Friday, June 10, 2016

ഹിലാരി ക്ലിന്റനും ചരിത്രം കുറിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ തീർച്ചയായിരിക്കുന്നു. ഒരു വനിത അമേരിക്കയിലെ സുപ്രധാനമായ ഒരു പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയാകുന്നതും ചരിത്രം കുറിക്കുന്നതാണ്. ഒരു മുൻ പ്രസിഡന്റിന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ ഈ പോരാട്ടം മറ്റൊരു ചരിത്രനിയോഗം തന്നെ. ഒബാമയുമായുള്ള മത്സരത്തിൽ 2008-ലെ  തിരഞ്ഞെടുപ്പിൽ അവർ  പരാജയപ്പെട്ടെങ്കിലും പിന്നീട് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലകൾ വഹിച്ചിരുന്നു.


റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്‌ ട്രമ്പുമായി ഹിലാരി ക്ലിന്റൺ മത്സരക്കളത്തിൽ ഇനി അങ്കം വെട്ടണം. രാഷ്ട്രീയക്കളരിയിൽ പാകതയും പക്വതയും പഴക്കവുമുള്ള ഹിലാരി ക്ലിന്റൻ പുതിയതായി രാഷ്ട്രീയത്തിൽ പിച്ചവെച്ചു കയറിയ ഡൊണാൾഡ് ട്രമ്പുമായി ശക്തിയേറിയ ആശയ സംഘട്ടനങ്ങളിലും മത്സരിക്കേണ്ടതായുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആരു പ്രസിഡണ്ടായി വിജയിക്കുമെന്ന് വ്യക്തമായി ആർക്കും പ്രവചിക്കാൻ സാധിക്കില്ല. രണ്ടുപേരും ജനപിന്തുണ നേടിയ തുല്യശക്തിയുള്ള നേതാക്കന്മാരാണെന്നുളളതാണ് 2016 നവംബറിൽ നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.


വിദ്യാഭ്യാസവും പാണ്ഡ്യത്യവും കണക്കാക്കിയാൽ ഹിലാരി ക്ലിന്റൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രമ്പിനെക്കാളും വളരെയേറെ മുമ്പിലാണ്. ട്രമ്പ്‌ ഒരിക്കലും ഒരു രാഷ്ട്രീയ പോസ്റ്റ്‌ അലങ്കരിച്ചിട്ടില്ല. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും പെൻസിൽവേനിയായിലെ വാർട്ടൻ സ്കൂളിൽ നിന്നും ധനതത്വ ശാസ്ത്രത്തിലും റീയൽ എസ്റ്റേറ്റിലും ട്രമ്പ്‌ ബി.എസ് ഡിഗ്രി നേടിയിട്ടുണ്ട്.  അദ്ദേഹം  ട്രമ്പ്‌ ഹോട്ടലുകളുടെയും കാസിനോകളുടെയും ട്രമ്പ്‌ പ്രസ്ഥാനങ്ങളുടെയും ചെയർമാനാണ്. ഹിലാരി ക്ലിന്റൻ 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് നിയമത്തിൽ ബിരുദം നേടിയശേഷം 1975-ൽ ആർക്കൻസാ യൂണിവേഴ്സിറ്റിയിൽ ലോ കോളേജു പ്രൊഫസറും റോസ് ലോ ഫേമിൽ സുപ്രസിദ്ധയായ ഒരു അറ്റോർണിയുമായിരുന്നു. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


ഹിലാരി ക്ലിന്റൺ, ഗര്‍ഭച്ഛിദ്രം ഒരു സ്ത്രീയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്നു വാദിക്കുമ്പോൾ ഗര്‍ഭച്ഛിദ്രം പാടില്ലാന്നുള്ള നിലപാടാണ് ട്രമ്പിനുള്ളത്. സ്വവർഗ വിവാഹം അനുവദിക്കാൻ ഹിലാരി പ്രചരണം നടത്തുമ്പോൾ ട്രമ്പ്‌ അത് പ്രകൃതി വിരുദ്ധമെന്നു പറഞ്ഞ് എതിർക്കുന്നു. പൊതുസ്ഥലങ്ങളിലും പബ്ലിക്ക് സ്കൂളിലും മതപഠനം പാടില്ലായെന്നുള്ള ഹിലാരിയുടെ നയത്തെയും ട്രമ്പ്‌ എതിർക്കുന്നതായി കാണാം. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും തോക്കിനു നിയന്ത്രണം വേണമെന്നും 'ഒബാമാ കെയർ' വിപുലീകരിക്കണമെന്നുമുള്ള ഹിലാരിയുടെ അഭിപ്രായങ്ങളെ ട്രമ്പ്‌ ശക്തിയായി മറുത്തു പറയുന്നു. പ്രകൃതി വാതകവും സോളാർ എനർജിയും ഹിലാരി അനുകൂലിക്കുമ്പോൾ ട്രമ്പ്‌ നിഷേധപ്രസ്‌താവനകൾ നടത്തുന്നതും കാണാം. കുടിയേറ്റക്കാരെ ഹിലാരി പ്രോത്സാഹിപ്പിക്കുമ്പോൾ ട്രമ്പ്‌ അവരിലെ കുറ്റവാളികളെ കാണുന്നു.


ഹിലാരി റോഡം വളർന്നത്‌ ഷിക്കാഗോയിലാണ്. വെല്ലസ്ലി കോളേജിൽ നിന്ന് 1969-ൽ ഡിഗ്രി നേടിയശേഷം 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് 1973-ൽ ജെ.ഡി. നിയമ ബിരുദം നേടി. അതിനുശേഷം ആർക്കൻസായിൽ താമസം മാറ്റുകയും 1975-ൽ ബിൽ ക്ലിന്റനെ വിവാഹം ചെയ്യുകയും ചെയ്തു.1979-81, 1983-92 കാലങ്ങളിൽ ബിൽ ക്ലിന്റൻ അർക്കൻസാ സ്റ്റേറ്റിന്റെ ഗവർണ്ണറായിരിക്കേ പ്രഥമ വനിതയെന്ന സ്ഥാനം  ഹിലാരി വഹിച്ചതും അവരുടെ ജീവിതത്തിലെ അഭിമാന നേട്ടങ്ങളായിരുന്നു.  പിന്നീട് അമേരിക്കയിലെ പ്രസിദ്ധിയേറിയ റോസ് ലോ ഫൌണ്ടേഷന്റെ പങ്കാളിയായിരുന്നു. അറ്റോർണിയെന്ന നിലയിലും അവരുടെ തൊഴിലിൽ പ്രകാശിച്ചു നിന്നിരുന്നു.രണ്ടു പ്രാവിശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ വനിതയായി ഭർത്താവിനൊപ്പം സഹകരിച്ചു.


ഹിലാരിയുടെ പിതാവ് 'ഹുഗ് എല്സ് വർത്ത്' അമേരിക്കൻ വ്യവസായിയായിരുന്നു.1942-ൽ അദ്ദേഹം ഒരു തുണിക്കടയിലെ സെയില്സ് പെണ്ണായിരുന്ന ഡോറോത്തിഎമ്മാ ഹോവൽനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടനിൽ ദുർഹാം കൌണ്ടിയിൽ നിന്നു വന്ന കുടിയേറ്റക്കാരനായിരുന്നു. അമ്മ ബ്രിട്ടനിൽ നിന്നും വന്ന കുടിയേറ്റക്കാരുടെ മകളും. അവർ കല്ക്കരി തൊഴിലാളികളുടെ മക്കളായിരുന്നു. അവർക്ക്  മൂന്നു മക്കൾ. ഹിലാരി 1947-ൽ ജനിച്ചു. ഹ്യൂഗ് 1950 ലും ടോണി 1954-ലും ജനിച്ചു. അതിനുശേഷം അവർ ഷിക്കാഗോയിൽ പാർക്ക് റിഡ്ജ് എന്ന സ്ഥലത്തിൽ താമസം മാറ്റി. 1993-ഏപ്രിൽ ഏഴാം തിയതി ഹിലാരിയുടെ പിതാവ് മരിച്ചു.


ഹിലാരി ഒരു റിപ്പബ്ലിക്കനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. ഇല്ലിനോയിലാണ് വളർന്നത്. റിപ്പബ്ലിക്കൻ നേതാവായിരുന്ന അവരുടെ പിതാവും ചരിത്രം പഠിപ്പിച്ച അദ്ധ്യാപകൻ പോൾകാൾസനും അവരുടെ   രാഷ്ട്രീയ ചിന്താഗതികൾക്ക് മാർഗവും കാരണവുമായിരുന്നു. യുവതിയായിരുന്ന ഹിലാരി അന്നത്തെ യാഥാസ്ഥിതിക നേതാവായിരുന്ന ഗോൾഡ്‌ വാട്ടറിന്റെ ആരാധികയായിരുന്നു. ഗോൾഡ്‌ വാട്ടർ  എഴുതിയ ബുക്കുകൾ വായിക്കാൻ ചരിത്ര അദ്ധ്യാപകൻ പ്രോത്സാഹനം കൊടുക്കുമായിരുന്നു. അവർ സ്കൂളിൽ സമർപ്പിച്ച പ്രോജക്റ്റ് റിപ്പോർട്ടും അമേരിക്കയുടെ റിപ്പബ്ലിക്കൻ യാഥാസ്ഥിതിക നീക്കങ്ങളെപ്പറ്റിയായിരുന്നു. വെല്ലസ്ലി കോളേജിൽ ആദ്യവർഷം വിദ്യാർത്ഥിനിയായിരുന്നപ്പോൾ  യുവതികൾക്കായുള്ള റിപ്പബ്ലിക്കൻ ക്ലബിന്റെ പ്രസിഡണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലങ്ങളിൽ, 1966-ൽ അവരെ അറിയപ്പെട്ടിരുന്നത് റോക്ഫെല്ലർ റിപ്പബ്ലിക്കനെന്നായിരുന്നുവെന്ന് കാറൽ ബെർന്സ്റ്റൈൻ എഴുതിയ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ പരിണാമം വന്നാണ് അവർ ഡെമോക്രാറ്റായത്.


ഹിലാരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ അമേരിക്കൻ ജനതയ്ക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്. അന്തസായി ജീവിക്കാനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നല്ല വേതനവും നല്കാൻ വാഗ്ദാനങ്ങളിലുണ്ട്. തൊഴിൽ ചെയ്യുന്ന കുടുംബങ്ങള്ക്ക് വേതന വർദ്ധനവ്,  നികുതിയിളവ്, വിലപ്പെരുപ്പം തടയുക എന്നിവകൾ അവർ പ്രസിഡണ്ടെന്ന നിലയിൽ നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളായിരിക്കും.  ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ഗവേഷണങ്ങൾക്ക് മുൻഗണന നല്കും. കമ്പനികളും വൻകിട കോർപ്പറേറ്റുകളും നിയമ പഴുതുകളിൽക്കൂടി ദുരുപയോഗം ചെയ്യുന്ന നികുതിയിളവുകൾ ഇല്ലാതാക്കും. ആത്മാർത്ഥമായി സ്ഥിരോത്സാഹത്തോടെ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ നല്കണമെന്നും അവരുടെ പ്രകടന പത്രികയിലുണ്ട്.  വ്യക്തികൾ തുടങ്ങുന്ന ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ ജോലികൾ സൃഷ്ടിച്ച് രാജ്യത്ത് തൊഴിൽരഹിതരായവർ കാണരുതെന്നും പ്രസിഡണ്ടായി ചുമതലയെടുക്കുന്ന നാൾ മുതൽ അതിനായി അവർ ശ്രമിക്കുമെന്നും നയപരിപാടികളിൽ വ്യക്തമാക്കിയിട്ടുണ്ട്.


കോളേജു പഠന ചെലവുകൾക്കായി 2500 ഡോളർ വരെ നികുതിയിളവ് ഒരു കുടുംബത്തിൽ ഓരോ കുട്ടിയ്ക്കും നല്കും. ബിസിനസ്സിന്റെ ലാഭവീതം തൊഴിലാളികൾക്കും നല്കാൻ പ്രോത്സാഹനം നല്കും. ചെറുകിട ബിസിനസുകൾ തൊഴിൽ മേഖലകളിൽ പ്രധാന സ്ഥാനം വഹിക്കുന്നുവെന്നും ഹിലാരിക്കറിയാം. അമേരിക്കയുടെ വളർച്ചയ്ക്കു നിദാനം ചെറുകിട വ്യവസായങ്ങളെന്നു ഹിലാരി വിശ്വസിക്കുന്നു. അത്തരം ബിസിനസുകൾക്ക് നികുതിയിളവ് നല്കുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. അതുമൂലം ഓരോരുത്തരുടെയും സേവീങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യാം.


സ്ത്രീകൾക്കു വേണ്ടിയും ഹിലാരി ശബ്ദം ഉയർത്തുന്നുണ്ട്. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളും അവർ ആരായുന്നു. തുല്യ വേതനം, ശമ്പളത്തോടുകൂടിയ അവധി, കുട്ടികളെ കഴിവനനുസരിച്ച് ചെലവു കുറഞ്ഞ രീതിയിൽ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവകളെല്ലാം സ്ത്രീകളുടെ പ്രശ്നങ്ങളാണ്. ഇത്തരം കാഴ്ച്ചപ്പാടുകൾ  ഒരു കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ഹിലാരി വിശ്വസിക്കുന്നു.


രാജ്യത്തുള്ള ഭൂരിഭാഗം ചെറുകിട കമ്പനികളുടെയും വൻകിട കമ്പനികളുടെയും പ്രവർത്തന മേഖലകളിലുള്ള ലാഭവീതം തൊഴിലാളികള്ക്ക് നല്കാറില്ല. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി  മുതലാളിത്ത രാജ്യമായ അമേരിക്കയിലുമുണ്ട്. കമ്പനികളുടെ ലാഭവീതം തൊഴിലാളികളുടെ ശമ്പളം വർദ്ധിക്കുന്നതിനൊപ്പം നല്കാൻ ഹിലാരി ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കമ്പനികൾക്ക് പതിനഞ്ചു ശതമാനം നികുതിയിളവു അനുവദിക്കാനും ഹിലാരി പ്രസിഡന്റായാൽ നിയമങ്ങളുണ്ടാക്കും. ഫെഡറൽ മിനിമം വേതനം മണിക്കൂറിൽ  പന്ത്രണ്ടു ഡോളറായി വർദ്ധിക്കുന്നതിനൊപ്പം സ്റ്റേറ്റുകളോടും അത്തരം നിർദേശങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെടും. ധനികരായവർ അർഹമായ നികുതി നല്കാനുമുള്ള പരിഷ്ക്കാരങ്ങൾ വരുത്തും. ധനികർക്ക് ചെലവുകൾ പെരുപ്പിച്ച് പലവിധ പഴുതുകളിൽക്കൂടി നികുതിയിളവു നേടാൻ സാധിക്കുന്നു. അത്തരം ആനുകൂല്യങ്ങൾ നിറുത്തി എല്ലാവർക്കും തുല്യവും നീതിപൂർവവുമായ നികുതി സമ്പ്രദായം നടപ്പാക്കും. ഒരു ധനികനോ അല്ലെങ്കിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവോ അയാളുടെ സെക്രട്ടറിയേക്കാൾ കുറഞ്ഞ നികുതി കൊടുക്കാൻ അനുവദിക്കില്ലന്നും ഹിലാരി  പറയുന്നു.


'ജനാധിപത്യം ധനികർക്ക് മാത്രമുള്ളതല്ല, അതിന്റെ പങ്കും പ്രയോജനവും രാജ്യത്തുള്ള എല്ലാ ജനങ്ങൾക്കും ലഭ്യവും ഉപകാരപ്രദവുമായിരിക്കണമെന്നു' ഹിലാരി വിശ്വസിക്കുന്നു. 'രാഷ്ട്രീയത്തിൽ രഹസ്യ പണവും കള്ളപ്പണവും ഒഴുകുന്നത്‌ നിരോധിക്കും. അമേരിക്കയിലെ ഓരോ വോട്ടർമാരെയും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ, ഏവരുടെയും ശബ്ദം ഭരണതലങ്ങളിൽ മുഴങ്ങി കേള്ക്കാൻ, ചെറിയ ഡോണേഷനുകൾ മാത്രം തിരഞ്ഞെടുപ്പുകാലങ്ങളിൽ സ്വീകരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ധനികരുടെ തിരഞ്ഞെടുപ്പിലെ പണമൊഴുക്ക് രാഷ്ട്രീയ സംവിധാനങ്ങളെ അഴിമതിയ്ക്ക് വിധേയമാക്കുന്നു. ധനികർ തിരഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാതിരിക്കാൻ സുപ്രീം കോടതി ജഡ്ജിമാരെ രാജ്യതന്ത്ര ഭരണപരമായ കാര്യങ്ങളിൽ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തും. ഭരണഘടനയിൽ മാറ്റം വരുത്താൻ വേണ്ട സ്വാധീനം കോൺഗ്രസിൽ ചുമതലപ്പെടുത്തും. കമ്പനികൾ രാഷ്ട്രീയ കാര്യങ്ങളിൽ പണം ചെലവാക്കിയാൽ അക്കാര്യം കമ്പനിയുടെ ഷെയറുള്ളവരെയും അറിയിക്കാൻ നിയമങ്ങൾ കൊണ്ടുവരും.'


കോളേജുകളിലും ക്യാമ്പസ്സിനുള്ളിലും സ്ത്രീപീഡനങ്ങൾ വർദ്ധിച്ചു വരുന്നു. അത്തരം ദുഃഖകരമായ സംഭവ വികാസങ്ങളിൽ അപലപിച്ചാൽ മാത്രം പോരന്നും അതിനൊരു ശ്വാശ്വത പരിഹാരം കണ്ട് പീഡനങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗങ്ങളും കണ്ടെത്തണമെന്ന് ഹിലാരി  പറയുന്നു. 'പീഡനത്തിനിരയാകുന്നവർക്ക് മാനസിക പിന്തുണ നല്കുക, ക്യാമ്പസ്സിലെ നിയമങ്ങളെ വിദ്യാർത്ഥികളിൽ കൂടുതൽ ബോധവാന്മാരാക്കുക, ആവശ്യത്തിനുള്ള ലൈംഗിക വിദ്യാഭാസം നല്കുക' എന്നിവകൾ ഹിലാരി നിർദേശിക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന അഞ്ചു സ്ത്രീകളിൽ ഒരാൾ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നു സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്നവർ ഭൂരുഭാഗം പേരും റിപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുമെന്നും ഹിലാരിയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്.


'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ ശുദ്ധമായ ഊർജം നിറഞ്ഞതും സംഭരിച്ചതുമായ ഒരു രാജ്യമായി മാറ്റപ്പെടുമെന്നും' ഹിലാരി വാഗ്ദാനം നല്കുന്നുണ്ട്. 500 മില്ല്യൻ സോളാർ പാനൽ സ്ഥാപിക്കാനാണ് അവരുടെ പദ്ധതി. അതുമൂലം ഓരോ വീടുകളിലും സ്കൂളിലും ഹോസ്പിറ്റലിലും വൈദ്യുതിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചിലവും മൂന്നിലൊന്നായി കുറയും. കൂടുതൽ വരുമാനകരമായ തൊഴിലുകളുമുണ്ടാകും. മലിനമായ അന്തരീക്ഷവും ശുദ്ധികരിക്കപ്പെടും.  കാലാവസ്ഥ വ്യതിയാനം അമേരിക്കയെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ആഗോള മലിനീകരണ ദൂരികരണത്തിനായി പാരീസീൽ പരീസ്ഥിതി കോൺഫറൻസിൽ 13.5 ട്രില്ല്യൻ ഡോളർ മുടക്കണമെന്നുള്ള തീരുമാനത്തിൽ അമേരിക്കയും പങ്കാളിയാണ്. ഹിലാരി അധികാരത്തിലെത്തിയാൽ ആദ്യദിവസം മുതൽ ശുദ്ധമായ പ്രകൃതിയ്ക്കായുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ഈ ഭൂമിയെന്നുള്ളത് ജനിക്കാൻ പോകുന്ന പരമ്പര തലമുറകൾക്കും വേണ്ടിയുള്ളതാണ്. സ്വാർത്ഥമതികളായ മനുഷ്യർ ഈ ഭൂമിയും അതിന്റെ അന്തരീക്ഷവും മലിനമാക്കിയിരിക്കുന്നു. പത്തു കൊല്ലത്തെ പദ്ധതികൾക്ക് രൂപകല്പ്പന ചെയ്ത് അതൊരു ദേശീയ പ്രശ്നമായും കണക്കാക്കുവാനും ഹിലാരി ഉദ്ദേശിക്കുന്നു. അവരുടെ  ആദ്യത്തെ നാലുവർഷ ഭരണകാലം കഴിയുമ്പോൾ അമേരിക്കയുടെ കെട്ടിടങ്ങളിൽ അര ബില്ല്യൻ സോളാർ പാനൽ നിർമ്മിച്ചു കഴിഞ്ഞിരിക്കും. ലോകത്തിലെവിടെയുമുള്ള രാജ്യങ്ങളെക്കാൾ ശുദ്ധമായ ഊർജ സംവിധാനമുള്ള രാജ്യവും അമേരിക്കയായിരിക്കും. നല്ല ഊർജത്തിലോടുന്ന കാറുകൾ, ശുചീകരണ ബോയിലറുകൾ, ട്രക്കുകൾ എന്നിവ ശക്തിയേറിയ ഊർജിത അമേരിക്കയുടെ മാറ്റങ്ങളായിരിക്കും. ഊർജത്തിന്റെ സംഭരണവും വിതരണവും മൂന്നിലൊന്നു വിലയ്ക്ക് സുലഭവുമായിരിക്കും. ഹിലാരിയുടെ 2050 വരെ ദീർഘവീക്ഷണത്തോടെയുള്ള ഈ പദ്ധതി നടപ്പിലായാൽ, കോൺഗ്രസ്സ് അതിനോട് യോജിച്ച് നിയമം പാസ്സാക്കിയാൽ ആയിരക്കണക്കിന് പുതിയ ജോലികൾ കണ്ടെത്തും. വർഷത്തിൽ നാലായിരം ശിശുമരണങ്ങൾ ഒഴിവാകും. ഓരോ വർഷവും ലക്ഷക്കണക്കിനു രോഗികൾക്ക് ആസ്മായുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. 75 ബില്ല്യൻ ഡോളറിന്റെ ബിസിനസ് ഒരു വർഷം നടപ്പാകും. ഇന്ന് ഓയിൽ ആൻഡ്‌ കമ്പനികൾ ബില്ല്യൻ കണക്കിന് നികുതിയിളവ് നേടുന്നുണ്ട്. പുതിയതായ ഹിലാരിയുടെ ഊർജനയത്തിൽ അത്തരത്തിലുള്ള നികുതിയിളവ് നിറുത്തലാക്കി സോളാർ, ഫോസ്സിൽ മുതലായ ഊർജത്തിനായി മുതൽ മുടക്കും. 'അമേരിക്കയിലെ ഓരോ കുടുംബവും ഓരോ കുഞ്ഞും ശുദ്ധമായ വായു ശ്വസിക്കണം. നല്ല വെള്ളം കുടിക്കണം. ആരോഗ്യപരമായ പരീസ്ഥിതിയിൽ ജീവിക്കണം. അത് നീതിയാണ്. സാമൂഹിക പ്രശ്നവും പൌരന്റെ അവകാശവുമാണ്. താൻ പ്രസിഡന്റെന്ന നിലയിൽ അത് ദേശീയ മുൻഗണനയായും കണക്കാക്കുമെന്നും' ഹിലാരി തറപ്പിച്ചു പറയുന്നു.


'സോഷ്യൽ സെക്യൂരിറ്റിയും മെഡിക്കെയറും നിലനിർത്തുകയും അതിനെ ശക്തിപ്പെടുത്തുകയും വേണമെന്ന്' ഹിലാരി വിശ്വസിക്കുന്നു. മെഡിക്കെയറും സോഷ്യൽ സെക്യൂരിറ്റിയും പ്രൈവറ്റാക്കി അതിന്റെ മൂല്യം ഇല്ലാതാക്കാൻ റിപ്പബ്ലിക്കൻകാർ ശ്രമിക്കുന്നത് അവർ ശക്തമായി എതിർക്കുന്നു. മെഡിക്കേയർ ലഭിക്കുന്നവർക്ക് മരുന്നുകളുടെ വില കുറയ്ക്കാനും ശ്രമിക്കും. രോഗ ബാധിതരായവർക്കും വിധവകൾക്കും കൂടുതൽ ഗുണപ്രദമായ സുരക്ഷാ പദ്ധതികൾ ഹിലാരിയുടെ ഭരണ കാലങ്ങളിൽ ആസൂത്രണം ചെയ്യുമെന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.'ഒബാമാ കെയർ' അതിന്റെ ആന്തരിക ചൈതന്യത്തിൽ തന്നെ നിലനിർത്തും.


അമേരിക്കയുടെ നീതിന്യായ വ്യവസ്ഥ താറുമാറാണെന്നും ഹിലാരി  വിശ്വസിക്കുന്നു. നിയമ വ്യവസ്ഥ കറുത്തവരോട് നീതി പുലർത്തുന്നില്ലായെന്നതും പരമ സത്യമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലേറ്റവും കൂടുതൽ ജനം ജയിലിൽ കിടക്കുന്നത് അമേരിക്കയിലാണ്. ആഫ്രിക്കൻ അമേരിക്കൻ ജനതയോട് കുറ്റകൃത്യ കാര്യങ്ങളിൽ പോലീസുകാർ നീതി കാണിക്കാറില്ല. അവരുടെ മേൽ കുറ്റാരോപണങ്ങൾ നടത്തി കൂടുതൽകാലം ജയിൽ ശിക്ഷ നല്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങളാണ് നാളിതുവരെ നാം കണ്ടത്. കറുത്തവരെങ്കിൽ കർശനമായ നിയമ നടപടികളെടുക്കാനും നിയമ പാലകർ ശ്രമിക്കുന്നു. അതേ കുറ്റങ്ങൾക്ക് വെളുത്തവരായവർ ജയിൽ ശിക്ഷയിൽനിന്നു രക്ഷപെടുകയും ചെയ്യുന്നു. വാക്കുകളെക്കാളും പ്രവർത്തികളിൽ നാം കാണിച്ചു കൊടുക്കണമെന്നും നീതിയും സത്യവും  നമുക്കുണ്ടായിരിക്കണമെന്നും സാമ്പത്തിക അവസരങ്ങൾ തുല്യമായി എല്ലാവർക്കും നല്കണമെന്നും ഹിലാരി ആഗ്രഹിക്കുന്നു.


'അമേരിക്കയിലുള്ള എല്ലാ ജനവിഭാഗത്തിനും ഒരുപോലെ അവസരങ്ങൾ നല്കുമെന്നും ബലഹീനരും വികലാംഗരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവർക്ക് അവരുടെ അഭിരുചിയനുസരിച്ചുള്ള തൊഴിലവസരങ്ങൾക്ക് മുൻഗണന നല്കുകയും ചെയ്യുമെന്നും' ഹിലാരിയുടെ ചിന്തകളിലുണ്ട്.  'ബന്ധു ജനങ്ങളെയോ കുടുംബത്തിലുള്ള പ്രായമായവരെയോ നോക്കുന്നവർക്ക് നികുതിയിളവ് നല്കും. മില്ല്യൻ കണക്കിനു ജനവിഭാഗങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കും.  ശാരീരിക വൈകല്യമുള്ളവർക്കായുള്ള ഡിസബിലിറ്റി നിയമം കൊണ്ട് മാറ്റങ്ങൾ പലതും നാം നേടിയിട്ടുണ്ട്. വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ എല്ലാ അമേരിക്കക്കാർക്കും ലഭിച്ചു. അവർക്ക് സൗജന്യമായ ഗതാഗത സൌകര്യങ്ങളുണ്ട്. കെട്ടിടത്തിൽ കയറാനും സഹായം ലഭിക്കുന്നു. അവശതയുടെ പേരിൽ ജോലി നിഷേധിക്കുന്നതും നിയമ വിരുദ്ധമാണ്.  നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അക്ഷരം പ്രതി പ്രായോഗിക തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കും. എല്ലാ അമേരിക്കക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കാൻ സംവിധാനങ്ങളുമുണ്ടാക്കും.'


ഹിലാരിയുടെ ആരംഭം മുതലുള്ള പ്രവർത്തന മേഖലകൾ കൂടുതലായും സമൂഹത്തിലെ ബലഹീനരും ദുർബലരുമായ ജനങ്ങൾക്കു വേണ്ടിയായിരുന്നു. അവരുടെ ആദ്യത്തെ ജോലി കുട്ടികളുടെ സംരഷണമായിരുന്നു. കുട്ടികളുള്ള വീടുകൾ സന്ദർശിക്കുകയെന്നതും അവരുടെ സാമൂഹിക ക്ഷേമാന്വേഷണങ്ങൾ ആരായുകയെന്നുള്ളതും തൊഴിലിന്റെ ഭാഗമായിരുന്നു. എന്തുകൊണ്ട് അവർ സ്കൂളിൽ പോവുന്നില്ലായെന്ന് വാതിലുകൾ തോറും മുട്ടി അന്വേഷിക്കുമായിരുന്നു. മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാത്തത് ബലഹീനരായ കുട്ടികൾക്കുള്ള സൌകര്യങ്ങൾ സ്കൂളധികാരികൾ നല്കാത്തതുകൊണ്ടെന്നും അവർ മനസിലാക്കി. സെനറ്ററായിരുന്ന കാലയളവുകളിൽ തെളിവുകൾ അവർ കോൺഗ്രസിൽ കൊണ്ടുവരുകയും അവശതയനുഭവിക്കുന്നവർക്കായി നിയമങ്ങൾ പാസാക്കാനുള്ള പഴുതുകൾ സൃഷ്ടിക്കുകയും ചെയ്തു. നിയമങ്ങളുണ്ടെങ്കിലും അവശരായ ജനവിഭാഗത്തിനു  കഴിവനുസരിച്ചുള്ള ജോലി നിഷേധിക്കുന്നതും ഒരു യാഥാർത്ഥ്യമാണ്. ഹിലാരിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ അത്തരക്കാരെ സഹായിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.


തോക്കുകൾക്ക് നിയന്ത്രണമാവശ്യമെന്നും അത് നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും ഹിലാരി വിശ്വസിക്കുന്നു. തോക്കുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി തന്റെ പ്രസിഡന്റ് കാലം പ്രയോജനപ്പെടുത്തുമെന്ന് വാഗ്ദാനവും ചെയ്യുന്നു.  'തോക്കുകൾക്ക് ലൈസന്സ് നൽകുന്നതിനു മുമ്പായി ഒരുവന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി സമഗ്രമായ പരിശോധനകൾ നടത്തുമെന്നും' അവർ പറയുന്നു.  അവർ തുടരുന്നു, "നിയമത്തിൽനിന്നു രക്ഷപ്പെടാനുള്ള ഇന്നത്തെ അപകടകരമായ പഴുതുകൾ അടയ്ക്കും. ഉത്തരവാദിത്വമില്ലാതെ തോക്കു കച്ചവടം നടത്തുന്നവരുടെ പേരിലും നിർമ്മിക്കുന്നവരുടെ പേരിലും നടപടികളെടുക്കും. ഭീകരരിൽ നിന്നും കുറ്റവാളികളിൽ നിന്നും മാനസിക വിഭ്രാന്തിയുള്ളവരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കും. വെടിവെപ്പിനു പിന്നാലെ വെടിവെപ്പു കഴിഞ്ഞിട്ടും നാം നിശബ്ദരായിരിക്കുന്നു. എന്തുകൊണ്ട് നടപടികൾ എടുക്കുന്നില്ലായെന്നതിലും  വിസ്മയമുളവാക്കുന്നു. എത്രയെത്ര മനുഷ്യർ കൊല്ലപ്പെടുന്നു. അവർ ബൈബിൾ പഠനത്തിനു പോയവരായിക്കാം, സിനിമാ കാണാനോ സ്വന്തം തൊഴിലുകൾ ചെയ്യുന്ന സമയമോ ആയിരിക്കാം. " അനേകർ തോക്കുകൾ കൈവശം വെക്കുന്നുണ്ടെങ്കിലും അതുമൂലം ആയിരക്കണക്കിനു അമേരിക്കൻ കുടുംബങ്ങൾ കഷ്ടപ്പെടുന്നു. തോക്കുമൂലം ഓരോ വർഷവും 33000 അമേരിക്കക്കാർ കൊല്ലപ്പെടുന്നുണ്ട്.


 നീതിയിലധിഷ്ടിതമായ  ഒരു കുടിയേറ്റ നിയമം നടപ്പാക്കാൻ ഹിലാരി ആഗ്രഹിക്കുന്നു.  രാഷ്ട്രത്തിന്റെ അടിസ്ഥാന തുടക്കം മുതൽ കുടിയേറ്റക്കാരും അവരുടെ തലമുറകളും ഈ രാജ്യത്തിന് അനേക സംഭാവനകൾ നല്കിക്കൊണ്ടിരിക്കുകയും രാജ്യത്തെ ഭദ്രമാക്കുകയും ചെയ്തിരുന്നു. അവർ മുഖേന സാമ്പത്തിക വളർച്ചയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളും കുടിയേറ്റ ജനതയുടെ സംഭാവനകളാണ്.  കുടിയേറ്റക്കാരും അവരുടെ മക്കളും വിദേശത്തും രാജ്യത്തിനുള്ളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. അമേരിക്കയെന്ന രാജ്യം പടുത്തുയർത്തിയത് അവരുടെ രക്തം ചീന്തിയുള്ള അദ്ധ്വാനം കൊണ്ടും വിയർപ്പിന്റെ ഫലം കൊണ്ടുമായിരുന്നു. അവർ വളരെ മിതമായ വേതനം സ്വീകരിച്ചുകൊണ്ട് ഈ രാജ്യത്തിനായി സ്വന്തം ജീവിതം പണയം വെച്ചു. രാജ്യം അവർക്ക് ആവശ്യത്തിനു വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും നല്കിയില്ല. അവർക്കുമുമ്പെ ഈ രാജ്യത്തു വന്നവരുടെ അവഹേളനവും വിവേചനവും അനുഭവിച്ചിരുന്നു. ശരിയായ ഡോക്കുമെന്റില്ലാതെ മില്ല്യൻ  കണക്കിനു കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. അവരും  ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയോട് അലിഞ്ഞു ചേർന്നവരാണ്. അനധികൃതമായി ശരിയായ രേഖകളില്ലാതെ  ജീവിക്കുന്ന അവരെ രാജ്യത്തിൽനിന്നും പുറത്താക്കുമെന്ന ഭയത്തിൽ ജീവിക്കുന്നു. അവരുടെ കുടുംബങ്ങളിൽ നിന്നു വേർപെടുമെന്നും ഭയപ്പെടുന്നു. അനധികൃതമാണെങ്കിലും അമേരിക്കയിൽ താമസിക്കുന്ന ഓരോരുത്തർക്കും അവസരങ്ങൾ നൽകണമെന്ന് ഹിലാരി ചിന്തിക്കുന്നു. കുടുംബത്തിന്റെ നിലനില്പ്പിനായി കഠിനമായി തൊഴിൽ ചെയ്യുന്നവരെയും അനേക കാലം ഈ രാജ്യത്ത് ജീവിച്ച് നിയമത്തെ അനുസരിക്കുന്നവരെയും കുടുംബങ്ങളായി താമസിക്കാൻ അനുവദിക്കുമെന്ന് ഹിലാരി പറയുന്നു.


നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർക്കായി ഹിലാരിയുടെ സന്ദേശമിങ്ങനെ,   "മനുഷ്യത്വപരമായ ഒരു കുടിയേറ്റ സമ്പ്രദായം ഞാൻ പ്രസിഡണ്ടാകുന്ന വേളകളിൽ ഈ രാജ്യത്ത് നടപ്പാക്കും. ഇവിടെ പഠിച്ചു വളർന്ന കുട്ടികൾക്കു ഗ്രീൻ കാർഡ് നല്കും. മില്ല്യൻ കണക്കിന് ജനങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ഈ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കും."







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...