Sunday, December 17, 2017

രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയോ?


ജോസഫ് പടന്നമാക്കൽ

2017 ഡിസംബർ പതിനഞ്ചാം തിയതി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി രാഹുൽ ഗാന്ധിയെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് കോൺഗ്രസിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂർത്തമായി കരുതുന്നു. പത്തൊമ്പതു വർഷം കോൺഗ്രസിൻറെ അദ്ധ്യക്ഷ പദവി അലങ്കരിച്ച 'അമ്മ സോണിയായിൽ നിന്നാണ് രാഹുൽ ഈ സ്ഥാനം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധിയുൾപ്പടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖരായ നേതാക്കന്മാരിൽ അനേകർ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ നിർണ്ണായകമായ ഒരു കാലഘട്ടത്തിലാണ് രാഹുൽ ഈ ചുമതലകൾ ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിലെ ആറാമത്തെ കോൺഗ്രസിന്റെ പ്രസിഡന്റാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മോത്തിലാൽ നെഹ്‌റു മുതൽ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി വരെ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരായിരുന്നു. 

ഇന്ത്യയുടെ ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1885-ൽ സ്ഥാപിച്ചു. ഒരു ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന 'അല്ലൻ ഒക്റ്റാവിൻ' ഈ സംഘടനയുടെ സ്ഥാപകനും 'വുമേഷ് ചന്ദ്ര ബോന്നേർജീ' ആദ്യത്തെ പ്രസിഡന്റുമായിരുന്നു. വിദ്യാഭ്യാസമുള്ള ഇന്ത്യൻ യുവാക്കളുടെ സംഘടനയായിട്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമായും ബ്രിട്ടീഷ് നയങ്ങൾ നടപ്പാക്കണമെന്നുള്ളതായിരുന്നു പാർട്ടിയുടെ ലക്‌ഷ്യം. 1920-നു ശേഷം മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പടയോട്ടം കോൺഗ്രസ്സ് ഏറ്റെടുത്തു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള കോൺഗ്രസിന്റെ വിപ്ലവ കൊടുങ്കാറ്റ് ലോകം മുഴുവനുമുള്ള സ്വാതന്ത്ര്യ ദാഹികൾക്ക് ആവേശം നൽകിയിരുന്നു. മതേതര പാർട്ടിയായ കോൺഗ്രസ് കൂടുതലും ഗാന്ധിയൻ തത്ത്വങ്ങളാണ് ആവിഷ്‌കരിച്ചിരുന്നത്.   

രാഹുൽ ഗാന്ധി, രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂൺ 19-ന് ഡൽഹിയിൽ  ജനിച്ചു. 'പ്രിയങ്ക' എന്ന സഹോദരിയും അദ്ദേഹത്തിനുണ്ട്. പിന്നീട് രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. നെഹ്‌റു, ഗാന്ധി കുടുംബത്തിലെ നാലാം തലമുറക്കാരനാണ് രാഹുൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുതലായ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു പ്രാവിശ്യം അദ്ദേഹം അമേത്യായിൽ നിന്നും പാർലമെന്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2019-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഭരണത്തിന് സാധ്യത വളരെ കുറവായി മാത്രമേ കാണുന്നുള്ളൂ. പക്ഷെ ഭാവിയെപ്പറ്റി ആര് അറിയുന്നു? അത് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഇനി ഒന്നര വർഷംകൂടിയുണ്ട്. ഈ കാലഘട്ടത്തിൽ കോൺഗ്രസിന്റെ പഴയ പ്രതാപത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പിനായി പലതും സംഭവിച്ചേക്കാം. ഒരു പക്ഷെ എൻ.ഡി.എ സർക്കാരിന് വോട്ടു ചെയ്യാൻ ജനങ്ങൾക്ക് താൽപ്പര്യമില്ലാതെയും വന്നേക്കാം! അങ്ങനെ വന്നാൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. 

ഇന്നത്തെ രാഷ്ട്രീയമായ ചുറ്റുപാടുകളിൽ മോദി സർക്കാരിൽ ജനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതും രാഹുലിന്റെ സാധ്യതകൾ വർദ്ധിക്കുന്നു. മോദി സർക്കാരിന്റെ ഡിമോണിറ്റേഷനും ജി.എസ.റ്റിയും സാമ്പത്തിക വളർച്ചയുടെ മാന്ദ്യവും, തൊഴിലില്ലായ്മയും ജനങ്ങളിൽ ഇന്നത്തെ ഭരണകൂടത്തിലുള്ള വിശ്വസത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷങ്ങൾ കരുതുന്നു. സാമൂഹികമായ പ്രശ്നങ്ങളും നാടാകെ ജനങ്ങളിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. വർഗീയതയുടെ പേരിലുള്ള ചേരിതിരിവു മൂലം ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുന്നു. ഈ സാഹചര്യങ്ങൾ രാഹുലിന് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളിൽ അനുകൂലമായ തരംഗങ്ങൾ സൃഷ്ടിച്ചേക്കാം.  

ഇന്ത്യയിലെ എല്ലാ പാർട്ടികളും ഐക്യപ്പെടുകയാണെങ്കിൽ, രാഷ്ട്രീയ വൈവിധ്യങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കുകയാണെങ്കിൽ ഒരു പക്ഷെ ബി.ജെ.പി. യ്ക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കാതെയും വരാം. അങ്ങനെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി പൊരുതി ലോകസഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയാണെങ്കിൽ, രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൂടും. അത്തരം നടക്കാൻ സാധ്യതയില്ലാത്ത സ്വപ്നങ്ങൾ! യാഥാർഥ്യങ്ങൾക്കു മീതെയാണെങ്കിലും രാഷ്ട്രീയ പ്രേമികൾ രാഹുലിൽ നാളെയുടെ പ്രധാനമന്ത്രിയായി പ്രതീക്ഷകളും അർപ്പിക്കുന്നുണ്ട്.  

സുഗമമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരെന്നു പറയുന്നത് ജനങ്ങളാണ്. തീരുമാനം എടുക്കേണ്ട രാജാക്കന്മാരും ജനങ്ങളാണ്. രാജ്യത്തെ ശക്തമാക്കേണ്ടതു കെട്ടുറപ്പോടെയുള്ള ഒരു ജനതയുടെ കർത്തവ്യം കൂടിയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നവർ പൊതു സേവകരും. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഭൂരിഭാഗം ജനതയും നിലനിൽപ്പിനുവേണ്ടി ജീവിതവുമായി ഏറ്റുമുട്ടുന്നു. വിലപ്പെരുപ്പം സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത വിധമായി. യുവജനങ്ങളുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും നേതാക്കന്മാരുടെ ദേശീയത്വം പ്രസംഗിക്കലും മതേതരത്വം പുലമ്പലും അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഈ കാരണങ്ങൾ മൂലം ഒരു വോട്ടറിന്റെ വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിന്താ ശക്തികൾക്കും മാറ്റം വരുത്തിയേക്കാം. ജനങ്ങളുടെ ചിന്തകൾ ഒരു യുവ നേതാവായ രാഹുൽ ഗാന്ധിക്ക് അനുകൂലമായും തിരിഞ്ഞേക്കാം. 

മേൽപ്പറഞ്ഞ കാരണങ്ങൾ ഒരു പ്രധാനമന്ത്രിയെ നിശ്ചയിക്കാൻ മതിയോയെന്നും വ്യക്തമല്ല. ജനങ്ങൾ തീരുമാനിച്ചാൽ ഏതു വിദ്യാഭ്യാസമില്ലാത്തവനും മന്ത്രിയോ പ്രധാനമന്ത്രിയോ ആകാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. അങ്ങനെയുള്ള നാട്ടിൽ എന്തുകൊണ്ട് രാഹുലിനും പ്രധാനമന്ത്രിയായിക്കൂടാ? കാരണം, നരേന്ദ്രമോദി കഴിഞ്ഞാൽ ഇന്ത്യൻ പ്രധാനമന്ത്രി ആരെന്നുള്ള ചോദ്യത്തിനുത്തരം രാഹുൽ ഗാന്ധി തന്നെയാണ്. ജനാധിപത്യ സംവിധാനമുള്ള ഒരു രാജ്യമെന്ന നിലയിൽ തീർച്ചയായും രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ അർഹതയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയ പ്രവചനങ്ങൾക്കും മീതെ 2019-ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം. രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പുത്തനായ മാറ്റങ്ങളും ഉണ്ടാകാം.

എങ്കിലും രാഹുലിനു പോലും 2019-ലെ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിൽ പ്രതീക്ഷയുണ്ടായിരിക്കില്ല. കാരണം, ഇന്നത്തെ രാഷ്ട്രീയ നീക്കങ്ങളെ അവലോകനം ചെയ്യുകയാണെങ്കിൽ രാഹുലിന്റെ അങ്ങനെയൊരു സ്വപ്നം നിരർത്ഥകമാകാനേ സാധ്യതയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ ബിജെപി യെയും മോദിയെയും വെല്ലാൻ ലോകസഭയിലും രാജ്യസഭയിലും ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതിപക്ഷ യോഗ്യതപോലും ലഭിച്ചില്ല.

രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോയെന്നല്ല ചോദ്യം. രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്നാണ് ചിന്തനീയമായിട്ടുള്ളത്. പ്രവചനങ്ങൾ അനുസരിച്ച്, 2019 -ൽ രാഹുൽ പ്രധാനമന്ത്രിയാകാൻ സാധ്യതയില്ല. കാരണം, എല്ലാ സർവ്വേകളിലും  കണക്കുകൂട്ടലുകളിലും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്നാണ്. ആ സ്ഥിതിക്ക് രാഹുൽ പ്രധാനമന്ത്രി മത്സരത്തിൽ മിക്കവാറും വേദിക്ക് പുറത്തായിരിക്കും. രണ്ടാമത്തെ കാര്യം, അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ യൂ.പി.എ. കഷ്ടിച്ച് തൂക്കു മന്ത്രിസഭയ്ക്ക് യോഗ്യമായെങ്കിൽ, ആടുന്ന ഒരു പാർലമെന്റ് രൂപീകരിക്കുന്നുവെങ്കിൽ, മറ്റുള്ള പാർട്ടികളുടെ പിന്തുണയും ലഭിക്കുന്നുവെങ്കിൽ, പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സാധ്യത വളരെ കുറവായിരിക്കും. കോൺഗ്രസൊഴികെ മറ്റുള്ള പാർട്ടികൾ രാഹുലിനെ അംഗീകരിക്കാൻ തയാറാവുകയില്ല. അങ്ങനെ കോൺഗ്രസിന് മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കുകയോ അല്ലെങ്കിൽ മറ്റു പാർട്ടികളിലുളള നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയോ ചെയ്യാം. രാഹുൽ ഗാന്ധിയ്ക്ക് അവിടെ സാധ്യത കുറവായും കാണുന്നു

കോൺഗ്രസ് നേരീയ ഭൂരിപക്ഷത്തിൽ വിജയിക്കുകയാണെങ്കിലും സ്വന്തം പാർട്ടിതന്നെ നെഹ്‌റു കുടുംബങ്ങളുടെ പരമ്പരാഗത ഭരണത്തെ  എതിർക്കും. കഴിഞ്ഞകാല ചരിത്രംപോലെ നേതൃത്വത്തിനുള്ള വടംവലി കൂടുകയും ചെയ്യും. അത്തരണത്തിൽ ഒരു പാവ പ്രധാനമന്ത്രിയെ പ്രതിഷ്ഠിച്ച് തീരുമാനങ്ങൾ എടുക്കുന്ന നേതാവായി രാഹുൽ പിന്നിൽ നിന്നും ഭരിക്കാനുള്ള സാധ്യതകളുണ്ട്. സോണിയായുടെയും മൻമോഹന്റെയും മാതൃകയിൽ ഭരണം തുടരുകയും ചെയ്യും. അങ്ങനെ തീരുമാനങ്ങളെടുക്കുന്ന ഒരാളായി രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിൽ തുടരാനും സാധിക്കും. പാർട്ടി പ്രസിഡന്റെന്ന നിലയിൽ പ്രധാനമന്ത്രിയെക്കാൾ അധികാരം ആസ്വദിക്കുകയും ചെയ്യാം. മൻമോഹൻ സിങ്ങിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം കുറച്ചുകൂടി ഭംഗിയായി പ്രധാനമന്ത്രി പദം അലങ്കരിക്കുമായിരുന്നു. കോൺഗ്രസിന് 'മാമ്മാ' പറയുന്നതുപോലെ അനുസരിക്കുന്ന ചെറുക്കനെ പ്രധാനമന്ത്രിയാക്കണമെന്നാണ് മോഹം. അല്ലെങ്കിൽ ഗാന്ധി കുടുംബമായി ബന്ധമില്ലാത്ത മൻമോഹൻ സിംഗിനെപ്പോലെ ശുദ്ധനായ ഒരു മനുഷ്യനെ പ്രധാനമന്ത്രിയായി കണ്ടെത്തണം. 

ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ഇന്ന് ഭരിക്കുന്നില്ല. അതിനാൽ ഇന്ത്യ മുഴുവനായ ജനകീയ വോട്ടുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് നേടുക എളുപ്പമല്ല. അനേകം നേതാക്കന്മാർക്കു കോൺഗ്രസിനോടുള്ള വിശ്വാസം കുറഞ്ഞതു കാരണം പാർട്ടി വിടുകയും ചെയ്യുന്നു. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽക്കൂടി പാർട്ടിയുടെ ഇമേജ് വളർത്താമെന്നുള്ള പ്രതീക്ഷകൾ മാത്രമാണ് കോൺഗ്രസ്സ് പാർട്ടിക്കുള്ളത്. പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഡീമോണിറ്റേഷനുശേഷവും രാജ്യം മുഴുവൻ ബി.ജെ.പി.യ്‌ക്കൊപ്പമെന്നുള്ളതും ഒരു വസ്തുതയാണ്.  

കോൺഗ്രസ്സ് പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിൽ താൽപ്പര്യമില്ല. ഇന്ത്യയിലെ യുവജനങ്ങൾ കൂടുതലും മോദിയ്‌ക്കൊപ്പമാണ്. എന്തെങ്കിലും അഴിമതിയാരോപണങ്ങളിൽപ്പെട്ടു മോദി പുറത്തുപോയാൽ മാത്രമേ രാഹുലിന് പ്രധാനമന്ത്രിയെന്ന പദം മോഹിക്കാൻ സാധിക്കുള്ളൂ. കോൺഗ്രസ്സിൽ സമർത്ഥരായ നേതാക്കന്മാർ ഉണ്ടായിട്ടും സോണിയ തന്റെ മകനെ പാർട്ടിയുടെ ഉന്നത തലത്തിൽ പ്രതിഷ്ടിക്കാനാണ് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പി. ഭരണകാര്യങ്ങളിൽ അത്യധികം പ്രയാസമേറിയ കാലഘട്ടത്തിൽക്കൂടിയായിരുന്നു കടന്നു പോയത്. 2019-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി മുമ്പിൽ നിറുത്തുകയാണെങ്കിലും മൂന്നാം മുന്നണി കോൺഗ്രസിനേക്കാളും ശക്തമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. 

രാഹുലിന്റെ ജീവിതശൈലികൾ അദ്ദേഹത്തിൻറെ പിതാവിന്റെയോ മുത്തശ്ശിയുടെയോ രീതികളിൽനിന്നും വ്യത്യസ്തമാണ്. വല്യ മുത്തച്ഛനെപ്പോലെ ആശയനിരീക്ഷണങ്ങളും രാഹുലിൽ പ്രകടമായി കാണുന്നില്ല. ലോകം മുഴുവൻ കറങ്ങി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. കണ്ടാൽ സുന്ദരൻ, വിവാഹം കഴിച്ചിട്ടില്ലെങ്കിലും സ്ത്രീ സുഹൃത്തുക്കൾ ധാരാളമായുണ്ട്. ഉന്നത കുടുംബ പാരമ്പര്യം, ഒരു രാഷ്ട്രീയ കുടുംബത്തിൽ പിറന്നയാൾ എന്നിങ്ങനെയുള്ള നാനാവിധ യോഗ്യതകളുമുണ്ട്. ജീവിതത്തിൽ ഒരിക്കലും ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. സാധാരണക്കാരായ മനുഷ്യർ കടന്നുപോവുന്ന കഷ്ടപ്പാടുകളും അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെപ്പറ്റി ജീവിതവുമായി ഏറ്റുമുട്ടുന്ന സാമാന്യ ചിന്താഗതിയുള്ള ഒരു ഇന്ത്യൻ പൗരൻ എങ്ങനെ ചിന്തിക്കണം?

ഇന്ത്യയിൽ സാമ്പത്തികമായി മെച്ചപ്പെട്ട ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത് തങ്ങളുടെ മക്കളെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണമെന്നല്ലാമാണ്. ഐ.എ.എസ് സ്വപ്നങ്ങളുമായി കഴിയുന്നവരുമുണ്ട്. മനുഷ്യന്റെ അഭിരുചിയനുസരിച്ച് മക്കൾ വളരാൻ മാതാപിതാക്കൾ അനുവദിക്കില്ല. ഗാന്ധി കുടുംബത്തിലെ സ്വപ്നം ഇന്ത്യൻ രാഷ്ട്രീയം അവരുടെ മക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നുള്ളതാണ്. രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തവർ പ്രവർത്തിക്കുമ്പോൾ ഒരു മഹാജനത്തെ മുഴുവനായി ദുരിതത്തിലേക്ക് നയിക്കും. രാഹുലിനെ അദ്ദേഹത്തിൻറെ 'അമ്മ നിർബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു. മകനിൽ ഒരു പ്രധാനമന്ത്രിയെന്ന സ്വപ്നവും ആ അമ്മയിലുണ്ട്. എന്നാൽ അദ്ദേഹം രാഷ്ട്രീയം ഒരു തൊഴിലായി എടുക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ നേതാവാകണമെന്നുള്ളതു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബലഹീനമായ ഒരു ചിന്തകൂടിയാണ്. 

ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധമായ യുണിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും രാഹുൽ ഗാന്ധിയുടെ യോഗ്യതയായി കണക്കാക്കാം. രാഹുൽ ഗാന്ധിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിലും ആഭ്യന്തര വകുപ്പുകളിലും വിദേശകാര്യങ്ങളിലും നല്ല പരിജ്ഞാനമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ സ്വന്തം അമ്മയിൽനിന്നും പ്രചോദനവും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ട്രിനിറ്റി കോളേജിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ട്. കെയ്ബ്രിഡ്ജിൽനിന്ന് അദ്ദേഹത്തിന് എംഫിൽ ഡിഗ്രിയുമുണ്ട്. രാഹുൽ ഗാന്ധി ലണ്ടനിൽ വലിയ ഒരു കോർപ്പറേഷനിൽ മാനേജിങ് ഗ്രുപ്പിലും ജോലിചെയ്തു. എന്നാൽ ഇന്ത്യയിലെ ശരിയായ രാഷ്ട്രീയവും അദ്ദേഹം പഠിക്കേണ്ടതായുണ്ട്. അനേക വർഷങ്ങളിലെ പ്രായോഗിക പരിജ്ഞാനമാണ്‌ ഒരാളെ രാഷ്ട്ര തന്ത്രജ്ഞനാകാൻ പ്രാപ്തനാക്കുന്നത്. രാഹുലിന് അത് ഇല്ലെന്നുള്ളതാണ് സത്യം. ഈ സാഹചര്യങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഇനിയും കാത്തിരിക്കുകയായിരിക്കും ഉചിതം. രാഷ്ട്രീയത്തിലെ സ്ഥിരമായ ഉത്സാഹവും കർമ്മോന്മുഖമായ പ്രവർത്തനങ്ങളും കാലം അദ്ദേഹത്തെ നല്ല നേതാവായി വാർത്തെടുക്കാൻ സഹായിക്കുകയും ചെയ്യും.

2019ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഒന്ന് ചിന്തിക്കുക! അങ്ങനെയെങ്കിൽ ഇന്ത്യ മുഴുവനായുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരിക്കണം. ജനങ്ങളുടെ മനസ് പിടിച്ചെടുക്കാൻ കഴിവുള്ള പ്രസംഗ പാടവവും ഉണ്ടായിരിക്കണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം പ്രാഗത്ഭ്യം ഒന്നും തന്നെ അദ്ദേഹം നേടിയിട്ടില്ല. ആരോപണങ്ങൾ മാത്രം ഉന്നയിക്കാതെ സർക്കാരിന്റെ പോരായ്മകൾ തെളിവു സഹിതം നിരത്താൻ രാഹുലിനും രാഹുലിന്റെ പാർട്ടിക്കും കഴിവുണ്ടാകണം. തീർച്ചയായും ഇന്നത്തെ സർക്കാരിന് തെറ്റുകൾ ധാരാളം ഉണ്ട്. പക്ഷെ ആ തെറ്റുകളെ പരിഹരിക്കാൻ രാഹുൽ പ്രാപ്തനുമല്ല. എന്തെല്ലാമാണ് തെറ്റുകളെന്നു ചൂണ്ടി കാണിക്കാനുള്ള കഴിവുകളും അദ്ദേഹത്തിനില്ല. 

2014-ൽ കോൺഗ്രസ് പാർട്ടി ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. ഭൂരിഭാഗം സ്റ്റേറ്റുകളിലെ അസംബ്ളി മണ്ഡലങ്ങളും കോൺഗ്രസിന് നഷ്ടപ്പെട്ടു. കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ നെഹ്‌റു തലമുറകൾ നിലനിർത്താൻവേണ്ടി രാഹുലിനെ അവരുടെ നേതാവായി നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ലാത്ത വ്യക്തിയെന്നത് മറുവശത്തെ കഥയും. അദ്ദേഹത്തിൻറെ അമ്മയുടെ പിന്തുണയില്ലാതെ പാർട്ടിയുടെ അണികളുടെ മുഴുവനായുള്ള നിയന്ത്രണം പിടിച്ചെടുക്കാൻ സാധിക്കില്ല. 2014-ലെ കോൺഗ്രസ്സ് പരാജയശേഷം പ്രാദേശിക പാർട്ടികളുടെ ശക്തിയും വർദ്ധിച്ചു. ഇന്ന് ബി.ജെ.പി ശക്തമായ നേതൃത്വത്തിന്റെ കീഴിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതിക്ക് ആ പാർട്ടിയെ നേരിടാൻ രാഹുൽ കരുത്താർജിച്ചിട്ടില്ല. 

ഇന്ത്യയെ സംബന്ധിച്ച് നരേന്ദര മോദി ഇന്ന് ഒരു ജനതയുടെ മതിപ്പുള്ള നേതാവായി അറിയപ്പെടുന്നു. സർക്കാരിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളും അദ്ദേഹത്തിൻറെ കീഴിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പി യിൽ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്ത നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞു. മോദി ഒരു കഠിനാധ്വാനിയാണ്. വളരെയധികം കാര്യപ്രാപ്തിയുള്ള ആളും തീരുമാനങ്ങൾ അനുചിതമായി എടുക്കാൻ കഴിവുള്ള ഒരു വ്യക്തി പ്രഭാവവുമാണ്. നല്ല ഒരു പ്രാസംഗികനു പുറമെ നേതൃപാടവവും മോദിയിൽ പ്രകടമാണ്. മോദി, രാഷ്ട്രീയത്തിൽ ചേർന്നത് അർപ്പണ ബോധത്തോടെ രാജ്യത്തെ സേവിക്കാനാണ്. ഭരണകാര്യങ്ങളിൽ വിവേകവും ജ്ഞാനവുമുണ്ട്. രാഷ്ട്രീയ അവബോധവും മോദിയിൽ കുടികൊള്ളുന്നു. ഇന്ത്യയിലെ വെറും സാധാരണക്കാരനായ മനുഷ്യനായിട്ടാണ് അദ്ദേഹം വളർന്നത്. നർമ്മ ബോധമുള്ള വ്യക്തിയുമാണ്. മോദിയ്ക്ക് ഇന്ത്യൻ പൗരത്വം മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ശമ്പളമല്ലാതെ അദ്ദേഹത്തിന് മറ്റൊരു സമ്പാദ്യവുമില്ല. നാളിതുവരെയായി ഒരു അഴിമതിയാരോപണങ്ങളിലും അകപ്പെട്ടിട്ടുമില്ല. മോദിയുടെ സംഘിടിതമായ രാഷ്ട്രീയ ടീമിനെ നേരിടുക അത്ര എളുപ്പമല്ല. അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ഒരു വ്യക്തിത്വം രാഹുൽ ഗാന്ധി നാളിതുവരെ നേടിയിട്ടില്ല.

രാഹുൽ ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹം ഇത്രത്തോളം എത്തിയത് രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെന്ന നിലയിലുമാണ്. രാഹുൽ ഗാന്ധിക്ക് ധാരാളം വസ്തു വകകളും വ്യവസായങ്ങളും ഉണ്ട്. സ്വർണ്ണക്കരണ്ടിയിൽ ജനിച്ച പുത്രനായിരുന്നു രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയാകാൻ രാഹുലിന് ആഗ്രഹമുണ്ടെങ്കിൽ ഇന്ന് അദ്ദേഹം നടത്തുന്ന വ്യക്തിപരമായ വിദേശ യാത്രകൾ ഒഴിവാക്കണം. അവധിക്കാലങ്ങൾ വിദേശരാജ്യങ്ങളിൽ ആഹ്ലാദിക്കന്ന സമയങ്ങളിൽ ജനങ്ങളെ സേവിക്കാൻ തയ്യാറാകണം. ഭാരതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്ന കാലങ്ങളിൽ രാഹുൽ ഗാന്ധി അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങളാണ് സാധാരണ കാണപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണാതെയുള്ള ഈ ഒളിച്ചോട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിക്ക് നന്നല്ല. ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. 

രാഹുൽ ഗാന്ധി ഇന്ത്യയുടെ പുരോഗമനം എങ്ങനെ വേണമെന്ന നിർദേശങ്ങൾ ജനങ്ങളുടെ മുമ്പിൽ അർപ്പിക്കാൻ തയ്യാറാകണം. അധികാരത്തിനുവേണ്ടി ഭരണകക്ഷി എത്ര നല്ല കാര്യങ്ങൾ ചെയ്താലും ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായ നിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടത്. അദ്ദേഹം ഭരണാധികാരികളുടെ കുടുംബത്തിൽനിന്നു വന്നുവെങ്കിലും സ്വന്തം രാജപരമ്പരയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. ലാലു പ്രസാദിനെപ്പോലെ അഴിമതി പിടിച്ച നേതാക്കന്മാരുമായുള്ള കൂട്ടുകെട്ടു രാഹുലും കോൺഗ്രസ്സും അവസാനിപ്പിക്കേണ്ടതായുണ്ട്. ഇത് അദ്ദേഹത്തിൻറെ പേര് ചീത്തയാക്കുകയും അക്കാരണത്താൽ ജനങ്ങൾ വോട്ടു ചെയ്യാതെയുമിരിക്കാം.

നമ്മൾ ചരിത്രപരമായി പുറകോട്ടു പോവുകയാണെങ്കിൽ 1984 മുതൽ ഇന്നുവരെ കോൺഗ്രസിലെ  പ്രധാനമന്ത്രിമാർ നാലുതവണകൾ രാജ്യം ഭരിച്ചിരുന്നതായി കാണാം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഓരോ തവണകളും മൻമോഹൻ സിങ്ങു രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിയായി. അതിൽനിന്നും മനസിലാക്കേണ്ടത് ഇന്ന് ബി.ജെ.പി. യ്ക്ക് വോട്ടു ചെയ്തവർ നല്ലൊരു ശതമാനം മുമ്പ് കോൺഗ്രസിന് വോട്ടു ചെയ്തവരെന്നാണ്. അതുകൊണ്ടു വോട്ടർമാരുടെ ചിന്താഗതിയും മാറ്റങ്ങളുമനുസരിച്ച് ഭരണം മാറി മാറി വരുന്നുവെന്നുള്ളതാണ്. അവസാനത്തെ വോട്ട് കാസ്റ്റ് ചെയ്യുന്നതുവരെ ആരു വിജയിക്കും ആര് തോൽക്കുമെന്ന് വ്യക്തമായി പ്രവചിക്കാൻ സാധിക്കില്ല. നല്ലൊരു ശതമാനം വോട്ടർമാർ ആർക്ക് വോട്ടു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ചിന്തിക്കാറുള്ളത്. അതുകൊണ്ടു ഇന്നത്തെ നിലപാട് അനുസരിച്ച് 2019-ൽ ആരു ജയിക്കും അല്ലെങ്കിൽ ആരു തോൽക്കുമെന്ന് പ്രവചിക്കുന്നതും ശരിയാവണമെന്നില്ല. 


എൻ.ഡി.എ നയിച്ചിരുന്ന വാജ്‌പേയി സർക്കാർ ഇന്ത്യയുടെ ചരിത്രത്തിൽ നല്ലയൊരു ഭരണം കാഴ്ച്ച വെച്ചെങ്കിലും അദ്ദേഹത്തിൻറെ പാർട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് കോൺഗ്രസ്സ് സർക്കാർ 2004-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അന്ന് എൻ ഡി എ സർക്കാരിന് 181 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയെ ന്യുക്‌ളീയർ സ്റ്റാറ്റസിൽ ഉയർത്തിയതും വാജ്പേയിയുടെ കാലഘട്ടത്തിലായിരുന്നു. ഇൻഷുറൻസ് മേഖലകളിലും ഐ.ടി വളർച്ചയിലും വാജ്‌പേയി സർക്കാർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കാർഗിൽ യുദ്ധത്തിൽ വിജയി ആവുകയും ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാരിന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ ബിജെപിയെ മാറ്റി നിർത്തി മറ്റൊരു പാർട്ടിക്ക് ഭരണം കൈമാറേണ്ട ആവശ്യമില്ല. എങ്കിലും ഭാരതത്തിൽ ശക്തമായ ഒരു സർക്കാർ വേണം. അതുപോലെ ഒപ്പം ബലവത്തായ ഒരു പ്രതിപക്ഷവും ആവശ്യമാണ്. എങ്കിൽ മാത്രമേ ജനാധിപത്യത്തിന്റെ ഫലം നമുക്ക് അനുഭവിക്കാൻ സാധിക്കുള്ളൂ. 

മഹാന്മാരുടെ പിന്തുടർച്ചക്കാരനായി വന്ന രാഹുൽ ഗാന്ധിയുടെ സ്ഥാന പദവിയിൽ ലോകം മുഴുവൻ അഭിവാദനങ്ങൾ അർപ്പിക്കുന്നുണ്ട്. വിപ്ലവ ചൈതന്യം പരമ്പരാഗതമായി ലഭിച്ച ഈ ചെറുപ്പക്കാരന്റെ യാത്ര സുവർണ്ണ താളുകളിൽ നാളത്തെ ഭാരതത്തിന്റെ ചരിത്രം മാറ്റിയെഴുതുമെന്നു വിചാരിക്കാം. 









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...