Monday, December 2, 2019

തിരുവിതാംകൂർ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ -1

Image result for travancore kingdom pictures

ജോസഫ് പടന്നമാക്കൽ 

ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന്നിങ്ങനെ തിരുവിതാംകൂറിനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്നു. കേരളത്തിലുള്ള തിരുവനന്തപുരം ജില്ലയും അവിടെനിന്നുള്ള തെക്കൻ പ്രദേശങ്ങളും പത്താം നൂറ്റാണ്ടുവരെ തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. തമിഴിന്റെ ഭാഗമായിരുന്നെങ്കിലും ജാതി വിത്യാസം കേരളത്തിലുണ്ടായിരുന്നില്ല. പാണൻ, പറയൻ, ചാന്നാൻ,  എന്നിങ്ങനെ ജാതി തിരിച്ചിരുന്നെങ്കിലും തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉച്ഛനീചത്വങ്ങളോ തൊട്ടു കൂടായ്മയോ തിരുവിതാംകൂറിലില്ലായിരുന്നു. പ്രാചീന മനുഷ്യർ ഇവിടെ വസിച്ചിരുന്നുവെന്ന തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളും സംഘം കൃതികളും, തമിഴ് പ്രാചീന ഗ്രന്ഥങ്ങളും തിരുവിതാംകൂർ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ചന്ദനത്തടികളും സുഗന്ധദ്രവ്യങ്ങളും സുലഭമായിരുന്ന തിരുവിതാകൂർ പ്രദേശങ്ങളെ പഴങ്കാലങ്ങളിൽ വിദേശക്കച്ചവടക്കാർ ഇഷ്ടപ്പെട്ടിരുന്നതായും കാണാം. പൗരാണിക 'ചേര' രാജാക്കന്മാർക്ക് മധുര, കോയമ്പത്തൂർ മുതൽ കന്യാകുമാരി, തിരുവിതാംകൂർ വരെ രാജ്യവിസ്തൃയുണ്ടായിരുന്നതായും കരുതപ്പെടുന്നു. അവരെ പെരുമാക്കന്മാരെന്നും ആദരവോടെ വിളിച്ചിരുന്നു.

മദ്ധ്യകാല യുഗങ്ങളിൽ തിരുവിതാംകൂറിലും കേരളമാകെയും നമ്പൂതിരിമാരുടെ കുടിയേറ്റങ്ങളാരംഭിച്ചിരുന്നു. അന്നുവരെയില്ലാതിരുന്ന ജാതി വ്യവസ്ഥ തിരുവിതാംകൂറിലും പടർന്നു പിടിക്കാൻ തുടങ്ങി.എട്ടാം നൂറ്റാണ്ടിൽ കാലടിയിൽ ജനിച്ച ആദിശങ്കരൻ അദ്വൈതം പ്രചരിപ്പിക്കാൻ ഇന്ത്യ മുഴുവനും യാത്ര ചെയ്തു. ഒമ്പതാം നൂറ്റാണ്ടിൽ രണ്ടാം ചേര വംശം സ്ഥാപിക്കുകയും പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര വംശം ഇല്ലാതെയാവുകയും ചെയ്തു. അതിനുശേഷം കേരളം നിരവധി നാട്ടുരാജ്യങ്ങളായി ഗ്രാമീണത്തലവന്മാരുടെ ഭരണത്തിൻ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. വേണാടും അക്കൂടെ ചെറിയ നാട്ടുരാജ്യങ്ങളിൽപ്പെട്ട ഒരു രാജ്യമായിരുന്നു.

ചേര രാജാക്കന്മാരുടെ തലസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലുള്ള ചേര രാജാക്കന്മാരുടെ ഒരു ലിസ്റ്റുതന്നെ കൊത്തുപണികളിലും പൗരാണിക ശിൽപ്പകലകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കൊടുങ്ങല്ലൂരായ മഹോദയപുരത്തായിരുന്നു അവരുടെ ആസ്ഥാനം. ചരിത്രകാരുടെയും പണ്ഡിതരുടെയും ഗഹനമായ വിഷയങ്ങളിൽ കേരളത്തിലെ പൗരാണിക രാജാക്കന്മാരായ ചേരമാൻ പെരുമാക്കന്മാരുടെ ചരിത്രങ്ങളും ഉൾപ്പെടുന്നു. വിശകലനങ്ങൾ തേടി വിവാദങ്ങളിലും ഏർപ്പെടുന്നു. നായനാർ സെയിന്റ് ചേര പെരുമാൾ, അൽ'വർ സെയിന്റ് കുലശേഖര പെരുമാൾ എന്നിവർ പൗരാണിക ചേരമാൻ പെരുമാൾമാരുടെ കൂട്ടത്തിൽ അറിയപ്പെടുന്നവരാണ്. ചേരരാജാക്കന്മാരുടെ അധികാരം നാമമാത്രമായിരുന്നുവെന്നും മത, സാമൂഹിക രാഷ്ട്രനിർമ്മാണ മേൽക്കോയ്മ ബ്രാഹ്മണർക്കായിരുന്നുവെന്നും അധികാരം ബ്രാഹ്മണരിൽ നിഷിപ്തമായിരുന്നുവെന്നും ചരിത്രത്തിൽ വായിക്കുന്നു. പട്ടാളങ്ങളുള്ള ഗ്രാമത്തലവന്മാർ ഗ്രാമപ്രദേശങ്ങളുടെ ഭരണ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നതായും പറയപ്പെടുന്നു.

അക്കാദമിക്ക് തലങ്ങളിൽ ചേര രാജാക്കന്മാരെപ്പറ്റി ഗഹനമായ വിവാദങ്ങൾ നടക്കുന്നുണ്ട്. രണ്ടാം ചേര രാജവംശം അഥവാ കുലശേഖര സാമ്രാജ്യം കേന്ദ്രികൃത അധികാരങ്ങളോടെയുള്ള ഒരു രാജ്യമായിരുന്നു. കൊടുങ്ങല്ലൂരുള്ള ചേരരാജാക്കന്മാർ ചോള രാജ്യത്തിലുൾപ്പെട്ടതായിരുന്നു. അവർ മറ്റു ചെറു രാജ്യങ്ങളുമായി യുദ്ധം നടത്തി വിജയിക്കുകയും ചോളന്മാരും പാണ്ഡിയൻമാരുമായി ബന്ധം പുലർത്തുകയും ചെയ്തു. കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരെ ആധുനിക കാലത്തു പോലും ചേര രാജവംശമെന്നു പറയുന്നുണ്ട്. കൊടുങ്ങലൂർ ചേരവംശം പന്ത്രണ്ടാം നൂറ്റാണ്ടിൽ നാമാവിശേഷമായി. സ്വയം ഭരണാധികാരങ്ങളുണ്ടായിരുന്ന ഗ്രാമീണത്തലവന്മാരും വേണാടും മറ്റു ഭൂപ്രദേശങ്ങളും കൊടുങ്ങല്ലൂർ ചേരരാജാക്കന്മാരുടെ നാശത്തിനുശേഷം മുക്തി നേടി.

വേണാട് ഭരിച്ചിരുന്ന ഭരണാധിപന്മാർ അവരുടെ പൂർവികരെപ്പറ്റി പരാമർശിക്കുമ്പോൾ   കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന പൂർവികരുടെ പിൻഗാമികളെന്ന് പറയുമായിരുന്നു. മധുരയിലുള്ള പാണ്ഡ്യന്മാരായും വേണാട്ടു പെരുമാക്കന്മാർക്ക് നല്ല ബന്ധമുണ്ടായിരുന്നു. കൊല്ലം ഭരിച്ചിരുന്ന 'രവിവർമ്മ കുലശേഖര' പതിനാലാം നൂറ്റാണ്ടിൽ പാണ്ടി നാട്ടിലും ചോളനാട്ടിലും മിലിറ്ററി പടയോട്ടങ്ങൾ നടത്തിയിരുന്നതായും തെളിവുകളുണ്ട്. ഭരണാധിപന്മാർ സുഗന്ധ വ്യജ്ഞനങ്ങളും മസാലകളും കുരുമുളകും മറ്റു ഉൽപ്പന്നങ്ങളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും ചൈനയിലേക്കും അയച്ചിരുന്നു. വേണാടിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്ത് മാർക്കോപോളോ സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടായപ്പോൾ യൂറോപ്പ്യന്മാർ കോളനികൾ ഉണ്ടാക്കി വേണാട്ടിൽ താമസിക്കാൻ തുടങ്ങി.

വേണാട്ടിലെ അധിപന്മാർ തങ്ങളുടെ മരണശേഷം തറവാട്ടു സ്വത്തുക്കളും കൊട്ടാരങ്ങളും രാജ്യവും 'അമ്മ വഴിയുള്ളവർക്കായിരുന്നു നൽകിയിരുന്നത്. രാജാവിന്റെ മരണശേഷം രാജ്യാവകാശം മക്കൾക്കായിരുന്നില്ല. മരുമക്കത്തായം രാജവംശത്തിൽ നിലനിന്നിരുന്നു. ഭരിക്കുന്ന രാജാവിന്റെ  സഹോദരിയുടെ മൂത്ത മകനു രാജ്യാധികാരവും രാജസ്ഥാനവും ലഭിച്ചിരുന്നു. വേണാട്ടിലെ രാജവംശത്തിലുള്ളവർ മധുര രാജാക്കന്മാർക്ക് തങ്ങളുടെ പൂർവിക വംശജരെന്ന നിലയിൽ ആണ്ടുതോറും ആദരവുകൾ നൽകാറുണ്ട്.

1498-ൽ വാസ്‌ക്കോഡി ഗാമാ കേരളത്തിലെത്തി പോർട്ടുഗീസ് കോളനികൾക്ക് തുടക്കമിട്ടു. ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും കോളനികളുടെ ആധിപത്യത്തിനായി മത്സരവും തുടങ്ങി. മാർത്താണ്ഡവർമ്മ ബ്രിട്ടീഷ് സഹായത്തോടെ ഡച്ചുകാരെ യുദ്ധത്തിൽ തോൽപ്പിച്ചു. അതിനുശേഷം,  ബ്രിട്ടീഷ്കാർക്ക് തിരുവിതാംകൂറിനെ തങ്ങളുടെ നിയന്ത്രണമുള്ള രാജകീയ സംസ്ഥാനമാക്കാൻ സാധിച്ചു. തിരുവിതാംകൂറിന്റെ മേലുണ്ടായിരുന്ന ബ്രിട്ടീഷ് നിയന്ത്രണം ഇന്ത്യ സ്വതന്ത്രമായ 1947 വരെ തുടർന്നു പോന്നിരുന്നു.

ചേര വംശം ഇല്ലാതായപ്പോൾ പഴയ വേണാടെന്ന രാജ്യം നിരവധി കുഞ്ഞകുഞ്ഞു രാജ്യങ്ങളായി വേർതിരിഞ്ഞു പോയിരുന്നു. തൃപ്പാപ്പൂർ, (തിരുവിതാംകൂർ) ഇളയിടത്ത്, (കൊട്ടാരക്കര) ദേശിങ്കനാട് (കൊല്ലം) പേരക താവഴി (നെടുമങ്ങാട്) എന്നീ രാജ്യങ്ങൾ വേർതിരിക്കപ്പെട്ടു.  ഇന്നും തിരുവിതാകൂറിലെ അനന്തരാവകാശികളായ രാജകുടുംബങ്ങൾ മൂലവംശമായ 'ചേരവംശം' എന്നറിയപ്പെടാൻ ഇഷ്ടപ്പെടുന്നു.പതിനെട്ടാം നൂറ്റാണ്ടായപ്പോൾ മാർത്താണ്ഡ വർമ്മ രാജാവ് (1706–1758), ചെറു രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച് തിരുവിതാംകുർ സംസ്ഥാനമാക്കി രൂപപ്പെടുത്തി. ക്രമേണ തിരുവിതാകൂർ ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായി നവീകരിച്ചതും പുരോഗമിച്ച സംസ്ഥാനമായും അറിയപ്പെട്ടു. മാർത്താണ്ഡവർമ്മ മദ്ധ്യതിരുവിതാംകൂറിലെ മിക്ക പ്രഭുക്കളെയും ചെറിയ രാജാക്കന്മാരെയും യുദ്ധത്തിൽ തോൽപ്പിച്ചു. അതിനുശേഷം യൂറോപ്പ്യൻമാരുമായി ഉടമ്പടികളുണ്ടാക്കി.

തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം കൊല്ലവർഷം 870 മുതൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം 1949 വരെ നീണ്ടിരുന്നതായി കാണാം. കേരളത്തിന്റെ തെക്കുഭാഗം കന്യാകുമാരി മുതൽ മദ്ധ്യഭാഗവും കടന്ന് കൊച്ചിയുടെ അതിരുവരെ ഈ രാജ്യം വ്യാപിച്ചിരുന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ ബ്രിട്ടീഷ് കോളനിയിലുള്ള ഒരു രാജകീയ വംശമായി തിരുവിതാംകൂർ അറിയപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു, തിരുവിതാംകുർ!  പതിനൊന്നാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങൾ ചോള രാജവംശത്തിന്റെ കീഴിലായിരുന്നു.

1644-ൽ ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല സ്ഥാപിച്ചതു മുതലാണ് തിരുവിതാംകൂറിൽ ഇംഗ്ളീഷാധിപത്യത്തിന് തുടക്കമിട്ടത്. 1721-മുതൽ 1729 വരെ വേണാട് ഭരിച്ചിരുന്ന രാമവർമ്മ രാജാവിന്റെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് കമ്പനിയുമായി ഉടമ്പടി ഒപ്പു വെക്കുന്നത്. ബ്രിട്ടീഷുകാർക്കു വേണ്ടി കുളച്ചലിൽ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് രാമവർമ്മ ഉടമ്പടിയിൽ ഒപ്പു വെച്ചു. ഡച്ചുകാരും യൂറോപ്പ്യൻമാരുമായുള്ള വ്യവസായ വഴക്കുകളും സാധാരണമായിരുന്നു.  കൊല്ലത്തെയും കായംകുളത്തെയും സഹായിച്ചുകൊണ്ടു ഡച്ചു കമ്പനികൾ തിരുവിതാംകൂറിനു എതിരായി പ്രവർത്തിച്ചിരുന്നു.

1729 മുതൽ തിരുവിതാംകൂറിന്റെ രാജവംശങ്ങളെ ആധുനിക തിരുവിതാംകൂറിന്റെ ചരിത്രമെന്നു പറയാം. 1729-1758-ലെ കാലഘട്ടത്തിൽ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ രാജാവ് കേരളം ഭരിച്ചു. അദ്ദേഹത്തെ ആധുനിക തിരുവിതാംകൂറിന്റ ശില്പിയെന്നു വിളിക്കുന്നു. ആറ്റിങ്ങൽ റാണി കാർത്തിക തിരുന്നാളിന്റെയും കിളിമാനൂർ കൊട്ടാരം രാഘവൻ പിള്ളയുടെയും മകനായി മാർത്താണ്ഡ വർമ്മ 1705-ൽ ജനിച്ചു. മാർത്താണ്ഡ വർമ്മ ജനിച്ച കാലങ്ങളിൽ തിരുവിതാംകൂർ ഒരു ചെറിയ രാജ്യമായിരുന്നു. രാജ്യം അരാജകത്വത്തിലും അക്രമത്തിലും അഴിഞ്ഞാടിയിരുന്നു. വേണാട്ടു രാമവർമ്മ രാജാവിന്' കാര്യങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയുമായിരുന്നു. രാമവർമ്മ രാജാവിന്റെ മക്കളായ എട്ടുവീട്ടിൽ പിള്ളമാരുടെ ഫ്യൂഡൽ വ്യവസ്ഥിതിയിൽ ജനം മടുത്തിരുന്നു. പത്ഭനാഭസ്വാമി ടെംപിളിന്റെ നിയന്ത്രണം എട്ടുവീട്ടിൽ പിള്ളമാർ പിടിച്ചെടുത്തു. രാജ്യത്തിനു സ്വന്തമായ ഒരു പട്ടാളമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു വെല്ലുവിളിയായി ഇന്ത്യ മഹാസമുദ്രത്തിൽ യൂറോപ്പ്യന്മാർ വ്യവസായ ആധിപത്യം സ്ഥാപിച്ചിരുന്നു. രാജകീയ സഹോദരങ്ങളും പരസ്പ്പരം മല്ലടിച്ചായിരുന്നു ജീവിച്ചിരുന്നത്. എട്ടുവീട്ടിൽ പിള്ളമാർ മാർത്താണ്ഡ വർമ്മയുമായി കലഹം ആരംഭിച്ചു. പത്ഭനാഭസ്വാമി ടെംപിളിന്റെ ഭരണാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളുമുണ്ടായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരെ സഹായിക്കാൻ തമിഴ് പട്ടാളവുമുണ്ടായിരുന്നു.

മാർത്താണ്ഡ വർമ്മ, എട്ടു വീട്ടിൽ പിള്ളമാരെ നാമവിശേഷമാക്കിക്കൊണ്ട് രാജഭരണം കൈക്കലാക്കി. 1741-ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി. പടനായകനായ ഡിലനായിയെ കീഴ്‌പ്പെടുത്തി തടവുകാരനാക്കി പാർപ്പിച്ചു. അദ്ദേഹത്തെ തിരുവിതാംകൂറിന്റ സൈന്യാധിപനായി രാജാവ് നിയമിച്ചു.  മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിലെ സൈനിക സംവിധാനം ശക്തമാക്കി. യൂറോപ്യൻ രീതിയിലുള്ള സൈനിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ സാധിച്ചത് ഡിലനായിയെ തടവുകാരനാക്കാൻ സാധിച്ചതുകൊണ്ടാണ്. ഭരണം കയ്യേറാൻ നിരവധി ക്രൂരമായ നയങ്ങൾ മാർത്താണ്ഡ വർമ്മ സ്വീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു ഭരണാധികാരി തിരുവിതാംകൂർ ചരിത്രത്തിലുണ്ടായിട്ടില്ല.

മാർത്താണ്ഡ വർമ്മയ്ക്ക് ശേഷം 1758 മുതൽ 1798 വരെ രാമവർമ്മ കാർത്തിക തിരുന്നാൾ രാജാവ് തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹത്തെ 'ധർമ്മരാജാ' എന്നറിയപ്പെട്ടിരുന്നു. ടിപ്പു സുൽത്താൻ രാജ്യം ആക്രമിക്കുകയും ടിപ്പുവിനെ പരാജയപ്പെടുത്തിയതും ധർമ്മ രാജാവിന്റെ നേട്ടമായിരുന്നു. അയ്യപ്പ മാർത്താണ്ഡ പിള്ളയും രാജകേശവദാസും സമർത്ഥരായ അദ്ദേഹത്തിൻറെ ദിവാന്മാരായി രാജ്യഭരണത്തിലേർപ്പെട്ടിരുന്നു.

ധർമ്മ രാജാവിനുശേഷം  ബലരാമവർമ്മ രാജാവ് പതിമൂന്നാം വയസിൽ രാജ്യഭരണ ചുമതലകൾ വഹിച്ചു. അദ്ദേഹം കഴിവില്ലാത്ത, രാജ്യഭരണങ്ങൾ നിർവഹിക്കാൻ അപ്രാപ്യനായ ഒരു രാജാവായി അറിയപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യം വന്നതുമൂലം അദ്ദേഹത്തിൻറെ രാജ്യം പാപ്പരായി തീർന്നിരുന്നു. 'കേണൽ മക്കാളയെ' രാജ്യകാര്യങ്ങൾ നോക്കാനായി നിയമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് കമ്പനിയും തിരുവിതാംകൂറുമായി ഉടമ്പടികൾ ഒപ്പു വെക്കുകയുമുണ്ടായി. ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കുന്ന ചുമതല ബ്രിട്ടീഷുകാർ ഏറ്റെടുത്തു. ഒരു വർഷം അതനുസരിച്ച് എട്ടു ലക്ഷം രൂപ കപ്പവും കൊടുത്തിരുന്നു. പെട്ടെന്ന്, ദിവാനായിരുന്ന വേലുത്തമ്പിയും ബ്രിട്ടീഷ് കേണലായിരുന്ന മെക്കാളെയുമായുള്ള ബന്ധം വഷളാവാൻ തുടങ്ങി.

തിരുവിതാംകൂർ രാജ്യം ബ്രിട്ടീഷ്‌സർക്കാരിനു കപ്പം കൊടുക്കുന്നതു നിർത്തൽ ചെയ്യണമെന്ന് വേലുത്തമ്പി, കേണൽ മെക്കാളയോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ വേലുത്തമ്പിയുടെ ആവശ്യം നിരസിക്കുകയാണുണ്ടായത്. മാത്രവുമല്ല, തിരുവിതാംകൂർ സർക്കാർ ബ്രിട്ടീഷ് സർക്കാരിനോട് വാഗ്ദാനം ചെയ്ത പണം ഉടൻ നൽകണമെന്നും കേണൽ മെക്കാളെ ശഠിച്ചു. കേണൽ മെക്കാളെയെ തിരുവിതാംകൂറിന്റെ ഉപദേശകനെന്ന സ്ഥാനത്തുനിന്നു മാറ്റണമെന്നു തിരുവിതാംകൂർ രാജാവ് ബ്രിട്ടീഷ് ഗവർണ്ണർക്കെഴുതി. വേലുത്തമ്പി തിരുവിതാംകൂറിനെ മോചിപ്പിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരോട് ഇടയേണ്ടി വന്ന വേലുത്തമ്പി തന്റെ ജീവൻ അപകടത്തിലാകുമെന്നും ഭയപ്പെട്ടിരുന്നു. ബ്രിട്ടീഷ് സർക്കാരിനു കൊടുക്കാനുള്ള കപ്പം തിരുവിതാംകൂർ' നിഷേധിച്ചപ്പോൾ ബ്രിട്ടീഷുകാർ അവിടേയ്ക്ക് തിരുവിതാംകൂറിനെതിരെ പട്ടാളത്തെ അയച്ചു. പട്ടാളം കൊല്ലത്ത് 1809-ൽ ക്യാമ്പ് ചെയ്യുകയും തിരുവിതാംകൂർ പട്ടാളത്തെ തോൽപ്പിച്ചോടിക്കുകയും ചെയ്തു.  അതിനുശേഷം വേണാട് (തിരുവിതാംകൂർ)രാജാവും ബ്രിട്ടീഷുകാരും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. വേലുത്തമ്പിയുടെ സ്ഥാനത്ത് ഉമ്മിണി തമ്പിയെ ദളവായായി നിയമിച്ചു.

ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിനു സാഹചര്യങ്ങൾ ഒരുക്കിയ വേലുത്തമ്പിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 'മണ്ണോടി' എന്ന സ്ഥലത്തു ഒളിവിലായിരുന്ന വേലുത്തമ്പിയെ അറസ്റ്റ് ചെയ്യുമെന്നു ബോദ്ധ്യമായപ്പോൾ വേലുത്തമ്പി  കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വേലുത്തമ്പിയുടെ മരണം ഈസ്റ്റ് ഇന്ത്യ സർക്കാരിനെ സംബന്ധിച്ച് വളരെയേറെ ചെലവുള്ള കാര്യമായിരുന്നു. ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കാൻ ഒരു ബ്രിട്ടീഷ് ആർമിയെ ചുമതലപ്പെടുത്തേണ്ടി വന്നു. കന്യാകുമാരിമുതൽ നാഞ്ചിനാട്ടിലുള്ളവർ വേലുത്തമ്പിയെ സഹായിച്ചതിന്റെ പേരിൽ ഉമ്മിണി തമ്പി ദളവായയുടെ കാലത്ത്, അവർക്ക് വളരെയധികം പീഡനങ്ങൾ ഏൽക്കേണ്ടി വന്നു.

ചങ്ങനാശേരി കൊട്ടാരത്തിലെ രാജരാജ വർമ്മ കോയിത്തമ്പുരാന്റെയും റാണി ഗൗരി ലക്ഷ്മിബായിയുടെയും മകനായി 1813 ഏപ്രിൽ പതിനാറാം തിയതി സ്വാതി തിരുന്നാൾ ജനിച്ചു. ബാലരാമ വർമ്മയ്ക്കുശേഷം സ്വാതിതിരുന്നാൾ രാജ്യാവകാശിയായി. അദ്ദേഹത്തിന് പ്രായപൂർത്തിയാകാത്തതിനാൽ റാണി ലക്ഷ്മിബൈ രാജ്യം ഭരിച്ചുകൊണ്ടിരുന്നു.  പണ്ഡിതനും ബുദ്ധിമാനും സംഗീതജ്ഞനുമായിരുന്ന 'സ്വാതി തിരുന്നാൾ മഹാരാജാവ്, കർണ്ണാട്ടിക്കിലും ഹിന്ദുസ്ഥാനിയിലുമായി നാന്നൂറിൽപ്പരം സംഗീതകൃതികൾ രചിച്ചു രാഗത്തിലാക്കിയിട്ടുണ്ട്.  ഗർഭപാത്രത്തിലായിരുന്നപ്പോഴേ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് 'ഗർഭശ്രീമാൻ' എന്നും പറയാറുണ്ട്. കേണൽ മൺറോ സ്വാതി തിരുന്നാളിന്റെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം കാണിച്ചിരുന്നു. മലയാളവും സംസ്കൃതവും ഇംഗ്ളീഷും ബാല്യത്തിൽ തന്നെ പഠിക്കാൻ തുടങ്ങി. കൂടാതെ കന്നഡ, തമിഴ്, ഹിന്ദുസ്ഥാനി, തെലുഗു, മറാത്തി എന്നീ ഭാഷകളിലും അദ്ദേഹം നിപുണത നേടിയിരുന്നു. സയൻസും ജോമെട്രിയും പഠിച്ചു. പ്രായത്തിൽ കവിഞ്ഞുള്ള അറിവിൽ സമകാലീകർ അദ്ദേഹത്തെ വിസ്മയത്തോടെ കണ്ടിരുന്നു.

 റാണിയുടെ കാലത്ത് ബ്രിട്ടീഷുകാരുമായി വളരെ സൗഹാർദമായ ബന്ധം തുടർന്നിരുന്നു. അവർ ഉമ്മിണിതമ്പിയെ ഭരണത്തിൽ നിന്നും പുറത്താക്കുകയും പകരം കേണൽ മൺറോയെ ദിവാനായി നിയമിക്കുകയുമുണ്ടായി. രാജ്യം മുഴുവൻ അഴിമതി നിറഞ്ഞിരിക്കുന്നതായി മൺറോയ്ക്ക് ബോധ്യമായിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കുന്ന ഒരു നിയമവും 'മൺറോ' കൊണ്ടുവന്നു. വ്യക്തിപരമായി അദ്ദേഹം രാജ്യം മുഴുവൻ യാത്ര നടത്തുകയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ജോലിയെ വിലയിരുത്തുകയും ചെയ്തു. നികുതി ശേഖരിക്കുന്നതിൽ അങ്ങേയറ്റം വിചക്ഷണത പുലർത്തുകയും ചെയ്തു. ശരിയായ കണക്കുകൾ പരിശോധിച്ചുള്ള ഓഡിറ്റ് സമ്പ്രദായവും രാജ്യത്ത് നടപ്പാക്കി. അമ്പലങ്ങളുടെ ഭരണാധികാരവും മെച്ചപ്പെടുത്തി. വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകി. ഗൗരി ലക്ഷ്മിബൈ മരിച്ചപ്പോൾ സഹോദരി ഗൗരി പാർവതിബൈ അധികാരമേറ്റെടുത്തു. അവരുടെ ഭരണകാലത്തും കേണൽ മൺറോയായിരുന്നു ദിവാൻ. മൺറോയുടെ നിർദേശപ്രകാരം കേസുകൾ തീർക്കാൻ കോടതികൾ സ്ഥാപിച്ചു. നികുതി ശേഖരിക്കലും രാജ്യത്തിന്റെ വ്യവസായ വാണിജ്യവും കൂടുതൽ കാര്യക്ഷമമാക്കി.

സ്വാതിതിരുന്നാളിന് രാജ്യം ഭരിക്കാനുള്ള പ്രായമായപ്പോൾ പതിനാറാം വയസിൽ രാജ്യഭരണം ഏറ്റെടുത്തു.  പണ്ഡിതരും കലാകാരന്മാരും നൃത്തം ചെയ്യുന്നവരും സംഗീതം ആലപിക്കുന്നവരും അദ്ദേഹത്തിൻറെ രാജസദസ്സിനു അലങ്കാരമായിരുന്നു. “'ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ" എന്ന ഗാനം സ്വാതിതിരുന്നാൾ തൊട്ടിലിലായിരുന്നപ്പോൾ താരാട്ടു പാടാനായി ആട്ടക്കഥാകാരനും സംഗീതജ്ഞനുമായിരുന്ന 'ഇരയിമ്മന്‍ തമ്പി' എഴുതിയതായിരുന്നു.

 ഗവണ്മെന്റ് സെക്രട്ടറിയേറ്റ് കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായിരുന്നു, സ്വാതിതിരുനാളിന്റെ  നേട്ടങ്ങളിലൊന്ന്! മഹാരാജാസ് സ്‌കൂൾ തുടങ്ങിയതും അതിനു അടിസ്ഥാന ശിലയിട്ടതും സ്വാതിതിരുന്നാളായിരുന്നു. പിന്നീട് സ്‌കൂൾ, ഹൈസ്‌കൂളും കോളേജുമാവുകയായിരുന്നു. 1836-ൽ തിരുവിതാംകൂറിൽ ആദ്യത്തെ ജനസംഖ്യയുടെ  സ്ഥിതിവിവര കണക്കുകളെടുത്തു. അന്നത്തെ ജനസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തി അറുപത്തിയെട്ടെന്നു (1,28,068) സെൻസസ് റിക്കോർഡുകൾ രേഖപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹത്തിൻറെ കാലത്ത് നിരവധി ഇംഗ്ളീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിരുന്നു. അലോപ്പതി മെഡിസിൻ വികസിപ്പിച്ചു. തിരുവനന്തപുരത്ത് വാനനിരീക്ഷണാലയം സ്ഥാപിച്ചു. അച്ചടിക്ക് ആദ്യം തുടക്കമിട്ടത് അദ്ദേഹമാണ്. കുറ്റവാളികളെ മുക്കാലിൽ കെട്ടി അടിക്കുന്ന സമ്പ്രദായവും സ്ത്രീകളുടെ തല മൊട്ടയടിക്കുന്ന ശിക്ഷാ വിധികളും നിർത്തലാക്കി. കലാകാരന്മാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. തിരുവിതാംകൂറിന്റെ പേരും പെരുമയും വർദ്ധിച്ചത് സ്വാതി തിരുന്നാളിന്റെ കാലത്താണ്.

1846 ഡിസംബർ ഇരുപത്തിയേഴാം തിയതി മുപ്പത്തിമൂന്നാം വയസിൽ സ്വാതിതിരുന്നാൾ മഹാരാജാവ്' മരിച്ചു. സ്വാതി തിരുന്നാളിന്റെ മരണശേഷം അദ്ദേഹത്തിൻറെ സഹോദരൻ ഉത്രം തിരുന്നാൾ മഹാരാജാവ് 1847-ൽ കിരീട ധാരണം ചെയ്തു.  ബഹുഭാഷാ പണ്ഡിതനായിരുന്നു. അച്ചുകുത്തു പ്രതിരോധ സമ്പ്രദായം രാജ്യത്ത് നടപ്പാക്കി. ആശുപത്രികൾ മെച്ചപ്പെട്ട രീതികളിൽ പ്രവർത്തിക്കാൻ സഹായിച്ചുകൊണ്ടിരുന്നു.  1853-ൽ കരമനയാറ്റിൽ കേരളത്തിന്റെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചു. 1855-ൽ ഉണ്ടായിരുന്ന അടിമ വ്യവസ്ഥിതി ഇല്ലാതാക്കി. 1860-ൽ ഉത്രം തിരുന്നാൾ മഹാരാജാവ്  മരിച്ചു.

ഉത്രം തിരുന്നാളിനുശേഷം ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് 1860 സെപ്റ്റംബർ ഏഴാം തിയതി ഇരുപത്തിയൊമ്പതാം വയസിൽ കിരീടധാരണം ചെയ്തു. 1880-ൽ മരിക്കുന്ന വരെ രാജ്യത്തിന്റെ ഭരണചുമതലകൾ വഹിച്ചു. ക്ഷേത്ര ഗോപുരങ്ങൾ പുതുക്കി പണിയുന്നതിൽ താല്പര്യപ്പെട്ടിരുന്നു. ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ കോളേജ്, പെൺക്കുട്ടികൾക്കായുള്ള സ്‌കൂൾ, ആശുപത്രികൾ മുതലായവ സ്ഥാപിച്ചു. തൂക്കു പാലങ്ങൾ (പുനലൂർ), റോഡുകൾ  നിർമ്മിച്ചു. മലയാള നാടകത്തിന് മുതൽക്കൂട്ടായി 'ശാകുന്തളം' ഇദ്ദേഹം പരിഭാഷ ചെയ്തു. തിരുവനന്തപുരത്തും മറ്റു പ്രധാന പട്ടണങ്ങളിലുമുള്ള നിരവധി ഔദ്യോഗിക കെട്ടിടങ്ങൾ അദ്ദേഹത്തിൻറെ കാലത്ത് സ്ഥാപിച്ചതാണ്.

വിശാഖം തിരുന്നാൾ രാജാവ് 1880 മുതൽ 1885 വരെ തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹം ആയില്യം തിരുന്നാൾ മഹാരാജാവിന്റെ ഇളയ സഹോദരനായിരുന്നു. കേരളത്തിൽ ആദ്യമായി കപ്പ കൃഷിയ്ക്ക് തുടക്കമിട്ടത് വിശാഖം തിരുന്നാൾ മഹാരാജാവായിരുന്നു. പിന്നീട് കപ്പ ദരിദകോടികളുടെ ഭക്ഷണമായി മാറി. അദ്ദേഹം നിരവധി സാഹിത്യ രചനകളും രചിച്ചിട്ടുണ്ട്. അഞ്ചുവർഷമേ ഭരിച്ചുള്ളൂ. 1885 ജൂലൈ മാസം വിശാഖം തിരുന്നാൾ മഹാരാജാവ് അന്തരിച്ചു.

1857 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തിയതി ജനിച്ച ശ്രീമൂലം തിരുന്നാൾ രാജാവ് 1885 ആഗസ്റ്റ് പത്തൊമ്പതാം തിയതി മുപ്പത്തിരണ്ടാം വയസിൽ രാജാവായി. 1887-ൽ ഇംഗ്ലണ്ടിൽ വിക്ടോറിയ റാണിയുടെ സുവർണ്ണ ജൂബിലി സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.ജെ.റ്റി ഹാൾ സ്ഥാപിച്ചു.  1888-ൽ മദ്രാസ് ഗവർണ്ണർ കണ്ണിമേറ പ്രഭു തിരുവനന്തപുരം സന്ദർശിച്ച സ്മരണക്കായി തിരുവനന്തപുരം പാളയത്ത് കണ്ണിമെറാ മാർക്കറ്റ് സ്ഥാപിച്ചു. 1924-ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മരണമടഞ്ഞു.

ശ്രീ മൂലം തിരുന്നാൾ രാജാവിന്റ പിൻഗാമികളായി രാജകുടുംബത്തിൽ അവകാശികൾ ഇല്ലായിരുന്നു. തന്മൂലം മാവേലിക്കര രാജകുടുംബത്തിൽ നിന്നും സേതു ലക്ഷ്മി ബായിയെയും സേതു പാർവതി ബായിയെയും ദത്തെടുത്തു. കിളിമാന്നൂർ കൊട്ടാരത്തിലെ രവിവർമ്മ കോയിത്തമ്പുരാൻ സേതുപാർവതി ബായിയെ വിവാഹം കഴിച്ചു. ആ ദമ്പതികളിലെ മൂത്ത മകനാണ് ശ്രീ ചിത്തിര ബാലരാമ വർമ്മ മഹാരാജാവ്. അദ്ദേഹം തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്നു. 1931 മുതൽ 1956 വരെ തിരുവിതാംകൂർ രാജ്യത്തെ നയിച്ചു.

1924-ൽ ശ്രീ മൂലം തിരുന്നാൾ മരിക്കുമ്പോൾ ചിത്തിര തിരുന്നാളിന് പ്രായപൂർത്തിയാകാഞ്ഞതിനാൽ മൂത്ത സഹോദരിയായ സേതു ലക്ഷ്മി ബായി 'റീജന്റായി' രാജ്യഭരണങ്ങൾ നിർവ്വഹിച്ചിരുന്നു. 1931 വരെ റാണി ഭരിച്ചിരുന്നു. 1936 ഒക്ടോബർ മുപ്പതാം തിയതി സർ സിപി രാമസ്വാമി അയ്യർ ദിവാനായി ചുമതല ഏറ്റെടുത്തു. 1936-ൽ ശ്രീ ചിത്തിര തിരുന്നാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നവീകരിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനായും അവരുടെ നിയമ പരിരക്ഷക്കായും ലേബർ കോർട്ടുകൾ സ്ഥാപിച്ചു.

പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവായിരുന്നു. നായന്മാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന തിരുവിതാംകൂർ പട്ടാളം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. വ്യവസായ പുരോഗതിക്കായി വ്യവസായ ശാലകൾ നാടിന്റെ നാനാഭാഗത്തും സ്ഥാപിച്ചു. 1937-ൽ തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചു. തിരുവനന്തപുരത്ത് വിമാനത്താവളവും റേഡിയോ സ്റ്റേഷനും സ്ഥാപിച്ചതു രാജാവാണ്. പള്ളിവാസൽ ജലവൈദ്യുതി പദ്ധതികൾ സ്ഥാപിച്ച മൂലം കേരളത്തിൽ വൈദ്യുതി ലഭിക്കാൻ തുടങ്ങി. തിരുവനന്തപുരം പട്ടണത്തിൽ പൂർണ്ണമായും വൈദ്യുതികരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. തിരുവനന്തപുരം കന്യാകുമാരി റോഡ് കോൺക്രീറ്റ് സിമന്റിട്ടു. സ്വാതി തിരുന്നാൾ സംഗീത കോളേജ് സ്ഥാപിച്ചതും അദ്ദേഹമാണ്. ഗവേഷണങ്ങൾക്കും ശാസ്ത്ര പുരോഗതികൾക്കും വഴിയൊരുക്കി, തിരുവനന്തപുരം അക്വേറിയം സ്ഥാപിച്ചു. കൂടാതെ ശ്രീ ചിത്തിര മെഡിക്കൽ സെന്റർ, പെരിയാർ തേക്കടി വന്യമൃഗ സങ്കേതവും നിർമ്മിച്ചതും അദ്ദേഹത്തിൻറെ ശ്രമമാണ്. 1949-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ യോജിക്കപ്പെട്ടു. കലകളെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  1956-ൽ ഐക്യ കേരളം വന്നതിൽ പിന്നീട് അദ്ദേഹം രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു.  1992 ജൂലൈ പന്ത്രണ്ടാം തിയതി ശ്രീചിത്തിരതിരുന്നാൾ മഹാരാജാവ്  മരണമടഞ്ഞു.
തുടരും:








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...