Wednesday, August 15, 2018

കരുണാനിധിയും കലയും രാഷ്ട്രീയവും വിമർശനങ്ങളും




ജോസഫ് പടന്നമാക്കൽ 
വാക്കുകളുടെ ശക്തിയും പോരാട്ട വീര്യവും ചാണക്യ തന്ത്രവും ഉൾക്കൊണ്ട ഇന്ത്യയുടെ സമുന്നത   നേതാവായിരുന്നു കരുണാനിധി. ഒരു തിരഞ്ഞെടുപ്പിലും തോറ്റില്ല. അഞ്ചു പ്രാവിശ്യം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഭരിച്ചു. ബുദ്ധിയും കർമ്മനിരതയും ഒത്തു ചേർന്ന ഒരു രാഷ്ട്ര തന്ത്രജ്ഞനും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രാഷ്ട്രീയ പാർട്ടിയുടെ തുടക്കം മുതലുള്ള നേതാവുമായിരുന്നു. അഴിമതിയും കുടുംബരാഷ്ട്രീയവുമൊക്കെ കരുണാനിധിയുടെ ജീവിതത്തിലും വേട്ടയാടിയെങ്കിലും തമിഴ് മനസുകളിൽ അദ്ദേഹം അവരുടെ ആചാര്യൻ തന്നെയായിരുന്നു. രണ്ടു വർഷം മുമ്പ് ആരോഗ്യപ്രശ്നങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചെങ്കിലും ഡിഎംകെ യുടെ കാതലായ തീരുമാനങ്ങൾക്കെല്ലാം തീർപ്പു കല്പിച്ചിരുന്നത് മരിക്കുംവരെ അദ്ദേഹം തന്നെയായിരുന്നു.

ദക്ഷിണാമൂർത്തി മുത്തുവേലന്റെയും അഞ്ചുഗമിന്റെയും (Dakshinamoorthy Muthuvel and Anjugam) മകനായി കരുണാനിധി തമിഴ് നാട്ടിലുള്ള 'തിരുകൂവലായ്' എന്ന ഗ്രാമത്തിൽ 'നാഗപട്ടിണം' ജില്ലയിൽ ജനിച്ചു. 1924 ജൂൺ മൂന്നാംതിയതിയായിരുന്നു ജനനം. കരുണാനിധിയെ കലൈഞ്ജർ എന്നും അറിയപ്പെട്ടിരുന്നു. 2018 ആഗസ്റ്റ് ഏഴാം തിയതി മരിക്കുമ്പോൾ അദ്ദേഹത്തിന് 94 വയസു പ്രായമുണ്ടായിരുന്നു. ജനിച്ചപ്പോൾ അദ്ദേഹത്തിന് ദക്ഷിണ മൂർത്തിയെന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് ദ്രാവിഡകഴക ആശയങ്ങളും യുക്തിചിന്തകളും കാരണം ബ്രാഹ്മണരുടെയോ ദൈവത്തിന്റെയോ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം 'കരുണാനിധി' എന്ന പേര് സ്വീകരിച്ചു.

അദ്ദേഹത്തിൻറെ കുടുംബം വെള്ളാളർ സമുദായത്തിലുള്ളവരായിരുന്നു. പാരമ്പര്യമായി സംഗീതവും ഉപകരണവുമായി കുലത്തൊഴിലിൽ ഏർപ്പെട്ടവരായിരുന്നു. കുഞ്ഞായിരുന്നപ്പോൾ സംഗീതത്തിൽ വലിയ വാസനയുണ്ടായിരുന്നു. സ്‌കൂളിലെ പഠന കാര്യങ്ങളിൽ താല്പര്യമുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥിതികളോടും എതിർത്തിരുന്നു. പ്രാരംഭ സ്‌കൂൾ വിദ്യാഭ്യാസം 'തിരുക്കുവലൈ' എന്ന ഗ്രാമപ്രദേശത്തായിരുന്നു. 1936-ൽ തിരുവാരൂരുള്ള ഹൈസ്‌കൂളിൽ പഠനം തുടങ്ങി. കൗമാര പ്രായത്തിൽ രാഷ്ട്രീയത്തിലെ പേരുകേട്ടവരുടെ ചരിത്രം എഴുതുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പഠനത്തിൽ കാര്യമായി ശ്രദ്ധിക്കാഞ്ഞതു കാരണം പഠിച്ചിരുന്ന ക്ളാസുകളിലെല്ലാം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നു. അവസാന വർഷം പൂർത്തിയാക്കാൻ സാധിക്കാതെ പഠനം ഉപേക്ഷിക്കുകയും ചെയ്തു. സ്‌കൂൾകാലം മുതൽ നാടകം, സാഹിത്യം, കവിത, കഥകൾ എന്നിങ്ങനെ കലകളിൽ അതുല്യമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. തമിഴ് നാട്ടിലുണ്ടായിരുന്ന 'ജസ്റ്റിസ് പാർട്ടിയിലും' സാമൂഹിക പ്രവർത്തനങ്ങളിലും പതിമൂന്നാം വയസുമുതൽ പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികളെയും അവരുടെ സാഹിത്യപരമായ കഴിവുകളെയും പരിപോഷിപ്പിക്കാൻ അദ്ദേഹം യുവജന പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ചു. കുട്ടിക്കാലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും തുടങ്ങി.

മൂന്നു പ്രാവിശ്യം അദ്ദേഹം വിവാഹം ചെയ്തു. 1944 സെപ്റ്റംബറിൽ പത്മാവതിയെ വിവാഹം കഴിച്ചു. അതിൽ എം.കെ. മുത്തുവെന്ന ഒരു മകനുണ്ടായിരുന്നു. മകൻ തമിഴ് ഫിലിമിലും രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഒരു കുഞ്ഞിന്റെ ജനനത്തോടെ പത്മാവതി 1948 ൽ മരണമടഞ്ഞു. അതേവർഷം തന്നെ കരുണാനിധി സെപ്റ്റംബറിൽ 'ദയാലു അമ്മാളിനെ' വിവാഹം ചെയ്തു. അവരിൽ മൂന്നു പുത്രന്മാരുണ്ടായി. എം.കെ. അളഗിരി, എംകെ സ്റ്റാലിൻ, എം.കെ. തമിളരശു എന്നിവർ. എം.കെ സെൽവി എന്ന മകളുമുണ്ടായിരുന്നു. അളഗിരിയും സ്റ്റാലിനും രാഷ്ട്രീയത്തിൽ പ്രമുഖരായി അറിയപ്പെടുന്നു. അപ്പന്റെ രാഷ്ട്രീയ പിൻഗാമികളാകാൻ രണ്ടുപേരും ശ്രമിക്കുന്നു. 'തമിളരശു' ഒരു ബിസിനസുകാരനും ഫിലിം പ്രൊഡ്യൂസറും ആണ്. അപ്പന്റെ പാർട്ടിയിൽ തിരഞ്ഞെടുപ്പു പ്രചരണങ്ങളും നടത്തുന്നു. സെൽവിയും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാറുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ ഭാര്യ 'രാജതി അമ്മാളിൽ' 'കനിമൊഴി' എന്ന ഒരു മകളുണ്ട്. അപ്പന്റെ കലകളിലും സാഹിത്യത്തിലും അവർക്ക് നല്ല വാസനയുണ്ട്.

കരുണാനിധി പതിനാലാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 'തമിഴ്നാട് മാനവർ മന്ത്രം' എന്ന ഒരു വിദ്യാർത്ഥി സംഘടന രൂപികരിച്ചു. ദ്രാവിഡ നീക്കത്തിന്റെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനം ആയിരുന്നു അത്. അദ്ദേഹം 'മുരസോലി' എന്ന പത്രവും വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. പിന്നീട് അത് ഡിഎംകെ പാർട്ടിയുടെ ഔദ്യോഗിക പത്രമാവുകയും ചെയ്തു. 'കല്ലക്കൂടി' എന്ന സ്ഥലത്ത് ഒരു വിപ്ലവത്തിന് നേതൃത്വം കൊടുത്തതുമൂലം തമിഴ് രാഷ്ട്രീയത്തിൽ ഉറയ്ക്കുകയും ചെയ്തു.

ഒരു തിരഞ്ഞെടുപ്പിൽപ്പോലും പരാജയപ്പെട്ടിട്ടില്ലാത്ത നേതാവായിരുന്നു അദ്ദേഹം. 1991-ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ജനങ്ങളുടെ വികാരങ്ങൾ ഡി.എം.കെ യ്ക്കെതിരായിരുന്ന കാലത്തും അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നതും ചരിത്രമാണ്. തിരഞ്ഞെടുപ്പിൽ രണ്ടു ഡി.എം.കെ സാമാജികർ വിജയിച്ച കൂട്ടത്തിൽ കരുണാനിധിയുമുണ്ടായിരുന്നു. ആർക്കും വെല്ലുവിളക്കാൻ സാധിക്കാത്തവിധം തുടർച്ചയായി അമ്പതു വർഷത്തോളം പാർട്ടിയുടെ നേതാവായിരുന്നതും അദ്ദേഹത്തിൻറെ നേട്ടമായിരുന്നു. ഡി.എം.കെ പാർട്ടിയുടെ സ്ഥാപകൻ അണ്ണാദുരെയും  പ്രധാന പ്രവർത്തകനും ശില്പിയും കരുണാനിധിയുമായിരുന്നു.

1957-ൽ അദ്ദേഹത്തെ നിയമസഭാ സാമാജികനായി തിരഞ്ഞെടുത്തു. 1961-ൽ ഡിഎംകെയുടെ ട്രഷറർ ആവുകയും ചെയ്തു. 1962-ൽ പ്രതിപക്ഷ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തു. 1967-ൽ പൊതുമരാമത്ത് മന്ത്രിയായി അണ്ണാദുരെ മന്ത്രിസഭയിൽ അംഗമായിരുന്നു. 1969-ൽ പാർട്ടിയുടെ സ്ഥാപകനായ സി.എൻ. അണ്ണാദുരൈ മരിച്ച ശേഷം അദ്ദേഹം പാർട്ടിയുടെ നേതാവുമായി. പിന്നീട്, അഞ്ചു തവണകളായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ഉറ്റ സുഹൃത്തായിരുന്ന എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) തന്റെ പാർട്ടി വിട്ടുപോയത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഡി.എം.കെ യ്ക്കെതിരെ എ.ഐ.ഡി.എം.കെ (AIADMK) എന്ന പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നത് കരുണാനിധിയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പരാജയമായിരുന്നു. 1969-ൽ കരുണാനിധിയുടെ ആരാധ്യ പുരുഷനായ അണ്ണാദുരെയുടെ മരണശേഷം എം.ജി.ആർ കരുണാനിധിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അത് അദ്ദേഹത്തെ രാഷ്ട്രീയമായി തളർത്തിയിരുന്നു. രാഷ്ട്രീയക്കളരിയിൽ സ്വാഭാവികമായുണ്ടാകുന്ന വിജയ പരാജയങ്ങൾ എന്നും അദ്ദേഹവും അഭിമുഖീകരിച്ചിരുന്നു. എങ്കിലും വീഴ്ചകളിൽ തളരാതെ രാഷ്ട്രീയ ശത്രുക്കളോടു മല്ലിട്ടുകൊണ്ടു അര നൂറ്റാണ്ടിൽപ്പരം അദ്ദേഹം തമിഴ് രാഷ്ട്രീയത്തോട് പൊരുതിയിരുന്നു. അദ്ദേഹത്തിനെതിരായുള്ള അഴിമതിയാരോപണങ്ങൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കാൻ സാധിച്ചിട്ടില്ല.

ഹിന്ദി ഭാഷ തമിഴ് നാട്ടിലെ സ്‌കൂളുകളിൽ നിർബന്ധിത വിഷയമാക്കിയപ്പോൾ കരുണാനിധി അതിനെതിരായുള്ള സമര പരിപാടികൾ സംഘടിപ്പിക്കുകയും സമരങ്ങളിൽ പങ്കു ചേരുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥയെ എതിർത്ത ഏക ഭരിക്കുന്ന പാർട്ടി കരുണാനിധിയുടെ ഡിഎംകെ മാത്രമായിരുന്നു. അതുമൂലം ഇന്ദിരാഗാന്ധി ഡിഎംകെ സർക്കാരിനെ തമിഴ്‌നാട്ടിൽ പിരിച്ചുവിടുകയും ചെയ്തു. ഡിഎംകെയുടെ പ്രമുഖ നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അടിയന്തരാവസ്ഥ അവസാനിക്കുംവരെ ജയിലിൽ അടക്കുകയും ചെയ്തു.

ഈറോഡിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരൾ' എന്ന പത്ര മാസികയിൽ ഏതാനും നാളുകൾ കരുണാനിധി പത്രാധിപരായി ജോലി നോക്കിയിരുന്നു. പിന്നീട് ദ്രാവിഡ ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'മുരസോലി' എന്ന പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു. 1947-ൽ എം.ജി രാമചന്ദ്രൻ നായകനായുള്ള 'രാജകുമാരി' സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതു മുതലാണ് കരുണാനിധി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. അദ്ദേഹം എഴുതിയ സിനിമാ ശബ്ദരേഖകളിൽ കൂടുതലും അഭിനയിച്ചിരുന്നതു എം.ജി രാമചന്ദ്രനായിരുന്നു. കൂടാതെ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ പ്രവർത്തിക്കാനും രാഷ്ട്രീയത്തിൽ മുന്നേറാനും എം.ജി.ആറിനെ സഹായിച്ചുകൊണ്ടുമിരുന്നു. വാസ്തവത്തിൽ എം.ജി രാമചന്ദ്രനും ശിവാജി ഗണേശനും സിനിമാ ലോകത്ത് വളരാൻ കാരണം കരുണാനിധിയുടെ പേനായുടെ ശക്തിമൂലമായിരുന്നു. നാൽപ്പതു ഫിലിമുകൾക്കായി സ്ക്രിപ്റ്റ് എഴുതിയതിൽ ശിവാജി ഒമ്പതു ഫിലിമുകളിലും എംജിആർ എട്ടു ഫിലിമുകളിലും അഭിനയിച്ചിരുന്നു. 'പരാശക്തി' പോലെ വൈകാരികമായ ഒരു ഫിലിം നാളിതുവരെയും തമിഴ് സിനിമയിൽ ഉണ്ടായിട്ടില്ല. ആ സിനിമയ്ക്ക് ഒരു രാഷ്ട്രീയ മാനദണ്ഡവും ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിന് ഈ സിനിമാ ഒരു കാരണവുമായിരുന്നു. ജാതി വ്യവസ്ഥകളും യുക്തിവാദവും  സിനിമയിൽ നിറഞ്ഞിരുന്നു.

എം.ജി.ആർ, കരുണാനിധിയുടെ സഹപ്രവർത്തകനായി ഡിഎംകെയിലുണ്ടായിരുന്ന കാലത്ത് എം.ജി.ആറിന് ഉചിതമായ സ്ഥാനമാനങ്ങൾ കൊടുക്കാൻ കരുണാനിധി പ്രത്യേകം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എം.ജിആർ തന്റെ നിലനിൽപ്പിനു വെല്ലുവിളിയായപ്പോൾ അദ്ദേഹം എം.ജി.ആറിൽ നിന്ന് അകന്നു. എം.ജി.ആർ, എഐഡിഎംകെ (AIADMK) പാർട്ടി രൂപീകരിക്കുകയും അങ്ങനെ ഡിഎംകെ യുടെ വോട്ടുബാങ്ക് കുറയുകയും ചെയ്തു. രാഷ്ട്രീയ ചേരികളിൽ അവർ രണ്ടായി പിരിഞ്ഞ ശേഷം പരസ്പ്പരം മല്ലടിച്ചുകൊണ്ടിരുന്നു. 1987-ൽ എം.ജി. രാമചന്ദ്രന്റെ മരണം വരെ തുടർച്ചയായ പരാജയങ്ങൾ ഡിഎംകെ ഏറ്റു വാങ്ങിയിരുന്നു.

എംജിആർ പുതിയ പാർട്ടി ഉണ്ടാക്കിക്കഴിഞ്ഞ് നാലുവർഷത്തോളം കരുണാനിധിക്കെതിരെ അഴിമതികൾ ആരോപിച്ചുകൊണ്ടിരുന്നു. ഇരുപത്തിയാറിൽപ്പരം അഴിമതികളെപ്പറ്റിയും അധികാര ദുർവിനിയോഗത്തെപ്പറ്റിയും അന്വേഷിക്കാനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന 'രഞ്ചിത് സിങ്' നിയമിതനായി. ആ വർഷം എം.ജി.ആർ അസംബ്ലി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയിയായി. പിന്നീട് 1987-മുതൽ പന്ത്രണ്ടു വർഷത്തോളം എം.ജി.ആർ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. ഗോതമ്പ് കുമ്പക്കോണം കരുണാനിധിയെ ഇക്കാലയളവിൽ നിയമങ്ങളുടെ കുരുക്കിൽപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ഭീമനായ 'വൈക്കോയെ' പുറത്താക്കിയത് കരുണാനിധിയുടെ മറ്റൊരു രാഷ്ട്രീയ വീഴ്ചയായിരുന്നു. ഡി.എം.കെ യുടെ ശക്തനും അദ്ദേഹത്തിൻറെ ഉറ്റമിത്രവുമായിരുന്ന വൈക്കോ 1990-ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്ത് തമിഴ് ടൈഗറെ പിന്തുണച്ചതായിരുന്നു കാരണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് കരുണാനിധിക്ക് അപമാനകരമായിരുന്നു. മലേഷ്യയിൽ നിന്ന് വന്നെത്തിയ രോഗബാധിതയായ എൽ.ടി.ടി നേതാവിന്റെ അമ്മയെ രാജ്യത്തുനിന്ന് പുറത്താക്കിയപ്പോഴും സുപ്രധാനമായ ഒരു തീരുമാനം വേദനയോടെ സ്വീകരിക്കേണ്ടി വന്നു. പ്രഭാകരന്റെ മരണവും പ്രഭാകരന്റെ പന്ത്രണ്ടു വയസുള്ള മക്നറെ മരണവും കരുണാനിധിയെ ദുഃഖിതനാക്കിയിരുന്നു

1987-ൽ എം.ജി.ആർ മരിക്കുമ്പോൾ അദ്ദേഹം തിരുന്നൽവേലിയിൽ യാത്രയിലായിരുന്നു. യാത്രക്കിടയിൽ വില്ലുപുരം സ്റ്റേഷനിൽ ഇറങ്ങി. തന്റെ രാഷ്ട്രീയത്തിലെ പ്രതിയോഗിയായിരുന്ന എം. ജി. രാമചന്ദ്രന്റെ ഭവനത്തിൽപ്പോയി അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. എം.ജി.ആർന്റെ പിൻഗാമി ജയലളിതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും ജയലളിതയോട് വൈരാഗ്യ ഭാവത്തോടെ പ്രവർത്തിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടോളം അവർ തമ്മിൽ രാഷ്ട്രീയ നീരസത പുലർത്തിയിരുന്നു. ജയലളിത കുഞ്ഞായി സിനിമയിൽ അഭിനയിക്കുന്ന കാലം മുതൽ കരുണാനിധി അവരെ ഇഷ്ട്ടപ്പെട്ടിരുന്നു. 1996-ൽ ജയലളിതയെ ധനപരമായ അഴിമതികളുടെ മേൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഒന്നര മണിക്കൂറോളം അറസ്റ്റ് നീട്ടുന്നതിന് അദ്ദേഹം സഹായിച്ചു. കാരണം, വീട്ടിൽ നിന്ന് വേണ്ടത്ര ഒരുക്കത്തോടെ അറസ്റ്റിന് തയ്യാറാകാൻ ജയലളിതയ്ക്ക് സമയം വേണമായിരുന്നു. അഞ്ചു വർഷത്തിനുശേഷം ജയലളിത മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയെ യാതൊരു ദയയും കാണിക്കാതെ ബലമായി വീട്ടിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തമിഴ് ഫിലിം വ്യവസായത്തിൽ സിനിമകളുടെ തിരക്കഥാ എഴുത്തുകളുമായിട്ടാണ് അദ്ദേഹം തന്റെ തൊഴിൽ തുടങ്ങിയത്. സാമൂഹികവും ചരിത്രപരമായും ഉള്ള കഥകളാണ് കൂടുതലും എഴുതിയിരുന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും യുക്തിവാദ ചിന്തകളും എഴുത്തിൽക്കൂടി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'പരാശക്തി' സിനിമായിൽക്കൂടി അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കാൻ സാധിച്ചു. 'ബ്രാഹ്മണിസം' ശക്തിയായി വിമർശിച്ചതുകൊണ്ടു ഓർത്തോഡോക്സ് ഹിന്ദുക്കളിൽ നിന്നും ശക്തമായ എതിർപ്പുകളും നേരിടേണ്ടി വന്നു. 'പണം, തങ്ക രത്നം' എന്ന സിനിമകളും അതേ സന്ദേശം തന്നെ നൽകിയിരുന്നു. സാമൂഹികമായി ശക്തമായ സന്ദേശം ഉണ്ടായിരുന്നതിനാൽ ഈ രണ്ടു ഫിലിമുകളും സർക്കാർ നിരോധിക്കുകയും ചെയ്തു.

തമിഴ് സാഹിത്യത്തിനും കരുണാനിധി വളരെയേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. നാടകം, കവിതകൾ, സിനിമയ്ക്കുള്ള എഴുത്തുകൾ, നോവലുകൾ, ചരിത്ര നോവലുകൾ, ആത്മകഥ, സിനിമാ പാട്ടുകൾ അങ്ങനെ അദ്ദേഹത്തിൻറെ നീണ്ട സാഹിത്യ കൃതികളുടെ സംഭാവനകളുണ്ട്. സംഗം തമിഴ്, റോമാപുരി പാണ്ട്യൻ, നിഞ്ഞുക്കു നീതി, തിരുക്കുറൾ ഉരൈ, പൊന്നറ ശങ്കർ, തേൻപാണ്ടി സിംഗം, ഇനിയവൾ ഇരുപത്, എന്നിങ്ങനെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജകുമാരി, ദേവകി തിരുമ്പി പാർ, നാം മനോഹര, മലൈക്കള്ളൻ, കാഞ്ചി തലൈവൻ, മുതലായ സിനിമകൾക്ക് തിരക്കഥകൾ  എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഏകദേശം നാൽപ്പതു സിനിമകൾക്ക് കഥകളെഴുതിയിട്ടുണ്ട്. വിധവകളുടെ പുനർവിവാഹം, വൈവാഹ ജീവിതത്തിന്റെ പവിത്രത, തൊട്ടുകൂടായ്‌മയും വർണ്ണ വ്യവസ്ഥയും അവസാനിപ്പിക്കുക മുതലായ വിഷയങ്ങളെല്ലാം അദ്ദേഹത്തിൻറെ എഴുത്തുകളിലുണ്ടായിരുന്നു. 'പരാശക്തി' എന്ന ആദ്യകാല സിനിമ (1952) വൈകാരികത നിറഞ്ഞ  സംഭാഷണ ശൈലിയിലുള്ളതായിരുന്നു. അതിൽ ശിവാജി ഗണേശന്റെ അതുല്യമായ അഭിനയ കാഴ്ച തമിഴ് സിനിമ ലോകത്തിന്റെ മുതൽക്കൂട്ടാണ്. അതുപോലെ യുക്തിവാദ ചിന്തകൾ സിനിമയിൽ സംസാരിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ ലഭിച്ചിരുന്നത് ശിവാജി ഗണേശനായിരുന്നു. എന്നാൽ അതെഴുതുകയും അതിനു ശബ്ദരേഖ കൊടുക്കുകയും ചെയ്ത കരുണാനിധിയും സിനിമയുടെ വിജയത്തിൽ തുല്യമായ പങ്കു വഹിച്ചിട്ടുണ്ട്.

കരുണാനിധിയുടെ എല്ലാ സിനിമയ്ക്കുള്ള എഴുത്തുകളിലും ശക്തമായ ഒരു രാഷ്ട്രീയ അജണ്ടായുണ്ടായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആശയങ്ങൾ നിറഞ്ഞിരുന്നു. 'ചിലപ്പതികാരം' പോലുള്ള ഇതിഹാസ കഥകളിലും നായകൻറെ വക്താവായിട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നീതിയും ധർമ്മവും ഒരോ ഡയലോഗിലും തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. എഴുത്തിന്റെ ലോകം അദ്ദേഹം ജീവിതാവസാനം വരെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും എഴുത്തിനെ സ്നേഹിച്ചിരുന്നു. ഔദ്യോഗിക ജോലികൾക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം സിനിമകൾക്ക് തിരക്കഥകൾ എഴുതിക്കൊണ്ടിരുന്നു.

കരുണാനിധി ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാക്സിം ഗോർക്കിയുടെ 'മദർ' എന്ന പുസ്തകത്തിന്റെ പരിഭാഷ ചെയ്തത് കരുണാനിധിയായിരുന്നു. കൂടാതെ സിനിമയ്ക്കായി എഴുപത്തഞ്ചോളം തിരക്കഥകളും എഴുതിയിട്ടുണ്ട്. സാഹിത്യ സംഭാവനകളെ മാനിച്ച് അണ്ണാമല സർവ്വകലാശാല 1971-ൽ ഹോണററി ഡോക്ട്രേറ്റ് നൽകി ആദരിച്ചു. 'തേൻപാണ്ടി സിംഗം' എന്ന പുസ്തകത്തിന് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയുടെ 'രാജാ രാജൻ അവാർഡ്' ലഭിച്ചിരുന്നു. മധുരൈ കാമരാജ യൂണിവേഴ്‌സിറ്റിയും ഹോണററി ഡോക്ട്രേറ്റ് നൽകിയിരുന്നു. 1975 മുതൽ ''നെഞ്ചിക്കു നീതി'യെന്ന പേരിൽ ആറു വാല്യങ്ങളായി അദ്ദേഹത്തിൻറെ ആത്മകഥയും പ്രസിദ്ധീകരിച്ചിരുന്നു.

2016 ഒക്ടോബർ മുതൽ കരുണാനിധിയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. രാഷ്ട്രീയ പ്രവത്തനങ്ങളും ചുരുക്കിയിരുന്നു. പൊതു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2018 ജൂൺ മൂന്നാം തിയതി ജന്മദിനത്തിലാണ് അവസാനമായി സഹപ്രവർത്തകരെ കണ്ടത്. ജൂലൈ ഇരുപത്തിയെട്ടാം തിയതി  ആരോഗ്യം വളരെ മോശമാവുകയും ചെന്നൈയിലുള്ള കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 2018 ആഗസ്റ്റ് മാസം മരണമടയുകയും ചെയ്തു. 2018 ആഗസ്റ്റ് എട്ടാം തിയതി കരുണാനിധിയോടുള്ള ബഹുമാന സൂചകമായി തമിഴ്നാട്, അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തിലും അന്ന് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു.

അണ്ണാദുരെയുടെ ശ്മശാന മണ്ഡപത്തിനു സമീപം അദ്ദേഹത്തെ അടക്കണമെന്നായിരുന്നു ആഗ്രഹം.  എന്നാൽ എഐഡിഎംകെ (AIADMK) രാഷ്ട്രീയം ആ തീരുമാനത്തിനെതിരെ എതിർത്തതും പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ കരുണാനിധിയുടെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അണ്ണാദുരൈ സ്മാരകത്തിന് സമീപം മറവു ചെയ്യാൻ ഹൈക്കോടതിയുടെ തീരുമാനം വേണ്ടി വന്നു. അതുമൂലം അദ്ദേഹത്തിൻറെ മകൻ എംകെ സ്റ്റലിന് ജനങ്ങളുടെ വൈകാരികമായ പിന്തുണയും ലഭിക്കാൻ കാരണമായി. "അച്ഛന് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് ഇടം നല്‍കിയില്ലായിരുന്നെങ്കില്‍ ഞാന്‍ മരിക്കുമായിരുന്നുവെന്നും" സ്റ്റലിൻ, കരുണാനിധി അനുസ്മരണത്തില്‍ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ പാർട്ടി ശക്തമായി രാഷ്ട്രീയത്തിൽ ശോഭിച്ചിരുന്നെങ്കിലും കൂടെ നിന്ന ചില പാർട്ടികളുടെ പേരുദോഷം മൂലം അധികാരം ലഭിക്കാൻ സാധിച്ചില്ല. ഡിഎംകെ ജയിക്കാൻ സാധ്യതയുള്ള ചില സീറ്റുകൾ മറ്റു പാർട്ടികൾക്ക് വീതിക്കേണ്ടിയും വന്നു. കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിൽ അത്തവണ അധികാരം പിടിക്കാൻ പ്രയാസമില്ലായിരുന്നു. ജയലളിത എല്ലാ വിധ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തു.

നിശ്ചലനായി കിടക്കുന്ന തന്റെ ലീഡറും അപ്പനുമായിരുന്ന കരുണാനിധിയുടെ ഭൗതിക ശരീരത്തെ നോക്കി വിലപിച്ചുകൊണ്ടു കവിയായ മകൻ 'സ്റ്റലിൻ' തമിഴിൽ ഒരു കവിത രചിക്കുകയും പാടുകയും ചെയ്തിരുന്നു. കവി പാടിയ ആത്മാവിൽ നിറഞ്ഞ ഗീതങ്ങളുടെ ചുരുക്കമിങ്ങനെ, "അപ്പാ! ഒരിക്കൽ മാത്രം, ഈ നിമിഷം മാത്രം ഞാൻ അങ്ങയെ 'അപ്പാ' എന്ന് വിളിക്കട്ടെ. എന്റെ പ്രിയപ്പെട്ട 'ലീഡർ', ഞാൻ എന്നും അങ്ങയെ അങ്ങനെ വിളിച്ചിരുന്നു! അങ്ങ് എവിടെ പോയിരുന്നെങ്കിലും എവിടെയാണ്,  പോവുന്നതെന്നു ഞങ്ങളെ അറിയിക്കുമായിരുന്നു. എന്നാൽ, യാതൊന്നും പറയാതെ ഞങ്ങളിൽനിന്നും ഇന്ന് യാത്രയായിരിക്കുന്നു. എന്റെ മനസും ശരീരവും ഹൃദയ വികാരങ്ങളും എന്നും അങ്ങേയ്ക്കൊപ്പം പ്രവർത്തിച്ചിരുന്നു. ഇന്ന് ഞങ്ങളെയെല്ലാം നിത്യം അനാഥരാക്കി അവിടുന്ന് എവിടേക്കാണ് യാത്രയായതെന്നും അറിയില്ല. മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുമ്പ് അങ്ങ് കുറിച്ച വാക്കുകൾ ഞാൻ ഓർമ്മിക്കുന്നു. 'വിശ്രമമില്ലാതെ യാതൊരുവൻ കഠിനാധ്വാനം ചെയ്യുന്നുവോ അവൻ ഇവിടെ വിശ്രമിക്കട്ടെ.' അങ്ങയുടെ ഓർമ്മയ്ക്ക്‌ മുമ്പിൽ അങ്ങ് പറഞ്ഞ താത്വികമായ ഈ വാക്കുകൾ  എന്നും അങ്ങേക്കായി ഇവിടെ മുദ്രണം ചെയ്യുന്നു.

തമിഴ് സമൂഹത്തിനുവേണ്ടി, അവരുടെ നന്മക്കുവേണ്ടി വിശ്രമമില്ലാതെ ജോലിചെയ്ത അങ്ങ് പോയത് പൂർണ്ണമായും ആത്മാവിനുള്ളിൽ സംതൃപ്തിയോടെയോ! തൊണ്ണൂറ്റിയഞ്ചാം വയസിൽ എൺപതു വർഷത്തെ പൊതു ജീവിതത്തിനു ശേഷം അങ്ങ് യാത്രപറഞ്ഞത്, അങ്ങയുടെ കർമ്മമാർഗങ്ങളിൽക്കൂടി മറ്റുള്ളവരും അങ്ങയെ പിന്തുടരാനോ? കഴിഞ്ഞ ജൂൺ മൂന്നാംതിയ്യതി തൊണ്ണൂറ്റിയഞ്ചാം ജന്മദിനത്തിൽ തിരുവാരൂരിന്റെ മണ്ണിൽവെച്ച് 'അങ്ങയുടെ പകുതി ഊർജവും ശക്തിയും എനിക്ക് തരൂവെന്ന്' ഞാൻ  ചോദിച്ചു. ലീഡറെ! ഇന്നും ഞാൻ അതുതന്നെ ആവർത്തിക്കുന്നു, 'ആ ശക്തിയും അങ്ങ് ആവഹിച്ചിരിക്കുന്ന അണ്ണായുടെ ഹൃദയ ശുദ്ധിയും എനിക്കും തരുമോ!'

അങ്ങയുടെ സാക്ഷാൽക്കരിക്കാത്ത സ്വപ്നങ്ങൾ ഞങ്ങൾ യാഥാർഥ്യമാക്കും. തുടക്കമിട്ട ലക്ഷ്യങ്ങളും പൂർത്തികരിക്കും. ഞങ്ങളുടെ പ്രിയങ്കരനായ നേതാവേ, അങ്ങ് കാണിച്ച വഴികളിൽക്കൂടി ഇനി വരാനിരിക്കുന്ന അടുത്ത നൂറു വർഷങ്ങളും നമ്മുടെ ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കെട്ടുറപ്പിനായി, അർപ്പിത മനോഭാവത്തോടെ ഞങ്ങൾ പ്രവർത്തിക്കും. ഇത് സത്യം! അങ്ങയെ 'അപ്പാ അപ്പാ' എന്നു വിളിക്കുന്നതിന്‌ പകരം 'ലീഡർ, ലീഡർ' എന്നാണ് എന്നും ഞാൻ വിളിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പ്രാവിശ്യം മാത്രം 'അപ്പാ എന്റെ ലീഡർ' എന്നു ഞാൻ വിളിക്കട്ടെ."

കരുണാനിധിയെപ്പോലെ സ്റ്റലിനും ജനപിന്തുണയുള്ള നേതാവാകാൻ സാധിക്കുമോ? കരുണാനിധിയുടെ കഥയിൽ വെറും ദരിദ്രാവസ്ഥയിൽ നിന്നും ധനികനായ ചരിത്രമാണുള്ളത്. സിനിമാ ലോകവും തമിഴ്‌നാടിന്റെ രാഷ്ട്രീയവും അദ്ദേഹത്തിൻറെ ഉയർച്ചകൾക്ക് ചവിട്ടുപടികളായി മാറി. സ്റ്റലിന് കരുണാനിധിയെപ്പോലെ വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയ നേതാവാകാൻ സാധിക്കില്ല. തമിഴ് നാട്ടിലെ ഭൂരിഭാഗം ജനത വിശ്വസിക്കുന്നത് ഡിഎംകെ മൊത്തമായി അഴിമതികൾ നിറഞ്ഞിരിക്കുന്നുവെന്നാണ്. അത്തരം കാഴ്ചപ്പാടുകൾ നീക്കം ചെയ്‌താൽ മാത്രമേ സ്റ്റലിന് ഒരു രാഷ്ട്രീയ ഭാവിയുള്ളൂ. കഴിഞ്ഞ നാൽപ്പതു വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നുള്ള നേട്ടം സ്റ്റലിനുണ്ട്. അദ്ദേഹം ചെന്നൈ നഗരത്തിന്റെ മേയറായിരുന്നു. വിവിധ ഭരണ സംവിധാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.












With Annadurai 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...