Saturday, April 15, 2017

ഗോവധം നിരോധിക്കാം. പക്ഷെ വേദങ്ങളിലെ ചരിത്രം...!



ജോസഫ് പടന്നമാക്കൽ

സനാതനകാലം മുതൽ  ഹിന്ദുമതം പശുവിനെ  ഒരു വിശുദ്ധ മൃഗമായി ആദരിച്ചു വരുന്നു.   ഭക്ത ജനങ്ങൾക്ക് 'പശു' ഒരു ദേവിയും അമ്മയുമാണ്.   തീർച്ചയായും   മതത്തിന്റെ ശ്രീകോവിലിൽനിന്നുമുള്ള ഈ ചിന്താഗതികളെ നാം ആദരിക്കണം. രാഷ്ട്രീയക്കാർ അത്തരം വീക്ഷണങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോഴാണ് മതത്തിലുള്ള  വിശ്വാസങ്ങളുടെ വാസ്‌തവികതയെ ചോദ്യം ചെയ്യേണ്ടി  വരുന്നത്. ഇത്തരം ആചാരങ്ങൾക്ക് ചരിത്രപരമായ ബന്ധമോ നീതികരണമോ ഉണ്ടായിരിക്കില്ല. മതവും രാഷ്ട്രീയവും അനുയായികളെ ചൂഷണം ചെയ്യുന്നതല്ലാതെ അവരുടെ  കപടവിശ്വാസങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ അനുവദിക്കില്ല. ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ചരിത്രകാരനുമായ ഡി.എൻ.ജ്ജാ (D.N.Jh) വേദങ്ങളിലുള്ള വിശുദ്ധ പശുക്കളെപ്പറ്റി നിരൂപണ രൂപേണ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധ ഭീഷണികൾ ഉയർന്നിരുന്നു.  പുരാതന ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുമായിരുന്നുവെന്ന ഗവേഷണങ്ങളാണ് പ്രൊഫസർ ഡി.എൻ. ജജായുടെ ഗ്രന്ഥത്തിലുള്ളത്. ബീഫ് കഴിക്കരുതെന്നുള്ള വിശ്വാസത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചാൽ അത് മതനിന്ദയുമാകും.

ഹിന്ദുക്കൾ പൗരാണിക കാലങ്ങളിൽ മാട്ടിറച്ചി കഴിച്ചിരുന്നുവോ ? ചാതുർ വർണ്യത്തിൽ  തൊട്ടുകൂടാ ജാതികളെന്നും തൊടാവുന്ന ജാതികളെന്നും രണ്ടു വിഭാഗങ്ങളായി മനുഷ്യരെ തരം തിരിച്ചിട്ടുണ്ട്. തൊടാവുന്ന ജാതികളായ ബ്രാഹ്മണർ ഒരു കാലത്തും മാട്ടിറച്ചി കഴിച്ചിട്ടില്ലെന്നു പറയും. ഒരു പക്ഷെ അവരുടെ അവകാശവാദം ശരിയായിരിക്കാം. ഒരു കാലഘട്ടത്തിലും  സവർണ്ണ ഹിന്ദുക്കൾ മാട്ടിറച്ചി കഴിച്ചിട്ടില്ലായിരിക്കാം! ഇങ്ങനെ തൊട്ടു ജീവിക്കാവുന്ന ഹിന്ദുക്കൾ അവകാശവാദം പുറപ്പെടുവിക്കുന്നെങ്കിൽ യുക്തിവാദത്തിന്റെ പേരിൽ എതിർക്കേണ്ട ആവശ്യമില്ല. പക്ഷെ ജ്ഞാനിയായ ഒരു ബ്രാഹ്മണൻ ഹിന്ദുക്കൾ മാട്ടിറച്ചി കഴിക്കാതിരിക്കുക മാത്രമല്ല അവർ എക്കാലവും പശുവിനെ വിശുദ്ധമായി കരുതിയിരുന്നുവെന്നും പശുവിനെ കൊല്ലുന്നത് എതിർത്തിരുന്നുവെന്നും പറയുമ്പോഴാണ് സമ്മതിക്കാൻ സാധിക്കാത്തത്.

സസ്യാഹാര രീതി ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ഹിന്ദുക്കളുടെയിടയിൽ വ്യാപിച്ചുവെന്നു അനുമാനിക്കുന്നു. വിശിഷ്ടാതിഥികൾ വരുമ്പോൾ അവർക്ക് മാട്ടിറച്ചി ഒരു വിശേഷ ഭക്ഷണമായി വിളമ്പിയിരുന്നു. പൗരാണിക വേദ വാക്യങ്ങളിൽ മാട്ടിറച്ചി തിന്നാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക വ്യാജ ചരിത്രകാരന്മാർ സത്യത്തെ അംഗീകരിക്കാൻ തയാറാവുകയില്ല. വേദങ്ങളിലും പുരാണങ്ങളിലും പശുവധം സംബന്ധിച്ച ന്യായികരണങ്ങൾ കണ്ടാൽ അത് ബ്രിട്ടീഷുകാർ തിരുത്തിയതെന്നു പറയും. എന്നാൽ അറിവും പാണ്ഡിത്യവുമുള്ളവർ വേദകാലം മുതൽ ബ്രാഹ്മണർ ഇറച്ചി കഴിച്ചിരുന്നുവെന്ന സത്യത്തെ അംഗീകരിച്ചിട്ടുമുണ്ട്.

സ്വാമി വിവേകാനന്ദനെ ഹൈന്ദവ നവോധ്വാനത്തിന്റെ മഹാപ്രതിഭയായി കരുതുന്നു. അദ്ദേഹം പൗരാണിക ഹിന്ദുക്കൾ മാംസം കഴിച്ചിരുന്നുവെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. വിവേകാനന്ദൻ പറഞ്ഞു, "ഞാൻ ഒരു സത്യം പറയുകയാണെങ്കിൽ വേദകാലത്തുണ്ടായിരുന്നവർ നല്ല ഹിന്ദുക്കളല്ലായിരുന്നുവെന്ന്, നിങ്ങൾ പറയും. പഴയ ആചാരങ്ങളിൽ ഹിന്ദുക്കൾ മാടിനെ  ബലിയർപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു." ഇന്ത്യയിൽ ഒരു കാലത്ത് മാട്ടിറച്ചി തിന്നാത്തവനെ ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു. ഹിന്ദു വേദങ്ങളിലെ തെളിവുകളിൽ അത് സ്ഥിതികരിക്കുന്നുണ്ട്. 'ഹിന്ദു മതത്തിലുള്ളവർ മാട്ടിറച്ചി തിന്നുക മാത്രമല്ല അവരുടെ അനുയായികൾ മാടിനെ ദൈവങ്ങൾക്ക് ബലിയുമർപ്പിച്ചിരുന്നു.' (വിവേകാനന്ദൻ ഗ്രന്ഥം) 

വേദങ്ങളിലെ ആര്യന്മാർ ആടുകളെയും മാടുകളെയും മേയ്ച്ചു നടന്നിരുന്ന നാടോടികളായിരുന്നു. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ അവർ ദൈവത്തിനു കാഴ്ച വെക്കുമായിരുന്നു. ഒരാളിന്റെ ധനം നിശ്ചയിച്ചിരുന്നത് കന്നുകാലികളുടെ എണ്ണത്തിലായിരുന്നു. ദൈവങ്ങളിൽ ഇന്ദിരന് കാളയിറച്ചിയായിരുന്നു പ്രിയമായിരുന്നത്. അഗ്നി ദേവന് കാളയും പശുവും ഇഷ്ടമായിരുന്നു. മാരുതി ദേവനും അശ്വിൻ ദേവനും പശു ഇറച്ചി ബലിയായി അർപ്പിക്കുമായിരുന്നു. ഋഗ് വേദത്തിൽ  (X.72.6) പശുക്കളെ വാളുകൊണ്ടോ കോടാലി കൊണ്ടോ കൊന്നിരുന്നുവെന്നും പരാമർശിച്ചിട്ടുണ്ട്. തൈത്രിയ ബ്രാഹ്മണയിൽ ദൈവങ്ങൾക്ക് ബലികൊടുക്കാൻ ലക്ഷണമൊത്ത കാളകളെയും പശുക്കളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ കാളകളെ വിഷ്ണുവിന് ബലി അർപ്പിക്കുന്നു. കൊമ്പുള്ള കാള ഇന്ദിരനും കറുത്ത പശു പുഷനും ചുവന്ന പശു രുദ്രനുമുള്ള ബലി മൃഗങ്ങളാണ്. 'ഒരാൾ മരിച്ചാൽ ഒരു മൃഗത്തെയും ഒപ്പം കൊല്ലണമെന്നുള്ളത്' പുരാതന ഇൻഡോ ആര്യന്മാരിലെ ആചാരമായിരുന്നു. ഗ്രഹസൂത്രയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് കൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിക്കുന്ന മാമൂലുകളുമുണ്ടായിരുന്നു.

മഹാഭാരതത്തിൽ 'രണ്ടിദേവ' എന്ന രാജാവിനെപ്പറ്റിയുളള പരാമർശമുണ്ട്. അദ്ദേഹം ധാന്യങ്ങളും മാട്ടിറച്ചിയും ബ്രാഹ്മണർക്ക് വിതരണം ചെയ്തതു വഴി പ്രസിദ്ധനായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്.  തത്രിയാ ബ്രാഹ്മണന്മാരുടെ ശ്ലോകം , 'അതോ അന്നം വയ ഗൗ' ; പശു ഭക്ഷണമാകുന്നുവെന്നാണ്. ബ്രാഹ്മണരുടെ ഗ്രന്ഥങ്ങളിൽ മാട്ടിറച്ചി തിന്നിരുന്നുവെന്ന തെളിവുകളുണ്ട്. മാട്ടിറച്ചി തിന്നരുതെന്നു മനുസ്മൃതിയിലും സൂചിപ്പിച്ചിട്ടില്ല.

ആരോഗ്യരക്ഷ സംബന്ധിച്ച ഗ്രന്ഥമായ 'ചാരക സംഹിതയിൽ' പശുവിന്റെ പച്ചമാംസം നാനാവിധ രോഗ നിവാരണങ്ങൾക്കുള്ള മരുന്നായും നിർദ്ദേശിച്ചിട്ടുണ്ട്. പശുവിന്റെ മാംസവും എല്ലുംകൂട്ടി  തിളപ്പിച്ചു സൂപ്പാക്കി ഔഷധമായി കുടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടെ കൂടെ വരുന്ന പനിയും ചുമയും ഇല്ലാതാകാൻ പശുവിറച്ചി നല്ലതെന്നും മാംസത്തിലെ നെയ്യ് വാതരോഗങ്ങൾ ശമിക്കാൻ ഉത്തമമെന്നും ഗ്രന്ഥത്തിലുണ്ട്.

അർത്ഥ ശാസ്ത്രത്തിൽ പാലു കറക്കാത്ത പശുവിന്റെ മാംസം കഴിക്കുന്നത് നിയമപരമെന്ന് ലിഖിതപ്പെടുത്തിയിട്ടുണ്ട്. അറവുശാലകളിൽ അറക്കപ്പെടാതെ സ്വാഭാവികമായി ചത്തു പോകുന്ന കന്നുകാലികളുടെ മാംസം തിന്നുകയും ഇറച്ചി ഉണക്കി വിൽക്കുകയും ചെയ്തിരുന്നു. ഹിന്ദു മതത്തിൽ പോത്തിന്റെയും എരുമയുടെയും ഇറച്ചി തിന്നുന്നതിൽ ഒരിക്കലും വിലക്കുണ്ടായിരുന്നില്ല. രാഷ്ട്രീയക്കളരികളിൽ പശുക്കളെ കൊല്ലുന്നതിൽ വിലക്ക് നൽകുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ കാരണമാകും. തീവ്രവാദികളായ ഹിന്ദുക്കളുടെ മദ്ധ്യകാല ചിന്തകളെ പരിഷ്കൃതലോകം പരിഹസിക്കുകയും ചെയ്യുന്നു. 

പുരാണങ്ങളായ രാമായണമോ മഹാഭാരതമോ സസ്യാഹാരം പാലിക്കണമെന്ന് പഠിപ്പിക്കുന്നില്ല. വാസ്തവത്തിൽ രണ്ടു പുരാണങ്ങളിലും മാംസം സാധാരണ ഭക്ഷണമായിരുന്നുവെന്ന സൂചനകളുമുണ്ട്. ഈ ഗ്രന്ഥങ്ങളുടെ പേരിൽ വലിയ വാദ വിവാദങ്ങൾ നടക്കുന്നുമില്ല. ശ്രീരാമൻ മാനിനെയും കാട്ടുപന്നികളെയും കൃഷ്ണ മൃഗങ്ങളെയും കാട്ടിൽ താമസിച്ചിരുന്ന നാളുകളിൽ കൊന്നു തിന്നതായി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീ ആനന്ദ ഗുരുജി എഴുതിയ ഗ്രന്ഥത്തിലുണ്ട്. ഇന്ത്യയിലെ ആര്യന്മാർ സസ്യാഹാരികൾ ആയിരുന്നില്ല. രാമായണത്തിലെ ഭരതൻ നൽകിയ പാർട്ടിയിൽ മത്സ്യവും മാംസവും നൽകിയതായി വിവരിച്ചിട്ടുണ്ട്. മാംസം ശ്രീരാമനും സീതയും വളരെ സ്വാദോടെ തിന്നതായി രാമായണത്തിൽ ഒരു ശ്ലോകവുമുണ്ട്. 'മാംസവുമായി രാമൻ ഒരു പാറപുറത്തിരുന്നുകൊണ്ടു പറയുന്നു, "സീത, ഈ ഇറച്ചി തിന്നാൻ വളരെ രുചിയുള്ളതാണ്. ഇപ്പോൾ തീയിൽ ചുട്ടതേയുള്ളൂ." ഭരദ്വാജായുടെ വാസസ്ഥലത്തിൽ ഭരതന്റെ പട്ടാളക്കാർക്ക് വേട്ടയാടി കിട്ടിയ ആടിന്റേയും മാടിന്റെയും മയിലുകളുടെയും ഇറച്ചികളും നൽകിയിരുന്നു. കുംഭകർണ്ണൻ ആടുമാടുകളുടെയും പന്നികളുടെയും ഇറച്ചി ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തിരുന്നു. 

സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടല്ല ആദി ബ്രാഹ്മണർ ജീവിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിലാണ് സസ്യാഹാരം ബ്രാഹ്മണർ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായി കരുതാൻ തുടങ്ങിയത്. സസ്യാഹാരം ആദ്ധ്യാത്മികതയുടെ ഭാഗമായി കരുതുന്നുണ്ടെങ്കിലും ഋഷിവര്യം സ്വീകരിച്ചവരായ ബ്രാഹ്മണർ പോലും സസ്യാഹാരികളായിരുന്നില്ല. അഗസ്ത്യ മുനിയും വസിഷ്ട മുനിയും മാംസം കഴിച്ചിരുന്നു. ഇന്നും ബ്രാഹ്മണരായ കാശ്മീർ പണ്ഡിറ്റുകൾ മാംസാഹാരികളാണ്.  

ബുദ്ധന്റെ കാലത്ത് ബ്രാഹ്മണർ സസ്യാഹാരം പാലിച്ചിരുന്നതായി യാതൊരു തെളിവുകളുമില്ല. വേദങ്ങളുടെ കാലത്തുള്ള മൃഗബലി ഇന്നും തുടരുന്നു. ബ്രാഹ്മണരുടെ മൃഗബലികളെപ്പറ്റി ബുദ്ധന്മാരുടെ പാളി കാനോനയിലുള്ള തിപിടകയിൽ (tipitaka) രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം മാസത്തിൽ മൃഗങ്ങളെ കൊല്ലാമെന്നും കൊല്ലരുതെന്നും വിനായകയിൽ എഴുതിയിരിക്കുന്നു. കാമസൂത്രയിൽ പട്ടിയിറച്ചി ഒരുവന്റെ പൗരുഷവും ഉത്ഭാദന ശേഷിയും വർധിപ്പിക്കുമെന്നും എഴുതിയിട്ടുണ്ട്. എന്നാൽ നല്ല കരുത്തുള്ളവരും വിവേചന ബുദ്ധിയുള്ളവരും അമിതമായി മാംസം കഴിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഹൈന്ദവ ജനവിഭാഗങ്ങളുടെ പൂർവികർ മാംസം കഴിച്ചിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിക്കും. 

കാർഷിക പുരോഗതി കൈവരിച്ചതോടെ മൃഗങ്ങളുടെ ബലിയിലും മാറ്റങ്ങൾ വന്നു. അക്കാലത്ത് ബ്രാഹ്മണരെ തിരിച്ചറിഞ്ഞിരുന്നതും മൃഗങ്ങളുടെ ബലികളിൽക്കൂടിയായിരുന്നു. മൃഗബലികളെ ബുദ്ധമത അനുയായികൾ എതിർത്തിരുന്നു. അഞ്ചൂറുവീതം കാളകളെയും കാളക്കിടാക്കളെയും പശുക്കിടാക്കളെയും ആടുകളെയും  മരത്തിൽകെട്ടി ബ്രാഹ്മണർ ബലിയർപ്പിച്ചിരുന്നു. മൃഗബലികളോടെയുള്ള അശ്വമേധവും, പുരുഷമേധവും നല്ല ഫലങ്ങൾ പുറപ്പെടുവിക്കില്ലെന്നു ബുദ്ധ മതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അശോക മഹാരാജാവ് ബുദ്ധമതത്തിൽ ചേർന്ന ശേഷവും മാംസാഹാരം ഉപേക്ഷിച്ചില്ലായിരുന്നു. രാജകീയ അടുക്കളയിൽ മൃഗങ്ങളെ കൊല്ലുന്നതു നിയന്ത്രിക്കുക മാത്രമേ ചെയ്തുള്ളൂ. ബുദ്ധമതക്കാരുടെ ആവീർഭാവത്തോടെ ബ്രാഹ്മണരുടെ സാമൂഹിക സംസ്‌കാരങ്ങളെ വിലമതിക്കാതെയായി. താണ ജാതികൾ ബുദ്ധമതത്തിൽ ചേരാൻ തുടങ്ങി. ശങ്കരന്റെ കാലം വന്നപ്പോൾ തത്ത്വ ചിന്തകളിൽക്കൂടി ബ്രാഹ്മണരുടെ സാമൂഹിക സംസ്ക്കാരത്തെ പ്രകീർത്തിക്കാൻ ആരംഭിച്ചു.  കന്നുകാലി സമ്പത്ത് കൃഷിയാവശ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ബുദ്ധ മതത്തിന്റെ തത്ത്വം ബ്രാഹ്മണരും സ്വീകരിക്കാൻ തുടങ്ങി.  അങ്ങനെ ബ്രാഹ്മണിസത്തിനു ബുദ്ധമതത്തെ താത്ത്വീക ചിന്തകളിൽക്കൂടി ഇന്ത്യയിൽനിന്നും തുടച്ചുമാറ്റാൻ സാധിച്ചു. അഹിംസയും മൃഗസംരക്ഷണവും കരുണയുടെ പേരിൽ  ബുദ്ധമതക്കാർ തിരഞ്ഞെടുത്തപ്പോൾ ബ്രാഹ്മണർ അത് വെറും പ്രതീകാത്മകമായി (Symbolism) പിന്തുടർന്നു. ബുദ്ധന്മാരുടെ അഹിംസാ സിദ്ധാന്തത്തെ എതിർത്തിരുന്ന ബ്രാഹ്മണരിൽ നവീകരിച്ച ബ്രാഹ്മണിസം മനഃപരിവർത്തനമുണ്ടാക്കുകയും ചെയ്തു.

ഹിന്ദുക്കൾ  മാട്ടിറച്ചി തിന്നിരുന്നതായി ബുദ്ധന്മാരുടെ വേദസൂതങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധസൂതങ്ങൾ എഴുതിയതെല്ലാം വേദങ്ങളുടെ ആവിർഭാവത്തിനു ശേഷമാണ്.  ബുദ്ധൻ  പറഞ്ഞിരിക്കുന്നു, "ബ്രാഹ്മണരെ, നിങ്ങളുടെ ബലികളിൽ ആട്,മാട്, കാളകൾ പന്നികൾ ഇത്യാദി മൃഗങ്ങളെയോ പക്ഷികളെയോ ജീവനുള്ള ഒന്നിനേയോ കൊല്ലരുത്‌. ബലിക്കായി മരങ്ങൾ മുറിക്കരുത്. അടിമകളെ ഉപദ്രവിക്കുകയോ, വടികൾ വീശി ഓടിച്ചു ഭയപ്പെടുത്തുകയോ അരുത്. വിങ്ങിപ്പൊട്ടുന്ന ദുഖങ്ങളോടെയും ചേതനയറ്റ മുഖ ഭാവങ്ങളോടെയും കണ്ണുനീരോടെയും അവരെ ജോലി ചെയ്യിപ്പിക്കരുത്. അടിമകളോടും മൃഗങ്ങളോടും സ്നേഹമായി പെരുമാറണം."

 മൃഗബലിക്കായി തയ്യാറായി നിന്ന ഒരു ബ്രാഹ്മണൻ ബുദ്ധഭഗവാനോട് പറയുന്നു,  "ഗൗതമ! അങ്ങയുടെ മാർഗം ഞാനും സ്വീകരിക്കുന്നു.   എന്നെ അങ്ങയുടെ ശിക്ഷ്യനായി സ്വീകരിച്ചാലും. എനിക്കുള്ള എഴുന്നൂറു കാളകളെയും എഴുന്നൂറു മൂരിക്കിടാങ്ങളെയും എഴുന്നൂറു പശുക്കുട്ടികളെയും, എഴുന്നൂറു ആടുകളെയും എഴുന്നൂറു മുട്ടനാടുകളെയും ബലിയിൽനിന്ന് സ്വതന്ത്രമാക്കുന്നു. കൊല്ലാതെ അവയുടെ ജീവൻ നിലനിർത്തുന്നു. ശുദ്ധമായ വെള്ളം കുടിച്ചും പ്രകൃതിയുടെ വായു ശ്വസിച്ചും പർവത നിരകളിലെയും താഴ്വരകളിലെയും പുല്ലുകൾ തിന്നും ഇന്നുമുതൽ അവകൾ സ്വച്ഛന്ദം സഞ്ചരിക്കട്ടെ. സ്വതന്ത്രമായി മേഞ്ഞു നടക്കാനും അനുവദിക്കുന്നു."  

ബ്രാഹ്മിണിസം വർണ്ണാശ്രമ ധർമ്മത്തെ നിയന്ത്രിച്ചിരുന്നതുകൊണ്ട് മുഗളന്മാരിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന 'ബാബർ' തന്റെ മരണപത്രത്തിൽ 'പശുവിനെ ബഹുമാനിക്കണമെന്നും പശു വധം നിരോധിക്കണമെന്നും' മകൻ ഹുമയൂണിനെഴുതിയിരുന്നു. ഹിന്ദുത്വയുടെ ആശയങ്ങൾ വളർന്നതോടെ പശുവധം നിരോധിക്കണമെന്നുള്ള ആവശ്യങ്ങൾ വീണ്ടും പൊന്തിവന്നു. സ്വാതന്ത്ര്യം കിട്ടിയനാൾ മുതൽ ആർ. എസ്‌. എസ്‌ പോലുള്ള മത മൗലിക സംഘടനകൾ പശുവധം നിരോധിക്കണമെന്ന ആവശ്യമായി വന്നെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്നാൽ 1980 മുതൽ രാഷ്ട്രീയ പരിവർത്തനങ്ങളുണ്ടാവുകയും അവരുടെ ശ്രമങ്ങൾക്ക് ഫലം കണ്ടെത്തുകയും ചെയ്തു.


പശുവിനെ 'അഘ്ന്യ' (Aghnya) എന്ന് സംസ്കൃതത്തിൽ പറയാറുണ്ട്. വേദ സാഹിത്യത്തിൽ 'അഘ്ന്യ' എന്ന വാക്ക് ധ്വാനിക്കുന്നത് കൊല്ലാൻ പാടില്ലാന്നാണ്. അതുകൊണ്ടു പശുവിനെ ഹനിക്കരുതെന്ന വാദം ഉന്നയിക്കുന്നു. യജുർവേദത്തിലും പശുവിനെ കൊല്ലരുതെന്നും സംരക്ഷണം നൽകണമെന്നും പറഞ്ഞിട്ടുണ്ട്. (Yajurveda 13.49) ഋഗ് വേദത്തിലും പശുവിനെ കൊല്ലുന്നത് കുറ്റകരമെന്നും ശിക്ഷിക്കണമെന്നും പറയുന്നുണ്ട്. (Rigveda 1.164.40) അഘ്ന്യ കല്പിച്ചിട്ടുള്ള  പശുക്കളെ ഒരു സാഹചര്യത്തിലും കൊല്ലരുതെന്നും വെള്ളവും പച്ചപ്പുല്ലും കൊടുത്ത് വളർത്തണമെന്നും അതുമൂലം നമുക്ക് നന്മയും ധനവും ക്ഷേമവും ഉണ്ടാകുമെന്നും വേദങ്ങളിലുണ്ട്. പശുവിനെ അഘ്ന്യയെന്ന് വിളിക്കുന്നതുകൊണ്ടു കൊല്ലരുതെന്നാണ് വാദഗതി. അഘ്ന്യയുടെ നാമ വിശേഷണത്തിലുള്ള അർത്ഥം കൊല്ലാൻ അനുയോജ്യമല്ലെന്നാണ്. പാലും മറ്റു വിഭവങ്ങളും തരുന്ന പശുക്കളെ കൊല്ലരുതെന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. കാരണം അത്തരം പശുക്കൾ ലാഭമുണ്ടാക്കി തരുന്നു. അതേ സമയം പശു ആദായകരമല്ലെങ്കിൽ കൊല്ലാൻ അനുവദനീയവുമാണ്. അതുകൊണ്ട് 'അഘ്ന്യ' എന്ന പദം എല്ലാ പശുക്കൾക്കും ബാധകമല്ല. 

ബ്രിഹദാരണ്യക ഉപനിഷത്ത്  (Brihadaranyak Upanishad 6/4/18) പറയുന്നു "ഒരുവൻ ബുദ്ധിയും അറിവും പാണ്ഡിത്യവും ഉള്ള മകനെ ആഗ്രഹിക്കുന്നുവെങ്കിൽ വേദങ്ങളിൽ ജ്ഞാനിയാകണമെങ്കിൽ ജീവിതം സന്തോഷപ്രദമാക്കണമെങ്കിൽ ചോറും മാംസവും ചെറിയ കാളക്കുട്ടികളെയും ഭക്ഷിക്കണം. അയാളുടെ ഭാര്യ മാംസഭക്ഷണം കൂടാതെ വെണ്ണയും കഴിക്കണം. എങ്കിൽ ബുദ്ധിമാനായ ഒരു മകനെ അവർക്ക് ലഭിക്കും.' മനുസ്മൃതി (Manu Smriti 5/56) പറയുന്നു, മാംസം കഴിച്ചതുകൊണ്ടു ഒരു പാപവും ഇല്ല. പശുവിനെ രുദ്രായുടെ മാതാവായും വാസുവിന്റെ മകളായും ആദിത്യായുടെ സഹോദരിയായും കരുതുന്നു. മറ്റൊരിടത്തു ഋഗ്‌വേദത്തിൽ പശുവിനെ ദേവിയെന്നും വിളിച്ചിട്ടുണ്ട്. 

ജുർവേദ 13/48 ലെ വാക്യമനുസരിച്ച് പശുക്കളെ കൊല്ലരുതെന്ന നിയമം അനുശാസിക്കുന്നില്ല. ഈ വേദങ്ങളിലെ ശ്ലോകങ്ങൾ പശുക്കളെ സംരക്ഷിക്കാനുള്ള പ്രാർത്ഥനകൾ മാത്രമാണ്. "അഗ്നി ഭഗവാനെ, ഞങ്ങളുടെ പശുക്കൾക്ക് യാതൊരു ആപത്തും വന്നു ഭവിക്കരുതേ. സുഖത്തിനും  ഐശ്വര്യത്തിനുമായി പശുക്കൾ ഞങ്ങളെ സഹായിക്കുന്നു. പാലും നെയ്യും ഞങ്ങളുടെ ജനങ്ങൾക്ക് നൽകുന്നു. വനത്തിലെ പശുക്കളെ അങ്ങയെ ഞങ്ങൾ ചൂണ്ടി കാണിക്കട്ടെ. വനത്തിൽ നാഥനില്ലാതെ മേയുന്ന പശുക്കളോട് അങ്ങയുടെ കാരുണ്യം ആവശ്യമില്ല. വനമൃഗങ്ങളായി വിഹരിക്കുന്ന പശുക്കളെ അങ്ങേയ്ക്ക് ഉപദ്രവിക്കാം." യജുർ വാക്യം 46-ലും ഭക്ഷണത്തിനുവേണ്ടി പശുവിനെ കൊല്ലുന്നതിൽ നിയമ തടസമില്ല.

എല്ലാ പശുപാലകരും തങ്ങളുടെ പശുക്കളെ സംരക്ഷിക്കണമെന്ന് പ്രാർത്ഥന ചൊല്ലും. അതുമൂലം അവർക്ക് പാലും പശുക്കളിൽ നിന്നുള്ള മറ്റു വിഭവങ്ങളും മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. ഇറച്ചിക്കായി പശുക്കളെ കൊല്ലാൻ പാടില്ലാന്നു നിയമം ഇല്ല. ഈ വേദ വാക്യങ്ങൾ പശുക്കളെ കൊല്ലാൻ പാടില്ലാന്നു കല്പിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് വനത്തിലെ മേഞ്ഞു നടക്കുന്ന പശുക്കളെ കൊല്ലാമെന്നും വേദവാക്യത്തിൽ പറയുന്നു. ജ്ഞാനമുള്ളവർ പറയുന്നു, 'വേദ വാക്യങ്ങളെ മുഴുവനായി മനസിലാക്കുന്നവർ പശുവിനെ കൊല്ലരുതെന്ന് വേദങ്ങളിലുണ്ടെന്നു പറയില്ല. അതുകൊണ്ടാണ് പശു ഭക്തരായവർ വേദങ്ങളുടെ മുഴുവൻ വാക്യങ്ങളും കേൾവിക്കാരെ കേൾപ്പിക്കാൻ തയ്യാറാകാത്തതും.

ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും പൂർവികരുടെ ഭക്ഷണ രീതികളെയാണ് വർജിക്കുന്നത്. മാംസം കഴിച്ചിരുന്ന ഒരു പാരമ്പര്യ തലമുറയിൽ നിന്ന് ജനിച്ചവരാണ് ഭാരതത്തിലെ ആകമാന ഹിന്ദുക്കളും. പുരാവസ്തു ശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും നിഷേധിക്കുന്നു. അവരുടെ എഴുതപ്പെട്ട മതഗ്രന്ഥങ്ങൾക്കും പഴയ സാഹിത്യ കൃതികൾക്കും പ്രാധാന്യം നൽകുന്നില്ല. ചരിത്ര പഠനങ്ങളെ തെറ്റായ രീതിയിൽ കാണുന്നു. അതിതീവ്ര ദേശീയതയും മതവിദ്വെഷവും വ്യക്തിരാഷ്ട്രീയവും പശു ഭക്തരെ വളർത്തുകയും ചെയ്യുന്നു. ഗോവധ നിയമങ്ങൾക്ക് ചരിത്ര സത്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുമൂലം വർഗീയ രാഷ്ട്രീയം വളരുന്നു. അപക്വമായ ജനവികാര വേലിയേറ്റങ്ങൾക്കുമുമ്പിൽ ലിബറൽ ചിന്താഗതി പുലർത്തുന്നവർക്ക് സ്ഥാനമില്ലാതായി. ദൈവങ്ങളുടെ പേരിൽ വിശ്വവിഖ്യാതമായ ഹുസ്സൈന്റെ ച്ഛായാ ചിത്രങ്ങൾ (MF Hussain Paintings) കത്തിച്ചു കളയുന്നു. കലാമൂല്യങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു. വർഗീയ ചിന്താഗതിക്കാർ സ്നേഹത്തിന്റെ പ്രതീകാത്മകമായ 'വാലന്റൈൻ (Valentine) ദിനത്തെയും എതിർക്കുന്നു. 







Hindu Bali 











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...