുള്ള പള്ളികൾ കൂടാതെ സ്കൂളുകളും ഹോസ്പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കണക്കില്ലാത്ത കോടി കണക്കിന് വാർഷിക വരുമാനവുമുണ്ട്. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിൻമേൽ സുരക്ഷിതവുമാണ്.  കാനോൻ നിയമം അനുസരിച്ച് ബിഷപ്പ് സഭയെ ഭരിക്കുന്നു.  അധികാര വികീന്ദ്രികരണമില്ലാതെ സർവ്വതും ബിഷപ്പിൽ നിഷിപ്തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാർപ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്. വിശ്വാസികൾ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളിൽ ബിഷപ്പുമാർക്ക് ക്രിസ്തു സഭകളിൽ യാതൊരു ഭൌതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങൾ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവൽക്കരിക്കുകയെന്നാൽ  സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ചും  നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സഭയിൽ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്മൃതിപോലെ കാനോൻ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്.   അല്മായർ സഭയ്ക്കുള്ളിൽ  ചണ്ഡാലന്മാർക്കു തുല്യവും.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്. അതേ സമയം പുരോഹിതർക്ക് ബന്ധപ്പെട്ട കുറ്റ വാളികളെ മറച്ചുവെച്ചുകൊണ്ട്  സർക്കാരിനെ  ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും.  ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറിൽ വായിക്കാറുണ്ട്. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാർക്ക് വടക്കേന്ത്യയിൽ എവിടെയെങ്കിലും ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടാൽ ക്രിസ്ത്യൻ മത പീഡനമെന്നു പറഞ്ഞ് പരേഡ് നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളിൽ നിന്നും ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവർക്ക് പണം ശേഖരിക്കാൻ പാലാ ബിഷപ്പ് ലോകത്തുള്ളവർക്കെല്ലാം ഈമെയിൽ അയച്ചു. മലയോരങ്ങളിലും  സഹ്യന്റെ താഴ്വരകളിലും  സുനാമി വരുക അസംഭാവ്യമാണ്. ഇങ്ങനെ സഭാധികാരികൾ നുണ പറഞ്ഞ് പടിഞ്ഞാറൻ രാജ്യങ്ങളെ പറ്റിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും  ഇന്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവർക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി  വരാറില്ല. ഒരു കുളിമുറിയ്ക്കകത്തു കന്യാസ്ത്രി മരിച്ചു കിടന്നു. വിഷം വയറ്റിൽ കണ്ടെങ്കിൽ വായിൽ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽക്കൂടി വിഷം കൊടുത്തുവെന്ന് ഇത് വ്യക്തമായ തെളിവാണ്.  അന്വേഷണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ  പോലീസ് ഉദ്യോഗസ്ഥർ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്. പോട്ടയിൽ ദുരൂഹ സാഹചര്യങ്ങളിൽ അനേകർ മരിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മരണങ്ങളിൽ പുരോഹിതർക്ക് കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്തു സഭകളും രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരിൽ നിന്നും ഒരു വിമോചന മുന്നണിയാണ് ഇന്ന് കാലത്തിന്റെ ആവശ്യം.  സമൂഹത്തിന്റെ ഭീമമായ സ്വത്ത് പുരോഹിത കൈവശമാണ്. സഭയുടെ സ്വത്തുക്കൾ പ്രിവിപെഴ്സെന്ന വിധം  അവരുടെയിഷ്ടത്തിനനുസരിച്ച് ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വൻ സ്വത്തുക്കൾ  കൈകാര്യം ചെയ്തു കൊണ്ട്  അവർ രാഷ്ട്രീയത്തിലേയ്ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും   ബ്ലായ്ക്ക് മെയിൽ ചെയ്യുന്നു. ചില രാഷ്ട്രീയക്കാർ അവരോടൊത്ത് നൃത്തം ചെയ്യുന്നു. ക്രിസ്ത്യാനിറ്റിയെന്നു പറഞ്ഞാൽ തികച്ചും ചർച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി.  ക്രിസ്ത്യൻ പുരോഹിതർ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്  ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളിൽ ആദ്ധ്യാത്മികത എവിടെയാണ് നിഴലിച്ചിരിക്കുന്നത്? കപടഭക്തരെയെന്ന് യേശു ക്രിസ്തു ഇവരെയാണ് വിളിച്ചത്. അന്ധൻ അന്ധനെ നയിക്കുന്നു. ക്രിസ്തു  ഇനി  വരുകയാണെങ്കിൽ സഭയുടെ കപടതയ്ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ പള്ളിയിൽ പോവുന്നവർ ചുരുക്കം. ദേവാലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്ത്ത് മൂന്നാം ലോകത്തിലാണ് കാണുന്നത്. ഒരിക്കൽ യൂറോപ്പിൽ കത്തോലിക്കാ സഭ വൻശക്തിയായിരുന്നു.  സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് മാർപ്പാപ്പായ്ക്ക് യൂറോപ്പ്യൻ  രാജ്യങ്ങളിൽ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്  സഭയിലെണ്ണം കൂട്ടാൻ  സഭയുടെ പ്രവർത്തനങ്ങൾ മൂന്നാം ലോകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.  അവർക്ക് സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്. അവരാഗ്രഹിക്കുന്നത് മത കൊളോണീലിസമാണ്.

സഭയുടെ പേരും പറഞ്ഞ് ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്കിയിട്ടുള്ളതാണ്. എന്നാൽ പുരോഹിതരും കന്യാസ്ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ  മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കർക്കും സ്കൂളുകളിലെ  ഭരണപരമായ അവകാശങ്ങളിൽ യാതൊരു പങ്കും നല്കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരിൽ മാത്രം നിക്ഷിപ്തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്ത നിയമങ്ങൾക്കെതിരാണ്. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച് പുരോഹിതർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം  സംരക്ഷിക്കേണ്ടതാണ്.നൂറു വർഷത്തിൽപ്പരമായ  കോളേജു ചരിത്രത്തിലും പ്രിൻസിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതർക്കു മാത്രം.  ബിൻലാദൻ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും  ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കി ഭരണം നടത്താൻ സാധിക്കും. വിദേശസംസ്ക്കാരം ഉൾപ്പെട്ട ഒരു സംസ്ക്കാരം ന്യൂനപക്ഷ സംസ്ക്കാരമാകുന്നതെങ്ങനെ?  ന്യൂനപക്ഷ സംസ്ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ   സംസ്ക്കാരം നിലനിർത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്ക്കാരം നശിപ്പിക്കുന്നവർക്കാകരുത്.    

കഴിഞ്ഞകാലങ്ങളിൽ  കൊളോണിയൽ അധികാരികളും മിഷ്യനറിമാരും  ഭാരതത്തിൽ മതം മാറ്റത്തിന് ശ്രമിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുക്കളിൽ നിന്നും കാര്യമായ മതം മാറ്റം ക്രിസ്ത്യാനികൾക്ക്  സാധിച്ചില്ല. വിവിധ സഭകൾ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്  മത പരിവർത്തനം  ചെയ്തത്. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതിൽ അവർ താൽപര്യം കാണിച്ചില്ല. അവർ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാൽ സംസാരിച്ചത്  യേശുവിനെപ്പറ്റിയല്ലായിരുന്നു.  യൂറോപ്പിൽ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്തുവില്ലായിരുന്നു.  

സെമറ്റിക്ക് മതങ്ങളും ഇന്ത്യൻ മതങ്ങളും തമ്മിൽ വലിയ വിത്യാസമുണ്ട്. പൌരാണിക സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക  ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യർ അളന്നിരുന്നത്  ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തിൽ പൊതുവായി ഇന്ന് മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്. യഹൂദ, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുൾപ്പെട്ട സെമറ്റിക്ക് മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക് മതങ്ങളിൽ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത് കാണാം. പല കാരണങ്ങളാൽ സ്ത്രീകളെ അടിച്ചു താഴ്ത്തുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും സ്ത്രീകൾക്ക്  സമത്വം കൽപ്പിക്കാത്തത് അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമൻ നിയമങ്ങൾ ക്രിസ്ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യൻ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളിൽ ഷാരിയാത്ത്  നിയമങ്ങളാണ് നടപ്പിലുള്ളത്.

ഭാരതീയ ആര്യ  ദ്രാവിഡ സംസ്ക്കാരത്തിലെ  ദേവി ദൈവങ്ങൾ കിഴക്കിന്റെ തത്ത്വങ്ങളാണ്. ദേവതകൾ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളർന്നിട്ടില്ല. ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവം പകുതി സ്ത്രീയും പകുതി പുരുഷനുമായി കാണാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള   തത്ത്വങ്ങൾ ഭാരതത്തിലെ ഋഷിമാരുടെ  ബൌദ്ധിക തലങ്ങളിൽനിന്നും പൊന്തി വന്ന ആശയങ്ങളാണ്. 'പരമാത്മാവെന്ന സങ്കല്പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക ആവശ്യങ്ങളിൽനിന്നും  ഉടലെടുത്തതാണ്. കിഴക്കിന്റെ മതങ്ങളിൽ ദേവതകൾ ദൈവത്തിനു തുല്യവുമാണ്. മനുഷ്യ സംസ്ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട് സൈബറനിക്ക്  യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തിൽ ശക്തിമാൻ   ശ്രേഷ്ഠനെന്നതു മാറി  ബൌദ്ധിക തലങ്ങളിലേക്ക് ശ്രേഷ്ഠത കല്പ്പിക്കാൻ തുടങ്ങി. ആധുനിക സമൂഹങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ലോകം തന്നെ ഇന്ന് അർദ്ധനാരീശ്വര  തത്ത്വത്തിലേയ്ക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ് കൃഷ്ണൻ, ഹൈന്ദവ  കേരളം.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...