Wednesday, June 27, 2018

ഡൊണാൾഡ് ട്രംപും അനധികൃത കുടിയേറ്റ പ്രശ്നങ്ങളും ഉപരോധവും



ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ  അതിർത്തി കടന്നുള്ള കുടിയേറ്റ ലംഘനങ്ങൾ  രാജ്യത്തിനുള്ളിൽ എന്നുമുണ്ടായിരുന്ന പ്രശ്നങ്ങളായിരുന്നു.  'അനധികൃത കുടിയേറ്റക്കാർ രാഷ്ട്രത്തിനു യാതൊരു ഭീക്ഷണിയുമില്ലെന്നു സെനറ്റിലെയും കോൺഗ്രസ്സിലെയും ചില നേതാക്കന്മാർ വിശ്വസിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരിൽ ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരല്ല. ജീവിക്കാൻ വേണ്ടിയുള്ള മത്സരയോട്ടത്തിൽ അവർ ഈ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിതിയോട് ഒത്തുചേർന്നു ജീവിതം മെച്ചമാക്കാൻ ഇവിടെയെത്തി. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുമുമ്പ് അവരെപ്പറ്റിയുള്ള മാനുഷിക പരിഗണനകളും കണക്കാക്കേണ്ടതുണ്ട്. നിയമാനുസൃതമല്ലാതെ കുടിയേറിയതിന്റെ പേരിൽ അവരാരും  കുറ്റവാളികളല്ല. എം.എസ് 13- എന്ന ഭീകര ഗ്രുപ്പിലെ അംഗങ്ങളുമല്ല.

അമേരിക്കൻ ഐക്യനാടുകളും മെക്സിക്കോയും തമ്മിലുള്ള അതിരുകൾ ഏകദേശം 1951 മൈലുകളോളം ഉണ്ട്. കാലിഫോർണിയാ മുതൽ ടെക്‌സാസ് വരെ അതിരുകൾ വ്യാപിച്ചുകിടക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ അനധികൃതർ കടന്നുകൂടുന്ന അന്തർ ദേശീയ അതിരാണത്. ഓരോ വർഷവും കുറഞ്ഞത് എട്ടു ലക്ഷം അനധികൃത കുടിയേറ്റക്കാർ അതിരുകൾ കടക്കാറുണ്ട്. അവരിൽ മയക്കുമരുന്നു കച്ചവടക്കാർ, നീന്തി കടക്കുന്നവർ, സുരക്ഷിതാ സേന ഇല്ലാത്ത പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറുന്നവർ,  തെറ്റായ ഡോക്കുമെന്റുകൾ തയാറാക്കിയവർ, വിസായുടെ കാലാവധി കഴിഞ്ഞിട്ട് പോവാത്തവർ, എന്നിങ്ങനെയുള്ള എല്ലാ ക്യാറ്റഗറിയിലും ഉൾപ്പെട്ടവരുണ്ട്.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും പാതിരാത്രി അറസ്റ്റു ചെയ്യുകയും അവരെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യുന്നത് ദയനീയമാണ്. മനുഷ്യത്വരഹിതവുമാണ്. എന്നാൽ അത് രാജ്യത്തെ സംബന്ധിച്ച് ആവശ്യവുമായി വരുന്നു. ചിലപ്പോൾ നിയമപരമായി താമസിക്കുന്നവരെയും തെറ്റുപറ്റി അറസ്റ്റ് ചെയ്യാറുണ്ട്. കൂട്ടത്തോടെ അറസ്റ്റ് ചെയ്തു  രാജ്യത്തിൽനിന്നും   പുറത്താക്കുന്ന കാരണം ഇവിടെ  സാമ്പത്തിക പ്രശ്നവും അരാജകത്വവും ഉടലെടുക്കുന്നു.

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തിൽ നിന്നു വേർപെടുത്തുന്നത് നിന്ദ്യവും ക്രൂരവുമാണെന്നു പ്രഥമ വനിത മെലാനിയായും ബാർബറാ ബുഷും പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ശക്തിയേറിയ നയങ്ങളെ ഒരു പ്രഥമ വനിത എതിർക്കുന്നതും രാജ്യത്തിലെ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണ്. സർക്കാരിന്റെ നയപരിപാടികളനുസരിച്ച് കുട്ടികളെ വേർപെടുത്തുന്നതു യുദ്ധകാലങ്ങളിലെ കുടുംബമില്ലാതെ ജീവിക്കുന്ന പട്ടാള ക്യാംപിലുള്ളവർക്കു തുല്യമാണ്. കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യു.എൻ. മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടായിരത്തിൽപ്പരം കുട്ടികളെ സുരക്ഷിതാ സേനകൾ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ലജ്‌ജാകരമായ സാഹചര്യങ്ങളിൽക്കൂടിയാണ് നാമിന്ന് കടന്നുപോകുന്നത്. ഏതായാലും കുട്ടികളെ വേർപെടുത്താനുള്ള വിവാദപരമായ നിയമത്തിൽ നിന്ന് ട്രംപ് പിന്മാറി.  അധാർമ്മികമായ ഈ നിയമത്തിൽ നിന്നു ട്രംപ് പിന്മാറാൻ തീരുമാനിച്ചത്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പുകൾകൊണ്ടായിരുന്നു.

മാതാപിതാക്കൾ അനധികൃത കുടിയേറ്റം മൂലം സുരക്ഷിതാ സേനകളുടെ കസ്റ്റഡിയിലായിരിക്കെ  മക്കളെ സംരക്ഷണ കേന്ദ്രത്തിൽ ആക്കണമെന്നായിരുന്നു ട്രംപിന്റെ നിയമം. അനധികൃതമായി എത്തുന്ന മാതാപിതാക്കൾ നിയമ നടപടികൾ സ്വീകരിക്കുമ്പോൾ അവരുടെ കുട്ടികളെ തങ്ങളിൽനിന്നും മാറ്റി പാർപ്പിക്കുന്ന വ്യവസ്ഥകളായിരുന്നു നിയമത്തിലുണ്ടായിരുന്നത്. നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന മാതാപിതാക്കളെയും കുട്ടികളെയും ഒന്നിച്ചു നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റുന്ന സ്ഥിതിവിശേഷം ഹൃദയമുള്ള ഒരാൾക്കും കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. 'അതിർത്തിയുടെ സുരക്ഷയോടൊപ്പം കുടിയേറ്റക്കാരുടെ മക്കളെ അവരുടെ വികാരം മാനിച്ച് ഒന്നിച്ചു നിൽക്കാനും അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾ കരയുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി പ്രചരിച്ചിരുന്നു.

അമേരിക്കൻ ജനതകളുടെയിടയിലും സെനറ്റിലും കോൺഗ്രസിലും ട്രംപിന്റെ കുടിയേറ്റ നിയമ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ചൂടുപിടിച്ച വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാർക്കു പൗരാവകാശം കൊടുക്കുന്നതു  മുതൽ അതിർത്തിയിൽ മതിൽ പണിയുകയും രാജ്യത്തു നിന്ന് അവരെ പുറത്താക്കൽവരെയുമുള്ള നടപടിക്രമങ്ങൾ വരെയും ചർച്ചാ വിഷയങ്ങളായിരുന്നു. കൂടാതെ അതിർത്തിയിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും മാർഗങ്ങൾ തേടിയിരുന്നു. എന്നാൽ ചർച്ചകളിൽ പൊന്തിവന്ന നിർദേശങ്ങളൊന്നും പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമായിരുന്നില്ല. അതിർത്തിയിൽ കൂടുതലായി സെക്യൂരിറ്റി ഫോഴ്സിനെ നിയമിക്കേണ്ടി വന്നാൽ രാജ്യത്തിനെ സംബന്ധിച്ച് അത് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കാനെ ഉപകരിക്കൂ. വിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ളവർ ഈ രാജ്യത്ത് കടന്നുവന്നാൽ രാജ്യത്തിന്റെ വ്യവസായ പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങൾക്കും പ്രയോജനപ്പെടും. എന്നാൽ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് വന്നു ചേരുന്നവർ ഇവിടെ വന്നാലും ജീവിക്കാൻ വേണ്ടി അലയേണ്ടി വരും. കാര്യമായ തൊഴിലുകളൊന്നും നേടാൻ സാധിക്കില്ല. അവർ രാജ്യത്തിനു ബാധ്യതയായിരിക്കും. അതുകൊണ്ടാണ് അതിർത്തികൾ ശക്തമായി അടച്ചിടണമെന്നു ട്രംപ് ഭരണകൂടം വാദിക്കുന്നത്.

ട്രംപ് പറഞ്ഞു, "അമേരിക്കയുടെ തെക്കേഭാഗം സുരക്ഷിതത്വത്തിനുവേണ്ടി അടച്ചിടേണ്ടതായുണ്ട്. ഡെമോക്രാറ്റുകൾ അനധികൃത കുടിയേറ്റക്കാരെപ്പറ്റി വ്യാജ കഥകൾ പ്രചരിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരുടെ ദുഃഖങ്ങളേയും കഷ്ടപ്പാടുകളെയും വിവരിച്ചുകൊണ്ട് വിലപിക്കുന്നു. എന്നാൽ ഈ രാജ്യം അതിർത്തി കടന്നു വരുന്ന നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ അധീനതയിൽ അകപ്പെടുവാൻ അനുവദിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി തന്റെ പ്രതിയോഗികൾ കുടിയേറ്റ പ്രശ്നങ്ങളെ  മുതലെടുക്കുന്നു. നമ്മുടെ അതിർത്തികൾ സുരക്ഷിതമാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം കോടിക്കണക്കിന് കുടിയേറ്റക്കാർ നിയമം ലംഘിച്ച് ഈ രാജ്യത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കും. അത് സംഭവിക്കാൻ നാം അനുവദിക്കില്ല."

ഒരു രാജ്യത്തിന് അതിരുകളില്ലെങ്കിൽ ആ രാജ്യത്തെ രാഷ്ട്രമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടു മെക്സിക്കൻ അതിർത്തിയിൽ 'ഭിത്തി' പണിയണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതിന്റെ ചെലവ് മെക്സിക്കോ വഹിക്കണമെന്നും നിർദേശിക്കുന്നു. മെക്സിക്കോയിൽ നിന്നു വരുന്നവർക്ക് വിസാ ഫീസും വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ബോർഡർ കടക്കുന്നതിന് ഫീസും ഈടാക്കും. അതേ സമയം മെക്സിക്കോക്കാർ പണം നൽകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അത് പാഴാണെന്ന് മെക്സിക്കോ ചിന്തിക്കുന്നു. അങ്ങനെ വരുന്നുവെങ്കിൽ വാണിജ്യ രംഗത്ത് ഏറ്റവും നഷ്ടം സംഭവിക്കുന്നത് അമേരിക്കക്കായിരിക്കുമെന്നും മെക്സിക്കോ കരുതുന്നു.

ട്രംപ് പറഞ്ഞു, "യൂണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് നുഴഞ്ഞു കയറുന്നവരെ യാതൊരു കുറ്റ വിസ്താരവും നടത്താതെ അവർ പുറപ്പെട്ട രാജ്യത്തേയ്ക്ക് പറഞ്ഞു വീടും. രാജ്യം ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന അക്രമികളെപ്പോലെ അവരെയും കരുതും. രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ അതിർത്തി ബന്ധനവും ആവശ്യമാണ്. ഇവിടെ കുടിയേറ്റങ്ങൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കും ശമനമുണ്ടാക്കണം." പ്രസിഡണ്ടിന്റെ അഭിപ്രായങ്ങൾ നിയമ വിരുദ്ധമായി പലരും കണക്കാക്കുന്നു. അമേരിക്കൻ ഭരണഘടനയുടെ ലംഘനവുമായി കരുതുന്നു. ഭരണഘടന പൗരന്മാർക്കും പൗരന്മാരല്ലാത്തവർക്കും ഒരേ നിയമമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. 'നൂറു മൈലിനുള്ളിൽ ഒരു കുടിയേറ്റക്കാരനെ കണ്ടുമുട്ടിയാൽ, വന്നിട്ട് പതിനാലു ദിവസത്തിനു താഴെയെങ്കിൽ ഉടൻ തന്നെ ഡീപോർട്ട് ചെയ്യണമെന്നാണ്' ട്രംപ് പറയുന്നത്'

അനധികൃതമായി കുടിയേറിയവർക്ക് പൗരത്വം കൊടുക്കണമെങ്കിലും പല കടമ്പകളും കടക്കേണ്ടതായുണ്ട്. നിയമം തെറ്റിച്ച് താമസിക്കുന്നവരായ ഇവർക്ക് പൗരത്വം ലഭിക്കാൻ അമേരിക്കൻ  നിയമം അനുവദിക്കുന്നില്ല. അവർക്ക് സമാധാനമായി ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ധൈര്യപൂർവം മുമ്പോട്ട് വരേണ്ടതായുണ്ട്. അവരുടെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി അന്വേഷണം നേരിടണം.  നികുതി കൊടുത്തിട്ടില്ലെങ്കിൽ പിഴ സഹിതം കൊടുക്കേണ്ടി വരുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് പരിജ്ഞാനം ഉണ്ടായിരിക്കണം. അമേരിക്കൻ പൗരാവകാശങ്ങളെപ്പറ്റി അറിവുണ്ടായിരിക്കണം. സർക്കാരിന്റ സഹായം കൂടാതെ അവരുടെ കുടുംബത്തെ പോറ്റാനുള്ള കഴിവുണ്ടായിരിക്കണം. കള്ളന്മാരും മയക്കുമരുന്നുവ്യാപാരികളും ഭീകര ഗ്രുപ്പിലുള്ളവരും ലൈംഗിക കുറ്റവാളികളും പൗരത്വം നേടാൻ അർഹരല്ല. പൗരത്വം ലഭിക്കണമെങ്കിൽ ഇവർക്കെല്ലാം വരുമാനമുണ്ടായിരിക്കണം. അതിനുള്ള ടെസ്റ്റുകൾ പാസായാൽ പൗരത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഏകദേശം പതിനൊന്നു മില്യണിലധികം  നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. അമേരിക്കയിൽ കുടുംബമായി താമസിക്കുന്ന ഇവരെ രാജ്യത്തുനിന്നു പുറത്താക്കുന്നത് മനുഷ്യത്വമല്ലെന്നാണ് ഒരു വാദം. ഈ കുടിയേറ്റക്കാരെ നിയമാനുസൃതമാക്കണമെന്നും അവർക്ക് പൗരത്വം നൽകണമെന്നും സെനറ്റിലും കോൺഗ്രസിലും ശക്തമായ വാദങ്ങളുയരുന്നുണ്ട്. അവരെ  നിയമാനുസൃതമാക്കുന്നുവെങ്കിൽ അത് ദേശീയ സുരക്ഷിതയ്ക്കും സഹായകമാകും. അവരുടെ കഴിവുകൾ ഈ രാജ്യത്ത് അർപ്പിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലകളും അഭിവൃദ്ധി പ്രാപിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളിൽ മെച്ചമായ ഒരു അമേരിക്കയെയും സൃഷ്ടിക്കാൻ സാധിക്കും.

കുടിയേറ്റം നിയമാനുസൃതമാക്കിയാൽ, കുടിയേറ്റക്കാർക്ക് പൗരത്വം കൊടുത്താൽ, സമ്പത് വ്യവസ്ഥിതി വർദ്ധിക്കുമെങ്കിലും ഉത്ഭാദനം വർദ്ധിക്കുമെങ്കിലും തൊഴിൽ വേതനം കൂടുവാൻ കാരണമാകും. നിലവിലുള്ള അനധികൃതരെ കുടിയേറ്റം അനുവദിച്ചാൽ 850 ബില്യൻ ഡോളർ പത്തുകൊല്ലം കൊണ്ട് നേടുമെന്നും കണക്കുകൾ പറയുന്നു. ഒന്നേകാൽ ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുന്നു. നികുതി വരുമാനം 110 ബില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് കണക്ക്. പത്തുവർഷം കൊണ്ട് ഒന്നര ട്രില്ലിയൻ ഡോളർ ജി.ഡി.പി യും വർദ്ധിക്കും.

അനധികൃത കുടിയേറ്റക്കാർ പൊതുവെ  തൊഴിൽ നൈപുണ്യമുള്ളവരല്ലെങ്കിലും അവരിൽ ധാരാളം വൈദഗ്ദ്ധ്യം നേടിയവരുമുണ്ട്. മാനേജ്‌മെന്റിലും സാമ്പത്തിക മേഖലകളിലും പ്രൊഫഷണൽ തൊഴിലിലും ഏർപ്പെടുന്നവരുമുണ്ട്. അവരെ തൊഴിലിൽ നിന്നും പിരിച്ചു വിടുമ്പോൾ അത് ബാധിക്കുന്നത് തൊഴിൽ മേഖലകളെയും ബിസിനസുകാരെയുമായിരിക്കും. അമേരിക്കയുടെ തൊഴിൽ മേഖലകളിലെ മൊത്തം തൊഴിൽ ചെയ്യുന്നവരുടെ ആറു ശതമാനമടുത്ത് അനധികൃത തൊഴിലാളികളുണ്ട്. ഭൂരിഭാഗവും ശരിയായ രേഖകൾ കൈവശമില്ലാത്തവരാണ്. തൊഴിലില്ലായ്മ കുറഞ്ഞ സ്ഥിതിക്ക് പൗരന്മാരിൽനിന്നും അനുയോജ്യമായ തൊഴിലാളികളെ കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയുളള സാഹചര്യങ്ങളിൽ തൊഴിൽ മേഖലകളിൽ നിയമാനുസൃതമല്ലാതെ തൊഴിലാളികൾക്ക് ജോലി നൽകാൻ മാനേജ്‌മെന്റ് നിർബന്ധിതരാകുന്നു.

അനധികൃത കുടിയേറ്റക്കാർ രാജ്യത്തിനു പ്രയോജനപ്രദമെന്നു കാണാൻ സാധിക്കുന്നു. സാധാരണ അനധികൃത തൊഴിലാളികളെ തൊഴിലിനേർപ്പെടുത്തിയാൽ ഉടമകൾക്ക് സാമ്പത്തിക ലാഭമുണ്ടാകും.  മിനിമം വേതനത്തെക്കാളും കുറഞ്ഞ നിരക്കിൽ ഇവരെ ജോലിക്കു നിയോഗിക്കുന്നു. അത് അമേരിക്കൻ വ്യവസായത്തിന് സഹായകമാണ്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കുന്നു. വ്യവസായങ്ങൾ വളരുന്നതോടെ അമേരിക്കയുടെ സാമ്പത്തിക വളർച്ചയും വളർന്നുകൊണ്ടിരിക്കും. അതുമൂലം തൊഴിലവസരങ്ങളും വർദ്ധിക്കും. നികുതി വർദ്ധനവുണ്ടായി വരുമാനവും വർദ്ധിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിൽ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചാൽ അവിടെ സമാധാനാന്തരീക്ഷവും സൃഷ്ടിക്കാൻ സാധിക്കുന്നു. മനുഷ്യക്കടത്ത്, മയക്കു മരുന്നു വ്യാപാരം എന്നിവകൾക്കു പരിഹാരമാകും. പലവിധ രോഗങ്ങളും ഇവർ മെക്സിക്കോയിൽ നിന്നും കൊണ്ടുവരുന്നുണ്ട്. അവരെ നിയമപരമായി താമസിക്കാൻ അനുവദിക്കുമെങ്കിൽ രോഗ നിവാരണങ്ങൾക്കും ശ്രമങ്ങളാരംഭിക്കാനും സാധിക്കുന്നു.

നിയമാനുസൃതമായി താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കു അനധികൃത കുടിയേറ്റക്കാർ! സാമ്പത്തിക ഭാരം നൽകുമെന്നാണ് ഒരു വാദം. കൂടുതൽ നിയമ പാലകരെയും പോലീസുകാരെയും അനധികൃത കുടിയേറ്റമൂലം നിയമിക്കേണ്ടി വരുന്നു. അത് സർക്കാരുകൾക്ക് കൂടുതൽ സാമ്പത്തിക ഭാരം സൃഷ്ടിക്കും. എന്നാൽ അത്തരക്കാരായ തൊഴിലാളികൾക്കു കുറഞ്ഞ വേതനം കൊടുക്കുന്നു. പലർക്കും നിയമാനുസൃതമായ ജോലിക്കുള്ള കൂലിപോലും ലഭിക്കാറില്ല.

സാധാരണ കുടിയേറ്റക്കാർക്ക് വലിയ കുടുംബവുമുണ്ടായിരിക്കും. അത് വിദ്യാഭ്യാസ നിലവാരത്തെയും ലോക്കൽ സ്‌കൂൾ ഡിസ്ട്രിക്റ്റിനെയും ബാധിക്കും. നികുതി ദായകർ കൂടുതൽ നികുതിയും നൽകേണ്ടി വരുന്നു. എങ്കിലും അത്തരം വാദഗതികളിൽ നീതികരണമുണ്ടെന്ന് തോന്നുന്നില്ല. ശരിയായ ഡോക്കുമെന്റുകൾ ഇല്ലാത്തവർക്കും തൊഴിൽ വേതനത്തിൽ നിന്ന് നികുതി കൊടുത്തേ മതിയാകൂ. ദേശീയ തലത്തിൽ സ്റ്റേറ്റുകളുടെ നികുതി വരുമാനത്തിൽ എട്ടു ശതമാനം ഡോകുമെന്റില്ലാതെ ജോലി ചെയ്യുന്നവരിൽനിന്നു ലഭിക്കുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ബോസ്റ്റൺ-മാരത്തോൺ ബോംബിങ്ങും അനധികൃത കുടിയേറ്റവുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ കർശനമായ നിയന്ത്രണമില്ലാത്തതുകൊണ്ടും നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കുന്നതുകൊണ്ടും മയക്കു മരുന്നു ലോബികളും അൽക്കാടാ ഭീകരരും രാജ്യത്ത് താമസിക്കുന്നു. ഇത് ഇന്ന് ദേശീയ പ്രശ്നവുമായും കണക്കാക്കുന്നു. വാസ്തവത്തിൽ ഭീകരരുടെ വരവിന് അമേരിക്കയുടെ തെക്കേ അതിർത്തി കാരണമല്ലെന്നുള്ളതാണ് സത്യം. ഇന്നുവരെ പിടിക്കപ്പെട്ട ഭീകരന്മാർ എല്ലാവരും തന്നെ ഓരോ കാലത്ത് നിയമാനുസൃതമായി ഈ രാജ്യത്ത് കുടിയേറിയവരാണ്. അല്ലെങ്കിൽ വിദ്യാർത്ഥി വിസയിലോ ടൂറിസ്റ്റായോ വന്നവരാണ്. വിസാ കാലാവധി കഴിഞ്ഞവരിൽ ചിലർ നിയമ വിരുദ്ധമായി താമസിക്കുന്നുണ്ടാകാം. അതും അതിർത്തി കടന്നുവരുന്ന കുടിയേറ്റക്കാരുമായി സാമ്യപ്പെടുത്താൻ സാധിക്കില്ല.

കുടിയേറ്റം രാജ്യത്തിന്റെ ഇക്കണോമിയെയും ബാധിക്കുമെന്നാണ് വാദം. തൊഴിലാളികളുടെ സപ്ലൈ കൂടുമ്പോൾ തൊഴിൽ വേതനവും കുറയും.  അവരെ ജോലിക്കെടുക്കുന്ന മുതലാളിമാർ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യിപ്പിക്കും. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അത് രാജ്യത്തിലെ താണ ജോലിക്കാരെയും വിദഗ്ദ്ധ ജോലിക്കാരെയും ഒന്നുപോലെ ബാധിക്കുന്നുവെന്ന് കരുതുന്നു. അതുമൂലം സഹിക്കേണ്ടി വരുന്നത് കറുത്തവരും ഹിസ്പ്പാനിക്ക് സമൂഹങ്ങളിൽപ്പെട്ടവരുമായിരിക്കും. അമേരിക്കയിലെ തെക്കുള്ള കമ്പനികളിൽ ഇമ്മിഗ്രെഷൻകാരുടെ റെയ്ഡ് മൂലം 75 ശതമാനം തൊഴിലാളികളെ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ പിന്നീട് പത്രത്തിൽ പരസ്യം ചെയ്തു കൂടുതൽ വേതനം കൊടുത്ത് തൊഴിലാളികളെ ജോലിക്കെടുക്കേണ്ടി വരുന്നു.

തൊഴിലാളികളുടെ എണ്ണം അനധികൃത കുടിയേറ്റം മൂലം വർദ്ധിക്കുന്നുണ്ടെങ്കിലും നിയമാനുസൃതമായവരുടെ വരുമാനം കുറയുന്നുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിന്റെ മറുവശവുംകൂടി ചിന്തിക്കണം. കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യാൻ വരുമ്പോൾ അവർ അപ്പാർട്ടുമെന്റുകൾ വാടകയ്‌ക്കെടുക്കും. ഭക്ഷണം കഴിക്കൽ, തലമുടി വെട്ടൽ, സെൽ ഫോൺ മേടിക്കൽ എന്നിങ്ങനെ ആവശ്യങ്ങൾ കൂടും. അങ്ങനെ വ്യവസായ സാമ്രാജ്യം വലുതാവുകയും രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. കുടിയേറ്റക്കാർ ജോലികൾ തട്ടിയെടുക്കുമ്പോൾ സ്‌കൂളിലും കോളേജിൽ നിന്നും പാസായി വരുന്ന യുവതി യുവാക്കൾക്ക് ജോലി ലഭിക്കാതെ വരുമെന്നാണ് മറ്റൊരു ചിന്താഗതി. ഇക്കണോമി വളരുന്നതുകൊണ്ടു പുതിയതായി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നുവെന്നതും വസ്തുതയാണ്.

ലോസ് ഏഞ്ചൽസിലും തെക്കുള്ള ചില സംസ്ഥാനങ്ങളിലും 75 ശതമാനം കുറ്റവാളികൾ അനധികൃത കുടിയേറ്റക്കാരെന്നും ആരോപിക്കുന്നു. 1990 മുതൽ ശരിയായ കണക്കുകൾ എഫ്.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പതിമൂന്നു ശതമാനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷം കൊണ്ട് അനധികൃതരായവർ മൂന്നിരട്ടി വർധിച്ചു. മൂന്നര മില്യൺ അനധികൃത കുടിയേറ്റക്കാരിൽനിന്ന് പതിനൊന്നര മില്യനായി. ഇതേ സമയം കുറ്റവാളികളുടെ എണ്ണം 48 ശതമാനം കുറഞ്ഞുവെന്നാണ് എഫ്.ബി.ഐ. പറയുന്നത്. പിടിച്ചുപറി, ദേഹോപദ്രവം, ഭവന കൊള്ള, ബലാൽ സംഗം, കൊലപാതകങ്ങൾ മുതലായ കുറ്റകൃത്യങ്ങളെല്ലാം ഗണ്യമായി കുറഞ്ഞു.

നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരിൽ 57 ശതമാനം മെക്സിക്കോക്കാരാണ്. തൊഴിൽ വേതനം കുറച്ചുകൊടുത്തുകൊണ്ട് മുതലാളിമാർ അവരെക്കൊണ്ടു പണിയെടുപ്പിക്കുന്നു. അങ്ങനെ അമേരിക്കൻ വ്യവസായ വളർച്ചക്ക് അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികൾ സഹായകമാകുന്നു. എങ്കിലും അമേരിക്കൻ പട്ടണങ്ങളിൽ അവർ മൂലം ജനസംഖ്യ വർദ്ധിക്കുകയും പല പട്ടണങ്ങളിലും അവർ തിങ്ങി പാർക്കുകയും ചെയ്യുന്നു. കൂടുതലും ദരിദ്രരായതുകൊണ്ട് സാമൂഹിക സേവനത്തിനും തടസങ്ങൾ നേരിടുന്നു. അതുമൂലം പ്രശ്നങ്ങൾ ഉണ്ടാവുന്നത് അമേരിക്കൻ പൗരന്മാർക്ക് മാത്രമല്ല മെക്സിക്കോയിൽ നിന്ന് നിയമാനുസൃതമായി വന്നവരും ബുദ്ധിമുട്ടുകളനുഭവിക്കുന്നു.

നിയമ വിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർ അമേരിക്കയുടെ ഹോസ്പിറ്റലുകളും സ്‌കൂളുകളും സൗജന്യമായി പ്രയോജനപ്പെടുത്താറുണ്ട്. നികുതി കൊടുക്കാതെയാണ് ഈ സൗകര്യങ്ങളൊക്കെ അവർ പ്രയോജനപ്പെടുത്തുന്നത്. നിയമ വിരുദ്ധരായവരെ രാജ്യത്തുനിന്നു പുറത്താക്കുകയോ അല്ലെങ്കിൽ അവർക്ക് പൗരത്വം കൊടുക്കുകയോ ചെയ്‌താൽ അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നു കരുതുന്നു. അനധികൃത കുടിയേറ്റക്കാർ! രാജ്യത്തിനുള്ളിലെ കുറ്റവാളികൾക്കു ബലിയാടായാലും അവർ റിപ്പോർട്ട് ചെയ്യാറില്ല. കാരണം അവരെ രാജ്യത്തുനിന്നും പുറത്താക്കുമെന്നു ഭയപ്പെടുന്നു. അതുപോലെ ഡോക്കുമെന്റില്ലാത്ത ക്രിമിനലുകളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടായിരിക്കും. കുടിയേറ്റക്കാരെ പുറത്താക്കുന്നവഴി പ്രകടനങ്ങൾ, പ്രതിക്ഷേധ ജാഥകൾ, മറ്റു സർക്കാർ പ്രവർത്തന തടസങ്ങൾ സംജാതമാവുന്നു. ഇതുമൂലം സാമൂഹിക അശാന്തിയുമുണ്ടാവുന്നു.

നിലവിലുള്ള അനധികൃതർക്ക് പൗരത്വം കൊടുത്തുകൊണ്ട് അതിർത്തിയിൽ ശക്തമായ സുരക്ഷിത സേനയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്. അവർക്ക് പൗരാവകാശം കിട്ടുന്നവരെ രാജ്യത്ത് താമസിക്കാനും സാധിക്കും. അങ്ങനെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന ഭയമില്ലാതെ ജോലി ചെയ്തു ജീവിക്കാനും അനധികൃത കുടിയേറ്റക്കാർക്ക് സാധിക്കുന്നു. താൽക്കാലിക ജോലിക്കാരായി തുടരാനുള്ള 'അതിഥി വിസ' ('ഗസ്റ്റ് വിസാ') പ്രോഗ്രാമും ആലോചനയിലുണ്ടായിരുന്നു. അത്തരം വിസായുള്ളവർക്ക് തൊഴിൽ ചെയ്യുന്നുണ്ടെന്ന് തെളിവുകൾ ഉള്ളടത്തോളം കാലം രാജ്യത്ത് താമസിക്കാൻ സാധിക്കുമായിരുന്നു.

മെക്സിക്കോയുടെ സാമ്പത്തിക മേഖലകളിൽ (Economy) യുണൈറ്റഡ് സ്റ്റേറ്റ്സ് സഹായിച്ചാൽ മെക്സിക്കോയും സാമ്പത്തികമായി പുരോഗമിക്കും. അവിടെ പണം നിക്ഷേപിക്കുകയും അവരുടെ രാജ്യത്തെ വ്യവസായവൽക്കരിക്കുകയും ചെയ്യുന്നുവെങ്കിൽ മെക്സിക്കോയിൽ നിന്നും ഇവിടെ അവസരങ്ങൾ തേടി വരുന്നവരുടെ എണ്ണം കുറയും. മെക്സിക്കൻ ഇക്കണോമി മെച്ചമായി കഴിയുമ്പോൾ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു മെക്സിക്കോക്കാർ താൽപ്പര്യം കാണിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയാൽ കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്നതുകൊണ്ട് സർക്കാരിന് നികുതിയിനത്തിൽ വരുമാനവും വർദ്ധിക്കും. എല്ലാ അനധികൃത മെക്സിക്കോകാരെയും പുറത്തു ചാടിച്ചാൽ അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് മാത്രമാകും. അതുമൂലം വേതനം വർദ്ധിക്കുന്നതുകൊണ്ട് വിലപ്പെരുപ്പവുമുണ്ടാകാം.
















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...