Monday, June 18, 2018

നഷ്ടപ്പെട്ട മകനുവേണ്ടി ഒരു അമ്മയുടെ നിയമ യുദ്ധങ്ങളും പോരാട്ടവിജയവും




ജോസഫ് പടന്നമാക്കൽ 

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിച്ച പ്രവീൺ വർഗീസ് വധ കേസിൽ പ്രതി കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു.! ഇത്  നീതി ന്യായ വ്യവസ്ഥയുടെ വിജയവും ഓരോ മലയാളിയുടെയും അഭിമാന നിമിഷവുമാണ്. ഇതിനായി രാവും പകലുമില്ലാതെ, തോരാത്ത കണ്ണുനീരുമായി, മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി, നീതിക്കായി പട പൊരുതി വിജയിച്ച ശ്രീമതി ലൗലി വർഗീസിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ആദ്യം അർപ്പിക്കട്ടെ. ലോകത്തുള്ള എല്ലാ മലയാളി അമ്മമാർക്കും ഒരു മാതൃകയാണവർ. സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ കൗമാരം വിട്ടു മാറിയിട്ടില്ലായിരുന്ന പ്രവീൺ എന്ന സമർഥനായ വിദ്യാർത്ഥിയുടെ മരണത്തോടനുബന്ധിച്ചുള്ള ദുരൂഹതകൾക്ക് ഒരു അന്ത്യം കൂടിയായിരുന്നു ഈ വിധി. ലൗവ്!ലിയുടെ ഈ വിധിന്യായ വിജയത്തിന്റെ പിന്നിൽ കേഴുന്ന ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണുനീരുമുണ്ട്.

2014-ലാണ് പ്രവീണിന്റെ മൃതദേഹം ഇല്ലിനോയിലുള്ള കാർബൺഡെയിലിൽ ദുരൂഹമായ സാഹചര്യത്തിൽ അഞ്ചാം ദിവസം കണ്ടെത്തിയത്. പൊന്നുമോന്റെ മരണത്തിൽ നീതിക്കായി അലഞ്ഞു നടന്ന ഒരു അമ്മയുടെ വൈകാരിക ചിന്തകൾ അടങ്ങിയ ചോദ്യങ്ങൾക്ക് ഈ വിധിയിലൂടെ ഉത്തരവും കണ്ടെത്താൻ സാധിച്ചു. ഓമനിച്ചു വളർത്തിയ മകന്റെ ഓർമ്മകൾക്കു മുമ്പിൽ അടിപതറാതെ പടപൊരുതിയ ലവ്‌ലിയ്ക്ക് അനുകൂലമായ ഈ വിധിയിൽ മനസു നിറയെ ആശ്വാസവും ഉണ്ടായി. വിധി പ്രസ്താവിച്ച ദിനത്തിൽ വർഷങ്ങൾക്കു ശേഷം അന്ന് അവർ സമാധാനത്തോടെ ഉറങ്ങിയെന്നും പറഞ്ഞു.

ലവ്‌ലിയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. "ഞങ്ങൾ കാത്തു കാത്തിരുന്ന ഞങ്ങളുടെ പുത്രൻ പ്രവീണിന്റെ ദിനം അവസാനം വന്നെത്തി. ഈ വിധിക്കുവേണ്ടി പൂമ്പാറ്റയായി ഞങ്ങളുടെ ഭവനത്തിനു ചുറ്റും അവൻ പാറി പറക്കുന്നുണ്ടായായിരുന്നു. ഇനിമേൽ നിത്യതയിൽ സമാധാനമായി അവൻ വസിക്കട്ടെ."

പ്രവീണിന്റെ അമ്മ അവനു നീതി ലഭിച്ചതിൽ സംതൃപ്തയാണ്. വിധിയിൽ സംഭവിക്കാൻ പോവുന്നതു അവർക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും 'താനിന്ന് സമാധാനവതിയെന്നും ഈ വിജയത്തിനു കാരണം തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെന്നും' ലവ്‌ലി പറഞ്ഞു. പലരും ജോലിസ്ഥലത്തു നിന്നും അവധിയെടുത്തു വിസ്താരവേളകളിൽ കോടതിയിൽ ഹാജരുണ്ടായിരുന്നു. കോടതിയിൽ നിത്യം വന്നിരുന്ന ആളുകളുടെ കണക്കുകൾ തന്നെ എത്രയെന്നറിയില്ല. സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവർ വിധി കേൾക്കാൻ കോടതി വരാന്തകളിൽ നിറഞ്ഞിരുന്നു. അവരിൽ പലർക്കും നീതി നിഷേധിച്ചവരായിരുന്നു. ലവ്‌ലി പറഞ്ഞു, "അവരെല്ലാം ഞങ്ങളെ നോക്കി നീതിക്കായുള്ള പ്രതീക്ഷകളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കെട്ടിപിടിച്ച് അഭിനന്ദങ്ങളും അറിയിച്ചിരുന്നു."

ലവ്‍ലിയും ഭർത്താവും ഇരുവരും പ്രൊഫഷണൽ ജോലിക്കാരാണ്. അമേരിക്ക എന്ന സ്വപ്നഭൂമിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കാതെ കുട്ടികളെ വളർത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ മാതാപിതാക്കൾക്കുണ്ടായിരുന്നത്. സ്‌കൂളിലെ അദ്ധ്യാപകർക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരമായിട്ടായിരുന്നു കുട്ടികൾ വളർന്നത്. എന്നാൽ അവരുടെ മകൻ 'പ്രവീൺ വർഗീസ്' ദുരൂഹ സാഹചര്യത്തിൽ കാട്ടിനുള്ളിൽ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത ആ കുടുംബത്തെ ഒന്നാകെ തളർത്തിയിരുന്നു. മകൻ പ്രവീൺ കാർബൺ ഡെയിൽ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ ജസ്റ്റിസുമായിരുന്നു പഠിച്ചിരുന്നത്. ഒരു സമർത്ഥനായ പോലീസ് ഓഫീസറാകണമെന്നായിരുന്നു അവന്റെ സ്വപനം. കൂടാതെ അവനു അമേരിക്കയിൽ എഫ്.ബി.ഐ. യിൽ ഉദോഗസ്ഥനാകണമെന്നുമുണ്ടായിരുന്നു. ഇവർക്ക് വളരെയധികം പ്രതിഭാവൈശിഷ്ട്യമുള്ള, സംഗീതത്തിലും ഡാൻസിലും പ്രഗൽപ്പരായ രണ്ടു പെൺമക്കളുമുണ്ട്‌. പ്രവീണും സംഗീതത്തിലും ഡാൻസിലും ജീവിച്ചിരുന്ന നാളുകളിൽ കഴിവുകൾ പ്രകടമാക്കിയിരുന്നു. ചിരിയും കളിയുമായുള്ള കുശല വർത്തമാനങ്ങൾ വഴി മറ്റുള്ളവരെ ചിരിപ്പിക്കയെന്ന പ്രത്യേകമായ വാസനയും അവനുണ്ടായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനുമായിരുന്നു. അങ്ങനെ സകല വിധ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രവീൺ ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടത്.

2014 ഫെബ്രുവരി പതിനാലാം തിയതി പ്രവീണും അവന്റെ കസ്യാനുമൊന്നിച്ച് ഒരു ക്ലബിൽ നടന്ന പാർട്ടിയിൽ സംബന്ധിച്ചിരുന്നു. അന്നു രാത്രി പതിനൊന്നര മണിയായപ്പോൾ അവൻ പാർട്ടി കഴിഞ്ഞു ആരോടും പറയാതെ മടങ്ങി പോയി. ഒറ്റയ്ക്ക് അവൻ എവിടെ പോയിയെന്നും എന്തു സംഭവിച്ചെന്നും പിന്നീടാർക്കും ഒന്നുമറിയില്ലായിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ അവൻ മാതാപിതാക്കളെ വീട്ടിൽ വിളിക്കുമായിരുന്നു. എന്നാൽ അന്നവൻ വന്നില്ല.
വിളിച്ചില്ല.

ലവ്‍ലിയുടെ എല്ലാ ശ്രമങ്ങളും കോടതി വിധിയിൽക്കൂടി വിജയത്തിന്റെ ഉച്ചാവസ്ഥ പ്രാപിച്ചത് അവരുടെ കുടുംബത്തിനും അവരെ സ്നേഹിക്കുന്നവർക്കും അമേരിക്കൻ മലയാളികൾക്കും സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു. പ്രവീണിന്റെ കൊലയിൽ കുറ്റക്കാരനായ 'ഗാജെ ബെഥൂനെ'യ്‌ക്കെതിരെ (Gaege Bethune) ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാരോപിച്ചാണ് വിധി വന്നിരിക്കുന്നത്.  ഇരുപതു മുതൽ അറുപതു വർഷം വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ്സുകൾ ഫയൽ ചെയ്തിരുന്നത്.

പ്രവീണിന്റെ മരണത്തിൽ ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങൾ അവശേഷിക്കുന്ന വേളയിലായിരുന്നു കോടതിയുടെ അനുകൂലമായ ഈ വിധി വന്നത്. കാർബൺ ഡെയിലിലെ അധികാരികൾ ആദ്യം മുതൽ ഈ കേസ് മുക്കിക്കളയുവാൻ ശ്രമിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നു പറഞ്ഞു കേസ് തള്ളിക്കളയാൻ അവർ സകലവിധ വ്യാജ റിപ്പോർട്ടുകളുമുണ്ടാക്കിയിരുന്നു. കേസിനെ ബലഹീനമാക്കാൻ കുതന്ത്രങ്ങളിൽക്കൂടി കുടുംബത്തെ തെറ്റി ധരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ലവ്‌ലി കുടുംബം അധികാരികളുടെ കാപട്യത്തിനു മുമ്പിൽ തല കുനിക്കാതെ സ്വന്തമായ അന്വേഷണങ്ങളോടെ കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരുന്നു.

ദ്വൈമുഖ പരിവേഷമണിഞ്ഞുകൊണ്ടുള്ള  കാർബൺ ഡെയ്‌ലിലെ  പോലീസ് ഓഫിസർ പത്തു പേജ് റിപ്പോർട്ട് തയ്യാറാക്കുകയും കുറ്റങ്ങൾ മുഴുവൻ ഒന്നൊന്നായി പ്രവീണിൽ ചാരുകയും ചെയ്തു. പ്രവീൺ മദ്യപാനിയെന്നു റിപ്പോട്ടിൽ ചേർത്തിട്ടുണ്ടായിരുന്നു. അതിലൊന്നിലും തെളിവില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തിയിരുന്നു. ലവ്!ലിയുടെ സുഹൃത്തുക്കളും സമൂഹവും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരെ എല്ലാ വിധത്തിലും പിന്താങ്ങിക്കൊണ്ടിരുന്നു. അവസാനം കേസ് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ അടുത്തു പോവുകയും അങ്ങനെ കേസ് നേരായ ദിശയിൽ തിരിയുകയും ചെയ്തു. പുതിയു സ്പെഷ്യൽ പ്രോസിക്യൂട്ടർ റിപ്പോർട്ട് പരിശോധിക്കുകയും പോലീസുകാരുടെ റിപ്പോർട്ടിലെ വ്യാജ കാര്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു.

എല്ലാ പോലീസുകാരും ഒരുപോലെ എഴുതിയിരുന്നത് പ്രവീണന്റെ മൃതശരീരത്തിലോ, തലയിലോ മുറിവുകളില്ലെന്നായിരുന്നു. മകനെപ്പറ്റി ചിലയിടത്ത് വെളുത്ത മനുഷ്യനെന്നും കൊന്നവനായ ഡ്രൈവറുടെ മൊഴിയിൽ കറുത്തവനെന്നും റിപ്പോർട്ടിൽ പൊരുത്തമില്ലാതെയുണ്ടായിരുന്നു. പതോളജിസ്റ്റ് പ്രവീണിന്റെ ദേശീയതയെപ്പറ്റി 'മിഡിൽ ഈസ്റ്റേൺ' എന്നെഴുതി. പോലീസും പതോളജിസ്റ്റും തമ്മിലുള്ള കള്ളക്കളികളിൽ തലയിൽ മുറിവുകളൊന്നും കണ്ടില്ല. ചില റിപ്പോർട്ടുകളിൽ പതോളജിസ്റ്റ് ശവശരീരത്തെ സ്ത്രീയുടേതായിട്ടും കുറിച്ചു വെച്ചിരുന്നു.

പ്രവീണിനെപ്പറ്റി ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ലവ്!ലീയുടെ മനസ് തകർന്നിരുന്നു. എന്ത് നിയമപരമല്ലാത്ത പ്രവർത്തികളാണ് അവൻ ചെയ്തതെന്ന കാര്യവും വിശദീകരിക്കുന്നില്ലായിരുന്നു. ഓഫീസറിന്റെ ഇല്ലാത്ത കുറ്റാരോപണങ്ങൾക്കു മുമ്പിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി ലവ്‌ലി നിശബ്ദമായി അതെല്ലാം കേൾക്കേണ്ടി വന്നു. കുറ്റാരോപിതനായ പ്രതിയുടെ പേരിൽ യാതൊരു ചാർജൂം ചെയ്തില്ല. ഈ കേസ് ഇവിടംകൊണ്ട് ക്ളോസ് ചെയ്യുകയാണെന്നും അറിയിച്ചു. എന്തെങ്കിലും പറഞ്ഞാൽ അയാൾ പ്രവീണിനെതിരെ സംഭവ്യമല്ലാത്ത കാര്യങ്ങൾ കൂട്ടിയിണക്കി സംസാരിക്കുമായിരുന്നു.

പ്രവീണിന്റെ ദുരൂഹ മരണത്തിൽ തിരിമറിയുണ്ടെന്ന് ആദ്യം മുതൽ തന്നെ കുടുംബം സംശയിച്ചിരുന്നു. ആദ്യത്തെ ഔദ്യോഗികമായ മൃതശരീര പരിശോധനയിൽ (ഓട്ടോപ്സി) സംശയം തോന്നി പണം മുടക്കി വ്യക്തിഗത നിലയിൽ മറ്റൊരു ഓട്ടോപ്സി നടത്തി. അപ്പോഴാണ് പ്രവീണിന്റെ മരണം സ്വാഭാവികമല്ലായിരുന്നുവെന്നും മറിച്ച് മാരകമായ മുറിവുകൾ ശരീരത്തിൽ ഏറ്റതുകൊണ്ടായിരുന്നുവെന്നും കുടുംബത്തിനു മനസിലായത്.  രണ്ടാം ഓട്ടോപ്സിയിൽ അവന്റെ ശരീരത്തിൽ ലഹരിയോ മയക്കുമരുന്നുകളോ ഉപയോഗിച്ചതായി ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വഴിയിൽ സ്റ്റേറ്റ് പോലീസ് പ്രതിയെ കാണുകയും ഒരു കറുത്തവൻ അവനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഓഫീസറെ അറിയിക്കുകയുമുണ്ടായി. എന്നിട്ടും സ്റ്റേറ്റ് പോലീസ് ഒരു റിപ്പോർട്ടും തയ്യാറാക്കിയില്ല.

 ലവ്‌ലി, സത്യത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കാൻ ഒരു വാർത്താ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു.  ആ സമ്മേളനത്തിൽ കോൺഗ്രസിലെ പല അംഗങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖരായവരും പങ്കെടുത്തിരുന്നു. നിരുത്തരവാദിത്വത്തോടെ കേസ് കൈകാര്യം ചെയ്ത കാർബൺ ഡെയിലിലെ അധികാരികൾക്കും ചീഫിനും എതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ സ്വജന പക്ഷപാതിയും നിരുത്തരവാദിയുമായ പോലീസ് അധികാരിയെ ജോലിയിൽനിന്നും മറ്റേതോ കാരണത്താൽ പറഞ്ഞു വിടുകയും ചെയ്തു.

ക്ലബിലെ പാർട്ടിയ്ക്കു ശേഷമുള്ള ഒരു സുപ്രഭാതത്തിൽ 'പ്രവീണിനെ ക്യാമ്പസ്സിൽ നിന്നും കാണാതായിരിക്കുന്നുവെന്നു' പോലീസ് ഓഫീസർ വിളിച്ചുപറഞ്ഞു, അവർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഓഫിസർമാർ ഒരു നിസാരമട്ടിലാണ് സംസാരിച്ചിരുന്നത്. 'എല്ലാ കോളേജ്  വിദ്യാർത്ഥികളും ക്ളാസുകൾ ബഹിഷ്‌കരിച്ച് ദൂര സ്ഥലങ്ങളിൽ പോവും. കൂട്ടുകൂടി നടക്കും. അതിനു ശേഷം മടങ്ങി വരുമെന്നല്ലാം  മുടന്തൻ ന്യായങ്ങളിലുള്ള ഉത്തരങ്ങളാണ് ഓഫീസർമാരുടെ ഭാഗത്തുനിന്നും ലഭിച്ചത്. അന്നേ ദിവസവും പിറ്റേദിവസവും പോലീസ് ഭാഗത്തുനിന്നും കാര്യമായ അന്വേഷണം നടന്നില്ല. അവർക്ക് അന്വേഷിക്കാൻ ഉദ്യോഗസ്ഥരില്ലെന്നായിരുന്നു മറുപടി. ഈ സംഗതികളെല്ലാം കാണിച്ചു മീഡിയായെ അറിയിക്കുകയും പ്രവീണിനെ കാണാനില്ലെന്ന് പത്രങ്ങൾ  റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 'ഇത്തരം കാര്യങ്ങൾ മീഡിയായിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് ഓഫിസർ കുറ്റപ്പെടുത്തി.

'പോലീസ് സ്റ്റേഷന്റെ ഹാളുകളിൽ നീണ്ട മണിക്കൂറുകൾ കാത്തിരുന്നിട്ടും ഇരിക്കാൻ പോലും പറയാനുള്ള സാമാന്യമര്യാദ ആരും പ്രകടിപ്പിച്ചില്ലെന്നും' ലവ്!ലി പറഞ്ഞു. പ്രവീണിന്റെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തിയ വിവരം നാലഞ്ചു ദിവസം കഴിഞ്ഞാണ് ഡെപ്യുട്ടി പോലീസ് വന്നു പറയുന്നത്. പ്രവീൺ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരുവനിൽനിന്നും റൈഡ് ലഭിക്കുകയും മകൻ ഹൈപോതെർമിയായിൽ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾക്ക് മകന്റെ ബോഡി കാണാമോയെന്നു ചോദിച്ചപ്പോൾ സാധ്യമല്ലെന്നു പറഞ്ഞു. 'നിങ്ങൾക്ക് ഫ്യൂണറൽ ഹോമിൽ മാത്രമേ കാണാൻ സാധിക്കുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്യൂണറൽ ഹോം തെരഞ്ഞെടുക്കാമെന്നും' പോലീസ് ഓഫിസർ പറഞ്ഞു. വാഗ്വാദങ്ങൾ ഉണ്ടാവുകയും അധികാരികളുടെ  കർശനമായ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ പ്രവീണിന്റെ മൃതശരീരം ഹോസ്പിറ്റലിൽ കാണാൻ അനുവദിക്കുകയും ചെയ്തു. മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. മുഖത്തു മുഴുവൻ ഉപദ്രവിച്ച പാടുകളുണ്ടായിരുന്നു. 'ആരോ എന്റെ മകനെ ഭീകരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു ലവ്‌ലി പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ലായിരുന്നു.

ഈ കേസ് അന്വേഷിക്കാനായി ലവ്!ലി എല്ലാ പഴുതുകളും തേടി. അവസാനം കേസ് സ്റ്റേറ്റ് അറ്റോർണിയുടെ ഫയലിലും എത്തി. സ്റ്റേറ്റ് അറ്റോർണിയിൽനിന്ന് വളരെ ലജ്‌ജാകരമായ പെരുമാറ്റമാണ് ഉണ്ടായത്. ഇല്ലാത്ത കുറ്റാരോപണങ്ങളെല്ലാം പ്രവീണിന്റെ പേരിൽ അയാൾ ആരോപിച്ചുകൊണ്ടിരുന്നു. 'നിങ്ങളുടെ മകൻ നിയമപരമല്ലാത്ത പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്നു.' അയാളുടെ മാന്യമല്ലാത്ത വാക്കുകളിൽനിന്നും പുറത്തുവന്നുകൊണ്ടിരുന്നതു പ്രവീൺ ലഹരി ഉപയോഗിച്ചിരുന്നുവെന്ന വ്യാജ ആരോപണമായിരുന്നു. .

ലവ്‌ലിയുടെ ശ്രമഫലമായി നാൽപ്പതിനായിരത്തിൽപ്പരം ഒപ്പുകൾ ശേഖരിക്കുകയും വേണ്ടപ്പെട്ടവർക്ക് അയക്കുകയും ചെയ്തിരുന്നു. അധികാര സ്ഥാനങ്ങളിലും രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരിലും പരാതികൾ അയച്ചുകൊണ്ടിരുന്നു. പ്രവീണിന്റ ദുരൂഹമായ മരണ സാഹചര്യങ്ങളും പോലീസു കാണിക്കുന്ന ഉദാസീനതയും നേരിട്ടും പരാതികളിലും വ്യക്തമാക്കിയിരുന്നു.

മനസുനിറയെ താങ്ങാനാവാത്ത ദുഃഖം പേറിക്കൊണ്ട് ലവ്‌ലി പറഞ്ഞു, 'ഞാനൊരു തകർന്ന കുടുംബത്തിലെ സ്ത്രീ, ഭർത്താവ് മകന്റെ മരണശേഷം മനസു തകർന്ന് നിശബ്ദനായി തീർന്നു.  ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് നിയമമാണ് ഈ രാജ്യത്ത് നടക്കുന്നതെന്നും ചിന്തിച്ചുപോയി. തകർന്ന കുടുംബത്തിന്റെ ദുഖവും പേറി എനിക്ക് നിയമത്തോട് യുദ്ധം ചെയ്യേണ്ടി വന്നു. എന്തായാലും ഞാൻ എന്റെ യുദ്ധം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്നും പ്രതിജ്ഞ ചെയ്തു. ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ കിട്ടിയതുമൂലം സമാധാനം കൈവരിക്കാൻ സാധിച്ചു.'

ജൂറിയുടെ നേതൃത്വത്തിൽ ഒമ്പതു ദിവസങ്ങളോളം സാക്ഷികളെ വിസ്തരിച്ച ശേഷം 'ഗാജെ ബെഥൂനെ'  ഫസ്റ്റ് ഡിഗ്രി കൊലപാതകപ്രകാരം കുറ്റക്കാരനെന്നു തെളിഞ്ഞു. വർഗീസ് കുടുംബത്തെ സംബന്ധിച്ച് നീതിക്കായുള്ള നിയമ യുദ്ധം അത്ര എളുപ്പമല്ലായിരുന്നു. ഈ നിയമ യുദ്ധം ദുരിതങ്ങളിൽക്കൂടിയും യാതനകളിൽക്കൂടിയുമായിരുന്നു കടന്നു പോയിരുന്നത്. 'അങ്ങേയറ്റത്തെ ശത്രുക്കൾക്കു പോലും ഇത് സംഭവിക്കരുതേയെന്നു ആഗ്രഹിക്കുന്നവെന്നു' ലവ്!ലി പറയാറുണ്ട്. അവരുടെ മകനുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം 2018 ജൂൺ പതിനാലാം തിയതി വെള്ളിയാഴ്‌ച  'ഗാജെ ബെഥൂനെ' കുറ്റക്കാരനെന്നുള്ള വിധി നീണ്ട നാലു വർഷങ്ങങ്ങളിലെ നിയമ യുദ്ധങ്ങളുടെ സഫലീകരണമായിരുന്നു. വിധി വരുന്നവരെ ചഞ്ചലമായ അവരുടെ മനസു നിറയെ കൊള്ളിയാൻ അടിച്ചുകൊണ്ടിരുന്നു.

പ്രവീണിന്റെ മാതാപിതാക്കൾ കഴിഞ്ഞ രണ്ടാഴ്ചയോളം കേസ് വിസ്താരത്തിൽ പങ്കുകൊണ്ടും കോടതി വരാന്തയിൽ ദിവസവും ഏഴുമണിക്കൂറോളം കാത്തിരിക്കുന്നുമുണ്ടായിരുന്നു. വിധി വന്നപ്പോൾ ലവ്‌ലിക്കും ഭർത്താവിനും രണ്ടു പെണ്മക്കൾക്കും അടക്കാൻ പാടില്ലാത്ത വികാരങ്ങൾകൊണ്ട് സന്തോഷം കര കവിഞ്ഞൊഴുകിയിരുന്നു. ബെഥൂനെയുടെ കുടുംബം ദുഃഖം മൂലവും പ്രവീണിന്റെ കുടുംബം സന്തോഷം മൂലവും കണ്ണുനീർത്തുള്ളികൾ പൊഴിക്കുന്നുണ്ടായിരുന്നു. ഇരുപത്തി മൂന്നു വയസുള്ള പ്രതി ജാമ്യത്തിലായിരുന്നു. വിധിയുടെ വെളിച്ചത്തിൽ കൈവിലങ്ങുമായി അയാൾക്ക് ഇനി ജയിലിൽ പോവണം.

ഈ കുടുംബത്തിന്റെ സന്തോഷ വാർത്തയിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമാണ് അവരുടെ ഭവനത്തിൽ അനുമോദനങ്ങളുമായി സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.

കേസ്സു വിസ്താരം നടക്കുന്ന വേളയിൽ ബെഥുനെയുടെ അറ്റോർണി പ്രവീണിന്റെ മരണത്തെപ്പറ്റിയുള്ള അധികാരികളുടെ നിഗമനങ്ങൾ ലവ്‌ലി കുടുംബം ശരി വെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ലവ്‌ലി തന്റെ മകന്റെ ഘാതകനോട് വിട്ടുവീഴ്ചയില്ലാത്ത നയമായിരുന്നു പുലർത്തിയത്. "എന്റെ മകന്റെ നിഷ്കളങ്കത തെളിയുംവരെ എനിക്ക് വിശ്രമമില്ലെന്ന്" ലവ്!ലിയും പറയുമായിരുന്നു. ഒരു പുതിയ വിസ്താരത്തിനായി ബെഥുനെയുടെ കുടുംബം വീണ്ടും കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഗുരുതരമായ പ്രഹരങ്ങൾ ഏറ്റതുകൊണ്ടാണ് പ്രവീൺ മരിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.

മുറിവുകൾ മരണത്തിന് കാരണമല്ലെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും കോടതിയിൽ പോവുമെന്ന് പ്രതിയുടെ വക്കീൽ വേപ്സി (Wepsiec) പറഞ്ഞു. പ്രതി കുറ്റക്കാരനെന്നു വിധിച്ചുള്ള വിധി ഞെട്ടലുളവാക്കുന്നതെന്നും ക്രൂരമായ മർദനം കൊണ്ട് മരിച്ചുവെന്ന് തെളിവുകളില്ലെന്നും അറ്റോർണി പറഞ്ഞു. അതേ സമയം വാദി ഭാഗത്തെ അറ്റോർണി പ്രോസിക്യൂട്ടർ 'ഡേവിഡ് റോബിൻസൺ' വിധിയിൽ അതീവ സന്തോഷവാനായിരുന്നു. ജൂറികൾ നല്ല സമയമെടുത്ത് കേസ് പഠിക്കുകയും യുക്തമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തുവെന്ന് റോബിൻസൺ പറഞ്ഞു. എങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ സമൂഹത്തിൽ സംഭവിക്കുന്നത് ദൗർഭാഗ്യകരമെന്നും അതുമൂലം രണ്ടു കുടുംബങ്ങളാണ് കണ്ണുനീരു കുടിച്ചതെന്നും റോബിൻസൺ പറയുകയുണ്ടായി. ഒരാളിന്റെ ജീവനും മറ്റേയാളുടെ ജീവിതവും ഇതുമൂലം നഷ്ടപ്പെട്ടു. സംഭവ ദിവസം 'ബെഥുനെ' മദ്യപിക്കുകയും പ്രവീണിനെ അടിക്കുകയും പണം അപഹരിക്കുകയും ചെയ്തിരുന്നു. കാട്ടിലേക്ക് ഓടുന്നതിനുമുമ്പ് പ്രവീണിന്റെ കൈവശമുണ്ടായിരുന്ന പണം ഇയാൾ കരസ്ഥമാക്കിയിരുന്നു.

പ്രതിഭാഗം വക്കീലിന്റെ വാദം, പ്രവീണിന്റെ മുറിവുകളെല്ലാം കൃത്രിമമായിരുന്നുവെന്നാണ്.  പ്രവീണിന്റെ ശരീരത്തിൽ വെറും 24 ഡോളർ മാത്രമേ കണ്ടെടുക്കപ്പെട്ടുള്ളൂവെന്നും വാദിച്ചു. അധികാരികളുടെ കണ്ടെത്തലുകളിൽനിന്നും വ്യത്യസ്തമായുള്ള ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും വാദിച്ചു. പ്രവീണിന്റെ മരണം ഹൈപ്പോതെർമിയാ മൂലമെന്നും മറ്റു യാതൊരു പ്രകോപനങ്ങളോ പ്രതിയിൽനിന്ന് മർദ്ദനങ്ങളോ ഉണ്ടായിട്ടില്ലെന്നും വാദഗതികളുണ്ടായിരുന്നു. ലവ്‌ലി കുടുംബത്തിന്റെ കാഴ്‌ചപ്പാടിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രതിയായ യുവാവുമായി വാക്കു തർക്കമുണ്ടായെന്നു പൊലീസിന് വ്യക്തമായി അറിയാമായിരുന്നു. പിന്നീടാണ് അയാൾ ബെഥുനെയെന്ന് മനസിലാക്കിയത്. അതി ശൈത്യമുണ്ടായിരുന്ന വനത്തിൽ മൃതദേഹം കണ്ടെത്തിയത് ഒരു ജീൻസും ഷർട്ടും ധരിച്ച നിലയിലായിരുന്നു.

ഇല്ലിനോയിയിലെ ഒരു പോലീസുകാരന്റെ റിപ്പോർട്ടും കോടതി വിധിക്ക് അനുകൂലമായിരുന്നു. രാത്രിയിൽ സംശായാസ്പദമായി വണ്ടി പാർക്ക് ചെയ്തത് കണ്ട പോലീസുകാരനോട് ബെഥുനെയുടെ മുഖത്തു കണ്ട ചുവന്ന പാടിനെപ്പറ്റി വിവരിച്ചത് ഇങ്ങനെ, "ഒരു മനുഷ്യനെ താൻ വണ്ടിയിൽ കയറ്റുകയും അയാൾ തന്നെ കൈകൾ കൊണ്ട് ഇടിച്ചിട്ടു വനത്തിലേക്ക് ഓടുകയും ചെയ്തു." ഓഫീസർ വനത്തിൽക്കൂടി നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കാണാതായത് പ്രവീണായിരുന്നുവെന്ന് വഴിയിൽ കാത്തുകിടന്ന പോലീസ് ഓഫിസർക്ക് മനസിലാക്കാനും  സാധിച്ചിരുന്നില്ല.

സ്റ്റേറ്റ് ട്രൂപ്പർ അന്നു രാത്രി പ്രതിയെ കണ്ടുമുട്ടിയെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയില്ല.  അന്വേഷിക്കാനുള്ള സന്മനസ്സും കാണിച്ചില്ല. പോലീസ് ആ കഥ ഒളിച്ചു വെക്കുകയും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി പറയുകയുമുണ്ടായില്ല.

വിധി വന്നയുടൻ ലവ്!ലി പറഞ്ഞു, "അങ്ങ് ഉയരങ്ങളിലേക്ക് കണ്ണുകളുയർത്തി ഞാൻ ഒരു നിമിഷം പ്രാർത്ഥിച്ചു. പ്രവീണിന്റെ ചിത്രത്തെ എന്റെ കൈകൾകൊണ്ട് സ്പർശിക്കുകയും തലോടുകയും ചെയ്തു. പത്തു മാസം ഉദരത്തിൽ ചുമന്നു നടന്ന ഒരു അമ്മയുടെ കണ്ണുനീരിന്റെ പ്രതിഫലമായിരുന്നു ആ വിധി. ആത്മാവിൽനിന്നു എവിടെനിന്നോ 'മമ്മി നമ്മൾ വിജയിച്ചുവെന്ന' അവന്റെ ശബ്ദം എന്റെ ഉപബോധമനസിനെ പിടിച്ചുകുലുക്കി. ഞാൻ പൂർണ്ണമായും സമാധാനമുള്ളവളായി തീർന്നു. കരഞ്ഞില്ല, കരയാൻ എനിക്കു കഴിഞ്ഞില്ല. കരയാനുള്ള കണ്ണുനീരും വറ്റിത്തീർന്നിരുന്നു. എന്റെ പൊന്നുമോന്റെ ഈ ശബ്ദം മുമ്പും ഞാൻ കേട്ടിരുന്നു. നീതിയുടെ പീഠത്തിൽ നിന്ന് ന്യായാധിപൻ എന്റെ മകന്റെ കൊലയാളി കുറ്റക്കാരനെന്നു വിധി വായിച്ചപ്പോൾ എനിക്ക് സമാധാനം വന്നില്ല. പക്ഷെ അപവാദങ്ങളുടെ തീച്ചൂളയിൽ എന്റെ മകൻ ഇനി ബലിയാടല്ലെന്നു ഓർത്തപ്പോൾ എന്നിൽ സമാധാനം കണ്ടെത്തി. എന്റെ മകൻ പ്രവീൺ ഇന്ന് അനേകരുടെ മകനായി, സഹോദരനായി, ആങ്ങളയായി, കൊച്ചുമകനായി; അങ്ങനെ ഉദിച്ചുയരുന്ന താരക്കൂട്ടങ്ങളുടെയിടയിൽ അവനും പ്രശോഭിതനായിരിക്കുന്നു. ഞാൻ ജീവിക്കുന്ന കാലത്തോളം എന്റെ മകന്റെ മഹത്വം തെക്കേ ഇല്ലിനോയി മുഴുവൻ കളങ്കമില്ലാതെ  തിളങ്ങണമെന്നും ആഗ്രഹിക്കുന്നു."

പ്രവീൺ, നീയായിരുന്നു അമ്മയുടെ സ്നേഹം. ഇന്ന് നീയായ സത്യമില്ല. പൊടിയായ ദേഹിയിൽ ജീവന്റെ ചൈതന്യവും ഇല്ല. നിന്റെ അമ്മയുടെ മനസ്സിൽ മരവിച്ച ഇന്നലെകളുടെ ചരിത്രം നെയ്തെടുക്കുന്നുണ്ടാവാം. നീ ഭൂമിയിലായിരുന്നപ്പോൾ നിന്റെ പുഞ്ചിരിക്കുന്ന കണ്ണുകളെ നോക്കി അമ്മ നിൽക്കുമായിരുന്നു. സ്നേഹ സ്പുരണകളോടെ നിന്നെ തലോടാൻ എന്നും കൊതിയുണ്ടായിരുന്നു. വിധി നിന്നെ അംബരചുമ്പികളായ വിഹായസ്സിനപ്പുറം പറപ്പിച്ചുകൊണ്ട് പറന്നകന്നുപൊയി. അത് നീതിയല്ലായിരുന്നു. അമ്മയുടെ ഒരേയൊരുമകൻ, എല്ലാം സ്വപ്നകൂടാരങ്ങളായിരുന്നു. ജീവിതപാളികളെ മടക്കാതെ നിനക്കുമുമ്പിൽ വർഷങ്ങൾ നിനക്കായി കാത്തുകിടപ്പുണ്ടെന്നും അവർ ഓർത്തുപോയി. നിന്റെ വിധിയായ പുതിയ ഭവനത്തിൽ ഇനിമേൽ നിനക്ക് ദുഖമില്ല. ആനന്ദ ലഹരിയിൽ മതിമറന്ന നിന്റെ സ്വർഗീയ വീണക്കമ്പികളിൽ കൈകളമർത്തി നീ പാടുന്ന ഗീതങ്ങൾ ഭൂമിയിലെ നിന്നെ സ്നേഹിക്കുന്നവരും ശ്രവിക്കട്ടെ.












No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...