Sunday, July 9, 2017

ജി.എസ്.റ്റിയും ഒരു നിയമവും ഒരു രാഷ്ട്രവും ഒരു മാർക്കറ്റും




ജോസഫ് പടന്നമാക്കൽ

ഇന്ത്യയുടെ പാർലമെന്റും രാജ്യസഭയും പാസ്സാക്കിയ ജി.എസ്.റ്റി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് നിയമം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സാമ്പത്തിക പുനഃക്രമീകരണമായിരുന്നു.  2017 ജൂൺ മാസത്തിൽ ഇന്ത്യയുടെ പ്രസിഡന്റ് പ്രണാബ് മുക്കർജി ഈ ബിൽ ഒപ്പിട്ടതോടെ അത് ഇന്ത്യ മുഴുവനായി നടപ്പാവുകയും ചെയ്തു.  ജി.എസ്.റ്റി  ('ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്' )യെന്നത് പ്രത്യക്ഷമായ ഒരു നികുതിയല്ലാത്തതിനാൽ ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാനും പ്രയാസമായിരിക്കും. മലയാളത്തിൽ ജി.എസ്.റ്റി യ്ക്ക് പകരമായി ഒരു വാക്ക് പ്രയോഗിക്കാനും പ്രയാസമാണ്.  ഉപഭോക്താക്കളിൽ മാത്രം നികുതി ചുമത്തുന്ന ഏകീകൃത നിയമ സംഹിതയെ ജി.എസ്.റ്റി യെന്നു പറയുന്നു.  ഇന്ത്യ മുഴുവനായി ഒരു ഏകീകൃത നികുതി നയം നടപ്പാക്കുകയെന്ന ഉദ്ദേശ്യമാണ് ജി.എസ്.റ്റി അഥവാ ചരക്ക് സേവന നികുതി (Goods and ServiceTax) കൊണ്ട് ഉദ്ദേശിക്കുന്നത്.   തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം ഏറ്റവും വലിയ വിപ്ളവകരമായ സാമ്പത്തിക മാറ്റമായിട്ടാണ് ജി.എസ്.റ്റി.യെ വിലയിരുത്തിയിരിക്കുന്നത്.

ആഗസ്റ്റുമാസം ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു മാസമാണ്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുത്തനായ ഒരു നവ ഭാരതത്തിനായി നാം മുന്നേറണമെന്ന് നെഹ്രുവിന്റെ പാതിരായ്ക്കുള്ള പ്രസംഗം പ്രസിദ്ധമായിരുന്നു. 1972 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. 1992 ആഗസ്റ്റ് പത്താം തിയതി ക്യുറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി ആഘോഷിച്ചു. 1997 ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യ സ്വതന്ത്രമായതിന്റെ ഗോൾഡൻ ജൂബിലിയും ആഘോഷിച്ചിരുന്നു. 2016 ആഗസ്റ്റ് മാസം  ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രത്തിന്റെ നാഴികക്കല്ലായ ജി.എസ്.റ്റി ബിൽ രാജ്യസഭയിലും പാസ്സായി.   ജി.എസ്.റ്റി ബിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവമായി മാറുകയും ചെയ്തു.

ഗുഡ്‌സ് ആൻഡ് സർവീസ് ടാക്സ് (GST) എന്നത് പരോക്ഷമായ  നികുതിയെന്നു പറയാം. പുതിയതായി പാസാക്കിയ ഈ നിയമം ഇന്ത്യ മുഴുവൻ ഇന്ന് ബാധകമാണ്. പല ഘട്ടങ്ങളായി കേന്ദ്ര സർക്കാരും സ്റ്റേറ്റ് സർക്കാരും പിരിച്ചിരുന്ന നികുതികളെ ഏകീകൃതമാക്കി  പിരിക്കുന്ന ഒരു സംവിധാനമാണ് ജി.എസ്.റ്റി.  2017-ൽ ഭരണഘടന ഭേദഗതി വരുത്തിയ നൂറ്റിയൊന്നാം വകുപ്പിലെ വ്യവസ്ഥയനുസരിച്ചാണ് ജി.എസ്.റ്റി പ്രാബല്യത്തിൽ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ  ഭരണാലയത്തിന്റെ  കീഴിലായിരിക്കും ജി.എസ്.റ്റി പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ എഴുപതു വർഷങ്ങൾക്കുള്ളിലുള്ള സർക്കാരിന്റെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായി ജി.എസ്.റ്റി യെ അറിയപ്പെടുന്നു. ഇന്ത്യയിലെ ജി.എസ്.റ്റി   നിരക്കുകൾ കണക്കാക്കുമ്പോൾ സിംഗപ്പൂർ പോലുള്ള വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു മുന്നും നാലും ഇരട്ടി നികുതി  ഇവിടെ നൽകേണ്ടതായുണ്ട്.

 ജി.എസ്.റ്റി  നിയമമനുസരിച്ച്  ഒരു വ്യവസായ ഫാക്റ്ററിയിൽ നിന്നും മൊത്ത വ്യാപാരിയിൽ നിന്നും ചില്ലറ വ്യാപാരിയിൽ നിന്നും കൈമറിഞ്ഞു വരുന്ന ക്രയവിക്രയ വസ്തുക്കൾ ഉപഭോക്താവ് വാങ്ങിക്കുമ്പോൾ മാത്രമാണ് നികുതി കൊടുക്കാൻ ബാധ്യസ്ഥരാകുന്നത്. ഇതിനെ പ്രത്യക്ഷമല്ലാത്ത നികുതിയെന്നു (Indirect tax) പറയും. ബിസിനസ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇൻ ഡയറക്റ്റ് ടാക്സ് (Indirect tax) എന്തെന്ന് വ്യക്തമായി അറിയാം. ആദായ നികുതി നേരിട്ട് നാം സർക്കാരിന് കൊടുക്കുമ്പോൾ അത് ഡയറക്റ്റ് ടാക്സെന്നും (Direct Tax)  വിൽപ്പന നികുതിയെ  ഇൻ ഡയറക്റ്റ് ടാക്സെന്നും (Indirect tax) പറയും. വിൽപ്പന നികുതി നാം നേരിട്ട് സർക്കാരിന് കൊടുക്കുന്നില്ല. അതിനുത്തരവാദിത്വം  ഉപഭോക്താക്കൾക്കു കച്ചവട സാധനങ്ങൾ വിൽക്കുന്നവർക്കാണ്.

ജി.എസ്.റ്റി നിയമമനുസരിച്ച് മാർക്കറ്റിലുള്ള കച്ചവട സാധനങ്ങൾക്ക് ഏകീകൃതമായ  നികുതി പിരിക്കണം. ആ നികുതി ഇന്ത്യ മുഴുവനും ഒരേ നിരക്കിലായിരിക്കണം. അതിന്റെയർത്ഥം ഇന്ത്യയുടെ  എല്ലാ സംസ്ഥാനങ്ങളിലും ഒരേ ജി.എസ്. റ്റി. നികുതിയായിരിക്കണമെന്നാണ്. മുമ്പ് അതാത് സ്റ്റേറ്റുകളുടെ യുക്തംപോലെ നികുതി നിരക്ക് നിശ്ചയിക്കാമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ  ജി.എസ്.റ്റി നിയമമനുസരിച്ച്   കേന്ദ്രം നികുതി പിരിക്കും. അതിനുശേഷം ഓരോ സംസ്ഥാനത്തിന്റെ നികുതി വീതം കേന്ദ്രം പങ്കു വെക്കുകയും ചെയ്യും. അതിനു പകരമായി സംസ്ഥാനങ്ങളോട് കേന്ദ്രം നികുതി പങ്കുവെക്കുന്നതിന്റെ ഫീസ് ചാർജ് ചെയ്യുകയും ചെയ്യും.

ഉൽപ്പാദകനും വിതരണം ചെയ്യുന്നവനും മദ്ധ്യത്തിലുള്ള നികുതിയായ അപ്രത്യക്ഷ നികുതിയുടെ (ഇൻഡയറക്റ്റ് ടാക്സ്‌) ഭാരം അവസാനം ഉപഭോക്താവിന്റെ ചുമതലയിലെത്തും . അതായത് ഒരു ഉൽപ്പന്നം മാർക്കറ്റിൽ വന്നു കഴിയുമ്പോൾ മാത്രമായിരിക്കും അതിന് നികുതി അടയാളപ്പെടുത്തുന്നത്. ഉദാഹരണമായി ഒരു കാറിനുള്ള ആഭ്യന്തര നികുതിയുൾപ്പടെ കാർ നിർമ്മിക്കുന്നവർ വിലയിടും.  അവസാനം അതിന്റെ ആഭ്യന്തര നികുതിയും വിലയുമുൾപ്പടെ കാർ വാങ്ങുന്ന ഉപഭോക്താവ് നൽകുകയും വേണം. ജി.എസ്‌.റ്റി യുടെ മറ്റൊരു വ്യാവസായിക പദമാണ് വാല്യൂ ആഡഡ് ടാക്സ് (Value added tax) എന്നത്. മാർക്കറ്റിൽ വരുന്ന ഉൽപ്പാദനത്തിന്റെ വിലയോടുകൂടി ഉൽപ്പാദകൻ മുതൽ മൊത്തവ്യാപാരി, ചില്ലറവ്യാപാരികൾ നൽകേണ്ട നികുതികളെ വാല്യൂ അഡഡ് ടാക്സ് (VAT) എന്നും പറയും.  ജി.എസ്.റ്റി വിഭാവന ചെയ്ത നിയമമനുസരിച്ച്  ഈ നികുതികൾ ഒരു ഉൽപ്പന്നത്തിനോട് കൂട്ടിയാണ് വിതരണക്കാർ ഉപഭോക്താക്കൾക്ക് കച്ചവട വസ്തുക്കൾ വിൽക്കുന്നത്.        

ഫാക്റ്ററികളിലേയ്ക്കായി ഉൽപ്പാദകർ അസംസ്കൃത സാധനങ്ങൾ  (Raw materials) വാങ്ങുന്നമുതൽ ഉപഭോക്താവ് വാങ്ങുന്ന വരെയുള്ള ക്രയവിക്രയ സാധനങ്ങളിൽ  ടാക്സ് ക്രെഡിറ്റുകളും (Tax Credit) ഉണ്ട്. ഉദാഹരണമായി അസംസ്കൃത സാധനങ്ങൾ മേടിക്കാനായി ഒരു കമ്പനി അമ്പതു ലക്ഷം രൂപ നികുതി കൊടുത്തുവെന്നു കരുതുക. അസംസ്കൃത സാധനങ്ങൾ കൊണ്ട് ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ  മാർക്കറ്റിൽ വരുമ്പോൾ ഉൽപ്പാദകൻ എഴുപതു ലക്ഷം രൂപാ കൂടി നികുതി അടയാളപ്പെടുത്തേണ്ടതായി വരും.  മൊത്തം 1.2 കോടി രൂപാ  നികുതി വരുന്നു. ഈ നികുതിയിൽ അമ്പതു ലക്ഷം രൂപ അസംസ്കൃത സാധനങ്ങളുടെ നികുതിയെന്നതിനാൽ  ആ തുക ഇളവ് (Tax Credit)നൽകുന്നു. അവസാനം ഉപഭോക്താവിന് എഴുപതുലക്ഷം രൂപായുടെ നികുതി ബാദ്ധ്യതയേ   ഉണ്ടായിരിക്കുള്ളൂ.

ഉല്പന്നങ്ങൾക്കുള്ള നികുതികൾ  വ്യത്യസ്ത നിരക്കുകളിലായിരിക്കും തീരുമാനിക്കുന്നത്. പെട്ടെന്ന് നാശമാകുന്ന കച്ചവട വസ്തുക്കൾക്ക് (Perishable Commodities) നികുതി കൂടുതൽ കാണാം. നികുതി നിരക്കുകൾ തീരുമാനിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ ആവശ്യകതകളും (Demand) പരിഗണിക്കും. വില കൂടിയ കാറുകൾ, പുകയില, ലഹരി പദാർത്ഥങ്ങൾ മുതലായവയ്ക്ക് 28 ശതമാനമായിരിക്കും നികുതി. ഇന്ത്യയിൽ ധാരാളം ജനം ഉപയോഗിക്കുന്ന ഒന്നാണ് പുകയില. അതിൽനിന്ന് സർക്കാരിന് നല്ലൊരു വരുമാനവുമുണ്ട്. കൂടാതെ അത് പെട്ടെന്ന് കേടാവുന്ന (Perishable commodity) ഒരു ക്രയവിക്രയ സാധനവുമാണ്. അതിനാൽ പുകയിലയുടെ വിലയും കൂടിയിരിക്കും. അതിനൊപ്പം നികുതിയും കൂട്ടും. സിഗരറ്റിന്റെ നികുതി നിശ്ചയിക്കുന്നതും  പെട്ടെന്ന് കേടുവരുന്ന  (Perishable commodity) വിൽപ്പനയ്ക്കായുള്ള ഒരു ഉൽപ്പന്നമെന്ന നിലയിലാണ്.

രണ്ടായിരമാണ്ടുമുതൽ ജി.എസ്.റ്റി നിയമം പ്രാബല്യമാക്കാനുള്ള  ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും  സാധിച്ചിരുന്നില്ല.  കോൺഗ്രസ്സ് പാർട്ടിയാണ് ഈ ബില്ലിന് ആദ്യം തുടക്കമിട്ടതെങ്കിലും സമയമായപ്പോൾ സഹകരിക്കാതെ അവർ സഭയിൽനിന്ന് ഒന്നടങ്കം മാറി നിന്നു. തൃണമൂൽ കോൺഗ്രസ്സും ഡിഎംകെയും കമ്മ്യുണിസ്റ്റ് പാർട്ടിയും ബില്ലിനെ അനുകൂലിച്ചില്ല. പുതിയ നികുതി നിയമം കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നായിരുന്നു വാദഗതി. നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്നും പ്രതിപക്ഷങ്ങൾ വാദിച്ചു. ആഡംബര വസ്തുക്കൾക്ക് വിലകുറഞ്ഞാൽ സാധാരണക്കാരെ സംബന്ധിച്ച് ഗുണപ്രദമാവില്ലെന്നു പ്രതിപക്ഷ ഭാഗത്തുനിന്നും വാദഗതികൾ ഉയർന്നിരുന്നു. കൂടാതെ  നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയും ചെയ്യാം. ഈ നിയമം മൂലം സാധാരണ ജനത്തിനും പാവങ്ങൾക്കും ബുദ്ധിമുട്ടുണ്ടാവാമെന്നും പ്രതിപക്ഷം വിശ്വസിച്ചിരുന്നു.

അടൽ ബിഹാരി വാജ്പയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജി.എസ്.റ്റി ബില്ലിനെപ്പറ്റി സമഗ്രമായ ചർച്ചകൾ വന്നിരുന്നു. ഏകീകൃത ടാക്സ് നിയമം നടപ്പാക്കാനായി  വാജ്പയി  ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയിലെ അംഗങ്ങളായി റിസർവ് ബാങ്ക് ഗവർണ്ണർമാരായ ഐ.ജി. പട്ടേൽ, ബിമൽ ജലാൽ, സി. രംഗരാജൻ എന്നിവരെ നിയമിക്കുകയും ചെയ്തു. വെസ്റ്റ്ബംഗാൾ ധനകാര്യ മന്ത്രി അസിം ദാസ് ഗുപ്തായുടെ കീഴിൽ ജി.എസ്.റ്റി യെന്ന  പേരിൽ ഒരു കരടുപ്രമാണം ഉണ്ടാക്കുകയും ചെയ്തു. അതുതന്നെയാണ് 2017- ൽ പാസാക്കിയ ജി.എസ്,റ്റി. 2005-ൽ പന്ത്രണ്ടാം ഫിനാൻസ് കമ്മീഷനിൽ ഏകീകൃത നിയമമായ ജി.എസ്.റ്റി യുടെ ആവശ്യകതയെപ്പറ്റിയും നിർദ്ദേശങ്ങളുണ്ടായിരുന്നു.

2004-ൽ ബി.ജെ.പി യുടെ നേതൃത്വമുള്ള എൻ.ഡി.എ സർക്കാർ രാജിവെച്ച ശേഷം 2006 -ൽ ധനകാര്യ മന്ത്രിയായ പി.ചിദംബരം ജി.എസ്‌.റ്റി നടപ്പാക്കാനായി ഒരു ശ്രമം നടത്തിയിരുന്നു. 2010 ഏപ്രിൽ മാസം ഇന്ത്യയൊന്നാകെ ഏകീകൃതമായ ഒരു ടാക്സ് നയം നടപ്പാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷങ്ങളിലുള്ളവരുടെ എതിർപ്പും  വെസ്റ്റ് ബംഗാളിലെ അസിം ദാസ്ഗുപ്തയുടെ  ജി.എസ്.റ്റി. കമ്മറ്റിയിൽ നിന്നുള്ള രാജിമൂലവും  അങ്ങനെയൊരു തീരുമാനം പ്രാവർത്തികമാക്കാൻ സാധിച്ചില്ല. എൺപതു ശതമാനത്തോളം അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്ന് ശ്രീ ദാസ് ഗുപ്ത സമ്മതിക്കുന്നുണ്ട്.

2014-ൽ എൻ.ഡി.എ സർക്കാർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഏഴു മാസ ഭരണത്തിനു ശേഷം ധനകാര്യമന്ത്രി അരുൺ ജാറ്റലി വീണ്ടും പാർലമെൻറിൽ ജി.എസ്.റ്റി ബിൽ അവതരിപ്പിച്ചു. ബി.ജെ.പി യ്ക്ക് ഭൂരിപക്ഷം  ഉണ്ടായിരുന്നതുകൊണ്ട് ബിൽ 2015 മെയ്മാസം ലോക സഭയ്ക്ക് പാസ്സാക്കാൻ സാധിച്ചു. 2016 ഏപ്രിൽ ഒന്നാംതീയതി നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. എങ്കിലും ജി.എസ്.റ്റി ബില്ലിൽ പ്രായോഗിക തടസങ്ങളുള്ളതുകൊണ്ടു രാജ്യസഭയുടെ തീരുമാനത്തിനു വിടണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാരണം, ആ ബില്ലിനുള്ളിൽ പ്രതിപക്ഷങ്ങളുടെ നയങ്ങൾക്കെതിരായ വസ്തുതകളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. പാർലമെന്റിന്റെ രണ്ടു മണ്ഡലങ്ങളും നിയമം പാസാക്കിയെങ്കിലും  പ്രതിപക്ഷം നിയമം പാസാക്കാൻ സഹകരിക്കാതെ സഭ ബഹിഷ്‌ക്കരിക്കുകയാണുണ്ടായത്.

2016 ആഗസ്റ്റിൽ ഭേദഗതി വരുത്തിയ ജി.എസ്.റ്റി. ബിൽ രാജ്യസഭയിലും പാസ്സാക്കി.  2017 ജൂൺ മാസത്തിൽ  പ്രസിഡന്റ് പ്രണാബ് മുക്കർജി ഒപ്പിടുകയും ചെയ്തു. ജി.എസ്.റ്റി. നിയമങ്ങളെ പ്രാവർത്തികമാക്കാൻ ഇരുപത്തിയൊന്നംഗ കമ്മറ്റിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജമ്മു ആൻഡ് കാശ്മീർ ഒഴിച്ച് ഈ ബിൽ പ്രാവർത്തികമാവുകയും ചെയ്തു. സ്റ്റോക്കുകളും സെക്യൂരിറ്റികളും സംബന്ധിച്ച വാങ്ങൽ വിൽപ്പന കാര്യത്തിൽ ജി.എസ്.റ്റി. നിയമങ്ങൾ ബാധകമായിരിക്കില്ല. അത്തരം ക്രയവിക്രയങ്ങൾ പ്രത്യേകമായ സെക്യൂരിറ്റീസ് ആൻഡ് ട്രാൻസാക്ഷൻ  (Securities and Transactions) നിയമപ്രകാരമായിരിക്കും.

ഇന്ത്യൻ പാർലമെന്റ് ജി.എസ്.റ്റി ബിൽ അവതരിപ്പിച്ച സമയം വ്യവസായിക രംഗത്തെ വമ്പന്മാരായ വിശിഷ്ടാഥിതികളും സന്നിഹിതരായിരുന്നു. ഇന്ത്യയുടെ വൻ വ്യവസായിയായ രതൻ ടാറ്റായും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധാരണക്കാരെയും പാവങ്ങളെയും ബുദ്ധിമുട്ടിലാക്കുമെന്ന അഭിപ്രായത്തിൽ പ്രതിപക്ഷങ്ങൾ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിക്ഷേധിച്ചിരുന്നു. പാർലമെന്റിൽ നടത്തിയ ചർച്ചകൾ കാര്യഗൗരവത്തോടെ  രാജ്യത്തുള്ള ജനങ്ങൾ മാദ്ധ്യമങ്ങളിൽക്കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഓരോ ക്രയവിക്രയ വസ്തുക്കൾക്കും ജി.എസ്.റ്റി നിയമം പല നിരക്കുകളിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌റ്റേറ്റും ഫെഡറലും രണ്ടായി ചാർജ് ചെയ്തിരുന്ന സോപ്പിന്റെ നികുതി പതിനെട്ടു ശതമാനമായും വാഷിംഗ് ഡിറ്റർജെൻസ് നികുതി 28 ശതമാനമായും  ഏകീകൃത നികുതിയിൽ തീരുമാനിച്ചു. നൂറു രൂപയിൽ താഴെയുള്ള സിനിമാ ടിക്കറ്റിന്റെ നികുതി പതിനെട്ടു ശതമാനമായും നൂറു രൂപയിൽ കൂടുതൽ വിലയുള്ള ടിക്കറ്റിന് 28 ശതമാനമായും  നികുതി നിശ്ചയിച്ചിരിക്കുന്നു.  കേന്ദ്ര എക്സൈസ് ഡ്യൂട്ടി, വ്യവസായ നികുതി, വസ്തുക്കൾക്ക് വില കൂടുമ്പോൾ അധിക നികുതി, ഭക്ഷണ പദാർത്ഥങ്ങൾക്കുള്ള നികുതി, വിൽപ്പന നികുതി, ലോക്കൽ വെഹിക്കിൾ രെജിസ്ട്രേഷൻ നികുതി, വിനോദം, കലാ പ്രകടനം നികുതി, ആഡംബര നികുതി, പരസ്യങ്ങൾക്കുള്ള നികുതി, സേവന നികുതി, കസ്റ്റംസ് നികുതി എന്നിങ്ങനെയുള്ള നികുതികളെല്ലാം  ജി.എസ്‌.റ്റി. യുടെ നിയന്ത്രണത്തിൽ വരും.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിൽ പഴയ നിയമങ്ങൾ തന്നെ പിന്തുടരും. ജി.എസ്.റ്റി നിയമങ്ങൾ  ബാധകമായിരിക്കില്ല. വിൽപ്പനകളിലും വാങ്ങലുകളിലും ബാർട്ടർ സമ്പ്രാദായങ്ങളിലും പണയം ഇടപാടുകളിലും ഉപഭോക്താക്കളിൽ നിന്ന് നികുതി ഈടാക്കുന്നത് ജി.എസ്.റ്റി നിയമമനുസരിച്ചായിരിക്കും. രണ്ടു സ്റ്റേറ്റുകൾ തമ്മിലുള്ള ടാക്സ് ഉണ്ടെങ്കിൽ ഐ.ജി.എസ്.റ്റി അനുസരിച്ച് (ഇന്റഗ്രേറ്റഡ് ടാക്സ് സിസ്റ്റം) നികുതി കൊടുക്കണം.

ജി.എസ്.റ്റി യുടെ ആവിർഭാവത്തോടെ കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയിരിക്കുന്ന പതിനഞ്ചു തരം നികുതികൾ ഏകീകൃതമായ ഒരേ നിയമത്തിന്റെ കീഴിൽ വരുമെന്നുള്ളതാണ്  പ്രത്യേകത. ഒരു ഉൽപ്പന്നം  ഫാക്റ്ററികളിൽ നിന്നും പുറത്തിറങ്ങിയാൽ ഘട്ടം ഘട്ടങ്ങളായുള്ള പ്രത്യേക തരം നികുതികൾ പാടില്ലാന്നും ഒരു ഉൽപ്പന്നത്തിന് നികുതി ഒരു പ്രാവശ്യം മാത്രമേ ചുമത്താവൂയെന്നും ജി.എസ്‌.റ്റി. നിയമം എഴുതപ്പെട്ടിരിക്കുന്നു. അതനുസരിച്ച് ഉൽപ്പന്നങ്ങൾക്കു വിലയിടിവുണ്ടാവുകയും സാധാരണക്കാർക്ക് പ്രയോജനപ്പെടുകയും ചെയ്യും.  ജി.എസ്.റ്റി നിയമം നടപ്പാക്കുന്ന പ്രാരംഭ ഘട്ടങ്ങളിൽ ബുദ്ധിമുട്ടുകൾ സംഭവിക്കുമെങ്കിലും കാലക്രമേണ വിലപ്പെരുപ്പം തടയാൻ സാധിക്കുമെന്നു ജി.എസ്.റ്റി ബില്ലിന് രൂപകൽപ്പന നൽകിയവർ ചിന്തിക്കുന്നു.  എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കിലുള്ള നികുതി വരുന്നത് സംസ്ഥാനങ്ങൾക്കും ഉപഭോക്താക്കൾക്കും വാണിജ്യത്തിനും വ്യവസായത്തിനും ഗുണപ്രദമായിരിക്കും. ജി.എസ്.റ്റി യുടെ പ്രയോജനം ഉടൻ നേടിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.

രാജ്യത്തുണ്ടാക്കിയ ഉത്‌പാദിതവസ്‌തുക്കൾക്കെല്ലാം  ഒരേ നികുതിയായതിനാൽ  വിലവിത്യാസം സംഭവിക്കില്ല. നേരിട്ടുള്ള സംസ്ഥാന നികുതി  സാധ്യമല്ലാതാകും. ഉൽപ്പാദന മേഖലയിലുള്ള കമ്പനികൾക്ക് ഉൽപ്പന്നങ്ങളുടെ മേൽ രാജ്യത്ത് വ്യത്യസ്ത വിലകളും ചുമത്താൻ കഴിയില്ല. വിനോദ നികുതി, ലോട്ടറി നികുതി, തുടങ്ങിയവ ഇല്ലാതാകും. ജി.എസ്‌.റ്റി നിലവില്‍വന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ടാക്സ്,മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതികള്‍ തുടങ്ങിയവ തുടരും. ജിഎസ്‌ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും. എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി, കാര്‍ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും.

ജി.എസ്.റ്റി യ്ക്ക് ദോഷകരങ്ങളായ  വശങ്ങളുമുണ്ട്. നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിന്റെ കുത്തകയായി മാറും. സംസ്ഥാനങ്ങളിലുള്ള വ്യവസായങ്ങളുടെ മേൽ കേന്ദ്രത്തിനു സ്വാധീനം വർദ്ധിക്കാൻ കാരണമാകുന്നു. സ്റ്റേറ്റിന് കൊടുക്കേണ്ട നികുതിയുടെ വീതം എത്രമാത്രമെന്നു കേന്ദ്രം നിശ്ചയിക്കുന്നു. അതുകൊണ്ടു സ്റ്റേറ്റിന്റെ അധികാരത്തെ കേന്ദ്രത്തിന് ചോദ്യം ചെയ്യാനും കഴിയുന്നു.  സ്റ്റേറ്റുമായി സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും യോജിച്ചു പോവാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. സംസ്ഥാനങ്ങൾക്ക് വരുമാനവും കുറയാം. ഉൽപ്പാദനം കൂടുമ്പോൾ ഉപഭോക്താക്കൾ കുറയും. അതുമൂലം സ്റ്റേറ്റിന് നഷ്ടവുമുണ്ടാകാം. കേന്ദ്രം നഷ്ടപരിഹാരം കൊടുക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും പ്രത്യേകമായ ഒരു നിയമം എഴുതിയുണ്ടാക്കിയിട്ടില്ല. സ്റ്റേറ്റിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ കേന്ദ്രം ഒന്നോ രണ്ടോ ശതമാനം നികുതി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അത്തരമുള്ള സാഹചര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഒരു ഒത്തുതീർപ്പിനും പ്രയാസമായിരിക്കും. അസംസ്കൃത സാധനങ്ങൾ വാങ്ങുന്ന വഴി ഉൽപ്പാദകന് കൊടുക്കേണ്ട ടാക്സ് ക്രെഡിറ്റ് ബാധിക്കുന്നത് ഉപഭോക്താവിനെയായിരിക്കും. വലിയ വില കൊടുത്ത് ഉപഭോക്താക്കൾക്കാവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കേണ്ടി വരും.

ജി.എസ്.റ്റി നിയമം നിലവിൽ വന്നതോടെ അത്യാവശ്യമായ സാധനങ്ങളുടെ പലതിന്റേയും വില കൂടിയിരുന്നു. ഭക്ഷണം, ഹോട്ടൽ ചാർജ്, സിനിമാ ടിക്കറ്റുകൾ എന്നിവകൾക്ക് വില വർദ്ധിച്ചു. അതുമൂലം വ്യാവസായിക സമൂഹത്തിൽ നിന്നും തന്നെ പ്രതിക്ഷേധങ്ങളും ഉയർന്നിട്ടുണ്ട്. ദൈനം ദിനം മേടിക്കുന്ന സാധനങ്ങൾക്കെല്ലാം വില കൂടിയെന്നതാണ് വാസ്തവം. തമിഴ്‌നാട്ടിലെ 1100 തീയേറ്ററുകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജി.എസ്.റ്റി മൂലം ചില സംസ്ഥാനങ്ങൾക്ക്‌ വരുമാന നഷ്ടം ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ‍ ഉൽപ്പാദന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങളെയാണ് ജി.എസ്.റ്റി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വരുന്ന നഷ്ടം കേന്ദ്രം നികത്തുമെന്നാണ് വ്യവസ്ഥ. പക്ഷെ അതിനായി പ്രത്യേക നിയമം ഒന്നും പാസ്സാക്കിയിട്ടില്ല. ഒന്നാമത്തെ വർഷം നൂറു ശതമാനവും രണ്ടാമത്തെ വർഷം എഴുപത്തിയഞ്ച് ശതമാനവും മൂന്നാമത്തെ വർഷം അമ്പത് ശതമാനവും തുകയായിരിക്കും കേന്ദ്രത്തിന്റെ വിഹിതമായി നൽകുക.

വൻകിട ഉൽപ്പാദകർക്കും വ്യാപാരികൾക്കും നേട്ടങ്ങൾ ഉള്ളതുകൊണ്ട് എതിർപ്പുകൾ കാണുന്നുമുണ്ട്.വിൽപ്പന നികുതി പിരിവിൽ സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തതിലും പ്രതിക്ഷേധങ്ങളുയരുന്നു.  ഉല്‍പാദന മേഖലകളിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.റ്റി നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം. ഉൽപ്പാദന മേഖലകളിലും കൂടുതൽ ഫാക്ടറികൾ ഉള്ള സംസ്ഥാനങ്ങളെയുമാണ് ഇത് ബാധിക്കുന്നത്.  ഉൽപ്പാദകന്റെ മേൽ നികുതി ചുമത്താൻ സാധിക്കാത്തതാണ് കാരണം. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയും വിതരണക്കാർക്ക് വരുമാനം കൂടുകയും ചെയ്യും. കേരളത്തെ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന സാധനങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നതുകൊണ്ട് നേട്ടമാണ് ഉണ്ടാവുന്നത്. കേരളം കൂടുതലും ഒരു വിതരണ മേഖലയുടെ സംസ്ഥാനമാണ്.

ജി.എസ്.റ്റി നിയമമായതു മൂലം ദോഷവശങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക മേഖലകളിൽ  വൻ നേട്ടങ്ങളുണ്ടാകുമെന്നു  വിദഗ്ദ്ധർ പ്രവചിച്ചിട്ടുണ്ട്. വ്യവസായങ്ങൾ തമ്മിൽ മത്സരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഉൽപ്പന്നങ്ങളുടെ മേന്മ കൂടും. സർക്കാരിനു നികുതി നൽകുന്ന ചുമതല ഉപഭോക്താക്കളിൽ വന്നുചേരുന്നതിനാൽ ഉൽപ്പാദന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടും. സർക്കാരിൽ നിന്നുമുള്ള ഓഡിറ്റുകൾ ഭയപ്പെടേണ്ടതുമില്ല. എല്ലാ സ്റ്റേറ്റുകളിലും ഏകീകൃത നിയമം എന്നതും നേട്ടമാണ്. ബിസിനസിൽ മത്സരമുണ്ടാവുമ്പോൾ ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാൻ നോക്കും. സ്റ്റേറ്റിന് വരുമാനം കൂട്ടാനും ബിസിനസ് മത്സരങ്ങൾക്കുമായി ഒന്നും രണ്ടും ശതമാനം കേന്ദ്ര വീതത്തിൽ നിന്നും കിട്ടുന്ന നികുതി കുറയ്ക്കാനും സാധിക്കും. അങ്ങനെ വിലപ്പെരുപ്പം തടയാനും കഴിയുന്നു. സംസ്ഥാനങ്ങൾ തമ്മിലും ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുന്നു. ഏകീകൃത നികുതി എല്ലാ സ്റ്റേറ്റിലും തുല്യമായുള്ളതുകൊണ്ട് വ്യവസായ വളർച്ചയ്ക്കും കാരണമാകും. സാമ്പത്തികമായി ഇന്ത്യ ഒന്നാണെന്നുള്ള കാഴ്ചപ്പാടും കാണുവാൻ സാധിക്കും.നികുതിയുടെ മേൽ മറ്റൊരു നികുതിയുണ്ടായിരിക്കില്ല. ഒരിക്കൽ മാത്രമേ പരോക്ഷമായ നികുതി ഉപഭോക്താക്കളിൽ ചുമത്തുകയുള്ളൂ. നികുതി നിയമങ്ങൾ മനസിലാക്കാനും എളുപ്പമായിരിക്കും. കൂടുതൽ ജനങ്ങൾ നികുതി കൊടുക്കാൻ ഉത്തരവാദിത്വമുള്ളവരായിരിക്കും. നഷ്ടം വരുന്ന സമയങ്ങളിൽ സർക്കാരിന് നികുതി നിരക്ക് കുറയ്ക്കാനും സാധിക്കും. രാജ്യത്തുള്ള ചെക്ക്‌പോസ്റ്റുകളിൽ ചരക്കുവണ്ടികൾക്ക് എവിടെവേണമെങ്കിലും നികുതി കൊടുക്കാതെ സഞ്ചരിക്കാം.

പുതിയതായി രാജ്യത്ത് നിലവിൽ വന്ന നിയമം ശക്തിയായി പ്രാബല്യമാകുന്നതോടെ നികുതി വെട്ടിപ്പ് ഗണ്യമായി കുറയും.  ഉൽപ്പാദന ചെലവ് കുറയുമ്പോൾ ചരക്കുകളുടെ വിലയും കുറയും. ആഗോള വ്യവസായിക മത്സരത്തിൽ കയറ്റുമതി വർദ്ധിക്കുകയും ചെയ്യും.  ജി.ഡി.പി വർദ്ധിക്കും. സംസ്ഥാന നികുതികൾ ഇല്ലാതാകുന്നതോടെ സാധനങ്ങൾക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.  ചരക്ക് സേവന നികുതി (ജി.എസ്.റ്റി) രാജ്യത്ത് നടപ്പാക്കിയാൽ രാജ്യത്തിന്റെ മൊത്തം വരുമാനം (ജിഡിപി) ഒരു ശതമാനം വർദ്ധിക്കുമെന്നും കണക്കാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക തലങ്ങളിൽ അത് ഒരു വൻ വളർച്ചക്കും കാരണമാകും. ഒരു നികുതി ഒരു രാഷ്ട്രം ഒരു മാർക്കറ്റ് എന്നാണ് ജി.എസ്.റ്റി യുടെ തത്ത്വം മുദ്രണം ചെയ്തിരിക്കുന്നത്. സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകശക്തികളിൽ ഒന്നാകാനുള്ള സ്വപ്നവും സഫലീകരിച്ചുകൊണ്ടിരിക്കുന്നു.



-------------------------------------











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...