Thursday, July 18, 2019

തുഞ്ചത്ത് രാമാനുജം എഴുത്തച്ഛനും രാമായണവും പാരായണവും



ജോസഫ് പടന്നമാക്കൽ

ഹൈന്ദവ ഭവനങ്ങളിൽ ഓരോ വർഷങ്ങളിലുമുള്ള കർക്കിടക മാസങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നിച്ച് ആദ്ധ്യാത്മിക രാമായണത്തിലെ ശ്ലോകങ്ങൾ ഭക്ത്യാദരവോടെ ഉരുവിടാറുണ്ട്. കർക്കിടമാസത്തെ ഹൈന്ദവർ രാമായണ മാസമായി ആചരിക്കുന്നു. പ്രഭാത സ്നാനത്തിനു ശേഷം ദീപവും കത്തിച്ചുകൊണ്ടാണ് പാരായണം ആരംഭിക്കുന്നത്. കർക്കിടക മാസത്തിനുശേഷം ഒരു വർഷം എങ്ങനെ ജീവിക്കണമെന്ന തയ്യാറെടുപ്പുകളും നടത്തുന്നു. ഭവനങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ വേണ്ടിയാണ് രാമായണ പാരായണം നടത്തുന്നത്. തിന്മയുടെ ശക്തി ബലമാർജിക്കുന്നതിനു മുമ്പ് നന്മ ജയിക്കണമെന്ന ആന്തരിക ചൈതന്യവും വായനയിൽക്കൂടി ലഭിക്കുന്നു. കൂടാതെ ചിങ്ങപ്പുലരി കാത്തിരിക്കൽ കൂടി ഈ മാസത്തിന്റെ ഒരു പ്രത്യേകതയാണ്. പ്രഭാതത്തിൽ കുളിച്ച് ദീപവും കത്തിച്ച ശേഷമാണ് രാമായണം വായിക്കുന്നത്.

ഭൂരിഭാഗം ഹിന്ദുക്കളും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം വായിക്കാൻ താല്പര്യപ്പെടുന്നു. രാമായണത്തിന് നിരവധി ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. മഹത്തായ ഈ വിശുദ്ധ ഗ്രന്ഥം നിരവധിയാളുകൾ സംസ്കൃതത്തിൽനിന്നും മറ്റുഭാഷകളിലേക്ക് തർജ്ജിമകളും ചെയ്തിട്ടുണ്ട്. വാല്മീകി രാമായണത്തിൽ ഈശ്വര തുല്യമായ രാമസ്തുതികൾ വളരെ കുറവാണ്. അതുകൊണ്ടാണ് മലയാളക്കരയിൽ ഹിന്ദുക്കൾ 'എഴുത്തച്ഛൻ രാമായണം' ഇഷ്ടപ്പെടുന്നത്. കർക്കിടക മാസത്തിലെ അദ്ധ്യാത്മരാമായണ പാരായണം കിളിപ്പാട്ടിന്റെ രൂപത്തോടെ പാടുന്നു. കിളിയെക്കൊണ്ട് പാടിക്കുന്നപോലെ രാമായാണത്തിനു തുടക്കം കുറിക്കുന്നതായും കാണാം. രാമായണ കിളിപ്പാട്ടിൽ എഴുത്തച്ഛന്റെ സങ്കൽപ്പ കിളി പാടുന്ന കീർത്തനത്തിന്റെ തുടക്കം  ഇങ്ങനെ:

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ"

കേരളത്തിലെ വാർത്താമീഡിയാകൾ മുഴുവനായി രാമായണ പാരായണത്തിന് മുൻഗണന നൽകുന്നതായി കാണാം. രാമായണം വായിച്ചിട്ടില്ലാത്ത അഹിന്ദുക്കൾപോലും രാമന്റെയും സീതയുടെയും ഗുണഗണങ്ങൾ വിശേഷിപ്പിക്കുന്നതായി കേൾക്കാം. രാമായണം ഭാരതീയ സാഹിത്യ ശൃഖലകളിൽ ആദ്യത്തെ ഗ്രന്ഥമായി കരുതുന്നു. അതുപോലെ വാല്മീകിയെ ആദ്യ കവിയായി ആദരിക്കുകയും ചെയ്യുന്നു.

ഭാരതം ആദ്ധ്യാത്മികതയുടെ നാടായി കരുതുന്നു. ആത്മത്യാഗത്തിൽക്കൂടി സത്യത്തെ കണ്ടെത്താമെന്നും അതുവഴി സന്തോഷവും സഹജീവികളോടുള്ള സ്നേഹവും കൈവരിക്കാമെന്നും അതിപുരാതന കാലം മുതൽ ഭാരതത്തിൽ ഋഷിവര്യന്മാർ ചിന്തിച്ചിരുന്നു. രാമായണവും മഹാഭാരതവും ഭാരതീയർക്ക് ദിവ്യജ്ഞാനത്തിനായുള്ള പ്രചോദനം നൽകിയിരുന്നു. ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ജീവിതോദ്ദേശ്യവും എന്താണെന്നു രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നു. രാമായണത്തിലെ നിരവധി കഥാപാത്രങ്ങൾ വളരെയേറെ വൈകാരികത ഉണർത്തുന്നതാണ്. അതിനുള്ളിലെ മാനവികത നിറഞ്ഞ തത്ത്വചിന്തകൾ തലമുറകളായി ഓരോ ഭക്തനിലും ഈശ്വര പ്രേരണയ്ക്കായി ആവേശം കൊള്ളിപ്പിക്കുന്നു. രാമന്റെയും കൃഷ്ണന്റെയും ആദർശങ്ങളെ ഉൾക്കൊണ്ടുള്ള  ഇതിഹാസക്കവിതകൾ! ധന്യവും മാതൃകാപരവുമായ ഒരു ജീവിതത്തിനുള്ള വഴികളും കാട്ടിത്തരുന്നു.

ശ്രീ രാമൻ എവിടെയാണ് ജനിച്ചതെന്ന് വ്യക്തമായി ഒരു അഭിപ്രായ ഐക്യമില്ല. ഇന്ത്യയിൽ തന്നെ ജനവിഭാഗങ്ങൾ രാമന്റെ ജന്മസ്ഥലം തങ്ങളുടെ നാട്ടിലാണെന്നു വാദിക്കുന്നതും കാണാം.  ഇന്ത്യയിൽ മാത്രമാണ് രാമായണത്തെ ഭക്തി ഭാവനകളോടെ കാണുന്നത്. മറ്റു രാജ്യങ്ങളിൽ രാമായണം വെറും ഒരു ഇതിഹാസമെന്നതിൽ കവിഞ്ഞ് അതിനപ്പുറം ചിന്തിക്കാറില്ല. രാമായണത്തിൽ ഓരോ കാലഘട്ടത്തിലും കൂട്ടിച്ചേർക്കലുകൾ ധാരാളം നടത്തിയിട്ടുണ്ട്. സ്ഥലകാലങ്ങൾ അനുസരിച്ച് രാമായണ കഥകളും വ്യത്യസ്തമായി കാണാം. ഓരോ കാലത്തിലുള്ള  ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് വ്യാഖ്യാനങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നു.  ജൈന രാമായണത്തിൽ രാമന് എണ്ണായിരം ഭാര്യമാരുള്ളതിൽ സീതയ്ക്ക് പ്രഥമ സ്ഥാനം കല്പിച്ചിരിക്കുന്നു. 'തേത്രാ യുഗത്തിൽ' ജീവിച്ച രാമൻ ജീവിച്ചിരുന്നത് ബിസി 300-ലെന്നും ചരിത്രകൃതികൾ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

രാമായണം ഒരു സ്നേഹത്തിന്റെ കഥയാണ്. രാമനും സീതയും വ്യത്യസ്തരെങ്കിലും 'സീത' വിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മി ദേവിയുടെ അവതാരമായിരുന്നു. 'സീത' പല ഭാവങ്ങളിൽ ചൈതന്യം നിറഞ്ഞതായിരുന്നു. സൗന്ദര്യവും സഹിഷ്ണതയും വിധേയത്വവും സഹനശീലവും പാതിവൃത്യവും അനുസരണയും സീതയിൽ നിറഞ്ഞിരുന്നു. രാമൻ സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും സീത അവരുടെ പരിശുദ്ധിയെ കാത്തു സൂക്ഷിച്ചിരുന്നു. രാമായണം ഹിന്ദു ഇതിഹാസങ്ങളുടെ പ്രധാന ഉറവിടമാണ്‌. അസുരന്മാരും ദൈവങ്ങൾക്ക് തുല്യമാണെങ്കിലും അവർ തിന്മയുടെ ശക്തികളായിരുന്നു. സത്യമായ ദൈവങ്ങളെ അവർ നിത്യം എതിർത്തിരുന്നു. രാമന്റെ രൂപത്തിൽ ഭൂമിയിൽ അവതാരമായി വന്ന വിഷ്ണു അസുരന്മാരെ നശിപ്പിച്ചുകൊണ്ട് 'നന്മ' തിന്മയേക്കാൾ ശക്തമെന്നും തെളിയിച്ചു. ലോകത്ത് ധർമ്മം മാത്രം നിലനിൽക്കണമെന്നും ആഗ്രഹിച്ചു.

ഇൻഡോ യൂറോപ്യൻ മതങ്ങൾക്കു മുമ്പേ അസുരന്മാരായ രാക്ഷസന്മാരുണ്ടായിരുന്നു. ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമാണ് രാമൻ. ജീവന്റെ ഭൗതികതയും ജീവൻ നിലനിർത്തുന്നതും  വിഷ്ണുവായ ദൈവത്തിന്റെ ചുമതലയിൽപ്പെടുന്നു. അയോദ്ധ്യ ഭരിച്ചിരുന്ന ദശരഥൻ തനിക്കു കുഞ്ഞുങ്ങൾ ജനിക്കാനായി  പ്രാർത്ഥിച്ചപ്പോൾ അസുരന്മാരെ നശിപ്പിക്കാനായി ദൈവം ഭൂമിയിൽ അവതരിക്കണമെന്നും താല്പര്യപ്പെട്ടു. 'വിഷ്ണു' ദശരഥന്റെ ഒരു മകനായി ജന്മവുമെടുത്തു. രാമൻ വളരുന്ന സമയത്ത് അസുരന്മാരുമായി ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നില്ല. അവരുമായുള്ള പോരാട്ടങ്ങളാരംഭിച്ചത്! സീതയെ തട്ടിക്കൊണ്ടു പോയ നാളുകൾ മുതലായിരുന്നു. വാസ്തവത്തിൽ ഇവിടെ നായകനായ ശ്രീരാമനെതിരെ അധർമ്മം പ്രവർത്തിച്ചപ്പോൾ മുതലാണ് ധർമ്മത്തിനായി അദ്ദേഹം അസുരന്മാരുമായി ഏറ്റുമുട്ടലിന് തയ്യാറായത്.

തുഞ്ചത്ത് രാമാനുജം എഴുത്തച്ഛനെ ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവായി കരുതുന്നു. അദ്ദേഹത്തിൻറെ ജനനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഐതിഹിക പരമായ നിരവധി കഥകളുണ്ട്. കൃത്യമായ അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമല്ല. എഴുത്തച്ഛൻ ജനിച്ച കാലവും സ്ഥലവും ചരിത്രകാരുടെയിടയിൽ വിവാദമാണ്. തിരൂർ മുനിസിപ്പാലിറ്റിയിൽ ത്രിക്കടിയൂർ എന്ന സ്ഥലത്ത് ജനിച്ചുവെന്ന് അനുമാനിക്കുന്നു.  സന്യാസിയായി ദക്ഷിണ ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നിരുന്നുവെന്നും കഥകളുണ്ട്. പാലക്കാടുള്ള ചിറ്റൂരിൽ ഒരു ആശ്രമം പണിതെന്നും വിശ്വസിക്കുന്നുണ്ട്. എന്തുതന്നെയാണെങ്കിലും ഭാഷയ്ക്ക് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയത് എഴുത്തച്ഛനായിരുന്നു. അതിൽ ചരിത്രകാരുടെയിടയിൽ വിഭിന്നാഭിപ്രായങ്ങൾ കുറവാണ്. സുപ്രധാനങ്ങളായ രണ്ടു ഹൈന്ദവ പുരാണങ്ങൾ, രാമായണവും മഹാഭാരതവും അദ്ദേഹം സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. സംസ്കൃതവും ദ്രാവിഡിയൻ സങ്കര ഭാഷയും കലർത്തിയായിരുന്നു പുരാണങ്ങൾ തർജ്ജിമ ചെയ്തിരുന്നത്.

എഴുത്തച്ഛൻ ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിലെന്ന് കരുതുന്നു. ഉള്ളൂർ പരമേശ്വര അയ്യരും മറ്റു ചില ചരിത്രകാരും എഴുത്തച്ഛൻ ജനിച്ചത് 1495-ലെന്നും മരിച്ചത് 1575-ലെന്നും വാദിക്കുന്നു. മറ്റു ചില പണ്ഡിതർക്ക് അദ്ദേഹത്തിൻറെ ജനനത്തെപ്പറ്റി തീർച്ചയില്ല. മാതാപിതാക്കളുടെ പേരുകളും വ്യക്തമല്ല. അതുപോലെ എഴുത്തച്ഛന്റെ ശരിയായ പേരും ആർക്കും നിശ്ചയമില്ല. വിവാഹിതനായിരുന്നുവെന്നും  ഇല്ലെന്നും സന്യാസം സ്വീകരിച്ച് ആന്ധ്രയിലും തമിഴ്‌നാട്ടിലും അലഞ്ഞു നടക്കുകയായിരുന്നുവെന്നും കഥകളുണ്ട്. ഒരു മകൾ ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നു. ഇതിനിടയിൽ തെലുങ്കും തമിഴും വശമാക്കിയിരുന്നു. അദ്ദേഹത്തിൻറെ 'രാമായണം' സംസ്കൃതത്തിൽ നിന്നും തർജ്ജിമ ചെയ്ത തെലുങ്കുഭാഷയിൽ നിന്നായിരുന്നുവെന്നും വാദങ്ങളുണ്ട്.

തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനം കഴിഞ്ഞുവന്ന എഴുത്തച്ഛൻ പാലക്കാടുള്ള ചിറ്റൂർ, ആനിക്കോടിന്‌ സമീപമുള്ള തെക്കേ ഗ്രാമം എന്ന സ്ഥലത്ത് താമസിച്ചുവെന്നും പറയപ്പെടുന്നു. 'രാമാനന്ദാശ്രമം' സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു. ഒരു ഭൂപ്രഭുവിൽനിന്നും മേടിച്ച ആ സ്ഥലത്തെ 'ചിറ്റൂർ ഗുരുമഠം' എന്നറിയപ്പെടുന്നു. അവിടെ പന്ത്രണ്ട് ബ്രാഹ്മണരുമായി അഗ്രഹാരങ്ങൾ സ്ഥാപിച്ച് എഴുത്തച്ഛൻ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ശ്രീ രാമന്റെയും ശിവന്റെയും പേരിൽ അവിടെ അമ്പലങ്ങളുമുണ്ട്. മഠത്തിൽ എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന ചില സംഗീത ഉപകരണങ്ങൾ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചില പ്രതിമകളും ശ്രീ ചക്രയും തടികൊണ്ടുള്ള മെതിയടികളും പഴയ മാനുസ്ക്രിപ്റ്റുകളും സന്ദർശകർക്കായി പ്രദർശിപ്പിച്ചിരിക്കുന്നു. എഴുത്തച്ഛന്റെ ശവകുടീരവും ഈ മഠത്തിനു സമീപമായി നിലകൊള്ളുന്നു.

തുഞ്ചത്ത് എഴുത്തച്ഛന്റെ ജാതി ഏതെന്ന് വ്യക്തമല്ല. അദ്ദേഹം 'എഴുത്തഛൻ' എന്ന ജാതിയിൽ പെട്ടെതെന്ന് അനുമാനിക്കുന്നു. അത് പള്ളിക്കൂടം അദ്ധ്യാപകരുടെ സാമൂഹിക പശ്ചാത്തലമുള്ള ഒരു ജാതി സമൂഹമായിരുന്നു. അദ്ദേഹത്തിൻറെ ജാതിയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ചരിത്രകാരുടെയിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്‌. തുഞ്ചത്ത് എഴുത്തച്ഛന്റെ കാലം മുതൽ പണ്ഡിതരായ പലരും 'എഴുത്തച്ഛൻ' എന്ന ജാതിപ്പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്നു. ഗ്രാമീണ സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് എഴുത്തച്ഛന്മാരുടെ തൊഴിലുകളായിരുന്നു. 'വില്യം ലോഗന്റെ' മലബാർ മാനുവലിൽ (പേജ് 92) എഴുത്തച്ഛൻ ശൂദ്രനായർ വിഭാഗത്തിലുള്ള ജാതിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 'ആർതർ കോക്ക് ബർണേലിന്റെ' ബുക്കിൽ എഴുത്തച്ഛൻ താണ ജാതിയിൽ പെട്ടയാളെന്നും പരാമർശിച്ചിട്ടുണ്ട്. 'എഴുത്തച്ഛൻ' എന്നാൽ 'സ്‌കൂൾ അദ്ധ്യാപകനെന്നാണ്' അർത്ഥം. ചരിത്രകാരനായ 'വേലായുധൻ പണിക്കശേരി'യും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

 'എഴുത്തച്ഛൻ' ജ്യോതിഷം തൊഴിലാക്കിയിട്ടുള്ള 'കണിയാർ' ജാതിയിൽ പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്. സാധാരണ കണിയാന്മാർ സംസ്കൃതത്തിലും മലയാളത്തിലും പ്രാവിണ്യം നേടിയവരായിരിക്കും. മദ്ധ്യകാല യുഗങ്ങളിൽ ജ്യോതിഷ ശാസ്ത്രത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നവർ കണിയാന്മാരായിരുന്നു. ബ്രാഹ്മണരല്ലാത്തവർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമില്ലാത്ത കാലവും! എന്നാൽ 'കണിയാർ സമൂഹം' സംസ്കൃതത്തിലും പ്രാഗൽഭ്യം നേടിയിരുന്നു. അവരുടെ ജ്യോതിഷ ബോധന ശാസ്ത്രത്തിന് സംസ്കൃതം ആവശ്യമായിരുന്നു. അവർ ജ്യോതിഷവും കണക്കും പുരാണേതിഹാസങ്ങളും  ആയുർവേദവും പഠിച്ചിരുന്നു. കളരിപ്പയറ്റിനും സമർത്ഥരായിരുന്നു. പേരിനൊപ്പം പണിക്കർ, ആശാൻ, എഴുത്ത് ആശാൻ, എഴുത്തച്ഛൻ എന്നിങ്ങനെ ചേർത്തിരുന്നു. ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തരെന്നറിയാനാണ് പേരിനൊപ്പം ജാതിപ്പേരും വെച്ചിരുന്നത്.

എഴുത്തച്ഛന്റെ ജീവിതകഥകളുമായി ബന്ധപ്പെട്ട നിരവധി നാട്ടു കഥകളുണ്ട്. അതിലൊരു കഥയുടെ പശ്ചാത്തലമാണ് താഴെ വിവരിച്ചിരിക്കുന്നത്. ഒരിക്കൽ ശ്രീ രാമന്റെ ഭക്തനായിരുന്ന ഒരു ബ്രാഹ്മണൻ രാമായണം സ്വന്തം ഭാവനകൾ കലർത്തി എഴുതിയതായി ഐതിഹ്യകഥയുണ്ട്. അദ്ദേഹത്തിന്റ 'രാമായണം', കഥകളേക്കാളുപരി ഭക്തി ഭാവങ്ങൾ നിറഞ്ഞതായിരുന്നു. ആ രാമായണത്തെ 'ആദ്ധ്യാത്മിക രാമായണം' എന്നു പറഞ്ഞിരുന്നു. ആദ്ധ്യാത്മിക ചിന്തകളോടെയുള്ള അദ്ദേഹത്തിൻറെ രാമായണം മറ്റു കഥകൾ നിറഞ്ഞ രാമായണ കൃതികളെക്കാൾ ഭക്തജനങ്ങൾക്ക് സ്വീകാര്യമായിരിക്കുമെന്നും ബ്രാഹ്മണൻ കരുതിയിരുന്നു. ദൗർഭാഗ്യവശാൽ ആ   കൃതിക്ക് ആരും പ്രാധാന്യം നൽകിയില്ല. പണ്ഡിതർപോലും പുസ്തകത്തെ കാര്യമായി ഗൗനിക്കുന്നുണ്ടായിരുന്നില്ല. പകരം അപമാനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. ജനങ്ങൾ അദ്ദേഹത്തെ ഭ്രാന്തനെന്നും വിളിക്കാൻ തുടങ്ങി. കഥകളെഴുതാൻ ധൈര്യപ്പെടാത്ത ഭീരുവെന്നും വിളിച്ചു.

അപമാനം സഹിക്ക വയ്യാതെ അദ്ദേഹം പിന്നീട് നാട് വിടേണ്ടതായി വന്നു. ലക്ഷ്യമില്ലാതെ ഏകനായി അലഞ്ഞു നടന്നു. ഒടുവിൽ നടന്നു അവശനായി ഒരു വനാന്തരത്തിനുള്ളിൽ എത്തി. വിശപ്പും ദാഹവും ക്ഷീണവും അമിതമായുണ്ടായിരുന്നു. രാത്രി അധികമായതിനാൽ ഒരു വന്മരത്തിനു താഴെ വിശ്രമിക്കുവാനും തുടങ്ങി. പെട്ടെന്ന് തന്നെ ഗാഢ നിന്ദ്രയിലാവുകയും ചെയ്തു. കണ്ണു തുറന്നപ്പോൾ ആരോ അദ്ദേഹത്തെ ഉണർത്താൻ ശ്രമിക്കുന്നതു കണ്ടു. ഉണർന്നപ്പോൾ സുന്ദരനും യുവാവുമായ ഒരു മനുഷ്യരൂപം മുമ്പിൽ നിൽക്കുന്നു. 'അല്ലയോ ബ്രാഹ്മണ! താങ്കൾ ഈ അർദ്ധരാത്രിയിൽ കൊടും വനത്തിൽ എങ്ങനെ എത്തിയെന്നു' ബ്രാഹ്മണനോട് യുവാവ് ചോദിച്ചു. നിഷ്കളങ്കനായ ആ ബ്രാഹ്മണൻ തനിക്ക് സംഭവിച്ചതെല്ലാം ആ യുവാവിനെ വിവരിച്ചു കേൾപ്പിച്ചു. യുവാവായ ആ സുന്ദരൻ മഹാ ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തിൽ യാത്ര പുറപ്പെടാനും അവിടെ ദർശനം നടത്താനും ഉപദേശിച്ചു. 'അവിടെ ക്ഷേത്ര നടയിങ്കൽ ഒരു ഋഷിവര്യനായ സന്യാസി നാല് നായ്കളുമായി വന്നെത്തുമെന്നും' പറഞ്ഞു. 'സന്യാസിക്ക് തന്റെ രാമായണ പുസ്തകം കൊടുക്കണമെന്നും' യുവാവ് ആവശ്യപ്പെട്ടു. 'താങ്കളുടെ ജീവിതം അതിനുശേഷം ധന്യമാകുമെന്നും' അറിയിച്ചു. 'ആരു പറഞ്ഞിട്ടാണ് ഈ പുസ്തകം തന്നതെന്ന് സന്യാസി ചോദിച്ചേക്കാം! 'ഇക്കാര്യം അദ്ദേഹത്തോട് വെളിപ്പെടുത്തരുതെന്നും' യുവാവ് ആവശ്യപ്പെട്ടു.

ബ്രാഹ്മണൻ യാത്ര തുടങ്ങുകയും ഒരു ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തിൽ എത്തുകയുമുണ്ടായി. സൂര്യാസ്തമയമായപ്പോൾ ഒരു സന്യാസിമുനി നാലു നായ്ക്കളെയുംകൊണ്ട്  മൂകാംബിക ക്ഷേത്രത്തിൽ വരുന്നതു കണ്ടു. ജനക്കൂട്ടത്തെ ഇടിച്ചുകയറിക്കൊണ്ട് ബ്രാഹ്മണൻ സന്യാസിയുടെ അടുത്തെത്തി. യുവാവ് പറഞ്ഞതനുസരിച്ച് ബ്രാഹ്മണൻ സന്യാസിക്ക് രാമായണത്തിന്റെ പതിപ്പ് കൊടുത്തു. 'തന്നെ അനുഗ്രഹിക്കണമേയെന്നു' പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. 'ഇങ്ങനെ ചെയ്യാൻ ആരാണ് അങ്ങയെ ഇവിടേയ്ക്ക് അയച്ചതെന്ന്' സന്യാസിവര്യൻ ചോദിച്ചു. പാവം ആ ബ്രാഹ്മണൻ യുവാവിനോടുള്ള വാക്കു പാലിക്കാനായി നിശബ്ദനായി നിന്നു. പറയാൻ സാധിക്കാത്തതിൽ കൈകൾ കൂപ്പിക്കൊണ്ട് 'ക്ഷമിക്കണമേയെന്ന്' അപേക്ഷിച്ചു. 'ആരാണ് താങ്കളെ എന്റെ പക്കൽ അയച്ചതെന്ന് അറിയാമെന്നു' സന്യാസി ബ്രാഹ്മണനോട് പറഞ്ഞു. 'വീണ വായിക്കാനും ഓടക്കുഴലൂതാനും നിരവധി കലകളിൽ പ്രാപ്തനുമായ ഒരു യുവാവാണ്! താങ്കളെ ഇങ്ങോട്ട് അയച്ചതെന്നും ആ യുവാവ് നീലാകാശത്തിൽ വസിക്കുന്ന ഒരു ഗാന ഗാന്ധർവനെന്നും' സന്യസി ബ്രാഹ്മണനെ അറിയിച്ചു.

അതിനുശേഷം സന്യാസി, ബ്രാഹ്മണനോടായി 'താൻ ഗാന്ധർവനെ ഒരു മനുഷ്യനായി ഭൂമിയിൽ പിറക്കാൻ ശപിക്കാൻ പോവുന്നുവെന്നും' അറിയിച്ചു. സന്യാസി ഒരു പാത്രത്തിനുള്ളിൽനിന്നും കുറച്ചു വിശുദ്ധ ജലം പുസ്തകത്തിനു മേലെ തളിച്ചു. അതിനുശേഷം ബ്രാഹ്മണനോടായി പറഞ്ഞു, 'ഈ പുസ്തകം വിശ്വവിഖ്യാതമാവും. മറ്റെല്ലാ വ്യാഖ്യാനങ്ങളടങ്ങിയ പുസ്തകങ്ങളേക്കാൾ നിങ്ങളുടെ പുസ്തകം പ്രസിദ്ധമായിരിക്കും'. സന്തുഷ്ടനായ ബ്രാഹ്മണൻ തന്റെ ഗ്രാമത്തിലേക്കുള്ള മടക്കയാത്രയിൽ വീണ്ടും യുവാവായ ഗാന്ധർവനെ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം ബ്രാഹ്മണൻ ഗാന്ധർവനെ അറിയിച്ചു. 'സന്യാസിക്ക് എല്ലാമറിയാമായിരുന്നുവെന്നും ഭൂമിയിൽ മനുഷ്യ ജന്മത്തിനായി തയ്യാറാകാനും' ബ്രാഹ്മണൻ ഗാന്ധർവനെ അറിയിച്ചു. ഈ സന്യാസി, വേദങ്ങളുടെ കർത്താവായ വേദ വ്യാസനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളും.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഈ ഗാന്ധർവന്റെ മനുഷ്യ രൂപത്തിലുള്ള അവതാരമാണെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം അദ്ധ്യാത്മ രാമായണം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. പ്രാരഭത്തിൽ ഗാന്ധർവൻ ആയിരുന്നതുകൊണ്ട് എഴുത്തച്ഛൻ സംഗീതത്തിൽ വലിയ തല്പരനും വിദഗ്ദ്ധനുമായിരുന്നു. അങ്ങനെ രാമായണം 'കിളിപ്പാട്ട്' രൂപത്തിൽ  ഒരു പക്ഷി പാടുന്നപോലെ അദ്ദേഹം എഴുതി.

എഴുത്തച്ഛനു ശേഷമാണ് മലയാള ഭാഷയ്ക്ക് തനതായ വ്യക്തിത്വം നേടിയെടുക്കാൻ സാധിച്ചത്. മലയാളം ഒരു സ്വതന്ത്ര ഭാഷയായി അറിയപ്പെടാൻ തുടങ്ങിയതും എഴുത്തച്ഛന്റെ കൃതികളിൽക്കൂടിയായിരുന്നു. അബ്രാഹ്മണർക്കും മനസിലാകുന്ന ഭാഷയിലാണ് അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിരുന്നത്. അന്നുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കൃതികളെല്ലാം രചിച്ചിരുന്നത്. സമൂഹത്തിൽ താണവരായവർക്കും അദ്ദേഹത്തിൻറെ രചനകൾ   സഹായകമായിരുന്നു. ഭക്തികാലങ്ങളിൽ 'എഴുത്തച്ഛൻ കൃതികൾ' ഒരുവന്റെ സന്മാർഗികതയിൽ മാർഗ ദർശിയും ആവേശവും ജനിപ്പിച്ചിരുന്നു.

മലയാളത്തിൽ വട്ടെഴുത്തിന്റെ സ്ഥാനത്ത് സംസ്കൃതത്തിനു തുല്യമായ ലിപികൾ നടപ്പാക്കിയത് എഴുത്തച്ഛനായിരുന്നു. അന്നുവരെ വട്ടെഴുത്തു ഭാഷക്ക് 30 ലിപികൾ മാത്രമേയുണ്ടായിരുന്നുള്ളൂ. 'എഴുത്തച്ഛൻ പുരസ്ക്കാരം' ഏറ്റവും വലിയ അഭിമാനകരമായ അവാർഡായി കരുതുന്നു. ആദ്യത്തെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത് ശൂരനാട്ടു കുഞ്ഞൻപിള്ളയായിരുന്നു.

ക്ലാസിക്കൽ കവിയായ 'മേൽപ്പത്തൂർ നാരായണ ഭട്ടതിരി' എഴുത്തച്ഛന്റെ ഉറ്റ സുഹൃത്തായിരുന്നു. അദ്ദേഹത്തിൻറെ പ്രസിദ്ധ കൃതിയായ 'നാരായണീയം' എഴുതുന്നതിനുമുമ്പ് 'ഭട്ടതിരി' എഴുത്തച്ഛന്റെ ഉപദേശം തേടിയിരുന്നു. എഴുത്ത് എവിടെനിന്ന് ആരംഭിക്കണമെന്ന് ഭട്ടതിരി സംശയത്തിലായിരുന്നു. 'മത്സ്യം തൊട്ടു തുടങ്ങൂവെന്ന' എഴുത്തച്ഛന്റെ അഭിപ്രായത്തിലെ ആന്തരീകാർത്ഥം മേൽപ്പത്തൂർ മനസ്സിലാക്കിക്കൊണ്ട് വിഷ്ണു വർണ്ണനയിൽ മത്സ്യാവതാരം മുതൽ മഹാകാവ്യ രചനയാരംഭിച്ചു. എഴുത്തച്ഛന്റെ സന്ദേശങ്ങളിൽ ആകൃഷ്ടനായ ഭട്ടതിരി ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു 'നാരായണീയം' പൂർത്തിയാക്കിയത്.

എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെങ്കിലും മലയാളത്തിന്റെ പിതാവെന്നറിയപ്പെടുന്നുവെങ്കിലും അദ്ദേഹത്തിൻറെ കൈകൾകൊണ്ടെഴുതിയ പൗരാണിക ലിപികൾ  (മാനുസ്ക്രിപ്റ്റ്) ഒന്നും തന്നെ ലഭിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിൻറെ സംഭാവനയായ 'ആദ്ധ്യാത്മിക രാമായണത്തിനു' പകരം വെക്കാൻ മറ്റൊരു പുസ്തകം നാളിതുവരെ ഗ്രന്ഥപ്പുരകളിൽ കണ്ടെടുത്തിട്ടില്ല. പദ്യരൂപത്തിലുള്ള അദ്ദേഹത്തിൻറെ 'രാമായണം' നിരവധി  ദ്രാവിഡ വൃത്തങ്ങളുടെ സങ്കരങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ബാലകാണ്ഡ 'കേക' വൃത്താലങ്കാരത്തിൽ രചിച്ചിരിക്കുന്നു. 'ആരണ്യകാണ്ഡ' കാകളിയിലും യുദ്ധകാണ്ഡ കളകാഞ്ചി വൃത്തത്തിലും രചിച്ചു. ആദ്ധ്യാത്മിക രാമായണം വെറും ഭക്ത ഗ്രന്ഥമായി കാണുന്നവർ ക്ലാസ്സിക്കൽ സാഹിത്യത്തെ അപമാനിക്കുന്നുവെന്നും പ്രസിദ്ധ സാഹിത്യകാരനായ 'അയ്യപ്പ പണിക്കർ' അഭിപ്രായപ്പെട്ടു.

എഴുത്തച്ഛൻ 'ആദ്ധ്യാത്മിക രാമായണം' രചിച്ചതിലുപരി അദ്ദേഹം സാംസ്ക്കാരിക സന്മാർഗ ചിന്തകൾക്കും വില കല്പിച്ചിരുന്നു. 'രാമായണം' എന്നുള്ളത് ഭാരത സംസ്ക്കാരത്തിന്റെ രത്നച്ചുരുക്കമാണ്. ഒപ്പം ഇതിഹാസങ്ങളും പുരാണങ്ങളും ഭാരതീയരുടെ സാംസ്ക്കാരിക പരമ്പരയെ വെളിപ്പെടുത്തുന്നു. രാമന്റെ ജീവിതത്തിൽ സീതയല്ലാതെ മറ്റൊരു സ്ത്രീയുണ്ടായിരുന്നില്ല. സീതയെ പാതിവൃതയായ സ്ത്രീയെന്നാണ് അറിയപ്പെടുന്നത്. മാതൃഭക്തിയ്ക്കൊപ്പം അമ്മയുടെ സ്ഥാനത്തുള്ള പിതാവിന്റെ മറ്റു സഹധർമ്മിണികളെയും 'രാമൻ' അമ്മയെപ്പോലെ ബഹുമാനിച്ചിരുന്നു.

തുഞ്ചത്ത് ഏഴുത്തച്ഛന്റെ കാവ്യരൂപേണയുള്ള രാമായണം കിളിപ്പാട്ടുകൾ മൂലകൃതിയായ വാല്മീകി രാമായണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എഴുത്തച്ഛന്റെ രാമായണത്തിൽ നല്ലൊരു ഭാഗം സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം എഴുതി. രാമായണം രാജാക്കന്മാരുടെ കഥയായതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് ഇത്രമാത്രം പ്രാധാന്യം ലഭിച്ചത്. കിളിപ്പാട്ടുകൾ വളർന്നതോടെ കാവ്യ രചനകളിൽ അരയന്നവും പാടിക്കൊണ്ടുള്ള കഥ പറയുന്ന കൃതികളും മലയാള ക്‌ളാസിക്കൽ കാവ്യങ്ങളിലുണ്ട്. പഴയകാല കവികളിൽ അറം പറ്റുക എന്ന വിശ്വസമുണ്ടായിരുന്നു.  കാവ്യത്തിലൂടെ പറയുന്ന കാര്യങ്ങൾ കവിക്ക് ദോഷമായി തീരുമെന്നുള്ള വിശ്വാസം അന്ന് നിലവിലുണ്ടായിരുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന് ആരംഭമിട്ടതും എഴുത്തച്ഛനാണ്‌.

രാമായണവും മഹാഭാരതവും കേവലം വീരഭാവനകൾ നിറഞ്ഞ കഥകൾ മാത്രമല്ല; മറിച്ച്  കോടാനുകോടി ഹിന്ദുക്കളുടെ സാമൂഹികവും അദ്ധ്യാത്മികവുമായ വളർച്ചയ്ക്കും ഈ ഗ്രന്ഥങ്ങൾ  കാരണമായിരുന്നു. രാമനും കൃഷ്ണനും ദൈവത്തിന്റെ അവതാരങ്ങളാണ്‌. ദൈവത്തിങ്കലേക്കുള്ള ധർമ്മ മാർഗങ്ങൾ രാമനിലും കൃഷ്‌ണനിലും നിറഞ്ഞിരിക്കുന്നുവെന്ന് ഹൈന്ദവ ജനത വിശ്വസിക്കുന്നു. ഈ ദൈവങ്ങളെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വ്യക്തിപരമായും പൂജിക്കുന്നു. സന്മാർഗ  ജീവിതത്തിനാവശ്യമായ സ്നേഹം, കടമ, സ്വാർത്ഥതയില്ലായ്മ, മാതൃപിതൃ ഭക്തി മുതലായവകൾ രാമായണം പഠിപ്പിക്കുന്നു. രാമനെന്ന കഥാപാത്രം സ്നേഹം, സഹാനുഭൂതി, ഭൂതാനുകമ്പ എന്നീ സത്ഗുണങ്ങൾ നിറഞ്ഞതാണ്. പാവങ്ങൾക്ക് സഹായങ്ങൾ നൽകുക, ദേശഭക്തി, സുദൃഢമായ വിവാഹബന്ധങ്ങൾ, പരസ്പ്പര സ്നേഹം, മാതാപിതാക്കളോടുള്ള അനുസരണ, അർപ്പണ മനോഭാവം,  ത്യാഗങ്ങൾ അനുഷ്ടിക്കുക മുതലായവകൾ രാമായണത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾക്കൊള്ളുന്നു.  സീതയെ ആദർശവാദിനിയും ധർമ്മിഷ്ഠയുമായ ഒരു ദേവിയായി സ്ത്രീജനങ്ങൾ കരുതുന്നു. ഒരു മനുഷ്യൻ എങ്ങനെ നശിക്കുന്നുവെന്നുള്ളത് രാവണന്റെ പ്രതീകാത്മതയിൽക്കൂടി മനസിലാക്കാം.

രാവണനെതിരെ രാമന്റെ വിജയം പ്രമാണിച്ചുള്ള 'ദസറ' ഹിന്ദുക്കളുടെ വലിയൊരു ആഘോഷമാണ്. ഇന്ത്യ മുഴുവൻ 'ദസറ' ആഘോഷിക്കുന്നു. 'നവമി' വടക്കേ ഇന്ത്യയിലെ പ്രധാന ഒരു ഉത്സവമാണ്. തിന്മയെ നശിപ്പിക്കാനായി വിഷ്ണുവായ ദൈവം രാമനായ മനുഷ്യനായി ഭൂമിയിൽ ജനിച്ചുവെന്നു വിശ്വസിക്കുന്നു.

ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ ശ്രീരാമനെ സംബന്ധിച്ചുള്ള സങ്കല്പം തികച്ചും വ്യത്യസ്തമാണ്. രാമൻ, തെക്കേ ഇന്ത്യയിലെ ദ്രാവിഡരുടെ സാമൂഹിക വ്യവസ്ഥ പരിപോഷിപ്പിക്കാൻ ജനിച്ച അവതാര പുരുഷനെന്നാണ് ഡോ. രാധാകൃഷ്ണന്റെ അഭിപ്രായം. അസുരവർഗ്ഗമെന്നത് തെക്കേ ഇന്ത്യയിലെ പ്രാകൃത വർഗമാണെന്നും അവരെ നവീകരിക്കുന്ന ലക്ഷ്യത്തിനായി പ്രയത്നിച്ച ദേവനായിരുന്നു രാമനെന്നും രാധാകൃഷ്ണൻ വിശ്വസിച്ചിരുന്നു. ആര്യദ്രാവിഡ യുദ്ധമെന്ന സങ്കൽപ്പവും രാമായണത്തിലുണ്ട്. ആര്യന്മാരുടെ അധിനിവേശ കാലത്ത് രാമൻ ഒരു ആര്യഗോത്ര തലവനായിരുന്നുവെന്ന സങ്കൽപ്പവുമുണ്ട്. അന്ന് ദ്രാവിഡ ജനങ്ങൾ വനാന്തരങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അവരെ കുരങ്ങന്മാരായി രാമായണത്തിൽ ചിത്രീകരിച്ചുവെന്നും വിമർശനങ്ങളുണ്ട്.











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...