Sunday, April 7, 2019

അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ ഞാൻ ചെയ്ത മുഖ്യ പ്രഭാഷണം

Image may contain: 1 person, smiling

ജോസഫ് പടന്നമാക്കൽ

പ്രിയപ്പെട്ട സുഹൃത്തുക്കളേ, എന്റെ പേര് ജോസഫ് പടന്നമാക്കൽ. ന്യൂയോർക്കിൽ, റോക്ലാൻഡ് കൗണ്ടിയിൽ കുടുംബമായി താമസിക്കുന്നു. ചില ഓൺലൈൻ പത്രങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടെങ്കിലും കാര്യമായ പാണ്ഡിത്യം സാഹിത്യത്തിലോ, രാഷ്ട്രീയത്തിലോ നേടിയിട്ടില്ല.  സാഹിത്യകാരന്മാരുടെ ഒരു ടെലി കോൺഫറൻസിൽ സംബന്ധിക്കാനും സംസാരിക്കാനും അവസരം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു. എന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച ശ്രീ ജെയിൻ മുണ്ടക്കലിന് ഹാർദ്ദമായ  നന്ദി ആദ്യം രേഖപ്പെടുത്തട്ടെ. ഞാൻ ഒരു കോൺഗ്രസുകാരനോ കമ്മ്യുണിസ്റ്റുകാരനോ ബിജെപി യോ അല്ല. എന്റെ ഈ പ്രഭാഷണം തികച്ചും നിഷ്പക്ഷമാണ്. ആരു ഭരിച്ചാലും ദുർബലമായ ഒരു മന്ത്രിസഭ കേന്ദ്രത്തിൽ വരരുതെന്ന് ആഗ്രഹമുണ്ട്. സുശക്തമായ ഇന്ത്യയുടെ സ്വപ്നം സാഷാൽക്കരിക്കേണ്ടത് വോട്ടു ചെയ്യുന്നവരാണ്. 35 മിനിറ്റു  നീണ്ട എന്റെ വാക്കുകൾ  നിങ്ങൾ ക്ഷമയോടെ കേൾക്കുമെന്ന് വിചാരിക്കുന്നു.

'2019-ലെ ജനവിധി' വിധി ആർക്ക് അനുകൂലമായിരിക്കും? കോൺഗ്രസിനോ ബിജെപിക്കോ? കോൺഗ്രസിനെങ്കിൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കും. ബിജെപ്പി യെങ്കിൽ നരേന്ദ്ര മോദിയും. മറ്റുള്ള പാർട്ടികളും സങ്കര കൂട്ടായ്മകളും ഞാൻ ഇവിടെ പ്രാധാന്യം കൊടുക്കുന്നില്ല.  ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം '2019' ഇനി മുന്നോട്ടുള്ള ദിനങ്ങൾ എന്തുകൊണ്ടും വിധി നിർണ്ണായകമാണ്. മമത ബാനർജിയുടെ ട്രിണിമൂൽ കോൺഗ്രസ്സ്, മായാവതിയുടെ ബഹുജൻ സമാജ പാർട്ടി, അമിത് ഷാ നേതൃത്വം കൊടുക്കുന്ന ബിജെപി, സിപിഐ, സിപിഎം മാർക്സിസ്റ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ശരദ് പവാർ നേതൃത്വം കൊടുക്കുന്ന നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി എന്നിങ്ങനെ വിവിധങ്ങളായ  വൈവിധ്യങ്ങളുളള രാഷ്ട്രീയ പാർട്ടികളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. എങ്കിലും ഔദ്യോഗികമായി കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് ഇന്ത്യയുടെ രാഷ്ട്രീയക്കളരിയിലുള്ള ഏറ്റുമുട്ടൽ. 

നമുക്ക് ധാരാളം തിരഞ്ഞെടുപ്പ് വിഷയങ്ങൾ സംസാരിക്കാനുണ്ട്. തീവ്ര വർഗീയ അജണ്ട, വിലക്കയറ്റം, കർഷക ആത്മഹത്യ, സ്വകാര്യവൽക്കരണം, തൊഴിൽ വഞ്ചന, തൊഴിലില്ലായ്മ, ദളിത വേട്ട, ന്യുനപക്ഷ വേട്ട, പട്ടിണി മരണങ്ങൾ, ദാരിദ്ര്യം, സ്ത്രീ സുരക്ഷിത ഇങ്ങനെ സംസാരിക്കാൻ നിരവധി. ജനാധിപത്യം തോൽക്കാൻ പാടില്ല.

കേരളജനതയെ സംബന്ധിച്ചിടത്തോളം വളരെയേറെ താല്പര്യമുണർത്തുന്ന ഒരു തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നത് ഭാരതമാകെ ചർച്ചാ വിഷയമായിരിക്കുന്നു. കോൺഗ്രസ്സ് ഇന്ന് മൂന്നു സമരമുഖങ്ങളായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ദേശീയ നിലവാരത്തിൽ ബിജെപിയോടും കേരളരാഷ്ട്രീയത്തിൽ സിപിഎം മാർക്സിസ്റ്റു പാർട്ടിയോടും നേരിടണം.   

കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയശത്രു ബിജെപി എന്ന നിലയ്ക്ക് ഇടതുപക്ഷ ചിന്താഗതിക്കാരായ  സിപിഎം ആയി ഏറ്റുമുട്ടൽ വേണ്ടിയിരുന്നുവോയെന്നും  നിരീക്ഷകർ ചോദിക്കുന്നുണ്ട്. വയനാട്ടിൽ രാഹുൽ മത്സരിക്കാനുള്ള തീരുമാനം ഇടതുപക്ഷം ഒരു വെല്ലുവിളിയുമായി എടുത്തിരിക്കുന്നു. അമേത്യയിൽ വന്നേക്കാവുന്ന പരാജയഭീതികൊണ്ടാണ് രാഹുൽ വയനാട് മണ്ഡലം തിരഞ്ഞെടുത്തതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ കോൺഗ്രസിന് പറയാനുള്ളത് രാഹുൽ ഭാവി പ്രധാനമന്ത്രിയുടെ വാഗ്ദാനം എന്ന നിലയിൽ ഇന്ത്യയെ കണ്ടെത്താൻ തെക്കും വടക്കുമുള്ളവരുടെ സഹകരണം  ആവശ്യമെന്നാണ്. ഇതിനുമുമ്പും പ്രധാനമന്ത്രിമാർ തെക്കും വടക്കും മത്സരിച്ചിട്ടുണ്ട്. 


രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഇടതിനോടുള്ള വെല്ലുവിളിയായും കരുതുന്നു. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതുള്ള ഒരു സ്ഥിതിവിശേഷം വരുന്നുവെങ്കിൽ ഇടതിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് ഒരു മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കില്ല. കേരളത്തിൽ ഒരു നയവും കേന്ദ്രത്തിൽ മറ്റൊരു നയവും കമ്മ്യുണിസ്റ്റ് പാർട്ടിയെ തന്നെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഹിന്ദുക്കൾ കുറവുള്ള ഒരു മണ്ഡലം തിരഞ്ഞെടുത്തതിൽ, മതേതരത്വ ചിന്താഗതിക്കും ഒരു വെല്ലിവിളിയാണ്. ന്യുനപക്ഷ പ്രീണനവും രാഹുലിനെതിരെയുള്ള ബിജെപി യുടെ വെല്ലുവിളയായി കാണുന്നു. 


അമേരിക്കൻ ദേശീയതയിൽ അമേരിക്കൻ പൗരന്മാരോടായി റൊണാൾഡ്‌ റീഗന് ഒരു ചോദ്യമുണ്ടായിരുന്നു. ആർ യു ബെറ്റർ ഓഫ്. അതുപോലെ മോദിയുടെ ഭരണത്തെ വിലയിരുത്താനായി അതേ ചോദ്യമാണ് ഇന്ത്യയിലെ ജനങ്ങളോടായി ചോദിക്കാനുള്ളത്, ആർ യു ബെറ്റർ ഓഫ്. ആദ്യം 'ആർ യു ബെറ്റർ ഓഫ്' എന്ന മോദിയുടെ ഭരണത്തെ വിലയിരുത്താം. അതിനുശേഷം യുവ നേതാവായ രാഹൂലിലുള്ള പ്രതീക്ഷകളും മോദിയുടെ ഭരണനേട്ടങ്ങളൂം വിശകലനം ചെയ്യാം. 

 2014-ൽ  മോദി  നൽകിയ  തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പലതും നടപ്പാക്കിയിട്ടില്ല.   ഇന്ത്യയുടെ സാമ്പത്തിക അപര്യാപ്തത മോദി ഭരണത്തിലെ നാലഞ്ച് വർഷങ്ങൾകൊണ്ട് ‌ വർദ്ധിച്ചു. വീട്ടാൻ സാധിക്കാത്ത കടംമൂലം രാജ്യത്തിന്റെ ക്രെഡിറ്റ് നിലവാരം  വളരെയധികം താഴ്ന്നുപോയിരിക്കുന്നു. അഴിമതിയിൽ കുന്നുകൂടിയിരിക്കുന്ന ഭാരതസാമ്പത്തികതയുടെ അടിത്തറ  ഇളകിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. തൊഴിലില്ലായ്മ വർദ്ധിച്ച് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ  പ്രസംഗങ്ങളിൽപ്പോലും സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ സാധാരണ പറയാറുള്ളൂ. കൂടുതലും അദ്ദേഹത്തെപ്പറ്റിയും സ്വയം പുകഴ്ത്തലും പൊങ്ങച്ച പരസ്യങ്ങളുമാണ്. ഏകദേശം 4880 കോടി രൂപ സ്വയം നേട്ടങ്ങളുടെ പരസ്യത്തിനായി നികുതി കൊടുക്കുന്നവരുടെ പണം ഉപയോഗിച്ച് ചെലവാക്കി കഴിഞ്ഞു. നോട്ടു നിരോധനമാണ് ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഞെട്ടിപ്പിച്ച ഒരു വസ്തുത. ഭീകര ഫണ്ടുകൾ അവസാനിപ്പിക്കുക, കള്ളപ്പണ പ്രവാഹം ഇല്ലാതാക്കുക, കള്ളനോട്ടുകൾ കണ്ടെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളായിരുന്നു നോട്ടു നിരോധനത്തിന്റെ പിമ്പിലുണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിൽ നോട്ടു നിരോധനം കൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിച്ചില്ലെന്നുള്ളതാണ്‌.


സർക്കാരിനും പ്രധാനമന്ത്രിക്കും പാർലൻമെൻറ് ഇന്ന് വളരെ അസൗകര്യങ്ങളായി അനുഭവപ്പെടുന്നു. പാർലമെന്റിന്റെ പരിധിയിൽ നിന്നും വിട്ട് അധികാരച്ചുവയിൽ ആജ്ഞകൾ പുറപ്പെടുവിക്കാനാണ് മന്ത്രിസഭ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പാർലമെൻറിൽ വളരെ ചുരുക്കമായി മാത്രമേ വരാറുള്ളൂ. നിയമ സംവിധാന പ്രസംഗങ്ങളെക്കാൾ കൂടുതൽ ജനങ്ങളുടെ വോട്ടുകൾ നേടാനുള്ള പ്രസംഗങ്ങൾ നടത്താനാണ്, പ്രധാനമന്ത്രിക്ക് ഇഷ്ടം. പാർലമെന്റിൽ ചോദ്യോത്തര വേളകളിൽ ഇദ്ദേഹം സംബന്ധിക്കാറില്ല.

പ്രധാനമന്ത്രിയെ പിന്താങ്ങുന്നവരിൽ പൊതുവായ ഒരു സ്വഭാവം കാണുന്നു. അവർ വർഗീയ വാദികളും മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കാൻ തല്പരരുമായിരിക്കും. അത്തരം ഹീനമായ പ്രവർത്തികളെ ഔദ്യോഗികമായും അംഗീകരിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

കൃഷിക്കാരോടു നീതി പുലർത്തിയില്ലെന്നുള്ളത്! മോദി ഭരണകൂടത്തിന്റെ മറ്റൊരു പരാജയമായിരുന്നു. തന്മൂലം കൃഷിക്കാരുടെ ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നു. ഗോതമ്പ് പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാരണം ധാന്യ വിളകളുടെ വില കുത്തനെ കുറഞ്ഞു. കടം കേറിയ കൃഷിഭൂമികൾ 2013-ലെ നിയമപ്രകാരം സർക്കാർ കണ്ടെത്തി. അങ്ങനെ കാർഷിക രാജ്യമായ ഇന്ത്യൻ കർഷകന്റെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ അവർക്ക് ആശ്വാസ വാക്കുകൾ നൽകാനോ ഒരു ബിജെപി നേതാക്കളുമുണ്ടായിരുന്നില്ല.

യുപിഎ സർക്കാരിന്റെ കാലത്ത് 'റാഫേൽ' കമ്പനിയിൽനിന്നും നിന്നും 126 ജെറ്റുവിമാനങ്ങൾ സർക്കാർ വാങ്ങിക്കാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നു. അതിൽ  അടിയന്തിരമായി പതിനെട്ടെണ്ണം ഇന്ത്യൻ പട്ടാളത്തിന്റെ ഉപയോഗത്തിനായി എത്തിക്കാനും തീരുമാനിച്ചു. ബാക്കി 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്ക് കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കാനുമായിരുന്നു തീരുമാനം. അതുവഴി രാജ്യത്തിന്റെ ആസ്തി വർധിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനുമായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഒരു വിമാനത്തിന്  526 കോടി രൂപ മതിപ്പുവിലയും നിശ്ചയിച്ചു. നരേന്ദ്ര മോദി അധികാരത്തിൽ വരുകയും അന്നുണ്ടാക്കിയ 'കരാർ' സർക്കാർ റദ്ദു ചെയ്യുകയുമുണ്ടായി. 2015 ജൂലൈയിൽ മോദി പാരീസിൽ എത്തി. പുതിയ ഒരു ഉടമ്പടി ഒപ്പുവെക്കുകയും വിമാനത്തിന്റെ എണ്ണം 126-ൽ നിന്ന് 36 ആയി വെട്ടിച്ചുരുക്കുകയും ചെയ്തു. ഓരോ വിമാനത്തിനും 41 ശതമാനം വർദ്ധിച്ച വിലക്കാണ് വാങ്ങിയത്. ആ കരാറിൽ റിലയൻസ് കടന്നുകൂടി. മന്ത്രി സഭയുടെ അനുവാദം പോലുമില്ലാതെ വിമാന നിർമ്മതിക്ക് പരിചയമില്ലാത്ത ഈ കമ്പനിയുമായി ഉടമ്പടിയിൽ ഒപ്പുവെച്ചു. അങ്ങനെ 36 വിമാനങ്ങൾ ഇന്ന് അഴിമതിയിൽ മുങ്ങിയിരിക്കുന്നു. മോദി സർക്കാർ ജനങ്ങളുടെ നികുതി ഉപയോഗിച്ച് തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്നുവെന്നുള്ള ആരോപണങ്ങളുമുണ്ട്.


നേപ്പാൾ, ശ്രീ ലങ്ക,   ഇന്ത്യയുടെ അയൽപക്കത്തുള്ള ചെറിയ ദ്വീപായ മാൽ ദീവ് എന്നീ രാജ്യങ്ങൾ ഇന്ന് ചൈനയോടാണ് കൂടുതൽ സഹകരണത്തിലേർപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്കു  മുമ്പ് ഈ രാജ്യങ്ങൾ എന്നും ഇന്ത്യയോടൊപ്പവും ഇന്ത്യയുടെ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽപ്പോലും ഇന്ത്യയുടെ സ്വാധീനമുണ്ടായിരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയം പരാജയമായിരുന്നതുകൊണ്ട് മുമ്പുള്ള യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സ്വാധീനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ദേശീയ ജിഡിപി യുടെ സൂചിക ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. എങ്കിലും, സർക്കാർ പുതിയതായി ജോലിയവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യയുടെ സമ്പദ്ഘടന തന്നെ ഇന്ന് അമ്പാനിമാരുടെ കൈകളിലാണ്. വീണ്ടും ഒരു തവണകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തിരഞ്ഞെടുപ്പുവഴി അധികാരത്തിൽ വന്നാൽ 'റാഫേൽ' പോലുള്ള അഴിമതികൾ വെറും കെട്ടുകഥകളായി മാറുമെന്നും കോൺഗ്രസ്സ് ശങ്കിക്കുന്നു.

കോൺഗ്രസ് പാർട്ടിയെപ്പറ്റിയും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയെപ്പറ്റിയും ഒന്ന് അവലോകനം ചെയ്യട്ടെ. പ്രതിയോഗികൾ കോൺഗ്രസിനെതിരായി എന്തെല്ലാം പറഞ്ഞാലും വ്യാജ പ്രചരണങ്ങളിൽ തല്പരരായാലും നെഹ്‌റു മുതൽ നേതൃത്വം കൊടുത്ത കോൺഗ്രസ് പാർട്ടി രാഷ്ട്രത്തിന് ചെയ്ത സേവനങ്ങൾ നമുക്കൊരിക്കലും മറക്കാൻ സാധിക്കില്ല. മൂവായിരം കോടി രൂപ മുടക്കി മോദിജി പട്ടേൽ പ്രതിമ പണിതപ്പോൾ നെഹ്‌റു ,ഐഐടി, ഐഐഎം പോലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ രാജ്യത്തിന് കാഴ്ച വെച്ചു. അതുകൊണ്ടാണ് നമുക്ക് ലോക പ്രസിദ്ധരായ എൻജിനീയർമാരും ശാസ്ത്രജ്ഞരുമുള്ളത്. നാസാ ഭാഗികമായെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞർ കീഴടക്കി കഴിഞ്ഞു. അമേരിക്കയിൽ മെഡിക്കൽ ലോകം മൂന്നിലൊന്നും ഇന്ത്യൻ ഡോക്ടർമാരുടെ നിയന്ത്രണത്തിലാണ്. സ്വാതന്ത്ര്യത്തിനു ശേഷം പ്രഗത്ഭരായ ശാസ്ത്രജരെയും, എഞ്ചിനീയർമാരെയും ഡോകർമാരെയും ലോകത്തിന് കാഴ്ച്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത് ദീർഘ വീക്ഷണമുള്ള ഈ മഹാന്മാരുടെ വിദ്യാഭ്യാസ വിചിന്തനങ്ങളടങ്ങിയ കാഴ്ചപ്പാടുകൾ മൂലമായിരുന്നു.  

2018 ഡിസംബർ പതിനഞ്ചാം തിയതി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി രാഹുൽ ഗാന്ധിയെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് കോൺഗ്രസിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂർത്തമായി കരുതുന്നു. പത്തൊമ്പതു വർഷം കോൺഗ്രസിൻറെ അദ്ധ്യക്ഷ പദവി അലങ്കരിച്ച 'അമ്മ സോണിയായിൽ നിന്നാണ് രാഹുൽ ഈ സ്ഥാനം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധിയുൾപ്പടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖരായ നേതാക്കന്മാരിൽ അനേകർ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിലെ ആറാമത്തെ കോൺഗ്രസിന്റെ പ്രസിഡന്റാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മോത്തിലാൽ നെഹ്‌റു മുതൽ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി വരെ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരായിരുന്നു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ  യോഗ്യനോ?  അദ്ദേഹത്തിന് ഭരണപാടവത്തിൽ പരിചയമില്ലെന്നുള്ള വാദം  ശരിയല്ല. ജനിച്ചപ്പോൾമുതൽ രാഷ്ട്രീയപാരമ്പര്യം രാഹുലിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. മൻമോഹൻ സിങ്ങ്' പ്രധാന  മന്ത്രിയായിരുന്നപ്പോൾ പറയുമായിരുന്നു, "രാഹുൽ ഭരണത്തിലുണ്ടായിരുന്നെങ്കിൽ നിലവിലുള്ള കേന്ദ്രഭരണം ശക്തമാകുമായിരുന്നു". എന്നാൽ, രാഹുൽ ഗാന്ധിക്ക് മന്ത്രിപദത്തെക്കാൾ പാർട്ടി പ്രവർത്തനങ്ങളിലായിരുന്നു എന്നും താത്പര്യം. മൻമോഹൻ സിംഗിന്റെ കാലത്ത് കുറ്റവാളികളായ പാർലമെന്റ് അംഗങ്ങൾക്ക് അംഗത്വം തുടരാമെന്ന് ക്യാബിനറ്റ് തീരുമാനിച്ചപ്പോൾ അതിനെതിരായി രാഹൂൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതും ചരിത്ര മുഹൂർത്തമായിരുന്നു.


ഇന്നത്തെ രാഷ്ട്രീയമായ ചുറ്റുപാടുകളിൽ മോദി സർക്കാരിൽ ജനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതും രാഹുലിന്റെ സാധ്യതകൾ വർദ്ധിക്കുന്നു.  ഡിമോണിറ്റേഷനും ജി.എസ.റ്റിയും സാമ്പത്തിക വളർച്ചയുടെ മാന്ദ്യവും, തൊഴിലില്ലായ്മയും ജനങ്ങളിൽ ഇന്നത്തെ ഭരണകൂടത്തിലുള്ള വിശ്വസത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നു. സാമൂഹികമായ പ്രശ്നങ്ങളും നാടാകെ ജനങ്ങളിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. വർഗീയതയുടെ പേരിലുള്ള ചേരിതിരിവു മൂലം ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുന്നു.

രാഹുലിന്റെ പ്രധാനമന്ത്രി മോഹങ്ങളെയും  ക്രെഡിബിലിറ്റിയെപ്പറ്റിയും സംശയത്തോടെ ചിന്തിക്കുന്നവരുടെ വികാരങ്ങളെയും ഇവിടെ ഒന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.  പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വഴിയിൽ തടസങ്ങളായി രാഹുലിന് വെല്ലുവിളികളേറെയുണ്ട്. പ്രധാനമന്ത്രി മോദിയെക്കാളും താൻ വ്യത്യസ്തനെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏഷ്യയിൽ ഏറ്റവും വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും അനുഭവപ്പെട്ട രാജ്യം ഇന്ത്യയായിരുന്നു. അതുകൊണ്ട്, ധനതത്ത്വ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയവർ രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോട് യോജിക്കുന്നില്ല. മൻമോഹൻ സിംഗിനെപ്പോലെ  ഒരു കരിഷ്മാറ്റിക്ക് നേതാവിനെ കോൺഗ്രസിലെ ചില ബുദ്ധിജീവികൾ ആഗ്രഹിക്കുന്നു. വളർച്ചയില്ലാത്ത ഡ്രൈവർ ഭാരത ധനതത്ത്വശാസ്ത്രം വഹിക്കുന്നത് അപകടമായിരിക്കുമെന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു.

കോൺഗ്രസ്സ് പാർട്ടി എന്നും രാജ്യത്ത് ഭരണം നടത്തിയിരുന്നത് ഒരു രാജവംശത്തിന്റെ തുടർച്ചപോലെയായിരുന്നു. രണ്ടാമതൊരു നേതാവ് പാർട്ടിയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്കുള്ള വഴി തുറന്നുകിട്ടിയത്‌. നിയമനിർമ്മാണങ്ങളിൽ രാഹുലിന് വലിയ പരിചയമില്ല. മറ്റുള്ള നേതാക്കന്മാരുമായി തുലനം ചെയ്യുമ്പോൾ പാർലമെന്റിൽ അദ്ദേഹം അധികമൊന്നും പ്രസംഗങ്ങൾ നടത്തിയിട്ടില്ല

യുപിഎ പാർട്ടിയുടെ മിനിമം തൊഴിലുറപ്പ് പദ്ധതി സ്വാഗതാർഹമാണ്‌. രാജ്യത്തിന്റെ അടിസ്ഥാന വരുമാനമാർഗം നിശ്ചയിച്ചിട്ടു  അതിൽ താഴെയുള്ള വരുമാനക്കാർക്ക് അടിസ്ഥാന വേതനം അവരുടെ അക്കൗണ്ടുകളിൽ എത്തിക്കുമെന്നാണ് വാഗ്ദാനം. ഇന്ത്യയുടെ ദാരിദ്ര്യം ഉഛാടനം ചെയ്യുമെന്നുള്ള പദ്ധതികൾക്കും കോൺഗ്രസ്സ് മുൻ‌തൂക്കം കൊടുക്കുന്നു.  പാവങ്ങള്‍ക്കുള്ള മിനിമം വേതനം തുക കുടുംബനാഥയുടെ അക്കൗണ്ടിലാണ്‌ നല്‍കുകയെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി. വരുമാനത്തിനനുസരിച്ച് അനുപാതമായി ഒരാളിന്റെ അക്കൗണ്ടിൽ ഒരു വർഷം 72000 രൂപ വരെ   ഡിപ്പോസിറ്റ് ചെയ്യും. മാസം 12000 രൂപയിൽ വരുമാനം കുറഞ്ഞവർക്കാണ് ഈ ആനുകൂല്യം. //രാജ്യത്തിലെ  20 ശതമാനം ദരിദ്ര ജനങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും.  

ദേശീയ സ്ഥാപനങ്ങളിലും പാർലമെന്റിലും സ്ത്രീകൾക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും കോൺഗ്രസ്സ് പ്രകടന പത്രികയിൽ കാണുന്നു. ദേശീയ വരുമാനത്തിന്റെ ഏഴു ശതമാനം വിദ്യാഭ്യാസ ക്ഷേമ നിധിയിൽ നിക്ഷേപിക്കുമെന്ന യുപിഎ തീരുമാനം അഭിനന്ദനീയം തന്നെ.  മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം തുറക്കുന്നതുമൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും അതിന്റെ   പ്രയോജനം ലഭിക്കും. കാർഷിക കടങ്ങൾ രാജ്യമൊന്നാകെ എഴുതി തള്ളുമെന്ന വാഗ്ദാനവും ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിമാഹാത്മ്യത്തെപ്പറ്റിയും പറഞ്ഞുകൊള്ളട്ടെ.  പാര്‍ലമെന്റില്‍ കാലു കുത്തുന്നതിനു മുമ്പ്‌ കമിഴ്‌ന്നു വീണു നമസ്‌ക്കരിച്ച മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തിലില്ല. ഹൃസ്വമായ ഭരണകാലയളവുകളില്‍ രാജ്യാന്തര പ്രശ്‌നങ്ങളുമായി ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച  പ്രധാനമന്ത്രിയുമില്ല.  അതുപോലെ ചുരുങ്ങിയ സമയംകൊണ്ട്‌ ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങളിലെ നേതാക്കന്മാരെ രാഷ്ട്രത്തിനുള്ളില്‍ സ്വീകരിച്ചതും അദ്ദേഹം മാത്രമാണ്‌.

മോദി വ്യവസായലോകത്ത് വളരെയേറെ സമ്മതനാണ്. ഇന്ത്യയുടെ 75 ശതമാനം വ്യവസായ പ്രമുഖരും സാമ്പത്തിക മേഖലയിലെ പ്രമുഖപത്രങ്ങളും അദ്ദേഹത്തെ പിന്താങ്ങുന്നു. റോയിട്ടർ റിപ്പൊർട്ടനുസരിച്ചുള്ള അഭിപ്രായ സർവേയിൽ രാഹുൽ ഗാന്ധിയ്ക്ക് 7 ശതമാനം മാത്രമേ വ്യവസായ ലോകത്തിൽനിന്നുള്ള പിന്തുണയുള്ളൂ.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം നരേന്ദ്രമോദി ലോക നേതാക്കന്മാരെ മുഴുവൻ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെയിടയിൽ അതുമൂലം അഭിമാനപൂർവമായ ഒരു സ്ഥാനവും കൈവരിക്കാൻ സാധിച്ചു. അമേരിക്കയുമായി സാമ്പത്തിക സഹകരണം ഉറപ്പിച്ചതായിരുന്നു മോദിയുടെ ആദ്യത്തെ നേട്ടം. കിഴക്കുള്ള രാജ്യങ്ങളായ ജപ്പാനും വിയറ്റ്നാമും ആസ്ട്രേലിയായും തമ്മിൽ ഇന്ത്യ  സഹകരണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ലോക രാഷ്ട്രങ്ങളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. ബംഗ്ളാദേശുമായി ഉറച്ച ഒരു ബന്ധം സ്ഥാപിച്ചു. ചൈനയുമായി സാമ്പത്തിക കരാറുകളിലും ഏർപ്പെട്ടു.

മോദിസര്‍ക്കാരില്‍ 23 ക്യാബിനറ്റ്‌ മന്ത്രിമാരും 23 സ്‌റ്റേറ്റ്‌ മന്ത്രിമാരുമാണുള്ളത്‌. മുമ്പുള്ള കേന്ദ്ര മന്ത്രിസഭയില്‍ മൊത്തം 71 മന്ത്രിമാരുണ്ടായിരുന്നു. ഓരോ മന്ത്രിമാര്‍ക്കും ശമ്പളത്തിനു പുറമേ ഭീമമായ യാത്രാ അലവന്‍സുകളും ആഡംബര വീടുകളും ജോലിക്കാരും കാറുകളും നല്‍കേണ്ടതായുണ്ട്‌. സര്‍ക്കാരിന്റെ എണ്ണം കുറച്ചതുകൊണ്ട്‌ കോടിക്കണക്കിന്‌ രൂപയാണ്‌ നികുതി കൊടുക്കുന്നവരുടെ ഖജനാവില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സാധിച്ചത്‌.

പുൽവാമയിൽ  ഇന്ത്യൻ പാരാ മിലിട്ടറിയിലെ 40 ജവാന്മാർ പാക്കിസ്ഥാൻ തീവ്ര വാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിനു പ്രതികാരമെന്നോണം ഇന്ത്യൻ വൈമാനികർ പന്ത്രണ്ടു ജെറ്റ് വിമാനങ്ങളുമായി പാകിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിൽ ബോംബുകൾ വർഷിച്ചു. 300 തീവ്ര വാദികൾ ഇന്ത്യയുടെ ബോംബിങ്ങിൽ കൊല്ലപ്പെട്ടുവെന്നു അനുമാനിക്കുന്നു. തീവ്ര വാദികളുടെ ഈ മരണത്തെപ്പറ്റി പാക്കിസ്ഥാൻ നിഷേധിക്കുന്നുമില്ല. അവർ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നുള്ള വിവരങ്ങളും പാക്കിസ്ഥാൻ പുറത്തു വിട്ടിട്ടില്ല. ഇന്ത്യൻ എയർ ഫോഴ്സിന്റെ ചീഫ് പറഞ്ഞത് തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യമായ ടാർജെറ്റിൽ കൊണ്ടുപോയി ഇട്ടിരുന്നുവെന്നാണ്.  സിഎൻഎൻ റിപ്പോർട്ടനുസരിച്ച് രാത്രിയിൽ ആ സ്ഥലങ്ങൾ മുഴുവൻ സീൽ ചെയ്തുവെന്നായിരുന്നു. രാത്രിയിൽ തന്നെ പാക്കിസ്ഥാൻ പട്ടാളം അവിടം മരിച്ച ശവങ്ങൾ മുഴുവൻ നീക്കം ചെയ്തിരുന്നു. നിരവധി ആമ്പുലൻസുകൾ വന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. ചൈന പോലും ഇത്തവണത്തെ ഓപ്പറേഷൻ എതിർത്തിട്ടില്ല. അതെല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലെ  വിജയമായി കണക്കാക്കുന്നു. നമ്മുടെ സാറ്റലൈറ്റുകൾ മുന്നൂറിലധികം മൊബൈൽ ഫോണുകൾ തീവ്രവാദി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ 'ഓൺ' ആയിരുന്നുവെന്നുള്ളതെല്ലാം സത്യസന്ധമായ വിവരങ്ങളാണ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള കമ്പ്യൂട്ടര്‍ ഹാജര്‍ സമ്പ്രദായവും പഞ്ചിങ്ങ് സമ്പ്രദായവും സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി 'കമ്പ്യൂട്ടര്‍ പോര്‍ട്ടല്‍' ആരംഭിച്ചതും മോദിയുടെ പദ്ധതികള്‍ക്ക്‌ ഒരു മുന്നോടിയായിരുന്നു. പെന്‍ഷന്‍ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പില്‍ ഇനിമേല്‍ മണിക്കൂറോളം കാത്തു കിടക്കേണ്ടതായി വരില്ല. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ഡിജിറ്റലില്‍ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.

വ്യവസായമോ ചെറുകിട ബിസിനസ്സോ തുടങ്ങുന്നതിന്‌ ഒന്നും രണ്ടും മാസങ്ങളോളം ഉദ്യോഗസ്ഥ പ്രഭൃതികളുടെ അഴിമതിക്കുള്ളിൽ  കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കയ്‌നീട്ടം കൊടുത്തില്ലെങ്കില്‍ ബിസിനസ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്ന വരെ അവഹേളിക്കുകയും ബുദ്ധിമുട്ടുകളും ക്ലേശങ്ങളും നല്‍കുകയും ചെയ്‌തിരുന്നു. ഇന്ന്‌, കമ്പ്യൂട്ടര്‍ വെബില്‍ക്കൂടി ഒരു ദിവസത്തിനുള്ളില്‍ ബിസിനസ്സിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.  

മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യം ഒമ്പതുമണിയ്‌ക്ക്‌ ഓഫീസ്സില്‍ ഹാജരാകണമെന്ന നിയമവും കര്‍ശനമാക്കി. അത്തരം നിയമങ്ങള്‍ മുമ്പുള്ള സര്‍ക്കാരുകളുടെ കാലത്ത്‌ ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ആധിപത്യത്തിനെതിരെയും അഴിമതിക്കാര്‍ക്കെതിരെയും മോദി താക്കീത്‌ കൊടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാണെന്നും അവര്‍ യജമാനന്മാരല്ലെന്നും ചുവപ്പുനാടകളെ മോദി ഒര്‍മ്മിപ്പിക്കാറുമുണ്ട്‌. 

മോദി സർക്കാരിന്റെ ഏറ്റവും വലിയ പരിഷ്‌ക്കാരം ജി.എസ്.റ്റി (ഗുഡ്‌സ് ആൻഡ് സർവീസ് ടാക്സ്)യെന്ന് പറയാം. 2017 ജൂലൈലാണ് ഈ പരിഷ്‌ക്കാരം നടപ്പാക്കിയത്.  അസംസ്കൃത വസ്തുക്കൾക്കുള്ള നികുതി , ഉൽപ്പാദനനികുതി, വിൽപ്പന നികുതി , കയറ്റുമതി ഇറക്കുമതികളുടെ നികുതി, സ്റ്റേറ്റ്-ലോക്കൽ ഭരണകൂടങ്ങളുടെ  നികുതികൾ മുതലായവകൾ ഏകോപിച്ച് ടാക്സിനെ കേന്ദ്രീകൃതമാക്കിയെന്നുള്ളതാണ് ജി.എസ്.റ്റിയുടെ പ്രത്യേകത.  അടുത്ത ചില വർഷങ്ങളിൽ ഇന്ത്യ 7% വരെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ജി.എസ്.റ്റി യ്ക്ക് അതിൽ സുപ്രധാനമായ ഒരു പങ്ക് വഹിക്കാനും സാധിക്കുന്നു.

 മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുടെ ' സെൻസെക്സ്' സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് മൂന്നു വർഷംകൊണ്ട് 56 ശതമാനം  ശതമാനം വർദ്ധിച്ചു. 2014 മെയ് 26 -ൽ സൂചിക (Index) 24716 എന്നത്  ഈ വർഷം ഏപ്രിൽ അഞ്ചു വരെ 38958  സൂചിക  ആയി ഉയർന്നു .   റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രൂപാവില പതിനാറു ശതമാനം കുറഞ്ഞു.  കറൻസി വില കുറഞ്ഞാൽ സാമ്പത്തിക തിരിച്ചുവരവ് സുഗമമാകുമെന്നും കണക്കു കൂട്ടുന്നു.  പെട്രോളിയം, ഓയിൽ ഉൽപ്പന്നങ്ങൾ  ഇറക്കുമതി ചെയ്യുമ്പോൾ  ഡോളറിന് കൂടുതൽ രൂപ കൊടുക്കേണ്ടി വരും. അതുമൂലം വിലവർദ്ധനവു  രൂപ ഇടിവിന്റെ പോരായ്മായുമാകാം. അതേസമയം ടുറിസ വ്യവസായം പുരോഗമിക്കാൻ രൂപയുടെ വിലയിടിവ് സഹായകമാവുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളടങ്ങിയ 'ജന താൻ യോജന' (PMJDY) വിജയകരമായിരുന്നു. സാമ്പത്തികമായി ദാരിദ്യ്രരേഖക്കും താഴെയുള്ളവർക്കു ബാങ്കുകളിൽക്കൂടിയുള്ള ഒരു സേവിങ്ങ് പദ്ധതിയാണ് ഇത്. ഈ സേവിങ്ങ് പരിപാടി 32 കോടി ജനത്തിന് പ്രയോജനപ്പെട്ടിട്ടുണ്ട്. ബാങ്കുകളിൽ 82000 കോടി രൂപ അതുമൂലം ഡിപ്പോസിറ്റുകൾ ലഭിച്ചു.   ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും  ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നു.

നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം (NHPS) , ആരോഗ്യ പദ്ധതികൾ 2018-ൽ ആരംഭിച്ചു. ഗുരുതരമായ അസുഖങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ഈ സ്ക്കീം അനുസരിച്ച് നൽകുന്നു. ഇതിനായി പതിനായിരം കോടി രൂപ ബഡ്ജറ്റിൽ നീക്കി വെക്കുകയും ചെയ്തു. സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഏകദേശം പത്തു കോടി കുടുംബങ്ങൾ, അല്ലെങ്കിൽ അമ്പത് കോടി ജനങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്.

നോട്ടു നിരോധനത്തിനു മുമ്പ് 'കള്ളപ്പണം' എന്നുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ നിരോധന ശേഷം കള്ളപ്പണവാർത്തകൾ വളരെ വിരളമായി മാത്രമേ കേൾക്കുന്നുള്ളൂ. കറൻസികൾ മുഴുവൻ ബാങ്കിൽ എത്തി കഴിഞ്ഞപ്പോൾ വീണ്ടും വാദങ്ങൾ കള്ളപ്പണത്തിന്റെ പേരിലായി. ഫലം  ലഭിക്കാത്തതിലും കുറ്റാരോപണങ്ങൾ മുഴുവൻ മോദിയുടെ നേർക്കായി. 99 ശതമാനവും പണം മടക്കി വന്നതിനാൽ അവിടെ ബ്ളാക്ക് മണി ഇല്ലെന്ന് പൊതുവേ പ്രതികരിക്കുകയുമുണ്ടായി. ബ്ളാക്ക് മണി ഇല്ലെങ്കിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്. കള്ളപ്പണം നിറഞ്ഞിരിക്കുന്നുവെന്നു ശബ്ദം ഉണ്ടാക്കിയവർ തന്നെയാണ് ഇന്ന് കള്ളപ്പണം ഇല്ലെന്നു പറഞ്ഞു സമരപന്തലിൽ മുമ്പിൽ നിന്നുകൊണ്ട് മുറവിളികൂട്ടുന്നതെന്നും പരിഗണിക്കണം.

ഏതു നല്ല പ്രസ്ഥാനങ്ങൾക്കും എന്തുതന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെങ്കിലും വിമർശനങ്ങൾ സാധാരണമാണ്. എന്തായാലും സർക്കാർ  കള്ളപ്പണക്കാരെ തേടി ഒരു ശ്രമം നടത്തി. അതിൽ പാകപ്പിഴകൾ കാണാം. ആദായനികുതിക്കാരെ ബോധിപ്പിക്കാത്ത വരുമാനം മുഴുവനായും ബ്ളാക്ക് മണിയായി കരുതുന്നു. നികുതി കൊടുക്കാത്ത ബിസിനസ് വരുമാനം, സർക്കാർ ഓഫീസുകളിലെ കൈക്കൂലി, രാഷ്ട്രീയക്കാരുടെ അധികാരമുപയോഗിച്ചുള്ള കോഴപ്പണം, സ്റ്റോക്ക് മാർക്കറ്റിൽ നിയമപരമല്ലാതെ നേടിയ പണം, ഇതെല്ലാം ബ്ലാക്ക് മണി ലിസ്റ്റിൽപ്പെടും.

നോട്ടു നിരോധനത്തിനുശേഷം ഒരു വർഷത്തിനുള്ളിൽത്തന്നെ 3.2 കോടിയിൽ നിന്ന് 5.29 കോടിയോളം ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 17.1 ശതമാനം അധിക നികുതിയും ലഭിച്ചു. പണം മുഴുവൻ ബാങ്കിൽ വന്നതുകൊണ്ട് നിക്ഷേപിച്ചിരിക്കുന്ന പണം കൃത്യമായ കണക്കിൽപ്പെട്ടതും നോട്ടു നിരോധനത്തിന്റെ നേട്ടവുമായിരുന്നു.

സർക്കാരിന്റെ നിയന്ത്രണത്തിൽ ടോയ്‌ലെറ്റ് നിർമ്മാണം നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യ ആയിരിക്കും. 2018 ഏപ്രിൽ വരെ സ്വച്ഛ ഭാരത പദ്ധതി പ്രകാരം 46,36,128 ടോയ്‍ലെറ്റുകൾ ഉണ്ടാക്കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ രാജ്യമൊന്നാകെ മുപ്പതു ലക്ഷത്തിൽപ്പരം കമ്മ്യുണിറ്റി ടോയ്‌ലെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.

സുഗമമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരെന്നു പറയുന്നത് ജനങ്ങളാണ്. തീരുമാനം എടുക്കേണ്ട രാജാക്കന്മാരും ജനങ്ങളാണ്. രാജ്യത്തെ ശക്തമാക്കേണ്ടതു കെട്ടുറപ്പോടെയുള്ള ഒരു ജനതയുടെ കർത്തവ്യം കൂടിയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നവർ പൊതു സേവകരും... ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഭൂരിഭാഗം ജനതയും നിലനിൽപ്പിനുവേണ്ടി ജീവിതവുമായി ഏറ്റുമുട്ടുന്നു. വിലപ്പെരുപ്പം സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത വിധമായി. യുവജനങ്ങളുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും നേതാക്കന്മാരുടെ ദേശീയത്വം പ്രസംഗിക്കലും മതേതരത്വം പുലമ്പലും അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഈ കാരണങ്ങൾ മൂലം ഒരു വോട്ടറിന്റെ വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിന്താ ശക്തികൾക്കും മാറ്റം വരുത്തിയേക്കാം. ജനങ്ങളുടെ ചിന്തകൾ ഒരു യുവ നേതാവായ രാഹുൽ ഗാന്ധിക്ക് അനുകൂലമായും തിരിഞ്ഞേക്കാം.  ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മോദി തരംഗങ്ങൾ തുടരാം. കോൺഗ്രസ്സും ബിജെപിയും കൂടാതെ ഒരു മൂന്നാം കക്ഷി കൂട്ടുഭരണത്തിന്റെ സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.


സമാപ്തം

നമ്മൾ ചരിത്രപരമായി പുറകോട്ടു പോവുകയാണെങ്കിൽ 1984 മുതൽ ഇന്നുവരെ കോൺഗ്രസിലെ  പ്രധാനമന്ത്രിമാർ നാലുതവണകൾ രാജ്യം ഭരിച്ചിരുന്നതായി കാണാം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഓരോ തവണകളും മൻമോഹൻ സിങ്ങു രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിയായി. അതിൽനിന്നും മനസിലാക്കേണ്ടത് ഇന്ന് ബി.ജെ.പി. യ്ക്ക് വോട്ടു ചെയ്തവർ നല്ലൊരു ശതമാനം മുമ്പ് കോൺഗ്രസിന് വോട്ടു ചെയ്തവരെന്നാണ്. അതുകൊണ്ടു വോട്ടർമാരുടെ ചിന്താഗതിയും മാറ്റങ്ങളുമനുസരിച്ച് ഭരണം മാറി മാറി വരുന്നുവെന്നുള്ളതാണ്. അവസാനത്തെ വോട്ട് കാസ്റ്റ് ചെയ്യുന്നതുവരെ ആരു വിജയിക്കും ആര് തോൽക്കുമെന്ന് വ്യക്തമായി പ്രവചിക്കാൻ സാധിക്കില്ല. നല്ലൊരു ശതമാനം വോട്ടർമാർ ആർക്ക് വോട്ടു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ചിന്തിക്കാറുള്ളത്.   അടുത്ത ഭരണവും മോദിക്കോ രാഹുലിനോയെന്നു  തീരുമാനിക്കേണ്ടതും വോട്ടു ചെയ്യേണ്ട ജനങ്ങളാണ്. നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനുള്ള പാകത ഇന്ത്യൻ ജനത കൈവരിച്ചുവോ എന്നുള്ളത് തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ അറിയുവാൻ സാധിക്കുള്ളൂ.

ഇന്ത്യ ബഹിരാകാശ മേഖലയില്‍ കരുത്തുറ്റ രാജ്യമായിരിക്കുന്നു. ഏതാനും ദിവസം മുമ്പ് മിസൈൽ വേധ ടെക്‌നോളജിയിൽ ഇന്ത്യ വരിച്ച വിജയം മോദി രാജ്യത്തെ അറിയിച്ചിരുന്നു. ലോകം മുഴുവന്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. ബഹിരാകാശത്ത് പോലും നമുക്ക് നമ്മുടെ ശക്തിയെ അറിയിക്കാൻ സാധിച്ചു. നമ്മുടെ ശാസത്രജ്ഞന്‍മാരുടെ നേട്ടത്തില്‍ അഭിമാനിക്കണം. എല്ലാത്തിനെയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും നമ്മുടെ ശാസ്ത്രജ്ഞരെയും പട്ടാളത്തെയും അപമാനിക്കുന്നതും ശരിയല്ല. എന്റെ വാക്കുകളെ ദീർഘസമയം ശ്രവിച്ച എല്ലാ സഹൃദയർക്കും നന്ദി. നമസ്ക്കാരം.


------------------------------------------------------------------------------------------------------------------------------------------------------------
നരേന്ദ്ര മോഡി വിമർശനങ്ങൾ 

പത്രസ്വാതന്ത്ര്യം 


ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായി പത്രമാദ്ധ്യമങ്ങളുടെ 'വായ് ' (Mouth)  മൂടികെട്ടിയിരിക്കുകയാണ്. അടിമത്വം പോലെ ഇന്ത്യയിലെ  വാർത്താ മീഡിയാകളെ നിയന്ത്രിച്ചിരിക്കുന്നു. അല്ലെങ്കിൽ അനുകൂല വാർത്തകൾ പുറപ്പെടുവിക്കാൻ മാദ്ധ്യമങ്ങളെ വിലയ്ക്ക് മേടിച്ചിട്ടുണ്ടായിരിക്കണം. ബിജെപി പ്രസിഡന്റിനെയോ  പ്രധാനമന്ത്രിയെയോ വിമർശിക്കുന്നത്  ഉൾക്കൊള്ളുവാൻ പാർട്ടിക്ക് സാധിക്കുന്നില്ല. ഏതെങ്കിലും ചാനലുകാർ, അല്ലെങ്കിൽ മറ്റു വാർത്താമാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിച്ചാൽ അവരുടെ ചാനലുകൾ, പത്രമോഫീസുകൾ റെയിഡ് ചെയ്യുന്നതും പതിവാക്കിയിരിക്കുന്നു. എതിർക്കുന്ന ജേർണലിസ്റ്റുകൾക്ക് എല്ലാവിധ പീഡനങ്ങൾ കൊടുക്കുകയും ചെയ്യും. അവർ പിന്നീട് സർക്കാരിന്റെ നോട്ടപ്പുള്ളികളാവുകയും ചെയ്യും.



സർക്കാരിന്റെ നയം മൂലം കാഷ്മീരിനെ മറ്റുള്ള സംസ്ഥാനങ്ങളിൽനിന്നും ഒറ്റപ്പെടുത്തുന്നതിന്  കാരണമായി.   നൂറു കണക്കിനാളുകളും പട്ടാളക്കാരും കാഷ്മീർ താഴ്വരകളിൽ കൊല്ലപ്പെട്ടു. 1996-നു ശേഷം ഉപതിരഞ്ഞെടുപ്പുകൾ സമാധാനപരമായി കാഷ്മീർ താഴ്വരകളിൽ നടത്താൻ സാധിച്ചിട്ടില്ല. എട്ടുമാസം നീണ്ട കർഫ്യു കാഷ്മീരിന്റെ സാമ്പത്തികത്തെ തകർത്തു. തൊണ്ണൂറുകളിൽ അതിർത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കിൽ ഇന്ന് കാശ്മീർ താഴ്‍വരയിൽ നിന്ന് ചേരുന്ന യുവ ജനങ്ങളാണ് ഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്നത്.


ആധാർ കാർഡ് 

1.ആധാർ കാർഡ്, ഒരു ഡ്രൈവിങ്ങ് ലൈസൻസിന് തുല്യമാണ്. 12 ഡിജിറ്റൽ നമ്പർ അതിലുണ്ട്.  പാസ്പോർട്ട് പോലെ ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവനായുള്ള ഒരു തിരിച്ചറിവ് കാർഡാണത്. അതിൽ വയസ്, അഡ്രസ് മുതലായ വിവരങ്ങൾ കാണും. ഒന്നേകാൽ ബില്ലിൻ ജനങ്ങൾക്ക് ആധാർ കാർഡ് നൽകി. 90 ശതമാനം ജനങ്ങളും ആധാർ കാർഡുകൾ എടുത്തു.

ആധാര്‍ക്കേസിൽ‍ സുപ്രീം കോടതി വിധി ആധാർ കാർഡുകൾ ഭരണഘടനാനുസൃതമെന്ന് വിധിച്ചെങ്കിലും നിരവധി ഭേദഗതികളും വിധിയിലുൾക്കൊള്ളിച്ചിട്ടുണ്ട്.  ആധാർ കാർഡിൽ ചില വകുപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂൾ, കോളേജ് അഡ്മിഷന് ആധാർ കാർഡുകൾ നിർബന്ധമാക്കാൻ പാടില്ല. മൊബൈലുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും വിധിച്ചു. ബാങ്ക് അക്കൗണ്ടുകളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും വിധിയിലുണ്ടായിരുന്നു. ആധാറില്ലാത്തവരുടെ അവകാശങ്ങൾ ഒരു പൗരനെന്ന നിലയിൽ നിഷേധിക്കാനും പാടില്ല. സ്വകാര്യ കമ്പനികൾക്ക് ആധാർ ആവശ്യപ്പെടാൻ അനുവദനീയമല്ല. ഒരു ബില്യൺ ജനങ്ങളിലധികം ആധാർ കാർഡ് എടുത്ത സ്ഥിതിക്ക്, ഈ കാർഡ് സുരഷിതമായിരിക്കണമെന്നും കോടതി നിഷ്‌ക്കർഷിച്ചു. ആധാർ സംബന്ധിച്ച് വ്യക്തികൾക്ക് പരാതി നൽകാൻ പാടില്ലാന്നുള്ള സെക്ഷൻ 47 റദ്ദാക്കുകയും ചെയ്തു.
-------------------------------------------------------------------------------------

രാഹുൽ രാഷ്ട്രീയ പരിചയം. 

1. രാഹുൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൂന്ന് പ്രാവിശ്യം പാര്ലമെന്റ് മെമ്പർ ആയിരുന്നു.  ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത ട്രംപ് അമേരിക്കൻ പ്രസിഡന്റ്  ആയി. അതുപോലെ  രാജീവ് ഗാന്ധി, മൻമോഹൻ സിങ്ങ് ഇവർ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവരല്ല.

വിദ്യാഭ്യാസം.

2. ബ്രിട്ടനിൽ ട്രിനിറ്റി, camebridge കോളേജുകളിൽ പഠിച്ച് എംഫിൽ നേടി. ഹാർവാർഡ്, ഫ്ലോറിഡാ പഠിച്ചു ബിരുദങ്ങൾ നേടി. രാജീവിന്റെ മരണശേഷം സുരക്ഷിത കാരണങ്ങൾ മൂലം രഹസ്യമായി ആണ് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ,
വെൽഫെയർ 
3. 7000 രൂപ ദരിദർക്ക് നൽകുന്നത് അമേരിക്കയിൽ വെൽഫെയർ പോലുള്ള ഒരു സിസ്റ്റമാണ്. ഒരു കുടുബത്തിന് 7000 രൂപ വരുമാനം കുറവെങ്കിലും ബാക്കിയുള്ള തുക ഗവർമെന്റ് നൽകും. ഇക്കാര്യത്തിൽ പ്രസിദ്ധ സാമ്പത്തിക വിദക്തരുമായി അദ്ദേഹം കൺസൾട്ട് ചെയ്തുവെന്നു അവകാശപ്പെടുന്നു.  വെൽഫെയറിനു പകരം ഓരോ കുടുംബത്തിലും ഒരാൾക്ക് തൊഴിൽ നൽകുകയെന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നെങ്കിൽ മടിയന്മാരായ ഒരു തലമുറയെ സൃഷ്ടിക്കില്ലായെന്നും തോന്നുന്നു. .

രാഹുലിന് എവിടെയും മത്സരിക്കാം.

ഗുജാറാത്തുകാരൻ നരേന്ദ്ര മോദി വാരണാസിയിൽ മത്സരിക്കുന്നു. ഇരു കാലിലും മന്തുള്ള മോദി ഒറ്റക്കാലന്റെ മന്ത് കാണുന്ന പോലെയാണ് ഇത്. രാഹുൽ വടക്കേ ഇന്ത്യയിൽ നിന്നും പേടിച്ചോടുന്നത് ആണെന്ന് തോന്നുന്നില്ല. 2018 സെപ്റ്റംബറിലുള്ള മംഗളം പത്രം രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നത്തെ ഇമലയാളിയിൽ ഫ്രാൻസീസ് തടത്തിൽ എഴുതിയ ലേഖനത്തിൽ വായിക്കാം. (ഷാലു മാത്യു) വയനാട്ടിൽ മത്സരിക്കുന്ന പദ്ധതി വളരെ മുമ്പ് തന്നെയുള്ള തീരുമാനമെന്നും കരുതണം.

രാഹുലിനെപ്പറ്റി ആശയങ്ങൾ 

രാഹുലിനുള്ള ആശയങ്ങൾ നെഹ്‌റുവിന്റേയോ , ഇന്ദിരയുടെയോ , രാജീവിന്റേയോ ആരുടെ എന്നറിയില്ല. ചെറുപ്രായം മുതൽ രാഷ്ട്രീയം പഠിച്ചു. കോൺഗ്രസ്സ് പാർട്ടിയെ നയിക്കാൻ അമ്മയോടൊപ്പം പ്രവർത്തിക്കുന്നുണ്ടായിരുന്നു. രാഹുൽ ഗാന്ധിക്ക് വസ്തുക്കളുണ്ട്, നെഹ്രുവിനെപ്പോലെ ആശയ നിരീക്ഷണങ്ങൾ കാണുന്നില്ല. സുന്ദരൻ, വിവാഹം കഴിച്ചിട്ടില്ല, സ്ത്രീ സുഹൃത്തുക്കൾ ധാരാളം. ഒരു രാഷ്ട്രീയ കുടുംബത്തിൽ പിറന്നയാൾ, ജീവിതത്തിൽ യാതൊരു കഷ്ടപ്പാടുകളും അറിഞ്ഞിട്ടില്ല. വിപ്ലവ ചൈതന്യം പരമ്പരാഗതമായി ലഭിച്ചയാൾ.

തിരഞ്ഞെടുപ്പ് വിഷയങ്ങൾ 

 മനോരമ വിവരിക്കുമ്പോലെ ഇന്ദിരയുടെ മൂക്കും കണ്ണും പ്രിയങ്കയ്ക്ക് ഉണ്ടെങ്കിൽ നമുക്കെന്ത്, ചില നേതാക്കൾ അവരുടെ കണ്ണിലെ ആവേശ തിളക്കം നോക്കി വെള്ളമൊലിച്ചു നടക്കുന്നു. പ്രസംഗിക്കുന്നു. നമുക്ക് വേണ്ടത് പ്രിയങ്കയുടെ സാരി സ്റ്റൈൽ അല്ല. വികസന കാഴ്ചപ്പാടാണ് ഇന്ത്യയ്ക്ക് വേണ്ടത്.


നോട്ടു നിരോധനം അനുകൂലം 

നോട്ടു നിരോധനത്തിനു മുമ്പ് 'കള്ളപ്പണം' എന്നുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ നിരോധന ശേഷം കള്ളപ്പണവാർത്തകൾ വളരെ വിരളമായി മാത്രമേ കേൾക്കുന്നുള്ളൂ. കറൻസികൾ മുഴുവൻ ബാങ്കിൽ എത്തി കഴിഞ്ഞപ്പോൾ വീണ്ടും വാദങ്ങൾ കള്ളപ്പണത്തിന്റെ പേരിലായി. ഫലം  ലഭിക്കാത്തതിലും കുറ്റാരോപണങ്ങൾ മുഴുവൻ മോദിയുടെ നേർക്കായി. 99 ശതമാനവും പണം മടക്കി വന്നതിനാൽ അവിടെ ബ്ളാക്ക് മണി ഇല്ലെന്ന് പൊതുവേ പ്രതികരിക്കുകയുമുണ്ടായി. ബ്ളാക്ക് മണി ഇല്ലെങ്കിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്. കള്ളപ്പണം നിറഞ്ഞിരിക്കുന്നുവെന്നു ശബ്ദം ഉണ്ടാക്കിയവർ തന്നെയാണ് ഇന്ന് കള്ളപ്പണം ഇല്ലെന്നു പറഞ്ഞു സമരപന്തലിൽ മുമ്പിൽ നിന്നുകൊണ്ട് മുറവിളികൂട്ടുന്നതെന്നും പരിഗണിക്കണം.

ഏതു നല്ല പ്രസ്ഥാനങ്ങൾക്കും എന്തുതന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെങ്കിലും വിമർശനങ്ങൾ സാധാരണമാണ്. എന്തായാലും സർക്കാർ  കള്ളപ്പണക്കാരെ തേടി ഒരു ശ്രമം നടത്തി. അതിൽ പാകപ്പിഴകൾ കാണാം. ആദായനികുതിക്കാരെ ബോധിപ്പിക്കാത്ത വരുമാനം മുഴുവനായും ബ്ളാക്ക് മണിയായി കരുതുന്നു. നികുതി കൊടുക്കാത്ത ബിസിനസ് വരുമാനം, സർക്കാർ ഓഫീസുകളിലെ കൈക്കൂലി, രാഷ്ട്രീയക്കാരുടെ അധികാരമുപയോഗിച്ചുള്ള കോഴപ്പണം, സ്റ്റോക്ക് മാർക്കറ്റിൽ നിയമപരമല്ലാതെ നേടിയ പണം, ഇതെല്ലാം ബ്ലാക്ക് മണി ലിസ്റ്റിൽപ്പെടും.

നോട്ടു നിരോധനത്തിനുശേഷം ഒരു വർഷത്തിനുള്ളിൽത്തന്നെ 3.2 കോടിയിൽ നിന്ന് 5.29 കോടിയോളം ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 17.1 ശതമാനം അധിക നികുതിയും ലഭിച്ചു. പണം മുഴുവൻ ബാങ്കിൽ വന്നതുകൊണ്ട് നിക്ഷേപിച്ചിരിക്കുന്ന പണം കൃത്യമായ കണക്കിൽപ്പെട്ടതും നോട്ടു നിരോധനത്തിന്റെ നേട്ടവുമായിരുന്നു.

മോദി.


മോഡിയെപ്പറ്റി 

മോദി ജനനം 1950 ഗുജറാത്ത് വട്നഗറിലാണ് ജനിച്ചത്. കൗമാരത്തിൽ ജോലി തുടങ്ങിയിരുന്നു.  ചേട്ടനൊപ്പം ചായക്കട നടത്തി. ചെറുപ്പം മുതൽ വാഗ്മിയായിരുന്നു. എമർജൻസി ഒളിവിൽ താമസിച്ചുകൊണ്ട് ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടിരുന്നു. പൊളിറ്റിക്കൽ സയൻസിൽ  ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽനിന്നും മാസ്റ്റേഴ്സ്, ഡിഗ്രിയുണ്ട്. 1998 ബിജെപി ജനറൽ സെക്രട്ടറി, 2001-മുതൽ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നു.

അദ്ദേഹത്തിൻറെത് ഗാന്ധി കുടുംബം പോലെ പ്രസിദ്ധമല്ല, കേജരി വാൾ, ശശിതരൂർ പോലെ വിദ്യാ സമ്പന്നരായ മാതാപിതാക്കളുണ്ടായിരുന്നില്ല. പാർട്ടി പണമോ, നികുതിപ്പണമോ സ്വന്തം ആവശ്യത്തിനായി എടുത്തിട്ടില്ല. വലിയ ഹോട്ടലിൽ പാർട്ടി നടത്തിയ നേതാവല്ല, ഒരു വർക്ക് ഹോളിക്ക്, 24 മണിക്കൂറും ജോലി ചെയ്യാനുള്ള ജ്വരം ഉള്ള നേതാവ്, യാത്ര ചെയ്യാനും ആഡംബര വേഷവും ഇഷ്ടപ്പെട്ടിരുന്നു.

പുൽവാമ ബോംബിനെപ്പറ്റി

'നാം ഇന്ന് ഒരു ഇലക്ട്രോണിക്ക് യുഗത്തിലാണ് ജീവിക്കുന്നത്. ഇലക്ട്രോണിക്ക് സംവിധാനങ്ങളിൽ നമ്മുടെ പട്ടാളത്തിന്, പ്രത്യേക ഒരു ഭൂവിഭാഗങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളറിയുവാൻ പ്രയാസമുള്ള കാര്യമല്ല. ടെക്കനോളജിക്കൽ സംവിധാനങ്ങളിൽ ഇന്ത്യ വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ഇന്ന് ശത്രു സൈന്യങ്ങളുടെ നേരെ ബോംബുകൾ വർഷിക്കുന്നത്, ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. ഉപഗ്രഹങ്ങളിൽക്കൂടി (സാറ്റലൈറ്റുകൾ) ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചുള്ള ആക്രമണങ്ങൾ അതീവ മിലിട്ടറി രഹസ്യങ്ങളായി സൂക്ഷിക്കണമെന്നുമുണ്ട്. പാക്കിസ്ഥാൻറെ 87 ശതമാനം ഭൂവിഭാഗങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ കൃത്യമായി നമ്മുടെ പട്ടാളത്തിന് നൽകുന്നുണ്ട്. ഇന്ത്യയുടെ 'റോ' ചാര സംഘടന ലോകത്തിലെ ഏറ്റവും മെച്ചമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ലേസർ ഗൈഡൻസ് ബോംബുകളാണ് ഇത്തവണ നാം ഉപയോഗിച്ചത്. ഈ ബോംബുകൾ കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ചതിനെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതും ആധുനിക ടെക്കനോളജിക്കൽ സംവിധാനങ്ങൾ ഉള്ളതുമാണ്. കൃത്യമായി എവിടെ വേണമെങ്കിലും മാപ്പ് നോക്കി ബോംബിടാൻ കഴിവുള്ള ടെക്കനോളജിയാണിത്.

ആയിരം കിലോ ബോംബ് ഒരു വിമാനം തനിച്ചല്ലയിടുന്നത്. അതിനെ പന്ത്രണ്ടായി വിഭജിച്ചു ഓരോ വിമാനത്തിലും 85 കിലോ ബോംബ് വീതമാണ് ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയ്ക്കുന്നത്.

പന്ത്രണ്ടു വിമാനങ്ങളിലായി ഇരുപത്തിനാല് ബോംബുകൾ ഇട്ടിരിക്കുന്നത് പാക്കിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിലാണ്. ഒരു സ്ഥലത്ത് എട്ടു ബോംബുകൾ വീതം ഇട്ടു കാണും. കൂടുതൽ സുരക്ഷിതത്വത്തിനായി ചുറ്റുപാടുകളും ബോംബിടും. അങ്ങനെയാണ് നശിക്കപ്പെട്ട പൈൻ മരങ്ങൾ ഉപഗ്രഹങ്ങളിൽ ദൃശ്യമായത്.

പൊട്ടാൻ പോവുന്ന ഈ ബോംബിനകത്ത് ഒരു മിനി കമ്പ്യൂട്ടർ കാണും. കംപ്യുട്ടറിനുള്ളിൽ ജിപിഎസും ഇമേജ് നാവിഗേഷനുമുണ്ട്. കൃത്യമായി ബോംബിടുന്ന സ്ഥലങ്ങളെല്ലാം ബോംബിനകത്തുള്ള കമ്പ്യുട്ടറിൽ ഫീഡ് ചെയ്തിരിക്കും. മാപ്പ് (Map) ഉപയോഗിച്ച് സ്വയം ഈ ബോംബ് പൊയ്ക്കൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാൻ വിമാനത്തിലും ഒരു കമ്പ്യൂട്ടർ കാണും.

ഈ ബോംബ് ഒരു കെട്ടിടം തുളച്ച് ഉള്ളിൽ ചെന്ന ശേഷമാണ് പൊട്ടുന്നത്. അതേ സമയം കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയുമില്ല. മനുഷ്യരെ മാത്രമേ ഈ ബോംബ് നശിപ്പിക്കുകയുള്ളൂ. പണ്ടത്തെ ബോംബുകൾ ഇട്ടാൽ ഭൂമി കുലുങ്ങും പോലെ ഒന്നും കാണില്ലായിരുന്നു'.

ഹിന്ദു തീവ്രവാദം ഒന്നില്ല. 

ഹിന്ദുത്വ തീവ്രവാദ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഇതില്‍ പ്രധാനം ആണ് മക്കാ മസ്ജിദ് സ്‌ഫോടനം(ഹൈദ്രാബാദ്, 2007) മേല്‍ഗാവ് സ്‌ഫോടനം(മഹാരാഷ്ട്ര-2006 സെപ്തംബര്‍ 8, 28-2), സംജോധ തീവണ്ടി സ്‌ഫോടനം(2007), ആജ്മിര്‍ ഷറീഫ് സ്‌ഫോടനം(2007). ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഈ കേസുകളിലെ പ്രതികള്‍ ആര്‍.എസ്.എസ്.-സംഘപരിവാര്‍ ബന്ധമുള്ളവര്‍ ആയിരുന്നു.

വിചാരണ തീര്‍ന്നകേസുകളിൽ അവരെ വെറുതെ വിട്ടത് സ്‌ഫോടനങ്ങള്‍ നടക്കാത്തതുകൊണ്ടോ മനുഷ്യര്‍ മരിക്കാത്തതുകൊണ്ടോ അല്ല. അന്വേഷണ ഏജന്‍സികളുടെ കോഴ മേടിക്കലും ജീവനുള്ള ഭീഷണികൾ കൊണ്ടും സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതുകൊണ്ടും ആണ്.

ബിജെപി വർഗീയ പാർട്ടിയോ? 

ബിജെപി യെ വർഗീയ പാർട്ടിയായി കോൺഗ്രസ് ചിത്രീകരിക്കാറുണ്ട്. മതവും വർഗീയതയും ഇല്ലാത്ത ഒരു പാർട്ടിയുമില്ല. കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗും പങ്കാളിയാണ്.

മോദി പറയുന്നു, ഹിന്ദു ഭീകരത ഇല്ലെന്ന്. ശരിയാണ്, ഹിന്ദുത്വ ഭീകരതയെ ഉള്ളൂ. ഭീകരന്മാർക്ക് മതമില്ല. ഒരു മതവും ഭീകരത വളർത്താൻ ഉപദേശിക്കുന്നില്ല. ഒരു ദളിതൻ, പശുവിനെ കൊന്നാൽ ദളിതനെ കൊല്ലുന്നവന്റെ മതം ഹിന്ദു മതമല്ല, ഹിന്ദുത്വ മതമാണ്. ഭീകരവാദി ഏതു മതത്തിൽ നിന്നുമാകാം. അത് മതമല്ല മതഭ്രാന്താണ്‌.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...