Sunday, April 14, 2019

'എന്തുകൊണ്ടു ഗാന്ധിയെ ഞാൻ കൊന്നു?' കറുത്ത ചരിത്ര താളുകൾ-2



ജോസഫ് പടന്നമാക്കൽ

ഗാന്ധിജിയുടെ ഘാതകരായ നാഥുറാം ഗോഡ്സെയെയും നാരായൺ ആപ്‌തെയെയും 1949 നവംബർ പതിനഞ്ചാം തിയതി പഞ്ചാബിലുള്ള അംബാല ജയിലിൽ തൂക്കിക്കൊന്നു.  ഗോഡ്‌സെയുടെ ഡയറിക്കുറിപ്പിലും കേസ്സ്‌വിസ്താരത്തിലും ഗാന്ധിജിയെ വധിക്കാനുള്ള കാരണങ്ങളും ചേതോവികാരങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അയാളുടെ അനുജൻ ഗോപാലഗോഡ്സെയും ഗാന്ധിവധത്തെ ന്യായികരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.  അതിലെ ചില ന്യായികരണങ്ങളും  ഗോഡ്‌സെയുടെ പ്രഭാഷണത്തിന്റെ ചുരുക്കവുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ഗാന്ധിയെ വധിച്ച നാഥുറാം കോടതിയിൽ സ്വന്തം കുറ്റങ്ങൾ ഏറ്റുപറഞ്ഞിരുന്നു. എന്നാൽ നാഥുറാമിന്റെ  കുറ്റം ഏറ്റുപറച്ചിൽ പുസ്തകരൂപേണ ആയപ്പോൾ ഇന്ത്യ സർക്കാർ ആ പുസ്തകം നിരോധിച്ചു. പുസ്തകത്തിന്റെ നിരോധനം നീക്കാൻ ഗോപാലഗോഡ്സെ നീണ്ട അറുപതു കൊല്ലം കോടതികളിൽ  കേസുകൾ നടത്തി.   അവസാനം  നിരോധനം സുപ്രീം കോടതി  നീക്കം ചെയ്യുകയുമുണ്ടായി. ഗാന്ധി വധക്കേസിൽ നാഥുറാം കോടതിയിൽ പറഞ്ഞ നിരവധി കാരണങ്ങളിൽ ചിലത് താഴെ വിവരിച്ചിരിക്കുന്നു.

1. 1919-ൽ ജ്വാലിയൻബാഗ് സമ്മേളനത്തിൽ വെടിവെപ്പു നടത്തിയ 'ജനറൽ ഡയറിനെ' വിസ്തരിക്കാൻ ഇന്ത്യയിൽ ജനങ്ങൾ താല്പര്യമിട്ടിരുന്നു. എന്നാൽ അത്തരം ഒരു ആവശ്യം നടപ്പാക്കാൻ ഗാന്ധിജി സമ്മതിച്ചില്ല.

2.ഇന്ത്യ മുഴുവനായി ഭഗത്സിങ്ങിന്റെയും രാജഗുരുവിന്റെയും സുഖദേവിന്റെയും  ജീവിതം രക്ഷിക്കാൻ ജനരോക്ഷം മുഴക്കിയിരുന്നു. ഗാന്ധി അവരുടെ ഡിമാന്റുകൾ നിരസിക്കുകയാണുണ്ടായത്. അവർ സ്വാതന്ത്ര്യ സമരം തെറ്റായ വിധത്തിൽ നയിച്ചുവെന്നും ഗാന്ധിജി കുറ്റപ്പെടുത്തി.

3.1946 മെയ് ആറാംതീയതി ഒരു പൊതുയോഗത്തിൽ ഹിന്ദുക്കളോടായി ത്യാഗം അനുഷ്ഠിക്കാനും മുസ്ലിം ലീഗുമായി വഴക്കുണ്ടാക്കാതെ മൈത്രിയിൽ പോവാനും ഉപദേശിച്ചു.  ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായ ഹിന്ദു മുസ്ലിം ലഹളയ്ക്ക് ശേഷം മുസ്ലിമുകളെ ന്യായികരിക്കുന്ന  സ്വഭാവമായിരുന്നു ഗാന്ധിജി പുലർത്തിയിരുന്നത്.

4.ശിവജിയും മഹാറാണാ പ്രതാപും ഗുരു ഗോവിന്ദും ദേശീയ താൽപ്പര്യത്തിന് എതിർ നിന്നിരുന്നവരെന്നു ഗാന്ധിജി കൂടെ കൂടെ പറയുമായിരുന്നു.

5.കാശ്മീരിലെ ഭൂരിപക്ഷം ജനത മുസ്ലിമുകളായതുകൊണ്ട് ഹിന്ദു രാജാവായ ഹാരിസിങ്ങിനോട് സ്ഥാനത്യാഗം ചെയ്യാനും കാശിയിൽ താമസിക്കാനും ആവശ്യപ്പെട്ടു. അതേ സമയം ഹിന്ദുഭൂരിപക്ഷം ഉണ്ടായിരുന്ന ഹൈദരാബാദിലെ നിസാമിനോട് (Osman Ali Khan) പാക്കിസ്ഥാനിൽ ലയിക്കാനും പറഞ്ഞു. എന്നാൽ, ഗാന്ധിജിയുടെ അഭിപ്രായങ്ങൾ സർദാർ പട്ടേൽ ശ്രദ്ധിച്ചില്ല. പട്ടേലിന്റെ പട്ടാളം ഹൈദരാബാദിൽ ഉണ്ടെന്നറിഞ്ഞപ്പോൾ നെഹ്‌റു കുപിതനായി തീർന്നിരുന്നു. ഒടുവിൽ നിസ്സാം ഇന്ത്യൻ പട്ടാളത്തിന് കീഴടങ്ങുകയായിരുന്നു.

6.1931-ൽ ഇന്ത്യൻ പതാക ഡിസൈൻ ചെയ്തപ്പോൾ സഫേൺ നിറത്തിനു മാത്രമേ നിർദ്ദേശമുണ്ടായിരുന്നുള്ളൂ. ഗാന്ധി അത് മൂന്നു നിറത്തിൽ വേണമെന്ന് വാശി പിടിച്ചു.

7.ത്രിപുര കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടുത്ത പ്രസിഡണ്ടായി ഭൂരിഭാഗം അംഗങ്ങളും നിർദ്ദേശിച്ചത് 'സുബാഷ് ചന്ദ്ര ബോസി'നെയായിരുന്നു.  ഗാന്ധിജി ബോസിനോട് രാജി വെക്കാനും 'പട്ടെബായ് സീതാരാമയ്യ' യോട് പ്രസിഡണ്ടാകാനും ആവശ്യപ്പെട്ടു.

8.1947 ജൂൺ പതിനഞ്ചാം തിയതി കോൺഗ്രസ്സ് ഇന്ത്യ വിഭജനത്തെ എതിർത്തുകൊണ്ടുള്ള  പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഗാന്ധി അവസാന നിമിഷത്തിൽ ഇന്ത്യ വിഭജിക്കുന്നതിനെ ശരി വെച്ചു.

9. ഭൂരിഭാഗം പേരും ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി 'സർദാർ വല്ലഭായി പട്ടേലെ'ന്നു നിർദ്ദേശിച്ചു. എങ്കിലും  നെഹ്‌റുവിനെ മാത്രം പ്രധാനമന്ത്രിയാക്കാനാണ് ഗാന്ധി ആവശ്യപ്പെട്ടത്.

10. സോമനാഥ അമ്പലം പുതുക്കി പണിയാൻ നെഹ്‌റു മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയിൽ പോലുമില്ലാത്ത ഗാന്ധിജിയുടെ നിർബന്ധം മൂലം ആ ഉദ്യമം വേണ്ടെന്നു വെച്ചു. അതെ സമയം 1948 ജനുവരി പതിമൂന്നാംതിയതി സർക്കാർ ചെലവിൽ ഡൽഹിയിലെ മുസ്ലിമുകളുടെ മോസ്ക് പുതുക്കിപ്പണിയാൻ വേണ്ടി ഗാന്ധിജി സത്യാഗ്രഹം ഇരുന്നു.

11.വിഭജനത്തിനുശേഷം താൽക്കാലികമായി ചില മോസ്‌ക്കുകളിൽ പാക്കിസ്ഥാനിൽനിന്നു വന്ന ഹിന്ദുക്കൾ താമസമാരംഭിച്ചിരുന്നു. മുസ്ലിമുകൾ അത് എതിർത്തപ്പോൾ ഗാന്ധിജി മോസ്‌ക്കിൽ താമസിക്കുന്നവരോട് അവിടെനിന്നു ഇറങ്ങാനും തെരുവുകളിൽ താമസിക്കാനും ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധജനങ്ങളും  പുറത്താക്കപ്പെട്ടവരിലുണ്ടായിരുന്നു.

12.1947 ഒക്ടോബറിൽ കാശ്മീരിനെ പാക്കിസ്ഥാൻ ആക്രമിച്ചു. ഗാന്ധിജി നിരാഹാര സത്യാഗ്രഹം ഇരിക്കുകയും പാക്കിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന 55 കോടി രൂപ ഉടൻ കൊടുക്കാനും ആവശ്യപ്പെട്ടു. മുസ്ലിമുകളെ പ്രീതിപ്പെടുത്തുമ്പോൾ ഗാന്ധിജി ഹിന്ദുക്കളുടെ വൈകാരിക ഭാവങ്ങളെ ഗൗനിക്കുമായിരുന്നില്ല.

' എന്തുകൊണ്ട് ഗാന്ധിയെ ഞാൻ കൊന്നു; അതുകൊണ്ടെന്ത്‌'? ഗോഡ്‌സെയുടെ കോടതി മുമ്പാകെയുള്ള ഈ ചോദ്യവും പ്രഭാഷണവും വൈകാരികത നിറഞ്ഞതായിരുന്നു.  മതാന്ധതമൂലം ഒരു മഹാത്മാവിന്റെ ജീവൻ കവർന്നെടുത്തത്  നിന്ദ്യവും ക്രൂരവുമായിരുന്നു.  ചരിത്രത്തിന്റെ കറുത്ത താളുകളിൽ കുറിക്കപ്പെട്ട കോടതി മുമ്പാകെയുള്ള ഗോഡ്‌സെയുടെ  പ്രഭാഷണം ഹിന്ദുത്വ തത്ത്വങ്ങളിൽ അധിഷ്ഠിതവും ഒരു വിപ്ലവക്കൊടുങ്കാറ്റ് വിതക്കുന്നതുമായിരുന്നു. പ്രസംഗസംക്ഷേപം താഴെ വിവരിക്കുന്നു!

"യുവർ ഹോണർ: ഈശ്വര ഭക്തിയും ആദ്ധ്യാത്മികതയും നിറഞ്ഞിരുന്ന പുരാതനവും പാരമ്പര്യവുമേറിയ ഒരു ഇടത്തരം ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു, ഞാൻ ജനിച്ചത്. മഹത്തായ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും ഹൈന്ദവ ധർമ്മങ്ങളേയും ആദരണീയതയോടെ ഞങ്ങളുടെ കുടുംബം കണ്ടിരുന്നു. ഭാരത സംസ്‌കാരത്തിലും വൈദികകാല ചരിത്രത്തിലും ഞാൻ അഭിമാനിച്ചിരുന്നു. ചങ്ങലകൾകൊണ്ടു ബന്ധിപ്പിക്കാത്തഒരു സ്വതന്ത്ര ചിന്തകനായിരുന്നു ഞാൻ. ബാല്യത്തിൽ, എന്റെ മാതാപിതാക്കളടങ്ങിയ കുടുംബം അന്ധവിശ്വാസങ്ങളിൽ നിന്നു ഒരിക്കലും മുക്തമായിരുന്നില്ല. എങ്കിലും മതത്തിന്റെ തീവ്ര ചിന്തകളിൽനിന്നും ആചാരങ്ങളിൽനിന്നും രാഷ്ട്രീയ ഇസങ്ങളിൽ നിന്നും അകന്നുനിന്നുകൊണ്ട് കാലത്തിനനുസരിച്ച് എന്റെ മനസിനെ  പരിവർത്തനാത്മകമാക്കിക്കൊണ്ടിരുന്നു.  
സാമൂഹിക പരിഷ്കരണ ചിന്തകളടങ്ങിയ മധുര മനോഹരമായ ഒരു യുവത്വം എന്നെ നയിച്ചിരുന്നു.  ജാതിഭ്രഷ്ടിനെയും ജാതിക്കുള്ളിലെ തൊട്ടുകൂടാ നയങ്ങളെയും എതിർത്തു. ബ്രാഹ്മണ അനാചാരങ്ങൾക്കെതിരെ പൊരുതി. ജന്മം കൊണ്ട് ജാതിയിൽ താണവനെന്നുള്ള ചിന്താഗതികളെയും ചാതുർ വർണ്ണങ്ങളെയും എതിർത്തു. ആരും താണവനാകുന്നില്ലെന്നുള്ള വിശ്വാസത്തിൽ അടിയുറച്ചു നിന്നു. സമൂഹത്തിൽ താണവരെന്നു കരുതുന്ന സാധുക്കളായവർക്കു വേണ്ടി എന്നാൽ കഴിയുന്നവിധം സഹായിച്ചുകൊണ്ടിരുന്നു. ജാതി വ്യവസ്ഥ ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥിതിക്കുവേണ്ടി പോരാടി. ഹൈന്ദവാദർശങ്ങൾ മനസ്സിൽ താലോലിച്ചുകൊണ്ട് ആർ.എസ്.എസിൽ ചേർന്നു. ഹൈന്ദവരായ ഓരോരുത്തരും ദൈവത്തിന്റെ മക്കളെന്നും അവർക്കു സമൂഹത്തിൽ തുല്യമായ നീതി വേണമെന്നും വാദിച്ചു. അതിനായി പ്രവർത്തിച്ചു. ജാതിയിൽ കൂടിയവരെന്നു കരുതാതെ ചെയ്യുന്ന തൊഴിലിന്റെ മഹത്വത്തെ പ്രകീർത്തിച്ചിരുന്നു. പ്രത്യേകമായ മതവ്യവസ്ഥിതിയിൽ ഉന്നതനായി ജനിച്ചതുകൊണ്ടോ ബ്രാഹ്മണനായി ജനിച്ചതു കൊണ്ടോ അവൻ ഉല്‍കൃഷ്‌ടനാവുന്നില്ല.
തീണ്ടലിനും തൊടീലിനും ജാതി വ്യവസ്ഥകൾക്കുമെതിരെ ഞാനെന്നും പോരാടിയിരുന്നു. ചാതുർ വർണ്ണത്തിൽ ചവുട്ടിമെതിച്ചിരുന്ന താണ ജാതിക്കാരായ 'ഭംഗികളും' 'ചമ്മാറുകളും' ഉൾക്കൊണ്ടിരുന്ന സാമൂഹിക സദ്യകളിൽ പങ്കെടുത്തിരുന്നു. അധഃകൃതരും ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമൊപ്പം ഞാനും അത്താഴം കഴിച്ചിരുന്നു. ജാതി ധർമ്മത്തിലുണ്ടായിരുന്ന എല്ലാ നിയമങ്ങളും ഞങ്ങൾ ലംഘിച്ചിരുന്നു. സമൂഹത്തിൽ താണവരും ബ്രാഹ്മണരും അണിനിരന്നിരുന്ന ഒരേ സദസിൽ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ചാണക്യനും ദാദാഭായ് നവറോജിയും വിവികാനന്ദനും ഗോഖലയും തിലകനും എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുമായിരുന്നു. പൗരാണിക ഭാരതത്തിന്റെ ചരിത്രവും ആധുനിക ചരിത്രവും വായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും റഷ്യയുടെയും സാമൂഹിക രാഷ്ട്രീയ ചിന്തകളടങ്ങിയ ചരിത്ര കൃതികൾ വായിക്കാനും താല്പര്യപ്പെട്ടിരുന്നു. മാർക്സിസ്റ്റ്, ലെനിനിസ്റ്റ് അടിസ്ഥാന തത്ത്വങ്ങളും സിദ്ധാന്തങ്ങളും എന്നെ ആകർഷിച്ചിരുന്നു. എന്നാൽ ഇതിലും ഉപരിയായി ഗാന്ധിജിയും വീര സവർക്കരും എഴുതിയിരുന്ന പുസ്തകങ്ങളും ലേഖനങ്ങളും പ്രസംഗങ്ങളും എന്നിൽ ആവേശമുണർത്തിയിരുന്നു. മഹാന്മാരായ ഈ രണ്ടുപേരുടെയും ചിന്തകൾ മനസിൽ പുത്തനായ ഉണർവും ചിന്തകളും സൃഷ്ടിച്ചു. 
ഭാരതീയ ജനതയുടെ സ്വാതന്ത്ര്യത്തിനായും നവോത്ഥാനത്തിനായും ഞാനും സ്വാതന്ത്ര്യ ദാഹികളോടൊപ്പം പോരാടുന്നുണ്ടായിരുന്നു. എന്നെ ഞാനാക്കിയ എന്റെ ആത്മീയ ചിന്തകർ  ഗാന്ധിജിയും സവർക്കരുമായിരുന്നു. എന്റെ ചിന്തകളും അറിവും വായനയും ധർമ്മത്തിലധിഷ്ഠിതമായ ഒരു ഭാരതത്തെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു.   ഒരേ സമയം സ്വരാജ്യ സ്നേഹിയും ലോക പൗരനാകാനും ആഗ്രഹിച്ചു. ലോകത്തിന്റെ അഞ്ചിലൊന്ന് ജനസംഖ്യ ഉൾപ്പെടുന്ന മുന്നൂറു മില്യൺ ഹിന്ദുക്കളുടെ സ്വാതന്ത്ര്യവും ക്ഷേമവും കൈവരിക്കാനും അവരോടൊപ്പം അഭിമാനത്തോടെ സുരക്ഷിതമായി ജീവിക്കാനും ആഗ്രഹങ്ങളുണ്ടായിരുന്നു. ദൃഢമായ എന്നിലെ വിശ്വാസം സ്വാഭാവികമായും ഒരു ഹൈന്ദവത്വ നവീകരണ ചിന്തകനാക്കി. ഞാൻ അതിന്റെ സംഘാടകനുമായിരുന്നു. ദേശീയ സ്വാതന്ത്ര്യവും ഹിന്ദുസ്ഥാനും സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തു. എന്റെ മാതൃരാജ്യം മാനുഷ്യക മൂല്യങ്ങൾക്കു വിലകല്പിക്കുമെന്നും സത്യവും നീതിയും കൈക്കൊണ്ട ഒരു സമൂഹമായി രൂപാന്തരപ്പെടുമെന്നും ധരിച്ചു.
1920-ൽ ലോകമാന്യ തിലകന്റെ മരണശേഷം കോൺഗ്രസിൽ ഗാന്ധിജിയുടെ സ്വാധീനം വർദ്ധിച്ചിരുന്നു. അത് ഏകാധിപത്യ ചിന്തകളോടെയുള്ള അമിത സ്വാധീനമായി രൂപാന്തരപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനകോടികളെ ആവേശം കൊള്ളിച്ചിരുന്നു. രാജ്യത്തിന്റെ മുമ്പിൽ ഗാന്ധിയൻ സത്യവും അഹിംസാ സിദ്ധാന്തങ്ങളും കേവലം പൊങ്ങച്ചം കാട്ടുന്ന ആഢംബര പ്രകടനങ്ങളായിരുന്നു. വിവരമുള്ളവർക്കോ ജ്ഞാനികൾക്കോ അത്തരം ആദർശ സൂക്തങ്ങളെ പിന്തുടരാൻ സാധിക്കില്ലായിരുന്നു. വാസ്തവത്തിൽ അദ്ദേഹത്തിൻറെ സിദ്ധാന്തങ്ങളിൽ യാതൊരു സത്യവും ധർമ്മവും നീതിയും പുതുമയും സ്വാഭാവികതയുമില്ലായിരുന്നു.  ഗാന്ധിജിയുടെ തത്ത്വ ദർശനങ്ങൾ മനുഷ്യരുടെ ദൈനംദിന ചിന്തകൾക്ക് അനുയോജ്യമായിരുന്നില്ല.

ജന്മം തന്ന നമ്മുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാം ബഹുമാനിക്കണം. എന്നാൽ ധർമ്മത്തിനെതിരെ അവർ തിരിയുന്നുവെങ്കിൽ നിർദ്ദയം എതിർക്കുകയും വേണം. ധർമ്മം നിലനിർത്താൻ നമ്മുടെ കരുത്ത് പ്രയോഗിക്കാനാണ് ഗീത പഠിപ്പിക്കുന്നത്. ശത്രു നമ്മെ ആക്രമിക്കുമ്പോൾ എതിർക്കാതിരിക്കുന്നതും നീതിയല്ല. അധർമ്മം പ്രവർത്തിക്കുന്നവരെ എതിരിടാൻ അഹിംസാസിദ്ധാന്തം പ്രായോഗികമല്ല. ശത്രുവിനെ എതിർക്കുന്നത് എന്റെ മതത്തിന്റെ ധർമ്മമായി ഞാൻ കാണുന്നു. ശത്രുവിന്റെ ശക്തിയേക്കാൾ നമ്മുടെ ശക്തിയായിരിക്കണം ബലം. രാമായണത്തിലെ രാമൻ രാവണനെ കൊന്നു. കൃഷ്ണൻ ദുഷ്ടനായ അമ്മാവൻ കംസനെയും കൊന്നു. അർജുനൻ സ്വന്തം ബന്ധുജങ്ങളോടും സുഹൃത്തുക്കളോടും യുദ്ധം ചെയ്തു. സ്വന്തം അമ്മാവനായ ഭീഷ്മരെ വധിച്ചു. കാരണം അവരെല്ലാം ശത്രു പക്ഷമായിരുന്നു.

ചരിത്രത്തിൽ ഛത്രപതി ശിവാജിയുടെ കഥ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ മുസ്ലിം ഭരണ ഭീകരതയ്ക്ക് അദ്ദേഹത്തിന് ശമനമുണ്ടാക്കാൻ സാധിച്ചു. ശിവജിയെ സംബന്ധിച്ച് സ്വയം ശക്തി പ്രാപിച്ച് അക്രമകാരിയായ 'അഫസൽ ഖാനെ' വധിക്കേണ്ടത് ആവശ്യമായിരുന്നു. പരാജയപ്പെട്ടിരുന്നെങ്കിൽ ശിവജിയുടെ ജീവിതം നഷ്ടപ്പെടുമായിരുന്നു. നാടുമുഴുവൻ ചുട്ടുകരിച്ചു ചാമ്പലാക്കുമായിരുന്നു. വിധവകളുടെ തോരാത്ത കണ്ണുനീർ നാടിന്റെ ശാപമാകുമായിരുന്നു. രാജ്യം നീതിരഹിതമായ അധർമ്മ മാർഗം സ്വീകരിക്കുമായിരുന്നു.

മുപ്പത്തിരണ്ടു വർഷങ്ങളോളം മുസ്ലിമുകൾക്കായുള്ള ഗാന്ധിജിയുടെ സത്യാഗ്രഹങ്ങളും അദ്ദേഹത്തിൻറെ ജീവിതവും അവസാനിപ്പിക്കേണ്ടത് എന്റെ കടമയായി തീർന്നു. സൗത്ത് ആഫ്രിക്കയിൽ അദ്ദേഹം നല്ല കാര്യങ്ങൾ പലതും ചെയ്തു. ഞാൻ അതെല്ലാം അഭിനന്ദിക്കുന്നു. ഇന്ത്യൻ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പൊരുതി. എന്നാൽ അദ്ദേഹം വ്യത്യസ്ത മനസ്ഥിതിയും ഏകാധിപതിയുടെ ചിന്തകളുമായി ഇന്ത്യയിൽ മടങ്ങി വന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും എല്ലാത്തിനും അന്തിമ തീരുമാനം അദ്ദേഹം മാത്രം. ഗാന്ധിജിയുടെ നേതൃത്വം രാജ്യത്തിനു ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തിൻറെ തെറ്റാവരവും അംഗീകരിക്കണമായിരുന്നു. സമ്മതിച്ചില്ലെങ്കിൽ കോൺഗ്രസിൽ നിന്നകന്ന് സ്വയം സംഘടനയ്‌ക്കെതിരായും പ്രവൃത്തിക്കുമായിരുന്നു. ഒന്നുകിൽ കോൺഗ്രസ്സ് അദ്ദേഹത്തിന്റെ തീരുമാനത്തിനു മുമ്പിൽ കീഴടങ്ങണം. എല്ലാ ഭ്രാന്തൻ തീരുമാനങ്ങളും അസാധ്യമായ കാര്യങ്ങളും അംഗീകരിക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ ഒഴിച്ച് നിർത്തിക്കൊണ്ടുള്ള തീരുമാനങ്ങൾക്ക് തയ്യാറാകുകയും കോൺഗ്രസിനെ തകർക്കുകയും ചെയ്യണമായിരുന്നു.

എല്ലാവരെയും വിധിക്കാനുള്ള ജഡ്ജി ഗാന്ധി മാത്രം. നിയമ ലംഘനം നടത്തുന്നതിന്റെ പ്രധാന സൂത്രധാരകൻ അദ്ദേഹം മാത്രമായിരുന്നു. ആർക്കും അതിന്റെ ടെക്ക്നിക്ക് എന്തെന്ന് അറിയില്ലായിരുന്നു. ഒരു സമരം തുടങ്ങിയാൽ അത് എന്ന് തുടങ്ങണമെന്നും എപ്പോൾ  അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിനു മാത്രമറിയാമായിരുന്നു.

ഗാന്ധിയുടെ സമരപരിപാടികൾ വിജയിക്കുകയോ പരാജയപ്പെടുകയോ ആവാം! പാർട്ടിക്കുള്ളിൽ, ഇന്ത്യയിലെ ജനങ്ങളുടെയിടയിൽ അന്തഛിന്ദ്രകൾ നിഴലാടാം. എന്തുതന്നെ സംഭവിച്ചാലും മഹാത്മാവിന്റെ തെറ്റാവരത്തിനു യാതൊരു വ്യത്യാസവും വരില്ലായിരുന്നു. സത്യാഗ്രഹം പരാജയപ്പെടില്ലെന്നുള്ള ധാരണ അദ്ദേഹത്തിലെ അപ്രമാദിത്വമെന്ന  വിശ്വാസമായിരുന്നു. ഗാന്ധിയൊഴിച്ച് സത്യാഗ്രഹമെന്തെന്ന് ആർക്കും ഒന്നും അറിയില്ലായിരുന്നു. അങ്ങനെ  ഗാന്ധി സ്വയം ജഡ്ജിയും  ജൂറിയും ആയി ഒരേ സമയത്ത് പ്രവർത്തിച്ചു. ഇത്തരം സുബോധമില്ലാത്ത മർക്കടമുഷ്ടികളിൽക്കൂടി ഗാന്ധിജി സന്യാസം സ്വീകരിച്ചു. കപടതയെന്ന മൂടുപടം അണിഞ്ഞുകൊണ്ടുള്ള അഹങ്കാരം നിറഞ്ഞ അദ്ദേഹത്തിൻറെ പ്രവർത്തനമണ്ഡലങ്ങൾ അതിഘോരവും രാജ്യത്തിനു ഭീക്ഷണിയും സഹിക്കാൻ സാധിക്കാത്തതുമായിരുന്നു.

ഗാന്ധിയുടെ നയങ്ങൾ അവിവേകവും അയുക്തങ്ങളെന്നും നിരവധിയാളുകൾ ചിന്തിച്ചു. ഗാന്ധിയെ ധിക്കരിച്ചാൽ അവർക്ക് ഒന്നുകിൽ കോൺഗ്രസിൽ നിന്നു പുറത്തു പോവണമായിരുന്നു, അല്ലെങ്കിൽ ഗാന്ധിജിയുടെ ചിന്തകൾക്കനുകൂലമായി തങ്ങളുടെ ബുദ്ധി ഗാന്ധിയുടെ കാൽപ്പാദത്തിങ്കൽ, അർപ്പിക്കണമായിരുന്നു. അത്തരം നിരുത്തരവാദ പ്രവർത്തനങ്ങളിൽക്കൂടി വിഡ്ഡിത്തരങ്ങൾക്കു പുറമെ വിഡ്ഢിത്തരങ്ങളും പരാജയങ്ങൾക്കു പിന്നാലെ പരാജയങ്ങളും ഏറ്റു വാങ്ങിക്കൊണ്ടിരുന്നു. 
ദേശീയ ഭാഷ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹത്തിൻറെ മുസ്ലിമുകളോടുള്ള നയങ്ങൾ വ്യക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മുസ്ലിമുകൾക്ക് ഹിന്ദി ഭാഷ സ്വീകാര്യമല്ലെന്ന് അദ്ദേഹത്തിന് മനസിലായി. അതിനു പകരം 'ഹിന്ദുസ്ഥാനി' എന്ന ഭാഷ  നിർദേശിച്ചു. 'ഹിന്ദുസ്ഥാനി' എന്നൊരു ഭാഷ ഇല്ലെന്ന് എല്ലാവർക്കും അറിവുണ്ടായിരുന്ന ഒരു  വസ്തുതയായിരുന്നു. ഗ്രാമറോ, വൊക്കാബുലറിയോ ഇല്ലാത്ത വെറും സംസാര ഭാഷയായിരുന്നു. ഭാഷയെന്നതിനു പകരം കേവലം  ഒരു നാടോടി ഭാഷയെന്നു പറയാമായിരുന്നു. ഹിന്ദിയും ഉർദുവും കൂടിയ ഒരു സങ്കര ഭാഷയായിരുന്നു ഹിന്ദുസ്ഥാനി. എന്നാൽ മുസ്ലിമുകളെ സന്തോഷിപ്പിക്കാൻ 'ഹിന്ദുസ്ഥാനി' മാത്രം ദേശീയ ഭാഷയാക്കണമെന്നും ശഠിച്ചു. അന്ധമായ അനുയായികൾ അത് അനുകൂലിക്കുകയും ചെയ്തു. അങ്ങനെ ഹിന്ദിയെ ഒരു സങ്കര ഭാഷയാക്കി. മുസ്ലിമുകൾക്കു വേണ്ടി ഹിന്ദി ഭാഷയുടെ പരിശുദ്ധിയേയും നശിപ്പിച്ചു. ഈ പരീക്ഷണങ്ങൾ എല്ലാം ഹിന്ദുക്കളുടെ വികാരങ്ങളെ മാനിക്കാതെയുള്ള തീരുമാനങ്ങളായിരുന്നു. അവരുടെ ചിന്തകളെ പുഛിച്ചു തള്ളിക്കൊണ്ടിരുന്നു. 

1946 മുതൽ മുസ്ലിം വിപ്ലവകാരികൾ ഹിന്ദുക്കളെ വധിക്കാൻ ആരംഭിച്ചു. വൈസ്രോയി 'ലോർഡ് വേവൽ' സംഭവങ്ങളിൽ വ്യാകുലനായിരുന്നെങ്കിലും കുറ്റവാളികളായ മുസ്ലിമുകളുടെ പേരിൽ യാതൊരു നടപടികളും എടുത്തില്ല. ഹിന്ദുക്കളും പകരം വീട്ടിക്കൊണ്ടിരുന്നു. ഹിന്ദു രക്തം കറാച്ചി മുതൽ ബംഗാൾ വരെ പ്രവഹിച്ചുകൊണ്ടിരുന്നു. സ്ഥിതിഗതികൾ വഷളായപ്പോൾ ലോർഡ് വേവൽ രാജി വെക്കുകയും 'ലോർഡ് മൗണ്ട് ബാറ്റൺ' ചുമതലയെടുക്കുകയും ചെയ്തു. ദേശീയതയും സോഷ്യലിസവും കോൺഗ്രസ്സ് പ്രസംഗിക്കുന്നുണ്ടായിരുന്നെങ്കിലും കോൺഗ്രസും രഹസ്യമായി ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും വിഭജിക്കാൻ പിന്തുണ നൽകിയിരുന്നു. കോൺഗ്രസ്സ് നേതൃത്വം ജിന്നയ്ക്ക് കീഴടങ്ങി. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ വിഭജിക്കുകയും അഖണ്ഡ ഭാരതത്തിന്റെ മൂന്നിലൊന്നു ഭാഗം ഒരു വിദേശരാജ്യമാവുകയും ചെയ്തു.

'ലോർഡ് മൗണ്ട് ബാറ്റ'ണെ മഹാനായ വൈസ്രോയി എന്നും ഗവർണ്ണർ ജനറൽ എന്നും  കോൺഗ്രസുകാർ വിശേഷിപ്പിക്കാറുണ്ട്. 1948 ജൂൺ മുപ്പതാം തിയതിയായിരുന്നു അധികാരം കൈമാറാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അതിനു മുമ്പുതന്നെ 'മൗണ്ട് ബാറ്റൺ പ്രഭു' നമുക്കു തന്ന സമ്മാനം വിഭജിച്ച ഒരു ഇന്ത്യയെയായിരുന്നു. മുപ്പതു വർഷത്തെ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിനുശേഷം അദ്ദേഹം നേടിയ നേട്ടം സമാധാനപരമായ ഈ അധികാര കൈമാറ്റം തന്നെയായിരുന്നു. രാജ്യം പങ്കിട്ടുകൊണ്ടുള്ള ഈ വിഭജനത്തെയാണ് കോൺഗ്രസ്സ് പാർട്ടി സ്വാതന്ത്ര്യമെന്നു വിളിക്കുന്നത്. രക്തരഹിതമായ വിപ്ലവത്തിൽക്കൂടി സമാധാനത്തിലധിഷ്ഠിതമായ സ്വാന്തന്ത്ര്യമെന്നും അവർ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിക്കുന്നു. സ്വാതന്ത്ര്യം അവർ കഠിനാധ്വാനത്തോടുകൂടിയും പരിത്യാഗത്തോടെയും നേടിയതെന്നും അവകാശപ്പെടുന്നു. ആരുടെ പരിത്യാഗം? 

ഗാന്ധിജിയുടെ സമ്മതത്തോടെ നേതാക്കന്മാർ രാജ്യം വിഭജിച്ച് വീതിച്ചെടുത്തപ്പോൾ, ഗാന്ധിയെ ഒരു ദേവനെപ്പോലെ വ്യക്തി പൂജ നടത്തികൊണ്ടിരുന്നപ്പോൾ എന്റെ മനസുനിറയെ കോപാഗ്നികൊണ്ട് ജ്വലിക്കുകയായിരുന്നു. രാജ്യത്തിന്റെ വിഭജനത്തിൽ എന്റെ ജന്മഭൂമിയെയോർത്ത് ഞാൻ വിലപിച്ചിരുന്നു. ഉജ്വലമായി കത്തിജ്വലിച്ചിരുന്ന എന്നിലെ ദേശസ്നേഹം ധർമ്മത്തെ നിലനിർത്താനുള്ള പടപുറപ്പാടിനും കാരണമായി. 

ഡൽഹിയിലെ ഇസ്‌ലാമിക മോസ്‌ക്ക് ഹിന്ദു അഭയാർത്ഥികൾ കയ്യേറിയപ്പോൾ അതിനെതിരെ ഗാന്ധിജി നിരാഹാര സത്യാഗ്രഹം ഇരുന്നു. എന്നാൽ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടപ്പോൾ ആ മനുഷ്യൻ ഒരു വാക്കുപോലും മറുത്തു സംസാരിച്ചില്ല. പാക്കിസ്ഥാൻ സർക്കാരിനോട് പ്രതിക്ഷേധിച്ചുമില്ല. ഹിന്ദുക്കൾക്കുവേണ്ടി സത്യാഗ്രഹമനുഷ്ഠിച്ചാൽ ഒരു മുസ്ലിമും ഗാന്ധിക്കുവേണ്ടി സംസാരിക്കില്ലെന്നും സത്യാഗ്രഹമിരുന്നു മരിച്ചാലും 'ജിന്നാ'  കാര്യമാക്കില്ലെന്നും ഗാന്ധിക്കറിയാമായിരുന്നു. 

ഗാന്ധിയെ മഹാനായ രാഷ്ട്രത്തിന്റെ പിതാവായി ഗൗനിക്കുന്നു. രാഷ്ട്രപിതാവായിരുന്നെങ്കിൽ മാതൃരാജ്യത്തോടുള്ള കടപ്പാടുകൾ നിർവഹിക്കണമായിരുന്നു. സ്വന്തം രാജ്യത്തോടുള്ള സ്വധർമ്മം നിർവഹിക്കുന്നതിൽ അദ്ദേഹം ഒരു പരാജയമായിരുന്നു. ഗാന്ധിജിയിലെ ആന്തരിക ബോധം, ആദ്ധ്യാത്മിക ശക്തി, അഹിംസ സിദ്ധാന്തം ഇവകളെല്ലാം ജിന്നയുടെ മുമ്പിൽ അശക്തവുമായിരുന്നു.  

നാളെ നിയമത്തിന്റെ മുമ്പിൽ ഞാനെന്ന വ്യക്തി ഇല്ലാതായേക്കാം. ഗാന്ധിയെ വധിച്ചതിന്റെ പേരിൽ വില്ലനായി ലോകം എനിക്കെതിരെ വിധിയെഴുതാം. എന്നെത്തന്നെ നശിപ്പിച്ചുവെന്നും എനിക്കറിയാം.  എങ്കിലും ഗാന്ധി വധത്തിൽ എനിക്ക് കുറ്റബോധമില്ല. ചുറ്റമുള്ള ലോകമാകമാനമുള്ള ജനത എന്നെ വെറുക്കുന്നുവെന്നും അറിയാം. എന്റെ അന്തസ്സും മാന്യതയും ഇല്ലാതായി തീർന്നിരിക്കുന്നു. എന്നാൽ ഗാന്ധിജിയെ വധിച്ചതുകൊണ്ട് എന്റെ ജീവിതം ഇന്ന് ധന്യമാണ്. അർത്ഥപൂർണവുമാണ്. ഗാന്ധിയുടെ അഭാവത്തിൽ രാഷ്ടം കൂടുതൽ ശക്തിയുള്ളതായി മാറും. രാഷ്ട്ര പുനരുദ്ധാരണത്തിനും ശക്തിയേറിയ ഒരു അഖണ്ഡ ഭാരതത്തിനും അത് വഴി തെളിയിക്കും. 

ഉത്തരം കിട്ടാതെയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ താളം തെറ്റിക്കൊണ്ടിരുന്നു. ദിനരാത്രങ്ങൾ ഞാൻ ഉറങ്ങാതെയിരുന്നു. അവസാനം എന്റേതായ തീരുമാനം സ്വയം ഏറ്റെടുത്തു. ആരോടും ഞാൻ ഉള്ളിന്റെ രഹസ്യം പുറത്തു പറഞ്ഞില്ല. 1948 ജനുവരി മുപ്പതാം തിയതി ബിർള ഹൌസിനു സമീപമുള്ള പ്രാർത്ഥനാ മൈതാനത്ത് ഗാന്ധിജിയുടെ മേൽ വെടിയുണ്ടകൾ ഞാൻ വർഷിച്ചു. അതിൽ എനിക്ക് ദുഃഖമില്ല. ഞാൻ പറയട്ടെ, ലക്ഷോപലക്ഷം ഹിന്ദു ജനങ്ങളുടെ നാശത്തിനു  കാരണക്കാരനായവന്റെ നയങ്ങൾക്കെതിരെ ഞാൻ തൊടുത്തു വിട്ട വെടിയുണ്ടകളിൽ ഉത്തരം കണ്ടെത്തി. എന്റെ മനഃസാക്ഷിക്കുള്ളിൽ കുറ്റവാളിയായ ആ മനുഷ്യനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ മറ്റു വഴികളുണ്ടായിരുന്നില്ല. 

വ്യക്തിപരമായി എനിക്കാരോടും വിരോധമില്ല. എന്നാൽ ഇന്നുള്ള നെഹ്‌റു സർക്കാരിനോടും അവരുടെ നയങ്ങളോടും യാതൊരു ബഹുമാനവുമില്ല. സർക്കാരിന്റെ രൂപീകരിക്കുന്ന നയങ്ങളെല്ലാം തന്നെ മുസ്ലിമുകൾക്ക് അനുകൂലമായുള്ളതാണ്. വ്യക്തമായി പറഞ്ഞാൽ സർക്കാർ നയങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ഗാന്ധിജിയുടെ അഭിപ്രായത്തിലായിരുന്നു. 

മതേതരത്വ രാജ്യമാണ് ഇന്ത്യ വിഭാവന ചെയ്യുന്നതെങ്കിലും ഒരു തീയോക്രറ്റിക്ക് പാക്കിസ്ഥാനെ സൃഷ്ടിക്കുന്നതിൽ നെഹ്‌റുവിന് വലിയ പങ്കുണ്ട്. ഗാന്ധിജിയുടെ ഇഷ്ടമനുസരിച്ച് മുസ്ലിമുകളെ സന്തോഷിപ്പിക്കാൻ നെഹ്‌റു താല്പര്യപ്പെട്ടുകൊണ്ടിരുന്നു. അക്രമണ മാർഗത്തിൽക്കൂടി എന്തെല്ലാം ഞാൻ ചെയ്തുവോ അതിന്റെയെല്ലാം പൂർണ്ണമായ ഉത്തരവാദിത്വം ഈ കോടതി മുമ്പാകെ  ഏറ്റെടുക്കുന്നു. ഏതു തരം വിധിയും നീതിയുടെ ത്രാസിൽ ജഡ്ജി എന്റെ മേൽ വിധിക്കട്ടെ! കരുണക്കായി ഞാൻ യാചിക്കുന്നില്ല. ഞാൻ അതിന് അർഹനുമല്ല. എനിക്കുവേണ്ടി ആരും അതിനായി ബുദ്ധിമുട്ടരുത്. എനിക്കെതിരായി വിമർശനങ്ങൾ നാനാ ഭാഗത്തുനിന്നും വർഷിക്കുന്നുണ്ടെങ്കിലും സത്യത്തിന്റ ദീപം ഒരിക്കലും പൊലിയുകയില്ല. സനാതനമേ, അണ്ഡകടാഹങ്ങൾക്കും അപ്പുറം പ്രസരിച്ചിരിക്കുന്ന പരമശക്തിയായ സ്വരൂപമേ, നിന്നിൽ ഞാൻ നിത്യം അലിഞ്ഞുചേർന്നാലും! നീതിയും സത്യവും ധർമ്മവും ഉൾക്കൊണ്ട ഭാവി ചരിത്രകാരന്മാർ ഒരിക്കൽ എന്റെ ഈ കർമ്മഫലങ്ങളെ വിലമതിക്കുമെന്നും ലോകം എന്നെ അംഗീകരിക്കുമെന്നും എനിക്കുറപ്പുണ്ട്."


ശുഭം











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...