Friday, January 11, 2019

നസ്രത്തിലെ യേശു ചരിത്രമോ കാല്പനികകഥയോ?

 

ജോസഫ് പടന്നമാക്കൽ

മാനവികതയുടെ  നിത്യ പ്രകാശമായി നിലകൊള്ളുന്ന യേശു ആരായിരുന്നു, മനുഷ്യനോ, ഗുരുവോ, രക്ഷകനോ? പൂർണ്ണമായും അറിയാൻ യേശുവിനെപ്പറ്റി കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു. ചരിത്രം രചിക്കുന്നവർ യേശുവിന്റെ അസ്തിത്വത്തെ സംബന്ധിച്ച് നിരവധി തെളിവുകൾ നിരത്താൻ ശ്രമിച്ചിട്ടണ്ട്.  ഒരു ചോദ്യം ഇവിടെ പൊന്തി വരുന്നത് യേശുവെന്ന നസ്രായക്കാരൻ ജീവിച്ചിരുന്നുവോ, അങ്ങനെയെങ്കിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?  യേശു മനുഷ്യ രൂപത്തിൽ വന്ന ദൈവമാണെന്നു തെളിയിക്കാനുള്ള ഉദ്യമമല്ല ഈ ലേഖനത്തിലുള്ളത്! നല്ല മനുഷ്യനായി ജനിച്ച ചരിത്രപരമായ തെളിവുകൾ നിരാത്താതെ യേശു ദൈവമാണെന്ന് സങ്കല്പിക്കുന്നതും അർത്ഥശൂന്യമായിരിക്കും. യേശുവിനെ ക്രൂശിക്കുന്നതിനു മുമ്പ് ജെറുസലേമിനു ചുറ്റുമായി യേശുവിന്റേതായ ഒരു പൗരോഹിത്യം ഉണ്ടായിരുന്നുവോ? എങ്കിൽ അതിനുള്ള തെളിവുകളും ചരിത്രത്തിൽ കണ്ടെത്തണം. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഒരു സാധാരണക്കാരന്റെ മനസ്സിലുണ്ടായാലും അതിശയിക്കേണ്ടതില്ല.

നമ്മുടെ വിവാദം യേശു ദൈവമാണെന്നുള്ളതല്ല. അങ്ങനെയൊന്ന് ചരിത്രപരമായി തെളിയിക്കാൻ സാധിക്കില്ല. യേശു മനുഷ്യനായി ഭൂമിയിൽ ജനിച്ചുവോയെന്നാണ് ചിന്തിക്കാനുള്ളത്. ചരിത്രപരമായ ഒരു മനുഷ്യൻ അങ്ങനെ ജനിച്ചില്ലെങ്കിൽ പുതിയ നിയമം വായന നിരർത്ഥകമായിരിക്കും. ക്രിസ്തുമതത്തിന്റെ അടിത്തറ തന്നെ ഇളകാൻ കാരണമാകും. യേശുവിനെപ്പോലെ ഐതിഹ്യങ്ങളും കെട്ടുകഥകളും നിറഞ്ഞ മറ്റൊരാളും ചരിത്രത്തിലുണ്ടായിരിക്കില്ല. ആദ്യക്രിസ്ത്യാനികൾക്ക് യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാൻ താല്പര്യമില്ലായിരുന്നുവെന്നും മനസിലാക്കുന്നു. യേശുവിന്റെ ജനനവും, ബാല്യവും സംബന്ധിച്ച  പ്രമാണങ്ങളിലെല്ലാം അവ്യക്തത നിറഞ്ഞതുമാണ്. എന്നാൽ പിന്നീടുള്ള കാലഘട്ടത്തിലുണ്ടായിരുന്ന ക്രിസ്ത്യാനികൾക്കെല്ലാം ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി അറിയാൻ താല്പര്യവുമുണ്ടായിരുന്നു.

ചരിത്രത്തിലെ യേശു തെളിഞ്ഞു നിൽക്കുന്നത് നാലു സുവിശേഷങ്ങളടങ്ങിയ പുതിയ നിയമ ഗ്രന്ഥത്തിലും സുവിശേഷങ്ങളിലുൾപ്പെടാത്ത മറ്റു പഴങ്കാല ഗ്രന്ഥങ്ങളിലുമാണ്. പുതിയ നിയമത്തിൽ യേശുവിനെ നേരിട്ടു കണ്ടവരുടെ ദൃക്‌സാക്ഷി വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. 'മാർക്കിന്റെ' സുവിശേഷത്തിൽ ഇക്കാര്യം വ്യക്തമായി വിവരിച്ചിട്ടണ്ട്. എന്നാൽ മറ്റു മൂന്നു സുവിശേഷങ്ങളിൽ കേട്ടറിവുകൾ മാത്രം അടങ്ങിയ ചരിത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പോളിന്റെ കത്തുകളും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ഒരു ഉൾക്കാഴ്‌ച നൽകുന്നുണ്ട്. ചരിത്രത്തിലെ യേശുവിനെ തേടുന്നവർക്ക് സുവിശേഷത്തിലെ പോളിന്റെ എഴുത്തുകൾ പ്രസക്തമാണ്. യേശു മരിച്ച ശേഷം രണ്ടു വർഷത്തിനുള്ളിൽ പോൾ ക്രിസ്ത്യാനികളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. യേശു തന്റെ ദർശനത്തിൽ വന്നുവെന്ന് പോൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു. പോൾ യേശുവിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് ചരിത്രകാർ ഒന്നടങ്കം സമ്മതിക്കുന്നു. യേശുവുമായി സമ്പർക്കമുണ്ടായിരുന്നവരെ പോളിനറിയാമായിരുന്നു. പീറ്ററുമായും ജെയിംസുമായും പോൾ സമയം ചെലവഴിച്ചതായി സുവിശേഷം പറയുന്നു. പീറ്ററും പോളും വിശ്വാസ സംരക്ഷണത്തിനായി സഭയുടെ രക്തസാക്ഷികളാവുകയായിരുന്നു.

പോൾ എഴുതിയ സുവിശേഷ വചനത്തിൽ നിന്നും യേശു ജീവിച്ചിരുന്നുവെന്നും ഒരു യഥാർത്ഥ മനുഷ്യനായിരുന്നുവെന്നും വ്യക്തമാണ്. പോൾ യേശുവിനെ കണ്ടിരുന്നത് ഒരു പാലസ്തീൻ യഹൂദനായിട്ടായിരുന്നു. ഗുരു, പ്രഭാഷകൻ, കന്യകയുടെ മകൻ, മറ്റു സഹോദരരിൽ ഒരാൾ, മനുഷ്യ പുത്രനും ദൈവവും എന്നിങ്ങനെ യേശുവിനെപ്പറ്റി പോളിന്റെ കാഴ്‌ചപ്പാടുകളിലുണ്ടായിരുന്നു. യേശു ക്രൂശിതനായ രക്ഷകനെന്നു പോൾ വിശ്വസിച്ചിരുന്നു. പോരാഞ്ഞ് യഹൂദർ ഒരു മിശിഹായെ ദീർഘനാളായി പ്രതീക്ഷിക്കുന്നുമുണ്ടായിരുന്നു. യഹൂദർക്ക് അടയാളങ്ങൾ വേണമായിരുന്നു. യഹൂദർ തങ്ങളുടെ രക്ഷകനെ പ്രതീക്ഷിച്ചിരുന്നത് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ആധുനിക ബൈബിളിലെ അപ്പോസ്തോല കത്തുകൾ ആദ്യസഭയിലെ വിശ്വാസികൾ എഴുതിയതെന്ന് വ്യക്തമാണ്. ആരാണ് ആ കത്തുകൾ എഴുതിയതെന്നതിലും ദുരൂഹതകൾ ബാക്കി നിൽക്കുന്നു. ബൈബിൾ പണ്ഡിതർ ഭൂരിഭാഗം ചിന്തിക്കുന്നത് അപ്പോസ്തോല പ്രവർത്തനങ്ങൾ എഴുതിയത് അപ്പോസ്തോലന്മാരോ യേശുവിന്റെ ബന്ധുക്കളായിരുന്ന ജെയിംസോ ജൂഡോ ആയിരിക്കുമെന്നാണ്. അപ്പോസ്തോല കത്തുകളുടെ പഠനവും യേശു ഒരു ചരിത്ര പുരുഷനായിരുന്നുവെന്നുള്ള നിഗമനത്തിന് ശക്തി നൽകുന്നുണ്ട്.

ബൈബിളിൽ പറഞ്ഞിട്ടുള്ള എല്ലാ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും സ്ഥലനാമങ്ങളെപ്പറ്റിയുള്ള ആധികാരികത പുരാവസ്തു ഗവേഷകർ ശരിവെച്ചിട്ടുണ്ട്.   കന്യകാ മറിയത്തെ നിത്യകന്യകയായി കത്തോലിക്കാസഭ വാഴ്ത്തുന്നുണ്ടെങ്കിലും ചരിത്രത്തിലെ യേശു വലിയ ഒരു കുടുംബത്തിലെ അംഗമെന്നും കാണാം. കുറഞ്ഞ പക്ഷം അദ്ദേഹത്തിന് നാലു  സഹോദരന്മാരുണ്ടായിരുന്നെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. ജെയിംസ്, ജോസഫ്, സൈമൺ, ജൂഡസ് എന്നിവരെ കൂടാതെ അദ്ദേഹത്തിന് സഹോദരിമാരുമുണ്ടായിരുന്നു. കത്തോലിക്ക ദൈവശാസ്ത്രജ്ഞർക്ക് അതിൽ വിഭിന്ന അഭിപ്രായമുണ്ട്. സുവിശേഷത്തിൽ യേശുവിന്റെ ശിക്ഷ്യന്മാരായ സഹോദരന്മാരെ ഗ്രീക്ക് വാക്കായ അദേൽഫോസ് (“adelphos”) എന്ന് വിളിച്ചിരുന്നു. ആ വാക്കിന് 'കസിൻസ്' എന്നും പിതാവിന്റെ മറ്റു വിവാഹത്തിൽനിന്നുമുണ്ടായ മക്കളെന്നും അർത്ഥമുണ്ട്. ഈ സഹോദരന്മാർ ജോസഫിന്റെ മുൻ വിവാഹത്തിലെ ഭാര്യയിൽ നിന്നും ജനിച്ചതാകാം. അതിൽ യുക്തിപരമായ ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണ്.

സുവിശേഷ കൃതികളിൽ ഉൾപ്പെടാത്ത യേശുവിനെപ്പറ്റിയുള്ള മറ്റനേകം രചനകളുണ്ട്. സുവിശേഷത്തിലെ യേശുവിനേക്കാളും തികച്ചും വ്യത്യസ്തമായിട്ടാണ് മറ്റു ഗ്രന്ഥങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. നാലു സുവിശേഷങ്ങളിൽ ചേർക്കപ്പെടാത്തതും കണ്ടെടുക്കപ്പെട്ടതുമായ യേശുവിന്റെ ജീവചരിത്രം ഉൾപ്പെട്ട സുവിശേഷങ്ങൾ എന്തുകൊണ്ട് ബൈബിളിലെ സുവിശേഷങ്ങളോടൊപ്പം കൂട്ടി വായിക്കാൻ തയ്യാറാകാത്തതെന്ന ചോദ്യങ്ങൾക്കും ഉത്തരമില്ല. രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും അത്തരം ജ്ഞാന വിഷയകമായ നിരവധി കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. യേശുവിനെപ്പറ്റി അറിയാവുന്ന ഏതാനും ശിക്ഷ്യന്മാർക്ക് രഹസ്യമായ സന്ദേശങ്ങൾ മാത്രമാണ് യേശു നൽകിയതെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ അത്തരം ചിന്തകളൊന്നും പണ്ഡിതർ അംഗീകരിച്ചിട്ടില്ല.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പിതാക്കന്മാരുടെ എഴുത്തുകളിൽ നിന്നും ചരിത്രത്തിലെ യേശുവിനെ കണ്ടുപിടിക്കാൻ സഹായിക്കും. റോമിലെ ക്ലെമെന്റും ഇഗ്നേഷ്യസും ചരിത്രത്തിലെ യേശുവിനെ വെളിപ്പെടുത്തുന്നുണ്ട്. ക്ലമന്റ് വ്യക്തിപരമായി യേശു ശിക്ഷ്യരെ അറിഞ്ഞിരുന്നുവെന്ന് ചരിത്രം വിശദമാക്കുന്നു. പീറ്ററെയും പോളിനെയും ക്ലമന്റ് അടുത്തറിഞ്ഞിരുന്നു. പീറ്ററിന്റെയും  പോളിന്റെയും രക്തസാക്ഷികളായുള്ള മരണശേഷം റോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതാവ് ക്ലമന്റായിരുന്നു. ക്ലെമന്റിനെപ്പറ്റി  അധികമൊന്നും ചരിത്ര രേഖകളിൽ പറയപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിൻറെ ഏതാനും എഴുത്തുകളിൽ നിന്നും യേശുവിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിൽ  വ്യക്തത നൽകുന്നു. കൊരിന്ത്യർക്കെഴുതിയ ക്ലമന്റിന്റെ കത്ത് പുതിയ നിയമത്തിനു വെളിയിലുള്ള ഏറ്റവും പഴക്കം ചെന്ന ഡോക്കുമെന്റായി കരുതുന്നു. യേശുവിന്റെ ശിക്ഷ്യന്മാരുമായുള്ള അദ്ദേഹത്തിൻറെ ബന്ധം ചരിത്രത്തിലെ യേശുവിനെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. അദ്ദേഹം പഠിച്ചതെല്ലാം ക്രിസ്തു ശിക്ഷ്യന്മാരിൽനിന്നാണെന്നും സ്ഥിതികരിച്ചിട്ടുണ്ട്. ഇഗ്‌നേഷ്യസ് യേശുവിനെ ചരിത്രപുരുക്ഷനാക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ആദിമ സഭ വളർന്നതും ഇഗ്നേഷ്യസിന് കൃസ്തുവിലുണ്ടായിരുന്ന അഗാധമായ വിശ്വാസംകൊണ്ടായിരുന്നു.  അന്ത്യോഖ്യ ബിഷപ്പായിരുന്ന ഇഗ്നേഷ്യസിനെ മരണശിക്ഷക്ക് റോമൻ കോടതി വിധിച്ചിരുന്നു.

ഫ്‌ലാവിയസ് ജോസഫസ്‌ ഒരു യഹൂദ ചരിത്രകാരനും പട്ടാളക്കാരനും രാഷ്ട്രീയ ചിന്തകനുമായിരുന്നു. അദ്ദേഹം എ.ഡി. 37 നും 100 നുമിടയിൽ ജീവിച്ചുവെന്ന് കണക്കാക്കുന്നു. ക്രിസ്തുവിന്റ കുരിശുമരണം കഴിഞ്ഞ് അധികം താമസിയാതെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിൻറെ പിതാവ് 'മത്ത്യാസ്' വളരെ ബഹുമാനിതനായ ഒരു പുരോഹിതനുമായിരുന്നു. യേശുവിന്റെ ആദ്യകാല ശിക്ഷ്യന്മാരെപ്പറ്റി വ്യക്തമായി ഈ കുടുംബത്തിലുള്ള മറ്റ്‌ അംഗങ്ങൾക്ക് അറിയാമായിരുന്നു. യഹൂദ മതത്തിന് ഭീക്ഷണിയായിട്ടുള്ള ഒരു കൾട്ടായിട്ടാണ് യേശു മതം ആദ്യകാലങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അപ്പോസ്തോലന്മാർ ജയിലിൽ കിടന്നപ്പോഴുണ്ടായിരുന്ന പ്രസംഗങ്ങളും ശ്രവിച്ചിരുന്നിരിക്കാം. ജോസഫ്സിന്റെ കൃതികളിൽ യഹൂദരുടെ പൗരാണികതയെ വിവരിക്കുന്നുണ്ട്. യേശുവിനെപ്പറ്റിയുള്ള ചരിത്ര വസ്തുതകൾ അറിയുവാൻ ജോസഫ്സിന്റെ ചരിത്രകൃതികളും ചൂണ്ടുപലകയാകാം. ജോസഫ്സിന്റെ ചരിത്രത്തിൽ ജെയിംസിന്റെ മരണത്തെപ്പറ്റി പറയുന്നുണ്ട്. അന്നത്തെ മഹാപുരോഹിതനായ അനനസിനെപ്പറ്റിയും പറയുന്നുണ്ട്. ജെയിംസ് യേശുവിന്റെ സഹോദരനെന്നു ജോസഫസ് വ്യക്തമായി പറയുന്നു. ഈ വിവരങ്ങൾ വെളിപ്പെടുത്തി ചരിത്രം കുറിച്ചാൽ അത് അക്രൈസ്തവ ചിന്താഗതികളുമാകും.

'കോർണിലിയൂസ് ടാസിറ്റസ്' ഒരു റോമൻ ചരിത്രകാരനായിരുന്നു. അദ്ദേഹം എഡി 56 നും 120 നു മിടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 'ടാസിറ്റസ്' സഭയ്‌ക്കെഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു. "യേശു ദാവീദിന്റെ വംശാവലിയിൽപ്പെട്ടയാളായിരുന്നു. മേരിയുടെ പുത്രൻ. അദ്ദേഹം ജനിക്കുകയും എല്ലാ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുകയും പാനം ചെയ്യുകയും ചെയ്തിരുന്നു. പൊന്തിയോസ് പീലാത്തോസിന്റെ നാളുകളിൽ അദ്ദേഹത്തെ പീഡിപ്പിക്കുകയും കുരിശിൽ തറക്കുകയും ചെയ്തു. മരണശേഷം മരിച്ചവരിൽ നിന്നും ഉയർക്കുകയും ചെയ്തു." ടാസിറ്റസ് (Tacitus) എഴുതി, "നമുക്കെല്ലാം അറിയാം, റോമിലെ നീറോ ചക്രവർത്തിയുടെ കാലത്ത് ഏ.ഡി 64-ൽ റോമിൽ ഭീകരമായ ഒരു തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായതിൽ രാജാവ് അക്കാലത്തെ ക്രിസ്ത്യാനികളിൽ കുറ്റമാരോപിച്ചിരുന്നു. അന്നത്തെ സാധാരണക്കാരായ ക്രിസ്ത്യാനികളെ നീറോ ചക്രവർത്തി തീപിടുത്തത്തിന്റെ കാരണക്കാരായി മുദ്ര കുത്തിയിരുന്നു. നീറോ ചക്രവർത്തി അന്നുള്ള ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു'. റോമൻ ചക്രവർത്തിമാരായ അഗസ്റ്റസിനും നീറോയ്ക്കും ഇടയിലുള്ളവരുടെ ചരിത്രങ്ങൾ യേശുവിനെപ്പറ്റി അറിയുവാൻ സഹായകമാകുമെന്നും ആധുനിക ചരിത്രകാരന്മാർ ചിന്തിക്കുന്നു.

യേശുവിന്റെ ജീവിതം ഒരു കെട്ടുകഥയല്ലെന്ന് ആദ്യമ നൂറ്റാണ്ടിലുണ്ടായിരുന്ന ചില ചരിത്ര കൃതികൾ  വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലുള്ള യേശുവിനെ നിക്ഷേധിക്കുന്നവർ ആദ്യമ ക്രിസ്ത്യാനികളുടെ ചിന്തകളെ കെട്ടുകഥകളായി വരുത്തി തീർക്കാൻ ശ്രമിക്കുന്നവരാണ്. ക്രിസ്തുമതത്തിനു വെളിയിലുണ്ടായിരുന്ന ചില യഹൂദ ചരിത്രകാരുടെ എഴുത്തുകളിലും യേശു ഒരു ചരിത്ര പുരുഷനാണെന്നു വ്യക്തമാക്കുന്നു. ആദ്യ ക്രിസ്ത്യാനികളും യഹൂദരും പേഗൻ വിശ്വാസികളും ഒരുപോലെ ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി വിശ്വസിച്ചിരുന്നപ്പോൾ യേശു ഒരു ചരിത്ര പുരുഷനല്ലായെന്നുള്ള ചിന്തകൾക്ക് പ്രസക്തിയില്ലാതാവുന്നു. യേശുവിനെ വധ ശിക്ഷയ്ക്ക് വിധിച്ച റോമൻ ഗവർണ്ണറായിരുന്ന പീലാത്തോസ്, ചരിത്ര പുരുഷനായിരുന്നുവെന്നും പണ്ഡിതർ ശരിവെച്ചിട്ടുണ്ട്.

യേശു ജീവിച്ചിരുന്നുവെന്ന നിരവധി തെളിവുകളുണ്ടെന്ന് നിഷ്പക്ഷമതികളും ദൈവശാസ്ത്രജ്ഞരും ഒരു പോലെ പറയുമ്പോൾ ചില പണ്ഡിതരുടെ ദൃഷ്ടിയിൽ യേശു ഒരിക്കലും ജനിക്കുകയോ കുരിശിൽ മരിക്കുകയോ ഇല്ലെന്നും വാദിക്കുന്നു. മറ്റു ചില എഴുത്തുകാർ യേശു പേഗൻ മതക്കാരനായോ, യഹൂദനായോ, ക്രിസ്ത്യാനിയായിട്ടോ ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. പുതിയ നിയമവും മറ്റു പൗരാണിക ഗ്രന്ഥങ്ങളും ചരിത്രത്തിലെ യേശുവിനെ കണ്ടെത്തുമ്പോൾ യേശുവെന്ന കഥാപാത്രം വെറും കൽപ്പിത കഥ മാത്രമെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു. ഒരു പുതിയ മതം ചിലർ കൂടി സ്ഥാപിച്ചതെന്നും ചരിത്രം രചിച്ചിരിക്കുന്നു. യേശു എന്ന ദൈവവും മനുഷ്യനും ഒരുപോലെയെന്നു വിശ്വസിക്കുന്നതിലും സ്വീകാര്യം മതം പഠിപ്പിക്കാൻ ഒരു അനുഗ്രഹ ജീവി മറ്റേതോ അന്യമായ ഗ്രഹത്തിൽനിന്നും ഭൂമിയിൽ വന്നെത്തിയെന്ന് വിശ്വസിക്കുകയായിരിക്കും എളുപ്പമെന്ന് യുക്തിവാദികൾ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുമുണ്ട്. യേശുവിനെപ്പറ്റി ആധികാരികത നിലനിർത്താനും മറ്റുള്ളവരുടെ മേൽ അധീനത പുലർത്താനും സഭ ഓരോ കാലഘട്ടങ്ങളിലായി ചരിത്ര പ്രമാണങ്ങളിൽ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും ചില രേഖകളിൽ വ്യക്തവുമാണ്.

യേശുവിനെപ്പറ്റി നാളിതുവരെ നിരവധി സ്ഥലങ്ങളിൽനിന്നും ശേഖരിച്ച ഡോക്കുമെന്റുകൾ പരസ്പ്പര വിരുദ്ധങ്ങളായിട്ടാണ് ലഭിച്ചിട്ടുളളത്. അതിനുള്ളിലെ കഥകൾ ഭൂരിഭാഗവും പേഗൻ കഥകൾ മാത്രമാണ്. റോമ്മൻ കെട്ടുകഥകളും ഗ്രീക്ക് ഇതിഹാസങ്ങളും  യേശുവിന്റെ കഥകളോടുകൂടി കൂട്ടിക്കുഴച്ചിട്ടുണ്ട്. പലതും പേഗൻ ചരിത്രങ്ങളുടെ ആവർത്തനം മാത്രം. യേശുവിന്റെ മരണവും ഉയർപ്പും അക്കാലത്തുണ്ടായിരുന്ന പേഗൻ ദൈവങ്ങളുടെ കഥകൾക്കു സമാനമായിരുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന സഭാപിതാക്കന്മാർക്ക് പേഗൻ ചിന്തകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടേണ്ടിയും വന്നിരുന്നു. യേശുവിന്റെ കഥ പേഗൻ ദൈവങ്ങളുടെ അതേ കഥകളെന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു. യേശുവിനെ പോൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. ആദ്യ നൂറ്റാണ്ടിൽ പേഗൻ കഥകളുൾപ്പെട്ട ഒരു പുതിയ മതം ചരിത്ര പുരുഷനായ യേശുവിന്റെ പേരിൽ പോൾ സ്ഥാപിച്ചതാകാമെന്നും അനുമാനങ്ങളുണ്ട്.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്തിൽ  ഗലീലിയോയിലെ ജനങ്ങളാരും യേശുവിൽ ആവേശഭരിതരായിരുന്നില്ല. ബൈബിളിൽ വ്യക്തമായും യേശുവിന്റെ ജീവചരിത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒപ്പം ചോദ്യങ്ങൾ ഉയരുന്നവിധം കഴിഞ്ഞ രണ്ടായിരം വർഷങ്ങളിലുണ്ടായ അനേകം കെട്ടുകഥകളും അതിനോടനുബന്ധിച്ച് ചേർക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ജീവിതവും പ്രേഷിത ദൗത്യവും ഹീബ്രു സ്ക്രിപ്റ്റിലുള്ള  യഹൂദരുടെ മിശിഹായിൽ നിന്നും വ്യത്യസ്തമായിരുന്നു. യേശു ദാവീദിന്റെ ഗോത്രത്തിൽ ജനിക്കണമെന്ന് പ്രവചനമുണ്ടായിരുന്നു. അതുപോലെ ദാവീദിന്റെ പട്ടണമായ ബെതലഹേമിൽ മിശിഹാ ജനിക്കുമെന്നായിരുന്നു പ്രവചനമുണ്ടായിരുന്നത്. എന്നാൽ ചരിത്രത്തിലെ യേശുവിനെ നസ്രായക്കാരാനായി അറിയുന്നു. ആദ്യമ ക്രിസ്ത്യാനികൾ യേശുവിന്റെ വംശം ബെതലഹേമിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തി കാണും. എല്ലാ പൗരന്മാരും പൂർവിക പട്ടണമായ ബെതലഹേമിൽ സെൻസസ് എടുക്കാൻ തയ്യാറാകണമെന്നായിരുന്നു റോമ്മായുടെ കൽപ്പന. യേശുവിന്റെ പിതാവ് ബെതലഹേമിൽ നിന്നായതുകൊണ്ടു പിതാവ് ജോസപ്പും മേരിയും യേശുവിന്റെ ജനനം അടുക്കാറായപ്പോൾ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമിലേക്ക് പുറപ്പെട്ടു. റോമൻ സെൻസസ് നടപ്പാക്കിയതു ജൂഡിയ പ്രദേശങ്ങളിലായിരുന്നു. ജോസഫ്   താമസിച്ചിരുന്ന ഗലീലിയയിൽ അല്ലായിരുന്നു. നികുതി പിരിക്കുകയെന്നതായിരുന്നു സെൻസസിന്റെ ലക്ഷ്യം. റോമൻ നിയമം അനുസരിച്ച് സെൻസസ് എടുക്കേണ്ടിയിരുന്നത് ഒരുവൻറെ വാസസ്ഥലത്തായിരുന്നു. എന്നാൽ ജോസഫിനും മേരിക്കും സെൻസസ് റിപ്പോർട്ട് ചെയ്യാൻ ബെത്'ലഹേം വരെ യാത്ര ചെയ്യേണ്ടി വന്നതും ചരിത്രമായി യോജിക്കാൻ സാധിക്കുന്നില്ല. യേശുവിന്റെ ജന്മം ബെത്‌ലെഹെമിൽ നിന്നായിരുന്നുവെന്ന് ലുക്കിന്റെ വചനങ്ങളിലുണ്ട്.

യേശുവിനു പന്ത്രണ്ടു ശിക്ഷ്യന്മാരുണ്ടായിരുന്നതായി വിശ്വസിക്കുന്നു. ഈ കണക്ക് എവിടെനിന്നു വന്നുവെന്ന് വ്യക്തമല്ല. യേശു ഗ്രാമത്തിലും പട്ടണത്തിലും പ്രവേശിക്കുമ്പോൾ യേശുവിന്റെ സന്ദേശങ്ങൾ ശ്രവിക്കാൻ വരുന്നവരെയും രോഗ സൗഖ്യത്തിനെത്തുന്നവരെയും ജനക്കൂട്ടമെന്നു സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു. അടുത്തത് പട്ടണങ്ങൾ തോറും യേശുവിനെ അനുഗമിക്കുന്നവരെ സംബന്ധിച്ചാണ്. അവരെ ശിക്ഷ്യന്മാർ എന്ന് വിളിച്ചിരുന്നു. ലുക്കിന്റെ സുവിശേഷത്തിൽ യേശുവിന് 70-72 ശിക്ഷ്യന്മാർ ഉണ്ടായിരുന്നതായി എഴുതിയിരിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിലുള്ളവർ പന്ത്രണ്ടു അപ്പോസ്തോലന്മാരാണ്. അവർ ക്രിസ്തുവിനെ പിന്തുടർന്ന വെറും ശിക്ഷ്യന്മാർ മാത്രമല്ല. അവർക്ക് സ്വയം ഇഷ്ടം അനുസരിച്ച് സുവിശേഷങ്ങൾ പ്രസംഗിക്കാൻ അവകാശമുണ്ടായിരുന്നു. അവരെ യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാന മിഷിനറിമാരായി കരുതിയിരുന്നു.

അമാനുഷകനായ യേശുവിനെപ്പറ്റി നൂറുകണക്കിനുള്ള ചരിത്രഗ്രന്ഥങ്ങൾ വാസ്തവത്തിൽ വിശ്വസിക്കാൻ സാധിക്കുമോ? തീർച്ചയായും അത്തരം ചരിത്ര വിശ്വാസങ്ങൾ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതും ഭാവനകൾക്ക് അതീതവുമായിരിക്കും. യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന ചരിത്ര കൃതികളിൽ യഥാർത്ഥ യേശു ജീവിച്ചിരുന്നുവോയെന്ന ഒരു പഠനം നടത്തുകയെന്നതും എളുപ്പമല്ല. ചരിത്രത്തിലുള്ള യേശുവിനെ പൂർണ്ണമായി അസാധാരണമായ അത്ഭുത സിദ്ധി ലഭിച്ചിട്ടുള്ള ദിവ്യനായി സമ്മതിക്കാൻ സാധിക്കില്ലന്നും ചില ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. "ക്രിസ്തുമതമെന്നത് മറ്റു മതങ്ങളിൽ നിന്നും ചോർത്തിയെടുത്തതാണ്. അത് ഹെർക്കുലീസിന്റെ കഥപോലെ കെട്ടുകഥകൾ നിറഞ്ഞതാണ്. യേശുവിന്റെ കഥ ഒരു സൂപ്പർമാന്റെയോ ഐതിഹ്യ കഥയുടെ രൂപത്തിലോ ഉള്ളതാണ്. ഒരു മനുഷ്യൻ വെള്ളത്തിന്റെ മുകളിൽക്കൂടി നടക്കുക, സൂര്യ പ്രഭയോട് സമാനമായി വരുക, മരിച്ചവരിൽ നിന്നും ഉയർക്കുക" എന്നെല്ലാം കഥകൾ യേശുവെന്ന ചരിത്രപുരുഷനോട് ചേർത്ത് ആരോ എഴുതിയതാണ്. യാതൊരു തെളിവുമില്ലാത്ത ഇത്തരം വസ്തുതകൾ ചരിത്ര താളുകളിലും കൂട്ടിച്ചേർത്തിരിക്കുന്നു.

പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ വിസ്തരിച്ചിരുന്നു. അദ്ദേഹം റോമിലെ ഗവർണറും തീരുമാനങ്ങളെടുക്കാൻ കഴിവില്ലാത്ത ആളുമായിരുന്നുവെന്ന് ബൈബിൾ വചനം വ്യക്തമാക്കുന്നു. യേശു നിഷ്കളങ്കനും കുരിശുമരണത്തിന് വിധിക്കാൻ അർഹനുമല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വാസ്തവത്തിൽ ചരിത്രത്തിലുള്ള പീലാത്തോസിന്റെ കഥ മറ്റൊരു വിധത്തിലാണ്. അയാൾ തന്റെ തീരുമാനങ്ങളിൽ അഭിപ്രായ ഭിന്നതയുള്ള യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാൻ പട്ടണങ്ങൾ തോറും പട്ടാളത്തെ അയച്ചിരുന്നു. പത്തുകൊല്ലത്തെ അയാളുടെ ഭീകര ഭരണത്തിനുള്ളിൽ വിസ്താരമില്ലാതെ ആയിരക്കണക്കിന് പേരെ കുരിശിൽ തറച്ചിരുന്നു.  യഹൂദന്മാർ അയാൾക്കെതിരെ  റോമൻ ചക്രവർത്തിക്കു പരാതി കൊടുത്തിരുന്നു. യഹൂദന്മാർക്ക് പൊതുവെ റോമൻ വിസ്താരങ്ങൾ ലഭിച്ചിരുന്നില്ല. യഹൂദർ തന്നെ അവരുടെ വിധി നടപ്പാക്കുകയെന്ന രീതിയായിരുന്നുണ്ടായിരുന്നത്. എന്നാൽ യേശുവിനെ സംബന്ധിച്ച് ഏതെങ്കിലും റോമ്മൻ വിസ്താരം നടന്നിട്ടുണ്ടായിരുന്നെങ്കിൽ അത് റോമ്മയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുമായിരുന്നു. അങ്ങനെ റോമ്മൻ ഗവർണ്ണർ നേരിട്ടു സംബന്ധിച്ച യേശുവിനെ വിസ്തരിച്ചതായുള്ള ഒരു രേഖ റോമ്മൻ  റിക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടില്ല. .

കുരിശു മരണ ശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറക്കുള്ളിൽ അടക്കം ചെയ്തുവെന്നും സുവിശേഷം പറയുന്നു. അത് സത്യമാണെങ്കിൽ കുരിശു മരണത്തിന് വിധേയമായ ഒരാൾക്ക് അത്തരം ബഹുമാനം കല്പിക്കുന്നതും അക്കാലങ്ങളിൽ അസാധാരണമായിരിക്കും. റോമ്മൻകാർക്ക് അത്രമാത്രമുള്ള ദയ യേശുവിനുമേൽ ഉണ്ടായിരിക്കണം. കുരിശുമരണം സാധാരണ പരസ്യമായി റിബൽ നേതാക്കന്മാർക്ക് നൽകുന്ന ശിക്ഷയായിരുന്നു. അക്കാലത്തെ നിയമം അനുസരിച്ച് കുരിശിൽ മരിക്കുന്നവരെ പിന്നീട് കുഴിച്ചിടുമായിരുന്നില്ല. കുരിശുമരണത്തിനിടയായ ശവശരീരത്തോടുപോലും യേശുവിന്റെ കാലങ്ങളിൽ നിന്ദ കാണിച്ചിരുന്നു. മരിച്ച ശരീരം സാധാരണ പട്ടികൾ കടിച്ചുപറിച്ചു തിന്നുകയായിരുന്നു പതിവ്. ശിഷ്ടമുള്ളത് കഴുകന്മാരും കൊത്തി വലിച്ചു കൊണ്ടുപോകുമായിരുന്നു. അവശേഷിക്കുന്ന എല്ലുകൾ മുഴുവൻ ആ മലമുകളിൽ കുന്നുകൂട്ടുകയായിരുന്നു പതിവ്. അങ്ങനെയാണ് ആ കുന്നുകൾക്ക് 'അസ്ഥികളുടെ കൂമ്പാരം' എന്നർത്ഥമുള്ള 'ഗാഗുൽത്താ' എന്ന് പേര് ലഭിച്ചത്. റോമ്മിലെ കൊടും കുറ്റവാളികളെ കുരിശിൽ തറക്കുക പതിവായിരുന്നു. എന്നാൽ യേശുവിന്റെ മൃതദേഹത്തെ ആദരിച്ചുവെന്നു വേണം കരുതാൻ. യേശുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കുകയും ജൂദായിലെ ധനികരെ അടക്കം ചെയ്യുന്ന സ്ഥലത്തു മറവു ചെയ്യുകയും ചെയ്തു.

ദൈവം ഭൂമുഖത്തുവന്ന് മനുഷ്യ ജാതിക്കുവേണ്ടി മരിച്ചുവെന്ന ഒരു സാങ്കല്പികത്തെ സാധാരണ ബുദ്ധിക്ക് ചിന്തിക്കാൻ സാധിക്കില്ല. എന്തുകൊണ്ട് പരമ പിതാവായ ദൈവം സ്നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടി മനുഷ്യനായി ജനിച്ചു? ഡി എൻ എ സൃഷ്ടിച്ച പരമശക്തിക്ക് മനുഷ്യനായി ജനിക്കണമായിരുന്നോ? സ്നേഹം നിറഞ്ഞ സൃഷ്ടികർത്താവ് ഈ ഭൂമുഖത്തു ജനിച്ചിട്ടും ഒരു പപ്പി ഡോഗ് കാണിക്കുന്ന സ്നേഹപ്രകനങ്ങൾ പോലും മനുഷ്യർ പരസ്പ്പരം കാണിക്കുന്നില്ല. എങ്കിലും യേശുവെന്ന ചരിത്ര മനുഷ്യനെ നിഷേധിക്കുന്നവർ ഒരു കാര്യം ഓർക്കണം; വെറും സാധാരണ ജനമായ യഹൂദരിൽനിന്ന് ക്രൂശിതനായ ഒരു മിശിഹായെപ്പറ്റി ഭാവനകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ ക്രൂശിതനായ ക്രിസ്തുവെന്ന വസ്തുത എവിടെനിന്നു വന്നു. യഹൂദ നാട്ടിൽ ജനിച്ച യേശുവിനെപ്പറ്റി ഏതെങ്കിലും യഹൂദനു അങ്ങനെയൊരു കെട്ടുകഥ സൃഷ്ടിക്കാൻ സാധിക്കുമോ? പോരാഞ്ഞ് രണ്ടായിരം വർഷമെന്നാൽ ഒരു ചരിത്രത്തെ സംബന്ധിച്ച് വളരെ വിദൂരതയിലുള്ള കാലവുമല്ല.


1 comment:

  1. യേശുക്രിസ്തുവിൽ വിശ്വസിച്ച പല വിശുദ്ധരുടെയും ശരീരങ്ങൾ ഇന്നും അഴുകാതെ ഇരിക്കുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്.ഗോവയിലെ വി.ഫ്രാൻസിസ് സേവ്യർ പോലെ ഉള്ള പുണ്യവാന്മാരുടെ ഇന്നും അഴുകാതെ നിലകൊള്ളുന്ന ശരീരങ്ങൾ യേശുക്രിസ്തുവിൻെറ ജീവിതത്തിൻെറ ഉറച്ച സാക്ഷ്യങ്ങളാണ്

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...