Tuesday, January 15, 2019

ചിരിയുടെ അച്ചൻ ജോസഫ് പുത്തൻപുരക്കൽ, അവലോകനം




ജോസഫ് പടന്നമാക്കൽ

ഏകദേശം ഇരുപതു വർഷങ്ങൾക്കു മുമ്പാണ് ധ്യാനഗുരുക്കന്മാരുടെ പ്രവാഹം കേരളത്തിൽ വൻതോതിലാരംഭിച്ചതെന്നു തോന്നുന്നു. നിരവധി കരിഷ്മാറ്റിക്ക്' കേന്ദ്രങ്ങൾ കേരളം മുഴുവനായി ഉയർന്നുവന്നിട്ടുണ്ട്. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം 1977-ൽ ആരംഭിച്ചു. മിക്ക ധ്യാനകേന്ദ്രങ്ങളിലും ആദ്ധ്യാത്മിക വിഷയങ്ങളായ പ്രസംഗങ്ങളും പ്രാർത്ഥനകളും അത്ഭുത രോഗശാന്തികളും പതിവാണ്. ഫാദർ ജോസഫ് പുത്തൻപുരക്കലിനേയും അറിയപ്പെടുന്നത് ഒരു ധ്യാന ഗുരുവായിട്ടാണ്. എന്നാൽ അദ്ദേഹം അത്ഭുതങ്ങളോ രോഗശാന്തികളോ നടത്താറില്ല. മറ്റു ധ്യാനഗുരുക്കന്മാരിൽനിന്നും വ്യത്യസ്തമായി ആയിരങ്ങളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും പ്രഭാഷണങ്ങൾ നടത്തുന്ന ഒരു വൈദികനാണ് ഫാദർ ജോസഫ് പുത്തൻപുരക്കൽ. കൊട്ടും സംഗീതവും അടങ്ങിയ ധ്യാന പ്രസംഗങ്ങൾ അദ്ദേഹം സംഘടിപ്പിക്കാറില്ല. വഴിയോരങ്ങളിൽ പ്രാർത്ഥനകൾ നടത്തുന്നതിൽ  അച്ചൻ അനുകൂലിയല്ല. ദൈനംദിന ജീവിതത്തിൽ ട്രാഫിക്ക് തടസപ്പെടുത്തുന്ന കേരളത്തിലെ പബ്ലിക്ക് റോഡുകളിലുള്ള  കുരിശുകളും പള്ളികളും പൊളിച്ചു മാറ്റണമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും അടുത്ത കാലത്ത് വിവാദങ്ങളുണ്ടാക്കിയിരുന്നു.

ഫാദർ ജോസഫ് പുത്തൻപുരക്കലച്ചനും പ്രസിദ്ധ ജേർണലിസ്റ്റായ ജോൺ ബ്രിട്ടാസുമായുള്ള സുദീർഘമായ ഒരു അഭിമുഖ സംഭാഷണം യൂട്യൂബിൽ ശ്രവിക്കാനിടയായി. അച്ചന്റെ ചാനൽ ചർച്ചകളും ബ്രിട്ടാസിന്റെ ചോദ്യങ്ങളും അച്ചന്റെ ഉത്തരങ്ങളും ഈ ലേഖനത്തിനു സഹായകമായിട്ടുണ്ട്. അതിൽ കടപ്പാടുമുണ്ട്. സുപ്രസിദ്ധ ധ്യാനഗുരുവായി അച്ചൻ വളരുവാനുള്ള സാഹചര്യങ്ങൾ ചാനൽ ചർച്ചയിൽ വിവരിക്കുന്നുണ്ട്. ദൈവഭക്തിയും തീവ്ര മതസ്നേഹവുമുണ്ടായിരുന്ന അമ്മയാണ് ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്നു അച്ചൻ പറയുന്നു. അച്ചന്റെ അമ്മ വഴി ഞാനും അച്ചനും ഒരേ കുടുംബത്തിൽപ്പെട്ടവരെന്നതിലും അഭിമാനം തോന്നി. അച്ചന്റെ 'അമ്മ അന്നമ്മ (അച്ചാമ്മ) വളരെ വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയിരുന്നു.

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'കാപ്പിപ്പൊടിയച്ചൻ' എന്നറിയപ്പെടുന്ന 'ഫാദർ ജോസഫ് പുത്തൻപുരയുടെ  സരസവും ഇമ്പവുമേറിയ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കാം. ചിരിയുടെ തിരുമേനിയെന്നറിയപ്പെടുന്ന മാർത്തോമ്മ സഭയുടെ അധിപനായിരുന്ന ക്രിസ്റ്റൊസം തിരുമേനിയാണ് ഇദ്ദേഹത്തെ ആദ്യം കാപ്പിപ്പൊടിയച്ചൻ എന്ന് വിളിച്ചത്. ഒരു പക്ഷെ പൗരാഹിത്യ ലോകത്ത് ഇത്രമാത്രം ജനശ്രദ്ധ ആകർഷിച്ച മറ്റൊരു പുരോഹിതൻ മലയാളക്കരയിൽ ഉണ്ടാവുകയില്ല. അദ്ദേഹത്തിൻറെ നർമ്മ മധുരമായ പ്രഭാഷണങ്ങൾ ജാതിമത ഭേദമെന്യെ എല്ലാ ജനങ്ങളും ശ്രവിക്കാറുണ്ട്. കുടുംബബന്ധങ്ങളെ ചേർത്തിണക്കി കൊച്ചുകൊച്ചു വർത്തമാനങ്ങളായി ബന്ധപ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ യുട്യൂബിൽ പ്രസിദ്ധങ്ങളായത്. നർമ്മങ്ങളിൽക്കൂടി അവതരിപ്പിക്കുന്ന ഓരോ പ്രസംഗങ്ങളിലും ഉപകഥകളും കാണും. ഇടുക്കിയും സ്വന്തം ജീവിത ചുറ്റുപാടുകളും ജീവിച്ചിരുന്ന മാതാപിതാക്കളും എല്ലാം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ മുഴങ്ങാറുണ്ട്. അമ്പതിൽപ്പരം  രാജ്യങ്ങളിൽ ധ്യാന പ്രഭാഷണങ്ങളുമായി കറങ്ങിയിട്ടുണ്ട്. അത്രമാത്രം അച്ചന്റെ ആരാധകർ ലോകം മുഴുവൻ ഇന്ന് വ്യാപിച്ചുകിടക്കുന്നു.

നിരവധി പേരുകളിലാണ് അദ്ദേഹത്തെ ജനം അറിയുന്നത്. കഥ പറയുന്ന അച്ചൻ, രസികൻ, നർമ്മ പ്രഭാഷകൻ, ചിരിയുടെ അച്ചൻ, കാപ്പിപ്പൊടിയച്ചൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.  അദ്ദേഹത്തിന് നിയമ ബിരുദമുള്ളതുകൊണ്ട് തമാശു രൂപത്തിൽ 'ഫീസില്ലാത്ത വക്കീൽ' എന്നും വിളിക്കാറുണ്ട്. ചിലർ അമ്മായി അപ്പൻ എന്നും (ഫാദർ ഇൻ ലോ) വിളിക്കുന്നു.' ഹാസ്യരൂപേണയുള്ള അത്തരം വിളികളിൽ അച്ചൻ സന്തോഷിക്കാറുമുണ്ട്. 'ആദ്യകാലങ്ങളിൽ അദ്ദേഹത്തെ റെവറന്റ് ഫാദർ എന്നു സംബോധന ചെയ്തിരുന്നുവെന്നും കാലം കഴിഞ്ഞപ്പോൾ അത് വൈറൽ ഫാദറെന്നായിയെന്നും അച്ചൻ പറയാറുണ്ട്.

ഞാനുൾപ്പെടുന്ന ഞങ്ങളുടെ കുടുംബ സംഘടനയുടെ രക്ഷാധികാരിയെന്ന നിലയിൽ അച്ചനെ എനിക്ക് വളരെ വർഷങ്ങളായി അറിയാം. കുടുംബ യോഗങ്ങളിൽ അദ്ദേഹത്തോടൊപ്പം സംബന്ധിച്ചിട്ടുമുണ്ട്.
ഇടുക്കി ജില്ലയിൽ വലിയ തോവാളയിൽ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഫാദർ ജോസഫ് പുത്തൻപുരക്കലച്ചൻ ജനിച്ചത്. അച്ചനെക്കൂടാതെ 'തൊമ്മച്ചൻ' എന്ന ഒരു സഹോദരനും അദ്ദേഹത്തിനുണ്ട്‌. ആയുർവേദവും കൃഷിയുമായി സഹോദരൻ കഴിയുന്നു. ചെറുപ്പകാലം മുതൽ ഒരു വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ കൂടികൊണ്ടിരുന്നു. പള്ളിയിൽ അൾത്താര ബാലനായി പുരോഹിതരെ സഹായിച്ചിരുന്നു. സോഡാലിറ്റിയിലും മിഷ്യൻ ലീഗിലും സജീവ പ്രവർത്തകനായിരുന്നു. ഫലിതത്തോടുള്ള താൽപ്പര്യവും കഴിവും കുട്ടിക്കാലം മുതലുള്ള പരിശീലനത്തിൽ നിന്നും ലഭിച്ചതെന്ന് പുത്തൻ പുരക്കൽ അച്ചൻ പറയാറുണ്ട്. കുട്ടിക്കാലത്ത് ഫലിതം നിറഞ്ഞ സിനിമകളും നാടകങ്ങളും കാണുവാൻ പോവുകയും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. അന്നത്തെ നടന്മാരായ ബഹദുറിൻറെയും അടൂർ ഭാസിയുടെയും ശ്രീനിവാസന്റെയും സിനിമകൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു.

പഠിക്കുന്ന കാലങ്ങളിൽ നാടുമുഴുവൻ കഥാപ്രസംഗം കേൾക്കാൻ പോവുമായിരുന്നു. പ്രസിദ്ധരായ കൈമാപ്പറമ്പന്റെയും സാമ്പശിവന്റേയും കഥാ പ്രസംഗങ്ങളിലെ നർമ്മങ്ങൾ അദ്ദേഹം മനസ്സിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെ കലാവേദികളിൽ കഥാപ്രസംഗങ്ങൾ അച്ചനും അവതരിപ്പിക്കുമായിരുന്നു. നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുമുണ്ട്. അങ്ങനെ 'നർമ്മരസം' എന്ന കല കുഞ്ഞുന്നാൾ മുതൽ വളർത്തിയെടുത്തിരുന്നു. പ്രസംഗകലയിലും നർമ്മരസങ്ങൾ കലർത്തി സദസ്യരെ കീഴടക്കാനുള്ള കഴിവ് സ്വയം വികസിപ്പിച്ചെടുക്കുകയും ചെയ്തു.

പത്താം ക്ലാസിലെ പഠനത്തിനുശേഷം പുരോഹിതനാകണമെന്നുള്ള ആഗ്രഹങ്ങൾ സ്വന്തം കുടുംബത്തിൽ അവതരിപ്പിച്ചപ്പോൾ മാതാപിതാക്കൾ എതിർക്കുകയാണുണ്ടായത്. രണ്ടു മക്കൾ മാത്രമുള്ള ആ കുടുംബത്തിൽ ഒരാൾ പുരോഹിതനാകുന്നത് അവർ താല്പര്യപ്പെട്ടിരുന്നില്ല.  അക്കാലത്ത് നല്ലവരായ വൈദികരെ പരിചയപ്പെടുവാനും അവരുമായി ഇടപെഴുകാനും അവസരങ്ങൾ ലഭിച്ചിരുന്നു. അവരുടെ പ്രോത്സാഹനവും പിൽക്കാലത്ത് ഒരു പുരോഹിതനാകാനുള്ള ആവേശം വർദ്ധിക്കാനും കാരണമായി. വൈദിക വൃത്തിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയമായി ഉയരാനുള്ള അവസരങ്ങൾ കാരണം പുരോഹിതനാകണമെന്നുള്ള ആഗ്രഹത്തിനു മങ്ങലേറ്റിരുന്നു.

ഹൈറേഞ്ചിൽ നരിയാംപാറയിലുള്ള ദേവസ്വം ബോർഡ് കോളേജിലാണ് പ്രീഡിഗ്രിക്ക്‌ പഠിച്ചത്. ബിഎ ഡിഗ്രി കോഴിക്കോട് സർവ്വകലാശാലയിൽനിന്നും മൂന്നാം റാങ്കോടെ പാസ്സായി. തിരുവനന്തപുരം ലോ കോളേജിൽ നിയമം പഠിച്ച് എൽ എൽ ബി ഡിഗ്രിയും നേടിയിട്ടുണ്ട്. പാവങ്ങൾക്കും സൗജന്യമായി തൻറെ സേവനം പ്രയോജനപ്പെടുമെന്ന ചിന്ത തിരുവനന്തപുരം ലോകോളേജിൽ നിയമം പഠിക്കാൻ പ്രേരിപ്പിച്ചു. വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തിൽ ശക്തമായി പ്രവർത്തനമാരംഭിച്ചത്. കോളേജ് പഠനകാലത്ത് പേരുകേട്ട ഒരു പ്രാസംഗികനായിരുന്നു.  കേരളാകോൺഗ്രസ്, മാണി ഗ്രൂപ്പെന്നും ജോസഫ് ഗ്രൂപ്പെന്നും രണ്ടായി പിളർന്നപ്പോൾ അദ്ദേഹത്തിന് രാഷ്ട്രീയത്തോടുള്ള മതിപ്പു പോയി. പാർട്ടി പിളർന്നില്ലായിരുന്നെങ്കിൽ അദ്ദേഹം പാർട്ടിയിൽ തന്നെ സജീവമായി തുടരുമായിരുന്നു. 'അദ്ദേഹത്തെ പ്രസംഗകല പരിശീലിപ്പിച്ചത് മിഷ്യൻ ലീഗാണെങ്കിലും രാഷ്ട്രീയത്തിൽ വന്നുചേർന്നതുകൊണ്ടാണ് ഏതു സമൂഹത്തിനെയും അഭിമുഖീകരിക്കാനുള്ള കഴിവുണ്ടായതെന്ന്' അച്ചൻ പറയുന്നു. രാഷ്ട്രീയം പിളർന്നു കഴിഞ്ഞപ്പോൾ യുവാവായ പുത്തൻപുരക്കൽ നിരാശനായി തീർന്നിരുന്നു. ജീവിതത്തിൽ ഉയരുവാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹത്തിനു തോന്നി. കുറച്ചുകാലം ഗുജറാത്തിൽ പോയി താമസിച്ചു. അവിടെ പുരോഹിതരുമായുള്ള സംസർഗം വീണ്ടുമുണ്ടായി. രാഷ്ട്രീയം ഉപേക്ഷിച്ച് പുരോഹിതനാകണമെന്നുള്ള ചിന്തകൾ അദ്ദേഹത്തിൽ വീണ്ടും മൊട്ടിട്ടു.

കപ്പൂച്ചിയൻ സഭയിൽ ചേർന്നാൽ തന്റെ ജന്മസിദ്ധമായ പ്രസംഗ കലയെ പരിപോഷിപ്പിക്കാമെന്നും അച്ചൻ കരുതി. അങ്ങനെയുള്ള തീക്ഷ്ണമായ ആഗ്രഹത്തിന്റെ വെളിച്ചത്തിലായിരുന്നു അദ്ദേഹം കപ്പൂച്ചിയൻ വൈദിക വൃദ്ധി സ്വീകരിക്കാൻ ഒരുമ്പെട്ടത്. വൈദികനായതിൽ നിരാശയുണ്ടോയെന്ന് ചാനൽ ചർച്ചയിൽ അദ്ദേഹം മറുപടി പറയുന്നുണ്ട്. "വൈദികനായതിൽ താൻ അഭിമാനിക്കുന്നു. കഴിവിനുപരിയായി 'ഞാനായ' വ്യക്തിത്വത്തെ തന്മൂലം വളർത്താൻ സാധിച്ചു. പുറകോട്ടു നോക്കുമ്പോൾ നിരാശയൊന്നുമില്ല. ലോകമാകമാനമുള്ള മലയാളികൾ ഇന്ന് തൻറെ വാക്കുകളെ ശ്രവിക്കുന്നു. നൂറുകണക്കിന് കുടുംബബന്ധങ്ങളെ യോജിപ്പിക്കാൻ സാധിച്ചു. ഒരു പക്ഷെ താൻ രാഷ്ട്രീയത്തിലായിരുന്നെങ്കിൽ ഇത്രമാത്രം മുന്നേറുവാൻ സാധിക്കുമായിരുന്നുവെന്ന് കരുതുന്നില്ല."


ജോസഫ് പുത്തൻപുരയ്ക്കലച്ചനെന്ന  ധ്യാനഗുരുവിന്റെ പ്രസംഗ ശൈലികൾ മറ്റു ധ്യാന ഗുരുക്കളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ആദ്ധ്യാത്മികതയുടെ പേരിൽ കാണിക്കുന്ന കപട ഭക്തികളെ പരിഹസിക്കുന്ന, തെറ്റുകൾ ഹാസ്യരൂപേണ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുരുവാണ് അദ്ദേഹം. ഓരോ പ്രസംഗത്തിലും നൂറുകൂട്ടം നർമ്മരസങ്ങൾ നിറഞ്ഞിരിക്കും. ശ്രോതാക്കളുടെ മനസിലേക്ക് അഗാധമായി കയറി ചെല്ലുകയും ചെയ്യും. ഭക്തിയുടെ ശരിയായ വഴികൾ ലളിതമായ വാക്കുകളിൽക്കൂടി ചൂണ്ടിക്കാണിക്കുന്നു. ഏതു സംഗതികളും നർമ്മ ഭാവനകളോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവർണ്ണനീയമാണ്‌. അതുമൂലം ആയിരക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്. സരസമായ വാക്കുകളിൽക്കൂടി മനുഷ്യ മനസുകളെ കീഴടക്കുകയെന്നതാണ് അച്ചന്റെ നയം. പറയുന്ന എല്ലാ വാക്കുകളും അർത്ഥ ഗാംഭീര്യം നിറഞ്ഞതാണ്. നർമ്മരസം നിറഞ്ഞ കഥകൾകൊണ്ട് ഈ കപ്പൂച്ചിയൻ അച്ചൻ ജനമനസുകളെ കീഴടക്കുന്നു. അച്ചന്റെ പ്രസംഗത്തിന് പ്രത്യേകമായ ഒരു ശൈലിയുണ്ട്. കൊച്ചുകുട്ടികൾ പോലും നിശബ്ദതയോടെ ചിരിച്ചും ആസ്വദിച്ചും പ്രസംഗങ്ങൾ ശ്രദ്ധയോടെ ശ്രവിക്കും. അക്രൈസ്തവർപോലും അച്ചന്റെ പ്രസംഗങ്ങൾ കേൾക്കുന്നു. ഹൈന്ദവ മുസ്ലിം പരിപാടികളിലും പ്രസംഗം ചെയ്യാൻ ക്ഷണിക്കുന്ന വേളകളിൽ സംബന്ധിക്കാറുണ്ട്.

അച്ചന്റെ പ്രസംഗങ്ങളിൽ കൂടുതലും കുടുംബവും ഭാര്യ ഭർത്താക്കന്മാരും മക്കളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയാണ്. ഏതു പ്രസംഗത്തിലും കുടുംബ ജീവിതത്തെപ്പറ്റി ഫലിതമായി പ്രസംഗങ്ങൾ അവതരിപ്പിക്കും. കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രങ്ങളെ ഇത്രമാത്രം മനസ്സിലാക്കിയിട്ടുള്ള മറ്റൊരാൾ മലയാളക്കരയിൽ വിരളമായിരിക്കും. ദാമ്പത്യജീവിതം സന്തോഷമാക്കാൻ അച്ചൻ ഉപമകളിൽക്കൂടിയും നർമ്മ രസങ്ങളടങ്ങിയ  കഥകളിൽക്കൂടിയും പ്രസംഗങ്ങൾ സദസ്സിൽ അവതരിപ്പിക്കുന്നു. 'പകൽ മുഴുവൻ ജോലിയും ജോലി സ്ഥലത്തു നിന്ന് കിട്ടുന്ന ടെൻഷനുമായി വീട്ടിൽ വന്നെത്തുന്ന ഭർത്താവിന് ഭാര്യ ഹൃദയം നിറഞ്ഞ പുഞ്ചിരി അർപ്പിച്ചാൽ അത് ഏതു ഭർത്താവിനേയും ലോല ഹൃദയനാക്കുമെന്ന്' അച്ചൻ പറയുന്നു.  ഭാര്യയുടെ ഹൃദയം നിറഞ്ഞ ചിരിയുടെ മുമ്പിൽ കീഴടങ്ങാത്ത ഭർത്താക്കന്മാരില്ലെന്നാണ് അച്ചന്റെ  അഭിപ്രായം. ഭാര്യ ഭർതൃ ബന്ധത്തെ സ്പർശിച്ചുകൊണ്ട് "ഇണയും തുണയും" എന്ന പുസ്തകവും അച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിന്റെ അടിസ്ഥാന കാരണം പരസ്പ്പര വിശ്വാസമാണെന്ന് അച്ചൻ പറയുന്നു. നിശബ്ദമായി കിടപ്പറയിൽ കിടന്നുറങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പകലിന്റെ അരിശം മുഴുവൻ തീർക്കാൻ ഉറങ്ങി കിടക്കുന്ന ഭർത്താവിനെ രാത്രിയിൽ ചെരവയ്ക്കടിച്ച് ഒരു ഭാര്യക്ക് ഇല്ലാതാക്കാം. സ്വച്ഛമായും സമാധാനമായും ഭാര്യയും ഭർത്താവും ഒന്നിച്ച് കിടന്നുറങ്ങുന്നതുപോലും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പരസ്പ്പര വിശ്വാസമുള്ള ഒരു പങ്കാളിയാണ് ജീവിത വിജയത്തിനാവശ്യമെന്ന ചിന്തകൾ തന്മയത്വമായി അവതരിപ്പിക്കാനുള്ള കഴിവുകൾ പുത്തൻപുരക്കലച്ചനു മാത്രമേയുള്ളൂ.

വിവാഹം കഴിക്കാത്ത ഒരു പുരോഹിതൻ കുടുംബകാര്യങ്ങൾ ഇത്രമാത്രം മനസിലാക്കിയത് എങ്ങനെയെന്നും ചോദ്യങ്ങളുയരാറുണ്ട്‌. അതിനും അച്ചന് മറുപടിയുണ്ട്. 'ഒരു പന്തയ കുതിരയോട്ടത്തിൽ, ഒരു ഫുട്ബാൾ, അല്ലെങ്കിൽ വോളിബാൾ കോർട്ടിൽ 'റഫറീ' കളിക്കാറില്ല. പക്ഷെ കളിക്കാരേക്കാൾ നിയമങ്ങൾ അറിയാവുന്നത് റഫറീക്കായിരിക്കും. അതുപോലെ മാനുഷികമൂല്യങ്ങൾ വിലമതിക്കുന്ന ഒരു വൈദികനും ജീവിതമാകുന്ന കോർട്ടിലെ കളികൾ വായനയിൽക്കൂടി, മറ്റുള്ളവരിൽ നിന്നും മനസിലാക്കി അറിവുകൾ സമ്പാദിച്ചിരിക്കും. ഒരു ധ്യാന ഗുരുവെന്ന നിലയിൽ കുടുബപ്രശ്നങ്ങളുമായി നൂറു കണക്കിന് ജനം അച്ചനെ  സമീപിക്കാറുണ്ട്. ഓരോരുത്തർക്കും കുടുംബ ജീവിതത്തെപ്പറ്റി നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അച്ചൻ പറയുന്നു, 'ഇങ്ങനെ നിരവധിയാളുകളുടെ ദൈനംദിന ജീവിതത്തിലുള്ള പ്രശ്നങ്ങൾ കേൾക്കുമ്പോൾ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആധികാരികമായി വിലയിരുത്താനും കഴിവുണ്ടാകും. വിവാഹിതരായവരെക്കാളും വൈവാവിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പുരോഹിതനെന്ന നിലയിൽ പ്രത്യേകമായ കഴിവുമുണ്ടാകും.'  പ്രായോഗിക പരിജ്ഞാനം അങ്ങനെ ലഭിക്കുന്നതിന്റെ  വെളിച്ചത്തിൽ തന്റെ പ്രസംഗങ്ങൾ വികസിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഹൈന്ദവ കുടുംബങ്ങളിൽ നിന്നും മറ്റു കുടുംബങ്ങളിൽ നിന്നും പ്രശ്നങ്ങളുമായി വരുന്നവരുമായി  മണിക്കൂറോളം അച്ചൻ സമയം ചെലവഴിച്ചിട്ടുണ്ട്. 'പിരിയാൻ പോവുന്ന പലരും അതുമൂലം പിന്നീട് സന്തോഷമായി കഴിയുന്നതിൽ സംതൃപ്തിയുണ്ടാകാറുണ്ടെന്നും' അച്ചൻ പറയുന്നു. അച്ചൻ സ്ത്രീ പുരുഷ മനഃശാസ്ത്രം ധാരാളം വായിക്കാറുണ്ടെന്നും അവകാശപ്പെടുന്നു. വനിതയിലും മറ്റും എഴുതാറുണ്ട്. അങ്ങനെ എഴുതാൻ വേണ്ടി മനഃശാസ്ത്രത്തെപ്പറ്റി പഠനം നടത്താറുണ്ട്. അത്തരം കേട്ടും വായിച്ചുമുള്ള അറിവുകളാണ് അദ്ദേഹത്തെ മനഃശാസ്ത്രപരമായ ഏതു ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ സഹായിക്കുന്നത്.

ഭാര്യാ ഭർതൃ ബന്ധത്തിന്റെ ഉലച്ചിലിനു കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും അച്ചൻ മിക്ക പ്രഭാഷണങ്ങളിലും ഓർമ്മിപ്പിക്കാറുണ്ട്. 'ഭാര്യയും ഭർത്താവും പരസ്പ്പരം ബഹുമാനമില്ലാതുള്ള സ്ഥിതിവിശേഷങ്ങൾ വരുമ്പോഴാണ് പൊട്ടിത്തെറികൾ ആരംഭിക്കുന്നത്. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ഭർത്താക്കന്മാരുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്നു. എന്നാൽ ന്യുക്‌ളീയർ കുടുംബങ്ങളുടെ ആരംഭത്തോടെ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. സ്വയം പര്യാപ്തയായ ഭാര്യക്ക് ഭർത്താവിനോട് ബഹുമാനക്കുറവുമുണ്ടാകാം. അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് വഴിതെളിയിക്കുന്നു. പരസ്പ്പരം ബഹുമാനമില്ലാതെ ഭാര്യയോട് സംസാരിക്കുക അതുപോലെ ബഹുമാനമില്ലാതെ ഭർത്താവിനോട് സംസാരിക്കുക എന്നുള്ളത് ഇന്ന് കുടുംബജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നു. പുരുഷൻ വളരുന്നതും സാഹചര്യങ്ങളും ആണുങ്ങൾ മേൽക്കോയ്മയുള്ള ഒരു കുടുംബത്തിൽ നിന്നായിരിക്കും. അവിടെ ഈഗോ പ്രശ്നമായി വരുന്നു. ഒരുമിച്ച് ഇരിക്കുകയോ വർത്തമാനം പറയുകയോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന പതിവും കുടുംബങ്ങളിൽ കുറവാണ്. പടിഞ്ഞാറൻ ചിന്തകൾ, സീരിയൽ കാണൽ, രണ്ടു പേരും ജോലിചെയുന്നതുകൊണ്ടുള്ള സമയക്കുറവ്, ജോലി മൂലം മാനസികമായും ശാരീരികമായുമുള്ള ക്ഷീണം എന്നീ കാര്യങ്ങളെല്ലാം കുടുംബ ബന്ധങ്ങൾ തകരാൻ കാരണമാകുന്നു.' പുരുഷന്റെ തലയും സ്ത്രീയുടെ ഹൃദയവുമാണ് കുടുംബ സമാധാനത്തിന് ഏറ്റവും അനുയോജ്യമെന്നും അച്ചൻ വിശ്വസിക്കുന്നു.

പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗങ്ങൾ എല്ലാം ഫലിതരൂപത്തിൽ അവതരിപ്പിക്കാറുള്ളത്. 'ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഭർത്താവ് പെട്ടെന്ന് മറക്കും. എന്നാൽ ഭാര്യ ക്ഷമിക്കും. മറക്കില്ല. ക്ഷമ താൽക്കാലികമായിരിക്കും. അതേ പ്രശ്നങ്ങൾ തന്നെ വീണ്ടും വീണ്ടും ഒരു പക്ഷെ നീണ്ട വർഷങ്ങളോളം ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും' അദ്ദേഹം പറയുന്നു.

താത്ത്വികമായ ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ ഒരു മാത്യുസാറിന്റെ ഉദാഹരണം അച്ചൻ കഥയുടെ രൂപത്തിൽ പറയാറുണ്ട്‌. മാത്യസാർ സ്‌കൂളിലെ അറിയപ്പെടുന്ന പ്രമുഖനായ ഒരു മാതൃകാധ്യാപകനാണ്. എല്ലാവരാലും സമ്മതനായ ഒരു വ്യക്തി. പക്ഷെ അദ്ദേഹത്തിൻറെ ഭാര്യ മാത്രം അത് അംഗീകരിക്കാറില്ല. മാത്യു സാറിന്റെ വാക്കുകളിലും പ്രവർത്തിയിലും അവർക്ക് എന്നും സംശയരോഗം. ഒരിക്കൽ അത്താഴം കഴിക്കുന്നതിനിടെ മാതു സാർ സ്‌കൂളിലെ ഒരു വിശേഷം ഭാര്യയോട് പറഞ്ഞു. "എടീ സ്‌കൂളിൽ ഇന്ന് സുന്ദരിയായ ഒരു സിസിലി ടീച്ചർ വന്നിട്ടുണ്ട്. എല്ലാവരുടെയും കണ്ണുകൾ ടീച്ചറിന്റെ മുഖത്തേക്കാണ്. അവളുടെ മുഖത്ത് മീശയുണ്ടെന്നുള്ള ഒരു കുറവ് മാത്രമേയുള്ളൂ." ഒരു സ്ത്രീ മറ്റൊരു സ്ത്രീ സുന്ദരിയാണെന്ന് പറയുന്നത് സാധാരണയുള്ള സ്ത്രീകൾ  സഹിക്കാറില്ല. എന്നാൽ മാത്യു സാറിന്റെ ഭാര്യ കുറച്ചുകൂടി പാകതയുള്ള സ്ത്രീയായിരുന്നു. അവർ മാത്യുസാർ പറഞ്ഞ കഥ കേട്ട് ചിരിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മാത്യു സാർ വീട്ടിലില്ലാതിരുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ഒരു കുളിമുറി പണിയാനായി ഇഷ്ടിക നിരത്തിയിരുന്നു. അന്ന് രാത്രിയോടെ വീട്ടിൽ വന്നെത്തിയ മാത്യ സാർ വീടിന്റെ മുറ്റത്ത് ഇഷ്ടിക നിരത്തിയിട്ടുണ്ടെന്ന് മനസിലാക്കാതെ അതിൽ തട്ടി മുറ്റത്തു വീണു. അതിൽ ഭാര്യയോട് ക്ഷുപിതനായ മാത്യുസാറിനോട് ഭാര്യ പറഞ്ഞത് 'എവിടെയായിരുന്നു മനുഷ്യാ നിങ്ങളുടെ കണ്ണ്! നിങ്ങൾക്ക് സിസിലി ടീച്ചറിന്റെ മീശ കാണാൻ കണ്ണുണ്ടായിരുന്നു. ഇഷ്ടിക മുമ്പിൽ കണ്ടപ്പോൾ നിങ്ങളുടെ കണ്ണെവിടെ പോയി?" ഇങ്ങനെ സ്ത്രീയുടെയും പുരുഷന്റെയും മനഃശാസ്ത്രം നല്ലവണ്ണം പഠിച്ചിട്ടാണ് സരസ രൂപത്തിൽ അദ്ദേഹം ഓരോ പ്രസംഗവും അവതരിപ്പിക്കാറുള്ളത്," ചില  സ്ത്രീകൾക്ക് കള്ളുകുടിക്കുന്ന ഭർത്താക്കന്മാരെ ഇഷ്ടം. കാരണം കള്ളുകുടിയൻ ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പണം എടുത്താൽ അയാൾ അറിയില്ലായിരുന്നു. ചില ഭാര്യമാർക്ക് ഭർത്താവിന്റെ അടി കിട്ടിയില്ലെങ്കിൽ സമാധാനം വരില്ല.' ഇങ്ങനെ പോവുന്നു അദ്ദേഹത്തിൻറെ കുടുംബവുമായി ബന്ധപ്പെടുത്തിയിട്ടുള്ള സരസകഥകൾ.

അച്ചൻ ആദ്ധ്യാത്മിക പ്രഭാഷണം മാത്രമല്ല സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളെ സംബന്ധിച്ചും സംസാരിക്കാറുണ്ട്. 'രാഷ്ട്രീയത്തിൽ നിൽക്കുന്നവർ സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനമായി പോവുമ്പോഴാണ് അവർ സ്വയം നശിക്കുന്നത്. ഒരു പക്ഷെ കേരളാകോൺഗ്രസ് പിളർന്നില്ലായിരുന്നെങ്കിൽ താൻ ഇന്ന് രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിയാവുമായിരുന്നുവെന്നും അച്ചൻ വിചാരിക്കുന്നു. രാഷ്ട്രീയം കൊണ്ട് ഉയർന്നവരുണ്ട്. അതേസമയം രാഷ്ട്രീയം കൊണ്ട് തകർന്നവരുമുണ്ട്. നല്ല രീതിയിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത് സൗഹാർദപരവും ജനനന്മയും പ്രദാനം ചെയ്യും. സമരവും കോലാഹലവും തല്ലുമായുള്ള രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയേയുള്ളൂ. ലോകത്തിൽ ഏതു പ്രസ്ഥാനങ്ങളിലും നന്മകളും തിന്മകളുമുണ്ട്. അതിൽ നന്മയെ വളർത്താൻ പ്രയോജനപ്പെടുമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ പിന്താങ്ങുന്നുവെന്നായിരുന്നു' അച്ചന്റെ അഭിപ്രായം. സ്‌കൂളിലെ പഠനകാര്യങ്ങളിൽ ശ്രദ്ധാലുവാണെങ്കിൽ സ്വന്തം വ്യക്തിത്വത്തെ വളർത്താൻ വിദ്യാർഥി പ്രസ്ഥാനം സഹായിക്കുമെന്ന്‌ അച്ചൻ വിശ്വസിക്കുന്നു.

അച്ചന്! മനഃശാസ്ത്ര ഡിഗ്രിയോ ഫിലോസഫി ഡിഗ്രിയോ ഇല്ലാതെ ജനങ്ങളുടെ ഹൃദയം മനസിലാക്കി പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനും അച്ചന് ഉത്തരമുണ്ടായിരുന്നു. 'തട്ടുകടയിൽ പോവുമ്പോഴും ബാർബർ ഷോപ്പിൽ പോവുമ്പോഴും മനുഷ്യബന്ധങ്ങളെപ്പറ്റി ഗഹനമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഡോക്ടറുടെ ചീകത്സയേക്കാളും ഒരു കമ്പോണ്ടറുടെ ചികത്സയോ ഒരു നേഴ്‌സിന്റെ തലോടലോ ചിലപ്പോൾ പ്രയോജനപ്പെട്ടേക്കാം'. അച്ചൻ പറയുന്നത് ചിലർക്ക് അശ്ളീലങ്ങളെന്നും തോന്നാം. 'എന്തും മൂടിക്കെട്ടി സംസാരിക്കുമ്പോഴാണ് മനുഷ്യന്റെ നിരവധി വൈകാരിക ചിന്തകൾ മനസിലാകാതെ പോവുന്നത്. തുറന്ന സംസാരങ്ങൾ പലപ്പോഴും നമ്മുടെ ജീവിത തുടിപ്പുകളറിയാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകാരപ്പെടും'. അത്തരം ഒരു മനഃശാസ്ത്രം അച്ചൻ സ്വയം വികസിപ്പിച്ചെടുത്തതെന്നും അവകാശപ്പെടുന്നു. അച്ചൻ തുടർന്നും പറയുന്നു, " ഒരു മനഃശാസ്ത്രഞൻ പറഞ്ഞാൽ ചിലപ്പോൾ ആരും കേൾക്കണമെന്നില്ല. എന്നാൽ ഒരു പുരോഹിതൻ അല്ലെങ്കിൽ ഒരു ആചാര്യൻ പറഞ്ഞാൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവർ കേട്ടെന്നിരിക്കും." അങ്ങനെയൊരു ഉറപ്പിന്മേലാണ് പലപ്പോഴും അദ്ദേഹം മനഃശാസ്ത്രപരമായ വിഷയങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.

പുതിയ തലമുറകളുടെ ജീവിത സാഹചര്യങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും അച്ചൻ വിലയിരുത്താറുണ്ട്. അന്യജാതി മതസ്ഥരുമായുള്ള വിവാഹത്തെപ്പറ്റിയും അച്ചന് പ്രത്യേകമായ ഒരു കാഴ്ചപ്പാടാണുള്ളത്. "ഇന്നുള്ള യുവ തലമുറകൾ വൈവാഹിക ജീവിതത്തിൽ ഹൃദയം കൊണ്ടല്ല സ്നേഹിക്കുന്നത്. പലപ്പോഴും യാന്ത്രികമായ സ്നേഹമാണ് പരസ്പ്പരം പ്രകടിപ്പിക്കുന്നത്. ഭാര്യയും ഭർത്താവും രണ്ടു മതങ്ങളെങ്കിൽ മതം അവരുടെ മുമ്പിൽ പ്രശ്നമായിരിക്കും. സ്നേഹത്തേക്കാൾ ഇരുവരുടെയും മുമ്പിൽ ഈഗോ പൊന്തി നിൽക്കുകയും ചെയ്യും. ഈശ്വരനെ തന്നെ പങ്കുവെച്ചുകൊണ്ടുള്ള വർത്തമാനങ്ങളും അവരുടെയിടയിൽ കലഹത്തിന് കാരണമാകും."

ഫ്രാൻസീസ് മാർപാപ്പായോട് അച്ചൻ അതിയായ ബഹുമാനം പ്രകടിപ്പിക്കുന്നത് കാണാം. കപ്പൂച്ചിയൻ സഭാസ്ഥാപകനായ അസ്സീസിയുടെ പേരാണ് ഫ്രാൻസീസ് മാർപാപ്പ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോടാണ് ഫ്രാൻസീസ് മാർപാപ്പാ പൊരുതുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലകൊണ്ടിരുന്ന സഭയുടെ പല ചിന്തകളും കാലഹരണപ്പെട്ടുപോയി. അതുകൊണ്ടു നിലവിലുള്ള ഒരു വ്യവസ്ഥിതിക്ക് മാറ്റങ്ങൾ ആവശ്യമുണ്ടെന്നും ഫ്രാൻസീസ് മാർപാപ്പ ചിന്തിക്കുന്നു.  സന്യാസം എന്ന് പറഞ്ഞാൽ കൂടുതൽ എളിമയുള്ളവരാകണമെന്നും ഓർമ്മിപ്പിക്കുന്നു. അതാണ് ക്രിസ്തീയ സഭയുടെ ലക്ഷ്യവും. ധനിക കുടുംബത്തിൽ ജനിച്ച ഫ്രാൻസീസ് അസീസി ഒരു ദരിദ്രനെപ്പോലെ ജീവിച്ചു. അതുപോലെ ഉത്തമമായ ഒരു സന്യാസ ജീവിതത്തെയാണ് ഫ്രാൻസീസ് മാർപാപ്പയും സ്വപ്നം കാണുന്നത്. 'ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യമുൾക്കൊള്ളുന്ന കപ്പുച്ചിയൻ സഭയിൽ സേവനം ചെയ്യാൻ കഴിയുന്നതും സഭയുടെ പ്രൊവിൻഷ്യൽ വരെ തനിക്കുയരാൻ സാധിച്ചതും' ഒരു നേട്ടം തന്നെയാണെന്നും' അച്ചൻ പറയുന്നു.













No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...