Tuesday, June 21, 2016

മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും




By ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും ആദരിക്കുന്ന മദർ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജനിച്ചു. അടുത്ത ദിവസം തന്നെ മാമ്മോദീസ്സാ ലഭിക്കുകയും 'ആഗ്നസ്' എന്ന നാമം നൽകുകയും ചെയ്തു. അവരുടെ മാതാപിതാക്കൾ 'നിക്കോളാ ബൊജാക്സിനും' 'ഡ്രൻഡോഫിലെ 'യുമായിരുന്നു. പിതാവ്, നിക്കോളാ കെട്ടിട നിർമ്മാണ കോൺട്രാക്റ്ററും മെഡിസിനും വൈദ്യോപകരണങ്ങൾ വിൽക്കുന്ന ഒരു വ്യവസായിയുമായിരുന്നു. കുടുംബം മൊത്തമായും  അൽബേനിയൻ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസികളും പള്ളി പ്രവർത്തനങ്ങളിൽ തല്പരരുമായിരുന്നു. കുടുംബത്തിലെ നിത്യവുമുണ്ടായിരുന്ന ഭക്തി നിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ ബാലികയായിരുന്ന ആഗ്നസിന് ആത്മീയ വെളിച്ചം നൽകിക്കൊണ്ടിരുന്നു. ആഗ്നസിന്റെ പിതാവിന് പള്ളി പ്രവർത്തനം കൂടാതെ രാഷ്ട്രീയവുമുണ്ടായിരുന്നു.


1919-ൽ ആഗ്നസിനു എട്ടു വയസു പ്രായമുണ്ടായിരുന്നപ്പോൾ അവരുടെ പിതാവ്, നിക്കോളാ ഏതോ അസുഖം ബാധിച്ചു മരിച്ചു പോയി. മരണകാരണം എന്തെന്ന് ആർക്കും അറിഞ്ഞു കൂടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ വിഷം കൊടുത്തുവെന്നും പറയുന്നു. പിതാവിന്റെ മരണശേഷം ആഗ്നസ് അമ്മയുടെ (ഡ്രൻഡോഫിലെ) പരിലാളനയിൽ വളർന്നു. 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവിതത്തിൽ മുൻഗണന നൽകണമെന്ന' അമ്മയുടെ ഉപദേശം ആഗ്നസിൽ പ്രത്യേകമായ ആവേശം പകർന്നിരുന്നു. സ്വന്തം അമ്മയുടെ വിശ്രമമില്ലാത്ത പരോപകാര പ്രവർത്തികൾ ആ ബാലികയുടെ  ജീവിതത്തിലെ വഴിത്തിരുവുകളായി മാറി.  അമ്മയെ എന്നും  സ്വന്തം ജീവിതത്തിൽ മാതൃകയാക്കുവാനും  ശ്രമിച്ചിരുന്നു.


കന്യാസ്ത്രികൾ നടത്തിയിരുന്ന ഒരു കോൺവെന്റ് സ്‌കൂളിലായിരുന്നു ;ആഗ്നസ്‌' പ്രൈമറി  വിദ്യാഭ്യാസം നടത്തിയിരുന്നത്. പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസം സർക്കാർ സ്‌കൂളിലും.  കുഞ്ഞായിരുന്നപ്പോൾ മുതൽ സ്വരമാധുരിയിൽ പാടിക്കൊണ്ടിരുന്ന നല്ലയൊരു പാട്ടുകാരിയായിരുന്നു. ഒരു കുഞ്ഞു മാലാഖയെപ്പോലെ ആഗ്നസെന്ന കുട്ടി ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾക്ക് നേതൃത്വവും  കൊടുത്തിരുന്നു. 1928-ൽ പതിനെട്ടാം വയസിൽ കന്യാസ്ത്രി മഠത്തിൽ ചേർന്നു. മഠത്തിൽ ആതുരസേവനം ചെയ്യുന്ന ഒരു സഹോദരിയാകണമെന്ന അഭിലാഷമൊഴിച്ച് ജീവിതത്തിലെ മറ്റു തുറകളിൽ പ്രവർത്തിക്കാനുള്ള അതിമോഹങ്ങളൊന്നും ആ സഹോദരിയിലുണ്ടായിരുന്നില്ല. അയർലണ്ടിൽ ഡ്യുബ്ലിനിലുള്ള 'സ്റ്റേഴ്സ് ഓഫ് ലൊറേറ്റോ മഠത്തിൽ' അർത്ഥിനിയായി സന്യസ്ത ജീവിതമാരംഭിച്ചു. അവിടെ നിന്നായിരുന്നു സിസ്റ്റർ മേരി തെരേസായെന്ന പേര് സ്വീകരിച്ചത്.


മഠത്തിൽ ചേർന്ന് ഒരു വർഷത്തിനുശേഷം ഇൻഡ്യയിലുള്ള ഡാർജലിങ്ങിൽ നോവീഷ്യത്തിനായി താമസമാക്കി. പിന്നീട്  പ്രാഥമിക വൃത വാഗ്ദാനത്തിനു ശേഷം കൽക്കട്ടായിൽ വന്നു. അവിടെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പെൺക്കുട്ടികളെ പഠിപ്പിക്കുന്ന ജോലിയാരംഭിച്ചു. ബംഗാളി കുടുംബങ്ങളിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ലോറോട്ടോ സിസ്റ്റേഴ്സ്  ആ സ്‌കൂൾ നടത്തിയിരുന്നു. സിസ്റ്റർ തെരേസാ ഹിന്ദിയും ബംഗാളിയും നല്ലവണ്ണം പഠിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും കുട്ടികളെ പഠിപ്പിച്ചിരുന്നു. 1937-ൽ അവസാനത്തെ വ്രതം പൂർത്തിയാക്കിയ ശേഷം മദർ തെരേസായെന്ന നാമം തെരഞ്ഞെടുത്തു. 1944 വരെ അവർ സെന്റ് മേരീസിൽ പഠിപ്പിച്ച ശേഷം ആ സ്‌കൂളിന്റെ പ്രിൻസിപ്പാളായി ചുമതലയെടുത്തു.


1950-ൽ കൽക്കട്ടായിൽ ആദ്യത്തെ മിഷ്യനറി ഓഫ് ചാരിറ്റീസ് ഭവനം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അതിനുശേഷം നൂറു കണക്കിന് ശാഖകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. മിഷ്യൻ പ്രവർത്തനം വിപുലമായപ്പോൾ കോടിക്കണക്കിന് വിദേശ ഡോളറുകൾ അവരുടെ സ്ഥാപനത്തിലേക്ക് ഒഴുകാൻ തുടങ്ങി. തത്ത്വത്തിൽ ഈ പണം മുഴുവൻ പാവങ്ങളെ സഹായിക്കുകയെന്നതല്ലായിരുന്നു.


മദർ തെരേസായെ ചരിത്രം വിശേഷിപ്പിച്ചിരിക്കുന്നത് നിസ്വാർത്ഥ സേവന നിരതയായിരുന്ന ഒരു സന്യാസിനിയെന്നാണ്. പരക്ഷേമകാംക്ഷയുടെ പ്രതിബിംബമായി അവരെ ചിത്രീകരിച്ചിരിക്കുന്നു.  ജീവിതകാലം മുഴുവൻ പാവങ്ങൾക്കായി പ്രവർത്തിച്ചുവെന്നു പുസ്തകത്താളുകൾ നിറയെ എഴുതിയും വെച്ചിട്ടുണ്ട്. മദർ തെരേസ എന്ന പേരിന്റെ ചുരുക്കം നന്മയുടെ ഉറവിടമെന്നാണ്. കരുണയും ഹൃദയ വിശാലതയും നിസ്വാർഥതയും ആ മഹനീയ നാമത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതായി കാണാം. എന്നാൽ ദൗർഭാഗ്യവശാൽ യഥാർഥ മദർ തെരേസായ്ക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു.  ചിന്തകരുടെ ദൃഷ്ടിയിൽ അവരുടെ മനസ്‌ വക്രത നിറഞ്ഞതായിരുന്നു. സത്യത്തിനു വിരുദ്ധമായി മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത തെരേസായെ സ്തുതി പാടുവാൻ ചുറ്റും നൂറു കണക്കിന് ജനവുമുണ്ടായിരുന്നു.


മദർ തെരേസായെ വിശുദ്ധയായി മാർപ്പാപ്പാ ഈ വരുന്ന 2016 സെപ്റ്റംബറിൽ ഉയർത്തുന്നതിൽ വിവാദങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പൊന്തി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രിട്ടനിൽ താമസിക്കുന്ന എഴുത്തുകാരനായ ഡോ.അരുൺ ചാറ്റർജി എഴുതിയ ഗ്രന്ഥത്തിൽ തെരേസായുടെ വിശുദ്ധ പദവിയേയും നോബൽ സമ്മാന പുരസ്‌ക്കാരത്തെയും ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ 'സിറ്റി ഓഫ് ജോയി'യിൽ മദർ തെരേസായെ വിമര്‍ശനവിഷയകമായി നിരൂപിച്ചിരിക്കുന്നതു കാണാം. പുസ്തകം ബെസ്റ്റ് സെല്ലറായി യൂറോപ്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു. നോബൽ സമ്മാനം മദർ തെരസായ്ക്ക് കൊടുത്തതും സത്യത്തിൽ മായം കലർത്തിയാണെന്ന് ചാറ്റർജി പറയുന്നു. നോബൽ കമ്മറ്റിയിൽ സ്വാധീനത്തിന്റെ പുറത്താണ് അത്തരം ഒരു പുരസ്ക്കാരം നൽകിയത്. അർഹപ്പെട്ടവർ പലരും ഉണ്ടായിട്ടും നോബൽ കമ്മിറ്റി അവരുടെ പേരുകൾ പരിഗണിച്ചില്ലെന്നും വിവരിക്കുന്നുണ്ട്. മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനത്തെപ്പറ്റിയും പാവങ്ങളെ സഹായിക്കുന്നതിനെപ്പറ്റിയും ലോകത്തെ തെറ്റി ധരിപ്പിച്ചിരുന്ന വിവരങ്ങൾ ചാറ്റർജി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.


ഡോ.അരുൺ ചാറ്റർജി മദർ തെരേസായുടെ ഭവനത്തിൽ കുറച്ചുകാലം താമസിച്ച് തെരേസായുടെ ഓർഡറിനെപ്പറ്റിയും തെരേസായുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും നിരീക്ഷിച്ചിരുന്നു. 1994-ൽ പത്രപ്രവർത്തകരായ ക്രിസ്റ്റഫർ ഹിച്ചൻസും താരിക്ക്  ആലിയും പങ്കാളികളായിക്കൊണ്ട് ശ്രീ ചാറ്റർജി എഴുതിയ 'ഹെല്സ് ഏഞ്ചൽസ്‌' എന്ന പുസ്തകം ഒരു ഡോക്കുമെന്ററി ഫിലിമാക്കിയിരുന്നു. ബി.ബി.സിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. പിറ്റേ വർഷം ക്രിസ്റ്റഫർ ഹിച്ചൻസ് തെരേസായുടെ മിഷ്യനറി പ്രവർത്തനങ്ങളെ സമഗ്രമായി വിമർശിച്ചുകൊണ്ടു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഉള്ളടക്കവും ബി.ബി.സി ഡോക്കുമെന്ററിൽ ദൃശ്യമായിരുന്ന തെരേസായെപ്പറ്റിയുള്ള കുറ്റാരോപണങ്ങളുടെ ആവർത്തനം തന്നെയായിരുന്നു. അങ്ങനെ തെരേസായുടെ പൊള്ളയായ പ്രവർത്തനങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ലോകത്തെയറിയിക്കാൻ ചാറ്റർജിയ്ക്കും ഹിച്ചിൻസിനും കഴിഞ്ഞു. അവരുടെ ബൗദ്ധിക കൃതികൾ അതിന് സഹായകമാവുകയും ചെയ്തു.


തെരേസായുടെ  ആതുര സേവനത്തിന്റെ ഗുണങ്ങൾ നൂറു കണക്കിന് ദരിദ്രർക്ക് ലഭിക്കുന്നുണ്ടെന്നതും ശരിതന്നെ.  1998-ൽ കൽക്കട്ടായിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു സംഘടനകളുടെ സ്ഥിതി വിവര കണക്കുകൾ എടുത്തപ്പോൾ മദർ തെരേസായുടെ സംഘടന അതിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. അവരുടെ മിഷ്യനറി ഓഫ് ചാരിറ്റി മുന്നൂറിൽപ്പരം ദരിദരർക്ക് ഭക്ഷണം നൽകുമ്പോൾ അസ്സംബ്ലി ഓഫ് ഗോഡ് ചാരിറ്റി അതേ സമയം ദിവസം 18000 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ടായിരുന്നു. തെരേസായുടെ പ്രവർത്തനങ്ങൾ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നു ഇതിൽ നിന്നും വ്യക്തമാണ്.


മദർ തെരേസായോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു  രോഗിയുടെ ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്നത് വത്തിക്കാൻ  സ്ഥിതികരിച്ചിരുന്നു. തെരേസായെ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്താൻ  തീരുമാനിച്ചത്‌ ഈ അത്ഭുതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ  അസുഖം ഭേദമായത് അത്ഭുതം കൊണ്ടല്ല മറിച്ച് മെഡിക്കൽ ചീകത്സ കൊണ്ടെന്ന് രോഗി അവകാശപ്പെട്ടു.  വിശുദ്ധ പദവിയിലെത്തുന്നതിനു മുമ്പ് ഒരാളിന്റെ അത്ഭുതം സ്ഥിതികരിച്ചശേഷം നിരസിക്കുന്ന വാർത്ത വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. കൽക്കട്ടായിൽനിന്നു അഞ്ഞൂറു മൈലുകൾക്കപ്പുറമുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 'മോനിക്കാ ബെസറാ' എന്ന സ്ത്രീയുടെ സാക്ഷി പത്രമനുസരിച്ചായിരുന്നു തെരേസായെ വിശുദ്ധയാക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. 1998 സെപ്റ്റംബർ ആറാംതീയതി മദർ തെരേസായുടെ ചരമ വാർഷിക ദിനത്തിൽ രണ്ടു കന്യാസ്ത്രികളുടെ നിത്യേനയുള്ള പ്രാർത്ഥനാഫലമായി ബസ്റായുടെ പടർന്നു പിടിച്ചിരുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ചു. മദറിന്റെ മരിച്ച ശരീരത്തിൽ സ്പർശിച്ച രണ്ടു കാശു രൂപങ്ങൾ രോഗിയിൽ അണിയിച്ചായിരുന്നു പ്രാർത്ഥനകൾ നടത്തിയിരുന്നത്. എന്നാൽ 2003 ഒക്ടോബർ പത്തൊമ്പതാം തിയതി തെരേസായെ  ദൈവദാസിയെന്ന് വിളിച്ചശേഷം തെരേസായുടെ അത്ഭുതത്തെ ബസറാ നിഷേധിച്ചു. രോഗം ഭേദപ്പെടാൻ മെഡിക്കൽ ശുശ്രുഷയാണ് കാരണമെന്ന് അവർ പ്രഖ്യാപിച്ചു. വത്തിക്കാന്റെ തെരേസായുടെ വിശുദ്ധയെന്ന സ്ഥിതികരണം പാളി പോയി. അത്തരം സാഹചര്യത്തിൽ തെരേസായുടെ മറ്റൊരു പുതിയ അത്ഭുദം കണ്ടു പിടിക്കുന്നതിനായി ശ്രമിക്കണമെന്ന്  വിശുദ്ധീകരണ ചുമതലകൾ വഹിക്കുന്ന  ഫാദർ  ബ്രയൻ കൊലോടിചുക് അഭിപ്രായപ്പെടുകയുണ്ടായി.


കൽക്കട്ടായിൽ നടന്ന അത്ഭുതമെന്നു പറയുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടത് മെഡിക്കൽ ശുശ്രുഷകൾകൊണ്ടെന്ന് ഡോക്ടർമാരും ഹോസ്പിറ്റലും അവകാശപ്പെട്ടിട്ടും വകവെക്കാതെ തെരേസായെ പുണ്യവതിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണുണ്ടായത്. പിന്നീടുള്ള നടപടികൾ രഹസ്യമായിരുന്നു. മദർ തെരേസായെ 2016 സെപ്റ്റമ്പറിൽ വിശുദ്ധയെന്ന് വിളിക്കുമെന്ന് 2015 ഡിസംബറിൽ വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ അത്ഭുതവും തെളിഞ്ഞുവെന്നായിരുന്നു വാദം. ഒരു ബ്രസീലിയൻ മനുഷ്യന്റെ ക്യാൻസർ മദർ തെരേസായോട് അയാളുടെ ഭാര്യ പ്രാർതഥിച്ചതു കൊണ്ടു ഭേദമായിയെന്നായിരുന്നു രണ്ടാമത്തെ അത്ഭുതം.  2008-ൽ ക്യാൻസർ രോഗം ഭേദപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ വിശുദ്ധയാകുന്ന അവസാന നിമിഷം വരെ ലോകത്തോട് പറയാതെ പരമരഹസ്യമായി വത്തിക്കാൻ  സൂക്ഷിക്കുന്നു. തെരേസായുടെ ആദ്യത്തെ അത്ഭുതത്തിൽ വന്നുപോയ പാളീച്ചകളും തെറ്റുകളും  ആവർത്തിക്കാൻ വത്തിക്കാൻ താല്പര്യപ്പെടുന്നില്ല.


ഒരുവന്റെ മതം നോക്കാതെ, ആഗ്രഹങ്ങൾ ചോദിക്കാതെ മദർ തെരേസായും സഹോദരികളും മരിക്കാൻ പോകുന്നവരെ രഹസ്യമായി ക്രിസ്ത്യാനികളായി മാമ്മോദീസാ  നല്കുമായിരുന്നുവെന്നു അവിടെ നിന്നു പിരിഞ്ഞുപോയ 'സൂസൻ ഷീൽഡേ'യെന്നു പേരുള്ള ഒരു കന്യാസ്ത്രി എഴുതിയ പുസ്തകത്തിലുണ്ട്. മരിക്കാൻ പോവുന്നവരോട് സ്വർഗത്തിൽ പോകാനുള്ള ടിക്കറ്റ് വേണമോയെന്നും അവിടുത്തെ കന്യാസ്ത്രികൾ ചോദിക്കുമായിരുന്നു. നിശബ്ദമായിരിക്കുന്നവരുടെ തലയിൽ വെള്ളമൊഴിച്ച് തല തോർത്തുന്നതായി കാഴ്ചക്കാർക്ക് തോന്നുമെങ്കിലും അവരെയവിടെ പ്രാർത്ഥനകൾ സഹിതം മാമ്മോദീസാ മുക്കി മത പരിവർത്തനം ചെയ്തിരുന്നുവെന്നും സൂസൻ ഷീൽഡേ എഴുതിയ പുസ്തകത്തിലുണ്ട്. ഹിന്ദുക്കളെയും മുസ്ലിമുകളെയും മാമ്മോദീസാ മുക്കിയെന്ന് പുറംലോകം അറിയുകയുമില്ലായിരുന്നു. രോഗികൾക്ക് മാമ്മോദീസാ എന്തെന്നുള്ള വിവരങ്ങളും നൽകിയിരുന്നില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നുമില്ല.


1981-ൽ തെരേസാ ഹെയ്റ്റിയിലെ പരമോന്നത അവാർഡായ ലീജിയൻ ഓഫ് ഹോണർ സ്വീകരിക്കാൻ ആ രാജ്യത്തു വന്നെത്തി. അക്കാലങ്ങളിൽ അവിടം ഭരിച്ചിരുന്നത് 'ജീൻ ക്ളോഡ് ഡുവാലിയർ'  എന്ന ക്രൂരനായ ഏകാധിപതിയായിരുന്നു. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തുനിന്നും മില്യൻ  കണക്കിന് ഡോളർ മോഷ്ടിച്ചതിന് അയാളെ പിന്നീട് സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അയാളെ വാനോളം പുകഴ്ത്താനും തെരേസാ മറന്നില്ല. അസത്യത്തിനെതിരായ യേശുവിന്റെ മാനവിക തത്ത്വങ്ങളെ മാനിക്കാതെ തെരേസാ ഇത്തരം കള്ളനും കൊള്ളക്കാരനും ഏകാധിപതിയ്ക്കും കൂട്ടുനിന്നതും ക്രൈസ്തവ ധർമ്മമായിരുന്നില്ല. 1989 ആഗസ്റ്റിൽ അവർ അൽബേനിയ സന്ദർശിച്ചിരുന്നു. അന്നവരെ സ്വീകരിച്ചത് 'എൻവർ ഹോക്‌സാ'യുടെ വിധവ 'നെക്സ്മിജേയ്' ആയിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ കൊന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോക്‌സായുടെ ശവകുടീരത്തിൽ, തെരേസാ പുഷ്പങ്ങൾ അർപ്പിക്കുകയുമുണ്ടായി. കൊല ചെയ്യപ്പെട്ടവരിൽ  കന്യാസ്ത്രികളും പുരോഹിതരുമുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റിയോ കമ്മ്യുണിസ്റ്റ് ഭീകരതകളെ സംബന്ധിച്ചോ മതപീഡനങ്ങളെ വിലയിരുത്തിയോ തെരേസാ സംസാരിച്ചില്ല.


മിഷ്യണറിയെന്ന നിലയിൽ തെരേസാ അൽബേനിയായിലെ  ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി 'എൻവർ ഹോക്‌സായെ'  പിന്താങ്ങിയത് ക്രിസ്റ്റഫർ ഹിച്ചിൻസ് എഴുതിയ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്നാലും ഓരോരുത്തരുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായങ്ങൾ അതാതു  കാലത്തു ഭരിക്കുന്നവരുടെ വികാരങ്ങൾക്കനുസൃതമായി പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തെരേസായെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. അവരുടെ മരണ സമയം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മിഷണറി ഓഫ് ചാരിറ്റിയുടെ മഠങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അവർ ബ്രിട്ടീഷ് പ്രസിദ്ധീകരണ പ്രസാധകനായിരുന്ന റോബർട്ട്  മാക്‌സ്‌വെല്ലിൽ നിന്നു പണം സ്വീകരിക്കുമായിരുന്നു. മാക്‌സ്‌വെൽ 450 മില്യൻ  ബ്രിട്ടീഷ് ഫൗണ്ട് തൊഴിലാളികളുടെ പെൻഷൻ ഫണ്ടിൽ നിന്നും അപഹരിച്ച് കുറ്റാരോപണ വിധേയനായി കുപ്രസിദ്ധനായിരുന്ന കാലവുമായിരുന്നു. ചാറൽസ് കെറ്റിങ്ങിൽനിന്നും അവർ പണം സ്വീകരിച്ചതിൽ വിമർശനങ്ങളുണ്ടായിരുന്നു. കേറ്റിങ് സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നടത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിച്ച വ്യക്തിയാണ്. അയാൾ മില്യൻ  കണക്കിന് ഡോളർ മദർ തെരസായ്ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്. മദർ തെരേസാ അമേരിക്കാ സന്ദർശിക്കുന്ന വേളകളിൽ അവർക്കു യാത്ര ചെയ്യാൻ കേറ്റിങ് തന്റെ പ്രൈവറ്റ് ജെറ്റ് വിമാനം കൊടുക്കുമായിരുന്നു. അഴിമതിക്കാരനായ കേറ്റിങ്ങിനെ പുകഴ്ത്താനും മദർ തെരേസാ താല്പര്യം കാണിച്ചിരുന്നു.


മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടിൽ തൊണ്ണൂറു ശതമാനവും ചാരിറ്റിയ്ക്കു പകരം മിഷ്യനറി പ്രവർത്തനങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്നു.  ഗയാനായിൽ പ്രവർത്തിക്കുന്ന അവരുടെ സന്യാസിനി സമൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ മതപരിവർത്തനം മാത്രമാണ്. ഫണ്ട് ലഭിക്കുന്നത് ചാരിറ്റിയുടെ പേരിലെന്ന വസ്തുതയും മറച്ചുവെച്ചിരുന്നു. മദർ തെരേസായുടെ സംഘടന ഒരു കൾട്ട് മാത്രമെന്ന് ക്രിസ്റ്റഫർ ഹിച്ചിൻസ് വിവരിച്ചിരിക്കുന്നു. തെരേസായുടെ സമൂഹം കൂടുതൽ ദാരിദ്ര്യം ആഗ്രഹിക്കുന്നതല്ലാതെ ദരിദരരെ സഹായിക്കാറില്ല. സഹനം ദൈവത്തിങ്കലേയ്ക്ക്  അടുപ്പുക്കുമെന്നു പറഞ്ഞുകൊണ്ട് ദുഃഖിതരും രോഗികളുമായവരെ കൂടുതൽ കഷ്ടപ്പാടുകളിലേയ്ക്ക് നയിക്കുമായിരുന്നു.  'പാവങ്ങളെ നിങ്ങൾ സഹനശക്തി പഠിപ്പിക്കുന്നുണ്ടോ'യെന്നുള്ള ഒരു വാർത്താ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു, 'ക്രിസ്തുവിനെപ്പോലെ കഷ്ടാനുഭവങ്ങൾ അവർ സ്വീകരിക്കുമ്പോഴാണ് സഹനത്തിന്റെ മനോഹാരിത ദൃശ്യമാകുന്നത്. ദരിദ്രരുടെ ദുഃഖങ്ങളും സഹനങ്ങളും  ലോകത്തിനും ഗുണപ്രദമായിരിക്കും."


1993-ൽ അവർ രണ്ടരമില്യൻ ഡോളർ വത്തിക്കാനിലേയ്ക്ക് നിക്ഷേപിച്ചുവെന്നു അരൂൺ ചാറ്റർജിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ഈ പണം ഡയാന രാജകുമാരിയിൽ നിന്നും റേഗൻ, ക്ലിന്റൺ, യാസർ അറാഫത് എന്നിവരിൽ നിന്നും ലഭിച്ചതായിരുന്നു. എന്തുകൊണ്ട് അവർ ജീവകാരുണ്യത്തിനായി ലഭിച്ച പണമുപയോഗിച്ച് ഇന്ത്യയിൽ  ആധുനിക രീതിയിലുള്ള ഒരു ഹോസ്പിറ്റൽ പടുത്തുയർത്തുവാൻ ശ്രമിച്ചില്ലായെന്നതും വിമർശകരുടെ ചിന്താഗതിയിലുണ്ട്.


1991-ൽബ്രിട്ടീഷ് മെഡിക്കൽ ജേർണൽ എഡിറ്ററായ റോബിൻ ഫോക്സ് മദർ തെരേസായുടെ കൽക്കട്ടായിലുള്ള രോഗികളുടെ ഭവനം സന്ദർശിച്ചു. രോഗികൾക്ക് കാര്യമായ മെഡിക്കൽ സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്ത, യാതൊരു വൃത്തിയുമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന ദരിദ്രരുടെ  സഹന പീഡനങ്ങളാണ് അവിടെ കണ്ടത്. തെരേസായോടൊപ്പം വസിക്കുന്ന സിസ്റ്റെഴ്‌സിനും വോളന്റീയഴ്സിനും മെഡിക്കൽ സംബന്ധമായി യാതൊരുവിധ അറിവുകളുമുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ അഭാവത്തിൽ രോഗികളുടെ മെഡിക്കൽ തീരുമാനങ്ങൾ എടുത്തിരുന്നതും ഈ സിസ്റ്റേഴ്‌സായിരുന്നു. ശരിയായ ശുശ്രുഷ  ലഭിക്കാതെ അവിടെ രോഗികൾ മരിച്ചു വീഴുന്നുണ്ടായിരുന്നു. പലരും പകർച്ച വ്യാധി പിടിപെട്ടു മരണപ്പെട്ടിരുന്നു. വൃത്തിയില്ലായ്മയും മുറിവുകളും വ്രണവും, വേദന കൊണ്ടുള്ള രോഗികളുടെ ദീനരോദനങ്ങളും അവിടുത്തെ കാഴ്ചകളായിരുന്നു. ക്ഷയം ഉള്ള രോഗികളെ പ്രത്യേകമായി മാറ്റി പാർപ്പിച്ചിരുന്നില്ല. ശുശ്രുഷിക്കുന്നവരുടെ ഭവനത്തിനു പകരം മരിക്കുന്നവരുടെ ഭവനമെന്നായിരുന്നു മദർ തെരേസാ ആ ഭവനത്തെ വിളിച്ചിരുന്നത്. മിഷ്യനറിമാർ ശുശ്രുഷകൾക്കുപരി ഓരോ രോഗിയുടെയും സഹനത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ക്ഷയം ബാധിച്ചവരെയും മറ്റു പകർച്ചവ്യാധിയുള്ളവരെയും രോഗ ബാധിതരല്ലാത്തവർക്കൊപ്പം താമസിപ്പിച്ചിരുന്നു. വൃത്തികേടു നിറഞ്ഞ കാലഹരണപ്പെട്ട മെഡിക്കലുപകരണങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. എച്. ഐ. വി പകർന്ന നീഡിലുകൾ വരെ സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും രോഗികളിൽ ഉപയോഗിക്കുന്നു. ഉപയോഗിച്ച നീഡിലുകൾ പച്ചവെള്ളത്തിലാണ് കഴുകുന്നത്. ചോദ്യം ചെയ്യാൻ പാടില്ലാത്ത അനുസരണ ശീലത്തിന്റെ മറവിൽ എല്ലാം പുറംലോകമറിയാതെ രഹസ്യമായി സൂക്ഷിക്കുന്നു. വേദനയ്ക്കുള്ള മെഡിസിൻ കൊടുക്കാതെ ദൈവത്തിനു കാഴ്ച്ച വെച്ചു സഹിക്കാൻ പറയുമായിരുന്നു. സഹനം ദൈവത്തോട് കൂടുതൽ അടുപ്പിക്കുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും ദൈവത്തിനു കാഴ്ച വെയ്ക്കണമെന്നും‌ അവർ വിശ്വസിച്ചിരുന്നു.


തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന ഡൊണേഷൻ മുഴുവനായി നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ മിഷ്യണറി പ്രസ്ഥാനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. 'സ്‌റ്റേൺ' എന്ന ജർമ്മൻ മാസിക റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർക്കു ലഭിച്ചിരുന്ന ഡൊണേഷനുകളിൽ ഏഴു ശതമാനം പോലും ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു. കിട്ടുന്ന പണത്തിലേറെയും രഹസ്യ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്ന പണം കൂടുതൽ മിഷ്യണറി സ്ഥാപനങ്ങൾ വ്യാപിപ്പിക്കുന്നതിനു വിനിയോഗിച്ചിരുന്നു. തെരേസായുടെ ഭവനത്തിലുള്ളവർക്ക്‌ ഈ പണമുപയോഗിച്ചു ഭക്ഷണംപോലും വാങ്ങിക്കില്ലായിരുന്നുവെന്നും  റിപ്പോർട്ടുണ്ട്. പകരം ആരെങ്കിലും ഓരോ ദിവസവും ഭക്ഷണം അവിടെ ദാനം  ചെയ്യുകയാണ് പതിവ്.


ഒരു പക്ഷെ അവർ നേടിയ സൗഭാഗ്യവും കീർത്തി മുദ്രകളും അനേകം പേരെ നന്മയുടെ വഴിയേ തിരിച്ചേക്കാം. എന്നാൽ അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ നന്മകളധികം നിറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു വർഷം അവരുടെ സ്ഥാപനങ്ങൾ നടത്തുന്നതിന് ഇരുപത്തൊമ്പതു മില്ലിൻ ഡോളർ ബഡ്‌ജറ്റ്‌ ഉണ്ട്. ഇന്ത്യയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി നൂറു കണക്കിന് ജനം മരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ ഭവന രഹിതരായി. അക്കാലങ്ങളിൽ അവർക്കു കിട്ടിയിരുന്ന പണം എവിടെ പോയി? പകരം ദുരിതമനുഭവിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകൾ മാത്രം വാഗ്ദാനം ചെയ്തു.


ജീവിച്ചിരിക്കുന്ന വിശുദ്ധയെന്ന വിശേഷണങ്ങളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ മദർ തെരേസായെ വാഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ലായിരുന്നു.  തെരേസാ ഒരു ഏകാധിപതിയേപ്പോലെ ജീവകാരുണ്യ സ്ഥാപനം നടത്തി വന്നിരുന്നുവെന്ന് അവിടെ സേവനം ചെയ്തവരിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ ബെഡിൽ കെട്ടി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൾട്ട് നേതാവിനെപ്പോലെ ക്രൂരതയുടെ മൂർത്തികരണ ഭാവമായി തെരേസായുടെ പ്രവർത്തനങ്ങൾ അവിടെ തുടർന്നു കൊണ്ടിരുന്നു.ഇംഗ്ളീഷിൽ ഒരു പഴഞ്ചൊല്ലിൽ പറയുംപോലെ ദരിദ്രരായവർക്ക് തെരേസായെപ്പോലെ ഒരു കൂട്ടുകാരിയുണ്ടെങ്കിൽ അവർക്ക് പിന്നീട് കൂടുതൽ ശത്രുക്കളെ ആവശ്യം വരില്ല.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...