Tuesday, December 11, 2018

ജോർജ് എച്ച് ബുഷ് 41, വൈമാനികനിൽനിന്നും വൈറ്റ്ഹൌസിന്റെ അമരക്കാരൻ വരെ...



ജോസഫ് പടന്നമാക്കൽ

'ജോർജ് ഹെർബെർട് വാൾക്കർ ബുഷ് '  1989 മുതൽ 1993 വരെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരിൽ അദ്ദേഹത്തെപ്പോലെ  റെസ്യുമെയുള്ള(Resume) മറ്റൊരു പ്രസിഡന്റ് ചരിത്രത്തിലില്ല. ഇരുപതാം വയസുമുതൽ രാഷ്ട്രത്തിനുവേണ്ടി തുടങ്ങി വെച്ച സേവനം വിശ്രമമില്ലാതെ 94 വയസിൽ മരിക്കുന്നവരെ തുടർന്നുകൊണ്ടിരുന്നു.
ഇറാക്കിനെതിരെ  യുദ്ധകാല സമാനമായ ഒരു കാലഘട്ടത്തിൽ  അദ്ദേഹം രാജ്യത്തെ ധീരതയോടെ നയിച്ചു.  'സമാധാനത്തിലധിഷ്ഠിതമായ ഒരു ലോകം കണ്ടുകൊണ്ട് രാഷ്ട്ര നന്മയ്ക്കായി അമേരിക്കയെ  ബലവത്താക്കുമെന്നും' പ്രസിഡന്റായ  ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ജോർജ് എച്ച് ബുഷ്  മസ്സാച്ചുസ്സിലുള്ള മിൽട്ടണിൽ 1924 ജൂൺ പന്ത്രണ്ടാം തിയതി ജനിച്ചു. രാഷ്ട്രീയമായി പേരും പെരുമയും പാരമ്പര്യവുമുള്ള ഒരു ധനിക കുടുംബത്തിലാണ് ബുഷ് ജനിച്ചു വളർന്നത്.  പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' അമേരിക്കയുടെ സെനറ്ററായിരുന്നു. അമ്മ 'ഡൊറോത്തി വാക്കർ' ഒരു ബാങ്കറുടെ മകളായിരുന്നു. ബാലനായിരുന്ന സമയത്ത്‌ ബുഷിന് മരണകരമായ ഒരു രോഗം പിടിപെടുകയും രക്ഷപെടുകയും ചെയ്തു. രോഗംമൂലം  സ്‌കൂളിൽ ഒരു വർഷം നഷ്ടപ്പെട്ടതിനാൽ വീണ്ടും അതേ ക്ലാസ്സിൽ പിറ്റേ വർഷവും പഠനം ആവർത്തിക്കേണ്ടി വന്നു. മസാച്ചുസിലുള്ള ആൻഡോവറിൽ വളരെ പ്രസിദ്ധമായ ഫിലിപ്സ് ഹൈസ്‌കൂളിലാണ് ജോർജ് ബുഷ്  പഠിച്ചിരുന്നത്. അവിടെ പഠിക്കുന്ന കാലം മുതൽ തന്റെ ഭാവി വധു ബാർബറായുമായി പ്രേമബന്ധത്തിലായിരുന്നു. 1941-ൽ അവരൊന്നിച്ച് ഒരു ക്ലബിൽ ക്രിസ്തുമസ് ഡാൻസ് ചെയ്ത ശേഷമാണ് സുഹൃത്തുക്കളായത്. അന്ന് അദ്ദേഹത്തിനു പതിനേഴും ബാർബറായ്ക്ക് പതിനാറും വയസ് പ്രായമുണ്ടായിരുന്നു.

'ഫിലിപ്സ് അക്കാദമിയിൽ' ജോർജ് ബുഷ് മുതിർന്ന ക്ലാസ്സിൽ  പഠിക്കുന്ന കാലത്ത് അമേരിക്ക ജപ്പാനിൽ 'പേൾ റിവറിൽ' ബോംബിട്ടു. അന്നുമുതൽ രാജ്യസേവനം ലക്ഷ്യമിട്ട് അമേരിക്കൻ സേനയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായി. 1941-ൽ ബുഷ് പട്ടാളത്തിൽ ചേരാൻ തീരുമാനിച്ചു. യേൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചെങ്കിലും പഠനം മുമ്പോട്ട് തുടരാൻ ആഗ്രഹിച്ചില്ല. സ്വന്തം പിതാവ് പഠനം നിർത്തുന്നതിൽ എതിർത്തെങ്കിലും പതിനെട്ടു വയസു തികയുന്ന ദിവസം നേവിയിൽ ചേരാൻ അദ്ദേഹം സ്വയം തീരുമാനമെടുത്ത് ഒപ്പിടുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. നേവിയിൽ ആയിരുന്ന സമയം വിമാനം പറപ്പിക്കാനുള്ള യോഗ്യതകൾ നേടി.  അദ്ദേഹം അന്ന് അമേരിക്കൻ നേവിയിലെ വിമാനം പറപ്പിക്കുന്ന പൈലറ്റുമാരിൽ ഏറ്റവും പ്രായം കുറഞ്ഞ യുവാവായിരുന്നു.

1944-ൽ അദ്ദേഹത്തിൻറെ വിമാനം ജപ്പാൻ വെടി വെച്ചിട്ടു. ജപ്പാൻ ബോട്ടുകൾ അദ്ദേഹത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും തന്ത്രപൂർവം വെള്ളത്തിൽക്കൂടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ ഘോരമായ ദുരിത ദിനത്തെ ബുഷ് തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. "ഞാൻ നരകത്തിനുള്ളിൽ നീന്തുന്നപോലെ കൈകാലുകൾ കുഴഞ്ഞ് ഉറക്കെയുറക്കെ കരയുന്നുണ്ടായിരുന്നു. രക്ഷപെടുമെന്ന പ്രതീക്ഷകളും നശിച്ചിരുന്നു. ജീവനുവേണ്ടിയുള്ള ആ നീന്തലിൽ തനിക്ക് ഒളിമ്പിക് മെഡൽ കിട്ടാൻ വരെ യോഗ്യനായിരുന്നു. അമേരിക്കൻ സബ്മറയിൻ അദ്ദേഹത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.  വീണ്ടും ജപ്പാന്റെ തീരത്തേക്ക് അദ്ദേഹത്തെ യുദ്ധത്തിനായി അയച്ചെങ്കിലും അതിനു മുമ്പ് തന്നെ ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങുകയാണുണ്ടായത്.  യുദ്ധത്തിൽ ധീരമായ സേവനത്തിന് മെഡലുകൾ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിമാനവുമായി 58 പ്രാവിശ്യം ശത്രു സങ്കേതങ്ങളെ ലക്ഷ്യമാക്കി പറന്നിരുന്നു.

യുദ്ധം അവസാനിക്കുകയും ബുഷ് നേവിയിൽനിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. യുദ്ധസേവനം കഴിഞ്ഞു മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന് വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഏതെങ്കിലും ജോലി സമ്പാദിക്കണമെന്നുള്ളതായിരുന്നു ലക്‌ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതിന് സമ്മതിക്കില്ലായിരുന്നു. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി 'യേൽ യൂണിവേഴ്സിറ്റി'യിൽ ചേർന്നു. ഒപ്പം സ്വന്തം കുടുംബം പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടായിരുന്നു. 1945 ജനുവരിയിൽ ബാർബറ പിയേഴ്‌സിനെ വിവാഹം ചെയ്തു. ജോർജ്, റോബിൻ, ജോൺ (ജെബ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിങ്ങനെ ആറുമക്കൾ ജനിച്ചു. ഇവരിൽ റോബിൻ കുഞ്ഞായിരുന്നപ്പോൾ തന്നെ ലുക്കീമിയ വന്നു മരിച്ചുപോയിരുന്നു.യേൽയുണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന കാലത്താണ് മൂത്ത മകൻ ജോർജ് ഡബ്ള്യു ബുഷ് ജനിച്ചത്.

യേൽ യൂണിവേഴ്‌സിറ്റിയിൽ പഠനത്തോടൊപ്പം സ്പോർട്സിലും അദ്ദേഹം സമർത്ഥനായിരുന്നു. ബേസ് ബാൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കുഞ്ഞുനാളിൽ ബുഷിനെ വിളിച്ചിരുന്നത് 'പോപ്പി'യെന്നായിരുന്നു. ബേസ്ബോൾ കളിക്കാരനായ നാളുകളിൽ ദേശീയ ലെവലിൽ പോലും അറിഞ്ഞിരുന്നത് ആ പേരിലായിരുന്നു. രണ്ടര വർഷം കൊണ്ട്! യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു.

ബിരുദത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസ് ചാഞ്ചല്യപ്പെടുന്നുണ്ടായിരുന്നു.  നിരവധി കമ്പനികളിൽ നിന്നും ജോലിക്കായുള്ള ഓഫറുകളും ലഭിച്ചു. അദ്ധ്യാപക ജോലിക്കും ക്ഷണിച്ചിരുന്നു. അവസാനം അദ്ദേഹം ടെക്‌സാസിലുള്ള ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി തുടങ്ങി. ഒരു കോർപറേറ്റ് കമ്പനിയിൽ താണ ജോലിക്കാരനായി 'എക്യുപ്മെന്റ് ക്ലർക്കിന്റെ' ജോലിയായിരുന്നു ആദ്യം ചെയ്‌തിരുന്നത്‌. പിന്നീട് സ്വന്തം ഓയിൽ കമ്പനി തുടങ്ങുകയായിരുന്നു.

ബുഷ് അക്കാലത്തെ ടെക്‌സാസിലെ താമസകാലത്തെപ്പറ്റി ആത്മകഥയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, "തന്റെ വീട് അന്നു  വളരെ ചെറിയതും ഒറ്റ ടോയ്‌ലെറ്റ് മുറിയോടുള്ളതുമായിരുന്നു. ടോയ്‌ലെറ്റ് മുറി അടുത്തുള്ള അയൽപ്പക്കക്കാരുമായി പങ്കിടണമായിരുന്നു. ഒരു സ്ത്രീയും മകളും അതേ ടോയിലറ്റും ബാത്ത്റൂമും ഉപയോഗിച്ചിരുന്നു. രാത്രി കാലങ്ങളിൽ അനേക പുരുഷന്മാരും ഇതേ ടോയിലറ്റ് ഉപയോഗിച്ചിരുന്നതിനാൽ മിക്കസമയവും അകത്തുനിന്നു പൂട്ടി കിടക്കുമായിരുന്നു. അതുമൂലം  പ്രാഥമിക ആവശ്യങ്ങൾ നടത്താൻ സാധിക്കാതെ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്‌."

ജോർജ് ബുഷിന്റെ പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' കണക്റ്റികട്ടിൽ സെനറ്ററായി സേവനം ചെയ്തിരുന്നു. പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ടു തന്നെ  1952-ൽ കണക്റ്റികട്ടിൽ ജോർജ് ബുഷ് സെനറ്ററായി മത്സരിച്ചു ജയിച്ചു. അതിനുശേഷം അദ്ദേഹം പൊതുജനസേവനത്തിനും രാഷ്ട്രീയത്തിലും തല്പരനായി. ടെക്‌സാസ്സിൽനിന്നും കോൺഗ്രസ്സ് പ്രതിനിധിയായി അദ്ദേഹത്തെ രണ്ടുപ്രാവശ്യം തിരഞ്ഞെടുത്തു. പിന്നീട് രണ്ടു പ്രാവിശ്യം തുടർച്ചയായി സെനറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയത്തിലെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ജനസേവന പ്രവർത്തനങ്ങളിൽ മുഴുകി, നിരവധി സ്ഥാനമാനങ്ങളും ചുമതലകളും വഹിച്ചിരുന്നു. യുണൈറ്റഡ്നേഷൻ അംബാസിഡർ, റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റിയുടെ ചെയർമാൻ എന്നിങ്ങനെ ഔദ്യോഗിക ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. ചൈനയുടെ അംബാസഡറായും സി.ഐ.എ ഡയറക്ടറായും പ്രവർത്തിച്ചു.

റിച്ചാർഡ് നിക്സൻറെ കാലത്ത് 1968-ൽ വൈസ് പ്രസിഡന്റായി മത്സരിക്കാൻ ബുഷിനെ പരിഗണിച്ചിരുന്നു. ബുഷ് കുടുംബത്തിന്റെ സുഹൃത്തായിരുന്ന ബില്ലി ഗ്രഹാമും ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ആരാഞ്ഞിരുന്നു. 1974-ആഗസ്റ്റ് ആറാം തിയതി നിക്‌സൺ ഒരു ക്യാബിനറ്റ് മീറ്റിങ്ങ്  വിളിച്ചു കൂട്ടി. അന്ന് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചെയർമാൻ ബുഷായിരുന്നു. വാട്ടർഗേറ്റ് സംഭവം ചൂടുപിടിച്ചിരുന്ന കാലവുമായിരുന്നു. വിവാദപരമായ ചർച്ചകളിൽ ബുഷിന് പ്രസംഗിക്കാൻ അവസരം കിട്ടി. 'വാട്ടർഗേറ്റ് സംഭവം മൂലം നിക്‌സണു ജനപിന്തുണ നഷ്ടപ്പെട്ടെന്നും അതുകൊണ്ടു  രാജിവെക്കണമെന്നും' പ്രസംഗത്തിനിടെ ബുഷ് ആവശ്യപ്പെട്ടു.ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിഡന്റ് നിക്‌സൺ രാജി വെയ്ക്കുകയും ചെയ്തു.

ജെറാൾഡ് ഫോർഡ് പ്രസിഡന്റായ ശേഷം ബുഷ് ചൈനയിലെ നയതന്ത്ര പ്രതിനിധിയായി ചുമതലകൾ വഹിച്ചു. അവിടുത്തെ സേവനം മതിയാക്കിയശേഷം  മടങ്ങി വന്നു ക്യാബിനറ്റ് റാങ്കിൽ സ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ ജെറാൾഡ് ഫോർഡ് അദ്ദേഹത്തെ സി.ഐ.എ ഡയറക്ടർ ആയി നിയമിച്ചു. 1976 ജനുവരി മുപ്പതുമുതൽ 1977 ജനുവരി ഇരുപതുവരെ ബുഷ് ആ സ്ഥാനത്ത് തുടർന്നു. അമേരിക്കൻ ചരിത്രത്തിൽ 'സി.ഐ.എ ഹെഡ്' എന്ന സ്ഥാനം അലങ്കരിച്ച ശേഷം  പ്രസിഡന്റായ ഒരു വ്യക്തി ബുഷ് മാത്രമേയുള്ളൂ.

1980-ൽ പ്രൈമറിയിൽ റീഗനെതിരെ പ്രസിഡന്റായി ബുഷ് മത്സരിച്ചിരുന്നെങ്കിലും നോമിനേഷൻ കിട്ടിയില്ല. എങ്കിലും റൊണാൾഡ് റീഗന്റെ സ്ഥാനാർത്ഥിത്വത്തിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കാൻ സാധിച്ചു. വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബുഷിന് നിരവധി ചുമതലകളുണ്ടായിരുന്നു. ആഭ്യന്തര കാര്യങ്ങളിലും മയക്കുമരുന്നു മാഫിയാകളെ  ഒതുക്കുന്നതിലും നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു. അക്കാലങ്ങളിൽ നിരവധി വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.

1980-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി 'ബുഷ്' നോമിനേഷൻ കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫണ്ട് തികയാതെ വന്നു. അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും പ്രതിഫലം ഇല്ലാതെയും പകുതി പ്രതിഫലത്തിലും ജോലി ചെയ്യാൻ സന്നദ്ധരായിരുന്നു. അദ്ദേഹം അപ്രാവിശ്യം മത്സരത്തിൽനിന്നു പിൻവാങ്ങിയപ്പോൾ സ്വന്തം തിരഞ്ഞെടുപ്പ് പ്രവർത്തകർക്കു നന്ദി പറയുകയും മൂന്നുമാസത്തോളം കൊടുക്കാനുണ്ടായിരുന്ന കുടിശിഖയും മുഴുവൻ പ്രതിഫലവും  സ്വന്തം ഖജനാവിൽനിന്നു അയക്കുകയും ചെയ്തു.

റൊണാൾഡ് റീഗൻ വെടിയേറ്റ സമയം  ബുഷിനോട് വൈസ് പ്രസിഡന്റെന്ന നിലയിൽ വൈറ്റ് ഹൌസ് ചുമതലകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. പകരം അദ്ദേഹം പ്രസിഡന്റിന്റെ ഓഫീസ് ചുമതലകളേറ്റെടുക്കാതെ വൈസ് പ്രസിഡന്റെന്ന നിലയിൽ സ്വന്തം ഓഫിസിൽ ഹാജരാവുയാണുണ്ടായത്.

1988-ൽ ജോർജ് ബുഷിനു പ്രസിഡന്റ് മത്സരത്തിനായുള്ള നോമിനേഷൻ ലഭിച്ചു. ഇൻഡ്യാനയിലെ സെനറ്റർ 'ഡാൻ ഖുയലിനെ' ഒപ്പം വൈസ് പ്രസിഡന്റായി മത്സരിപ്പിക്കാനും തീരുമാനിച്ചു. മസാച്യുസ്‌  ഗവർണർ മൈക്കിൾ ഡ്യൂക്കാക്കിസിനെ പരാജയപ്പെടുത്തികൊണ്ട് പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായി വിജയിക്കുകയും ചെയ്തു. 150 വർഷത്തെ അമേരിക്കൻ ചരിത്രത്തിൽ നിലവിലുള്ള ഒരു വൈസ് പ്രസിഡന്റ്, പ്രസിഡന്റായി മത്സരിച്ചു ജയിക്കുന്നത് ആദ്യത്തെ സംഭവമായിരുന്നു. 1836-ലെ പ്രസിഡണ്ട് 'മാർട്ടിൻ വാൻ ബ്യുറ 'നു ശേഷം അമേരിക്കയിൽ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് പ്രസിഡന്റായ വ്യക്തി ബുഷ് മാത്രമാണ്. പ്രസിഡന്റായപ്പോൾ അദ്ദേഹത്തിന്റ മുൻഗാമികളായ നിക്സൺ, ഫോർഡ്, കാർട്ടർ, റീഗൻ എന്നിവർക്ക് പ്രത്യേകം സുരക്ഷിതമായ ടെലിഫോൺ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തന്മൂലം ഏതു സമയത്തും മുൻ പ്രസിഡന്റുമാരുമായി പ്രധാന കാര്യങ്ങളിൽ ആലോചിച്ചു ചർച്ച ചെയ്യാൻ സാധിക്കുമായിരുന്നു. അവരുടെ ഉപദേശങ്ങൾ വളരെ വിലയേറിയതെന്നും ബുഷ് മനസിലാക്കിയിരുന്നു.

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട ഒരു ലോകത്തെയായിരുന്നു പ്രസിഡന്റെന്ന നിലയിൽ ബുഷിന് അഭിമുഖീകരിക്കേണ്ടി വന്നത്. കയ്പ്പേറിയ നാൽപ്പതു വർഷത്തിനുശേഷം ശീതസമരം അവസാനിച്ചിരുന്ന നാളുകളുമായിരുന്നു. ബർലിൻ വാൾ ഇടിച്ചു താഴെയിട്ടു. സോവിയറ്റ് സാമ്രാജ്യം ചിതറി നാമാ വിശേഷമായി. ബുഷ് പിന്തുണച്ചിരുന്ന സോവിയറ്റ് ഭരണാധികാരി ഗോർബച്ചോവ് സോവിയറ്റ് യൂണിയന്റെ ചെയർമാൻ സ്ഥാനത്തുനിന്നു രാജി വെക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ പല രാജ്യങ്ങളായി അറിയപ്പെട്ടു. പുതിയതായി രൂപം കൊണ്ട രാജ്യങ്ങളിൽ ജനാധിപത്യം നടപ്പാക്കാൻ ബുഷ് ഭരണകൂടം പിന്തുണ നല്കുന്നുണ്ടായിരുന്നു.

വിദേശ നയത്തിൽ പ്രസിഡന്റ് ബുഷ് പനാമായിൽ അഴിമതി നിറഞ്ഞ 'ജനറൽ നോറിഗായെ' സൈനിക ഇടപെടലിൽക്കൂടി അധികാരത്തിനിന്നും പുറത്താക്കി. ആ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന് ശമനം വരാൻ പനാമയിലേക്ക് അമേരിക്കൻ സൈന്യത്തെ അയച്ചു. 'ജനറൽനോറിഗാ' പനാമ കനാലിന്റെ ഭദ്രതയ്ക്കും  അവിടെ താമസിക്കുന്ന അമേരിക്കകാരുടെ സുരക്ഷിതത്വത്തിനും തടസമായിരുന്നു. മയക്കുമരുന്നു കച്ചവടം പനാമയിൽ ശക്തമായിരുന്നു. മയക്കുമരുന്നുകളുടെ വിൽപ്പന കമ്പോളത്തിലെ മാഫിയ സാമ്രാട്ടായിരുന്ന നോറിഗായേ അറസ്റ്റു ചെയ്തു  കൊണ്ടുവന്നതും  ചരിത്ര സംഭവമായിരുന്നു.

സദാം ഹുസ്സയിൻ കുവൈറ്റ് ആക്രമിച്ചപ്പോഴായിരുന്നു ബുഷ് ഏറ്റവുമധികം പരീക്ഷണങ്ങൾക്ക് വിധേയമായത്. സൗദി അറേബിയായ്ക്കും സദാം ഒരു ഭീഷണിയായിരുന്നു. കുവൈറ്റിനെ സ്വതന്ത്രമാക്കാൻ ബുഷിന്റെ അനുഗ്രഹത്തോടെ യുണൈറ്റഡ് നാഷന്റെ മുമ്പിൽ റാലികൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അമേരിക്ക നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം പട്ടാളക്കാരെ ഇറാക്ക് യുദ്ധ മേഖലകളിൽ എത്തിച്ചുകൊണ്ടിരുന്നു. കൂടാതെ ഐക്യകക്ഷി ഭരണകൂടങ്ങളും ഒരു ലക്ഷത്തി പതിനെണ്ണായിരം പട്ടാളക്കാരെ  ഇറാക്കിലയച്ചു.

ബുഷ് പറഞ്ഞു, "ഇറാക്കുമായുള്ള സർവ്വവിധ സമാധാന യത്നങ്ങളും തികച്ചും പരാജയപ്പെട്ട ശേഷമാണ് അമേരിക്ക  ഒരു യുദ്ധത്തിനു തയ്യാറായത്. സദാമിനെയും പട്ടാളത്തെയും കുവൈറ്റിൽ നിന്നു പുറത്തു ചാടിക്കേണ്ടത് അമേരിക്കയുടെയും ലോകത്തിന്റെയും താല്പര്യമായിരുന്നു. നാം പരാജയപ്പെടില്ല. സദാമിന്റെ ന്യൂക്ലിയർ ശേഖരത്തെ തകർക്കാൻ അമേരിക്ക തീരുമാനിച്ചു കഴിഞ്ഞു. അവരുടെ കൈവശമുള്ള എല്ലാ കെമിക്കൽ ആയുധങ്ങളും നാം തകർക്കും."

ആഴ്ചകളോളം ഇറാക്കിൽ ബോംബുകൾ അമേരിക്ക വർഷിച്ചുകൊണ്ടിരുന്നു. അമേരിക്കയും ഇറാക്കുമായുള്ള നൂറു മണിക്കൂർ യുദ്ധം കൊണ്ട് ഇറാക്കിന്റെ  സൈന്യത്തെ തോൽപ്പിക്കാനും സാധിച്ചു. 1991-ൽ ഇറാക്ക് യുദ്ധത്തിനുശേഷം ബുഷിന്റെ ജനപിന്തുണ 89 ശതമാനത്തോളം വർദ്ധിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരുടെ ഭരണനിപുണതകളെ വിലയിരുത്തുന്ന ചരിത്രത്തിൽ അതൊരു മികച്ച  രേഖപ്പെടുത്തിയ റിക്കോർഡായിരുന്നു.  എന്നാൽ അടുത്ത ജൂലൈ ആയപ്പോൾ അദ്ദേഹത്തിൻറെ ജനപിന്തുണ 29 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ വർദ്ധിച്ചതും വ്യവസായങ്ങൾ തകർന്നതും  രാജ്യത്തിന്റെ സാമ്പത്തിക നിലവാരം താണതുമായിരുന്നു കാരണങ്ങൾ.  ആഭ്യന്തര തലങ്ങൾ മുഴുവൻ കുഴഞ്ഞു കിടന്നതുകൊണ്ടു ബുഷിന്റെ ജനസമ്മിതിയും കുറയാൻ തുടങ്ങി. അമേരിക്കൻ പട്ടണങ്ങളിൽ അസ്വസ്ഥതകൾ അവിടെയും ഇവിടെയും പൊട്ടിപുറപ്പെടാനും ആരംഭിച്ചിരുന്നു. സാമ്പത്തിക അപര്യാപ്തയും അനുഭവപ്പെട്ടിരുന്നു. യുദ്ധോപകരണങ്ങളും പട്ടാളാവശ്യത്തിനുമായി ചെലവാക്കാൻ പണം ഇല്ലെന്നായി.  1992-ൽ ബിൽക്ലിന്റനോട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.

ജോർജ് എച്ച് ബുഷ് (സീനിയർ) നിരവധി അവാർഡുകളും ആഗോള തലങ്ങളിലുള്ള സർവ്വകലാശാലകളിൽ നിന്നു ഹോണററി ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി, കണക്റ്റികട്ട്, മയാമി യൂണിവേഴ്സിറ്റികൾ, നാഷണൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി, വാഷിംഗ്‌ടൺ കോളേജ് എന്നിവകൾ അദ്ദേഹത്തിന് അവാർഡുകൾ കൊടുത്ത യുണിവേഴ്സിറ്റികളാണ്. 1990-ൽ ടൈം മാഗസിന്റെ 'മാൻ ഓഫ് ദി ഇയർ' (Man of the year) അവാർഡ് ലഭിച്ചത് ബുഷിനായിരുന്നു. 1991-ൽ യുഎസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ നാവിക അവാർഡ് ലഭിച്ചു. 1993-ൽ എലിസബത്ത് രാജ്ഞിയിൽ നിന്നും വിശിഷ്ട അവാർഡും നേടിയിരുന്നു.

വൈറ്റ്ഹൌസിൽ മകൻ ജോർജ് ഡബ്ള്യു ബുഷിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ വേളയിൽ  'തന്നെ ഇനിമേൽ പ്രസിഡന്റ് '41' എന്ന നമ്പർ കൂട്ടി വിളിച്ചുകൊള്ളുകയെന്ന്' ബുഷ് പറഞ്ഞത് സദസിൽ നർമ്മം തുളുമ്പിയിരുന്നു. സെനറ്റിലും കോൺഗ്രസിലും മകനെതിരെയുള്ള അമിത വിമർശനങ്ങൾ പിതാവായ ബുഷിനെ അസ്വസ്ഥനാക്കുമായിരുന്നു. ഒരിക്കൽ 'ലൗറ ബുഷ്' അമ്മായി അപ്പനോട് 'അമിതമായ ടെലിവിഷൻ കാണുന്നത്! നിർത്തൂ' എന്ന് ഉപദേശിച്ചു. 'താൻ പ്രസിഡന്റായിരുന്ന കാലത്തേക്കാളും മകൻ ബുഷ് അമിതമായി വിമർശനങ്ങൾ അഭിമുഖീകരിക്കുന്ന' കാര്യവും പിതാവായ ബുഷ് വാർത്താ റിപ്പോർട്ടർമാരെ ഓർമ്മിപ്പിച്ചിരുന്നു.

ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായപ്പോൾ മകനെ പിന്തുണച്ചുകൊണ്ട് പിതാവായ ബുഷ്  നിരവധി തവണകൾ പൊതുജനങ്ങളുടെ മദ്ധ്യേ വരുമായിരുന്നു. തന്നെപ്പോലെ അമേരിക്കയുടെ സർവ്വസൈന്യാധിപനായി തീർന്ന മകനിൽ അദ്ദേഹം അഭിമാനിയായിരുന്നു. എല്ലാ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾക്കും അദ്ദേഹം എന്നും മകനൊപ്പമായിരുന്നു. ഇറാക്കിനെ സദാം ഭരണത്തിൽനിന്നു മോചിപ്പിക്കുന്നതിനായുള്ള യുദ്ധത്തെപ്പറ്റി പിതാവായ ജോർജ് എച്ച് ബുഷ്,  മകനായ പ്രസിഡന്റ്  ബുഷിനെഴുതി "ഈ തീരുമാനം ഏറ്റവും ഉചിതമാണ്. ഇന്നുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളിൽ ക്രിയാത്മകവും രാജ്യതന്ത്രവുമാണ്. രാജ്യതാൽപ്പര്യത്തിനും രാജ്യനന്മയ്ക്കുമായുള്ള ഉറച്ച തീരുമാനവുമാണിത്. യുദ്ധത്തിൽ അമേരിക്ക വിജയിച്ചേ തീരൂ!"

1944-ൽ  ബുഷ് ഓടിച്ചിരുന്ന വിമാനം  ജപ്പാൻകാർ വെടി വെച്ചിട്ട ശേഷം പിൽക്കാലങ്ങളിൽ അദ്ദേഹം എട്ടുപ്രാവശ്യത്തോളം പാരച്യൂട്ട് വഴി വിമാനത്തിൽ നിന്നും ചാടിയിട്ടുണ്ട്. എല്ലാം സ്വയം താൽപ്പര്യത്തിനും വിനോദത്തിനുവേണ്ടിയും ചാടിയതായിരുന്നു. എഴുപത്തിയഞ്ചാം വയസുമുതൽ അഞ്ചുവർഷം ഇടവിട്ടുള്ള നാല് ജന്മനാളുകളിൽ (75,80,85,90) ജന്മദിനങ്ങൾ ആഘോഷിക്കാനായി അദ്ദേഹം ആകാശത്തുനിന്നു പാരച്യൂട്ട് വഴി ചാടിയിരുന്നു. അവസാനകാലം വരെ തമാശകൾ പറഞ്ഞും മറ്റുള്ളവരെ ചിരിപ്പിച്ചും  ജീവിതം ആസ്വദിച്ചുകൊണ്ടിരുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും 'കത്രീന' കൊടുങ്കാറ്റ് വന്നപ്പോൾ ബിൽ ക്ലിന്റനുമൊത്ത് ജോർജ് എച്ച് ബുഷ് രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധുക്കളെ സഹായിക്കാനായി പ്രവർത്തിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ  നൂറു മില്യൺ ഡോളറിൽ കൂടുതൽ കത്രീന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇവർ ഇരുവരുംകൂടി സംഭാവന പിരിക്കുകയൂം ചെയ്തു.

2018 നവംബർ മുപ്പതാം തിയതി ടെക്‌സാസിൽ ഹ്യൂസ്റ്റനിൽ വെച്ച് അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്ന 'ജോർജ് എച്ച് ബുഷ്' മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 94 വയസ്സ് പ്രായമുണ്ടായിരുന്നു. മകൻ ജോർജ് ബുഷ്, പിതാവിന്റെ മരണവിവരം ലോകത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, "ഒരു മകൾ അല്ലെങ്കിൽ മകനു കിട്ടാവുന്നത്ര സ്നേഹം ഞങ്ങളുടെ ഡാഡിയിൽ നിന്നും ലഭിച്ചിരുന്നു. അദ്ദേഹം ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല ഡാഡിയായിരുന്നു. നാല്പത്തിയൊന്നാമന്റെ ആ സ്നേഹത്തിനു മുമ്പിൽ, ആദർശം നിറഞ്ഞ കർമ്മ നിരതമായ ആ ജീവിതത്തിനു മുമ്പിൽ പകരം വെക്കാൻ മറ്റാരുമില്ല. ഞങ്ങൾ കുടുംബം മുഴുവനും മരണപ്പെട്ട ധന്യനായ പിതാവിനോട് എന്നും കടപ്പെട്ടിരിക്കുന്നു." അമേരിക്കയിലെ ഓരോ പൗരനും അയച്ച അനുശോചന സന്ദേശത്തിൽ ഞങ്ങൾ കൃതജ്ഞതയുള്ളവരാണെന്നും" മകൻ ജോർജ് ഡബ്ള്യു ബുഷ്  പറഞ്ഞു.

ബുഷിന്റെ കുടുംബവും പ്രസിഡന്റ് ട്രമ്പുമായി ഏറെക്കാലം  ശത്രുതയുണ്ടായിരുന്നെങ്കിലും തന്റെ പിതാവിന്റെ സംസ്ക്കാര ചടങ്ങുകളിൽ ട്രംപ് സംബന്ധിക്കാൻ ബുഷ് ജൂനിയർ ആഗ്രഹിച്ചിരുന്നു. എല്ലാ ശത്രുതയും അവസാനിപ്പിച്ച് ട്രംപ് ചടങ്ങുകളിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജൂനിയർ ബുഷ് അറിയിച്ചിരുന്നു. ബാർബറാ ബുഷ് മരിച്ചപ്പോൾ ട്രംപ് ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിച്ചിരുന്നില്ല. അമേരിക്കയിലെ രണ്ടു പ്രബലമായ രാഷ്ട്രീയ ധനിക കുടുംബങ്ങൾ തമ്മിലുള്ള മത്സരമെന്ന് അന്ന് എല്ലാവരും കരുതിയിരുന്നു.  2016ലെ തിരഞ്ഞെടുപ്പിൽ ട്രംപ് സ്ത്രീകളെപ്പറ്റി അപകീർത്തികരമായി പറഞ്ഞതും തന്നെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയും പറഞ്ഞതും ബാർബറായെ അരിശം കൊള്ളിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് 'ജെബ്' ബുഷിനെപ്പറ്റി 'യാതൊരു കഴിവുമില്ലാത്തയാളെന്നു' ട്രംപ് വിശേഷിപ്പിച്ചപ്പോൾ ബുഷ് കുടുംബത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പ്രൈമറി തിരഞ്ഞെടുപ്പിൽ 'ജെഫ് ബുഷിനെ' ട്രംപ് പരാജയപ്പെടുത്തുകയുമുണ്ടായി.

ബുഷിന്റെ മരണവാർത്ത അറിഞ്ഞയുടൻ അർജന്റീനയിൽ ആയിരുന്ന ട്രംപ് ഉടൻതന്നെ ജോർജ് ഡബ്ലിയു ബുഷും ജെഫ് ബുഷുമായും സംസാരിച്ചിരുന്നു. അനുശോചനം അറിയിക്കുകയും ചെയ്തു. ബുഷിനെ അമേരിക്കയിലെ ചരിത്രപുരുഷനായും മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന മഹാനായ പ്രസിഡന്റായും ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. മെലേനയും ട്രംപും ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിക്കുമെന്നും വൈറ്റ് ഹൌസ് അറിയിക്കുകയുണ്ടായി. അതനുസരിച്ച് ട്രംപും ഭാര്യയും അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് ബുഷിന് ഗുഡ് ബൈ പറയുകയും ഉപചാരങ്ങൾ അർപ്പിക്കുകയും ചെയ്തു.

ബുഷിന്റെ ജീവിതവും പ്രതിയോഗി ട്രംപിന്റെ ജീവിതവുമായി യാതൊരു സാമ്യവുമില്ല. ഇറാഖ് യുദ്ധത്തിൽ ബുഷിന്റെ നിലപാടുകളെ കൂടെക്കൂടെ ട്രംപ് വിമർശിച്ചതും യുദ്ധങ്ങൾ അമേരിക്കയെ തകർത്ത വസ്തുതകളും ട്രംപ് ആവർത്തിച്ചു പറഞ്ഞതു ബുഷ് കുടുംബത്തിൽ വിരോധമുണ്ടാക്കിയിരുന്നു. ഒരിക്കൽ സീനിയർ ബുഷ്, ട്രംപിനെ ആത്മപ്രശംസ നടത്തുന്ന പൊങ്ങച്ചക്കാരനെന്നും വിശേഷിപ്പിച്ചു. സീനിയർ ബുഷും ബാർബറാ ബുഷും 2016-ൽ ട്രംപിന് വോട്ടു ചെയ്യാതെ ഹില്ലരി ക്ലിന്റനാണ് വോട്ടു ചെയ്തത്. മരണാനന്തര ചടങ്ങുകളിൽ ട്രംപ് സംബന്ധിച്ചതിൽ ബുഷ് കുടുംബം  അഭിനന്ദിക്കുകയും ചെയ്തു.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...